Latest News

കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യ ചെയ്ത ദീപകിന്റെ കുടുംബം സംഭവത്തിൽ നീതി തേടി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു. ബസിൽ യാത്രയ്ക്കിടെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. വിഷയം ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ കുടുംബത്തിന് ഉറപ്പു നൽകി. കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ജോലിയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച തിരക്കേറിയ ബസിൽ യാത്ര ചെയ്യുമ്പോഴാണ് യുവതി വീഡിയോ എടുത്തതും പിന്നീട് അത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ വലിയ തോതിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.

സംഭവത്തിന് ശേഷം യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. ആദ്യ വീഡിയോയ്ക്ക് പിന്നാലെ പങ്കുവെച്ച രണ്ടാം വീഡിയോ യുവതി പിന്നീട് നീക്കം ചെയ്തതായാണ് വിവരം. എന്നാൽ ബസിൽ നിന്നുള്ള മറ്റൊരു വീഡിയോ ഇപ്പോഴും അക്കൗണ്ടിൽ ഉണ്ടെന്ന് പറയുന്നു. അതേസമയം, യുവതിക്കെതിരെ വലിയ സൈബർ ആക്രമണവും നടക്കുകയാണ്. സംഭവത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നാണ് സംഘടനയുടെ അറിയിപ്പ്.

ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് പ്രതിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. ഇതിന് മുന്നോടിയായി വിജയിയെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.

വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ ഒരു എഡിജിപി ഉൾപ്പെടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ജനുവരി 12 ന് നടന്ന ആദ്യ ചോദ്യം ചെയ്യലിൽ വിജയ്‌ക്ക് മുന്നിൽ 90 ചോദ്യങ്ങൾ സിബിഐ ഉന്നയിച്ചിരുന്നു. അന്ന് നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യൽ. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, വേദിയിലേക്കുള്ള വൈകിയെത്തൽ, തിരക്കിനിടയിലും പ്രസംഗം തുടർന്നത്, ജനങ്ങളെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ, സംഭവത്തിന് ശേഷം ഉടൻ ചെന്നൈയിലേക്ക് മടങ്ങിയതെന്ത് തുടങ്ങിയ കാര്യങ്ങളിലാണ് സിബിഐ വിശദീകരണം തേടുന്നത്.

സംഭവസമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴികൾ സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളും വിജയ് നൽകുന്ന വിശദീകരണങ്ങളും തമ്മിൽ ഒത്തുനോക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിജയിയെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയ രംഗത്ത് വിമർശനങ്ങളും ഇത് സമ്മർദ്ദ തന്ത്രമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. നിലവിൽ സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചിരിക്കുന്നതെങ്കിലും, കുറ്റപത്രത്തിൽ വിജയ് പ്രതിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പറവൂരിൽ തന്നെ തോൽപ്പിക്കണമെന്നത് സിപിഎം നിശ്ചയിച്ച രാഷ്ട്രീയ ലക്ഷ്യമാണെന്ന് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ന്യൂനപക്ഷ സമുദായങ്ങൾ ഇടതുപക്ഷത്തോട് അകലം പാലിക്കുന്നുവെന്ന സൂചന നൽകിയ സാഹചര്യത്തിലാണ് എൻഎസ്എസ്–എസ്എൻഡിപി കൂട്ടായ്മയ്ക്ക് പ്രാധാന്യം വർധിക്കുന്നത്. രണ്ട് ഹൈന്ദവ സമുദായ സംഘടനകൾ ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ തയ്യാറായതായാണ് സൂചന, ഇത് പറവൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിയേക്കും.

യുഡിഎഫ് അധികാരത്തിലെത്തിയാൽ വി.ഡി. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം ചോദ്യം ചെയ്യപ്പെടണമെന്ന നിലപാടും ഈ സമവായത്തിന് പിന്നിലുണ്ടെന്ന വിലയിരുത്തലുണ്ട്. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും കോൺഗ്രസിലെ ചില നേതാക്കളെ പ്രശംസിച്ചതും പാർട്ടിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. സതീശനെ പരസ്യമായി വിമർശിക്കാത്തതെങ്കിലും പിന്തുണയ്ക്കാൻ നേതാക്കൾ മടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന പറവൂരിനെ യുഡിഎഫിലേക്ക് കൊണ്ടുവന്നത് സതീശനായിരുന്നു. 2001 മുതൽ തുടർച്ചയായി മണ്ഡലം അദ്ദേഹത്തിനൊപ്പം നിന്നു. ഇത്തവണ സിപിഐയാണ് ഇടതുമുന്നണിയുടെ സ്ഥാനാർഥി, എന്നാൽ അത് സിപിഎം ഏറ്റെടുക്കുകയോ പൊതുസ്വതന്ത്രനെ നിർത്തുകയോ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു. സമുദായ വോട്ടുകളുടെ സ്വാധീനവും കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നതകളും പറവൂരിലെ വിധിയെഴുത്തിൽ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

പയ്യന്നൂരിൽ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തിൽ യുവതി വിശദീകരണവുമായി രംഗത്തെത്തി. സംഭവത്തിൽ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങളാണ് യുവതി വിശദമായി പറഞ്ഞത്. യുവാവിന്റെ മരണം ഏറെ സങ്കടകരമാണെന്നും, അങ്ങനെ ഒരു അവസ്ഥ ഉണ്ടായതിൽ ദുഃഖമുണ്ടെന്നും യുവതി പ്രതികരിച്ചു.

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ബസിൽ മുന്നിൽ നിന്നിരുന്ന യുവാവിന്റെ സമീപത്ത് മറ്റൊരു പെൺകുട്ടി ഏറെ അസ്വസ്ഥയായി നിൽക്കുന്നത് ശ്രദ്ധിച്ചതായി യുവതി പറഞ്ഞു. പിന്നീട് യുവാവ് തന്നെ ശരീരത്തിൽ തൊടാൻ ശ്രമിച്ചുവെന്നും, മാറിനിന്നിട്ടും വീണ്ടും ആവർത്തിച്ചുവെന്നും യുവതി ആരോപിച്ചു. ഇതോടെയാണ് ഫോൺ ക്യാമറ ഓൺ ചെയ്ത് ദൃശ്യങ്ങൾ എടുത്തതെന്നും, ബസിൽ നിന്ന് ഇറങ്ങുമ്പോഴും ഇയാൾ തൊട്ടുരുമ്മാൻ ശ്രമിച്ചുവെന്നും യുവതി വ്യക്തമാക്കി. ചോദ്യം ചെയ്തപ്പോൾ ഇയാൾ സ്ഥലം വിട്ടുവെന്നും യുവതി പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ദീപക് മാനസികമായി തളർന്നിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതി നടത്തിയ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും, ദീപക് ശാന്ത സ്വഭാവക്കാരനാണെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപക് ഏഴ് വർഷമായി ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നമ്മുടെ വിരൽത്തുമ്പിലെ ഒരു ഷെയർ ബട്ടൺ ഒരാളുടെ ജീവിതം അവസാനിപ്പിക്കാൻ കാരണമാകുന്നുവെങ്കിൽ, നാം വസിക്കുന്നത് അങ്ങേയറ്റം അപകടകരമായ ഒരു സമൂഹത്തിലാണ്. ഒരു സ്ത്രീ പകർത്തിയ വീഡിയോയിലൂടെ പൊതുമധ്യത്തിൽ അപമാനിതനായ ഒരു പുരുഷൻ ആത്മഹത്യയിൽ അഭയം പ്രാപിക്കുമ്പോൾ, അവിടെ തോൽക്കുന്നത് നിയമമോ നീതിയോ മാത്രമല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും മനുഷ്യത്വം കൂടിയാണ്. ഇത് നമ്മൾ ഓരോരുത്തരും ചേർന്നൊരുക്കുന്ന കൊലപാതകമാണ്..

സത്യത്തിൽ സമീപകാലത്തായി സമൂഹമാധ്യമങ്ങളിൽ നാം കണ്ടുവരുന്ന ചില പ്രവണതകൾ ഭയപ്പെടുത്തുന്നതാണ്. ഒരു മൊബൈൽ ക്യാമറയും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ആരെയും വിചാരണ ചെയ്യാം എന്ന അവസ്ഥ വന്നിരിക്കുന്നു. സത്യമെന്തെന്ന് അന്വേഷിക്കാനോ, മറുപുറം കേൾക്കാനോ ആരും തയ്യാറല്ല. ആവേശത്തോടെ നാം പങ്കുവെക്കുന്ന ഓരോ വീഡിയോയും ഒരാളുടെ ഹൃദയത്തിൽ പതിക്കുന്ന ആണിയാണെന്ന് നാം പലപ്പോഴും മറന്നുപോകുന്നു.

സ്ത്രീപക്ഷവാദം (Feminism) എന്നത് തുല്യനീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ്. എന്നാൽ, ഒരാളെ വ്യക്തിഹത്യ ചെയ്യാനോ തെളിവുകളില്ലാതെ വേട്ടയാടാനോ ഉള്ള ആയുധമായി അത് മാറുമ്പോൾ അതിന്റെ അർത്ഥം തന്നെ നഷ്ടപ്പെടുന്നു. സ്ത്രീയായാലും പുരുഷനായാലും, അവർക്ക് ലഭിക്കേണ്ട പ്രാഥമികമായ അവകാശമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം. ലിംഗഭേദത്തിന്റെ പേരിൽ ഒരാൾ ചെയ്യുന്ന തെറ്റായ പ്രവർത്തികളെ മഹത്വവൽക്കരിക്കുന്നതും മറ്റൊരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതും പുരോഗമനമല്ല, മറിച്ച് സാമൂഹിക ജീർണ്ണതയാണ്.

കാരണം തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വ്യക്തി മരണം തിരഞ്ഞെടുക്കേണ്ടി വരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും സാമൂഹിക ബോധത്തിന്റെയും പരാജയമാണ്. ആത്മഹത്യ ചെയ്ത ആ പുരുഷന്റെ മരണം ആ ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല. ആ വീഡിയോ ആസ്വദിച്ചും ഷെയർ ചെയ്തും പരിഹസിച്ചും ആഘോഷമാക്കിയ ഓരോരുത്തരും ആ മരണത്തിൽ ഉത്തരവാദികളാണ്.

നമുക്ക് വേണ്ടത് സ്ത്രീയുടെയോ പുരുഷന്റെയോ വിജയമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ (Human Nature) നിലനിൽപ്പാണ്. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ജീവിതം ബലികൊടുക്കേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാകരുത്.
കാരണം നമ്മൾ ഇപ്പോഴും മനുഷ്യരാണ്.
അതെങ്കിലും മറക്കാതിരിക്കാം.

ജോസ്ന സാബു സെബാസ്റ്റ്യൻ ✍️

കൊച്ചി: എറണാകുളം നഗരത്തിലെ ഒരു ലോഡ്ജിൽ അനാശാസ്യ പ്രവർത്തനം നടത്തിയെന്ന പരാതിയിൽ മൂന്ന് യുവതികളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശികളായ മൂന്ന് യുവതികളും ഇടപാടുകാരനായ പാലക്കാട് സ്വദേശിയും ലോഡ്ജിലെ ഒരു ജീവനക്കാരനുമാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വളഞ്ഞമ്പലം ഭാഗത്ത് സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. എറണാകുളം സൗത്ത് മേഖലയിൽ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. പൊലീസ് എത്തുമ്പോൾ ഒരു മുറിയിൽ പാലക്കാട് സ്വദേശിയും ഒരു യുവതിയും ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റ് രണ്ട് യുവതികൾ ഇടപാടുകാർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മണിക്കൂർ അടിസ്ഥാനത്തിലായിരുന്നു ഇടപാടുകൾ.

അറസ്റ്റിലായ യുവതികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. റെയ്ഡ് സമയത്ത് ലോഡ്ജ് ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾക്കെതിരെ അനാശാസ്യ കേന്ദ്രം നടത്തിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തും. നേരത്തെ താക്കീത് നൽകിയിട്ടും സമീപ പ്രദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായും, ചില ചെറുകിട ലോഡ്ജുകളിൽ മണിക്കൂർ നിരക്കിൽ സൗകര്യം ഒരുക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് വിനോദയാത്രക്കെത്തിയ സംഘത്തിന്റെ ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ തിട്ടയിൽ ഇടിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. അപകട വാർത്ത അറിഞ്ഞ് നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തി.

കാൽവരി മൗണ്ടിൽ നിന്ന് രാമക്കൽമേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗൂഗിൾ മാപ്പ് പിന്തുടർന്ന് ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ബസ് തിട്ടയിൽ ഇടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇടുക്കി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

മാതൃബന്ധങ്ങളുടെ അപചയം വെള്ളിത്തിരയിൽ…
അമ്മ തന്റെ മകളുടെ പ്രണയിയെ സ്നേഹിക്കുന്ന കഥ. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നത് സത്യം തന്നെ. എന്നാൽ എല്ലാ സത്യങ്ങളും തുറന്നുകാട്ടേണ്ടത് മസാല ചേർത്ത്, ഉത്തേജകമായി, ആഘോഷിക്കുന്ന രീതിയിലാണോ? എല്ലാ അമ്മമാരും ഇങ്ങനാണോ? കാക്ക പൂച്ച വരുന്നത് കാണിച്ചു കുഞ്ഞുങ്ങളെ വളർത്തിയ അമ്മമാരെ കൂടെ ഈ സിനിമ കാണിക്കുമ്പോൾ
സിനിമയുടെ ബാധ്യത അവിടെ തുടങ്ങുന്നു….

കാരണം ഖെദ്ദ യിൽ കാണുന്നത് ഒരു മാനസിക പഠനമല്ല. കുറ്റബോധമോ, ആത്മസംഘർഷമോ, സാമൂഹിക പ്രതിഫലനമോ ഇല്ല. പകരം, ബന്ധങ്ങളുടെ അതിരുകൾ തകർക്കുന്ന ഒരു വിഷയത്തെ ഹോട്ട് സീനുകളും ഉത്തേജക അവതരണവും വഴി സാധാരണവൽക്കരിക്കാനുള്ള ശ്രമമാണ്. ഇതിനെ സാമൂഹിക സന്ദേശമെന്ന് വിളിക്കുന്നത് തന്നെ സിനിമയോടുള്ള അപമാനമാണ്.

നമ്മുടെ സമൂഹത്തിൽ പല തെറ്റുകളും നടക്കുന്നത് നമ്മൾ നേരിട്ട് കാണാത്തതിനാലാണ് അവയ്ക്ക് വലിയ ആഘാതമില്ലാത്തത്. എന്നാൽ സിനിമ പോലുള്ള ശക്തമായ മാധ്യമം അത് വലിയ സ്ക്രീനിൽ, ഗ്ലാമറൈസ് ചെയ്ത് അവതരിപ്പിക്കുമ്പോൾ, അത് സമൂഹത്തിൽ പതിയുന്ന ആശയം അപകടകരമാണ്. പ്രത്യേകിച്ച് യുവതലമുറയ്ക്ക് ഇത് നൽകുന്ന സന്ദേശം എല്ലാം ന്യായീകരിക്കാം, എല്ലാം ആഘോഷിക്കാം എന്നതാണ്.

അമ്മ മകൾ ബന്ധം വിശ്വാസത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനം ആണ്. ആ ബന്ധത്തെ വെറും ഷോക്കിംഗ് എലമെന്റായി ഉപയോഗിച്ച് പ്രേക്ഷകശ്രദ്ധ നേടുന്നത് കലാസ്വാതന്ത്ര്യമല്ല, അത് ഉത്തരവാദിത്വമില്ലായ്മയാണ്. സിനിമ ചോദ്യങ്ങൾ ഉയർത്തണം, ചിന്ത ഉണർത്തണം. എന്നാൽ ഖെദ്ദ ചെയ്യുന്നത് മൂല്യങ്ങളെ മൗനമായി കുരുക്കിയിടുകയാണ്.

വിവാദം സൃഷ്ടിക്കുന്നതുകൊണ്ട് മാത്രം ഒരു സിനിമ ധൈര്യമുള്ളതാകില്ല. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നൈതിക ബോധവും മാനസിക ആഴവും ഇല്ലെങ്കിൽ, അത് സമൂഹത്തിന് മുന്നറിയിപ്പല്ല, മറിച്ച് ഒരു തെറ്റായ റോൾ മോഡലാണ്.

ഖെദ്ദ ഒരുപക്ഷേ ചിലർക്കു വിനോദമാകാം. പക്ഷേ സമൂഹത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പാണ്.. കാരണം കലയെന്ന പേരിൽ എല്ലാം അംഗീകരിക്കപ്പെടണമെന്നില്ല…..

 

ശബരിമല: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസ്സി) തയ്യാറാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. 1998ൽ ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ദ്വാരപാലക ശില്പങ്ങളിലും കട്ടിള പാളികളിലാണ് സ്വർണ്ണക്കുറവ് കണ്ടെത്തിയത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാഫലമാണ് റിപ്പോർട്ടിലുള്ളത്. ചെമ്പുപാളികളിലെ സ്വർണ്ണത്തിന്റെ അളവും അതിന്റെ പഴക്കവും വിലയിരുത്തിയ പഠനം ശബരിമലയിൽ വലിയ തോതിലുള്ള സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന സംശയം ശക്തിപ്പെടുത്തുന്നു. അയ്യപ്പന്റെ മുന്നിൽ കാവൽ നിൽക്കുന്ന ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന പഴയ സ്വർണ്ണമാണ് കാണാതായതെന്നതാണ് പ്രധാന കണ്ടെത്തൽ.

വിഎസ്എസ്സി സീൽ ചെയ്ത കവറിൽ നൽകിയ പരിശോധനാഫലം കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി. ഈ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കാണാതായ യഥാർത്ഥ സ്വർണ്ണം എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണ്ണമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി അന്വേഷണ സംഘം കണ്ടെത്തേണ്ടത്. കേസിന്റെ തുടർനടപടികൾ തീരുമാനിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണ്ണായകമാകും.

തിരുവനന്തപുരം: എൻഎസ്എസ്–എസ്എൻഡിപി ഐക്യ നീക്കം വീണ്ടും സജീവമാകുന്നു. വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ഐക്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡായിരിക്കും. സംഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പാക്കണം എന്നതാണ് എൻഎസ്എസിന്റെ പൊതുനിലപാട്. അതേസമയം, വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങളോട് എൻഎസ്എസിന് യോജിപ്പില്ലെങ്കിലും, സുകുമാരൻ നായർ അനുകൂല നിലപാട് സ്വീകരിച്ചതിൽ എസ്എൻഡിപിക്ക് പ്രതീക്ഷയുണ്ട്.

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ ചർച്ച നടത്തി ഐക്യത്തിന് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും, അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ ജാഗ്രത പാലിക്കണമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു.

എൻഎസ്എസ്–എസ്എൻഡിപി ഐക്യം തകർത്തത് യുഡിഎഫ് ആണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിൽ പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് ‘സമദൂരം’ തുടരുകയും വർഗീയതയ്‌ക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യ നീക്കത്തിന് പിന്നിൽ സിപിഎമ്മിന്റെ പങ്കുണ്ടെന്ന സൂചനകളും ഉയരുന്നുണ്ട്. വിഷയത്തിൽ സൂക്ഷ്മമായി നീങ്ങാനാണ് കോൺഗ്രസിന്റെ ശ്രമം.

RECENT POSTS
Copyright © . All rights reserved