ലണ്ടൻ. ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായ ഐഒസി യുകെയും ഐഒവൈസി യുകെയും സംയുക്തമായി ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലെ മഹാത്മജിയുടെ പ്രതിമയ്ക്ക് സമീപം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഐഒസി നേതാക്കളും ഐഒവൈസി പ്രവർത്തകരും ഇന്ത്യൻ വംശജരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരള ചാപ്റ്ററിന്റെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളുടെയും വനിതകളായ പ്രവർത്തകരുടെയും സാന്നിധ്യം പ്രതിഷേധത്തിൽ ശ്രദ്ധേയമായി.

ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പാർലമെന്റ് നടപടികളും തുടർച്ചയായി തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാർ അത് തള്ളിക്കളഞ്ഞ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. പ്രതിഷേധ സംഗമത്തിൽ ഐഒസി യുകെ ജനറൽ സെക്രട്ടറി വിക്രംജി ദുഹാൻ വിദ്യാർഥികളുടെ മൂന്ന് പ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് പരസ്യമായി മാപ്പ് പറയുക എന്നിവയാണ് ആവശ്യങ്ങളെന്നും വിക്രം ദുഹാൻ പറഞ്ഞു.

വിദ്യാർഥികളാണ് രാജ്യത്തിന്റെ ഭാവിയെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവരുടെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രഡിഡന്റ് സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി കേട്ട് നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഐഒവൈസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് എഫ്രേം സാം മാറ്റാപ്പള്ളി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെയും പിന്തുണ തുടരുമെന്നും ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായ പ്രതിഷേധ അവകാശത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും യോഗത്തിൽ സംസാരിച്ച വിവിധ നേതാക്കൾ പറഞ്ഞു.

പ്രതിഷേധത്തിൽ ഐഒസി യുകെ സീനിയർ വൈസ് പ്രസിഡന്റ് ഗുർമിന്ദർ റന്ധാവ, വൈസ് പ്രസിഡന്റ് സുധാകർ ഗൗഡ്, ജനറൽ സെക്രട്ടറി വിക്രം ദുഹാൻ (കേരള ചാപ്റ്റർ ഇൻ-ചാർജ്), ട്രഷറർ സന്ദീപ് സോണി, ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ, കേരള യൂത്ത് പ്രസിഡന്റ് എഫ്രേം സാം മാറ്റാപ്പള്ളി, ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളായ ജനറൽ സെക്രട്ടറി അഷ്റഫ് അബ്ദുള്ള, സെക്രട്ടറി മെബിൻ ബേബി, പിആർഒ അജി ജോർജ്, നേതാക്കളായ ബിബിൻ ബോബച്ചൻ, അലീന, അജാസ് മുഹമ്മദ്, സ്റ്റീഫൻ റോയി, അൽത്താഫ് ഷംസുദ്ധീൻ, ഡാർലിൻ ജോർജ് കടവൻ എന്നിവർ ഉൾപ്പടെ നിരവധി നേതാക്കൾ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ കമ്മിറ്റി നേതാക്കളായ ഖലീലുള്ള, യാഷ് സോളങ്കി, ശ്രീനിവാസ്, വിശാൽ, സീനത്ത്, ബസു പട്ടീൽ, ജയന്ത് പട്ടേൽ, സയ്യിദ്, ജോസഫ് കൊച്ചുപറമ്പിൽ, ഷൈനു മാത്യു, ഷിജൻ ജോസ് ജോസഫ്, സെനിൽ, നസീൽ അലി എന്നിവർ ഉൾപ്പടെ ഉള്ളവർ നേതൃത്വം നൽകി.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ നൂറുകണക്കിന് പാക്കിസ്ഥാൻ ആസ്ഥാനമായ അക്കൗണ്ടുകൾക്കെതിരെ ഡൽഹി പൊലീസ് നടപടി തുടങ്ങി. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ, പൊലീസ് നടപടികൾ, വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാജ ദൃശ്യങ്ങളും തെറ്റായ അവകാശവാദങ്ങളും പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് മുമ്പ് നിരീക്ഷണത്തിലുണ്ടായിരുന്ന ചില അക്കൗണ്ടുകൾ വീണ്ടും സജീവമായി നീറ്റ് പ്രതിഷേധത്തെ ചൂഷണം ചെയ്ത് പ്രചാരണം നടത്തിയതായും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ 400-ലധികം അക്കൗണ്ടുകളെ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും പൊലീസ് അഭ്യർഥിച്ചു.
ഡൽഹിയിലെ പ്രതിഷേധങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില സന്ദേശങ്ങൾ പൂർണമായും വ്യാജമാണെന്ന് ഡൽഹി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും തെറ്റായ വാർത്തകളാണെന്ന് അധികൃതർ വിശദീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ തുടർന്നും കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: മെഡിക്കൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തി. പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ച് പുതിയ എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിലെ ഇരകളുടെ എണ്ണം ആദ്യം കരുതിയതിലേറെ ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ആദ്യ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കൂടുതൽ വിദ്യാർഥിനികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സഹപാഠിനികളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് അശ്ലീലരൂപത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ഏബലിനെതിരായ ആരോപണം.
പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കേസിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാക്കുന്നതിനായി ഡിജിറ്റൽ തെളിവുകളും പ്രതിയുമായി ബന്ധപ്പെട്ടവരുടെ പങ്കും പരിശോധിച്ചുവരികയാണ്. ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ ഏബൽ അഗസ്റ്റിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കേസുമായി ബന്ധപ്പെട്ട രേഖകളിൽ തിരുത്തൽ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ ഇടപെടലുണ്ടായെന്ന പരാതിയിലായിരുന്നു പ്രത്യേക അന്വേഷണം. കേസിലെ പ്രതികൾക്ക് അനുകൂലമായി നടപടികൾ സ്വീകരിച്ചെന്ന ആരോപണവും അന്വേഷണസംഘം പരിശോധിച്ചു. റിപ്പോർട്ട് സർക്കാരിന് കൈമാറിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.
കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ മാറ്റം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത്കുമാറിനെതിരായ നടപടി വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് സംവിധാനത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്ന ഈ നടപടി സർക്കാരിന്റെ കർശന നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.
നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ യുവതി റിയ അഹിർ നടത്തിയ പ്രതിഷേധരീതി ദേശീയ ശ്രദ്ധ നേടി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്ന പൊലീസ് വാഹനത്തിന് മുന്നിൽ മഴ നനഞ്ഞ് നിന്ന റിയയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാൻ ആവശ്യമായ നിയമനടപടികൾ പാലിച്ചിട്ടുണ്ടോയെന്ന് പൊലീസിനോട് ചോദിച്ച ശേഷമാണ് വാഹനം തടയാൻ തീരുമാനിച്ചതെന്ന് റിയ പിന്നീട് പ്രതികരിച്ചു. പ്രതിഷേധക്കാരെ മോചിപ്പിക്കുന്നതുവരെ അവിടെനിന്ന് മാറാൻ തയ്യാറായില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി.
മോഡലും സംരംഭകയുമായ റിയ അഹിർ വിദ്യാർഥിനിയല്ലെങ്കിലും യുവജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരത്തിൽ പങ്കെടുത്തതെന്ന് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങളുടെ പ്രതീകമായി റിയയുടെ നടപടി മാറിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശ്രീനാരായണ ഗുരുദേവന്റെ മാനവിക സന്ദേശമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വിശ്വസാഹോദര്യ ദർശനം ജീവിതത്തിൽ പകർത്തി സേവനത്തിന്റെയും സ്നേഹത്തിന്റെയും പാതയിൽ മുന്നേറുന്ന സേവനം യു.കെ. നോർവിച്ച് യൂണിറ്റിന്റെ ഒന്നാം വാർഷികം ഭക്തിനിർഭരവും ആഘോഷപൂർവവുമായി സംഘടിപ്പിച്ചു.
ശ്രീ സുനീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഗുരുപൂജയോടെയായിരുന്നു ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. തുടർന്ന് നോർവിച്ച് യൂണിറ്റ് പ്രസിഡന്റ് ശ്രീ പ്രകാശ് വാസുവിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം സേവനം യു.കെ. ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനുള്ളിൽ തന്നെ ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനവും സേവനത്തിന്റെ മൂല്യങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാൻ നോർവിച്ച് യൂണിറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കുടുംബങ്ങൾ യൂണിറ്റിന്റെ ഭാഗമാകുന്നത് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതൃനിരയുടെ ആത്മാർത്ഥ പ്രവർത്തനത്തിന്റെയും സമർപ്പണബോധത്തിന്റെയും തെളിവാണെന്നും അദ്ദേഹം അഭിനന്ദിച്ചു. യു.കെ.യിലെ ശിവഗിരി ആശ്രമത്തെ കേന്ദ്രമാക്കി ജാതി-മത-വർഗഭേദമന്യേ ഗുരുദേവന്റെ മാനവിക ദർശനവും വിശ്വസാഹോദര്യ സന്ദേശവും ഓരോ കുടുംബത്തിലേക്കും എത്തിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേവനം യു.കെ. കൺവീനർ ശ്രീ ഗണേഷ് ശിവൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവ ദർശനം സമൂഹത്തെ മാറ്റിമറിക്കാൻ ശക്തിയുള്ളതാണെന്നും ആത്മീയതയും സേവനവും പരസ്പരം പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിൽ ഗുരുദേവന്റെ മൂല്യങ്ങൾ വളർത്തിയെടുക്കുകയും യുവതലമുറയെ സേവനത്തിന്റെയും ധർമ്മത്തിന്റെയും പാതയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സേവനം യു.കെ. കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീമതി കല ജയൻ, നോർവിച്ച് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീജു പുരുഷോത്തമനെ ജോയിന്റ് സെക്രട്ടറിയായും ഋഷിരാജ് പുതുപറമ്പിലിനെ യുവധർമ്മ കോർഡിനേറ്ററായും തെരഞ്ഞെടുത്തതായി അറിയിച്ചു. പുതിയ ഭാരവാഹികൾ ഗുരുദേവ ദർശനവും സേവനപ്രവർത്തനങ്ങളും കൂടുതൽ കുടുംബങ്ങളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
സേവനം യു.കെ. സെൻട്രൽ കമ്മിറ്റിയിലേക്ക് നോർവിച്ച് യൂണിറ്റിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ അശ്വിൻ പ്രകാശിനെ ചടങ്ങിൽ ആദരിച്ചു. ശ്രീ പ്രമോദ് കുമരകം കുമാരനാശാൻ രചിച്ച ‘ഗുരുസ്തവം’ ആസ്പദമാക്കി ഹൃദയസ്പർശിയായ ലഘുപ്രഭാഷണം നടത്തി. സേവനം യു.കെ. ട്രഷറർ ശ്രീ അനിൽകുമാർ രാഘവൻ, ശിവഗിരി ആശ്രമം യു.കെ. എക്സിക്യൂട്ടീവ് ബോർഡ് അംഗം ശ്രീ വിശാൽ സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സേവനം യു.കെ. വൈസ് ചെയർമാൻ ശ്രീ സജീഷ് ദാമോദരൻ എന്നിവർ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീ സി.കെ. ശ്രീജിത്ത് അവതരിപ്പിച്ചു. വാർഷിക കണക്കുകൾ ട്രഷറർ ശ്രീ സുജിത് സുരേന്ദ്രൻ അവതരിപ്പിച്ചു. ശ്രീജിത്ത് സി.കെ. സ്വാഗതവും ഗുരുമിത്ര കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രകാശ് നന്ദിയും രേഖപ്പെടുത്തി.
ഒക്ടോബർ 11-ന് കോവൻട്രിയിൽ നടക്കുന്ന ത്രയംബകം ഭജൻസ് പരിപാടിയുടെ നോർവിച്ച് യൂണിറ്റിലെ ആദ്യ ടിക്കറ്റ് ശിവഗിരി ആശ്രമം യു.കെ. എക്സിക്യൂട്ടീവ് ബോർഡ് അംഗം ശ്രീ വിശാൽ സുരേന്ദ്രന് ചടങ്ങിൽ കൈമാറി. ടിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ശ്രീജിത്ത് സി.കെ. (07789 194985), ശ്രീജു പുരുഷോത്തമൻ (07459 143089) എന്നിവരുമായി ബന്ധപ്പെടാം.
തുടർന്ന് യൂണിറ്റംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, നൃത്തപരിപാടികൾ, ഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ വാർഷികാഘോഷത്തിന് കൂടുതൽ ഭക്തിനിർഭരമായ അന്തരീക്ഷം പകർന്നു.
പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും ‘പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി’; സന്യാസസമൂഹത്തിന്റെ സ്ഥാപകനും, അഭിഷേകാഗ്നി കൺവെൻഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ‘ഗ്രേറ്റ് എവേക്കനിങ്’ ഇംഗ്ലീഷ് കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും 2026 ആഗസ്റ്റ് 1 ശനിയാഴ്ച
ബർമിങ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം 4.30-ന് സമാപിക്കും.
ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. സേവ്യർ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ഫാ. ഷൈജു നടുവത്താനിയിൽ (AFCM UK), ബ്രദർ ജോസ് കുര്യാക്കോസ് (AFCM UK) എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.
‘ഗ്രേറ്റ് എവേക്കനിങ്’ കൺവെൻഷനിൽ പ്രശസ്ത ആരാധനാ ബാൻഡ് ആയ ‘വൺ ഹോപ്പ് പ്രൊജക്റ്റ്’ സംഗീതാരാധന നയിക്കും. കുട്ടികൾക്കായി പ്രത്യേക സമാന്തര ക്ലാസുകൾ ഉണ്ടായിരിക്കും. കൺവെൻഷൻ നഗരിയിൽ സൗജന്യ പാർക്കിങ് സൗകര്യം ലഭ്യമാണ്.

ജപമാല പ്രദക്ഷിണം ,സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ഈ ദിവസത്തെ പ്രധാന ശുശ്രൂഷകൾ. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 സ്ഥലങ്ങളിൽ നിന്ന്
കൺവെൻഷനിലേക്ക് കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുനാഥന്റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും, വിശ്വാസത്തിൽ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് AFCM UK ടീം
ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് afcmuk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അല്ലെങ്കിൽ ജോസഫ് (07506810177), വിൽസൺ (07956381337) എന്നിവരുമായി ബന്ധപ്പെടുക.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ ഏബൽ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ശേഷമാണ് അറസ്റ്റ്.
സഹപാഠിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. പ്രതിയുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും പരാതിക്കാർ പൊലീസിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, പരാതിയിൽ പൊലീസ് നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ച് മെഡിക്കൽ കോളേജ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ഉപരോധ സമരം സംഘടിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചതായും റിപ്പോർട്ടുണ്ട്.
വയനാട്: കോഴിക്കോട് – വയനാട് അനക്കാംപൊയിൽ – കല്ലാടി – മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഭാവി സംബന്ധിച്ച നിർണായക തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന. തുരങ്ക നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പദ്ധതിയുടെ തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക.
മണ്ണിടിച്ചിലിൽ നിരവധി തൊഴിലാളികൾ മരിക്കുകയും കാണാതാകുകയും ചെയ്ത സംഭവത്തെ തുടർന്നാണ് പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്ന് ആശങ്കകൾ ഉയർന്നത്. നിർമാണ പ്രവർത്തനങ്ങളിൽ പരിസ്ഥിതി അനുമതികളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും പാലനം ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും. അപകടത്തിന്റെ യഥാർഥ കാരണങ്ങളും നിർമാണ കമ്പനിയുടെ ഉത്തരവാദിത്വവും അന്വേഷണ വിധേയമാകും.
അതേസമയം, സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ തുരങ്കപാത പദ്ധതിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലയിലൂടെ കടന്നുപോകുന്ന പദ്ധതിയെക്കുറിച്ച് നേരത്തെയും വിവാദങ്ങൾ ഉയർന്നിരുന്നു. വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾ പദ്ധതിയുടെ ഭാവി മാത്രമല്ല, സമാന അടിസ്ഥാനസൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളെയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.