Latest News
ഷൈമോൻ തോട്ടുങ്കൽ
ബെഡ്ഫോർഡ് . ശതാബ്‌ദി നിറവിൽ നിൽക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്ത കലാലയമായ ചങ്ങനാശ്ശേരി സെന്റ് ബെർക്‌മാൻസ് കോളേജിലും മധ്യ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ ആദ്യ ഔദ്യോഗിക സംഗമം ബെഡ്ഫോർഡിലെ മാർസ്റ്റൻ  മോർട്ടൻ വില്ലേജ്  ഹാളിൽ നടന്നു . കോളേജുകളുടെ പേട്രനും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത സംഗമം ഉത്‌ഘാടനം ചെയ്തു . ഷൈമോൻ  തോട്ടുങ്കൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ റെവ ഫാ ഫിലിപ്പ് പന്തമാക്കൽ , ജോമോൻ മാമ്മൂട്ടിൽ , ഫെബി കൊട്ടാരം എന്നിവർ സംസാരിച്ചു , മാതൃകലാലയത്തിലെ പഠന കാലത്തെ മധുര സ്മരണകളും , എസ്  ബി യും അസംപ്‌ഷനും നൽകിയ ജീവിത പാഠങ്ങളും  എല്ലാം സമ്മേളനത്തിൽ പങ്കെടുത്തവർ അനുസ്‌മരിക്കുകയും പങ്കു വക്കുകയും ചെയ്തു , കൂടുതൽ വിപുലമായ സമ്മേളനം  മേഖല തലങ്ങളിലും , പിന്നീട് ദേശീയ തലത്തിലും സംഘടിപ്പിക്കുന്നതിനായി പ്രത്യേക കമ്മറ്റികളും സമ്മേളനത്തിൽ തിരഞ്ഞെടുത്തു . ബ്രിട്ടനിലെമ്പാടും വ്യാപിച്ചു കിടക്കുന്ന സെന്റ് ബെർക്‌മാൻസിലേയും , അസംപ്‌ഷനിലെയും പൂർവ്വവിദ്യാർഥികളെ  കണ്ടെത്തുവാനും അവർക്കായി വിപുലമായ ഒരു കൂട്ടായ്മ താമസിയാതെ സംഘടിപ്പിക്കുവാനുമുള്ള  പദ്ധതികളും ആലോചനകളും തയാറാക്കിയാണ് സമ്മേളനം അവസാനിച്ചത് .

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ എപ്പാർക്കിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിർഭരവും, ആഘോഷപൂർവ്വവും കൊണ്ടാടും. എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാർ ഡയറക്ടർ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ്, ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.

ജൂലൈ 18 നു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുക്കർമങ്ങൾ സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാർക്കിയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താമത് തീര്‍ത്ഥാടനമാവും നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ മാതൃഭക്തി പ്രഘോഷണത്തിന്റെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം.

വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാമരിയൻ തീർത്ഥാടനം കത്തോലിക്കാ സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

ഇംഗ്ലണ്ടിലെ നസ്രേത്തിലെ തീർത്ഥാടനത്തിലും, തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേരുന്നതിനായി തങ്ങളുടെ അവധി ദിനങ്ങള്‍ മുൻകൂട്ടി ക്രമീകരിക്കുവാനും, പ്രാർത്ഥനാനിറവിൽ പങ്കുചേരുന്നതിനും പിതാവും, തിരുനാള്‍ കമ്മിറ്റിയും മുഴുവൻ സീറോമലബാർ കുടുംബാംഗങ്ങളോടും സസ്നേഹം അഭ്യർഥിക്കുന്നു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL

മഹാരാഷ്ട്രയിലെ നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റിൽ ഉയർന്ന ലൈംഗികാതിക്രമ – മതപരിവർത്തന കേസിൽ പ്രധാന പ്രതിയായ എച്ച്ആ‍ർ മാനേജർ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്നാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ പുറത്തുവന്നത്. ചില വനിതാ ജീവനക്കാർ വർഷങ്ങളായി ലൈംഗിക പീഡനവും മാനസിക പീഡനവും നേരിട്ടതായും, മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതായും പരാതിപ്പെട്ടു. എട്ടോളം വനിതാ ജീവനക്കാർ മുന്നോട്ട് വന്നതോടെയാണ് സംഭവം വലിയ വിവാദമായത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ സംഘങ്ങളെ രൂപീകരിച്ച് സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ഏഴ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരും ഉൾപ്പെടുന്നു. സംഭവത്തിൽ പേര് വന്ന എച്ച്ആർ മേധാവി അശ്വിനി ചൈനാനിയടക്കമുള്ള ജീവനക്കാരെ ടിസിഎസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും സൂചനയുണ്ട്.

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നിയുക്ത എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെഎന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനാണ് നീക്കം. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കെ സി വേണുഗോപാൽ പക്ഷം പ്രതീക്ഷിച്ചതിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഘടകകക്ഷികളുടെ പിന്തുണയും ജനപിന്തുണയും തങ്ങൾക്ക് അനുകൂലമാണെന്നാണ് വി ഡി സതീശൻ ക്യാംപ് വിലയിരുത്തുന്നത്. 20ലേറെ എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് രമേശ് ചെന്നിത്തല അനുകൂലികളും അവകാശപ്പെടുന്നത്. ഇതോടെ കോൺഗ്രസിനകത്തെ നേതൃത്വപ്പോര് കൂടുതൽ കടുത്തിരിക്കുകയാണ്.

സംസ്ഥാനത്തെ സീനിയർ നേതാക്കളെ ഉടൻ ദില്ലിയിലേക്ക് വിളിപ്പിച്ച് അന്തിമ ചർച്ചകൾ നടത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം. ഇതിനിടെ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്ന മാത്യു കുഴൽനാടന്റെ പരാമർശം മുന്നണിക്കകത്ത് പുതിയ അസ്വസ്ഥതയ്ക്കും ഇടയാക്കി. ഘടകകക്ഷികളുടെ അഭിപ്രായം അവഗണിക്കാനാകില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈക്കമാൻഡിനെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും കേരളത്തിലെ ജനവികാരം മാനിച്ചുള്ള തീരുമാനം വേണമെന്നും പി ജെ ജോസഫ് എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിൽ ആവശ്യപ്പെട്ടു. ഈ നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യമാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന കെസി വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ വിലയിരുത്തൽ.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര് കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. കെസി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ശക്തമായ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ കെസി പക്ഷത്തിനാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ നിരീക്ഷകർ എംഎൽഎമാരുമായി വ്യക്തിഗതമായി നടത്തിയ കൂടിക്കാഴ്ചകളിൽ സാഹചര്യം മാറിയെന്നാണ് വി ഡി-ആർസി പക്ഷങ്ങളുടെ വാദം.

കെസിക്ക് കൂട്ടമായി പിന്തുണ അറിയിച്ചിരുന്ന ചില എംഎൽഎമാർ പിന്നീട് നിലപാട് മാറ്റിയെന്നാണ് എതിർപക്ഷങ്ങളുടെ ആരോപണം. 40ലേറെ എംഎൽഎമാരുടെ പിന്തുണയെന്ന കെസി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്നും വി ഡി പക്ഷം 30 മുതൽ 35 വരെ അംഗങ്ങളുടെ പിന്തുണ അവകാശപ്പെടുകയും ചെയ്തു. അതേസമയം 23 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ തർക്കം രൂക്ഷമാകുന്നതിനിടെ ടിവികെ നേതാവ് വിജയ്‌ക്ക് പിന്തുണയുമായി നടന്മാരായ കമൽഹാസനും വിശാലും രംഗത്തെത്തി. സർക്കാർ രൂപീകരിക്കാനുള്ള അവസരം വിജയ്‌ക്ക് നിഷേധിക്കുന്ന ഗവർണറുടെ നിലപാട് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇരുവരും വിമർശിച്ചു. 233 തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും കമൽഹാസൻ പറഞ്ഞു.

ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുമാണ് ഭരണഘടനാപരമായ രീതിയെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഗോവ, മണിപ്പൂർ, മേഘാലയ, കർണാടക എന്നിവിടങ്ങളിലെ മുൻ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ വിശാൽ, സമാന സാഹചര്യം ഇപ്പോൾ തമിഴ്നാട്ടിലുമാണെന്നും അതേ മാനദണ്ഡം വിജയ്‌ക്ക് ബാധകമാക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

118 അംഗങ്ങളുടെ പിന്തുണയാണ് തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകളുള്ള ടിവികെയ്ക്ക് നിലവിൽ കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ഭൂരിപക്ഷത്തിന് ഇനിയും പിന്തുണ ആവശ്യമുണ്ട്. ഇതിനായി ഇടതുപാർട്ടികളെയും വിസികെയെയും ടിവികെ സമീപിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ലെന്ന കാരണത്താൽ വിജയ് നടത്തിയ സർക്കാർ രൂപീകരണ അവകാശവാദം ഗവർണർ രണ്ടുതവണ തള്ളിയിരുന്നു.

ഐഒസി വാറ്റ് ഫോർഡിൻെറ നേതൃത്വത്തിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. മേയ് നാലിന് വൈകിട്ട് ടോൾപിറ്റ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും അനുഭാവികളും ആണ് പങ്കെടുത്തത് . യുഡിഎഫിന്റെ ചരിത്രവിജയം കേരള ജനതയുടെ ജനാധിപത്യ വിധിയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഐഒസി നാഷണൽ പ്രസിഡന്റ് സൂജു കെ ഡാനിയേൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നാഷണൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ വിമർശനങ്ങൾക്കിടയിലും അദ്ദേഹം പാലിച്ച മൗനവും രാഷ്ട്രീയ ശൈലിയും ജനങ്ങൾ അംഗീകരിച്ചുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. പ്രവർത്തകർ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും പതാക ഉയർത്തിയും സന്തോഷം പങ്കിട്ടു.

മാത്യു വർഗീസ്, സിബി തോമസ്, ചാന്ദിനി, ജോജി, ഷിബിൻ സ്റ്റീഫൻ, സണ്ണിമോൻ മത്തായി, ഫെമിൻ, ലീബിൻ കൈതമറ്റം എന്നിവർ പ്രസംഗിച്ചു. ജോൺ പീറ്റർ സ്വാഗതവും ഡൊമിനിക്ക് മാത്യു നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ നിരവധി മലയാളികൾ ആണ് പങ്കെടുത്തത് .

