Latest News

നിവിന്‍ പോളി പോലീസ് വേഷത്തിലെത്തിയ ആദ്യ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പോലീസുകാരുടെ കഥ പറഞ്ഞ ആക്ഷന്‍ ഹീറോ ബിജു വലിയ വിജയമായിരുന്നു. സുരാജ് വെഞ്ഞാറന്മൂട് എന്ന നടന്റെ സാധാരണ ശൈലിയില്‍ നിന്നും മാറി മറ്റൊരു പ്രകടനം പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന സിനിമ കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. സിനിമയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുറമുഖത്തിനു ശേഷം സണ്ണിവെയ്ന്‍ നിര്‍മിക്കുന്ന പടവെട്ടില്‍ നിവിന്‍ അഭിനയിക്കും.

നിവിന്‍ പോളി നായകനായ 1983 ആയിരുന്നു എബ്രിഡ് ഷൈനിന്റെ ആദ്യ ചിത്രം. പൂമരം, ദി കുങ്ഫു മാസ്റ്റര്‍ എന്നിവാണ് മറ്റു ചിത്രങ്ങള്‍.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ എലിസബെത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ബക്കിംഗ്ഹാം കൊട്ടാരം വിട്ടു. വിന്‍ഡ്‌സര്‍ കാസിലിലേയ്ക്കാണ് ഇരുവരും താമസം മാറിയത്. യുകെയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം 21 ആയിട്ടുണ്ട്. 11 മരണമെന്നത് ഒരു ദിവസം കൊണ്ട് ഏതാണ്ട് ഇരട്ടിയോടടുക്കുകയായിരുന്നു.

എലിസബത്തിന് 93ഉം ഫിലിപ്പിന് 98ഉമാണ് പ്രായം. ഇരുവരും നോര്‍ഫോക്കിലെ സാന്‍ഡ്രിന്‍ഗാം എസ്‌റ്റേറ്റില്‍ ക്വാറന്റൈന്‍ ചെയ്യും. യുകെയില്‍ ഇതുവരെ 1140 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5300 മരണമാണ് ലോകത്താകെ കൊറോണ മൂലമുണ്ടായിരിക്കുന്നത്. 135 രാജ്യങ്ങളിലായി 1.42 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിരവധി ജീവനക്കാരും പരിചാരകരുമുള്ള ബക്കിംഗ്ഹാം കൊട്ടൊരത്തില്‍ നിന്ന് സാധാരണ എല്ലാ വ്യാഴാഴ്ചകളിലും എലിബസത്ത് രാജ്ഞി വിന്‍ഡ്‌സര്‍ കാസിലിലേയ്ക്ക് പോകാരുണ്ട്. ഇത്തരത്തില്‍ ഒരു പതിവ് മാറ്റം തന്നെയാണ് എലിസബത്ത് രാജ്ഞി നടത്തിയത് എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ മറിച്ചുമുള്ള വാദങ്ങളുണ്ട്. അതേസമയം രാജ്ഞിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ ലണ്ടന്റെ മധ്യഭാഗത്തുള്ള ബക്കിംഗ്ഹാം പാലസില്‍ നിന്ന് രാജ്ഞിയെ മാറ്റുന്നതാണ് ഉചിതമെന്ന് കരുതിയതായി പാലസ് വൃത്തങ്ങള്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥികളെ എലിസബത്ത് രാജ്ഞി സ്വീകരിക്കുന്നുണ്ട്.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാത്തതിന് ദൈവത്തിന് നന്ദിയെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം നീല്‍. ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിച്ചതുപോലെ ഇന്ത്യയിലാണ് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ നേതൃത്വത്തിന് വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടാകുമായിരുന്നില്ലെന്നും നീല്‍ അഭിപ്രായപ്പെട്ടു.

ചൈനീസ് മോഡല്‍ മികച്ചതാണെന്നും ഇന്ത്യയിലായിരുന്നു കൊറോണ ആദ്യം വന്നിരുന്നതെങ്കില്‍ അതിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ അവിടെയുണ്ടാകുമായിരുന്നില്ലെന്നും ജിം നീല്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ അനുകരിക്കണമെന്നും ജിം പറഞ്ഞു.

അതേസമയം, അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ രംഗത്തെത്തി. നീലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിശ്വേഷ് നേഗി പ്രതികരിച്ചു.

ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവാനന്ദയുടെ മരണത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും വാദങ്ങൾ തള്ളി ശാസ്ത്രീയ പരിശോധനാഫലം പുറത്ത്. ദേവനന്ദയെ അപായപ്പെടുത്തിയതാണെനന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും വാദം. എന്നാൽ ദേവനന്ദ കാല് തെന്നിയാണ് ആറ്റിൽ വീണതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി കൂടാതെ സ്വാഭാവിക മുങ്ങി മരണമാണെന്നും ശാസ്ത്രീയ പരിശോധന സംഘം വ്യക്തമാക്കി.

ദേവനന്ദ കാൽ വഴുതി വെള്ളത്തിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നും. സ്വാഭാവികമായി മുങ്ങി മരിച്ചാലുണ്ടാകുന്ന സ്വാഭാവികത മാത്രമേ ശരീരത്തിലുണ്ടായിരുന്നുള്ളു എന്നും വിദഗ്ദ്ധ സംഘം പറയുന്നു. ശരീരത്തിലോ ആന്തരീക അവയവങ്ങളിലോ പരിക്കുകൾ ഒന്നും ഇല്ലാത്തതും ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതും മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കുന്നതായി വിദഗ്ധ സംഘം.

ദേവനന്ദയുടെ മരണത്തിൽ നേരത്തെ അച്ഛനും അമ്മയും നാട്ടുകാരുമുൾപ്പടെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് നിരീക്ഷിച്ചിരുന്നു. കുട്ടി എങ്ങനെ ആറിന്റെ അവിടെ വരെ ഒറ്റയ്ക്ക് പോയെന്നുള്ള സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും ദേവനന്ദയുടെ അച്ഛൻ പ്രതീപ് പ്രതികരിച്ചു.

കൊച്ചി ∙ കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടിഷ് പൗരന്‍ കയറിയ വിമാനം യുകെ സംഘത്തെ ഒഴിവാക്കി ബാക്കി യാത്രക്കാരുമായി പുറപ്പെട്ടു. രോഗബാധിതനെയും ഭാര്യയെയും ആശുപത്രിയിലേക്കു മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവർ നിരീക്ഷണത്തിലാണ്. രോഗബാധിതൻ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയെന്നായിരുന്നു ആദ്യം ലഭ്യമായ വിവരം. അതു ശരിയല്ലെന്ന് സിയാൽ അധികൃതർ പിന്നീട് അറിയിച്ചു. വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാൻ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരൻ സ്വമേധയാ യാത്രയിൽ നിന്നൊഴിവായി. ബ്രിട്ടിഷ് പൗരൻ പോയവഴികളും വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി. ജില്ലാ കലക്ടർ എസ്. സുഹാസ്, മന്ത്രി സുനിൽ കുമാർ എന്നിവർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ക്വാറന്റീനിൽ ആയിരുന്ന ഇയാൾ അധികൃതരെ അറിയിക്കാതെയാണ് സംഘത്തോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനമായിരുന്നു ലക്ഷ്യം. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.

സ്രവപരിശോധനാ ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൂച്ചാക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടം ഇരുട്ടു വീഴ്ത്തിയത് അ​ഞ്ച് കുടുംബങ്ങളിലാണ്. സാമ്പത്തികബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ നാല് പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്. രണ്ട് കാലിനും ഒടിവുമായി എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന സാഗിയുടെ പിതാവ് സാബുവിന് പെയിന്റിങ് ജോലിയാണ്. അമ്മ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. സാഗിയുടെ സഹോദരി അഞ്ജന നഴ്സിങ് കോഴ്സ് പൂർത്തിയാക്കി 3 മാസമായി ഹൈദരാബാദിൽ പരിശീലനത്തിലാണ്. സാഗിയുടെ ശസ്ത്രക്രിയയ്ക്കായി 1.5 ലക്ഷത്തോളം രൂപ കടം വാങ്ങിയും സ്വർണം പണയം വച്ചുമാണു കണ്ടെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞു സാഗി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

സാബുവിന്റെ കുടുംബം വീടുവയ്ക്കാനും അഞ്ജനയുടെ പഠനത്തിനും എടുത്ത വായ്പകൾ ബാധ്യതയായി നിൽക്കുകയാണ്. 10 സെന്റ് സ്ഥലം ചേർത്തല കാർഡ് ബാങ്കിൽ 15 വർഷത്തേക്ക് ഇൗടുവച്ചാണ് 2013ൽ വീടുപണിക്ക് 6 ലക്ഷം വായ്പയെടുത്തത്. മാസം 11,000 രൂപ തിരിച്ചടവുണ്ട്. അഞ്ജനയുടെ പഠനത്തിന് പൂച്ചാക്കൽ എസ്ബിഐയിൽനിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തത് അടുത്തമാസം മുതൽ അടയ്ക്കണം.

എറണാകുളം കളമശേരി മെ‍‍ഡിക്കൽ കോളജ് ആശുപത്രിയിലാണ് ചന്ദന ചികിത്സയിലുള്ളത്. പിതാവ് പാണാവള്ളി പഞ്ചായത്ത് 16ാം വാർഡിൽ കോണത്തേഴത്ത് ചന്ദ്രബാബു തയ്യൽ തൊഴിലാളിയാണ്. ചന്ദനയുടെ ഇടതു തുടയെല്ലിനു തിങ്കളാഴ്ച ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാതാവ് ഷീല വീട്ടമ്മയാണ്.

ചികിത്സാച്ചെലവു വഹിക്കാമെന്ന് ആരോഗ്യ വകുപ്പിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം കാലിന് ഇടാനുള്ള സ്റ്റീൽ റോഡ് നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്നും ചന്ദ്രബാബു പറഞ്ഞു. വീടു വയ്ക്കാനും മൂത്ത 2 പെൺമക്കളുടെ വിവാഹത്തിനുമായി പൂച്ചാക്കൽ സഹകരണ ബാങ്കിൽ നിന്ന് 2013ൽ എടുത്ത 4 ലക്ഷം രൂപ പലിശ ഉൾപ്പെടെ ഇപ്പോൾ 8 ലക്ഷത്തിന്റെ ബാധ്യതയായി. മാസം 11,000 രൂപ തിരിച്ചടയ്ക്കണം. അതിനു പോലും കുടുംബം പ്രയാസത്തിലാണ്. അതിനിടെയാണ് അപകടം.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന അനഘയ്ക്ക് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 2 ലക്ഷത്തോളം രൂപയാണ് ഇതുവരെയുള്ള ചെലവ്. അതിൽ 40,000 രൂപ അടച്ചു. ചെത്തുതൊഴിലാളിയാണ് അച്ഛൻ ചന്ദ്രൻ. ഭാര്യ വൽസല എരമല്ലൂർ ഖാദി സ്പിന്നിങ് മിൽ തൊഴിലാളി. വീടു വയ്ക്കാൻ കടം വാങ്ങിയ 3 ലക്ഷത്തോളം രൂപ ഇപ്പോഴും ബാധ്യതയായി നിൽക്കുന്നു. സ്വർണം പണയം വച്ചും കടം വാങ്ങിയുമാണ് ആശുപത്രി ചെലവുകൾ നടത്തുന്നത്. അനഘയ്ക്ക് ഡോക്ടർമാർ ഒന്നര മാസം വിശ്രമം നിർദേശിച്ചിട്ടുണ്ട്.

കാർ ആദ്യം ഇടിച്ചു വീഴ്ത്തിയ അനീഷും പ്രതിസന്ധിയിലാണ്. വലതുകൈ ഒടിഞ്ഞു. കൽപ്പണിക്കാരനാണ് അനീഷ്. ഇനി മാസങ്ങളോളം ജോലി ചെയ്യാൻ കഴിയില്ല. ഭാര്യ ബിനി പൂച്ചാക്കലിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്നു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണജോലി തീർന്നിട്ടില്ല. 4 വയസ്സുള്ള മകൻ വേദവിനും അപകടത്തിൽ പരുക്കേറ്റിരുന്നു. അനീഷിന്റെ തണലിലാണ് മാതാവ് ഉൾപ്പെടെയുള്ള കുടുംബം.

മൂന്ന് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം പാഞ്ഞെത്തിയ കാറാണ് തൈക്കാട്ടുശേരി മുരുക്കുംതറ വീട്ടിൽ അനിരുദ്ധന്റെ മകൾ പി.എസ്.അർച്ചനയെയും ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്ന് തെറിച്ചു റോഡിൽ തലയിടിച്ചുവീണു.കാർ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫോണിൽ കണ്ടിരുന്നതായി അർച്ചന പറയുന്നു. കാൽമുട്ടിന്റെ പൊട്ടലിനു ശസ്ത്രക്രിയ നടത്തിയ ശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് അർച്ചന തൈക്കാട്ടുശേരിയിലെ വീട്ടിലെത്തിയത്.

തലയിടിച്ച് റോഡിൽ വീണതിനെത്തുടർന്ന് തലയ്ക്കും ശരീരത്തിനും ഇപ്പോഴും വേദനയുണ്ട്. തുടർ പരിശോധനയ്ക്കായി അടുത്ത വ്യാഴാഴ്ച ആശുപത്രിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്.3 മാസം വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചത്. സർക്കാൻ നിർദേശമുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ ചെലവുണ്ടായില്ലെന്ന് അനിരുദ്ധൻ പറഞ്ഞു. അനിരുദ്ധന് മേസ്തിരിപ്പണിയാണ്. ഭാര്യ ഷിനിമോൾ കൊച്ചിൻ ഷിപ്‌യാർഡിൽ കരാർ ജോലിക്കാരി. കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കടമുണ്ട്.

അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച വിദ്യാർഥിനികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ചികിത്സയ്ക്കു ചെലവായ തുക കുടുംബങ്ങൾക്കു തിരികെ നൽകുമെന്ന് ആശുപത്രികളുടെ അധികൃതർ കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചു.

കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ട്.

മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.

സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനം.

രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ജാഗ്രത പുലർത്തുന്നുണ്ട്. മൂന്നാറിലെ വിദേശികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുന്നു. കോവിഡ‍് ബാധിതന്‍ സ്ഥലംവിടാന്‍ ഇടയായ പശ്ചാത്തലത്തിലാണ് പരിശോധന. അതേസമയം, വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ഉന്നതതലയോഗം ചേരുന്നു.

ഡല്‍ഹിയില്‍ ആലിപ്പഴ വീഴ്ചയോട് കൂടി കനത്ത മഴ. പലയിടങ്ങളിലും ഗതാതം തടസപ്പെട്ടു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വലിയ ആലിപ്പഴ വീഴ്ചയോടും ഇടിമിന്നലോടും കൂടിയ മഴയുണ്ടായി. തിരക്കേറിയ പല പ്രധാന റോഡുകളിലും ഗതാഗതം തടസപ്പെട്ടു. ആലിപ്പഴ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഡല്‍ഹിയില്‍ ഇത്തരത്തിലൊരു മഴ കണ്ടിട്ടില്ലെന്ന് ചിലര്‍ പറയുന്നു.

ബിജെപിയിൽ ചേർന്ന ജോതിരാദിത്യ സിന്ധ്യക്ക് പിന്തുണ അറിയിച്ച് മധ്യപ്രദേശിലെ 22 കോൺഗ്രസ് എംഎൽഎമാർ രാജി വച്ചതോടെ പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് ഗവർണർ. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിർദേശം മുന്നോട്ട് വച്ചത്. തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നാണ് നിർദേശം.

ഗവർണർക്ക് പ്രത്യേക അധികാരം വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരമാണ് ശനിയാഴ്ച രാത്രി 12 മണിയോടെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ഗവർണറുടെ നടപടി.

22 എംഎൽഎമാർ രാജിവച്ചതോടെ സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംഘം നേരത്തെ ഗവർണറെ കണ്ടിരുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നരോത്തം മിശ്ര, രാംപാല്‍ സിങ്, ഭൂപേന്ദ്ര സിങ് തുടങ്ങിയ നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു. ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളത്. ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് സമ്മേളനം തുടങ്ങുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി സംഘം ഗവർണർക്ക് നൽകിയ നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ബിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് ഗവർണറുടെ നടപടി. ബിജെപിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ തിങ്കളാഴ്ച സഭ ചേരുമ്പോള്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് മൂന്ന് പേജുള്ള കത്തില്‍ വ്യക്തമാക്കുന്നത്.

നേരത്തെ, കോണ്‍ഗ്രസിൽ നിന്നും രാജി വച്ച 22 വിമത എംഎല്‍എമാരില്‍ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, പ്രഭുറാം ചൗധരി, ഇര്‍മതി ദേവി, പ്രദ്യുമന്‍ സിങ് തോമര്‍, മഹേന്ദ്ര സിങ് സിസോദിയ എന്നിവരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. ഇതിന് പുറമെ നേരിട്ട് തന്റെ മുന്നില്‍ ഹാജറാവാൻ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമതര്‍ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു.

സ്ഥിരീകരിച്ച കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര മുന്‍പില്‍. ഇന്നലെ മുംബയിലെ 4 കേസുകള്‍ കൂടി പോസിറ്റീവ് ആയതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 26 ആയി. ഇതേ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ഗവണ്‍മെന്‍റ്. മാളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപേ പറഞ്ഞു. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളും മത ചടങ്ങുകളും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

മുംബയില്‍ ഇതുവരെ 9 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദുബായില്‍ നിന്നും മുംബയിലെത്തിയ യുവാവിനാന് ഏറ്റവും ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂനെയില്‍ 10 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നാഗ്പൂരില്‍ 4 പെര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ രോഗബാധയുണ്ട് എന്ന സംശയമുള്ള 5 രോഗികള്‍ നാഗ്പൂരിലെ മയോ ആശുപത്രിയില്‍ നിന്നും ചാടിപ്പോയി.

Also Read – ചിത്രം മോര്‍ഫ് ചെയ്ത് കൊറോണയാണെന്ന് പ്രചരിപ്പിച്ചു, പരാതിയുമായി പൂര്‍ണ്ണ ആരോഗ്യവതിയായ യുവതി പോലീസ് സ്റ്റേഷനില്‍

Copyright © . All rights reserved