കോവിഡ് 19 ന്റെ കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ അഥവാ സമൂഹവ്യാപനം തടയാന്‍ സാധിക്കില്ല എന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഡയറക്ടര്‍ ബാലറാം ഭാര്‍ഗവ്. ചൈനയിലെ വുഹാനില്‍ പടര്‍ന്നു പിടിച്ചതിനു സമാനമായി വൈറസ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട് എന്നാണു റിപ്പോര്‍ട്ട് പറയുന്നത്.
അടുത്ത മുപ്പതു ദിവസം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. അതിനെ വിജയകരമായി അതിജീവിക്കാന്‍ സാധിച്ചാല്‍ പാതി ജയിച്ചു എന്ന് കരുതാമെന്നും ബാലറാം ഭാര്‍ഗവ് അറിയിച്ചു. കോവിഡ് 19 വൈറസ് ബാധയുടെ മൂന്നാം ഘട്ടമാണിത്. ഇന്ത്യയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണെങ്കിലും രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ രാജ്യം ഇനി നിര്‍ണായക ഘട്ടങ്ങളെയാണ് നേരിടാന്‍ പോകുന്നത്.
രോഗം വ്യാപിച്ചു കഴിഞ്ഞ് ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സമൂഹവ്യാപന അവസ്ഥ. കൊവിഡ് 19 ന്റെ കാര്യത്തില്‍ ഇന്ത്യ സ്റ്റേജ് – 2 അഥവാ ലോക്കല്‍ ട്രാന്‍സ്മിഷനില്‍ എത്തിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിലേക്ക് വൈറസ് പോകുന്നത് തടയാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.
ഇനിയുള്ള ഓരോ നാളും ഏവരും സ്വയം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ചൈനയിലും ഇറ്റലിയിലും പടര്‍ന്ന പോലെ ക്രമാതീതമായി വ്യാപിക്കും. സ്റ്റേജ് മൂന്നിലും നാലിലും എത്തിനില്‍ക്കുന്ന പല രാജ്യങ്ങളിലും അസുഖം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഈ ഘട്ടങ്ങളില്‍ ഇരട്ടിയിലധികമായിരുന്നു.
ICMR ന്റെ റിപ്പോര്‍ട്ട് പ്രകാരം രോഗം പടരുന്നതില്‍ നാല് ഘട്ടങ്ങളാണ് ഉള്ളത്. ഇതിലാദ്യത്തെ ഘട്ടമാണ് വിദേശത്തു നിന്ന് വന്നവരില്‍ മാത്രം രോഗം കണ്ടെത്തുന്ന അവസ്ഥ. രണ്ടാം ഘട്ടമാണ് വിദേശത്തു നിന്ന് വന്നവരുമായി ഇടപഴകിയവരില്‍ രോഗം കണ്ടെത്തുന്നതാണ്. മൂന്നാം ഘട്ടമാണ് സമൂഹവ്യാപനം. ഏറ്റവും ഒടുവിലത്തെ ഘട്ടം അതീവഗുരുതരമാണ്. അനിയന്ത്രിതമായി രോഗം പൊട്ടിപ്പുറപ്പെടുന്ന അവസ്ഥയാണിത്.
പത്തൊമ്പതുകാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കുറ്റത്തിന് 26 കാരനായ യുവാവിനെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ശക്തമായ അന്വേഷണത്തെ തുടര്‍ന്ന് ആത്മഹത്യ’ കേസ് കൊലപാതകമായി മാറുകയായിരുന്നു . വാമനപുരം സ്വദേശിയായ ആദര്‍ശ് ആണ് അറസ്റ്റിലായത്.
19 വയസുകാരിയായ രാകേന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തിയതായി വാമനപുരം ആനാക്കുടി കുന്നുംപുറത്തു വീട്ടില്‍ നിന്നും നന്നാട്ടുകാവ് ജി.വി.എന്‍ മന്ദിരത്തില്‍ വാടകയ്ക്കു താമസിക്കുന്ന ആദര്‍ശ് ഒടുവില്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു . രാകേന്ദു തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആദര്‍ശിന്റെ നാടകീയ ശ്രമങ്ങള്‍ പോത്തന്‍കോട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ
23 ന് രാത്രി 8.15 ന് ആദര്‍ശ് മദ്യവും വാങ്ങി വീട്ടിലെത്തി. 10.30 നു മുറിക്കുള്ളില്‍ വച്ച് മദ്യം കഴിച്ചു. ഇതിനിടെ ആദര്‍ശിന്റെ ചില വഴിവിട്ടബന്ധങ്ങളെക്കുറിച്ച് രാകേന്ദുവുമായി വാക്കേറ്റമുണ്ടായി. 11.30 വരെ തര്‍ക്കം നീണ്ടു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന കമ്പി കൊണ്ട് രാകേന്ദുവിനെ മര്‍ദിക്കുകയും കഴുത്തിലും കാലിലും കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ പാടുകള്‍ അന്വേഷണത്തിന് തെളിവായി ശേഖരിച്ചിട്ടുണ്ട്.കഴുത്തു ഞെരിക്കുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പാതി അബോധാവസ്ഥയിലായ രാകേന്ദുവിനെ മുണ്ടുകൊണ്ട് കഴുത്തില്‍ കുടുക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കി. അതിനു ശേഷം ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ച് അതേ മുറിയില്‍ തന്നെ കട്ടിലില്‍ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 10ന് ആദര്‍ശിന്റെ പിതാവ് അനില്‍കുമാര്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്ന് വാതില്‍ തുറന്നത്. രാകേന്ദു ഫാനില്‍ തൂങ്ങിയെന്നു പറഞ്ഞു.
പൊലീസ് വന്നശേഷം അഴിച്ചാല്‍ മതിയെന്നു പറഞ്ഞതു പോലും കേള്‍ക്കാതെ ആദര്‍ശ് മൃതദേഹം കുരുക്കഴിച്ച് താഴെയിറക്കുകയും അടുത്ത സുഹൃത്തുക്കളുടെയും പിതാവിന്റെയും സഹായത്തോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആദര്‍ശിന്റെ മൊഴിയിലെ വൈരുദ്ധ്യം ആദ്യമേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ പഴുതടച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.ആറ്റിങ്ങല്‍ ഡിവൈഎസ്പി പി.വി ബേബിയുടെ നിര്‍ദേശ പ്രകാരം പോത്തന്‍കോട് സിഐ ഡി. ഗോപി , എസ് ഐമാരായ അജീഷ്, രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുവേലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയായിരുന്നപ്പോഴാണ് സമീപത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായിരുന്ന ആദര്‍ശുമായി പരിചയപ്പെടുത്തുന്നതും പ്രണയത്തിലാകുന്നതും. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചപ്പോഴും പ്രണയം തുടരുകയായിരുന്നു.പല സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ചു പോയിട്ടുണ്ട്. രാകേന്ദുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവരികയും ഇക്കഴിഞ്ഞ ജനുവരി മുന്നിന്ന് വേങ്കമല ക്ഷേത്രത്തിനു മുന്നില്‍ വച്ച് ആദര്‍ശ് താലി കെട്ടുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ആദര്‍ശ് മറ്റു പെണ്‍കുട്ടികളെ ഫോണില്‍ വിളിക്കുന്നതു ചൂണ്ടിക്കാട്ടി ഇവര്‍ തമ്മില്‍ തുടക്കത്തിലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 71 ദിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് കഴിഞ്ഞത്. അധ്യാപനം മതിയാക്കിയ ശേഷം ആദര്‍ശ് ഓട്ടോറിക്ഷ, ടിപ്പര്‍ വാഹനകളില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
45 മിനിറ്റിനകം കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്ധ സംഘത്തില്‍ സംഘത്തില്‍ കാസര്‍കോട് സ്വദേശിനിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പെരിയ സ്വദേശിയുമായ പെരിയയിലെ പി ഗംഗാധരന്‍നായരുടെ പേരമകളായ ചൈത്ര സതീശനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.
സംവിധാനം വികസിപ്പിച്ച കാലിഫോര്‍ണിയ ആസ്ഥാനമായ സെഫിഡ് കമ്ബനിയിലെ ബയോ മെഡിക്കല്‍ എന്‍ജിനീയറാണു ചൈത്ര. അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ്-19 സ്ഥിരീകരണത്തിന് ഒരു ദിവസത്തിലേറെയെടുക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഗംഗാധരന്‍നായരുടെ മൂത്ത മകള്‍ യുഎസില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഷീജയുടെയും അവിടെ എന്‍ജിനീയറായ പയ്യന്നൂര്‍ സ്വദേശി സതീശന്റെയും മകളാണ് ചൈത്ര.
വിദ്യാഭ്യാസ രംഗത്തെ മികവിനു യുഎസ് പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ ചൈത്ര കാലിഫോര്‍ണിയയിലെ യുസി ഡേവിസ് എന്‍ജിനീയറിങ് കോളജില്‍ നിന്നാണു ബയോമെഡിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്. സഹോദരന്‍ ഗൗതം യുഎസില്‍ ബിരുദ വിദ്യാര്‍ഥിയാണ്.
കോറോണയിൽ പ്രവാസിയായ മകന്റെ വിയോഗമറിഞ്ഞ വേദനയില്‍ അമ്മയും മരിച്ചു. കൊറോണയെ തുടര്‍ന്നുള്ള അനിശ്ചിതത്വം കാരണം മൃതദേഹം നാട്ടില്‍ എത്തിക്കാനാവാതെ ബന്ധുക്കള്‍ വല്ലാതെ ഉഴലുകയാണ്. കൊല്ലകടവ് കടയിക്കാട് കിഴക്കേവട്ടുകുളത്തില്‍ കുടുംബത്തിലാണ് ഉറ്റവരെയും നാട്ടുകാരെയും ധര്‍മസങ്കടത്തിലാക്കിയ രണ്ട് മരണങ്ങള്‍ സംഭവിച്ചത്. കെ.എം.സിറിയക്കിന്റെ മകന്‍ കുവൈത്തില്‍ നഴ്സായ രഞ്ജു സിറിയക് (38) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ വൈകീട്ട് മൂന്നരയോടെയാണ് മരണവിവരം സുഹൃത്തുക്കള്‍ വീട്ടില്‍ അറിയിച്ചത്. ഇതേതുടർന്ന് വിയോഗ വാര്‍ത്ത കേട്ടപാടെ ശ്വാസതടസ്സം നേരിട്ട് രഞ്ജുവിന്റെ അമ്മ ഏലിയാമ്മ സിറിയക് (കുഞ്ഞുമോള്‍ 60) കുഴഞ്ഞുവീഴുകയുണ്ടായി. അതിവേഗം തന്നെ അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .
അതേസമയം കുവൈത്ത് അദാന്‍ ആശുപത്രിയിലാണ് രഞ്ജു നഴ്സ് ആയി ജോലി ചെയ്തിരുന്നത്. ഭാര്യ ജീനയും അവിടെ തന്നെ നഴ്സ് ആയി ജോലിചെയ്തുവരികയാണ്. ഇവരുടെ മകള്‍ ഇവാന്‍ജെലിന്‍ എല്‍സയും ഇവര്‍ക്കൊപ്പമുണ്ട്.
എന്നാൽ ഏവരെയും ഏറെ സങ്കടത്തിലാക്കിയത് പലമാര്‍ഗത്തിലും ശ്രമിച്ചെങ്കിലും കൊറോണ മൂലമുള്ള വിമാനയാത്രാ വിലക്ക് കാരണം രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക പ്രായോഗികമല്ല. ഏലിയാമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് കടയിക്കാട് ബഥേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടക്കുന്നതായിരിക്കും. എന്നാൽ അതേദിവസം തന്നെ മകന്റെ ശവസംസ്‌കാരം കുവൈത്തില്‍ സാധ്യമാകുമോ എന്ന ശ്രമത്തിലാണ് ബന്ധുക്കള്‍.
ഇത്തരത്തിൽ ഒത്തിരിയേറെ പ്രവാസികളുടെ മൃതദേഹങ്ങളാണ് നടണയാൻ കാത്ത് പ്രവാസലോകത്തെ പല ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വഴിമുടക്കിയത് അവസാനയാത്രക്കായി കാത്തിരുന്ന ഒത്തിരി പ്രവാസികളുടെ മൃതദേഹങ്ങളായിരുന്നു.
