Latest News

കൊച്ചി ∙ കുടുംബാംഗങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന തരത്തിൽ അധിക്ഷേപിച്ചെന്നും ‘ഡബിൾ ഡാഡി സിൻഡ്രോം’ എന്ന പരാമർശം ഉൾപ്പെടെ അപമാനകരമായ സന്ദേശങ്ങൾ അയച്ചെന്നുമാരോപിച്ച് നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വിശദമായ മൊഴി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. വ്യക്തിവൈരാഗ്യം തീർക്കാനാണ് തനിക്കെതിരെ വർഗീയ പരാമർശങ്ങളും കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും നടത്തിയതെന്നും അൻസിബ ആരോപിച്ചു.

താരസംഘടനയായ ‘അമ്മ’യുടെ നിർവാഹക സമിതി അംഗങ്ങൾ മാത്രമുള്ള വാട്സാപ് ഗ്രൂപ്പിൽ ടിനി ടോം തനിക്കെതിരെ ‘ഡബിൾ ഡാഡി സിൻഡ്രോം’ എന്ന സന്ദേശം അയച്ചതായി അൻസിബ വെളിപ്പെടുത്തി. ഇത് സഭ്യേതരമായ പരാമർശമാണെന്ന് താൻ ചൂണ്ടിക്കാട്ടിയപ്പോൾ, പാർലമെന്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അൻസിബ പറഞ്ഞു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ അധിക്ഷേപങ്ങൾ ഒരിക്കലും ക്ഷമിക്കാനാവില്ലെന്നും വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അൻസിബ പറഞ്ഞു. ടിനി ടോമിന് രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിൽ സ്വാധീനമുണ്ടായിരിക്കാമെങ്കിലും സത്യത്തിന്റെ പക്ഷത്ത് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ‘അമ്മ’ സംഘടന രൂപീകരിച്ച അന്വേഷണ സമിതി പൂർണമായും നിഷ്പക്ഷമായിരിക്കണമെന്നും ആരോപണവിധേയരായവർ സമിതിയുടെ ഭാഗമാകരുതെന്നും അൻസിബ ആവശ്യപ്പെട്ടു.

വയനാട് ജില്ലയിൽ അഞ്ചു കുട്ടികൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. ജൂൺ ഏഴിന് പരിശോധനയ്ക്കായി അയച്ച സാംപിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗവ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി പൊതുജനാരോഗ്യ വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധസംഘം കോളിയാടി സ്കൂളും സമീപ പ്രദേശങ്ങളും സന്ദർശിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ സംഘം നൽകുകയും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണത്തിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവും പുരോഗമിക്കുകയാണ്.

ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് മുൻകരുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. താൽക്കാലിക ചന്തകൾ, റാലികൾ, അനാവശ്യ ആൾക്കൂട്ടങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ വ്യക്തിശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. പുളിമൂട്കുന്ന് മിച്ചഭൂമി സ്വദേശിയായ രാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെ മരണപ്പെടുകയായിരുന്നു.

പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ഉൾപ്പെടെയുള്ള സംഘം രാവിലെ മുതൽ നടപടികൾ ആരംഭിച്ചിരുന്നു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുകളും നൽകിയിരുന്നു. എന്നാൽ കാട്ടിലേക്ക് തിരിച്ചുകയറ്റുന്നതിനിടയിൽ ആന പുളിമൂട്കുന്ന് മിച്ചഭൂമി മേഖലയിലേക്ക് കടക്കുകയും അവിടെയുണ്ടായിരുന്ന രാജുവിനെ ആക്രമിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യഥാസമയം സ്ഥലത്തെത്തിയില്ലെന്നാരോപിച്ച് സിപിഎം പ്രവർത്തകർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്ന രണ്ടാമത്തെ സംഭവമാണിത്. മഴ ശക്തമായതോടെ ജില്ലയിലെ വനാതിർത്തി മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും ദുരന്തമുണ്ടായത്.

ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ 46-കാരിയായ യുവതി അറസ്റ്റിൽ. വടക്കാഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ താമസിക്കുന്ന പ്രിൻസിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം സ്വദേശിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലി ചെയ്തിരുന്ന കാലത്താണ് പ്രിൻസിയുമായി പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം വളർത്തിയ യുവതി വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. പിന്നീട് ഇരുവരുടെയും ബന്ധം വീട്ടുകാർ അറിഞ്ഞ് പ്രശ്നമായെന്നും താമസിക്കാൻ വീട് വേണമെന്നും പറഞ്ഞ് പരാതിക്കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്ത് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും ഘട്ടംഘട്ടമായി കൂടുതൽ പണം കൈക്കലാക്കിയെന്നാണ് കേസ്.

ഭീഷണി രൂക്ഷമായതോടെയാണ് വിരമിച്ച ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകിയത്. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ പ്രിൻസിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കഞ്ചേരിയിൽ ബ്യൂട്ടി പാർലർ നടത്തിവരുന്ന പ്രിൻസി, അതിന്റെ മറവിൽ സമാന തട്ടിപ്പുകൾ നടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലും പ്രിൻസിക്കെതിരെ കേസുണ്ട്. നിരവധി പേരെ സമാനരീതിയിൽ കെണിയിൽപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

റാന്നിയിൽ വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് 56കാരനായ വർഗീസ് മാത്യുവിന് നേരെ ആൾക്കൂട്ടത്തിന്റെ ക്രൂര മർദനം. ജൂൺ 7-ന് രാത്രി ചെമ്പൻമുഖം പ്രദേശത്തുവച്ചാണ് സംഭവം. കയ്യും കാലും കഴുത്തും കയറുപയോഗിച്ച് കൂട്ടിക്കെട്ടി വിവസ്ത്രനാക്കിയ ശേഷമാണ് മർദിച്ചതെന്നാണ് വിവരം.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. മർദിച്ചവർ തന്നെയാണ് വിഡിയോ പകർത്തി പങ്കുവച്ചതെന്നാണ് സൂചന. മുഖത്തടിക്കുകയും നിലത്തുവീണ ശേഷം ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ മോഷ്ടിക്കാൻ വന്നതല്ലെന്ന് കരഞ്ഞുപറയുന്നതും വിഡിയോയിൽ കേൾക്കാം.

ഗുരുതരമായി പരുക്കേറ്റ വർഗീസ് മാത്യുവിനെ റാന്നി പൊലീസ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പരാതിയില്ലെന്ന് ഇയാൾ പൊലീസിനെ അറിയിച്ചെങ്കിലും മൊഴിയെടുത്ത് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ വർഗീസ് മാത്യുവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പോർട്സ്മൗത്ത്: യുകെയിലെ മലയാളി ദൃശ്യ-ശ്രാവ്യ വിരുന്നുകളിൽ പുതിയൊരു അധ്യായം കുറിച്ച് പ്രൈം 4 അവതരിപ്പിച്ച ‘റിതം 2026’ പോർട്സ്മൌത്തിൽ വിജയകരമായി അരങ്ങേറി. ഹാവന്റിലെ പ്രശസ്തമായ വാർബ്ലിങ്ടൺ സ്കൂൾ ഹാളിൽ ജൂൺ 7-നായിരുന്നു പോർട്സ്മൌത്ത് മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഈ നൃത്ത സംഗീത പരിപാടി അരങ്ങേറിയത്. പ്രവാസലോകത്തെ മികച്ച സംഗീതാഭിരുചിയുള്ളവരെ കണ്ടെത്താനും അവർക്ക് അർഹമായ പ്രോത്സാഹനം നൽകാനുമായി പ്രൈം 4 കഴിഞ്ഞ ഒരു വർഷക്കാലമായി നടത്തിവന്ന കഠിനശ്രമങ്ങളുടെ വിജയവിളംബരമായിരുന്നു ഈ പരിപാടി. പ്രൈം 4-ന്റെ പ്രധാന സംഘടകരായ അബി ജോസ്, സെബാസ്റ്റ്യൻ പൈലി, മിഥുൻ ഷാ, പ്രദീഷ് നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്ന ആസൂത്രണങ്ങളാണ് ‘റിതം 2026’-നെ ഇത്രമേൽ മനോഹരമാക്കിയത്. കല ഹാംഷെയറിന്റെ അമരക്കാരിൽ ഒരാളായ ശ്രീ ഉണ്ണികൃഷ്ണൻ നൽകിയ വിലയേറിയ നിർദ്ദേശങ്ങളും പിന്തുണയും പരിപാടി ഇത്രയും വിജയകരമായി നടത്തുന്നതിന് ഏറെ സഹായകരമായെന്ന് സംഘാടകർ പ്രത്യേകം നന്ദിയോടെ സ്മരിച്ചു. നാടിനെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം വിട്ടുപിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്. പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ പ്രസിഡന്റ് മിസ്റ്റർ അസർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

വൈകുന്നേരം 4 മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി 9 മണി വരെ കാണികളെ ഒരേപോലെ ആവേശത്തിന്റെ മുനമ്പിൽ നിർത്തി. മുന്നൂറിലധികം കാണികൾ പങ്കെടുത്ത നിറഞ്ഞ സദസ്സിന് മുന്നിൽ നാൽപതോളം പ്രതിഭകളാണ് തങ്ങളുടെ നൃത്ത-സംഗീത വിരുന്ന് കാഴ്ചവെച്ചത്.

ഉണ്ണികൃഷ്ണൻ, ജോൺസൺ, മനോജ്‌ കുമാർ തുടങ്ങിയവർ സാങ്കേതിക സഹായവുമായി പിന്തുണയേകിയപ്പോൾ, അവതാരകരായി ലിനീഷ് കണ്ണൂർ, സിതാര, അൻസ, സിയ, ജൂവൽ, ജെന്നറ്റ് തുടങ്ങിയവരും സ്റ്റേജിൽ അണിനിരന്നത് പരിപാടിയുടെ മാറ്റുകൂട്ടി. അവതരണ മികവുകൊണ്ടും അർച്ചനയുടെയും ഡെയ്സിയുടെയും നേതൃത്വത്തിൽ ഉള്ള പരിപാടികളുടെ കോർഡിനേഷൻ കൃത്യതകൊണ്ടും ‘റിതം 2026’ അതിന്റെ ആദ്യ സീസൺ കൊണ്ടുതന്നെ യുകെ മലയാളി സമൂഹത്തിന്റെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രൈം 4 അണിയറപ്രവർത്തകരുടെ തീരുമാനം.

റോമി കുര്യാക്കോസ്

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റ് ജൂൺ 27-ന് ഓൾഡ്ഹാമിൽ സംഘടിപ്പിക്കും. മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഐ ടി പ്രൊഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമ്മകൾക്ക് ആദരമർപ്പിച്ചുകൊണ്ട് ‘ഉമ്മൻ ചാണ്ടി സ്മൃതി നഗർ’ എന്ന പേരിൽ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്. ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.

യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് ‘പുതുയുഗ സംഗമം 2026’ സംഘടിപ്പിക്കുന്നത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കും. വ്യക്തികൾക്കുള്ള ‘കർമ്മശ്രേഷ്ഠ പുരസ്കാരം’, മികച്ച യൂണിറ്റുകൾക്കുള്ള ‘സംഘടനാശ്രേഷ്ഠ പുരസ്കാരം’, യു കെയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകർക്കുമുള്ള ‘സേവാശ്രേഷ്ഠ പുരസ്കാരം’ എന്നിവ ഡോ. മറിയ ഉമ്മൻ സമ്മാനിക്കും.

വേദി:

ഉമ്മൻ ചാണ്ടി സ്മൃതി നഗർ
St. Herbert’s Parish Centre
148 Broadway, Chadderton
Oldham OL9 0JY

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമാണ്.

രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/d7Hv2rDyQ9d1UL4n7

പരിപാടിയുടെ പ്രധാന സംഘാടകരായ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ്‌ പുഷ്പരാജൻ, വൈസ് പ്രസിഡന്റ്‌ ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൻ പ്രസിഡന്റ്‌ സോണി ചാക്കോ എന്നിവർ അറിയിച്ചു.

പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്റെയും സംഘടനാ കരുത്തിന്റെയും വിളംബരമായി മാറുന്ന ‘പുതുയുഗ സംഗമം 2026’ മിഡ്‌ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾക്ക് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ സ്വതന്ത്ര ചലചിത്രമാണ് കൃഷ്ണ. ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളിൽനിന്ന് വ്യത്യസ്ഥ വിഭാഗങ്ങളിലായി ധാരാളം അവാർഡുകൾ വാങ്ങിയ സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾ തീയറ്റർ റിലീസിനും പ്രീമിയറിനും ശേഷം നിലവിൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

മെയ് 24ന് കൃഷ്ണ-യുടെ പൂജ സ്റ്റീവനേജിൽ നടന്നു. പൂജക്ക് ശേഷം തുടർച്ചയായ 12 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ജൂൺ 4 ന് ആദ്യ ഷെഡ്യൂൾ വർക്കുകൾ അവസാനിച്ചു. ലണ്ടൻ, സ്റ്റീവനേജ്, ഗ്രാൻഥം, ല്യൂട്ടൻ തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായാണ് ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. ജൂൺ 15 മുതൽ അടുത്ത ഷെഡ്യൂൾ ഷൂട്ട് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്യുന്ന “കൃഷ്ണ” സിനിമയിൽ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.

പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ആഷ്‌ലി, സോഫിയ, ജോ ഈശ്വർ, സിജോ മംഗലശ്ശേരിൽ, കുര്യാക്കോസ് ഉണ്ണിട്ടൻ, അനന്ത പദ്മനാഭൻ, അക്ഷയ, ജൈനമ്മ, ശ്രീ സിജോ, മോസ്സസ്, മെൽജോ, സുജാത, സനു, നിധിൻ, അഞ്ജന, രാജേഷ്, വൈശാലി, റോസ്ബിൻ, രാകേഷ് കാർത്തിക്, സാമന്ത, വാസുദേവ് തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

മറ്റ് അണിയറ പ്രവർത്തകർ :

Story, Script and Direction: Ranji Vijayan

Chief Associate Director: Jose Cherusseril
Assistant Directors: Chandana K, Krupa Korah, Sreelakshmi
DOP: Sreehari
Sound Recording and Mixing: Mithun Rishan
Music: Prasanth Karma
Production Banner: Yavanika Talkies

ഫാമിലി ഡ്രാമ ജോനറിൽ വരുന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം യുകെയിൽ തീയറ്റർ പ്രീമിയറുകൾ സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. തീയറ്റർ പ്രീമിയറിനു ശേഷം പ്രമുഖ OTT പ്ലാറ്റുഫോമുകൾ വഴി “കൃഷ്ണ” പ്രേക്ഷകരിലേക്കെത്തും.

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ബിജെപി-യുഡിഎഫ് വോട്ട് കൈമാറ്റ ധാരണയാണെന്ന ആരോപണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറിയെന്നും ചില മണ്ഡലങ്ങളിൽ യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചതിന്റെ ഫലമായാണ് മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ശക്തമായ വിമർശനവും സ്വയംവിമർശനവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും ബിജെപി-യുഡിഎഫ് രാഷ്ട്രീയ ധാരണ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായതായും പരമ്പരാഗത തൊഴിലാളി മേഖലകളിലെ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ പാർട്ടിക്ക് സാധിക്കാതിരുന്നതായും അദ്ദേഹം സമ്മതിച്ചു.

ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട ആശങ്കകളും എൽഡിഎഫിന്റെ തിരിച്ചടിക്ക് കാരണമായെന്ന് ഗോവിന്ദൻ വിലയിരുത്തി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ ശക്തമായി പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചുവെന്ന പൊതുബോധം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട ആശങ്കകളും പിണറായി വിജയനാണ് അത് കൊണ്ടുവന്നതെന്ന പ്രചാരണവും മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയതെന്നും കോൺഗ്രസ് അതിന് പിന്തുണ നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകമൊട്ടാകെ ശക്തിപ്പെടുന്ന വലതുപക്ഷ സ്വാധീനവും കേരളത്തിലെ രാഷ്ട്രീയ മനോഭാവത്തെ ബാധിച്ചിട്ടുണ്ടെന്നും, നിർമ്മാണ മേഖലയുൾപ്പെടെയുള്ള പരമ്പരാഗത മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ നിന്നുണ്ടായ അസംതൃപ്തിയും തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളായി നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ ആരോപണം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നുവെന്നും പിന്നീട് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണെന്ന് ഇന്ത്യ മുന്നണിയുടെ യോഗത്തിൽ രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായും എൻഡിഎ നേതാക്കളുമായും മംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹം ചോദ്യം ചെയ്തു. പി.എം. ശ്രീ പദ്ധതി നടപ്പാക്കൽ, മഹാത്മാ ഗാന്ധി സർവകലാശാലയിൽ ആർഎസ്എസ് ബന്ധമുള്ള വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ചത്, സംഘപരിവാർ അനുകൂലികളെ സെനറ്റ് അംഗങ്ങളായി ഉൾപ്പെടുത്തിയത് തുടങ്ങിയ നടപടികൾക്കെതിരെ സർക്കാർ മൗനം പാലിച്ചതായും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമിട്ടായിരുന്നു പ്രചാരണമെന്ന് പറഞ്ഞതും ബിജെപി-യുഡിഎഫ് ധാരണയുടെ സൂചനയാണെന്ന് ഗോവിന്ദൻ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം ഉയർത്തിക്കാട്ടിക്കൊണ്ട് യഥാർത്ഥത്തിൽ ബിജെപി-കോൺഗ്രസ് വോട്ടുകൾ പരസ്പരം കൈമാറിയ തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2023 ഡിസംബറിൽ നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് കേസ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിയെത്തിയ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണം ഉയർന്നിരുന്നു.

തുടർന്ന് പരാതിക്കാർ കോടതിയെ സമീപിച്ചതോടെയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്നും അത് ‘രക്ഷാപ്രവർത്തനം’ മാത്രമാണെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഈ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവും വിമർശനവും ഉയർത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved