പൊതുവേ ശാന്തമായി ഒഴുകിയിരുന്ന ചുളിക്ക പുഴ 3 യുവാക്കളുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇൗ പുഴ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇന്നലെ അപകടം നടന്ന പൊൻകുണ്ടം ഭാഗവും കാഴ്ചയിൽ മനോഹരിയാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്തു ഇറങ്ങാറില്ല.
വർഷങ്ങൾക്കു മുൻപ് ഇൗ ഭാഗത്തു ഒരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്ത് പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ ആഴം മനസ്സിലാക്കാതെയാണു യുവാക്കൾ പുഴയിലിറങ്ങിയത്. ആദ്യം പുഴയിലിറങ്ങിയ നിധിന് നീന്തൽ വശമുണ്ടായിരുന്നില്ല. നിധിനെ രക്ഷിക്കാനായി ശ്രമിക്കവേയാണു ജിതിനും ബിജിലാലും അപകടത്തിൽ പെട്ടത്.
‘സൂക്ഷിച്ച് ഇറങ്ങണേയെന്നു പലതവണ പറഞ്ഞതാണ്… പേടിക്കേണ്ട, ഞാൻ ദൂരേക്കൊന്നും പോകില്ലെന്നു മറുപടിയും പറഞ്ഞു ചിരിച്ചു കൊണ്ടാണ് അവൻ പുഴയിലേക്കിറങ്ങിയത്….’ മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിക്കുള്ളിൽ മൂവരും വിതുമ്പിക്കരയുകയാണ്. കളിചിരികളുമായി വിനോദയാത്രയ്ക്കെത്തിയ ആറംഗ സംഘം മടങ്ങുന്നതു 3 പേരില്ലാതെയാണ്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ നിധിൻ, ജിതിൻ, ബിജിലാൽ എന്നിവരാണ് ഇന്നലെ ചുളിക്ക പുഴയിലെ പൊൻകുണ്ടം ഭാഗത്തു മുങ്ങി മരിച്ചത്.
നിധിനാണ് ആദ്യം അപകടത്തിൽപെട്ടത്. സംഘത്തിലെ ആദർശ്, ജിതിൻ, ബിജിലാൽ, സന്ദീപ്, ആദർശ് എന്നിവർ കരയ്ക്കിരുന്നു. നിധിൻ മുങ്ങിത്താഴുന്നതു കണ്ടു രക്ഷിക്കാനായി പുഴയിലിറങ്ങിയ ജിതിനും ബിജിലാലും അപകടത്തിൽപെടുകയായിരുന്നു. അപകടം നടന്ന പൊൻകുണ്ടം ഭാഗം കാഴ്ചയിൽ സുരക്ഷിതമാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്ത് ഇറങ്ങാറില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു പെൺകുട്ടി മുങ്ങിമരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്തു പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്നു നാട്ടുകാർ പറയുന്നു.
ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് സന്തോഷിച്ചതായിരുന്നു ഇവരുമായി അടുപ്പമുള്ളവർ. യാത്രയ്ക്കിടെ പാട്ട് പാടി ചുവടുവച്ചതിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളിൽ വിശ്രമിച്ചതിന്റെയും ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്. ചിത്രങ്ങൾ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും അധികം വൈകാതെ മൂവരുടെയും മരണ വാർത്ത അറിയേണ്ടിവന്നതിന്റെ മരവിപ്പിലാണ്.
ഉറ്റ കൂട്ടുകാരായ ആറംഗ സംഘം പുറപ്പെട്ട് അധികം താമസിയാതെ തന്നെ യാത്രയ്ക്ക് തടസ്സം നേരിട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് വഴിമധ്യേ തകരാർ സംഭവിച്ചു. തുടർന്ന് തിരിച്ചെത്തി മറ്റൊരു കാർ സംഘടിപ്പിച്ച് ഇവർ യാത്ര പുറപ്പെട്ടത് ദുരന്തത്തിലേക്കായിരുന്നു. രാത്രി ഇനി യാത്ര വേണ്ട എന്ന് ഞങ്ങൾ പറഞ്ഞതാണെന്നു മരിച്ച ജിതിന്റെ പിതാവ് ധനേശൻ വിതുമ്പലോടെ പറയുന്നു. ചൊവ്വ രാത്രിയിലാണ് ഇവർ ശബരിമല ദർശനം കഴിഞ്ഞ് വന്നത്.
തുടർന്ന് അടുത്ത ദിവസം രാത്രി തന്നെ വയനാട്ടിൽ വിനോദയാത്രയ്ക്കായി പുറപ്പെടുകയായിരുന്നു. നിഥിൻ സർവേയർ കോഴ്സ് പൂർത്തിയാക്കി വിദേശത്ത് പോകാനുള്ള ശ്രമത്തിലായിരുന്നു. അമൃതാനന്ദമയി മഠത്തിലെ ഡ്രൈവറായിരുന്ന ജിതിൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പുതിയ ജോലിക്ക് കയറിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളു. നിധിനും ജിതിനും അയൽവാസികളാണ്. ഐടിഐ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിജിലാൽ പെരുമ്പള്ളിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ രാമഞ്ചേരിയിലാണ് താമസം.
പെരുമ്പള്ളി, വലിയഴീക്കൽ നിവാസികൾക്ക് വേദനയുടെ മറ്റൊരു ഡിസംബർ കൂടി. 2006 ഡിസംബർ 26നു ആയിരുന്നു ഇവിടെ 31 പേരുടെ ജീവൻ സൂനാമിയിൽ പൊലിഞ്ഞത്. അതിന്റെ 13ാം വാർഷികം വ്യാഴാഴ്ച ആചരിക്കാനിരിക്കെയാണു പെരുമ്പള്ളി, രാമഞ്ചേരി സ്വദേശികളായ 3 യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. വയനാട്ടിൽ മുങ്ങിമരിച്ച പെരുമ്പള്ളി പുത്തൻപറമ്പിൽ നിഥിൻ (24), പീക്കാട്ടിൽ ജിതിൻ കാർത്തികേയൻ (23), രാമഞ്ചേരി പുത്തൻമണ്ണേൽ ബിജിലാൽ (19) എന്നിവരുടെ അകാല വേർപാട് നാട്ടുകാരുടെ നൊമ്പരം ഇരട്ടിപ്പിക്കുന്നു.
ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ കലാ, കായിക, സാംസ്കാരിക പരിപാടികളുമായി ബെഡ്ഫോർഡ് മലയാളി അസോസിയേഷൻ പത്താം വാർഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഡിസംബർ 28 ന് വൈകുന്നേരം 4 മണിക്ക് വിൽസ്റ്റഡ് വില്ലേജ് ഹാളിൽ വച്ച് നടത്തുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഗാനമേളയും നാവിൽ സ്വാദൂറും ക്രിസ്മസ് ഡിന്നറും ഒരുക്കിയിരിക്കുന്നു. ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ പ്രോഗ്രാമും ചിൽഡ്രൻസ് സാന്റാ പാർട്ടിയും ഡിസംബർ 22 ഞായറാഴ്ച 2 മണി മുതൽ സൗത്ത്ഫീൽഡ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുവാൻ ബേബി പോട്ടയിൽ ( പ്രസിഡണ്ട് ) ബിജു ഈശോ (സെക്രട്ടറി) ബിബി ചെറിയാൻ (ട്രഷറർ ) ജോമോൻ തോമസ്, ജെഫ്രിൻ സൈമൺ, മെൽവിൻ ബേബി, ബിജി ബിനോ, ആസ്മി ജെയിംസ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് & ന്യൂ ഇയർ പ്രോഗ്രാമിലേയ്ക്കും ചിൽഡ്രൻസ് സാന്റാ പാർട്ടിയിലേയ്ക്കും ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിക്കുന്നു.
അഡ്രസ്സ് : Wilsten Village Hall
Coton End Road
BEDFORD MK45 3BX
വെറുംകൈയോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്പില്‍ തോമസ് ചാണ്ടിയുടേത്.
പത്താംക്ളാസ് വിദ്യാഭ്യാസവും ടെലിപ്രിന്റിങ്ങും പഠിച്ച ശേഷം യൂത്ത്കോണ്‍ഗ്രസ് രാഷ്ട്രീയവുമായി നടക്കുന്ന കാലത്താണ് തോമസ് ചാണ്ടി ഗള്‍ഫിലേക്ക് വിമാനം കയറിയത്. ഒരു അമേരിക്കന്‍ കപ്പലില്‍ സ്റ്റോറിന്റെ ചുമതലയുമായി ഗള്‍ഫ് ജോലി തുടങ്ങി. പുറംകടലിലെ പണിക്കിടയില്‍ ഛര്‍ദിയും അസുഖവുമായതോടെ അഞ്ചുമാസം കൊണ്ട് ആ പണി നിര്‍ത്തി. കുവൈത്തിലെത്തി ടൊയോട്ട സണ്ണിയുടെ സഹായത്തില്‍ ഒരു കമ്പനിയില്‍ ജോലി തരപ്പെട്ടു. അവിടെനിന്നാണ് തോമസ് ചാണ്ടി ജീവിതം തുടങ്ങിയത്.
അസോസിയേഷന് ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തുമെത്തിയതാണ് തോമസ് ചാണ്ടിയുടെ രാഷ്ട്രീയത്തിലെ വഴിത്തിരിവ്. മന്ത്രിമാര്‍ക്കും മറ്റും കുവൈത്തില്‍ ആതിഥ്യമരുളുകയായിരുന്നു സംഘടനയുടെ പ്രധാന പരിപാടി. അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനടക്കമുള്ളവരുമായി നല്ല അടുപ്പം ഉണ്ടാക്കാനായി.
എണ്‍പതുകളില്‍ അദ്ദേഹം കുവൈത്തില്‍ സ്കൂള്‍ ബിസിനസ്സിലേക്കു കടന്നു. അതോടെയാണ് ജീവിതം മാറുന്നത്. കുവൈത്തിലെ മലയാളി കുടുംബങ്ങള്‍ക്ക് മക്കളുടെ സ്കൂള്‍ വിദ്യാഭ്യാസം പ്രശ്നമാണെന്നു മനസ്സിലാക്കി നാലഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സ്കൂള്‍ തുടങ്ങി. ആദ്യ വര്‍ഷം നഷ്ടമായിരുന്നു. കൂട്ടുകാര്‍ പിന്‍വാങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അവരെ ഒഴിവാക്കി ചാണ്ടി സ്കൂള്‍ ഏറ്റെടുത്തു. 1985-ലായിരുന്നു ഇത്.
സ്കൂള്‍ രക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കുവൈത്ത് യുദ്ധമെത്തി. ഉണ്ടാക്കിയതെല്ലാം നശിച്ചു. വെറുംകൈയോടെ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. പിന്നീട് യുദ്ധം അവസാനിച്ചുകഴിഞ്ഞ് വീണ്ടും കുവൈത്തിലേക്ക് മടങ്ങി. പിന്നെ, ഒരു കയറ്റമായിരുന്നുവെന്നാണ് തോമസ് ചാണ്ടി പറയാറ്. അഞ്ചു സ്കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റൊറന്റ്… ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഒപ്പം നാട്ടിലും ഹോട്ടല്‍ വ്യവസായത്തില്‍ കാലുകുത്തി. ആലപ്പുഴയില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ലേക് പാലസ് റിസോര്‍ട്ട് ആരംഭിച്ചുകൊണ്ടായിരുന്നു അത്. ഇതിനിടെ, ‘കുവൈത്ത് ചാണ്ടി’ എന്ന വിളിപ്പേരുംകിട്ടി.
ലോകത്തെങ്ങും യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഈ ജോലി നിങ്ങള്‍ക്ക് പറഞ്ഞിരിക്കുന്നതാണ്. വര്‍ഷം 40 ലക്ഷം രൂപ ശമ്പളമുള്ള സ്വപ്നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത് ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ കൊം വാരിയര്‍ അക്കാദമിയുടെ സ്ഥാപകനാണ് മാത്യു ലെപ്രേ.
മാത്യു ലെപ്രേയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. മാത്യു ലെപ്രേ നല്കുന്ന ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ട്. മാത്യുവിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ പകര്‍ത്തണം. ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവ് നിര്‍ബന്ധം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.
വര്‍ഷം 55,000 ഡോളര്‍ (ഏകദേശം 40 ലക്ഷം രൂപ) ആയിരിക്കും പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ക്ക് ശമ്പളമായിട്ട് മാത്രം ലഭിക്കുക.യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മാത്യു സ്പോണ്സര് ചെയ്യും. 27-കാരനായ മാത്യുവിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്പ്ലോഡ് ചെയ്യേണ്ടതും ജോലിയുടെ ഭാഗമാണ്. അഭിമുഖത്തിന് ശേഷമാവും തിരഞ്ഞെടുപ്പ്. തിരിഞ്ഞെടുക്കുന്നയാളെ 2020 മാര്‍ച്ച് 31നായിരിക്കും പ്രഖ്യാപിക്കുക. ജോലിക്ക് അപേക്ഷ നല്‍കാനുള്ള ലിങ്ക് ഇതാണ്
https://ecomwarrioracademy.com/personal-photographer/?fbclid=IwAR36Z71NsNwuigRhCYplQFyKleHOqCrNd-JImmiCENdSUws3rIVl1iQwxlc
സുരേന്ദ്രൻ ആരക്കോട്ട്.
ലണ്ടൻ:- നിലവിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും, ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ മുൻ പ്രസിഡന്റും, മലയാളിയും ആയ ശ്രീ വി. മുരളീധരന് ഡിസംബർ 18 വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ വക ഗംഭീര സ്വീകരണമൊരുക്കി.
സിഖ് മതാചാര്യനായ ശ്രീ ഗുരു നാനാക് ദേവ്ജിയുടെ 550-ആം ജന്മ വാർഷിക ആഘോഷങ്ങളിൽ സംബന്ധിക്കാനായി ഇന്ത്യൻ ഗവൺമെന്റ് പ്രതിനിധിയായി യുകെയിൽ എത്തിച്ചേർന്ന കേന്ദ്രമന്ത്രിയെ ആദരിക്കാനായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. രുചി ഗനശ്യാം ആണ് നെഹ്റു സെന്ററിൽ സ്വീകരണമൊരുക്കിയത്. ചടങ്ങിൽ ശ്രീമതി രുചി ഗനശ്യാം, ലോർഡ് രമീന്ദാർ സിംഗ് റേഞ്ചർ എന്നിവർക്ക് പുറമെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട ഇന്ത്യൻ വംശജർ പങ്കെടുക്കുകയുണ്ടായി.

ഇന്ത്യയുടെ മഹത്തായ പൈതൃകവും, നൂറ്റാണ്ടുകളെ അതിജീവിച്ച സംസ്കാരവും തന്റെ പ്രസംഗത്തിൽ ഉയർത്തിക്കാട്ടിയ കേന്ദ്ര മന്ത്രി ശ്രീ. മുരളീധരൻ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റു ലോക രാജ്യങ്ങൾ ബഹുമാനിക്കാൻ തുടങ്ങിയിരിക്കുന്നത് ശുഭോതർക്കമാണെന്നു സൂചിപ്പിച്ചു. നമ്മുടെ അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ മുന്നണികൾ എന്നും ഇന്ത്യക്കു സുശക്തമായ സർക്കാരുകളെയാണ് നൽകിയിട്ടുള്ളത്. ബ്രിട്ടനിലും ഇന്ത്യയിലും പിന്തുടരുന്ന ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് എടുത്തുകാണിക്കുന്നതെന്നു ശ്രീ. മുരളീധരൻ അഭിപ്രായപ്പെട്ടു.

ക്ഷണം ലഭിച്ചതനുസരിച്ച് സ്വീകരണ ചടങ്ങിൽ സംബന്ധിച്ച യുക്മ നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മയുടെ ലണ്ടൻ ഓർഗനൈസർ എബ്രഹാം ജോസ് പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റർ സുരേന്ദ്രൻ ആരക്കോട്ട് എന്നിവർ കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരനുമായി നേരിട്ട് സംസാരിക്കുകയും യുകെയിലെ മലയാളികളെയാകെ ഒറ്റക്കുടക്കീഴിൽ അണിനിരത്തുന്ന യുക്മ എന്ന സംഘടന നടത്തുന്ന സാമൂഹിക – സാംസ്കാരിക പരിപാടികളെക്കുറിച്ചും ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഹൈക്കമ്മീഷന്റെ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്നു ഉറപ്പു നൽകി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന് വാര്‍ത്ത നല്കി ജനം ടി വി. കാര്‍ണ്ണാടകയില്‍ നിന്നുള്ള ബിഗ് ന്യൂസെന്ന ഇംഗ്ലീഷ് ചാനലിന് പിന്നാലെയാണ് ജനം ടി വി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരേയും കാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇവര്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് ജനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതോളം വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നും ഇവരുടെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
മംഗളൂരുവില്‍ ( വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് റിപ്പോര്‍ട്ടിംഗ് അനുവദിക്കാതെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ടിംഗ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ക്യാമറ അടക്കമുള്ളവയും പോലീസ് പിടിച്ചെടുത്തിരുന്നു. ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം അറിയിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഒടുവിൽ നീണ്ട സമ്മർദ്ദത്തെ തുടർന്ന് ഏഴു മണിക്കുറുകൾ ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകര്‍ തലപ്പാടിയിലെത്തിച്ചശേഷം കേരള പൊലീസിന് കൈമാറി. ഏഴുമണിക്കൂര്‍ തടഞ്ഞുവച്ചശേഷം വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ വിട്ടുനല്കിയിട്ടില്ല.
പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റ് മോര്‍ട്ടം അടക്കമുളള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ പൊലീസ് സംഘവുമായി ഇടപെട്ടത്. കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചെയ്തു.
റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും അടക്കം പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് കമ്മിഷണറുടെ വിശദീകരണം.

