ഐസിസി മെൻസ് ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തു ഇന്ത്യ മൂന്നാം തവണയും കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി. 46 പന്തിൽ 89 റൺസ് നേടിയ സഞ്ജു സാംസൺ ആണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്. അഞ്ച് ഫോറും എട്ട് സിക്സറും അടങ്ങിയ അതിവേഗ ഇന്നിങ്സായിരുന്നു ഇത്. കൂടാതെ അഭിഷേക് ശർമ്മ 21 പന്തിൽ 52 റൺസും ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും നേടി മികച്ച പിന്തുണ നൽകി. ശക്തമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ ലക്ഷ്യം ഉയർത്താൻ സഹായിച്ചത്.
ഇന്ത്യയുടെ ഇന്നിങ്സിൽ അഭിഷേക് ശർമ്മയും സഞ്ജുവും ചേർന്ന് ആദ്യ വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി ടീമിന് മികച്ച തുടക്കം നൽകി. അഭിഷേക് മൂന്ന് സിക്സറും ആറു ഫോറും അടിച്ച് ആക്രമണാത്മകമായി കളിച്ചു. പിന്നീട് സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് 105 റൺസ് കൂടി കൂട്ടിച്ചേർത്ത് സ്കോർ വേഗത്തിൽ ഉയർത്തി. സഞ്ജു തുടർച്ചയായി സിക്സറുകൾ പറത്തിയപ്പോൾ സ്റ്റേഡിയം മുഴുവൻ ആവേശത്തിലായി. അവസാന ഓവറുകളിൽ ശിവം ഡ്യൂബ് 8 പന്തിൽ 26 റൺസ് നേടി വെടിക്കെട്ട് പ്രകടനം നടത്തി. ഇതോടെ ഇന്ത്യയുടെ സ്കോർ 250 കടന്നു. ന്യൂസിലൻഡിനായി ജെയിംസ് നീഷാം മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യയുടെ റൺ പ്രവാഹം തടയാൻ സാധിച്ചില്ല.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ തന്നെ ഫിൻ അലൻ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ടീം സമ്മർദ്ദത്തിലായി. 26 പന്തിൽ 52 റൺസ് നേടിയ ടിം സെയ്ഫെർട്ട് മാത്രമാണ് ശക്തമായി തിരിച്ചടിച്ചത്. മിച്ചൽ സാൻ്റ്നർ 43 റൺസും ഡാരിൽ മിച്ചൽ 17 റൺസും നേടി കുറച്ച് നേരം പ്രതിരോധം നടത്തിയെങ്കിലും ഇന്ത്യയുടെ ബൗളിംഗ് ശക്തമായിരുന്നു. നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ആണ് ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ തകർത്തത്. 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായതോടെ ഇന്ത്യക്ക് 96 റൺസിന്റെ വലിയ ജയം നേടി ടി20 ലോകകപ്പിൽ മൂന്നാം കിരീടം സ്വന്തമാക്കി.
റിയാദ് നഗരത്തിന് സമീപമുള്ള അൽ ഖർജ് മേഖലയിലെ ഒരു താമസസ്ഥലത്ത് മിസൈൽ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു പ്രമുഖ ക്ലീനിങ്-മെയിന്റനൻസ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയുമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് വക്താവ് പറഞ്ഞു. വിവരം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു.
മിസൈൽ പതിച്ചതിനെ തുടർന്ന് കെട്ടിടങ്ങൾക്കും സമീപത്തുള്ള വസ്തുവകകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ആവശ്യമായ നിയമനടപടികൾ അധികൃതർ തുടരുകയാണ്.
വാഷിങ്ടണിലെ നാഷണൽ മാളിൽ സ്ഥിതി ചെയ്യുന്ന ലോക മഹായുദ്ധ സ്മാരകത്തിന് മുന്നിൽ ഡാൻസ് വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ യുവാവ് മധു രാജുവിനെതിരെ നടപടി സാധ്യത ഉയർന്നു. രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്.
ടിക്ടോക്കിൽ വീഡിയോ വൈറലായതോടെ വിമുക്ത ഭടന്മാരടക്കം പലരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്കക്കാർ ഏറെ ആദരവോടെ കാണുന്ന ഈ സ്മാരകത്തിനു മുന്നിൽ ഇത്തരത്തിലുള്ള പ്രവർത്തനം നടത്തിയത് അനാദരവാണെന്ന വിമർശനമാണ് ഉയരുന്നത്.
സംഭവത്തെ തുടർന്ന് യുഎസ് ഇമിഗ്രേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. യുവാവിന്റെ വിസ വിവരങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും നിയമലംഘനം കണ്ടെത്തിയാൽ നാടുകടത്തൽ നടപടികൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ശക്തമായ സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി. സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. അഭിഷേക് ശർമ്മ 21 പന്തിൽ 52 റൺസും ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും നേടി മികച്ച പിന്തുണ നൽകി.
പവർപ്ലേ മുതൽ തന്നെ ഇന്ത്യൻ ബാറ്റർമാർ ആക്രമണാത്മകമായി കളിച്ചു. സഞ്ജുവും അഭിഷേകും ചേർന്ന് വേഗത്തിൽ റൺസ് കണ്ടെത്തി. 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 92 റൺസിലെത്തി. പിന്നീട് ഇഷാൻ കിഷനും സഞ്ജുവും ചേർന്ന് സ്കോർ വേഗത്തിൽ ഉയർത്തി. 15 ഓവറിനകം ഇന്ത്യ 200 റൺസ് കടന്നു.
എന്നാൽ അവസാന ഓവറുകളിൽ ന്യൂസിലൻഡ് ബൗളർമാർ തിരിച്ചടി നൽകി. 16-ാം ഓവറിൽ സഞ്ജു പുറത്തായതോടെ ഇന്ത്യയുടെ റണ്ണൊഴുക്ക് കുറച്ചു. തുടർന്ന് ചില വിക്കറ്റുകൾ കൂടി നഷ്ടമായെങ്കിലും അവസാന ഓവറിൽ ദുബെയുടെ വെടിക്കെട്ട് ഇന്ത്യയെ 255 റൺസിലെത്തിച്ചു. ഇനി ജയിക്കാൻ ന്യൂസിലൻഡിന് 256 റൺസ് വേണം.
ഫാ. ഹാപ്പി ജേക്കബ്ബ്
വലിയ നോമ്പിലെ നാലാം ആഴ്ചയിലേക്ക് ചിന്തീഭവിക്കുന്നത് വി. മത്തായി 15: 21 – 31 വരെയുള്ള വാക്യങ്ങളാണ്. പഴയ കാലങ്ങളിൽ അതിരുകളും വരമ്പുകളും സാങ്കല്പികങ്ങളായിരുന്നു. മനുഷ്യൻ ബൗദ്ധികമായി വളരുന്തോറും സ്വകാര്യത അത്യാവശ്യമായി വന്നു. മറ്റുള്ളവരുടെ വ്യാപാരങ്ങളിൽ ഇടപെടാറില്ല എന്ന വ്യാജ വ്യാഖ്യാനം നൽകി തങ്ങളുടെ മാത്രം എന്ന അവകാശം കെട്ടിപ്പടുത്തു. സാങ്കൽപ്പികങ്ങൾ മാറി വേലികളും അതിർവരമ്പുകളുമായി പരിണമിച്ചു. പിന്നെയും മാറ്റമുണ്ടായി മതിലുകളും എന്തിനേറെ മുൾ മുനകളും മൂർച്ചയേറിയ ലോഹ മതിലുകളും ജയിലുകളെ പോലെയുള്ള ജീവിതത്തിലും എത്തിച്ചേർന്നു. ഗ്രാമത്തിലെ ഒരു കിണർ എല്ലാ ഗ്രാമവാസികളുടെയും ദാഹം തീർത്തിരുന്നുവെങ്കിൽ ഇന്ന് ആ അവകാശം പോലും പൊയ് പോയിരിക്കുന്നു എവിടെയും എൻറെ നിൻറെ എന്നതിനപ്പുറം നമ്മുടെ എന്ന് കേൾക്കാൻ അവസരം ഇല്ലാതായി വരുന്നു.
മതങ്ങളും ദൈവങ്ങളും പോലും ഈ കാഴ്ചപ്പാടിൽ നിന്ന് അന്യരാവുന്നില്ല. ഈ വേദഭാഗം അതിരില്ലാത്ത കൃപാ വ്യാപനം നമുക്ക് കാണിച്ച് തരുന്നു. രക്ഷ യഹൂദന് മാത്രമല്ല സർവ്വജനതയ്ക്കും അവകാശം ഉണ്ടെന്ന് ഈ ഭാഗം തെളിയിക്കുന്നു. സ്വന്തം ജനങ്ങൾ പാർക്കുന്ന ഇടത്ത് നിന്ന് സോർ സീദോൻ പ്രവശ്യകളിലേക്ക് സഞ്ചരിക്കുന്നു. അവിടെ കടന്നുവന്ന ഒരു കനാന്യ സ്ത്രീ വന്ന് തന്റെ മകൾക്ക് സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു. പുറജാതിക്കാരി സ്ത്രീ ആണെങ്കിലും ദാവീദ് പുത്രൻ ആണ് മിശിഹാ എന്ന് അവൾ സാക്ഷിക്കുന്നു.
അവർ തമ്മിലുള്ള സംസാരം എത്രയും ശ്രദ്ധേയമാണ്. ഇസ്രയേലിലെ കാണാതെ പോയിട്ടുള്ള ആടുകളുടെ അടുത്തേക്കാണ് എന്നെ അയച്ചിരിക്കുന്നത് എന്ന് പറയുമ്പോൾ അവൾ ഒരു ചെറിയ പ്രാർത്ഥന സമർപ്പിക്കുന്നു; കർത്താവേ എന്നെ സഹായിക്കേണമേ. ചെറുതെങ്കിലും ഏറ്റവും ശക്തിയേറിയ പ്രാർത്ഥന. പിന്നീട് അവൾ പറയുന്നു; മേശയിൽ നിന്ന് വീഴുന്ന നുറുക്കുകൾ മതി തന്റെ മകൾക്ക് സൗഖ്യം ലഭിക്കുവാൻ അവൾ പ്രതിവചിക്കുന്നു. അവളുടെ വിശ്വാസം കണ്ടിട്ട് മകൾക്ക് സൗഖ്യം ലഭിക്കുന്നു.
മൂന്ന് പ്രധാന ചിന്തകൾ ഈ ഭാഗം നമുക്ക് നൽകുന്നു. സ്ഥിരതയുള്ള വിശ്വാസം , എത്ര തടസ്സങ്ങൾ വന്നാലും നിലനിൽക്കുന്ന വിശ്വാസം എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു. മൗനം, നിരാകരണം നിരുത്സാഹം ഇതൊന്നും അവളെ മാറ്റി നിർത്തിയില്ല. ക്ഷണനേരം കൊണ്ട് നമ്മുടെ ആവശ്യങ്ങൾ നടന്നില്ല എങ്കിൽ പിന്തിരിഞ്ഞ് പോകുന്ന നമ്മുടെ സ്വഭാവരീതി തിരുത്തുവാൻ ഈ കനാന്യ സ്ത്രീ കാരണം ആകുന്നു. രണ്ടാമതായി അവളുടെ വിനയം. അത്ഭുതമല്ല അവളുടെ ആഗ്രഹം, കരുണയാണ് അവൾ അപേക്ഷിക്കുന്നത്. ആഗ്രഹം നേരായിരുന്നത് കൊണ്ട് ക്ഷണ നേരത്തിൽ അവൾക്ക് പ്രാപ്യമാകുന്നു. മൂന്നാമത് കരുണയുടെ ഭാവം. രക്ഷ ഒരു പ്രത്യേക ജാതിയുടെ അവകാശം അല്ല എന്ന് കർത്താവ് പഠിപ്പിക്കുന്നു. പരിമിതമായ പ്രവർത്തനം അല്ല കർത്താവിന്റേത് എന്നുംകൂടി നാം മനസ്സിലാക്കണം. ജാതിയോ മതമോ രാഷ്ട്രമോ ദേശമോ ഒന്നും കാരണമാകുന്നില്ല പകരം വിശ്വാസവും സ്ഥിരതയും ഭക്തിയും രക്ഷക്കായി ഒരുക്കുന്നു. കനാന്യ സ്ത്രീയെ പോലെ പ്രാർത്ഥിപ്പാൻ നമുക്കും കടന്നുവരാം. ലക്ഷ്യം കർതൃകൃപ നമ്മളിൽ പ്രവഹിക്കുവാൻ ഇടയാകണം. തടസ്സങ്ങൾ ഏറെയുണ്ടാവാം എന്നാലും അവസാനത്തോളം ക്ഷമയോടെ കാത്തിരിക്കുവാൻ ശീലിക്കുക. ചെറിയ പ്രാർത്ഥന “കർത്താവേ എന്നെ സഹായിക്കണമേ”. ഇതൊരു ശീലമാക്കാം.
ദൈവം അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയിൽ
ഫാദർ ഹാപ്പി ജേക്കബ്
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
ടെഹ്റാൻ: ഇറാനിലെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ശനിയാഴ്ച രാത്രി വൈകിയാണ് ടെഹ്റാൻ, കരാജ് നഗരങ്ങളിലെ എണ്ണ സംഭരണശാലകൾ ലക്ഷ്യമാക്കി ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് പല സംഭരണശാലകളിലും വൻ തീപ്പിടിത്തം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ഇതിന് മുമ്പ് മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യോമാക്രമണം ഉണ്ടെന്നാണ് വിവരം. തുടർന്ന് ടെഹ്റാനിലെ വിവിധ എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ടാണ് ആക്രമണം ശക്തമാക്കിയത്. ആക്രമണത്തിന് പിന്നാലെ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സമീപവാസികൾ പറഞ്ഞു. കിലോമീറ്ററുകൾ അകലെയുള്ള വീടുകൾക്കുപോലും സ്ഫോടനത്തിൻ്റെ ആഘാതം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണശാലയുള്ളതെന്നും, അതിന് കേടുപാടുകൾ സംഭവിച്ചോയെന്നത് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
പെട്രോളിയം മന്ത്രാലയം (ഇറാൻ) പ്രസ്താവനയിൽ ടെഹ്റാനും അൽബോർസ് പ്രവിശ്യയും പ്രദേശങ്ങളിലുള്ള നിരവധി എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സ്ഥിരീകരിച്ചു. അതേസമയം, ടെഹ്റാനിലെ ചില ഊർജകേന്ദ്രങ്ങളും എണ്ണ സംഭരണശാലകളും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇറാൻ്റെ സായുധസേനകൾ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണിവയെന്ന് ആരോപിച്ചുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ പ്രതികരിച്ചു.
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും രോഗിയുടെ വയറിനുള്ളിൽ നിന്ന് തുന്നിയെന്ന പരാതിയിൽ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ ഡോ. പ്രശാന്തിനെതിരെ പൊലീസ് കേസ്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് (47) കേസെടുത്തത്. ചികിത്സപ്പിഴവ് ചൂണ്ടിക്കാട്ടി ഷീബ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
ഡിസംബർ രണ്ടിന് കടുത്ത വയറുവേദനയെ തുടർന്ന് ഷീബ ആശുപത്രിയിൽ എത്തിയിരുന്നു. പിന്നാലെ നടത്തിയ സ്കാനിൽ അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസംബർ മൂന്നിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. പത്തു ദിവസം ആശുപത്രിയിൽ ചികിത്സയിലിരുന്ന ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവ് പൂർണമായി ഉണങ്ങിയിരുന്നില്ല. പിന്നീട് മുറിവ് ഡ്രസ് ചെയ്യുന്നതിനായി ഗോവിന്ദൻ്റെ ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയിലാണ് മുറിവിനുള്ളിൽ നൂൽ കണ്ടെത്തിയത്.
തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി വസ്തുക്കൾ പുറത്തെടുത്തതായി റിപ്പോർട്ട്. എന്നാൽ തുണികഷണം എങ്ങനെ മുറിവിനുള്ളിൽ എത്തിയെന്നത് വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആദ്യ ശസ്ത്രക്രിയയ്ക്ക് 1.20 ലക്ഷം രൂപ ചെലവായതോടൊപ്പം പിന്നീട് നടത്തിയത് 18,000 രൂപയിലധികം ചെലവായതായി ഷീബ പറഞ്ഞു. മൂന്ന് മാസത്തോളം കടുത്ത വേദനയും മാനസിക ബുദ്ധിമുട്ടുകളും അനുഭവിച്ചതായും അവർ പ്രതികരിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ ക്രൂഡ് ഓയിലും പ്രകൃതിവാതകവും എത്തുന്നതിൽ തടസ്സം ഉണ്ടായതിനെ തുടർന്ന് വാണിജ്യ ആവശ്യങ്ങൾക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ നൽകുന്ന പാചകവാതക സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക ഉപയോക്താക്കൾക്ക് മുൻഗണന നൽകണമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഇതനുസരിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികൾ ഇനി മുതൽ ഗാർഹിക ഉപയോക്താക്കൾക്കു മാത്രമേ എൽപിജി നൽകാവൂ. എന്നാൽ പല ഗ്യാസ് ഏജൻസികളും ഗാർഹിക ഉപയോക്താക്കൾക്കുള്ള ബുക്കിങ്ങിലും നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
എൽപിജി നിർമാണത്തിന് ആവശ്യമായ പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ ഹൈഡ്രോകാർബൺ വാതകങ്ങൾ റിഫൈനറികൾ പരമാവധി ഉൽപാദിപ്പിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ ഇതുപയോഗിച്ച് നിർമ്മിക്കുന്ന എൽപിജി ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾക്കു മാത്രമേ വിൽക്കാവൂ. മറ്റ് പെട്രോകെമിക്കൽ ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഈ വാതകങ്ങൾ ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം ഇന്നലെ മുതൽ നിർത്തിയതായി ഗ്യാസ് ഏജൻസികൾ അറിയിച്ചു. ഏജൻസികളിൽ ഇതിനകം സംഭരിച്ചിരിക്കുന്ന സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള വാണിജ്യ സിലിണ്ടറുകൾ ലഭിക്കാതെ വന്നാൽ രാജ്യത്തുടനീളം ഹോട്ടലുകളും റസ്റ്ററന്റുകളും പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയരുന്നു. കേറ്ററിങ് മേഖലയ്ക്കും ഇത് വലിയ തിരിച്ചടിയാകും. റിലയൻസ്, ടോട്ടൽ ഗ്യാസ് പോലുള്ള സ്വകാര്യ കമ്പനികൾക്ക് വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി വിൽക്കാൻ കഴിയുമെങ്കിലും വില കൂടുതലും കേരളത്തിൽ ലഭ്യത കുറവുമാണ്. ഇതിനിടെ ഗാർഹിക ഉപയോക്താക്കൾക്കും നിയന്ത്രണം ബാധകമാണ്; ഒരു സിലിണ്ടർ ഉള്ളവർക്ക് 21 മുതൽ 25 ദിവസത്തിന് ശേഷവും രണ്ട് സിലിണ്ടർ ഉള്ളവർക്ക് 30 ദിവസത്തിന് ശേഷവും മാത്രമേ പുതിയ ബുക്കിങ് അനുവദിക്കൂ. “നീല സിലിണ്ടറുകൾ ലഭിക്കാതെ വന്നാൽ കേരളത്തിലെ റസ്റ്ററന്റുകൾ അടച്ചിടേണ്ടി വരും; ബദൽ സംവിധാനവുമില്ല,” എന്ന ആശങ്കയും രംഗത്ത് ഉയരുന്നു.
കോയമ്പത്തൂർ ∙ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ. കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെ (82) കോയമ്പത്തൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു ശേഷം വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശി സുർജയെ (38) കാണാതായിട്ടുണ്ട്. സുർജ അടക്കം നാല് പേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്ലെയിലെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഭർത്താവ് ഗോപാലൻകുട്ടി മരിച്ചതിന് ശേഷം കസ്തൂരിയും മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടിയുമായിരുന്നു ഇവിടെ താമസം. സംഭവസമയം രാംകുമാർകുട്ടി വിദേശത്തായിരുന്നു. പതിവുപോലെ രാവിലെ വിളിച്ച മകൾ സുജാതയ്ക്ക് ഫോൺ ലഭിക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയും വീടു പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
കസ്തൂരിയുടെ കഴുത്തിലെ സ്വർണമാല കാണാതായതായും വീട്ടിൽ നിന്നു മറ്റു വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നാല് മാസം മുൻപ് സ്വകാര്യ ഏജൻസി വഴി ജോലിക്കെത്തിയ സുർജയാണ് പ്രധാന സംശയിത. വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20ന് മൂന്ന് യുവാക്കൾ മതിൽ ചാടിക്കടക്കുന്നതും 12.56ന് സുർജയോടൊപ്പം ബാഗുമായി പുറത്തേക്കു പോകുന്നതുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂർ ഡപ്യൂട്ടി കമ്മീഷണർ ജി. കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയൻ കപ്പൽ ഇപ്പോഴും തീരത്തിനു സമീപം തുടരുന്നു. ഐആർഎസ് ലാവൻ എന്ന കപ്പൽ ഫെബ്രുവരി 28നാണ് കൊച്ചി തീരത്ത് എത്തി നങ്കൂരമിട്ടത്. ഇറാനിൽ യുദ്ധം ആരംഭിച്ച ദിവസമാണ് കപ്പൽ ഇന്ത്യൻ തീരത്തേക്ക് എത്താൻ സഹായം തേടിയതെന്നാണ് വിവരം.
കപ്പൽ കൊച്ചി തീരത്ത് നങ്കൂരമിട്ടതായി നാവികസേന വൃത്തങ്ങൾ വെളിപ്പെടുത്തിയത് ഇന്നലെ രാത്രിയോടെയാണ്. 183 ഇറാനിയൻ നാവികരാണ് കപ്പലിലുള്ളത്. കപ്പൽ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
ഇതിനിടെ കപ്പലിന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ മറ്റൊരു ഇറാനിയൻ കപ്പലിന് നേരെ യുഎസ് ആക്രമണം നടന്ന സാഹചര്യത്തിൽ ഐആർഎസ് ലാവൻ കപ്പലിന്റെ സുരക്ഷ ഇന്ത്യൻ സേന ശക്തമാക്കിയതായും സൂചനയുണ്ട്.