Latest News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം 13,000 കിലോമീറ്ററിലധികം യാത്ര പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന മൂന്നംഗ സംഘം ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയുടെ അവസാനഘട്ടത്തിലാണ്. സെപ്റ്റംബർ 12 ശനിയാഴ്ചയോടെ കേരളത്തിൽ തിരിച്ചെത്തുമെന്ന് യാത്രയ്ക്ക് നേതൃത്വം നൽകുന്ന സി.പി. മോഹനൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.


കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം അമൃത്സറിലെ ജാലിയൻവാലാബാഗ്, ഗോൾഡൻ ടെംപിൾ, അട്ടാരി–വാഗാ അതിർത്തി, പഹൽഗാം, ശ്രീനഗറിലെ ദാൽ തടാകം, മുഗൾ ഗാർഡൻ, ശങ്കരാചാര്യ മന്ദിർ, ഖാർദുങ് ലാ, പാങ്ങോങ് തടാകം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചരിത്രവും ജനജീവിതവും സംസ്കാരവും അടുത്തറിയുന്നതിനൊപ്പം യാത്രയിലുടനീളം വ്യത്യസ്ത ഭൂപ്രകൃതികളും ജീവിതരീതികളും സംഘം അനുഭവിച്ചറിഞ്ഞു.

ഉത്തരാഖണ്ഡിലെ യാത്രയും സംഘത്തിന്റെ ഭാരതപര്യടനത്തിലെ പ്രധാന അനുഭവങ്ങളിലൊന്നായിരുന്നു. കേദാർനാഥ് മന്ദിർ, ബദ്രിനാഥ് മന്ദിർ, ഗംഗോത്രി, യമുനോത്രി തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം ഹരിദ്വാറിലെയും ഋഷികേശിലെയും ആത്മീയ–സാംസ്കാരിക പൈതൃകവും അടുത്തറിഞ്ഞു. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിലെ പ്രകൃതിഭംഗിയും തീർഥാടന സംസ്കാരവും നേരിൽ അനുഭവിച്ചറിഞ്ഞത് യാത്രയ്ക്ക് വേറിട്ട അനുഭവമായി.

യാത്രയുടെ ഭാഗമായി ഡൽഹിയിലെ റെഡ് ഫോർട്ട്, കുത്തുബ്മിനാർ, ജുമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ്, കർത്തവ്യപഥ്, രാഷ്ട്രപതി ഭവൻ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. മുഗൾകാല പൈതൃകവും സ്വാതന്ത്ര്യസമര ചരിത്രവും ആധുനിക ഇന്ത്യയുടെ ഭരണകേന്ദ്രവും ഒരേ നഗരത്തിൽ അടുത്തറിയാൻ കഴിഞ്ഞത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. രാത്രിയിൽ ദേശീയപതാകയുടെ നിറങ്ങളിൽ പ്രകാശിച്ച ഇന്ത്യാ ഗേറ്റും കർത്തവ്യപഥും സംഘത്തിന്റെ യാത്രയിലെ വേറിട്ട കാഴ്ചയായി. ആഗ്രയിലെ ലോകപ്രശസ്ത താജ്മഹലും സംഘം സന്ദർശിച്ചു. മുഗൾ വാസ്തുവിദ്യയുടെ വിസ്മയമായി അറിയപ്പെടുന്ന താജ്മഹൽ നേരിൽ കാണാനായത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി.

ആദ്യം യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന നേപ്പാൾ സന്ദർശനം വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കാരണം റദ്ദാക്കുകയായിരുന്നു. ഇതിന് പുറമെ ഇറാൻ സന്ദർശിക്കാനും സംഘം പദ്ധതിയിട്ടിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ യാത്ര സാധ്യമായില്ല. യാത്രയിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഇന്ത്യയിലെ പരമാവധി പ്രദേശങ്ങൾ സന്ദർശിച്ച് യാത്ര പൂർത്തിയാക്കുകയെന്ന ലക്ഷ്യവുമായി സംഘം മുന്നോട്ട് പോവുകയായിരുന്നു.

ഓഗസ്റ്റ് 9-ന് പായിപ്പാട്ടിൽ നിന്ന് ആരംഭിച്ച യാത്രയാണ് 13,000 കിലോമീറ്ററിലധികം പിന്നിട്ട് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിയും ജനജീവിതവും നേരിട്ടറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ഭാരതപര്യടനം. ശനിയാഴ്ച കേരളത്തിലെത്തുന്നതോടെ ആഴ്ചകളോളം നീണ്ട ഈ ദീർഘയാത്രയ്ക്ക് സമാപനമാകും.

കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് (എജി) കൈമാറി. കത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും നിയമവശങ്ങളും പരിശോധിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക.

കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമോ, എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം എജി സർക്കാരിന് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

ഇ.ഡി. നൽകിയ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ സർക്കാരിന് നിയമപരമായ ബാധ്യതയില്ലെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഇ.ഡി. കത്തിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങളിൽ കേസെടുക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ പിണറായി വിജയനടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും സർക്കാർ വിലയിരുത്തുന്നു.

തിരുവനന്തപുരം: മലയിൻകീഴിന് സമീപം പൊറ്റയിൽ ഒന്നരവയസ്സുകാരിയായ മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ മലയിൻകീഴ് പൊലീസ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

മെഡിക്കൽ റെപ്രസന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധുക്കളായ രണ്ട് മുത്തശ്ശിമാരുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് കുഞ്ഞുമായി കിടപ്പുമുറിയിൽ കയറിയ ക്രിസ്റ്റി വാതിൽ അടച്ചശേഷമാണ് കൃത്യം നടത്തിയതെന്നാണ് വിവരം. ഏറെനേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് മുത്തശ്ശി ജസിന്ത വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്രിസ്റ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണോ കൊലയ്ക്ക് പിന്നിലെന്നും ക്രിസ്റ്റിക്ക് പ്രസവാനന്തര വിഷാദമോ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം തുടരുകയാണ്.

സൗത്താംപ്ടൺ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷവും ഇരുപതാം വാർഷികവും സംയുക്തമായി വിക്കാം വില്ലേജ് ഹാളില്‍ സെപ്റ്റംബർ അഞ്ചാം തീയതി നടത്തപ്പെട്ടു. ആഘോഷങ്ങൾക്ക് ബേസിംഗ് സ്റ്റോക്കിന്റെയും ഡീൻ ബോറോ കൗൺസിലിന്റെയും ഡെപ്യൂട്ടി മേയറും മലയാളിയുമായ സജീഷ് റ്റോം മുഖ്യാതിഥി ആയിരുന്നു. സ്വാഗതമരുളിയ മാസ് പ്രസിഡന്റ് ഷെല്ലി കുര്യൻ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാള ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ഊന്നി പറയുകയുണ്ടായി.

വർണ്ണാഭമായ ഓണപ്പൂക്കളവും മാവേലിയും ചെണ്ട മേളവും തിരുവാതിരക്കളിയും നൃത്തനൃത്യങ്ങളും ഗാനാലാപനങ്ങളും സ്കിറ്റുകൾ കൊണ്ടും ഇരുപതു വർഷത്തെ സൗത്താംപ്ടൺ മലയാളി സമൂഹത്തിന്റെ പ്രതാപവും പ്രതിഭയും ഒത്തൊരുമയും പരസ്പരമുള്ള സ്നേഹവും പ്രകടമാക്കുന്നതായിരുന്നു ഓണാഘോഷ പരിപാടികൾ.

2025-2026 അസ്സോസിയേഷന്റെ കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് ഷെല്ലി കുര്യൻ വൈസ് പ്രസിഡന്റ് സുരേഷ് പി. കമൽ സെക്രട്ടറി ലീജി വർഗീസ് ജോയിന്റ് സെക്രട്ടറി ലിയാ തോമസ് ട്രഷറർ ഫെബിൻ ജോർജ്ജ് ആർട്സ് കോർടിനേറ്റർ സ്റ്റോയി തൃശ്ശൂക്കാരൻ സ്പോർട്സ് കോർടിനേറ്ററുമാരായ ജോയി ജോർജ്ജ് സോബർട് മാത്യു ഫുഡ് കോർടിനേറ്റർ സന്തോഷ് വാസു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2003 മുതൽ സൗത്താംപ്ടണിലേക്ക് കുടിയേറിപ്പാർത്ത മലയാളികൾ ഒന്നുപോലെ ഓണസദ്യയും കലാപരിപാടികളും ആസ്വദിക്കുകയും കുടുംബാംഗങ്ങൾ പരസ്പരം പരിചയം പുതുക്കുകയും ചെയ്യുന്ന ഒരു സംഗമ വേദിയാണ് സൗത്താംപ്ടൺ മലയാളിയെ സംബന്ധിച്ച് ഓണാഘോഷം.

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ കാര്യങ്ങളും പരിശോധിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂടുതൽ രേഖകൾ ശേഖരിക്കാനും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാനും നിയമപരമായ നടപടികൾക്ക് തുടക്കം കുറിക്കാനുമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതെന്ന് എസ്ഐടി അറിയിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനും രേഖകൾ പരിശോധിക്കാനും എസ്ഐടി നടപടികൾ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് തുടരുന്നതിനിടെ കേരളത്തിന് ആശ്വാസമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്. ഇതിന്റെ സ്വാധീനത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.

സെപ്റ്റംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ ചൂടും വരൾച്ചാസമാന സാഹചര്യങ്ങളും തുടരുന്നതിനിടെയാണ് മഴ സജീവമാകുമെന്ന പ്രവചനം എത്തുന്നത്. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിൽ ലഭിക്കുന്ന മഴ നിലവിലെ മഴക്കുറവിന് എത്രത്തോളം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

ഹേവർഹിൽ: ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച ഓണാഘോഷം 2026 സെപ്റ്റംബർ 5-ന് രാവിലെ 10 മണി മുതൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷപൂർവം നടന്നു. HMA അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ മുന്നൂറിലധികം പേർ ആഘോഷത്തിൽ പങ്കുചേർന്നു.

കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, UUKMA ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഹേവർഹിൽ ടൗൺ കൗൺസിൽ മേയർ ലോറ മില്ലർ-ജോൺസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മെഗാ തിരുവാതിരയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചത് ആഘോഷത്തിന് കേരളീയ പാരമ്പര്യത്തിന്റെ മനോഹാരിത പകർന്നു. തുടർന്ന് വിവിധ പ്രായത്തിലുള്ള കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്ത-കലാപരിപാടികൾ അരങ്ങേറി.

ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ആവേശകരമായ വടംവലി മത്സരം. Loyalty Insurance & Mortgage-നെ പ്രതിനിധീകരിച്ച് അബ്രഹാം ലൂക്കോസ് സ്പോൺസർ ചെയ്ത പുതിയ വടം HMAയ്ക്ക് ഔദ്യോഗികമായി കൈമാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ആവേശത്തോടെ വടംവലിയിൽ പങ്കെടുത്തു. ജയപരാജയങ്ങൾക്കപ്പുറം സൗഹൃദവും സഹകരണവും കൂട്ടായ്മയും നിറഞ്ഞ മത്സരമായി വടംവലി മാറി.

ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു വിഭവസമൃദ്ധമായ ഓണസദ്യ. പപ്പടം, പഴം, പായസം ഉൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങളോടുകൂടിയ രുചികരമായ സദ്യ പങ്കെടുത്തവർക്ക് നാട്ടിലെ ഓണത്തിന്റെ ഓർമകൾ സമ്മാനിച്ചു.

വൈകുന്നേരം പ്രശസ്ത ഹാസ്യതാരങ്ങളായ ബിനു അടിമാലി, പോൾസൺ കൂത്താട്ടുകുളം, തങ്കച്ചൻ വിതുര എന്നിവരും പ്രമുഖ ഗായകരും ചേർന്നൊരുക്കിയ മെഗാ കോമഡി–മ്യൂസിക്കൽ സ്റ്റേജ് ഷോ ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. ചിരിയും സംഗീതവും നിറഞ്ഞ കലാപ്രകടനങ്ങൾ സദസ്സിനെ ഏറെ ആസ്വദിപ്പിച്ചു.

HMA പ്രസിഡന്റ് നോബി ജേക്കബ്, സെക്രട്ടറി ഗോവിന്ദ് ബാലഗോപാൽ, ട്രഷറർ ഷിബു ജോൺ, ഷാലി വിവിയൻ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വോളന്റിയർമാരും ചേർന്നാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

കേരളത്തിന്റെ സമ്പന്നമായ ഓണപ്പാരമ്പര്യവും പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷമായി HMA ഓണാഘോഷം 2026 മാറി. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അവിസ്മരണീയമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെസ്റ്റർ: കോതമംഗലം രൂപതാ വൈദികൻ ബഹുമാനപ്പെട്ട ജെയിംസ് ഏഴാനിക്കാട്ടച്ചന്റെ ഇളയ സഹോദരി ജെമ്മയുടെ ഭർത്താവ് ജോഷി ജെയിംസ് ചിറക്കൽ ഇംഗ്ലണ്ടിൽ അന്തരിച്ചു. ഏറെക്കാലം അബുദാബിയിലെ അലൈൻ മേഖലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മൂന്ന് വർഷം മുൻപാണ് കുടുംബത്തോടൊപ്പം യുകെയിലെ ചെസ്റ്ററിൽ എത്തിയത്. അലൈൻ മലയാളികൾക്കിടയിൽ ഏറെ പരിചിതരായിരുന്ന ജോഷിയും ജെമ്മയും ചെസ്റ്ററിലെത്തിയ ശേഷവും മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അപ്രതീക്ഷിതമായി കണ്ടെത്തിയ ബ്രെയിൻ ട്യൂമറാണ് മരണകാരണം. ജോഷിയുടെ ആകസ്മിക വേർപാട് ചെസ്റ്ററിലെ മലയാളി സമൂഹത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ് .

ജോഷിയുടെ ഭൗതികശരീരം സെപ്റ്റംബർ 12 ശനിയാഴ്ച ചെസ്റ്ററിലെ സെന്റ് കൊളംബാസ് ചർച്ചിൽ (Plas Newton Lane, Chester, CH2 1SA) പൊതുദർശനത്തിന് എത്തിക്കും. രാവിലെ 11.30ന് മൃതദേഹം പള്ളിയിൽ എത്തിച്ചേരും. 12.15ന് വിശുദ്ധ കുർബാനയും പ്രാർഥനാ ചടങ്ങുകളും നടക്കും. സംസ്കാര ചടങ്ങുകൾ പിന്നീട് നാട്ടിൽ നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത് .

ജോഷി ജെയിംസ് ചിറക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം കോടതി നിർദേശപ്രകാരം പൊലീസ് സാന്നിധ്യത്തിൽ സംസ്‌കരിച്ചു. ചെങ്ങന്നൂർ സ്വദേശി ശരത്ചന്ദ്രൻ ഉണ്ണിത്താൻ (73) ആണ് കലാപത്തിൽ കൊല്ലപ്പെട്ടത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു.

ഏഴുപതിറ്റാണ്ടിലേറെ പ്രായമുള്ള ശരത്ചന്ദ്രൻ നാലു പതിറ്റാണ്ടായി ചെന്നൈയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കഞ്ചാവ് കൈവശം വച്ചെന്ന കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് നെഗോമ്പോ ജയിലിൽ കഴിയുന്നതിനിടെയാണ് കലാപമുണ്ടായത്.

ജയിലിലുണ്ടായ സംഘർഷത്തിൽ 22 തടവുകാരും 10 ഉദ്യോഗസ്ഥരുമടക്കം 32 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കോടതി നിർദേശത്തെ തുടർന്നാണ് ശരത്ചന്ദ്രന്റെ മൃതദേഹം പൊലീസ് സുരക്ഷയിൽ സംസ്‌കരിച്ചതെന്നും ചടങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധികൾ പങ്കെടുത്തതായും ശ്രീലങ്കൻ അധികൃതർ അറിയിച്ചു.

മലപ്പുറം: ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പ് പുറത്തായതോടെ തിരുനാവായയിലെ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. കൊടയ്ക്കലിലെ ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അടച്ചുപൂട്ടിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും അവകാശപ്പെട്ടായിരുന്നു ഇവിടെ ചികിത്സയെന്ന പേരിലുള്ള പ്രവർത്തനം.

ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. നാലുമാസം മുമ്പ് ആരംഭിച്ച കേന്ദ്രത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരുന്നു തുടക്കത്തിൽ പ്രവർത്തനം; പിന്നീട് വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. സ്പീക്കർ ബോക്‌സിലൂടെ അറബിയും ഉറുദുവും സംസാരിക്കുകയും മുഖംമൂടി ധരിച്ചയാളെ ജിന്നായി അവതരിപ്പിക്കുകയും ചെയ്താണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഏത്തപ്പഴം 1000 രൂപ മുതൽ 2500 രൂപ വരെ ലേലം വിളിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.

പഴത്തിന്റെ തൊലി കളയാതെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് ‘അത്ഭുതം’ എന്ന പേരിൽ അവതരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും തട്ടിപ്പിന്റെ രീതി പുറത്താകുകയും ചെയ്തതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി കേന്ദ്രം പൂട്ടിച്ചത്. സംഭവത്തിൽ തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved