കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന നാലു മലയാളികള്‍ കേരളത്തിനു പുറത്തു മരിച്ചു. യു.എസില്‍ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ന്യൂയോര്‍ക്കിലാണ് മരിച്ചത്. ന്യൂജഴ്സിയില്‍ മരിച്ച കുഞ്ഞമ്മ സാമുവല്‍ (85) ആണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യു.എസില്‍ മരിച്ച രണ്ടാമത്തെ മലയാളി. എറണാകുളം രാമമംഗലം സ്വദേശിയാണ്.
സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകനാ(60)ണ് മുംബൈയില്‍ മരിച്ചത്. ചൊവ്വാഴ്ചയാണ് ഇയാള്‍ പനി ബാധിച്ച് വീട്ടില്‍വച്ച് മരിച്ചത്. ഒരാഴ്ച മുമ്പേ പനി ബാധിച്ച ഇദ്ദേഹം ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പനി മൂര്‍ച്ഛിച്ചാണ് മരിക്കുന്നത്.
മരണശേഷം ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ താമസിക്കുന്ന ചേരിപ്രദേശമാണ് സാക്കിനാക്കി.
കൊറോണ വൈറസ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചതായി തൃശൂരിലെ ബന്ധുക്കള്‍ അറിയിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാ(67)ണ് മരിച്ചത്. മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട് ജോർദാനിൽ തന്നെ തുടരാൻ മന്ത്രി നിർദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിരവധി സാധാരണക്കാർ ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.
നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കം 58 പേരാണ് ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യർത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോർദാനിലെത്തിയത്.
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസ് നിർത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കൽ സാധ്യമല്ലെങ്കിൽ ജോർദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുൻപ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജോർദാനിൽ ഇതുവരെ 274 പേർക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
കൊവിഡ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. തൃശൂരിലുള്ള പരീദിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ് കൊല്‍ക്കത്തയിലെ സോനാഗച്ചി. ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകള്‍ ഇവിടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നു.ഇവരെ തേടിവരുന്ന പുരുഷന്മാര് ഇവിടം ഒരു മാര്‍ക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാല്‍ കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്.
ഇന്ന് ഇവിടെയുള്ള സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂര്‍ബാര്‍ മോഹിളാ സൊമന്‍ബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണില്‍ ആവും മുമ്പ് പ്രതിദിനം 35,000 – 40,000 പേരോളം സന്ദര്‍ശിച്ചു കൊണ്ടിരുന്ന സോനാഗാഛിയില്‍ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേര് മാത്രമാണ് എന്നാണ്.
സന്ദര്‍ശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല അവതാളത്തിലായത്.
അവരെ ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാര്‍, ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്ന റിക്ഷക്കാര്‍, ഈ തെരുവില്‍ വരുന്നവര്‍ക്ക് സാധനങ്ങള്‍ വിറ്റു ജീവിക്കുന്ന പീടികക്കാര്‍ തുടങ്ങി ഇവിടം കൊണ്ട് ജീവിച്ചിരുന്ന എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണിത്.
ഈ പ്രദേശത്തെ കെട്ടിടങ്ങളുടെ വാടക വലിപ്പത്തിനനുസരിച്ച് അയ്യായിരം മുതല്‍ ഒരു ലക്ഷം വരെയാണ്. തൊഴിലില്ലാത്ത സാഹചര്യത്തില്‍ എങ്ങനെ വാടക കൊടുക്കുമെന്ന് ഇവര്‍ക്കറിയില്ല.
പശ്ചിമ ബംഗാളില്‍ ഏകദേശം അഞ്ചുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട് എന്നാണ് കണക്ക്.ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല ഇങ്ങോട്ടാണെന്നു പറഞ്ഞാല്‍ കടത്തി വിടുന്നതുമില്ല. പോലീസിനെ വെട്ടിച്ച് കഷ്ടിച്ചു അഞ്ഞൂറുപേര്‍ വന്നെങ്കിലായി.
അവരില്‍ തന്നെ ചുമയും പനിയും ഒക്കെയുള്ളവരെ കൊറോണ ഭയന്ന് ഞങ്ങള്‍ സ്വീകരിക്കാറില്ല.’ DMSC -യുടെ നേതാവ് വിശാഖാ ലസ്കര്‍ ബിബിസിയോട് പറഞ്ഞു.ആവശ്യത്തിനുള്ള മാസ്ക്കുകള്‍ കിട്ടുന്നില്ല. ആരും ബോധവല്‍ക്കരണങ്ങല്‍ നടത്തുന്നില്ല.’ DMSC -യുടെ മറ്റൊരു പ്രവര്‍ത്തക മഹാശ്വേതാ മുഖര്‍ജി പറഞ്ഞു.
പ്രദേശവാസികളായ ലൈംഗികത്തൊഴിലാളികളെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനും, അവര്‍ക്ക് പട്ടിണികിടക്കേണ്ടി വരുന്നില്ല എന്നുറപ്പിക്കാനും വേണ്ടത് ചെയ്യാന്‍ DMSC ശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഭാരവാഹികള്‍ പറഞ്ഞു.
ഡോ. സമര്‍ജിത് ജാന ആണ് DMSC എന്ന പേരില്‍ സോനാഗാഛിയിലെ ലൈംഗിക തൊഴിലാളികളെ ഒരു സംഘടനയ്ക്ക് കീഴില്‍ ഒരുമിപ്പിച്ചത്.സോനാഗച്ചിയുടെ മാത്രമല്ല കൊല്‍ക്കത്തയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പ്രതിസന്ധി മുമ്പ് നേരിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ലോക്ക് ഡൗണ്‍ തീരുമ്പോഴേക്കും ഇവിടെ നിരവധി പട്ടിണി മരണങ്ങള് സംഭവിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.സംസ്ഥാനത്തെ സ്ത്രീ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ശശി പന്ജയും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളും എന്നുതന്നെയാണ് പറയുന്നത്.
ഇവിടെക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം നാട്ടിലയച്ചുകൊടുത്ത് അവിടെ മക്കളെയും അച്ഛനമ്മമാരെയും ഒക്കെ പുലര്‍ത്തുന്നവരും സോനാഗച്ചിയിലുണ്ട്.ഇവിടുന്ന് പണം ചെല്ലാത്തതിനാല്‍ ആ വീടുകളുടെ അവസ്ഥയും പരിതാപകരമാണ്. മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയുടെ കാര്യവും വ്യത്യസ്ഥമല്ല.
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നാഷണൽ ഹെൽത്ത് സർവീസ് ഓരോ ദിവസവും പുറത്തു വിടുന്ന കണക്കുകളേക്കാൾ 20 ശതമാനം കൂടുതലാകാൻ സാധ്യതയെന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യുകെയിലെ ആദ്യത്തെ 108 കൊറോണ വൈറസ് ബാധിതരിൽ ഒരാൾ മാത്രമാണ് 44 വയസിന് താഴെയുള്ളത്. അവരിൽ 60 ശതമാനം പുരുഷന്മാരും 93 ശതമാനം പേർ 65 വയസിനു മുകളിലുള്ളവരുമാണ്. മാർച്ച് 20 വരെ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ 42% 85 നും അതിനുമുകളിലും പ്രായമുള്ളവരാണ്. 31% 75 മുതൽ 84 വരെ വയസ് പ്രായമുള്ളവരാണ്.
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ലണ്ടൻ ഭാഗത്തുനിന്നും കുറവ് ബ്രിട്ടന്റെ നോർത്ത് ഈസ്റ്റ് ഭാഗത്തു നിന്നുമാണ് എന്നാണ് കണക്കുകൾ. സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തന്നെ കർശനമായ രീതിയിൽ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. പോലീസ് മിക്കവാറും സ്ഥലങ്ങളിൽ വാഹന പരിശോധനയും തുടങ്ങിയിട്ടുണ്ട്. ജോലിക്കോ ഷോപ്പിംഗിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ അല്ലാതെ യാത്ര ചെയ്യുന്ന ആളുകൾക്ക് വാണിംഗും ഫൈനും നൽകാൻ തുടങ്ങിയതിനാൽ സ്വകാര്യ വാഹനങ്ങളിൽ അനാവശ്യ യാത്രകൾ ആളുകൾ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട് .
സിഎൻഎൻ ചാനൽ അവതാരകൻ ക്രിസ് കോമോയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള അദ്ദേഹം സ്വയം ക്വറന്റൈനിലാണ്. പ്രൈംടൈം ഷോ സ്വന്തം ബേസ്മെന്റിലിരുന്നു ചെയ്യുമെന്നു 49 വയസുകാരനായ കോമോ ട്വീറ്റ് ചെയ്തു. അടുത്തിടെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് തനിക്കും രോഗം പിടിപെട്ടത്. ഭാര്യ ക്രിസ്റ്റീനയ്ക്കും കുട്ടികൾക്കും രോഗം പകർന്നിട്ടില്ലെന്ന് കരുതുന്നതായും കോമോ പറഞ്ഞു. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ എം. കോമോയുടെ സഹോദരനാണ് ക്രിസ് കോമോ.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് കോവിഡ് 19 ബാധിച്ച് മരിച്ചു. ഡര്‍ബനിലെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ്എഎംആര്സി) ഓഫീസിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും എച്ച്ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ മേധാവിയുമായിരുന്ന ഗീത രാംജി(50)ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഇവര്‍ക്ക് കോവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. രാജ്യത്ത് ഇതുവരെ അഞ്ച് പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്.
കോവിഡ് ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമായാണ് മരണങ്ങൾ. ന്യൂയോര്‍ക്കില്‍ മരിച്ചത് പത്തനംതിട്ട ഇലന്തൂര്‍ തോമസ് ഡേവിഡ് (43) ഉം ന്യൂജഴ്സിയില്‍ മരിച്ചത് കുഞ്ഞമ്മ സാമുവല്‍ (85) ഉം ആണ്. കാലിന് ഒടിവോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുഞ്ഞമ്മ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു തോമസ്. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു തോമസ് ഡേവിഡ്.
കൊറോണ വൈറസ് ബാധ മൂലം അമേരിക്കയില്‍ ഒരു ലക്ഷത്തിനും 2,40,000-നും ഇടയില്‍ ആളുകള്‍ മരിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസില്‍ അവതരിപ്പിച്ച ശാസ്ത്രകാരന്മാരുടെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്. അമേരിക്കയില്‍ മരണസംഖ്യ വന്‍ തോതില്‍ ഉയരുകയാണ്. ആകെ മരിച്ച ആളുകളുടെ എണ്ണം അമേരിക്കയില്‍ ചൈനയെക്കാള്‍ കൂടി. ലോകത്ത് രോഗബാധിതരില്‍ അഞ്ചില്‍ ഒരാള്‍ ഇപ്പോഴത്തെ നിലയില്‍ അമേരിക്കക്കാരാണ്.
അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഒരു ലക്ഷത്തിനും 2,40,000 ത്തിനും ഇടയില്‍ ആളുകള്‍ കൊറോണ വൈറസ് ബാധമൂലം മരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. മുന്‍ കരുതല്‍ നടപടിയെടുത്താലുള്ള അവസ്ഥയെക്കുറിച്ചാണ് ഇത് പറയുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡീസീസസ് തലവന്‍ ആന്റോണി ഫൗസി പറഞ്ഞത് ഇത്രയും പേര് മരിക്കുമെന്ന് കണക്കാക്കണമെന്നാണ്. എന്നാല്‍ അത്രയും പേര് മരിക്കുമെന്ന് ഇപ്പോള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ ഇതാദ്യമായല്ല, ഗവേഷകരും ശാസ്ത്ര സമൂഹവും ഇത്ര അപകടകരമായ കാര്യങ്ങള്‍ പുറത്തുവിടുന്നത്. ഇന്നത്തെ കണക്കില്‍ ലോകത്തില്‍ വൈറസ് ബാധിതരായ അഞ്ചുപേരില്‍ ഒരാള്‍ അമേരിക്കക്കാരനാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും ഇവിടെ തന്നെയാണ്. ഇപ്പോഴും പരിശോധനാ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും അഭാവം ചികിത്സയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് വിശദീകരണം നടത്തിയത്. സ്ഥിതിഗതികള്‍ വളരെ മോശമാകാന്‍ പോകുകയാണെന്ന് ട്രംപും മുന്നറിയിപ്പ് നല്കി. സ്ഥിതിഗതികള്‍ വളരെ രൂക്ഷമാകുമെന്നും വരുന്ന ആഴ്ചകള്‍ കനത്ത നഷ്ടത്തിന്റെതാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.അതിനിടെ അമേരിക്കയില്‍ മരണ സംഖ്യം 3600 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ ഇപ്പോള്‍ അമേരിക്ക ചൈനയേക്കാള്‍ മുകളിലാണ്. 1,81,000 പേര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്പത്തി രണ്ടായിരത്തി ഒരുനൂറ്റി ഏഴായി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. ഒരുലക്ഷത്തി എണ്‍പത്തിയേഴായിരത്തി മുന്നൂറ്റി നാല്‍പത്തിയേഴുപേര്‍ക്ക് അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ നിയന്ത്രിക്കാനാവാത്ത മറ്റൊരു രാജ്യം ഇറ്റലിയാണ്. ഒരുലക്ഷത്തി അയ്യായിരത്തി എഴുനൂറ്റി തൊണ്ണൂറ്റിരണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ പന്ത്രണ്ടായിരത്തി നാനൂറ്റി ഇരുപത്തിയെട്ടുപേര്‍ മരിച്ചു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 837 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്പെയിനില്‍ 8,464 പേര് മരിച്ചു. ഫ്രാന്‍സില്‍ 3,523 പേരും യുകെയില്‍ 1789 പേരും ജര്‍മനിയില്‍ 775 പേരും മരിച്ചു. ചൈനയില്‍ പുതിയ രോഗബാധിതരില്ല. മരണം 3,305 ആണ്. ഇറാനില്‍ ഇതുവരെ 2898 പേര്‍ക്ക് ജീവന് നഷ്ടമായി.
രാജ്യത്ത് മാസ്കുകള്‍ക്കും സുരക്ഷാവസ്ത്രങ്ങള്‍ക്കും ക്ഷാമം നിലനില്‍ക്കെ സെര്‍ബിയയ്ക്ക് അവ കയറ്റുമതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. മാസ്കുകളടക്കമുള്ള 90 ടണ്‍ സുരക്ഷാവസ്ത്രങ്ങളാണ് ഇന്ത്യ സെര്‍ബിയയ്ക്ക് അയച്ചു നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുനൈറ്റഡ് നാഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) മാര്‍ച്ച് 29ന് ഒരു ട്വീറ്റ് ചെയ്തിരുന്നു. 90 ടണ്‍ സുരക്ഷാവസ്ത്രങ്ങള്‍ ഇന്ത്യയില്‍ നിന്നും വാങ്ങി എന്നറിയിക്കുന്ന ട്വീറ്റായിരുന്നു അത്. സെര്‍ബിയന്‍ സര്‍ക്കാര്‍ വാങ്ങിയ ഈഈ സുരക്ഷാവസ്ത്രങ്ങള്‍ക്ക് ഫണ്ട് നല്‍കിയത് യൂറോപ്യന്‍ യൂണിയനാണെന്നും, അവ കൊണ്ടുവരാനുള്ള വിമാനം തയ്യാറാക്കിയതും, അതിവേഗത്തില്‍ അവയുടെ ലഭ്യത ഉറപ്പാക്കിയതുമെല്ലാം യുഎന്‍ഡിപി ആണെന്നും ട്വീറ്റ് പറയുന്നുണ്ട്.
അതെസമയം ഇത്തരമൊരു വില്‍പ്പന നടന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.
90 ടണ്‍ സാധനങ്ങളാണ് വിമാനത്തില്‍ കയറ്റിവിട്ടത്. ഇതില്‍ 50 ടണ്‍ സര്‍ജിക്കല്‍ ഗ്ലൗസുകളുണ്ട്. ഇതുകൂടാതെ മാസ്കുകളും മറ്റുമുണ്ട്. ഇവയെല്ലാം ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അവശ്യം വേണ്ടവയാണ്. പലയിടത്തും ഇവയുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്നുമുണ്ട്.
മാര്‍ച്ച് 29നും ഇതേപോലെ സുരക്ഷാ വസ്ത്രങ്ങള്‍ കയറ്റി അയച്ചിരുന്നതായി കൊച്ചി എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞതായി എന്‍ഡിടിവി പറയുന്നു. ഇക്കാര്യം കൊച്ചിന് കസ്റ്റംസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതര രാജ്യങ്ങളില്‍ നിന്നും പരമാവധി സുരക്ഷാ വസ്ത്രങ്ങള്‍ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും സൈര്‍ബിയയിലേക്ക് കയറ്റി അയച്ച കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്ത് വേണ്ടത്ര സുരക്ഷാ വസ്ത്രങ്ങളില്ലാതെ രോഗികളോട് ഇടപെട്ട നൂറിലധികം ഡോക്ടര്‍മാര്‍ ക്വാറന്റൈനിലാണ്. പലര്‍ക്കും രോഗബാധയും ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാര്‍ റെയിന്‍കോട്ടുകളും ഹെല്‍മെറ്റുമെല്ലാമാണ് സുരക്ഷാ വസ്ത്രങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇവയുടെ ക്ഷാമം തീര്ക്കാര് ദക്ഷിണ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നുമെല്ലാം സുരക്ഷാവസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ വസ്ത്രങ്ങളില്ലാതെ ജോലി ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ 4700ഓളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരം ചെയ്തത് കഴിഞ്ഞദിവസങ്ങളിലാണ്.
രാജ്യത്തെ കൊറോണ പകര്‍ച്ചയുടെ നിരക്ക് അടുത്ത ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ വസ്ത്രങ്ങളുടെ ലഭ്യതക്കുറവ് വരുന്നത് ആശങ്ക വളര്‍ത്തുന്നുണ്ട്.