ന്യൂസ് ഡെസ്ക്. മലയാളം യുകെ
യുകെയിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് മാഞ്ചെസ്റ്റർ വീണ്ടും വേദിയാകുന്നു. ജൂൺ 20 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മാഞ്ചസ്റ്റർ എയർപോർട്ട് സ്റ്റാൻലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് യുകെ മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച MML NORTH FEST 2026 നടത്തപ്പെടുകയാണ്.
MML NORTH FEST 2026 ൻ്റെ ടിക്കറ്റ് ബുക്ക് ചെയ്യുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
https://limeeventz.co.uk/public/e/63/mml-north-fest-2026
യുകെയിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് (MML) ആണ് ഈ സംഗീതോൽസവം സംഘടിപ്പിക്കുന്നത്. 2024 ൽ ലിവർപൂളിലും 2025 ൽ ബ്ലാക്ക്പൂളിലും നടത്തിയ നോർത്ത് ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിനു ശേഷം ഈ വർഷം മാഞ്ചസ്റ്ററാണ് വേദിയാവുന്നത്. സംഗീതത്തോടൊപ്പം വർണാഭമായ നൃത്തനൃത്ത്യങ്ങളും മിമിക്രിയും വാദ്യോപകരണ പ്രകടനങ്ങളും ഇത്തവണത്തെ നോർത്ത് ഫെസ്റ്റിന് മാറ്റേകും
കോവിഡ് കാലത്ത് ആരംഭിച്ച മലയാളം മ്യൂസിക് ലവേഴ്സ് എന്ന സംഗീത കൂട്ടായ്മ ആയിരക്കണക്കിന് കലാകാരന്മാർക്ക് തങ്ങളുടെ കഴിവു തെളിയിക്കാനും അതുവഴി സമൂഹത്തിൽ ശ്രദ്ധ പിടിച്ചു പറ്റാനും വേദിയായി മാറിയിട്ടുണ്ട്. രണ്ടര ലക്ഷം സംഗീത പ്രേമികളുടെ വലിയ കൂട്ടായ്മയായി MML ഇന്നു മാറിക്കഴിഞ്ഞു. ബ്ലാക്ക്പൂൾ സ്വദേശി ജയൻ ആമ്പലിയാണ് മലയാളം മ്യൂസിക് ലവേഴ്സ് എന്ന ഈ കൂട്ടായ്മയുടെ അമരക്കാരൻ.
പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിങ്ങർ വിജയിയുമായ അരവിന്ദ് മുഖ്യാഥിതിയായി എത്തുന്നതും ഇത്തവണത്തെ നോർത്ത് ഫെസ്റ്റിന് ഭംഗിയേകും.
സോണി ചാക്കോ, അനൂപ് തോമസ്, ബെൻസൺ ദേവസി, റെക്സ് ജോസ്, സജി സ്കറിയ, ടൈറ്റസ് ജോസഫ്, ആബ്രോ, ടോണി ലൂക്കോസ്, സോണി വർഗ്ഗീസ്, ഷാജു ഉതുപ്പ്, സീമ സൈമൺ, അശ്വതി മിഥുൻ എന്നിവരടങ്ങുന്ന പതിനാലംഗ കോർ കമ്മിറ്റിയുടെ കൺവീനർ ശ്രീ അജിത് പാലിയത്തും കോർഡിനേറ്റർ ശ്രീ ജയൻ ആമ്പലിയുമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ടാണ് ഇത്തവണ ഈ സംഗീത മാമാങ്കം ഒരുക്കുന്നത്. ഈ പരിപാടിയുടെ മുഴുവൻ വരുമാനവും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കൈമാറുന്നതായിരിക്കും.
കേരള കറി ഹൗസ് ഒരുക്കുന്ന വൈവിധ്യമാർന്ന ഭക്ഷണ ശാലയും സംഗീത പ്രേമികൾക്കായി കാത്തിരിക്കുന്നുണ്ട്.
റേഡിയോ ലൈം ടിക്കറ്റിങ്ങ് പ്ലാറ്റ്ഫോമിലൂടെ നിങ്ങളുടെ ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്
യുകെയിലെ എല്ലാ നല്ലവരായ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചിച്ചുണ്ട്.
Venue:
Manchester Airport Stanley Hotel
(Brilliant Venues Collection)
Stanley Road,
Wimslow
Manchester SK9 3LD
Date: Saturday 20 June 2pm
തിരുവനന്തപുരം ∙ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന കേസിൽ നിർണായക വിവരങ്ങളുമായി ആദ്യ കേസ് ഡയറിയുടെ പകർപ്പ് പുറത്തുവന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ ആദ്യ കേസ് ഡയറിയിൽ പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് മാറ്റിനിർത്തിയ ശേഷമാണ് ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നതായാണ് വിവരം. പിന്നീട് ഈ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളാൻ ശ്രമിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന കറുത്ത വാഹനത്തിൽനിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ടിട്ട മൂന്ന് പേരും ഇറങ്ങി പ്രതിഷേധക്കാർക്കെതിരെ ലാത്തിപോലുള്ള ആയുധം ഉപയോഗിച്ചതായും കേസ് ഡയറിയിൽ പറയുന്നുണ്ട്. ആക്രമണത്തിൽ പ്രതിഷേധക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റതായും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷിമൊഴികൾ ശേഖരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നു. പിണറായി വിജയൻ പറഞ്ഞത് പോലെ രക്ഷാപ്രവർത്തനം അല്ല, നേരിട്ടുള്ള മർദനമാണുണ്ടായതെന്നാണ് ആദ്യ രേഖ ചൂണ്ടിക്കാണിക്കുന്നത്.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. അരുണ്‍ തയാറാക്കിയ ആദ്യ കേസ് ഡയറി പിന്നീട് പെൻഡ്രൈവിലാക്കി എഡിജിപി എം. ആർ. അജിത് കുമാറിന്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. തിരുത്തുന്നതിന് മുമ്പും ശേഷവുമുള്ള കേസ് ഡയറി എസ്ഐടി കണ്ടെടുത്തതായും വിശദമായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറുമെന്നും സൂചനയുണ്ട്. ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണ റിപ്പോർട്ടാണ് ഇനി സർക്കാരിന്റെ തുടർനടപടിയിൽ നിർണായകമാകുക.
ബലി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ മേയ് 27, 28 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.
നേരത്തെ മേയ് 27ന് മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കണക്കിലെടുത്ത് കേരളത്തിൽ പെരുന്നാൾ ആഘോഷം 28നാകുന്നതിനാലാണ് അധിക അവധി അനുവദിച്ചത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ-സർക്കാർ മേഖലകളിൽ പ്രവർത്തനങ്ങൾ താത്കാലികമായി നിലയ്ക്കും.
തിരുവനന്തപുരം ∙ കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരായ കേന്ദ്രനടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സിജെപിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പിണറായി പറഞ്ഞു.
അഭിജീത് ദിപ്കെ രൂപീകരിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സാമൂഹികമാധ്യമങ്ങളില്‍ വേഗത്തില്‍ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് എക്സ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ കൂടുതല്‍ യുവജനപിന്തുണയും സ്വീകാര്യതയും സിജെപിക്ക് ലഭിച്ചതാണ് കേന്ദ്രത്തെ അസ്വസ്ഥരാക്കുന്നതെന്ന് പിണറായി വിമര്‍ശിച്ചു. തൊഴിലില്ലായ്മയും സാമൂഹിക അസമത്വവും നേരിടുന്ന യുവാക്കളുടെ അതൃപ്തിയാണ് ഈ പ്രതിഷേധത്തിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘പാറ്റകള്‍’’ എന്ന പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തെ ലഘുവായി കാണാനാകില്ലെന്നും പിണറായി വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണെന്നും, നിയമങ്ങളെയും ഭരണനടപടികളെയും ദുരുപയോഗം ചെയ്ത് യുവജനപ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വാഷിങ്ടൺ ∙ വൈറ്റ് ഹൗസിന് സമീപം ഉണ്ടായ വെടിവെയ്പ്പ് അമേരിക്കയിൽ ആശങ്ക ഉയർത്തി. വൈറ്റ് ഹൗസ് കോംപ്ലക്സിന് പുറത്തെ 17–ാം സ്ട്രീറ്റിനും പെൻസിൽവാനിയ അവന്യൂവിനും സമീപത്താണ് സംഭവം നടന്നത്. വെടിവെയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായും അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവസമയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. ട്രംപ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും പിന്നീട് സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി.
വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർ തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി സാക്ഷ്യപ്പെടുത്തി. എഫ്ബിഐയും സീക്രട്ട് സർവീസും ചേർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലവും അക്രമിയുടെ ലക്ഷ്യവും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമിയുടെ മെഗാ ലൈവ് സംഗീത പരിപാടി ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും. യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്പന ധൃതഗതിയിൽ പുരോഗമിക്കുകയാണ്.
മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.
https://tickets.wizmagic.co.uk
യോർഷയറിലെ മിക്ക സൗത്ത് ഇന്ത്യൻ ഷോപ്പുകളിലും ടിക്കറ്റ് ലഭ്യമാണ്. കൂടാതെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പരിലും ടിക്കറ്റുകൾക്കായി ബന്ധപ്പെടാവുന്നതാണ്.
ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനത്തിൻ്റെ ആദ്യ ഷോ ഇന്നലെ ലെസ്റ്ററിൽ നടന്നു. പ്രൗഡഗംഭീരമായ വരവേല്‍പ്പാണ് ആദ്യ ഷോയ്ക് ലഭിച്ചത്. യുകെയിലുടനീളം
പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880
ഇന്നലെ ലെസ്റ്ററിൽ ഷോ ആസ്വദിച്ച പ്രേക്ഷകരുടെ അഭിപ്രായങ്ങളിലേയ്ക്ക്…..
View this post on Instagram
ബെംഗളൂരു ∙ ഐടി കമ്പനിയായ ടിസിഎസിലെ പുതിയ ശമ്പള ഘടന ജീവനക്കാരിൽ ആശങ്ക ഉയർത്തുന്നു. 2026 ഏപ്രിൽ മാസ ശമ്പളത്തിൽ പലർക്കും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വേരിയബിൾ പേ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ചില ജീവനക്കാർക്ക് ലഭിക്കേണ്ട തുകയുടെ പകുതിയോളം മാത്രമാണ് ലഭിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്. വർക്ക്ഫ്രം ഓഫിസ് നയം കർശനമാക്കിയതിന് പിന്നാലെ ഓഫിസ് ഹാജർ അടിസ്ഥാനമാക്കിയുള്ള പുതിയ പേ സംവിധാനം ജീവനക്കാരെ ബാധിക്കുകയാണെന്നാണ് വിലയിരുത്തൽ.
2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തേക്കുള്ള ക്വാർട്ടർ വേരിയബിൾ അലവൻസ് വിതരണം ചെയ്തപ്പോൾ പലർക്കും 60 മുതൽ 80 ശതമാനം വരെ മാത്രമാണ് പേ ഔട്ട് ലഭിച്ചത്. പുതിയ നയപ്രകാരം 85 ശതമാനത്തിലധികം ഓഫിസ് ഹാജർ ഉള്ളവർക്ക് പൂർണ വേരിയബിൾ പേ ലഭിക്കും. 75 മുതൽ 85 ശതമാനം വരെ ഹാജർ ഉള്ളവർക്ക് ഏകദേശം 75 ശതമാനവും 60 മുതൽ 75 ശതമാനം വരെ ഹാജർ ഉള്ളവർക്ക് 50 ശതമാനവും മാത്രമാണ് അനുവദിക്കുക. 60 ശതമാനത്തിന് താഴെ ഹാജർ ഉള്ളവർക്ക് ബോണസ് ലഭിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആവശ്യമായ ഹാജർ ഉണ്ടായിട്ടും മുഴുവൻ വേരിയബിൾ പേ ലഭിച്ചില്ലെന്ന് ചില ജീവനക്കാർ ആരോപിക്കുന്നു. ബിസിനസ് യൂണിറ്റുകളുടെ പ്രകടനവും പേ ഔട്ടിനെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ടിസിഎസ് നടപ്പാക്കിയ വാർഷിക ശമ്പള വർധനയും ചർച്ചയാകുകയാണ്. ശരാശരി അഞ്ച് ശതമാനം ഇൻക്രിമെന്റ് നൽകിയെങ്കിലും പുതിയ സിടിസി ഘടനയിൽ ചിലരുടെ മാസശമ്പളത്തിൽ കുറവ് വന്നതായും റിപ്പോർട്ടുകളുണ്ട്. ഉയർന്ന പെർഫോമൻസ് റേറ്റിംഗ് നേടിയവർക്ക് 9 മുതൽ 13 ശതമാനം വരെ വർധന ലഭിച്ചപ്പോൾ മറ്റുചിലർക്കു വളരെ കുറഞ്ഞ വർധന മാത്രമാണ് ലഭിച്ചത്.
കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിക്കു പിന്നിൽ നടൻ ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് ആരോപിച്ച് നടി അൻസിബ ഹസ്സൻ. തനിക്കെതിരെ അവിഹിതബന്ധ ആരോപണങ്ങൾ ടിനി ടോം പ്രചരിപ്പിച്ചുവെന്നും ‘ജിഹാദി’ എന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചു. തന്റെ പേര് അൻസിബ ഹസ്സൻ എന്നതുകൊണ്ടല്ലേ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നതെന്നും നടി ചോദിച്ചു.
‘അമ്മ’യുടെ കുടുംബസംഗമത്തിനിടെ നടി നീന കുറുപ്പുമായി തർക്കമുണ്ടായതായും അൻസിബ വെളിപ്പെടുത്തി. നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നതായി അവർ പറഞ്ഞു. സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജപരാതി നൽകിയതായും പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും എന്നാൽ നിയമനടപടികൾക്ക് ഒരുങ്ങുന്നില്ലെന്നും നടി വ്യക്തമാക്കി.
താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസ്സൻ അടുത്തിടെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ കാരണം സജീവമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്നാണ് പ്രസിഡന്റ് ശ്വേത മേനോൻ വിശദീകരിച്ചത്. ഫെബ്രുവരിയിൽ തന്നെ അൻസിബ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ രാജി അംഗീകരിക്കുകയായിരുന്നുവെന്നും ശ്വേത പ്രതികരിച്ചു.
കൊച്ചി ∙ മോഡലിങ്ങിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തര്‍ദേശീയ സെക്സ് റാക്കറ്റില്‍ അറസ്റ്റിലായ ബിലാല്‍ നിരവധി യുവതികളെ ദുബായിലേക്ക് കടത്തിയതായി പൊലീസ് വെളിപ്പെടുത്തി . ഒരു യുവതിയെ വിദേശത്ത് എത്തിച്ചാല്‍ ബിലാലിന് ഏജന്റ് കമ്മീഷനായി ഒരു ലക്ഷം രൂപവരെ ലഭിച്ചിരുന്നുവെന്നും പിന്നീട് മാസംതോറും അധിക കമ്മീഷനും ലഭിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഫാഷന്‍ ഷോകളിലടക്കം എത്തിയാണ് സംഘങ്ങള്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്നും കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഘം യുവതികളെ ദുബായിലെ ‘എലൈസ ഇവന്റ്’ എന്ന സ്ഥാപനത്തിലേക്കാണ് അയച്ചിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാംപ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്നും ഇരകളില്‍നിന്ന് വിസ, ടിക്കറ്റ് എന്നിവയ്ക്കായി 4.70 ലക്ഷം രൂപവരെ ഈടാക്കിയതായും കണ്ടെത്തി. ദുബായ് കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്റെ പ്രവര്‍ത്തനമെന്നും ബിലാലിന്റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കേസിലെ മൂന്നാംപ്രതി അലീന ഇടനിലക്കാരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാനേതാവായ ഔറംഗസേബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു. മുഖ്യപ്രതി സിന്ധുവിന്റെ അക്കൗണ്ടില്‍നിന്ന് ഔറംഗസേബിന് പലതവണ പണം കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷമേ എത്രപേരെ റാക്കറ്റിലൂടെ വിദേശത്തേക്ക് കടത്തിയെന്നതിന് വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി ∙ റഷ്യ–യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്ന 49 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് ആകെ 217 ഇന്ത്യക്കാർ റഷ്യൻ സേനയിൽ ചേർന്നതായും, നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 139 പേരെ ഇതിനകം മോചിപ്പിച്ചതായും കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായതായും 23 പേരുടെ നിലവിലെ സ്ഥിതി വ്യക്തമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റഷ്യയിലെത്തിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കാണാതായവരെ കണ്ടെത്തുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമായി 21 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഉയർന്ന ശമ്പളവും റഷ്യൻ പൗരത്വവും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ചില ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് ആകർഷിച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഏകദേശം 5,000 ഡോളർ മുൻകൂർ ബോണസ്, പ്രതിമാസം 2,500 ഡോളർ ശമ്പളം, മരിച്ചാൽ വലിയ നഷ്ടപരിഹാരം എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പ്രവർത്തിച്ച മനുഷ്യക്കടത്ത് സംഘങ്ങൾക്കും അനധികൃത റിക്രൂട്ട്മെന്റ് ശൃംഖലകൾക്കും എതിരെ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.