ബെംഗളൂരു ∙ ഐടി കമ്പനിയായ ടിസിഎസിലെ പുതിയ ശമ്പള ഘടന ജീവനക്കാരിൽ ആശങ്ക ഉയർത്തുന്നു. 2026 ഏപ്രിൽ മാസ ശമ്പളത്തിൽ പലർക്കും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വേരിയബിൾ പേ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ചില ജീവനക്കാർക്ക് ലഭിക്കേണ്ട തുകയുടെ പകുതിയോളം മാത്രമാണ് ലഭിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്. വർക്ക്ഫ്രം ഓഫിസ് നയം കർശനമാക്കിയതിന് പിന്നാലെ ഓഫിസ് ഹാജർ അടിസ്ഥാനമാക്കിയുള്ള പുതിയ പേ സംവിധാനം ജീവനക്കാരെ ബാധിക്കുകയാണെന്നാണ് വിലയിരുത്തൽ.
2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തേക്കുള്ള ക്വാർട്ടർ വേരിയബിൾ അലവൻസ് വിതരണം ചെയ്തപ്പോൾ പലർക്കും 60 മുതൽ 80 ശതമാനം വരെ മാത്രമാണ് പേ ഔട്ട് ലഭിച്ചത്. പുതിയ നയപ്രകാരം 85 ശതമാനത്തിലധികം ഓഫിസ് ഹാജർ ഉള്ളവർക്ക് പൂർണ വേരിയബിൾ പേ ലഭിക്കും. 75 മുതൽ 85 ശതമാനം വരെ ഹാജർ ഉള്ളവർക്ക് ഏകദേശം 75 ശതമാനവും 60 മുതൽ 75 ശതമാനം വരെ ഹാജർ ഉള്ളവർക്ക് 50 ശതമാനവും മാത്രമാണ് അനുവദിക്കുക. 60 ശതമാനത്തിന് താഴെ ഹാജർ ഉള്ളവർക്ക് ബോണസ് ലഭിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആവശ്യമായ ഹാജർ ഉണ്ടായിട്ടും മുഴുവൻ വേരിയബിൾ പേ ലഭിച്ചില്ലെന്ന് ചില ജീവനക്കാർ ആരോപിക്കുന്നു. ബിസിനസ് യൂണിറ്റുകളുടെ പ്രകടനവും പേ ഔട്ടിനെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ടിസിഎസ് നടപ്പാക്കിയ വാർഷിക ശമ്പള വർധനയും ചർച്ചയാകുകയാണ്. ശരാശരി അഞ്ച് ശതമാനം ഇൻക്രിമെന്റ് നൽകിയെങ്കിലും പുതിയ സിടിസി ഘടനയിൽ ചിലരുടെ മാസശമ്പളത്തിൽ കുറവ് വന്നതായും റിപ്പോർട്ടുകളുണ്ട്. ഉയർന്ന പെർഫോമൻസ് റേറ്റിംഗ് നേടിയവർക്ക് 9 മുതൽ 13 ശതമാനം വരെ വർധന ലഭിച്ചപ്പോൾ മറ്റുചിലർക്കു വളരെ കുറഞ്ഞ വർധന മാത്രമാണ് ലഭിച്ചത്.
കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിക്കു പിന്നിൽ നടൻ ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് ആരോപിച്ച് നടി അൻസിബ ഹസ്സൻ. തനിക്കെതിരെ അവിഹിതബന്ധ ആരോപണങ്ങൾ ടിനി ടോം പ്രചരിപ്പിച്ചുവെന്നും ‘ജിഹാദി’ എന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചു. തന്റെ പേര് അൻസിബ ഹസ്സൻ എന്നതുകൊണ്ടല്ലേ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നതെന്നും നടി ചോദിച്ചു.
‘അമ്മ’യുടെ കുടുംബസംഗമത്തിനിടെ നടി നീന കുറുപ്പുമായി തർക്കമുണ്ടായതായും അൻസിബ വെളിപ്പെടുത്തി. നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നതായി അവർ പറഞ്ഞു. സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജപരാതി നൽകിയതായും പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും എന്നാൽ നിയമനടപടികൾക്ക് ഒരുങ്ങുന്നില്ലെന്നും നടി വ്യക്തമാക്കി.
താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസ്സൻ അടുത്തിടെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ കാരണം സജീവമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്നാണ് പ്രസിഡന്റ് ശ്വേത മേനോൻ വിശദീകരിച്ചത്. ഫെബ്രുവരിയിൽ തന്നെ അൻസിബ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ രാജി അംഗീകരിക്കുകയായിരുന്നുവെന്നും ശ്വേത പ്രതികരിച്ചു.
കൊച്ചി ∙ മോഡലിങ്ങിന്‍റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തര്‍ദേശീയ സെക്സ് റാക്കറ്റില്‍ അറസ്റ്റിലായ ബിലാല്‍ നിരവധി യുവതികളെ ദുബായിലേക്ക് കടത്തിയതായി പൊലീസ് വെളിപ്പെടുത്തി . ഒരു യുവതിയെ വിദേശത്ത് എത്തിച്ചാല്‍ ബിലാലിന് ഏജന്‍റ് കമ്മീഷനായി ഒരു ലക്ഷം രൂപവരെ ലഭിച്ചിരുന്നുവെന്നും പിന്നീട് മാസംതോറും അധിക കമ്മീഷനും ലഭിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഫാഷന്‍ ഷോകളിലടക്കം എത്തിയാണ് സംഘങ്ങള്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്നും കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഘം യുവതികളെ ദുബായിലെ ‘എലൈസ ഇവന്‍റ്’ എന്ന സ്ഥാപനത്തിലേക്കാണ് അയച്ചിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാംപ്രതി സിന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്നും ഇരകളില്‍നിന്ന് വിസ, ടിക്കറ്റ് എന്നിവയ്ക്കായി 4.70 ലക്ഷം രൂപവരെ ഈടാക്കിയതായും കണ്ടെത്തി. ദുബായ് കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്‍റെ പ്രവര്‍ത്തനമെന്നും ബിലാലിന്‍റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കേസിലെ മൂന്നാംപ്രതി അലീന ഇടനിലക്കാരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാനേതാവായ ഔറംഗസേബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു. മുഖ്യപ്രതി സിന്ധുവിന്‍റെ അക്കൗണ്ടില്‍നിന്ന് ഔറംഗസേബിന് പലതവണ പണം കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷമേ എത്രപേരെ റാക്കറ്റിലൂടെ വിദേശത്തേക്ക് കടത്തിയെന്നതിന് വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി ∙ റഷ്യ–യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്ന 49 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് ആകെ 217 ഇന്ത്യക്കാർ റഷ്യൻ സേനയിൽ ചേർന്നതായും, നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 139 പേരെ ഇതിനകം മോചിപ്പിച്ചതായും കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായതായും 23 പേരുടെ നിലവിലെ സ്ഥിതി വ്യക്തമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റഷ്യയിലെത്തിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കാണാതായവരെ കണ്ടെത്തുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമായി 21 പേരുടെ ബന്ധുക്കളുടെ ഡിഎൻഎ വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഉയർന്ന ശമ്പളവും റഷ്യൻ പൗരത്വവും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ചില ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് ആകർഷിച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഏകദേശം 5,000 ഡോളർ മുൻകൂർ ബോണസ്, പ്രതിമാസം 2,500 ഡോളർ ശമ്പളം, മരിച്ചാൽ വലിയ നഷ്ടപരിഹാരം എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പ്രവർത്തിച്ച മനുഷ്യക്കടത്ത് സംഘങ്ങൾക്കും അനധികൃത റിക്രൂട്ട്മെന്റ് ശൃംഖലകൾക്കും എതിരെ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് പാർട്ടികളുടെ സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടി അദ്ദേഹം വിജയിക്കുകയായിരുന്നു. എൽഡിഎഫിന്റെ എ.സി. മൊയ്തീനും എൻഡിഎയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എതിര്‍ സ്ഥാനാർഥികൾ. ദീർഘകാല രാഷ്ട്രീയപരിചയവും സഭാപരിചയവും ഉള്ള നേതാവിനെ സ്പീക്കർ പദവിയിലേക്ക് കൊണ്ടുവരണമെന്ന യുഡിഎഫ് നിലപാടാണ് തിരുവഞ്ചൂരിന്റെ തിരഞ്ഞെടുപ്പിന് പിന്നിൽ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ തിരുവഞ്ചൂർ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കെപിസിസി തുടങ്ങിയ സംഘടനകളിൽ നിർണായക ചുമതലകൾ വഹിച്ചു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായും സജീവമായി പ്രവർത്തിച്ചു. 2004-ലും 2011-ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യം, ആഭ്യന്തരം, റവന്യൂ, വനം, സിനിമ തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
1991-ൽ അടൂർ മണ്ഡലത്തിൽ നിന്നാണ് തിരുവഞ്ചൂർ ആദ്യമായി നിയമസഭയിലെത്തിയത്. 2006 വരെ അടൂരിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് കോട്ടയത്തേക്ക് മാറി തുടർച്ചയായി വിജയിക്കുകയും ജനപിന്തുണ നിലനിർത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായിരിക്കെ നിരവധി വിവാദ കേസുകളിൽ കർശന നിലപാട് സ്വീകരിച്ച നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണപരിചയവും രാഷ്ട്രീയ പക്വതയും പരിഗണിച്ചാണ് അദ്ദേഹത്തെ നിയമസഭയുടെ പുതിയ സഭാനാഥനായി തിരഞ്ഞെടുത്തത്.



വാറ്റ്ഫോർഡ്: 10 വർഷത്തെ ദുർഭരണത്തിന് വിരാമമിട്ട് അധികാരത്തിലെത്തിയ യുഡിഎഫ് ഭരണത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി യുകെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള ചാപ്റ്റർ) വാറ്റ്ഫോർഡ് യൂണിറ്റ് പ്രവർത്തകർ.
ഐഒസി വാറ്റ്ഫോർഡിന്റെ നേതൃത്വത്തിൽ മേയ് 18ന് വൈകിട്ട് 8 മുതൽ 10 വരെ ടോൾപിറ്റ്‌സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഐഒസി നാഷണൽ പ്രസിഡന്റ് സൂജു കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. നാഷണൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മാത്യു വർഗീസ്, സിബി തോമസ്, ചാന്ദിനി, ജോജി, ഷിബിൻ സ്റ്റീഫൻ, സണ്ണിമോൻ മത്തായി, ഫെമിൻ, ലിബിൻ കൈതമറ്റം, എൽദോ ജേക്കബ്, മായ ബെന്നി, മാത്യു കുറ്റിക്കണ്ടത്തിൽ, പ്രവീൺ, റിനോ, സണ്ണി ജോസഫ്, ജോമോൻ കെ. മാത്യു, ഡേവിസ്, സിനി, ബെന്നി എന്നിവർ പ്രസംഗിച്ചു.

പിണറായി വിജയൻ സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിന് അറുതി വന്നുവെന്ന ആമുഖത്തോടെ ആരംഭിച്ച യോഗത്തിൽ പ്രവർത്തകർ തങ്ങളുടെ ആവേശവും പ്രതീക്ഷകളും പങ്കുവച്ചു.
ജോൺ പീറ്റർ സ്വാഗതവും ഡൊമിനിക്ക് മാത്യു നന്ദിയും രേഖപ്പെടുത്തി. യോഗാനന്തരം പ്രശസ്ത സാഹിത്യകാരൻ കെ.പി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ സദ്യയും പായസവും ആസ്വദിച്ച് പങ്കെടുത്തവർ സന്തോഷത്തോടെ പിരിഞ്ഞു.


ബെന്നി അഗസ്റ്റിൻ
കാർഡിഫ്: യുക്മ ദേശീയ സ്പോർട്സിനോടനുബന്ധിച്ചു നടത്തുന്ന യുക്മ വെയിൽസ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ സ്പോർട്സ് ജൂൺ 6 ശനിയാഴ്ച മെർത്താറിൽ വച്ച് നടത്തപ്പെടുന്നു. ജൂൺ 20ന് നടക്കുന്ന യുക്മ ദേശീയ സ്പോർട്സിന് മുൻപായി എല്ലാ റീജിയനുകളിലും റീജിയണൽ സ്പോർട്സ് നടത്തപ്പെടും. ജൂൺ 6ന് മെർത്തറിലെ അഫോൺ റ്റാഫ് ഹൈ സ്കൂളിൽ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചായിരിക്കും വെയിൽസ് റീജിയണൽ സ്പോർട്സ് നടക്കുക. സ്പോർട്സ് ഡേയുടെ തയ്യാറെടുപ്പിന്റെ തുടക്കമായി രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. റീജിയണൽ സ്പോർട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളെയും അംഗങ്ങളെയും കായികപ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജിയണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോഷി തോമസ് അറിയിച്ചു.
വെയിൽസ് റീജിയണൽ സ്പോർട്സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ഒരു സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. യുക്മ ദേശീയ ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, യുക്മ ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ് എന്നിവരോടൊപ്പം റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, സാംസ്‌കാരിക വേദി കൺവീനർ ബിനോ ആന്റണി , വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, ആർട്സ് സെക്രട്ടറി ജോബി മാത്യു, ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, ജോമോൻ വർഗീസ്, റെനിൽ, അലൻ പോൾ , ബിജു പോൾ, രതീഷ്, അഡ്വ. ഷിന്ടോ തുടങ്ങിയവർ അടങ്ങിയ സംഘാടക സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

വെയിൽസ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി, കാർഡിഫ് മലയാളി അസോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ ബാരി, ബ്രിഡ്‌ജിന്ദ് മലയാളി അസോസിയേഷൻ, മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ, ലാൻഡഡ്നോ മലയാളി അസോസിയേഷൻ, അബർഗവാനി മലയാളി അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ തുടങ്ങി എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ ഈ റീജിയണൽ കായിക മാമാങ്കത്തിലേക്ക് വരുവാൻ തയ്യാറെടുത്തുകഴിഞ്ഞു. ഈ കായിക മാമാങ്കം വലിയ വിജയമാക്കുവാൻ വെയിൽസിലെ മുഴുവൻ മലയാളി കായികപ്രേമികളെയും മെർത്തറിലേക്ക് ക്ഷണിക്കുന്നുവെന്ന് സംഘാടക സമിതി അംഗങ്ങൾ ഒന്നടങ്കം അറിയിച്ചു.
Venue: Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ ഇനി കുറഞ്ഞത് നാല് വർഷം സർവീസ് നിർബന്ധമാക്കി പുതിയ സർക്കാർ. നിലവിലെ രണ്ട് വർഷ സേവനമെന്ന മാനദണ്ഡം മാറ്റിയാണ് പുതിയ തീരുമാനം. ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം ചെയ്തവർക്ക് മാത്രമേ ഇനി പെൻഷൻ ലഭിക്കൂ.
രണ്ടുവർഷം പൂർത്തിയാകുമ്പോൾ ജീവനക്കാരെ മാറ്റി പുതിയവരെ നിയമിച്ച് കൂടുതൽ പേർക്ക് പെൻഷൻ ഉറപ്പാക്കുന്ന പതിവിനും ഇതോടെ വിരാമമാകും. പുതിയ മാനദണ്ഡത്തിന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്നും നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയും സി.എ.ജിയും മുമ്പ് വിമർശിച്ചിരുന്ന വിഷയത്തിൽ ചരിത്രപരമായ തിരുത്തലാണിതെന്നാണ് വിലയിരുത്തൽ.
കേരളത്തിലാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്ന സംവിധാനം നിലവിലുള്ളത്. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരം നിയമനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും കേരളത്തിൽ 25 പേരെ വരെ നിയമിക്കാം. 1994-ൽ കെ. കരുണാകരൻ സർക്കാർ കൊണ്ടുവന്ന ഈ സംവിധാനത്തിൽ ഖജനാവിന് വലിയ ബാധ്യതയുണ്ടാകുന്നുവെന്ന വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നിർണായക മാറ്റം കൊണ്ടുവന്നത്.
ന്യൂഡൽഹി ∙ മലയാളികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമർശം ചർച്ചയാകുന്നു. കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചനക്കേസിലെ തുടർനടപടികൾ ലുധിയാനയിലേക്ക് മാറ്റണമെന്ന പഞ്ചാബ് സ്വദേശിനിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമർശം. കേരളം ഭാഷാസൗഹൃദ സംസ്ഥാനമാണെന്നും മിക്കവർക്കും ഇംഗ്ലീഷ് അറിയാമെന്നും ഭർത്താവിനായി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് കോടതിയിൽ വാദിച്ചു.
എന്നാൽ, കേരളത്തെ ഭാഷാസൗഹൃദ സ്ഥലമെന്നു പറയാനാകില്ലെന്നും ഇംഗ്ലീഷ് അവിടെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ഭാഷാബുദ്ധിമുട്ട് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേരളത്തിലെ നടപടിക്രമങ്ങളിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യുവതിക്കായി കേസ് നോക്കുന്ന അമ്മയ്ക്കും ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നതായും വാദത്തിൽ ചൂണ്ടിക്കാട്ടി.
2017ൽ വിവാഹിതരായ ദമ്പതികൾ 2023ൽ യുവതി യുകെയിലേക്കു താമസം മാറിയശേഷമാണ് അകന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡിയും വിവാഹമോചനവും ആവശ്യപ്പെട്ട് ഭർത്താവാണ് ഹർജി നൽകിയത്. കുട്ടി കഴിഞ്ഞ 3 വർഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തിൽ തുടരണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ ഇതുവരെ യുവതിക്ക് ഫലപ്രദമായി പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു നിരീക്ഷിച്ച കോടതി, കേസ് ലുധിയാനയിലേക്ക് മാറ്റാൻ ഉത്തരവിട്ടു.