വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ അധിക ഫീസ് ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്ക് തിരിച്ചടിയായ ഈ വിധി ഇന്ത്യൻ ഐടി മേഖലയിലും വിദേശ തൊഴിൽ ആഗ്രഹിക്കുന്നവരിലും ആശ്വാസം പകരുന്നതാണ്.
ബോസ്റ്റണിലെ ഫെഡറൽ ജഡ്ജി ലിയോ സോറോക്കിൻ ആണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കിയത്. ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ചേർന്നാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
അമേരിക്കൻ കമ്പനികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ നിയമിക്കാൻ സഹായിക്കുന്ന പ്രധാന സംവിധാനങ്ങളിലൊന്നാണ് എച്ച്-1ബി വിസ. ഇന്ത്യൻ ഐടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യൻ കമ്പനികളും കൂടുതലായി ആശ്രയിക്കുന്ന ഈ വിസ പദ്ധതിയിൽ അധിക സാമ്പത്തിക ഭാരം ഒഴിവാക്കപ്പെട്ടതോടെ ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് ഈ വിധി വലിയ ആശ്വാസമായിരിക്കുകയാണ്.
തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാൻ ധാരണയായി. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും തമ്മിലുള്ള ചർച്ചയിലാണ് ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി പിന്നീട് വിപുലീകരിക്കാനുള്ള തീരുമാനം ഉണ്ടായത്.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള സർവീസുകളിലും ദീർഘദൂര ബസുകളിലും തുടക്കത്തിൽ തന്നെ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ഓർഡിനറി ബസുകളിലേക്ക് പരിമിതപ്പെടുത്തിയത്. ആദ്യ 100 ദിവസത്തെ യാത്രാ രീതികളും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തിയ ശേഷം രണ്ടാം ഘട്ടത്തിൽ മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കും.
സൗജന്യ യാത്രാ പദ്ധതിയിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം സർക്കാർ തന്നെ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി സർവീസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാലും പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. നഷ്ടപരിഹാരത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതും സാമ്പത്തിക ആഘാതം പഠിക്കുന്നതിനുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർണായക മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ 134 പ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള കരാറുകൾ, ബാങ്ക് രേഖകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, വീണയുടെ ഐടി റിട്ടേൺസ് അടക്കമുള്ള നിർണായക വിവരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചതും അന്വേഷണ ഏജൻസിക്ക് അനുകൂലമായി മാറി. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് തുടർ അന്വേഷണ നടപടികൾ ശക്തമാക്കാൻ ഇഡി ലക്ഷ്യമിടുന്നത്.
രേഖകൾ കൈമാറുന്നതിനെ സിഎംആർഎൽ ശക്തമായി എതിർത്തെങ്കിലും അന്വേഷണ ആവശ്യങ്ങൾക്ക് ഇഡിക്ക് രേഖകൾ നൽകുന്നതിൽ തെറ്റില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വാദങ്ങൾ തള്ളിയത്. നേരത്തെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളും കോടതി തള്ളിയ സാഹചര്യത്തിൽ, കേസിൽ ഇത് വീണ്ടും സിഎംആർഎല്ലിന് നിയമപരമായ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

ടെൽഫോർഡ്: കാസർഗോഡ് ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയായ ആന്റണി തോമസിന്റെ മൃതസംസ്കാരം മെയ് 30ന് ടെലിഫോർഡിൽ വച്ച് നടത്തപ്പെട്ടു. മൃതസംസ്കാര പ്രാർത്ഥനകൾ രാവിലെ 10 മണി മുതൽ ഔർ ലേഡി ഓഫ് ദി റോസറി & സൈന്റ്റ് ലുക്ക് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രാർത്ഥനകൾക്ക് ശേഷം 12.30ന് ടെലിഫോർഡ് ക്രീമറ്റോറിയത്തിൽ വച്ച് ശവദാഹം നടന്നു. ആന്റണിയുടെ ദഹനശേഷിപ്പുകൾ ടെൽഫോർഡിലെ വെല്ലിങ്ടൺ സെമിത്തേരിയിൽ ജൂൺ 2ന് അടക്കം ചെയ്തു.

