Latest News

തിരുവനന്തപുരം ∙ ദേശീയപാതയിൽ പാച്ചല്ലൂർ ടോൾ പ്ലാസയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ടെക്‌നോപാർക്കിലെ ജീവനക്കാരായ യുവാവും യുവതിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം പുലർച്ചെയോടെയായിരുന്നു.

അമിതവേഗമോ നിയന്ത്രണം നഷ്ടപ്പെട്ടതോ ആയിരിക്കാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡിലേക്ക് തെറിച്ചുവീഴുകയും ഇരുവർക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും സംഭവത്തെ തുടർന്ന് ഉയരുന്നുണ്ട്.

തിരുവനന്തപുരം ∙ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന ലഹരിമരുന്ന് ശൃംഖലകൾ തകർക്കുന്നതിനായി ‘ഓപ്പറേഷൻ തൂഫാൻ’ വിപുലീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം അന്തർസംസ്ഥാന സുരക്ഷാ സഹകരണത്തിന് പുതിയ മാതൃകയാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിമരുന്ന് വിതരണത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി ഇല്ലാതാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും വിതരണ ശൃംഖല പ്രധാനമായും അയൽസംസ്ഥാനങ്ങളിലെ നഗരങ്ങളെയും അതിർത്തി പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക പൊലീസ് നടപടികൾക്കൊപ്പം സംസ്ഥാനങ്ങൾ തമ്മിലുള്ള സുരക്ഷാ ഏകോപനവും ശക്തിപ്പെടുത്താനാണ് തീരുമാനം. ലഹരി സിൻഡിക്കേറ്റുകളുടെ പ്രവർത്തനം തടയാൻ സംയുക്ത പ്രതിരോധ ശൃംഖല രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.

കർണാടക, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായി തത്സമയ വിവര കൈമാറ്റ സംവിധാനം നടപ്പാക്കുന്നതും യോഗത്തിൽ ചർച്ചയാകും. അതിർത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകൾക്ക് പുറമെ ട്രെയിനുകൾ, ദീർഘദൂര ബസുകൾ, സ്വകാര്യ കൊറിയർ ശൃംഖലകൾ എന്നിവ വഴിയുള്ള ലഹരിക്കടത്തും നിരീക്ഷണ പരിധിയിൽ കൊണ്ടുവരും. സ്മാർട്ട് പട്രോളിങ്ങും സൈബർ നിരീക്ഷണവും സംയുക്തമായി നടപ്പാക്കി ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ കണ്ടെത്താനുള്ള നടപടികൾക്കും യോഗം രൂപം നൽകും.

ജോബി തോമസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്കിൽ കലയും സംസ്കാരവും ഒരേ വേദിയിൽ സമന്വയിക്കുന്ന അപൂർവ സാംസ്കാരിക മഹോത്സവത്തിന്  തിരി തെളിയുവാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം. ബേസിംഗ്സ്റ്റോക്ക് ആസ്ഥാനമായ വെളിച്ചം തീയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെ ക്യൂ എം സി ഓഡിറ്റോറിയത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ്, കലാസ്നേഹികൾക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂർവ അനുഭവമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിസ്മയകരമായ മാജിക്കൽ മെന്റലിസം ഷോ, പൊട്ടിച്ചിരിയുടെ മാലപടക്കം തീർക്കുന്ന മിമിക്സ് പരേഡ്, വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ, നാദവിസ്മയം തീർക്കുന്ന മെഗാ ചെണ്ടമേളം, സാമൂഹിക-സംഗീത-ചരിത്ര നാടകമായ ‘ജീൻവാൽജീൻ’ എന്നിവ ഉൾപ്പെടെ കലയുടെ വിവിധ മുഖങ്ങൾ ഒരേ വേദിയിൽ അണിനിരക്കുമ്പോൾ, ബേസിംഗ്സ്റ്റോക്കിലെയും സമീപ പ്രദേശങ്ങളിലെയും കലാസ്വാദകർക്ക് ഏറെ നാളുകൾ ഓർമ്മയിൽ സൂക്ഷിക്കാവുന്ന കലാവിരുന്നായിരിക്കും.

യുകെയിലെ ചെണ്ടമേളയുടെ ആശാനായി അറിയപ്പെട്ടിരുന്ന വെളിച്ചം തീയറ്റേഴ്സിന്റെ മാർഗദർശിയും അഭിനേതാവുമായിരുന്ന, അകാലത്തിൽ വേർപിരിഞ്ഞ ഫിലിപ്പ്കുട്ടി അച്ചായന് ആദരവ് സമർപ്പിച്ചാണ് മുഴുവൻ പരിപാടികളും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന പ്രത്യേക ചടങ്ങും വേദിയിൽ നടക്കും.

ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജിഷ് ടോം, യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ശ്രി.എസ്. ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം കൃത്യം 3 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വെളിച്ചം തീയേറ്റേഴ്സ് പ്രസിഡന്റും കലാകാരനുമായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച ‘സൈന്യാധിപൻ’ എന്ന സംഗീത ആൽബത്തിന്റെ പ്രകാശനവും നടക്കും.

ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തിൽ രൂപംകൊണ്ട ബേസിംഗ്സ്റ്റോക്ക്, പോർട്സ്മൗത്ത്, സ്വിണ്ടൻ എന്നിവിടങ്ങളിലെ ശിഷ്യർ അവതരിപ്പിക്കുന്ന മെഗാ ചെണ്ടമേളം, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കൽ മെന്റലിസം ഷോ, കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവൻ ദിലീപിന്റെ മിമിക്സ് പരേഡ്, ഡി3, ഡി4 ഉൾപ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്സ് ഓൺ ഡാൻസേഴ്സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്കാരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടും.

സാംസ്കാരിക സായാഹ്നത്തിന്റെ പ്രധാന ആകർഷണമായി വെളിച്ചം തീയറ്റേഴ്സ് അവതരിപ്പിക്കുന്ന സാമൂഹ്യ-സംഗീത-ചരിത്ര നാടകമായ ‘ജീൻവാൽജീൻ’ അരങ്ങേറും. വിശ്വപ്രശസ്ത സാഹിത്യകാരൻ വിക്ടർ ഹ്യൂഗോയുടെ ‘ലെസ് മിസറബിൾസ് ‘എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ നാടകത്തിൽ നിരവധി നാടകങ്ങളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചും സംവിധാനം ചെയ്തും കഴിവ് തെളിയിച്ച ഡോ.അജി പീറ്റർ,  യുകെയിൽ റിലീസ് ചെയ്ത ഷോർട്ട് ഫിലിമുകളിലും,  നാടകങ്ങളിലും മികവാർന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള സി. എ ജോസഫ്, അഭിനേതാക്കൾ എന്ന നിലയിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോണി ജോസഫ്,  സാജു സ്റ്റീഫൻ, ജോബി തോമസ്, സജി കുന്നത്ത്, ദീപ്തി തരംഗ്, ടൈറ്റസ് പുതുശ്ശേരി, ബിനോ  ഫിലിപ്പ്,  ബിനീഷ് അഗസ്റ്റിൻ, ജെസ്‌വിൻ ജോയ്, ജിതിൻ ജോസ്,  നിദിയാ ആൽബർട്ട്,  ബിന്ദു ബിജു, രാജു തോമസ്,  മാസ്റ്റർ ആന്റൻ ബിനോ, ബേബി ഹരിയറ്റ് സജി, എന്നിവരാണ് വേഷമിടുന്നത്.

നാടകത്തിന്റെ അസോസിയേറ്റ് ഡയറക്ടർ- വിൻസെന്റ് പോൾ, ക്രിയേറ്റീവ് കോർഡിനേറ്റർ- സി. എ. ജോസഫ്, ചമയം & മീഡിയ പ്രമോഷൻ- ജോജി തോട്ടത്തിൽ, രംഗസജ്ജീകരണം- സജി കുന്നത്ത്, റെക്കോർഡിംഗ്-ജെസ്‌വിൻ ജോയ്, പശ്ചാത്തല സംഗീതം- ആൽബി മഠത്തിൽ എന്നിവരാണ്

യുകെയിലെ വിവിധ വേദികളിൽ ശ്രദ്ധേയമായ അവതരണശൈലിയിലൂടെ പ്രേക്ഷകപ്രീതി നേടിയ അശ്വതി ഹരീഷും ജോംസി അരുണും പരിപാടിയുടെ അവതാരകരായിരിക്കും.

ഈ അപൂർവ കലാവിരുന്നിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

https://forms.gle/BGe2uZDDfoxUwcJv9

പരിപാടികൾ കൃത്യം 3 പി എം ന് ആരംഭിക്കുന്നതിനാൽ ഉച്ചയ്ക്ക് 2 മണി മുതൽ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ഒരു പരിപാടിയും നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും 3 പി എം ന് മുമ്പായി എത്തിച്ചേരണമെന്നും, സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം:
QMC Auditorium, Cliddesden Road, Basingstoke, RG21 3HF
തീയതി: 2026 ജൂലൈ 12 (ഞായർ)
സമയം: 3.00 pm – 8.00pm.

ചെസ്റ്റർഫീൽഡ് സീറോ മലബാർ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും, മാർത്തോമാശ്ലീഹായുടെയും, അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച ജൂലൈ 5ന് അഘോഷിച്ചു. വൈകുന്നേരം മൂന്നു മണിക്ക് മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യു കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി. തുടർന്ന് ഫാദർ ലിക്സൺ സിറിയക്ക് നേതൃത്വത്തിൽ അഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, ലദിഞ്ഞ്, പ്രദക്ഷീണം, കഴുന്നു നേർച്ച ഉണ്ടായിരുന്നു. തുടർന്ന് മിഷൻ ഡേയുടെ ഭാഗമായി കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികളുണ്ടായിരുന്നു. മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യുവിന്റെ ആ ത്മിയ നേതൃത്വത്തിൽ കൈക്കാരൻന്മാർ,അൽത്താരാ ശുശ്രുഷകർ, ഗായക സംഘം, സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ, വിമൻസ് ഫോറം, വിവിധ ഫാമിലി യൂണിറ്റ്കൾ, സന്നദ്ധ സേവകർ എന്നിവരുടെ നിസ്വാർത്ഥ സേവനവും അക്ഷിണ പരിശ്രമവും തിരുനാൾ വലിയ അനുഗ്രഹമാക്കി മാറ്റാൻ സാധിച്ചു.

ബോസ്റ്റൺ ∙ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുന്ന മത്സരത്തിന് മുഴുവൻ അർജന്റീനൻ റഫറി സംഘത്തെ നിയോഗിച്ച ഫിഫയുടെ തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചു. മുഖ്യ റഫറിയായി ഫകുണ്ടോ ടെല്ലോയും സഹ റഫറിമാരും ഉൾപ്പെടെ മത്സരത്തിലെ പ്രധാന ഒഫിഷ്യൽമാരെല്ലാം അർജന്റീനയിൽ നിന്നുള്ളവരാണെന്നതാണ് വിമർശനങ്ങൾക്ക് കാരണം. ഈ ലോകകപ്പിൽ ആദ്യമായാണ് ഒരു മത്സരത്തിന് മുഴുവൻ ഒഫിഷ്യൽ സംഘവും ഒരേ രാജ്യത്തുനിന്ന് വരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2022 ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപിച്ചതിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും തീരുമാനത്തിനെതിരെ രംഗത്തെത്തി. അർജന്റീന ടൂർണമെന്റിൽ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം നിയമനം സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് വിമർശനം. സാമൂഹിക മാധ്യമങ്ങളിലും ഫിഫക്കെതിരെ പക്ഷപാത ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

അതേസമയം, റഫറി നിയമനം ഫിഫയുടെ നിലവിലെ നടപടിക്രമങ്ങൾക്ക് അനുസൃതമാണെന്നും ഇതുവരെ അനീതിയുണ്ടായെന്നതിന് തെളിവുകളില്ലെന്നും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ടൂർണമെന്റിൽ റഫറിയിങ് സംബന്ധിച്ച വിവാദങ്ങൾ ഇതിനകം തന്നെ ചർച്ചയായ സാഹചര്യത്തിൽ പുതിയ തീരുമാനം കൂടുതൽ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള മത്സരം മാത്രമല്ല, റഫറി നിയമനവും ഇപ്പോൾ ലോക ഫുട്ബോളിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

വാഷിങ്ടൻ∙ ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അമേരിക്ക വീണ്ടും ഇറാനിൽ വ്യാപക വ്യോമാക്രമണം നടത്തി. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായാണ് പുതിയ സൈനിക നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ധാരണ ലംഘിച്ചെന്നും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായ തിരിച്ചടി തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

തെക്കൻ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളും തീരദേശ നിരീക്ഷണ സംവിധാനങ്ങളും മിസൈൽ താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ബന്ദർ അബ്ബാസ്, സിറിക്, ബുഷെർ എന്നിവിടങ്ങളിൽ സ്‌ഫോടനശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമൂസ് കടലിടുക്കിലെ കപ്പൽഗതാഗതത്തെ തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷി കുറയ്ക്കുകയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി.

അതേസമയം, അമേരിക്കൻ നടപടിക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ ആഗോള എണ്ണവിലയിലും കപ്പൽഗതാഗത മേഖലയിലും പ്രത്യാഘാതങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികൾ കൂടുതൽ വഷളാകുമോയെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

ബെർമിംഗ്ഹാമിലെ സീറോ മലബാർ സഭയുടെ കീഴിലുള്ള സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകയിൽ വിശുദ്ധ തോമസ് ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ബെനഡിക്ടിന്റെയും സംയുക്ത തിരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന തിരുനാൾ ശുശ്രൂഷകളിൽ ഇടവകാംഗങ്ങൾക്കൊപ്പം വിശിഷ്ട അതിഥികളും സമീപ ഇടവകകളിൽ നിന്നെത്തിയ അനേകം വിശ്വാസികളും ഭക്തിപൂർവം പങ്കെടുത്തു. വിശുദ്ധ കുർബാന, പ്രത്യേക പ്രാർത്ഥനകൾ, തിരുനാൾ പ്രദക്ഷിണം എന്നിവയിലൂടെ വിശ്വാസികൾ ദൈവാനുഗ്രഹത്തിനായി ഒരുമിച്ച് പ്രാർത്ഥിച്ചു.

ജൂലൈ 3-ന് വൈകിട്ട് 7 മണിക്ക് വിശുദ്ധ തോമസ് ശ്ലീഹായുടെ തിരുനാൾ ദിനാചരണത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ബർമിംഗ്ഹാം അതിരൂപതയുടെ വികാരി ജനറലായ റെവ. ഫാ. കാനൻ ജോനാഥൻ വിസി മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയും തുടർന്ന് നവനാൾ, ലദീഞ്ഞ്, നേർച്ച വിതരണവും നടന്നു.

ജൂലൈ 4-ന് വൈകിട്ട് 6.30-ന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. യൂറോപ്പിലെ സീറോ മലങ്കര സഭയുടെ അപ്പസ്തോലിക് വിസിറ്ററായ ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നവനാൾ, ലദീഞ്ഞ്, നേർച്ച എന്നിവയും ഭക്തിപൂർവം നടന്നു.

ജൂലൈ 5-ന് രാവിലെ 11 മണിക്ക് ആഘോഷപൂർവം അർപ്പിച്ച പൊന്തിഫിക്കൽ റാസയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ വൈദികനായ റവ. ഫാ. മൈക്കിൾ (ടോണി) കൊച്ചേരി മുഖ്യകാർമികത്വം വഹിച്ചു.

ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന തിരുനാൾ ഒരുക്കങ്ങളിൽ എല്ലാ കുടുംബങ്ങളും ആത്മാർത്ഥമായും ആവേശപൂർവമായും പങ്കാളികളായി. നൂറ്റിപ്പന്ത്രണ്ട് പ്രസുദേന്തിമാർ കുടുംബസമേതം തിരുനാളിൽ പങ്കെടുത്തത് ആഘോഷത്തിന് കൂടുതൽ ഭംഗിയും ആത്മീയ ചൈതന്യവും പകർന്നു.

മെൻസ് ഫോറം, വിമൻസ് ഫോറം, യുവജന സംഘടനകൾ, ഫാമിലി യൂണിറ്റുകൾ, വിവിധ കമ്മിറ്റികൾ എന്നിവയുടെ മാതൃകാപരമായ സഹകരണമാണ് തിരുനാളിന്റെ വിജയത്തിന് ശക്തിപകർന്നത്. ജൂലൈ അഞ്ചിന് ആഘോഷപൂർവം അർപ്പിച്ച സമാപന ദിവ്യബലിയോടെയാണ് തിരുനാൾ സമാപിച്ചത്.

തിരുനാളിനോടനുബന്ധിച്ച് നേർച്ചവിരുന്ന്, മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിപ്പ്, ചെണ്ടമേളം, കുട്ടികൾക്കായുള്ള പ്രത്യേക വിനോദപരിപാടികൾ, ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം എന്നിവയും നടന്നു. എല്ലാ പരിപാടികളും വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയും സന്തോഷത്തോടെയും നടന്നു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ എല്ലാ ഇടവകാംഗങ്ങളും പങ്കുചേർന്ന് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവച്ചു.

ഇടവക ഡയറക്ടറും വികാരിയുമായ ഫാ. ഫാൻസോ പത്തിൽ, തിരുനാളിന്റെ വിജയത്തിനായി അശ്രാന്തമായി പ്രവർത്തിച്ച എല്ലാ ഇടവകാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തിരുനാൾ കമ്മിറ്റി കൺവീനർ ജിമ്മി മൂലംകുന്നം നന്ദിപ്രസംഗം നടത്തി. കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, ഫാമിലി യൂണിറ്റുകളുടെ ഭാരവാഹികൾ, മെൻസ് ഫോറം, വിമൻസ് ഫോറം, വിവിധ സംഘടനകളുടെ പ്രവർത്തകർ എന്നിവരോടൊപ്പം തിരുനാളിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ വിശ്വാസികളോടും അദ്ദേഹം ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹവും വിശുദ്ധ തോമസ് ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ബെനഡിക്ടിന്റെയും മാധ്യസ്ഥവും സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകയെ വിശ്വാസത്തിലും ഐക്യത്തിലും സേവനത്തിലും കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിച്ചുകൊണ്ട് എല്ലാ ഇടവകാംഗങ്ങൾക്കും സംഘാടകർ സ്നേഹപൂർവം നന്ദി അറിയിച്ചു.

തിരുനാൾ സംബന്ധമായ ഫോട്ടോ ആൽബം കാണുന്നതിനായി താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/YRWTQsHWvUncaYvm7

സുമേഷൻ പിള്ള

കാർഡിഫ്: കാർഡിഫ് മലയാളി അസോസിയേഷൻ (CMA) സംഘടിപ്പിച്ച യു.കെ. മലയാളി ക്രിക്കറ്റ് ടൂർണമെന്റ് 2026 ജൂലൈ 5-ന് കാർഡിഫിലെ പോണ്ട്കാന്നയിൽ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച കായിക മികവും സൗഹൃദ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.

ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആതിഥേയരായ കാർഡിഫ് മലയാളി അസോസിയേഷൻ (CMA) ടൂർണമെന്റ് ചാമ്പ്യൻമാരായി. ക്യാപ്റ്റൻ ആൽബിൻ സേവ്യർ അസോസിയേഷൻ പ്രസിഡന്റ് ബിജു പോളിൽ നിന്നും വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. കാർഡിഫ് ടസ്ക്കേഴ്സ് റണ്ണേഴ്‌സ്-അപ്പ് സ്ഥാനത്തെത്തി.

വ്യക്തിഗത പുരസ്കാരങ്ങളിൽ, സി.എം.എയുടെ ദീപു സത്യൻ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും, കാർഡിഫ് ടസ്ക്കേഴ്സിന്റെ അബിൻ എബ്രഹാം മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഹർഷ റെഡ്ഡി (CMA) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ടൂർണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഹർഷ റെഡ്ഡി തന്നെ മാൻ ഓഫ് ദ സീരീസ് പുരസ്കാരവും സ്വന്തമാക്കി. കാർഡിഫ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈ ക്രിക്കറ്റ് ടൂർണമെന്റ് കോർഡിനേറ്റ് ചെയ്തത് അസോസിയേഷന്റെ സ്പോർട്സ് സെക്രട്ടറി ബിനു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ്.

ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബിജു പോൾ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്രീ ഫിലിപ്പ് വിജയികൾക്കും വ്യക്തിഗത പുരസ്കാര ജേതാക്കൾക്കും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ട്രഷറർ ബിനോ ആന്റണി, യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, മറ്റ് കമ്മിറ്റി അംഗങ്ങളായ ജോസ് കൊച്ചാപ്പള്ളി, ബോബി കുര്യൻ, സജിതാ ജോബി, സംജോ, സുമേഷ് എന്നിവർ സമാപനസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ടീമുകൾക്കും, സ്പോൺസർമാർക്കും, സന്നദ്ധ പ്രവർത്തകർക്കും, പ്രേക്ഷകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ടൂർണമെന്റ് ഇൻ-ചാർജും സ്പോർട്സ് സെക്രട്ടറിയുമായ ശ്രീ ബിനു കുര്യാക്കോസ് നന്ദി പ്രകാശനം നടത്തി.

“Come, Play, Support & Celebrate Unity” എന്ന സന്ദേശം അർത്ഥവത്താക്കി മലയാളി സമൂഹത്തിന്റെ ഐക്യവും കായിക സൗഹൃദവും വിളിച്ചോതുന്ന ഒരു വേദിയായി ഈ ടൂർണമെന്റ് മാറിയതായി സംഘാടകർ അറിയിച്ചു.

തിരുവനന്തപുരം∙ സംസ്ഥാനത്ത് കനത്ത മഴ തുടരുകയും രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ തുടങ്ങിയവ പ്രഖ്യാപിച്ച സമയക്രമപ്രകാരം തന്നെ നടക്കും. അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വയനാട്ടിൽ കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലാതല കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുമ്പോൾ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളക്കെട്ടും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി അവധി പ്രഖ്യാപിച്ചത്.

മേപ്പാടി∙ വയനാട്ടിലെ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ കാരണങ്ങൾ, നിർമാണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്നത് എന്നിവ പരിശോധിക്കാനാണ് തീരുമാനം. മണ്ണിടിച്ചിലിൽ നിരവധി തൊഴിലാളികൾ കുടുങ്ങുകയും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അതേസമയം, ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിയുടെ തുടർനടപടികൾ വിശദമായ ശാസ്ത്രീയ പഠനങ്ങൾക്കും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനും ശേഷമേ തീരുമാനിക്കൂവെന്ന് സർക്കാർ അറിയിച്ചു. പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ സുരക്ഷ, മണ്ണിടിച്ചിൽ സാധ്യത, പരിസ്ഥിതി ആഘാതം തുടങ്ങിയ വിഷയങ്ങൾ വീണ്ടും വിലയിരുത്തും. കനത്ത മഴയും ഭൂപ്രകൃതിയുടെ ദുർബലതയും ദുരന്തത്തിന് കാരണമായോ എന്നതും അന്വേഷണത്തിന്റെ ഭാഗമാകും.

കോഴിക്കോട്–വയനാട് ബന്ധിപ്പിക്കുന്ന സുപ്രധാന വികസന പദ്ധതിയായ തുരങ്കപാത, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കള്ളാടിയിലെ ദുരന്തത്തെ തുടർന്ന് പദ്ധതിക്കെതിരെ പുതിയ ആശങ്കകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved