അരമതിലില്‍ കൂളിംഗ് ഗ്ലാസിട്ട് നില്‍ക്കുന്ന ആള്‍ക്ക് എതിര്‍വശത്തായി എന്തോ ചര്‍ച്ചയിലാണ്ട മമ്മൂട്ടി. ഒറ്റനോട്ടത്തില്‍ മമ്മൂട്ടിയാണോ എന്ന് പിടികിട്ടാത്ത ഫോട്ടോ. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സിനിമാ പ്രോമോഷണല്‍ പേജുകളിലും ചര്‍ച്ചയായ ഈ ചിത്രം ഇതിന് മുമ്പ് പലരും കണ്ടിരിക്കാനും വഴിയില്ല. അടുത്ത് ഇരിക്കുന്ന ആളുടെ വാക്കുകള്‍ സദയം ശ്രദ്ധയോടും ഗൗരവത്തോടുകൂടിയും കേട്ടിരിക്കുന്ന ചെറുപ്പക്കാരനായ മമ്മൂട്ടി. 20 വയസിനപ്പുറം ആ ചിത്രത്തില്‍ മമ്മൂട്ടിക്ക് പ്രായമില്ല. സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ഒരു ചിത്രമാണിത്. സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ആ ചിത്രത്തിന് പിന്നാലെ പോയപ്പോള്‍ തെളിഞ്ഞത് മമ്മൂട്ടി എന്ന നടന്റെ കൗമാരകാലത്തെ ചങ്ങാത്തത്തിന്റെ കഥ.
മുഹമ്മദ് റഫീഖും സഹോദരങ്ങളും തങ്ങളുടെ മുഖപുസ്തക ചുവരില്‍ പതിച്ച ആ ചിത്രം ഇത്ര ഫേമസ് ആയിത്തീരുമെന്ന് അവര്‍ പോലും കരുതിയില്ല. ആരാണ് അന്നത്തെ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിക്കൊപ്പം ആ അരമതില്‍പുറത്തിരിക്കുന്നത്? മമ്മൂക്ക ഗൗരവത്തോടുകൂടി കേട്ടിരിക്കുന്ന വാക്കുകള്‍ ആരുടേതാണ്?
മുഹമ്മദ് റഫീക്ക് റഹീം പറയുന്നത്
ഞാന്‍ മുഹമ്മദ് റഫീഖ് റഹീം. മമ്മൂട്ടിയുടെ ഉമ്മയുടെ വീടിനടുത്താണ് ഞങ്ങളുടെ വീട്. ചന്തിരൂരില്‍. എന്റെ വാപ്പ ആണ് ആ ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം കാണുന്ന വ്യക്തി. മമ്മൂക്ക ചന്തിരൂരിലെ ഉമ്മയുടെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണിത്. എന്റെ സഹോദരന്‍ അബ്ദുള്‍ റാസിഖിന് മമ്മൂട്ടിയുടെ ഉമ്മയുടെ ബന്ധുക്കളില്‍ നിന്ന് ഈയടുത്ത കാലത്ത് കിട്ടിയതാണ് ഈ ഫോട്ടോ. ഞങ്ങളത് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഷെയര്‍ ചെയ്തു. പക്ഷേ അത് ഇത്ര വലിയ ചര്‍ച്ച ആകുമെന്ന് കരുതിയില്ല. ഫോട്ടോയുടെ കാപ്ഷന്‍ വാപ്പച്ചി എന്ന് എഴുതിയതോടെ അത് ഗുലുമാലുമായി. പല പ്രമുഖരടക്കം ആ ഫോട്ടോ ഞങ്ങളുടെ കാപ്ഷനോടുകൂടി തന്നെയാണ് ഷെയര്‍ ചെയ്തത്.
മമ്മൂട്ടിക്ക് ഇത്രയും മക്കളുണ്ടോ, മമ്മൂട്ടിയുടെ മകന്‍ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പിന്നാലെ വരാന്‍ തുടങ്ങി. എന്തുകണ്ടാലും പൊങ്കാല ഇടാന്‍ ഇരിക്കുന്ന കുറെ പേരുണ്ടല്ലോ. പലതരത്തിലുള്ള കമന്റുകള്‍ ഞങ്ങള്‍ക്കും നേരിടേണ്ടിവന്നു. മമ്മൂക്കയോടൊപ്പം കൂളിംഗ് ഗ്ലാസിലുള്ളതാണ് എന്റെ വാപ്പ. പലര്‍ക്കും ഇപ്പോഴും കിട്ടാത്ത ഭാഗ്യം ഞങ്ങളുടെ വാപ്പയ്ക്കും കിട്ടി, അതാണ് ആ ചങ്ങാത്തം.
മമ്മൂക്ക അദ്ദേഹത്തിന്റെ ഉമ്മവീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വരുമ്പോഴൊക്കെ ഞങ്ങളുടെ വാപ്പച്ചിയുടെ അടുത്തു വരും. വാപ്പയെ വലിയ കാര്യമായിരുന്നു മമ്മൂക്കയ്ക്ക്, തിരിച്ചും അങ്ങനെ തന്നെ. അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തെടുത്ത ഫോട്ടോയാണിത്, ഏറിപ്പോയാല്‍ ഒരു 20 വയസ്സ്. ഞങ്ങളുടെ വാപ്പ നാട്ടില്‍ അത്യാവശ്യം അറിയപ്പെടുന്ന ആളായിരുന്നു. മമ്മൂക്കയുടെ അമ്മാവന്‍മാരില്‍ ആരോ ഒരാള്‍ എടുത്ത ഫോട്ടോയാണ് അത്. അവരില്‍ പലരും ഗള്‍ഫിലൊക്കെയായിരുന്നു അന്ന്. ഞാനൊന്നും അന്ന് ജനിച്ചിട്ടുപോലുമില്ല. ഒരു 40 വര്‍ഷത്തില്‍ കൂടുതല്‍ ആ ഫോട്ടോയ്ക്ക് പഴക്കമുണ്ട്. മമ്മൂക്കയുടെ അത്രയും പഴയ ഫോട്ടോ ചിലപ്പോള്‍ ഇന്ന് കാണാന്‍ കൂടി കിട്ടില്ല.
കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടേത് അല്ല
ഫോട്ടോ വൈറലായപ്പോള്‍ കമന്റ് ഇട്ടവരില്‍ പലരും ചോദിച്ചു. വാപ്പച്ചിയിട്ടിരിക്കുന്ന ആ കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടെ ആണോ എന്നൊക്കെ. അല്ല, അത് വാപ്പയുടെ തന്നെയാണ്. കാരണം റഹീം മാഷ് എന്ന വാപ്പയുടെ ഐഡന്റിറ്റി ആയിരുന്നു കൂളിംഗ് ഗ്ലാസും വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും പിന്നെ സിഗരറ്റും. വാപ്പയെ അങ്ങനെയല്ലാതെ ആരും കണ്ടിട്ടുണ്ടാകില്ല. മമ്മൂക്ക സിനിമയിലെത്തിയിട്ടില്ലാത്ത സമയത്തെ ആണ് ഊ ഫോട്ടോ. പിന്നീട് അദ്ദേഹം ഉമ്മവീട്ടില്‍ വരുമ്പോഴൊക്കെയും അദ്ദേഹം വാപ്പയെ കാണാന്‍ വരുമായിരുന്നു. വലിയ സിനിമാനടന്‍ ആയതിനുശേഷവും ഞങ്ങളെക്കുറിച്ച് വിളിച്ചന്വേഷിക്കുമായിരുന്നു അദ്ദേഹം.
മമ്മൂട്ടി അദ്ദേഹത്തിന്റെ കല്യാണം നേരിട്ട് വന്നാണ് ഞങ്ങളുടെ വീട്ടില്‍ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ഞാനും വാപ്പയും പോയിട്ടുണ്ട്. ശരിക്കും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഞങ്ങള്‍. വാപ്പ ഒന്‍പത് വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയം റ അമ്മാവന്‍ വഴി മമ്മൂക്ക എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും സഹായം വേണമെങ്കില്‍ പറയണം എന്ന് ഞങ്ങളോട് പറയുകയും ചെയ്തിരുന്നു. ബാപ്പ മരിച്ച വിവരം ഞാന്‍ മെസ്സേജ് ചെയ്തപ്പോള്‍ ഷൂട്ടിങ്ങിനായി ഒരു ദ്വീപിലാണെന്നും വരാന്‍ ശ്രമിക്കാം എന്നും അദ്ദേഹം മറുപടി തന്നു പക്ഷേ അന്ന് വരാന്‍ പറ്റിയില്ല.
മമ്മൂക്കയുടെ അമ്മാവന്മാര്‍ എപ്പോഴും പറയുമായിരുന്നു അദ്ദേഹത്തിന് ബാപ്പയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും അദ്ദേഹം ഒരിക്കലും വാപ്പച്ചിയെ മറക്കില്ലെന്നും. എന്താണ് അതിന്റെ കാരണം എന്ന് ഞങ്ങള്‍ ആരും ഇന്നേവരെ തിരക്കിയിട്ടില്ല. അത് അവര്‍ തമ്മില്‍ മാത്രമുള്ള ബന്ധമാണ്. ഒരു യഥാര്‍ത്ഥ ആത്മബന്ധം. ഉമ്മവീട് സ്ഥിതിചെയ്യുന്ന ചന്തീരൂരിലെ സ്‌കൂളില്‍ വച്ചാണ് മമ്മൂട്ടി ആദ്യമായി സ്ത്രീവേഷത്തില്‍ നാടകത്തില്‍ അഭിനയിക്കുന്നത്.
ആ പടം മമ്മൂക്കയുടെ അടുക്കലുമെത്തി
മമ്മൂട്ടി പഠിച്ച അതേ സ്‌കൂളില്‍ തന്നെയാണ് മുഹമ്മദ് റഫീഖ് പഠിച്ചത്. സ്‌കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുമാണ് റഫീഖ്. ഒരു ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അത് കാണുകയും അദ്ദേഹം മമ്മൂട്ടിയെ കാണിച്ചു കൊടുക്കുകയും ചെയ്‌തെന്ന് റഫീക്ക്.. ഫോട്ടോ കണ്ട മമ്മൂക്ക ഇത് എവിടുന്ന് കിട്ടി എന്നാണ് ആദ്യം ചോദിച്ചിരുന്നുവെന്നും റഫീക്ക് പറയുന്നു. തമാശരൂപേണ അതിന്റെ കോപ്പി എനിക്കും കിട്ടുമോ എന്ന് ചോദിച്ചു എന്നും മുഹമ്മദ് റഫീഖ് പറയുന്നു. റഫീഖ് വാപ്പയുടെ ചങ്ങാതിയായ മമ്മൂട്ടിയോടൊപ്പം ഒരു സിനിമയിലും അഭിനയിച്ചു. ഹരികൃഷ്ണന്‍സില്‍. റഹീം മാഷിന് റഫീഖ് അടക്കം നാല് മക്കളാണ്. അബ്ദുള്‍ റാസിഖ്, റസിയ, റസീല.
ജീവിതം സിനിമയാക്കുകയാണെങ്കിൽ ആരെ നായകനാക്കണം എന്ന ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് സുരേഷ് റെയ്ന .
ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ നായകനായാൽ നന്നാകും എന്ന അഭിപ്രായമാണ് സുരേഷ് റെയ്‌ന പങ്കുവെച്ചത്. താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഡിക്യു ആരാധകർ.
ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയിൽ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോൾ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എൽ ടീം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ വൈസ് ക്യാപ്ടനുമാണ്
നീണ്ട ഇടവേളക്ക് ശേഷം ബാബു നായകനാകുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍.ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയാണ് പവർസ്റ്റാർ.
കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്ഡ്രോപ്പ്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍”ഒമർലുലു പറഞ്ഞു.ബാബു ആന്റണി നായകനാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
യുഎസ്സില്‍ കോവിഡ് രോഗമുക്തി നേടിയ 70കാരന് ഹോസ്പിറ്റല്‍ നല്‍കിയത് 1.1 മില്യണ്‍ ഡോളറിന്റെ ബില്‍ (ഏതാണ്ട് 8,35,52,700 ഇന്ത്യന്‍ രൂപ). ദ സീറ്റില്‍ ടൈംസ് പത്രമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൈക്കള്‍ ഫ്‌ളോര്‍ എന്ന 70കാരനാണ് സീറ്റിലിലെ ഹോസ്പിറ്റലിന്റെ കൊള്ളയ്ക്ക് ഇരയായത്. മാര്‍ച്ച് നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൈക്കള്‍ ഫ്‌ളോറിന് 62 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഒരു ഘട്ടത്തില്‍ മരണത്തോടടുത്തിരുന്ന മൈക്കള്‍ ഫ്‌ളോറിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്‌സുമാര്‍ ഫോണ്‍ കൈമാറിയിരുന്നു. എന്നാല്‍ മൈക്കള്‍ ഫ്‌ളോര്‍ രോഗമുക്തി നേടുകയും മേയ് അഞ്ചിന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു.
181 പേജുള്ള ബില്ലാണ് കിട്ടിയത്. 1,122,501.04 ഡോളറിന്റെ ബില്‍. 9736 ഡോളര്‍ ഐസിയു റൂമിന്, 4,09,000 ഡോളറിനടുത്ത് തുക 42 ദിവസത്തെ സ്‌റ്റെറൈല്‍ റൂം ഉപയോഗത്തിന്, 82000 ഡോളര്‍ 29 ദിവസത്തെ വെന്റിലേറ്റര്‍ ഉപയോഗത്തിന്. രണ്ട് ദിവസത്തെ ബില്‍ ആയി ഒരു ലക്ഷം ഡോളറിനടുത്ത് കിട്ടി. വയോധികര്‍ക്കുള്ള ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് പരിപാടിയായ മെഡികെയറിന്റെ പരിരക്ഷ മൈക്കള്‍ ഫ്‌ളോറിനുണ്ട്. അതുകൊണ്ട് കയ്യില്‍ നിന്ന് ഇത്ര പണം ചെലവാകില്ല. അതേസമയം നികുതിദായകര്‍ തന്റെ ഭീമമായ ചികിത്സാചെലവ് വഹിക്കണമെന്ന് ആലോചിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നതായി മൈക്കള്‍ ഫ്‌ളോര്‍ സീറ്റില്‍ ടൈംസിനോട് പറഞ്ഞു.
ഹോസ്പിറ്റലുകളേയും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളേയും സഹായിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസ് 100 മില്യണ്‍ ഡോളറിന്റെ ബജറ്റാണ് മുന്നോട്ടുവച്ചത്. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ചികിത്സാ ചെലവുകളുള്ള രാജ്യങ്ങളിലൊന്നാണ് യുഎസ്. ഭീമമായ ചികിത്സാ ചെലവ് കുറച്ച് എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞ ചെലവില്‍ ആരോഗ്യരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ബേണി സാന്‍ഡേഴ്‌സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ പ്രധാന പ്രചാരണവിഷയങ്ങളിലൊന്ന് തന്നെ ആരോഗ്യരംഗത്തെ സാമ്പത്തികചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യമായിരുന്നു.
ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ സുശാന്ത് നല്‍കിയ പിന്തുണ ഓര്‍മിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ട്വിറ്ററില്‍ തന്റെ അനുശോചനം രേഖപ്പെടുത്തിയത്.
അദ്ദേഹത്തിത്തിന്റെ മരണം ഇന്ത്യന്‍ സിനിമ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ അനുശോചനം അറിയിക്കുന്നു. കേരളം പ്രളയത്തില്‍ മുങ്ങിയ സമയത്ത് സുശാന്ത് നല്‍കിയ പിന്തുണയെ ഈ നിമിഷം ഓര്‍മിക്കുന്നു, അദ്ദേഹം പറഞ്ഞു.
സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ബോളിവുഡ് അടക്കമുള്ള സിനിമ മേഖല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അനുശോചനം അര്‍പ്പിക്കുന്നുണ്ട്. ചുരുങ്ങിയകാലം കൊണ്ട് ബോളിവുഡിന്റെ മാത്രമല്ല, മൊത്തം ഇന്ത്യന്‍ സിനിമ ആരാധകരുടെയും പ്രിയപ്പെട്ടവനായി മാറിയ സുശാന്തിനെ ഞായറാഴ്ച്ച പുലര്‍ച്ചെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയാണ്. താരത്തിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്.
വര്‍ഗീയ ശക്തികള്‍ക്കെതിരേയും സുശക്തമായ നിലപാടുകള്‍ എടുത്തതിലൂടെയും മലയാളിയുടെ കൈയടി നേടിയ താരമായിരുന്നു അദ്ദേഹം. എന്നാല്‍ അതിനെക്കാളൊക്കെയേറെ സുശാന്തിനോട് മലയാളി കടപ്പെട്ടിരിക്കുന്നത് മറ്റൊരു തരത്തിലാണ്.
2018 ലെ പ്രളയ കാലത്ത് കേരളത്തിന് നല്‍കിയ സഹായത്തിലൂടെ. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് സംഭാവന നല്‍കിയത്. താരത്തിന്റെ ഒരു ആരാധാകന്റെ ചോദ്യമായിരുന്നു കേരളത്തിന് ഇത്രവലിയൊരു തുക നല്‍കി കൊണ്ട് ദുരിതകാലത്ത് മലയാളിക്കൊപ്പം നില്‍ക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ചത്.
‘സുശാന്ത് എന്റെ കൈയില്‍ പണമില്ല, എന്നാല്‍ പ്രളയദുരിതാശ്വാസത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എനിക്കെങ്ങനെ അതിനു സാധിക്കും, ദയവ് ചെയ്ത് എന്നോട് പറയൂ’ എന്ന് സുബ്ബം രഞ്ജന്‍ എന്ന ആരാധകന്‍ സുശാന്തിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചോദിച്ചതിനുള്ള മറുപടിയായിരുന്നു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു കോടി രൂപ സുശാന്ത് നല്‍കിയത്.
“എന്റെ സഹൃത്തിനു നല്‍കിയ വാക്ക് പോലെ, അദ്ദേഹം ചെയ്യാന്‍ ആഗ്രഹിച്ചതെന്തോ അത് ചെയ്തിരിക്കുന്നു. നിങ്ങളാണ് ഇത് ചെയ്യാന്‍ കാരണം. നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നു. തീര്‍ച്ചയായും ആവശ്യമായ കാര്യം തന്നെയായിരുന്നു നിങ്ങള്‍ അറിയിച്ചത്. നിറഞ്ഞ സ്‌നേഹം….” എന്നായിരുന്നു ‘എന്റെ കേരളം’ എന്ന ഹാഷ് ടാഗോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വിവരം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സുശാന്ത് കുറിച്ചത്.
As promised my friend, @subhamranjan66, what you wanted to do has been done. You made me do this, so be extremely proud of yourself. You delivered exactly when it was needed.
Lots and lots of love. FLY🦋
Cheers 🦋🌪🌏✊🙏🏻❤️#MyKerala 🌳☀️💪🙏🏻❤️#KeralaReliefFunds pic.twitter.com/fqrFpmKNhK— Sushant Singh Rajput (@itsSSR) August 21, 2018
സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം സ്വത്ത് കൈവശപ്പെടുത്തി ഇറക്കി വിട്ടതിനു പിന്നാലെ പ്രതിഷേധവുമായി മാതാപിതാക്കള്‍. വീടിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഇവര്‍. ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ്.
നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്‌ക്കോട്ടുകോണം സ്വദേശി സുജകുമാറിനെതിരെയാണ് 70കാരനായ ചെല്ലപ്പെനും 65കാരിയായ ഓമനയും കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുന്നത്. പിന്തുണയുമായി ഓമനയുടെ സഹോദരി ജെയ്‌നിയും ഒപ്പമുണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കി സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. മകന്‍ സുജകുമാറിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
വീട് വാങ്ങാനായി കൈയ്യിലുണ്ടായിരുന്ന പണവും ജെയ്‌നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാര്‍ കൈയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസമാണ് സുജയകുമാര്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമമുണ്ടായിരുന്നു എന്ന് ഇവര്‍ പറയുന്നു.
സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ട് മൂവരെയും താല്‍കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, മാതാപിതാക്കളുടെ ആരോപണത്തില്‍ സുജയകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സുശാന്തിന്റെ മുൻ മാനേജർ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു.
ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ എന്നീ നിലയിലും പ്രശസ്തനാണ്. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം.
അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്ന ചിത്രവും ഹിറ്റായി. ഇതോടെ സുശാന്ത് ബോളിവുഡിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. എം.എസ്.ധോണി; ദി അൺടോൾഡ് സ്റ്റോറിയിലെ ടൈറ്റിൽ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. 2019ൽ പുറത്തിറങ്ങിയ ചിച്ചോർ ആണ് അവസാന ചിത്രം.
കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതാകും ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.
ചൈനയില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു. തെക്കുകിഴക്കന്‍ ചൈനയിലാണ് അപകടം നടന്നത്. അപകടത്തില്‍ 19 പേര്‍ മരിച്ചതായും 172 പേര്‍ക്ക് പരിക്കേറ്റതായുമാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 4.45നാണ് അപകടം ഉണ്ടായത്. ഷെന്‍ജിയാങ് പ്രവിശ്യയിലെ ഷാങ്ഹായില്‍ ഷെന്യാങ്ജ ഹൈകൂ എക്‌സ്പ്രസ് പാതയിലാണ് അപകടം നടന്നത്. അതേസമയം ടാങ്കര്‍ മറിഞ്ഞ് ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ചത് കാരണം സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും തീപ്പിടിച്ചു.
നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പരിക്കേറ്റ 189 പേരെ ആറ് ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി വെന്‍ലിങ് നഗര ഭരണകൂടം അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് കാന്റീന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ, ഇവിടുത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.
വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരാണ് പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധിച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. വിമാനത്താവള ഡയറക്ടര്‍ ഉള്‍പ്പടെ ടെര്‍മിനല്‍ മാനേജറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 30 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച പുറത്ത് വന്നിരിക്കുന്നത്.
പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടലിലാണ് ബോളിവുഡ് ഒന്നാകെ. താരം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയൻ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതു ബോളിവുഡിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു അഞ്ച് ദിവസം മുമ്പ് ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിലും കണ്ടെത്തിയത്.
മലാഡിലെ കെട്ടിടത്തിലെ 14ാം നിലയിൽനിന്ന് ദിശ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംഭവം ആത്മഹത്യയാണെന്ന സൂചന പോലീസ് നൽകിയിരുന്നു.
സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുൺ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയവരോടൊപ്പവും ദിശ സാലിയൻ പ്രവർത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.