പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിലെ ഭിന്നത പരസ്യപ്പോരിലേക്ക് കടന്നു. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിൽ വിശ്വാസം നഷ്ടപ്പെട്ടതായി വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെ ആറ് യുഡിഎഫ് കൗൺസിലർമാർ കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചു. കഴിഞ്ഞ ആറുമാസമായി നടന്ന സംഭവവികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും വലിയ അപമാനം ഉണ്ടാക്കിയെന്നാണ് കത്തിൽ ആരോപിക്കുന്നത്.
യുഡിഎഫ് ഭരണമാണെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും ഭരണത്തിൽ കാര്യമായ പങ്കില്ലായിരുന്നുവെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തുന്നു. സംസ്ഥാന രാഷ്ട്രീയ സാഹചര്യവും യുഡിഎഫ് ഐക്യവും പരിഗണിച്ച് ഇതുവരെ പരസ്യവിമർശനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും സമീപകാലത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും ഉണ്ടായതായി കത്തിൽ പറയുന്നു.
ഇതിനുപുറമെ ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ചെന്നും കൗൺസിലർമാർ ആരോപിച്ചു. പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴിയെടുത്ത ശേഷവും ചെയർപേഴ്സൺ മാധ്യമങ്ങളെ വിളിച്ചുകൂട്ടി വാർത്ത നൽകിയതിലൂടെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിനെയും സ്വതന്ത്ര കൂട്ടായ്മയിലും വിശ്വാസം പൂർണമായും നഷ്ടപ്പെട്ടതായി കൗൺസിലർമാർ കത്തിൽ വ്യക്തമാക്കി.
ബിനു ജോർജ്
മെയ്ഡ്സ്റ്റോൺ : കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ റ്റി20 ക്രിക്കറ്റ് ടൂർണമെന്റിനാണ് ജൂൺ 14 ഞായറാഴ്ച രാവിലെ 8 മണി മുതൽ മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്. ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുൻ വർഷങ്ങളിലെ ടൂർണമെന്റിന്റെ വിജയങ്ങളെത്തുടർന്ന് കൂടുതൽ മികച്ച രീതിയിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എംഎംഎ കമ്മറ്റി അറിയിച്ചു.
മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിലും ബ്ലൂബെൽ ഹിൽ ക്രിക്കറ്റ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. വിജയിലകൾക്ക് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 1000 പൗണ്ടിന്റെ ക്യാഷ് അവാർഡും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 500 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 250 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. ബെസ്ററ് ബാറ്റ്സ്മാൻ, ബെസ്ററ് ബൗളർ, എന്നിവർക്ക് പ്രത്യേക അവാർഡുകളും ട്രോഫിയും ലഭിക്കും.

കാണികൾക്ക് മത്സരം വീക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായി ബൗൺസി കാസിൽ, മറ്റു വിനോദങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യുവാൻ പ്രത്യക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 07404086942(അനീഷ്), 07944067570(ജോഷി), മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: VENUE 1: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH & VENUE 2: BLUEBELL HILL CRICKET CLUB GROUND , 82-96 COMMON ROAD, CHATHAM ME5 9RG
കോവൻട്രി: പ്രവാസി കേരള കോൺഗ്രസ് യു.കെ.യുടെ ആഭിമുഖ്യത്തിൽ കേരള ജലവിഭവ-ഹൗസിംഗ് ബോർഡ് മന്ത്രി മോൻസ് ജോസഫിനും കേരള സർക്കാർ ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് എം.എൽ.എയ്ക്കും കേരള കോൺഗ്രസിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എൽ.എമാർക്കും സ്വീകരണം നൽകി. ജൂൺ 6-ന് രാവിലെ 11 മണിക്ക് കോവൻട്രിയിലെ സെന്റ് ജോൺ ഫിഷർ കത്തോലിക്കാ ചർച്ച് ഹാളിൽ നടന്ന സമ്മേളനം പ്രവാസി കേരള കോൺഗ്രസ് യു.കെ. പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു.
കേരള സർക്കാർ ചീഫ് വിപ്പും പാർട്ടി സംസ്ഥാന കോർഡിനേറ്ററുമായ അപ്പു ജോൺ ജോസഫ് എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ജലവിഭവ-ഹൗസിംഗ് ബോർഡ് മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ സ്വാഗതം ആശംസിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം.എൽ.എമാരെ അഭിനന്ദിച്ച് പ്രസംഗിക്കുകയും ചെയ്തു.

മന്ത്രി മോൻസ് ജോസഫ് തന്റെ പ്രസംഗത്തിൽ കേരള കോൺഗ്രസിനും യു.ഡി.എഫിനും ലഭിച്ച ഈ വലിയ വിജയം ഒറ്റരാത്രികൊണ്ട് ലഭിച്ചതല്ലെന്നും കഴിഞ്ഞ പത്ത് വർഷക്കാലമായി നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും പറഞ്ഞു. പാർട്ടി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ സമയങ്ങളിൽ കേരള കോൺഗ്രസിനോട് കാണിച്ച സ്നേഹത്തിനും പ്രതിബദ്ധതയ്ക്കും ലോകമെമ്പാടുമുള്ള പ്രവാസി പ്രവർത്തകരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടാതെ, പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് അനുഭാവികളെയും പ്രവർത്തകരെയും ഏകോപിപ്പിക്കുന്നതിനായി ഉടൻ തന്നെ ഒരു ഗ്ലോബൽ പ്രവാസി കേരള കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് എം.എൽ.എ. മുൻ മന്ത്രിയും കേരളാ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്ന ഷെവലിയാർ ടി യു കുരുവിള അനുസ്മരണ പ്രഭാഷണം നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനും യു.ഡി.എഫിനും ലഭിച്ച മികച്ച വിജയത്തിനായി പ്രവാസി കേരള കോൺഗ്രസ് യു.കെ. നൽകിയ പിന്തുണയ്ക്ക് അപു ജോൺ ജോസഫ് നന്ദി അറിയിച്ചു. കേരളത്തിലെ വികസന സ്വപ്ന പദ്ധതികളായ ഫിലിം സിറ്റിയും ട്വിൻ സിറ്റി അഥവാ സിസ്റ്റർ ടൗൺ ആശയവും യാഥാർത്ഥ്യമാക്കുന്നതിന് പ്രവാസി മലയാളികളുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിലെ ഗ്രാമങ്ങളെയും പഞ്ചായത്തുകളെയും യുകെയിലെയും യൂറോപ്പിലെയും ബറോ, കൗണ്ടി കൗൺസിലുകളുമായി ബന്ധിപ്പിച്ച് മാലിന്യ സംസ്കരണം, വിദ്യാഭ്യാസ കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത തോമസ് ഉണ്ണിയാടൻ എം.എൽ.എ., വർഗീസ് മാമ്മൻ എം.എൽ.എ., ഷിബു തെക്കുംപുറം എം.എൽ.എ., വിനു ജോബ് എം.എൽ.എ., റെജി ചെറിയാൻ എം.എൽ.എ., പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം, ഐ.ടി. & പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് ജെയ്സൺ ജോസ് ഓലിക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ജോസ് പരപ്പനാട്ട്, ബിറ്റാജ് അഗസ്റ്റിൻ, ജെറി തോമസ് ഉഴുന്നാലിൽ, വിനോദ് ചന്ദ്രപ്പിള്ളിൽ, ജോണി ജോസഫ്, ജിജിമോൻ സൈമൺ വരിക്കശ്ശേരിൽ, സിബി കാവുകാട്ട്, ഡേവിസ് ജോസഫ്, ലാലു സ്കറിയ, ലിറ്റു ടോമി, ജിൽസൺ ഓലിക്കൽ, ജിസ് കാനാട്ട്, സഞ്ജു ആന്റോ കുമ്പുക്കൽ, ക്രിസ് മാത്യു, ബ്രയൻ തോമസ്, എബ്രഹാം കുതിരവട്ടം, തോമസ് ജോണി, ജിയോ ജെയിംസ്, റോജിൻ വാണിയക്കിഴക്കേൽ, സജീഷ് ഫ്രാൻസിസ് എന്നിവർ യോഗത്തിൽ ആശംസാപ്രസംഗങ്ങൾ നടത്തി. കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും യു.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും പ്രവാസി മലയാളികളുടെ ശക്തമായ പിന്തുണ തുടരുമെന്ന് യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

കോഴിക്കോട് ∙ ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചെങ്കിലും അന്തിമ ഫലത്തിനായി രോഗിയുടെ സ്രവസാമ്പിൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുമായി ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗിയുമായി അടുത്തിടപഴകിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
വവ്വാലുകളിലൂടെയോ പന്നികളിലൂടെയോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധിച്ച വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന ഭക്ഷണപദാർഥങ്ങൾ, പാനീയങ്ങൾ, വവ്വാൽ കടിച്ച പഴങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. പനി, ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
കൊച്ചി ∙ കുടുംബാംഗങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന തരത്തിൽ അധിക്ഷേപിച്ചെന്നും ‘ഡബിൾ ഡാഡി സിൻഡ്രോം’ എന്ന പരാമർശം ഉൾപ്പെടെ അപമാനകരമായ സന്ദേശങ്ങൾ അയച്ചെന്നുമാരോപിച്ച് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വിശദമായ മൊഴി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. വ്യക്തിവൈരാഗ്യം തീർക്കാനാണ് തനിക്കെതിരെ വർഗീയ പരാമർശങ്ങളും കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും നടത്തിയതെന്നും അൻസിബ ആരോപിച്ചു.
താരസംഘടനയായ ‘അമ്മ’യുടെ നിർവാഹക സമിതി അംഗങ്ങൾ മാത്രമുള്ള വാട്സാപ് ഗ്രൂപ്പിൽ ടിനി ടോം തനിക്കെതിരെ ‘ഡബിൾ ഡാഡി സിൻഡ്രോം’ എന്ന സന്ദേശം അയച്ചതായി അൻസിബ വെളിപ്പെടുത്തി. ഇത് സഭ്യേതരമായ പരാമർശമാണെന്ന് താൻ ചൂണ്ടിക്കാട്ടിയപ്പോൾ, പാർലമെന്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അൻസിബ പറഞ്ഞു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ അധിക്ഷേപങ്ങൾ ഒരിക്കലും ക്ഷമിക്കാനാവില്ലെന്നും വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അൻസിബ പറഞ്ഞു. ടിനി ടോമിന് രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിൽ സ്വാധീനമുണ്ടായിരിക്കാമെങ്കിലും സത്യത്തിന്റെ പക്ഷത്ത് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ‘അമ്മ’ സംഘടന രൂപീകരിച്ച അന്വേഷണ സമിതി പൂർണമായും നിഷ്പക്ഷമായിരിക്കണമെന്നും ആരോപണവിധേയരായവർ സമിതിയുടെ ഭാഗമാകരുതെന്നും അൻസിബ ആവശ്യപ്പെട്ടു.
വയനാട് ജില്ലയിൽ അഞ്ചു കുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. ജൂൺ ഏഴിന് പരിശോധനയ്ക്കായി അയച്ച സാംപിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗവ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി പൊതുജനാരോഗ്യ വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധസംഘം കോളിയാടി സ്കൂളും സമീപ പ്രദേശങ്ങളും സന്ദർശിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ സംഘം നൽകുകയും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണത്തിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവും പുരോഗമിക്കുകയാണ്.
ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് മുൻകരുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. താൽക്കാലിക ചന്തകൾ, റാലികൾ, അനാവശ്യ ആൾക്കൂട്ടങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ വ്യക്തിശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.
വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. പുളിമൂട്കുന്ന് മിച്ചഭൂമി സ്വദേശിയായ രാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെ മരണപ്പെടുകയായിരുന്നു.
പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ഉൾപ്പെടെയുള്ള സംഘം രാവിലെ മുതൽ നടപടികൾ ആരംഭിച്ചിരുന്നു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുകളും നൽകിയിരുന്നു. എന്നാൽ കാട്ടിലേക്ക് തിരിച്ചുകയറ്റുന്നതിനിടയിൽ ആന പുളിമൂട്കുന്ന് മിച്ചഭൂമി മേഖലയിലേക്ക് കടക്കുകയും അവിടെയുണ്ടായിരുന്ന രാജുവിനെ ആക്രമിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യഥാസമയം സ്ഥലത്തെത്തിയില്ലെന്നാരോപിച്ച് സിപിഎം പ്രവർത്തകർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്ന രണ്ടാമത്തെ സംഭവമാണിത്. മഴ ശക്തമായതോടെ ജില്ലയിലെ വനാതിർത്തി മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും ദുരന്തമുണ്ടായത്.
ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ 46-കാരിയായ യുവതി അറസ്റ്റിൽ. വടക്കാഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ താമസിക്കുന്ന പ്രിൻസിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം സ്വദേശിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലി ചെയ്തിരുന്ന കാലത്താണ് പ്രിൻസിയുമായി പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം വളർത്തിയ യുവതി വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. പിന്നീട് ഇരുവരുടെയും ബന്ധം വീട്ടുകാർ അറിഞ്ഞ് പ്രശ്നമായെന്നും താമസിക്കാൻ വീട് വേണമെന്നും പറഞ്ഞ് പരാതിക്കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്ത് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും ഘട്ടംഘട്ടമായി കൂടുതൽ പണം കൈക്കലാക്കിയെന്നാണ് കേസ്.
ഭീഷണി രൂക്ഷമായതോടെയാണ് വിരമിച്ച ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകിയത്. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ പ്രിൻസിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കഞ്ചേരിയിൽ ബ്യൂട്ടി പാർലർ നടത്തിവരുന്ന പ്രിൻസി, അതിന്റെ മറവിൽ സമാന തട്ടിപ്പുകൾ നടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലും പ്രിൻസിക്കെതിരെ കേസുണ്ട്. നിരവധി പേരെ സമാനരീതിയിൽ കെണിയിൽപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
റാന്നിയിൽ വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് 56കാരനായ വർഗീസ് മാത്യുവിന് നേരെ ആൾക്കൂട്ടത്തിന്റെ ക്രൂര മർദനം. ജൂൺ 7-ന് രാത്രി ചെമ്പൻമുഖം പ്രദേശത്തുവച്ചാണ് സംഭവം. കയ്യും കാലും കഴുത്തും കയറുപയോഗിച്ച് കൂട്ടിക്കെട്ടി വിവസ്ത്രനാക്കിയ ശേഷമാണ് മർദിച്ചതെന്നാണ് വിവരം.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. മർദിച്ചവർ തന്നെയാണ് വിഡിയോ പകർത്തി പങ്കുവച്ചതെന്നാണ് സൂചന. മുഖത്തടിക്കുകയും നിലത്തുവീണ ശേഷം ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ മോഷ്ടിക്കാൻ വന്നതല്ലെന്ന് കരഞ്ഞുപറയുന്നതും വിഡിയോയിൽ കേൾക്കാം.
ഗുരുതരമായി പരുക്കേറ്റ വർഗീസ് മാത്യുവിനെ റാന്നി പൊലീസ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പരാതിയില്ലെന്ന് ഇയാൾ പൊലീസിനെ അറിയിച്ചെങ്കിലും മൊഴിയെടുത്ത് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ വർഗീസ് മാത്യുവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോർട്സ്മൗത്ത്: യുകെയിലെ മലയാളി ദൃശ്യ-ശ്രാവ്യ വിരുന്നുകളിൽ പുതിയൊരു അധ്യായം കുറിച്ച് പ്രൈം 4 അവതരിപ്പിച്ച ‘റിതം 2026’ പോർട്സ്മൌത്തിൽ വിജയകരമായി അരങ്ങേറി. ഹാവന്റിലെ പ്രശസ്തമായ വാർബ്ലിങ്ടൺ സ്കൂൾ ഹാളിൽ ജൂൺ 7-നായിരുന്നു പോർട്സ്മൌത്ത് മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഈ നൃത്ത സംഗീത പരിപാടി അരങ്ങേറിയത്. പ്രവാസലോകത്തെ മികച്ച സംഗീതാഭിരുചിയുള്ളവരെ കണ്ടെത്താനും അവർക്ക് അർഹമായ പ്രോത്സാഹനം നൽകാനുമായി പ്രൈം 4 കഴിഞ്ഞ ഒരു വർഷക്കാലമായി നടത്തിവന്ന കഠിനശ്രമങ്ങളുടെ വിജയവിളംബരമായിരുന്നു ഈ പരിപാടി. പ്രൈം 4-ന്റെ പ്രധാന സംഘടകരായ അബി ജോസ്, സെബാസ്റ്റ്യൻ പൈലി, മിഥുൻ ഷാ, പ്രദീഷ് നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്ന ആസൂത്രണങ്ങളാണ് ‘റിതം 2026’-നെ ഇത്രമേൽ മനോഹരമാക്കിയത്. കല ഹാംഷെയറിന്റെ അമരക്കാരിൽ ഒരാളായ ശ്രീ ഉണ്ണികൃഷ്ണൻ നൽകിയ വിലയേറിയ നിർദ്ദേശങ്ങളും പിന്തുണയും പരിപാടി ഇത്രയും വിജയകരമായി നടത്തുന്നതിന് ഏറെ സഹായകരമായെന്ന് സംഘാടകർ പ്രത്യേകം നന്ദിയോടെ സ്മരിച്ചു. നാടിനെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം വിട്ടുപിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്. പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ പ്രസിഡന്റ് മിസ്റ്റർ അസർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

വൈകുന്നേരം 4 മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി 9 മണി വരെ കാണികളെ ഒരേപോലെ ആവേശത്തിന്റെ മുനമ്പിൽ നിർത്തി. മുന്നൂറിലധികം കാണികൾ പങ്കെടുത്ത നിറഞ്ഞ സദസ്സിന് മുന്നിൽ നാൽപതോളം പ്രതിഭകളാണ് തങ്ങളുടെ നൃത്ത-സംഗീത വിരുന്ന് കാഴ്ചവെച്ചത്.

ഉണ്ണികൃഷ്ണൻ, ജോൺസൺ, മനോജ് കുമാർ തുടങ്ങിയവർ സാങ്കേതിക സഹായവുമായി പിന്തുണയേകിയപ്പോൾ, അവതാരകരായി ലിനീഷ് കണ്ണൂർ, സിതാര, അൻസ, സിയ, ജൂവൽ, ജെന്നറ്റ് തുടങ്ങിയവരും സ്റ്റേജിൽ അണിനിരന്നത് പരിപാടിയുടെ മാറ്റുകൂട്ടി. അവതരണ മികവുകൊണ്ടും അർച്ചനയുടെയും ഡെയ്സിയുടെയും നേതൃത്വത്തിൽ ഉള്ള പരിപാടികളുടെ കോർഡിനേഷൻ കൃത്യതകൊണ്ടും ‘റിതം 2026’ അതിന്റെ ആദ്യ സീസൺ കൊണ്ടുതന്നെ യുകെ മലയാളി സമൂഹത്തിന്റെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രൈം 4 അണിയറപ്രവർത്തകരുടെ തീരുമാനം.
