Latest News

ബാല സജീവ് കുമാർ

കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്. യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.

യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.

കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.

ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.

കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നമ്പർ 02070626688

സൗത്താംപ്ടൺ: കൊറോണ വൈറസ് ശമനം കാണിക്കാതെ മനുഷ്യ ജീവനുകളെ പിഴുതെടുക്കുന്ന രീതി ഭംഗമില്ലാതെ തുടരുമ്പോൾ സൗത്താംപ്ടണിൽ ഉള്ള ഇരട്ടകളായ നഴ്‌സുമാരുടെ ജീവൻ ആണ് വെറും രണ്ട് ദിവസത്തെ ഇടവേളയിൽ പിഴുതെറിഞ്ഞത്.   സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍സ് നഴ്‌സായിരുന്ന 38 കാരിയായ കേയ്റ്റി ഡേവിസ് ചൊവ്വാഴ്ച വൈകീട്ട് കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. എന്നാൽ കേയ്റ്റിയുടെ ഇരട്ട സഹോദരിയും മുന്‍ കോളോറെക്ടൽ സർജറി യൂണിറ്റ് നേഴ്‌സുമായ എമ്മ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി സഹോദരിക്കൊപ്പം മരണത്തിലും ഒത്തുചേരുകയായിരുന്നു. ഇന്ന് മരിച്ച എമ്മ, ഇതേ ആശുപത്രിയിൽ 2013 വരെ നഴ്‌സായി ജോലി ചെയ്‌തിരുന്നു.

ഇരുവരും സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ചാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്തിലേയ്ക്ക് ഒന്നിച്ചെത്തിയ തങ്ങള്‍ ഒന്നിച്ചു തന്നെ മടങ്ങുകതന്നെ ചെയ്യുമെന്ന് ഇരുവരും പറഞ്ഞതായി സഹോദരിയായ സൂ (Zoe)  ബിബിസി യുമായി പങ്കുവെച്ചത്.

സൗതാംപ്ടണ്‍ ഹോസ്പിറ്റലില്‍ ചൈല്‍ഡ് ഹെല്‍ത്ത് യൂണിറ്റിലാണ് കേയ്റ്റി ഡേവിസ് ജോലി ചെയ്തിരുന്നത്. ഒരുമിച്ചു താമസിച്ചിരുന്ന ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി.

[ot-video][/ot-video]

വയനാടന്‍ ജനതയ്ക്ക് ഒന്നടങ്കം ആശ്രയമായിരുന്നു അന്തരിച്ച ബിസിനസ് പ്രമുഖന്‍ ജോയി അറക്കല്‍. അതുകൊണ്ടുതന്നെ ദുബായില്‍ വെച്ചുള്ള ജോയിയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് വിട്ടുമാറിയിട്ടില്ല.ജോയിയുടെ മരണവിവരമറിഞ്ഞതു മുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്.

പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് എം.ഡിയുമായ വയനാട് മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കല്‍ ദുബൈയില്‍ വെച്ചാണ് മരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ അറക്കല്‍ പാലസിന്റെ ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന ജോയി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ ആളായിരുന്നു.

മാനന്തവാടിക്കാര്‍ക്ക് മാത്രമല്ല വയനാടന്‍ ജനതക്കാകമാനം ആശ്രയമായിരുന്നു ഈ പ്രമുഖനായ ബിസിനസ്സുകാരന്‍. ധര്‍മ്മിഷ്ടനായ ജോയി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായിരുന്നു. നാട്ടിലെങ്ങും സേവനത്തിന്റെ മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖന്‍ പ്രളയകാലത്ത് നാട്ടുകാര്‍ക്കായി സ്വന്തം വീട് വിട്ടു കൊടുത്തിരുന്നു.

നിര്‍ധന കുടുംബങ്ങള്‍ക്കായി വീടുകള്‍ പണിതു നല്‍കിയും, മാതാവിന്റെ ഓര്‍മ്മക്കായി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കിയും നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കിയും കപ്പല്‍ ജോയിയെന്ന അറക്കല്‍ ജോയി നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ നാടിന്റെ പ്രിയപ്പെട്ടവന്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. മരണവിവരമറിഞ്ഞതുമുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പോലീസിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

[ot-video][/ot-video]

കുവൈത്തില്‍ കൊവിഡ് ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 85 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1395 ആയി ഉയര്‍ന്നു. ഇതുവരെ അഞ്ച് ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വെള്ളിയാഴ്ച രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ബംഗ്ലാദേശുകരനായ 55 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ പതിനഞ്ചായി. ഇന്ന് ആകെ 215 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2614 ആയി. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 198 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്.

വിവിധ രാജ്യക്കാരായ 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ 7 കുവൈത്തികള്‍ക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതെസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 115 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയി. നിലവില്‍ 1986 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് സ്‌ഫോടനത്തില്‍ അച്ഛനും മകനും പരിക്കേറ്റു. പയ്യോളിയിലാണ് സംഭവം. പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനെടയാണ് സ്‌ഫോടനം ഉണ്ടായത്. കിഴൂര്‍ സ്വദേശിയായ നാരായണന്‍, മകന്‍ ബിജു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. നാരായണനും മകന്‍ ബിജുവും വീടും പരിസരവും വൃത്തിയാക്കിയ ശേഷം പാഴ് വസ്തുക്കള്‍ ടാര്‍ വീപ്പയില്‍ നിറയ്ക്കുകയും ഇതിന് തീ കൊടുക്കുകയും ചെയ്തു.

അല്‍പ്പസമയത്തിനു ശേഷം ടാര്‍ വീപ്പ പൊട്ടിത്തെറിക്കുകയും സമീപത്തുണ്ടായിരുന്ന ഇരുവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തിന് പുറകെ പയ്യോളി പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടനകാരണം കണ്ടെത്താനായില്ല. കത്തിച്ച സാധനങ്ങളില്‍ കരിമരുന്നും ഉള്‍പ്പെട്ടിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ബെഞ്ചമിൻ നെതന്യാഹുവും ഗാന്റ്സും തമ്മിലുള്ള സഖ്യ കരാറിന്റെ വെളിച്ചത്തിൽ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ യൂറോപ്യൻ യൂണിയനും യു.എന്നും രംഗത്ത്. ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ നിരവധി രാജ്യങ്ങള്‍ പരസ്യ പ്രതികരണവുമായി മുന്നോട്ടുവന്നു. അത്തരമൊരു നീക്കം ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന് അന്താരാഷ്ട്ര പിന്തുണയോടെ നടക്കുന്ന പരിഹാര ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുഎന്നിന്റെ പ്രത്യേക മിഡിൽ ഈസ്റ്റ് പ്രതിനിധി നിക്കോളായ് മ്ലഡെനോവ് പറഞ്ഞു.

‘1967 ൽ ഇസ്രായേൽ കൈവശപ്പെടുത്തിയ പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള യൂറോപ്യൻ യൂണിയന്റെ നിലപാട് മാറ്റമില്ലാതെ തുടരുകയാണെന്ന്’ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ മീറ്റിംഗിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട യൂറോപ്യൻ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ ഇസ്രയേൽ ഉന്നയിക്കുന്ന പരമാധികാരം യൂറോപ്യൻ യൂണിയൻ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏതു തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമായി യൂറോപ്യൻ യൂണിയൻ കാണുമെന്നും സാഹചര്യത്തെയും അതിന്റെ വിശാലമായ പ്രത്യാഘാതങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോറലിന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച ഇസ്രായേൽ അത് അംഗരാജ്യങ്ങളുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തിന്‍റെ ആഴം കണക്കിലെടുക്കുമ്പോൾ, കഴിഞ്ഞ ഒരു ദിവസംകൊണ്ട് അങ്ങനെയൊരു നായ വ്യതിയാനം സംഭവിക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ആരുടെ നയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അത്ഭുതത്തോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി യിസ്രേൽ കാറ്റ്സ് പറഞ്ഞു.

എന്നാല്‍, ‘ഇസ്രയേലുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, കൂട്ടിച്ചേർക്കൽ ചോദ്യം ചെയ്യപ്പെടാതെ അനായാസമായി നടത്താമെന്ന് ഇസ്രായേല്‍ കരുതേണ്ടെന്ന്’ യുഎൻ സുരക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രഞ്ച് അംബാസഡർ നിക്കോളാസ് ഡി റിവിയേർ പറഞ്ഞു. ഈ നടപടി അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുമെന്നും സമാധാന പ്രക്രിയയെ അപകടത്തിലാക്കുമെന്നും യുണൈറ്റഡ് കിംഗ്ഡവും നിലപാടെടുത്തു. അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്ന നടപടി നിലവിലെ അന്താരാഷ്‌ട്ര തലത്തിലുള്ള പ്രശ്ന പരിഹാര ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും എതിര്‍ക്കപ്പെടെണ്ടതാണെന്നും ജര്‍മ്മനിയും വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നെത്തുന്ന ചരക്കുവിമാനങ്ങളിൽ ഗൾഫ് നാടുകളിൽനിന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ അയക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ വിലക്ക്.

അടിയന്തരാവശ്യങ്ങളുള്ള പ്രവാസികൾക്കുവേണ്ടി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ചെന്നൈയിലേക്കയച്ച രണ്ട് മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുക്കാനായിട്ടില്ല. മൃതദേഹങ്ങൾ ചെെന്നെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ കിടക്കുകയാണ്. ഇറക്കിയ വിമാനം ദുബായിൽ തിരിച്ചെത്തി.

റാസൽഖൈമയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് അയക്കാനായി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ദുബായ് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് പുതിയ വിലക്കിനെക്കുറിച്ച് അറിയുന്നത്. കുവൈത്തിൽ മരിച്ച മാവേലിക്കര സ്വദേശി വർഗീസ് ജോർജ്, കോഴിക്കോട് മണിയൂർ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹങ്ങൾ കുവൈത്ത് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴും ഇത് ആവർത്തിച്ചു. മൃതദേഹങ്ങൾ കയറ്റാൻ പാടില്ലെന്ന നിർദേശമുണ്ടെന്നാണ് വിമാനക്കമ്പനി അധികൃതർ പറഞ്ഞത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഈ നടപടി താത്‌കാലികമാണെന്നും മൃതദേഹങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നിശ്ചലമായതോടെയാണ് ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള വഴികളെല്ലാം അടഞ്ഞത്. പല മൃതദേഹങ്ങളും ഉറ്റവർക്ക് അവസാനമായൊന്ന് കാണാൻപോലും അവസരം ലഭിക്കാതെ ഗൾഫ് മണ്ണിൽ സംസ്കരിക്കുകയായിരുന്നു. അതിനിടെയാണ് ചെറിയൊരു ആശ്വാസമായി ഇന്ത്യയിൽനിന്ന് എത്തുന്ന ചരക്കുവിമാനങ്ങൾ തിരിച്ചുപോകുമ്പോൾ മൃതദേഹങ്ങളും കയറ്റിയയക്കാൻ അനുമതിയായത്. അതനുസരിച്ച് നിത്യവും രണ്ടും മൂന്നും മൃതദേഹങ്ങൾ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും കൊണ്ടുപോകാനായി. പൂർണമായും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റുമായാണ് ഗൾഫ് നാടുകളിൽനിന്നുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്.

പുകവലിക്കാരെ കൊറോണ വൈറസ് പെട്ടെന്നു പിടികൂടുമെന്ന ധാരണ തിരുത്തുകയാണ് ഫ്രാന്‍സിലെ ചില പഠനങ്ങള്‍. എന്നാല്‍, വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ പുകവലിക്കാരെ എളുപ്പത്തില്‍ കീഴടക്കുമെന്നായിരുന്ന ചില ചൈനീസ് പഠനങ്ങളുടെ നിഗമനം.

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ ഗവേഷകരുടെ അനുമാനം. ഫ്രാന്‍സിലെ ഒരു സംഘം വിദഗ്ധരാണ് ഈ സാധ്യതയെക്കുറിച്ച് പഠനം നടത്തുന്നത്‌.

പാരിസിലെ പ്രമുഖ ആശുപത്രിയിലെത്തിയ 343 കോവിഡ്-19 രോഗികളില്‍ നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് നിക്കോട്ടിന് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന നിഗമനത്തില്‍ വിദഗ്ധര്‍ എത്തിച്ചേര്‍ന്നത്. കുറഞ്ഞ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരേയും നിരീക്ഷിച്ചിരുന്നു. രാജ്യത്തെ 35 ശതമാനത്തോളം ജനങ്ങള്‍ക്ക് പുകവലി ശീലമുണ്ട്. എന്നാല്‍ രോഗികളില്‍ പുകവലിക്കാര്‍ കുറവായതാണ് ഗവേഷകരെ നിക്കോട്ടിന്റെ പ്രതിരോധശേഷിയെ കുറിച്ചുള്ള പഠനത്തിലേക്ക് നയിച്ചത്.

രോഗികളില്‍ അഞ്ച് ശതമാനത്തോളം മാത്രമായിരുന്നു പുകവലിക്കാരെന്നും ബാക്കി 95 ശതമാനം പുകവലിക്കാത്തവരില്‍ വൈറസ് ബാധയുണ്ടായതുമാണ് ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സഹീര്‍ അമോറ പറഞ്ഞു. ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ അധ്യാപകനാണ് ഇദ്ദേഹം. കോശസ്തരത്തില്‍ പറ്റിപ്പിടിക്കുന്ന നിക്കോട്ടിന്‍ കോശങ്ങളിലേക്കുള്ള വൈറസ് പ്രവേശനവും അതു വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈറസ് വ്യാപനവും തടയുമെന്നു പാസ്ചര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ന്യൂറോ ബയോളജിസ്റ്റായ ജീന്‍ പിയര്‍ ഷാങ്ക്‌സ് വിശദമാക്കി. ഇദ്ദേഹവും പഠനത്തില്‍ പങ്കാളിയായിരുന്നു.

കൂടുതല്‍ പഠനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരില്‍ നിക്കോട്ടിന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ഗവേഷകര്‍. ഈ പഠനം വിജയിച്ചാല്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്നും ഇതിനായുള്ള അനുമതി കാത്തിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ നിക്കോട്ടിന്റെ ഉപയോഗം ഉളവാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാന്മാരിയിരിക്കണമെന്നും അതിനാല്‍ ഇതിന്റെ ഉപയോഗം വര്‍ധിപ്പിച്ച് വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

>ചൈനയില്‍ ആയിരം കോവിഡ് രോഗികളില്‍ പുകവലിക്കുന്നവര്‍ 12.6 ശതമാനം മാത്രമാണ് ഉള്‍പ്പെട്ടിരുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ചൈനയുടെ ജനസംഖ്യയുടെ 26 ശതമാനത്തോളം പേര്‍ സ്ഥിരം പുകവലിക്കാരാണ്. വൈറസ് ബാധിതരില്‍ കുറവ് ശതമാനം മാത്രം പുകവലിക്കാര്‍ ഉള്‍പ്പെട്ടത് പഠനറിപ്പോര്‍ട്ട് എടുത്തു പറഞ്ഞിരുന്നു.

 

കോവിഡ് വ്യാപനം ലോകത്തിന്റെ സർവ്വകോണുകളിലും എത്തിയതോടെ പലവിധ ദുരിതത്തിലാണ് ജനങ്ങളെല്ലാം. സ്വന്തം രാജ്യത്തേക്ക് പോലും പോകാൻ കഴിയാതെ കോവിഡ് ഭയത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവും നരിവധിയാണ്.

ഗൾഫ് രാജ്യങ്ങളിൽ ഇതേ പൊലെ ലക്ഷക്കണക്കിന് മലയാളികൾ ആണുള്ളത്. ഇതിൽ ഗർഭിണികളും കുട്ടികളും എല്ലാം ഉൾപ്പെടും. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ ആതിര എന്ന യുവതി നാട്ടിലെത്താൻ വേണ്ടി കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.

ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയുടെ വാക്കുകൾ ഇങ്ങനെ ഞാൻ 7 മാസം ഗർഭിണിയാണ്. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. കോവിഡ് കാലത്ത് വിമാന സർവീസുകൾ നിലച്ചതും യാത്രാനുമതി നിഷേധിച്ചതും മൂലം ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. മാതാപിതാക്കളെ ഇവിടേക്ക് എത്തിക്കാൻ നിർവാഹമില്ല. എന്നെപ്പോലെ നിരവധി ഗർഭിണികൾ നാട്ടിലേക്ക് വരാനുള്ള കാത്തിരിപ്പിലാണ്.

കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റേതാണ് ഈ വാക്കുകൾ.

ലോക് ഡൗൺ അതിരുകൾ കൊട്ടിയടച്ചതോടെ നാട്ടിലേക്ക് പോകാൻ പോലുമാകാതെ അന്യനാട്ടിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിന് ഹതഭാഗ്യരിൽ ഒരാൾ. സാധാരണ തൊഴിലാളികൾ തൊട്ട് സന്ദർശക വിസയിൽ വരെയെത്തിയ നിരവധി പേരാണ് ഗൾഫ് നാടുകളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഗർഭിണികളുടെ അവസ്ഥയാണ് വേദനിപ്പിക്കുന്നത്.

പ്രിയപ്പെട്ടവരുടെ സാന്ത്വനം പോലും നിഷേധിക്കപ്പെട്ട് അന്യനാട്ടിൽ അവർ വേദനയോടെ കഴിച്ചുകൂട്ടുന്നു. ഭർത്താവ് നിതിൻചന്ദ്രനൊപ്പം ദുബായിൽ താമസിക്കുന്ന ആതിരയാകട്ടെ ജൂലായ് ആദ്യ വാരം കുഞ്ഞിന് ജന്മം നൽകാനിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തന്നെപ്പോലെ വേദന അനുഭവിക്കുന്ന ഗർഭിണികൾക്കു കൂടി വേണ്ടി ഹർജി ഫയൽ ചെയ്തത്. ഏഴ് മാസം കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് അപേക്ഷ.

ദുബായിലെ കെട്ടിട നിർമാണ കമ്പനിയിലെ ഉദ്യോഗസ്ഥനായ നിതിൻ ഇക്കാര്യത്തിൽ തീർത്തും നിസഹായനാണ്. ഇവിടെ പ്രസവം നടത്താൻ വൻതുക ചെലവാകും എന്നതിനാലാണ് ഭാര്യയെ നാട്ടിലേക്ക് അയക്കാൻ നിർബന്ധിതനാകുന്നത്.

മാത്രമല്ല ആദ്യ പ്രസവമായതിനാൽ തന്നെ ബന്ധുക്കളുടെ പരിചരണവും ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്റും സിവിൽ വ്യോമയാന വകുപ്പും ഈ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മേയ് മൂന്നിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.
ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനയായ ഇൻകാസിന്റെ യൂത്ത് വിങ് ആതിരയുടെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്

അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും തകര്‍ന്നത് 5500ല്‍ അധികം വീടുകള്‍ ത്രിപുരയിലാണ് ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായത്. ദുരിതബാധിത മേഖല മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച സന്ദര്‍ശിച്ചു.

ത്രിപുരയിലെ സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായത്. സെപഹജല ജില്ലയിലാണ് ഏറ്റവും ദുരന്തം നേരിട്ടത്. ജില്ലയില്‍ പന്ത്രണ്ടോളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് അധിതര്‍ അറിയിച്ചു.

മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച ദുരിതബാധിത മേഖല സന്ദര്‍ശിച്ചു. 5000 ത്തോളം വീടുകള്‍ തകര്‍ന്നതായും 4,200 പേര്‍ ഭവനരഹിതരായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജനങ്ങളോട് നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണയ്‌ക്കെതിരെയുള്ള കടുത്ത പോരാട്ടത്തിലാണ് സര്‍ക്കാരെങ്കിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ബിപ്ലബ് കുമാര്‍ ദേബ് വ്യക്തമാക്കി.

സെപഹജല ജില്ലയില്‍ 1,170 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരസഹായമായി അയ്യായിരം രൂപ വീതം ഓരോ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കൈമാറിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved