കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയതിനെ തുടർന്നാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്. സർക്കാർ സമീപനത്തിൽ ഉണ്ടായ മാറ്റമാണ് എൻഎസ്എസിന്റെ തീരുമാനത്തിന് കാരണം എന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും, ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ശബരിമല വിഷയത്തിൽ സംഘടനയുടെ നിലപാട് വ്യക്തവും സുതാര്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്വർണ കവർച്ച കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സമുദായ അംഗങ്ങൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തെ തുടർന്ന് സമുദായത്തിനുള്ളിൽ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഇസ്ലാമാബാദ്: പാകിസ്താൻ കസ്റ്റഡിയിൽ നിലവിൽ 257 ഇന്ത്യക്കാർ ഉണ്ടെന്ന് പാകിസ്താൻ അധികൃതർ അറിയിച്ചു. ഇവരിൽ 199 പേർ മത്സ്യത്തൊഴിലാളികളാണെന്നും ബാക്കിയുള്ളവർ സിവിൽ തടവുകാരാണെന്നും പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. ഇന്ത്യ–പാകിസ്താൻ അതിർത്തി മേഖലകളിൽ അറസ്റ്റിലായ ഇന്ത്യൻ പൗരന്മാരുടെ പട്ടികയാണ് പാകിസ്താൻ പുതുവത്സര ദിനത്തിൽ പുറത്തുവിട്ടത്.
ഈ പട്ടികയിൽ ഉൾപ്പെട്ടവരിൽ 167 പേർ വിചാരണ പൂർത്തിയാക്കി ശിക്ഷയും അനുഭവിച്ച് കഴിഞ്ഞവരാണെന്നും, ഇവരെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ 35 ഇന്ത്യൻ പൗരന്മാർക്ക് കൗൺസിലർ ആക്സസ് അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. തടവിൽ കഴിയുന്നവർ ഇന്ത്യൻ പൗരന്മാരോ ഇന്ത്യക്കാരെന്ന് കരുതുന്നവരോ ആണെന്നും പാകിസ്താൻ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയും തങ്ങളുടെ കസ്റ്റഡിയിലുള്ള പാകിസ്താൻ പൗരന്മാരുടെ കണക്കുകൾ പുറത്തുവിട്ടു. ഇന്ത്യയിൽ നിലവിൽ 391 പാക് സിവിൽ തടവുകാരും 33 മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ ആകെ 424 പാകിസ്താൻ പൗരന്മാർ തടവിലുണ്ടെന്ന് ഇന്ത്യ അറിയിച്ചു. 2008-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാർ പ്രകാരം ഓരോ പുതുവത്സര ദിനത്തിലും ഇത്തരത്തിലുള്ള കണക്കുകൾ പരസ്പരം കൈമാറുന്നത് പതിവാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി മനസ്സുകളിൽ സംഗീതത്തിൻ്റെ വിസ്മയം തീർക്കാൻ മലയാളത്തിൻ്റെ പ്രിയ ഗായിക റിമി ടോമിയും സംഘവും യൂറോപ്പിലെത്തുന്നു. 2026 മെയ് ജൂൺ മാസങ്ങളിൽ യുകെയിലെ പ്രമുഖ പട്ടണങ്ങളിൽ മെഗാ ഷോ നടക്കും. പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ജൂൺ 7 ന് യോർക്ഷയറിലെ ബ്രാഡ്ഫോർഡിൽ മെഗാ ഷോ അരങ്ങേറും.
ബ്രാഡ്ഫോർഡിൽ നടക്കുന്ന മെഗാ ഷോയുടെ ഏർളി ബേർഡ് ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.
https://docs.google.com/forms/d/e/1FAIpQLScGhNy9cVla6ukH_WPvZ4kJlgmehc6bJXv1PgSLhEx_–RP1A/viewform?usp=sharing&ouid=106203537224041747248
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ജൂൺ 7 ന് നടക്കുന്ന മെഗാ ഷോയുടെ ഏർളി ബേർഡ് ടിക്കറ്റ് സെയിൽ ബോക്സിംഗ് ഡേയിൽ ആരംഭിച്ചു. ജനുവരി നാലിന് ഏർളി ബേർഡ് സെയിൽ അവസാനിക്കും. ആദ്യദിവസംതന്നെ വളരെ വലിയ പ്രതികരണമാണ് ഏർളി ബേർഡ് സെയിലിന് ലഭിച്ചത്. ഗോൾഡ്, സിൽവർ, സ്റ്റാൻഡേർഡ് യഥാക്രമം 50,35, 25 പൗണ്ടുകളിലായിട്ടാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസ്ക്കൗണ്ട് സെയിലിൽ യഥാക്രമം 42, 28, 22.50 പൗണ്ടുകളിലായി ടിക്കറ്റുകൾ ലഭ്യമാണ്. യോർഷയറിലെ മിക്ക സൗത്ത് ഇന്ത്യൻ ഷോപ്പുകളിലും ലഭ്യമാണ്. കൂടാതെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പരിലും ടിക്കറ്റുകൾക്കായി ബന്ധപ്പെടാവുന്നതാണ്.
WizMagic Entertainment Ltd
07727622470, 07860532396, 07411443880
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തുന്നതിനിടെ സിപിഐയുടെ ഉൾപ്പാർട്ടി വിമർശനം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കും മുഖ്യമന്ത്രിയിലേക്കുമാണ് തിരിഞ്ഞത്. വെള്ളാപ്പള്ളി സിപിഐയെ വിമർശിച്ച പശ്ചാത്തലത്തിൽ, ‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’ എന്ന ശക്തമായ വാക്കുകളോടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. വെള്ളാപ്പള്ളിയെ കണ്ടാൽ കൈകൊടുക്കുമെങ്കിലും മുഖ്യമന്ത്രിയുടെ കാറിൽ കയറ്റില്ലെന്ന പരാമർശം രാഷ്ട്രീയമായി വലിയ ചർച്ചയുണ്ടാക്കി.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ എൽഡിഎഫ് ഉൾക്കൊള്ളണമെന്നും ശബരിമല സ്വർണക്കൊള്ള, മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത, സർക്കാർവിരുദ്ധ വികാരം, ന്യൂനപക്ഷങ്ങളുടെ അകലം എന്നിവ പ്രധാന കാരണങ്ങളാണെന്നും സിപിഐ വിലയിരുത്തുന്നു. എന്നാൽ, ഈ കണ്ടെത്തലുകൾ സിപിഎം അംഗീകരിക്കാൻ തയ്യാറല്ലെന്നതാണ് യാഥാർഥ്യം. സർക്കാർ വിരുദ്ധ വികാരമില്ലെന്നും ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.
വെള്ളാപ്പള്ളി നടത്തിയ ‘ചതിയൻ ചന്തു’ പരാമർശത്തിന് ബിനോയ് വിശ്വം അതേനാണയത്തിൽ മറുപടി നൽകി. ഇടതുമുന്നണിയിലെ പാർട്ടികളെ വിലയിരുത്താൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനവിധി മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തിയാൽ മുന്നണി തിരിച്ചുവരുമെന്നും സിപിഐ നേതൃത്വം ആവർത്തിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ തേടി ജനുവരി 15 മുതൽ 30 വരെ സിപിഐ പ്രവർത്തകർ വീടുകളിലെത്തുമെന്നും ബിനോയ് വിശ്വം അറിയിച്ചു.
പൊൻകുന്നം (കോട്ടയം): പുതുവർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് മലപ്പുറത്തു നിന്നുള്ള വിനോദയാത്രാസംഘത്തിലെ 28 പേർ മരണത്തെ മുഖാമുഖം കണ്ടത്. പുനലൂർ–മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നത്തിനടുത്ത് ചെറുവള്ളിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് തീപിടിച്ച് അഗ്നിഗോളമായെങ്കിലും, പിന്നാലെയെത്തിയ മീൻവണ്ടി ജീവനക്കാരുടെ സമയോചിതമായ മുന്നറിയിപ്പാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഡിസംബർ 30-ന് രാത്രി ഗവി യാത്രയ്ക്കായി പുറപ്പെട്ട ബസിന്റെ പിന്നിലെ ചക്രത്തിനിടയിൽ നിന്ന് പുലർച്ചെ 3.45 ഓടെ പുക ഉയരുന്നതാണ് മീൻവണ്ടിക്കാർ ശ്രദ്ധിച്ചത്. ഉടൻ ബസിനെ മറികടന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. കണ്ടക്ടർ പി.കെ. ബിജുമോനും ഡ്രൈവർ ജിഷാദ് റഹ്മാനും ചേർന്ന് ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഉണർത്തി, ലഗേജുമായി സുരക്ഷിതമായി പുറത്തേക്കിറക്കുകയായിരുന്നു. അഗ്നിശമനോപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനിടെ തീ നിയന്ത്രണാതീതമായി പടർന്നു.
പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയതോടെ യാത്രക്കാരെ മറ്റൊരു ബസിൽ റാന്നിയിലേക്ക് മാറ്റി. മാനസികമായി തളർന്നിരുന്നെങ്കിലും ദൈവദർശനത്തിനുശേഷം സംഘം യാത്ര തുടരാൻ തീരുമാനിച്ചു. റാന്നിയിൽ നിന്ന് ചെറുവാഹനങ്ങളിലായിരുന്നു ഗവി യാത്ര. കുട്ടവഞ്ചിയാത്രയും വനയാത്രയും ഉൾപ്പെടെ യാത്ര പുതുജീവിതത്തിന്റെ അനുഭവമായി മാറിയതായി യാത്രക്കാർ പറഞ്ഞു. ഗവി സന്ദർശനത്തിന് ശേഷം പരുന്തുംപാറ, രാമക്കൽമേട് എന്നിവിടങ്ങളും സന്ദർശിക്കാനാണ് സംഘത്തിന്റെ പദ്ധതി.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റിവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജിനോട് ചേർന്നുള്ള വെൽവിനിൽ വെച്ച് നടത്തപ്പെടും. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി സർഗ്ഗം സംഘടിപ്പിച്ച പുൽക്കൂട്-ഭവനാലങ്കാര മത്സരങ്ങൾ ആകർഷകവും, ഗ്രുഹാതുരത്വം ഉണർത്തുന്നതുമായി. ക്രിസ്തുമസിന്റെ സന്തോഷവും, സ്നേഹവും,ഐക്യവും സ്പന്ദിച്ച കരോൾ ഗാനങ്ങൾ, സർഗ്ഗം കുടുംബാംഗങ്ങൾക്ക് ആത്മീയാനുഭവമായി.


മികവുറ്റ സംഗീത-നടന-നൃത്തങ്ങൾ സമന്വയിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിൽ അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്. ക്രിസ്തുമസ് നേറ്റിവിറ്റി സ്കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തിൽ പ്രസിഡണ്ട് മനോജ് ജോൺ സ്വാഗതവും, സെക്രട്ടറി അനൂപ് നന്ദിയും ആശംസിക്കും. സ്റ്റീവനേജ് കരോൾ ടീം നയിക്കുന്ന കരോൾ ഗാനാലാപനം തുടർന്ന് ഉണ്ടായിരിക്കും.

സർഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര കലാവിരുന്നും, ഗ്രാൻഡ് ക്രിസ്തുമസ്സ് ഡിന്നറും, പിന്നണി ഗായകൻ അഭിജിത് കൊല്ലം, സിനിമാതാരം ബൈജു ജോസ് അടക്കം കലാരംഗങ്ങളിലെ പ്രഗത്ഭരും പ്രശസ്തരുമായ അനുഗ്രഹീത താരങ്ങൾ സമ്പന്നമാക്കുന്ന മെഗാഷോയും അടങ്ങുന്ന മഹാഘോഷത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ സർഗ്ഗം സ്റ്റീവനേജ് കമ്മിറ്റിയുമായി ഉടൻതന്നെ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.


കൂടുതൽ വിവരങ്ങൾക്ക്:
മനോജ് ജോൺ: 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ:
07503961952
ജോർജ്ജ് റപ്പായി:07886214193
Venue: WELWYN CIVIC CENTRE, PROSPECT PLACE, WELWYN, AL6 9ER

അപ്പച്ചൻ കണ്ണഞ്ചിറ
വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ, നിഖിൽ പുലിക്കോട്ടിൽ. ഇംഗ്ളീഷ് നാഷണൽസിൽ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗ്ൾസിൽ ചാമ്പ്യൻ ആവുകയും, ഡബിൾസിൽ യോർക്ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടൂചേർന്ന് ഡബിൾസിൽ സ്വർണ്ണം നേടുകയും, മിക്സഡ് ഡബിൾസിൽ മുൻ ഇൻഡോനേഷ്യൻ നാഷണൽ താരത്തിന്റെ മകളും, ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ്ണ താരമാവുകയായിരുന്നു.


2023 ൽ നിഖിൽ U13 ഇംഗ്ലീഷ് ബാഡ്mമിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടികൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ളീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.
സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു. ഡബിൾസിൽ യോർക്ക്ഷയറിലെ ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി ചേർന്നുണ്ടാക്കിയ ഡബിൾസ് പാർട്ണർഷിപ്പിലും, മിക്സഡ് ഡബിൾസ്സിൽ മുൻ ഇന്തോനേഷ്യൻ ചാമ്പ്യന്റെ മകളും, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി കൈകോർത്തും സ്വർണ്ണ മെഡലുകൾ തൂത്തുവാരുക ആയിരുന്നു നിഖിൽ. ഡബിൾസിലും, മിക്സഡ് ഡബിൾസിലും ശക്തമായ വെല്ലുവിളികൾ ഉയർത്തുവാൻ എതിർ ടീമുകൾക്കവസരം നൽകാത്ത കായിക മികവാണ് നിഖിലും കൂട്ടാളികളും ഇംഗ്ലീഷ് നാഷണൽസിൽ പുറത്തെടുത്തത്.

മുൻ ഇംഗ്ളീഷ് താരം റോബർട്ട് ഗോഡ്ലിങ് നടത്തുന്ന OPBC അക്കാഡമിയിലാണ് ബാഡ്മിൻറൺ പരിശീലനം നടത്തുന്നത്. അക്കാഡമിയിലെ ഹെഡ് കോച്ച് ഷെനുസുവിന്റെ കീഴിൽ വിദഗ്ധ പരിശീലനം നേടുന്ന നിഖിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള പല ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നും മെഡലുകൾ കരസ്ഥമാക്കുവാനും, അങ്ങിനെ അന്തർദേശീയ രംഗത്തും തന്റെ നാമം എഴുതി ചേർക്കുവാനും ഈ കൊച്ചുപ്രായത്തിനിടയിൽത്തന്നെ സാധിച്ചിട്ടുണ്ട് എന്നത് വിജയത്തിന്റെ പ്രൗഢിയാണ് വിളിച്ചോതുക.

നിഖിലിന്റെ ജ്യേഷ്ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റൻ കളിക്കളങ്ങളിലെ ‘പുലിക്കുട്ടി’യാണ്. ഈ വർഷം U19 കാറ്റഗറിയിൽ മാറ്റുരച്ച സാമുവൽ പുലിക്കോട്ടിൽ നാഷണൽസിൽ ബ്രോൺസ് മെഡൽ നേടിയിരുന്നു. മുൻപ് അണ്ടർ 15 ,17 ,19 കാറ്റഗറികളിൽ ചാംപ്യൻഷിപ്പുകൾ നേടിയിട്ടുള്ള സാമുവേൽ ആണ് അനിയൻ നിഖിലിന്റെ ബാഡ്മിന്റൺ കായിക തലത്തിലെ മോഡലും ഇൻസ്പിരേഷനും. അപ്മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർത്ഥികളാണ് സാമുവലും, നിഖിലും. പത്താം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.

ലണ്ടനിൽ താമസിക്കുന്ന ദീപക് – ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് എൻഎച്ച്എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും, അമ്മ ബിനി ദീപക് NHS ൽ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്. നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ സ്പോർട്സ് രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു, മുത്തച്ഛൻ വിന്നി എന്നിവർ ബാഡ്മിന്റൺ കായിക ഇനത്തിലെ കേരളം കണ്ട മികവുറ്റ കളിക്കാരായിരുന്നു. പിതാവ് ദീപകും നല്ലൊരു ബാഡ്മിന്റൺ താരമാണ്.
ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി സാന്നിദ്ധ്യവും, താരത്തിളക്കത്തിനും തുടക്കം കുറിച്ച കായിക ഇനത്തിൽ ദേശീയ തലത്തിലും, അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ കളിക്കാരനാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്ക്കൂളും, കോച്ചും, ഒപ്പം മലയാളി സമൂഹവും.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ഹൃദയത്തിന്റെ ഉൾത്തടങ്ങളിൽ മങ്ങാതെ മായാതെ നിൽക്കുന്ന ആഘോഷമായിമാറി സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ക്ലബിന്റെ പ്രസിഡന്റ് ശ്രീ സോണി കാച്ചപ്പിള്ളി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജോർജ് തോമസ് ഏവരെയും സ്വാഗതം ചെയ്തു സംസാരിക്കുകയുണ്ടായി. ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് ട്രെഷറർ പ്രദീഷ് ഫിലിപ്പ്, ജോയിന്റ് സെക്രെട്ടറി അഗസ്റ്റിൻ ജോസഫ് (പാപ്പച്ചായൻ)എന്നിവർ സംസാരിച്ചു. ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് സജി മാത്യു സംസാരിച്ചു. ക്ലബ്ബിന്റെ എല്ലാ അംഗങ്ങൾക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് കേക്കും സമ്മാനിക്കുകയുണ്ടായി.
തുടർന്ന് വിവിധയിനം കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് ജിൻസ് ജോസഫ്, അനീഷ് തോമസ്, അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്തമാതൃകയുടെ നേർ സന്ദേശം പകരുന്നതായിരുന്നു സ്വിൻഡൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ ഇത്തവണത്തെ ആഘോഷം.

മുംബൈ: നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ്ഐ വൈദികൻ ഫാദർ സുധീറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ കേസിൽ അറസ്റ്റിലായ എട്ടുപേരെയാണ് അമരാവതി ജില്ലയിലെ വറൂഡ് കോടതി വിട്ടയച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യം 12 പേർക്കെതിരെ കേസെടുത്തെങ്കിലും കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കിയിരുന്നു.
അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തിൽ ക്രിസ്മസ് പ്രാർഥനയുടെയും ഒരു സ്വകാര്യ ചടങ്ങിന്റെയും ഭാഗമായി ഒത്തുകൂടിയ പുരോഹിതരെയും വിശ്വാസികളെയും ബജരംഗ്ദൾ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ബനോട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബി.എൻ.എസ് 299 പ്രകാരമാണ് കേസെടുത്തത്. എന്നാൽ ഒരാളെയും മതം മാറ്റിയിട്ടില്ലെന്നും, സുഹൃത്തിന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിലും ക്രിസ്മസ് പ്രാർത്ഥനയിലുമാണ് പങ്കെടുത്തതെന്നുമാണ് ഫാദർ സുധീറും ഭാര്യ ജാസ്മിനും വ്യക്തമാക്കുന്നത്.
ബജരംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചതായും, നേരത്തെ തന്നെ ഭീഷണികൾ നേരിട്ടിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് ആവർത്തിക്കുന്ന അതിക്രമങ്ങളിൽ സിഎസ്ഐ സഭ ആശങ്ക രേഖപ്പെടുത്തി. ഫാദർ സുധീറിനും സംഘത്തിനും നിയമസഹായം ഉറപ്പാക്കാൻ സഭയുടെ പ്രതിനിധി സംഘം നാഗ്പൂരിലെത്തിയതായും, സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു. ഇതിനിടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർണ്ണായക നീക്കത്തിനൊരുങ്ങുന്നു. യുവതി പ്രവേശനം ഉൾപ്പെടെയുള്ള മതസ്വാതന്ത്ര്യ–സ്ത്രീ അവകാശ വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുടെയും സ്ത്രീകളുടെ അവകാശങ്ങളുടെയും തമ്മിലുള്ള സംഘർഷമാണ് വിശാല ബെഞ്ചിന്റെ പരിഗണനയിൽ വരിക.
2018 സെപ്റ്റംബറിൽ ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ ഒരു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടമാണ് സുപ്രീംകോടതിയിൽ നടന്നത്. വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളിൽ അന്തിമ തീരുമാനം എടുക്കാതെ, ഭരണഘടനാപരമായ ചോദ്യങ്ങൾ വിശാല ബെഞ്ചിന് വിട്ടു. തുടർന്ന് 2020ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവുണ്ടായെങ്കിലും, അംഗങ്ങളെ നിശ്ചയിച്ചതിന് ശേഷം കേസ് മുന്നോട്ട് നീങ്ങിയില്ല. പിന്നീട് ചീഫ് ജസ്റ്റിസായിരുന്ന ഡി. വൈ. ചന്ദ്രചൂഡ് വിവിധ വിഷയങ്ങളിൽ വിധികൾ പ്രസ്താവിച്ചെങ്കിലും ശബരിമല വിഷയത്തിൽ ഇടപെടൽ ഉണ്ടായിരുന്നില്ല.
ശബരിമല യുവതി പ്രവേശനത്തിനൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളും ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയിൽ വരാനാണ് സാധ്യത. വിഷയത്തിൽ വാദം ആരംഭിക്കാൻ ആവശ്യമായ സാഹചര്യങ്ങളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരിശോധിക്കുന്നത്. വേനലവധിക്ക് മുൻപ് ബെഞ്ച് രൂപീകരിച്ച് വാദം തുടങ്ങിയാൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വിഷയം സജീവ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിലധികം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകുന്ന സാഹചര്യത്തിൽ, വാദം കേട്ട് അന്തിമ വിധി പ്രസ്താവിക്കാൻ ആവശ്യമായ സമയം ലഭ്യമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.