ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി വൈശാകാ മാസചരണം സംഘടിപ്പിക്കുന്നു. 2026 മെയ് 30 ആം ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണൻ പരമേശ്വരൻ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. നിത്യജീവിതത്തിനാവശ്യമായ മനസ്സുഖവും കഴിവുകളും വളർത്തിയെടുക്കാൻ ഗീതാശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവന്നതാണ് പ്രഭാഷണ വിഷയം. ഈ വിഷയത്തിലുള്ള ക്യാമ്പുകളും സാധനകളും സംഘടിപ്പിക്കുന്നതിൽ അനേകം വർഷങ്ങളുടെ പരിചയം ഡോ കണ്ണനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സർവകലാശാലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ കണ്ണൻ, ലണ്ടൻ “കലാ”പുരസ്കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.തുടർന്ന് ദീപാരാധനയും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236

Rhythm ’25 ന്റെ വൻ വിജയത്തിന് ശേഷം. യുകെയിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരെ കോർത്തിണക്കിക്കൊണ്ട് ഈ വരുന്ന മെയ് 30ന് ലിവർപൂളിൽ വീണ്ടും Rhythm ’26 സീസൺ 2 അണിഞ്ഞൊരുങ്ങുന്നു.
Rhythm UK shows Team അംഗങ്ങളായ രഞ്ജിത്ത് ഗണേഷ്, ജിനിഷ് സുകുമാരൻ, ഷിബു പോൾ , റോയ് മാത്യു എന്നിവർ നേതൃത്വം നൽകുന്നു. മലയാളത്തിലും ബോളിവുഡ്, തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് തൻ്റെതായതാണ് വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ ചലച്ചിത്ര താരം സനുഷ സന്തോഷ് ആണ്..
ഒപ്പം യുകെയിലെ മുഖ്യ സംഘടനാ പ്രധിനിധികളും കലാസാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അഥി തികളായെത്തും. ലിവർപൂളിലെ ഈ കലാസംഗമ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി യാതൊരു മൊഴിയും നൽകിയിട്ടില്ലെന്നും, കേസ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അവർ വ്യക്തമാക്കി. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദങ്ങൾ നേരിടുന്നതായും പരാതിക്കാരി പറഞ്ഞു.
നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ച വിചാരണ നടപടികളുടെ ഭാഗമായി പരാതിക്കാരിയും പ്രതികളും ഹാജരായിരുന്നു. അടച്ചിട്ട കോടതിയിലായിരുന്നു നടപടികൾ നടന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി നാല് പേരെ ഹാജരാക്കിയതിൽ രണ്ടുപേരെ പരാതിക്കാരി തിരിച്ചറിഞ്ഞു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ പരാതിക്കാരി ഉൾപ്പെടെ നാല് പേർ കൂറുമാറിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, അത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരി പ്രതികരിച്ചു. തിരിച്ചറിയൽ നടപടികൾ മാത്രമാണ് നടന്നതെന്നും, മൊഴി മാറ്റിയിട്ടില്ലെന്നും അവർ ആവർത്തിച്ചു.
കൊല്ലം അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതി രാജും സുഹൃത്ത് ഗായത്രി മോഹനനുമാണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ ആത്മഹത്യശ്രമം നടത്തിയ ആരതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തീകൊളുത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളും ഓട്ടോറിക്ഷ യാത്രയുടെ വിവരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഗൂഗിൾ പേ വഴി നൽകിയ പണമിടപാടുകളും ഫോൺ നമ്പറുകളും പരിശോധിച്ച പോലീസ് സാങ്കേതിക സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞു.
അറസ്റ്റിലായ ആരതിയും വിവേകും തമ്മിൽ നേരത്തെ വിവാഹനിശ്ചയം നടന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് വിവാഹം മുടങ്ങിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ബൈക്ക് കത്തിച്ചതിന് പുറമെ ഭീഷണിക്കത്തും സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഒരു വിദ്യാർഥി സംഘടനയുടെ പേര് ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനായിരുന്നു ശ്രമമെന്നും പോലീസ് വ്യക്തമാക്കി.
അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി വിധി. രണ്ടാം പ്രതി മരയ്ക്കാർ ഉൾപ്പെടെ 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. മണ്ണാർക്കാട് വിചാരണക്കോടതി നേരത്തെ വിധിച്ച ഏഴ് വർഷം തടവാണ് ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തിയത്. 16-ാം പ്രതിയുടെ ശിക്ഷയും മൂന്ന് മാസത്തിൽ നിന്ന് ഒരു വർഷമായി വർധിപ്പിച്ചു.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ മേച്ചേരിയിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. ഹുസൈന്റെ അപ്പീൽ കോടതി അംഗീകരിച്ചപ്പോൾ, മറ്റ് പ്രതികൾ സമർപ്പിച്ച അപ്പീലുകൾ തള്ളുകയായിരുന്നു. കേസിലെ ഗുരുതര സാഹചര്യങ്ങളും തെളിവുകളും പരിഗണിച്ചാണ് ശിക്ഷ വർധിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുൾപ്പെടെ 17 പ്രതികളുടെയും ജാമ്യം തലശ്ശേരി അഡീഷണൽ ജില്ലാ കോടതി റദ്ദാക്കി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. വിചാരണ നടപടികളുമായി പ്രതിഭാഗം സഹകരിക്കാത്ത സാഹചര്യത്തിലാണ് കോടതി കടുത്ത നടപടി സ്വീകരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
കേസിന്റെ വിചാരണ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഒന്നാം സാക്ഷിയുടെ വിസ്താരം പൂർത്തിയായെങ്കിലും രണ്ടാം സാക്ഷിയുടെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ കോടതിമാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി അറിയിച്ചു. തുടർന്ന് സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിന്ന പ്രതിഭാഗത്തിന്റെ നടപടി വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഈ വാദം അംഗീകരിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.
2018 ഫെബ്രുവരി 12-ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ടത്. ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ ബോംബെറിഞ്ഞ് ആക്രമിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. സി.പി.എം.- ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നിരവധി പേരാണ് കേസിലെ പ്രതികൾ. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ. പദ്മനാഭനാണ് ഹാജരാകുന്നത്.
റോമി കുര്യാക്കോസ്
ചെസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങിൽ പങ്കെടുത്തു.
യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിൻസ് വർക്കിയുടെ അദ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഒ സി(യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന 14 – ലാമത്തെ യൂണിറ്റാണ് ചെസ്റ്ററിൽ രൂപീകൃതമായത്.
കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ചെസ്റ്ററിലെ സാമൂഹിക – സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക.
സംഘടനയുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
ചെസ്റ്റർ യൂണിറ്റ് ഭാരവാഹികൾ:
ജോബിൻസ് വർക്കി (പ്രസിഡന്റ്)
ജിനീഷ് കുളത്തിനാൽ (ജനറൽ സെക്രട്ടറി)
വിനോയ് വർഗീസ്
(വൈസ് പ്രസിഡന്റ്)
സുബിൻ കോറ്റത്തിൽ (ജോയിന്റ് സെക്രട്ടറി)
ബിജു മാത്യു
(ട്രഷറർ)
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ ഉയർന്നു. ഇന്നുമുതൽ പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസലിന്റെ വില 104.41 രൂപയായും ഉയർന്നു. സാധാരണക്കാരുടെ കുടുംബബജറ്റിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പുതിയ വിലവർധന.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലുതവണയായാണ് ഇന്ധനവില കൂട്ടിയത്. മെയ് 15ന് മൂന്ന് രൂപ വീതവും, മെയ് 19ന് 90 പൈസ വീതവും, മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചിരുന്നു. ഇന്നത്തെ വർധന കൂടി ചേർന്നതോടെ ഈ കാലയളവിൽ ആകെ എട്ട് രൂപയുടെ വർധനയാണ് ഉണ്ടായത്.
അതേസമയം, ഇന്ധനവില വർധനയിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. തുടർച്ചയായ വിലക്കയറ്റം ഗതാഗതച്ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും വീണ്ടും ഉയരാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്ന പദ്ധതിയുടെ രൂപരേഖ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. പ്രായപരിധിയോ വരുമാനപരിധിയോ ഇല്ലാതെ പദ്ധതി നടപ്പാക്കാനാണ് നിലവിലെ ആലോചന. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന സൂചനകളും സർക്കാർ വൃത്തങ്ങൾ നൽകുന്നു.
സൗജന്യ യാത്ര ഓർഡിനറി, സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഉൾപ്പെടുത്തുക, കർണാടക മാതൃകയിൽ വനിതകൾക്ക് പ്രത്യേക കാർഡ് നൽകുക തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്. പദ്ധതി സംബന്ധിച്ച അന്തിമ ചർച്ചകൾ കെഎസ്ആർടിസി അധികൃതർ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉദ്ഘാടനച്ചടങ്ങ് പ്രമുഖ വനിതാതാരങ്ങളുടെ സാന്നിധ്യത്തിൽ നടത്താനും ആലോചനയുണ്ട്.
അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയവും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായേക്കും. മന്ത്രിമാരുമായി ആലോചിക്കാതെയാണ് മാറ്റങ്ങൾ നടത്തിയതെന്ന അതൃപ്തി ചില മന്ത്രിമാർ ഉയർത്താനിടയുണ്ടെന്നാണ് സൂചന.
ലീഡ്സ്: മലങ്കര മാർത്തോമ സഭയുടെ യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ പുതുതായി രൂപീകരിച്ച ജറുസലേം മാർത്തോമ ഇടവകയുടെ പ്രവർത്തനോദ്ഘാടനവും വിശുദ്ധ കുർബാനയും മെയ് 17ന് നടന്നു. ഭദ്രാസന എപ്പിസ്കോപ്പ Rt. Rev. Dr. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇടവക വികാരി റവ. സുബിൻ മാത്യു പാരയിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ഡോ. ജയ് ശങ്കറിന്റെ പ്രാർഥനയ്ക്ക് ശേഷം സെക്രട്ടറി ഐസക് ഉമ്മൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഇവാനിയോസ് തിരുമേനി ദീപം കൊളുത്തിയും കേക്ക് മുറിച്ചും ഇടവകയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മുൻ വികാരി റവ. ജോൺ പി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. സമീപ ഇടവകകളുടെ പ്രതിനിധികളായ ഡോ. പ്രീത തോമസും റോജി സന്തോഷും ആശംസകൾ നേർന്നു.

സൺഡേ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച സംഗീതപരിപാടി ചടങ്ങിന് നിറം പകർന്നു. ട്രസ്റ്റി സ്റ്റാലിൻ ഐസക് നന്ദി രേഖപ്പെടുത്തി. ലീഡ്സിലെ ക്രൈസ്തവ വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ പുതിയ അധ്യായമാണ് ജറുസലേം മാർത്തോമ ഇടവകയുടെ തുടക്കമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇടവകയുടെ പ്രവർത്തനങ്ങളും കുർബാന സമയവും [www.jerusalemmarthomachurch.org.uk](https://www.jerusalemmarthomachurch.org.uk?utm_source=chatgpt.com) എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും അറിയിച്ചു.