ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ 78 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തോടെ മൂന്ന് മത്സര ടി20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമായി (2-0). മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ എത്തിയതായിരുന്നു കഴിഞ്ഞദിവസം പൂനെയിൽ നടന്ന മൂന്നാം ടി20 മത്സരത്തിന്റെ പ്രത്യേകത. എന്നാൽ മത്സരത്തിന് ശേഷം പരമ്പര വിജയികൾക്കുള്ള ട്രോഫി വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവുണ്ടായിരുന്നില്ല.
മൂന്നാം ടി20 മത്സരത്തിൽ കളിച്ച സഞ്ജു എന്ത് കൊണ്ടാണ് ട്രോഫി വാങ്ങിയ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകാതിരുന്നത് എന്ന കാര്യം ക്രിക്കറ്റ് പ്രേമികൾക്ക് ആദ്യം പിടികിട്ടിയില്ല. എന്നാൽ പിന്നീട് എന്ത് കൊണ്ടാണ് സഞ്ജു ടീമിനൊപ്പം ഫോട്ടോ സെഷന്റെ സമയത്ത് ഉണ്ടാകാതിരുന്നത് എന്ന കാര്യം വ്യക്തമായി.
ന്യൂസിലൻഡ് എ ടീമിനെതിരെ ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലുള്ള താരമാണ് സഞ്ജു. ഈ പരമ്പരയുടെ മുന്നൊരുക്കത്തിനായി ന്യൂസിലൻഡിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം സഞ്ജു. മൂന്നാം ടി20 അവസാനിച്ചയുടനേ ടീം ഹോട്ടലിലേക്ക് മടങ്ങിയ മലയാളി താരം അവിടുന്ന് എയർപോർട്ടിലേക്ക് പോവുകയായിരുന്നു. ഇക്കാര്യം കൊണ്ടാണ് ടീമിന്റെ ഫോട്ടോ സെഷനിൽ സഞ്ജുവിന് ഉൾപ്പെടാൻ കഴിയാതിരുന്നത്.
യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുറത്തിരുത്തിയായിരുന്നു ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ കളിച്ചത്. പന്തിന് പകരം മലയാളി താരം സഞ്ജു വി സാംസണായിരുന്നു ഇന്നലെ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തിയത്. ഏറെക്കാലത്തിന് ശേഷം കളിക്കാൻ അവസരം ലഭിച്ച മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയെങ്കിലും രണ്ടാം പന്തിൽ ഔട്ടായി സഞ്ജു നിരാശപ്പെടുത്തിയിരുന്നു.
മത്സരത്തിന് ശേഷം സംസാരിക്കവെ സഞ്ജുവിനേയും, മനീഷ് പാണ്ടെയേയും കളിപ്പിച്ചത് എന്ത് കൊണ്ടാണെന്ന് ഇന്ത്യൻ സീനിയർ താരം ശിഖാർ ധവാൻ വ്യക്തമാക്കി. ടി20 ലോകകപ്പ് വരെ താരങ്ങളെ വെച്ച് പരീക്ഷണങ്ങൾ നടത്താനാണ് ടീമിന്റെ പദ്ധതിയെന്നും അതിനാലാണ് യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെന്നും പറഞ്ഞ ധവാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു, ” ലോകകപ്പിന് മുൻപ് താരങ്ങളെയെല്ലാം പരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. ഈ പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തവർക്ക് അതുണ്ടാക്കിക്കൊടുക്കുകയായിരുന്നു ഇന്ന് ഇന്ത്യൻ ടീമിന്റെ പദ്ധതി.
ഒരു ടീമെന്ന നിലയിൽ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നു എന്നത് ഉറപ്പ് വരുത്തേണ്ടത് ടീം മാനേജ്മെന്റിന്റെ ജോലിയാണ്. അത് കൊണ്ടാണ് റൊട്ടേഷൻ പോളിസി ടീമിൽ കൊണ്ട് വന്നിരിക്കുന്നത്. സഞ്ജുവിനെയും, മനീഷിനേയും പോലുള്ള താരങ്ങൾക്ക് ഇത് കൊണ്ട് അവസരം കിട്ടി.” ധവാൻ പറഞ്ഞുനിർത്തി.
ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലണ്ടനിലെ സുപ്രസിദ്ധ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും സ്ഥാനം നഷ്ടമായി. രാജ്ഞിയുടെ തൊട്ടടുത്തുണ്ടായിരുന്ന ദമ്പതികളുടെ പ്രതിമകളാണ് മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ നിന്ന് മാറ്റിയത്. മ്യൂസിയത്തില്‍ ഏറെ ആളുകള്‍ കാണാന്‍ താല്പര്യപ്പെടുന്ന പ്രതിമകളായിരുന്നു ഹാരി രാജകുമാരനും മേഗനുമെന്ന് മാനേജര്‍ സ്റ്റീവ് ഡേവിസ് ബിബിസിയോട് പ്രതികരിച്ചു.
ദമ്പതികള്‍ മ്യൂസിയത്തിലെ സുപ്രധാന ആകര്‍ഷണമായി തുടരുമെന്ന് വിശദമാക്കിയ സ്റ്റീവ് നീക്കം ചെയ്ത പ്രതിമകള്‍ എവിടേക്കാണ് മാറ്റുന്നതെന്ന് പ്രതികരിച്ചില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹാരി രാജകുമാരനും ഭാര്യ മേഗനും പ്രഖ്യാപിച്ചത്. വടക്കേ അമേരിക്കയിലും ബ്രിട്ടനിലുമായി സമയം ചിലവിടാനാണ് തീരുമാനമെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നായിരുന്നു അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയോട് ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് സൂചന.
മാസങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നാണ് ഹാരിയും മേഗനും അറിയിച്ചത്. സ്വകാര്യത നഷ്ടമാകുന്നതിലും മാധ്യമങ്ങളിൽ വ്യക്തി ജീവിത വിവരങ്ങൾ വരുന്നതിലും ഇരുവരും നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി തനിച്ച് സ്ഥിരത നേടാനും താല്പര്യമുണ്ടെന്ന് ദമ്പതികള്‍ പ്രസ്താവനയില്‍ പറയുന്നു. രാജകുടുംബത്തിനുള്ള പിന്തുണ നിര്‍ബാധം തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കി. തീരുമാനം രാജകുടുംബത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമായതോടെ തങ്ങള്‍ തുടക്കക്കാരാണ്. ജീവിതത്തെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ ആഗ്രമുണ്ടെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും മകനെ രാജ കുടുംബത്തിന്റെ മൂല്യങ്ങള്‍ ചോരാതെ വളര്‍ത്തുമെന്നും മേഗന് വിശദമാക്കിയിരുന്നു. ആറ് ആഴ്ചയോളം ക്രിസ്തുമസ് ആഘോഷങ്ങളുമായി കാനഡയില്‍ മേഗന്റെ മാതാവിനോടൊപ്പം ചെലവിട്ടതിന് ശേഷമാണ് ദമ്പതികളുടെ പ്രഖ്യാപനം. വിവാഹവും മകന്റെ ജനനവും എല്ലാം ആവശ്യത്തിലധികം മുഖ്യധാരയില്‍ നിറഞ്ഞ് നിക്കുന്നതിനോട് താല്പര്യമില്ലെന്നും ദമ്പതികള്‍ വിശദമാക്കിയിരുന്നു. രാജകുടുംബത്തിന്റെ പരമ്പരാഗത രീതിയിലുള്ള ക്രിസ്തുമസ് ആഘോഷങ്ങളിലും ദമ്പതികള്‍ പങ്കെടുത്തിരുന്നില്ല.
കിരീടാവകാശത്തില് ആറാമതാണ് ഹാരിയുടെ സ്ഥാനം. നേരത്തെ സഹോദരന് വില്യവുമായുള്ള ബന്ധം നേരത്തെയുള്ളത് പോലെയല്ലെന്നും സഹോദരന്റേത് മറ്റൊരു മാര്‍ഗമാണെന്നും ഹാരി നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കെതിരായ പാപ്പരാസി സ്വഭാവമുള്ള വാര്‍ത്തകള്‍ക്കെതിരെ ദമ്പതികള്‍ നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്റെ അമ്മയെ കൊലപ്പെടുത്തിയ പാപ്പരാസികള്‍ക്ക് അധിക്ഷേപിക്കാനായി നിന്നുകൊടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആവേശം വാനോളമുയർന്ന ഐഎസ്എൽ പോരാട്ടത്തിൽ എടികെയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. നാടകീയ നിമിഷങ്ങൾ ഏറെ കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് തകർത്തത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ഹാലിചരൺ നർസാരിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. 70–ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോളിന്റെ പിറവി. വിജയത്തോടെ 12 കളികളിൽനിന്ന് 14 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കു കയറി. 12 കളികളിൽനിന്ന് 21 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തു തുടരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നെങ്കിൽ എടികെയ്ക്ക് ഒന്നാമതെത്താൻ അവസരമുണ്ടായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ നേടിയ കൂറ്റൻ വിജയത്തിന് ചുക്കാൻ പിടിച്ച പ്രതിരോധത്തിലെ കരുത്തൻ ജിയാനി സൂയ്വർലൂണിനെ കൂടാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയമെന്നതും ശ്രദ്ധേയം. അതേസമയം, മധ്യനിരയിലെ ആണിക്കല്ലായ മാരിയോ ആർക്വേസ് ആദ്യ ഇലവനിൽ തിരിച്ചെത്തി. ആദ്യ ഇലവനിൽ മലയാളികളായി ഗോൾകീപ്പർ ടി.പി. രഹനേഷും പ്രതിരോധത്തിൽ അബ്ദുൽ ഹക്കുവും മാത്രമേ ഇടംപിടിച്ചുള്ളൂ. കെ. പ്രശാന്ത്, സഹൽ അബ്ദുൽ സമദ് എന്നിവർ അവസാന മിനിറ്റുകളിൽ പകരക്കാരായി കളത്തിലെത്തി. മലയാളി താരം ജോബി ജസ്റ്റിൻ കൊൽക്കത്ത നിരയിലും ആദ്യ ഇലവനിൽ ഇടംപിടിച്ചു.
ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ: തുടക്കം മുതൽ കളത്തിൽ പുലർത്തുന്ന മേധാവിത്തത്തിന് ഒടുവിൽ ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ലഭിക്കുമ്പോൾ മത്സരത്തിന് പ്രായം 70 മിനിറ്റ്. തുടർച്ചയായി ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ സമ്മർദ്ദം ചെലുത്തിയ എടികെ പ്രതിരോധം പിളർത്തി ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത് ഹാലിചരൺ നർസാരി. എടികെ ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് നർസാരിക്ക് ഹെഡ് ചെയ്ത് നൽകാനുള്ള മെസ്സിയുടെ ശ്രമം പൂർണമായും വിജയിച്ചില്ല. പന്തു ലഭിച്ച എടികെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനാകുന്നില്ല. ഇതോടെ പന്തു ലഭിച്ച നർസാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി നേരെ വലയിൽ. സ്കോർ 1–0.
വൈക്കത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ഗർഭിണിയായതറിഞ്ഞ് മൂന്നംഗകുടുബം ആത്മഹത്യ ചെയ്തു. മകളെ പീഡിപ്പിച്ച യുവാവിനെതിരെ ഇന്നലെ പരാതി നല്കിയ മാതാപിതാക്കള്‍ രാത്രിയാണ് ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ആത്മഹത്യചെയ്തത് അറിഞ്ഞ് മകളും ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
പതിനേഴുകാരിയായ കുട്ടിക്ക് ശാരീരികാസ്വാഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വെളളൂര്‍ പൊലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുശേഷം രാത്രിയാണ്് വീട്ടിലെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഇതു കണ്ട പെണ്‍കുട്ടി പിറവത്തുളള സഹോദരിയെ അറിയിച്ച ശേഷം ജീവനൊടുക്കി
പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് പിടിയിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് രാത്രി ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുളള മരുന്നും നല്കി. ഈ വിവരമറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്.
മലയാളികളുടെ കണ്ണുകള്‍ ഉറ്റുനോക്കിയത് മരടിലെ ഫ്ളാറ്റുകളിലേക്കാണ്. ഇതില്‍ കേരളം മാത്രമല്ല ഇന്ത്യയില്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് മരട് ഫ്ലാറ്റാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അരലക്ഷത്തിലേറെപ്പേരാണ് ഇന്നലെ മരട് വിഷയം സെര്‍ച്ച് ചെയ്തത്. ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി ‘മരട് ഫ്ളാറ്റ്’ ഗൂഗിളില്‍ നിറഞ്ഞുനിന്നു. ഇതോടെ വൈകീട്ട് ഏഴുമണിക്ക് ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ മരട് ഫ്ലാറ്റ് അഞ്ചാമതെത്തി.
ഗൂഗിളില്‍ തിരയുന്ന വിഷയങ്ങളുടെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിള്‍ ട്രെന്‍ഡിങ് ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്ലാറ്റ് രണ്ടാം സ്ഥാനത്തും സ്പോര്‍ട്സ് ഒന്നാമതുമായിരുന്നു.
മഞ്ജു വാര്യറും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പുറത്തിറങ്ങി .
മഞ്ജു വാര്യറും മമ്മൂട്ടിയും ചിത്രത്തില്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും , സാനിയ ഇയ്യപ്പനും , ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി , രാക്ഷസന് തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു . ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത് .
ജഗദീഷ് , രമേഷ് പിഷാരടി , ശിവദാസ് കണ്ണൂര്‍ , ശിവജി ഗുരുവായൂര്‍ , ദിനേശ് പണിക്കര്‍ ,നസീര്‍ സംക്രാന്തി , മധുപാല്‍ ,ടോണി , സിന്ധു വര്‍മ്മ , അമേയ ( കരിക്ക് ) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ദ പ്രീസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുമതലയേറ്റെടുത്ത ശേഷം നിരന്തരമായി പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്ന ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവേനിനോട് അധികം സംസാരിക്കാൻ നിൽക്കാതെ പണിയെടുത്താൽ മാത്രം മതിയെന്ന് കോണ്‍ഗ്രസ്. പാക് അധീന കാശ്മീരിൽ സൈനികനടപടിക്ക് ഉത്തരവ് കിട്ടുകയാണെങ്കിൽ തങ്ങൾ ആക്രമിച്ച് പ്രദേശം പിടിച്ചെടുക്കുമെന്ന് നരവേൻ പറഞ്ഞിരുന്നു. സമാനമായ പ്രസ്താവനകൾ ഇദ്ദേഹം മുൻപും നടത്തിയിട്ടുണ്ട്.
തന്റെ ട്വിറ്റർ പേജിലൂടെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് പട്ടാള മേധാവിയുടെ അമിതമെന്ന് വിമർശിക്കപ്പെടുന്ന സംസാരത്തിന് തടയിടാൻ രംഗത്തു വന്നത്. പാക് അധീന കാശ്മീർ സംബന്ധിച്ച് 1994ൽതന്നെ പാർലമെന്റ് ഏകകണ്ഠമായ തീരുമാനത്തിലെത്തിയിരുന്നതാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഏത് തീരുമാനമെടുക്കാനുമുള്ള അധികാരം സർക്കാരിനാണ്. പാക് അധീന കാശ്മീരിൽ എന്തെങ്കിലും നടപടി വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയുമായി സംസാരിക്കാവുന്നതാണ്. അധികം സംസാരിക്കാതെ പണിയെടുക്കുകയാണ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതുതരം നീക്കത്തിനും പട്ടാളം തയ്യാറാണെന്നും പാക് അധീന കാശ്മീരിൽ പലതരം സൈനികനീക്കങ്ങൾ നടത്താനുള്ള പദ്ധതികൾ പട്ടാളത്തിന്റെ പക്കലുണ്ടെന്നുമെല്ലാം നരവേൻ പറഞ്ഞിരുന്നു.
കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ വെടിവെച്ചു കൊന്ന സംഭവത്തിൽ നാലുപേർ പിടിയില്‍. ഇവരിലൊരാൾ വെടിവെപ്പിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു. തെന്മലയിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊല നടന്ന ശേഷം പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം റൂറൽ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്നാണു സംഘത്തെ പിടികൂടിയത്.
നെയ്യാറ്റിൻകരയിൽ നിന്നാണ് ഈ സംഘം വെടിവെപ്പിനായി എത്തിയത്. പ്രതികൾ കേരളത്തിലാണുള്ളതെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ് പ്രതികളെ പൊലീസ് പിടികൂടിയിരിക്കുന്നത്. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജങ്ഷനിലേക്ക് വരികയായിരുന്നു. ഇവിടെവെച്ച് പൊലീസ് സംയുക്തമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ഗർഭിണിയായ ഭാര്യയെ പിഞ്ചു കുഞ്ഞിന്റെ മുന്നിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിലായി. മുന്നൂ വയസ്സുള്ള മകൻ സംഭവം കണ്ടു വാവിട്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികൾ കേട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞ് ഭർത്താവ് തന്നെ ബന്ധുവിനെ വിളിച്ചു വിവരം പറഞ്ഞ ശേഷമാണ് പൊലീസ് എത്തുന്നതും സംഭവം പുറത്തറിയുന്നതും. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു കൊല്ലപ്പെട്ടത് ഭർത്താവ് നിധീഷ്(33) അറസ്റ്റിലായി.
ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മർദനമേറ്റ ഷൈനി ബോധരഹിതയായി . ബോധം തിരിച്ചുകിട്ടിയപ്പോൾ സംസാരിക്കാൻ ശ്രമിക്കവെ പ്രകോപിതനായ നിധീഷ് കാലിൽ തോർത്തുപയോഗിച്ച് കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിക്കുകയായിരുന്നു.
നിധീഷിന്റെ ബന്ധു അറിയിച്ചതിനെത്തുടർന്ന് കാഞ്ഞിരംകുളം എസ്ഐ: ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വീടിനുള്ളിൽ നിന്നു പ്രതിയെ പിടികൂടി. സംഭവമറിഞ്ഞ് ഷൈനിയുടെ ബന്ധുക്കൾ എത്തി ബഹളം വച്ചത് സ്ഥലത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. ആർഡിഒ: മോഹനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.കൊലപാതകത്തിനു കാരണം ഷൈനിയെപ്പറ്റിയുള്ള പ്രതിയുടെ സംശയമാണെന്നു പൊലീസ്. ഗൾഫിൽ ജോലിയുണ്ടായിരുന്ന നിധീഷ് മൂന്നു മാസം മുൻപാണു മടങ്ങിയെത്തിയതും തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും.. സംശയത്തെത്തുടർന്നു വഴക്കു പതിവായതോടെ വിവാഹബന്ധം വേർപിരിയാമെന്നു വരെ ചർച്ചയായതാണെന്നും പൊലീസ് പറഞ്ഞു..
വിചിത്രമായ ഒരു തീരുമാനത്തിന് അമ്പരപ്പോടെ കയ്യടിക്കുകയാണ് സൈബർ ഇടങ്ങൾ. ജാപ്പനീസ് കോടീശ്വരനായ യുസാക്കു മാസവായുടെ തീരുമാനം സത്യത്തിൽ ആരെയും ഞെട്ടിക്കും. തന്റെ 1,000 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് 9,000 ഡോളര്‍ (ഏകദേശം 6.38 ലക്ഷം രൂപ) വീതം നല്കാന് തീരുമാനച്ചിരിക്കുകയാണ് ഇയാൾ. ആകെ 90 ലക്ഷം ഡോളറാണ് (ഏകദേശം 63.8 കോടി രൂപ) വിതരണം ചെയ്യുന്നത്.
നേരത്തെ ഒരു പെയ്ന്റിങ് വാങ്ങാന്‍ 57.2 ദശലക്ഷം ഡോളര്‍ മുടക്കിയും ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിലെ എല്ലാ സീറ്റുകളും ബുക്കു ചെയ്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 44 വയസ്സുള്ള അദ്ദേഹവും കന്നിപ്പറക്കലില്‍ സ്പെയ്സ് എക്സില്‍ കയറിയേക്കുമെന്നും പറയുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയാണ് അദ്ദേഹം ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയത്.
അദ്ദേഹം ജനുവരി 1നു നടത്തിയ ട്വീറ്റ്, റീട്വീറ്റ് ചെയ്ത 1,000 പേര്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്.
താന്‍ സമൂഹത്തിലൊരു ഗൗരവത്തിലുള്ള പരീക്ഷണത്തിനു മുതിരുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന വിചാരധാരകളിലൊന്നാണ് എല്ലാവര്ക്കും അടിസ്ഥാനവരുമാനം ഉറപ്പാക്കുക (universal basic income) എന്നത്. ഇതിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജീവിച്ചിരിക്കാനായി പണം നല്കുന്ന പദ്ധതിയെയാണ് യൂണിവേഴ്സല്‍ ബെയ്സിക് ഇങ്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതാദ്യമായി അല്ല യുസാക്കു ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് പണം വെറുതെ കൊടുക്കുന്നത്. തന്റെ 100 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്കായി 2019ല്‍ അദ്ദേഹം 917,000 ഡോളര്‍ വീതിച്ചു നല്‍കിയിരുന്നു. ഇതിന്റെ ഗുണഭോക്താക്കളോട്, നിങ്ങള്‍ക്കു ഞാന്‍ പണം നല്കാന് പോകുന്നുവെന്ന കാര്യം അദ്ദേഹം നേരിട്ട് ട്വിറ്ററിലൂടെ തന്നെ അറിയിക്കുകയായിരുന്നു.