Latest News

കോട്ടയം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ബിജെപി തന്ത്രങ്ങൾ വേഗത്തിലാക്കി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ പാർട്ടി സ്ഥാനാർഥിയാകുമെന്ന് സൂചന. ബിജെപി പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രീകരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം മാർച്ച് ആറിന് കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കുമെന്നാണ് വിവരം. മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയും അന്നത്തെ പരിപാടികളിൽ ഉൾപ്പെടും.

ഇതിനിടെ തൃശ്ശൂരിൽ പത്മജ വേണുഗോപാലും പാലക്കാട്ട് ശോഭാ സുരേന്ദ്രനും മത്സരിക്കുമെന്ന സൂചനകൾ ശക്തമാണ്. എ ഗ്രേഡ് മണ്ഡലങ്ങളായി പാർട്ടി കണക്കാക്കുന്ന തൃശ്ശൂരും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെ ഇറക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജ, ഇത്തവണ ബിജെപി ടിക്കറ്റിൽ തൃശ്ശൂരിൽ അങ്കം കുറിക്കാനൊരുങ്ങുന്നു. “പാർട്ടി ആവശ്യപ്പെട്ടാൽ സന്തോഷത്തോടെ മത്സരിക്കും” എന്നായിരുന്നു പത്മജയുടെ പ്രതികരണം.

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പിന്തുണയും മുൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈയും ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ലെങ്കിലും പത്മജയുടെ വരവോടെ സാഹചര്യം മാറുമെന്നാണ് പാർട്ടി വിലയിരുത്തൽ. പാലക്കാട് മണ്ഡലത്തിൽ 2016-ൽ 40,000-ത്തിലധികം വോട്ടുകൾ നേടിയ ശോഭാ സുരേന്ദ്രനെ വീണ്ടും രംഗത്തിറക്കുന്നത് ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. വിഭാഗീയതയെന്ന വെല്ലുവിളി നിലനിൽക്കുന്നുവെങ്കിലും നിർണായക പോരാട്ടത്തിന് ബിജെപി സജ്ജമാകുകയാണ്.

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. മുൻപ് ഫെബ്രുവരി 25-ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നായിരുന്നു അറിയിപ്പ്. പൊതുഅഭിപ്രായം പരിഗണിച്ച് അവധി ദിവസമായ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടനം നടത്താനാണ് പുതിയ തീരുമാനം.

ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ ഫേസ് ഒന്നിൽ ഉൾപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ അനുവദിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനിടെ ഗുണഭോക്താക്കൾക്ക് വീടുകളുടെ പട്ടയവും വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പദ്ധതി പൂർത്തിയാക്കാനായിരുന്നു സർക്കാരിന്റെ ശ്രമമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കല്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ചു സോണുകളിലായി ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 27-ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതി വേഗത്തിൽ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തിൽ സോൺ ഒന്നിൽ 115 വീടുകളും, സോൺ മൂന്നിൽ 30 വീടുകളും, സോൺ നാലിൽ 33 വീടുകളും കൈമാറാൻ തയ്യാറായി; ഇതിനായുള്ള നറുക്കെടുപ്പും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

കോട്ടയം കറുകച്ചാൽ പുന്നവേലി സ്വദേശിയായ ബിബിൻ തോമസ് (34) അവധിക്കായി നാട്ടിലെത്തിയ സമയത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജർമനിയിലെ ബെർലിൻ നഗരത്തിൽ സ്വകാര്യ റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന ബിബിൻ, ഒരു മാസം മുൻപ് ജനിച്ച ഇളയ മകളെ കാണാനാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടെ മാമൂട്ടിലുള്ള ഭാര്യവീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയിരുന്നു . ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒൻപത് മാസം മുൻപാണ് ബിബിൻ ജോലി ലഭിച്ച് ജർമനിയിലേയ്ക്ക് പോയത്. കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ഒരു മാസത്തെ അവധി എടുത്ത് ഭാര്യ റീനയെയും മൂത്ത മകൻ റേബൽ (6)നെയും നവജാത ശിശുവിനെയും കാണാനെത്തുകയായിരുന്നു. അവധി അവസാനിച്ച് അടുത്ത ഞായറാഴ്ച മടക്കയാത്ര നിശ്ചയിച്ചിരിക്കെ ഉണ്ടായ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തി. ഇളയ മകളെ കാണുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത സന്തോഷ നിമിഷങ്ങൾക്കിടയിലായിരുന്നു ദുരന്തം.

നെടുംകുന്നം പുന്നവേലി ഇഞ്ചപ്പാറക്കൽ തോമസ് ജോൺ–അന്നമ്മ തോമസ് ദമ്പതികളുടെ ഇളയ മകനാണ് ബിബിൻ. ബോബിൻ തോമസ് ഏക സഹോദരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുന്നവേലി ലിറ്റിൽ ഫ്ലവർ സീറോ മലബാർ ചർച്ചിൽ നടക്കും. അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.

ആര്യനാട് ∙ രണ്ടര വയസ്സുകാരി ചികിത്സപ്പിഴവിനെ തുടർന്ന് മരിച്ചതായി പരാതി. വെള്ളനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ദീഖ്–ഫാസില ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് വീഴ്ചയുണ്ടായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

18 ന് കുട്ടിക്ക് ശ്വാസ തടസ്സവും കൺപോളയിലെ തടിപ്പും അനുഭവപ്പെട്ടതിനെ തുടർന്ന് ആര്യനാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ വസ്ത്രങ്ങളാൽ ഉണ്ടായ അലർജിയാണെന്നായിരുന്നു ഡോക്ടറുടെ നിഗമനം. തുടർന്ന് കണ്ണാശുപത്രിയിൽ കാണിക്കാനെന്ന നിർദേശപ്രകാരം 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 11ഓടെ വീട്ടിൽ വച്ച് കുഞ്ഞിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധൻ അവധിയിലായിരുന്നു; മറ്റൊരു ഡോക്ടറാണ് പരിശോധിച്ചത്.

ഓക്സിജൻ നൽകിയശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പുകൾ നൽകിയതോടെ ഹൃദയമിടിപ്പ് കൂടുകയും ആരോഗ്യനില വഷളാകുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും സിദ്ദീഖിന്റെ മാതാവ് ജുനൈദാ ബീവിയും ചേർന്ന് ആംബുലൻസിൽ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ കാഷ്വൽറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിലൊരാളായ ഐഷയ്ക്ക് ജീവൻരക്ഷാ മരുന്നുകളാണ് നൽകിയതെന്നും ആരോഗ്യനില മോശമായതിനെ തുടർന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചതെന്നും ബന്ധപ്പെട്ട ആശുപത്രി അധികൃതർ വ്യക്തമാക്കി. പൊലീസ് സിദ്ദീഖിന്റെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ചെങ്കോട്ടുകോണം തുണ്ടത്തിൽ പ്രവർത്തിക്കുന്ന ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്കൂൾ ബസുകൾ പൂർണമായും കത്തിനശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകളിലാണ് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടിത്തം. ഒരു ബസ് ഭാഗികമായും തീപിടിത്തത്തിൽ കേടുപാടുകൾക്ക് വിധേയമായി.

തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു. സംഭവസമയത്ത് സ്കൂൾ പരിസരത്ത് ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വിവരം.

തീപിടിത്തത്തിന് കാരണമായ സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ലിന്റൺ വില്ലേജ് ഹാളിൽ വിജയകരമായി പൂർത്തിയായി . യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 28 തെരഞ്ഞെടുത്ത ടീമുകൾ ഈ ആവേശകരമായ കായികമേളയിൽ പങ്കെടുത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം 4 മണിയോടെ സമാപിച്ചു. ദിനം മുഴുവൻ നീണ്ടുനിന്ന മത്സരങ്ങളിൽ മികച്ച കായികമികവും സൗഹൃദപരമായ മത്സരാത്മകതയും നിറഞ്ഞുനിന്നു. പങ്കെടുത്ത എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചതായി സംഘാടകർ അറിയിച്ചു.

വിജയികൾ
ഒന്നാം സ്ഥാനം – മാത്യൂസ് റോയ് & ബെസ്റ്റിൻ ജോസഫ് (നോട്ടിംഗ്ഹാം)
ഫസ്റ്റ് റണ്ണർ അപ്പ് – ജെർമി കുര്യൻ ജോർജ് (ബർമിംഗ്ഹാം) & കിൻലി ബിക്കു (ഹണ്ടിംഗ്ടൺ)
സെക്കൻഡ് റണ്ണർ അപ്പ് – ഏബി ജോസ് & നിതിൻ ജോസ് (സ്റ്റ്രാറ്റ്ഫോർഡ്, ലണ്ടൻ)
വിജയികളായ ടീമുകൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ എല്ലാ പങ്കാളികൾക്കും HMA ഹൃദയപൂർവ്വം നന്ദി അറിയിച്ചു. സമൂഹ ഐക്യവും ആരോഗ്യകരമായ കായിക മത്സരാത്മകതയും വളർത്തുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.

പരിപാടിയുടെ സംഘാടകർ

ശ്രീ. റിജു സാമുവൽ
റോസിൻ ജോർജ്
ശ്രീ. ജെറിൽ ജോൺ
ശ്രീ. സിജോ ജോർജ്
ശ്രീ. സാൻ ജോസഫ്
ശ്രീ. പ്രവീൺ ജോസ്
വിഷ്ണു മോഹൻ

സന്നദ്ധ പ്രവർത്തകർ

പ്രിൻസ് ജേക്കബ്, സൈജു ജോസഫ് എബ്രഹാം ലൂക്കോസ്, അനീവ്, ഉജ്ജ്വൽ, , ക്രിസ്റ്റിൻ, സിൻസൺ, ജോസ് എന്നിവർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ സേവനവും ടൂർണമെന്റിന്റെ വിജയത്തിന് വലിയ കരുത്തായി.

സ്പോൺസർമാരുടെയും സമൂഹാംഗങ്ങളുടെയും പിന്തുണയ്ക്ക് HMA നന്ദി രേഖപ്പെടുത്തി. ഭാവിയിലും ഇത്തരത്തിലുള്ള കായിക–സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ജെ ഷാഹിദയെ പ്രതിചേർക്കാൻ പൊലീസ് തീരുമാനമെടുത്തു. ശസ്ത്രക്രിയ നിർവഹിച്ചത് ഡോ. ഷാഹിദയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഡോ. ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചപ്പോൾ ശസ്ത്രക്രിയ സംഘത്തിൽ ഒൻപത് പേർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡിഎംഒയ്ക്ക് അപേക്ഷ നൽകും.

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കത്രികയുടെ കാലപ്പഴക്കം നിർണായകമാണെന്ന് വിലയിരുത്തുമ്പോൾ, ഉഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുന്നു; സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുടെ ഭാഗമായി കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ കൃത്യമായി 8,97,211 പേർ പട്ടികയിൽ നിന്ന് പുറത്തായതായി അധികൃതർ അറിയിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാൻ [https://electoralsearch.eci.gov.in/](https://electoralsearch.eci.gov.in/) എന്ന വെബ്‌സൈറ്റിൽ വോട്ടർ ഐഡി നമ്പർ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/വയസ്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് പരിശോധിക്കാം. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റായ [https://www.ceo.kerala.gov.in/](https://www.ceo.kerala.gov.in/) ൽ നൽകിയിരിക്കുന്ന “Kerala SIR Final Electoral Roll 2026” ലിങ്ക് വഴിയോ [https://voters.eci.gov.in/download](https://voters.eci.gov.in/download) eroll?stateCode=511 എന്ന പോർട്ടൽ വഴിയോ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാനും സൗകര്യമുണ്ട്.

ഇതിനിടെ, വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഏപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.

ബിനോയ് എം. ജെ.

സ്വപ്നങ്ങൾ എന്നും മധുരിക്കുന്നവയാണ്. നമ്മുടെ മനസ്സ് സദാ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. മനസ്സ് വെറുതെ ഇരിക്കുന്നില്ല. വെറുതെ ഇരിക്കേണ്ട ആവശ്യവുമില്ല. ഭാവാത്മകമായ സ്വപ്നങ്ങൾ ജീവിതത്തിന് മാറ്റു കൂട്ടുന്നു. അതേസമയം നിഷേധമായ സ്വപ്നങ്ങൾ അത്ര മധുരിക്കുന്നില്ല. അവ ഒരു ശാപം പോലെ നമ്മുടെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു. ജീവിതത്തെ കുറിച്ചുള്ള നിഷേധാത്മകമായ സംഗതികൾ എല്ലാം സ്വപ്നങ്ങൾ തന്നെയാണ്. അവ യാഥാർത്ഥ്യങ്ങൾ ആണെന്ന് നാം പറയുന്നു പക്ഷേ വാസ്തവത്തിൽ അത് അങ്ങനെയല്ല. ദുഃഖവും നിരാശയും ഉത്കണ്ഠയുമെല്ലാം മനസ്സിന്റെ സൃഷ്ടികൾ തന്നെ. അവ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ അവ സ്വപ്നവുമാണെന്ന് സമ്മതിക്കേണ്ടി

വരും. നമ്മുടെ ജീവിതം തന്നെ മനസ്സിന്റെ സൃഷ്ടിയാണ്. എല്ലാം മായാജാലങ്ങൾ. നാം യാഥാർത്ഥ്യങ്ങൾ എന്ന മുദ്രയടിച്ചിട്ടുള്ള സംഗതികൾ ഒന്നും തന്നെ യാഥാർത്ഥ്യങ്ങൾ അല്ല. അപമാനവും പണനഷ്ടവും ക്ലേശങ്ങളും എല്ലാം മനസ്സിന്റെ സൃഷ്ടികൾ മാത്രം. ഇതുപോലെ ഭാവാത്കമായ സ്വപ്നങ്ങളും മനസ്സ് നെയ്തു കൂട്ടാറുണ്ട്. വിജയവും ഐശ്വര്യവും സന്തോഷവും എല്ലാം മനസ്സിന്റെ സ്വപ്നങ്ങൾ മാത്രം. ഈ കാണുന്ന ജഗത്തും മനസ്സിന്റെ സ്വപ്നം തന്നെയാണ്. ജീവിതം ഒരു സ്വപ്നാടനമാണ്. ഈ വീക്ഷണ കോണത്തിനിടെ നോക്കുമ്പോൾ ജീവിതം അത്യന്തം മധുരമാണെന്ന് കാണാം. നിഷേധാത്മകസ്വപ്നങ്ങൾ വരാതിരുന്നാൽ ഈ ഭൂമി സ്വർഗ്ഗം പോലെ അനുഭവപ്പെടും. നാം നിഷേധാത്മക ചിന്തയെ

യാഥാർത്ഥ്യങ്ങൾ എന്ന് വിളിക്കാതിരുന്നാൽ അവ വളരെ വേഗം തിരോഭവിച്ചു കൊള്ളും. അവയെ നാം യാഥാർത്ഥ്യങ്ങൾ എന്ന് വിളിച്ചാൽ അവ ഒരുകാലത്തും നമ്മെ വിട്ടുപിരിയുകയില്ല. നാം ഈ കാണുന്നവയൊന്നും യാഥാർത്ഥ്യമല്ല. അവ ഘനീഭവിച്ച സ്വപ്നങ്ങൾ മാത്രമാണ്. നാം ജീവിതത്തിൽ പ്രേമത്തോടെ നോക്കിക്കാണുന്നത് ഒന്നും യാഥാർത്ഥ്യങ്ങൾ അല്ല. എല്ലാം സ്വപ്നാടനങ്ങളാണ്. ഇപ്രകാരം ഒരു സ്വപ്നാടനത്തിലൂടെ കടന്നുപോകുന്നത് ഒരു നല്ല കാര്യമല്ലേ? അത് അത്യുത്തമം തന്നെ.

ഇങ്ങനെ നോക്കുമ്പോൾ ജീവിതത്തിൽ നിന്നും ക്ലേശങ്ങൾ കൊഴിഞ്ഞു പോകുന്നു. മാറാത്തതായി യാതൊന്നുമില്ല. മനസ്സിനെ ട്യൂൺ ചെയ്യുന്നതിനൊപ്പം അവ മാറി മറിഞ്ഞുകൊള്ളും. ഈ ജഗദ് നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തിലാണ് കിടക്കുന്നത്. മനസ്സ് മാറുന്നതിനൊപ്പം അവയും മാറിമറിഞ്ഞു കൊള്ളും. മനസ്സിനെ നിയന്ത്രിക്കുന്ന നിങ്ങൾ തന്നെയാണ് സാക്ഷാൽ ഈശ്വരൻ. ഈശ്വരൻ മാത്രമേ യാഥാർഥ്യമായിട്ടുള്ളൂ. അതാണ് പരമമായ യാഥാർത്ഥ്യം! ബാക്കിയുള്ളവയെല്ലാം മനസ്സിന്റെ സൃഷ്ടികൾ. വാസ്തവത്തിൽ ഇങ്ങനെ ഒരു ജഗത് അവിടെയില്ല. അത് മനസ്സിന്റെ സൃഷ്ടി മാത്രം. ഇപ്രകാരം മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഇപ്രബഞ്ചത്തെ മുഴുവൻ നമ്മുടെ വരുതിയിൽ നിർത്തുവാൻ നമുക്ക് കഴിയും. പിന്നീട് അങ്ങോട്ട് ക്ലേശങ്ങൾ ഇല്ല, പരാജയങ്ങൾ ഇല്ല, അധമ വികാരങ്ങൾ ഇല്ല. അനന്തമായ ആസ്വാദനം മാത്രം. സ്വപ്നങ്ങൾ

എന്തിനു വേണ്ടി ഉണ്ടാകുന്നു. അത് നമുക്ക് ആസ്വദിക്കാൻ വേണ്ടി ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്വപ്നങ്ങളെ പിടിച്ച് യാഥാർത്ഥ്യങ്ങൾ ആക്കിയാൽ നമ്മുടെ ജീവിതത്തിൽ നിന്നും ആസ്വാദനം തിരോഭവിക്കുന്നു. പിന്നീട് അവിടെ മുറുമ്മലുംപല്ല് കടിയുമേ ഉണ്ടാവൂ. ബാഹ്യപ്രപഞ്ചം യാഥാർത്ഥ്യമാണെന്നുള്ള പശ്ചാത്യരുടെ വാദം സർവ്വനാശത്തിലേ അവസാനിക്കൂ. ഈ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെങ്കിൽ പിന്നെ എവിടെയാണ് ശാന്തിക്ക് സ്ഥാനം? അതോടൊപ്പം ഇവയെല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടു പോകുന്നു. ഒടുവിൽ മനുഷ്യൻ ഒരു പുഴുവായി അധ:പ്പതിക്കുന്നു. മനുഷ്യൻ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും കാരണം തെറ്റായ ഈ കാഴ്ചപ്പാടാണ്. അതിനാൽ ജീവിതം

ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ദൃഢ നിശ്ചയത്തോടുകൂടി പരിശ്രമിച്ചാൽ ഈ ജഗത്ത് മുഴുവൻ നമ്മുടെ വരുതിയിൽ നിൽക്കും. ഇതിനെ സർവ്വാധിപത്യം എന്ന് തത്വചിന്തയിൽ വിളിക്കുന്നു. സർവ്വാധിപത്യത്തിലേക്ക് വരുന്ന ഒരാൾ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു. അയാൾ ഈശ്വരനായിക്കഴിഞ്ഞു. ഇതാകുന്നു പരമമായ ആദർശം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

റ്റിജി തോമസ് 

പാർലമെൻറ് സ്ക്വയറിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കുള്ള ദൂരം ഒരു മൈലിൽ താഴെയേയുള്ളൂ. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും ജോയലും ലിറോഷും അടങ്ങുന്ന ഞങ്ങളുടെ സംഘം കൊട്ടാരത്തിൽ എത്തിയപ്പോൾ 6:00 മണി കഴിഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിവിധ ഭാഷ സംസാരിക്കുന്ന സന്ദർശകരെ കൊണ്ട് അവിടെ നിറഞ്ഞിരുന്നു. രാജകീയ മുദ്ര പതിപ്പിച്ച കൊട്ടാരത്തിന്റെ കൂറ്റൻ ഗേറ്റിനു വെളിയിൽനിന്ന് ഞങ്ങൾ ഉള്ളിലേക്ക് കണ്ണോടിച്ചു. പ്രൗഢ ഗംഭീരമായ കൊട്ടാരത്തിന്റെ ദൃശ്യം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ചില ഇടവേളകളിൽ കൊട്ടാരത്തിന് കാവൽ നിൽക്കുന്ന ഗാർഡുകൾ ഇരുവശങ്ങളിലേക്കും മാർച്ച് പാസ്റ്റ് നടത്തുന്നു.

ലണ്ടന്റെ ഹൃദയഭാഗത്ത് അഭിമാനത്തോടെ നിലകൊള്ളുന്ന ബക്കിംഗ്ഹാം കൊട്ടാരം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി എന്ന നിലയിൽ ലോകപ്രശസ്തമാണ്. ആ ചരിത്രപ്രസിദ്ധമായ കൊട്ടാരത്തിനു മുൻപിൽ ആണ് ഞങ്ങൾ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.
173 ൽ ആണ് ബക്കിംഗ്ഹാം കൊട്ടാരം നിർമ്മിച്ചത്. 1837 ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം പാലസ് രാജാവിന്റെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്. അവിടെയാണ് അതാത് കാലത്തെ രാജാവും രാജ്ഞിമാരും ലോകരാജ്യങ്ങളുടെ തലവന്മാർക്കും വിശിഷ്ടാതിഥികൾക്കും ആദിത്യമരുളുന്നത്.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത് ആക്രമണത്തിനിരയായി ചരിത്രവും ബക്കിംഗ്ഹാം പാലസിനുണ്ട് . 1951ൽ ലോകം മുഴുവൻ ശ്രദ്ധ നേടിയ ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹശേഷം ജനങ്ങളെ അഭിസംബോധന ചെയ്തത് ഈ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകീയ സ്മാരകങ്ങളിൽ ഒന്നായാണ് ബക്കിംഗ്ഹാം പാലസ് അറിയപ്പെടുന്നത്. അവിടെയുണ്ടായ ഓരോ നിമിഷവും ഒരു ചരിത്രപുസ്തകത്തിന്റെ താളുകൾ തുറന്നുനോക്കുന്നതുപോലെയായിരുന്നു. കൊട്ടാരത്തിനു മുന്നിൽ നിന്ന അനുഭവം ലണ്ടൻ യാത്രയിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങളായാണ് മനസ്സിൽ പതിഞ്ഞത്.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

RECENT POSTS
Copyright © . All rights reserved