ബോട്ടിനുള്ളിൽ തിരിച്ചറിയാനാകാത്ത വിധം ഏഴു മൃതദേഹങ്ങൾ, ആഴ്ചകളുടെ പഴക്കം. ജപ്പാന്റെ തീരത്തേക്ക് ഇത്തരം പ്രേതബോട്ടുകൾ എത്തുന്നത് ഇപ്പോൾ പതിവാണ്. മരങ്ങൾ കൊണ്ട് തീർത്ത ഉത്തരകൊറിയൻ ബോട്ടുകളാണ് മൃതദേഹങ്ങളുമായി ജപ്പാൻ കടൽത്തീരത്ത് എത്തുന്നത്. 2017 ൽ മാത്രം 104 ‘പ്രേത ബോട്ടുകൾ’ ജപ്പാന്റെ തീരം തൊട്ടെന്നാണ് കണക്ക്.
ഉത്തരകൊറിയയിൽ നിന്ന് 900 കിലോമീറ്ററോളം അകലെ ജപ്പാനിലെ സഡോ ദ്വീപിലാണ് ഉത്തര കൊറിയയിൽ നിന്നെന്നു കരുതുന്ന ബോട്ട് തീരസംരക്ഷണ സേന കണ്ടെത്തിയത്. ശനിയാഴ്ച നടന്ന പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ നിലയിൽ ഏഴ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രണ്ടു മൃതദേഹങ്ങൾ ഉടലും തലയും വേർപെട്ട നിലയിലായിരുന്നു. സാരമായി കേടുപറ്റിയ ബോട്ടിൽ കൊറിയന്‍ അക്ഷരങ്ങളും സംഖ്യകളും പെയിന്‍റ് ചെയ്തിരുന്നതാണ് ബോട്ട് ഉത്തരകൊറിയയിൽ നിന്നാണെന്ന സംശയങ്ങൾക്കു ബലം നൽകിയത്. മുൻകാലങ്ങളിൽ ജപ്പാൻ തീരത്തടിഞ്ഞ പ്രേത ബോട്ടുകളിൽ ഭൂരിഭാഗവും ഉത്തരകൊറിയയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഉത്തര കൊറിയയിലെ ഭക്ഷ്യ പ്രതിസന്ധിയാണ് ജനങ്ങളെ കടലിലേക്കു തള്ളിവിടുന്നതെന്നാണ് അനുമാനം. ഭക്ഷണമോ വെള്ളമോ വഴി കാട്ടാനുള്ള ജിപിഎസ് സംവിധാനങ്ങളോ പോലുമില്ലാതെയാണു പലരും പരമ്പരാഗത തടിബോട്ടുകളും കടലിലേക്കിറങ്ങുന്നതു തന്നെ. കിഴക്കൻ തീരത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞ വർഷമാണ് കിം ജോങ് ഉൻ വെട്ടിക്കുറച്ചത്. ഉത്തര കൊറിയയിൽ നിന്ന് രാജ്യം വിടാൻ ഒരുങ്ങുന്നവർ ഈ വഴിയാണ് തിരഞ്ഞെടുക്കുക. ഇങ്ങനെ രാജ്യം വിടുന്നവർ പലപ്പോഴും തീരസംരക്ഷണ സേനയുടെ പിടിയിൽപെടും. ഇവരെ കഴുത്തുവെട്ടി കൊന്നുകളയുകയോ കടലിൽ മുക്കിക്കൊല്ലുകയോ ആണ് കിമ്മിന്റെ സേന സാധാരണ ചെയ്യുക.
ചാകരക്കാലത്ത് ചില ബോട്ടുകൾക്ക് സർക്കാർ ‘ക്വാട്ട’ നിശ്ചയിച്ചു നൽകാറുണ്ടെന്നും പറയുന്നത്ര മത്സ്യം കൊണ്ടു വന്നില്ലെങ്കിൽ വീണ്ടും തിരിച്ചു കടലിലേക്കു തിരിച്ചു വിടുമെന്നും രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ കൂടുതൽ മത്സ്യത്തിനായി ഉൾക്കടലിലേക്കു പോകാൻ മത്സ്യത്തൊഴിലാളുകൾ നിർബന്ധിക്കപ്പെടുകയും വഴിതെറ്റി ഭക്ഷണവും വെള്ളവും തീർന്ന് മരിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച തീരത്തണഞ്ഞ ബോട്ടിൽ ഉത്തരകൊറിയൻ അക്ഷരങ്ങളും സംഖ്യകളുമാണ് തെളിവുകളായി അവശേഷിച്ചിരുന്നത്.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ക്രൂരതകൾ താങ്ങാനാകാതെ ആയിരങ്ങളാണ് അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. കൊറിയൻ യുദ്ധത്തിനു ശേഷം 32,000ത്തോളം ഉത്തര കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. ഭൂരിപക്ഷം പേരും ചൈന വഴിയാണു കടക്കുന്നത്. ഇക്കഴിഞ്ഞ 20 വർഷത്തിനിടെയായിരുന്നു ഏറ്റവും കൂടുതൽ പലായനം.
കൊച്ചി ∙ മരടിൽ ഫ്ലാറ്റുകൾ സ്ഫോടനത്തിൽ തകർക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ സുരക്ഷാകാര്യത്തിലുള്ള ഉദ്യോഗസ്ഥ അവഗണനയ്ക്കെതിരെ നാട്ടുകാരുടെ പട്ടിണി സമരം തുടങ്ങി. റിട്ട. സബ് ജഡ്ജ് എം.ആർ.ശശി സമരം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെയും നഗരസഭാ പ്രതിനിധികളുടെയും പിന്തുണയോടെ നെട്ടൂർ മേൽപാലം ജംക്‌ഷനിൽനിന്നു നെട്ടൂർ എസ്എൻ – ധന്യ ജംക്‌ഷൻ വഴി വിളംബര ജാഥയായാണു നാട്ടുകാർ സമരപ്പന്തലിലേക്ക് എത്തിയത്. ആൽഫ സരിൻ ഫ്ലാറ്റിനു മുന്നിലാണു സമരപ്പന്തൽ.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആൽഫ സരിൻ ഫ്ലാറ്റിനു പകരം മറ്റേതെങ്കിലും ആൾവാസം കുറഞ്ഞ പ്രദേശത്തുള്ള ഫ്ലാറ്റുകളിൽ സ്ഫോടനം നടത്തണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് നാട്ടുകാർ രംഗത്തു വന്നെങ്കിലും അംഗീകരിക്കാൻ സ്ഫോടനത്തിന്റെ ചുമതലയുള്ള നഗരസഭാ സെക്രട്ടറിയും സബ്കലക്ടറുമായ സ്നേഹിൽ കുമാർ തയാറായില്ലെന്ന് സമരസമിതി ചെയർമാൻ കെ.ആർ.ഷാജി പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ തുടങ്ങാനിരുന്ന സമരം കലക്ടർ നൽകിയ ഉറപ്പിനെ തുടർന്നാണ് മാറ്റിവച്ചത്. മുഖ്യമന്ത്രിയിൽനിന്നും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു പട്ടിണി സമരമെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ നടപടി വിശദീകരിക്കാൻ കലക്ടർ വിളിച്ച യോഗത്തിൽനിന്നു വിട്ടുനിൽക്കാനും നാട്ടുകാർ തീരുമാനിച്ചു. അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനം നടത്താൻ പെട്രോളിയം ആൻഡ് എക്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസൊ) അനുമതി ഇന്നു ലഭിച്ചേക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനുള്ള 650 കിലോ സ്ഫോടകവസ്തുക്കൾ ഇതിനകം കേരളത്തിൽ എത്തിച്ചിട്ടുണ്ട്.

അങ്കമാലിയിലും മൂവാറ്റുപുഴയിലുമായി ഇതു സൂക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഫോടക വസ്തുക്കളും എത്തിക്കും. സ്ഫോടക വസ്തുക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കേബിളും സ്ഫോടനത്തിനുള്ള ഫ്യൂസും എത്തി. ഫ്ലാറ്റുകളിലേക്ക് മൂന്നാം തീയതിയേ സ്ഫോടകവസ്തുക്കളും മറ്റും എത്തിക്കൂ. എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലാണ് ആദ്യം സ്ഫോടക വസ്തുക്കൾ നിറയ്ക്കുക. മൂന്നാം തീയതി രാവിലെ എട്ടുമണി മുതൽ തന്നെ ഇതു ചെയ്തു തുടങ്ങും.ഇതുവരെയുള്ള കെട്ടിടാവശിഷ്ടങ്ങൾ ഇതിനകം നീക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. തുടർന്നു പുറത്തുനിന്നുള്ള വാഹനങ്ങളെയോ ജോലിക്കാരെയോ ഫ്ലാറ്റിലേക്കു പ്രവേശിപ്പിക്കില്ല. തേവര – കുണ്ടന്നൂർ പാലവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ് ലൈനും വീടുകളും സമീപത്ത് ഉള്ളതിനാൽ നിയന്ത്രിത സ്ഫോടനം ഏറ്റവും സങ്കീർണമായിരിക്കുക എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലായിരിക്കും. ഇവിടെ ഫ്ലാറ്റിനു സമീപത്തു കൂടി ക്രൂഡോയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ അതിനു മേൽ മണൽ ചാക്കുകൾ വിരിക്കുന്ന ജോലി പുരോഗമിക്കുന്നു.
നൂറു മീറ്ററോളം നീളത്തിൽ രണ്ട് അടുക്കുകളായാണു മണൽ ചാക്ക് വിരിക്കുന്നത്. സ്ഫോടന സമയത്ത് ഇതുവഴി ഇന്ധനം കടത്തി വിടുന്നത് നിയന്ത്രിക്കുകയും പൈപ്പുകളിൽ വെള്ളം നിറയ്ക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഭാഗത്തേക്ക് 37 ഡിഗ്രി ചെരിച്ച് ഫ്ലാറ്റ് വീഴ്ത്തുന്നതിനാണ് ആലോചിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പൈപ്പ് ലൈനുകൾക്കു കേടുപാടുണ്ടാകാനുള്ള സാധ്യതകൂടി പരിഗണിച്ചാണ് മണൽ ചാക്ക് വിരിക്കുന്നത്. ആൽഫ സരീൻ ഫ്ലാറ്റിൽ ജനുവരി ആറു മുതലായിരിക്കും സ്ഫോടകവസ്തുക്കൾ നിറച്ചു തുടങ്ങുക. സ്ഫോടനത്തിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്.പില്ലറുകളിൽ ദ്വാരങ്ങളിടുന്നുണ്ട്. ഭിത്തികളിൽ അവശിഷ്ടങ്ങൾ ദൂരേക്കു തെറിച്ചു പോകാതിരിക്കാൻ കമ്പിവലകളും ജിയോ ടെക്സൈൈറ്റലും ഉപയോഗിച്ചു പൊതിയുന്ന പണി പൂർത്തിയാകുന്നു. പൊളിക്കുന്നതിനു മുമ്പ് ഇടഭിത്തികൾ തകർക്കുന്നതിനിടെ ആൽഫ സരിന്റെ പരിസര പ്രദേശത്തെ നിരവധി വീടുകൾക്കാണു വിള്ളലുകളും തകർച്ചയും ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കുന്നതിനും സുരക്ഷാ കാര്യത്തിൽ വേണ്ടത്ര ഉറപ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ ചാര്‍മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മറ്റുചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാര്‍മിള. ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കൈപ്പിടിയിൽ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആർഭാട ജീവിതവും ദാമ്പത്യത്തിലെ തകർച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും താരം പറഞ്ഞിരുന്നു. ഒരു തരത്തിലാണ് ജീവിച്ച് പോകുന്നതെന്നും താരം പറഞ്ഞിരുന്നു.
ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നു താനെന്നും ഇടയ്ക്ക് വെച്ച് അദ്ദേഹം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 2006 ലായിരുന്നു ചാര്‍മ്മിള രാജേഷിനെ വിവാഹം ചെയ്തത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്.
വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പിന്നീട് അധികം വേഷങ്ങള്‍ ലഭിച്ചില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപ്പത്രം സമർപ്പിച്ചു. റോയി വധക്കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്
കേസിൽ നാല് പ്രതികളാണ് ഉള്ളത്. റോയിയുടെ ഭാര്യയായിരുന്ന ജോളിയാണ് ഒന്നാം പ്രതി, എം.എസ് മാത്യു, പ്രജികുമാർ, മനോജ് എന്നിവരും കേസിലെ പ്രതികളാണ്. കൊലപാതകം, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 266 സാക്ഷികളേയും കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കും. 322 രേഖകളാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചത്.
കേസിൽ ഡി.എൻ.എ ടെസ്റ്റിെൻറ ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ പറഞ്ഞു. േജാളിക്ക് വേണ്ടി വ്യാജരേഖ ചമച്ചതും വിൽപത്രത്തിൽ ഒപ്പിട്ടതും മനോജാണ്. വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ പിന്നീട് നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിസാൻ മോട്ടോർ കന്പനിയുടെ മുൻ ചെയർമാൻ കാർലോസ് ഘോൻ ജപ്പാനിൽനിന്ന് ഒളിച്ചുകടന്നു. തന്റെ കുടുംബവേരുകളുള്ള ലബനനിലാണു ഘോൻ ഇപ്പോൾ.നിസാൻ കന്പനിയെ രണ്ടു ദശകത്തോളം നയിച്ച് അതിനെ മുൻനിര കാർ കന്പനിയാക്കിയ ഘോൻ സാന്പത്തിക തിരിമറിയെത്തുടർന്നാണ് 2018 നവംബറിൽ അറസ്റ്റിലായത്. ഒരു തവണ ജാമ്യത്തിൽ പുറത്തുവന്നെങ്കിലും മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിലായി. അതിൽ ജാമ്യം ലഭിച്ചിട്ട് കുറച്ചുനാളേ ആയുള്ളൂ. ഒന്നരക്കോടി ഡോളർ ജാമ്യത്തുക അടച്ചാണു ജാമ്യത്തിലിറങ്ങിയത്.
ബ്രസീലിൽ ജനിച്ച ലബനീസ് വംശജനായ ഘോൻ ഏറെക്കാലം ഫ്രാൻസിലും പ്രവർത്തിച്ചിട്ടുണ്ട്. ബ്രസീൽ, ലബനൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ഇയാൾക്കുണ്ട്. എങ്ങനെയാണു ഘോൻ ജാപ്പനീസ് പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ചു രാജ്യം വിട്ടതെന്ന് അറിവായിട്ടില്ല. തുർക്കിയിൽനിന്ന് ഒരു സ്വകാര്യ വിമാനത്തിലാണു ലബനനിൽ എത്തിയത്. 1990 കളുടെ അവസാനം നിസാന്റെ സാരഥ്യമേറ്റ ഘോൻ കന്പനിയെ ലാഭപാതയിലെത്തിച്ചതോടെ ജപ്പാനിൽ ഏറെ ആദരിക്കപ്പെട്ടു. ഫ്രഞ്ച് കന്പനി റെനോയുമായി നിസാൻ സഖ്യമുണ്ടാക്കി. ഘോൻ അറസ്റ്റിലായതു നിസാനു വലിയ തിരിച്ചടിയായി. വില്പന കുറഞ്ഞു, ലാഭം ഇടിഞ്ഞു.
ഘോനെതിരായ കേസുകൾ 15 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്നതാണ്. കുറ്റവാളിയെന്ന മുൻവിധിയോടെയാണു ജാപ്പനീസ് നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്നും അവിടെനിന്നു നീതി ലഭിക്കില്ലെന്നും ഘോൻ ബെയ്റൂട്ടിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. അടുത്തയാഴ്ച മാധ്യമങ്ങളുമായി ബന്ധപ്പെടാമെന്നറിയിച്ച ഘോൻ തന്റെ ഒളിച്ചോട്ടത്തെപ്പറ്റി ഒന്നും പറയാൻ തയാറായില്ല.
ഡെര്‍ബിഷയര്‍: ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന് ക്ലബ് ഡെര്‍ബി കൗണ്ടിക്കായി നാളെ വെയ്ന്‍ റൂണി ഇറങ്ങുമെന്ന് ക്ലബ് മാനേജര്‍ ഫിലിപ് കോകു പറഞ്ഞു. ഇഎഫ്എല്‍ ചാമ്പ്യന്‍പ്പില്‍ ബാരന്സ്ലെയ്ക്കെതിരേയാണ് കൗണ്ടിയുടെ അടുത്ത മത്സരം. മേജര്‍ ലീഗ് സോക്കറിലെ ഡിസി യുണൈറ്റഡില്‍നിന്ന് പ്ലയര്‍ കം കോച്ചുമെന്ന നിലയിലാണ് റൂണി ഡെര്‍ബിയില്‍ ചേര്‍ന്നത്. ഓഗസ്റ്റിലാണ് ഡെര്‍ബിയുമായി കരാറിലായത്. എന്നാല്‍ ഡിസി യുണൈറ്റഡുമായി രണ്ടു വര്‍ഷം കൂടി കരാര്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് ഡെര്ബിക്കുവേണ്ടി ഇറങ്ങാനാകുമായിരുന്നില്ല.
എന്നാല്‍ ഇതിന്റെ കാലവധി ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ജനുവരി മുതല്‍ ഡെര്‍ബിക്കായി റൂണിക്ക് ഇറങ്ങാം. റൂണി ആരോഗ്യവാനാണെന്നും ആദ്യ ഇലവനില്‍ കണ്ടേക്കാമെന്നും അദ്ദേഹം ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഉയരുമെന്നും എന്നാല്‍ അദ്ദേഹത്തിന് താളം കണ്ടെത്താന്‍ കുറച്ചു കളികള്‍ വേണ്ടിവരുമെന്നും കോകു പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ 17-ാം സ്ഥാനത്താണിപ്പോള്‍ ഡെര്‍ബി കൗണ്ടി. നിലവിലെ അവസ്ഥയില്‍ ഒമ്പത് പോയിന്റ് കിട്ടിയാല്‍ മാത്രമേ പ്ലേ ഓഫിലെത്തൂ. പ്രീമിയര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ 21 പോയിന്റ് കൂടിവേണം.
പുതുവത്സരത്തില്‍ ‘ഷൈലോക്ക്’ന്റെ രണ്ടാം ടീസറുമായി മമ്മൂട്ടി. മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് സംയുക്ത പ്രതിഷേധ റാലി. പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ നടക്കും.
വൈകിട്ട് മൂന്ന് മണിയോടെ നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങുന്ന ചെറുജാഥകള്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം നിരവധി പേരാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.
ഇന്‍ഡോര്‍: ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ ഫാം ഹൗസിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യ. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മധ്യപ്രദേശ് ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം.
പ്രമുഖ ബിസിനസ് കുടുംബാംഗങ്ങളായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ധര്‍മ്മരാജ് മീന പറഞ്ഞു.
ലിഫ്റ്റ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് ഓടികൂടിയവര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) എന്ന ബന്ധു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കവിയൂരിലെ കൂട്ടമരണകേസ് അന്വേഷണത്തില്‍ സിബിഐക്ക് വീണ്ടും തിരിച്ചടി. മരണം ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുന്നത്.
2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയേയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോര്‍ട്ട്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹര്‍ജി.