പുളിങ്കുന്നിലെ അനധികൃത പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. പുളിങ്കുന്നു കിഴങ്ങാട്ടുതറയിൽ സരസമ്മയാണ് ഇന്ന് രാവിലെ മരിച്ചത്.

കഴിഞ്ഞ മാസം 20ന് രണ്ടരയോടെയാണു പുളിങ്കുന്ന് പുരയ്ക്കൽ പി.വി.ആന്റണി (തങ്കച്ചൻ), സെബാസ്റ്റ്യൻ ജേക്കബ് (ബിനോച്ചൻ) എന്നിവരുടെ ഉടമസ്ഥതയിലുള്ള അനധികൃത പടക്കശാലയിൽ തീപിടിത്തമുണ്ടായത്. പടക്കനിർമ്മാണ ശാലയിലെ ജീവനക്കാരായ 8 സ്ത്രീകൾ ഉൾപ്പെടെ 10 പേർക്കാണു പൊള്ളലേറ്റത്. പുളിങ്കുന്ന് കിഴക്കേച്ചിറ ബേബിച്ചന്റെ ഭാര്യ കുഞ്ഞുമോൾ (55) അപകട ദിവസവും പുളിങ്കുന്ന് മുപ്പതിൽ ജോസഫ് ചാക്കോ (റെജി48), പുളിങ്കുന്ന് കണ്ണാടി മലയിൽ പുത്തൻവീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ (55), പുളിങ്കുന്ന് കരിയിൽചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (തങ്കമ്മ56), കന്നിട്ടച്ചിറ സതീശന്റെ ഭാര്യ ബിന്ദു (42)  എന്നിവർ തുടർന്നുള്ള ദിവസങ്ങളിലും മരിച്ചു.

പടക്കനിർമ്മാണശാല ഉടമകളിൽ ഒന്നാം പ്രതിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ആലപ്പുഴ സബ് ജയിലിൽ റിമാൻഡിലാണ്. മറ്റൊരു പ്രതി കഴിഞ്ഞ ദിവസം കിഴടങ്ങിയിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ പുളിങ്കുന്ന് സിഐ എസ്.നിസാം പറഞ്ഞു.