കുംഭമേളയിൽ വൈറലായ മൊണാലിസ ഭോസ്ലെയും ഭർത്താവ് മുഹമ്മദ് ഫർമാനും അവരുടെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന “ലൗ ജിഹാദ്” ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മതത്തിനപ്പുറമുള്ള പ്രണയമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല വാർത്തകളും തെറ്റിദ്ധാരണയാണെന്നും അവർ പറഞ്ഞു.
തനിക്ക് പതിനെട്ട് വയസ് പൂർത്തിയായതാണെന്നും പ്രായത്തെ കുറിച്ച് പ്രചരിക്കുന്ന വിവരങ്ങൾ യാഥാർത്ഥ്യമല്ലെന്നും മൊണാലിസ വ്യക്തമാക്കി. തന്റെ ഇച്ഛപ്രകാരമാണ് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിയത് എന്നും ഇത് പരസ്പര സമ്മതത്തോടെയാണെന്നും ഫർമാനും വിശദീകരിച്ചു.
കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവാഹത്തിനുള്ള സമ്മർദ്ദമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ഇരുവരും പറഞ്ഞു. കേരളത്തിലെ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്കും വിവാഹത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾക്കും അവർ നന്ദി അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം മൂലം രൂപപ്പെട്ട പാചക വാതക ക്ഷാമം നേരിടാൻ സംസ്ഥാന സർക്കാർ മൂന്ന് സുപ്രധാന തീരുമാനങ്ങൾ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഗ്യാസ് സിലിണ്ടർ വിതരണത്തിന് മുൻഗണനാ ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും തീരുമാനമായി
സംസ്ഥാനത്ത് വ്യവസായികവും ഗാർഹികവുമായ ഉപയോഗങ്ങൾക്ക് ആവശ്യമായ ഗ്യാസ് വിതരണവും ഉപഭോഗവും നിരീക്ഷിക്കാൻ സംസ്ഥാനതല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല കമ്മറ്റികൾ രൂപീകരിച്ച് പ്രത്യേക ഡാഷ്ബോർഡ് വഴി സിലിണ്ടർ വിതരണം നിരീക്ഷിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഗാർഹികേതര എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ഗാർഹികേതര സിലിണ്ടറുകളുടെ നിലവിലെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു.
മൂന്നാറിൽ നടന്ന ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യ വിത്ത് ഫാം ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ എത്താതിരുന്നതിനെതിരെ എം. എം. മണി എം.എൽ.എ രൂക്ഷ വിമർശനം ഉയർത്തി. ഉദ്ഘാടനം ചെയ്യാൻ തങ്ങളെ എന്തിനാണ് വിളിച്ചു വരുത്തിയതെന്നും താനും എ. രാജ എം.എൽ.എയും ഉണ്ടായിരുന്നാൽ മതിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇരുന്ന് പരിപാടികൾ നടത്തുമ്പോൾ ഇവിടെ എത്തി കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തരത്തിലുള്ള പരിപാടികളിലേക്ക് മേലാൽ തന്നെ വിളിക്കരുതെന്നും, തന്റെ ഭാഷയിൽ പറഞ്ഞാൽ വേറെ പലതും പറയേണ്ടി വരുമെന്നുമാണ് എം.എം. മണി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിമർശനം സദസ്സിൽ കൈയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. തുടർന്ന് മുഖ്യാതിഥിയായി അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിച്ച് കൂടുതൽ സംസാരിക്കാതെ അദ്ദേഹം വേദി വിട്ടു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ എസ്എൻഡിപി യോഗത്തിൽ നിന്ന് അയോഗ്യരാക്കി കേരള ഹൈക്കോടതി. വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. സ്ഥാപനത്തിൻ്റെ വാർഷിക റിപ്പോർട്ടുകൾ വർഷങ്ങളായി സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി.
കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയായ എസ്എൻഡിപി യോഗം രണ്ടായിരത്തി പതിനാലിന് ശേഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർച്ചയായി മൂന്ന് വർഷം റിപ്പോർട്ടുകൾ നൽകാത്ത ഡയറക്ടർമാരെ അയോഗ്യരാക്കാമെന്ന നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. പിഴ അടച്ചതിനാൽ പ്രശ്നം പരിഹരിച്ചുവെന്ന ഭരണസമിതിയുടെ വാദം കോടതി അംഗീകരിച്ചില്ല.
ഭരണസമിതി അയോഗ്യരായ സാഹചര്യത്തിൽ താൽക്കാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണസംവിധാനം തുടരാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. സിംഗിൾ ബെഞ്ചിൻ്റെ ഈ വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് നിലവിലെ ബോർഡ് അംഗങ്ങൾ അറിയിച്ചു.
റോമി കുര്യാക്കോസ്
സ്കോട്ട്ലൻഡ്: വൈവിധ്യമാർന്ന ആശയങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും കൊണ്ട് യു കെയിൽ ശ്രദ്ധാകേന്ദ്രമാകുകയാണ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലൻഡ് യൂണിറ്റ്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി സൗജന്യ ഗണിതശാസ്ത്ര വർക്ക്ഷോപ്പുകൾ ഒരുക്കിക്കൊണ്ടാണ് കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ഭാഗമായ സ്കോട്ട് ലൻഡ് യൂണിറ്റ് യു കെയിലെ ഇതര സംഘടനകൾക്ക് മാതൃകയായി മാറുന്നത്. ഗണിതശാസ്ത്രം പ്രയാസകരമായി തോന്നുന്ന കുട്ടികൾക്ക് അത് ലളിതമായി മനസ്സിലാക്കിക്കൊടുക്കാനും പരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ അവരെ പ്രാപ്തരാക്കുകയെന്നതുമാണ് ഈ വർക്ക്ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്.
സ്കോട്ട്ലൻഡ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തൃശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡയാന പോളിയാണ് സെഷനുകൾക്കും സംശയനിവാരണത്തിനും നേതൃത്വം നൽകുന്നത്. അമൃത യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനിയറിങ്ങിൽ മാസ്റ്റർ ബിരുദവും സ്റ്റിർലിങ് യൂണിവേഴ്സിറ്റിയിൽ നിന്നും ആർട്ടിഫിഷൽ ഇന്റലിജിൻസിൽ ബിരുദാനന്തര ബിരുദവും കരസ്തമാക്കിയിട്ടുള്ള ഡയാന പോളിയുടെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രത്തിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും മികച്ച പരിശീലനം നൽകുന്നതിനുമായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ‘മാത്തമാറ്റിക്സ് ഡൗട്ട് ക്ലിയറിംഗ് & പ്രാക്ടീസ് വർക്ക്ഷോപ്പ്’ സെഷനുകൾ വിദ്യാർത്ഥികൾക്ക് ഒരു മുതൽകൂട്ടാകും.
പൂർണ്ണമായും സൗജന്യമായി നടത്തുന്ന ഈ സേവനം യു കെയിലെ മലയാളി സമൂഹത്തിനിടയിൽ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിട്ടുണ്ട്. P4 മുതൽ S1 വരെയുള്ള വിദ്യാർത്ഥികൾക്കായി നിലവിൽ രണ്ട് ബാച്ചുകൾ വിജയകരമായി നടന്നുവരുന്നു. പുതിയതായി ആരംഭിക്കുന്ന ബാച്ചിൽ പ്രധാനമായും S1 മുതൽ S6 വരെയുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകുന്നത്. പുതിയ ബാച്ചിന്റെ രജിസ്ട്രേഷൻ തുടരുകയാണ്. പ്രവേശം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ ഓൺലൈൻ ഫോമും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
ഡയാന പോളി: +44 7826 200215
രജിസ്ട്രേഷൻ ഫോം:
https://docs.google.com/forms/d/e/1FAIpQLSfJigfhwS3esShBRteq86ZZmO44lAtaCo6N6LRUE0zQxbfPBQ/viewform?usp=dialog
Warm regards,
Romy Kuriakose
General Secretary
Indian Overseas Congress (IOC) – UK Kerala Chapter
ഷിബി ചേപ്പനത്ത്
ലണ്ടൻ : യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ 50ൽ പരം ദേവാലയങ്ങളിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി. പരിശുദ്ധ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മൊത്രാപ്പോലീത്ത വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ കാലേകൂട്ടി ജോലി കാര്യങ്ങൾ ക്രമീകരിച്ച് ഹാശായുടെ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ തക്കവണ്ണം ഒരുങ്ങണമെന്നും വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
ജമ്മു-കശ്മീരിലെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളക്കെതിരെ വെടിവെപ്പ് ശ്രമം നടന്നു. ബുധനാഴ്ച വൈകുന്നേരം ഗ്രേറ്റർ കൈലാഷ് പ്രദേശത്തെ ഒരു വിവാഹചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. അക്രമി തോക്കുമായി കാത്തുനിന്ന് വെടിവെക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ടതിനാൽ അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും അതേ സ്ഥലത്തുണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ 70 വയസുകാരനായ കമൽ സിങ് ജംവാൾ എന്നയാളെ പോലീസ് സ്ഥലത്തുവെച്ച് തന്നെ പിടികൂടി. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന ഇയാൾ വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന് ആക്രമണം നടത്താൻ ശ്രമിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.
ഫറൂഖ് അബ്ദുള്ളയുടെ മകനും ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള സംഭവത്തെ ശക്തമായി അപലപിച്ചു. ഇസഡ്-പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയ്ക്ക് അടുത്തേക്ക് എങ്ങനെ ഒരാൾക്ക് തോക്കുമായി എത്താനായെന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുംഭമേളയിലെ വൈറൽ താരമായ മോണാലിസ ഭോസ്ലെ കേരളത്തിൽ വിവാഹിതയായി. തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരു പ്രതിഷ്ഠയ്ക്കുമുന്നിൽ ബുധനാഴ്ച വൈകുന്നേരമാണ് വിവാഹചടങ്ങുകൾ നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാൻ മൊണാലിസയ്ക്ക് താലിചാർത്തി. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരം പൂവാറിലെത്തിയപ്പോഴാണ് ഇരുവരും അടുത്തറിയുന്നത്. സിനിമയിൽ നായകനായി അഭിനയിക്കുന്നതും മുഹമ്മദ് ഫർമാനാണ്. ഓഡിഷൻ സമയത്ത് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു.
വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. തുടർന്ന് വൈകിട്ട് ക്ഷേത്രത്തിൽ എത്തി വിവാഹം നടത്തി. ചടങ്ങിൽ എം.വി.ഗോവിന്ദൻ, വി.ശിവൻകുട്ടി, എ.എ.റഹീം എന്നിവർ പങ്കെടുത്ത് നവദമ്പതികൾക്ക് ആശംസകൾ നേർന്നു.
കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെ വിവാദം ശക്തമായി. ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് വെങ്ങളം– രാമനാട്ടുകര റീച്ചിൽ മന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. ഇതിന് മുമ്പ് കാസർകോട്ടെ നുള്ളിപ്പാടിയിൽ സി. എച്ച്. കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാതയുടെ ഒന്നാം റീച്ചിൽ സമാന്തര ഉദ്ഘാടനവും നടന്നിരുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാതിരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ച മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ക്ഷണം വൈകിയാണ് ലഭിച്ചതെന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാനാവില്ലെന്നും മന്ത്രിമാരായ എം. ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള അവഗണനയാണെന്ന് മന്ത്രി റിയാസ് വിമർശിച്ചു. സംസ്ഥാന സർക്കാരും വലിയ തുക ചെലവഴിച്ച പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് കൈവശപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ സംസ്ഥാന സർക്കാർ വലിയ സംഭാവന നൽകിയതായും, വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി സമുദ്ര സുരക്ഷാ ഏജൻസികൾ അറിയിച്ചു. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് പതാകയുള്ള ഒരു ചരക്ക് കപ്പലിനും ആക്രമണം നേരിട്ടു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. യുഎസുമായും ഇസ്രയേലുമായും സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന ഇറാൻ ഹോർമുസ് മേഖലയിൽ നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ സംഭവമുണ്ടായത്.
തായ് നാവികസേനയുടെ അറിയിപ്പുപ്രകാരം കപ്പലിൽ 23 തായ് ജീവനക്കാർ ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ബാക്കിയുള്ള മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സംഭവത്തെ തുടർന്ന് കടൽ സുരക്ഷാ ഏജൻസികൾ പ്രദേശത്ത് കൂടുതൽ ജാഗ്രത തുടരുന്നുവെന്നും അറിയിച്ചു.
യുഎഇയിലെ ഒരു തുറമുഖത്തിൽ നിന്ന് പുറപ്പെട്ട ഈ ചരക്ക് കപ്പൽ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്കാണ് ചരക്കുമായി യാത്ര ചെയ്തിരുന്നത്. ഏകദേശം 178 മീറ്റർ നീളമുള്ള കപ്പലിന് 30,000 ടൺ വരെ ചരക്ക് വഹിക്കാനുള്ള ശേഷിയുണ്ടെന്ന് തായ് നാവികസേന വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും പുക ഉയരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. സംഭവത്തെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.