ചങ്ങനാശേരി പായിപ്പാട് സ്വദേശികളായ മൂന്ന് പേർ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാര സമ്പത്തും നേരിട്ട് അനുഭവിച്ചറിയാനും ദേശീയ ഐക്യത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുമായി ഒരു മാസത്തിലേറെ നീളുന്ന ഭാരത പര്യടനത്തിന് തുടക്കം കുറിക്കുന്നു. മുൻ സൈനികനായ സി.പി. മോഹനന്റെ നേതൃത്വത്തിൽ ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ചേർന്നാണ് യാത്ര നടത്തുന്നത്. ഓഗസ്റ്റ് 9-ന് ആരംഭിക്കുന്ന പര്യടനം ടാറ്റാ ഹാരിയർ വാഹനത്തിലാണ് നടത്തുക.

“ഇന്ത്യയെ കൂടുതൽ അടുത്തറിയുക, നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാംഗങ്ങൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് പുറപ്പെടുന്ന സംഘം മംഗളൂരു, ഗോവ, ഗുജറാത്തിലെ കച്ച്, രാജസ്ഥാൻ, അമൃത്സർ, വാഗാ അതിർത്തി, ജമ്മു , കാശ്മീർ , ലേ,ലഡാക്ക്, ഹിമാചൽ പ്രദേശിലെ കുളു–മണാലി, ധർമ്മശാല, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ജനജീവിതം, സംസ്കാരം, ചരിത്രപൈതൃകം, അതിർത്തി പ്രദേശങ്ങളിലെ ജീവിതസാഹചര്യങ്ങൾ എന്നിവ നേരിൽ മനസ്സിലാക്കുന്നതിനും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യം രേഖപ്പെടുത്തുന്നതിനുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുള്ള സി.പി. മോഹനൻ ദേശീയബോധവും രാജ്യസ്നേഹവും യുവതലമുറയിൽ വളർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുമായി സംവദിക്കുകയും ദേശീയ ഐക്യം, മതസൗഹാർദം, പരസ്പര ബഹുമാനം എന്നിവയുടെ സന്ദേശം പങ്കുവയ്ക്കുകയും ചെയ്യും. ഒരു മാസത്തിലേറെ നീളുന്ന ഈ ഭാരത പര്യടനം വ്യക്തിഗത യാത്ര മാത്രമല്ല, രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാനും “ഒരേ ഇന്ത്യ, ഒരേ മനസ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള സാമൂഹിക ദൗത്യമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. യാത്രയുടെ കൂടുതൽ വിശേഷങ്ങൾ വിവിധ ഘട്ടങ്ങളിൽ മലയാളം യുകെയിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ (പിഎച്ച്എച്ച്) റേഷൻ കാർഡുടമകളിൽ അർഹതയില്ലാത്തതായി കണ്ടെത്തിയ 86,000 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. സാമ്പത്തികമായി മെച്ചപ്പെട്ടിട്ടും മുൻഗണനാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ പ്രയോജനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
അർഹതയില്ലാത്തവർ സ്വമേധയാ കാർഡ് തിരികെ നൽകുകയോ സാധാരണ വിഭാഗത്തിലേക്ക് മാറുകയോ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് നിർദേശിച്ചു. പരിശോധനയിൽ അനർഹരാണെന്ന് കണ്ടെത്തുന്നവരിൽ നിന്ന് ലഭിച്ച ആനുകൂല്യങ്ങളുടെ മൂല്യം പിഴയോടെ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുമുമ്പും സമാന പരിശോധനകളിലൂടെ നിരവധി അനർഹ കാർഡുടമകളിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.
റേഷൻ കാർഡ് വിവരങ്ങളുടെ ഡിജിറ്റൽ പരിശോധനയും വിവിധ സർക്കാർ ഡേറ്റാബേസുകളുമായുള്ള താരതമ്യവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അനർഹരെ ഒഴിവാക്കി യഥാർഥ ഗുണഭോക്താക്കൾക്ക് മുൻഗണനാ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നും വകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയഭീഷണിയും വീണ്ടും രൂക്ഷമാകുന്നതിനിടെ, വെള്ളപ്പൊക്ക നിയന്ത്രണത്തിനായി നെതർലൻഡ്സിന്റെ മാതൃകയിൽ ആവിഷ്കരിച്ച ‘റൂം ഫോർ ദ റിവർ’ പദ്ധതി ഇപ്പോഴും നടപ്പാകാതെ തുടരുന്നതായി റിപ്പോർട്ട്. നദികൾക്ക് കൂടുതൽ സ്ഥലം അനുവദിച്ച് പ്രളയജലം സുരക്ഷിതമായി ഒഴുക്കിവിടുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഭരണതലത്തിലെ കാലതാമസവും മൂലം മുന്നോട്ട് നീങ്ങിയിട്ടില്ല.
2018ലെ മഹാപ്രളയത്തിന് പിന്നാലെയാണ് കേരളത്തിൽ സമാന മാതൃക നടപ്പാക്കണമെന്ന ആശയം ശക്തമായത്. പഠനങ്ങൾക്കായും വിദേശ സന്ദർശനങ്ങൾക്കായും തുക ചെലവഴിച്ചെങ്കിലും പദ്ധതിയുടെ പ്രായോഗിക ഘട്ടങ്ങളിലേക്ക് കടക്കാനായില്ല. പ്രളയ സാധ്യത കൂടുതലുള്ള മേഖലകളിൽ നദീതട വികസനവും ജലഒഴുക്ക് മെച്ചപ്പെടുത്തലും ലക്ഷ്യമിട്ടിരുന്ന പദ്ധതി ഇപ്പോഴും കടലാസിൽ തന്നെ ഒതുങ്ങുകയാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ മധ്യകേരളത്തിലും കുട്ടനാട്ട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലുമായി വീണ്ടും വെള്ളപ്പൊക്ക സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്ത സാഹചര്യത്തിൽ ദീർഘകാല പ്രളയ പ്രതിരോധ പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ചകൾ വീണ്ടും ചർച്ചയാകുകയാണ്.
പ്രളയ നിയന്ത്രണത്തിനൊപ്പം നദീ പുനരുജ്ജീവനം, തണ്ണീർത്തട സംരക്ഷണം, അധിനിവേശങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ നടപടികളും അടിയന്തിരമായി നടപ്പാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അതിതീവ്ര മഴയുടെ സാധ്യത വർധിക്കുന്നതിനാൽ, പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് നിലവിലെ മഴക്കെടുതി വീണ്ടും ഓർമ്മിപ്പിക്കുന്നത്.
ടോം ജോസ് തടിയംപാട്
ഇത്തരം സംഭവങ്ങൾ അറിയുമ്പോൾ വിധി മനുഷ്യനെ ഇത്രയും വേട്ടയാടരുത് എന്ന് തോന്നിപോകും .ഉപ്പുതോട് സൈന്റ്റ് ജോസഫ് സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തലവേദന വന്ന കുട്ടിക്ക് (meningitis ) തലച്ചോറിൽ ഉണ്ടായ അണുബാധയെ തുടന്നു തളർന്നുപോയി കിടപ്പിലായ അശ്വിൻന്റെ ( 14 വയസു ) വേദന നിങ്ങൾ അറിയാതെ പോകരുത് .ചികിത്സകൾ നൽകി ഈ കുടുംബം തകർന്നടിഞ്ഞു. പെയിന്റിംഗ് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്ന അശ്വിൻന്റെ പിതാവ് ശിവൻ മകന്റെ വേദന സഹിക്കാൻ കഴിയാതെ ഫിറ്റ്സ് വന്നു തലകറങ്ങി വീണു ജോലിക്കു പോകാൻ കഴിയാതെയായി, കൂടാതെ വീട് ഇടിഞ്ഞു പോകുകയും ചെയ്തു.
ഭാര്യയുടെ തയ്യൽ ജോലിയാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം . ഇടുക്കി കൊച്ചു കരിമ്പനിൽ താമസിക്കുന്ന പുത്തൻപുരക്കൽ ശിവന്റെ ഈ അവസ്ഥയിൽ ആ കുടുംബത്തെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിക്കു നിങ്ങളുടെ ചെറിയ സഹായങ്ങൾ നൽകി ഈ കുടുംബത്തെ സഹായിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു . ശിവന്റെ കുടുംബത്തിന്റെ കഥന കഥ ഞങ്ങളെ അറിയിച്ചത് ഇംഗ്ലണ്ടിലെ സുന്ദർലാഡിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി റെയ്മണ്ട് മാത്യു മുണ്ടക്കാട്ട് ആണ് . ഇതോടൊപ്പം ഉപ്പുതോട് സൈന്റ്റ് ജോസഫ് സ്കൂളിൽ കംപ്യൂട്ടർ ഇല്ലാത്തതുകൊണ്ട് കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല എന്ന് ലിവർപൂളിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി ഡിജോ ജോൺ പാറയാനിക്കൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്കു രണ്ടു കംപ്യൂട്ടർ വാങ്ങി കൊടുക്കാനും വേണ്ടി കൂടിയാണ് ഈ ഓണം ചാരിറ്റി നടത്തിന്നത് നിങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഞങ്ങൾ നടത്തിയ ചാരിറ്റിയിലൂടെ ഇതുവരെ ഏകദേശം ഒരു കോടി എഴുപത്തി ഒൻപതര ലക്ഷം (17950000) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .
2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡുകൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽ നിനോ പ്രതിഭാസം വരും മാസങ്ങളിൽ ‘സൂപ്പർ എൽ നിനോ’ തലത്തിലേക്ക് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇതിന്റെ സ്വാധീനം കൂടുതൽ പ്രകടമാകുമെന്നും, ആഗോളതലത്തിൽ താപനില ഉയരുന്നതിനൊപ്പം മഴയുടെ വിതരണക്രമത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകാമെന്നുമാണ് വിലയിരുത്തൽ.
ഇന്ത്യയിൽ കാലവർഷത്തെ ബാധിക്കാനിടയുള്ള ഈ പ്രതിഭാസം ചില മേഖലകളിൽ വരൾച്ചയ്ക്കും മറ്റിടങ്ങളിൽ അതിതീവ്ര മഴയ്ക്കും കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനിടെ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ നേരിട്ടിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായതും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.
കേരളത്തിൽ അതിശക്തമായ മഴയുടെ ആവർത്തനവും തീവ്രതയും വർധിക്കുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിലും വടക്കൻ ജില്ലകളിലും അതിതീവ്ര മഴ സംഭവങ്ങൾ കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പോലുള്ള ആഗോള പ്രതിഭാസങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കേരളത്തിൽ മഴക്കെടുതി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത വർധിക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ നിർണായക ദൃക്സാക്ഷി കോടതിയിൽ കൂറുമാറി. ഓട്ടോറിക്ഷാ ഡ്രൈവറായ ഷഫീഖ് വിചാരണവേളയിൽ പ്രതിക്കനുകൂലമായി മൊഴി നൽകിയതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.
അപകടസമയത്ത് അമിതവേഗത്തിൽ എത്തിയ കാർ ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നതും വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും നേരത്തെ പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴിയിൽ ഷഫീഖ് വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയിൽ നൽകിയ മൊഴിയിൽ വാഹനം ഓടിച്ചത് ആരാണെന്ന് അറിയില്ലെന്നും പ്രതിക്കൂട്ടിൽ നിൽക്കുന്നയാളെ തിരിച്ചറിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാലാം സാക്ഷിയായ പി.ഡബ്ല്യു.ഡി ഓഫിസിലെ വാച്ച്മാൻ അനിൽകുമാർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. അപകടശബ്ദം കേട്ട് പുറത്തുവന്നപ്പോൾ വാഹനം ഇടിച്ചു കിടക്കുന്നതാണ് കണ്ടതെന്നും വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് നാട്ടുകാരും പൊലീസും പറയുന്നത് കേട്ടതായും അദ്ദേഹം കോടതിയെ അറിയിച്ചു. 2019 ഓഗസ്റ്റ് 3-ന് പുലർച്ചെ നടന്ന അപകടത്തിൽ സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ മരിക്കുകയായിരുന്നു. കേസിൽ ഇതുവരെ നാല് സാക്ഷികളെയാണ് കോടതി വിസ്തരിച്ചിരിക്കുന്നത്.
യെമൻ തീരത്തിനടുത്തുള്ള ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് കപ്പൽ മുങ്ങി. ‘എംഎസ്വി ഫൈസ് നൂർ ഒലിയ’ എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമൻ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.
13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ സ്വദേശിയും ഉൾപ്പെട്ട സംഘമാണ് കപ്പലിലുണ്ടായിരുന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടോ പ്രൊജക്ടൈലോ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെ തുടർന്ന് കപ്പൽ കടലിൽ മുങ്ങിപ്പോയെങ്കിലും രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചു.
സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണം പ്രകോപനമില്ലാത്തതും അംഗീകരിക്കാനാകാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചെങ്കടൽ മേഖലയിലെ കടൽഗതാഗത സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനിടെ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വയനാട്ടിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കുമുള്ള യാത്രകളിൽ ജാഗ്രത പാലിക്കണമെന്നും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. താമരശ്ശേരി ചുരം ഉൾപ്പെടെയുള്ള മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഇതിനിടെ, കാലാവസ്ഥാ മുന്നറിയിപ്പിൽ വീഴ്ചയുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണെന്ന് റവന്യുമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 27 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 418 ദുരിതാശ്വാസ ക്യാംപുകളിലായി 18,434 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നതായും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലനിൽക്കുന്നത്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും വെള്ളപ്പൊക്ക ഭീഷണിയും തുടരുന്നതിനാൽ വയനാട്, ആലപ്പുഴ ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതിനിടെ ജലനിരപ്പ് ഉയർന്ന നദികളിൽ ഇറങ്ങരുതെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറിയ വീടുകൾക്ക് ധനസഹായം നൽകുമെന്നും ക്യാംപുകളിൽ നിന്ന് മടങ്ങുന്നവരുടെ വീടുകൾ വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും വിവിധ ജില്ലകളിൽ തുടരുകയാണ്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. പമ്പ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പല പ്രദേശങ്ങളിലും വീണ്ടും വെള്ളം കയറി. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലായി പതിമൂവായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. മഴയെ തുടർന്ന് നിരവധി റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി പരീക്ഷകളും ചില സർവകലാശാല പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
ചെന്നൈ: പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെതിരെ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. സർക്കാർ അഹങ്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത്തരം നടപടികൾ ഭരണകൂടത്തിന്റെ വീഴ്ച വേഗത്തിലാക്കുമെന്നും അദ്ദേഹം വിമർശിച്ചു.
ഉദയനിധിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാവേരി വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും സ്റ്റാലിൻ ആരോപിച്ചു. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഡി.എം.കെ. നേതാക്കൾ ആരോപിച്ചു.
അതേസമയം, വിവാദ പരാമർശങ്ങളെ തുടർന്നാണ് ഉദയനിധിക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് സർക്കാരിന്റെ നിലപാട്. സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ ഡി.എം.കെ. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്.