തമിഴ് സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ വിജയിയുടെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെ ഒരുക്കിയ ‘ജനനായകൻ’ ഗുരുതര പ്രതിസന്ധിയിലായി. ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കേഷൻ ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണം. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമടക്കം നിയമനടപടികൾ നടന്നെങ്കിലും പ്രദർശനാനുമതി ലഭിച്ചിട്ടില്ല.
പൊങ്കൽ റിലീസായി ചിത്രം എത്തുമെന്നായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ മാത്രം 150 മുതൽ 200 കോടി രൂപ വരെ കളക്ഷൻ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ റിലീസ് വൈകിയതോടെ നിർമാതാവിനൊപ്പം തമിഴ്നാട്ടിലെ തീയേറ്ററുകൾക്കും 100 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.
പൊങ്കൽ സമയത്ത് ശിവകാർത്തികേയന്റെ ‘പരാശക്തി’ 55 കോടി രൂപയും ജീവയുടെ ചിത്രം 30 കോടി രൂപയും നേടി. ആകെ ബോക്സ് ഓഫീസ് വരുമാനം 85 കോടി രൂപയിൽ ഒതുങ്ങി. ‘ജനനായകൻ’ കൂടി റിലീസ് ചെയ്തിരുന്നുവെങ്കിൽ കുറഞ്ഞത് 100 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ. റിലീസ് വൈകുന്നത് 2026-ലെ ആദ്യ മാസങ്ങളിലെ തമിഴ് സിനിമാ ഷെഡ്യൂളുകളെയും ബാധിക്കുന്നുവെന്ന് തീയേറ്റർ ഉടമകൾ പറയുന്നു.
മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 ന് ആരംഭിച്ച പരിപാടിയിൽ കഴിഞ്ഞ 35 വർഷത്തിലേറയി കോയ്ഡോണിൽ അശോക് കുമാർ നടത്തിവരുന്ന പൗർണ്ണമി സ്ക്കൂൾ ഓഫ് ഡാൻസിലെ കുട്ടികളും കൂടാതെ, നിരവധി കലാപ്രതിഭകളും ചേർന്നവതരിപ്പിച്ച നൃത്തവിരുന്നും, ക്രോയ്ഡോണിലെ പ്രമുഖ ഗായിക, ഗായകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനങ്ങളും പരിപാടിയുടെ മാറ്റ് കൂടി. പരിപാടിയിൽ ക്രോയ്ഡോൺ സിവിക് മേയറും, എക്സിക്യൂട്ടീവ് മേയറും, മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. മലയാളി സമൂഹത്തിൽ നിന്നുള്ള രണ്ടു പ്രമുഖ വ്യക്തികൾ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും സിവിക് മേയർ നിർവഹിച്ചു.

ചാരിറ്റി. ഇവന്റിലൂടെ കഴിഞ്ഞ വർഷം വരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് 10 വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ 5103 പൗണ്ട് (ആറ് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി ഇരു പത്തിനാല് രൂപ അറുപത്തി എട്ട് പൈസ) ലഭിക്കുകയും പ്രസ്തുത തുക അടുത്ത ദിവസം തന്നെ പ്രശസ്ത മജീഷ്യൻ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിനു കൈമാറുകയും ചെയ്യുമെന്ന് അശോക് കുമാർ അറിയിച്ചു.

തന്റെ 53-ാമത്തെ വയസിൽ വിവിധ ചാരിറ്റികളെ സഹായിക്കുന്നതിനു വേണ്ടി 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ട് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കി. തന്റെ ഇതുവരെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹകരിച്ച മുഴുവൻ സുഹൃത്തുക്കൾക്കും, പ്രസ്ഥാനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ വിവിധ സംഘടനകൾ നൽകിയ അംഗീകാരങ്ങൾക്കും, അനുമോദനങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക വ്യാപാര കരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തിയതിന് പിന്നാലെ തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്കുള്ള അമേരിക്കൻ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതായി അദ്ദേഹം പറഞ്ഞു. തീരുവ കുറച്ചതിൽ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചെങ്കിലും വ്യാപാരകരാർ അന്തിമമായതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തീരുവ ഇളവിന് പകരമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായകരമാകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഊർജം, സാങ്കേതികവിദ്യ, കാർഷിക മേഖലകളിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും അവകാശപ്പെട്ടു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിലും വെനസ്വേലയിലും നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ ഉൽപന്നങ്ങൾക്കുള്ള തീരുവ പൂർണമായി ഒഴിവാക്കാനും തീരുവയിതര നിയന്ത്രണങ്ങൾ പിൻവലിക്കാനും ഇന്ത്യ സന്നദ്ധമാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരമാണ് ഈ വ്യാപാര ക്രമീകരണമെന്നുമാണ് ട്രംപിന്റെ വാദം. മോദിയെ മഹാനായ സുഹൃത്തും ശക്തനായ നേതാവുമെന്നു വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും പറഞ്ഞു.
തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ കേസെടുത്ത് അന്വേഷിക്കാനും വേഗത്തിൽ പരിഹാരം കാണാനും സംസ്ഥാനത്ത് ‘നോർക്ക പോലീസ് സ്റ്റേഷൻ’ തുടങ്ങുന്നു. പോലീസ് ആസ്ഥാനത്ത് 50 അംഗ സേനയോടെയാകും സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക. ആഭ്യന്തര വകുപ്പിന്റെ ശുപാർശയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഉത്തരവിൽ ഒപ്പിടുമെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള പരാതികളായാലും ഈ പ്രത്യേക സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. പ്രവാസികളും വിദേശത്ത് ജോലി തേടി പോകുന്നവരും നേരിടുന്ന തട്ടിപ്പുകൾക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. പഞ്ചാബിൽ നിലവിലുള്ള സംവിധാനമാണ് കേരളവും മാതൃകയാക്കുന്നത്.
വിസ തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന കേസുകൾ എന്നിവയെല്ലാം പുതിയ സ്റ്റേഷന്റെ പരിഗണനയിൽ വരും. നിലവിൽ എൻആർഐ സെൽ വഴിയാണ് പ്രവാസികളുടെ പരാതികൾ കൈകാര്യം ചെയ്യുന്നത്. ഇതുവഴി വർഷംതോറും ഏകദേശം 8000 പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.
കാസർകോഡ് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാട്ടിനെ ഞെട്ടിച്ചു. 18 വയസുകാരിയായ മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് വീടിനകത്ത് വെച്ച് ക്രൂരമായ കൊലപാതകം നടന്നത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. സ്വത്ത് തർക്കവും സ്വർണാഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുടുംബത്തിൽ നിലനിന്നിരുന്നുവെന്നാണ് സൂചന. വീടിനകത്ത് വാക്കുതർക്കമുണ്ടായതിന് പിന്നാലെ പിതാവ് മകളെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ ഫലമായാണ് കൊലപാതകമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ഈ വീട്ടിൽ നേരത്തെ തന്നെ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശ പൗരനെ ക്രിമിനൽ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച ശേഷമാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, കുറ്റക്കാരനെന്ന വിധിയും അതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയും നിലവിൽ തുടരും. അപ്പീലിന്മേൽ ഈ മാസം ആറിന് വാദം തുടങ്ങുമെന്ന് കോടതി അറിയിച്ചു.
ജനുവരി 3 നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിനും കോടതി ജീവനക്കാരനായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീലിൽ അന്തിമ വിധി വരുന്നത് വരെ മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
മനോജ് ജോസഫ് ചെത്തിപ്പുഴ
ലിവർപൂൾ: ലിവർപൂൾ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള യൂണിവേഴ്സിറ്റി ഓഡിറ്റോറിയം ജനുവരി 31-ന് സാക്ഷ്യം വഹിച്ചത് യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിനായിരുന്നു. യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) തങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികം അതിഗംഭീരമായി ആഘോഷിച്ചു. ലിമയുടെ രജതജുബിലി സംഗമത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും എണ്ണൂറിലധികം പ്രവാസികളും പങ്കെടുത്തു. സംഘടനയുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.

വൈകുന്നേരം നടന്ന പൊതുസമ്മേളനം മെഴ്സിസൈഡ് പൊലീസിലെ ചീഫ് കോൺസ്റ്റബിളിന്റെ പ്രധിനിധിയായെത്തിയ മുഖ്യാതിഥി ശ്രീ. ഇയാൻ സ്പീഡ് (Community Engagement Officer, Merseyside) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ലിമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകളാണ് വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് മലയാളത്തനിമയും സംസ്കാരവും പകർന്നു നൽകുതെന്ന് മുഖ്യ പ്രഭാഷകൻ എബി സെബാസ്റ്റ്യൻ (National President at UUKMA) പറഞ്ഞു. ആശംസകൾ നേർന്നുകൊണ്ട് യുക്മയുടെ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ശ്രീ. ഷാജി തോമസ് വാരക്കുടി സംസാരിച്ചു. കഴിഞ്ഞ 25 വർഷക്കാലം ലിവർപൂളിലെ മലയാളി സമൂഹത്തിന് ലിമ നൽകിയ കരുത്തിനെയും ഒരുമയെയും കുറിച്ച് അസോസിയേഷൻ പ്രസിഡന്റ് സോജൻ തോമസ് അനുസ്മരിച്ചു. സെക്രട്ടറി ആതിര, സംഘടനയുടെ വളർച്ചയിൽ ഓരോ അംഗത്തിനുമുള്ള പങ്കിനെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു. ലിമയുടെ കഴിഞ്ഞ ഇരുപത്തിഅഞ്ചു വർഷക്കാലത്തെ സേവങ്ങളെ അനുസ്മരിച്ചു ശ്രീ ഫ്രാൻസിസ് മാത്യു (ലോ ആൻഡ് ലോയേർസ് സോളിസിറ്റേഴ്സ്), ജേക്കബ് വർഗീസ് ( പ്രസിഡന്റ് , ലിംകാ) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചപ്പോൾ ജോസ് മാത്യു (ട്രഷറർ, ലിമ) നന്ദിയും പറഞ്ഞു.

