യുഎഇയിൽ വളരെ അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ഡോക്ടർമാരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം കൊറോണ ഭീഷണിയിലാണ് സമൂഹം. രോഗം വരാതെ സൂക്ഷിക്കുക എന്നതാകണം ഓരോരുത്തരുടെയും കടമയെന്ന് ആരോഗ്യ വിദഗ്ദർ ഓർമ്മിപ്പിച്ചു.
കൊവിഡ് പടരുന്നത് രോഗ ലക്ഷണില്ലാത്തവരിലൂടെ കൂടിയാണ്. കൊവിഡ് പ്രതിരോധത്തിൽ ഇത് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് പരമാവധി വീടുകളിൽ തന്നെ തുടരുക.
അടിയന്തരാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക. കുട്ടികളെയും പ്രായമായവരെയും യാതൊരുകാരണവശാലും പുറത്തിറക്കരുതെന്നും യുഎഇ ആവർത്തിച്ച് നിർദേശിക്കുന്നു.
തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ അഞ്ചിന് കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൺസൂൺ മഴ സാധാരണ കേരളത്തിൽ എത്തുന്ന ദിവസമായി കണക്കാക്കുന്നത് ജൂൺ ഒന്നാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനമനുസരിച്ച് കാലവർഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഇന്ത്യൻ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രിയ രാജകുമാരിയായ മരിയ ഗലിറ്റ്സൈൻ ആണ് മരിച്ചത്. ഇന്ത്യന്‍ വംശജനായ ഋഷി രൂപ് സിങ്ങിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്.ഹൃദയത്തിലേക്കുള്ള രക്ത ധമനികളുടെ തകരാറ് മൂലം വളരെ പെട്ടന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. കാര്‍ഡിയാക്ക് അനൂറിസം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. ഹൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യം. 31 വയസ്സായിരുന്നു.
2017 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. അവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനും ഉണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ മരിയാ സിങ്ങ് ഭര്‍ത്താവിനൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം. മകൻ മാക്സിം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനാണ്. കുട്ടിയുടെ കണ്ണുകൾ ഒരു അത്ഭുതമാണെന്നാണ് ആളുകൾ വിശേഷിപ്പിക്കാറുള്ളത്.
മരിയ ഇവിടെ ഒരു ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ഹൂസ്റ്റണിലെ പ്രശസ്ഥനായ ഒരു ഷെഫാണ്.
രാജകുടുംബത്തിലെ മരിയ അന്ന പിയോറ്റര്‍ ഗാലിറ്റ്സിൻ ദമ്പതികളുടെ മകളാണ് മരിയ. പിയോറ്റര്‍ രാജകുമാരൻ മരിയ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മെയ് നാലാം തിയതിയാണ് മരിച്ചത്.
1988 ലക്സംബര്‍ഗിലാണ് രാജകുമാരി ജനിച്ചത്. മരിയയുടെ അഞ്ചാം വയസ്സിലാണ് ഇവരുടെ കുടുംബം റഷ്യയിലേക്ക് കുടിയേറിയത്. സെനിയ, ഗാലിറ്റ്സിന്‍, ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിന്‍ സിയറ, അലക്സാണ്ട്ര രാജകുമാരി ദിമിത്രി രാജകുമാരന്, ഇയോണ്‍ എന്നിവരാണ് സഹോദരങ്ങൾ. ഇരുവരുടേയും വിവാഹം വലിയ വാര്‍ത്തയായിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച സി.പി.എം. നേതാവ് അറസ്റ്റില്‍. പുന്നയൂര്‍ക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. പ്രാദേശിക നേതാവുമായ സി.ടി.സോമരാജനാണ് അറസ്റ്റിലായത്.
‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’ എന്നാണ് ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. വാളയാറിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് വേണ്ടി ഷാഫി ഇടപെട്ടതിന് പിന്നാലെയാണ് ഇത്തരത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു.
കോവിഡ് ഭീതി നിലനിൽക്കുമ്പോൾ സജീവമായി ഇടപെടുന്ന ഒരു എംഎൽഎക്കെതിരെ ഇത്തരമൊരു പ്രചാരണം നടത്തിയത് ഗുരുതരമായ കുറ്റമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതേ കുറിച്ച് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. ‘ഷാഫി പറമ്പിൽ എം എൽ എ ക്ക് കൊവിഡ് ബാധിച്ചുവെന്ന് ഒരു സിപിഎം നേതാവ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സി പി എമ്മുകാർ കോൺഗ്രസിനെതിരായി ഈ കൊവിഡ് കാലത്ത് വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. കേരളത്തിലെ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും ഒറ്റക്കെട്ടായി നിന്ന് ഈ സൈബർ തെമ്മാടികളെ തുരത്തുക തന്നെ ചെയ്യും. കോൺഗ്രസ് എന്താണെന്ന് ബോധ്യപ്പെടുത്തി തരാം.’ അദ്ദേഹം കുറിച്ചു.
സൗദിയിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന കോഴിക്കോട് സ്വദേശി മലയാളി യുവാവിന്റെ ഭാര്യയും ആറുമാസം പ്രായമുള്ള കുഞ്ഞിനേയും ആണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. യുവതി മണിപ്പുർ സ്വദേശിനിയാണ്.
നാലു ദിവസം മുൻപ് മുക്കിനു അസുഖം ബാധിച്ചതിനെ തുടർന്നാണ് കോഴിക്കോട് സ്വദേശി ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വീട്ടുകാർക്ക് കാര്യങ്ങളെ പറ്റി ഒന്നും അറിയില്ലായിരുന്നു. ബിജുവിന്റെ സഹോദരി സുഹൃത്തുക്കളെ വിളിച്ചു അന്വേഷിച്ചതിന്റെ ഫലമായി ആണ് ബിജു അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുന്ന വിവരം അറിയാൻ കഴിഞ്ഞത്. ബിജു കോവിട് ബാധിതനാണ് എന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം ബിജുവിന്റെ ‘അമ്മ ഫ്ലാറ്റിനു പുറത്തു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ അന്വേഷിച്ചപ്പോൾ ആണ്, ബിജുവിന്റെ ഭാര്യ അകത്തു കയറി കുറ്റിയിട്ടു എന്ന് വെളിപ്പെടുത്തിയത്.തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ ആണ് അമ്മയും കുട്ടിയേയും ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്.
എട്ടുവർഷമായി മദിന എയർ പോർട്ടിൽ ബെൽറ്റ് ടെക്നീഷൻ ആയി ജോലി ചെയ്തുവരികയായിരുന്നു ബിജു. കഴിഞ്ഞ ദിവസം ബിജുവിന് പിരിച്ചുവിടൽ നോട്ടീസ് കിട്ടിയത്. ഭാര്യയെ കുറിച്ച് ബിജുവിന്റെ സുഹൃത്തുക്കൾക്കും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അറിയാവുന്ന ബിജു ആണെങ്കിൽ അത്യാസന്ന നിലയിലും. യുവതിയുടെയും കുട്ടിയുടെയും മരണം ആത്മഹത്യ ആണെന്ന് പ്രാഥമിക വിവരം.
മോഹന്‍ലാലിനെ സൂപ്പര്‍ താര നിരയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട്. 1987 ല്‍ റിലീസ് ചെയ്ത ചിത്രം 33 വര്‍ഷം തികയുന്ന ദിവസം കെ മധുവിനെ തേടി മോഹന്‍ലാലിന്റെ ഫോണ്‍ വിളിയെത്തി. ആ സന്തോഷവും മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ചുള്ള ഓര്‍മകളും പങ്കിടുകയാണ് സംവിധായകന് കെ മധു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
വര്‍ഷങ്ങള്‍ പോകുന്നത് അറിയാറേയില്ല ; കാലത്തിന് ശരവേഗം തന്നെയായിരുന്നു. പക്ഷെ ഈ കൊറോണക്കാലം സമയത്തിന് വേഗം കുറച്ചതായി അനുഭവപ്പെട്ടിട്ടുണ്ട് , ആ മനംമടുപ്പിലാണ് ഇന്ന് രാവിലെ 11:10 ന് ആവേശമായി ആ സ്നേഹദൂത് എത്തിയത്. ഫോണിന്റെ മറുതലയ്ക്കല്‍ മോഹന്‍ ലാല്‍ ; നിങ്ങളുടെ ലാലേട്ടന് . ലാലിന് പങ്കിടാനുണ്ടായിരുന്നത് ‘ഇരുപതാം നൂറ്റാണ്ട് ‘ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ’33 വര്‍ഷം തികയുന്ന സന്തോഷം’.ഞാന്‍ വിളിക്കാനിരിക്കുകയായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ലാലിന്റെ മറുപടി എന്നെ കൂടുതല്‍ സന്തോഷവാനാക്കി ; ‘ ചേട്ടാ ഇത് നമ്മുടെ പടമല്ലേ ആര് വിളിച്ചാലും സന്തോഷമല്ലേ’അതെ; ലാലിന് ഒരു ചെയ്ഞ്ചുമില്ല. പണ്ടെത്തെ ലാല്‍ തന്നെ ഇന്നും .
ഉമാസ്റ്റുഡിയോവില്‍ വച്ചാണ് പണ്ടത്തെ ലാലിനെ ആദ്യമായി കണ്ടത്. മുടി നീട്ടി വളര്‍ത്തിയ വിനയാന്വിതനായ ചെറുപ്പക്കാരന്. എന്റെ ഗുരുനാഥന് എം. കൃഷ്ണന് നായര്‍ സാറിനൊപ്പം എഡിറ്റര്‍ക്ക് മുന്നിലിരിക്കുമ്പോള്‍ സംഘട്ടന സംവിധായകര്‍ ത്യാഗരാജന് മാസ്റ്റര്‍ അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. കൃഷ്ണന് നായര്‍ സാര്‍ അകത്തേക്ക് വിളിച്ചപ്പോള്‍ ഒപ്പം ലാലും ഉണ്ടായിരുന്നു. ത്യാഗരാജന് മാസ്റ്റര്‍ ലാലിനെ കൃഷ്ണന് നായര്‍ സാറിന് പരിചയപ്പെടുത്തി. സാര്‍ അനുഗ്രഹിച്ചു. അവര്‍ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ കൃഷ്ണന് നായര്‍ സര് എന്നോട് പറഞ്ഞു ‘ മധു ; ആ പയ്യന് ഗുരുത്വമുള്ള പയ്യനാണല്ലോ , വിനയത്തോടെയുളള പെരുമാറ്റം. അയാള്‍ നന്നാകും കേട്ടോ ‘ അത് അക്ഷരംപ്രതി ഫലിച്ചു.
പി.ജി. വിശ്വംഭരന് സാറിന്റെ സെറ്റിലാണ് രണ്ടാമത് ലാലിനെ കണ്ടത്. അവിടെ നിന്നും ഇറങ്ങാന്‍ നേരം ലാല്‍ ചോദിച്ചു ‘ ചേട്ടന് എങ്ങോട്ടാ? കൈതമുക്കുവരെ പോകണം ഞാന്‍ മറുപടി പറഞ്ഞു.എന്റെ കാറില്‍ പോകാം എന്ന് ലാല്‍ . നോക്കിയപ്പോള്‍ പുതുപുത്തന്‍ കാര്‍. മുന്‍ സീറ്റിലിരുന്ന് സംസാരിച്ച് ഞങ്ങള്‍ യാത്രയായി. ഇടയ്ക്ക് ലാല്‍ പറഞ്ഞു ‘ ഞാന്‍ ആദ്യമായി വാങ്ങിയ കാറാണ് എങ്ങനുണ്ട് ?’ ഞാന്‍ ഡാഷ് ബോര്‍ഡില്‍ തട്ടി കൊള്ളാമെന്ന് പറഞ്ഞു. ഇറങ്ങാന്‍ നേരം ലാല്‍ സ്വതസിദ്ധമായ ചിരിയോടെ ‘ചേട്ടാ ഞാന്‍ ഒരു നല്ല വേഷം ചെയ്യാന്‍ പോവുകയാണ് ചേട്ടന് പ്രാര്‍ത്ഥിക്കണം’ എനിക്ക് തുറന്നുള്ള ആ പെരുമാറ്റത്തില്‍ സംതൃപ്തി തോന്നി. ആട്ടക്കലാശമായിരുന്നു ആ പുത്തന്‍ പടം.
അന്നത്തെ ആ ആത്മാര്‍ഥ സ്വരം തന്നെയാണ് ഇന്ന് രാവിലെ 11:10 നും ഞാന്‍ കേട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ മുപ്പത്തിമൂന്നാം വര്‍ഷം തികയുന്ന ഇന്ന് ആ ചിത്രത്തിന്റെ വിജയത്തിന് ഒരേപോലെ അധ്വാനിച്ച ഒത്തിരി പേരുണ്ടെങ്കിലും പ്രധാനികള്‍ ട.ച സ്വമി , മോഹന്‍ലാല്‍ , നിര്‍മ്മാതാവ് ങ . മണി, സംഗീതം പകര്‍ന്ന ശ്യാം, ത്യാഗരാജന് മാസ്റ്റര്‍, ക്യാമറാമാന് വിപിന്‍ദാസ് , എഡിറ്റര്‍ വി.പി കൃഷ്ണന് , പ്രതിനായക തിളക്കവുമായി സുരേഷ് ഗോപി എന്നിവരാണ്. ഒരിക്കല്‍ കൂടി അത് ആവര്‍ത്തിക്കുന്നു അവരോടുള്ള നന്ദി.
ലാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങിന് എത്തിയത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സാറിനൊപ്പമായിരുന്നു. ആലപ്പുഴയിലെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരേ കാറിലുള്ള ഇരുവരുടെയും യാത്ര. അകത്തു നിന്നിരുന്ന എന്നെ വിളിപ്പിച്ച് ലാലിന്റെയും എന്റെയും തലയില്‍ കൈവച്ച് ‘നിങ്ങള്‍ ഇരുവരും ഒരുമിക്കുന്ന ചിത്രം നൂറു ദിവസം ഓടുമെന്ന് ‘ അനുഗ്രഹിച്ചത് ഒളിമങ്ങാതെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്. ഗുരുത്വം , സ്നേഹം, സഹകരണം അത് മഹത്തരങ്ങളായ മൂല്യങ്ങളാണ്. ഈ കൊറോണക്കാലം അത് ആവര്‍ത്തിച്ച് ഉറപ്പിക്കുക കൂടിയാണ്. വെറും സോപ്പുകുമിളയില്‍ ചത്തൊടുങ്ങുന്ന വൈറസിനെ ഭയന്ന് മനുഷ്യന് വീട്ടിലിരിക്കുമ്പോള്‍ അഹമല്ല വേണ്ടത് : സ്നേഹവും കരുതലുമാണ്. മനുഷ്യന് മനുഷനെ അറിഞ്ഞ് ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ …
‘ മാതാപിതാ ഗുരു ദൈവം’ അതുതന്നെയാട്ടെ ജീവമന്ത്രം.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വീണ്ടും വൻ വർദ്ധന. ഇന്നലെ മാത്രം 3967 കേസുകൾ കൂടി റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 അധികം പേർ മരിച്ചു. ഇതോടെ എണ്ണം 81,970 ആയി ഉയര്‍ന്നു.
നിലനിൽ, നിലവിൽ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,919 പേർ രോഗമുക്തരായി. രോഗ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ തന്നെ മരണം 1,019 ആയി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് മരിച്ചത്. മുംബൈയിൽ 25 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു.
അതേസമയം, മഹാമാരി ലോകത്തിന് 8.8 ട്രില്യണ്‍ ഡോളറിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് എഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് യുടെ വിലയിരുത്തൽ. അതായത് ലോകത്തിന്റെ മൊത്തം ജിഡിപിയുടെ 10 ശതമാനം.
കടുത്ത നിയന്ത്രണങ്ങളോടെയും നയപരിപാടികളിലൂടെയും മൂന്നു മാസത്തിനുള്ളില്‍ വൈറസ് വ്യാപനത്തെ തടയാന്‍ കഴിഞ്ഞാല്‍ ആഘാതം 4.1 ട്രില്യണ്‍ ഡോളറായി കുറയ്ക്കാന്‍ സാധിക്കുമെന്നും എഡിബി ചൂണ്ടിക്കാട്ടി. അതായത് ലോക ജിഡിപിയുടെ 4.5 ശതമാനം. സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാകാനിടയുള്ള ആഘാതത്തെ കുറയ്ക്കാന്‍ നയപരമായ ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് എഡിബി ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സാവാദ പറയുന്നു.
കോവിഡ് കാലത്തെ താരമാണ് സാനിറ്റൈസര്‍. എന്നിട്ടും മലയാളികള്‍ സാനിറ്റൈസര്‍ എന്നു പറയാന്‍ പഠിച്ചില്ലേ? സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന, സാനിയ മിര്‍സ പങ്കുവെച്ച വീഡിയോ പറഞ്ഞു തരും അതിനുള്ള ഉത്തരം.
കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന് ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും സാനിറ്റൈസറുമുണ്ട്. കടയില്‍ സാനിറ്റൈസര്‍ വാങ്ങാന്‍ വേണ്ടി അത് കടലാസില്‍ എഴുതിക്കൊണ്ടു വരുന്നു. കടലാസ് വായിച്ചയാള്‍ ഒന്നു ഞെട്ടി. കാര്യം മറ്റൊന്നുമല്ല, അതില്‍ സാനിറ്റൈസറിനു പകരം ‘സാനിയ മിര്‍സയുടെ ട്രൌസര്‍ എന്നാണ് എഴുതിയിരിക്കുന്നത്’. ഇതു കണ്ട കടക്കാരന് കടയില്‍ വന്നയാളെ തിരുത്തുന്നു; ഇതാണ് വീഡിയോ.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വീഡിയോ ടിക് ടോക്കില്‍ ഇവര്‍ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, ഒപ്പം സാനിയ മിര്‍സയെ ടാഗും ചെയ്യുകയും ചെയ്തു. ഇത് കണ്ട സാനിയ ഒരേസമയം ചിരിക്കുകയും ‘തലയില്‍ കൈവച്ചു പോയി’ എന്ന ഇമോജികള്‍ സഹിതം വീഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു.
🤣🙆🏽♀️🤦🏽♀️ https://t.co/SNuENxL9uF
— Sania Mirza (@MirzaSania) May 11, 2020
ട്രംപ് ഭരണകൂടത്തിന്റെ കഴിവുകേടു കാരണം അമേരിക്കന്‍ ജനത വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അടുത്തിടെ പുറത്താക്കപ്പെട്ട പൊതുജനാരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥനും വിസിൽബ്ലോവറുമായ റിക്ക് ബ്രൈറ്റ് യുഎസ് കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് പാൻഡെമിക്കിനെ നേരിടുന്നതില്‍ ഫെഡറൽ ഗവൺമെന്റിന്റെ പരാജയങ്ങൾ കാരണം അമേരിക്കന്‍ ജനത തങ്ങളുടെ ‘ആധുനിക ചരിത്രത്തിലെ ഏറ്റവുംവലിയ ഇരുണ്ട ശൈത്യകാലം’ അനുഭവിക്കേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണന്നാണ് റിക്ക് ബ്രൈറ്റ് പറയുന്നത്.
വാക്സിനുകളുടെ ചുമതലയുള്ള ഒരു ഫെഡറൽ ഏജൻസിയുടെ തലവനായ റിക്ക് കഴിഞ്ഞ മാസമാണ് പുറത്താക്കപ്പെടുന്നത്. കോവിഡ് -19 നെ നേരിടാന്‍ സമഗ്രമായ ഒരു പദ്ധതിയും ട്രംപ് ഭരണകൂടത്തിന് ഇപ്പോഴും ഇല്ലാത്തതിനാല്‍ യുഎസിൽ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള എല്ലാ വഴികളും അടയുകയാണെന്ന് കോൺഗ്രസ് കമ്മിറ്റിയോട് അദ്ദേഹം പറഞ്ഞു. ‘സമയം അതിക്രമിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ ഇരുന്ന് അസ്വസ്തത പ്രകടിപ്പിച്ചു തുടങ്ങി. കൃത്യമായ പ്രതിരോധ പദ്ധതിയില്ലാതതിനാല്‍ പാൻഡെമിക് കൂടുതൽ വഷളാകുകയും ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്യും. ഇത് അഭൂതപൂർവമായ രോഗങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു’ റിക്ക് ബ്രൈറ്റ് സമര്‍പ്പിച്ച രേഖാമൂലമുള്ള പ്രസ്താവനയില്‍ പറയുന്നു.
നാലുവർഷത്തോളം ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് അതോറിറ്റിയുടെ ഡയറക്ടറായിരുന്ന ഇദ്ദേഹത്തെ ഏപ്രിലിലാണ് തല്‍സ്ഥാനത്ത് നിന്നും നീക്കുന്നത്. ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുൾപ്പെടെയുള്ള ‘ഹാനികരമായ മരുന്നുകൾ വ്യാപകമായി ലഭ്യമാക്കാനുള്ള’ ഭരണകൂടത്തിന്റെ സമ്മർദത്തെ പ്രതിരോധിച്ചതാണ് തന്നെ നീക്കം ചെയ്യാന്‍ കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ രണ്ട് മലേറിയ വിരുദ്ധ മരുന്നുകളും കോവിഡ് -19 ന്റെ ചികിത്സയായി ഉപയോഗിക്കാമെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള ള പ്രാഥമിക പഠനങ്ങളിൽ സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുന്നത്.
കേരളത്തിൽ ഇന്ന് 16 പേർക്ക് കോവിഡ്. 7 പേർ വിദേശത്ത് നിന്ന് വന്നവർ ആണ്. 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതിൽ രണ്ട് പേർ മുംബൈയിൽ നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ 2, കോഴിക്കോട് 2, കൊല്ലം 1, പാലക്കാട് 1, കാസറഗോഡ് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് ആരുടേയും പരിശോധനാഫലം നെഗറ്റീവ് അല്ല. 576 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 311 പേർ വിദേശത്ത് നിന്നെത്തിയവരാണ്. നിലവിൽ 16 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
40639 സാമ്പിളുകൾ നെഗറ്റീവ് ആണ്.
48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വിദേശത്ത് നിന്ന് ഇതുവരെ 17 വിമാനങ്ങളെത്തി. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുകളും.
അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കും.
നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പൊലീസ് പട്രോളിംഗ് കർശനമാക്കും. നിരീക്ഷണത്തിന് മോട്ടോർ സൈക്കിൾ ബ്രിഗേഡ് ഉണ്ടാകും.
ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധി നൽകുന്നത് പുന:പരിശോധിക്കും.
ആരോഗ്യ വകുപ്പിന് 15 കോടി രൂപ അനുവദിച്ചു.
വായ്പാപരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അനുകൂല നടപടിയുണ്ടാകാത്തത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്.
ഡൽഹിയിലെ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നോൺ എ സി ട്രെയിൻ സർവീസ് ഉണ്ടാകും. ഡൽഹി ഹെൽപ്പ് ഡെസ്ത് ഏകോപനം നടത്തും. ഇതുവരെ ഡൽഹിയിൽ നിന്ന് ട്രെയിനിൽ എത്തിയത് 1045 പേർ.
എട്ട് സംസ്ഥാനങ്ങളിലേയ്ക്ക് പ്രത്യേക ട്രെയിൻ സർവീസിന് അനുമതി നൽകും. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഐലൻ്റ് എക്സ് പ്രസ് എല്ലാ ദിവസവും സർവീസ് നടത്തും. ജൂൺ 14 വരെ 28 ട്രെയിനുകൾ സർവീസ് നടത്തും.
മേയ് 18 മുതൽ അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേയ്ക്കയയ്ക്കും.
വയനാട് ജില്ലയിൽ നിന്ന് പുറത്തേയ്ക്കുള്ള യാത്ര അനുവദിക്കില്ല.
കണ്ടെയ്ൻമെൻ്റ് സോണുകളിലുള്ളവർ പുറത്തുപോകരുത്.
2,20,000 വീടുകൾ ലൈഫ് മിഷൻ വഴി നിർമ്മിച്ചുനൽകും.
ആഭ്യന്തര വരുമാനത്തിൽ 1,25,257 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോർട്ട് വന്നിട്ടുണ്ട്. സാമ്പത്തിക ചെലവ് കുറക്കുന്നത് പഠിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷനായി വിദഗ്ധ സമിതി.
ക്വാറൻ്റൈൻ ലംഘിച്ചതിന് 65 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു. 53 കേസ് തിരുവനന്തപുരത്ത്.