കൊച്ചി∙ സിപിഎമ്മുകാർ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട നടപടി സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സര്‍ക്കാരിന്റെ അപ്പീലില്‍ തിങ്കളാഴ്ചയും വാദം തുടരും. പൂർണമായ കേസ് ഡയറി ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കേസ് സിബിഐക്കു വിടാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. കേസിന്റെ കുറ്റപത്രത്തിൽ പോരായ്മകളുണ്ട് എന്ന സിംഗിൾ ബെഞ്ച് കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ചും ആവർത്തിച്ചു. ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ മുറിവുണ്ടാകുന്നത് എങ്ങനെയെന്ന കോടതിയുടെ ചോദ്യത്തിന് വാളുകൊണ്ട് വെട്ടിയപ്പോഴുള്ള മുറിവും മരണകാരണമായിട്ടുണ്ടാകാം എന്നായിരുന്നു സർക്കാർ കോടതിയിൽ നൽകിയ മറുപടി.
അതേ സമയം സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം വിശദമായ വാദം കേൾക്കാം എന്നു വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. നിലവിൽ കേസ് സിബിഐക്കു വിട്ട ഉത്തരവ് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാണാണ് സിംഗിൾ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. കേസ് അന്വേഷണം വൈകുന്തോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.സിപിഎമ്മുകാർ പ്രതികളായ പെരിയ കേസ് സിപിഎം ആസൂത്രണം ചെയ്തതാകാമെന്ന നിരീക്ഷണത്തോടെയായിരുന്നു ഹൈക്കോടതി സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. കേസ് ഡയറി പോലും പരിശോധിക്കാതെയാണ് കോടതി എഫ്ഐആർ റദ്ദാക്കിയതെന്നും ഇത് പരിശോധിക്കണമെന്നുമാണ് സർക്കാരിന്റെ അപേക്ഷ.
കേസിൽ സർക്കാർ സുപ്രീം കോടതി അഭിഭാഷകനെ 25 ലക്ഷം രൂപ നൽകി കൊണ്ടു വന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിന് മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ മുടക്കി ഹൈക്കോടതിയിൽ എത്തിച്ചതും വിമർശനം ഉയർത്തിയിരുന്നു. അന്ന് സിംഗിൾ ബെഞ്ചിന്റെ വിധിയെ മറികടന്നതു പോലെ പെരിയ കേസിലും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് കേസ് സിബിഐക്കു കൈമാറി ഉത്തരവായി. കേസ് സിബിഐക്കു കൈമാറരുതെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്.
അമിതവണ്ണം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. അടുത്ത ദിവസം ആശുപത്രി വിടും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആദ്യത്തെ ബാരിയാട്രിക് ശസ്ത്രക്രിയയാണ് ഇത്.
അടൂര്‍ പഴകുളം ആദിത്യനിവാസില്‍ 135 കി.ഗ്രാം ഭാരമുണ്ടായിരുന്ന ശ്രീജയ്ക്കാണ് (39) വെള്ളിയാഴ്ച ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇവര്‍ക്കു ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.10 വര്‍ഷം മുന്‍പു പ്രസവ ശേഷമാണു ശ്രീജ വണ്ണം വച്ചു തുടങ്ങിയത്. തുടര്‍ന്നു പ്രമേഹവും ശ്വാസതടസവും പിടിപെട്ടു.
6 മാസത്തിനുള്ളില്‍ വണ്ണം, പടിപടിയായി കുറഞ്ഞ് സാധാരണ നിലയിലെത്തുമെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫ ഡോ. എസ്.കെ. അജയകുമാര്‍ അറിയിച്ചു. സ്വകാര്യാശുപത്രിയില്‍ 6 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ നാലിലൊന്ന് തുകയ്ക്കാണ് ചെയ്തതെന്നു സൂപ്രണ്ട് ഡോ.ആര്‍.വി. രാംലാല്‍ അറിയിച്ചു.
ക്ലിനിക്കില്‍ അഗ്രചര്‍മ്മം ഛേദിക്കാനായി കൊണ്ടുവന്ന മൂന്നുവയസുകാരന്റെ ലിംഗം മുറിച്ച് കളഞ്ഞ് ഡോക്ടര്‍. കഴിഞ്ഞ മാസം കിഴക്കന്‍ ബ്രസീലിലെ മലക്കാചെറ്റയിലെ ഒരു ക്ലിനിക്കില്‍ തന്റെ മകനെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയപ്പോഴാണ് ഇത്തരത്തിലൊരു സംഭവം നടന്നതന്ന് കുട്ടിയുടെ പിതാവ് ആല്‍ബര്‍ത്തി കാമര്‍ഗോസ് പറഞ്ഞു. സാധാരണ അര മണിക്കൂറ് കൊണ്ട് തീരുന്ന ശസ്ത്രക്രിയയ്ക്ക് അന്ന് നാല് മണിക്കൂറാണ് എടുത്തത്. എന്താണ് സംഭവിച്ചതെന്ന് ഡോക്ടറിനോട് ചോദിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും കുട്ടി ആരോഗ്യവാനാണെന്നും പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം പിതാവ് പരിശോധിക്കാന്‍ വേണ്ടി തുണി മാറ്റിയപ്പോള്‍ ലിംഗത്തിന് പകരം തുണിയാണ് അവിടെ കണ്ടത്.
ഇത് കണ്ട ഉടനെ താന്‍ തളര്‍ന്ന് വീണെന്നും നഴ്‌സ്മാരുടെ സഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ആയെന്നും പിതാവ് പറയുന്നു. തന്നെ ഒരു വിഡ്ഢിയെപ്പോലെയാണ് ആശുപത്രി അധികൃതര്‍ ആ സമയം കണ്ടതെന്നും ആല്‍ബര്‍ത്തി പറയുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അതിന് ശേഷം അടുത്ത് തന്നെയുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാൽ സംഭവം വിവാദമായതോടെ ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഡോക്ടറിന്റെ പെട്ടെന്നുള്ള മരണം തങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. മരിച്ച ഡോക്ടറിന് 30 വര്‍ഷത്തെ പരിചയമുണ്ടെന്നും ആദ്യമായാണ് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോക്ടറെ സഹായിച്ച മെഡിക്കല്‍ സംഘം അന്വേഷണത്തിന് വിധേയമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ നിലവിലുള്ളത്. പാർട്ടിയിലെ നിരവധി പേരുകൾ ഇതിനോടകം ഉയരുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകൾ ആണ് മുൻതൂക്കം. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ്. താരത്തെ അധ്യക്ഷനാക്കാൻ താൽപര്യം പ്രകടിപ്പിച്ചതാകട്ടെ ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹത്തിന് താല്പര്യം ഉണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അമിത് ഷായ്ക്ക് സുരേഷ് ഗോപിയോട് താൽപര്യം തോന്നാനുള്ള കാരണം ആകട്ടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചതാണ്. ഏറെ ജനസ്വാധീനമുള്ള നേതാവിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന. ആരായിരിക്കുമെന്ന് നമുക്ക് കണ്ടറിയാം.. ശബരിമല വിഷയം തനിയ്ക്ക് കൂട്ടാകുമെന്ന് കരുതിയ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികൾ കെ സുരേന്ദ്രന് വെല്ലുവിളിയാണ്. എന്നാൽ ഇതിനകം ജനങ്ങള്‍ക്കും പാര്‍ട്ടിക്കും താല്‍പര്യമുള്ള ഒരു വ്യക്തിയായിരിക്കും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെന്ന് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ സ്ഥാനത്തേക്ക് വരാൻ കഴിയുന്ന നിരവധി പേർ പാർട്ടിയിൽ ഉണ്ട്. സമയമാകുമ്പോൾ ആ വ്യക്തി അദ്ധ്യക്ഷസ്ഥാനത്തേക്ക് വരും. ക്യാപ്റ്റനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന മികച്ച കളിക്കാർ പർട്ടിയിൽ ഉണ്ടെന്നും . ഞങ്ങള്‍ അടിക്കുന്ന ഗോളുകൾ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് ഇല്ലെന്നും ശോഭ മുന്നറിയിപ്പ് നൽകിയിരുന്നു . ഞങ്ങൾ കളി തുടങ്ങാൻ പോകുന്നതേയുള്ളു എന്ന് മുന്നറിയിപ്പ് ശോഭ നൽകിയിട്ടുണ്ട് . പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയേക്കുമെന്നും ശോഭയെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് . അതോടൊപ്പം കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ തീരുമാനിക്കുന്നതായും സൂചനയുണ്ട്. ബിജെപി തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.
കഴിഞ്ഞ തവണ കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയ സമയത്ത് പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരാകുമെന്നായിരുന്നു അവിടെയും ചോദ്യം നിന്നിരുന്നത് . ആ തർക്കം മാസങ്ങളോളം നീണ്ടു. വി മുരളീധരന്‍ പക്ഷം കെ സുരേന്ദ്രനേയും പികെ കൃഷ്ണദാസ് പക്ഷം എംടി രമേശിനും വേണ്ടി നിലയുറപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി. എന്നാൽ അവസാന നിമിഷം ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയതും 2018 ഓഗസ്റ്റ് രണ്ടിന് അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗം നടന്നിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു . ഈ യോഗത്തില്‍ എംടി രമേശും പങ്കെടുത്തിരുന്നു. ആര്‍എസ്എസിന്റെ മനസ് പൂര്‍ണമായും രമേശിനൊപ്പമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉറപ്പിച്ചു പറയുന്നു.
സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ വേണ്ടി ശക്തമായ ചർച്ചകൾ നടക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് ശ്രീധരൻ പിള്ളയെ ഗവര്‍ണറായി നിയമിച്ചത്. നവംബര്‍ അഞ്ചിനോ ആറിനോ ശ്രീധരന്‍ പിളള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷായുടെ ഈ നിലപാടിൽ കോളടിച്ചിരിക്കുന്നത് സുരേഷ് ഗോപിയ്ക്ക് തന്നെയാണ് . ഏറെ വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കുമെന്ന് കണ്ടറിയാം ……
തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.
ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ യുവതി , കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയാനാണു പദ്ധതിയിട്ടത് എങ്കിലും അത് ചെയ്തില്ല . കുട്ടികള്‍ കല്ലിയൂര്‍ വെയ്റ്റിങ് ഷെഡില്‍ നില്‍പ്പുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ സഹോദരന്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍ താമസമാക്കി. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷത്തില്‍ ഇവര്‍ കോട്ടയത്തുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.പിന്നീട് നേമം പോലീസിന്റെ ആവശ്യപ്രകാരം ഇവര്‍ നേമം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. അവിവാഹിതനായ അരുണ്‍കുമാറിനെ രണ്ടു വര്‍ഷം മുമ്പാണ് ലിജി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഭര്‍ത്താവിന്റെ ഉപദ്രവം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണ് താല്‍പര്യം എന്നും ഇവര്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവനൈല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന്‍ അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാലും അരുണ്‍കുമാറിന്റെ ബൈക്ക് കസ്റ്റഡിയില്‍ എടുക്കുന്നത് അടക്കം തുടരന്വേഷണം ആവശ്യമായതിനാലും പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, നവംബര്‍ ഒന്‍പതുവരെ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു
കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥ (9)യുടെ മൃതദേഹമാണ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
കുട്ടിയുടെ മരകാരണം കഴുത്തില്‍ കുരുക്ക് മുറുകിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ഇയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടുപേരെയും അവരോടൊപ്പം ഫ്‌ളാറ്റില്‍ ഷെയറിങിനായി താമസിച്ച രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.
കസ്റ്റഡിയില്‍ ഉള്ളവരെ നിരന്തരമായി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ അനുഗമിക്കാനാകില്ല. മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
തമിഴ് മിമിക്രി താരവും നടനുമായ മനോ ചെന്നെയിൽ വാഹനാപകടത്തില്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മനോ മരിച്ചിരുന്നു.
ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ നില അതീവ ഗുരുതരമാണ്. ഇരുവർക്കും ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്
പ്രാര്‍ഥനകള്‍ വിഫലമായി. തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ മരിച്ചു. പുലര്‍ച്ചെ പുറത്തെടുത്ത മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. വെള്ളിയാഴ്ച കളിക്കുന്നതിനിടെയാണ് സുജിത്ത് നൂറടിയിലേറെ ആഴമുള്ള കുഴിയില്‍ വീണത്.
1990 കളില്‍ മലയാളിയെ കരയിപ്പിച്ച സൂപ്പര്‍ ഹിറ്റ് സിനിമ മാളൂട്ടിയിലെ രംഗങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ടുകാണുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ജനങ്ങള്‍.
സിനിമയിലേതു പോലെ സുജിത്തും കളിയും ചിരിയുമായി ജീവിതത്തിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ മാതാവ് കലൈമേരിയും അച്ഛന്‍ ബ്രിട്ടോയും കണ്ണിമ ചിമ്മാതെ കിണറിനരികല്‍ കഴിഞ്ഞതു അഞ്ചുദിവസം. ഇതിനിടയ്ക്ക് രാജ്യത്ത് ലഭ്യമായ സാങ്കേതികവിദ്യകളെല്ലാം സുജിത്തിനായി ഒരുക്കിയെങ്കിലും വിധി മാത്രം എതിരുനിന്നു. പെട്രോളിയം ഖനനത്തിനുള്ള റിഗുകള്‍ വരെ എത്തിച്ചെങ്കിലും ഭൂമിക്കടിയിലെ പാറയുടെ കാഠിന്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കാനേ കഴിഞ്ഞൊള്ളൂ. ഇതിനിടയ്ക്കാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത്. ഇതോടെ അവസാന പ്രതീക്ഷകളും ഇല്ലാതായി.
കുടുംബത്തെ മരണവിവിരം ബോധ്യപെടുത്തിയതിനുശേഷം ബലൂണ്‍ സാങ്കേതിക വിദ്യയുപയോഗിച്ചു കുഴല്‍കിണറിലൂടെ തന്നെ കുട്ടിയെ പുറത്തെടുത്തു. അഴുകി തുടങ്ങിയ മൃതദേഹം ഉടന്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. രാവിലെ ബന്ധുക്കള്‍ക്കു വിട്ടുനല്‍ികയ മൃതദേഹം നൂറുകണക്കിനു ആളുകളുടെ സാന്നിധ്യത്തില്‍ പൊതുര്‍ ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
രണ്ട് വയസുകാരന്‍ സുജിത്തിന്റെ മരണത്തോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ഉയരുന്ന ചോദ്യമാണ് ചന്ദ്രനിലെത്താൻ സാങ്കേതികവിദ്യയുള്ള നാട്ടിൽ ഒരു കുഞ്ഞിനെ രക്ഷിക്കാൻ സാങ്കേതികവിദ്യയില്ലേ എന്നത്. ഇതിന്റെ ഉത്തരം ഉണ്ട് എന്നാണെങ്കിലും അവയൊന്നും പ്രായോഗികതലത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ്. സുജിത്തിനെ രക്ഷിക്കാൻ വിദഗ്ധർ ഉപയോഗിച്ചത് നൂതനസാങ്കേതിക വിദ്യകൾ തന്നെയാണ്. എന്നാൽ ഇവയെല്ലാം പ്രായോഗിക തലത്തിൽ പരാജയമായിരുന്നു. മിഷൻ പരാജയമായതിന്റെ കാരണങ്ങൾ:
1. സുജിത്ത് വീണ കുഴൽക്കിണർ വർഷങ്ങൾക്ക് മുൻപ് കുഴിച്ചതാണ്. അത്തരമൊരു കിണറിനെക്കുറിച്ച് പരിസരവാസികൾ പോലും മറന്നിരുന്നു. കിണറിന് എത്ര അടി താഴ്ചയുണ്ട്, അവിടുത്തെ മണ്ണിന്റെ ഘടനയെന്താണ് തുടങ്ങിയ സാങ്കേതിക വശങ്ങൾ കണ്ടെത്താൻ പ്രാഥമിക തലത്തിൽ നേരിട്ട പ്രയാസം
2. നാലോളം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. വ്യത്യസ്തമായ റോബോട്ടിക്ക് ഉപകരണങ്ങൾ ഉപയോഗിച്ചു. എന്നാൽ ഇവയെല്ലാം കുഞ്ഞിന്റെ അടുത്തേക്ക് എത്താൻ അപര്യാപ്തമായിരുന്നു. ശാസ്ത്രമേളകളിലും മറ്റും വിദ്യാർഥികളും ശസ്ത്രതൽപ്പരരും റോബോട്ടിക്ക് വിദ്യ ഉപയോഗിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള വിദ്യകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം പരീക്ഷിച്ചിരിക്കുന്നത് ഡമ്മിയിലാണ്.
ജീവനുള്ള മനുഷ്യരിൽ പ്രയോഗിച്ച് വിജയിച്ചവയല്ല ഇവയൊന്നും. പാവയിൽ പ്രയോഗിച്ച് വിജയിച്ച രീതി ജീവനുള്ള കുട്ടിയിൽ പരീക്ഷിക്കാൻ പരിമിതിയുണ്ട്. കുട്ടിയെ അപകടം കൂടാതെ പുറത്തെടുക്കാൻ സാധിക്കുമെന്ന് ഉറപ്പ് ഈ സാങ്കേതിക വിദ്യയ്ക്ക് നൽകാനാകില്ല. അതുകൊണ്ടാണ് നൂതന സാങ്കേതികവിദ്യകൾ ഉപേക്ഷിച്ച് പരമ്പരാഗത രീതി സ്വീകരിച്ചത്. റോക്കറ്റ് വിക്ഷേപിക്കുന്നതിനേക്കാൾ പ്രായോഗികമായി ബുദ്ധിമുട്ടാണ് ഇന്ത്യയിൽ കുഴൽക്കിണറിൽ വീണ ഒരു കുട്ടിയെ രക്ഷപെടുത്തൽ.
3. ജിയോളജി വകുപ്പിൽ നിന്നുമുള്ള വിദഗ്ധർ ഞായറാഴ്ച വൈകുന്നേരം മാത്രമാണ് വന്നത്. 60 അടി താഴ്ചയിൽ പാറകെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നു. ഭൗമശാസ്ത്ര വിദഗ്ധർ എത്തിയാൽ മാത്രമേ മണ്ണിന്റെ ഘടന തിരിച്ചറിയാൻ സാധിക്കുമായിരുന്നുള്ളൂ. അവരുടെ വൈകിയെത്തിയ വരവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
4. ഭരണകൂടത്തിന്റെ അനാസ്ഥ. ചെന്നൈ നഗരത്തിൽ കുഴൽക്കിണറിന്റെ ആഴത്തിന് നിശ്ചിത പരിധിയുണ്ട്. ഇത്ര ആഴം കഴിഞ്ഞാൻ കുഴിയെടുക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. വെള്ളം ലഭിച്ചില്ലെങ്കിൽ കുഴി മൂടണമെന്ന കർശനനിർദേശമുണ്ട്. എന്നാൽ ഗ്രാമങ്ങളിലെ അവസ്ഥ അത് അല്ല. ഉപയോഗശൂന്യമായ കിണർ മൂടണമെന്ന് ഗ്രാമീണർക്ക് ബോധവത്കരണം നൽകണമെന്ന് സംസ്ഥാന സർക്കാർ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഗ്രാമീണർ കുഴി കല്ലിട്ട് മൂടട്ടേയെന്ന് പഞ്ചായത്ത് അധികാരികളും, ഇതെല്ലാം പഞ്ചായത്തിന്റെ കടമയാണെന്ന് ഗ്രാമീണരും വാദിച്ചതോടെ പല കുഴൽക്കിണറുകളും അപകടകരമായ അവസ്ഥയിൽ തന്നെ നിലകൊണ്ടു. 2018ൽ കുഴൽക്കിണറുകൾ മൂടണമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ ഇപ്പോഴും പലതും മൂടിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ അപകടം.
കുട്ടികളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിലെ മാനസിക വിഷമങ്ങൾ തുറന്നുപറയുകയാണ് ഫോറൻസിക് വിദ്ഗധനായ ഡോ. ജിനേഷ് പിഎസ്. കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന വളരെ പ്രയാസമാണ്. പക്ഷേ, കർത്തവ്യം നിറവേറ്റിയേ പറ്റൂ. മരണകാരണം കണ്ടു പിടിച്ചേ പറ്റൂ. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചയച്ചേ പറ്റൂ… അത് ചെയ്തിരിക്കും. അത് ഒരു ഫോറൻസിക് ഡോക്ടറുടെ കടമയാണ്, മറ്റാർക്കും പകരം വെക്കാനാവാത്ത കടമ.
ഡോക്ടറുടെ കുറിപ്പ് വായിക്കാം:
ഫണെലിങ്ങ് എന്ന് ആദ്യമായി കേൾക്കുന്നത് വളരെ പണ്ടാണ്, ഫോറൻസിക് ക്ലാസുകളിൽ എവിടെയോ. ഫണൽ ആകൃതിയിൽ ആദ്യമായി കാണുന്നത് എട്ടു വർഷങ്ങൾക്കു മുൻപാണ്. ഒരു പ്രമുഖന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതിയായ അതിഥി തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം പരിശോധന കാണുമ്പോൾ. ഫണൽ ആകൃതിയിൽ ഉള്ള ഗുദം, മുറിവുകളുമുണ്ട്. ആസകലം പച്ച കുത്തപ്പട്ട ശരീരം. എന്തോ വിഷമായിരുന്നു മരണകാരണം എന്നാണോർമ്മ.
പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ കേസ് അന്വേഷണത്തെക്കുറിച്ച് ഇടയ്ക്കൊക്കെ അന്വേഷിച്ചിരുന്നു.
അതേവർഷം സിംലക്ക് ഉള്ള തയ്യാറെടുപ്പ്. ഒരു കേസ് പ്രസന്റേഷൻ വേണം. സുഹൃത്താണ് പ്രസൻറ് ചെയ്യുന്നത്. ആയിടക്ക് ഏറ്റവും ശ്രദ്ധയാകർഷിച്ച, അക്കാദമിക താൽപര്യങ്ങളുള്ള കേസ്. ഒരു ചെറിയ കുട്ടിയുടെ പോസ്റ്റ്മോർട്ടം പരിശോധന. യോനിയിൽ ചെറിയ കമ്പ് കുത്തി കയറ്റിയ നിലയിൽ. പരിശോധന കണ്ടു നിൽക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രസന്റേഷന് വേണ്ടി തയ്യാറെടുക്കുമ്പോഴും അതേ ബുദ്ധിമുട്ട്, അത് വിവരിക്കാൻ ആവുന്നില്ല. ഞങ്ങൾ ഒരുമിച്ചിരുന്നാണ് തയ്യാറെടുത്തത്. സിംല എന്നാൽ സൗത്ത് ഇന്ത്യൻ മെഡിക്കോ ലീഗൽ അസോസിയേഷൻ, ആനുവൽ കോൺഫറൻസ്.
കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന വളരെ പ്രയാസമാണ്. പക്ഷേ, കർത്തവ്യം നിറവേറ്റിയേ പറ്റൂ. മരണകാരണം കണ്ടു പിടിച്ചേ പറ്റൂ. ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചയച്ചേ പറ്റൂ… അത് ചെയ്തിരിക്കും. അത് ഒരു ഫോറൻസിക് ഡോക്ടറുടെ കടമയാണ്, മറ്റാർക്കും പകരം വെക്കാനാവാത്ത കടമ.
പക്ഷേ, അന്നത്തെ ദിവസം പോക്കാണ്. അത്തരം ദിവസങ്ങളിൽ അമ്മുവിൻറെ അടുത്ത് തന്നെ ഇരിക്കും. മറ്റൊരു പരിപാടിയും പിടിക്കില്ല. മറ്റൊന്നിനും ആവതില്ല എന്നതാണ് സത്യം.
കുട്ടികളുടെ പോസ്റ്റ്മോർട്ടം പരിശോധന പലതവണ നടത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെൻറിൽ നടക്കുന്ന പരിശോധനകൾ കണ്ടിട്ടുമുണ്ട്. പല കാരണങ്ങൾ കൊണ്ട് ഉള്ള മരണങ്ങൾ. അങ്ങനെയുള്ള അവസരങ്ങളിൽ എല്ലാം ഇതുതന്നെ അവസ്ഥ. അത് പീഡനങ്ങൾ ഉൾപ്പെട്ടിട്ടുള്ള മരണം ആണെങ്കിൽ ബുദ്ധിമുട്ട് വളരെ കൂടുതലാണ്.
ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്. രണ്ടു പോസ്റ്റ്മോർട്ടം പരിശോധനയുടെ വിവരങ്ങൾ വായിച്ചപ്പോൾ. ആ വേദന പറഞ്ഞറിയിക്കാനാവില്ല.
ചൈൽഡ് അബ്യൂസ് നമ്മുടെ സമൂഹത്തിൽ ഒട്ടും കുറവല്ല. ആ പീഡകർ നമുക്കിടയിൽ തന്നെയുണ്ട്.
പോക്സോ ആക്ട് വന്നശേഷവും മറച്ചുവയ്ക്കപ്പെടുന്ന പീഡനങ്ങൾ ഇല്ലേ ? മിക്കവാറും ബന്ധുക്കൾ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ ചെയ്യുന്നവ… പുറത്തറിഞ്ഞാൽ ആത്മഹത്യ ചെയ്തു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന കുടുംബങ്ങൾ ഇല്ലേ ? ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കേൾക്കാത്ത ഒരു ഡോക്ടർ ഉണ്ടോ ? ഒരു തവണയെങ്കിലും ഇത് കേൾക്കാത്ത അധ്യാപകരുണ്ടോ ? പീഡിപ്പിച്ചവർ കയ്യും വീശി നടക്കുമ്പോൾ പീഡനം അനുഭവിച്ചവർ സോഷ്യൽ ട്രോമ താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നതും കണ്ടിട്ടില്ലേ ? ആത്മഹത്യ ഇല്ലെങ്കിൽ നാട് വിട്ടു പോകേണ്ടി വരുന്ന അവസ്ഥ ഇല്ലേ ?
ഇത് മാറണ്ടേ ?
മാറണമെങ്കിൽ പീഡിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടണം. ഓരോ കേസിലും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല എന്ന കാരണത്താൽ കുറ്റവാളികൾ രക്ഷപ്പെടു പോകുമ്പോൾ കുറ്റം ഇല്ലാതാകുന്നില്ല. ഇങ്ങനെയുള്ള ഓരോ രക്ഷപ്പെടലുകളും കൂടുതൽ പീഡനങ്ങൾക്ക് ഉള്ള വളമാണ്.
അങ്ങനെ വളക്കൂറുള്ള ഒരു മണ്ണായി മാറരുത് നമ്മുടെ നാട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തപ്പെട്ട കേസുകളിലാണ് കുറ്റാരോപിതർ വെളിയിൽ വന്നത്, കാരണം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ല.
തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ കുറ്റകൃത്യം നടന്നിട്ടില്ല എന്നല്ല അർത്ഥം.
തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്. ആഭ്യന്തര-നിയമ വകുപ്പുകളുടെ പരാജയമാണ്.
കേസിൽ അപ്പീൽ അടക്കം പരിശോധിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മികച്ച വക്കീലിനെ ഏർപ്പാട് ചെയ്യുമെന്നും മുഖ്യമന്ത്രി. പുനരന്വേഷണം, സിബിഐ അന്വേഷണം എന്നിവയും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി.
മികച്ച വക്കീലിനെ കണ്ടെത്തി അപ്പീൽ നൽകുന്ന കാര്യത്തിൽ; ചുമർ ഉണ്ടെങ്കിൽ മാത്രമേ ചിത്രമെഴുതാൻ സാധിക്കൂ. ചുമർ ഉണ്ടോ ഇല്ലയോ എന്ന് അറിയണമെങ്കിൽ വിധി പകർപ്പ് ലഭിക്കണം. എങ്കിലും അപ്പീൽ ഒരു സാധ്യതയാണ് എന്ന് കരുതുന്നില്ല.
ഇവിടെ വീഴ്ച ഉണ്ടായിട്ടുണ്ട്. ഒന്നുകിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ, അല്ലെങ്കിൽ പ്രോസിക്യൂഷന്റെ, ചിലപ്പോൾ ഇരുവരുടെയും.
ഇവിടെ പുതിയ കേസ് ആരംഭിക്കണം. രണ്ടു കുരുന്നുകൾക്ക് നീതി ലഭിക്കാതിരിക്കാൻ കാരണക്കാരായവർക്ക് ശിക്ഷ ലഭിക്കണം. അവർക്കെതിരെ അന്വേഷണം ആരംഭിക്കണം. അതിൽ കുറഞ്ഞ ഒന്നുകൊണ്ടും സമൂഹം തൃപ്തിപ്പെടില്ല, തൃപ്തിപ്പെടാൻ പാടില്ല.
ആവർത്തിക്കപ്പെടുന്ന ബാലപീഡനങ്ങൾക്ക് ഒരു അറുതി ഉണ്ടാവണം. അങ്ങനെ നടക്കുന്ന പീഡനങ്ങൾ തെളിയിക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്ന ബോധ്യം ഉണ്ടാവണം. ഇനി ഒരിക്കലും ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തു കൂടാ.
പീഡകരെ പേടിച്ചല്ല എൻറെ മകൾ ജീവിക്കേണ്ടത്. സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും യാത്ര ചെയ്യാനും അവൾക്കാവണം. എൻറെ മകൾക്ക് മാത്രമല്ല, ഓരോ മക്കൾക്കും…
മറച്ചു വയ്ക്കപ്പെടുന്ന, ശിക്ഷിക്കാതിരിക്കപ്പെടുന്ന ഓരോ പീഡന കേസുകളും നമ്മുടെ മക്കൾക്ക് ഭീഷണിയാണ്. അതുകൊണ്ട് ഈ കേസ് ഒരു തുടക്കമാവണം. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുക എന്ന കടമ സർക്കാർ നിറവേറ്റണം, അത് നിറവേറ്റപ്പെടുന്നത് വരെ ഈ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. കാരണം ജീവിക്കാനുള്ള എൻറെ മകളുടെ അവകാശമാണത്
ഇറാനിലിറങ്ങിയാല്‍ കൊല്ലപ്പെടും, ഭയന്നു വിറച്ച് സൗന്ദര്യറാണി രണ്ടാഴ്ചയായി വിമാനത്താവളത്തില്‍. സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ പേടിയായി 14 ദിവസമായി മനില രാജ്യാന്തര വിമാനത്താവളത്തിലാണ് ബഹോറെ സറി ബഹാരി താമസിക്കുന്നത്. ഫിലിപ്പീൻസിലെ രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ബഹോറെ സറി ബഹാരി. ഇറാന്‍ സര്‍ക്കാരിനെതിരെ പൊതുവേദികളില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലമാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബഹാരി പറയുന്നു. തന്റെ രക്ഷക്ക് രാജ്യാന്തരസഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2008 മുതല്‍ ഇറാന്റെ ആവശ്യപ്രകാരം താന്‍ ഇന്റര്‍പോള്‍ നീരീക്ഷണത്തിലാണെന്നും ബഹാരി പറയുന്നു.
ബഹാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതു രാജ്യമാണു റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
2014 മുതൽ ഫിലിപ്പീൻസിലാണു ബഹാരിയുടെ താമസം.
സ്വദേശത്തേക്ക് തിരികെ പോകുന്നില്ലെന്നാണു തീരുമാനം. ഫിലിപ്പീന്‍സിൽ താമസിക്കുന്ന തനിക്കെതിരെ ഇറാനിൽ എങ്ങനെയാണ് ക്രിമിനൽ കേസുണ്ടാകുന്നതെന്ന് പല തവണ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണെന്നും ബഹോരി പറഞ്ഞു. ഫിലിപ്പീൻസിൽ അഭയാർഥിയാകാൻ താൽപര്യമില്ല. അവിടെ സുരക്ഷ ലഭിക്കുമെന്നു തോന്നുന്നില്ല. മറ്റേതെങ്കിലും രാജ്യത്തേക്കു കടക്കാനാണ് ആഗ്രഹമെന്നു ബഹോറെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.