പള്ളിയിൽ വച്ച് നടന്ന മൃതസംസ്കാര ശുശ്രുഷക്ക് ബഹുമാനപ്പെട്ട ജോർജ് ചേലക്കൽ അച്ചൻ നേതൃത്വം നൽകി. ഫാദർ. രവി ബോസ്കോ, ഫാദർ. ഫ്രാൻസിസ് എന്നിവർ സഹകാർമികർ ആയിരുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ സുഹൃത്തിനെ അവസാനവട്ടം കാണുവാൻ വേണ്ടി ആന്റണിയുടെ സ്വദേശമായ മണ്ഡപം – ചിറ്റാരിക്കാൽ പ്രദേശത്തുനിന്നും യുകെയിൽ കുടിയേറിപ്പാർത്ത ധാരാളം സുഹൃത്തുക്കൾ ആന്റണിയുടെ അന്ത്യയാത്ര വേളയിൽ സന്നിഹിതരായിരുന്നു. യുക്മക്ക് വേണ്ടി യുക്മ നാഷണൽ സെക്രട്ടറി ശ്രീ ജയകുമാർ നായർ റീത്തു സമർപ്പിക്കുകയും, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. യുക്മക്ക് വേണ്ടി നാഷണൽ കമ്മിറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിൻ കാർഡിഫ്, മിഡ്ലാൻഡ്സ് റീജിയണൽ ട്രഷറർ ശ്രീ. പോൾ ജോസഫ്, വെനെസ്ഫീൽഡ് അസോസിയേഷൻ യുക്മ പ്രതിനിധി ശ്രീ ജിബു ജേക്കബ്, ശ്രോപ്ഷെയർ അസോസിയേഷൻ യുക്മ പ്രതിനിധി ശ്രീ. ജേമിഷ് എന്നിവരും സന്നിഹിതരായിരുന്നു. ആന്റണിയുടെ 1981 SSLC ബാച്ചിനെ പ്രതിനിധീകരിച്ചുകൊണ്ട് ലൂട്ടനിലെ ശ്രീ ജോസഫ് ഇളയാനിതോട്ടം റീത്ത് സമർപ്പിക്കുകയും അവരുടെ കഴിഞ്ഞകാല സ്മരണകൾ ഓർമിപ്പിക്കുകയും യൂകെയിലെ ആറുമാസക്കാല ജീവിതം കഴിഞ് ഇനി ഒരിക്കലും തിരികെ വരില്ല എന്ന യാഥാർഥ്യം മനസിലാക്കാൻ ശ്രമിക്കുന്ന നാട്ടിലെ സഹപാടികൾക്ക് വേണ്ടിയും കൂടി അകാലത്തിൽ പൊലിഞ്ഞു പോയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ജോസഫ് ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. എന്നന്നേക്കുമായി യാത്രയാകുന്ന പ്രിയ സുഹൃത്തിനെ സ്നേഹം അറിയിക്കാൻ എത്തിയിരുന്ന ചിറ്റാരിക്കാൽ – മണ്ഡപം ദേശവാസികൾക്ക് വേണ്ടിയും യുകെയിലെ ചിറ്റാരിക്കാൽ സംഗമം യൂണിറ്റിന് വേണ്ടിയും കൂടി ശ്രീ ബെന്നി അഗസ്റ്റിൻ കിഴക്കേൽ പ്രിയ സുഹൃത്തിന്റെ ആത്മശാന്തിക്കായി ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മൃതസംസ്കാര പ്രാർത്ഥനകൾക്ക് ശേഷം ആന്റണിയുടെ മകൻ ആൽബിൻ ആന്റണി, സ്വന്തം പിതാവിന് അന്ത്യയാത്ര മൊഴി നൽകുന്ന അവസരത്തിൽ അവിടെ എത്തിയ എല്ലാ സുഹൃത്തുകൾക്കും നാട്ടുകാർക്കും സ്നേഹവും നന്ദിയും അറിയിച്ചു.

ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻറെ അടുത്ത് മാർച്ച് 22 ന് ഭാര്യ ജോളിയുമായി വന്നതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് മെയ് നാലിന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്.

ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു അപ്ലിക്കേഷൻ സ്പെഷ്യലിസ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ. ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ.

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രെഷറർ ഷീജോ വര്ഗീസ്, വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം, യുക്മ ദേശീയസമിതി അംഗം ജോർജ് തോമസ്, മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, സെക്രെട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, ശ്രോപ്ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി വിഷ്ണു വിമൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേർന്നിരുന്നു.

