Latest News

രണ്ടു വർഷം മുൻപുള്ള ഒരു ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നദിയ മൊയ്തു. 2018ൽ ഗലാട്ട ഡോട്ട് കോമിനായി നടത്തിയ ഫോട്ടോ ഷൂട്ടിൽ വിഎസ് അനന്ത കൃഷ്ണൻ പകർത്തിയ ചിത്രമാണ് നദിയാ മൊയ്തു ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ സമയത്ത് സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പഴയ കാല ചിത്രങ്ങൾ നദിയ മൊയ്ദു പങ്കുവയ്ക്കുകയാണ്. താരത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. “നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്”സിനിമയെ കുറിച്ചായിരുന്നു താരത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ്.പള്ളിയിൽ പ്രാർഥിക്കുന്ന ഗേളിയും തൊട്ടതുത്ത് സംവിധായകൻ ഫാസിലും. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റിൽ കുറിച്ചത്.

സമന്താ ജഗനായിരുന്നു ഫോട്ടോ ഷൂട്ടിനായി മേക്കപ്പ് നിർവഹിച്ചത്. അമൃതാ റാം ആയിരുന്നു സ്റ്റൈലിസ്റ്റ്. #ThrowBackThursday എന്ന ഹാഷ്ടാഗോടു കൂടിയാണ് നദിയാ മൊയ്തു ഫൊട്ടോ പങ്കുവച്ചത്. 2018ലെ ഈ ലുക്ക് തന്നെത്തന്നെ അതിശയിപ്പിച്ചതായും ഫെയ്സ്ബുക്ക് പോസ്റ്റിൽ നദിയ പറയുന്നു.

1984ലാണ് ഫാസില്‍ സംവിധാനം ചെയ്‌ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം പുറത്തിറങ്ങിയത്. നദിയ മൊയ്തുവിന്റെ ആദ്യ ചിത്രമായിരുന്നു നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്.

ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ നദിയ പറഞ്ഞതിങ്ങനെ:

“ഞാൻ കോളേജിൽ നിന്നും വരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിൽ ഉണ്ട്. ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ടെന്നും എന്നെ കാണാനായാണ് വരുന്നതെന്നും ബോംബൈയിൽ വരുന്നതിനു മുൻപേ എന്റെ ഫാദറിനോട് പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എനിക്ക് അത് അൺകംഫർട്ടബിൾ ആയി തോന്നി. പിന്നീട് അദ്ദേഹം പറഞ്ഞു നമുക്ക് നടക്കാൻ പോകാമെന്ന്. അങ്ങനെ ഞാനും ഫാസിൽ അങ്കിളും എന്റെ അനിയത്തിയും കൂടി നടക്കാൻ പോയി. എന്റെ വീടിനു പുറത്ത് ഒരു ലെയ്ൻ ഉണ്ട്. അവിടെയാണ് നടക്കാൻ പോയത്. എന്റെ ഇഷ്‌ടങ്ങൾ എന്താണ്, സ്‌പോർട്സ് ഇഷ്ടമാണോ, വേറെന്തൊക്കെ ചെയ്യും എന്നെല്ലാം നടക്കുന്നതിനിടയിൽ ചോദിച്ചു. എന്നെ ഒരു ക്യാരക്‌ടർ ആയിട്ട് സ്റ്റഡി ചെയ്യാനായിരിക്കും അതെല്ലാം ചോദിച്ചത്. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറേ ആൺകുട്ടികൾ വരുന്നുണ്ടായിരുന്നു. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ പറഞ്ഞിട്ടു പോയി. ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി. എനിക്ക് തോന്നുന്നു ആ നോട്ടത്തിലാണ് ഫാസിൽ അങ്കിളിനു മനസ്സിലായത് ഗേളി എന്ന ക്യാരക്‌ടർ എനിക്ക് ചേരുമെന്ന്.”

ആലപ്പുഴയിലും പരിസരത്തുമായിരുന്നു ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ന്റെ ചിത്രീകരണം. അഭിനയപരിചയമില്ലെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ നദിയക്ക് പ്രയാസമില്ലായിരുന്നു. ബോംബെയിലെ വീട്ടില്‍ മലയാളം പറഞ്ഞിരുന്നത് കൊണ്ട് മലയാളം പതിപ്പില്‍ ഡയലോഗ് പറഞ്ഞു അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചിത്രത്തില്‍ നദിയയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്‌.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്‌ച (ഇന്നലെ) രാത്രി 9. 25ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

വയറിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരോളിൽ കഴിയുന്നതിനിടെയാണ് മരണം. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് രോഗബാധിതനായത്. 2019 ജനുവരി മുതൽ രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ടി പി വധ കേസിൽ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തൻ ജീവ പര്യന്തം തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടത്. മാർച്ചിലാണ് പികെ കുഞ്ഞനന്തന് ഹൈക്കോടതി പരോൾ അനുവദിച്ചത്. ശിക്ഷ തൽക്കാലത്തേക്ക് റദ്ദാക്കി 3 മാസത്തെ ജാമ്യമായിരുന്നു അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ കോടതിയെ സമീപിച്ചത്. 85 കിലോ ഉണ്ടായിരുന്ന ഭാരം 30 ആയി കുറഞ്ഞെന്നും ഇപ്പോൾ ലഭിക്കുന്ന ചികിത്സ പോരെന്നും വിദഗ്‌ധ ചികിത്സ വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ടി പി കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2012 മേയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സിപിഎം വിമതനും റവലൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവുമായ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.

മുഖ്യമന്ത്രിദു:ഖം രേഖപ്പെടുത്തി

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

“പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ” – മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ബ്രിട്ടനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെയും പതിനായിരത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,95,772 ആയി ഉയർന്നിട്ടുണ്ട്. ബ്രിട്ടനിലെ കോവിഡ് ബാധിതരുടെ എണ്ണം 2,91,588 ആണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ബ്രസീലിൽ ഏഴര ലക്ഷത്തിലധികം പേർക്കും റഷ്യയിൽ അഞ്ച് ലക്ഷത്തോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 75,83,521 പേർക്കാണ് ആഗോളതലത്തിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,23,082 ആയി.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നത് ആശങ്ക പരത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുമ്പോൾ ഉറവിടം കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ വെല്ലുവിളി. ആരോഗ്യവകുപ്പ് അതീവ ജാഗ്രതയോടെ നീങ്ങുന്നുണ്ടെങ്കിലും സാമൂഹ്യവ്യാപനം തടയുക വലിയ വെല്ലുവിളിയാണ്.

സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആരോഗ്യവകുപ്പ് ഇതുവരെ നൽകിയിട്ടില്ല. പിസിആർ ടെസ്റ്റിനു ശേഷം മാത്രമേ ഇവരുടെ രോഗവിവരം സ്ഥിരീകരിക്കൂ. ആന്റിബോഡി ടെസ്റ്റിനു കൃത്യത കുറവുണ്ട്. അതിനാലാണ് പിസിആർ ടെസ്റ്റ് നടത്തുന്നത്. പതിനൊന്ന് ദിവസത്തിനിടെ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതും വെല്ലുവിളിയാണ്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകി. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പരിശോധന കർശനമാക്കും.

ദിനേശ് ശ്രീധരൻ

തിരുവനന്തപുരം: വിദേശ സംരംഭകര്‍ക്കും പ്രവാസി മലയാളികള്‍ക്കും കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും നല്ല അവസരമാണ് സംജാതമായിരിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധരാകുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കോവിഡാനന്തര കേരളത്തില്‍ വ്യവസായം, കൃഷി മേഖലകള്‍ക്കാണ് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നത്. വ്യവസായ നിക്ഷേപത്തിനുള്ള അനുമതികള്‍ അങ്ങേയറ്റം ലളിതമാക്കുകയും സംരംഭങ്ങള്‍ക്ക് വിപുലമായ അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്തതായി ബ്രിട്ടനിലെ മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി വ്യക്തമാക്കി.

കേരളം ഒരു സമ്പൂര്‍ണ്ണ നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. നിക്ഷേപ നടപടികള്‍ എളുപ്പമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷം വ്യവസായ വകുപ്പ് ഊന്നല്‍ നല്‍കിയത്. നിക്ഷേപ അനുമതികളും ലൈസന്‍സുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ കെ സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനം കൊണ്ടുവന്നു. 7 നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു. ചെറുകിട വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന നിയമം കൊണ്ടുവന്നു. സംരംഭം തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസന്‍സുകളും മറ്റും നേടിയാല്‍ മതി. വന്‍കിട വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാനുള്ള വ്യവസ്ഥ ഈ മാസം നിലവില്‍ വരും. ഇതുപ്രകാരം ഒരു വര്‍ഷത്തിനകം അനുമതികള്‍ നേടിയാല്‍ മതി.
ഇല്ലായ്മ പറഞ്ഞ് മാറിനിന്ന് വിശകലനം നടത്തുന്ന കാലം മാറി. കുറവുകള്‍ മനസ്സിലാക്കി അവ പരിഹരിക്കാനാണ് കേരള ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. അതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പും സജീവമായി നിര്‍വഹിക്കുന്നുണ്ട്. അന്യായ പണിമുടക്കുകളും ലോക്കൗട്ടുകളും ഇന്ന് ഓര്‍മ്മയായി. നോക്കുകൂലി നിയമത്തിലൂടെ അവസാനിപ്പിച്ചു.
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് 3434 കോടിയുടെ പാക്കേജ് ആണ് നടപ്പാക്കുന്നത്. ഫുഡ് പ്രോസസ്സിങ്ങ്, ലൈഫ് സയന്‍സ്, ലൈറ്റ് എഞ്ചിനിയറിങ്ങ് രംഗങ്ങളിലായി പത്തിലധികം വ്യവസായ പാര്‍ക്കുകള്‍ നിക്ഷേപകര്‍ക്കായി ഒരുങ്ങുകയാണ്. ഐ ടി മേഖലയ്ക്ക് കൂടുതല്‍ സ്പേസ് ലഭ്യമാക്കുന്നുണ്ട്.

കേരള വികസനത്തില്‍ പ്രവാസികളുടെ പങ്ക് അമൂല്യമാണ്. ആ സഹകരണം തുടര്‍ന്നും ഉണ്ടാകണം. വിദേശത്തുനിന്ന് സംരംഭം തുടങ്ങാന്‍ പ്രായോഗികമായ മികച്ച ആശയങ്ങളുമായി സമീപിക്കുന്നവര്‍ക്ക് ആവശ്യമായ ഉപദേശ, നിര്‍ദേശങ്ങളും നിയമസഹായവും മന്ത്രി ഉറപ്പ് നല്‍കി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ മലയാളി പ്രവാസികളുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നാട്ടിലേക്ക് മടങ്ങിയവരുടെയും വിദേശത്ത് എത്തിയവരുടെയും വിസ കാലാവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്രഗവണ്‍മെന്റിന്റെയെും ശ്രദ്ധയില്‍പെടുത്തും. നോര്‍ക്ക വഴിയുള്ള സഹായങ്ങളും ലഭ്യമാക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നഴ്സുമാരെ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന് നഴ്സുമാരുടെ ഒഴിവ് വരുന്നുണ്ട്. ഈ മേഖലയിലേക്കും നോര്‍ക്കയുടെ സഹായത്തോടെ റിക്രൂട്ട്മെന്റിന് നടപടി സ്വീകരിക്കും. നഴ്സ് റിക്രൂട്ട്മെന്റില്‍ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കും. യു കെ യില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് പ്രതിരോധ മികവ് ലോകമെങ്ങും മലയാളികളുടെ അഭിമാനം ഉയര്‍ത്തിയെന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേരളം കൈകൊണ്ട നടപടികള്‍ പ്രശംസനീയമാണെന്നും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രവാസികള്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിലെ സംരംഭകരെ കേരളത്തിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു. പൊതുമേഖലയെ സംരക്ഷിച്ച് മികവിലേക്കെത്തിച്ച പ്രവര്‍ത്തനം മാതൃകയാണ്. എല്ലാ മേഖലയിലും കേരളം അഭിമാനമായ നേട്ടം കൈവരിക്കുകയാണ്. ബ്രിട്ടനിലെ മലയാളി പ്രവാസി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ കേരള ഗവണ്‍മെന്റിന് ഉണ്ടാകുമെന്നും അറിയിച്ചു. തോമസ് ജോണ്‍ വാരിക്കാട്ട്, ടോം ജേക്കബ്, റെനി മാത്യു, സ്വപ്ന പ്രവീണ്‍, ശ്രീജിത്ത്, നെവില്‍ എബ്രഹാം, ബൈജു, മനോജ് പിള്ള, സിജി സലിംകുട്ടി, ലിയോസ്, സന്തോഷ് ജോണ്‍, സുഗതന്‍ തെക്കേപുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു സമീക്ഷ യു കെ നാഷണൽ സെക്രട്ടറി..ദിനേശ് വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു.

 

ബഹ്‌റൈൻ പോലീസ് ബാന്റിൽ ട്രംപ്റ്ററും കണ്ണൂർ സ്വദേശിയുമായ പോൾ സോളമൻ (61) ഇന്ന് രാവിലെ ബഹ്‌റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ഹോസ്പിറ്റലിൽ ശ്വാസകോശസംബന്ധമായ അസുഖം മൂലം മരണമടഞ്ഞു.  ഭാര്യ ലിനി ഇന്ത്യയിലും മകൻ റീഗൺ ഉന്നത പഠനത്തിനായി യുകെയിലുമാണ്.

തന്റെ മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ഉയർത്തിയ ആരോപണത്തിൽ നിലപാടു വ്യകതമാക്കി നടി മാല പാര്‍വതി. മകന്‍ ചെയ്തതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും നിയമപരമായി നേരിടുമെന്നും മാല പാര്‍വതി പ്രതികരിച്ചു. അനന്തകൃഷ്ണന്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ചെയ്തതിന്റെ ഉത്തരവാദിത്തം അയാള്‍ സ്വയം ഏറ്റെടുക്കുമെന്നും  മാല പാര്‍വതി പറഞ്ഞു.

സംഭവത്തെക്കുറിച്ച് മാല പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ: “സംഭവം അറിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചു. നേരില്‍ കണ്ടാലേ, ഈ വിഷയം തീരൂ എന്ന് അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. പിന്നീട് ഒരു വോയ്സ് നോട്ട് കിട്ടി. അതില്‍ നഷ്ടപരിഹാരം കിട്ടിയാലേ ഈ വിഷയം തീരാന്‍ സാധ്യതയുള്ളൂ എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിനു ശേഷം ഞാന്‍ പ്രതികരിച്ചില്ല.”

സീമ വിനീതിന് നേരിടേണ്ടി വന്നത് തികച്ചും ദുഃഖകരമായ അനുഭവമാണെന്ന് പറയുമ്പോഴും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാല പാര്‍വതി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. “മെയ്ക്കപ്പ് ആര്‍ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്നാണ് അവന്‍ പറയുന്നത്. സത്യമെന്തായാലും പുറത്തു വരണം. ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ഇക്കാര്യത്തില്‍ സീമയ്ക്ക് ഒപ്പമാണ്. മകനെ ഒരിക്കലും പിന്തുണയ്ക്കില്ല. എന്നാല്‍ മകന്‍ പറയുന്നത് അവര്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെ ആണെന്നുമാണ്.” ‌

എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാല പാര്‍വതിയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. അതിനെക്കുറിച്ച് പാർവതി പറയുന്നതിങ്ങനെ: “സീമ എന്നോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച ഞാന്‍ കേട്ടു എന്നാണ് പറഞ്ഞത്. അവര്‍ അങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നതായുള്ള ഓഡിയോ ക്ലിപ് എനിക്ക് കിട്ടി. മറ്റൊരു മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ആണ് അതു അയച്ചു തന്നത്. അവര്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. എന്തായാലും ഇത് ഒതുക്കിതീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനു ശ്രമിച്ചാല്‍ അതു നടക്കില്ല. നിയമപരമായി മുന്നോട്ടു പോകാം. എന്റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, അത് തെളിയിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കട്ടെ,” മാല പാര്‍വതി പറഞ്ഞു.

ഏകപക്ഷീയമായ സെക്സ് ചാറ്റാണ് നടന്നതെന്ന സീമ വിനീതിന്റെ ആരോപണത്തില്‍ സംശയമുണ്ടെന്നും പരസ്പര സമ്മതത്തോടെ നടന്ന സംഭാഷണമായിരുന്നെന്ന് സംശയിക്കുന്നതായും മാല പാര്‍വതി വ്യക്തമാക്കി. ഇക്കാര്യം മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഉഭയസമ്മതപ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കില്ലെന്ന് പാര്‍വതി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് താരം ആവശ്യപ്പെട്ടു. കൂടാതെ, സെക്സ് ചാറ്റിനു വേണ്ടി ഫെയ്സ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ പല സീക്രട്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നും അവയ്ക്കെതിരെയും നടപടി വേണമെന്നും മാല പാര്‍വതി പറഞ്ഞു.

അതേസമയം, അനന്തകൃഷ്ണനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ മറവില്‍ മാല പാര്‍വതിക്കെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വ്യക്തിഹത്യയെ അപലപിച്ച് സീമ വിനീത് രംഗത്തു വന്നു. “ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാൻ ഉന്നയിച്ച സത്യങ്ങൾ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണയ്ക്കാൻ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളിൽ എനിക്കൊരു പങ്കുമില്ല,” സീമ വിനീത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

നഷ്ടപരിഹാരം വാങ്ങാന്‍ നടക്കുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ സീമ പ്രതികരിച്ചു. “കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല,” സീമ പറഞ്ഞു.

മാല പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ച് സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അന്തകൃഷ്ണന്റെ പേരു വെളിപ്പെടുത്താതെയായിരുന്നു ആദ്യം സീമ ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീട് മാല പാര്‍തിയുടെ മകനില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്ന് അവർ തുറന്നു പറഞ്ഞു.

ജില്ലാ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശിയെ കാണാതായതിൽ മെഡിക്കൽ ഓഫീസറിൽനിന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ ലോറി ഡ്രൈവറെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.

മേയ് 30ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ രോഗലക്ഷണവുമായി എത്തിയ ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കുന്പോൾ കോവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞതോടെയാണ് ഇയാളെ കാണാതായത്.

നിലവിൽ ഇയാളുടെ മൊബൈൽ ഫോണ്‍ ടവർ ലോക്കേഷൻ വിശാഖപട്ടണത്താണ് കാണിക്കുന്നത്. സംഭവത്തെതുടർന്ന് സൈബർ സെല്ലും ക്രൈം ബ്രാഞ്ചും അന്വോഷണം ആരംഭിച്ചു.

ആറ്റിലെ ഫോട്ടോഷൂട്ട് അനുഭവം പങ്കുവെച്ച് നടി അനുശ്രീ. അനുശ്രീയുടെ ഫോട്ടോഷൂട്ട് അല്ല, പെങ്ങളുടെ സുരക്ഷക്കായി ചേട്ടൻ ചെയ്ത സാഹസമാണ് ഇതിലെ ഹൈലൈറ്റ്. അടിയൊഴുക്കുള്ള പുഴയിൽ‌ അനുശ്രീയുടെ സുരക്ഷയെക്കരുതി മുങ്ങിയും പൊങ്ങിയും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ചേട്ടനെ പറ്റിയാണ് താരത്തിൻറെ പുതിയ പോസ്റ്റ്.

ചിത്രങ്ങൾക്കൊപ്പനൊപ്പമുള്ള കുറിപ്പങ്ങനെ:
”Like always…You are my pillar of strength Anoob Anna…❤… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ photoshoot ചെയ്തത്… ഞാൻ pose ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ pose ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു..Like always you are my pillar of strength…My under water security wal”.

ആറ്റില ഫോട്ടോഷൂട്ടിന്‍റെ ആദ്യഭാഗം അനുശ്രീ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ടുകളാണ് ലോക്ക്ഡൗൺ കാലത്ത് അനുശ്രീയുടെ പ്രധാനവിനോദം. ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഇവ പങ്കുവെയ്ക്കാറുമുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിലെ തർക്കം തീർക്കാൻ തിരക്കിട്ട ശ്രമം തുടരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന കോൺഗ്രസ് ആവശ്യം ജോസ് കെ മാണി വിഭാഗം തള്ളി. പി കെ കുഞ്ഞാലിക്കുട്ടി എം പി ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചെങ്കിലും അതിനോട് യോജിപ്പില്ലെന്നാണ് സൂചന.

പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു കൊടുക്കണമെന്ന് ഇന്നലെ കോൺഗ്രസ് നേതൃത്വം കർശന നിർദേശം നൽകിയിരുന്നു. എന്നാൽ രാവിലെ പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചർച്ചയിലും കോൺഗ്രസ് ആവശ്യംഅംഗീകരിക്കാൻ ആകില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി

തൽക്കാലം രാജിവയ്ക്കുക . രണ്ടില ചിഹനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റ വിധി അനുകുലമായാൽ പ്രസിഡന്റ് സ്ഥാനം തിരിച്ചു നൽകാമെന്ന് കുഞ്ഞാലിക്കുട്ടി നിർദ്ദേശം വല്ലെങ്കിലും അതു ജോസ് കെ മാണി വിഭാഗം അംഗീകരിക്കാൻ തയാറായില്ലെന്നാണ് സൂചന. എന്നാൽ ഒരു ഉപാധിക്കും പ്രസക്തിയി ല്ലെന്നും രാജി വയ്ക്കാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിയുമായും പിജെ ജോസഫ് വിഭാഗവുമായും ചർച്ച തുടരാനാണ് യു ഡി എഫ് നേതൃത്വത്തിന് തീരുമാനം

പ്രവാസി മലയാളി നിധിന്റെ മരണത്തില്‍ ദുഃഖം ഇനിയും കേരളക്കരയെയും പ്രവാസ ലോകത്തെയും വിട്ടുമാറിയിട്ടില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച് ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറയുന്നു.

നിതിന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും ,ഈ മറുനാടും നിതിന്റെ വേര്‍പ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയതെന്നും എന്നാല്‍ നിതിന്റെ മൃതദേഹത്തിനോടൊപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി നാട്ടിലേക്ക് എത്തിച്ചിരുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി കൂട്ടിച്ചേര്‍ത്തു.

ഹൃദയസ്തംഭനം മൂലം മരിച്ച കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയിലിന്റെ മൃതദേഹമായിരുന്നു അതെന്നും നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും എന്ന് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ല. ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ലെന്നും ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നമ്മുടെ കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോണ്‍ വിളിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. ഇന്ന് വെളുപ്പിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിച്ച നിതിന്റെ മൃതദേഹം നേരെ കൊണ്ട് പോയത്. ആശുപത്രിയില്‍ കഴിയുന്ന ആതിരയെ കാണിക്കുവാന്‍ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആതിരയോട് നിതിന്റെ മരണം വിവരം അറിയിക്കുകയാരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.ഈ വിവരം ആതിരയെ അറിയിക്കുവാന്‍ പോയ ബന്ധുക്കള്‍ക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച് ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അത്. എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങള്‍ക്ക് ഈശ്വരന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത് എനിക്കറിയില്ല. നിതിന്‍ ഏന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും,ഈ മറുനാടും നിതിന്റെ വേര്‍പ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയത്. നിതിന്റെ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി ഒപ്പം പോയിരുന്നു. കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയില്‍ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ.ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയില്‍ ഷാജന്‍ ദുബായില്‍ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജന്‍ പളളയില്‍. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടല്‍ കടന്ന് ഷാജനും ഗള്‍ഫിലെത്തിയത്.വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു.വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമ്മിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് അയച്ചത്.എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്.അതിന് എന്നെ വളരെയധികം സഹായിച്ചത് എയര്‍ അറേബ്യയുടെ മാനേജര്‍ ശ്രീ രജ്ഞിത്തായിരുന്നു.ഷാജന്റെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ നന്മ ചെയ്യുന്നവരുടെ വേര്‍പ്പാട് നമ്മുടെ മുന്നില്‍ തുറന്നിടുന്നത് കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും വാതിലുകളാണ്.

Copyright © . All rights reserved