Latest News

മാവേലിക്കര ∙ മലയാളി വിദ്യാർഥിനിയെ ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചു. പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനില അച്ചൻകുഞ്ഞിനെ (27) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചൻകുഞ്ഞ് ഒട്ടേറെത്തവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കൾ വൈകിട്ട് ജർമനിയിലെ സമീപവാസിയായ ഒരാളാണു ഫോണിൽ മരണവിവരം അറിയിച്ചത്.

മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നാട്ടിൽ അറിവായിട്ടില്ല. ജർമനി ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈ‍ഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയാണ്. കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി ജർമനിയിൽ പോയത്. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്നു.

പാസ്റ്റർ സജിത്ത്, അങ്ങു പറയുന്ന സഭാ ചരിത്രം മുഴുവൻ ഇക്കഴിഞ്ഞ 500 വർഷത്തെ സംഭവങ്ങളാണ്. അതിനു മുമ്പുള്ള 1500 വർഷത്തെ ചരിത്രമെന്താണ്? മാർട്ടിൻ ലൂഥറിന് മുമ്പും സഭയുണ്ടായിരുന്നല്ലോ. മാത്രമല്ല, സഭയെയും തിരുവചനത്തെയും കുറിച്ച് പറയുമ്പോഴൊക്കെ അപ്പസ്‌തോലിക സഭകളിലെ വേദപാരംഗതരെയും വിശുദ്ധരെയും ഉദ്ധരിക്കുന്നുമുണ്ട്. അതെന്താണ്?’

പെന്തക്കൊസ്തൽ സെമിനാരിയിൽ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു വിദ്യാർത്ഥി ഉയർത്തിയ ചോദ്യമാണിത്. സുപ്രസിദ്ധ സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്റ് സഭാ മുൻ പാസ്റ്ററുമായ സജിത്ത് ജോസഫിന്റെ കത്തോലിക്കാസഭയിലേക്കുള്ള മടക്കയാത്രയുടെ അന്വേഷണ വഴിയിലെ ആദ്യചുവടായിരുന്നു ഈ ചോദ്യം.

ഏഴു വർഷം നീണ്ട അന്വേഷണത്തിനും പ്രാർത്ഥനയും വിചിന്തനത്തിനുംശേഷമാണ് പാസ്റ്റർ സജിത്ത് ജോസഫും കുടുംബവും കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നുന്നത്. ഇതൊടൊപ്പം അദ്ദേഹം സ്ഥാപിച്ച, ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ള ‘ഗ്രേസ് കമ്മ്യൂണിറ്റി’യിലെ ആയിരക്കണക്കിന് വിശ്വാസികളും അപ്പോസ്‌തോലിക പാരമ്പര്യമുള്ള അവരവരുടെ മാതൃസഭയിലേക്ക് മടങ്ങും. ഈയാണ്ടിലെ ക്രിസ്മസ് മാതൃസഭയ്‌ക്കൊപ്പമായിരിക്കുമെന്ന് ബ്രദർ സജിത്ത്   പറഞ്ഞു.

‘ഗ്രേസ് കമ്മ്യൂണിറ്റി’ എന്ന പേരിലുള്ള പെന്തക്കൊസ്താ മുന്നേറ്റത്തിന് ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകളും ഉപശാഖകളുമുണ്ട്. ‘അസംബ്ലീസ് ഓഫ് ഗോഡ്’ ഉൾപ്പെടെയുള്ള  പല സഭാവിഭാഗങ്ങളിലെയും മുഖ്യപ്രഭാഷകനുമായിരുന്നു പാസ്റ്റർ സജിത്ത്. അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ആഫ്രിക്കൻ രാജ്യങ്ങളിലും സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി പലയാവർത്തി സന്ദർശനം നടത്തിയിട്ടുമുണ്ട്.

”എന്നാൽ, ക്രിസ്തുവിന്റെ മഹത്വമാർന്ന പ്രകാശം സത്യസഭയെ അന്വേഷിച്ചുള്ള വഴികൾ താണ്ടാൻ അനുവദിച്ചു.  കേരളത്തിലെ മൂന്നു റീത്തിലുള്ള സഭാ പിതാക്കന്മാരെയും വ്യക്തിപരമായി കണ്ടു സംസാരിച്ചു. ലാറ്റിൻ സഭയിലെ ബിഷപ്പുമാരുടെ സമ്മേളനത്തിൽ ‘ഗ്രേസ് കമ്യൂണിറ്റി’യെക്കുറിച്ച് വിശദമായി വ്യക്തമാക്കി. ബിഷപ്പുമാരെല്ലാം ഹൃദ്യമായ സ്വാഗതമാണ് നൽകിയത്,” ബ്രദർ സജിത്ത് തുടർന്നു:

”വിവിധ റീത്തുകളിൽനിന്ന് കാലങ്ങളായി പിരിഞ്ഞു പോയവർക്ക് അതാത് റീത്തുകളിലേക്കു മടങ്ങാനുള്ള അനുവാദവും അതിലൂടെ ലഭിച്ചു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും ദീർഘനേരം കൂടിക്കാഴ്ച നടത്തി. മാതൃസഭയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന സീറോ മലബാർ സഭാംഗങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.”

യാക്കോബായ- ഓർത്തഡോക്‌സ് സഭാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ‘ഗ്രേസ് കമ്മ്യൂണിറ്റി’ ഇനി എക്യുമെനിക്കൽ സ്വഭാവത്തോടെ തുടരുന്ന സംവിധാനമായിരിക്കും. വിശ്വാസ വഴിയിൽ തെറ്റായി സഞ്ചരിക്കുന്നവരെ അപ്പസ്‌തോലിക സഭയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചാലകമായി പ്രവർത്തിക്കുകയാണ് ‘ഗ്രേസ് കമ്മ്യൂണിറ്റി’യുടെ ഇനിയുള്ള നിയോഗം.

സജിത്ത് ജോസഫും കുടുംബവും ആത്മീയ പിതാവായ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തനൊപ്പം.

”തിരുസഭയുടെ മഹത്വം ഇന്നു ഞാൻ തിരിച്ചറിയുന്നു. പരിശുദ്ധ കുർബാനയുടെയും മറ്റു കൂദാശകളുടെയും നൂറ്റാണ്ടുകളിലൂടെ ദൈവം വെളിപ്പെടുത്തുന്ന വിശുദ്ധ പാരമ്പര്യത്തിന്റെയും ശക്തി ഇന്ന് ഞാനറിയുന്നു. ഏറെ വെല്ലുവിളികൾ ഞാൻ നേരിടുന്നുണ്ട്. ഇനിയും നേരിടേണ്ടി വരികയും ചെയ്യാം. എങ്കിലും വിശ്വാസം വീരോചിതമായി ജീവിച്ച അപ്പസ്‌തോലിക സഭയിലെ അംഗമായി എനിക്കും കുടുംബത്തിനും ജീവിക്കണം.”

