അഖിൽ പുതുശ്ശേരി
വേലിയ്ക്കൽ പൂത്തുനിൽക്കും കുഞ്ഞൊരു തുമ്പയാണു,
മാവേലിത്തമ്പുരാനെക്കാണാനായ് കാത്തുനിന്നു.
പൂവിളിക്കേട്ടുണർന്നു സന്തോഷം കൊണ്ടുനിന്നു,
പൂക്കളം തീർക്കുവാനായ് ആരും വിളിച്ചതില്ല!
നാട്ടിലെപ്പൂക്കളെല്ലാം പാതയോരത്തുമായി,
കൂട്ടമായ് വന്നിടുന്നു പ്ലാസ്റ്റിക്കിൻ കൂടുകളിൽ.
കാശിനു വാങ്ങിയീടും വർണ്ണപ്പൂവൊക്കെക്കൊണ്ടു,
മുറ്റത്തു തീർത്തിടുന്നു ഗാംഭീര്യപ്പൂക്കളങ്ങൾ!
കുട്ടികൾ വന്നതില്ല പൂക്കുടയേന്തിയെങ്ങും,
തൊട്ടിയെടുത്തുകൊണ്ടെൻ ചാരത്തു വന്നതില്ല.
ഓണപ്പൂപ്പാട്ടുമൂളിപ്പാടാൻ മറന്നുപോയോ?
മാവേലിപ്പാട്ടുകേൾക്കാൻ ഞാനിങ്ങു കാത്തുനിന്നു.
ഫോണിലെ സ്ക്രീനിലിന്നു ഓണവും പൂത്തുനിന്നു,
കാണാമറയത്തായി കൂട്ടരും മാറിനിന്നു.
സന്ദേശമൊക്കെവന്നു വാട്സാപ്പിലായതിനാൽ,
സന്തോഷം പങ്കുവെക്കാൻ നേരിട്ടുവന്നതില്ല.
വെള്ളയുടുപ്പണിഞ്ഞു ഞാനീ വരമ്പിലെന്നും,
ഉള്ളിലൊരാധിയോടെ നിൽപ്പാണ് കൂട്ടുകാരേ.
തേൻകുടിക്കാനുമൊറ്റത്തുമ്പിയും വന്നതില്ല,
ആരുമെൻ സങ്കടങ്ങൾ കേൾക്കുവാനെത്തിയില്ല.
സദ്യയൊരുക്കുവാനായ് അമ്മമാർ പാചകത്തിൽ,
വ്യഗ്രത പൂണ്ടുനിൽക്കും കാലവും പോയ്മറഞ്ഞു.
ഹോട്ടലിൽ നിന്നുമിന്നു പ്ലാസ്റ്റിക്കു പാത്രമായി,
നാട്ടിലെ സദ്യയെല്ലാം മേശപ്പുറത്തിറങ്ങി!
മാവേലിമന്നനിന്നു പാതാളലോകത്തുനി-,
ന്നാവേശമോടെവന്നു നോക്കുമ്പോൾ ഞെട്ടിനിൽക്കും!
മാറ്റങ്ങൾ കണ്ടുമന്നൻ നെഞ്ചത്തു കൈവെച്ചുപോയ്,
ഗ്രാമങ്ങളിന്നിതാ ഹോ! നഗരമായി മാറി.
തമ്പുരാനേയൊരല്പം എൻ്റെയീ സങ്കടങ്ങൾ,
അൻപോടുകേട്ടിടേണം ഞാനൊരു കുഞ്ഞുതുമ്പ.
പണ്ടത്തെ ഓണക്കാലം പിന്നെയുമെത്തിടുമോ?
മണ്ണിലെപ്പൂക്കളെല്ലാം ഒന്നായിച്ചേർന്നിടുമോ?
തമ്പുരാൻ പുഞ്ചിരിച്ചു ചാരത്തു വന്നണഞ്ഞു,
തുമ്പപ്പൂവിൻ്റെ നെറ്റിൽ സ്നേഹത്താൽ മുത്തമേകി.
മാറ്റങ്ങൾ ലോകതത്വം എന്നാലുമെൻ മനസ്സിൽ,
തുമ്പയും മുക്കുറ്റിയും എന്നും പ്രിയപ്പെട്ടവ!
ഓണമെന്നാൽ മനസ്സിൽ പൂക്കുന്ന നന്മയാണു,
കാണാമറയത്തിന്നും വാഴുന്ന സ്നേഹമാണു.
തുമ്പപ്പൂവാകാം നമ്മൾ നാടിൻ്റെ വെണ്മയാകാം,
ഒന്നായിപ്പാടിടാം നാം പൊന്നോണം വന്നെത്തീലോ!
അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
അൻഡു
പുരസ്കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്കാരം
എം എൻ കുമാരൻ സ്മാരക പുരസ്കാരം
റോട്ടറി ക്ലബ് സാഹിത്യ പുരസ്കാരം
ടാഗോർ സ്മാരക പുരസ്കാരം
ലെനിൻ ഇറാനി സ്മാരക പുരസ്കാരം
യാനം സാഹിത്യ പുരസ്കാരം
സ്കോട്ട് ലൻഡ്: യുണൈറ്റഡ് സ്കോട്ട് ലൻഡ് മലയാളി അസോസിയേഷന്റെ (USMA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ ആദ്യ വടംവലി മത്സരം വൻ വിജയമായി. സ്കോട്ട്ലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കായിക ടീമുകൾ മാറ്റുരച്ച മത്സരത്തിൽ എഡിൻബറ റെഡ്ബുൾ ബ്ലൂ ടീം ജേതാക്കളായി ഒന്നാം സ്ഥാനം സ്വന്തമാക്കി.
തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ എഡിൻബറ റെഡ്ബുൾ ബ്ലാക്ക് ടീം രണ്ടാം സ്ഥാനവും (റണ്ണേഴ്സ് അപ്പ്), ഗ്ലാസ്ഗോ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനം: എഡിൻബറ റെഡ്ബുൾ ബ്ലൂ ടീം
രണ്ടാം സ്ഥാനം: എഡിൻബറ റെഡ്ബുൾ ബ്ലാക്ക് ടീം
മൂന്നാം സ്ഥാനം: ഗ്ലാസ്ഗോ സ്ട്രൈക്കേഴ്സ്

നാടൻ കായിക പാരമ്പര്യവും കൂട്ടായ്മയുടെ കരുത്തും വിളിച്ചോതിയ മത്സരം കാണാൻ വലിയ ജനസഞ്ചയമാണ് എത്തിയത്. സ്കോട്ട്ലൻഡിലെ മലയാളി സമൂഹത്തിനിടയിൽ കായിക-സാംസ്കാരിക കൂട്ടായ്മകൾ ഊട്ടിയുറപ്പിക്കുന്നതിൽ ഈ ടൂർണമെന്റ് പുതിയൊരു നാഴികക്കല്ലായി മാറി. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ ടീമുകൾക്കും സംഘടകർക്കും കാണികൾക്കും USMA നന്ദി അറിയിച്ചു. വരും വർഷങ്ങളിലും സമാനമായ കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കാൻ ഇത് വലിയ ഊർജ്ജം നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.

ഈ വര്ഷം ഇനി വരാന് ഇരിക്കുന്ന USMA നടത്തുന്ന മറ്റ് Tournaments – Football, Cricket and Badminton – എന്നിവ ആണെന്ന് ഭാരവാഹികള് വ്യക്തമാക്കി.

ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്നഗർ ജില്ലയിൽ കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്. വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു.
ഉദ്യോഗസ്ഥരെ കണ്ടതോടെ വേട്ടസംഘം വെടിയുതിർത്തെന്നും തുടർന്ന് സ്വയംരക്ഷാർഥം തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു വനംവകുപ്പ് ജീവനക്കാരന് പരുക്കേറ്റതായും ഇയാളെ കൊള്ളെഗാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അതേസമയം, വനംവകുപ്പിന്റെ വാദം തള്ളി നാട്ടുകാർ രംഗത്തെത്തി. കൊല്ലപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ അടുത്തുനിന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. മരിച്ചവർ കന്നുകാലികളെ മേയ്ക്കാൻ പോയതാണെന്ന് ബന്ധുക്കളും പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഷാഗ്യയിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസ് ആക്രമിക്കുകയും വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങൾ മൈസൂരുവിലെ കെ.ആർ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം തുടരുന്നതിനിടെ പ്രദേശത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു.

ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.

സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.

