തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ നിർദേശം ഈ വർഷത്തെ ബജറ്റിൽ നടപ്പാക്കില്ലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ശമ്പളവർധനയുടെ അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പകരം, കുടിശ്ശികയായ ക്ഷാമബത്ത ഘട്ടംഘട്ടമായി നൽകുന്നതിനായിരിക്കും മുൻഗണന.
ഈ മാസം 19-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ രണ്ട് ശതമാനം ക്ഷാമബത്ത കുടിശ്ശികയായി തുടരുകയാണ്. ജീവനക്കാർക്ക് 21,670 കോടിയും പെൻഷൻകാർക്ക് 14,387 കോടിയുമാണ് കുടിശ്ശികയായി നൽകാനുള്ളത്. മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശികകൾ ഒരുമിച്ച് നൽകുന്നതിനുപകരം ഘട്ടംഘട്ടമായി തീർപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
അതേസമയം, വൈദ്യുതി മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുന്ന മാർഗരേഖയും ബജറ്റിലുണ്ടാകുമെന്നാണ് വിവരം. കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ തന്നെ നിലനിർത്തിക്കൊണ്ട് ഉത്പാദനരംഗത്ത് സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനാണ് നീക്കം. ശമ്പളപരിഷ്കരണം പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന ധവളപത്ര നിർദേശവും സർക്കാർ അംഗീകരിച്ചേക്കുമെന്ന സൂചനയുണ്ട്.
ബെംഗളൂരു: കർണാടക കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നൽകിയിരിക്കുന്നത്. പ്രതിഷേധ സ്വരം ഉയർത്തുന്ന നേതാക്കളുമായി അനുനയ ചർച്ചകൾ നടത്താനും രാഹുൽ ആവശ്യപ്പെട്ടു.
അതേസമയം, അനുനയ ശ്രമങ്ങൾ ഫലം കാണാത്ത പക്ഷം രാജി സ്വീകരിക്കണമെന്ന നിലപാടും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.
രാജി ഭീഷണി ഉയർത്തിയ മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയുമായി ഡി.കെ. ശിവകുമാർ പ്രത്യേക ചർച്ച നടത്തി. പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും രാജി തീരുമാനം പിൻവലിക്കണമെന്നുമാണ് ഡികെ ആവശ്യപ്പെട്ടത്. അനുനയ ശ്രമങ്ങൾ വിജയിക്കാത്ത പക്ഷം ബെംഗളൂരു നഗര വികസന വകുപ്പ് റെഡ്ഡിക്ക് നൽകുന്ന കാര്യം പരിഗണിക്കാനാണ് നീക്കം. ഹൈക്കമാൻഡുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ വടക്കൻ കേരളത്തിൽ ജാഗ്രത ശക്തമാക്കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമില്ലെന്നും ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത തുടരുന്നതിനാൽ ദുരന്തസാധ്യത കണക്കിലെടുത്താണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയത്.
ദില്ലി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം തൃണമൂൽ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി വലിയ രാഷ്ട്രീയ പിളർപ്പിലേക്ക് നീങ്ങുമോ എന്ന ചർച്ച ശക്തമാകുന്നു. പാർട്ടിയിലെ ഒരു വിഭാഗം എം പിമാർ ഉടൻ ദില്ലിയിലെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ, ഇവരെ ബി ജെ പിയിലേക്ക് ആകർഷിക്കാൻ ദേശീയ നേതൃത്വം ശ്രമം ശക്തമാക്കിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. തൃണമൂലിലെ ചില നേതാക്കൾ ബി ജെ പി നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന വിവരങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി തൃണമൂലിലെ ഒരു വിഭാഗം എം പിമാർ പാർട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മമത ബാനർജി നേതൃത്വത്തിന് സമ്മർദം വർധിച്ചു. നിയമസഭയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നതിനിടെയും പ്രതിപക്ഷ നിരയിൽ മാറ്റങ്ങൾ വന്നതോടെയും ബംഗാളിലെ രാഷ്ട്രീയ കേന്ദ്രബിന്ദു ഇപ്പോൾ ദില്ലിയിലേക്ക് മാറിയിരിക്കുകയാണ്.
അതേസമയം, പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധി നിയന്ത്രണത്തിലാക്കാൻ മമത ബാനർജി അടിയന്തിര നീക്കങ്ങൾ ആരംഭിച്ചു. തനിക്കൊപ്പം തുടരുന്ന നേതാക്കളെയും വിമതരുമായി ബന്ധമുള്ള ചില ജനപ്രതിനിധികളെയും വസതിയിലേക്ക് വിളിച്ചുകൂട്ടി ചർച്ച നടത്തിയ മമത, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭ്യർഥിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ കുറഞ്ഞ പങ്കാളിത്തം രേഖപ്പെടുത്തിയതും തൃണമൂലിനുള്ളിലെ ആശങ്ക വർധിപ്പിക്കുന്ന ഘടകമായാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യോർക്ഷയർ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമി മെഗാ ലൈവ് ഷോ ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും. മലയാളി മനസ്സിൽ സ്നേഹംകൊണ്ടിടം പിടിച്ച ഫാ. ചിറമേൽ യോർക്ഷയറിൽ ആദ്യമായി അരങ്ങേറുന്ന മെഗാഷോയുടെ പ്ലാറ്റ്ഫോമിലെത്തുന്നതും ശ്രദ്ധേയമാണ്.
യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്പന ഓൺലൈനിൽ പുരോഗമിക്കുകയാണ്.
പത്ത് സ്റ്റേജുകളിലായി യുകെയിലുടനീളം ജനമനസ്സുകൾ കീഴടക്കിയ ഷോയുടെ അവസാന കലാശക്കൊട്ടാണ് ബ്രാഡ്ഫോർഡിൽ അരങ്ങേറുന്നത്.
ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.
മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
https://tickets.wizmagic.co.uk/
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനം പല സ്റ്റേജുകൾ പിന്നിട്ടു. പ്രൗഡഗംഭീരമായ വരവേല്പ്പാണ് ഓരോ ഷോയ്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുകെയിലുടനീളം പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880
തിരുവനന്തപുരം∙ അമ്മയെ മക്കളുടെ കൺമുന്നിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ വീടുവിട്ടിറങ്ങിയ ഭർത്താവും ജീവനൊടുക്കിയതോടെ നാലു കുട്ടികൾ ഒരു രാത്രികൊണ്ട് അനാഥരായി. നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന ഹസീന ബിവി (36)യെ ഭർത്താവ് സുരേഷ് (46) മക്കളുടെ മുന്നിൽവച്ച് കൊലപ്പെടുത്തിയ ശേഷമാണ് സംഭവം. തുടർന്ന് ഒളിവിൽ പോയ സുരേഷിനെ തമിഴ്നാട്ടിലെ ചിദംബരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഹസീനയുടെ മാതാവിനൊപ്പമാണ് ഇപ്പോൾ നാലു കുട്ടികളും കഴിയുന്നത്. വീട്ടിലെ ഏക വരുമാന മാർഗമായിരുന്ന സുരേഷിന്റെ മരണത്തോടെയും അമ്മയുടെ വേർപാടോടെയും കുടുംബം കടുത്ത അനിശ്ചിതത്വത്തിലായി. സ്കൂളിലേക്കു പോകാൻ ഒരുങ്ങിയിരുന്ന കുട്ടികൾക്ക് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ജീവിതം പൂർണമായി മാറി. ബന്ധുക്കൾ വീട്ടിലെത്തുന്നുണ്ടെങ്കിലും കുട്ടികളുടെ ഭാവിയും സംരക്ഷണച്ചുമതലയും സംബന്ധിച്ച് വ്യക്തതയില്ല.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറിൽ വീട്ടിൽനിന്ന് പോയ സുരേഷ് ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ വാഹനം ഉപേക്ഷിച്ച് ട്രെയിനിൽ തമിഴ്നാട്ടിലേക്കു കടന്നതായാണ് പൊലീസ് കണ്ടെത്തിയത്. യാത്രയ്ക്കിടെ മകൾ അമൃതയെ ഫോണിൽ വിളിച്ച് ഇനി തിരിച്ചു വരില്ലെന്നും ഇളയ സഹോദരങ്ങളെ നോക്കണമെന്നും പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ അന്വേഷണം ശക്തമാക്കിയിരുന്ന പൊലീസ് ചിദംബരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സുരേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയിൽ സ്വകാര്യനിക്ഷേപം അനുവദിക്കണമെന്നും ആണവവൈദ്യുതിനിലയങ്ങൾ സ്ഥാപിക്കണമെന്നും സർക്കാർ പുറത്തിറക്കിയ ധവളപത്രം . നിലവിൽ വൈദ്യുതി ഉത്പാദനം വൻതോതിൽ വർധിപ്പിക്കാൻ ആവശ്യമായ വിഭവശേഷി കെ.എസ്.ഇ.ബി.ക്കില്ലെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സ്ഥാപനത്തിന് മോശം റെക്കോഡാണെന്നുമുള്ള ഗുരുതര വിമർശനവും ധവളപത്രത്തിലുണ്ട്. അതിനാൽ ഭാവിയിലെ വളർച്ച ഉറപ്പാക്കാൻ സ്വകാര്യ മേഖലയ്ക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടുതൽ അവസരം നൽകണമെന്ന് നിർദേശിക്കുന്നു.
സോളാർ പദ്ധതികളിലൂടെ 6000 മെഗാവാട്ടും ജലവൈദ്യുതി പദ്ധതികളിലൂടെ 8000 മെഗാവാട്ടും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. കൂടാതെ ക്ലോസ്ഡ് ലൂപ്, സ്മോൾ മോഡുലാർ ആണവനിലയങ്ങളിലൂടെയും അധിക ഉത്പാദനം വേണമെന്നും ധവളപത്രം പറയുന്നു. സംസ്ഥാനത്തിന്റെ നിലവിലെ വൈദ്യുതി ആവശ്യകതയുടെ വെറും 21.7 ശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ശേഷിക്കുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതും കെ.എസ്.ഇ.ബിയുടെ സാമ്പത്തിക നിലയെ ബാധിക്കുന്നതുമാണെന്നാണ് വിലയിരുത്തൽ.
കെ.എസ്.ഇ.ബിയുടെ ആകെ നഷ്ടം 38,648.17 കോടി രൂപയായപ്പോൾ സ്ഥാപനത്തിന്റെ മൊത്തം ആസ്തിമൂല്യം 35,149.12 കോടി രൂപ മാത്രമാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ഡ്യൂട്ടി പിടിച്ചുവെക്കാൻ കെ.എസ്.ഇ.ബിയെ അനുവദിക്കരുതെന്നും ചെയർമാനെ നിരന്തരം മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, കേന്ദ്രസർക്കാർ മുന്നോട്ടുവച്ച വൈദ്യുതിമേഖല സ്വകാര്യവത്കരണ നീക്കങ്ങളെ മുമ്പ് എൽ.ഡി.എഫ് സർക്കാർ എതിർത്തിരുന്നതും ശ്രദ്ധേയമാണ്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ദീർഘകാല രാഷ്ട്രീയ കൂട്ടുകെട്ടിൽ വിള്ളൽ വീണതായി സൂചന. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്ന് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ നടൻ വിജയ്യുടെ ടിവികെയെ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണച്ചതോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. കോൺഗ്രസിന്റെ നിലപാടിനെതിരെ ഡിഎംകെ നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തുകയും ഇത് ‘വഞ്ചന’യാണെന്ന് ആരോപിക്കുകയും ചെയ്തു.
പാർലമെന്റിലും ഈ അകൽച്ചയുടെ പ്രതിഫലനം പ്രകടമായി. കോൺഗ്രസുമായുള്ള രാഷ്ട്രീയ സാഹചര്യം മാറിയതായി ചൂണ്ടിക്കാട്ടി ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി ലോക്സഭാ സ്പീക്കർക്ക് കത്തെഴുതിയത് ശ്രദ്ധേയമായി. അതേസമയം, പശ്ചിമ ബംഗാളിൽ ടിഎംസിയും ആം ആദ്മി പാർട്ടിയും നേരത്തെ തന്നെ സഖ്യത്തിൽനിന്ന് അകലം പാലിക്കുന്ന സാഹചര്യത്തിൽ ഡിഎംകെയുടെ തീരുമാനം പ്രതിപക്ഷ ഐക്യത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിക്കെതിരായ സംയുക്ത തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും സഖ്യത്തിനുള്ളിലെ ആശങ്കകൾ വർധിപ്പിക്കുന്നതിനിടെ പ്രതിപക്ഷ ഏകോപനം ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് തിരിച്ചടി. രാജ്യസഭയിലേക്ക് വീണ്ടും എത്താനുള്ള സാധ്യതകൾ ഉയർന്നിരുന്നെങ്കിലും ബി ജെ പി പ്രഖ്യാപിച്ച പുതിയ സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചില്ല. മധ്യപ്രദേശിൽ നിന്നാണ് കുര്യന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നത്.
പാർലമെന്റ് അംഗത്വം നിലനിർത്താതെ കേന്ദ്ര മന്ത്രിസഭയിൽ തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ജോർജ് കുര്യനെ വീണ്ടും സ്ഥാനാർഥിയാക്കാതിരിക്കാൻ ബി ജെ പി തീരുമാനിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിസഭ പുന:സംഘടനയിൽ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടമാകാൻ സാധ്യത ശക്തമായിരിക്കുകയാണ്. പാർട്ടിയുടെ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്.
രാജ്യസഭ തിരഞ്ഞെടുപ്പ് ജൂൺ പതിനെട്ടിനാണ് നടക്കുന്നത്. പത്ത് സംസ്ഥാനങ്ങളിലായി 24 സീറ്റുകളിലേക്കും രണ്ട് ഉപതിരഞ്ഞെടുപ്പുകളുമാണ് ഒരേ ദിവസം നടക്കുക. വോട്ടെടുപ്പിന് പിന്നാലെ അന്നേ ദിവസം തന്നെ ഫലവും പ്രഖ്യാപിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂൾ വ്യക്തമാക്കുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
ബോൺമൗത്ത്: യുകെയിലെ മലയാളി കലാസ്വാദകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മഴവിൽ സംഗീതം ‘മെഗാ മ്യൂസിക് & ഡാൻസ് ഫെസ്റ്റ്’ ജൂൺ 13ന് ബോൺമൗത്തിൽ അരങ്ങേറും. മഴവിൽ സംഗീതത്തിന്റെ പതിമൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ ‘മെഗാ ഇവന്റ്’ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വർണാഭമായ ആഘോഷവേദിയാകും.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരെ അണിനിരത്തി സംഗീത-നൃത്ത പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ സാംസ്കാരിക സാന്നിധ്യമായി മാറിയിരിക്കുകയാണ് മഴവിൽ സംഗീതം. കലാസ്നേഹികൾക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്ന ഈ വേദി ഇത്തവണയും കൂടുതൽ ഭംഗിയോടും പുതുമകളോടും കൂടിയാണ് ഒരുങ്ങുന്നത്.
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന ‘വോക്സ് ആൻജെല’ ടീമിന്റെ ഗാനമേളയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുടെ മധുരസമ്മിശ്രണത്തിൽ ഒരുക്കുന്ന സംഗീതവിരുന്ന് പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക. അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ നിറപ്പകിട്ടാർന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടും.

യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഏജൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസറാകുന്ന ഈ മെഗാ ഇവന്റിൽ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരും കലാസംഘങ്ങളും പങ്കെടുക്കും. വ്യത്യസ്ത സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും സംഗമത്തിലൂടെ വൈവിധ്യവും ഐക്യവും ആഘോഷിക്കുന്ന ഒരു സാംസ്കാരിക വിരുന്നായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ തനതായ രുചികൾ ആസ്വദിക്കാൻ മട്ടാഞ്ചേരി കാറ്ററേഴ്സ് ഒരുക്കുന്ന ഫുഡ് സ്റ്റാളും പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. മിതമായ നിരക്കിൽ വിവിധ കേരളീയ വിഭവങ്ങൾ ഇവിടെ ലഭ്യമാകും.
ജൂൺ 13 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിപാടി ആരംഭിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സംഗീതവും നൃത്തവും രുചിവിരുന്നും ആസ്വദിക്കാനുള്ള ഈ അപൂർവ അവസരത്തിലേക്ക് എല്ലാ കലാസ്നേഹികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി മുഖ്യ കോർഡിനേറ്റർ അനീഷ് ജോർജ് അറിയിച്ചു.
പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
Aneesh George:
07915 061105
Shinu Cyriac: 07888 659644
Venue : Barrington Theatre, Bournemouth, BH22 9TH