സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾക്ക് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ സ്വതന്ത്ര ചലചിത്രമാണ് കൃഷ്ണ. ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളിൽനിന്ന് വ്യത്യസ്ഥ വിഭാഗങ്ങളിലായി ധാരാളം അവാർഡുകൾ വാങ്ങിയ സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾ തീയറ്റർ റിലീസിനും പ്രീമിയറിനും ശേഷം നിലവിൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
മെയ് 24ന് കൃഷ്ണ-യുടെ പൂജ സ്റ്റീവനേജിൽ നടന്നു. പൂജക്ക് ശേഷം തുടർച്ചയായ 12 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ജൂൺ 4 ന് ആദ്യ ഷെഡ്യൂൾ വർക്കുകൾ അവസാനിച്ചു. ലണ്ടൻ, സ്റ്റീവനേജ്, ഗ്രാൻഥം, ല്യൂട്ടൻ തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായാണ് ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. ജൂൺ 15 മുതൽ അടുത്ത ഷെഡ്യൂൾ ഷൂട്ട് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്യുന്ന “കൃഷ്ണ” സിനിമയിൽ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.
പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ആഷ്ലി, സോഫിയ, ജോ ഈശ്വർ, സിജോ മംഗലശ്ശേരിൽ, കുര്യാക്കോസ് ഉണ്ണിട്ടൻ, അനന്ത പദ്മനാഭൻ, അക്ഷയ, ജൈനമ്മ, ശ്രീ സിജോ, മോസ്സസ്, മെൽജോ, സുജാത, സനു, നിധിൻ, അഞ്ജന, രാജേഷ്, വൈശാലി, റോസ്ബിൻ, രാകേഷ് കാർത്തിക്, സാമന്ത, വാസുദേവ് തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
മറ്റ് അണിയറ പ്രവർത്തകർ :
Story, Script and Direction: Ranji Vijayan
Chief Associate Director: Jose Cherusseril
Assistant Directors: Chandana K, Krupa Korah, Sreelakshmi
DOP: Sreehari
Sound Recording and Mixing: Mithun Rishan
Music: Prasanth Karma
Production Banner: Yavanika Talkies

ഫാമിലി ഡ്രാമ ജോനറിൽ വരുന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം യുകെയിൽ തീയറ്റർ പ്രീമിയറുകൾ സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. തീയറ്റർ പ്രീമിയറിനു ശേഷം പ്രമുഖ OTT പ്ലാറ്റുഫോമുകൾ വഴി “കൃഷ്ണ” പ്രേക്ഷകരിലേക്കെത്തും.
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ബിജെപി-യുഡിഎഫ് വോട്ട് കൈമാറ്റ ധാരണയാണെന്ന ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയെന്നും ചില മണ്ഡലങ്ങളിൽ യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചതിന്റെ ഫലമായാണ് മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ശക്തമായ വിമർശനവും സ്വയംവിമർശനവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും ബിജെപി-യുഡിഎഫ് രാഷ്ട്രീയ ധാരണ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായതായും പരമ്പരാഗത തൊഴിലാളി മേഖലകളിലെ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ പാർട്ടിക്ക് സാധിക്കാതിരുന്നതായും അദ്ദേഹം സമ്മതിച്ചു.
ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട ആശങ്കകളും എൽഡിഎഫിന്റെ തിരിച്ചടിക്ക് കാരണമായെന്ന് ഗോവിന്ദൻ വിലയിരുത്തി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ ശക്തമായി പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചുവെന്ന പൊതുബോധം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട ആശങ്കകളും പിണറായി വിജയനാണ് അത് കൊണ്ടുവന്നതെന്ന പ്രചാരണവും മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയതെന്നും കോൺഗ്രസ് അതിന് പിന്തുണ നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകമൊട്ടാകെ ശക്തിപ്പെടുന്ന വലതുപക്ഷ സ്വാധീനവും കേരളത്തിലെ രാഷ്ട്രീയ മനോഭാവത്തെ ബാധിച്ചിട്ടുണ്ടെന്നും, നിർമ്മാണ മേഖലയുൾപ്പെടെയുള്ള പരമ്പരാഗത മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ നിന്നുണ്ടായ അസംതൃപ്തിയും തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളായി നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ ആരോപണം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നുവെന്നും പിന്നീട് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണെന്ന് ഇന്ത്യ മുന്നണിയുടെ യോഗത്തിൽ രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായും എൻഡിഎ നേതാക്കളുമായും മംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹം ചോദ്യം ചെയ്തു. പി.എം. ശ്രീ പദ്ധതി നടപ്പാക്കൽ, മഹാത്മാ ഗാന്ധി സർവകലാശാലയിൽ ആർഎസ്എസ് ബന്ധമുള്ള വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ചത്, സംഘപരിവാർ അനുകൂലികളെ സെനറ്റ് അംഗങ്ങളായി ഉൾപ്പെടുത്തിയത് തുടങ്ങിയ നടപടികൾക്കെതിരെ സർക്കാർ മൗനം പാലിച്ചതായും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമിട്ടായിരുന്നു പ്രചാരണമെന്ന് പറഞ്ഞതും ബിജെപി-യുഡിഎഫ് ധാരണയുടെ സൂചനയാണെന്ന് ഗോവിന്ദൻ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം ഉയർത്തിക്കാട്ടിക്കൊണ്ട് യഥാർത്ഥത്തിൽ ബിജെപി-കോൺഗ്രസ് വോട്ടുകൾ പരസ്പരം കൈമാറിയ തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ഡിസംബറിൽ നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് കേസ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിയെത്തിയ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണം ഉയർന്നിരുന്നു.
തുടർന്ന് പരാതിക്കാർ കോടതിയെ സമീപിച്ചതോടെയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്നും അത് ‘രക്ഷാപ്രവർത്തനം’ മാത്രമാണെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഈ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവും വിമർശനവും ഉയർത്തിയിരുന്നു.
ബെന്നി അഗസ്റ്റ്യൻ
കാർഡിഫ്: യുക്മ ദേശീയ സ്പോർട്സിനോടനുബന്ധിച്ചു നടത്തിയ യുക്മ വെയിൽസ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കായികമേള അതിവിപുലമായി ജൂൺ 6 ശനിയാഴ്ച മെർത്താറിൽ വച്ച് മഴയെ വെല്ലുവിളിച്ചുകൊണ്ട് നടത്തപ്പെട്ടു. കായികമേളയിൽ ചാമ്പ്യൻ കിരീടം ന്യൂപോർട് കേരള കമ്മ്യൂണിറ്റി (NKC) 172 പോയിന്റോടെ കരസ്ഥമാക്കി. മെർത്യർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) 147 പോയിന്റോടെ രണ്ടാം സ്ഥാനവും അബർഗവാനി മേഖല മലയാളി അസോസിയേഷൻ (AMMA) 73 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാമ്പ്യൻ അസോസിയേഷന് യുക്മ ദേശീയ ജോയിന്റ് ട്രഷറർ ശ്രീ പീറ്റർ താനൊലിൽ ട്രോഫി സമ്മാനിച്ചു. റണ്ണർ അപ്പ് അസോസിയേഷന് റീജിയണൽ പ്രെഡിഡന്റ് ജോഷി തോമസ് ട്രോഫി നൽകി. മൂന്നാം സ്ഥാനം കിട്ടിയ അബെർഗവനി അസോസിയേഷന് യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ ട്രോഫി സമ്മാനിച്ചു. രാവിലെ മുതൽ മഴയുണ്ടായിരുന്നെങ്കിലും ഒരു വെല്ലുവിളിയോടെ കായിക മത്സരാർത്ഥികൾ എല്ലാവരും നേരത്തെ തന്നെ വന്നിരുന്നു.

കായികമേള റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ യുക്മയുടെ ദേശീയ സെക്രട്ടറി ശ്രീ ജയകുമാർ നായർ രാവിലെ 11.30 മണിക്ക് ഉത്ഘാടനം ചെയ്തു. യുക്മ ദേശീയ ജോയിന്റ് ട്രഷറർ ശ്രീ പീറ്റർ താണോലി മുഖ്യാതിഥി ആയിരിരുന്നു. ഉത്ഘടനവേളയിൽ യുക്മ ദേശിയ സമിതി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, മറ്റ് അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മെർത്തറിലെ അഫോൺ റ്റാഫ് ഹൈ സ്കൂളിൽ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചാണ് ഈ വെയിൽസ് റീജിയണൽ സ്പോർട്സ് നടന്നത്. ഈ കായികമേള കോർഡിനേറ്റ് ചെയ്തത് റീജിയണൽ സ്പോർട്സ് സെക്രെട്ടറി ശ്രീ സാജു സലിംകുട്ടിയും റീജിയണൽ സെക്രട്ടറി ഷൈലി തോമസും കൂടിയാണ്. റീജിയണൽ സ്പോർട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷൻ അംഗങ്ങളും അവരവരുടെ മത്സരാർത്ഥികളെ അയച്ചുകൊണ്ട് അവരുടെ സാന്നിത്യം അറിയിക്കുകയും പങ്കുകാരാകുകയും ചെയ്തു. ഈ കായികമേളക്ക് ആതിഥേയത്വം വഹിച്ച മെർത്യർ മലയാളി കൾച്ചറൽ അസോസിയേഷനെ യുക്മ ദേശീയ സെക്രട്ടറി ശ്രീ ജയകുമാർ നായർ പ്രത്യേകം പ്രസംസിച്ചു. മെർത്യർ അസോസിയേഷനിലെ വോളന്റിയേഴ്സ് എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്തു.

ഈ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ എല്ലാ മത്സരാത്ഥികളെയും മുഖ്യാതിഥി ശ്രീ പീറ്റർ താനൊലിൽ അഭിനന്ദിച്ചുകൊണ്ട് ട്രോഫികൾ സമ്മാനിച്ചു. സൂപ്പർ സീനിയർ ഇനത്തിൽ കാർഡിഫ് മലയാളി അസോസിയേഷന്റെ ബിജു പോൾ, ന്യൂപോർട് കേരള കമ്മ്യൂണിറ്റിയുടെ ബിനുമോൾ ഷിബു എന്നിവർ കരസ്ഥമാക്കിയപ്പോൾ, സീനിയൻ അഡൽട്സ് ഇനത്തിൽ ന്യൂപോർട്ട് അസോസിയേഷനിലെ ഷെറി കുര്യനും അഞ്ചുമോൾ പീറ്റർ നേടുകയും, അഡൽട്സ് ഇനത്തിൽ ന്യൂപോർട്ട് അസോസിയേഷനിലെ ഫ്ലെമിങ് ഷിജിയും നയന മോഹനൻ അംബികയും നേടിയപ്പോൾ, സീനിയേഴ്സ് ഇനത്തിൽ അബെർഗവനി മലയാളി അസോസിയേഷനിലെ യദു കൃഷ്ണുയും മെർത്യർ മലയാളി അസോസിയേഷനിലെ അലോന മേരി അനിലും, ജൂനിയർ ഇനത്തിൽ മെർത്യർ അസോസിയേഷനിലെ ഗർഷോം നോബിളും അബെർഗവനി അസോസിയേഷനിലെ തീർത്ത ദിലീപ് എന്നിവരും, സബ് ജൂനിയർ ഇനത്തിൽ ന്യൂപോർട്ട് അസോസിയേഷനിലെ എയ്ഡൻ ലെനിൻരാജ്, മെർത്യർ അസോസിയേഷനിലെ എയ്ഞ്ചേൽ ഷോണിയും, കിഡ്സ് വിഭാഗത്തിൽ ന്യൂപോർട് കേരള കമ്മ്യൂണിറ്റിയിലെ മഹാദേവൻ പ്രദീപും, ഹന്നാ മരിയ രാഘുൽ എന്നിവരും കരസ്ഥമാക്കി.

വെയിൽസ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി, കാർഡിഫ് മലയാളി അസോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ ബാരി, ബ്രിഡ്ജിന്ദ് മലയാളി അസോസിയേഷൻ, മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ, ലാൻഡഡ്നോ മലയാളി അസോസിയേഷൻ, അബർഗവനി മേഖല മലയാളി അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ തുടങ്ങി എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ ഈ റീജിയണൽ കായിക മാമാങ്കത്തിലേക്ക് വന്നിരുന്നു. ഈ കായിക മാമാങ്കം വലിയ വിജയമാക്കിത്തീർത്ത വെയിൽസിലെ എല്ലാ മലയാളി അസോയ്ക്കേഷനുകൾക്കും അവരുടെ കായികപ്രേമികൾക്കും സംഘാടക സമിതിക്ക് വേണ്ടി റീജിയണൽ ട്രഷറർ ശ്രീ റ്റോമ്പിൽ കണ്ണത്ത് നന്ദി അറിയിച്ചു.

ടെഹ്റാൻ∙ ദിവസങ്ങളായി വീണ്ടും രൂക്ഷമായിരുന്ന ഇസ്രയേൽ–ഇറാൻ നേർക്കുനേർ സംഘർഷത്തിന് താത്കാലിക വിരാമമെന്ന സൂചനകൾ ശക്തമാകുന്നു. ഇസ്രയേലിനെതിരായ നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരായ സൈനിക നടപടികൾ നിർത്തിവെക്കുകയാണെന്ന് ഇസ്രയേലും അറിയിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപും നടത്തിയ ഫോൺ ചർച്ചയ്ക്കുശേഷമാണ് വെടിനിർത്തലിലേക്ക് നീക്കം ഉണ്ടായത്. സമാധാന ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ചർച്ചകളെ തടസ്സപ്പെടുത്തുന്ന നടപടികൾ സാഹചര്യം വീണ്ടും വഷളാക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ദേശീയ സുരക്ഷയും ജനങ്ങളുടെ സമാധാനവുമാണ് മുൻഗണനയെന്നും, നയതന്ത്രത്തിലും പ്രതിരോധത്തിലും നിന്ന് പിൻമാറില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വ്യക്തമാക്കി.
അതേസമയം, തെക്കൻ ലെബനനിൽ ഹിസ്ബുല്ലയ്ക്കെതിരായ നടപടികൾ തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ മേഖലയിലെ സംഘർഷ ആശങ്കകൾ പൂർണമായി അവസാനിച്ചിട്ടില്ല. അടുത്തിടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണവും അതിന് പിന്നാലെയുള്ള തിരിച്ചടികളും പശ്ചിമേഷ്യയിലെ സാഹചര്യം വീണ്ടും യുദ്ധഭീഷണിയിലേക്ക് നീക്കിയിരുന്നു.
ഇംഗ്ലണ്ടിന്റെ ഹൃദയഭൂമിയായ സ്റ്റോക്ക്-ഓൺ-ട്രെൻ്റിൽ, നോർത്ത്വുഡ് സ്റ്റേഡിയത്തിന്റെ മൈതാനം, ഇടവകാ ആഘോഷങ്ങളുടെ പരിമിതികൾ ഭേദിച്ച് വടം പിടിച്ചത് ഇരുപതു ടീമുകൾ, ഏക മനസ്സോടെ ഒന്നായി എത്തിയത് സഭ മെൻസ് ഫോറം മുഴുവനും. മിശിഹായുടെ സാക്ഷികളായി വിവിധ ഇടവകകളെ ഒരുമിപ്പിച്ചുകൊണ്ട്, സഭയുടെ അജഗണമായി , സ്നേഹത്തിന്റെ മഹത്തായ സാക്ഷ്യമായി OLPH മെൻസ് ഫോറം മാറി.
“സഹോദരർ ഏകമനസ്സായി ഒന്നിച്ചിരിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ് ” സങ്കീർത്തനം 133:1
ഇംഗ്ലണ്ടിൻ്റെ മഞ്ഞും മഴയും ശീലിച്ച ഈ ഭൂമിയിൽ ക്രിസ്തുവിൽ ഒന്നിക്കപ്പെട്ട ഒരു ജനതയ്ക്ക് ദൂരം ഒരിക്കലും മതിലുകളല്ല. പ്രാർത്ഥനാഗാനത്തോടെ രാവിലെ 10:30-ന് വടംവലി മാമാങ്കത്തിന് ഉജ്ജ്വല തുടക്കം. സ്റ്റോക്ക്-ഓൺ-ട്രെന്റ് ഡെപ്യൂട്ടി ലോർഡ് മേയർ കൗൺസിലർ ക്രിസ് റോബിൻസണും, ഡെപ്യൂട്ടി ലേഡി മേയറസ് ജോയ് റോബിൻസണും, ബർച്ചസ് ഹെഡ് ആൻഡ് നോർത്ത്വുഡ് കൗൺസിലർ ലൂക്ക് ഷെന്റണും, ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ റവ. ഫാ. ജോർജ് എട്ടുപാറയിൽ, റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിൽ
റവ. ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിൽ, മിസ്റ്റർ ജഗ്ഗി ജോസഫ്, ഇൻഫിനിറ്റി മോർട്ട്ഗേജ് ലിമിറ്റഡ്, OLPH മെൻസ് ഫോറം പ്രസിഡൻ്റ് സിറിൾ മഞ്ഞൂരാൻ, ടഗ് ഓഫ് വാർ കോഓർഡിനേറ്റർ മിസ്റ്റർ. സുദീപ് എബ്രഹാം, ബെന്നി പാലട്ടി, OLPH മെൻസ് ഫോറം കോർ കമ്മിറ്റി അംഗങ്ങൾ, വുമൺസ് ഫോറം പ്രസിഡണ്ട്, കൈകാരന്മാർ എന്നിവർ സന്നിഹിതരായിരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ 20 ഇടവകകളെ പ്രതിനിധീകരിച്ച് വർണശോഭയാർന്ന കൊടികളുമായി അണിനിരന്ന 20 പൊന്നോമനകൾ വർണ്ണവസ്ത്രങ്ങൾ അണിഞ്ഞ് ഇടവക ടീം അംഗങ്ങൾ, ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്ന ടീമുകളുടെ പരേഡും, നിഥ സിജു, നിഷ മാർട്ടിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും, ഉദ്ഘാടന ചടങ്ങിന് ഒരു ആഘോഷ പ്രഭ നൽകി.

ഉദ്ഘാടനത്തിന് പിന്നാലെ മൈതാനത്ത് ആവേശത്തിന്റെ തീപ്പൊരി പടർന്നു. ഇരുപതു ടീമുകൾ വടം പിടിക്കാനും, ഒന്നിക്കാനും ആർപ്പുവിളികൾ ഒന്നിച്ചുയർന്നപ്പോൾ, ഓരോ റൗണ്ടും ആവേശോജ്ജ്വലമായ പ്രകടനങ്ങളായി മാറി.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ, സ്റ്റോക്ക് ഓൺ ട്രെന്റിലെ OLPH ഇടവക പള്ളിയുടെ ടീമായ, സ്റ്റോക്ക് ലയൺസ് ഒന്നാം സ്ഥാനവും 2000 പൗണ്ടും മെൻസ് ഫോറം ട്രോഫിയും കരസ്ഥമാക്കി.
സെന്റ് ഫ്രാൻസിസ് അസീസി മിഷന്റെ വോർസെസ്റ്റർ തെമ്മാഡീസ് രണ്ടാം സ്ഥാനത്തിന് അർഹരായി, 1000 പൗണ്ടും ട്രോഫിയുമാണ് അവർക്ക് ലഭിച്ചത്.

മൂന്നാം സ്ഥാനം സെന്റ് മേരീസ് ഹെർഫോർഡ് (സെന്റ് മേരീസ് മിഷൻ, ഗ്ലോസ്റ്റർ) 500 പൗണ്ടും ട്രോഫിയും നേടിയപ്പോൾ, നാലാം സ്ഥാനത്തെത്തിയ ക്രിസ്ത്യൻ ബ്രദേഴ്സ് ഓൾഡ്ഹാം (ഹോളി ഫാമിലി മിഷൻ, മാഞ്ചസ്റ്റർ) 250 പൗണ്ടും മെൻസ് ഫോറം ട്രോഫിയും സ്വന്തമാക്കി.
ഒരു ചരിത്രമുഹൂർത്തത്തിന്റെ പ്രൗഢിയും ആവേശവും ഉൾക്കൊണ്ട് പൊതുസമ്മേളനം, സമ്മാനദാനം, റാഫിൾ സമ്മാനങ്ങളുടെ വിതരണം എന്നിവയോടെ സമാപനച്ചടങ്ങിന് തിരിതെളിഞ്ഞു.
ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വെങ്കടാചലം മുരുകൻ ഐ.എഫ്.എസ്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ നയിക്കുന്ന സ്നേഹനിധിയായ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട് എന്നിവർ വേദിയിൽ ആദരണീയമായ സാന്നിധ്യമായി. റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്റെ സാന്നിധ്യം ആ ചടങ്ങിന് കൂടുതൽ അഭിമാനം പകർന്നു.

ഏറ്റവും കൂടുതൽ ഇടവകാംഗങ്ങളുമായി എത്തുന്ന ടീമിനുള്ള പ്രത്യേക സമ്മാനം ലഭിച്ചത് റവ. ഫാ. ബാബു ജോൺ ചിരിയൻകണ്ടത്തിൽ അച്ചന്റെ നേതൃത്വത്തിൽ എത്തിയ സെക്രഡ് ഹാർട്ട് മിഷൻ, കിങ്സ്ലിൻ & ബോസ്റ്റൺനാണ്. രണ്ടാം സ്ഥാനം റവ. ഫാ. പ്രാചിൽ പണ്ടാരപ്പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ എത്തിയ കാഡിഫ് സെന്റ് തോമസ് മിഷൻ നേടി.
വടംവലിയുടെ ആവേശത്തിനിടയിൽ കലാപ്രതിഭകൾക്ക് വേദിയൊരുക്കിയ സംഗീതവിരുന്നും, കാണികളുടെ കാതുകളെയും മനസുകളെയും ഒരുപോലെ ആവേശഭരിതമാക്കിയ തത്സമയ കമന്ററിയും, ലോകത്തിന്റെ ഏത് കോണിലിരുന്നും പരിപാടിയുടെ സ്പന്ദനം അനുഭവിക്കാനാകുന്ന ലൈവ് വീഡിയോ സംപ്രേഷണവും ചേർന്നപ്പോൾ, യുകെയുടെ ഒരു അറ്റത്ത് അരങ്ങേറിയ വടംവലി മഹാമേള ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹങ്ങളുടെ ഹൃദയങ്ങളിലേക്ക് നേരിട്ട് എത്തിച്ചേർന്നു.

സമാപനച്ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിജയ്മോൾ സുദീപ് & ടീം അവതരിപ്പിച്ച മാർഗംകളിയും, ജോർജിയ ആന്റോ & ടീം അവതരിപ്പിച്ച നൃത്താവിഷ്കാരവും.
ടഗ് ഓഫ് വാർ കോർഡിനേറ്റർ സുദീപ് അബ്രഹാമിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച സമാപനച്ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വെങ്കടാചലം മുരുകൻ IFS, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്, റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ, ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, ഇടവകയുടെ നാഥനായ റവ. ഫാ. ജോർജ് എട്ടുപാറയിൽ, OLPH മെൻസ് ഫോറം പ്രസിഡൻ്റ് സിറിൾ മഞ്ഞൂരാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ആശംസാസന്ദേശങ്ങൾ നൽകി.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട് നാലാം സ്ഥാനം നേടിയ ക്രിസ്ത്യൻ ബ്രദേഴ്സ് ഓൾഡ്ഹാം ടീമിന് ട്രോഫി സമ്മാനിച്ചു. റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം നേടിയ സെന്റ് മേരീസ് ഹെർഫോർഡ് സ്ഥാനക്കാർക്കുള്ള ട്രോഫി വിതരണം നിർവഹിച്ചു. ഫൈനലിൽ റണ്ണേഴ്സ്അപ്പായും ചാമ്പ്യൻമാരായും തിരഞ്ഞെടുക്കപ്പെട്ട ടീമുകൾക്കുള്ള ട്രോഫികൾ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വെങ്കടാചലം മുരുകൻ IFS, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.
ടൂർണമെന്റിന്റെ ക്യാഷ് അവാർഡുകൾ ഇൻഫിനിറ്റി മോർഗേജ് ലിമിറ്റഡിന്റെയും ഈസ്റ്റ്മാൻ സോളിസിറ്റേഴ്സ് & നോട്ടറിയുടെയും പ്രതിനിധികൾ വിതരണം ചെയ്തു.
OLPH മെൻസ് ഫോറം ജനറൽ സെക്രട്ടറി ഷിന്റോ വർഗീസ് നന്ദി രേഖപ്പെടുത്തിയതോടെ ആവേശഭരിതമായ സമാപനച്ചടങ്ങിന് തിരശ്ശീല വീണു.

വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ അധിക ഫീസ് ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്ക് തിരിച്ചടിയായ ഈ വിധി ഇന്ത്യൻ ഐടി മേഖലയിലും വിദേശ തൊഴിൽ ആഗ്രഹിക്കുന്നവരിലും ആശ്വാസം പകരുന്നതാണ്.
ബോസ്റ്റണിലെ ഫെഡറൽ ജഡ്ജി ലിയോ സോറോക്കിൻ ആണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കിയത്. ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ചേർന്നാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
അമേരിക്കൻ കമ്പനികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ നിയമിക്കാൻ സഹായിക്കുന്ന പ്രധാന സംവിധാനങ്ങളിലൊന്നാണ് എച്ച്-1ബി വിസ. ഇന്ത്യൻ ഐടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യൻ കമ്പനികളും കൂടുതലായി ആശ്രയിക്കുന്ന ഈ വിസ പദ്ധതിയിൽ അധിക സാമ്പത്തിക ഭാരം ഒഴിവാക്കപ്പെട്ടതോടെ ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് ഈ വിധി വലിയ ആശ്വാസമായിരിക്കുകയാണ്.
തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാൻ ധാരണയായി. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും തമ്മിലുള്ള ചർച്ചയിലാണ് ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി പിന്നീട് വിപുലീകരിക്കാനുള്ള തീരുമാനം ഉണ്ടായത്.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള സർവീസുകളിലും ദീർഘദൂര ബസുകളിലും തുടക്കത്തിൽ തന്നെ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ഓർഡിനറി ബസുകളിലേക്ക് പരിമിതപ്പെടുത്തിയത്. ആദ്യ 100 ദിവസത്തെ യാത്രാ രീതികളും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തിയ ശേഷം രണ്ടാം ഘട്ടത്തിൽ മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കും.
സൗജന്യ യാത്രാ പദ്ധതിയിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം സർക്കാർ തന്നെ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി സർവീസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാലും പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി കണക്കാക്കുന്നത്. നഷ്ടപരിഹാരത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതും സാമ്പത്തിക ആഘാതം പഠിക്കുന്നതിനുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർണായക മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ 134 പ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള കരാറുകൾ, ബാങ്ക് രേഖകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, വീണയുടെ ഐടി റിട്ടേൺസ് അടക്കമുള്ള നിർണായക വിവരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചതും അന്വേഷണ ഏജൻസിക്ക് അനുകൂലമായി മാറി. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് തുടർ അന്വേഷണ നടപടികൾ ശക്തമാക്കാൻ ഇഡി ലക്ഷ്യമിടുന്നത്.
രേഖകൾ കൈമാറുന്നതിനെ സിഎംആർഎൽ ശക്തമായി എതിർത്തെങ്കിലും അന്വേഷണ ആവശ്യങ്ങൾക്ക് ഇഡിക്ക് രേഖകൾ നൽകുന്നതിൽ തെറ്റില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വാദങ്ങൾ തള്ളിയത്. നേരത്തെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളും കോടതി തള്ളിയ സാഹചര്യത്തിൽ, കേസിൽ ഇത് വീണ്ടും സിഎംആർഎല്ലിന് നിയമപരമായ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
