Latest News

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്വകാര്യബസ് അപകടത്തിൽ നിർണായക ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അപകടസമയത്ത് ബസ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്നുവെന്നാണ് ഡിജിറ്റൽ പരിശോധനയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് അമിതവേഗമാണ് പ്രധാന കാരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തുന്നത്.

കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യബസ് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ ബസ് ഡിവൈഡറിൽ ഇടിച്ചശേഷം ഏറെ ദൂരം തെന്നിനീങ്ങി മറിഞ്ഞതായി വ്യക്തമായിട്ടുണ്ട്. അപകടത്തിൽ ഒരാൾ മരിക്കുകയും ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബസിന്റെ ജിപിഎസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് അമിതവേഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈവറുടെയും വാഹന ഉടമയുടെയും ഉത്തരവാദിത്തം സംബന്ധിച്ചും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ സുവർണകാലം വീണ്ടും സമ്മാനിച്ചുകൊണ്ട് “Flashback 26 – Musical Night” ജൂലൈ 19-ന് വർണാഭമായി അരങ്ങേറി. എഴുപതുകൾ, എൺപതുകൾ, തൊണ്ണൂറുകൾ, 2000-കളുടെ തുടക്കത്തിലെ മലയാളം, ഹിന്ദി, തമിഴ് ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായി.

പ്രശസ്ത ഡിജെയും ഗായകനുമായ അനീഷ് കുട്ടി നാരായണൻ, സുനില കൃഷ്ണൻ, റൊസീന വിൻസെന്റ്, ബ്ലെസൺ വർഗീസ്, അഭിജയ് ശേഖർ, മനോജ് നായർ, ജെയ്‌സി ജോസ്, ഷീന ജോസ്, അബിൻ മാത്യു, സതീഷ് സുന്ദരൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച റെട്രോ ഗാനങ്ങൾ സംഗീതാസ്വാദകരെ പഴയകാല സംഗീതത്തിന്റെ സുവർണയുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോ ഗാനവും സദസ്സിന്റെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.

ആടൽ ഡാൻസ് ഗ്രൂപ്പും വേദാഞ്ജലി ഡാൻസ് ഗ്രൂപ്പും അവതരിപ്പിച്ച വർണാഭമായ നൃത്താവിഷ്കാരങ്ങൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.

പ്രശസ്ത അവതാരകൻ രാജേഷ് രാഘവനും ഗായികയും നർത്തകിയുമായ ജിത അരുണും ചേർന്ന അവതരണം പരിപാടിയെ തുടക്കം മുതൽ അവസാനം വരെ സജീവവും ആകർഷകവുമാക്കി.

D Star Music-ന്റെ DJ AKN (അനീഷ് കുട്ടി നാരായണൻ), പ്രസീദ മേനോൻ, Event Factory-യുടെ വിൽസൺ വർഗീസ്, വിജിൽ സി.പി., പവീന വിൽസൺ, നിഷ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ സംഘാടനം. Team Emotion-ലെ സനൽ സദാശിവൻ, DJ അരുണ്‍ലാൽ, സുബിൻ ചെറിയാൻ, സുബിൻ സാലി എന്നിവർ പരിപാടിയുടെ വിജയത്തിനായി മികച്ച പിന്തുണ നൽകി.

പ്രോഗ്രാം കമ്മിറ്റിയിൽ പ്രശസ്ത ഫോട്ടോഗ്രാഫറും Video Buddies-ന്റെ സ്ഥാപകനുമായ ജെയ്ബിൻ തോലത്ത്, ജോസഫ് സ്റ്റീഫൻ, സെന്തിൽ പ്രകാശ് എന്നിവർ സജീവമായി പ്രവർത്തിച്ചു.

പരിപാടിയുടെ ഫോട്ടോഗ്രഫി DFrames-ലെ സ്റ്റെനിൽ ബേബിയും വീഡിയോഗ്രഫി Video Buddies-ലെ ജെയ്ബിൻ തോലത്തും നിർവഹിച്ചു. പ്രശസ്ത സൗണ്ട് എൻജിനീയറായ ജോസ് പുറയമ്പള്ളിൽ മാതച്ചൻ മികച്ച ശബ്ദ ക്രമീകരണത്തിലൂടെ പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

അതിഥികൾക്കായി റാഹുൽ ഒരുക്കിയ ചായയും ലഘുഭക്ഷണവും ഏറെ പ്രശംസ നേടി. പ്രധാന ഭക്ഷണവിഭവങ്ങൾ Curry Hut, Nottingham-ന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കിയത്.

വിപുലമായ ജനപങ്കാളിത്തവും കലാപരമായ മികവും കൊണ്ട് Flashback 26 നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന്റെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സംഗീതപരിപാടികളിലൊന്നായി മാറി. സംഗീതവും നൃത്തവും ഓർമ്മകളും ഒത്തുചേർന്ന ഈ റെട്രോ വിരുന്ന് പങ്കെടുത്തവരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന അനുഭവമായി.

കോഴിക്കോട്: വടകരയിൽ പുറത്തുവന്ന എംഡിഎംഎ ലഹരി കടത്ത് കേസിൽ രണ്ട് കരാർ അധ്യാപികമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരിക വിദ്യാഭ്യാസ പരിശീലകയും പ്രത്യേക അധ്യാപികയുമായ ഇവർ ലഹരി വിതരണ ശൃംഖലയുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നേരത്തെ പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ലഹരി വാങ്ങുന്നവർ വിദേശ ഫോൺ നമ്പറിലൂടെ ബന്ധപ്പെടുകയും പണമടച്ച ശേഷം രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് ലഹരി കൈപ്പറ്റുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശമ്പള വരുമാനവുമായി പൊരുത്തപ്പെടാത്ത ആഡംബര ജീവിതശൈലിയും വാഹന ഉപയോഗവും സംശയങ്ങൾക്ക് വഴിവെച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ പങ്കാളിത്തം അന്വേഷിച്ചുവരികയാണ്. ലഹരി വിതരണ ശൃംഖലയുടെ സാമ്പത്തിക ഇടപാടുകളും വിദേശ ബന്ധങ്ങളും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നീറ്റ് പരീക്ഷയ്‌ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾക്ക് നിർദേശം നൽകിയതെന്നാണ് വിവരം.

പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കും യുവജന പ്രവർത്തകർക്കുമെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകൾ പുനഃപരിശോധിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേസുകൾ പിൻവലിക്കുന്നതിനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

നീറ്റ് പരീക്ഷയ്ക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ ഒഴിവാക്കണമെന്ന ആവശ്യം കഴിഞ്ഞ കുറച്ചുകാലമായി ഉയർന്നിരുന്നു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നതെന്നാണ് വിലയിരുത്തൽ.

ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരത്തിൽ കേന്ദ്രസർക്കാർ വഴങ്ങിയതും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതും പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർക്കായി സംഘടിപ്പിച്ച വിജയാഘോഷ പാർട്ടി വിവാദത്തിൽ. ഡൽഹിയിലെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്.

സമരത്തിനിടെ പരുക്കേറ്റ ചിലർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഘോഷപരിപാടി നടത്തിയത് അനുചിതമാണെന്നാണു വിമർശകരുടെ ആരോപണം. പരുക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, 36 ദിവസത്തെ പ്രക്ഷോഭം വിജയകരമായി അവസാനിപ്പിച്ച സന്നദ്ധപ്രവർത്തകരെ ആദരിക്കാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സിജെപി നേതാക്കൾ വിശദീകരിച്ചു. സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയായി ആഘോഷത്തിന്റെ ഭാഷയും അവതരണവും യുവതലമുറയുടെ ശൈലിയിലാണെന്നും നേതാക്കൾ പ്രതികരിച്ചു.

ഷിബു മാത്യൂ. മലയാളം യുകെ

ഭാരതത്തിൻ്റെ ആദ്യ വിശുദ്ധ, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കീത്തിലി സെൻ്റ് അൽഫോൻസാ മിഷനിൽ ഭക്‌തി നിർഭരമായി കൊണ്ടാടി. റവ.ഡോ.ജോയൽ പണ്ടാരപറമ്പിൽ കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ ഡയറക്ടറായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ തിരുന്നാൾ എന്ന പ്രത്യേകതയും ഈ തിരുനാളിനുണ്ട്. ജൂലൈ 26 ഞായറാഴ്ച്ച ഉച്തിരിഞ്ഞ് 2 .30 തിന് തിരുസ്വരൂപ പ്രതിഷ്ഠയും കഴുന്ന് സമർപ്പണവും 3 മണിയ്ക്ക് പ്രസുദേന്തി വാഴ്ചയും നടന്നു. 3.15 ന് മിഷൻ ഡയറക്ടർ റവ. ഡോ. ജോയൽ പണ്ടാരപറമ്പിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് റവ. ഫാ. ആൻ്റോ പുതുവ MCBS ൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു.

മിഷൻ ഡയറക്ടർ റവ. ഡോ. ജോയൽ പണ്ടാരപറമ്പിൽ സഹകാർമ്മികത്വം വഹിച്ചു. ദിവ്യബലിമദ്ധ്യേ ഫാ. ആൻ്റോ പുതുവ തിരുനാൾ സന്ദേശം നൽകി. വിശുദ്ധ തോമ്മാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശ്വാസ തീഷ്‌ണതയെ മാതൃകയാക്കിയുള്ള ജീവിതമായിരിക്കണം ഓരോ ക്രൈസ്തവൻ്റേതും. തലമുറകളിലേയ്ക്കും അത് പകർന്നു നൽകേണ്ട ഉത്തരവാദിത്വവും ഓരോ ക്രൈസ്തവനുമുണ്ടെന്ന് ഫാ. ആൻ്റോ പുതുവ തൻ്റെ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.

ആഘോഷമായ ദിവ്യബലിക്ക് ശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദിക്ഷണം നടന്നു. മരക്കുരിശിൻ്റെയും മുത്തുക്കുടകളുടെയും സാന്നിധ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റി ദേവാലയത്തിൽ പ്രവേശിച്ചു. കീത്തിലിയിലും പരിസരത്തു നിന്നുമായി നൂറ് കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദവും തിരുശേഷിപ്പ് ചുംബനവും നടന്നു. തുടർന്ന് തിരുനാൾ കൊടിയിറക്കിന് ശേഷം സ്‌നേഹവിരുന്നോടെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപിച്ചു.

കോട്ടയം മേമ്മുറി കാശാംക്കാട്ടിൽ വീട്ടിൽ സംഗീതസംവിധായകനും ഗായകനും സംഗീതാധ്യാപകനുമായ കെ.ജി. കൃഷ്ണ (കൃഷ്ണൻകുട്ടി) അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭക്തിഗാന–കാസറ്റ് സംഗീതരംഗത്ത് നാല് പതിറ്റാണ്ടിലേറെ സജീവമായിരുന്ന അദ്ദേഹം ദീർഘകാലം കരുനാഗപ്പള്ളി കിഴക്കേ തേവലക്കര ഗവ. യു.പി. സ്കൂളിലും ചവറ സൗത്ത് ഗവ. യു.പി. സ്കൂളിലും സംഗീതാധ്യാപകനായി സേവനമനുഷ്ഠിച്ചു. സംഗീതത്തെ ജീവിതവ്രതമായി സ്വീകരിച്ച അദ്ദേഹം ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയിൽ നിരവധി തലമുറകൾക്ക് സംഗീതപഠനവും പകർന്നു നൽകി.

1980-കളുടെ മധ്യത്തിൽ കാസറ്റ് സംഗീതരംഗത്ത് സജീവമായ കെ.ജി. കൃഷ്ണ 85-ലധികം കാസറ്റുകളിലായി 900-ത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്നു. നിരവധി ഗാനങ്ങൾ സ്വയം ആലപിക്കുകയും ചെയ്തു. ഗായത്രി കാസറ്റ്സ്, പ്രതീക്ഷ കാസറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾക്കായി ഭക്തിഗാനങ്ങളും സംഗീത ആൽബങ്ങളും ഒരുക്കി. എസ്. ജാനകി, കെ.എസ്. ചിത്ര, സുജാത, ജി. വേണുഗോപാൽ, എം.ജി. ശ്രീകുമാർ, കെസ്റ്റർ, മധു ബാലകൃഷ്ണൻ, കെ.ജെ. മാർക്കോസ്, ഉണ്ണിമേനോൻ, റീന മുരളി, ലേഖാ നായർ, മനോ, സ്വർണലത, പി. ഉണ്ണികൃഷ്ണൻ തുടങ്ങി പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വയലാർ ശരത്ചന്ദ്രവർമ ഉൾപ്പെടെയുള്ള പ്രശസ്ത ഗാനരചയിതാക്കളുമായി അടുത്ത സഹകരണം പുലർത്തിയ അദ്ദേഹം നിരവധി ശ്രദ്ധേയ ഗാനങ്ങൾ സംഗീതലോകത്തിന് സമ്മാനിച്ചു.

2001-ൽ പുറത്തിറങ്ങിയ ‘ദക്ഷിണ’ എന്ന കാസറ്റിനായി എസ്. ജാനകിയെ കൊണ്ട് ഗാനങ്ങൾ ആലപിപ്പിക്കാനായതിനെ തന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ബാല്യത്തിൽ അമ്മ പാടിയിരുന്ന ജാനകിഗാനങ്ങളിലൂടെയാണ് ആ മഹാഗായികയോടുള്ള ആരാധന വളർന്നതെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. “എന്റെ ജീവിതം മുഴുവൻ സംഗീതമായിരുന്നു; എന്നെ പുനർനിർമിച്ചത് സംഗീതമാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സംഗീതത്തോടുള്ള ആത്മസമർപ്പണത്തിന്റെ തെളിവായി നിലനിൽക്കുന്നു. ഭാര്യ: ഗീത. മക്കൾ: ശ്രുതി കൃഷ്ണ, സൂരജ് കൃഷ്ണ, സംഗീത് കൃഷ്ണ. ശവസംസ്കാരച്ചടങ്ങുകൾ ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 3 മണിക്ക് മേമ്മുറിയിലെ വസതിയിൽ നടക്കും.

കെ.ജി. കൃഷ്ണയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കെ.ജി. കൃഷ്ണയുടെ സംഗീത ജീവിതവും അനുഭവങ്ങളും രാധാകൃഷ്ണൻ മാഞ്ഞൂരുമായി പങ്കുവയ്ക്കുന്ന അഭിമുഖം വായിക്കാം.

https://malayalamuk.com/sunday-samregha-17/?fbclid=IwZXh0bgNhZW0CMTEAc3J0YwZhcHBfaWQPMjc1MjU0NjkyNTk4Mjc5AAEer25Qrny1Xj2jsP_pZMZYE8eqV7rm8rTHxoCMXNPQvdwYUQ5d_O66QTz7P0I_aem_UCWrrlhHeZ_jYmYblqrzcw

കോട്ടയം ജില്ലയിൽ വ്യാജനോട്ട് നിർമാണവും വിതരണവും നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ നിന്ന് വ്യാജനോട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിലെ നിർണായക വഴിത്തിരിവായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന വ്യാജനോട്ടുകളും അവ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും പ്രിന്ററുകളും മറ്റ് അച്ചടി ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായ യുവാക്കൾ ഉയർന്ന നിലവാരത്തിൽ വ്യാജനോട്ടുകൾ അച്ചടിച്ച് വിവിധ സ്ഥലങ്ങളിൽ പ്രചരിപ്പിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. യഥാർഥ നോട്ടുകളുമായി സാമ്യമുള്ള രീതിയിൽ നിർമിച്ച നോട്ടുകൾ വ്യാപാര സ്ഥാപനങ്ങളിലൂടെയും പൊതുസ്ഥലങ്ങളിലൂടെയും വിപണിയിലെത്തിക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസ് പറയുന്നത്. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ടവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കള്ളനോട്ട് ശൃംഖലയുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ജില്ലയ്ക്ക് പുറത്തേക്കും വ്യാജനോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികവും ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് പോരാടുന്ന ഇന്ത്യയുടെ യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമീക്ഷ യു.കെ. ഒരു ഓൺലൈൻ യോഗം സംഘടിപ്പിച്ചു .

ഞായറാഴ്ച വൈകുന്നേരം 4.30 നു തുടങ്ങിയ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയ സഖാവ് എം സ്വരാജ്, ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റുമായ സഖാവ് എം. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു . സഖാവ് എം സ്വരാജിന്റെ അനുസ്മരണ പ്രഭാഷണത്തിൽ പോരാട്ടത്തിന്റെ പ്രതീകവമായിരുന്ന സഖാവ് വി. എസ്. അച്യുതാനന്ദന്റെ ജീവിതവും പോരാട്ടവീര്യവും ജനങ്ങൾക്കായി അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അനുസ്മരിച്ചു. അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന വരും തലമുറക്ക് സഖാവ് വി എസിന്റെ ജീവിതം എന്നും ഒരു പ്രജോതനമാകും .

എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സഖാവ് എം. ശിവപ്രസാദ് ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലവും, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രസക്തിയും, വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ആവശ്യകതയും
വിശദീകരിച്ചു . ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചു കൊണ്ട് വരും തലമുറയെ ഇരുട്ടിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു .

സമീക്ഷ യുകെ നാഷണൽ വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ യോഗത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ , നാഷണൽ പ്രസിഡന്റ് രാജി ഷാജി എന്നിവരും സംസാരിച്ചു . നാഷണൽ കമ്മറ്റി അംഗം ഷാജു സി ബേബിയുടെ നന്ദി പ്രസംഗത്തോടെ യോഗം സമാപിച്ചു

കോഴിക്കോട് ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ ഞായറാഴ്ച രാത്രി വൻ അഗ്നിബാധയുണ്ടായി. തീപിടിത്തത്തിൽ മിൽ പൂർണമായും കത്തിനശിച്ചെങ്കിലും ആളപായമുണ്ടായില്ല. സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. മില്ലിന് സമീപം നിർത്തിയിട്ടിരുന്ന ഒരു പിക്കപ്പ് വാനും തീയിൽ കത്തി നശിച്ചു.

വൈകിട്ട് പ്രവർത്തനം അവസാനിപ്പിച്ച് തൊഴിലാളികൾ താമസസ്ഥലങ്ങളിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്നാകാം തീ പടർന്നതെന്നാണ് തൊഴിലാളികളുടെ നിഗമനം. ആദ്യം തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചെണ്ണയും മറ്റ് ജ്വലനശേഷിയുള്ള വസ്തുക്കളും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം വ്യാപിച്ചു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ, കൊപ്ര, പൊളിച്ച തേങ്ങ, വിറക് എന്നിവ കത്തിനശിച്ചതോടെ തീ കൂടുതൽ രൂക്ഷമായി. വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വെള്ളവും ഫോമും ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved