തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും രോഗിയുടെ വയറിനുള്ളിൽ നിന്ന് തുന്നിയെന്ന പരാതിയിൽ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ ഡോ. പ്രശാന്തിനെതിരെ പൊലീസ് കേസ്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് (47) കേസെടുത്തത്. ചികിത്സപ്പിഴവ് ചൂണ്ടിക്കാട്ടി ഷീബ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
ഡിസംബർ രണ്ടിന് കടുത്ത വയറുവേദനയെ തുടർന്ന് ഷീബ ആശുപത്രിയിൽ എത്തിയിരുന്നു. പിന്നാലെ നടത്തിയ സ്കാനിൽ അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസംബർ മൂന്നിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. പത്തു ദിവസം ആശുപത്രിയിൽ ചികിത്സയിലിരുന്ന ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവ് പൂർണമായി ഉണങ്ങിയിരുന്നില്ല. പിന്നീട് മുറിവ് ഡ്രസ് ചെയ്യുന്നതിനായി ഗോവിന്ദൻ്റെ ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയിലാണ് മുറിവിനുള്ളിൽ നൂൽ കണ്ടെത്തിയത്.
തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി വസ്തുക്കൾ പുറത്തെടുത്തതായി റിപ്പോർട്ട്. എന്നാൽ തുണികഷണം എങ്ങനെ മുറിവിനുള്ളിൽ എത്തിയെന്നത് വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആദ്യ ശസ്ത്രക്രിയയ്ക്ക് 1.20 ലക്ഷം രൂപ ചെലവായതോടൊപ്പം പിന്നീട് നടത്തിയത് 18,000 രൂപയിലധികം ചെലവായതായി ഷീബ പറഞ്ഞു. മൂന്ന് മാസത്തോളം കടുത്ത വേദനയും മാനസിക ബുദ്ധിമുട്ടുകളും അനുഭവിച്ചതായും അവർ പ്രതികരിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ ക്രൂഡ് ഓയിലും പ്രകൃതിവാതകവും എത്തുന്നതിൽ തടസ്സം ഉണ്ടായതിനെ തുടർന്ന് വാണിജ്യ ആവശ്യങ്ങൾക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ നൽകുന്ന പാചകവാതക സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക ഉപയോക്താക്കൾക്ക് മുൻഗണന നൽകണമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഇതനുസരിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികൾ ഇനി മുതൽ ഗാർഹിക ഉപയോക്താക്കൾക്കു മാത്രമേ എൽപിജി നൽകാവൂ. എന്നാൽ പല ഗ്യാസ് ഏജൻസികളും ഗാർഹിക ഉപയോക്താക്കൾക്കുള്ള ബുക്കിങ്ങിലും നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
എൽപിജി നിർമാണത്തിന് ആവശ്യമായ പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ ഹൈഡ്രോകാർബൺ വാതകങ്ങൾ റിഫൈനറികൾ പരമാവധി ഉൽപാദിപ്പിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ ഇതുപയോഗിച്ച് നിർമ്മിക്കുന്ന എൽപിജി ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾക്കു മാത്രമേ വിൽക്കാവൂ. മറ്റ് പെട്രോകെമിക്കൽ ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഈ വാതകങ്ങൾ ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം ഇന്നലെ മുതൽ നിർത്തിയതായി ഗ്യാസ് ഏജൻസികൾ അറിയിച്ചു. ഏജൻസികളിൽ ഇതിനകം സംഭരിച്ചിരിക്കുന്ന സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള വാണിജ്യ സിലിണ്ടറുകൾ ലഭിക്കാതെ വന്നാൽ രാജ്യത്തുടനീളം ഹോട്ടലുകളും റസ്റ്ററന്റുകളും പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയരുന്നു. കേറ്ററിങ് മേഖലയ്ക്കും ഇത് വലിയ തിരിച്ചടിയാകും. റിലയൻസ്, ടോട്ടൽ ഗ്യാസ് പോലുള്ള സ്വകാര്യ കമ്പനികൾക്ക് വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി വിൽക്കാൻ കഴിയുമെങ്കിലും വില കൂടുതലും കേരളത്തിൽ ലഭ്യത കുറവുമാണ്. ഇതിനിടെ ഗാർഹിക ഉപയോക്താക്കൾക്കും നിയന്ത്രണം ബാധകമാണ്; ഒരു സിലിണ്ടർ ഉള്ളവർക്ക് 21 മുതൽ 25 ദിവസത്തിന് ശേഷവും രണ്ട് സിലിണ്ടർ ഉള്ളവർക്ക് 30 ദിവസത്തിന് ശേഷവും മാത്രമേ പുതിയ ബുക്കിങ് അനുവദിക്കൂ. “നീല സിലിണ്ടറുകൾ ലഭിക്കാതെ വന്നാൽ കേരളത്തിലെ റസ്റ്ററന്റുകൾ അടച്ചിടേണ്ടി വരും; ബദൽ സംവിധാനവുമില്ല,” എന്ന ആശങ്കയും രംഗത്ത് ഉയരുന്നു.
കോയമ്പത്തൂർ ∙ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ. കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെ (82) കോയമ്പത്തൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു ശേഷം വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശി സുർജയെ (38) കാണാതായിട്ടുണ്ട്. സുർജ അടക്കം നാല് പേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്ലെയിലെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഭർത്താവ് ഗോപാലൻകുട്ടി മരിച്ചതിന് ശേഷം കസ്തൂരിയും മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടിയുമായിരുന്നു ഇവിടെ താമസം. സംഭവസമയം രാംകുമാർകുട്ടി വിദേശത്തായിരുന്നു. പതിവുപോലെ രാവിലെ വിളിച്ച മകൾ സുജാതയ്ക്ക് ഫോൺ ലഭിക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയും വീടു പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
കസ്തൂരിയുടെ കഴുത്തിലെ സ്വർണമാല കാണാതായതായും വീട്ടിൽ നിന്നു മറ്റു വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നാല് മാസം മുൻപ് സ്വകാര്യ ഏജൻസി വഴി ജോലിക്കെത്തിയ സുർജയാണ് പ്രധാന സംശയിത. വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20ന് മൂന്ന് യുവാക്കൾ മതിൽ ചാടിക്കടക്കുന്നതും 12.56ന് സുർജയോടൊപ്പം ബാഗുമായി പുറത്തേക്കു പോകുന്നതുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂർ ഡപ്യൂട്ടി കമ്മീഷണർ ജി. കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയൻ കപ്പൽ ഇപ്പോഴും തീരത്തിനു സമീപം തുടരുന്നു. ഐആർഎസ് ലാവൻ എന്ന കപ്പൽ ഫെബ്രുവരി 28നാണ് കൊച്ചി തീരത്ത് എത്തി നങ്കൂരമിട്ടത്. ഇറാനിൽ യുദ്ധം ആരംഭിച്ച ദിവസമാണ് കപ്പൽ ഇന്ത്യൻ തീരത്തേക്ക് എത്താൻ സഹായം തേടിയതെന്നാണ് വിവരം.
കപ്പൽ കൊച്ചി തീരത്ത് നങ്കൂരമിട്ടതായി നാവികസേന വൃത്തങ്ങൾ വെളിപ്പെടുത്തിയത് ഇന്നലെ രാത്രിയോടെയാണ്. 183 ഇറാനിയൻ നാവികരാണ് കപ്പലിലുള്ളത്. കപ്പൽ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
ഇതിനിടെ കപ്പലിന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ മറ്റൊരു ഇറാനിയൻ കപ്പലിന് നേരെ യുഎസ് ആക്രമണം നടന്ന സാഹചര്യത്തിൽ ഐആർഎസ് ലാവൻ കപ്പലിന്റെ സുരക്ഷ ഇന്ത്യൻ സേന ശക്തമാക്കിയതായും സൂചനയുണ്ട്.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതനം വർധിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങി. യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നേഴ്സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും വേതനം വർധിപ്പിക്കുന്ന കരട് വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
നേഴ്സുമാരുടെ മിനിമം വേതനം 25,450 മുതൽ 28,000 രൂപവരെ ഉയർത്താനാണ് ശുപാർശ. ഉയർന്ന തസ്തികയിലുള്ള നേഴ്സുമാർക്ക് കുറഞ്ഞത് 33,080 രൂപവരെ വേതനം ലഭിക്കുന്ന രീതിയിലായിരിക്കും പരിഷ്കാരം. അറ്റൻഡർ, ഹെൽപ്പർ, സെക്യൂരിറ്റി ജീവനക്കാർ, സ്റ്റോർ കീപ്പർ, സ്വീപ്പർ എന്നിവരുള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുടെ മിനിമം വേതനം 23,650 രൂപയാക്കി വർധിപ്പിക്കാനും കരട് വിജ്ഞാപനത്തിൽ ശുപാർശ ചെയ്യുന്നുണ്ട്.
നിലവിൽ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ അടിസ്ഥാനശമ്പളം 20,000 രൂപയാണ്. 2018ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ളതാണ് നിലവിലെ വേതനനിരക്ക്. പരമാവധി അഞ്ച് വർഷത്തിനുള്ളിൽ വേതനം പരിഷ്കരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും എട്ടു വർഷമായി വർധന ഉണ്ടായിട്ടില്ല. മിനിമം വേതനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി വിളിച്ച യോഗത്തിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ സർക്കാർ സ്വന്തം അധികാരം ഉപയോഗിച്ചാണ് കരട് വിജ്ഞാപനം പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാപനത്തിൽ അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്താൻ രണ്ട് മാസത്തെ സമയം അനുവദിക്കും.
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമായതോടെ ദുബായിൽ നിന്നുള്ള നിക്ഷേപങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ശ്രമം ശക്തമാകുന്നു. യു.എ.ഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം സിംഗപ്പൂരിലേക്കും ഹോങ്കോങ്ങിലേക്കും മാറ്റാൻ ഇന്ത്യൻ സംരംഭകർ ഉൾപ്പെടെ നിരവധി സമ്പന്നർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ദുബായിൽ താമസിക്കുന്ന രണ്ട് ഇന്ത്യൻ സംരംഭകർ തങ്ങളുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു ലക്ഷം ഡോളറിലേറെ സിംഗപ്പൂർ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാൻ ശ്രമിച്ചതായി വിവരമുണ്ട്.
എന്നാൽ ഇറാൻ ആക്രമണങ്ങളെ തുടർന്നുണ്ടായ സാങ്കേതിക തടസങ്ങൾ കാരണം ആദ്യഘട്ടത്തിൽ പണം മാറ്റാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് ദുബായ് ആസ്ഥാനമായ മറ്റൊരു ബാങ്ക് വഴി പണം സിംഗപ്പൂരിലെ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സംരംഭകൻ പറഞ്ഞു. ഗൾഫ് മേഖലയിലെ അനിശ്ചിതാവസ്ഥയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
നികുതി സൗകര്യവും സ്വകാര്യതയും കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യയിലെ നിരവധി സംരംഭകരും സമ്പന്ന കുടുംബങ്ങളും ദുബായിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിരുന്നു. ഇപ്പോൾ അവയെ മറ്റ് സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് ശക്തമാകുന്നത്. തന്റെ ഏകദേശം 20 ക്ലയന്റുകൾ ദുബായിൽ നിന്നുള്ള നിക്ഷേപങ്ങൾ സിംഗപ്പൂരിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അഭിഭാഷകൻ റയാൻ ലിൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടാൽ കൂടുതൽ നിക്ഷേപകർ ദുബായിൽ നിന്നു പിന്മാറാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യു കെ യിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 ചാരിറ്റി ഇവന്റിനും , ഓ എൻ വി, എസ് പി വി അനുസ്മരണങ്ങൾക്കും നാളെ ലണ്ടനിലെ ഹോൺചർച്ച് ദി കാമ്പ്യൻ സ്ക്കൂൾ ഓഡിറ്റോറിയം വേദിയാകും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ 9 നു മുഖ്യാതിഥിയായി യുക്മ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യൻ പങ്കെടുക്കും. നിരവധി പ്രഗത്ഭരായ ഗായകരും, നർത്തകരും ചേർന്ന് ഒരുക്കുന്ന സംഗീത-നൃത്ത വിരുന്നിൽ രാവണപ്രഭുവിൽ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെ ക്കുകയും, നിരവധി ഭാഷാ ചിത്രങ്ങളിലൂടെ അഭിനയ മികവിൽ സിനിമാ ലോകം കീഴടക്കുകയും ചെയ്ത സനുഷാ സന്തോഷ് വിശിഷ്ടാതിഥിയായി പങ്കുചേരുന്നതാണ്. ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്കാരംഭിക്കുന്ന സംഗീതോത്സവം രാത്രി പത്തുവരെ നീളും.

7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ സ്വാഗതം ആശംസിക്കും. കോർഡിനേറ്റർമാരായ സണ്ണിമോൻ മത്തായി ഉദ്ഘാടന പ്രസംഗം നടത്തുകയും, ഒ.എൻ.വി & എസ്.പി.വി അനുസ്മരണം പ്രശസ്ത എഴുത്തുകാരിയും, അവതാരകയുമായ രശ്മി പ്രകാശും നടത്തും. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കും.
കോർഡിനേറ്റർമാരായ ഡോ. ശിവകുമാർ, മനോജ് തോമസ്, കെവിൻ കോന്നിക്കൽ, ലൂബി മാത്യൂസ് എന്നിവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരാവും. 7 ബീറ്റ്സ് വേദിയിൽ പ്രമുഖ അതിഥികളായി സുജു കെ ഡാനിയൽ (ഐഒസി പ്രസിഡണ്ട്), അഡ്വ. ഫ്രാൻസിസ് മാത്യു ( ലോ & ലോയേഴ്സ് സോളിസിറ്റേഴ്സ് ), 7 ബീറ്റ്സ് സംഗീതോത്സവം മുൻവർഷ കോർഡിനേറ്ററും, കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ പ്രതിനിധിയുമായ അബ്രാഹം ലൂക്കോസ്, ജെയ്സൺ ജോർജ്ജ് (കലാഭവൻ ലണ്ടൻ, ഡയറക്ടർ), യൂജിൻ തോമസ് (ബെഡ്ഫോർഡ് മാർസ്റ്റൺ കേരള അസോസിയേഷൻ പ്രസിഡണ്ട്), ജോബിൻ ജോർജ് (യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട്) എന്നിവർ പങ്കുചേരും.

പ്രോഗ്രാം സ്പോൺസേഴ്സായ ഷാൻ (ഷാൻ പ്രോപ്പർട്ടീസ്), ഷംജിത് (മലബാർ ഫുഡ്സ് & കേരളാ ഡിലൈറ്റ്സ് ), റെജുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്), നോർഡി ജേക്കബ് (ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി), സജി ചാക്കോ (ഐഡിയൽ സോളിസിറ്റർസ്) എന്നിവർ സംഗീതോത്സവ വേദിയിൽ സാന്നിദ്ധ്യമരുളും.
സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. കൂടാതെ നവരുചി റെസ്റ്റോറന്റ് ലണ്ടൻ, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ഫ്രണ്ട്സ് മൂവേഴ്സ്, സാൻവീ പേൾ കളക്ഷൻസ്, ഡിഎസ്ബി ക്രിയേറ്റിവ്സ് , സീകോം അക്കൗണ്ടൻസി എന്നിവരും 7 ബീറ്റ്സ് ചാരിറ്റി ഇവന്റിൽ പ്രായോജകരാണ്. സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രാഫി, ഫ്രണ്ട്സ് ഓഫ് ഈസ്റ്റ് ലണ്ടൻ, വൺ ആർക് യു കെ , റേഡിയോ ലൈം എന്നിവർ സംഗീതോത്സവത്തിന് ഊർജ്ജവും സഹായവുമായി പിന്നണിയിൽ ഉണ്ടാവും.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്. പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ലണ്ടനിലെ കലാസദസ്സിനായി ഹോൺചർച്ചിൽ ഒരുക്കുക.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ഹോൺചർച്ചിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
The Campion School, Wingletye Lane, Hornchurch, London, RM11 3BX
യുകെ സൗത്താംപ്ടൺ മലയാളി രാഹുലിന്റെ പിതാവ് പാലാ തോടനാൽ തോട്ടമറ്റത്തിൽ റ്റി. ജെ മാത്യു (73) നിര്യാതനായി.
സംസ്ക്കാരം 07 /03/2026 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോടനാൽ ഇൻഫന്റ് ജീസസ് പള്ളിയില്‍.
മക്കള്‍ രാഖി(പാദുവ, പാലാ), രാഹുൽ (സൗത്താംപ്ടൺ, യുകെ), രേഖ (ബേസിങ്സ്റ്റോക്, യുകെ)
മരുമക്കള്‍: ഷാജൻ, ബിൻമോൾ, ഷിജോ
രാഹുലിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യു.കെ.യിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, മുൻ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നൽകി.

രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടർന്ന് നിവേദ്യം പാകം ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് ദേവീ പൂജയും, സഹസ്രനാമ അർച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങൾക്ക് വിളമ്പി നൽകി. യു കെ യുടെ നന ഭാഗങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം ഭക്തർ നിവേദ്യം സ്വീകരിക്കാൻ എത്തിയിരുന്നു. പൊങ്കാലക്കെത്തിയവർക്കായി മണ്ടപ്പുറ്റ്, തെറളി അപ്പം എന്നിവയും പകുത്തു നൽകുകയുണ്ടായി. ഊണും വിവിധ പച്ചക്കറികൾ ഉൾപ്പെടുത്തിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

പ്രവർത്തിദിനമായിരുന്നെങ്കിലും, വർഷംതോറും പൊങ്കാലയിൽ പങ്കെടുക്കുന്നവരോടൊപ്പം നിരവധി നവാഗതരും പങ്കുചേർന്നത് ശ്രദ്ധേയമായി. കേരളത്തിനു പുറത്തായി ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന വേദികളിലൊന്നായി ലണ്ടനിലെ പൊങ്കാല ശ്രദ്ധേയമാണ്.

ശ്രീ മുരുകൻ ക്ഷേത്ര ട്രസ്റ്റിന്റെ നിസ്സീമമായ സഹകരണമാണ് കഴിഞ്ഞ പത്തൊമ്പതു കൊല്ലങ്ങളിലായി വിജയപ്രദമായി നടത്തുവാൻ സാധ്യമാക്കിയതെന്ന് ഓമന തന്റെ നന്ദി പ്രകാശനത്തിൽ ഓർമ്മിച്ചു. ശ്രീ മുരുകൻ മഹാക്ഷേത്ര ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് ജി രാമദാസ് , ഡോ. ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്ക് ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. മുൻ കൗൺസിലർ ജോസ് അലക്സാണ്ടർ അടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. സജീവ് ദിവാകരൻ, സജിത് എന്നിവർ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.

ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആവേശകരമായ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. 254 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ പോരാട്ടം നീട്ടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 പന്തില്‍ 105 റണ്‍സുമായി ജേക്കബ് ബെഥേല്‍ നടത്തിയ തകര്‍പ്പന്‍ ഇന്നിങ്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഘട്ടത്തില്‍ ഇന്ത്യ പിടിച്ചുകെട്ടി. അവസാന മൂന്ന് ഓവറില്‍ 45 റണ്‍സ് വേണമെന്നിരുന്ന ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു.
അതിന് മുമ്പ് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സിന്റെ വമ്പന്‍ സ്കോറിന് അടിത്തറ പാകിയത് സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ടീമിന്റെ ടോപ് സ്കോററായി. ശിവം ദുബെ 43, ഇഷാന് കിഷന് 39, ഹാര്‍ദ്ദിക് പാണ്ഡ്യ 27, തിലക് വര്‍മ 21 റണ്‍സ് നേടി മികച്ച പിന്തുണ നല്കി. സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും വീണ്ടും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഫില്‍ സാള്‍ട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര് എന്നിവരെ പുറത്താക്കി ഇന്ത്യ മത്സരത്തില്‍ മുന്‍തൂക്കം നേടി. എന്നാല്‍ ജേക്കബ് ബെഥേലും വില്‍ ജാക്സും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മത്സരം ആവേശകരമാക്കി. ഒടുവില്‍ ജാക്സ് പുറത്തായതും അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതുമാണ് ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കിയത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.