
നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഹിമാനി തകർച്ചയെ തുടർന്ന് ഉണ്ടായ മഹാദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 691 ആയി. 3,000-ത്തിലധികം പേരെ ഇപ്പോഴും കാണാതായവരായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
കാണാതായവരിൽ നൂറുകണക്കിന് വിദേശ തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള നിരവധി യാത്രികരെക്കുറിച്ചും ഇപ്പോഴും വിവരമില്ല. കൈലാസ്–മാനസസരോവർ തീർഥയാത്രയ്ക്കായി പോയ ഏഴ് മലയാളികളുമായി ബന്ധപ്പെട്ടും സ്ഥിരീകരിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നേപ്പാൾ അധികൃതരും ചേർന്ന് തിരിച്ചറിയൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഹിമാനി തകർച്ചയെ തുടർന്നുണ്ടായ പാറ–മണ്ണ്–മഞ്ഞ് പ്രവാഹമാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിരവധി ഗ്രാമങ്ങൾ പൂർണമായും നശിച്ച സാഹചര്യത്തിൽ രക്ഷാസേനകൾ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെത്താൻ ശ്രമിക്കുകയാണ്. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്ക തുടരുകയാണ്.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങളും ഉയർന്ന വേതനവും ഉറപ്പാക്കി തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ജില്ലാതല വിവരശേഖരണവും ഇതിനായി പൂർത്തിയാക്കിയിട്ടുണ്ട്.
ബംഗാളിൽ നിന്ന് വലിയ തോതിൽ തൊഴിലാളികൾ മടങ്ങിയാൽ കേരളത്തിലെ നിർമാണമേഖല, ഹോട്ടൽ–റസ്റ്റോറന്റ് മേഖല, ഫാക്ടറികൾ തുടങ്ങിയ മേഖലകൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. മുൻപ് തിരഞ്ഞെടുപ്പ് കാലത്ത് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ കേരളത്തിൽ കടുത്ത തൊഴിലാളിക്ഷാമം അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങളിലും ഉപഭോക്തൃ വിപണിയിലും ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ ലക്ഷക്കണക്കിന് ബംഗാൾ സ്വദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ കാർഡുകൾ, തൊഴിൽ ഉറപ്പ് പദ്ധതികൾ, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി കൂടുതൽ പേരെ മടക്കിക്കൊണ്ടുവരാനാണ് ബംഗാൾ സർക്കാരിന്റെ ശ്രമം. വ്യവസായ വികസനവും പുതിയ തൊഴിൽ അവസരങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള തർക്കം മുന്നണിക്ക് പുറത്തേക്കും വ്യാപിക്കുന്നു. മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ് ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലൂടെയാണ് സിപിഐയെ പരോക്ഷമായി യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കമായത്. സിപിഐയുടെ പഴയ രാഷ്ട്രീയ പാരമ്പര്യവും ലീഗ്-കോൺഗ്രസ് സഖ്യകാലത്തെ അനുഭവങ്ങളും പരാമർശിച്ച ലേഖനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.
മജീദിന്റെ ലേഖനത്തെ പിന്തുണയ്ക്കുന്ന തരത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. “ചരിത്രത്തിൽ അസാധ്യമായി എന്താണുള്ളത്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെ സിപിഐ-യുഡിഎഫ് ബന്ധസാധ്യതകളെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്കും വീണ്ടും ചൂടുപിടിച്ചു.
അതേസമയം, വിവാദത്തിൽ പരസ്യ പ്രതികരണങ്ങൾ പരമാവധി ഒഴിവാക്കാനാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. മറുവശത്ത്, സിപിഎം നേതാവ് സി.എൻ. മോഹനൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെ സിപിഐയുടെ നിലപാടിനെ വിമർശിക്കുകയും പിണറായി വിജയനെ പിന്തുണയ്ക്കുകയും ചെയ്തു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് സിപിഐ വ്യക്തമാക്കുമ്പോഴും, ഉപനേതൃ പദവി വിവാദം ഇടതു മുന്നണിക്ക് പുറത്തേക്കും രാഷ്ട്രീയ ചർച്ചയായി വ്യാപിച്ചിരിക്കുകയാണ്.
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നായി മഞ്ചേരിയിൽ 12 കിലോ എംഡിഎംഎ പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 10 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി മൂന്ന് പേർ പൊലീസ് പിടിയിലായത്. നേരത്തെ 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ അറസ്റ്റ് ചെയ്ത കേസിന്റെ തുടർ അന്വേഷണമാണ് വൻ ശേഖരത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കേരളത്തിലുടനീളം വിതരണം ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സംഘത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന സംശയത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 10,600 പേരെ അറസ്റ്റ് ചെയ്തതായി നോർത്ത് സോൺ ഐജി പുട്ട വിമലാദിത്യ അറിയിച്ചു. പരിശോധനകളിൽ 21 കിലോ എംഡിഎംഎ, 1,100 കിലോ കഞ്ചാവ്, 4.5 കിലോ ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മാഫിയക്കെതിരായ പരിശോധനകളും തുടർ അന്വേഷണങ്ങളും കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ബെർലി മാളിയേക്കൽ, ബാരി, വെയിൽസ്
ബാരി: മലയാളി വെൽഫെയർ അസോസിയേഷൻ ബാരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കേരളീയ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമായി മാറി. വെയിൽ ഓഫ് ഗ്ലാമോർഗൻ എം.പി.യും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രിയുമായ കനിഷ്ക നാരായൺ ചടങ്ങിൽ ചീഫ് ഗസ്റ്റ് ആയി പങ്കെടുത്തു.
ആഗസ്റ്റ് 22ന് ശനിയാഴ്ച ബാരിയിൽ നടന്ന പരിപാടിയിൽ യുകെയിലെ എ ഐ മന്ത്രി ശ്രീ കനിഷ്ക നാരായൺ മുഖ്യാതിഥിയും ആയപ്പോൾ വെയിൽ ഓഫ് ഗ്‌ളാമോർഗൻ മേയർ കൗൺസിലർ കേറീസ് സ്റ്റെല്ലാർഡ് വിശിഷ്ടാതിഥിയും ആയിരുന്ന ഉൽഘാടന ചടങ്ങിൽ യുക്മ ദേശീയ കമ്മിറ്റി അംഗം കൗൺസിലർ ബെന്നി അഗസ്റ്റിൻ, സൗത്ത് വെയിൽസ് പോലീസ് ഡിപ്പാർട്മെന്റിലെ കമ്മ്യൂണിറ്റി സേഫ്റ്റി മാനേജർ ശ്രീ. റീസ് ബർടൺ, ഇന്ത്യൻ ഹെറിറ്റേജ് സെന്ററിന്റെ ചീഫ് ശ്രീമതി. തൃപ്തി മേഗിരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിക്കുകയും, ശ്രീ. പ്രവീൺ കുമാർ സ്വാഗതം പറയുകയും അഡ്വ. അനന്തൻ നന്ദിയും പറഞ്ഞു.

ഇത് വെയിൽസിലെ ആദ്യ ഓണാഘോഷമായപ്പോൾ ബാരി മലയാളി വെൽഫെയർ അസോസിയേഷന്റെ നിരവധി മലയാളി കുടുംബങ്ങൾ ഇതിൽ പങ്കെടുത്തു.
മലയാളി വെൽഫെയർ അസോസിയേഷൻ ബാരി പ്രസിഡന്റ് ടോംബിൽ കണ്ണത്ത്, സെക്രട്ടറി പ്രവീൺ കുമാർ, ട്രഷറർ അനന്തൻ, ശ്രീ മുകുൽകുമാർ ശ്രീമതി. അനു വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ ഓണത്തിന്റെ പാരമ്പര്യവും കേരളീയ സംസ്കാരവും പുതുതലമുറയിലേക്ക് പകരേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

ഓണസദ്യ, കലാപരിപാടികൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. വിദേശ മണ്ണിലും കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് സമൂഹത്തെ ഒരുമിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങൾ മലയാളി സമൂഹത്തിന്റെ ശക്തിയും ഐക്യവും വിളിച്ചോതുന്നതാണെന്ന് സംഘാടകർ പറഞ്ഞു.
ബാരിയിലെ മലയാളി സമൂഹത്തിന് ഓണം ഒരു ആഘോഷം മാത്രമല്ല, ഒരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷം കൂടിയാണ് എന്ന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.
“കേരളത്തിന്റെ പൈതൃകം ഹൃദയത്തിൽ സൂക്ഷിച്ച്, ബ്രിട്ടനിൽ ഒരുമയോടെ — മലയാളി വെൽഫെയർ അസോസിയേഷൻ ബാരിയുടെ ഓണം” വളരെ രുചികരമായ ഓണസാധ്യയോടെ ആഘോഷിച്ചു.

ജോർജ് മാത്യു
ബിർമിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനത്തിലൂടെയും അസാധാരണമായ പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന് കവൻട്രിയിൽ സമ്മാനിക്കും.
ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാര വിതരണം.
കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

രോഗി പരിചരണരംഗത്ത് അതുല്യമായ സേവനമനോഭാവം പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ ക്ഷേമത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്യുന്ന നഴ്സുമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്കാരത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന നഴ്സുമാരുടെ അർപ്പണബോധവും കരുണയും സേവനസന്നദ്ധതയും സമൂഹത്തിന് മുന്നിൽ കൂടുതൽ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടാനും ഈ അവാർഡ് ലക്ഷ്യമിടുന്നു.

നിരവധി വെല്ലുവിളികൾക്കിടയിലും രോഗികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും മുൻനിർത്തി അക്ഷീണം പ്രവർത്തിക്കുന്ന നഴ്സുമാരുടെ ആത്മസമർപ്പണത്തിനുള്ള സമൂഹത്തിന്റെ ആദരവും അംഗീകാരവുമായിരിക്കും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് എന്ന് സംഘാടകർ വ്യക്തമാക്കി.
“നോമിനേഷൻ നവംബർ 1 വരെ”
നാഷണൽ നഴ്സസ് എക്സലൻസ് അവാർഡിനുള്ള നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 1 ആണ്. അപേക്ഷാ ഫോം ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.
തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ച സംഭവത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ചുമതല മൂന്നാർ ഡിവൈഎസ്പിക്കാണ്.
സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവച്ചതിന് വിജേഷിനെതിരെ മുൻപും നടപടിയെടുത്തിട്ടുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇത്തവണ ഫേസ്ബുക്കിൽ പങ്കുവച്ചതെന്നാണ് വിവരം.
പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണിതെന്ന് വിലയിരുത്തിയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ വിശദമായ പരിശോധനയും വകുപ്പുതല അന്വേഷണവും തുടരും.
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. പുസ്തകത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഭാഗങ്ങൾ ഒഴിവാക്കണമെന്നും പ്രസാധകർ ആവശ്യപ്പെട്ടെങ്കിലും ഇതിന് സോണിയ ഗാന്ധി വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് പ്രസാധകർ പിന്മാറിയത്.
നവംബർ 10ന് ആത്മകഥ പുറത്തിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. യുഎസ് ആസ്ഥാനമായ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ എഡിറ്റോറിയൽ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.
പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയ സാഹചര്യത്തിൽ, പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ത്യൻ വിപണിയിൽ എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം സംബന്ധിച്ച തുടർനീക്കങ്ങൾ ശ്രദ്ധേയമാകും.
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് നേരത്തെ ധാരണയായ സമാധാന കരാറിന്റെ വ്യവസ്ഥകൾ തുടരാൻ സന്നദ്ധമാണെന്ന് ഇറാൻ. ഇറാൻ സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുമായി പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ നിലവിൽ ധൃതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാൻ–അമേരിക്ക സംഘർഷം ആറ് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് സമാധാന ചർച്ചകൾക്ക് വീണ്ടും വഴിതുറന്നത്. ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങളും അമേരിക്കയുമായുള്ള ചർച്ചകൾക്കുള്ള ഉപാധികളും ചർച്ചയായി. ഒമാനുമായി സഹകരിച്ച് ഹോർമൂസ് കടലിടുക്കിൽ താൽക്കാലിക കപ്പൽപാത തുറക്കുന്നതും കടലിടുക്കിൽ പാകിയ മൈനുകൾ നീക്കം ചെയ്യുന്നതും ചർച്ചയിൽ ഉൾപ്പെട്ടു. ഹോർമൂസ് കടലിടുക്കിൽ ഇന്ത്യയുടേത് ഉൾപ്പെടെ രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം മേഖലയിൽ ആശങ്ക വർധിപ്പിച്ചിരുന്നു.
അതേസമയം, ആക്രമണത്തിൽ തകർന്ന ഇറാന്റെ ആണവനിലയങ്ങൾ പുനർനിർമിക്കുന്നതായി തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി പറഞ്ഞു. ടെഹ്‌റാനിൽ നടന്ന ഇസ്‌ലാമിക ഐക്യ സമ്മേളനത്തിൽ മേഖലയുടെ സുരക്ഷയ്ക്കായി ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും സാമ്പത്തിക, സാംസ്‌കാരിക സഹകരണം ശക്തമാക്കണമെന്നും പെസഷ്കിയാൻ ആവശ്യപ്പെട്ടു. അമേരിക്കൻ ഉപരോധത്തെയും യുദ്ധത്തെയും നേരിടാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി.