Latest News

തിരുവല്ല: മാക്‌ഫാസ്റ്റ് കോളജിലെ 2024 എം.സി.എ. ബാച്ചിലെ പൂർവവിദ്യാർഥികളുടെ സംരംഭമായ ആരോഹ് കോർ ഡിജിറ്റൽ എൽ.എൽ.പി. മാക്‌ഫാസ്റ്റ് സ്കൈയിൽ പ്രവർത്തനം ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ഡോ. തോമസ്കുട്ടി പതിനെട്ടിൽ ഭദ്ര ദീപം തെളിയിച്ചു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി പ്രൊഫ. റ്റിജി തോമസ്, ഡോ. സ്മിത വിജയൻ, എൻ. ഗോപകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള സേവനങ്ങളാണ് ആരോഹ് കോർ ഡിജിറ്റൽ നൽകുന്നത്. കസ്റ്റം ആപ്പുകൾ, വെബ് ആപ്പുകൾ, മൊബൈൽ ആപ്പുകൾ എന്നിവയ്ക്കു പുറമെ ബിസിനസ് കൺസൾട്ടിങ്, ഡിജിറ്റൽ മാർക്കറ്റിങ്, ലോഗോ, ബ്രാൻഡിങ് തുടങ്ങിയ സേവനങ്ങളും സ്ഥാപനത്തിന്റെ പ്രധാന മേഖലകളാണ്. സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അനുയോജ്യമായ ഡിജിറ്റൽ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും ഡിജിറ്റൽ രംഗത്ത് വളർച്ച കൈവരിക്കാനും സംരംഭങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.

മാക്‌ഫാസ്റ്റിന്റെ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സംവിധാനമായ സ്കൈ വിദ്യാർഥികളിലും പൂർവവിദ്യാർഥികളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയാണ്. നൂതന ആശയങ്ങളും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്ക് പ്രവർത്തന സൗകര്യങ്ങളും ആവശ്യമായ പിന്തുണയും ഇവിടെ ലഭ്യമാക്കുന്നു. ഈ സൗകര്യം പ്രയോജനപ്പെടുത്തി മാക്ഫാസ്റ്റിൽ നിന്ന് എം.സി.എ. പാസായ ആദിത്യൻ ജെ., രാഹുൽ കൃഷ്ണൻ, നന്ദു എസ്., ജയലക്ഷ്മി പി.വി., ജെസ്സ്വിൻ ജെയിംസ് എന്നിവരാണ് ആരോഹ് കോർ ഡിജിറ്റൽ എൽ.എൽ.പി.യ്ക്ക് തുടക്കം കുറിച്ചത്.

ചെൽട്ടൻഹാം: മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൻഹാമിന്റെ (MAC) ഈ വർഷത്തെ ഓണാഘോഷവും പത്താം വാർഷികാഘോഷവും സംയുക്തമായി സെപ്റ്റംബർ 20ന് വിപുലമായ പരിപാടികളോടെ നടക്കും. ചെൽട്ടൻഹാമിലെ Pates Grammar School വേദിയാകുന്ന ആഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിക്കും. കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. MAC അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന തിരുവാതിര, വടംവലി, സ്കിറ്റ്, ഗാനമേള തുടങ്ങി നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

MAC-ന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത കലാകാരൻ രാജ കൊടിയനും കലാഭവൻ ജോസിയുടെ നേതൃത്വത്തിലുള്ള സംഘവും അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടിയായ ‘ONAI 2026’ ആണ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ചെൽട്ടൻഹാമിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക പാരമ്പര്യവും ആഘോഷിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് കേരളത്തിന്റെ സംസ്കാരവും കലാരൂപങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഓണസദ്യയും വിവിധ വിനോദപരിപാടികളും ഉൾപ്പെടെ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. MAC പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടിയുടെ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്. ചെൽട്ടൻഹാമിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 20ന് രാവിലെ 10 മുതൽ Pates Grammar School, Cheltenham ആണ് വേദി. ‘ഓണത്തിന്റെ നിറവും കേരളത്തിന്റെ പാരമ്പര്യവും MAC-ന്റെ പത്താം വാർഷികത്തിന്റെ ആവേശവും ഒരേ വേദിയിൽ — ONNAI ONAM 2026’ എന്ന സന്ദേശത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

ന്യൂഡൽഹി: ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേരളം വ്യക്തമാക്കി.

2014ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കേരളം കരാറുണ്ടാക്കിയിരുന്നു. 2016 മുതൽ വൈദ്യുതി വാങ്ങിയിരുന്നെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി വാങ്ങൽ തടഞ്ഞു. പിന്നീട് സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മീഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.

ട്രിബ്യൂണലിന്റെ കേരളത്തിന് പ്രതികൂലമായ വിധിക്കെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിരമായി വാദം കേൾക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് കേരളത്തിനുവേണ്ടി അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ അർധ സെഞ്ചറിയുമായി മലയാളി താരം സഞ്ജു സാംസൺ. 22 പന്തിൽ 57 റൺസെടുത്ത സഞ്ജു വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി. ഏഴ് ഫോറും നാല് സിക്സും ഉൾപ്പെട്ട ഇന്നിങ്സിൽ 52 റൺസും ബൗണ്ടറികളിലൂടെയായിരുന്നു. 259.09 ആയിരുന്നു സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ആദ്യ മത്സരത്തിൽ 10 റൺസെടുത്ത് പുറത്തായതിനു പിന്നാലെ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

ആദ്യ രണ്ട് ഓവറുകളിൽ സിംഗിളുകളുമായി നിലയുറപ്പിച്ച സഞ്ജു പിന്നീട് ആക്രമണത്തിലേക്ക് മാറി. അസ്മത്തുല്ല ഒമർസായിയുടെ അഞ്ചാം ഓവറിൽ ഒരു സിക്സും മൂന്ന് ഫോറും നേടിയ താരം തൊട്ടടുത്ത ഓവറിൽ മുഹമ്മദ് നബിക്കെതിരെ രണ്ട് സിക്സും രണ്ട് ഫോറും നേടി. പവർപ്ലേയ്ക്ക് പിന്നാലെ അഭിഷേക് ശർമ പുറത്തായെങ്കിലും സഞ്ജു അടി തുടർന്നു. റാഷിദ് ഖാന്റെ ഏഴാം ഓവറിൽ ഫോറോടെ അർധ സെഞ്ചറി പൂർത്തിയാക്കിയ സഞ്ജു അടുത്ത പന്തിൽ സിക്സും നേടി. അവസാന പന്തിൽ സിക്സിന് ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് നബിയുടെ ക്യാച്ചിൽ സഞ്ജു പുറത്തായത്.

20 പന്തിലാണ് സഞ്ജു അർധ സെഞ്ചറി പൂർത്തിയാക്കിയത്. ട്വന്റി20യിലെ താരത്തിന്റെ ഏഴാം അർധ സെഞ്ചറിയാണിത്. പന്തുകളുടെ എണ്ണത്തിൽ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും ഇതുതന്നെ. സമ്മർദഘട്ടത്തിൽ നടത്തിയ ഈ പ്രകടനം വരാനിരിക്കുന്ന ട്വന്റി20 മത്സരങ്ങളിലെ ടീമിലെ സ്ഥാനത്തിനായുള്ള സഞ്ജുവിന്റെ അവകാശവാദം ശക്തമാക്കുന്നതായി വിലയിരുത്താം. അതേസമയം, കൗമാരതാരം വൈഭവ് സൂര്യവംശിയുടെ മികച്ച പ്രകടനങ്ങളും ടീമിലെ ഓപ്പണിങ് സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും തുടരുകയാണ്.

കായംകുളം ∙ വിവാഹം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. എറണാകുളം നെട്ടൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറിനാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപം തീപിടിച്ചത്. തിങ്കളാഴ്ച തന്നെയായിരുന്നു ഇരുവരുടെയും വിവാഹം.

വാഹനത്തിൽനിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കായംകുളം ഫയർഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് തീയണച്ച് വാഹനം പൂർണമായും നിയന്ത്രണവിധേയമാക്കി.

നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടമാണ് ഒഴിവായത്. കാറിലുണ്ടായിരുന്ന നവദമ്പതികൾ ഇരുവരും സുരക്ഷിതരായി രക്ഷപ്പെട്ടു. സംഭവത്തിൽ ആർക്കും പരുക്കുകളില്ല.

വാഷിങ്ടൻ ∙ യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയായ യുവതിക്കും നേപ്പാൾ വംശജനായ സുഹൃത്തിനും ദാരുണാന്ത്യം. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിൽ ട്രാക്കിൽ ഇരിക്കുകയായിരുന്ന മലൈക ചിത്ര (24), സുഹൃത്ത് നവം കൗൾ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ ഇരുന്ന് സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും സന്തോഷത്തോടെ സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ട്രാക്കിൽ രണ്ടുപേർ ഇരിക്കുന്നത് കണ്ടതായും എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിനുശേഷം ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും ഏകദേശം 100 യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂജഴ്സിയിൽ താമസിക്കുന്ന ഇരുവരും എന്തിനാണ് സ്റ്റേഷനിലെത്തിയതെന്നും ഇവർ മദ്യപിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യാ സാധ്യതയും പരിശോധിക്കുന്നുണ്ടെങ്കിലും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്തിരുന്ന ചിത്രയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളാണ്. 2024ലാണ് ഇരുവരും സർവകലാശാലയിൽ പഠിച്ചത്.

കൊച്ചി: മുൻമന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പേരിൽ അഴിമതിക്കേസെടുക്കാൻ ശുപാർശ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായി റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിന് കത്തയയ്ക്കുന്നതിനുള്ള അനുമതി തേടി കൊച്ചി ഇ.ഡി. ഓഫീസ് ഡയറക്ടറെ സമീപിച്ചേക്കും. സി.എം.ആർ.എൽ. കേസിലെ അന്വേഷണത്തിനിടെ ലഭിച്ച രേഖകളും മൊഴികളുമാണ് നടപടിക്ക് ആധാരം.

സി.എം.ആർ.എൽ. ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളിലാണ് വിവിധ നേതാക്കളുടെ പേരുകൾ ചുരുക്കെഴുത്തിൽ രേഖപ്പെടുത്തിയിരുന്നത്. 2024 ഏപ്രിൽ 15-ലെ ചോദ്യംചെയ്യലിൽ ‘ആർ.സി’.രമേശ് ചെന്നിത്തലയെയും ‘കെ.കെ.’പി.കെ. കുഞ്ഞാലിക്കുട്ടിയെയും സൂചിപ്പിക്കുന്നതാണെന്ന് സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. പണം കൈമാറിയത് സി.എം.ആർ.എൽ. സ്ഥാപക എം.ഡി. എസ്.എൻ. ശശിധരൻ കർത്തയുടെ നിർദേശപ്രകാരമാണെന്നും, നേതാക്കൾ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും അവരുടെ പ്രതിനിധികളാണ് എത്തിയതെന്നും മൊഴിയിലുണ്ട്.

അന്തരിച്ച ഉമ്മൻചാണ്ടിയുടെയും വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലാത്തതിനാൽ ഇവർക്കെതിരെ ശുപാർശ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ സമാന ശുപാർശയിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. കേസെടുക്കാൻ നിയമോപദേശം ലഭിച്ചാലും ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വാദം ഉയർത്തി നടപടികളിൽ നിന്ന് സർക്കാർ പിന്മാറാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായിരുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ മുൻ പ്രസിഡന്റും കുട്ടനാട് സംഗമം യുകെയുടെ സജീവ പ്രവർത്തകനുമായിരുന്ന ബാബു മത്തായിയുടെ അനുസ്മരണ ശുശ്രൂഷകൾ സെപ്റ്റംബർ 16ന് നടക്കും. രാവിലെ 11ന് ടഡൻഹാം റോഡിലെ ‘Venue 16’, Ipswich, IP4 3QJ എന്ന വിലാസത്തിലാണ് മെമ്മോറിയൽ മാസ് നടക്കുന്നത് .

കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ച ബാബു മത്തായി വിവിധ സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇപ്സ്വിച്ചിൽ നടന്ന അഞ്ചാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. കുട്ടനാടിന്റെ പാരമ്പര്യവും സൗഹൃദവും യുകെയിലെ മലയാളി സമൂഹവുമായി ചേർത്തുനിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വവും പിന്തുണയും ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താനും അവസാനമായി പ്രിയപ്പെട്ട ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് ചടങ്ങിൽ എത്തുന്നത്.

59-ാം വയസ്സിലാണ് ബാബു മത്തായി വിടപറഞ്ഞത്. സംഘടനാ പ്രവർത്തനങ്ങളിലെ നേതൃത്വവും സമൂഹത്തോടുള്ള പ്രതിബദ്ധതയും സൗഹൃദപരമായ ഇടപെടലുകളും അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കി. കുടുംബാംഗങ്ങൾ എല്ലാവരെയും മെമ്മോറിയൽ മാസിലേക്കും തുടർന്നുള്ള അന്ത്യകർമങ്ങളിലേക്കും സാദരം ക്ഷണിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ബാബു മത്തായിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനും കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരാനും ഇപ്സ്വിച്ചിലെ മലയാളി സമൂഹം ഒരുമിച്ചെത്തും.

തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ചെക്ക് കേസിൽ തടവുശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് നൽകിയ കോടതി, നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്നും നിർദേശിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ചെക്ക് കേസിൽ മാണി സി കാപ്പന് തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുംബൈ സ്വദേശിയായ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. നാല് കേസുകളിലായി മൂന്നര വർഷം വീതം പ്രത്യേക തടവുശിക്ഷയാണ് മാണി സി കാപ്പന് വിധിച്ചതെന്ന് ഹർജിയിൽ പറയുന്നു. ഹർജി തീർപ്പാകുന്നതുവരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബർ ഒന്നു മുതൽ മാണി സി കാപ്പൻ അയോഗ്യനാണെന്നാണ് ഹർജിക്കാരന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് അയോഗ്യത ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി ഏറെ സന്തോഷം നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോ കോളജിലെ പരിപാടിക്കിടെ അഞ്ച് വയസ്സുകാരൻ നേരിട്ടെത്തി നൃത്തം ഗംഭീരമായിരുന്നെന്ന് പറഞ്ഞ അനുഭവവും അദ്ദേഹം പങ്കുവച്ചു. അതേസമയം, എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന സതീശന്റെ കഴിഞ്ഞ ദിവസത്തെ പരാമർശവും ശ്രദ്ധ നേടിയിരുന്നു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പവർകട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലുള്ള എഐ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ ഇന്ത്യയിൽ കാണാനാകാത്തവിധം മെറ്റ നീക്കം ചെയ്തിരുന്നു. നിലവിലുള്ള ഐടി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്ഫോം നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

വിനോദം മാത്രം ലക്ഷ്യമിട്ടാണ് വീഡിയോ തയാറാക്കിയതെന്നും പോസിറ്റീവായാണ് മുഖ്യമന്ത്രി അതിനെ സ്വീകരിച്ചതെന്നും വീഡിയോ നിർമിച്ച അഭിജിത്ത് പ്രതികരിച്ചു. എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വീണ്ടും വീഡിയോ ലഭ്യമാക്കുന്നതിനായി അപ്പീൽ നൽകിയിട്ടുണ്ടെന്നും നിലവിൽ വിദേശത്തുള്ളവർക്ക് വീഡിയോ കാണാൻ കഴിയുന്നുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

Copyright © . All rights reserved