കൊവിഡ് വൈറസ് വ്യാപനത്തേയ്ക്കാള്‍ ഇരട്ടി വേഗത്തിലാണ് ഇതുസംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്നത്. ഇറാനില്‍ മെത്തനോള്‍ കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്.
എന്നാല്‍ വാര്‍ത്തയില്‍ വിശ്വസിച്ച് നിരവധി പേരാണ് മെത്തനോള്‍ കുടിച്ചത്. ഇതുവരെ 700 പേര്‍ മരണപ്പെട്ടതായും വിവരമുണ്ട്. മരണനിരക്ക് ഇനിയും ഉയരാമെന്നാണ് ഇറാനിയന്‍ ആരോഗ്യ മന്ത്രാലയം വക്താവ് ഹൊസൈന്‍ ഹസ്സാനിയാന്‍ അറിയിച്ചത്. ആശുപത്രിയിലെത്താതെ 200ഓളം പേര്‍ മരിച്ചതിനാലാണ് നിരക്ക് ഇനിയും കൂടാമെന്ന് വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.
ഫെബ്രുവരി 20നും ഏപ്രില്‍ ഏഴിനും ഇടയിലാണ് ഇത്രയും പേര്‍ മരിച്ചത്. ആകെ 5011 പേര്‍ക്ക് മെത്തനോള്‍ ഉപയോഗിച്ചത് വഴി അപകടം സംഭവിച്ചിട്ടുണ്ടെന്ന് മറ്റൊരു വക്താവായ കിയാനോഷ് ജഹാന്‍പൂര്‍ പറയുന്നു. 90ഓളം പേരുടെ കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണയ്‌ക്കെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് അമേരിക്ക.
അമേരിക്കയില്‍ നടന്ന പരീക്ഷണത്തില്‍ കൊറോണയ്ക്കെതിരെ ഗിലിയഡിന്റെ റെംഡിസിവിര്‍ പ്രതീക്ഷയേകുന്ന ഫലങ്ങളാണ് നല്‍കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നിനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഈ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
നേരത്തെ റെംഡിസിവിര്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഈ വാക്സിന്‍ ലോകത്തിന്റെ തന്നെ തലവര മാറ്റിയെഴുതുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചനകള്‍. ഈ വാക്സിനിലൂടെ ഒരു രോഗിക്ക് വൈറസിനെ അതിജീവിക്കാന്‍ കുറഞ്ഞ ദിവസം മതിയെന്നാണ് കണ്ടെത്തിയത്.
ശരാശരി നാല് ദിവസത്തെ വ്യത്യാസമാണ് രോഗ പ്രതിരോധ ശേഷിയില്‍ കണ്ടെത്തുന്നത്. ലോകത്താകമാനമുള്ള 1063 കൊറോണവൈറസ് രോഗികളിലാണ് റെംഡിസിവിര്‍ പരീക്ഷിച്ചത്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഗിലിയഡിന്റെ വാക്സിന്‍ രോഗികളില്‍ 31 ശതമാനം രോഗശമനത്തിലുള്ള സാധ്യതയാണ് ഒരുക്കുന്നത്
പൊതുവേ കൊറോണ ബാധിച്ചവര്‍ക്ക് സാധാരണ ചികിത്സ നല്‍കിയാല്‍ 15 ദിവസത്തിനുള്ളിലാണ് രോഗം ഭേദമാകുന്നത്. റെംഡിസിവിര്‍ നല്‍കിയ രോഗികളില്‍ ഇത് 11 ദിവസത്തിനുള്ളില്‍ ഭേദമായെന്നാണ് ഫൗസി അവകാശപ്പെടുന്നത്. റെംഡിസിവിര്‍ ഉപയോഗിച്ചവരില്‍ വളരെ കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയതെന്നും ഫൗസി കൂട്ടിച്ചേര്‍ത്തു.
കൊറോണയെ ഒരു വാക്സിനോ മരുന്നോ കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമെന്ന കാര്യം ഇതിലൂടെ മനസ്സിലായെന്നും അദ്ദേഹം പറയുന്നു. കൊറോണവൈറസിന്റെ ജനിതക ഘടന ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനുള്ള രീതിയിലാണ് റെംഡിസിവിര്‍ നിര്‍മിച്ചിരിക്കുന്നത്. സാര്‍സ്, മെര്‍സ് എന്നീ മഹാമാരികള്‍ക്കെതിരെയും ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ലോകത്തൊരിടത്തും ഇതുവരെ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ രോഗികളില്‍ അടിയന്തര സാഹചര്യത്തില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനൊരുങ്ങുകയാണ് അമേരിക്ക. റെംഡിസിവിര്‍ ഇതുവരെയുള്ള പ്രതിരോധ വാക്സിനുകളില്‍ മുന്നിട്ട് നില്‍ക്കുന്നതായിട്ടാണ് കണ്ടെത്തല്‍. പോസിറ്റീവായിട്ടുള്ള രോഗശമനമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
ഇതോടെയാണ് രോഗികളില്‍ മരുന്ന് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കൂടുതല്‍ വാക്സിനുകള്‍ക്കായി ഗിലിയഡിനെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ ഡോസുകള്‍ നിര്‍മിക്കാനും ആശുപത്രികളില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്. അതേസമയം, നേരത്തെ ചൈനയിലെ രോഗികളില്‍ ഈ വാക്സിന്‍ പരീക്ഷിച്ചെങ്കിലും വിജയം കണ്ടിരുന്നില്ലെന്നത് ചെറിയ ആശങ്കയും ഉയര്‍ത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പടെയുള്ള ഇന്ത്യൻ നേതാക്കളെ ട്വിറ്ററിൽ അൺഫോളോ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി വൈറ്റ് ഹൗസ്. യുഎസ് ഭരണസിരാകേന്ദ്രം ട്വിറ്ററിൽ അൺഫോളോ ചെയ്തു എന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നും ഇത് താൽക്കാലികമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവെക്കാനാണ് ഫോളോ ചെയ്യാറുള്ളതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ തുടങ്ങിയത്. ഈ വാരം ആദ്യം ഇവരെയെല്ലാം വൈറ്റ് ഹൗസ് അൺഫോളോ ചെയ്തു. തുടർന്നാണ് വിഷയം വാർത്തകളിൽ ഇടംപിടിച്ചത്.
21 ദശലക്ഷം ഫോളോവേഴ്‌സാണ് വൈറ്റ് ഹൗസിന് ഉള്ളത്. അതേസമയം വൈറ്റ് ഹൗസ് ആകട്ടെ പ്രസിഡന്റ് ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയുമടക്കം 13 അക്കൗണ്ടുകൾ മാത്രമാണ് പിന്തുടരുന്നത്.
ജസ്‌ന തിരോധാനവുമായി ഉയര്‍ന്നു വരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട എസ്പി കെ ജി സൈമണ്‍. ജസ്‌നയെ കണ്ടെത്തിയെന്ന പ്രചരണം തെറ്റാണെന്ന് എസ്സ് പി പറഞ്ഞു. എന്നാല്‍ പോസ്റ്റീവ് ആയ ചില വാര്‍ത്തകള്‍ പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജസ്‌നയെ കണ്ടെത്തിയെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരുന്നു ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.
കോളജ് വിദ്യാത്ഥിനിയായിരുന്ന ജസ്‌നയെ 2018 ലാണ് കാണാതാകുന്നത്. 2018 മാര്‍ച്ച് 20നാണ് മുക്കുട്ടുതറയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. സൈബര്‍ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ ടവറുകള്‍ കേന്ദ്രികരിച്ചുള്ള അന്വേഷണവും ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഏഴ് ജില്ലകളില്‍ ഇന്ന് മാത്രമാണ് യെല്ലോ അലര്‍ട്ട് എങ്കില്‍ ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും അലര്‍ട്ട് ബാധകമാണ്.
പ്രമുഖ ബോളിവുഡ് താരം റിഷി കപൂർ മുംബൈയിൽ അന്തരിച്ചു. 67 വയസായിരുന്നു. രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. അമിതാഭ് ബച്ചൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2018-ലാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് നില അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബയിൽ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂയോർക്കിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട ഇദ്ദേഹം 1973-ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. ദി ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പായ ദി ബോഡിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.
1955 ൽ ‘ശ്രീ 420 ‘ എന്ന ചിത്രത്തിലൂടെ ‘പ്യാർ ഹുവാ ഇഖ്‌റാർ ഹുവാ’ എന്ന ഗാനരംഗത്തിലൂടെയാണ് ഋഷി കപൂർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ‘മേരാ നാം ജോക്കർ’ എന്ന ഹിറ്റ് സിനിമയിലൂടെ അദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. തുടർന്ന് ബോബി, ലൈല മജ്നു, രണഭൂമി, ഹണിമൂൺ തുടങ്ങി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി ചിത്രങ്ങളുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിട്ടുണ്ട്.
ഇന്നലെയാണ് ചെമ്പൻ വിനോദ് തന്റെ രണ്ടാം വിവാഹ വാർത്ത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വിവാഹം എന്നത് രണ്ട് വ്യക്തികളുടെ സ്വകാര്യതയാണ്. ഇവിടെ രണ്ട് പേരുടെയും സമ്മതം മാത്രം നോക്കിയാൽ മതി എന്നത് ഇന്നും മലയാളിക്ക് മനസിലാകാത്ത ഒന്നാണ് എന്ന് തോന്നുന്നു. വാർത്ത പുറത്തുവന്നതോടെ സദാചാര വാദികളും തലപൊക്കി. മോശം കാമെന്റുകളുമായി അവർ കളം നിറഞ്ഞപ്പോൾ അവർക്കു മറുപടിയുമായി വന്നിരിക്കുകയാണ് സന്ദീപ് ദാസ്…
കുറിക്കുകൊള്ളുന്ന മറുപടി വായിക്കാം
വിവാഹത്തിന് റീത്ത് സമ്മാനമായി നല്‍കുന്ന ഏര്‍പ്പാട് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നടന്‍ ചെമ്പന്‍ വിനോദിന്റെ കല്യാണവാര്‍ത്തയ്ക്ക് കീഴില്‍ വരുന്ന കമന്റുകള്‍ പരിശോധിച്ചാല്‍ ആ കാഴ്ച്ച കാണാം.സ്വന്തം ലൈംഗികദാരിദ്ര്യവും കപടസദാചാരവും പുറത്തേക്ക് ഒഴുക്കാന്‍ ഒരു അവസരം തേടിനടക്കുന്ന കുറേ മലയാളികള്‍ വിനോദിന്റെ വിവാഹം ശരിക്കും ‘ആഘോഷിക്കുന്നുണ്ട്.’
പ്രധാനമായും രണ്ട് കാര്യങ്ങളാണ് മലയാളികളെ വിഷമിപ്പിക്കുന്നത്
1)വിനോദ് രണ്ടാമതും വിവാഹം കഴിച്ചു.
2)വിനോദും വധു മറിയവും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്.
വിനോദിനെയും മറിയത്തെയും അലുവയോടും മത്തിക്കറിയോടും ഉപമിച്ചവരുണ്ട്.അവരെ കണ്ടാല്‍ അച്ഛനെയും മകളെയും പോലെ തോന്നുന്നു എന്ന് വിധിയെഴുതിയവരുണ്ട്.
”ചേട്ടാ,അടുത്ത കല്യാണത്തിന് ഉറപ്പായും വിളിക്കണേ…” എന്നാണ് കുറേപ്പേരുടെ പരിഹാസം!
ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയ ആളാണ് വിനോദ്.ആ ബന്ധത്തില്‍ ഒരു മകനുമുണ്ട്.കുട്ടിയും അമ്മയും ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.
ദാമ്പത്യം എന്നത് രണ്ടുപേര്‍ ഒന്നിച്ച് നടത്തുന്ന ഒരു യാത്രയാണ്.ഇനിയും ഒരുമിച്ച് സഞ്ചരിക്കാനാവില്ല എന്ന് രണ്ടുപേര്‍ക്കും ബോദ്ധ്യമായാല്‍ മാന്യമായി വേര്‍പിരിയുന്നത് തന്നെയാണ് അനുയോജ്യം.അല്ലെങ്കില്‍ ജീവിതം നരകമായി മാറും.കുഞ്ഞുങ്ങള്‍ കണ്ണുനീര്‍ കുടിക്കും.ചിലപ്പോള്‍ ആത്മഹത്യയും കൊലപാതകവും വരെ സംഭവിക്കും.അതെല്ലാം ഒഴിവാക്കി എന്നൊരു ‘തെറ്റ് ‘ മാത്രമേ വിനോദ് ചെയ്തിട്ടുള്ളൂ!
നമ്മുടെ കാഴ്ച്ചപ്പാട് പ്രകാരം ഡിവോഴ്‌സ് ചെയ്യുന്നത് മഹാപാപമാണ്.ഭാര്യയെ തല്ലുന്നത് ആണത്തവും! പിന്നെ ഈ നാട് എങ്ങനെ നന്നാവാനാണ്?
ഒരു അഭിമുഖത്തില്‍ തന്റെ ആദ്യഭാര്യയെക്കുറിച്ച് വിനോദ് ഇങ്ങനെയാണ് പറഞ്ഞത്
”എന്റെ മകന്റെ അമ്മ വളരെ കേപ്പബിള്‍ ആയിട്ടുള്ള ഒരാളാണ്.അവനെ ഞാന്‍ വളര്‍ത്തുന്നതിനേക്കാള്‍ നന്നായി അവര്‍ വളര്‍ത്തും എന്ന് എനിക്ക് വിശ്വാസമുണ്ട്….”
പ്രഥമപങ്കാളിയെ വിനോദ് ഇപ്പോഴും ബഹുമാനിക്കുന്നുണ്ട് എന്നാണ് അതിന്റെ അര്‍ത്ഥം.ഈ മര്യാദ പലരും കാണിക്കാത്തതാണ്.ഡിവോഴ്‌സ്ഡ് ആയ ദമ്പതിമാര്‍ പരസ്പരം ചെളിവാരിയെറിയുന്നതാണ് സാധാരണയായി കാണാറുള്ളത്.അങ്ങനെ നോക്കുമ്പോള്‍ വിനോദിന്റെ നിലപാടുതറ ശ്ലാഘനീയമല്ലേ?
എല്ലാം മറക്കാം.വിനോദ് ഒന്നോ രണ്ടോ കല്യാണം കഴിച്ചോട്ടെ.ഈ നാട്ടില്‍ അത് നിയമവിരുദ്ധമല്ല.വിനോദിനോ മറിയത്തിനോ അതില്‍ യാതൊരു പ്രശ്‌നവുമില്ല.പിന്നെ എന്തിനാണ് പുറത്തുള്ള ചില വിഡ്ഢികള്‍ അസ്വസ്ഥരാകുന്നത്? തങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഇവര്‍ എന്തിനാണ് വേവലാതിപ്പെടുന്നത്?
നമ്മുടെ നാട്ടിലെ വിവാഹസമ്പ്രദായങ്ങള്‍ വിചിത്രമായി തോന്നാറുണ്ട്.രണ്ട് മനുഷ്യര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടാലും അവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ല.ജാതി,മതം,പ്രായം,വീട്ടുകാരുടെ അഭിപ്രായം,ബന്ധുക്കളുടെ ഇഷ്ടം,ജാതകം,സ്ത്രീധനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അതിനുപിന്നാലെ വരും.തനിക്ക് ഏറ്റവും യോജിച്ച ഇണയെ തിരഞ്ഞെടുക്കാന്‍ പലപ്പോഴും മലയാളിയ്ക്ക് സാധിക്കാറില്ല.
ഇവിടെയാണ് വിനോദിനെയും മറിയത്തിനെയും തിരിച്ചറിയേണ്ടത്.പരസ്പരം ഇഷ്ടമായ രണ്ടുപേര്‍ കല്യാണം കഴിച്ചു.അതിനപ്പുറത്തുള്ള കാര്യങ്ങള്‍ നോക്കുന്നതെന്തിന്? അവര്‍ തമ്മില്‍ ഒരുപാട് പ്രായവ്യത്യാസമുണ്ടായിപ്പോയത് അവരുടെ തെറ്റാണോ? ആ ഒറ്റക്കാരണത്തിന്റെ പേരില്‍ മനസ്സിന്റെ സന്തോഷം അവര്‍ വേണ്ടെന്ന് വെയ്ക്കണോ?
അപരന്റെ പ്രണയത്തിലും ലൈംഗികതയിലുമൊക്കെ ഇടപെടുന്നത് മഹാബോറാണ്.വിനോദിനെ കുറ്റം പറയുന്നവരുടെ പ്രണയജീവിതം ചിലപ്പോള്‍ ശോകമൂകമായിരിക്കും.അതിന് പാവം വിനോദ് എന്ത് പിഴച്ചു?സ്വന്തം നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല.
വിനോദിനും മറിയത്തിനും എല്ലാവിധ ആശംസകളും.സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ….
[ot-video][/ot-video]
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകം വീടുകളിലേയ്ക്ക് ഒതുങ്ങിയതോടെ ‘വർക്ക് ഫ്രം ഹോം’മിലേക്കും ലോകം മാറി. ആഗോള തലത്തിൽ മിക്ക ഐടി കമ്പനികളിലും മാധ്യമ സ്ഥാപനങ്ങളിലുമടക്കം ജീവനക്കാർ വീടുകളിൽ ഇരുന്നാണ് ജോലി ചെയ്തു വരുന്നത്.
വർക്ക് ഫ്രം ഹോമിനിടെ ഉണ്ടാകുന്ന നിരവധി കൗതുക വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ യുഎസിൽ ന്യൂസ് ലൈവിനിടെ റിപ്പോർട്ടർ പാന്റ്സില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് വൈറലാകുന്നത്.
എബിസി ചാനലിന്റെ റിപ്പോർട്ടർ വിൽ റീവ് ‘ഗുഡ് മോണിംഗ് അമേരിക്ക’ സെഗ്മെന്റ് പരിപാടിയിൽ ലൈവ് ചെയ്യുന്നതിനിടെ പാന്റ്സില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് സോഷ്യൽമീഡിയ കണ്ടെത്തിയിരിക്കുന്നത്.
കോട്ടും സ്യൂട്ടും അണിഞ്ഞ് വിൽ റീവ് റിപ്പോർട്ട് നൽകുന്നതിന്റെ അവസാനമാണ് ക്യാമറയിൽ റീവ് പാന്റ്സിട്ടില്ല എന്നത് വ്യക്തമാകുന്നത്.അമേരിക്കയിൽ രോഗികൾക്ക് ഫാർമസികൾ ഡ്രോൺ വഴി പ്രെസ്‌ക്രിപ്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ലൈവ് റിപ്പോർട്ടിനിടെയാണ് റിപ്പോട്ടറുടെ യഥാർത്ഥ രൂപം പുറത്തുവന്നത്
This quarantine is already affecting my vision, nobody sees something strange at the end? Or am I the only one who sees reporter Will Reeve without pants! pic.twitter.com/J9DDIRB6CF
— Alejandro Sanchez Botero (@AlejoSanchez626) April 28, 2020
റ്റെൽഫോർഡ്: മരണ സംഖ്യകൾ ലോകമാധ്യമങ്ങളുടെ തലക്കെട്ടുകൾ കീഴടക്കുമ്പോൾ കൊറോണ എന്ന വൈറസ് എന്ന വില്ലനെ പിടിച്ചുകെട്ടുന്ന മരുന്ന് പരീക്ഷണത്തിൽ ഒരു പിടി മുന്നിൽ എത്തിയത് യുകെയിലെ യൂണിവേഴ്സിറ്റികൾ ആണ്. അതിൽ തന്നെ ഓക്‌സ്‌ഫോർഡ് സര്‍വകലാശാല കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം നടത്തി മുന്നിൽ എത്തുകയും ചെയ്തിരിക്കുകയാണ്.
ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു പിന്നിലും ഒരു മലയാളിയുടെ കയ്യൊപ്പുണ്ട് എന്ന വസ്തുത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഓക്‌സ്‌ഫോർഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ രേഷ്മ ജോസഫ് കൈലാത്ത്. ഈ ടീമില്‍ ഒരു മലയാളി യുവതി കൂടി ഉണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ യുകെ മലയാളികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ മാസം 23 നാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്.
കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ് രേഷ്മ. കോട്ടയത്തും റിയാദിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിനു ശേഷം തുടര്‍പഠനത്തിനായാണ് യുകെയിലേക്ക് എത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സിലാണ് പഠനം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പാണ് ഓക്‌സ്‌ഫോഡില്‍ ചേരുന്നത്
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത മരുന്ന് വിജയിക്കുമെന്നു തന്നെയാണ് രേഷ്മയുടെയും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരുടെയും പ്രതീക്ഷ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടനിലെ മെഡിക്കല്‍ ടീമിന് വന്‍ പിന്തുണയാണ് ഗവണ്‍മെന്റ് നല്‍കിയത്. ഓരോ വാക്‌സിന്‍ വികസന പദ്ധതികള്‍ക്കും കുറഞ്ഞത് 20 മില്യണ്‍ പൗണ്ടാണ് മാറ്റ് ഹാന്‍കോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് 19 നായി വാക്‌സിന്‍ വികസിപ്പിക്കാന്‍ യുകെയിലെ മുൻ നിര കോളേജുകൾ എല്ലാം തന്നെ ഒത്തു ചേർന്നിരിക്കുന്നയാണ്.
നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം.
[ot-video][/ot-video]
കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേവന പ്രവര്‍ത്തകര്‍ക്കും ആദരവുമായി ന്യൂയോര്‍ക്ക്. യുഎസ് സൈനിക വിഭാഗമാണ് നഗരത്തിന്റെ മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറന്നുയര്‍ത്തി പ്രകടനം കാഴ്ചവെയ്ച്ച് ആദരവ് അറിയിച്ചത്.
വ്യോമസേനയുടെ തണ്ടര്‍ബേര്‍ഡ്സും നാവികസേനയുടെ ബ്ലൂ എയ്ഞ്ചല്‍സും ചേര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആകാശത്ത് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കിനും നെവാര്‍ക്കിനുമിടയില്‍ 40 മിനിറ്റോളമാണ് വിമാനങ്ങള്‍ പറന്ന് പൊന്തിയത്. ശേഷം, ട്രെന്റണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലും ആകാശത്തും പ്രകടനം തുടര്‍ന്നു.
വൈറസ് വ്യാപനനിയന്ത്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ പ്രകടനം കാണാന്‍ നിലയുറപ്പിച്ചിരുന്നതെന്ന് എടുത്ത് പറയാവുന്ന മറ്റൊന്നു കൂടിയാണ്. കൊവിഡ്-19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാട്ടം നടത്തുന്നവര്‍ക്കായി ഇത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബ്ലൂ എയ്ഞ്ചല്‍സ് കമാന്‍ഡര്‍ ബ്രയാന്‍ കെസ്സല്‍റിങ് പ്രതികരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരുടെ കൃതജ്ഞതയും രാജ്യസ്നേഹവും നിറഞ്ഞ പ്രകടനമാണിതെന്ന് നെവാര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രസിഡന്റും സിഇഒയുമായ ഷെരീഫ് എല്‍നഹല്‍ ട്വീറ്റ് ചെയ്തു. പലരും ഈ ആദരവിന് ഇപ്പോള്‍ കൈയ്യടിക്കുകയാണ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.