അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യു.കെ.യിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, മുൻ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നൽകി.

രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടർന്ന് നിവേദ്യം പാകം ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് ദേവീ പൂജയും, സഹസ്രനാമ അർച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങൾക്ക് വിളമ്പി നൽകി. യു കെ യുടെ നന ഭാഗങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം ഭക്തർ നിവേദ്യം സ്വീകരിക്കാൻ എത്തിയിരുന്നു. പൊങ്കാലക്കെത്തിയവർക്കായി മണ്ടപ്പുറ്റ്, തെറളി അപ്പം എന്നിവയും പകുത്തു നൽകുകയുണ്ടായി. ഊണും വിവിധ പച്ചക്കറികൾ ഉൾപ്പെടുത്തിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

പ്രവർത്തിദിനമായിരുന്നെങ്കിലും, വർഷംതോറും പൊങ്കാലയിൽ പങ്കെടുക്കുന്നവരോടൊപ്പം നിരവധി നവാഗതരും പങ്കുചേർന്നത് ശ്രദ്ധേയമായി. കേരളത്തിനു പുറത്തായി ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന വേദികളിലൊന്നായി ലണ്ടനിലെ പൊങ്കാല ശ്രദ്ധേയമാണ്.

ശ്രീ മുരുകൻ ക്ഷേത്ര ട്രസ്റ്റിന്റെ നിസ്സീമമായ സഹകരണമാണ് കഴിഞ്ഞ പത്തൊമ്പതു കൊല്ലങ്ങളിലായി വിജയപ്രദമായി നടത്തുവാൻ സാധ്യമാക്കിയതെന്ന് ഓമന തന്റെ നന്ദി പ്രകാശനത്തിൽ ഓർമ്മിച്ചു. ശ്രീ മുരുകൻ മഹാക്ഷേത്ര ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് ജി രാമദാസ് , ഡോ. ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്ക് ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. മുൻ കൗൺസിലർ ജോസ് അലക്സാണ്ടർ അടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. സജീവ് ദിവാകരൻ, സജിത് എന്നിവർ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.

ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആവേശകരമായ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. 254 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ പോരാട്ടം നീട്ടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 പന്തില്‍ 105 റണ്‍സുമായി ജേക്കബ് ബെഥേല്‍ നടത്തിയ തകര്‍പ്പന്‍ ഇന്നിങ്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഘട്ടത്തില്‍ ഇന്ത്യ പിടിച്ചുകെട്ടി. അവസാന മൂന്ന് ഓവറില്‍ 45 റണ്‍സ് വേണമെന്നിരുന്ന ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു.
അതിന് മുമ്പ് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സിന്റെ വമ്പന്‍ സ്കോറിന് അടിത്തറ പാകിയത് സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ടീമിന്റെ ടോപ് സ്കോററായി. ശിവം ദുബെ 43, ഇഷാന് കിഷന് 39, ഹാര്‍ദ്ദിക് പാണ്ഡ്യ 27, തിലക് വര്‍മ 21 റണ്‍സ് നേടി മികച്ച പിന്തുണ നല്കി. സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും വീണ്ടും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഫില്‍ സാള്‍ട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര് എന്നിവരെ പുറത്താക്കി ഇന്ത്യ മത്സരത്തില്‍ മുന്‍തൂക്കം നേടി. എന്നാല്‍ ജേക്കബ് ബെഥേലും വില്‍ ജാക്സും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മത്സരം ആവേശകരമാക്കി. ഒടുവില്‍ ജാക്സ് പുറത്തായതും അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതുമാണ് ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കിയത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ അനുമതി നൽകുന്ന ലൈസൻസ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി. മാർച്ച് 5, 2026 മുതൽ കപ്പലുകളിൽ കയറ്റിയ എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈ ഇളവ് ബാധകമാണ്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുകിടക്കുന്ന കപ്പലുകളിലെ ചരക്കുകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് അനുമതി. ഏപ്രിൽ 3, 2026 വരെയാണ് ഈ പ്രത്യേക ഇളവ് പ്രാബല്യത്തിൽ ഉണ്ടാകുക.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ വിപണി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമേരിക്കയുടെ തീരുമാനം. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്ന് വ്യക്തമാക്കിയ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്, ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് തുടരാൻ ഈ താത്കാലിക നടപടി സഹായിക്കുമെന്ന് പറഞ്ഞു. ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും അതുകൊണ്ട് റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുമെന്ന പ്രതീക്ഷയും യുഎസ് പങ്കുവെച്ചു.
യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടെയാണ് ഈ നീക്കം. ഉപരോധങ്ങളെ തുടർന്ന് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ജനുവരിയിൽ ദിനംപ്രതി ഏകദേശം 1.1 മില്യൺ ബാരലായി കുറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് വീണ്ടും ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും ആഗോള എണ്ണവിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.07 ഡോളറായി ഉയർന്നെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത കുറവാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ. സുഖോയ്–30 എംകെഐ യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടമായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ നടപടികൾ ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പിആർഒ അറിയിച്ചു.
ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. അസമിലെ കർബി ആംഗ്ലോങ് മേഖലയ്ക്ക് സമീപമായാണ് വിമാനവുമായി ബന്ധം നഷ്ടമായതെന്ന് വിവരം. പ്രദേശത്ത് വ്യാപകമായ പരിശോധനയും തിരച്ചിലും വ്യോമസേന ആരംഭിച്ചിട്ടുണ്ട്.
വിമാനത്തിന്റെ പൈലറ്റിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൈലറ്റിനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തില്‍ നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചു. ഏകദേശം മൂന്നര വര്‍ഷത്തോളം ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ശേഷമാണ് രാജിക്കത്ത് നല്‍കിയത്. രാജിക്കത്തില്‍ വ്യക്തമായ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. 2022 നവംബര്‍ മുതല്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്ന ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ്.
ഗവര്‍ണറായിരുന്ന കാലയളവില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി അദ്ദേഹത്തിന് പല വിഷയങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജിയെന്ന വിലയിരുത്തലുകളും ഉയര്‍ന്നുവരുന്നത്. ഇതേസമയം, ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആർ. എൻ. രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കേരള സ്വദേശിയായ ആനന്ദബോസ് വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന രാഷ്ട്രീയ ചര്‍ച്ചകളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടതാകാമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
മനോജ് ജോസഫ്
ലിവർപൂൾ: യു കെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) 2026 – 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 22-ന് ലിവർപൂളിലെ സെയിന്റ് മാർഗരറ്റ് മേരി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുയോഗത്തിൽ ഐകകണ്ഠേനയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
സംഘടനയുടെ പ്രസിഡന്റായി ബിജു ജോർജിനെയും സെക്രട്ടറിയായി ബ്ലെസ്സൻ രാജനെയും ട്രഷറർ സ്ഥാനത്തേക്ക് ജോസ് മാത്യുവിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിനു വർക്കിയും ജോയിന്റ് സെക്രട്ടറിയായി ആതിര ശ്രീജിത്തും പി.ആർ.ഒ ആയി മനോജ് ജോസഫും പ്രവർത്തിക്കും.
ലിവർപൂളിലെ മലയാളികളുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിനായി വിപുലമായ ആർട്സ്, സ്പോർട്സ് കമ്മിറ്റികൾക്കും രൂപം നൽകി. ക്രിസ് ജോർജ് ടോംസ് പ്രധാന ചുമതല വഹിക്കുന്ന ആർട്സ് ക്ലബ് കമ്മറ്റിയിൽ രജിത്ത് രാജൻ,
ജിൻസി മോൾ ചാക്കോ, കല രാജീവ്, സന്തോഷ് ബെന്നി എന്നിവരടങ്ങുന്ന ടീം കലാപരിപാടികൾക്ക് നേതൃത്വം നൽകും. ജോബി ദേവസ്യ പ്രധാന ചുമതല വഹിക്കുന്ന സ്പോർട്സ് കമ്മിറ്റിയിൽ ബിന്ദു ഹരി, ജൂലി ഫിലിപ്പ്, വിഷ്ണു പി. വിജയകുമാർ എന്നിവർ സ്പോർട്സ് ആക്ടിവിറ്റീസിന് നേതൃത്വം നൽകും.
മാത്യു അലക്സാണ്ടർ നേതൃത്വം നൽകുന്ന ഫൈനാൻസ് ടീമിൽ കുര്യാക്കോസ് ഇ. ജെ, ജോയ്മോൻ തോമസ് എന്നിവർ പ്രവർത്തിക്കും. നികുൽ ദിനേഷ്, ജിജോ വർഗീസ് എന്നിവരടങ്ങുന്ന പി.ആർ.ഒ സബ് കമ്മിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ലിമയുടെ പൊതുപ്രവർത്തനങ്ങളും പൊതുജന സമ്പർക്ക പരിപാടികളും ഏകോപിപ്പിക്കുന്നതിനായി ഹരി കുമാർ ഗോപാലൻ നേതൃത്വം നൽകുന്ന ടീമിൽ സെബാസ്റ്റ്യൻ ജോസഫ്, സോജൻ തോമസ്, അനിൽ ഹരി, റ്റിജു ഫിലിപ്പ് എന്നിവരും പ്രവർത്തിക്കും. സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ഇന്റേണൽ ഓഡിറ്ററായി ജിജോ കുരുവിളയെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും പൊതുയോഗം ഏകകണ്ഠേന അംഗീകരിച്ചു. മെമ്പേഴ്സിന്റെ സർവോന്മുഖമായ വികസനത്തിനുതകുന്ന പരിപാടികൾ ഈ വർഷം ഉൾപെടുത്താൻ യോഗം തീരുമാനിച്ചു. വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളും കലാ-കായിക മേളകളും മെംബേർസ് ഫോക്കസ്ഡ് ആയിട്ടുള്ള പരിപാടികളും സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
ലിവർപൂളിലെ ഇന്ത്യൻ സമൂഹത്തിന്റെ സർവ്വതോന്മുഖമായ ഉന്നമനവും സാംസ്കാരിക കൂട്ടായ്മയും ലക്ഷ്യമിട്ടാണ് ലിമ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് ലിവർപൂളിലെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സംഘടനകളുടെ പ്രതിനിധികളും അഭിനന്ദനങ്ങൾ അർപ്പിച്ചു.

ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ് രംഗത്തെത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് അവർ പ്രതികരിച്ചത്. പൊങ്കാല വൻ വിജയമായിരുന്നെന്ന് മന്ത്രി വ്യക്തമാക്കിയതായി ആശാനാഥ് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത ഈ മഹാഘോഷം ക്രമീകരണങ്ങളുടെ കാര്യത്തിൽ മികച്ചതായിരുന്നുവെന്നും സർക്കാർ സംവിധാനങ്ങളും നഗരസഭയും ഏകോപിതമായി പ്രവർത്തിച്ചുവെന്നും അവർ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കുന്നതാണെന്നായിരുന്നു അവരുടെ നിലപാട്. മന്ത്രി തന്നെ പരിപാടിയുടെ വിജയത്തെ അംഗീകരിച്ച സാഹചര്യത്തിൽ ചിലർ ഇപ്പോഴും തെറ്റിദ്ധാരണ പരത്തുന്നത് എന്തിനാണെന്ന് ആശാനാഥ് ചോദിച്ചു. നഗരസഭ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണവും സമയബന്ധിതമായി പൂർത്തിയാക്കിയതായും അവർ കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ സഹകരണവും പരിപാടിയുടെ വിജയത്തിന് പ്രധാന കാരണമായിരുന്നുവെന്നും അവർ വിലയിരുത്തി.
ഇതിനിടെ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് ഭവന പദ്ധതിക്കായി നൽകുന്നതിനെ കുറിച്ച് മേയർ വി വി രാജേഷും വിശദീകരണം നൽകി. മുൻ ഭരണസമിതിയുടെ മാതൃക തുടരാനാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇഷ്ടികകൾ ശേഖരിച്ച് മാറ്റുന്നതിനായി വലിയ ചെലവ് വരുന്നതായും, ഏകദേശം പത്ത് ലക്ഷം രൂപ വരെ കൂലി ചിലവാകുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അതിനാൽ ലഭിക്കുന്ന കട്ടയുടെ അളവും ഗുണനിലവാരവും കൃത്യമായി പരിശോധിച്ച ശേഷമേ പദ്ധതി വ്യാപിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ പദ്ധതി 2018ൽ തന്റെ ഭരണകാലത്ത് ആരംഭിച്ചതാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് വ്യക്തമാക്കി. തുടർന്ന് വന്ന നഗരസഭ കൗൺസിലും ഇത് തുടരുകയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ നൂറിലധികം നിർധന കുടുംബങ്ങൾക്ക് വീട് പണിയാൻ സഹായമായതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ആദ്യം പദ്ധതി എതിർത്തവർ തന്നെ ഇപ്പോൾ അത് തുടരാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും, ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ രാഷ്ട്രീയ ഭേദമന്യേ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഡ്രിഡ്: ഇറാനെതിരായ യു.എസ്.–ഇസ്രയേൽ സൈനിക നടപടികളെ ശക്തമായി വിമർശിച്ച് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വീണ്ടും രംഗത്ത്. ഈ സംഘർഷം ആഗോള ദുരന്തമായി മാറാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാഞ്ചസിന്റെ നിലപാടിനെ തുടർന്ന് സ്പെയിനുമായുള്ള വ്യാപാരബന്ധങ്ങൾ വിച്ഛേദിക്കാമെന്ന ഭീഷണിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വന്നതായും റിപ്പോർട്ടുണ്ട്. ഇറാൻ വിഷയത്തിൽ സാഞ്ചസ് ഒറ്റയ്ക്കു ശക്തമായ എതിർപ്പ് ഉയർത്തുന്ന യൂറോപ്യൻ നേതാവാണെന്ന വിലയിരുത്തലും ഉയരുന്നു.
ഇറാനെതിരായ ആക്രമണങ്ങൾക്ക് സ്പെയിനിലെ റോത്ത, മൊറോൺ നാവിക-വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് സാഞ്ചസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന യു.എസ്. യുദ്ധവിമാനങ്ങൾക്ക് തിരികെ പോകേണ്ടിവന്നതായി റിപ്പോർട്ടുകൾ പറയുന്നു. “സ്പെയിന്റെ മൂല്യങ്ങൾക്കും ദേശീയ താത്പര്യങ്ങൾക്കും നിരക്കാത്ത യുദ്ധത്തിൽ പങ്കാളിയാകില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ആഭ്യന്തര പരാജയങ്ങൾ മറയ്ക്കാനായി യുദ്ധത്തെ ഉപകരണമാക്കരുതെന്നും സാഞ്ചസ് കൂട്ടിച്ചേർത്തു.
നാറ്റോ അംഗരാജ്യമായിരിക്കെ സ്പെയിൻ സ്വീകരിച്ച ഈ നിലപാട് വാഷിംഗ്ടണിനെ പ്രകോപിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. ജി.ഡി.പി.യുടെ അഞ്ച് ശതമാനം പ്രതിരോധ ചെലവായി വകയിരുത്തണമെന്ന യു.എസ്. ആവശ്യം സ്പെയിൻ തള്ളിയതും വിവാദമായി. സംഘർഷത്തെ തുടർന്ന് ബ്രിട്ടൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ സൈപ്രസിലേക്ക് സൈനികരെ വിന്യസിച്ചെങ്കിലും സ്പെയിൻ അതിൽനിന്ന് വിട്ടുനിൽക്കുകയാണ്. വിഷയത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സാഞ്ചസിനെ വിമർശിച്ചു.
കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം നടന്നതായി റിപ്പോർട്ട്. 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും Reuters വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ IRIS Denaയ്ക്കെതിരെയാണ് ആക്രമണം നടന്നത്.
കപ്പലിലുണ്ടായിരുന്ന 180 പേരിൽ 32 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി നാവികസേനയുടെ കപ്പലുകളും വ്യോമസേന വിമാനങ്ങളും വിന്യസിച്ചതായും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. കടലിൽ തുടരുന്ന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര സഹായം പരിഗണിക്കുന്നതായും അധികൃതർ സൂചിപ്പിച്ചു.
പരിക്കേറ്റ 78 പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർക്ക് അടിയന്തിര ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞു. മറ്റുള്ളവർക്ക് നിസാര പരിക്കുകൾക്ക് ചികിത്സ നൽകുകയാണെന്നും അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലവും ഉത്തരവാദിത്വവും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതായി ശ്രീലങ്കൻ പ്രതിരോധവകുപ്പ് അറിയിച്ചു.
63 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ച മുതിർന്ന സിപിഎം നേതാവായ ജി. സുധാകരൻ അംഗത്വം പുതുക്കില്ലെന്ന സൂചന നൽകി രംഗത്തെത്തി. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം പരിഗണിക്കാതെ പരിഹസിച്ചതായും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതൃത്വത്തോട് അസന്തോഷമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്.
ആലപ്പുഴയിലെ പാർട്ടി വിഭാഗീയതയും ഉൾക്കളഹങ്ങളും ഏറെക്കാലമായി സിപിഎമ്മിന് തലവേദനയായിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ മൂന്നാം തവണ മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ടതും പിന്നീട് പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമാണ് സുധാകരന്റെ അസ്വസ്ഥത വർധിപ്പിച്ചതെന്നാണ് വിലയിരുത്തൽ. താൻ മന്ത്രിയായിരിക്കെ ആരംഭിച്ച ചില പ്രധാന പദ്ധതികളുടെ ഉദ്ഘാടനങ്ങളിൽ പോലും ക്ഷണം ലഭിക്കാത്തതും അദ്ദേഹം ഉയർത്തിക്കാട്ടുന്നു.
എച്ച്. സലാം, സജി ചെറിയാൻ എന്നിവരുമായി ഉണ്ടായ അഭിപ്രായഭിന്നതകളും സാഹചര്യത്തെ കടുപ്പിച്ചു. ഇതോടെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകൾക്കുറിച്ച് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചകൾ ശക്തമാണ്. യുഡിഎഫ് പിന്തുണ ലഭിക്കുമോ എന്നതും ശ്രദ്ധേയമായ വിഷയമായി മാറിയിരിക്കുകയാണ്.