ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരുവനന്തപുരം: സുനിൽ മറ്റക്കരയുടെ രണ്ടാമത്തെ കവിതാസമാഹാരമായ ‘കാവലാൾ’ കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഹെർ ഹൈനെസ് പദ്മശ്രീ ആശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, സാഹിത്യപ്രവർത്തകനായ ഓമനാ രാമചന്ദ്രൻ നായർക്ക് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മാറുന്ന കാലത്തിന്റെ അപചയങ്ങളെ കുറിച്ചുള്ള കവിയുടെ ആത്മവേദനയും, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ മൂടിവെക്കപ്പെട്ട നൊമ്പരങ്ങളും, പുരാണ – ഇതിഹാസ കഥാപാത്രങ്ങളുടെ അനുഭവലോകവും സമന്വയിപ്പിച്ചാണ് ‘കാവലാൾ’ ഒരുക്കിയിരിക്കുന്നതെന്ന് അവതാരകർ അഭിപ്രായപ്പെട്ടു. പ്രകാശനച്ചടങ്ങിന് പിന്നാലെ ആശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി കവിയെ അഭിനന്ദിക്കുകയും പുതിയ കൃതിക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

സുനിൽ മറ്റക്കരയുടെ ആദ്യ കവിതാസമാഹാരമായ ‘ശാസ്ത്രഗീതം’ 2026-ലെ സാഹിത്യ സ്പർശ അവാർഡിന് അർഹമായിരുന്നു. ബംഗളൂരുവിലെ സി. വി. രാമൻ നഗർ സ്വദേശിയായ സുനിൽ മറ്റക്കര അവിടെ നിർമാണരംഗത്ത് സംരംഭകനായും പ്രവർത്തിച്ചുവരികയാണ്. സാഹിത്യസൃഷ്ടിയിലും സാമൂഹിക വിഷയങ്ങളോടുള്ള പ്രതിബദ്ധതയിലും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പുതിയ കൃതിയായ ‘കാവലാൾ’ വായനക്കാർക്കിടയിൽ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് സാഹിത്യലോകം.
തൊടുപുഴ: നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തീക്കോയിൽ അറസ്റ്റിലായ പ്രതി, ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച ഒരു നവജാത ശിശുവിനെ വിറ്റതായി മൊഴി നൽകിയതോടെയാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങിയത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈരാറ്റുപേട്ട കോടതി നാളെ പരിഗണിക്കും. ശിശുക്കളെ വിൽക്കുന്ന സംഘടിത റാക്കറ്റിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം.
അസം സ്വദേശിയായ ഗർഭിണിയെ കുഞ്ഞിനെ കൈക്കലാക്കാനുള്ള ലക്ഷ്യത്തോടെ തടവിൽ പാർപ്പിച്ചെന്ന കേസിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസും അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിനിയായ യുവതി ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ വിറ്റുവെന്നാണ് പ്രതികളിലൊരാളായ രാജയുടെ വെളിപ്പെടുത്തൽ. എന്നാൽ കുഞ്ഞിനെ ആർക്കാണ് കൈമാറിയതെന്നതടക്കമുള്ള നിർണായക വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്ന് ആശുപത്രിയിലെ പ്രവേശന രേഖകളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നാല് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ കുറച്ചുകാലം വാഗമൺ പുള്ളിക്കാനം മേഖലയിൽ താമസിച്ചിരുന്നുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇടുക്കി വഴി തമിഴ്നാട്ടിലേക്കും ഈ ശൃംഖലയുടെ ബന്ധങ്ങൾ വ്യാപിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
റബ്ബർ തോട്ടങ്ങളിലെ ലാറ്റക്സ് ശേഖരണവും ഉൽപാദനവും ശാസ്ത്രീയമായി നിരീക്ഷിക്കാൻ സഹായിക്കുന്ന “Rubber Tree Monitoring System and Method Thereof” എന്ന നൂതന സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. പുളിങ്കുന്ന് സെന്റ് മേരീസ് ഐടിഐയുടെ പ്രിൻസിപ്പലായ ആൻസമ്മ ജോസഫിന്റെ നേതൃത്വത്തിൽ, മക്കളായ ജിജോ സിബി മൂലങ്കുന്നം, സാൻജോ സിബി, ഇവരുടെ സുഹൃത്തുക്കളായ തിരുവനന്തപുരം കാച്ചാണി സ്വദേശി അർജുൻ അനിൽ, മലപ്പുറം തിരൂർ സ്വദേശി എസ്. ഹരിശങ്കർ എന്നിവർ ചേർന്നാണ് രണ്ട് വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ ഈ നൂതന സംവിധാനം വികസിപ്പിച്ചത്. 2024 ഓഗസ്റ്റ് 28-ന് സമർപ്പിച്ച പേറ്റന്റ് അപേക്ഷയ്ക്ക് 2025 ജൂലൈ 21-നാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്.

ജിജോ സിബി മൂലങ്കുന്നവും എസ്. ഹരിശങ്കറും തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിങ് കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർഥികളാണ്. ജിജോ ഇലക്ട്രിക്കൽ ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലും ഹരിശങ്കർ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലുമാണ് പഠിക്കുന്നത്. ആൻസമ്മ ജോസഫിന്റെ മകനായ സാൻജോ സിബി അമേരിക്കയിൽ ഇലക്ട്രിക്കൽ എൻജിനീയറായും പ്രവർത്തിക്കുന്നു. സാൻജോയുടെ സുഹൃത്തായ അർജുൻ അനിൽ അമേരിക്കയിൽ സിവിൽ എൻജിനീയറാണ്.
റബ്ബർ കൃഷിയിൽ പ്രിസിഷൻ ഫാർമിങ് സാങ്കേതികവിദ്യ പ്രായോഗികമാക്കുകയും കർഷകർക്ക് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉൽപാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ കണ്ടുപിടിത്തം, കാർഷിക മേഖലയിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തിന് പുതിയ സാധ്യതകൾ തുറക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. മാസ്റ്റർ – സ്ലേവ് വയർലെസ് ആർക്കിടെക്ചർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിൽ ഓരോ റബ്ബർ മരത്തിലും പ്രത്യേക ഡാറ്റാ ശേഖരണ യൂണിറ്റ് സ്ഥാപിക്കും. ലാറ്റക്സിന്റെ അളവ്, മണ്ണിന്റെ ഈർപ്പം, അന്തരീക്ഷ താപനില, ആർദ്രത, മണ്ണിലെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (NPK) എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ വിവിധ സെൻസറുകൾ ഉപയോഗിച്ച് തത്സമയം ശേഖരിച്ച് തോട്ടത്തിലെ കേന്ദ്രീകൃത സെർവറിലേക്ക് കൈമാറും. തുടർന്ന് കൃത്രിമബുദ്ധി (AI), മെഷീൻ ലേണിങ് (ML) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ മരത്തിന്റെയും ഉൽപാദനക്ഷമത വിലയിരുത്താനും, ജലസേചനം, വളപ്രയോഗം, പരിപാലനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാനും ഈ സംവിധാനം സഹായിക്കും.

കേരളത്തിലെ റബ്ബർ കർഷകർ നേരിടുന്ന തൊഴിലാളി ക്ഷാമം, ഉയർന്ന ഉൽപാദനച്ചെലവ്, കാലാവസ്ഥാ വ്യതിയാനം, ഉൽപാദനത്തിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികൾക്ക് ഈ കണ്ടുപിടിത്തം പ്രായോഗിക പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഓരോ മരത്തിന്റെയും ഉൽപാദനവിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്താൻ കഴിയുന്നതിലൂടെ നഷ്ടം കുറയ്ക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ശാസ്ത്രീയ കൃഷിരീതികൾ നടപ്പാക്കാനും കർഷകർക്ക് സാധിക്കും. ലാറ്റക്സ് കപ്പുകൾ നിറയുമ്പോൾ മുന്നറിയിപ്പ് നൽകുന്നതും കൃത്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ ജലസേചനവും വളപ്രയോഗവും നിയന്ത്രിക്കുന്നതും കൃഷി കൂടുതൽ ലാഭകരമാക്കാൻ സഹായകമാകും.
ലോകമെമ്പാടും പ്രിസിഷൻ ഫാർമിങ് വ്യാപകമാകുന്ന സാഹചര്യത്തിൽ റബ്ബർ കൃഷിയിലും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പായാണ് ഈ കണ്ടുപിടിത്തം വിലയിരുത്തപ്പെടുന്നത്. തായ്ലൻഡ്, ഇൻഡോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഇന്ത്യ തുടങ്ങിയ പ്രധാന റബ്ബർ ഉൽപാദക രാജ്യങ്ങളിൽ ഉൽപാദനക്ഷമത വർധിപ്പിക്കാനും തൊഴിലാളികളെ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷിരീതികൾ നടപ്പാക്കാനും ഈ സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതയുണ്ട്. ഭാവിയിൽ എ.ഐ. അധിഷ്ഠിത ഓട്ടോമേറ്റഡ് റബ്ബർ ടാപ്പിങ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ആഗോള റബ്ബർ വ്യവസായത്തെ കൂടുതൽ സ്മാർട്ടും സുസ്ഥിരവുമാക്കുന്നതിനും ഈ ഗവേഷണം വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക-സാങ്കേതിക രംഗം.
തൊടുപുഴ: മലയോര മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. വിവിധ സംഭവങ്ങളിലായി രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. നിരവധി പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സുമതി (ഭാര്യ: രവി നാരായണൻ) മരിച്ചു. ഇവരുടെ മകൻ രതീഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിച്ചിലിൽ ജോസഫ് മരിച്ചു. അമ്മ റെജീനയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ തുടരുകയാണ്. ഇടുക്കിയിലെ മുട്ടം ചള്ളവയൽ, കരിങ്കുന്നം നെല്ലാപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വണ്ടിപ്പെരിയാർ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിലും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കോട്ടയം കിടങ്ങൂരിൽ 88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 30 വർഷം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ചു. കിടങ്ങൂർ വില്ലേജിലെ മംഗലാരം ഭാഗം കാഞ്ഞിരക്കാട്ട് വീട്ടിൽ പ്രസാദ് വിജയൻ (24) ആണ് ശിക്ഷിക്കപ്പെട്ടത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്.
2022 ജനുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അവരെ മാനഭംഗപ്പെടുത്തിയെന്ന കുറ്റമാണ് കോടതി ശരിവച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴത്തുക അടച്ചാൽ അതിൽനിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചു.
കിടങ്ങൂർ പൊലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇൻസ്പെക്ടർ കുര്യൻ മാത്യുവാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു കെ.ആറിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ 19 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
ട്വന്റി20യിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ തള്ളി സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ രംഗത്ത്. സ്ഥാനമാനങ്ങളോ പദവികളോ ആവശ്യപ്പെട്ടാണ് താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അഖിൽ വ്യക്തമാക്കി. അത്തരം ലക്ഷ്യങ്ങളായിരുന്നുവെങ്കിൽ വർഷങ്ങളായി കോൺഗ്രസിൽ തുടരാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി20യിൽ പ്രവർത്തിക്കുന്നതിനിടെ പാർട്ടിക്കുള്ളിൽ അഭിപ്രായ സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ഇല്ലെന്ന തോന്നലാണ് രാജിയിലേക്ക് നയിച്ചതെന്നും അഖിൽ മാരാർ പറഞ്ഞു. പാർട്ടിയുടെ നയങ്ങളോടും പ്രവർത്തന രീതികളോടും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് വേർപിരിയലിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, രാഷ്ട്രീയത്തിൽ തുടരാൻ പദവികളും സാമ്പത്തിക സഹായവും ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇതിന് മറുപടിയായി, വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല മറിച്ച് തന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്ന് അഖിൽ മാരാർ ആവർത്തിച്ചു. വിവാദങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്.
കൊച്ചിയിൽ മെൻസ്ട്രൽ കപ്പിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും എക്സൈസിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. സാധാരണ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ ഈ രീതി സ്വീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
യുവതി ശരീരത്തിനുള്ളിൽ ഉപയോഗിച്ചിരുന്ന മെൻസ്ട്രൽ കപ്പിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് പുറത്തെടുത്തത്. നഗരത്തിൽ വിതരണം ചെയ്യുന്നതിനായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും ലഹരിമരുന്ന് എത്തിച്ച ഉറവിടം ഏതാണെന്നും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് കടത്തിനായി പുതിയ രീതികൾ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
AFCM ഇൻറർനാഷണൽ ഡയറക്ടർ റവ. ഫാ . സേവ്യർ ഖാൻ വട്ടയിൽ നയിക്കുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ഇവാഞ്ചലൈസേഷൻ ഡയറക്ടർ അബോട്ട് ഹഗ് അലൻ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു
ഇംഗ്ലണ്ടിൽ ഏറ്റവും അറിയപ്പെടുന്ന WORSHIP BAND – വൺ ഹോപ്പ്- ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഒപ്പം നൂറുകണക്കിന് യുവതി യുവാക്കൾ ഒത്തുചേരുന്ന AWAKENING CHOR TEAM
യുവതി യുവാക്കൾക്കും യുവ ദമ്പതികൾക്കും വേണ്ടി ഫ്രീ രജിസ്ട്രേഷൻ ആരംഭിച്ചു.
https://bookwhen.com/afcmuk/e/ev-sgfly-20260801080000
5 മുതൽ 15 വരെയുള്ള കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷകൾ
ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് Awakening കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
യുകെയും യൂറോപ്പിനും ഏറെ അനുഗ്രഹമായി മാറുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകൾ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.

രാവിലെ 9 മുതൽ വൈകുന്നേരം 4 30 വരെ ആണ് ശുശ്രൂഷ .ഉണ്ടായിരിക്കുന്നതാണ് .കുട്ടികൾക്കും യുവതി യുവാക്കൾക്കും വേണ്ടി വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ശക്തമായ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണർവുകളും സംഭവിക്കുവാൻ കഴിഞ്ഞ 100 ദിവസമായി AFVM UK ശുശ്രൂഷകർ ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് ഒരുങ്ങുകയാണ്
ഈ കാലഘട്ടത്തിൻറെ അനുഗ്രഹ ശുശ്രൂഷയിലേക്ക് പരിശുദ്ധാത്മ പ്രവർത്തനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എല്ലാ കുടുംബങ്ങളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
https://youtu.be/vXCBSF45kz8?is=2p2ghhRlIoj5BzjU
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം ശക്തമായതോടെ അന്താരാഷ്ട്ര എണ്ണവിപണിയിൽ വീണ്ടും അനിശ്ചിതത്വം വർധിച്ചു. പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കും കപ്പൽ ഗതാഗത പാതകൾക്കും നേരെയുള്ള ഭീഷണിയെ തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു. സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയാണ് എണ്ണവില കുത്തനെ ഉയരാൻ പ്രധാന കാരണം.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ ബാധിക്കുമെന്ന ഭയം വിപണിയിൽ ശക്തമാണ്. ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. വിതരണ തടസ്സം ഉണ്ടാകുമെന്ന ആശങ്കയിൽ വ്യാപാരികളും നിക്ഷേപകരും എണ്ണ വാങ്ങൽ വർധിപ്പിച്ചതും വിലക്കയറ്റത്തിന് കാരണമായി.
എണ്ണവില ഉയരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് അധിക സാമ്പത്തികഭാരമാകും. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ വിലയിൽ സമ്മർദം വർധിക്കാനും പണപ്പെരുപ്പം ഉയരാനുമുള്ള സാധ്യത സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ വഷളായാൽ എണ്ണവില 100 ഡോളറിലേക്കും നീങ്ങാമെന്ന മുന്നറിയിപ്പും വിപണിയിൽ ഉയരുന്നുണ്ട്.
ജിമ്മി കൂറ്റാരപ്പള്ളി
മദർവെൽ (സ്കോട്ലാൻഡ്): അന്യദേശത്ത് വിരിഞ്ഞ വിശ്വാസത്തിന്റെ പൂക്കാലം മദർവെല്ലിലെ ‘മർത്ത് മറിയം’ ദൈവാലയം. ചില ചരിത്രങ്ങൾ എഴുതപ്പെടുന്നത് മഷികൊണ്ടല്ല; പ്രത്യുത പ്രാർത്ഥനയും ത്യാഗവും പ്രത്യാശയുംകൊണ്ടാണ്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത് ഒരാളുടെ പരിശ്രമംകൊണ്ടല്ല; ഒരു സമൂഹത്തിന്റെ വിശ്വാസം, ഐക്യം, ആത്മസമർപ്പണം എന്നിവയുടെ കരുത്തുകൊണ്ടാണ്. സ്കോട്ലാൻഡിലെ മദർവെല്ലിൽ 2026 ജൂലൈ 26-ന് നടന്നത് അത്തരമൊരു ചരിത്ര നിമിഷമായിരുന്നു. സ്കോട്ലാൻഡിലെ പ്രവാസത്തിന്റെ തണുത്ത കാറ്റിലും ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങൾക്കിടയിലും സ്വന്തം വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച ഒരു സമൂഹം, കാൽ നൂറ്റാണ്ടോളം നീണ്ട സ്കോട്ലാൻഡിലെ പ്രവാസ ജീവിതത്തിൻ്റെ കാത്തിരിപ്പിനൊടുവിൽ സ്വന്തമായി ദൈവാലയം സമർപ്പിച്ച ദിനം. ഇത് ഒരു കത്തോലിക്കാ പള്ളി യുടെ ആശീർവ്വാദം മാത്രമായിരുന്നില്ല; ഒരു തലമുറയുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച ദൈവികമായ മറുപടിയായിരുന്നു.

മദർവെല്ലിലെ ‘മർത്ത് മറിയം’ (സെന്റ് മേരീസ്) സീറോ മലബാർ കത്തോലിക്കാ ദൈവാലയത്തിന്റെ കൂദാശാ കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അതീവ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഇതോടെ യുകെയിലെ സീറോ മലബാർ സഭയുടെ ഏഴാമത്തെ സ്വന്ത ദൈവാലയവും, സ്കോട്ലാൻഡിന്റെ മണ്ണിൽ ഉദിച്ച ആദ്യത്തെ സീറോ മലബാർ പള്ളിയും ചരിത്രത്തിന്റെ ഭാഗമായി. എന്നാൽ ഈ നേട്ടത്തിന്റെ യഥാർഥ മഹത്വം അക്കങ്ങളിൽ അളക്കാനാവില്ല. 2002-ൽ കാംബസ്ലാങ്ങിലെ സെന്റ് ബ്രൈഡ്സ് ദൈവാലയത്തിൽ ഏതാനും കുടുംബങ്ങൾ ചേർന്ന് ആരംഭിച്ച എളിയ പ്രാർത്ഥനാസംഗമം, ഇന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന ആത്മീയ ഭവനമായി വളർന്നിരിക്കുന്നു. പള്ളികളിൽ നിന്ന് പള്ളികളിലേക്ക് മാറിമാറി വിശുദ്ധ കുർബാന അർപ്പിച്ച കാൽ നൂറ്റാണ്ട്, ഓരോ ഞായറാഴ്ചയും ദൂരങ്ങൾ താണ്ടി വിശ്വാസം കാത്തുസൂക്ഷിച്ച കുടുംബങ്ങൾ, മലയാളവും സുറിയാനി പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറാൻ മാതാപിതാക്കൾ നടത്തിയ നിശ്ശബ്ദ പോരാട്ടം ഇതെല്ലാം ചേർന്നാണ് ‘മർത്ത് മറിയം’ ദൈവാലയത്തിന്റെ അടിത്തറ പാകപ്പെട്ടത്.

ഈ ചരിത്രദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുറപ്പെടുവിച്ച ഡിക്രി (P 02/2026) പ്രകാരം ‘മർത്ത് മറിയം’ ദൈവാലയത്തെ സ്കോട്ലാൻഡിലെ ആദ്യത്തെ ഔദ്യോഗിക സീറോ മലബാർ ഇടവകയായി ഉയർത്തി. രൂപതാ ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേൾപ്പിച്ചതോടെ വിശ്വാസികളുടെ ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പുതിയ അധ്യായം തുറന്നു. തുടർന്ന് റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനെ (സുനിലച്ചൻ) ഈ പ്രഥമ ഇടവകയുടെ ആദ്യ വികാരിയായി പ്രഖ്യാപിച്ചു. G32 മുതൽ ML12 (G32,33,34,67,68,69,71,72,73,74,75, ML1,2,3,4,5,6,7,8,9,10,11,12) വരെയുള്ള പോസ്റ്റ് കോഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സീറോ മലബാർ വിശ്വാസികൾ ഇനി ഈ ഇടവകയുടെ ആത്മീയ കുടുംബത്തിന്റെ ഭാഗമാണ്. ഒരു ദേവാലയം ലഭിച്ചതിനേക്കാൾ വലിയ നേട്ടമാണ് ഒരു സ്ഥിരമായ ഇടവക രൂപംകൊണ്ടത് എന്നത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഈ സമൂഹത്തിന്റെ ഭാവി വലിയ അനിശ്ചിതത്വത്തിലായിരുന്നു. ദൈവാലയം സ്വന്തമാക്കുക എന്നതിനേക്കാൾ മിഷൻ നിലനിർത്താനുള്ള ശ്രമങ്ങൾ വിജയിക്കുമോ എന്ന ചോദ്യമായിരുന്നു എല്ലാവരുടെയും മനസ്സിൽ. എന്നാൽ വെറും പതിനൊന്ന് മാസത്തിനുള്ളിൽ നിയമപരവും സാമ്പത്തികവുമായ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അസാധ്യമെന്ന് തോന്നിയ സ്വപ്നം യാഥാർഥ്യമായത് ദൈവപരിപാലനയുടെ വ്യക്തമായ അടയാളമാണെന്നാണ് വിശ്വാസികൾ കരുതുന്നത്. ഈ ദൈവാലയം വിശ്വാസികളുടെ പ്രാർത്ഥനകളും, സംഭാവനകളും സന്നദ്ധപ്രവർത്തകരുടെ വിയർപ്പും കുടുംബങ്ങളുടെ ത്യാഗങ്ങളും ചേർന്നതാണ്. റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വവും മുൻ വൈദികരായ റവ. ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വി.സി, ഫാ. ജോസഫ് വെമ്പാടംന്തറ വി.സി, ഫാ. ജോണി വെട്ടിക്കൽ വി.സി എന്നിവരുടെ ആത്മസമർപ്പിത ശുശ്രൂഷയും ഇടവക സമൂഹത്തിന്റെ അക്ഷീണ അധ്വാനവും, നിശ്ശബ്ദ സേവനവും ഒരുമിച്ചപ്പോഴാണ് ഈ മഹത്തായ നേട്ടം യാഥാർഥ്യമായത്. ഈ ദൈവാലയത്തിൻ്റെ കൂദാശ പ്രാദേശിക കത്തോലിക്കാ സമൂഹവും ഹൃദയപൂർവം ഏറ്റെടുത്തു. മദർവെൽ രൂപതയിലെ വിവിധ ഇടവകകൾ ഈ നേട്ടത്തെ തങ്ങളുടെ സന്തോഷമായാണ് ആഘോഷിച്ചത്. വരുംകാലങ്ങളിലും എല്ലാ സഹകരണവും ഉറപ്പുനൽകിയ അവരുടെ സമീപനം സഭൈക്യത്തിന്റെ മനോഹരമായ മാതൃകയായി.

ബിഷപ്പ് ജോസഫ് ടോൾ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെയും മദർവെൽ രൂപതയിലെയും നിരവധി വൈദികർ, നോർത്ത് ലാനാർക്ക്ഷെയർ പ്രൊവോസ്റ്റ് കെന്നത്ത് ഡഫി, എം.എസ്.പി ക്ലെയർ ആഡംസൺ, എം.പി പമേലാ നാഷ്, എം.പി ഡേവിഡ് ഡേ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ, ക്രൈസ്തവ സഭാ പ്രതിനിധികൾ, സ്കോട്ലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ എന്നിവർ ചടങ്ങിന് സാക്ഷികളായി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഡോ. ക്രിസ് കുര്യൻ, ഡോ. ഷെറിൻ ജെയ്സൺ എന്നിവർ അവതാരകരായി ചടങ്ങുകൾ ഭംഗിയായി ഏകോപിപ്പിച്ചു. വിശിഷ്ടാതിഥികളുടെ ആശംസാപ്രസംഗങ്ങളും ഈ ചരിത്രനേട്ടത്തിന്റെ പ്രാധാന്യം കൂടുതൽ എടുത്തുകാട്ടി.

ഇന്ന് മദർവെല്ലിൻ്റെ തിലകക്കുറിയായി ഉയർന്നുനിൽക്കുന്ന ‘മർത്ത് മറിയം’ ദൈവാലയം ഒരു ആരാധനാലയം മാത്രമല്ല. അത് ഒരു സമൂഹത്തിന്റെ ആത്മാവാണ്. പ്രവാസത്തിന്റെ മണ്ണിൽ വേരുറപ്പിച്ച വിശ്വാസത്തിന്റെ തണലാണ്. തലമുറകളെ കൂട്ടിയിണക്കുന്ന ആത്മീയ ഭവനമാണ്. മാതാപിതാക്കളുടെ പ്രാർത്ഥനകൾക്കും മക്കളുടെ ഭാവിക്കും ഇടയിലുള്ള പാലമാണ്.

ചരിത്രം ചിലപ്പോൾ വലിയ യുദ്ധങ്ങളെയും സാമ്രാജ്യങ്ങളെയും മാത്രമല്ല ഓർക്കുന്നത്; നിശ്ശബ്ദമായി വിശ്വാസം കാത്തുസൂക്ഷിച്ച മനുഷ്യരെയും ഓർക്കും. മദർവെല്ലിലെ ‘മർത്ത് മറിയം’ ദൈവാലയത്തിന്റെ ആശീർവ്വാദം അത്തരമൊരു ചരിത്രമാണ്. വരും തലമുറകൾക്ക് ഇത് ഒരു ദൈവാലയത്തിന്റെ കഥ മാത്രമല്ല, അന്യദേശത്ത് വിശ്വാസം കൈവിടാതിരുന്ന ഒരു സമൂഹത്തിന്റെ വിജയഗാഥയായി അറിയപ്പെടും.
