Latest News

കൊല്ലം ജില്ലയിൽ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ. പ്രാക്കുളം സ്വദേശിനിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പ്രദേശത്തുള്ള കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

വീടിന് പുറത്ത് അമ്മയെ സഹായിക്കുകയായിരുന്ന പെൺകുട്ടി പ്രാർത്ഥനയ്ക്കായി മുറയിൽ കയറുകയായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം. ഇവരിൽ ചിലർ വീട്ടിൽ വന്ന് പോയിരുന്നതായും മുത്തച്ഛൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് ഈ സംഘത്തിൽപ്പെട്ട ഒരാൾക്കൊപ്പം പിതാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സെക്കന്‍ഡുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം തകര്‍ന്നു വീഴുന്ന കാഴ്ച. ഒരു ഗ്രാമത്തിലെ മൂന്ന് കെട്ടിടങ്ങളാണ് കനാലിലേക്ക് മറഞ്ഞു വീണത്. ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. അടുത്തിടെയാണ് കനാലില്‍ വൃത്തിയാക്കുന്ന ജോലികള്‍ നടന്നത്. അതു കാരണം  കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലപ്പെട്ടതാകാമെന്നാണ് നിഗമനം. കുറച്ച് ദിവസം മുന്‍പ് കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

[ot-video][/ot-video]

നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. നൂറിലധികം മദ്യകുപ്പികള്‍ പൊലീസ് പിടികൂടിയതായിട്ടാണ് റിപ്പോര്‍ട്ട്. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വെച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്‌ററ് ചെയ്തു.

മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍ ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂര്‍ പൊലീസാണ് മദ്യകുപ്പികള്‍ പിടികൂടിയത്.

തെന്നിന്ത്യയില്‍ എന്നും താരമൂല്യമുള്ള നായികയാണ് രമ്യ കൃഷ്ണന്‍. മികച്ച വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ വേഷങ്ങളോടും ഇഷ്ടക്കേടുകാണിയ്ക്കാത്ത രമ്യയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്.

കോവിഡ്-19 നെ തുടർന്ന് അടച്ചിട്ട മെെതാനങ്ങളിൽ വീണ്ടും കളിയാരവം മുഴങ്ങി. എന്നാൽ, ക്രിസ്‌‌റ്റ‌്യാനോ റൊണാൾഡോ ആരാധകർക്ക് നിരാശ സമ്മാനിച്ച മത്സരമാണ് ഇന്നലെ കഴിഞ്ഞത്. റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതാണ് ഇന്ന് കായികലോകത്തെ ചൂടേറിയ ചർച്ച.

കോപ്പാ ഇറ്റലി സെമിഫൈനലില്‍ ഏസി മിലാനെതിരായ മത്സരത്തിലാണ് യുവന്റസിന്റെ പോർച്ചുഗൽ താരം റൊണാൾഡോ പെനാൽറ്റി പാഴാക്കിയത്. യുവന്റസ്-ഏസി മിലാൻ മത്സരം 1-1 സമനിലയിൽ കലാശിച്ചു. എന്നാൽ, എവേ ഗോൾ ആനുകൂല്യത്തിൽ റൊണാൾഡോയുടെ യുവന്റസ് കോപ്പാ ഇറ്റലി ഫെെനലിലേക്ക് പ്രവേശിച്ചു. 75 മിനിറ്റോളം പത്ത് പേർക്കെതിരെ കളിച്ചിട്ടും യുവന്റസിന് മത്സരം സമനിലയാക്കാൻ മാത്രമേ സാധിച്ചുള്ളൂ.

മിലാനിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയിരുന്നു. എവേ ഗോളുകളുടെ എണ്ണത്തിൽ യുവന്റസ് മിലാനേക്കാൾ മുൻപിലാണ്. ഇതാണ് ഫെെനലിലേക്ക് വഴി തുറന്നത്. 2017, 18, 19, 20 എന്നിങ്ങനെ തുടർച്ചയായി നാല് വർഷവും റൊണാൾഡോ ഓരോ പെനാൽറ്റി വീതം നഷ്‌ടപ്പെടുത്തിയതായാണ് കണക്ക്. ഓരോ വർഷവും ഓരോ പെനാൽറ്റി മാത്രം നഷ്‌ടപ്പെടുത്തിയത് വിചിത്രമായ കണക്കാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പറയുന്നു.

