Latest News

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) എട്ടുമണിക്കൂറിലേറെ ചോദ്യംചെയ്തു. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ബുധനാഴ്ച രാവിലെ ഹാജരായ വീണയുടെ മൊഴി രാത്രി വരെ രേഖപ്പെടുത്തിയതായാണ് വിവരം. സി.എം.ആർ.എല്ലും എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ഹാജരാകുന്നതിൽ നിന്ന് ഒഴിവ് തേടിയിരുന്ന വീണയ്ക്ക് ഇ.ഡി. പുതുക്കിയ സമൻസ് നൽകിയിരുന്നു. സി.എം.ആർ.എൽ. കമ്പനിയിൽ നിന്ന് എക്സാലോജിക്കിന് ലഭിച്ച 2.78 കോടി രൂപയുടെ ഇടപാടുകളും അതിന് പകരമായി സേവനം നൽകിയിട്ടുണ്ടോയെന്നതുമാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഇ.ഡി. പരിശോധിച്ചുവരികയാണ്.

കേസുമായി ബന്ധപ്പെട്ട് സി.എം.ആർ.എല്ലിന്റെ ഡയറക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഇ.ഡി. ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. ആവശ്യമായാൽ വീണയെ വീണ്ടും വിളിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. ഗൗരവമേറിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നടക്കുന്ന അന്വേഷണം കേരള രാഷ്ട്രീയത്തിലും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

ഡോ. ടിബിൻ ജോസഫ്

യുകെയിലെ മലയാളി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ഓൾ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും വിജയികൾ കരസ്ഥമാക്കുന്ന മുഴുവൻ സമ്മാനങ്ങളും സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2026 ജൂൺ 21 ഞായറാഴ്ച കാർഡിഫിലെ പോണ്ട്കാന ഫീൽഡ്സിൽ വെച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകൾ അണിനിരക്കുന്ന മത്സരങ്ങൾ നടക്കുക.

നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിർത്തുന്നതിനൊപ്പം, ഒരു നല്ല ലക്ഷ്യത്തിനായാണ് ഈ ടൂർണമെന്റ് വേദിയാകുന്നത്. മത്സരത്തിൽ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂർണ്ണമായും തലച്ചോറിലെ ട്യൂമർ ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത സംഘടനയായ ‘ദി ബ്രെയിൻ ട്യൂമർ ചാരിറ്റി’ക്ക് സംഭാവനയായി നൽകാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയാണ് ഈ ചാരിറ്റി ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്.

ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ട്രോഫിക്കായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കരുത്തരായ 12 ടീമുകൾ ഇവരാണ്:
1. വുൾഫ്സ് ക്രിക്കറ്റ് ക്ലബ്ബ്, വോൾവർഹാംപ്ടൺ
ക്യാപ്റ്റൻ: ആൽബിൻ ചാക്കോ
2. സ്വൻസി സ്പാർട്ടൻസ് , സ്വാൻസി .
ക്യാപ്റ്റൻ വിമൽ തോമസ്
3. ഇൻഫിനിറ്റി വാരിയേഴ്സ്, കോവെൻട്രി.
ക്യാപ്റ്റൻ: സാം രാജൻ
4. റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബ്ബ്, എക്സറ്റർ
ക്യാപ്റ്റൻ: രഞ്ജു തോമസ്
5. **സിഎംഎ ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: ആൽബിൻ സേവ്യർ
6. സഹൃദയ റോയൽസ് സിസി, ടൺബ്രിഡ്ജ് വെൽസ്.
ക്യാപ്റ്റൻ: സെബാസ്റ്റ്യൻ എബ്രഹാം
7. വെൽഷ് സ്റ്റാലിയൻസ് ഇലവൻ, കാർഡിഫ്.
ക്യാപ്റ്റൻ: ജിത്തു തോമസ്
8. ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബ്, ന്യൂപോർട്ട്.
ക്യാപ്റ്റൻ: ജോയൽ ജോണി
9. കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: സുധീർ കുമാർ സുരേന്ദ്രൻ നായർ
10. കാർഡിഫ് ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: ജോസഫ് സെബാസ്റ്റ്യൻ
11. റേച്ചൽസ് സ്റ്റാലിബോൺ, അബെറിസ്റ്റ്വിത്ത്.
ക്യാപ്റ്റൻ: അനൂപ് മേനോൻ
12. റോയൽ ചലഞ്ചേഴ്സ് കാർഡിഫ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ് .
ക്യാപ്റ്റൻ: സനീഷ് ചന്ദ്രൻ

ആഷിഷ് തങ്കച്ചൻ മെമ്മോറിയൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളെയും കളിക്കാരെയും കാത്ത് വലിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്:
ഒന്നാം സമ്മാനം 2000 പൗണ്ടും ട്രോഫിയും
രണ്ടാം സമ്മാനം 1000 പൗണ്ടും ട്രോഫിയും
സെമി ഫൈനലിൽ എത്തുന്ന മറ്റ് രണ്ട് ടീമുകൾക്ക് 500 പൗണ്ട് വീതം ലഭിക്കും.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനും വിക്കറ്റ് നേടുന്ന താരത്തിനും 250 പൗണ്ട് വീതം പ്രത്യേക സമ്മാനമായി ലഭിക്കും.

ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് കാര്ഡിഫ് പ്രധാന സ്പോൺസറായി എത്തുന്ന ഈ പരിപാടിക്ക് ആംപിൾ മോർട്ഗേജസ്, ഇൻഫിനിറ്റി മോർട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്‌സ്, ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, ലോ ആൻഡ് ലോയേഴ്‌സ്സ് സോളിസിറ്റേഴ്‌സ്, ടോംടൺ ട്രാവൽസ്, ബ്രൂവറി ഫീൽഡ് റെസ്റ്റോറന്റ്, ആപ്റ്റസ് ലീഗൽ, ജെഡി സ്റ്റോർസ്, കെയർ ക്രൂ, തെരേസാസ് ലണ്ടൻ, ദ ഡഫ്രിൻ ആംസ്, കൈരളി സ്പൈസസ് സെന്റർ കാർഡിഫ്, നാക്രെ ഹെയർ ആൻഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യൻ ക്വിസിൻ ന്യൂപോർട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

 

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026: പോർട്സ്മൗത്ത് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാർ
ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13-ന് ശനിയാഴ്ച സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ ആവേശോജ്വലമായി സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി. ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി.

 

രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം 9.30-ന് ട്രാക്ക് മത്സരങ്ങൾക്ക് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

 

ചടങ്ങിൽ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ട്, റീജിയണൽ ട്രഷറർ തേജു മാത്യൂസ്, മറ്റ് റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. രണ്ട് ട്രാക്കുകളിലും രണ്ട് ഫീൽഡ് വിഭാഗങ്ങളിലുമായി മത്സരങ്ങൾ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി.

വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായിഉദ്ഘാടനം ചെയ്തു. ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സണ്ണിമോൻ മത്തായിയും റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസും ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികൾ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ടും റീജിയണൽ ട്രഷറർ തേജു മാത്യൂസും വിതരണം ചെയ്തു.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് കോ-ഓർഡിനേറ്റർ ബെർവിൻ ബാബുവിന്റെ നേതൃത്വത്തിൽ റെനോൾഡ് മാനുവൽ, അലൻ അക്കര, ലിറ്റോ കോരുത് , ഡാഫിനി എൽദോസ്, മെബി മാത്യൂസ്, ശാരിക അമ്പിളി, സുനോജ് ശ്രീനിവാസ് എന്നിവർ ഉൾപ്പെടുന്ന റീജിയണൽ കമ്മിറ്റി അംഗങ്ങളും വിവിധ അസോസിയേഷനുകളിലെ ഭാരവാഹികളായ നിന്റു രാധാകൃഷ്ണൻ, ആന്റണി തെക്കേപ്പറമ്പിൽ, ജിബിൻ പി. ജോയ്, അഭിലാഷ് ഏബൽ, എൽദോസ് എം. മാത്യു, ജിനു, ഷാജി തോമസ്, അസ്ഹർ സയ്ത്ത്, ലിയ തോമസ്, അലോഷ്യസ് അഗസ്റ്റിൻ, ഹാഷിം കുഞ്ഞുമുഹമ്മദ്, ജോസിൻ പകലോമറ്റം, ടോജോ രാജു, സജീവ് എസ്. നായർ, ലിറ്റ്സി സാംസൺ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ.

വ്യക്തിഗത ചാമ്പ്യന്മാർ

കിഡ്സ് വിഭാഗം

• ജെന്നിഫർ ജീൻ (ബ്രൈറ്റൺ മലയാളി അസോസിയേഷൻ)
• നിവാൻ ഷാജി (ക്രോളി മലയാളി കമ്മ്യൂണിറ്റി)
സബ് ജൂനിയേഴ്സ്
• സാറ ഐമി ഫിലിപ്പ് (ക്രോളി മലയാളി കമ്മ്യൂണിറ്റി)
• ഇവാൻ ഷൈജൻ (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)

ജൂനിയേഴ്സ്

• ഒലിവിയ ലിന്റോ (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
• ഓസ്റ്റിൻ മാർട്ടിൻ (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
സീനിയേഴ്സ്
• ശിഖ അനിൽകുമാർ (ക്രോളി മലയാളി കമ്മ്യൂണിറ്റി)
• അലൻ ബിനോയ് കുര്യൻ (ബ്രൈറ്റൺ മലയാളി അസോസിയേഷൻ)
അഡൾട്സ്
• നീതു ബേബി (ക്രോളി മലയാളി കമ്മ്യൂണിറ്റി)
• സംഗീത് സജി (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)

സീനിയർ അഡൾട്സ്

• സിന്ധു ലിന്റോ (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
• പോൾ ജോസഫ് (മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം)
സൂപ്പർ സീനിയേഴ്സ്
• മിനിമോൾ സിബി (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
• സജി തോമസ് (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)

അസോസിയേഷൻ പോയിന്റ് നില

1. മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) – 148 പോയിന്റ്
2. ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) – 127 പോയിന്റ്
3. മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) – 78 പോയിന്റ്
4. ബ്രൈറ്റൺ മലയാളി അസോസിയേഷൻ – 62 പോയിന്റ്
5. ക്ലബ് കേരള അസോസിയേഷൻ ഓഫ് ഹോർഷം – 42 പോയിന്റ്
6. മലയാളി അസോസിയേഷൻ ഓഫ് റെഡ്ഹിൽ സറ്‍റേ – 36 പോയിന്റ്
7. മലയാളി അസോസിയേഷൻ ഓഫ് സൗത്താംപ്ടൺ – 32 പോയിന്റ്
8. ഹേവാർഡ്സ് ഹീത്ത് യൂണൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ – 30 പോയിന്റ്
9. ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ – 18 പോയിന്റ്
കായികമികവും സൗഹൃദവും ഒരുപോലെ ഉയർത്തിപ്പിടിച്ച യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026, പങ്കെടുത്ത എല്ലാ അസോസിയേഷനുകൾക്കും മത്സരാർത്ഥികൾക്കും അഭിമാന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രത്ത്‌, വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി സംഘടിപ്പിക്കുന്ന വാർഷിക തീർത്ഥാടനം ജൂലൈ 18-ന് ശനിയാഴ്ച്ച ഭക്ത്യാഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ-മലബാർ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന തീർത്ഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോ-മലബാർ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും. അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂർവം അർപ്പിക്കുന്ന തിരുക്കർമ്മങ്ങളിലും തിരുന്നാൾ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവൻ വൈദികർ സഹകാർമികരാകും.

ജൂലൈ 18-ന് രാവിലെ 9 മണിക്ക് ജപമാല സമർപ്പണത്തോടെയുംആരംഭിക്കുന്ന തീർത്ഥാടനശുശ്രുഷകളിൽ, തിരുന്നാൾ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയൻ സന്ദേശ പ്രഭാഷണം സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോസെഞ്ചുലോസും, സഭാ പണ്ഡിതനും, പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നൽകും.

തീർത്ഥാടനത്തിന്റെ ഭാഗമാകുവാനും, മാതൃ മദ്ധ്യസ്ഥതയിൽ പ്രാർത്ഥനകളും കൃപകളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന കെആർ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ, പ്രസുദേന്തിമാരാകുവാൻ സാധിക്കും.

ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ വാത്സിങ്ങാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികൾ ആദരിക്കുന്നത്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തർ വർഷം തോറും തീർത്ഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തിൽ പ്രശസ്തമാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ-മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീർത്ഥാടനം, യുകെയിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീർത്ഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോ-മലബാർ സഭയുടെ വളർച്ചയും, സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.

തീർത്ഥാടന ശുശ്രൂഷകളിലും തിരുക്കർമ്മങ്ങളിലും പങ്കുചേർന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും , അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികൾ പ്രാർത്ഥനാനിറവിൽ ഒരുങ്ങി എത്തിച്ചേരുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തീർത്ഥാടകരോട് അഭ്യർഥിച്ചു.

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady of Walsingham
Houghton St Giles, Norfolk, NR22 6AL, England.

തൃശൂരിൽ തെരുവുനായ പെട്ടെന്ന് റോഡിലേക്ക് ചാടിയതിനെ തുടർന്ന് സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. രാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിൽ മറിഞ്ഞതോടെ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിന് പിന്നാലെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സ്കൂട്ടറിന് മുന്നിലേക്ക് തെരുവുനായ ഓടിക്കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവം പ്രദേശത്ത് വലിയ ദുഃഖത്തിനിടയാക്കിയിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അപകടങ്ങളുടെ എണ്ണം വർധിക്കുന്നതായും, അടിയന്തിര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി.

തൃപ്പൂണിത്തുറയിൽ റോഡപകടത്തിൽപ്പെട്ട് വസ്ത്രം പൂർണമായും കീറിപ്പോയ സ്ത്രീയുടെ നാണം മറയ്ക്കാൻ സ്വന്തം മുണ്ട് ഊരിനൽകി ചായ വിൽപനക്കാരനായ യുവാവ് മാതൃകയായി. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് മനുഷ്യത്വത്തിന്റെ ഈ പ്രവൃത്തിയിലൂടെ ശ്രദ്ധ നേടിയത്.

സ്റ്റാച്യു ജംക്‌ഷനിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സൈക്കിളിൽ കടകളിലേക്ക് ചായ എത്തിക്കാനെത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്. ബസിനടിയിലേക്ക് വീണ് റോഡിലൂടെ വലിച്ചിഴക്കപ്പെട്ട സ്ത്രീയുടെ വസ്ത്രങ്ങൾ കീറിപ്പോയതായി കണ്ടതോടെ അദ്ദേഹം ധരിച്ചിരുന്ന മുണ്ട് അഴിച്ചുനൽകി.

പരുക്കേറ്റ സ്ത്രീയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സ്ത്രീയെ സഹായിച്ച ശേഷം സമീപത്തെ കടയിൽനിന്ന് മറ്റൊരു മുണ്ട് വാങ്ങിയാണ് ഷാജി ധരിച്ചത്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലും കരുതലും വ്യാപക പ്രശംസ നേടുകയാണ്.

മലപ്പുറം: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കോളജ് വിദ്യാർഥിനിയടക്കം നാല് പേരെ ലഹരി ഉപയോഗത്തിനിടെ പൊലീസ് പിടികൂടി. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൈപ്പക്കുളത്തെ സ്വകാര്യ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. 20 വയസ്സുകാരിയായ ഫിദ ഫാത്തിമ ഉൾപ്പെടെ നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്.

ലോഡ്ജ് മുറിയിൽ ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ലഹരി വസ്തുക്കളും ഉപയോഗത്തിനുള്ള ഉപകരണങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ലഹരിവസ്തുക്കൾ എത്തിച്ചവരെയും സംഘത്തിന്റെ മറ്റ് ബന്ധങ്ങളെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി ശൃംഖലകളെ കണ്ടെത്താൻ ജില്ലയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂജഴ്സി: ലോകകപ്പ് വേദിയിൽ ഫ്രാൻസിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സെനഗലിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ലോകകപ്പിലെ അദ്ദേഹത്തിന്റെ ആകെ ഗോളുകൾ 14 ആയി. ഇതോടെ ബ്രസീൽ ഇതിഹാസം പെലെയുടെയും അർജന്റീന നായകൻ ലയണൽ മെസിയുടെയും ലോകകപ്പ് ഗോൾനേട്ടത്തെ എംബാപ്പെ പിന്നിലാക്കി.

27 വയസ്സ് തികയും മുൻപേ ഈ നേട്ടത്തിലെത്തിയ എംബാപ്പെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ അതിവേഗം മുന്നേറുകയാണ്. ജർമനിയുടെ ഗെർഡ് മുള്ളറുടെ 14 ഗോളെന്ന നേട്ടത്തിനൊപ്പമെത്തിയ താരം ഇനി മറികടക്കേണ്ടത് ബ്രസീലിന്റെ റൊണാൾഡോയുടെ 15 ഗോളും ലോകകപ്പ് റെക്കോർഡ് ഉടമ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുമാണ്.

സെനഗലിനെതിരായ മത്സരത്തിൽ ഫ്രാൻസിന്റെ 3–1 വിജയത്തിനും എംബാപ്പെയുടെ പ്രകടനമാണ് അടിത്തറയായത്. ഈ ഇരട്ടഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ലോകകപ്പ് റെക്കോർഡ് ഗോൾവേട്ടക്കാരനാകാനുള്ള യാത്രയിൽ എംബാപ്പെ ഇനി ഏതാനും ഗോളുകൾക്ക് മാത്രം അകലെയാണ്.

കൊച്ചി: ഷെയ്ൻ നിഗം നായകനായ ദൃഢം സിനിമ തന്റെ ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥയുടെ പകർപ്പാണെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായകൻ മാർട്ടിൻ ജോസഫ്. ആരോപണം കണ്ടപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നും ശ്രീലേഖയുടെ കഥയെക്കുറിച്ച് സിനിമയുടെ അണിയറപ്രവർത്തകർക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ആശയം വയനാട്ടിൽ നടന്ന ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് ലഭിച്ചതെന്നും കഥയും സിനിമയും തമ്മിൽ പൊലീസ് സ്റ്റേഷൻ എന്ന പശ്ചാത്തലം ഒഴികെ സാമ്യമില്ലെന്നും മാർട്ടിൻ ജോസഫ് വ്യക്തമാക്കി. സംശയമുള്ളവർക്ക് സിനിമയും ശ്രീലേഖ പ്രസിദ്ധീകരിച്ച കഥയും പരിശോധിച്ച് സ്വയം വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഡിജിപി ആർ. ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ദൃഢം തന്റെ ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന കഥയെ ആസ്പദമാക്കിയാണെന്നും ഷെയ്ൻ നിഗം അഭിനയിച്ച ഭൂതകാലം സിനിമയും തന്റെ മറ്റൊരു കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും അവർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇപ്പോൾ മലയാള സിനിമാരംഗത്ത് ചർച്ചയായിരിക്കുന്നത്.

പാരിസ്: അമേരിക്കയും ഇറാനും തമ്മിലുള്ള അതീവ രഹസ്യ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ സുപ്രധാന സമാധാന-സുരക്ഷാ കരാറിൽ വെള്ളിയാഴ്ച ഒപ്പുവെക്കുമെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിൽ എത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കുറയ്ക്കുക, ആണവപരിപാടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണുക, ഉപരോധ ഇളവുകൾ സംബന്ധിച്ച ധാരണയിലെത്തുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങളെന്നാണ് സൂചന.

ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ–അമേരിക്ക വ്യാപാരബന്ധം, സാങ്കേതിക സഹകരണം, പ്രതിരോധ വിഷയങ്ങൾ എന്നിവയ്‌ക്കൊപ്പം ഇറാൻ സാഹചര്യം ചർച്ചയാകുമെന്നാണ് പ്രതീക്ഷ. ആഗോള എണ്ണവിപണിയെയും സാമ്പത്തിക മേഖലയെയും ബാധിച്ചിരിക്കുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾക്കും ഉച്ചകോടിയിൽ പ്രാധാന്യം ലഭിക്കും.

അതേസമയം, യുഎസ്–ഇറാൻ കരാറിന്റെ പൂർണ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചർച്ചകൾ അതീവ രഹസ്യമായി തുടരുകയാണെന്നും അന്തിമ ധാരണയായാൽ മേഖലയിലെ സംഘർഷം കുറയുന്നതിനും എണ്ണവില സ്ഥിരത കൈവരിക്കുന്നതിനും വഴിയൊരുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

RECENT POSTS
Copyright © . All rights reserved