റിലീസിനൊരുങ്ങുന്ന ഷൈലോക്ക് സിനിമയുടെ പോസ്റ്ററുകൾ കീറിക്കളയുന്നതായി പരാതി. ഷൈലോക്കിന്റെ പോസ്റ്റര്‍ കീറിയ ഒരു ചിത്രം നിര്‍മാതാവ് ജോബി ജോര്‍ജ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
‘ദയവായി പോസ്റ്റര്‍ കീറരുതേ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത്” എന്ന അടിക്കുറിപ്പോടെയാണ് നിര്‍മാതാവ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതൊരു മാനസിക രോഗമാണെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി വേണമെന്നും ആരാധകർ പറയുന്നു.
മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്ക് ജനുവരി 23ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോർജാണ്.
ബിബിന്‍ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഷൈലോക്ക് . തമിഴ് – മലയാളം ഭാഷകളില്‍ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴില്‍ കുബേരന് എന്നാണ് പേര്. തമിഴ് സീനിയര്‍ താരം രാജ് കിരണ്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ മകനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അരൂർ മേഴ്സി സ്കൂളിൽവെച്ചാണ് ക്ലാസ് മുറിയിൽ അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ തല്ലിയത്. രക്ഷിതാക്കളുടെ മീറ്റിങ്ങിനിടെയായിരുന്നു സംഭവം. മാർക്ക് കുറഞ്ഞതിന് അധ്യാപികയോട് കയർക്കുകയും, പിന്നീട് മകനെ അച്ഛൻ തല്ലുകയും ചെയ്യുന്ന വീഡിയോ പിൻനിരയിൽ ഇരുന്ന ആരോ മൊബൈലിൽ പകർത്തുകയായിരുന്നു.
വീഡിയോയുടെ തുടക്കം മുതലേ വിദ്യാർഥിയുടെ പിതാവ് ദേഷ്യത്തോടെ അധ്യാപികയോട് സംസാരിക്കുന്നത് കാണാം. മാർക്ക് കുറഞ്ഞതിന്റെ കാരണം അന്വേഷിച്ച് ഇയാൾ അധ്യാപികയോട് തട്ടിക്കയറി. പ്രിൻസിപ്പലിനെ വിളിക്കാനും ഇയാൾ ആക്രോശിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞതിന്റെ കാരണം അധ്യാപിക, വിദ്യാർഥിയോട് തിരക്കുന്നതിനിടെയാണ് ക്ലാസ് മുറിയിലെ മുൻനിരയിൽ ഇരുന്ന അച്ഛൻ ചാടി എഴുന്നേറ്റ് മകന്റെ മുഖത്ത് അടിക്കുന്നത്. ക്ലാസ് ടെസ്റ്റിന്റെ പേപ്പർകൊണ്ട് മുഖംമറച്ചുനിന്ന് കുട്ടിയെയാണ് അച്ഛൻ തല്ലിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അച്ഛനെതിരെ രൂക്ഷവിമർശനവുമായി കമന്റുകൾ വന്നു. ഒടുവിൽ പൊലീസും ചൈൽഡ് ലൈനും സംഭവത്തിൽ ഇടപെട്ടു. നിയമനടപടി തുടങ്ങിയതായി അധികൃതർ പറയുന്നു.
സംഭവം സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ വിശദീകരണവുമായി കുട്ടിയുടെ അച്ഛനും അരൂർ സ്വദേശിയുമായ സതീശൻ പൈ രംഗത്തെത്തി. മകനെ ഏറെ സ്നേഹിക്കുന്നയാളാണെന്നും ദേഷ്യം നിയന്ത്രിക്കാനാകാത്ത നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റാണെന്നുമാണ് ഇയാൾ പറയുന്നത്. ഒരു മാസം മുമ്പ് ക്ലാസ് ടെസ്റ്റിൽ കുട്ടിക്ക് മാർക്ക് കുറഞ്ഞപ്പോൾ സ്കൂളിലെത്തി മകനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. വീണ്ടും മാർക്ക് കുറഞ്ഞതോടെയാണ് സ്കൂളിലെത്തി അധ്യാപികയോട് വിവരം തിരക്കിയത്. സംസാരത്തിനിടയിൽ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്ന ഘട്ടത്തിലാണ് മകനെ തല്ലിയതെന്നും ഇയാൾ പറയുന്നു. വർഷം 75000 രൂപയോളം ഫീസ് നൽകിയാണ് മകനെ പഠിപ്പിക്കുന്നതെന്നും ഇയാൾ പറയുന്നു.
തനിക്കെതിരെ രഹസ്യമൊഴി നൽകിയ ആളുമായി കോടതിയിൽ വച്ച് സംസാരിച്ച് ജോളി. കഴിഞ്ഞ ദിവസം കോടതിയിലെത്തിച്ചപ്പോഴാണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി, തനിക്കെതിരെ രഹസ്യമൊഴി നൽകിയ ജോസഫ് ഹില്ലാരിയോസുമായി സംസാരിച്ചത്. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംസാരം.
കൂടത്തായിയിൽ കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമാണ് ജോസഫ്. ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത് ജോസഫ് ഹില്ലാരിയോസായിരുന്നു.
ഈ പരാതിയിലാണ് പൊലീസ് ദുരൂഹമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതും ഇൻക്വസ്റ്റ് നടത്തിയതും. അന്വേഷണഭാഗമായി ശവക്കല്ലറകൾ തുറക്കാൻ അന്വേഷണ സംഘം തീരുമാനിച്ചപ്പോൾ അഭിഭാഷകനെ കണ്ട ജോളിക്കൊപ്പം മറ്റു ബന്ധുക്കളുടെ കൂടെ ഇയാളും ഉണ്ടായിരുന്നു.
പിന്നീട് ജോസഫ് മജിസ്ട്രേറ്റിന് മുമ്പാകെ ജോളിക്കെതിരെ രഹസ്യമൊഴി നൽകി. ഇയാളുമായി ജോളി കോടതിയിൽ വച്ച് സംസാരിച്ചതിനെ തുടർന്ന് ജോസഫിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്. ഹരിദാസന് ചോദ്യംചെയ്തിരുന്നു.
പിതാവിന്റെ സ്വത്ത് ഭാഗംവച്ചതുമായി ബന്ധപ്പെട്ട് അനിയൻ നൽകിയ ഒരു കേസിൽ ഹാജരാകാനാണ് കോടതിയിലെത്തിയതെന്നായിരുന്നു ജോസഫ് ഹില്ലാരിയോസ് അറിയിച്ചത്. തന്നെ കണ്ടപ്പോൾ ജോളി അടുത്തു വന്ന് സംസാരിച്ചതാണെന്നും കുടുബത്തിലെ ആളുകൾ തന്നെപ്പറ്റി എന്താണ് പറയുന്നതെന്ന് അന്വേഷിച്ചുവെന്നുമാണ് ജോസഫ് ചോദ്യം ചെയ്യലിൽ അറിയിച്ചത്.
രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കി. സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ചശേഷമാണ് ഫാസ് ടാഗ് സംവിധാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ടോള്‍ പ്ലാസകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നത് ജനുവരി 15 വരെ നീട്ടിവെക്കാന്‍ കാരണമായി.
ഫാസ് ടാഗ് സംവിധാനം നടപ്പിലായെങ്കിലും ഭൂരിഭാഗം വാഹനങ്ങളിലും ഫാസ് ടാഗ് ഇല്ലാത്തത് വാളയാർ ടോൾപ്ലാസയിൽ ഗതാഗത കുരുക്കിന് കാരണമായി.കോയമ്പത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടുന്ന വശത്താണ് കൂടുതൽ തിരക്ക് നേരിട്ടത്. കോയമ്പത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടുന്ന വശത്താണ് കൂടുതൽ തിരക്ക് നേരിട്ടത്.

