Latest News

ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലക്ക് പോകും. മോദി തരംഗം വീശിയടിച്ച 2014ല്‍ ഇതില്‍ 33 സീറ്റും ബി.ജെ.പി ഒറ്റയ്‍ക്ക് നേടിയതാണ്. വ്യാപക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. തമിഴ്നാട്ടിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും.

പ്രധാനമന്ത്രിയുടെ തട്ടകമായ വാരാണാസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ പതിമൂന്ന് സീറ്റ് അടക്കം അവസാനഘട്ടത്തില്‍ വിധിയെഴുതുന്നത് 59 മണ്ഡലങ്ങള്‍. പഞ്ചാബിലെ പതിമൂന്നും ബംഗാളിലെ ഒന്‍പതും ബിഹാറിലെയും മധ്യപ്രദേശിലെയും എട്ടുവീതവും ഹിമാചല്‍പ്രദേശിലെ നാലും ജാര്‍ഖണ്ഡില്‍ മൂന്നും ചണ്ഡീഗഡിലെ ഒരുസീറ്റും വിധിയെഴുതും.

ഇതില്‍ കഴിഞ്ഞതവണ ബി.ജെ.പി ഒറ്റയ്‍ക്ക് നേടിയത് മുപ്പതിമൂന്ന് സീറ്റാണെങ്കില്‍ എന്‍.ഡി.എയുടെ അക്കൗണ്ടിലെത്തിലെത്തിയത് നാല്‍പത്തിെയാന്ന് സീറ്റുകള്‍. പ്രതിപക്ഷ സ്ഥാനത്ത് തൃണമൂല്‍ ഒന്‍പതും ആം ആദ്മി പാര്‍ട്ടി നാലും കോണ്‍ഗ്രസും മൂന്നും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രണ്ടും സ്വന്തമാക്കി. വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ പതിമൂന്നിടത്തും എന്‍.ഡി.എയാണ് കഴിഞ്ഞതവണ വെന്നികൊടിപാറിച്ചത്. മൂന്ന് ലക്ഷത്തിന് എഴുപതിനായിരം വോട്ടിന് മോദി വിജയിച്ചുകയറിയ വാരാണസിയും ഇതില്‍ ഉള്‍പ്പെടും.

കോണ്‍ഗ്രസിന്റെ അജയ് റായിയും മഹാസഖ്യത്തിന്റെ ശാലിനി യാദവുമാണ് മോദിയെ നേരിടുന്നത്. ബംഗാളില്‍ പോളിങ് ബൂത്തിലേക്ക് പോകുന്ന ഒന്‍പതും തൃണമൂലിന്റെ സിറ്റിങ് സീറ്റുകളാണ്.കഴിഞ്ഞദിവസമുണ്ടായ സംഭവവികാസങ്ങള്‍ അനുകൂലമാകുമെന്നാണ് തൃണമൂലിന്റെ ബി.ജെ.പിയുടെയും കണക്കുകൂട്ടല്‍. ബിഹാറില്‍ ആര്‍ജെ.ഡി കോണ്‍ഗ്രസ് മഹാസഖ്യം എന്‍.ഡി.എയ്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പതിമൂന്നും തൂത്തുവാരാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മധ്യപ്രദേശില്‍ സംസ്ഥാന ഭരണം പിടിച്ചെടുത്തത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയും നേര്‍ക്കുനേര്‍ പോരാടുന്ന പട്നസാഹിബ്, ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ മല്‍സരിക്കുന്ന ഗുരുദാസ്പുര്‍, കോണ്‍ഗ്രസിന്റെ പവന്‍കുമാര്‍ ബന്‍സാലും നടി കിരണ്‍ ഖേറും പോരാട്ടം നടത്തുന്ന ചണ്ഡീഗഡ് തുടങ്ങിയവയാണ് അവസാനഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍.

ഔറംഗബാദ്: പരീക്ഷയ്ക്ക് തോറ്റതിന് കാരണം കാമുകിയാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് പോലീസില്‍ പരാതി നല്‍കി. ഹോമിയോപ്പതി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ 21കാരനാണ് അപൂര്‍വ്വ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരീക്ഷാ സമയങ്ങളില്‍ കാമുകിയുടെ നിരന്തര ശല്യം കാരണം പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. തോല്‍വിക്ക് കാരണക്കാരിയായ കാമുകി തനിക്ക് സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തിവെച്ചു. തന്റെ ആദ്യവര്‍ഷത്തെ കോഴ്‌സ് ഫീസ് അവള്‍ നല്‍കണം. യുവാവ് പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷ തോറ്റതിന് പിന്നാലെ തനിക്കെതിരെ ആരോപണം ഉന്നയിച്ച കാമുകെനെതിരെ പരാതിയുമായി യുവതിയും രംഗത്ത് വന്നിട്ടുണ്ട്. അയാള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. തനിക്കും കുടുംബത്തിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിൽ രണ്ടുപേര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. പരാജയകാരണം കാമുകിയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പ്രചരിപ്പിച്ചതോടെ, യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. വിഷയത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. ന്യുമോണിയയെ തുടര്‍ന്ന് ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. നാലുതവണ മന്ത്രിയായി, അഞ്ചുതവണ നിയമസഭയെ പ്രതിനിധീകരിച്ചു. വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചു.. രാവിലെ 10മണിമുതല്‍ കൊല്ലം ഡിസിസിയിലും 11.30 മുതല്‍ വീട്ടിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം 4മണിക്ക് കൊല്ലം മുളങ്കാടകം ശ്മശാനത്തിലാണ് സംസ്കാരം.

തൊഴിലാളികളെ ഒപ്പം നിര്‍ത്തിയായിരുന്നു കടവൂര്‍ ശിവദാസന്റെ ആറുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. അഭിഭാഷക ജീവിതത്തിലും മന്ത്രിപദവിയിലും കടവൂരിന്റെ ലക്ഷ്യം തൊഴിലാളി ക്ഷേമമായിരുന്നു. കൊല്ലം ജില്ലയിലെ ട്രേഡ് യൂണിയന്‍ സമരങ്ങളുടെ അമരത്ത് നിന്ന്് ജനീവയിലെ തൊഴില്‍ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി 42 ദിവസം പ്രസംഗിച്ച തൊഴില്‍മന്ത്രിയെന്ന ബഹുമതി കടവൂര്‍ ശിവദാസനെ കേരള രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാവാക്കി.

കൊല്ലം ബാറിലെ ശിവദാസന്‍ വക്കീലില്‍ നിന്ന് കേരള രാഷ്ട്രീയത്തിലെ പോരാളായിയ കടവൂര്‍ ശിവാദാസിനെലേക്ക് എത്തിച്ചത് ഉറച്ച നിലാപാടുകളും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായിരുന്നു. 1980 ല്‍ കോണ്‍ഗ്രസിലെ സി.വി.പത്മരാജനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ കടവൂര്‍ എൻ. ശ്രീകണ്‌ഠൻ നായരുടെ വിശ്വസ്തനായിരുന്നു. ബേബി ജോണുമായുള്ള അഭിപ്രായഭിന്നതയില്‍ ശ്രീകണ്ഠനന്‍ നായര്‍ ആര്‍ എസ് പി വിട്ട് ആര്‍ എസ് പി (എസ് ) രൂപീകരിച്ചപ്പോള്‍ കടവൂരും ഒപ്പം ചേര്‍ന്നു. ആര്‍ എസ്പി പിളര്‍ന്നതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ കേരള രാഷ്ട്രീയത്തിലുണ്ടായി. ആന്‍ണിയും മാണിയും ഇടതുചേരി വിട്ടപ്പോള്‍ 1981 ഒക്ടോബര്‍ 20ന് നായനാര്‍ സര്‍ക്കാര്‍ വീണു. കെ.കരുണാകരന് സര്‍ക്കാരുണ്ടാക്കാന്‍ ഒരു അംഗത്തിന്റെ കുറവ് വന്നപ്പോള്‍ ലീഡര്‍ക്ക് ഒപ്പം നിന്നു കടവൂര്‍ ശിവദാസന്‍. സര്‍ക്കാര്‍ രൂപീകരണം പൊളിക്കാന്‍ സി.പി.എം നടത്തിയ നീക്കങ്ങള്‍ക്കൊന്നും കടവൂര്‍ വഴങ്ങിയില്ല.

81ലെ കരുണാകന്‍ സര്‍ക്കാരില്‍ ആര്‍ എസ് പി എസിലെ കടവൂര്‍ ശിവദാസന്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. പിന്നീട് 82ലെ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി , 95ലെ ആന്‍ണി സര്‍ക്കാരില്‍ വനംവന്യജീവി വകുപ്പ ് ,2001ലെ ആന്‍ണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പു ം കൈകാര്യം ചെയ്തു. കെ.മുരളീധരന്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ ആരോഗ്യത്തിലേക്ക് മാറി. ഗ്രാമവികസനം വൈദ്യുതി, എക്‌സൈസ്, ആരോഗ്യം, തുറമുഖം, ഭവനനിർമാണം, റജിസ്‌ട്രേഷൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌ത കടവൂരാണ് ക്ഷേമനിധി ബോർഡുകൾ എന്ന ആശയത്തിനുടമ. കടവൂരിന്റെ നിശ്‌ചയദാർഢ്യത്തിൽ പിറന്ന ക്ഷേമനിധി ബോർഡുകൾ ഇന്നു ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ആശ്രയമാണ്. കൊല്ലം തുറമുഖത്തിന്റെ വികസനത്തിന്റെയും കശുവണ്ടി മേഖലയിൽ കാപ്പെക്‌സ്ിന്റെയും പിന്നില്‍ കടവൂരിന്റെ ഭരണമികവായിരുന്നു. തൊഴില്‍ മന്ത്രിയായിരിക്കെ ചുമട്ടുതൊഴിലാളി നിയമം നടപ്പാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു തവണ ജയിക്കുകയും രണ്ടു തവണ തോൽക്കുകയും ചെയ്‌ത കടവൂർ , നാലു തവണയ മന്ത്രിയായിരുന്നു.

ശ്രീകണ്ഠന്‍ നായരുടെ മരണത്തോടെ ഒറ്റക്കായ കടവൂരിനോട് ആര്‍ എസ് പി എസ് ഉപേക്ഷിക്കാനും കോണ്‍ഗ്രസില്‍ ചേരാനും കരുണാകരന്‍ ഉപദേശിച്ചു. ലീഡറൂടെ വിശ്വസ്തനായി പാര്‍ട്ടിയിലെത്തിയ കടവൂര്‍ ശിവദാസന്‍ പക്ഷെ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ കരുണാകരന് കൂട്ടായില്ല. പാര്‍ട്ടി വിടരുതെന്ന് ഡിഐസിയുണ്ടാക്കിയാല്‍ ഒപ്പമുണ്ടാവില്ലെന്നും കരുണാകരനോട് തുറന്ന പറഞ്ഞതോടെ അകലത്തിലായി. ഡി.ഐ.സിയുണ്ടാക്കി ലീഡര്‍ ഒറ്റക്ക് നിന്നപ്പോള്‍ കോണ്‍ഗ്രസിലെ പഴയ ഐഗ്രൂപ്പിന്റെ നായകന്‍ കടവൂരായിരുന്നു. സംസ്കൃതം പഠിച്ച കടവൂരിന് ഭഗവത്ഗീത ഏതാണ്ട് മനപൂഠമായിരുന്നു. സംസ്‌കൃത ശ്ലോകങ്ങളും വേദാന്തസാരങ്ങളും ഇടകലർത്തി ഘനഗംഭീര സ്വരത്തിലുള്ളതായിരുന്നു കടവൂരിന്റെ പ്രസംഗം .കെപിസിസി ജനറൽ സെക്രട്ടറി, എഐസിസി അംഗം, കെപിസിസി നിര്‍വാഹക സമിതി അംഗം, ഡിസിസി പ്രസിഡന്റ് എന്നീ നിലകളിലൊക്കെ കടവൂർ ശോഭിച്ചു. അഭിഭാഷകനായി കൊല്ലം ബാറിൽ 40 വർഷത്തോളം പ്രാക്‌ടീസ് ചെയ്‌ത കടവൂർ, സിവിൽ – ക്രിമിനൽ കേസുകൾ കൈകാര്യം ചെയുന്നതിൽ താരമായിരുന്നു.

കൊല്ലം ബോയ്‌സ് ഹൈസ്‌കൂളിൽ പഠിക്കവെ, സാഹിത്യസമാജം സെക്രട്ടറിയായി സംഘടനാപ്രവർത്തനത്തിനിറങ്ങിയ കടവൂരിന്റെ കുടുംബം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു . കോളജ് ജീവിതത്തില്‍ ആർഎസ്‌പിയിലെത്തിയ കടവൂര്‍ കൊല്ലം എസ്‌എൻ കോളജിലും ലോ അക്കാദമിയിലും പിഎസ്യു നേതാവായിരുന്നു. യുടിയുസിയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി, ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചു. പക്ഷെ ജീവിതത്തില്‍ ഏറ്റവും സന്തോഷിപ്പിച്ചത് എന്തെന്ന് ചോദിച്ചാല്‍ കടവൂരിന് ഒറ്റമറുപടിയേ ഉണ്ടായിരുന്നൊള്ളു, കുട്ടിക്കാലത്ത് അഷ്ട്മുടിക്കായലിന്റെ അക്കരയിക്കര നീന്തിയ ഓര്‍മകള്‍.

തിരുവനന്തപുരം വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ട യുവാവിന്റെ മരണം കൊലപാതകമെന്ന് മൊഴി. ഭാര്യയുടെ സുഹൃത്ത് കൊലപ്പെടുത്തിയെന്നാണ് മൊഴി. മരിച്ച വിനോദിന്റെ മകന്‍ നല്‍കിയ മൊഴി അനുസരിച്ച് കാരമൂട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

വട്ടപ്പാറയ്ക്ക് സമീപം കല്ലയം കാരമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനോദ് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ബഹളം കേട്ട് അയല്‍ക്കാരെത്തി നോക്കുമ്പോള്‍ കഴുത്തിന് കുത്തേറ്റ നിലയില്‍ കണ്ടെത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് സ്വയം കുത്തി മരിച്ചെന്നായിരുന്നു ഭാര്യ ലേഖ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്.

എന്നാല്‍ ഇവരുടെ മകന്‍ നല്‍കിയ മൊഴിയാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ലേഖയുടെ സുഹൃത്തായ മനോജ് വിനോദിനെ കുത്തിയെന്നാണ് മകന്റെ മൊഴി. എട്ട് വയസുകാരന്റെ മൊഴിയായത് കൊണ്ട് തന്നെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അന്തിമ നിഗമനത്തിലെത്താനാണ് പൊലീസിന്റെ ആലോചന. അതേസമയം കൊലപാതകമാണെന്ന് വിനോദിന്റെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

വിനോദും ഭാര്യയും വഴക്കിടുന്നത് പതിവായിരുന്നൂവെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്നും പറയുന്നു. മകന്റെ മൊഴി പ്രകാരം ആരോപണ വിധേയനായിരിക്കുന്ന മനോജ് കാരമൂട്ടിലെ ഓട്ടോ ഡ്രൈവറാണ്. ഇയാളെ കണ്ടെത്താനും വട്ടപ്പാറ പൊലീസ് ശ്രമം തുടങ്ങി.

മോഷണക്കുറ്റത്തിന്‌ പിടിയിലായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ സൗദി കോടതി വിധി. സൗദിയിലെ തെക്കന്‍ നഗരമായ അബഹയിൽ റസ്റ്റോറന്റ്‌ ജീവനക്കാരനായ ആലപ്പുഴ നൂറനാട്‌ സ്വദേശിയാണ്‌ കേസിൽ അകപ്പെട്ടത്‌. നിലവിൽ ഇദ്ദേഹം തടവിലാണ്‌.

താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവാണ്‌ പണം മോഷ്ടിച്ചതെന്ന് തെളിഞ്ഞു. ഇദ്ദേഹം ഇതേ സ്ഥാപനത്തിൽ ആറ്‌ വർഷമായി തൊഴിൽ ചെയ്ത്‌ വരികയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ സഹജീവനക്കാരനായ സുഹൃത്ത് സ്പോൺസർക്ക്‌ നൽകാനുള്ള തുകയ്ക്ക്‌ ജാമ്യം നിന്നിരുന്നു.എന്നാൽ സുഹൃത്ത് തുക തിരിച്ചടയ്ക്കാതായപ്പോൾ കുറ്റാരോപിതനിൽ നിന്ന് ഇടാക്കിയെന്നും പറയപ്പെടുന്നു. ഈ സംഭവമാണ്‌ മോഷണത്തിനു ഇയാളെ പ്രേരിപ്പിച്ചത്‌.

ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക്‌ പോകാൻ രേഖകൾ ശരിപ്പെടുത്തിയതിന്‌ ശേഷമാണ്‌ പ്രതി കുറ്റം ചെയ്തത്‌. മോഷ്ടിക്കപ്പെട്ട മുഴുവൻ തുകയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. സുഹൃത്തുക്കളുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ്‌ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയുടെ വിധി. മേയ്‌ 22 (റമസാൻ 17) വരെ അപ്പീൽ നൽകാനുള്ള സാവകാശമുണ്ട്‌. നാട്ടിലെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ സഈദ്‌ മൗലവി നിയമ സഹായത്തിനായി ഇടപെട്ടിട്ടുണ്ട്‌.

പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ പഴയകാലജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ട്രാൻസ്ജെൻഡർ എന്ന സ്വത്വം വെളിപ്പെടുത്തി പോരാടി നേടിയതാണ് ഇന്ന് കാണുന്നതെല്ലാമെന്ന് രഞ്ജു പറയുന്നു. അങ്കമാലിയിൽ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്ന സന്തോഷവും രഞ്ജു പങ്കുവെക്കുന്നു.

”ഇഷ്ടികക്കളങ്ങൾ, തടിമില്ല്, വീട്ടുജോലി എന്നിങ്ങനെ ആണ്-പെണ്ണ് എന്ന വേർതിരിവിൽ നിന്ന് മാറിനിന്ന് ജീവിക്കേണ്ടി വന്ന വ്യക്തിയാണ് ഞാൻ. സ്വന്തം ഐഡന്റിറ്റി തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാത്ത സമൂഹമായിരുന്നു. അന്ന് ജീവിക്കാൻ പ്രചോദനമായത് എന്നെ പ്രസവിച്ച എന്റെ അമ്മയാണ്. ഇന്നും എന്റെ എല്ലാമെനിക്ക് അമ്മയാണ്.

”ഇരുപത്തിനാല് വർഷങ്ങൾക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് മറ്റ് പല ജോലികളും എനിക്കുണ്ടായിരുന്നു എന്ന്. അവിടുന്ന രക്ഷപെട്ടുള്ള ഓട്ടത്തിനിടെയാണ് ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞത്.

”ജീവിതം ഇനിയെങ്ങോട്ട് എന്ന് പകച്ചുനിൽക്കുന്ന അവസ്ഥ. രണ്ട് രൂപ കൊണ്ട് ദിവസം ഒരു സോഡ മാത്രം കഴിച്ച് ജീവിക്കേണ്ടി വന്ന രഞ്ജു ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഒരു മൾട്ടിനാഷണല്‍ കമ്പനിയുടെ എംഡിയായി. മലയാള സിനിമക്ക് പുറമെ ബോളിവുഡ് താരങ്ങൾക്കുവരെ മേക്കപ്പ് ചെയ്യാൻ കഴിഞ്ഞു.

”ഒരു സിനിമാസെറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്. അന്ന് ഞാൻ അതിന് കാരണക്കാരനായ ആളോട് പറഞ്ഞു, നാളെ ഈ സിനിമാമേഖല എന്റെ പിന്നിൽ ക്യൂ നിൽക്കും, അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ല എന്ന്. ദൈവനിശ്ചയമായിരിക്കാം അയാളിന്ന് ഈ ഫീൽഡിൽ ഇല്ല, ഞാൻ ആണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവുകൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

”ചോദ്യ പേപ്പർ വാങ്ങാൻ രണ്ട് രൂപ എന്റെ കയ്യിൽ ഇല്ലാത്ത ഒരു സാഹചര്യം. അന്ന് രണ്ട് രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളുടെ വീട് നാൽപ്പത് ലക്ഷത്തിന് ഞാൻ വാങ്ങി. ഇതൊന്നും ഞാൻ വിചാരിച്ചിരുന്നതല്ല. എല്ലാം സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടുപേകേണ്ടതുണ്ട്. കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു”-രഞ്ജു പറഞ്ഞു.

മംഗളൂരു അത്താവറില്‍ ഇലക്‌ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികൾ അറസ്റ്റിൽ.മംഗളൂരു വലന്‍ഷ്യ സൂതര്‍പേട്ടില്‍ താമസിക്കുന്ന അത്താവര്‍ സ്വദേശി ജോണസ് ജൂലിന്‍ സാംസണ്‍ (36), ഭാര്യ വിക്‌ടോറിയ മത്തായിസ് (46) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി (35) ആണ് കൊല്ലപ്പെട്ടത്.

ഇതിനിടെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കി കഴുത്തിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടം കൊടുത്ത പണം തിരിച്ചുചോദിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ശ്രീമതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നേരത്തെ പ്രതി ജോണസ് നന്ദിഗുഡ്ഡെയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്നു. ഇത് നഷ്ടത്തിലായതോടെ അടുത്തിടെ അടച്ചു. കട നടത്താനായി ശ്രീമതിയില്‍ നിന്ന് ജോണസ് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 60,000 രൂപ തിരികെ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു.

പല തവണ ആവശ്യപ്പെട്ടിട്ടും ജോണസ് ഇതു നല്‍കിയിരുന്നില്ല. ശനിയാഴ്ച രാവിലെ പണം തിരികെ ആവശ്യപ്പെട്ട് ജോണസിന്റെ വീട്ടിലെത്തിയ ശ്രീമതിയെ ജോണസ് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു മൃതദേഹം മൂന്ന് കഷണങ്ങളാക്കി. തലയും കുറച്ചു ശരീര ഭാഗങ്ങളും കദ്രിയില്‍ ദേശീയപാതയോരത്തും കുറച്ച്‌ ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും ഉപേക്ഷിച്ചു. കാല്‍പാദവും കൈപ്പത്തിയും ശ്രീമതിയുടെ സ്്കൂട്ടറിന്റെ സീറ്റിനടിയില്‍ ലഗേജ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച്‌ സ്‌കൂട്ടര്‍ നാഗൂരിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

അന്വേഷണം വഴിതെറ്റിക്കാനാണ് ശരീര ഭാഗങ്ങള്‍ പ്രതി പലയിടങ്ങളിലായി ഉപേക്ഷിച്ചത്. ശ്രീമതി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച സ്‌കൂട്ടറും, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ഇവ ഒളിപ്പിക്കാന്‍ സഹായിച്ച രാജു എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ ഹോക്കി സ്റ്റിക്കു കൊണ്ട് ഒരാളെ അടിച്ചു കൊന്ന കേസിലും ജോണസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ശ്രീമതിയുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പോലീസ് സംഘം പ്രതികളിലേക്കെത്തിയത്.

നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ മരണത്തിന് കാരണം ഭര്‍ത്താവും വീട്ടുകാരുമാണെന്നതിന്‍റെ കൂടുതല്‍ തെളിവ് പുറത്ത്. വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചുവെന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്‍റെ മൊഴിയിലുണ്ട്.

പോയി മരിച്ചുകൂടെ…! അമ്മ ലേഖയോട് ചോദിച്ചു

വർഷങ്ങൾക്ക് മുൻപ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പീഡനത്തെത്തുടർന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി.

വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛൻ ഷൺമുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീർപ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു.

സ്ത്രീധനത്തിൽ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നൽകുകയും ചെയ്തെന്ന് ബിന്ദുവിന്റെ ഭർത്താവ് ദേവരാജൻ പറയുന്നു.

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ ലേഖയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്നമുണ്ടാക്കിത്തുടങ്ങി. നീ പറഞ്ഞിട്ടല്ലേ വലിയ വീട് വെച്ചതെന്ന മട്ടിൽ കുത്തുവാക്കുകൾ പറയുമായിരുന്നു. മരിക്കുന്നതിന് ഒര് മണിക്കൂർ മുൻപ് ലേഖ വിളിച്ചിരുന്നെന്ന് ദേവരാജൻ പറയുന്നു.

വീട് വിൽപ്പന മുടങ്ങിയതിനാൽ പണം ശരിയായില്ലെന്നും രാവിലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നെന്നും ലേഖ പറഞ്ഞു. ലേഖ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്ന് ദേവരാജൻ പറയുന്നു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാകുമെന്ന് ദേവശരാജൻ ആശ്വസിപ്പിക്കുകയും ചെയ്തു.

ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെ- ”ഞങ്ങളുടെ പ്രേതമേ ഇനി കാണൂ”. ആത്മഹത്യ ചെയ്യുമെന്ന സൂചന മകൾ വൈഷ്ണവിയുമായി ലേഖ പങ്കുവെച്ചിരുന്നു. ‘ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റക്കാകും, ഞാൻ മരിച്ചാൽ അമ്മയും ഒറ്റക്കാകും’- വൈഷ്ണവി പറഞ്ഞെന്ന് ലേഖ ശാന്തയോട് പറഞ്ഞിരുന്നു.

‘പോയി മരിച്ചുകൂടെ’ എന്ന് അമ്മ ലേഖയോട് ചോദിച്ചതായും ചന്ദ്രന്‍ വെളിപ്പെടുത്തി. മന്ത്രവാദിയെ പൊലീസ് തിരിച്ചറിഞ്ഞു.

വീടിന്റെ പറമ്പിൽ ആൽത്തറ എന്ന മന്ത്രവാദ മുനമ്പ്

”കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നത് കൃഷ്ണമ്മായാണ്. ആൽത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞ് മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയിൽ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി”– കുറിപ്പിൽ പറയുന്നു.

നിർമാണം പൂർത്തിയാകാത്ത വീടിന് പിന്നിലാണ് തെക്കേത് എന്നും ആൽത്തറയെന്നും അറിയപ്പെടുന്ന സ്ഥലം. ചെറിയ ചുറ്റുമതിൽ കൊണ്ട് കെട്ടിമറച്ച സ്ഥലത്ത് രണ്ട് ചെറിയ ശ്രീകോവിൽ പോലുള്ള തും കാണാം. കഴിഞ്ഞ ദിവസം പൂജ നടന്ന ലക്ഷണങ്ങൾ ഇവിടെയുണ്ട്.

ആൽത്തറക്ക് മുന്നിൽ പൂജകൾക്ക് ശേഷം സമർപ്പിച്ച രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെടുത്തിയിരുന്നു. ബുധനാഴ്ച നറുക്കെടുക്കാനിരുന്ന വിഷു ബംബറായിരുന്നു അത്. കൂടാതെ ഒരു പെട്ടിയിൽ സ്ത്രീയുടെയും പുരുഷന്റെയും പുതിയ വസ്ത്രങ്ങളും കണ്ടെത്തി.

വേര്‍പാടിന്റെ ഞെട്ടലില്‍ സഹപാഠികള്‍

പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്സനായിരുന്ന വൈഷ്ണവിക്ക് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവില്‍ കോളജില്‍ വന്നത്. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു.

കരാട്ടേയില്‍ വൈഷ്ണവി ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു. കരാട്ടേ വൈഷ്ണവി എന്നാണ് കൂട്ടുകാര്‍ വിളിച്ചിരുന്നത്. അമ്മ ലേഖയോടായിരുന്നു വൈഷ്ണവിക്ക് അടുപ്പം. അമ്മയെക്കുറിച്ചു കൂട്ടുകാരികളോടു സംസാരിച്ചിരുന്ന വൈഷ്ണവി അച്ഛനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല.

കുറച്ചു നാളുകളായി വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്നു സഹപാഠികള്‍ പറയുന്നു. വീടു നഷ്ടപ്പെടുമെന്ന ആശങ്ക വൈഷ്ണവിക്ക് ഉണ്ടായിരുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നു സഹപാഠികളില്‍ ചിലരോടു പറഞ്ഞിരുന്നു. ക്ലാസ് ലീഡറായിരുന്ന വൈഷ്ണവി ഒരിക്കല്‍പോലും കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. ചോദിക്കുമ്പോള്‍ വീട്ടില്‍ പ്രശ്നമാണെന്നായിരുന്നു മറുപടി. ബ്ലാക്ക് ബെല്‍റ്റ് നേടിയ, മനക്കരുത്തുണ്ടായിരുന്ന വൈഷ്ണവിയുടെ വേര്‍പാടിന്റെ ഞെട്ടലിലാണു സഹപാഠികള്‍.

അതേ‌സമയം, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാകുറിപ്പിലെ പകുതിയിേലറെ ആരോപണങ്ങളും ഗൃഹനാഥനായ ചന്ദ്രന്‍ സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീട് വില്‍പ്പനയ്ക്ക് അമ്മ തടസം നിന്നെന്നും, കടബാധ്യത തീര്‍ക്കാതെ പൂജയില്‍ വിശ്വസിച്ചെന്നും മൊഴി. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യക്ക് കാരണമായതായി പൊലീസ് നിഗമനം.

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ 8-ാം പ്രതി പിടിയിലായി. സുബീഷ് എന്നയാളാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സുബീഷ്. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഷാര്‍ജയിലേക്ക് മുങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ നീക്കങ്ങള്‍ ആരംഭിക്കുമെന്ന് നേരത്തെ ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചിരുന്നു.

ഷാര്‍ജയില്‍ നിന്ന് സുബീഷ് മംഗലാപുരത്തേക്ക് വരുന്നതായി വിവരം ലഭിച്ച പോലീസ് ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും സഹായിച്ച സിപിഎം നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരാണ് സുബീഷിനെ ഷാര്‍ജയിലേക്ക് കടക്കാന്‍ സഹായിച്ചതെന്നാണ് സൂചന.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരനാണ്. മുഖ്യ പ്രതിയെ ഉള്‍പ്പെടെയുള്ള സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചത് സിപിഎമ്മിന്റെ ഉന്നത നേതാക്കളാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി, തെളിവുകള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഉദുമ ഏരിയാ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.

കാസർകോട് പെരിയ ഇരട്ട കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. എട്ടാം പ്രതി പാക്കം സ്വദേശി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സുബീഷ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഷാർജയിലേയ്ക്ക് കടന്ന സുബീഷിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം നടത്തിയിരുന്നു. ഇതു വിജയിക്കാതെ വന്നതോടെ ഇന്റർപോളിന്റെ സഹായത്തോടെ സുബീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് പ്രതി മടങ്ങിയെത്തിയത്.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നുതന്നെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും, ശരത് ലാലിനേയും സി പി എം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറി കെ.മണികംനേയും, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണനേയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്, സിപിഎം നേതൃത്വവുമായി ഒത്തുകളിക്കുകയാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. കേസ് സിബിഐക്ക് കൈമാറാതിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കളുടെ അറസ്റ്റ്. ഏരിയ സെക്രട്ടറിയുടെ അറസ്റ്റോടെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്നും കുടുംബാംഗങ്ങള്‍  പറഞ്ഞു.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച അന്വേഷണം കൃത്യമായി പുരോഗമിക്കുന്നു എന്ന് ഹൈക്കോടതിയെ തെറ്റിധരിപ്പിക്കാനുള്ള തന്ത്രമാണ് സിപിഎം നേതാക്കളുടെ അറസ്റ്റെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം ഇനി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കൃപേഷിന്റെ അച്ഛന്‍  പറഞ്ഞു.

RECENT POSTS
Copyright © . All rights reserved