തിരുവനന്തപുരം: ബന്ധുനിയമന വിവാദം കടുത്ത രാഷ്ട്രീയ ചർച്ചയായി മാറുന്നതിനിടെ വൈദ്യുത മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് സഹോദരീ ഭർത്താവായ ബെന്നി തോമസ് രാജിവെച്ചു. കെ.പി.സി.സി. യോഗത്തിനുള്ളിൽ തന്നെ വിഷയത്തിൽ വിമർശനമുയർന്നതും പൊതുവികാരം ശക്തമായതുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ സമൂഹമാധ്യമ കുറിപ്പിലൂടെ മന്ത്രിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർത്തി. കഴിഞ്ഞ 30 വർഷത്തിനിടെ അടുത്ത ബന്ധുക്കൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചുവെന്നാരോപിച്ച് ‘അനധികൃത നിയമനങ്ങളുടെ ട്രാക്ക് റെക്കോഡ്’ എന്ന പേരിൽ പട്ടികയും അദ്ദേഹം പുറത്തുവിട്ടു. മന്ത്രിയുടെ മകൾക്ക് മെഡിക്കൽ പ്രവേശനത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവും ഇതിലുണ്ടായിരുന്നു.
അതേസമയം, ബെന്നി തോമസിന്റെ നിയമനം ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ദീർഘകാല രാഷ്ട്രീയ-സംഘടനാ പ്രവർത്തന പരിചയം പരിഗണിച്ചാണെന്നും കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു. ജില്ലാ തലത്തിൽ കോൺഗ്രസിന്റെ സജീവ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസിനെ നിയമിച്ചതിനെ പ്രതിരോധിച്ചിരുന്ന ഡി.സി.സി. നേതൃത്വത്തിനും രാജി രാഷ്ട്രീയമായി തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ വ്യാപക മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത സംഘർഷാവസ്ഥ രൂപപ്പെട്ടു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈലുകൾ പ്രയോഗിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളും മേഖലയിലെ സൈനിക ഇടപെടലുകളും തന്നെയാണ് ഈ നടപടിക്ക് കാരണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മാസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുമെന്ന ആശങ്ക ശക്തമായി.
ഇറാനിൽ നിന്ന് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കിയിരിക്കുകയാണ്. വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈൽ വേധ സംവിധാനങ്ങളും പൂർണ സജ്ജമാക്കിയതായാണ് വിവരം. അതേസമയം മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി അമേരിക്കൻ സേന പശ്ചിമേഷ്യയിലുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾക്കും നാവിക സാന്നിധ്യത്തിനും അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേലിനെതിരായ നടപടികൾക്കൊപ്പം അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമാകാമെന്ന മുന്നറിയിപ്പ് ഇറാൻ ഉയർത്തിയതോടെ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിച്ചു. ഗാസ, ലബനൻ, സിറിയ എന്നിവ ഉൾപ്പെടുന്ന മേഖലകളിൽ ഇതിനകം തന്നെ ഉയർന്നിരിക്കുന്ന സൈനിക സംഘർഷങ്ങൾക്ക് പുതിയ സംഭവവികാസങ്ങൾ കൂടുതൽ സങ്കീർണത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വരും മണിക്കൂറുകളിലും ദിവസങ്ങളിലുമായി പശ്ചിമേഷ്യയിൽ വലിയ സൈനിക നീക്കങ്ങൾക്കും തിരിച്ചടികൾക്കും സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷം വ്യാപിക്കുകയാണെങ്കിൽ ആഗോള സുരക്ഷാ സാഹചര്യത്തിലും എണ്ണ വിപണിയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.
കൊച്ചി: കണ്ണീരിൽ മുങ്ങി പറവൂർ ചിറ്റേത്തുകര. മലയാളികളുടെ പ്രിയ നടൻ സലിംകുമാറിന് ജന്മനാടിന്റെ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് രാവിലെ മുതൽ വീട്ടുമുറ്റത്തും പരിസര പ്രദേശങ്ങളിലും എത്തിച്ചേർന്നത്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകൾ നടന്നത്. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും സാധാരണക്കാരും സിനിമാപ്രേമികളും ദൂരെദൂരങ്ങളിൽ നിന്നെത്തിയതോടെ പ്രദേശം മുഴുവൻ വികാരനിർഭരമായ കാഴ്ചകൾക്കാണ് സാക്ഷിയായത്.
അവസാന നിമിഷങ്ങളിലും ജനപ്രവാഹം നിലച്ചില്ല. വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തിയവരെ നിയന്ത്രിക്കാൻ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നാട്ടുകാരും ഏറെ പാടുപെട്ടു. ചടങ്ങുകൾ ആരംഭിച്ചതോടെ മകൻ ചന്തു പൊട്ടിക്കരഞ്ഞത് കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്നവരും കണ്ണീർ തുടയ്ക്കുന്ന കാഴ്ചയായിരുന്നു. ചന്തുവും ആരോമലും ചേർന്ന് പിതാവിന് അവസാന ചുംബനം നൽകിയപ്പോൾ ഭാര്യ സുനിതയും വികാരഭരിതയായി. തുടർന്ന് ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. ജീവിതം മുഴുവൻ ചിരിപ്പിച്ച കലാകാരന് മുന്നിൽ കുടുംബത്തിന്റെ കണ്ണീരും ജനങ്ങളുടെ സ്നേഹവും ഒന്നിച്ച നിമിഷങ്ങളായിരുന്നു അവ.
മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, സിനിമാലോകത്തെ സഹപ്രവർത്തകർ, താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് അവസാന യാത്രയിൽ പങ്കുചേർന്നത്. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളോ പരമ്പരാഗത ആചാരങ്ങളോ ഇല്ലാതെയായിരുന്നു സംസ്കാരം നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നതുൾപ്പെടെയുള്ള ചടങ്ങുകൾ വേണ്ടെന്നും അദ്ദേഹം മുൻപേ നിർദേശിച്ചിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാള സിനിമയെ ചിരിപ്പിച്ച കലാകാരന് ഒടുവിൽ കണ്ണീരോടെയായിരുന്നു നാടിന്റെ വിട.
തിരുവനന്തപുരം: കാലവർഷക്കാറ്റ് ശക്തമായതോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. ഉയർന്ന ലെവലിൽ കാലവർഷ കാറ്റ് സജീവമായ സാഹചര്യത്തിൽ മലയോര മേഖലകൾ ഉൾപ്പെടെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ മുതൽ അതിശക്തമായ മഴവരെ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ-മധ്യ ജില്ലകളിലും മഴ ശക്തമാകുമെന്ന സൂചനയാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മഴയുടെ വ്യാപ്തി കൂടുതൽ വടക്കൻ ജില്ലകളിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ എട്ടിന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വീണ്ടും അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോൾ, മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
ജൂൺ ഒൻപതിന് വടക്കൻ ജില്ലകളിൽ മഴ ശക്തി പ്രാപിക്കുമെന്നും തെക്കൻ ജില്ലകളിൽ മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ജൂൺ പത്ത്, പതിനൊന്ന് തീയതികളോടെ സംസ്ഥാനത്ത് മഴയുടെ തീവ്രത പൊതുവെ കുറയുമെന്നാണ് പ്രതീക്ഷ. കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്.
സലിം കുമാറിനെ നഷ്ടപ്പെട്ടത് ഒരു ചലച്ചിത്ര താരത്തെയല്ല, സ്വന്തം കൂടപ്പിറപ്പിനെയാണെന്ന് വി ഡി സതീശൻ. പറവൂരിന്റെ മണ്ണിനെയും മനുഷ്യരെയും പ്രതിനിധീകരിച്ച പച്ചയായ മനുഷ്യരൂപമായിരുന്നു സലിം കുമാറെന്നും അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്നും സതീശൻ പറഞ്ഞു.
അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന പൊതുപരിപാടിയിലെ ക്ഷീണിച്ച മുഖത്തെ ചിരി ഇപ്പോഴും മനസിലുണ്ടെന്നും, തന്റെ വിജയങ്ങളിലും രാഷ്ട്രീയ യാത്രകളിലും സലിം കുമാർ എന്നും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. കുടുംബാംഗത്തെപ്പോലെ ചേർത്ത് പിടിച്ച ഒരാളെ നഷ്ടപ്പെട്ട വേദന വാക്കുകളിൽ പറയാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
ഹാസ്യം മാത്രമല്ല, കരയിപ്പിക്കുന്ന കഥാപാത്രങ്ങളും അനായാസം അവതരിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ എന്ന് വി ഡി സതീശൻ പറഞ്ഞു. എല്ലാവരെയും ജീവിതം മുഴുവൻ ചിരിപ്പിച്ച കലാകാരൻ ഇപ്പോൾ കണ്ണീരിലാഴ്ത്തിയാണ് യാത്രയായതെന്നും, സലിം കുമാർ എന്ന അതുല്യ കലാകാരൻ ഓർമ്മകളിലൂടെ എന്നും ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനമാനങ്ങൾക്കായി നിലപാടുകൾ മറച്ചുവയ്ക്കാതെ, വിശ്വസിച്ച രാഷ്ട്രീയവും അഭിപ്രായങ്ങളും തുറന്ന് പറഞ്ഞ വ്യക്തിയായിരുന്നു സലിം കുമാർ എന്നും വി ഡി സതീശൻ പറഞ്ഞു. ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും നിന്ന് ഉയർന്ന് ദേശീയ പുരസ്കാരങ്ങളിലേക്കും അന്താരാഷ്ട്ര ശ്രദ്ധയിലേക്കും എത്തിയ അദ്ദേഹത്തിന്റെ ജീവിതം പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.