Latest News

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നുവെന്ന സിപിഎം പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെന്നും, താൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മോദിയെ കണ്ട ഉടനെ പിണറായിയുടെ വീട്ടിൽ റെയ്ഡ് വേണമെന്ന് പറഞ്ഞു. മോദി ഉടൻ ഫോൺ എടുത്ത് “നാളെ രാവിലെ തന്നെ 12 സ്ഥലത്ത് റെയ്ഡ് നടത്തണം” എന്ന് നിർദേശം നൽകിയെന്ന തരത്തിലാണ് ചിലരുടെ പ്രചാരണം. ഇത് കേൾക്കുമ്പോൾ ചിരിക്കണോ കരയണോയെന്ന് അറിയില്ല’–സതീശൻ പരിഹസിച്ചു. മുൻ മന്ത്രിമാർ വരെ ഇത്തരത്തിൽ പ്രതികരിക്കുന്നതിൽ അതിശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് ആരു പറഞ്ഞാലും പിണറായി വിജയൻ തന്നെക്കുറിച്ച് ഇങ്ങനെ പറയില്ലെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റുകാർക്ക് ബലംപിടിത്തം കൂടുതലാണെന്ന പഴയ വിമർശനം ഇപ്പോൾ തമാശയിലേക്ക് മാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പരസ്യ ചിത്രീകരണത്തിനായി പെരുമ്പാവൂരിലെത്തിയ ഡൽഹി സ്വദേശിയായ യുവ മോഡൽ ദിയാൻഷൂ ജോഷി (26) പാറമടയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. മുടക്കുഴ പെട്ടമല ഭാഗത്തെ ഉപേക്ഷിക്കപ്പെട്ട പാറമടയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഷൂട്ടിംഗിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്തുന്നതിനായി എത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന ദിയാൻഷൂ വെള്ളത്തിലിറങ്ങി നീന്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് സംഘം കേരളത്തിലെത്തിയത്. ദിയാൻഷൂ ജോഷിക്കൊപ്പം ഡൽഹിയിൽ നിന്നുള്ള മറ്റ് അംഗങ്ങളും ചില മലയാളികളും സംഘത്തിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ റീൽസുകളിലും ആകാശദൃശ്യങ്ങളിലും പാറമടയുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവർ സ്ഥലം തിരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി പ്രവർത്തനം നിർത്തിയ ഈ പാറമട അപകടഭീഷണിയുള്ള മേഖലയായി അറിയപ്പെടുന്നതാണ്.

പ്രദേശത്ത് പ്രവേശനം നിരോധിച്ചിരുന്നിട്ടും പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിംഗിനായി എത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകട വിവരം ലഭിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം കരയ്ക്കെടുത്തു. തുടർന്ന് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സമാന അപകടങ്ങൾ മുമ്പും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താൻ ഒളിവിലായിരുന്നില്ലെന്നും സ്വമേധയാ പോലീസിൽ ഹാജരായതാണെന്നും ബിനു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ മുട്ട എറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പോലീസ് സാന്നിധ്യത്തിലായിരുന്നു പ്രതിഷേധമുണ്ടായതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ ബിനുവും മറ്റ് ചിലരും ഒളിവിൽ പോയതോടെ തിരുവനന്തപുരം നഗരത്തിൽ പോലീസ് വ്യാപക പരിശോധന നടത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനു തമ്പാനൂരിലെ ഹോട്ടലിലുണ്ടെന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 12 പേരെയാണ് ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ  മലബാർ രൂപതയുടെ  വിവിധ ഇടവകകളിലും . മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ) കൂദാശ കർമ്മം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ  രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട് , കത്തീഡ്രൽ വികാരി റെവ ഡോ  വർഗീസ് താനമാവുങ്കൽ , വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും  സേവനം ചെയ്യുന്ന  വൈദികർ എന്നിവർ   സഹകാർമ്മികർ ആയിരുന്നു .
വിശുദ്ധ കുർബാനയ്ക്ക് ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും യോഗം ചേർന്നു , യോഗത്തെ  അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  ,  പ്രോട്ടോസിഞ്ചെല്ലൂസ്  റെവ  ഡോ  ആന്റണി  ചുണ്ടെലിക്കാട്ട് ,വിവിധ കമ്മീഷനുകളുടെ  നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികർ , പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന   ശിക്ഷണ ക്രമ വർഷാചരണത്തെ   സംബന്ധിച്ചുള്ള  പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു   എന്നിവർ യോഗത്തിൽ വിശദീകരിച്ചു ,  വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ   രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള   നിർദേശങ്ങളും  അവലോകനവും , വിവിധ വിഷയങ്ങൾ സംബന്ധിച്ച ചർച്ചയും യോഗത്തിൽ  നടന്നു .

 

കോട്ടയം: ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകളുടെ എഴുത്ത് കൂട്ടായ്മയായ ലണ്ടന്‍ ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ സംഗമം സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘടാനം ചെയ്തു. വായനയുടെ മാഹാത്മത്യത്തെപ്പറ്റിയും വിദേശ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ലിമ വേള്‍ഡ് ലൈബ്രറിയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുവഞ്ചൂര്‍ ചുണ്ടികാണിച്ചു. സമൂഹത്തിന്റെ ഹ്ര്യദയ സ്പന്ദനമറിയാത്തവര്‍ എങ്ങനെ എഴുത്തുകാരാകുന്നുവെന്ന് അധ്യക്ഷത വഹിച്ച ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈനിന്റെ ചീഫ് എഡിറ്റര്‍ കാരൂര്‍ സോമന്‍ ചോദിച്ചു.

മുഖ്യ പ്രഭാഷകനായ ഡോ. പോള്‍ മണലില്‍ 16-ാം കേരള നിയമസഭാ സ്പീക്കറായി നിയോഗിക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. കിളിരുര്‍ രാധാകൃഷ്ണനെയും, കാരൂര്‍ സോമനെയും സ്പീക്കര്‍ ആദരിച്ചു. സനില്‍ പി. തോമസ്, ഡോ. അനിയമ്മ ജോസഫ്, ബാലചന്ദ്രന്‍ അമ്പലപ്പാട്ട്, സിജിത അനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കാരൂര്‍ സോമന്റെ കാലൊച്ചകള്‍ (ലേഖനം), കളിയുഗം (കഥ), കാലമെഴുതിയ നക്ഷത്രമിഴികള്‍ (യാത്രാവിവരണം-പരിധി ബുക്ക്‌സ്) കാട്ടുചിലന്തികള്‍ (കഥ – ഇതള്‍ ബുക്ക്‌സ്) ഡോപോള്‍ മണലില്‍ നിന്ന് ഡോ. ആനിയമ്മ ജോസഫ്, ഹരിയേറ്റുമാനൂര്‍, ലാലി രംഗനാഥ്, ഗോപന്‍ അമ്പാട്ട്, സിജിത അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി. മേരി അലക്‌സിന്റെ (മണിയ) വര്‍ണ്ണങ്ങള്‍ വൈരുദ്ധ്യങ്ങള്‍ (നോവല്‍) ഡോ. പോള്‍ മണലില്‍ നിന്ന് കാരൂര്‍ സോമനും, ശ്രീകലാ മോഹന്‍ദാസിന്റെ (കുഞ്ഞോമനകള്‍ -ബാലകഥകള്‍) ഡോ. ആനിയമ്മയില്‍ നിന്ന് കാരൂര്‍ സോമനും ഏറ്റുവാങ്ങി.

ലിമ വേള്‍ഡ് ലൈബ്രറിയില്‍ നീണ്ട വര്‍ഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന കലാ സാഹിത്യ പ്രതിഭകളായ മിനി സുരേഷ്, മേരി അലക്‌സ് (മണിയ), ജോണ്‍സന്‍ ഇരിങ്ങോള്‍, ശ്രീകുമാരി സന്തോഷ്, പ്രൊഫ. കവിത സംഗീത്, ലാലി രംഗനാഥ് (ലാലിമ), ജോസ് കുമാര്‍ ചേലങ്കേരി (ജര്‍മ്മനി), ശ്രീകലാ മോഹന്‍ദാസ്, എം. തങ്കച്ചന്‍ ജോസഫ്, പ്രസന്ന നായര്‍, ജഗദീശ് കരിമുളക്കല്‍, റാണി വിനോദ് (ഗായിക) തുടങ്ങിയവരെ സ്പീക്കര്‍ ഫലകം നല്‍കി ആദരിച്ചു. പ്രൊഫ. കവിത സംഗീത് (ബാംഗ്ലൂര്‍), പ്രസന്ന നായര്‍ (കോട്ടയം), എം. തങ്കച്ചന്‍ ജോസഫ് (അങ്കമാലി), സ്വരൂപ് ജിത്ത് (കൊല്ലം), ജഗദീശ് കരിമുളക്കല്‍ (ആലപ്പുഴ) എന്നിവര്‍ കവിയരങ്ങില്‍ പങ്കെടുത്തു.

റാണി വിനോദിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ മിനി സുരേഷ് സ്വാഗതം ആശംസിക്കുകയും ജോണ്‍സന്‍ ഇരിങ്ങോള്‍ കൃതജ്ഞത പ്രകാശിപ്പികുകയും ചെയ്തു. മിനി സുരേഷ്, റാണി വിനോദ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായിയി പ്രവര്‍ത്തിച്ചു.

തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമുക്കിലെ പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ചെക്കാലമുക്ക് ‘സിന്ധു ഭവനിൽ’ രാഹുൽ പി. അശോക് (38) നെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.

ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കിനോട് ഘടിപ്പിച്ച നിലയിൽ പ്രവർത്തനസജ്ജമായ ഒളിക്യാമറ സ്ഥാപിച്ചായിരുന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതിയുടെ ശ്രദ്ധയിൽ ക്യാമറ പെടുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

മാർച്ചിൽ സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യത്തിനായി പലതവണ ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീകാര്യം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകരാറിലായി അഞ്ച് പേർക്ക് പരിക്കേറ്റു. ‘ചലഞ്ചർ’ എന്ന റൈഡിന്റെ വെൽഡിങ് ഭാഗം പൊട്ടി വീണതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു.

തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യം വെഞ്ഞാറമൂട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പരിക്കുകൾ ഗുരുതരമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഒരാളുടെ കാലിന് പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് പാർക്കിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

സൗദി അറേബ്യയിൽ ഇരുപത് വർഷത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. ബുധനാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര തിരിച്ച റഹീം, വ്യാഴാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. ജയിൽ അധികൃതർ തന്നെ വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി യാത്രയ്ക്ക് സഹായം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.

2006-ൽ സൗദിയിലെ ഒരു സ്വദേശിയുടെ ഭിന്നശേഷിക്കാരനായ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. സംഭവം അബദ്ധത്തിൽ ഉണ്ടായതാണെന്ന് റഹീം വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോസിക്യൂഷൻ കൊലപാതകമെന്ന നിലയിൽ കേസ് മുന്നോട്ടുവെച്ചു. തുടർന്ന് റിയാദ് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് സമാഹരിച്ച ദയാധനത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.

34 കോടിയിലേറെ രൂപ ദയാധനമായി നൽകിയതിന് പിന്നാലെ, പൊതുനിയമപ്രകാരമുള്ള തടവുശിക്ഷ പൂർത്തിയാക്കണമെന്നായിരുന്നു കോടതി നിർദേശം. ഈ ശിക്ഷാകാലാവധി അവസാനിച്ചതോടെയാണ് റഹീമിന്റെ മോചനം യാഥാർഥ്യമായത്. കേസിനായി രൂപീകരിച്ച സഹായസമിതിയുടെ നേതൃത്വത്തിലായിരുന്നു നിയമനടപടികളും ധനശേഖരണവും നടന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയില്‍ ഇ.ഡി. പരിശോധന നടക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ നിസ്സഹകരണ നിലപാട് കടുത്ത വിമര്‍ശനത്തിന് വഴിവെക്കുന്നു. മുന്‍കൂട്ടി സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം നടന്നപ്പോഴും വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് ഏറെ നേരം കാഴ്ചക്കാരായി നിന്നത് പുതിയ സര്‍ക്കാരിനും തിരിച്ചടിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതോടെ വിഷയത്തിന് ദേശീയ ശ്രദ്ധയും ലഭിച്ചു.

സംഭവം കൈവിട്ടതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയെങ്കിലും അതുവരെ ആക്രമണത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാറിയിരുന്നു. നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് പ്രവേശനം തടയാനുള്ള ശ്രമവും ഉണ്ടായി. ഒടുവില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ശക്തമാകുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് ചിലരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഭരണകക്ഷി നേതാക്കള്‍ക്കുമിടയിലെ അടുപ്പം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ഒത്തുതീര്‍പ്പ് നാടകമെന്ന ആരോപണവും ശക്തമാകുന്നത്.

ഇതിനിടെ, ഇ.ഡി. നടപടികളെക്കുറിച്ച് യു.ഡി.എഫും പ്രതിരോധ നിലപാടിലാണ് എന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാണ്. കർത്തയുടെ ഡയറിയില്‍ ചില യു.ഡി.എഫ്. നേതാക്കളുടെ പേരുകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന സൂചന പുറത്തുവന്നതോടെയാണ് മുന്നണിക്കുള്ളിലും ആശങ്ക ഉയര്‍ന്നത്. ഇ.ഡി. അന്വേഷണം കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ രാഷ്ട്രീയമായി വലിയ പ്രത്യാഘാതമുണ്ടാകുമെന്ന ഭയം ഇരുവിഭാഗങ്ങളിലുമുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ പരസ്യ വിമര്‍ശനങ്ങള്‍ക്കപ്പുറം വിഷയത്തില്‍ സൂക്ഷ്മമായ നിലപാടാണ് പ്രതിപക്ഷവും സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തിരുവനന്തപുരത്തെ അക്രമം സി.പി.എം. ആസൂത്രണം ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായിയിലും കോഴിക്കോടും യാതൊരു പ്രശ്നവുമില്ലാതെ ഇ.ഡി. പരിശോധന പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് മാത്രം സംഘര്‍ഷം ഉണ്ടായത് ദുരൂഹമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമാധാനപരമായ പ്രതിഷേധമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ അക്രമം നടന്നതെന്നും ആക്രമണത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമമുണ്ടായതായും അദ്ദേഹം ആരോപിച്ചു. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കുനേരേയുള്ള ആക്രമണവും വാഹന നശീകരണവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി.

യുകെയിലെ മലയാളി സമൂഹത്തിന് കായികാവേശത്തിന്റെ പുതിയ അധ്യായം സമ്മാനിച്ചുകൊണ്ട്, സമീക്ഷ യുകെ (Sameeksha UK) സംഘടിപ്പിക്കുന്ന നാലാമത് ഓൾ യു.കെ വടംവലി മത്സരം 2026 മെയ് 30 ശനിയാഴ്ച ഷ്രൂസ്‌ബറിയിൽ അരങ്ങേറും. ലണ്ടൻ റോഡ് സ്‌പോർട്‌സ് സെന്റർ (London Road Sports Center, SY2 6PR) വേദിയാകുന്ന ഈ കായിക മാമാങ്കത്തിൽ യുകെയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. യുകെയിലെ പ്രവാസി മലയാളി കൂട്ടായ്മകൾക്കിടയിൽ ഇതിനകം തന്നെ വൻ ആവേശമുണർത്തിയ ഈ ടൂർണമെന്റ്, പ്രൊഫഷണൽ നിലവാരത്തിലുള്ള മത്സര ക്രമീകരണങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. മത്സരങ്ങളുടെ ക്രമീകരണവും,നിബന്ധനകളും, കൃത്യമായ മാനദണ്ഡങ്ങളോടെയും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരപരിധി 580 കിലോഗ്രാം (പരമാവധി + 5kg ഇളവ് അനുവദനീയം) ആയി നിജപ്പെടുത്തിയിരിക്കുന്നു. രജിസ്‌ട്രേഷൻ ഫീസ്: £125.

ആകർഷകമായ സമ്മാനത്തുകകൾ ആണ് വിജയികളെ കാത്തിരിക്കുന്നത് യുകെയിലെ വടംവലി മത്സര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സമ്മാനത്തുകകളും എവർറോളിംഗ് ട്രോഫികളുമാണ് ആണ് നൽകുന്നത്.

ഒന്നാം സ്ഥാനം£2001 + എവർറോളിംഗ് ട്രോഫി
രണ്ടാം സ്ഥാനം£1001 + ട്രോഫി
മൂന്നാം സ്ഥാനം£501 + ട്രോഫി
നാലാം സ്ഥാനം£251 + ട്രോഫി
അഞ്ചാം സ്ഥാനം£151 + ട്രോഫി
ആറാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെ£101 വീതം + ട്രോഫി
പ്രത്യേക പുരസ്കാരങ്ങൾ: മികച്ച കായിക സംസ്കാരം പുലർത്തുന്ന ടീമിന് ‘ഫെയർ പ്ലേ അവാർഡും’, ടൂർണമെന്റിലെ മികച്ച കളിക്കാരന് ‘ബെസ്റ്റ് പുള്ളർ അവാർഡും’ സമ്മാനിക്കും. £101 വീതമാണ് ഈ പ്രത്യേക പുരസ്കാര ജേതാക്കൾക്ക് നൽകുക.

മത്സരക്രമത്തെക്കുറിച്ചോ ടൂർണമെന്റിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്:

അഖിൽ ശശി : +44 7436 651206
വിപിൻ രാജ്: +44 7782 528998

Copyright © . All rights reserved