Latest News

വാഷിങ്ടൻ ∙ യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയായ യുവതിക്കും നേപ്പാൾ വംശജനായ സുഹൃത്തിനും ദാരുണാന്ത്യം. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിൽ ട്രാക്കിൽ ഇരിക്കുകയായിരുന്ന മലൈക ചിത്ര (24), സുഹൃത്ത് നവം കൗൾ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ ഇരുന്ന് സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും സന്തോഷത്തോടെ സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ട്രാക്കിൽ രണ്ടുപേർ ഇരിക്കുന്നത് കണ്ടതായും എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിനുശേഷം ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും ഏകദേശം 100 യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂജഴ്സിയിൽ താമസിക്കുന്ന ഇരുവരും എന്തിനാണ് സ്റ്റേഷനിലെത്തിയതെന്നും ഇവർ മദ്യപിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യാ സാധ്യതയും പരിശോധിക്കുന്നുണ്ടെങ്കിലും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്തിരുന്ന ചിത്രയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളാണ്. 2024ലാണ് ഇരുവരും സർവകലാശാലയിൽ പഠിച്ചത്.

കൊച്ചി: മുൻമന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പേരിൽ അഴിമതിക്കേസെടുക്കാൻ ശുപാർശ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായി റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിന് കത്തയയ്ക്കുന്നതിനുള്ള അനുമതി തേടി കൊച്ചി ഇ.ഡി. ഓഫീസ് ഡയറക്ടറെ സമീപിച്ചേക്കും. സി.എം.ആർ.എൽ. കേസിലെ അന്വേഷണത്തിനിടെ ലഭിച്ച രേഖകളും മൊഴികളുമാണ് നടപടിക്ക് ആധാരം.

സി.എം.ആർ.എൽ. ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളിലാണ് വിവിധ നേതാക്കളുടെ പേരുകൾ ചുരുക്കെഴുത്തിൽ രേഖപ്പെടുത്തിയിരുന്നത്. 2024 ഏപ്രിൽ 15-ലെ ചോദ്യംചെയ്യലിൽ ‘ആർ.സി’.രമേശ് ചെന്നിത്തലയെയും ‘കെ.കെ.’പി.കെ. കുഞ്ഞാലിക്കുട്ടിയെയും സൂചിപ്പിക്കുന്നതാണെന്ന് സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. പണം കൈമാറിയത് സി.എം.ആർ.എൽ. സ്ഥാപക എം.ഡി. എസ്.എൻ. ശശിധരൻ കർത്തയുടെ നിർദേശപ്രകാരമാണെന്നും, നേതാക്കൾ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും അവരുടെ പ്രതിനിധികളാണ് എത്തിയതെന്നും മൊഴിയിലുണ്ട്.

അന്തരിച്ച ഉമ്മൻചാണ്ടിയുടെയും വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലാത്തതിനാൽ ഇവർക്കെതിരെ ശുപാർശ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ സമാന ശുപാർശയിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. കേസെടുക്കാൻ നിയമോപദേശം ലഭിച്ചാലും ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വാദം ഉയർത്തി നടപടികളിൽ നിന്ന് സർക്കാർ പിന്മാറാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായിരുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ മുൻ പ്രസിഡന്റും കുട്ടനാട് സംഗമം യുകെയുടെ സജീവ പ്രവർത്തകനുമായിരുന്ന ബാബു മത്തായിയുടെ അനുസ്മരണ ശുശ്രൂഷകൾ സെപ്റ്റംബർ 16ന് നടക്കും. രാവിലെ 11ന് ടഡൻഹാം റോഡിലെ ‘Venue 16’, Ipswich, IP4 3QJ എന്ന വിലാസത്തിലാണ് മെമ്മോറിയൽ മാസ് നടക്കുന്നത് .

കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ച ബാബു മത്തായി വിവിധ സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇപ്സ്വിച്ചിൽ നടന്ന അഞ്ചാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. കുട്ടനാടിന്റെ പാരമ്പര്യവും സൗഹൃദവും യുകെയിലെ മലയാളി സമൂഹവുമായി ചേർത്തുനിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വവും പിന്തുണയും ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താനും അവസാനമായി പ്രിയപ്പെട്ട ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് ചടങ്ങിൽ എത്തുന്നത്.

