Latest News

‘എന്റെ മൂന്നു മക്കൾക്കും ഞാൻ വിഷം നൽകിക്കഴിഞ്ഞു. ഉടൻ ഞാനും അതു കഴിക്കും. ദയവായി വില്ലുപുരം ജില്ലയിൽ മൂന്നക്ക ലോട്ടറി കർശനമായി തടയുക. എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരെ രക്ഷിക്കാനാകും. ഇനി ഞാൻ ആരെയും ശല്യപ്പെടുത്താൻ വരില്ല. എന്നെന്നേയ്ക്കുമായി എല്ലാവരോടും യാത്ര പറയുന്നു’–വീഡിയോയിലെ അരുണിന്റെ വാക്കുകൾ

മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ഒരു കുടുംബത്തെയാകെ ഇല്ലാതാക്കി. തമിഴ്നാട് വില്ലുപുരത്താണ് യുവാവ് ഭാര്യയെയും മൂന്നു പെണ്‍കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി വീടു വില്‍ക്കേണ്ടി വന്നതിനു തൊട്ടുപിറകെയായിരുന്നു നടുക്കുന്ന ക്രൂരത.

തടിയനങ്ങാതെ പണമുണ്ടാക്കാന്‍ ഒറ്റനമ്പര്‍ ലോട്ടറി അടക്കമുള്ള കുറുക്കുവഴികളില്‍ ഭാഗ്യം തേടുന്നവര്‍ വില്ലുപുരത്തു നിന്നുള്ള ഈ കാഴ്ചകള്‍ മനസിരുത്തി കാണണം. ഭാഗ്യം പടികടന്നെത്തുമെന്ന വിശ്വാസത്തില്‍ ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ ലോട്ടറിയില്‍ മുടക്കിയപ്പോള്‍ ഇല്ലാതായത് അഞ്ചംഗ കുടുംബം. വില്ലുപുരം സീതേരിക്കരിയെന്ന ഗ്രാമം ഉണര്‍ന്നത് തന്നെ നടക്കുന്ന വാര്‍ത്തയുമായാണ്. സ്വന്തം അദ്ധ്വാനം കൊണ്ടു വീടുണ്ടാക്കി നാട്ടുകാരുടെയെല്ലാം പ്രശംസാപാത്രമായിരുന്ന യുവാവായിരുന്നു അരുണ്‍കുമാറെന്ന സ്വര്‍ണപണിക്കാരന്‍.

ഇടയ്ക്ക് പണി കുറഞ്ഞു. പണമുണ്ടാക്കാനായി അരുണ്‍ പിന്നെ കണ്ടെത്തിയത് മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍ കിട്ടിയതോടെ മുപ്പത്തിമൂന്ന് വയസിനുള്ളില്‍ ഉണ്ടാക്കിയതെല്ലാം ലോട്ടറിയില്‍ തുലച്ചു. അവസാനം സ്വന്തം വീടു വിറ്റ് കടം വീട്ടി. വാടക വീട്ടിലേക്കു മാറിയതിനു പിന്നാലെ സ്വര്‍ണപണിക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു വിഡിയോയിട്ടു.

വിഡിയോ കണ്ടു വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഭാര്യ ശിവകാമി, അഞ്ചുവയസുള്ള മകള്‍ പ്രിയദര്‍ശിനി, മുന്നുവയസുകാരി യുവശ്രീ, അഞ്ചുമാസം പ്രായമുള്ള ഭാരതി എന്നിവരെയാണ് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി അരുണ്‍ കൊലപ്പെടുത്തിയത്. നാലുപേരും മരിച്ചെന്നുറപ്പാക്കിയതിനു ശേഷം അരുണ്‍ സയനൈഡ് ചേര്‍ത്ത മദ്യം കഴിച്ചു സ്വയം മരണം തിരഞ്ഞെടുത്തു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ നിയമ വിരുദ്ധ ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പിനെ കുറിച്ചു അന്വേഷിക്കാന്‍ തമിഴ്നാട് നിയമമന്ത്രി സി.വി.ഷണ്‍മുഖം ഉത്തരവിട്ടു.

വടക്കേ അമേരിക്കയിലെ നദികളിലും വലിയ തടാകങ്ങളിലും കാണപ്പെടുന്ന ശുദ്ധജല മത്സ്യമായ ബിഗ് മൗത്ത് ബഫല്ലോയാണ് ആയുസ് കൂടിയ മൽസ്യം. ബോണ്‍ ഫിഷ് എന്ന ഇനത്തില്‍ പെടുന്ന ഈ മത്സ്യങ്ങളാണ് ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള ശുദ്ധജലമത്സ്യമായി ഇപ്പോള്‍ ഗവേഷകര്‍ അംഗീകരിച്ചിരിക്കുന്നത്.
മുന്‍പ് 30 വര്‍ഷമാണ് ഈ മത്സ്യങ്ങളുടെ ശരാശരി ആയുസ്സായി ഗവേഷകര്‍ കരുതിയത്. എന്നാല്‍ പുതിയ പഠനങ്ങളനുസരിച്ച് ഈ മത്സ്യത്തിന് 110 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിയും.

അതായത് മുന്‍പ് കണക്കാക്കിയതിലും 80 വര്‍ഷം വരെ അധികം കാലം.ഒക്‌ലഹോമയില്‍ നിന്ന് 1999 ല്‍ കണ്ടെത്തിയ ബഫല്ലോ മത്സ്യത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ ജീവികളുടെ ആയുസ്സ് 30 വര്‍ഷം വരെയാകാം എന്ന നിഗമനത്തിലെത്തിയത്.

എന്നാല്‍ ഇൗ കണ്ടെത്തല്‍ തെറ്റായിരുന്നു എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബോംബ് കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ പഠനം ഗവേഷകര്‍ നടത്തിയത്. ഇതനുസരിച്ച് മിനിസോട്ട മേഖലയില്‍ കണ്ടുവരുന്ന ബഫല്ലോ മത്സ്യങ്ങള്‍ക്ക് 118 വരെ പ്രായം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ മത്സ്യങ്ങളുടെ ശരാശരി ഉയര്‍ന്ന പ്രായം 110 – 120 വരെയാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്.

കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി ഒരു ആറാം ക്ളാസുകാരന്‍. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കള്‍ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലിക്ക് പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്‍റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ പൊലീസ് പിടിയിലാകുന്നത്.

കാമുകിയുടെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യയെ കൊന്ന് തള്ളി. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായിരിക്കുകയാണ്. കൊലപാതകം പുറത്തറിയുന്നതിന് മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ 9 ാം ക്ളാസുകാരി സ്കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ സി.ഡബ്ളിയു.സിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്ന വഴിക്കാണ് പൊലീസ് പിടിക്കുന്നത്. കണ്‍മുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ളാസുകാരന് ഇരട്ടി ആഘാതമായി. ഏറ്റെടുക്കാന്‍ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കല്‍കൂടി അന്വേഷിക്കും. ഇല്ലങ്കില്‍ ഇനി ആ കുട്ടി അനാഥനാണ്.

വാഷിങ്ടൻ ∙ രാജ്യത്തെ വിവിധ നിയമ നിര്‍‌വഹണ ഏജന്‍സികള്‍ 2018 ല്‍, സുരക്ഷയ്ക്ക് ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്. തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (ഐസി‌ഇ) തടങ്കലിലാക്കിയ ഇന്ത്യക്കാരുടെ എണ്ണം 2015 നും 2018 നും ഇടയില്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2015 ല്‍ 3,532 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ തടഞ്ഞുവെച്ചു. 2016 ല്‍ 3,913 പേരെയും, 2017 ല്‍ 5,322 പേരെയും, 2018 ല്‍ 9,811 പേരെയുമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. 2018 ല്‍ 831 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ 296 ഇന്ത്യക്കാരെയും, 2016 ല്‍ 387 പേരെയും 2017 ല്‍ 474 പേരെയുമാണു നാടുകടത്തിയത്.
റിപ്പോര്‍ട്ടനുസരിച്ച് 2015 ല്‍ ആകെ 1,21,870 പേരെയാണ് ഐസിഇ തടങ്കലില്‍ വച്ചത്. 2018 ല്‍ എണ്ണം 1,51,497 ആയി ഉയര്‍ന്നു.

2016 നും 2018 നും ഇടയില്‍ ട്രാന്‍സ്ജെന്‍ഡര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ എണ്ണം വർധിച്ചതായും, 2017 മുതല്‍ 2018 വരെ പ്രത്യേക പരിഗണനയുള്ളവരുടെ എണ്ണം വർധിച്ചതായും ഐസി‌ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് മാമാങ്കത്തിൽ നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ താരത്തിനോട് ഒരു ആരാധകൻ നടത്തിയ സംഭാഷണമാണ് വിഡിയോയിൽ. ‘പടം സൂപ്പർ ആയിരുന്നു മോനെ, അല്ല മോൻ ഏതാ ഈ പടത്തിൽ..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

തലയിൽ കൈവച്ച് ചിരിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ മറുപടി. ‘ചേട്ടാ അതിൽ ചന്ദ്രോത്ത് പണിക്കർ എന്ന ആളാണ് ‍ഞാൻ. ഇപ്പോൾ തടി കുറഞ്ഞു അത്..’ ചിരിച്ച് കൊണ്ട് ഉണ്ണിയുടെ മറുപടി. മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി. മുൻപ് മാമാങ്കം പോസ്റ്റർ പുറത്തുവന്നപ്പോൾ ഇതിൽ ഉണ്ണി മുകുന്ദൻ എതാണെന്ന് ചോദ്യം വന്നിരുന്നു.

അന്നും ഇതാണ് ഞാനെന്ന് ചൂണ്ടിക്കാട്ടി താരം എത്തിയിരുന്നു. ഇപ്പോഴത്തെ വിഡിയോയിൽ അക്കാര്യവും ഉണ്ണി സൂചിപ്പിക്കുന്നുണ്ട്. എന്നെ തിരിച്ചറിയേണ്ട കഥാപാത്രത്തെ തിരിച്ചറിഞ്ഞാ മതി എന്ന് അന്ന് ഞാൻ ഒരു പഞ്ചിന് പറഞ്ഞതാ കോട്ടോ.. ഉണ്ണി പറയുന്നു. വിഡിയോ കാണാം.

മുംബൈയിലെ പനവേൽ കിയ ഷോറൂമിലെ ഡ്രൈവർക്ക് പറ്റിയ അബദ്ധമാണ് അപകടത്തിലേക്ക് നയിച്ചത്.. ഷോറൂമിന്റെ ഒന്നാം നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അബദ്ധവശാൽ വാഹനം ചില്ലുകൾ തകർത്ത് താഴെ വീഴുകയായിരുന്നു.

ഷോറൂമിന് മുകളിൽ പ്രദർശനത്തിനായി വാഹനം തയാറാക്കുമ്പോൾ ഗിയർ ഇട്ടത് മാറിപ്പോയതാണ് അപകടകാരണം. അപകട സമയത്ത് ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വീഴ്ചയില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. താഴെ പാർക്ക് ചെയ്ത മറ്റൊരു സെൽറ്റോസിന് മുകളിലാണ് വാഹനം വീണത്. വിഡിയോ കാണാം

ലണ്ടന്‍: പൗരത്വഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് യു.എന്‍. ഇതിന്റെ മനുഷ്യാവകാശ തത്വങ്ങള്‍ പരിശോധിക്കുമെന്നും യു.എന്‍ വ്യക്തമാക്കി.

‘പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പാരത്വഭേദഗതി ബില്ലിനെക്കുറിച്ച് അറിഞ്ഞു. അതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം നടക്കുകയാണെന്നും അറിഞ്ഞു. ഞങ്ങള്‍ ഈ നിയമത്തിന്റെ അനന്തരഫലങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.’ യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് നേരത്തെ യു.എസും ആശങ്കയറിച്ചിരുന്നു. ബില്ലിനെ സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമായിരുന്നു യു.എസ് വക്താവ് അറിയിച്ചത്.

