യുകെയിലെ മലയാളി സമൂഹത്തിന് കായികാവേശത്തിന്റെ പുതിയ അധ്യായം സമ്മാനിച്ചുകൊണ്ട്, സമീക്ഷ യുകെ (Sameeksha UK) സംഘടിപ്പിക്കുന്ന നാലാമത് ഓൾ യു.കെ വടംവലി മത്സരം 2026 മെയ് 30 ശനിയാഴ്ച ഷ്രൂസ്ബറിയിൽ അരങ്ങേറും. ലണ്ടൻ റോഡ് സ്പോർട്സ് സെന്റർ (London Road Sports Center, SY2 6PR) വേദിയാകുന്ന ഈ കായിക മാമാങ്കത്തിൽ യുകെയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. യുകെയിലെ പ്രവാസി മലയാളി കൂട്ടായ്മകൾക്കിടയിൽ ഇതിനകം തന്നെ വൻ ആവേശമുണർത്തിയ ഈ ടൂർണമെന്റ്, പ്രൊഫഷണൽ നിലവാരത്തിലുള്ള മത്സര ക്രമീകരണങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. മത്സരങ്ങളുടെ ക്രമീകരണവും,നിബന്ധനകളും, കൃത്യമായ മാനദണ്ഡങ്ങളോടെയും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരപരിധി 580 കിലോഗ്രാം (പരമാവധി + 5kg ഇളവ് അനുവദനീയം) ആയി നിജപ്പെടുത്തിയിരിക്കുന്നു. രജിസ്ട്രേഷൻ ഫീസ്: £125.
ആകർഷകമായ സമ്മാനത്തുകകൾ ആണ് വിജയികളെ കാത്തിരിക്കുന്നത് യുകെയിലെ വടംവലി മത്സര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സമ്മാനത്തുകകളും എവർറോളിംഗ് ട്രോഫികളുമാണ് ആണ് നൽകുന്നത്.

ഒന്നാം സ്ഥാനം£2001 + എവർറോളിംഗ് ട്രോഫി
രണ്ടാം സ്ഥാനം£1001 + ട്രോഫി
മൂന്നാം സ്ഥാനം£501 + ട്രോഫി
നാലാം സ്ഥാനം£251 + ട്രോഫി
അഞ്ചാം സ്ഥാനം£151 + ട്രോഫി
ആറാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെ£101 വീതം + ട്രോഫി
പ്രത്യേക പുരസ്കാരങ്ങൾ: മികച്ച കായിക സംസ്കാരം പുലർത്തുന്ന ടീമിന് ‘ഫെയർ പ്ലേ അവാർഡും’, ടൂർണമെന്റിലെ മികച്ച കളിക്കാരന് ‘ബെസ്റ്റ് പുള്ളർ അവാർഡും’ സമ്മാനിക്കും. £101 വീതമാണ് ഈ പ്രത്യേക പുരസ്കാര ജേതാക്കൾക്ക് നൽകുക.
മത്സരക്രമത്തെക്കുറിച്ചോ ടൂർണമെന്റിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്:
അഖിൽ ശശി : +44 7436 651206
വിപിൻ രാജ്: +44 7782 528998
ഇപ്സ്വിച്ച്: ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ച് (KCA) – കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂൾ (KCSS) 2026–27 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാർട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂൾ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സാമൂഹിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

KCA–KCSSയുടെ പുതിയ ടീം അംഗങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തനപരിചയമുള്ളവരായതിനാൽ, സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുമെന്ന് അംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
മാനേജ്മെന്റ് കമ്മിറ്റി (2026–27)
* Patron: Dr. Anup Mathew
* President: Suja Saji
* Vice-President: Sobha Saji
* Secretary: Anju Martin
* Joint Secretary: Subin Abraham
* Treasurer: Lijo Easow
* PRO: Saji Samuel
* KCSS Coordinator: Biji Tomjo
* KCSS Coordinator: Jojo Joseph
എക്സിക്യൂട്ടീവ് അംഗങ്ങൾ
* Sam John
* Suja Manoj
* Gibson Varghese
* James Jacob
* Jiju John
* Sojan Antony
* Derik Chacko
* Eldo Abraham
* Pramod Prabhakaran
* Sajan Philip
* Sijo Philip
* Rexy Varghese
* Jinu George
“പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്ന് അംഗങ്ങൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.”
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണക്കേസിൽ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറു പ്രതികളെ സിപിഎം നേതൃത്വം തന്നെ പൊലീസിന് കൈമാറുകയായിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
റെയ്ഡിനായി എത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചതോടെയാണ് സ്ഥിതി സംഘർഷഭരിതമായത്. തുടർന്ന് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമിക്കുകയും ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
അതിക്രമത്തിനിടെ ഇഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻെറ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കുശേഷം മടങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടും. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഇഡി ഡയറക്ടർ രാഹുൽ നവീനും സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടികളിലേക്ക് കടക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വാഹനങ്ങൾ തകർക്കൽ, വധശ്രമം എന്നിവ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നീക്കം. പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും അസഭ്യവിളിയും നടന്നതായും വാഹനങ്ങളുടെ ചില്ലുകൾ തകർത്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം സിറ്റി പോലീസിനെതിരെ ഗുരുതര വിമർശനമാണ് ഉയരുന്നത്. സ്ഥലത്ത് സംഘർഷസാധ്യത മുൻകൂട്ടി മനസിലാക്കുന്നതിലും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് ആരോപണം. ബുധനാഴ്ച വൈകുന്നേരം പരിശോധന കഴിഞ്ഞിറങ്ങിയ ഇഡി സംഘം പ്രകോപിതരായ പ്രവർത്തകരുടെ ഇടയിൽ പത്ത് മിനിറ്റിലധികം കുടുങ്ങിക്കിടന്നതായും വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തിന് സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതായും വിവരമുണ്ട്.
അമ്മയുടെ അസുഖം മാറാൻ പൂജ നടത്തണമെന്ന പേരിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 55-കാരൻ പിടിയിലായി. കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ ശരത്ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങൾക്കും ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് അറിയിച്ചു.
അമ്മയുടെ അസുഖം ഭേദമാകാൻ പ്രത്യേക പൂജയുടെ ഭാഗമായി തനിക്കൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഇയാൾ തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീട്ടിലും ലോഡ്ജിലുമായി 13-ഉം 17-ഉം വയസ്സുള്ള സഹോദരിമാരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്.
പരാതിയെ തുടർന്ന് കിളിമാനൂർ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ കായിക ചരിത്രത്തിൽ അഭിമാന നിമിഷമായി മൂന്ന് താരങ്ങൾ ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ ഇടം നേടി. നേപ്പാളിൽ നടക്കുന്ന കാവ വിമൻസ് വോളിബോൾ ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലേക്കാണ് നിലവിൽ അസംപ്ഷൻ കോളജിലെ വിദ്യാർത്ഥിനിയായ പി. അനാമികയും മുൻ താരങ്ങളായ അന്ന മാത്യുവും ആര്യ കെ.യും തിരഞ്ഞെടുക്കപ്പെട്ടത്. കേരള വനിതാ വോളിബോളിൽ അസംപ്ഷൻ കോളജ് തുടരുന്ന മികവിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
മിഡിൽ ബ്ലോക്കറായ അനാമിക ദേശീയ തലത്തിൽ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഇതിനകം തന്നെ ശ്രദ്ധ നേടിയ താരമാണ്. ജർമ്മനിയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിനായി കളിച്ച അനാമിക, ഫെഡറേഷൻ കപ്പ് ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ നവാസ് വഹാബിന്റെ കീഴിലുള്ള പരിശീലനവും കോളജിന്റെ മികച്ച കായികാന്തരീക്ഷവും താരത്തിന്റെ വളർച്ചയിൽ നിർണായകമായി.
മുൻ അസംപ്ഷൻ താരങ്ങളായ അന്ന മാത്യുവും ആര്യ കെ.യും ദേശീയ സർക്യൂട്ടിൽ സ്ഥിരതയാർന്ന പ്രകടനം തുടരുന്നവരാണ്. കെഎസ്ഇബിക്കായി കളിക്കുന്ന അന്നയും ഇന്ത്യൻ റെയിൽവേസിനെ പ്രതിനിധീകരിക്കുന്ന ആര്യയും ഇതിനകം തന്നെ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യങ്ങളായി മാറിയിട്ടുണ്ട്. താരങ്ങളുടെ നേട്ടത്തിൽ കോളജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം പങ്കുവെച്ചു.
ലണ്ടനിലെ ലൗട്ടണിൽ താമസിച്ചിരുന്ന ജോർജി മാത്യുവിന്റെ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജൂൺ 5 വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് ന്യൂ എൽത്താമിലെ സെന്റ് ജെയിംസ് മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷകൾക്കും അവസരമൊരുക്കും. ബന്ധുക്കളും സുഹൃത്തുക്കളും മലയാളി സമൂഹാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
തുടർന്ന് വൈകിട്ട് 3 – ന് ഹൈനാൾട്ടിലെ ഫോറസ്റ്റ് പാർക്ക് ക്രിമറ്റോറിയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. കുടുംബാംഗങ്ങളുടെ അഭ്യർഥനപ്രകാരം പുഷ്പാർച്ചനകൾക്ക് പകരമായി സ്മാരക സംഭാവനകൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. വിദേശത്തുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ചടങ്ങുകൾ തത്സമയം കാണുന്നതിനായി ലൈവ് സ്ട്രീമിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കുട്ടനാട് തലവടി സ്വദേശിയും ലണ്ടനിലെ ലൗട്ടണിൽ താമസിച്ചിരുന്ന പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമായ ജോർജി മാത്യു (47) മേയ് 10ന് രാവിലെ നടത്തത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയായിരുന്നു. യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് യുകെ മലയാളി സമൂഹത്തിൽ വലിയ ദുഃഖമായി മാറിയിരുന്നു.
ബലാത്സംഗവും വധശ്രമവും ഉൾപ്പെടെയുള്ള കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തനാക്കി. പരാതിക്കാരിയടക്കം പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെയാണ് കോടതി പ്രതികളെ വെറുതെവിട്ടത്. എംഎൽഎയായിരിക്കെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു എൽദോസിനെതിരായ ആരോപണം.
2022 സെപ്റ്റംബറിലായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. വീട്ടിൽ നിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി കോവളത്തെ ആത്മഹത്യാമുനമ്പിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എൽദോസിന്റെ സുഹൃത്തുക്കളായ റിനിഷയും നൂറുദ്ദീനും കേസിൽ പ്രതികളായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി വിചാരണ ആരംഭിച്ച ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. കോടതിയിൽ ഹാജരായ പരാതിക്കാരി എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി മാറ്റി. മറ്റു സാക്ഷികളും പ്രതികൾക്ക് അനുകൂലമായി മൊഴിനൽകിയതോടെ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഈ കേസ് കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽദോസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.
കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് നേതൃത്വം തള്ളി. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം രാജ്യസഭാ, നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നുവെന്നും നേതൃമാറ്റ വിഷയം പരിഗണിച്ചിട്ടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, രൺദീപ് സിങ് സുർജേവാല എന്നിവർ പങ്കെടുത്തു.
എന്നാൽ, സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കാമെന്ന തരത്തിൽ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡി.കെ. ശിവകുമാറിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചുവെന്നും മുഖ്യമന്ത്രിസ്ഥാനം നൽകുന്നതിൽ അനുകൂല നിലപാടാണെന്നുമാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനുപകരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് നൽകാനുള്ള ചർച്ചകളും നടന്നതായി സൂചനകളുണ്ട്. അതേസമയം, നേതൃമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പ്രതികരിക്കാൻ തയ്യാറായില്ല.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോൺഗ്രസിൽ രൂപപ്പെട്ട അധികാരവിവാദം ഇപ്പോഴും തുടരുകയാണ്. അന്ന് ഹൈക്കമാൻഡ് ഇടപെട്ട് റൊട്ടേഷണൽ മുഖ്യമന്ത്രി ഫോർമുല രൂപീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം സിദ്ധരാമയ്യയും ശേഷിക്കുന്ന കാലയളവിൽ ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകണമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് വിവരം. കാലാവധി പകുതിയിലേക്ക് കടക്കുന്നതിനിടെ ഡി.കെ. അനുകൂലികൾ സമ്മർദ്ദം ശക്തമാക്കിയതായും രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു.
ബിനു ജോർജ്
“കാർമ്മലിലെ സുന്ദര സൂനമേ, പൂത്തുലഞ്ഞു നിൽക്കുന്ന മുന്തിരിവള്ളീ, മോക്ഷത്തിന്റെ ദിവ്യതേജസ്സേ, ദൈവസുതനെ ഉദരത്തിൽ വഹിച്ച നിർമ്മല കന്യകയേ, അങ്ങേ പ്രിയ പുത്രന്റെ സുരക്ഷിതത്വത്തിലേക്ക് ഞങ്ങളെ നയിച്ചാലും..”എയ്ൽസ്ഫോർഡിലെ വിശുദ്ധ മണ്ണിൽ അണഞ്ഞുചേർന്ന ഓരോ മരിയഭക്തന്റെയും ഹൃദയത്തിൽ നിന്നും ഉയർന്ന ഈ പ്രാർത്ഥന ഒൻപതാമത് എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനത്തെ ധന്യമാക്കി.

എയ്ൽസ്ഫോർഡ്: വി. സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകിക്കൊണ്ട് പരിശുദ്ധ കന്യകാമറിയം നൽകിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക്, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തിയ ഒൻപതാമത് എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം ഭക്തിസാന്ദ്രമായി.
2026 മെയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. കൊടിയേറ്റിനു ശേഷം കുരിശ് വെഞ്ചരിപ്പും വിവിധ മിഷനുകളിൽ നിന്നും എത്തിച്ച നേർച്ചകളുടെ സ്വീകരണവും നടന്നു. തുടർന്ന് 11.30 ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്ൽസ്ഫോർഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ ജപമാലപ്രദക്ഷിണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം, എയ്ൽസ്ഫോർഡ് പ്രയറിയിലെ വൈദികർ, രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വൈദികർ, വിമൻസ് ഫോറം അംഗങ്ങൾ, നിരവധിയായ മരിയഭക്തർ തുടങ്ങിയവർ ജപമാലപ്രദക്ഷിണത്തിന്റെ ഭാഗമായി.

ഉച്ചക്ക് 1.15 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായി മുത്തുകുടകളുടെ അകമ്പടിയോടുകൂടി ആരംഭിച്ച പ്രദക്ഷിണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, കാർമ്മികരായി എത്തിയ രൂപതയിലെ വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേർന്നു. തീർത്ഥാടനം ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാർക്കുവേണ്ടി പ്രത്യേകപ്രാർത്ഥനയും പ്രസുദേന്തി വാഴ്ചയും നടന്നു. എയ്ൽസ്ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. മൈക്കിൾ കോക്സ്, പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. ഷിനോജ് കളരിക്കൽ എന്നിവർ തീർത്ഥാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. അഭിവന്ദ്യ പിതാവിനോടൊപ്പം പ്രോട്ടോ-സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഫാ. മാത്യു പിണക്കാട്ട് , റവ. ഫാ. ഷിനോജ് കളരിക്കൽ, എയ്ൽസ്ഫോർഡ് മിഷൻ ട്രസ്റ്റിമാരായ ഷിജു ആന്റണി, സുമിൻ സണ്ണി എന്നിവർ ചേർന്ന് തീർത്ഥാടനത്തിന്റെ തിരി തെളിയിച്ചു. തുടർന്ന് 1 .30 ന് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടന്നു. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്ക്ക് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾക്കൊപ്പം എത്തിയ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.

ദൈവഹിതത്തിന് ‘അതെ’ എന്ന് മറുപടി നൽകിയ പരിശുദ്ധ അമ്മയുടെ ജീവിതം ക്രൈസ്തവരായ നമുക്കേവർക്കും ദൈവഹിതപ്രകാരം ജീവിക്കാനുള്ള ഏറ്റവും വലിയ മാതൃകയാണ്. കുറവുകളെ നിറവുകളാക്കിയ മറിയം ദൈവകൃപ നിറഞ്ഞവളായിരുന്നു. പാപക്കറകളില്ലാതെ, ദൈവിക ചൈതന്യത്തിൽ ജീവിച്ച അമ്മയെപ്പോലെ, വിശുദ്ധിയിലും ദൈവകൃപയിലും ജീവിക്കാൻ അഭിവന്ദ്യ പിതാവ് തന്റെ തിരുനാൾ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
വിശുദ്ധകുർബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം നടന്നു. ലണ്ടൻ, കാന്റർബറി റീജിയനുകളിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വോളണ്ടിയേഴ്സ് പ്രദക്ഷിണത്തിനു നേതൃത്വം നൽകി. വിശ്വാസികളുടെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദക്ഷിണം അളവറ്റ ആത്മീയ അനുഭൂതിയുമാണ് തീർത്ഥാടകർക്ക് സമ്മാനിച്ചത്.

പ്രദക്ഷിണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കൽക്കുരിശിന് മുന്നിൽ സ്ലീവാവന്ദനവും തുടർന്ന് ‘ഫ്ളോസ് കാർമലി’ പ്രദക്ഷിണവും നടന്നു. ഓപ്പൺ പിയാസയുടെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ മരിയഭക്തരുടെയും ചാപ്പലുകൾക്കു ചുറ്റും നിരന്ന മുത്തുക്കുടകളുടെയും നടുവിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് പുരോഹിതർ നീങ്ങിയപ്പോൾ കാർമ്മലിലെ സൗന്ദര്യ പുഷ്പത്തിന്റെ പരിമളം നടുത്തളത്തിലാകെ നിറഞ്ഞുനിന്നു. അവിടെ ഉയർന്ന പ്രാർത്ഥനകളിൽ ഉത്തരീയനാഥയുടെ വാഗ്ദാനത്തിലുള്ള പ്രത്യാശ നിഴലിച്ചു നിന്നു.
റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദക്ഷിണത്തിനു ശേഷം വിതരണം ചെയ്തു. വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റെലിക് ചാപ്പലിലും മറ്റു ചാപ്പലുകളിലും പ്രാർത്ഥനയ്ക്കും സന്ദർശനത്തിനുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കുമ്പസാരിക്കുന്നതിനും, നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടാതെ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്എംവൈഎം, ക്യാറ്റക്കിസം എന്നിവയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ ലഘു ഭക്ഷണശാലയും, ഭക്തസാധനങ്ങളുടെ സ്റ്റാളും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്കൊടുവിൽ തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
എയ്ൽസ്ഫോർഡിലെ അനുഗ്രഹാരാമത്തിൽ കർമ്മലനാഥയുടെ സംരക്ഷണം തേടിയെത്തിയവർ സവിശേഷമായ കൃപാദാനങ്ങൾ ഹൃദയങ്ങളിൽ സ്വീകരിച്ചു മടങ്ങുന്ന അനുഗ്രഹനിമിഷങ്ങൾക്കാണ് എയ്ൽസ്ഫോർഡ് സാക്ഷ്യം വഹിച്ചത്. ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷൻ ട്രസ്ടിമാർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, സണ്ടേസ്കൂൾ അധ്യാപകർ, ഭക്ത സംഘടനകളുടെ ഭാരവാഹികൾ, കൂടാതെ ജില്ലിങ്ഹാം, സൗത്ബോറോ മിഷൻ വോളണ്ടിയേഴ്സ്, ലണ്ടൻ, കാന്റർബറി റീജിയനിൽ നിന്നുള്ള ഇടവക/മിഷൻ ട്രസ്ടിമാർ തുടങ്ങിയവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.
എയ്ൽസ്ഫോർഡ് തീർത്ഥാടനം അനുഗ്രഹപ്രദവും മനോഹരവുമാക്കാൻ യത്നിച്ച ഏവർക്കും പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ നന്ദി അറിയിച്ചു. പത്താമത് എയ്ൽസ്ഫോർഡ് തീർത്ഥാടനം അടുത്ത വർഷം മെയ് 29 ശനിയാഴ്ച ആയിരിക്കുമെന്ന് കോർഡിനേറ്റേഴ്സ് അറിയിച്ചു.