റോമി കുര്യാക്കോസ് 
മിഡ്ലാന്ഡ്സ്: നൂറ്റിരണ്ട് സീറ്റുകൾ നേടി കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശം കടൽ കടന്ന് യു കെയിലുടനീളം വ്യാപിച്ചു. ഐഒസി (യു കെ) – കേരള ചാപ്റ്റർ മിദ്‌ലാന്ഡ്സ് ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിജയാഘോഷങ്ങൾ ആവേശഭരിതമായ കാഴ്ചയായി മാറി.
കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന്റെ ശുഭപര്യവസാനം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും കൂട്ടമായി എത്തിയ പ്രവർത്തകർ ചെണ്ടമേളവും പൂത്തിരി കത്തിച്ചും മുദ്രാവാക്യം മുഴക്കിയും യുഡിഎഫിന്റെ മഹാവിജയം ആഘോഷമാക്കി.
ബോൾട്ടണിൽ പ്രവർത്തകർക്ക് തത്സമയം വോട്ടെണ്ണൽ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ഓൾഡ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ് നന്ദിയും രേഖപ്പെടുത്തി. മുതിർന്ന നേതാക്കളായ സോണി ചാക്കോ, ഷാജി ഐപ്പ്, ബേബി ലൂക്കോസ്, യൂത്ത് കോൺഗ്രസ് യു കെ പ്രതിനിധി അഖിൽ ജോസ് എന്നിവർ സംസാരിച്ചു.
ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ ഐഒസി (യു കെ) – നോർത്തംപ്റ്റൺ റീജിയൻ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, റീജിയൻ പ്രസിഡന്റ് ജോർജ് ജോൺ, ജനറൽ സെക്രട്ടറി റെജിസൺ എന്നിവർ നേതൃത്വം നൽകി.
ഐഒസി (യു കെ) – സ്റ്റോക്ക്-ഓൺ-ട്രെന്റ് യൂണിറ്റ് പുലർച്ചെ മൂന്ന് മണി മുതൽ തന്നെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ്, വിജീ കെ.പി., ഷിജോ എന്നിവർ നേതൃത്വം നൽകി.
പീറ്റർബോറോയിൽ പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും നടത്തിയ ആഘോഷങ്ങൾക്ക് ഐഒസി (യു കെ) യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
ലിവർപൂളിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത്, വൈസ് പ്രസിഡന്റ് ജിറിൽ ജോർജ്, സജോയ് ജോസഫ്, അഖിൽ അജി, അനീഷ് മണ്ണൂർ, ആൽബി അനീഷ്, ജെറി ജോസ്, ജിജോ പോൾ എന്നിവർ നേതൃത്വം നൽകി.
സ്കോട്ട് ലൻഡിൽ നടന്ന ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹൻ, ബിജു വർഗീസ്, ഡയാന പോളി, നികിത കോശി, ഷിജി വർഗീസ്, അലക്സ് ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു.
പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലായിൽ നേതൃത്വം നൽകി.
വൂളർഹാംപ്റ്റണിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ടോം, ബ്രൂസ്ലി, ജസ്റ്റിൻ, സിറിൽ എന്നിവർ നേതൃത്വം നൽകി.
ലെസ്റ്ററിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഐഒസി (യുകെ) – ലെസ്റ്റർ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജെസു സൈമൺ, സുമിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
രാഷ്ട്രീയ ആവേശത്തിനൊപ്പം സാംസ്‌കാരിക നിറവും ചേർന്നപ്പോൾ യു കെയിലുടനീളം സംഘടിപ്പിച്ച വിജയാഘോഷങ്ങൾ കൂടുതൽ ഉജ്ജ്വലമായി.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഉൾപ്പോര് തെരുവിലേക്കെത്തിയതോടെ പാർട്ടി ഉന്നത നേതൃത്വത്തിൽ കടുത്ത അതൃപ്തി. വിവിധ നേതാക്കൾക്ക് അനുകൂലമായി പ്രവർത്തകർ ചേരി തിരിഞ്ഞ് സ്വീകരണങ്ങൾ സംഘടിപ്പിച്ചതും പരസ്യപ്രചാരണങ്ങൾ ശക്തമാക്കിയതുമാണ് ഹൈക്കമാൻഡിനെ അസ്വസ്ഥരാക്കുന്നത്. സംഭവവികാസങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നേരിട്ട് വിവരം തേടിയതായാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രിയാരാകണമെന്ന വിഷയത്തിലുള്ള നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ ഇപ്പോഴും വ്യക്തമായി അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെ.സി. വേണുഗോപാലിനെ ദില്ലിയിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചയക്കണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതായിരിക്കും. ഇതിനായി നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടിന് നേതൃത്വം കാത്തിരിക്കുകയാണ്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ നിർണായകമായ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷി പ്രതിനിധികളുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന് വ്യക്തമായ മുൻതൂക്കം പ്രവചിച്ച് ജോയൽ സോവിച്ചൻ നടത്തിയ രാഷ്ട്രീയ വിശകലനം ഏറെക്കുറെ കൃത്യമായി ഫലം കണ്ടതായി വിലയിരുത്തൽ. യുഡിഎഫിന് 89 മുതൽ 101 വരെ സീറ്റുകളും എൽഡിഎഫിന് 36 മുതൽ 49 വരെ സീറ്റുകളും ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകളും ലഭിക്കുമെന്നായിരുന്നു മുൻകൂർ പ്രവചനം. അന്തിമ ഫലത്തിൽ യുഡിഎഫ് 102 സീറ്റും എൽഡിഎഫ് 35 സീറ്റും ബിജെപി 3 സീറ്റും നേടിയതോടെ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വ്യക്തമായ രാഷ്ട്രീയ പ്രവണതകളും വോട്ടർമാരുടെ മനോഭാവവും അടിസ്ഥാനമാക്കിയായിരുന്നു ഈ വിലയിരുത്തലുകൾ നടത്തിയതെന്ന് ജോയൽ മലയാളം യുകെയോട് പറഞ്ഞു . ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രകടമായ വോട്ടിംഗ് പ്രവണത യുഡിഎഫിനെ നിർണായകമായി സഹായിച്ചു. അതോടൊപ്പം വനിതാ വോട്ടർമാരിൽ ഒരു വിഭാഗം ഭരണതുടർച്ചയോട് അനുകൂല മനോഭാവത്തിൽ നിന്ന് മാറിയതും എൽഡിഎഫിന് തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ ചുറ്റിപ്പറ്റിയ തുടർഭരണ പ്രചാരണം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ വിവിധ വിഭാഗം വോട്ടർമാരിൽ സ്വാധീനം ചെലുത്തി. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ അതിരുകൾ കടന്നും ഈ വാഗ്ദാനങ്ങൾ പിന്തുണ സമാഹരിക്കാൻ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. “തിരഞ്ഞെടുപ്പ് ഫലങ്ങൾ അവസാന നിമിഷങ്ങളിൽ മാറാമെങ്കിലും വലിയ രാഷ്ട്രീയ പ്രവണതകൾ നേരത്തേ തന്നെ വ്യക്തമായി കാണാനാകുമെന്ന് ഈ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു എന്ന് ജോയൽ പറഞ്ഞു. തെരഞ്ഞടുപ്പിന് മുൻപും കഴിഞ്ഞും 144 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് വിശകലനങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചിരുന്നത് ലോകമെങ്ങുമുള്ള വായനക്കാർ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു ലോക്സഭാ മണ്ഡലം ഒഴികെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച അനുഭവസമ്പത്തിൻ്റെ ഉടമയാണ് ജോയൽ സോവിച്ചൻ. വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ മനോഭാവം, പ്രാദേശിക രാഷ്ട്രീയ പ്രവണതകൾ, സ്ഥാനാർഥികളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങൾ ആഴത്തിൽ വിശകലനം ചെയ്താണ് ഈ പ്രവചനങ്ങൾ തയ്യാറാക്കിയത് എന്ന് ജോയൽ പറഞ്ഞു.

Copyright © . All rights reserved