Latest News

മലയാളികളുടെ പ്രിയ സീരിയൽ താരമാണ് യമുന. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി നിറഞ്ഞു നില്‍ക്കുന്ന യമുന തന്റെ ജീവിതത്തിലെ ചില വിമര്‍ശനങ്ങളെക്കുറിച്ച്‌ തുറന്നു പറയുകയാണ്. സംവിധായകന്‍ എസ്.പി മഹേഷുമായുള്ള വിവാഹ മോചനത്തെ ക്കുറിച്ചാണ് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്. 2019 ല്‍ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ 2016 മുതല്‍ തങ്ങള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് യമുന പങ്കുവച്ചു. ‘ആമി, ആഷ്മി എന്നീ രണ്ടു പെണ്‍മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ 9 – ആം ക്ലാസിലും ഇളയയാള്‍ 5 -ആം ക്ലാസിലും പഠിക്കുന്നു.

രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോള്‍. ഞാന്‍ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടായി. എന്റെയും ഭര്‍ത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച്‌ ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു, ഇനി അച്ഛനും അമ്മയും ഒന്നിച്ച്‌ നില്‍ക്കേണ്ട, ഒന്നിച്ച്‌ നിന്നാല്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷമുണ്ടാകില്ല എന്നത്. പക്ഷേ, പലരും കഥയുണ്ടാക്കി, എനിക്ക് വേറെ ബന്ധമുണ്ട്, വേറെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെ.

പക്ഷേ എനിക്ക് അത്തരം യാതൊരു ചിന്തയുമില്ല. അതൊന്നും സത്യമല്ല. ഒരു റിലേഷന്‍ വന്നാലോ ഒരു രണ്ടാം വിവാഹം വന്നാലോ ഞാന്‍ അത് ഓപ്പണ്‍ ആയി പറയും. ഒരിക്കലും മറച്ചു വയ്ക്കില്ല. ഇപ്പോള്‍ എന്റെ ലോകത്ത് എന്റെ മക്കള്‍ മാത്രമാണ്.’ ജ്വാലയായി എന്ന പരമ്ബരയിലെ ലിസിയായി എത്തി മലയാളികളുടെ മനം കവര്‍ന്ന യമുനയുടെ യഥാര്‍ത്ഥ പേര് അരുണ എന്നാണു.

2016 സെപ്റ്റംബർ 5നാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒന്നര വർഷം കൊണ്ട് തന്നെ വിപണി ഒന്നടങ്കം പിടിച്ചടക്കിയ ജിയോയ്ക്ക് മറ്റു കമ്പനികളെ പ്രതിസന്ധിയിലാക്കാനും സാധിച്ചു. വർഷങ്ങളായി വൻ ലാഭം സ്വന്തമാക്കിയിരുന്ന മുൻനിര ടെലികോം കമ്പനികളെല്ലാം വൻ നഷ്ടത്തിലായി ചിലത് പൂട്ടുകയും ചെയ്തു. ജിയോ മേധാവി മുകേഷ് അംബാനിയുടെ സഹോദന്റെ ടെലികോം കമ്പനി ആർകോം വരെ പൂട്ടേണ്ടി വന്നു. ഇപ്പോൾ ചില മുന്‍നിര കമ്പനികൾ കൂടി ഇന്ത്യയിലെ സേവനം നിർത്താനിരിക്കുകയാണ്. എന്നാൽ വൻ നഷ്ടത്തിലായ പഴയ ടെലികോം കമ്പനികളെ സഹായിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നാണ് ജിയോ ടെലികോം മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ പറയുന്നത്.

ജിയോയുടെ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഇളവ് ആവശ്യം സർക്കാർ ഉപേക്ഷിക്കണമെന്നാണ് ജിയോ ടെലികോം മന്ത്രിയോട് ആവശ്യപ്പെടുന്നത്. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (സി‌എ‌ഐ‌ഐ) ടെലികോം കമ്പനികളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെലികോം കമ്പനികള്‍ 1.3 ലക്ഷം കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

പ്രതിസന്ധിയിലായ കമ്പനികൾക്ക് സാമ്പത്തിക ആശ്വാസം നൽകണമെന്ന സി‌എ‌എ‌ഐയുടെ ആവശ്യം നിരസിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു. സ്പെക്ട്രം പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള മറ്റ് ബാധ്യതകളും എല്ലാ ഓപ്പറേറ്റർമാരും മൂന്ന് മാസ കാലയളവിനുള്ളിൽ നൽകാൻ നിർബന്ധിതരാകണമെന്നും ജിയോ ഒരു കത്തിൽ പറയുന്നു.

പ്രഥമദൃഷ്ട്യാ അത്തരം സാമ്പത്തിക പാക്കേജുകൾ നിലവിലെ പ്രതിസന്ധികളെ ലഘൂകരിക്കുന്നതാണ്. എന്നാൽ പ്രതിസന്ധി നേരിടുന്ന വ്യോമയാനം പോലുള്ള മറ്റ് മേഖലകളിൽ നിന്നും സമാനമായ ആവശ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും ജിയോ മുന്നറിയിപ്പ് നൽകുന്നു. സേവന ദാതാക്കളും ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റും (ഡിഒടി) തമ്മിലുള്ള ഒന്നര പതിറ്റാണ്ടായി നിലനിൽക്കുന്ന തർക്കം പരിഹരിച്ചാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. ഇതോടെ എട്ട് ലക്ഷം രൂപയുടെ കടബാധ്യതയിൽ ടെലികോം കമ്പനികൾക്ക് കോടതി ഉത്തരവ് വൻ തിരിച്ചടിയായി.

മൊബൈൽ കമ്പനികളുടെ വരുമാനത്തിലെ എൺപതു ശതമാനവും ഫോൺവിളിയിൽ നിന്നാണെന്നു മനസ്സിലാക്കി തന്നെയാണ് ജിയോ ‘സൗജന്യ കോൾ’ പ്രഖ്യാപിച്ചതെന്നും ഇത് ഏഴു കമ്പനികളുടെ തകർച്ചയ്ക്കു വഴി വച്ചെന്നുമാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴേസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ് ഒരിക്കല്‍ പറഞ്ഞത്. ടെലികോം മേഖലയിലെ വികസനപദ്ധതികളിൽ മൊബൈൽ കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാർ പരിഗണിക്കുന്നില്ലെങ്കിൽ കമ്പനികൾക്കു മുന്നോട്ടുപോകാൻ പ്രയാസമാണെന്നും ഇങ്ങനെ പോയാൽ രാജ്യത്ത് ജിയോ മാത്രമാകുമെന്നുമാണ് രാജൻ എസ്.മാത്യൂസ് പറഞ്ഞത്.

ചെറുതും വലുതുമായ നിരവധി ടെലികോം കമ്പനികൾ പ്രവർ‌ത്തിച്ചിരുന്ന ഇന്ത്യയിൽ ഇപ്പോൾ ജിയോയെ കൂടാതെ മൂന്നു കമ്പനികളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഐഡിയയും വോഡഫോണും ഒന്നിച്ചു. എയർടെലും ടാറ്റാ ഡോകോമോയും ഒന്നിച്ചു. മൂന്നാമത്തെ കമ്പനി ബിഎസ്എൻഎൽ ആണ്. നേരത്തെ 11 കോർ കമ്പനികൾ സിഒഎഐയുടെ ഭാഗമായിരുന്നു. ഇന്നതിൽ നാലെണ്ണം മാത്രമാണ് നിലനിൽക്കുന്നത്. ഏഴു കമ്പനികൾക്കും ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നു. അതെ കാര്യങ്ങൾ ജിയോയിലേക്ക് ചുരുങ്ങുകയാണ്.

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു…. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേയാണ് രക്ഷപ്പെട്ടത്… താന്‍ ജയില്‍ ചാടുമെന്ന് ഇയാള്‍ പൂജപ്പുര ജയിലില്‍ ഒപ്പമുള്ളവരോട് നേരത്തെ പറഞ്ഞിരുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു.

മാവേലിക്കര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകും വഴിയാണ് ഇയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അപ്പുണ്ണിയെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച് പോലീസ് പണം കൊടുക്കുന്ന തക്കം നോക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു. അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുള്ളതായി സപെഷ്യല്‍ ബ്രാഞ്ച് അറിയിപ്പും നല്‍കിയിരുന്നു.

എന്നാല്‍ അറിയിപ്പു ലഭിച്ചിട്ടും ഇയാളെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് കോടതിയിലേക്ക് കൊണ്ടു പോയത്. ക്വട്ടേഷന്‍ ടീം അംഗമായ അപ്പുണ്ണി രാജേഷ് കൊലപാതകക്കേസില്‍ വിചാരണ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇപ്പോള്‍ രക്ഷപ്പെട്ടത്.

