ബിസിനസിൽ തിരിച്ചടികൾ നേരിട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട ഡൽഹിയിലെ ബിസിനസുകാരൻ മരിച്ച സംഭവത്തിൽ വൻട്വിസ്റ്റ്. കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാനായി കൊലപ്പെടുത്താൻ ഇയാൾ സ്വയം ക്വട്ടേഷൻ നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഡൽഹി ഇന്ദ്രപ്രസ്ഥ എക്‌സറ്റൻഷനിൽ താമസിക്കുന്ന ഗൗരവിനെ(37) ജൂൺ ഒമ്പതിനാണ് കാണാതായത്. രാവിലെ വ്യാപാരസ്ഥാപനത്തിലേക്ക് പോയ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് ഭാര്യ ഷാനു ബൻസാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി റാൻഹൗലയിൽ ഗൗരവിനെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കൈകൾ രണ്ടും കെട്ടിയിട്ട നിലയിലായതിനാൽ തന്നെ കൊലപാതകമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. സംഭവത്തിൽ ഗൗരവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്ന് പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമായി ഗൗരവ് ഫോണിൽ നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഈ ക്വട്ടേഷന് വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഗൗരവ് തെരഞ്ഞെടുത്തത്. തന്നെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏൽപ്പിച്ചതിനൊപ്പം തന്റെ ഒരു ഫോട്ടോയും ഗൗരവ് അയച്ചുനൽകിയിരുന്നു.
ജൂൺ ഒമ്പതിന് പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ച് ഗൗരവ് റാൻഹൗലയിൽ എത്തിയത്. തുടർന്ന് ഗൗരവിനെ പ്രതികൾ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോവുകയും കൈകൾ ബന്ധിച്ചശേഷം മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം, എത്ര തുകയ്ക്കാണ് ഗൗരവ് ക്വട്ടേഷൻ നൽകിയതെന്നോ എത്ര തുകയ്ക്കാണ് ഇൻഷുറൻസ് പോളിസി എടുത്തതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം.
ബിസിനസുകാരനായ ഗൗരവ് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും ഭാര്യ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആറ് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. മാത്രമല്ല, ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങുകയും തട്ടിപ്പിനിരയാവുകയും ചെയ്തതോടെ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായും ഭാര്യ മൊഴി നൽകിയിരുന്നു.
ലണ്ടനില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ ചുമലിലേന്തി നടന്നു നീങ്ങുന്ന കറുത്ത വര്‍ഗക്കാരന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ മനുഷ്യത്വം കാണിച്ച കറുത്ത വര്‍ഗക്കാരന്‍റെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കറുത്ത വര്‍ഗക്കാര്‍ നടത്തിയ റാലിയില്‍ കടന്നുകയറി ആക്രമിച്ച് വ്യക്തിയാണ് ചുമലില്‍ കിടക്കുന്ന വെളുത്ത വര്‍ഗക്കാരന്‍. റാലിയില്‍ ആക്രമിച്ച് കടന്ന ഇയാളെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കറുത്ത വര്‍ഗക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു.
ഈ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കറുത്ത വര്‍ഗക്കാരില്‍ ഒരാള്‍ ചുമലിലേന്തി നടന്നുനീങ്ങുന്നതാണ് ചിത്രം. അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ നീതിയ്ക്കായി കറുത്ത വര്‍ഗക്കാര്‍ നടത്തിയ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ റാലിയിലേക്ക് വെളുത്ത വംശീയവാദികള്‍ അതിക്രമിച്ച് കടന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
ഈ കൂട്ടത്തില്‍പ്പെട്ട ആളെയാണ് കറുത്ത വര്‍ഗക്കാരന്‍ രക്ഷപ്പെടുത്തിയത്. മറ്റൊരു വെളുത്ത വര്‍ഗക്കാരന്‍ കറുത്ത വര്‍ഗക്കാരുടെ അടിയേറ്റ് നിലത്തു കിടക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിയായാണ് വാട്ടര്‍ലൂ സ്റ്റേഷനടുത്ത് ആക്രമണം നടന്നത്.
അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസില്‍ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കറുത്ത വര്‍ഗക്കാരുടെ ഈ പ്രതിഷേധത്തെ നേരിടാനയാണ് വെളുത്ത വര്‍ഗക്കാര്‍ അക്രമസക്തരായി തെരുവിലിറങ്ങിയത്.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന സച്ചിദാനന്ദന്‍ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തില്‍. മറ്റൊരു ആശുപത്രിയില്‍ നിന്നും ഇന്ന് രാവിലെ ജൂബിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ നില ഗുരുതരാവസ്ഥയിലാണ് എന്ന് ആശുപ്രത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നട്ടെല്ലിന്റെ ശസ്ത്രക്രിയയെ തുടര്‍ന്നു നേരിട്ട ശാരീരികാസ്വാസ്ഥങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുയും ചെയ്തതായി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ‘ചോക്ക്ലേറ്റ്’ മുതല്‍ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ വരെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ സ്വന്തമായുള്ള കലാകാരനാണ് സച്ചി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മേയ് മാസത്തില്‍ ഇന്ത്യ മുഴുവനും പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ എയര്‍ലൈന്‍ കമ്പനികളും മറ്റിതര ഏജന്‍സികളും മുഖേന വളരെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്കാണ് യാത്ര മുടങ്ങിയത്. ഇങ്ങനെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ട് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് ക്യാന്‍സലേഷന്‍ വന്നത് കാരണം യാത്ര മുടങ്ങിയ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റിതര രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.
ഇങ്ങനെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയ പല പ്രവാസി ഭാരതീയരും തങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തത് എയര്‍ ഇന്ത്യയും അതോടൊപ്പം തന്നെ മറ്റ് പല ഏജന്‍സികളും വിമാന കമ്പനികളും മൂലമാണ്. യൂറോപ്പിലും യുകെയിലുമുള്ള പല ഏജന്‍സികളും മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏജന്‍സികളില്‍ പലതും റീഫണ്ടും അതുമല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഓപ്പണ്‍ ടിക്കറ്റ് അടക്കം ഓഫര്‍ ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നുള്ള പല ഏജന്‍സികളഉം എയര്‍ ഇന്ത്യ അടക്കമുള്ള പല വിമാന കമ്പനികളും തങ്ങളുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയതിന് റീഫണ്ട് ആവശ്യപ്പെടുമ്പോള്‍ റീഫണ്ടിന് പകരം ഒരു വര്‍ഷത്തേക്കുള്ള റീ ഷെഡ്യൂള്‍ മാത്രമാണ് ഇതുവരെ ഓഫര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്ത ഗള്‍ഫ് മേഖലയില്‍ അടക്കമുള്ള ഏറിയ ഭാഗം പ്രവാസി ഇന്ത്യക്കാര്‍ക്കും കഴിഞ്ഞ ഏപ്രില്‍ മുതല്‍ വരുന്ന ഏപ്രില്‍ വരെയുള്ള ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നാട്ടിലേക്കുള്ള ഒരു മടക്കയാത്ര പല കാരണങ്ങളാല്‍ അസാദ്ധ്യമാണ്. കാരണം പലര്‍ക്കും രണ്ട് വര്‍ഷം അല്ലെങ്കില്‍ 3 വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരാണ്.കൂടാതെ ഫാമിലിയായിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ അവധി, അവരുടെ അവധി അവയെല്ലാം ക്രമീകരിച്ചുള്ള ഒരു യാത്ര ഒരു പക്ഷെ ഒരു വര്‍ഷ കാലയളവിനുള്ളില്‍ അസാദ്ധ്യമാണ്. കൂടാതെ ഉടന്‍തന്നെ യാത്ര തിരിക്കാന്‍ എന്നു കരുതിയാല്‍ നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ക്വാറന്റൈനും മറ്റും മൂലം അവധിയുടെ പകുതി സമയവും അങ്ങനെ മാറികിട്ടും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലരും ഈ ഒരു വര്‍ഷക്കാലയളവിനുള്ളിലെ അവരുടെ യാത്ര ഒഴിവാക്കാനാണ് സാധ്യത.

ഇങ്ങനെയുള്ള സാഹചര്യത്തിലാണ് റീഷെഡ്യൂളിന് പകരം റീഫണ്ട് തന്നെ വേണം. അല്ലെങ്കില്‍ പ്രസ്തുത തീരുമാനം വിമാന കമ്പനികളെ മാത്രമേ സഹായിക്കൂ എന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നത്. പ്രസ്തുത വിവരം ചൂണ്ടിക്കാണിച്ച് യുകെയിലെ ഹേ വാര്‍ഡ്‌സ്ഹീത്തില്‍ താമസിക്കുന്ന ജിജോ അരയത്തും സട്ടനില്‍ താമസിക്കുന്ന അഭിലാഷ് അഗസ്റ്റിനും ശ്രീ ജോസ് കെ മാണി അടക്കമുള്ള പലരുടേയും ശ്രദ്ധയില്‍ പ്രസ്തുത വിവരം അറിയിക്കുകയും ശ്രീ ജോസ് കെ മാണി എംപി പ്രവാസി ഇന്ത്യക്കാരുടേയും വിദേശ മലയാളികളുടേയും പ്രസ്തുത കാര്യത്തില്‍ ഇടപെടണമെന്നും അനുചിത തീരുമാനം കൈക്കൊള്ളണമെന്നും കേന്ദ്ര ഗവണ്‍മെന്റിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ തീരുമാനമാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് എന്നതിന് പകരം രണ്ടു വര്‍ഷത്തിനകം യാത്ര ചെയ്യുന്നതിനാവശ്യമായ റീ ഷെഡ്യൂളുകള്‍ കാലാവധി നീട്ടുകയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വിശദീകരണമാണ് ഇപ്പോള്‍ സുപ്രീം കോടതി മൂന്ന് ആഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുകൂലമായ ഒരു നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍.
നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ വെച്ചാണ് സുധാദേവി മരിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. സുശാന്തിന്റെ മരണ വാര്‍ത്ത കേട്ടതിന് പിന്നാലെ സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം സംഭവിച്ചത്.
സുശാന്തിന്റെ മരണവിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. യുവ നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു.
മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. നടനെ ഒരുനോക്ക് കാണാനും അവസാന യാത്ര പറയാനും. കനത്ത മഴയ്ക്കിടയിലും നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് വിലക്കി. ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ചാണ് സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാതെ സക്കീര്‍ ഹുസൈന്‍ പാമ്പിനെ പിടിക്കാന്‍ പോയത്. എന്നാല്‍ അവന്‍ ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു.
ഞായറാഴ്ചയാണ് ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ പാമ്പ് പിടിത്തക്കാരന്‍ സക്കീര്‍ ഹുസൈന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. പിടികൂടി നിമിഷങ്ങള്‍ക്കകം പാമ്പ് സക്കീറിന്റെ കൈയില്‍ കൊത്തി.
കടിയേറ്റ് വീണ് അവശനായ യുവാവിന്റെ വായില്‍ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ലോക്ഡൗണ്‍ സക്കീര്‍ ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നു. കിട്ടുന്ന പണം കുടുംബച്ചെലവിനു തികയാതെ വന്നതോടെയാണ് ഞായറാഴ്ച സക്കീര്‍ പാമ്പ് പിടിത്തത്തിന് ഇറങ്ങിയത്.
സുഹൃത്തുക്കള്‍ പോകരുതെന്ന് പറഞ്ഞെങ്കിലും കൈയ്യില്‍ ആകെയുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നതിനാലാണ് ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന്‍ പോയത്. ആറുമാസംമുമ്പ് സക്കീര്‍ ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയത്. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.
സക്കീറിന്റെ മരണം ഹസീനയെ തളര്‍ത്തി. മൂത്തമകള്‍ ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില്‍ ഓടിനടക്കുകയാണ്. ലൈറ്റ്‌സ് ആന്ഡ് സൗണ്ട് ജീവനക്കാരനായിരുന്ന സക്കീറിന് ലോക്ഡൗണ്‍ വന്നതോടെ ആ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. എട്ടുവര്‍ഷംമുമ്പേ സക്കീര്‍ പാമ്പുപിടിത്തം തുടങ്ങിയിരുന്നു.
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് ലക്ഷങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഇന്ന് കൊവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിന്‍ തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ അഡ്മിറ്റായതായും അദ്ദേഹം അറിയിച്ചു.
അതേസമയം, തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളടക്കമുള്ള ഡല്‍ഹിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. ഇതോടെ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
Due to high grade fever and a sudden drop of my oxygen levels last night I have been admitted to RGSSH. Will keep everyone updated
— Satyendar Jain (@SatyendarJain) June 16, 2020
പെരുമ്പാാവൂരിൽ ബാങ്കിന്റെ ചില്ല് തകർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണം. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.
പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബാലൻസ് തെറ്റി തറയിൽ വീണപ്പോൾ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റിൽ തറഞ്ഞ് കയറിയാണ് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം.
തൊട്ടടുത്തുള്ള 100 മീറ്റർ അകലെയുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു. ബാങ്കിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവിൽ നിൽക്കുന്നതിന് തൊട്ടുമുമ്പ് പേഴ്‌സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുൻവശത്തെ ഗ്ലാസിൽ ഇടിച്ച് വീണു.
ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിൻറെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. പൊട്ടിക്കിടന്ന ചില്ലിൽ കൈ കുത്തി ബീന പതുക്കെ എഴുന്നേറ്റ് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപ്പോഴേക്ക് ബാങ്ക് ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തുന്നുണ്ട്. ഇവരെ പതുക്കെ താങ്ങിപ്പിടിച്ച് അരികത്തെ കസേരയ്ക്ക് അരികിലേക്ക് നിർത്തുമ്പോഴേയ്ക്ക് വലിയ രക്തസ്രാവം ഉണ്ടായിരുന്നു.
ചുറ്റും ചോര വീഴുന്നത് കണ്ട് പരിഭ്രാന്തരായ ബാങ്ക് ജീവനക്കാർ ഇവരെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നൂറ് മീറ്റർ മാത്രം അകലെ ആശുപത്രിയുണ്ടായിരുന്നിട്ടും അവരുടെ ജീവൻ രക്ഷിക്കാനായില്ല. വയറ്റിൽ ചില്ല് തറച്ച് കയറി ഉണ്ടായ മുറിവ് അത്ര ആഴത്തിലുള്ളതും ഗുരുതരവുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
ചെന്നൈ നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പോലീസിന്റെ സഹായം തേടുകയും ചെയ്തു.
അതിനിടെ മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ മീഡിയ റൂം അടച്ചിരിക്കുകയാണ്. ചെന്നൈയില്‍ സ്വീകരിക്കേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യവിദഗ്ധ സമതിയുമായി ചര്‍ച്ച തുടരുകയാണ്. തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 19 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നല്‍കിയ ശുപാര്‍ശപ്രകാരമാണ് തീരുമാനം.
കോവിഡ് – 19 ഭീഷണികാരണം നിലവിലുള്ള പഠനസംവിധാനങ്ങൾ നടത്തികൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയാണ് .സാധാരണക്കാരുടെ പഠനാവകാശം നിഷേധിക്കപെടാതിരിക്കുവാൻ കേരളസർക്കാർ പൊതുവിദ്യാഭ്യാസം ഓൺലൈൻ / ദൃശ്യ മാധ്യമങ്ങളിലൂടെ താത്കാലികമായി നടത്തുകയാണ് . എന്നാൽ കേരളത്തിൽ ചെറിയ ഒരു വിഭാഗം നിർധനരായ കുരുന്നുകൾ ഓൺലൈൻ / ദൃശ്യ മാധ്യമ പഠന സൗകര്യങ്ങൾ ലഭ്യമല്ലാതെ തങ്ങളുടെ പഠനാവസരം നിഷേധിക്കപെടുമോ എന്ന ഉത്കണ്ഠയിൽ അകപ്പെടുകയുണ്ടായി.
നിർധനരായ ഈ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐയുടെ നേത്രത്വത്തിൽ നടത്തുന്ന ടി വി ചാലഞ്ചുമായി സഹകരിച്ചു സമീക്ഷ യുകെ നടത്തിയ ടി വി ചാലഞ്ചിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീക്ഷയുടെ എല്ലാ ബ്രാഞ്ചുകളിൽനിന്നും പ്രവർത്തകർ നൽകിയ സംഭാവനകൾക്ക് പുറമെ ഒരുപാടു സുമനസ്കരായ ആളുകൾ സമീക്ഷ നേത്രത്വവുമായി ബന്ധപെട്ടു ഈ സദുദ്യമത്തിൽ പങ്കാളിയാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഏതാണ്ട് എഴുപതോളം ടീവി സെറ്റുകൾ വിദ്യാർഥികളിലേയ്‌ക്ക് എത്തിച്ചു കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമീക്ഷ യുകെ . ഈ സദുദ്യമം വിജയകരമായി ഏറ്റെടുത്തതിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ. എ എ റഹിം സമീക്ഷ യുകെ നേത്രത്വത്തെ നന്ദി അറിയിച്ചു .
പണമോ ആധുനിക സൗകര്യങ്ങളോ ഇല്ലാത്തിതിന്റെ പേരിൽ ഒരു കുരുന്നിനും തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളും ശോഭനമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും മാറ്റിവെയ്‌ക്കേണ്ട സാഹചര്യം കേരളത്തിൽ ഉണ്ടാവാൻ പാടില്ല. ഇതിനു വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും സമീക്ഷ മുൻപന്തിയിൽ ഉണ്ടാവുമെന്ന് സമീക്ഷ നാഷണൽ കമ്മിറ്റി അറിയിച്ചു. സമീക്ഷയുടെ ടിവി ചാലഞ്ചിനു നേത്രത്വം കൊടുത്ത എല്ലാ സമീക്ഷ പ്രവർത്തകർക്കും ഇതുമായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും സമീക്ഷ ദേശിയ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും ഹൃദയപൂർവ്വമായ നന്ദി അറിയിച്ചു