Latest News

കൽപറ്റ: ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 30 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി അവധി നൽകിയത്. ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പി.എസ്.സി. പരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ പ്രഖ്യാപിച്ച സമയക്രമപ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കൊച്ചി: മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസിൽ നടി അൻസിബ ഹസനെ കക്ഷി ചേർക്കാനുള്ള ഹർജിക്കെതിരെ പ്രസിഡന്റ് ശ്വേത മേനോൻ രംഗത്ത്. അൻസിബയ്ക്ക് കേസിൽ കക്ഷിയാകാൻ നിയമപരമായ അടിസ്ഥാനമില്ലെന്നും ഹർജി കേസിന്റെ സ്വഭാവം മാറ്റാൻ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ശ്വേത കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുത സംഘടനയുടെ ബൈലോകളും നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനിക്കേണ്ടതെന്നും, ഒരു സാധാരണ അംഗത്തെ കേസിൽ ഉൾപ്പെടുത്തുന്നത് നടപടികൾ അനാവശ്യമായി നീട്ടാനിടയാക്കുമെന്നും ശ്വേതയുടെ വാദം. സംഘടനയ്‌ക്കെതിരെയും ഭാരവാഹികൾക്കെതിരെയും അൻസിബ ഉയർത്തുന്ന ആരോപണങ്ങൾ വ്യക്തിപരമായ താൽപര്യങ്ങളോടെയാണെന്നും എതിർപ്പിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ കോടതിവഴക്കങ്ങളിലേക്കും പരസ്യവിവാദങ്ങളിലേക്കും നീണ്ടതോടെ സംഘടനയിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും നേതൃത്വത്തെയും ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘടനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എബി ജെ. ജോസ്

പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ നാലാം സീസണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പ്രചാരണ പരിപാടി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയങ്ങൾ രൂപപ്പെടുന്നതും അവ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും സംവാദങ്ങളിലൂടെയാണെന്നും അതുകൊണ്ടുതന്നെ പബ്ലിക് സ്പീക്കിംഗ് ഒരു മത്സര ഇനം മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനശക്തികളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും വളർത്തിയെടുക്കാൻ ഓർമ്മയുടെ അന്തർദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭം മികച്ച അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിൽ വിജയിക്കുന്നതിലും പ്രധാനമാണ് സ്വന്തം ആശയങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വം വളർത്തിയെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാൻ, സോയി തോമസ് പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. 2027 ഓഗസ്റ്റ് -ന് പാലായിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് നാലാം സീസൺ സമാപിക്കുക.

മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും ഉടൻ തന്നെ www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.

പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറെ പ്രയോജനകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ പ്രവർത്തനങ്ങളും വിവിധ തലങ്ങളിലെ ഇടപെടലുകളും സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നതിനായി ഫിലഡൽഫിയയിൽ വിപുലമായ പ്രസ് മീറ്റ് സംഘടിപ്പിച്ചു.

ഫിലഡൽഫിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മലയാളം ടെലിവിഷൻ, പത്ര, ഓൺലൈൻ മാധ്യമ പ്രതിനിധികൾ, വിവിധ മലയാളി സംഘടനകളുടെ നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത സമ്മേളനം ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ജോസ് തോമസ് (ചെയർ, ഓർമ്മാ ടാലന്റ് പ്രൊമോഷൻ ഫോറം) പരിപാടി പരിചയപ്പെടുത്തി. തുടർന്ന് ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറവും, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേലും സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെയും വിവിധ സംഘടനാ പ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും പരിചയപ്പെടുത്തി. തുടർന്ന് വിൻസെന്റ് ഇമ്മാനുവേൽ 2015 മുതൽ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള മികച്ച വിമാനസൗകര്യം യാഥാർഥ്യമാക്കുന്നതിനായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ വിവിധ ഇടപെടലുകളെക്കുറിച്ചും വിമാനത്താവള അധികൃതരുമായും ജനപ്രതിനിധികളുമായും വിമാനക്കമ്പനികളുമായും നടത്തിയ തുടർച്ചയായ ആശയവിനിമയങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ അവതരിപ്പിച്ച പ്രത്യേക റിപ്പോർട്ടിൽ, ഫിലഡൽഫിയ–കേരള വിമാനസൗകര്യത്തിനായി സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്ര ചരിത്രം അവതരിപ്പിച്ചു.

