പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്നു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. കരിങ്കലത്താണിയിൽ നിന്നും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായ വാഹന പരിശോധന കഴിഞ്ഞ് മണ്ണാർക്കാടേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇലക്ഷൻ ഡ്യൂട്ടിക്ക് സ്പെഷ്യലായി എടുത്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. പകടത്തിനിടയാക്കിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട ശേഷം സമീപത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കവൻട്രി ∙ ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.
കാരൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ആറിന് കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും, ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കാരൾ ഗാന മത്സരത്തിന്റെ എട്ടാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 8 ഓൾ യുകെ കാരൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ സാൾട്ലി സെൻറ് ബെനഡിക്ട് സിറോ മലബാർ മിഷൻ ക്വയർ ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ സിനായ് മാർത്തോമ്മാ ചർച്ച് നോർത്ത് ലണ്ടൻ രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹെർമോൻ മാർത്തോമ്മാ ചർച്ച് മിഡ്ലാൻഡ്സ് നാലാം സ്ഥാനവും, സെന്റ് ചാവറ സിറോ മലബാർ മിഷൻ ചർച്ച് ക്വയർ അഞ്ചാം സ്ഥാനവും സെന്റ് ഹെലെന ക്വയർ വാറിങ്ടൻ ആറാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്റ്റ് അപ്പിയറൻസ്’ അവാർഡിന് ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും ആറും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് പ്രോത്സാഹനമായി ട്രോഫിയും സമ്മാനിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച കാരൾ സന്ധ്യയുടെ ഔപചാരികമായ ഉദ്ഘാടനം തിരി തെളിയിച്ചു കൊണ്ട് റവ. ഫാ. ടോമി എടാട്ട് നിർവഹിച്ചു. മലങ്കര കത്തോലിക്കാ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് ക്രിസ്മസ് സന്ദേശം നൽകി. നടനും സംവിധായകനുമായ ശങ്കർ മുഖ്യാതിഥിയായിരുന്നു.
മലയാള ചലച്ചിത്ര പിന്നണി ഗായകനും കമ്പോസറുമായ ഗോകുൽ ഹർഷൻ, മ്യൂസിക് കംപോസറും സംഗീതജ്ഞനുമായ ആകാശ് ബിനു എന്നിവർ അതിഥികളായി എത്തിയിരുന്നു. കാരൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി. പ്രശസ്ത സംഗീതജ്ഞരായ ഗിരീഷ് മേനോൻ, റോൺ റിച്ചിൽ, ജോയ് തോമസ് തുടങ്ങിയവർ ലൈവ് മ്യൂസിക് ബാൻഡിന് നേതൃത്വം നൽകി.
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ശങ്കർ പണിക്കർ, ആകാശ് ബിനു, ടിന ജിജി, ദീപേഷ് സ്കറിയ, അഡ്വ. ഫ്രാൻസിസ് മാത്യു, രാജേഷ് ജോസഫ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ, ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് ഡയറക്ടർ സുനീഷ് ജോർജ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 9, 2026 ഡിസംബർ 5-ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.





ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡനിലെ ആദ്യകാല മലയാളിയും വിൽഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അഗസ്റ്റിൻ ജോസഫ് (പാപ്പച്ചായൻ) ന്റെ മാതാവ് ത്യശ്ശൂർ, ഇഞ്ചക്കുണ്ട് തുരുത്തിക്കര വീട്ടിൽ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. ഇഞ്ചക്കുണ്ട് ലൂർദ് മാതാ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.
പരേതയുടെ വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്ററ്യൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ സുനിൽ ജോർജ്, ജോബി തോമസ് എന്നിവരും വിൽഷെയർ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, ഷിബിൻ വർഗീസ്, കൃതേഷ് കൃഷ്ണൻ, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ് ഭാരവാഹികളായ സോണി കാച്ചപ്പിള്ളി, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അഗസ്റ്റിൻ ജോസഫിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഓരോ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. വിവാഹാഭ്യർത്ഥന നടത്തി ഔട്ട് ഹൗസിൽ ക്രൂരമായി ആക്രമിച്ചതാണെന്ന് യുവതി നൽകിയ പരാതിയും, ശബ്ദരേഖകളും ചാറ്റുകളും ഉൾപ്പെടെ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും കോടതി പരിഗണിച്ചു. കേസിൽ പിന്തുടർന്ന് ശല്യപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകളും പൊലീസ് കൂട്ടിച്ചേർത്തിരിക്കുന്നതായി അറിയപ്പെട്ടു.
അതേസമയം, അതിജീവിതയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുല് ഈശ്വറിന്റെ ജാമ്യാപേക്ഷ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. അന്വേഷണവുമായി വേണ്ട രീതിയിൽ സഹകരിക്കാത്തതും കുറ്റത്തിന്റെ ഗൗരവവും കോടതിയുടെ നിലപാടിനെ ബാധിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിക്കാമെന്ന പ്രതിഭാഗ വാദം കോടതി സ്വീകരിച്ചില്ല.

യുകെയിലെ ധാർമ്മികസംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയിൽ നടന്നു. സിറോ മലങ്കര കത്തോലിക്ക സഭയുടെ (SMCC) യുകെയിലെ മിഷന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്. ഉയർന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തിൽ ഐക്യത്തിൻറെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം.

ഡോ അനുജ് മാത്യു നയിച്ച സംവാദത്തിൽ ഡോ. അബ്ദുള്ള ഷേഹു MBE (ചെയർമാൻ, കോവൻട്രി മുസ്ലിം ഫോറം), പാറശാലയുടെ മെത്രാൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ യൂസോബിയോസ് (SMCC), ശ്രീ. ഹരിപ്രസാദ് (പ്രസിഡന്റ്, ISKCON കോവൻട്രി) തുടങ്ങിയവർ സംസാരിച്ചു. സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകൾ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പീഡിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കൂടുതൽ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതൽ വ്യക്തതയാർന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.

വിശ്വാസസമൂഹങ്ങൾ സമാധാനത്തിന്റെ ദൂതരായി പ്രവർത്തിക്കുകയും, തങ്ങളുടെ ആചാരപരമ്പര്യങ്ങളെ വിനയത്തോടെ ഉയർത്തിക്കാട്ടുകയും, വൈവിധ്യത്തെ ഒരു സാമൂഹ്യഘടകമെന്നതിലുപരി, ഒരു ദർശനമായി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, സമൂഹനിർമ്മാണത്തിലും വിദ്യാഭ്യാസത്തിലും നയരൂപീകരണത്തിലും ധാർമ്മിക മൂല്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെപ്പറ്റിയും ചർച്ചയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.

സിറോ മലങ്കര കത്തോലിക്കാസഭയുടെ തലവൻ, ഹിസ് ബീറ്റിറ്റ്യൂഡ് എമിനൻസ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്, യുകെ, യൂറോപ്പുകളുടെ ചുമതലയ്ക്കായി നിയമിതനായ ഹിസ് ഗ്രേസ് മോസ്റ്റ് റവ. ഡോ. കുറിയാക്കോസ് മാർ ഒസ്താത്തിയോസിനെ സ്വാഗതം ചെയ്താരംഭിച്ച തന്റെ ഉദ്ഘാടനപ്രസംഗത്തിൽ, വിവിധസമുദായങ്ങൾ തമ്മിലുള്ള മനസ്സിലാക്കലിനും അവരവരുടെ വിശ്വാസങ്ങളിലേക്കുള്ള വാതിൽതുറക്കുന്നതുമാണ് ഇത്തരം സംവാദങ്ങളുടെ പ്രസക്തിയെന്ന് സൂചിപ്പിച്ചു. ഇങ്ങനെയുള്ള ആത്മീയനവീകരണം പുതുതലമുറയെ വിവിധ മതപരമ്പര്യങ്ങളുടെയും അവരുടെ മൂല്യങ്ങളുടെയും ആഴത്തിലുള്ള ബോദ്ധ്യത്തിലേക്കും നയിക്കും.
ആഷ്ഫോർഡിലെ എംപി ശ്രീ. സോജൻ ജോസഫ്, കോവൻട്രി ഡെപ്യൂട്ടി ലോഡ് മേയർ റോജർ ബെയ്ലി എന്നിവർ ഉൾപ്പെടെയുള്ള പൗരപ്രതിനിധികൾ ഈ പുതുസംരംഭത്തെ അഭിനന്ദിച്ചു. അന്തർധാർമ്മിക സംവാദത്തെ ആസ്പദമാക്കി സ്വന്തംമിഷന്റെ ഉദ്ഘാടനം നടത്താനുള്ള സഭയുടെ തീരുമാനവും അവർ സ്വാഗതം ചെയ്തു.
യഹൂദ റീഫോം മൂവ്മെന്റ്, സാൽവേഷൻ ആർമി എന്നിവയുൾപ്പെടെയുള്ള കോവൻട്രിയിലെ നിരവധി മതസമൂഹ നേതാക്കൾ ഈ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.വൈവിധ്യമാർന്ന മതഗ്രൂപ്പുകൾ അവരുടെ സ്വന്തമായ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമ്പോഴും കരുണയോടെയും ഐക്യബോധത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ മഹത്വം ഈ യോഗം തെളിയിച്ചുവെന്ന് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് യുകെയിലെ അലക്സ് പാന്തേലി പറഞ്ഞു. സംവാദത്തിലെ വൈവിദ്ധ്യമാർന്ന പങ്കാളിത്തം പരസ്പരബന്ധങ്ങളും മനസ്സിലാക്കലുകളും ശക്തിപ്പെടുത്തിയതായി വിലയിരുത്തപ്പെട്ടു.
സാമൂഹ്യസേവനത്തിലും സാമൂഹിക ഐക്യത്തിലും സഭ പുലർത്തുന്ന ദീർഘകാല പ്രതിബദ്ധതയെ ഓർമ്മിപ്പിക്കുന്ന ഇത്തരം തുടർച്ചയായ സംവാദങ്ങൾക്കും സഹകരണത്തിനും വീണ്ടുമൊരുമിക്കാമെന്നുള്ള വാഗ്ദാനത്തോടെ മനോഹരമായ സായാഹ്നം സമാപിച്ചു.
സിനിമയിൽ അഭിനയിക്കുകയോ സിനിമാ നിർമ്മാണത്തിന്റെ ഭാഗമാകുകയോ ചെയ്യുക എന്നത് കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി ആളുകളുടെ ദീർഘകാല സ്വപ്നമാണ്. മലയാള സിനിമയ്ക്ക് അനവധി പ്രതിഭകളെ വളർത്തി നൽകിയ പ്രമുഖ സ്ഥാപനമാണ് കലാഭവൻ — ജയറാം, ദിലീപ്, കലാഭവൻ മണി തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെയും; സിദ്ദിഖ്–ലാൽ, റാഫി–മെക്കാർട്ടിൻ അടക്കമുള്ള ശ്രദ്ധേയ സംവിധായകരെയും; ബെർണി–ഇഗ്നേഷ്യസ് തുടങ്ങി രചനാശേഷിയുള്ള സംഗീതസംവിധായകരെയും; സുജാത ഉൾപ്പെടെയുള്ള പ്രശസ്തരായ പിന്നണി ഗായകരെയും കൂടാതെ ടെക്നിക്കൽ മേഖലകളിലെ നിരവധിപേർ പ്രവർത്തകരെയും മലയാള സിനിമാ വ്യവസായത്തിന് സംഭാവന ചെയ്ത സ്ഥാപനം.
ഈ സമ്പന്ന പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കൊച്ചിൻ കലാഭവന്റെ യുകെ ഔദ്യോഗിക ഫ്രാഞ്ചൈസായ കലാഭവൻ ലണ്ടൻ, സിനിമാ മേഖലയിലേക്കുള്ള പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവർക്കു പ്രൊഫഷണൽ പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതികൾ ആരംഭിക്കുന്നു.
ഈ പദ്ധതികളുടെ ആദ്യ ഘട്ടമായി, മലയാള സിനിമയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ലണ്ടനിൽ ഒരു ആക്ടിങ് ആന്റ് ഫിലിം മേക്കിങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. അനവധി ഹിറ്റ് ചിത്രങ്ങൾക്ക് രൂപം നൽകിയ പ്രശസ്ത സംവിധായകൻ ലാൽ ജോസും അദ്ദേഹത്തിന്റെ വിദഗ്ധ ടീമും ഈ വർക്ക്ഷോപ്പിന് നേതൃത്വം വഹിക്കുന്നു.
വർക്ക്ഷോപ്പിൽ പരിശീലനം നൽകുന്നവർ:
ഷിജു എം. ഭാസ്ക്കർ — സ്ക്രിപ്റ്റ് റൈറ്റർ & DOP
അരുൺ കുമാർ — സംവിധായകൻ
ശരൻ — നടൻ & ആക്ടിംഗ് ട്രെയ്നർ
📅 വർക്ക്ഷോപ്പ് തീയതികൾ
2026 ഫെബ്രുവരി 14 & 15
📍 ലണ്ടൻ
വർക്ക്ഷോപ്പിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ
Direction
Script Writing
DOP
Acting
Screen Acting Techniques
How to Face an Audition (Audition Tips)
Practical Sessions
ഇതോടൊപ്പം, Short Movie Production സംബന്ധിച്ച പ്രായോഗിക പരിശീലനവും, വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സിനിമാ മേഖലയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള തുടർ മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വർക്ക്ഷോപ്പിന്റെ ഭാഗമായി Connecting Actors & Filmmakers എന്ന പ്രത്യേക നെറ്റ്വർക്കിംഗ് പരിപാടിയും സംഘടിപ്പിക്കുന്നു . സിനിമയിൽ അഭിനയം, സംവിധാനം, സ്ക്രിപ്റ്റ് റൈറ്റിംഗ്, DOP, എഡിറ്റിംഗ്, പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പ്രധാന അവസരമായിരിക്കും.
സീറ്റുകൾ പരിമിതമാണ് — ദയവായി ഉടൻ രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
ഡയറക്ടർ — കലാഭവൻ ലണ്ടൻ
📞 Mobile: 07841613973
📧 Email: [email protected]

ജോസ്ന സാബു സെബാസ്റ്റ്യൻ
3215 ദിവസങ്ങൾ… അതൊരു ചെറിയ കാലയളവല്ല. കലണ്ടറിലെ താളുകൾ മറിഞ്ഞു കൊണ്ടേയിരിക്കുന്നു. അവൾ അപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുകയാണ് …തന്റെ പങ്കിട്ടെടുത്ത സാരിയുടെ, അല്ലെങ്കിൽ കവർന്നെടുക്കപ്പെട്ട വ്യക്തിത്വത്തിന്റെ കഥ. ആ സാരി എന്നുദ്ദേശിച്ചത് വെറുമൊരു വസ്ത്രമല്ല, മറിച്ച് ഒരു പെണ്ണിന്റെ അഭിമാനത്തിന്റെ, അവൾക്ക് നഷ്ടപ്പെട്ട നീതിയുടെ രൂപകമാണ്. പക്ഷേ ചോദ്യം ബാക്കിയാണ്…
ഇതൊക്കെ ആര് കേൾക്കാൻ?
കാരണം നമ്മൾ ജീവിക്കുന്നത് വിചിത്രമായൊരു കാലഘട്ടത്തിലാണ്. ഇതിഹാസങ്ങളിലെ ധർമ്മനീതികൾക്ക് പോലും സ്ഥാനമില്ലാത്ത ഒരിടം.
പാഞ്ചാലിക്ക് നാണം നഷ്ടപ്പെട്ട നാട്….
മഹാഭാരതത്തിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്നപ്പോൾ അതൊരു വലിയ അധർമ്മമായി കാണാൻ കൃഷ്ണനും വിദുരരും ഉണ്ടായിരുന്നു. എന്നാൽ ഇന്ന്? “Panchali has lost her shame” എന്ന് പറയേണ്ടി വരുന്നു. ഇതിനർത്ഥം പാഞ്ചാലിക്ക് നാണമില്ലെന്നല്ല, മറിച്ച് ഒരു സ്ത്രീ അപമാനിക്കപ്പെടുമ്പോൾ തലകുനിക്കാനോ, ലജ്ജ തോന്നാനോ ഉള്ള ശേഷി സമൂഹത്തിന് നഷ്ടമായിരിക്കുന്നു എന്നാണ്.
കൗരവ സഭയേക്കാൾ ക്രൂരമായ നിശബ്ദതയാണ് ഇന്നത്തെ സമൂഹത്തിന്റേത്. ഇരയാക്കപ്പെട്ടവൾ വീണ്ടും വീണ്ടും വേട്ടയാടപ്പെടുമ്പോൾ, കാഴ്ചക്കാരായി നിൽക്കുന്നവർക്ക് അത് വെറുമൊരു വാർത്ത മാത്രമാണ്.
തന്റെ പരിശുദ്ധി തെളിയിക്കാൻ അഗ്നിയിൽ ഇറങ്ങേണ്ടി വന്ന, ഒടുവിൽ ഗർഭം പോലും തെളിയിക്കേണ്ടി വന്ന സീതാദേവിയുടെ നാടാണിത്. സംശയത്തിന്റെ മുന എപ്പോഴും അന്നും ഇന്നും സ്ത്രീക്ക് നേരെ മാത്രം നീളുന്ന, ഇരയോട് മാത്രം തെളിവുകൾ ചോദിക്കുന്ന ഒരു നാടാണ് ആണ് നമ്മുടേത്.
അഗ്നിശുദ്ധി വരുത്തിയിട്ടും, ലോകം മുഴുവൻ എതിർത്തിട്ടും, സ്വന്തം സത്യത്തിൽ ഉറച്ചുനിൽക്കുന്നവളോട് വീണ്ടും “നീ തെളിവ് തരൂ” എന്ന് ആക്രോശിക്കുന്ന നീതിബോധത്തിൽ നിന്ന് നമ്മൾ ഇതിലും വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
പ്രതീക്ഷയറ്റ കാത്തിരിപ്പ്
3215 ദിവസങ്ങൾ പിന്നിടുമ്പോഴും ആ പെൺകുട്ടി ഇന്നും നീതിക്കായി പോരാടുന്നു എന്നത് അവളുടെ മാത്രം കരുത്താണ്. അത് ഈ സമൂഹത്തിന്റെ വിജയമല്ല, മറിച്ച് പരാജയമാണ്. കാരണം, അവളുടെ കഥ കേൾക്കാൻ, അവൾക്ക് തണലാകാൻ, അവൾക്ക് നഷ്ടപ്പെട്ടത് വീണ്ടെടുത്ത് നൽകാൻ കഴിയാത്തവിധം ഈ നാട് ബധിരമായിരിക്കുന്നു.
നമ്മുടെ സാംസ്കാരിക ബോധത്തിന് മാറ്റം വരാത്തിടത്തോളം, പാഞ്ചാലിമാരും സീതമാരും ഇനിയും കരഞ്ഞുകൊണ്ടേയിരിക്കും…
ആരും കേൾക്കാനില്ലാതെ.
വോക്കിംഗ്ഹാം ബറോ കൗൺസിലിലെ ഷിൻഫീൽഡ് നോർത്ത് വാർഡിൽ നടക്കുന്ന ബൈ ഇലക്ഷനിൽ പുതിയ മുഖം വോട്ടെടുപ്പിൽ പ്രത്യക്ഷപ്പെടുന്നു. അലക്സ് നെഴുവിങ്ങൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
അലക്സ്, കേരളത്തിലെ തൃശ്ശൂർ സ്വദേശിയാണ്. ഇപ്പോൾ ഐ.ടി. വിഭാഗത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം, തന്റെ പ്രൊഫഷണൽ പരിചയവും ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലവും പ്രചാരണത്തിലേക്ക് കൊണ്ടുവരുന്നു. മുംബൈയിൽ നിന്ന് ബിരുദം (എഞ്ചിനീയറിംഗ്) പൂർത്തിയാക്കിയ ശേഷം, അദ്ദേഹം യുകെയിലേക്ക് മാറി റീഡിംഗ് സർവകലാശാലയിൽ മാസ്റ്റേഴ്സ് ഡിഗ്രി നേടി.
കുടുംബവും സമൂഹവും അലക്സിന്റെ മൂല്യങ്ങളുടെ കേന്ദ്രമാണ്. ഭാര്യ അന്നയും ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു. ഇരുവരും ചേർന്ന് റീഡിംഗിൽ പഠിക്കുന്ന രണ്ട് മക്കളായ റാഫേൽ, സോഫിയ എന്നിവരെ വളർത്തുകയാണ്. വിദ്യാഭ്യാസം, അവസരം, സമൂഹ പിന്തുണ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അലക്സ് പലപ്പോഴും സംസാരിച്ചിട്ടുണ്ട് — ഇവയാണ് ഷിൻഫീൽഡ് നോർത്ത് പ്രദേശത്തേക്കുള്ള അദ്ദേഹത്തിന്റെ ദർശനത്തെ നയിക്കുന്ന മൂല്യങ്ങൾ.
പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ
പ്രാദേശിക സേവനങ്ങളെ ശക്തിപ്പെടുത്തുകയും എല്ലാ നിവാസികൾക്കും ലഭ്യമാക്കുകയും ചെയ്യുക.
കുടുംബങ്ങൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ നൽകുക.
വോക്കിംഗ്ഹാമിലെ വളരുന്ന സമൂഹങ്ങളിൽ നവീകരണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക.
അലക്സ് വിശ്വസിക്കുന്നത്, തന്റെ സാങ്കേതിക പശ്ചാത്തലവും അന്താരാഷ്ട്ര വിദ്യാഭ്യാസ യാത്രയും തൃശ്ശൂരിലെ വേരുകളും ചേർന്ന്, ആധുനിക വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിന് പ്രത്യേകമായ കാഴ്ചപ്പാട് നൽകുന്നു. ഷിൻഫീൽഡ് നോർത്ത് പ്രദേശത്തെ വൈവിധ്യമാർന്ന ശബ്ദങ്ങളെ പ്രതിനിധീകരിച്ച്, സാധാരണ നിവാസികൾക്ക് പ്രയോജനപ്പെടുന്ന പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്.
കൂടുതൽ കൂടുതൽ ലേബർ, ഗ്രീൻ പാർട്ടി പിന്തുണക്കാർ ഇവിടെ റീഫോം പാർട്ടിയെ തടയുന്നതിനായി അവരുടെ വോട്ടുകൾ ലിബറൽ ഡെമോക്രാറ്റുകൾക്ക് നൽകുകയാണ്. ഇത് അലക്സിന്റെ ബൈ ഇലക്ഷൻ പ്രചാരണത്തിന് ശക്തമായ ഗതി നൽകുന്നുവെന്ന് കാണിക്കുന്നു.
ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, വോട്ടർമാരുമായി ബന്ധപ്പെടാനും പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ ഊർജ്ജം കൊണ്ടുവരാനും അലക്സിന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം വോക്കിംഗ്ഹാം ബറോ കൗൺസിലിലെ ഷിൻഫീൽഡ് നോർത്ത് വാർഡിലെ നിവാസികൾക്ക് ഡിസംബർ 11-ന് നടക്കുന്ന ബൈ ഇലക്ഷനിൽ അലക്സ് നെഴുവിങ്ങലിന് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും.
മലയാറ്റൂരിൽ 19 കാരിയായ ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ നടന്നത് ക്രൂരക്കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച ആൺസുഹൃത്ത് അലനെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് വീണ്ടും വിളിപ്പിച്ച അന്വേഷണ സംഘം, തുടര് ചോദ്യം ചെയ്യലിൽ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്.
ചിത്രപ്രിയ ബംഗളൂരുവിൽ പഠിക്കുന്നതിനിടെ മറ്റൊരു ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചിരുന്നു. പെൺകുട്ടിയുടെ ഫോണിൽ നിന്നും ചില ചിത്രങ്ങൾ കണ്ടതോടെ ഉണ്ടായ തർക്കത്തെ തുടര്ന്ന് മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അലൻ സമ്മതിച്ചു. കൊല്ലപ്പെടുന്നതിനുമുമ്പ് ഇരുവരും തമ്മിൽ പിടിവലി ഉണ്ടായതായും, ചിത്രപ്രിയയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കാലടിയിലെ വെൽഡിങ് തൊഴിലാളിയായ 21 കാരനാണ് അലൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോൾ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് . റിപ്പോർട്ട് ലഭിച്ച ഉടൻ അലന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.