Latest News

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്ക് ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസനാണ് തായ്വാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വിവരം ട്വീറ്റ് ചെയ്തത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത തായ്വാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന പത്തുവയസുള്ള കായിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്ത. ഇയാള്‍ ടീമില്‍ അംഗമല്ലെങ്കിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.

അതേസമയം ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്വാളും ലക്ഷ്യാസെന്നും അടക്കം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ടൂര്‍ണമെന്റിലുണ്ടായിരുന്ന സമയത്ത് തായ്വാന്‍ താരം അവിടെ ഉണ്ടായിരുന്നു.

തായ്വാന്‍ ടീമിനൊപ്പം ഫെബ്രുവരി 16-24 ദിവസങ്ങളില്‍ സ്പെയിനിലും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഏഴ് വരെ ജര്‍മ്മനിയിലും മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ബ്രിട്ടനിലും രോഗബാധിച്ചയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തലവേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് തായ്വാന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൗമാര താരവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന 33 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.

സൈനയും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും അടക്കം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പങ്കെടുത്ത താരങ്ങളെല്ലാം കടുത്ത ആശങ്കയോടെയാണ് വാര്‍ത്തയോട് പ്രതികരിച്ചിരിച്ചത്. ‘എന്തു ചെയ്യാന്‍…. ശരിക്കും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ‘ യെന്നാണ് സൈന ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനിടെ കളികാണാനെ ത്തിയവരിലെ മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായും മറ്റൊരു ട്വിറ്റര്‍ സന്ദേശവും പ്രചരിക്കുന്നുണ്ട്.

കൊറോണ ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ തീരുമാനത്തിനെതിരെ സൈന പരസ്യമായി രംഗത്തുവന്നിരുന്നു. താരങ്ങളുടെ ആരോഗ്യത്തേക്കാള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സൈനയുടെ പരസ്യമായ ആരോപണം.

കൊവിഡ് 19ന്റെ വ്യാപനം ലോക ജനതയെ ആശങ്കയിലാഴ്ത്തുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുകയാണ് ഓസീസ് മുന്‍ പേസര്‍ ഷെയ്ന്‍ വോണ്‍. തന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ മുഖ്യ ഉല്‍പന്നമായ ജിന്‍(ആല്‍ക്കഹോള്‍) ഉത്പാദനം നിര്‍ത്തി വെച്ച് പകരം, സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുകയാണ് വോണ്‍. വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.കോവിഡ് മൂലം ഹാന്‍ഡ് സാനിറ്റെസറിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു വോണിന്റെ തീരുമാനം.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തങ്ങളെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഓസ്ട്രേലിയന്‍ കമ്പനികളോട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വോണിന്റെ ‘സെവന്‍സീറോഎയ്റ്റ്’ എന്ന ഡിസ്റ്റിലറി കമ്പനി മെഡിക്കല്‍ ഗ്രേഡ് 70% ആല്‍ക്കഹോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വോണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ രണ്ട് ആശുപത്രികളിലേക്ക് തുടര്‍ച്ചയായി സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കാന്‍ കരാറായെന്നും വോണ്‍ പറഞ്ഞു.

കൊറോണ വൈറസിനെ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ നിര്‍മിക്കാന്‍ കമ്പനികളോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളില്‍ നമ്മളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് വോണ്‍ പറഞ്ഞു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആശുപത്രികളിലേക്കാണ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നത്.

ആദ്യമായല്ല വോണ്‍ ഓസ്ട്രേലിയക്ക് സഹായഹസ്തവുമാകുന്നത്. ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്റെ ഏറ്റവും വിലപ്പെട്ട തൊപ്പി ലേലം ചെയ്ത് വോണ്‍ കോടികള്‍ സംഭാവനയായി നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായി ഓസ്ട്രേലിയയില്‍ കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാണ്ട് 750 ഓളം കേസുകളാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7 പേര്‍ മരിക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ കായിക രംഗം മുഴുവന്‍ കൊറോണയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.

ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.

പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.

അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.

കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ച് രണ്ടു മരണം. ഇതില്‍ നാലുപേരുടെ നിലഗുരുതരം. മരണപ്പെട്ടവരും പരിക്കേറ്റവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ്. കൊച്ചുമോന്‍ ആന്റണി പുരയ്ക്കല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണശാലയിലെ തൊഴിലാളികള്‍ക്കാണ് അപകടമുണ്ടായത്.

പുളിങ്കുന്ന് മുപ്പതില്‍ച്ചിറ റെജി(50), കിഴക്കേച്ചിറ കുഞ്ഞുമോൾ (55) എന്നിവരാണ് മരിച്ചത്. കരിയച്ചിറ ഏലിയാമ്മ തോമസ്(50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു(30), കന്നിട്ടച്ചിറ ബിന്ദു (42),കിഴക്കാട്ടുതറ സരസമ്മ(52) കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ(56) എന്നിവരെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പുളിങ്കുന്ന് തോട്ടാത്തറ ഓമന(49) പുത്തന്‍പുരക്കല്‍ച്ചിറ ഷീല(48) കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്‍ത്ഥന്‍(64) എന്നിവരെ നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകല്‍ രണ്ടോടെയായിരുന്നു അപകടം.

സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി.വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.

ബിജോ തോമസ് അടവിച്ചിറ

ലണ്ടൻ: കൊറോണ രോഗത്തെ അതിജീവിച്ചത് ചിക്കൻ സൂപ്പും നാരങ്ങാവെള്ളവും പാരസെറ്റാമോളും മാത്രം കഴിച്ചാണെന്ന് അവകാശപ്പെട്ട് ബ്രിട്ടീഷുകാരിയായ ഡോക്ടർ. തനിക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ താൻ പുതിയ ഭക്ഷണരീതി പിന്തുടരുകയും പാരസെറ്റമോൾ മരുന്നായി കഴിക്കുകയും ചെയ്‌തെന്നാണ് ഈ ഡോക്ടർ പറയുന്നത്. റോയൽ കോളജിലെ ജിപി വിഭാഗം മുൻ മേധാവി കൂടിയായ സീനിയർ ഡോക്ടർ ക്ലെയർ ജെറാർഡാണ് കോവിഡ് 19 രോഗം ബാധിച്ച താൻ പൂർണ്ണമായും അസുഖം ഭേദപ്പെട്ട് കോവിഡ് വിമുക്തയായെന്ന് അവകാശപ്പെട്ടിരിക്കുന്നത്.

ന്യൂയോർക്കിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ക്ലെയറിന് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയർ പറയുന്നു. ദീർഘദൂരം വിമാനത്തിൽ യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താൻ ആദ്യം കരുതിയതെന്നും ഇവർ വെളിപ്പെടുത്തുന്നു.

തുടർന്ന് തൊണ്ടവേദനയും ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വർധനയും ഉണ്ടായതോടെ വീട്ടിൽ വിശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതൽ അറിയാന് ശ്രമിച്ചു. തുടർന്ന് ലോക്കൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചതെന്ന് ഈ ഡോക്ടർ പറയുന്നു.

ന്യൂഡൽഹി ∙ ഗായിക കനിക കപൂറിനെ കോവിഡ് 19 പോസിറ്റീവ് ആയി ലക്നൗ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു ശേഷം ലക്നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ കനിക പങ്കെടുക്കുകയും ചെയ്തു.

ഈ പാർട്ടിയിൽ താനും മകൻ ദുഷ്യന്തും പങ്കെടുത്തുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെ വെളിപ്പെടുത്തി. ഇരുവരും ക്വാറൻറീനിൽ പ്രവേശിച്ചു. ദുഷ്യന്ത് സിങ് എംപിയാണ്. അദ്ദേഹം പാർലമെന്റിലും സെൻട്രൽ ഹാളിൽ വരികയും ചെയ്തിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു.

മലയാളിയും തെന്നിന്ത്യന്‍ താരവുമായ അമല പോള്‍ വീണ്ടും വിവാഹിതയായതായി സൂചന. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയി ചില ചിത്രങ്ങളാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് ആധാരം. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ്് ആണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. താനും അമലയുമായുള്ള വിവാഹം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കഴിഞ്ഞെന്നും ഉത്തരേന്ത്യന്‍ രീതിയിലായിരുന്നു വിവാഹമെന്നും ഭവ്‌നീന്ദര്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ഭവ്‌നീന്ദറിന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇല്ല. പിന്‍വലിച്ചതിയാട്ടാണ് കാണുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് അമലയുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.

ആടൈ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടയില്‍ അമല, താനൊരാളുമായി റിലേഷന്‍ഷിപ്പിലാണെന്നും ആ വ്യക്തിയാരാണെന്നു പിന്നീട് താന്‍ തന്നെ അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഭവ്‌നീന്ദര്‍ ആണോ ആ വ്യക്തിയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മുംബൈ സ്വദേശിയായ ഭവ്‌നീന്ദര്‍ സിംഗ് ഗായകനാണ്.

2014 ല്‍ അമല പോള്‍ തമിഴ് സംവിധായകന്‍ എ എല്‍ വിജയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കഴിഞ്ഞ വര്‍ഷം വിജയ് വീണ്ടും വിവാഹിതനായി.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 223 ആയി. ഇന്ന് മാത്രം 50 ഓളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ 32 വിദേശ പൌരന്മാരും ഉള്‍പ്പെടുന്നു. ഇതുവരെ 5 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗ പടര്‍ച്ച തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു കര്‍ശനമായി പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ കര്‍ഫ്യൂ ആചരിക്കാനാണ് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് ഇന്നു മാത്രം 12 പേര്‍ക്ക് കൊറണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കൊച്ചിയിലെ അഞ്ച് വിദേശികളുള്‍പ്പെടെയാണിത്. കാസറഗോഡ് ആറുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കൊറോണവൈറസ് ബാധിച്ചിരിക്കുന്നത്. 444396 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നുമാത്രം 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.ഇതോടെ കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 40 ആയി.

കാസറഗോഡ് കൊറോണ സ്ഥിരീകരിച്ചവരിലൊരാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതാണ്. ഇദ്ദേഹം പിന്നീട് അവിടെത്തന്നെ ഒരുനാള്‍ തങ്ങുകയും പിന്നീട് കോഴിക്കോട് പോകുകയും ചെയ്തു. അവിടെ നിന്ന് കാസറഗോഡേക്ക് പോയി. കാസറഗോഡ് പൊതുപരിപാടികളിലടക്കം നിരവധി പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ഫൂട്ബോള്‍ കളിയിലും ക്ലബ്ബ് പരിപാടികളിലുമെല്ലാം പങ്കെടുത്തു. ഒട്ടേറെ ആളുകളുമായി ഇയാള്‍ ബന്ധപ്പെട്ടു. ഈ നില വന്നപ്പോള്‍ കാസറഗോഡ് പ്രത്യേക ശ്രദ്ധ വേണ്ട അവസ്ഥ വന്നു.

രണ്ട് എംഎല്‍മാര്‍ നിരീക്ഷണത്തിലായിട്ടുണ്ട്. ഇതേ കക്ഷി കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതാണ് ഇതിനു കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആളുകള്‍ പൊതുവില്‍ സഹകരിക്കുന്നുണ്ടെങ്കിലും ഇത്തരമാളുകള്‍ പ്രശ്നമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഞായറാഴ്ച നിശ്ചലമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോയും ഓടില്ല. എല്ലാവരും വീടുകളില്‍ കഴിയുമ്പോള്‍ പരിസരം പൂര്‍ണമായും ശുചീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍

1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു

കൊച്ചിയിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ യുകെയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക്. മൂന്നാറിൽ നിന്നെത്തിയ സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 അംഗ സംഘമാണ് മൂന്നാറിൽ നിന്നെത്തിയത്. കളമശേരിയിലെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് ഇവരെ മാറ്റി. സ്വാകാര്യ ആശുപത്രിയിൽ അടക്കം സജീകരണങ്ങൾ. ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സുസജം. അഞ്ചുപേരുടേയും നില തൃപ്തികരമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘത്തിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 30 ആയി.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനായി കോമ്പാറ്റ് (COM-BAT) എന്ന പുതിയ ആന്‍േഡ്രായിഡ് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുകയാണ് തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ ജീവനക്കാരും ഡിപ്പാർട്മെന്റ് ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാര്‍ഥി ജെയ്‌മോൻ ജയിംസും . ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരം കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല മാക്ഫാസ്റ്റ് കോളജിന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെയും ഐ.ടി മിഷന്റെയും സഹായത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. നാലു ദിവസംകൊണ്ടാണ് ആപ്ലിക്കേഷന്‍ യഥാര്‍ഥ്യമായത്.

ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ ഐഡിയിലൂടെ ലിങ്ക് ഉപയോഗിച്ച് കോമ്പാറ്റിന്റെ സഹായത്തോടെ ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരുടെയും ഫെയ്സ്ബുക്ക് പേജിലും നേരിട്ട് എത്താന്‍സാധിക്കും. ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 16 ടീമുകളിലെ അംഗങ്ങള്‍ക്കും നേരിട്ട് വിവരങ്ങള്‍ കൈമാറാനും ഈ ആപ്പിലൂടെ സാധിക്കും. അഡ്മിന്‍ ആയിരിക്കും കോമ്പാറ്റ് ആപ്പ് നിയന്ത്രിക്കുന്നത്. 16 അംഗ സംഘത്തിലുമുള്ളവരുടെ മൊബൈല്‍ നമ്പരുകളും ഇതിലുണ്ട്. ആപ്പില്‍ നിന്ന് ഇവരെ വിളിക്കാനും മെസേജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ആരുടെയും നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ കൃത്യസമയത്തുതന്നെ വിവരങ്ങള്‍ കൈമാറാം. സംസ്ഥാനത്ത് മുഴുവനും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.

തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ചെറിയാന്‍ ജെ.കോട്ടയില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുധീപ് ബി. ചന്ദ്രമന,പ്രോജക്ട് ലീഡര്‍ പവിന്‍രാജ് തടത്തില്‍, എന്‍.ഐ.സി ഓഫീസര്‍ ജിജി ജോര്‍ജ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ ആപ്പ്ലിക്കേഷൻസ് അവസാന വർഷ വിദ്യാർത്ഥി ജെയ്മോന്‍ ജെയിംസ്, ഡെവലപ്മെന്റ് ഓഫീസര്‍ സി.സജി , പ്രൊജക്ട് ഡെവലപ്പിംഗ് മാനേജര്‍ അജയ് കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോമ്പാറ്റ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.

മണ്ഡല മകരവിളക്ക് കാലത്ത് പോലീസ് ഡിപാർട്മെന്റിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ മാക്ഫാസ്റ്റിലെ എംസിഎ വിദ്യാർത്ഥിയായ ജെയ്മോന്‍ ജെയിംസ് ഡെവലപ്പ് ചെയ്‌ത അപ്ലിക്കേഷൻ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു .

RECENT POSTS
Copyright © . All rights reserved