ഫെബ്രുവരിയില്‍ നടന്ന ആദ്യ പാദത്തിനു ശേഷം നാല് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പാദ മത്സരം നടന്നത്. ആദ്യപാദത്തിലെ മത്സരത്തിൽ യുവന്റസിനു വേണ്ടി പെനാൽറ്റിയിലൂടെ ഗോൾ നേടിയത് റൊണാൾഡോയാണ്. എന്നാൽ, രണ്ടാം പാദത്തിൽ റൊണാൾഡോയ്‌ക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിന്റെ 16-ാം മിനിറ്റിലായിരുന്നു യുവന്റസിനു പെനാൽറ്റി ലഭിച്ചത്. വാറിലൂടെ ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കുകയായിരുന്നു. റൊണാള്‍ഡോയുടെ ഷോട്ട് ഡൊണറുമാ തടഞ്ഞു. എന്നാൽ, മത്സരത്തിലുടനീളം റൊണോൾഡോ മികച്ച പ്രകടനം നടത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്.

കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ലോകം. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങളും പുനരാരംഭിച്ചു. കോവിഡ് ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ സ്‌പെയിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലാ ലീഗയിലും പന്ത് ഉരുണ്ട് തുടങ്ങിയിരിക്കുകയാണ്. റൊണാൾഡോയ്‌ക്ക് പിന്നാലെ മെസിയും നാളെ കളത്തിലിറങ്ങും. ജൂൺ 14 (ഞായർ) പുലർച്ചെ 1.30 നാണ് ബാഴ്‌സലോണ-മല്ലോർക്ക പോരാട്ടം.

വൈദ്യുതി മന്ത്രി എം.എം.മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടർന്നാണ് ശസ്‌ത്രക്രിയ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആയിരുന്നു ശസ്‌ത്രക്രിയ. ന്യൂറോ സർജറി ഐസിയുവിലാണ് മന്ത്രി ഇപ്പോഴുള്ളത്. ഇന്നു രാവിലെയായിരുന്നു ശസ്‌ത്രക്രിയ. മന്ത്രിയുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നുമാണ് റിപ്പോർട്ട്. മന്ത്രിക്ക് കുറച്ചുനാൾ വിശ്രമം വേണ്ടിവരും.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മന്ത്രിയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടർ പരിശോധനയ്ക്കുവേണ്ടിയാണ് അദ്ദേഹം ആശുപത്രിയിൽ കഴിയുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഇടുക്കിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മന്ത്രി എം.എം.മണിയാണ്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. നിലവില്‍ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി അന്‍പതായി. 8712 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് നിലവില്‍ 1,44,817 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷവും കടന്നു. മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ വെറും 18 ദിവസം കൊണ്ട് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 1 ലക്ഷം കടന്നു.

കഴിഞ്ഞദിവസം മാത്രം 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് കേസുകള്‍ 1.01,141 ആയി ഉയര്‍ന്നു. 127 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 3717 ആയി ഉയര്‍ന്നു.

അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി കര്‍ഫ്യൂ കര്‍ശനമാക്കണമെന്ന് കാണിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ചര്‍ച്ചക്ക് വിളിച്ചത്. ജൂണ്‍ 16, 17 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക.

മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയില്‍ നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി ലീന്‍മേരിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുന്നത്. ജോണിന്റെ മരണം ഇയാളുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നായിരുന്നു ആദ്യം ഭാര്യയും മക്കളും ജോണിന്റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്.

തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മരണ ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞതെന്നും ജോണിന്റെ സഹോദരി ലീന്‍മേരി പറയുന്നു.

ജോണിന്റെ ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിലെ അസ്വഭാവികതയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നാന്‍ കാരണമെന്ന് ലീന്‍ മേരി വ്യക്തമാക്കി. ലീന്‍മേരിയും അച്ഛനുമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് ജോണിന്റെ ഭാര്യയും മക്കളും തങ്ങളെ വല്ലാതെ നിര്‍ബന്ധിച്ചുവെന്ന് സഹോദരി പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ചേട്ടന്റെ മരണകാരണം അറിയണമെന്ന് ലീന്‍മേരി പറഞ്ഞു. എന്നാല്‍ സംസ്‌കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടിയതെന്ന് പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി.

ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിതിന് ശേഷം മാത്രമേ സംസ്‌കരിക്കുമായിരുന്നുവൊള്ളൂ എന്നും പോലീസ് പറഞ്ഞു.അതേസമയം കടബാധ്യത മൂലം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നല്‍കിയ മൊഴി.

ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കാനാകില്ലെന്നതിനാലാണ് ഹൃദയസ്തംഭനമെന്ന് പറഞ്ഞതെന്ന് ഇവര്‍ പൊലീസിനോട് പറയുന്നു. ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് പള്ളി വികാരി പൊലീസിനോട് പറഞ്ഞു.

അയര്‍ലന്‍ഡില്‍ നഴ്‌സ് ആയി ജോലി ചെയ്യവേ കോവിഡ് രോഗബാധിതയായ പ്രിയ വിജയ് മോഹന്‌ കൂടുതലും പറയാനുള്ളത് രോഗത്തെ കുറിച്ചല്ല, രോഗം ബാധിച്ച സമയത്ത് തന്റെ മകന്‍ ചോദിച്ച ചോദ്യങ്ങളെക്കുറിച്ചായിരുന്നു. ”കോവിഡ് വന്നാല്‍ അമ്മ മരിക്കുമോ” എന്നായിരുന്നു എട്ടുവയസ്സുകാരന്‍ മകന്റെ ചോദ്യം.

മകന്റെ മുന്നില്‍ ശരിക്കും പകച്ചുപോയ നിമിഷങ്ങളായിരുന്നു അതെന്ന് പ്രിയ പറയുന്നു. ഐസൊലേറ്റ് ചെയ്തിരുന്ന ആദ്യ ദിവസങ്ങളില്‍ മകന്‍ തന്നെ കെട്ടിപ്പിടിക്കാനായി വാശിപിടിക്കുമായിരുന്നു. മുറിക്ക് പുറത്തുനിന്ന് മകനെ കാണുകയെന്നല്ലാതെ അവനെ ഒന്നുതൊടാന്‍ പോലും കഴിയാത്ത ആ അവസ്ഥ തന്നെ ശരിക്കും കരയിപ്പിച്ചുവെന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു.

അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ഹെര്‍മിറ്റേജ് മെഡിക്കല്‍ ക്ലിനിക്കില്‍ ജോലിചെയ്യുകയാണ് പ്രിയ. ശസ്ത്രക്രിയയ്‌ക്കെത്തുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധിച്ച് അയക്കുന്ന ജോലിയായിരുന്നു പ്രിയയ്ക്ക്. അവിടെനിന്നാണ് വൈറസ് ബാധയുണ്ടായത്.

അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചാലും വീട്ടില്‍ ഐസൊലേറ്റ് ചെയ്യുകയാണ് പതിവ്. ഗുരുതരാവസ്ഥയുണ്ടാകുമ്പോള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേറ്റ് ചെയ്യുകയും സമ്പര്‍ക്കം പുലര്‍ത്തിയവരെ ഇടവേളകളിലായി രണ്ടുവട്ടം പരിശോധിക്കുകയും ചെയ്യുകയാണ് രീതി.

താന്‍ കഴിഞ്ഞിരുന്ന മുറിക്ക് തൊട്ടപ്പുറത്തായിരുന്നു മകന്‍ ഇഷാനും ഭര്‍ത്താവ് വിജയാനന്ദുമുണ്ടായിരുന്നത്. അവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം ബാധിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍ രണ്ടുപ്രാവശ്യം പരിശോധന നടത്തിയപ്പോഴും ഭര്‍ത്താവിനും മകനും കോവിഡ് നെഗറ്റീവായിരുന്നു. ഇത് ഏറെ സന്തോഷം തോന്നിയെന്ന് പ്രയ പറയുന്നു.

”രോഗംബാധിച്ച് ആദ്യ ആഴ്ചയില്‍ ചെറിയ തലവേദന മാത്രമാണുണ്ടായത്. രണ്ടാം ആഴ്ചയോടെ ശ്വാസതടസ്സം രൂക്ഷമായി. എമര്‍ജന്‍സിയില്‍ വിളിച്ച് പത്തുമിനിറ്റിനകം ആശുപത്രി അധികൃതര്‍ വീട്ടിലെത്തി. മൂന്നാഴ്ചയായി ഞാന്‍ പോസിറ്റീവാണ്. നിലവില്‍ വരണ്ട ചുമ മാത്രമാണ് ബുദ്ധിമുട്ടിക്കുന്നത്.

ലോക്ക്ഡൗണും കോവിഡും അയര്‍ലന്‍ഡിലെ ജനങ്ങളെ ബാധിച്ചിട്ടില്ല. കാരണം ഇറ്റലിയിലും മറ്റും രോഗംപടരുന്നത് കണ്ടതോടെ അയര്‍ലന്‍ഡ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്കും താത്കാലികമായി ജോലിയില്ലാത്തവര്‍ക്കും എല്ലാ ആഴ്ചയിലും 350 യൂറോ സര്‍ക്കാര്‍ നല്‍കും. ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും രോഗികള്‍ക്കും 12 ആഴ്ചയോളം ശമ്പളത്തോട് കൂടിയ അവധിയുമുണ്ട്.” -പ്രിയ കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളോടൊപ്പം ചേർന്ന് യുവാവ് തടാകത്തിൽ മീൻപിടിക്കാനെത്തി. പിടിച്ച മീനിനെ വിഴുങ്ങി ടിക് ടോക് വീഡിയോ ചിത്രികരിക്കവേ യുവാവ് ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായി, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

22കാരനായ എസ് വെട്രിവേൽ എന്ന യുവാവാണ് മരിച്ചത്. ഹൊസൂർ സ്വദേശിയായ ഇയാൾ തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ എത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനായാണ് വെട്രിവേൽ തടാകത്തിലെത്തിയത്. പിടികൂടിയ മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്ടോക്കിലിടാമെന്ന് സുഹൃത്തുക്കൾ ചേർന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വെട്രിവേൽ മീൻ വിഴുങ്ങി.

സുഹൃത്തുക്കൾ ഇതിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ യുവാവ് ശ്വാസംകിട്ടാതെ ഗുരുതരാവസ്ഥയിലായി. സുഹൃത്തുക്കൾ യുവാവിനെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടനിർമാണ തൊഴിലാളിയാണ് വെട്രിവേൽ.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

നിരവധി സാംക്രമിക രോഗങ്ങൾ പരത്തുന്നത് രോഗാണുക്കളുടെ വ്യാപനം മൂലം ആകുന്നു. ബാക്ടീരിയ മൂലം ഉണ്ടാകുന്ന കുറേ രോഗങ്ങൾ നമുക്ക് ചുറ്റും കാലാവസ്ഥാ ഭേദം ഇല്ലാതെ കണ്ടു വരുന്നു. ജീവൻെറ ആദ്യ ഉറവിടമായി കരുതുന്നവ ആണ് ബാക്റ്റീരിയകൾ.

നഗ്ന നേത്രങ്ങൾക്ക് കാണാൻ ആവാത്തവ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. വൃത്താകൃതിയിലും, ദണ്ഡ് പോലെയും, ചുവപ്പ്, നീല, താമ്ര വർണങ്ങൾ ഉള്ളത് എന്നൊക്കെ പറയാം. നമുക്ക് ചുറ്റും മാത്രമല്ല നമ്മുടെ ഉള്ളിലും ധാരാളം ബാക്ടീരിയ വളരുന്നു. ഉപകാരികൾ ആയവയും ഉപദ്രവകാരികൾ ആയവയും ഇക്കൂട്ടത്തിൽ ഉണ്ട്.

പരിണാമത്തിൽ ബാക്റ്റീരിയക്കും മുമ്പുള്ള വൈറസുകളും ഭൂമിയിൽ എവിടെയും കാണപ്പെടുന്നു. ആർ എൻ എ യോ ഡി എൻ എ യോ മാത്രം ഉള്ള ഇവറ്റകൾക്ക്‌ മറ്റൊരു ജീവനുള്ള വസ്തുവിൽ മാത്രമേ നിലനിൽക്കാനും വളരാനും ആവുകയുള്ളൂ. ഒരു പാരസൈറ്റ് എന്ന് പറയാം. ഇവ പരത്തുന്ന രോഗങ്ങൾക്ക് ചികിത്സ ഇല്ല എന്നത് ശ്രദ്ധിക്കുക. പ്രതിരോധ വാക്‌സിനേഷൻ മാത്രം. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചു രോഗത്തെ അകറ്റുക ആണ് ചെയ്യുക.

ഭക്ഷണം ശേഖരിക്കുന്നിടത്തും കൈകാര്യം ചെയ്യുന്നിടങ്ങളിലും ഭക്ഷ്യ വസ്തുക്കളിലും, റഫ്രിജറേറ്റർ എന്നിവിടങ്ങളിൽ ഒക്കെ വിവിധ തരം ബാക്റ്റീരിയ കാണും.

വൈറസുകൾക്ക് മറ്റൊരു ആശ്രയം ഇല്ലാതെ വംശ വർദ്ധന സാധ്യമല്ല. എല്ലായിടത്തും ഉണ്ടാവും. റാബീസ്, ഹെർപിസ്, എബോള ഒക്കെയും വൈറസുകൾ പരത്തുന്ന രോഗങ്ങൾ ആകുന്നു. വാക്‌സിനേഷൻ വഴിയുള്ള പ്രതിരോധം അല്ലാതെ ഫലപ്രദമായ ചികിത്സ ഇല്ല. ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് രോഗം പകർത്തുക, അമ്മയിൽ നിന്നും കുഞ്ഞിനും ഉണ്ടാകാം.

കൃമു ധാതുവിൽ നിന്നും ഉണ്ടായ കൃമി എന്ന വാക്കിന് സഞ്ചരിക്കുന്നത്, പകരുന്നവ വിക്ഷേപിക്കുന്നവ എന്നൊക്കെ ആണ് അമരകോശം അർത്ഥം ആക്കിയിട്ടുള്ളത്. ചാരക സുശ്രുത സംഹിതകളിൽ ഇരുപത് വിധം കൃമികളുടെ കാര്യം പറയുന്നുണ്ട്. ശരീരത്തിന്റെ നിലനില്പിന് സഹായകമായി നിലകൊള്ളുന്ന സഹജ കൃമികൾ ആയി മൈക്രോബയോം പ്രോബയോട്ടിക് ഇനങ്ങളെയും പറ്റി പറയുന്നു. ഉപദ്രവകാരികളായി ഭക്ഷ്യ വസ്തുക്കളിലെയും വിസർജ്യങ്ങളിലെയും മലജ കൃമികൾ, ശ്വസന അവയവങ്ങളിൽ വഴുവഴുപ്പുള്ള ദ്രാവകം ഉല്പാദിപ്പിക്കുന്ന ശ്ലേഷ്മജ കൃമി, രക്തത്തിൽ ഉള്ള രക്‌തജ കൃമി എന്നിങ്ങനെ പലവിധ കൃമികളെ സംഹിതകളിൽ പറയപ്പെടുന്നു.

ശരീരത്തിൽ രസ രക്ത മാംസ മേദസ് അസ്‌ഥി മജ്ജ ശുക്ള എന്നീ ധാതുക്കളെ ദുഷിപ്പിച്ച് നീർക്കെട്ട് ഉണ്ടാക്കുമ്പോൾ അവിടെ അടിഞ്ഞു കൂടുന്ന ജലാംശം അപകടകാരികളായ അണു കൃമികളെ അവിടേക്ക് ആകർഷിച്ചു പഴുപ്പ് നുലവ് ഉണ്ടാക്കുന്നതായി പറയുന്നു.
“ജ്വരോ വിവർണതാ ശൂലം
ഹൃദ്രോഗ സദനം ഭ്രമ :”
എന്നിങ്ങനെ ലക്ഷണങ്ങൾ പറയുന്നു. മധുരം ശർക്കര പാൽ തൈര് പുതിയ ധാന്യങ്ങൾ എന്നിവ അണുബാധ ഉള്ളപ്പോൾ ഒഴിവാക്കാൻ നിർദേശിക്കുന്നു.

പരസ്പര ബന്ധത്തിലൂടെയും, ശരീരം മുട്ടി ഉരുമ്മി കഴിയുന്നതും നിശ്വാസം ഏൽക്കുന്നതും, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത്‌, ഒരു കസേരയിൽ ഇരിക്കുക, കിടക്കയിൽ ഒന്നിച്ചു കിടക്കുക , വസ്ത്രം ആഭരണങ്ങൾ, മറ്റു വസ്തുക്കൾ പരസ്പരം കൈമാറി ഉപയോഗിക്കുക എന്നിവ ചെയ്യുന്നത് ജ്വരം, ത്വക് രോഗങ്ങൾ ക്ഷയം എന്നിവ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാനിടയാകും എന്ന മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

തുമ്മുക, കോട്ടുവായ് വിടുക, ചിരിക്കുക എന്നിവ ചെയ്യുമ്പോൾ മുഖം മറച്ചു പിടിക്കുവാനും, മൂക്കിലോ, വായിലോ, കണ്ണിലോ കൈകൾ ആവശ്യം ഇല്ലാതെ തൊടാൻ പാടില്ല എന്നും നിർദേശിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ഒരു പൗരാണിക വൈദ്യശാസ്ത്രത്തെ വിശകലനം ചെയ്യുമ്പോൾ അക്കാലത്തു തന്നെ മനുഷ്യ ആരോഗ്യം ഏതെല്ലാം വിധത്തിൽ തകരാറിലാകുമോ അതിന് എല്ലാം പരിഹാരം നിർദേശിക്കാൻ ശ്രദ്ദിച്ചിട്ടുള്ളതായി കാണാനാവും.

 

    ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

RECENT POSTS
Copyright © . All rights reserved