വാളയാറിൽ ഒരു വശത്തേക്ക് അഞ്ചു ട്രാക്കുകളാണ് ഉള്ളത്. ഇതിൽ ഒരു ട്രാക്ക് ഒഴികെ മറ്റ് നാലു ട്രാക്കുകളും ഫാസ് ടാഗ് ഉള്ള വാഹനങ്ങളെ കടത്തി വിടാനാണ്. എന്നാൽ തിരക്ക് മൂലം ക്യാഷ് ലൈൻ ട്രാക്കുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.

ഇന്നു മുതല്‍ ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കും. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. ഗൂഗിള്‍ പേ, പേടിഎം എന്നി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ക്ക് പുറമേ ഭീം ആപ്പ് വഴിയും ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം.
പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു ഗേറ്റ് മാത്രമായിരിക്കും ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും.ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുളള 43000ത്തില്‍ 12000 വാഹനങ്ങള്‍ക്ക് മാത്രമെ സൗജന്യ ഫാസ്ടാഗ് അനുവദിച്ചിട്ടുളളൂ. തദ്ദേശവാസികളുടെ സൗജന്യപാസ് നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ പറയുന്നത്.
സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ടോള്‍ വിരുദ്ധമുന്നണിയുടെ തീരുമാനം. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും സജീവമാണ്. ഫാസ്ടാഗ് കര്‍ശനമായി നടപ്പാക്കാന്‍ ദേശീയപാത അധികൃതര്‍ ടോള്‍ പ്ലാസകള്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഫാസ്ടാഗിന്റെ കാര്യത്തില്‍ ഇനി ഇളവ് പ്രഖ്യാപിക്കാനും സാധ്യത കുറവാണ്.
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഡോക്ടറോട് ദേഷ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. കനൗജിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടറോട് പുറത്ത് കടക്കാന്‍ അഖിലേഷ് പറയുന്നത് വീഡിയോയില്‍ കാണാം.
കഴിഞ്ഞ ആഴ്ച 20 പേര് കൊല്ലപ്പെട്ട ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ എത്തിയതാണ് അഖിലേഷ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരോട് അഖിലേഷ് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് ഡോക്ടര്‍ ഇടപെട്ടത്. ഡോക്ടറുടെ പെരുമാറ്റം അഖിലേഷിന് ഇഷ്ടപ്പെട്ടില്ല. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ അഖിലേഷിനോട് പറയുന്നതിനിടെ ഡോക്ടർ ഇടയ്ക്ക് കയറി സംസാരിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.
ഉടനെ തന്നെ അഖിലേഷ് ഡോക്ടറോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. നിങ്ങള്‍ വളരെ ജൂനിയറായ ഉദ്യോഗസ്ഥനാണ്. ചെറിയൊരു ജോലിക്കാരന്. നിങ്ങൾ സർക്കാരിന്റെ പക്ഷത്തായിരിക്കും. സർക്കാരിന് വേണ്ടിയായിരിക്കും നിങ്ങൾ വാദിക്കുന്നത്. നിങ്ങൾ ആർ.എസ്.എസിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ ആയിരിക്കും. ചികിത്സയിൽ കഴിയുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാത്ത കാര്യം നിങ്ങൾ എന്നിൽ നിന്ന് മറച്ചുവച്ചു. നിങ്ങൾ ഇവിടെ നിന്ന് പുറത്തു പോകൂ അഖിലേഷ് പറഞ്ഞു. രോഗികൾ പറയുന്നത് നിങ്ങൾ എനിക്ക് വിവരിച്ചു തരേണ്ട ആവശ്യമില്ലെന്നും അഖിലേഷ് ഡോക്ടറോട് പറഞ്ഞു.
എമർജൻസി മെഡിക്കൽ ഓഫീസർ ഡി.എസ് മിശ്രയോടാണ് അഖിലേഷ് ദേഷ്യത്തില്‍ സംസാരിച്ചത്. ചികിത്സയിൽ കഴിയുന്നവർക്ക് ചെക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഡോക്ടറുടെ വിശദീകരണം. രോഗികളിൽ ഒരാൾ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അഖിലേഷിനോട് പറഞ്ഞു. അപ്പോഴാണ് അവർക്ക് ചെക്ക് കൈമാറിയിട്ടുണ്ടെന്ന കാര്യം അഖിലേഷിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ ശ്രമിച്ചതെന്നും ഡോക്ടർ പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സമാജ് വാദി പാര്‍ട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. യുപി സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
#WATCH Former CM Akhilesh Yadav who went to meet injured of Kannauj accident, at a hospital in Chhibramau asks Emergency Medical Officer to leave the room as he speaks about compensation amount been given to the injured,says, “Tum sarkar ka paksh nahi le sakte…bahar bhaag jao”. pic.twitter.com/U3DrdHI1se
— ANI UP (@ANINewsUP) January 14, 2020
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണി എംപി. ചരൽക്കുന്ന് ക്യാന്പ് സെന്ററിൽ കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം ദ്വിദിന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടില ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമായതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അതു മരവിപ്പിച്ചിരിക്കുന്നത്. 20ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നൽകുന്നതിലും വിലക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ആര് ചിഹ്നം നൽകുന്നുവോ അവർ തന്നെ വിപ്പ് നൽകണമെന്നതാണ് പാർട്ടിയുടെ ആവശ്യം. ജില്ലാ പ്രസിഡന്റുമാർക്ക് ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കപ്പെടണമെന്നും ജോസ് കെ. മാണി പറഞ്ഞു. കുട്ടനാട് സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കാനാകില്ല. പാർട്ടി മത്സരിച്ചിരുന്ന പുനലൂർ മണ്ഡലം വിട്ടുനൽകിയതിനേ തുടർന്നു ലഭിച്ചതാണ് കുട്ടനാട്.
കേരളത്തിന്റെ കാർഷിക മേഖല ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിൽ അവരുടെ പ്രശ്നങ്ങൾക്കു നേരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ണടയ്ക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന് കേരള കോണ്‍ഗ്രസ് -എം ആവശ്യപ്പെടുന്നു. പ്രത്യേക കാർഷിക കമ്മീഷൻ രൂപീകരിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുകയും വേണം. കർഷകർക്ക് ആഭിമുഖ്യം ഉള്ള ഭരണമാണ് രാജ്യത്തുണ്ടാകേണ്ടതുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, മുൻ എംഎൽഎ മാരായ ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, എലിസബത്ത് മാമ്മൻ മത്തായി, പി. എം. മാത്യു, ജനറൽ സെക്രട്ടറിമാരായ പി.ടി. ജോസ്, സ്റ്റീഫൻ ജോർജ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
ലോസ് ആഞ്ചലസ്: യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്നതിനായി വിമാനത്തിലെ ഇന്ധനം തുറന്നുവിട്ടത് സ്കൂൾ ഗ്രൗണ്ടിലേക്ക്. അമേരിക്കയിലെ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം.
50 വിദ്യാർഥികൾക്കും ഒന്‍പതു മുതിർന്നവർക്കും ഇതേ തുടർന്ന് ശാരിരീക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ എയർലൈൻസിന്റെ വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പറന്നുയർന്ന ഉടൻ യന്ത്രത്തകരാർ കണ്ടെത്തുകയായിരുന്നു.
പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും അപകടം ഒഴിവാക്കുന്നതിനായി ഇന്ധന ടാങ്ക് തുറന്നു വിടുകയുമായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ഇന്ധനം പുറന്തള്ളാമെന്നും എന്നാൽ വിമാന ട്രാഫിക് കൺട്രോളർമാർ സമീപമുള്ള വിവരങ്ങൾ നൽകണമെന്നും നിയമമുണ്ട്.
സ്പാനിഷ് ചാമ്പ്യൻമാരും ലോകത്തെ എണ്ണം പറഞ്ഞ ക്ലബുകളിലൊന്നുമായ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി എത്തിയതിന്റെ ആശ്ചര്യം മറച്ചുവയ്ക്കാതെ ക്വികെ സെറ്റിയെൻ. ബാഴ്സയുടെ പരിശീലകനാകുക എന്നത് തന്റെ വന്യമായ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ലെന്ന് സെറ്റിയെൻ പറഞ്ഞു.