ജോൺ കുറിഞ്ഞിരപ്പള്ളി
തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയ സംവിധായകൻ ആണ് ലാൽ ജൂനിയർ. ആദ്യ സിനിമ ‘ഹണിബീ’ക്കും മുന്നേ ‘ഡെബ്റ്റ് ‘എന്ന ഹ്രസ്വ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയ അദ്ദേഹം പക്ഷേ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുകയായിരുന്നു . ‘ഹൈ, ഐ ആം ടോണി ‘എന്ന ഡാർക്ക് മൂഡിലുള്ള ത്രില്ലർ സിനിമ നിരൂപകരും സിനിമ പ്രേമികളും ഒരുപാട് പുകഴ്ത്തിയെങ്കിലും , ഒരു വിഭാഗം പ്രേക്ഷകർ ആ സിനിമയെ ആക്രമിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. ‘ഹണിബീ- 2’ വിലൂടെ വീണ്ടും മടങ്ങി വന്നെങ്കിലും ഹണിബീയുടെ പ്രേക്ഷകരെ പഴയ പോലെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ പോയത് ആ സിനിമയെയും മറ്റൊരു പരാജയത്തിലേക്ക് നയിച്ചു. പക്ഷേ തോൽവികളിൽ തളരാതെ അയാൾ പിന്നെയും തിരിച്ചു വന്നു, ക്യാമറയുടെ മുന്നിലേക്ക്. ഈ വർഷം ഇറങ്ങിയ അണ്ടർവേൾഡ് എന്ന സിനിമയിലെ പ്രതിനായകനായി ലാൽ ജൂനിയർ പ്രേക്ഷകരുടെ കയ്യടി നേടി , വീണ്ടും സംവിധായക മേലങ്കി അണിയാൻ തീരുമാനിച്ചപ്പോൾ ലാൽ ജൂനിയറിനോടൊപ്പം കൈ കോർക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയുടെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരൻ സച്ചിയും തയാറായതോടെ ആണ് ‘ഡ്രൈവിംഗ് ലൈസൻസ് ‘എന്ന സിനിമ പിറവി കൊണ്ടത് .
മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സിദ്ദിഖ് ലാലിന്റെത്. സിദ്ദിഖ് ലാല്‍ ലേബലില്‍ വന്ന പല സിനിമകളും വിലിയ ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ട് ഇല്ലാതായി. അതിന്റെ കാരണങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല. സിനിമകള്‍ ഒന്നിച്ച് ചെയ്യാറില്ലെങ്കിലും വ്യക്തിപരമായി ഇവര്‍ തമ്മില്‍ ഇന്നും വലിയ സൗഹൃദം തന്നെയാണ്.
തന്റെ എല്ലാ സിനിമകളെക്കുറിച്ചും സിദ്ദിഖ് അങ്കിള്‍ അഭിപ്രായം പറയാറുണ്ടെന്നും ടോണിയാണ് അങ്കിളിനിഷ്ടപ്പെട്ട സിനിമയെന്നുമാണ് അഴിമുഖത്തിനു നല്കിയ അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. സിദ്ദിഖ് സാര്‍ ലാല്‍ ജൂനിയറിന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
“എന്റെ സിനിമകളില്‍ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിള്‍ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകള്‍ ആണ്, ബാക്കി സിനിമകള്‍ ഒക്കെ ചെയ്യാന്‍ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകള്‍ എല്ലാവര്ക്കും ചെയ്യാന്‍ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാര്‍ഡ് ആയിരുന്നു.” ലാല്‍ ജൂനിയര്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
എന്താണ് ഡ്രൈവിംഗ് ലൈസൻസ്?
ഡ്രൈവിംഗ് ലൈസൻസ് സത്യത്തിൽ ഒരു “പൊളിറ്റിക്കൽ ഡ്രാമ “ആണ് .അധികാരം ഉള്ള ഒരാൾ അധികാരം ഇല്ലാത്ത മറ്റൊരാളെ എങ്ങനൊക്കെ ഉപദ്രവിക്കാം, അതുപോലെ മനുഷ്യന്റെ മനസ്സിലുള്ള ഈഗോ വർക്ഔട്ട് ആവുമ്പോൾ രണ്ടു പേർ തമ്മിൽ എങ്ങനൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം എന്നൊക്കെ സംസാരിക്കുന്ന ഒരു സിനിമ ആണ്. പിന്നെ ഇന്ത്യയിലെ ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന രണ്ട് കാര്യങ്ങളാണ് സിനിമയും ക്രിക്കറ്റും, അത്രത്തോളം ആരാധകർ ഉള്ള രണ്ട് മേഖലകൾ ആണത്. അത്തരത്തിൽ ഒരു ആരാധകന്റെയും അയാളിഷ്ടപ്പെടുന്ന ഒരു സൂപ്പർ താരത്തിന്റെയും കഥ പറയുന്ന സിനിമ കൂടി ആണ് ഡ്രൈവിംഗ് ലൈസൻസ്.
എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസിലേക്ക് എത്തുന്നത്?
ആദ്യ സിനിമ ഹണിബീക്ക് ശേഷം എന്ത് പ്രൊജക്റ്റ് എന്ന് ആലോചിക്കുന്ന സമയത്താണ് ഒരു സൂപ്പർസ്റ്റാർ പടം ചെയ്യാം എന്നൊരു തോട്ട് ഉണ്ടാവുന്നത് .സച്ചിയേട്ടൻ ശരിക്കും മറ്റൊരു സംവിധായകന് വേണ്ടി എഴുതിയ കഥയായിരുന്നു ഇത്. സച്ചിയേട്ടനിൽ നിന്ന് ഈ കഥ കേട്ടപ്പോ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി, അങ്ങനെ ഞാൻ പുള്ളീടെ പുറകെ നടന്ന് ചോദിച്ച് ഒടുവിൽ പപ്പയെ കൊണ്ട് വിളിപ്പിച്ച് ആ കഥ വാങ്ങുകയായിരുന്നു. അന്നത് മമ്മൂക്കയെ വച്ച് ചെയ്യാം എന്ന പ്ലാനിലായിരുന്നു, പക്ഷേ പല കാരണങ്ങൾ കൊണ്ട് മമ്മൂക്ക മാറിയപ്പോൾ, പിന്നെ അത് മുൻപോട്ട് കൊണ്ടുപോകാൻ കെൽപ്പുള്ള ഒരു സ്റ്റാറിനെ കിട്ടാതെ വരികയും അങ്ങനെ ആ തിരക്കഥ നമ്മൾ ഹോൾഡ് ചെയ്ത് വയ്ക്കുകയും ചെയ്തു. അങ്ങനെ ആണ് ടോണിയും, കിംഗ് ലയറും, ഹണി ബീ 2വും സംഭവിച്ചത്. അങ്ങനെ ഇരിക്കെ സച്ചിയേട്ടനിൽ നിന്ന് പൃഥ്വിരാജ് ഈ കഥ കേട്ടു. പുള്ളിക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെ ആണ് ഡ്രൈവിംഗ് ലൈസൻസ് സംഭവിക്കുന്നത്.
മമ്മൂക്കയ്ക്ക് ശേഷം പൃഥ്വിരാജ് എന്ന തീരുമാനം?
പൃഥ്വിരാജിനെ നമ്മൾ തീരുമാനിച്ചതല്ല, പുള്ളി ഈ കഥ ഇഷ്ടപ്പെട്ട് അത് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടോ അതൊരു ശരിയായ തീരുമാനം ആയിരുന്നു. ഞാൻ ഈ കഥയുമായി എനിക്ക് ചെല്ലാൻ കഴിയുന്ന അഭിനേതാക്കളുടെ അടുത്തൊക്കെ പോയതാണ്, അവർക്കെല്ലാവർക്കും തന്നെ ഈ കഥ വളരെ ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ അവർക്കാർക്കും ഈ കഥാപാത്രത്തെ പുൾ ഓഫ് ചെയ്യാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ഒരു സൂപ്പർസ്റ്റാർ എന്ന റോൾ ചെയ്യണമെങ്കിൽ ഒന്നുകിൽ അത് ഒരു റിയൽ സൂപ്പർസ്റ്റാർ ആയിരിക്കണം, അല്ലെങ്കിൽ അത് നിലനിൽക്കില്ല. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം മലയാള സിനിമയിൽ അത് പുൾ ഓഫ് ചെയ്യാൻ ഇപ്പോൾ പൃഥ്വിരാജിനേ കഴിയൂ .ഞാൻ ആയിട്ട് തീരുമാനിച്ചതല്ല, എനിക്ക് ഭാഗ്യം പോലെ വന്ന് സെറ്റ് ആയതാണ്.
സുരാജ് വെഞ്ഞാറമൂടിനെ ഈ കഥയിലേക്ക് എത്തിച്ചത് എങ്ങനെയാണ്?
അത് ശരിക്കും പൃഥ്വിരാജ്ന്റെ സജഷൻ ആയിരുന്നു. നമ്മൾ ഇങ്ങനെ ഒരുപാട് പേരെ ആലോചിക്കുകയും ഫിക്സ് ആവാതിരിക്കുകയും ചെയ്യുന്ന സമയത്ത് രാജുവേട്ടനാണ് സുരാജ് ചെയ്താ നന്നാവില്ലേ എന്ന് എന്നോട് ചോദിച്ചത്. കേട്ടപ്പോൾ നല്ല ഓപ്ഷൻ ആണെന്ന് തോന്നുകയും അങ്ങനെ സുരാജേട്ടനിലേക്ക് എത്തുകയും ആയിരുന്നു.
സൂപ്പർസ്റ്റാറിന്റെ ആരാധകനായി സുരാജ് എത്തിയപ്പോൾ?
ഒരു സൂപ്പർസ്റ്റാറും ഒരു സാധാരണക്കാരനായ ആരാധകനും. അവരാണ് ഈ കഥയിലെ നായകന്മാർ. സുരാജേട്ടന് അങ്ങനെ ഒരു സാധാരണക്കാരന്റെ ഇമേജ് നമുക്കെല്ലാവർക്കും ഇടയിലുണ്ട്. ആളുകൾ സ്വന്തം വീട്ടിലെ ഒരു അംഗം എന്നത് പോലെ അംഗീകരിച്ചിട്ടുള്ള ഒരു ആക്ടർ ആണ് സുരാജേട്ടൻ. അതുകൊണ്ട് തന്നെ പുള്ളിക്ക് ഇത് ചെയ്യാൻ കഴിയുമോ എന്നൊരു സംശയം ഒന്നും നമുക്കില്ലായിരുന്നു. ഞാൻ ഈ കഥ പറഞ്ഞ എല്ലാ താരങ്ങളും പറഞ്ഞത് സുരാജേട്ടന്റെ റോൾ ചെയ്തോളാം എന്നാണ്, അതത്രയ്ക്ക് മനോഹരമായ ഒരു ക്യാരക്ടർ ആണ്. സുരാജേട്ടൻ അത് ഗംഭീരമാക്കിയിട്ടുണ്ട്.
ആദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യുന്നത്, എങ്ങനെയുണ്ടായിരുന്നു?
അത് ഗംഭീര അനുഭവം ആയിരുന്നു. ഞാനൊന്നും സത്യത്തിൽ ഒരു നല്ല എഴുത്തുകാരനല്ല എന്ന് തിരിച്ചറിയുകയായിരുന്നു. ശരിക്കും ഇഷ്ടപ്പെട്ടു ആ പ്രോസസ്സ്. കാരണം ഞാൻ ഇത്തവണ സംവിധായകൻ എന്ന നിലയിൽ എന്റെ വർക്കിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത്. പിന്നെ അത് വളരെ സോളിഡ് ആയ ഒരു തിരക്കഥ ആയിരുന്നു. അതിനെ എത്ര അടിപൊളി ആയി എടുക്കാം എന്നത് ഒരു വെല്ലുവിളി ആയിരുന്നു. എനിക്ക് അറിയാവുന്ന മേഖലയിൽ ഇത്തവണ എനിക്ക് ഒരുപാട് എക്സ്പ്ലോർ ചെയ്യാൻ പറ്റി. അത് ഈ സിനിമയ്ക്കും എനിക്കും ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
മൂന്ന് സിനിമകൾ ചെയ്തതിൽ രണ്ടും പരാജയങ്ങൾ ആയിരുന്നു, പരാജയങ്ങളിൽ വിഷമം തോന്നിയിട്ടുണ്ടോ?
തീർച്ചയായിട്ടും, വിഷമം തോന്നിയിട്ടില്ലെന്ന് പറഞ്ഞാൽ അത് വലിയ നുണയായിപ്പോകും. നമ്മൾ എല്ലാ സിനിമകൾ ചെയ്യുന്നതും സൂപ്പർഹിറ്റ് ആവാൻ വേണ്ടി തന്നെയാണ്. നമുക്ക് നിലനിൽപ്പുള്ളതും സിനിമകൾ ഓടുമ്പോൾ തന്നെയാണ്. ടോണി ഞാൻ ഏറ്റവും എൻജോയ് ചെയ്ത് വർക്ക് ചെയ്ത ഒരു സിനിമയാണ്. എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ അഭിനേതാക്കൾ, എന്ത് ചോദിച്ചാലും തരുന്ന ഒരു പ്രൊഡ്യൂസർ. ശരിക്കും ടോണി ഒരു ടെക്നിക്കൽ സിനിമ ആയിരുന്നു. ഒരു ടെക്നിഷ്യൻ എന്ന നിലയിൽ ഞാൻ ഒരുപാട് എക്സ്പ്ലോർ ചെയ്ത സിനിമയാണ്. അതുകൊണ്ട് എനിക്ക് അത്ര നിരാശ തോന്നിയില്ല. പക്ഷേ ഹണിബീ 2 ശരിക്കും വിഷമിപ്പിച്ചു. അത് ശരിക്കും കാശ് ഉണ്ടാക്കാൻ വേണ്ടി ചെയ്ത ഒരു കൊമേർഷ്യൽ സിനിമ ആയിരുന്നു. അല്ലാതെ ഒരു ആർട്ട് എലമെന്റ് ഒന്നും അതിനുണ്ടായിരുന്നില്ല. ആ സിനിമയുടെ പരാജയം എന്നെ പഠിപ്പിച്ചത് എനിക്ക് പറ്റുന്ന തരത്തിലുള്ള സിനിമ ചെയ്താ മതി എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ പരാജയങ്ങൾ നേട്ടവുമാണ്.
ഹണി ബി 2 ചെയ്യേണ്ടിയില്ലായിരുന്നു എന്ന് തോന്നിയിരുന്നോ?
ശരിക്കും അത് മറ്റൊരു നടനെ വച്ച് ചെയ്യാൻ വേണ്ടി ആലോചിച്ച വേറൊരു കഥയായിരുന്നു. അത് ഹണി ബീയുടെ പ്ലോട്ടിലേക്ക് ഇടുകയായിരുന്നു, പക്ഷേ ആ കഥ അങ്ങനെ അല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഹണി ബീ 2 സംഭവിക്കുമായിരുന്നു, പക്ഷേ അതിങ്ങനെ ആവില്ലായിരുന്നു.
ടോണി ഈ കാലഘട്ടത്തിൽ ചെയ്തിരുന്നേൽ സ്വീകരിക്കപ്പെടുമായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ടോ?
പരീക്ഷണം എന്നത് എന്നെങ്കിലും സ്വീകരിക്കപ്പെടും, എന്നാൽ അതിൽ മിക്കതും ഇറങ്ങിയ കാലത്ത് പരാജയം ആയിരിക്കും. ടോണി ഒരു പരാജയപ്പെട്ട പരീക്ഷണം ആയിരുന്നു, അതിന്ന് ചെയ്താൽ വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ മനസിലാക്കിയ ഒരു കാര്യം പറയാം, നമ്മൾ പരീക്ഷണം നടത്തുമ്പോൾ കഴിവതും നമ്മുടെ പൈസയ്ക്ക് തന്നെ ചെയ്യാൻ ശ്രമിക്കണം, അല്ലേൽ അത് വല്ലാത്ത ഒരു ഭാരം ആയിരിക്കും. ഇപ്പോൾ ഞാൻ ഒരു സിനിമ ആലോചിക്കുന്നുണ്ട് ” ഫ്ലവർ പവർ ” ,അത് പൂർണ്ണമായും ഒരു പരീക്ഷണമാണ്,വളരെ അധികം സെൻസേഷണൽ ആയ വിഷയം പറയുന്ന ഒരു ഫീമെയിൽ ഓറിയന്റഡ് സിനിമ ആണ്. അത് ഞാൻ എന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, അതിന്റെ ഒരുക്കത്തിലാണ്.
നടനായി ഇനിയും പ്രതീക്ഷിക്കാമോ?
എനിക്കറിയില്ല, ശരിക്കും നമുക്ക് ആക്ടിങ് കരിയർ പ്ലാൻ ചെയ്യാൻ പറ്റില്ല. മറ്റുള്ളവരാണ് നമ്മുടെ ഭാവി അതിൽ തീരുമാനിക്കുന്നത്. ഞാനായിട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ ഒരിക്കലും അഭിനയിക്കില്ല, എനിക്ക് ചെയ്യാൻ പറ്റുന്ന നല്ല വേഷങ്ങൾ വന്നാൽ തീർച്ചയായിട്ടും അഭിനയിക്കും.
ടീസറിലും ട്രെയ്ലറിലും ഒക്കെ കണ്ട ഫാൻ എന്ന സിനിമയുമായി ഉള്ള സാമ്യം?
സാമ്യം ഉണ്ടാവാം, കാരണം ഫാൻ ഒരു ആരാധകന്റെ കഥ ആയിരുന്നു പറഞ്ഞത്. ഇതിലും ഒരു ആരാധകന്റെ കഥ പറയുന്നുണ്ട്. രണ്ടിലും പറയുന്ന ഇമോഷൻ ഒന്നാണ്, പക്ഷേ അത് പറയുന്ന വിഷയങ്ങൾ വേറെയാണ്.
ഡ്രൈവിംഗ് ലൈസൻസിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണ്?
പൃഥ്വിരാജ് , സുരാജ് എന്നിവർ കഴിഞ്ഞാൽ മിയ, ദീപ്തി സതി, മാസ്റ്റർ ആദിഷ്, നന്ദു, ലാലു അലക്സ്, സുരേഷ് കൃഷ്ണ, സൈജുകുറുപ്പ്, മേജർ രവി, വിജയരാഘവൻ, ഇടവേള ബാബു, അരുൺ, നന്ദു പൊതുവാൾ, ശിവജി ഗുരുവായൂർ, സുനിൽ ബാബു, വിജയകുമാർ, അനീഷ് ജി മേനോൻ, മൃദുൽ നായർ, സോഹൻ സീനുലാൽ, കലാഭവൻ നവാസ്, കലാഭവൻ ഹനീഫ് അങ്ങനെ ഒരുപാട് വലിയ ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗം ആണ്.
മലയാള സിനിമയിൽ ഈ അടുത്തൊന്നും ഇത്രയും വലിയ ആർട്ടിസ്റ്റുകൾ ഉള്ള ഒരു സിനിമ വന്നിട്ടില്ല, എങ്ങനെയായിരുന്നു ഈ കാസ്റ്റിംഗ്?
ഈ പടത്തിൽ കാസ്റ്റിംഗ് വളരെ പ്രധാനം ആയിരുന്നു. ഇവരെല്ലാവരും തന്നെ ഡിമാൻഡിങ് ആയിരുന്നു ഈ കഥയിൽ. ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും പറയുന്ന കാര്യങ്ങൾ പ്രാധാന്യം ഉള്ളതും ആളുകളിലേക്ക് എത്തേണ്ടതും ആണ്. അപ്പോ ഒരു പുതിയ ആളെ കൊണ്ട് വന്ന് ആളുകൾക്ക് പരിചയപ്പെടുത്താനുള്ള സമയം തിരക്കഥയിൽ ഇല്ല. അതുകൊണ്ട് പ്രേക്ഷകർക്ക് കാണുമ്പോൾ തന്നെ ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആർട്ടിസ്റ്റിനെ ചൂസ് ചെയ്യുകയായിരുന്നു. അത് വളരെ നന്നായി വന്നിട്ടുമുണ്ട്.
സ്ഥിരം ടീമിൽ നിന്ന് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ വരുന്നത്, അതിന്റെ കാരണം?
ശരിക്കും ഈ പടം ആദ്യം പ്ലാൻ ചെയ്യുമ്പോൾ എന്റെ സ്ഥിരം ടീം തന്നെയായിരുന്നു. പിന്നെ ഞാൻ അണ്ടർവേൾഡിൽ അഭിനയിക്കുമ്പോഴാണ് അലക്സിനെയും യാക്സ്നെയും നേഹയെയും ഒക്കെ പരിചയപ്പെടുന്നത്. പിന്നേ ഈ സിനിമ തുടങ്ങേണ്ട സമയം എന്റെ കൂടെ ഉണ്ടായിരുന്നവർ അവരുടെ മറ്റ് പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. പിന്നെ മാറ്റം നല്ലതാണ്, കാരണം ഞാൻ പഠിക്കുന്നത് എന്റെ ഒപ്പം വർക്ക് ചെയ്യുന്നവരിൽ നിന്നാണ്. പുതിയ ആളുകൾ വരുമ്പോൾ നമ്മുടെ അറിവും കൂടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സിദ്ദിഖ് സാർ ലാൽ ജൂനിയറിന്റെ സിനിമകൾ കണ്ട് അഭിപ്രായം പറയാറുണ്ടോ?
തീർച്ചയായിട്ടും. എന്റെ സിനിമകളിൽ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിൾ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകൾ ആണ്, ബാക്കി സിനിമകൾ ഒക്കെ ചെയ്യാൻ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകൾ എല്ലാവർക്കും ചെയ്യാൻ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാർഡ് ആയിരുന്നു.
വീട്ടുകാരുടെ ഇടപെടൽ ഉണ്ടോ സിനിമകളിൽ? അവരുടെ ഒരു പിന്തുണയെ പറ്റി?
എന്റെ സപ്പോർട്ട് എന്നും അവര്‍ തന്നെയാണ്. ഒരു കഥ വന്ന് കഴിഞ്ഞാൽ എന്റെ ആദ്യ ഘട്ട ചർച്ചകൾ ഒക്കെ വീട്ടിൽ തന്നെയാണ്, അവരെല്ലാം എന്റെ സിനിമകളിൽ ഇൻവോൾവ്ഡ് ആണ്. ഫാസിൽ സാർ വീട്ടുകാരെ റിലീസിന് മുന്നേ സിനിമ കാണിക്കുന്ന ആളായിരുന്നു, പപ്പയും പണ്ട് മുതലേ റിലീസിന് മുന്നെ എല്ലാരേയും സിനിമ കാണിക്കുവായിരുന്നു. ഞാനും ആ രീതി തന്നെ ആണ് ഫോളോ ചെയ്യാറ്. അവരെ എല്ലാം ഞാൻ സിനിമ കാണിക്കാറുണ്ട് റിലീസിന് മുന്നെ, അവരുടെ അഭിപ്രായങ്ങൾ എനിക്ക് വളരെ പ്രധാനം ആണ്.
അടുത്ത സിനിമ?
അടുത്തത് പപ്പ തിരക്കഥ എഴുതി ഞാൻ സംവിധാനം ചെയ്യുന്ന സിനിമയാണ്. “സുനാമി” എന്നാണ് പേരിട്ടിരിക്കുന്നത്. ആസിഫ് ആണ് നായകൻ, ഒപ്പം ബാലു വർഗ്ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിന്നെ അഭിനയിക്കാൻ ഓഫർ വന്നിട്ടുള്ള രണ്ട് പ്രൊജക്ടുകൾ ഉണ്ട്. അതിന് ശേഷമാണ് “ഫ്ലവർ പവർ” ചെയ്യുന്നത്. അതെന്റെ ഒരു ഡ്രീം സിനിമ ആണ്.
മുന്‍മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. പിണറായി മന്ത്രിസഭയിലെ അംഗമായിരുന്നു. കുട്ടനാട് എംഎല്‍എ ആയിരുന്നു. ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 72 വയസ്സാണ്. കൊച്ചിയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.
അര്‍ബുദരോഗ ചികിത്സയിലായിരുന്നു തോമസ് ചാണ്ടി.കേരള രാഷ്ട്രീയത്തില്‍ എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു തോമസ് ചാണ്ടി. എന്‍സിപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രധാന പങ്കുവെച്ച നേതാവാണ്.
പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിക്കെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. പർവേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് ഇസ്ലാമാബാദിലെ സെൻട്രൽ സ്ക്വയറിൽ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന വിധിന്യായത്തിലെ പരാമർശം ശിക്ഷ വധിച്ച ജഡ്ജിയുടെ മാനസികനില തകരാറിലാണെന്നാണ് കാണിക്കുന്നതെന്നു പാക്കിസ്ഥാന് ഫെഡറല്‍ നിയമ വകുപ്പ് മന്ത്രി ഫറൂഖ് നസീം പ്രതികരിച്ചു.
വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവൻ പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് മുഷറഫിന്റെ മൃതദേഹം ഡി തെരുവിൽ (ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്ന വിചിത്ര നിർദേശം. വിധിയിൽ സർക്കാർ അപ്പീൽ പോകുമെന്നും ജഡ്ജിയെന്ന നിലയിൽ തുടർന്ന് വിധിന്യായം പുറപ്പെടുവിക്കുന്നതിൽ നിന്ന് വഖാർ അഹ്മദ് സേത്തിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം ജുഡിഷ്യൽ കൗൺസിലിനെ സമീപിക്കുമെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.
മുഷറഫിന്റെ വധശിക്ഷയ്ക്കെതിരെ പാക്ക് സൈന്യത്തിൽ അതൃപ്തി പുകയുന്നതിനിടെയാണ് പിന്തുണയുമായി സർക്കാർ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും സുപ്രീം കോടതിയും സ്ഥിതിചെയ്യുന്ന തെരുവിൽ മുഷറഫിനെ തൂക്കണമെന്ന വിധിന്യായം തന്നെ ന്യായാധിപന്റെ പ്രതികാരബുദ്ധിയും മതിഭ്രമവുമാണ് കാണിക്കുന്നതെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.
പെഷാവര്‍ കോടതിയുടെ വിധി ഭരണഘടനാലംഘനമാണെന്ന് അറ്റോര്‍ണി ജനറല്‍ മന്‍സൂര്‍ ഖാന് വ്യക്തമാക്കി. മുഷറഫിന്റെ അസാന്നിധ്യത്തിലായിരുന്നു കോടതി നടപടികളും വിധിപ്രസ്താവവും. മുഷറഫിന് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നു കുറ്റപ്പെടുത്തിയ മൻസൂർ ഖാൻ മുഷറഫിന് നീതി ലഭിച്ചില്ലെങ്കിൽ ആ അനീതിക്കെതിരെ സർക്കാർ നിലകൊള്ളുമെന്നും വ്യക്തമാക്കി. മുന്‍ സൈനിക ഭരണാധികാരിക്ക് വധശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ തെഹ്രികെ ഇന്‍സാഫ് അടിയന്തര യോഗം ചേർന്നിരുന്നു. നിർഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രി ഇമ്രാൻഖാൻ വിധിന്യായത്തെ വിശേഷിപ്പിച്ചത്.
നീത്യന്യായ നടപടികളെ പാടെ അവഗണിച്ചുകൊണ്ടാണ് പ്രത്യേക കോടതി രൂപീകരിച്ചതെന്നും സ്വന്തം ഭാഗം വിശദീകരിക്കാനുള്ള മൗലികാവകാശം മുഷറഫിന് നിഷേധിക്കപ്പെട്ടതായും സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു. കേസിൽ ധൃതി പിടിച്ചാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പ്രാകൃതമായ ഈ ശിക്ഷാ നടപടി അംഗീകരിക്കില്ലെന്നും പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ആസിഫ് ഗഫൂർ പ്രതികരിച്ചു. എല്ലാ മൂല്യങ്ങൾക്കും എതിരാണു വിധിയെന്നു ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു.
രാജ്യസുരക്ഷയ്ക്കായി അങ്ങേയറ്റം പ്രവർത്തിച്ചിട്ടുള്ള ശക്തനായ ഭരണാധികാരിയാണ് മുഷറഫ്. അദ്ദേഹത്തെ രാജ്യദ്രോഹിയെന്നു വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. വിധി പറഞ്ഞ ബെഞ്ചിലെ ഒരംഗമായ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നസർ അക്ബർ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. 42 പേജുള്ള വിയോജന വിധിയെഴുതിയ അദ്ദേഹം മുഷറഫിന്റെ മൃതദേഹം വലിച്ചിഴച്ച് തൂക്കണമെന്ന നിർദേശത്തോടും വിയോജിച്ചു.
പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണു മുന്‍ സൈനിക മേധാവിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുന്നതും വധശിക്ഷയ്ക്കു വിധിക്കുന്നതും. 2007 നവംബർ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാര്‍ച്ച് 31നാണ് പർവേസ് മുഷറഫിനെതിരെ കേസെടുത്തത്. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി സ്ഥാനമേറ്റ മുഷറഫ് ഇംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായി 2008ൽ സ്ഥാനമൊഴിഞ്ഞു.
2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇപ്പോൾ മുഷറഫിന് വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന് വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന് വിട്ട് ദുബായിലെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.
2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായിൽ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. യുഎഇയും പാക്കിസ്ഥാനുമായി കുറ്റവാളി കൈമാറ്റക്കരാർ ഇല്ലാത്തതിനാൽ വധശിക്ഷ നടപ്പാകില്ലെന്നു തന്നെയാണ് മുഷറഫിന്റെ അനുയായികളും വിശ്വസിക്കുന്നതും.