Latest News

ഷ്രൂസ്‌ബറി: ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ. സംഘടിപ്പിക്കുന്ന നാലാമത് ഓൾ യു.കെ. വടംവലി മത്സരം 2026 മെയ് 30-ന് ശനിയാഴ്ച ഷ്രൂസ്‌ബറിയിലെ ലണ്ടൻ റോഡ് സ്പോർട്സ് സെന്ററിൽ (London Road Sports Centre, SY2 6PR) വെച്ച് നടക്കും. പ്രമുഖ ധനകാര്യ സ്ഥാപനമായ ലൈഫ് ലൈൻ മോർട്ട്ഗേജ് & ഇൻഷുറൻസ് സർവീസസുമായി സഹകരിച്ചാണ് ഇത്തവണത്തെ മത്സരം സംഘടിപ്പിക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഈ കായികമാമാങ്കത്തിൽ ആകെ £4500-ഓളം വരുന്ന വമ്പിച്ച സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ആവേശകരമായ പോരാട്ടങ്ങളും മികച്ച കായികമികവും നിറഞ്ഞ ഒരു ദേശീയ തല കായികോത്സവമായി മത്സരം മാറുമെന്ന് സംഘാടകർ അറിയിച്ചു.
സമ്മാനങ്ങൾ

ഒന്നാം സമ്മാനം: £2001 ഉം എവർ റോളിംഗ് ട്രോഫിയും
രണ്ടാം സമ്മാനം: £1001 ഉം ട്രോഫിയും
മൂന്നാം സമ്മാനം: £501 ഉം ട്രോഫിയും
നാലാം സമ്മാനം: £251 ഉം ട്രോഫിയും
അഞ്ചാം സ്ഥാനം: £151 ഉം ട്രോഫിയും
ആറാം, ഏഴാം, എട്ടാം സ്ഥാനങ്ങൾ: £101 വീതവും ട്രോഫികളും

ഇതിനൊപ്പം, മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്കും താരങ്ങൾക്കും ഫെയർ പ്ലേ അവാർഡ് (£101), ബെസ്റ്റ് പുള്ളർ അവാർഡ് (£101) എന്നിവയും നൽകും.
മത്സര ക്രമീകരണങ്ങൾ

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 580 + 5 കിലോ ഭാരപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് £125 രജിസ്ട്രേഷൻ ഫീസ് അടച്ച് പേര് രജിസ്റ്റർ ചെയ്യാം.

യു.കെ.യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി പ്രേമികളെയും കായികാസ്വാദകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ മത്സരം, സമീക്ഷ യു.കെ.യുടെ കായിക-സാമൂഹിക ഇടപെടലുകളിലെ ഒരു പ്രധാനഘട്ടമായിരിക്കും എന്നും സംഘാടകർ വ്യക്തമാക്കി.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

അഖിൽ ശശി: +44 7436 651206
വിപിൻ രാജ്: +44 7782 528998

കോഴിക്കോട്: തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പ്രദേശത്ത് ശക്തമായ മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ ജെയ്‌സണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റയാളെ സമീപവാസികളും നാട്ടുകാരും ചേർന്നാണ് ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. മഴ ശക്തമായതും വൈദ്യുതി തടസ്സപ്പെട്ടതുമൂലം രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്.

മരിച്ച ജെയ്‌സന്റെ മൃതദേഹം മുക്കത്തെ കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകൂ. അപ്രതീക്ഷിത ദുരന്തം പ്രദേശത്തെ നാട്ടുകാരെയും കുടുംബാംഗങ്ങളെയും ഏറെ ദുഃഖത്തിലാഴ്ത്തി. മഴക്കാലത്ത് ഇടിമിന്നൽ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: വി.ഡി.സതീശൻ മുഖ്യമന്ത്രിയായുള്ള പുതിയ യുഡിഎഫ് സർക്കാർ ഇന്ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യമന്ത്രിയുൾപ്പെടെ 21 അംഗ മന്ത്രിസഭയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആറു പതിറ്റാണ്ടിനുശേഷമാണ് യുഡിഎഫിന്റെ സമ്പൂർണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.

മുഖ്യമന്ത്രിയടക്കം 14 പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിലെത്തുന്നത്. കോൺഗ്രസിന് 12 മന്ത്രിമാരും മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാരും ലഭിച്ചപ്പോൾ കേരള കോൺഗ്രസ്, ആർഎസ്പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികൾക്ക് ഓരോ സീറ്റുവീതമാണ് ലഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുക്കപ്പെടും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിന് ലഭിച്ച സാഹചര്യത്തിൽ അപു ജോൺ ജോസഫിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ട്.

ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നീ വകുപ്പുകൾ വി.ഡി.സതീശൻ കൈകാര്യം ചെയ്യും. ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്കും റവന്യൂ സണ്ണി ജോസഫിനും ലഭിക്കും. ആരോഗ്യം, വൈദ്യുതി ഉൾപ്പെടെയുള്ള വകുപ്പുകളെച്ചൊല്ലി അവസാന നിമിഷംവരെ ചർച്ചകൾ നടന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വ്യാപക ഗതാഗത നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര സംശയങ്ങളാണ് സോനയുടെ ബന്ധുക്കൾ ഉയർത്തുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന വിശദീകരണം വിശ്വസിക്കാനാകില്ലെന്നും കാറിനുള്ളിൽ മനഃപൂർവം എന്തെങ്കിലും വെച്ചിരുന്നതാകാമെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പോലീസിനും വനിതാ കമ്മീഷനും പരാതി നൽകാനൊരുങ്ങുന്നതായും ബന്ധുക്കൾ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി ചെറുവണ്ണൂർ കക്കറമുക്ക് റോഡിലായിരുന്നു സംഭവം. തീപിടിച്ച കാറിൽ നിന്ന് രജിൻലാൽ പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും പിൻസീറ്റിലുണ്ടായിരുന്ന സോനയെ നാട്ടുകാർ ഏറെ വൈകിയാണ് കണ്ടെത്തിയത്. പിൻവാതിൽ ലോക്കായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകിയെന്നും ചില്ല് തകർത്ത് പുറത്തെടുത്തപ്പോഴും സോനയ്ക്ക് ജീവൻ ഉണ്ടായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. വലിയ സ്ഫോടനശബ്ദം കേട്ട ശേഷമാണ് കാർ ആളിക്കത്തിയതെന്നും സമീപവാസികൾ പറഞ്ഞു.

സംഭവത്തിൽ ഫൊറൻസിക് സംഘവും മോട്ടോർ വാഹനവകുപ്പും പരിശോധന നടത്തി. കാറിന്റെ ഉൾവശം മാത്രമാണ് പൂർണ്ണമായി കത്തിയതെന്നും എൻജിൻ ഭാഗത്തേക്ക് തീ പടർന്നിട്ടില്ലെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും ഫൊറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും മേപ്പയ്യൂർ പോലീസ് അറിയിച്ചു.

തിരുവനന്തപുരം: വി.ഡി. സതീശൻ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ വകുപ്പുവിതരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനവും തുറമുഖവും കൈകാര്യം ചെയ്യുമെന്നാണ് വിവരം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകുന്നതിൽ ഏകദേശ ധാരണയായി.

മുസ്‌ലിംലീഗിൽ നിന്ന് മന്ത്രിസ്ഥാനമുറപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായ-ഐ.ടി. വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. പി.സി. വിഷ്ണുനാഥിനെ വൈദ്യുതി മന്ത്രിയായും കെ. മുരളീധരനെ ആരോഗ്യ മന്ത്രിയായും പരിഗണിക്കുന്നുണ്ട്. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമ-വനിതാ ശിശു വികസന വകുപ്പ് നൽകാനും സാധ്യതയുണ്ട്.

അതേസമയം, മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും സംബന്ധിച്ച ചർച്ചകൾ കെ.പി.സി.സി ആസ്ഥാനത്ത് തുടരുകയാണ്. അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് ആലോചന. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാന്റെയും പേരുകൾ പരിഗണനയിലുണ്ട്.

റ്റിജി തോമസ് 

രണ്ട് ദിനരാത്രങ്ങൾക്ക് ശേഷം ബെഞ്ചമിന്റെ ഹോംസ്റ്റേയോടെ വിട പറഞ്ഞു. ലണ്ടനിൽ നിന്ന് തിരിച്ച് വെയ്ക്ക് ഫീൽഡിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. നേരത്തെ തന്നെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹം ഞാൻ ജോജിയോടും ബിജോയിയോടും പങ്കുവെച്ചിരുന്നു. ലോകപ്രശസ്ത കവിയും നാടകകൃത്തുമായ വില്യം ഷേക്സ്പിയറിന്റെ ഓർമ്മകൾ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലം സന്ദർശിക്കണം. അങ്ങനെയാണ് തിരിച്ചുള്ള യാത്ര സ്ട്രാറ്റ്ഫോർഡ് വഴി ആക്കാൻ ആദ്യം തീരുമാനിച്ചത്.

സ്ട്രാറ്റ്ഫോർഡിലാണ് വില്യം ഷേക്സ്പിയർ ജനിച്ചത്. അവിടെ ഷേക്സ്പിയറിന്റെ വീട് സ്മാരകമായി സംരക്ഷിക്കപ്പെടുന്നുണ്ട് . ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷേക്സ്പിയർ ആരാധകരാണ് ദിനംപ്രതി അവിടം സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതോടൊപ്പം വളരെ നയന മനോഹരവും പ്രകൃതിരമണീയമായ കാഴ്ചകൾക്കും പേരുകേട്ടതാണ് സ്ട്രാറ്റ്ഫോർഡ് .
സ്വിറ്റ്സർലണ്ടിലെ ലോട്ടർബ്രുന്നൻ സന്ദർശിച്ചിട്ട് ഒരു സുഹൃത്ത് പറഞ്ഞതാണ് പെട്ടെന്ന് മനസ്സിലേക്ക് എത്തിയത്. അതുല്യമായ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട ലോട്ടർബ്രുന്നൻ സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊണ്ട് സാഹിത്യ രചനകൾ നടത്താനും ഒട്ടേറെ പേർ അവിടെ എത്താറുണ്ടത്രേ.

പക്ഷേ അവസാനനിമിഷം സ്ട്രാറ്റ്ഫോർഡ് യാത്ര ഞങ്ങൾക്ക് ഒഴിവാക്കേണ്ടിവന്നു. ദൂര കൂടുതലായിരുന്നു പ്രധാനകാരണം. അതു പക്ഷേ കുറച്ചുകൂടി മനോഹരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് അവസരം ഒരുക്കിയത്. മലയാളം യുകെയുടെ ചീഫ് എഡിറ്റർ ബിൻസു ജോണിന്റെ വീട് സന്ദർശിക്കാൻ സാധിച്ചത് അങ്ങനെയാണ്. മറ്റൊരു ദിവസം പദ്ധതിയിട്ടിരുന്ന ആ സന്ദർശനം ഞങ്ങളുടെ മടക്കയാത്ര മധ്യേയാക്കുകയായിരുന്നു. യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ശ്രീ ബിൻസുവിനെ നേരിട്ട് കാണുന്നത് മലയാളം യുകെ അവാർഡ് സ്വീകരിക്കാൻ യുകെയിൽ എത്തിയപ്പോഴാണ്. കേരളത്തിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹവും ഭാര്യ നിധിയും രണ്ടു മക്കളും റഗ്ബിയിലാണ് താമസിക്കുന്നത്.

ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ പട്ടണമാണ് റഗ്ബി . ലോകപ്രശസ്തമായ റഗ്ബി കളിയുടെ ജന്മസ്ഥലം ഇവിടെയാണ്. 1823-ൽ റഗ്ബി സ്കൂളിൽ പഠിച്ചിരുന്ന വില്യം വെബ് എല്ലിസ് എന്ന വിദ്യാർത്ഥി, ഫുട്ബോൾ കളിക്കിടെ പന്ത് കൈയിൽ എടുത്ത് ഓടിയതോടെയാണ് റഗ്ബി എന്ന കളിക്ക് തുടക്കമായതെന്നാണ് കഥ.

മനോഹരമായ വീടും വിശാലമായ കോർട്ടിയാർഡും ചേർന്നതാണ് ബിൻസുവിന്റെ വീട്. ഏറ്റവും ആകർഷിച്ചത് കോർട്ടിയാർഡിൽ കായ്ച്ചു നിൽക്കുന്ന മനോഹരമായ ആപ്പിൾ ചെടിയാണ്.

ബിൻസു ജോൺ നേതൃത്വം നൽകുന്ന മലയാളം യുകെയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്‍തമായി മലയാള സാഹിത്യത്തിന് എഡിറ്റോറിയൽ ബോർഡ് നൽകുന്ന പ്രാധാന്യം കൊണ്ടാണ്. പ്രത്യേകിച്ച് അത്തം മുതൽ തിരുവോണം വരെയും മറ്റ് വിശേഷ അവസരങ്ങളിലും മലയാളം യുകെ പ്രസിദ്ധീകരിച്ചത് മികവുറ്റ രചനകൾ ആണ്. പ്രശസ്ത മലയാളം സാഹിത്യകാരന്മാരായ ശ്രീ ജോർജ് ഓണക്കൂർ, പ്രഭാവർമ്മ തുടങ്ങിയവരുടെ രചനകൾ മറ്റുള്ള ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് മലയാളം യുകെയെ വേറിട്ട വായനാനുഭവം നൽകുന്നതാക്കി. ചീഫ് എഡിറ്റർ ബിൻസു ജോണും അസോസിയേറ്റ് എഡിറ്റർ ഷിബു മാത്യു മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോജി തോമസ് , റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, തോമസ് ചാക്കോ , ബിനു മാത്യു , ബിജു മൂന്നാനംപള്ളി എന്നിവരും ആണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത്.

യുകെയിൽ വെച്ച് പരിചയപ്പെട്ടതിനുശേഷം മലയാളം യുകെ സ്കോട്ട് ലൻഡിൽ വച്ച് നടത്തിയ അവാർഡ് ദാന ചടങ്ങിന്റെ ലോഗോ പ്രകാശനത്തിനായി കേരളത്തിൽ എത്തിയപ്പോൾ ബിൻസു ജോൺ എൻറെ വീട്ടിലും എത്തിച്ചേർന്നിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൻറെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടുന്ന ശ്രീ ബിൻസുവിനും മലയാളം യുകെയുടെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഒരു മാധ്യമം എന്ന നിലയിൽ മലയാളം യുകെയെ കൂടുതൽ ഉന്നതിയിലേയ്ക്ക് എത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് ധാരണ. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഉച്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നാളെ രാവിലെ 10ന് വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കോൺഗ്രസ് പട്ടികയിൽ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ എന്നിവർക്ക് മുൻതൂക്കമുണ്ട്. റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത് തുടങ്ങിയവരും പരിഗണനയിലാണ്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാകുന്നവരിൽ ഒരാൾ സ്പീക്കറായും മറ്റൊരാൾ ഡപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആകാനുമാണ് സാധ്യത. തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾ സ്പീക്കർ സ്ഥാനത്തേക്കും ഉയരുന്നുണ്ട്.

മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, കെ.എം.ഷാജി എന്നിവർ ആദ്യപരിഗണനയിലുണ്ട്. കേരള കോൺഗ്രസ് (ജോസഫ്) റവന്യൂ വകുപ്പ് ആവശ്യപ്പെട്ടപ്പോൾ കൃഷി നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്. മോൻസ് ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. ആർഎസ്പിക്കായി ഷിബു ബേബി ജോണിന്റെ പേരും സജീവ പരിഗണനയിലുണ്ട്.

ഹൈദരാബാദ്∙ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭണ്ടി ഭഗീരത് സായി പോക്സോ കേസിൽ അറസ്റ്റിൽ. 17കാരിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് 25കാരനായ ഭഗീരത് സായിക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അഭിഭാഷകർക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി മകൻ കീഴടങ്ങിയെന്നാണ് ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചത്. എന്നാൽ പ്രതിയെ ഹൈദരാബാദിന് പുറത്തുനിന്ന് പിടികൂടിയതാണെന്ന് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.

മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കേസിന് പിന്നിൽ ‘ഹണിട്രാപ്പ്’ ആണെന്ന ആരോപണമാണ് പ്രതിഭാഗം ഉയർത്തുന്നത്. വിവാഹത്തിനായി സമ്മർദം ചെലുത്തുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി ഭഗീരത് സായി ആരോപിച്ചു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നതെന്നും ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചു.

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറാനാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണെന്നും നാളെ രാവിലെയും കൂടിയാലോചന ഉണ്ടാകുമെന്നും എഐസിസി നിരീക്ഷകൻ ദീപദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.

മുഖ്യമന്ത്രി വി ഡി സതീശൻ ധനവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യാനാണ് സാധ്യത. ആഭ്യന്തര വകുപ്പ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെയാണ് ധനവകുപ്പ് മുഖ്യമന്ത്രിക്കൊപ്പം തന്നെ തുടരാനുള്ള നീക്കം ശക്തമായത്. ഇതിനിടെ സതീശൻ മന്ത്രിസഭയിൽ ഇടംനേടുന്ന കോൺഗ്രസ് നേതാക്കളുടെ പട്ടികയും ഏകദേശം വ്യക്തമായി. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്.

അതേസമയം, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകുന്നതിൽ ധാരണയായെന്നാണ് സൂചന. ഇന്ദിരാഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് വിഷയത്തിൽ തീരുമാനം രൂപപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ നാളെയും തുടരുമെന്നും അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം ചേർന്നായിരിക്കും എടുക്കുകയെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ടെൽ അവീവ്: ഹമാസിന്റെ സൈനികവിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഐഡിഎഫിന്റെ അവകാശവാദം. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ നടന്ന ഹമാസ് ആക്രമണത്തിൽ പങ്കെടുത്ത അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളായിരുന്നു ഹദ്ദാദെന്നും ഐഡിഎഫ് വ്യക്തമാക്കി.

മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹദ്ദാദ് ഹമാസിന്റെ സൈനികവിഭാഗം മേധാവിയായത്. ഹമാസിനെ പുനരുജ്ജീവിപ്പിക്കാനും ഇസ്രയേലിനെതിരേ തുടർച്ചയായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഹദ്ദാദ് നേതൃത്വം നൽകിയിരുന്നുവെന്നാണ് ഐഡിഎഫ് ആരോപണം. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും എതിരായ നിരവധി ആക്രമണങ്ങളുടെ പിന്നിലും ഹദ്ദാദ് തന്നെയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

ഇസ്രയേൽ ബന്ദികളാക്കിയവരെ പാർപ്പിച്ചിരുന്ന കേന്ദ്രങ്ങളുടെ നിയന്ത്രണവും ഹദ്ദാദിനായിരുന്നുവെന്ന് ഐഡിഎഫ് ആരോപിച്ചു. ബന്ദികളെ മനുഷ്യ കവചമാക്കി ഉപയോഗിച്ചാണ് ഇയാൾ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടിരുന്നതെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 1980-കളിൽ ഹമാസിൽ ചേർന്ന ഹദ്ദാദ് സംഘടനയുടെ വിവിധ നിർണായക പദവികൾ വഹിച്ചു. ഗാസ സിറ്റി ബ്രിഗേഡിന്റെ കമാൻഡറായും ഹമാസ് മിലിട്ടറി കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്ന ഹദ്ദാദ്, ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു.

Copyright © . All rights reserved