Latest News

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. യുഎസ് സൈനിക നടപടികൾക്കുള്ള തിരിച്ചടിയായാണ് ഇറാൻ കുവൈത്തിനും ബഹ്റൈനുമെതിരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. നിരവധി വിമാനങ്ങൾ സുരക്ഷിത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രാമധ്യേ തിരിച്ചുവിട്ടു. മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ വിമാന സർവീസുകൾ പുനരാരംഭിക്കൂവെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. കുവൈത്തിലേക്ക് 13 മിസൈലുകളും 17 ഡ്രോണുകളും വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തെ തുടർന്ന് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിൽ തുടരുകയാണ്.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച  പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ഷനില്‍ അനങ്ങരത്ത്, വൈസ് പ്രസിഡന്റ്: റീജ തോമസ്, സെക്രട്ടറി: സുമേഷ് അരവിന്ദാക്ഷന്‍,  ജോയിന്റ് സെക്രട്ടറി: വിനു വി ആര്‍, ട്രഷറര്‍: ടോമി പാറയ്ക്കല്‍, ആര്‍ട്ട്സ് സെക്രട്ടറി ജിജോ ഉണ്ണി. സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍: ജെയിസണ്‍ മാത്യു,  സോഷ്യല്‍ മീഡിയ: അനൂപ് ചിമ്മന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ

യോർക്ഷയർ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമി മെഗാ ലൈവ് ഷോ ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും. മലയാളി മനസ്സിൽ സ്‌നേഹംകൊണ്ടിടം പിടിച്ച ഫാ. ചിറമേൽ യോർക്ഷയറിൽ ആദ്യമായി അരങ്ങേറുന്ന മെഗാഷോയുടെ പ്ലാറ്റ്ഫോമിലെത്തുന്നതും ശ്രദ്ധേയമാണ്. യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്‌പന ഓൺലൈനിൽ പുരോഗമിക്കുകയാണ്.

 

പത്ത് സ്‌റ്റേജുകളിലായി യുകെയിലുടനീളം ജനമനസ്സുകൾ കീഴടക്കിയ ഷോയുടെ അവസാന കലാശക്കൊട്ടാണ് ബ്രാഡ്ഫോർഡിൽ അരങ്ങേറുന്നത്.

ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.

മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

https://tickets.wizmagic.co.uk/

വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.

റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനം പല സ്‌റ്റേജുകൾ പിന്നിട്ടു. പ്രൗഡഗംഭീരമായ വരവേല്പ്പാണ് ഓരോ ഷോയ്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുകെയിലുടനീളം
പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880

 

 

View this post on Instagram

 

A post shared by Bindu Palakkaparambil (@bindu_pp_)

കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാനും സ്നേഹജനുമാണ് കേസിൽ പ്രതികളായിരിക്കുന്നത്. ഈസ്റ്റ് എളേരി എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ചിത്രം പ്രചരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

സമൂഹത്തിൽ പ്രകോപനവും കലാപസാധ്യതയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ഉറവിടവും പ്രചാരണത്തിന്റെ വ്യാപ്തിയും സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് ചിറ്റാരിക്കാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിവരസാങ്കേതിക നിയമവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ പങ്കാളിത്തമുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്.

തിരുവനന്തപുരം: നാലാഞ്ചിറയിൽ യുവതിയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി. മണ്ണന്തല സ്വദേശിനിയായ ഹസീന (36)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ പ്രതിയായ ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഹസീനയും സുരേഷും നാലു മക്കളും ഉൾപ്പെടെ ഏഴുപേരാണ് നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കുറച്ചുകാലമായി കുടുംബപ്രശ്നങ്ങളും തർക്കങ്ങളും നിലനിന്നിരുന്നുവെന്നാണ് വിവരം. ചൊവ്വാഴ്ച ഉണ്ടായ കടുത്ത വഴക്കിനെ തുടർന്ന് വിഷയം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചശേഷം ഇരുവരെയും വീട്ടിലേക്ക് മടക്കിയയച്ചിരുന്നു.

ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് സുരേഷ് കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാല് മക്കളുടെ മുന്നിലായിരുന്നു ആക്രമണം. സംഭവശേഷം കത്തി ശുചിമുറിയിൽ കഴുകിവെച്ച ശേഷം സുരേഷ് കടന്നുകളഞ്ഞു. വട്ടിയൂർക്കാവ് സ്വദേശിയായ സുരേഷ് ഇലക്ട്രീഷ്യനാണ്. മണ്ണന്തല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഷ്രൂസ്ബറി: സമീക്ഷ യുകെയുടെ (Sameeksha UK) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ദേശീയ വടംവലി മത്സരം (SAMEEKSHA 4th ALL UK TUG OF WAR) ഷ്രൂസ്ബറിയിലെ ലണ്ടൻ റോഡ് സ്പോർട്സ് സെന്ററിൽ (London Road Sports Center, Shrewsbury) വെച്ച് ആവേശകരമായി നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ‘സ്റ്റോക്ക് ലയൺസ് വാരിയേഴ്സ്’ (Stoke Lions Warriors) ഒന്നാം സ്ഥാനം 2001 പൗണ്ടും എവർറോളിംഗ് ട്രോഫിയും സ്വന്തമാക്കി.

യുകെയിലെ പ്രമുഖ ഇടതുപക്ഷ കല കായിക സംസ്കാരിക സംഘടനയും മലയാളി കൂട്ടായ്മയായ സമീക്ഷ യുകെ സംഘടിപ്പിച്ച ഈ കായിക മാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യുകെ
ദേശീയ പ്രസിഡന്റ് ശ്രീ. ബൈജു നാരായണന്റെ അധ്യക്ഷതയിൽ ദേശീയ സെക്രട്ടറി ശ്രീ.അഡ്വക്കേറ്റ് ദിലീപ് കുമാർ സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റർ മാരായ ലണ്ടൻ ഏരിയ സെക്രട്ടറി ശ്രീ. വിപിൻ രാജ്, വെയിൽസ് ഏരിയ സെക്രട്ടറി ശ്രീ.അഖിൽ ശശി എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.

ഷ്രൂസ്ബറി എം.പി ജൂലിയ ബക്ലി പ്രസ്തുത മത്സരം ഉദ്ഘാടനം (Julia Buckley MP) നിർവ്വഹിച്ചു. യുകെയിലെ മലയാളി സമൂഹം കായിക രംഗത്തും സാംസ്കാരിക രംഗത്തും നടത്തുന്ന ഇത്തരം മികച്ച കൂട്ടായ്മകളെയും പ്രവർത്തനങ്ങളെയും അവർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.
വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ഫൈനലിൽ വിജയികളായ സ്റ്റോക്ക് ലയൺസ് വാരിയേഴ്സിന് 2001 പൗണ്ടും എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി .

രണ്ടാം സ്ഥാനം നേടിയ ‘ടൺബ്രിഡ്ജ് ടസ്കേഴ്സ് കിങ്സ്’ (Tonbridge Tuskers Kings) 1001 പൗണ്ടിനും ട്രോഫിക്കും അർഹരായി. മൂന്നാം സ്ഥാനം ‘സ്റ്റോക്ക് ലയൺസ് ചാമ്പ്യൻസ്’ (Stoke Lions Champions – £501+Trophy ) സ്വന്തമാക്കിയപ്പോൾ, നാലാം സ്ഥാനം ‘അച്ചായൻസ് ഹെരീ ഫോർഡ്’ (Achayans Hereford £251+Trophy ) കരസ്ഥമാക്കി.

മറ്റു സ്ഥാനങ്ങൾ നേടിയ ടീമുകൾ താഴെ പറയുന്നവരാണ്:
അഞ്ചാം സ്ഥാനം: കൊമ്പൻസ് കാന്റർബറി (Kombans Canterbury – £151+Trophy )
ആറാം സ്ഥാനം: ലണ്ടൻ മച്ചാൻസ് (London Machans – £101+Trophy )
ഏഴാം സ്ഥാനം: വോർസെസ്റ്റർ തെമ്മാടീസ് (Worcester Themmadies – £101+Trophy )
എട്ടാം സ്ഥാനം: മല്ലൻസ് നോട്ടിംഗ്ഹാം (Mallans Nottingham – £101+Trophy )
പ്രത്യേക പുരസ്കാരങ്ങൾ:
ഫെയർ പ്ലേ അവാർഡ് (Fair Play Award): റോവേഴ്സ് എക്സറ്റർ (Rovers Exeter – £101+Trophy & Trophy)
ബെസ്റ്റ് പുള്ളർ അവാർഡ് (Best Puller Award): ജിതിൻ (കൊമ്പൻസ് കാന്റർബറി £101 & Trophy)

വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ, മുൻ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി,ദേശീയ വൈസ് പ്രസിഡന്റുമാരായ ഗ്ലീറ്റർ കോട്ട്പോൾ, ആന്റണി ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ബൈജു പി.കെ., സ്വരൂപ് കൃഷ്ണൻ, ദേശീയ ട്രഷറർ അജീഷ് ഗണപതിയാടൻ, സമീക്ഷ യു.കെ., ദേശീയ സെക്രട്ടറിയേറ്റ് അംഗം മിഥുൻ സണ്ണി, നാഷണൽ കമ്മിറ്റി അംഗങ്ങളായ അഖിൽ ശശി, വിപിൻ രാജ്, രാജ്, മണികണ്ഠൻ കുമാരൻ, രമേഷ് രത്നാകരൻ, എവലിൻ ചീരൻ, അനീഷ് ആന്റണി, ജോബി ജോസ്, ഷ്രോപ്ഷയർ യൂണിറ്റ് സെക്രട്ടറി സിറാജ് മൊയ്തീൻ, വെയിൽസ് ഏരിയ ജോയിന്റ് സെക്രട്ടറി റോയ് ഇഗ്നേഷ്യസ്, വെയിൽസ് ഏരിയ കമ്മിറ്റി അംഗം ജോസഫ്, ടൈറ്റിൽ സ്പോൺസറായ ലൈഫ് ലൈൻ പ്രതിനിധി എന്നിവർ ചേർന്ന് വിതരണം ചെയ്തു.
വലിയ ജനപങ്കാളിത്തത്തോടെയും കൃത്യമായ അച്ചടക്കത്തോടെയും കൂടിയാണ് ഈ വർഷത്തെ വടംവലി മത്സരം ആരംഭിച്ച് സമാപിച്ചതെന്ന് സമീക്ഷ യുകെ ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, പരിപാടി വൻ വിജയമാക്കാൻ സഹായിച്ച സ്പോൺസർമാർക്കും കാണികൾക്കും കമ്മറ്റി അംഗങ്ങൾ പ്രത്യേകംനന്ദി രേഖപ്പെടുത്തുക യുണ്ടായി.

സമീക്ഷ യു.കെ.യുടെ അഞ്ചാം ദേശീയ വടംവലി മത്സരം 2027 ജൂൺ 5-ന് മാഞ്ചസ്റ്റർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെസ്റ്റർഫീൽഡിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ പ്രത്യേകമായി അറിയിച്ചു.

കൊച്ചി: കലൂരിൽ രണ്ട് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമവും ക്രൂര മർദനവും നടത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അക്ബർ അലിയടക്കം ഇനി ഏഴുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കല്ലൂർ ജങ്ഷന് സമീപത്തെ ചക്കാലപ്പാടം റോഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥിനികൾ പുലർച്ചെ ചായ കുടിക്കാനെത്തിയപ്പോഴാണ് എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘം ഇവരോട് മോശമായി പെരുമാറിയത്. സംഘത്തിലെ ചിലർ ലൈംഗിക ചേഷ്ടകളും കമന്റുകളും നടത്തിയതായും ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റവും പിന്നീട് കയ്യേറ്റവുമായി മാറിയതായും പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ അക്രമിസംഘം ഒരാളെ റോഡിലിട്ട് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ പ്രതികരിച്ച കൊച്ചി ഡിസിപി, പ്രതികളുമായി പെൺകുട്ടികൾക്ക് മുൻപരിചയമൊന്നുമില്ലെന്ന് വ്യക്തമാക്കി. ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി നടത്തിയെന്ന കേസിൽ ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന 70ഓളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

കിടപ്പുമുറിയിലെ ജനാലയ്ക്കു സമീപം പ്രത്യേക ചെടിച്ചട്ടികളിലും മറ്റ് പാത്രങ്ങളിലുമായി കഞ്ചാവ് ചെടികൾ നട്ടുവളർത്തുകയായിരുന്നു. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിശാൽ, രാത്രികാലങ്ങളിലാണ് ചെടികളുടെ പരിപാലനം നടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. രാസവളങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നും ജൈവവളങ്ങളാണ് നൽകിയിരുന്നതെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

കഞ്ചാവ് വിൽപന നടത്തി സാമ്പത്തിക ലാഭം നേടുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ആവശ്യത്തിനായാണ് കൃഷി നടത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്തും ചമ്മന്തി രൂപത്തിലും ഉപയോഗിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും ശ്രീകാര്യം പൊലീസ് അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

പീറ്റർബറോ: കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ചരിത്രതാളുകളിൽ മുഖമുദ്ര ചാർത്തിയിട്ടുള്ള ചങ്ങനാശ്ശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പീവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂൺ 21 ന് പീറ്റർബറോയിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.

ചങ്ങനാശ്ശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമ്മകളും വീണ്ടും അനുഭവിക്കാനാകുന്ന തരത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, കുടുംബ സൗഹൃദ കൂട്ടായ്മകൾ, സംഗീതവിരുന്നുകൾ, വിനോദപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിവിധ സംഘടനാ നേതാക്കൾ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.

അതോടൊപ്പം, കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷ്യമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും പുതിയ തലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അഭിമാനപൂർവ്വം പരിചയപ്പെടാനും ഈ സംഗമം വേദിയാകും.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും കുടുംബസമേതം പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്ത് കുടുംബസംഗമത്തിൽ പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്തിക്കുന്നു .

Please complete Google registration form👉 https://forms.gle/68obB9YCsNvoyZ4k6 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Feby Philip: 07597 671197(Peterborough) Manoj Thomas:07846 475589
Jomon Mammoottil: 07930431445

ഷാർജ: അൽ നഹദയിൽ മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ട് ഒമ്പതുവയസ്സുകാരികളെയും അവരുടെ രക്ഷിതാക്കളെയും ചോദ്യം ചെയ്യാൻ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച കുട്ടി പാകിസ്താൻ സ്വദേശിയാണ്. സംഭവത്തിൽ ഒരു മലയാളി പെൺകുട്ടിയും ഒരു തമിഴ് പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കുട്ടികളുടെ പങ്കിനെക്കുറിച്ചുള്ള സത്യാവസ്ഥ കണ്ടെത്തുന്നതിനായാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

ആദ്യം ലഭിച്ച വിവരങ്ങൾ പ്രകാരം, അയൽവാസികളായ പെൺകുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി ജനലിലൂടെ താഴേക്ക് വീണ് അപകടമുണ്ടായതെന്നാണ് കരുതപ്പെട്ടത്. എന്നാൽ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉയർന്നു. ഇടനാഴിയിലേക്ക് പെൺകുട്ടികൾ രണ്ടുവയസ്സുകാരനെ വിളിച്ചുവരുത്തുന്നതും തുടർന്ന് കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവം അബദ്ധത്തിൽ ഉണ്ടായതാണോ, മനഃപൂർവമായ നടപടിയുടെ ഫലമാണോ, അപകടശേഷം എന്തെങ്കിലും മറച്ചുവെക്കാൻ ശ്രമമുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കണ്ണൂർ സ്വദേശിയായ മലയാളി പെൺകുട്ടിയും കുടുംബവും അന്വേഷണ പരിധിയിലുണ്ട്. ഷാർജ ശിശു സംരക്ഷണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, കസ്റ്റഡിയിലുള്ളവർക്ക് ജാമ്യം ലഭിക്കുന്നതിനുള്ള നിയമനടപടികളും ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

RECENT POSTS
Copyright © . All rights reserved