Latest News

മലപ്പുറം: ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പ് പുറത്തായതോടെ തിരുനാവായയിലെ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. കൊടയ്ക്കലിലെ ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അടച്ചുപൂട്ടിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും അവകാശപ്പെട്ടായിരുന്നു ഇവിടെ ചികിത്സയെന്ന പേരിലുള്ള പ്രവർത്തനം.

ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. നാലുമാസം മുമ്പ് ആരംഭിച്ച കേന്ദ്രത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരുന്നു തുടക്കത്തിൽ പ്രവർത്തനം; പിന്നീട് വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. സ്പീക്കർ ബോക്‌സിലൂടെ അറബിയും ഉറുദുവും സംസാരിക്കുകയും മുഖംമൂടി ധരിച്ചയാളെ ജിന്നായി അവതരിപ്പിക്കുകയും ചെയ്താണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഏത്തപ്പഴം 1000 രൂപ മുതൽ 2500 രൂപ വരെ ലേലം വിളിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.

പഴത്തിന്റെ തൊലി കളയാതെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് ‘അത്ഭുതം’ എന്ന പേരിൽ അവതരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും തട്ടിപ്പിന്റെ രീതി പുറത്താകുകയും ചെയ്തതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി കേന്ദ്രം പൂട്ടിച്ചത്. സംഭവത്തിൽ തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

കൊച്ചി∙ നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. ചിത്രീകരണത്തിനായി വൈദ്യുതി, ലൈറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ആലുവയ്ക്കടുത്ത് ഇടയാറിൽ ഇന്ന് ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ആദ്യദിന ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഉയർന്ന സ്ഥലത്ത് ലൈറ്റ് ക്രമീകരിക്കുന്നതിനിടെയാണ് വിഷ്ണുവിന് വൈദ്യുതാഘാതമേറ്റത്. മെയിൻ സ്വിച്ച് ഓഫ് ചെയ്തതോടെ താഴേക്ക് വീണ വിഷ്ണുവിന് ഗുരുതരമായി ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. വീഴ്ചയല്ല മരണത്തിന് കാരണമെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ വിഷ്ണുവിനെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് നിവിൻ പോളി ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ആശുപത്രിയിലെത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോയിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റായ മാധ (Madha – North & South Indian Kitchen) ഉടമകളും സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷൻ അംഗങ്ങളുമായ സജോ (ജോർജ് മാത്യു), റെജി മാത്യു, ജയ്മോൻ ജോസഫിന്റെ ഭാര്യ ജെസ്സി എന്നിവരുടെ മാതാവ് മേരി മാത്യു നെടിയകാലായിൽ (81) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നിന് ഇളയമകൻ സജോയുടെ ഗ്ലാസ്‌ഗോയിലെ വസതിയിലായിരുന്നു അന്ത്യം.

മേരി മാത്യുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനും പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്കുമായി ഇന്ന് (സെപ്റ്റംബർ 9) വൈകുന്നേരം 4 മുതൽ ഗ്ലാസ്‌ഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ പൊതുദർശനം നടക്കും. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കലാകേരളം ഗ്ലാസ്‌ഗോയുടെ സ്ഥാപക നേതാക്കളും സജീവ പ്രവർത്തകരുമാണ് മേരി മാത്യുവിന്റെ മക്കളായ സജോയും റെജിയും. മേരി മാത്യുവിന്റെ നിര്യാണത്തിൽ കലാകേരളം ഗ്ലാസ്‌ഗോയും സെന്റ് തോമസ് സീറോ മലബാർ കാത്തലിക് മിഷനും അനുശോചനം രേഖപ്പെടുത്തി.

മേരി മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ സനീഷ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊലീസ്. ഒന്നാം പ്രതിയായ ശ്രീഹരി ഗ്രൂപ്പിൽ പങ്കുവച്ച ചിത്രങ്ങൾ സനീഷ് മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. 250 രൂപ ഈടാക്കിയാണ് മോർഫ് ചിത്രങ്ങളടങ്ങിയ ‘മല്ലു പ്രീമിയം ഗ്രൂപ്പിൽ’ ആളുകളെ അംഗങ്ങളാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സനീഷും ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ലെന്നും പൊലീസ് പറയുന്നു.

18നും 21നും ഇടയിൽ പ്രായമുള്ളവരാണ് ഗ്രൂപ്പിലെ അംഗങ്ങളിൽ ഭൂരിഭാഗവുമെന്നാണ് പൊലീസ് കണ്ടെത്തൽ. 1500ലേറെ അംഗങ്ങൾ ഗ്രൂപ്പിലുണ്ടായിരുന്നു. ചിത്രങ്ങൾ ആവശ്യപ്പെട്ടവരെ സനീഷ് ഗ്രൂപ്പിൽ ചേർക്കുകയും ഓരോരുത്തരിൽനിന്നും 250 രൂപ വീതം ഈടാക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ടെലിഗ്രാം വഴി പ്രവർത്തിച്ചതിനാൽ പൊലീസ് പിടികൂടില്ലെന്ന വിശ്വാസത്തിലായിരുന്നു ചിത്രങ്ങൾ കൈമാറിയതെന്നും പൊലീസ് പറയുന്നു.

അഞ്ചുപേരടങ്ങുന്ന രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. തൃക്കാക്കര ഭാരത് മാത കോളജിലെ പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ടെലിഗ്രാം വഴി ചിത്രങ്ങൾ കൈമാറിയതിന്റെ വിവരങ്ങൾ ലഭിച്ചത്. കേസെടുത്തതിന് പിന്നാലെ ശ്രീഹരിയെ കോളജിൽനിന്ന് പുറത്താക്കിയിരുന്നു.

തിരുവനന്തപുരം: 1980കളുടെ വസ്ത്രധാരണവും ഹെയർസ്റ്റൈലും ഫോട്ടോഗ്രഫി ശൈലിയും വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നു. പഴയ ആൽബങ്ങളിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആനലോഗ് ക്യാമറയുടെ ഫിലിം ഗ്രെയിൻ, വാം കളർ ടോൺ, സോഫ്റ്റ് ഫോക്കസ്, പഴയകാല സ്റ്റുഡിയോ പശ്ചാത്തലം എന്നിവയോടെയാണ് പുതിയ ചിത്രങ്ങൾ ആളുകൾ പങ്കുവയ്ക്കുന്നത്. ‘80കളിൽ ഞാൻ എങ്ങനെയിരിക്കും?’ എന്ന കൗതുകമാണ് 1980s ChatGPT Photo Trend എന്ന പേരിൽ പ്രചരിക്കുന്ന ഈ എഐ ട്രെൻഡിന് പിന്നിൽ.

ട്രെൻഡിന്റെ പ്രധാന ആകർഷണം കൃത്യമായ പ്രോംപ്റ്റ് നൽകി സ്വന്തം ഫോട്ടോ 80കളുടെ ലുക്കിലേക്ക് മാറ്റാമെന്നതാണ്. മുഖത്തിന്റെ രൂപവും തിരിച്ചറിയാവുന്ന സവിശേഷതകളും നിലനിർത്തിക്കൊണ്ട് അക്കാലത്തെ വസ്ത്രവും മേക്കപ്പും ഹെയർസ്റ്റൈലും പശ്ചാത്തലവും നൽകാനാണ് പ്രോംപ്റ്റിലൂടെ നിർദേശിക്കുന്നത്. ഇന്ത്യൻ ലുക്കിനായി ക്ലാസിക് സാരി, പ്രിന്റഡ് ഷർട്ട്, സൽവാർ കമീസ്, ബെൽബോട്ടം, ഹൈവെയ്സ്റ്റ് ട്രൗസർ തുടങ്ങിയ 80കളിലെ ഫാഷൻ ഉൾപ്പെടുത്താം. ‘Create my uploaded photograph into a realistic photograph of me as I might have looked in India during the 1980s. Keep my face, facial features, skin tone, face shape and overall identity recognisable. Do not alter my facial structure. Style me in authentic 1980s Indian clothing, authentic 1980s hairstyle with natural volume. Set the photograph in a believable 1980s Indian photo studio or vintage background with realistic film grain, soft focus, and period photography lighting.’ എന്നതാണ് ഇന്ത്യൻ റെട്രോ ലുക്കിനായി ഉപയോഗിക്കാവുന്ന പ്രധാന പ്രോംപ്റ്റ്.

വെസ്റ്റേൺ റെട്രോ ലുക്ക് വേണമെങ്കിൽ പ്രോംപ്റ്റിൽ voluminous 1980s hair, era-appropriate glam makeup, statement earrings, high-waisted trousers, structured blazer with shoulder pads, leather jacket തുടങ്ങിയ നിർദേശങ്ങൾ നൽകാം. ചിത്രത്തിന് യഥാർഥ 80കളിലെ ഫോട്ടോയുടെ പ്രതീതി ലഭിക്കാൻ realistic vintage film grain, slightly soft focus, natural skin texture, period-appropriate colours, authentic 1980s studio background, avoid anything modern തുടങ്ങിയ വാക്കുകളും ചേർക്കാം. ഇതുവഴി വെറുമൊരു കാർട്ടൂൺ ഫിൽട്ടറിന് പകരം വ്യക്തിയുടെ മുഖസാദൃശ്യം നിലനിർത്തിയുള്ള വിന്റേജ് ഫോട്ടോയാണ് ലഭിക്കുക.

ഫോട്ടോ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. മുഖം വ്യക്തമായി കാണുന്ന, അധികം നിഴലുകളോ സൺഗ്ലാസോ ഇല്ലാത്ത പോർട്രെയ്റ്റ് ChatGPTയിൽ അപ്‌ലോഡ് ചെയ്ത ശേഷം ഇഷ്ടമുള്ള പ്രോംപ്റ്റ് നൽകുകയാണ് ചെയ്യേണ്ടത്. പഴയകാല ഫോട്ടോ സ്റ്റുഡിയോയുടെ ലൈറ്റിങ്, ഫിലിം ഗ്രെയിൻ, സ്വാഭാവികമായ ചർമ്മത്തിന്റെ ടെക്സ്ചർ എന്നിവ പ്രത്യേകം ആവശ്യപ്പെട്ടാൽ ചിത്രത്തിന് കൂടുതൽ യഥാർഥ 80കളുടെ ഭാവം ലഭിക്കും. ഒരു ഫോട്ടോ, കൃത്യമായൊരു പ്രോംപ്റ്റ്—അങ്ങനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്വന്തം ‘80s version’ പങ്കുവയ്ക്കുകയാണ് ട്രെൻഡ്.

തിരുവനന്തപുരം ∙ സിഎംആർഎൽ മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. വിശദ റിപ്പോർട്ട് നൽകി. സിഎംആർഎല്ലിൽനിന്ന് പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചതിന് തെളിവുകളുണ്ടെന്നാണ് ഇ.ഡിയുടെ റിപ്പോർട്ടിലെ പ്രധാന ആരോപണം.

25 പേജുള്ള റിപ്പോർട്ടിൽ ഓരോ പ്രതിയുടെയും പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം. സിഎംആർഎൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് വീണ വഴി പണം കൈമാറിയെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. മുഹമ്മദ് റിയാസും കൈക്കൂലി വാങ്ങിയെന്നും പണം വീണയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ദുബായിലേക്ക് അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പണം കൈമാറ്റത്തിനായി എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപയോഗിച്ചെന്നും ഇ.ഡി. കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീടുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചതായും കോടികളുടെ ഹവാല ഇടപാടുകളുടെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പുകളിൽനിന്ന് ലഭിച്ചതായും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.

തലമുറകളായി ഇന്ത്യൻ മദ്യപാനികളുടെ പ്രിയപ്പെട്ട പാനീയമായ ‘ഓൾഡ് മങ്ക്’ യഥാർഥ റമ്മല്ലെന്ന വെളിപ്പെടുത്തലുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ബോംബെ ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയാണ് ഓൾഡ് മങ്ക് ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ മാത്രമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കിയത്. കൃത്രിമ ഫ്ലേവറുകളും ന്യൂട്രൽ സ്പിരിറ്റും ചേർത്താണ് ഉൽപന്നം നിർമിക്കുന്നതെന്നും അതിനാൽ ‘റം’ എന്ന പേരിൽ വിൽക്കാൻ കഴിയില്ലെന്നുമാണ് റഗുലേറ്ററുടെ നിലപാട്.

ഓൾഡ് മങ്കിന്റെ ലേബലിങ്ങും എഫ്എസ്എസ്എഐ ചോദ്യം ചെയ്തിട്ടുണ്ട്. ‘7 Years Old Blended’ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരിശോധനയിൽ പ്രധാനമായും പഴക്കമില്ലാത്ത ന്യൂട്രൽ സ്പിരിറ്റാണ് കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി. കൃത്രിമ ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെങ്കിൽ അത് ലേബലിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ലേബലിലെ അക്ഷരങ്ങൾ വളരെ ചെറുതാണെന്നും ഉപഭോക്താക്കൾക്ക് വിവരങ്ങൾ വ്യക്തമായി വായിക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതിയും നിരീക്ഷിച്ചു.

കൃത്രിമ ഫ്ലേവറുകൾ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതുമൂലം കമ്പനിക്ക് പ്രതിദിനം ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പുതിയ ലേബൽ സമർപ്പിക്കാൻ നിർമാതാക്കൾ തയ്യാറായതോടെ കേസ് സെപ്റ്റംബർ 11ലേക്ക് മാറ്റിയിരിക്കുകയാണ്. ഓൾഡ് മങ്ക് ഇനി ‘റം’ എന്ന പേരിൽ തുടരുമോ, അതോ ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന പുതിയ ലേബലിൽ വിപണിയിലെത്തുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനിടെ സമർപ്പിച്ച നാമനിർദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസിനോടും ഭാര്യ വീണ വിജയനോടും നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജില്ലാ കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയുടേതാണ് ഉത്തരവ്. അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. കീഴ്ക്കോടതി ഇടപെടാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ജില്ലാ കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി കുടുംബത്തിന്റെ സ്വത്തുവിവരങ്ങളും ബന്ധപ്പെട്ട മറ്റ് വിവരങ്ങളും നാമനിർദേശ പത്രികയിൽ വ്യക്തമാക്കണമെന്നാണ് ചട്ടം. എന്നാൽ മുഹമ്മദ് റിയാസ് സമർപ്പിച്ച പത്രികയിൽ ഭാര്യ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം. വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് 1.72 കോടി രൂപ ലഭിച്ചതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നുവെന്നും ഈ വരുമാനം സംബന്ധിച്ച വിവരങ്ങളും പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ വ്യക്തമാക്കിയിട്ടില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം.

ആരോപണങ്ങളിൽ ഇരുവരുടെയും ഭാഗം നേരിട്ട് കേൾക്കുന്നതിനായാണ് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. എത്രയും വേഗം നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവെങ്കിലും ഹാജരാകേണ്ട കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ കോടതിയുടെ തുടർനടപടികൾ നിർണായകമാകും.

തിരുവനന്തപുരം: പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസ് എംഎൽഎയുടെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. പാർട്ടി നിർദേശം മറികടന്ന് പ്രദീപിനെ സ്റ്റാഫാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാൽ രമ്യക്കെതിരെ നടപടി കടുപ്പിച്ചേക്കുമെന്നാണ് നേതൃത്വത്തിൽനിന്നുള്ള സൂചന. പ്രദീപിനെ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകാൻ എംഎൽഎ നീക്കം നടത്തുന്നതായും വിവരമുണ്ട്.

ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിന് പിന്നാലെയാണ് പാളയം പ്രദീപിനെ സസ്പെൻഡ് ചെയ്തത്. പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫായി നിയമിക്കരുതെന്ന് രമ്യയോട് നേതൃത്വം നിർദേശിച്ചിരുന്നതായാണ് വിവരം. എന്നാൽ ഈ നിർദേശം മറികടന്ന് പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകുകയായിരുന്നു. മേയ് 21 മുതൽ പ്രദീപ് തന്റെ സ്റ്റാഫിന്റെ ഭാഗമാണെന്നും അന്നത്തെ തീയതി മുതൽ നിയമനം നൽകണമെന്നുമായിരുന്നു ആവശ്യം. സ്പീക്കറുടെ ഓഫീസിൽ നൽകിയ കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകാനായി മടക്കിയെങ്കിലും പിന്നീട് വിവാദമായതോടെ പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നു.

ഇതിനിടെ രമ്യയുടെ നീക്കത്തിനെതിരെ പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് പരസ്യമായി രംഗത്തെത്തി. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ എംഎൽഎക്കെതിരെയും രംഗത്തിറങ്ങുമെന്നും സജാദ് മുന്നറിയിപ്പ് നൽകി. പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കത്തിൽനിന്ന് രമ്യ പിന്മാറിയില്ലെങ്കിൽ അവർക്കെതിരെ പാർട്ടി നടപടി വേണമെന്ന ആവശ്യം ഉയരാനും സാധ്യതയുണ്ട്. ഇതോടെ നേരത്തെ ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാൻ ശ്രമിച്ച ചിറയിൻകീഴ് വിവാദം കോൺഗ്രസിനുള്ളിൽ വീണ്ടും പുതിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.

ബോണ്‍മോത്ത്‌: നാദവിസ്‌മയത്തിന്റെ അസുലഭ മൂഹൂര്‍ത്തങ്ങളുമായി യുകെയിലെ ജനപ്രിയ മ്യൂസിക്കല്‍ മെഗാഷോ നീലാംബരി സീസണ്‍ 6 എത്തുന്നു. വേര്‍വുഡിലെ വേര്‍വുഡ്‌ ഹബ്‌ ലെഷര്‍ സെന്ററില്‍ ഈ മാസം 26 നാണ്‌ നീലാംബരി സീസണ്‍ 6 അരങ്ങേറുന്നത്‌.

വിവിധ ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗായകരാണ്‌ പരിപാടിയില്‍ സ്വരലയ വിന്യാസം ഒരുക്കുക. ഇതിനു പുറമേ മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും പങ്കെടുക്കും.
2021ല്‍ ഗിരീഷ്‌ പുത്തഞ്ചേരി നൈറ്റ്‌ എന്ന പേരില്‍ നടത്തിയ മ്യൂസിക്കല്‍ പ്രോഗ്രാമിന്‌ വലിയ സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണ്‌ സംഘാടകര്‍ നീലാംബരി പരമ്പര ആരംഭിക്കുന്നത്‌. പുതുമുഖഗായകര്‍ക്കു അവസരം നല്‌കാന്‍ ഇക്കുറി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന്‌ പരിപാടിയുടെ അമരക്കാരനായ മനോജ്‌ മാത്രാടന്‍ പറഞ്ഞു.
കേരളസ്റ്റൈല്‍ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ്‌ കൗണ്ടറും ഒരുക്കിയിട്ടുണ്ടെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ പരിപാടി ആരംഭിക്കും.

RECENT POSTS
Copyright © . All rights reserved