ന്യൂഡൽഹി ∙ വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നിർദേശങ്ങൾ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 2026 ഫെബ്രുവരി 24ന് പുറപ്പെടുവിച്ച പരിഷ്കരിച്ച ചട്ടപ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ അധിക ചാർജില്ലാതെ റദ്ദാക്കാനോ മാറ്റം വരുത്താനോ ഇനി യാത്രക്കാർക്ക് സാധിക്കും. എന്നാൽ ആഭ്യന്തര സർവീസുകൾക്കായി കുറഞ്ഞത് ഏഴ് ദിവസം മുൻപും അന്താരാഷ്ട്ര സർവീസുകൾക്കായി 15 ദിവസം മുൻപും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം എന്ന വ്യവസ്ഥ ബാധകമാണ്. ഇതിലൂടെ അടിയന്തിര സാഹചര്യങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് സാമ്പത്തിക നഷ്ടഭയം കുറയുമെന്നാണ് വിലയിരുത്തൽ.
ടിക്കറ്റിൽ പേര് ടൈപ്പ് ചെയ്യുമ്പോൾ സംഭവിക്കുന്ന പിശകുകൾ തിരുത്തുന്നതിനും ഇനി അധിക ചെലവ് വേണ്ട. ബുക്കിംഗ് നടത്തിയതിന് 24 മണിക്കൂറിനുള്ളിൽ തെറ്റ് അറിയിച്ചാൽ വിമാനക്കമ്പനികൾ സൗജന്യമായി പേര് തിരുത്തി നൽകണം. എയർലൈൻ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്തവർക്കാണ് ഈ സൗകര്യം ലഭിക്കുക. ട്രാവൽ ഏജന്റുമാർ വഴിയോ മറ്റ് ഓൺലൈൻ പോർട്ടലുകൾ വഴിയോ ടിക്കറ്റ് എടുത്താലും പണം തിരികെ നൽകേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വിമാനക്കമ്പനിക്ക് തന്നെയായിരിക്കും. 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക മടക്കി നൽകണം എന്നും നിർദേശം പറയുന്നു.
യാത്രക്കാരനോ അടുത്ത കുടുംബാംഗങ്ങളിലാരെങ്കിലുമോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ ടിക്കറ്റ് റദ്ദാക്കലിനുള്ള ചട്ടങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി തടസപ്പെട്ടതിനെ തുടർന്ന് റീഫണ്ട് ലഭിക്കാൻ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകളും പരാതികളും പരിഗണിച്ചാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഇടപെടൽ. യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും എയർലൈൻ കമ്പനികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണിവയെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി.എഫ്.) അറിയിച്ചു. കേരള പോലീസിന്റെ അഭ്യർത്ഥനപ്രകാരം ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമണ ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണ് ആർ.പി.എഫ്. വ്യക്തമാക്കിയത്. സംഭവത്തിന് പിന്നാലെ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ മന്ത്രിക്ക് കഴുത്തിൽ ക്ഷതമേറ്റതായി ജില്ലാ ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ എം.ആർ.ഐ. സ്കാനിംഗ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിക്ക് ഇന്ന് വിദഗ്ധ പരിശോധന നടത്തും.
അതേസമയം, സംഭവം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. മറുവശത്ത്, സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമായി തുടരുകയാണ്.
കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സിപിഎം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്തു. തലശ്ശേരിയിൽ നിലവിലെ എംഎൽഎയായ എ എൻ ഷംസീറിന് പകരം കാരായി രാജന്റെ പേരാണ് പ്രധാനമായി പരിഗണിക്കുന്നത്. മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി.കെ. സനോജിനെയും പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായി. തളിപ്പറമ്പിൽ പി കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ ഉള്ളത്. എം.വി. ജയരാജന്റെ പേരും ചില മണ്ഡലങ്ങളിൽ ചർച്ചയായിട്ടുണ്ട്.
അഴീക്കോട് കെ.വി. സുമേഷ് തന്നെ മത്സരിക്കും. എം.വി. നികേഷ് കുമാറിന്റെയും പി. ജയരാജന്റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചിട്ടില്ലെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലം ഉൾപ്പെടെയുള്ള അന്തിമ തീരുമാനങ്ങൾ മേൽക്കമ്മറ്റി കൈക്കൊള്ളും.
കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞു നിർത്തിയത്. തുടർന്ന് ഉണ്ടായ തിരക്കിലും തള്ളിക്കയറ്റത്തിലുമാണ് കഴുത്തിനും കൈയ്ക്കും പരിക്കേറ്റ തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ കണ്ണൂർ സന്ദർശനത്തിനിടെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. എ.കെ.ജി ആശുപത്രിക്ക് സമീപം യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷമാണ് യാത്ര തുടരാനായത്. പിന്നീട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിലും പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. നഗരത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് പ്രതിഷേധങ്ങൾ തുടർച്ചയായത്. വഴിതടഞ്ഞ പ്രവർത്തകരോട് മന്ത്രി രൂക്ഷമായി പ്രതികരിച്ചതായും വിവരമുണ്ട്.
കൊച്ചിയിൽ ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തിയ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി യുവാവിനെ പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതിനെ തുടർന്ന് ഫെബ്രുവരി 22നാണ് സംഭവം നടന്നത്. യുവാവ് കൊല്ലം നല്ലില സ്വദേശിയാണ്.
ഹോട്ടലിലെത്തിയ യുവാവിനെ ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടുപേരും പുറത്തു നിന്നെത്തിയ രണ്ടുപേരും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് പരാതി. യുവാവിനെ വിവസ്ത്രനാക്കി യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു. വിസമ്മതിച്ചതോടെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ടോർച്ച് ഉപയോഗിച്ച് കൈയിൽ അടിക്കുകയും ചെയ്തതോടെ യുവാവിന് നട്ടെല്ലിന് പരുക്കേറ്റു.
സംസാരശേഷിയില്ലാത്ത യുവാവ് ഫെബ്രുവരി 24ന് കടവന്ത്ര പോലീസ് സ്റ്റേഷൻയിൽ ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെ പരാതി നൽകി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യപ്രതി സഫ്ന ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണ്. ഭാരതീയ ന്യായ സംഹിതയിലെയും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു.
തിരുവനന്തപുരം കോവളത്ത് കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി മൂന്ന് പേർ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ അനന്തൻ എന്ന കാർലോസ് (38), ഭാര്യ ബിന്ദു (33), അമ്മ ദമയന്തി (60) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി 9.30ഓടെ വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് കാറിന്റെ ഡിക്കിക്കുള്ളിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങുകയാണെന്ന വ്യാജേന പള്ളിച്ചൽ– വെങ്ങാനൂർ വഴി ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഇവരുടെ മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു.
ബിന്ദുവിനെ നേരത്തെയും ഓട്ടോറിക്ഷയിൽ നാല് കിലോ കഞ്ചാവുമായി പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞ് പരിശോധിച്ച ഡാൻസാഫ് സംഘം പ്രതികളെ വിഴിഞ്ഞം പോലീസിന് കൈമാറുമെന്ന് അറിയിച്ചു.
കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയ്ക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിക്കാരൻ. കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നതാണ് ഹർജിയിലെ പ്രധാന ആരോപണം.
ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച്, സിനിമയുടെ പേരിൽ കേരളം ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്ന ആശങ്കകൾ അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി. ചിത്രത്തിന്റെ ഉള്ളടക്കം മനസ്സിലാക്കുന്നതിനായി സിനിമ കാണാമെന്നും കോടതി നിരീക്ഷിച്ചു. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന അവകാശവാദം സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരളം മതേതര സ്വഭാവമുള്ള സംസ്ഥാനമാണെന്നും വിവിധ സമുദായങ്ങൾ സഹവർത്തിത്വത്തോടെ ജീവിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമായാൽ ട്രെയിലർ പിൻവലിക്കാമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചതായും സൂചനയുണ്ട്.
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ ‘കേരള’ എന്നായി രേഖപ്പെടുത്തിയിരിക്കുന്ന പേര് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക.
സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക ഭാഷകളിലും ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം ആവശ്യമായ ഭേദഗതി നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ഈ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം.
ഇതിന് മുമ്പ് 2023 ഓഗസ്റ്റിലും സമാന പ്രമേയം നിയമസഭ പാസ്സാക്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം പരിഷ്കരിച്ച പ്രമേയം വീണ്ടും അയച്ചതോടെയാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഭരണഘടന ഭേദഗതി പ്രക്രിയ പൂർത്തിയായാൽ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ ആവും.
കൊച്ചി വൈറ്റില ഫ്ളൈഓവറിന് താഴെ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ പൊന്നുരുന്നി സ്വദേശി ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിയിലെ മുൻ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവം കൊലപാതകമാണെന്ന സംശയം ശക്തമാണെന്ന് പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെയാണ് അമൃത എക്സ്പ്രസ് ലോക്കോപൈലറ്റ് പാളത്തിന് സമീപം യുവതി കിടക്കുന്നത് കണ്ടത്. വിവരം ലഭിച്ചതോടെ മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ യുവതി മരിച്ചതായി സ്ഥിരീകരിച്ചു. ട്രെയിനിൽ നിന്ന് വീണതല്ലെന്നും സമീപത്ത് രക്തക്കറയും പിടിവലിയുടെ ലക്ഷണങ്ങളും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
മൃതദേഹത്തിന് സമീപം കണ്ടെത്തിയ മൊബൈൽഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിയായ സുധ ബേബിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് സ്ഥലത്തെത്തുന്നതും പിന്നീട് ഷാജി മാത്രമാണ് മടങ്ങുന്നതും സിസിടിവിയിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. മൃതദേഹം പാളത്തിന് സമീപം ഉപേക്ഷിച്ച് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന സംശയവും അന്വേഷണ സംഘം ഉയർത്തുന്നു.
കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എൽഡിഎഫ് യുകെ – അയർലണ്ട് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ലോകമാതൃകയായ കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും, പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
സിപിഐ(എം) സാർവ്വദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC), പ്രവാസി കേരള കോൺഗ്രസ്, സിപിഐ, കൈരളി യുകെ, ക്രാന്തി അയർലണ്ട്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) എന്നീ സംഘടനകൾ ചേർന്നാണ് സമിതിക്ക് രൂപം നൽകിയത്.
യുകെയിലെയും അയർലണ്ടിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ രാജേഷ് കൃഷ്ണയെ കൺവീനറായും, ജിജോ അരയത്ത്, ഷിനിത്ത് എ.കെ. എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.
യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, ജിജോ അരയത്ത്, നവീൻ ഹരി, ബിജു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിന്റെ സർവ്വ മേഖലകളിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ പ്രവാസികൾക്കിടയിലും അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിപുലമായ പ്രചാരണ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്: ഇടതുപക്ഷ സർക്കാരിന്റെ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാനും, കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. അശ്വതി അശോക്, രാജു കുന്നക്കാട്ട് , എബിൻ രാജു , ബിനോജ് ജോൺ, മാന്വൽ മാത്യു, ടോമിച്ചൻ കൊഴുവനാൽ തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും
വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി പ്രചാരണം വിപുലമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.