കൊല്ലത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ യുവതിക്ക് കോടതി അഞ്ച് വർഷം തടവും പിഴയും വിധിച്ചു. കോയമ്പത്തൂർ സ്വദേശിനിയായ 35കാരിയാണ് കേസിലെ പ്രതി. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് പ്രതി അപഹരിച്ചത്.
സംഭവത്തിന് പിന്നാലെ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ ജാഗ്രതയാണ് കേസിൽ നിർണായകമായത്. കുട്ടിയും പ്രതിയും തമ്മിലുള്ള ഭാഷ വ്യത്യാസവും മറുപടികളിലെ പൊരുത്തക്കേടുകളും കണ്ടതോടെ കണ്ടക്ടർ ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ചത്.
കുട്ടിയെ കാണാതായതായി അമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പിന്നീട് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി രക്ഷപ്പെടുത്തുകയും കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കോടതി വിധിയോടെ കേസിന് അന്തിമ രൂപം ലഭിച്ചിരിക്കുകയാണ്.
വെസ്റ്റ് യോർക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനായ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജോജി തോമസ് (പ്രസിഡൻറ്), മാൻസൺ വർഗീസ് (സെക്രട്ടറി) , ബിജുമോൻ ചാക്കോ (ട്രഷറർ ), രാഖി രാഘവ് (വൈസ് പ്രസിഡൻറ്), അനു സിബി (ജോയിൻറ് സെക്രട്ടറി) തുടങ്ങിയവർ ഭാരവാഹികളായ കമ്മറ്റിയിൽ ജിമ്മി ദേവസ്യക്കുട്ടി സ്പോർട്സ് കോ- ഓർഡിനേറ്ററായും, അനീഷ് ചെറിയാൻ, സൂര്യ രാധാകൃഷ്ണൻ ഷാനു വി ജോസഫ്, മഞ്ജു സജിത്ത് ശ്രീ ലക്ഷ്മി ആദർശ് തുടങ്ങിയവർ കോ – ഓർഡിനേറ്റഴ്സായി പ്രവർത്തിക്കും. ഒലിവിയാണ് യൂത്ത് കോർഡിനേറ്റർ. വരും വർഷത്തെ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പിന്തുണ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് ജോജി തോമസ് അഭ്യർത്ഥിച്ചു .

ഏപ്രിൽ 11 -ാം തീയതി ശനിയാഴ്ച നടന്ന ഈസ്റ്റർ, വിഷു, റംസാൻ ആഘോഷ പരിപാടിയിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റെടുത്തത്. 2025 – 26 ലെ WYMA കമ്മിറ്റിക്കുവേണ്ടി മുൻ പ്രസിഡൻ്റ് സിബി മാത്യു എല്ലാ അംഗങ്ങളോടും സഹകരണത്തിന് നന്ദി അറിയിച്ചു. യുക്മയുടെ നേതൃത്വത്തിൽ നാഷണൽ ലെവലിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുക്കാൻ മുൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷന് സാധിച്ചിരുന്നു. 2025 – 26 കാലഘട്ടത്തെ റിപ്പോർട്ട് സജേഷ് സോമനും, വരവു ചെലവ് കണക്കുകൾ ജിജോ ചുമ്മാറും അവതരിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കൊണ്ട് ആസ്വാദ്യകരമായിരുന്നു ഈസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങൾ .


സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ റിൻസി മുംതാസ് വീണ്ടും എംഡിഎംഎ കേസിൽ അറസ്റ്റിലായി. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള എം ജെ റസിഡൻസിയിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി റൂം എടുത്ത് താമസിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. റിൻസിക്കൊപ്പം വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3.58 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഇതിന് മുമ്പും, 2025 ജൂലൈയിൽ റിൻസി മുംതാസ് എംഡിഎംഎയുമായി പിടിയിലായിരുന്നു. കൊച്ചിയിൽ നടന്ന അന്നത്തെ കേസിൽ, സിനിമ മേഖലയിലുള്ളവർക്കാണ് ലഹരി എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി ഏകദേശം പത്ത് ലക്ഷം രൂപ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കൊക്കെയ്ൻ എത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
ഗൂഗിൾ പേയും ക്രിപ്റ്റോ കറൻസിയും ഉപയോഗിച്ച് നടത്തിയ പണമിടപാടുകളിൽ സിനിമ മേഖലയിലെ നിരവധി ആളുകൾ ഉൾപ്പെട്ടതായി പൊലീസ് സൂചന നൽകി. ലഹരി വിതരണം സംബന്ധിച്ച ശൃംഖലയിൽ റിൻസി പ്രധാന പങ്കുവഹിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി, മലയാള സിനിമയിലെ യുവതാരങ്ങളിൽ പരിചിതയായ വ്യക്തിയാണ്. സിനിമകളുടെ പ്രമോഷൻ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. റിൻസിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന യാസർ അറാഫത്തും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ലഹരി എത്തിക്കുകയും കൈമാറുകയും ചെയ്തതിൽ യാസറിന്റെ പങ്ക് പ്രധാനമാണെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, റിൻസി ബന്ധപ്പെട്ടിരുന്ന സിനിമാ പി.ആർ കമ്പനിയായ ഒബ്സ്ക്യൂറ എൻറർടെയിൻമെന്റ്, കേസിന് പിന്നാലെ അവരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി.
കൊടുംചൂടും പാചകവാതക ക്ഷാമവും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്തി. ഇന്നലെ വൈകുന്നേരം വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് ആയി ഉയർന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയ 5933 മെഗാവാട്ടിനെ മറികടന്നതാണ് ഇത്. ഇന്നലത്തെ ആകെ വൈദ്യുതി ഉപഭോഗം 112.5187 ദശലക്ഷം യൂണിറ്റായി, ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായി മാറി.
വൈദ്യുതി ആവശ്യകത നിറവേറ്റാൻ വലിയ തോതിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നു. ഇന്നലെ മാത്രം 87.4238 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയപ്പോൾ, ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര ഉത്പാദനം 25.09 ദശലക്ഷം യൂണിറ്റിൽ ഒതുങ്ങി. ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോഗവും കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്.
അതേസമയം, വിഷുദിനത്തിലും സംസ്ഥാനത്ത് ചൂട് അതിരൂക്ഷമായി തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ഇന്നലെ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ സീസണിൽ രണ്ടാമതാണിത് പാലക്കാട് 40 ഡിഗ്രി കടക്കുന്നത്.
ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനും അതിൽ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം നൽകാനും നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് കേന്ദ്ര സർക്കാർ എംപിമാർക്ക് കൈമാറി. പാർലമെന്റ് സമ്മേളനം ആരംഭിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ബില്ലിന്റെ വിശദാംശങ്ങൾ വിതരണം ചെയ്തത്. നിർദ്ദേശപ്രകാരം 850 സീറ്റുകളിൽ 815 എണ്ണം സംസ്ഥാനങ്ങൾക്കും 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാകും. വനിതകൾക്ക് 283 സീറ്റുകൾ സംവരണം ചെയ്യുകയും ഓരോ തിരഞ്ഞെടുപ്പിലും ഈ സീറ്റുകൾ മാറിമാറി നിശ്ചയിക്കുകയും ചെയ്യും.
മണ്ഡല പുനർനിർണ്ണയം 2026ലെ സെൻസസിന് ശേഷം മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി, 2011ലെ സെൻസസ് അടിസ്ഥാനമാക്കി സീറ്റുകൾ നിശ്ചയിക്കാനാണ് നിർദ്ദേശം. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇതിന് രൂപീകരിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോ മറ്റ് കമ്മീഷണർമാരിൽ ഒരാളോ അംഗമായിരിക്കും. നിയമസഭ സീറ്റുകളും പാർലമെന്റ് മണ്ഡലങ്ങൾക്ക് അനുസൃതമായി പുനർനിശ്ചയിക്കും. പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം തുടരുമെങ്കിലും ഒബിസി ഉപസംവരണത്തെക്കുറിച്ച് ബില്ലിൽ പരാമർശമില്ല.
അതേസമയം, മണ്ഡല പുനർനിർണ്ണയം ചർച്ചയില്ലാതെ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനങ്ങൾ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പ് നൽകിയപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം നിലപാട് തീരുമാനിക്കാൻ ഒരുങ്ങുകയാണ്. ഉത്തരേന്ത്യയും തെക്കേ ഇന്ത്യയും തമ്മിലുള്ള സീറ്റുകളുടെ വ്യത്യാസം വർധിക്കുമെന്ന ആശങ്കയും ഉയരുന്നു. ഇതിനിടെ വനിത സംവരണത്തെ മുൻനിർത്തി ബില്ലിന് പിന്തുണ നേടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ഉത്തർപ്രദേശിലെ കാൻപൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൃക്ക കടത്ത് സംഘത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിലായി. രോഹിത് തിവാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഇയാൾ സ്വയം വിദഗ്ധ ഡോക്ടറെന്ന വ്യാജേന മുപ്പതിലധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടെ നിർണായക തെളിവുകളും പൊലീസ് ശേഖരിച്ചു.
കാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റാക്കറ്റിനെക്കുറിച്ചുള്ള നിർണായക സൂചനകൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഖ്നൗ, ഡൽഹി, മുംബൈ, കൊൽക്കത്ത, നേപ്പാൾ എന്നിവിടങ്ങളിലേക്കും ഈ സംഘത്തിന്റെ ബന്ധങ്ങൾ വ്യാപിച്ചതായി വ്യക്തമായി. കേസിൽ ഇതിനകം ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. ചില ഡോക്ടർമാരും സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് വിവരം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചത്. അവയവദാനം ചെയ്യുന്നവർക്ക് വളരെ കുറച്ച് തുക മാത്രം നൽകുകയും, വൃക്ക ആവശ്യമായ രോഗികളിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കുകയും ചെയ്തിരുന്നു. കൂടുതൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
എം.ജി.ബിജുകുമാർ
മറഞ്ഞുപോകുന്ന മനുഷ്യത്വത്തിൽ നിന്ന്
മറഞ്ഞു തീരുന്ന ഗ്രാമീണതയിൽ നിന്ന്
ശേഷിക്കുന്ന നൻമകളിലൊന്നായ് മേടപ്പുലരിയുടെ ശുഭസംഗീതം….
കൈതപ്പൂവ് നിറഞ്ഞ കൈത്തോടിന്റെ ഓരങ്ങളിൽ നിന്നും,
കാറ്റു കടം നൽകിയ സുഗന്ധമായി ഗൃഹാതുരത്വമുണരുമ്പോൾ..
സ്മൃതികളിൽ വിഷുപക്ഷികൾ പാടുമ്പോൾ..
നിന്ദിച്ചു മറന്നുവച്ച പൈതൃകങ്ങൾ
ഒരു ദീർഘനിശ്വാസത്തിന്റെ ഉള്ളുരുക്കത്താൽ മനസ്സിലെത്തീടുമോ..? കൊഴിഞ്ഞുവീഴുന്ന കണിക്കൊന്നയും മൂളിനിർത്തിയ വിഷുക്കിളിപ്പാട്ടും
പാറിയകന്ന ദേശാടനക്കിളിത്തൂവലും
നിറനിലാവിൻ്റെ ശാലീന ശബളിമയിൽ ഓർമ്മകളിൽ പുതിയ അടരുകൾ തീർക്കുമ്പോൾ…
തെളിയുന്നു ചിത്തത്തിൽ ഈരടികളായി-
‘കൊന്നകൾ പൊഴിഞ്ഞുപോയി ഓർമ്മകൾ മാത്രമായി സുഖമുള്ള നോവുകൾ ബാക്കിയായി’
എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.
സതീഷ് ബാലകൃഷ്ണൻ
രാഹുലിന്റെ ഓർമ്മയിൽ എല്ലാ വിഷുവിനും ഒരേ നിറമാണ്—കണിക്കൊന്നയുടെ ആ മഞ്ഞ നിറം. പത്തു വർഷങ്ങൾക്ക് മുൻപുള്ള ഒരു വിഷുക്കാലത്താണ് അവൻ അവസാനമായി മീരയെ കണ്ടത്. തറവാട് വീടിന്റെ ഉമ്മറത്ത് കണിയൊരുക്കുന്ന തിരക്കിലായിരുന്നു അവൾ.
അന്ന് ആ ഗ്രാമത്തിൽ നിറയെ പൂത്തുനിൽക്കുന്ന കണിക്കൊന്നകളുണ്ടായിരുന്നു. രാഹുൽ തന്റെ പഴയ സൈക്കിളിൽ അവളുടെ വീടിന് മുന്നിലൂടെ പോകുമ്പോൾ, മതിൽക്കെട്ടിന് മുകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കിടയിലൂടെ മീര അവനെ നോക്കി ചിരിച്ചു. ആ ചിരിയിലുണ്ടായിരുന്നു ആയിരം പൂത്തിരിയുടെ വെട്ടം.
ആദ്യത്തെ കൈനീട്ടം
വിഷു തലേന്ന് വൈകുന്നേരം, അമ്പലത്തിലെ ഉത്സവത്തിനിടയിലാണ് അവർ നേർക്കുനേർ കണ്ടത്.
“എനിക്ക് വിഷുക്കൈനീട്ടം തരില്ലേ?” മീര കുസൃതിയോടെ ചോദിച്ചു.
രാഹുൽ തന്റെ പോക്കറ്റിൽ സൂക്ഷിച്ചു വെച്ചിരുന്ന ഒരു ചെറിയ വെള്ളി മോതിരം അവൾക്ക് നേരെ നീട്ടി. അത് വെറുമൊരു കൈനീട്ടമായിരുന്നില്ല, അവന്റെ പ്രണയത്തിന്റെ അടയാളമായിരുന്നു.
“ഇത്…” അവൾ ഒന്ന് മടിച്ചു.
“ഇതൊരു വലിയ നിധിയൊന്നുമല്ല, പക്ഷേ ഇത് എപ്പോഴും നിന്റെ കൂടെ ഉണ്ടാവണം,” രാഹുൽ പറഞ്ഞു.
ആ രാത്രി ആകാശത്ത് പടക്കങ്ങൾ വർണ്ണവിസ്മയം തീർക്കുമ്പോൾ, അവരുടെ ഉള്ളിലും പ്രണയത്തിന്റെ ഒരായിരം മത്താപ്പൂക്കൾ വിരിയുകയായിരുന്നു.
കാലം മായ്ക്കാത്ത ഓർമ്മകൾ വർഷങ്ങൾ കടന്നുപോയി. രാഹുൽ നഗരത്തിലെ തിരക്കുകളിലേക്ക് ചേക്കേറി. മീരയുടെ കുടുംബം മറ്റൊരു നാട്ടിലേക്ക് താമസം മാറി. ഫോൺ നമ്പറുകളും കത്തുകളും കാലക്രമേണ നിലച്ചുപോയി. എങ്കിലും ഓരോ വിഷു വരുമ്പോഴും രാഹുലിന്റെ മനസ്സിൽ ആ പഴയ കണിക്കൊന്നയുടെ മണവും അവളുടെ ചിരിയും തിരികെയെത്തും.
ഈ വർഷം, മനസ്സ് മാറ്റാൻ വേണ്ടി അവൻ തന്റെ പഴയ ഗ്രാമത്തിലേക്ക് ഒരു യാത്ര പോയി. നാട് ഒരുപാട് മാറിയിരിക്കുന്നു. റോഡുകൾ വീതി കൂട്ടി, പഴയ പറമ്പുകളിൽ വലിയ വീടുകൾ ഉയർന്നു. എങ്കിലും അവന്റെ തറവാടിന് അടുത്തുള്ള ആ പഴയ കൊന്നമരം മാത്രം ഇപ്പോഴും അവിടെയുണ്ട്.
അവൻ ആ മരച്ചുവട്ടിൽ വണ്ടി നിർത്തി. കൊന്നപ്പൂക്കൾ കാറ്റിൽ ആടി ഉലയുന്നുണ്ടായിരുന്നു. പെട്ടെന്ന്, ഒരാൾ വന്ന് അവന് അരികിൽ നിന്നു. കയ്യിൽ കുറച്ച് കൊന്നപ്പൂക്കളുമായി ഒരു യുവതി.
അവളുടെ വിരലുകളിൽ സൂര്യപ്രകാശമേറ്റ് ഒരു ചെറിയ വെള്ളി മോതിരം തിളങ്ങുന്നുണ്ടായിരുന്നു.
രാഹുലിന്റെ നെഞ്ചിടിപ്പ് കൂടി. “മീര?” അവൻ മന്ത്രിച്ചു.
അവൾ പതുക്കെ തലയുയർത്തി നോക്കി. അതേ കണ്ണുകൾ, അതേ ചിരി.
“നീ വരുമെന്ന് എനിക്കറിയാമായിരുന്നു,” അവൾ പതുക്കെ പറഞ്ഞു. “ഓരോ വിഷുവിനും ഞാൻ ഈ കൊന്നച്ചുവട്ടിൽ വന്ന് നിൽക്കാറുണ്ട്. നീ തന്ന കൈനീട്ടം ഇന്നും എന്റെ കയ്യിലുണ്ട്.”
അന്ന് ആ ഗ്രാമത്തിൽ വീണ്ടും ഒരു വിഷുക്കാലം കൂടി പിറന്നു. കൊന്നപ്പൂക്കളുടെ മഞ്ഞവെളിച്ചത്തിൽ, നഷ്ടപ്പെട്ടുവെന്ന് കരുതിയ പ്രണയം അവർക്ക് മുന്നിൽ ഒരു വലിയ കണിയായി തെളിഞ്ഞു നിന്നു. ഇത്തവണ പടക്കങ്ങളുടെ ബഹളത്തേക്കാൾ മനോഹരമായിരുന്നു അവരുടെ ഹൃദയമിടിപ്പിന്റെ താളം.
സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

‘വാഴ’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളുടെ രചയിതാവും സഹനിർമ്മാതാവുമായ വിപിൻ ദാസ് നൽകിയ സൂചനയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. മുൻഭാഗങ്ങൾ പോലെ അല്ലാതെ, ‘വാഴ 3’ൽ പ്രധാന കഥാപാത്രങ്ങളായി പെൺകുട്ടികളായിരിക്കും എത്തുക എന്നതാണ് വലിയ പ്രത്യേകത; “ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്” എന്നതാണ് ടാഗ് ലൈൻ.
ആദ്യ രണ്ട് ഭാഗങ്ങളും വ്യത്യസ്ത സംവിധായകരാണ് കൈകാര്യം ചെയ്തതെന്ന പതിവ് തുടർന്നുകൊണ്ട്, ഇത്തവണ വിഷ്ണു ശ്രീജിത്ത് സംവിധാനം നിർവഹിക്കും. തിരക്കഥ വിപിൻ ദാസിന്റേതായിരിക്കും. ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവരാണ് നിർമ്മാണത്തിൽ പങ്കാളികൾ. അങ്കിത് മേനോൻ സംഗീത വിഭാഗം കൈകാര്യം ചെയ്യുമ്പോൾ, വിവിധ ബാനറുകൾ ചേർന്നാണ് നിർമ്മാണം നടക്കുന്നത്.
പ്രതീക്ഷിക്കാത്ത രീതിയിൽ ഫ്രാഞ്ചൈസി വളർന്നതിൽ സന്തോഷമുണ്ടെന്നും, പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം തുടരുമെന്നും വിപിൻ ദാസ് വ്യക്തമാക്കി. എഴുത്ത്, അഭിനയം, സംവിധാനം, സംഗീതം തുടങ്ങി എല്ലാ മേഖലകളിലേക്കും പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന പ്ലാറ്റ്ഫോമായി ‘വാഴ’ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കാനാണ് പദ്ധതി; തിരക്കഥ പൂർത്തിയായതിന് ശേഷം ഓഡിഷൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.