Latest News

ഇന്ത്യയുടെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായി പിവി സിന്ധു ആഘോഷിക്കപ്പെടുകയാണ്. എന്നാല്‍ സിന്ധുവിന്റെ വിജയത്തിനിടയില്‍ രാജ്യം മറ്റൊരു പേര് മറക്കുകയാണ്. സിന്ധു കിരീടം ഉയര്‍ത്തുന്നതിനും ഒരു ദിവസം മുമ്പ് ലോക കിരീടം നേടിയ മാന്‍സി ജോഷി എന്ന താരത്തെ. പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയാണ് മാന്‍സി രാജ്യത്തിന്റെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായത്. പരുല്‍ പാര്‍മറിനെ പരാജയപ്പെടുത്തിയാണ് മാന്‍സി ചാമ്പ്യനായത്.

പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൊത്തം പ്രകടനം തന്നെ രാജ്യത്തിന് അഭിമാനം നല്‍കുന്നതായിരുന്നു. 12 മെഡലുകളാണ് ഇന്ത്യ നേടിയത്. എന്നാല്‍ പിവി സിന്ധുവിന് രാജകീയ സ്വീകരണം ലഭിച്ചപ്പോള്‍, അര്‍ഹിക്കുന്നത് തന്നെ, മാന്‍സിയെ മറ്റ് താരങ്ങളേയും എല്ലാവരും മറന്നു. സിന്ധുവിനെ ഉച്ചഭക്ഷണത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു.

തങ്ങളോട് കാണിച്ച വിവേചനത്തെ കുറിച്ച് വെങ്കല മെഡല്‍ ജേതാവായ സുകന്ത് കദം ട്വിറ്ററിലൂടെ തുറന്നടിച്ചു. സിന്ധുവിനൊപ്പമുള്ള മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്.

”ബഹുമാനപ്പെട്ട നരേന്ദ്രമോദി സര്‍, ഞങ്ങള്‍ പാര ബാഡ്മിന്റണ്‍ താരങ്ങള്‍ 12 മെഡലുകളാണ് നേടിയത്. ഞങ്ങള്‍ക്കും നിങ്ങളുടെ അനുഗ്രഹം വേണം. ഞങ്ങളെ നിങ്ങളെ കാണാന്‍ അനുവദിക്കണം” കദം ട്വീറ്റ് ചെയ്തു. സംഭവം മറ്റുള്ളവരും ഏറ്റെടുത്തു. പിവി സിന്ധുവിന്റെ മെഡല്‍ നേട്ടത്തിനിടെ മാന്‍സിയെ നമ്മള്‍ മറന്നെന്ന് കിരണ്‍ ബേദിയടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു.

 

ഇതോടെ പ്രധാനമന്ത്രി പ്രതികരണവുമായെത്തി. ഇന്ത്യയുടെ പാരാ ബാഡ്മിന്റണ്‍ ടീം രാജ്യത്തിന്റെ അഭിമാനമാണെന്നും എല്ലാവരേയും അഭിനന്ദിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.

 

2015 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സില്‍ വെള്ളിയും 2017 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കല മെഡലും മാനസി നേടിയിരുന്നു. 2011ല്‍ ജോലിക്ക് പോകുന്ന വഴിയില്‍ ഒരു അപകടത്തെ തുടര്‍ന്നാണ് മാനസിയുടെ ഇടത്കാല്‍ മുറിച്ച് നീക്കേണ്ടി വന്നത്. ഇതോടെ പ്രോസ്റ്റെറ്റിക് കൈകാലുകള്‍ ധരിച്ച് മാനസി ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങുകയായിരുന്നു.

ഇന്ത്യയിലെ നിർമിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് ആർവി 400 വിപണിയിൽ. ഇലക്ട്രിക് ടൂ-വീലർ നിർമാണ സ്റ്റാർട്ടപ്പായ റിവോൾട്ട് ഇന്റലികോർപ്പാണ് ആർവി 400 ന്റെ നിർമ്മാതക്കൾ. ജൂൺ 18ന് ആർവി 400 രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ജൂൺ 25 മുതൽ ബൈക്കിന്റെ പ്രീബുക്കിങ്ങും ആരംഭിച്ചിരുന്നു. ഇതിനോടകം 2500ലധികം ബൈക്കുകൾ പ്രീബുക്ക് ചെയ്യപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് രണ്ട് വർഷം നീണ്ടുനിന്ന പഠനങ്ങൾക്ക് ശേഷമാണ് റിവോൾട്ട് ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. മനേസറിലെ നിർമ്മാണ യൂണിറ്റിലാണ് ആർവി 400 നിർമ്മിക്കുന്നത്. രാജ്യത്ത് ഒന്നിലധികം മോട്ടോർ സ്കൂട്ടറുകൾ ഓടുന്നുണ്ടെങ്കിലും ഒരു ബൈക്ക് ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

പ്രതിമാസം 3,499 രൂപ അടച്ച് ആർവി 400 സ്വന്തമാക്കാം. 37 മാസ കാലയളവിലായിരിക്കും തുക അടക്കേണ്ടത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ എക്സഷോറും വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊടൊപ്പം തന്നെ ആർവി 300 മോഡൽ 2999 രൂപ പ്രതിമാസ അടവിൽ സ്വന്തമാക്കാം.

ഒറ്റനോട്ടത്തിൽ ഒരു സ്പോർട്സ് ബൈക്ക് എന്ന് തോന്നുമെങ്കിലും സാധാരണ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് തന്നെയാണ് റിവോൾട്ട് ആർവി 400 എത്തുന്നത്. 3kW മിഡ്-ഡ്രൈവ് മോട്ടോറിൽ പ്രവർത്തിക്കുന്ന ബൈക്കിന്റെ ബാറ്ററി പാക്ക് 72V ലിഥിയം ഐൺ ആണ്. ഒറ്റ ചാർജിൽ 156 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കും. കുറഞ്ഞത് നാല് മണിക്കൂറാണ് ഒരു തവണ ബാറ്ററി ഫുൾ ചാർജാകാൻ വേണ്ടി വരുന്നത്. റിമൂവബൾ ബാറ്ററി എവിടെ വേണമെങ്കിലും ചാർജ് ചെയ്യാൻ സാധിക്കും. റീചാർജ്ജഡ് ബാറ്ററീസ് അധികമായി വാങ്ങാനും സാധിക്കും. 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മാക്സിമം സ്‌പീഡ്.

തുടക്കത്തിൽ ഏഴ് നഗരങ്ങളിലാണ് റിവോൾട്ട് ആർവി 400 ലഭ്യമാകുക. ഡൽഹി-എൻസിആർ, പൂനെ, ബെംഗലൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും ആർവി 400 എത്തുക.

റിവോൾട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബൈക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. ബൈക്കിന്റെ ശബ്ദം മാറ്റാവുന്നത് പോലെ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ വരെ സാധിക്കും. ഒരു ബാറ്ററി അഞ്ച് വർഷം വരെ ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയാണ് റിവോൾട്ട് ഇന്റലികോർപ്പിന്റെയും സ്ഥാപകൻ. റേബൽ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് റിവോൾട്ട് ആർവി 400 എത്തുന്നത്.

ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം. കുട്ടനാടിന്‍റെ സൗന്ദര്യവും കായലോര കാഴ്ചകളും നുകരാം. ഡി.ടി.പി.സിയാണ് ജനങ്ങള്‍ക്കായി ഹെലികോപ്ടർ സഞ്ചാരമൊരുക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്‍റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം. ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.

ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷൻ മൈതാനത്ത് 30, 31,1 തിയതികളിലായി പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സഞ്ചാരമാണ് ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സി. സംഭാവന ചെയ്യുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ അറിയിച്ചു.

ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാം. 30 ന് വൈകിട്ട് നാലു മുതൽ ആറ് വരെയും 31, 1 തിയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് സർവീസ് നടത്തുന്ന സമയം. ഹെലികോപ്ടർ ടൂറിസം സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആലപ്പുഴയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം.

ഓണത്തിന് മലയാളികളെ ചിരിപ്പിക്കാനുളള എല്ലാവിധ സദ്യകളും ഒരുക്കിയാണ് തിയേറ്ററുകളിലെത്തുന്നതെന്ന സൂചനയുമായി ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ട്രെയിലര്‍ എത്തി. നവാഗതനായ ജിബി-ജോജു തിരക്കഥ എ‍ഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കിടിലന്‍ ഗെറ്റപ്പിലാണ് എത്തുന്നത്. ഒരു മു‍ഴുനീള എന്‍റര്‍ടെയ്നര്‍ സിനിമയാണെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും ഇതിനൊടകം തന്നെ ഹിറ്റായിക്ക‍ഴിഞ്ഞിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടി എ.ആര്‍ ക്യാപിലെ എസ്.ഐ ജി.എസ്.അനിലിനെയാണ് പയ്യോളി പൊലിസ് അറസ്റ്റ് ചെയ്തത്. മകനെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പയ്യോളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ പറയുന്നതിങ്ങനെയാണ്.മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടങ്ങിയത്. 2017 സെപ്റ്റബര്‍ മുതല്‍ നിരവധി തവണ ഇത് തുടര്‍ന്നു. തലശേരിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്. പീഡനം,. ശാരീരിക മര്‍ദനം, തട്ടികൊണ്ടുപോകല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക്കിസ്ഥാനോ മറ്റു വിദേശ രാജ്യങ്ങളോ അതിൽ ഇടപെടേണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ ജനങ്ങൾ മരിച്ചു വീഴുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ഐക്യരാഷ്ട്ര സംഘടനയ്ക്ക് എഴുതിയ കത്തിൽ തന്റെ പേരു പരാമർശിച്ചതിനു പിന്നാലെയാണു രാഹുലിന്റെ പ്രതികരണം.

കശ്മീരിൽ അക്രമങ്ങൾ തുടരുകയാണെന്നും അവിടെ ജനങ്ങൾ മരിക്കുകയാണെന്നും രാഹുൽ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു സൂചിപ്പിച്ചു ഷിറീൻ അയച്ച കത്ത് വിവാദമായതിനു പിന്നാലെയാണ്, രാഹുൽ ട്വിറ്ററിൽ നിലപാട് വ്യക്തമാക്കിയത്.

‘വിവിധ വിഷയങ്ങളിൽ എനിക്കു കേന്ദ്ര സർക്കാരിനോടു വിയോജിപ്പുണ്ട്. പക്ഷേ, ഒരു കാര്യം വ്യക്തമാക്കട്ടെ – കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്കിസ്ഥാനോ മറ്റു വിദേശ രാജ്യങ്ങളോ അതിൽ ഇടപെടേണ്ട. കശ്മീരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നതു പാക്കിസ്ഥാനാണ്. ആഗോളതലത്തിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണു പാക്കിസ്ഥാൻ’ – രാഹുൽ പറഞ്ഞു.

രാജ്യാന്തര വേദികളിൽ കശ്മീരിനെക്കുറിച്ചു നുണപ്രചാരണം നടത്തുന്ന പാക്കിസ്ഥാൻ രാഹുലിനെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു പാക്കിസ്ഥാൻ പ്രതികരിക്കണം.

ഭീകര സംഘടനകൾക്കു രാഷ്ട്രീയവും സൈനികവുമായ അഭയം നൽകുന്ന രാജ്യമാണു പാക്കിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു.

മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുഞ്ഞിന് ഓട്ടിസം ആണെന്നുപറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സിച്ചത് എന്ന് കുട്ടിയെ അവസാനനിമിഷം ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. മോഹനന്റെ നാട്ടുവൈദ്യത്തിനെതിരെ ഇതാദ്യമായല്ല ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലുൾപ്പെടെ ശക്തമാണ്.

ആരോഗ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം:

മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി. കേസില്‍ തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമേ ഉള്ളൂ.യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല‌. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു

ചെക്കുകേസിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാർ വെള്ളാപ്പള്ളിയുടെ നീക്കത്തിനു തിരിച്ചടിയായി ജാമ്യവ്യവസ്ഥിൽ ഇളവു തേടി അജ്മാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. യുഎഇ പൌരൻറെ ആൾജാമ്യത്തിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാറിൻറെ നീക്കമാണ് കോടതി തടഞ്ഞത്.

യുഎഇ പൌരൻറെ പാസ്പോർട്ട് ആൾജാമ്യമായി കോടതിയിൽ സമർപ്പിച്ചു സ്വന്തം പാസ്പോർട് തിരികെ വാങ്ങി നാട്ടിലേക്കു മടങ്ങാനായിരുന്നു തുഷാറിൻറെ നീക്കം. ഇതിനായി കോടതിയിൽ സമർപ്പിച്ച ഹർജി അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ തള്ളി. ഇനി കേസിൽ ഒത്തുതീർപ്പുണ്ടാകുന്നതു വരേയോ വിചാരണ പൂർത്തിയാകുന്നതുവരേയോ തുഷാറിനു യുഎഇ വിടാനാകില്ല. പബ്ളിക് പ്രൊസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിൻറെ ഹർജിയിൽ തീരുമാനമെടുത്തത്. കേസിലെ സാമ്പത്തിക ബാധ്യതകൾ സ്വദേശിപൌരനു ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുളളതിനാലാണ് അപേക്ഷ തള്ളിയത്.

പാസ്പോർട്ട് ഉടൻ തിരികെ ലഭിക്കില്ലെന്നുറപ്പായതോടെ എത്രയും പെട്ടെന്നു ഒത്തുതീർപ്പു നടത്തി കേസവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാനാകും ഇനി തുഷാറിൻറെ നീക്കം. നാസിൽ ആവശ്യപ്പെട്ട തുക കൂടുതലാണെന്നു തുഷാറും തുഷാർ വാഗ്ദാനം ചെയ്യുന്ന തുക കുറവാണെന്നു നാസിലും നിലപാടു തുടരുന്നതിനാൽ നേരിട്ടുള്ള ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ബിസിനസ് സുഹൃത്തുക്കൾ വഴിയുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്.

പ്രേമനൈരാശ്യത്തിന്റെ പ്രതികാരം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ നജഫ്ഗ‍ഡിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ് മൂന്നാഴ്ച്ചയ്ക്കിടെ നാല് പെണ്‍കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്. ഇന്നലെയാണ് അവസാനത്തെ സംഭവം. പത്ത് വയസുള്ള പെണ്‍കുട്ടിയെ വീടിന് സമീപത്ത് നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശേഷം കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്‍പില്‍ ഇറക്കിവിട്ട് പ്രതി കടന്നുകളഞ്ഞു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടി നല്‍കിയ മൊഴി പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.റന്‍ഹൊള്ള സ്വദേശി പവന്‍ കുമാറാണ് അറസ്റിലായത്. ബപ്റോള മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണയം തകര്‍ന്നതിലുള്ള നിരാശയാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തുവന്നത്.

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിയുന്ന പ്രവണതയാണ് ഈ മാസം ആദ്യ പകുതിയില്‍ പ്രകടമാകുന്നത്. ഈ മാസം ഇതുവരെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 8,319 കോടി രൂപ പിന്‍വലിച്ചു.എഫ്പിഐ നികുതിയും ആഗോള വ്യാപാര സംഘര്‍ങ്ങളും സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഈ മാസം ആദ്യ പകുതിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 10,416.25 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ വിറ്റുമാറി എന്നാണ് ഡിപ്പോസിറ്ററി ലഭ്യമാക്കുന്ന കണക്ക്. അതേസമയം ഇക്കാലയളവില്‍ എഫ്പിഐ കടപത്രങ്ങളില്‍ 2,096.38 കോടി രൂപയുടെ നിക്ഷേപം നടത്തി. ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ മൊത്തം 2,985.88 കോടി രൂപ പിന്‍വലിച്ചിരുന്നു.
എഫ്പിഐക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നത് സംബന്ധിച്ച് അനശ്ചിതത്വം നിലനില്‍ക്കുന്നത് വിദേശ നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുന്നതായാണ് കാണുന്നത്.

RECENT POSTS
Copyright © . All rights reserved