പേരാമ്പ്ര: ചെറുവണ്ണൂരിൽ കത്തിനശിച്ച കാറിനുള്ളിൽ ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവായി സി.സി.ടി.വി. ദൃശ്യങ്ങൾ. സംഭവദിവസം വൈകിട്ട് പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്ന് വെളുത്ത കാനിൽ പെട്രോൾ വാങ്ങി നടന്നു മടങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യത്തിലുള്ളത് സോനയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കാറിന്റെ ഉൾവശം മാത്രമാണ് തീയിൽ നശിച്ചതെന്നും എൻജിൻ ഭാഗത്തേക്കോ ഡീസൽ ടാങ്കിലേക്കോ തീ പടർന്നിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. കാറിനുള്ളിൽ നിന്ന് പെട്രോൾ കൊണ്ടുവന്ന ബാഗിന്റെ അവശിഷ്ടങ്ങളും ഫൊറൻസിക് സംഘം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ സോനയുടെ ശരീരത്തിൽ പെട്രോളിന്റെ സാന്നിധ്യവും കണ്ടെത്തിയതോടെ സോന തന്നെയാണോ തീ കൊളുത്തിയതെന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സോനയും രജിൻലാലും ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വിവാഹശേഷം മാനസിക പീഡനം ഉണ്ടായിരുന്നുവെന്നും രജിൻലാലിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം സോന പങ്കുവെച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിന് പിന്നിൽ ആത്മഹത്യയോ കുടുംബപ്രശ്നങ്ങളോ ആണോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പൂർണ ടേം എം.എൽ.എയായി പ്രവർത്തിച്ച പരിചയം തനിക്കില്ലെന്ന തോന്നലാകാം നേതൃത്വത്തിന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷ സ്നേഹത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കുവേണ്ടി പിന്തുണ അറിയിച്ച മതമേലധ്യക്ഷന്മാർക്കും നേതാക്കൾക്കും നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കമാൻഡിനെതിരെ ചില മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ചില കാര്യങ്ങൾ പിന്നീട് പറയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി തനിക്കു വലിയ സ്നേഹവും കരുതലും കാണിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിനും ചില ആശങ്കകൾ ഉണ്ടായിരിക്കാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മന്ത്രിപദം അനിവാര്യമല്ലെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി അല്ലെങ്കിലും അതേ ആത്മാർഥതയോടെ പൊതുപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അറിയിച്ചു. “സ്ഥാനത്തേക്കാൾ ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ് വലുത്” എന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദന സംഭവത്തിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അഞ്ച് ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഗൺമാന്മാരും മർദിച്ചുവെന്നായിരുന്നു ആരോപണം. നിലവിൽ ആലപ്പുഴ എം.എൽ.എയായ എ.ഡി. തോമസിനും മറ്റ് പ്രവർത്തകർക്കുമാണ് അന്ന് മർദനമേറ്റത്. സംഭവത്തെ അന്ന് “രക്ഷാപ്രവർത്തനം” എന്നാണ് സർക്കാർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു കേസിലെ പുനരന്വേഷണം. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംസ്ഥാന പോലീസ് മേധാവിയും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അന്വേഷണസംഘ രൂപീകരണ നടപടികൾ പൂർത്തിയായത്.
ബിനു ജോർജ്
എയ്ൽസ്ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ൽസ്ഫോഡിൽ മെയ് 23 ശനിയാഴ്ച നടത്തുന്ന ഒൻപതാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
മെയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേർച്ച സ്വീകരണം, തുടർന്ന് 11.30 ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും. 1.15 ന് പ്രസുദേന്തി വാഴ്ച, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്ൽസ്ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും മെൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാല, ടീ, കോഫീ കൗണ്ടറുകൾ, ഭക്തസാധനങ്ങളുടെ സ്റ്റാൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/pJZLd5RoNP4pQ61X9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343
Address of the Venue: The Friars, Aylesford, Kent, ME20 7BX
സംസ്ഥാന മന്ത്രിസഭയിലെ വകുപ്പുവിഭജനം വീണ്ടും അനിശ്ചിതത്വത്തിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റിട്ടും ഔദ്യോഗിക വിജ്ഞാപനം വൈകുന്നതിന് പിന്നിൽ ഫിഷറീസ് വകുപ്പ് സംബന്ധിച്ചുള്ള തർക്കമാണ് പ്രധാന കാരണം. ഉന്നത വിദ്യാഭ്യാസ വകുപ്പിനൊപ്പം ഫിഷറീസും വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ലത്തീൻ സഭയുടെ അതൃപ്തിയും വിഷയത്തെ കൂടുതൽ സങ്കീർണമാക്കി. ഫിഷറീസ് വകുപ്പ് കടലോര സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന നേതാവിനാകണമെന്ന ആവശ്യമാണ് സഭ ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ഫിഷറീസ് ലീഗിന് നൽകിയാൽ കോൺഗ്രസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലനിർത്താനാകുമോയെന്ന ആശങ്കയും ശക്തമായി. ഷിബു ബേബി ജോണിന് ഫിഷറീസ് നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് മാറ്റേണ്ടി വരുമെന്ന സാധ്യതയും പരിഗണനയിലാണ്.
