തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. 2018-ല്‍ എറണാകുളം-ബാംഗ്‌ളൂര്‍ യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതിന് അന്നത്തെ കെ.എസ്.ആര്‍.ടി.സി സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് അഭിനന്ദന കത്ത് വാങ്ങിയവരാണ് ഗിരീഷും ബൈജുവും . എറണാകുളം സ്വദേശികളാണ് ഇരുവരും. ബൈജു പിറവംകാരനും ഗിരീഷ് പെരുമ്പാവൂരുകാരനുമാണ്.
2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ബസ് ജീവനക്കാരോട് ചോദിച്ചു എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശ്ശൂരില്‍ നിന്ന് കയറിയ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാള്‍ അറിയിക്കുന്നത്.

താക്കോല്‍ നല്‍കിയെങ്കിലും കുറവൊന്നും കാണാതായതോടെ ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്ന് യാത്രക്കാര്‍ ബസ് ജീവനക്കാരെ അറിയിച്ചു. ഹൊസൂരെത്തിയ ബസ് പിന്നെ ഓടിയത് ജനനി ഹോസ്പിറ്റലിലേക്കാണ്. കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവെക്കണമായിരുന്നു. ജീവനാണ് വലുതെന്ന് മനസ്സിലാക്കിയ ഇരുവരും മേല്‍ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ കൂടെ ഒരാള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബെംഗളുരുവിലേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുന്നതും ഡിസ്ചാര്‍ജ് വാങ്ങുന്നതും.
പിറ്റേന്ന് യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു. തുടര്‍ന്ന് ഇവരെ തേടി അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി.

എറണാകുളം- ബെംഗളുരു സ്ഥിരയാത്രക്കാര്‍ക്ക് പരിചിതരാണ് ഇരുവരും. പ്രളയകാലത്ത് ബെംഗളുരുവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും മുന്നില്‍ തന്നെയുണ്ടായിരുന്നു ഇവര്‍. കെ.എസ്.ആര്‍.ടി.സിയിലെ സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു. ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാര്‍ത്ത കണ്ണീരോടെയാണ് കേരളം സ്വീകരിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ നന്മമരങ്ങള്‍ ഇനിയില്ല എന്നു ചിന്തിക്കാനാവുന്നില്ലെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യല്‍ മീഡിയയും.
കോയമ്പത്തൂർ അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍.വി. സനൂപിനെ മരണം തട്ടിയെടുത്തത് വിവാഹ ഒരുക്കങ്ങള്‍ക്കിടെ. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തെരു കാനത്തെ ഓട്ടോഡ്രൈവര്‍ എന്‍.വി.ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് സനൂപ്. കഴിഞ്ഞമാസം നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 11ന് വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത വേര്‍പാട്. നീലേശ്വരം തെരുവിലെ യുവതിയുമായി ഉറപ്പിച്ച വിവാഹത്തിനായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വീട് മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛന് ചന്ദ്രനും കുടുംബാംഗങ്ങളും. വീടിന്റെ പെയിന്റിംഗ് നടക്കുന്നതിനിടയില്‍ ഇന്നലെ രാവിലെയെത്തിയ മരണവാര്‍ത്ത ആദ്യമാര്‍ക്കും വിശ്വസിക്കാനായില്ല.
