Latest News

കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (63) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദില്ലിയിൽ ഉണ്ടായിരുന്ന പി.ടി. ഉഷ വിവരം അറിഞ്ഞ ഉടൻ നാട്ടിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിൽ എത്തി. ശ്രീനിവാസന്റെ വിയോഗവാർത്ത കായിക-രാഷ്ട്രീയ മേഖലകളിൽ വലിയ ദുഃഖം സൃഷ്ടിച്ചു.

പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മുൻ കബഡി താരമായിരുന്നു. പിന്നീട് സിഐഎസ്എഫിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച അദ്ദേഹം കായിക രംഗത്തോടുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിർത്തിയിരുന്നു.

മുംബൈ: അജിത് പവാറിന്റെ വിയോഗത്തെ തുടർന്ന് നേതൃത്യശൂന്യത നേരിടുന്ന എൻ.സി.പി.യിൽ, പാർട്ടിയെ ഒരുമിച്ച് നിർത്താൻ കഴിയുന്ന മുഖമായി സുനേത്രാ പവാറിനെ മുന്നോട്ട് കൊണ്ടുവരാനുള്ള നീക്കങ്ങൾ ശക്തമായി. നിലവിൽ രാജ്യസഭാംഗമായ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും പാർട്ടിയുടെ ഇടക്കാല അധ്യക്ഷസ്ഥാനത്തേക്കുമാണ് പരിഗണിക്കുന്നത്. എം.എൽ.എ.മാരെയെല്ലാം ഒരുമിപ്പിച്ച് ബി.ജെ.പി. നേതൃത്വത്തിലുള്ള മുന്നണിയിൽ പാർട്ടിയെ നിലനിർത്താൻ കഴിയുന്ന നേതാവിനെ തേടുന്ന സാഹചര്യത്തിലാണ് അവരുടെ പേര് സജീവമായത്. നിയമസഭാകക്ഷി നേതാവായി മറാഠാ നേതാവിനെയേ അംഗീകരിക്കൂവെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

ബാരാമതിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രാ പവാർ സ്ഥാനാർഥിയായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. പിന്നീട് അവർ നിയമസഭാകക്ഷി നേതാവാകുമെന്ന പ്രതീക്ഷയാണ് പാർട്ടി നേതാക്കൾ പങ്കുവയ്ക്കുന്നത്. എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളെയും ഒരുമിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴായിരുന്നു അജിത് പവാറിന്റെ വിയോഗം. പുണെയിലും പിംപ്രി–ചിഞ്ച്‌വാഡിലും നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഫലങ്ങൾ നിരാശാജനകമായിരുന്നു. എന്നിരുന്നാലും, ഒരുമിച്ച് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ പിന്തുടർച്ചയും ലയനസാധ്യതയും സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമായിരിക്കുന്നത്.

വർഷങ്ങളോളം സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന സുനേത്രാ പവാർ, 2024-ൽ ശരദ് പവാറിന്റെ മകളായ സുപ്രിയാ സുലെയ്ക്കെതിരെ ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചതോടെയാണ് ഔപചാരികമായി രാഷ്ട്രീയത്തിലേക്ക് കടന്നത്. പരാജയം നേരിട്ടെങ്കിലും ആ മത്സരം സംസ്ഥാനതലത്തിൽ അവരെ ശ്രദ്ധേയയാക്കി. തുടർന്ന് മഹായുതി സ്ഥാനാർഥിയായി 2024-ൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാരാമതിയുമായുള്ള ബന്ധമാണ് അവരുടെ പ്രധാന ശക്തി. അജിത് പവാറിന്റെ മകൻ പാർഥിനെ രാഷ്ട്രീയ അവകാശിയായി ഉയർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, പാർട്ടിപ്രവർത്തകരെയും എം.എൽ.എ.മാരെയും ഒന്നിപ്പിക്കാൻ കഴിയുന്ന മുഖമായി സുനേത്രാ പവാറിനെ മുന്നിൽനിര്‍ത്തുകയാണ് എൻ.സി.പി. നേതൃത്വം.

റോയ് തോമസ്, എക്സ്റ്റർ

ലണ്ടൻ: രണ്ടായിരത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് എത്തിയ മലയാളികൾ ടാക്സിയടക്കമുള്ള ചെറു വാഹന ഡ്രൈവിങ് തൊഴിൽ മേഖലയിലേക്ക് നിരവധി പേർ കടന്നുവന്നുവെങ്കിലും നിരത്തിൻ്റെ രാജാക്കന്മാരായ ട്രെക്കുകളുടെ സാരഥികളാകുവാൻ കൂടുതൽ പേർ മുന്നോട്ടു വന്നത് കോവിഡാനന്തരമാണ്.

ട്രെക്ക് ഡ്രൈവിങ്ങ് മേഖലയില്‍ കൂടുതല്‍ ചെറുപ്പക്കാർ കടന്നുവരുന്നതിനും, അവര്‍ക്ക് അവശ്യകരവും ആവേശകരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്, പുതിയ തൊഴിലവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നല്കുകയെന്ന ലഷ്യത്തോടെ 2021ൽ ബിജു തോമസ്, റോയ് തോമസ്, റിജു ജോണി, റജി ജോണി, അരുൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച യുകെ മലയാളികളുടെ കൂട്ടായ്മയാണ് മലയാളി ട്രക്ക് ഡ്രൈവർസ് യുണൈറ്റഡ് കിംഗ്ഡം (MTDUK)

യുകെയുടെ വടക്ക് ജോൺ ഓ ഗ്രോട്സ് മുതൽ തെക്ക് ലാൻഡസ് എൻട് വരെയുള്ള മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയുടെ 4-ാമത് വാർഷിക സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളിൽ ഡർബിഷെയറിലെ ലെ MATLOCK Lea Green Outdoorsil വെച്ച് നടത്തപ്പെടുകയാണന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന അനിൽ അബ്രാഹം, റോയ് തോമസ്, ജെയ്ൻ ജോസഫ്, അമൽ പയസ്,
ജിബിൻ ജോസഫ് എന്നിവർ അറിയിച്ചു.

2021ൽ തുടങ്ങി വച്ച ഈ കൂട്ടായ്മയുടെ പ്രഥമ സമ്മേളനം 2022 ഫെബ്രുവരിയിൽ പീക്ക് ഡിസ്ട്രകറ്റിൽ വച്ച് കോശി വർഗീസിൻ്റെ നേതൃത്തിൽ വിജയകരമായി നടത്തുകയുണ്ടായി . തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ സൗഹൃദ കൂട്ടായ്മ കൂടുതല്‍ കൂടുതൽ മനോഹരവും വിജയകരവുമായി ആഘോഷിച്ച് വരുന്നു.

മലയാളി ട്രക്കിങ്ങ് ഡ്രൈവിങ് കൂട്ടായ്മ രൂപം കൊണ്ടത് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ പങ്കുവെക്കുവാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള പരിശീലനങ്ങളും, അടിയന്തര സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ഒരു കൈത്താങ്ങും ആകുകയെന്ന ലക്ഷ്യത്തോടെയാ. നാം ഒന്നായി നിൽക്കെ, എന്ത് വിഷമവും അതിജീവിക്കാൻ കഴിയുമെന്നതാണ് കൂട്ടായ്മയുടെ പ്രചോദനം.

ട്രക്കിംഗ് ഒരു തൊഴിൽ മാത്രമല്ല അതാണ് ഇന്ന് ഏതൊരു ദേശത്തിൻ്റെയും ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ട്രക്ക് ഡ്രൈവർന്മാർ വെറും ചരക്കുകൾ കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവർ മാത്രമല്ല, മറിച്ച് ദേശത്തു ജീവിക്കുന്നവരുടെ സ്വപ്നങ്ങൾ ആവശ്യങ്ങൾ, വിശ്വാസങ്ങൾ എല്ലാം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന രാജ്യത്തിൻ്റെയും ജനങ്ങളുടെയും അഭിവാജ്യരായ സമൂഹമാണന്ന ഉത്തരവാദിത്വ ബോധമാണ് ഈ ജോലി കൂടുതൽ ആത്മാർത്ഥമായി ചെയ്യുവാനുള്ള എം ടി ഡി യു കെ അംഗങ്ങളുടെ ശക്തിയും പ്രചോദനവും. ചിലപ്പോൾ നീണ്ട റോഡുകളും ഉറക്കമില്ലാത്ത രാത്രികളും അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴും, അതിനെ അതിജീവിക്കുവാൻ സാധിക്കുന്നതും ഇത്തരമൊരു വികാരമാണ്.

സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത്തിലേക്ക് പുതിയ സഹസ്രാബ്ദത്തിൻ്റെ ആരംഭം മുതല്‍,
വാഹനത്തിന്റെ വലുപ്പവും ഭാരത്തിന്റെ അളവും പാതയിൽ പതിയിരിക്കുന്ന തടസ്സങ്ങളും വക വെയ്ക്കാതെ മഴയും, മഞ്ഞും, വെയിലും കണക്കിലെടുക്കാതെ ചരക്കുകൾ നീക്കുന്ന തൊഴില്‍ അവസരത്തിന്റെ സാധ്യതകൾ മനസ്സിലാക്കികൊണ്ട്‌, കേരളത്തിൻ്റെ അഭിമാനമായ ഈ ചുണകുട്ടന്മാർക്ക് ഇതൊരു തൊഴില്‍ മാത്രമല്ല, അതിലുപരി വാഹനം ഒരു വികാരമാണന്ന് എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ഈ രംഗത്ത് ചുവടുവെച്ചു തുടങ്ങിയത്. പിന്നീട് കൂടുതല്‍ കൂടുതൽ ആളുകള്‍ ആ പാതയിലേക്ക് കടന്നു വരുന്നതാണ് കണ്ടുവരുന്നത്.

തൊഴില്‍ മേഖലയില്‍ അനന്ത സാധ്യതകളുള്ള ഡ്രക്ക് ഡ്രൈവിങ്ങ് മേഖലയിലേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നതിന് അവർക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും പുതിയ തൊഴിൽ അവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരം നല്കുവാനുമായി MTDUK വീണ്ടും വേദിയൊരുക്കുമ്പോൾ നിരത്തിലെ രാജക്കന്മാരുടെ നാലാമത് കൂട്ടായ്മ മുൻ വർഷങ്ങളിലേതു പോലെ തന്നെ രാജികീയവും പ്രൗഡ ഗംഭീരവും ആയിരിക്കുമെന്നതിൽ സംഘാടകർക്ക് സംശയമില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിൽഷയർ മലയാളി അസോസിയേഷൻ (WMA) മുൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പിൻ്റെ പിതാവ് പിറവം പെരിയപ്പുറത്ത് ആലപ്പാട്ട് വിട്ടിൽ ഫിലിപ്പോസ് ഔസേപ്പ് (71) അന്തരിച്ചു.

പരേതൻെറ മറ്റൊരു മകനായ പ്രദീപ് ഫിലിപ്പ് പ്രെസ്റ്റൺ മലയാളിയാണ്. പിതാവിൻ്റ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പ്രദീഷ് നാട്ടിലെത്തിയിരുന്നു.

മക്കൾ: പ്രദീപ് പിലിപ്പ് (പ്രെസ്റ്റൺ), പ്രദീഷ് ഫിലിപ്പ് ( വിൽഷയർ )
മരുമക്കൾ: അനു എബ്രഹാം, റാണി തോമസ്
കൊച്ചുമക്കൾ: ആരോൺ ജോസഫ്, അബ്രാം ജോസഫ്, ഇവാൻ മാത്യു, ഈതൽ മാത്യു, എഡ്വിൻ മാത്യു.

യുകെ മലയാളികളായ പ്രദീപിൻെറയും പ്രദീഷിൻെറയും പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തിരുവനന്തപുരം ∙ 2026–27 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരണം നിയമസഭയിൽ സമാപിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം 11.53-നാണ് അവസാനിച്ചത്. രണ്ടു മണിക്കൂർ 53 മിനിറ്റ് നീണ്ട പ്രസംഗം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റായി മാറി. തോമസ് ഐസക്കും ഉമ്മൻചാണ്ടിക്കും ശേഷം ഏറ്റവും കൂടുതൽ സമയം എടുത്ത ബജറ്റ് അവതരണമാണ് ഇതെന്ന് സർക്കാർ വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ ഡിഎ–ഡിആർ കുടിശ്ശികകൾ തീർത്ത് നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു ഗഡു ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്നത് മാർച്ചിൽ വിതരണം ചെയ്യും. പുതിയ ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചു. ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും അറിയിച്ചു. ഏപ്രിൽ മുതൽ ഉറപ്പുള്ള പെൻഷൻ സംവിധാനത്തിലേക്ക് മാറുമെന്നും പ്രഖ്യാപനമുണ്ട്. കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന നിലപാട് ബജറ്റിൽ ആവർത്തിച്ചു. പദ്ധതിയുടെ പേരിലോ സാങ്കേതികതയിലോ പിടിവാശിയില്ലെന്നും തെക്ക്–വടക്ക് അതിവേഗ പാത സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്നും ധനമന്ത്രി പറഞ്ഞു.

സാമൂഹിക ക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യമേഖലകൾക്ക് വൻ വിഹിതമാണ് ബജറ്റിൽ നീക്കിവെച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് 1,497.27 കോടി രൂപ അനുവദിച്ചു. അങ്കണവാടികളിൽ എല്ലാ പ്രവർത്തി ദിവസവും പാലും മുട്ടയും നൽകാൻ 80.90 കോടി വകയിരുത്തി. പ്രീ–പ്രൈമറി അധ്യാപകരുടെ വേതനം 1,000 രൂപ വർധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി രൂപയും, ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപയും അനുവദിച്ചു. റോഡ് വികസനം, ടൂറിസം, ഐടി, സ്റ്റാർട്ടപ്പ് മേഖലകളിലും ഗണ്യമായ നിക്ഷേപങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: ആർആർടിഎസ് (റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) കേരളത്തിന് പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന്റെ പുതിയ നീക്കം അതിയുക്തമല്ലെന്നുമാണ് ഗതാഗത വിദഗ്ധനും മുൻ മെട്രോ റെയിൽ എം.ഡിയുമായ ഇ. ശ്രീധരന്റെ അഭിപ്രായം. നിലവിലെ യാത്രാ ആവശ്യങ്ങൾക്കും ഭൂമിശാസ്ത്ര സാഹചര്യങ്ങൾക്കും അനുയോജ്യമല്ലാത്ത പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ആർആർടിഎസ് പോലുള്ള ഹൈസ്പീഡ് റെയിൽ സംവിധാനങ്ങൾ വലിയ നഗരങ്ങൾ തമ്മിൽ ദീർഘദൂര യാത്രയ്ക്കാണ് അനുയോജ്യം. എന്നാൽ കേരളത്തിൽ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറവായതിനാൽ ഇത്തരം സംവിധാനങ്ങൾ ഫലപ്രദമാകില്ല. കൂടാതെ ഇതിന് വേണ്ടിയുള്ള വൻ നിക്ഷേപം സാമ്പത്തികമായി സംസ്ഥാനത്തിന് ഭാരമാകുമെന്നും ശ്രീധരൻ വ്യക്തമാക്കി.

നിലവിലുള്ള റെയിൽ സംവിധാനങ്ങളും റോഡ് ഗതാഗതവും മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. ജനങ്ങളുടെ യഥാർത്ഥ യാത്രാ ആവശ്യങ്ങൾ വിലയിരുത്താതെ വലിയ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സംസ്ഥാനത്തിന് ദീർഘകാല നഷ്ടം ഉണ്ടാക്കുമെന്നും ഇ. ശ്രീധരൻ മുന്നറിയിപ്പ് നൽകി.

ജിജോ വാളിപ്ലാക്കീല്‍

ജനൂവരി പത്താം തീയതി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്രദ്ദേയമായി. നാടകത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി നാടകത്തിലെ പ്രധാന കഥാപത്രമായ നാഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്റ്റിന്റെ സഹായത്താല്‍ സ്റ്റേജിലെ സ്ക്രീനീല്‍ പുനരാവിഷ്കരിച്ചതാണ് കാണികളെ അത്ഭുതപ്പെടുത്തിയത്. ജ്ഞാനപീഠ ജേതാവായ പ്രശസ്ത ഇന്ത്യൻ നാടകകൃത്തായ ഗിരീഷ് കർണാടക രചിച്ച കൃതിയെ ആസ്പദമാക്കിയതാണ് ഈ നാടകം.

കന്നടയിൽ രചിക്കപ്പെട്ട ഈ നാടകം മനുഷ്യബന്ധങ്ങളിലെ അധികാരം ആഗ്രഹം പുരുഷ മേധാവിത്വം എന്നിവയെ കുറിച്ചാണ് സംസാരിക്കുന്നത്. സമൂഹം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും നൈതികതയെയും എങ്ങനെ നിയന്ത്രിക്കുകയും നിർവചിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് ഈ നാടകം വളരെയേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സാമൂഹിക പുരോഗതികൾ ഉണ്ടായിട്ടും ഇത്തരം വിഷയങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നതാണ് ഈ കൃതിയെ ശക്തവും ചിന്താ പ്രേരകവും ആക്കുന്നത്.

നാടകത്തിന്റെ സംവിധായകനായ സുമേഷ് അരവിന്ദാക്ഷൻ പറഞ്ഞു – ” പരിചിതമായ ഒരു കഥ വീണ്ടും പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം വിവിധ തലമുറകളിലും സംസ്കാരങ്ങളിലുമായി ഈ കഥ എന്നും എന്തുകൊണ്ട് പ്രസക്തമാണ് എന്ന് പരിശോധിക്കുകയായിരുന്നു”. സാമൂഹികമായും സാങ്കേതികമായും സാംസ്കാരികമായും ലോകം വലിയ മാറ്റങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെ ജീവിതത്തിൽ സമൂഹം ചെലുത്തുന്ന നിയന്ത്രണങ്ങളും തെരഞ്ഞെടുക്കപ്പെട്ട നൈതികതകളും ഇന്നും നിലനിൽക്കുന്നു എന്നും സുമേഷ് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സമൂഹത്തിന് അതിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി പോലെയാണ് ഈ അവതരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ കഥ കൂടുതൽ ആഴത്തിൽ തന്നെ കാണികളുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകളും ദൃശ്യപ്രഭാവങ്ങളും നാഗമണ്ഡല ടീം ഉപയോഗിച്ചു. എന്നാൽ ദൃശ്യ ആഡംബരത്തിന് അല്ല പ്രതീകാത്മകത ശക്തമാക്കാൻ ആയിരുന്നു ഇതിന്റെ ഉപയോഗം. നാടകത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം എ ഐ സാങ്കേതികവിദ്യയുടെ ഉൾക്കൊള്ളൽ ആയിരുന്നു. വേദിയിലെ അഭിനേതാക്കൾ പശ്ചാത്തലമായി ഉപയോഗിച്ച എൽ ഇ ഡി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന പാമ്പ് നായ തുടങ്ങിയ മനുഷ്യരല്ലാത്ത കഥാപാത്രങ്ങളുമായി ഇടപഴകുന്ന രീതിയാണ് ഇവർ അവലംബിച്ചത്. മലയാള നാടകവേദി ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഈ സമീപനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

നാടകത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാടക നിർമ്മാണത്തിൽ സംവിധായകനോട് ഒപ്പം നിന്ന സീമ ഗോപിനാഥ് പറഞ്ഞു “വേദിയിലെ അവതരണത്തിൽ മാത്രമല്ല നാടകം അവസാനിച്ചതിനുശേഷം പ്രേക്ഷകരിൽ നടക്കുന്ന സംവാദങ്ങളിലാണ് അർത്ഥവത്തായ നാടകത്തിന്റെ ശക്തി”. ഈ കഥ വീണ്ടും അവതരിപ്പിച്ചതിലൂടെ കഥകൾ നിലനിൽക്കുന്നത് ഇന്നത്തെ സമൂഹത്തെ ചോദ്യം ചെയ്യാനാണ് എന്ന് തിരിച്ചറിവ് കൂടി ഞങ്ങൾക്കും ഉണ്ടായി എന്ന് അവർ കൂട്ടിച്ചേർത്തു.

നാടകത്തിലെ അഭിനേതാക്കൾ സുഷമ ശ്രീനിവാസ, സുമേഷ് അരവിന്ദാക്ഷൻ, ജോസൻ കുഞ്ഞുമോൻ, സീമ ഗോപിനാഥ്, ഷനിൽ അനങ്കാരത്ത്, രാജി ഫിലിപ്സ്, ജയ്സൺ മാത്യു, ജിമിൻ ജോർജ്, അച്ചിന കൃഷ്ണ, മഹാലക്ഷ്മി മോഹൻ, നീതു ജിമിൻ, ശിൽപ സിബിൻ എന്നിവരായിരുന്നു. വോയിസ് ഓവർ പിന്തുണ നൽകിയത് എയ്ഞ്ചൽ റാണി & രാജി ഫിലിപിസ്. സാങ്കേതിക സഹായവും ഉപദേശവും വിഗ്നേഷ് വ്യാസ്, ആദർശ് കുര്യൻ എന്നിവർ നിർവഹിച്ചു. രംഗ സംവിധാനം നിർവഹിച്ചത് ജോബി ജോർജ്, ജിമിൻ ജോർജ്, അനൂപ് ചിമ്മൻ ഷനിൽ അലങ്കാരത്ത് എന്നിവരായിരുന്നു. നാടകത്തിന്റെ ആമുഖം അവതരിപ്പിച്ചത് ഈ സംഘത്തിന്റെ ക്രിയേറ്റീവ് മെന്റർ കൂടിയായ അരുൺ തങ്കം ആയിരുന്നു. പ്രദർശന ദിവസത്തിൽ ലൈറ്റിംഗ് സഹായം നൽകിയത് വിനു വി രത്നമ്മ. ടീസർ ട്രെയിലർ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ സീമ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഭദ്രം സ്കൂൾ ഓഫ് ഡാൻസ് കൈകാര്യം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേതുമായ ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകിയിരിക്കുന്നത്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക.

ക്ഷേമ പെൻഷൻ വർധനവ് അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് ക്ഷേമപദ്ധതികൾക്ക് പ്രധാന തടസമെന്ന നിലപാടാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ക്ഷേമബജറ്റായിരിക്കും ഇതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സർക്കാർ ജീവനക്കാർ ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകാനാണ് സാധ്യത. അതിവേഗ പാത, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പദ്ധതികൾ എന്നിവയും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ചെന്നൈ : നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ ഡൊണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.

ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 10 ന് പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീ ശരീരത്തിലേക്ക് പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ കല്യാണസുന്ദരം തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് സൂചന. ജനുവരി 11-ന് പാലക്കാട്ടെ ഹോട്ടലിൽനിന്നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്; 18 ദിവസമായി ഇയാൾ റിമാൻഡിലായിരുന്നു.

പ്രതിയും പരാതിക്കാരിയും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നതാണ് പ്രതിഭാഗത്തിന്റെ വാദം. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും രഹസ്യമൊഴിയോ വൈദ്യപരിശോധനയോ ഉൾപ്പെടെയുള്ള നിർണായക നടപടികൾ പൂർത്തിയായിട്ടില്ലെന്നുമാണ് വാദം.

പരാതിക്കാരി വിദേശത്തായതിനാൽ കേരളത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നും എംബസിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങളും മുൻ കോടതി നിരീക്ഷണങ്ങളും വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ രാഹുൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

RECENT POSTS
Copyright © . All rights reserved