Latest News

കൗണ്ടറുകൾ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ ഐ‌.ആർ‌.സി‌.ടി‌.സി ഓടിക്കുന്ന ആദ്യത്തെ ട്രെയിനായ തേജസ് എക്സ്പ്രസിൽ ലഖ്‌നൗ മുതൽ ന്യൂഡൽഹി വരെയും തിരിച്ചും രണ്ടായിരത്തിലധികം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

തേജസ് ട്രെയിനുകളുടെ ബുക്കിംഗ് – ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള 82501, ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള 82502 നമ്പർ ശനിയാഴ്ച ആരംഭിച്ചു.

ഞായറാഴ്ച വൈകുന്നേരം വരെ, ലഖ്‌നൗവിൽ നിന്ന് ദില്ലിയിലേക്കുള്ള തേജസ് ട്രെയിനിൽ 749 ബുക്കിംഗുകളാണുള്ളത്. മടക്കയാത്രയിൽ 1,549 യാത്ര, നവംബർ 20 വരെ എടുക്കാനുണ്ടെന്നു അധികൃതർ അറിയിച്ചു.

മിക്ക ബുക്കിങ്ങുകളും ദീപാവലിക്ക് തൊട്ടുമുമ്പുള്ള ഒക്ടോബർ 23 നും ഒക്ടോബർ 26 നും ഇടയിലാണ്.

ഇന്ത്യൻ റെയിൽ‌വേയുടെ അനുബന്ധ സ്ഥാപനമായ ഐ‌ആർ‌സി‌ടി‌സി (ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) പൂർണ്ണമായും പ്രവർത്തിപ്പിക്കുന്ന ആദ്യ ട്രെയിനാണിത്, കൂടാതെ ചില ട്രെയിനുകളുടെ സ്വകാര്യവൽക്കരണത്തിലേക്കുള്ള ഇന്ത്യൻ റെയിൽവെയുടെ ആദ്യ പടികൂടിയാണിത്.

ലോകോത്തര പാസഞ്ചർ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യ ഓപ്പറേറ്റർമാരെ കൊണ്ടുവരുമെന്ന് രണ്ടാം മോദി സർക്കാരിനന്റെ ആദ്യ 100 ദിവസത്തെ ഭരണത്തിന് കീഴിൽ ഉള്ള റെയിൽ‌വേയുടെ അജണ്ടയിൽ പ്രഖ്യാപിച്ചിരുന്നു. ചില ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

തേജസ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്ക് ആദ്യമായി കോംബോ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും – എസി ചെയർ കാറിന് 185 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 245 രൂപയും ആയിരിക്കും ലഖ്‌നൗ മുതൽ ഡൽഹി വരെ മുഴുവൻ യാത്ര ദൈർഘ്യത്തിനും ഉള്ള കാറ്ററിംഗ് ചാർജുകൾ. ഇത് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരമാവധി നിരക്ക് (ഡൽഹി മുതൽ ലഖ്‌നൗ വരെ) യഥാക്രമം 340 രൂപയും 385 രൂപയും ആയിരിക്കും.

രണ്ട് കാറ്റഗറി യാത്രക്കാർക്കും ട്രൈനിൽ കയറിയ ഉടൻ ഉന്മേഷ പാനീയങ്ങൾ ലഭിക്കും. ഇതിൽ രണ്ട് ഓപ്ഷനുകൾ ഉണ്ടായിരിക്കും – ടീ / കോഫി (പ്രീ-മിക്സ് കിറ്റ്), കുക്കികൾ (ചെയർ കാർ), എക്സിക്യൂട്ടീവ് ക്ലാസ്സിന് പ്രീമിയം കുക്കികൾ.

ഓപ്ഷൻ 2 – കുക്കികൾ (സിസി) ഉള്ള പ്രീ-പാക്കേജുചെയ്ത നിംബൂ പാനി; എക്സിക്യൂട്ടീവ് ക്ലാസിലെ നിംബൂ പാനിക്ക് പകരമായി ഫ്ലേവർഡ് ലസ്സി.

