പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പള്ളി വികാരിയെ തടഞ്ഞ് വെച്ച് വിശ്വാസികള്‍. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയില്‍ മറ്റൊരു ഇടവകാംഗത്തിന്റെ മൃതദേഹം സംസ്കരിക്കാന്‍ വികാരി പണം വാങ്ങി അനുമതി നല്‍കിയെന്ന് ആരോപിച്ചാണ് പളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചത്. നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച് കൂടിയിത്. 10വര്‍ഷം മുന്‍പ് വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു.
തുടര്‍ന്ന് വെട്ടുകാട് സെമിത്തേരിയില്‍ സംസ്കരിച്ച മൃതദേഹം സ്ഥലപരിമിതിയെ തുടര്‍ന്ന് അടുത്തിടെ പാളയം കത്തീഡ്രലിന്‍റെ കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയിലേക്ക് മാറ്റിയിരുന്നു. പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‍കരിക്കുന്നതിന് പണം വാങ്ങി പള്ളിവികാരി കൂട്ടു നിന്നു. വിശ്വാസികളറിയാതെ കളക്ടറുടെ അനുവാദം ഇല്ലാതെ വികാരി മാത്രമെടുത്ത തീരുമാനമാണിത്. എല്ലാ സഭാ വിശ്വാസങ്ങളെയും മറികടന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും പണത്തിന്റെ ഇടപാടാണ് നടന്നതെന്നുമാണ് വിശ്വാസികള്‍ ആരോപിക്കുന്നു
ബിജെപിയേയും മഹാരാഷ്ട്രയില്‍ കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനേയും കടന്നാക്രമിച്ചും പരിഹസിച്ചും വീണ്ടും ശിവേസന എംപി സഞ്ജയ് റാവുത്ത്. ഹിറ്റ്‌ലര്‍ മരിച്ചു. അടിമത്ത ഭീഷണി ഇല്ലാതായി. ആര്‍ക്കും ഞങ്ങളുടെ എംഎല്‍എമാരെ വിലക്ക് വാങ്ങാനാവില്ല. മഹാരാഷ്ട്രയില്‍ ഇത്തരം ഇടപാടുകളൊന്നും നടക്കില്ല – സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാംനയില്‍ രോക് ഥോക്ക് എന്ന കോളത്തിലാണ് സഞ്ജയ് റാവുത്ത് ഇക്കാര്യം പറയുന്നത്.
അതേസമയം കോണ്‍ഗ്രസിനെ ശിവസേന നേതാവ് പ്രശംസിച്ചു. ദേശീയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം. എന്നാല്‍ ഞങ്ങള്‍ പരസ്പരം യോജിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. കോണ്‍ഗ്രസ് ഞങ്ങളുടെ ശത്രുക്കളല്ല. ശിവസേനയെ പിന്തുണക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുകൂല സമീപനമുണ്ടെങ്കില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അതിനെ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവസേന അധിക്ഷേപിച്ചു എന്ന് ആരോപിച്ച ദേവേന്ദ്ര ഫഡ്‌നാവിസിന് സഞ്ജയ് റാവുത്ത് മറുപടി നല്‍കി. ആരാണ് ധാര്‍മ്മികതയെക്കുറിച്ചൊക്കെ സംസാരിക്കുന്നത് എന്ന് പരിഹാസപൂര്‍വം റാവുത്ത് ചോദിച്ചു.
എല്ലാ ദിവസവും വ്യഭിചാരം നടത്തുന്നവരാണ് ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്നത്. ജനങ്ങളുടെ തലച്ചോര്‍ മരവിച്ചു എന്നാണ് ഇവരുടെ വിചാരം. ഡല്‍ഹിയുടെ അടിമയല്ല മഹാരാഷ്ട്ര. ഡല്‍ഹിയിലെ അന്തരീക്ഷം മലിനമാണ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ കാര്യങ്ങള്‍ മഹാരാഷ്ട്രയില്‍ നോക്കിയാല്‍ മതി. ഇത്തവണ ആര് മുഖ്യമന്ത്രിയാകണം എന്ന് ഉദ്ധവ് താക്കറെ തീരുമാനിക്കും. മഹാരാഷ്ട്രയുടെ തല മുതിര്‍ന്ന നേതാവായ ശരദ് പവാര്‍ മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
പല കോണ്‍ഗ്രസ് എംഎല്‍എമാരും സോണിയ ഗാന്ധിയെ കണ്ടിട്ടുണ്ട്. മഹാരാഷ്ട്രയുടെ തീരുമാനം മഹാരാഷ്ട്രയില്‍ തന്നെ ഉണ്ടാവണം എന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഒറ്റ ശബ്ദത്തില്‍ പറയുന്നത് ഇതാണ് – എന്തൊക്കെ സംഭവിച്ചാലും ഒരു ബിജെപി സര്‍ക്കാര്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല. അടിമത്ത രാഷ്ട്രീയവും പ്രതികാരബുദ്ധിയോടെയുള്ള രാഷ്ട്രീയ നീക്കങ്ങളും അവസാനിക്കണം എന്നതിനാലാണിത്. അഞ്ച് വര്‍ഷം മറ്റുള്ളവരെ പേടിപ്പിച്ച് നടന്നവര്‍ ഇപ്പോള്‍ പേടിച്ച് നടക്കുകയാണ്. ഇത് പ്രത്യാക്രമണമാണ് – സഞ്ജയ്റാവുത്ത് പറഞ്ഞു.
ഈ കഥയ്ക്ക് 1999 ൽ വിനയൻ സംവിധാനം ചെയ്ത സിനിമയായ ‘ആകാശഗംഗ’ യുടെ യക്ഷിക്കഥയുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ അല്പ സ്വല്പം ഉണ്ടെന്നു പറയേണ്ടി വരും . സിനിമയിറങ്ങിയിട്ടു രണ്ടു വർഷം കഴിഞ്ഞാണ് ഈ പേരിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയിൽ മേൽപ്പാടൻ മന്ത്രവാദി കാഞ്ഞിരത്തിൽ തറച്ച ഗംഗയെന്ന യക്ഷിയെ വർഷങ്ങൾക്കു ശേഷം ഡെയ്‌സി എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ സ്വതന്ത്രയാക്കുകയും യക്ഷി അവളിൽ ആവേശിക്കുന്നതുമാണ് കഥയെങ്കിൽ എനിക്കു വീണു കിട്ടിയ ‘ആകാശഗംഗ’ യെന്ന വിളിപ്പേരും ഒരു വിനോദ യാത്രയുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിളിപ്പേര് അഥവാ ഇരട്ടപ്പേര് കിട്ടാത്തവരുണ്ടാകില്ല..ആ പേര് ഇടുന്നവർ കൂടുതലും നമ്മെ അടുത്തറിയാവുന്നവരായിരിക്കും എന്നതാണ് അതിലെ രസകരമായ കാര്യം. ഇരട്ടപ്പേരുകളെ ചിലർ സമചിത്തതയോടെ ഉൾക്കൊള്ളും. മറ്റു ചിലർക്കാകട്ടെ അത് വിളിക്കുന്നവരോട് കടുത്ത ദേഷ്യവും കാണും. എന്തായാലും യക്ഷിക്കഥകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വിളിപ്പേരും ഇഷ്ടമായി.
എൻ്റെ ‘യക്ഷിക്കഥ’ ഉണ്ടായത് പ്ലസ്ടുവിൽ പഠിച്ചിരുന്ന കാലത്താണ്. അതിനാൽത്തന്നെ ആദ്യം പറയാനുള്ളതും ഓർമ്മകളിൽ ഞാനേറെയിഷ്ടപ്പെടുന്ന ആ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചാണ്.ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ [RVHSS]..
അമ്മ അദ്ധ്യാപികയായിരുന്ന ഗേൾസ് ഓൺലി സ്കൂളിൽ നിന്നും 6 വർഷത്തെ ‘നല്ലനടപ്പു’ കഴിഞ്ഞെത്തിയത് RVHSS ലാണ്. രാമവിലാസം സ്കൂളിൽ പ്ലസ്ടു തുടങ്ങിയിട്ട് രണ്ടാമത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകളിൽ അപേക്ഷ നൽകിയതിൽ മറ്റു രണ്ടു സ്കൂളുകളും വളരെ ദൂരെയായതിനാൽ ഇവിടെ ചേരാൻ തീരുമാനിക്കുകയായിരുന്നു. പോയി ചേരാനുള്ള ഡേറ്റ് കിട്ടി അവിടെയെത്തുന്നത് വരെ ഏതു വിഷയം എടുക്കണം എന്നതിനെക്കുറിച്ചു വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സയൻസ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് അന്ന് ഉണ്ടായിരുന്നത്. ബിസിനസ്സും ഞാനുമായി ചേരാത്തത് കൊണ്ട് കോമേഴ്‌സിനെപ്പറ്റി ആലോചിച്ചതേയില്ല. പിന്നെയുള്ള രണ്ടെണ്ണത്തിൽ സയൻസ് എടുത്താലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അതിലുള്ള ബയോളജിയുടെ ലാബിൽ എൻ്റെ ബദ്ധശത്രു ‘പാറ്റ’ യെ കീറിമുറിച്ചു പഠിക്കാനുണ്ടെന്നറിഞ്ഞത്. പാറ്റയെന്ന ‘ഭീകരപ്രാണി’ യെ കാണുമ്പോൾ അലറിക്കൂവി മുറിയിൽ നിന്നും ഇറങ്ങി ഓടാറുള്ളത് ഒരു ഞെട്ടലോടെ ഓർത്തുകൊണ്ട് ഞാൻ ഒടുവിലത്തെ ഇനമായ കമ്പ്യൂട്ടർ സയൻസിൽ ചേർന്നു .
50 പേരടങ്ങുന്ന ഞങ്ങളുടെ CS ക്ലാസ്സ്.. എല്ലാവരും വളരെ നല്ല കൂട്ടുകാർ. അതിൽ കുറച്ചു പേർ പത്താം ക്ലാസ്സു വരെയുള്ള സ്കൂളിൽ കൂടെ പഠിച്ചിരുന്നവരായിരുന്നു. 6 വർഷം ഒരേ ക്ലാസ്സിലുണ്ടായിരുന്ന വിനിയെയും നിധിനയെയും ഒരേ ബെഞ്ചിൽത്തന്നെ സഹപാഠികളായി കിട്ടിയപ്പോൾ എന്നിലെ കൂട്ടുകാരി വളരെയധികം സന്തോഷിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള, ഉപദേശങ്ങൾ തന്നിരുന്ന ശാന്ത ശീലയായ നിധിനയുടെയും എപ്പോഴും പൊട്ടിച്ചിരിച്ചു കൊണ്ട് പോസ്റ്റിറ്റീവ് എനർജിയുമായി നടക്കുന്ന വിനിയുടെയും കൂടെക്കൂടിയപ്പോൾ പഴയ ‘മിണ്ടാപ്പൂച്ചയിൽ’ നിന്നും ഞാൻ വളരെയധികം മാറിത്തുടങ്ങി. നേരമ്പോക്കായി നോട്ട്ബുക്കുകളുടെ പിൻതാളുകളിൽ ഞാൻ കുത്തിക്കുറിച്ചിരുന്ന കവിതകളുടെ നിരൂപകർ കൂടിയായിരുന്നു ഇവർ രണ്ടു പേരും. അതോർക്കുമ്പോൾ അവരുടെ ക്ഷമശക്തിക്കു വല്ല അവാർഡും കൊടുക്കേണ്ടിയിരുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്!.
കുട്ടിക്കുറുമ്പു നിറഞ്ഞ കൗമാരപ്രായത്തിൻ്റെതായ എല്ലാവിധ ചേരുവകളും കൊണ്ട് സമ്പന്നമായിരുന്നു ഞങ്ങളുടെ ക്ലാസ്.. രഹസ്യവും പരസ്യവുമായ കൊച്ചു കൊച്ചു പ്രണയങ്ങൾ..ബോറൻ ക്ലാസ്സുകളിൽ ആൺ പെൺ പക്ഷത്തിലേക്കുള്ള പ്രണയ സന്ദേശങ്ങളുടെ പേപ്പർചുരുട്ടേറുകൾ..സാർ ചോദ്യങ്ങൾ വരിവരിയായി ചോദിക്കുകയാണെങ്കിൽ ബെഞ്ചിനടിയിൽ ബുക്ക് തുറന്ന് ഉത്തരം നോക്കിവച്ചു തൻ്റെ ഊഴമെത്തുമ്പോൾ വളരെ കൃത്യമായി പറയുന്ന ഉത്തരം കേട്ട് ‘ ഇവൻ പഠിക്കാൻ തുടങ്ങിയോ’ എന്ന് അന്തം വിടുന്ന കൂട്ടുകാർ .. ചില ‘തകർപ്പൻ’ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് തലയിൽ കയറാതെ ഞാനടക്കമുള്ളവർ അന്തം വിട്ടിരിക്കുമ്പോൾ ‘സാർ ഒരു ഡൌട്ട് ‘ എന്ന് പറഞ്ഞു എഴുന്നേറ്റു ചോദ്യങ്ങൾ ചോദിച്ചു അദ്ധ്യാപകരുടെ ‘ഗുഡ് ലിസ്റ്റ്’ ൽ കയറിപ്പറ്റുന്ന പഠിപ്പിസ്റ്റുകൾ..ചുള്ളൻ സാറന്മാർ ക്ലാസ്സെടുക്കുമ്പോൾ ആരാധനയോടെ നോക്കിയിരിക്കാറുള്ള തരുണീമണികൾ.. ഉച്ച സമയമായാൽ ഞങ്ങൾ പെൺതരികൾ വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണ പൊതി പരസ്പരം പങ്കു വയ്ക്കുന്നതിനിടയിൽ കൂട്ടത്തിലാരെങ്കിലും സ്കൂളിനടുത്തുള്ള ഹോട്ടലിൽ നിന്നും പൊറോട്ടയും കറിയും വാങ്ങുകയാണെങ്കിൽ അതിൻ്റെ അവകാശി കഴിക്കാൻ തുടങ്ങുന്നതിനു മുൻപ് കയ്യിട്ടു വാരി കഴിച്ചു സഹായിക്കുന്ന സന്മനസ്സുള്ള കൂട്ടുകാരികൾ.. ഇടയ്ക്ക് അൽപ്പസ്വൽപ്പം ഒച്ചപ്പാടുണ്ടാക്കാനും സാറന്മാർക്കു ഇരട്ടപ്പേരുകൾ ഇടാനും ഒക്കെ മുൻകൈയ്യെടുക്കുന്ന നല്ലവരായ ‘തരികിട’ സംഘങ്ങൾ..അങ്ങനെ നീളുന്നു CS ക്ലാസ്സിൻ്റെ വിശേഷങ്ങൾ.
ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ …അവരില്ലാതെ ഞങ്ങളുടെ കഥ പൂർണ്ണമാകില്ല . പ്രശാന്ത് സാർ ,പ്രജിത്ത് സാർ , വിനോദ് സാർ, പ്രവീൺ സാർ ,ഹരീന്ദ്രൻ സാർ,അജിത് സാർ,ശ്രീജ ടീച്ചർ … ഇവരെയൊക്കെ ഇപ്പോഴും സ്നേഹത്തോടെ സ്മരിക്കുന്നു . ആ പ്രഗത്ഭരായ ഗുരുക്കന്മാരുടെ ശിക്ഷണ മികവിൻ്റെ ഫലമായി കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ 10th ൽ ഉയർന്ന മാർക്കുള്ളവർക്കു മാത്രം സീറ്റ് കിട്ടുന്ന, റാങ്കുകാരെ സൃഷ്ടിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളായി മാറി ഞങ്ങളുടെ RVHSS. കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ഇംഗ്ലീഷ്, മലയാളം / ഹിന്ദി ഇത്രയും വിഷയങ്ങളാണ് ഞങ്ങൾ CS കാർക്ക് പഠിക്കാൻ ഉണ്ടായിരുന്നത്. കുട്ടികളുമായി വളരെ ഫ്രണ്ട്‌ലി ആയിരുന്ന പ്രിയപ്പെട്ട അദ്ധ്യാപകർക്ക് ക്ലാസ്സിൽ ഇട്ടിരുന്ന ഇരട്ടപ്പേരുകൾ അവരോടു തന്നെ പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് . അവരാകട്ടെ അതിൻ്റെ പേരിൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെട്ടിട്ടില്ല . മാത്രവുമല്ല പ്രായത്തിൻ്റെ തമാശയായിക്കണ്ട് അവരും ആ പേരുകൾ ആസ്വദിച്ചിരുന്നു. വളരെയധികം നീളമുള്ള കെമിസ്ട്രി അദ്ധ്യാപകനെ ‘ഗള്ളിവർ‘ എന്നത് ചുരുക്കി ‘ഗല്ലു’ എന്നും മറ്റൊരു കെമിസ്ട്രി അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനിടയ്ക്കു പല തവണ പറഞ്ഞു കൊണ്ടിരുന്ന ‘ഗുട്ടൻസ്’ എന്നത് ചുരുക്കി ‘ഗുട്ടു’ എന്നും കണക്കു സാർ പറഞ്ഞു കൊണ്ടിരുന്ന ‘ദാറ്റ് ഇമ്പ്ലൈസ് ‘ ചുരുക്കി ‘ഇപ്ലൂ’ എന്നും രസകരമായ അദ്ധ്യാപക വിളിപ്പേരുകളിൽ ചിലതാണ്.
കളി ചിരികളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പ്ലസ് വൺ കടന്നു പോയത് അറിഞ്ഞതേയില്ല. പ്ലസ് ടു ആയപ്പോഴേക്കും പ്രാക്ടിക്കൽ ലാബുകളും യൂണിറ്റ് ടെസ്റ്റുകളുമൊക്കെയായി എല്ലാവരും പഠിത്തത്തെ ഗൗരവമായി കാണാൻ തുടങ്ങി. അങ്ങനെ രണ്ടാം അധ്യയന വർഷം ഏകദേശം പകുതിയിലെത്തി നിൽക്കുന്ന സമയത്തു ദേ വരുന്നു ഒരു സന്തോഷ വാർത്ത .. വിനോദയാത്ര പോകുന്നു..അതും 3 ദിവസത്തേക്ക്. വേറൊരു പ്രത്യേകത മുഴുവൻ പ്ലസ്ടുക്കാരും [CS ,സയൻസ് & കോമേഴ്‌സ്] ഒരുമിച്ചാണ് പോകുന്നതെന്നായിരുന്നു . എല്ലാ ക്ലാസ്സുകാരുമായും നല്ല കൂട്ടായിരുന്നത് കൊണ്ടും ആ സ്കൂളിൽ നിന്നും വിടവാങ്ങാറായതിൻ്റെ വിഷമം തീർക്കാനും ട്രിപ്പ് പരമാവധി അടിച്ചു പൊളിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മലമ്പുഴ ഡാം, മൂന്നാർ, തേക്കടി, പഴനി , കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര . സങ്കടകരമായൊരു കാര്യം പല കാരണങ്ങൾ കൊണ്ട് കുറച്ചു കൂട്ടുകാർക്ക് വരാൻ കഴിഞ്ഞില്ല എന്നതാണ്. മൂന്നു ബസ്സുകളിലായിട്ടായിരുന്നു യാത്ര. പോകുന്ന വഴിയിലായിരുന്നു ‘ഗുട്ടു’ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന വിനോദ് മാഷിൻ്റെ വീട് . വീടിനടുത്തെത്തിയപ്പോൾ ബസ്സ് നിർത്തി മാഷ് ഞങ്ങളെയെല്ലാവരെയും വീട്ടിൽ കൊണ്ടുപോയി ചായയും പലഹാരങ്ങളും തന്നു . സാറൊരുക്കിയ ആ കലക്കൻ സർപ്രൈസ് വിരുന്ന് ഞങ്ങൾ എല്ലാവരും ആസ്വദിച്ചു.
ആദ്യം മലമ്പുഴ ഡാം കാണാനാണ് പോയത് . അവിടെ നിന്നും പളനിയിലേക്ക്. പിന്നീട് കൊടൈക്കനാൽ , തേക്കടി, മൂന്നാർ എന്നിങ്ങനെയായിരുന്നു സന്ദർശന സ്ഥലങ്ങളുടെ ഓർഡർ. തേക്കടിയിലെ വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കാൻ പോയ ദിവസം..മൊബൈലിൻ്റെയും സെൽഫിയുടെയും കടന്നു കയറ്റം ഒട്ടുമില്ലാതിരുന്ന കാലം. ഞങ്ങൾ പെൺകുട്ടികളുടെ സംഘത്തിൽ ജയശ്രീയുടെ കൈയിൽ മാത്രമായിരുന്നു ക്യാമറ ഉണ്ടായിരുന്നത് . പ്രകൃതി രമണീയമായ തേക്കടിയിൽ വച്ചാണ് അവൾ കൂടുതൽ ഫോട്ടോകളെടുത്തത്.. എല്ലാം തന്നെ ഗ്രൂപ്പ് ഫോട്ടോകളായിരുന്നു. ഏറ്റവും ഒടുവിലത്തെ സ്ഥലമായ മൂന്നാറിലും പോയി നാലാം ദിവസം രാവിലെ ഞങ്ങൾ സ്കൂൾ മുറ്റത്തു തിരിച്ചെത്തി. പോയ സ്ഥലങ്ങളിലെ കാഴ്ചകളിൽ പലതും ഇപ്പോൾ ഓർത്തെടുക്കാൻ ആവുന്നില്ലെങ്കിലും എൻ്റെ വിദ്യാഭ്യാസകാലഘട്ടത്തിലെ ഏറ്റവുമധികം ആസ്വദിച്ച ഒരു ഉല്ലാസയാത്രയായിരുന്നു അത് .
ട്രിപ്പ് കഴിഞ്ഞു ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞാണ് ജയശ്രീ ആൽബവുമായി ക്ലാസ്സിലെത്തിയത് . ആൽബം കാണുന്നതിന് മുൻപ് തന്നെ ആദ്യ പീരിയഡിൽ വിനോദ് സാർ ക്ലാസ്സെടുക്കാനായി എടുക്കാനായി കയറി വന്നു. പഠിപ്പിക്കുമ്പോൾ വളരെ കാർക്കശ്യക്കാരനായ അദ്ദേഹം ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കുന്നതു കാരണം എല്ലാവരും വളരെ ശ്രദ്ധാലുക്കളുംഅച്ചടക്കമുള്ളവരും ആയിരിക്കും ആ ക്ലാസ്സിൽ. ബോറടിപ്പിക്കാതെ ക്ലാസ്സെടുക്കുവാനുള്ള സാറിൻ്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. എല്ലാ ദിവസവും ക്ലാസ്സിൻ്റെ അവസാന 10 മിനുട്ട് കളി തമാശകളും വിജ്ഞാനപ്രദമായ കാര്യങ്ങളും പറയാൻ മാഷ് മാറ്റിവയ്ക്കുമായിരുന്നു. അന്നത്തെ ആ 10 മിനുട്ടിൽ ജയശ്രീ ട്രിപ്പ് ആൽബം സാറിനെ കാണിച്ചു. ആൽബത്തിൻ്റെ താളുകൾ ഓരോന്നായി മറിച്ചു നോക്കവേ പൊടുന്നനെ തേക്കടിയിൽ നിന്നുമെടുത്ത ഒരു ഫോട്ടോയിൽ സാർ കുറേ നേരം നോക്കുന്നതു കണ്ടു . പിന്നീടത് ഞങ്ങളുടെ ബെഞ്ചിനു നേരെ നീട്ടിയിട്ടു ചോദിച്ചു ‘ഇതിൽ നിങ്ങൾക്ക് ആരെയെങ്കിലും കാണാമോ’ എന്ന്. പെട്ടന്ന് നോക്കുമ്പോൾ മൂന്നോ നാലോ മരങ്ങൾ മാത്രം ഉണ്ടായിരുന്ന ആ ഫോട്ടോയിൽ ആർക്കും വേറൊന്നും കാണാൻ കഴിഞ്ഞില്ല . ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോൾ വിനിയാണെന്നു തോന്നുന്നു കണ്ടു പിടിച്ചത്…അവൾ എന്നോട് ഉറക്കെ പറഞ്ഞു ‘ദേ നീ ഈ മരത്തിൻ്റെയുള്ളിൽ’…അത് കേട്ട് ഞാൻ വേഗം ആ ഫോട്ടോ വാങ്ങി സൂക്ഷിച്ചു നോക്കി … ശരിയാണല്ലോ അന്നിട്ട ചുവന്ന കളറുള്ള ചുരിദാറും കറുത്ത ഷാളുമായി… തലയ്ക്കു മുകളിൽ വെള്ളയും ഇളം നീലയും കലർന്ന പ്രകാശവലയം .. മുൻപിലത്തെ രണ്ടു പല്ലുകൾ വെട്ടിത്തിളങ്ങുന്നു …ഒരു മരത്തടിയുടെ ഉള്ളിൽ.. ശരിക്കും ഒരു യക്ഷി ലുക്ക്!!!.
പിന്നീട് ക്ലാസ്സു മുഴുവൻ ആ ‘അദ്‌ഭുത’ കാഴ്ച കാണാൻ ഫോട്ടോയ്ക്കു വേണ്ടി ബഹളമായി . ഇതെങ്ങനെ സംഭവിച്ചു എന്ന് തലപുകഞ്ഞാലോചിച്ചിട്ടും എനിക്കും എടുത്തവൾക്കും ഒരു പിടിയും കിട്ടിയില്ല . എൻ്റെ ഒറ്റയ്ക്കുള്ള ഫോട്ടോ എടുത്തിട്ടേയില്ലായിരുന്നു. ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും ഞാൻ മാത്രം എങ്ങനെ..അതും മരത്തടിയിൽ കൃത്യമായി…പോരാത്തതിന് ആ തലയ്ക്കും പല്ലിനും ഉള്ള വെളിച്ചവും..ഇതേക്കുറിച്ചു ചിലർ കൂലങ്കുഷമായ ചർച്ചയും തുടങ്ങി…സൈലെൻസ് എന്നു ഉറക്കെ പറഞ്ഞു കൊണ്ട് സാർ തുടർന്നു . ‘ ഇതു കണ്ടിട്ടെനിക്ക് ഓർമ്മ വന്നത് ആകാശഗംഗയെന്ന പ്രേത സിനിമയാണ് . ആ ഫോട്ടോയിൽ രജിനയ്ക്കു ഒരു പ്രേതാത്മക ഭാവം ഉള്ളതിനാൽ ഞാനവൾക്കു ഒരു പേരിടുകയാണ് ‘ആകാശഗംഗ’ ‘. പറഞ്ഞു തീരുന്നതിനു മുൻപ് എൻ്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാർ ആ വിളിപ്പേരിനെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചു. എന്തു കൊണ്ടോ എനിക്കും ആ പേര് വളരെ ഇഷ്ടമായി.
അന്ന് തൊട്ടിന്നു വരെ ആ ഫോട്ടോ കാണുന്നവരുടെ വിലയിരുത്തലുകൾ രണ്ടു തരമായിരുന്നു . കുറേപേർ പറഞ്ഞത് ഫോട്ടോയെടുക്കുമ്പോഴുണ്ടാകുന്ന റിഫ്ലക്ഷൻ കാരണമാണ് അങ്ങനെ വന്നത് എന്നായിരുന്നു. പക്ഷെ മറ്റേ പകുതിക്കാർ ചിന്തിക്കുന്നതു പോലെ ‘എന്നാലും അത് എങ്ങനെ ശെരിയാവും’ എന്നു തന്നെയാണ് ഇന്നും എൻ്റെ ചിന്ത. കാര്യം എന്തു തന്നെയായാലും ആ സ്കൂളിൽ നിന്നും വിട വാങ്ങുന്നതു വരെ എന്നെ കൂട്ടുകാർ ആകാശഗംഗയെന്നും ഗംഗയെന്നുമൊക്കെ വിളിച്ചു കൊണ്ടിരുന്നു . അന്നെഴുതിച്ച ഓട്ടോഗ്രാഫ് താളുകളിലും ‘പ്രിയപ്പെട്ട ഗംഗയ്‌ക്ക്’ എന്നു തുടങ്ങുന്നതായിരുന്നു മിക്കവയും. അന്ന് ആ ഫോട്ടോയുടെ ഒരു കോപ്പി ജയശ്രീയുടെ അടുത്തു നിന്നും ഞാൻ വാങ്ങി സൂക്ഷിച്ചിരുന്നു. പിന്നീടുള്ള എൻ്റെ ജീവിതത്തിൽ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരോട് ഈ വേറിട്ട അനുഭവം പങ്കു വയ്ക്കുകയും ഫോട്ടോ കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെഴുതുമ്പോൾ ആ ഫോട്ടോ കൈവശം ഇല്ലാത്തതു കൊണ്ട് എനിക്കിവിടെ പോസ്റ്റു ചെയ്യാൻ പറ്റുന്നില്ല..എന്നെങ്കിലും അത് കിട്ടുകയാണെങ്കിൽ ഈ ഓർമ്മകുറിപ്പിനു താഴെ ചേർക്കുന്നതായിരിക്കും.
ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി, കാലത്തിൻ്റെ മാറ്റങ്ങളിലൂടെ കടന്നു വന്ന മൊബൈൽ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഞങ്ങൾ CS ബാച്ച് ഇന്നും സൗഹൃദ സഞ്ചാരം തുടരുന്നു ..ഗ്രൂപ്പ് അഡ്മിനായ പ്രിയ കൂട്ടുകാരി ജോഷിതയുടെ ശ്രമഫലമായി വർഷങ്ങൾക്കിപ്പുറം ഒരു തവണ ഞങ്ങളിൽ കുറച്ചു കൂട്ടുകാർ ചേർന്ന് തലശ്ശേരി പാരഡൈസ് റെസ്റ്റോറന്റിൽ വച്ചു ഒത്തു കൂടിയതിൻ്റെ ഓർമ്മകൾ ഇന്നും സന്തോഷം തരുന്നു . അവളുടെ നേതൃത്വത്തിൽ അടുത്ത വർഷം സ്കൂൾ അങ്കണത്തിൽ വച്ച് ഗുരുക്കന്മാരുടെ സാനിധ്യത്തിൽ വീണ്ടുമൊരു ഒത്തുചേരലിനായി എല്ലാ ക്ലാസ്സ്മേറ്റ്സും തയ്യാറെടുക്കുകയാണ്. ‘ ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ’ എനിക്കും മോഹമുണ്ട് … ഓൾഡ് ഈസ് ഗോൾഡ്.. അതേ നല്ല സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്..നല്ല ഓർമ്മകളും.
രചന: രേജീന പ്രശാന്ത്

ബാബ്‌റി മസ്ജിദ് കേസ് വിധിയില്‍ പ്രതികരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?.(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക് പിറന്ന വിധിയാണിത്?) എന്നാണ് ഹരീഷിന്റെ പ്രതികരണം.
അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പുറത്തുവന്നത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം.
കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍(ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്കു അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്ത് പകരം അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കണ്ടെത്തി നല്‍കണം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.
കാളമുറിയിൽ അമ്മയെയും മകനെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. മകൻ മരിച്ചു. പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാളമുറി പടിഞ്ഞാറുഭാഗം പുളിക്കൻ പരേതനായ പോളിന്റെ മകൻ റോയ് (34) ആണ് മരിച്ചത്. അമ്മ ആനി (60) ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ എട്ടുമണിയായിട്ടും ആരെയും വീടിനു പുറത്തുകാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന ബന്ധു വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടത്.
ഉടൻതന്നെ ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും റോയ് മരിച്ചിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
ഭാര്യയും കുട്ടികളുമൊത്ത് കാനഡയിലായിരുന്ന റോയ് കഴിഞ്ഞയാഴ്‌ചയാണ് നാട്ടിലെത്തിയത്. സംഭവദിവസം അമ്മ ആനിയും റോയിയും മാത്രമാണ് വീട്ടിലുണ്ടായത്. അഞ്ജുവാണ് റോയിയുടെ ഭാര്യ. മക്കൾ: ഐറിൻ അന്ന റോയ്, ഏദൻ ഫിലിപ്പ് റോയ്. സഹോദരൻ: ലൂയി. ശവസംസ്‌കാരം ശനിയാഴ്‌ച 2.30-ന് പള്ളിനട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തു കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലാണ് ഇപ്പോള്‍ മോറിസ് ഗാരേജ്. എംജിയുടെ രണ്ടാമത്തെ വാഹനവും ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുകയാണ്.
എംജിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‍യുവിയായ ഇ ഇസഡ്എസാണ് കമ്പനി ഇന്ത്യയില്‍ രണ്ടാമതായി എത്തിക്കുന്നത്. ഈ ഡിസംബറില്‍ വാഹനം ഇന്ത്യയിലെത്തിയേക്കും. കഴിഞ്ഞ ദിവസം എംജി ഈ വാഹനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. 2019 അവസാന മാസം പുറത്തിറക്കുകയും ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങുകയും ചെയ്യുമെങ്കിലും പുതുവര്‍ഷത്തിലായിരിക്കും ഈ വാഹനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
ഇസഡ് എക്‌സ് എസ്.യു.വിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്.യു.വിയാണ് ഇ ഇസഡ്എസ്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്. 19.60 ലക്ഷം രൂപയ്ക്കാണ് വാഹനം ബ്രിട്ടണില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. അടുത്ത വര്‍ഷമാണ് വാഹനം കമ്പനി വിപണിയിലെത്തിക്കുന്നത്.
44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. 150 എച്ച്പി കരുത്താണ് ഇതുല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്.
അരമണിക്കൂറിനകം 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതികവിദ്യയ്‌ക്കൊപ്പം അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ടും വാഹനത്തെ വേറിട്ടതാക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്‍ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികള്‍ നിര്‍മിക്കുക. eZS അവതരിപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കാനും എംജി പദ്ധതിയൊരുക്കുന്നുണ്ട്.
ഹ്യുണ്ടായ് കോനയാണ് ഇന്ത്യയില്‍ ഇ ഇസഡ്എക്‌സിന്‍റെ മുഖ്യ എതിരാളി. എംജി മോട്ടോര്‍ ശ്രേണിയില്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും സാങ്കേതിക തികവുള്ള കാര്‍ എന്നാണു കമ്പനി ഇ ഇസഡ്എക്‌സിനെ വിശേഷിപ്പിക്കുന്നത്.
അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്… ഇന്ന് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്റിറില്‍ പങ്കുവച്ച ട്വീറ്റിന്റെ തുടക്കം ഇങ്ങനെയാണ്. കൂടെ ഒരു വീഡിയോയുമുണ്ട്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ ബറോഡ താരം യൂസഫ് എടുക്കുന്ന ക്യാച്ചാണ് വീഡിയോയില്‍. വെറുമൊരു ക്യാച്ചായിരുന്നില്ല അത്.
ഗോവയുടെ ക്യാപ്റ്റന്‍ ദര്‍ശന്‍ മിശാലിനെ പുറത്താക്കാന്‍ 37കാരനെടുത്ത ക്യാച്ച് അത്രയും മനോഹരമായിരുന്നു. ഋഷി അറോതയുടെ പന്തില്‍ പന്ത് മിശാല്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ പഠാന് വലത്തോട് ചാടി വലങ്കയ്യില്‍ ഒതുക്കുകയായിരുന്നു. സഹോദരനായ ഇര്‍ഫാന്‍ പഠാനാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം…
Is it a bird ? No this is @yusuf_pathan Great catch today lala.All ur hard work in pre season is paying off #hardwork @BCCI @StarSportsIndia pic.twitter.com/bcpO5pvuZI
— Irfan Pathan (@IrfanPathan) November 8, 2019
ഐഐടി മദ്രാസ് വിദ്യാര്‍ത്ഥിയായ മലയാളി യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയായ 18കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. കൊല്ലം കിളികൊല്ലൂരില്‍ താമസിക്കുന്ന പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണ് എന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യക്കുള്ള പ്രേരണ വ്യക്തമല്ല. അക്കാഡമിക് പ്രകടനത്തിലെ തൃപ്തിയില്ലായ്മ വിദ്യാർത്ഥിയെ അലട്ടിയിരുന്നതായി ഐഐടി വൃത്തങ്ങളെ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയുടെ ഫോണ്‍കോളുകളോട് പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളെ വിളിച്ച് മകളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു എന്നും തുടര്‍ന്ന് ഹോസ്റ്റല്‍മേറ്റ്‌സ് റൂമിലെത്തി പരിശോധിച്ചപ്പോളാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
2018 ഡിസംബര്‍ മുതല്‍ ഇതുവരെ ഇത് അഞ്ചാമത്തെ ആത്മഹത്യയാണ് മദ്രാസ് ഐഐടിയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് എസ് ഷഹാല്‍ കോര്‍മാത്ത് എന്ന പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഗോപാല്‍ ബാബു എന്ന യുപി സ്വദേശിയായ ഒന്നാം വര്‍ഷ എം ടെക്ക് വിദ്യാര്‍ത്ഥി ഗോപാല്‍ ബാബു ആത്മഹത്യ ചെയ്തിരുന്നു. പിഎച്ച്ഡി ചെയ്തിരുന്ന, ഝാര്‍ഖണ്ഡില്‍ നിന്നുള്ള രഞ്ജന കുമാരി അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. 2018 ഡിസംബറില്‍ അസിസ്റ്റന്റ് പ്രൊഫസറായ അദിതി സിംഹ ആത്മഹത്യ ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ് പ്രതി അപ്പുണ്ണി കൊച്ചിയിൽ പിടിയിൽ. കാക്കനാടുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണി ഇന്ന് പുലർച്ചെയാണ് പിടിയിലായത്. പോലീസ് എത്തിയതോടെ എയർ ഗണ്ണുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ ബലമായി കീഴടക്കി.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഈ മാസം ഒന്നിനാണ് പോലീസുകാരെ കബളിപ്പിച്ച് അപ്പുണ്ണി കടന്നു കളഞ്ഞത്. അപ്പുണ്ണിക്ക് ഭക്ഷണം വാങ്ങി നൽകിയതിന്റെ പണം നൽകാൻ പോലീസുകാരൻ പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് പോലീസുകാർ സസ്പെൻഷനിലുമായി. ഇതിനിടയിലാണ് അപ്പുണ്ണി കൊച്ചിയിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്. കാക്കനാട്ടെ വീട്ടിലെത്തിയ പൊലീസിനെ പ്രതിരോധിക്കാൻ ആദ്യം നായ്ക്കളെ അഴിച്ചുവിട്ടു.തുടർന്ന് കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.
മണിക്കൂറുകൾ ശ്രമിച്ചാണ് ഇയാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘം കീഴ്പെടുത്തിയത്. തുടർന്ന് മാവേലിക്കര പോലീസിന് കൈമാറി. 2018ലാണ് കിളിമാനൂരിലെ സ്റ്റുഡിയോയിൽ കയറി അപ്പുണ്ണിയും സംഘവും റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തുന്നത്. കേസിൽ മൂന്നാം പ്രതിയായ അപ്പുണ്ണി അടക്കമുള്ളവരുടെ വിചാരണ തിരുവനന്തപുരം ജില്ലാ കോടതിയിൽ തുടങ്ങിയിട്ടുണ്ട്.
ബംഗാളില്‍ നാശംവിതച്ച് ബുള്‍ ബുള്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 130 കിലോമീറ്ററോളം വേഗത്തിലാണ് ബുള്‍ ബുള്‍ ആഞ്ഞുവീശിയത്. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലും സമീപ ജില്ലകളിലും അനേകം മരങ്ങള്‍ കടപുഴകി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒട്ടേറെ റോഡുകളും വാഹനങ്ങളും തകര്‍ന്നു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാഗര്‍ ദ്വീപ്, കിഴക്കന്‍ മിഡ്നാപൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. തീരപ്രദേശങ്ങളിലുള്ളവരെ നേരത്തെ ഒഴിപ്പിക്കാനായത് ആള്‍നാശം കുറച്ചു. കാറ്റിന്‍റെ വേഗം കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കൊല്‍ക്കത്തയിലും കനത്ത മഴ തുടരുകയാണ്. കൊല്‍ക്കത്ത വിമാനത്താവളം 12 മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടിരുന്നു. തിങ്കളാഴ്ച സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.