റോമി കുര്യാക്കോസ്
യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച ‘മീറ്റ് ദ കാൻഡിഡേറ്റ്’ പരിപാടി പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സമാപിച്ചു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് ഓൺലൈനായി ആരംഭിച്ച പരിപാടി യൂറോപ്പിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും യുഡിഫ് നേതാക്കന്മാരുടെയും ജനാതിപത്യ വിശ്വാസികളുടെയും വലിയ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യു ഡി എഫ് യൂറോപ്പ് വൈസ് ചെയർമാൻ മുഹമ്മദ് അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി, റോമി കുര്യാക്കോസ് എന്നിവർ ഏകോപനമൊരുക്കി. അശ്വതി നായർ നന്ദി അർപ്പിച്ചു.
പരിപാടിയിൽ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള യു ഡി എഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തു. എ പി അനിൽകുമാർ എം എൽ എ (വണ്ടൂർ), ആര്യാടൻ ഷൗക്കത്ത് എം എൽ എ (നിലമ്പൂർ), മാത്യു കുഴൽനാടൻ എം എൽ എ (മൂവാറ്റുപുഴ), ചാണ്ടി ഉമ്മൻ എം എൽ എ (പുതുപ്പള്ളി), അപ്പു ജോൺ ജോസഫ് (തൊടുപുഴ), പഴകുളം മധു (റാന്നി), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), ഷിബു തെക്കുംപുറം (കോതമംഗലം), വി എസ് ജോയ് (തവനൂർ), എ ഡി തോമസ് (ആലപ്പുഴ) എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിലെ വികസന കാഴ്ചപ്പാടുകളും പ്രധാന വിഷയങ്ങളും വിശദീകരിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ സ്ഥാനാർഥികൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും പ്രവാസികളുടെ പിന്തുണ നിർണായകമാണെന്നും വ്യക്തമാക്കി.
പ്രവാസി മലയാളികൾ ഉയർത്തിയ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്ഥാനാർത്ഥികൾ നേരിട്ട് മറുപടി നൽകിയതും പരിപാടിയുടെ പ്രധാന ആകർഷണമായി. സാമൂഹ്യമാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ശക്തി നൽകുന്നതിൽ ഇത്തരം പരിപാടികൾ നിർണായകമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വലിയ വിജയമായി മാറിയതായി യു ഡി എഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ്, കൺവീനർ സണ്ണി ജോസഫ് എന്നിവർ അറിയിച്ചു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രവാസികളുടെ സാന്നിധ്യവും പിന്തുണയും കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായി ഈ പരിപാടി മാറിയതായും സംഘാടകർ കൂട്ടിച്ചേർത്തു.
പ്രവാസ ലോകത്തെ യുഡിഫ് നേതാക്കന്മാരായ അനുരാ മത്തായി, ജോയ് കൊച്ചാട്ട്, യു എ നസീർ, ഷൈനു ക്ലെയർ മാത്യൂസ്, സണ്ണി വെളിയത്ത്, മുഹമ്മദ് കോട്ടക്കൽ, അബ്ദുൽ അസീസ്, ടോം, ബോസ്സ്, യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ജോസ് കുമ്പിളുവേലിൽ, അപ്പച്ചൻ കണ്ണഞ്ചിറ എന്നിവരും പരിപാടിയുടെ ഭാഗമായി പങ്കെടുത്തു സംസാരിച്ചു.
റോമി കുര്യാക്കോസ്
സ്കോട്ട് ലൻഡ്: യു കെയിലെ കുടിയേറ്റക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഐ എൽ ആർ നിയമമാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ആശങ്കകൾ ഐ ഒ സി (യുകെ) – സ്കോട്ട്ലൻഡ് പ്രതിനിധികൾ സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രതിനിധി മാർട്ടിൻ ഡേയെ അറിയിച്ചു. പി ആറിന് അപേക്ഷിക്കാൻ നിലവിലെ 5 വർഷത്തെ കാലാവധി 10 വർഷമായി ഉയർത്തുന്നതടക്കമുള്ള ഗവൺമെന്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിലുള്ളതെന്നും ഇതുസംബന്ധിച്ച് ഐ ഒ സി സ്കോട്ട്ലൻഡ് യൂണിറ്റ് തയ്യാറാക്കിയ ഔദ്യോഗിക നിവേദനം ഭാരവാഹികൾ ചേർന്ന് മാർട്ടിൻ ഡേയ്ക്ക് കൈമാറി പിന്തുണ അഭ്യർത്ഥിച്ചു. നിലവിൽ യു കെയിൽ ഉള്ളവർക്ക് മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറുന്നത് നീതിനിഷേധമാണെന്നും, പാർലമെന്റിൽ തങ്ങളുടെ ശബ്ദമായി മാറണമെന്നും സംഘടന അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
മെയ് 7ന് നടക്കുന്ന സ്കോട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലിൻലിത്ഗോ & ഫാൽകിൾർക് പാർലിമെന്റ് മണ്ഡലത്തിലെ സ്കോട്ടിഷ് നാഷണൽ പാർട്ടി സ്ഥാനാർഥിയായ മാർട്ടിൻ ഡേയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നയത്തിനിടയിലാണ് ഐ ഒ സി (യുകെ) – സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹനൻ, ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ്, കേരള ചാപ്റ്റർ കമ്മിറ്റി അംഗം അഡ്വ. ഷോബിൻ സാം, ട്രൂപേഷ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ അറിയിക്കുകയും നിവേദനം സമർപ്പിച്ചു പിന്തുണ തേടിയതും.
സ്കോട്ട്ലൻഡിലെ പ്രവാസി മലയാളി സമൂഹവുമായി ദീർഘകാല അടുപ്പം പുലർത്തുന്ന മാർട്ടിൻ ഡേ പ്രവാസി കുടിയേറ്റക്കാരുടെ ആശങ്കകൾ അനുഭവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പും അറിയിച്ചിട്ടുണ്ട്. മാർട്ടിൻ ഡേ ഉൾപ്പടെ 5 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സാരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് യു കെയിലേക്ക് കുടിയേറിയ മൂവാറ്റുപുഴ സ്വദേശി നിതിൻ ചന്ദ് ആണ് മാർട്ടിൻ ഡേയുടെ സഹദർമ്മിണി.
രണ്ട് ദിവസങ്ങളിലായി നടന്ന പ്രചരണത്തിലൂടെ ഇതിനോടകം 900 ഓളം വീടുകളിൽ നേരിട്ടെത്തി ലീഫ്ലെറ്റുകൾ വിതരണം ചെയ്യുന്നതിനും വോട്ടർമാരുമായി സംവദിക്കാനും സംഘത്തിന് സാധിച്ചു. വരും ദിവസങ്ങളിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് അഞ്ജു സാബിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡയാന പോളി, അമ്പിളി പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ പ്രതിനിധികളും പ്രവർത്തനങ്ങളിൽ സജീവമാകും.
ദുബായിലും ഷാർജയിലും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ദുബായിലെ അൽ ബദ പ്രദേശത്ത് ഡ്രോൺ അവശിഷ്ടം വീണ് ഒരു കെട്ടിടത്തിൽ തീപിടുത്തമുണ്ടായി, ഇതിൽ നാല് പേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായയിലെ ടെലികോം ഓഫിസിനും ആക്രമണം ഉണ്ടായെങ്കിലും അവിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിവരമുണ്ട്.
ദുബായ് തീരത്തുനിന്ന് ഏകദേശം 34 നോട്ടിക്കൽ മൈൽ അകലെയുള്ള എണ്ണ ടാങ്കറുകളെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. കുവൈത്തിലെ വമ്പൻ എണ്ണക്കപ്പലായ അൽ സലമിയ്ക്ക് നേരെയും ആക്രമണം ഉണ്ടായതായി അറിയുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമാധാന കരാർ ഉടൻ ഉണ്ടാകാത്ത പക്ഷം ഇറാന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സുരക്ഷാ ആശങ്കകളെ തുടർന്ന് യുഎഇയിലെ സ്കൂളുകൾ ഏപ്രിൽ 17 വരെ ഓൺലൈൻ ക്ലാസുകൾ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളിൽ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ നിർണായക തെളിവുകൾ പുറത്തുവിട്ടു. ഫണ്ടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബസഹായനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ സിപിഎം ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകളിൽ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
2018 ജൂലൈ 9-നാണ് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്ന് തുക മാറ്റിയതെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഭവനനിർമ്മാണത്തിനായി പണം ചെലവഴിച്ചതായി കള്ളരേഖ തയ്യാറാക്കിയെന്നും, ഈ വിഷയത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഫണ്ടിൽ യാതൊരു തരത്തിലുമുള്ള തിരിമറിയും നടന്നിട്ടില്ലെന്ന സിപിഎം നേതൃത്വത്തിന്റെ വാദത്തെ ഈ രേഖകൾ തള്ളിക്കളയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ പുറത്തുവിട്ട രേഖകൾ പയ്യന്നൂരിലെ ജനങ്ങൾ ഗൗരവമായി വിലയിരുത്തുമെന്ന് വി കുഞ്ഞികൃഷ്ണൻ വിശ്വാസം പ്രകടിപ്പിച്ചു. പാർട്ടിയെയും അനുഭാവികളെയും വഞ്ചിക്കുന്ന തരത്തിലുള്ള ധനാപഹരണമാണ് നടന്നതെന്നും, സത്യങ്ങൾ മറയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഷയത്തിൽ സിപിഎം നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. തുടർന്ന് ഇത് ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയർത്തുമെന്നും ഉറപ്പ് നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതായി ആരോപിച്ച് സംസ്ഥാന സർക്കാരിനെ രാഹുൽ കടന്നാക്രമിച്ചു. 10 വർഷത്തെ ഭരണത്തിനിടയിൽ കർഷകർക്ക് യാതൊരു നേട്ടവും ലഭിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാരോപിച്ച് ശക്തമായ രാഷ്ട്രീയ വിമർശനങ്ങളും ഉയർത്തി.
കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും രാഹുൽ വിമർശിച്ചു. വിദേശനയങ്ങളിലും സാമ്പത്തിക വിഷയങ്ങളിലും ഗുരുതരമായ പിഴവുകളുണ്ടെന്നും, കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെ കാണണമെന്നത് തന്റെ ആഗ്രഹമാണെന്നും, സ്ത്രീശാക്തീകരണമാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസന്ദ്രമായ സമാപനമായി . 2026 മാർച്ച് 28 ശനിയാഴ്ച തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് മീനഭരണി ആഘോഷ ചടങ്ങുകൾ നടത്തപ്പെട്ടത് . അന്നേ ദിവസം പൊങ്കാല സമർപ്പണം, ഭഗവതി സേവ,പുഷ്പാഞ്ജലി,നാരങ്ങ വിളക്ക്, നാമസങ്കീർത്തനം,താലപ്പൊലി,തുടർന്ന് ദീപാരാധനയും ശേഷം അന്നദാനവും നടന്നു. പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കർമികത്വം വഹിച്ചു ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ പുണ്യ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി .രൂപതയുടെ നൂറിൽ പരം വരുന്ന കേന്ദ്രങ്ങളിൽ നടന്ന ഓശാന തിരുന്നാൾ ആഘോഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്ക് ചേർന്നത് വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ആണ് ഓരോ കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ളത് .ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന ഓശാനാ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .കത്തീഡ്രൽ വികാരി റെവ ഡോ വർഗീസ് താനമാവുങ്കൽ , രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് എന്നിവർ സഹ കാർമികത്വം വഹിച്ചു .



ജോയൽ സോവിച്ചൻ
കോഴിക്കോട് ജില്ലയിൽ 2026 നിയമസഭ തിരഞ്ഞെടുപ്പ് കടുത്ത മത്സരത്തിനാണ് വഴിവെക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫ്-എൽഡിഎഫ് തമ്മിലുള്ള പോരാട്ടം അതീവ കടുപ്പമാകുമെന്ന് വിലയിരുത്തൽ. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് ചില മണ്ഡലങ്ങളിൽ മുൻതൂക്കം നൽകിയപ്പോൾ, എൽഡിഎഫ് പരമ്പരാഗത വോട്ടുബാങ്കിന്റെ ശക്തിയിൽ ശക്തമായ വെല്ലുവിളി ഉയർത്തുന്നു.
വടകര, കുട്ടിയാടി, നാദാപുരം, ബാലുശ്ശേരി, കൊയിലാണ്ടി തുടങ്ങിയ മണ്ഡലങ്ങളിൽ യുഡിഎഫിന് ചെറിയ മുൻതൂക്കം ഉണ്ടെങ്കിലും വിജയം ഉറപ്പിക്കാൻ കഠിനമായ പോരാട്ടം വേണ്ടിവരും. അതേസമയം പേരാമ്പ്ര, കുന്നമംഗലം, ബേപ്പൂർ, തിരുവമ്പാടി മണ്ഡലങ്ങളിൽ എൽഡിഎഫ് ചെറിയ മുൻതൂക്കത്തോടെയാണ് മുന്നിൽ. എലത്തൂരിലും കോഴിക്കോട് നോർത്തിലും മൂന്നാംകക്ഷി സ്വാധീനം നിർണായകമാകുന്ന അത്യന്തം പ്രവചനാതീതമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് സൗത്തിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം കാണുമ്പോൾ, കോടുവള്ളിയിൽ ശക്തമായ ആധിപത്യം നിലനിർത്താൻ യുഡിഎഫിന് കഴിയുമെന്നാണ് സൂചന. ബിജെപി പല മണ്ഡലങ്ങളിലും 8 മുതൽ 20 ശതമാനം വരെ വോട്ട് നേടുന്നുണ്ടെങ്കിലും വിജയസാധ്യത കുറവാണ്. എങ്കിലും എലത്തൂർ, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി പോലുള്ള മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ അന്തിമ ഫലം നിർണയിക്കാൻ നിർണായകമാകാൻ സാധ്യതയുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. പ്രത്യേകിച്ച് നഗര മേഖലകളിൽ യുഡിഎഫിന്റെ മുന്നേറ്റവും ഗ്രാമ മേഖലകളിൽ എൽഡിഎഫിന്റെ സ്ഥിരതയും ഫലം നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി മാറുന്നു.
പ്രവചനം
* യുഡിഎഫ്: 8 സീറ്റുകൾ (ചെറിയ മുൻതൂക്കം)
* എൽഡിഎഫ്: 5 സീറ്റുകൾ (കടുത്ത മത്സരം)
* ബിജെപി: 0 (സ്വാധീന ഘടകം മാത്രം)
അവലോകനം:
കോഴിക്കോട് ജില്ലയിൽ ഇത്തവണ വ്യക്തമായ തരംഗമില്ലാത്ത തെരഞ്ഞെടുപ്പാണ് പ്രതീക്ഷിക്കുന്നത്. ചെറിയ വോട്ടുവ്യത്യാസങ്ങൾ പല മണ്ഡലങ്ങളിലും വിജയിയെ തീരുമാനിക്കാനിടയുണ്ട്. യുഡിഎഫിന് നേരിയ മുൻതൂക്കം കാണിച്ചാലും എൽഡിഎഫ് ശക്തമായി മത്സരിക്കുന്നതിനാൽ അവസാന ഘട്ടത്തിലെ വോട്ടർമാരുടെ നിലപാടും പോളിംഗ് ശതമാനവും ഫലം മാറ്റിമറിക്കാനിടയുണ്ട്.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.
കൊല്ലം: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മകൻ അറസ്റ്റിലായി. തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ച സംഭവത്തിലാണ് മകൻ വർഗീസ് (32) പിടിയിലായത്.
കഴിഞ്ഞ 15-നാണ് വീട്ടുപറമ്പിലെ കിണറ്റിൽ പൊന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ കിണറ്റിൽ വീണുകിടക്കുന്നതായി വർഗീസ് ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരം അറിയിച്ചു. കൊല്ലത്തുനിന്നെത്തിയ അഗ്നിരക്ഷാസേന കിണറ്റിൽനിന്ന് പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.
മൃതദേഹപരിശോധനയിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് വർഗീസിനെ പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. അമ്മയെ കിണറ്റിൽ തള്ളിയിട്ടതാണെന്ന് ഇയാൾ ചിലരോടു പറഞ്ഞതായി ലഭിച്ച വിവരത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മദ്യപിച്ച് വീട്ടിൽ ബഹളംവെക്കുക പതിവായിരുന്നുവെന്നും സംഭവദിവസം രാവിലെ അമ്മയും മകനും തമ്മിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. അജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭാഗമായ കീത്തിലി സെൻ്റ് അൽഫോൻസാ മിഷനിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കമായി. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിക്ക് കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഓശാന തിരുനാൾ ശുശ്രൂഷകൾ ആരംഭിച്ചു. കുരുത്തോല ആശീർവാദത്തിന് ശേഷം കുരിശോലകളേന്തി ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം നടന്നു. തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൻ്റെ അടഞ്ഞുകിടക്കുന്ന പ്രധാന കവാടത്തിലെത്തി. തുടർന്ന് കാർമ്മികൻ സ്വരമുയർത്തി പറഞ്ഞു.
“വാതിലുകളെ ശിരസ്സുയർത്തുവിൻ. നിത്യ കവാടങ്ങളെ തുറക്കുവിൻ, മഹത്വത്തിൻ്റെ രാജാവെഴുന്നുള്ളുന്നു.” തുടർന്ന് ദേവാലയത്തിൻ്റെ പ്രധാന കവാടം മൂന്ന് പ്രാവശ്യം മുട്ടി തുറന്ന് പ്രദക്ഷിണം ദേവാലയത്തിനുള്ളിൽ പ്രവേശിച്ചതിനു ശേഷം ആഘോഷമായ വിശുദ്ധ കുർബാന ആരംഭിച്ചു. അത്യധികം ഭക്തിനിർഭരമായ വിശുദ്ധ കുർബാനയിൽ കീത്തിലിയിൽ നിന്നും പരിസര പ്രദേശങ്ങിൽ നിന്നുമായി നാനൂറോളം വിശ്വാസികൾ പങ്കെടുത്തു.

2024 സെപ്റ്റംബറിലാണ് കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ രൂപീകൃതമായത്. റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ ശുശ്രൂഷയിൽ ആരംഭിച്ച സെൻ്റ് അൽഫോൻസാ മിഷനിൽ നൂറ്റിമുപ്പതോളം രജിസ്ട്രേഡ് കുടുംബങ്ങളുണ്ട്. കൂടാതെ, സൺഡേ സ്കൂൾ, SMYM , മിഷൻ ലീഗ്, സാവിയോ ഫ്രൺസ്, ഇവാഞ്ചലൈസേഷൻ ടീം, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ സംഘടനകളും സെൻ്റ് അൽഫോൻസാ മിഷൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. സെൻ്റ് അൽഫോൻസാമിഷന് മാത്രമായി ഗ്രേറ്റ് ബ്രിട്ടൺ സീറാ മലബാർ സഭ ഒരു വൈദീകനെ നിയോഗിച്ചിട്ടുണ്ട്. പാലാ രൂപതയിൽ നിന്നുള്ള വൈദീകൻ ഉടനെ തന്നെ ചാർജ്ജെടുക്കുമെന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അന്തിയാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
വൈകുന്നേരം 6.30 തോട് കൂടി ഓശാന ഞായർ ശുശ്രൂഷകളവസാനിച്ചു.