സംഘടനയുടെ ദീർഘകാല വളർച്ചയ്ക്കും സേവനങ്ങൾക്കും നേതൃത്വം നൽകിയ മുൻകാല ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ 25 വർഷത്തെ പ്രവർത്തന ജീവിതം സമൂഹത്തിനു സമർപ്പിച്ച ചില മഹത്വ വ്യക്തികളെയും, അഞ്ചു വർഷത്തിലധികം കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചു സംഘടനയുടെ വളർച്ചയ്ക്കു സമഗ്ര സംഭാവന നൽകിയവരെയും, തങ്ങളുടെ ഉത്തരവാദിത്തങ്ങൾക്കുമപ്പുറം അസാമാന്യമായ സേവനം കാഴ്ചവെച്ച പുതിയ തലമുറയിൽപ്പെട്ട കമ്മിറ്റി അംഗങ്ങളെയും പ്രത്യേകം ആദരിച്ചു. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകൾ ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടായിരുന്നു. കലയ്ക്കും സംഗീതത്തിനുമപ്പുറം ലിമ എന്ന സംഘടന ലിവർപൂളിലെ മലയാളി സമൂഹത്തിന് നൽകിയ സംഭാവനകളെ ഓർത്തെടുക്കുന്നതായിരുന്നു ഔദ്യോഗിക ചടങ്ങുകൾ.

സാംസ്കാരിക സമ്മേളനത്തിന് പിന്നാലെ വേദിയിൽ പ്രമുഖ കലാകാരന്മാർ അണിനിരന്ന കലാവിരുന്ന് ആരംഭിച്ചു. പിന്നണി ഗായിക ഡെൽസി നൈനാനും ‘ഐഡിയ സ്റ്റാർ സിംഗർ’ വില്യം ഐസക്കും ചേർന്ന് നയിച്ച സംഗീത വിരുന്ന് കാണികളെ ആവേശത്തിലാഴ്ത്തി. മനോഹരമായ മെലഡികളും ഫാസ്റ്റ് നമ്പറുകളും കോർത്തിണക്കിയ ഈ സംഗീത നിശ പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.
ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോയും, സ്റ്റെപ് സോൺ ഡാൻസ് സ്റ്റുഡിയോയും അവതരിപ്പിച്ച നൃത്തങ്ങൾ വേദിക്ക് ശോഭ പകർന്നു. യുക്മ നാഷണൽ വിന്നേഴ്സായ ‘ഡാൻസിങ് സ്റ്റാർസ്’, മാഞ്ചസ്റ്ററിൽ നിന്നുമുള്ള ‘ദക്ഷിണ’ ഡാൻസ് ടീം എന്നിവരുടെ പ്രകടനങ്ങൾ പ്രൊഫഷണലിസം കൊണ്ടും ചടുലത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിവർപൂളിൽ നിന്നുള്ള ‘സാറ്റ്.വിക’ (Sattvika) ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ നമ്മുടെ നാടിന്റെ തനതായ കലാരൂപമായ ചെണ്ടമേളം അവതരിപ്പിച്ചു. ഈ വിസ്മയ നിമിഷങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ ഒപ്പിയെടുത്തത് സാറ്റ്മോ ഇവെന്റ്സായിരുന്നു. പരിപാടിക്കിടയിൽ മാസ് ഹൗസ് റെസ്റ്റോറന്റ് വിതരണം ചെയ്ത കേരളീയ വിഭവങ്ങൾ ആഘോഷങ്ങൾക്ക് മലയാള തനിമ പകർന്നു.
ലിമയുടെ രജതജുബിലി സമ്മാനമായി എല്ലാവർക്കും പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി ഒമ്പതര വരെ നീണ്ടുനിന്നു. ലിവർപൂളിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ 25-ാം വാർഷികാഘോഷം മാറി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സ് സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിന്റെ ട്രസ്റ്റിയും യോർക്ക് ഷെയർ മലയാളി ക്ലബ്ബിൻറെ മുൻ ഭാരവാഹിയുമായ വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ താമസിക്കുന്ന ബിജു പീറ്ററിന്റെ പിതാവ് കോതമംഗലം കുത്തുകുഴി വെളയപ്പിള്ളിൽ പീറ്റർ ഉൽഹന്നാൻ (88) നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (3 -02-2026) 11 – ന് സ്വഭവനത്തിൽ ആരംഭിച്ച നെല്ലിമറ്റം സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. ഭാര്യ രാജകുമാരി കൊച്ചുനിരവത്ത് കുടുംബാംഗമാണ്.
മക്കൾ : ജോബി, ജോർജ്ജ്, ജിജി, ബിജു (യു .കെ ), ജിനോ, പരേതനായ ജോജി, സിസ്റ്റർ ജിസ (FSSE, ഇറ്റലി)
മരുമക്കൾ: വെറോനിക്ക, ജെസ്സി, ബിജു, മെർളി ( യു . കെ ), എൽദോസ് (മസ്കറ്റ്)
ബിജു പീറ്ററിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. മുസ്ലിംലീഗ്, ആർ.എസ്.പി. കക്ഷികളുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കേരള കോൺഗ്രസ്, സി.എം.പി. തുടങ്ങിയ കക്ഷികളുമായുള്ള ചർച്ചകൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കും. ആറിന് പ്രതിപക്ഷ നേതാവ് നയിക്കുന്ന യു.ഡി.എഫ്. ജാഥ തുടങ്ങുന്നതിന് മുൻപേ സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുകയാണ് ലക്ഷ്യം.
മുസ്ലിംലീഗ് കഴിഞ്ഞ തവണത്തെ പോലെ 25 സീറ്റുകളിൽ തന്നെ മത്സരിക്കുമെങ്കിലും ചില സീറ്റുകൾ വെച്ചുമാറാൻ സമ്മതിച്ചിട്ടുണ്ട്. താനൂർ–തവനൂർ, പൊന്നാനി–തിരുവമ്പാടി, പുനലൂർ–ചടയമംഗലം, കളമശ്ശേരി–കൊച്ചി, കോങ്ങാട്–ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിൽ വെച്ചുമാറ്റം ഉണ്ടാകുമെന്നതിൽ കോൺഗ്രസും ലീഗും ഏകദേശ ധാരണയിലെത്തി. ആർ.എസ്.പി. ചവറ, ഇരവിപുരം, കുന്നത്തൂർ മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കുമെന്നും, വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം ജില്ലയിൽ നിന്ന് വേണമെന്നുമാണ് ആവശ്യം.
കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടനാട്, ഇടുക്കി, ചങ്ങനാശ്ശേരി, കോതമംഗലം മണ്ഡലങ്ങളിലാണ് പ്രധാന താത്പര്യം. അതേസമയം, സീറ്റ് വിട്ടുനൽകുന്നതിൽ കോൺഗ്രസ് കാണിക്കുന്ന മടിയിൽ ഘടകകക്ഷികൾക്ക് അസന്തോഷമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, ജയസാധ്യത മുൻനിർത്തിയുള്ള കൂടുതൽ ഉൾക്കൊള്ളുന്ന സമീപനം വേണമെന്ന ആവശ്യം യു.ഡി.എഫിൽ ശക്തമാകുകയാണ്.
ബെംഗളൂരു: ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് കുടുംബം വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചു. റോയിയുടെ മകൻ രോഹിത്തും കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജോസഫും ചേർന്ന് ഇനി കമ്പനി മുന്നോട്ട് നയിക്കുമെന്ന് സഹോദരൻ സി ജെ ബാബു അറിയിച്ചു.
കമ്പനിയുടെ എല്ലാ പദ്ധതികളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും സാമ്പത്തിക ബാധ്യതകളൊന്നും ഇല്ലെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. മരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പൊലീസിനെ അറിയിച്ചതായും കർണാടക പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും സി ജെ ബാബു വ്യക്തമാക്കി.
റോയിയുടെ മരണത്തിൽ അനുഭവിക്കുന്ന ദുഃഖം വാക്കുകൾക്ക് അതീതമാണെന്ന് മകൻ രോഹിത്ത് പറഞ്ഞു. തന്റെ പിതാവ് വലിയ മനുഷ്യനാണെന്നും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രോഹിത്ത് പ്രതികരിച്ചു. ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലെ നേച്ചേഴ്സ് ലക്സറി കാസ്കേഡിൽ നടന്ന സംസ്കാരച്ചടങ്ങിൽ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.