അതേസമയം, മറ്റ് വകുപ്പുകളെയും ചൊല്ലി മുന്നണിക്കകത്ത് ചർച്ചകൾ തുടരുന്നു. ജലവിഭവ വകുപ്പിനൊപ്പം രജിസ്ട്രേഷനും വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പ് വേണ്ടെന്ന കെ. മുരളീധരന്റെ നിലപാടിനെ തുടർന്ന് അദ്ദേഹത്തിന് ആരോഗ്യ വകുപ്പ് നൽകാനാണ് ധാരണ. ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന എ.പി. അനിൽകുമാറിന് വൈദ്യുതി വകുപ്പ് ലഭിക്കാനിടയുണ്ടെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷ വിമർശനത്തിന് വിധേയരായി. പിണറായിയുടെ ‘ഡാഷ് മോൻ’ പ്രയോഗം പാർട്ടിക്ക് തിരിച്ചടിയായെന്നും ഗോവിന്ദന്റെ ശരീരഭാഷ പാർട്ടി സെക്രട്ടറിക്കു യോജിച്ചതല്ലെന്നുമാണ് യോഗത്തിൽ ഉയർന്ന വിമർശനം.
ജനങ്ങളിൽ പാർട്ടിക്കെതിരായ വികാരം ശക്തമായത് നേതൃത്വം തിരിച്ചറിഞ്ഞില്ലെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതും എ.കെ. ബാലന്റെ ചില പ്രസ്താവനകളും ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രതികൂല സ്വാധീനം ഉണ്ടാക്കിയെന്ന വിലയിരുത്തലും ഉയർന്നു. യുവ നേതാക്കളുടെ സമീപനത്തെയും ചിലർ വിമർശിച്ചു.
സ്ഥാനാർഥി നിർണയത്തിലും ജില്ലാ നേതൃത്വത്തിനും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന വിമർശനവും ശക്തമായി. ജി. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴയിലും കുട്ടനാട്ടിലും പാർട്ടിക്ക് അനുകൂല സാഹചര്യം നഷ്ടമായതിൽ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
കണ്ണൂരിൽ വിവാഹദിനത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ സ്വദേശിയും ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനുമായ ഷിബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയായിരുന്നു ദുരന്തം.
വിവാഹവുമായി ബന്ധപ്പെട്ട വിരുന്ന് ഞായറാഴ്ച രാത്രി വീട്ടിൽ നടന്നിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും മടങ്ങിയതിനു ശേഷം ഷിബിന് ഒരു ഫോൺ കോൾ ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോയ ഷിബിൻ വാതിൽ അടച്ചിരുന്നു.
ഇന്ന് പുലർച്ചെ വിവാഹ ഫോട്ടോഷൂട്ടിനായി വിളിക്കാനെത്തിയ വീട്ടുകാർ മുറിയിലെ ശുചിമുറിയിൽ ഷിബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭരതന്റെയും ഷീബയുടെയും മകനായ ഷിബിന് അഭിഷ എന്ന സഹോദരിയുണ്ട്.
തിരുവനന്തപുരം: പുതിയ നിയമസഭയുടെ പ്രത്യേക സമ്മേളനം മെയ് 21 മുതൽ ചേരാനായി ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയും മെയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും നടത്താനാണ് തീരുമാനം.
അമ്പലപ്പുഴ എംഎൽഎയും മുൻമന്ത്രിയുമായ ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് മെയ് 29-ന് നയപ്രഖ്യാപന പ്രസംഗം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ നിരവധി ക്ഷേമപദ്ധതികളെ കുറിച്ച് വി.ഡി. സതീശൻ സൂചന നൽകി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, ആശ വർക്കർമാർക്കുള്ള പ്രത്യേക പാക്കേജ് എന്നിവ ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയായ കെൻ്റിൽ ക്രിക്കറ്റിൻ്റെ വസന്തകാലം വിരിയിക്കാൻ ഗില്ലിംഗ്ഹാം വാരിയേഴ്സ് ഒരുക്കുന്ന ആറാമത് സജി മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ്, ഈ ക്രിക്കറ്റ് മാമാങ്കം ഭക്ഷണമേളയാക്കാൻ പത്തിരി റെസ്റ്റോറൻ്റും !
യുകെയിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവ്വം കാത്തിരിയ്ക്കുന്ന സജി മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ് കെൻ്റിലെ അപ്ചർച്ച് ക്രിക്കറ്റ് ക്ലബിൽ വച്ച് നടക്കുന്നു. ആവേശോജ്വലമായ മത്സരങ്ങൾകൊണ്ട് മലയാളി ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നെഞ്ചോട് ചേർത്ത ക്രിക്കറ്റ് ടൂർണമെൻ്റ് ഇക്കുറി മെയ് 24, 25 തിയതികളിലാണ് നടക്കുന്നത്.
ഒരേ സമയം രണ്ടു വേദികളിലായി തീ പാറുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 14 ടീമുകളാണ് എത്തുന്നത്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് സജി മെമ്മോറിയൽ ട്രോഫിയും £1001 കാഷ്സ പ്രൈസും സമ്മാനമായി ലഭിയ്ക്കുമ്പോൾ രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 451 പൗണ്ടും ട്രോഫിയുമാണ് ലഭിക്കുന്നത്. ഒപ്പം
ബെസ്ററ് ബാറ്റ്സ്മാൻ , ബെസ്ററ് ബൗളർ , ബെസ്ററ് പ്ലെയർ എന്നിങ്ങനെ നിരവധി ആകർഷണങ്ങളായ സമ്മാനങ്ങളൊരുക്കിയാണ് ഗില്ലിംഗ്ഹാം വാരിയേഴ്സ് ഒരുക്കുന്ന ആറാമത് സജി മെമ്മോറിയൽ ടൂർണമെൻ്റ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിയ്ക്കുന്നത്.
മത്സരങ്ങൾ നടക്കുന്ന രണ്ടു ദിവസങ്ങളിലും പത്തിരി റെസ്റ്റോറൻ്റ് ഒരുക്കുന്ന രുചികരമായ വിഭവങ്ങൾ മുഴുവൻ സമയവും ലഭ്യമാകുന്നതാണ്.
റോമി കുര്യാക്കോസ്
ചെസ്റ്റർ: നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ 13 -ാംമുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തിൽ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോൺഗ്രസ് പ്രവർത്തകരും യു ഡി എഫ് അനുഭാവികളും ആഘോഷത്തിൽ പങ്കുചേർന്നത്.

ആഘോഷ പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററിൽ നടന്ന ചടങ്ങിൽ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ യൂണിറ്റ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. നിയുക്ത യൂണിറ്റ് പ്രസിഡന്റ് ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു. നിയുക്ത ജനറൽ സെക്രട്ടറി ജിനീഷ് കുളത്തിനാൽ, വിനോയ് വർഗീസ്, സുബിൻ കൊറ്റത്തിൽ, ബിജു മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അതേസമയം, ബ്ലാക്ക്പൂൾ യൂണിറ്റിന്റെ നേതൃത്വത്തിലും യു ഡി എഫ് തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിബീഷ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഡിജോ ജോൺ, നിബു മാത്യു, റോബി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് പ്രവാസി മലയാളികൾ നൽകിയ പിന്തുണ വലിയ ശക്തിയാണെന്നും, കോൺഗ്രസ് പ്രസ്ഥാനത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ പ്രവാസി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും നേതാക്കൾ വ്യക്തമാക്കി.