Latest News

“സര്‍, ഡോക്ടര്‍ എന്ന നിലയില്‍ എന്റെ 20 വര്‍ഷത്തെ അനുഭവസമ്പത്തും ഗോരഖ്പൂര്‍ ആശുപത്രി ദുരന്തത്തെ തുടര്‍ന്ന് ജയിലിലായി പുറത്തുവന്ന ശേഷം നടത്തിയ 103 സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ഇന്ത്യയൊട്ടാകെ 50,000-ത്തിലധികം രോഗികളായ കുട്ടികളെ പരിശോധിക്കുകയും ചെയ്തതിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്, എനിക്ക് ഈ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായിക്കാന്‍ സാധിക്കും”, ദേശീയ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍ പ്രദേശിലെ മഥുര ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലെ വരികളാണ് ഇത്.

“ഈ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ എന്റെ പ്രിയപ്പെട്ട രാജ്യം വിജയിക്കുന്നതു വരെയെങ്കിലും എന്റെ അന്യായമായതും ദുരുദ്ദേശത്തോടു കൂടിയുള്ളതും ഒരുവിധത്തിലും നീതീകരിക്കാന്‍ പറ്റാത്തതുമായ തടങ്കല്‍ അവസാനിപ്പിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യാന്‍ ഞാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുകയാണ്” എന്നു പറഞ്ഞാണ് കഫീല്‍ ഖാന്‍ കത്ത് അവസാനിപ്പിക്കുന്നത്.

കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കടക്കുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാനുള്ള ചില വഴികളും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുണ്ട്. നമ്മുടെ പ്രാഥമികാരോഗ്യ രംഗം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുടെ കുറവും ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും കുറവും വലിയ ജനസംഖ്യയും പട്ടിണിയും ഉയര്‍ന്നിരിക്കുന്ന ഭീഷണിയെക്കുറിച്ചുള്ള ബോധ്യമില്ലായ്മയും വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഡോ. കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ പരിശോധനയ്ക്ക് കുറഞ്ഞത് ജില്ലയില്‍ ഒരു സംവിധാനമെങ്കിലും ഉണ്ടാക്കുക, ഓരോ ജില്ലയിലും 100 പുതിയ ഐസിയു എങ്കിലും തുറക്കുക, ഓരോ ജില്ലയിലും 1000 ഐസൊലേഷന്‍ വാര്‍ഡുകളെങ്കിലും തുറക്കുക, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ആയുഷ് ഉള്‍പ്പെടെയുള്ളിടങ്ങളിലെ ഉള്‍പ്പെടെ മറ്റ് പ്രവര്‍ത്തകര്‍, സ്വകാര്യ മേഖലയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കുക, അഭ്യൂഹങ്ങളും കിംവദന്തികളും അശാസ്ത്രീയമായ കാര്യങ്ങളും പ്രചരിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, നമുക്കുള്ള മുഴുവന്‍ ശക്തിയും സമാഹരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രിക്കുള്ള കത്തില്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഡോ. കഫീല്‍ ഖാനെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 12-ന് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ മാസം മുംബൈയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഫെബ്രുവരി 13-ന് ദേശീയ സുരക്ഷാ നിയമം ചുമത്തുകയും ചെയ്തു. ഒരാളുടെ തടങ്കല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ നിയമം.

ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെയാണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതും. എന്നാല്‍ വകുപ്പുതല അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും മറിച്ച്, കഴിയുന്നിടത്തു നിന്നെല്ലാം ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമാഹരിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും വ്യക്തമാക്കിയെങ്കിലും യുപി സര്‍ക്കാര്‍ ശിക്ഷാ നടപടികള്‍ പിന്‍വലിക്കാന്‍ തയാറായില്ല. അതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ദേശീയ സുരക്ഷാ നിയമം ചുമത്തിയതും.

ഈ മാസം 19-ന് അയച്ച കത്തിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഡോ. കഫീല്‍ ഖാന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്യുന്നവര്‍ പുറത്തുവിട്ടത്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ദൌര്‍ലഭ്യം നേരിടുന്ന ഈ സമയത്തെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലും ആവശ്യം ശക്തമാണ്.

 

അയല്‍വാസിയായ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പതിനാററുകാരന്‍ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരന്‍ കമ്പി കുത്തിക്കയറ്റിയത്.ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. വാളകം ഇരണൂര്‍ സ്വദേശിയാണ് അക്രമം കാട്ടിയത്.

അയല്‍വാസിയായ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന വിദ്യാര്‍ത്ഥി പെണ്‍കുട്ടികള്‍ കുളിക്കുമ്പോൾ ഒളിഞ്ഞുനോട്ടം ഉള്‍പ്പടെ ചെയ്യുമായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ്. ജനലിലെ കര്‍ട്ടന്‍ നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്പി കൊണ്ട് സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണില്‍ കുത്തിയത്. കണ്ണില്‍ ആഴത്തില്‍ മുറിവേറ്റ സന്തോഷ് വര്‍ഗ്ഗീസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് പതിനാറുകാരനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

നിർഭയാ കേസിലെ ഒരേ ഒരു ദൃക്‌സാക്ഷി ..നിർഭയയുടെ സുഹൃത്ത് അവീന്ദ്ര പാണ്ഡെ….മൊഴി നൽകുമ്പോൾ പലപ്പോഴും പൊട്ടിക്കരഞ്ഞ അവീന്ദ്ര വിധി നടപ്പായതിന്റെ ആശ്വാസത്തിലാണ്.. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തിൽ ഉടനീളം സജീവമായിരുന്ന അവീന്ദ്ര പാണ്ഡെ നീതി ലഭിക്കുമെന്ന് ഉൽപ്പാക്കിയശേഷം ശേഷം പതിയെ വാർത്തകളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു …

നിർഭയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ പോലും അവീന്ദ്ര പ്രത്യക്ഷപ്പെട്ടില്ല.. .  പ്രതികളിൽ നാലുപേരെ തൂക്കിക്കൊന്നതിനു ശേഷം അവീന്ദ്ര പാണ്ഡെയുടെ അഭിപ്രായമറിയാൻ രാജ്യം ഉറ്റുനോക്കുകയാണെങ്കിലും നീതി ജയിച്ച സന്തോഷത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ഈ യുവാവ് തയ്യാറായിട്ടില്ല…

തിഹാർ ജയിലിൽ  പവൻ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശർമ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്… തൂക്കിലേറ്റും മണിക്കൂറുകൾക്കു മുൻപ് വരെ ശിക്ഷ മാറ്റി വയ്ക്കണമെന്ന പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളുന്നതുവരെ ജീവൻ തിരിച്ചുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു പ്രതികൾ .

എന്നാൽ അന്ന് ഡിസംബർ 16 നു ജീവനുവേണ്ടി ഇതേ പോലെ യാചിച്ച ഒരു പെൺകുട്ടിയുടെയും യുവാവിന്റെയും നിലവിളി പ്രതികൾ ഒരു നിമിഷം പോലും കേട്ടില്ല.. അവർ അർത്തട്ടഹസിച്ചു കൊലവിളി നടത്തുകയായിരുന്നു അന്ന്.

ആ സംഭവത്തെകുറിച്ച് അവീന്ദ്ര പാണ്ഡെ പലപ്പോഴും പറഞ്ഞതും വീണ്ടും ഓർത്തെടുത്തപ്പോൾ….

സംഭവശേഷം അവൾ ജീവിക്കാനാഗ്രഹിച്ചിരുന്നു. ഡിസംബർ 16ന് ശേഷം നിരവധി കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ പലരും പല രീതിയിലാണ് സംഭവങ്ങളെ ജനങ്ങൾക്ക് മുൻപിലെത്തിക്കുന്നത്. അന്ന് രാത്രി എന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം. എനിക്കെന്ത് സംഭവിച്ചു, എന്റെ സുഹൃത്തിനെന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം അവീന്ദ്ര പറഞ്ഞു. തന്റേയും പെൺകുട്ടിയുടേയും അനുഭവം മറ്റുള്ളവർക്ക് പാഠമാകണമെന്നും എന്നാൽ മാത്രമേ അപകടത്തിൽ പെടുന്ന മറ്റൊരാളെ രക്ഷിക്കാൻ ഒരാൾക്ക് കഴിയൂവെന്നും അവീന്ദ്ര വ്യക്തമാക്കി.

അക്രമികൾ തന്നേയും സുഹൃത്തിനേയും ബസിനുള്ളിൽ നിന്ന് പുറത്തേയ്ക്കെറിയുന്നത് കണ്ടിട്ടും ഒരാളുപോലും തിരിഞ്ഞുനോക്കിയില്ല. പൊലീസെത്തിയിട്ടും രണ്ട് മണിക്കൂറിനുശേഷമാണ് തന്നേയും പെൺകുട്ടിയേയും ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി ബസ് കാത്തുനിന്ന ഞങ്ങളെ അവർ വിളിച്ച് ബസിൽ കയറ്റുകയായിരുന്നു. കർട്ടനിട്ട് ജനാലകൾ ഭദ്രമാക്കിയ നിലയിലായിരുന്നു ബസ്. ഇരുമ്പ് വടികൊണ്ട് ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു.

ഞങ്ങളുടെ വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന വസ്തുക്കളും അവർ പിടിച്ചുവാങ്ങി. അവർ ഇതിനുമുൻപും ഇതേ രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ബസിൽ കയറിയ ശേഷം ഞങ്ങളേയും കൊണ്ട് അവർ രണ്ടര മണിക്കൂറോളം യാത്രചെയ്തു. ഞങ്ങൾ ബഹളം വച്ച് ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു.

എന്നാൽ പ്രതികൾ ബസിനുള്ളിലെ ലൈറ്റുകൾ കെടുത്തിക്കളഞ്ഞു. അവരെ പ്രതിരോധിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. അവൾ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. അവൾ എന്നെ രക്ഷിക്കാൻ ശ്രമിച്ചു. പൊലീസ് കൺട്രോൾ റൂമിലെ 100 എന്ന നമ്പർ അവൾ ഡയൽ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവർ അവളുടെ മൊബൈൽ പിടിച്ചുവാങ്ങി അവീന്ദ്ര പറഞ്ഞു.

ബസിൽ നിന്നും പുറത്തേയ്ക്കെറിഞ്ഞ ഞങ്ങളുടെ ദേഹത്ത് ബസ് കയറ്റി കൊല്ലാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും ഞാൻ അവളെ പിടിച്ചുവലിച്ച് റോഡിൽ നിന്നും തെന്നിമാറി. ആ സമയത്ത് ഞങ്ങൾ നഗ്നരായിരുന്നു. അതുവഴി വന്ന നിരവധി വാഹനങ്ങൾ ഞങ്ങൾ നിറുത്താൻ ശ്രമിച്ചു. എന്നാൽ വാഹനങ്ങളുടെ വേഗം കുറച്ച് നിരവധി പേർ കാഴ്ചക്കാരെപോലെ കടന്നുപോയി. ഏതാണ്ട് 25 മിനിറ്റോളം അതേ നിലയിൽ തുടർന്നു. നിരവധി ഓട്ടോ റിക്ഷകളും കാറുകളും ബൈക്കുകളും കടന്നുപോയി.

പട്രോളിങ് നടത്തിയിരുന്ന രണ്ട് പേരാണ് പൊലീസിൽ വിവരമറിയിച്ചത്. 45 മിനിറ്റിനുശേഷം മൂന്ന് പൊലീസ് വാഹനങ്ങൾ അവിടെയെത്തി. എന്നാൽ സംഭവം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുമെന്ന സംശയത്തെതുടർന്ന് കുറേ സമയം വെറുതേ പോയി. സംഭവമറിഞ്ഞ് വന്നെത്തിയ പൊലീസോ കാഴ്ചക്കാരോ ആരും തന്നെ ഞങ്ങൾക്ക് വസ്ത്രങ്ങൾ തരികയോ ആംബുലൻസ് വിളിക്കുകയോ ചെയ്തില്ല.

എല്ലാവരും കാഴ്ചക്കാരെപോലെ ഞങ്ങളെ നോക്കിനിന്നു. പലവട്ടം യാചിച്ച ശേഷം ആരോ ഒരാൾ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു. അതുകൊണ്ട് ഞങ്ങൾ നാണം മറച്ചു. ആ സമയമത്രയും അവളുടെ രഹസ്യഭാഗത്തുകൂടി ചോരയൊഴുകുന്നുണ്ടായിരുന്നു. സമീപത്തെ ഏതെങ്കിലും ആശുപത്രിയിൽ ഞങ്ങളെ എത്തിക്കുന്നതിനുപകരം ദൂരെയുള്ള ആശുപത്രിയിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി.

അമിതമായി ചോരയൊലിക്കുന്ന അവളെ തൊടാൻ പൊലീസുകാർ പോലും ഭയപ്പെട്ടു. ഞാൻ തനിയെയാണ് അവളെ പൊലീസ് വാഹനത്തിൽ കയറ്റിയത്. ഈ സമയമത്രയും അവിടെ തടിച്ചുകൂടിയ ഒരാൾ പോലും ഞങ്ങളെ സഹായിക്കാൻ മുൻപോട്ട് വന്നില്ല.

ഒരു പക്ഷേ കേസിൽ സാക്ഷിപറയാനുള്ള മടികാരണമാകാം ആരും തിരിഞ്ഞുനോക്കാതിരുന്നത്. ആശുപത്രിയിലെത്തിയിട്ടും ഞങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നു. ഒരാൾ പോലും ഞങ്ങൾക്ക് ധരിക്കാൻ വസ്ത്രം തന്നില്ല. ഒടുക്കം ഒരാളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ഞാൻ എന്റെ വീട്ടിലേയ്ക്ക് വിളിച്ചു. എനിക്ക് വാഹനാപകടത്തിൽ പരിക്ക് പറ്റിയെന്നാണ് എന്റെ പിതാവിനോട് ഞാൻ പറഞ്ഞത്.

എന്റെ വീട്ടുകാർ എത്തിയ ശേഷമാണ് ആശുപത്രിയിൽ എനിക്ക് ചികിൽസ ലഭിച്ചത്. ഇരുമ്പ് വടികൊണ്ട് എനിക്ക് തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. എനിക്ക് നടക്കാൻ പോലുമാകില്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് എനിക്ക് കൈകൾ ഉയർത്താൻ കഴിഞ്ഞത്-ഇതായിരുന്നു അവീന്ദ്ര മൊഴിയിൽ പറഞ്ഞതും

പ്രതികൾക്കു വധശിക്ഷ നേടിക്കൊടുക്കാനായി, അതു നടപ്പാക്കിക്കിട്ടാനായി നിർഭയയുടെ ‘അമ്മ കോടതികൾ കേറി നടന്നത് നീണ്ട ഏഴു വര്ഷം ..അവസാനം ആ പ്രാർത്ഥനകൾക്ക് ഗുണമുണ്ടായി ..എങ്കിലും ഏറ്റവും ക്രൂരമായി മുറിവേൽപിച്ചത് കൂട്ടത്തിലെ പ്രായപൂർത്തിയാകാത്തവനാണെന്നാണ് റിപ്പോർട്ടുകൾ…അയാൾ ഇപ്പോൾ മൂന്നു വർഷത്തെ തടവ് കഴിഞ്ഞ് പുറത്തുണ്ട് എന്നതാണ് ഈ അമ്മയുടെ സങ്കടവും

നിർഭയയുടെ വീടിനു സമീപത്തെ റോഡിനോടു ചേർന്ന് ഒരു ബാനർ കെട്ടിയിട്ടുണ്ട്. ‘നിർഭയ മാംഗെ ഇൻസാഫ്’ (നിർഭയ നീതി തേടുന്നു) എന്നെഴുതിയ ബാനറിനു താഴെ ഉരുകിവീണ മെഴുകുതിരികൾ. ഏതാനും നാളുകളായി ഇവിടെ എന്നും രാത്രി എട്ടുമണിക്ക് നിർഭയയുടെ അമ്മ ദീപം തെളിക്കാറുണ്ട്

അതിൽനിന്നു ദീപപ്പകർച്ച ഏറ്റുവാങ്ങാൻ സമീപവാസികളായ കുറെയേറെ ആൾക്കാർ എന്നും വരും. ചിലപ്പോൾ പല നാടുകളിൽനിന്ന് അറിഞ്ഞുകേട്ട് എത്തുന്നവരുമുണ്ടാകും. കേസിലെ പ്രതികളെ തൂക്കിലേറ്റും വരെ ഇതു തുടരാനായിരുന്നു തീരുമാനം. പ്രതികൾക്കു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞതിനാൽ ഇനി ഇവിടെ മെഴുകുതിരിവെട്ടം തെളിയില്ല. പകരം നിർഭയ എന്ന പേര് ഇന്ത്യയുടെ മനസ്സിൽ ജ്വലിക്കുന്ന സ്മരണയായി എന്നും നിലനിൽക്കും

മറ്റൊരു രാജ്യവും നേരിടാത്ത കടുത്ത പരീക്ഷണത്തിലൂടെയാണ് ബ്രിട്ടൻ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യവിഭാഗം തലവൻ അഥവാ ചീഫ് മെഡിക്കൽ ഓഫീസർക്കും കിരീടാവകാശിക്കും വരെ കൊറോണ ബാധിച്ചതോടെ രാജ്യത്ത് ഭരിക്കാൻ പോലും ആളില്ലാത്ത അനിശ്ചിതത്വമാണ് ബ്രിട്ടനിലുണ്ടായിരിക്കുന്നത്.ഇത്തരത്തിൽ പ്രമുഖർക്ക് പണി കിട്ടിയതോടെ ഇവരുമായി അടുത്തിടപഴകിയ സകലരെയും ക്വോറന്റീൻ ചെയ്യേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കോവിഡ്-19 പടർന്ന് പിടിച്ച് 759 പേർ മരിക്കുകയും 15,000 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിക്കപ്പെട്ട കണക്കുകൾ.

വേണ്ടത്ര കൊറോണ ടെസ്റ്റിങ് സംവിധാനം യുകെയിൽ ഇല്ലാത്തതാണ് കാര്യങ്ങൾ ഇത്രയേറെ വഷളാക്കിയിരിക്കുന്നതെന്ന വിമർശനം ശരിയാണെന്ന് തെളിയിക്കുകയാണ് ഇവിടെ പ്രമുഖർക്ക് പോലും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്.ഇത്തരത്തിൽ രാജ്യത്തെ നിർണായകമായ വ്യക്തികളെ പോലും കോവിഡ്-19 ബാധയിൽ നിന്നും സംരക്ഷിക്കാൻ സാധിക്കാത്ത നിലവിലെ ഗവൺമെന്റ് ഇക്കാര്യത്തിൽ തികഞ്ഞ പരാജയമാണെന്ന ആരോപണവും ശക്തമാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോറിസും ക്രിസ് വിറ്റിയും സെൽഫ് ഐസൊലേഷനിലാണ്. എന്നാൽ ഇവർ വീട്ടിലിരുന്ന് കൊണ്ട് ഔദ്യോഗിക കർത്തവ്യങ്ങൾ നിറവേറ്റുന്നുണ്ട്.

നേതൃത്വത്തിന് ആളില്ലാതായതോടെ കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ മൈക്കൽ ഗോവാണ് രാജ്യത്തെ കൊറോണ വൈറസ് പോരാട്ടത്തിന് നേരിട്ട് നേതൃത്വം കൊടുക്കാൻ നിർബന്ധിതനായത്. ഇന്നലെ നമ്പർ പത്തിൽ വച്ച് നടന്ന കൊറോണ വൈറസ് ഇത് സംബന്ധിച്ച പത്രസമ്മേളനമൊക്കെ നടത്തിയത് ഗോവായിരുന്നു. ബോറിസിനും ഹാൻകോക്കിനും കോവിഡ് ബാധയുണ്ടായത് ഇക്കാര്യത്തിൽ ഗവൺമെന്റിനുണ്ടായ പിഴവിന്റെ ആഴം വ്യക്തമാക്കുന്നുവെന്ന് ഗോവിന് മുന്നിൽ നിരവധി ഉറവിടങ്ങളിൽ നിന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വേണ്ടത്ര കോവിഡ് ടെസ്റ്റുകൾ ഗവൺമെന്റ് പ്രദാനം ചെയ്യാത്തതാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്തിയതെന്ന വിമർശനവും ഇതേ തുടർന്ന് കൂടുതൽ കൂടുതൽ ശക്തമാവുകയാണ്.

എൻഎച്ച്എസ് ജീവനക്കാരടക്കമുള്ളവർക്ക് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യം അടുത്ത ആഴ്ച മുതൽ വ്യാപകമാക്കുമെന്ന് വിമർശകരുടെ നാവടപ്പിക്കാനെന്ന മട്ടിൽ ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ ഗോവ് പ്രഖ്യാപിച്ചിരുന്നു. ബോറിസിനും ഹാൻകോക്കിനും മറ്റ് പ്രമുഖർക്കും കോവിഡ് പിടിപെട്ടതിനെ വേർതിരിച്ച് കാണേണ്ടതില്ലെന്നും രാജ്യത്തെ എല്ലാവരും കോവിഡ് ബാധ ഭീഷണിയിലാണെന്നുമാണ് ഗോവ് പറയുന്നത്. വൈറസിന് പ്രമുഖരും സാധാരണക്കാരുമെന്ന വേർതിരിവില്ലെന്നും നാം ആരും സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും ഗോവ് മുന്നറിയിപ്പേകുന്നു.

സീനിയർ മിനിസ്റ്റർമാർ, ഒഫീഷ്യലുകൾ, എയ്ഡുമാർ തുടങ്ങിയവർ ആരായാലും അവർ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ മാത്രമേ അവരെ ടെസ്റ്റിന് വിധേയമാക്കാറുള്ളൂവെന്നാണ് ഡൗണിങ് സ്ട്രീറ്റ് പറയുന്നത്. ഇത് ശരിയാണ സമീപനമാണെന്നും കൊറോണ സംബന്ധിച്ച ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമേ ടെസ്റ്റിന് വിധേയമാക്കുന്നുള്ളൂവെന്നും ഗോവ് റിപ്പോർട്ടർമാരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ബോറിസിന് കൊറോണ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ പങ്കാളിയും 5 മാസം ഗർഭിണിയുമായ കാതി സിമൺസ്(32) രോഗമില്ലെങ്കിലും ഐസൊലേഷനിൽ പ്രവേശിക്കേണ്ടി വരും.

ഇതിന് പുറമെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ സ്റ്റാഫുകളും സീനിയർ മിനിസ്റ്റർമാരും അടക്കമുള്ള നിരവധി പേർ കൂടി ഇനി സമ്പർക്ക വിലക്കിലേക്ക് പോകേണ്ടി വരും.ബോറിസിന് ഒരാഴ്ചത്തെ ഐസൊലേഷനാണ് നിർദേശിച്ചിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ബോറിസുമായി എത്ര പേർ അടുത്തിടപഴകിയെന്ന കാര്യത്തിൽ അവ്യക്തതയുള്ളത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനെ തുടർന്ന് മറ്റ് നിരവധി മന്ത്രിമാർക്കും കോവിഡ് ബാധയുണ്ടാകുന്നതിന് സാധ്യതയേറിയിരിക്കുകയാണ്.

കൊറോണ വൈറസ് ഭീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. ഈ അവസരത്തില്‍ നിരന്തരം പുറത്തിറങ്ങുന്നത് അവസാനിപ്പിച്ച്‌ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുരേഷ് ഗോപി എംപി. പ്രാധനമന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞത് കൊണ്ട് എടുക്കേണ്ടതല്ല ജാഗ്രത. ഇത് ഓരോ വ്യക്തിയും സാഹചര്യം മനസിലാക്കി ചിന്തിച്ച്‌ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുകയാണ് .

സുരേഷ് ഗോപിയുടെ വാക്കുകളിലൂടെ…

‘ലണ്ടനില്‍ പഠിക്കുന്ന എന്റെ മകന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ഡല്‍ഹിയിലെത്തിയപ്പോള്‍ അവനടക്കം വന്ന ഫ്‌ളൈറ്റിലെ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ വീട്ടില്‍ വരാതെ മറ്റൊരു ഫഌറ്റില്‍ താമസിക്കുകയാണിപ്പോള്‍. അവന്‍ ഒറ്റയ്ക്കാവുന്നതിനാല്‍ മൂത്ത മകനും അവന്റെ സെക്രട്ടറിയും ഒപ്പം ഉണ്ട്. മൂന്ന് പേര്‍ക്കമുള്ള ഭക്ഷണം മാത്രമാണ് ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. ഡ്രൈവര്‍ സത്യവാങ്മൂലവുമായി ദിവസവും ഓട്ടോയില്‍ ഭക്ഷണമെത്തിക്കുകയാണ്. ഓട്ടോയില്‍ പോകുന്നത് പൊലീസ് വിലക്കിയതോടെ ഇപ്പോള്‍ ഡ്രൈവര്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് സ്‌കൂട്ടര്‍ എടുത്താണ് ഭക്ഷണം കൊണ്ടു പോകുന്നത്’- സുരേഷ് ഗോപി പറഞ്ഞു. അച്ചടക്കമാണ് ഈ ഘട്ടത്തില്‍ അനിവാര്യമായി നാം പാലിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ ഭീതിയില്‍ ലോകം ഭയന്ന് വിറച്ചു കഴിയുമ്പോള്‍ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. ‘കൈകോര്‍ക്കാം. പൊതുസ്ഥലത്തു ചെന്നു തുമ്മാം. വൈറസ് പടര്‍ത്താം’ – എന്നാണ് ഇയാൾ ഫേയ്സ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് ഇന്‍ഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദ് (25) ബാംഗളൂരില്‍ അറസ്റ്റിലായി. ഇയാളെ ഇന്‍ഫോസിസ് പുറത്താക്കുകയും ചെയ്തു. ‌‌

പോസ്റ്റിട്ടതിന് പിന്നാലെ മുജീബിനെതിരേ രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തി. തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ‌‌ മുജീബിന്‍റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇന്‍‌ഫോസിസിന്‍റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇന്‍ഫോസിസിന് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ചാണ് മുജീബിനെതിരെ നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു.

എടത്വാ: ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുമാനം നിലച്ച് ആവശ്യ സാധനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും കിടപ്പ് രോഗികൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് സൗഹൃദ വേദി.

ഉപ്പ്, 5 കിലോഗ്രാം അരി, പഞ്ചസാര, തെയില, എണ്ണ ,പരിപ്പ് ,വൻപയർ, കടുക്, സോപ്പ് ,പപ്പടം എന്നിവ ഉൾപെടെ 10 ഇനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് സൗഹൃദ വേദി വിതരണം ചെയ്യുന്നത്.എടത്വാ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സിസിൽ ക്രിസ്ത്യൻരാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എസ്.ഐ: സിസിൽ ക്രിസ്ത്യൻരാജ് പറഞ്ഞു.

ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, ട്രഷറാർ സുരേഷ് പരുത്തിക്കൽ, ബാബു വാഴക്കൂട്ടത്തിൽ, പി.ഡി കലേശൻ എന്നിവർ നേതൃത്വം നല്കി. ഈ പ്രദേശത്ത് ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ തോമസ് കെ. തോമസിൻ്റെ നേതൃത്വത്തിൽ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്. ഇവിടെ പൊതു ടാപ്പ് ഉണ്ടെങ്കിലും അതിലൂടെ ശുദ്ധജലം എത്തിയിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു. പല തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ സമിതി സ്വന്തം ചിലവിൽ കിയോസ്ക് സ്ഥാപിക്കുകയായിരുന്നു.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ മനുഷ്യ ജീവന് വില കൊടുത്തു കൊണ്ടുള്ള പദ്ധതികൾ ആണെന്നും രാഷ്ട്രം ഈ യുദ്ധത്തിൽ പൂർണ്ണമായും ജയിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അർഹരായ കുടുംബങ്ങളിലേക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിക്കുമെന്നും ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.എടത്വാ പപ്പാസ് ഫാമിലി മാർട്ടിലെ ജീവനക്കാർ ആണ് കൂടുതൽ മുൻകരുതൽ സജജീകരണങ്ങളോടുകൂടി കിറ്റുകൾ തയ്യാറാക്കുന്നത്.

പരി. പിതാവ് ലോകത്തിനായി പ്രാർത്ഥിക്കുന്നു. പിതാവിനോടൊപ്പം പ്രാർത്ഥിക്കുക. വത്തിക്കാനിൽ നിന്ന് തൽസമയ സംപ്രേക്ഷണം.

സ്വന്തം ലേഖകൻ

മസ്‌ക്കറ്റ് : ലോക ജനത മരണ ഭീതിയിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നു . കൊറോണ വൈറസ് ബാധിച്ച് ആയിരങ്ങൾ ദിനംപ്രതി മരിക്കുന്നു . ലക്ഷക്കണക്കിനാളുകൾ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവനും മരണത്തിനും ഇടയിൽ കഴിഞ്ഞു കൂടുന്നു . ഓരോ രാജ്യത്തിന്റെ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും രോഗികളായവരെ രക്ഷിക്കാനും , വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തികൊണ്ടിരിക്കുന്നു.

ഭയാനകമായ ഈ അവസരത്തിൽ  ” ലോകത്തിന് മുഴുവനും സുഖം പകരാനായി ദൈവങ്ങളെ നിങ്ങൾ മിഴി തുറക്കൂ ” എന്ന ഗാനം ആലപിച്ച് ലോക ജനതയ്ക്ക് ആശ്വാസമായി മാറുകയാണ് മസ്ക്കറ്റിലുള്ള മലയാളി കുരുന്നുകൾ . മരണ ഭീതിയിൽ കഴിയുന്ന ലോക ജനതയ്ക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥനാഗാനമായി മാറുകയാണ് ഈ സഹോദരങ്ങൾ യൂ ട്യുബ്ബിൽ പോസ്റ്റ് ചെയ്ത മനോഹരമായ ഗാനം. ഒരു കാലത്ത് മലയാളികൾ ആസ്വദിച്ചിരുന്ന അതിസുന്ദരമായ ഗാനമാണ് അവർ ഇപ്പോൾ ലോകം മുഴുവനിലുമുള്ള കൊറോണ ബാധിതർക്കായി ആലപിച്ചിരിക്കുന്നത് .

മസ്‌ക്കറ്റിൽ ജോലി ചെയ്യുന്ന കുട്ടനാട്ടുകാരായ ജോജി – ജയ ദമ്പതികളുടെ മക്കളായ 16 വയസ്സുള്ള അലൻ ജോജിയും 14 വയസ്സുള്ള മരിയ ട്രീസ്സ ജോജിയും കൂടിയാണ് യൂ ട്യൂബിൽ ഈ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത് . ടാർസൈറ്റിലെ ഇന്ത്യൻ സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ . അതിമനോഹരമായി മരിയ ആലപിച്ച ഗാനത്തിനൊപ്പം കീബോർഡ് വായിച്ചിരിക്കുന്നത് മരിയയുടെ മൂത്ത സഹോദരനായ അലനാണ് . മരിയ ആലപിച്ചിട്ടുള്ള അനേകം നല്ല ഗാനങ്ങൾ ഇവർ ഇതിനോടകം യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . കൊറോണ വൈറസ് ഭയത്തിൽ കഴിയുന്ന ലോകത്തിന് ആശ്വാസമേകുവാൻ വേണ്ടിയാണ് ഇപ്പോൾ ഞങ്ങൾ ഇങ്ങനെ ഒരു ഗാനം തെരഞ്ഞെടുത്തതെന്ന് ഈ കുരുന്നുകൾ പറയുന്നു .

ഇവരുടെ മനോഹരമായ ഗാനം കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക

[ot-video][/ot-video]

കേരളത്തിന് 460.77 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ദേശീയ ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ കണക്കിലെടുത്തുള്ള അധിക സഹായമാണിത്. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് 5,751.27 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂരില്‍ 2 പേര്‍. തൃശൂര്‍, കോഴിക്കോട്, കൊല്ലം ഒരാള്‍ വീതവും രോഗികള്‍. കൊല്ലത്തും കോവിഡ് വന്നതോടെ 14 ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. ആകെ 164 പേര്‍ ‍ചികില്‍സയിലാണ്. 616 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. സ്ഥിതി കൂടുതല്‍ ഗൗരവതരമെന്നും ഏതുസാഹചര്യത്തേയും നേരിടാനൊരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. രാജസ്ഥാനിലെ ബില്‍വാഡയില്‍ അറുപതുകാരനും കര്‍ണാടകയിലെ തുമകൂരില്‍ അറുപത്തിയഞ്ചുകാരനുമാണ് ഇന്ന് മരിച്ചത്. ഇതുവരെ 724 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഭ്യന്തര വിമാനസര്‍വീസ് നിര്‍ത്തിവച്ചത് ഏപ്രില്‍ 14വരെ നീട്ടി. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായെന്നും അത് അടിയന്തരമായി പരിഹരിക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശിച്ചു. ലോക് ഡൗണിന്‍റെ മൂന്നാം ദിനവും രാജ്യം ഏറെക്കുറെ നിശ്ചലമാണ്.

RECENT POSTS
Copyright © . All rights reserved