“`
ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സ്വപ്നങ്ങളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നതെന്നും സ്വപ്നങ്ങൾ വലുതാകുമ്പോൾ ചിന്തകളും കഴിവുകളും വിശാലമാകുമെന്നും വെല്ലുവിളികളെ അതിജീവിച്ച് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യാത്രയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്ന ഏഴ് പ്രധാന മേഖലകളെ ‘സപ്തധാരകൾ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഉൽപാദനം, കർഷകർ, സാങ്കേതികവിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗ, കരകൗശലവിദ്യ, സിനിമ തുടങ്ങിയവ ഉൾപ്പെടുന്ന സോഫ്റ്റ് പവർ എന്നിവയാണ് അവയെന്ന് വ്യക്തമാക്കി. ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരതയുള്ള സർക്കാർ നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഓരോ ഇന്ത്യക്കാരനും ആത്മനിർഭരത കൈവരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ രംഗത്തെ നേട്ടങ്ങളും കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കിയതും രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായകമായെന്നും കഴിഞ്ഞ 10–12 വർഷത്തിനിടെ നടപ്പാക്കിയ വിവിധ പദ്ധതികൾ ഫലപ്രദമായെന്ന് ഇന്ത്യ തെളിയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ എത്തിയതും ഈ രംഗത്തെ ഇന്ത്യയുടെ കഴിവിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്ന് മുക്തരായെന്നും കഴിഞ്ഞ 12 വർഷം ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആഷ്ഫോർഡ്: യുകെയിലെ മലങ്കര സുറിയാനി കത്തോലിക്ക സഭകളിലെ , വലിയ മിഷ്യനുകളിൽ ഒന്നായ ആഷ്ഫോർഡ് St. തോമസ് മലങ്കര കത്തോലിക്ക മിഷൻ്റെ ആഭിമുഖ്യത്തിൽ സൺണ്ടേ സ്കൂൾ കുട്ടികളെയും, യുവജനങ്ങളെയും ഉൾപെടുത്തി അവധിക്കാല മലങ്കര ബൈബിൾ ഓറിയെൻ്റേഷൻ ക്യാമ്പ് (MBOC) വിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.
ഈ വർഷം ആഗോ ള കത്തോലിക്ക സഭ ആരാധന വർഷമായി ആചരിക്കുമ്പോൾ ” സൊഗ്ദോ” ആത്മാവിൽ കർത്താവിനെ ആരാധിക്കാം എന്ന വിഷയത്തിനെ ആസ്പദമാക്കി 2026 ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ വില്ലെസ്ബെറോ WI ഹാളിൽ വച്ച് (Willesborough WI Hall) ബഹുമാനപ്പെട്ട ഇടവക വികാരി ജോൺസൻ പേഴുംകൂട്ടത്തിൽ OlC അച്ചൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
അന്നേ ദിവസം രാവിലെ ക്ലാസ്സുകൾക്ക് മുന്നോടിയായി സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷിജു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ വികാരി അച്ചൻ ഉദ്ഘാടനം ചെയ്യുന്നതും, ഇടവക ട്രസ്റ്റി ജോൺസൻ മാത്യുസ്, ഇടവക സെക്രട്ടറി ലിജു ചാക്കോ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്യും.

ശേഷം നടക്കുന്ന ക്യാമ്പിൽ ബൈബിൾ ക്ലാസ്സുകൾ ,ഗ്രൂപ്പ് ആക്ടിവിറ്റികൾ , സൗഹൃദ കൂട്ടായ്മകൾ എന്നിവ ഉൾപെടുന്ന വിവിധ പരിപാടികൾ കൂടാതെ Faith, Fun ,Friendship എന്ന പ്രമേയത്തിലും അറിയുക, സ്നേഹിക്കുക, വളരുക എന്ന സന്ദേശത്തോടെയും സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് കുട്ടികളുടെയും, യുവജനങ്ങളുടെയും ആത്മീക സാമൂഹിക വ്യക്തിത്വ വളർച്ച ലക്ഷ്യമിട്ടുള്ളതാണന്നും അതോടൊപ്പം St. തോമസ് മലങ്കര കത്തോലിക്ക മിഷൻ ആഷ്ഫോർഡിലെ കുട്ടികളും യുവജനങ്ങളും കുടുംബങ്ങളും വിശ്വാസത്തിലും, സൗഹൃദത്തിലും, സന്തോഷത്തിലും വളരാൻ ഈ ക്യാമ്പ് സഹായകമാകുമെന്ന് സംഘാടകർ സംയുക്തമായി അറിയിച്ചു. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ സൺണ്ടേ സ്കൂൾ സെക്രട്ടറി സിനു പൗലോസ് എല്ലാവർക്കും നന്ദി അറിയിക്കും. കടന്നു വന്ന എല്ലാവർക്കും സ്നേഹവിരുന്നും വിപുലമായ കാർ പാർക്ക് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്
ഹാൾ അഡ്രസ്സ്
Willesborough WI Hall
100 Church Rd, Willesborough, Ashford TN24 0JG Kent
പാർലമെന്റിൽ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗാനരചയിതാവായ തന്റെ പേര് പരാമർശിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്റെ പേര് പറയാതിരുന്നത് പരിഹാസരൂപേണ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാട്ട് വയലാറിന്റേതാണെന്ന് ജനങ്ങൾ കരുതിക്കോട്ടെയെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചതെന്നും സാമൂഹികമാധ്യമ കുറിപ്പിൽ വിമർശിച്ചു.
സുരേഷ് ഗോപിയുമായുള്ള പഴയ ബന്ധവും ശ്രീകുമാരൻ തമ്പി കുറിപ്പിൽ ഓർമ്മിപ്പിച്ചു. മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് പ്രധാന വില്ലൻ വേഷം നൽകിയതും പിന്നീട് ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തെ നായകനാക്കണമെന്ന് നിർബന്ധിച്ചതും താനാണെന്ന് അദ്ദേഹം പറഞ്ഞു. ‘അക്ഷരത്തെറ്റ്’ റിലീസ് ചെയ്ത ദിവസം സുരേഷ് ഗോപിയുടെ അമ്മ സിനിമ കണ്ട ശേഷം തന്നെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചതായും ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു.
86-ാം വയസ്സിലും തന്റെ ഓർമ്മശക്തിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി, തന്നെക്കാൾ ഏറെ ചെറുപ്പമായ സുരേഷ് ഗോപി മറവിരോഗത്തിൽനിന്ന് രക്ഷപ്പെടട്ടെയെന്ന് പരിഹസിച്ചു. ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ’ എന്ന വരികളും തന്റേതാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, തന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഉദ്ധരിക്കുന്നത് നല്ലതാണെന്നും കുറിച്ചു.
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമൗളി ജില്ലയിൽ മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തിയുണ്ടായ അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 14 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. മിന്നൽപ്രളയത്തെ തുടർന്ന് ശക്തമായ വെള്ളവും അവശിഷ്ടങ്ങളും തുരങ്കത്തിലേക്ക് കുത്തിയൊഴുകുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കി.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും മണ്ണും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറിയുമായ കെ.പി. ഉദയഭാനുവിനെതിരെ കേസെടുത്തു. കേരള പോലീസ് ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സി.പി.എം. പ്രവർത്തകരുടെ വീടുകളിൽ കയറുന്നവരെ പാർട്ടി നോക്കിവെച്ചിട്ടുണ്ടെന്നും അവരുടെ വീട്ടിലും അമ്മമാരും പെങ്ങന്മാരുമുണ്ടെന്ന് ഓർക്കണമെന്നുമായിരുന്നു ഉദയഭാനുവിന്റെ പ്രസംഗമെന്നാണ് ആരോപണം. അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ ചില വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സി.പി.എം. ഏരിയ കമ്മിറ്റി കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പ്രസംഗം.
സി.പി.എം. ഭരിച്ച പത്തുവർഷത്തിനിടെ ഒരു കോൺഗ്രസുകാരന്റെയും വീട്ടിൽ പോലീസ് കയറിയിട്ടില്ലെന്നും ആരെയും കള്ളക്കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും ഉദയഭാനു പ്രസംഗത്തിൽ പറഞ്ഞു. ഭരണം ലഭിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന് കോൺഗ്രസുകാർ കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ കൂടുതൽ ചട്ടലംഘനങ്ങൾ പുറത്തുവന്നു. സംസ്ഥാന സർക്കാരുമായി ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നാണ് കായികവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപുതന്നെ സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാറിലെത്തുകയും ‘സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതി’ എന്ന രീതിയിൽ സർക്കാർ വിവരങ്ങൾ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
2024 ഡിസംബർ 20ന് എഎഫ്എയുമായി കരാറിലെത്തിയ സ്പോൺസർ 18 ദിവസത്തിനുശേഷമാണ് ഇതിനുള്ള സർക്കാർ അനുമതി നേടിയതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. പണം നൽകുന്നതിൽ വീഴ്ച വന്നതിനെ തുടർന്ന് സ്പോൺസറുമായുള്ള കരാർ എഎഫ്എ രണ്ടുതവണ റദ്ദാക്കിയതായും രേഖകളിലുണ്ട്. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഔദ്യോഗിക ഇമെയിൽ വിലാസം കരാറിൽ ഉൾപ്പെടുത്തിയതും, അന്നത്തെ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സാക്ഷിയായി ഒപ്പിട്ടതും ചോദ്യങ്ങൾ ഉയർത്തുന്നു. അനുമതിക്ക് മുൻപേ അർജന്റീന ടീമിന് സംസ്ഥാന കായികവകുപ്പ് സുരക്ഷ ഒരുക്കുമെന്ന ഉറപ്പും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരാർ പ്രകാരമുള്ള പണം അടയ്ക്കാൻ വൈകിയതിനെ തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് എഎഫ്എ 40 ലക്ഷം യുഎസ് ഡോളർ പിഴ ചുമത്തിയിരുന്നു. പിഴ ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് കായികവകുപ്പ് കത്തയച്ചതായും രേഖകൾ പുറത്തുവന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരം അന്നത്തെ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് കത്തയച്ചത്. അർജന്റീന ടീമിന്റെ സന്ദർശനം സംസ്ഥാന സർക്കാർ ഉൾപ്പെട്ട കരാറാണെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ആരുമായും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദവുമായി വിരുദ്ധമാണ് ഈ കത്തിടപാടുകളെന്നതും വിവാദത്തിന് ആക്കം കൂട്ടുന്നു.