Latest News

കോട്ടയം: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസമായി മുംബൈയിലെ ബോറിവലി മജിസ്‌ട്രേറ്റ് കോടതി. കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു. വിധി പ്രസ്താവിച്ച സമയത്ത് കാപ്പൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതോടെയാണ് വാറണ്ട് പിൻവലിച്ചത്.

തനിക്കെതിരായ ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. അപ്പീൽ നൽകുന്നതിനായി 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും കാപ്പൻ ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് ബോറിവലി മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നത്.

അതേസമയം, കാപ്പന് ശിക്ഷ ലഭിച്ചതിനെതിരെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടതി ശിക്ഷിച്ച സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമോ എന്ന കാര്യത്തിൽ കാപ്പൻ തന്നെ തീരുമാനമെടുക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു. വിഷയത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് കോടതി പരാമർശത്തിന്റെ പേരിൽ കെ.എം. മാണി രാജിവച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

ബ്രിസ്റ്റൽ: ലോകപ്രശസ്തമായ Snow White കഥയ്ക്ക് കഥകളിയുടെ ദൃശ്യഭാഷയും കേരളീയ കലാപാരമ്പര്യവും പകരുന്ന ‘ഹിമ സുന്ദരി’ ബ്രിസ്റ്റലിൽ അരങ്ങേറുന്നു. ഇന്ത്യൻ കലകളെയും സംഗീതത്തെയും പാരമ്പര്യത്തെയും സമകാലിക സർഗാത്മകതയെയും കോർത്തിണക്കി Adwaita Arts സംഘടിപ്പിക്കുന്ന ‘Sreeraagam – Season 4: Festival of Indian Arts & Music’ ഒക്ടോബർ 17ന് ശനിയാഴ്ച നടക്കും.

St Brendan’s College-ലെ The Theatre-ൽ വൈകിട്ട് 3 മുതൽ 7 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ കഥകളി പാരമ്പര്യത്തിനൊപ്പം ഭരതനാട്യം, ചിത്രകല, ലൈവ് ആർട്ട്, എന്നിവയും അവതരിപ്പിക്കും.യൂറോപ്പിലെ പ്രശസ്ത കഥകളി കേന്ദ്രമായ കലാചേതെന അവതരിപ്പിക്കുന്ന കഥകളിയിൽ കേരളത്തിലെയും, യു കെ യിലെയും നിരവധി കലാകാരന്മാർ അണിനിരക്കും.

കഥകളിയിൽ Snow White

പ്രശസ്തമായ Snow White കഥയുടെ കഥകളി ആവിഷ്കാരമാണ് ‘ഹിമ സുന്ദരി’. പാശ്ചാത്യ ലോകത്ത് ഏറെ പരിചിതമായ കഥയെ കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപത്തിലേക്ക് മാറ്റിയൊരുക്കുന്ന ഈ അവതരണത്തിൽ കഥകളിയുടെ മുഖാഭിനയം, നേത്രാഭിനയം, മുദ്രകൾ, സംഗീതം, ചലനങ്ങൾ, വർണാഭമായ വേഷവിധാനം എന്നിവ പ്രധാന പങ്കുവഹിക്കും.

പരമ്പരാഗത കഥകളി അവതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുട്ടികൾക്കും മുതിർന്നവർക്കും പരിചിതമായ ഒരു കഥയെ ഈ കലാരൂപത്തിലൂടെ അവതരിപ്പിക്കുന്നത് പുതിയ തലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തുന്നതിനുള്ള വേറിട്ട ശ്രമം കൂടിയാണ്. മൂവായിരത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ച പ്രശസ്ത കലാകാരൻ കലാമണ്ഡലം വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കഥകളിയിൽ കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം കുട്ടികൃഷ്ണൻ, സദനം മോഹൻകുമാർ എന്നിവർ വേദിയിലും, പിന്നണിയിൽ കഥകളി ഗായകർ കലാമണ്ഡലം മോഹനകൃഷ്ണൻ,കൃഷ്ണ പ്രവീൺ, ചെണ്ടയിൽ സദനം രാമകൃഷ്ണൻ, മദ്ദളത്തിൽ കലാമണ്ഡലം അനീഷും അണിനിരക്കും.

ഭരതനാട്യത്തിൽ അപർണയും നന്ദിനിയും കൂട്ടരും

അപർണ പവിത്രൻ, നന്ദിനി സജ്ജു ജയനി എന്നിവരും സംഘവും അവതരിപ്പിക്കുന്ന “ഭരതനാട്യം “പരിപാടിയുടെ മറ്റൊരു പ്രധാന ഘടകമാണ്. താളം, ചുവടുകൾ, ഭാവാഭിനയം, ശരീരഭാഷ എന്നിവയുടെ സമന്വയത്തിലൂടെ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യം വേദിയിലെത്തും.

‘Someone, Somewhere’ — ചിത്രങ്ങളിലൂടെ മനുഷ്യകഥകൾ.

Amritha Jalaja Devi അവതരിപ്പിക്കുന്ന ‘Someone, Somewhere’ എന്ന ചിത്രപ്രദർശനവും ലൈവ് പെയിന്റിംഗും പരിപാടിക്ക് ദൃശ്യകലയുടെ മറ്റൊരു തലമൊരുക്കും.

British Council Study UK Creative Connections 2026-ലെ Selected Artist ആയ അമൃത ജലജ ദേവിയുടെ ചിത്രങ്ങളിൽ നിറങ്ങളിലൂടെയും ഭാവനയിലൂടെയും മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളും കഥകളും അവതരിപ്പിക്കുന്നു. പ്രദർശനത്തോടൊപ്പം നടക്കുന്ന ലൈവ് പെയിന്റിംഗ് കാണികൾക്ക് കലാസൃഷ്ടിയുടെ പ്രക്രിയ നേരിട്ട് അനുഭവിക്കാനും ചിത്രങ്ങൾ വാങ്ങിക്കാനുള്ള അവസരവും നൽകും.

ഇന്ത്യൻ രുചികളുടെ കൂട്ടായ്മ.

കലാപരിപാടികൾക്കൊപ്പം Salkara Street – Bristol ഒരുക്കുന്ന ഇന്ത്യൻ ഫുഡ് കോർട്ടും ഉണ്ടായിരിക്കും. വിവിധ ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും.ഇതോടെ കലയും സംഗീതവും ദൃശ്യാനുഭവങ്ങളും ഭക്ഷണവും സമന്വയിക്കുന്ന കുടുംബസൗഹൃദ സാംസ്കാരിക വേദിയായി ‘ശ്രീരാഗം’ മാറും.

ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന
പരിപാടിയിൽ കഥകളി ‘ഹിമ സുന്ദരി’ മുതൽ ഭരതനാട്യവും ചിത്രകലയും വരെ ഇന്ത്യൻ പൈതൃകത്തെയും സമകാലിക സൃഷ്ടിപരതയെയും ഒരുമിച്ച് പരിചയപ്പെടുത്തുകയാണ് സീസൺ 4 ലക്ഷ്യമിടുന്നത്.

പരിപാടി വിവരങ്ങൾ
തീയതി: ശനി, 17 ഒക്ടോബർ 2026
സമയം: വൈകിട്ട് 3.00 – 7.00
വേദി: The Theatre, St Brendan’s College, Broomhill Road, Bristol, BS4 5RQ, U.K.
WhatsApp : 07404 67 69 81
Email:[email protected]

ടിക്കറ്റുകൾ:
Sreeraagam – Season 4 Tickets
https://buytickets.at/adwaitaarts1/2291018.

കൂടുതൽ വിവരങ്ങൾക്കും പരിപാടിയുടെ അപ്ഡേറ്റുകൾക്കുമായി Adwaita Arts-ന്റെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാം.

Facebook:
https://www.facebook.com/share/p/18pX9j89VD/

Instagram:
https://www.instagram.com/p/DaviFLMR8o_/?igsh=MWtkYmtpNWVydm82Mg==

സെപ്റ്റംബറിൽ മഴയ്ക്ക് പകരം കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ പല ജില്ലകളിലും ശരാശരിയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസിലേറെ താപനില ഉയർന്നു. പുലർച്ചെയുള്ള ചൂടിലും വർധനയുണ്ട്. 75 മുതൽ 90 ശതമാനം വരെയുള്ള ഉയർന്ന ഈർപ്പം കൂടിയായതോടെ പകൽസമയത്തെ ചൂട് കൂടുതൽ അസഹനീയമായി. ശനിയാഴ്ച പുനലൂരിൽ 36 ഡിഗ്രി സെൽഷ്യസിലേറെ രേഖപ്പെടുത്തിയപ്പോൾ ശരാശരിയേക്കാൾ 4.7 ഡിഗ്രി അധികമായിരുന്നു. പാലക്കാട്ട് 34.4 ഡിഗ്രിയും രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില 32 ഡിഗ്രിക്ക് മുകളിലായിരുന്നു.

സെപ്റ്റംബർ 30 വരെ തെക്കുപടിഞ്ഞാറൻ കാലവർഷം തുടരുന്നുണ്ടെങ്കിലും കാര്യമായ മഴ ലഭിക്കാൻ അനുകൂലമായ സാഹചര്യങ്ങൾ നിലവിലില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ശക്തമായ എൽനിനോ പ്രതിഭാസമാണ് പ്രധാന കാരണങ്ങളിലൊന്ന്. ഈ മാസം 23ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നതോടെ സൂര്യരശ്മികളുടെ തീവ്രതയും വർധിക്കും. തെളിഞ്ഞ ആകാശം കൂടിയാകുമ്പോൾ ചൂട് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കാലവർഷത്തിൽ ഇതുവരെ 1806.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1371.6 മില്ലീമീറ്റർ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്.

ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വൻ വർധനയുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. 500 മുതൽ 600 മെഗാവാട്ട് വരെ അധിക ഉപയോഗം ഉണ്ടാകാനിടയുണ്ട്. രാജ്യത്ത് വൈദ്യുതി ക്ഷാമം നിലനിൽക്കുന്നതിനാൽ പവർ എക്‌സ്‌ചേഞ്ചുകളിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. ഇതോടെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രികാല വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ജപ്പാനിൽ ജോലിക്കിടെ കാണാതായ കണ്ണൂർ സ്വദേശിനി വി. ദേവികയ്ക്ക് (22) ദാരുണാന്ത്യം. ഇരിട്ടി പടിയൂർ സ്വദേശിനിയായ ദേവികയുടെ മരണം ജപ്പാനിലെ ഗിഫു മേഖലയിലാണ് സ്ഥിരീകരിച്ചത്. കകാമിഗഹാരയിൽ ട്രെയിൻ തട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ജോലിസ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് കുടുംബം ആശങ്കയിലായിരിക്കെയാണ് മരണവിവരം പുറത്തുവന്നത്. ജപ്പാനിലെ അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ദേവികയുടേതാണെന്ന് സ്ഥിരീകരിച്ചതെന്നാണ് വിവരം.

മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നേഴ്സിങ് കെയർ ജോലിക്കായി ആറുമാസം മുൻപാണ് ദേവിക ജപ്പാനിലെത്തിയത്. ഒരു സോഷ്യൽ വെൽഫെയർ സ്ഥാപനത്തിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ദേവികയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനം ചില റിപ്പോർട്ടുകളിലുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ ജപ്പാനിലെ അധികൃതർ അന്വേഷണം തുടരുകയാണ്.

മരണവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസും ജനപ്രതിനിധികളും ഇടപെട്ട് മൃതദേഹം കേരളത്തിലെത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിലെ സാഹചര്യങ്ങളും നടപടിക്രമങ്ങളും പരിഗണിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്നാണ് ഇപ്പോഴത്തെ വിവരം. ഇതോടെ ജപ്പാനിൽ തന്നെ സംസ്കാരം നടത്താൻ കുടുംബം തീരുമാനിച്ചു.

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് ബസ് ഉടമകൾ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം നടത്താനാണ് തീരുമാനം. സമരത്തിന്റെ പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് ബസ് ഉടമകൾ അറിയിച്ചത്.

മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസുകൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ റൂട്ടുകളിലും സമയക്രമത്തിലും മാറ്റം വരുത്തണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചത്. ഒരേ റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതാണ് സ്വകാര്യ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സമിതിയുടെ കണ്ടെത്തൽ.

കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനോ നഷ്ടം പരിഹരിക്കുന്നതിനോ പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ നിലപാട്. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം.

ദില്ലി ∙ തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം അഞ്ചുനില ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥികൾ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യത്തിൽ ആശങ്ക. സമീപത്ത് താമസിക്കുന്ന മലയാളി വിദ്യാർഥികൾ പറയുന്നതനുസരിച്ച് അപകടസമയത്ത് ഹോസ്റ്റലിൽ 40ലേറെ വിദ്യാർഥികൾ ഉണ്ടായിരുന്നിരിക്കാം. കെട്ടിടം ഏറെക്കാലമായി ശോചനീയാവസ്ഥയിലായിരുന്നെന്നും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് തകർന്നുവീണതെന്നുമാണ് പ്രദേശത്തെ മലയാളി വിദ്യാർഥികൾ പറയുന്നത്. എന്നാൽ അപകടത്തിൽ മലയാളികൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സത്യനികേതന് സമീപത്തെ ‘ഹോട്ടൽ ഡെയ്സ്’ എന്ന ഹോസ്റ്റലിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ അപകടമുണ്ടായത്. വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും ദുരന്തനിവാരണ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. കെട്ടിടത്തിനുള്ളിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള വിദ്യാർഥികളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്നറിയാൻ സഹപാഠികളും ബന്ധുക്കളും ആശങ്കയിലാണ്. കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും നിർമാണപ്രവർത്തനങ്ങൾക്കിടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോയെന്നതും അധികൃതർ പരിശോധിച്ചുവരികയാണ്. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷമേ അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച വ്യക്തത ലഭിക്കുകയുള്ളൂ.

ഓർപ്പിങ്ടൻ : യു.കെയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘ഒരുമ’ ഓർപ്പിങ്ടന്റെ (ORUMA Orpington) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളി കുടുംബങ്ങളുടെ വലിയ സാന്നിധ്യത്തിൽ നടന്ന ആഘോഷവേദി കേരളത്തിന്റെ തനിമയും ഓണത്തിന്റെ ഗൃഹാതുരതയും നിറഞ്ഞ ഒരു കൊച്ചു കേരളമായി മാറി.

ഒരുമ വൈസ് പ്രസിഡന്റ് ബ്ലെസി ജെയിംസിന്റെ സ്വാഗതത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. പ്രസിഡന്റ് ഗണേഷ് ശിവൻ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും പുലികളിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. പ്രൗഢഗംഭീരമായ മാവേലി എഴുന്നള്ളിപ്പിന് പിന്നാലെ റെനിറ്റ അരുൺ അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി. സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിരയും കാണികളുടെ ശ്രദ്ധ നേടി.

ഒരുമ ടീം അവതരിപ്പിച്ച ഓണം തീം മ്യൂസിക്, ഒരുമ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അണിനിരന്ന കൈകൊട്ടിക്കളി, ജൂനിയർ വിഭാഗത്തിന്റെയും വനിതകളുടെയും ഗ്രൂപ്പ് ഡാൻസ്, പുരുഷന്മാരുടെ വഞ്ചിപ്പാട്ട് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ‘അമ്മയും കുഞ്ഞും മെഗാ ഷോ’യും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ഒരുക്കി. തുടർന്ന് മലയാളികളുടെ ഗൃഹാതുരത ഉണർത്തുന്ന വിവിധ ഓണക്കളികളും ആവേശകരമായ വടംവലി മത്സരങ്ങളും നടന്നു. വൈകുന്നേരം വിഷ്ണു രാജ് ആൻഡ് ബാൻഡ് (Vishnu Raj & Band) നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ ലൈവ് സംഗീതനിശയും അരങ്ങേറി. സംഗീതനിശയിൽ ആവേശത്തോടെ പങ്കുചേർന്ന സദസ്സ് ആഘോഷാന്തരീക്ഷത്തിന് കൂടുതൽ നിറം പകർന്നു. റാഫിൾ ഡ്രോ നറുക്കെടുപ്പോടെയാണ് പരിപാടികൾ സമാപിച്ചത്.

അഖില നിതിൻ, ആൻമരിയ, ആൻഡ്രിയ, അക്ഷര എന്നിവർ പരിപാടികളുടെ അവതാരകരായി.

പ്രസിഡന്റ് ഗണേഷ് ശിവൻ, സെക്രട്ടറി ബോബി അലക്സ്, ട്രഷറർ സജിമോൻ മൈക്കിൾ, വൈസ് പ്രസിഡന്റ് ബ്ലെസി ജെയിംസ്, ജോയിന്റ് സെക്രട്ടറി ജിമ്മി ജെയിംസ്, ജോയിന്റ് ട്രഷറർ ജിൻസ് ജോൺ എന്നിവരാണ് ഒരുമയുടെ ഭാരവാഹികൾ.

ലിജി ജസ്റ്റിൻ, നിതിൻ സുഗുണൻ, അരുൺ അശോക്, അജിത ജോർജ്, അവിനാഷ് രാജൻ, ബെനറ്റ്, ജെയ്‌സി തോമസ്, ജിബിൻ കുരുവിള, ജോ തോമസ്, ഷൈമോൾ വർഗീസ്, സോണി ജോസഫ്, സോണിയ ജോസ്, സ്റ്റെബിൻ പീറ്റർ, വേണു ഗോപാൽ എന്നിവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നു.

ഓണാഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും സെക്രട്ടറി ബോബി അലക്സ് നന്ദി അറിയിച്ചു.

പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

തങ്കച്ചനും ബിനുവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നാണ് വിവരം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നാലെ തങ്കച്ചൻ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും ബിനുവിന് അപകടം സംഭവിച്ചതാണെന്ന് പറയുകയും ചെയ്തു.

എന്നാൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് തങ്കച്ചന്റെ മൊഴിയിൽ സംശയം തോന്നിയതിനെ തുടർന്ന് പെരുവന്താനം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം ചോദ്യംചെയ്യലിലൂടെയാകും വ്യക്തമാകുക. ഇരുവരും സ്ഥിരമായി മദ്യപിക്കുന്നവരാണെന്നും തങ്കച്ചന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.

തൃശൂർ കയ്പ്പമംഗലത്ത് എട്ട് വിദ്യാർഥികൾ മരിച്ച വാഹനാപകടത്തിൽ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പുണെ സ്വദേശി ദുക്കാറാം കാംബ്ലെയാണ് പിടിയിലായത്. കയ്പ്പമംഗലം മൂന്നുപീടികയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

ദേശീയപാതയിൽ അനധികൃതമായി ലോറി നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പാലം ഇറങ്ങിയശേഷം സർവീസ് റോഡിലേക്ക് പോകേണ്ട ഭാഗത്ത് ആവശ്യമായ ഡൈവേർഷൻ സൂചനകളും ബോർഡുകളും ഇല്ലാതിരുന്നതും അപകടസാധ്യത വർധിപ്പിച്ചതായി വിലയിരുത്തുന്നു. അതേസമയം, വിദ്യാർഥികൾ സഞ്ചരിച്ച കാറിന്റെ അമിതവേഗമാണ് പ്രധാന കാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.

കഴിഞ്ഞ ദിവസം രാത്രി 11.42നായിരുന്നു അപകടം. പനമ്പിക്കുന്ന് സെന്ററിലെ മേൽപ്പാലം കടന്നെത്തിയ കാർ റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. സർവീസ് റോഡിലേക്ക് നയിക്കുന്ന ഡിവൈഡറുകളുടെയും മുന്നറിയിപ്പ് ബോർഡുകളുടെയും അഭാവവും റോഡിൽ അനധികൃതമായി ലോറി പാർക്ക് ചെയ്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.

കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകക്കേസിൽ കോട്ടയം മൂന്നിലവ് സ്വദേശി അനില ബേബിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പ്രോസിക്യൂഷൻ. നിലവിൽ തൃശൂർ സ്വദേശിനി അഞ്ജന ഹരിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് അനിലയ്ക്കെതിരെ കുറ്റം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാൻഹൊസിൽ കുത്തേറ്റുമരിച്ച ആൻ മേരി മാത്യുവിന്റെ മരണത്തിലും അനിലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് ഔദ്യോഗിക വിവരം. ആൻ മേരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതുവരെ കൊലക്കുറ്റം ചുമത്തിയിരുന്നില്ല.

ഓഗസ്റ്റ് 28ന് മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപാർട്മെന്റ് പാർക്കിങ് ഏരിയയിലാണ് അഞ്ജന ഹരിയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, വാഹനം മാരകായുധമായി ഉപയോഗിച്ചത്, ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ചത് തുടങ്ങിയ കുറ്റങ്ങളാണ് അനിലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ മുൻഭാഗം തകർന്ന കാറിനുള്ളിൽ കൈകാലുകളിൽ രക്തക്കറയും മുറിവുകളുമായാണ് നോർത്ത് മിൽപിറ്റാസ് ബൊളിവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ലോട്ടിൽനിന്ന് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ സാന്റാ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ് അനില.

അതിനിടെ ആൻ മേരി മാത്യുവിന്റെ സംസ്കാരച്ചടങ്ങുകൾ ലിവർമോറിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി നടപടികൾ സെപ്റ്റംബർ 10ലേക്ക് മാറ്റിയിരുന്നു. അന്നത്തെ കോടതി നടപടികളോടെ ആൻ മേരിയുടെ മരണത്തിൽ അനിലയ്ക്കെതിരെ ചുമത്താനിരിക്കുന്ന കുറ്റവും അന്വേഷണത്തിന്റെ തുടർനടപടികളും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved