എറണാകുളം കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ കന്യാസ്ത്രീ മരിച്ചു. മുരിക്കാശേരി പുത്തേട്ട് കുടുംബാംഗമായ സിസ്റ്റർ ഹെയ്സ്ലെറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിപ്പിള്ളി ഗവ. എൽ.പി. സ്കൂളിന് സമീപം വാഴക്കുളം – കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന റെജിമോൻ ബസിലാണ് അപകടമുണ്ടായത്. ബസ് വളവ് തിരിയുന്നതിനിടെ മുൻവാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
ബസിൽ യാത്രക്കാരുടെ തിരക്ക് കൂടുതലായിരുന്നതിനാൽ സിസ്റ്റർ ഹെയ്സ്ലെറ്റ് വാതിലിനരികെ നിന്നാണ് യാത്ര ചെയ്തിരുന്നത്. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതിൽ അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കും മറ്റ് ജീവനക്കാർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകാനുമാണ് ജോയിന്റ് ആർടിഒയുടെ തീരുമാനം.
അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ഹെയ്സ്ലെറ്റ് അധ്യാപികയായും വിവിധ മഠങ്ങളിലെ മദർ സുപ്പീരിയറായും പ്രൊവിൻഷ്യൽ കൗൺസിലറായും സേവനമനുഷ്ഠിച്ചിരുന്നു. കോതമംഗലം സെന്റ് ജോർജ്, വെളിയേൽചാൽ സെന്റ് ജോസഫ്സ്, ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത് ദുഃഖാന്തരീക്ഷം നിലനിൽക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോഴിപ്പിള്ളി എസ്.ഡി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.
ആൾഡർഷോട്ട്: ഇംഗ്ലണ്ടിലെ ആൾഡർഷോട്ടിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന എൻഎസ്എ സൂപ്പർ കിംഗ്സ് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ എൻഎസ്എ സൂപ്പർ കിംഗ്സ് തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻമാരായി ചരിത്ര നേട്ടം സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീം കിരീടം നിലനിർത്തി, തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി തെളിയിച്ചു.
ചാമ്പ്യൻ ട്രോഫിയും £601 ക്യാഷ് പ്രൈസും എൻഎസ്എ സൂപ്പർ കിംഗ്സ് നായകൻ നിജിൽ ജോസ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസറായ ഇന്ത്യൻ ടേസ്റ്റ് കമ്പനിയുടെ പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങി.

ഫൈനലിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച വോക്കിംഗ് കിംഗ്സ് റണ്ണറപ്പ് കിരീടം സ്വന്തമാക്കി. റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും ടീമിന്റെ നായകൻ ശക്തിക്ക്, സ്പോൺസറായ ലൈഫ് ലൈൻ കമ്പനിയുടെ പ്രതിനിധി ബിബിൻ സമ്മാനിച്ചു.
ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള “മാൻ ഓഫ് ദി ടൂർണമെന്റ്” പുരസ്കാരം എൻഎസ്എ സൂപ്പർ കിംഗ്സ് ടീമിലെ അശോക് കരസ്ഥമാക്കി. ടൂർണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്. ഏറ്റവും മികച്ച ബൗളർക്കും മികച്ച ഫീൽഡർക്കുമുള്ള വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിച്ചു.

ആകെ 9 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ഓരോ മത്സരവും ആവേശം നിറഞ്ഞതായിരുന്നു. നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ഒരുക്കിയിരുന്ന ലൈവ് ഫുഡ് സ്റ്റാളുകൾ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു.
മികച്ച സംഘാടനവും ഉയർന്ന മത്സര നിലവാരവും കാണികളുടെ ആവേശകരമായ പിന്തുണയും കൊണ്ട് എൻഎസ്എ സൂപ്പർ കിംഗ്സ് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റ് ആൾഡർഷോട്ടിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ കായികമേളയായി മാറിയിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റിന്റെ വിജയത്തിന് പിന്തുണ നൽകിയ സ്പോൺസർമാരിൽ ഇന്ത്യൻ ടേസ്റ്റ്, ലൈഫ് ലൈൻ, ഹവാന്റ് കെയർ, യൂറോ മെഡിസിറ്റി, സിനി അരുൺ, ബെഡ് & ഫർണിച്ചർ, അൺനോൺ, അലിയാൻസ് ക്രിയേഷൻ, തനിമ എന്നിവരും ഉൾപ്പെടുന്നു. വിവിധ സ്പോൺസർമാരുടെ പിന്തുണയും സന്നദ്ധ പ്രവർത്തകരുടെ ആത്മാർഥമായ സേവനവും ടൂർണമെന്റിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ലണ്ടൻ: യുകെയിലെ ഹൈന്ദവ സമൂഹത്തെ ജാതി-വിഭാഗ-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ‘ഹൈന്ദവം’ കേന്ദ്ര സംഘടനയുടെ പ്രഥമ സംഗമം ‘ഹൈന്ദവം 2026’ പ്രൗഢഗംഭീരമായി നടന്നു. 2026 ജൂൺ 27 ശനിയാഴ്ചയാണ് സംഘടനയുടെ ചരിത്രപരമായ ഈ പ്രഥമ സംഗമം അരങ്ങേറിയത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാൻഡ്സ്, വെയ്ൽസ് തുടങ്ങിയ മേഖലകളിലെ പതിനാലോളം സജീവ ഹൈന്ദവ അസോസിയേഷനുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ മാതൃ സംഘടനക്കു രൂപം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ബ്രിസ്റ്റോളിൽ ഒത്തുകൂടിയ പ്രതിനിധികളുടെ ആലോചനാ യോഗമാണ് യുകെയിലെ ഹൈന്ദവർക്കായി വിപുലമായ ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഈ കൂട്ടായ്മയ്ക്ക് അടിത്തറയിട്ടത്. നമ്മുടെ സനാതന സംസ്കാരത്തെ തനിമയോടെ വരുംതലമുറയ്ക്ക് പകർന്നുനൽകാനും, വിഘടിച്ചു നിൽക്കുന്ന ഘടകങ്ങളെ ഏകോപിപ്പിക്കാനും ‘ഹൈന്ദവം’ സംഘടനയിലൂടെ സാധിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. മറ്റു സംഘടനകൾക്കും സ്നേഹാദരങ്ങളോടെ സ്വാഗതം.

യുകെയിൽ നിലവിൽ ഈ കൂട്ടായ്മയുടെ ഭാഗമാകാതെ, മാറിനിൽക്കുന്ന മറ്റെല്ലാ ഹൈന്ദവ സംഘടനകളെയും സമാന ചിന്താഗതിയുള്ള കൂട്ടായ്മകളെയും ‘ഹൈന്ദവം’ എന്ന ഈ വലിയ കുടുംബത്തിലേക്ക് ഭാരവാഹികൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. നമ്മുടെ ഐക്യവും സാംസ്കാരിക തനിമയും കൂടുതൽ കരുത്തുറ്റതാക്കാൻ എല്ലാ സംഘടനകളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും, ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരക്കാൻ താല്പര്യമുള്ള എല്ലാ കൂട്ടായ്മകൾക്കുമായി ഹൈന്ദവത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.

സംഗമത്തിൽ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേര്ന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ചടങ്ങിൽ സംഘടനയുടെ ലോഗോ പ്രകാശനം കൂടി നടന്നു. നമ്മുടെ സംസ്കാരത്തെ നെഞ്ചിലേറ്റിക്കൊണ്ട് ശക്തമായ ഒരു പ്ലാറ്റ്ഫോം ഒരുക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് പ്രസിഡന്റ് ബിനു ദാമോദരൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. തുടർന്ന് ജോയിന്റ് സെക്രട്ടറി റിജേഷ് രാജ് അധ്യക്ഷ പ്രസംഗം നടത്തി. കേരളത്തിലെ ഹൈന്ദവ സംസ്കാരത്തെക്കുറിച്ചുള്ള ദീർഘകാല പഠനങ്ങളിലൂടെ പ്രശസ്തനായ ഓക്സ്ഫോർഡിലെ പ്രൊഫസർ ഡോ. അലക്സ് ഗെത്ത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി; ഏറെ അറിവുപകരുന്നതും ഹൃദ്യവുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

നിലവിലെ ഭാരവാഹികൾ:
പ്രസിഡന്റ്: ബിനു ദാമോദരൻ (Newport)
സെക്രട്ടറി: വർണ്ണ വിജയൻ (ബ്രിസ്റ്റോൾ)
ട്രഷറർ: കൃഷ്ണ ചന്ദ്രൻ ഉണ്ണിത്താൻ (Gloucester)
വൈസ് പ്രസിഡന്റ്: മനോജ് കൃഷ്ണൻ (Cardiff)
ജോയിന്റ് സെക്രട്ടറി: റിജേഷ് രാജ് (Yeovil)
ജോയിന്റ് ട്രഷറർ: മനോജ്കുമാർ ശിവരാമൻ നായർ
പി.ആർ.ഓ: അഭിജിത്ത് മുരളി (Hereford)
കൾച്ചറൽ കോർഡിനേറ്റർ: സിനു പയ്യന (Bristol)

സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പ്രശാന്ത്, സനോജ്, ലക്ഷ്മി, വിനീത്, ഹരിദാസ്, രാജേഷ്, രേഖ, ഉണ്ണി, ബിബിൻ എന്നിവരടങ്ങുന്ന ശക്തമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികളും കളികളും അരങ്ങേറി. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ ജനക്ഷേമ-സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സംഘടന ലക്ഷ്യമിടുന്നത്. യുകെയിലെ ജീവിതരീതികളെയും സംസ്കാരത്തെയും ആദരിച്ചുകൊണ്ട് തന്നെ, നമ്മുടെ സനാതന വിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപ്പിടിച്ച് ഒരുമിച്ച് മുന്നേറുക എന്നതും ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സംഘടനയുടെ സെക്രട്ടറി വർണ്ണ വിജയൻ നിർവ്വഹിച്ച നന്ദിപ്രകാശനത്തോടെയാണ് (Vote of Thanks) പ്രൗഢഗംഭീരമായ പരിപാടികൾക്ക് സമാപനമായത്.
അജ്മാൻ: വിസാ ഏജന്റുമാരുടെ തട്ടിപ്പിൽ പെട്ട് ദുരിതത്തിലായ കൊച്ചി പള്ളുരുത്തി സ്വദേശിനി വാഹിദയ്ക്ക് (40) ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. അജ്മാനിലെ ചെറിയ മുറിയിൽ രോഗബാധിതയായി കഴിയുകയായിരുന്ന വാഹിദയുടെ അവസ്ഥ വാർത്തയായതിനെ തുടർന്ന് പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് സഹായഹസ്തം നീട്ടിയത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച ശേഷം ആലുവയിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് മൂന്ന് മക്കളെ വളർത്താനായി കഠിനാധ്വാനം ചെയ്തിരുന്ന വാഹിദ, കടബാധ്യതകൾ മൂലം വർഷങ്ങൾക്കുമുൻപ് യുഎഇയിലെത്തി. ഒരു വ്ലോഗറുടെ പരസ്യത്തിൽ വിശ്വസിച്ച് 7,500 ദിർഹം നൽകി പാർട്ണർ വിസ എടുത്തെങ്കിലും പിന്നീട് സ്ഥാപനം തന്നെ ഇല്ലാതായതായി കണ്ടെത്തി. വിസ പുതുക്കാമെന്ന് പറഞ്ഞ് മറ്റൊരു മലയാളി 4,000 ദിർഹവും തട്ടിയെടുത്തതോടെ മാനസികമായി തകർന്ന വാഹിദ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും വഴുതിവീണു.
വിസാ കാലാവധി കഴിഞ്ഞതിനാൽ വലിയ പിഴ ബാധകമായിരുന്നെങ്കിലും ഔട്ട്പാസ് അനുവദിച്ചതോടെ അത് ഒഴിവാക്കപ്പെട്ടു. വാഹിദയെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സാമൂഹിക പ്രവർത്തകരും അഭിഭാഷകരും സുമനസ്സുകളും നിർണായക പങ്കുവഹിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ പരസ്യങ്ങളിലൂടെയും നടക്കുന്ന വിസാ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിന് ഗവർണർ അംഗീകാരം നൽകി. നിയമന ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചതോടെ നിയമന നടപടി പൂർത്തിയായി. സംസ്ഥാന സർക്കാർ നേരത്തെ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
2021 മുതൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ. ഷാജഹാൻ വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ശേഷാദ്രിനാഥനെ നിയമിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് നിയമന നടപടി മുന്നോട്ടുപോയത്.
അതേസമയം, നിയമനത്തെ ചൊല്ലി രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ കോൺഗ്രസ് നേതാക്കളുടെ ഒരു വിഭാഗം രംഗത്തെത്തുകയും അദ്ദേഹത്തിന്റെ മുൻകാല നിലപാടുകളും സാമൂഹിക മാധ്യമ ഇടപെടലുകളും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ നിയമിതൻ ബിജെപി ബന്ധമുള്ള വ്യക്തിയല്ലെന്നും മന്ത്രിസഭ അംഗീകരിച്ച പേരാണ് ശുപാർശ ചെയ്തതെന്നും സർക്കാർ വിശദീകരിച്ചു.
കാർഡിഫ്: സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാൾ വരുന്ന ഞായറാഴ്ച (ജൂലൈ 5, 2026) ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു.
കാർഡിഫ് St Illtyd’s സ്കൂൾ ചാപ്പലിൽ വെച്ചാണ് തിരുനാൾ കർമ്മങ്ങൾ നടക്കുക. തിരുനാൾ ദിവസത്തെ പ്രധാന ശുശ്രൂഷകളുടെ സമയവിവരം താഴെ നൽകുന്നു:
രാവിലെ 10:45 AM: ലദീഞ്ഞ്
രാവിലെ 11:00 AM: ആഘോഷമായ വിശുദ്ധ കുർബാന
ഉച്ചയ്ക്ക് 12:30 PM: സ്നേഹവിരുന്ന്, പാച്ചോർ നേർച്ച വിതരണം

പുന്നത്തറ ഇടവകാംഗങ്ങളായ തോമസ്കുട്ടി ജോസഫ്, ടിജോ ജോസഫ്, കെവിൻ തോമസ് ചാക്കോ, തോഷൻ സിറിയക്, തോമസ് ജോൺ, ജിതിൻ തോമസ് പള്ളിക്കര, ലാലി പോപ്പൻ എന്നിവരാണ് ഈ വർഷത്തെ ദുക്റാന തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്.
തിരുനാൾ കർമ്മങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മിഷൻ കോർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട്, കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ്മോൻ ഫിലിപ്പ്, ജിജോ തോമസ് എന്നിവർ അറിയിച്ചു.
റോമി കുര്യാക്കോസ്
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു.കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ‘മധുരം മലയാളം’ പദ്ധതിയുടെ ഭാഗമായുള്ള ആദരവ് സമ്മേളനവും ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.

പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബി അറക്കൽ നന്ദിയും അർപ്പിച്ചു. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പീറ്റർബൊറോ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിജി ഡെന്നി ഡോ. മറിയ ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി സംഘടനയിൽ ചേർന്ന അംഗങ്ങൾക്ക് ഡോ. മറിയ ഉമ്മൻ മെമ്പർഷിപ്പ് ഫോമുകൾ വിതരണം ചെയ്തു. പൊതുപ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാള ഭാഷ പഠിപ്പിക്കുന്ന ‘മധുരം മലയാളം’ പദ്ധതിക്ക് നേതൃത്വം നൽകിയ അധ്യാപകനും സെന്റ് മേരീസ് അക്കാദമി ഡയറക്ടറുമായ സോജു തോമസിനെ ഡോ. മറിയ ഉമ്മൻ ആദരിച്ചു. മാതൃഭാഷയും സംസ്കാരവും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു.

യു കെയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ വിഷയങ്ങളും ഐ ഒ സി (യു.കെ) – കേരള ചാപ്റ്ററിന്റെ ഭാവി കർമ്മപദ്ധതികളും ഉൾക്കൊള്ളുന്ന പ്രോജക്ട് റിപ്പോർട്ട് സോജു തോമസ് കേരള ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറി.
പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളായ ദിനു എബ്രഹാം, ജെനു എബ്രഹാം, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ന്യൂജഴ്സി: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടിയപ്പോൾ ബ്രാഡ്ലി ബാർകോള ഒരു ഗോൾ കൂടി നേടി. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ എംബാപ്പെ നേടിയ ഗോളാണ് ഫ്രാൻസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ബാർകോള ലീഡ് ഇരട്ടിയാക്കിയതോടെ മത്സരം ഫ്രാൻസിന്റെ നിയന്ത്രണത്തിലായി.
സ്വീഡൻ പ്രതിരോധം ആദ്യ പകുതിയിൽ ഫ്രാൻസിനെ തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും ഫ്രഞ്ച് ആക്രമണനിരയുടെ വേഗത്തിനും കൃത്യതയ്ക്കും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 74-ാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാം ഗോൾ നേടിയതോടെ ഫ്രാൻസ് 3-0ന് മുന്നിലെത്തി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഫ്രാൻസ് നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും സ്വീഡൻ ഗോൾമുഖത്ത് നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്തു. മൈക്കൽ ഒലിസെയുടെ മികവും ഫ്രഞ്ച് മുന്നേറ്റങ്ങൾക്ക് കരുത്തേകി.
ഈ ഇരട്ടഗോളോടെ ലോകകപ്പിലെ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം 18 ആയി ഉയർന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസിക്കൊപ്പമെത്താനും ഫ്രഞ്ച് താരത്തിന് സാധിച്ചു. കൂടാതെ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഗോൾനേട്ട റെക്കോർഡിലും എംബാപ്പെ പുതിയ ഉയരം കുറിച്ചു. നാല് മത്സരങ്ങളിൽ നാല് വിജയങ്ങളുമായി മുന്നേറുന്ന ഫ്രാൻസ് പ്രീക്വാർട്ടറിൽ പരാഗ്വേയെ നേരിടും. ലോകകപ്പ് കിരീടത്തിനുള്ള പ്രധാന ഫേവറിറ്റുകളിലൊരാളാണെന്ന് ഈ വിജയത്തോടെ ഫ്രാൻസ് വീണ്ടും തെളിയിച്ചു.
ബർമിംഗ്ഹാം: ബ്രിട്ടനിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ബെനഡിക്ട് മിഷൻ, സോൾട്ട്ലി ഇടവകയുടെ വാർഷിക തിരുനാൾ ജൂലൈ 3, 4, 5 തീയതികളിൽ ഭക്തിനിർഭരമായും ആഘോഷപൂർണമായും നടത്തും. ബർമിംഗ്ഹാമിലെ ഔർ ലേഡി ഓഫ് ദി റോസറി ആൻഡ് സെന്റ് തെരേസ ഓഫ് ലിസ്യൂക്സ് ദേവാലയത്തിലാണ് തിരുനാൾ ചടങ്ങുകൾ നടക്കുക. വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ ബെനഡിക്ട്, വിശുദ്ധ അൽഫോൻസാമ്മ എന്നിവരുടെ സംയുക്ത തിരുനാളായാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആത്മീയ ഉണർവിനും ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകളും നവനാളും തിരുക്കർമങ്ങളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ജൂലൈ 3-ന് വൈകിട്ട് 7 മണിക്ക് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനാചരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ബർമിംഗ്ഹാം അതിരൂപതയുടെ വികാരി ജനറലായ റെവ. ഫാ. കാനൻ ജോനാഥൻ വിസി മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയും നവനാളും ലദീഞ്ഞും നേർച്ച വിതരണവും നടക്കും. ജൂലൈ 4-ന് വൈകിട്ട് 6.30-ന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന നടക്കും. യൂറോപ്പിലെ സീറോ മലങ്കര സഭയുടെ അപ്പസ്തോലിക് വിസിറ്ററായ ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മുഖ്യകാർമികനായിരിക്കും. നവനാൾ, ലദീഞ്ഞ്, നേർച്ച എന്നിവയും അന്നേദിവസം നടക്കും.

ജൂലൈ 5-ന് രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ റാസയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ വൈദികനായ റവ. ഫാ. മൈക്കിൾ (ടോണി) കൊച്ചേരി മുഖ്യകാർമികത്വം വഹിക്കും.തുടർന്ന് വിശുദ്ധരുടെ തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, ലദീഞ്ഞ്, അന്തിമ ആശീർവാദം, നേർച്ച വിതരണം എന്നിവ നടക്കും. തിരുന്നാൾ ആഘോഷങ്ങളുടെ സമാപനമായി വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. എല്ലാ കുടുംബങ്ങളും തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് മിഷൻ ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ, തിരുനാൾ കമ്മിറ്റി കൺവീനർ ജിമ്മി മൂലങ്കുന്നത്ത്, കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭ്യർഥിച്ചു.
പത്തനംതിട്ട: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്നതായി സ്വയം പ്രചരിപ്പിച്ചിരുന്ന യുവാവ് എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി. പെരുനാട് സ്വദേശിയായ ഷർഫിൻ സെബാസ്റ്റ്യൻ (25) എന്ന യുവാവിനെയാണ് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രത്യേക നടപടിയായ ‘ഓപ്പറേഷൻ തുഫാൻ’ ൻ്റെ ഭാഗമായി ജില്ലാ ഡാൻസാഫ് സംഘവും റാന്നി സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഷർഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.590 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും വിശദമായ പരിശോധനയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കൂടാതെ ലഹരി ഉപയോഗത്തിന് ഉപയോഗിക്കുന്ന ഗ്ലാസ് ബബ്ലർ, എൽ-ആകൃതിയിലുള്ള പൈപ്പുകൾ, പ്ലാസ്റ്റിക് സ്മോക്കിംഗ് പൈപ്പുകൾ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തു.
‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ’ (ADMIN) എന്ന സംഘടനയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും പരിശോധനയിൽ ലഭിച്ചു. അതേസമയം, പാലാരിവട്ടം, എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനുകളിലെ ലഹരിക്കേസുകളിലും കോയിപ്രം പൊലീസ് സ്റ്റേഷനിലെ രണ്ട് ക്രിമിനൽ കേസുകളിലും ഷർഫിൻ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.