Latest News

അതിബുദ്ധിയും ആത്മവിശ്വാസവുമാണ് വിദ്യ വധക്കേസിൽ ഭർത്താവ് പ്രേംകുമാറിനെ കുടുക്കിയത്. തന്നോടു കലഹിച്ച് ഹൈദരാബാദിലേക്കു തിരികെ പോകാൻ ഒരുങ്ങിയ സുനിതയെ കുടുക്കാൻ ലക്ഷ്യമിട്ടാണ് പ്രേംകുമാർ പൊലീസിനു വാട്സാപ് സന്ദേശം അയച്ചതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സുനിതയെ കുടുക്കി തനിക്കു സുരക്ഷിതമായി ബഹ്റൈനിലേക്കു പോകാമെന്നായിരുന്നു പ്രേംകുമാർ കണക്കു കൂട്ടിയത്. അതിനായി കാറും ബൈക്കും എസി അടക്കമുള്ള വീട്ടുപകരണങ്ങളും വിറ്റു. എന്നാൽ ഓർഫനേജിലേക്കുള്ള മകന്റെ അഡ്മിഷൻ വൈകിയതിനാൽ ഇയാളുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.

കൊലപാതകം നടന്ന ശേഷം സഹായത്തിനായി വിളിച്ച സുഹൃത്തിനെക്കൂടി പൊലീസിനു പിടികൂടാനുണ്ട്. അതിനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച കാർ പ്രേംകുമാറിൽ നിന്നു വാങ്ങിയ ആളിൽനിന്നു കണ്ടെടുത്ത് ഉടനെ കോടതിക്കു കൈമാറും. വരും ദിവസങ്ങളിൽ, കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പടെ ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കയറും കണ്ടെടുക്കാനുണ്ട്. വിദ്യയുടെ പോസ്റ്റ്മോർട്ടം ഒരു പ്രാവശ്യം നടന്നിരുന്നതിനാൽ ഇനിയും ആവശ്യമുണ്ടോ എന്നു പരിശോധിക്കും. മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അതുകൊണ്ടുതന്നെ സാധാരണ നിലയിൽ വീണ്ടും വേണ്ടി വരാൻ സാധ്യതയില്ല.

വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി കളയാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി രണ്ട് സർജിക്കൽ ബ്ലേഡുകൾ പ്രേംകുമാർ വാങ്ങിയിരുന്നതായി െപാലീസ് അറിയിച്ചു. മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം കാറിൽ ഇരുത്തിയാണ് െകാണ്ടുപോയത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയ കൂട്ടുകാരനെയും കേസിൽ പ്രതിചേർത്തേക്കും.

സുനിതയുമായുള്ള ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെയാണു ഭാര്യയെ കൊലപ്പെടുത്താൻ പ്രേംകുമാറും സുനിതയും തീരുമാനിച്ചത്. വിദ്യയെ കാണാനില്ല എന്ന പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് പ്രേംകുമാറിന്റെ ഫോണിൽനിന്ന് പൊലീസ് ഉദ്യോഗസ്‌ഥന്റെ ഫോണിലേക്ക് വാട്സാപ് ഓഡിയോ എത്തുന്നത്. ഉടൻ തന്നെ പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചതിനാലും പ്രേംകുമാറിന്റെ മകന്റെ അഡ്മിഷൻ വൈകിയതിനാലുമാണ് കേസ് തെളിയിക്കാനും പ്രതിയെ പിടികൂടാനും പൊലീസിനു സാധിച്ചത്. ഡിസംബർ 6 നാണു വാട്സാപ് ഓഡിയോ എത്തുന്നത്. തുടർന്നു നടന്ന സംഭവങ്ങൾ….

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയപ്പോൾത്തന്നെ പ്രേംകുമാർ ആയിരിക്കാം പ്രതി എന്നുള്ള സംശയത്തിലേക്കു പൊലീസ് എത്തിയിരുന്നു. എന്നാൽ വാദിയായ പ്രേംകുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ തക്ക തെളിവുകൾ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ജോസിന്റെ ഫോണിലേക്ക് 6 ന് ഉച്ചയോടെ ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നുള്ള വാട്സാപ് ഓഡിയോ അയയ്ക്കുന്നത്. ഈ സമയം പ്രേംകുമാർ ബഹ്‌റൈനിൽ പോകാൻ ടിക്കറ്റ് അടക്കം തയാറാക്കി വച്ചിരുന്നു. തുടർന്ന് വൈകിട്ടു തിരുവനന്തപുരത്തുനിന്നു തന്നെ വിമാനം കയറാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മകന്റെ ഓർഫനേജിലേക്കുള്ള അഡ്മിഷൻ സാങ്കേതിക തടസം മൂലം വൈകിയതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.

ഏഴാംതീയതി വീണ്ടും ചെന്ന് അഡ്മിഷൻ എടുത്ത ശേഷം ബെംഗളൂരുവിൽനിന്ന് 10 നു ബഹ്റൈനിലേക്ക് പോകാനായിരുന്നു പ്രേംകുമാർ ലക്ഷ്യമിട്ടത്. എന്നാൽ അഡ്മിഷൻ എടുക്കാൻ നിൽക്കുമ്പോൾ പൊലീസ് എത്തിയതോടെ പദ്ധതികൾ പൊളിഞ്ഞു. പൊലീസ് ഉടൻ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ഉദയംപേരൂരിൽ കൊണ്ടുവന്നു പ്രാഥമിക ചോദ്യംചെയ്യൽ നടത്തി.

അന്വേഷിക്കുന്ന വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള പൊലീസ് സംഘം , പ്രേംകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 8 നു വൈകിട്ട് തിരുവനന്തപുരത്തേക്ക് കേസ് അന്വേഷണത്തിനായി തിരിച്ചു. വാടകയ്ക്ക് എടുത്ത കാറിൽ ആയിരുന്നു യാത്ര. സിഐ കെ. ബാലൻ മാത്രമാണ് പൊലീസ് യൂണിഫോമിൽ ഉണ്ടായിരുന്നത്.

9 നു രാവിലെ തിരുനൽവേലിയിൽ പോയി മൃതദേഹം കിടന്ന സ്ഥലം പ്രേംകുമാർ പൊലീസിന് കാണിച്ചു കൊടുത്തു. ഉടൻ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പട്ടു. പ്രേംകുമാർ പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം ലഭിച്ചിരുന്നോ എന്നാണ് ആദ്യം പൊലീസ് ആരാഞ്ഞത്. ഒരു സ്ത്രീയുടെ അജ്ഞാത ശരീരം ലഭിച്ചിരുന്നുവെന്നും തിരിച്ചറിയാനാവാത്തതിനാൽ മറവു ചെയ്തുവെന്നുമാണ് തിരുനൽവേലി വള്ളിയൂർ പൊലീസ് സിഐ തിരുപ്പതി നൽകിയ വിശദീകരണം. മൃതദേഹത്തിന്റെ ഫോട്ടോയും കൈമാറി. ഉടൻ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്ത് ബന്ധുക്കളെ കാണിച്ച് മൃതദേഹം വിദ്യയുടേതു തന്നെയെന്ന് ഉറപ്പിച്ചു. ഇതോടെയാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രേംകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൂട്ടുപ്രതി സുനിത ബേബിയെ അറസ്റ്റ് ചെയ്യുന്നത്.

പ്രേംകുമാറിനെയും കൂട്ടുപ്രതി സുനിത ബേബിയെയും 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് ഉദയംപേരൂരിലും വരും ദിവസങ്ങളിൽ തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തിരുനൽവേലി വള്ളിയിരൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.

കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ‘കൊലപാതകത്തിനു കാരണക്കാരായ പലരും പുറത്തുണ്ട്’ എന്നു പ്രേംകുമാർ മാധ്യമങ്ങളോടു പറഞ്ഞു. പ്രേംകുമാറിനെ ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ സെല്ലിലും സുനിതയെ മറ്റൊരു മുറിയിൽ വനിത പൊലീസിന്റെ നിരീക്ഷണത്തിലുമാണ് പാർപ്പിച്ചത്. ഇന്ന് രാവിലെ ഉദയംപേരൂർ നടക്കാവിൽ പ്രേംകുമാറും ഭാര്യ വിദ്യയും താമസിച്ചിരുന്ന വാടക വീട്ടിൽ എത്തിച്ചു തെളിവെടുക്കും. കൊലപാതകത്തിന് ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപത്തെ കട, മദ്യം വാങ്ങിയ ചൂരക്കാട്ടെ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ് എന്നിവിടങ്ങളിലും എത്തിക്കും.

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്‌ പ്രക്ഷോഭം നാളെ ഡൽഹിയിൽ. രാംലീല മൈതാനത്തു നടക്കുന്ന മഹാറാലിക്ക് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.

പൗരത്വ ഭേദഗതി ബിൽ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മാ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തികാട്ടിയാണ് കോൺഗ്രസ്‌ പ്രക്ഷോഭം. ഡൽഹിയിൽ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കുമെന്നാണ് കോൺഗ്രസ്‌ അവകാശവാദം. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകും. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി.

പൗരത്വ ബില്ലിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതിനെതിരെയും റാലിയിൽ പ്രതിഷേധമുയരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും സമ്മേളനത്തിനെത്തും. കഴിഞ്ഞ മാസം സംസ്ഥാന, ജില്ലാ തലങ്ങളിൽ നടത്തിയ പ്രതിഷേധ പരിപാടികളുടെ സമാപനമാണ് റാലി.

എന്നാൽ അക്രമാസക്തമായ പ്രക്ഷോഭം തുടരുന്ന അസമില്‍ ചിലമേഖലകളില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. .ദിബ്രുഗഡ് നഗരമേഖലയിലും ചന്ദ്രിനാരിയിലുമാണ് അഞ്ചു മണിക്കൂര്‍ ഇളവ്. ഗുവാഹത്തിയിലും ചന്ദ്രിനാരിയിലും സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. പൗരത്വബില്ലിനെതിരായ പ്രതിഷേധം ഏറ്റവും ശക്തമായി പ്രകടമായ മേഖലയാണ് ചന്ദ്രിനാരി. അതേസമയം പ്രക്ഷോഭം തുടരുമെന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ അറിയിച്ചു.

പൗരത്വബില്ലിനെതിരെ കലാ സാഹിത്യ ചലച്ചിത്രമേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പത്തുമണിക്കൂര്‍ ഉപവാസ സമരം രാവിലെ മുതല്‍ ആരംഭിച്ചു. കര്‍ഫ്യൂവിനെതുടര്‍ന്ന് ജനജീവിതം പലേടത്തും സ്തംഭിച്ചു. പത്തു ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രണ്ടു ദിവസത്തേക്ക്കൂടി നിര്‍ത്തിവച്ചു. ഇന്നലെ പൊലീസ് വെടിവയ്പില്‍ രണ്ടുപേരാണ് അസമില്‍ കൊല്ലപ്പെട്ടത്.

അതേസമയം ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. മോദി – ഷിന്‍സോ ആബെ കൂടിക്കാഴ്ച നടക്കേണ്ടത് ഞായറാഴ്ച ഗുവാഹത്തിയിലാണ്. ഇന്നലെ ബംഗ്ലദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മോമന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. നയതന്ത്ര ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി ബംഗ്ലദേശ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി. സുരക്ഷ കൂട്ടണമെന്നും ആവശ്യം.

പാലക്കാട്ട് കുട്ടിയെ ഇടിച്ചിട്ടശേഷം വഴിയില്‍ ഉപേക്ഷിച്ച കാർ കസ്റ്റഡിയിൽ. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറ്റൂര്‍ നല്ലേപ്പിള്ളി സുദേവന്റെ മകന്‍ സുജിതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ഇടിച്ച കാറില്‍ തന്നെ ആശുപത്രിയിലേക്കു പോകും വഴി ഈ കാറില്‍ നിന്ന് കുട്ടിയെ ഇറക്കിവിട്ടായിരുന്നു ക്രൂരത. കുട്ടി ഒരു മണിക്കൂറിനകം മരിച്ചു.

റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാ‍ർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും തന്നെയും ഇറക്കി കാർ യാത്രക്കാർ സ്ഥലം വിടുകയായിരുന്നെന്നു കൂടെ പോയ പരമൻ എന്നയാൾ പറഞ്ഞു.

6 കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു പരമൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെ ആസാം ജനത ഭയക്കേണ്ടതില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്. അവിടെ ഇന്റര്‍നെറ്റ് ഇല്ലെന്നും സന്ദേശം ആര്‍ക്കും വായിക്കാന്‍ കഴിയില്ലെന്നും പരിഹസിച്ച് കോണ്‍ഗ്രസ്.

പൗരത്വബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘര്‍ഷം കത്തിപ്പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സമാധാന സന്ദേശം ട്വീറ്റ് ചെയ്തിരുന്നു.

നിങ്ങളുടെ അവകാശങ്ങളും മനോഹരമായ സംസ്‌കാരവും അസ്തിത്വവും കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. അതു മേല്‍ക്കുമേല്‍ വളരുക തന്നെ ചെയ്യും.
– പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അസമിലെ സഹോദരീ സഹോരന്മാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും മോദി വ്യക്തമാക്കി.

തൊട്ടുപിന്നാലെയാണ് മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത് അസമിലെ നമ്മുടെ സഹോദരീ, സഹോദരന്മാര്‍ക്ക് താങ്കളുടെ സമാധാന സന്ദേശം വായിക്കാന്‍ കഴിയില്ല മോദിജീ. താങ്കള്‍ മറന്നെങ്കില്‍ ഓര്‍മിപ്പിക്കാം, അവിടെ ഇന്റര്‍നെറ്റ് ബന്ധം വിച്‌ഛേദിച്ചിരിക്കുകയാണ്.

അസമും കശ്മീര്‍ പോലെ നിന്ന് കത്തുകയാണ്. രാജ്യം കത്തുന്ന സമയത്ത് ഈ ആധുനിക നീറോമാര്‍ വീണവായിക്കുകയാണ്. ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടത്. എന്നാല്‍ ഈ ആധുനിക ഹനുമാന്‍ ഇന്ത്യയെ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ്’- മാര്‍ക്കണ്ഡേയ കട്ജു വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ അസമില്‍ പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. അസം മേഖലയിലേക്കുള്ള പത്തിൽ അതികം പാസഞ്ചര്‍ ടെയ്രിന്‍ സര്‍വ്വീസുകള്‍ റെയില്‍വേ റദ്ദാക്കി. ത്രിപുരയിലേക്കുള്ള തീവണ്ടികളും ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്. ത്രിപുരയിൽ അടക്കം മൊബൈല്‍ ഫോണ്‍ – ഇന്‍റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയതായാണ് റിപ്പോർട്ട്.

ഗുവാഹത്തിയിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇന്നലെ തീയിട്ട സാഹചര്യത്തില്‍ 12 കമ്പനി റെയില്‍വേ സംരക്ഷണസേനയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അസമിന്‍റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ഇന്നലെ പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയും ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നുവെന്ന് ഗുവാഹത്തിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വിദ്യാര്‍ത്ഥി-യുവജന-കര്‍ഷകസംഘടനകളെല്ലാം തന്നെ സമരരംഗത്ത് സജീവമാണ് എന്നാല്‍ ഒരു സംഘടനയുടേയും നേതൃത്വമില്ലാതെ തന്നെ കൂടുതല്‍ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധത്തിന് ഇറങ്ങിയത് അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്. സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് സൈന്യം ഗുവാഹത്തിയില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. ബിജെപിയുടേയും അസം ഗണം പരിക്ഷത്തിന്‍റേയും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് അതീവജാഗ്രതയിലാണ്.

ജോൺ കുറിഞ്ഞിരപ്പള്ളി

ഇന്ന് പൗർണ്ണമിയാണ് .
പൗർണ്ണമി നാളുകളിൽ  തലശ്ശേരിയിൽ കടൽ പ്രക്ഷുബ്ധമായിരിക്കും .ലൈറ്റ് ഹൗസിനടുത്തുള്ള  പാറക്കൂട്ടങ്ങൾ കാണാനേയില്ല. കടൽ പാലത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്നത് കണ്ടാൽ ഭയം തോന്നും.വീട്ടിൽ നിന്നും ഓഫിസിലേക്ക് കടൽ തീരത്തുകൂടി   പോയാൽ നാരായണൻ മേസ്ത്രിക്ക് അല്പം ദൂരം കുറവുണ്ട്. രണ്ടാൾ ഉയരത്തിൽ  ആർത്തലച്ചുവരുന്ന തിരമാലകൾ കരയെ വാരി പുണരുന്നതും നോക്കി ഒരു നിമിഷം നിന്നു.പിന്നെ വേഗം നടന്നു.മനുഷ്യരിലും ജീവജാലങ്ങളിലും പൂർണ ചന്ദ്രൻ സ്വാധീനം ചെലുത്തും എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു.നാരായണൻ മേസ്ത്രി ചിന്തയിൽ മുഴുകി.
ഇന്ന് ജെയിംസ് ബ്രൈറ്റിൻ്റെ  കൂടെ സൈറ്റ് ഇന്സ്പെക്ഷന് പോകാനുള്ളതാണ്.
നേരം പുലരുന്നതേയുള്ളു.നഗരം ഇനിയും ഉണർന്നു കഴിഞ്ഞിട്ടില്ല.
കഴിവതും നേരത്തെ വരണമെന്നാണ് ശങ്കരൻ നായരുടെ നിർദ്ദേശം.കൂട്ടുപുഴയിലെ വർക്ക് സൈറ്റും മാക്കൂട്ടത്തിനടുത്തുള്ള  സ്പോട്ടും സന്ദർശിക്കണം.
യാത്രയ്ക്ക് വേണ്ടി മൂന്നു കുതിരവണ്ടികൾ പറഞ്ഞു ഏൽപ്പിച്ചിരുന്നു.അത് എത്തിയിട്ടുണ്ടാകും.
തിരക്കിട്ടു വരുമ്പോൾ ബംഗ്ലാവിൻ്റെ  മുൻപിലെ മൈതാനത്തു കുതിരവണ്ടിക്കാർ റെടിയായി നിൽക്കുന്നു.
കൂടെ വരുന്ന ജോലിക്കാർ സാധനങ്ങൾ വണ്ടിയിൽ കയറ്റുന്നതിരക്കിലാണ്.
നാരായണൻ മേസ്ത്രി സർവ്വേയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ അടങ്ങുന്ന പെട്ടി രണ്ടു ജോലിക്കാരെക്കൊണ്ട്  എടുപ്പിച്ചു കൊണ്ടു വന്നു.പെട്ടി തുറന്നു, എല്ലാം ചെക് ചെയ്തു.തിയോഡലൈറ്റ് ,സർവ്വേ കോമ്പസ്,ഒപ്റ്റിക്കൽ മിറർ, ചെയിനുകൾ ,ക്രോസ്സ് സ്റ്റാഫ്, എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തി.എന്തെങ്കിലും വിട്ടുപോയാൽ ശങ്കരൻ നായർ ഒച്ച വയ്ക്കും.
പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ശങ്കരൻ നായർ എത്തി.അല്പം കഴിഞ്ഞു ജെയിംസ് ബ്രൈറ്റും വന്നു.
“പോകാൻ റെഡി ആയോ  മിസ്റ്റർ നായർ?”
“യെസ് സർ”
ജെയിംസ് ബ്രൈറ്റ് ബംഗ്ലാവിന് അകത്തേക്കുപോയി ഒരു ബാഗും തൻ്റെ ഡബിൾ ബാരൽ വിൻചെസ്റ്റർ മെയ്ക്ക്  തോക്കും എടുത്തുകൊണ്ടുവന്നു വണ്ടിയിൽ വച്ചു..
” ഇന്ന് തന്നെ തിരിച്ചു വരൻ കഴിയുമോ മിസ്റ്റർ നായർ?”
“ശ്രമിച്ചുനോക്കാം.ആദ്യം മാക്കൂട്ടത്തെ സൈറ്റിൽ  പോയിട്ട് തിരിച്ചുവരുമ്പോൾ സമയമുണ്ടെങ്കിൽ കൂട്ടുപുഴ സൈറ്റിൽ  പോകാം.” നായർ പറഞ്ഞു.
മൂന്നു  കുതിരവണ്ടികളിലായി അവർ പുറപ്പെട്ടു. ജെയിംസ് ബ്രൈറ്റും ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ഒരു കുതിരവണ്ടിയിലും മറ്റു അഞ്ചു ജോലിക്കാർ മറ്റേ കുതിരവണ്ടികളിലും കയറി.അത്യാവശ്യം  സാധനങ്ങൾ  എടുത്തു എല്ലാ വണ്ടികളിലുമായി വച്ചു.
ഇന്നുതന്നെ തിരിച്ചുപോരണം,അതാണ് നായരുടെ പ്ലാൻ.
പതിവിനു വിപരീതമായി ബ്രൈറ്റ് വളരെ സന്തോഷവാനായി കാണപ്പെട്ടു.എങ്കിലും ഇടക്കിടക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഹിപ്പ്  ഫ്ലാസ്കിൽ നിന്നും, ജാക്ക് ഡാനിയേൽ  അകത്താക്കിക്കൊണ്ടിരുന്നു.
നായരോട് കൂട്ടുപുഴയിലെ സർവ്വേ ജോലികളെക്കുറിച്ചും മാക്കൂട്ടത്തിനടുത്തുള്ള പാറക്കൂട്ടങ്ങൾ ഒഴിവാക്കി റോഡും റയിൽവേ ലൈൻ പണിയുന്നതിനെക്കുറിച്ചും വളരെ വാചാലനായി സംസാരിച്ചുകൊണ്ടിരുന്നു ബ്രൈറ്റ്.
കൂട്ടുപുഴയിൽ എത്തിയപ്പോൾ വർക് സൈറ്റിൽ ജോലിക്കാരുടെ  അടുത്ത് മേമൻ ഉണ്ട്.
“അത് മേമൻ അല്ലെ?”
“അതെ”
“അവനെക്കൂടി കൂട്ടിക്കോളൂ”
നായർ വിളിച്ചു,”മേമൻ നീ ഞങ്ങളുടെ കൂടെ വരുന്നോ?”
“ഇല്ല”അവൻ നിഷേധാർത്ഥത്തിൽ തല കുലുക്കി.
“അവൻ വരുന്നില്ല “എന്ന്..
“അവനെ കൂട്ടിക്കോളൂ,സമയമുണ്ടെങ്കിൽ നമുക്ക് അവൻ്റെ ഊരിൽ ഒന്ന് പോയാലോ?”
നായർ ജെയിംസ് ബ്രൈറ്റിനെ നോക്കി ആശ്ചര്യപ്പെട്ടു.എന്തൊരു മാറ്റമാണ് ഈ മനുഷ്യന്?
നായർ വിളിച്ചു;”മേമൻ ”
എന്തുകൊണ്ടോ അവനു അവരുടെ കൂടെ പോകാൻ അത്ര താല്പര്യം കണ്ടില്ല.ചിലപ്പോൾ ജെയിംസ് ബ്രൈറ്റിനെ കണ്ടത് കൊണ്ടായിരിക്കും.
“മേമൻ” നായർ വീണ്ടും വിളിച്ചു..അവൻ അടുത്ത് വന്നു.”നീയും വാ ഞങ്ങളുടെ കൂടെ .”
അവരുടെ നിർബ്ബന്ധം മൂലം മേമനും ബൂ വും ജോലിക്കാരുടെ വണ്ടിയിൽ കയറി.
നായർ  ശ്രദ്ധിച്ചു,എന്തുകൊണ്ടോ മേമന് തീരെ ഉത്സാഹമില്ല.എന്തെങ്കിലും ചോദിക്കുമ്പോൾ അവൻ്റെ  മുഖത്ത് കാണാറുള്ള ആ ചിരിയില്ല.താൻ  നിർബ്ബന്ധിച്ചതുകൊണ്ടു മാത്രം വരുന്നതാണ് എന്ന് തോന്നുന്നു.
ചിലപ്പോൾ അവൻ്റെ മിന്നിയ്ക്ക് എന്തെങ്കിലും ?
ബ്രൈറ്റ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഗട്ടർ  റോഡിലെ കുഴികളിൽ കുതിരവണ്ടിയുടെ ചക്രം വീഴുമ്പോളുണ്ടാകുന്ന പ്രകമ്പനം ആസ്വദിക്കുകയാണ്.
വണ്ടി നിർത്തി നടന്ന് സൈറ്റിലെത്തുമ്പോൾ സമയം  നാലുമണി.എല്ലാവരും യാത്രകൊണ്ട് ക്ഷീണിച്ചിരുന്നു.വേഗം ജോലിതീർത്തു പോകണം. ഇരുട്ടുന്നതിനു മുൻപ് കാടിറങ്ങണം.
ഇരുട്ടിയാൽ പിന്നെ തിരിച്ചുള്ള യാത്ര വിഷമത്തിലാകും.
ഇത്തവണ പാറക്കൂട്ടത്തിന് താഴെ ഒരു മൈൽ അകലെ  വരെ കഷ്ടിച്ച് കുതിരവണ്ടി കൊണ്ടുപോകാൻ കഴിഞ്ഞതു ഭാഗ്യമായി.
പിന്നെ സൈറ്റിലേക്ക് സർവ്വേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം ജോലിക്കാർ ചുമന്നുകൊണ്ടുവന്നു.
രണ്ടു ജോലിക്കാരുമായി ശങ്കരൻ നായർ താഴെയുള്ള  സ്പോട്ടിലേക്ക് പോയി.
നാരായണൻ  മേസ്ത്രി കുറച്ചകലെ  ഇൻസ്ട്രുമെൻറ്  സെറ്റ് ചെയ്യുന്നു.
എല്ലാം നോക്കി ജെയിംസ് ബ്രൈറ്റ് നിർദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു.
ഇടയ്ക്  ജാക് ഡാനിയേൽ ഒരു സിപ്പ് എടുക്കാനായി ബ്രൈറ്റ് ഹിപ്പ് ഫ്ലാസ്ക് എടുത്തു.അതിൽ ഒരു തുള്ളിപോലുമില്ല-
ജാക്കറ്റിൻ്റെ അടുത്ത പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി എടുക്കാനായി കൈയ്യിട്ടപ്പോൾ തലേ ദിവസം കിട്ടിയ കത്ത് കയ്യിൽ തടഞ്ഞു.
കോണ്ഫിഡൻഷ്യൽ  എന്ന് അതിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരുന്നു.ഇന്നലെ അത് തുറന്നു വായിക്കാൻ തോന്നിയില്ല.
ജെയിംസ് ബ്രൈറ്റ് കത്ത് തുറന്നു വായിച്ചു.
ബ്രൈറ്റിൻ്റെ മുഖം വലിഞ്ഞു മുറുകി.”ഷിറ്റ്,.ബാസ്‌റ്റാർഡ് ” ബ്രൈറ്റ് അലറി.
ശബ്ദം കേട്ട് നായർ ഓടിവന്നു.
“എന്തുപറ്റി,മിസ്റ്റർ ബ്രൈറ്റ്?”
ബ്രൈറ്റ് ഒന്നും പറയാതെ കത്ത് പോക്കറ്റിലിട്ടു.ദേഹം അടിമുടി വിറയ്ക്കുന്നു.ശങ്കരൻ നായരെ  തുറിച്ചു നോക്കി.ജെയിംസ് ബ്രൈറ്റിൻ്റെ  മുഖം വെളുത്തു വിളറിയിരിക്കുന്നു.
“മിസ്റ്റർ ബ്രൈറ്റ്,എന്തുപറ്റി?”
“യു ഷട്ട് അപ്.”ബ്രൈറ്റ് അലറി.ആദ്യമായിട്ടാണ് ജെയിംസ് ബ്രൈറ്റ് നായരോട് ദേഷ്യപ്പെടുന്നത്.നായർ വിചാരിച്ചു,ഈ മനുഷ്യന് എന്ത് സംഭവിച്ചു?മദ്യത്തിൻ്റെ  ലഹരിയിൽ ബോധമില്ലാതെ സംസാരിക്കുന്നതായിരിക്കും.
ബ്രൈറ്റ് എന്തൊക്കെയോ വിളിച്ചുപറയുന്നു,എല്ലാം നായർക്കും ദാനിയേൽ വൈറ്റ് ഫീൽഡിനും എതിരായിട്ടും.ജെയിംസ് ബ്രൈറ്റിന് പെട്ടന്നുണ്ടായ ഈ മാറ്റം എന്തുകൊണ്ടാണ് എന്ന് ആർക്കും മനസ്സിലായില്ല.
ഈ ബഹളങ്ങളൊന്നും മേമൻ അറിഞ്ഞില്ല..അവൻ ആ പാറയുടെ മുകളിൽ കയറി ചുറ്റുപാടും നോക്കി. പിന്നെ ആ പാറക്കൂട്ടങ്ങൾക്ക് മുകളിൽ അവൻ ശേഖരിച്ചു വച്ചിരുന്ന കുറച്ചു മരക്കമ്പുകൾ എടുത്ത് തീ കത്തിച്ചു.തീ ആളികത്തി.
ധാരാളം പാമ്പുകളും കടുവകളും കാട്ടാനകളും  ഉള്ള സ്ഥലമാണ്.തീ കണ്ടാൽ അവയൊന്നും അടുത്ത് വരില്ല.
അവിടെനിന്നും അവൻ്റെ  ഊരിലേക്കു രണ്ടു മൈൽ നടന്നാൽ എത്തും.
മേമൻ പാറയുടെ മുകളിൽ ഒരു കൽ പ്രതിമപോലെ നിശ്ചലനായി നിന്ന് ചുറ്റുപാടും നോക്കികൊണ്ടിരുന്നു.അവിടെ  നടക്കുന്ന ജോലികൾ എന്താണെന്ന് അവനറിയില്ല.
അവൻ നിൽക്കുന്ന പാറക്കെട്ടുകളുടെ അടി ഭാഗം ചേർന്ന് അഗാധമായ കുഴിയാണ്.നോക്കിയാൽ ഇരുളിൻ്റെ  കഷണങ്ങൾ മൂടിയ കൊല്ലിയുടെ  അടി ഭാഗങ്ങൾ കാണാൻ കഴിയില്ല.എവിടെ നിന്നോ ഒരു കാട്ടരുവി ഒഴുകുന്ന ശബ്ദം കേൾക്കുന്നുണ്ട്.ചിലപ്പോൾ അങ്ങ് താഴ്വാരത്തു നിന്നാകും.
ബ്രൈറ്റ് കുറെ നേരം എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.അമിതമായ മദ്യപാനം കൊണ്ടുള്ള വിഭ്രാന്തി ആയിരിക്കും,നായർ വിചാരിച്ചു
ബ്രൈറ്റ് നടന്ന്  കൊല്ലിയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കി നിന്നു.നാരായണൻ മേസ്ത്രി വിളിച്ചു പറഞ്ഞു,”സാർ സൂക്ഷിക്കണം,അവിടെ വലിയ കുഴിയാണ്”.
ബ്രൈറ്റ് അല്പസമയം കൂടി അവിടെ നിന്നിട്ട്  തിരിഞ്ഞു നടന്നു.
നായർ വിളിച്ചു,”സാർ,ഇത് ഒന്ന് ചെക്ക് ചെയ്തോളു.”
ബ്രൈറ്റ് അനങ്ങിയില്ല.
നായർ വീണ്ടും വിളിച്ചു.,”സാർ.”
ബ്രൈറ്റ് പറഞ്ഞു, “മിസ്റ്റർ നായർ എല്ലാം നിങ്ങൾ നോക്കിയാൽ മതി.അല്ലെങ്കിൽ ഞാൻ നോക്കിയിട്ടെന്താ?”
അൽപ്പ സമയം നിശ്ശബ്ദനായിരുന്നിട്ട് ബ്രൈറ്റ് ചോദിച്ചു,”മിസ്റ്റർ നായർ,ആൻ സൂയിസൈഡ് ചെയ്തത് ഞാൻ എന്ത് ചെയ്തിട്ടാണ്?”
“സാർ,നിങ്ങൾ വല്ലാതെ മദ്യപിച്ചിരിക്കുന്നു”.
“അവൾ പോയി.”
?
“ഐ ലോസ്റ്റ് മൈ ഡ്രീംസ്.”എൻ്റെ സ്വാപ്നങ്ങൾ,എല്ലാം അവസാനിച്ചു……………..
ഐ ലോസ്റ്റ് എവെരിതിങ്…………..”.
ഹിപ് പോക്കറ്റിൽ നിന്ന് ജാക്ക് ഡാനിയേൽ പുറത്തെടുത്തു. രണ്ടു സിപ് ആഞ്ഞുവലിച്ചു കുടിച്ചു.
“ഞാൻ തോൽക്കില്ല,എന്നെ തോൽപിക്കാൻ അനുവദിക്കില്ല.ഒന്നുകിൽ ഈ പ്രോജക്ട് ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം.അല്ലെങ്കിൽ ഒന്നും വേണ്ട.ഞാൻ അനുവദിക്കില്ല…………”
ശങ്കരൻ നായർ അന്തം വിട്ടു. ഈ മനുഷ്യൻ എന്താണ് പറയുന്നത്?
“നായർ പറഞ്ഞു,ഇന്നത്തെ ജോലി നമുക്ക് അവസാനിപ്പിക്കാം.പിന്നൊരിക്കൽ ആകട്ടെ.”
ബ്രൈറ്റ്  പൊട്ടി ചിരിക്കാൻ തുടങ്ങി.ചിരിച്ചു  ചിരിച്ചു് പിന്നെ ഉറക്കെ കരഞ്ഞു.
നായർ നാരായണൻ മേസ്ത്രിയോട് പറഞ്ഞു.
“പാക് അപ്പ് .ഈ ജോലി ഇനി തുടരുന്നതിൽ  കാര്യമില്ല”
ബ്രൈറ്റ് പറഞ്ഞു,”നോ.continue .ഓർഡർ ഞാൻ തരും നിങ്ങളല്ല മിസ്റ്റർ നായർ.ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണം.”.
നായർ ഒന്നും മിണ്ടിയില്ല.
“മേമൻ,യു ആർ ദി ഗ്രേയ്റ്റസ്റ്റ്………… “.ബ്രൈറ്റ് വിളിച്ചുപറഞ്ഞു.
നായർ അമ്പരന്നു.ബ്രൈറ്റിന് ഭ്രാന്തു പിടിച്ചോ?
നാരായണൻ മേസ്ത്രി പറഞ്ഞു,”ഇന്ന് വെളുത്ത വാവാണ്,അതിന്റെ കേടാ:”
“മേമൻ റൂട്ട്,.മേമൻ ഡിസ്‌കവേഡ്  തലശ്ശേരി മൈസൂർ  റെയിൽവേ റൂട്ട് .യു ആർ  ദി ഗ്രെയ്റ്റസ്റ്റ് …………….
മഹത് വ്യക്തികൾ വരുമ്പോൾ  നമ്മൾ ആകാശത്തിലേക്കു വെടി വച്ചു് ആദരിക്കുമല്ലോ.എന്താണ് മിസ്റ്റർ നായർ അതിനു പറയുന്നത്? ഓ, നിങ്ങൾ പറയില്ല.”
“ആചാര വെടി”.
“എസ്.അതെ.അതുതന്നെ.”.
“മേമൻ”.ബ്രൈറ്റ് ഉറക്കെ വിളിച്ചു.
അവൻ താഴേക്ക് നോക്കി വെറുതെ ചിരിച്ചു.
“എൻ്റെ സ്വപ്നമായിരുന്നു,ഈ റെയിൽവേ ലൈൻ….എല്ലാം നീ കൊണ്ടുപോയി.”ഒന്നും മനസ്സിലാകാതെ മേമൻ ചിരിച്ചുകൊണ്ടിരുന്നു.
നായർ വിചാരിച്ചു ഇയാൾ എന്തിനുള്ള പുറപ്പാട് ആണ്?ഇപ്പോൾ കാര്യം മനസ്സിലായി.തലശ്ശേരി മൈസൂർ റെയിൽവേ മേമൻ റൂട്ട് എന്ന് വിളിക്കുന്നത് ബ്രൈറ്റിന് ഇഷ്ടപ്പെടുന്നില്ല.അത് തികച്ചും ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം.
നാരായണൻ  മേസ്ത്രി ഒന്നും പിടികിട്ടാതെ നായരെ നോക്കി.
“മേമൻ…………മേമൻ…………മേമൻ ……………എല്ലാം  ഇവിടെ അവസാനിക്കുന്നു വഴിയേ പോയ ഒരു ബെഗ്ഗർ ഇപ്പോൾ എല്ലാവരുടെയും ആരാധനാപാത്രം .”
ആർക്കും ഒന്നും മാനസ്സിലായില്ല.ജോലിക്കാർ ചെയ്തിരുന്ന ജോലി മതിയാക്കി എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി.
നായർ പറഞ്ഞു,”ഇരുട്ട് വീഴുന്നതിനു മുൻപേ മടങ്ങാം.ഇനി വർക്ക് തുടരാൻ കഴിയില്ല.”
ബ്രൈറ്റ് വീണ്ടും വീണ്ടും എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.
മേമൻ  ഒന്നും മനസ്സിലായില്ലെങ്കിലും പാറക്കൂട്ടത്തിനു മുകളിൽ നിന്നും ബ്രൈറ്റിനെ നോക്കി ചിരിച്ചു.
അത് ബ്രൈറ്റിനെ ഒന്നുകൂടി ഭ്രാന്ത് പിടിപ്പിച്ചു.
“എല്ലാം തട്ടിയെടുത്തിട്ട് ചിരിക്കുന്നു? എൻ്റെ ഡ്രീംസ് ഇനി വെറും സ്വപ്നങ്ങൾ മാത്രം………..ഇഡിയറ്റ് …എടാ തെണ്ടി നീ താഴെ ഇറങ്ങി വാ .”
ബ്രൈറ്റ് സംസാരിക്കുന്നത് തന്നോടാണ് എന്നുപോലും മേമന് മനസ്സിലായില്ല.
ബ്രൈറ്റ് നിൽക്കുന്നതിനടുത്തായി ഒരു മരത്തിൽ ചാരി വച്ചിരുന്ന തൻ്റെ ഡബിൾ ബാരൽ ഗൺ എടുത്ത് മേമനെ ലക്ഷ്യമാക്കി ഉയർത്തി പിടിച്ചിട്ടു വീണ്ടും വിളിച്ചു,”ഇറങ്ങി വാടാ……….”
മേമന് ഭയം തോന്നിയിട്ടുണ്ടാകണം,തോക്ക് തൻ്റെ  നേരെ പിടിച്ചിരിക്കുന്നത് കണ്ടിട്ട്.
ബ്രൈറ്റിനെ നോക്കി അവൻ  ചിരിച്ചു.
“കിംഗ് ,മേമൻ,ഗുഡ്ബൈ,”ബ്രൈറ്റ് കാഞ്ചി വലിച്ചു.എന്നിട്ടു ഉറക്കെ വീണ്ടും പറഞ്ഞു,”ഗുഡ് ബൈ.”
തോക്കിൽ നിന്നും വെടി പൊട്ടി.
എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.തികച്ചും അപ്രതീക്ഷിതമായി യാതൊരു പ്രകോപനവുമില്ലാതെ ഒരു മനുഷ്യനെ വെടി വയ്ക്കുക.
നായരും നാരായണമേസ്ത്രിയും ഞെട്ടി വിറച്ചു.നായാട്ടിനു ഉപയോഗിക്കുന്ന ഡബിൾ ബാരൽ തോക്കിൽ നിന്നും ഉയർന്ന വെടി ശബ്ദത്തിൽ കുടകിലെ കാടുകൾ ഞെട്ടി വിറച്ചു.
അടുത്ത വൃക്ഷശിഖരങ്ങളിൽ കുടിയേറിയിരുന്ന പക്ഷികൾ ചിറകടിച്ചു പറന്നു പോയി.
തോക്കിൽ നിന്നും ഉയർന്ന പുകയുടെ പിന്നിൽ പാതി മറഞ്ഞ ജെയിംസ്  ബ്രൈറ്റിൻ്റെ ഭ്രാന്തമായ മുഖം അവർ കണ്ടു.
നായർ അലറി.” എടാ തന്തയില്ലാത്തവനെ…………..….”.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

വെയിൽസിൽ നൂറുകണക്കിന് പക്ഷികൾ പൊടുന്നനെ ചത്തു വീണത് ജനങ്ങളിൽ പരിഭ്രാന്തത ഉണ്ടാക്കി. ആകാശത്ത് പറന്ന് നീങ്ങുന്ന പക്ഷിക്കൂട്ടത്തെ ആഹ്‌ളാദത്തോടെ ഒന്നു നോക്കി ഡോക്ടറെ കാണാന്‍ പോയ ഹന്ന സ്റ്റീവന്‍സ് ഒരു മണിക്കൂറിന് ശേഷം മടങ്ങുമ്പോള്‍ കണ്ടത് റോഡില്‍ നിരനിരയായി ചത്തുകിടക്കുന്ന പക്ഷികള്‍. നൂറ് കണക്കിന് പക്ഷികള്‍ ചത്ത് കിടക്കുന്നത് കണ്ട് പരിഭ്രമിച്ച ഹന്ന തന്റെ സുഹൃത്തായ ഡേഫിഡ് എഡ്വേഡ്‌സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഡേഫിഡ് നിലത്ത് അനക്കമറ്റ് കിടക്കുന്ന പക്ഷികളെ എണ്ണാന്‍ ഒരു ശ്രമം നടത്തി. 300 ലധികമുണ്ടായിരുന്നു അവ.

വെയ്ല്‍സിലെ ആംഗില്‍സീയിലാണ് വിചിത്രവും അവിശ്വസനീയവുമായ സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. നൂറ് കണക്കിന് പക്ഷികള്‍ ഒന്നിന് പിറകെ ഒന്നായി ആകാശത്ത് നിന്ന് ജീവനറ്റ് താഴേക്ക് പതിക്കുകയായിരുന്നു. പക്ഷികള്‍ നിരയായി കിടക്കുന്നത് കാഴ്ചക്കാരില്‍  ദയനീയത ജനിപ്പിക്കും.

വെയ്ല്‍സിലെ ആംഗില്‍സീയിലാണ് വിചിത്രവും അവിശ്വസനീയവുമായ സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. നൂറ് കണക്കിന് പക്ഷികള്‍ ഒന്നിന് പിറകെ ഒന്നായി ആകാശത്ത് നിന്ന് ജീവനറ്റ് താഴേക്ക് പതിക്കുകയായിരുന്നു. പക്ഷികള്‍ നിരയായി കിടക്കുന്നത് കാഴ്ചക്കാരില്‍  ദയനീയത ജനിപ്പിക്കും.

പക്ഷികളുടെ കൂട്ടമരണത്തെ കുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പക്ഷികളുടെ മറണത്തിന്റെ കാരണം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വിഷം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്ളിലെത്തിയതാണോ കാരണമെന്ന് പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നോര്‍ത്ത് വെയ്ല്‍സ് പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂറ് കണക്കിന് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് തികച്ചും അവിശ്വസനീയമാണെന്ന് പോലീസ് വക്താവ് അറിയിച്ചു. ലാബ് പരിശോധനയുടെ ഫലം വന്നതിന് ശേഷമേ ഒരു തീരുമാനത്തിലെത്താന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ദുബായില്‍ ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ തുടങ്ങിയ കനത്ത മഴ പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചു.കനത്ത മഴയെ തുടര്‍ന്ന് 10 മണിക്കൂറിനുള്ളില്‍ 154 റോഡപകടങ്ങളില്‍ റിേപാര്‍ട്ട് ചെയ്തതായി ദുബായ് പോലീസ് പ്രസ്താവനയില്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് അര്‍ദ്ധരാത്രി 12 മുതല്‍ 4,581 കോളുകള്‍ ഫോഴ്സിന് ലഭിച്ചതായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു.

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്ലെങ്കില്‍ വീട്ടില്‍ തുടരണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോളിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ പോലീസ് കൂടുതല്‍ ട്രാഫിക് പട്രോളിങ് സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ‘നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യണമെങ്കില്‍, വേഗത കുറയ്ക്കുകയും ട്രാഫിക് ഒഴുക്ക് തടസ്സപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ക്ക് ഒരു അപകടമുണ്ടെങ്കില്‍ റോഡ് ഹെഡ് ഹോള്‍ഡറില്‍ വലിക്കുകയും ചെയ്യുക.’

20 കിലോ ഗ്രാം ഭാരം വരുന്ന ഭീമൻ പെരുമ്പാമ്പിനെ സാഹസികമായി കീഴടക്കി വീട്ടമ്മ. കൊച്ചിക്കാരിയായ വിദ്യ രാജു എന്ന വീട്ടമ്മയാണ് ജീവനുള്ള പെരുമ്പാമ്പിനെ കൈക്കൊണ്ട് പിടിച്ച് ചാക്കിലിടുന്നത്. വിദ്യയുടെ സാഹസികത നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.

റോഡരികിൽ കണ്ടെത്തിയ പെരുമ്പാമ്പിനെയാണ് നാല് നേവി ഉദ്യോഗസ്ഥർ‌ക്കൊപ്പം വിദ്യ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടികൂടി. ഇതോടെ വിദ്യ പാമ്പിന്റെ തല കൈക്കലാക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരിന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിലേക്ക് മാറ്റുന്നതുമായിരുന്നു വീഡിയോ. കൊച്ചിയിലെ മുതിർന്ന നേവി ഉദ്യോ​ഗസ്ഥന്റെ ഭാര്യയാണ് ബിഹാർ സ്വദേശിയായ വിദ്യ.

പിടികൂടിയ പാമ്പിന്റെ വാൽ ആദ്യം ചാക്കിലേക്ക് താഴ്ത്തുകയും പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിലേക്ക് എത്തിച്ച ശേഷം പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു. വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്. ഹരീന്ദർ എസ് സിഖ എന്ന നേവി ഉദ്യോ​ഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന വിദ്യയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.

സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്. വീഡിയോ കണ്ട എല്ലാവരും വിദ്യയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ്.

കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാരിന്‍റേത് കരിനിയമമാണ് . സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മതേതരത്വത്തിൽ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത് . ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്‍റെ മുഷ്ക് ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന നിയമം കേരളത്തിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമമായത് കൊണ്ട് കേരളത്തിൽ നടപ്പാക്കില്ല.

RECENT POSTS
Copyright © . All rights reserved