ബംഗളൂരുവിലെ കോണ്ടിനന്റല് ഓട്ടോമോട്ടീവ് കംപോണന്റ്സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനൂപിനെ എറണാകുളത്ത് ജോലിചെയ്യുന്ന പ്രതിശ്രുത വധുവിനെ കാണുവാനുള്ള യാത്രയ്ക്കിടയിലാണ് മരണം തട്ടിയെടുത്തത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് സനൂപ് ബസില്‍ കയറിയത്. ഈ ബസിലെ 14-ാം നമ്ബര്‍ സീറ്റിലിരുന്നുള്ള യാത്രയിലും സനൂപ് നെയ്തുകൂട്ടിക്കൊണ്ടിരുന്ന വിവാഹസ്വപ്നങ്ങളാണ് അപകടത്തിന്റെ രൂപത്തിലെത്തിയ മരണം ഒരുനിമിഷംകൊണ്ട് കശക്കിയെറിഞ്ഞത്. ഒപ്പം മകനിലുള്ള വീട്ടുകാരുടെ ഒരുപാട് പ്രതീക്ഷകളും. സനൂപിന്റെ സഹോദരി സബിന വിവാഹിതയാണ്. ഇളയ സഹോദരന് രാഹുല്‍ വിദ്യാര്‍ഥിയാണ്. നാട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു സനൂപ്. സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന സനൂപ് സ്കൂളില്ലാത്ത സമയങ്ങളിൽ മമ്പലത്തുള്ള മുറുക്ക് ഫാക്ടറിയിൽ ജോലിചെയ്തിരുന്നു.
പയ്യന്നൂർ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു അച്ഛൻ എൻ.വി.ചന്ദ്രൻ. അമ്മ ശ്യാമള വീട്ടമ്മയായിരുന്നു. ഒരു സഹോദരനും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ സനൂപിലായിരുന്നു. പയ്യന്നൂർ കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂളിലായിരുന്ന പ്ലസ് ടു വരെയുള്ള പഠനം. കൊല്ലം ടി.കെ.എം.സി.ഇ.യിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയശേഷം ട്രിച്ചിയിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ എം.ടെക്. പൂർത്തിയാക്കി. ബെംഗളൂരുവിലെ കോണ്ടിനന്റൽ ഓട്ടോമോട്ടീവ് കോംബോണൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. ഫുട്‌ബോൾ താരമായിരുന്ന സനൂപ് കോളേജ് ടീമിലുൾപ്പെടെ അംഗമായിരുന്നു. യാത്രകളിഷ്ടപ്പെടുന്ന സനൂപ്, സമൂഹമാധ്യമത്തിലൂടെ യാത്രകളുടെ ചിത്രങ്ങളായിരുന്നു കൂടുതലും പങ്കുവെച്ചിരുന്നത്. ബസ്സിൽ സനൂപ് ഉണ്ടായിരുന്നെന്ന് ഉറപ്പായതോടെ കൂട്ടുകാരുൾപ്പെടെയുള്ളവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കിട്ടാഞ്ഞതിനെത്തുടർന്ന് ആശങ്കയിലായിരുന്നു രാവിലെമുതൽ എല്ലാവരും. മരിച്ചവരുടെ പേരുകളുടെകൂടെ സനൂപിന്റെ പേര് പറയാഞ്ഞതിനെത്തുടർന്ന് ആശ്വാസത്തിലായിരുന്നു വീട്ടുകാരുൾപ്പെടെയുള്ളവർ. ഉച്ചകഴിഞ്ഞ് ബെംഗളൂരുവിൽനിന്ന് സനൂപിന്റെ സുഹൃത്ത് എത്തി വിവരംപറഞ്ഞതോടെ വിങ്ങിപ്പൊട്ടുകയായിരുന്നു നാട്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ സനൂപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കിട്ടുന്ന പണം കൊണ്ടു സനൂപിനെ പഠിപ്പിക്കാൻ ചന്ദ്രനും ശ്യാമളയും ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. ഇതിനിടയിൽ മകൾ ശബ്നയുടെ വിവാഹവും നടത്തി. പഠനത്തിൽ മിടുക്കനായ സനൂപിനോട് സിവിൽ സർവീസ് പരീക്ഷ എഴുതാൻ സുഹൃത്തുക്കൾ ഏറെ നിർബന്ധിച്ചിരുന്നു. എന്നാൽ ഇനിയും അച്ഛനെ വിഷമിപ്പിക്കാനാവില്ലെന്ന മറുപടിയോടെ അതിൽ നിന്നു പിന്മാറുകയായിരുന്നു. സനൂപിന്റെ അനുജൻ രാഹുൽ പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നു തെളിഞ്ഞതോടെ ഈ റാങ്ക് പട്ടിക മരവിപ്പിച്ചു. ഇതോടെ ജോലി അനിശ്ചിതത്വത്തിലായി. ഇന്നലെ തൃശൂരിൽ നടന്ന റാങ്ക് ഹോൾഡർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു രാഹുൽ. മരണ വിവരം അറിയിക്കാതെയാണു മറ്റുള്ളവർ രാഹുലിനെ ട്രെയിൻ കയറ്റി അയച്ചത്. വീട്ടിലെത്തിയപ്പോഴാണ് രാഹുൽ ജ്യേഷ്ഠന്റെ വേർപാട് അറിയുന്നത്.
പാമ്പുപിടുത്തത്തിനിടെ അണലിയുടെ കടിയേറ്റ വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാവാ സുരേഷിന് പാമ്പ് കടിയേൽക്കുന്നത് ഇതാദ്യമായല്ല. എന്നാൽ പലപ്പോഴും ഇദ്ദേഹത്തിന്റെ പാമ്പു പിടിത്തത്തിനെതിരെ പരാതികളും ഉയരാരുണ്ട്. ശാത്രീയമായല്ല പാമ്പ് പിടിത്തം നടത്തുന്നതെന്നും,ഇതിനദ്ദേഹം തയ്യാറാകുന്നില്ലെന്നു മാണ് വാദങ്ങൾ. എന്നാൽ ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണമെന്നും ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തണമെന്നും പറയുകയാണ്
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ് വെള്ളനാട്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് പറയുന്നത് ഇങ്ങനെ
വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യൽ മീഡിയയിലെ ഫാൻസിന്റെ നിർബന്ധം കാരണം ഈ മരണക്കളി നിർത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.
അന്നേ പലരും അഭിപ്രായപ്പെട്ടതാണ്, തികച്ചും നിർഭാഗ്യകരമായ തീരുമാനമാണതെന്ന്. കാരണം, വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയവും പാമ്പിനും വാവയ്ക്കും അവിടെ കൂടി നിൽക്കുന്ന മനുഷ്യർക്കും ജീവനു തന്നെ ഭീഷണിയും പാമ്പിന്റെ പ്രദർശനവും ട്രാൻസ്പോർട്ടേഷനും നിയമ വിരുദ്ധവുമാണ്.
അണലിയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ നിന്നും വാവ സുരേഷിപ്പോൾ തിരിച്ചുവരുന്നുണ്ട്. പാമ്പു കടിയേറ്റ് നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ചികിത്സ (ASV + സപ്പോർട്സ്) ലഭ്യമാക്കിയാൽ നമുക്കൊരാളെ രക്ഷിക്കാം. അത് ശാസ്ത്രത്തിൻ്റെയും നമ്മുടെ ആരോഗ്യമേഖലയുടെയും നേട്ടമാണ്. ഇതെത്രാമത്തെ പ്രാവശ്യമാണ്, വാവ സുരേഷ് പാമ്പിൻ വിഷമേറ്റിട്ട് ശാസ്ത്രീയമായ ചികിത്സയിലൂടെ രക്ഷപ്പെടുന്നത്? അദ്ദേഹത്തെ കടിയേൽക്കുമ്പോ കൊണ്ടുപോയി രക്ഷിക്കാൻ മാത്രമുള്ളതല്ലാ, ശാസ്ത്രീയരീതികൾ. കടിയേൽക്കാതിരിക്കാനും കൂടിയാണ്. പക്ഷെ അതെന്താണെന്ന് നൂറുവട്ടം പറഞ്ഞാലും സുരേഷോ ഫാൻസോ അതുമാത്രം മനസിലാക്കില്ല.
അപ്പൊ വാവ സുരേഷ് പാമ്പ് പിടുത്തം നിർത്തണമെന്നാണോ?
അല്ല. അല്ലേയല്ലാ. വാവ സുരേഷ് ശാസ്ത്രീയമായ പാമ്പ് പിടിത്ത രീതി പരിശീലിച്ച് ഈ മേഖലയിൽ തുടരട്ടെ. പക്ഷെ, അദ്ദേഹം പാമ്പിന്റെ പ്രദർശനവും അതിനെ കയ്യിൽ പിടിച്ചുള്ള ഷോയും നിർത്തണം.
എന്താണീ ശാസ്ത്രീയമായ പാമ്പ് പിടിത്തം?
പാമ്പിനും ചുറ്റുമുള്ള മനുഷ്യർക്കും ഒരു പോലെ സുരക്ഷ ഉറപ്പുവരുത്തിയുള്ളതാണത്. അതിനായുള്ള ഹൂക്ക്, പൈപ്പ്, ബാഗ് ഒക്കെ ഉപയോഗിച്ചു വേണമത് ചെയ്യാൻ.
ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും എന്തായിരിക്കും വാവ സുരേഷ് ശാസ്ത്രീയ രീതി പരിശീലിക്കാത്തത്?
വാവ സുരേഷിന്റെ പാമ്പ് പിടിത്തം ഒരു ചലച്ചിത്രം പോലെയാണ്. ബാഹുബലി പോലെ കണ്ടിരിക്കാം. ശാസ്ത്രീയ രീതിയിലുള്ള പാമ്പ് പിടിത്തം ഒരു സിനിമാ ഷൂട്ടിംഗ് കാണുന്ന പോലെ വിരസമാണ്. അവിടെ പാമ്പിനെ വച്ച് ഷോ കാണിക്കാനുള്ള ഓപ്‌ഷനില്ല. കാഴ്ചക്കാരന്‍റെ കൈയടി നേടാനവിടെ സ്കോപ്പില്ല. അല്ലാതൊരു കാരണവും കാണുന്നില്ല.
വാവ സുരേഷിനെ അനുകൂലിക്കുന്നവരെ ഫാൻസ് എന്ന് വിളിക്കുന്നതെന്തിനാണ്?
എന്തിനെയും ലോജിക്കില്ലാതെ, വരും വരായ്കകളെ പറ്റി ആകുലതകളില്ലാതെ, ശരി തെറ്റുകൾ തിരിച്ചറിയാതെ അനുകൂലിക്കുന്നവരെ വിളിക്കുന്നതാണ് ഫാൻസ് എന്ന്. അതിവിടെ ആപ്റ്റാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ കയറി നിൽക്കുന്നവൻ്റെ ‘ധൈര്യ’ത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മണ്ടന്മാർ.
വാവ സുരേഷ് പാമ്പ് പിടിത്തം നിർത്തുമെന്ന് പറഞ്ഞപ്പോൾ ഫാൻസിന്റെ വാദങ്ങൾ എന്തായിരുന്നു?
1. വാവ പാമ്പു പിടിത്തം നിർത്തിയാൽ പിന്നാര് കേരളത്തിൽ പാമ്പിനെ പിടിക്കും?
2. നാളെ മുതൽ അദ്ദേഹത്തെ ശാസ്ത്രീയത പഠിപ്പിക്കാൻ നടന്നവർ പോയി പാമ്പ് പിടിക്കട്ടെ. കാണാല്ലോ.
3. വാവ സുരേഷിന് പത്മശ്രീ കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴുള്ള അസൂയയാണ് എല്ലാർക്കും.
4. അയ്യോ സുരേഷേട്ടാ പോവല്ലേ.
ഈ ഫാൻസിനോടൊരു ചോദ്യം –
നാളെ ഒരു പാമ്പുകടിയേറ്റ് വാവ സുരേഷിന് അപകടം പറ്റിയാൽ, മറ്റന്നാൾ മുതൽ ആര് പാമ്പിനെ പിടിക്കും?
ഒരു ഷോ കാണണം എന്ന ഉദ്ദേശമല്ലാതെ അയാളുടെയോ അയാൾക്കുചുറ്റും കാഴ്ച കാണാൻ നിൽക്കുന്നവരുടെയോ ജീവനെ നിങ്ങൾ അൽപ്പമെങ്കിലും വിലമതിക്കുന്നുണ്ടോ?
എത്ര പ്രാവശ്യം അദ്ദേഹത്തിന് പാമ്പു കടിയേറ്റിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?
എല്ലായ്പ്പോഴും രക്ഷപ്പെടാൻ ചാൻസുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഒപ്പം ശാസ്ത്രീയമായി ഇത് ചെയ്യുന്നവർക്ക് കടിയേറ്റിട്ടുള്ള, കടിയേൽക്കാനുള്ള സാധ്യത കൂടി അന്വേഷിക്കണേ.
ഇങ്ങനെ എഴുതുന്നതുവഴി അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയല്ലേ?
അല്ല. അദ്ദേഹത്തിന്റെ പാമ്പു പിടിത്തരീതിയെ മാത്രമാണ് വിമർശിക്കുന്നത്. വ്യക്തിപരമായി അദ്ദേഹത്തോട് എന്ത് വിരോധം. അദ്ദേഹത്തോടല്ലാതെ, പാമ്പിനോട് കടിക്കരുതെന്ന് പറയാൻ പറ്റില്ലല്ലോ.മേഖലയിൽ ഇത്രയും എക്സ്പീരിയൻസുള്ള ഒരാൾ ഇനിപ്പോയി ശാസ്ത്രീയത പഠിക്കണമെന്ന് പറയുന്നത് കഷ്ടമാണ്. ഒരു ഡ്രൈവറുണ്ട്. വണ്ടിയോടിക്കലിൽ 25 വർഷത്തെ എക്സ്പീരിയൻസുമുണ്ട്. ഫുട് പാത്തിലൂടെയും റെഡ് സിഗ്നലിലും വൺ വേയിലുമൊക്കെ ഓടിക്കാനാണ് പുള്ളിക്കിഷ്ടം. നിയമം പാലിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമേയല്ലാ. പത്ത് നൂറ് ആക്സിഡന്റിന്റെ സർട്ടിഫിക്കറ്റും കയ്യിലുണ്ട്. അദ്ദേഹത്തെ നിങ്ങളുടെ ഡ്രൈവറാക്കുമെങ്കിൽ വാവയും ജോലി തുടരണമെന്ന് പറയാം. ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തൻ്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണമെന്നും, അല്ലെങ്കിൽ ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെയത് ബോധ്യപ്പെടുത്തണമെന്നും ആഗ്രഹിച്ചു പോകുന്നു.
മലയാളികളെ ഞെട്ടിച്ച് വീണ്ടും വാഹനാപകടം. തിരിപ്പൂര്‍ അവിനാശി അപകടത്തിന്റെ ഞെട്ടല്‍ മാറിയില്ല. ഇതിനുപിന്നാലെയാണ് മൈസൂരു ഹുന്‍സൂരിലാണ് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയത്.
അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ബെംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കല്ലട ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ബസ് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.
യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗത കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അവിനാശിയില്‍ നടന്ന അപകടം ജനങ്ങളില്‍ ഭയം ഉണ്ടാക്കിയിട്ടുണ്ട്.
മഞ്ഞുമലയിടിച്ച് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ടെറ്റാനിക്ക്. 1912 ഏപ്രില്‍ 15 ന് കടലിന്റെ ആഴങ്ങളിലേക്ക് പോയ ടെറ്റാനിക്ക് ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലുണ്ടത്രേ.. 40 വര്‍ഷത്തിനകം ടൈറ്റാനിക്ക് പൂര്‍ണ്ണമായും കടലിനടിയില്‍ നിന്ന് മാഞ്ഞു പോകുമെന്ന് പരിവേഷക സംഘം വ്യക്തമാക്കുന്നു. ലോഹങ്ങള്‍ തിന്നു തീര്‍ക്കുന്ന ബാക്ടീരിയകള്‍ കപ്പലിന്റെ മിക്ക ഭാഗങ്ങളും നശിപ്പിച്ചു കഴിഞ്ഞു. കപ്പല്‍ ക്യാപ്റ്റനായിരുന്ന എഡ്വേഡ് സ്മിത്തിന്റെ ആഡംബര ബാത്ത്ടബ് പൂര്‍ണ്ണമായും അവ തിന്നു തീര്‍ത്തെന്നും സംഘം വെളിപ്പെടുത്തുന്നു.
ഇപ്പോഴിതാ ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ അന്തര്‍വാഹിനി ചെന്നിടിച്ചതാണ് പുതിയ സംഭവം. എയോസ് പര്യവേഷ്യണത്തിന്റെ ഭാഗമായി ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനിയാണ് ടൈറ്റാനിക്കിന് അടുത്തെത്തിയതും അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയതും. ഈ അന്തര്‍വാഹിനി ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്.ടെറ്റാനിക്കിന്റെ മുന്‍ഭാഗത്തിനു വലതുവശത്ത് ഇടിച്ചതായി ട്രൈറ്റണ്‍ സംഘവും സമ്മതിച്ചു. അതി ശക്തമായ അടിയൊഴുക്കും മറ്റും കാരണം നിയന്ത്രണം വിട്ട അന്തര്‍വാഹിനി കപ്പലില്‍ ഇടിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു.
അവിനാശിയിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെനര്‍ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.
കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്‍റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കൊച്ചി: ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളി പോണേക്കരയിലെ സാംരഗ് എന്ന വീട്ടിലേക്ക് എത്തേണ്ടതായിരുന്നു ഐശ്വര്യ. പക്ഷേ, ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ഐശ്വര്യയുടെ യാത്ര കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ വെച്ച് അവസാനിച്ചു. കണ്ടെയ്‌നര്‍ ലോറിയുടെ രൂപത്തില്‍ മരണമെത്തിയപ്പോള്‍ പൊലിഞ്ഞത് ഐശ്വര്യയുടേത് ഉള്‍പ്പെടെ 19 പേരുടെ ജീവനായിരുന്നു.
ബെംഗളൂരുവില്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന ഐശ്വര്യ ഔദ്യോഗിക ആവശ്യത്തിന് വേണ്ടി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് ബസ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായിരുന്നു ഐശ്വര്യയും ഭര്‍ത്താവ് ആശിനും. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുമ്പുള്ള ഐശ്വര്യയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇരുകുടുംബങ്ങളും. ദുരന്തവാര്‍ത്ത വിശ്വസിക്കാനാകാതെ സാരംഗിലേക്ക് ഒഴുകിയെത്തുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഇടപ്പള്ളി പോണേക്കര സാരംഗില്‍ ഗോപകുമാറിന്റെയും രാജശ്രീയുടേയും മകളാണ് ഐശ്വര്യ. സംഭവത്തെ തുടര്‍ന്ന് ഐശ്വര്യയുടെ കുടുംബവും ഭര്‍ത്താവ് ആശിനും അവിനാശിയിലേക്ക് തിരിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന വോള്‍വോ കെഎസ്ആര്‍ടിസി ബസിലേക്ക് ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ വെച്ച് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറും കണ്ടക്ടറുമടക്കമുള്ള 18 പേരും മലയാളികളാണ്.

നടന്‍ റോണ്‍സണ്‍ വിന്‍സെന്റ് വിവാഹിതനായി. ബാലതാരമായി ശ്രദ്ധ നേടിയ നീരജയാണ് വധു. നീരജ ഇപ്പോള്‍ ഡോക്ടറാണ്. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.
സിനിമാ സീരിയല്‍ രംഗത്തെ സുഹൃത്തുക്കള്‍ക്കുമായി ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വിരുന്ന് സത്കാരം നടത്തും
തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും ഇരു കൂട്ടരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് ചടങ്ങ് നടത്തിയതെന്നും റോണ്‍സണ്‍ പറഞ്ഞു.
“ഒരു സുഹൃത്താണ് ഈ ആലോചന കൊണ്ടുവരുന്നത്. പരസ്പരം കണ്ടു ഇഷ്ടമായി. വീട്ടില്‍ സമ്മതം വാങ്ങാന്‍ നീരജ പറഞ്ഞു. വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ സമ്മതിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ രണ്ടുവീട്ടിലും പരിപൂര്‍ണ സമ്മതം. അങ്ങനെയാണ് ഫെബ്രുവരി രണ്ടിന് നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ച് താലികെട്ട് നടത്തിയത്. നീരജ പണ്ട് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. പക്ഷേ പുള്ളിക്കാരിക്ക് പഠനത്തിനായിരുന്നു മുന്‍ഗണന. അങ്ങനെയാണ് അഭിനയം വിട്ട് പഠനത്തിലേക്ക് തിരിഞ്ഞത്. ഇനി എന്തായാലും നീരജ അഭിനയരംഗത്തേക്കുണ്ടാകാന്‍ സാധ്യതയില്ല. കാരണം ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണ് അവള്‍ ഇന്ന് ചെയ്യുന്നത്.” റോണ്‍സണ്‍ പറഞ്ഞു
സംവിധായകന്‍ എ.വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍.
മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷികള്‍ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. പിന്നീട് പഠനത്തിനായി അഭിനയരംഗം ഉപേക്ഷിക്കുകയായിരുന്നു.
ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റോണ്‍സണ്‍. തെലുങ്കിലും പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനാണ്.
അവിനാശി വാഹനാപകടം; മരിച്ചവരിൽ കുന്നംകുളം എരുമപ്പെട്ടി സ്വദേശിനിയും. കുന്നംകുളം ഇയ്യാൽ കൊള്ളന്നൂർ വർഗ്ഗീസിൻ്റെ മകളും എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സ്നിജോയുടെ ഭാര്യയുമായ അനുവാണ് മരിച്ചത് .കഴിഞ്ഞ ജനുവരി 19 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.ബാംഗ്ലൂരിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലാണ് അനു ജോലി ചെയ്യുന്നത്. ഭർത്താവ് സിന്ജോ ഖത്തറിലാണ് ജോലി ചെയ്യുന്നത്.അടുത്ത ഞായറാഴ്ച സിന്ജോ ഖത്തറിലേക്ക് പോവുകയാണ്. യാത്രയാക്കാൻ വേണ്ടിയാണ് അനു നാട്ടിലേക്ക് തിരിച്ചത്
മരിച്ച അനുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു.സംസ്കാരം നാളെ രാവിലെ 10 മണിക്ക് ജൻമനാടായ എയ്യാൽ പള്ളിയിൽ നടക്കും. മേൽ നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് വൈകീട്ട് 6 മണിയോടെ എരുമപ്പെട്ടിയിലുള്ള ഭർതൃഗൃഹത്തിലെത്തിച്ചു. ജനപ്രതിനികളടക്കം നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ.സി. മൊയ്തീനും, ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ എസ്.ഷാനവാസും പുഷ്പചക്രം അർപ്പിച്ചു.
കുന്നംകുളം തഹസിൽദാർ., യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കലാമണ്ഡലം നിർവാഹക സമിതിയംഗം ടി.കെ.വാസു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ, പഞ്ചായത്ത് പ്രസിഡൻ്റ് മീന ശലമോൻ തുടങ്ങിയവർ അന്തിമോപാചാരമർപ്പിച്ചു.രാത്രി 7 മണിയോടെ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ പൊതുദർശനത്തിന് വെച്ചു. ഫാദർ ജോയ് അടമ്പുകുളത്തിൻ്റെ കാർമികത്വത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം എയ്യാലിലെ വീട്ടിലേക്ക് കൊണ്ട്പോയി.
നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. സഹനടൻ, വില്ലൻ, നായകൻ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.