Latest News

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിലിനൊപ്പം ബിജെപി സീൽ പതിഞ്ഞ കത്ത് ലഭിച്ചതിനെ തുടർന്ന് വിവാദം ഉയർന്ന സാഹചര്യത്തിൽ, അത് ഒരു ക്ലെറിക്കൽ പിഴവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിജെപി നൽകിയ പഴയ കത്തിന്റെ പകർപ്പ് അബദ്ധത്തിൽ അയച്ചതാണെന്നും, പിശക് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തൽ നടത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

2019-ലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പമുള്ള കത്തിലാണ് സീൽ ഉണ്ടായിരുന്നത്. ഈ രേഖയാണ് അശ്രദ്ധ മൂലം മറ്റു പാർട്ടികൾക്കും അയച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്നും തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ പി ഡി പി തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ചെയർമാൻ അബ്ദുൾ നാസർ മദനി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് നിലപാട് പ്രഖ്യാപിച്ചത്. എൽ ഡി എഫ് നേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് പാർട്ടി അറിയിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര വോട്ടുകൾ ഏകീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നതെന്ന് പി ഡി പി നേതാക്കൾ വ്യക്തമാക്കി. രാജ്യത്ത് വർഗീയ-വിദ്വേഷ രാഷ്ട്രീയത്തിന് ശക്തി വർധിക്കുന്ന സാഹചര്യത്തിൽ, അതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകാതിരിക്കാനായി മതേതര ശക്തികളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിലപാടാണ് പാർട്ടി മുന്നോട്ടുവച്ചത്.

അതേസമയം, സംഘപരിവാർ ശക്തികൾ വർഗീയ അജണ്ടകൾ മുന്നോട്ട് വെക്കുമ്പോൾ, അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന രീതിയിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന വിമർശനവും പി ഡി പി ഉന്നയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തുന്നത് അനിവാര്യമാണെന്നും, അതിന്റെ ഭാഗമായാണ് എൽ ഡി എഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് മുമ്പ് ഉണ്ടായിരുന്ന പരിധി കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ, വിമാനയാത്ര ചെലവ് ഉയരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം ചില വിമാന സർവീസുകളിൽ ഉണ്ടായ തടസ്സങ്ങളെ തുടർന്ന് നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാർ ഇടപെട്ടിരുന്നു. പ്രത്യേകിച്ച് തിരക്കേറിയ സീസണുകളിൽ ടിക്കറ്റ് നിരക്ക് അതിവേഗം ഉയർന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ നിയന്ത്രണം നീക്കിയതോടെ, യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് വിമാനക്കമ്പനികൾക്ക് നിരക്ക് നിശ്ചയിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു.

ഇത് പ്രത്യേകിച്ച് അവധിക്കാലങ്ങളിലും ഉത്സവസമയങ്ങളിലും ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകാം. ആവശ്യകത കൂടുന്ന ദിവസങ്ങളിൽ നിരക്കുകൾ ഉയരാനും, കുറയുന്ന സമയങ്ങളിൽ കുറയാനും സാധ്യതയുണ്ട്. ഇതിലൂടെ വിമാനക്കമ്പനികൾക്ക് പ്രവർത്തനച്ചെലവുകൾ മാനേജുചെയ്യാൻ കൂടുതൽ സൗകര്യം ലഭിക്കും.

അതേസമയം, അനാവശ്യമായ നിരക്ക് വർധന ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യാത്രക്കാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള വർധനവ് അനുവദിക്കില്ലെന്നും, നിരക്കുകളുടെ സ്ഥിതി നിരന്തരം നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ വിമാന ഇന്ധനവില ഉയർന്നതും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. ഇന്ധനച്ചെലവ് കൂടിയതോടെ വിമാനക്കമ്പനികൾ സാമ്പത്തിക സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നത് അവർക്കു സഹായകരമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന വ്യാപാരത്തിന് തടസ്സം നേരിട്ടത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക നിലയെയും ബാധിച്ചതായി യോഗം വിലയിരുത്തി. ഇറാന്റെ പ്രത്യാക്രമണങ്ങളും മേഖലയിലെ സംഘർഷം വർധിപ്പിച്ചതോടെ ഇന്ത്യയിലും ഇന്ധനവില ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇതിനോടനുബന്ധിച്ച്, വിപണിയിൽ ലഭ്യത ഉറപ്പാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. വാണിജ്യ എൽപിജിയുടെ വിതരണ അളവ് വർധിപ്പിക്കുകയും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകുകയും ചെയ്തു. കൂടാതെ, പിഎൻജി കണക്ഷനുകൾ പ്രോത്സാഹിപ്പിക്കാനും എൽപിജി കരിഞ്ചന്ത തടയാൻ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാനും നിർദ്ദേശം നൽകി.

അതേസമയം, രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. വിദേശത്തു നിന്നുള്ള ഇന്ധന കപ്പലുകൾ എത്തുന്നതിലൂടെ വിതരണം സ്ഥിരതയാർന്നതാക്കാൻ ശ്രമങ്ങൾ തുടരുന്നു. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയും സർക്കാർ അടുത്ത് നിരീക്ഷിച്ചു വരികയാണ്.

ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ “ഹിന്ദു എംഎൽഎ” പരാമർശത്തെ തുടർന്ന് ഗുരുവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ജില്ലാ കലക്ടറാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.

1951ലെ പ്രതിനിധിത്വ നിയമത്തിലെ 123(3) വകുപ്പ് പ്രകാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരവുമാണ് നടപടി എടുത്തത്. മതമോ സാമുദായിക വികാരങ്ങളോ ഉപയോഗിച്ച് വോട്ട് തേടിയതും ആരാധനാലയങ്ങളെ പ്രചാരണത്തിനായി ഉപയോഗിച്ചതുമാണ് ചട്ടലംഘനമായി കണ്ടെത്തിയത്.

ഗുരുവായൂരിൽ ഹൈന്ദവ ജനസംഖ്യയുണ്ടെങ്കിലും ഹിന്ദു എംഎൽഎയെ തിരഞ്ഞെടുക്കാത്തതായുള്ള പരാമർശമാണ് വിവാദമായത്. തുടർന്ന് പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാനും അധികാരികൾ നിർദ്ദേശിച്ചു.

ബിനോയ് എം. ജെ.

അസ്ഥിത്വവാദം വ്യക്തികളെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണോ? മൂഢമായ സമൂഹത്തിന്റെ ഹീനമായ ആധിപത്യത്തിൽ നിന്നും വ്യക്തികളെ കരകയറ്റുവാനും അവനിലെ പ്രതിഭയെ ഉണർത്തിക്കൊണ്ട് അവനെ മഹാനാക്കുവാനും ഉന്നം വെച്ചുകൊണ്ടാണ് അസ്ഥിത്വവാദം രംഗപ്രവേശം ചെയ്യുന്നത്. ഇതിൽ ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു. തങ്ങൾ സമൂഹത്തിന്റെ അടിമകൾ അല്ലെന്നും മറിച്ച് സമൂഹത്തിന് ചില സംഭാവനകൾ ചെയ്യാൻ തങ്ങൾ പ്രാപ്തരാണെന്നും അസ്ഥിത്വവാദം വ്യക്തികളെ ഉദ്ബോധിപ്പിക്കുന്നു. ഇത് സമൂഹം വരയ്ക്കുന്ന വരയിലൂടെ മാത്രമേ വ്യക്തികൾ നടക്കാൻ പാടുള്ളൂ എന്ന പരമ്പരാഗതമായ ആശയത്തെ ചോദ്യം ചെയ്യുന്നു. ഇപ്രകാരം സ്വാതന്ത്ര്യം പ്രാപിക്കുന്ന വ്യക്തികൾ

പ്രതിഭാശാലികളായി മാറുന്നു. അവർ ഇനിമേൽ വെറും അനുകർത്താക്കൾ അല്ല. ഇവർ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തരാണ്. അവർ സമൂഹത്തിന്റെ അടിമകൾ അല്ല.

അസ്ഥിത്വവാദപ്രകാരം വ്യക്തികൾ സമൂഹത്തേക്കാൾ ശ്രേഷ്ഠരാണ്. ഈ വാദം ഭാരതീയ ചിന്താ പദ്ധതിയുമായി 100% വും സ്വരചേർച്ചയിലാണ്. വ്യക്തികൾക്കുള്ളിൽ ഈശ്വരൻ വസിക്കുന്നതെന്നും സമൂഹം മായയാണെന്നും ഭാരതീയർ വാദിക്കുന്നു. സമൂഹത്തിന്റെ അല്ലെങ്കിൽ മായയുടെ ആധിപത്യത്തിൽ നിന്നും കരകയറുക എന്നത് വ്യക്തിയുടെ ആത്യന്തികമായ ജീവിത ലക്ഷ്യവും ആകുന്നു. പക്ഷേ അസ്ഥിത്വവാദം വ്യക്തിയെ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. സമൂഹത്തിന്റെ ആധിപത്യത്തിൽ നിന്നും

പൂർണ്ണമായും മോചനം പ്രാപിക്കുവാൻ ഇതുവരെ ഒരു അസ്ഥിത്വവാദിക്കും കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അവനെ ബന്ധുമിത്രാദികളുടെ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ അസ്തിത്വവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. നമുക്ക് അറിവുള്ളതുപോലെ സമൂഹത്തിന് പ്രാഥമിക ഗ്രൂപ്പ് (Primary Group)എന്നും ദ്വിതീയ(Secondary Group) ഗ്രൂപ്പ് എന്നും രണ്ടു പടവുകൾ ഉണ്ട്. ഇതിൽ പ്രാഥമികമായ ഗ്രൂപ്പ് ബന്ധുമിത്രാദികളെയും ദ്വിതീയ ഗ്രൂപ്പ് വലിയ സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇതിൽ പ്രാഥമികമായ ഗ്രൂപ്പിന്റെ അടിമത്തത്തിൽ നിന്നും മോചനം നേടുക എന്നത് പ്രായേണഎളുപ്പമുള്ള കാര്യമാണ്. അസ്ഥിത്വവാദികൾ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ പ്രതിഭാശാലികളാണ്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ

ശാസ്ത്രകാരന്മാരും സാഹിത്യകാരന്മാരും ചിന്തകന്മാരും ഈ പടി കടന്നവരാണ്. അവരെ നാം അത്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്നു. അവരിലെ സർഗ്ഗശേഷി ഉണർന്നിരിക്കുന്നു. എന്നാൽ അതിനുമപ്പുറത്തേക്ക് പോകുവാൻ അസ്ഥിത്വ വാദികൾക്ക് കഴിഞ്ഞിട്ടില്ല. അതിനപ്പുറമുള്ള ദ്വിതീയ ഗ്രൂപ്പിനെയും കൂടി ജയിക്കുവാൻ വ്യക്തിക്ക് കഴിഞ്ഞാൽ അവന്റെ ജീവിതം പൂർണമാകുന്നു. അവിടെ അവൻ ആത്മസാക്ഷാത്കാരത്തിൽ എത്തുന്നു. അവൻ നിർവ്വാണം പ്രാപിക്കുന്നു. ദ്വിതീയ ഗ്രൂപ്പിനെ എങ്ങനെ ജയിക്കാം എന്നതാണ് ഇവിടെ ഉയർന്നു വരുന്ന ചോദ്യം. ഇതിന് വളരെ നാൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കുള്ള പാത സ്വയം ഈശ്വരനാണെന്ന ബോധ്യം ഉള്ളിൽ വളർത്തിയെടുക്കുക എന്നതാണ്. സ്വയം

ഈശ്വരൻ ആണെന്ന് ബോധ്യമുള്ളയാൾ ആരുടെയും മുന്നിൽ തലകുനിക്കാറില്ല. അയാൾ എല്ലാ അപകർഷതകളെയും ജയിച്ചു കഴിഞ്ഞിരിക്കുന്നു. അയാളുടെ ഉള്ളിലെ അനന്തമായ വിജ്ഞാനം ഉണർന്നു തുടങ്ങിയിരിക്കുന്നു.

നാം സാമൂഹ്യ ജീവിതം നയിക്കുമ്പോൾ നമുക്ക് എല്ലായിടത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. ഈ പ്രശ്നങ്ങൾ ആകുന്ന കല്ലേറിനെ നേരിടണമെങ്കിൽ നമുക്കൊരു പരിച ആവശ്യമാണ്. ആത്മബഹുമാനമാകുന്നു ഈ പരിച. ഒരാൾ നിങ്ങളെ കഴുതയെന്നും മറ്റൊരാൾ നിങ്ങളെ കുരങ്ങൻ എന്നും വിളിച്ചേക്കാം. അവയാൽ ബാധിതരാകാതിരിക്കണമെങ്കിൽ നിങ്ങൾക്ക് അനന്തമായ ആത്മബഹുമാനം വേണം. നിങ്ങളുടെ ആത്മബഹുമാനം അനന്തതയിലേക്ക്

ഉയരട്ടെ. നിങ്ങൾ ഈശ്വരൻ തന്നെ ആണെന്ന ചിന്ത നിങ്ങളുടെ മനസ്സിൽ വേരോടേണ്ടിയിരിക്കുന്നു. ശരിയും തെറ്റും തമ്മിലുള്ള സംഘർഷം മനസ്സിൽ ഉയരുമ്പോൾ നിങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ല എന്ന് ഉറപ്പിച്ചു പറയുവിൻ. നിങ്ങൾ ചിന്തിക്കുകയും പറയുകയും ചെയ്യുന്നതെല്ലാം ശരി തന്നെ എന്ന് ഉറച്ച് വിശ്വസിക്കുവിൻ. അടിയുറച്ച ഈ ആത്മവിശ്വാസത്തിന് മുന്നിൽ ഈ ജഗത്ത് തലകീഴായി മറിയും. നിങ്ങൾ ഈശ്വരനാണോ പുഴുവാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഈശ്വരൻ ആകാം. നിങ്ങൾ അതാണ് ചെയ്യേണ്ടത്. പക്ഷേ എല്ലാവരും പുഴുവായി മാറുന്നു. അതിനുശേഷം തനിക്ക് ആകെ പ്രശ്നങ്ങളാണെന്ന് മുറവിളി കൂട്ടുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക്

കഴിയും. നിങ്ങൾക്ക് മാത്രമേ അതിന് കഴിയൂ. നിങ്ങളെ നശിപ്പിക്കുവാനും നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ ജീവിതമാണ്. “ആത്മബഹുമാനം നഷ്ടപ്പെടുന്നവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞു”( സ്വാമി വിവേകാനന്ദൻ). സമൂഹത്തിന് മുമ്പിൽ തലകുനിക്കാതെ ഇരിക്കുവിൻ. ദൗർബല്യം നിമിത്തമാണ് നിങ്ങൾ സമൂഹത്തിനു മുമ്പിൽ തലകുനിക്കുന്നത്. ഇത്രയും വലിയ ഈ സമൂഹത്തെ താൻ എങ്ങനെ ഒറ്റയ്ക്ക് നേരിടും എന്ന ദൗർബല്യം. ഭീമമായ സൈന്യത്തെ തന്റെ മുന്നിൽ കണ്ടപ്പോൾ അർജുനനുണ്ടായ അതേ ദൗർബല്യം. അതിനാൽ അധികം നല്ല പിള്ള ചമയാതെ ഇരിക്കുവിൻ. ഭൂരിപക്ഷം ആളുകൾ പറയുന്നതല്ല ശരി. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ പറയുന്നത് തന്നെയാണ് ശരി. ഈ ചങ്കൂറ്റമാണ് നമുക്ക് വേണ്ടത്.

ഇപ്രകാരം വ്യക്തിയും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ സമൂഹത്തിന്റെ ഭാഗം ചേരാതെ വ്യക്തിയുടെ ഭാഗം ചേരുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതായത് ഞാനും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ പിന്താങ്ങേണ്ടിയിരിക്കുന്നു. ഞാൻ എന്നെ പിന്താങ്ങിയില്ലെങ്കിൽ പിന്നെ ആരാണ് എന്നെ പിന്താങ്ങുവാനുള്ളത്. ഇപ്രകാരം അസ്തിത്വവാദം വ്യക്തിയുടെ സമൂഹത്തിനു മേലുള്ള വിജയത്തെ ഉദ്ഘോഷിക്കുന്നു. അവിടെ അയാൾ ആത്മസാക്ഷാത്കാരം നേടി കഴിഞ്ഞിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഫാ. ഹാപ്പി ജേക്കബ്ബ്

സ്വന്തം കുറവുകൾ അവഗണിക്കുകയും മറ്റുള്ളവരുടെ ചെറിയ ന്യൂനതകൾ പോലും പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന കാലത്തിലാണ് നാം അധിവസിക്കുന്നത്. ആരാണ് അന്ധത ബാധിച്ചിരിക്കുന്നത് എന്ന് ഇക്കാലത്ത് തിരിച്ചറിയുവാൻ സാധിക്കില്ല. ഇന്നത്തെ വേദ ചിന്തയിൽ ഇപ്രകാരം ഒരു സംഭവം ആണ് അനുസ്മരിക്കുന്നത്. അന്ധത കണ്ണിന് മാത്രമല്ല; ഹൃദയത്തിനും ബാധിക്കും എന്നും ഹൃദയാന്തത നാം എല്ലാവരും പേറുന്ന ബലഹീനത ആണെന്ന് ഈ ഭാഗം ഓർമ്മപ്പെടുത്തുന്നു. സഭയും സന്നദ്ധ സേവനങ്ങളും ഈ അന്ധത മാറ്റാനാണ് ശ്രമിക്കേണ്ടത് എന്നുള്ള മുന്നറിയിപ്പും ഈ ചിന്ത നമുക്ക് തരുന്നു.

യേശു ഒരു വഴിയിലൂടെ കടന്നു പോകുമ്പോൾ ജന്മനാ അന്ധത ബാധിച്ച ഒരുവനെ കാണുന്നു. വി. യോഹന്നാൻ 9: 1 – 41. കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ചോദിക്കുന്നു, ഗുരോ ഇവൻ അന്ധനായി ജനിക്കുവാൻ ഇവനാണോ, ഇവന്റെ അമ്മയപ്പൻമാരാണോ പാപം ചെയ്തത്? ജനം കുറ്റം കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ യേശു പറയുന്നു ഇവനും ഇവൻറെ ആരും പാപം ചെയ്തിട്ടില്ല. ദൈവകൃപ ഇവനിൽ വെളിപ്പെടുവാനത്രേ ഇവൻ ഇങ്ങനെ ജനിച്ചത്. കുറ്റപ്പെടുത്തലിൽ നിന്ന് മഹത്വത്തിലേക്കാണ് കർത്താവ് ശ്രദ്ധ തിരിക്കുന്നത്. അവൻ മണ്ണ് കുഴച്ച് അവന്റെ കണ്ണിൽ പുരട്ടി, ശീലോഹാവിൽ പോയി കഴുകുവാൻ ആവശ്യപ്പെട്ടു. അവൻ അത് അനുസരിച്ചു, അവന് കാഴ്ച ലഭിച്ചു. അവൻ ചോദ്യം ചെയ്തില്ല, വിശ്വസിച്ചു പ്രവർത്തിച്ചു.

എന്നാൽ സംഭവം നീണ്ട് പോകുകയാണ്. അവൻറെ യഥാർത്ഥ പ്രശ്നം ആരംഭിച്ചത് സൗഖ്യം ലഭിച്ചതോടെയാണ്. ശാബത് ലംഘിച്ച് എന്ന് പറഞ്ഞ് അവനെ ഭേദിക്കുന്നു. അവൻ ശാന്തമായി ഉത്തരം പറഞ്ഞു. ഒരു കാര്യം സത്യമാണ് ഞാൻ അന്ധനായിരുന്നു ; ഇപ്പോൾ കാണുന്നു. സംഭാഷണം നീളുമ്പോൾ ആദ്യം ഒരു മനുഷ്യൻ, പിന്നെ ഒരു പ്രവാചകൻ അവസാനം ദൈവപുത്രൻ എന്ന് അവൻ സാക്ഷിക്കുന്നു. അതേസമയം കാഴ്ച ഉണ്ട് എന്ന് അഭിമാനിക്കുന്നവർ സ്വയം അന്ധതയിലേക്ക് നീങ്ങുന്നു. അവരുടെ മുമ്പിൽ നിൽക്കുന്ന സാക്ഷാൽ സത്യവളിച്ചത്തെ അവർ മറക്കുന്നു; മറയ്ക്കുന്നു.

നമ്മളിൽ വന്ന് ഭവിക്കുന്ന രോഗങ്ങളും കുറവുകളും ദുഃഖങ്ങളും ദൈവശിക്ഷ എന്ന് കരുതരുത്. ചില സാഹചര്യങ്ങളിൽ എങ്കിലും ദൈവപ്രവർത്തി വെളിപ്പെടുവാനും അനേകരെ ദൈവത്തിങ്കലേക്ക് വരുവാനുമുള്ള മുഖാന്തിരങ്ങൾ നാം ആയി തീരാറുണ്ട്. പഴിചാരലും കുറ്റപ്പെടുത്തലും മാറ്റി വിശ്വാസത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അനുസരണമുള്ള ജീവിതം നമ്മെ മാറ്റത്തിലേക്ക് നയിക്കും. അത് സ്വയം ശിക്ഷണമായാലും നിയമവ്യവസ്ഥയോടായാലും ഇത് ദൃശ്യമായി നമുക്ക് കാണാം. സഭയിലെ നമസ്കാരങ്ങൾ, പ്രാർത്ഥനകൾ, നോമ്പ്, ഉപവാസം ഇതെല്ലാം സ്വയം ശിക്ഷണത്തിൽ നമ്മെ സഹായിക്കുന്നവയാണ്.

യഥാർത്ഥമായ ദർശനം ആത്മീയമാണ് . കാണുന്നതെല്ലാം ഹൃദയത്തിൽ എത്തുന്നില്ല എന്നാൽ ഹൃദയം കൊണ്ട് കാണുന്നതെല്ലാം ഉറച്ച് നിൽക്കുകയും ചെയ്യും. പരീശന്മാർ കണ്ടുവെങ്കിലും ഗ്രഹിച്ചില്ല. പ്രകാശത്തെ തിരിച്ചറിഞ്ഞില്ല.

കർത്താവ് പറയുന്നു, കാണാത്തവർ കാണേണ്ടതിനും, കാണുന്നു എന്ന് കരുതുന്നവർ അന്ധരാകേണ്ടതിനും ഞാൻ ഈ ലോകത്തിലേക്ക് വന്നു. അന്ധകാരം പലവിധത്തിൽ നമ്മെ ബാധിക്കും. എന്നാൽ യഥാർത്ഥ ദർശനം ദൈവത്തെ കാണുക എന്നതാണ്; അതിലൂടെ ദൈവസൃഷ്ടിയേയും കാണുക. നമ്മുടെ ദൗത്യം അതായിരിക്കണം. ഒരു മാറ്റം ആയിരുന്നു നോമ്പിന്റെ ആദ്യ നാളിലെ ചിന്ത. അവസാന ആഴ്ച ആയപ്പോഴേക്കും ഉൾക്കണ്ണുകൾ തുറക്കുവാൻ നാം പര്യാപ്തമായാൽ നോമ്പ് കാലം അർത്ഥപൂർണ്ണമാകും.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്ദീപിന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ജഡ്ജി പി. എൻ. വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. സർക്കാർ ആശുപത്രിയിൽ ജോലിക്കിടെ ഒരു വനിതാ ഡോക്ടർ കൊല്ലപ്പെടുന്ന സംസ്ഥാനത്തിലെ ആദ്യ സംഭവമായതിനാൽ കേസ് ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊലപാതകത്തിനൊപ്പം വധശ്രമം ഉൾപ്പെടെ വിവിധ കുറ്റങ്ങൾക്കായി പ്രതിക്ക് അധിക ശിക്ഷകളും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം ആകെ 30 വർഷം തടവ് അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കൂ എന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചതിനാലാണ് വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം വിധിച്ചത്. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

2023 മേയ് 10 ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച സന്ദീപ് അക്രമാസക്തനായി സർജിക്കൽ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഈ സംഭവത്തിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെടുകയും മറ്റ് ചിലർക്ക് പരുക്കേൽക്കുകയും ചെയ്തു. വിചാരണക്കിടെ നിരവധി സാക്ഷികളും മെഡിക്കൽ തെളിവുകളും കോടതി പരിഗണിച്ചു. മാനസിക അസ്വസ്ഥതയുണ്ടെന്ന പ്രതിയുടെ വാദം തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി.

പ്രിയദർശനും ലിസിയും ഒരിക്കൽ മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളായിരുന്നു. വർഷങ്ങളായ വേർപിരിയലിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്ന വാർത്ത ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിൽ പ്രിയദർശൻ തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. വീണ്ടും വിവാഹിതരാകാനുള്ള പദ്ധതിയില്ലെങ്കിലും, “വിവാഹ സർട്ടിഫിക്കറ്റ് ഒഴികെ ഞങ്ങൾ പഴയതുപോലെ ഒരേ ജീവിതമാണ് നയിക്കുന്നത്” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ വർഷം തുടക്കത്തിൽ സിബി മലയിലിന്റെ മകന്റെ വിവാഹത്തിൽ ഇരുവരും ഒരുമിച്ച് എത്തിയതോടെ പുനഃസംഗമത്തെക്കുറിച്ചുള്ള സൂചനകൾ ശക്തമായി. തുടർന്ന് മമ്മൂട്ടിയോടൊപ്പം എടുത്ത ചിത്രം ലിസി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആരാധകരുടെ പ്രതീക്ഷയും വർധിച്ചു. ഇപ്പോൾ അവർ ഒരുമിച്ചാണ് താമസിക്കുന്നതെന്നും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇരുവരുടെയും മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർഥും ഈ പുനഃസംഗമത്തിന് പ്രധാന പങ്കുവഹിച്ചുവെന്നാണ് കുടുംബവൃത്തങ്ങൾ പറയുന്നത്. ഏകദേശം ആറു മുതൽ എട്ട് മാസം മുമ്പ് തന്നെ ഈ തീരുമാനം എടുത്തതായും സൂചനകളുണ്ട്. വിവാഹം എന്നത് ഒരു ഔപചാരിക രേഖ മാത്രമാണെന്നും, സ്നേഹത്തിനും കൂട്ടായ്മയ്ക്കും അവർ കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നുമാണ് അടുത്തവരുടെ വിലയിരുത്തൽ.

സിനിമയിലൂടെ ആരംഭിച്ച സൗഹൃദം പ്രണയമായി മാറി, 1990ൽ വിവാഹിതരായ ഇവർ ഏകദേശം 24 വർഷത്തെ കുടുംബജീവിതം പങ്കിട്ടിരുന്നു. എന്നാൽ 2015ൽ വേർപിരിയാൻ തീരുമാനിച്ച വാർത്ത ആരാധകരെ ഞെട്ടിച്ചു. 2016ൽ നിയമപരമായ വിവാഹമോചനം നടന്നു. വേർപിരിയലിന്റെ കാരണം പൊതുവെ വ്യക്തമാക്കിയില്ലെങ്കിലും, അത് ഇരുവരെയും മാനസികമായി ബാധിച്ച സംഭവമായിരുന്നു.

ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം, പഴയ ബന്ധത്തിലെ വിരോധങ്ങൾ മാറി, സൗഹൃദവും ബഹുമാനവും മുൻനിരയിൽ വച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചിരിക്കുന്നത് ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ്. വ്യക്തിപരമായ ബന്ധങ്ങളിൽ ഔപചാരികതകളെക്കാൾ മനസ്സ് പ്രധാനമാണെന്ന് അവർ തെളിയിക്കുന്നതായാണ് ഈ പുനഃസംഗമം വിലയിരുത്തപ്പെടുന്നത്.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ കെ പി ജോർജ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ പ്രഖ്യാപിച്ച വിധിക്ക് പിന്നാലെ, കോടതിമുറിയിൽ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൈകളിൽ വിലങ്ങിട്ട് പുറത്തേക്ക് കൊണ്ടുപോയത് ശ്രദ്ധേയമായി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് 20,000 ഡോളർ ബോണ്ടിൽ ജാമ്യത്തിൽ വിട്ടയച്ചു. ഈ സംഭവവികാസങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിനിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

പ്രോസിക്യൂഷൻ വാദിച്ചതനുസരിച്ച്, ജോർജ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,000 ഡോളറിലധികം തുക അനധികൃതമായി വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി. ഈ തുക വീടിന്റെ ഡൗൺ പേയ്മെന്റിനും മറ്റ് സ്വകാര്യ ചെലവുകൾക്കും ഉപയോഗിച്ചതായി കോടതിയിൽ വിശദീകരിച്ചു. പ്രചാരണ നിധി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും, എല്ലാ ഇടപാടുകളും കൃത്യമായി രേഖപ്പെടുത്തി സംസ്ഥാന അധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.

വിചാരണയ്ക്കിടെ സമർപ്പിച്ച സാമ്പത്തിക രേഖകളും സാക്ഷിമൊഴികളും കേസിൽ നിർണായകമായി. ഈ ഇടപാടുകൾ സാധാരണ പ്രചാരണ റീഇംബഴ്‌സ്‌മെന്റുകൾ അല്ലെന്നും, വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടുള്ളതാണെന്നും പ്രോസിക്യൂഷൻ തെളിയിക്കാൻ ശ്രമിച്ചു. പ്രചാരണ ധനകാര്യ നിയമങ്ങൾ ലംഘിച്ചെന്ന വിലയിരുത്തലിലാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. വിധിക്ക് പിന്നാലെ കേസിന്റെ തുടർനടപടികളും ശിക്ഷ സംബന്ധിച്ച തീരുമാനങ്ങളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved