കണ്ണൂർ: കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പണം വാങ്ങി വഞ്ചിച്ചെന്നും യുവതി നൽകിയ പരാതിയിലാണ് നടപടി. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന 28 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനിയാണ് വനിതാ പോലീസിൽ ഇ-മെയിൽ വഴി പരാതി നൽകിയത്. തുടർന്ന് പോലീസ് ഫോണിലൂടെ മൊഴി രേഖപ്പെടുത്തി.
2018 മുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി മൊഴിയിൽ പറഞ്ഞു. 2020 ജനുവരി 6ന് കൂർഗിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കാറിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് മുമ്പും സമാന കേസുകളിൽ പ്രതിയായിരുന്ന എം.സി. അതുല്‍, ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയുമാണ്.
ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. രാഗിന്ദർ സിങ് (48)യും ഗുര്‍മീത് സിങും ആണ് മരിച്ചത്. വൈശാഖി ആഘോഷവുമായി ബന്ധപ്പെട്ട് ഒരു വെയർഹൗസിൽ നടന്ന ഒത്തുചേരലിൽ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം.
അക്രമി ഇവരുടെ അടുത്തെത്തി വെടിയുതിർക്കുകയും തുടർന്ന് കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് പത്തോളം ഷെൽ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് പോലീസ് കരുതുന്നു. പെട്ടെന്നുണ്ടായ വാക്കേറ്റത്തിന്റെ ഫലമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ഒരു ദൃക്സാക്ഷിയുടെ അഭിപ്രായപ്രകാരം അക്രമിയും ഇന്ത്യക്കാരനാകാം. ഇയാൾ അതേ ഗുരുദ്വാരയിൽ എത്തുന്ന ഒരാളാണെന്നും ദൃക്സാക്ഷി പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് അന്വേഷണം തുടരുന്നു.
മനോജ് ജോസഫ്
ലോകമെങ്ങും ജാതി-മത-വർഗ്ഗീയ ചിന്തകൾ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോൾ, ജാതിക്കും മതത്തിനും വർണ്ണത്തിനും മുകളിൽ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയർത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിച്ച ഈസ്റ്റർ-വിഷു ഈദ് ആഘോഷത്തിൽ മേഴ്സിസൈഡിലെ മലയാളികൾ ജാതി-മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേർന്നപ്പോൾ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേർക്കാഴ്ചയായി മാറി.

ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടിയിൽ ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു. ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസിഡന്റ് ശ്രീ. ബിജു ജോർജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മനുഷ്യർ എന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും മാനവികതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലിമയുടെ സെക്രട്ടറി ബ്ലെസ്സൺ രാജൻ സ്വാഗതം ആശംസിച്ചു. ഐക്യത്തിന്റെ പ്രതീകമായി വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഏഴു തിരിയിട്ട ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി ആതിര ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.

അതിമനോഹരമായി കൃഷ്ണവേഷം ധരിച്ചെത്തിയ കുട്ടികളെ വിഷുക്കണി കാണിച്ചുകൊണ്ടുള്ള ചടങ്ങ് ആഘോഷങ്ങൾക്ക് ഐശ്വര്യം പകർന്നു. തുടർന്ന് നടന്ന രാധാ-കൃഷ്ണ വേഷപ്പകർച്ച മത്സരം കാണികൾക്ക് നയനാന്ദകരമായ കാഴ്ചയായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാളിലെത്തിയ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ലിവർപൂളിലെ പ്രമുഖ ദമ്പതിമാരായ ഡോക്ടർ ജോർജ് കുരുവിളയും ഡോക്ടർ സൂസൻ കുരുവിളയും ചേർന്ന് വിഷുക്കൈനീട്ടവും ഈസ്റ്റർ എഗ്ഗും വിതരണം ചെയ്തു.

കൃഷ്ണ പ്രിയയും ടീമും (ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോ) അവതരിപ്പിച്ച ആകർഷകമായ നൃത്തപ്രകടനങ്ങൾ വേദിയെ വർണ്ണാഭമാക്കി. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്ന ‘കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ്’ അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോ കാണികളെ ആവേശത്തിലാഴ്ത്തി. ആഘോഷത്തിന്റെ ഭാഗമായി ‘കറി ചട്ടി’ ഒരുക്കിയ രണ്ട് കൂട്ടം പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഡിന്നറാണ് പങ്കെടുത്തവർക്കായി വിളമ്പിയത്. ഈ വിസ്മയ നിമിഷങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ ഒപ്പിയെടുത്തത് പിജെ ഫോട്ടോഗ്രഫിയാണ്.

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിമയുടെ ഈ ഐക്യസംഗമം മേഴ്സിസൈഡ് മലയാളികളുടെ ചരിത്രത്തിലെ അഭിമാന നിമിഷമായി മാറി.
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കണക്കിലെടുത്ത് ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഭാരത് മാരിടൈം ഇൻഷുറൻസ് പൂളിന് (BMI Pool) അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.
ഹോർമുസ് കടലിടുക്കുൾപ്പെടെയുള്ള മേഖലകളിലെ സംഘർഷങ്ങൾ മൂലം കപ്പൽഗതാഗതം നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിനും, അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയിലും ഇന്ത്യൻ വ്യാപാരം തടസ്സപ്പെടാതിരിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വിദേശ ഇൻഷുറൻസ് കമ്പനികളിൽ അമിത ആശ്രയം കുറച്ച് കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാനുമിത് സഹായകരമാകും.
ഏകദേശം 12,980 കോടി രൂപയുടെ പരമാധികാര ഗ്യാരന്റിയോടെ ആരംഭിക്കുന്ന ഈ പദ്ധതി ഹൾ ആന്റ് മെഷിനറി, കാർഗോ, വാർ റിസ്ക് ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിരക്ഷ നൽകും. പ്രാരംഭ ഘട്ടത്തിൽ 10 വർഷത്തേക്ക് നടപ്പിലാക്കുന്ന പദ്ധതിയെ പിന്നീട് അഞ്ച് വർഷം കൂടി നീട്ടാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളിൽ പെട്ട് മരിച്ചിട്ടുള്ളത്. 40ലധികം ഹെയർ പിൻ വളവുകളുള്ള വാൾപ്പാറ മലയോര പാതയിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പുലർത്തമെന്ന നിർദേശം നൽകാറുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ല. അപകടമൊഴിവാക്കാൻ വാഹനങ്ങൾ ശ്രദ്ധാപൂർവം ഓടിക്കണമെന്ന് പൊലീസ് നിരന്തരം ഉണർത്തുന്നതായി അധികൃതർ പറഞ്ഞു.
എന്നാല്‍ മനോഹരമായ കാഴ്ചകള്‍ക്കപ്പുറം വിനോദസഞ്ചാരികളെ കാത്ത് മരണക്കെണികള്‍ ഒളിഞ്ഞിരിക്കുന്ന പാതയായി ഇപ്പോള്‍ വാല്‍പ്പാറ-പൊള്ളാച്ചി റോഡ് മാറുകയാണ്. മലപ്പുറം കൊളത്തൂർ പാങ്ങില്‍ നിന്നുള്ള അധ്യാപകരുടെ സംഘം അവിടെ അപകടത്തില്‍പ്പെട്ടപ്പോള്‍ വീണ്ടും ചർച്ചയാകുകയാണ് ഈ പാതയും ഇവിടുത്തെ അപകട കഥകളും
പശ്ചിമഘട്ടത്തില്‍ 3,500 അടി ഉയരത്തിലാണ് വാല്‍പ്പാറ എന്ന നഗരം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരാണ് പ്രകൃതിസുന്ദരമായ മലനിരകളില്‍ തേയില കൃഷി ആരംഭിച്ചത്. പിന്നീടാണ് ഇത് തിരക്കേറിയ വിനോദസഞ്ചാര മേഖലയായി മാറിയത്. ചെങ്കുത്തായി ഇറങ്ങിവരുന്ന 40 ഹെയർ പിൻവളവുകളുള്ള റോഡാണ് ഇവിടുത്തെ പ്രത്യേകത.
ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. കൂടാതെ ഓരോ വളവിനും നമ്പർ രേഖപ്പെടുത്തി വഴിയില്‍ ഉടനീളം ബോർഡുകള്‍ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ മലമ്പാതയില്‍ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇവിടെ വാഹനങ്ങള്‍ നിയന്ത്രണം തെറ്റി താഴോട്ട് പതിക്കാറുണ്ട്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളില്‍ പെട്ട് മരിച്ചിട്ടുള്ളത്. ഇതുവഴി സഞ്ചരിക്കുന്നവരോട് ജാഗ്രത പുലർത്തമെന്ന നിർദേശം നല്‍കാറുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. വിനോദ യാത്രകള്‍ക്കും തീർഥാടനങ്ങള്ക്കുമായി പ്രതിദിനം ആയിരങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
തമിഴ്നാട്ടിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, പ്രത്യേകിച്ച് പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ചുരം പാതകള്‍, ഹെയർപിൻ വളവുകള്‍, കുത്തനെയുള്ള പാതകള്‍, ഡ്രൈവർമാരുടെ പരിചയക്കുറവ് തുടങ്ങി നിരവധി കാരണങ്ങള്‍ ആണ് ഇവിടെ നടക്കുന്ന അപകടങ്ങള്‍ക്ക് കാരണം.
ഇവിടെ നടക്കുന്ന അപകടങ്ങളുടെ കണക്കെടുത്താല്‍ കണ്ണ് നിറയും. അതില്‍ ഏറ്റവും ദാരുണമായത് 2018 മേയ് ഒമ്പതിന് പളനിക്ക് സമീപം കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള കോരുത്തോട് സ്വദേശികളായ ഏഴുപേർ മരിച്ചതാണ്.
മാത്രമല്ല മറ്റൊന്ന് 2016 ജൂലൈ 25ന് ഇടുക്കി കട്ടപ്പനയില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് പോയ സംഘത്തിന്റെ വാൻ ബസുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചതാണ്. 2024 ഡിസംബർ 28ന് തേനി-പെരിയകുളം പാതയില്‍ കോട്ടയം കുറവിലങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച വാൻ ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ച് മൂന്നുപേരും മരിച്ചിരുന്നു.
രാത്രികാലങ്ങളിലെ മൂടല്‍മഞ്ഞും ഇടുങ്ങിയ റോഡുകളും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. പലപ്പോഴും വാഹനങ്ങളുടെ ബ്രേക്ക് തകരാറിലാകുന്നതാണ് കൊക്കയിലേക്ക് മറിയാൻ പ്രധാന കാരണമാകുന്നത്.
കുത്തനെയുള്ള പാതകളില്‍ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് സിസ്റ്റം ചൂടാകാനും അത് പ്രവർത്തനരഹിതമാകാനും തുടർന്ന് നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകുന്നു.
പരിചയമില്ലാത്ത ഡ്രൈവർമാർ താഴ്ന്ന ഗിയറില്‍ വാഹനം ഇറക്കുന്നതിന് പകരം ബ്രേക്കിനെ മാത്രം ആശ്രയിക്കുന്നത് ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തില്‍ നിന്നുള്ള സംഘങ്ങള്‍ ദീർഘദൂര യാത്രകളില്‍ ആവശ്യമായ വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും അപകടസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിലേക്ക് ഇനിയുള്ള യാത്രകള്‍ ഏറെ ശ്രദ്ധിക്കണം.
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് കുര്യാക്കോസ് ജാക്കോബൈറ്റ് പള്ളിയുടെ നേതൃത്വത്തിൽ സമാഹരിച്ച 1,68,000 രൂപയുടെ സഹായം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ, എറണാകുളം മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബെത്ലെഹേം വയോജന പരിപാലന കേന്ദ്രമായ ബെത്ലെഹേം ജെരിയാട്രിക് കെയർ ഹോമിലെ അനിൽ അച്ചന് കൈമാറി. കാർഡിയാക് ടേബിൾ വാങ്ങുന്നതിനായാണ് ഈ തുക വിനിയോഗിക്കുന്നത്.
കഷ്ടാനുഭവ ആഴ്ച്ചയോടനുബന്ധിച്ച് നടത്തിയ ചാരിറ്റി പിരിവിലൂടെയാണ് തുക സമാഹരിച്ചത്. പള്ളി വികാരി ഫാദർ ഗീവർഗീസ് പള്ളിക്കൂടത്ത്, ഇടവക അംഗവും മുൻ വികാരിയും ആയ ഫാദർ സിബി വാലായിൽ, പള്ളി സെക്രട്ടറി സാജു ജോസഫ്, ട്രസ്റ്റി ബേസിൽ ജോയി, ഭദ്രാസന കൗൺസിൽ അംഗം വിജി കെ പി എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.
ജെറിൻ ടി ഏലിയാസ്, ജോളി പി തോമസ്, ഷാജി മാധവൻ, രതീഷ് കെ ദിവാകരൻ, മഞ്ചു കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്.
തമിഴ്നാട്ടിലെ വാൽപാറ ചുരത്തിൽ ടൂറിസ്റ്റ് വാൻ അപകടത്തിൽപ്പെട്ടത് ബ്രേക്ക് തകരാറിനെ തുടർന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളിയാർ ചുരത്തിലെ നിരന്തര വളവുകൾ ഇറങ്ങുന്നതിനിടെ ബ്രേക്ക് സംവിധാനം ചൂടായി പ്രവർത്തനം നഷ്ടപ്പെട്ടതോടെ ഡ്രൈവർ നിയന്ത്രണം കൈവിട്ടു. ഗിയറിൽ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട വാഹനം സംരക്ഷണഭിത്തി തകർത്ത് 800 അടി താഴ്ചയിലേക്ക് വീണു, പല തവണ മറിഞ്ഞാണ് താഴേക്ക് പതിച്ചത്.
അപകടത്തിൽ മലപ്പുറം പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. കുടുംബസമേതം വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്, ഇതിൽ അധ്യാപകരും അവരുടെ ബന്ധുക്കളും ഉൾപ്പെടുന്നു. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സംഭവം കേരളത്തെ ആഴത്തിൽ നടുക്കി.
മരിച്ചവർക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂളിൽ അഞ്ച് അധ്യാപകരെ നഷ്ടമായതിനാൽ പകരം നിയമനം അടിയന്തിരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ സ്കൂളിലും നാട്ടിലും വലിയ ജനാവലി കൂടിയിരുന്നു.
ചേർത്തലയിൽ ഒരു ഹോട്ടൽ വിഷു ആശംസയായി പുറത്തിറക്കിയ പോസ്റ്ററിൽ ശ്രീകൃഷ്ണനെ അപകീർത്തികരമായി ചിത്രീകരിച്ചതിനെ തുടർന്ന് വലിയ വിവാദം ഉയർന്നു. കുഴിമന്തി നോക്കി ഇരിക്കുന്ന രീതിയിലുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശ്വാസികളെ വേദനിപ്പിച്ചുവെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. സംഭവത്തിൽ ഹോട്ടൽ ഉടമകളിൽ ഒരാളായ ഷംനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. പോസ്റ്റർ തയ്യാറാക്കിയ വ്യക്തിയുടെ അറിവില്ലായ്മയാണ് പ്രശ്നത്തിന് കാരണമെന്ന് ഉടമ വിശദീകരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞ ഉടമ, മതവിശ്വാസങ്ങളെ വേദനിപ്പിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും വ്യക്തമാക്കി. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം തുടരുകയാണ്.
ഇതിനിടെ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഹോട്ടലിലേക്ക് മാർച്ച് നടത്താനും ലൈസൻസ് റദ്ദാക്കി സ്ഥാപനത്തെ അടച്ചുപൂട്ടാനും ആവശ്യപ്പെട്ട് സംഘടനകൾ രംഗത്തുണ്ട്. വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ജൂൺ 20 ന് ബർമിംഗ് ഹാമിൽ നടക്കും . രൂപത രൂപീകൃതമായി പത്തു വർഷം പൂർത്തിയാകുന്ന ഈ വർഷത്തിൽ ബർമിംഗ് ഹാമിലെ Our # Lady of the Assumption RC Church, Maryvale- നടക്കുന്ന ഈ ഒത്തുചേരൽ ഏറെ പ്രാധാന്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത് .രാവിലെ 9.30-ന് പ്രെയ്സ് ആൻഡ് വർഷിപ്പോടെ ആരംഭിക്കുന്ന പരിപാടി യിൽ തുടർന്ന് കുതാ പ്രാർത്ഥന( യാമ പ്രാർത്ഥന ) നടക്കും. തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും തുടർന്ന് ക്ലാസ്സ്, ഇന്റെറാക്ഷൻ സെഷൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .
രൂപതയിലെ 12 റീജിയനുകളിൽ നിന്നുമായി ഏകദേശം 350-ഓളം കുടുംബ കൂട്ടായ്മ ലീഡേഴ്സ് ഇത്തവണത്തെ കുടുംബ കൂട്ടായ്മാ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്
പരിപാടിയോട് അനുബന്ധിച്ച് റവ. ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്തു നയിക്കുന്ന ലീഡേഴ്സ് സെഷൻ, തുടർന്ന് ചോദ്യോത്തര സെഷനും,തുടർന്ന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന ഡെലിഗേറ്റ്സ് മീറ്റും പിതാവുമായുള്ള പ്രത്യേക സംവാദ സെഷനും ഉണ്ടായിരിക്കും..രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും കുടുംബ കൂട്ടായ്മാ കമ്മീഷൻ രൂപതാ പ്രസിഡന്റ് ഡോ. മാനോ ജോസഫ് സെക്രെട്ടറി ജെയ്നി ചാക്കോച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും .
ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ഡിസ്കഷൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് പിന്നീട് അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം സ്നാക്കുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രേത്യേക പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് ലണ്ടൻ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5.30 PM മുതൽ ലണ്ടനിലെ ക്രോയ്ഡൺ തോണ്ടൺ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.അന്നേ ദിവസം ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന നൃത്തശില്പം ,അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ , ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.
