സി.ജെ.പി സമരത്തിന് പിന്തുണ അറിയിച്ച നടൻ ടൊവിനോ തോമസിനെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയിലെ ടൊവിനോയുടെ വീടിന് മുന്നിലെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
ഡൽഹിയിൽ നടന്ന സി.ജെ.പി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ നടപടിയെ വിമർശിച്ച് ടൊവിനോ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമാണെന്നും പ്രതിഷേധിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നുമായിരുന്നു താരത്തിന്റെ നിലപാട്.
ടൊവിനോയുടെ പ്രസ്താവനക്കെതിരെയാണ് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധസാഹചര്യം കണക്കിലെടുത്ത് താരത്തിന്റെ വസതിക്ക് സമീപം പോലീസ് സുരക്ഷ ഏർപ്പെടുത്തിയതായാണ് വിവരം. സംഭവത്തിൽ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ നടപടികളിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം ചെയ്തു. സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ബന്ദിനോട് സഹകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നീറ്റ് വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും കെഎസ്യു നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും സംഘടന ആരോപിച്ചു.
ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. അതേസമയം, ബന്ദുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ സംഘടന പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ബെന്നി അഗസ്റ്റിൻ കാർഡിഫ്
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ച മന്ത്രിസഭയിൽ ഇന്ത്യൻ വംശജനായ കനിഷ്ക നാരായൺ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ചുമതലയുള്ള സ്റ്റേറ്റ് മന്ത്രിയായി തുടരും. എന്നിരുന്നാലും അദ്ദേഹം ക്യാബിനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പൂർണ ക്യാബിനറ്റ് മന്ത്രിമാരിൽ ഒരാളല്ല. ക്യാബിനറ്റ് ഓഫിസിനും ബിസിനസ്, ഇന്നൊവോഷൻ, സയൻസ് ആൻഡ് ട്രേഡ് വകുപ്പിനും കീഴിൽ സംയുക്ത ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.

കനിഷ്ക നാരായൺ ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ പ്രമുഖ രാഷ്ട്രീയനേതാവും വെയിൽ ഓഫ് ഗ്ലാമോർഗൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവുമാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പാർലമെന്റിലെത്തിയിരുന്നു. തുടർന്ന് 2025 മുതൽ കൃത്രിമ ബുദ്ധിയും ഓൺലൈൻ സുരക്ഷയും കൈകാര്യം ചെയ്യുന്ന പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായി സേവനം അനുഷ്ഠിക്കുന്നു.
1989-ൽ ഇന്ത്യയിലെ ബിഹാർ സംസ്ഥാനത്തിലെ മുസാഫർപൂരിൽ ജനിച്ചു. പിന്നീട് ഡൽഹിയിലേക്കും 2001ൽ 12-ആം വയസ്സിൽ കുടുംബത്തോടൊപ്പം കാർഡിഫ് (വെയിൽസ്) നഗരത്തിലേക്ക് കുടിയേറി. കാർഡിഫിൽ സ്വന്തമായി സോളിസിറ്റർസ് ആയി ജോലി ചെയ്യുന്ന അഡ്വ. സന്തോഷിന്റേയും അഡ്വ. ചേതന സിന്ഹയുടെയും രണ്ട് ആൺ മക്കളിൽ ഒരാളാണ് കനിഷ്ക.

കാർഡിഫിലെ Cathays High School-ൽ പഠിച്ച ശേഷം സ്കോളർഷിപ്പോടെ Eton College-ൽ ചേർന്നു.
തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിൽ Philosophy, Politics and Economics പഠിക്കുകയും പിന്നീട് Stanford University-യിൽ നിന്ന് MBA നേടുകയും ചെയ്തു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ബ്രിട്ടീഷ് സിവിൽ സർവീസിലും സ്വകാര്യ മേഖലയിലും, കാമറൂൺ – ക്ലെഗ്ഗ് ഭരണകാലത്ത് അവരുടെ ക്യാബിനറ്റ് ഓഫീസിലും പിന്നീട് ലിസ് ട്രസ്സിന്റെ സ്ട്രാറ്റജി അഡ്വൈസർ ആയും ജോലി ചെയ്തിരുന്നു. കൂടാതെ Citizens Advice, The Trussell Trust തുടങ്ങിയ സാമൂഹിക സംഘടനകളിലും സന്നദ്ധപ്രവർത്തകനായിരുന്നു.

2024-ൽ വെയിൽസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വംശീയ ന്യൂനപക്ഷ എം.പി. എന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി. ഇന്ത്യയിൽ ജനിച്ച് വെയിൽസിൽ വളർന്ന് ബ്രിട്ടീഷ് പാർലമെന്റിലെത്തിയ അദ്ദേഹത്തിന്റെ ജീവിതയാത്ര, വിദ്യാഭ്യാസത്തിലൂടെയും പൊതുസേവനത്തിലൂടെയും ഉയർന്നുവന്ന ഒരു ശ്രദ്ധേയ വിജയകഥയായി വിലയിരുത്തപ്പെടുന്നു. പാർലമെന്റ് അംഗം ആയ ശേഷം എല്ലാ ശനിയാഴ്ചകളിലും തന്റെ മണ്ഡലത്തിലെ ജനങ്ങളെ കാണുവാൻ അദ്ദേഹം വന്നുകൊണ്ടിരിക്കുന്നു. വെയിൽ ഓഫ് ഗ്ളാമോർഗനിലെ മലയാളി പ്രോഗ്രാമുകളിൽ കനിഷ്ക തന്റെ സാന്നിത്യം എപ്പോഴും കാണിക്കാറുണ്ട്. അദ്ദേഹത്തിന്റെ പുതിയ നിയമനത്തിൽ യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, ബാരി മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത്, എന്നിവർ അദ്ദേഹത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചിരുന്നു.
റോമി കുര്യാക്കോസ്
യൂറോപ്പ്: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഒ സി – യൂറോപ്പ് സംഘടിപ്പിച്ച “ഓർമ്മകളിൽ ഉമ്മൻ ചാണ്ടി” എന്ന അനുസ്മരണ പരിപാടി വികാരാർദ്രമായി നടന്നു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ (ZOOM) അനുസ്മരണ ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന നിരവധി പേരും പങ്കെടുത്തു.
ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങ് ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായി ജീവിതം സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എന്നും ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്ന് മന്ത്രി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പുത്രിയും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ ചടങ്ങിൽ പങ്കെടുത്ത് പിതാവിന്റെ ജനസേവന പാരമ്പര്യവും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും അനുസ്മരിച്ചു.
ഐ ഓ സി – യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനറും ഐ ഓ സി ജർമ്മനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോർഡിനേറ്ററും ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.

ഐ ഒ സി വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഐ ഓ സി ഗ്ലോബൽ കോർഡിനേറ്റർ അനുരാ മത്തായി, ഐ ഒ സി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐ ഒ സി അയർലണ്ട് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റർ മാത്യു, ഐ ഒ സി സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ പ്രസിഡന്റ് ടോമി തോണ്ടംകുഴി, ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റുമാരായ സുജു കെ ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ്, ഐ ഒ സി അയർലണ്ട് കേരള ചാപ്റ്റർ പ്രസിഡന്റ് സാഞ്ചോ മുളവരിക്കൽ തുടങ്ങി ഐ ഒ സി നേതാക്കൻമാർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന പൊതുവികാരവും ശക്തമായി ഉയർന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ ഉമ്മൻ ചാണ്ടി നൽകിയ ദീർഘവീക്ഷണപരമായ നേതൃത്വവും നിർണായക ഇടപെടലുകളും പരിഗണിച്ച്, അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് അർഹമായ ആദരസൂചകമായി തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് വിവിധ വക്താക്കൾ അഭിപ്രായപ്പെട്ടു.
ജനങ്ങളോടൊപ്പം നിന്ന്, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി, രാഷ്ട്രീയത്തിന് മാനുഷിക മുഖം നൽകിയ അപൂർവ ജനനായകന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഐ ഒ സി – യൂറോപ്പിന്റെ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സമാപിച്ചത്.
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന നിലപാട് പൊലീസ് വീണ്ടും കോടതിയിൽ ആവർത്തിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
ലക്ഷ്മി പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ വ്യാജ കേസ് സൃഷ്ടിച്ചെന്നും, പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് അൻസിബ പരാതി നൽകിയത്. നേരത്തെ പരാതി തള്ളിയ പൊലീസ് നടപടിയെ ചോദ്യം ചെയ്ത് അൻസിബ കോടതിയെ സമീപിച്ചതിനെ തുടർന്ന് അന്വേഷണത്തിന് കോടതി നിർദേശം നൽകിയിരുന്നു.
പുതിയ റിപ്പോർട്ടിലും കേസെടുക്കാൻ സാഹചര്യമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി ഹർജിയിൽ വിധി പറയുന്നത് ജൂലൈ 27-ലേക്ക് മാറ്റി. കോടതിയുടെ അന്തിമ തീരുമാനത്തിനായി ബന്ധപ്പെട്ടവർ കാത്തിരിക്കുകയാണ്.
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അപ്രതീക്ഷിതമായി പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെയും സുരക്ഷാ ഏജൻസികളെയും സമ്മർദത്തിലാക്കി. കോൺഗ്രസ് എംപിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത സമരം ലോക് കല്യാൺ മാർഗിലേക്ക് നീങ്ങിയതോടെയാണ് തലസ്ഥാനത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിരവധി നേതാക്കളെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും സമരത്തിൽ പങ്കെടുത്തു.
പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അനുനയശ്രമങ്ങൾ നടന്നെങ്കിലും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. തുടർന്ന് നേതാക്കളെ വിട്ടയച്ചെങ്കിലും വിഷയം പാർലമെന്റിലും തെരുവിലും ശക്തമായി ഉയർത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
കൊടുമൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയിരുന്ന വയോധികനെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര കണ്ഠളൻതറ ചെറുലയം വള്ളിപ്പറമ്പിൽ സുകുമാരൻ (76) ആണ് പിടിയിലായത്. തേക്കുതോട് താഴെ പറക്കുളത്തെ ഒളിത്താവളത്തിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുകുമാരനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസെടുത്തതോടെ നാട്ടിൽ നിന്ന് മുങ്ങിയ പ്രതി തുമ്പമൺ, തണ്ണിത്തോട്, തേക്കുതോട് എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊടുമൺ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ ജിനു ജെ.യുവും സി.പി.ഒമാരായ അഭിലാഷ്, ശ്യാം, അഖിൽ കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സമരം നടന്നത്.
പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണമെന്നും സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർഥി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം കേന്ദ്രസർക്കാർ യുവജനങ്ങളുടെ ആശങ്കകൾ അവഗണിക്കുകയാണെന്ന് ആരോപിച്ചു. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും രാജിയും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പൊലീസ് നടപടിക്ക് പിന്നാലെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്. വിവിധ പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്രസർക്കാരിനെതിരെ സമരം തുടരുമെന്നും വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുംവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ലിവർപൂൾ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ലിവർപൂളിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. ബെർകിൻഹെഡിലെ പ്രെന്റൺ യു.ണൈറ്റഡ് റിഫോംഡ് ചർച്ച് ഹാളിൽ വൈകിട്ട് നാലിന് നടന്ന ചടങ്ങിൽ പങ്കെടുത്തവർ ഭദ്രദീപം തെളിയിച്ചാണ് പരിപാടികൾക്ക് തുടക്കമിട്ടത്. ജിറിൽ ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സന്ദേശം നൽകിയ ഫാ. ജിൻസൻ മുട്ടത്തുകുന്നേൽ, ഉമ്മൻചാണ്ടി ആഴത്തിലുള്ള ദൈവവിശ്വാസിയും മാതൃകാ കുടുംബനാഥനുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പൊതുപ്രവർത്തനവും മനുഷ്യസേവനവും ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നുവെന്നും പറഞ്ഞു.

അനുസ്മരണ പ്രഭാഷണം നടത്തിയ തമ്പി ജോസ്, ചെറുപ്പകാലം മുതൽ ഉമ്മൻചാണ്ടിയുമായുണ്ടായിരുന്ന വ്യക്തിബന്ധവും കെ.എസ്.യു. പ്രവർത്തകനായിരിക്കെ അദ്ദേഹത്തിൽനിന്ന് ലഭിച്ച പിന്തുണയും അനുഭവങ്ങളും പങ്കുവച്ചു. ഉമ്മൻചാണ്ടിയുടെ സ്നേഹപൂർവമായ ഇടപെടലുകളും പ്രവർത്തകരോടുള്ള കരുതലും സംബന്ധിച്ച ഓർമകൾ സദസിന് പുതിയ അനുഭവമായി. തുടർന്ന് സംസാരിച്ച ടോം ജോസ് തടിയംപാട്, ഉമ്മൻചാണ്ടി മനുഷ്യസ്നേഹത്തിന്റെ കൊടുമുടിയായി ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്ന് പറഞ്ഞു. ജൂലിയസ് സീസറിനെ കുറിച്ചുള്ള മാർക്ക് ആന്റണിയുടെ പ്രസിദ്ധമായ വാക്കുകൾ ഉദ്ധരിച്ച്, പാവപ്പെട്ടവരുടെ കണ്ണീർ കണ്ടാൽ ഉമ്മൻചാണ്ടിയുടെയും കണ്ണ് നിറയുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഷൈനു ക്ലയർ മാത്യൂസ്, ചെറുപ്പകാലം മുതൽ ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന ബന്ധവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളും അനുസ്മരിച്ചു. കെ.എസ്.യു. പ്രവർത്തകനായിരുന്ന കാലത്ത് ഉമ്മൻചാണ്ടിയുടെ എം.എൽ.എ. ക്വാർട്ടേഴ്സിൽ താമസിച്ച അനുഭവങ്ങളും അദ്ദേഹത്തിൽനിന്ന് ലഭിച്ച സ്നേഹവും കരുതലും റോമി കുര്യാക്കോസ് ഓർത്തെടുത്തു. വിവിധ സാമൂഹിക – സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ റോയി ജോസഫ് മൂലം കുന്നം നന്ദി പ്രകാശിപ്പിച്ചു.

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കൊലപാതകത്തിനുശേഷം സമീപ വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ദിവസങ്ങളോളം കാട്ടിൽ കഴിയേണ്ടി വന്ന പ്രതി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനായ നിലയിലായിരുന്നുവെന്നും, ഒടുവിൽ പൊലീസ് പിടിയിലായപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കേസിന് പിന്നാലെ വ്യാപകമായ തിരച്ചിലാണ് പൊലീസ് നടത്തിയത്.
കൊലപാതകത്തിന് ശേഷം പൊത്തുണ്ടി ഭാഗത്തെ വനമേഖലയിലേക്കാണ് ചെന്താമര കടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളും സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി പൊലീസ് തിരച്ചിൽ ശക്തമാക്കുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ഭക്ഷണത്തിനായി പുറത്തുവരേണ്ട സാഹചര്യം ഉണ്ടായതാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തി.
2025 ജനുവരിയിൽ നെന്മാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. കേസിന്റെ അന്വേഷണവും വിചാരണ നടപടികളും കേരളമൊട്ടാകെ ശ്രദ്ധ നേടിയിരുന്നു.