ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം ഇതിനകം “70,00 കിലോമീറ്ററിലധികം” പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘം രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ചരിത്ര, സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് സംഘത്തിന്റെ മുന്നേറ്റം.

പഞ്ചാബിലെ “അമൃത്സറിലെ ജാലിയൻവാലാബാഗ്” സന്ദർശനം യാത്രയിലെ പ്രധാന അനുഭവങ്ങളിലൊന്നായി. 1919 ഏപ്രിൽ 13-ന് നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഓർമകൾ ഇന്നും സൂക്ഷിക്കുന്ന ഈ സ്ഥലം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വേദനാജനകമായ അധ്യായത്തിന്റെ സാക്ഷ്യമാണ്. തുടർന്ന് അമൃത്സറിലെ “ഗോൾഡൻ ടെമ്പിളിലും” സംഘം സന്ദർശിച്ചു . സിഖ് മതവിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ ശ്രീ ഹർമന്ദിർ സാഹിബിന്റെ സ്വർണനിറത്തിലുള്ള വാസ്തുവിദ്യയും ചുറ്റുമുള്ള അമൃതസരോവറും സംഘത്തിന് വേറിട്ട അനുഭവമായി.

തുടർന്ന് അട്ടാരി–വാഗാ അതിർത്തിയിലെത്തിയ സംഘം ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിലെ പ്രത്യേക അന്തരീക്ഷവും ബീറ്റിങ് റിട്രീറ്റ് ചടങ്ങും നേരിൽ കണ്ടു. ഇരു രാജ്യങ്ങളുടെയും സൈനികർ പങ്കെടുക്കുന്ന ആവേശകരമായ പരേഡ് അതിർത്തിയിലെ പ്രധാന ആകർഷണമാണ്. തുടർന്ന് ജമ്മു–കശ്മീരിലേക്ക് കടന്ന സംഘം “പഹൽഗാം” സന്ദർശിച്ചു. ലിദ്ദർ നദിയും പച്ചപ്പാർന്ന താഴ്വരകളും മലനിരകളും ചേർന്ന പ്രകൃതിഭംഗിയാണ് പഹൽഗാമിന്റെ പ്രത്യേകത. ശ്രീനഗറിലെ “ദാൽ തടാകവും” സംഘം സന്ദർശിച്ചു. ശിക്കാരകളും ഹൗസ്ബോട്ടുകളും മഞ്ഞുമലകളുടെ പശ്ചാത്തലവും ദാൽ തടാകത്തെ കശ്മീരിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാക്കുന്നു.

കശ്മീരിലെ മുഗൾ ഗാർഡനും ശ്രീ ശങ്കരാചാര്യാ മന്ദിറും സംഘത്തിന്റെ യാത്രാപട്ടികയിലെ മറ്റൊരു പ്രധാന ഘട്ടമായി. ചിട്ടയായ ടെറസ് ഉദ്യാനങ്ങളും ജലധാരകളും പൂന്തോട്ടങ്ങളും മുഗൾകാല ഉദ്യാനനിർമാണത്തിന്റെ പ്രത്യേകതകൾ ഓർമിപ്പിക്കുന്നതാണ്. ശ്രീനഗർ നഗരത്തിന് മുകളിലെ ശങ്കരാചാര്യ മലനിരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പുരാതന ശൈവപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. ഇവിടെനിന്നുള്ള ശ്രീനഗർ നഗരത്തിന്റെയും ദാൽ തടാകത്തിന്റെയും വിശാലമായ കാഴ്ചയും യാത്രികർ ആസ്വദിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള മോട്ടോറബിൾ പാസുകളിൽ ഒന്നായ, സമുദ്രനിരപ്പിൽ നിന്ന് 17,982 അടി ഉയരത്തിലുള്ള ഖാർദുങ് ലായിലെത്തിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായതായി സംഘാംഗങ്ങൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. സിയാച്ചിന്റെ കവാടമായി ആണ് ഇവിടെ അറിയപ്പെടുന്നത്.

പാങ്ങോങ് തടാകത്തിന്റെ നീലിമ നേരിൽ കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് സന്ദർശകർക്ക് സമ്മാനിച്ചത്. ഏകദേശം 14,270 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ 1/3 ഭാഗം ഇന്ത്യയുടെയും 2/3 ഭാഗം ചൈനയുടെയും നിയന്ത്രണത്തിലാണ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ പ്രദേശം ചരിത്രപരമായും തന്ത്രപ്രധാനമായും ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്നാണ് സി.പി. മോഹനന്റെ നേതൃത്വത്തിലുള്ള ഭാരതപര്യടനത്തിന് തുടക്കമായത്. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഒപ്പമുണ്ട്. കേരളത്തിൽനിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം ഇതിനകം 70,00 കിലോമീറ്ററിലധികം പിന്നിട്ടു. ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്.

ന്യൂഡൽഹി ∙ ഒരുകാലത്ത് ഡൽഹിയിലെ ആശുപത്രികളിലെ നേഴ്സിങ് റൂമുകളിൽ നിറഞ്ഞുകേട്ടിരുന്ന മലയാളം ഇന്ന് അപൂർവമാകുന്നു. സർക്കാർ–സ്വകാര്യ ആശുപത്രികളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ശക്തമായിരുന്ന മലയാളി നേഴ്സുമാരുടെ സാന്നിധ്യത്തിനാണ് ഇടിവുണ്ടായത്. നേഴ്സിങ് സംഘടനകളുടെ കണക്കനുസരിച്ച് 2008–12 കാലത്ത് ഡൽഹി–എൻസിആറിലെ പല സ്വകാര്യ ആശുപത്രികളിലും 50 മുതൽ 65 ശതമാനം വരെ മലയാളി നേഴ്സുമാരായിരുന്നു. 2013–16 കാലത്ത് ഇത് 40 ശതമാനത്തിൽ താഴെയായി. 2021നുശേഷം പല ആശുപത്രികളിലും മലയാളി നേഴ്സുമാരുടെ എണ്ണം 10–25 ശതമാനമായി ചുരുങ്ങി. കോവിഡ് കാലത്തിനു പിന്നാലെ ചിലയിടങ്ങളിൽ ഇത് 10 ശതമാനത്തിൽ താഴെയുമെത്തി.
മികച്ച ശമ്പളവും ജീവിതസാഹചര്യങ്ങളും തേടി മലയാളി നേഴ്സുമാർ ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഡൽഹിയിലെ എയിംസ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലേക്കും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ഡൽഹിയിലെ കടുത്ത വായുമലിനീകരണവും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എയിംസിലെ നേഴ്സിങ് ഓഫിസർ ജോലി ഉപേക്ഷിച്ച് വിദേശത്തേക്കു പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. താമസച്ചെലവുൾപ്പെടെയുള്ള ഉയർന്ന ജീവിതച്ചെലവും ഡൽഹിയിൽ തുടരുന്നതിന് തടസ്സമാകുന്നതായി നേഴ്സുമാർ പറയുന്നു.
സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ ശമ്പളവും മലയാളി നേഴ്സുമാരുടെ ഡൽഹിയിലേക്കുള്ള വരവ് കുറയാൻ കാരണമാണ്. വിദേശജോലിക്കുള്ള പ്രവൃത്തിപരിചയം നേടാൻ ഒരു പതിറ്റാണ്ട് മുൻപ് ഡൽഹിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ കേരളത്തിൽനിന്നു തന്നെ പരിചയം നേടുകയാണ്. അതേസമയം എയിംസിലെ നേഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റ് പരീക്ഷയായ നോർസെറ്റിനായി ഉത്തരേന്ത്യയിൽ പരിശീലനകേന്ദ്രങ്ങളും സജീവമായിട്ടുണ്ട്. രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഇത്തരം സ്ഥാപനങ്ങൾക്കു പുറമെ ഹരിയാനയിലും ഡൽഹിയിലും കോച്ചിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും സർക്കാർ ആശുപത്രികളിലെ അവസരങ്ങളിലേക്ക് കൂടുതൽ മത്സരിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
തൃശൂർ / കോട്ടയം ∙ യുഎസിലെ കാലിഫോർണിയയിൽ ഉറ്റസുഹൃത്തുക്കളായ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളിൽ ഫൊറൻസിക് പരിശോധന പുരോഗമിക്കുകയാണ്. പരിശോധനകൾ പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്നാണ് മിൽപീറ്റസ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി പിടിയിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബി (32)യെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിലേക്കു നയിച്ച കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
സോഫ്റ്റ്വെയർ എൻജിനീയറായ അനില ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പമാണ് നാലു വർഷം മുൻപ് യുഎസിലെത്തിയത്. ഇവർക്ക് നാലു വയസ്സുള്ള കുട്ടിയുണ്ട്. അനിലയുടെ മാതാപിതാക്കളും നിലവിൽ യുഎസിലുണ്ട്. അതേസമയം, അഞ്ജനയെ അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയശേഷം അനില കാർ ഇടിപ്പിച്ചതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനു തൊട്ടുമുൻപ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കുത്തേറ്റു മരിച്ചതായാണ് വിവരം. രണ്ടു സംഭവങ്ങളിലും അനിലയ്ക്ക് പങ്കുണ്ടെന്ന സൂചനകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മരിച്ചവരുടെ ബന്ധുക്കൾക്ക് പൊലീസ് കൗൺസലിങ് ഉൾപ്പെടെയുള്ള നിയമസഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് സഹായം ഉറപ്പുനൽകി. നോർക്കയുടെ നിർദേശപ്രകാരം വീസ, പാസ്പോർട്ട് വിവരങ്ങൾ ബന്ധുക്കൾ കൈമാറിയിട്ടുണ്ട്. യുഎസിലെ നിയമനടപടികളും ഫൊറൻസിക് പരിശോധനകളും പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടി വന്നേക്കുമെന്നാണ് സൂചന.
തിരുവനന്തപുരം ∙ സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണത്തിന് ഇരയായ ദാമോദര മേനോനെ ബ്രൂണെയിൽ നിന്ന് കേരളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. അസുഖബാധിതനായി കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അഭ്യർഥിച്ചതിനെ തുടർന്നാണ് നടപടി. ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു.
ദാമോദര മേനോനെ കുടുംബം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. കുടുംബം ഏറ്റെടുക്കാൻ തയാറാകാത്ത പക്ഷം മറ്റ് പുനരധിവാസ മാർഗങ്ങൾ പരിഗണിക്കാനാണ് തീരുമാനം. ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും തൃശൂർ സ്വദേശിയായ ദാമോദര മേനോൻ തന്നെയാണെന്നും നേരത്തെ പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അതേസമയം, ബ്രൂണെയിൽ സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. മുൻ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സുകുമാരക്കുറുപ്പ് കേസിലെ തുടരന്വേഷണവും വ്യാജ പ്രചാരണത്തിന്റെ പശ്ചാത്തലവും ഉൾപ്പെടുത്തി ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൃശൂർ/കോട്ടയം ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തി സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
അപ്പാർട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് അഞ്ജനയെ എസ്യുവി ഇടിച്ചുവീഴ്ത്തിയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തുകയും സമീപത്ത് മുൻഭാഗം തകർന്ന നിലയിൽ വാഹനം കണ്ടെത്തുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന അനിലയെ പിന്നീട് കസ്റ്റഡിയിലെടുത്തു. അതേസമയം, അഞ്ജന കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഫ്ലാറ്റിലെത്തിയ ആൻ മേരിയുടെ ഭർത്താവാണ് ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ ആൻ മേരിയെ കണ്ടെത്തിയത്.
ആദ്യം ആൻ മേരിയെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ചതാകാമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ദിവസങ്ങൾക്ക് മുൻപ് ഓണാഘോഷത്തിലും സിനിമ കാണാനുമായി ഒരുമിച്ച് പോയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലവും പ്രതിയുടെ പ്രേരണയും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 53കാരൻ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്.
ശനിയാഴ്ച രാത്രി കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിൽ മാനാഞ്ചിറയ്ക്ക് സമീപത്തുവച്ചാണ് സംഭവം. യാത്രയ്ക്കിടെ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. ഇതോടെ യുവതി ബസിൽ ബഹളം വയ്ക്കുകയും വിവരം ജീവനക്കാരെയും മറ്റു യാത്രക്കാരെയും അറിയിക്കുകയുമായിരുന്നു.
തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് വാഹനം നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയിൽ എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മിൽപിറ്റാസ്: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ മലയാളി യുവതി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച മിൽപിറ്റാസിലാണ് സംഭവം.
ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തിയ അഞ്ജനയെ അനില കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവശേഷം നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞു. തുടർന്ന് വിജീഷ് ആനിന്റെ ഭർത്താവ് ജേക്കബിനെ വിവരം അറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ ആനിനെ കണ്ടെത്തിയത്.
അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ കുടുംബം പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകളാണ് അഞ്ജന. വിലങ്ങന്നൂർ സ്വദേശി വിജീഷാണ് ഭർത്താവ്. വാമികയാണ് മകൾ. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും വിജീഷും കാലിഫോർണിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതിയെ റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് പർഗനാസ് സ്വദേശിനിയായ മിനോതി സർദാറാണ് പിടിയിലായത്. ചെന്നൈ–മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ ജനറൽ കോച്ചിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്.
ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിച്ചതാണ് കഞ്ചാവെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. പ്രതി മുമ്പും കോഴിക്കോട്ടേക്ക് ലഹരിവസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്ന സൂചനകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടവും വിതരണ ശൃംഖലയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ആഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 18 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിലായിരുന്നു. അന്നും ചെന്നൈ–മംഗളൂരു ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈ കേസും ഞായറാഴ്ച അറസ്റ്റിലായ മിനോതി സർദാറും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.
കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടൽ കെട്ടിടത്തിന്റെ മുകൾനിലയിൽനിന്ന് ചാടി ആലപ്പുഴ സ്വദേശിനിയായ യുവതി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് കണിച്ചുകുളങ്ങര കവലയ്ക്ക് സമീപം വിഷ്ണുനിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. താഴേക്ക് വീണ യുവതി തൽക്ഷണം മരിച്ചു.
വൃന്ദയും എറണാകുളം സ്വദേശിയായ സുഹൃത്തായ യുവാവും ഈ മാസം 20നാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ച് താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സുഹൃത്തായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്.
ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ: ശശികല. സഹോദരങ്ങൾ: വിഷ്ണു, വീണ.
