Latest News

സിനിമ താരം ഗോകുലനും ധന്യയും വിവാഹിതരായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനെത്തിയത്. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്ത്രതില്‍ വെച്ച് ചടങ്ങുകള്‍ നടന്നു. ചടങ്ങിനു ശേഷം ഇരുവരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്തു.

കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍സ് ആണ് ഗോകുലന്റെ ആദ്യ സിനിമ. ആമേന്‍ എന്ന സിനിമയില്‍ തെങ്ങുകയറ്റ തൊഴിലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന പുണ്യാളന്‍ അഗര്‍ബത്തീസ് കരിയര്‍ ബ്രേക്ക് ചിത്രമായി. ചിത്രത്തില്‍ ജിബ്രൂട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഗോകുലന്‍ അവതരിപ്പിച്ചത്. കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

പുണ്യാളനിലെ ജിബ്രൂട്ടന് പുറമേ സപ്തമശ്രീ തസ്‌കരയിലെ വെല്‍ഡര്‍, ഇടി എന്ന ചിത്രത്തിലെ കള്ളന്‍ എന്നിവയും ഗോകുലനെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കിയ കഥാപാത്രങ്ങളാണ്. വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലും ഗോകുലന്‍ മികച്ച കഥാപാത്രങ്ങളായെത്തിയിരുന്നു. നാടക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു ഗോകുലന്‍.

വീട്ടുകാര്‍ വഴിയാണ് പെരുമ്പാവൂർ അയ്മുറി സ്വദേശിയായ ധന്യയുടെ വിവാഹാലോചന വരുന്നത്. പിന്നീടുണ്ടായ കൂടിക്കാഴ്ചയില്‍ ഇരുവര്‍ക്കും ഇഷ്ടപ്പെട്ടു, ലോക്ഡൗണ്‍ ആയതിനാല്‍ നിശ്ചയ ചടങ്ങുകള്‍ ഒന്നും നടത്താതെ നേരെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗോകുലന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിനു ശേഷം മമ്മൂട്ടി തങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നും ഗോകുലന്‍ പറഞ്ഞു. സിനിമ മേഖലയിലെ നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തി വച്ച മദ്യ വിൽപ പുനരാംരംഭിച്ചതിന് പിന്നാലെ പ്രതിഷേധവും. കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ ബിവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറന്നതിന്ന് പിന്നാലെ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധമുയർത്തി രംഗത്ത് എത്തി. രാവിലെ ആദ്യം നിൽപ്പ് സമരവും പിന്നീട് കുത്തിയിരിപ്പുമായി കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം രംഗത്ത് എത്തിയത്. സമരം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പിയെയും പ്രവർത്തകരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

ബസ് സ്റ്റാൻഡിന്റെയും സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും ഇടയിലെ എപ്പോഴും തിരക്കുള്ള ഭാഗത്താണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പന ശാല മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രദേശത്തെ പത്തിലധികം വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിവിധ സംഘടനകളും പി.ഐഷാപോറ്റി എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഔട്ട്ലെറ്റ് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

ഒന്നേകാൽ ലക്ഷം രൂപ വാടക ഉള്ള കെട്ടിടത്തിലാണ് മദ്യവിൽപ്പന ശാല പ്രവർത്തിക്കുന്നത്. വാടകയിൽ ഒരു പങ്ക് ഭരണകക്ഷിയിലെ ചില പ്രമുഖർക്ക് ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടി നേരത്തെതന്നെ ഇരു സംഘടനകളും സമരം നടത്തുമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഔട്ട്ലെറ്റ് തുറക്കാനൊരുങ്ങിയതോടെയാണ് പ്രതിഷേധ പരിപാടികൾ തുടങ്ങിയത്.

കോൺഗ്രസ് പ്രവർത്തകരായ പ്രതിഷേധക്കാരെ നീക്കിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതിഷേധം തുടങ്ങിയത്. നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം പൊലീസുമായി ഉന്തും തള്ളിലുമെത്തി. അവരെയും അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മദ്യ വിൽപ്പന ശാല ഇവിടെ നിന്നും മാറ്റിയില്ലെങ്കിൽ വീണ്ടും പ്രതിഷേധം ശക്തമാകുമെന്നാണ് വിവിധ സംഘടനകൾ അറിയിച്ചത്.

2019 ഏകദിന ലോകകപ്പില്‍ ഞങ്ങള്‍ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ജയിക്കാന്‍ വേണ്ടി കളിച്ചിരുന്നില്ലെന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. അദ്ദേഹത്തിന്റെ ആത്മകഥയായ ഓണ്‍ ഫയരര്‍ എന്ന പുസ്തകത്തിലാണ് സ്‌റ്റോക്‌സ് ഇക്കാര്യം പറഞ്ഞത്. പ്രധാനമായും ധോണിയുടെ പ്രകടനമാണ് താരം എടുത്ത് പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ പ്രകടനത്തെ കുറിച്ചും താരം പറഞ്ഞിട്ടുണ്ട്.

338 റണ്‍സായിരുന്നു ഇംഗ്ലണ്ട് മുന്നോട്ടുവച്ച വിജയലക്ഷ്യം.എന്നാല്‍ ഇന്ത്യ 31 റണ്‍സിന്റെ തോല്‍വി വഴങ്ങി. സ്‌റ്റോക്‌സ് പറയുന്നതിങ്ങനെ… ”ധോണി ക്രീസിലെത്തുമ്ബോള്‍ 11 ഓവറില്‍ 112 റണ്‍സാണ് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കേണ്ടതിന് പകരം ഒന്നും രണ്ട് റണ്‍സുകള്‍ നേടാന്‍ ധോണി ശ്രമിച്ചത്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു. എന്നാല്‍ ധോണിയും ക്രീസിലുണ്ടായിരുന്ന കേദാര്‍ ജാദവോ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മുതിര്‍ന്നില്ല.” സ്‌റ്റോക്‌സ് പറഞ്ഞു.

തുടക്കത്തിലെ മെല്ലെപ്പോക്കും ഇന്ത്യക്ക് വിനയായി. ”ഓപ്പണര്‍ കെ എല്‍ രാഹുലിനെ നഷ്ടമായ ശേഷമാണ് രോഹിത്തും കോലിയും ഒത്തുചേര്‍ന്നത്. 109 പന്തുകള്‍ നേരിട്ട രോഹിത് 102 റണ്‍സ് നേടിയിരുന്നു. ഇരുവരും കൂട്ടിച്ചേര്‍ത്തത് 138 റണ്‍സാണ്. എന്നാല്‍ 26 ഓവറുകള്‍ പിന്നിട്ടിരുന്നു. ഈ മെല്ലപ്പോക്ക് അവരില്‍ നിന്ന് വിജയം തട്ടയകറ്റി.” സ്‌റ്റോക്‌സ് പറഞ്ഞുനിര്‍ത്തി.

കോലി- രോഹിത് കൂട്ടുകെട്ടിനെ കൂടുതല്‍ സമയം ശാന്തരാക്കി നിര്‍ത്തിയതിന് ബൗളര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നുമുണ്ട് സ്‌റ്റോക്‌സ്.

ഫൈസൽ നാലകത്ത്

ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ മലയാളത്തിന്റെ മഹാ പ്രതിഭകള്‍ ഒത്തുചേർന്ന് FOR THE WORLD എന്ന പേരിൽ ഒരു സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നു. ‘A Musical Salute to The Warriors of Humanity’ എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ സമാധാന ഗീതം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മനോഹരമായ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍ ആണ്. ദൃശ്യാവിഷ്‌ക്കാരം ചെയ്തിരിക്കുന്നത് യൂസഫ് ലെന്‍സ്മാന്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാരിയര്‍, റഹ്മാന്‍, മംമ്ത, ജയറാം, നിവിൻ പോളി, ബിജുമേനോന്‍, ജയസൂര്യ,  ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, ആന്റണി വര്‍ഗ്ഗീസ് പെപ്പെ, മനോജ് കെ ജയന്‍, ഇർഷാദ് അലി, ശങ്കര്‍ രാമകൃഷ്ണന്‍,  സിജോയ് വര്‍ഗ്ഗീസ്, അഹാന കൃഷ്ണ, സാനിയ, ലാല്‍ ജോസ്, റോഷന്‍ ആന്‍ഡ്രൂസ്, ആഷിഖ് അബു, സക്കറിയ തുടങ്ങിവരും ഈ സന്തോഷം സോഷ്യല്‍മീഡിയ പേജി വഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ വ്യത്യസ്തമായ അഞ്ചു ഭാഷകളിലായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.ഇത്രയേറെ  പ്രശസ്ത താരങ്ങൾ ഒരു മ്യൂസിക് വിഡിയോവിന്റെ പ്രൊമോഷന് വേണ്ടി ഒന്നിക്കുന്നത് ഇതാദ്യമായാണെന്നതും ഈ പാട്ടിനെ ശ്രദ്ധെയമാക്കുന്നു.

ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ച രാം സുരേന്ദർ ചിത്രീകരണം പൂർത്തിയായ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത  ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.

ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍, അല്‍ഫോന്‍സ് ജോസഫ്, പ്രശസ്ത ഗായകരായ അഫ്‌സല്‍, സിതാര, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, കാവ്യ അജിത്, റംഷി അഹമ്മദ്, കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ റിയാസ് ഖാദിര്‍ RQ, അറബിക് ഗായകന്‍ റാഷിദ് (UAE) തുടങ്ങിയവര്‍ ആണ് ആലപിച്ചിട്ടുള്ളത്.  ഗാനത്തിന്റെ  മലയാള രചന നിര്‍വഹിച്ചത് ഷൈന്‍ രായംസാണ്. ഹിന്ദിയില്‍ രചിച്ചത് ഫൗസിയ അബുബക്കര്‍ , തമിഴ് രചിച്ചത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍, ഇംഗ്ലീഷ് ചെയ്തിരിക്കുന്നത് റിയാസ് ഖാദിര്‍ RQ , അറബിക് രചന റാഷിദ് (UAE) ആണ്.

പ്രൊജക്റ്റ് മാനേജര്‍ : ഷംസി തിരുര്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ഫായിസ് മുഹമ്മദ്. വാര്‍ത്താ പ്രചരണം – എ.എസ്.ദിനേശ് ആണ്. ഈ മനോഹരമായ ഗാനം പ്രേക്ഷകര്‍ക്ക് ഒരുക്കിയിരിക്കുന്നത് ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ സെലിബ്രിഡ്ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേര്‍ന്നാണ്.

വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല. വാറങ്കലില്‍ ഒന്‍പതു പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

കൂട്ടക്കൊല നടത്തിയ ബിഹാര്‍ സ്വദേശിയായ 24കാരന്‍ സഞ്ജയ് കുമാര്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍, ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് തെലങ്കാനയിലെ വാറങ്കലിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മഖ്സൂദ്, ഭാര്യ നിഷ, 22കാരിയായ മകള്‍ ബുഷറ, ബുഷറയുടെ മൂന്നു വയസുള്ള മകന്‍, നിഷയുടെ സഹോദരിയുടെ മകള്‍ റഫീഖ, റഫീഖയുടെ 20 ഉം 18ഉം വയസുള്ള മക്കള്‍ ഷാബാസ്, സൊഹാലി എന്നിവരാണ് കൊല ചെയ്യപ്പെട്ട കുടുംബാംഗങ്ങള്‍. മഖ്സൂദിന്റെ സുഹൃത്തുക്കളായ ബിഹാര്‍ സ്വദേശികളായ ശ്രീറാംകുമാര്‍ ഷാ, ശ്യാംകുമാര്‍ ഷാ, ത്രിപുര സ്വദേശി ഷക്കീല്‍ എന്നിവരുള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ;

മഖ്‌സൂദിന്റെ കുടുംബത്തോടൊപ്പമാണ് നിഷയുടെ സഹോദരിയുടെ മകളും 37 കാരിയുമായ റഫീഖയും മക്കളും താമസിച്ചു പോന്നിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഇവരുമായി സഞ്ജയ് അടുപ്പത്തിലായി. തുടര്‍ന്ന് 4 വര്‍ഷം മുന്‍പ് റഫീഖയും മക്കളും ഇയാളോടൊപ്പം വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

പിന്നീട് റഫീഖയുടെ മകളുമായി അടുപ്പത്തിലാകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ റഫീഖ വിവരം പൊലീസിലറിയിക്കുമെന്ന് ഇയാളെ ഭീഷണിപ്പെടുത്തി. പിന്നീട് റഫീഖയെ അനുനയിപ്പിച്ച സഞ്ജീവ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബംഗാളിലെ ബന്ധുക്കള്‍ക്കടുത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ട്രെയിനില്‍ വച്ച് ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം ഇയാള്‍ റഫീഖയെ കഴുത്തുഞെരിച്ചു കൊന്നു. തുടര്‍ന്ന് സഞ്ജീവ് മൃതദേഹം വഴിയില്‍ തള്ളി.

തിരിച്ചെത്തിയ സഞ്ജീവ് റഫിഖ ബംഗാളിലെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ മഖ്സൂദിന്റെ ഭാര്യ നിഷ നാട്ടില്‍ അന്വേഷണം നടത്തി. റാഫിക ബംഗാളില്‍ ഇല്ലെന്ന് മനസിലാക്കിയതോടെ റഫീഖയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെടുമെന്ന് സഞ്ജീവിനെ ഭീഷണിപ്പെടുത്തി. ഭയന്നുപോയ സഞ്ജയ് ഇതിനെത്തുടര്‍ന്ന് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ സഞ്ജീവ് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ അവസരം കാത്തിരുന്നു.

മഖ്സൂദിന്റെ മകന്റെ പിറന്നാല്‍ ആഘോഷത്തിനായി എല്ലാവരും ഒത്തുകൂടിയ ദിവസം ഇതിനായി ഇയാള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. മെയ് 18 ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 60 ഓളം ഉറക്കഗുളികകള്‍ വാങ്ങി. പിന്നീട് മെയ് 20 ന് മഖ്‌സൂദിന്റെ വീട്ടിലെത്തി ഉറക്കഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി.എല്ലാവരും മയക്കത്തിലായതോടെ ഓരോരുത്തരെയായി കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയാണ് ചെയ്തത്.

മഖ്സൂദിന്റെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെങ്കിലും ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മഖ്സുദിന്റെ വീട്ടില്‍ എത്തിയ ദിവസം അവിടെയുണ്ടായിരുന്ന മറ്റ്ു മൂന്നു പേരെക്കൂടി വകവരുത്തുകയായിരുന്നു. 3 മണിക്കൂര്‍ എടുത്താണ് ഒന്‍പതു പേരെ സഞ്ജീവ് കിണറ്റില്‍ എറിഞ്ഞു കൊന്നത്.

അതിനു ശേഷം സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് 72 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു.

സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാർച്ച് 2 ന് ബാങ്കിലെത്തി ലോക്കർ സൂരജ് തുറന്നിരുന്നു. പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് സൂരജ് ബാങ്കില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് അടുത്ത ദിവസം ശേഖരിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.

29 വരെയാണ് സൂരജിനെ പൊലീസ് കസ്റ്റഡിൽ വിട്ടു കൊടുത്തിരിക്കുന്നത് . അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്റെ ഫോണ്‍ കോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാൾ ആരെയോക്കെയായി ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോൾ വിവരങ്ങൾ ശേഖരിച്ചത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറിൽ അന്വേഷണസംഘം വരും ദിവസം പരിശോധന നടത്തും.

ആൻ ആനി റെജി

മാക്ഫാസ്റ്റ് കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ്‌ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (28-05-2020) വൈകിട്ട്‌ 5 മുതൽ 6 വരെ സൂം അപ്ലിക്കേഷൻ ഉപയോഗിച്ച് പെന്റാഹോ – ബിഗ് ഡാറ്റാ ടൂളിൽ വെബിനാർ നടത്തപ്പെടുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അതുകൂടാതെ വളർന്ന് വരുന്ന ഐ.ടി വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവർക്കും വെബിനാറിൽ പങ്കെടുക്കാം. തിരുവനന്തപുരം യു എസ് ടി ഗ്ലോബലിൽ സോഫ്റ്റ്‌വെയർ ഡവലപ്പർ ആൻ ആനി റെജി ആണ് ഇന്നത്തെ വെബിനാറിനെ നയിക്കുന്നത് . ആൻ മാക്ഫാസ്റ്റിലെ പൂർവ്വ വിദ്യാർത്ഥിയും എംസിഎ ഒന്നാം റാങ്ക് ജേതാവുമാണ് . മാക്ഫാസ്റ്റിലെ എംസിഎ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രെഫസർ വിദ്യ വി കുമാറാണ് വെബിനാറിന്റെ കോർഡിനേറ്റർ .
രജിസ്റ്റർ ചെയ്യുവാൻ വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/rCCyrCFdZrVqvuvf6

ZOOM Meeting ID: 265 594 5328
Password: macmca123

Time: May 28, 2020 05:00 PM India

 

കൊച്ചി ∙ നിരവധി ആളുകളുടെ കാത്തിരിപ്പിന് അവസാനം. മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ വന്നു. സെർച്ചിൽ വരാൻ കുറച്ചു സമയം എടുക്കുമെങ്കിലും ആപ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ഫെയർകോഡ് ടെക്നോളജീസ് പുറത്തുവിട്ടു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ആദ്യ ദിവസം ആപ് പ്ലേ സ്റ്റോറിൽ വരാൻ താമസമുണ്ടായതിനാൽ മദ്യത്തിനുള്ള ബുക്കിങ് സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യമായതിനാൽ രാത്രിയിലും ബുക്ക് ചെയ്യാനാകും. പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യുന്നതിന് നൽകിയെങ്കിലും ഗൂഗിൾ കൂടുതൽ സമയം പരിശോധനയ്ക്കു എടുത്തതിനാലാണ് ലൈവിൽ വരാൻ വൈകിയതെന്നു ഫെയർകോഡ് ടെക്നോളജീസ് അധികൃതർ വ്യക്തമാക്കി.

നേരത്തേ യൂസർ മാന്വൽ പുറത്തു പോയതിനെ തുടർന്ന് നിരവധി ആളുകൾ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആർക്കെങ്കിലും ടോക്കണുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകൾക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതലാണ് മദ്യവിൽപന ആരംഭിക്കുക.

ആപ്പിന്റെ എപികെ ഫയൽ ചോർന്നത് കമ്പനിയിൽ നിന്നോ ജീവനക്കാരിൽ നിന്നോ അല്ല. കർശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസർ മാന്വൽ പുറത്തു വിട്ടതും കമ്പനിയിൽ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വൽ പുറത്തായത്. ഇതിലും ജീവനക്കാർ ഉത്തരവാദികളല്ല’– ഫെയർകോഡ് ടെക്നോളജീസ് പറഞ്ഞു. ആപ് വരാൻ മണിക്കൂറുകൾ വൈകിയതോടെ കമ്പനിയുടെ ഫെയ്സ്ബുക് പേജിൽ അന്വേഷണങ്ങളുമായി ഉപയോക്താക്കൾ തിരക്കുകൂട്ടി.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഗൊരഖ്പുരിലെ ബെല്‍ഘട്ടില്‍ സ്വകാര്യവ്യക്തിയുടെ പൂന്തോട്ടത്തിലാണ് അമ്പതിലേറെ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത്. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചില വവ്വാലുകളുടെ ജഡം പരിശോധനക്കായി ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

നിപ, കൊവിഡ് രോഗങ്ങളുടെ ഉറവിടവുമായി വവ്വാലുകളുടെ ബന്ധമാണ് ആശങ്കക്ക് കാരണം. എന്നാല്‍ കനത്ത ചൂട് കാരണമായിരിക്കാം വവ്വാലുകള്‍ ചത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പലയിടത്തം 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. സമീപത്തെ ജലാശയങ്ങള്‍ വറ്റിയതിനാലാകാം വവ്വാലുകള്‍ ചത്തതെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. എങ്കിലും പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ആകെ നടുക്കിയ നിപ എന്ന മഹാമാരിക്ക് മുന്നില്‍ കേരളം പകച്ച് നിന്നിട്ട് രണ്ട് വര്ഷം.കേരളത്തെ ആകെ പിടിച്ചുലച്ച നിപ വൈറസിന്റെ തുടക്കകാരനായ സാബിത്തിന് എങ്ങനെയാണ് നിപ ബാധിച്ചത്? നിപയുടെ ഉറവിടം എവിടെയാണ്? പഠനങ്ങള്‍ തുടരുമ്‌ബോഴും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.പനി മൂലമുള്ള സാബിത്തിന്റെ മരണം നടന്ന് 13 ദിവസത്തിന് ശേഷം സഹോദരന്‍ സ്വാലിഹും പനിയെ തുടര്‍ന്ന് മരിക്കുന്നു. ഇതോടെയാണ് നിപയെന്ന മഹാമാരിയാണ് പിടിമുറുക്കുന്നതെന്ന് ആരോഗ്യ മേഖല തിരിച്ചറിയുന്നത്.

തുടര്‍ന്നുള്ള നാളുകളില്‍ മലയാളിയുടെ മനസില്‍ ഭയം വിതച്ചുകൊണ്ട് മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം 17 പേര്‍ നിപ ബാധിച്ചു മരിച്ചു. എന്നാല്‍ നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരും ഇതേ ലക്ഷണങ്ങളോടെ മരിച്ചവരുടെയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടതില്‍നിന്ന് വ്യത്യസ്തമാണ്.

പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്തയെ (25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹിന്ദിയിലെ പ്രശസ്ത ടിവി പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്‍ഡോറിലെ സ്വന്തം വീട്ടില്‍വച്ചാണ് പ്രേക്ഷ ജീവനൊടുക്കിയത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ മരിച്ചു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം’ എന്നാണ് പോസ്റ്റില്‍ താരം കുറിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ നടിയുടെ പിതാവാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.

Copyright © . All rights reserved