കട്ടപ്പനയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിക്ക് നേരെ സിഐടിയു സമരാനുകൂലികളുടെ അതിക്രമം. മുത്തൂറ്റ് ഫിനാൻസിന്റെ കട്ടപ്പന ഓഫീസ് തുറക്കാൻ എത്തിയ ബ്രാഞ്ച് മാനേജറുടെ ദേഹത്ത് സമരക്കാർ മീൻ കഴുകിയ വെള്ളം ഒഴിച്ചു.എട്ടംഗസംഘം ആണ് ബ്രാഞ്ച് മാനേജർ അനിത ഗോപാലിനെ ആക്രമിച്ചത്. ജീവനക്കാർ പൊലീസിൽ പരാതി നൽകി.
ഓഫീസ് തുറക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു സംഘത്തിന്റെ അതിക്രമം. സമരത്തെ തുടർന്ന് ഓഫീസ് കുറേ ദിവസങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു.സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിലെല്ലാം തൊഴിലാളികളുടെ അനിശ്ചിതകാല സമരം നടക്കുകയാണ്. നേരത്തെയും ജീവനക്കാര്‍ക്ക് നേരെ സമരാനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു.
ആം ആദ്മി പാർട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പ് വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. കൊല്ലപ്പെട്ട അശോക് മൻ എന്നയാളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മൻ തന്നെയായിരുന്നുവെന്നും പറഞ്ഞത് ഡിസിപി ഇങ്കിത് പ്രതാപാണ്. രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പൊലീസ് തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷം ഒരാളെ അശോക് വെടിവച്ചിരുന്നു. ഇന്നലെ വെടിയുതിർത്ത പ്രതിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. രണ്ടാഴ്ച മുൻപ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്, ഇന്നലെ രാത്രി എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്.
എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർത്തു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. ദില്ലി പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലസ്ഥാന നഗരത്തിലെ ക്രമസമാധാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് പറഞ്ഞു. മെഹ്റൗലി എംഎല്‍എയാണ് നരേഷ് യാദവ്. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.
കൊറോണ വൈറസ് പടരുമെന്ന ആശങ്കയെ തുടര്‍ന്ന് ജപ്പാനിലെയും ഹോങ്കോങ്ങിലെയും തീരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കപ്പല്‍ യാത്രക്കാര്‍ക്ക് സൗജന്യമായി പോണ്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന വാഗ്ദാനവുമായി പോണ്‍ നിര്‍മാണ കമ്പനി. സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാംസോഡ പോണ്‍ നിര്‍മാണ കമ്പനിയുടെ തലവന്‍ ഡാറിന്‍ പാര്‍ക്കറാണ് ഓഫര്‍ മുന്നോട്ട് വെച്ചത്.
ഡയമണ്ട് പ്രിന്‍സസ്, വേള്‍ഡ് ഡ്രീം എന്നീ രണ്ട് ആഡംബര കപ്പലുകളാണ് ദിവസങ്ങളായി ജപ്പാന്‍, ഹോങ്കോങ് തീരങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. 7300ഓളം യാത്രക്കാരാണ് രണ്ട് കപ്പലുകളിലുമായി ഉള്ളത്. യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണവൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരെ പുറത്തിറങ്ങാതെ അകത്ത് നിര്‍ത്തിയിരിക്കുന്നത്.
രോഗത്തെക്കുറിച്ചുള്ള ഭയം മാത്രമല്ല, വിരസത നിറഞ്ഞ് അവരുടെ ജീവിതം ഭയാനകമായിരിക്കും. അതുകൊണ്ട് തന്നെ കപ്പലിലെ യാത്രക്കാരുടെ വിരസത മാറ്റാനും ഉന്മേഷത്തിലാക്കാനുമാണ് ഞങ്ങള്‍ ഈ വാഗ്ദാനം മുന്നോട്ട് വെക്കുന്നത്. കപ്പലിലെ സാഹചര്യം ശാന്തമാക്കാനും തമാശ നിറഞ്ഞതാക്കാനും പോണ്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേള്‍ഡ് ഡ്രീമിലെ 35 യാത്രക്കാര്‍ക്കാണ് കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്നത്. 80 വയസ്സുള്ള യാത്രക്കാരന് വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണ് ഡയമണ്ട് പ്രിന്‍സ് കപ്പല്‍ തടഞ്ഞുവെച്ചത്. 11 ഓസ്ട്രേലിയന്‍ പൗരന്മാരും രണ്ട് അമേരിക്കന്‍ പൗരന്മാരും വൈറസ് ബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സന്ദര്‍ശനത്തിനിടെ, ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയുടെ മാതൃകയില്‍ ട്രംപിന് മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണം നല്‍കാനും പദ്ധതിയുണ്ട്. അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുക. ഒരുലക്ഷമാണ് സ്റ്റേഡിയത്തിന്‍റെ കപ്പാസിറ്റി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞു.
ഞങ്ങള്‍ക്ക് കോടിക്കണക്കിന് ജനങ്ങളുണ്ടെന്ന് മോദി പറഞ്ഞു. എന്‍റെ പ്രശ്നമെന്താണെന്നുവെച്ചാല്‍ കഴിഞ്ഞ ദിവസം ഏകദേശം 50000 പേരെ കണ്ടപ്പോള്‍ തന്നെ എനിക്ക് നന്നായി തോന്നിയില്ല. ഏകദേശം 50-70 ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷ- ട്രംപ് പറഞ്ഞു. സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശത്തനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2019ലെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഹൂസ്റ്റണില്‍ 50000 അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പങ്കെടുപ്പിച്ച് ഹൗഡി മോദി പരിപാടി നടത്തിയത്. പരിപാടിയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യണമെന്ന മോദിയുടെ പരാമര്‍ശം വിവാദമായിരുന്നു.
അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കാലിഖോ പുളിന്റെ മകൻ ശുഭാംസോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. യു.കെ.യിലെ സർവകലാശാലാ വിദ്യാർഥിയായ ശുഭാംസോ പുളിനെ സസെക്സിലെ ബ്രൈറ്റണിലുള്ള അപ്പാർട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുളിന് ആദ്യ ഭാര്യ ഡംഗ്വിംസായിയിലുള്ള മകനാണ് ശുംഭാംസോ. കാലിഖോ പുളും ജീവനൊടുക്കുകയായിരുന്നു
കോൺഗ്രസിലെയും ബി.ജെ.പി.യിലെയും അംഗങ്ങളുടെ പിന്തുണയോടെ 2016-ലാണ് കാലിഖോ പുൾ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. എന്നാൽ പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇറ്റാനഗറിലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കട സെന്റിൽ തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരുടേത് തൂങ്ങിമരണം തന്നെയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പുറമെനിന്നുള്ളവരുടെ ഇടപെടൽ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊലപാതകമാകാനുള്ള സൂചനയും ഇല്ല. വീടിന്റെ പ്രധാന 2 വാതിലുകളും അടച്ചിട്ടു ജീവനൊടുക്കുകയായിരുന്നെന്നാണു പൊലീസ് സർജന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നിഗമനം.
വിനോദിന്റെ പ്രേരണയാൽ ഒരുമിച്ചു ആത്മഹത്യ ചെയ്തതാവാമെന്നും വിനോദ് 3 പേരെയും ഉറക്കത്തിൽ കഴുത്തിൽ കയർ കുരുക്കി തൂക്കിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിനോദ്, നയന, നീരജ് എന്നിവർ മരിച്ച് 24 മണിക്കൂർ കഴിഞ്ഞാണു രമ മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീർണിച്ചിരുന്നില്ല.
ബലപ്രയോഗം നടന്നതിന്റെയോ ആക്രമണം നടന്നതിന്റെയോ ലക്ഷണം ഇല്ല. വിരലടയാള വിദഗ്ധരുടെ പരിശോധനയിലും ഒന്നും ലഭിച്ചില്ല. പ്ലാസ്റ്റിക് കയറിലെ കെട്ടുകൾ സമാനമാണ്. വിനോദ് തന്നെയാണ് ഇതു ചെയ്തതെന്നാണു നിഗമനം വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും ലഭിച്ചാലെ കൂടുതൽ അറിയാനാവൂ. ആന്തരികാവയവങ്ങൾ കാക്കനാട്ടെ രാസ പരിശോധന ലാബിലേക്ക് അയച്ചിട്ടുണ്ട്. ഒന്നര മാസം കഴിഞ്ഞേ ഈ ഫലം ലഭിക്കൂ.
വീട്ടിൽ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പ് വിശദ പരിശോധനയ്ക്കു വിധേയമാക്കും. വിനോദിന്റെയും രമയുടെയും കയ്യെഴുത്ത് ശേഖരിച്ചു വിദഗ്ധരെകൊണ്ടു താരതമ്യം ചെയ്യും. വിനോദും രമയും ഉപയോഗിച്ച മൊബൈൽ ഫോണുകൾ സൈബർ സെല്ലിൽ വിശദ പരിശോധന നടത്തും. വന്ന കോളുകൾ സുക്ഷ്മമായി നോക്കും. മരിക്കുന്നതിനു 2 ദിവസം മുൻപ് ഈ ഫോണിലേക്കു വിളിച്ചവരിൽ നിന്നു കൂടുതൽ വിവരങ്ങൾ തേടും. വിനോദും രമയും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണു പൊലീസ് നിഗമനം.
ഇന്നു ഞങ്ങളുടെ വിവാഹ വാർഷികമാണ്; നേരത്തെ പോകുകയാണ്. രമ കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കളോടു പറഞ്ഞതാണിത്. വടക്കേനടയിലെ കോംപ്ലക്സിൽ സ്റ്റേഷനറിക്കട ഏറ്റെടുത്തു നടത്തുന്ന രമയെപ്പറ്റി സമീപത്തെ വ്യാപാരികൾക്കും തൊഴിലാളികൾക്കും നല്ലതു മാത്രമേ പറയാനുള്ളു.വ്യാഴാഴ്ച മകൻ നീരജുമായാണു കടയിലെത്തിയത്. ആരോടും അധികം സംസാരിച്ചില്ല. പല്ലുവേദനയാണെന്നാണു കാരണം പറഞ്ഞത്സാമ്പത്തിക പ്രതിസന്ധിയിലായിരുന്നില്ല കുടുംബം എന്നു ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
വീട് വാങ്ങാനും മകളുടെ വിവാഹത്തിനും പണം സ്വരുക്കൂട്ടിയിരുന്നതായി രമയുടെ സഹോദരി ലത പറയുന്നു. വീട്ടിൽ നിന്നു ലഭിച്ച രമയുടെ പഴ്സിൽ അത്യാവശ്യം പണം ഉണ്ടായിരുന്നു.ആശുപത്രിയിൽ പോകുമ്പോൾ വിവരം പറയുന്ന പ്രകൃതമല്ലാത്തതിനാൽ ആശുപത്രിയിൽ പോയതായിരിക്കുമെന്നാണ് വെള്ളിയാഴ്ിച വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചതു കണ്ടപ്പോൾ കരുതിയത്.
ഇന്ത്യയില്‍ ആദ്യമായി വെള്ളത്തിനടിയിലൂടെയുള്ള ട്രെയിന്‍ സര്‍വീസിന് ആരംഭമാകുന്നു. ഈ മാസം 13 ന് വ്യാഴാഴ്ചയായിരിയ്ക്കും ആ പുതിയ യാത്ര . കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സെക്ടര്‍ 5നെയും ഹൗറയെയും ബന്ധിപ്പിച്ചായിരിക്കും ട്രെയിന്‍ സര്‍വ്വീസ് .
ഈസ്റ്റ്-വെസ്റ്റ് കോറിഡോര്‍ മെട്രോ ലൈനില്‍പ്പെടുന്ന ട്രെയിനാണ് വെള്ളത്തിനടിയിലൂടെ സര്‍വീസ് നടത്താന്‍ പോകുന്നത്. പതിനാറ് കിലോമീറ്റര്‍ നീളമുള്ള ഈ പാതയുടെ ചില ഭാഗങ്ങള്‍ കടന്നു പോവുക വെള്ളത്തിനടയിലൂടെയായിരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.
ആഴമേറിയ ഭാഗത്തായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക . രണ്ട് ടണലുകളിലൂടെയായിരിക്കും ട്രെയിന്‍ കടന്നു പോവുക. 1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് ടണലാണിത്. നൂതന സാങ്കേതിക വിദ്യകളാണ് സര്‍വീസിനായി ഉപയോഗിച്ചിരിക്കുന്നത്. ടണലില്‍ ഒരു തുള്ളി വെള്ളം പോലും കയറാത്ത രീതിയിലാണ് നിര്‍മ്മിതി. ഹൈഡ്രോഫിലിക് ഗാസ്‌കറ്റ് എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. 8500 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവായിട്ടുള്ളത്.
ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ്(56) കോട്ടയം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 നായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 17നാണ് അടിമാലി പൊലീസ് സ്റ്റേഷന് സമീപം ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന നിലയിലായിരുന്നു. ഭര്‍ത്താവ് മാത്യുവാണ് കാറില്‍ ഉപേക്ഷിച്ച് പോയത് എന്ന് ലൈലാമണി പൊലീസിനോട് പറഞ്ഞിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കൊളജിലേക്ക് മാറ്റുകയായിരുന്നു.
കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുത്തേക്ക് പോകും വഴിയാണ് ഇവരെ മാത്യു വഴിയില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് വാര്‍ത്തകളിലൂടെയാണ് മകന്‍ മഞ്ജിത്ത് വിവരം അറിയുന്നത്. 18 ന് മകന്‍ എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കൊളജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കൊളജ് ആശുപത്രിയുടെ മോര്‍ച്ചറിയിലാണ്.
ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ അപ്രതീക്ഷിതമായി വീശി ചുഴലി വീശി. കോളേജ് മൈതാനത്ത് കുട്ടികള്‍ കൂടി നില്‍ക്കുന്ന സമയത്താണ് പെട്ടന്ന് മണല്‍ ചുഴലി രൂപപ്പെട്ടത്. പേടിച്ച വിദ്യാര്‍ത്ഥികള്‍ ഓടി മാറി. ചൂട് കൂടുന്ന സമയത്താണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്.
അന്തരീക്ഷ താപനിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വായു പെട്ടന്ന് തെന്നി മാറുന്നതാണ് ഇത്തരം ചുഴലികള്‍ക്ക് പിന്നില്‍. മിന്നല്‍ ചുഴലി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കരയിലും വെള്ളത്തിലും ഇത്തരം മിന്നല്‍ ചുഴലികള്‍ ഉണ്ടാകാറുണ്ട്.
കേരളത്തിൽ പൊതുവേ കുറവായിരുന്ന ഇത്തരം പ്രതിഭാസങ്ങൾ അടുത്ത കാലത്തായി പലയിടത്തും കണ്ടു വരുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് എറണാകുളം ജില്ലയിൽ ഇത്തരം മിന്നൽ ചുഴലി രൂപപ്പെട്ടിരുന്നു. ജല ചുഴലിയായിരുന്നു അത്.
ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച 66 കോൺഗ്രസ് സ്ഥാനാര്‍ത്ഥികളിൽ 63 പേർക്കും കെട്ടിവെച്ച കാശ് പോയെന്ന് റിപ്പോർട്ട്. ഗാന്ധിനഗർ, കസ്തൂർബാനഗർ, ബാദ്‍ലി എന്നീ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണ് കെടിടവെച്ച കാശ് തിരിച്ചു പിടിക്കാനായത്. ഗാന്ധി നഗറിൽ അർവിന്ദർ സിങ് ലവ്ലിയും, ബാദ്ലിയിൽ ദേവേന്ദർ യാദവും കസ്തൂർബാ നഗറിൽ അഭിഷേക് ദത്തുമാണ് മത്സരിച്ചത്.രാഷ്ട്രീയ ജനതാദളുമായി ചേർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 66 സീറ്റുകളിൽ കോൺഗ്രസ്സും നാല് സീറ്റുകളിൽ ആർജെഡിയും മത്സരിച്ചു.
മിക്ക കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും അഞ്ച് ശതമാനത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ മകൾ ശിവാനി ചോപ്രയ്ക്കും തന്റെ മണ്ഡലത്തിൽ നിക്ഷേപത്തുക തിരിച്ചുകിട്ടാൻ പോന്നത്ര വോട്ട് ലഭിച്ചില്ല. മുൻ അസംബ്ലി സ്പീക്കർ യോഗാനന്ദ് ശാസ്ത്രിയുടെ മകളും തോറ്റു. ഡൽഹി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡണ്ടിന് തന്റെ മണ്ഡലത്തിൽ വെറും 3.6 ശതമാനം വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന്റെ പ്രചാരണസമിതി ചെയർമാന്റെ ഭാര്യയും ദയനീയ പരാജയമടഞ്ഞു. വെറും 2,604 വോട്ടാണ് ഇവർക്ക് ലഭിച്ചത്.
കെട്ടിവെച്ച കാശ് ലഭിച്ചവരിൽപ്പോലും ആരും രണ്ടാംസ്ഥാനത്തു പോലും വന്നില്ലെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എഎപിയെക്കാൾ പൗരത്വനിയമഭേദഗതിയെ എതിർത്തത് തങ്ങളാണെന്നതായിരുന്നു ആത്മവിശ്വാസം. എന്നാൽ, ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിൽപ്പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് ലഭിച്ചില്ല.