റ്റെൽഫോർഡ്: മരണ സംഖ്യകൾ ലോകമാധ്യമങ്ങളുടെ തലക്കെട്ടുകൾ കീഴടക്കുമ്പോൾ കൊറോണ എന്ന വൈറസ് എന്ന വില്ലനെ പിടിച്ചുകെട്ടുന്ന മരുന്ന് പരീക്ഷണത്തിൽ ഒരു പിടി മുന്നിൽ എത്തിയത് യുകെയിലെ യൂണിവേഴ്സിറ്റികൾ ആണ്. അതിൽ തന്നെ ഓക്‌സ്‌ഫോർഡ് സര്‍വകലാശാല കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം നടത്തി മുന്നിൽ എത്തുകയും ചെയ്തിരിക്കുകയാണ്.

ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു പിന്നിലും ഒരു മലയാളിയുടെ കയ്യൊപ്പുണ്ട് എന്ന വസ്തുത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഓക്‌സ്‌ഫോർഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ രേഷ്മ ജോസഫ് കൈലാത്ത്. ഈ ടീമില്‍ ഒരു മലയാളി യുവതി കൂടി ഉണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ യുകെ മലയാളികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ മാസം 23 നാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്.

കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ് രേഷ്മ. കോട്ടയത്തും റിയാദിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിനു ശേഷം തുടര്‍പഠനത്തിനായാണ് യുകെയിലേക്ക് എത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സിലാണ് പഠനം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പാണ് ഓക്‌സ്‌ഫോഡില്‍ ചേരുന്നത്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത മരുന്ന് വിജയിക്കുമെന്നു തന്നെയാണ് രേഷ്മയുടെയും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരുടെയും പ്രതീക്ഷ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടനിലെ മെഡിക്കല്‍ ടീമിന് വന്‍ പിന്തുണയാണ് ഗവണ്‍മെന്റ് നല്‍കിയത്. ഓരോ വാക്‌സിന്‍ വികസന പദ്ധതികള്‍ക്കും കുറഞ്ഞത് 20 മില്യണ്‍ പൗണ്ടാണ് മാറ്റ് ഹാന്‍കോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് 19 നായി വാക്‌സിന്‍ വികസിപ്പിക്കാന്‍ യുകെയിലെ മുൻ നിര കോളേജുകൾ എല്ലാം തന്നെ ഒത്തു ചേർന്നിരിക്കുന്നയാണ്.

നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം.

[ot-video][/ot-video]