അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് വിവരം ലഭിച്ചതായി ബിന്ദു പറഞ്ഞു. മൂന്നുദിവസംമുമ്പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്കു കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നു’ ബിന്ദു പറഞ്ഞു.
2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു.’എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളില്‍നിന്നു മകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിച്ചു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. നാഗര്‍ഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കള്‍ക്ക് മുമ്പ് ലഭിച്ച വിവരം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദു.
മുംബൈ ∙ സുപ്രീം കോടതി വിധിക്കു പിന്നാലെ ഭൂരിപക്ഷമില്ലെന്നു തുറന്നു പറഞ്ഞ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമ്പോള്‍ വിജയം കാണുന്നത് ശരദ് പവാര്‍ എന്ന രാഷ്ട്രീയ അതികായന്റെ കൂടി തന്ത്രങ്ങളാണ്. എന്‍സിപിയെ പിളര്‍ത്തി എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ മറുകണ്ടം ചാടിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും കുലുങ്ങാതെ നിന്ന പവാര്‍ കോണ്‍ഗ്രസിനു നല്‍കിയ വാക്ക് പാലിച്ച് എംഎല്‍എമാരെ തന്റെ ക്യാംപില്‍ തിരിച്ചെത്തിച്ചു.
23 ന് പുലര്‍ച്ചെ രാഷ്ട്രീയ രംഗത്തെയാകെ ഞെട്ടിച്ചു കൊണ്ടു എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയപ്പോള്‍ സംശയത്തിന്റെ മുന നീണ്ടതു മുഴുവന്‍ ശരദ് പവാറിനു നേരെയായിരുന്നു. ശരദ് പവാറിന്റെ അറിവോടെയാണ് സഹോദരപുത്രനായ അജിത് പവാര്‍ ബിജെപിക്കു പിന്തുണ നല്‍കിയതെന്നു കോണ്‍ഗ്രസ് പോലും സംശയിച്ചു.
പവാര്‍ അറിയാതെ എന്‍സിപിയില്‍ ഒന്നും നടക്കില്ലെന്നും മഹാരാഷ്ട്ര നേതാക്കള്‍ അടക്കം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്ന നാളുകളില്‍ മഹാരാഷ്ട്രയിലെ കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയതും സംശയങ്ങള്‍ ബലപ്പെടുത്തി.
എന്നാല്‍ പിന്നീടു കണ്ട കാഴ്ചകള്‍ ശരദ് പവാര്‍ എന്ന ഇരുത്തം വന്ന ജനനേതാവിന്റെ വിശ്വാസ്യതയുടെ നേര്‍സാക്ഷ്യമായി. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും ഒരു കാരണവശാലും ബിജെപിയെ പിന്തുണയ്ക്കില്ലെന്നും സംശയത്തിനിടയില്ലാതെ പവാര്‍ തുറന്നടിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്‌ക്കൊപ്പം പത്രസമ്മേളനം നടത്തി ശരദ് പവാര്‍ തന്റെ നിലപാട് തറപ്പിച്ച് പറഞ്ഞു.

അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ തിരിച്ചെത്തിക്കാന്‍ പവാര്‍ കാട്ടിയ രാഷ്ട്രീയതന്ത്രജ്ഞതയും ബിജെപിയുടെ നീക്കങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. നേതാവ് ശരദ് പവാർ തന്നെയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അജിത് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചതെന്നും എംഎല്‍എമാര്‍ പറഞ്ഞു. ഒടുവില്‍ ബിജെപിയെ പിന്തുണച്ച് ഡല്‍ഹിക്കു പോയ നാല് എംഎല്‍എമാരെ എന്‍സിപിയുടെ യുവജനവിഭാഗം നേതാക്കളെ വിട്ടു മുംബൈയില്‍ തിരിച്ചെത്തിക്കാനും പവാറിനു കഴിഞ്ഞു.
ബിജെപി-ശിവസേന സഖ്യത്തിനെതിരെ പവാര്‍ നയിച്ച ഒറ്റയാള്‍ പോരാട്ടമായിരുന്നു ഇത്തവണത്തെ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അറുപതിലധികം പ്രചാരണ യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. കര്‍ഷകരോട് അവരുടെ വിഷയങ്ങള്‍ സംസാരിച്ചു; യുവാക്കളോടു സംവദിച്ചത് മോദി സര്‍ക്കാര്‍ നശിപ്പിച്ച തൊഴിലവസരങ്ങളെക്കുറിച്ച്. നഗരമേഖലകളില്‍ സാമ്പത്തിക മാന്ദ്യവും വ്യവസായ മുരടിപ്പുമാണ് പവാർ ഉയർത്തിക്കാട്ടിയത്. കശ്മീരും ദേശസുരക്ഷയും പ്രചാരണായുധങ്ങളാക്കി ബിജെപി പട നയിക്കുമ്പോള്‍ മഹാരാഷ്ട്രയുടെ മണ്ണിലൂന്നി ജനകീയ വിഷയങ്ങളുന്നയിച്ചുള്ള ബദല്‍ നീക്കം. ജനം അത് ഒരുപരിധി വരെ ശരിവച്ചുവെന്നതിന്റെ തെളിവായിരുന്നു തിരഞ്ഞെടുപ്പു ഫലം.
സത്താറയില്‍ എന്‍സിപിയെ വഞ്ചിച്ചു ബിജെപിയിലേക്കു പോയ ഉദയന്‍ രാജെ ഭോസലെയ്‌ക്കെതിരെ നടത്തിയ പ്രചാരണത്തിനിടെ പെയ്ത മഴയത്രയും നനഞ്ഞ പവാര്‍ നടത്തിയ ആ പ്രസംഗമാണ് തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചതും ചര്‍ച്ചയായതും. ‘എന്റെ അണികള്‍ നനയുമ്പോള്‍ എനിക്കു കുട വേണ്ടെ’ന്നു പറഞ്ഞ അദ്ദേഹത്തിന്റെ കാല്‍ച്ചുവട്ടിലേക്കല്ലാതെ മറ്റേതു കുടക്കീഴിലേക്കു പോകും എന്‍സിപി അണികള്‍. അണഞ്ഞുതുടങ്ങിയ വിളക്കെന്ന് എതിരാളികൾ കളിയാക്കിയ നിലയെയാണ് ശരദ് പവാര്‍ ചെറിയൊരു തീപ്പന്തമാക്കിയത്.
പ്രതിപക്ഷം എവിടെയെന്നു പരിഹസിച്ചു പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും പ്രചാരണത്തിൽ പവാർ കൃത്യമായ മറുപടി നല്‍കി. അരനൂറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ ജീവിതത്തില്‍, 79-ാം വയസ്സില്‍, ഏറ്റവും കഠിനാധ്വാനം ചെയ്ത പ്രചാരണത്തിനു സാഫല്യമായി അന്‍പതിലേറെ സീറ്റുകളുമായി ശിവസേനയ്ക്ക് തൊട്ടരികെ, കോണ്‍ഗ്രസിനു മുകളില്‍ മുഖ്യ പ്രതിപക്ഷമായി എന്‍സിപിയെ പ്രതിഷ്ഠിക്കാനും പവാറിനു കഴിഞ്ഞു.
ബിജെപിയുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരണം ശിവസേനയ്ക്ക് അസാധ്യമായതോടെ എന്‍സിപി നിര്‍ണായക ശക്തിയായി. തുടര്‍ന്ന് ശിവസേനയ്ക്കു പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ പവാര്‍ തന്നെ കളത്തിലിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് അധികാരത്തില്‍നിന്ന് ബിജെപിയെ അകറ്റി നിര്‍ത്തേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ശിവസേനയുമായി സഹകരിക്കാമെന്ന തീരുമാനത്തിലേക്കു കോണ്‍ഗ്രസിനെ എത്തിച്ചതിനു പിന്നിലും പവാറിന്റെ രാഷ്ട്രീയകൗശലം തന്നെ.പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിൽ ജനിച്ചു വളർന്ന പവാർ മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി വൈ.ബി. ചവാന്റെ ശിഷ്യനായാണു രാഷ്ട്രീയത്തിൽ സജീവമായത്. ബാരമതിയിൽ സഹകരണ സംഘങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്നായിരുന്നു തുടക്കം.
1967ലാണ് നിയമസഭയിലേക്കു കന്നി അങ്കം. 1978ൽ 38-ാം വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായ അദ്ദേഹം പലവട്ടം കേന്ദ്രമന്ത്രിയുമായി. വിദേശത്തു ജനിച്ച സോണിയ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ വരുന്നതിനോടുള്ള വിയോജിപ്പിന്റെ പേരിൽ 1999 പാർട്ടിവിട്ട് എൻസിപി രൂപീകരിച്ച പവാർ പിന്നീടു കോൺഗ്രസുമായി ചേർന്നു മഹാരാഷ്ട്രയിലും കേന്ദ്രത്തിലും സർക്കാർ രൂപീകരണത്തിൽ പങ്കാളിയായി.
ശരദ് പവാറിന്റെ വിരലനക്കം അദ്ദേഹത്തിന്റെ നിഴൽപോലും അറിയില്ലെന്നാണു വയ്‌പ്. ഓരോ നീക്കത്തിലും പാലിക്കുന്ന ഈ നിഗൂഢതയാണു ശരദ്‌ചന്ദ്ര ഗോവിന്ദ്‌റാവു പവാറിനെ തിരഞ്ഞെടുപ്പിനു മുൻപും ശേഷവും ശ്രദ്ധാകേന്ദ്രമാക്കുന്നത്. സ്വന്തം ആയുധപ്പുരയ്‌ക്കു മുന്നിൽ പവാർ കയ്യുംകെട്ടി പുഞ്ചിരിച്ചുകൊണ്ടു നിൽക്കുമ്പോൾ ഉള്ളിലെന്തെന്ന് അറിയാതെ മറ്റുള്ളവർ അമ്പരക്കും. ഏറിയാൽ രണ്ടു വാക്ക് സംസാരിക്കും. അപ്പോഴും അവ്യക്‌തതയുടെ കവചത്തിൽ അദ്ദേഹം ഒളിച്ചിരിക്കുകയാകും. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും സ്വന്തം കരുക്കുകൾ പുറത്തെടുത്ത് എതിരാളികളെ ഞെട്ടിപ്പിക്കുകയും ചെയ്യും.
കർഷക കുടുംബത്തിൽ ജനിച്ചു വൈ.ബി. ചവാന്റെ ശിഷ്യനായി യൂത്ത് കോൺഗ്രസിലൂടെ വളർന്ന പവാറിന് മഹാരാഷ്‌ട്ര സ്വന്തം കൈവെള്ളയിലാണ്. പശ്‌ചിമ മഹാരാഷ്‌ട്രയാകട്ടെ വിരൽത്തുമ്പിലും. പവാർ ഒന്നു വിരൽ ഞൊടിക്കാൻ കാത്തിരിക്കുകയാണു പഞ്ചസാര ഫാക്‌ടറികളുടെ സാമ്രാജ്യമായ പശ്‌ചിമ മഹാരാഷ്‌ട്ര. 1967 മുതൽ നിയമസഭയിലും ലോക്‌സഭയിലും സ്വന്തം തട്ടകമായി സൂക്ഷിക്കുന്ന ബാരാമതിയിലെ വോട്ടർമാരെ പേരെടുത്തു വിളിക്കാൻ കഴിയുന്നത്ര ആഴത്തിലാണു മണ്ഡലവുമായുള്ള ബന്ധം. ഒരാളെ ഒരു തവണ കണ്ടാൽ പിന്നീട് മറക്കാതെ പേര് വിളിക്കാനുള്ള ആ കഴിവ് രാഷ്‌ട്രീയ കളരിയിലെ വിദ്യാർഥികൾ പഠിക്കേണ്ടതാണ്.
യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു വേരു പാകിയ പവാർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ആ ആത്മവിശ്വാസമാണ് 1978ൽ കോൺഗ്രസിനെ പിളർത്തി വസന്ത്‌ദാദാ പാട്ടീൽ സർക്കാരിനെ വീഴ്‌ത്താനും ജനതയുമൊത്തുള്ള സഖ്യത്തിലൂടെ മുഖ്യമന്ത്രിയാകാനും കരുത്തു പകർന്നത്. അന്നു പ്രായം 38. 1980ൽ ഇന്ദിര കേന്ദ്രത്തിൽ അധികാരം തിരിച്ചുപിടിച്ചതോടെ മഹാരാഷ്‌ട്രയിൽ പവാറിന് അധികാരം നഷ്‌ടമായി.
സർക്കാരിനെ പിരിച്ചുവിട്ടു നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തി. 1986ൽ കോൺഗ്രസിലേക്കു മടങ്ങിയ പവാർ 1988ൽ മുഖ്യമന്ത്രി പദവും വീണ്ടെടുത്തു. 1991ൽ രാജീവ് ഗാന്ധി വധത്തെത്തുടർന്നു കോൺഗ്രസിൽ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി സ്വയം രംഗത്തുവന്ന പവാറിനു പക്ഷേ, നരസിംഹറാവുവിനു വഴി മാറേണ്ടി വന്നു. വഴങ്ങേണ്ടപ്പോൾ വഴങ്ങാനും ഇടയേണ്ടപ്പോൾ ഇടയാനുമുള്ള രാഷ്ട്രീയ മെയ്വഴക്കമാണ് കോൺഗ്രസ് വിട്ടിട്ടും യുപിഎയിലെ ശക്‌തനായ ഘടകകക്ഷി നേതാവായി പവാറിനെ നിലനിർത്തുന്നത്.
അര്‍ദ്ധരാത്രിയില്‍ ഗവര്‍ണറെ വിളിച്ചുണര്‍ത്തിയും പ്രധാനമന്ത്രി തന്റെ പ്രത്യേക അവകാശങ്ങള്‍ ഉപയോഗിച്ചും മുംബൈയില്‍ നടത്തിയ രാഷ്ട്രീയ നാടകത്തിന് മൂന്ന് ദിവസത്തിന് ശേഷം അന്ത്യം. ഇന്നലെ സുപ്രീം കോടതിയില്‍ വിശ്വാസ വോട്ട് നേടാന്‍ 14 ദിവസം വേണമെന്ന ആവശ്യം ഉന്നയിക്കുകയും അതൊന്നും അംഗീകരിക്കപെടാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അമിത് ഷായും സംഘവും ജനാധിപത്യത്തിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. മൂന്ന് ദിവസത്തെ മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവിസ് രാജിവെച്ചു. രണ്ടാം മോദി സര്‍ക്കാരിന് ഏല്‍ക്കുന്ന ആദ്യത്തെ രാഷ്ട്രീയ പ്രഹരമാണ് ഇത്. ഇതിന് കാരണം സുപ്രീം കോടതിയും ശരത്പവാറുമാണെന്ന് പറയാം.
14 ദിവസമുണ്ടായിരുന്നെങ്കില്‍ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്നും അതില്ലാതെ ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നുമുള്ള ബിജെപി നേതൃത്വത്തിന്റെ സമ്മതമാണ് രാജിയിലൂടെ വ്യക്തമായത്. എത്രയോ കാലത്തിന് ശേഷം ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സംരക്ഷകരായി സുപ്രീം കോടതി മാറിയെന്നതും മഹാരാഷ്ട്ര നാടകത്തിന്റെ ബാക്കി പത്രമാണ്. ബിജെപിയും ഫഡ്‌നാവിസും കേന്ദ്ര സര്‍ക്കാരും ഗവര്‍ണറുമെല്ലാം ഉന്നയിച്ച വാദങ്ങള്‍ കോടതി തളളിയതോടെ നില്‍ക്കകള്ളിയില്ലാതെയായിരുന്നു ഫഡ്‌നാവിസിന്റെ രാജി. കര്‍ണാടകത്തില്‍ ബി എസ് യെദ്യുരപ്പ കാണിച്ചതുപോലെ അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ത്രാണി ഫഡ്‌നാവിസ് പരാജയം ഉറപ്പായപ്പോള്‍ കാണിച്ചില്ലെന്ന് മാത്രം.
അമിത് ഷായല്ല, ശരത് പവാറാണ് മഹാരാഷ്ട്രയില്‍ വിജയിച്ചത്. അജിത്ത് പവാറിന്റെ ബിജെപി ബാന്ധവത്തിന് പിന്നില്‍ ശരത് പവാറിന്റെ മൗനാനുവാദം ഉണ്ടോ എന്ന സംശയം പലപ്പോഴും ഉയര്‍ന്നപ്പോഴും തന്റെ കൂടെയുള്ളവരെ കുടെനിര്‍ത്തി എതിര്‍ പോസ്റ്റിലേക്ക് ഗോളടിക്കുകയാണ് ശരത് പവാര്‍ ചെയ്തത്. ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തിട്ടും സത്യ പ്രതിജ്ഞാചടങ്ങില്‍ കൂടെയുണ്ടായിരുന്നവരെ പോലും നഷ്ടമായാണ് അജിത് പവാര്‍ രാജിവെക്കേണ്ടിവന്നത്. അജിത് പവാറിനെ തിരിച്ച് എന്‍സിപിയിലെത്തിച്ച് പുതിയ മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് ഒടുവില്‍ കിട്ടുന്ന സൂചന.
ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനിരിക്കെയായിരുന്നു ശനിയാഴ്ച അര്‍ദ്ധരാത്രിയിലെ കലാപം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കാര്‍മികത്വത്തില്‍ നടന്നത്. പുലര്‍കാലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ട് രാംനാഥ് കോവിന്ദ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഫക്ക്രൂദിന്‍ അലി അഹമ്മദിന്റെ തീരുമാനമായി താരതമ്യം ചെയ്യപ്പെട്ടു. ശക്തമായ പ്രലോഭനങ്ങള്‍ക്കിടയിലും എംഎല്‍എമാരെ പിടിച്ചുനിര്‍്ത്താന്‍ ശരത്പവാറിനും കോണ്‍ഗ്രസ് നേതൃത്വത്തിനും കഴിഞ്ഞതും ഉചിതമായ സമയത്ത് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായതും ബിജെപിയ്ക്ക് തിരിച്ചടിയായി. പ്രലോഭനത്തെ ഇത്രയും ശക്തമായി എതിര്‍പക്ഷത്തുളളവര്‍ അതിജീവിക്കുമെന്ന് അമിത്ഷായും ഫഡ്‌നാവിസും കരുതികാണില്ല.
അജിത്ത് പവാറിനെ തിരിച്ച് എന്‍സിപി പാളയത്തിലെത്തിക്കുന്നതിലുടെ വരുന്ന കാലത്ത് ഉണ്ടാകാന്‍ ഇടയുള്ള ഒരു ഭീഷണി ഇല്ലാതാക്കാനുള്ള നീക്കവുമാണ് ശരത് പവാര്‍ നടത്തുന്നതെന്നാണ് സൂചന.ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ അര്‍ത്ഥത്തിലും അപ്രസക്തരാക്കപ്പെട്ടുകൊണ്ടിരിക്കുകയും തിരിച്ചുവരാന്‍ ഒരു സാധ്യതയുമില്ലാത്ത രീതിയില്‍ ലക്ഷ്യ ബോധവുമില്ലാതെ കഴിയുകയായിരുന്ന കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കുകയാണ് ബിജെപിയും സംഘവും യഥാര്‍ത്ഥത്തില്‍ ചെയ്തത്. ശിവസേനയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കുന്നത് ന്യായികരിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന കോണ്‍ഗ്രസിനും പുതിയ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ തുണയാവുകയാണ് ചെയ്തത്. ഫലത്തില്‍ ആരും വെല്ലാനില്ലാത്ത തന്ത്രശാലിയെന്ന് വൈതാളിക സംഘവും ചില മാധ്യമങ്ങളും വാഴ്ത്തുന്ന അമിത് ഷായുടെ മഹാരാഷ്ട്ര നീക്കങ്ങള്‍ ബിജെപിയെ ഒരിക്കല്‍ കൂടി അപഹാസ്യമാക്കുക മാത്രമല്ല, അതിനപ്പുറം പ്രതിപക്ഷത്തെ ഊര്‍ജ്ജ,സ്വലമാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷയായി ചുമതലയേറ്റ സോണിയാഗാന്ധിയ്ക്കും മഹാരാഷ്ട്ര പോരാടി നോക്കാനുള്ള ആത്മവിശ്വാസം നല്‍കും. എന്നാല്‍ മധ്യപ്രദേശില്‍നിന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ പുകയുന്ന വിമതത്വം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ മഹാരാഷ്ട്രയിലെ ജയം അവര്‍ക്ക് കരുത്തുനല്‍കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ അതാണ് കഴിഞ്ഞ ദിവസം ജർമ്മനിയിൽ നടന്നത് എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തിലാണ് മോഷണം അരങ്ങേറിയത്. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ഈ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയത്. മോഷണം പോയ ആഭരണങ്ങള്‍ക്ക് ഒരു ബില്യണ്‍ യൂറോ (ഏകദേശം 78,85,24,47,600 രൂപ) വിലമതിക്കുമെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുരക്ഷാസംവിധാനം തകരാറിലായതിനെ തുടര്‍ന്ന് മോഷണത്തെ കുറിച്ച് ആരും അറിഞ്ഞതുമില്ല. കവര്‍ച്ചയ്ക്ക് മുമ്പ് മ്യൂസിയത്തിലേയും സമീപപ്രദേശത്തേയും വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ അലാറം പ്രവര്‍ത്തനരഹിതമായി. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനാലയുടെ ഇരുമ്പഴികള്‍ വളച്ചാണ് മോഷ്ടാക്കൾ മ്യൂസിയത്തിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി തടസം നേരിട്ടിരുന്നെങ്കിലും രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ചില ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കണക്കാക്കപ്പെടുന്നതിലും വളരെ ഉയർന്നതാണ് ആഭരണങ്ങളുടെ മൂല്യമെന്നാണ് മ്യൂസിയം അധികൃതരുടെ വാദം. എന്നാൽ മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഒന്നായി വില്‍ക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ എന്നിവ കൊണ്ട് നിര്‍മിച്ച നാലായിരത്തിലധികം വസ്തുശേഖരങ്ങളുള്ള ഗ്രീന്‍ വോള്‍ട്ടിൽ നിന്നാണ് അമൂല്യ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.
ഫ്രെഡറിക് അഗസ്റ്റസ് മൂന്നാമനായി സൃഷ്ടിച്ച സൈനിക ഉദ്യോഗസ്ഥന്റെ പദവി സൂചിപ്പിക്കുന്ന തോള്‍മുദ്രയാണ് ആഭരണം. 230 ലധികം വ്യത്യസ്ഥ വജ്രങ്ങളാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 175 സെന്റിമീറ്റർ നീളമുള്ള (8.6 ഇഞ്ച്) ആഭരണം 1780 ലാണ് പൂർത്തിയായിത്. ഒരു വലിയ റോസ് കട്ട് ഡയമണ്ടിന് ചുറ്റും ചെറിയ വജ്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്ന തരത്തിലാണ് ആഭരണം തയ്യാറാക്കിയിട്ടുള്ളത്.
മുണ്ടക്കയം ഈസ്റ്റ്: ടൂറിസ്റ്റ് കേന്ദ്രമായ പാഞ്ചാലിമേട്ടിൽ വാൻ അപകടത്തിൽപ്പെട്ടു യുവാവിനും യുവതിക്കും പരിക്ക്. അപകടം ആത്മഹത്യാ ശ്രമമെന്ന് സൂചന. കണയങ്കവയൽ റോഡിൽ പാഞ്ചാലിമേട്ടിൽ ഞായറാഴ്ച രാത്രി 10.30നാണ് അപകടമുണ്ടായത്. അപകടത്തിൽ പുത്തൻകുരിശ് മോനിപ്പള്ളി സ്വദേശികളായ മുല്ലശേരിയിൽ ബിജിൽ (30), തച്ചുക്കുഴി ബിൻസി (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ സമീപവാസിയാണ് ഇവർ അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടത്.
ഉടൻതന്നെ പഞ്ചായത്ത് മെംബറെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ യുവാവിന്റെ ഇരുകൈത്തണ്ടും യുവതിയുടെ ഒരു കൈത്തണ്ടും മുറിച്ചനിലയിൽ ഡോക്ടർമാർ കണ്ടു. തുടർന്ന് അപകടവിവരം അറിയിക്കുന്നതിനായി മേൽവിലാസം അന്വേഷിച്ചപ്പോൾ ഇവർ പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ യുവതിയുടെ ഭർത്താവ് നാലുദിവസം മുന്‍പ് പുത്തൻകുരിശ് പോലീസിൽ ഭാര്യയെ കാൺമാനില്ലെന്നു പരാതി നൽകിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു.
അമേരിക്കയിൽ ഇന്ത്യൻ വംശജയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ ഓണേഴ്സ് വിദ്യാർഥിനിയായ റൂത്ത് ജോർജാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച കോളജ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്നിലെ സീറ്റിലാണ് പത്തൊന്‍പതുകാരിയായ റൂത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിൽനിന്നുള്ളവരാണ് റൂത്തിന്റെ കുടുംബം.
കൊലയാളിയെന്നു കരുതപ്പെടുന്ന ഡോണൾഡ് തർമൻ എന്ന യുവാവിനെ പോലീസ് ഞായറാഴ്ച ഷിക്കാഗോ മെട്രോ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കു യൂണിവേഴ്സിറ്റിയുമായി ബന്ധമില്ല. വെള്ളിയാഴ്ച വൈകിട്ട് മുതൽ റൂത്തുമായി കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നു നടത്തിയ തെരച്ചിലിലാണ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ റൂത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തർമൻ റൂത്തിനു പിന്നാലെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതേതുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റിട്ട. എസ്ഐ കെ.ആർ. ശശിധരന്റെ കൊലപാതക കേസിൽ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവിനെ പിടികൂടി. ശശിധരന്റെ അയൽവാസിയായ സിജുവിനെ മണർകാട് പോലീസാണ് പിടികൂടിയത്. മണർകാട് നാലുമണിക്കാറ്റിൽ ഇരിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. സിജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് പോലീസ് വാദിച്ചിരുന്നത്. എന്നാൽ സിജു തന്നെയാണു കൊലപാതകം നടത്തിയതെന്നും ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കസ്റ്റഡിയിൽനിന്നു ചാടിപ്പോയതാണെന്നും ശശിധരന്റെ ബന്ധുക്കൾ ആരോപിച്ചു.
ശശിധരനെ കഴിഞ്ഞ ദിവസം തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ശശിധരനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിനായി സിജുവിന്റെ വീട്ടുപരിസരത്ത് പോലീസ് തെരച്ചിൽ നടത്തി. ഗാന്ധിനഗർ സ്റ്റേഷനിൽനിന്നു വിട്ടയച്ച സിജു ചെമ്മനംപടിയിൽ ഇറങ്ങി. പ്രദേശത്തെ മൂന്നു വിടുകളിലെത്തി സഹായം അഭ്യർഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ ഓടിമറഞ്ഞു. ഇതോടെ സിജു കടന്നുകളഞ്ഞതാണെന്ന് അഭ്യൂഹം പരന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി സിജുവിനെ വിട്ടയച്ചതാണെന്നു നാട്ടുകാരെ അറിയിക്കുകയായിരുന്നു.
പിടികൂടി 24 മണിക്കൂർ കഴിഞ്ഞതിനാൽ സിജുവിനെ വിട്ടതാണെന്നാണ് പൊലീസ് വാദം. എന്നാൽ വീട്ടിലേക്ക് വിട്ട സിജു വീട്ടിലെത്താതെ മുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരികയും ചെയ്തില്ല. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണർകാട് നാലുമണിക്കാറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്.
ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേരെ തലയ്ക്കടിച്ചത് ആര്? ഭീതിയോടെ നാട്ടുകാർ ഇപ്പോൾ ഓർക്കുന്ന സംഭവമാണിത്. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു.
അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.
ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരും എന്നതിനാൽ വീടും പരിസരവും എല്ലാം ഒരുക്കി. പോകുന്നതിനുള്ള പെട്ടിയും സാധനങ്ങളും അടുക്കി, അയൽവാസികളോട് യാത്രയും പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു. ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ നടന്ന തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ജയം വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 46 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 195 ൽ അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ കോഹ്‌ലി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ഏറെ പ്രശംസിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ജൈത്രയാത്ര ആരംഭിച്ചത് സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്താണെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞത്. ”മനക്കരുത്തിന്റെ കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. തളരാതെ കരുത്തോടെ പൊരുതുവാൻ ഞങ്ങൾ പഠിച്ചുകഴിഞ്ഞു. ദാദാ (സൗരവ് ഗാംഗുലി) യുടെ ടീമിന്റെ കാലത്താണ് ഇതിന് തുടക്കം കുറിച്ചത്. ഞങ്ങൾ അത് മുന്നോട്ടുകൊണ്ടുപോകുന്നുവെന്നേയുളളൂ” ഇതായിരുന്നു മത്സരശേഷം കോഹ്‌ലി പറഞ്ഞത്.
കോഹ്‌ലിയുടെ ഈ വാക്കുകൾക്ക് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ മുൻനായകൻ സുനിൽ ഗവാസ്കർ. 1970 കളിലും 80 കളിലും ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ ജയിച്ചിട്ടുണ്ടെന്നായിരുന്നു ഗവാസ്കർ ഇന്ത്യൻ നായകനെ ഓർമിപ്പിച്ചത്.
”ഇതൊരു അത്ഭുതകരമായ വിജയമാണ്, പക്ഷെ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. 2000 ൽ ദാദ (ഗാംഗുലി)യുടെ ടീമിന്റെ കാലത്താണ് ഇതിന് തുടക്കമായതെന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. ദാദ ബിസിസിഐ പ്രസിഡന്റാണെന്ന് എനിക്കറിയാം, അതിനാലായിരിക്കും കോഹ്‌ലി അദ്ദേഹത്തെ സുഖിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നത്. 70 കളിലും 80 കളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഒന്നു കോഹ്‌ലി ജനിച്ചിട്ടുപോലുമില്ല.”
”2000 നുശേഷമാണ് ക്രിക്കറ്റ് ആരംഭിച്ചതെന്നു കരുതുന്ന പലരുമുണ്ട്. പക്ഷേ 70 കളിൽതന്നെ വിദേശ മണ്ണിൽ ഇന്ത്യൻ ടീം ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. 1986 ലും ഇന്ത്യൻ ടീം വിദേശത്ത് ജയിച്ചു. വിദേശ പര്യടനങ്ങളിൽ ടെസ്റ്റ് പരമ്പര സമലനിലയിലാക്കിയിട്ടുമുണ്ട്. മറ്റു ടീമുകൾ തോറ്റതുപോലെ മാത്രമേ ഇന്ത്യയും തോറ്റിട്ടുളളൂ” ഗവാസ്കർ മത്സരശേഷം നടന്ന ഷോയിൽ പറഞ്ഞു.
രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബോളർമാരാണ് ബംഗ്ലാ വീര്യത്തെ തച്ചുടച്ചത്. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് അഞ്ച് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറിന് 152 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മൂന്നാം ദിനത്തിൽ 43 റൺസ് കൂടി ചേർക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ തന്നെ വിജയിക്കാൻ സാധിച്ചത് ഇന്ത്യയ്‌ക്ക് ഇരട്ടി മധുരമാണ്.
അന്നയും റസൂലിലേയും അന്നയായെത്തി മലയാളികളുടെ മനം കവർന്ന ആൻഡ്രിയ ജെർമിയ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകർക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ്. തമിഴിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിലും ചിത്രങ്ങൾ ചെയ്തിരുന്നു. നായികയായും സഹനടിയായും വില്ലത്തിയായും ഒകെ ആൻഡ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആൻഡ്രിയ ജെറാമിയ ഇപ്പോൾ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതിൽ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയിൽ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാൻ ആയുർവേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആൻഡ്രിയ പറഞ്ഞു.
കുറച്ചു നാളുകളായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന ആൻഡ്രിയ ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ സംസാരിക്കുകയായിരുന്നു. വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമായിരുന്നു പരിപാടിയിൽ ആൻഡ്രിയ സംസാരിച്ചത്.
വിവാഹിതനായ ഒരു വ്യക്തിയുമായി ഞാൻ പ്രണയത്തിലായിരുന്ന. അയാൾ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതിൽ നിന്നും രക്ഷപ്പെടാൻ ആയുർവേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു ഫഹദ് പറഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുക്കങ്ങളിലാണ് ആൻഡ്രിയയിപ്പോൾ
2005ൽ പിന്നണി ഗായികയായി സിനിമയിൽ എത്തിയ ആൾ ആണ് അഡ്രിയ ജെറാമിയ, ഗൗതം മേനോൻ സംവിധാനം ചെയിത വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ കൂടിയായിരുന്നു ഗാന ലോകത്തേക്ക് അരങ്ങേറുന്നത്. തുടർന്ന് അഭിനയ രംഗത്തേക്ക് മാറിയ ആൻഡ്രിയ, മലയാളത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടി.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ആൻഡ്രിയ സിനിമയിൽ നിന്നും വിട്ടുനിൽക്കുക ആയിരുന്നു, വിഷാദ രോഗത്തിന് അടിമയായ ആൻഡ്രിയ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ബാംഗൂരിൽ നടന്ന ഒരു പടിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആണ് നടിയുടെ വെളിപ്പെടുത്തൽ.
താൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു എന്നും അയാൾ തന്നെ എല്ലാ രീതിയിലും ഉപയോഗിച്ച ഒഴിവാക്കി എന്നാണ് നടി പറഞ്ഞത്, അയാൾ തന്നെ വെറും പാവയെ പോലെ ആണ് കണ്ടത്, അയാൾ തനിക്ക് തന്ന വേദനക്ക് കണക്കുകൾ ഇല്ല എന്നും തുടർന്ന് ആ ബന്ധം തകർന്നപ്പോൾ മാനസികമായി താഴെ വീഴുതുക ആയിരുന്നു, തുടർന്ന് താൻ വിഷാദ രോഗത്തിന് അടിമ ആകുകയും തുടർന്ന് ആയുർവേദ ചികിത്സയിൽ കൂടിയാണ് ജീവിതം തിരിച്ചു ലഭിച്ചത് എന്നും നടി പറഞ്ഞു.
മഹാനാടകത്തില്‍ വമ്പന്‍ വഴിത്തിരിവ്. ശനിയാഴ്ച രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത്ത് പവാര്‍ സ്ഥാനം രാജിവച്ചു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാര്‍ രാജിവച്ചത്. നാളെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അജിത്ത് പവാറിന്‍റെ രാജി.
അജിത്ത് പവാര്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അല്‍പസമയം മുന്‍പ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആര്‍പിഐയുടെനേതാവുമായ രാംദാസ് അതുലെയും വ്യക്തമാക്കി. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളെ കാണും എന്നറിയിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് മുന്‍പായി ഫഡ്നാവിസ് രാജിവച്ചേക്കും എന്നാണ് അതുലെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി പിളര്‍ത്തി ഉപമുഖ്യമന്ത്രിയാകാന്‍ പോയ അജിത്ത് സ്ഥാനം രാജിവച്ചതോടെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനും സഖ്യകക്ഷികളായ ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഇത് രാഷ്ട്രീയവിജയമാണ്. കടുത്ത സമ്മര്‍ദ്ദം ചെലുത്തി സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും അജിത്ത് പവാര്‍ അടക്കം വെറും മൂന്ന് എംഎല്‍എമാരെയാണ് എന്‍സിപിയില്‍ നിന്നും ബിജെപിക്ക് ചാടിക്കാന്‍ സാധിച്ചത്. ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ ചോര്‍ത്താനും ഇക്കുറി ബിജെപിക്ക് സാധിച്ചില്ല.
ഇന്നലെ ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാരെ അണിനിര്‍ത്തി ത്രികക്ഷി സംഖ്യം നടത്തിയ ശക്തിപ്രഖ്യാപനത്തോടെ തന്നെ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്‍റെ വിധിയെന്തെന്ന് വ്യക്തമായിരുന്നു. ചൊവ്വാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ ഉത്തരവും ബിജെപിക്കും അജിത്ത് പവാറിനും കനത്ത പ്രഹരമായി മാറി.
അജിത്ത് പവാറിനൊപ്പം പോയ പല എംഎല്‍എമാരേയും ശനിയാഴ്ച മുതല്‍ തന്നെ ശരത് പവാര്‍ തിരിച്ചു കൊണ്ടു വന്നിരുന്നു. മുംബൈ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒളിച്ചിരിക്കുകയും ചെയ്ത ചില എന്‍സിപി എംഎല്‍എമാരെ ശിവസേന നേതാക്കള്‍ പൊക്കി ശരത് പവാര്‍ ക്യാംപിലേക്ക് എത്തിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസമായി അജിത്ത് പവാറിന്‍റെ സഹോദരങ്ങളെ മധ്യസ്ഥരാക്കി ശരത് പവാറും സുപ്രിയ സുലെയും ചില അനുനയനീക്കങ്ങള്‍ നടത്തിയിരുന്നതായാണ് സൂചന. അജിത്തിനോട് സ്ഥാനം രാജിവച്ച് പാര്‍ട്ടിയിലേക്കും കുടുംബത്തിലേക്കും മടങ്ങി വരാന്‍ ആവശ്യപ്പെട്ട ശരത് പവാര്‍ ത്രികക്ഷി സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
7000 കോടി രൂപയുടെ വിഭര്‍ഭ ജലസേചന പദ്ധതി കുംഭക്കോണകേസില്‍ കഴിഞ്ഞ ദിവസം അജിത്ത് പവാറിനെ കുറ്റവിമുക്തനാക്കി എന്‍ഫോഴ്സമെന്‍റ് ഡയറക്ടേറ്റ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അജിത്ത് പവാര്‍ ബിജെപി ക്യാംപിലെത്തി മൂന്നാം ദിവസമായിരുന്നു ഈ നടപടി.