കർണാടകയിലെ ഭരണം പിടിക്കാൻ വിമത കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിക്കൊണ്ട് നടത്തിയ നടപടി പാര്‍ട്ടി അധ്യക്ഷൻ അമിത് ഷായുടെ അറിവോടെയെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ്-ജെഡിഎസ് എം‌എൽ‌എമാര്‍ നടത്തിയ “ത്യാഗം” ചിലർ അംഗീകരിക്കുന്നില്ല. കർണാടകയിലെ സർക്കാറിനെ സംരക്ഷിക്കാൻ സംസ്ഥാനത്തെ ചില ബിജെപി നേതാക്കൾ രംഗത്തെത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

അയോഗ്യരായ എം‌എൽ‌എമാർ തന്നിൽ വിശ്വാസമർപ്പിച്ചെത്തുകയും അവരുടെ പിന്തുണയിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത സംഭവത്തെ ഒരു “കുറ്റകൃത്യം” ചെയ്തതായാണ് ചിലർ കാണുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. ഹുബള്ളിയിൽ അടുത്തിടെ നടന്ന പാർട്ടി യോഗത്തിലായിരുന്നു നേതാക്കൾക്കെതിരെ യെഡിയൂരപ്പയുടെ ആക്ഷേപം. ഡിസംബർ 5 ൽ നടക്കാനിരിക്കുന്ന 15 നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി അയോഗ്യരായ കോൺഗ്രസ്-ജെഡിഎസ് എം‌എൽ‌എമാർക്ക് ടിക്കറ്റ് നൽകുന്നതിനെതിരെയുള്ള എതിർപ്പിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം.

വിമത കോൺഗ്രസ്- ജെഡിഎസ് എം‌എൽ‌എമാരെ മുൻ നിർത്തിയുള്ള സഖ്യസർക്കാരിനെതിരായ നീക്കം അവസാന ദിവസങ്ങളിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിരീക്ഷണത്തിലായിരുന്നെന്നും പ്രസംഗത്തിന്റെ ഓഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നതായി റിപ്പോർട്ട് പറയുന്നു.

ചില നേതാക്കൾ സംസാരിച്ച രീതി സർക്കാരിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നില്ല. 17 എം‌എൽ‌എമാരെ സംബന്ധിച്ച തീരുമാനം യെഡിയൂരപ്പയോ മറ്റേതെങ്കിലും സംസ്ഥാന നേതാവോ എടുത്തിട്ടില്ലെന്ന് നിങ്ങൾക്കറിയാം. ആ തീരുമാനം ദേശീയ പ്രസിഡന്റിന് അറിയാമായിരുന്നു, രണ്ടര മാസത്തോളം അവരെ മുംബൈയിൽ പാർപ്പിക്കുകയും, പിന്നീട് സംഭവിച്ച കാര്യങ്ങളും നിങ്ങൾക്കെല്ലാവർക്കും അറിയാം, ശരിയല്ലേ? മുഖ്യമന്ത്രി പറയുന്നു.

2.5 മുതൽ 3 മാസം വരെ അവർ തങ്ങളുടെ നിയോജകമണ്ഡലത്തിൽ പോകുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കത് അറിയാം, ശരിയല്ലേ? ഡിസംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ സർക്കാർ ഭരണം ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയോഗ്യരായ എം‌എൽ‌എമാർക്ക് ബിജെപിയിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടിക്കറ്റുകൾ നൽകുമെന്ന് യെദ്യൂയൂരപ്പയുടെ നേരത്തെയുള്ള പ്രഖ്യാപനം പാർട്ടി നേതാക്കളുടെ എതിർപ്പ് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

സംഭവം തൊടുപുഴ കരിങ്കുന്നം ഗവ. എൽപി സ്കൂളിൽ ‘പോകരുതേ ടീച്ചർ…’ തേങ്ങിക്കരഞ്ഞ് വിദ്യാർഥികൾ അപേക്ഷിച്ചപ്പോൾ സ്കൂളിന്റെ പടിയിറങ്ങുന്ന അമൃതയ്ക്ക് സങ്കടം അടക്കാനായില്ല. താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു. കെ.ആർ.അമൃത, സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടി വന്നത് നാടകീയ രംഗങ്ങൾക്കിടയാക്കി.

കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടർക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇന്നലെ സസ്പെൻഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതൽ ജോലിക്കു വരേണ്ടെന്നും സ്കൂൾ അധികൃതർ അമൃതയെ അറിയിച്ചത്.

ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചർ പോകരുതെന്നു പറഞ്ഞ് കുട്ടികൾ വളഞ്ഞതോടെ അമൃത ക്ലാസിൽ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്കൂളിലെ ചില അധ്യാപികമാർ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങൾ സ്കൂളിലെത്തി അമ‍ൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തിൽ മനം നൊന്ത് അമൃത സ്കൂളിനു പുറത്തേക്ക് ഓടിയപ്പോൾ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.

ഒരിക്കൽ പോലും ടീച്ചർ തല്ലിയിട്ടില്ലെന്നു കുട്ടികൾ മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും പറഞ്ഞു. മാധ്യമപ്രവർത്തകരെ കണ്ടതോടെ ചില പിടിഎ അംഗങ്ങൾ ഇവരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ഇടത് അധ്യാപക സംഘടനയിലെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും മനഃപൂർവം പരാതികൾ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്ന് അമൃത പറഞ്ഞു. സീനിയർ അധ്യാപകർ മാനസികമായി പീ‍ഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് സംഘടനയിലെ അധ്യാപകർ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.

എന്നാൽ, നടപടി എടുത്ത അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ പതിനേഴോളം കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് സ്കൂളിലെത്തി അന്വേഷണം നടത്തിയതിന്റെ ബാക്കിയാണ് അച്ചടക്ക നടപടിയെന്നും എഇഒ എ. അപ്പുണ്ണി പറഞ്ഞു. പിടിഎ അംഗങ്ങൾ ആരെയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അധ്യാപികയോടൊപ്പം വന്നവരാണു പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും പിടിഎ വൈസ് പ്രസിഡന്റ് കെ. ഷാജി പറഞ്ഞു.

മണർകാട് പള്ളി പിടിച്ചെടുക്കാനുള്ള ഓർത്തഡോക്സ് സഭയുടെ ഏതൊരു നീക്കത്തെയും നാനാജാതി മതസ്ഥരുടെ കൂട്ടായ്മയോടെ ചെറുത്തു നില്ക്കുമെന്ന് മണർകാട് സെന്റ് മേരീസ് പള്ളി ഭാരവാഹികൾ വ്യക്തമാക്കി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.


പിറവം, കോതമംഗലം പള്ളിക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളി പിടിച്ചെടുക്കുമെന്നാണ് ഓർത്തഡോക്സ് സഭാ അധികൃതർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഭൂരിപക്ഷവും യാക്കോബായക്കാർ മാത്രമുള്ള മണർകാട് പള്ളി സ്വന്തമാക്കാൻ അവർക്ക് യാതൊരു അവകാശവുമില്ല. ഇത്തരം ഒരു നീക്കത്തിൽ നിന്നും അവർ പിന്തിരിയണം. ഞങ്ങൾക്ക് ആരുടെയും പള്ളി സ്വത്തുക്കൾ വേണ്ട. ഞങ്ങളുടെ പള്ളിയും സെമിത്തേരിയും സംരക്ഷിക്കാൻ സമാധാനപൂർണ്ണമായ പ്രതിരോധം സൃഷ്ടിക്കുമെന്നും പള്ളി അധികൃതർ പറഞ്ഞു. ഇത്തരം ഒരു നീക്കത്തിനെതിരെ പ്രതിഷേധിക്കുവാനും സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാനുമായി അടുത്ത ഞായറാഴ്ച വിശ്വാസ സംരക്ഷണ മനുഷ്യച്ചങ്ങല നടത്തുമെന്ന് അവർ അറിയിച്ചു.

ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മണർകാട് പള്ളിയിൽ നിന്നും ആരംഭിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ സമാപിക്കുന്ന വിശ്വാസ സംരക്ഷണ ചങ്ങലയിൽ ആയിരക്കണക്കിന് വിശ്വാസികളും നാനാജാതി മതസ്ഥരും സാമൂഹിക- സാംസ്ക്കാരിക- രാഷ്ട്രീയ നേതാക്കളും കണ്ണികളാകുമെന്നും സഹവികാരി ഫാദർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ, ഫാദർ തോമസ് മറ്റത്തിൽ, ചീഫ് ട്രസ്റ്റി സി.പി ഫിലിപ്പ് ചെമ്മാത്ത്, പുബ്ലിസിറ്റി സമിതി കൺവീനർ സാജു എബ്രഹാം മൈലക്കാട്ട്, ട്രസ്റ്റി രഞ്ജിത് മാത്യു ഒറ്റപ്ലാക്കൽ എന്നിവർ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശ ചെയ്ത മാതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. കരവാരം ചാത്തമ്പാറ തവക്കൽ മൻസിലിൽ സെനിത്ത് നൌഷാദിന്‍റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയും ഹയറുന്നിസയുടെ മകനുമായ ഷിയാസ് ഒളിവിലാണ്.

ഇവരുടെ അകന്ന ബന്ധുവായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഷിയാസ് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാത്തമ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഹയറുന്നിസയായിരുന്നു. ഇവരുടെ അറിവോടെയാണ് ഷിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പീഡനത്തിനുശേഷം ഷിയാസും ഹയറുന്നിസയും വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തതോടെ ഹയറുന്നിസയും ഷിയാസും ഒളിവിൽ പോയി.

ഏറെക്കാലമായി ഒളിവിലായിരുന്ന ഹയറുന്നിസ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു.

പീഡനവിവരം പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു. ഇത് വീട്ടിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഷിയാസും ഒരുക്കമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പതിനേഴ് വയസിലും മുന്‍പ് തന്നെ പെണ്‍കുട്ടിയുമായി ഷിയാസിന് ബന്ധമുണ്ട്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വരുമ്പോള്‍ മരണങ്ങള്‍ കൊലപാതകം ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ജയമാധവന്‍ നായരുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ഏപ്രിൽ 2-നാണ് കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രൻ നായരുടെ മൊഴി.

എന്നാൽ കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് മുൻകാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻനായരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് തറയിൽ അബോധാവസ്ഥയിൽ കിടന്ന ജയമാധവൻ നായരെ സഹദേവന്റെ സഹായത്തോടെ വിളിച്ച ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നാണ് സഹദേവന്റെ മൊഴി.

കൂടത്തില്‍ തറവാട്ടിലെ ഏഴു പേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. തറവാട്ടിലെ കാരണവൻമാരിൽ ഒരാളായ വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.

‘മഹ’ ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ തീരത്തടിഞ്ഞത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്. മലപ്പുറം തിരൂരില്‍ പറവണ്ണ വേളാപുരം കടല്‍ത്തീരത്താണ് ബൈക്ക് തീരത്തടിഞ്ഞത്.

സി.പി.ഐ.എം പ്രവര്‍ത്തകനായ ഉനൈസിന്റെതാണ് ബൈക്ക്. മൂന്നുമാസം മുമ്പാണ് ബൈക്ക് കാണാതായത്.

ഇന്നലെ പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയിടിഞ്ഞ് ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് കടലില്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് നിഗമനം.

ബൈക്ക് കടലില്‍ തള്ളിയതാണെന്ന് നേരത്തേ നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു. തിരൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്.ഐ ജലീല്‍ അറിയിച്ചു.

ഇന്ത്യന്‍ വംശജനും മുതിര്‍ന്ന എംപി-യുമായ കീത്ത് വാസിനെ യുകെ പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പുരുഷ ലൈംഗികത്തൊഴിലാളിക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാണ് സസ്‌പെന്‍ഷന്‍.

കീത്ത് വാസിനെതിരെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് എംപിമാര്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി എംപി സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ച ലേബര്‍ പാര്‍ട്ടി ദുഃഖകരമായ ദിവസം എന്നാണ് പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലാണെന്നാണ് കീത്ത് വാസ് അറിയിച്ചിരിക്കുന്നത്.

2016-ല്‍ പുരുഷ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കീത്ത് വാസിനെതിരെ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് സസ്പെന്‍ഷനിലേക്ക് എത്തിച്ചത്. അന്ന് പരസ്യമായി മാപ്പു പറഞ്ഞ എംപി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സമിതി മേധാവി സ്ഥാനം രാജിവച്ചിരുന്നു.

പുരുഷ ലൈംഗികത്തൊഴിലാളികളെ വാഷിംഗ് മെഷിന്‍ വില്‍പനക്കാരനെന്ന പേരില്‍ സമീപിച്ച കീത്ത് വാസ് അവര്‍ക്ക് കൊക്കയ്ന്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ മറവിരോഗം ഉണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കീത്ത് വാസ് അന്വേഷണ സമിതിയോടു വ്യക്തമാക്കി.

സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വച്ച് കീത്ത് വാസ് റൊമേനിയക്കാരായ രണ്ട് ലൈംഗികത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായത്. ഇവര്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടിരുന്നു. വാഷിങ് മെഷീന്‍ കമ്പനിയുടെ സെയില്‍സ്മാനാണെന്നു പറഞ്ഞാണു പരിചയപ്പെട്ടത്.

അടുത്ത തവണ കാണുമ്പോള്‍ കൊക്കെയ്ന്‍ വാങ്ങുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് തുടര്‍ന്നു ചര്‍ച്ച ചെയ്തത്. എന്നാല്‍ ലഹരിമരുന്ന് താന്‍ ഉപയോഗിക്കില്ലെന്നും കീത്ത് വാസ് പറഞ്ഞു. രണ്ടാം തവണ ഇവര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചു കീത്ത് വാസ് സംസാരിക്കുന്നതിന്റെ രേഖകളും പുറത്തുവന്നു.

Copyright © . All rights reserved