ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രതിഷേധം വീണ്ടും ശക്തമായി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പ്രതിഷേധ കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതോടെയാണ് സമരം പുതിയ ഘട്ടത്തിലേക്ക് കടന്നത്.
പ്രതിഷേധക്കാരെ പാർലമെന്റിലേക്കുള്ള മാർച്ചിൽ നിന്ന് തടയാൻ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതായും കണ്ണീർവാതകവും ലാത്തിച്ചാർജും ഉപയോഗിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ജന്തർ മന്തർ മേഖലയിലും സമീപ പ്രദേശങ്ങളിലും സംഘർഷാവസ്ഥ നിലനിന്നു.
അതേസമയം, സമരനേതാക്കളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ കൂടിക്കാഴ്ച നടത്തി ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് അറിയിച്ചത് പ്രതിഷേധത്തിന് പുതിയ രാഷ്ട്രീയ പ്രാധാന്യം നൽകി. വിദ്യാഭ്യാസ രംഗത്തെ അഴിമതിയും പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളും പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.
രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലയെ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷൻ വജ്ര’യുടെ ഭാഗമായി ഏകദേശം 1000 കോടി രൂപ വിലമതിക്കുന്ന 12 കോടി ട്രമഡോൾ ഗുളികകൾ പിടിച്ചെടുത്ത കേസിൽ മലയാളി സൂത്രധാരരെന്ന് സംശയിക്കുന്ന രണ്ടുപേരെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വേദനസംഹാരിയായി ഉപയോഗിക്കുന്ന ട്രമഡോൾ ലഹരിമരുന്നായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക അന്വേഷണത്തിനിടെ നിർണായക അറസ്റ്റ് നടന്നത്.
അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ പ്രകാരം, രാജ്യത്തിനകത്തും വിദേശത്തുമുള്ള ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധം പുലർത്തിയാണ് പ്രതികൾ പ്രവർത്തിച്ചിരുന്നത്. വൻതോതിൽ ഗുളികകൾ ശേഖരിച്ച് വിവിധ മാർഗങ്ങളിലൂടെ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുന്ന ശൃംഖലയുടെ ഏകോപനത്തിൽ ഇവർക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പിടിച്ചെടുത്ത ട്രമഡോൾ ശേഖരം അടുത്തകാലത്ത് രാജ്യത്ത് കണ്ടെത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ലഹരി മരുന്ന് കടത്ത് സംഘങ്ങളുമായുള്ള ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പ്രധാന ഭാഗമാണ്. ലഹരിമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ നിർണായക മുന്നേറ്റമായാണ് ഈ നടപടിയെ അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
‘മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം എന്നും, പാപം നിമിത്തംവിശുദ്ധി നഷ്ടപ്പെട്ട് ഭവനങ്ങൾ നശിക്കുമെന്നും’ പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് . ഭവനങ്ങളിൽ പരിശുദ്ധ അമ്മക്ക് നൽകേണ്ട സ്ഥാനവും ബഹുമാനവും ഉദ്ബോധിപ്പിച്ച ആന്റണി അച്ചൻ പാപം ചെയ്തത് നിമിത്തം ഏദന്തോട്ടത്തിൽ നിന്ന് ദൈവം ആദിമാതാപിതാക്കളെ പുറത്താക്കിയ കാര്യം ഓർമ്മിപ്പിച്ചു.വാത്സിങ്ഹാം തീർത്ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയ മരിയൻ പ്രഭാഷണം നടത്തുകയായിരുന്നു സഭാ പണ്ഡിതനും കൂടിയായ റവ.ഡോ .ആന്റണി ചുണ്ടെലിക്കാട്ട് . ദൈവ ഹിതം അനുസരിച്ച് സർവ്വതും ഉപേക്ഷിച്ചെത്തിയ അബ്രഹാമിനെ ദൈവം പുതിയ ദേശവും ഭവനവും വാഗ്ദാനം നൽകി കൽപ്പനകൾ കൊടുത്ത് വാഗ്ദത്ത ഭൂമിയിലേക്ക് ജനതയെ നയിക്കുവാൻ അയക്കുന്നതാണ് പിന്നീട് കാണുക.’

‘പുതിയ നിയമത്തിൽ മനുഷ്യനു നഷ്ടപ്പെട്ട സ്വർഗ്ഗീയ ഭവനം വീണ്ടെടുക്കാനായി ദൈവം സ്വപുത്രനെ ഭൂമിയിലേക്ക് അയക്കുവാൻ തീരുമാനിക്കുകയും പരിശുദ്ധ മറിയത്തിന്റെ ഉദരത്തിൽ വസിക്കുവാനുള്ള വിശുദ്ധ ഭവനം ഒരുക്കുകയുമായിരുന്നു. മനുഷ്യരക്ഷയുടെ ചരിത്രത്തിൽ മറിയത്തിന്റെ ഈ ദൗത്യം അതുല്യമാണ്. ദൈവപുത്രന് മാനുഷിക ശരീരം നൽകി ദൈവത്തിന്റെ വാസസ്ഥലമായിത്തീർന്ന മറിയം, വിശ്വസ്തരുടെ ആത്മീയ അമ്മയായി സഭ ആദരിക്കുന്നു. ‘കാൽവരിയിലെ ചിന്തയും’ ഇക്കാര്യം അടിവരയിട്ടു പറയുന്നു’.

മനുഷ്യരുടെ ആവശ്യങ്ങൾ എല്ലാ തലങ്ങളിലും മനസ്സിലാക്കി സ്വപുത്രന്റെ ശ്രദ്ധയിൽ എത്തിക്കുകയും, അനുഗ്രഹദായകമാക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മ അനുഗ്രഹങ്ങളുടെ പറുദീസയാണ്. പരിശുദ്ധ മറിയത്തിന്റെ മാതൃസ്നേഹം വിശ്വാസത്തിന് ശക്തിയും, ഹൃദയത്തിന് സമാധാനവും, ജീവിതത്തിന് പ്രത്യാശയും പകരുന്ന ആത്മീയ അത്താണിയാണ്. മാതൃപരിപാലനത്തിലും, മാധ്യസ്ഥത്തിലും ആശ്രയിച്ച് ക്രിസ്തുവിനോട് കൂടുതൽ ചേർന്ന് നിൽക്കുകയും, പാപത്തെ അതിജീവിച്ച്, നഷ്ടപ്പെട്ട സ്വർഗ്ഗഭവനത്തിലേക്കുള്ള യാത്രയിൽ സ്ഥിരതയോടെ മുന്നേറുകയും ചെയ്യാം എന്ന് ആന്റണി അച്ചൻ തീർത്ഥാടകരോട് ആഹ്വാനം ചെയ്തു.

അപ്പച്ചൻ കണ്ണഞ്ചിറ
നൈർമ്മലത്തിലേക്കും, വിശുദ്ധിയിലേക്കുമുള്ള ഏക മാർഗ്ഗം തിരുവചനമാണെന്നു മാർ സ്രാമ്പിക്കൽ പിതാവ്. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും, വചനം കേൾക്കുകയും, വിശ്വസിക്കുകയും, ഉൾക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയിൽ പൂരിതയായതെന്നും പിതാവ് ഓർമ്മിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ സന്ദർശനവും സാന്നിദ്ധ്യവും മാതാവിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഭവനങ്ങൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയും എന്നും എലീശാ പുണ്യവതിയുടെ ഭവനം സന്ദർശനത്തിൽ അടക്കം അക്കാര്യം വിശുദ്ധ ഗ്രൻഥം പ്രതിപാദിക്കുന്നുണ്ടെന്നും പിതാവ് ഓർമ്മിപ്പെടുത്തി. വാത്സിങ്ഹാം തീർത്ഥാടനത്തിൽ പരിശുദ്ധ കുർബ്ബാന മദ്ധ്യേ തിരുന്നാൾ സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.

മനുഷ്യ കുലത്തിന്റെ നവീകരണത്തിനും രക്ഷക്കുമായി ദൈവം സ്വപുത്രനെ അയച്ചപ്പോൾ, സ്വന്തം ഉദരം വാസസ്ഥലമായി നൽകിയ പരിശുദ്ധ അമ്മ ജീവിക്കുന്ന സക്രാരിയാണ്. പരിശുദ്ധ അമ്മയെ സ്വന്തം മാതാവായി അംഗീകരിക്കാത്ത ഒരു വ്യക്തിക്കും സമാധാനവും സ്വസ്ഥതയും ലഭിക്കില്ല എന്നും, കാൽവരിയിൽ കുരിശിൽ കിടന്നുകൊണ്ട് ഇതാ നിന്റെ അമ്മയെന്ന് പറഞ്ഞുകൊണ്ട് തന്റെ രക്ഷാകര ദൗത്യം പൂർത്തിയാക്കുമ്പോൾ അമ്മയെന്ന ആശ്രയമാണ് ദൈവം നമ്മൾക്ക് നൽകിയതെന്നും പിതാവ് പറഞ്ഞു.

പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ, ദൈവീക അനുഗ്രഹ വർഷമാണ് രൂപതയിൽ കാണുവാൻ കഴിയുന്നത്. സീറോമലബാർ സഭാ മക്കൾക്കായി എൺപതോളം വൈദികരുടെ അജപാലന സേവനം നൽകുവാൻ ഇന്ന് കഴിയുന്നുവെന്ന് പിതാവ് നന്ദി പുരസ്സരം ഓർമ്മിച്ചു. വൈദീക പട്ടം സ്വീകരിച്ച് സ്വന്തമായി രണ്ടു വൈദികർ രൂപതക്കുണ്ടായതിലും, സമർപ്പിത ജീവിതം തെരഞ്ഞെടുത്ത് രൂപതയിൽ സേവനം ചെയ്യുവാൻ പുതുതലമുറയിലെ സിസ്റ്ററിനെ ലഭിച്ചതും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സംരക്ഷണവുമാണെന്നും ദൈവത്തിന്റെ കരുതലുമാണെന്നും പിതാവ് നന്ദിയോടെ ഓർമ്മിച്ചു.


അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ഇംഗ്ളണ്ടിലെ നസ്രത്തിൽ സംഘടിപ്പിച്ച തീർത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വാത്സിങ്ഹാം തീർത്ഥാടനത്തിന്റെ പത്താം വാർഷികത്തിൽ, പുണ്യ സന്നിധിയിൽ ഒഴുകിയെത്തിയ ആയിരങ്ങളായ മാതൃഭക്തർ തീർത്ത ജനസാഗരം, മനം നിറയെ മാതൃസ്നേഹം പുൽകിയാണ് തിരിച്ചു പോയത്. പ്രതികൂല കാലാവസ്ഥയെ പ്രാർത്ഥനയിലും മാതൃ സംരക്ഷണത്തിലും പ്രസന്നമാക്കിയ അത്ഭുത അടയാളങ്ങൾക്കും വാത്സിങ്ഹാം സാക്ഷിയായി.

തീർത്ഥാടന തിരുക്കർമ്മൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ സപ്രാ പ്രാർത്ഥനയോടെ ആരംഭമായി. തുടർന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു നടത്തിയ ആരാധനയിലും അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. ആരാധനക്ക് ശേഷം രൂപതയുടെ പ്രോട്ടോ സെഞ്ചുലോസ്, റവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നൽകിയ മരിയൻ സന്ദേശം മാതൃഭക്തി പ്രഘോഷണവും വിശ്വാസദീപ്തവുമായി. തിരുന്നാൾ കൊടിയേറ്റത്തിനു ശേഷം പ്രസുദേന്തിവാഴ്ച നടന്നു.
രൂപതയുടെ നാനാ ഭാഗത്തു നിന്നും ഒഴുകിയെത്തിയ വൻ ജനാവലി തങ്ങളുടെ മിഷൻ ബാനറുകളുടെ പിന്നിൽ അണിനിരന്ന്, മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടെയും, അകമ്പടിയോടെ വിശുദ്ധരുടെ രൂപങ്ങളുമേന്തി ഭക്ത്യാദരപൂർവ്വം തിരുന്നാൾ പ്രദക്ഷിണം നടത്തി. ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ വിശ്വാസ പാരമ്പര്യങ്ങളുടെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും രണ്ടു മൈലോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര തീർത്ഥാടകരാണ് അനുഗ്രഹങ്ങളുടെ പറുദീസയിൽ ഈ വർഷം എത്തിച്ചേർന്നത്. പ്രദക്ഷിണത്തിന്റെ ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ തിരുസ്വരൂപവുമേന്തി ആതിഥേയരായ കേംബ്രിഡ്ജ് റീജൻ സീറോമലബാർ സംഘവും, അതിന്റെ പിന്നിൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് അഭിവന്ദ്യ പിതാവും വൈദികരും പങ്കുചേർന്നു.

വാത്സിങ്ങാമിലെ കത്തോലിക്കാ നാഷണൽ തീർത്ഥാടന ബസിലിക്കയുടെ റെക്ടർ മോൺസിഞ്ഞോർ റോബർട്ട് ബില്ലിംഗ് ഏവർക്കും ഹൃദ്യമായ സ്വാഗതമരുളി. പൗരോഹിത്യ ജൂബിലിയുടെ നിറവിലായിരുന്ന റെക്ടർ മോൺസിഞ്ഞോർ റോബെർട്ട് ബില്ലിങ്ങിന് ബൊക്കെ നൽകിയും, ഷാൾ അണിയിച്ചും അഭിവന്ദ്യ പിതാവ് സനേഹോഷ്മളമായ ആശംസയും അനുമോദാനവും നേരുകയായിരുന്നു.

ആഷ്ഫോർഡ് വി. സൈമൺ സ്റ്റോക്ക് കത്തോലിക്കാ ചർച്ച് വികാരിയും, എപ്പാർക്കി വിമൻസ്ഫോറം , ചർച്ച് കൊയർ എന്നിവയുടെ ചെയർമാനുമായ ഫാ. ജോസ് അഞ്ചനാനിയിൽ അച്ചന്റെ ജന്മദിനത്തിൽ, ബൊക്കെ നൽകികൊണ്ടു സ്രാമ്പിക്കൽ പിതാവ് ആശംസകൾ നേർന്നു.
പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആൻറണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ ബസിലിക്കയുടെ റെക്ടർ അടക്കം വൈദികർക്കും വോളണ്ടിയേഴ്സിനും തീർത്ഥാടകർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ആരംഭിച്ച ആഘോഷപൂർവ്വമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസുവ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ജോ മാത്യു, വാത്സിങ്ങ്ഹാം തീർത്ഥാടന കമ്മിറ്റി കോർഡിനേറ്റർ ഫാ ജിനു മുണ്ടുനടക്കൽ അടക്കം രൂപതയിലെ നാല്പതോളം വൈദികർ സഹകാർമ്മികരായി അർപ്പിച്ച ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി പുണ്യ സന്നിധേയത്തിൽ ആത്മീയ വിരുന്നും, അനുഗ്രഹദായകവുമായി.

ആഘോഷമായ തിരുന്നാൾ പരിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വാൽസിംഗ്ഹാം പിൽഗ്രിമേജ് തിരുന്നാൾ കമ്മിറ്റി കോർഡിനേറ്ററും , സീറോമലബാർ ഇടവക വികാരിയുമായ ഫാ. ജിനു മുണ്ടുനടക്കൽ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു. സീറോമലബാർ രൂപത യുടെ വാൽസിംഗ്ഹാം തീർത്ഥാടനം ഏറ്റവും വിജയപ്രദവും, അനുഗ്രഹദായകവും, സുഗമമായും നടത്തുന്നതിൽ നേതൃത്വം വഹിച്ച ഫാ. ജിനു മുണ്ടുനടക്കലിനെയും, കേംബ്രിഡ്ജ് റീജൻ സീറോമലബാർ ടീമിനെയും അഭിവന്ദ്യ പിതാവ് പ്രത്യേകം പ്രശംസിക്കുകയും, നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.

ബിജു കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ തിരുന്നാൾ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ ആത്മീയവും സ്വർഗ്ഗീയവുമായ അനുഭൂതി പകർന്നു. പരിശുദ്ധ അമ്മയെ വണങ്ങി പ്രാർത്ഥനകൾ സമർപ്പിച്ചും, നേർച്ചകാഴ്ച്ചകൾ സ്വീകരിച്ചും, മാതൃസ്നേഹം ആവോളം നുകർന്നതിനും ശേഷമാണ് വിശ്വാസികൾ സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.
ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തോലിക്ക ചര്‍ച്ചില്‍ ആറു കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. ഈ വർഷം 27 ഓളം കുട്ടികള്‍ പഠിച്ച് ഒരുങ്ങിയെങ്കിലും 21 കുട്ടികള്‍ നാട്ടിലാണ് ആദ്യകുര്‍ബാന സ്വീകരിക്കുന്നത്.
മനോഹരമായി അലങ്കരിച്ച ദേവാലയത്തില്‍ കുരുന്നുകള്‍ ഈശോയെ ആദ്യമായി നാവില്‍ രുചിച്ചറിഞ്ഞു.
എസ്എംസിസി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിൻ്റേയും സ്വിന്ഡന് മിഷൻ കോഡിനേറ്റർ ഫാ ജെയിൻ പുളിക്കലിൻ്റെയും നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

രണ്ടു പേര് കണ്‍ഫര്‍മേഷനും സ്വീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളും വിശ്വാസ സമൂഹവും ചേര്‍ന്ന് കുരുന്നുകളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ സന്തോഷം പങ്കുവച്ചുകൊണ്ട് കേക്കു മുറിച്ചു. വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുരുന്നുകള്‍ക്ക് കൊന്തയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി.
ദേവാലയത്തില്‍ ക്വയര്‍ മനോഹരമായി ഗാനങ്ങള്‍ ആലപിച്ചു. ട്രസ്റ്റിമാരായ ബിജു തോമസ്, ബില്‍ജി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്.കുര്‍ബാന മദ്ധ്യേ ഫാ ജെയ്ന്‍ തന്റെ സന്ദേശത്തില്‍ വിശുദ്ധ കുര്‍ബാനയെ കുറിച്ചും വിശുദ്ധ കുമ്പസാരത്തിന്റെ മഹത്വത്തെ കുറിച്ചും ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് കുമ്പസാരത്തിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഉദ്ബോധിപ്പിച്ചു.ആദ്യ കുര്‍ബാനയ്ക്ക് കുട്ടികളെ ഒരുക്കിയ ഷീബ അളിയത്ത്, സെബാസ്റ്റ്യന്‍ ജോസഫ്, ജെസിക്കാ സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു
ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് ആശംസ നേര്‍ന്ന് ആശിര്‍വദിച്ചുകൊണ്ടാണ് ഏവരും മടങ്ങിയത്.

സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. ഇതുവരെ 200 രൂപയായിരുന്ന താങ്ങുവിലയാണ് 50 രൂപ വർധിപ്പിച്ചത്. ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം ജൂലൈ 3 മുതൽ നൽകിയ ബില്ലുകൾക്ക് പുതിയ നിരക്ക് ബാധകമാകും. ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
റബ്ബർ കൃഷിയുടെ ഉൽപാദനച്ചെലവ് ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യം കർഷകരും റബ്ബർ ഉൽപാദക സംഘടനകളും ഏറെ നാളായി ഉന്നയിച്ചുവരികയായിരുന്നു. വളം, തൊഴിലാളി വേതനം, ടാപ്പിങ് ചെലവ് തുടങ്ങിയവ വർധിച്ചതോടെ ചെറുകിട കർഷകർ പ്രതിസന്ധി നേരിട്ടിരുന്നു. മധ്യകേരളത്തിലും മലയോര മേഖലയിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗമായ റബ്ബർ കൃഷിക്ക് ഈ തീരുമാനം വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ സ്വാഭാവിക റബ്ബർ ഉൽപാദനത്തിന്റെ വലിയ പങ്കും കേരളത്തിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ റബ്ബർ വിലയിലെ മാറ്റങ്ങൾ സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്നു. വിപണിവിലയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ സർക്കാർ ഉറപ്പു നൽകുന്ന താങ്ങുവില കർഷകർക്ക് കൂടുതൽ സുരക്ഷ നൽകുമെന്നാണ് പ്രതീക്ഷ. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ റബ്ബർ കൃഷിയിൽ തുടരാൻ കൂടുതൽ ആത്മവിശ്വാസം ലഭിക്കുമെന്നും കർഷക സംഘടനകൾ പ്രതികരിച്ചു.
യുക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കാസർകോട് സ്വദേശിയായ ഇന്ത്യൻ നാവികനും മരിച്ചവരിൽ ഉൾപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ഗിനിയ-ബിസൗ പതാകയുമായി സഞ്ചരിച്ചിരുന്ന ‘ഗോൾഡൻ ലിയോ’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ധാന്യവുമായി പുറപ്പെട്ട കപ്പലിന് നേരെ മൂന്ന് ക്രൂയിസ് മിസൈലുകൾ പതിച്ചതിനെ തുടർന്ന് കപ്പലിൽ വൻ തീപിടിത്തമുണ്ടായി.
മരിച്ചവരിൽ ഇന്ത്യ, സിറിയ, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരും ഉൾപ്പെടുന്നു. ആക്രമണസമയത്ത് കപ്പലിലുണ്ടായിരുന്ന 17 പേരിൽ എട്ടുപേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. യുക്രെയ്ൻ അധികൃതർ ഇതിനെ സാധാരണ ചരക്കുകപ്പലിനെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് ആരോപിച്ചപ്പോൾ, കറുത്തകടൽ മേഖലയിലെ സമുദ്രഗതാഗതത്തിന് നേരെയുള്ള ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് ഒഡേസ മേഖലയിലെ തുറമുഖങ്ങൾക്കും കപ്പലുകൾക്കുമെതിരെ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്.
റഷ്യ–യുക്രെയ്ൻ യുദ്ധം നാലാം വർഷം പിന്നിടുമ്പോഴും കറുത്തകടൽ മേഖലയിലെ വ്യാപാരക്കപ്പൽ ഗതാഗതം വലിയ ഭീഷണി നേരിടുകയാണ്. ധാന്യ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഒഡേസയിൽ നടന്ന ഈ ആക്രമണം ആഗോള ഭക്ഷ്യവിതരണ ശൃംഖലയെക്കുറിച്ചും ആശങ്ക ഉയർത്തിയിട്ടുണ്ട്. മലയാളി നാവികന്റെ മരണവാർത്ത കാസർകോട് സ്വദേശികളെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഉക്രെയ്നിലെ ഇന്ത്യൻ ദൗത്യവും ഇടപെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2026 ഫിഫ ലോകകപ്പ് ഫൈനൽ കാണാനെത്തിയപ്പോൾ സ്റ്റേഡിയത്തിൽ നിന്ന് ഉയർന്ന പ്രതിഷേധമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സ്പെയിൻ – അർജന്റീന ഫൈനലിനിടെ ട്രംപ് വമ്പൻ സ്വീകരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരുടെ ഭാഗത്ത് നിന്ന് കൂവലും പ്രതിഷേധവുമാണ് ഉണ്ടായത്. മത്സരം കാണാനെത്തിയ സ്പാനിഷ്, അർജന്റീന ആരാധകർ രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരേ സ്വരത്തിൽ പ്രതിഷേധിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മത്സരശേഷം നടന്ന മെഡൽ വിതരണ ചടങ്ങിനായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പം ട്രംപ് മൈതാനത്തിറങ്ങിയപ്പോഴാണ് പ്രതിഷേധം ശക്തമായത്. സ്പെയിൻ 1-0ന് അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടിയതിന് പിന്നാലെ താരങ്ങൾക്ക് മെഡലുകൾ സമ്മാനിക്കുന്നതിനിടെ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂവലുകൾ ഉയർന്നു. ട്രംപിന്റെ ദൃശ്യങ്ങൾ വൻ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴും സമാന പ്രതികരണമാണ് ഉണ്ടായത്. ചടങ്ങിനിടെ ട്രംപ് ഏറെ നേരം വേദിയിൽ തുടരാൻ ശ്രമിച്ചതും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.
അതേസമയം, അധികസമയത്തിൽ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെയാണ് സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ രണ്ടാം കിരീട നേട്ടമായിരുന്നു ഇത്. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ടെത്തിയെങ്കിലും കിരീടപ്പോരാട്ടത്തിൽ പിഴച്ചു. എന്നാൽ മത്സരഫലത്തിനൊപ്പം ട്രംപിനെതിരായ പ്രതിഷേധവും ട്രോഫി വിതരണ ചടങ്ങിലെ സംഭവവികാസങ്ങളും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ലോകകപ്പ് കിരീടം നിലനിർത്താമെന്ന പ്രതീക്ഷയുമായി ഫൈനലിൽ ഇറങ്ങിയ അർജന്റീനയ്ക്ക് സ്പെയിനിനോട് അധികസമയത്ത് 1-0ന് തോറ്റ് നിരാശയോടെ മടങ്ങേണ്ടിവന്നു. നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസിന്റെ ഗോളാണ് സ്പെയിനിന് കിരീടം സമ്മാനിച്ചത്. ഇതോടെ 2022ലെ നേട്ടം ആവർത്തിക്കാനെന്ന അർജന്റീനയുടെ സ്വപ്നവും അവസാനിച്ചു.
ടൂർണമെന്റിലുടനീളം ടീമിനെ മുന്നോട്ട് നയിച്ച ലയണൽ മെസിയെ സ്പാനിഷ് പ്രതിരോധം ഫൈനലിൽ ഫലപ്രദമായി തടഞ്ഞു. മത്സരത്തിൽ അർജന്റീനയ്ക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. അധികസമയത്ത് എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതും ടീമിന് തിരിച്ചടിയായി. സ്പെയിൻ തുടർച്ചയായി സമ്മർദം ചെലുത്തിയപ്പോൾ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒടുവിൽ ടോറസിന്റെ ഗോളിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു.
അവസാന വിസിൽ മുഴങ്ങിയതോടെ മെസിയും സഹതാരങ്ങളും നിരാശയിൽ മുങ്ങി. റണ്ണറപ്പ് മെഡൽ ഏറ്റുവാങ്ങിയ ശേഷം കണ്ണീരോടെ നിൽക്കുന്ന മെസിയുടെ ദൃശ്യങ്ങൾ ആരാധകരെ വേദനിപ്പിച്ചു. തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന സൂചന മുമ്പ് നൽകിയിരുന്ന 39-കാരനായ മെസിക്ക് കിരീടത്തോടെ വിടപറയാനുള്ള അവസരമാണ് നഷ്ടമായത്. ബ്യൂണസ് ഐറസിലടക്കം അർജന്റീനയിലുടനീളം ആരാധകർ ദുഃഖത്തോടെ ഫൈനൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ, സ്പെയിൻ പുതിയ ലോകചാമ്പ്യൻമാരായി ആഘോഷത്തിലായി.