ന്യൂയോർക്ക് ∙ ബോളിവുഡ് നടൻ ഋതിക് റോഷനോടു കടുത്ത ആരാധന പ്രകടിപ്പിച്ചിരുന്ന ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദിനേശ്വർ ബുധിദത്ത് എന്ന മുപ്പത്തിമൂന്നുകാരനാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും ഫ്ലാറ്റിന്റെ താക്കോൽ പൂച്ചട്ടിയ്ക്കടിയിൽ വച്ചിട്ടുണ്ടെന്നും ഇയാൾ ഭാര്യയുടെ സഹോദരിക്ക് ഫോണിൽ സന്ദേശമയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഭാര്യയുടെ മൃതദേഹത്തിനു സമീപം തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇവർ വിവാഹിതരായത്.
ഋതിക് റോഷനോടു കടുത്ത ആരാധനയായിരുന്നു ഡോണെയ്ക്ക്. ഋതിക് റോഷൻ അഭിനയിക്കുന്ന സിനിമയോ ഗാനമോ ഭാര്യ കാണുന്നതിൽ അസൂയാലുവായിരുന്ന ഇയാൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു.
വിവാഹത്തിനു രണ്ടാഴ്ചയ്ക്കു ശേഷം ഇയാൾ ഭാര്യയെ കയ്യേറ്റം ചെയ്തിരുന്നു. ഭാര്യയെ മർദിച്ചതിന് ഓഗസ്റ്റിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയും തുടർന്ന് ഡോണെയ്ക്ക് കോടതി സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. ഇയാൾ തുടർച്ചയായി മർദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി സുഹൃത്തുക്കളോട് ഡോണെ പറഞ്ഞിരുന്നു.
ഇയാളുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതിനെ തുടർന്ന് മാറിതാമസിക്കാൻ ഡോണെ തയാറെടുത്തെങ്കിലും നിർബന്ധത്തിനു വഴങ്ങി അവിടെ തുടരുകയായിരുന്നു. പിന്നാലെയാണ് ദാരുണമായ സംഭവം.
19 ദിവസം നീണ്ട നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. നിയമസഭാ പിരിച്ചുവിടാതെയാണ് രാഷ്ട്രപതിഭരണം.
സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം നടപടി വേണമെന്നും കാണിച്ചാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭയും അംഗീകരിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് ഇന്നുരാത്രി എട്ടരവരെ സമയം അനുവദിച്ചിരിക്കെയാണ് രാഷ്ട്രപതിഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്.
അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സര്‍ക്കാര്‍ രൂപീകരണത്തിന് സമയം അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് കാണിച്ച് ശിവസേന സൂപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രം അനുവദിച്ച ഗവര്‍ണര്‍ ബിജെപിക്ക് 48 മണിക്കൂര്‍ അനുവദിച്ചതില്‍ വിവേചനമുണ്ടെന്നാണ് ആക്ഷേപം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ശിവസേനയ്ക്കുവേണ്ടി ഹാജരായേക്കും.
ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇവർ കേരളംവിട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊഴുവല്ലൂർ ആഞ്ഞിലിമൂട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി എന്നിവരെ കൊലപ്പെടുത്തിയത് കവർച്ചാശ്രമത്തിനിടെയാണെന്നാണ് പൊലീസ് നിഗമനം.
ഇന്ന് പുലർച്ചെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും അറുപത്തിയെട്ടുകാരിയായ ഭാര്യ ലില്ലിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് നേരത്തെ വീട്ടിൽ ജോലിക്കെത്തിയ രണ്ട് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
ഇവരിൽനിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. കസ്റ്റഡിയിൽ എടുത്തവർക്കൊപ്പം താമസിച്ചിരുന്ന, ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവർക്കായി പൊലീസ് പിന്നീട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഇവർ ട്രെയിൻമാർഗം സംസ്ഥാനം വിട്ടതായാണ് സൂചന. റെയിൽവേ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. രാവിലെ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പികാസും മൺവെട്ടിയും വീടിനു സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. വൃദ്ധദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ ഇരുവരും വിദേശത്താണ്.
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ ഫ്ലക്സ് ബോർഡ് വീണ് യുവതി മരിച്ച സംഭവത്തിനു പിന്നാലെ പാർട്ടിയുടെ കൊടിമരം ഒഴിവാക്കി സ്കൂട്ടർ ഓടിച്ച യുവതിക്ക് നാഷണൽ പെർമിറ്റ് ലോറി തട്ടി ഗുരുതരപരിക്ക്. കോയമ്പത്തൂരിൽ അവിനാഷ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു സംഭവം. എംബിഎ ബുരുദധാരിയായ അനുരാധ രാജശ്രീക്കാണ് (30) പരിക്കേറ്റത്. സ്കൂട്ടറിൽ കോയമ്പത്തൂർ ഗോകുലം പാർക്കിലെ ഓഫീസിലേക്കുപോകുമ്പോൾ ആയിരുന്നു അപകടം. ദേശീയപാതയിൽ വീണുകിടന്ന അണ്ണാഡിഎംകെയുടെ കൊടിമരത്തിൽ തട്ടാതിരിക്കാൻ ശ്രമിക്കുമ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു.
റോഡിലേക്ക് വീണ അനുരാധയുടെ മുകളിലൂടെ ലോറി കയറിയിറങ്ങി. അനുരാധയുടെ രണ്ട് കാലുകളിലൂടെയുമാണ് ലോറി കയറിയിറങ്ങിയത്. അമിത വേഗതയിലായിരുന്നു ലോറി. ഗുരുതരപരിക്കേറ്റ അനുരാധയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ ഏകമകളാണ് അനുരാധ. അപകടമുണ്ടാക്കിയ ലോറി മറ്റൊരു ബൈക്കിലും തട്ടി. ബൈക്ക് യാത്രക്കാരന് കൈയ്ക്കും കാലിനും പരിക്കേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെപ്റ്റംബറിൽ ചെന്നൈയിൽ ഫ്ലക്സ് ബോർഡ് വീണ് സോഫ്റ്റ്വെയർ എൻജിനിയറായ യുവതി മരിച്ചത് വിവാദമായിരുന്നു. അണ്ണാഡിഎംകെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹപരസ്യ ബോര്‍ഡ് വീണാണ് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന സോഫ്റ്റ്വെയർ എൻജിനിയർ ശുഭശ്രീ മരിച്ചത്. ഉത്തരവാദികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഐഎൽടിസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പല്ലാവരം റോഡിന് സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ശുഭശ്രീയുടെ സ്കൂട്ടറിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കടിയിലേക്ക് വീണു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു.
കൊടുകുളഞ്ഞി: ചെങ്ങന്നൂർ കൊടുകുളഞ്ഞിയിൽ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ(75), ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയ്ക്കടുത്തെ ഗ്രാമത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ടു നിന്ന മൊബൈല്‍ പ്രണയത്തിലൊടുവിലാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്. മൊബൈല്‍ നമ്പറിന്റെ വിലാസം കണ്ടെത്തിയായിരുന്നു വീട്ടമ്മയുടെ വരവ്.
കാമുകന്റെ വീട്ടുമുറ്റത്തെത്തിയ പ്രണയിനി കാമുകനെ ഫോണില്‍ വിളിച്ചു. ഫോണും പിടിച്ചു വാതില്‍ തുറന്ന് പുറത്തേക്ക് വന്ന മീശമുളയ്ക്കാത്ത പ്ലസ് ടുക്കാരന്‍ കാമുകനെക്കണ്ട് കാമുകി ഞെട്ടി. പണി പാളിയെന്ന് മനസിലാക്കിയ പയ്യന്‍ ഓടി വീടിനുള്ളില്‍ കയറി കട്ടിലിനടിയില്‍ ഒളിച്ചു. കരച്ചിലും തുടങ്ങി.വിവരം ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. നാട്ടുകാര്‍ പ്ലസ് ടുക്കാരന്‍ കാമുകന്റെ വീട്ടില്‍ തടിച്ചുകൂടി.
എന്നാല്‍ പ്രണയ പരവശയായ വീട്ടമ്മ മടങ്ങാന്‍ കൂട്ടാക്കിയില്ല. ബാഗും കൈയില്‍ പിടിച്ച് കാമുകന്റെ വീട്ടിന്റെ വരാന്തയില്‍ തന്നെ ഇരുന്നു. പിതാവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിലാസം കണ്ടെത്തിയാണ് വീട്ടമ്മ എത്തിയത്. ഒടുവില്‍ ആരോ വിളിച്ചു പറഞ്ഞതറിഞ്ഞു സ്ഥലത്തെത്തിയ ഭര്‍ത്താവ് വീട്ടമ്മയെ കൂട്ടി വീട്ടിലേക്ക് മടങ്ങി.
രാജസ്ഥാനിലെ സാംഭാര്‍ തടാകത്തിന് സമീപം 1500 ഓളം പക്ഷികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നു. കരളുനോവിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതില്‍ കൂടുതലും ദേശാടനപക്ഷികളാണ്. രാജ്യത്തെ ഏറ്റവും വലിയ ഉപ്പ് വെള്ള തടാകമാണ് സാംഭാര്‍. ജയ്പൂരിനടുത്താണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. കൂട്ടത്തോടെ പക്ഷികള്‍ ചത്ത വിവരം നാടിനെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്.
ജലമലിനീകരണമാകാം സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പക്ഷികളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂ. 1500 പക്ഷികളാണ് ചത്തതെന്ന് പ്രാഥമിക കണക്ക്. എന്നാല്‍, 5000ത്തോളം പക്ഷികള്‍ ചത്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രദേശത്തുനിന്ന് സംശയപരമായ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പക്ഷികള്‍ ചത്തുകിടക്കുന്ന നിഗൂഢത നിഴലിക്കുന്നുവെന്ന് പക്ഷി വിദഗ്ധന്‍ പറയുന്നു. തടാകത്തിന് 12-13 കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങള്‍ കിടക്കുന്നത്. വെള്ളകൊക്കന്‍ കുളക്കോഴി, അവോസെറ്റ് കുളക്കോഴി, പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം തുടങ്ങി പത്തോളം സ്പീഷിസുകളില്‍പ്പെട്ട പക്ഷികളാണിവ.
ജലമലിനീകരണത്തിന് കാരണമെന്താണെന്നും പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എന്തെങ്കിലും ബാക്ടീരയോ വൈറസോ ആണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ അഞ്ജുവിന്റെ (24)മരണമാണ് വീട്ടുകാരിലും നാട്ടുകാർക്കിടയിലും സംശയങ്ങൾക്ക് കാരണമാകുന്നത്. ഭർത്താവ് സിവിൽ പൊലീസ് ഓഫീസറായ പുന്നക്കാട് കൊട്ടാരക്കോണത്ത് സുരേഷ് കുമാറിന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2016ലാണ് ബി.ടെക് ബിരുദധാരിയായ അഞ്ജുവിനെ പാലക്കാട് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനായ സുരേഷ് കുമാർ വിവാഹം ചെയ്തത്. സുരേഷ് കുമാർ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ നിയമസഭയിൽ വാച്ച് ആന്റ് വാർഡായി ജോലി ചെയ്യുകയാണ്. അഞ്ജു ഭർതൃവീട്ടിൽ നിന്നും ദിവസവും മൊബൈൽ ഫോണിലൂടെ പരുത്തിച്ചകോണത്തെ വീടുമായി ബന്ധപ്പെടുകയും അച്ഛനമ്മമാരോട് കുശലാന്വേഷണം നടത്തുകയും എല്ലാകാര്യങ്ങളും പറയുകയും ചെയ്യുമായിരുന്നു. സംഭവത്തിന് തലേദിവസമാണ് അഞ്ജു ഏറ്റവുമൊടുവിൽ പരുത്തിച്ചകോണത്തെ വീട്ടിൽ വന്നത്. രണ്ടരവയസുകാരൻ മകനെ ഡേ കെയറിൽ അയയ്ക്കുന്നതിനും തനിക്ക് പി.എസ്.സി പരീക്ഷാ പരിശീലനത്തിന് പോകുന്നതിനെപ്പറ്റിയും ആലോചിക്കാനുമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പമെത്തിയത്. അഞ്ജുവിനെ പരുത്തിച്ചകോണത്തെ വീട്ടിലാക്കിയശേഷം ജോലിക്ക് പോയ സുരേഷ്, ഉച്ചയോടെ ഫോണിൽ വിളിച്ച് താൻ തിരികെ വരാൻ താമസിക്കുമെന്നും വണ്ടിവിളിച്ച് വീട്ടിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു.
തുടർന്ന് അഞ്ജുവിനെ സഹോദരൻ കാറിൽ അന്ന് വൈകുന്നേരം കൊട്ടാരക്കോണത്തെ വീട്ടിൽ തിരികെ കൊണ്ടാക്കി. അടുത്ത ദിവസം രാവിലെ പതിവുപോലെ അച്ഛനമ്മമാരെ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചെങ്കിലും വഴക്കോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി യാതൊരു സൂചനയും നൽകിയില്ല. എന്നാൽ, എന്നും ഉച്ചയ്ക്കുള്ള അഞ്ജുവിന്റെ പതിവ് വിളി അന്നുണ്ടായില്ല. രാത്രി മകളെ അങ്ങോട്ട് വിളിക്കാമെന്ന് കരുതിയിരുന്ന അമ്മയുടെ ഫോണിലേക്ക് വൈകുന്നേരമെത്തിയ സുരേഷ് കുമാറിന്റെ വിളി ആ കുടുംബത്തിന് താങ്ങാനായില്ല. ‘നിങ്ങളുടെ മകൾ തൂങ്ങിനിൽക്കുന്നു’ എന്നായിരുന്നു ആ സന്ദേശം. ഉടൻ അഞ്ജുവിന്റെ കുടുംബം കഷ്ടിച്ച് നാലുകിലോമീറ്റർ അകലെയുള്ള കൊട്ടാരക്കോണത്തെ വീട്ടിലേക്ക് പാഞ്ഞു. നിലത്ത് നിശ്ചലയായി മരവിച്ച് കിടക്കുന്ന മകളുടെ മൃതശരീരമാണ് അവർക്ക് അവിടെ കാണാനായത്.
സുരേഷിന്റെ വീട്ടിലെ ഡൈനിംഗ് ടേബിളിൽ ഒരു ഗ്ളാസ്ബൗൾ അഞ്ജു വച്ചതിനെ ചൊല്ലി വഴക്കുണ്ടായത്രേ. തുടർന്ന് സുരേഷ് അഞ്ജുവിനെ മർദ്ദിച്ചു എന്നാണ് പരാതി. സംഭവങ്ങൾക്ക് സാക്ഷിയായ രണ്ടര വയസുകാരൻ മകൻ ഇക്കാര്യങ്ങൾ അഞ്ജുവിന്റെ മാതാപിതാക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. അഞ്ജു മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയതാണെന്നാണ് സുരേഷിന്റെയും വീട്ടുകാരുടെയും മൊഴി. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ വീട്ടുകാരുടെ പരാതി.
അഞ്ജു ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃവീട്ടിൽ തനിക്ക് നേരിടേണ്ടിവന്ന അവസ്ഥ ലാപ് ടോപ്പിൽ തെളിവായുണ്ടെന്നാണ് സൂചന. ആർത്തവ സമയത്ത് കുഞ്ഞിന് കുറുക്ക് തയാറാക്കാൻ പോലും അടുക്കളയിൽ പ്രവേശിക്കാൻ അഞ്ജുവിന് അനുവാദമില്ലായിരുന്നു. അതിനാൽ, ആർത്തവ സമയത്ത് അഞ്ജുവിനെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
മകളുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ സംശയങ്ങൾ മുഖവിലയ്ക്കെടുക്കാനോ കാര്യമായി അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്നാണ് അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതി. ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നു.
അഞ്ജുവിന്റെ വീട്ടുകാരുടെ സംശയങ്ങൾ
.വൈകിട്ട് മൂന്നരയ്ക്ക് തൂങ്ങിമരിച്ചെന്ന വിവരം അഞ്ജുവിന്റെ വീട്ടുകാരെ അറിയിക്കാൻ വൈകിയത്.
.ആത്മഹത്യ ചെയ്തതാണെങ്കിൽ മുറിയുടെ കതക് അടയ്ക്കാതിരുന്നത്.
.മേശപ്പുറത്ത് കയറി നിന്നാൽപോലും അഞ്ജുവിന് സീലിംഗിൽ എത്താൻ കഴിയില്ലെന്നുള്ളത്.
.എന്തും വീട്ടുകാരോട് തുറന്നുപറയാറുള്ള അഞ്ജു പ്രശ്നങ്ങളൊന്നും അറിയിക്കാതിരുന്നത്.
പ്രമുഖ സിനിമ നിര്‍മാതാവും സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായ രാജു മാത്യുഅന്തരിച്ചു. 82 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പിന് നിലാവ് (1983), അവിടത്തെപോലെ ഇവിടെയും (1985), വൃത്തം (1987), മുക്തി (1988), കുടുംബ പുരാണം (1988), തന്മാത്ര (2005), മണിരത്നം (2014) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ഫഹദ് ഫാസില്‍ നായകനായ ‘അതിരനാണ്’ അവസാനമായി നിര്‍മിച്ച ചിത്രം.
കുറഞ്ഞ കാലയളവില്‍ മലയാള സിനിമയില്‍ തന്‍റെ വരവറിയിച്ച യുവ നടിയാണ് അനാര്‍ക്കലി മരക്കാര്‍ വിരലില്‍ എണ്ണാവുന്ന അത്രയും ചിത്രങ്ങളില്‍ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തതയുള്ള ഒരു കലാകാരിയാണ് അനാര്‍ക്കലി. അടുത്ത കാലത്ത് ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അനാര്‍ക്കലിയുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചിരുന്നു വരുന്ന രണ്ടുമൂന്നു ചിത്രങ്ങളില്‍ കൂടി ഈ താരം തന്‍റെ പ്രകടനം കാഴ്ചവെക്കുന്നു എന്നാണു വാര്‍ത്തകള്‍. ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത അനാര്‍ക്കലി തന്‍റെ അഭിപ്രായം പറഞ്ഞതാണ് വിവാഹത്തെ കുറിച്ചാണ് അനാര്‍ക്കലി വ്യത്യസ്തമായ ഒരു കാര്യം പറഞ്ഞിരികുന്നത് വിവാഹം നമുടെ സമൂഹം ഉണ്ടാക്കിയ പേപ്പറില്‍ മാത്രം ഒതുങ്ങുന്ന രണ്ടുപേര്‍ ഒപ്പ് വെക്കുന്ന ഒരു അനാവശ്യ കാര്യമാണ് എന്നാണു നടി പറയുന്നത് മാത്രമല്ല തനിക്കു ഇഷ്ടം ലിവിംഗ് ടുഗെദര്‍ ആണ് അതാണ് ജീവിതത്തില്‍ ഏറ്റവും സുരക്ഷിതം നടി പറയുന്നു.
അനാര്‍ക്കലി ഇതിനു മുന്‍ബും തന്‍റെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു ഇന്നത്തെ കാലത്ത് ഒരുപാട് ആളുകള്‍ അങ്ങീകരിക്കുന്ന കാര്യമാണ് ഒരുപാട് ആളുകള്‍ ഇന്നും തുടരുന്ന ഒരു കാര്യമാണ് ലിവിംഗ് ടൂഗെദര്‍ അനാര്‍ക്കലി മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. പുരോഗമന ചിന്താ രീതിയുള്ള ആളുകള്‍ ഈ അഭിപ്രായത്തോട് യോജിക്കും എന്നാല്‍ ചില സമൂഹം ഇതിനു പൂര്‍ണ്ണമായും എത്തിര്‍ക്കുന്നവരാണ് കാരണം നമ്മുടെ സംസ്കാരം ഇതിനു അനുവദിക്കുന്നില്ല എന്നാണു വാദം. മലയാള സിനിമയിലെ പുത്തന്‍ നായികമാരില്‍ ഭൂരിഭാഗവും പുരോഗമന ചിന്താഗതിക്കാരാണ് ജീവിതം സുരക്ഷിതവും സന്തോഷവും ഉള്ളത് ആകണമെങ്കില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നാണ് അഭിപ്രായം.