ജോർജ് മാത്യു
ബിർമിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനത്തിലൂടെയും അസാധാരണമായ പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന് കവൻട്രിയിൽ സമ്മാനിക്കും.
ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാര വിതരണം.
കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

രോഗി പരിചരണരംഗത്ത് അതുല്യമായ സേവനമനോഭാവം പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ ക്ഷേമത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്യുന്ന നഴ്സുമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്കാരത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന നഴ്സുമാരുടെ അർപ്പണബോധവും കരുണയും സേവനസന്നദ്ധതയും സമൂഹത്തിന് മുന്നിൽ കൂടുതൽ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടാനും ഈ അവാർഡ് ലക്ഷ്യമിടുന്നു.

നിരവധി വെല്ലുവിളികൾക്കിടയിലും രോഗികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും മുൻനിർത്തി അക്ഷീണം പ്രവർത്തിക്കുന്ന നഴ്സുമാരുടെ ആത്മസമർപ്പണത്തിനുള്ള സമൂഹത്തിന്റെ ആദരവും അംഗീകാരവുമായിരിക്കും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് എന്ന് സംഘാടകർ വ്യക്തമാക്കി.
“നോമിനേഷൻ നവംബർ 1 വരെ”
നാഷണൽ നഴ്സസ് എക്സലൻസ് അവാർഡിനുള്ള നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 1 ആണ്. അപേക്ഷാ ഫോം ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.
തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ച സംഭവത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ചുമതല മൂന്നാർ ഡിവൈഎസ്പിക്കാണ്.
സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവച്ചതിന് വിജേഷിനെതിരെ മുൻപും നടപടിയെടുത്തിട്ടുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇത്തവണ ഫേസ്ബുക്കിൽ പങ്കുവച്ചതെന്നാണ് വിവരം.
പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണിതെന്ന് വിലയിരുത്തിയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ വിശദമായ പരിശോധനയും വകുപ്പുതല അന്വേഷണവും തുടരും.
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. പുസ്തകത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഭാഗങ്ങൾ ഒഴിവാക്കണമെന്നും പ്രസാധകർ ആവശ്യപ്പെട്ടെങ്കിലും ഇതിന് സോണിയ ഗാന്ധി വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് പ്രസാധകർ പിന്മാറിയത്.
നവംബർ 10ന് ആത്മകഥ പുറത്തിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. യുഎസ് ആസ്ഥാനമായ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ എഡിറ്റോറിയൽ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.
പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയ സാഹചര്യത്തിൽ, പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ത്യൻ വിപണിയിൽ എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം സംബന്ധിച്ച തുടർനീക്കങ്ങൾ ശ്രദ്ധേയമാകും.
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് നേരത്തെ ധാരണയായ സമാധാന കരാറിന്റെ വ്യവസ്ഥകൾ തുടരാൻ സന്നദ്ധമാണെന്ന് ഇറാൻ. ഇറാൻ സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുമായി പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ നിലവിൽ ധൃതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാൻ–അമേരിക്ക സംഘർഷം ആറ് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് സമാധാന ചർച്ചകൾക്ക് വീണ്ടും വഴിതുറന്നത്. ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങളും അമേരിക്കയുമായുള്ള ചർച്ചകൾക്കുള്ള ഉപാധികളും ചർച്ചയായി. ഒമാനുമായി സഹകരിച്ച് ഹോർമൂസ് കടലിടുക്കിൽ താൽക്കാലിക കപ്പൽപാത തുറക്കുന്നതും കടലിടുക്കിൽ പാകിയ മൈനുകൾ നീക്കം ചെയ്യുന്നതും ചർച്ചയിൽ ഉൾപ്പെട്ടു. ഹോർമൂസ് കടലിടുക്കിൽ ഇന്ത്യയുടേത് ഉൾപ്പെടെ രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം മേഖലയിൽ ആശങ്ക വർധിപ്പിച്ചിരുന്നു.
അതേസമയം, ആക്രമണത്തിൽ തകർന്ന ഇറാന്റെ ആണവനിലയങ്ങൾ പുനർനിർമിക്കുന്നതായി തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി പറഞ്ഞു. ടെഹ്‌റാനിൽ നടന്ന ഇസ്‌ലാമിക ഐക്യ സമ്മേളനത്തിൽ മേഖലയുടെ സുരക്ഷയ്ക്കായി ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും സാമ്പത്തിക, സാംസ്‌കാരിക സഹകരണം ശക്തമാക്കണമെന്നും പെസഷ്കിയാൻ ആവശ്യപ്പെട്ടു. അമേരിക്കൻ ഉപരോധത്തെയും യുദ്ധത്തെയും നേരിടാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി.
