വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കെ.പി.സി.സി.യുടെയും ഹൈക്കമാൻഡിന്റെയും വിലക്കുകൾ അവഗണിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലടക്കം പ്രവർത്തകരുടെ പ്രതിഷേധം.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വി.ഡി. സതീശന്റെ നേതൃത്വമാണ് കാരണമെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹത്തിനുതന്നെയാകണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ വലിയ പങ്കാളിത്തമാണ് പ്രതിഷേധങ്ങളിൽ ഉണ്ടായത്.
തിരുവനന്തപുരം പ്രതിഷേധത്തിനിടെ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡുകൾ പ്രവർത്തകർ വലിച്ചുകീറി. മറ്റൊരാളെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം പാർട്ടിക്കില്ലെന്നും വി.ഡി. സതീശൻ തന്നെ സംസ്ഥാനത്തെ നയിക്കണമെന്നുമാണ് പ്രവർത്തകർ ആവർത്തിച്ചത്.
സുമേഷൻ പിള്ള
കാർഡിഫ്: കാർഡിഫ് മലയാളി അസോസിയേഷന്റെ (CMA) 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പന്നരായ അംഗങ്ങളാണ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
പ്രസിഡന്റായി ശ്രീ. ബിജു പോൾ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ശ്രീ. ഫിലിപ്പ് ജോസഫ് ചുമതലയേൽക്കും. ട്രഷററായി ശ്രീ. ബിനോ ആന്റണി നിയമിതനായി. വൈസ് പ്രസിഡന്റായി ശ്രീമതി സഗീത ജോബി, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ബോബി കുര്യാച്ചൻ, ജോയിന്റ് ട്രഷററായി ശ്രീ. ജോസ് കൊച്ചപ്പള്ളിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, സ്പോർട്സ് സെക്രട്ടറിയായി ശ്രീ. ബിനു കുരിയാക്കോസ്, ആർട്സ് സെക്രട്ടറിയായി ശ്രീ. സുമേശൻ പിള്ള, എക്സ്-ഓഫീഷ്യോ അംഗമായി ശ്രീ. ജോസി മുടകോടിൽ എന്നിവർയും ചുമതലയേൽക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കായി ശ്രീ. ബെന്നി അഗസ്റ്റിൻ, ശ്രീ. വിനോയ് ജോസഫ്, ശ്രീ. സാംജോ ജോൺ, ശ്രീമതി ജിൻസി ജോസി, ശ്രീ. അഖിൽ കൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാർഡിഫ് മലയാളി അസോസിയേഷന്റെ യുക്മ പ്രതിനിധികൾ ആയി ശ്രീ ബെന്നി അഗസ്റ്റിൻ, ബിനോ ആന്റണി, സാജു സലിംകുട്ടി എന്നിവർ തുടരുന്നു.
പുതിയ ഭാരവാഹികൾ സംഘടനയുടെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു. വരാനിരിക്കുന്ന വർഷങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.


അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ എപ്പാർക്കിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിർഭരവും, ആഘോഷപൂർവ്വവും കൊണ്ടാടും. എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാർ ഡയറക്ടർ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ്, ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
ജൂലൈ 18 നു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുക്കർമങ്ങൾ സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ എപ്പാർക്കിയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താമത് തീര്‍ത്ഥാടനമാവും നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ മാതൃഭക്തി പ്രഘോഷണത്തിന്റെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാമരിയൻ തീർത്ഥാടനം കത്തോലിക്കാ സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിലെ നസ്രേത്തിലെ തീർത്ഥാടനത്തിലും, തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേരുന്നതിനായി തങ്ങളുടെ അവധി ദിനങ്ങള്‍ മുൻകൂട്ടി ക്രമീകരിക്കുവാനും, പ്രാർത്ഥനാനിറവിൽ പങ്കുചേരുന്നതിനും പിതാവും, തിരുനാള്‍ കമ്മിറ്റിയും മുഴുവൻ സീറോമലബാർ കുടുംബാംഗങ്ങളോടും സസ്നേഹം അഭ്യർഥിക്കുന്നു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
മഹാരാഷ്ട്രയിലെ നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റിൽ ഉയർന്ന ലൈംഗികാതിക്രമ – മതപരിവർത്തന കേസിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്നാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ പുറത്തുവന്നത്. ചില വനിതാ ജീവനക്കാർ വർഷങ്ങളായി ലൈംഗിക പീഡനവും മാനസിക പീഡനവും നേരിട്ടതായും, മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതായും പരാതിപ്പെട്ടു. എട്ടോളം വനിതാ ജീവനക്കാർ മുന്നോട്ട് വന്നതോടെയാണ് സംഭവം വലിയ വിവാദമായത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ സംഘങ്ങളെ രൂപീകരിച്ച് സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഏഴ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരും ഉൾപ്പെടുന്നു. സംഭവത്തിൽ പേര് വന്ന എച്ച്ആർ മേധാവി അശ്വിനി ചൈനാനിയടക്കമുള്ള ജീവനക്കാരെ ടിസിഎസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും സൂചനയുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നിയുക്ത എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെഎന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനാണ് നീക്കം. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കെ സി വേണുഗോപാൽ പക്ഷം പ്രതീക്ഷിച്ചതിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഘടകകക്ഷികളുടെ പിന്തുണയും ജനപിന്തുണയും തങ്ങൾക്ക് അനുകൂലമാണെന്നാണ് വി ഡി സതീശൻ ക്യാംപ് വിലയിരുത്തുന്നത്. 20ലേറെ എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് രമേശ് ചെന്നിത്തല അനുകൂലികളും അവകാശപ്പെടുന്നത്. ഇതോടെ കോൺഗ്രസിനകത്തെ നേതൃത്വപ്പോര് കൂടുതൽ കടുത്തിരിക്കുകയാണ്.
സംസ്ഥാനത്തെ സീനിയർ നേതാക്കളെ ഉടൻ ദില്ലിയിലേക്ക് വിളിപ്പിച്ച് അന്തിമ ചർച്ചകൾ നടത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം. ഇതിനിടെ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്ന മാത്യു കുഴൽനാടന്റെ പരാമർശം മുന്നണിക്കകത്ത് പുതിയ അസ്വസ്ഥതയ്ക്കും ഇടയാക്കി. ഘടകകക്ഷികളുടെ അഭിപ്രായം അവഗണിക്കാനാകില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈക്കമാൻഡിനെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും കേരളത്തിലെ ജനവികാരം മാനിച്ചുള്ള തീരുമാനം വേണമെന്നും പി ജെ ജോസഫ് എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും മുന്നിൽ ആവശ്യപ്പെട്ടു. ഈ നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യമാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന കെസി വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ വിലയിരുത്തൽ.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര് കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. കെസി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ശക്തമായ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ കെസി പക്ഷത്തിനാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ നിരീക്ഷകർ എംഎൽഎമാരുമായി വ്യക്തിഗതമായി നടത്തിയ കൂടിക്കാഴ്ചകളിൽ സാഹചര്യം മാറിയെന്നാണ് വി ഡി-ആർസി പക്ഷങ്ങളുടെ വാദം.
കെസിക്ക് കൂട്ടമായി പിന്തുണ അറിയിച്ചിരുന്ന ചില എംഎൽഎമാർ പിന്നീട് നിലപാട് മാറ്റിയെന്നാണ് എതിർപക്ഷങ്ങളുടെ ആരോപണം. 40ലേറെ എംഎൽഎമാരുടെ പിന്തുണയെന്ന കെസി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്നും വി ഡി പക്ഷം 30 മുതൽ 35 വരെ അംഗങ്ങളുടെ പിന്തുണ അവകാശപ്പെടുകയും ചെയ്തു. അതേസമയം 23 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ തർക്കം രൂക്ഷമാകുന്നതിനിടെ ടിവികെ നേതാവ് വിജയ്ക്ക് പിന്തുണയുമായി നടന്മാരായ കമൽഹാസനും വിശാലും രംഗത്തെത്തി. സർക്കാർ രൂപീകരിക്കാനുള്ള അവസരം വിജയ്ക്ക് നിഷേധിക്കുന്ന ഗവർണറുടെ നിലപാട് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇരുവരും വിമർശിച്ചു. 233 തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും കമൽഹാസൻ പറഞ്ഞു.
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുമാണ് ഭരണഘടനാപരമായ രീതിയെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഗോവ, മണിപ്പൂർ, മേഘാലയ, കർണാടക എന്നിവിടങ്ങളിലെ മുൻ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ വിശാൽ, സമാന സാഹചര്യം ഇപ്പോൾ തമിഴ്നാട്ടിലുമാണെന്നും അതേ മാനദണ്ഡം വിജയ്ക്ക് ബാധകമാക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
118 അംഗങ്ങളുടെ പിന്തുണയാണ് തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകളുള്ള ടിവികെയ്ക്ക് നിലവിൽ കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ഭൂരിപക്ഷത്തിന് ഇനിയും പിന്തുണ ആവശ്യമുണ്ട്. ഇതിനായി ഇടതുപാർട്ടികളെയും വിസികെയെയും ടിവികെ സമീപിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ലെന്ന കാരണത്താൽ വിജയ് നടത്തിയ സർക്കാർ രൂപീകരണ അവകാശവാദം ഗവർണർ രണ്ടുതവണ തള്ളിയിരുന്നു.
ഐഒസി വാറ്റ് ഫോർഡിൻെറ നേതൃത്വത്തിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. മേയ് നാലിന് വൈകിട്ട് ടോൾപിറ്റ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും അനുഭാവികളും ആണ് പങ്കെടുത്തത് . യുഡിഎഫിന്റെ ചരിത്രവിജയം കേരള ജനതയുടെ ജനാധിപത്യ വിധിയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഐഒസി നാഷണൽ പ്രസിഡന്റ് സൂജു കെ ഡാനിയേൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നാഷണൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ വിമർശനങ്ങൾക്കിടയിലും അദ്ദേഹം പാലിച്ച മൗനവും രാഷ്ട്രീയ ശൈലിയും ജനങ്ങൾ അംഗീകരിച്ചുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. പ്രവർത്തകർ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും പതാക ഉയർത്തിയും സന്തോഷം പങ്കിട്ടു.
മാത്യു വർഗീസ്, സിബി തോമസ്, ചാന്ദിനി, ജോജി, ഷിബിൻ സ്റ്റീഫൻ, സണ്ണിമോൻ മത്തായി, ഫെമിൻ, ലീബിൻ കൈതമറ്റം എന്നിവർ പ്രസംഗിച്ചു. ജോൺ പീറ്റർ സ്വാഗതവും ഡൊമിനിക്ക് മാത്യു നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ നിരവധി മലയാളികൾ ആണ് പങ്കെടുത്തത് .