അപ്പസ്‌തോലിക സഭകളിൽ നിന്ന് കഴിഞ്ഞ കാലങ്ങളിൽ വിവിധ പെന്തക്കോസ്തു സഭകളിലേക്ക് ചേർന്നവർ ആയിരങ്ങളാണ്. ചങ്ങനാശേരിയിൽനിന്നുമാത്രം 200ൽപ്പരം കുടുംബങ്ങളുണ്ട്, ‘ഗ്രേസ് കമ്യൂണിറ്റി’യിൽ. ഇവരെല്ലാം മാതൃസഭയിലേക്ക് മടങ്ങിവരികയാണ്. ലാറ്റിൻ സഭയിലേക്കാണ് ബ്രദർ സജിത്തും കുടുംബവും മടങ്ങുന്നത്.

”തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു തരുന്നു. റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവരെല്ലാം ഈ യാത്രയിൽ ഏറെ സഹായിക്കുന്നുണ്ട്. ‘ഗ്രേസ് കമ്യൂണിറ്റിയുടെ എല്ലാ സഭാവിഭാഗങ്ങളിൽനിന്നുമുള്ള ലീഡേഴ്‌സായിട്ടുള്ള ചർച്ചകളും മറ്റും നടത്തിക്കഴിഞ്ഞു. പുനലൂർ ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തനാണ് എന്റെ ആത്മീയ പിതാവ്,” സജിത്ത് പറഞ്ഞു.

”ഞാൻ നിരന്തരം ചോദിച്ചു നടന്ന 80ൽപ്പരം ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടി. അപ്പസ്‌തോലിക സഭയുടെ മഹത്വം ഇന്നു ഞാൻ അറിയുന്നു. വിവിധ പ്രൊട്ടസ്റ്റന്റ് സഭകളിൽനിന്നും കത്തോലിക്കാസഭയിലേക്ക് മടക്കയാത്ര നടത്തിയ പലരുടെയും സാക്ഷ്യങ്ങൾ ഈ യാത്രയിൽ സഹായകമായി. അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന സ്‌കോട്ട് ഹാൻ, ജിം ബേൺഹാം തുടങ്ങിയവരുമായുള്ള ബന്ധവും ഈ യാത്രയുടെ ആക്കം കൂട്ടി. ഇനി സഭാപിതാക്കന്മാരുടെ സംരക്ഷണത്തിൽ ശുശ്രൂഷ ചെയ്യുക. മടങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ സഭ ഏൽപ്പിച്ചിരിക്കുന്ന ചുമതല സാധിക്കുംവിധം നിറവേറ്റുക,” സജിത്ത് തന്നിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം വ്യക്തമാക്കി.

സജിത്ത് ജോസഫും ഗ്രേസ് കമ്മ്യൂണിറ്റി നേതൃത്വവും കത്തോലിക്കാ ബിഷപ്പുമാരെയും വൈദിക- അൽമായ പ്രതിനിധികളെയും സന്ദർശിച്ചപ്പോൾ.

സഭാവിശ്വാസവുമായി ബന്ധപ്പെട്ട് ചോദിക്കുന്ന നിർണായക ചോദ്യങ്ങളുടെ ഉത്തരങ്ങൾ ,അന്വേഷണ വഴിയിൽ സഞ്ചരിക്കുന്നവർക്കുവേണ്ടി തയാറാക്കുന്ന ജോലിയാണ് ഇപ്പോൾ ബ്രദർ സജിത്ത്. എല്ലാ നദികളും മഹാസമുദ്രത്തിൽ വന്നു ചേരാതിരിക്കില്ല. ഒറ്റപ്പെട്ടുപോയ ആത്മാക്കളെ മാതൃസഭയുടെ തറവാട്ടുമുറ്റത്തേക്ക് കരം പിടിച്ചു നടത്തുകയാണ് ഇയാൾ.

 

മുംബൈ∙ മഹാരാഷ്ട്ര ഭരണത്തില്‍നിന്ന് ബിജെപിയെ ഒഴിവാക്കാന്‍ ശിവസേനയെ പിന്തുണച്ച കോണ്‍ഗ്രസിന് പൗരത്വ ദേദഗതി ബില്ലിനെ പിന്തുണച്ച സേനയുടെ നിലപാട് ഊരാക്കുടുക്കാകുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസിനൊപ്പം സഖ്യകക്ഷികളായ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ത്തപ്പോള്‍ ശിവസേന ബിജെപി പക്ഷത്ത് അണിനിരന്നത് മഹാ വികാസ് അഘാഡിക്കേറ്റ കനത്ത പ്രഹരമായി.

രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണു ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് നിലപാടാണ് ശിവസേന സ്വീകരിച്ചത്. പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങുന്നതാണെന്ന സേന എംപി അരവിന്ദ് സാവന്തിന്റെ പ്രസ്താവന കോണ്‍ഗ്രസിനും എന്‍സിപിക്കുമുള്ള ശക്തമായ താക്കീതാണെന്നും വിലയിരുത്തപ്പെടുന്നു.

മുസ്‌‌ലിം അഭയാര്‍ഥികള്‍ക്കു തിരിച്ചടിയാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തുമ്പോള്‍ താന്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പമാണെന്ന ശക്തമായ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാ വികാസ് അഘാഡിയില്‍ ബിജെപി നിക്ഷേപിച്ച കുഴിബോംബാണ് ശിവസേനയെന്ന നിരീക്ഷണം ശരിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ശിവസേനയുടെ നിലപാടിനോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായതുമില്ല.

അമിത് ഷാ

എന്നാല്‍ പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണം ആണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണെന്നും ശിവസേനയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിനു നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്നായിരുന്നു വിവാദമായ പൗരത്വ ഭേദഗതി ബില്‍  ലോക്‌സഭയില്‍ പാസായതിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യം മതാടിസ്ഥാനത്തില്‍ അദൃശ്യമായി വിഭജിക്കപ്പെടുന്നതിനു വഴിവയ്ക്കുമെന്നു പാര്‍ട്ടിമുഖപത്രത്തില്‍ എഴുതി മഷിയുണങ്ങുന്നതിനു മുന്‍പ് ശിവസേന സഭയില്‍ നിലപാട് തിരുത്തിയത് കോണ്‍ഗ്രസിനെ അമ്പരിപ്പിച്ചു. ബില്‍ ഹിന്ദുക്കളെന്നും മുസ്‌ലിമുകളുമെന്നുമുള്ള അദൃശ്യവിഭജനത്തിനു വഴിയൊരുക്കുമെന്നും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയല്ല, വോട്ടുബാങ്ക് രാഷ്ട്രീയം മുന്നില്‍ക്കണ്ടാണ് ബിജെപി ബില്‍ കൊണ്ടുവന്നതെന്ന് തിങ്കളാഴ്ച വരെ നിലപാട് പറഞ്ഞ ശിവസേന ബില്‍ വോട്ടിനിട്ടപ്പോള്‍ രാജ്യതാത്പര്യമാണ് വലുതെന്ന് തിരുത്തി.

ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നോ എതിര്‍ക്കുന്നുവെന്നോ പറയാതെയായിരുന്നു ശിവസേന അംഗം വിനായക് റാവുത്ത് ലോക്‌സഭയില്‍ പ്രസംഗിച്ചത്. കടന്നുകയറിയവരെ പുറത്താക്കേണ്ടതു സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്നും തങ്ങളുടെ നേതാവ് ബാല്‍താക്കറെ ഇതു പറഞ്ഞിട്ടുണ്ടെന്നും റാവുത്ത് പറഞ്ഞപ്പോള്‍ ബിജെപി ബെഞ്ചുകള്‍ കയ്യടിച്ചു. ഈ രാജ്യത്തു വേറെയും പ്രശ്‌നങ്ങളുണ്ട്. വിലക്കയറ്റം കൂടുന്നു. തൊഴിലില്ലായ്മ കൂടുന്നു. ജിഡിപി കുറഞ്ഞു. ഇപ്പോള്‍ പറയുന്നവര്‍ക്കൊക്കെ പൗരത്വം കൊടുത്താല്‍ ഇതിനൊക്കെ പരിഹാരമാകുമോ? അവരുടെ ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വരില്ലേ? പ്രസംഗം ഇവിടെയെത്തിയപ്പോള്‍ ബിജെപി ബെഞ്ചുകള്‍ നിശ്ശബ്ദമായി.

ഉദ്ധവ് താക്കറെ, ശരദ് പവാർ

പ്രതിപക്ഷ ബെഞ്ചുകള്‍ അന്തം വിട്ടു. അദ്ദേഹം ഇരുന്നപ്പോള്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്നു ചോദ്യമുയര്‍ന്നു. ‘നിങ്ങള്‍ അനുകൂലിക്കുന്നോ എതിര്‍ക്കുന്നോ?’ മറുപടിക്കായി കാത്തിരിക്കൂ എന്ന് സഭാ കക്ഷി നേതാവ് അരവിന്ദ് സാവന്തിന്റെ മറുപടി. സഭയില്‍ എവിടെയും തൊടാതെ നിലപാട് പറയാന്‍ ശിവസേന വിയര്‍ത്തപ്പോഴാണ് ‘നിങ്ങള്‍ അനുകൂലിക്കുന്നോ എതിര്‍ക്കുന്നോ? എന്ന ചോദ്യം പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്നുയുര്‍ന്നത്.

ശിവസേനയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമ്പോള്‍ തന്നെ ആ നീക്കം അപകടകരമാണെന്നും ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകലുമെന്നും മുതിര്‍ന്ന പല നേതാക്കളും മുന്നറിയിപ്പു നല്‍കിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യഘട്ടത്തില്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

ശിവസേനയെ വളയ്ക്കാം പക്ഷേ ഒടിക്കാന്‍ നോക്കിയാല്‍ വിപരീത ഫലമുണ്ടാക്കും എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലായിരുന്നു. ഹിന്ദുത്വത്തിന്റെ തീവ്രമുഖമായ ശിവസേനയെ പൊതുമിനിമം പരിപാടി എന്ന തൊഴുത്തില്‍ കെട്ടുന്നത് ഗുണകരമാകില്ലെന്ന് കോണ്‍ഗ്രസില്‍ തന്നെ വിമതസ്വരങ്ങള്‍ ഉയര്‍ന്നതുമാണ്. എന്നാല്‍ എന്‍സിപി നേതാവ് ശരദ് പവാറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യത്തിനു കളമൊരുങ്ങിയത്.

അയോധ്യ, വി.ഡി. സവര്‍ക്കര്‍ തുടങ്ങിയ വിവാദ വിഷയങ്ങള്‍ ഒഴിവാക്കിയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം (മഹാ വികാസ് അഘാഡി) പൊതുമിനിമം പരിപാടിക്കു ഊന്നല്‍ നല്‍കിയത്. ശിവസേനയുടെ മുഖ്യ അജന്‍ഡയായിരുന്ന ഹിന്ദുത്വ വിഷയങ്ങള്‍ തൊടാതെ, എന്നാല്‍ മറാഠ വികാരം ജ്വലിപ്പിച്ചുമായിരുന്നു പൊതുമിനിമം പരിപാടിക്കു രൂപം നല്‍കിയത്. മതനിരപേക്ഷത ഉള്‍ക്കൊള്ളിക്കണമെന്ന കോണ്‍ഗ്രസ്, എന്‍സിപി നിലപാട് ശിവസേന തള്ളിയത് തുടക്കത്തിലെ കല്ലുകടിയാകുകയും ചെയ്തു. എന്‍ഡിഎയുമായുള്ള ബന്ധം ചാടിക്കയറി വിച്ഛേദിച്ചതോടെ വെട്ടിലായ ശിവസേന ഗത്യന്തരമില്ലാതെ തീവ്രഹിന്ദുത്വ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്നു എതിര്‍പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചുവെങ്കിലും  മതനിരപേക്ഷതയ്ക്കു വേണ്ടി മഹാ വികാസ് അഘാഡി നിലകൊള്ളുമെന്നാണ് സോണിയഗാന്ധി ശിവസേനയെ പിന്താങ്ങി കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതും.

പൗരത്വ ഭേദഗതി ബില്‍ എന്ന നിര്‍ണായക ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സഖ്യക്ഷികളുമായി വേണ്ടത്ര ചര്‍ച്ചകളോ ഗൃഹപാഠമോ ഇല്ലാതെയാണ് കോണ്‍ഗ്രസ് സഭയിലെത്തിയത്. ലോക്‌സഭയിലെ സേനയുടെ നിലപാട് അത്രമേല്‍ പ്രതിസന്ധിയിലേക്കു അവരെ തള്ളിവിടുകയും ചെയ്തു. അനുരഞ്ജനങ്ങളില്ലാതെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകില്ലെന്ന ചിന്തയാണ് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ അത്രയേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ശിവസേനയുടെ കരംപിടിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ചിത്രത്തില്ലാതിരുന്ന കോണ്‍ഗ്രസ് ശിവസേനയെ മുന്നില്‍നിര്‍ത്തി തുടരെ തുടരെ ഗോള്‍വല ചലിപ്പിക്കുന്നത് ആശങ്കയോടെ കണ്ട ബിജെപി പോലും ശിവസേനയുടെ അപ്രതീക്ഷിത പിന്തുണയില്‍ ഞെട്ടിയെന്നതാണ് സത്യം.

ബിജെപിയുടെ മുന്നില്‍ നഷ്ടമായ ആത്മാഭിമാനം വീണ്ടെടുക്കാന്‍ ശിവസേനയ്ക്ക് ഒരു ചുമല്‍ വേണമായിരുന്നു. മോഹിച്ച മുഖ്യമന്ത്രിപദത്തിലേറാന്‍ വിട്ടുവീഴ്ചകള്‍ക്ക് മനസ് അനുവദിക്കുന്നില്ലെങ്കിലും നിന്നുകൊടുക്കണമായിരുന്നു. ആദ്യം അയോധ്യയില്‍ രാമക്ഷേത്രം; പിന്നെ മാത്രം മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന നിലപാടില്‍ ഉറച്ചു നിന്നവര്‍ ഭരണം പിടിക്കാന്‍ നിലപാടില്‍ വെള്ളം ചേര്‍ത്തത് രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സഖ്യസര്‍ക്കാരിനെതിരെ ചെറുവിരല്‍ ഞാന്‍ അനക്കില്ല, ഈ സര്‍ക്കാര്‍ സ്വന്തം പ്രവൃത്തികളുടെ ഫലമായി തന്നെ താനെ തകരുമെന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാക്കുകള്‍ സത്യമാകുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ്. പൊതുമിനിമം പരിപാടിയില്‍ മതേതര്വതം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പരസ്യമായി നിലപാട് എടുത്തവര്‍, സിരകളില്‍ പോലും ഹിന്ദുത്വം പേറുന്നവര്‍, ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയ്ക്ക് കൈയടിക്കില്ലെന്നാണോ നിങ്ങള്‍ വിചാരിച്ചിരുന്നതെന്നായിരുന്നു കോണ്‍ഗ്രസിനെതിരെ പൊതുവില്‍ ഉയരുന്ന വിമര്‍ശനം.

ബില്ലിനെ പിന്തുണച്ച ശിവസേന നടപടിയെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വാനോളം പുകഴ്ത്തി. രാജ്യതാല്‍പര്യത്തിനു വേണ്ടി നിലകൊണ്ട ശിവസേനയോട് നന്ദിയുണ്ടെന്നു പരസ്യമായി പറഞ്ഞു. മഹാരാഷ്ട്രയില്‍ വീണ്ടും സേന-ബിജെപി സഖ്യം വരുമോയെന്നതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സംസ്ഥാന രാഷ്ട്രീയവും പാര്‍ലമെന്റ് നിലപാടും രണ്ടാണെന്ന ശിവസേനയുടെ വാദം ബിജെപി ഏറ്റുപറയുമ്പോഴും മഹാരാഷ്ട്രയിലും കര്‍ണാടക ആവര്‍ത്തിക്കുമെന്ന ഫഡ്‌നാവിസിന്റെ പ്രസ്താവന നടപ്പിലാകുമെന്ന പ്രതീക്ഷയിലാണിവര്‍.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ പോലും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രധാന്യം ശിവസേനയ്ക്ക് അനുവദിക്കുകയും പലഘട്ടങ്ങളിലും ശിവസേനയുടെ അപ്രമാദിത്വത്തിനു വഴങ്ങുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടിനേറ്റ കനത്ത അടിയാണ് ശിവസേനയുടെ നിലപാട് മാറ്റമെന്നും നിരീക്ഷകരും വിധിയെഴുതുന്നു.

 

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകളുള്ള 1998 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന് വയ്ക്കുന്നു. 1996 മുതല്‍ 2001 വരെ നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി ആയ കാലത്ത് ഉപയോഗിച്ച കാറാണിത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഈ കാറാണ് ഉപയോഗിച്ചത്.

നാലാം വട്ടമാണ് ഇതേ കാര്‍ ലേലത്തിന് വയ്ക്കുന്നതെന്നതാണ് കൗതുകം. ഈ കാര്‍ നായാനാര്‍ കാര്‍ ആയതിനു പിന്നിലും ഒരു കഥയുണ്ട്. അംബാസഡർ കാറുകളെ സ്‍നേഹിച്ചിരുന്ന നായനാരെ അംബാസഡർ മാറ്റി ബെൻസാക്കാൻ ഉപദേശിച്ചതു കോൺഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ ഹൃദ്രോഗ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളെ കണക്കിലെടുത്തായിരുന്നു കരുണാകരന്‍റെ ഈ ഉപദേശം.

എന്നാല്‍ 2001ല്‍ മുഖ്യമന്ത്രി കസേരയിലെത്തിയ എ കെ ആന്റണി ഈ ബെന്‍സ് കാര്‍ ഉപയോഗിച്ചില്ല. ഇതോടെ സംസ്ഥാനത്തെ അതിഥികളായി എത്തുന്ന വിഐപികളുടെ സഞ്ചാരത്തിനായി കുറേക്കാലം കാര്‍ ഉപയോഗിച്ചു. ഒടുവില്‍ ലക്ഷങ്ങള്‍ അറ്റകുറ്റപ്പണി ആകുമെന്ന അവസ്ഥയായപ്പോള്‍ കാറിന്‍റെ ഉപയോഗം അവസാനിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ഈ ബെന്‍സിനെ ആലുവയില്‍ എത്തിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി ഈ കാര്‍ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ‘നായനാരുടെ കാര്‍’ എന്നാണ് ടൂറിസം വകുപ്പില്‍ ഈ ബെന്‍സ് അറിയപ്പെടുന്നത്.

രണ്ടുലക്ഷം രൂപ വിലയിട്ടു ലേലം ചെയ്‍തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാര്‍.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ചെളി കയറി എന്‍ജിന്‍ തകരാറിലായതിനാല്‍ ഇപ്പോള്‍ ഓടിക്കാനാകാത്ത അവസ്ഥയിലാണ്. വാഹനങ്ങള്‍ പൊളിച്ചു വില്‍പനക്കാരേ ഇനി ഈ കാര്‍ വാങ്ങാന്‍ സാധ്യതയുള്ളു എന്നതിനാലാണ് ‘ഇരുമ്പു വില’ കണക്കാക്കി നാലാം ലേലത്തിനു തുക നിശ്ചയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

റോബിന്‍ ഉത്തപ്പക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ ഡല്‍ഹിക്കെതിരായ രഞ്ജി മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍. ഉത്തപ്പയുടെ സെഞ്ചുറി മികവില്‍ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്ത കേരളം രണ്ടാം ദിനം സച്ചിന്‍ ബേബിയുടെ സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഡല്‍ഹിയുടെ രണ്ട് വിക്കറ്റുകള്‍ 23 റണ്‍സിനിടെ വീഴ്ത്തി കേരളം മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടി. ആറ് റണ്‍സോടെ ധ്രുവ് ഷോറെയും റണ്ണൊന്നുമെടുക്കാതെ നിതീഷ് റാണയുമാണ് ഡല്‍ഹിക്കായി ക്രീസിലുള്ളത്. ജലജ് സക്സേനക്കും സന്ദീപ വാര്യര്‍ക്കുമാണ് വിക്കറ്റുകള്‍.

രണ്ടാം ദിനം തുടക്കത്തിലെ വിഷ്ണു വിനോദിനെയും(5), മൊഹമ്മദ് അസ്ഹറുദ്ദീനെയും(15) നഷ്ടമായതോടെ കേരളം വലിയ സ്കോറിലെത്തില്ലെന്ന് തോന്നിച്ചു. എന്നാല്‍ ആദ്യ ദിനം 36 റണ്‍സുമായി ക്രീസില്‍ നിന്ന സച്ചിന്‍ ബേബി സല്‍മാന്‍ നസീറുമൊത്ത്(77) ആറാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചു. 274 പന്തില്‍ 13 ബൗണ്ടറികള്‍ പറത്തി സച്ചിന്‍ ബേബി 155 റണ്‍സെടുത്തപ്പോള്‍ സല്‍മാന്‍ നസീര്‍ 144 പന്തില്‍ 77 റണ്‍സെടുത്തു. ഡല്‍ഹിക്കായി തേജസ് ബറോക്ക മൂന്നും ലളിത് യാദവ്, ശിവം ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഷെയ്‍ൻ നിഗം വിവാദത്തിൽ ‘അമ്മ’ സംഘടനയും ഫെഫ്കയും ചർച്ചകൾ അവസാനിപ്പിച്ചു. ഷെയ്ൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമാണെന്നും സർക്കാർ തലത്തിലും താരം തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചെന്നും സംഘടന പറഞ്ഞു.

നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് ഷെയ്ന്‍ തലസ്ഥാനത്ത് പറഞ്ഞത്. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.ചലച്ചിത്രമേളയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വികാരപരമായി ഷെയ്ൻ സംസാരിച്ചത്. തുടർന്ന് മന്ത്രി എ.കെ. ബാലനെയും ഷെയ്ൻ കാണുകയുണ്ടായി.

തന്നെ സിനിമയിൽ ആരൊക്കെയോ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും വല്ലാത്ത മാനസിക വിഷമത്തിലാണ് താനെന്നും ഷെയ്ൻ മന്ത്രിയോട് പറയുകയുണ്ടായി. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയെന്ന് ഷെയ്ന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സർക്കാർ വേണ്ട സഹായങ്ങൾ നൽകും. ‘അമ്മ’യ്ക്കു തന്നെ തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ.’–മന്ത്രി പറഞ്ഞു.

രമ്യമായി പോകുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലതെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റില്‍ പൊലീസ് പരിശോധനയ്ക്ക് നിയമപരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഷെയ്ന്‍ നിഗം അമ്മയോടൊപ്പം എത്തിയാണ് മന്ത്രി ബാലനുമായി തിരുവനന്തപുരത്തെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.

സിദ്ദിഖ് ഒരുക്കിയ സിനിമകളില്‍ ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദര്‍. എപ്പോഴും രസകരമായ നല്ല ചിത്രങ്ങള്‍ ഒരുക്കുന്ന സിദ്ധിഖ് എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ബിഗ് ബജറ്റ് സിനിമയെന്ന ആശയത്തിലേക്ക് വഴിമാറിയത്? നാടോടുമ്പോള്‍ നടുവെ ഓടണം എന്ന പ്രമാണം തന്നെയാണ് മാറ്റത്തിന് കാരണം.

സിനിമയുടെ വളര്‍ച്ചയനുസരിച്ചാണ് ബജറ്റ് കൂടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് വലിയ വലിയ സംഭവങ്ങളാണ്. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയാകുമ്പോള്‍ പ്രത്യേകിച്ചും. മോഹന്‍ലാലും മമ്മൂട്ടിയും വലിയ ക്യാന്‍വാസുള്ളവരാണ്. അവരില്‍ നിന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് വലിയ സിനിമകളാണ്. സിനിമാ മാര്‍ക്കറ്റ് വലുതായിരിക്കുന്നു. മോഹന്‍ലാലിന്റെ ബജറ്റ് വരെ വലുതാണ്. അപ്പോള്‍ അതിനനുസരിച്ച്, പ്രേക്ഷകരുടെ ഉയര്‍ന്ന പ്രതീക്ഷയ്ക്കനുസരിച്ച് സിനിമയെടുക്കണം. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമയില്ല. അവര്‍ തിയേറ്ററില്‍ എത്തിയാലേ സിനിമ വിജയിക്കൂ.

ഇന്ന് മലയാള സിനിമ മത്സരിക്കുന്നത് ഹിന്ദി, ഇംഗ്‌ളീഷ്, തമിഴ് ചിത്രങ്ങളോടാണ്. പക്ഷേ അവരുടെ ബജറ്റിനോടൊന്നും നമുക്ക് അടുക്കാനാകില്ല. എങ്കിലും നമ്മുടെ ബജറ്റിന്റെ പരമാവധി പരിധിക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യുന്നു. ചെലവ് ചുരുക്കി ലാഭം കൂട്ടിക്കൂടെ എന്നൊക്കെ പലരും ചോദിക്കും. പക്ഷേ അങ്ങനെ ചെയ്താല്‍ ബിസിനസിനെ ബാധിക്കും. വീണ്ടും നമ്മള്‍ ആ ചെറിയ ലോകത്തില്‍ ചുരുങ്ങിപ്പോകും. അതാണ് എന്റെ സിനിമയിലെ മാറ്റം. ഞാന്‍ മാത്രമല്ല മറ്റു പലരും അങ്ങനെയാണ്.

മൂന്നു ഭാഷകളില്‍ ചെയ്ത ബോഡി ഗാര്‍ഡും ബിഗ്ബ്രദറും തമ്മിലുള്ള വ്യത്യാസം

ബോഡി ഗാര്‍ഡ് ഒരു ലൗ സ്റ്റോറിയായിരുന്നു. ഇതങ്ങനെയല്ല. വൈകാരിക പശ്ചാത്തലമുള്ള ആക്ഷന്‍ സിനിമയാണ്. പിന്നെ ഒരു സൂപ്പര്‍ സ്റ്റാറിനെ നായകനാക്കുമ്പോള്‍ അദ്ദേഹമല്ലാതെ മറ്റാര്‍ക്കും ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടാകണം. അങ്ങനെയാണ് ഈ കഥ എഴുതിയപ്പോള്‍ തന്നെ പറ്റിയത് മോഹന്‍ലാലാണെന്ന് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ചിത്രങ്ങളാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.

പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകള്‍ വരാറുണ്ടോ

ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ വരുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന തരത്തിലാണ് സിനിമകള്‍ വരുന്നത്. പുലിമുരുകനും ലൂസിഫറും മറ്റും മലയാള സിനിമയുടെ സാദ്ധ്യത എത്ര വലുതാണെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്. അതാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കൊച്ചു കൊച്ചു സിനിമകള്‍ ആഗ്രഹിക്കുന്നില്ല എന്നല്ല. അത്തരം സിനിമകള്‍ വലിയ സ്റ്റാറുകളില്‍ നിന്നും പ്രതീക്ഷിക്കില്ല. ഉദാഹരണത്തിന്, രജനീകാന്തില്‍ നിന്നും ഒരു ഫാമിലി ഡ്രാമ ആരും ആഗ്രഹിക്കില്ല. അത്തരം വളര്‍ച്ച ഓഫ്ബീറ്റ് സിനിമകള്‍ സൃഷ്ടിക്കും. എന്നാല്‍ അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇഷ്ടം കുറയും. അതേസമയം പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഉത്സവമേളം പോലെയാണ്.

മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ മറ്റു ഭാഷകളിലേക്ക് കൂടുതലായി പോകാറുണ്ടല്ലോ

പണ്ടുമുതലേ മലയാള ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ എന്റെ ചിത്രങ്ങളാണ് മറ്റു ഭാഷകളില്‍ ചെയ്തിട്ടുള്ളത്. സബ്ജക്റ്റുകള്‍ അത്തരത്തിലുള്ളതായതാണ് അതിന് കാരണം.അത്തരം സിനിമകള്‍ എവിടെയും കൊണ്ടുപോയി അവതരിപ്പിക്കാനാകും. അങ്ങനെയാകാം എന്റെ സിനിമകള്‍ തുടര്‍ച്ചയായി മറ്റു ഭാഷകളിലേക്ക് കൊണ്ടുപോകുന്നത്. ബിഗ് ബ്രദറും ഒരു പക്ഷേ മറ്റ് ഭാഷകളിലേക്ക് പോകും. കാരണം മറ്റു ഭാഷകളിലേക്ക് പോകാവുന്ന സബ്ജക്റ്റാണിത്.

ബിഗ് ബ്രദറിലെ നായിക

ഒരു തമിഴ് നടിയെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. പക്ഷേ ഡേറ്റിന്റെ പ്രശ്നം വന്നതോടെ അവര്‍ മാറി. അങ്ങനെ മിര്‍ണ മേനോന്‍ നായികയായി. എപ്പോഴും നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റിനനുസരിച്ചേ ചെയ്യാനാകൂ. ഇവിടെ ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ ഡേറ്റുമായി അഡ്ജസ്റ്റ് ചെയ്തേ മറ്റു താരങ്ങളുടെ ഡേറ്റ് വാങ്ങാനാകൂ. അതനുസരിച്ച് മറ്റുള്ളവര്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെയാണ് ബിഗ് ബ്രദറില്‍ പുതിയ നായിക എത്തിയത്.

മോഹന്‍ലാലിനോട് കഥ പറഞ്ഞതെങ്ങനെ

അമ്മയ്ക്കു വേണ്ടി അമ്മ മഴവില്‍ എന്ന ഷോ ചെയ്യുന്ന സമയത്താണ് ഇതിന്റെ ത്രെഡ് പറയുന്നത്. ആ ഷോ സംവിധാനം ചെയ്തത് ഞാനായിരുന്നു. അപ്പോഴാണ് ലാലിനെ ഫ്രീയായി കിട്ടിയത്. രണ്ടു പ്രോജക്റ്റുകള്‍ അന്നേരം ലാല്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ബിഗ് ബ്രദര്‍ ചെയ്യാമെന്ന് സമ്മതിച്ചു. അതിനു ശേഷം കഥ കേട്ട് ഇഷ്ടപ്പെട്ടു.

ഹണി റോസിലേക്ക് എത്തിയത് എങ്ങനെ

അതും ഒരു പുതുമുഖത്തെ വയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ ഹെവി റോളായിരുന്നു അത്. ഒരു പുതുമുഖത്തെ വച്ച് ചെയ്താല്‍ ശരിയാകില്ലെന്ന് തോന്നി. അങ്ങനെയാണ് ഹണി റോസിനെ കാസ്റ്റ് ചെയ്തത്. ഭാഗ്യത്തിന് ആ സമയത്ത് അവര്‍ക്ക് ഡേറ്റുണ്ടായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ വരെ മറ്റുള്ളതെല്ലാം കളഞ്ഞ് ബിഗ് ബജറ്റിന് പുറകേ പോകാറുണ്ടല്ലോ

അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ഞാന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്താല്‍ വേറെ ഒരു ഓഫര്‍ വന്നാലും സ്വീകരിക്കില്ല. കാരണം ഞാന്‍ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരിക്കുകയാണ്. നിരവധി പേരാണ് ആ സിനിമയെ ആശ്രയിച്ച് ജീവിക്കുന്നത്. പല താരങ്ങളും ഇന്ന് അങ്ങനെ കമ്മിറ്റഡല്ല. അത് ആര്‍ട്ടിസ്റ്റായാലും സംവിധായകരായാലും ടെക്നീഷ്യന്‍സായാലും ഒരു പോലെ തന്നെ. ബിഗ് ബജറ്റ് ചിത്രം വരുമ്പോള്‍ മറ്റു പടങ്ങളെല്ലാം വിട്ട് അതിലേക്ക് പോകും. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യില്ല. ബോഡി ഗാര്‍ഡ് മലയാളം കഴിഞ്ഞ സമയത്ത് സല്‍മാന്‍ ഖാന് പെട്ടെന്ന് ഹിന്ദിയില്‍ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ ആ സമയം തമിഴില്‍ കമ്മിറ്റ് ചെയ്തുപോയിരുന്നു. അതുകഴിഞ്ഞ് ഹിന്ദി ചെയ്യാമെന്ന് സല്‍മാനോട് പറഞ്ഞു. അദ്ദേഹത്തിന് കാര്യം മനസിലായി. അങ്ങെനെയാണ് തമിഴ് കഴിഞ്ഞ് ഹിന്ദിയിലേക്ക് ബോഡി ഗാര്‍ഡ് ചെയ്തത്.

ബിഗ് ബ്രദറില്‍ ബുദ്ധിമുട്ടായി തോന്നിയത്

ഒരുപാട് ആക്ഷന്‍ സീക്വന്‍സുള്ള ചിത്രമാണിത്. മോഹന്‍ലാലായതുകൊണ്ട് വളരെ ഈസിയായി അതൊക്കെ ചെയ്തു. പിന്നെ ആ പ്രധാന ലൊക്കേഷന്‍ തിരക്കേറിയ ബംഗളൂര്‍ ആയിരുന്നു. അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ബജറ്റ് 28 കോടിയെന്നു പറഞ്ഞാണ് തുടങ്ങിയത്. ഇപ്പോള്‍ 32 കോടിയിലെത്തി. മലയാളത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റാണിത്.

നിര്‍മ്മാണരംഗത്തേക്ക് ഇറങ്ങാന്‍ കാരണം

നമ്മള്‍ ആഗ്രഹിക്കുന്ന പോലെ സിനിമ എടുക്കാനാകും. ഈ സിനിമ തന്നെ 90 ദിവസമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ 110 ദിവസമായി. വെളിയില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവാണെങ്കില്‍ ഇതു മതി സിനിമാമേഖല മൊത്തം നടന്നു പറയാന്‍. അവരെ നശിപ്പിക്കുന്നു എന്നൊക്കെ പറയും. മറ്റുള്ളവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകും. രണ്ടുമൂന്ന് സിനിമകളില്‍ ഈ ആരോപണം കേട്ടതോടെയാണ് സ്വന്തമായി നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചത്. ഒരു സിനിമ എടുത്ത് തിയേറ്ററില്‍ കൂടുതല്‍ നാള്‍ ഓടുമ്പോള്‍ അതേക്കുറിച്ചൊന്നും പറയില്ല. ദിവസം കൂട്ടി ബജറ്റ് വലുതാക്കിയെന്നേ പറയൂ. ഗോഡ് ഫാദര്‍ എടുക്കുന്ന സമയത്ത് 20 ദിവസമായിരുന്നു ഷൂട്ടിംഗ്. അന്ന് പലരും പറഞ്ഞിരുന്നു ഇത്രയും ദിവസം വേണ്ടിയിരുന്നില്ലെന്ന്. പക്ഷേ ഇന്നത്തെ സിനിമകള്‍ 90 ദിവസം വരെ എടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്.  ഗോഡ്ഫാദര്‍ 412 ദിവസം ഓടി. അതാരും പറയില്ല. പിന്നെ ബജറ്റ്.

ഈ സിനിമയ്ക്ക് നാലുകോടിയാണ് മാറിയത്. ഈ തുക കൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം. നിര്‍മ്മാതാവിനെ സംബന്ധിച്ച് ഇതൊക്കെ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്. എനിക്കുതന്നെ അത് നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തരണം ചെയ്യുകയാണ്. ബോഡി ഗാര്‍ഡിനു ശേഷം രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ഞാന്‍ എല്ലാവരോടും പറഞ്ഞു, ഇനി സ്വന്തം പ്രൊഡക്ഷനിലേ സിനിമ ചെയ്യൂ എന്ന്.
ബജറ്റ് കൂടിയതില്‍ എതിര്‍പ്പുണ്ടായില്ലേ

സ്വാഭാവികമായും എതിര്‍പ്പുണ്ടാകുമല്ലോ. വൗച്ചറും സ്‌ക്രിപ്റ്റും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നു വരെ പലരും പറഞ്ഞു. ഞാന്‍ അതൊന്നും നോക്കാറില്ല. സംവിധായകന്റെ റോളാണ് എന്റേത്. വൗച്ചറും കാര്യങ്ങളും നോക്കാന്‍ വേറെ ആള്‍ക്കാരുണ്ട്. പിന്നെ ഈ ചിത്രത്തില്‍ അധികം വന്ന ബാദ്ധ്യത ഏറ്റെടുക്കാന്‍ ഒരു കോര്‍പ്പറേറ്റ് മുന്നോട്ടു വന്നിട്ടുണ്ട്. വലിയ കമ്പനിയാണ്. ഉടന്‍ അനൗണ്‍സ്മെന്റുണ്ടാകും.

ബിഗ് ബ്രദര്‍ മലയാള സിനിമയിലേക്ക് പുതിയ താരങ്ങളെ സംഭാവന ചെയ്യുന്നുണ്ടോ

ഗാഥ എന്ന കുട്ടി ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. നായികയും ഹണി റോസും കഴിഞ്ഞാല്‍ പ്രാധാന്യമുള്ള വേഷമാണ് അവര്‍ ചെയ്തിരിക്കുന്നത്.
താരങ്ങളും കഥാപാത്രങ്ങളും

മോഹന്‍ലാല്‍ സച്ചിദാനന്ദനാണ് . ബിഗ് ബ്രദര്‍ അനൂപ് മേനോന്‍ ഒരു ഡോക്ടറുടെ വേഷമാണ്.

കഥാപാത്രത്തിന്റെ പേര് ഡോ. വിഷ്ണു. പിന്നെ ബോളിവുഡ് താരം സര്‍ജാനോഖാലിദ്, .സത്‌നാ ടൈറ്റസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍.

ബിഗ് ബ്രദറില്‍ മനസില്‍ ഓര്‍ത്തുവയ്ക്കുന്ന സംഭവം എന്താണ്

മോഹന്‍ലാലിന്റെ അതിഗംഭീര അഭിനയമാണ് ഈ ചിത്രത്തില്‍. അദ്ദേഹത്തിന്റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്. അതിനെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ സ്നേഹമാണ്. മനുഷ്യരോട് മാത്രമല്ല ചെടികളോട് പോലും അദ്ദേഹത്തിന് സ്നേഹമുണ്ട്. ചെടിയുടെ ഒരില പോലും നുള്ളാന്‍ അനുവദിക്കില്ല. ഷൂട്ടിംഗിനിടെ ഫ്രെയിമില്‍ ഏതെങ്കിലും മരം നിന്നാല്‍ അത് മറ്റു ഭാഗത്തേക്ക് മാറ്റിക്കെട്ടാന്‍ നമ്മള്‍ ശ്രമിക്കും. അതു കണ്ടാല്‍ ഉടന്‍ ലാല്‍ ഇടപെടും. എന്തിനാ ആ ചെടിയെ ഉപദ്രവിക്കുന്നെ. ക്യാമറയും ഞാനും അല്‍പ്പം മാറി നിന്നാല്‍ പോരേ എന്നൊക്കെ ചോദിക്കും. അത്രയ്ക്കും പ്രകൃതിയെ ഇഷ്ടപ്പെടുന്ന ആളാണ്. പുല്ലിലൂടെ ആരെങ്കിലും നടന്നാലും ചോദിക്കും എന്തിനാ ആ പുല്ലിനെ നശിപ്പിക്കുന്നതെന്ന്. ഈ ചിത്രത്തിനിടയിലാണ് ഞാനത് കണ്ടെത്തിയത്

റിലീസിംഗ് തീയതി മാറ്റിയോ

ക്രിസ്മസ് റിലീസെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിംഗ് കുറച്ചു കൂടി തീരാനുണ്ട്. ജനുവരി 16ന് റിലീസ് ചെയ്യും. മൂന്നു പാട്ടുകളാണ് ഉള്ളത്. രണ്ടെണ്ണം റഫീഖ് അഹമ്മദും മറ്റൊന്ന് സന്തോഷ് വര്‍മ്മയുമാണ് എഴുതുന്നത്. ദീപക് ദേവാണ് സംഗീതം. ഫൈറ്റ് സുപ്രീം സുന്ദറും സില്‍വയും ചേര്‍ന്ന് നിര്‍വഹിച്ചിക്കുന്നു. കോറിയോഗ്രഫി ദിനേശും ബൃന്ദയുമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഗൗരി ശങ്കറാണ് എഡിറ്റര്‍. മൂന്ന് ബാനറിലാണ് സിനിമ ചെയ്തിട്ടുള്ളത്. എസ് ടാക്കീസ്, ശ്യാമ ഇന്റര്‍നാഷണല്‍, മറ്റൊന്ന് ഒരു കോര്‍പ്പറേറ്റ് കമ്പനി.

നടന്‍ ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നത്തില്‍ ഇനി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു ഷെയ്ന്‍ വിളിച്ചിരുന്നു. അങ്ങനെ വിളിച്ചയാളുമായി ഇി ചര്‍ച്ചയ്ക്കില്ലെന്നും ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമാണെന്നും രഞ്ജിത് പറഞ്ഞു.

ഇന്നലെ കൊച്ചിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഷെയ്‌നുമായുള്ള ചര്‍ച്ചയില്‍ അമ്മയും അതൃപ്തി പ്രകടിപ്പിച്ചു. ഷെയ്ന്‍ ഖേദം പ്രകടിപ്പിക്കണമെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചു.തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനെ കണ്ട് ഷെയ്ന്‍ പരാതി പറയുകയും ചെയ്തു.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടക്കുന്ന സംഭവമാണ് മുംബൈയിലെ താനെയിലുണ്ടായത്. അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് അതിദാരുണമായി കൊലപ്പെടുത്തി. 27കാരിയായ പ്രിന്‍സിയെ പിതാവായ 47തകാരന് അരവിന്ദ് തിവാരിയാണ് കൊലപ്പെടുത്തിയത്. മകളെ വെട്ടി നുറുക്കിയ ശേഷം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കുകയായിരുന്നു.ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസങ്ങള്‍ക്ക് മുൻപാണ് പ്രിന്‍സി ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ പ്രിന്‍സി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രിന്‍സി പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് മകളെ കൊലപ്പെടുത്തി.

പ്രിന്‍സിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രമാണ് പോലീസിന് കണ്ടെത്താനായത്. അരക്ക് മുകളിലേക്കുള്ള ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിന്‍സിയുടെ പിതാവ് അരവിന്ദ് തിവാരി മലാദിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരനാണ്. പ്രിന്‍സിയുടെ പ്രണയബന്ധം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവും മകളും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ പ്രിന്‍സി തയ്യാറായില്ല. ബന്ധത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ചെയ്തത്. ഇതോടെ പ്രകോപിതനായ പിതാവ് അരവിന്ദ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയച്ചിതാണ് അരവിന്ദിനെ ചൊടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്.പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.

കൊലപാതകശേഷം അരവിന്ദ് ഓട്ടോറിക്ഷ വിളിച്ച്‌ മൃതദേഹം അടങ്ങിയ സ്യൂട്‌കേസുമായി യാത്ര ചെയ്യുമ്ബോള്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇക്കാര്യം ചോദിച്ചു. ഉടനെ ബാഗ് അവിടെ ഉപേക്ഷിച്ച്‌ അരവിന്ദ് കടന്നു കളയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.മഹാരാഷ്ട്ര മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തലയില്ലാത്ത സ്ത്രീയുടെ ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയിലായിരുന്നു. മൂന്നു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം.തുടർന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മുപ്പത്തിയെട്ടു യാത്രക്കാരുമായി പറന്നുയര്‍ന്ന ചിലിയുടെ സൈനിക വിമാനം കാണാതായി. തെക്കന്‍ നഗരമായ പുന്‌റാ അരീനയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ 21 യാത്രക്കാരും 17 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

സി130 ഹെര്‍ക്കുലീസ് വിമാനമാണ് കാണാതായതെന്ന് ചിലിയന്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം 4.55നാണ് വിമാനം പറന്നുയര്‍ന്നത്. 6.13നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

Copyright © . All rights reserved