കൊച്ചി: 42 വർഷമായി കേരള പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകിയതായും പൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തുണ്ടായ സംഭവമാണിതെന്നും ഇതിൽ എന്താണ് പൂഴ്ത്തിവയ്ക്കാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ജോൺ മേനോൻ എന്നയാൾ ബ്രൂണെയിൽ താമസിക്കുന്നുവെന്ന പ്രചാരണത്തെ തുടർന്നാണ് അന്വേഷണത്തിന് വീണ്ടും ചൂടുപിടിച്ചത്. മലേഷ്യ, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരിൽനിന്ന് പൊലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുറത്തുവന്ന ചിത്രങ്ങളും വിവരങ്ങളും പൊലീസ് ഇതുവരെ പൂർണമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വ്യക്തതയ്ക്കായി ക്രൈംബ്രാഞ്ച് ഐജി ശ്യാം സുന്ദർ ഇന്റർപോളിന് കത്ത് നൽകും. ഇന്റർപോളിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
1984 ജനുവരി 22ന് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി സ്വന്തം കാറിലിട്ട് കത്തിച്ച സംഭവത്തിലാണ് സുകുമാരക്കുറുപ്പ് പ്രതിയായത്. മരിച്ചത് കുറുപ്പാണെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് കേസ്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ കുറുപ്പിനെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വർഷങ്ങളായി നടത്തിയ അന്വേഷണങ്ങൾക്കൊന്നും ഫലം കണ്ടിരുന്നില്ല. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പുതിയ പ്രചാരണങ്ങൾ വീണ്ടും അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗ്ഗം സ്റ്റീവനേജിന്റെ ‘പൊന്നോണം 2026’ സെപ്റ്റംബർ 12 ന് ശനിയാഴ്ച്ച വിപുലമായി ആഘോഷിക്കും. തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്‌ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്റററും വേദിയാവും.

ആഗസ്റ്റ് 31 നു ചെസ്സ്, കാർഡ്, കാരംസ് മത്സരങ്ങളും, സെപ്തംബർ 5 നു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും, 6 നു അത്ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും.
സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുമാണ് പ്രധാന ആകർഷണം.
വർണ്ണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും. തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക ‘തിരുവോണ സംഗീത-നൃത്താവതരണം’ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സർഗ്ഗം ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെടുക.
മേഴ്സി മാത്യു : 07946 441321
ജിമ്മി തോമസ് : 07460 952027
സിബി കക്കുഴി : 07830 005628
സെപ്റ്റംബർ 12, 2026 (ശനിയാഴ്ച) രാവിലെ 11:30 മണി മുതൽ രാത്രി 9:00 വരെ.
Venue: Barclays Academy, Walkern Road,
Stevenage, SG1 3RB.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ ത്രിദിന കൃപാസനം ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.
പരിശുദ്ധ കന്യാമറിയത്തിന്റെ ദർശന അഭീഷ്‌ഠ പ്രകാരം തുടങ്ങിയ ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയോട് ചേർന്ന് ഉടമ്പടി പ്രകാരം, ജീവിതം നയിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.
രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്.
For More Details:
07770 730769, 07459 873176
Bryron Hall, Harrow Leisure Centre,
Christchurch Avenue, Harrow, HA3 5BD

തിരുവനന്തപുരം∙ നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്ന് കുട്ടികളടക്കം 53 മലയാളികൾ അവിടെ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രളയബാധിത മേഖലകളിലെ നെറ്റ്വർക്ക് തകരാറാണ് പ്രധാന തടസ്സം. എന്നാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ സുരക്ഷിതരാണെന്നാണ് നോർക്കയുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും വഴി ലഭിച്ച 17 സെറ്റ് വിവരങ്ങൾ ഏകീകരിച്ചാണ് 53 പേരെ തിരിച്ചറിഞ്ഞതെന്ന് നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ പറഞ്ഞു.
ഇവരുടെ ഫോൺ നമ്പറുകൾ നോർക്കയുടെ കൈവശമുണ്ടെങ്കിലും നിലവിൽ നേരിട്ടുള്ള ബന്ധം സാധ്യമല്ല. കുടുങ്ങിയവരുടെ അവസാനമായി അറിയപ്പെട്ടിരുന്ന സ്ഥലം കണ്ടെത്തുന്നതിനാണ് ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവസാനമായി നടത്തിയ ഫോൺവിളികൾ, യാത്രാ വിവരങ്ങൾ, എത്താനിരുന്ന സ്ഥലങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളടങ്ങിയ 36 അംഗ സംഘവും കോട്ടയം സ്വദേശികളായ 16 അംഗ സംഘവും സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു. ഡൽഹിയിലെ നോർക്ക റൂട്ട്സ് ഡെവലപ്മെന്റ് ഓഫിസർ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്നുണ്ട്.
ടൂർ ഗ്രൂപ്പുകളായും കുടുംബസമേതവും അവധിയാഘോഷത്തിനായുമാണ് പല മലയാളികളും നേപ്പാളിലെത്തിയത്. എല്ലാവരുടെയും വിവരങ്ങൾ ഉൾപ്പെടുന്ന കൃത്യമായ ഔദ്യോഗിക ഡേറ്റാബേസ് ലഭ്യമല്ലാത്തത് രക്ഷാപ്രവർത്തനത്തിലെ പ്രധാന വെല്ലുവിളിയാണ്. ഇതിനിടെ, നേപ്പാളിൽ പോയ കാസർകോട് സംഘത്തിലെ അംഗങ്ങൾ വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ സുരക്ഷിത കേന്ദ്രത്തിലെത്തിയതായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് ജി. വാര്യർ അറിയിച്ചു. സംഘത്തിന് ഓഗസ്റ്റ് 29ന് മടങ്ങാനുള്ള ടിക്കറ്റുകളുണ്ട്. ഏത് സാഹചര്യത്തിലും ആവശ്യമായ സഹായം സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും നേപ്പാളിലുള്ളവരുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
ന്യൂഡൽഹി: കേരള പോലീസിനെ പതിറ്റാണ്ടുകളായി കുഴക്കുന്ന സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം വീണ്ടും ശക്തമാകുന്നു. ബ്രൂണെയിൽ വ്യാജപേരിൽ കഴിയുന്ന മലയാളിയായ വയോധികൻ സുകുമാരക്കുറുപ്പാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2023ൽ പകർത്തിയ ഇയാളുടെ ചിത്രങ്ങളും സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങളുമായി നടത്തിയ പരിശോധനകളും അന്വേഷണത്തിന് പുതിയ വഴിത്തിരിവായെന്നാണ് റിപ്പോർട്ട്. നാട്ടിലുള്ള ഭാര്യയുമായും മക്കളുമായും ഇയാൾ ഇപ്പോഴും ബന്ധം പുലർത്തുന്നതായും ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുള്ള ചാറ്റ് വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വിവരങ്ങൾ പരിശോധിക്കുന്നതായാണ് വിവരം.
ബ്രൂണെയിലെ മലയാളികളുടെ സഹായത്തോടെ സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്നയാളുടെ താമസസ്ഥലം കണ്ടെത്തിയത്. ഇയാൾ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടൽ കണ്ടെത്തി പിന്തുടർന്നാണ് താമസസ്ഥലത്തേക്കുള്ള വിവരങ്ങൾ ശേഖരിച്ചതെന്നാണ് റിപ്പോർട്ട്. മലേഷ്യ-ബ്രൂണെ അതിർത്തിക്ക് സമീപമുള്ള സിംപാങിലാണ് ഇയാൾ താമസിക്കുന്നതെന്നാണ് വിവരം. നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നതായും സൂചനയുണ്ട്. സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങളെ അടിസ്ഥാനമാക്കി എഐ ഉപയോഗിച്ച് തയ്യാറാക്കിയ നൂറുകണക്കിന് സാധ്യതാ ചിത്രങ്ങൾ പരിശോധിച്ചാണ് സൈബർ വിദഗ്ധൻ ഇയാളിലേക്ക് എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ബ്രൂണെയിലുള്ളയാൾ സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
1984ൽ ചാക്കോയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷമാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ഒളിവിൽ പോയത്. തുടർന്ന് മുംബൈ, ഡൽഹി, ബിഹാർ, മധ്യപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജപേരുകളിലും വേഷങ്ങളിലും കഴിഞ്ഞതായി പോലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. 1990ൽ മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപം ‘ജോഷി’ എന്ന പേരിൽ താമസിച്ചതായും, അന്ന് ഗുരുതര ഹൃദ്രോഗം ബാധിച്ചതായും രേഖകളുണ്ട്. കൊൽക്കത്തയിലെ ആശുപത്രിയിൽ കണ്ടതായി ആലപ്പുഴ സ്വദേശിനിയായ നേഴ്സ് പോലീസിന് മൊഴി നൽകിയിരുന്നെങ്കിലും അന്വേഷണസംഘം എത്തുന്നതിന് മുമ്പ് ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് കുറുപ്പ് ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരുന്നു. 42 വർഷം നീണ്ട അന്വേഷണത്തിന് വിരാമമിടാൻ ഒരുങ്ങുന്നതിനിടെയാണ് ബ്രൂണെയിൽ നിന്നുള്ള പുതിയ സൂചനകൾ കേസിന് വീണ്ടും ജീവൻ നൽകുന്നത്.