14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.
പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല.
പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
എൻഐടി അധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായി പൊലീസിനു സംശയമുണ്ട്.. അറസ്റ്റു ചെയ്യുന്നതിനു മുൻപേ പൊന്നാമറ്റം വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ചില സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.
പിണറായിയിലെ കൂട്ടക്കൊലപാതകക്കേസിന്റെ വാർത്തകൾ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയതെന്ന് കൂടത്തായി കൊലക്കേസിലെ പരാതിക്കാരനായ റോജോ തോമസ്. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം സഹോദരി രഞ്ജിയുമായി ചർച്ച ചെയ്യുകയും പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും റോജോ പറഞ്ഞു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതകളുണ്ട്. ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പടാനുള്ള സാധ്യതയുണ്ടായിരുന്നു. ദൈവകൃപയാലാണു താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടതെന്നും റോജോ പറഞ്ഞു. റോജോയുടെയും സഹോദരി രഞ്ജിയുടെയും രണ്ടു ദിവസത്തെ മൊഴിയെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ അവസാനിച്ചത് രാത്രി 9.30ന്. ആദ്യദിവസവും പത്തരമണിക്കൂറോളം നീണ്ടിരുന്നു.
ഓരോ മരണവും നടന്ന സാഹചര്യങ്ങൾ അന്വേഷണസംഘത്തിന് മുൻപിൽ ഇരുവരും വിവരിച്ചു. താൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം വിവരിച്ചെന്നും രേഖകൾ കൈമാറിയെന്നും റോജോ പറഞ്ഞു. റോയ് –ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾഡ് എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജോളിയും മക്കളും തമ്മിൽ കാണാതിരിക്കാൻ പൊലീസ് ഇന്നലെയും മുൻകരുതലെടുത്തു. മൊഴിയെടുക്കൽ നടന്ന വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഇന്നലെ ജോളിയെ കൊണ്ടുവന്നില്ല.
ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച ചെയ്തു പരിഹരിക്കുമെന്നു സെക്രട്ടറി ഇടവേള ബാബു. രണ്ടുപേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. സിനിമയിലെ പുതിയ തലമുറയ്ക്ക് പൊതുവെ പക്വത കുറവാണെന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്നും ഇടവേള ബാബു ദുബായിൽ പറഞ്ഞു.
താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയിനും സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ജോബിയും ആരോപിച്ചു. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്‍റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനുപിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു.
ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്‍്‍ന്‍ നിഗം ലംഘിച്ചുവെന്നും തന്‍റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലംപറഞ്ഞശേഷം 40 ലക്ഷംരൂപ ഷെയിന്‍ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നത് മറ്റ് പലതുമാണ്. ഇപ്പോള്‍ താനത് പുറത്തുപറയുന്നില്ല. ഷെയിന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ജോബി കൊച്ചിയില്‍ പറഞ്ഞു.
‘ടാര്‍സന്‍’ സിനിമയിലെ നായകന്‍ റോണ്‍ എലീയുടെ മകൻ അമ്മയെ വെടിവെച്ചു കൊന്നു. പൊലീസുമായി നടന്ന ഏറ്റുമുട്ടിലിൽ മകനെയും പൊലീസ് വെടിവെച്ചു കൊന്നു. ലോകപ്രശ്സ്ത സിനിമയായ ടാർസൻ എന്ന സിനിമയിലൂടെ പ്രസിദ്ധനാണ് റോണ്‍ എലീയുടെ ഭാര്യ വലേറി ലന്‍ഡീനാണ് (62) മകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ മകന്‍ കാമറണിനെ (30) പിടിക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഇയാൾ പൊലീസുകാരെ വെടിവെച്ചത്.
ഇതോടെ പൊലീസും തിരികെ വെടിവെച്ചു. ഏറ്റുമുട്ടലിൽ കാമറൺ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.
റോണ്‍ ഏലി-വലേറി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ മകനാണ് കാമറണ്‍. 1960കളില്‍ പുറത്തിറങ്ങിയ ടാര്‍സന്‍ ടിവി പരമ്പരകളിലൂടെയാണ് റോണ്‍ ഏലി പ്രശസ്തിയിലേക്കുയരുന്നത്. റോണ്‍ ഏലിയാണ് ടാര്‍സനായി വേഷമിട്ടത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് യുകെയിലെ ബിസിനസ് രംഗത്ത് സജീവമായിരുന്ന നിർമാതാവ് ജോബി ജോർജ് ഇന്ന് തന്റെ ഭാഗം ന്യായികരിച്ചുകൊണ്ട് രംഗത്ത് വന്നു . 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്‍ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു.
‘മൂന്ന് വർഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയിൽ സിനിമയ്ക്കു വേണ്ടി ഇപ്പോൾ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോൺ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയിൽ ഇനി ചിത്രം മുന്നോട്ടുപോയാൽ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതൽ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്. സിനിമ തുടങ്ങുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോൾ കൈപ്പറ്റി കഴിഞ്ഞു. പക്ഷേ പടം പൂർത്തിയാക്കി തന്നിട്ടില്ല. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നായകനെ അറിയിച്ചിരുന്നു.’–ജോബി പറഞ്ഞു.
സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിന്‍ നിഗം ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഷെയ്‌നിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി മുടിെവട്ടി എന്നതാണ് താൻ ചെയ്ത കുറ്റമെന്ന് ഷെയ്ൻ ആരോപിക്കുന്നു.
നിർമാതാവിനെതിരെ ഷെയ്ൻ ‘അമ്മ’യ്ക്കു നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:
ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ഗുഡ്‌വില്ലിന്റെ ബാനറിൽ നിർമിക്കുന്ന ‘വെയിലും’ വർണചിത്രയുടെ ബാനറിലെ ‘ഖുർബാനി’യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനിയിൽ അഭിനയിക്കുമ്പോൾ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു.
അതിൽ മുടിയുടെ പുറകു വശം കുറച്ചു കൂടുതൽ വെട്ടിപ്പോയി. അതു മനഃപൂർവമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുകയായിരുന്നു.
മുടി വെട്ടി കാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്ത ഫോട്ടോ വാട്സാപ്പിൽ അപ്‌ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോർജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു. ഇതിനർഥം ജോബി ജോർജ് തന്നെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. അതിനാൽ തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഇത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ പറയുന്നു.
തെളിവായി വോയിസ് മെസേജും ഫോട്ടോകളും ‘അമ്മ’ ഭാരവാഹിയായ ഇടവേള ബാബുവിനു കൈമാറിയിട്ടുണ്ട്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും പരാതിയിൽ ഷെയ്ൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മന്ത്രി കെ.ടി.ജലീല്‍. തനിക്കെതിരെ ഇല്ലാത്ത ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവ് 2017 ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ ഫലവും അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ തയാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
കേരളത്തിലെ ഒരു നേതാവിന്റെ മകന് സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്കാണ് ലഭിച്ചത്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചു. ഇതിൽ ചില അപാകതകളുണ്ട്.പരിശോധിക്കണം. മാർക്ക് ലഭിക്കാൻ ഡൽഹിയിൽപോയി ലോബിയിങ് നടത്തിയ പ്രതിപക്ഷ നേതാവ് എല്ലാവരും അങ്ങിനെ ആണെന്നു കരുതിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.–മന്ത്രി ആരോപിച്ചു.
മാര്‍ക്ക് ദാനം എന്ന് ചെന്നിത്തല പറയുന്നത് മോഡറേഷനെയാണ്. ഇത് വേണ്ടെങ്കിൽ പറയണം.എംജി സര്‍വകലാശാല അദാലത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തെന്നത് നേരത്തേതന്നെ സമ്മതിച്ചകാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുകെയിലെ സൗഹൃദ കൂടായ്മയായ ടീം പപ്പടത്തിന്റെ BAPA (ബഹുജനം പലവിധം) സീരിസിന്റെ ഫ്രണ്ട്ഷിപ്പ് എഡിഷൻ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പ്രൊഫഷണൽ രീതിയിലല്ലാതെ മൊബൈൽ ഫോണും, ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ സ്റ്റാൻഡ് എലോണ് സീരീസ്, ടീം പപ്പടത്തിന്റെ ഫേസ്ബുക് പേജ് വഴിയും, ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയുമാണ് റിലീസ് ചെയ്യുക.. ജോലി തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ സൂക്ഷ്മതയോടെ ഒപ്പിയെടുത്തു നർമ്മസംഭാഷണങ്ങളാക്കി ചിരി പടർത്താൻ ടീം പപ്പടം ചെയുന്ന ശ്രമം തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു.
[ot-video][/ot-video]
മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്) എന്നറിയപ്പെടുന്ന ഓൺലൈൻ പഠനമേഖലയിലെ പ്രമുഖരായ കോഴ്സെറയുടെ (Coursera) കോഴ്സുകൾ ഇനി മുതൽ ഏതു സർവകലാശാലയ്ക്കും ഉപയോഗിക്കാം. ഇന്ത്യയിലും അവതരിപ്പിച്ച ‘കോഴ്സെറ ഫോർ ക്യാംപസ്’ പദ്ധതിയിലൂടെ ഏകദേശം 3600 കോഴ്സുകളാണു സർവകലാശാലകൾക്കു മുന്നിൽ തുറന്നുകിട്ടുന്നത്.

മെഷീൻ ലേണിങ്, ഡീപ് ലേണിങ് തുടങ്ങിയ ന്യൂജെൻ മേഖലകളിൽ ഒട്ടേറെ കോഴ്സുകൾ കോഴ്സെറയിലുണ്ട്. സർവകലാശാലകൾക്കു തങ്ങളുടെ പാഠ്യപദ്ധതിയിൽ ഈ കോഴ്സുകൾ ഉൾപ്പെടുത്താം. അധിക ക്രെഡിറ്റായും നൽകാം. ഇന്ത്യൻ സർവകലാശാലകൾക്കു കോഴ്സെറ വഴി വിവിധ ഓൺലൈൻ പ്രോഗ്രാമുകൾ ലഭ്യമാക്കുകയും ചെയ്യാം. ഐഐഎം കൊൽക്കത്ത മാനേജ്മെന്റ് സയൻസ്, സപ്ലൈ ചെയിൻ അനാലിസിസ് എന്നീ വിഷയങ്ങളിൽ അടുത്ത വർഷം കോഴ്സെറ വഴി സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നുണ്ട്.
ബിസിസിഐ പ്രസിഡന്റായി ഇന്ത്യയുടെ മുന്‍ നായകന്‍ സാക്ഷാല്‍ സൗരവ് ഗാംഗുലി എത്തുന്നതോടെ അങ്കലാപ്പിലാകുന്നവരില്‍ പ്രധാനമായൊരാള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയായിരിക്കും. 2016 കാലഘട്ടത്തില്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ കുംബ്ലെയെ പരിശീലകനാക്കി നിശ്ചയിച്ചപ്പോള്‍ അന്ന് പരിഗണിക്കാതിരുന്നതിന് രവി ശാസ്ത്രി, ഗാംഗുലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പുതിയ സ്ഥാനലബ്ധിയോടെ ശാസ്ത്രിയ്ക്ക് മുകളിലായ ഗാംഗുലി അന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പക വീട്ടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
അന്ന് ഡങ്കന്‍ ഫ്ളെച്ചറിന് ശേഷം പുതിയ പരിശീലകനെ അന്വേഷിക്കുകയായിരുന്നു ഇന്ത്യ. ടീം ഡയറക്ടറായി മികവ് കാട്ടിയ ശാസ്ത്രി മുഖ്യ പരിശീലകനാവുമെന്ന് ഏവരും കരുതി. പക്ഷെ ഗാംഗുലിയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ഉപദേശക സമിതി അനില്‍ കുംബ്ലൈയെ തിരഞ്ഞെടുത്തു. ഇതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.
ഗാംഗുലി, ലക്ഷ്മണ്‍, സച്ചിന്‍, സഞ്ജയ് ജഗ്ദാലെ എന്നിവര്‍ ചേര്‍ന്ന് അവസാനവട്ട അഭിമുഖം നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. കുംബ്ലൈയ്ക്കായി ഗാംഗുലി വാദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ വേളയില്‍ പുറത്തു വന്നതോടെ ശാസ്ത്രി പൊട്ടിത്തെറിച്ചു. തന്റെ പ്രസന്റേഷന്‍ സമയത്ത് ഗാംഗുലിയുണ്ടായിരുന്നില്ലെന്ന് ആരോപിച്ച ശാസ്ത്രി, ബിസിസിഐയുടെ ചട്ടങ്ങളെ ഇദ്ദേഹം കാറ്റില്‍ പറത്തുകയാണെന്ന് പരാതിപ്പെട്ടു. പിന്നാലെ ശാസ്ത്രിക്ക് മറുപടിയുമായി ഗാംഗുലിയുമെത്തി.
ഒപ്പം മുഖ്യ പരിശീലകനാവാന്‍ കഴിയാത്തതിന് കാരണം താനാണെന്ന രവി ശാസ്ത്രിയുടെ ആരോപണത്തെയും ഗാംഗുലി കണക്കിന് പരിഹസിച്ചു. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പേ ബിസിസിഐ ഇടപെട്ടു രണ്ടു പേരെയും നിശ്ശബ്ദരാക്കി. എന്തായാലും ആഗ്രഹിച്ചതു പോലെ തൊട്ടടുത്ത വര്‍ഷം, 2017 -ല്‍ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് അനില്‍ കുംബ്ലൈ മുമ്പേ സ്ഥാനം ഒഴിയുകയായിരുന്നു.
നിലവില്‍ 2021 ട്വന്റി-20 ലോക കപ്പു വരെ രവി ശാസ്ത്രിയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ശാസ്ത്രി ടീമിന്റെ പരിശീലകനാകുന്നത്. എന്നാല്‍ ഗാംഗുലി വിചാരിച്ചാല്‍ ശാസ്ത്രിയെ അനായാസം ഇനി പുറത്താക്കാനാകും. പഴയ സംഭവവികാസങ്ങള്‍ ഗാംഗുലിയെ അത്തരത്തില്‍ കടുത്ത നടപടിയ്ക്ക് പ്രേരിപ്പിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.
സൗദി അറേബ്യയിലെ മദീന പ്രവിശ്യയിൽ നടന്ന ബസ് അപകടത്തിൽ മുപ്പത്തിയഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യയിലെ പോലീസ് വക്താവ് ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ബുധനാഴ്ച രാത്രി അൽ-അഖാൽ സെന്ററിൽ കനത്ത വാഹനവുമായി കൂട്ടിയിടിച്ച് ഏഷ്യൻ, അറബ് പൗരന്മാർ ഉൾപ്പെടെ 39 വിദേശ തീർഥാടകരോടൊപ്പം സ്വകാര്യ ചാർട്ടേഡ് ബസിന് തീപിടിച്ചതിനെ തുടർന്നാണ് അപകടം.
പരിക്കേറ്റവരെ അൽ ഹംന ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പിഎ റിപ്പോർട്ടിൽ പറയുന്നു.
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പോലീസ് കണ്ടെത്തി. യുവതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു.
എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയര്‍ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.