59-ാം വയസ്സിലാണ് ബാബു മത്തായി വിടപറഞ്ഞത്. സംഘടനാ പ്രവർത്തനങ്ങളിലെ നേതൃത്വവും സമൂഹത്തോടുള്ള പ്രതിബദ്ധതയും സൗഹൃദപരമായ ഇടപെടലുകളും അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കി. കുടുംബാംഗങ്ങൾ എല്ലാവരെയും മെമ്മോറിയൽ മാസിലേക്കും തുടർന്നുള്ള അന്ത്യകർമങ്ങളിലേക്കും സാദരം ക്ഷണിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ബാബു മത്തായിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനും കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരാനും ഇപ്സ്വിച്ചിലെ മലയാളി സമൂഹം ഒരുമിച്ചെത്തും.

തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ചെക്ക് കേസിൽ തടവുശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് നൽകിയ കോടതി, നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്നും നിർദേശിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ചെക്ക് കേസിൽ മാണി സി കാപ്പന് തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുംബൈ സ്വദേശിയായ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. നാല് കേസുകളിലായി മൂന്നര വർഷം വീതം പ്രത്യേക തടവുശിക്ഷയാണ് മാണി സി കാപ്പന് വിധിച്ചതെന്ന് ഹർജിയിൽ പറയുന്നു. ഹർജി തീർപ്പാകുന്നതുവരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബർ ഒന്നു മുതൽ മാണി സി കാപ്പൻ അയോഗ്യനാണെന്നാണ് ഹർജിക്കാരന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് അയോഗ്യത ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി ഏറെ സന്തോഷം നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോ കോളജിലെ പരിപാടിക്കിടെ അഞ്ച് വയസ്സുകാരൻ നേരിട്ടെത്തി നൃത്തം ഗംഭീരമായിരുന്നെന്ന് പറഞ്ഞ അനുഭവവും അദ്ദേഹം പങ്കുവച്ചു. അതേസമയം, എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന സതീശന്റെ കഴിഞ്ഞ ദിവസത്തെ പരാമർശവും ശ്രദ്ധ നേടിയിരുന്നു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പവർകട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലുള്ള എഐ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ ഇന്ത്യയിൽ കാണാനാകാത്തവിധം മെറ്റ നീക്കം ചെയ്തിരുന്നു. നിലവിലുള്ള ഐടി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്ഫോം നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

വിനോദം മാത്രം ലക്ഷ്യമിട്ടാണ് വീഡിയോ തയാറാക്കിയതെന്നും പോസിറ്റീവായാണ് മുഖ്യമന്ത്രി അതിനെ സ്വീകരിച്ചതെന്നും വീഡിയോ നിർമിച്ച അഭിജിത്ത് പ്രതികരിച്ചു. എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വീണ്ടും വീഡിയോ ലഭ്യമാക്കുന്നതിനായി അപ്പീൽ നൽകിയിട്ടുണ്ടെന്നും നിലവിൽ വിദേശത്തുള്ളവർക്ക് വീഡിയോ കാണാൻ കഴിയുന്നുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

ബെന്നി അഗസ്റ്റിൻ, യുക്മ ദേശീയ കമ്മിറ്റി അംഗം

പെനാർത്ത് (കാർഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ നിറവും ആവേശവും പകരാൻ യുക്മ വെയിൽസ് റീജിയണൽ കലാമേള 2026, ഒക്ടോബർ 10ന് പെനാർത്തിൽ നടക്കും. പെനാർത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്. കലാമേളയുടെ നടത്തിപ്പിനായി റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ വിപുലമായ കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഈ വർഷത്തെ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ശ്രീ. ബിജു പോൾ പ്രസിഡന്റ് ആയുള്ള കാർഡിഫ് മലയാളി അസോസിയേഷൻ (സി എം എ) ആണ്. മത്സരാർത്ഥികൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചതായി കലാമേള കോഓർഡിനേറ്റർ ജോബി മാത്യു അറിയിച്ചു.

കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.

വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും കലാമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കും. നൃത്തം, സംഗീതം, ലളിതഗാനം, നാടൻപാട്ടുകൾ, പ്രസംഗം, സംഘനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മറ്റ് കേരളീയ കലാരൂപങ്ങൾ തുടങ്ങി വിവിധ കലാ ഇനങ്ങളിൽ മത്സരങ്ങളും അവതരണങ്ങളും അരങ്ങേറും.

വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങളുടെയും കലാസ്നേഹികളുടെയും സാന്നിധ്യം കലാമേളയെ കൂടുതൽ ശ്രദ്ധേയമാക്കും. നോർത്ത് വെയ്‌ൽസും സൗത്ത് വെയ്‌ൽസും ഒരുമിക്കുന്ന ഒരു സുവർണ്ണ അവസരം. കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ മലയാളി സംഘടനകളെ ഒരേ വേദിയിൽ അണിനിരത്തി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമാകും.

യുക്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരികവും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്നത്.

വേദി: St Cyres School, Sully Road, Penarth, CF64 2XP

തീയതി: 10 ഒക്ടോബർ 2026
സമയം : 9am to 5 pm

സംഘടിപ്പിക്കുന്നത്: യുക്മ വെയിൽസ് റീജിയണൽ കമ്മിറ്റി & കാർഡിഫ് മലയാളി അസോസിയേഷൻ.

വെയിൽസിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറുന്ന റീജിയണൽ കലാമേള 2026-നെ വിജയിപ്പിക്കാൻ എല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകരായ യുക്മ വെയിൽസ് റീജിയനും കാർഡിഫ് മലയാളി അസോസിയേഷനും അഭ്യർത്ഥിച്ചു.

മനോജ് ജോസഫ്

ലിവർപൂൾ: ജന്മ നാടിന്റെ ഓർമ്മ പുതുക്കി സെപ്റ്റംബർ 12 ശനിയാഴ്ച വെസ്റ്റ് ഡെർബിയിലെ കാർഡിനൽ ഹീനൻ ഓഡിറ്റോറിയത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിച്ച ‘ദേ മാവേലി 2026’ ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. രാവിലെ 9 മണിക്ക് ലിമ പ്രവർത്തകർ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പരമ്പരാഗത കേരളീയ വസ്ത്രങ്ങളണിഞ്ഞ് എത്തിയ നൂറുകണക്കിന് മലയാളികൾ യഥാർത്ഥ ഉത്സവ അന്തരീക്ഷം സമ്മാനിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഓണസദ്യ ഗണപതിക്ക് സമർപ്പിച്ച ശേഷമാണ് വിളമ്പിത്തുടങ്ങിയത്. ലിവർപൂളിലെ അക്ഷയ റെസ്റ്റോറന്റ് തയ്യാറാക്കിയ 28-ഓളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ പങ്കെടുത്ത ഏവർക്കും വേറിട്ട അനുഭവമായി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ നടന്നു. ആവേശകരമായ വടംവലി മത്സരങ്ങൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

സദ്യയ്ക്ക് ശേഷം ലിമയിലെ വനിതകൾ അവതരിപ്പിച്ച പരമ്പരാഗത തിരുവാതിര അരങ്ങേറി. ഓണത്തിന്റെ യഥാർത്ഥ മൂല്യങ്ങളും സാംസ്കാരിക തനിമയും വെളിപ്പെടുത്തുന്ന മനോഹരമായ ഒരു സ്കിറ്റ് ശ്രീ. ജോയ് അഗസ്റ്റിയുടെ നേതൃത്വത്തിൽ വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് മേളത്തോടും താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടും കൂടി മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. വൈകിട്ട് 4 മണിക്ക് നടന്ന പൊതുസമ്മേളനം ലിമ പ്രസിഡന്റ് ബിജു ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ബ്ലെസ്സൺ രാജൻ സ്വാഗതം ആശംസിച്ചു. ക്രിസ് ജോർജ്‌ ടോംസ് നന്ദിയും പറഞ്ഞു. മുഖ്യാതിഥി എം.പി. കിം ജോൺസൺ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തും ഇത്രയധികം ആളുകളെ ഒരുമിച്ച് അണിനിരത്തി സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി ലിവർപൂളിലെ മലയാളി സമൂഹത്തിന് ലിമ നൽകിവരുന്ന മികച്ച സേവനങ്ങളെയും പ്രവർത്തനങ്ങളെയും ലിവർപൂൾ എം.പി കിം ജോൺസൺ (Kim Johnson MP) പ്രശംസിച്ചു. സംഘടനയുടെ ഭാവി കാഴ്ചപ്പാടുകളും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മനോഹരമായ പുതിയ ലോഗോ ശ്രീ. ജോയ് അഗസ്റ്റി വേദിയിൽ പ്രകാശനം ചെയ്തു.

ചടങ്ങിൽ യുക്മ വള്ളംകളിയിൽ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, ഒരുമ ബ്ലാക്ബേൺ പുൾ ലീഗ് വനിതാ വടംവലിയിൽ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, യുക്മ നോർത്ത് വെസ്റ്റ് കായിക മേളകളിൽ മികച്ച വിജയം നേടിയ കായികതാരങ്ങളെയും ആദരിച്ചു. കൂടാതെ ജി.സി.എസ്.ഇ (GCSE), എ-ലെവൽ (A-Level) പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ ലിമ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി അനുമോദിച്ചു.

ആർട്സ് കോഓർഡിനേറ്റർ ക്രിസ് ടോംസിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന പരിപാടികൾ പ്രേക്ഷകരുടെ കൈയടി നേടി. ‘ടീം മുദ്രിക’യുടെ ഡാൻസ് പെർഫോമൻസും, ശ്രീ സൂര്യ ഡാൻസ് അക്കാദമി അവതരിപ്പിച്ച നൃത്താവിഷ്കാരവും ശ്രദ്ധേയമായി. സമകാലിക വിഷയങ്ങൾ ചർച്ച ചെയ്ത മൈം (Mime) പ്രകടനവും വേദിയിൽ ശ്രദ്ധ നേടി. കാസിൽ യുകെ (CASTLE UK) അവതരിപ്പിച്ച ‘കാൾസ്മാൻ ചരിതം’ ചവിട്ടുനാടകം കാണികൾക്ക് പുതിയൊരു അനുഭവമായി. കാൽ നൂറ്റാണ്ട് പിന്നിടുന്ന സാമൂഹിക സേവന പാരമ്പര്യത്തോടൊപ്പം, യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യം പകർന്നുനൽകാൻ കൂടിയാണ് തനത് കലകളെയും സംസ്‌കാരത്തെയും ലിമ പ്രോത്സാഹിപ്പിക്കുന്നത്.

രാത്രിയോടെ ആഘോഷങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന് ഡിജെ അദേവ് (DJ ADEV) നയിച്ച ലൈവ് ഡിജെ പ്രോഗ്രാം ആരംഭിച്ചു. നാടൻ താളങ്ങളും പാശ്ചാത്യ സംഗീത ബീറ്റുകളും കോർത്തിണക്കിയ മ്യൂസിക്കൽ നൈറ്റിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ചുവടുവെച്ചു.

രാത്രി 10 മണിയോടെയാണ് ഔദ്യോഗിക പരിപാടികൾ അവസാനിച്ചത്. ലിമ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ആഴ്ചകൾ നീണ്ട കഠിനാധ്വാനമാണ് ‘ദേ മാവേലി 2026’ വിജയകരമാക്കാൻ സഹായിച്ചത്. യുകെ മലയാളി കൂട്ടായ്മയുടെ ഒരു ഉത്തമ ഉദാഹരണമായി ഈ ആഘോഷരാവ് മാറി.

കോഴിക്കോട് ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യതയിലെ കുറവ് എല്ലാ സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നും കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിന്റെ അധിക ഉപയോഗമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് അനുസരിച്ച് ഉൽപ്പാദനം നടക്കാത്ത സാഹചര്യത്തിൽ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നയം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി ഉപയോഗത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രിയിലെ അനാവശ്യ ആഡംബര ലൈറ്റുകളുടെ ഉപയോഗം കുറയ്ക്കണമെന്നും സണ്ണി ജോസഫ് അഭ്യർഥിച്ചു. പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ യഥാർഥ സാഹചര്യം മനസ്സിലാക്കുന്ന ആരും സർക്കാരിനെ കുറ്റപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ആര്യാടൻ കൊണ്ടുവന്ന വൈദ്യുതി കരാർ റദ്ദാക്കിയതിന്റെ പ്രത്യാഘാതം ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ യാത്രതിരിക്കും. മധ്യപ്രദേശിൽനിന്ന് വായ്പ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇതുവരെ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഇതിനിടെ, സ്വന്തം പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിലും മന്ത്രി സംശയം പ്രകടിപ്പിച്ചു.

അടിമാലി ∙ കളിച്ചുചിരിച്ചിരുന്ന ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ ജീവനെടുത്തത് മാരക കീടനാശിനി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടത്ത് താമസിച്ചിരുന്ന അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് കീടനാശിനി ഉള്ളിൽച്ചെന്ന് മരിച്ചത്. മൂത്ത സഹോദരൻ അഹിലിനൊപ്പം വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ നിലത്തുവീണുകിടന്ന കീടനാശിനി അറിയാതെ നാവിൽ തൊട്ടതായാണ് പ്രാഥമിക വിവരം. ഇഹാന്റെ ശരീരത്തിൽ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളയിലെ ബർത്തിൽനിന്ന് തറയിലേക്ക് വീണുകിടന്ന കീടനാശിനി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

മാരക കീടനാശിനിയായ സെൽക്രോൺ ആണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. രണ്ടു മാസം മുൻപാണ് കുടുംബം വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. മുൻപ് വീട്ടിൽ താമസിച്ചിരുന്നവർ വാങ്ങി സൂക്ഷിച്ച കീടനാശിനിയാകാം ഇതെന്നാണ് നിഗമനം. കാലപ്പഴക്കത്തിൽ ടിന്നിന്റെ തകിട് ദ്രവിച്ച് കീടനാശിനി പുറത്തേക്ക് ഒഴുകിയ നിലയിലായിരുന്നു. ഇത് കുട്ടികളുടെ ശ്രദ്ധയിൽപ്പെടുകയും അബദ്ധത്തിൽ വായിലെത്തുകയുമായിരുന്നു എന്നാണ് കരുതുന്നത്.

സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക പൊലീസ് അന്വേഷണത്തിലെ നിഗമനം. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശപ്രകാരം അടിമാലി സിഐ സിദ്ദിഖ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രി തന്നെ വീട്ടിലെത്തി പരിശോധന നടത്തി. ഇന്നലെ ഇടുക്കി ഡിവൈഎസ്പി മോഹൻദാസിന്റെ നേതൃത്വത്തിലും പരിശോധന നടന്നു. ഇടുക്കിയിൽനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൽ മാതാപിതാക്കളായ അഫ്സലിന്റെയും സാന്ദ്രയുടെയും കണ്ണീരിലാഴ്ന്ന ദൃശ്യങ്ങൾ നാടിനും നൊമ്പരമായി.

കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളിൽനിന്ന് രൂക്ഷ വിമർശനം. പാർട്ടിയുടെ തെറ്റുതിരുത്തൽ നിർദേശങ്ങൾ സമഗ്രമല്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനുണ്ടായ വീഴ്ചകൾ റിപ്പോർട്ടിൽ വേണ്ടവിധം ചൂണ്ടിക്കാട്ടുന്നില്ലെന്നും അംഗങ്ങൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വന്തം ഭാഗത്തെ വീഴ്ചകളിൽ ആവശ്യമായ സ്വയംവിമർശനം നടത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും തലയിൽ മാത്രം ചുമത്തുന്ന രീതിയിലാണ് റിപ്പോർട്ടെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകൾ സംബന്ധിച്ചും റിപ്പോർട്ടിൽ വ്യക്തമായ വിലയിരുത്തലില്ലെന്നാണ് വിമർശനം. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ പരാജയങ്ങളെ പ്രത്യേകം പരാമർശിക്കാതെ സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയെക്കുറിച്ച് പൊതുവായ പരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളതെന്നും അംഗങ്ങൾ പറഞ്ഞു.

സിപിഎം വിശാല സംസ്ഥാന സമിതിയുടെ ഇന്നത്തെ ചർച്ചയിലാണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ നിലപാട് വ്യക്തമാക്കിയത്. അഞ്ച് ജില്ലകളിൽനിന്നുള്ള അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തുമ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്തവും കൃത്യമായി പരിശോധിക്കണമെന്നും തിരുത്തൽ നടപടികൾ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും കണ്ണൂർ വിഭാഗം ആവശ്യപ്പെട്ടു. വിശാല സംസ്ഥാന സമിതിയിലെ ഇന്നത്തെ ചർച്ച ഇതോടെ പൂർത്തിയായി.

Copyright © . All rights reserved