കോവിഡ് ബാധിച്ചു മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച സ്വന്തം മകനെ താന്‍ കൊന്നതാണെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ഫുട്ബോള്‍ താരം സെവ്ഹർ ടോക്ടാഷ്. ആശുപത്രിയിൽ ഐസലേഷനിൽ കഴിയവേയാണ് ഒരാഴ്ച മുൻപ് ടോക്ടാഷിന്റെ മകൻ കാസിം മരിച്ചത്. കാസിം മരിച്ച് 11–ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ഏറ്റുപറഞ്ഞ് ടോക്ടാഷ് രംഗത്തെത്തിയത്. ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. ഇദ്ദേഹത്തെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ടോക്ടാഷ് കൊലപാതക കുറ്റം ഏറ്റത്.
മകന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തിയിരുന്നു. കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. മകന് മരിച്ച് ദിവസങ്ങൾക്കുശേഷം ‘ഈ ലോകത്തെ ആശ്രയിക്കരുത്’ എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്ന് ടോക്ടാഷ് പൊലീസിനോടു വെളിപ്പെടുത്തി. കൊലപാതകത്തെക്കുറിച്ച് ടോക്ടാഷിന്റെ മൊഴിയിങ്ങനെ:”കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ ഞാൻ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാൻ തലയിണ അതേപടി പിടിച്ചു. ആ സമയം അവൻ ശ്വാസത്തിനുവേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയശേഷമാണ് ഞാൻ തലയിണ മാറ്റിയത്.
അതിനുശേഷം എന്നെ സംശയിക്കാതിരിക്കാൻ കാസിമിന് ശ്വാസതടസ്സം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടർമാരെ വിളിച്ചുവരുത്തുകയായിരുന്നു. എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കൽപ്പോലും സ്നേഹിക്കാൻ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാൻ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല”.
പിന്നീട് കുറ്റബോധം വേട്ടയാടിയെന്നും സഹിക്കാതെ വന്നപ്പോളാണ് എല്ലാ സത്യങ്ങളും ഏറ്റുപറയുന്നതെന്നും ടോക്ടാഷിന്റെ മൊഴിയിലുണ്ട്. ടോക്ടാഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാസിമിന്റെ മൃതദേഹം ഖബറിൽനിന്നെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
തുർക്കിയിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗായ ടർക്കിഷ് സൂപ്പർ ലീഗിൽ ഹാസെറ്റെപ് എസ്കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിമൂന്നുകാരനായ ടോക്ടാഷ്.
പത്തനംതിട്ട കൊടുമണ്ണില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. 40വയസ് തോന്നിയ്ക്കുന്ന പുരുഷന്റെ മൃതദേഹം ആരുടെതന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.ജനവാസമേഖലയിലാണ് മൃതദേഹം കണ്ടെത്. റോഡിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് തീ ആളിക്കത്തുന്നത് കണ്ടവരുണ്ട്. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയക്ക് മാറ്റി
ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തർ എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരിൽ 14 പേർ പുറത്തുനിന്നുവന്നവരാണ്. ഇവരിൽ 7 പേർ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങിൽ നിന്നു വന്നവരാണ് മറ്റുള്ളവർ. 11 പേർക്ക് സംമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരിൽ രണ്ടുപേർ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാൾ കണ്ണൂരിൽനിന്നുള്ളയാളും. രോഗികളുടെ എണ്ണം വർധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് രോഗം സ്ഥിരീകരിച്ച 2 പേർ ആരോഗ്യപ്രവർത്തകരാണ്. വയനാട്ടിൽ ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു, 36,910 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,266 പേർ വീടുകളിലും 568 പേർ ആശുപത്രിയിലുമാണുള്ളത്. കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേർക്കാണ്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. ഇതുവരെ 40692 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനിൽക്കുമെന്നും പറയുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുക, ചികിത്സിച്ച് ഭേദമാക്കാനുള്ള ചികിൽസാ പ്രോട്ടോകോൾ ഉണ്ടാക്കുക എന്നിവ പ്രധാനപ്പെട്ടതാണ്. നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങൾ നടത്തേണ്ടത്. റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരും. 124 മലയാളികളാണ് വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളിൽ അതാതു രാജ്യങ്ങളുടെ മുൻകരുതൽ നടപടികൾ അനുസരിക്കാൻ പ്രവാസികൾ തയാറാകണം. നിങ്ങളോടെപ്പം നിങ്ങളുടെ നാട് എപ്പോഴും ഉണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തികളിലും ചെക്പോസ്റ്റുകളിലും എത്തുന്നവർക്കു ദിനചര്യകൾ നടത്താൻ 125 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിർത്തികളിൽ പണം വാങ്ങി ആളെ കടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത്തരം പ്രവണതകൾ സൃഷിടക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറിൽ കണ്ടത്. ചെന്നൈയിൽനിന്ന് മിനിബസിൽ വാളയാറിൽ എത്തിയ മലപ്പുറംകാരൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നിരവധി പേർ നിരീക്ഷണത്തിലുമാണ്. കൃത്യമായ സംവിധനങ്ങളിലൂടെ അല്ലാതെ കടന്നു വന്നാൽ ഒരു സമൂഹമാകെ പ്രതിസന്ധിയിലാകും. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മറ്റു തരത്തിൽ ചിത്രീകരിക്കേണ്ടതില്ല. ഇതു കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി കടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.
വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറന്റീനിലേക്ക് അയയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നാടകം കളിക്കേണ്ട അവസരമല്ലിത്. 32 ദിവസമായി ഗ്രീൻ സോണിലായ വയനാട്ടിലാണ് ചെന്നെയിൽനിന്നെത്തിയ ഡ്രൈവർക്ക് കോവിഡ് ബാധിച്ചത്. ഇയാളിൽനിന്നാണ് ബാക്കിയുള്ളവർക്ക് കോവിഡ് വന്നത്. ഇയാളുമായി ബന്ധപ്പെട്ടാണു മാനന്തവാടിയിലെ മൂന്ന് പൊലീസുകാർക്കും കോവിഡ് വന്നത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരിൽ 300ലേറെ പേർക്ക് ടെസ്റ്റ് നടത്തി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിവിധ മേഖലയിൽ പൊലീസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു.
2014 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് യുവരാജ് തിരിച്ചെത്തിയപ്പോൾ പ്രതീക്ഷയിലായിരുന്നു ആരാധകർ. ആ ഇടങ്കയ്യന്‍ ബാറ്റിങ്ങ് വിസ്മയം കാണാനായിരുന്നു കാത്തിരിപ്പ്. എന്നാൽ ഫൈനലിൽ ശ്രീലങ്കയോട് ഇന്ത്യ തോല്‍വി സമ്മതിച്ചു. 21 പന്തിൽ 11 റൺസ് മാത്രമായിരുന്നു യുവ്രാജ് നേടിയത്.
ഈ ഫൈനലിന് ശേഷം കരിയർ അവസാനിച്ചു എന്നുവരെ കരുതിയിരുന്നെന്ന് യുവരാജ്സിങ്ങ് ഒരു മാധ്യമത്തിനു നല്കിയ അഭിമുറഖത്തില്‍ പറഞ്ഞു. ആരാധകരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങി ജീവിതം മടുത്തുവെന്നും ആരെയോ കൊന്ന ഒരു വില്ലനെപ്പോലെ തോന്നിയെന്നും യുവി പറയുന്നു.
അതു സാധാരണ ഒരു മത്സരമായിരുന്നെങ്കിൽ ഇത്രേയും വിമർശനങ്ങൾ കേൾക്കേണ്ടി വരുമായിരുന്നില്ല. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു വില്ലനെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആ ഇന്നിങ്സിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഞാൻ നന്നായി കളിക്കാന്‍ സാധിച്ചില്ല.
ആരാധകർ വീടിനുനേരെ കല്ലെറിഞ്ഞു. ജയിലിൽ പോകാൻ തയ്യാറായി നിൽക്കുന്ന ഒരു കൊലപാതകിയെപ്പോലെയാണ് എന്നെത്തന്നെ എനിക്കു തോന്നിയത്. ആ സമയത്ത് തന്റെ കരിയര്‍ അവസാനിച്ചെന്നുവരെ തോന്നിപ്പോയെന്നും യുവ്രാജ് പറയുന്നു
ഇടവ(തിരുവനന്തപുരം):ലോക്ക് ഡൗൺ കാലത്ത് ലോകമെങ്ങുമുള്ള മലയാളി കൂട്ടായ്മയ്ക്കായി സൽമാൻ ഫാർസി രൂപം കൊടുത്ത ഫേസ്ബുക്ക് ഗ്രൂപ്പായ മലയാളം മൂവി ക്ലബ് ആണ് കാരിക്കേച്ചർ ലൈവ് നടത്തിയത്.കാൽ ലക്ഷം കലാപ്രേമികൾ ഈ ഫേസ്ബുക്ക് കൂട്ടായ്മയിൽ അംഗങ്ങളായതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്
വരമേള സംഘടിപ്പിച്ചത്.നീണ്ട 3 മണിക്കൂറിനുള്ളിൽ നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് നൗഷാദിന്റ മാന്ത്രിക വിരലുകളിലൂടെ തെളിഞ്ഞത്. ലോകത്തിൻ്റെ വിവിധ കോണുകളിൽ ഇരുന്ന് നിരവധി പേർ ആണ് വീക്ഷിച്ചത്.
കോഴിക്കോട് യൂണിവേർസ്സൽ ആർട്ട്സിൽ നിന്ന് ചിത്രകലാപഠനവും ചരിത്രത്തിൽ ബിരുദവും നേടിയിട്ടുള്ള നൗഷാദ് വെള്ളലശ്ശേരി ആണ് വരയ്ക്ക് നേതൃത്വം നല്‍കിയത്. കാരിക്കേച്ചർ രചനയിലും ചൈൽഡ് ഇലുസ്ട്രഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇദ്ദേഹം സംസ്ഥാന പാഠപുസ്തകങ്ങളിൽ (scert) ചിത്രീകരണം നടത്തിയിട്ടുണ്ട്. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സയൻസ് , ഇംഗ്ലീഷ് പാഠപുസ്തകങ്ങളിൽ ആണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. സ്കൂൾ പ്രവേശനോൽസവത്തിന്റെ 2015-16, 2016- 17വർഷങ്ങളിലെ പോസ്റ്റർ ഡിസൈൻ ചെയ്തത് നൗഷാദ് ആണ്. ബാലഭൂമി, മലർവാടി, യുറീക്ക, ‘Wow kids’ തുടങ്ങിയ ബാലമാസികകളിലും ഐഎഎംഇ, അൽബിർ തുടങ്ങിയ സമാന്തര പാഠപുസ്തകങ്ങളിലും ചിത്രീകരണം നടത്തുന്നു. ‘കേരളാ കാർട്ടുൺ അക്കാദമി’ അംഗമാണ് നൗഷാദ്.
കേരളാ കാർട്ടൂൺ അക്കാദമിയുടെ ബാനറിൽ പ്രളയദുരിതാശ്വാസനിധിക്ക് വേണ്ടിയും സംസ്ഥാന സ്കൂൾ കലോൽസവ വേദികളിലും മാതൃഭൂമിക്ക് വേണ്ടി മുംബൈ ഫെസ്റ്റിലും മറ്റും ലൈവ് കാരിക്കേച്ചർ നടത്തിയിട്ടുണ്ട്.വിവിധ ഇവെന്റുകൾക്ക് വേണ്ടിയും ലൈവ് കാരിക്കേച്ചർ ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടി കാർട്ടൂൺ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നു.’കാലിക്കറ്റ് ഗ്രീൻ കാർണ്ണിവൽ’ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ‘ബീച്ച് ബിനാലെ’ , കോഴിക്കോട് ഡി സി സി ഗാന്ധി ജയന്തിയോടനുബന്ധിച്ച് കിഡ്സൺ കോർണ്ണറിൽ വെച്ച് നടത്തിയ ‘വര വിചാരം ‘ എന്നിവയുടെ ‘ക്യുറേറ്റർ’ ആയിരുന്നു. ‘പുല്ലാഞ്ഞിമേട്ടിലെ വരിക്കപ്ലാവും കൂട്ടുകാരും’ എന്ന പേരിൽ ഒരു ബാലസാഹിത്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ കിഴിശ്ശേരി ഗാണപത് എ യു പി സ്കൂളിൽ ചിത്രകലാധ്യാപകനാണ് നൗഷാദ്.ആറു വർഷത്തോളമായി കാരിക്കേച്ചർ രംഗത്ത് സജീവമായി നില്ക്കുന്ന നൗഷാദിൻ്റ ഭാര്യ റസിയ സുൽത്താനും ഇശൽ, ഗസൽ എന്നിവർ മക്കളും ആണ്.
ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം പലരാജ്യങ്ങളിലായി പടർന്നു കിടക്കുന്ന മലയാളികളുടെ ഒരു സജീവ കൂട്ടായ്മയായി ഇതിനോടകം മലയാളം മൂവി ക്ലബ്ബ് മാറിക്കഴിഞ്ഞു.സകല കലകൾക്കും സംവദിക്കാൻ ഒരിടം അതാണ് ഗ്രൂപ്പിന് അഡ്മിൻ സൽമാൻ ഫാർസി നൽകുന്ന നിർവചനം. തിരുവനന്തപുരം ഇടവ സ്വദേശിയായ ഇദ്ദേഹം ചില ഷോർട്ട് മൂവികളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഹ്രസ്വമായ നമ്മുടെയൊക്കെ ജീവിതത്തിൽ നിറം പകരാൻ കലയ്ക്കു കഴിയും .സമൂഹത്തിൽ നന്മ പരത്തി എല്ലാവരെയും ചേർത്തുപിടിച്ച് കലയെ പരിപോഷിപ്പിച്ചുകൊണ്ടു മുന്നേറുകയാണ് മലയാളം മൂവിക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്നും വീണ്ടും നിരവധി കലാകാരൻമാരെ പങ്കെടുപ്പിച്ച് ലൈവ് സംഘടിപ്പിക്കുമെന്ന് അഡ്മിൻ സൽമാൻ ഫാർസി പറഞ്ഞു.
വിവിധ കലാകരൻമാരുടെ കഴിവുകൾ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന് സൽഫാൻ ഫാർസി നടത്തുന്ന ശ്രമങ്ങളെ യൂണിവേഴ്സൽ ബുക്ക് റിക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.
മാവേലിക്കര: അപകടകരമായ പ്രതിസന്ധിയിൽ നിത്യവൃത്തിയ്ക്ക് പോലും വകയില്ലാത്തവരായ വ്യാപാരികളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളത്തിലെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കോശി എം.കോശി പറഞ്ഞു. വ്യാപാരികളെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിൻ്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ വൈദ്യുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് അനിവർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡൻറ് കെ.ആർ.മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ഗോപൻ,മണ്ഡലം പ്രസിഡൻ്റ് രമേശ് ഉപ്പാൻസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മനു ഫിലിപ്പ്, വ്യാപാരി വ്യവസായി കോൺഗ്രസ് നേതാക്കളായ സജീവ്പ്രായിക്കര ,ബൈജു സി.മാവേലിക്കര ,മാത്യു കണ്ടത്തിൽ, മനോജ്ഓല കെട്ടിയമ്പലം, ജോർജ്ജ് കുര്യൻ, ബിജു പുതിയകാവ്, ഗ്രേയ്സ് തടത്തിലാൽ, ശങ്കർ മാവേലിക്കര എന്നിവർ പ്രസംഗിച്ചു , ലോക്ക് ഡൗൺ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന അവസ്ഥയിൽ രണ്ടു മാസത്തെ ബിൽ ഒഴിവാക്കുക, അമിതമായി കൂട്ടിയ ചാർജുകൾ പിൻവലിക്കുക, ആറു മാസത്തേക്ക് ഫിക്സഡ് ചാർജുകൾ ഒഴിവാക്കുക, മീറ്റർ ചാർജുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും നടത്തയ ധർണ്ണ അരൂരിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ., ചേർത്തലയിൽ കെ.പി.സി.സി.അംഗം സി.കെ.ഷാജി മോഹനൻ, ആലപ്പുഴയിൽ ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.എം.ലിജു, കുട്ടനാട്ടിൽ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, ചെങ്ങന്നൂരിൽ കെ.പി.സി.സി.വൈസ് പ്രസിഡൻ്റ് പി.സി.വിഷ്ണുനാഥ്, കായംകുളത്ത് ജി.എസ്.ടി.കൗൺസിൽ അംഗം എ.പി.ഷാജഹാൻ, ഹരിപ്പാട്ട് ഡി.സി.സി.ജനറൽ സെക്രട്ടറി എം.ബി.സജി എന്നിവർ ഉദ്ഘാടനം ചെയ്തു.
കൊച്ചി: വീട്ടില്‍ ചാരായ വില്‍പ്പന നടത്തുന്നതിനിടെ സീരിയല്‍ സഹസംവിധായകന് അറസ്റ്റില്‍. മലയാളത്തിലെ പ്രമുഖ സീരിയലിന്റെ സഹസംവിധായകനായ കുന്നത്തുനാട് ഒക്കല്‍ക്കര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സീരിയല്‍ ഷൂട്ടിംഗ് മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ഇയാള്‍ വാറ്റിലേക്ക് തിരിഞ്ഞത്.
വീട്ടില്‍ ചാരായം വാറ്റുന്നുവെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ് രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വാറ്റുപകരണങ്ങളുമായി പിടിയിലായത്. അന്വേഷണ സംഘം സ്ഥലത്ത് എത്തിയതോടെ പ്രതി അകത്ത് നിന്ന് വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന ചാരായവും വാഷും ടോയ്ലറ്റില് ഒഴിച്ചുകളഞ്ഞ ശേഷമാണ് വാതില്‍ തുറന്നത്. വാറ്റിന്റെ മണം പോകാന്‍ പാത്രവും തറയിലും മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ ഏറെ നേരം പണിപ്പെട്ട ശേഷമാണ് വാതില്‍ തുറക്കാനായത്. അതിനാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ചാരായവും വാഷും പിടികൂടാനായത്. പെരുമ്പാവൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആക്റ്റിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹാന ഫാത്തിമയെ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹാനയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹാന ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂണിയൻ പോലും തയ്യാറാകുന്നില്ലെന്നും രഹാന പോസ്റ്റിൽ കുറിക്കുന്നു. അതുപോലെ തന്നെ ബിഎസ്എൻഎൽ ജിയോയുമായി 15 വർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും രഹാന ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുമെന്ന സൂചന നൽകിയാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മികച്ച ഫിനീഷറാക്കിയത് താനാണെന്ന അവകാശ വാദവുമായി മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ഗ്രെഗ് ചാപ്പല്‍ രംഗത്തെത്തിയിരുന്നു. പ്ലേറൈറ്റ് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് ലൈവിലായിരുന്നു ചാപ്പലിന്റെ അവകാശവാദം. എന്നാല്‍ ചാപ്പലിന്റെ അവകാശവാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ്. തന്റെ ഉപദേശം കരിയറിന്റെ തുടക്കകാലത്ത് ധോണിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നായിരുന്നു ചാപ്പല്‍ പറഞ്ഞത്. എല്ലാ പന്തുകളെയും ആക്രമിച്ച് കളിക്കുന്ന ബാറ്റ്സ്മാന് എന്ന നിലയില്‍ നിന്ന് ചിന്തിച്ച്, കണക്കു കൂട്ടി കളിക്കുന്ന ഫിനിഷറിലേക്ക് ധോണിയെ എത്തിച്ചത് താനാണെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.
എന്നാല്‍ ചാപ്പലിന്റെ അവകാശ വാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹര്ഭജന് സിംഗ്. ചാപ്പല്‍ പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മോശം കാലഘട്ടമാണെന്ന് പരിഹസിച്ച് #worstdaysofindiancricketundergreg എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ഹര്ഭജന് ചേര്‍ത്തിട്ടുണ്ട്. ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചതായി ലൈവ് ചാറ്റിനിടെ ചാപ്പല്‍ വെളിപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശം ഉള്‍പ്പെടുന്ന ഒരു വാര്‍ത്ത റീട്വീറ്റ് ചെയ്താണ് ഹര്ഭജന് ട്വിറ്ററില്‍ പരിഹാസമുയര്‍ത്തിയത്. ‘അദ്ദേഹം ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത് ശരിയായിരിക്കും. കാരണം, അദ്ദേഹം ആ സമയത്ത് എല്ലാവരെയും ‘സിക്സടിക്കുന്ന’ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ കളികളെല്ലാം എപ്പോഴും വ്യത്യസ്തമായിരുന്നു’ ഹര്ഭജന് ട്വീറ്റ് ചെയ്തു.
2005-ല്‍ ജയ്പൂര്‍ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരേ ധോണി നേടിയ 183 റണ്‍സ് മാച്ച് വിന്നിങ് ഇന്നിങ്സ് മറക്കാന്‍ സാധിക്കില്ല. പുണെയിലായിരുന്നു അടുത്ത മത്സരം. അതിനു മുമ്പ് എല്ലാ പന്തുകളിലും എന്തിനാണ് ബൗണ്ടറി നേടാന്‍ ശ്രമിക്കുന്നതെന്നും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കണമെന്നും ധോണിയോട് പറഞ്ഞതായും ചാപ്പല്‍ വ്യക്തമാക്കിയിരുന്നു. പുണെ ഏകദിനത്തില്‍ 260 റണ്‍സോ മറ്റോ ആയിരുന്നു വിജയലക്ഷ്യം. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്സാണ് ധോണി ഇവിടെ കാഴ്ചവെച്ചത്. ഇന്ത്യക്കു അപ്പോള്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ 12-ാമനായ ആര്.പി സിങിനെ തന്റെയടുത്തേക്ക് അയച്ച് ധോണി സിക്സറുകള്‍ അടിക്കട്ടേയെന്ന് ചോദിച്ചു. എന്നാല്‍ പാടില്ലെന്നും വിജയലക്ഷ്യം ഒറ്റയക്കത്തിലെത്തുന്നതുവരെ കാത്തിരിക്കാനും താന്‍ പറഞ്ഞു. ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ധോണി സിക്സറിലൂടെ വിജയം പൂര്‍ത്തിയാക്കിയെന്നും ചാപ്പല്‍ പറഞ്ഞു. ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള പ്രശ്നങ്ങളും കുപ്രസിദ്ധമാണ്. സച്ചിന് തെന്‍ഡുല്‍ക്കര്‍, സഹീര്‍ ഖാന്, വി.വി.എസ്. ലക്ഷ്മണ്, വീരേന്ദര്‍ സേവാഗ് തുടങ്ങിയ താരങ്ങള്‍ക്കും ചാപ്പലിന്റെ കാര്യത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.
തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്്ചക്കകം കുറ്റപത്രം നല്‍കുമെന്ന് കണ്ണൂര്‍ ഡിവൈഎസ്പി.നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി.
ഭര്‍ത്താവിനെ കുടുക്കാന്‍ ലക്ഷ്യമിട്ട കൊലപാതകത്തില്‍ ചോദ്യം ചെയ്ത പോലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയില്‍ ശരണ്യയുടെ ആദ്യത്തെ മൊഴി.
പോലീസ് ശബ്ദമുയര്‍ത്തിയപ്പോഴെല്ലാം ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടില്‍ വന്ന് അന്ന് തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ഭര്‍ത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പോലീസിന് മുന്നില്‍ വെച്ച കഥ. ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം.
8 മണിക്കൂറുകളിലധികം നീണ്ടിട്ടും ശരണ്യ കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന് നിധിന്റെ ഫോണ്‍ വന്നത് വഴിത്തിരിവായി. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം, ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്റെ ഫോണ്‍ വിളികള്‍.
കൊലപാതകം നടത്തിയതിന്റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകന് ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുക്കാന്‍ നിതിന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.
ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഭര്‍ത്താവിനെ കാണിക്കുമെന്ന് നിതിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല.