Latest News

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി കോൺഗ്രസ് നേതാക്കളായ ബെന്നി ബഹനാനും മുൻ മന്ത്രി കെ.സി. ജോസഫും ബുധനാഴ്ച കോടതിയിൽ ഹാജരായി മൊഴി നൽകി. കേസിലെ വിവിധ ആരോപണങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കോടതിയെ അറിയിക്കാനാണ് ഇരുവരും സാക്ഷിപ്പട്ടിക പ്രകാരം ഹാജരായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മൊഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച കെ.സി. ജോസഫ്, “എത്രകാലം കഴിഞ്ഞാലും ഉപ്പ് തിന്നയാൾ വെള്ളം കുടിക്കും” എന്ന് പറഞ്ഞു. സത്യം ഒടുവിൽ പുറത്തുവരുമെന്നും നിയമനടപടികളോട് പൂർണ സഹകരണമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ബെന്നി ബഹനാനും കോടതിയിൽ ആവശ്യമായ വിവരങ്ങൾ നൽകിയതായി അറിയിച്ചു.

കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്ക് വഴിവച്ച സോളാർ കേസ് വിവിധ അന്വേഷണങ്ങളിലൂടെയും കോടതിവിധികളിലൂടെയും വർഷങ്ങളായി മുന്നോട്ടുപോകുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മൊഴികൾ രേഖപ്പെടുത്തുന്ന നടപടികൾ തുടരുകയാണെന്ന് നിയമവൃത്തങ്ങൾ അറിയിച്ചു.

ജിമ്മി കൂറ്റാരപ്പള്ളി

​മദർവെൽ; സ്‌കോട്‌ലാൻഡ്:
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രവഴികളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു അത്യപൂർവ നേട്ടത്തിന് സ്കോട്ടിഷ് മണ്ണ് സാക്ഷിയാകുന്നു. മദർവെൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷൻ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന “സ്വന്തം ദേവാലയം” യാഥാർഥ്യമാക്കിയിരിക്കുന്നു.
“പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി മാറി” എന്ന തിരുവചനത്തെ അന്വർത്ഥമാക്കുന്ന ഈ ചരിത്രവിജയം,
കേവലം നൂറിൽ താഴെവരുന്ന ഒരു പ്രവാസി കുടുംബസമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും മകുടോദാഹരണമാണ്. ഇനിമുതൽ “സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, മദർവെൽ” (മർത്ത് മറിയം പള്ളി) എന്ന നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ദേവാലയം, സ്‌കോട്‌ലാൻഡിലെ സീറോ മലബാർ വിശ്വാസികളുടെ ജീവസ്സുറ്റ സാക്ഷ്യവും തലമുറകളുടെ സ്വപ്നസാക്ഷാത്കാരവുമാണ്. ഈയടുത്ത കാലത്ത് സ്വന്തമായി ഒരു വൈദികൻ പോലുമില്ലാതെ, പ്രതിസന്ധികളുടെ ചുഴിയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന ഒരു ചെറിയ സമൂഹം, ഇന്ന് സ്വന്തമായി ഒരു ദൈവാലയത്തിന്റെ അധിപരായിമാറിയിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ ഒരു വിസ്മയ അധ്യായമാണ്. ഈ സ്വപ്നപദ്ധതിക്ക് പ്രത്യാശയുടെ കെടാവിളക്കായി നേതൃത്വം നൽകിയത് മിഷൻ ഡയറക്ടറായ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) ആണ്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ മാർഗ്ഗദർശനത്തിൽ വിശ്വാസിസമൂഹം ഒന്നടങ്കം കൈകോർത്തപ്പോഴാണ് വർഷങ്ങളുടെ കാത്തിരിപ്പും പ്രാർത്ഥനയും സഫലമായത്.

*2002-ൽ തുടക്കം കുറിച്ച പ്രാരംഭ ചരിത്രം :*

സ്‌കോട്‌ലാൻഡിലെ മലയാളി കുടിയേറ്റത്തിന്റെ തറവാടായ കാംബസ് ലാങ് (Cambuslang) കേന്ദ്രീകരിച്ചാണ് ഈ വിശ്വാസസമൂഹത്തിന്റെ ആത്മീയയാത്ര ആരംഭിക്കുന്നത്.
2002: തലശ്ശേരി അതിരൂപതാംഗമായ റവ. ഫാ. തോമസ് ജോസഫ് തേരകത്തച്ചൻ കാംബസ് ലാങ് പള്ളിയിൽ ആദ്യമായി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. “അന്നാപ്പെസഹാ തിരുനാളി” ൻ്റെ ഈരടികൾ ആദ്യമായി സെന്റ് ബ്രൈഡ്സ് ദേവാലയത്തിൽ മുഴങ്ങിയപ്പോൾ, അത് സ്‌കോട്‌ലാൻഡിലെ സീറോ മലബാർ സഭയുടെ ചരിത്രപ്പിറവിയായിരുന്നു എന്നാരും കരുതിയതേയില്ല.

2003: ലണ്ടനിലെ ഫാ. ബിജു ജോൺ കൊച്ചുപറമ്പിലുമായി ബന്ധപ്പെടുകയും കാംബസ്ലാങ്ങിൽ മാസത്തിലൊരിക്കൽ സീറോ മലബാർ ആരാധന ക്രമീകരിക്കുകയും ചെയ്തു. ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിൽ കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല, ഇതര ക്രൈസ്തവ സഭാംഗങ്ങളുടെയും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും ഫാ. ബിജു ജോണിന്റെ സേവനം നിസ്തുലമായിരുന്നു.

2005 – 2006: ബഹുമാനപ്പെട്ട പോൾ മോർട്ടൺ അച്ചന്റെയും ഫാ. ബിജു ജോണിന്റെയും സഹകരണത്തോടെ, സീറോ മലബാർ സിനഡ് മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ പിതാവിനൊപ്പം ഞങ്ങൾ സ്കോട്‌ലൻഡിലെ രൂപതാ മെത്രാന്മാരെ സന്ദർശിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006 നവംബർ 7-ന് ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വി.സി. (മദർവെൽ രൂപത), ഫാ. ജോയി ചേറാടി സി.എം.എഫ്. (ഗ്ലാസ്ഗോ രൂപത), ഫാ. ജോസ് വി.സി. (എഡിൻബർഗ്ഗ് രൂപത) എന്നിവരെ സീറോ മലബാർ ചാപ്ലെയിൻമാരായി നിയമിച്ചു.

*കൂട്ടായ്മയുടെയും വളർച്ചയുടെയും കാലഘട്ടം:*

തുടർന്ന് വിവിധ അപ്പോസ്തോലിക സഭകളെ ഉൾപ്പെടുത്തി ICOMS (Indian Christians of Motherwell Scotland) എന്ന ഐക്യുമെനിക്കൽ കൂട്ടായ്മ രൂപീകരിച്ചു. പള്ളി കമ്മിറ്റി, ഗായകസംഘം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, മതബോധന ക്ലാസുകൾ, ആത്മീയ ധ്യാനങ്ങൾ എന്നിവയ്ക്ക് പുറമെ ചെണ്ടയും നൃത്തവും ഉൾപ്പെടെയുള്ള സാംസ്കാരിക തനിമയും ഇവിടെ വളർന്നു പന്തലിച്ചു.

2011: ഫാ. സെബാസ്റ്റ്യൻ കല്ലത്ത് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ഫാ. ജോസഫ് വെമ്പാടംന്തറ വി.സി. പുതിയ ചാപ്ലെയിനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ ഒരു കത്തോലിക്കാ കമ്മ്യൂണിറ്റിയായി പൂർണ്ണമായി പരിവർത്തനം ചെയ്യപ്പെട്ടത്.
2016: കമ്മ്യൂണിറ്റിയുടെ ആസ്ഥാനം കാംബസ് ലാങ്ങിൽ നിന്നും ഹാമിൽട്ടണിലെ സെന്റ് കത്ത്ബർട്ടിലേക്ക് മാറ്റി. ഇതേവർഷം ജൂലൈ 28-നാണ് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ നിലവിൽ വന്നത്.
2018: നവംബർ 24-ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ സമൂഹത്തെ “സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷൻ, ഹാമിൽട്ടൺ” ആയി പ്രഖ്യാപിച്ചു.
2019-2025: 2019-ൽ ക്നാനായ വിശ്വാസികൾക്കായി ഹോളി ഫാമിലി മിഷൻ നിലവിൽ വന്നു. 2021 ഏപ്രിൽ മുതൽ 2025 ജൂലൈ വരെ ഫാ. ജോണി വെട്ടിക്കൽ വി.സി. മിഷന്റെ ആത്മീയ ചുമതല നിർവ്വഹിച്ചു.

*സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് വഴിതുറന്ന വിസ്മയക്കുതിപ്പ്* :

2025 ജനുവരിയിലാണ് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നപദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് 2025 ഓഗസ്റ്റിൽ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) മിഷന്റെ അമരക്കാരനായി എത്തിയതോടെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത കൈവന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മദർവെല്ലിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം നടത്തിയ പ്രാർത്ഥനാപൂർവ്വമായ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും പരിസമാപ്തിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്ന ‘മാർട്ട് മറിയം പള്ളി’.

പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠാ-വെഞ്ചരിപ്പ് കർമ്മങ്ങൾ ജൂലൈ 26-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. യുകെയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചടങ്ങിൽ സന്നിഹിതരാകും.
സ്‌കോട്‌ലാൻഡിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്ന ഈ അഭിമാന നിമിഷത്തിലേക്ക് ജാതി-മത ഭേദമന്യേ എല്ലാ പ്രവാസി മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഈ ദേവാലയം കേവലം ഒരു കെട്ടിടമല്ല, മറിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഒരു ജനതയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രാർത്ഥനയുടെയും ജീവിക്കുന്ന സ്മാരകമാണ്.
ദേവാലയത്തിന്റെ വിലാസം:
St. Mary’s Syro-Malabar Catholic Church
Motherwell, ML2 7UY

കൊല്ലം: വിയറ്റ്നാമിലെ ഫു ക്വോക് ദ്വീപിന് സമീപം നടന്ന ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. വിയറ്റ്നാമിൽ നിന്ന് മുംബൈ വഴി കൊണ്ടുവന്ന മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയിരുന്നു.

ഇന്ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കൊട്ടാരക്കര മാർത്തോമ ജൂബിലി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 4 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. ശേഷം കൊട്ടാരക്കര മാർത്തോമ വലിയ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. ജനപ്രതിനിധികളും സാമൂഹിക – രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.

ജൂലൈ 11-ന് ഫു ക്വോക് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് ദമ്പതികൾ ഉൾപ്പെടെ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരും സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞതിനെ തുടർന്ന് വൻ രക്ഷാപ്രവർത്തനമാണ് നടന്നത്. അപകടകാരണം സംബന്ധിച്ച് വിയറ്റ്നാം അധികൃതർ അന്വേഷണം നടത്തുകയാണ്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ജനങ്ങളുമായുള്ള ബന്ധത്തിലും സംഘടനാ പ്രവർത്തനങ്ങളിലും ഉണ്ടായ വീഴ്ചകൾ സിപിഎം തുറന്നു സമ്മതിച്ചു. ജനങ്ങളോട് കൂടുതൽ വിനയത്തോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറുന്നതിൽ പാർട്ടിക്ക് പാളിച്ച സംഭവിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിലെയും പ്രചാരണ പ്രവർത്തനങ്ങളിലെയും പോരായ്മകളും പരാജയത്തിന് കാരണമായതായി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തെറ്റുതിരുത്തൽ നടപടികളുമായി മുന്നോട്ടുപോകാനാണ് പാർട്ടി തീരുമാനം. താഴെത്തട്ടിലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുക, ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം വർധിപ്പിക്കുക, പാർട്ടിക്കുള്ളിൽ ഉയർന്ന അസംതൃപ്തികൾ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകും. കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ തിരിച്ചടികൾ സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി വിപുലമായ യോഗങ്ങളും സംഘടിപ്പിക്കും.

അധികാര ശൈലി, സ്ഥാനാർഥി നിർണയം, ജനവികാരം മനസ്സിലാക്കുന്നതിലെ വീഴ്ച എന്നിവയെക്കുറിച്ച് പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. അണികളുടെയും പൊതുജനങ്ങളുടെയും വിശ്വാസം വീണ്ടെടുക്കാൻ നേതൃത്വതലത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ അനിവാര്യമാണെന്ന അഭിപ്രായവും വിവിധ ഘടകങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനയെ പുനരുജ്ജീവിപ്പിക്കാനും ജനപിന്തുണ തിരിച്ചുപിടിക്കാനുമായി സിപിഎം തെറ്റുതിരുത്തൽ നടപടികൾക്ക് തുടക്കമിടുന്നത്.

തിരുവനന്തപുരം: 2018ലെ കേരള മഹാപ്രളയം മനുഷ്യനിർമിത ദുരന്തമാണെന്ന ആരോപണം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പേരിൽ പ്രചരിച്ച ശബ്ദരേഖയെ ചുറ്റിപ്പറ്റിയ വിവാദത്തിൽ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബ്ദരേഖയിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സംഭവത്തിന്റെ നിജസ്ഥിതി ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദരേഖയിൽ, 2018ലെ പ്രളയസമയത്ത് ചില ജലസേചന പദ്ധതികളിലും അണക്കെട്ടുകളിലും വെള്ളം നിയന്ത്രിച്ച രീതിയെക്കുറിച്ച് ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ ഫലമായി പ്രളയത്തിന്റെ ആഘാതം വർധിച്ചുവെന്ന സൂചനകളാണ് രേഖയിൽ ഉള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അതേസമയം, ശബ്ദരേഖ വ്യാജമാണെന്നും കൃത്രിമബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

2018ലെ പ്രളയത്തെക്കുറിച്ച് അന്നുമുതൽ തന്നെ മനുഷ്യനിർമിത ദുരന്തമെന്ന ആരോപണം ഉന്നയിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അണക്കെട്ടുകളുടെ ജലനിർവഹണത്തിലും മുന്നറിയിപ്പ് സംവിധാനങ്ങളിലും ഉണ്ടായ വീഴ്ചകൾ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ അതിതീവ്ര മഴയാണ് പ്രളയത്തിന് പ്രധാന കാരണമായതെന്നും അണക്കെട്ട് നടത്തിപ്പിൽ വീഴ്ചയില്ലെന്നും ഇടത് മുന്നണി നേതാക്കളും വിവിധ പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ വിവാദം ഉയർന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ തുടരുന്ന ഭിന്നത പരിഹരിക്കുന്നതിനായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. സിപിഐയുടെ ആവശ്യം സംബന്ധിച്ചും മുന്നണിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന അസ്വാരസ്യങ്ങൾ സംബന്ധിച്ചുമാണ് ഇരുവരും ചർച്ച നടത്തിയത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന ആവശ്യം പാർട്ടി നേരത്തേ തന്നെ ശക്തമായി ഉന്നയിച്ചിട്ടുള്ളതാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കം ശക്തമായത്. മുന്നണി ധാർമികതയുടെ അടിസ്ഥാനത്തിൽ സ്ഥാനം സിപിഐയ്ക്ക് നൽകണമെന്നാണ് അവരുടെ നിലപാട്. എന്നാൽ മുൻകാല കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല. ഇതേ തുടർന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഉൾപ്പെടെയുള്ള നടപടികൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, വിഷയം ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇരു പാർട്ടികളും പ്രകടിപ്പിക്കുന്നത്. ഏറ്റുമുട്ടലിന് പകരം സംഭാഷണത്തിലൂടെയാണ് പരിഹാരം കണ്ടെത്തേണ്ടതെന്ന് ബിനോയ് വിശ്വം നേരത്തേ വ്യക്തമാക്കിയിരുന്നു. ചർച്ചകൾ തുടരുമെന്നും മുന്നണിയുടെ ഐക്യം സംരക്ഷിച്ചുകൊണ്ട് അംഗീകരിക്കാവുന്ന ഒരു തീരുമാനത്തിലേക്ക് എത്താനാണ് ശ്രമമെന്നുമാണ് നേതാക്കളുടെ നിലപാട്.

വാഷിങ്ടൺ: മലയാളി വംശജനായ നാസ ബഹിരാകാശയാത്രികൻ ഡോ. അനിൽ മേനോൻ ഇന്ന് തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി യാത്ര തിരിച്ചു. കസാഖ്സ്ഥാനിലെ ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ്-29 പേടകത്തിലൂടെയാണ് അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുറപ്പെട്ടത്. റഷ്യൻ ബഹിരാകാശയാത്രികരായ പ്യോത്ര് ദുബ്രോവും അന്ന കികിനയും അദ്ദേഹത്തോടൊപ്പമുണ്ട്.

കേരളീയ വേരുകളുള്ള അനിൽ മേനോൻ ഡോക്ടറായും എയ്റോസ്പേസ് മെഡിസിൻ വിദഗ്ധനായും സേവനമനുഷ്ഠിച്ച ശേഷമാണ് നാസയുടെ ബഹിരാകാശയാത്രിക സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്പേസ് എക്‌സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും പ്രവർത്തിച്ച അദ്ദേഹം 2021ലാണ് നാസയുടെ ബഹിരാകാശയാത്രിക പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യരുടെ ബഹിരാകാശ ജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങൾ, വൈദ്യശാസ്ത്ര ഗവേഷണങ്ങൾ, ഭാവി ദീർഘദൂര ദൗത്യങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എന്നിവയിൽ അദ്ദേഹം നിർണായക പങ്കുവഹിക്കും.

ഏകദേശം എട്ട് മാസത്തോളം നീളുന്ന ദൗത്യത്തിനൊടുവിൽ 2027 മാർച്ചോടെയാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക. ഇന്ത്യൻ വംശജനായ മറ്റൊരു ശാസ്ത്രജ്ഞൻ ബഹിരാകാശ ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തുന്ന നിമിഷമാണിത്. ശാസ്ത്രലോകത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാന നിമിഷമായി അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്ര മാറിയിരിക്കുകയാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ കളി കാഴ്ച്ച വെക്കുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റാണ് സ്റ്റീവനേജിൽ നടക്കുക. ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ് 300 പൗണ്ടാണ്. ഹർട്ട്ഫോർഡ്ഷയറിലെ
മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരമാവും കാണികൾക്കായി അരങ്ങേറുക.

ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ12 ടീമുകൾ മാറ്റുരക്കും. പ്രാഥമിക റൗണ്ടിൽ നറുക്കെടുപ്പിലൂടെ മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. ഓരോ ഗ്രൂപ്പിലും ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നും വിജയികളാവുന്ന ടീമുകൾ
സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമിഫൈനൽ മത്സരങ്ങൾ വിജയിക്കുന്ന ടീമുകൾ ഫൈനലിൽ ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും.

‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1501 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 751 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ തലങ്ങളിൽ ആകർഷകമായ ഉപഹാരങ്ങൾ നേടുവാനും കളിക്കാർക്ക് അവസരം ഉണ്ട്.

ഹർട്ട്ഫോർഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നൽകുന്ന ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, സ്പോൺസർമാരെ തേടുന്നതായും, കായികപ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുന്ന ഈ ടൂർണമെന്റിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
മെൽവിൻ അഗസ്റ്റിൻ – 07456281428
ബേസിൽ ജോയി – 07721678689
Venue: Knebworth Park Cricket Club Stadium,
SG3 6HQ

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യു.എ.ഇയുടെ രണ്ട് ദേശീയ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടന്നതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാൻ സമുദ്രാതിർത്തിക്ക് സമീപം നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ആക്രമണത്തെ തുടർന്ന് ടാങ്കറുകളിൽ തീപിടിത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണ് സംഭവമെന്ന് യു.എ.ഇ പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ നടന്ന ഈ സംഭവം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ വലിയൊരു പങ്ക് ഈ പാതയിലൂടെയാണ് നടക്കുന്നത്. ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ആശങ്കകൾ വർധിച്ചിരിക്കുകയാണ്.

യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. എറണാകുളം റൂറൽ സൈബർ പൊലീസിന്റെ കേസിനെ തുടർന്ന് തൊപ്പി ഒളിവിലാണെന്നും അദ്ദേഹം എറണാകുളം ജില്ല വിട്ടിരിക്കാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളുടെ നിലവിലെ സ്ഥാനം കണ്ടെത്താൻ വിവിധ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി തൊപ്പിയുടെ സുഹൃത്തുക്കളുടെ മൊഴികൾ നേരത്തേ രേഖപ്പെടുത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

ഒരു കോടിയിലേറെ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമയായ തൊപ്പിക്കെതിരെ ഐടി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷമേ കേസിലെ കൂടുതൽ നടപടികളിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved