Latest News

കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം ഭക്ഷണം നൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ കാറ്ററിങ് സ്ഥാപന ഉടമ പോലീസ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വിളിച്ചുവരുത്തിയ ശേഷമായിരുന്നു നടപടി.

വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും നിശ്ചയിച്ച സമയത്ത് ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, എറണാകുളം ജില്ലയിലെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ.

സെപ്റ്റംബർ 13ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ സമയത്ത് ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. ബി.എൻ.എസ് 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വിഷ്ണു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ആലുവ: ചൂർണിക്കരയിൽ 45കാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐശ്വര്യ ഫ്ലാറ്റ് സമുച്ചയത്തിലെ കോംപൗണ്ടിൽ ഏറെ നാളായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൂന്ന് മാസമായി അനില ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ക്യാൻസർ ചികിത്സയിലായിരുന്ന ഇവർ ഇടയ്ക്കിടെ വളർത്തുനായയ്ക്കൊപ്പം നടക്കാനിറങ്ങാറുണ്ടായിരുന്നു. എന്നാൽ അനിലയെക്കുറിച്ച് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് കാര്യമായ വിവരങ്ങളൊന്നും അറിയില്ലായിരുന്നു. ഏറെക്കാലം തിരുവനന്തപുരത്തെ ഐ.ടി. മേഖലയിൽ ജോലി ചെയ്തിരുന്നതായി ചിലരോട് പറഞ്ഞിരുന്നതായാണ് വിവരം.

ഫ്ലാറ്റിൽ താമസിക്കുന്ന സനലിന്റേതാണ് കാർ. നികുതി കാലാവധി കഴിഞ്ഞതിനാൽ കാർ റോഡിൽ ഇറക്കാറില്ലായിരുന്നു. അതിനാൽ ഏറെനാളായി ആരുടെയും ശ്രദ്ധയിൽപ്പെടാതെയാണ് കാർ കിടന്നിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ലണ്ടൻ: യു കെ. കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിക്കുന്ന വിനായക ചതുർത്ഥി മഹോത്സവം 2026 സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷിക്കും.
വിഘ്‌നങ്ങൾ അകറ്റി വിജയവും ഐശ്വര്യവും നൽകുന്ന ഗണപതി ഭഗവാന് സമർപ്പിച്ചാണ് ഈ വർഷത്തെ മഹോത്സവം. പ്രസിദ്ധമായ സൂര്യകാലടി മഹാ ഗണപതി ഹോമവും അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഇതിന്റെ ഭാഗമായി നടത്തപ്പെടും.
പ്രസിദ്ധ തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഹോമത്തിന് മുഖ്യ കാർമികത്വം വഹിക്കും. തേങ്ങ ഉൾപ്പെടെയുള്ള മംഗളകരമായ എട്ട് ദ്രവ്യങ്ങൾ ഉപയോഗിച്ച് ഐശ്വര്യം, സമാധാനം, ദൈവാനുഗ്രഹം എന്നിവയ്ക്കായി നടത്തുന്ന പുണ്യ കർമമാണ് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം.
തീയതി: ഞായർ, 20 സെപ്റ്റംബർ 2026
സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ
വേദി: Dabbs Place Farm, Gravesend, Kent, DA13 9BL
(രജിസ്ട്രേഷന് ശേഷം കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നതാണ്)
പരിമിതമായ രജിസ്ട്രേഷനാണ് ഉള്ളത്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: വെള്ളി, 18 സെപ്റ്റംബർ 2026
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
07838 170203 | 07985 245890 | 07973 151975 | 07906 130390 | 07507 766652 | 07795 575065

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ് : ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ (ബി എം കെ എ) നേതൃത്വം നൽകുന്ന ‘പൊന്നോണം 2026’ നാളെ, സെപ്തംബർ 19 ന് ശനിയാഴ്ച്ച അതിവിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന ‘ പൊന്നോണം 2026’ ആഘോഷതോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ വെച്ച് കൊണ്ടാടും.

ബെഡ്ഫോർഡ് & കെംപ്‌സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും, കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും, പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ബിഎം കെഎ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും.

ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസിയേഷൻ അംഗങ്ങൾ ചേർന്നൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയിൽ വിളമ്പുക 28 ഇനം വിഭവങ്ങൾ ആവും. ചെണ്ടമേളം, തിരുവാതിര, കഥകളി,മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വർണ്ണാഭമാക്കും. കൂടാതെ കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിൻറെ ഭാഗമായുണ്ടാവും.

ബെഡ്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ ബി എംകെ എ ഒരുക്കുന്ന തിരുവോണ ആഘോഷവും, ഗംഭീര ഓണസദ്യയും സംഘടനയുടെ ജൈത്രയാത്രയുടെ പതിനഞ്ചാം വാർഷീകത്തിന്റെ ഭാഗമായുള്ള മികവുറ്റ പരിപാടികൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായും അസ്സോസ്സിയേഷൻ പ്രസിഡണ്ട് ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.

VENUE: BROMHAM VILLAGE HALL, VILLAGE ROAD,
BEDFORD, MK43 8JP

യു കെ : കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ ഈ മാസത്തെ പ്രതിമാസ അയ്യപ്പ പൂജ സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും.
രാവിലെ 8.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകിട്ട് 6.30 മുതൽ 9.30 വരെ വിവിധ പൂജകളോടെ നടക്കും.
സൂര്യകാലടി തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടക്കുക.
അഭിഷേകം, വിളക്ക് പൂജ, ലളിതാ സഹസ്രനാമ അർച്ചന, ഭജൻസ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം , പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിളക്ക് പൂജയ്ക്കായി രണ്ട് കെട്ട് പൂക്കൾ, ഒരു നാളികേരം, സ്വന്തം നിലവിളക്ക് എന്നിവയും നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
സ്ഥലം: 1 Northgate, Rochester ME1 1LS (Friends Meeting House, Quaker Meeting House – First Floor)
വിവരങ്ങൾക്ക്: 07838 170203, 07985 245890, 07507 766652, 07906 130390, 07973 151975
സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾക്ക് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ സ്വതന്ത്ര ചലചിത്രമാണ് കൃഷ്ണ.
സെപ്റ്റംബർ 13 ന് കൃഷ്ണ-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ “ലണ്ടൻ ഓണം26” ൽ വെച്ച് ജനപ്രിയ നായകൻ ശ്രീ.ദിലീപ് കൃഷ്ണ യുടെ പോസ്റ്റർ  പ്രകാശനം നിർവഹിച്ചു. ദിലീപിനെ കൂടാതെ നാദിർഷാ, ഡയാന ഹമീദ്, രഞ്ജിനി ജോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ പങ്കെടുത്ത NWDL (North West Desi Londoners) അണിയിച്ചൊരുക്കിയ UK യിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായ ലണ്ടൻ ഓണം26 ന്റെ ഭാഗമായി നടന്ന “ദിലീപ്-നാദിർഷോ  ദേ മാവേലി ലണ്ടനിൽ” പരിപാടിയിൽ വെച്ചാണ് കൃഷ്ണ-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നത്.
യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്യുന്ന “കൃഷ്ണ” സിനിമയിൽ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്. ലണ്ടൻ, സ്റ്റീവനേജ്, ഗ്രാൻഥം, ലൂട്ടൻ, കവൻട്രി, നോട്ടിങ്ഹാം തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ആഷ്‌ലി, സോഫിയ, ജോ ഈശ്വർ, സിജോ മംഗലശ്ശേരിൽ, കുര്യാക്കോസ് ഉണ്ണിട്ടൻ, അനന്ത പദ്മനാഭൻ, അക്ഷയ, റോമി, നീനു സേവിയർ, ജൈനമ്മ, ശ്രീ സിജോ, ജിത രാജ്, മോസ്സസ്, മെൽജോ, സുജാത, മായങ്ക്, മിനു ജോസ്, സനു, അദ്വൈത, നിധിൻ, അഞ്ജന, ശ്യാമ മോഹൻ, ഡോമിനിക്, ജോബിൻ, രാജേഷ്, വൈശാലി, റോസ്ബിൻ, രാകേഷ് കാർത്തിക്, സാമന്ത, വാസുദേവ് തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ചിത്രീകരണം പുരോഗമിക്കുന്ന സിനിമ 2027 ൽ തീയറ്റർ പ്രദർശനത്തിന് എത്തും. തീയറ്റർ റിലീസിന് ശേഷം പ്രമുഖ OTT പ്ലാറ്റുഫോമുകൾ വഴിയും “കൃഷ്ണ” പ്രേക്ഷകരിലേക്കെത്തും.
കൃഷ്ണ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ :
Story, Script and Direction: Ranji Vijayan
Producers: Rajesh Ram, Ranji Vijayan
Executive Producers: Kamal Raj Manickath, Lush Sebastian
Chief Associate Director: Jose Cherusseril
Assistant Directors: Chandana K, Krupa Korah, Sreelakshmi
DOP: Sreehari
Music: Prasanth Karma
BGM: Philip Aliaz, Gireesh Menon
Production Controller: Sijo Mangalasseril
Production Banner: Yavanika Talkies

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികളെ അടൂർ ഡെൽറ്റ സ്‌ക്വാഡ് ഇടുക്കി ചിന്നക്കനാൽ–സൂര്യനെല്ലിയിൽനിന്ന് പിടികൂടി. പ്രായപൂർത്തിയാകാത്തവരും സംഘത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 14ന് മൂന്ന് ജില്ലകളിലായി പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബിവറേജ് ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടെ 30ഓളം സ്ഥലങ്ങളിൽ മോഷണശ്രമം നടത്തിയെന്നാണ് കണ്ടെത്തൽ. ഹെൽമെറ്റ് ധരിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം എത്തിയിരുന്നത്.

മോഷണപരമ്പരയ്ക്കുശേഷം ഓട്ടോറിക്ഷ പത്തനംതിട്ട നരിയാപുരത്ത് ഉപേക്ഷിച്ച സംഘം ഇടുക്കിയിലേക്ക് കടന്നു. തുടർന്ന് 16ന് ചിന്നക്കനാലിലെ ഒരു വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തി പണവുമായി സൂര്യനെല്ലിയിലേക്ക് മാറുകയായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയായെങ്കിലും, ഇവരുടെ കൂട്ടാളികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിത്താവളം കണ്ടെത്തുകയായിരുന്നു.

ഇന്ന് പുലർച്ചെയാണ് ഡെൽറ്റ സ്‌ക്വാഡ് സംഘം സൂര്യനെല്ലിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച നിലയിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂർ ഡിവൈഎസ്പി വിനോദിന്റെയും സിഐ രാജീവിന്റെയും നിർദേശപ്രകാരം എസ്എച്ച്ഒ ജിനു ജെ.യുവിന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, വിജയ്, നിതിൻ, അമീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ആന്റോയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മദ്യം പിടികൂടിയ കാരാപ്പുഴ റിസർവോയറിന് സമീപം മൂങ്ങാനിയിലെ വീട് ആന്റോയുടെ പേരിലല്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇതുസംബന്ധിച്ച തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

അർജന്റീന ഫുട്ബോൾ ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് ബുധനാഴ്ച വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം എക്സൈസ് പിടികൂടിയത്. 43 ലിറ്റർ വിദേശമദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, 5.5 ലിറ്റർ കേരളനിർമിത വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അബ്കാരി നിയമത്തിലെ 55(ഐ), 55(എ), 58 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

കൊച്ചിയിലായിരുന്ന ആന്റോയെ പുലർച്ചെയോടെ വയനാട്ടിലെത്തിച്ച ശേഷമാണ് ചോദ്യം ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എന്നിവരടങ്ങിയ സംഘം വൈകിട്ട് നാലരവരെ ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കാളികാവ്: എഐ ക്യാമറകൾ കണ്ടെത്തിയ ഗതാഗതനിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുക 1000 കോടി രൂപ കടന്നു. ഇതിൽ ഇതുവരെ 365 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തത്. 635 കോടി രൂപയാണ് കുടിശിക. പിഴ ചുമത്തുന്നതിൽ വലിയ വർധനയുണ്ടായിട്ടും തുക പിരിച്ചെടുക്കുന്നതിൽ മോട്ടോർ വാഹനവകുപ്പിന് കാര്യമായ പുരോഗതിയുണ്ടാക്കാനായിട്ടില്ല.

മൂന്നു വർഷത്തിനിടെ ഒന്നരക്കോടിയോളം ഗതാഗതനിയമലംഘനങ്ങൾക്ക് ചെലാൻ നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവയാണ് ക്യാമറകളിൽ കൂടുതലായി പതിഞ്ഞ നിയമലംഘനങ്ങൾ.

പിഴ കുടിശിക പിരിച്ചെടുക്കാൻ വിവിധ ഇളവുകളും നടപടികളും സ്വീകരിച്ചെങ്കിലും കുടിശികയിൽ കാര്യമായ കുറവുണ്ടായില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 675 എഐ ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. 220 കോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതിയുടെ നിരീക്ഷണം 2023 ജൂണിലാണ് ആരംഭിച്ചത്.

കൊച്ചി: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആന്റോയുടെ വീട്ടിൽനിന്ന് 63 ലിറ്റർ വിദേശമദ്യം കണ്ടെത്തിയത്. എസ്ഐടി വിവരം നൽകിയതിനെ തുടർന്ന് എക്സൈസ് സംഘം മദ്യം പിടിച്ചെടുത്തു.

എഫ്ഐആർ പകർപ്പ് ഇല്ലാതെ എത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ അറസ്റ്റ് ചെയ്യാൻ ആന്റോ ആദ്യം വിസമ്മതിച്ചതായാണ് വിവരം. പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയതോടെയാണ് അറസ്റ്റിന് ആന്റോ സഹകരിച്ചത്. വീട്ടിൽ 63 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചതിന്റെ കാരണം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്.

തുടർന്ന് ആന്റോ അഗസ്റ്റിനെ വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. അതേസമയം, ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് മാധ്യമങ്ങളോട് ആന്റോ പ്രതികരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Copyright © . All rights reserved