ലോക്ഡൗണില്‍ കേരളത്തിലേക്ക് അഴുകിയ മല്‍സ്യത്തിന്റെ കുത്തൊഴുക്ക്. അഞ്ചുദിവസത്തിനിടെ അറുപത്തിനാലായിരം കിലോ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഇന്നുമാത്രം പിടിച്ചെടുത്തത് ഇരുപത്തിയൊന്‍പതിനായിരം കിലോ. ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഴുകിയ മല്‍സ്യമെത്തിക്കുന്ന മുപ്പതിലേറെ സംഘങ്ങളുണ്ടെന്ന് സംയുക്ത സ്ക്വാഡിന് വിവരം ലഭിച്ചു.
കൊച്ചി വൈപ്പിനില്‍ പിടികൂടിയ കേരയുടെ ഗുണനിലവാരമാണ് ഈ കണ്ടത്. അഴുകിയ മാംസത്തിനുള്ളിലേക്ക് പരിശോധകരുടെ വിരല്‍ നിസാരമായി കയറി. തമിഴ്നാട് ബോട്ടില്‍നിന്ന് വാങ്ങിയ നാലായിരം കിലോ മല്‍സ്യം ചെറുകിടക്കാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത സംഘം പിടിച്ചെടുത്തത്.
കോഴിക്കോട് താമരശേരിയില്‍ പതിനെണ്ണായിരംകിലോ പിടിച്ചെടുത്തു.ഇതില്‍ നൂറുകിലോയില്‍ ഫോര്‍മാലിനും കലര്‍ത്തിയിരുന്നു. കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം അഴുകിയ മല്‍സ്യം പിടികൂടി. വാഹനവും പിടിച്ചെടുത്തു. തിരുവനന്തപുരം വെള്ളറടയില്‍ മൂവായിരം കിലോയും, തൃശൂര്‍ കുന്നംകുളത്ത് 1500 കിലോയും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയെന്ന പേരില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ശനിയാഴ്ചയാണ് പരിശോധന തുടങ്ങിയത്. ആദ്യനാലു ദിവസം 35,524 കിലോ മീന്‍ പിടികൂടിയിരുന്നു.
രാസവസ്തുക്കള്‍ ചേര്‍ത്തതും, ചീഞ്ഞളിഞ്ഞതുമെല്ലാം പുതിയതെന്ന തരത്തിലെത്തിക്കുകയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗാലപുരം എന്നിവിടങ്ങളാണ് സ്രോതസ്. കേരളത്തില്‍ പ്രധാന ചന്തകളിലേക്ക് പോകാതെ ഇടനിലക്കാര്‍ മുഖേന ചെറുകിട വ്യാപാരികള്‍ക്ക് കൈമാറുന്നതാണ് രീതി. അതിനാല്‍ മാര്‍ക്കറ്റിന് പുറമെ അതിര്‍ത്തിയില്‍ പരിശോധിച്ചാല്‍ ഫലപ്രദമായി തടയാനും കടത്തുകാരെ കയ്യോടെ പിടിക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം.
കേരളത്തിന്റെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കുമുന്നില്‍ കര്‍ണാടകം അയഞ്ഞു. കേരളത്തിനുമുന്നില്‍ വാതിലുകള്‍ തുറന്നു. രോഗിയുമായി ആദ്യ ആംബുലന്‍സ് തലപ്പാടി കടന്നു. കാസര്‍ഗോഡില്‍ നിന്നുള്ള രോഗികള്‍ക്കായിട്ടാണ് കര്‍ണാടക അതിര്‍ത്തി തുറന്നത്.
കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് ആംബുലന്‍സ് കര്‍ണാടക കടത്തിവിട്ടത്. കാസര്‍ഗോഡ് സ്വദേശി തസ്ലിമയെയാണ് തുടര്‍ ചികിത്സകള്‍ക്കായി മംഗലൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചത്.
ആംബുലന്‍സില്‍ തസ്ലിമയും ഇവരുടെ മകളും ഭര്‍ത്താവുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, രോഗി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളതിനാല്‍ ഒരാളെ ഇറക്കിവിട്ടു.ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്.
ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോഗർത്തം (ബ്ലാക്ക് ഹോൾ). എന്നാൽ ഇത്തരം തമോഗര്‍ത്തത്തിൽ നിന്നും പുറത്തു വരുന്ന കൂറ്റൻ പ്ലാസ്മാ ജെറ്റിന്റെ അഭൂതപൂർവമായാ ചിത്രം പകർത്തിയിരിക്കുകയാണ് ഗവേഷകർ. ശാസ്ത്ര ലോകത്തിന് മുന്നോട്ടുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് ചിത്രത്തിലൂടെ വെളിപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചിത്രത്തിന്റെ ഇടതുവശത്തുള്ള ശോഭയുള്ള ബ്ലോബ് തമോഗര്‍ത്തത്തിന് ചുറ്റുമുള്ള വാതകവും പൊടിപടലങ്ങളുമാണെന്ന് അവര്‍ അനുമാനിക്കുന്നു. ഈ ജെറ്റ് ബ്ലേസർ എന്നറിയപ്പെടുന്ന ഒരു ഘടനയാണ് എന്ന് വിദഗ്ധർ പറയുന്നു. സൂപ്പർമാസിവ് തമോഗര്‍ത്തങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നത്. അവ കറങ്ങുമ്പോൾ കാന്തികക്ഷേത്രങ്ങള്‍ ഉണ്ടാകുന്നു. തന്മൂലം തമോദ്വാരത്തിന് ചുറ്റുമുള്ള വസ്തുക്കൾ രണ്ട് ജെറ്റുകളായി പുറന്തള്ളപ്പെടും. അതിലൊന്നാണ് ഭൂമിക്കു നേരെ നീളുന്നത്.
തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്റെ സാന്നിധ്യം മനസ്സിലാക്കാനാകും.
ഒരു ചുഴിയിലേക്കെന്നപോലെ തമോഗര്‍ത്തത്തിലേക്ക് പതിക്കുന്ന പദാര്‍ത്ഥങ്ങള്‍ അതിവേഗം ചുറ്റുമ്പോള്‍ ഘര്‍ഷണംകൊണ്ട് കോടിക്കണക്കിന് ഡിഗ്രി ചൂടുള്ള, നിലച്ചക്രത്തില്‍ നിന്ന് തീപ്പൊരി ചിതറുന്നത് പോലെ പോലെ ഒരു ‘അക്രീഷന്‍ ഡിസ്‌ക്’ ഉണ്ടാകും. പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശോജ്വലമായ സംഭവങ്ങളിലൊന്നാണ് ബിസ്‌കറ്റ് പോലെയുള്ള ഈ വൃത്തം. ഈ വിചിത്രപ്രതിഭാസത്തിന്റെ ചിത്രമെടുക്കാനുള്ള അറ്റകൈ പ്രവര്‍ത്തനങ്ങളില്‍ ഭൗതികശാസ്തജ്ഞര്‍ ഇതിനായി ദക്ഷിണധ്രുവം മുതല്‍ ഹവായിയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളും യൂറോപ്പും വരെയുള്ള ദേശങ്ങളിലെ റേഡിയോ ടെലിസ്‌കോപ്പുകളെ കൂട്ടിയിണക്കിക്കൊണ്ട് ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പ് (ഇ.എച്ച്.ടി.) ഒരുക്കിയിരിക്കുന്നത്. ഈ ടെലിസ്‌കോപ്പ് പകർത്തിയ ചിത്രത്തിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും.
സൂപ്പർമാസിവ് തമോദ്വാരത്തിന് ചുറ്റുമുള്ള ജെറ്റിന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രം ഗവേഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. അതായത് ജെറ്റിന്റെ അടിഭാഗത്ത് എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണത്തിലേക്ക് ഗവേഷകർക്ക് ആദ്യമായി കടക്കാന്‍ കഴിയും. ചിത്രം Astronomy & Astrophysics ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ 5000 കടന്നു. 5149 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. മരണം 149 ആയി. 12 മണിക്കൂറില്‍ 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 14ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടണോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഏപ്രില്‍ 10 വരെയുള്ള സാഹര്യം വിലയിരുത്തിയായിരിക്കും തീരുമാനമെടുക്കുക.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലെ വിവിധ കക്ഷി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തി. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവരുമായി മോദി സംസാരിച്ചു. നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി മോദി നേരത്തെ ചര്‍ച്ച നടത്തുകയും അഞ്ച് നിര്‍ദ്ദേശങ്ങള്‍ സോണിയ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 1078 ആയി. മരണം 64 ആയി. ഇന്ന് 60 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 44ഉം മുംബൈയിലാണ്. മുംബൈയിലെ മൂന്ന് കേസുകള്‍ ധാരാവിയിലാണ്. പൂനെയില്‍ ഒഒമ്പത് പേര്‍ക്കും നാഗ്പൂരില്‍ നാല് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് രോഗബാധ ലോകത്ത് വലിയ ആഘാതം സൃഷ്ടിക്കുമ്പോൾ ആഗോള സാമ്പത്തിക രംഗത്തും അതിന്റെ പ്രതിഫലനം വ്യക്തമാണ്. ലോകത്തെ ശതകോടീശ്വരൻമാരെ ആകെ പിടിച്ചുലച്ചിരിക്കുകയാണ് ഈ സാമ്പത്തിക പ്രതിസന്ധി. കൊറോണ വൈറസ് ലോക്ക് ഡൌണ്‍ മൂലം യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഓഫീസുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ എല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്.
ഫോബ്‌സ് മാസികയുടെ വാർഷിക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം യുഎസ് പ്രസിഡന്റിന്റെ സമ്പാദ്യം മാർച്ച് 1 ന് 3.1 ബില്യൺ ഡോളര്‍ ആയിരുന്നു. അത് മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക്മൂലം സ്റ്റോക്ക് മാർക്കറ്റുകള്‍ കുത്തനെ ഇടിഞ്ഞ സമയമാണത്. ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ കോവിഡ് -19 ഉണ്ടാക്കിയ തകർച്ച ലോകത്തെ ഏറ്റവും സമ്പന്നരായ 267 പേർക്ക് ‘മഹാകോടീശ്വര പദവി’ നഷ്ടപ്പെടാൻ കാരണമായി എന്നാണ് ഫോബ്‌സ് മാസിക പറയുന്നത്. ലോകത്ത് ഇപ്പോൾ 2,095 ശതകോടീശ്വരന്മാരുണ്ട്. അവരില്‍ 1,062 പേർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ശതകോടീശ്വരന്മാരുടെ ക്ലബിൽ പുതുതായി ഇടം കണ്ടെത്തിയവരുടെ കൂട്ടത്തില്‍ സിലിക്കൺ വാലിയില്‍ നിന്നുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്പായ സൂമിന്റെ സ്ഥാപകൻ എറിക് യുവാനും ഉൾപ്പെടുന്നു. സൂമിന്റെ 20% ഓഹരികൾ സ്വന്തമാക്കിയിരിക്കുന്ന യുവാന് 5.5 ബില്യൺ ഡോളർ ആസ്തിയുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് ലോക്ക് ഡൌണ്‍ സമയത്ത് ലോകമെമ്പാടുമുള്ള ആളുകൾ പരസ്പരം സമ്പർക്കം പുലർത്താൻ സൂം ആപ്ലിക്കേഷന്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അത് വളരെ ജനപ്രിയമായി.
ആമസോൺ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജെഫ് ബെസോസ് തുടർച്ചയായ മൂന്നാം വർഷവും 113 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തി. കമ്പനിയുടെ മിക്ക സേവനങ്ങളും ഇപ്പോഴും തുടരുന്നതിനാല്‍ ആമസോണിന്റെ ഓഹരികൾ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ നിന്ന് കരകയറിയിരുന്നു.
അമേരിക്കന്‍ സംഗീത ഇതിഹാസം ജോണ്‍ പ്രൈനും മരണം വിധിച്ച് കൊവിഡ്. വൈറസ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനമാണ് 79 കാരനായ പ്രൈനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച മുതല്‍ നാഷ്‌വില്ലയിലെ വാന്‍ഡെര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ട്രലില്‍ വെന്റിലേറ്ററിലായിരുന്നു പ്രൈന്‍. ചൊവ്വാഴ്ച്ച അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
അഞ്ചുദശാബ്ദത്തോളം തന്റെ സംഗീതത്തിലൂടെ ലോകത്തിന്റെ ശ്രദ്ധയില്‍ നിറഞ്ഞു നിന്ന ഗായകനും പാട്ടെഴുത്തുകാരനുമായിരുന്നു പ്രൈന്‍. സാം സ്റ്റോണ്‍, വെന്‍ ഐ ഗെറ്റ് ടു ഹെവന്‍, ഇല്ലീഗല്‍ സ്‌മൈല്‍, ഹെലോ ഇന്‍ ദെയര്‍, പാരഡൈസ്, സുവനിയേഴ്‌സ് തുടങ്ങി പ്രൈനിന്റെ പാട്ടുകള്‍ അമേരിക്കയില്‍ മാത്രമായിരുന്നില്ല തരംഗം സൃഷ്ടിച്ചത്. അഞ്ചു തവണ ഗ്രാമി പുരസ്‌കാരങ്ങള്‍ക്കും പ്രൈന്‍ അര്‍ഹനായി.
ചെറുകഥകള്‍ പോലെയായിരുന്നു പ്രൈനിന്റെ പാട്ടുകള്‍. പാട്ടെഴുത്തിലെ മാര്‍ക് ടൈ്വന്‍ എന്ന വിശേഷണം അതിലൂടെ കിട്ടുന്നതാണ്. ആസ്വാദകരോട് സംവാദിച്ചുകൊണ്ട് അദ്ദേഹം പാടി. ആ പാട്ടുകളില്‍ മൂര്‍ച്ചയേറിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഒരു കലാകാരന്റെ രാഷ്ട്രീയപ്രവര്‍ത്തനം അവന്റെ സൃഷ്ടികളൂടെയാണെന്നതിന്റെ തെളിവായിരുന്നു ജോണ്‍ പ്രൈന്‍. ഭരണകൂടത്തിന്റെ തെറ്റായ ചെയ്തികളെ അദ്ദേഹം പാട്ടിലൂടെ വിചാരണ ചെയ്തു.
സാം സ്റ്റോണ്‍ എന്ന ഗാനം വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെടുത്തി സ്വന്തം രാജ്യത്തോടു തന്നെയുള്ള പ്രതിഷേധമായിരുന്നു. സാധാരണക്കാരെ മാത്രമല്ല, സംഗീത ലോകത്തെ പ്രമുഖരെയും തന്റെ ആസ്വാദകരാക്കി പ്രൈന്‍. സാക്ഷാല്‍ ബോബ് ഡിലന്റെ ഇഷ്ടപ്പെട്ട ഗാനരചയിവായിരുന്നു പ്രൈന്‍. മനോഹരമായ പാട്ടുകള്‍ എന്നാണ് പ്രൈന്റെ വരികളെ ഡിലന്‍ വിശേഷിപ്പിച്ചത്. മനുഷ്യജീവിതങ്ങളും ലോകസത്യങ്ങളുമൊക്കെയായിരുന്നു പ്രൈനിന്റെ പാട്ടുകളില്‍ നിറഞ്ഞിരുന്നത്. വലിയ സൂപ്പര്‍ ഹിറ്റുകള്‍ എന്നു പറയാവുന്ന ആല്‍ബങ്ങളും പാട്ടുകളുമല്ലാതിരുന്നിട്ടും ലോകം പ്രൈനിന്റെ പാട്ടുകള്‍ക്ക് കാതോര്‍ത്തതും പിന്തുടര്‍ന്നതും അതുകൊണ്ടായിരുന്നു.
അനില്‍ അക്കര എംഎല്‍എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തി. തൃശൂര്‍ അടാട്ടുള്ള വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്.
ആരോ കൊണ്ടിട്ട പോലെയാണെന്നാണ് ആരോപണം. പുലര്‍ച്ച അഞ്ചരയോടെ വീടിന് മുന്നില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞിരുന്നു. ആളുകളെ പേടിപെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണെന്നാണ് എംഎല്‍എ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകാരോഗ്യ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒ ചൈനയ്ക്ക് മാത്രമാണ് പരിഗണന നല്‍കുന്നതൈന്ന് ട്രംപ് തുറന്നടിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കാറുള്ള പണം ഇനി നല്‍കില്ലെന്നും വ്യക്തമാക്കി. ഡബ്ല്യുഎച്ച്ഒയ്ക്ക് പണം നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ആലോചിക്കേണ്ടി വരുമെന്നായിരുന്നു ട്രംപ് ആദ്യം അറിയിച്ചത്. പിന്നീടാണ് പണം നല്‍കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. പറഞ്ഞത്. 58 മില്യണ്‍ രൂപയാണ് പ്രതിവര്‍ഷം അേമേരിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കുന്നത്.
അതേസമയം കോവിഡ്- 19ന്‍റെ വ്യാപനം നിര്‍ബാധം തുടരുന്നു. ലോകവ്യാപക മരണ സംഖ്യ 82,000ത്തിലേക്കെത്തുകയാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ വരെ 14,23,642 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 81,857 പേര് മരണത്തിനു കീഴടങ്ങി. അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 3,94,182 പേര്‍ക്ക് അമേരിക്കയില്‍ വൈറസ് ബാധിച്ചപ്പോള്‍ 12,716 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,845 പേരാണ് ഇവിടെ മരിച്ചത്. ഫ്രാന്‍സിലും 24 മണിക്കൂറിനിടെ ആയിരത്തിലേറെപ്പേര്‍ മരിച്ചു. 1,417 പേരാണ് ഇവിടെ പുതുതായി മരണമടഞ്ഞത്. ഫ്രാന്സിലൈ ആകെ രോഗബാധിതരുടെ എണ്ണം 1,09,069 ആയി ഉയര്‍ന്നു. 11,059 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
ഈ കൊറോണാ കാലത്ത്, ഗള്‍ഫിൽ പ്രവാസി ആയി നിൽക്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നതാണെന്ന് സന്തോഷ് പണ്ഡിറ്റ്. പണ്ഡിന്റെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്ക് വെച്ച് കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും എംഎൽഎ മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്റെയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കുമെന്നാണ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മാതൃക പിന്തുടരണം. കേന്ദ്രം എല്ലാ MP മാരുടേയും, പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും ശമ്ബളം 30% ഒരു വ൪ഷത്തേക്ക് വെട്ടി കുറച്ചു.എന്തിന് MP fund ഉം ഒഴിവാക്കി. ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായ്. കൊറോണാ കാലത്ത് തകരുന്ന ഇന്ത്യ൯ സാമ്പത്തിക വ്യവസ്ഥക്ക് ഈ 9,000 കോടി വലിയ മുതല്കൂട്ടാകും.
കേന്ദ്ര സ൪ക്കാ൪ ചെയ്തത് പോലെ കേരളവും MLA മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്ടേയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല് അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കും. ഓരോ ദിവസവും കിട്ടുന്ന ദിവസ വേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും. അത് കൊണ്ട് തന്നെ ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് ജോലിയും ഇല്ല കൂലിയും ഇല്ല.
കഴിഞ്ഞ പ്രളയത്തില് “കേരളത്തിന്ടെ സൈന്യം” എന്നൊക്കെ പറഞ്ഞ് വാക്കുകള് കൊണ്ട് മാത്രം സുഖിപ്പിച്ച മത്സ്യ ബന്ധന മേഖലയിലെ തൊഴിലാളികളും, ഓട്ടോ തൊഴിലാളികളും, മറ്റു കൂലി പണിക്കാരും etc etc മൊത്തം കഷ്ടപ്പാടിലാണേ..ആത്മാഭിമാനം കൊണ്ട് പലരും ദാരിദ്രം പുറത്ത് പറയുന്നില്ല.
പ്രവാസികളിൽ ലക്ഷ കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ കുടുംബവും ദുരിതത്തിലാണ്.
(ഇന്ന് കേരളത്തില് 3 നേരവും ഭക്ഷണം നല്ല രീതിയിര് കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള് ഒഴിച്ച് ബാക്കി കൂലി പണിക്കാരെല്ലാം കഷ്ടപ്പാടിലാണ്).
കാസ൪ഗോഡ് ഇനിയെങ്കിലും നിലവാരമുള്ള ചില ആശുപത്രികൾ ഉടനെ ആരംഭിക്കണം. എന്നും ക൪ണ്ണാടകയെ മാത്രം ആശ്രയിച്ച്, അവരുടെ ഔദാര്യത്തിൽ ജീവിക്കാനാകില്ല.
അതോടൊപ്പം പച്ചക്കറിയും , കാ൪ഷിക ജോലിയും വലിയ തോതില് കേരളം തുടങ്ങണം. അല്ലെങ്കില് ക൪ണ്ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങള് ഭാവിയില് കേരളത്തോട് നിസ്സഹകരണം ചെയ്ത് സാധനങ്ങളൊന്നും കേരളത്തിലേക്ക് തരില്ല എന്നു പറഞ്ഞാല് മലയാളികള് പട്ടിണി കിടക്കും..നോക്കിക്കോ..മനുഷ്യനും, വിനിമയത്തിനായി മനുഷ്യനുണ്ടാക്കിയ പണത്തിനും വിലയില്ലാത്ത കാലമാണ് വരാന്‍ പോകുന്നത്.
വല്ലതും തിന്നണമെങ്കില് ദുരഭിമാനവും, 100% സാക്ഷരതയും ഒക്കെ മാറ്റി വെച്ച് കൃഷി തുടങ്ങിക്കോ.(വാല് കഷ്ണം..ഈ കൊറോണാ കാലത്ത്, ഗള്‍ഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളി ആയി കിടക്കുന്നത് ആയിരുന്നു)Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം. പണ്ഡിറ്റ് ഡാ.)
കോവിഡ് പരീക്ഷണകാലം കഴിഞ്ഞ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. മൂന്ന് മാസം നീണ്ട അടച്ചിടലിന് ശേഷം നഗരം സാധാരണ വേഗം വീണ്ടെടുക്കുകയാണ്.76 ദിവസങ്ങള്‍ നീണ്ട അടച്ചിടല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വുഹാന്‍ നഗരത്തിലുള്ളവര്‍ സ്വയം മറക്കുകയായിരുന്നു. എല്ലാ മുഖങ്ങളിലും കാണാം പ്രതീക്ഷയുടെ ശുഭാപ്തിവിശ്വാസത്തിന്റെ വിടര്‍ന്ന ചിരി. നാളുകള്‍ക്ക് ശേഷം തമ്മില്‍ക്കണ്ട അയല്‍ക്കാര്‍ എല്ലാം മറന്ന് കെട്ടിപ്പിടിച്ചു. കോവിഡിന്റെ ആക്രമണത്തില്‍ തകര്‍ന്ന്പോയ ഒരുനാട് അതിജീവനത്തിന്റെ കുതിപ്പ് തുടങ്ങുകയാണ്.
ശരവേഗത്തില്‍ വിപണികള്‍ സജീവമാകുന്നു. അടഞ്ഞു കിടന്ന ഫാക്ടറികളിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. ആദ്യമാദ്യം നഗരത്തില്‍ എത്തുന്നവര്‍ അവരവര്‍ക്ക് മനസിനിഷ്ടപ്പെട്ടവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. നൂഡില്‍സിന് പേരുകേട്ട നഗരമാണ് വുഹാന്‍. ലോക്ക് ഡൗണില്‍ എല്ലാം നിലച്ചപ്പോള്‍ hot നൂഡില്‍സെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചവര്‍ ആദ്യം അത് വാങ്ങിക്കൂട്ടി. സുഹൃത്തിനൊപ്പൊം സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വാങ്ങുന്ന തിരക്കിലാണ് വാങ്.
മാളുകളും മറ്റ് ഷോപ്പിങ് സെന്ററുകളും സജീവമായിത്തുടങ്ങി. പൂര്‍ണമായും ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ വുഹാനിലെ റെയില്‍ ഗതാഗതവും സാധാരണനിലയിലായി. മറ്റ് യാത്രാ സംവിധാനങ്ങളും പെട്ടന്ന് തന്നെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വലിയതോതില്‍ അസംസ്കൃത വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചിരുന്ന ഫാക്ടറികളും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിലക്കുറവും നികുതിയിളവും നല്‍കി വിപണികളെ കരുത്തുറ്റതാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തിന്റെ കരുത്തോടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന പ്രത്യാശയാണ് വുഹാനില്‍ ആദ്യമായി പുറത്തിറങ്ങിയവരുടെയെല്ലാം മുഖത്ത് കണ്ടത്.