പ്രഭാതഭക്ഷണത്തിനായി, യാത്രക്കാർക്ക് വെജിറ്റേറിയൻ കോംബോയിൽ നിന്ന് രണ്ട് പച്ചക്കറി കട്ട്ലുകളും പോഹയോ തിരഞ്ഞെടുക്കാം. മറ്റേതിൽ വെർമിസെല്ലി, തേങ്ങ ചട്ണി എന്നിവയുള്ള പച്ചക്കറി ഊത്തപ്പം രണ്ടെണ്ണം. മറ്റ് കോംബോയിൽ മെഡു വാഡയുടെ രണ്ട് കഷണങ്ങളും സുജി ഉപ്മയും തേങ്ങ ചട്ണിയും ഉൾപ്പെടുന്നു. നോൺ-വെജിറ്റേറിയൻ ഓപ്ഷനും ലഭ്യമാണ്, ഇതിൽ മസാല ഓംലെറ്റ്, സൗട്ട് (sautéd) പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു.

ഈ എല്ലാ കോമ്പോകളിലും എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്ക് അധിക കോൺ‌ഫ്ലെക്കുകൾ, പഞ്ചസാര സാച്ചെറ്റ്, പാൽ എന്നിവ നൽകും. ബ്രാൻഡഡ് മിഷ്തി ദഹി / മാമ്പഴ ദഹി, രണ്ട് കഷ്ണം ബ്ര ൺ ബ്രെഡ്, വെണ്ണ, തക്കാളി കെച്ചപ്പ്, ബ്രാൻഡഡ് ഫ്രൂട്ട് ജ്യൂസ്, ടീ / കോഫി കിറ്റ്, ഉപ്പും കുരുമുളകും, മൗത്ത് ഫ്രെഷനർ എന്നിവയും യാത്രക്കാർക്ക് ഓർഡർ ചെയ്യാവുന്നതാണ്.

യാത്ര അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, യാത്രക്കാർക്ക് പ്രീമിക്സ് ചായ / കോഫി ചെറിയ മസാല സമോസ / ബ്രാൻഡഡ് കുക്കികൾ പോലുള്ള ലഘു ഉന്മേഷം നൽകും; എക്സിക്യൂട്ടീവ് ക്ലാസ്സിന് ഇതോടൊപ്പം അധികമായി മഫിൻ / കേക്ക് കഷ്ണം എന്നിവ നൽകും.

തേജസ് എക്സ്പ്രസ് ഒക്ടോബർ 4 ന് കന്നിയാത്ര തുടങ്ങുകയും അടുത്ത ദിവസം മുതൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും

ഹോളിവുഡിന്റെ പ്രിയ ആക്ഷന്‍ ഹീറോയാണ് ജാക്കി ചാന്‍. കുങ്ഫുവിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരം ലോകത്തിന്റെ തന്നെ ആക്ഷന്‍ ഇതിഹാസമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രൂസ് ലീക്ക് മുന്നില്‍ കടുത്ത വേദന അഭിനയിച്ച് കിടന്നതിന്റെ കഥയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക്കി ചാന്‍ വ്യക്തമാക്കിയത്.

ബ്രൂസ് ലീയുടെ അവസാന ചിത്രമായ ‘എന്റര്‍ ദ ഡ്രാഗണി’ല്‍ സ്റ്റണ്ട് മാസ്റ്ററായി ജാക്കി ചാനും ഉണ്ടായിരുന്നു. ”അന്ന് ബ്രൂസ്ലീയ്ക്കൊപ്പം സ്റ്റണ്ട് അഭിനയിക്കുമ്പോള്‍ ഞാന്‍ നന്നേ ചെറുപ്പമായിരുന്നു. ക്യാമറയ്ക്ക് പിറകില്‍ നിന്നാണ് ബ്രൂസ് ലീയെ കണ്ടത്. പെട്ടന്ന് ഞാന്‍ മുന്നോട്ട് ഓടി. കണ്ണിലാകെ ഇരുട്ടായിരുന്നു. അദ്ദേഹം വടി ഒന്ന് വീശി. അത് കൊണ്ടത് എന്റെ തലയുടെ വലതുഭാഗത്ത്. പെട്ടന്ന് തല കറങ്ങി. ഞാന്‍ ബ്രൂസ്ലീയെ നോക്കുമ്പോള്‍ അദ്ദേഹം സംവിധായകന്‍ കട്ട് പറയും വരെ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.”

”എന്നെ കണ്ടതോടെ വടി വലിച്ചെറിഞ്ഞ് ദൈവമേ എന്നു വിളിച്ച് എന്റടുത്തേയ്ക്ക് ഓടിയെത്തി. എന്നെ എടുത്തുയര്‍ത്തി മാപ്പ് പറയുകയും ചെയ്തു. അപ്പോള്‍ എനിക്ക് വേദനയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ അപ്പോഴും വേദന ഉള്ളതുപോലെ അഭിനയിച്ചു. പറ്റാവുന്നത്ര സമയം ബ്രൂസ് ലീ എന്നെ ചേര്‍ത്തു പിടിക്കണമെന്ന ലക്ഷ്യം മാത്രമേ അന്നത്തെ അഭിനയത്തിന് ഉണ്ടായിരുന്നുള്ളൂ. ആ ദിവസം മുഴുവന്‍ ഞാന്‍ കടുത്ത വേദന ഉള്ളതുപോലെ അഭിനയിച്ചു കിടക്കുകയായിരുന്നു” എന്നാണ് ജാക്കി ചാന്‍ പറയുന്നത്.

പാല ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്നെ തുടരുമെന്ന്് എക്‌സിറ്റ്‌പോള്‍ ഫലം. 48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് പാലായില്‍ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 32 ശതമാനം വോട്ടുകള്‍ നേടാനേ സാധിക്കൂ. ബിജെപി 19 ശതമാനവും മറ്റുള്ളവര്‍ ഒരു ശതമാനവും വോട്ടുകള്‍ നേടും.

പാലയില്‍ 2016നെക്കാളും വികച്ച വിജയം യു.ഡി.എഫ് കരസ്ഥമാക്കുമെന്നും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുമെന്നും എക്‌സിറ്റ്‌പോളില്‍ പറയുന്നു. 2016 ല്‍ 42 ശതമാനം വോട്ടുവിഹതം കരസ്ഥമാക്കിയ യു.ഡി.എഫ് ഇത്തവണ 48 ശതമാനമായി വോട്ടുവിഹിതം ഉയര്‍ത്തും.

ഇതേ സമയം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതത്തില്‍ വലിയ കുറവുണ്ടാകുമെന്നും പറുന്നു. 2016 ല്‍ 39 ശതമാനം വോട്ടുവിഹിതം നേടിയടത്ത് ഇത്തവണ 32 ശതമാനമായി കുറയുമെന്നും പറയുന്നു.

പാലായില്‍ ആകെ 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. 2016 ല്‍ കെ.എം മാണ് 58,884 വോട്ടുകളും മാണി സി കാപ്പന്‍ 54,181 വോട്ടുകളും എന്‍. ഹരി 24,821 വോട്ടുകളും നേടിയിരുന്നു.

യു.ഡി.എഫ് വിജയം സുനിഛിതമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു. പാല യു.ഡി.എഫിന്റെയും മാണി സാറുടെയുമാണ്. ഇക്കാലവും അത് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാല ഉപതെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആറുമണി വരെ 71.41 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കനത്ത മഴയെ അവഗണിച്ചും ഒരുപാട് ആളുകള്‍ വോട്ട് ചെയ്യാനെത്തി. അവസാന മണിക്കൂറുകളിലാണ് താരതമ്യേന പോളിങ്ങ് ശതമാനം കുറഞ്ഞത്.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. അന്തിമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ 71.43 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ ഉപയോഗിച്ചു.

ആകെ 1,79,107 വോട്ടര്‍മാരാണ് പാലായിലുള്ളത്. ഇതില്‍ 1,27,942 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി എന്നിവരടക്കം 13 പേരാണ് മത്സര രംഗത്ത്.

മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്നിക്ക് കോളേജിലെ 119ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

പാലായില്‍ എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കെ എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും വോട്ടെണ്ണല്‍ ദിവസവും ഇതേ സന്തോഷത്തോടെ പ്രതികരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ വോട്ടെടുപ്പിന് പിന്നാലെ പ്രാദേശിക നേതാവിനെ ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ബിനു പുളിക്കക്കണ്ടത്തിന് എതിരെയാണ് നടപടിയുണ്ടായത്.

പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് അന്വേഷണ വിധേയമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കൊച്ചി നഗരസഭയുടെ അഗതിമന്ദിരത്തില്‍ സ്ത്രീകള്‍ക്ക് ദേഹോപദ്രവം ഏല്‍പിച്ച കേസില്‍ പ്രതിയായ സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അറസ്റ്റില്‍. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ല കലക്ടര്‍ നേരത്തെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അഗതിമന്ദിരത്തിലെ അന്തേവാസിയായ മകളെയും അമ്മയെയും ദേഹോപദ്രവമേല്‍പ്പിച്ചുവെന്നാണ് കേസ്.

ചേർത്തല സ്വദേശിയായ അമ്മയ്ക്കും മകൾക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാൾ മുൻപ് കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്. ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തു.

ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയർക്ക് മകൾ പരാതി നൽകിയിരുന്നു. സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കെ കെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു.

ദുബായ് എക്സ്പോ ട്വൻറി ട്വൻറിയിലെ ഇന്ത്യൻ പവലിയൻറെ നിർമാണത്തിനു തുടക്കം. കേന്ദ്രവാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയലിൻറെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം എക്സ്പോ വേദി സന്ദർശിച്ചു. ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായിരിക്കും ഇന്ത്യയുടേത്.

അടുത്തവർഷം ഒക്ടോബർ 20 മുതൽ 2022 ഏപ്രിൽ പത്തുവരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ അടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 4,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായുള്ള ഇന്ത്യൻ പവലിയൻ 484 കോടിയോളം രൂപാ ചെലവിലാണ് നിർമിക്കുന്നത്. സാങ്കേതികമേഖലകളിലടക്കമുള്ള ഇന്ത്യയുടെ മുന്നേറ്റവും സാംസ്കാരിക വൈവിധ്യവും അവതരിപ്പിക്കുന്നതായിരിക്കും പവലിയനെന്നു വാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

ഓപ്പർച്യൂണിറ്റി മേഖലയിൽ പ്ലാസ, പവലിയൻ എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാവും ഉയരുക. എക്സ്പോ തീരുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിർമിതിയായ പവലിയൻ വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും. പവലിയൻറെ പ്രവേശനകവാടത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമസ്ഥാപിക്കും. ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുൽ, പ്രവാസിവ്യവസായികളായ എം.എ.യൂസഫലി, ബി.ആർ.ഷെട്ടി, ആസാദ് മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലണ്ടന്‍: 178 വര്‍ഷം പഴക്കമുള്ള ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കമ്പനി അടച്ചു പൂട്ടി. 25 കോടി ഡോളര്‍ (ഏകദേശം 18,000 കോടി രൂപ) ബാധ്യത തീര്‍ക്കാന്‍ സാധിക്കാത്തതാണ് കമ്പനി അടച്ചു പൂട്ടാനുള്ള കാരണം. ഇതോടെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനി പൂട്ടിയതോടെ 16 രാജ്യങ്ങളിലായി 20,000 ജീവനക്കാരാണ് തൊഴില്‍രഹിതരായത്. ഇവരില്‍ 9000 ഓളം പേര്‍ ബ്രിട്ടനിലാണ്.

സാമ്പത്തിക ബാധ്യത തീര്‍ക്കാനായി റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബാങ്കുകള്‍ ബാധ്യത ഏറ്റെടുക്കാന്‍ തയാറായില്ല. ഇതോടെയാണ് കമ്പനി അടച്ചു പൂട്ടേണ്ടി വന്നത്. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി.

അതേസമയം കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന് ഒന്നരലക്ഷം ബ്രിട്ടീഷ് യാത്രക്കാര്‍ പെരുവഴിയിലായതായാണു റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതാതു സ്ഥലങ്ങളില്‍ എത്തിക്കുമെന്നാണു വിവരം.

തോമസ് കുക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മണി എക്‌സേഞ്ചുകള്‍, വിമാന സര്‍വീസുകള്‍, ഫെറി സര്‍വീസുകള്‍ എന്നിവയെയും കമ്പനിയുടെ അടച്ചുപൂട്ടല്‍ ബാധിക്കും. അതേസമയം, തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 1841-ല്‍ ആരംഭിച്ച കമ്പനി പിന്നീട് 16 രാജ്യങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.

രണ്ട് മാസത്തിലേറെ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പല്‍ സ്റ്റെന ഇംപരോ വിട്ടയച്ചു. അവശേഷിച്ചിരുന്ന 16 കപ്പല്‍ ജീവനക്കാരും മോചിതരായി.

സ്വീഡിഷ് ഉടമസ്ഥയിലുള്ള സ്റ്റെന ഇംപരോ ബ്രിട്ടന്റെ പതാകയാണ് വഹിക്കുന്നത്. എത്രയും പെട്ടെന്ന് ഇറാന്‍ സമുദ്ര പരിധിയില്‍ നിന്ന് നീങ്ങുമെന്ന് കപ്പല്‍ ഉടമസ്ഥര്‍ അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്റെ വിശദീകരണം.

യൂറോപ്യന്‍ യൂനിയന്‍ ഉപരോധം നിലനില്‍ക്കെ, സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഇറാന്റെ എണ്ണ കപ്പല്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ജൂലൈ 19ന് ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്റ്റെന ഇംപരോ തെഹ്‌റാന്‍ പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമാവുകയും രണ്ട് യുദ്ധകപ്പലുകള്‍ ബ്രിട്ടന്‍ മേഖലയിലേക്ക് അയക്കുകയും ചെയ്തു.

ആഗസ്റ്റ് 18ന് ജിബ്രാര്‍ട്ടര്‍ കോടതി ഇറാന്‍ കപ്പല്‍ വിട്ടയച്ചതോടെയാണ് സ്റ്റെന ഇംപരോ കൈമാറാനുള്ള നടപടി ഇറാന്‍ ആരംഭിച്ചത്. എട്ട് ജീവനക്കാരെ നേരത്തെ ഇറാന്‍ മോചിപ്പിച്ചിരുന്നു.

രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ നടന്‍ മോഹന്‍ലാല്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലന്നും ആര്‍ക്കും വേണ്ടി രംഗത്തിറങ്ങില്ലന്നതുമാണ് താരത്തിന്റെ പുതിയ നിലപാട്. ആന കൊമ്പ് കേസില്‍ ലാലിനെ പ്രതിയാക്കി വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാഷ്ട്രിയ മോഹങ്ങളോട് താര രാജാവ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലിറങ്ങുന്നില്ലന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയിരുന്നത്. അപ്പോഴും രാഷ്ട്രീയത്തോട് പൂര്‍ണമായും വിമുഖത മോഹന്‍ലാല്‍ കാണിച്ചിരുന്നില്ല.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാല്‍ പ്രതിരോധത്തിലാവുകയാണുണ്ടായത്.

ആനക്കൊമ്പു കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പു കൈമാറിയതിനും സൂക്ഷിച്ചതിനുമാണു കേസ്.

തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്‌മെന്റിലെ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി. ധനിക് ലാലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ. കൃഷ്ണകുമാറും പി.എന്‍. കൃഷ്ണകുമാറും ചേര്‍ന്നാണു മോഹന്‍ലാലിന് ആനക്കൊമ്പു കൈമാറിയിരുന്നത്. 7 വര്‍ഷം മുന്‍പാണ് വനംവകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.

2011ല്‍ ആദായനികുതി വകുപ്പു മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ഇനിയും വൈകരുതെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചതോടെയാണ് മോഹന്‍ലാല്‍ വെട്ടിലായത്. ഇനിയും ബി.ജെ.പിയോട് രാഷ്ട്രിയ ആഭിമുഖ്യം കാണിച്ചാല്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും കടന്നാക്രമിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ലാല്‍.

ഉപതിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബി.ജെ.പി പ്രചരണത്തിന് ലാലിനെയും വല്ലാതെ പ്രതീക്ഷിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി അട്ടിമറി വിജയം ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ പ്രചരണത്തിന് കൊഴുപ്പേകാന്‍ ഇനി സുരേഷ് ഗോപി മാത്രമാണ് കാവി പടയുടെ ഏക ആശ്രയം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റുമെന്നാണ് ബി.ജെ.പി കരുതുന്നത്. അത്തരമൊരു സാഹചര്യത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കു കൂട്ടലിലായിരുന്നു സംഘപരിവാര്‍.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സേവാഭാരതിയുമായും ആര്‍.എസ്.എസ് നേതാക്കളുമായുള്ള സഹകരണം ലാല്‍ തുടര്‍ന്നതാണ് ആത്മവിശ്വാസത്തിന് കാരണമായിരുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ലാലിനെ ആദരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചും മോഹന്‍ലാല്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് ഈ കുടിക്കാഴ്ചക്ക് കളമൊരുക്കിയിരുന്നത്.

മോഹന്‍ലാല്‍ കാവി പളയത്തില്‍ എത്തുമെന്ന് കണ്ട് തന്നെയാണ് ഇടതുപക്ഷവും യു.ഡി.എഫും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലാല്‍ തന്നെ താന്‍ തിരുവനന്തപുരത്ത് മത്സരിക്കാനില്ലന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതോടെയാണ് കുമ്മനം രാജശേഖരന് നറുക്ക് വീണിരുന്നത്.

അപ്പോഴും പക്ഷേ ലാലില്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അവരുടെ ഉന്നം.ഇതിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ലാലിന്റെ സാന്നിധ്യം ബി.ജെ.പി ആഗ്രഹിക്കുന്നതും വ്യക്തമായ കണക്ക് കൂട്ടലുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ്.

മുന്‍പ് ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രസംഗിച്ചതിനാല്‍ ഇടതുപക്ഷത്തിന് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലന്ന് ബി.ജെ.പി നേതൃത്വം അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും ലാല്‍ വഴങ്ങിയിട്ടില്ല. രാഷ്ട്രീയ പക വന്നാല്‍ വേട്ടയാടപ്പെടുമെന്നും ഇന്നുവരെ താന്‍ ആര്‍ജിച്ച ജനപിന്തുണയും പേരും നഷ്ടമാകുമെന്നുമാണ് ലാലിപ്പോള്‍ ഭയക്കുന്നത്.

ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരിക്കും താരത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ബി.ജെ.പി നേതാക്കളുടെയും സംഘപരിവാര്‍ അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിനിടയിലും രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ലാലിനെ പ്രേരിപ്പിക്കുന്നതും ഈ ഭീതി തന്നെയാണ്.

Copyright © . All rights reserved