Latest News

ഷൈമോൻ തോട്ടുങ്കൽ

കാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വാര്ഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ .മിഷന്റെ തിരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന തിരുക്കർമ്മങ്ങളോടൊപ്പം ജൂലൈ 19 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുർബാന അർപ്പിക്കും . 2001 ൽ ഒരു ചെറു കൂട്ടായ്മയായി തുടങ്ങി പിന്നീട് കാർഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന കേന്ദ്രമായും പിന്നീട് പ്രൊപ്പോസഡ്‌ മിഷനായും , മിഷനായും മാറിയ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാമത്തെ ഇടവക ദേവാലയം കാർഡിഫിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാന നിമിഷമായി മാറുകയാണ് ,ഇടവക പ്രഖ്യാപനവും തിരുന്നാൾ ആഘോഷങ്ങളും വലിയ ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷൻ ഡയറക്ടർ ഫാ പ്രജിൽ പണ്ടാര പറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബാംഗങ്ങൾ. കാർഡിഫിൽ 2002 ൽ റെവ ഫാ. കുര്യാക്കോസ് കണ്ണംകര ഓ എഫ് എം ന്റെ സഹായത്തിൽ ആരംഭിച്ച സീറോ മലബാർ വിശുദ്ധ കുർബാന തുടർന്ന് ഫാ ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ , ഫാ. ടോം പട്ടശ്ശേരിൽ IC, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് IC, ഫാ. ജോർജ് പുത്തൂരാൻ IC എന്നിവരുടെ നേതൃത്വത്തിൽ തുടരുകയും, അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മകളും മാസത്തിൽ ഒരിക്കലുള്ള വിശുദ്ധ കുര്ബാനകളും ,മത ബോധന ക്ലാസ്സുകളും മറ്റ് ഭക്താനുഷ്ഠാനങ്ങളും ആരംഭിക്കുകയും ചെയ്തു .2009 ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു. 2011ൽ ടോം പട്ടശ്ശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റേയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയും ഉള്ള അല്മായരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫും 2019ൽ വിനീതാ ജെയ്സനും മത ബോധന ഹെഡ് ടീച്ചർമാരായി നിയമിതരാകുകയും ചെയ്തു .

2010–2015 കാലയളവിൽ കാർഡിഫിലെ സീറോ മലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി. ഫാ. ടോമി അഗസ്റ്റിനും, ഫാ. ടോം പട്ടശ്ശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടിവിശുദ്ധ കുർബാന സെന്ററുകൾ തുടങ്ങി.

കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി സീറോ മലബാർ സഭയുടെ തന്നെ വൈദികനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോ മലബാർ കോഓർഡിനേറ്റർ ആയ റെവ ഫാ തോമസ് പാറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്ദർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു. തുടർന്ന് 2015ൽ റോസ്‌മേനിയൻ സഭ അംഗമായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.2016 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായതിന് ശേഷം കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ വളർച്ചയും ദ്രുത ഗതിയിൽ ആരംഭിച്ചു .2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്ദർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു. പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി.

2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു. ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർത്ഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോ മലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.

2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം ഭവന സന്ദർശനം വളരെ റെഗുലർ ആക്കുകയും, മിഷൻ ലീഗ് ഉൾപ്പടെ ഉള്ള ഭക്ത സംഘടനകൾ തുടങ്ങുകയും, . ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു. 2022 ജൂലൈയിൽ കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസ്സി സ്കറിയയും തിരഞ്ഞെടുക്കപ്പെട്ടു.

2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി. തുടർന്ന്
2024 മാർച്ചിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മിഷൻ അംഗങ്ങൾ ഒരു മനസോടെ നടത്തിയ പ്രാർഥനയുടെയും ത്യാഗങ്ങളുടെയും ഫലമായി ഈ ഞായറാഴ്ച കാർഡിഫിലെ മലയാളി കുടിയേറ്റ ചരിത്രത്തിനും സീറോമലബാർ സഭക്കും അഭിമാനമായി പുതിയ ഇടവക ദേവാലയം പിറവിയെടുക്കുന്ന ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ ഒരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ .

അപ്പച്ചൻ കണ്ണഞ്ചിറ

വാൽസിങ്ങാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും, അനുഗ്രഹങ്ങളുടെ പറുദീസയും, ഇംഗ്ളണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർത്ഥാടനം നാളെ പ്രൗഢവും,ഭക്ത്യാഘോഷപൂർവ്വവും കൊണ്ടാടും.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും, പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാൽത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.

ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.

ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം, തീർത്ഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച്‌ , അലങ്കാരങ്ങളും, തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്. തീർത്ഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തിവരുന്ന കേംബ്രിഡ്‌ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്. https://forms.office.com/e/5CmTvcW6p7

വാത്സിങ്ഹാം അധികൃതർ നല്കിയ ഗതാഗത നിയന്ത്രണങ്ങളും, റൂട്ടു മാപ്പുകളും മനസ്സിലാക്കി വോളണ്ടിയേഴ്‌സ് നൽകുന്ന നിർദ്ദേശങ്ങളും, ട്രാഫിക് സൈൻ ബോർഡുകളും പാലിച്ചാവണം തീർത്ഥാടന ദേവാലയത്തിലേക്ക് എത്തേണ്ടതും, തീർത്ഥാടനത്തിൽ പങ്കെടുക്കേണ്ടതും എന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനായി മലയാളി കാറ്ററേഴ്‌സിന്റെ സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്യുവാൻ 07869212935, 07720614876 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാൽസിങ്ങാം തീർത്ഥാടനത്തിനായി ഒരുങ്ങി ‘ഹോളി മൈൽ’ നഗ്ന പാദരായി നടക്കാനായി സ്ലിപ്പർ അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം.

Screenshot

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നൽകുന്ന മരിയൻ സന്ദേശവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

പന്ത്രണ്ടു മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, 12:30 നു മാതൃഭക്തി പ്രഘോഷണ നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ അണിനിരന്ന് ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് ഒന്നേമുക്കാലിന് ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാന അർപ്പിക്കും. മുന്നേമുക്കാലിന് നന്ദി പ്രകാശനത്തോടെ തീർത്ഥാടന തിരുന്നാൾ സമാപിക്കും.

വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ ഏവരും ശ്രദ്ധിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാംഗങ്ങൾ ഏവരെയും മാതൃസന്നിധിയിലേക്ക് സസ്നേഹം ക്ഷണിക്കുന്നു.

Registration Link:
https://forms.office.com/e/5CmTvcW6p7

Caterers Contact;
Aju – 07869212935,
IFC -07720614876.

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady Walshingham, Houghton, St. Giles
Norfolk,NR22 6AL

കണ്ണൂർ: നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് പിരിവെടുത്ത് സൗദി അറേബ്യയിലെ ജയിലിൽനിന്ന് മോചിപ്പിച്ചയാളെ രാസലഹരി വിൽപനക്കേസിൽ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ടി. ഫസലുദ്ദീൻ (44) ആണ് പിടിയിലായത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ വിൽപന നടത്തിയെന്നാണ് കേസ്. സംസ്ഥാനാന്തര ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പൊലീസിന്റെ നിഗമനം.

2006ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് നാട്ടുകാരും പ്രവാസി മലയാളികളും സന്നദ്ധ സംഘടനകളും ചേർന്ന് മോചനദ്രവ്യം സമാഹരിക്കുകയും രാഷ്ട്രീയ ഇടപെടലുകളുടെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കുകയുമായിരുന്നു.

എംഡിഎംഎ കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീന്റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഫോൺവിളി രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച അന്വേഷണത്തിൽ ബെംഗളൂരുവിൽനിന്ന് പലതവണ മെത്താംഫെറ്റമിൻ കേരളത്തിലെത്തിച്ചതായി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. 2023ൽ കഞ്ചാവ് വിൽപനക്കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായിരുന്ന ഇയാൾ ജയിൽമോചനത്തിനുശേഷം ഇരിട്ടിയിൽ തട്ടുകട ആരംഭിച്ച് അതിന്റെ മറവിൽ ലഹരിവിൽപന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് പ്രാഥമിക നിഗമനം. വാഹനത്തിലെത്തിയ സംഘം ഇരുവരെയും ബലമായി പിടിച്ചുകൊണ്ടുപോയ ശേഷമാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിനിടെ പ്രതികളുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ അച്ഛനും മകനും നടത്തിയ ശ്രമമാണ് ജീവൻ രക്ഷിച്ചത്. അവസരം മുതലെടുത്ത് ഇരുവരും ഓടി രക്ഷപ്പെടുകയും സമീപവാസികളുടെ സഹായം തേടുകയും ചെയ്തു. തുടർന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ഇരുവരിൽനിന്നും മൊഴിയെടുത്തു. ആക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും ഫോൺവിളി വിവരങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിനും കൊലപാതകശ്രമത്തിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെതിരെ അടൂർ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ സമാന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷവും അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചെന്നാണ് പരാതി.

ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ മാസങ്ങളിലായി നിരവധി വീഡിയോകളിലൂടെ വ്യക്തിപരമായും രാഷ്ട്രീയപരമായും തന്നെ ലക്ഷ്യമിട്ട് അധിക്ഷേപവും കഥാപാത്രഹത്യയും നടത്തിയെന്നാണ് അവർ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ രാജൻ ജോസഫിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് വീണ്ടും സമാന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് പുതിയ കേസ് എടുത്തതെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

നെയ്പിഡോ: മ്യാൻമാറിന് സമീപം ബംഗാൾ ഉൾക്കടലിൽ രണ്ട് ബോട്ടുകൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 500ലേറെ റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ അറിയിച്ചു. ജൂൺ അവസാനത്തോടെ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർഥി ക്യാംപുകളിൽ നിന്നും യാത്ര ആരംഭിച്ച ബോട്ടുകളാണ് ദുരന്തത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

ഏകദേശം 250 പേരുമായി പുറപ്പെട്ട ഒരു ബോട്ടുമായി യാത്ര തുടങ്ങിയതിന് പിന്നാലെ ബന്ധം നഷ്ടമായതായി റിപ്പോർട്ടുണ്ട്. മറ്റൊരു ബോട്ട് ജൂലൈ 8ന് മ്യാൻമർ തീരത്തിന് സമീപം മുങ്ങിയെന്നാണ് വിവരം. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യു.എൻ.എച്ച്.സി.ആറും വ്യക്തമാക്കി.

മ്യാൻമറിലെ സംഘർഷവും അഭയാർഥി ക്യാംപുകളിലെ ദുരിതജീവിതവും കാരണം സുരക്ഷിതമായ ജീവിതം തേടി റോഹിങ്ക്യർ അപകടകരമായ കടൽയാത്രകൾ തുടരുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കാണാതായവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനുമായി അന്താരാഷ്ട്ര ഇടപെടൽ അടിയന്തിരമായി ആവശ്യമാണെന്നും യു.എൻ. ഏജൻസികൾ ആവശ്യപ്പെട്ടു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചരണം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണം (പാരായണം ചെയുന്നത് Tപങ്കജാക്ഷൻ ), നാമ സങ്കീർത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു – 07828137478
അനൂപ് ശശി -07743024090
രമ രാജൻ – 07576492822
ശാലിനി രവി – 07529394745

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശുപാർശ ചെയ്തു. ചികിത്സാ നടപടികളിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശുപാർശ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ചുണ്ടിലെ മുറിവിന് തുന്നലിടാനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ആരോഗ്യനില വഷളായെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആശുപത്രിക്കെതിരെയും ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാർക്കെതിരെയും കുടുംബം പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് വിവിധ രേഖകളും വിദഗ്ധരുടെ വിശദീകരണങ്ങളും പരിശോധിച്ച ശേഷമാണ് കമ്മിഷൻ ക്രിമിനൽ നടപടി ശുപാർശ ചെയ്തത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: സംഘടനയ്ക്കുള്ളിലെ വിവാദങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ താരസംഘടനയായ അമ്മയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി സ്റ്റേ അനുവദിച്ചതിനെ തുടർന്ന് ശ്വേത മേനോൻ പ്രസിഡന്റായുള്ള പഴയ ഭരണസമിതിയാണ് വീണ്ടും പ്രവർത്തനം ഏറ്റെടുത്തത്. ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടനയുടെ സാമ്പത്തിക കണക്കുകൾ അംഗങ്ങൾക്ക് സുതാര്യമായി ബോധ്യപ്പെടുത്തുന്നതിന് മുൻഗണന നൽകാൻ തീരുമാനിച്ചു.

കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വരവ്–ചെലവ് കണക്കുകൾ പൂർണമായി അവതരിപ്പിക്കാൻ സാധിക്കാതിരുന്നത് സംഘടനയ്ക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 543 അംഗങ്ങൾക്കും വിശദമായ സാമ്പത്തിക കണക്കുകൾ ഈ മാസം തന്നെ ഇ–മെയിൽ വഴി കൈമാറാനാണ് തീരുമാനം. പുതിയ ജനറൽ ബോഡി യോഗം വിളിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാക്കി അംഗങ്ങളെ നേരിട്ട് വിവരമറിയിക്കുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനാണ് നീക്കം. മാധ്യമങ്ങൾക്കു മുന്നിലും കണക്കുകൾ വിശദീകരിക്കാൻ സമിതി തയ്യാറെടുക്കുന്നുണ്ട്.

ഇതിനിടെ ഭരണസമിതി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും സംഘടന ഇപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. യോഗം ചേരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗസംഖ്യ തികച്ച് മാത്രമാണ് നിലവിൽ യോഗങ്ങൾ നടക്കുന്നത്. ട്രഷറർ ഉണ്ണി ശിവപാലിന്റെ അഭാവവും നേതൃത്വത്തിന് വെല്ലുവിളിയായിട്ടുണ്ട്. അതേസമയം അംഗങ്ങളുടെ പെൻഷൻ വിതരണം, മാസവരി പിരിവ്, ചികിത്സാസഹായ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ യോഗങ്ങൾ ചേർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ജലവൈദ്യുത നിലയങ്ങളിലെ ഉൽപാദനം കുറഞ്ഞതും പശ്ചാത്തലമായി ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. വൈകിട്ട് 6 മുതൽ രാത്രി 12 വരെ വിവിധ പ്രദേശങ്ങളിൽ പരമാവധി 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഒരു വർഷത്തിനിടെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 700 മുതൽ 1000 മെഗാവാട്ട് വരെ വർധിച്ചപ്പോൾ ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപാദനം ഗണ്യമായി കുറഞ്ഞതായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. മഴയുടെ കുറവും ഉയർന്ന താപനിലയും വൈദ്യുതി ആവശ്യകത വർധിപ്പിച്ച പ്രധാന കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മഴ ലഭ്യതയിൽ ഉടൻ പുരോഗതിയുണ്ടാകാത്ത പക്ഷം വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. അതേസമയം, ഉപഭോക്താക്കൾ അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Copyright © . All rights reserved