എബ്രഹാം ലൂക്കോസ്
നോർത്താംപ്ടൺ: യുകെയിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക പിന്തുണയ്ക്കുമായി പ്രവർത്തിക്കുന്ന ജീവൻ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം (AGM) മെയ് 30-ന് നോർത്താംപ്ടണിലെ ഫോസ്റ്റേഴ്സ് ബൂത്തിലെ 16 വാൾട്ടിംഗ് സ്ട്രീറ്റിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടന്നു.
ട്രസ്റ്റ് ചെയർമാൻ സിബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ ഡോ. സോജി അലക്സ്, ട്രഷറർ ആന്റണി എബ്രഹാം എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത സിബി തോമസ്, ജീവൻ ട്രസ്റ്റിന്റെ ആശയവും പ്രവർത്തനങ്ങളും ഓരോ അംഗത്തിന്റെയും ആത്മാർഥതയും പ്രതിബദ്ധതയും മൂലം ശക്തമായി മുന്നേറുകയാണെന്ന് പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തിന് കൂടുതൽ പിന്തുണ നൽകുന്നതിനും വ്യക്തിപരമായ ബന്ധങ്ങളിലൂടെ സമൂഹ ഐക്യം നിലനിർത്തുന്നതിനുമായി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് ഡോ. സോജി അലക്സ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തു. ജീവൻ ട്രസ്റ്റ് പ്രവർത്തനങ്ങളുടെ നാല് പ്രധാന തൂണുകളായ ആദ്യഘട്ട ഇടപെടലും പ്രതിരോധവും (Early Intervention and Prevention), അവബോധ നിർമാണം (Awareness Building), മാർഗനിർദേശം നൽകൽ (Signposting), സ്വതന്ത്ര അഭിഭാഷക പിന്തുണ (Independent Advocacy) എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി പദ്ധതികളും സേവനങ്ങളും വിജയകരമായി നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
യുകെയിൽ സ്ഥിരതാമസമാക്കിയ കേരളീയരുടെ എണ്ണം ആറുലക്ഷത്തോടടുക്കുന്ന സാഹചര്യത്തിൽ അവരുടെ ക്ഷേമം, ആരോഗ്യപരിപാലനം, സാമൂഹിക സുരക്ഷ, തൊഴിൽ, കുടിയേറ്റം, കുടുംബ പിന്തുണ തുടങ്ങിയ മേഖലകളിൽ ജീവൻ ട്രസ്റ്റ് നിർണായക സേവനങ്ങൾ നൽകിവരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രതിവാരം അഞ്ച് മുതൽ ആറ് വരെ സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നതായും അവയ്ക്ക് വിദഗ്ധ പിന്തുണ ഉറപ്പാക്കുന്നതായും യോഗം വിലയിരുത്തി.

അംഗത്വത്തിലും പങ്കാളിത്തത്തിലും ഗണ്യമായ വളർച്ച കൈവരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ജീവൻ ട്രസ്റ്റിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് അംഗങ്ങളുടെ ആവേശവും സമർപ്പണവും സജീവ പങ്കാളിത്തവും നിർണായക പങ്കുവഹിച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിപൂർവ്വം രേഖപ്പെടുത്തി.
പ്രത്യേകിച്ച് സന്നദ്ധ സേവനം നൽകിയവർക്കും, പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബങ്ങളെ പിന്തുണച്ചവർക്കും, യുകെയിലേക്ക് പുതുതായി എത്തിയവരെ മാർഗനിർദേശിച്ചവർക്കും, ജീവൻ ട്രസ്റ്റിനെ സമൂഹത്തിൽ പ്രതിനിധീകരിച്ചവർക്കും, വിവിധ പരിപാടികളും സാമൂഹിക സംരംഭങ്ങളും സംഘടിപ്പിക്കാൻ സഹായിച്ചവർക്കും കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും സേഫ്ഗാർഡിംഗ്, മാനസികാരോഗ്യം, ജിപി സേവനങ്ങൾ, ഡെന്റൽ കെയർ, തൊഴിൽ വിഷയങ്ങൾ, നഴ്സിംഗ്, അനുബന്ധ ആരോഗ്യ സേവനങ്ങൾ, ധനകാര്യ കാര്യങ്ങൾ, കുടിയേറ്റം, നിയമസഹായം, യുവജന പിന്തുണ, പൗരത്വം എന്നിവയിൽ വിദഗ്ധ സേവനം നൽകുന്നതിനായി Subject Expert Volunteer Group രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജീവൻ ട്രസ്റ്റ് യുകെ – ഓഫീസ് ബറേഴ്സ് (2026–2027)
🔹 ചെയർപേഴ്സൺ – ശ്രീ. സിബി തോമസ് – സണ്ടർലാൻഡ്, അഡൾട് സോഷ്യൽ വർക്കർ.
🔹 വൈസ് ചെയർപേഴ്സൺ – ശ്രീമതി. മനീഷ ജോസഫ് – പീറ്റർബറോ, മെട്രോൺ ഗ്യാസ്ട്രോ എൻട്രോളജി ആൻഡ് എൻഡോ ക്രൈനോളജി
🔹 സെക്രട്ടറി – ശ്രീ. എബ്രഹാം ലൂക്കോസ് – കേംബ്രിഡ്ജ്, ഇൻഷുറൻസ് അഡ്വൈസർ
🔹 ജോയിന്റ് സെക്രട്ടറി – ഡോ. അജിമോൾ പ്രദീപ് BEM- കെൻറ്, സീനിയർ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ ആൻഡ് ലെക്ചറ്റെർ.
🔹 ട്രഷറർ – ശ്രീ. ആൻറണി എബ്രഹാം – ഗിൽഫോഡ്, പ്രോഡക്റ്റ് ആൻഡ് പ്രൊപോസിഷൻ മാനേജർ, ബാങ്കിങ്.
🔹 പി.ആർ.ഒ – ഡോ. സോജി അലക്സ് – ലീഡ്സ്, ജനറൽ പ്രാക്റ്റീഷനർ
🔹 ജോയിൻറ് പി.ആർ.ഒ – ശ്രീ. ജിജി വരിക്കശ്ശേരിൽ – ബിർമിങ്ങാം, കുക്ക് ചില്ല് ഡിസ്ട്രിബൂഷൻ സൂപ്പർവൈസർ
🔹 റിസർച്ച് & ഡെവലപ്മെൻറ് കോ-ഓർഡിനേറ്റർ – ശ്രീമതി. സൂസൻ ഫിലിപ്പ് – നോർത്താംപ്ടൺ, സീനിയർ ലെക്ടറർ ഇൻ സോഷ്യൽ വർക്ക്.
🔹 ട്രെയിനിംഗ് കോ-ഓർഡിനേറ്റർ – ശ്രീ. ടോമി സെബാസ്റ്റ്യൻ – ചെംസ്ഫോർഡ്, ടീം മാനേജർ ചിൽഡ്രൻസ് സോഷ്യൽ കെയർ.
🔹 പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ. വിമല സെബാസ്റ്റിയൻ – ലീഡ്സ്, സീനിയർ ഡെന്റൽ ഓഫീസർ.
എക്സിക്യൂട്ടീവ് മെംബേർസ്.:
ശ്രീ. സോജൻ ജോസഫ് – പാർലമെന്റ് അംഗം (MP)
അഡ്വ. ഫ്രാൻസിസ് മാത്യു – സീനിയർ സോളിസിറ്റർ, ബാസിൽഡൺ
ഡോ. ലിതിൻ സക്കറിയാസ് – ലക്റ്ററെർ റീജന്റ് കോളേജ്, ലണ്ടൻ
ഡോ. ചെറിയാൻ സെബാസ്റ്റ്യൻ – സ്പെഷ്യലിസ്റ് ഡോക്ടർ , ലണ്ടൻ
ശ്രീമതി. ബിജി ജോസ് – പ്രാക്ടീസ് നഴ്സ്, ബെൽഫാസ്റ്റ്, നോർത്ത് അയർലണ്ട്
ശ്രീ. അലക്സാണ്ടർ തോട്ടുവയിൽ – ടീം മാനേജർ, അഡൾട്ട് സോഷ്യൽ സർവീസ്, ബോൺമോത്
ഡോ. മാത്യു ജോസഫ് – സ്പെഷ്യലിസ്റ് സൈക്യാട്രിസ്റ്റ്, ഡെർബി
ശ്രീ. സോയി ജോസഫ് – സോഷ്യൽ വർക്കർ, ഗേറ്റ്സ്ഹെഡ് മെട്രോപൊളിറ്റൻ ബറോ, ന്യൂകാസിൽ
ശ്രീ. സോണി ആന്റണി – സോഷ്യൽ വർക്കർ, കാർഡിഫ് / ന്യൂപോർട്ട്, വെയിൽസ്
ശ്രീ. ബിജു ആന്റണി – സർവീസ് മാനേജർ, NHS മെന്റൽ ഹെൽത്ത് സർവീസസ്, മാഞ്ചസ്റ്റർ
ശ്രീ. സിബി സെബാസ്റ്റ്യൻ – സീനിയർ സോഷ്യൽ വർക്കർ & AMHP, നോർത്ത് ഈസ്റ്റ് ലണ്ടൻ
ശ്രീ. സ്റ്റാനി ജോസഫ് – റോയൽ മെയിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിസ്റ്റൽ
ശ്രീമതി സജി എബ്രഹാം – ന്യൂറോളജി സ്റ്റാഫ് നഴ്സ്, കേംബ്രിഡ്ജ്
കമ്പനി ഡയറക്ടർമാരായി ശ്രീ. എബ്രഹാം ലൂക്കോസ്, ശ്രീമതി. സൂസൻ ഫിലിപ്പ്, ശ്രീ. സിബി തോമസ് എന്നിവരെ നിശ്ചയിച്ചു.
യുകെയിലെ കേരളീയ സമൂഹത്തെ ശക്തിപ്പെടുത്തുകയും ആവശ്യസമയങ്ങളിൽ വിശ്വസനീയമായ പിന്തുണയും മാർഗനിർദേശവും നൽകുകയും ചെയ്യുന്ന ജീവൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെയും കമ്മിറ്റി അംഗങ്ങളുടെയും സമൂഹനേതാക്കളുടെയും നിസ്വാർത്ഥ സേവനമാണ് ജീവൻ ട്രസ്റ്റിനെ യുകെയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്ത വേദിയായി വളർത്തിയെടുത്തതെന്നും യോഗം വിലയിരുത്തി.
യോഗാവസാനത്തിൽ മുൻ സെക്രട്ടറി എബ്രഹാം ലൂക്കോസ് കഴിഞ്ഞ ഒരു വർഷക്കാലം നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും എല്ലാ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് എല്ലാ വിജയാശംസകളും നേർന്നു.
കൊച്ചി: യൂട്യൂബറും തൊപ്പി എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന മുഹമ്മദ് നിഹാദിനെതിരെ നിലവിലുള്ള വിവിധ കേസുകളുടെയും പരാതികളുടെയും പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികൾ കൂടുതൽ വിവരശേഖരണം നടത്തുന്നതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ, പൊതുസ്ഥലങ്ങളിലെ പെരുമാറ്റം, വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. മുൻപ് രജിസ്റ്റർ ചെയ്ത കേസുകളിലെ തെളിവുകളും ഡിജിറ്റൽ രേഖകളും വീണ്ടും പരിശോധിക്കുന്നതായും വിവരം.
സമീപകാലത്ത് വടകരയിൽ സ്വകാര്യ ബസ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തിനിടെ എയർ പിസ്റ്റൾ ചൂണ്ടിക്കാട്ടിയെന്ന ആരോപണത്തെ തുടർന്ന് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ആയുധം ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്ണാണെന്നും ബസ് ജീവനക്കാർ ഔദ്യോഗിക പരാതി നൽകിയില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ള ചില ഉള്ളടക്കങ്ങളും പൊതുപരിപാടികളിൽ ഉണ്ടായ വിവാദങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മലപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന കട ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചതിനും പൊതുസ്ഥലങ്ങളിൽ അസഭ്യ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിനും മുൻപ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കൗമാരക്കാർക്കിടയിൽ വലിയ സ്വാധീനമുള്ള സോഷ്യൽ മീഡിയ വ്യക്തിത്വമായതിനാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ഗൗരവത്തോടെയാണ് അധികൃതർ വിലയിരുത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ നിഹാദിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണവും അന്വേഷണ പുരോഗതിയും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയും ഭാര്യ സംഗീത സോർണലിംഗംയും തമ്മിലുള്ള വിവാഹമോചനക്കേസ് പുരോഗമിക്കുന്നതിനിടെ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിജയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരു സുപ്രധാന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രചാരണവും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.
ഫെബ്രുവരിയിൽ സമർപ്പിക്കപ്പെട്ട വിവാഹമോചന ഹർജിക്കുശേഷം ദമ്പതികളുടെ ബന്ധത്തെക്കുറിച്ച് വിവിധ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള അനുരഞ്ജനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനാൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, കേസിന്റെ അടുത്ത വാദം ജൂൺ മധ്യത്തിൽ നടക്കാനിരിക്കെയാണ് പുതിയ പ്രചാരണങ്ങൾ ശക്തമായിരിക്കുന്നത്. വിജയിയുടെ ജന്മദിനത്തിന് മുന്നോടിയായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ, ഔദ്യോഗിക പ്രതികരണം വരുന്നതുവരെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കില്ലെന്നാണ് സൂചന.
ടൊറന്റോ: സ്വന്തം നാട്ടിൽ ആദ്യമായി ലോകകപ്പ് മത്സരം കളിച്ച കാനഡയ്ക്ക് വിജയത്തോടെ തുടക്കം കുറിക്കാനായില്ല. ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മത്സരത്തിൽ ബോസ്നിയ–ഹെർസഗോവിനയുമായി 1–1 സമനില വഴങ്ങുകയായിരുന്നു സഹ ആതിഥേയരായ കാനഡ. പിന്നിലായ ശേഷം തിരിച്ചടിച്ചാണ് കാനഡ നിർണായകമായ ഒരു പോയിന്റ് സ്വന്തമാക്കിയത്.
21-ാം മിനിറ്റിൽ ജോവോ ലൂകിചിന്റെ ഹെഡറിലൂടെയാണ് ബോസ്നിയ ലീഡ് നേടിയത്. മത്സരത്തിന്റെ വലിയൊരു ഭാഗത്തും പന്തടക്കത്തിലും ആക്രമണങ്ങളിലും ആധിപത്യം പുലർത്തിയ കാനഡയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. ജോനാഥൻ ഡേവിഡിനും സഹതാരങ്ങൾക്കും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ സാധിക്കാതെ പോയതോടെ ആതിഥേയർ സമ്മർദത്തിലായി.
എന്നാൽ 78-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സൈൽ ലാറിൻ കാനഡയുടെ രക്ഷകനായി. ബോക്സിനുള്ളിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റിയ ലാറിൻ ടീമിന് സമനില സമ്മാനിച്ചു. അവസാന നിമിഷങ്ങളിൽ വിജയഗോളിനായി കാനഡ ശക്തമായി ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം വഴങ്ങിയില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
മുംബൈ: 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ബാങ്കോക്കിൽനിന്ന് എത്തിയ മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. വയനാട് മാനന്തവാടി സ്വദേശിനിയും 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായ ഹർഷ സണ്ണി (28)യെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 11 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ജൂൺ 10-11 തീയതികളിൽ ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയത്. ട്രോളി ബാഗിനുള്ളിൽ വാക്വം സീൽ ചെയ്ത 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ അത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത ഹർഷ സണ്ണിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത ലഹരിമരുന്ന് മുംബൈയിലേക്കാണോ അതോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കാണോ എത്തിക്കാനിരുന്നതെന്ന് കണ്ടെത്താൻ കസ്റ്റംസ്, പൊലീസ് സംഘങ്ങൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യാത്രാ വിവരങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കാസർകോട് ∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്സോ കേസ്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിനെ (25)തിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
പ്രതി വീട്ടിലെത്തിയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. ഭയം കാരണം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കൗൺസിലിങ്ങിനിടെ പെൺകുട്ടി വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മേൽപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
സ്നേഹ മെർലിനെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് രണ്ട് കേസുകൾ. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ കേസ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസും എൻസിപി-എസ്പിയും വീണ്ടും കോൺഗ്രസിന്റെ ഭാഗമാകുമോയെന്ന ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ ശക്തമാകുന്നു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മതനിരപേക്ഷ പാർട്ടികൾ ഒരുമിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോൾ പറഞ്ഞു. ശരദ് പവാറും മമത ബാനർജിയും കോൺഗ്രസുമായി ലയിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ലയനവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ഇതിനിടെ, ചെറിയ പ്രാദേശിക പാർട്ടികൾ വീണ്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒന്നിക്കണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ പ്രതികരിച്ച എൻസിപി-എസ്പി നേതാവായ സുപ്രിയ സുലെ, “ആദ്യം മഴ പെയ്യട്ടെ, പിന്നെ കുട വേണോ റെയിൻകോട്ട് വേണോ എന്ന് നോക്കാം” എന്ന നിഗൂഢ പ്രതികരണമാണ് നടത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും പ്രാദേശിക പാർട്ടികൾ കോൺഗ്രസിൽ ലയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ദേശീയതലത്തിൽ പ്രതിപക്ഷ നേതാവായി അംഗീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 1998-ൽ മമത ബാനർജിയും 1999-ൽ ശരദ് പവാറും കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടികൾ രൂപീകരിച്ചിരുന്നു. അടുത്തകാലത്തായി തൃണമൂലിലും എൻസിപിയിലും ഉണ്ടായ ആഭ്യന്തര പ്രതിസന്ധികളാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഷെഫീൽഡ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് ജൂൺ 27-ന് ശനിയാഴ്ച ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (EIS) വേദിയിൽ നടക്കും.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ചാമ്പ്യൻ പട്ടത്തിനായുള്ള ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുക. വിജയികളാകുന്ന ടീമിന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നൽകും.
കേരളത്തിന്റെ കായിക സംസ്കാരവുമായി ഏറെ ഇഴചേർന്നിരിക്കുന്ന ഒരു കായിക ഇനമാണ് വോളിബോൾ. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മൈതാനങ്ങളിൽ ഒരുകാലത്ത് സജീവമായിരുന്ന വോളിബോൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കായിക ഇനങ്ങളിൽ ഒന്നാണ്. ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി മികച്ച വോളിബോൾ താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്കിടയിലും വോളിബോളിനോടുള്ള ആവേശം ശക്തമായി നിലനിൽക്കുന്നു.

വോളിബോൾ കായികരംഗത്തെ മികച്ച താരങ്ങൾ അണിനിരക്കുന്ന ഈ മത്സരങ്ങൾ കായികപ്രേമികൾക്ക് മികച്ച അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റ് വീക്ഷിക്കുന്നതിനായി എല്ലാ കായികാസ്വാദകരെയും പൊതുജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഷെഫീൽഡ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ലോകകപ്പ് 2026ന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ തകർപ്പൻ ജയം സ്വന്തമാക്കി. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം പരാജയപ്പെടുത്തിയത്. യൂലിയൻ ക്വിനോനസും റൗൾ ജിമെനെസും നേടിയ ഗോളുകളാണ് ആതിഥേയരുടെ വിജയത്തിന് അടിത്തറയായത്.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് നേടിയ മെക്സിക്കോ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ക്വിനോനസ് വലകുലുക്കിയപ്പോൾ, രണ്ടാം പകുതിയിൽ ജിമെനെസ് ലീഡ് ഇരട്ടിയാക്കി. മികച്ച സേവുകളിലൂടെ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസ് ചില നിർണായക ഘട്ടങ്ങളിൽ ടീമിനെ രക്ഷിച്ചെങ്കിലും മെക്സിക്കൻ മുന്നേറ്റത്തെ പൂർണമായി തടയാനായില്ല.
മൂന്ന് റെഡ് കാർഡുകൾ കണ്ട മത്സരത്തിൽ ശിസ്തലംഘനങ്ങളും നിറഞ്ഞുനിന്നു. ദക്ഷിണാഫ്രിക്കയുടെ സ്ഫെഫെലോ സിതോളും തെംബ സ്വാനെയും പുറത്തായപ്പോൾ, അവസാന നിമിഷങ്ങളിൽ മെക്സിക്കോയുടെ സെസാർ മോണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളിലെ വിജയമില്ലായ്മയുടെ ദീർഘകാല ശാപം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ടൂർണമെന്റിന് സ്വപ്നതുല്യമായ തുടക്കമാണ് കുറിച്ചത്.
മത്സരത്തിന് മുമ്പ് നടന്ന വർണാഭമായ ഉദ്ഘാടനച്ചടങ്ങ് ലോകകപ്പ് ആവേശത്തിന് കൂടുതൽ മിഴിവേകി. മെക്സിക്കോയുടെ സാംസ്കാരിക പൈതൃകവും സംഗീത പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറിയപ്പോൾ, നിറഞ്ഞ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആരാധകർ ആഘോഷങ്ങളിൽ പങ്കുചേർന്നു. ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ മാമാങ്കത്തിന് ആവേശകരമായ തുടക്കം കുറിച്ച ചടങ്ങിന് പിന്നാലെയായിരുന്നു ആതിഥേയരുടെ ശ്രദ്ധേയ വിജയം.
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് നൽകും. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ സമയം തേടിയതോടെയാണ് പുതിയ തീയതി നിശ്ചയിക്കാൻ ഇഡി നീക്കം തുടങ്ങിയത്.
ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് തന്നെ കൈമാറാമെന്ന് വീണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണ ഏജൻസി ഔദ്യോഗിക മറുപടി നൽകിയിട്ടില്ല. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളാണ് ഇഡി തുടരുന്നത്.
അതേസമയം, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. മാസപ്പടി കേസിലെ അന്വേഷണ നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് തുടർ സമൻസ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നത്.