മറിമായം സീരിയലിലൂടെ പ്രേക്ഷകർ ഇഷ്ടകഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിക്കുന്നു. ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരാകുന്നത്. ഡിസംബർ 11ന് തൃപ്പൂണിത്തുറയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. എന്നാൽ ഇക്കാര്യം ഒൗദ്യോഗികമായി താരങ്ങൾ അറിയിച്ചിട്ടില്ല.
കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടിനേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാർ
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) റിപ്പോർട്ട് തടഞ്ഞ് കേന്ദ്രസർക്കാർ. ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷിയിലുണ്ടായ ഇടിവ് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തിറക്കേണ്ടെന്ന് കേന്ദ്രം നിർദേശം നൽകി. സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്ന കണ്ടെത്തല്‍ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.
ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷി 2011-2012 വര്‍ഷം പ്രതിമാസം 1501 രൂപയായിരുന്നു. 2017-2018 വര്‍ഷത്തിൽ ഇത് 1446 രൂപയായി കുറഞ്ഞു. അതായത് 3.7 ശതമാനത്തിന്‍റെ കുറവ്. വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് കടുത്ത ബുദ്ധമുട്ട് നേരിടുന്നുണ്ട് ഗ്രാമങ്ങളിലെ ജനങ്ങളെന്ന് റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. പട്ടിണി പെരുകുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസം ദാരിദ്ര്യം പെരുകുന്നതായുള്ള കണക്കുകൾ പുറത്തുവിട്ട് ഒരു ഇംഗ്ലീഷ് ദിനപത്രം വാർത്ത നൽകിയത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു. ഇതിന് പിന്നാലെയാണ് എൻഎസ്ഒ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രമെത്തിയത്. കണക്കുകൾ കൃത്യമല്ല എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
സാമ്പത്തിക മാന്ദ്യം മറികടക്കാൻ വലിയ ഇളവുകൾ കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറച്ചിരുന്നു. അടുത്ത വര്‍ഷങ്ങളിൽ സാമ്പത്തിക രംഗത്ത് ഇത് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാൽ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രതിസന്ധിയിലേക്കല്ല രാജ്യം പോകുന്നതെന്നാണ് സാമ്പത്തിക വിദ്ധരുടെ വിലയിരുത്തൽ. ഗ്രാമങ്ങളിലെ തളര്‍ച്ചയുടെ വ്യാപ്‍തി വരുംവര്‍ഷങ്ങളിലും കൂടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെയ്‌റോ: നൈജീരിയയിൽ ഏറ്റവും അധികം ക്രൈസ്തവരെ കൊന്നൊടുക്കിയ ഇസ്ലാമിക തീവ്രവാദ സംഘടന ‘ബൊക്കോഹറാ’മിന് ആയുധങ്ങൾ നൽകുന്നത് തുർക്കിയാണെന്ന ഗുരുതര ആരോപണവുമായി ഈജിപ്തിലെ ടെൻ ടി.വിയുടെ റിപ്പോർട്ട്. ഏതാനും വർഷം മുമ്പ് ചോർത്തപ്പെട്ട ഫോൺ വിളിയുടെ അടിസ്ഥാനത്തിലാണ് ടെൻ ടി.വി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുർക്കി പ്രസിഡന്റ് എർദോഗനും സർക്കാരും തുർക്കിയിൽനിന്ന് ആയുധങ്ങൾ കടത്തുന്നുണ്ടെന്നും ഇത് നൈജീരിയയിലെ ബൊക്കോ ഹറാം സംഘടനക്ക് വേണ്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാർത്ത പുറത്തുവന്നതോടെ, തീവ്രവാദത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നവർ എന്ന ആരോപണം നേരിടുന്ന തുർക്കി വലിയ സമ്മർദത്തിലായിരിക്കുകയാണ്. വാർത്തയുടെ പശ്ചാത്തലത്തിൽ, എർദോർഗൻ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെന്ന ആരോപണം ശരിയാണെന്ന് ആവർത്തിച്ച് ‘ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം’ സെന്ററിലെ ഫെല്ലോ ജേർണലിസ്റ്റ് റെയ്മണ്ട് ഇബ്രാഹിം രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്.
‘തുർക്കിക്ക് പങ്കുണ്ടെന്ന വാർത്തയിൽ ഒട്ടും തന്നെ അത്ഭുതപ്പെടുന്നില്ല. 2014- 2015 കാലയളവിൽ റെക്കോർഡ് ചെയ്യപ്പെട്ട ടേപ്പാണിത്. ബൊക്കോഹറാമിന്റെ ആയുധങ്ങൾ വളരെ സങ്കീർണ്ണമാണ്. ഫുലാനി ഗോത്രം പോലെയുള്ളവരിലേക്കും ബുർക്കിനാ ഫാസോ പോലെയുള്ള ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇവ വിതരണം ചെയ്യപ്പെടുന്നതും അന്താരാഷ്ട്ര നിരീക്ഷകരുടെ നിരീക്ഷണത്തിലാണ്,’ റെയ്മണ്ട് ഇബ്രാഹിം കൂട്ടിച്ചേർത്തു.
ഐസിസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടത് തുർക്കി അതിർത്തിയിൽനിന്ന് വെറും മൂന്നു മൈൽ ദൂരത്താണെന്ന കാര്യവും അദ്ദേഹം ഉന്നയിച്ചു. ജനാധിപത്യത്തെ തകിടം മറിച്ച് ഇസ്ലാമിക ഖാലിഫേറ്റ് സ്ഥാപിക്കാനാണ് എർദോർഗൻ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ മുതൽ ശക്തമാണെന്നതുകൂടി കണക്കിലെടുക്കുമ്പോൾ ടെൻ ടി.വിയുടെ വെളിപ്പെടുത്തൽ കൂടുതൽ പ്രസക്തമാകുന്നു.
വടക്ക്കിഴക്കൻ സിറിയയിലെ സ്വയംഭരണാവകാശമുള്ള ജനാധിപത്യ ഭരണകൂടവും എർദോർഗന്റെ വിമർശകരും ഇക്കാര്യം പലവട്ടം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അത് പിന്നീട് പരിഗണിക്കാതെ പോയി. ഗ്രീസ്, സിറിയ, ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളെ തുർക്കിയുടെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം അടുത്തകാലത്ത് തുർക്കിയുടെ പ്രതിരോധ മന്ത്രി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും തുർക്കിയുടെ ഇസ്‌ളാമിക അധിനിവേശ ചിന്താഗതിയെ സ്ഥിരീകരിക്കുകയാണ്.
വിനോദയാത്രയ്ക്കിടെ ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഗിയര്‍ മാറ്റാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കല്പറ്റ പുഴമുടി മാളിയേക്കല്‍ ഷാജിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
കല്പറ്റ എന്‍.എം.എസ്.എം. കോളേജിലെ ഒരു സംഘം വിദ്യാര്‍ഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവര്‍ ബസ് ഓടിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ കാമ്പിനിലിരുന്ന് ഗിയര്‍ മാറ്റുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.
ചോദ്യം ചെയ്യലില്‍ ഷാജി കുറ്റം സമ്മതിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഷാജിയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 15 മുതല്‍ ആറുമാസത്തേക്കാന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഉത്തരവാദപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നാണ് മനസ്സിലാവുന്നത്. സംഭവത്തില്‍ കോളേജ് അധികൃതരോട് വിശദീകരണം തേടും. വിനോദയാത്രയ്ക്കിടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ് കാരണം അപകടം ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം
ജര്‍മന്‍ കപ്പലില്‍ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടും പാന്‍ കാര്‍ഡും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അടങ്ങിയ ഫയല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് തിരികെയേല്‍പ്പിച്ച നന്മയ്ക്ക് പൊലീസ് വക ഉപഹാരവും നന്ദിയും.
അവ കണ്ടുകിട്ടിയപ്പോള്‍ തിരികെയേല്‍പ്പിച്ച തളിക്കുളം അയിനിച്ചുവട് തോപ്പില്‍ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടില്‍ ഇമ്രാന്‍ എന്നിവരെയാണ് റെയില്‍വേ പൊലീസ് ഉപഹാരം നല്‍കി അനുമോദിച്ചത്. എസ്‌ഐ എ.അജിത് കുമാര്‍ ഇരുവര്‍ക്കും ഉപഹാരം കൈമാറി.
പാസ്‌പോര്‍ട്ടും വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനു കപ്പല്‍ ജീവനക്കാര്‍ നേടുന്ന അനുമതിപത്രവും തിരിച്ചു കിട്ടിയതില്‍പ്പെടുന്നു. ജര്‍മനിയിലെ ജോലിയില്‍ നിയമനം നേടുന്നതിന് ഏറെ പ്രാധാന്യമുള്ളവയാണിവ.തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 10, 12 ക്ലാസുകളിലെ മാര്‍ക് ലിസ്റ്റ്, ടിസി എന്നിവയാണ് ഇനി വിഷ്ണുപ്രസാദിനു തിരികെ ലഭിക്കാനുള്ളത്. ഗൂഡല്ലൂരില്‍ താമസമാക്കിയ വിഷ്ണുപ്രസാദിന് ഇവ വലിയ ബുദ്ധിമുട്ടില്ലാതെ ശരിയാക്കാനാവുമെന്ന വിശ്വാസമുണ്ട്.
10-ന് രാവിലെ 10-ന് ആണ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് വിഷ്ണുപ്രസാദിന്റെ രേഖകള്‍ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. അന്നു മുതല്‍ വിഷ്ണുപ്രസാദ് ബാഗിനു വേണ്ടി നടത്തുന്ന അന്വേഷണം കഴിഞ്ഞ ദിവസം മലയാള മനോരമ വാര്‍ത്തയാക്കിയിരുന്നു. പലരും ഈ വാര്‍ത്ത സമൂഹമാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തു. വാര്‍ത്ത കണ്ട ഷാഹിദും ഇമ്രാനും വൈകിട്ട് സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോള്‍ കാണപ്പെട്ട ഫയല്‍ സംശയം തോന്നി എടുത്തു പരിശോധിക്കുകയായിരുന്നു.
തൃശൂരില്‍ സ്വാദ് ഹോട്ടലില്‍ താല്‍ക്കാലികമായി ജോലിക്കു കയറിയ വിഷ്ണുപ്രസാദിന് അത്യാവശ്യമായി ഗൂഡല്ലൂരില്‍ വീട്ടിലേക്കു പോകേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നേര്‍ന്ന കുറെ വഴിപാടുകള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യ പരിപാടി. ജര്‍മനിയിലേക്കു പോകും വരെ തൃശൂരില്‍ തന്നെ ജോലി തുടരാനാണ് തീരുമാനം. പട്ടാമ്പിയിലാണു വിഷ്ണുപ്രസാദിന്റെ അച്ഛന്റെ തറവാട്.
വോഡഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ അതി സങ്കീര്‍ണാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന കമ്പനി സിഇഓ നിക്ക് റീഡിന്റെ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷമാപണം നടത്തി കേന്ദ്രസര്‍ക്കാരിന് അദ്ദേഹത്തിന്റെ കത്ത്. തന്റെ വാക്കുകളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇന്ത്യയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യമാണ് കമ്പനി നേരിടുന്നതെന്നും സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ കമ്പനിയ്ക്ക് ഇന്ത്യയില്‍ തുടരാനാവില്ലെന്നും ഉയര്‍ന്ന ടാക്‌സുകളും പിന്തുണ നല്‍കാത്ത നിയന്ത്രണങ്ങളും തങ്ങള്‍ക്കെതിരായ സുപ്രീംകോടതി വിധിയും കാര്യങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയാണെന്നും നിക്ക് റീഡിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനുള്ള കത്തിലൂടെ തന്റെ പ്രസ്താവനയില്‍ ക്ഷമാപണം നടത്തിയ നിക്ക് റീഡ് യു.കെ.യില്‍ വെച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശരിയായല്ല വ്യാഖ്യാനിച്ചതെന്ന് പറഞ്ഞു. ഇന്ത്യയില്‍ വളര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും വോഡഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ടെലികോം വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റപ്പോര്‍ട്ട് ചെയ്യുന്നു.
ലൈസന്‍സും റഗുലേറ്ററി ഫീസുകളും സംബന്ധിച്ച തര്‍ക്കത്തില്‍ ടെലികോം വകുപ്പിന്റെ വാദം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മൂലം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ടെലികോം സേവന ദാതാക്കളില്‍ ഒരാളാണ് വോഡഫോണ്‍ ഐഡിയ. ഇതേ തുടര്‍ന്ന് ലൈസന്‍സ് ഫീസുകള്‍ക്കും സ്‌പെക്ട്രം ഉപയോഗത്തിന്റെ പിഴയും പലിശയും സഹിതം കമ്പനി ഇപ്പോള്‍ 40,000 കോടി രൂപ കുടിശികയായി നല്‍കേണ്ട സ്ഥിതിയിലാണ്.
ഇതുകൂടാതെ വന്‍തോതിലുള്ള ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും കമ്പനിയുടെ സ്ഥിതി വഷളാക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് വോഡഫോണ്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.
ഈ മേഖലയിലെ സാമ്പത്തിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി, നിയമപരമായ കുടിശ്ശിക പൂര്‍ണ്ണമായി എഴുതിത്തള്ളാനും അല്ലെങ്കില്‍ പലിശകളും, പിഴകളുമെങ്കിലും ഒഴിവാക്കണമെന്നും വോഡഫോണ്‍ ഐഡിയ അംഗമായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രണയം വീട്ടലറിഞ്ഞപ്പോള്‍ പൊട്ടിത്തെറിഉണ്ടായെന്ന് ജഗതിയുടെ മകൾ ശ്രീലക്ഷ്മി.ബിഗ് ബോസ് മലയാളത്തിലേക്കെത്തിയതിന് ശേഷമാണ് ശ്രീലക്ഷ്മി ശ്രീകുമാറിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ഈ താരപുത്രി.ഇപ്പോഴിതാ താൻ വിവാഹിതയാകുന്നുവെന്ന കാര്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോൾ. അതിനു പിന്നാലെ തന്റെ പ്രണയ വിശേഷങ്ങളും പങ്കുവെക്കുകയായിരുന്നു താരം.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് കൊച്ചിയിലെ വിവാഹത്തില്‍ പങ്കെടുക്കുന്നത്. ഇതിന് പിന്നാലെയായി തിരുവനന്തപുരത്ത് വെച്ച് വിരുന്ന് നടത്തുമെന്നും ശ്രീലക്ഷ്മി പറയുന്നു. തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലെ മൂത്ത മരുമകളായാണ് ശ്രീലക്ഷ്മി എത്തുന്നതെന്ന് ജിജിന്‍ പറയുന്നു.
കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കോളേജിലായിരുന്നു ശ്രീലക്ഷ്മി പഠിച്ചത്. ആ സമയത്താണ് സൗകര്യത്തിനായി കൊച്ചിയില്‍ വീടെടുത്ത് താമസിച്ചത്. അയല്‍വട്ടത്തായിരുന്നു ജിജിനും കുടുംബവും. അമ്മമാരാണ് ആദ്യം സുഹൃത്തുക്കളായി മാറിയത്. അമ്മയില്‍ നിന്നുമാണ് താന്‍ ആദ്യമായി ശ്രീലക്ഷ്മിയെക്കുറിച്ച് കേട്ടതെന്ന് ജിജിന്‍ പറയുന്നു. അതിന് ശേഷമാണ് പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ജിജിന്‍ ജനിച്ച് വളര്‍ന്നത് ദുബായിലായിരുന്നു. സുഹൃത്തുക്കളോടൊപ്പം കറങ്ങുന്നതിലൊക്കെ അമ്മ നിയന്ത്രണം വെച്ചിരുന്നു ജിജിന് .
കൃത്യസമയത്ത് വീട്ടില്‍ കയറിയിരിക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. പരിചയപ്പെട്ടതിന് ശേഷമാണ് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ സാമ്യമുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്. ഭക്ഷണം ഏറെയിഷ്ടപ്പെടുന്നവരായതിനാല്‍ കുറേ സ്ഥലങ്ങളില്‍ കറങ്ങിയിരുന്നു.
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതിനെക്കുറിച്ച് ശ്രീലക്ഷ്മി ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ജിജിന്‍ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോഴേ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഇതോടെ ജിജിന് കൂടുതല്‍ ടെന്‍ഷനാവുകയായിരുന്നു. ശ്രീയുമായുള്ള സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു അലട്ടിയത്. പ്രണയത്തിലായി മാറിയതോടെ അത് രഹസ്യമായി സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു.
5 വര്‍ഷമാണ് പ്രണയം രഹസ്യമാക്കി കൊണ്ടുനടന്നത്, ശ്രീലഷ്മി പറയുന്നു. ജിജിന്റെ വീട്ടിലും തനിക്ക് പരമാവധി സ്വാതന്ത്ര്യമുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. ആദ്യത്തെ ദുബായ് യാത്ര ജിജിന്‍റെ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു. മാത്രമല്ല പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും അന്യോന്യം താങ്ങായി നിന്നിരുന്നു. ജോലി നഷ്ടമായപ്പോള്‍ ശ്രീയായിരുന്നു പിന്തുണ. പിന്നീട് മികച്ച ജോലി തേടിയെത്തുകയായിരുന്നു. വിവാഹത്തിന് മുന്‍പ് തനിക്ക് പപ്പയെ കാണണം. ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബത്തിലേക്കാണ് പോവുന്നതെന്ന് പപ്പയെ അറിയിക്കണമെന്നുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു.
മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളുമായി കുടുംബം. ഫാത്തിമയുടെ പിതാവിന്‍റേയും ബന്ധുക്കളുടേയും കൈവശമാണ് നിര്‍ണായക തെളിവുകളുള്ളത്. ഈ തെളിവുകള്‍ കുടുംബം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.
ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചതായാണ് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമയുടെ പിതാവിന് വാട്സ്ആപ്പ് വോയിസ് മെസേജ് അയച്ചിരുന്നു. ഇതില്‍ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്‍റെ സ്മാര്‍ട് ഫോണില്‍ ചില വിവരങ്ങള്‍ കുറിപ്പുകളായി എഴുതിവെച്ചിരുന്നു. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ട്. ഇത് മരണകാരണത്തിലേക്ക് വഴിചൂണ്ടുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
ഇതോടൊപ്പം തന്‍റെ മാര്‍ക്ക് ഷീറ്റുമായി ബന്ധപ്പെട്ട് ഫാത്തിമ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഭയപ്പെട്ട നിലയില്‍ ചില പ്രതികരണങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് തിരുത്തല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ സുഹൃത്തുക്കള്‍ ആരോപണ വിധേയനായ അധ്യപകന്‍ സുദര്‍ശന്‍ പത്മനാഭനെയടക്കം സമീപിച്ചിരുന്നു.ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വോയ്സ് മെസേജും കുടുംബത്തിന്‍റെ കൈവശമുണ്ട്.
ഇതെല്ലാം പരിശോധിച്ച് മുന്നോട്ട് പോകണമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഫാത്തിമയുടെ പിതാവ് ലത്തീഫിൽ നിന്നും ബന്ധുക്കളിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അഡീഷ്ണൽ കമ്മീഷ്ണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.
ഫാത്തിമ ലത്തീഫിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ അസാധാരണമായ കാര്യങ്ങളാണ് ഐഐടിയില്‍ വെച്ചും ചെന്നൈ കോട്ടൂർപുരം സ്റ്റേഷനില്‍ വെച്ചും നേരിട്ടതെന്നും ഫാത്തിമയുടേത് ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസിന്‍റെ പെരുമാറ്റമെന്നും ഫാത്തിമയുടെ ബന്ധു ഷെമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
“ഐഐടിയിൽ നിന്ന് മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുപോയത് ഏജൻസിയുടെ മേൽനോട്ടത്തിലാണ്. അലക്ഷ്യമായി ട്രക്കിൽ കയറ്റിയാണ് മൃതദേഹം കൊണ്ടുപോയത്. ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്”. ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ചെന്നൈയിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന ആളാണ് ഷമീർ.
“ഫാത്തിമ മരിച്ച ദിവസം അവിടെയെത്തി സുഹൃത്തുക്കളുമായി സംസാരിച്ചു. ഒരോരുത്തരും ഓരോ അഭിപ്രായമാണ് പറഞ്ഞത്. ഒടുവില്‍ ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കാണ് ഞങ്ങള്‍ എത്തിയത്. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞപ്പോള്‍ പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. സിഐക്കാണ് പരാതി നല്‍കിയത്. അവിടെ വെച്ചാണ് അലക്ഷ്യമായി കിടക്കുന്ന നിലയില്‍ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. എന്നാല്‍ അത് തരാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതില്‍ നിന്നും നമ്പര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ കൈയ്യില്‍ തന്നു.
മൈബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ഡിസ് പ്ലേയില്‍ കണ്ടത് cause of my death is sudharashana pathmanadhan എന്നായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ ഓണ്‍ ചെയ്ത് നോക്കുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഐഐടിയുമായി ചേര്‍ന്ന് പൊലീസ് കേസ് ഇല്ലാതാക്കിക്കളയുമോയെന്ന് ഭയപ്പെട്ടു. ഐഐടിയിലെ അധ്യാപകരോ മറ്റ് അധികൃതരോ മരണവിവരമറിഞ്ഞ് എത്തിയില്ല”. നേരത്തെ തന്നെ സുദര്‍ശന്‍ പത്മനാഭനില്‍ നിന്നും മോശമായ സമീപനമാണെന്ന് ഫാത്തിമ പറഞ്ഞിരുന്നുവെന്നും ഷമീർ വ്യക്തമാക്കിയിരുന്നു.
ഐപിഎല്‍(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) പുതിയ സീസണിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും കരാര്‍ അവസാനിപ്പിച്ച താരങ്ങളുടെയും പട്ടിക പുറത്ത്. താരങ്ങളുടെ കൈമാറ്റത്തിനുളള സമയം അവസാനിച്ചതിനു പിന്നാലെയാണ് ലേലത്തിനുള്ള താരങ്ങളുടെ പട്ടിക പുറത്തെത്തിയത്.പുതിയ സീസണില്‍ കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് സമ്പൂര്‍ അഴിച്ചുപണിക്ക് ഒരുങ്ങിയിരിക്കുന്നത്. അതേസമയം പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ ടീമുകള്‍ കൈയൊഴിഞ്ഞതും ശ്രദ്ധേയമായി.
എ.ബി.ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി എന്നീ വിദേശ താരങ്ങളെ മാത്രം നിലനിര്‍ത്തിയാണ് ബാംഗ്ലൂര്‍ സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങിയത്. വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കാതിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് യുവരാജ് സിങ്ങിനെ കൈവിട്ടു. റോബിന്‍ ഉത്തപ്പയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കൈവിടടൂ് ഡേവിങ് മില്ലറിനെ പഞ്ചാബും, ക്രിസ് മോറിസിനെ ഡല്‍ഹി ക്യാപിറ്റല്‍സും കൈവിട്ടു.
അഴിച്ചുപണിക്കൊരുങ്ങിയ ബാംഗ്ലൂരിന് ഇനി ആറു വിദേശ താരങ്ങളെ ഉള്‍പ്പെടെ 12 താരങ്ങളെ സ്വന്തമാക്കാന്‍ അവകാശമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു താരങ്ങളേയും സ്വന്തമാക്കാം. മലയാളി താരങ്ങളായ സന്ദീപ് വാരിയരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ബേസില്‍ തമ്പിയെ സണ്‍റൈസേഴ്‌സും കെഎം ആസിഫിനെ ചെന്നൈയും സഞ്ജു സാംസണിനെ രാജസ്ഥാനും നിലനിര്‍ത്തി. എന്നാല്‍ രാജസ്ഥാനില്‍ നിന്ന് എസ്.മിഥുനേയും, ഡല്‍ഹിയില്‍ നിന്ന് ജലജ് സക്‌സേനയേയും ഒഴിവാക്കി.
തിരുവനന്തപുരം : വയലിനിസ്‌റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്‌ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്‌റ്റുകള്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ റെയ്‌ഡിലാണ് ഒപ്പും സീലുമുള്ള പൂരിപ്പിക്കാത്ത ഏഴു മാര്‍ക്ക് ലിസ്‌റ്റുകള്‍ പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഡി.ആര്‍.ഐ കത്ത് നല്‍കും. മാര്‍ക്ക് ലിസ്‌റ്റ് മനുഷ്യക്കടത്തിന് ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.
കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു വിഷ്‌ണുവിന്റെ വീട്ടില്‍ ഡി.ആര്‍.ഐ. റെയ്‌ഡ് നടത്തിയത്. ഇതുസംബന്ധിച്ച 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് മാര്‍ക്ക് ലിസ്‌റ്റ് കണ്ടെടുത്ത വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്ക് ലിസ്‌റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ വിഷ്‌ണുവിനായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കുക. വിഷയത്തില്‍ പോലീസും പ്രത്യേക അന്വേഷണം നടത്തും.
പി.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ അറസ്‌റ്റിലായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നസീമിന്റെയും ശിവരഞ്‌ജിത്തിന്റെയും വീടുകളില്‍ നടന്ന റെയ്‌ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ തട്ടകമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജുമായി വിഷ്‌ണുവിനും അടുത്ത ബന്ധമുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ കുടുംബം സംശയിക്കുന്ന വ്യക്‌തിയാണ് വിഷ്‌ണു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലം മുതല്‍ ബാലഭാസ്‌കറിന് വിഷ്‌ണുവുമായി അടുപ്പമുണ്ട്.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചിരുന്നതു വിഷ്‌ണുവാണെന്നു ഡി.ആര്‍.ഐ. നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി ഇയാളും സംഘവും 720 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. മേയ് 13 നു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. കണ്ടക്‌ടര്‍ സുനില്‍കുമാറും (45), സുഹൃത്ത് കഴക്കൂട്ടം സ്വദേശിനി സെറീനയും (42) അറസ്‌റ്റിലായതോടെയാണു സ്വര്‍ണക്കടത്തില്‍ വിഷ്‌ണു സോമസുന്ദരത്തിന്റെ പങ്ക് വ്യക്‌തമാകുന്നത്.
ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സുനില്‍കുമാറും സെറീനയും സ്വര്‍ണവുമായി എത്തിയത്. മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റില്‍ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ സഹായം ലഭിച്ചതായും സെറീന വെളിപ്പെടുത്തി.
പിന്നാലെ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്‍, ബിജു, പ്രകാശ് തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവരെയും പിടികൂടുകയായിരുന്നു. മാര്‍ക്ക് ലിസ്‌റ്റുകള്‍കൂടി കണ്ടെടുത്തതോടെ രാധാകൃഷ്‌ണനുമായി ചേര്‍ന്നു വിഷ്‌ണുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി മനുഷ്യക്കടത്തു നടത്തിയിരുന്നോയെന്ന സംശയവും ബലപ്പെടുകയാണ്.