Latest News

ചെന്നൈ : നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ ഡൊണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.

ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 10 ന് പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീ ശരീരത്തിലേക്ക് പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ കല്യാണസുന്ദരം തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് സൂചന. ജനുവരി 11-ന് പാലക്കാട്ടെ ഹോട്ടലിൽനിന്നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്; 18 ദിവസമായി ഇയാൾ റിമാൻഡിലായിരുന്നു.

പ്രതിയും പരാതിക്കാരിയും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നതാണ് പ്രതിഭാഗത്തിന്റെ വാദം. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും രഹസ്യമൊഴിയോ വൈദ്യപരിശോധനയോ ഉൾപ്പെടെയുള്ള നിർണായക നടപടികൾ പൂർത്തിയായിട്ടില്ലെന്നുമാണ് വാദം.

പരാതിക്കാരി വിദേശത്തായതിനാൽ കേരളത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നും എംബസിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങളും മുൻ കോടതി നിരീക്ഷണങ്ങളും വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ രാഹുൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

മുംബൈ: മഹാരാഷ്ട്ര ബരാമതിയിൽ വിമാന അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം 5 പേർക്ക് ദാരുണാന്ത്യം. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചെന്നാണ് വിവരം. അജിത് പവാറും, അജിത് പവാറിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, ക്യാപ്റ്റൻ സുമിത്ത് കപൂർ (പൈലറ്റ് ഇൻ കമാൻഡ്), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസർ) എന്നിവരാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി.

ലിയർജെറ്റ് 45 എന്ന ചെറു വിമാനത്തിൽ ആയിരുന്നു അജിത് പവാറിന്റെ അവസാന യാത്ര. ബോംബാർഡിയർ എയ്‌റോസ്‌പേസ് നിർമ്മിച്ച ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണ് ഇന്ന് തകർന്ന ലിയർജെറ്റ് 45. ഇതിന്റെ പരമാവധി വേഗത ഏകദേശം മണിക്കൂറിൽ 860 കിലോമീറ്റർ ആണ്. ഏകദേശം 3,650 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ഇതിന് സാധിക്കും. 51,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ട്. ഒൻപത് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാം. പരസ്പരം അഭിമുഖമായി വരുന്ന രീതിയിലാണ് സീറ്റിന്റെ ക്രമീകരണം. ലഗേജ് വെക്കാൻ പ്രത്യേക സ്ഥലം, ഫോൾഡിംഗ് ടേബിളുകൾ, ചെറിയ അടുക്കള, ടോയ്‌ലറ്റ് എന്നിവ വിമാനത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ടർബോഫാൻ എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. 1995 ൽ ആദ്യമായി പറന്ന ഈ വിമാനം 1998 മുതലാണ് വിപണിയിലെത്തിയത്. 2012 ൽ ഇതിന്റെ ഉത്പാദനം നിർത്തി പകരം ‘ലിയർജെറ്റ് 75’ എന്ന കൂടുതൽ ആധുനികമായ പതിപ്പ് പുറത്തിറക്കി. ലിയർജെറ്റ് 45 വിമാനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 15 മുതൽ 25 കോടി രൂപ വരെ വിലയുണ്ട്. ഇന്ത്യയിൽ ഈ വിമാനം വാടകയ്ക്ക് എടുക്കാൻ മണിക്കൂറിന് ഏകദേശം 3.5 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെ ചെലവ് വരും. വേഗതയേറിയ യാത്ര ആഗ്രഹിക്കുന്ന ബിസിനസുകാർക്കും പ്രമുഖർക്കും ഏറ്റവും അനുയോജ്യമായ ഒന്നാണ് ലിയർജെറ്റ് 45.

അജിത്ത് പവാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള അനുശോചിച്ചു. നങ്ങളുടേ നേതാവായിരുന്നു അജിത് പവാറെന്ന് മോദി എക്സില്‍ കുറിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നു അജിത് പവാറെന്നും അപകട വിവരം ഞെട്ടിച്ചെന്നും മോദി കുറിച്ചു. അജിത്ത് പവാറിന്റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. അജിത്ത് പവാറിന്റെ വിയോഗം ഹൃദയഭേദകമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നും അജിത്ത് പവാർ. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എൻഡിഎ അജിത് പവാറിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസാദ്യ ശനിയാഴ്ച്ചകളിൽ സംഘടിപ്പിക്കുന്ന ‘ലണ്ടൻ ബൈബിൾ കൺവെൻഷൻ’ ഫെബ്രുവരി 7 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ്‌ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

‘കർത്താവ് പറഞ്ഞു: ഞാൻ തന്നെ നിന്നോട് കൂടെ വരുകയും, നിനക്ക് ആശ്വാസം നൽകുകയും ചെയ്യും’. (പുറപ്പാട് 33 :14)

പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.

2026 ഫെബ്രുവരി 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ കുർബ്ബാന, തിരുവചന ശുശ്രുഷ തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.

ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യിൽ – 07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258

Our lady Of La Salette R C Church, Rainham,1 Rainham Road, Essex,RM13 8SR, UK.

സോമർസെറ്റിലെ ചെറുപട്ടണമായ ടോണ്ടനിൽ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടൻ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാൻ 2026-28 കാലയളവിലേക്ക് പുതിയ വർക്കിങ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.. ജനുവരി രണ്ടിന് നടന്ന ക്രിസ്തുമസ്സ്‌-പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വച്ച് ടോണ്ടൻ മലയാളികൾക്ക് ഏറെ സുപരിചിതനായ ശ്രീ ജതീഷ് പണിക്കർ പ്രസിഡണ്ട്‌ ആയും, ശ്രീ വിനു വി നായർ സെക്രട്ടറി ആയും തുടരെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.. ശ്രീമതി മഞ്ജുള സിജാൻ (വൈസ് പ്രസിഡന്റ്‌), ശ്രീ ബിജു മാത്യു(ജോയിന്റ് സെക്രട്ടറി), ശ്രീ അരുൺ ധനപാലൻ(ട്രഷറർ) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ..

യുവത്വവും അനുഭവസമ്പത്തും കൂടിച്ചേർന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ മോബിൻ മോൻസി, ശ്രീ ഡെന്നിസ് വി ജോസ്, ശ്രീ അജി തോമസ്, ശ്രീ പ്രവീൺ ബീ എസ്, ശ്രീമതി ബെറ്റി മാത്യു, ശ്രീ ഷൈജു വലമ്പൂർ, ശ്രീമതി ജിജി ജോർജ്, ശ്രീ മെജോ ഫിലിപ്പ്, ശ്രീ ലിനു പീ വർഗീസ്, ശ്രീമതി നിമിഷ റോബിൻ, ശ്രീ ജിജോ ജോർജ്, ശ്രീ വിശാഖ് എൻ എസ് എന്നിവരും ചുമതലയേറ്റു..

ടോൺഡനിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന TMA നിരവധി കലാസാംസ്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനകളും നടത്തിവരുന്നു.. കൂടാതെ കുട്ടികൾക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും നടന്നുവരുന്നു..

മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാസംസ്കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവർത്തനരീതികൾ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.. കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകൾ ശക്തമാക്കുന്നതോടൊപ്പം യൂ കെയിൽ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേർന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിർത്തുവാനും TMA- യുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സാന്നിദ്ധ്യസേവനങ്ങൾ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്..

ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകുന്നതോടെ യൂറോപ്യൻ വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ശക്തമാകും. സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് മികച്ച വിലയും സ്ഥിരമായ ആവശ്യവും ഉണ്ടാകുമെന്നതാണ് പ്രധാന നേട്ടം.

വയനാടൻ റോബസ്റ്റ കാപ്പി പോലുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉള്ള ഉത്പന്നങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കും. ആയുർവേദ ഉത്പന്നങ്ങൾക്കും ചികിത്സാ കേന്ദ്രങ്ങൾക്കും യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം എളുപ്പമാകുന്നതോടെ കേരളത്തിന്റെ പരമ്പരാഗത ശക്തികൾക്ക് ആഗോള അംഗീകാരം ലഭിക്കും.

റബ്ബർ അധിഷ്ഠിത ഉത്പന്നങ്ങൾ, കശുവണ്ടി, മെഡിക്കൽ ഉപകരണങ്ങൾ, ടെക്സ്റ്റൈൽ മേഖലകൾക്ക് കയറ്റുമതി വർധിപ്പിക്കാൻ കരാർ സഹായിക്കും. എന്നാൽ, ഗുണനിലവാര മാനദണ്ഡങ്ങളും യൂറോപ്യൻ ഉത്പന്നങ്ങളുമായുള്ള മത്സരവും നേരിടാൻ കേരളം കൂടുതൽ സജ്ജമാകേണ്ടിവരും.

ടെക്സാസ് സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ 2027 മേയ് 31 വരെ മരവിപ്പിക്കാൻ ഗവർണർ ഗ്രെഗ് അബോട്ട് നിർദ്ദേശം നൽകി. യോഗ്യരായ അമേരിക്കൻ പൗരന്മാരെ നിയമിക്കാതെ കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന രീതിയിലേക്ക് ഈ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചില സ്ഥാപനങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസയിലുള്ളവരെ നിയമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, ടെക്സാസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ എഴുത്തുപരമായ അനുമതിയില്ലാതെ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ വിലക്ക് ഏർപ്പെടുത്തി. 2026 മാർച്ച് 27-നകം 2025-ൽ നൽകിയ അപേക്ഷകൾ, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴിൽ തരം, പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പ്രത്യേക വൈദഗ്ധ്യമുള്ള തസ്തികകളിൽ പ്രാദേശികമായി ആളുകളില്ലാത്ത സാഹചര്യത്തിൽ മാത്രമേ എച്ച്-1ബി വിസ ഉപയോഗിക്കാവൂ എന്നാണ് ഗവർണറുടെ നിലപാട്. 2024-ൽ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നെങ്കിലും, 2025-ൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് ലഭിച്ച അംഗീകാരങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ചരിത്രം കുറിച്ചു. ഏകദേശം 200 കോടി ജനങ്ങളെ ബാധിക്കുന്ന ഈ കരാറിനെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. വ്യാപാര കരാറിനൊപ്പം പ്രതിരോധ–സുരക്ഷാ സഹകരണ കരാറിലും ഇരു കൂട്ടരും ഒപ്പുവെച്ചു. ചരിത്ര മുഹൂർത്തമെന്നായിരുന്നു യൂറോപ്യൻ യൂണിയന്റെ പ്രതികരണം. യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കരാർ പ്രകാരം യൂറോപ്പിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ് പ്രതീക്ഷിക്കുന്നു. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉത്പന്നങ്ങൾക്ക് താരിഫ് കുറയുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യും. പാസ്ത, ചോക്ലേറ്റ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ ഒഴിവാക്കാനും, വൈനുകളുടെ തീരുവ 150 ശതമാനത്തിൽ നിന്ന് ക്രമേണ 20 ശതമാനമായി കുറയ്ക്കാനും ധാരണയായി. കാറുകളുടെ താരിഫ് 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി താഴ്ത്തും. ബിയർ, ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയ്ക്കും വലിയ തീരുവ ഇളവുകൾ ലഭിക്കും.

2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കരാറിന്റെ ഭാഗമാണ്. ഗ്രീൻ ഹൈഡ്രജൻ ടാസ്‌ക് ഫോഴ്‌സ്, പ്രതിരോധ വ്യവസായ സഹകരണം, സമുദ്രസുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സംയുക്ത പ്രവർത്തനത്തിന് ധാരണയായി. മൊബിലിറ്റി കരാർ വഴി ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾ തുറക്കുമെന്നും വ്യക്തമാക്കി. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യൂറോപ്പ് എന്ന വലിയ വിപണി ലഭിക്കുന്നതോടെ ഇത് കേവലം വ്യാപാര കരാർ മാത്രമല്ല, ഇരു മേഖലകളിലെയും ജനങ്ങളുടെ സമൃദ്ധിക്കായുള്ള ഒരു ബ്ലൂപ്രിന്റ് കൂടിയാണെന്ന് സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.

തിരുവനന്തപുരം ശ്രീകാര്യം വെഞ്ചാവോട് പ്രവർത്തിക്കുന്ന എ–1 ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശനിയാഴ്ച വൈകുന്നേരം ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിങ്കളാഴ്ച മുതലാണ് മിക്കവർക്കും ഛർദ്ദി, വയറിളക്കം, ജ്വരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രകടമായത്. തുടർന്ന് പലരും ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചിലരുടെ നില ഗുരുതരമാവുകയും ചെയ്തു.

സംഭവത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മനോജ് ജോസഫ് ചെത്തിപ്പുഴ

ലിവർപൂൾ: ലിവർപൂളിലെ പ്രമുഖ സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) അതിന്റെ അഭിമാനകരമായ ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ലിമയുടെ സിൽവർ ജൂബിലി ആഘോഷമായ ‘പ്രയാണം @ 25’ ജനുവരി 31 ശനിയാഴ്ച ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ മൗണ്ട്ഫോർഡ് ഹാളിൽ വെച്ച് നടക്കും.

കഴിഞ്ഞ കാൽനൂറ്റാണ്ടായി ലിവർപൂളിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലിമ, വിപുലമായ പരിപാടികളോടെയാണ് ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച് രാത്രി 9:30 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ലിമ പ്രസിഡന്റ് സോജൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അതിഥികളായി എത്തുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖരാണ്. മെഴ്സിസൈഡ് പോലീസിലെ ഇൻസ്പെക്ടർ (Community Engagement Unit) ശ്രീ. ഇയാൻ സ്പീഡ്, യുക്മയുടെ (UUKMA) ദേശീയ പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ശ്രീ. ഷാജി തോമസ് വാരക്കുടി, അതോടൊപ്പം ലിംകയുടെ (LIMCA) പ്രസിഡന്റ് ശ്രീ. ജേക്കബ് വർഗീസും ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും. സംഘടനയുടെ മുൻകാല പ്രസിഡന്റുമാർ, അഞ്ചു വർഷത്തിലധികം കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചവർ, കൂടാതെ കാൽ നൂറ്റാണ്ടുകാലം നമ്മുടെ സമൂഹത്തിനായി ജീവിതം സമർപ്പിച്ച വിശിഷ്ട വ്യക്തികൾ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിക്കും. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകൾ ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടാകും.

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക ഡെൽസി നൈനാനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്കും നയിക്കുന്ന തത്സമയ സംഗീത വിരുന്നാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം ലിവർപൂളിലെയും യുകെയിലെയും മികച്ച നർത്തകരും വേദിയിലെത്തും. യുക്മ നാഷണൽ വിന്നേഴ്സായ ഡാൻസിങ് സ്റ്റാർസ്, ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോ, സ്റ്റെപ് സോൺ ഡാൻസ് സ്റ്റുഡിയോ, മാഞ്ചസ്റ്ററിൽ നിന്നുമുള്ള ദക്ഷിണ ഡാൻസ് ടീം എന്നിവരുടെ നൃത്തശിൽപ്പങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടും. ലിവർപൂളിലെ സാറ്റ്.വിക (Sattvika) ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ അവതരിപ്പിക്കുന്ന ചെണ്ടമേളം പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ നൈറ്റും ഉണ്ടായിരിക്കും.

പ്രവേശനം സൗജന്യമാണെങ്കിലും ഹാളിലെ പരിമിതമായ സീറ്റുകൾ പരിഗണിച്ച് എൻട്രി പാസ്സ് നിർബന്ധമാക്കിയിട്ടുണ്ട്. നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭക്ഷണശാല പരിപാടി നടക്കുന്ന മൗണ്ട്ഫോർഡ് ഹാൾ പരിസരത്ത് സജ്ജീകരിക്കും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പഴയകാല ഓർമ്മകൾ പങ്കുവെക്കാനും ഈ സിൽവർ ജൂബിലി വേദി കളമൊരുക്കും.

RECENT POSTS
Copyright © . All rights reserved