ഇന്നലെ വരെ പശുക്കളുമായി തന്റെ പട്ടണത്തിൽ ചുറ്റിത്തിരിയുകയായിരുന്ന താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കൈകാര്യം ചെയ്യുന്ന ബാഴ്സലോണയിലാണ്- സെറ്റിയൻ ആശ്ചര്യം മറച്ചുവയ്ക്കുന്നില്ല. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യം. വിജയിക്കാൻ കഴിയുന്നതെല്ലാം, ക്ലബിന് മറ്റൊരു വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല ഫുട്ബോൾ കളിക്കുന്നതാണ് വിജയത്തിനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് താൻ കരുതുന്നത്. ഒരു ദിവസത്തേയ്ക്കു മാത്രമല്ല, ഇത് തുടരുന്നതിനെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏണസ്റ്റോ വാൽവെർദയെ പുറത്താക്കിയാണ് ബാഴ്സ സെറ്റിയനെ ചുമതലയേൽപ്പിച്ചത്. സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജ യപ്പെട്ടതിനു പിന്നാലെയാണ് വാൽവെർദയുടെ തല ഉരുണ്ടത്. റയൽ ബെറ്റിസിന്റെ മുൻ പരിശീലകനാണ് അറുപത്തിയൊന്നുകാരൻ ക്വികെ സെറ്റിയെൻ. 2022 വരെയാണ് കരാർ. സ്പാനിഷ് മുൻ കളിക്കാരനുമാണ് സെറ്റിയെൻ.
2017 മേയിലാണ് ലൂയി എന്റിക്വെയുടെ പകരക്കാരനായി അമ്പത്തഞ്ചുകാരനായ വാൽവെർദ ബാഴ്സ പരിശീലകനായത്. രണ്ട് ലാ ലീഗ കിരീടങ്ങളും ഒരു കോപ്പ ഡെൽറേയും ഒരു സൂപ്പർ കപ്പും ബാഴ്സ വാൽവെർദയുടെ കീഴിൽ നേടി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ 3-0നു ജയിച്ചശേഷം രണ്ടാം പാദത്തിൽ ലിവർപൂളിനോട് 4-0നു പരാജയപ്പെട്ട് പുറത്തായതോടെ വാൽവെർദയുടെ മേൽ സമ്മർദമേറിയിരുന്നു.
ഒാരോ വീട്ടിലെയും മേശകളും അലമാരകളും നോക്കിയാൽ ഇരിപ്പുണ്ടാവും വാങ്ങിച്ചിട്ട് ഉപയോഗിക്കാതെ വെച്ച മരുന്നുകളുടെ കുപ്പികളും സ്ട്രിപ്പുകളും. ചിലത് പിന്നീട് നോക്കുേമ്പാൾ ഉപയോഗിക്കാൻ കഴിയാത്തവയായിട്ടുണ്ടാവും. എന്നാൽ, ഭൂരിഭാഗവും ഉപയോഗസമയം ബാക്കിയുള്ളതായിരിക്കും. അത്തരം മരുന്നുകൾ കൃത്യമായി ശേഖരിച്ചാൽ എത്രയധികം മനുഷ്യർക്കാണ് ഉപകാരപ്പെടുക എന്നാലോചിച്ചിട്ടുണ്ടോ?. ഇൗ ലക്ഷ്യവുമായി ദുബൈ ഹെൽത്ത് അതോറിറ്റി കഴിഞ്ഞ വർഷം നടത്തിയ ക്ലീൻ യുവർ മെഡിസിൻ കാബിനറ്റ് എന്ന കാമ്പയിൻ വഴി 12 ദശലക്ഷം ദിർഹമിെൻറ മരുന്നുകളാണ് ശേഖരിച്ചത്. കാലാവധി തീരാത്ത മരുന്നുകൾ ശേഖരിച്ച് അവയുടെ ഗുണനിലവാര പരിശോധന നടത്തിയ ജീവകാരുണ്യ സംഘങ്ങൾക്ക് കൈമാറുകയാണ് രീതി.
ഉപയോഗയോഗ്യമല്ലാത്ത മരുന്നുകൾ കൈമാറാനും ഡി.എച്ച്.എ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ നശിപ്പിക്കാൻവേണ്ടിയാണിത്. 2013 മുതൽ 2019 വരെ ഡി.എച്ച്.എ ഫാർമസി ഡിവിഷൻ 29.5 ദശലക്ഷം ദിർഹം മൂല്യമുള്ള മരുന്നുകളാണ് ശേഖരിച്ച് വിതരണം ചെയ്തത്. ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ലത്തീഫ, റാഷിദ്, ഹത്ത, ദുബൈ ആശുപത്രികളിലും ഡി.എച്ച്.എയുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും എത്തിച്ചാൽ അവർ ഉത്തരവാദിത്തപൂർവം തരംതിരിച്ച് കൈമാറും.
കൂടുതൽ ആളുകൾ ഇൗ വർഷം ഇൗ ഉദ്യമവുമായി സഹകരിക്കും എന്ന പ്രതീക്ഷയിലാണ് ആരോഗ്യ അതോറിറ്റി. അടുത്ത തവണ ഡി.എച്ച്.എ ആശുപത്രികളിൽ വരുേമ്പാൾ വീടുകളിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന മരുന്നുകൾ കൂടെ കരുതിയാൽ അവ അർഹരായ ആളുകളിലേക്കോ അല്ലെങ്കിൽ ഉചിതമായ സംസ്കരണത്തിനോ വേണ്ടി കൈമാറാൻ കഴിയുമെന്ന് ഡി.എച്ച്.എ ഫാർമസ്യൂട്ടിക്കൽ സർവിസ് ഡയറക്ടർ ഡോ. അലി സയ്യദ് പറഞ്ഞു.
ഭക്ഷണം പോലും നല്‍കാതെ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും രണ്ടു മക്കളെയും വീട്ടുതടങ്കലില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു. ചുനക്കര ലക്ഷംവീട് കോളനിയില്‍ അന്ധനായ കുഞ്ഞുമോന്-സജീദ ദമ്പതികളുടെ മകള്‍ നിഷ(26)യെയാണ് ഭര്‍തൃ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചത്. നിഷയുടെ മക്കളായ നിജാഫാത്തിമ(ആറ്), മുഹമ്മദ്സല്‍മാന്‍(ഒന്ന്) എന്നിവരും വട്ടപ്പാറയിലുള്ള ഭര്‍തൃവീട്ടില്‍ തടങ്കലിലായിരുന്നു.
ഭക്ഷണം പോലും ലഭിക്കാതെ അവശയായ നിഷയെ കഴിഞ്ഞ 10 ന് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മര്‍ദിച്ചു. കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും പീഡിപ്പിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഓടി രക്ഷപെട്ട നിഷ റോഡിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ നിന്നും പിങ്ക് പോലീസെത്തി പിങ്ക് പോലീസെത്തി യുവതിയെയും മക്കളെയും മോചിപ്പിച്ച് ജില്ലാ ആശുപത്രിയിലാക്കി.
ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. വിവരമറിഞ്ഞെത്തിയ നിഷയുടെ മാതാപിതാക്കള്‍ മൂവരെയും ചുനക്കരയിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. നിഷയെ പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജില്ലാ ആശുപത്രിയിലെത്തി നിഷയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി.
മാവേലിക്കര റെയില്‍വേ ലെവല്‍ക്രോസില്‍ വച്ച് ട്രെയിനിടിച്ച് തെറിച്ച് വീണാണ് നിഷയുടെ അച്ഛന് കുഞ്ഞുമോന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതിനു ശേഷം നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. നാട്ടുകാരും പള്ളിക്കമ്മിറ്റിയും മുന്‍കൈയെടുത്ത് 2012 ലാണ് നിഷയുടെ വിവാഹം നടത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മര്‍ദിച്ചതെന്ന് നിഷ പറഞ്ഞു.