Latest News

അബുദാബി: 15,000 ദിർഹം (ഏകദേശം മൂന്ന് ലക്ഷം രൂപ) വിലവരുന്ന സ്വർണ ബിസ്‌കറ്റ് വാങ്ങിയ പ്രവാസിക്ക് ലഭിച്ചത് 50 ഇരട്ടി വിലപിടിപ്പുള്ള ഗോൾഡ് മെഴ്‌സിഡസ് കാർ. അൽ ഹബ്‌തൂരിലെ കോൾ സെന്ററിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി സുമിത്തിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ഇരുപത് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന സുമിത്, സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ദുബായിലെ ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ നിന്ന് സ്വർണ ബിസ്‌കറ്റ് വാങ്ങിയത്.

ആദ്യമായാണ് അദ്ദേഹം ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ എത്തുന്നത്. ഓരോ 500 ദിർഹത്തിനും ഒരു വൗച്ചർ എന്ന രീതിയിൽ ലഭിച്ച സമ്മാനക്കൂപ്പണുകളിൽ നിന്ന് 15,000 ദിർഹത്തിന്റെ വാങ്ങലിന് 30 വൗച്ചറുകൾ സുമിത്തിന് ലഭിച്ചു. ഇതിൽ ഒരു വൗച്ചറിനാണ് സ്വർണ നിറത്തിലുള്ള മെഴ്‌സിഡസ് കാർ സമ്മാനമായി ലഭിച്ചത്. സുരക്ഷിത നിക്ഷേപം നടത്താനെത്തിയ സുമിത്തിന് അപ്രതീക്ഷിതമായ സന്തോഷവാർത്തയായിരുന്നു ഇത്.

കടയിൽ നിന്ന് മടങ്ങുമ്പോൾ കാറിനുമുന്നിൽ നിന്ന് ഫോട്ടോ എടുത്തെങ്കിലും അത് സ്വന്തമാക്കാൻ കഴിയുമെന്ന് കരുതിയില്ലെന്ന് സുമിത് പറയുന്നു. ദിവസങ്ങൾക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് സമ്മാനം ലഭിച്ചതായി ഫോൺവിളി വന്നത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും, പലരും കാർ വിറ്റ് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉപദേശിച്ചെങ്കിലും കാർ ഉപയോഗിച്ചുകൊണ്ടുതന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കല്‍പറ്റ: മുണ്ടക്കൈ–ചുരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. 25ന് വൈകുന്നേരം നാലിന് കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കുകയും ഗുണഭോക്താക്കള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. 410 വീടുകളുള്ള ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടമായി 178 വീടുകളാണ് പൂര്‍ത്തിയായത്.

ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. ഏകദേശം 1000 ചതുരശ്രയടിയിലായി ഒറ്റനില കെട്ടിടങ്ങളായി നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ ഭാവിയില്‍ ഇരുനിലയാക്കി വികസിപ്പിക്കാനാകുന്ന രീതിയിലാണ് രൂപകല്‍പന. പ്രധാന കിടപ്പുമുറി ഉള്‍പ്പെടെ മൂന്ന് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയുള്‍പ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൗണ്‍ഷിപ്പിലെ 410 വീടുകളിലായി 1662ല്‍ അധികം അംഗങ്ങള്‍ താമസിക്കും.

വീടുകള്‍ക്കൊപ്പം പൊതു റോഡ്, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും സജ്ജമാക്കുന്നു. ലബോറട്ടറി, ഫാര്‍മസി, പരിശോധന–വാക്‌സിനേഷന്‍ സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം, കടകളും സ്റ്റാളുകളും ഉള്‍പ്പെട്ട മാര്‍ക്കറ്റ്, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സൗകര്യങ്ങളുടെ ഭാഗമാകും. പദ്ധതിക്കായി 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്; 2025 മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ടം ഇതോടെ യാഥാര്‍ഥ്യമായി. ചടങ്ങില്‍ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

ബോൺമൗത്ത്‌ : യു കെ യിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന “മഴവിൽ ഫ്ലാഷ് 2026” മറ്റന്നാൾ, ഫെബ്രുവരി 21 ന് ശനിയാഴ്ച്ച ബോൺമൗത്തിൽ അരങ്ങേറും. ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുകയും, രാത്രി പതിനൊന്നു മണി വരെ നീണ്ടു നിൽക്കുകയും ചെയ്യുന്ന ‘കലാ മഹോത്സവത്തിൽ’ കലാലോകത്തെ പ്രശസ്തരും, പ്രഗത്ഭരുമായ പ്രതിഭകൾ സദസ്സിന് ഗംഭീരമായ കലാവിരുന്നാവും സമ്മാനിക്കുക..

പ്രശസ്ത ഗായകരായ ശ്രീ കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സംഗീത വിരുന്നിനോടൊപ്പം, ഫ്‌ളവേഴ്‌സ് ടി വി യിലൂടെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ മിമിക്രി ആർട്ടിസ്റ്റ് പ്രസാദ് ശിവൻ അവതരിപ്പിക്കുന്ന മിമിക്രിയും, കൂടാതെ, യുകെയിലെ പ്രശസ്തരായ 35-ഓളം ഗായകരും 25-ൽ പരം നർത്തകരും ചേർന്ന് വേദിയിൽ കലയുടെ മഴവിൽ വസന്തം വിരിക്കും. സംഗീതവും നൃത്തവും മിമിക്രിയും സമന്വയിക്കുന്ന ‘മഴവിൽ ഫ്ലാഷ് 2026 ‘ സാക്ഷാൽ കലയുടെ മഹോത്സവ ആഘോഷ വേദിയാവും.

ജനപ്രിയ പരിപാടിയിൽ ചീഫ് ഗസ്റ്റായി സോഷ്യൽ മീഡിയ താരവും, റീലുകളുടെ രാജകുമാരിയുമായ റീന ജോൺ പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് കലാപ്രേമികൾക്കായി പ്രശസ്ത കേറ്ററേഴ്‌സായ ‘മട്ടാഞ്ചേരി കേറ്ററിംഗ്സ്’ സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി, മിതമായ നിരക്കിൽ നല്കുന്നതാവും.

പ്രവാസ ലോകത്തെ പിരിമുറുക്കത്തിനിടയിൽ, മനസ്സിന് കുളിർമ്മ പകരുന്ന കലാപ്രേമികളുടെ മഹാസംഗമ വേദിയിലെത്തി, ഹൃദയം നിറയുന്ന കലാ വിരുന്നും, രുചിയുടെ കലവറയും ആസ്വദിക്കുവാനും, ആനന്ദിക്കുവാനുമുള്ള “മഴവിൽ ഫ്ലാഷ് 2026” ആഘോഷത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ അനീഷും, ഷിനുവും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
അനീഷ് ജോർജ് – 07915061105
ഷിനു സിറിയക് – 07888659644

BARRINGTON THEATRE , PENNYS WALK , FERN DOWN , BOURNE MOUTH, BH22 9TH

ബ്രൈറ്റൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രകൽപ്പ എന്ന പേരിൽ ഡാൻസിനും, മ്യൂസിക്കിനും, ആർട്ടിനുമായി ഒരു ശിൽപശാല സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 21, 22 തീയതികളിൽ ബ്രൈറ്റണിലുള്ള ബ്രൈറ്റൺ ഗേൾസ് ഡാൻസ് സ്റ്റുഡിയോയിൽ വച്ചാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത് .താഴെ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://brightonmalayalee.co.uk/prakalpa

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രാമു – 07711 462647

സംസ്ഥാനവ്യാപകമായി നടക്കുന്ന ഡോക്ടർമാരുടെ സമരത്തിന്റെ ഭാഗമായി സർക്കാർ മെഡിക്കൽ കോളേജുകളിൽ വ്യാഴാഴ്ച ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങളെ ബാധിക്കാനിടയുണ്ട്. അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണത്തിനൊപ്പം ശസ്ത്രക്രിയ തിയേറ്ററുകളും ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ട്.

മുതിർന്ന ഡോക്ടർമാരുടെ അഭാവത്തിൽ പി.ജി. ഡോക്ടർമാരാണ് ഒ.പി. സേവനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. അധിക ജോലിഭാരത്തിന് പരിഹാരം ആവശ്യപ്പെട്ട് പി.ജി. ഡോക്ടർമാർ സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഒ.പി. ബഹിഷ്‌കരണം പിൻവലിച്ചത് ഭാഗിക ആശ്വാസമായി.

