കാർഡിഫ്: സെന്റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാൾ വരുന്ന ഞായറാഴ്ച (ജൂലൈ 5, 2026) ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു.
കാർഡിഫ് St Illtyd’s സ്കൂൾ ചാപ്പലിൽ വെച്ചാണ് തിരുനാൾ കർമ്മങ്ങൾ നടക്കുക. തിരുനാൾ ദിവസത്തെ പ്രധാന ശുശ്രൂഷകളുടെ സമയവിവരം താഴെ നൽകുന്നു:
രാവിലെ 10:45 AM: ലദീഞ്ഞ്
രാവിലെ 11:00 AM: ആഘോഷമായ വിശുദ്ധ കുർബാന
ഉച്ചയ്ക്ക് 12:30 PM: സ്നേഹവിരുന്ന്, പാച്ചോർ നേർച്ച വിതരണം

പുന്നത്തറ ഇടവകാംഗങ്ങളായ തോമസ്കുട്ടി ജോസഫ്, ടിജോ ജോസഫ്, കെവിൻ തോമസ് ചാക്കോ, തോഷൻ സിറിയക്, തോമസ് ജോൺ, ജിതിൻ തോമസ് പള്ളിക്കര, ലാലി പോപ്പൻ എന്നിവരാണ് ഈ വർഷത്തെ ദുക്റാന തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്.
തിരുനാൾ കർമ്മങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മിഷൻ കോർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട്, കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ്മോൻ ഫിലിപ്പ്, ജിജോ തോമസ് എന്നിവർ അറിയിച്ചു.
റോമി കുര്യാക്കോസ്
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു.കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ‘മധുരം മലയാളം’ പദ്ധതിയുടെ ഭാഗമായുള്ള ആദരവ് സമ്മേളനവും ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.

പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബി അറക്കൽ നന്ദിയും അർപ്പിച്ചു. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പീറ്റർബൊറോ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിജി ഡെന്നി ഡോ. മറിയ ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി സംഘടനയിൽ ചേർന്ന അംഗങ്ങൾക്ക് ഡോ. മറിയ ഉമ്മൻ മെമ്പർഷിപ്പ് ഫോമുകൾ വിതരണം ചെയ്തു. പൊതുപ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാള ഭാഷ പഠിപ്പിക്കുന്ന ‘മധുരം മലയാളം’ പദ്ധതിക്ക് നേതൃത്വം നൽകിയ അധ്യാപകനും സെന്റ് മേരീസ് അക്കാദമി ഡയറക്ടറുമായ സോജു തോമസിനെ ഡോ. മറിയ ഉമ്മൻ ആദരിച്ചു. മാതൃഭാഷയും സംസ്കാരവും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു.

യു കെയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ വിഷയങ്ങളും ഐ ഒ സി (യു.കെ) – കേരള ചാപ്റ്ററിന്റെ ഭാവി കർമ്മപദ്ധതികളും ഉൾക്കൊള്ളുന്ന പ്രോജക്ട് റിപ്പോർട്ട് സോജു തോമസ് കേരള ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറി.
പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളായ ദിനു എബ്രഹാം, ജെനു എബ്രഹാം, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടിയപ്പോൾ ബ്രാഡ്ലി ബാർകോള ഒരു ഗോൾ കൂടി നേടി. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ എംബാപ്പെ നേടിയ ഗോളാണ് ഫ്രാൻസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ബാർകോള ലീഡ് ഇരട്ടിയാക്കിയതോടെ മത്സരം ഫ്രാൻസിന്റെ നിയന്ത്രണത്തിലായി.
സ്വീഡൻ പ്രതിരോധം ആദ്യ പകുതിയിൽ ഫ്രാൻസിനെ തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും ഫ്രഞ്ച് ആക്രമണനിരയുടെ വേഗത്തിനും കൃത്യതയ്ക്കും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 74-ാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാം ഗോൾ നേടിയതോടെ ഫ്രാൻസ് 3-0ന് മുന്നിലെത്തി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഫ്രാൻസ് നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും സ്വീഡൻ ഗോൾമുഖത്ത് നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്തു. മൈക്കൽ ഒലിസെയുടെ മികവും ഫ്രഞ്ച് മുന്നേറ്റങ്ങൾക്ക് കരുത്തേകി.
ഈ ഇരട്ടഗോളോടെ ലോകകപ്പിലെ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം 18 ആയി ഉയർന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസിക്കൊപ്പമെത്താനും ഫ്രഞ്ച് താരത്തിന് സാധിച്ചു. കൂടാതെ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഗോൾനേട്ട റെക്കോർഡിലും എംബാപ്പെ പുതിയ ഉയരം കുറിച്ചു. നാല് മത്സരങ്ങളിൽ നാല് വിജയങ്ങളുമായി മുന്നേറുന്ന ഫ്രാൻസ് പ്രീക്വാർട്ടറിൽ പരാഗ്വേയെ നേരിടും. ലോകകപ്പ് കിരീടത്തിനുള്ള പ്രധാന ഫേവറിറ്റുകളിലൊരാളാണെന്ന് ഈ വിജയത്തോടെ ഫ്രാൻസ് വീണ്ടും തെളിയിച്ചു.
ബർമിംഗ്ഹാം: ബ്രിട്ടനിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ബെനഡിക്ട് മിഷൻ, സോൾട്ട്ലി ഇടവകയുടെ വാർഷിക തിരുനാൾ ജൂലൈ 3, 4, 5 തീയതികളിൽ ഭക്തിനിർഭരമായും ആഘോഷപൂർണമായും നടത്തും. ബർമിംഗ്ഹാമിലെ ഔർ ലേഡി ഓഫ് ദി റോസറി ആൻഡ് സെന്റ് തെരേസ ഓഫ് ലിസ്യൂക്‌സ് ദേവാലയത്തിലാണ് തിരുനാൾ ചടങ്ങുകൾ നടക്കുക. വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ ബെനഡിക്ട്, വിശുദ്ധ അൽഫോൻസാമ്മ എന്നിവരുടെ സംയുക്ത തിരുനാളായാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആത്മീയ ഉണർവിനും ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകളും നവനാളും തിരുക്കർമങ്ങളും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ജൂലൈ 3-ന് വൈകിട്ട് 7 മണിക്ക് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനാചരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ബർമിംഗ്ഹാം അതിരൂപതയുടെ വികാരി ജനറലായ റെവ. ഫാ. കാനൻ ജോനാഥൻ വിസി മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയും നവനാളും ലദീഞ്ഞും നേർച്ച വിതരണവും നടക്കും. ജൂലൈ 4-ന് വൈകിട്ട് 6.30-ന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന നടക്കും. യൂറോപ്പിലെ സീറോ മലങ്കര സഭയുടെ അപ്പസ്തോലിക് വിസിറ്ററായ ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മുഖ്യകാർമികനായിരിക്കും. നവനാൾ, ലദീഞ്ഞ്, നേർച്ച എന്നിവയും അന്നേദിവസം നടക്കും.

ജൂലൈ 5-ന് രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ റാസയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ വൈദികനായ റവ. ഫാ. മൈക്കിൾ (ടോണി) കൊച്ചേരി മുഖ്യകാർമികത്വം വഹിക്കും.തുടർന്ന് വിശുദ്ധരുടെ തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, ലദീഞ്ഞ്, അന്തിമ ആശീർവാദം, നേർച്ച വിതരണം എന്നിവ നടക്കും. തിരുന്നാൾ ആഘോഷങ്ങളുടെ സമാപനമായി വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. എല്ലാ കുടുംബങ്ങളും തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് മിഷൻ ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ, തിരുനാൾ കമ്മിറ്റി കൺവീനർ ജിമ്മി മൂലങ്കുന്നത്ത്, കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭ്യർഥിച്ചു.
പത്തനംതിട്ട: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്നതായി സ്വയം പ്രചരിപ്പിച്ചിരുന്ന യുവാവ് എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി. പെരുനാട് സ്വദേശിയായ ഷർഫിൻ സെബാസ്റ്റ്യൻ (25) എന്ന യുവാവിനെയാണ് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രത്യേക നടപടിയായ ‘ഓപ്പറേഷൻ തുഫാൻ’ ൻ്റെ ഭാഗമായി ജില്ലാ ഡാൻസാഫ് സംഘവും റാന്നി സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഷർഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.590 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും വിശദമായ പരിശോധനയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കൂടാതെ ലഹരി ഉപയോഗത്തിന് ഉപയോഗിക്കുന്ന ഗ്ലാസ് ബബ്ലർ, എൽ-ആകൃതിയിലുള്ള പൈപ്പുകൾ, പ്ലാസ്റ്റിക് സ്മോക്കിംഗ് പൈപ്പുകൾ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തു.
‘ആന്റി ഡ്രഗ്സ് മൂവ്‌മെന്റ് ഇൻ നേഷൻ’ (ADMIN) എന്ന സംഘടനയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും പരിശോധനയിൽ ലഭിച്ചു. അതേസമയം, പാലാരിവട്ടം, എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനുകളിലെ ലഹരിക്കേസുകളിലും കോയിപ്രം പൊലീസ് സ്റ്റേഷനിലെ രണ്ട് ക്രിമിനൽ കേസുകളിലും ഷർഫിൻ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുസഫറാബാദ്: പാക് അധീന കശ്മീരിൽ (പി.ഒ.കെ.) ഇസ്‌ലാമാബാദ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികളുടെ രാഷ്ട്രീയ അവകാശങ്ങൾ അവഗണിക്കപ്പെടുകയാണെന്നും തങ്ങളെ പാക്കിസ്ഥാന്റെ ഭാഗമായി കാണാനാവില്ലെന്നും പ്രാദേശിക നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധങ്ങൾക്ക് കൂടുതൽ ശക്തി ലഭിച്ചത്. കശ്മീരികളുടെ സ്വത്വവും അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തിയാണ് വിവിധ സംഘടനകൾ സമരരംഗത്തുള്ളത്.
അടുത്ത ആഴ്ചകളായി പി.ഒ.കെയിൽ വ്യാപക പ്രതിഷേധങ്ങളും പണിമുടക്കുകളും നടക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനം, ഭരണകാര്യങ്ങളിൽ ഇസ്‌ലാമാബാദിന്റെ ഇടപെടൽ, പ്രാദേശിക ജനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയെച്ചൊല്ലിയാണ് അസന്തോഷം വർധിച്ചത്. പ്രതിഷേധങ്ങൾക്കിടെ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധ സംഘടനകളും ആരോപിക്കുന്നു.
പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ സുരക്ഷാസേനയെ വിന്യസിക്കുകയും ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് രാഷ്ട്രീയ സംവാദം ആരംഭിക്കണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിലെ നിലവിലെ സാഹചര്യം പ്രദേശത്തെ ജനങ്ങളുടെയും കേന്ദ്ര ഭരണകൂടത്തിന്റെയും ബന്ധത്തിൽ ഗുരുതരമായ വിള്ളൽ രൂപപ്പെട്ടിട്ടുണ്ടെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ചാലക്കുടി ചങ്ങാത്തം വർണമഴ 2026 വളരെ മനോഹരമായി വാദ്യ മേളങ്ങളുടെ ആരവത്തോടെ രാവിലെ 11 മണിയോടെ ഓൾഡ്ബറി, ബിർമിനഖം, യുകെയിൽ ചാലക്കുടിയും പരിസരവാസികളുടെയും നിറ സാന്നിധ്യത്തിൽ ജൂൺ 27 -ാം തീയതി ആഘോഷിച്ചു. തുടർന്നുണ്ടായ ചടങ്ങിൽ പ്രസിഡന്റ് ദാസൻ നെറ്റിക്കാടൻ അധ്യക്ഷപ്രസംഗവും സുബിൻ സന്തോഷ് റിപ്പോർട്ടും അവതരിപ്പിച്ചു. 2013 ൽ ആരംഭിച്ച ഈ ചങ്ങാത്തതിന്റെ ആശംസകളും ആയി മുൻ പ്രസിഡന്റുമാരായ സൈബിൻ പാലാട്ടി, സോജൻ നമ്പ്യാപറമ്പിൽ, ജോഷി വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും പലതരത്തിലുള്ള ഗെയിംസും തരപ്പെടുത്തിയിരുന്നു. ചാലക്കുടിക്കാരുടെ പ്രിയ ഭക്ഷണവും ലെഡ് ലൈറ്റിൽ നിറഞ്ഞാടിയ നൃത്യ നൃത്തങ്ങളും സംഗീത സദസും ചടങ്ങിന് മോടി കൂട്ടി. ജിബി, ആദർശ് എന്നിവർ ആങ്കറിങ്ങിൽ ചടങ്ങിന് കൃത്യത വരുത്തി. ഡിജെ പരിപാടിയുടെ താളത്തിൽ സദസ്സ് ഒന്നാകെ ആടി തിമർത്തു. ട്രഷറർ റ്റാൻസി പാലാട്ടിയുടെ നന്ദി പ്രകാശനത്തോടെ വീണ്ടും തീർച്ചയായും കാണാമെന്ന ആഗ്രഹത്തോടെ വൈകിയിട്ടു 7 മണിയോടെ ചങ്ങാത്തതിന് താൽകാലിക തിരശീല വീണു.


ബോസ്റ്റൺ: ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ മുൻ ചാമ്പ്യൻമാരായ ജർമനിക്ക് അപ്രതീക്ഷിത തിരിച്ചടി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 സമനില പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പാരഗ്വായ് ജർമനിയെ കീഴടക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറി. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോ നേടിയ ഗോളിലൂടെ പാരഗ്വായ് ലീഡെടുത്തപ്പോൾ, രണ്ടാം പകുതിയിൽ കായ് ഹവേർട്‌സ് ഫ്‌ലോറിയൻ വിർട്‌സിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ജർമനിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തടക്കത്തിലും ആക്രമണങ്ങളിലും ജർമനിയായിരുന്നു മുന്നിൽ. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പാരഗ്വായ് പ്രതിരോധവും ഗോൾകീപ്പറുടെയും മികവും ജർമനിയെ നിരാശപ്പെടുത്തി. രണ്ടാം പകുതിയിൽ ജമാൽ മുസിയാല, ലിയോൺ ഗോററ്റ്‌സ്‌ക എന്നിവരെ ഇറക്കിയിട്ടും വിജയഗോൾ നേടാനായില്ല. മറുവശത്ത്, അവസരങ്ങൾ കുറവായിരുന്നെങ്കിലും ലഭിച്ചതെല്ലാം ഫലപ്രദമായി വിനിയോഗിച്ച പാരഗ്വായ് മികച്ച ടീം ഒത്തിണക്കമാണ് പുറത്തെടുത്തത്.
എക്‌സ്ട്രാ ടൈമിലും ഗോൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ജർമനിയുടെ കായ് ഹവേർട്‌സും നിക്ക് വോൾട്ടെമാഡെയും കിക്കുകൾ ലക്ഷ്യം കണ്ടില്ല. സഡൻ ഡത്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ജൊനാഥൻ ടായുടെ കിക്ക് പാഴായതോടെ പാരഗ്വായ് വിജയകിക്ക് വലയിലെത്തിച്ച് ചരിത്രജയം സ്വന്തമാക്കി. ഇതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമായപ്പോൾ, പാരഗ്വായ് ആത്മവിശ്വാസത്തോടെ പ്രീക്വാർട്ടർ പോരാട്ടത്തിലേക്ക് മുന്നേറി.
തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് പിന്നാലെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പോലീസിൽ പരാതി നൽകി. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയാണ് പരാതി. കോൺഗ്രസ് കൗൺസിലർമാരായ ഷേർലിയും അനിത അലക്സും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വൈകിട്ട് ചേർന്ന കൗൺസിൽ യോഗം അവസാനിച്ചതിന് പിന്നാലെയാണ് യുഡിഎഫ്–ബിജെപി കൗൺസിലർമാർ തമ്മിൽ വാക്കേറ്റം കയ്യാങ്കളിയിലേക്ക് വഴിമാറിയത്. ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും പ്രതിഷേധം നടത്തുന്നതിനിടെ അജണ്ടകൾ അതിവേഗം പാസായതായി മേയർ പ്രഖ്യാപിച്ച് സഭ വിട്ടതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. തുടർന്ന് ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ മുൻ എംഎൽഎ കെ.എസ്. ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.
കാപ്പാ കേസിൽ ജയിലിലുള്ള ആർ. സുഗതനെ സംരക്ഷിക്കുന്നതിനായാണ് രജിസ്റ്റർ ബിജെപി കൗൺസിലർ പിടിച്ചുവാങ്ങിയതെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തതായും യുഡിഎഫ് ആരോപിച്ചു. അതേസമയം, ഹാജർ രജിസ്റ്ററിൽ വെള്ളമൊഴിച്ച് രേഖകൾ നശിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും അതു തടയുന്നതിനിടെയാണ് തർക്കമുണ്ടായതെന്നുമാണ് മേയറുടെയും ബിജെപിയുടെയും വിശദീകരണം. സംഭവത്തെ തുടർന്ന് നഗരസഭയിലെ രാഷ്ട്രീയ ഏറ്റുമുട്ടൽ കൂടുതൽ കടുത്തിരിക്കുകയാണ്.
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് എം. മനുവിന് (40) നാലാമത്തെ പോക്സോ കേസിലും 28 വർഷം കഠിനതടവും 54,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ പ്രഖ്യാപിച്ചത്. നേരത്തെ വിധിച്ച മൂന്ന് കേസുകളിലെ ശിക്ഷാ കാലാവധിക്ക് ശേഷമായിരിക്കും ഈ കേസിലെ ശിക്ഷ ആരംഭിക്കുകയെന്ന് കോടതി വ്യക്തമാക്കി. ഇതോടെ നാല് കേസുകളിലായി പ്രതിക്ക് 127 വർഷം തടവും 2.23 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
2018 ജൂണിൽ തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പരിശീലനത്തിന്റെയും ഫിറ്റ്നസ് പരിശീലനത്തിന്റെയും പേരിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഫിറ്റ്നസിന്റെ ഭാഗമാണെന്ന് പറഞ്ഞ് കുട്ടിയുടെ നഗ്നചിത്രങ്ങളും പ്രതി പകർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഗുരുതര മാനസിക സമ്മർദത്തിലായ കുട്ടി 2021-ൽ പരിശീലനം അവസാനിപ്പിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വർഷങ്ങളോളം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല.
2024-ൽ നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് കേസിന് വഴിത്തിരിവായത്. നേരത്തെ പീഡനത്തിനിരയായ മറ്റൊരു പെൺകുട്ടി മനുവിനെ കണ്ട് ഭയന്ന് നിലവിളിച്ചതോടെ സംഭവം പുറത്തറിയുകയും കൂടുതൽ ഇരകൾ പരാതിയുമായി മുന്നോട്ടുവരികയും ചെയ്തു. തുടർന്ന് മനുവിനെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തതിൽ നാലെണ്ണത്തിൽ ശിക്ഷ വിധിച്ചു. ശേഷിക്കുന്ന രണ്ട് കേസുകളിൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷമാകും വിചാരണ ആരംഭിക്കുക.