2015 മുതൽ വിൻസെന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവള അധികൃതരുമായി നിരവധി കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചതായും, ഫിലഡൽഫിയ സിറ്റി മേയറുടെയും മറ്റ് ഭരണനേതൃത്വത്തിന്റെയും സഹകരണത്തോടെ ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാർക്കും വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിവേദനങ്ങൾ സമർപ്പിച്ചതായും, സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ സംബന്ധിച്ച വിവരശേഖരണം നടത്തി വിമാനത്താവള അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിയതായും റിപ്പോർട്ടിൽ വിശദീകരിച്ചു.

ഫിലഡൽഫിയ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ, സമൂഹത്തിന്റെ ആവശ്യകതകൾ സംബന്ധിച്ച വിശദമായ അവതരണങ്ങൾ, വിമാനസർവീസ് വികസനവുമായി ബന്ധപ്പെട്ട പ്രത്യേക ഉപദേശക സമിതിയിൽ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി, വിവിധ ജനപ്രതിനിധികളുടെയും ഭരണനേതൃത്വത്തിന്റെയും പിന്തുണ ഉറപ്പാക്കിയത് തുടങ്ങിയ സുപ്രധാന ഇടപെടലുകളും റിപ്പോർട്ടിൽ വിശദമായി അവതരിപ്പിച്ചു.

ഈ പ്രഖ്യാപനത്തിന്റെ പൂർണ്ണമായ അംഗീകാരം ഒരു വ്യക്തിക്കോ സംഘടനയ്ക്കോ മാത്രം അവകാശപ്പെടാനാവില്ലെന്നും, ഫിലഡൽഫിയയിൽ നിന്നുള്ള കേരള വിമാനസർവീസിന്റെ ആവശ്യകത വിവിധ അധികാരകേന്ദ്രങ്ങളിൽ തുടർച്ചയായി ഉന്നയിക്കുകയും, സമൂഹത്തിന്റെ ശബ്ദം വിമാനത്താവള അധികൃതരിലേക്കും വിമാനക്കമ്പനികളിലേക്കും നയരൂപീകരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിൽ ഓർമ്മാ ഇന്റർനാഷണൽ സജീവവും ശ്രദ്ധേയവുമായ പങ്കുവഹിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

സമ്മേളനത്തിൽ സംസാരിച്ച വിവിധ സംഘടനാ നേതാക്കൾ ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ സർവീസ് പുനരാരംഭിക്കുന്നത് പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമാണെന്നും, ഭാവിയിൽ കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരുമെന്നും അഭിപ്രായപ്പെട്ടു.

പ്രസ് മീറ്റിൽ ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഫിലഡൽഫിയ പോലീസ് സർജന്റും ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റുമായ ബ്ലെസൺ മാത്യു, ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഡബ്ല്യു.എം.സി ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായി, ഡബ്ല്യു.എം.സി ഫിലഡൽഫിയ സെക്രട്ടറി ലൂക്കോസ് മാത്യു, ഡബ്ല്യു.എം.സി വൈസ് ചെയർ ജെയിംസ് പീറ്റർ, ഓർമ്മാ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ, ഡബ്ല്യു.എം.സി ഫിലഡൽഫിയ ചെയർപേഴ്സൺ അജി പണിക്കർ, ഫിലഡൽഫിയ സിറ്റി കമ്മീഷണർ മാത്യു തരകൻ, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, തോമസ് പോൾ, ജോയ് തട്ടാർകുന്നേൽ, സാറ ഐപ്പ്, ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജീമോൻ ജോർജ്, ഏഷ്യാനെറ്റ് പ്രതിനിധിയും ഓർമ്മാ വിഷ്വൽ മീഡിയ കോർഡിനേറ്ററുമായ അരുണ്‍ കോവാട്ട്, ഓർമ്മാ ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, ജോ തോമസ്, ഫ്രാൻസിസ് പടയാട്ടി, രാജു പടയാട്ടിൽ, സണ്ണി പടയാട്ടി, ഏറോപാക്‌സ് ട്രാവൽസിന്റെ ജോർജ് പനയ്ക്കൽ, ജോർജുകുട്ടി അമ്പാട്ട്‌, ജേക്കബ് കോര, ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റ് സെബിൻ സെബാസ്റ്റ്യൻ, ജോൺ പണിക്കർ, പോൾ തെക്കുംതല, ഷാജി (മയൂര), ഫിലിപ്പോസ് ചെറിയാൻ, മാനുവൽ തോമസ് എന്നിവർ ഉൾപ്പെടെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.

പ്രമുഖ മലയാളം ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും പത്രമാധ്യമങ്ങളുടെയും പ്രതിനിധികൾ സമ്മേളനം വിശദമായി റിപ്പോർട്ട് ചെയ്തു.

ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി.

ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ പൊതുതാൽപര്യ വിഷയങ്ങളിൽ ഭാവിയിലും സജീവമായി ഇടപെടുമെന്നും, കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ, വിമാനക്കമ്പനികൾ, വിമാനത്താവള അധികൃതർ, വിവിധ മലയാളി സംഘടനകൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തനം തുടരുമെന്നും ഓർമ്മാ ഇന്റർനാഷണൽ നേതൃത്വം അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ഹാം: ഇംഗ്ളണ്ടിലെ നസ്രത്തും, അനുഗ്രഹങ്ങളുടെ പറുദീസയുമായ വാത്സിങ്ഹാം തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനവുമായി ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്.ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പത്താമത് വാത്സിങ്ഹാം തീർത്ഥാടന വേളയിലാണ് ബാബു അച്ചന്റെ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വാത്സിങ്ഹാം മാതാവിന്റെ പരിപാവന സന്നിധിയിൽ തീർത്ഥാടകരായ ജന സഹസ്രങ്ങളെ സാക്ഷി നിറുത്തി സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. വാൽസിംഗാം മാതാവിന് സമർപ്പിച്ചിരിക്കുന്ന ഈ മനോഹരമായ വഴിപാടിനെ അനുഗ്രഹിക്കുന്നതിലും അഭിനന്ദിക്കുന്നതിലും ബസിലിക്കയുടെ റെക്ടർ റവ. ഡോ. റോബർട്ട് ബില്ലിംഗിന്റെ സാന്നിധ്യം ഈ അവസരത്തിന് കൂടുതൽ അനുഗ്രഹദായകമായി.തീർത്ഥാടകർ ഏറെ കയ്യടിയോടെയും, ഭക്തിപാരമ്യതയിലുമാണ് ഈ ഗാനം ഏറ്റെടുത്തത്.

ഈ ഗാനത്തിന് പിന്നിലെ പ്രചോദനം തന്നെ വിശ്വാസത്തിന്റെ മനോഹരമായ ഒരു സാക്ഷ്യമാണ്. വാൽസിംഗാമിലെ നാഷണൽ കാത്തലിക് ബസിലിക്കയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ, ആഴമായ സമാധാനവും, മാതൃസ്നേഹവും അച്ചൻ അനുഭവിച്ചിരുന്നുവത്രേ. വിശുദ്ധമായ അന്തരീക്ഷവും, പരിശുദ്ധ മാതാവിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും, തന്റെ സംഭാവനയായി എന്തെങ്കിലും പരിശുദ്ധ അമ്മക്കായി നൽകാൻ അദമ്യമായ ആഗ്രഹത്താൽ അദ്ദേഹം പ്രചോദിതനാവുകയായിരുന്നു. ആ ആത്മീയ കൂടിക്കാഴ്ചയാണ് ഈ ഭക്തി മാസ്റ്റർപീസിന്റെ വിത്തായി മാറിയത്, ഓരോ തീർത്ഥാടകനെയും തന്റെ ദേവാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്ന അമ്മയ്ക്കുള്ള ഹൃദയംഗമമായ ട്രൈബ്യുട്ടായാണ് ഗാനം എഴുതി സംഗീതം നൽകിയിരിക്കുന്നത്.

Screenshot

ദൈവകൃപയായി നൽകപ്പെട്ട മികവിൽ രൂപപ്പെട്ട ഭക്തിഗാന രചനയ്ക്കും അതിന്റെ ആകർഷകമായ സംഗീതത്തിനും ഫാ. ബാബു ജോൺ ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു. ബാബു അച്ചന്റെ തീർത്ഥാടക ഹൃദയത്തിൽ ജനിച്ച പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും നന്ദിയും, തന്റെ തൂലികയിലൂടെ പകർത്തി സ്വയം സംഗീതം നൽകിയ ഈ പ്രകീർത്തന ഗാനം ദൈവമാതാവിനെ ആദരിക്കാൻ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വസ്ത തീർത്ഥാടകർക്ക് മുമ്പാകെ പ്രകാശനം നിർവ്വഹിക്കുവാൻ സാധിച്ചുവെന്നത് ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൊന്നായി മാറിയതായി ബാബു അച്ചൻ പറഞ്ഞു.

വിശ്വാസവും ആത്മീയതയും കൊണ്ട് സമ്പന്നമായ ഈ വരികൾ, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിലുള്ള സ്നേഹം, സ്തുതി, കൃതജ്ഞത, പൂർണ്ണ വിശ്വാസം എന്നിവ ഏറെ മനോഹരമായി പ്രകടിപ്പിക്കുന്നതാണ് . ഓരോ വരിയും ഒരു തീർത്ഥാടകന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഭക്തിയും നന്ദിയും പ്രതിഫലിപ്പിക്കുന്നുവന്നു തന്നെ പറയാം. ഈ പ്രകീർത്തന ഗാനത്തിന്റെ ഈണവും സംഗീത രചനയും ഒരുപോലെ ആകർഷകമാണ്. സൗമ്യവും എന്നാൽ ശക്തവുമായ ഈണത്താൽ, ഈ ഗാനം ശ്രോതാക്കളെ പ്രാർത്ഥനയിലേക്ക് ക്ഷണിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ആഴമായ ഭക്തിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. അതിന്റെ ലാളിത്യം, സൗന്ദര്യം, ആത്മീയ ആഴം എന്നിവ നിരവധി കുടുംബങ്ങൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും പ്രിയപ്പെട്ട മരിയൻ ഗാനമായി മാറും എന്ന് തീർച്ച.

വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയത്തിൽ നിന്ന് ജനിച്ച യഥാർത്ഥ പ്രാർത്ഥനയ്ക്ക്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹനിർഭരമായ മധ്യസ്ഥതയിലൂടെ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും എണ്ണമറ്റ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനും ശക്തിയുണ്ടെന്ന മനോഹരമായ ഓർമ്മപ്പെടുത്തലായി വാൽസിംഗാമിലെ ഈ മരിയൻ ഗാനത്തിന്റെ പ്രകാശനം നിലകൊള്ളുന്നു. ആത്മീയ സമ്പന്നമായ നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുള്ള അച്ചൻ ഹിന്ദി ഭാഷയിൽ അടക്കം വലിയ സംഭാനകൾ നൽകിയിട്ടുണ്ട്. അവയിൽ പലതും ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചുര പ്രചാരത്തിലുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ കേംബ്രിഡ്ജ് റീജണിലെ കിങ്സ്ലിൻ സേക്രഡ്‌ ഹാർട്ട് മിഷനിലും, ബോസ്റ്റണിലെ മാർ യൗസേപ്പ് പ്രൊപോസ്ഡ് മിഷനിലും, മിഷൻ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്, റീജണിലെ മെൻസ് ഫോറം, സാവിയോ ഫ്രണ്ട്‌സ്, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ഡയറക്ടറുമാണ്.

Screenshot

ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്തിന്റെ ജീവിതയാത്ര

തൃശൂർ അതിരൂപതയിലെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇവകാംഗമായിരുന്നു ബാബു അച്ചന്റെ കുടുംബം. ചിരിയങ്കണ്ടത്ത് അച്ചൻ കുടുംബത്തോടൊപ്പം. പിന്നീട് പുതുതായി രൂപീകരിച്ച മണലൂർ വെസ്റ്റ്, സെന്റ് ജോസഫ് ഇടവകയിലേക്ക് മാറിയിരുന്നു. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇടവകയിലായിരിക്കുമ്പോളാണ് ദൈവിളി ലഭിച്ച ബാബു ജോൺ, സാഗർ രൂപതക്കായി വൈദിക പഠനത്തിന് ചേർന്നത്. മണലൂർ സെന്റ് മേരീസ് ഇടവകയിലെ ഒരു സാധാരണ കുടുംബമായ ചിരിയങ്കണ്ടത്തിൽ ജോണിയുടെയും മണലൂർ സെന്റ് ഇഗ്‌നേഷ്യസ് ഇടവകാംഗമായ ചാഴൂർ തട്ടുപറമ്പിൽ ത്രേസ്യാകുട്ടിയുടെയും ഏക മകനായ ബാബു ജോൺ അച്ചന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹിതരായി തറവാടിനടുത്തു തന്നെ കുടുംബ ജീവിതം നയിക്കുന്ന റാണി, ഷീല എന്നിവരാണ് സഹോദരിമാർ.വിവിധങ്ങളായ സാധാരണ ജോലികൾ ചെയ്തിരുന്ന പിതാവ് ഉപജീവന മാർഗ്ഗമായി മുഖ്യമായും മീൻ പിടുത്ത ജോലിയാണ് നടത്തിയിരുന്നത്.

1992 ൽ സാഗർ രൂപതക്കായി ഉജ്ജയ്‌യിനിലുള്ള ഗോസല എന്ന സ്ഥലത്തുള്ള മൈനർ സെമിനാരിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പാട്ടിനോടുള്ള ഭ്രമം മൂത്ത് അക്കാലത്ത് ഒരു ‘വാക് മാൻ’ വാങ്ങുവാൻ പോയപ്പോൾ ഉണ്ടായ വാഹന അപകടത്തിൽ കാലൊടിഞ്ഞു ചികിത്സകൾ കഴിഞ്ഞു ആറുമാസത്തോളം താമസിച്ചാണ് ഉജ്ജയിനിലെ രാജ്ഘട്ട് സെമിനാരിയിൽ തുടർ പഠനത്തിനായി അച്ചന് പോകുവാൻ ആയത്. തുടർന്ന് പൂനാ പേപ്പൽ സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടിയ ബാബു അച്ചൻ തുടർന്ന് കജൂരിയാ എന്ന സ്ഥലത്തുള്ള സാഗർ രൂപതയുടെ മൈനർ സെമിനാരിയിൽ റീജൻസിക്കായി ചേരുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കാരുണ്യ ക്രിസ്തുവിന്റെ പൂർണ്ണകായ പ്രതിമയിലൂടെ ഖ്യാതി നേടും, ഒട്ടേറെ അനുഗ്രഹങ്ങൾക്ക് വിളനിലയമാവുകയും ചെയ്യുന്ന ഈ സ്ഥലം ‘ദയാ സാഗർ’ എന്ന പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയും ചെയ്തു.

ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തുടർ വൈദിക പഠനം നടത്തിയ ബാബു അച്ചൻ 2003 ഏപ്രിൽ ഒന്നിന് സാഗർ രൂപതയുടെ വിദിഷാ ജില്ലയിലെ വിമല മാതാ ദേവാലയത്തിൽ വെച്ച് ദിവംഗതനായ ജോസഫ് നീലങ്കാവിൽ പിതാവിന്റെ കൈവെപ്പു ശുശ്രുഷയിലൂടെ വൈദിക തിരുപ്പട്ടം സ്വീകരിച്ചു വൈദികനായി.

പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ ആദ്യമായി ഒരു അഭിഷേക ഗാനം ഹിന്ദിയിൽ രചിക്കുകയും തന്റെ പട്ടത്തിന്റെ തിരുക്കർമ്മങ്ങൾക്കിടയിൽ ആ ഗാനം ഗായക സംഘം ആലപിക്കുകയും, എല്ലാവരുടെയും അഭിനന്ദനങ്ങളും കൂടി ചേർന്നപ്പോൾ അവിചാരിതമായാണ് തന്നിലെ രചയിതാവിനെയും മ്യൂസിഷ്യനെയും കണ്ടെത്തുവാനായതെന്നു അച്ചൻ പറയുന്നു. ‘ആത്മാ പാവനാത്മാ’ എന്ന ഈ ഗാനം അദ്ദേഹത്തിന്റെ കാസറ്റിലുണ്ട്.

ബാബു ജോൺ അച്ചൻ പിന്നീടിറക്കിയ കരുണാ സാഗർ, പ്രേഷിത് , ഹല്ലേലൂയ്യ, ഹെ പിതാഹമാരെ തുടങ്ങി ഹിന്ദിയിൽ രചിച്ചു സംഗീതം നൽകിയ പല ഭക്തിഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗർ ഫെയിം നജീബ് ആലപിച്ച ഹിന്ദി ഗാനവും അദ്ദേഹത്തിന്റെ കാസറ്റിലുണ്ട് കെസ്റ്റർ , അഫ്സൽ, രാധികാ തിലക്, എലിസബത്ത് രാജു, അൽഫോൻസ്, സിതാര, മരിയ, സിലിസ്റ്റൻ, ജിപ്സൺ, ജോബി, ഫാ ജോസഫ് അരീക്കാട്, മഞ്ജു, പ്രമുഖ ഹിന്ദി ഗായകനായ ദിലീപ് ബോസ്, സിസ്റ്റർ ലിൻഡ അടക്കം നിരവധി പ്രഗത്ഭരായ ഗായകർ അച്ചന്റെ കാസറ്റുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഡിവൈൻ വോയ്‌സ് മ്യൂസിക്കൽ മിനിസ്ട്രീസ്, സാഗർ എന്ന പ്ലാറ്റ്‌ഫോമിലാണ് കാസറ്റുകൾ ഇറക്കുവാൻ അച്ചൻ ആരംഭിച്ചത്. നവാഗതരായ കലാകാർക്കു രചനകൾക്ക് വേദിയായായാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത് എന്ന് അച്ചൻ പറഞ്ഞു. മേരാ യേശു ജബ് സാത്ത്, സമ്പൂർണ ഹൃദയസേ അടക്കം നിരവധി ഗാനങ്ങൾക്ക് മ്യൂസിക്ക് കൊടുക്കുവാനും ബാബു അച്ചന് സാധിച്ചിട്ടുണ്ട്. നിരവധി പുതിയ ഗാനങ്ങൾ ഇപ്പോഴും പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണെന്നും, സാമ്പത്തിക പരിമിതികൾ മൂലം അവ പുറത്തിറക്കാൻ കഴിയാത്തത് വലിയ വേദനയാണെന്നും ഫാ. ബാബു ജോൺ പങ്കുവെക്കുന്നു.

ദൈവീക വരദാനമായി ബാബു അച്ചന് ലഭിച്ച മികച്ച സംഗീത ശുശ്രൂഷകളിലൂടെ, പരിശുദ്ധ കന്യകാമറിയത്തോടും സുവിശേഷത്തോടുമുള്ള ആഴമായ സ്നേഹം വളർത്തിയെടുക്കുവാനും, ആളുകളെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കുവാനും സാധിക്കട്ടെ.

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരിക്കടത്ത് കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിലായി. പേരാമ്പ്ര ആവള കുട്ടോത്ത് വലിയപറമ്പിൽ നിഷ്മയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ അറസ്റ്റിലായ കീർത്തനയും കാവ്യയും ഉൾപ്പെടെ മൂന്ന് പേരും പേരാമ്പ്ര ബിആർസിയിലെ താത്കാലിക അധ്യാപികമാരാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ലഹരി ആവശ്യപ്പെടുന്നവരിൽ നിന്ന് പണം സ്വീകരിച്ച് എംഡിഎംഎ ഒളിപ്പിച്ചിട്ടുള്ള സ്ഥലത്തിന്റെ ലൊക്കേഷൻ ഗൂഗിൾ മാപ്പ് വഴി കൈമാറുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ലഹരി വിതരണ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ലഹരി വിൽപ്പനയിൽ നിന്നുള്ള തുക പ്രതികൾ തമ്മിൽ പങ്കിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തർസംസ്ഥാന ലഹരി സംഘങ്ങളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അധ്യാപികമാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ 9 ലക്ഷം രൂപയും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട തുക നിഷ്മയുടെ അക്കൗണ്ടിലേക്കും എത്തിയെന്ന കണ്ടെത്തലാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്വകാര്യബസ് അപകടത്തിൽ നിർണായക ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അപകടസമയത്ത് ബസ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്നുവെന്നാണ് ഡിജിറ്റൽ പരിശോധനയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് അമിതവേഗമാണ് പ്രധാന കാരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തുന്നത്.

കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യബസ് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ ബസ് ഡിവൈഡറിൽ ഇടിച്ചശേഷം ഏറെ ദൂരം തെന്നിനീങ്ങി മറിഞ്ഞതായി വ്യക്തമായിട്ടുണ്ട്. അപകടത്തിൽ ഒരാൾ മരിക്കുകയും ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബസിന്റെ ജിപിഎസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് അമിതവേഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈവറുടെയും വാഹന ഉടമയുടെയും ഉത്തരവാദിത്തം സംബന്ധിച്ചും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ സുവർണകാലം വീണ്ടും സമ്മാനിച്ചുകൊണ്ട് “Flashback 26 – Musical Night” ജൂലൈ 19-ന് വർണാഭമായി അരങ്ങേറി. എഴുപതുകൾ, എൺപതുകൾ, തൊണ്ണൂറുകൾ, 2000-കളുടെ തുടക്കത്തിലെ മലയാളം, ഹിന്ദി, തമിഴ് ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായി.

പ്രശസ്ത ഡിജെയും ഗായകനുമായ അനീഷ് കുട്ടി നാരായണൻ, സുനില കൃഷ്ണൻ, റൊസീന വിൻസെന്റ്, ബ്ലെസൺ വർഗീസ്, അഭിജയ് ശേഖർ, മനോജ് നായർ, ജെയ്‌സി ജോസ്, ഷീന ജോസ്, അബിൻ മാത്യു, സതീഷ് സുന്ദരൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച റെട്രോ ഗാനങ്ങൾ സംഗീതാസ്വാദകരെ പഴയകാല സംഗീതത്തിന്റെ സുവർണയുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോ ഗാനവും സദസ്സിന്റെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

ആടൽ ഡാൻസ് ഗ്രൂപ്പും വേദാഞ്ജലി ഡാൻസ് ഗ്രൂപ്പും അവതരിപ്പിച്ച വർണാഭമായ നൃത്താവിഷ്കാരങ്ങൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.

പ്രശസ്ത അവതാരകൻ രാജേഷ് രാഘവനും ഗായികയും നർത്തകിയുമായ ജിത അരുണും ചേർന്ന അവതരണം പരിപാടിയെ തുടക്കം മുതൽ അവസാനം വരെ സജീവവും ആകർഷകവുമാക്കി.

D Star Music-ന്റെ DJ AKN (അനീഷ് കുട്ടി നാരായണൻ), പ്രസീദ മേനോൻ, Event Factory-യുടെ വിൽസൺ വർഗീസ്, വിജിൽ സി.പി., പവീന വിൽസൺ, നിഷ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ സംഘാടനം. Team Emotion-ലെ സനൽ സദാശിവൻ, DJ അരുണ്‍ലാൽ, സുബിൻ ചെറിയാൻ, സുബിൻ സാലി എന്നിവർ പരിപാടിയുടെ വിജയത്തിനായി മികച്ച പിന്തുണ നൽകി.

പ്രോഗ്രാം കമ്മിറ്റിയിൽ പ്രശസ്ത ഫോട്ടോഗ്രാഫറും Video Buddies-ന്റെ സ്ഥാപകനുമായ ജെയ്ബിൻ തോലത്ത്, ജോസഫ് സ്റ്റീഫൻ, സെന്തിൽ പ്രകാശ് എന്നിവർ സജീവമായി പ്രവർത്തിച്ചു.

പരിപാടിയുടെ ഫോട്ടോഗ്രഫി DFrames-ലെ സ്റ്റെനിൽ ബേബിയും വീഡിയോഗ്രഫി Video Buddies-ലെ ജെയ്ബിൻ തോലത്തും നിർവഹിച്ചു. പ്രശസ്ത സൗണ്ട് എൻജിനീയറായ ജോസ് പുറയമ്പള്ളിൽ മാതച്ചൻ മികച്ച ശബ്ദ ക്രമീകരണത്തിലൂടെ പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

അതിഥികൾക്കായി റാഹുൽ ഒരുക്കിയ ചായയും ലഘുഭക്ഷണവും ഏറെ പ്രശംസ നേടി. പ്രധാന ഭക്ഷണവിഭവങ്ങൾ Curry Hut, Nottingham-ന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കിയത്.

വിപുലമായ ജനപങ്കാളിത്തവും കലാപരമായ മികവും കൊണ്ട് Flashback 26 നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന്റെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സംഗീതപരിപാടികളിലൊന്നായി മാറി. സംഗീതവും നൃത്തവും ഓർമ്മകളും ഒത്തുചേർന്ന ഈ റെട്രോ വിരുന്ന് പങ്കെടുത്തവരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന അനുഭവമായി.

കോഴിക്കോട്: വടകരയിൽ പുറത്തുവന്ന എംഡിഎംഎ ലഹരി കടത്ത് കേസിൽ രണ്ട് കരാർ അധ്യാപികമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരിക വിദ്യാഭ്യാസ പരിശീലകയും പ്രത്യേക അധ്യാപികയുമായ ഇവർ ലഹരി വിതരണ ശൃംഖലയുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നേരത്തെ പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ലഹരി വാങ്ങുന്നവർ വിദേശ ഫോൺ നമ്പറിലൂടെ ബന്ധപ്പെടുകയും പണമടച്ച ശേഷം രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് ലഹരി കൈപ്പറ്റുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശമ്പള വരുമാനവുമായി പൊരുത്തപ്പെടാത്ത ആഡംബര ജീവിതശൈലിയും വാഹന ഉപയോഗവും സംശയങ്ങൾക്ക് വഴിവെച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ പങ്കാളിത്തം അന്വേഷിച്ചുവരികയാണ്. ലഹരി വിതരണ ശൃംഖലയുടെ സാമ്പത്തിക ഇടപാടുകളും വിദേശ ബന്ധങ്ങളും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നീറ്റ് പരീക്ഷയ്‌ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾക്ക് നിർദേശം നൽകിയതെന്നാണ് വിവരം.

പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കും യുവജന പ്രവർത്തകർക്കുമെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകൾ പുനഃപരിശോധിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേസുകൾ പിൻവലിക്കുന്നതിനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

നീറ്റ് പരീക്ഷയ്ക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ ഒഴിവാക്കണമെന്ന ആവശ്യം കഴിഞ്ഞ കുറച്ചുകാലമായി ഉയർന്നിരുന്നു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നതെന്നാണ് വിലയിരുത്തൽ.

Copyright © . All rights reserved