Latest News

ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നാട്ടിലേയ്ക്ക് മടങ്ങാനായി തടിച്ചുകൂടിയത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ്. ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാരെ, ഇന്ത്യന്‍ പൗരന്മാരെ വീടുകളിലേയ്ക്ക് മടങ്ങുന്നതില്‍ ഇത്തരത്തില്‍ യാതന അനുഭവിക്കാനും അനിശ്ചിതത്വത്തിലേയ്ക്കും വിട്ടുനല്‍കിയ സര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരത്തിലൊരു സാഹചര്യം നേരിടാനുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിനില്ല എന്നത് ലജ്ജാകരമാണ്. ഇതിലൊരാള്‍ക്കെങ്കിലും കൊവിഡ് ഉണ്ടെങ്കില്‍ അത് നൂറുകണക്കിനാളുകള്‍ക്ക് പകരുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ ഹെഡ് ശ്രീവാസ്തവ, രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് താഴെ ആശങ്ക പ്രകടിപ്പിച്ചു. ഇതിന്റെ ചെയിന്‍ റിയാക്ഷന്‍ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെത്തും. ഇത് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണെന്നും ശ്രീവാസ്തവ കുറ്റപ്പെടുത്തി.

ഉത്തർപ്രദേശ്, ഡൽഹി സർക്കാരുകൾ തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി പബ്ലിക്ക് ട്രാൻസ്പോർട്ട് ബസുകൾ ഏർപ്പെടുത്തി. 1000 ബസുകളാണ് യുപി സർക്കാർ ഏർപ്പെടുത്തിയത്.

അതേസമയം ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ 2000ത്തിനടുത്ത് പേരെയാണ് ഇന്നലെ രാത്രി മുതൽ തടഞ്ഞത്. പ്രധാനമന്ത്രിക്ക് ജനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും പരിഗണനയുണ്ടായിരുന്നെങ്കില്‍, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതിന് പരമാവധി പബ്ലിസിറ്റി നേടാന്‍ നോക്കുന്നതിനേക്കാള്‍ വ്യക്തമായ പരിഹാര നിര്‍ദ്ദേശങ്ങളോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായിരുന്നു അദ്ദേഹം ശ്രമിക്കുക എന്ന് ട്വിറ്ററില്‍ വിമര്‍ശനമുയര്‍ന്നു.

ഇന്നലെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഡല്‍ഹിയില്‍ നിന്ന് യുപിയിലെ വീടുകളിലേയ്ക്ക് കാല്‍നടയായി യാത്ര ചെയ്തത്. യുപിയിലെ ഉന്നാവോയില്‍ 80 കിലോമീറ്റര്‍ ദൂരമാണ് തൊഴിലാളികള്‍ നടന്നത്. യുപിയിലെ ബുദ്വാനില്‍ വീടുകളിലേയ്ക്ക് മടങ്ങാനായി റോഡിലിറങ്ങി നടന്ന തൊഴിലാളികളെ പൊലീസ് മുട്ടുകുത്തിച്ച് നടത്തിയത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഗുജറാത്തിലെ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം വീടുകളിലേയ്ക്ക് കൂട്ടത്തോടെ കാല്‍നടയായി മടങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് പറഞ്ഞ് പൊലീസ് തൊഴിലാളികളെ മര്‍ദ്ദിക്കുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. പശ്ചിമ ബംഗാളിലെ തൊഴിലാളികള്‍ പൊലീസ് മര്‍ദ്ദിക്കന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പരാതിപ്പെട്ടിരുന്നു. ഫാക്ടറി, കമ്പനി ഉടമകളും വീട്ടുടമകളും താമസിക്കുന്ന സ്ഥലത്ത നിന്ന് ഇറക്കിവിടുന്നതും വരുമാനം മുടങ്ങുന്നതുമാണ് മിക്കവാറും തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നതിന് കാരണം.

 

 

 

ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാഫലവും നെഗറ്റീവായതായി അദ്ദേഹം വെളിപ്പെടുത്തി. കൊച്ചിയിൽ കോവിഡ് ചികിൽസയിലായിരുന്ന വിദേശിയും ഇന്ന് സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.

ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ കോവിഡിന് ബാധിതരായുള്ളത്. 620 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഒരുലക്ഷത്തി മുപ്പത്തിമൂവായിരത്തിലേറെ പേർ വീടുകളിലും നിരീക്ഷണത്തിലാണ്.

അഞ്ച് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് കുറവുണ്ടായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ സർക്കാർ പുറത്ത് വിടില്ലെന്നും വിശദീകരിച്ചിരുന്നു.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്‌ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയത് രണ്ടായിരത്തോളം യുഎസ് പൗരന്മാർ. ഇവരെ പ്രത്യേക വിമാനങ്ങളിൽ മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

ന്യൂഡൽഹിയിൽ 1,500 പേരും മുംബൈയിൽ 600 നും 700 നും ഇടയിലും രാജ്യത്തെ മറ്റിടങ്ങളിലായി മുന്നൂറു മുതൽ നാന്നൂറ് അമേരിക്കക്കാരും ഉണ്ടെന്നാണ് വിലയിരുത്തലെന്ന് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഓൺ കോവിഡ് – 19 പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാൻ ബ്രൗൺലി പറഞ്ഞു. ചാർട്ടേഡ് വിമാനത്തിലോ മറ്റു രാജ്യാന്തര വിമാനക്കമ്പനികളുമായി സഹകരിച്ചോ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎസിലേക്ക് വിമാനസൗകര്യം ഒരുക്കി ഇവരെ എത്തിക്കാനാണ് ശ്രമം.

ഇതിനുള്ള അനുമതി ലഭിക്കുകയെന്നാണ് പ്രധാനമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിൽ പ്രത്യേക വിമാനങ്ങൾ അനുമതിയോടെ പറത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ ലോക്‌ഡൗണിലും വിമാനസർവീസ് റദ്ദാക്കലിലുമായി യുഎസിന് പുറത്ത് കുടുങ്ങിയ 33,000 പൗരന്മാരെ മടക്കിയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19നുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി നൽകുമെന്ന് എം.എ യൂസഫലിയും അഞ്ചു കോടി നൽകുമെന്ന് പ്രഖ്യാപിച്ച് രവി പിള്ളയും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഒട്ടേറേ പേരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതിനൊപ്പം തന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ വിട്ടുകൊടുക്കാനും സന്നദ്ധനാണെന്ന് രവിപിള്ള അറിയിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള ഗ്രൂപ്പിന്റെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 69 കാരൻ മരിച്ചു. മരിച്ചത് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊറോണ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌ക്കാരം നടക്കുക. ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലുള്ളവരും നിരീക്ഷണത്തിലാണ്. കൊച്ചി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാര്‍ച്ച് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇയാള്‍ക്കുണ്ടായിരുന്നു. രോഗി വന്ന വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടപഴകിയ ആളുകളുടെ നില തൃപ്തികരമാണെന്നാണ് പറയുന്നത്.മരണകാരണം ന്യുമോണിയ ആണെന്ന് നിഗമനം. ഇയാളുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ ബാധയെത്തുടർന്ന് വിവരശേഖരണത്തിന് ഭാഗമായി വിമാനയാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചത് ഓൺലൈനിൽ ചോർന്നതായി പരാതി. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയ നൂറോളം വിമാനയാത്രക്കാരുടെ വിവരങ്ങളാണ് ഓൺലൈനിൽ ചോർന്നത്. സമൂഹ മാധ്യമങ്ങളും മറ്റും ഇത് ആളുകൾക്ക് വ്യാപകമായി ഷെയർ ചെയ്തിരുന്നു.

മാർച്ച് 9 നും 20 നും ഇടയിൽ ഡൽഹിയിലെത്തിയ 722 യാത്രക്കാരുടെയും വിശദാംശങ്ങൾ അടങ്ങിയ ലിസ്റ്റ് നിരവധി വാട്സ്ആപ്പ് ഫേസ്ബുക്ക് സമൂഹമാധ്യമങ്ങളിലൂടെ വരികയുണ്ടായി. ഈ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലേക്ക് ആരാണ് കൈമാറിയത് എന്ന് അറിവായിട്ടില്ല. എല്ലാവരുടെയും പേരും, പാസ്പോർട്ട് നമ്പറുകളും, ഫോൺ നമ്പറുകളും, വിലാസം തുടങ്ങിയ വിശദാംശങ്ങൾ തുടങ്ങിയവയാണ് പ്രചരിച്ച പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സൗത്ത് ഡൽഹിയിൽ താമസക്കാരൻ തങ്ങളുടെ വിവരങ്ങൾ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ പ്രചരണത്തിന് ഇടയായതിനെക്കുറിച്ച് രോക്ഷം കൊള്ളുകയുണ്ടായി. ഇത്തരം വിവരങ്ങൾ നിരുത്തരവാദപരമായി കൈമാറുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് അനാവശ്യമായി കൈമാറ്റം ചെയ്യരുതെന്ന് വിവിധ വകുപ്പുകൾ പറഞ്ഞിരുന്നു എന്ന് സർക്കാർ വക്താവ് അറിയിച്ചു.

ഇന്ത്യൻ വിമാനത്താവളങ്ങളിൽ 15 ലക്ഷത്തോളം ആളുകൾ എത്തിച്ചേർന്നതിൽ 70% ആളുകൾ യാത്ര ചെയ്തത് ഡൽഹി വഴിയാണ്. യാത്രക്കാരുടെ സ്വകാര്യവിവരങ്ങൾ പുറത്താകുന്നത് മൂലം അവർ ഓൺലൈൻ തട്ടിപ്പുകൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും ഇര ആകാനുള്ള സാധ്യത ഏറെയാണ്. അതേസമയം കോവിഡ് -19 ബാധിതരുടെ സ്ഥലം കണ്ടെത്തുന്നതിനും മറ്റുള്ളവർക്ക് കൂടുതൽ ജാഗ്രത പുലർത്താനും ആയി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്.

ലോകമാകെ പടർന്നു പിടിക്കുന്ന കോവിഡ്-19എന്ന മഹാമാരിക്ക് കാരണമായ നോവൽ കൊറോണാ വൈറസുകൾക്ക് സമാനമായ വൈറസുകളെ ഈനാംപേച്ചികളിൽ കണ്ടെത്തി. ചൈനയിലേക്ക് കടത്തിക്കൊണ്ടുവന്ന ഈനാംപേച്ചികളിലാണ് നോവൽ കൊറോണയ്‌ക്ക് സമാനസ്വഭാവമുള്ള കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെ വൈറസിന്റെ ഉറവിടം തേടിയുള്ള പഠനങ്ങൾ ആരംഭിച്ചിരുന്നു. നോവൽ കൊറോണ വൈറസുകളുടെ ജനിതകഘടനയെ പറ്റിയുള്ള പഠനങ്ങളിൽ തെളിഞ്ഞത് ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഹോഴ്സ്ഷൂ ഇനത്തിൽപ്പെട്ട വവ്വാലുകളുടെ കൂട്ടത്തിൽ നിന്നുമാണ് ഇത് ഉത്ഭവിച്ചത് എന്നാണ്. എന്നാൽ അവയുടെ വാസ സ്ഥലത്തു നിന്നും 1000 കിലോമീറ്റർ മാറി ഏറെ ജനസാന്ദ്രതയുള്ള ഒരു നഗരത്തിൽ രോഗം പടർത്തുന്നതിനു അതിന് എങ്ങനെ സാധിച്ചു എന്നതും ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്.

വുഹാൻ മാർക്കറ്റിൽ പല വിധത്തിലുള്ള ജീവജാലങ്ങളെ വില്പനയ്ക്ക് വയ്ക്കാറുണ്ട്. എന്നാൽ രോഗം പടരുന്നതായി സൂചനകൾ ലഭിച്ചപ്പോൾ തന്നെ മാർക്കറ്റ് പൂർണമായി ഒഴിപ്പിച്ചതിനാൽ ആ സമയത്ത് അവിടെ ഏതെങ്കിലും ഇനത്തിൽപ്പെട്ട വവ്വാലുകൾ വില്പനയ്ക്ക് ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. എന്നാൽ ഈനാംപേച്ചി കളുടെ വിൽപ്പന അവിടെ നടന്നിരുന്നു എന്നു വേണം അനുമാനിക്കാൻ. ആരോഗ്യത്തിന് ഗുണപ്രദം ആകുമെന്നതിനാൽ നിയമങ്ങൾ ലംഘിച്ച് ഈനാംപേച്ചികളുടെ വിൽപ്പന ചൈനീസ് മാർക്കറ്റുകളിൽ സാധാരണമാണ്.

ഗ്വാങ്സി കസ്റ്റംസ് ഉദ്യോഗസ്ഥർ 2017 – 18 കാലഘട്ടത്തിൽ പിടിച്ചെടുത്ത 18 മലയൻ ഈനാംപേച്ചികളുടെ ശീതീകരിച്ച ടിഷ്യുകളിൽ പഠനം നടത്തിയിരുന്നു. 43 സാമ്പിളുകൾ പരിശോധിച്ചതിൽ 6 എണ്ണത്തിലും കൊറോണാ വൈറസ് ആർഎൻഎ കണ്ടെത്താനായി. അതായത് പിടിച്ചെടുത്തവയിൽ 5 എണ്ണത്തിന് എങ്കിലും കൊറോണ വൈറസ് ബാധിച്ചിരുന്നു. നോവൽ കൊറോണ വൈറസ് അഥവാ SARS -CoV-2 (Severe acute respiratory syndrome coronavirus 2). എന്ന ഇനം ആയിരുന്നില്ല എങ്കിൽ കൂടി ഈനാംപേച്ചികളിൽ നിന്നും കണ്ടെടുത്ത വൈറസുകളുടെ ഘടന നോവൽ കൊറോണയുടേതിന് സമാനമായിരുന്നു.

ഇത് ഉറപ്പുവരുത്താനായി 2018 ൽ തന്നെ പിടിച്ചെടുത്ത മറ്റൊരു ഒരു വിഭാഗം ഈനാമ്പേച്ചികളിലും പഠനം നടത്തി. 12 ഈനാംപേച്ചികളെ പരിശോധിച്ചവയിൽ മൂന്നെണ്ണത്തിനും വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു പഠനങ്ങളിലെയും കണ്ടെത്തലുകൾ ഒന്നായി കൂട്ടിച്ചേർത്താൽ നോവൽ കൊറോണ വൈറസുമായി 85.5 മുതൽ 92.4 ശതമാനംവരെ വളരെ സാമ്യമുള്ള വൈറസുകളാണ് ഈനാംപേച്ചികളിൽ കണ്ടെത്തിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മൃഗങ്ങളെല്ലാം എല്ലാം ചൈനീസ് മാർക്കറ്റുകളിൽ ജീവനോടെ വിൽപനയ്ക്ക് വെക്കാനുള്ളവയായിരുന്നു എന്നിരിക്കെ നോവൽ കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. നേച്ചർ എന്ന ജേർണലിൽ ആണ് ഈനാംപേച്ചികളിൽ നടത്തിയ ഗവേഷണത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്. മലയാളം യുകെ.

വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സർക്കുലർ സീറോ മലബാർ സഭ പുറത്തിറക്കി. ലോകം മുഴുവൻ ഒരു മഹാമാരിയുടെ നടുവിൽ നിൽക്കുമ്പോൾ ദു:ഖ പൂർണ്ണമായ പശ്ചാത്തലത്തിലാവണം വിശുദ്ധവാര തിരുക്കർമ്മങ്ങൾ നടക്കേണ്ടതെന്ന് അഭിവന്ദ്യ കർദ്ദിനാളിൻ്റെ നിർദ്ദേശം. പ്രധാനമന്ത്രിയുടെ ലോക് ഡൗൺ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടേയും പൊലീസ് അധികാരികളുടെയും നിർദ്ദേശം പാലിക്കാൻ സഭാ വിശ്വാസികളോടുള്ള ആഹ്വാനവും സർക്കുലറിലുണ്ട്.

സർക്കുലറിൻ്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

കൊച്ചി∙ സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ഇന്നു നടക്കും. ദുബായിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു.

തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കും.

ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല.

നിലവിൽ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്.

അമിതവേഗത്തിലെത്തിയത് അപകടം മാത്രമായിരുന്നു, ചികിത്സ ലഭ്യമായത് അമിതമായി വൈകിയും. ഇന്നലെ ഹരിപ്പാട് നാരകത്തറയ്ക്കു സമീപം അപകടത്തിൽപ്പെട്ട താമല്ലാക്കൽ അമ്പീത്തറയിൽ അനീഷിനെ (26) അപകടം കഴിഞ്ഞ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് വഴിയരികിൽ നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. അപകടം നടന്നയുടൻ‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ വിലപ്പെട്ട ജീവൻ രക്ഷിക്കാനായേനെ.

അനീഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷം 35 കിലോമീറ്ററോളം പിന്നിട്ട കാർ ആലപ്പുഴയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. അപ്പോഴേക്കും അര മണിക്കൂറിലധികം നഷ്ടമായി.ആദ്യം പൊലീസിനോട് കള്ളം പറഞ്ഞു രക്ഷപ്പെടാനായിരുന്നു ഡ്രൈവർ ബാബുവിന്റെ ശ്രമമെന്നു പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടത് അനീഷ് ആണെന്നു കണ്ടെത്തിയെങ്കിലും എവിടെവച്ചാണ് അപകടമുണ്ടായതെന്ന് അറിയാൻ പിന്നെയും സമയം വേണ്ടി വന്നു. സൗത്ത് എസ്ഐ ശ്രീകുമാരക്കുറുപ്പ്,

സിവിൽ പൊലീസ് ഓഫിസർമാരായ സി.ജി.പ്രമോദ്, എസ്. സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഹൈവേ പൊലീസും ഹരിപ്പാട് പൊലീസും താമല്ലാക്കൽ മുതൽ ദേശീയപാതയുടെ ഇരുവശവും പരിശോധന നടത്തിയാണ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് നാരകത്തറ ജംക്‌‍ഷനു സമീപം കുറ്റിക്കാട്ടിൽ നിന്ന് അനീഷിനെ കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്തിനു സമീപം സ്വകാര്യ ആശുപത്രിയുണ്ടായിരുന്നു. പക്ഷേ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർ ശ്രമിച്ചില്ല.

നിയന്ത്രണങ്ങൾ ഉള്ളതിനാൽ റോഡിൽ ആളുകളും വാഹനങ്ങളും കുറവായതിനാൽ അപകടം ആരും കാണാൻ സാധ്യതയില്ലെന്ന വിചാരമാണ് കാർ നിർത്താതെ പോകാൻ ഡ്രൈവറെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. അപകട സ്ഥലത്തു നിന്നു കാറിന്റെ ഭാഗങ്ങളും കാറിന്റെ ഇടതു ഭാഗത്തു നിന്നു മുടിയും രക്തത്തിന്റെ അംശവും ശേഖരിച്ചു. ഇടിയുടെ ആഘാതത്തിൽ അനീഷ് തെറിച്ച് കാറിന്റെ മുന്നിലെ ചില്ലിലേക്കും തുടർന്നു റോഡരികിലെ കുറ്റിക്കാട്ടിലേക്കും വീഴുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved