അടുത്ത കാലത്തായി, വാട്സ്ആപ്പിൽ കൈമാറുന്ന ധാരാളം ഉള്ളടക്കങ്ങൾ ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് നാം കാണാറുണ്ട്. ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ച് ഷെയർ ചെയ്യുക വഴി അബദ്ധം പിണഞ്ഞ നിരവധി പേരുണ്ട്. അവരിൽ പ്രശസ്തരും അല്ലാത്തവരുമുണ്ട്. അത്തരത്തിലൊരു അബദ്ധമാണ് ഇപ്പോൾ പുതുച്ചേരി ഗവർണർ കിരൺ ബേദിക്കും സംഭവിച്ചത്.
നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്നും അത് ‘ഓം’ എന്നാണെന്നും പറയുന്ന വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ചിരിക്കുകയാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ കിരൺ ബേദി. കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയാണ് നാസയുടെ കണ്ടുപിടിത്തമെന്ന പേരിൽ കിരൺ ബേദി ട്വീറ്റ് ചെയ്തത്.
നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ ട്രോളി രംഗത്തെത്തിയത്. ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന താങ്കളെപ്പോലുള്ളവര്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഒരു തവണയെങ്കിലും അതില്‍ എന്തെങ്കിലും യാഥാർഥ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.
നാസ തന്നെ നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടിരുന്നു. ഇവ യൂട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ലഭ്യമാണെന്നിരിക്കെയാണ് കിരൺ ബേദിക്ക് ഇത്തരമൊരു അബദ്ധം പിണഞ്ഞിരിക്കുന്നത്.
സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെടുത്ത നാസയ്ക്ക് നന്ദിയെന്നും ഞങ്ങളുടെ ഐഎസ്ആര്‍ഒ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ട്വിറ്ററില്‍ മറ്റൊരാളുടെ പരിഹാസം.
സൂര്യന്‍ വരെ ഹിന്ദു സംസ്‌കാരം പിന്തുടരുന്നു.. അതില്‍ നമുക്ക് അഭിമാനിക്കാം. മറ്റെല്ലാ സംസ്‌കാരങ്ങളും ഇതിന് മുന്‍പില്‍ നമസ്‌ക്കരിക്കട്ടെ. പക്ഷേ മാഡം താങ്കള്‍ സൂര്യന്‍ ജയ് ശ്രീറാം വിളിക്കുന്നത് കേട്ടില്ലെന്നത് ഉറപ്പല്ലേ”- എന്നായിരുന്നു രോഹിത് തയ്യില്‍ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്.
— Kiran Bedi (@thekiranbedi) January 4, 2020
The Sun is not silent. The low, pulsing hum of our star’s heartbeat allows scientists to peer inside, revealing huge rivers of solar material flowing, along with waves, loops and eruptions. This helps scientists study what can’t be seen. Listen in: https://t.co/J4ZC3hUwtL pic.twitter.com/lw30NIEob2
— NASA (@NASA) July 25, 2018
നെയ്യാറ്റിന്‍കര: യാത്രാ പാസ് ചോദിച്ച വനിതാ കണ്ടക്ടറോട് കെഎസ്ആര്‍ടിസി സൂപ്രണ്ട് അപമര്യാദയായി പെരുമാറി. ഇരുവരും തമ്മില്‍ നടന്ന വാക്കുതർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.
വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നെയ്യാറ്റിൻകര ഡിപ്പോയിലെ മഹേശ്വരിയമ്മയ്‌ക്കെതിരെയാണ് എംഡി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് വിഭാഗമാണ് ഇവർക്കെതിരെയുള്ള പരാതി അന്വേഷിക്കുക.
ഇന്നു രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. സൂപ്രണ്ടിനോട് യാത്രാ പാസ് കാണിക്കണമെന്ന് ബസിലെ വനിതാ കണ്ടക്‌ടർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പാസ് കാണിക്കാൻ കഴിയില്ലെന്നും പരാതി കൊടുക്കാനുമായിരുന്നു സൂപ്രണ്ടിന്റെ മറുപടി. ഇരുവരും തമ്മിൽ ഇതേചൊല്ലി ഏറെനേരം തർക്കിച്ചു.
https://www.facebook.com/100963357973712/videos/2559231274361213/
കുവൈത്തില്‍ 3000 യുഎസ് സൈനികര്‍ എത്തി. 700 സൈനികര്‍ ഈയാഴ്ച ആദ്യം വന്നതിനു പുറമെയാണിത്. ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെയാണ് നടപടി.
ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസി സുലൈമാനിയെ വധിച്ചതിനുപിന്നാലെ ബഗ്ദാദില്‍ വീണ്ടും യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാന്‍ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യയില്‍ അമേരിക്ക മൂവായിരം സൈനികരെ അധികമായി വിന്യസിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖാസിം സുലൈമാനിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഖാസിം സുലൈമാനിയെ വധിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് വടക്കന്‍ ബഗ്ദാദില്‍ പൗര സേനാംഗങ്ങളുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പൗരസേന കമാന്‍ഡര്‍ അടക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് ബഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനാണ് സുലൈമാനിയെ വധിച്ചതെന്ന് സൈനിക നടപടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ വിവിധ സ്ഥലങ്ങളിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് സുലൈമാനി.
ഇറാന്‍ രഹസ്യസേനയുടെ പുതിയ തലവനായി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മയില്‍ ഖ്വാനിയെ നിയമിച്ചു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്കെതിരെ മാരകമായ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതകണ്ട് പശ്ചിമേഷ്യയില്‍ അമേരിക്ക മൂവായിരം സൈനികരെ പുതിയതായി വിന്യസിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ എണ്ണവില ഉയരുകയാണ്. നാളെ മുതല്‍ ഇരുപത് ദിവസത്തേക്ക് ദോഹയില്‍ നടത്താനിരുന്ന ഫുട്ബോള്‍ പരിശീലന ക്യാംപ് അമേരിക്ക ടീം റദ്ദാക്കി.
യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും യാത്രകൾ പോകുവാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കുന്ന ഒരു കൂട്ടമാളുകളുണ്ട്. അവരുടെയെല്ലാം യാത്രയസ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഒരു വില്ലനാണ് ‘ട്രാവൽ സിക്ക്നെസ്’ എന്നറിയപ്പെടുന്ന ‘ഛർദ്ദി’. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ഫാമിലിയായിട്ടോ ഒക്കെ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ? അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും.
മിക്കവാറും ആളുകളിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ബസ്സിലോ കാറിലോ ദൂരയാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി. എന്നാൽ ഇതിന്റെ കാരണം എന്താണെന്നു മിക്കവർക്കും അറിവില്ലതാനും. എന്താണ് യാത്രയ്ക്കിടയിലെ ഛർദ്ദിയ്ക്ക് കാരണം? നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. അതിനെ ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ എന്നു വിളിക്കുന്നു. ശരീരത്തിന്റെ ചലനങ്ങളെ അത് തലച്ചോറില്‍ അറിയിക്കും. വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല. എന്നാല്‍ വണ്ടിയുടെ ചലനം ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ തിരിച്ചറിയുന്നു. ഇവര്‍ രണ്ടുപേരും തലച്ചോറിലേക്ക് സന്ദേശം അയയ്ക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും.
ഇത് തലച്ചോറില്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടാക്കുന്നു. കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുന്നു. വയര്‍ ഉടന്‍ പ്രതികരിക്കുന്നു. ഇതുമൂലം ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാക്കുന്നു. ഇംഗ്ലീഷില്‍ ഇതിനെ ‘മോഷന്‍ സിക്‌നസ്സ്’ എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ യാത്രയിൽ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛർദിക്കാതിരിക്കാൻ സഹായിക്കുന്നതായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള വാർത്തകൾ കുറച്ച് തലച്ചോറിന്റെ കൺഫ്യൂഷൻ കുറയ്ക്കും.
ഇനി എങ്ങനെ യാത്രകൾ പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി ഇല്ലാതാക്കാം? ഒരു കാര്യം ആദ്യമേ തന്നെ മനസ്സിലാക്കുക. പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ യാത്രകൾ കൂടുതലായി ചെയ്തു തന്നെയേ ഈ പ്രവണത മാറുകയുള്ളൂ. ഉദാഹരണത്തിന് എന്റെയൊരു സുഹൃത്ത് 15 വയസ്സ് വരെ ബസ്സിൽ കയറിയാൽ ഛർദ്ദിക്കുന്ന സ്വഭാവമുള്ളയാളായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബസ്സിൽത്തന്നെ ധാരാളം യാത്രകൾ നടത്തുവാൻ തുടങ്ങി. അതോടെ ഛർദ്ദി എന്ന പ്രശ്നം അവനിൽ നിന്നും പതിയെ ഒഴിയുവാൻ തുടങ്ങി. അങ്ങനെ വർഷങ്ങൾക്കിപ്പുറം അവൻ 24 മണിക്കൂർ ബസ് യാത്ര വരെ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ നടത്തുകയുണ്ടായി. ഈ പറഞ്ഞ കാര്യം എല്ലാവരിലും പ്രവർത്തികമാകണം എന്നില്ല കേട്ടോ. ഒരുദാഹരണം പറഞ്ഞുവെന്നു മാത്രം.
ഇനി കാര്യത്തിലേക്ക് തിരികെ വരാം. ചിലർ യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്. മറ്റുള്ളവർ ഛർദ്ദിക്കുന്നതു കണ്ടിട്ട് ഛർദി വരുന്നവരും കുറവല്ല. ഇത്തരക്കാർ ഈ പ്രശ്നത്തിന് പ്രത്യേകം ചികിത്സയൊന്നും തേടേണ്ടതില്ല. യാത്രകൾ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഛർദ്ദി ഒരുപരിധിവരെ അടക്കുവാൻ സാധിക്കും. ഒരിക്കലും സഞ്ചരിക്കുന്ന ദിശയ്ക്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക. നമ്മുടെ ലോഫ്‌ളോർ ബസ്സുകളിൽ ഇത്തരത്തിലുള്ള സീറ്റുകൾ കണ്ടിട്ടില്ലേ? അവ ഒഴിവാക്കുവാനാണ് പറയുന്നത്.
ബസ്സിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടു പിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക. പിൻഭാഗം ഒഴിച്ച് ബസ്സിന്റെ ഇടതു വശത്തായുള്ള (ഡോർ ഉള്ള ഭാഗത്ത്) സീറ്റുകളിൽ വിൻഡോ സൈഡിൽ ഇരിക്കുന്നതായിരിക്കും നല്ലത്. പുറത്തെ കാഴ്ചകളും വായുസഞ്ചാരവും നിങ്ങൾക്ക് ഒരു പ്രത്യേക ഉന്മേഷം പകരും. യാത്ര ചെയ്യുമ്പോൾ ഒരിക്കലും പുസ്തകം വായിക്കുവാനോ മൊബൈൽഫോൺ നോക്കുവാനോ പാടില്ല. ഇത് ഛർദ്ദിക്കുവാനുള്ള പ്രവണതയുണ്ടാക്കും.
നിങ്ങളുടെ യാത്ര കാറിലാണെങ്കിൽ കഴിവതും മുൻഭാഗത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. കാറിൽ ഇടിച്ചുപൊളി പാട്ടുകൾ വെക്കാതെ ശാന്തമായ പാട്ടുകൾ കേൾക്കുക. കാറിന്റെ വിൻഡോകൾ തുറന്നിടുന്നതായിരിക്കും ഉത്തമം. കാറിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കിയതിനു ശേഷം യാത്ര ചെയ്യുക. നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഈ വക ബുദ്ധിമുട്ടുകളിൽ നിന്നും ഒരുപരിധി വരെ രക്ഷനേടാം.
യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപും യാത്രയ്ക്കിടയിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. പൊറോട്ട, ബിരിയാണി, ചിക്കൻ, ബീഫ് എന്നിവ മാറ്റിനിർത്തി എളുപ്പം ദഹിക്കുന്ന പുട്ട്, ദോശ തുടങ്ങിയവ കഴിക്കുന്നതായിരിക്കും ഉത്തമം. ഇടയ്ക്ക് ഉപ്പിട്ട സോഡാ നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ല ഫലം ചെയ്യും. ബസ് സ്റ്റാൻഡുകളിൽ ലഭിക്കുന്ന ഇഞ്ചി മിട്ടായി കഴിക്കുന്നതും ഛർദ്ദി ഒഴിവാക്കുവാൻ സഹായകമാകാറുണ്ട്. ചെറുനാരങ്ങ മണക്കുക തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്.
യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവർ കവറുകൾ കയ്യിൽ കരുതുക. ഒരു രക്ഷയുമില്ലെന്നാകുമ്പോൾ ഈ കവറുകളിൽ ഛർദ്ദിക്കാം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി മോഷൻ സിക്ക്നസ് കവറുകൾ നിങ്ങൾക്ക് വാങ്ങുവാൻ സാധിക്കും.
അതുപോലെതന്നെ പൊതുവെ കാണുന്ന ഒരു സംഭവമാണ് വാഹനങ്ങളിൽ നിന്നും ഇത്തരം ഛർദ്ദിച്ച കവറുകൾ പുറത്തേക്ക് വലിച്ചെറിയുന്ന കാഴ്‌ച. മൂന്നാർ റൂട്ടിലോക്കെ പോയിട്ടുള്ളവർക്ക് മനസിലാകും. ദയവു ചെയ്ത് ഇത്തരം വൃത്തികെട്ട പ്രവർത്തികൾ ചെയ്യാതിരിക്കുക. നിങ്ങൾ എറിയുന്ന ഈ കവർ മറ്റുള്ളവരുടെ ദേഹത്തു വീണാലുള്ള കാര്യം ചിന്തിച്ചിട്ടുണ്ടോ? അവ റോഡിൽ കിടന്നാലുണ്ടാകുന്ന മോശമായ കാഴ്ച കണ്ടാൽ നിങ്ങൾക്ക് അത് ആസ്വദിക്കുവാനാകുമോ? അതുകൊണ്ട് ദയവു ചെയ്ത് ഛർദ്ദിയടങ്ങിയ മാലിന്യക്കവറുകൾ അലക്ഷ്യമായി എറിയാതിരിക്കുക.
അതുപോലെ തന്നെ യാത്രയ്ക്കിടയിലെ ഛർദ്ദി ചിലപ്പോഴൊക്കെ നമ്മുടെ സുരക്ഷയെ വരെ ബാധിക്കുന്ന തലത്തിലേക്ക് എത്തിച്ചേരാറുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും തല വെളിയിലേക്ക് ഇട്ടുകൊണ്ട് ഒരിക്കലും ഛർദ്ദിയ്ക്കരുത്. ബസ്സിലാണ് നിങ്ങളുടെ യാത്രയെങ്കിൽ നേരത്തെ പറഞ്ഞതുപോലെ കവർ കയ്യിൽ കരുതുക. അഥവാ കവർ എടുക്കുവാൻ വിട്ടുപോയെങ്കിൽ ബുദ്ധിമുട്ട് തോന്നിത്തുടങ്ങുമ്പോൾ തന്നെ ബസ് ജീവനക്കാരോട് കാര്യം പറയുക. ഹൈറേഞ്ച് റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരുടെ പക്കൽ കവറുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇനി കാറിലാണ് നിങ്ങളുടെ യാത്രയെങ്കിൽ വിജനമായ ഏതെങ്കിലും സ്ഥലത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതെ നിർത്തി പുറത്തിറങ്ങി ഛർദ്ദിക്കുക. വാഹനത്തിൽ നിന്നും തല പുറത്തേക്ക് ഇട്ടിട്ട് പോസ്റ്റുകളിൽ തട്ടി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
അപ്പോൾ ഒരിക്കൽക്കൂടി പറയുകയാണ്. ഛർദ്ദിക്കും എന്ന പേടിയിൽ നിങ്ങളുടെ യാത്രകൾ ഒഴിവാക്കാതെയിരിക്കുക. ഛർദ്ദി എന്ന വില്ലനെ നമുക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുക വഴി തുരത്താവുന്നതാണ്.
തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു.സ്ഥിരമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നിലവില്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥയാണ് ഉള്ളത്.
ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും ഒരു വിഭാഗം കുട്ടനാട്ടില്‍ മത്സരിച്ചാല്‍ പാലായ്ക്ക് സമാനമായ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.അതിനാല്‍ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുക്കണമെന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.ഇതോടൊപ്പം തന്നെ പൊതുസമ്മതനായ സ്വതന്ത്രന്‍ എന്ന ആലോചനയും കോണ്‍ഗ്രസിനുണ്ട്.
പാലായും വട്ടിയൂര്‍ക്കാവും കൈവിട്ടത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ്. ഇതിന് മറുപടി നല്‍കാന്‍ കുട്ടനാട്ടില്‍ വിജയം അനിവാര്യമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനകത്ത് ശക്തമാണ്നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാവുന്നു.
പാര്‍ട്ടി സീറ്റ് ഏറ്റെടുത്ത് ഈഴവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാണ് ജില്ലയില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്.രാഷ്ട്രീയ വോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായ വോട്ടുകള്‍ കൂടി നേടിയായിരുന്നു ആലപ്പുഴയില്‍ നിന്ന് തോമസ് ചാണ്ടി ജയിച്ചു വന്നത്.
തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട്ടില്‍ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ വിജയിക്കാമെന്നാണ് പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നത്.കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തുന്നതാണെന്ന ആലോചനയും കോണ്‍ഗ്രസില്‍ ശക്തമാണ്.
യുഡിഎഫിലെ സംസ്ഥാന നേതൃത്വത്തിനിടയിലാണ് ഇത്തരത്തിലൊരു ആലോചന നടക്കുന്നത്.കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും സീറ്റിനായി അവകാശ വാദം തുടരുകയാണെങ്കില്‍ പൊതു സമ്മതനായ സ്വതന്ത്രന്‍ തന്നെ കുട്ടനാട്ടില്‍ മത്സിച്ചേക്കുമെന്നാണ് യുഡിഎഫ് നേതൃത്വം നല്‍കുന്ന സൂചന.
അതേസമയം, കഴിഞ്ഞ തവണ ഞങ്ങള്‍ മത്സരിച്ച സീറ്റ് എന്ന നിലയില്‍ കുട്ടനാട് തങ്ങള്‍ക്ക് തന്നെ കിട്ടുമെന്നാണ് കേരളകോണ്‍ഗ്രസിലെ പിജെ ജോസഫ് പ്രതീക്ഷിക്കുന്നത്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജനുവരി ആറിന് യോഗം ചേരുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമെ കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കുകയുള്ളു എന്നതാണ് ജോസഫ് വിഭാഗം നേതാക്കളുടെ പ്രധാന അവകാശവാദം.
കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ നീക്കം.എന്നാല്‍ ഈ നിക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ തടയിടുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.
കുട്ടനാട്ടുകാരനായ അധ്യാപകനെ സ്ഥാനാര്‍ഥിയാക്കുമെന്ന് ജോസ് വിഭാഗം മുതിര്‍ന്ന നേതാവ് ജേക്കബ് തോമസ് അരികുപുറം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ വിഷയത്തില്‍ പരസ്യ അഭിപ്രായപ്രകടനം പാടില്ലെന്ന അഭ്യര്‍ഥനയുമായി യുഡിഎഫ. ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എം. മുരളി രംഗത്തെത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആയിരുന്ന കെസി ജോസഫ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്.
ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നും സീറ്റില്‍ ആര് മത്സരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമതി കൂടി തീരുമാനിക്കുമെന്നാണ് ജോസ് പക്ഷം പറയുന്നു.
ഇതിനിടയില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചില ജേക്കബ് ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച് വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്.
2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്‍റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് അവര്‍ മത്സരിച്ചിരുന്ന സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടതെങ്കിലും ഈ അവകാശവാദം യുഡിഎഫ് അംഗീകരിച്ചേക്കില്ല.ഈ സാഹചര്യത്തിലാണ് കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായത്. എന്നാലിത് ഘടകകക്ഷി സീറ്റ് അടിച്ചുമാറ്റിയെന്ന ആക്ഷേപത്തിനു ഇടയാക്കും.
ഇതിനുള്ള പോംവഴിയായിട്ടാണ് പൊതുസമ്മതനായ സ്വതന്ത്രനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
നിറഞ്ഞു കവിഞ്ഞ വമ്പൻ സദസിനെ പോലും തന്റെ സ്വതസിദ്ധമായ തമാശയാൽ നിമിഷനേരം കൊണ്ട് കൈയ്യിലെടുക്കുവാൻ സാധിക്കുന്ന കലാകാരനാണ് രമേശ് പിഷാരടി. സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ച രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും രസകരമായ കമന്റുകൾ ഇട്ട് ആരാധകരെ രസിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു പുഞ്ചിരി ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. കുഞ്ചാക്കോ ബോബൻ, സംവിധായകൻ ജിസ് ജോയി എന്നിവർക്കൊപ്പം ചിരി പങ്കിടുന്ന ചിത്രമായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തതത്. ഒപ്പം, ഇങ്ങനെയൊരു കുറിപ്പും, ‘ചിരിയാണ് സാറേ ഞങ്ങളുടെ മെയിൻ…’
ആ ഫോട്ടോക്ക് കമന്റായി ഒരാൾ ഇട്ടതാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ‘പക്ഷേ താൻ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ല…’ എന്നായിരുന്നു വിമർശകന്റെ കമന്റ്. ‘അവിടെ ചിരി അല്ലാർന്നു മെയിൻ’ എന്നാണ് അതിന് പിഷാരടിയുടെ മറുപടി. ആ കമന്റും മറുപടിയും ആ പോസ്റ്റിൽ നിന്നും ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫോക്സ് ന്യൂസ് റിപ്പോർട്ടർ രംഗത്ത്. ‘നിങ്ങൾ എപ്പോഴെങ്കിലും എന്റെ ഓഫീസിലേക്ക് വരണം, അവിടെവെച്ചു നമുക്ക് ചുംബിക്കാം’ എന്ന് അമേരിക്കൻ പ്രസിഡന്റാകുന്നതിന് മുമ്പ് ട്രംപ് പറഞ്ഞിരുന്നതായി കോർട്ട്നി ഫ്രിയൽ ആരോപിച്ചു. അവരുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ടുനൈറ്റ് അറ്റ് 10: കിക്കിംഗ് ബൂസ്, ബ്രേക്കിംഗ് ന്യൂസ്’ എന്ന പുസ്തകത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രംപിന്‍റെ മിസ് യുഎസ്എ സൗന്ദര്യമത്സരത്തിൽ ജഡ്ജായി പോകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാണ് ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ട് കാര്യം പറഞ്ഞതെന്ന് ഫ്രിയൽ പറയുന്നു. ‘ഞെട്ടലില്‍നിന്നും വിട്ടുമാറാന്‍ അല്‍പം സമയമെടുത്തെങ്കിലും ഞങ്ങള്‍ രണ്ടുപേരും വിവാഹിതരാണെന്ന കാര്യം ട്രംപിനെ ഓര്‍മ്മിപ്പിച്ച് കോള്‍ കട്ട് ചെയുകയായിരുന്നു’ എന്നാണ് അവര്‍ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് നേരിട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
ട്രംപിനെതിരെ ഡസന്‍കണക്കിന് സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. അവരെയെല്ലാം നുണയന്മാരായി ചിത്രീകരിക്കാനാണ് അദ്ദേഹം ഇപ്പോഴും ശ്രമിച്ചിട്ടുള്ളത്. ‘എന്നാല്‍ ഞാന്‍ ആ സ്ത്രീകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു’ എന്ന് ഫ്രിയൽ പറഞ്ഞു. എന്നാല്‍, ഫ്രിയൽ കള്ളമാണ് പറയുന്നതെന്ന് വൈറ്റ്‌ഹൌസ് പ്രതികരിച്ചു. ‘ലൈംഗികമായി ഉപദ്രവിക്കാന്‍ മാത്രം അവര്‍ ആകൃഷ്ടയായി തോന്നിയിട്ടില്ല’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം
നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന നടൻ ദിലീപിന്റെ ഹരജി കോടതി തള്ളി. വിശദമായ വാദം കേട്ടതിനു ശേഷമാണ് പ്രത്യേക കോടതിയുടെ ഈ തീരുമാനം. പത്താംപ്രതി വിഷ്ണുവിന്റെ വിടുതൽ ഹരജിയും കോടതി തള്ളിയിരിക്കുകയാണ്.
പ്രഥമദൃഷ്യട്യാ ഇവർക്കെതിരെ തെളിവുണ്ടെന്നും ഇക്കാരണത്താൽ തന്നെ പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്യുക സാധ്യമല്ലെന്നും പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് ഉത്തരവിട്ടു. തനിക്കെതിരെ കേസിൽ വ്യക്തമായ തെളിവില്ലെന്നും ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള സാഹചര്യത്തെളിവുകളൊന്നും ഇല്ലെന്നും ദിലീപ് വാദിച്ചു. ഒന്നാംപ്രചതി സുനിൽകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസുള്ളതെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വസ്തുതകൂടി പരിഗണിച്ച് കുറ്റപത്രത്തിൽ നിന്നും പേര് നീക്കം ചെയ്യണമെന്നായിരുന്നു ദിലീപിന്റെ വാദം.
ദിലീപടക്കം മുഴുവൻ പ്രതികളും കോടതിയിൽ തിങ്കളാഴ്ച ഹാജരാകണമെന്നും ഉത്തരവുണ്ട്. തിങ്കളാഴ്ചയാണ് പ്രതികൾക്കു മേല്‍ കുറ്റം ചുമത്തുക. കുറ്റം ചുമത്തുന്നത് വൈകിക്കണമെന്ന ദിലീപിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടി വൈകിക്കണമെന്നായിരുന്നു ആവശ്യം. കുറ്റപത്രം മുഴുവൻ പ്രതികളെയും തിങ്കളാഴ്ച വായിച്ചു കേൾപ്പിക്കും.
അതെസമയം ദിലീപ് വിടുതൽ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. അടുത്തയാഴ്ചയാണ് ഹരജി നൽകുക.
ഇറാനിലെ അൽഖുദ്സ് സേനയുടെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചത് യുദ്ധം ആരംഭിക്കാനല്ല, യുദ്ധം അവസാനിപ്പിക്കാനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെയും സൈനികർക്കെതിരെയും സുലൈമാനി ആക്രമണത്തിന് ആസൂത്രണം നടത്തിവരികയായിരുന്നു. എന്നാൽ തങ്ങൾ അദ്ദേഹത്തെ പിടിക്കുകയും ഇല്ലാതാക്കുകയും ചെയ്തു- ട്രംപ് പറഞ്ഞു.
ഫ്ലോറിഡയിലെ മാർ ആ ലോഗോ റിസോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാനാണ് കഴിഞ്ഞ രാത്രിയിൽ തങ്ങൾ നടപടിയെടുത്തത്. യുദ്ധം ആരംഭിക്കാനായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റം യുഎസ് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
സുലൈമാനിയെ വർഷങ്ങൾക്കു മുമ്പേ വകവരുത്തേണ്ടതായിരുന്നുവെന്ന് നേരത്തെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നിരവധി അമേരിക്കക്കാരുടെ മരണത്തിന് ഉത്ത രവാദിയായ സുലൈമാനി കൂടുതൽ ആക്രമണങ്ങൾക്കു പദ്ധതിയിട്ടിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ബാഗ്ദാദിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടശേഷമുള്ള ട്രംപിന്‍റെ ആദ്യ പ്രതികരണമായിരുന്നിത്.
എന്നാൽ സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാക്കിൽ വീണ്ടും യുഎസ് വ്യോമാക്രമണം. ഇറാക്കിലെ ഇറാന്റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അൽ-ഷാബിന്റെ കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു.
ഹാഷദ് അൽ-ഷാബ് വാഹനവ്യൂഹത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച പുലർച്ച ഒന്നോടെ വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്നു പേർക്ക് അതീവഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ഇതോടെ മേഖലയിൽ ഇറാൻ-യുഎസ് സംഘർഷത്തിന് കൂടുതൽ സാധ്യത തുറന്നിരിക്കുകയാണ്.
തന്നെ യോർക്കർ എറിയാൻ പഠിപ്പിച്ചത് മുംബൈ ഇന്ത്യൻസിൽ തന്റെ സഹ താരമായിരുന്ന ശ്രീലങ്കൻ താരം മലിംഗയല്ലെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. അവസാന ഓവറുകളിൽ യോർക്കറുകൾ എറിയുന്ന ബുംറയുടെ ബൗളിംഗ് ബാറ്റ്സ്മാൻമാർക്ക് തലവേദനയായിരുന്നു. ഇതുവരെ ബുംറക്ക് യോർക്കർ എറിയാൻ പരിശീലനം നൽകിയത് മലിംഗയായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇപ്പോൾ മലിംഗയല്ല തനിക്ക് യോർക്കറുകൾ എറിയാൻ പഠിപ്പിച്ചുതന്നതെന്ന് പറഞ്ഞിരിക്കുകയാണ് ബുംറ. ഗ്രൗണ്ടിൽ ചെയ്യുന്ന ഒരു കാര്യവും മലിംഗ തനിക്ക് പഠിപ്പിച്ച് തന്നിട്ടില്ലെന്ന് ബുംറ പറഞ്ഞു. തനിക്ക് മാനസികമായ കാര്യങ്ങളാണ് മലിംഗ പഠിപ്പിച്ച് തന്നതെന്ന് ബുംറ വ്യക്തമാക്കി. വ്യത്യസ്‍ത സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എങ്ങനെ ദേഷ്യം വരാതെ നോക്കണമെന്നും ബാറ്റ്സ്മാൻമാർക്കെതിരെ പന്തെറിയുമ്പോൾ എങ്ങനെ ആസൂത്രണം ചെയ്യണമെന്നുമുള്ള കാര്യങ്ങളാണ് മലിംഗ തനിക്ക് പഠിപ്പിച്ച് തന്നതെന്നും ബുംറ പറഞ്ഞു.