ചങ്ങനാശ്ശേരിയില്‍ അതിഥി സംസ്ഥാനത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കളക്ടര്‍ സുധീര്‍ബാബു. അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ജില്ലാ ഭരണകൂടവും പഞ്ചായത്തും ചെയ്തുകൊടുക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
‘ഇവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നമ്മള്‍ ചെയ്യും. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും ശക്തമായ നടപടി ഉണ്ടാകും. വീട്ടുടമസ്ഥരായാലും ആരായാലും നടപടി ഉണ്ടാകും. ഇതിപ്പോ ഇന്‍സ്റ്റിഗേറ്റ് ചെയ്തത് ആരാണെന്ന് എനിക്ക് നന്നായറിയാം. അത് പിന്നെ നോക്കാം. ഈ സമയത്ത് അത് നോക്കണ്ട’, കളക്ടര്‍ പറഞ്ഞു.
നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. കേരളീയഭക്ഷണം അവര്‍ക്ക് പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണമില്ലായെന്ന പരാതി ആരോടും പറഞ്ഞിട്ടില്ല- കളക്ടര്‍ പറഞ്ഞു.
നാട്ടിലേക്ക് പോകണമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.പായിപ്പാട് മന്നപ്പള്ളി റോഡിലാണ് അതിഥി സംസ്ഥാനത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളര്‍ന്നതും ദുബായില്‍. പല്‍സ്ടു കഴിഞ്ഞതോടെ ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയി. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയത് അവിടെ നിന്നാണ്. ഇതിനിടെ കൂട്ടുകാരികള്‍ പലരും വിവാഹിതരായതും കുട്ടികളുണ്ടായതും താരത്തെ വിഷമിപ്പിച്ചു. കൂട്ടുകാരികളുടെ മക്കളെ കാണാന്‍ പോയാല്‍ കൊള്ളാമെന്നൊക്കെ വീട്ടുകാരോട് പറഞ്ഞു. അങ്ങനെയെങ്കിലും തന്റെ വിവാഹം നടക്കട്ടെ എന്ന് കരുതി.എന്നാല്‍ കൂട്ടുകാരികളുടെ വീട്ടില്‍ ചെന്നപ്പോള്‍ വിവാഹമായില്ലേ, എന്താ നടക്കാത്തത് അങ്ങനെ നൂറ് ചോദ്യങ്ങളായി.
അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് വീട്ടുകാര്‍ നല്ലൊരു സംബന്ധം കൊണ്ടുവന്നത.് പക്ഷെ, ആ സമയത്ത് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ വീട്ടുകാര് പറഞ്ഞതൊന്നും കേട്ടില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്യാണം തല്‍ക്കാലം വേണ്ടെന്ന് വെച്ചു. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ മാണിക്യം മൈഥിലിയായി. മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു. അതിനിടെ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള പല വിവാദങ്ങളിലും പെട്ടു. അത്യാവശ്യം ചീത്തപ്പേരുമായി. എങ്കിലും താരം പ്രൊഫഷനില്‍ തന്നെ ഉറച്ചുനിന്നു.
ഇതിനിടെ മലയാളത്തില്‍ പുതിയ പുതിയ നടിമാര്‍ വന്നതോട സിനിമകള്‍ കുറഞ്ഞു. ടി.വി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ് ബീറ്റ് സിനിമകളില്‍ അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടറുമായി. പ്രണയക്കുരുക്കിലും പെട്ടു.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രണയിച്ച ചെറുപ്പക്കാരന്‍ പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഇരുവരും ഒത്തുള്ള സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ താരം വിഷമത്തിലായി. എങ്കിലും വിവാഹ സ്വപ്നങ്ങള്‍ അസ്തമിച്ചിട്ടില്ല.
കൊവിഡ് 19നെ തുടര്‍ന്ന് വത്തിക്കാനില്‍ ആളൊഴിഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പോപ്പ് ഫ്രാന്‍സിസ് അനുഗ്രഹ പ്രഭാഷണം നടത്തി. അത് കേള്‍ക്കാനും കാണാനും വിശ്വാസികളാരും അവിടെ ഉണ്ടായിരുന്നില്ലെങ്കിലും ടിവിയില്‍ 11 മില്യണ്‍ പേരാണ് (1.10 കോടി) കത്തോലിക്ക സഭാധ്യക്ഷനായ പോപ്പിന്റെ അനുഗ്രഹപ്രഭാഷണം കാണുകയും കേള്‍ക്കുകയും ചെയ്തത്. നമ്മുടെ ചത്വരങ്ങളേയും തെരുവുകളേയും നഗരങ്ങളേയും ജീവിതങ്ങളേയും അന്ധകാരം ബാധിച്ചിരിക്കുന്നതായി പോപ്പ് പറഞ്ഞു. നമ്മളെല്ലാം ഒരേ ബോട്ടിലാണെന്ന് ഈ മഹാമാരി തെളിയിച്ചിരിക്കുന്നതായി പോപ്പ് പറഞ്ഞു. വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ പോപ്പിൻ്റെ അനുഗ്രഹപ്രഭാഷണം ഒരു മണിക്കൂർ നീണ്ടു.
ഇറ്റലിയില്‍ കൊവിഡ് 19 മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 969 പേരാണ് മരിച്ചത്. ഇറ്റലിയിൽ മരണസംഖ്യ 9000 കടന്നിരുന്നു. കൊവിഡ് വെല്ലുവിളിയെ നേരിടാന്‍ സാധിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസക്തി നഷ്ടമാകുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പൊ കൊണ്ടെ അഭിപ്രായപ്പെട്ടു. ആറ് മണിക്കൂര്‍ നീണ്ട വീഡിയോകോണ്‍ഫറന്‍സിംഗ് ചര്‍ച്ചയ്ക്ക് ശേഷവും 27 ഇ യു നേതാക്കള്‍ക്ക് കൊവിഡ് മൂലം യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിലും ഒരു സമവായത്തിലും ഒരു കര്‍മ്മപദ്ധതിയിലും എത്താന്‍ കഴിയാത്തതിലുള്ള നിരാശ ഇറ്റാലിയന്‍ പ്രധാനമന്ത്രി പങ്കുവച്ചു. ഇ യു കൊറോണ ബോണ്ടുകള്‍ ഇഷ്യു ചെയ്ത് ഇറ്റലിയേയും സ്‌പെയിനേയും സാമ്പത്തികമായി സഹായിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം. പണം സ്വരൂപിക്കുന്നതിനായി പൊതുകടം എന്നതിനെ ജര്‍മ്മനിയും നെതര്‍ലാന്റ്‌സും എതിര്‍ക്കുകയാണ്.
കോവിഡ് ചികിൽസയുടെയും ആരോഗ്യ രംഗത്ത് കൈവരിക്കുന്ന മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ ബ്രിട്ടൺ പോലും കേരളത്തെ പ്രകീർത്തിക്കുന്ന കാലം വരുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. കേരളത്തിൽ ചികിൽസയിൽ കഴിയുന്ന യുകെ പൗരന്റെ മകൾ സംസ്ഥാനത്തെ ചികിൽസാ രീതിക്കെതിരെ രംഗത്തെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.
കഴിഞ്ഞദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു യുകെ പൗരന്റെ മകൾ കേരളത്തിലെ ചികിൽസാ രീതിയെ ആക്ഷേപിച്ച് രംഗത്തെത്തിയത്. എന്നാൽ ബ്രിട്ടീഷ് പൗരന്റെ മകൾ അവിടെ ഇരുന്ന് പരാതി പറയുമായിരിക്കാം, പക്ഷേ ചികിൽസ ലഭിച്ച ആ വ്യക്തി അത്തരം പരാമർശങ്ങൾ ഉന്നിയിക്കില്ലെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കുന്നു.
ബ്രിട്ടീഷുകാർക്കെപ്പോഴും നമ്മുടെ നാട്ടിലെ ജനങ്ങളോടൊരു പുച്ഛമുണ്ടെന്നും അതിന്റെ ഭാഗമായാകാം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരന്റെ മകൾ പരാതി ഉന്നയിച്ചതിന് പിന്നിൽ. പക്ഷേ ആളുകൾ ഭക്ഷണം കിട്ടാൻ ക്യൂ നിൽക്കുകയും സൂപ്പർമാർക്കറ്റുകൾ അടിച്ചുപൊളിക്കുകയും ചെയ്യുന്നൊരു നാട്ടിൽ നിന്നുകൊണ്ടാണ് ചിലർ നമ്മുടെ നാടിനെ കുറ്റം പറയുന്നത്. വരും ദിവസങ്ങളിൽ പക്ഷേ ബ്രീട്ടീഷ് പ്രധാനമന്ത്രി കേരളത്തെ നോക്കി പഠിക്കണം എന്ന പറയും. അത്ര മിടുക്കരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ എന്നും വിഎസ് സുനിൽ കുമാർ കൂട്ടിച്ചേർത്തു.
കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. ലോകത്ത് കൊവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ. സഹോദരൻ സിസ്റ്റസ് ഹെന്ർററിയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. പാരിസിൽവെച്ചായിരുന്നു മരണം. അവിവാഹിതയാണ്. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച മാഡ്രിഡിൽ വെച്ച് നടക്കും.
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. ഇതിന് മുമ്പ് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നസാഹര്യത്തിൽ ലോകം കടുത്ത നിയന്ത്രണങ്ങളാണ് സ്വീകരിക്കുന്നത്. 30,891 പേരാണ് രോഗം സ്ഥിരീകരിച്ച് മരിച്ചത്. 142,368 പേർക്ക് രോഗം ഭേദപ്പെട്ടു. കൊവിഡ് കൂടുതൽ നാശം വിതയ്ക്കുന്നത് ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെയാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കോട്ടയം : കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ലോക്ക്ഡൗണിലൂടെയാണ് കടന്നുപോകുന്നത്. ആളുകൾ ആരും പുറത്തിറങ്ങരുതെന്ന കർശന നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ലോക്ക്ഡൗൺ ലംഘനം നടന്നുവരുന്നു. കോട്ടയം ജില്ലയിലെ പായിപ്പാട്ടിലാണ് ഇതരസംസ്ഥാനതൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. ഇത് വളരെ വലിയ പ്രശ്നത്തിലേക്കാണ് നീങ്ങുന്നത്. തങ്ങൾക്ക് നാട്ടിലേക്ക് പോകണമെന്ന ശക്തമായ ആവശ്യമാണ് അവർ ഉന്നയിക്കുന്നത്. അതിനായി ബംഗാളിലേക്ക് കേരളസർക്കാർ വാഹനം ക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
തെരുവിലിറങ്ങിയ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ് സേന. റോഡിലിറങ്ങി കൂട്ടത്തോടെ പ്രതിഷേധിക്കുന്നത് ഈ സാഹചര്യത്തിൽ പല പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് പല പ്രമുഖരും പറയുന്നു. പായിപ്പാട്ടിൽ മാത്രം പതിനായിരത്തിൽ അധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ എണ്ണായിരത്തിൽ അധികം ആളുകൾ യാത്രാനിരോധനം ഏർപ്പെടുത്തുന്നതിനുമുമ്പേ തിരികെപോയിരുന്നു. ബാക്കിയുള്ള 2500ഓളം ആളുകളാണ് കൂട്ടത്തോടെ പ്രതിഷേധം നടത്തുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്‌ടമായ സാഹചര്യത്തിലാണ് അവർ ഏവരും. ഈയൊരു അവസ്ഥയിൽ ഭക്ഷണവും താമസവും അടക്കമുള്ള സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. ഭക്ഷണവും താമസവും ഉറപ്പാക്കാമെന്നും ബാക്കിയുള്ള ആവശ്യങ്ങൾക്ക് സമയം ആവശ്യമാണെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞദിവസം തഹസിൽദാരുടെ നേതൃത്വത്തിൽ ഭക്ഷണം താമസസ്ഥലത്തു തന്നെ ക്യാമ്പ് നടത്തുന്നവർ നൽകണമെന്ന ധാരണയിലെത്തിയിരുന്നു എന്ന് പഞ്ചായത്ത് മെമ്പർ രാജു കോട്ടപുരയ്‌ക്കൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.