അമ്മയുടെ അസുഖം മാറാൻ പൂജ നടത്തണമെന്ന പേരിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 55-കാരൻ പിടിയിലായി. കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ ശരത്ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങൾക്കും ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് അറിയിച്ചു.
അമ്മയുടെ അസുഖം ഭേദമാകാൻ പ്രത്യേക പൂജയുടെ ഭാഗമായി തനിക്കൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഇയാൾ തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീട്ടിലും ലോഡ്ജിലുമായി 13-ഉം 17-ഉം വയസ്സുള്ള സഹോദരിമാരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്.
പരാതിയെ തുടർന്ന് കിളിമാനൂർ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ കായിക ചരിത്രത്തിൽ അഭിമാന നിമിഷമായി മൂന്ന് താരങ്ങൾ ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ ഇടം നേടി. നേപ്പാളിൽ നടക്കുന്ന കാവ വിമൻസ് വോളിബോൾ ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലേക്കാണ് നിലവിൽ അസംപ്ഷൻ കോളജിലെ വിദ്യാർത്ഥിനിയായ പി. അനാമികയും മുൻ താരങ്ങളായ അന്ന മാത്യുവും ആര്യ കെ.യും തിരഞ്ഞെടുക്കപ്പെട്ടത്. കേരള വനിതാ വോളിബോളിൽ അസംപ്ഷൻ കോളജ് തുടരുന്ന മികവിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
മിഡിൽ ബ്ലോക്കറായ അനാമിക ദേശീയ തലത്തിൽ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഇതിനകം തന്നെ ശ്രദ്ധ നേടിയ താരമാണ്. ജർമ്മനിയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിനായി കളിച്ച അനാമിക, ഫെഡറേഷൻ കപ്പ് ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ നവാസ് വഹാബിന്റെ കീഴിലുള്ള പരിശീലനവും കോളജിന്റെ മികച്ച കായികാന്തരീക്ഷവും താരത്തിന്റെ വളർച്ചയിൽ നിർണായകമായി.
മുൻ അസംപ്ഷൻ താരങ്ങളായ അന്ന മാത്യുവും ആര്യ കെ.യും ദേശീയ സർക്യൂട്ടിൽ സ്ഥിരതയാർന്ന പ്രകടനം തുടരുന്നവരാണ്. കെഎസ്ഇബിക്കായി കളിക്കുന്ന അന്നയും ഇന്ത്യൻ റെയിൽവേസിനെ പ്രതിനിധീകരിക്കുന്ന ആര്യയും ഇതിനകം തന്നെ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യങ്ങളായി മാറിയിട്ടുണ്ട്. താരങ്ങളുടെ നേട്ടത്തിൽ കോളജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം പങ്കുവെച്ചു.
ലണ്ടനിലെ ലൗട്ടണിൽ താമസിച്ചിരുന്ന ജോർജി മാത്യുവിന്റെ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജൂൺ 5 വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് ന്യൂ എൽത്താമിലെ സെന്റ് ജെയിംസ് മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷകൾക്കും അവസരമൊരുക്കും. ബന്ധുക്കളും സുഹൃത്തുക്കളും മലയാളി സമൂഹാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
തുടർന്ന് വൈകിട്ട് 3 – ന് ഹൈനാൾട്ടിലെ ഫോറസ്റ്റ് പാർക്ക് ക്രിമറ്റോറിയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. കുടുംബാംഗങ്ങളുടെ അഭ്യർഥനപ്രകാരം പുഷ്പാർച്ചനകൾക്ക് പകരമായി സ്മാരക സംഭാവനകൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. വിദേശത്തുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ചടങ്ങുകൾ തത്സമയം കാണുന്നതിനായി ലൈവ് സ്ട്രീമിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കുട്ടനാട് തലവടി സ്വദേശിയും ലണ്ടനിലെ ലൗട്ടണിൽ താമസിച്ചിരുന്ന പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമായ ജോർജി മാത്യു (47) മേയ് 10ന് രാവിലെ നടത്തത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയായിരുന്നു. യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് യുകെ മലയാളി സമൂഹത്തിൽ വലിയ ദുഃഖമായി മാറിയിരുന്നു.
ബലാത്സംഗവും വധശ്രമവും ഉൾപ്പെടെയുള്ള കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തനാക്കി. പരാതിക്കാരിയടക്കം പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെയാണ് കോടതി പ്രതികളെ വെറുതെവിട്ടത്. എംഎൽഎയായിരിക്കെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു എൽദോസിനെതിരായ ആരോപണം.
2022 സെപ്റ്റംബറിലായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. വീട്ടിൽ നിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി കോവളത്തെ ആത്മഹത്യാമുനമ്പിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എൽദോസിന്റെ സുഹൃത്തുക്കളായ റിനിഷയും നൂറുദ്ദീനും കേസിൽ പ്രതികളായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി വിചാരണ ആരംഭിച്ച ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. കോടതിയിൽ ഹാജരായ പരാതിക്കാരി എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി മാറ്റി. മറ്റു സാക്ഷികളും പ്രതികൾക്ക് അനുകൂലമായി മൊഴിനൽകിയതോടെ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഈ കേസ് കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽദോസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.
കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് നേതൃത്വം തള്ളി. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം രാജ്യസഭാ, നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നുവെന്നും നേതൃമാറ്റ വിഷയം പരിഗണിച്ചിട്ടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, രൺദീപ് സിങ് സുർജേവാല എന്നിവർ പങ്കെടുത്തു.
എന്നാൽ, സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കാമെന്ന തരത്തിൽ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡി.കെ. ശിവകുമാറിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചുവെന്നും മുഖ്യമന്ത്രിസ്ഥാനം നൽകുന്നതിൽ അനുകൂല നിലപാടാണെന്നുമാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനുപകരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് നൽകാനുള്ള ചർച്ചകളും നടന്നതായി സൂചനകളുണ്ട്. അതേസമയം, നേതൃമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പ്രതികരിക്കാൻ തയ്യാറായില്ല.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോൺഗ്രസിൽ രൂപപ്പെട്ട അധികാരവിവാദം ഇപ്പോഴും തുടരുകയാണ്. അന്ന് ഹൈക്കമാൻഡ് ഇടപെട്ട് റൊട്ടേഷണൽ മുഖ്യമന്ത്രി ഫോർമുല രൂപീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം സിദ്ധരാമയ്യയും ശേഷിക്കുന്ന കാലയളവിൽ ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകണമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് വിവരം. കാലാവധി പകുതിയിലേക്ക് കടക്കുന്നതിനിടെ ഡി.കെ. അനുകൂലികൾ സമ്മർദ്ദം ശക്തമാക്കിയതായും രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു.
ബിനു ജോർജ്
“കാർമ്മലിലെ സുന്ദര സൂനമേ, പൂത്തുലഞ്ഞു നിൽക്കുന്ന മുന്തിരിവള്ളീ, മോക്ഷത്തിന്റെ ദിവ്യതേജസ്സേ, ദൈവസുതനെ ഉദരത്തിൽ വഹിച്ച നിർമ്മല കന്യകയേ, അങ്ങേ പ്രിയ പുത്രന്റെ സുരക്ഷിതത്വത്തിലേക്ക് ഞങ്ങളെ നയിച്ചാലും..”എയ്ൽസ്ഫോർഡിലെ വിശുദ്ധ മണ്ണിൽ അണഞ്ഞുചേർന്ന ഓരോ മരിയഭക്തന്റെയും ഹൃദയത്തിൽ നിന്നും ഉയർന്ന ഈ പ്രാർത്ഥന ഒൻപതാമത് എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനത്തെ ധന്യമാക്കി.

എയ്ൽസ്ഫോർഡ്: വി. സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകിക്കൊണ്ട് പരിശുദ്ധ കന്യകാമറിയം നൽകിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക്, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തിയ ഒൻപതാമത് എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം ഭക്തിസാന്ദ്രമായി.
2026 മെയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. കൊടിയേറ്റിനു ശേഷം കുരിശ് വെഞ്ചരിപ്പും വിവിധ മിഷനുകളിൽ നിന്നും എത്തിച്ച നേർച്ചകളുടെ സ്വീകരണവും നടന്നു. തുടർന്ന് 11.30 ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്ൽസ്ഫോർഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ ജപമാലപ്രദക്ഷിണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം, എയ്ൽസ്ഫോർഡ് പ്രയറിയിലെ വൈദികർ, രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വൈദികർ, വിമൻസ് ഫോറം അംഗങ്ങൾ, നിരവധിയായ മരിയഭക്തർ തുടങ്ങിയവർ ജപമാലപ്രദക്ഷിണത്തിന്റെ ഭാഗമായി.

ഉച്ചക്ക് 1.15 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായി മുത്തുകുടകളുടെ അകമ്പടിയോടുകൂടി ആരംഭിച്ച പ്രദക്ഷിണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, കാർമ്മികരായി എത്തിയ രൂപതയിലെ വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേർന്നു. തീർത്ഥാടനം ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാർക്കുവേണ്ടി പ്രത്യേകപ്രാർത്ഥനയും പ്രസുദേന്തി വാഴ്ചയും നടന്നു. എയ്ൽസ്ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. മൈക്കിൾ കോക്സ്, പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. ഷിനോജ് കളരിക്കൽ എന്നിവർ തീർത്ഥാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. അഭിവന്ദ്യ പിതാവിനോടൊപ്പം പ്രോട്ടോ-സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഫാ. മാത്യു പിണക്കാട്ട് , റവ. ഫാ. ഷിനോജ് കളരിക്കൽ, എയ്ൽസ്ഫോർഡ് മിഷൻ ട്രസ്റ്റിമാരായ ഷിജു ആന്റണി, സുമിൻ സണ്ണി എന്നിവർ ചേർന്ന് തീർത്ഥാടനത്തിന്റെ തിരി തെളിയിച്ചു. തുടർന്ന് 1 .30 ന് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടന്നു. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്ക്ക് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾക്കൊപ്പം എത്തിയ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.

ദൈവഹിതത്തിന് ‘അതെ’ എന്ന് മറുപടി നൽകിയ പരിശുദ്ധ അമ്മയുടെ ജീവിതം ക്രൈസ്തവരായ നമുക്കേവർക്കും ദൈവഹിതപ്രകാരം ജീവിക്കാനുള്ള ഏറ്റവും വലിയ മാതൃകയാണ്. കുറവുകളെ നിറവുകളാക്കിയ മറിയം ദൈവകൃപ നിറഞ്ഞവളായിരുന്നു. പാപക്കറകളില്ലാതെ, ദൈവിക ചൈതന്യത്തിൽ ജീവിച്ച അമ്മയെപ്പോലെ, വിശുദ്ധിയിലും ദൈവകൃപയിലും ജീവിക്കാൻ അഭിവന്ദ്യ പിതാവ് തന്റെ തിരുനാൾ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
വിശുദ്ധകുർബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം നടന്നു. ലണ്ടൻ, കാന്റർബറി റീജിയനുകളിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വോളണ്ടിയേഴ്സ് പ്രദക്ഷിണത്തിനു നേതൃത്വം നൽകി. വിശ്വാസികളുടെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദക്ഷിണം അളവറ്റ ആത്മീയ അനുഭൂതിയുമാണ് തീർത്ഥാടകർക്ക് സമ്മാനിച്ചത്.

പ്രദക്ഷിണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കൽക്കുരിശിന് മുന്നിൽ സ്ലീവാവന്ദനവും തുടർന്ന് ‘ഫ്ളോസ് കാർമലി’ പ്രദക്ഷിണവും നടന്നു. ഓപ്പൺ പിയാസയുടെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ മരിയഭക്തരുടെയും ചാപ്പലുകൾക്കു ചുറ്റും നിരന്ന മുത്തുക്കുടകളുടെയും നടുവിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് പുരോഹിതർ നീങ്ങിയപ്പോൾ കാർമ്മലിലെ സൗന്ദര്യ പുഷ്പത്തിന്റെ പരിമളം നടുത്തളത്തിലാകെ നിറഞ്ഞുനിന്നു. അവിടെ ഉയർന്ന പ്രാർത്ഥനകളിൽ ഉത്തരീയനാഥയുടെ വാഗ്ദാനത്തിലുള്ള പ്രത്യാശ നിഴലിച്ചു നിന്നു.
റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദക്ഷിണത്തിനു ശേഷം വിതരണം ചെയ്തു. വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റെലിക് ചാപ്പലിലും മറ്റു ചാപ്പലുകളിലും പ്രാർത്ഥനയ്ക്കും സന്ദർശനത്തിനുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കുമ്പസാരിക്കുന്നതിനും, നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടാതെ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്എംവൈഎം, ക്യാറ്റക്കിസം എന്നിവയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ ലഘു ഭക്ഷണശാലയും, ഭക്തസാധനങ്ങളുടെ സ്റ്റാളും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്കൊടുവിൽ തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
എയ്ൽസ്ഫോർഡിലെ അനുഗ്രഹാരാമത്തിൽ കർമ്മലനാഥയുടെ സംരക്ഷണം തേടിയെത്തിയവർ സവിശേഷമായ കൃപാദാനങ്ങൾ ഹൃദയങ്ങളിൽ സ്വീകരിച്ചു മടങ്ങുന്ന അനുഗ്രഹനിമിഷങ്ങൾക്കാണ് എയ്ൽസ്ഫോർഡ് സാക്ഷ്യം വഹിച്ചത്. ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷൻ ട്രസ്ടിമാർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, സണ്ടേസ്കൂൾ അധ്യാപകർ, ഭക്ത സംഘടനകളുടെ ഭാരവാഹികൾ, കൂടാതെ ജില്ലിങ്ഹാം, സൗത്ബോറോ മിഷൻ വോളണ്ടിയേഴ്സ്, ലണ്ടൻ, കാന്റർബറി റീജിയനിൽ നിന്നുള്ള ഇടവക/മിഷൻ ട്രസ്ടിമാർ തുടങ്ങിയവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.
എയ്ൽസ്ഫോർഡ് തീർത്ഥാടനം അനുഗ്രഹപ്രദവും മനോഹരവുമാക്കാൻ യത്നിച്ച ഏവർക്കും പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ നന്ദി അറിയിച്ചു. പത്താമത് എയ്ൽസ്ഫോർഡ് തീർത്ഥാടനം അടുത്ത വർഷം മെയ് 29 ശനിയാഴ്ച ആയിരിക്കുമെന്ന് കോർഡിനേറ്റേഴ്സ് അറിയിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി വൈശാകാ മാസചരണം സംഘടിപ്പിക്കുന്നു. 2026 മെയ് 30 ആം ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണൻ പരമേശ്വരൻ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. നിത്യജീവിതത്തിനാവശ്യമായ മനസ്സുഖവും കഴിവുകളും വളർത്തിയെടുക്കാൻ ഗീതാശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവന്നതാണ് പ്രഭാഷണ വിഷയം. ഈ വിഷയത്തിലുള്ള ക്യാമ്പുകളും സാധനകളും സംഘടിപ്പിക്കുന്നതിൽ അനേകം വർഷങ്ങളുടെ പരിചയം ഡോ കണ്ണനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സർവകലാശാലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ കണ്ണൻ, ലണ്ടൻ “കലാ”പുരസ്കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.തുടർന്ന് ദീപാരാധനയും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236

Rhythm ’25 ന്റെ വൻ വിജയത്തിന് ശേഷം. യുകെയിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരെ കോർത്തിണക്കിക്കൊണ്ട് ഈ വരുന്ന മെയ് 30ന് ലിവർപൂളിൽ വീണ്ടും Rhythm ’26 സീസൺ 2 അണിഞ്ഞൊരുങ്ങുന്നു.
Rhythm UK shows Team അംഗങ്ങളായ രഞ്ജിത്ത് ഗണേഷ്, ജിനിഷ് സുകുമാരൻ, ഷിബു പോൾ , റോയ് മാത്യു എന്നിവർ നേതൃത്വം നൽകുന്നു. മലയാളത്തിലും ബോളിവുഡ്, തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് തൻ്റെതായതാണ് വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ ചലച്ചിത്ര താരം സനുഷ സന്തോഷ് ആണ്..
ഒപ്പം യുകെയിലെ മുഖ്യ സംഘടനാ പ്രധിനിധികളും കലാസാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അഥി തികളായെത്തും. ലിവർപൂളിലെ ഈ കലാസംഗമ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി യാതൊരു മൊഴിയും നൽകിയിട്ടില്ലെന്നും, കേസ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അവർ വ്യക്തമാക്കി. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദങ്ങൾ നേരിടുന്നതായും പരാതിക്കാരി പറഞ്ഞു.
നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ച വിചാരണ നടപടികളുടെ ഭാഗമായി പരാതിക്കാരിയും പ്രതികളും ഹാജരായിരുന്നു. അടച്ചിട്ട കോടതിയിലായിരുന്നു നടപടികൾ നടന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി നാല് പേരെ ഹാജരാക്കിയതിൽ രണ്ടുപേരെ പരാതിക്കാരി തിരിച്ചറിഞ്ഞു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ പരാതിക്കാരി ഉൾപ്പെടെ നാല് പേർ കൂറുമാറിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, അത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരി പ്രതികരിച്ചു. തിരിച്ചറിയൽ നടപടികൾ മാത്രമാണ് നടന്നതെന്നും, മൊഴി മാറ്റിയിട്ടില്ലെന്നും അവർ ആവർത്തിച്ചു.
കൊല്ലം അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതി രാജും സുഹൃത്ത് ഗായത്രി മോഹനനുമാണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ ആത്മഹത്യശ്രമം നടത്തിയ ആരതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തീകൊളുത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളും ഓട്ടോറിക്ഷ യാത്രയുടെ വിവരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഗൂഗിൾ പേ വഴി നൽകിയ പണമിടപാടുകളും ഫോൺ നമ്പറുകളും പരിശോധിച്ച പോലീസ് സാങ്കേതിക സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞു.
അറസ്റ്റിലായ ആരതിയും വിവേകും തമ്മിൽ നേരത്തെ വിവാഹനിശ്ചയം നടന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് വിവാഹം മുടങ്ങിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ബൈക്ക് കത്തിച്ചതിന് പുറമെ ഭീഷണിക്കത്തും സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഒരു വിദ്യാർഥി സംഘടനയുടെ പേര് ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനായിരുന്നു ശ്രമമെന്നും പോലീസ് വ്യക്തമാക്കി.