അതേസമയം, അടിയന്തിര ശസ്ത്രക്രിയകൾ പതിവുപോലെ തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ദിവസേന ശരാശരി 80ഓളം മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വരാം. വാർഡുകൾ, അത്യാഹിതവിഭാഗം, ഐ.സി.യു., പ്രസവമുറി എന്നിവ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും രോഗികളും വിദ്യാർത്ഥികളും പ്രതിസന്ധി നേരിടുകയാണ്.

ടെഹ്റാൻ: ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻ സൈനിക വിന്യാസം ശക്തമാക്കി. 50ഓളം എഫ്-35 യുദ്ധവിമാനങ്ങൾ, എഫ്-22, എഫ്-16 എന്നിവ ഉൾപ്പെടെയുള്ള അത്യാധുനിക പോർവിമാനങ്ങളും സി-17 വിമാനങ്ങളിലൂടെ സൈനിക ഉപകരണങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാന്മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കമായാണ് ഈ നടപടികളെ വിലയിരുത്തുന്നത്.

യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ ഇറാൻ സമീപ ജലാതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. യുഎസ്എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ഈജിപ്തിലെ സൂയസ് കനാൽ വഴി മെഡിറ്ററേനിയനിൽ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ എംക്യു-4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ഗൾഫ് മേഖലയിൽ സജീവമാണെന്നും വ്യക്തമാക്കുന്നു.

കരാറിലേക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയത്. മറുപടിയായി അമേരിക്കൻ യുദ്ധക്കപ്പലുകൾ മുക്കുമെന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി യുടെ പ്രതികരണം. ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവികാഭ്യാസം നടത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷസാധ്യതകൾ ഉയർന്നിരിക്കുകയാണ്.

വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്പറ്റ സ്വദേശിയായ 16 കാരിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. സമീപകാലത്ത് സ്കൂളിലെ കൗൺസിലിംഗിനിടെ ലൈംഗികാതിക്രമത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ബന്ധുവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായും അയൽവാസിയിൽ നിന്നുമുള്ള ദുരനുഭവവും ഉണ്ടായതായും വിദ്യാർത്ഥിനി തുറന്നു പറഞ്ഞതിനെ തുടർന്ന് പോലീസ് കേസെടുത്തു. പ്രതികളായ ബന്ധുവിനെയും അയൽവാസിയെയും അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടികൾക്ക് പിന്നാലെയാണ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്ന കുടുംബത്തിലാണ് പെൺകുട്ടി അച്ഛനും സഹോദരിയുമായി കഴിയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ സഹായം തേടുക. ‘ദിശ’ ഹെൽപ് ലൈൻ: 1056, 0471-2552056.)

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ സംശയത്തെ തുടർന്നു മുൻകരുതൽ നടപടികൾ ശക്തമാക്കി. ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൂടുതൽ ഇടങ്ങളിൽ നിന്ന് മീൻ സാമ്പിളുകൾ ശേഖരിക്കുന്നു. മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേർ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പരിശോധന വ്യാപിപ്പിച്ചത്.

കോവളം, പാളയം മേഖലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് പരിശോധനയ്ക്കായി അയക്കും. മീനുകളിൽ വിഷപദാർത്ഥങ്ങളോ രാസാവശിഷ്ടങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്.

വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചതിനെ തുടർന്ന് ഹോട്ടലുകളിൽ കർശന പരിശോധന തുടരുകയാണ്. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത കണവ, മീൻ മുട്ട തുടങ്ങിയ വിഭവങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പത്തോളജി റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട യാത്രക്കാരൻ കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സിൽ കയറാനായി 35 കിലോമീറ്റർ പിന്തുടർന്ന സംഭവമാണ് ശ്രദ്ധേയമാകുന്നത്. നിലമ്പൂരിൽ നിന്ന് ടിക്കറ്റ് റിസർവ് ചെയ്തിരുന്ന യാത്രക്കാരൻ ഗതാഗതക്കുരുക്കിൽപ്പെട്ട് സ്റ്റാൻഡിൽ വൈകിയാണ് എത്തിയത്. ബസ് പുറപ്പെട്ടതിനുശേഷം ബൈക്കിലും പിന്നീട് ടാക്സിയിലുമായി പിന്തുടർന്നാണ് ഒടുവിൽ ബസിനെ മറികടന്ന് കയറേണ്ടി വന്നത്.

ബസിന് തൊട്ടുപിന്നാലെ എത്തിയിരുന്നുവെങ്കിലും ‘തടഞ്ഞാൽ കയറ്റാമെന്ന’ കണ്ടക്ടറുടെ ഫോൺ മറുപടിയാണ് യാത്രക്കാരനെ മത്സരയോട്ടത്തിലേക്ക് നയിച്ചത്. പിന്നാലെ കൈകാണിച്ച് ഓടിയിട്ടും ബസ് നിർത്താൻ തയ്യാറായില്ലെന്നാണ് പരാതി. യാത്രക്കാരന്റെ അത്യാവശ്യം മനസ്സിലാക്കിയ ടാക്സി ഡ്രൈവർ ഏകദേശം 15 മിനിറ്റോളം പിന്തുടർന്നാണ് ബസിനെ മറികടന്നത്.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് പിഴവുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ എ. സുലൈമാനെ സൂപ്പർക്ലാസ് സർവീസുകളിൽ നിന്ന് വിലക്കിയതായി അധികൃതർ അറിയിച്ചു. നിയമപ്രകാരം യാത്രക്കാരെ കാത്തിരിക്കേണ്ടതില്ലെങ്കിലും തൊട്ടുപിന്നാലെ എത്തിയ സാഹചര്യത്തിൽ ബസ് നിർത്തേണ്ടിയിരുന്നുവെന്നാണ് കണ്ടെത്തൽ.

പാലാ മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. ജോസ് കെ. മാണിയ്ക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണിയെ മത്സരിപ്പിക്കാമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ പ്രതികരണങ്ങളും പാർട്ടിക്കുള്ളിലെ സമവാക്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ നിഷയുടെ സജീവ സാന്നിധ്യം രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധയിൽപ്പെടുത്തുന്നു. സ്ഥാനാർത്ഥിത്വ സൂചനകൾക്കിടയിൽ, “പാലായിൽ ജോസ് തന്നെ മത്സരിക്കും” എന്ന റോഷിയുടെ തുറന്ന പ്രസ്താവന ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

2021ലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ‘സേഫ് കാർഡ്’ കളിക്കാനാണ് ജോസ് വിഭാഗത്തിന്റെ ആലോചനയെന്ന വിലയിരുത്തലുണ്ട്. സാമുദായിക-സാമൂഹിക വേദികളിലെ നിഷയുടെ ഇടപെടലുകൾ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മറുവശത്ത്, നിഷ മത്സരിച്ച് വിജയിച്ചാൽ പാർട്ടിയിലെ കുടുംബാധിപത്യം ശക്തമാകുമെന്ന ആശങ്ക റോഷി പക്ഷത്തിനുണ്ടെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജോസ് തന്നെ മത്സരിച്ച് പരാജയപ്പെട്ടാൽ പാർട്ടിയിലെ നേതൃത്വ സമവാക്യം മാറാമെന്ന കണക്കുകൂട്ടലും അണിയറയിൽ സജീവമെന്നാണ് സൂചന.

കെ.എം. മാണിയുടെ കാലത്തെ ഏകകേന്ദ്രിത നേതൃത്വം ഇനി പാർട്ടിയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. സിപിഎം നേതൃത്വത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും പുലർത്തുന്ന അടുത്ത ബന്ധം റോഷിക്ക് പാർട്ടിയിൽ സ്വാധീനം വർധിപ്പിച്ചെന്ന വിലയിരുത്തൽ ശക്തമാണ്. പാലാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയം ഒരു മണ്ഡല മത്സരമെന്നതിലുപരി, പാർട്ടിയുടെ ഭാവിദിശ നിശ്ചയിക്കുന്ന നിർണായക തീരുമാനമായി മാറുന്നുവെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിലെ പൊതുവായ നിരീക്ഷണം.

RECENT POSTS
Copyright © . All rights reserved