സിനിമകളുടെ ഡിജിറ്റല്‍ റിലീസില്‍ തിയറ്ററുകള്‍ക്ക് ഇനി ആശങ്കയില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിയന്ത്രണങ്ങളോടെ പുതിയ സിനിമകള്‍ തുടങ്ങുക പ്രായോഗികമല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു
നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണവും തിയറ്ററുകള്‍ തുറക്കുന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ടോ?
പുതിയ സിനിമകള്‍ തുടങ്ങുന്ന കാര്യം സമീപ മാസങ്ങളിലൊന്നും ചിന്തിക്കാനാകില്ല. പകുതി പൂര്‍ത്തിയായതും എണ്‍പത് ശതമാനത്തോളം പണികള്‍ തീര്‍ന്നതുമായ ചിത്രങ്ങളും മിനുക്കുപണികള്‍ മാത്രം നടത്തിയാല്‍ റിലീസ് ചെയ്യാനാകുന്നതുമായ സിനിമകളും ഉണ്ട്. ഈ സിനിമകള്‍ പൂര്‍ത്തിയാകുന്ന കാര്യമാണ് ഇപ്പോഴെല്ലാവരും ആലോചിക്കുന്നത്. അപ്പോഴും തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന് ഉറപ്പാക്കാതെ കൂടുതല്‍ സിനിമകളും പൂര്‍ത്തിയാക്കുന്ന കാര്യം നിര്‍മ്മാതാക്കള്‍ക്ക് ആലോചിക്കാനാകില്ല. മലയാള സിനിമകള്‍ ഇപ്പോള്‍ ദുബായില്‍ റീ റീലീസ് ചെയ്തല്ലോ എന്താണ് സംഭവിച്ചത്. അഞ്ചോ പത്തോ ആളുകളാണ് ഓരോ ഷോയ്ക്കും വന്നത്. സിനിമ റിലീസ് ചെയ്യാനാകുന്ന സാഹചര്യമില്ലാതെ നിര്‍മ്മാതാക്കള്‍ സിനിമ പൂര്‍ത്തിയാക്കുന്ന കാര്യം ആലോചിക്കുമോ, വിപണിയില്ലാതെ ഇപ്പോള്‍ പണം മുടക്കാന്‍ ആരാണ് തയ്യാറാവുക. 90 ശതമാനം ആളുകളും ഫൈനാന്‍സിയേഴ്സില്‍ നിന്ന് പണം പലിശക്കെടുക്കുന്നവരാണ്. തിയറ്ററുകള്‍ ഓപ്പണ്‍ ആകാതെ നിര്‍മ്മാതാക്കള്‍ക്ക് പണം ആരെങ്കിലും കൊടുക്കുമോ?. മുന്‍നിര താരങ്ങള്‍ ആരെങ്കിലും ഷൂട്ടിംഗിന് തയ്യാറാകുമോ. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി കിട്ടിയാലും പ്രധാന താരങ്ങള്‍ ഉള്‍പ്പെടെ എത്തുമെന്ന് തോന്നുന്നില്ല. അത് പ്രായോഗികവുമല്ല.
ഈ ഘട്ടത്തില്‍ ആശ്വാസകരമായ ഏക മാര്‍ഗ്ഗം ഡിജിറ്റല്‍ റിലീസ് അല്ലേ, കുറച്ച് സിനിമകളെങ്കിലും ഒടിടി റിലീസ് നടത്തിയാല്‍ കെട്ടിക്കിടക്കുന്ന സിനിമകള്‍ കുറയും, കുറേ നിര്‍മ്മാതാക്കള്‍ക്കെങ്കിലും സാമ്പത്തികമായി അത് ആശ്വാസമാകും, അതിനെ തിയറ്ററുടമകള്‍ എതിര്‍ക്കേണ്ടതുണ്ടോ?
ഒ.ടി.ടി ത്രൂ റിലീസുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു തരത്തിലും പേടിയില്ല. തിയറ്ററുകളില്‍ റിലീസ് വേണ്ടെന്ന് തീരുമാനിക്കുന്നവര്‍ അത്തരം പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യട്ടേ. പക്ഷേ തിയറ്ററുകളിലും ഓണ്‍ലൈനിലും ഒരേ സമയം റിലീസിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. ഡിജിറ്റല്‍ റിലീസിന് കൊടുക്കുന്നവര്‍ കൊടുക്കട്ടേ എന്നാണ് ചിന്തിക്കുന്നത്. മലയാളത്തില്‍ നിന്ന് 2 കോടിക്ക് മുകളില്‍ ചെലവ് വരുന്ന സിനിമകളൊന്നും ആമസോണോ, നെറ്റ്ഫ്ളിക്സോ ഉള്‍പ്പെടെ വാങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലെ ഉയര്‍ന്ന പ്രതിനിധിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത് ‘നിങ്ങള്‍ തിയറ്ററുകള്‍ ടെന്‍ഷന്‍ അടിക്കേണ്ട വമ്പന്‍ പടങ്ങളൊന്നും ഞങ്ങള്‍ വാങ്ങാന്‍ പോകുന്നില്ല’ എന്നാണ്. ഒടിടി റിലീസ് എന്നത് കുറച്ച് പേരുടെ സമ്മര്‍ദ്ദം കൂടിയാണെന്നാണ് മനസിലാക്കുന്നത്.
ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് മലയാളം ചെറിയ മാര്‍ക്കറ്റ് ആണ്. വേള്‍ഡ് റിലീസിംഗിലൂടെയാണ് ഒടിടി പ്ലാറ്റ്ഫോം ലാഭമുണ്ടാക്കുന്നത്. ബോളിവുഡോ, തമിഴോ, തെലുങ്കോ പോലെ വലിയൊരു ഓഡിയന്‍സിന് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും അവര്‍ക്ക് കിട്ടില്ല. മലയാളം പടമാകുമ്പോള്‍ കേരളം വിട്ടാല്‍ ഒരു കുട്ടി കാണാനുണ്ടാകില്ല. അതല്ലാത്ത സിനിമകള്‍ തിയറ്ററുകളുടേത് പോലെ ചില എഗ്രിമെന്റിലാണ് വാങ്ങുന്നത്. കാണുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ലാഭവിഹിതം എന്ന രീതിയിലൊക്കെ. ഞങ്ങള്‍ തിയറ്ററുകള്‍ നല്കുന്ന 60-40 അനുപാതത്തിലുള്ള ധാരണ പോലെ സുതാര്യമായി ഈ പ്ലാറ്റ്ഫോം നല്‍കുമെന്ന് കരുതുന്നുണ്ടോ. ഒരു മലയാള സിനിമ ലാഭം കണ്ടെത്തുന്നത് കേരളത്തിലെ തിയറ്റര്‍ റിലീസ്, ഗള്‍ഫ് റിലീസ്, മറ്റ് രാജ്യങ്ങളിലെ വിതരാണവകാശം, സാറ്റലൈറ്റ് അവകാശം, ഡിജിറ്റല്‍ സ്ട്രീമിംഗ് റൈറ്റ്സ് ഉള്‍പ്പെടെ നല്‍കിയാണ്. ബാക്കിയുള്ള എല്ലാ വിപണിയും നിര്‍ജീവമായതിനാല്‍ ഒടിടി അവകാശം നല്കിയാല് തന്നെ ചെറിയൊരു ശതമാനം പണമല്ലേ തിരിച്ചുകിട്ടുന്നുള്ളൂ.
ചുരുക്കത്തില്‍ ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ട എന്നാണ് തീരുമാനം
എതിര്‍പ്പുണ്ട്. അത് തിയറ്ററുകള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ഒരേ സമയം റിലീസ് ചെയ്യുന്നതിലാണ്. അല്ലെങ്കില്‍ തിയറ്ററുകളില്‍ ഓടുന്ന സമയത്ത് തന്നെ ഈ പ്ലാറ്റ്ഫോമില്‍ വരുന്നതിനോടും എതിര്‍പ്പുണ്ട്. പക്ഷേ തിയറ്ററില്‍ റിലീസ് ചെയ്ത ശേഷം സിനിമ വാങ്ങുന്ന രീതിയിലേക്കാണ് ഒടിടി കമ്പനികളും പോവാന്‍ സാധ്യത. മലയാളം സിനിമക്ക് ഏറ്റവും കുറഞ്ഞ ബജറ്റ് ആണ് അവര്‍ മാറ്റിവച്ചിരിക്കുന്നത്. ആമസോണിനോ നെറ്റ്ഫ്ളിക്സിനോ വേണ്ടി ലോ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിച്ച് തിയറ്റര്‍ വേണ്ടെന്ന് വച്ചാല്‍ അവര്‍ എടുക്കുമായിരിക്കും, അങ്ങനെ സിനിമകള്‍ വന്നോട്ടെ. ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ മുതല്‍ ഫഹദോ, ടൊവിനോ പോലുള്ള താരങ്ങള്‍ ഇത്തരം സിനിമകള്‍ ചെയ്യുമോ?, ഇല്ലെന്നാണ് എന്റെ വിശ്വാസം. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ഒരാഴ്ചക്കുള്ളില്‍ ഈ പ്ലാറ്റ്ഫോമുകളില്‍ വന്നാല്‍ ഞങ്ങള്‍ക്ക് ഭീഷണിയാണ്. നേരത്തെ ചാനലുകളില്‍ സിനിമ കാണിക്കുന്ന കാര്യത്തില്‍ ഇത്ര ദിവസത്തിന് ശേഷമെന്ന ധാരണ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതേ നിലപാടാണ് ഡിജിറ്റല്‍ റിലീസിന്റെ കാര്യത്തിലും.
വിഷുവിന് തിയറ്ററുകള്‍ തുറക്കാമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്ന് പെരുന്നാളും കടന്നു പോയി, ഓണം റിലീസും ഈ ഘട്ടത്തില്‍ പ്രയാസകരമല്ലേ്?
ഇപ്പോള്‍ അങ്ങനെ ഒരു ഉറപ്പുമില്ല. വേഗത്തില്‍ തിയറ്ററുകള്‍ തുറക്കണമെന്ന് നമ്മളും ഈ അവസരത്തില്‍ ചിന്തിക്കരുതല്ലോ. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിയാതെ അതൊന്നും ഇനി എളുപ്പമല്ല. ് തിയറ്ററുകള്‍ തുറക്കാന്‍ ഗവണ്മെന്റ് അനുമതി നല്കിയാലും പ്രേക്ഷകര്‍ വന്ന് തുടങ്ങണമല്ലോ.
മള്‍ട്ടിപ്ലെക്സ് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ച പ്രപ്പോസലുകളെ കുറിച്ച് കേട്ടിരുന്നു, നിയന്ത്രണങ്ങളോടെ നാല്‍പ്പത് ശതമാനം പ്രേക്ഷകരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള റിലീസ് തുടങ്ങി ഗൈഡ്ലൈനുകള്?
അതൊന്നും കേരളത്തിലെ തിയറ്ററുകളില്‍ വര്‍ക്ക് ഔട്ട് ആകില്ല. ഏത് പ്രൊഡ്യൂസര്‍ ഇത് പോലൊരു വ്യവസ്ഥയില്‍ റിലീസിന് പടം കൊടുക്കും. തരക്കേടില്ലാത്ത ഒരു സിനിമ റിലീസ് ചെയ്താല്‍ മാത്രമേ തിയറ്ററുകളിലേക്ക് ആളുകള്‍ തിരിച്ചെത്തൂ.
ഇനി സിനിമ പുനരാരംഭിക്കുമ്പോള്‍ മലയാളത്തിലെ സിനിമകളുടെ ബജറ്റിലും പ്രതിഫലത്തിലും ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ?
ഏഴ് കോടിക്ക് താഴെയുള്ള സിനിമകള്‍ മാത്രമേ കുറച്ച് കാലത്തേക്ക് നമ്മുക്ക് ആലോചിക്കാനാകൂ എന്നാണ് തോന്നുന്നത്. താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യമൊന്നും പ്രായോഗികമല്ല. ഫെഫ്കയ്ക്ക് കീഴിലുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലത്തില്‍ കുറവ് വരുത്തുന്ന കാര്യം ചിലപ്പോള്‍ നടക്കുമായിരിക്കും. ടെക്നീഷ്യന്‍സ് ചിലപ്പോള്‍ അതിന് തയ്യാറാകുമായിരിക്കും. പക്ഷേ താരങ്ങള്‍ എത്രത്തോളം തയ്യാറാകുമെന്ന് സംശയമുണ്ട്. താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം തരാം ഡേറ്റ് കിട്ടിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് നിര്‍മ്മാതാക്കള്‍. സിനിമാ വിപണി താരങ്ങളെ കേന്ദ്രീകരിച്ചല്ലേ. ഒരു സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാന്‍ മറ്റുള്ളവരുടെ പ്രതിഫലങ്ങള്‍ കുറക്കാനാണ് നിര്‍മ്മാതാവും നോക്കുക. ഞാനൊരു നിര്‍മ്മാതാവ് കൂടിയാണ്, മോഹന്‍ലാല്‍ ഡേറ്റ് നല്കിയാല് അദ്ദേഹം ചോദിക്കുന്ന പ്രതിഫലം നല്കാന് ഞാന്‍ തയ്യാറാകും. മമ്മൂട്ടിയാണെങ്കിലും അങ്ങനെ.
താരങ്ങള്‍ കുറക്കാമെന്ന് തീരുമാനിച്ചാല്‍ തന്നെ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തരാം ഡേറ്റ് വേണം എന്ന മത്സരത്തില്‍ നിന്ന് മാറി നില്‍ക്കുമോ. കേരളത്തില്‍ തന്നെയല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രതിഫലം വെട്ടിക്കുറക്കല്‍ പ്രായോഗികമാകുമെന്ന് തോന്നുന്നില്ല. കൊവിഡ് കാലത്തല്ല പല കാലങ്ങളിലും പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പക്ഷേ ആരെങ്കിലും ഒരാള്‍ ചോദിക്കുന്ന പ്രതിഫലം കൊടുത്ത് ആ ചര്‍ച്ച തന്നെ അട്ടിമറിക്കും. മൂന്ന് മാസം ഇടവേളയായതിനാല്‍ പ്രതിഫലം കൂട്ടുന്ന കാര്യത്തിലായിരിക്കും ചിലപ്പോള്‍ താരങ്ങളും ആലോചിക്കുന്നുണ്ടാവുക.
വലിയ റിസ്ക് നിര്‍മ്മാതാക്കളുടേതായിരിക്കുമല്ലോ, അനിശ്ചിതാവസ്ഥ തുടരുന്ന വിപണിയിലേക്കാണ് പൂര്‍ത്തിയായ സിനിമയുമായും, തുടങ്ങാനിരിക്കുന്ന സിനിമയുമായും വരേണ്ടത്?
മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങള്‍ക്കും സ്വന്തം നിര്‍മ്മാണ കമ്പനിയോ വിതരണ കമ്പനിയോ ഉണ്ട്. അവര്‍ക്ക് ഞങ്ങളെ പോലുള്ള നിര്‍മ്മാതാക്കള്‍ വേണമെന്ന് നിര്‍ബന്ധമില്ല. താരങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തമുള്ളതോ, അവര്‍ തന്നെ നിര്‍മ്മിക്കുന്നതോ ആയ സിനിമകളാവും ഇനി കൂടുതലും വരാനിരിക്കുന്നത്. ചെലവ് നിയന്ത്രിക്കുന്നിടത്തും പ്രതിഫലത്തില്‍ കുറവ് വരുത്തുന്നിടത്തുമാണ് മലയാള സിനിമക്ക് ഭാവിയുള്ളത്. ആറോ ഏഴോ മാസം കൊണ്ട് പഴയ പ്രതിഫലത്തിലേക്കും പഴയ ബജറ്റിലേക്കും വരാന്‍ സാധിക്കുമായിരിക്കും. സര്‍ക്കാര്‍ ചെയ്ത് തരേണ്ട കാര്യങ്ങളുണ്ട്. ജിഎസ്ടിയും അല്ലാത്ത ടാക്സും താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. പക്ഷേ അതൊന്നും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് തോന്നുന്നു. ചാനലുകളൊന്നും പഴയ പോലെ സിനിമ എടുക്കുന്നില്ല. അവര്‍ക്ക് പരസ്യവരുമാനം കുത്തനെ കുറഞ്ഞു. ലോക്ക് ഡൗണിന് ശേഷം ചാനലുകള്‍ നല്കിയ അഡ്വാന്‍സ് കാന്‍സല്‍ ചെയ്ത സംഭവം വരെയുണ്ട്. പിന്നെ കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ തന്നെ ആളുകള്‍ വലിയ തോതില്‍ വരണമെങ്കില്‍ മരക്കാര്‍ പോലൊരു പടം റിലീസ് ചെയ്യണം. പക്ഷേ അവര്‍ക്ക് ആ പടം റിലീസ് ചെയ്യണമെങ്കില്‍ വേള്‍ഡ് മാര്‍ക്ക് സാധാരണ നിലയിലാകണം.
സ്പിരിച്വല്‍ ഡെസ്ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം മുപ്പതാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. മറിയത്തിനുള്ള പ്രതിഷ്ഠ. ഇതാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം മുപ്പതാം ദിവസം ശ്രവിക്കുവാന് താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക
സ്വന്തം ലേഖകൻ
ലണ്ടൻ : ഫിനിക്സ് നോർത്താംപ്ടനിലെ അംഗവും , യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ സജീവ പ്രവർത്തകനും , യുക്മ സ്റ്റാർ സിംഗറിലെ ഫെനലിസ്റ്റും , ടെക്ക് ബാങ്കിന്റെ ഗ്ലോബൽ ഓപ്പറേഷറൻസ് ഹെഡുമായ നോർത്താംപ്ടൻ മലയാളി ആനന്ദ് ജോണിന്റെ പിതാവ് ശ്രീ : എം. റ്റി. ജോൺ മിറ്റത്താനി ഇന്നലെ നാട്ടിൽ വച്ച് നിര്യാതനായി.
ദീര്‍ഘകാലമായി രാമപുരത്തെ സാമൂഹിക , സാമുദായിക , സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന വ്യക്തിയായിരുന്നു ശ്രീ : എം. റ്റി. ജോൺ മിറ്റത്താനി . മിറ്റന്‍സ് എയര്‍ ട്രാവല്‍സിന്റെ മാനേജിംഗ് ഡയറക്ടറും , വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹിയുമായിരുന്നു അദ്ദേഹം.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് 2. PM ന് (30-05-2020) ഭവനത്തിൽ നിന്ന് ആരംഭിച്ച് രാമപുരം ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് . ആനന്ദ് ജോണിന്റെ പിതാവ് ശ്രീ : എം. റ്റി. ജോൺ മിറ്റത്താനിയുടെ നിര്യാണത്തിൽ മലയാളം യുകെ ടീമിന്റെ ദുഃഖവും , അനുശോചനവും അറിയിക്കുന്നു .
കോവിഡ് 19 ബാധിച്ച് പ്രശസ്ത ജ്യോത്സ്യന് മരിച്ചു. ബെജന്‍ ധരുവാലെ (90)യാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച ആയിരുന്നു ബെജന്‍ മരിച്ചത്. മെയ് 22നാണ് പരിശോധനയില്‍ ഇദ്ദേഹം കോവിഡ് 19 പോസിറ്റീവ് ആണെന്ന് മനസിലായത്.
അതേസമയം, ബെജന്‍ ധരുവാലെയുടെ നിര്യാണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലാണ് അനുശോചനം രേഖപ്പെടുത്തിയത്.
‘ബെജന്‍ ധരുവാലെയുടെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണ്. പിരിഞ്ഞുപോയ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആദരാഞ്ജലികള്‍. ഓം ശാന്തി…’ – വിജയ് രൂപാണി ട്വിറ്ററില്‍ കുറിച്ചു.
ആയിരക്കണക്കിന് അനുയായികളുള്ള ഇദ്ദേഹം പ്രധാനമന്ത്രി മോഡിയുടെയും
അടല്‍ ബിഹാരി വാജ്പേയിയുടെയും മൊറാര്‍ജി ദേശായിയുടെയും നേതൃത്വത്തില്‍ കേന്ദ്രഭരണം നിലവില്‍ വരുമെന്ന് പ്രവചിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണവും പ്രവചിച്ചിട്ടുണ്ട്.
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മുഴുവൻ സ്വത്തിനും നേരിട്ടുള്ള അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആയിരം കോടിയോളം വിലമതിക്കുന്ന സ്വത്ത് വകകളുടെ നിയമപരമായ പിന്തുടർച്ചാവകാശികൾ ദീപയും ദീപക്കുമാണെന്ന് രണ്ടു ദിവസം മുൻപു മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.
ഇതിനു പിന്നാലെയാണു സ്വത്തുക്കളിൽ നേരിട്ടുള്ള അവകാശം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ജയലളിതയ്ക്കു തന്റെ അമ്മയിൽ നിന്നു ലഭിച്ച വസ്തുക്കളാണെന്നതിനാൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 15(2) വകുപ്പ് പ്രകാരം സഹോദരന്റെ മക്കൾക്കു നേരിട്ടുള്ള അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. സ്വത്തുക്കൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതു വരെ അങ്ങോട്ടേക്കു പോകരുതെന്നും കോടതി പറഞ്ഞു.
ഈ വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നു പ്രതികരിച്ച ദീപ, തന്റെയും സഹോദരന്റെയും ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ വർധിപ്പിക്കണമെന്നും അഭ്യർഥിച്ചു. സ്വത്തുക്കളിൽ അവകാശവാദമുന്നയിക്കാൻ തുടങ്ങിയ നാൾ മുതൽ തങ്ങളെ അപായപ്പെടുത്താൻ ശ്രമമുണ്ടെന്നും ദീപ പറഞ്ഞു.
സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
ജില്ലയില്‍ 93 പേരാണ് വൈറസ് ബാധമൂലം ചികിത്സയിലുള്ളത്. ഇതില്‍ 18 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മാര്‍ക്കറ്റ് പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.
ജില്ലയില്‍ വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ നിരോധനാഞ്ജ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ആളുകള്‍ രോഗം പകരുന്നത് ഗൗരവമായി കാണുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കി. അതേസമയം കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ആദ്യ ഘട്ടത്തില്‍ ഈ പ്രദേശങ്ങളിലായിരിക്കും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.
ഡല്‍ഹിയിലെ ആശുപത്രി മോര്‍ച്ചറികളില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഇതോടെ മൃതദേഹങ്ങള്‍ മരം ഉപയോഗിച്ച് ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. മരണസംഖ്യ ദിനംപ്രതി ഉയരുമ്പോഴും ഇപ്പോഴും സര്‍ക്കാരിന്റെ കണക്കിലുള്ളത് 398 കൊറോണ മരണം മാത്രമാണ്.
ആശുപത്രി മോര്‍ച്ചറികളിലെല്ലാം മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു. ഡല്‍ഹി എല്‍ എന്‍ ജെ പി ആശുപത്രി മോര്‍ച്ചയില്‍ 80 റാക്കിലും മൃതദേഹങ്ങള്‍ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുകയാണ് 28 എണ്ണം. രാജ്യതലസ്ഥാനത്തെ മിക്ക ആശുപത്രികളിലെയും അവസ്ഥ ഇതുതന്നെയാണ്.
മൃതദേഹങ്ങള്‍ കുന്നുകൂടിയതോടെ സംസ്കരിക്കാനും വഴിയില്ലാതെയായി. പ്രധാന ശ്മശാനമായ നിഗം ബോധ്ഘട്ടിലെ 6 ഫര്‍ണസുകളില്‍ 3 എണ്ണം പ്രവര്‍ത്തിക്കുന്നില്ല. സംസ്കരിക്കാന്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചയക്കാന്‍ തുടങ്ങിയതോടെയാണ് മരം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
മരണസംഖ്യ കുതിച്ചുയരുമ്പോഴും 400ന് അടുത്ത് മരണം മാത്രമാണുള്ളതെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ മാസം 16 വരെ 53 പേര് മരിച്ചതായി സഫ്ദര്‍ജങ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇത് സര്‍ക്കാര്‍ രേഖയില്‍ ഇല്ല . ഈ മാസം 17 വരെ 559 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി 3 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിഗം ബോധ് ഘട്ടില്‍ ഇതുവരെ 244 ല്‍ അധികം മൃതദേഹങ്ങള്‍ സംസ്കരിച്ചു. ഐറ്റിഒ മുസ്ലിം ശ്മശാനത്തില്‍ 140 ല്‍ അധികവും. ദിനംപ്രതി ഇവിടെ 4 മൃതദേഹങ്ങള്‍ വരുന്നു. മംഗോള്‍ പുരി, മദന്പുര് ഖാദര്‍, ശാസ്ത്രി പാര്‍ക്ക് ശ്മശാനങ്ങളിലേക്കും മൃതദേഹങ്ങള്‍ എത്തുന്നുണ്ട്.
എന്നിട്ടും മരണസംഖ്യ വര്‍ധിച്ചത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണ സംഖ്യയും കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും, തമിഴ്നാട്ടിലുമെല്ലാം സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കൊറോണക്കാലത്ത് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും എംപിയായ പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രഗ്യയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളില്‍ ‘ഗംഷുദാ കി തലാഷ്’ (കാണാതായവര്‍ക്കായി തിരയുക) എന്ന് രേഖപ്പെടുത്തിയിരുന്നു.
ഭോപ്പാലില്‍ 1400ഓളം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. കൊറോണ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും അവരുടെ എംപിയെ എവിടെയും കാണാനില്ലെന്ന് പറയുന്ന പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
”ഇനി വോട്ട് ചെയ്യുന്നതിന് മുമ്പ് വോട്ടര്‍മാര്‍ ഒരുവട്ടം ചിന്തിക്കണം. ഒരു വശത്ത് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഴുവന്‍ സമയവും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയാണ്. അതേസമയം തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തെ എവിടെയും കാണാനില്ല” എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമലേശ്വര് പട്ടേല്‍ പറഞ്ഞു.
ദുരിത കാലത്ത് ജനങ്ങളോടൊപ്പം നില്ക്കാന് കഴിയാത്ത ജനപ്രതിനിധികളെ ഇനി ജനം തിരഞ്ഞെടുക്കരുത്. പ്രഗ്യാ താക്കൂറിനോട് വരാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവര്‍ക്ക് ഇപ്പോള്‍ സ്വന്തം സര്‍ക്കാരുണ്ടെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും കമലേശ്വര് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രഗ്യാ സിങിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബിജെപി വക്താവ് രാഹുല്‍ കോത്താരി രംഗത്തെത്തി. പ്രഗ്യാ താക്കൂര്‍ ഇപ്പോള്‍ കണ്ണിനും കാന്‍സറിനും എയിംസില്‍ ചികിത്സതേടുകയാണ്. പലചരക്ക് സാധന വിതരണം, സാമൂഹിക അടുക്കളയിലൂടെ ഭക്ഷണം വിതരണം തുടങ്ങിയ നിരവധി പ്രവൃത്തികള്‍ അവര്‍ നടത്തുന്നുണ്ടെന്നും കോതാരി പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് രാത്രികളില്‍ ബ്ലാക്ക്മാന് ഭീതി പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് പിടികൂടി . ചെറുവാടി പഴംപറമ്ബ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (21), പൊയിലില്‍ അജ്മല്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയം നടിച്ച് വശത്താക്കിയാണ് പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു . രാത്രി പെണ്‍കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതികള്‍ റോഡരികില്‍ നിര്‍ത്തിയ ബൈക്ക് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഈ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ മുക്കം പൊലീസിന് സഹായകമായത് . ഇരുവരുടെയും പേരില്‍ പോക്സോ നിയമപ്രകാരം കേസ് എടുത്തു . അറസ്റ്റ് ചെയ്ത പ്രതികളെ വാട്സ് ആപ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപിനെയാണ് കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. 42 വയസ്സായിരുന്നു. സൗദിയിലെ റിയാദിലാണ് സംഭവം.
വ്യാഴാഴ്ചയാണ് പ്രദീപിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം കാറ് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്വദേശികള്‍ കാറ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ പ്രദീപിനെ കണ്ടത്.
കുറേ തവണ വിളിച്ചിട്ടും പ്രദീപ് ഉണര്‍ന്നില്ല. തുടര്‍ന്ന് സ്വദേശികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.
മരിച്ച ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസാണ് വിവരം സ്പോണ്‍സറെ അറിയിച്ചത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.