കുടിയേറ്റ തൊഴിലാളികളുമായി എത്തിയ ട്രെയിൻ വിലക്കിയ സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാരിനെ വിമർശിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിക്ക് അമിത്ഷാ കത്തയച്ചു.
ട്രെയിനുകൾക്ക് അനുമതി നൽകാത്തതു പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും തീരുമാനം അവർക്കു കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അമിത് ഷാ കത്തിൽ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിനു പശ്ചിമ ബംഗാൾ സർക്കാരിൽ നിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. റെയിൽവേ നടത്തിക്കൊണ്ടിരിക്കുന്ന ’ശ്രമിക്’ ട്രെയിൻ സംസ്ഥാനത്ത് എത്താൻ ബംഗാൾ സർക്കാർ അനുവദിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക്ഡൗണിനിടയിൽ നാടുകളിലേക്കെത്താൻ കേന്ദ്രം സഹായിച്ചിട്ടുണ്ട്. നിസഹകരണം കുടിയേറ്റക്കാർക്കു പ്രയാസമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പു നൽകി.
കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികൾ സംബന്ധിച്ചും കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെയാണ് അമിത് ഷാ മമതാ ബാനർജിക്ക് കത്തയച്ചത്. തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ട്രെയിൻ അനുവദിക്കുന്നതിനു സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്.
കേരളമടക്കം പല സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളികൾക്ക് അവിടത്തെ സർക്കാർ അനുമതി നൽകാത്തതിനെത്തുടർന്ന് ട്രെയിൻ ഏർപ്പാടാക്കാൻ സാധിച്ചിരുന്നില്ല.
മാലദ്വീപില്‍നിന്നുള്ള 698 ഇന്ത്യക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്നു കൊച്ചി തുറമുഖത്തെത്തും. രാവിലെ 9.30ന് സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തുന്ന ‘ഐഎന്‍എസ് ജലാശ്വ’ എന്ന കപ്പലിൽ 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ യാത്രക്കാരുണ്ട്. ഇവരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നു നാവികസേന അറിയിച്ചു.
മലയാളികളെ അതതു ജില്ലകളിലേക്കും 14 സംസ്ഥാനങ്ങളിലുള്ളവരെ അതാതിടങ്ങളിലേക്കും പ്രത്യേക വാഹനങ്ങളില്‍ കയറ്റിവിടും. തമിഴ്നാട്ടിൽനിന്നുള്ള 187 പേരുണ്ട്. ആന്ധ്ര (എട്ട്), ആസാം (ഒന്ന്), ഡല്‍ഹി (നാല്), ഗോവ (ഒന്ന്), ഹരിയാന (മൂന്ന്), ഹിമാചല്‍പ്രദേശ് (മൂന്ന്), ജാര്‍ഖണ്ഡ് (രണ്ട്), കര്‍ണാടകം (എട്ട്), ലക്ഷദ്വീപ് (നാല്), മധ്യപ്രദേശ് (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), ഒഡീഷ (രണ്ട്), പുതുശേരി (രണ്ട്), രാജസ്ഥാന് (മൂന്ന്), തെലുങ്കാന (ഒന്‍പത്), ഉത്തര്‍പ്രദേശ് (രണ്ട്), ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ (ഏഴ് വീതം) എന്നിങ്ങനെയാണ് മറ്റു യാത്രക്കാര്‍.
ഇന്ന് മാതൃദിനം. ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ഗോപിക, ദേവിക, ഗോപീഷ് എന്നിവർക്ക് ഈ മാതൃദിനം ഒരിക്കലും മറക്കാനാവില്ല. കാരണം കഴിഞ്ഞ ദിവസം നഷ്ടമായ അവരുടെ അമ്മ ലാലി ഈ മാതൃദിനത്തിൽ പലർക്കും പുതുജീവനായി മാറി. ഈ അമ്മ ആയിരങ്ങൾക്ക് ലാലിടീച്ചറാണ്. ആയിരങ്ങളുടെ ജീവിതത്തിൽ അക്ഷരവെളിച്ചം പകർന്ന ലാലിടീച്ചർ ഇനി അഞ്ചു പേരുടെ ജീവന്റെ തുടിപ്പായി നിറയുമെന്ന വാർത്തയാണ് മലയാളികളുടെ മാതൃദിനത്തെ മഹത്തരമാക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ടീച്ചറുടെ മസ്തിഷ്കമരണം. പാവപ്പെട്ട കുട്ടികളോടുള്ള കരുതലും സ്നേഹവുമെല്ലാമാണു ലാലിടീച്ചറെ കുട്ടികൾക്കു പ്രിയപ്പെട്ട ടീച്ചറാക്കി മാറിയത്. ഒടുവിൽ മസ്തിഷ്കമരണം സംഭവിച്ചപ്പോഴും ആ ജീവിതം മറ്റുള്ളവർക്കു പുതുജീവനായി. ലാലിടീച്ചറുടെ ഹൃദയം ഇനി ഭൂതത്താൻകെട്ട് സ്വദേശിനി ലീനയിൽ തുടിക്കും.
തിരുവനന്തപുരം പൗണ്ട്കടവ് ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപികയായ ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറി(50)നെ കഴിഞ്ഞ നാലിന് പെട്ടെന്ന് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനു ടെസ്റ്റ് നടത്തി മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ലാലിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിനു തയാറായി. ഹൃദയത്തിനു പുറമേ വൃക്കകളും കണ്ണുകളും ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം ഭൂതത്താന്‍കെട്ട് ശങ്കരത്തില്‍ ഷിബുവിന്റെ ഭാര്യ ലീന(49)യ്ക്കാണു ഹൃദയം നൽകിയത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ തിരുവനന്തപുരം ഗവണ്മെന്റ് കണ്ണാശുപത്രിക്കും നൽകി.
ലാലിയുടെ ശരീരത്തിൽനിന്നു ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ പതിനൊന്നോടെ കിംസ് ആശുപത്രിയിൽ ആരംഭിച്ചു. ഇതിനായി കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ രാവിലെതന്നെ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 2.35 ഓടെ ഹൃദയവുമായി ആംബുലൻസ് കിംസ് ആശുപത്രിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്. വിമാനത്താവളത്തിൽനിന്നു ഹൃദയമടങ്ങിയ പെട്ടിയും ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമായി 3.05ന് ആണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
ഉള്ളൂരിൽ ബിസിനസ് നടത്തുന്ന ഗോപകുമാറാണ് ലാലിയുടെ ഭർത്താവ്. ഗൾഫിൽ നഴ്സാണ് ഗോപിക, ബിഎച്ച്എംഎസ് വിദ്യർഥിനിയാണ് ദേവിക, ബിടെക് വിദ്യാർഥിയാണ് ഗോപീഷ്. ലാലിയുടെ ഹൃദയം ലീനയില്‍ സ്പന്ദിച്ചുതുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ്. 3.55ന് കൊച്ചി ബോള്‍ഗാട്ടിയിലെ സ്വകാര്യഹോട്ടലിന്റെ ഹെലിപ്പാഡിൽ ഇറക്കിയ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം ലിസി ആശുപത്രിയിലെത്തിയ ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മിനിറ്റുകൊണ്ടു ഹൃദയം ലിസിയിലെത്തിക്കാന് സിറ്റി പോലീസ് വഴിയൊരുക്കി. 4.30 ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. 6.12ന് ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു.
ലിസി ആശുപത്രിയിലെ 27-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. ലിസി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന് നേതൃത്വം നല്കി.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശരത് ദാസ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്നും അനിത അയല്‍ക്കാരോട് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവസംസ്കാരം നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. രോഗവിവരങ്ങള്‍ പോലീസ് നല്കാന് അനിതയോട് ആവശ്യപ്പെട്ടെങ്കിലും നല്കാന് അവര്‍ തയ്യാറായില്ല.
കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. ഇതോടെ സംശയം ഉണരുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിക്കുകയും ചെയ്തു.
സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു നവരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് മൊഴി നല്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ലോക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആര് എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ തനിക്കും കുടുംബത്തിനുമെതിരെ വര്‍ഗീയ പ്രചരണം നടത്തിയെന്ന ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രിയ എളവള്ളി മഠത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
ലോക് ഡൗണ്‍ ലംഘിച്ച് എരുമപ്പെട്ടിയ്ക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ 7.30 ന് ഭാഗവത പാരായണം നടത്തിയിരുന്നു. ഇതില്‍ നിരവധി പേര് പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിജെപി സംസ്ഥാന ഭാരവാഹി ഇ ചന്ദ്രന് ഉള്‍പ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ മുന്‍നിര ചാനലുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതരായ ബി ജെ പി-ആര് എസ് എസ് സംഘം തനിക്കും കുടുംബത്തിനെതിരെ വര്‍ഗീയ പ്രചാരണവും സ്വഭാവഹത്യയും നടത്തിയെന്ന പ്രിയയുടെ പരാതിയിലാണ് എരുമപ്പെട്ടി പോലീസിന്റെ നടപടി. തന്റെ ഭര്‍ത്താവ് മുസ്ലീം ആയതു കൊണ്ട് ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലാണ് സമൂഹിക മാധ്യമങ്ങളില്‍ ആര്‍എസ്എസ്-ബിജെപി സംഘം പ്രചരണം നടത്തുന്നതെന്ന് പ്രിയ പരാതിയില്‍ പറയുന്നു.
തന്റെ വീടിനു പുറത്ത് ഇത്തരത്തിലുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ടെന്നും ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയ പോലീസിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അജിത് ശിവരാമന് എന്നയാള്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപരമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.
ഫൈസൽ നാലകത്ത്
ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആണ്.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
യഹൂദ പാരമ്പര്യമനുസരിച്ച് ഒരു സ്ത്രീ വിവാഹിതയാകാതിരിക്കുക അപമാന പരമായിട്ടാണ് കരുതുക. അതു കൊണ്ട് പരിശുദ്ധ കന്യകയും യഹൂദാചാരപ്രകാരം വിവാഹിതയായി എന്നതുമാനിക്കുന്നതില്‍ തെറ്റില്ല. കൂടാതെ പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ദൈവസുതന്റെ മാതാവായും, അവളുടെ അഭിമാനം സംരക്ഷിക്കുന്നതിനും വിവാഹം ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് പരിശുദ്ധ കന്യകയും വിശുദ്ധ യൗസേപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ കര്‍മ്മത്തെ സംബഡിച്ച് അനുകരണഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഇതിഹാസ രൂപേണയാണ്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം വിവേകപൂര്‍ണ്ണമായ മാനം അലങ്കരിച്ചിരുന്നു.
വിവാഹാനന്തരം വി. യൗസേപ്പും പരി. കന്യകയും യഹൂദാചാര വിധികള്‍ക്കനുസരണമായി വിവാഹധര്‍മ്മാനുഷ്ഠാനമൊഴിച്ച് ഒരു മാതൃകാ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും പ്രതീകമാണ് നസ്രത്തിലെ തിരുകുടുംബം. രണ്ട് ക്രിസ്ത്യാനികള്‍ വിവാഹിതരാകുന്നത് വിശുദ്ധി പ്രാപിക്കുവാനായിട്ടാണല്ലോ! നമ്മുടെ കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുവാന്‍ പരിശുദ്ധ കന്യകയുടെയും വിശുദ്ധ യൗസേപ്പിന്റെയും മാതൃക പ്രചോദനമരുളണം.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അവിടുന്ന് വിശുദ്ധ യൗസേപ്പുമായിട്ട് വിവാഹിതയായി കൊണ്ട് കുടുംബ ജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ കുടുംബങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തിന്റെ പ്രതീകരണങ്ങളായി തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ. വിവാഹ ജീവിതം വിശുദ്ധിക്കുള്ള ഒരാഹ്വാനമാണെന്ന് മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരവരുടെ വൈവാഹിക ജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവന സന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭാമികമായ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാക്കി തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപിച്ച് തരണമേ.. അങ്ങു തന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സുകൃതജപം.
അറിവിന്റെ ദര്‍പ്പണമായ മറിയമേ..
ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമേ..
ഇന്ത്യന്‍ മുന്‍ നായകന് എം എസ് ധോണി ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ 38കാരനായ ധോണി കളിക്കുമോ എന്ന ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇതിനിടെ താന്‍ എപ്പോള്‍ ക്രിക്കറ്റ് മതിയാക്കുമെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മ. ഡേവിഡ് വാര്‍ണറുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് രോഹിത് വിരമിക്കല്‍ എപ്പോഴെന്ന സൂചന നല്‍കിയത്.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നത് ക്രിക്കറ്റ് പോലെ പ്രധാനമാണെന്ന് രോഹിത് പറഞ്ഞു. ഇന്ത്യയിലെ സംസ്കാരം അനുസരിച്ച് കുടുംബം ഒരുമിച്ച് കഴിയുന്നത് കണ്ടാണ് ഞങ്ങളൊക്കെ വളരുന്നത്. അതുകൊണ്ട് കുടുംബം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പക്ഷെ വളര്‍ന്നു കഴിയുമ്പോള്‍ നമ്മളില്‍ പലരും ക്രിക്കറ്റാണ് ജീവിതമെന്ന് പറയും.
ക്രിക്കറ്റിന് അപ്പുറവും ജീവിതമുണ്ടെന്ന് മനസിലാക്കണം. എനിക്ക് ഒരു 38-39 വയസൊക്കെ ആവുമ്പോ കളി നിര്‍ത്തണം എന്നാണ് ആഗ്രഹം. 2025ലോ 2026ലോ ആവും അത്. എന്തായാലും അത് നീട്ടിക്കൊണ്ടുപോകില്ല. താങ്കള്‍ എപ്പോള്‍ വിരമിക്കുമെന്ന് എനിക്കറിയില്ല-വാര്‍ണറോട് തമാശയായി രോഹിത് പറഞ്ഞു.38-39 വയസില്‍ വിരമിച്ചശേഷം പൂര്‍ണമായും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും രോഹിത് പറഞ്ഞു.
രോഹിത് അടുത്തിടെയാണ് 33-ാം പിറന്നാള്‍ ആഘോഷിച്ചത്. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമായ രോഹിത് ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരവുമാണ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കും. ഇരുവരും മേയ് ഏഴിന് സംസ്ഥാനത്ത് എത്തിയവരാണ്. കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.
രോഗം സ്ഥിരീകരിച്ച 24വയസുകാരന് അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. എടപ്പാൾ നടുവട്ടം സ്വദേശിയായ ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനങ്ങളില്‍ അവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണം കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം.
വിദേശത്ത് നിന്ന് ആദ്യ ദിനം സംസ്ഥാനത്തെത്തിയ രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഈ വിമാനങ്ങളില്‍ വന്ന എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ രോഗം വ്യാപിച്ച പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ഇത് ബാധകമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് പോസറ്റീവായ ഒരു കുട്ടിയുടെ ഫ്ലൈയിംഗ് കിസ്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പതിനഞ്ച് മാസം മാത്രമാണ് ഈ സുന്ദരി കുട്ടിയുടെ പ്രായം. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംആർ) നിന്നുള്ളതാണ് വീഡിയോ.
നരേന്ദ്ര ത്യാഗി എന്ന സീനിയർ നഴ്സിനൊപ്പമാണ് കുഞ്ഞിന്റെ കളി. കുട്ടി ഫ്ലൈയിംഗ് കിസ് നൽകുന്നതും നരേന്ദ്ര ത്യാഗിക്ക് ഹസ്തദാനം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പ്രതിരോധ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് നഴ്സ് കുട്ടിയുടെ അടുക്കൽ നിൽക്കുന്നത്. അമ്മ പറയുന്ന കാര്യങ്ങളാണ് അതുപോലെ ഈ കൊച്ചുമിടുക്കി ചെയ്യുന്നത്.
ചണ്ഡിഗഡിലെ സെക്ടർ 30ലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. അമ്മ ഒഴികെയുള്ള അവളുടെ എല്ലാ കുടുംബാംഗങ്ങളെയും കൊവിഡ് പോസിറ്റീവ് രോഗികളായിരുന്നു. മറ്റ് കുടുംബാംഗങ്ങളെ ഡിസ്ചാർജ് ചെയ്തപ്പോൾ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ കഴിയുകയാണെന്ന്.
This cute video made my day.
In Video:15-month-old #COVID19 positive girl’s adorable interaction with healthcare staff at Chandigarh hospital. @Maliksohail_jk@ChowdharySaima@drmonika_langeh@hussain_imtiyaz @SirPareshRawal @PoojaShali @vijaita @DrVikasPadha @dograjournalist pic.twitter.com/IZu4M4k2e5
— Kanwal Singh (@Kanwalj22895432) May 9, 2020