പൗരത്വ ഭേദഗതി ബില്‍ പ്രകാരം രാജ്യത്ത് അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105നെതിരെ 125വോട്ടുകള്‍ക്കായിരുന്നു ബുധനാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്.

പിന്നാലെ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചിരുന്നു. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണമാണ് ആബെ യാത്ര മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍.

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തിരുന്നു.

വീട്ടു കിണറ്റിൽ നിന്ന് പാമ്പിനെ പിടിച്ചത് വിവാദമാകുന്നു. പേരമംഗലം സ്വദേശി ശ്രീക്കുട്ടനാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് റെസ്ക്യൂ വാച്ചറായ ശ്രീ കുട്ടൻ യാതോരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെയാണ് പാമ്പിനെ പിടികൂടിയത് എന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാമ്പുപിടുത്ത വിദഗ്ധനായ വാവാസുരേഷ്. പാമ്പിനെ പിടിച്ച രീതി ശരിയായില്ലെന്നാണ് വാവാ സുരേഷ് പറയുന്നത്. കയറിൽ കെട്ടിതൂങ്ങി ഇറങ്ങി പെരുമ്പാമ്പിനെ കയ്യിൽ പിടിച്ച് കറിയ ശ്രീകുട്ടൻ മുകളിലെത്തിയപ്പോൾ പിടുത്തം വിട്ട് താഴേക്കു വീഴുകയുണ്ടായി. പാമ്പിനെ വലയിലോ ചാക്കിലോ ആക്കി സുരക്ഷിതമായ രീതിയിലായിരുന്നു മുകളിലെത്തിക്കേണ്ടിയിരുന്നതെന്നും എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിൽ വനം വകുപ്പിനും സർക്കാരിനുമെതിരെ കാര്യങ്ങൾ തിരിയുമായിരുന്നു എന്നും ശ്രീക്കുട്ടനെതിരെ നിയമ നടപടി എടുക്കണമെന്നും വാവാ സുരേഷ് അഭിപ്രായപ്പെട്ടു.

ഫോറസ്റ്റിന്റെ കീഴിൽ എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളുമായി വന്നാണ് പാമ്പിനെ രക്ഷിക്കേണ്ടിയിരുന്നത് എന്നും സുരക്ഷയ്ക്കായി ചെയ്യേണ്ട ഒരു മുന്നൊരുക്കങ്ങളും ഉണ്ടായിട്ടില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും ഇതിനെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും വാവാ സുരേഷ് പറഞ്ഞു. വീഴ്ച പരിഹരിക്കണമെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് നേരിട്ടു വന്ന ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പാമ്പിനെ പിടിക്കാൻ പോയതെന്നും തനിക്ക് ഇത് ശീലമുള്ളതാണെന്നും എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണഎന്നും ശ്രീകുട്ടൻ പ്രതികരിച്ചു.

ബാലതാരമായി വെള്ളിത്തിരയിലെത്തി സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. നിരവധി സീരിയലുകളില്‍ വില്ലത്തിയായും സഹനടിയായും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുമെല്ലാം സജിത പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അതിനൊപ്പം ആല്‍ബങ്ങളിലും പരസ്യ ചിത്രങ്ങളിലും ടെലിവിഷന്‍ അവതാരകയുടെ വേഷത്തിലുമൊക്കെ സജിത എത്തിയിരുന്നു.

വിവാഹ ശേഷവും സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും കുറച്ച് കാലത്തോളമായി നടിയെ എങ്ങും കാണാനില്ലായിരുന്നു. സജിത ബേട്ടി എവിടെ പോയി എന്ന് അന്വേഷിക്കുന്നവര്‍ക്ക് മുന്നിലേക്ക് നടി വീണ്ടും എത്തിയിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിന്നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചും തന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങള്‍ സജിത പറഞ്ഞിരിക്കുകയാണ്.

അഭിനയ ജീവിതം ആരംഭിച്ചിട്ട് എത്ര വര്‍ഷമായെന്ന് കൃത്യമായി ഓര്‍മയില്ല. പ്രായം പറയാനുള്ള മടി കൊണ്ടല്ല, അങ്ങനെ ചിന്തിച്ചിട്ടില്ല. ബാലതാരമായിട്ടാണ് തുടക്കം. ഇതിനകം അറുപതില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ കുറിച്ച് പറയുന്നത്. ദിലീപേട്ടന്റെ ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്.

മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. ടെലിവിഷനില്‍ ടെലി ഫിലിമിലൂടെയാണ് തുടക്കം. ‘തഹസില്‍ദാര്‍ താമരാഷന്‍’ എന്ന സിനിമയില്‍ തെസ്‌നി ഖാന്റെ മകളായി അഭിനയിച്ചു. ചെറുതിലേ, പ്രായത്തില്‍ കവിഞ്ഞ വേഷങ്ങള്‍ ധാരളം ചെയ്തു. അത് കൊണ്ട് തന്നെ കൃത്യമായ ഒരു സെലക്ഷന്‍ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല. ബാലനടിയായി തുടങ്ങി, ഇത്ര കാലം തുടര്‍ച്ചയായി അഭിനയിക്കുകയായിരുന്നു.

സീരിയലില്‍ കാവ്യഞ്ജലി, അമ്മക്കിളി, ആലിപ്പഴം, ഒക്കെ വലിയ ഹിറ്റുകളായിരുന്നു. സീരിയലില്‍ എക്കാലവും വലിയ താരപദവി ലഭിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ ആയിരിക്കുമെന്നാണ് പ്രതീക്ഷ. അഭിനയത്തില്‍ രണ്ടര വര്‍ഷത്തോളമായി സജീവമല്ലെങ്കിലും എനിക്ക് ഗ്യാപ്പ് ഫീല്‍ ചെയ്യുന്നില്ല. ഗര്‍ഭിണിയായിരുന്നപ്പോഴാണ് ‘സീത’ ചെയ്തത്. പിന്നീട് മാറി നില്‍ക്കുകയായിരുന്നു. എങ്കിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെ പങ്കെടുക്കുന്നുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ അഞ്ചാം മാസത്തില്‍ ഒരു സിനിമ ചെയ്തിരുന്നു. ഡെലവറി കഴിഞ്ഞാണ് അത് പൂര്‍ത്തിയാക്കിയത്.

ഷമാസിക്കയ്ക്ക് (ഭര്‍ത്താവ്) കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്. ഞങ്ങള്‍ ഇപ്പോള്‍ വയനാട്ടിലാണ് തമാസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയ വിവാഹമായിരുന്നോ എന്ന്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭര്‍ത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോള്‍ എന്റെ ലോകം ഭര്‍ത്താവും മോളും കുടുംബവുമാണ്. മോള്‍ക്കൊപ്പമാണ് എന്റെ മുഴുവന്‍ സമയവുമെന്നും സജിത പറയുന്നു.

ഇപ്പോഴും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്ന് പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം. തല്‍കാലം സാഹചര്യം കൊണ്ട് മോള്‍ക്ക് വേണ്ടി മാറി നിന്നതാണ്. മോളുടെ വളര്‍ച്ച അടുത്ത് നിന്ന് കാണണമെന്നും നടി പറയുന്നു.

നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഷെയ്ന്‍ നിഗത്തിനെ പൂട്ടാന്‍ ശ്രമിച്ച ജോബിക്ക് കുരുക്കുവീഴുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

2012 ലായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്നായി 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. മൂവാറ്റുപുഴ പൊലീസാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

എന്നാല്‍, വര്‍ഷങ്ങളോളം കേസിന്റെ അന്വേഷണം മരവിച്ചിരുന്നു. എന്നാല്‍, ചലച്ചിത്രമേഖലയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നത്. സിഐ ബൈജു പൗലോസാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജാണ് കേസിലെ പ്രധാന പരാതിക്കാരന്‍. ബാബു ജോര്‍ജിന്റെ മകന് എംബിബിഎസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2 കോടി 47 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

RECENT POSTS
Copyright © . All rights reserved