Latest News

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ടിവികെയുടെ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയത്.

വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ പ്രഖ്യാപിച്ച മന്ത്രിസഭയിൽ കോൺഗ്രസ് അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. വിശ്വാസ വോട്ടിന് ശേഷം കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 29 വയസ്സുകാരിയായ സെൽവി എസ്. കീർത്തനയാണ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗം. ശിവകാശി എംഎൽഎയായ കീർത്തന ടിവികെയുടെ യുവമുഖങ്ങളിലൊരാളായാണ് ശ്രദ്ധ നേടിയത്. മുൻ കോൺഗ്രസ് നേതാവ് എൻ. ആനന്ദ്, മുൻ എഐഎഡിഎംകെ നേതാവ് കെ.എ. സെങ്കോട്ടയ്യൻ, മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ കെ.ജി. അരുൺരാജ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിസഭയിലെ മറ്റ് പ്രധാന അംഗങ്ങൾ.

സിനിമാ ശൈലിയിലുള്ള ആവേശകരമായ ചടങ്ങായിരുന്നു സത്യപ്രതിജ്ഞ വേദിയിൽ അരങ്ങേറിയത്. “സി ജോസഫ് വിജയ് എന്ന ഞാൻ” എന്നു തുടങ്ങി പേപ്പറിൽ നോക്കാതെയായിരുന്നു വിജയ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആരാധകരുടെ ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങൾക്കിടെ സ്വന്തം സിനിമകളിലെ പഞ്ച് ഡയലോഗുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു വിജയ് വേദിയെ അഭിസംബോധന ചെയ്തത്. ചടങ്ങിന് സാക്ഷിയാകാൻ ടിവികെ പ്രവർത്തകരും ആരാധകരും വൻ തോതിൽ സ്റ്റേഡിയത്തിലെത്തി.

കോതമംഗലം: വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കോതമംഗലത്തെ ദന്തൽ കോളേജിലെ ഒൻപതംഗ വിദ്യാർഥിസംഘമാണ് വിനോദയാത്രയുടെ ഭാഗമായി പുഴയിൽ ഇറങ്ങിയത്.

കുളിക്കുന്നതിനിടെ മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂവരുടെയും നില അതീവ ഗുരുതരമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

വനമേഖലയിലൂടെ ഒഴുകുന്ന പലവൻപടി പുഴയിൽ വലിയ കയങ്ങളും ആഴമുള്ള ഭാഗങ്ങളുമുള്ളതിനാൽ ഇത് അപകടമേഖലയായി കണക്കാക്കപ്പെടുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. അപകടസാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും അവ അവഗണിക്കാറുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നേഴ്സിങ് കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.

ബിനോയ് എം. ജെ.

നാം ജീവിക്കുന്ന ജഗത് പരിമിതമാണ്. അതുകൊണ്ടാണ് നാം ഇത്രയും അസംതൃപ്തരായി കാണപ്പെടുന്നത്. ഇനി ഞാനെന്ന സത്തയും പരിമിതമായി പോയിരിക്കുന്നു. അനന്തസത്ത ഒന്ന് മാത്രമാണ്. രണ്ട് അനന്തത ഉണ്ടായിരിക്കുവാൻ വഴിയില്ല. കാരണം ഒന്ന് മറ്റതിനെ പരിമിതപ്പെടുത്തുന്നു. മനുഷ്യന് പരിമിതികളോട് പൊരുത്തപ്പെടുവാൻ ആകില്ല. മാത്രവുമല്ല അവന്റെ സത്ത തന്നെ അനന്തമാണ്. ആ അനന്തതയിൽ തന്നെ കഴിയുവാൻ മനുഷ്യൻ എന്തുകൊണ്ടോ വിമുഖത കാട്ടുന്നു. അവൻ സ്വന്തം സ്വരൂപത്തെ ഭയപ്പെടുന്നത് പോലെ ഇരിക്കുന്നു. അവൻ അതിനെ മറന്നു കളഞ്ഞിരിക്കുന്നു. ഈ പരിമിതിയും അനന്തതയും തമ്മിലുള്ള സംഘർഷം മനുഷ്യജീവിതത്തിൽ അനാദികാലം മുതൽ തന്നെ പ്രകടമായിരുന്നു. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടേയും ജനി.

മനുഷ്യൻ പരിപൂർണ്ണതയെ തേടുന്നു. മനുഷ്യജീവിതം ഈ അന്വേഷണത്തിന്റെ കഥയാണ്. മനുഷ്യൻ എന്തുകൊണ്ട് പരിപൂർണ്ണതയെ അന്വേഷിക്കുന്നു? അതിന്റെ കാരണം അവൻ പൂർണ്ണനാണ് എന്നതുതന്നെ. ആ പൂണ്ണത എങ്ങനെയോ വിസ്മരിക്കപ്പെട്ടു പോയിരിക്കുന്നു. അപ്പോഴും താൻ പൂർണ്ണനാണ് എന്ന് അവബോധം മനുഷ്യന്റെ ഉള്ളിന്റെയുള്ളിൽ കിടപ്പുണ്ട്. ഇങ്ങനെയാണ് ആഗ്രഹങ്ങൾക്ക് ചിറകുമുളക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആഗ്രഹമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്ന് ശ്രീബുദ്ധൻ പറയുന്നത്.

അപൂർണ്ണവും വിരൂപമാക്കപ്പെട്ടതുമായ ഈ ജഗത്ത് എവിടെ നിന്ന് വരുന്നു?

അനന്തസത്തയായ ഈശ്വരനിൽ പരിമിതികൾ ആരോപിക്കുമ്പോൾ ആണ് ജഗത്തും ഞാനും ജന്മം കൊള്ളുന്നത്. ഈ പരിമിതികൾ എവിടെ നിന്നും വരുന്നു? പൂർണ്ണതയുമായി പൊരുത്തപ്പെടുവാനുള്ള വിമുഖത മാത്രമാണ് ഇതിനുള്ള കാരണം. പൂർണ്ണതയിൽ നിന്നും അപൂർണ്ണത ജനിക്കുന്നു. അപൂർണ്ണതയിൽ നിന്നും പൂർണ്ണത ജനിക്കുന്നില്ല. ഈ അപൂർണ്ണത ആകട്ടെ മിഥ്യയാണ് താനും. അങ്ങനെയൊന്ന് അവിടെ ഇല്ല. ഈ കാണുന്ന ജഗത് വാസ്തവത്തിൽ അവിടെയില്ല.

അനന്തസത്ത എന്ന് പറയുവാനേ നമുക്ക് കഴിയൂ. അതിനെ നിർവചിക്കുവാൻ ആകില്ല. കാരണം നിർവചനം തന്നെ അതിനെ പരിമിതപ്പെടുത്തുന്നു. അനന്തസത്ത എല്ലാറ്റിനെയും ഉൾക്കൊള്ളുന്നു.

അതിന് ഉൾക്കൊള്ളുവാൻ ആകാത്തതായോ അതിന് വെളിയിലോ ആയി യാതൊന്നും തന്നെ ഇല്ല. ഒരുകോടി യുഗങ്ങൾ കഴിഞ്ഞാലും അത് അവസാനിക്കുന്നില്ല. കാരണം അത് അനന്തമാണ്. അത് സ്ഥലകാലങ്ങളിൽ ഒതുങ്ങുന്നതല്ല. മറിച്ച് സ്ഥലകാലങ്ങൾ അതിലാണ് നിലകൊള്ളുന്നത്. അവിടെ വിരസതയ്ക്ക് സ്ഥാനമില്ല. അവിടെ എപ്പോഴും അനന്താനന്ദമാണ്. ഈ അനന്ത സത്ത എക്കാലത്തും ഒരുപോലെയാണ്. അവിടെ മാറ്റങ്ങളോ ചലനങ്ങളോ ഇല്ല. കാരണം ചലനവും മാറ്റവും ആപേക്ഷികങ്ങളാണ്. ഒന്ന് മറ്റതിന് അപേക്ഷിച്ച ചലിക്കുന്നു അല്ലെങ്കിൽ മാറുന്നു. എന്നാൽ അനന്തസത്തയിൽ എല്ലാം നിശ്ചലങ്ങളാണ്. ഈ അനന്തസത്തയെ ഈശ്വരൻ എന്ന് വിളിക്കാം. അവിടെ നാനാത്വമില്ല. എല്ലാം ഒന്നുമാത്രം.

അതിനെ രണ്ട് ആക്കുവാനാവില്ല. അത് അഖണ്ഡ അദ്വൈതമാണ്. എന്നാൽ മനുഷ്യമനസ് ആകട്ടെ എല്ലാത്തിനെയും വിഭജിക്കുന്നു. താനാകുന്ന ബ്രഹ്മത്തെയും അത് വിഭജിക്കുന്നു. അങ്ങനെയാണ് കാണുന്ന ഞാനും കാണപ്പെടുന്ന ലോകവും ജനിക്കുന്നത്. ഈ വിഭജനം മനസ്സിന്റെ സൃഷ്ടി മാത്രം. മനസ്സ് തിരോഭവിയ്ക്കുമ്പോൾ എല്ലാം തിരൊഭവിക്കുന്നു. എല്ലാം മനസ്സിന്റെ വിക്രിയകൾ മാത്രം. മനസ്സ് നമ്മെ കബളിപ്പിക്കുകയാണ്. മനസ്സിന്റെ അഭാവത്തിൽ എല്ലാം ഒന്നാണ് എന്ന് നാം അറിയുന്നു. അവിടെ അനന്തജ്ഞാനം പ്രകാശിക്കുന്നു. അത് അനന്തജ്ഞാനം ആകയാൽ അതിനെ നിർവചിക്കുവാൻ ആവില്ല. അവിടെ എത്തിച്ചേരുന്നവൻ എല്ലാ ദുഃഖങ്ങളെയും അതിജീവിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

റോമി കുര്യാക്കോസ്
യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ അത്യുജ്ജ്വല വിജയത്തിന്റെ ആവേശം യൂറോപ്പിലാകെ അലയടിച്ചു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓൺലൈനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷം ശക്തമായ രാഷ്ട്രീയ പ്രഖ്യാപനവും ജനാധിപത്യ വിശ്വാസികളുടെ ആവേശ സംഗമവുമായി മാറി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് യു ഡി എഫ് പ്രവർത്തകരും ജനാധിപത്യ സ്നേഹികളും പങ്കെടുത്ത പരിപാടി ശ്രദ്ധേയ രാഷ്ട്രീയ കൂട്ടായ്മയായി.
ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടിയിൽ കേരള രാഷ്ട്രീയത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കൾ അണിനിരന്നു. യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു.യുഡിഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യുഡിഫ് യൂറോപ്പ് കോർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദി അർപ്പിച്ചു. യുഡിഫ് യൂറോപ്പ് വൈസ് ചെയർമാൻ ഡോ. മുഹമ്മദ്‌ അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി എന്നിവർ ഏകോപനമൊരുക്കി.
ഇന്ത്യൻ യൂണിയൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കേരള കോൺഗ്രസ് നേതാവ് അപു ജോസ് എം എൽ എ, നിയുക്ത എം എൽ എമാരായ റോജി എം ജോൺ, സജീവ് ജോസഫ്, ഷിബു തെക്കുമ്പുറം, എ ഡി തോമസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. യുഡിഎഫിന് വലിയ വിജയം സമ്മാനിച്ചതിൽ സുപ്രധാന പങ്ക് വഹിച്ച പ്രവാസി സമൂഹത്തിനും പ്രതേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ പ്രവർത്തനങ്ങൾ ഒരുക്കിയ യുഡിഫ് യൂറോപ്പ് സംവിദാനത്തിന് നേതാക്കൾ നന്ദി പറഞ്ഞു. കേരള ജനത അഹങ്കാര രാഷ്ട്രീയത്തിനെതിരെയും ജനവിരുദ്ധ ഭരണത്തിനെതിരെയും നൽകിയ ശക്തമായ വിധിയാണ് യു ഡി എഫിന്റെ ഈ ചരിത്രവിജയമെന്ന് നേതാക്കൾ പറഞ്ഞു. പുതിയ കേരളത്തിന്റെ പ്രതീക്ഷയും ജനവിശ്വാസവും യു ഡി എഫിനൊപ്പമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സമഗ്ര വികസനം, തൊഴിൽ അവസരങ്ങൾ, യുവജന ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, പ്രവാസി ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും ഭാവി പദ്ധതികളും അവർ വിശദമായി അവതരിപ്പിച്ചു. ജനങ്ങളുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുന്ന ജനകീയ ഭരണത്തിന്റെ പുതിയ മാതൃകയാണ് യു ഡി എഫ് സർക്കാർ മുന്നോട്ട് വെക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ യുഡിഫ് നേതാക്കന്മാരായ ഷൈനു ക്ലെയർ മാത്യൂസ്, ബോസ്, റോണി കുരിശിങ്കൽ, മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളുവേലിൽ, ഷെഫീഖ്, സാഞ്ചോ ലൂസി, നവാസ്, ജയരാജ്‌, റോയ് ജോസഫ്, ജിബീഷ് തങ്കച്ചൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കുവെക്കാനെത്തിയ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള പ്രവർത്തകരുടെ സാന്നിധ്യം പരിപാടിയെ അതീവ ആവേശകരമാക്കി. യു ഡി എഫ് യൂറോപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വിജയാഘോഷം യൂറോപ്പിലെ മലയാളി രാഷ്ട്രീയ സമൂഹത്തിനിടയിൽ പുതിയ ഉണർവും ആത്മവിശ്വാസവും സൃഷ്ടിച്ചതായി സംഘാടകർ അറിയിച്ചു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച ജനവിധിയെ ആഘോഷമാക്കി മാറ്റിയ യു ഡി എഫ് യൂറോപ്പിന്റെ ഈ ഓൺലൈൻ സംഗമം യൂറോപ്പിലുടനീളം വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയ ശക്തമായ വിജയാഘോഷമായി മാറി.

നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്റ് Vladimir Putin. സമാധാന ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ അമേരിക്ക നിർണായക പങ്കുവഹിച്ചുവെന്നും അതിന് നന്ദിയുണ്ടെന്നും പുട്ടിൻ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് Donald Trump മുന്നോട്ടുവച്ച മൂന്ന് ദിവസത്തെ വെടിനിർത്തൽ നിർദേശത്തിനും യുദ്ധത്തടവുകാരുടെ കൈമാറ്റ പദ്ധതിക്കും പിന്നാലെയാണ് പുട്ടിന്റെ പ്രതികരണം. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള നിർദേശത്തിൽ യുക്രെയ്ൻ അനുകൂല പ്രതികരണം അറിയിക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.

മേയ് 9 മുതൽ 11 വരെ വെടിനിർത്തൽ നടപ്പിലാക്കണമെന്ന അമേരിക്കയുടെ നിർദേശം യുദ്ധാവസാന ശ്രമങ്ങൾക്ക് പുതിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇതുവരെ യുക്രെയ്നിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും റഷ്യ അറിയിച്ചു.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കമന്റ് വലിയ നിയമപ്രശ്നമായി മാറിയതോടെ യുഎഇയിലെത്തിയ മലയാളി പ്രവാസി വീട്ടമ്മയെ വിമാനത്താവളത്തിൽവച്ച് കസ്റ്റഡിയിലെടുത്തു. കുടുംബത്തോടൊപ്പം വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവതിയെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ തടഞ്ഞുവച്ച് പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു.

മറ്റൊരു യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിലെ ആഡംബര ബാഗ് വ്യാജമാണെന്നായിരുന്നു വീട്ടമ്മയുടെ കമന്റ്. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിനും അധിക്ഷേപപരമായ ചർച്ചകൾക്കും വഴിവെച്ചതോടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബാഗിന്റെ ഉടമ അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതിയെ തടഞ്ഞതോടെ കുടുംബം വലിയ ആശങ്കയിലായി. ഒരു രാത്രി കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ഇരുവിഭാഗത്തെയും പൊലീസ് ചർച്ചയ്ക്ക് വിളിക്കുകയും പരാതിക്കാരി കേസ് പിൻവലിക്കാൻ തയ്യാറായതോടെ വിഷയം ഒടുവിൽ രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്തു.

പരാതി പിൻവലിച്ചില്ലായിരുന്നെങ്കിൽ യുവതിക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ ജയിൽശിക്ഷയോ ലഭിക്കാമായിരുന്നു. തമാശയ്ക്കോ വ്യക്തിപരമായ അഭിപ്രായമായോ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന പരാമർശങ്ങൾ മറ്റൊരാളുടെ മാന്യതയെ ബാധിച്ചാൽ അത് യുഎഇ നിയമപ്രകാരം ഗുരുതര കുറ്റമായി കണക്കാക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സമൂഹമാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട ബോധവൽക്കരണം അടുത്തിടെ യുഎഇയിൽ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ, സ്വകാര്യത ലംഘനം തുടങ്ങിയ വിഷയങ്ങളിൽ സൈബർ നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്.

ഇത്തരം കേസുകളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി ‘റിമോട്ട് ബെയിൽ’ സംവിധാനം അജ്മാൻ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ യുഎഇ പാസ് ഉപയോഗിച്ച് സ്മാർട്ട് ആപ്പിലൂടെ തന്നെ ജാമ്യം നേടാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

നിയമനടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിലൂടെ പൊലീസ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനുമാണ് ലക്ഷ്യമിടുന്നത്. സൈബർ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾ കൂടുതൽ വ്യാപകമാക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ നീക്കം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോക്സഭാംഗമായ കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സംസ്ഥാന രാഷ്ട്രീയം പുതിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. കെ.സി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌താൽ ആറുമാസത്തിനകം നിയമസഭാംഗമാകേണ്ടതും ലോക്സഭാംഗത്വം രാജിവെക്കേണ്ടതുമായതിനാൽ ലോക്സഭയിലും നിയമസഭയിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഗണിതവും ബിജെപി വോട്ടുകളുടെ നിലപാടും വീണ്ടും ചർച്ചയാകുന്നത്. ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി നീങ്ങിയാൽ യുഡിഎഫിന് “നാണംകെട്ട തോൽവി” നേരിടേണ്ടിവരുമെന്ന ആശങ്ക കോൺഗ്രസ് വൃത്തങ്ങളിൽ തന്നെ ഉയരുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ആഭ്യന്തര പോര് ഇതിനോടകം തന്നെ പരസ്യ ഏറ്റുമുട്ടലിലേക്കാണ് നീങ്ങിയിരിക്കുന്നത്. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ ദില്ലിയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ച തീരുമാനമില്ലാതെ അവസാനിച്ചു. നേതാക്കളുടെ തമ്മിലടിയും പ്രവർത്തകരുടെ തെരുവ് പ്രതിഷേധവും ഹൈക്കമാൻഡിനെ കടുത്ത അസ്വസ്ഥരാക്കിയെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതും കോൺഗ്രസിലെ അധികാരപ്പോര് തുറന്നുകാട്ടുന്നതുമാണ് നിലവിലെ രാഷ്ട്രീയ ചിത്രം.

ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്ന് കെ.സി വേണുഗോപാൽ അവകാശപ്പെട്ടപ്പോൾ, ദേശീയ നേതൃത്വത്തിന്റെ സ്വാധീനം ഉപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കുകയാണെന്ന ഗുരുതര ആരോപണമാണ് വി.ഡി സതീശൻ ഉയർത്തിയത്. മുഖ്യമന്ത്രിയാക്കുന്നില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് സതീശനും ചെന്നിത്തലയും എടുത്തതോടെ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഘടകകക്ഷികളുടെ അഭിപ്രായവും ജനവികാരവും പരിഗണിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം സീനിയോറിറ്റിയും സംഘടനാപരമായ പരിചയവും മുൻനിർത്തിയാണ് ചെന്നിത്തലയുടെ അവകാശവാദം.

ഇതിനിടെ നേതാക്കളുടെ പരസ്യ പോരാട്ടത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രകടനങ്ങളും ഫ്ലെക്‌സ് യുദ്ധവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും, ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി എന്ത് നിലപാട് സ്വീകരിക്കും, ആ വോട്ടുകൾ ആരിലേക്ക് നീങ്ങും എന്നതാകും ഇനി കേരള രാഷ്ട്രീയത്തിലെ നിർണായക ചർച്ച. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ നീണ്ട അനിശ്ചിതത്വം തന്നെ യുഡിഎഫിന് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ചോദ്യവും ശക്തമാകുകയാണ്.

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടൻ വിജയ് മുഖ്യമന്ത്രിയാകാനുള്ള വഴി തെളിഞ്ഞു. വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെ സഖ്യം കേവല ഭൂരിപക്ഷമായ 118 സീറ്റിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ്.

ദ്രാവിഡ കക്ഷികളുടെ ദീർഘകാല ആധിപത്യത്തെ വെല്ലുവിളിച്ചാണ് രണ്ട് വർഷം മുൻപ് രൂപം കൊണ്ട ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത്. കോൺഗ്രസ്, ഇടതുകക്ഷികൾ, വിസികെ എന്നിവരുടെ പിന്തുണ കൂടി ലഭിച്ചതോടെ വിജയ് നയിക്കുന്ന മുന്നണി അധികാരത്തിലേക്കുള്ള അവസാന തടസവും മറികടന്നു.

ഗവർണറുടെ മുന്നിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങൾക്കിടെ അവസാന നിമിഷം വരെ കടുത്ത രാഷ്ട്രീയ നാടകീയതയാണ് അരങ്ങേറിയത്. ഒടുവിൽ വിസികെ ഔദ്യോഗിക പിന്തുണക്കത്ത് കൈമാറിയതോടെ വിജയ് തമിഴ്നാട്ടിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്നത് ഏകദേശം ഉറപ്പായി.

ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിപദ ചർച്ചകൾക്കായി ദില്ലിയിൽ നടന്ന നിർണായക കൂടിക്കാഴ്ച മൂന്ന് മണിക്കൂറിന് ശേഷം പൂർത്തിയായി. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടെ കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് മുന്നോട്ടുവെക്കാൻ സാധ്യത ശക്തമായിരിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷൻമല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തു. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിച്ചു.

ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെ സി വേണുഗോപാലിനാണെന്നാണ് വിലയിരുത്തൽ. അതേസമയം ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശന് ലഭിക്കുന്ന സാഹചര്യത്തിൽ സീനിയോറിറ്റിയും രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക സമ്മേളനം ലണ്ടനിൽ നടന്നു , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനു കളിൽ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാൽപ്പതോളം വൈദികരും പങ്കെടുത്ത സമ്മേളനം പ്രാതിനിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യാഥിതി ആയിരുന്നു . വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റെവ ഡോ പോളി മണിയാട്ട് മതാധ്യാപകർക്ക് ക്ലാസ് നയിച്ചു . സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മാർ തോമസ് തറയിൽ കുടുംബങ്ങളിൽ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യം സംബന്ധിച്ചും, പ്രവാസി ജീവിതത്തിലും , ലോകത്തെവിടെ ആയിരുന്നാലും സീറോ മലബാർ സഭയുടെ വ്യക്തിത്വവും , പാരമ്പര്യവും , ആരാധനാക്രമവും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വിശ്വാസ പരിശീലകരെ ഉത്‌ബോധിപ്പിച്ചു .

ഉത്‌ഘാടന പ്രസംഗം നടത്തിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആരാധനക്രമ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും , സഭയുടെ ഏറ്റവും വലിയ ദൗത്യമായ കർത്താവായ ഈശോ മിശിഹായെക്കുറിച്ചും അവിടുന്ന് സ്ഥാപിച്ച രക്ഷാകര രഹസ്യങ്ങളെക്കുറിച്ചും മനുഷ്യ കുലത്തിന് പറഞ്ഞു കൊടു ക്കുക എന്നതും , മിശിഹായിൽ ഉള്ള വിശ്വാസം ആരാധനയിൽ ആഘോഷിച്ച് അത് ജീവിതക്രമമായി സ്വീകരിച്ച് പ്രാവർത്തികമാക്കുവാനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും പറഞ്ഞു . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് കാറ്റിക്കിസം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി , ഫാ മാത്യൂസ് വലിയപുത്തെൻപുര ,ശ്രീമതി ആൻസി ജോൺസൺ, ശ്രീ ജെയ്‌മോൻ തോമസ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു . രൂപത മതബോധന കമ്മീഷൻ പരിപാടികൾക്ക് നേതൃത്വം നൽകി.

RECENT POSTS
Copyright © . All rights reserved