ലോകം കണ്ട മഹാമാരിയായ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയിലൂടെ പോപ് ഗായിക ലേഡി ഗാഗ സമാഹരിച്ചത് 979 കോടി രൂപ. ഗായികയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടത്തിയ വണ്‍ വേള്‍ഡ്: ടുഗെതര്‍ അറ്റ് ഹോം എന്ന പരിപാടിയിലൂടെയാണ് ആണ് ഇത്രയും വലിയ തുക സമാഹരിച്ചത്.
ഏപ്രില്‍ 18ന് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ ലൈവ് പരിപാടിയില്‍ ബോളിവുഡ് താരങ്ങളും അണിനിരന്നിരുന്നു. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് നിറഞ്ഞു നിന്നത്. ഇതിനു പുറമെ, സ്റ്റീവ് വണ്ടര്‍, പോള്‍ മാക് കാര്‍ട്ട്ണി, എല്‍ടണ്‍ ജോണ്‍, ടെയ്ലര്‍ സ്വിഫ്റ്റ് തുടങ്ങിയവരുമെത്തിയിരുന്നു. ഫണ്ട്റെയ്സറായി ആരംഭിച്ചതല്ലെങ്കിലും പിന്നീട് അമേരിക്കയില്‍ ഈ പരിപാടി ജനപ്രീതി നേടിയതോടെ സംഭാവനകള്‍ ഒഴുകുകയായിരുന്നു.
ഗ്ലോബല്‍ സിറ്റിസണ്‍ എന്ന സംഘടനയാണ് ഈ ഷോയ്ക്കു പിന്നില്‍. പരിപാടിയിലൂടെ ലഭിച്ച വരവ് കൊറോണ വൈറസ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങല്‍ക്കായി വിനിയോഗിക്കുമെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ട്വീറ്റ് ചെയ്തു.
കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ അടുത്തവർഷത്തിനുള്ളിൽ വികസിപ്പിച്ചെടുക്കുമെന്ന അവകാശവാദവുമായി ഇന്ത്യൻ കമ്പനി. വാക്‌സിൻ വിജയകരമായാൽ അത് പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവൻ എത്തിക്കുമെന്നും ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ്19 നെ പ്രതിരോധിക്കാൻ വാക്‌സിൻ ഇറക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്ന് അറിയിച്ചിരിക്കുന്നത്.
കമ്പനി പറയുന്നത് അനുസരിച്ച് അവർ നിലവിൽ എലികളിലും പ്രൈമേറ്റുകളിലും ഉപയോഗിച്ച് മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അടുത്ത മാസത്തോടെ ഇന്ത്യയിൽ തന്നെ മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നുമാണ് പറയുന്നത്. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് 19നുള്ള വാക്‌സിൻ വികസിപ്പിച്ചെടുക്കുമ്പോൾ അതിന് പേറ്റന്റ് നൽകില്ലെന്നും സെറം ഇന്ത്യ അറിയിച്ചിരിക്കുകയാണ്. വാക്‌സിൻ വികസിപ്പിച്ചെടുത്താൽ ആർക്കും നൽകാം, നിർമ്മിക്കുകയും ചെയ്യാമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്. 2021 ഓടെ വാക്‌സിൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതും പേറ്റന്റില്ലാതെ. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും കോവിഡ്19നുള്ള സെറം വാക്‌സിൻ എല്ലാവർക്കും ഉത്പാദിപ്പിക്കാനും വിൽക്കാനും ലഭ്യമായിരിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ലയുടെതാണ് വാക്കുകൾ.
വാക്‌സിൻ വികസിപ്പിച്ചാൽ തന്നെ ലോകമെങ്ങും അത് എത്തിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തെ വാക്‌സിൻ നിർമ്മാതാക്കൾ പങ്കാളികളാകണം. ഇതിനാൽ തന്നെ ഏത് കമ്പനി വാക്‌സിൻ വികസിപ്പിച്ചാലും പേറ്റന്റുകൾ ഉപയോഗിച്ച് മറച്ചുവെക്കാനാകില്ലെന്ന് അദാർ പൂനവല്ല പറയുന്നു. സെറം ഇന്ത്യ അതിന്റെ വാക്‌സിൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് പേറ്റന്റ് നൽകില്ല.
കൊവിഡ് വാക്‌സിൻ പണം സമ്പാദിക്കാനും വാണിജ്യവത്ക്കരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സെറം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എന്നതിനാൽ ഈ തീരുമാനം വേഗം എടുക്കാൻ സാധിക്കും. ലിസ്റ്റുചെയ്ത സ്ഥാപനമായിരുന്നെങ്കിൽ ഈ തീരുമാനം എടുക്കണമെങ്കിൽ ഓഹരി ഉടമകളുടെ അനുവാദവും എടുക്കേണ്ടി വരുമായിരുന്നുവെന്ന് അദാർ പൂനവല്ല പറയുന്നു.
മരിച്ച ഭര്‍ത്താവിനെ കാണാന്‍ ഭാര്യയും മക്കളും കാത്തിരുന്നത് 39 ദിവസം. നാട്ടില്‍ മരിച്ച അമേരിക്കന്‍ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടര്‍ന്നുള്ള തടസ്സങ്ങള്‍ കാരണം വൈകിയത്. പ്രിയപ്പെട്ടവന്റെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യയും മക്കളും നാട്ടിലെത്തിയെങ്കിലും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 28 ദിവസം ഏകാന്തവാസവും കഴിഞ്ഞാണ് അവര്‍ സാജനെ കണ്ടത്.
ഹോട്ടല്‍ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ മക്കളായ ജിതിന്‍, നേഹ, നവീന എന്നിവര്‍ 25 വര്‍ഷത്തിലേറെയായി ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാണ്. അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനാണ് മൂത്ത മകന്‍ ജിതിന്‍. ആസ്തമ രോഗത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് സാജന്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 14-ന് ചിങ്ങവനത്ത് വെച്ച് മരണം സംഭവിച്ചു.
മരണവാര്‍ത്തയറിഞ്ഞതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും കൊറോണ വ്യാപനം തീവ്രമായ അമേരിക്കയില്‍ വിദേശയാത്ര വിലക്കിയിരുന്നു. ഒടുവില്‍ യാത്രാ അനുമതിക്കായി സാജന്റെ മരണസര്‍ട്ടിഫിക്കറ്റ് നാട്ടില്‍നിന്ന് ഇന്ത്യന്‍ എംബസി വഴി ഹാജരാക്കേണ്ടിവന്നു . അഞ്ചുദിവസം കഴിഞ്ഞ് 19-നാണ് ഇവര്‍ക്ക് വിസയും യാത്രാനുമതിയും ലഭിച്ചത്.
എന്നാല്‍ അവധി ലഭിക്കാത്തതിനാല്‍ മകന് നാട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല. കടമ്പകള്‍ ഏറെ കടന്നതിനുശേഷം പ്രിയപ്പെട്ടവനെ അവസാനമായി കാണാന്‍ സുബയും രണ്ട് പെണ്‍മക്കളും 23-ന് വെളുപ്പിനെ പോലീസ് അകമ്പടിയോടെ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ വീട്ടിലെത്തി.
എന്നാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച പ്രകാരം 28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവന്നു. ഏകാന്തവാസം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഇവര്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സാജന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കണ്ടത്.
രാവിലെ എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം അല്‍പ്പനേരം പൊതുദര്‍ശനത്തിന് വെച്ചു. ആളുകള്‍ കൂട്ടംകൂടാതെ നോക്കാന്‍ പ്രത്യേക ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. സാനിറ്റൈസറും ഹാന്‍ഡ്വാഷും വീടിനോട് ചേര്‍ന്ന് ഒരുക്കി. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 28 ദിവസം നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരും പോലീസും എത്തിയിരുന്നു.
തുടര്‍ന്ന് പന്ത്രണ്ടരയോടെ മൃതദേഹം കല്ലിശ്ശേരി സെയ്ന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ശവസംസ്‌കാര ചടങ്ങുകളില്‍ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്.
പുളിങ്കുന്നിലെ അനധികൃത പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. പുളിങ്കുന്നു കിഴങ്ങാട്ടുതറയിൽ സരസമ്മയാണ് ഇന്ന് രാവിലെ മരിച്ചത്.
കഴിഞ്ഞ മാസം 20ന് രണ്ടരയോടെയാണു പുളിങ്കുന്ന് പുരയ്ക്കൽ പി.വി.ആന്റണി (തങ്കച്ചൻ), സെബാസ്റ്റ്യൻ ജേക്കബ് (ബിനോച്ചൻ) എന്നിവരുടെ ഉടമസ്ഥതയിലുള്ള അനധികൃത പടക്കശാലയിൽ തീപിടിത്തമുണ്ടായത്. പടക്കനിർമ്മാണ ശാലയിലെ ജീവനക്കാരായ 8 സ്ത്രീകൾ ഉൾപ്പെടെ 10 പേർക്കാണു പൊള്ളലേറ്റത്. പുളിങ്കുന്ന് കിഴക്കേച്ചിറ ബേബിച്ചന്റെ ഭാര്യ കുഞ്ഞുമോൾ (55) അപകട ദിവസവും പുളിങ്കുന്ന് മുപ്പതിൽ ജോസഫ് ചാക്കോ (റെജി48), പുളിങ്കുന്ന് കണ്ണാടി മലയിൽ പുത്തൻവീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ (55), പുളിങ്കുന്ന് കരിയിൽചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (തങ്കമ്മ56), കന്നിട്ടച്ചിറ സതീശന്റെ ഭാര്യ ബിന്ദു (42) എന്നിവർ തുടർന്നുള്ള ദിവസങ്ങളിലും മരിച്ചു.
പടക്കനിർമ്മാണശാല ഉടമകളിൽ ഒന്നാം പ്രതിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സബ് ജയിലിൽ റിമാൻഡിലാണ്. മറ്റൊരു പ്രതി കഴിഞ്ഞ ദിവസം കിഴടങ്ങിയിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ പുളിങ്കുന്ന് സിഐ എസ്.നിസാം പറഞ്ഞു.
കൊടുമണില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ എറിഞ്ഞു കൊലപ്പെടുത്തി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്ബതികളുടെ മകന്‍ നിഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നിനും മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ അതേ പ്രായക്കാരാണ് കൊലപാതകത്തിനു പിന്നിൽ. ഒമ്ബതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്ന അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍മണിമലമുക്ക് സ്വാദേശിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പുതിയ ഷൂസിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട കുട്ടി പുതിയ ഷൂ വാങ്ങിയിരുന്നു അത് കൊടുത്താൽ പകരം മൊബൈൽ ഫോൺ നൽകാമെന്ന് കൊലപാതകം നടത്തിയ കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ കുറച്ചു ദിവസം ഷൂ ഉപയോഗിച്ച ശേഷം തിരികെ കൊണ്ട് ഏല്പിച്ചു . പകരം കൊടുക്കാം എന്ന് പറഞ്ഞ മൊബൈൽ ഫോണും നൽകിയില്ല. തുടർന്നുണ്ടായ വൈരാഗ്യത്തിൽ പരസ്പരം വാക്കു തർക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പരസ്പരം തല്ലുകൂടുന്നതിനിടെ ഓടിയ നിഖിലിനെ അവർ കല്ലെടുത്ത് പിന്നിൽ എറിയുകയായിരുന്നു. എറിയുടെ ആഖാതത്തിൽ നിഖിലിന്റെ തലപൊട്ടി രക്തം വരുകയും ബോധം പോകുകയും ചെയ്തു.. ഇത് കണ്ടു നിന്ന മറ്റേ കുട്ടികൾ നിഖിൽ മരിച്ചെന്നു കരുതി. ആൾപ്പാർപ്പില്ലാത്ത പറമ്പിൽ വച്ച് മണ്ണിട്ട് മൂടുകയായിരുന്നു.
അങ്ങാടിക്കല്‍ തെക്ക് എസ്‌എന്‍വിഎച്ച്‌എസ് സ്‌കൂളിന് സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് സംഭവം നടന്നത്. റബര്‍ തോട്ടത്തില്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ടു പേര്‍ നില്‍ക്കുന്നത് നാട്ടുകാരന്‍ കണ്ടു. ഇവർ ദൂരെ നിന്നും കുടത്തിൽ മണ്ണു കൊണ്ടു വരുന്നത് കണ്ടപ്പോൾ സംശയത്തിന് ആക്കം കൂട്ടി. ഇയാള്‍ മറ്റു ചിലരെയും കൂട്ടി സ്ഥലത്ത് എത്തി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം ഇവര്‍ പറഞ്ഞു. മൃതദേഹം കമിഴ്ന്ന നിലയിലായിരുന്നു. ഭാഗീകമായി മണ്ണിട്ട് നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മണ്ണിട്ടുമൂടിയതാണോ അതോ ഏറു കൊണ്ടതാണോ മരണകാരണമെന്ന കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിനു ശേഷമേ അറിയാൻ കഴിയു.
വിവരം അറിഞ്ഞ് ഉടന്‍ പൊലീസും സ്ഥലത്തെത്തി. പ്രതികള്‍ തന്നെ മണ്ണ് മാറ്റി മൃതദേഹം പുറത്തെടുത്തു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ്നിഖില്‍. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെജി സൈമണ്‍, അടൂര്‍ ഡിവൈഎസ്‌പി. ജവഹര്‍ ജനാര്‍ദ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ആര്‍ ജോസ്, കൊടുമണ്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി, മരിച്ച അഖിലിന്റെ സഹോദരി ആര്യ. ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോറോണയുടെയും ലോക് ഡൗണിന്റെയും കാലത്ത് ജനങ്ങൾ സാമ്പത്തികമായ അരക്ഷിതാവസ്ഥയിലാണ്. അത് മുൻനിർത്തിയാണ് എല്ലാ വിഭാഗത്തിലുമുള്ള ലോണുകളടക്കം മൂന്നുമാസത്തെ മൊറട്ടോറിയം ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആർബിഐയുടെ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥവുമാണ്. ഹൗസിംഗ് ലോൺ ഉൾപ്പെടെ അടയ്ക്കുന്ന ലോണുകളിൽ ബാങ്കുകൾ മൊറട്ടോറിയമുള്ള മാസങ്ങളിലെ പലിശ ഈടാക്കികൊണ്ട് അടവുകൾക്ക് സാവകാശം നൽകിയിട്ടുണ്ട്.
എന്നാൽ ഈ സമയം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്വർണം ഈടു വച്ച് കാർഷിക ലോൺ എടുക്കുന്ന ഉപഭോക്താക്കളാണ്. കാർഷിക ലോൺ എടുക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ കാർഷിക വായ്പയിൽ കിട്ടേണ്ടിയിരുന്ന സബ്സിഡി നഷ്ടമാകും. മാർച്ച് 31 കഴിഞ്ഞുള്ള സബ്സിഡി ക്രമേണ സർക്കാർ നിർത്തിയെങ്കിലും അതുവരെയുള്ള സബ്സിഡിയെങ്കിലും നഷ്ടമാകുന്ന സാഹചര്യം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തങ്ങൾക്ക് ഈ കാര്യത്തിൽ ശരിയായ മാർഗനിർദേശം ഒന്നും ലഭിച്ചിട്ടില്ല എന്ന ന്യായമാണ് പല ബാങ്ക് മാനേജർമാരും മുന്നോട്ടുവയ്ക്കുന്നത്. ലോക്ഡൗൺ പീരിയഡ് കാലാവധി കഴിഞ്ഞ് പുതുക്കി വയ്ക്കുന്ന കാർഷികവായ്പകൾക്ക് മാർച്ച് 31 വരെയുള്ള സബ്സിഡി എങ്കിലും ലഭിക്കുമൊ എന്ന് ഉറപ്പു പറയാൻ പല ബാങ്ക് മാനേജർമാർക്കും സാധിക്കുന്നില്ല.
ഇതുകൂടാതെ കൊള്ള പലിശയ്ക്ക് സാധാരണ ജനങ്ങളെ തള്ളിവിടുന്ന സമീപനവും പല ബാങ്ക് മാനേജർമാരും സ്വീകരിക്കുന്നു. സാധാരണഗതിയിൽ ഒരുവർഷം കഴിയുമ്പോൾ പലിശ അടച്ച് ലോൺ പുതുക്കി വയ്ക്കാൻ എല്ലാ ബാങ്കുകളും അനുവദിക്കാറുണ്ട്. ഇനിയും ഈ രീതിയിൽ ലോൺ പുതുക്കിവെയ്ക്കാൻ സമ്മതിക്കില്ല എന്ന രീതിയിലുള്ള വാദമുഖങ്ങൾ പല മാനേജർമാരും സ്വീകരിക്കുന്നു.
ഇതിലും ദയനീയം ലോക്ഡൗൺ പീരിയഡിലും വിളിച്ച് അന്വേഷിക്കുന്ന ഉപഭോക്താക്കളോട് കാർഷിക ലോൺ പുതുക്കിവയ്ക്കാൻ ആവശ്യപ്പെടുന്ന അധികൃതർക്ക് പലപ്പോഴും കംപ്യൂട്ടറിന്റെ സെർവറിൽ ലോൺ ക്ലോസ് ചെയ്യാനും പുതിയതായി ഓപ്പൺ ചെയ്യാനും മൂന്നു മണിക്കൂർ വരെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആർബിഐ ലോക്ഡൗൺ പീരീഡിൽ എടുക്കുന്ന തീരുമാനങ്ങളിൽ പലതും പൊതുമേഖല ബാങ്കുകളിലേയ്ക്ക് എത്തിപ്പെട്ടിട്ടില്ല എന്ന ഒഴിവുകഴിവുകളാണ് കസ്റ്റമേഴ്സിനോട് അധികൃതർ പറയുന്നത് .
ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ തയാറാക്കി. രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചാൽ മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ. കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിൽപോലും 9,600 പേരെ മുതൽ 27,600 പേരെ വരെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടിവരും. തിരികെയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഈ റജിസ്ട്രേഷൻ കൊണ്ട് ടിക്കറ്റ് ബുക്കിങ്ങിൽ മുൻഗണന ലഭിക്കില്ല. സൈറ്റ് നിർമാണഘട്ടത്തിലാണ്. മാർഗനിർദേശങ്ങൾ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു.
മാർഗ നിർദേശങ്ങള്‍ ഇങ്ങനെ:
വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങളുള്ളവർ ഉണ്ടെങ്കിൽ അവരെ ക്വാറന്റീൻ സെന്ററിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് ഉൾപ്പെടെ ഈ സെന്ററുകളിൽ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവർ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിലെത്താൻ ബന്ധുക്കൾക്ക് അനുവാദമുണ്ടാകില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ആവശ്യമുള്ളവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്റീൻ ചെയ്യാം.
കേരളത്തിലേക്കു വരുന്ന പ്രവാസികൾ യാത്ര തിരിക്കുന്നതിനു മുൻപ് എത്ര ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാനക്കമ്പനികളുടെ സർവീസ് പ്ലാൻ, ബുക്കിങ്ങിന്റെ എണ്ണം, കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്സിന്റെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനക്കമ്പനികൾ തുടങ്ങിയവരുമായി ചർച്ച ചെയ്യണം. വിമാനടിക്കറ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം. പ്രവാസികളെ വിമാനത്താവളത്തിൽ സ്ക്രീനിങ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോകോളും ആരോഗ്യവകുപ്പ് തയാറാക്കണം. കേരളത്തിൽനിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാർക്കും പ്രോട്ടോക്കോൾ തയാറാക്കണം.
മടങ്ങിയെത്തുന്ന പ്രവാസികളുടെ മുൻഗണനാക്രമം ഇങ്ങനെ:
∙ വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവർ
∙ വയോജനങ്ങൾ
∙ ഗർഭിണികൾ
∙ കുട്ടികൾ
∙ രോഗികൾ
∙ വീസ കാലാവധി പൂർത്തിയായവർ
∙ കോഴ്സുകൾ പൂർത്തിയായ സ്റ്റുഡന്റ് വീസയിലുള്ളവർ
∙ ജയില്‍ മോചിതർ
∙ മറ്റുള്ളവർ
സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, കൊല്ലം 1, മലപ്പുറം 1 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവര്‍. കണ്ണൂരില്‍ 9 പേര്‍ വിദേശത്തുനിന്നെത്തിയവരാണെന്നും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. അതുകൊണ്ട് തന്നെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും. കാസര്‍കോട് രോഗം സ്ഥിരീകരിച്ചവര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഇന്ന് 16 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതില്‍ ഏഴ് പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. കാസര്‍കോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് രോഗമുക്തി നേടി ആശുപത്രി വിട്ട മറ്റുള്ളവരുടെ കണക്കുകള്‍
സ്പ്രിന്‍ക്ളര്‍ ഇടപാടിലെ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കാൻ സിപിഎം. കോവിഡ് ഭീതി ഒഴിഞ്ഞതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വകാര്യതയേക്കാള്‍ പ്രാധാന്യം ജീവനെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അസാധാരണ സാഹചര്യത്തില്‍ അസാധാരണനടപടിയെടുക്കണം. വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സിപിഎം.
എന്നാൽ സ്പ്രിൻക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം മാത്രം പോരെന്ന് സിപിഎം കേന്ദ്ര നേതൃത്വം. സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം തേടി. അതേസമയം സ്പ്രിൻക്ളര്‍ വിവാദത്തില്‍ സർക്കാരിനെതിരെ ഒളിയമ്പുമായി സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗമെഴുതി
സ്പ്രിൻക്ളര്‍ കമ്പനിയുമായുള്ള കരാര്‍ നിയമപരമാണെന്നും അഴിമതിയില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി നല്‍കിയ വിശദീകരണക്കുറിപ്പ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറിയതിന് പിന്നാലെയാണ് സിപിഎം വിമർശനം. ഇത് മതിയാകില്ലെന്നും പാര്‍ട്ടിയുടെ നിലപാടും ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. മറ്റെന്നാള്‍ അവൈയ്‍ലബിള്‍ പൊളിറ്റ് ബ്യൂറോ ഇക്കാര്യം പരിശോധിക്കും. ഡേറ്റയുമായി ബന്ധപ്പെട്ട പാർട്ടിനിലപാടിനെ പോലും മുഖ്യമന്ത്രി സംശയനിഴലിലാക്കിയെന്ന വികാരം കേന്ദ്രനേതൃത്വത്തിനുണ്ട്.സിപിഎമ്മിനെയോ സർക്കാരിനെയോ നേരിട്ട് പരാമർശിക്കാതെയാണ് ജനയുഗത്തിന്റെ മുഖപ്രസംഗം.
അതേസമയം, സ്പ്രിന്‍ക്ളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിശിതവിമര്‍ശനം. സ്പ്രിന്‍ക്ളര്‍ കൈകാര്യം ചെയ്യുന്ന ഡേറ്റ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. ഏത് സാഹചര്യത്തിലാണ് സ്പ്രിന്‍ക്ളറുമായുള്ള കേസുകള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ നടത്താനുള്ള കരാറിന് സര്‍ക്കാര്‍ സമ്മതിച്ചതെന്ന് വ്യക്തമാക്കണം. നിയമവകുപ്പിന്‍റെ അറിവില്ലാതെ ഐടി സെക്രട്ടറി എന്തുകൊണ്ട് കരാറില്‍ ഒപ്പിട്ടുവെന്നും വിശദീകരിക്കണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നാളത്തെന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണം.
കോവിഡ് രോഗികളുടെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഡേറ്റയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിര്‍ണായകമാണ്. സ്പ്രിന്‍ക്ളര്‍ കൈകാര്യം ചെയ്യുന്ന ഡേറ്റയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ഡേറ്റ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. കോവിഡ് പകര്‍ച്ചവ്യാധി അവസാനിക്കുന്പോള്‍ ഡേറ്റാ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ കവലക്കാടൻ ഷൈജു (46) വിനെ സിഐ ബി.കെ.അരുൺ അറസ്റ്റു ചെയ്തു. ഒരു വർഷം മുമ്പ് പരിചയത്തിലായ യുവതിയെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കൊരട്ടിയിലും പിന്നീട് അങ്കമാലിയിലും ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്തു.
ഇതെല്ലാം ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണപ്പെടുത്തി യുവതിയുടെ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കുകയും ഭീഷണി തുടരുകയും ചെയ്തു. ഒരു വർഷത്തോളം ഭീഷണി തുടർന്നതോടെ മാനസിക സംഘർഷത്തിലായ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു. ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളുപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിനു കൈമാറി. പണയം വച്ച ആഭരണങ്ങൾ കണ്ടെത്തുന്നതടക്കമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഷോർട് ഫിലിം രംഗത്തും ഇയാൾ പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്‌ഐ രാമു ബാലചന്ദ്ര ബോസ്, എഎസ്‌ഐമാരായ എം.എ. ബാഷി, സി.പി.ഷിബു, സിപിഒ പി.എം.ദിനേശൻ എന്നിവരുമുണ്ടായിരുന്നു.