Latest News

സുകുമാരൻ കൂത്താട്ടുകുളം

കർക്കിടകപ്പെയ്ത്തു കഴിഞ്ഞാലസ്യം നീങ്ങീ-
ട്ടാമോദത്തോടെ വരും ചിങ്ങത്തിനു കൂട്ടായ്
വേലിയ്ക്കൽ നിൽക്കുന്നൊരു വീണ്ടപ്പു നോക്കിയി-
ന്നാരേലുമീവഴിയിൽ വരുമെന്നൊരുതോന്നൽ

കളയെല്ലാം ദൂരെ കളഞ്ഞിട്ടു പോലും
തൊടിയിൽ ചെറു ചിരിയോടൊതുങ്ങുന്നു തുമ്പ
അത്തം തൊട്ടെണ്ണുന്നു പത്തുനാളായി
കുഞ്ഞിളം കൈ നുള്ളാൻ വരുമെന്നൊരു തോന്നൽ

ചെഞ്ചോര നിറമോലും ചെത്തിപ്പൂ നിന്നൂ
ചേലിലൊരുക്കുന്ന പൂക്കളം കാണാൻ
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിച്ചാ
കുഞ്ഞരിപ്പൂവിനുമാഹ്ളാദമായി

ചോണനുറുമ്പിനുമാമോദമായി
ഉറുമ്പൂട്ടാനെത്തുന്ന നാളണഞ്ഞല്ലോ
ഓണത്തുമ്പികൾ പാറി നടന്നു
ഊഞ്ഞാലാട്ടത്തിൻ ചാരുതയോടെ

പൂവട്ടികളേന്തുന്നൊരു ബാലകരിന്നില്ലാ
പൂക്കൈത പൂക്കുന്നൊരു തോട്ടിറമ്പില്ലാ
പൂക്കളം മത്സരവേദികളിലുമായി
പൂക്കളും നാടനല്ലാതായി മാറി

നിഷ്ക്കള ബാല്യത്തിൻ നിറപുഞ്ചിരി പോയി
നിർമ്മല സ്നേഹക്കളിക്കൂട്ടും പോയി
ഉദ്യാനം ചിട്ടയിൽ ചട്ടിയിലായി
പൂക്കില്ല കായ്ക്കില്ലഴുക്കാകും മുറ്റം

മുറ്റം വഴിയും വെടിപ്പായടിച്ചു
മാവേലിമന്നനെ കാത്തെന്ന പോലെ
വഴിക്കണ്ണുമായ് നില്പൂ വൃദ്ധമാതാക്കൾ
മക്കളീ ഓണത്തിനെങ്ങാനും വരുമോ

സുകുമാരൻ കൂത്താട്ടുകുളം: – കോളേജ് വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ടായിരിക്കെ സർവ്വീസിൽ നിന്നും പെൻഷൻ പറ്റി. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കാവ്യോപാസന – കവിതാ സമാഹാരം (2015 മാർച്ച് ), മോഹപ്പക്ഷികൾ – കവിതാ സമാഹാരം (2016 ജനുവരി ), പുഴമനസ്സ് – കവിതാ സമാഹാരം (2020 ജനുവരി), ബോൺസായികൾ – കവിതാ സമാഹാരം (2024 ജനുവരി), ബാഷ്പാഞ്ജലി – കഥാസമാഹാരം (2025 ഓഗസ്റ്റ്), കാവ്യാഞ്ജലി – ഭജന /ഭക്തി ഗാനങ്ങൾ (2026 മാർച്ച് 31) . തൻ്റെ ഏഴാമത്തെ പുസ്തകം എറണാകുളം ലോകോളേജിൽ വച്ച് ഓഗസ്റ്റ് 30 -ാം തീയതി പ്രകാശനം ചെയ്യുന്നു. വിശ്വദേവൻ അവാർഡ് , വിശ്വകർമ്മകൾച്ചറൽ ട്രസ്റ്റ് അവാർഡ്, വേദവ്യാസ പുരസ്കാരം , അംബേദ്‌കർ ഫെല്ലോഷിപ്പ്, പരിസ്ഥിതിക്കവിതാ പുരസ്ക്കാരം, മേഖലാ റസിഡൻ്റ്സ് അസ്സോസിയേഷൻ പുരസ്കാരം , കവിതാ പുരസ്കാരം – വികാസ് Ekm , വിശ്വകർമ്മ ശ്രേഷ്ഠ പുരസ്കാരം, കവിതാ പുരസ്കാരം – EldersForum .തിരുവനന്തപുരം, അക്ഷര കേരളം സാഹിത്യ പുരസ്കാരം – ഓണവില്ല്, ജെ. ഫൗണ്ടേഷൻ എൻഡോവ്മെൻ്റ് ഇലഞ്ഞി തുടങ്ങിയ അംഗീകാരങ്ങൾ കരസ്ഥമാക്കി.

സുകുമാരൻ കെ എൻ
കരിവേലിൽ വീട്
കൂത്താട്ടുകുളം പി ഒ
686662
ph.9961704598

സുനിൽ മറ്റക്കര

നമ്മുടെ നാട്ടിൽ അധികരിച്ചുവരുന്ന ദുരന്തങ്ങൾ ,പ്രത്യേകിച്ചും മഴക്കാലമാവുമ്പോൾ .ഉരുൾ പൊട്ടൽ ,മലവെള്ള പാച്ചിൽ ,മലയിടിച്ചിൽ, വെള്ളപ്പൊക്കം,കൊടുംകാറ്റ് എന്നീ തരങ്ങളിൽ ഉള്ള പ്രകൃതിക്ഷോഭങ്ങൾ കൊണ്ടു കേരളജനത ഇന്ന് ഭീതിയുടെ വക്കിലാണ്.ഏതു നിമിഷവും എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിൽ ആണ് ജനജീവിതം. എൽനിനോ പ്രതിഭാസവും ,ചക്രവാതചുഴിയും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും സ്വച്ഛ ജീവിതത്തിനു ഭംഗം വരുത്തുന്നു, പ്രത്യേകിച്ചും മലയോര പ്രദേശങ്ങൾ ,തീരദേശങ്ങൾ ,കുട്ടനാടുപോലുള്ള സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രേദേശങ്ങൾ,ഇവിടെയെക്കെയുള്ള മനുഷ്യ ജീവനുകൾ ,മൃഗ സമ്പത്തുകൾ നഷ്ടപ്പെടുകയും ,കാർഷികവിളനാശം സംഭവിക്കുകയും ചെയ്യുന്നു ,ഈ അപരിഹാര്യമായ നഷ്ടങ്ങൾ നമുക്കും നമ്മുടെ നാടിനും താങ്ങാവുന്നതിനപ്പുറം ആണ് ,അടിക്കടിയുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളാൽ സംസ്ഥാനം സാമ്പത്തികമായി പിന്നോക്കം പോകുകയും നാടിൻറെ വികസനത്തിനും പുരോഗതിക്കു മാന്ത്യം ഭവിക്കുകയും ചെയ്യുന്നു .

ഒരുപാടു ജനങ്ങൾ അനുഭവിക്കുന്ന ഈ വിധമുള്ള കഷ്ടതകൾക്ക് അറുതി വരുത്തേണ്ടത് അത്യാവശ്യമല്ലേ? മഴയെ കുറ്റം പറഞ്ഞുകൊണ്ട് മലയാള മാധ്യമങ്ങൾ “ദുരന്തപെയ്ത്തു” എന്നതു പോലെയുള്ള തലക്കെട്ടുകളോടെ ആവേശപൂർവം വാർത്തകൾ നൽകി ആഘോഷമാക്കുന്ന കാഴ്ചകൾ നമ്മുടെ മുന്നിൽ ഉണ്ട് . ജീവിക്കുവാനായി മലകയറിയ നിഷ്കളങ്കരായ മലയോര കർഷകരുടെ ജീവൻ മണ്ണിൽ പുതഞ്ഞു നഷ്ടമാവുമ്പോൾ ,മത്സ്യബന്ധനത്തിന് പോകുന്ന മൽസ്യ തൊഴിലാളികളുടെ ജീവൻ കടലെടുക്കുമ്പോൾ,

വെള്ളക്കെട്ടുകളിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോൾ ദുരന്തങ്ങളെ നവമാധ്യമങ്ങളിൽ വിറ്റു കാശാക്കുന്ന ദുരന്ത ജന്മങ്ങളും ഏറിവരുന്നു . സർക്കാരും ജനങ്ങളും ,സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് എന്നത് ശ്ളാഘനീയം തന്നെ .എന്നിരുന്നാലും ഒരു കൂട്ടം ജനങ്ങൾ മാനത്തു മഴക്കാറുകണ്ടാൽ ഉടൻ എല്ലാം ഇട്ടെറിഞ്ഞു ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തേണ്ടുന്ന ഗതികേട് എത്ര ഭീതിതമാണ് മറ്റുള്ളവരെ പോലെ അവർക്കും ഇവിടെ ജീവിക്കുവാൻ അവകാശമില്ലേ ?സ്വസ്ഥ ജീവിതം ഇവർക്ക് ഇന്നന്യമായിരിക്കുന്നു .

സർക്കാർ അവർക്കു നഷ്ടപരിഹാരം നൽകും എന്നുപറയുന്നു, നൽകിയിട്ടുമുണ്ട് ,പക്ഷെ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് ,കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഈ നഷ്ടപരിഹാരം എന്താശ്വാസമാണ് നൽകുന്നത് ,എല്ലാവർഷവും ദുരന്തങ്ങൾ ആവർത്തിക്കുന്നു ,ഭരണകൂടം പതിവുപോലെ പ്രഖ്യാപനങ്ങൾ നടത്തും അതിന്റെ ആയുസ്സ് അടുത്ത പ്രളയം വരെ മാത്രം .ഇതൊന്നുമല്ല കാര്യം ജനങ്ങളുടെ തലക്കുമുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള ഭയം നിലനിൽക്കുന്നു. .രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളും സൈനികരും മൽസ്യ തൊഴിലാളികളും ,സന്നദ്ധ പ്രവര്ത്തകരും ഉണ്ട് കൂടാതെ നഷ്ടപരിഹാരം നൽകുവാൻ ഖജനാവിലെ നികുതിപ്പണവും സർക്കാരിനുണ്ട് ,അത് എങ്ങിനെ ചെലവഴിക്കണം എന്ന് ജനങ്ങളോട് ചോദിക്കേണ്ട ആവശ്യം ജനാധിപത്യ സർക്കാരുകൾക്കില്ലാത്തതുകൊണ്ട് അവർക്ക്

ഇഷ്ടം പോലെ ചിലവാക്കുവാനൊക്കും .പക്ഷെ നഷ്ടപ്പെട്ട ജീവനുകൾക്ക് ഇതൊന്നും പകരമാവില്ല ,ഭാഗികമായെങ്കിലും ദുരന്തങ്ങൾ മനുഷ്യസൃഷ്ടിയാണെന്നു മാധ്യമങ്ങളും വിദഗ്ധരും പലവുരു ചൂണ്ടിക്കാണിച്ചിട്ടും ഇതിന്റെ മൂലകാരണങ്ങളെയും കാരണ ഭൂതന്മാരെയും കണ്ടുപിടിച്ചു നിയമപ്രകാരം നടപടികൾ എടുക്കുക എന്നതല്ലേ ശ്വാശ്വതമായ പരിഹാരം. ഇത് ദുരന്തങ്ങളുടെ തനിയാവർത്തനങ്ങൾ ഉണ്ടാകാതിരിക്കുവാൻ ഒരു പരിധിവരെ സാധ്യമാകും എന്ന് അനുമാനിക്കാം .എല്ലാം അറിയാമെങ്കിലും ഭരണകൂടം അന്ധബധിരത ബാധിച്ചു ഇരിക്കുന്നതാണോ അവഗണിക്കുന്നതാണോ എന്ന സംശയം അവരുടെ ഈ നിഷ്ക്രിയത ജനങ്ങളിൽ ജനിപ്പിച്ചേക്കാം .

അതി പ്രഗത്ഭരായ രണ്ടു മഹത് വ്യക്തികൾ യശ്ശ:ശരീരനായ ശ്രീ മാധവ് ഗാഡ്ഗിൽ ,ശ്രീ കസ്തൂരി രംഗൻ എന്നിവർ പലതവണ മുന്നറിയിപ്പുകൾ തന്നു ,പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയപ്പോൾ അതിനെ ചവറ്റുകൊട്ടയിൽ എറിയുകയും അതിനെതിരെ പ്രമേയം പാസാക്കുകയും ,ജനങ്ങളെ സംഘടിപ്പിച്ചു സമരം നടത്തി ആ മഹാന്മാരെ അധിക്ഷേപിച്ചആളുകൾക്ക് അതിനു നേതൃത്വം നൽകിയവർക്ക് തിരിച്ചു നൽകാനാവുമോ ഈ നഷ്ടപ്പെട്ട ജീവനുകൾ ? അവർക്കു നഷ്ടമായ അവരുടെ സ്വത്തുക്കൾ? ,അവരുടെ പൂർവികർ ഉറങ്ങുന്ന മണ്ണ് ഇതൊക്കെ അവർക്കു അതേപടി തിരിച്ചു നൽകുവാൻ പറ്റുമോ ?. നഷ്ടപരിഹാരമായി കിട്ടുന്ന പച്ചനോട്ടുകൾക്കു അവരുടെ ദുഃഖം അകറ്റുവാൻ ഒക്കുമോ .

പ്രളയമോ മറ്റു ദുരന്തങ്ങളോ ഉണ്ടാവുമ്പോൾ വിദഗ്ദ്ധർക്കെതിരെയുള്ള പടക്കു ,വെടിമരുന്നിട്ടു ആളിക്കത്തിക്കുന്ന മഹാന്മാർ മാളത്തിൽ ഒളിക്കും ,ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയുള്ള പരിസ്ഥിതി സംബന്ധമായ നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ ഫണം വിടർത്തും ഇക്കൂട്ടർ ,ഇവരെയാണ് സൂക്ഷിക്കേണ്ടത് അത്യന്തം അപകടകാരികൾ ആയ ഇവർ ജനങ്ങളുടെ നന്മയെ അല്ല ആഗ്രഹിക്കുന്നത് ,അവരുടെ ഒക്കെ സ്വകാര്യ താല്പര്യങ്ങളെ അല്ലെങ്കിൽ കച്ചവട താല്പര്യത്തെ ജനങ്ങളെ രക്തസാക്ഷികൾ ആക്കി കാത്തുസൂക്ഷിക്കുക എന്നതാണീ വക്ര ബുദ്ധികളുടെ ആവശ്യം . സാമാന്യ ജനങ്ങളുടെ തലക്കുമുകളിലും പുരക്കുമുകളിലും മരണം വാ പിളർന്നിരിക്കുമ്പോൾ സ്വാർത്ഥ താൽപ്പര്യങ്ങളും ധനാർത്തിയും പെരുത്ത ഇക്കൂട്ടരുടെ വാക്കുകൾ അവഗണിച്ചു അവനവനു ശരിയായത് എന്തെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ ജനങ്ങൾ തയ്യാറാവുക , .ചിലരുടെ സ്വാർത്ഥ താല്പര്യ വിജങ്ങൾക്കു നിങ്ങൾ ബലിയാടാകുവാൻ നിൽക്കരുത്.

ഗാഡ്ഗിൽ റിപ്പോർട്ട് ജനങ്ങളുടെ ഇടയിൽ ഭീതിപരത്തും വിധം പ്രചരിപ്പിച്ചു ജനങ്ങളെ സത്യം മനസ്സിലാക്കാൻ അനുവദിക്കാതെ ഇരുട്ടിൽ നിർത്തി ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നവർ അതിനു ശേഷം നഷ്ടപരിഹാരത്തിനായി മുറവിളികൂട്ടുന്നു കാഴ്ചകൾ എത്രയോ പരിഹാസ്യമാണ് ,പ്രിയ ജനങ്ങളെ ,കൂടപ്പിറപ്പുകളെ നഷ്ടപ്പെടുത്തി ,കിടപ്പാടം നഷ്ടപ്പെടുത്തി അതിന്റെ നഷ്ട പരിഹാരം കൊണ്ട് ജീവിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഇന്ന് നിലവിൽ ഉണ്ടെന്നു തോന്നുന്നില്ല .

ദുരന്തത്തിന്റെ മൂലകാരണങ്ങൾ ,പരിസ്ഥിതിലോല പ്രേദേശങ്ങളിലെ അനിയന്ത്രിതമായ ഭൂമി കയ്യേറ്റം ,അവിടെ അശാസ്ത്രീയമായ കൃഷിരീതികളും നിർമ്മാണ പ്രവർത്തനങ്ങളും,വൻ തോതിലുള്ള വൃക്ഷനാശവും കയ്യേറ്റക്കാർ വരൂത്തുന്നു .ഇതിന്റെ ദോഷ വശങ്ങൾ ഒന്നും ചിന്തിക്കാതെ നടപടികൾ എടുക്കാതെ രാക്ഷ്ട്രീയ നേട്ടങ്ങൾക്കും മറ്റു പല ലാഭങ്ങൾക്കുമായി പട്ടയമേളകൾ നടത്തി ഭൂമി പതിച്ചുകൊടുക്കുന്ന രീതി പാടെ തെറ്റാണ് .ജനങ്ങളെ അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളിവിടുന്ന പ്രവർത്തിയാണിത് ,തലചായ്ക്കുവാൻ ഒരു കൂര കെട്ടുവാൻ എവിടെങ്കിലും സ്വന്തമായി ഒരുതുണ്ടു ഭൂമി കിട്ടിയാൽ എല്ലാം മറന്നു ജനങ്ങൾ സന്തോഷത്തോടെ അത് സ്വീകരിക്കും ,എല്ലാം കഴിഞ്ഞു മേളകൾക്കു തിരശീല വീണുകഴിയുമ്പോൾ മാത്രമാണ് ഈ സാധുക്കൾ ഭൂമിയുടെ അവസ്ഥയെയും ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതയെ കുറിച്ചും അറിയുന്നത് .പെട്ടുപോയവർ എന്തും വരട്ടെ എന്നുകരുതി അവിടെ തങ്ങി ദുരന്തങ്ങൾക്ക് ഇരയായി മാറുന്നു .ഇങ്ങനെയുള്ള അശാസ്ത്രീയ പ്രവർത്തനങ്ങളുടെ പരിണിത ഫലങ്ങൾ കുടിയേറ്റക്കാർ മാത്രമല്ല താഴ്‌വരയിലുള്ള സകല മനുഷ്യരും .മറ്റു ജീവജാലങ്ങളും അനുഭവിക്കുകയാണ് ,മൂന്നാർ കയ്യേറ്റം മതികെട്ടാൻ ചോലയിലെ പ്രശനങ്ങൾ ഒക്കെ നമ്മുടെ കാലത്തു നമ്മൾ കണ്ടതാണ് .

പാറമട, മണ്ണ് വ്യാപാരികൾ ,ഇവർക്ക് പരിസ്ഥിതി ലോലം എന്നല്ല മറ്റുള്ളവർക്ക് എന്ത് ദുരിതം അനുഭവിച്ചാലും ഞങ്ങൾക്ക് പണം മാത്രം മതി എന്നാഗ്രഹിച്ചു ജീവിക്കുന്ന കൂട്ടർ ,ഇവർക്ക് മറ്റുള്ളവരുടെ വേദന അറിയേണ്ട .നാടിന്റെ വികസനമാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന അടിക്കുറിപ്പുകൊണ്ട് ജനങ്ങളുടെ വായടപ്പിച്ചു ,അല്ലാത്തവരെ വികസന വിരോധികൾ ആയി ചിത്രീകരിച്ചുകൊണ്ടു അവരുടെ അശ്വമേധം നടത്തിക്കൊണ്ടേയിരിക്കുന്നു. ,ഉദാഹരണം റോഡ്, റെയിൽ, പാലം,ഇവയൊക്കെ നിങ്ങൾക്കു വേണ്ടേ ,നമ്മുടെ നാട് പുരോഗമിക്കേണ്ടെ ,ഇതിനൊക്കെയുള്ള അസംസ്കൃത വസ്തുക്കൾ ആയ പാറ ,മണ്ണ് ഒക്കെ അത്യന്താപേക്ഷിതമല്ലേ എന്നുള്ള വർണ്ണക്കടലാസിൽ പൊതിഞ്ഞ ദുരന്ത മിഠായികൾ മനുഷ്യർക്കിടയിലേക്കു എറിഞ്ഞു കൊടുത്തു അവരെ സമർത്ഥമായി പറ്റിക്കുന്നു .ഇതിനെല്ലാം ഈ ഖനന മുതലാളിമാർക്ക് വേണ്ടപ്പെട്ട എല്ലാ സ്‌ഥലത്തുനിന്നും എല്ലാവിധത്തിലും ഉള്ള പിന്തുണ കിട്ടുന്നുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ് .

വനം കയ്യേറ്റക്കാർ ,ദുരന്തങ്ങൾക്ക് ഇവർ അവരുടേതായ പങ്കു വഹിക്കുന്നു. പ്രളയം ഉണ്ടാകുമ്പോൾ ആർത്തലച്ചു കരയുന്ന അവിടെ വെള്ളപ്പൊക്കം ഇവിടെ മണ്ണിടിച്ചിൽ, ഇത്രയും ആളുകൾ മണ്ണിനടിയിൽ പെട്ടു ,രക്ഷാപ്രവർത്തനം എങ്ങും എത്തുന്നില്ല എന്നൊക്കെ നിലവിളിക്കുന്ന മാധ്യമ സുഹൃത്തുക്കൾ ഒരിക്കലെങ്കിലും തുടർച്ചയായുണ്ടാകുന്ന ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ വെളിവാക്കുവാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്തുകൊണ്ടെന്ന് ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ എന്നും നില നിൽക്കും .ജനാധിപത്യത്തിന്റെ നാലാമത്തെ തൂണിനും കേടുപാടുകൾ സംഭവിക്കാം ,സാമൂഹ്യ പ്രതി ബദ്ധത കാലാന്തരത്തിൽ നഷ്ടപ്പെടാം എന്നൊക്കെയല്ലേ ഇതിൽനിന്നും നമ്മൾ മനസിലാക്കേണ്ടത് .

പാടം നികത്തൽ ,ജലാശയങ്ങൾ പുഴകൾ ഇവയുടെ കയ്യേറ്റം ,റിസോർട് വ്യാപാരികളുടെ അതിപ്രസരം ഇതുമൂലം പരിസ്ഥിതി നാശം അനന്തമായി തുടരുന്നു, ഇതൊക്കെ കാണുന്ന നമ്മുടെ ഭരണകർത്താക്കൾ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത് എന്ന് സാധാരണ വ്യക്തിക്ക് തോന്നിയാൽ അതിൽ തെറ്റുണ്ടാവുമോ?സ്വാധീനമുള്ളവൻ ഏക്കറുകണക്കിന് പാടം നികത്തിയാലുംകുഴപ്പമില്ല മൂന്നു സെന്റ് കാരൻ തല ചായ്ക്കുവാൻ ഒരു കൂരയുണ്ടാക്കുവാൻ അൽപ്പം മണ്ണിട്ട് പൊക്കിയാൽ അവിടെ പലവിധ വർണങ്ങൾ ഉള്ള കൊടികൾ ഉയരും ,നിയമ പ്രശനങ്ങൾ കൊണ്ട് ആ പാവത്തിനെ ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥ സംജാതമാക്കും .തൊട്ടടുത്ത് മണ്ണിട്ട് നികത്തി ക്കൊണ്ടിരിക്കുന്ന വിശാലമായ പറമ്പ് കാണാൻ തക്ക വിശാലമായ കാഴ്ചപ്പാടില്ലാത്തവർ ആണ് മൂന്നു സെന്റുകാരന്റെ മുതുകത്തുകയറുന്നതു എന്ന സത്യം പരിഹാസ്യമല്ലേ .ധനാഢ്യന്മാർ പുഴ ,കായൽ ഇവയൊക്കെ കയ്യേറി കോടികൾ ചിലവിട്ടു കൊട്ടാരങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ

തുടങ്ങിയവ നിർമ്മിക്കുന്നു ,നീരൊഴുക്ക് തടയുന്നു, റിസോർട്ടുകൾ കായലിറമ്പത്തും പുഴയോരത്തും കൂണുപോലെ മുളക്കുന്നു .അന്ധത ബാധിച്ചിരിക്കാം അധികാരികൾക്ക് അല്ലെങ്കിൽ മറ്റെന്തിന്റെയെങ്കിലും മുന്നിൽ കണ്ണ് മഞ്ഞളിച്ചു പോയിരിക്കാം.

രാക്ഷ്ട്രീയക്കാർ ദുരന്തം വോട്ടു കിട്ടാനുള്ള മാർഗ്ഗം ആക്കി മാറ്റുകയും ,ദുരന്ത നിവാരണ പ്രവർത്തനങ്ങളെ രാക്ഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്നു .കുറച്ചാളുകൾ പണപ്പിരിവ് നടത്തുക ഒരു തൊഴിൽ ആക്കി മാറ്റിയിരിക്കുന്നു ദുരിതാശ്വാസ ഫണ്ട് എന്ന ഓമനപ്പേരും,എന്നാൽ എത്രകിട്ടി എത്ര ചിലവായി ആരൊക്കെ തന്നു എന്ന് ചോദിച്ചാൽ ചോദ്യം ജലരേഖയായി മാറും .വീട് പണിതുകൊടുക്കാം എന്ന് അപകട സമയത്തു സ്വന്തം പരസ്യത്തിനായി ഗീർവാണം അടിച്ച വലിയ മുതലാളിമാർ വാഗ്ദാനം ചെയ്ത എത്ര വീടുകൾ ദുരന്ത ബാധിതർക്കായി നിർമ്മിച്ചിട്ടുണ്ട് ?
നോക്കിയാൽ അതിനും ഉത്തരം കണ്ടെത്തുവാൻ വിഷമം ആയിരിക്കും ,ശരിക്കും ദുരന്തം ഉണ്ടായാൽ പലരും അതാഘോഷിക്കുകയാണ് എന്നാണ് എന്റെ തോന്നൽ .

ജനങ്ങൾ ചിന്തിക്കണം നിങ്ങൾക്ക് ഒരുരാക്ഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ഒരു സംഘടന ഒരു സഹായം ചെയ്യുന്നുവെങ്കിൽ അതിനുള്ള പണം കണ്ടെത്തുന്നത് അവരുടെ നീക്കിയിരുപ്പിൽ നിന്നല്ല, നിങ്ങളുടെ അധ്വാനത്തിന്റെ പങ്കാണ് ,നിങ്ങളിൽ നിന്ന് പിരിവെടുത്തു നിങ്ങൾക്കു അവരുടെ പേരുവെച്ചു അവർ നൽകുന്നു ,അതിൽ എത്ര നിങ്ങളിൽ എത്തുന്നു എന്നത് ചോദിക്കാൻ പാടില്ല ,അവിടെയും നമ്മളെ ചില ആളുകൾ സമർത്ഥമായി പറ്റിച്ചുകൊണ്ടു ഞങ്ങളുടെ സഹായം എന്ന് പറഞ്ഞു മേനിനടിക്കുന്നു .സർക്കാർ സഹായിച്ചു ,നഷ്ടപരിഹാരമായി എട്ടു ലക്ഷം പത്തുലക്ഷം ഒക്കെ നൽകും എന്ന് പറയുന്നു സർക്കാർ ഇതിനായി പ്രത്യേകം നോട്ട് അടിക്കുന്നില്ല ,അതും ജനങ്ങളുടെ നികുതിപ്പണം തന്നെയാണ്.

അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ് മൂന്നരക്കോടി ജനങ്ങളുടെ നികുതിപ്പണം അതിൽ ഏതാനും ശതമാനം ആളുകളുടെ ദുഷ്പ്രവർത്തികൾ കൊണ്ട് സംഭവിക്കുന്ന ,അതായതു പാറമട, മണ്ണ് ,മണൽ, ഭൂ മാഫിയകൾ ചെയ്യുന്ന തെറ്റുകൾക്ക് എന്തിനാണ് ഒന്നുമറിയാത്തവരുടെ നികുതിപ്പണംനഷ്ടപരിഹാരമായി ഉപയോഗിക്കുന്നത് ,ഉപയോഗിക്കാം പക്ഷെ സർക്കാർ അവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾക്ക് അറുതിവരുത്തുവാൻ ഈ മേൽപ്പറഞ്ഞ മാഫിയകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണെങ്കിൽ മാത്രം .അവർ അനധികൃതമായി ഭൂമിയെ തുരന്നെടുത്തു സമ്പാദിച്ച പണം കണ്ടുകെട്ടി ദുരന്ത ബാധിതർക്ക് നല്കുകയല്ലേ വേണ്ടത് .

പരിസ്ഥിതിയെക്കുറിച്ചു പറയുന്നവരെ വികസന വിരോധികൾ ആയി ചിത്രീകരിക്കുന്ന പ്രവണതകൾ ഏറിവരുന്ന കാലഘട്ടം ആണ് .നമ്മുടെ നാട്ടിൽ ഒരുപാട് നാട്ടിടവഴികൾ ഉണ്ടായിരുന്നു ചെറുതും വലുതുമായ കൈത്തോടുകൾ ,ചാലുകൾ ,കുളങ്ങൾ ,പാട ശേഖരങ്ങൾ ,ഇപ്പോൾ അവയൊക്കെ കയ്യേറ്റം ചെയ്യപ്പെടുകയോ മണ്ണിട്ട് നികത്തുകയോ ,അതിന്റെ മുകളിൽ കെട്ടിടങ്ങൾ ഉയരുകയോ ചെയ്തിട്ടുണ്ടാവും .വെള്ളം ഒഴുകിപോകുവാനുള്ള വഴികളും ,തങ്ങി നിൽക്കാനുള്ള ഇടങ്ങളും മൂടപ്പെട്ടുകഴിഞ്ഞാൽ സ്വാഭാവികമായും വെള്ളപ്പൊക്കം ഉണ്ടാവും ,ഇതൊന്നും അറിയാത്തവർ അല്ലല്ലോ നമ്മുടെ നാടിനെ നയിക്കുന്നത് ,എന്തുകൊണ്ട് ഈ വക പ്രവർത്തനങ്ങൾക്ക് അതായതു ജനദ്രോഹപരമായ കാര്യങ്ങൾക്കു ഒത്താശ ചെയ്യുന്നു ,അത് ഉദ്യോഗസ്ഥരായാലും രാക്ഷ്ട്രീയ നേതാക്കൾ ആയാലും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ ?,താൽക്കാലിക ലാഭത്തിനുവേണ്ടി നാടിനെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ആരും ചോദ്യം ചെയ്യപ്പെടാതെ പോകരുത് .

പുഴകളിലെ അശാസ്ത്രീയമായ തടയണകളെ കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ,സംഭരണശേഷിയുടെ അളവുകുറക്കുന്നു ,പുഴയുടെ തീരങ്ങൾ കയ്യേറിയതും ദുരന്തങ്ങൾക്ക് ഹേതുവായി തീരുന്നു .നീരൊഴുക്കുകൾ പുനഃസ്ഥാപിച്ചു ,ഇനിയും പരിസ്ഥിയെ ദൂർബലപ്പെടുത്താൻ അനുവദിക്കാതെ ,നിയമങ്ങൾ കർക്കശമാക്കിയാൽ പാവപ്പെട്ടവരുടെ ജീവനും സമ്പത്തും നഷ്ടപ്പെടാതിരിക്കും.അപ്പോൾ ചോദ്യങ്ങൾ ഉയരും പാറയില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിന്നുപോവില്ലേ . വികസനം മുരടിക്കും എന്നൊക്കെ .വികസനം കെട്ടിടങ്ങളിൽ മാത്രം ആണ് നമ്മുടെ ആളുകൾ കാണുന്നത് ,വികസനം ആദ്യം വേണ്ടത് നാടിനെ നയിക്കുന്നവരുടെ മനസിനാണ് .അവർ ചിന്തിക്കണം ഉറച്ച തീരുമാനങ്ങൾ എടുക്കണം ,ദുരന്തത്തിന് കാരണമാകുന്ന ഒരുപ്രവർത്തിയും ഇനി അനുവദിക്കില്ല എന്നുള്ള മാനുഷികമായ ആ വികസനം വന്നാൽ എല്ലാം നന്നാകും .പാറ വേണം ,മണൽ വേണം എല്ലാ വിധ സാധനങ്ങളും വേണം അത് അതിന്റെ പരിധിക്കു വെളിയിൽ പോകാതെ നോക്കണം .കേരളത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം താമസിക്കുവാനായി രണ്ടായിരവും മൂവായിരവും ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ നിർമ്മിക്കുന്നു എന്തിന് ? പതിനായിരക്കണക്കിന് വലിയ ബംഗ്ലാവുകൾ ആളൊഴിഞ്ഞു ഭാർഗ്ഗവീനിലയമായി നിൽക്കുന്നു ആർക്കു വേണ്ടി ?

ഇതിനൊക്കെ നിയന്ത്രണം വരുത്തണം താമസിക്കുന്നവരുടെ എണ്ണം അനുസരിച്ചു പെർമിറ്റ് കൊടുക്കണം ,ഈ വലിയ നിർമ്മാണങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അധിക ഉപഭോഗം മൂലം മറ്റുള്ള ആളുകൾക്ക് ഇത് കിട്ടാതെ വരുന്നു ,പണം ഉണ്ടായിരിക്കാം വലിയവീട്‌വെക്കുന്നതു അവരുടെ ഇഷ്ട്മായിരിക്കാം ,പക്ഷെ അത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുത് .പുനരുപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ഉപയോഗിച്ച് ഭവന നിർമ്മാണം നടത്തുവാൻ ഉള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയാൽ അസംസ്കൃത വസ്തുക്കൾക്കായുള്ള ഈ കൊള്ള അവസാനിക്കും .റോഡുകൾ പോലുള്ള വികസന കാര്യങ്ങൾക്കു വേണ്ടി പരമാവധി അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കണം ,അല്ലാതെ ഭവന നിർമ്മാണത്തിനുവേണ്ടിയും മറ്റുള്ള അനാവശ്യ നിർമ്മിതികൾക്കുമായി പൊതു സ്വത്തായ പ്രകൃതിവിഭവങ്ങൾ വിട്ടു നൽകരുത് , ഇങ്ങനെയുള്ള കാര്യങ്ങളിക്കൂടി ശ്രദ്ധപതിപ്പിച്ചാൽ ദുരന്തങ്ങളെ ഒരു പരിധി വരെ തടയുവാൻ സാധിക്കും, വികസനവും ഉണ്ടാവും .

പരിസ്ഥിലോല പ്രേദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക സർക്കാർ വകസ്ഥലങ്ങളോ കയ്യേറ്റക്കാർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമയോ പിടിച്ചെടുത്തു നൽകുക അങ്ങിനെ അവരുടെ ജീവനെ കാക്കുവാൻ ഉള്ള മനസ്സ് കാണിച്ചാൽ നന്നായിരുന്നു . അധികാരത്തിനും ,നേട്ടങ്ങൾക്കുമായി സാധാരണക്കാരന്റെ ജീവിതം ,ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കരുതേ .ഇതെല്ലാം ഒരു സാധാരണക്കാരിൽ സാധാരണക്കാരൻ ആയ ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകൾ മാത്രമായി കണ്ടാൽ മതി .എങ്കിലും എന്നിലെ സംശയാലു ചോദിച്ചുകെണ്ടേയിരിക്കുന്നു ,ഈ പ്രളയ രക്തസാക്ഷികൾ എന്തിനു വേണ്ടി ആർക്കു വേണ്ടി രക്തസാക്ഷിയായി ,എന്തുകൊണ്ട് അപകടങ്ങളുടെ ആവർത്തനങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ ഇതിനെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നത്? എന്തുകൊണ്ട് തങ്ങളുടെ നികുതിപ്പണം നാടിൻറെ വികസനത്തിനല്ലാതെ ചിലരുടെ സ്വാർത്ഥതമൂലം ഉണ്ടാക്കുന്ന ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം ആയി നൽകപ്പെടുന്നു ?

സുനിൽ മറ്റക്കര: – കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഉറുമ്പേനിക്കാട്ടു ശ്രീമാൻ രാമചന്ദ്രൻ നായരുടെയും ശ്രീമതി ഓമനാ രാമചന്ദ്രൻ നായരുടെയും മകൻ. രണ്ടു സഹോദരിമാർ, ബിന്ദു ഷാജി, സിന്ധു സുമോദ്, സിവിൽ എഞ്ചിനീയറിംഗ് പഠന ശേഷം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു. ഇപ്പോൾ സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരുന്നു. സ്കൂൾ കാലഘട്ടങ്ങളിലെ എഴുതിത്തുടങ്ങിയിരുന്നു, ഇതേവരെ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ സമാഹാരം ശസ്ത്രഗീതം, രണ്ടാമത്തേത് കാവലാൾ. പ്രഥമ പുസ്തകം ആയ ശസ്ത്ര ഗീതം സാഹിത്യ സ്പർശ് സീസൺ -3 അവാർഡിന് അർഹമായി. രണ്ടു പുസ്തകങ്ങളിലെയും ചില കവിതകൾ വിങ്ങ് വേർഡ് പോയറ്ററി മത്സരത്തിൽ പ്രത്യേക പരിഗണനക്കു പാത്രമാകുകയും അതേപോലെ ആദ്യ പുസ്തകം books,buzz, and brilliance : must read authors of early 2026 ൽ ഇടം പിടിച്ചിട്ടുമുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുവാൻ ഉള്ള തയാറെടുപ്പിൽ ആണ്, ചില കവിതകൾ ഗാന രൂപത്തിൽ ആക്കിയിട്ടുണ്ട്. സുനിൽ മറ്റക്കര എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ദേശ ഭക്തി ഗാനങ്ങൾ എഫ് എം റേഡിയോ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, വരുന്ന ഓഗസ്റ്റ് 15- ന് പതാക എന്ന ദേശഭക്തിഗാനം club fm സംപ്രേക്ഷണം ചെയ്യാൻ പോകുന്നുമുണ്ട്. ഭാര്യ ഹരിപ്രിയ, ലീഡ് ആർക്കിടെക്ട് ആയി ബിസിനസ്സിൽ സഹായിക്കുന്നു. കുട്ടികൾ രണ്ടുപേർ ഗൗരിയും ഗൗരവും.

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി കണ്ടന്റ് ക്രിയേറ്റർ അഖിൽ എൻആർഡി. ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെ അഖിൽ പങ്കുവച്ച പുതിയ റീലിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. താരങ്ങളും കണ്ടന്റ് ക്രിയേറ്റർമാരും ഉൾപ്പെടെ നിരവധി പേർ കമന്റുകളിലൂടെ അഖിലിന് പിന്തുണ അറിയിച്ചു.

ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് അഖിൽ റീലിൽ എത്തുന്നത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് സുഹൃത്തിനെ ക്ഷണിക്കാനെത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്. ചടങ്ങിനെത്തുമ്പോൾ ക്യാമറ കൂടി കൊണ്ടുവരണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെടുന്നതാണ് റീലിന്റെ പ്രമേയം. സുഹൃത്തിന്റെ സാന്നിധ്യത്തേക്കാൾ ക്യാമറയ്ക്കാണ് പ്രാധാന്യമെന്ന രസകരമായ സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ‘ചിരിച്ചേ ചിരിച്ചേ’ എന്ന അഖിലിന്റെ ഡയലോഗും ശ്രദ്ധ നേടി.

വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾക്ക് ശേഷം അഖിൽ പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് പുതിയ വീഡിയോയുമായി താരം രംഗത്തെത്തിയത്. നടൻ കാളിദാസ് ജയറാം, ഗായകൻ ഹനാൻ ഷാ, ഇൻഫ്ലുവൻസർമാരായ ദിയ കൃഷ്ണ, അപർണ തോമസ് തുടങ്ങി നിരവധി പേരാണ് റീലിന് കമന്റുകളിലൂടെ പിന്തുണ അറിയിച്ചത്. ഇതിനോടകം 1.32 കോടി കാഴ്ചകൾ നേടിയ റീലിന് 8.32 ലക്ഷം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

അഖിൽ പുതുശ്ശേരി

വേലിയ്ക്കൽ പൂത്തുനിൽക്കും കുഞ്ഞൊരു തുമ്പയാണു,
മാവേലിത്തമ്പുരാനെക്കാണാനായ് കാത്തുനിന്നു.
പൂവിളിക്കേട്ടുണർന്നു സന്തോഷം കൊണ്ടുനിന്നു,
പൂക്കളം തീർക്കുവാനായ് ആരും വിളിച്ചതില്ല!

നാട്ടിലെപ്പൂക്കളെല്ലാം പാതയോരത്തുമായി,
കൂട്ടമായ് വന്നിടുന്നു പ്ലാസ്റ്റിക്കിൻ കൂടുകളിൽ.
കാശിനു വാങ്ങിയീടും വർണ്ണപ്പൂവൊക്കെക്കൊണ്ടു,
മുറ്റത്തു തീർത്തിടുന്നു ഗാംഭീര്യപ്പൂക്കളങ്ങൾ!

കുട്ടികൾ വന്നതില്ല പൂക്കുടയേന്തിയെങ്ങും,
തൊട്ടിയെടുത്തുകൊണ്ടെൻ ചാരത്തു വന്നതില്ല.
ഓണപ്പൂപ്പാട്ടുമൂളിപ്പാടാൻ മറന്നുപോയോ?
മാവേലിപ്പാട്ടുകേൾക്കാൻ ഞാനിങ്ങു കാത്തുനിന്നു.

ഫോണിലെ സ്ക്രീനിലിന്നു ഓണവും പൂത്തുനിന്നു,
കാണാമറയത്തായി കൂട്ടരും മാറിനിന്നു.
സന്ദേശമൊക്കെവന്നു വാട്സാപ്പിലായതിനാൽ,
സന്തോഷം പങ്കുവെക്കാൻ നേരിട്ടുവന്നതില്ല.

വെള്ളയുടുപ്പണിഞ്ഞു ഞാനീ വരമ്പിലെന്നും,
ഉള്ളിലൊരാധിയോടെ നിൽപ്പാണ് കൂട്ടുകാരേ.
തേൻകുടിക്കാനുമൊറ്റത്തുമ്പിയും വന്നതില്ല,
ആരുമെൻ സങ്കടങ്ങൾ കേൾക്കുവാനെത്തിയില്ല.

സദ്യയൊരുക്കുവാനായ് അമ്മമാർ പാചകത്തിൽ,
വ്യഗ്രത പൂണ്ടുനിൽക്കും കാലവും പോയ്മറഞ്ഞു.
ഹോട്ടലിൽ നിന്നുമിന്നു പ്ലാസ്റ്റിക്കു പാത്രമായി,
നാട്ടിലെ സദ്യയെല്ലാം മേശപ്പുറത്തിറങ്ങി!

മാവേലിമന്നനിന്നു പാതാളലോകത്തുനി-,
ന്നാവേശമോടെവന്നു നോക്കുമ്പോൾ ഞെട്ടിനിൽക്കും!
മാറ്റങ്ങൾ കണ്ടുമന്നൻ നെഞ്ചത്തു കൈവെച്ചുപോയ്,
ഗ്രാമങ്ങളിന്നിതാ ഹോ! നഗരമായി മാറി.

തമ്പുരാനേയൊരല്പം എൻ്റെയീ സങ്കടങ്ങൾ,
അൻപോടുകേട്ടിടേണം ഞാനൊരു കുഞ്ഞുതുമ്പ.
പണ്ടത്തെ ഓണക്കാലം പിന്നെയുമെത്തിടുമോ?
മണ്ണിലെപ്പൂക്കളെല്ലാം ഒന്നായിച്ചേർന്നിടുമോ?

തമ്പുരാൻ പുഞ്ചിരിച്ചു ചാരത്തു വന്നണഞ്ഞു,
തുമ്പപ്പൂവിൻ്റെ നെറ്റിൽ സ്നേഹത്താൽ മുത്തമേകി.
മാറ്റങ്ങൾ ലോകതത്വം എന്നാലുമെൻ മനസ്സിൽ,
തുമ്പയും മുക്കുറ്റിയും എന്നും പ്രിയപ്പെട്ടവ!

ഓണമെന്നാൽ മനസ്സിൽ പൂക്കുന്ന നന്മയാണു,
കാണാമറയത്തിന്നും വാഴുന്ന സ്നേഹമാണു.
തുമ്പപ്പൂവാകാം നമ്മൾ നാടിൻ്റെ വെണ്മയാകാം,
ഒന്നായിപ്പാടിടാം നാം പൊന്നോണം വന്നെത്തീലോ!

അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
അൻഡു

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

​സ്‌കോട്ട്‌ ലൻഡ്: യുണൈറ്റഡ് സ്‌കോട്ട്‌ ലൻഡ് മലയാളി അസോസിയേഷന്റെ (USMA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ ആദ്യ വടംവലി മത്സരം വൻ വിജയമായി. സ്‌കോട്ട്‌ലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കായിക ടീമുകൾ മാറ്റുരച്ച മത്സരത്തിൽ എഡിൻബറ റെഡ്ബുൾ ബ്ലൂ ടീം ജേതാക്കളായി ഒന്നാം സ്ഥാനം സ്വന്തമാക്കി.

​തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ എഡിൻബറ റെഡ്ബുൾ ബ്ലാക്ക് ടീം രണ്ടാം സ്ഥാനവും (റണ്ണേഴ്‌സ് അപ്പ്), ഗ്ലാസ്‌ഗോ സ്‌ട്രൈക്കേഴ്‌സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
​ഒന്നാം സ്ഥാനം: എഡിൻബറ റെഡ്ബുൾ ബ്ലൂ ടീം
​രണ്ടാം സ്ഥാനം: എഡിൻബറ റെഡ്ബുൾ ബ്ലാക്ക് ടീം
​മൂന്നാം സ്ഥാനം: ഗ്ലാസ്‌ഗോ സ്‌ട്രൈക്കേഴ്‌സ്

​നാടൻ കായിക പാരമ്പര്യവും കൂട്ടായ്മയുടെ കരുത്തും വിളിച്ചോതിയ മത്സരം കാണാൻ വലിയ ജനസഞ്ചയമാണ് എത്തിയത്. സ്‌കോട്ട്‌ലൻഡിലെ മലയാളി സമൂഹത്തിനിടയിൽ കായിക-സാംസ്കാരിക കൂട്ടായ്മകൾ ഊട്ടിയുറപ്പിക്കുന്നതിൽ ഈ ടൂർണമെന്റ് പുതിയൊരു നാഴികക്കല്ലായി മാറി. ​ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ ടീമുകൾക്കും സംഘടകർക്കും കാണികൾക്കും USMA നന്ദി അറിയിച്ചു. വരും വർഷങ്ങളിലും സമാനമായ കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കാൻ ഇത് വലിയ ഊർജ്ജം നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.

ഈ വര്‍ഷം ഇനി വരാന്‍ ഇരിക്കുന്ന USMA നടത്തുന്ന മറ്റ് Tournaments – Football, Cricket and Badminton – എന്നിവ ആണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിൽ കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്. വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു.

ഉദ്യോഗസ്ഥരെ കണ്ടതോടെ വേട്ടസംഘം വെടിയുതിർത്തെന്നും തുടർന്ന് സ്വയംരക്ഷാർഥം തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു വനംവകുപ്പ് ജീവനക്കാരന് പരുക്കേറ്റതായും ഇയാളെ കൊള്ളെഗാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.

അതേസമയം, വനംവകുപ്പിന്റെ വാദം തള്ളി നാട്ടുകാർ രംഗത്തെത്തി. കൊല്ലപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ അടുത്തുനിന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. മരിച്ചവർ കന്നുകാലികളെ മേയ്ക്കാൻ പോയതാണെന്ന് ബന്ധുക്കളും പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഷാഗ്യയിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസ് ആക്രമിക്കുകയും വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങൾ മൈസൂരുവിലെ കെ.ആർ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം തുടരുന്നതിനിടെ പ്രദേശത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു.

ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.

 

സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.

 


“`

ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സ്വപ്നങ്ങളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നതെന്നും സ്വപ്നങ്ങൾ വലുതാകുമ്പോൾ ചിന്തകളും കഴിവുകളും വിശാലമാകുമെന്നും വെല്ലുവിളികളെ അതിജീവിച്ച് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യാത്രയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്ന ഏഴ് പ്രധാന മേഖലകളെ ‘സപ്തധാരകൾ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഉൽപാദനം, കർഷകർ, സാങ്കേതികവിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗ, കരകൗശലവിദ്യ, സിനിമ തുടങ്ങിയവ ഉൾപ്പെടുന്ന സോഫ്റ്റ് പവർ എന്നിവയാണ് അവയെന്ന് വ്യക്തമാക്കി. ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരതയുള്ള സർക്കാർ നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഓരോ ഇന്ത്യക്കാരനും ആത്മനിർഭരത കൈവരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ രംഗത്തെ നേട്ടങ്ങളും കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കിയതും രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായകമായെന്നും കഴിഞ്ഞ 10–12 വർഷത്തിനിടെ നടപ്പാക്കിയ വിവിധ പദ്ധതികൾ ഫലപ്രദമായെന്ന് ഇന്ത്യ തെളിയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ എത്തിയതും ഈ രംഗത്തെ ഇന്ത്യയുടെ കഴിവിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്ന് മുക്തരായെന്നും കഴിഞ്ഞ 12 വർഷം ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആഷ്ഫോർഡ്: യുകെയിലെ മലങ്കര സുറിയാനി കത്തോലിക്ക സഭകളിലെ , വലിയ മിഷ്യനുകളിൽ ഒന്നായ ആഷ്ഫോർഡ് St. തോമസ് മലങ്കര കത്തോലിക്ക മിഷൻ്റെ ആഭിമുഖ്യത്തിൽ സൺണ്ടേ സ്കൂൾ കുട്ടികളെയും, യുവജനങ്ങളെയും ഉൾപെടുത്തി അവധിക്കാല മലങ്കര ബൈബിൾ ഓറിയെൻ്റേഷൻ ക്യാമ്പ് (MBOC) വിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.

ഈ വർഷം ആഗോ ള കത്തോലിക്ക സഭ ആരാധന വർഷമായി ആചരിക്കുമ്പോൾ ” സൊഗ്‌ദോ” ആത്മാവിൽ കർത്താവിനെ ആരാധിക്കാം എന്ന വിഷയത്തിനെ ആസ്പദമാക്കി 2026 ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ വില്ലെസ്ബെറോ WI ഹാളിൽ വച്ച് (Willesborough WI Hall) ബഹുമാനപ്പെട്ട ഇടവക വികാരി ജോൺസൻ പേഴുംകൂട്ടത്തിൽ OlC അച്ചൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

അന്നേ ദിവസം രാവിലെ ക്ലാസ്സുകൾക്ക് മുന്നോടിയായി  സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷിജു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ വികാരി അച്ചൻ ഉദ്ഘാടനം ചെയ്യുന്നതും, ഇടവക ട്രസ്റ്റി ജോൺസൻ മാത്യുസ്, ഇടവക സെക്രട്ടറി ലിജു ചാക്കോ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്യും.

ശേഷം നടക്കുന്ന ക്യാമ്പിൽ ബൈബിൾ ക്ലാസ്സുകൾ ,ഗ്രൂപ്പ് ആക്ടിവിറ്റികൾ , സൗഹൃദ കൂട്ടായ്മകൾ  എന്നിവ ഉൾപെടുന്ന   വിവിധ പരിപാടികൾ കൂടാതെ Faith, Fun ,Friendship എന്ന പ്രമേയത്തിലും അറിയുക, സ്നേഹിക്കുക, വളരുക എന്ന സന്ദേശത്തോടെയും സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് കുട്ടികളുടെയും, യുവജനങ്ങളുടെയും ആത്മീക സാമൂഹിക വ്യക്തിത്വ വളർച്ച ലക്ഷ്യമിട്ടുള്ളതാണന്നും അതോടൊപ്പം  St. തോമസ് മലങ്കര കത്തോലിക്ക മിഷൻ ആഷ്ഫോർഡിലെ കുട്ടികളും യുവജനങ്ങളും കുടുംബങ്ങളും വിശ്വാസത്തിലും, സൗഹൃദത്തിലും, സന്തോഷത്തിലും വളരാൻ ഈ ക്യാമ്പ് സഹായകമാകുമെന്ന് സംഘാടകർ സംയുക്തമായി അറിയിച്ചു. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ  സൺണ്ടേ സ്കൂൾ സെക്രട്ടറി സിനു പൗലോസ് എല്ലാവർക്കും നന്ദി അറിയിക്കും. കടന്നു വന്ന എല്ലാവർക്കും സ്‌നേഹവിരുന്നും വിപുലമായ കാർ പാർക്ക് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്

ഹാൾ അഡ്രസ്സ്

Willesborough WI Hall
100 Church Rd, Willesborough, Ashford TN24 0JG Kent

പാർലമെന്റിൽ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗാനരചയിതാവായ തന്റെ പേര് പരാമർശിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്റെ പേര് പറയാതിരുന്നത് പരിഹാസരൂപേണ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാട്ട് വയലാറിന്റേതാണെന്ന് ജനങ്ങൾ കരുതിക്കോട്ടെയെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചതെന്നും സാമൂഹികമാധ്യമ കുറിപ്പിൽ വിമർശിച്ചു.

സുരേഷ് ഗോപിയുമായുള്ള പഴയ ബന്ധവും ശ്രീകുമാരൻ തമ്പി കുറിപ്പിൽ ഓർമ്മിപ്പിച്ചു. മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് പ്രധാന വില്ലൻ വേഷം നൽകിയതും പിന്നീട് ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തെ നായകനാക്കണമെന്ന് നിർബന്ധിച്ചതും താനാണെന്ന് അദ്ദേഹം പറഞ്ഞു. ‘അക്ഷരത്തെറ്റ്’ റിലീസ് ചെയ്ത ദിവസം സുരേഷ് ഗോപിയുടെ അമ്മ സിനിമ കണ്ട ശേഷം തന്നെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചതായും ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു.

86-ാം വയസ്സിലും തന്റെ ഓർമ്മശക്തിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി, തന്നെക്കാൾ ഏറെ ചെറുപ്പമായ സുരേഷ് ഗോപി മറവിരോഗത്തിൽനിന്ന് രക്ഷപ്പെടട്ടെയെന്ന് പരിഹസിച്ചു. ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ’ എന്ന വരികളും തന്റേതാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, തന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഉദ്ധരിക്കുന്നത് നല്ലതാണെന്നും കുറിച്ചു.

RECENT POSTS
Copyright © . All rights reserved