ട്രാവല്‍ ഏജന്റിനെ വഞ്ചിച്ച് 21 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെതിരെ കേസെടുത്തു. അസ്ഹറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഔറംഗബാദിലെ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ഉടമയായ ഷഹാബിൻ്റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ അസ്ഹറുദ്ദീന്‍ ആരോപണം തള്ളി. പരാതി നല്‍കിയവര്‍ക്കെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.
അസ്ഹറുദ്ദീന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നവംബര്‍ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നിരവധി അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 20.96 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍. ഈ പണം നല്‍കിയില്ല എന്ന് ആരോപിച്ചാണ് തട്ടിപ്പിന് കേസ് ഫയല്‍ ചെയ്തത്. അസ്ഹറുദ്ദീന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മുജീബ് ഖാന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പണം നല്‍കാമെന്ന് ഓണ്‍ലൈനില്‍ പല തവണ വാഗ്ദാനം ചെയ്‌തെങ്കിലും ഇതുണ്ടായില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ മുജീബ് ഖാന്റെ സഹായി സുദേഷ് അവാക്കല്‍ പറഞ്ഞത്. 10.6 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു എന്നാണ്. എന്നാല്‍ ഇത് കിട്ടിയിട്ടില്ല. നവംബര്‍ വാട്‌സ് ആപ്പില്‍ ചെക്കിന്റെ ഫോട്ടോ അയച്ചിരുന്നു. എന്നാല്‍ ചെക്കൊന്നും കിട്ടിയിട്ടില്ല എന്ന് പരാതിക്കാരന്‍ പറയുന്നു.
ഔറംഗബാദിലെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് അസ്ഹറുദ്ദീനെതിരെ ഷഹാബ് പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 420 (വഞ്ചന), 406, 34 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ രംഗത്തെത്തി.
I strongly rubbish the false FIR filed against me in Aurangabad. I’m consulting my legal team, and would be taking actions as necessary pic.twitter.com/6XrembCP7T
— Mohammed Azharuddin (@azharflicks) January 22, 2020
വേമ്പനാട് കായലിൽ പാതിരാമണൽ ഭാഗത്ത്, ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചു. കണ്ണൂരിൽ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിച്ചതോടെ, കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ട് ആണ് അഗ്നിക്കിരയായത്. ഉച്ചയ്ക്ക് 1 15 നായിരുന്നു സംഭവം. മുഹമ്മയിൽ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ -s 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് ബോട്ട് അങ്ങോട്ടേക്ക് നീങ്ങി.
തീ പടർന്നതോടെ, യാത്രക്കാർ കായലിലേക്ക് ചാടി. ഇവരിൽ ഒരാളുടെ കയ്യിൽ ആറു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. കായലിൽ ഈ ഭാഗത്ത് അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിലേക്ക് ചാടിയ യാത്രികരെ, ജലഗതാഗത വകുപ്പ് ബോട്ടിൽ കയറ്റി കരയ്ക്കെത്തിച്ചു. ഹൗസ് ബോട്ടിലെ ജീവനക്കാരായ മറ്റു മൂന്നു പേരെ, ചെറു വള്ളങ്ങളിൽ എത്തിയവർ കരയിലെത്തിച്ചു. അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂർണമായും കത്തി. ഹൗസ്ബോട്ടിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീ പടർന്നത്. പാചക വാതക ചോർച്ചയോ, ഷോർട്ട് സർക്യൂട്ടോ അപകടത്തിന് കാരണമായതായി കണക്കാക്കുന്നു.
സൗദിയിൽ കൊറോണവൈറസ് ബാധയേറ്റ മലയാളി നഴ്സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.“കൊറോണവൈറസ് ആക്രമണം ശ്രദ്ധിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല.
വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കാണുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും,” എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളും സജ്ജമാണെന്നും പരിശോധന കർശനമാക്കിയെന്നും മന്ത്രി പറഞ്ഞു.
പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. ഇത്ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാവക്കുളം അമ്പലത്തിലാണ് പൗരത്വനിയമത്തിന് അനുകൂലമായി പരിപാടി സംഘടിപ്പിച്ചത്.
ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇന്നലെ രാവിലെ കടമാഞ്ചിറയിലായിരുന്നു സംഭവം. പൊട്ടശേരി പനംപതിക്കല്‍ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെല്‍പര്‍ ആണ് സിനി. വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴക്കും മര്‍ദ്ദനവും തുടർന്നതിനാൽ സിനി വീടു വിട്ടു പോയി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ പാറേല്‍ പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി സിനി എത്തിയതോടെ വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാന്‍ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. ആള്‍ത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോള്‍ മറ്റൊരു ബ്ലേഡ് ഉപയോഗിച്ച് പ്രശോഭ് സിനിയുടെ കഴുത്തില്‍ മുറിവേല്‍പിക്കുകയായിരുന്നു. പ്രശോഭിന്റെ ബ്ലേഡ് ആക്രമണത്തില്‍ രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചു. പ്രശോഭിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു.
തിരുവനന്തപുരം: നേപ്പാൾ ദുരന്തം ഒരു കുടുംബത്തെ മുഴുവൻ തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ ചെങ്കോട്ടുകോണം. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും ശരണ്യയുടെയും മക്കളായ അഭിനവ്, ആർച്ച, ശ്രീഭദ്ര എന്നിവരുടെയും സംസ്കാരം നാളെ രാവിലെ നടത്താനാണു തീരുമാനം. ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹങ്ങൾ മോർച്ചറിയിൽ വച്ച ശേഷം നാളെ രാവിലെ 7ന് വീട്ടിലേക്കു കൊണ്ടുവരും.
സഹോദരങ്ങളായ മൂന്ന് പോർക്കും കൂടി വലിയ കുഴിമാടമാണ് തയ്യാറാക്കിയത്. അതിന് ഇരുവശത്തുമുള്ള ചിതയിൽ അച്ഛനും അമ്മയും എരിയും. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്നകുമാരിയെ വിവരമറിയിച്ചത് ഇന്നലെ രാവിലെ. പരിശോധിക്കാനെത്തിയ ഡോക്ടറാണു സാവധാനം ആ ദുരന്തവാർത്ത അറിയിച്ചത്.
തിരുവനന്തപുരം∙ സ്വകാര്യ സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ആറു വയസുകാരനായ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി ആക്ഷേപം. തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ശ്രീഹരിയുടെ വലതു കണ്ണിന്റെ കാഴ്ചയാണു നഷ്ടമായത്. പെൻസിൽ കൊണ്ടു കണ്ണിനു മുറിവേറ്റ കുട്ടിയെ അധ്യാപകർ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്നാണു മാതാപിതാക്കളുടെ ആരോപണം.
അണുബാധയെത്തുടർന്നാണു കാഴ്ച ശക്തി നഷ്ടമായത്. കാഴ്ച തിരിച്ചുകിട്ടാൻ ശസ്ത്രക്രിയ നടത്തണം. ഓട്ടോഡ്രൈവറായ അച്ഛന്‍ സുമേഷിന് ഇതിനുള്ള സാമ്പത്തികശേഷിയില്ല. സഹായം തേടി സ്കൂൾ ചെയർമാനെ സമീപിച്ചപ്പോൾ സഹായിക്കാനാകില്ലെന്നായിരുന്നു മറുപടിയെന്നും മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ മൂന്നാം തീയതി ഉച്ചയ്ക്കാണ് ശ്രീഹരിയുടെ കണ്ണിൽ പെൻസിൽ കൊണ്ടു മുറിവേറ്റത്. അധ്യാപകരോട് പറഞ്ഞപ്പോൾ കണ്ണു കഴുകാൻ നിർദേശം നൽകി.
തൂവാലയിൽ വെള്ളം നനച്ചു കണ്ണിൽ തുടയ്ക്കാനും പറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് അമ്മ ഗായത്രി സ്കൂളിൽ എത്തിയപ്പോഴാണു വിവരമറിഞ്ഞത്. വൈകിട്ട് അഞ്ചു മണിക്ക് പേരൂർക്കട ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് കണ്ണാശുപത്രിയിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം മ്യൂസിയം പൊലീസിൽ അച്ഛൻ പരാതി നൽകി. എന്നാൽ പ്രിൻസിപ്പലും അധ്യാപകരുമെത്തി വിഷയം ഒത്തുതീർപ്പാക്കിയതായി കുടുംബം പറയുന്നു.
ശ്രീഹരിയുടെ ചേച്ചിയും ഈ സ്കൂളിലാണ് പഠിക്കുന്നത്. പരാതിയുമായി മുന്നോട്ടു പോകരുതെന്നും,ചികിത്സയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും സ്കൂൾ അധികൃതർ വാഗ്ദാനം ചെയ്തതോടെ പരാതി പിൻവലിക്കുകയായിരുന്നു. പിന്നീട് കണ്ണിലുണ്ടായ അണുബാധയെ തുടർന്നു കാഴ്ച നഷ്ടപ്പെടുകയായിരുന്നു. നാലു മാസമായി ശ്രീഹരിക്ക് സ്കൂളിൽ പോകാനായിട്ടില്ല.
സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം ഇങ്ങനെ: ശ്രീഹരി ക്ലാസിലിരിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന പെൻസിൽ കണ്ണിൽ കൊണ്ടു. ടീച്ചർമാർ നോക്കിയെങ്കിലും മുറിവൊന്നും കണ്ടില്ല. ശ്രീഹരിയുടെ അമ്മയാണ് എന്നും കുട്ടിയെ വിളിക്കാനെത്തുന്നത്. അമ്മയോട് അധ്യാപകർ കാര്യം പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകാനും നിർദേശിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടില്ല. ചികിത്സയ്ക്കു പണം വാഗ്ദാനം ചെയ്തിട്ടില്ല. പരാതി പിൻവലിക്കാൻ വാഗ്ദാനവും നൽകിയിട്ടില്ല.
റിയാദ്∙ സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അൽ ഹയാത്ത് നാഷനൽ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാർ നിരീക്ഷണത്തിലാണ്.
ഈ നാലു പേരെയും മറ്റൊരു ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് നഴ്സിനെ പരിചരിച്ച നഴ്സുമാരാണു രോഗ ബാധിതരായത്.
കോഴിക്കോട് ∙ ‘‘ഞാൻ നാട്ടിലേക്കു വരികയാണ്. അച്ഛനും അമ്മയുമെല്ലാം നാളെ വരും’’ – നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്തമകൻ മാധവ് (6) ബന്ധുവായ അനൂപിനോടു ഫോണിൽ പറഞ്ഞതിങ്ങനെ.
അച്ഛനുമമ്മയും ഭക്ഷ്യവിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോടു പറഞ്ഞിരിക്കുന്നത്. അവർക്കും കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് മാധവ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.
രഞ്ജിത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമാണു കുട്ടി നേപ്പാളിൽനിന്നു ഡൽഹിയിലെത്തിയത്. ഇന്ദുലക്ഷ്മിയുടെ സഹോദരീഭർത്താവ് അനീഷ് ശ്രീധർ കരസേനയുടെ സിഗ്നൽ കോറിൽ ഉദ്യോഗസ്ഥനാണ്. വിവരമറിഞ്ഞയുടൻ ന്യൂഡൽഹിയിലെത്തിയ അനീഷ് അവിടെനിന്നു മാധവിനെ നാട്ടിലേക്ക് ഒപ്പം കൂട്ടി.
മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി രണ്ടു ഘട്ടമായാണ് നാട്ടിലെത്തിക്കുക. പ്രവീൺകുമാർ– ശരണ്യ ദമ്പതികളുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ ഇന്നു പകൽ 11 മണിയോടെ ഡൽഹിയിലെത്തിക്കും. തുടർന്ന് വൈകിട്ട് ആറിനുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് രാത്രി 10.30നു തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം നാളെ രാവിലെ 9ന്.
രഞ്ജിത്കുമാർ– ഇന്ദുലക്ഷ്മി ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞു 3.30നാകും ഡൽഹിയിലെത്തിക്കുക. നാളെ രാവിലെ 9.05നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് ഉച്ചയ്ക്കു 12നു കോഴിക്കോട്ട് എത്തിക്കും. മരിച്ച എട്ടുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി.