Latest News

തൃശ്ശൂരിൽ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പുരയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ ഉയർന്ന് 14 ആയി. അഞ്ച് മൃതദേഹങ്ങളും മൂന്ന് പേരുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്, 70 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ ജീവൻ ഭീഷണിയിലാണ്. പ്രദേശത്ത് ദുഃഖവും ആശങ്കയും നിറഞ്ഞിരിക്കുകയാണ്.

ഉച്ചയ്ക്ക് 3.30ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തുടർന്ന് രണ്ടുമണിക്കൂറോളം ഇടവിട്ട് സ്ഫോടനങ്ങൾ തുടരുകയും തീ വൻതോതിൽ പടരുകയും ചെയ്തു. വൈകിട്ട് ആറോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും സ്ഥലത്ത് നിന്ന് ഇപ്പോഴും കനത്ത പുക ഉയരുന്നു. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികൾ കാരണം പ്രദേശത്ത് അപകടഭീഷണി തുടരുകയാണ്. തൃശൂർ പൂരം ആഘോഷവുമായി ബന്ധപ്പെട്ട സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.

തിരുവമ്പാടി ദേവസ്വം ബോർഡിനുവേണ്ടി പ്രവർത്തിച്ചിരുന്ന ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. സതീഷിനും മറ്റ് തൊഴിലാളികൾക്കും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഇടുങ്ങിയ വഴിയായതിനാൽ ഫയർഫോഴ്‌സിന് സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിട്ടു, തുടർന്ന് സമീപത്തെ മതിൽ തകർത്താണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്. കിലോമീറ്ററുകൾ അകലെയേയ്ക്ക് പോലും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ശക്തമായി തുടരുകയാണ്.

തൃശ്ശൂരിലെ വെടിക്കെട്ട് സൂക്ഷിച്ചിരുന്ന പുരയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് വിശദമായ മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുക, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ശുപാർശകൾ നൽകുക എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അപകടം നടന്ന സ്ഥലത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കുകയും സമീപ പ്രദേശങ്ങൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

ബ്ലാക്ക്ബേൺ: യുണൈറ്റഡ് മലയാളി അസോസിയേഷൻ (UMA) ബ്ലാക്ക്ബേൺ സംഘടിപ്പിച്ച ഈസ്റ്റർ–വിഷു ആഘോഷം ഏപ്രിൽ 18-ന് ആവേശപൂർവ്വം നടന്നു.

“Magical Musical Night” എന്ന പേരിൽ സംഗീതം, സ്കിറ്റ്, ഈസ്റ്റർ–വിഷു ആഘോഷഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമഗ്രമായ പരിപാടിയാണ് അവതരിപ്പിച്ചത്. അംഗങ്ങൾ ഒന്നിച്ചുകൂടിയ ഈ ആഘോഷം ഒരുമിച്ചുള്ള ഒരു മനോഹര സംഗമമായി മാറി.

വിഷു കൈനീട്ടവും ഈസ്റ്റർ എഗ് വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സർപ്രൈസ് ഭാഗ്യസമ്മാനങ്ങളും പരിപാടിയെ കൂടുതൽ ആകർഷകമാക്കി.

പരിപാടി വിജയകരമാക്കുന്നതിൽ കൾച്ചറൽ കമ്മിറ്റിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.

തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിൽ വിശ്രമിക്കാനിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഗവ. ആയുർവേദ കോളേജിലെ ഒന്നാം വർഷ ബി.എ.എം.എസ്. വിദ്യാർഥികളായ അതിതോഷ് (21), പല്ലവി (21) എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. ബീമാപള്ളി സ്വദേശികളായ റയീസ് (31)യും സുഹൃത്ത് ഹസൻ (26)യും പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയതോടെ റിമാൻഡിലായി.

തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ കണ്ണാന്തുറ തീരത്തിനടുത്ത് നടന്ന സംഭവത്തിൽ, ബീച്ചിൽ വിശ്രമിച്ചിരുന്ന വിദ്യാർഥികളെ പ്രതികൾ ഭീഷണിപ്പെടുത്തുകയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും ചെയ്തു. യുവതിയുടെ ബാഗ് തട്ടിപ്പറിച്ച് പരിശോധിച്ച ശേഷം തിരികെ നൽകാതെ പോയതിനെ ചോദ്യം ചെയ്തതോടെ മുടിപിടിച്ച് വലിക്കുകയും അസഭ്യം പറയുകയും വസ്ത്രം വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ എത്തിയ യുവാവിനെയും ഇരുവരും ചേർന്ന് മർദിച്ചു.

ഭയന്നോടിയ വിദ്യാർഥികൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടിയതോടെ ശംഖുംമുഖം ഭാഗത്ത് പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കയ്യോടെ പിടികൂടി. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദനത്തിനും പ്രതികൾക്കെതിരെ കേസെടുത്തതായി വലിയതുറ എസ്.എച്ച്.ഒ അറിയിച്ചു. സംഭവത്തിൽ വേഗത്തിലുള്ള പോലീസ് ഇടപെടൽ ശ്രദ്ധേയമായി.

മാതമംഗലം: പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ തിരക്കേറിയ തൊഴിൽവരിയിൽ നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ച കേസിൽ രണ്ട് സ്ത്രീകൾ പിടിയിൽ. കണ്ണൂർ മാതമംഗലം പറവൂർ സ്വദേശിനിയായ പി.വി. രോഹിണി (76)യുടെ അഞ്ചരപ്പവൻ മാലയാണ് ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെ നാലംഗസംഘം ചേർന്ന് പൊട്ടിച്ചത്. കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ രണ്ടുപേരെ നാട്ടുകാർ പിടികൂടി പെരിങ്ങോം പൊലീസിൽ ഏൽപ്പിച്ചു.

കൊറന്തിയമ്മ തെയ്യം തൊഴാൻ വരിനിൽക്കുന്നതിനിടെ രോഹിണിയുടെ പിറകിൽ നിന്നിരുന്ന നാല് സ്ത്രീകൾ ചേർന്നാണ് മാല പൊട്ടിച്ചത്. മോഷണം നടന്നതോടെ രോഹിണി നിലവിളിച്ച് പിന്നാലെ ഓടിയപ്പോൾ നാട്ടുകാർ ഇടപെട്ട് സംഘത്തിലെ രണ്ടുപേരെ പിടികൂടി. എന്നാൽ മറ്റ് രണ്ടുപേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം പോലീസ് പിടിയിലായവരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്രപരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് മോഷ്ടിച്ച മാല ലഭിച്ചിട്ടില്ലെന്നും, രക്ഷപ്പെട്ടവരുടെ കൈവശമാകാമെന്നുമാണ് പോലീസിന്റെ നിഗമനം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റർബറോയിൽ താമസിക്കുന്ന കുര്യൻസ് ഫിനാൻഷ്യൽ കൺസൾട്ടന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജോ കുരുവിള കുര്യൻെറ മാതാവ് റെബേക്കാമ്മ കുര്യൻ (88) നിര്യാതയായി. കവിയൂർ ആഞ്ഞിലിത്താനം കൊച്ചിയിൽ പൂവക്കാല പടിഞ്ഞാറത്തിൽ പി.കെ. കുര്യൻ്റെ ഭാര്യയാണ് .

തലവടി മുട്ടാർ മോഴച്ചേരിൽ കുടുംബാംഗമായിരുന്നു പരേത. ശവസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ബിജോ കുരുവിള കുര്യൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കിളിമാനൂരിൽ പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് പിടിയിലായി. കാരേറ്റ് സ്വദേശിയായ ബിജു (52) വിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒത്താശ ചെയ്തതായി ആരോപിച്ച് പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഇവർ നിലവിൽ ഒളിവിലാണ്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന അമ്മ രണ്ട് പെൺമക്കളുമായി വാടക വീട്ടിലായിരുന്നു കഴിഞ്ഞത്.

പരിചയം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന പ്രതി, അമ്മയുടെ സാന്നിധ്യത്തിൽ തന്നെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ മാത്രമല്ല, വർക്കല ബീച്ചിലേക്കും കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിരുന്നതായും മൊഴിയുണ്ട്. പീഡനം സഹിക്കാനാകാതെ വന്ന പെൺകുട്ടി അമ്മയുമായി വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് മാറിയതോടെയാണ് സംഭവങ്ങൾ പുറത്ത് വന്നത്.

മാതാവിനൊപ്പം തിരികെ പോകാൻ തയ്യാറാകാതിരുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ പീഡനവിവരം പുറത്തറിഞ്ഞു. തുടർന്ന് പിതാവ് മകളെ ‘സ്നേഹിത’ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. അധികാരികൾ വിവരം പൊലീസിനെ അറിയിച്ചതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള അമ്മയ്ക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

തൃശൂരിലെ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് ഭീതിയുണ്ടാക്കി. മൃതദേഹം വീട്ടിലെത്തിച്ച സമയത്താണ് കിടപ്പുമുറിയിൽ നിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ അതിനെ തല്ലിക്കൊന്നു. വനത്തോട് ചേർന്ന ഒറ്റനില വീട്ടിലേക്കാണ് പാമ്പ് കയറിപ്പറ്റിയതെന്നും, ഇതേ സ്ഥലത്താണ് കുട്ടിയെ കടിച്ചതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആൽജോയുടെ സഹോദരൻ അനോജ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

കുട്ടിയുടെ മരണകാരണം സംബന്ധിച്ച് ഉണ്ടായ ആശയക്കുഴപ്പം പോസ്റ്റ്മോർട്ടം റിപ്പോർട്ടോടെ മാറി. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയാണെന്ന പ്രാഥമിക പൊലീസ് നിഗമനം ഫോറൻസിക് റിപ്പോർട്ട് തള്ളിക്കളഞ്ഞു. സംഭവദിവസം പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ഭക്ഷണപ്രശ്നമെന്നാണ് കരുതിയത്. പിന്നീട് വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.

റബർ തോട്ടങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വീടിന്റെ പരിസര സാഹചര്യങ്ങളാണ് പാമ്പ് കയറാൻ കാരണമായതെന്ന് വിലയിരുത്തൽ. വീട്ടിനോട് ചേർന്ന് സൂക്ഷിച്ച വിറക് കെട്ടുകളും ചുമരുകളിലൂടെ പടർന്ന വള്ളികളും അപകടസാധ്യത വർധിപ്പിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമീപ പ്രദേശങ്ങളിൽ ഇത്തരം പാമ്പുകളെ മുമ്പും കണ്ടതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ കൊന്ന പാമ്പിനെ വിശദ പരിശോധനയ്ക്കായി വനം വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.

അനിൽ ഹരി

LMHS സംഘടിപ്പിച്ച വർണ്ണശബളമായ വിഷു ആഘോഷം വിഷുപുലരി 2026 11 ആം തിയ്യതി ലിവർപൂൾ കാർദിനാൾ ഹീനൻ സ്‌കൂളിൽ വച്ച് അതിഗംഭീരമായി നടത്തപ്പെട്ടു. രാവിലെ എട്ടു മണിക്ക് ഒരുക്കിയ അതിമനോഹരമായി വിഷുക്കണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് വിഷുപൂജ, വിഷു കൈനീട്ടം തുടങ്ങിയവ ഗൃഹാതുരത്വത്തിൻ്റെ നിറം പകർന്നു. പത്തുമണിയോടെ LMHS എക്സിക്യൂട്ടിവ് കമിറ്റി പ്രസിഡൻ്റ് ശ്രീ സായികുമാർ ഉണ്ണികൃഷ്ണൻ ഔപചാരികമായി സദസ്സിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. തുടർന്ന് ഈയടുത്ത് നടന്ന നൃത്ത പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സാത്വിക ആർട്ട് & കൾചറൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

തുടർന്ന് നിഷ മുണ്ടേക്കാട് വിഷുവിൻ്റെ ഐതിഹ്യവും പ്രാധാന്യവും വിഷു ആഘോഷം എങ്ങനെ നമ്മുടെ ജീവിതവുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്നും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പിന്നെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ കാണികളിലെ ത്രസിപ്പിച്ചു കൊണ്ട് ഉറിയടി നൃത്തം അരങ്ങേറി രാധാകൃഷ്ണന്മാരും കുചേലനും ഗോപികമാരും ഒക്കെയായി ഉറിയടി നൃത്തം ഏവരുടേയും മനം കവർന്നു. തുടർന്ന് LMHS ൻ്റെ ഭജന സംഘം നാദതരംഗിണി ഭജൻസ് അവതരിപ്പിച്ച കൃഷ്ണാർച്ചന ഭജനകളും ആസ്വാദക മനസ്സിൽ ഭക്തിയും സന്തോഷവും നിറച്ചു. തുടർന്ന് എല്ലാവരും വിഭവസമൃദ്ധമായൊരുക്കിയ രുചികരമായ വിഷു സദ്യ ആസ്വദിച്ചു.

സദ്യക്കിടയിലും ചില കലാപരിപാടികളും കളികളുമായി അവതാരകർ സദസ്സിനെ ആസ്വാദനത്തിൻ്റെ വിവിധ തലങ്ങളിലേയ്ക്ക് കൊണ്ടുപോയിരുന്നു.

ഉച്ചതിരിഞ്ഞ് 2:30-ന് LMHS ബാലഗോകുലത്തിലെ കൊച്ചു മിടുക്കന്മാരും മിടുക്കികളം ആലപിച്ച പ്രാർത്ഥനഗാനത്തോടെ വിഷു ദിന സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. തുടർന്ന് സാത്വിക യിലെ കുട്ടികൾ അവതരിപ്പിച്ച ഭരതനാട്യം, കുട്ടികളുടെ ഗാനാലാപനം എന്നിവയുണ്ടായി. സാത്വികയിലെ തന്നെ ചെറിയ കുട്ടികളുടെ ബോളിവുഡ് ഡാൻസിനു ശേഷം നിഷാ മാധവൻ അവതരിപ്പിച്ച കഥക് ഒരു വ്യത്യസ്ത ആസ്വാദനം പ്രദാനം ചെയ്തു. മുതിർന്നവരുടെ സെമി ക്ലാസിക്കൽ ഡാൻസ്, കുട്ടികളുടെ സംഘനൃത്തങ്ങൾ എന്നിവയെക്കൂടാതെ സദസ്സിനെ രോമാഞ്ചം കൊള്ളിച്ച പ്രകടനവുമായി സാത്വികയിലെ നൃത്താദ്ധ്യാപിക കൃഷ്ണപ്രിയയും സംഘവുമവതരിപ്പിച്ച സീതാകല്യാണം എന്ന നൃത്തശില്പം ആസ്വാദകമനസ്സിൽ ആഹ്ലാദമുണർത്തി. തുടർന്ന് കേരളത്തിൻ്റെ തനതു കലാരൂപമായ ലാസ്യതരംഗിണി മോഹിനിയാട്ടം ഫ്യൂഷനുമായി അദ്ധ്യാപിക ശ്രുതി ബിനോജിൻ്റെ ശിഷ്യർ അരങ്ങു നിറഞ്ഞാടി. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ച നൃത്തഗാനങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട് ലേഖ രാംകുമാർ ആവിഷ്കരിച്ച “കൃഷ്ണാർപ്പണം” എന്ന സ്കിറ്റുമായി LMHS കുടുംബാംഗങ്ങൾ രംഗത്തത്തി. പ്രധാനമായും കൃഷ്ണഭക്തയായ കുറൂരമ്മയുടെ കഥ പറഞ്ഞ ഈ കലാസൃഷ്‌ടി ആദ്യന്തം കാണികളെ പിടിച്ചിരുത്തി. പൂന്താനം മേൽപ്പത്തൂർ വില്വമംഗലം തുടങ്ങിയവരുടെ കഥയും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദകമായി. സ്‌കിറ്റ് കണ്ടതോടെ ഗുരുവയൂരിലെത്തുവാൻ ധൃതിയായി എന്നാണ് ഒരാസ്വാദകൻ ഭക്തിപൂർവ്വം പ്രതികരിച്ചത്. അത്രയും മനസ്സിനെ തൊടുന്ന അവതരമായിരുന്നു അരങ്ങേറിയത്. തുടർന്നും നൃത്തങ്ങളും ഗാനങ്ങളും മറ്റുമായി LMHS ലെ കലാകാർ ആസ്വാദമനസ്സിനെ കവർന്നു. ഒടുവിൽ സാത്വിക നൃത്താദ്ധ്യാപിക ഡോ സുപ്രിത ഐതലിൻ്റെ അതിമനോഹരമായ ഭരതനാട്യത്തോടെ കലാപരിപാടികൾക്ക് തിരശ്ശീല വീണു. പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

വിഷുദിനാഘോഷത്തിൻ്റെ ടൈറ്റിൽ സ്പോൺസറായ സയാൻ മോർഡ്ഗേജസ് നടത്തിയ റാഫിൾ മത്സരത്തിൽ വിജയിച്ചവർക്ക് സയാനിനു വേണ്ടി ശ്രീ അനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. LMHS നടത്തിയ ലക്കി ഡ്രോയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടക്കുകയുണ്ടായി. അതു പോലെ തന്നെ മറ്റൊരു സ്പോൺസറായ റിഷാ കളക്ഷനും വിവിധ മത്സരവിജയികൾക്ക് സമ്മാനം നൽകുകയുണ്ടായി. LMHS സെക്രട്ടറി ഡോ. നിതിൻ ഉണ്ണിക്കൃഷ്ണൻ നന്ദിപ്രകടനത്തോടെ വിഷുപ്പുലരി 2026 ആഘോഷം ഔദ്യോദികമായി സമാപിച്ചു. ആഘോഷം ഗംഭീര വിജയമാക്കുന്നതിന് സഹായിച്ച എല്ലാവരോടും എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദി അറിയിച്ചു.

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ ശക്തമാകുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം തടഞ്ഞ് കസ്റ്റഡിയിലെടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി. വെടിനിർത്തൽ കരാർ ലംഘിച്ചതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, യുദ്ധത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ മേഖലയിൽ ഭീതിയുയർന്നു. സംഭവത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് Donald Trump കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചു.

ഇതിനിടെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കാൻ ഇറാൻ പുതിയ നിയമനിർമ്മാണത്തിന് നീങ്ങുകയാണ്. പുതിയ നിയമം നടപ്പിലായാൽ ഇസ്രായേൽ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് വഴി സഞ്ചരിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദേശീയ സുരക്ഷാ കൗൺസിലിന്റെ അനുമതി ഇല്ലാതെ കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇറാൻ സൂചിപ്പിച്ചു. ഇറാനെതിരായ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഇത്തരം രാജ്യങ്ങളുടെ കപ്പലുകൾ തടയാനാണ് നീക്കം.

സംഘർഷം കുറയ്ക്കാൻ അന്താരാഷ്ട്ര ഇടപെടലുകളും ശക്തമാകുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി Shehbaz Sharif ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് സമാധാന ശ്രമങ്ങൾ മുന്നോട്ടുവച്ചു. ലോകത്തിലെ പ്രധാന ഇന്ധന ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും ആഗോള വിപണികളെയും എണ്ണവിലയെയും ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനിയായ സാറാമ്മയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചവരായി സ്ഥിരീകരിച്ചത്. കുടുംബസമേതം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ. അപ്രതീക്ഷിതമായ അപകടം പ്രദേശവാസികളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചടങ്ങുകൾക്ക് ശേഷം സമീപത്തെ വ്യൂ പോയിന്റിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള മലനിരകളും വളവുകളും നിറഞ്ഞ പ്രദേശമായതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏകദേശം 200 അടി താഴ്ചയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. റോഡിന്റെ സുരക്ഷാ സംവിധാനങ്ങളില്ലായ്മയും അപകടത്തിന് കാരണമായിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.

ജീപ്പിൽ ഏകദേശം 12 പേർ ഉണ്ടായിരുന്നുവെന്നും അപകടത്തിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മറ്റു യാത്രക്കാരും വിവിധ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തി പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിലും പാലായിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കൂടുതൽ ചികിത്സയ്ക്കായി ചിലരെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതയും അധികൃതർ പരിശോധിച്ചുവരികയാണ്.

Copyright © . All rights reserved