Latest News

ദീപ ദീപു

ജൂൺ 21 – ലോകമെമ്പാടും പിതൃദിനം ആയി ആഘോഷിക്കുന്ന ദിവസം. ഒരു പ്രത്യേക ദിവസം മാത്രം ആഘോഷിക്കപ്പെടേണ്ടവർ ആണോ യഥാർത്ഥ ജീവിതത്തിലെ ഹീറോസ് ആയ നമ്മുടെ അച്ഛന്മാർ!! അവരുടെ അതിജീവന ചരിത്രം, അവർ കടന്നുവന്ന കനൽ വഴികൾ, അവരുടെ ത്യാഗങ്ങൾ എന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കേണ്ടതല്ലേ? മക്കളെ വലിയ നിലയിൽ എത്തിക്കാൻ അവർ പലപ്പോഴും നടത്തിയ ഒറ്റയാൾ യുദ്ധങ്ങൾ മറക്കാൻ കഴിയുമോ?

ഒരു കുഞ്ഞിന് ജന്മം നൽകാൻ അമ്മ നേരിടേണ്ടിവരുന്ന വേദനകളും സഹനങ്ങളും എല്ലാവരും നന്നായി മനസ്സിലാക്കാറുണ്ട്. അമ്മയുടെ സ്നേഹവും സഹനവും തീർച്ചയായും സമാനതകളില്ലാത്തത് തന്നെയാണ്. എന്നാൽ ഒരു അച്ഛൻറെ സ്നേഹം ആരും കാണാതെ ഒളിപ്പിച്ചു വച്ച വലിയൊരു നിധിയാണ്. തന്റെ ഭാര്യ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നു എന്നറിയുന്ന നിമിഷം മുതൽ ആ കുഞ്ഞിനെ തൻറെ ഹൃദയത്തിൽ ഗർഭം ധരിച്ച് ആ കുഞ്ഞിനുവേണ്ടി അവൻ അനുഭവിക്കുന്ന നിശബ്ദമായ സഹനങ്ങളും നൊമ്പരങ്ങളും ആരെങ്കിലും കാണാൻ ശ്രമിക്കാറുണ്ടോ? ഗർഭകാലത്ത് തന്റെ ഭാര്യ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പുരുഷൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുന്നു. ഭാര്യയുടെ ആരോഗ്യത്തെയും കുഞ്ഞിൻറെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ആകുലതകൾ ഭാവിയിലെ ഉത്തരവാദിത്വങ്ങൾ എല്ലാം പലപ്പോഴും അവൻറെ ഉറക്കം കെടുത്താറുണ്ട്. ജീവിത പ്രാരാബ്ദങ്ങളിൽ തളരുമ്പോഴും, പതറിപ്പോകുമ്പോഴും അവൻ തന്റെ വേദന ആരെയും അറിയിക്കാതെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി നമ്മുടെ മുമ്പിൽ ജീവിക്കുന്നു . കാരണം പുരുഷൻ തളരാൻ പാടില്ലല്ലോ.

ഈ പിതൃദിനത്തിൽ എൻറെ ജീവിതത്തിൽ ഞാൻ കണ്ടു മനസ്സിലാക്കിയ എൻറെ ഹീറോസിനെ കുറിച്ച് പറയട്ടെ. ആദ്യത്തെ ഹീറോ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻറെ അപ്പച്ച തന്നെയാണ്. എല്ലാ കാര്യങ്ങളിലും എന്റെ റോൾ മോഡൽ. ഒരു മകൻ, ഭർത്താവ്, അപ്പൻ എങ്ങനെ ആയിരിക്കണം എന്ന് തന്റെ ജീവിതം കൊണ്ട് ഞങ്ങൾക്ക് കാണിച്ചുതന്ന എൻറെ അപ്പച്ചയുടെ ജീവിതം എനിക്ക് എന്നും ഒരു അത്ഭുതമാണ്. കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ഏറെ സൗകര്യങ്ങളുള്ള തന്റെ വീടും സാഹചര്യങ്ങളും വിട്ട് തന്റെ 18 -ാം വയസ്സിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴയെന്ന ഗ്രാമത്തിലേക്ക് കുടിയേറി പ്രകൃതിയോടും വന്യജീവികളോടും പടവെട്ടി, അനേകം വെല്ലുവിളികളെ നേരിട്ട് തന്റെ ജീവിതം കരുപിടിപ്പിക്കുവാൻ അപ്പച്ച കാണിച്ച അസാമാന്യമായ ധൈര്യം എന്നെ ഏറെ അതിശയിപ്പിച്ചിട്ടുണ്ട്.

തൻറെ മാതാപിതാക്കളെയും സഹോദരങ്ങളേയും സുഖസൗകര്യങ്ങളും എല്ലാം വിട്ട് ഏറെ ദൂരെയുള്ള ഒരു കാട്ടുപ്രദേശത്തെത്തി, കഠിനാധ്വാനം ചെയ്ത് അവിടെ പൊന്നു വിളയിച്ച, തന്റെ കുടുംബത്തിനായി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും പലതും ഉപേക്ഷിച്ച് ചോര നീരാക്കി അധ്വാനിച്ച അപ്പച്ച ശരിക്കും അറിയപ്പെടാതെ പോയ ഒരു ഹീറോ അല്ലേ?

അടുക്കള സ്ത്രീയുടെ കുത്തവകാശമാണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ, പുരുഷൻ അടുക്കളയുടെ ഏഴയലത്തുപോലും അടുക്കുകയില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, ആ യാഥാസ്ഥിതിക ചിന്താഗതികളയേയും കാറ്റിൽ പറത്തി അടുക്കളയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിച്ചിരുന്ന അപ്പച്ച എല്ലാ ഭർത്താക്കന്മാർക്കും ഒരു മാതൃകയാണ്. ഞങ്ങൾക്കാർക്കെങ്കിലും അസുഖം വന്നാൽ രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ കൂട്ടിരുന്ന് ശുശ്രൂഷിക്കുന്ന അപ്പച്ചയുടെ സ്നേഹം എന്നും മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്നു.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിൽ എന്നും പശ്ചാത്തപിച്ചിരുന്ന അപ്പച്ച തനിക്ക് നേടാൻ കഴിയാതെ പോയത് തൻറെ മക്കളിലൂടെ നേടണമെന്ന വാശിയിൽ ഏറ്റവും മികച്ച കോളേജിൽ തന്നെ പഠിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഒരുക്കി തന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ആ സമയത്തും ഞങ്ങളുടെ മികച്ച വിദ്യാഭ്യാസത്തിനായി അപ്പച്ചയുടെ പല ആവശ്യങ്ങളും മാറ്റിവെച്ചു. ഞങ്ങളുടെ എല്ലാ വിജയങ്ങളിലും ഏറെ സന്തോഷിച്ചിരുന്ന അപ്പച്ച വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രാർത്ഥനയോടെ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. ഒരു പെൺകുട്ടിയായിരുന്നിട്ടും എന്നെ എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന് വളർത്തിയ , എൻറെ ഒരു ആഗ്രഹങ്ങൾക്കും എതിരു നിൽക്കാത്ത, ഞാനെടുത്ത എല്ലാ തീരുമാനങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത് എൻറെ കൂടെ നിന്ന അപ്പച്ച എനിക്ക് എന്നും ഒരു മാതൃകാ പുരുഷനാണ്.

അടുത്ത ഹീറോ എൻറെ പപ്പയാണ്. ഫാദർ -ഇൻ – ലോ എന്ന ലേബൽ പപ്പയ്ക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തെറ്റായ പ്രയോഗമാണെന്നാണ് എൻറെ അഭിപ്രായം. കാരണം നിയമത്തിലൂടെയല്ല പപ്പ എൻറെ പപ്പ ആയത് സ്നേഹത്തിലൂടെയാണ് . ഏകദേശം 400 – കിലോമീറ്റർ ദൂരെയുള്ള ഒരു മലയോര ഗ്രാമത്തിൽ തന്റെ മകനുമൊത്ത് എന്നെ പെണ്ണുകാണാൻ വന്ന അന്നുമുതൽ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചയാളാണ് പപ്പ. വീട്ടിലെ ആദ്യത്തെ മരുമകളായി വലതുകാൽ വെച്ച് കയറി അന്നുമുതൽ ഒരു മകളായി കരുതി എന്നെ സ്നേഹിക്കുന്ന പപ്പ സ്വന്തം മക്കളോട് കാണിക്കുന്ന അതേ സ്നേഹവും കരുതലും പരിഗണനയും എനിക്ക് തരുന്നു എന്നത് ഏറെ സ്നേഹത്തോടെ ഓർക്കുന്നു. ഒരു ഹോമിയോ ഡോക്ടർ ആയിരുന്നിട്ടും അനേകം വെല്ലുവിളികളെ നേരിട്ട് തനിയെ വഴിവെട്ടി വന്നവനാണ് പപ്പ. തന്റെ കുടുംബത്തിന് വേണ്ടി ഏറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ച പപ്പയും എല്ലാവർക്കും ഒരു മാതൃകയാണ്. മക്കളെ ഏറെ സ്നേഹിക്കുന്ന പപ്പയുടെ ജീവിതം അവരുടെ മുമ്പിൽ ഒരു തുറന്ന പുസ്തകമാണ്. മക്കൾക്കറിയാത്ത ഒരു രഹസ്യവും ആ ജീവിതത്തിൽ ഇല്ല. പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഉത്തമോദാഹരണമായ ജീവിതം.

ഇനി പറയാനുള്ളത് എൻറെ സ്വന്തം ജീവിതപങ്കാളിയെ കുറിച്ചാണ്. കഴിഞ്ഞ 26 വർഷങ്ങളായി സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നോട് ചേർന്ന് നിൽക്കുന്ന മാതൃകാ ഭർത്താവ്. യാഥാസ്ഥിതിക ഭർത്താവ് ആശയങ്ങളെ കാറ്റിൽ പറത്തി കൊണ്ട് എല്ലാ കാര്യങ്ങളിലും തോളോട് തോൾ ചേർന്ന് എൻറെ കൂടെയുള്ള എൻറെ ഹീറോ . എൻ്റെ എല്ലാ കഴിവുകളെയും കുറവുകളെയും ഒരുപോലെ അംഗീകരിച്ച് എന്നെ ഞാനായി ജീവിക്കാൻ ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്ന എൻറെ നല്ല പാതി. മക്കളുടെ ഏറ്റവും വലിയ റോൾമോഡൽ അവരുടെ അപ്പ തന്നെയാണ്. അവരുടെ ബെസ്റ്റ്. ഫ്രണ്ട് അവരുടെ കൂടെ കളിക്കാനും സിനിമ കാണാനും ,യാത്രകൾ ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന അപ്പ അവരുടെ എല്ലാ ചലഞ്ചസിലും അവരുടെ കൂടെയുണ്ട്. സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും സങ്കടപ്പെടുമ്പോൾ കൂടെ സങ്കടപ്പെടുകയും ചെയ്യുന്ന പച്ചയായ മനുഷ്യൻ. എന്റെ മകൾ എപ്പോഴും പറയും അവൾക്ക് അപ്പയെപ്പോലെയൊരു ഹസ്ബന്റിനെ കിട്ടാനാണ് അവൾ പ്രാർത്ഥിക്കുന്നതെന്ന്. അതുതന്നെയല്ലേ ഒരു അപ്പന് കിട്ടാവുന്ന ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.

പലപ്പോഴും പുറത്തു കാണിക്കാതെ ഒരു കടലോളം സ്നേഹം ഉള്ളിലൊതുക്കി നമ്മെ സ്നേഹിക്കുന്ന, സ്വന്തം വിയർപ്പ് കൊണ്ട് മക്കൾക്ക് തണലാകുന്ന, മക്കളുടെ വാശികൾ നേടി കൊടുക്കുവാൻ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്ന നമ്മുടെ അച്ഛനെ കുറെക്കൂടി മനസ്സിലാക്കാൻ സ്നേഹിക്കാൻ നമുക്ക് സാധിക്കട്ടെ. നമ്മൾ വീഴാതെ താങ്ങുന്ന വലിയ തണൽ മരമായ അപ്പൻറെ നെറ്റിയിലെ ഓരോ ചുളിവിലും നമ്മുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളുണ്ട് , ആ കൈകളിലെ തഴമ്പുകളിൽ നമുക്കായി പടുത്തുയർത്തിയ സ്വപ്നങ്ങൾ ഉണ്ട് . ആ സ്നേഹത്തിൻറെ തണലിൽ വിശ്രമിക്കാൻ നമുക്ക് കഴിയട്ടെ . ആ തണൽ നഷ്ടപ്പെടുമ്പോൾ മാത്രമേ നമുക്ക് പുറത്തെ വെയിലിന്റെ ചൂടറിയാൻ കഴിയുകയുള്ളൂ.

ഈ പിതൃദിനത്തിൽ ലോകമെമ്പാടുമുള്ള സ്നേഹനിധികളായ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ സ്നേഹവും, ആദരവും, ആശംസകളും നേരുന്നു.

ദീപ ദീപു :  കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ   രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പരാമർശങ്ങളെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ഒരു വ്യക്തിയെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളോ പരാമർശങ്ങളോ ഇല്ലെന്നും, പാർട്ടി സംഘടനാപരമായ വിഷയങ്ങളാണ് റിപ്പോർട്ടിൽ ചർച്ച ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് നടന്ന ഒരു സെമിനാറിൽ സംസാരിക്കവെയാണ് എം.എ. ബേബി തളിപ്പറമ്പിലെ സ്ഥാനാർഥിത്വ വിവാദത്തെ പരോക്ഷമായി പരാമർശിച്ചത്. ഒരു നേതാവിന്റെ ബന്ധുവിനെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിക്കെതിരെ വിമർശനങ്ങൾക്ക് വഴിവെക്കുമെങ്കിൽ, അത് ഒഴിവാക്കാനുള്ള രാഷ്ട്രീയ ഔചിത്യം ബന്ധപ്പെട്ട നേതാവ് കാണിക്കണമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ പരാമർശം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണെന്ന വിലയിരുത്തലുകളാണ് ഉയർന്നത്.

എന്നാൽ ഇത്തരം വ്യക്തിപരമായ വിലയിരുത്തലുകൾ പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയേറ്റും അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന രേഖയിൽ വ്യക്തികളെക്കുറിച്ചല്ല, സംഘടനാപരമായ ദൗർബല്യങ്ങളെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും കുറിച്ചാണ് പരാമർശിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതോടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള സിപിഎമ്മിലെ ചർച്ചകൾക്ക് പുതിയ രാഷ്ട്രീയ മാനങ്ങൾ കൈവന്നിരിക്കുകയാണ്.

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇൻകം ടാക്‌സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ കാലുപിടിക്കാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പെരുന്നയിൽ നടന്ന എൻഎസ്എസിന്റെ വാർഷിക ബജറ്റ് യോഗത്തിലായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച നിവേദനത്തിന്റെ തുടർച്ചയായാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടതെന്നും, എന്നാൽ രണ്ട് തവണയും അനുകൂല പ്രതികരണം ലഭിക്കാതിരുന്നതാണ് നിരാശയ്ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം ആണ് സുകുമാരൻ നായർ നടത്തിയത്. വി.ഡി. സതീശൻ അഹങ്കാരിയാണെന്നും സമുദായ നേതാക്കളുടെ പിന്തുണ തേടേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവനകൾ യാഥാർഥ്യവിരുദ്ധമാണെന്നും സുകുമാരൻ നായർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് ആരംഭിച്ച ഇരുവരും തമ്മിലുള്ള വാക്‌പോര് വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം ‘പുതുയുഗ സംഗമം 2026’ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 27-ന് ഓൾഡ്ഹാമിലെ സെന്റ്. ഹെർബർട്ട് പാരിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റിൽ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമ്മകൾക്ക് ആദരമർപ്പിച്ച് ‘ഉമ്മൻ ചാണ്ടി സ്മൃതി നഗർ’ എന്ന പേരിൽ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.

യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. യു ഡി എഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കും ചടങ്ങിൽ ആദരം നൽകും. വ്യക്തികൾക്കുള്ള ‘കർമ്മശ്രേഷ്ഠ പുരസ്കാരം’, മികച്ച യൂണിറ്റുകൾക്കുള്ള ‘സംഘടനാശ്രേഷ്ഠ പുരസ്കാരം’, മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകർക്കുമുള്ള ‘സേവാശ്രേഷ്ഠ പുരസ്കാരം’ എന്നിവ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റുമാരായ ജിതിൻ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി അറിയിച്ചു.

തൃശൂർ വാണിയപ്പാറയിലെ ഇൻഫന്റ് ജീസസ് ദേവാലയത്തിലെ കല്ലറ തുറന്നപ്പോൾ ഒരു കല്ലറയിൽ നിന്ന് രണ്ട് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ദുരൂഹത സൃഷ്ടിച്ചു. അടുത്തിടെ സംസ്കരിച്ച വ്യക്തിയുടെ കല്ലറ തുറക്കുന്നതിനിടെയാണ് പ്രതീക്ഷിക്കാതെ മറ്റൊരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പള്ളി അധികൃതരും ബന്ധുക്കളും ആശങ്ക അറിയിച്ചിട്ടുണ്ട്.

സംഭവ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വർഷങ്ങൾക്കു മുൻപ് സംസ്കരിച്ച മറ്റൊരാളുടെ അവശിഷ്ടങ്ങളാണോ അതോ സംസ്കാര നടപടികളിൽ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

കല്ലറയിൽ രണ്ട് പേരുടെ അവശിഷ്ടങ്ങൾ എങ്ങനെ എത്തിച്ചേർന്നുവെന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. പള്ളി രേഖകൾ, പഴയ സംസ്കാര വിവരങ്ങൾ, കല്ലറകളുടെ ക്രമീകരണം എന്നിവ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മാതാപിതാക്കൾക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ പതിനഞ്ചുകാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 24 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ശാരീരിക മാറ്റങ്ങളിൽ സംശയം തോന്നിയ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയും പെൺകുട്ടിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് യുവാവിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിവരികയാണ്. പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും മെഡിക്കൽ പരിചരണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് ലക്ചററായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് സ്റ്റാൻഡിൽ വച്ച് യുവതിയെ മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് നടപടി. സംഭവത്തിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതോടെ കേസ് ഗൗരവമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു.

യുവതി നേരിടേണ്ടി വന്നിരുന്ന മാനസിക സമ്മർദവും നിരന്തരമായ ഉപദ്രവങ്ങളും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്കെതിരെ പൊതുസ്ഥലത്ത് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കി പരിശോധിക്കുന്നുണ്ട്.

ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. യുവതിയുടെ മരണത്തിൽ വ്യാപക പ്രതിഷേധവും ദുഃഖവും ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സ്കൂളുകളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുമായി 2026-27 ബജറ്റിൽ 1500 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഈ തുക വിനിയോഗിക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈടെക് സൗകര്യങ്ങൾ വിപുലപ്പെടുത്തൽ, സ്കൂൾ കെട്ടിടങ്ങളുടെ നവീകരണം, ലാബുകളും ലൈബ്രറികളും ശക്തിപ്പെടുത്തൽ, പഠന നിലവാരം മെച്ചപ്പെടുത്തുന്ന പ്രത്യേക പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകും. പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ കൂടുതൽ വിപുലീകരിച്ച് സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ ഭാവി തലമുറയുടെ കഴിവുകൾ വികസിപ്പിക്കാനും അറിവ് അധിഷ്ഠിത സമൂഹ നിർമ്മാണം ശക്തിപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ സംസ്ഥാന വികസനത്തിന്റെ പ്രധാന അടിത്തറയായി കണ്ട് കൂടുതൽ പിന്തുണ നൽകുമെന്ന സന്ദേശമാണ് ബജറ്റിലൂടെ സർക്കാർ നൽകുന്നത്.

യുകെയിലെ അറുപതോളം ഗായകർ ചേർന്നൊരുക്കുന്ന യുകെയിലെ ഏറ്റവും വലിയ ‘സംഗീതോൽസവം’
ജൂൺ 20 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മാഞ്ചസ്റ്റർ എയർപോർട്ട് സ്റ്റാൻലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയാണ്.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ടിക്കറ്റ് കരസ്ഥമാക്കാവുന്നതാണ്

https://limeeventz.co.uk/public/e/63/mml-north-fest-2026

യുകെയിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് (MML) ആണ് ഈ സംഗീതോൽസവം സംഘടിപ്പിക്കുന്നത്. 2024 ൽ ലിവർപൂളിലും 2025 ൽ ബ്ലാക്ക്പൂളിലും നടത്തിയ നോർത്ത് ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിനു ശേഷം ഈ വർഷം മാഞ്ചസ്റ്ററാണ് വേദിയാവുന്നത്. സംഗീതത്തോടൊപ്പം വർണാഭമായ നൃത്തനൃത്ത്യങ്ങളും മിമിക്രിയും വാദ്യോപകരണ പ്രകടനങ്ങളും ഇത്തവണത്തെ നോർത്ത് ഫെസ്റ്റിന് മാറ്റേകും.

കോവിഡ് കാലത്ത് ആരംഭിച്ച മലയാളം മ്യൂസിക് ലവേഴ്സ് എന്ന സംഗീത കൂട്ടായ്മ ആയിരക്കണക്കിന് കലാകാരന്മാർക്ക് തങ്ങളുടെ കഴിവു തെളിയിക്കാനും അതുവഴി സമൂഹത്തിൽ ശ്രദ്ധ പിടിച്ചു പറ്റാനും വേദിയായി മാറിയിട്ടുണ്ട്. രണ്ടര ലക്ഷം സംഗീത പ്രേമികളുടെ വലിയ കൂട്ടായ്മയായി MML ഇന്നു മാറിക്കഴിഞ്ഞു. ബ്ലാക്ക്പൂൾ സ്വദേശി ശ്രീ ജയൻ ആമ്പലിയാണ് മലയാളം മ്യൂസിക് ലവേഴ്സ് എന്ന ഈ കൂട്ടായ്മയുടെ അമരക്കാരൻ.

പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിങ്ങർ വിജയിയുമായ അരവിന്ദ് മുഖ്യാഥിതിയായി എത്തുന്നതും ഇത്തവണത്തെ നോർത്ത് ഫെസ്റ്റിന് ഭംഗിയേകും.

സോണി ചാക്കോ, അനൂപ് തോമസ്, ബെൻസൺ ദേവസി, റെക്സ് ജോസ്, സജി സ്കറിയ, ടൈറ്റസ് ജോസഫ്, ആബ്രോ, ടോണി ലൂക്കോസ്, സോണി വർഗ്ഗീസ്, ഷാജു ഉതുപ്പ്, സീമ സൈമൺ, അശ്വതി മിഥുൻ എന്നിവരടങ്ങുന്ന
പതിനാലംഗ കോർ കമ്മിറ്റിയുടെ കൺവീനർ ശ്രീ അജിത് പാലിയത്തും കോർഡിനേറ്റർ ശ്രീ ജയൻ ആമ്പലിയുമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ടാണ് ഇത്തവണ ഈ സംഗീത മാമാങ്കം ഒരുക്കുന്നത്. ഈ പരിപാടിയുടെ മുഴുവൻ വരുമാനവും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കൈമാറുന്നതായിരിക്കും.

കേരള കറി ഹൗസ് ഒരുക്കുന്ന വൈവിധ്യമാർന്ന ഭക്ഷണ ശാലയും സംഗീത പ്രേമികൾക്കായി കാത്തിരിക്കുന്നുണ്ട്.

റേഡിയോ ലൈം ടിക്കറ്റിങ്ങ് പ്ലാറ്റ്ഫോമിലൂടെ നിങ്ങളുടെ ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്

എല്ലാ നല്ലവരായ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു

Venue:
Manchester Airport Stanley Hotel
(Brilliant Venues Collection)
Stanley Road,
Wimslow
Manchester SK9 3LD
Date: Saturday 20 June 2pm

2026 ഫിഫ ലോകകപ്പിൽ കാനഡയും ഖത്തറും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തിനിടെ കാനഡൻ മധ്യനിര താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്കേറ്റത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഖത്തർ താരം അസിം മദീബോ നടത്തിയ ശക്തമായ ടാക്കിളിനെ തുടർന്ന് കോനെ നിലത്തുവീഴുകയായിരുന്നു. താരത്തിന്റെ കാലിന് ഗുരുതരമായ പൊട്ടലുണ്ടായിരിക്കാമെന്ന ആശങ്ക ഉയർന്നതോടെ വൈദ്യസംഘം ഉടൻ തന്നെ മൈതാനത്തിറങ്ങി അദ്ദേഹത്തെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റി.

 

ആദ്യത്തിൽ മഞ്ഞക്കാർഡ് ലഭിച്ച മദീബോയ്ക്ക് വീഡിയോ പരിശോധനയ്ക്ക് (VAR) ശേഷം റഫറി നേരിട്ട് ചുവപ്പ് കാർഡ് കാണിച്ചു. പരിക്കിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഖത്തർ താരം കണ്ണീരോടെ മൈതാനം വിട്ടു. സംഭവത്തെ തുടർന്ന് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലും സാങ്കേതിക സംഘങ്ങൾ തമ്മിലും വാക്കുതർക്കവും സംഘർഷവുമുണ്ടായി. ടെലിവിഷൻ സംപ്രേഷകരും പരിക്കിന്റെ ദൃശ്യങ്ങൾ വീണ്ടും കാണിക്കാൻ തയ്യാറായില്ല.

 

സംഭവത്തിന്റെ നിഴലിലായിരുന്നെങ്കിലും കാനഡ 6-0 എന്ന വമ്പൻ ജയമാണ് സ്വന്തമാക്കിയത്. ജോനാഥൻ ഡേവിഡ് ഹാട്രിക് നേടിയപ്പോൾ സൈൽ ലാറിൻ, നാഥൻ സലിബ എന്നിവർ ഗോൾ പട്ടികയിൽ ഇടം നേടി. പിന്നീട് ഗോൾ നേടിയ സലിബ, കോനെയുടെ ജഴ്‌സി ഉയർത്തിക്കാട്ടി സഹതാരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. കോനെയുടെ പരിക്കിന്റെ കൃത്യമായ സ്വഭാവം സംബന്ധിച്ച ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Copyright © . All rights reserved