Latest News

പ്രൊഫ. കവിയൂർ ശിവപ്രസാദ്

1944 -ൽ പുറത്തിറങ്ങിയ ഒരു പ്രസിദ്ധ നാടകമാണ് നോ എക്സിറ്റ് (No Exit ) . അക്കാലത്ത് യൂറോപ്പിൽ മാത്രമല്ല ലോകത്തിൻറെ ഇതര സ്ഥലങ്ങളിലും ഈ നാടകം വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ നാടകത്തിൻറെ രചന നിർവഹിച്ചത് ഴാങ്ങ് പോൾ സാർത്ര് (Jean Paul Sartre) എന്ന ദാർശനിക സാഹിത്യകാരനാണ്. നോവലുകൾ, നാടകങ്ങൾ, ദാർശനിക ലേഖനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. നോ എക്സിറ്റ് എന്ന നാടകത്തിൽ ജോസഫ് ഗാർഡിൻ (Joseph Garden ) എന്ന കഥാപാത്രം പറയുന്ന ഒരു സംഭാഷണം “Hell is the other people” അതായത് ‘മറ്റുള്ളവൻ നരകമാണ്’ ഈ സംഭാഷണം അന്നത്തെ സമൂഹത്തിൽ നടുക്കം സൃഷ്ടിച്ചു. അന്നത്തെ മാത്രമല്ല ഇന്നത്തെ സമൂഹത്തിലും നടുക്കം സൃഷ്ടിക്കുന്നതാണ്. അത്യന്തിക വിശകലനത്തിൽ കാരണമോ അകാരണമോ ആയ അവസ്ഥയിലും അന്തർലീനമായ വികാരം വിദ്വേഷമാണ്.

നമുക്ക് നേരിട്ട് ബന്ധമില്ലാത്ത ഒരു കാര്യത്തിൽ നാം ഇടപെടുന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. പല കാര്യങ്ങളിലും നാം പക്ഷം പിടിക്കുകയും “തമ്മിൽതല്ല് ” നടത്തുന്നതും ചെയ്യുന്നത് ഇത്തരം വിദ്വേഷ പ്രകടനത്തിന്റെ ഭാഗമാണ്. തെക്കേ അമേരിക്കയിലുള്ള അർജൻറീനയും ബ്രസീലും തമ്മിലുള്ള പന്തു കളിയിൽ പരസ്പരം പക്ഷം പിടിച്ച് എത്രയോ കിലോമീറ്ററുകൾക്കിപ്പുറത്തുള്ള കൊച്ചു കേരളത്തിൽ ‘അടിയും കത്തിക്കുത്തും’ വരെ നടക്കാറുണ്ട്. ഇതൊക്കെ മനുഷ്യൻറെ ഉള്ളിൽ കിടക്കുന്ന വിദ്വേഷ ചോതനയുടെ ബഹിർസ്ഫുരണമാണ്. ഒരു റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിനായി ക്യൂ നിൽക്കുമ്പോൾ യാതൊരു പരിചയവും ഇല്ലാത്ത ചിലപ്പോൾ നന്മയുടെ മൂർത്തരൂപവുമായ ആൾ ആണെങ്കിൽ പോലും നമുക്ക് അപരിചിതനാണെങ്കിൽ അയാൾ ശത്രുവായി നമ്മൾക്ക് തോന്നും, അയാൾ നരകമാണ്. ഇത് മനുഷ്യസഹജമായ ഒരു വികാരമാണ്. (എന്നാൽ ചിലപ്പോൾ ഇതിന് വ്യത്യസ്തമായ ചില തലങ്ങളുമുണ്ട്. നമ്മുടെ തൊട്ടു മുമ്പിൽ നിൽക്കുന്ന ആൾ സുന്ദരിയായ ഒരു സിനിമാനടി / നടൻ ആണെങ്കിൽ ഈ ക്യൂ പെട്ടെന്ന് തീരല്ലെ എന്ന് ആഗ്രഹിക്കും.) ഇത്തരം വൈവിധ്യത എല്ലാ സമൂഹത്തിലും എല്ലാ വ്യക്തിയിലും നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് സാമാന്യ നിരീക്ഷണം ഉണ്ട് എങ്കിൽ മനസ്സിലാക്കാവുന്നതാണ്.

ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന നാട് ഫിൻലാൻഡ് ആണ് (സ്കോർ 7.76) ആ ക്രമം താഴെ ചേർക്കുന്നു (ഐസ് ലാൻഡ് (7.7 4), ഡെന്മാർക്ക് ( 7.5 4 ) , കോസ്റ്ററിക്ക (7. 44), സ്വീഡൻ (7.26), നോർവേ ( 7.24 ) എന്നീ പ്രകാരമാണ് 1965 -ൽ ജീവിച്ചിരുന്നഹാഡ്ലി കാൻട്രിൽ എന്ന മന:ശാസ്ത്രജ്ഞൻ സംതൃപ്തിയുടെ അളവുകോൽ ഉണ്ടാക്കിയെടുത്തത്. 0 മുതൽ 10 വരെയാണ് സ്കോർ കണക്കാക്കി വച്ചത്. കാൻട്രിൽ ലാഡർ സർവ്വേ എന്നാണ് ഈ പഠനത്തിന് പേര് നൽകിയിരിക്കുന്നത്. 147 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സർവ്വേയിൽ ഇന്ത്യയുടെ സ്ഥാനം 112 -മത് ആണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ പരസ്പര സ്നേഹത്തിൻ്റെയും സംതൃപ്തിയുടേയും ഒരു രാജ്യം കേരളത്തിലുണ്ടായിരുന്നു എന്ന സങ്കൽപ്പമാണ് ‘ഓണം’ ആഘോഷിക്കുമ്പോൾ സ്മരിക്കേണ്ടത്. സത്യമോ അസത്യമോ എന്തുമാകട്ടെ അത്തരം ഒരു ചിന്താധാര അന്നു നില നിന്നിരുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പരസ്പരം സ്നേഹിക്കുക പരസ്പരം സഹായിക്കുക എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ജീവിതം പ്രസക്തമാണ്.

ഭാരതത്തിൽ ബുദ്ധനും മഹാവീരനും ശേഷമാണ് ‘ഹിംസ’ പാപമായി കരുതിയത്. പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ജൈന ബുദ്ധ സംസ്കാരങ്ങളിലൂടെയാണ് ഹിംസയും അക്രമവും വെടിഞ്ഞ് സൗമ്യതയുടേയും സ്നേഹത്തിൻ്റേയും പാരമ്പര്യം ലോകമെമ്പാടും വ്യാപരിക്കുവാൻ തുടങ്ങിയത്. ഈ തത്വം മറ്റൊരു തലത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ സ്വാധീനം ചെലുത്തിയത് യേശുക്രിസ്തുവിന്റെ വചനങ്ങളിലൂടെയാണ്. ബുദ്ധ പാരമ്പര്യം ചൈനയിലും ജപ്പാനിലും മറ്റു പൂർവ്വ ദേശങ്ങളിലും വ്യാപിക്കുകയും കുറെ പേരെങ്കിലും മാനസാന്തരപ്പെട്ട് അധർമ്മ ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മോചിതരായ ആനന്ദം ഉൾക്കൊള്ളുന്നവരായി മാറി. ഒരുപക്ഷേ ഭഗവദ് ഗീതയിലെ രണ്ടാം അധ്യായം – സംഖ്യയോഗം 62, 63 ശ്ലോകങ്ങളിൽ പറയുന്ന വിഷയങ്ങളെപ്പറ്റി നോക്കാം

ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ ।
സംഗാത് സഞ്ജായതേ കാമഃ
കാമാത് ക്രോധോഽഭിജായതേ ॥ (62)

ക്രോധാദ്ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ ।
സ്മൃതിഭ്രംശാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി ॥ (63)

ഒരു വസ്തുവിനെ തന്നെ വിചാരിച്ചു കൊണ്ടിരിക്കുന്നു. ഭൗതിക വസ്തുവിനെപ്പറ്റി വിചാരിച്ചു കൊണ്ടിരുന്നാൽ അതിൽ താല്പര്യം ഉണ്ടാകുന്നു. ആ ബന്ധത്തിൽ നിന്ന് കാമം (ആഗ്രഹം) ഉണ്ടാകുന്നു. കാമത്തിൽ നിന്നും ക്രോധം ജനിക്കുന്നു. ക്രോധത്തിൽ നിന്നു മോഹവും മോഹത്തിൽ നിന്ന് ഓർമ്മക്കേടും ഓർമ്മയില്ലായ്മയിൽ നിന്ന് ബുദ്ധി നാശവും, ബുദ്ധി നാശത്തിൽ അവൻ നശിക്കുകയും ചെയ്യുന്നു. മനുഷ്യമനസ്സിലെ സ്വാർത്ഥമായ ആഗ്രഹങ്ങൾ ദുരന്തങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കാം.

ബുദ്ധ ചിന്തയുടെ ശുദ്ധീകൃത ഭാവം സെൻ ബുദ്ധിസത്തിൽ കാണാവുന്നതാണ്. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു കഥ പറയേണ്ടിയിരിക്കുന്നു . ഒരു കർഷകന് രണ്ടുമക്കൾ ഉണ്ടായിരുന്നു. മൂത്തവൻ അവിവാഹിതനും ഇളയവൻ വിവാഹിതനും കുടുംബസ്ഥനുമാണ്. കൊയ്ത്ത് കഴിഞ്ഞ് ധാന്യങ്ങൾ ഇരുവരും പങ്കുവെച്ച് അറകളിൽ സമാഹരിച്ചു. മൂത്തവൻ ഓർത്തു ഞാൻ വിവാഹിതനല്ല എനിക്ക് ഇത്രയും സമ്പത്തിന്റെയും ധാന്യത്തിന്റെയും ആവശ്യമില്ല. കുറേ എടുത്ത് അനുജനു കൊടുക്കാം. അവനല്ലേ ഭാര്യയും മക്കളും ഉള്ളത്. അവന് ചെലവ് കൂടുതൽ വേണ്ടി വരുമല്ലോ? അതിനാൽ തനിക്കുള്ള ധാന്യങ്ങൾ കുറെ കൂടുതൽ അനുജന് നൽകാം എന്ന് വിചാരിച്ച് ചാക്കിനുള്ളിലാക്കി ആരും കാണാതെ അനുജന്റെ അറയിൽ നിക്ഷേപിക്കാം എന്ന് കരുതി രാത്രിയിൽ അയാൾ അപ്രകാരം ചെയ്തു. ഇതേസമയം തന്നെ അനുജൻ ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. എനിക്കാണെങ്കിൽ ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടല്ലോ? ജേഷ്ഠനാണെങ്കിൽ ആരുമില്ലല്ലോ, അതിനാൽ ജ്യേഷ്ഠന് കുറച്ച് ധാന്യങ്ങൾ കൂടുതൽ കൊടുക്കാം എന്നു കരുതി തൻറെ അറയിൽ സംഭരിച്ച ധാന്യം ചാക്കു കെട്ടുകളിലാക്കി ആരും കാണാതെ ജേഷ്ഠന്റെ അറയിൽ നിക്ഷേപിച്ചു. ഒരുനാൾ രാത്രി അപ്രതീക്ഷിതമായി ഇരുവരും ധാന്യ കെട്ടുകളുമായി കണ്ടുമുട്ടുകയാണ്. ചാക്കുകെട്ടുകൾ താഴെയിട്ട് അവർ പരസ്പരം ആലിംഗനം ചെയ്തു. ആ സ്ഥലം പരസ്പര സ്നേഹത്തിൻറെ തിരിച്ചറിവിൻറെ പ്രതീകമായി ഒരു ക്ഷേത്ര സമുച്ചയം (പഗോഡ)യിലൂടെ സെൻ ബുദ്ധിസ്റ്റുകൾ ആദരിച്ചു. ഏറ്റവും പുണ്യം നിറഞ്ഞ സ്ഥലമായി കണക്കാക്കി. ഇതാണ് ‘ഓണം’ മഹാബലി വിഭാവനം ചെയ്തതും പ്രവർത്തിയിൽ കൊണ്ടുവന്നു എന്ന് നാം കരുതപ്പെടുന്ന ഓണത്തിൻറെ നാട്. ഓണം ഒരു ആഘോഷം എന്നതിലുപരി ഒരു ജീവിതചര്യയായി മാറി. പ്രജാസ്നേഹമുള്ള രാജാവിനെ നിരാകരിച്ചതും ആണ്ടിലൊരിക്കൽ പ്രജകളെ കാണാൻ അനുവാദം കൊടുത്ത് ആഘോഷമാക്കിയതും കല്പിത കഥ എന്നതിലുപരി ഒരു ‘വിഷ് ഫുൾ’ (wish full) ചിന്തയായി സുമനസ്സുകൾ കാണുന്നു. അതെ നമുക്ക് ഒരുമിച്ച് കൂടി പരസ്പരം കൈകോർത്ത് നാം ഒന്നാണ് എന്ന വിചാരം ഉൾക്കൊണ്ട് ഒരുമിച്ച് ഓണം ആഘോഷിക്കാം.

പ്രൊഫ. കവിയൂർ ശിവപ്രസാദ്

എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.

രാധാകൃഷ്ണൻ മാഞ്ഞൂർ

നമ്മൾ ആസ്വദിച്ചു ചെയ്യുന്ന ഏതു ജോലിയും പെണ്മയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് . പ്രത്യേകിച്ച് പുരുഷ മേധാവിത്വമുള്ള തൊഴിലിടങ്ങളിൽ സ്ത്രീകൾ വിജയിക്കുമ്പോൾ സമത്വത്തിൻ്റെ നേർരേഖ നാം തിരിച്ചറിയുകയാണ്‌ .

ഇത് കോട്ടയം ഇളങ്ങുളം കൂരാലി കന്നുപറമ്പിൽ കെ എൻ ഷീബ, വനിതകൾ അധികം കടന്നു ചെന്നിട്ടില്ലാത്ത മേഖലകളായ ഫോട്ടോഗ്രാഫിയിലും, അനൗൺസ്‌മെൻ്റ് മേഖലയിലും തൻ്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു .

ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കാരണം വർഷങ്ങൾക്കു മുൻപ് കൂരാലിയിൽ ‘ചാരുത’ എന്ന പേരിൽ ഒരു സ്റ്റുഡിയോ നടത്തി. വനിതാ ഫോട്ടോഗ്രാഫർമാർ ഇല്ലാത്ത കാലത്താണ് ഇങ്ങനെയൊരു സാഹസത്തിനിറങ്ങിയത്

പിന്നീട് ഒരു കൗതുകത്തിനു ഏറ്റെടുത്ത അനൗൺസ്‌മെൻ്റ് ജോലി സാമ്പത്തിക ഭദ്രതയും ,ആത്മവിശ്വാസവും നൽകി ഇന്നും അത് തുടരുന്നു

1990 ലെ സാക്ഷരതാ പ്രവർത്തനകാലത്താണ് ആദ്യമായി ഷീബ അനൗൺസ്‌മെൻ്റ്നായി മൈക്ക് കയ്യിൽ എടുക്കുന്നത് ( ഷീബ അക്കാലത്തു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ സജീവ പ്രവർത്തകയായിരുന്നു)

മലപ്പുറം ജില്ലയിലെ സാക്ഷരതാ പ്രവർത്തക, അരയ്ക്ക് താഴോട്ടു ചലനം നഷ്ടപ്പെട്ട കെ വി റാബിയ ആദ്യമായി കോട്ടയത്ത് വന്നപ്പോൾ ആണ് അനൗൺസ്‌മെൻ്റ് നടത്തുവാനുള്ള ദൗത്യം ഷീബ ഏറ്റെടുത്ത് . 35 വർഷം മുൻപ് നടത്തിയ ആ അനൗൺസ്‌മെൻ്റ് ഇങ്ങനെയായിരുന്നു. “ വെള്ളിനക്കുഴിയുടെ വെള്ളി നക്ഷത്രമായ റാബിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇതാ അക്ഷരനഗരിയായ കോട്ടയത്തേക്ക് ” .

പിന്നീട് നിരവധി പ്രോഗ്രാമുകൾക്ക് ശ്രോതാക്കൾ കേട്ടത് ഷീബയുടെ ശബ്ദം. ശാസ്ത്ര സാഹിത്യ പരിഷിത്തിൻ്റെ കലാ ജാഥാ ,ഗ്രാമ ,ബ്ലോക്ക് ,ജില്ലാ, നിയമസഭാ ,പാർലമെൻ്റ്, തിരഞ്ഞെടുപ്പുകൾക്ക് ഷീബയുടെ ഗാംഭീര്യമാർന്ന ശബ്ദത്തിൻ്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു .

കൃത്യമായി എഴുതി ചിട്ടപ്പെടുത്തുന്ന വാക്കുകൾ വളരെ വ്യക്തതയോടെ അനൗൺസ്‌മെൻ്റ് റെക്കോർഡിങ് തീയേറ്ററിൽ റെക്കോർഡ് ചെയ്യും , അക്ഷര ശുദ്ധിയും ശബ്ദ നിയന്ത്രണവും ഇഴ ചേർത്തുള്ള ഒരു കലയാണിതെന്ന് ഷീബ പറയുന്നു. മാണി സി കാപ്പൻ ,തോമസ് ചാഴികാടൻ ,ഡോ: ടി എം തോമസ് ഐസക് .അഡ്വക്കേറ്റ് ജോയ്‌സ് ജോർജ് ,വി എൻ വാസവൻ എന്നിവർക്കു വേണ്ടി ഷീബ സ്വന്തം ശബ്ദത്തിൽ വോട്ടു തേടിയിട്ടുണ്ട്

തീയേറ്റർ ആക്ടിവിസ്റ് കൂടിയായ ഷീബ, സ്ത്രീ പക്ഷ നാടകങ്ങളിലും സംഗീത ശില്പങ്ങളിലും തൻ്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്

സ്ത്രീ ശാക്തീകരണ മേഖലയിൽ ആറായിരത്തിലധികം ക്ലാസ്സുകൾ നയിച്ച പരിശീലകയും ,മില്ലറ്റ് മിഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് കൂടിയാണ്.

കോട്ടയം ആത്മനിവേദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹയാത്രികയാണ്. വയോജന-ഭിന്നശേഷി മേഖലകളിൽ സജീവമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ആദ്യകാലം മുതൽ തന്നെ ഇതിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന അവർ, ജനകീയാസൂത്രണ കലാജാഥയിലെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി കിലയുടെ (KILA) റിസോഴ്‌സ് പേഴ്സണായി സേവനമനുഷ്ഠിച്ചുവരുന്നു. നിലവിൽ സംസ്ഥാന വനിതാ കമ്മീഷന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും റിസോഴ്‌സ് പേഴ്സണായും പ്രവർത്തിക്കുന്നു.

പ്രശസ്ത നടനും എഴുത്തുകാരനുമായ എലിക്കുളം ജയകുമാർ സംവിധാനം ചെയ്ത ലഹരിക്കെതിരായ ‘മരുന്ന്’ എന്ന ടെലിഫിലിമിൽ അഭിനയിച്ചു.

ഈ കഴിഞ്ഞ ജനുവരിയിൽ സാമൂഹിക പ്രവർത്തകയായ ദയാഭായിക്കൊപ്പം പത്തനംതിട്ട ,കൊല്ലം,കോട്ടയം ജില്ലകളിൽ പര്യടനം നടത്തിയത് ഒരു വലിയ അനുഭവം ആയിരുന്നു .പരിസ്ഥിതി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ അവർ നടത്തുന്ന ഇടപെടലുകൾ വളരെ ശ്രദ്ധേയമാണ് . എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ ഒരു ഏകാംഗ നാടകമായി അവർ അവതരിപ്പിച്ചിരുന്നു .

കിലയുടെ പ്രവർത്തനങ്ങളുമായി കോഴിക്കോട് മൂക്കത്തു പോയപ്പോൾ ആണ് കാഞ്ചനമാലയെ ( എന്ന് നിൻെറ മൊയ്‌ദീൻ സിനിമയിലെ നായിക കഥാപാത്രം ) സന്ദർശിക്കുകയും അവരുടെ ചാരിറ്റബിൾ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു

ഭർത്താവ് ബിസിനെസുകാരനായ ജോം ആൻ്റണി, ഇപ്പോൾ സകുടുംബം കോട്ടയം വാഴൂരിൽ താമസിക്കുന്നു .

രാധാകൃഷ്ണൻ മാഞ്ഞൂർ:- ഫ്രീലാൻസെർ ,കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ പന്തല്ലൂർ വീട്ടിൽ പരേതരായ പി കെ കൃഷ്ണൻ്റെയും ,ഗൗരി കൃഷ്ണൻ്റെയും മകനായി 1968 ലെ ഏപ്രിൽ വേനലിൽ ജനനം ,മാഞ്ഞൂർ സൗത്ത് ഗവൺമെൻ്റ് സ്കൂൾ ,മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് സ്കൂൾ ,കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം ,സമചിന്ത ,പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പർ ,അക്ഷര കാഴ്ച്ച മാസികയുടെ ചീഫ് എഡിറ്റർ ,കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇപ്പോൾ ടാഗോർ സ്മാരക സാംസ്കാരിക സദസ്സ് ( കേരളം ) സംസ്ഥാന ജോയിൻ്റ് സെക്രട്ടറി. 1986 ൽ ഭരതം കഥാ പുരസ്കാരം ,1997 ൽ അസീസി ചെറുകഥാ പുരസ്കാരം ,സാംസ്കാരിക വേദിയുടെ 2023ലെ അവാർഡ് എന്നിവ ലഭിച്ചു . രണ്ടു കഥാ പുസ്തകങ്ങൾ – നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി. രണ്ടു തിരക്കഥകൾ – മഴ മരങ്ങൾ ,മുടിയേറ്റ്. ഭാര്യ -ഗിരിജ ,മകൾ -ചന്ദന .
ഇ മെയിൽ [email protected] ,മൊബൈൽ നമ്പർ : 8075491785

 

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

നിറയെ ഇലച്ചാർത്തുള്ള ഒരു പൂമരം അവന്റെ വേലിക്കരികിൽ ഉണ്ടായിരുന്നു.സൂര്യപ്രകാശം തേടിവേലിക്കപ്പുറത്തേക്ക് തലചായ്പ്പ് നീട്ടിയ പൂമരത്തിന്റെ ഇളം തായ്തണ്ടിൽ അവൻ ഇരുമ്പ് കമ്പി കൊണ്ട് കുരിക്കുണ്ടാക്കി വരിഞ്ഞു മുറുക്കി തൻറെ അതിർത്തി വിട്ടു പോകുവാൻ അനുവദിക്കാതെ നിയന്ത്രിച്ചു നിർത്തി… പരാതികൾ ഒന്നുമില്ലാതെ പൂമരം പൂത്തും തളിർത്തും കുരുക്കിന്റെ വേദന സഹിച്ചും വളർന്നുകൊണ്ടേയിരുന്നു. വളർച്ചയുടെ വഴിയിൽ ഇരുമ്പ് കുരുക്ക് തെല്ലും അയച്ചു കൊടുക്കുവാൻ അയാൾ തയ്യാറല്ലായിരുന്നു.

വീണ്ടും ഒരു ഓണക്കാലം…

അന്നേവരെ കാണാത്തത്ര പൂക്കളുമായി പൂമരം നിറഞ്ഞുനിന്നു. പൂക്കളുടെ മണം കാറ്റിനൊപ്പം വീടുമുറ്റത്താകെ പടർന്നു. ഓണക്കാറ്റ് പൂക്കളെ ഉമ്മവെച്ചുകൊണ്ട് ഇലകളിൽ പിടിച്ച് ശക്തിയായി വലിച്ചു. ഇരുമ്പ് കുരുക്ക് പൂമരത്തിന്റെ തായ്ത്തണ്ടിൽ ഏൽപ്പിച്ച ക്ഷതത്തിന് അതൊരിക്കൽ കൂടി പിടിച്ചു നിൽക്കാൻ ആയില്ല… കാറ്റിനൊപ്പം അത് ചാഞ്ഞു.
അവന്റെ സ്വാർത്ഥതയുടെ വേലിക്കെട്ടിനുള്ളിലേക്ക്, ആ പൂമരം ഒടുവിൽ കടപുഴകി വീണു.
ആർത്തലച്ചുവീണ പൂമരത്തിൽനിന്ന് പൂവിന്റെ ദളങ്ങൾ മുറ്റമാകെ ചിന്നിച്ചിതറി. പൂമണം വീടിന്റെ ഓരോ കോണിലും നിറഞ്ഞു.
ന്നു.

പൂക്കൾ പെറുക്കിയെടുക്കാൻ ഓടിയെത്തിയ അവന്റെ ഇളയ മകൾ ഉറക്കെ വിളിച്ചു പറഞ്ഞു:
“അച്ഛാ… ദേ, നമ്മുടെ പൂമരം ഒടിഞ്ഞുവീണു! ഞാൻ കുറച്ചു പൂക്കൾ പെറുക്കി പൂക്കളം ഇടട്ടെ?”

അയാൾ ദേഷ്യത്തോടെ ആക്രോശിച്ചു:“പോയിരുന്ന് പഠിക്കെടി!”

പൂമരത്തിന്റെ ചുവട്ടിൽ കളിക്കാനും, പൂ പറിക്കാനും, പൂക്കളം ഇടാനും—അന്നും അവൾക്ക് അനുവാദമുണ്ടായിരുന്നില്ല.

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

മാഞ്ചസ്റ്റർ സാൽഫോർഡ് കൗൺസിലിലെ സോഷ്യൽ വർക്കർ ആണ്.

കൂട്ടിനൊരു ദൈവം, നന്മയുടെ നിറം, Charge&Change, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി.

മക്കൾ: ഹൈസൽ മരിയ, ഹെലീന റോസ്, ഹെവൻലി ഗ്രേസ്.

Email: [email protected]
Mobile: 07466520634

അനുജ.  കെ 

വളരെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പൂട്ടിയിട്ടിരിക്കുന്ന ജനാല തള്ളിതുറക്കാൻ അപർണയ്ക്കായത്. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ… ആകെ മാറാലമൂടിയിരിക്കുന്നു. എല്ലാം തുടച്ചുനീക്കി ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോളാണ് മുറ്റത്തു വിവിധവർണ്ണങ്ങളിൽ പൂത്തുനിൽക്കുന്ന ചെടികളെ ശ്രദ്ധിക്കുന്നത്. ചെത്തിയും മുല്ലയും പിച്ചിയും നിറയെ പൂക്കളുമായി നിൽക്കുന്നു… ഞാനെന്താണ് ഇതുവരെ ഇവയെ ശ്രദ്ധിക്കാതിരുന്നത്…?
അപർണ നെടുവീർപ്പെട്ടു…നാളെ പൂക്കളമിടണം…അവൾ തീരുമാനിച്ചു.

ഓണത്തിന്റെ അറിയിപ്പുമായി ജനാലക്കരികിലേയ്ക്ക് കുറേ തുമ്പികൾ പാറിപറന്നെത്തിയിരിക്കുന്നു… അവയെ പിടിക്കാനായി അവൾ കൈനീട്ടി…
കിട്ടുന്നില്ല…
കള്ളക്കൂട്ടങ്ങൾ പാറിക്കളിക്കുകയാണ്… അപർണക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

മുംബൈയിലെ മാനം മുട്ടിനിൽക്കുന്ന അപ്പാർട്ട്മെന്റിന്റെ ജനാലപ്പഴുതിലൂടെ നോക്കുമ്പോൾ കാണുന്ന കെട്ടിടക്കൂട്ടങ്ങളെപ്പോലെ തന്റെ മനസ്സും ഇടുങ്ങിപ്പോവുകയാണല്ലോ എന്ന് അപർണക്കു പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണത്തിന് തറവാട്ടിൽ എത്തുകയെന്ന അവളുടെ വാശിക്ക് കുമാറും സമ്മതം മൂളുകയാരുന്നു. അയാളുടെ മനസ്സും അത് കൊതിച്ചിട്ടുണ്ടാവും എന്നവൾ ചിന്തിക്കാതിരുന്നില്ല. അവളുടെ ആഗ്രഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും കൈകൊടുത്തപ്പോൾ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലെ വീട്ടിലെത്താൻ മനം തുടിക്കുകയായിരുന്നു. ചിന്തകളുടെ മാറാല നീക്കി ജനാലയിലൂടെ അവൾ പുറത്തേയ്ക്ക് നോക്കി നിന്നു… ഇളം മാരുതൻ അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോവുന്നു…. തുമ്പികളും മഞ്ഞചിത്രശലഭങ്ങളും ഓണത്തിന്റെ ആഘോഷത്തിമർപ്പിലാണ്.

മുറിയിലെ അലമാരയിൽ പഴയ പുസ്തകങ്ങൾ പൊടിപിടിച്ചുകിടക്കുന്നു.ഓരോന്നായി എടുത്തു തുടച്ചു വയ്ക്കണം. നാളെ എല്ലാവരും വരുമ്പോൾ തിരക്കാകുമല്ലോ….പഴയ പുസ്തകങ്ങളിലും നോട്ടുബുക്കുകളിലും ഒളിഞ്ഞിരിക്കുന്ന കൗതുകകരമായ പല വസ്തുക്കളും കണ്ടുപിടിക്കാമെന്നുള്ള ഉദ്ദേശവുംകൂടി അവൾക്കുണ്ട്. ഉണങ്ങിയ അരയാലിലകളും മയിൽപ്പീലിതുണ്ടുകളും വളപ്പൊട്ടുകളും ഒക്കെയുണ്ടാവും…..എന്നാൽ അവൾക്കാദ്യം കിട്ടിയത് ഒരു കടലാസ്സുതുണ്ടാണ്. അതിൽ വളരെ ചെറിയ അക്ഷരത്തിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു… ആകാംക്ഷയോടെ അവൾ ആ അക്ഷരങ്ങളിലേക്ക് നോക്കി…ഒരു കവിതയാണ്‌… കവിതയല്ല… ഒരു ഓണപ്പാട്ടാണ്… എന്താണ് ഇത്രയും ചെറുതായി എഴുതിയിരിക്കുന്നത്? വായിക്കാൻ പറ്റുന്നില്ലല്ലോ… കണ്ണടയില്ലാത്തതിനാൽ കാഴ്ചയ്ക്ക് ചെറിയ മങ്ങലുണ്ട്… ചെറിയ അക്ഷരങ്ങളും…കണ്ണുചിമ്മിച്ചു അവൾ അതിലേയ്ക്ക് നോക്കി…ഒരു ഓണപ്പാട്ടിന്റെ ഈണങ്ങൾ വീണ്ടുമവളുടെ മനസ്സിലേക്ക് ഓടിയെത്തി. ഇതൊരു മത്സരത്തിനായി എഴുതിവച്ചിരിക്കുന്ന ഓണപ്പാട്ടാണല്ലോ… ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ വിടർന്നു…
ഓണത്തുമ്പീ…
ഓമനത്തുമ്പീ…

കോളേജിൽ ഓണപ്പാട്ടുമത്സരത്തി നായുള്ള റിഹേഴ്‌സൽ നടക്കുകയാണ്. ഓരോ ക്ലാസ്സുകളും ഓരോ ഗ്രൂപ്പുകളായാണ് വാശിയേറിയ മത്സരം. ക്ലാസ്സുകളിലോരോന്നിലും റിഹേഴ്സൽ പൊടിപൊടിക്കുന്നു…. അപർണയുടെ സംഘത്തിൽ പത്തു പെൺകുട്ടികളാണുള്ളത്. “ആലാപനത്തിൽ ഞാനാണ് കേമി ” എന്നുള്ള അഹംഭാവത്തിലാണ് ഓരോരുത്തരും… കൂട്ടത്തിൽ ഏറ്റവും നല്ല ഗായിക എന്ന പേരുള്ള പെൺകുട്ടി എവിടെനിന്നോ കൊണ്ടുവന്ന പുതിയ ഒരു ഗാനമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഗ്രൂപ്പിലുള്ള ഓരോരുത്തരെയും വളരെ വിശ്വാസ്യതയോടെയാണ്‌ പാട്ടിന്റെ ഓരോ പകർപ്പും ഏല്പിച്ചിരിക്കുന്നത്. ഒരിക്കലും മറ്റാരുടെ കയ്യിലും എത്തരുത് എന്നൊരു മുന്നറിയിപ്പും കിട്ടിയിട്ടുണ്ട്. അടുത്ത ക്ലാസ്സുകളിലെങ്ങാനും എത്തിയാൽ അവരതൊരു ആയുധമാക്കും. ആ പ്രദേശത്തെങ്ങും ഇതുവരെ ആരും ആലപിച്ചിട്ടില്ലാത്ത മധുരമനോഹരമായ ഓണപ്പാട്ട് !!

മത്സരത്തിനുള്ള ദിവസം അടുത്തുവരുന്നു. റിഹേഴ്സൽ പുരോഗമിക്കുന്നു…. അങ്ങനെയിരിക്കെ അടുത്ത ക്ലാസ്സിൽ നിന്നും ആൺശബ്ദത്തിൽ ഇതേഗാനം മറ്റൊരു രീതിയിൽ കേൾക്കുന്നു… എല്ലാവരും ചെവിയോർത്തു…

‘ പാട്ടു ചോർന്നിരിക്കുന്നു…!’
പകർപ്പ് ആരുടെയോ കയ്യിൽ നിന്നും അവരറിയാതെ ക്ലാസ്സിൽ വീണതാണ്. അടുത്ത ക്ലാസ്സിലെ ആൺകുട്ടികൾ അത് മോഷ്ടിച്ചിരിക്കുന്നു… പുതിയ ഒരു പാട്ട് കണ്ടുപിടിക്കാനുള്ള സാവകാശം ഇല്ലാത്തതിനാൽ അതേ പാട്ടുതന്നെ വേദിയിൽ അവതരിപ്പിക്കാമെന്നു ള്ള തീരുമാനത്തിൽ എല്ലാവരും കൂടി എത്തിച്ചേർന്നു…ഓണപ്പാട്ടുമത്സരത്തിനായി ഗ്രൂപ്പുകളോരോന്നും തയ്യാറെടുത്തു നിൽക്കുന്നു.
അതാ…. ഞങ്ങളുടെ എതിരാളികളായ ആൺസംഘം എത്തിക്കഴിഞ്ഞു. അടുത്തത് അവരുടെ ഊഴമാണ്. ഞങ്ങളുടെ പാട്ടുസംഘത്തെ കളിയാക്കി ചിരിച്ചുകൊണ്ട് അവർ സ്റ്റേജിലേക്കു കയറി… എങ്ങനെയിരിക്കും അവരുടെ പ്രകടനം!? ഞങ്ങളുടെ പാട്ടുതന്നെയായിരിക്കുമോ..? അപർണയും സംഘവും മുഖത്തോടുമുഖം നോക്കി. ഞങ്ങളുടെ പാട്ട് മറ്റൊരു രീതിയിൽ ആലപിക്കുന്നതുകേട്ടപ്പോൾ ഓരോരുത്തരുടെയും മുഖമാകെ വിളറി. അടുത്തത് ഞങ്ങളുടെ ഊഴം.. നിസ്സംഗതയോടെ സംഘം വേദിയിലേയ്ക്ക്.

ഇനി പാട്ടുമത്സരത്തിന്റെ ഫലപ്രഖ്യാപനമാണ്… ഏവരും കാതോർത്തു… ഒന്നാം സമ്മാനം ഞങ്ങൾക്കുതന്നെ എന്നുറപ്പിച്ചുകൊണ്ട് ക്ലാസ്സിലേയ്ക്ക് ഓടിയപ്പോൾ ജനാലയിലൂടെ ഞങ്ങളുടെനേരെ കോക്കിരി കാട്ടി കൂക്കിവിളിക്കുന്ന ആൺസംഘത്തെയാണ് കണ്ടത്. തിരിച്ചു കോക്കിരി കാണിക്കാൻ മറക്കാതെ ഞങ്ങളും നടന്നുനീങ്ങി.
അപർണയുടെ ചുണ്ടിൽ വീണ്ടും ചിരി പടർന്നു… കയ്യിലിരിക്കുന്ന കടലാസ്സുതുണ്ടിലെ പാട്ടിനെ വീണ്ടും ചുണ്ടിലേയ്ക്കാവാഹിക്കുമ്പോൾ ജനാലയ്ക്കു പുറത്തു ഓണത്തുമ്പികൾ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നതായി അവൾക്കു തോന്നി…
ഓണത്തുമ്പീ…
ഓമനത്തുമ്പീ…..

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

തിരുവനന്തപുരം: പേവിഷബാധ സ്ഥിരീകരിച്ച, ഭേദമാക്കാനാകാത്ത രോഗബാധയുള്ളതോ പൊതുജനങ്ങൾക്ക് വ്യക്തമായ ഭീഷണിയാകുന്നതോ ആയ തെരുവുനായകളെ ദയാവധം ചെയ്യുന്നതിനുള്ള നടപടിക്രമം കേരള സർക്കാർ അംഗീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഈ വർഷം മേയ് മാസത്തിലെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് നടപടിക്രമം തയ്യാറാക്കിയിരിക്കുന്നത്.

ഓരോ തദ്ദേശ സ്ഥാപനത്തിലും രൂപീകരിക്കുന്ന തെരുവുനായ പരിപാലന സമിതിക്കായിരിക്കും ഒരു പ്രത്യേക കേസിൽ ദയാവധം നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം. നായയുടെ ആരോഗ്യസ്ഥിതിയും പൊതുസുരക്ഷയ്ക്ക് ഉണ്ടാകാവുന്ന ഭീഷണിയും വിലയിരുത്തിയ ശേഷമായിരിക്കും സമിതി തീരുമാനമെടുക്കുക.

ദയാവധം നടപ്പാക്കുമ്പോൾ മൃഗക്ഷേമ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മറ്റ് നായകളുടെ സാന്നിധ്യത്തിൽ നടപടി സ്വീകരിക്കരുതെന്നും നടപടിക്രമം നിർദേശിക്കുന്നു. മനുഷ്യാവബോധപരവും ശാസ്ത്രീയവുമായ രീതിയിലായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

അമേരിക്കയിൽ പുതിയ H-1B വിസകൾക്ക് 1,03,265 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള നീക്കം മലയാളി ഐ.ടി. പ്രൊഫഷണലുകൾക്കും ഇന്ത്യൻ ടെക് കമ്പനികൾക്കും വലിയ ആശങ്കയാകുന്നു. അമേരിക്കയിലെ ടെക്, വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ H-1B വിസയെ ആശ്രയിക്കുന്നവരാണ്. പുതിയ ഫീസ് നിലവിൽ വന്നാൽ അമേരിക്കയിൽ ജോലി ലഭിക്കുന്നതിനുള്ള ചെലവ് കുത്തനെ ഉയരും. ഇതോടെ പുതിയതായി അമേരിക്കയിലേക്ക് പോകുന്നവരുടെ എണ്ണം കുറയാനും, ഉയർന്ന ശമ്പളമുള്ളവർക്കു മാത്രമായി അവസരങ്ങൾ ചുരുങ്ങാനും സാധ്യതയുണ്ട്.

ഇന്ത്യൻ ഐ.ടി. കമ്പനികൾക്കാണ് ഫീസ് വർധനയുടെ പ്രധാന ആഘാതം നേരിടേണ്ടിവരിക. ജീവനക്കാരെ അമേരിക്കയിലേക്ക് അയച്ച് പദ്ധതികൾ നടപ്പാക്കുന്ന കമ്പനികൾക്ക് ഓരോ വിസയ്ക്കും വൻതുക ചെലവഴിക്കേണ്ടിവരും. ഈ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുകയോ അമേരിക്കയിലെ നിയമനങ്ങൾ കുറയ്ക്കുകയോ ചെയ്യേണ്ട സാഹചര്യം കമ്പനികൾക്ക് ഉണ്ടാകാം. അമേരിക്കൻ കമ്പനികൾ വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് പകരം പ്രാദേശിക ജീവനക്കാരെ തിരഞ്ഞെടുക്കാനും സാധ്യതയുള്ളതിനാൽ ഇന്ത്യൻ ഐ.ടി. സേവനമേഖലയിലെ വളർച്ചയെയും ഇത് ബാധിച്ചേക്കാം.

അതേസമയം, അമേരിക്കൻ കോടതികളിൽ ഫീസിനെതിരെ നിയമപോരാട്ടം തുടരുകയാണ്. ഫീസ് ഏർപ്പെടുത്താനുള്ള അധികാരം പ്രസിഡന്റിനില്ലെന്നും കോൺഗ്രസിന്റെ അനുമതിയില്ലാതെ വരുമാനം സമാഹരിക്കുന്ന തരത്തിലുള്ള ഫീസ് ചുമത്താനാകില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. നിയമനടപടികളുടെ ഫലം വരുന്നതുവരെ ഇന്ത്യൻ കമ്പനികളും മലയാളി പ്രൊഫഷണലുകളും പുതിയ നിയമനങ്ങളും വിസ അപേക്ഷകളും സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും. ഉയർന്ന വൈദഗ്ധ്യവും മികച്ച ശമ്പളവുമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകുന്ന പുതിയ വിസാ തിരഞ്ഞെടുപ്പ് രീതിയും ഇന്ത്യൻ ഐ.ടി. മേഖലയിലെ അവസരങ്ങളെ സ്വാധീനിച്ചേക്കാം.

ഡോ . ഐഷ വി

കൊല്ലം ജില്ലയിലെ ചിറക്കരത്താഴം. എനിക്ക് 12 വയസ്സുള്ളപ്പോഴത്തെ ഓർമ്മകളിൽ ഏറ്റവും മനോഹരമായ ദിവസങ്ങൾ അതാണ്.
അന്ന് ഓണാവധി എന്ന് പറഞ്ഞാൽ വെറും അവധി മാത്രമായിരുന്നില്ല. അത് ബന്ധങ്ങളുടെയും കളികളുടെയും ചിരികളുടെയും 10 ദിവസമായിരുന്നു.

*കീഴതിൽ അച്ചമ്മയുടെ വീട്ടിലെ ഓണം*

ഓണാവധിക്ക് ഉത്രാട ദിവസം ഞങ്ങൾ എല്ലാവരും കൂടി കീഴതിൽ അച്ഛാമ്മയുടെ വീട്ടിൽ പോയി ഓണം ആഘോഷിച്ചു.
അച്ഛാമ്മയായിരുന്നു ഞങ്ങളുടെ കൂട്ടത്തിന്റെ മുത്തശ്ശി. ലക്ഷ്മി എന്ന പേരുള്ള ആ അച്ചാമ്മ എൻ്റെ അച്ഛാമ്മയുടെ അനുജത്തിയാണ്. കൂട്ടി കൾ നാനിയമ്മ എന്നാണ് ആ അച്ഛാമ്മയെ വിളിച്ചിരുന്നത്. ഞങ്ങളുടെ ഇരു വീടുകളും ഒരു മുറ്റത്തായിരുന്നു. വിശാലമായ അവരുടെ മുറ്റം തന്നെ ഞങ്ങൾക്ക് ഒരു കളിസ്ഥലമായിരുന്നു.

അന്ന് അച്ചമ്മയുടെ വീട്ടിൽ വലിയ കുട്ടി കൂട്ടം ഉണ്ടായിരുന്നു.
ഞങ്ങളുടെ 12 പെൺകുട്ടികളായ കസിൻസും ഒരു ആൺകുട്ടി കസിനും- രോഹിണി അപ്പച്ചിയുടെ മകൻ ഹരികുമാർ അണ്ണൻ. കൂടെ 2 അപ്പച്ചിമാരും – രോഹിണി അപ്പച്ചിയും അപ്പച്ചിയുടെ ഭർത്താവ് ദിവാകരൻ മാമനും പിന്നെ ശ്രീദേവി അപ്പച്ചിയും. ശ്രീദേവി അപ്പച്ചിയുടെ ഭർത്താവ് നരേന്ദ്രൻ മാമൻ ആൻ്റമാനിൽ പോലീസ് ഡിപ്പാർട്ട് മെൻ്റിൽ ജോലിയായതിനാൽ അപൂർവ്വമായേ ഓണക്കാലത്ത് നാട്ടിൽ ഉണ്ടാകാറുണ്ടായിരുന്നുള്ളൂ. ലക്ഷ്മി അച്ഛാമ്മ ഒരു അഥിതി സൽക്കാര പ്രിയയായിരുന്നു. എത്ര പേർ വന്നാലും വച്ചു വിളമ്പാൻ നാനിയമ്മയ്ക് ഒരു മടിയും ഇല്ലായിരുന്നു. അരിയുണ്ട , മുറുക്ക്, അച്ചപ്പം, ഒരപ്പം, ഹൽവ എന്നീ പലഹാരങ്ങൾ അച്ഛാമ്മ ഇടയ്ക്കിടെ ഉണ്ടാക്കുമായിരുന്നു. എന്തു പലഹാരം ഉണ്ടാക്കിയാലും അതിലൊരു പങ്ക് മുണ്ടിൻ്റെ കോന്തലയിൽ പൊതിഞ്ഞ് ഞങ്ങൾ കുട്ടികൾക്ക് കൊണ്ടു ത്തരുന്ന പതിവ് അച്ഛാമ്മയ്ക്കുണ്ടായിരുന്നു .
എന്റെ അനിയൻ അനിൽകുമാറിനോട് അച്ഛാമ്മയ്ക്ക് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു. ആൺകുട്ടി ആയതിനാലാണ് ആ സ്പെഷ്യൽ വാത്സല്യം എന്ന് എനിയ്ക്ക് തോന്നിയിരുന്നു.

എൻ്റെ അനുജത്തി അനിത, അച്ഛൻ വിദ്യാധരൻ, അമ്മ കെ. രാധ എന്നിവരും ഞാനും അനുജനും.
രാവിലെ തന്നെ എല്ലാവരും കുളിച്ച് പുതിയ ഓണക്കോടി ഉടുത്തു. അച്ചമ്മ എല്ലാവർക്കും നെറ്റിയിൽ ചന്ദനം തൊട്ടു തന്നു
പിന്നെ മുറ്റത്ത് വലിയ പൂക്കളം. ഞങ്ങൾ 12 പെൺകുട്ടികളും കൂടി പൂക്കൾ പറിച്ചും അടുക്കിയും ആണ് പൂക്കളം ഉണ്ടാക്കിയത്. അപ്പച്ചിമാരും അച്ഛാമ്മയും കൂടി സദ്യയുണ്ടാക്കി. വിശാലമായ പൂമുഖത്ത് തറയിൽ പായ വിരിച്ച് ഇലയിട്ടാണ് അച്ഛാമ്മ എല്ലാപേർക്കും വിഭവ സമൃദ്ധ മായ ഓണ സദ്യ വിളമ്പിയത്.

*ഞങ്ങളുടെ വീട്ടിലെ തിരുവോണം*

അടുത്ത ദിവസം അവർ എല്ലാവരും കൂടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു.
ഞങ്ങളുടെ വീടും അച്ചമ്മയുടെ വീടും അടുത്തടുത്തായിരുന്നതുകൊണ്ട് പോക്കും വരവും ഒരു പ്രശ്നമായിരുന്നില്ല.
തിരുവോണനാൾ ഞങ്ങളുടെ വീട്ടിലെ സദ്യ ആയിരുന്നു ഏറ്റവും വലിയ ആഘോഷം.

അമ്മയും അച്ചമ്മയും അപ്പച്ചിമാരും ചേച്ചിമാരും കൂടി ഉണ്ടാക്കിയ ഓണസദ്യ. വാഴയിലയിൽ വിളമ്പി വെച്ച 20-ലധികം കൂട്ടുകറികൾ.
ഞങ്ങൾ കുട്ടികൾ എല്ലാവരും നീണ്ട നിരയിൽ ഇരുന്ന് കഴിച്ചു. അനിയൻ അനിൽകുമാറിന് കൂടുതൽ പായസം ഒഴിച്ചുകൊടുക്കാൻ അച്ഛൻ കൂടെ ഉണ്ടായിരുന്നു.
“എല്ലാവരും ആഹാരം പാഴാക്കാതെ വയറ് നിറച്ച് കഴിക്കണം” എന്ന് അച്ഛൻ പറഞ്ഞു. അമ്മ എല്ലാവർക്കും വിളമ്പി നടന്നു.

*അച്ഛനും കൂടെയുള്ള ഓണക്കളികൾ*

ഓണത്തിന്റെ ഏറ്റവും നല്ല ഓർമ്മ സദ്യ കഴിഞ്ഞുള്ള കളികളാണ്.
ഞങ്ങളുടെ വീടിനും അച്ചമ്മയുടെ വീടിനും ഇടയിലെ മുറ്റവും ഇരു കൂട്ടരുടെയും മതിലുകളില്ലാത്ത പറമ്പുമായിരുന്നു ഞങ്ങളുടെ സ്റ്റേഡിയം.

അന്ന് ഞങ്ങൾ 13 കസിൻസും അച്ഛനും മക്കളും കൂടിയാണ് കളിച്ചത്. അച്ഛനും ഞങ്ങളുടെ കൂടെ കുട്ടിയായി മാറി.

ഞങ്ങൾ കളിച്ച കളികൾ:
*കബഡി* – ആൺകുട്ടികളും അച്ഛനും ഒരു ടീം. ഞങ്ങൾ പെൺകുട്ടികൾ മറ്റൊരു ടീം.
*ഓടും പന്തും കളി* – ഓടിയും ചിരിച്ചും എറിഞ്ഞും വീണും കളിച്ച കളി.
*ഈർക്കിൽ പൊത്തുകളി* – ചെറിയ ഈർക്കിലുകൾ വെച്ചുള്ള കളി. ആരാണ് ഈർക്കിൽ അനങ്ങാതെ കൂടുതൽ എടുക്കുന്നത് എന്ന മത്സരം. ഈർക്കിലിൻ്റെ നീളത്തിനനുസരിച്ച് 5 . 10, 20, 50, 100 എന്നിങ്ങനെ മൂല്യവും കല്പിച്ചിരുന്നു.
*വള പൊട്ടുകളി* – കുപ്പിവളപ്പൊട്ടുകൾ വെച്ചുള്ള രസകരമായ കളി. രാത്രിയിൽ നെല്ലുണക്കുന്ന പരമ്പുകൾ മുറ്റത്ത് വിരിച്ച് അതിലിരുന്നാണ് ഞങ്ങ ൾ അച്ഛനോടൊപ്പം ഈ കളി കളിച്ചിരുന്നത്.
*കുന്തിത്തൊട്ടു കളി* – എല്ലാവരും കൂടി ഓടും ഒരാൾ ഒറ്റക്കാലിൽ കുന്തി കുന്തി മറ്റുള്ളവരെ തൊടാൻ ശ്രമിയ്ക്കും.

തോറ്റാലും ജയിച്ചാലും കൂട്ടത്തിൽ ബഹളമായിരുന്നു. വിയർത്ത് കുളിച്ച് ചെളിയായിട്ടും ആർക്കും വീട്ടിൽ കയറാൻ തോന്നിയിരുന്നില്ല.
അച്ഛൻ ഞങ്ങളുടെ റഫറിയും കൂടെയുള്ള കളിക്കാരനും ആയിരുന്നു. ആ ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

.*ബന്ധങ്ങളുടെ ഓണം*

12 പെൺകുട്ടികൾ( ഗിരിജ, രമണി, ഷൈലജ, ശാന്ത , ഗീത, സുഗന്ധി , സിന്ധു എന്നിവർ രോഹിണി അപ്പച്ചിയുടെ മക്കൾ. ബീനാകുമാരി, മീനാ കുമാരി ലീനാ കുമാരി, ഗംഗ, സോണി എന്നിവർ ശ്രീദേവി അപ്പച്ചിയുടെ മക്കൾ) ഒരു ആൺകുട്ടി, 2 അപ്പച്ചിമാർ, അച്ഛൻ, അമ്മ, അനിയൻ, അനുജത്തി അച്ചമ്മ , , മാമൻ…
അന്ന് വീട് നിറയെ ബന്ധങ്ങളായിരുന്നു. സമ്മാനങ്ങൾ കൈമാറി. കഥകൾ പറഞ്ഞു, നാട്ടുവിശേഷങ്ങൾ അറിഞ്ഞു. ഓണപ്പാട്ടുകൾ പാടി.

അച്ചമ്മ പറയും: “മക്കളെ, ഓണം എന്ന് പറഞ്ഞാൽ ഒരുമിച്ച് കൂടുന്നതാണ്”.
അതിന്റെ അർത്ഥം അന്ന് എനിക്ക് 12 വയസ്സിൽ തന്നെ മനസ്സിലായി.

ഇന്ന് വലുതായി, പല സ്ഥലങ്ങളിലും ഓണം ആഘോഷിച്ചിട്ടുണ്ട്. പക്ഷേ ചിറക്കര താഴത്തെ, 12-ആം വയസ്സിലെ ആ ഓണം പോലെ ഒന്നുമില്ല.

കീഴതിൽ അച്ചമ്മയുടെ സ്നേഹം, അച്ഛൻ വിദ്യാധരന്റെയും അമ്മ രാധയുടെയും കൂടെയുള്ള സദ്യ, അനിയൻ അനിൽകുമാറും അനുജത്തി അനിതയും കസിൻസും കൂടെയുള്ള ബഹളം…
കബഡിയും ഓടും പന്തും കളിയും ഈർക്കിൽ പൊത്തുകളിയും എല്ലാം.

പണമോ വലിയ ആഘോഷങ്ങളോ കൊണ്ടല്ല. മനുഷ്യരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഒരു ഓണമായിരുന്നു അത്.

ഇന്നും ഓണം വരുമ്പോൾ എൻ്റെ ഓർമ്മകൾ ആ പറമ്പിലേക്ക്, ആ വാഴയില സദ്യയിലേക്ക്, അച്ഛനും കസിൻസിനും കൂടെയുള്ള ആ കളികളിലേക്ക് സഞ്ചരിക്കുന്നു

ഡോ. ഐഷ വി:-  കൊല്ലം ജില്ലയിലെ ചിറക്കര ത്താഴത്ത് കാഞ്ഞിരത്തും വിള വീട്ടിൽ റിട്ട.സർവ്വേയർ പരേതനായ ശ്രീ കെ വിദ്യാധരൻ്റേയും ശ്രീമതി കെ രാധയുടേയും സീമന്ത പുത്രിയായി 1968 മാർച്ച് 12 ന് ജനനം. കാസർഗോഡ്, ചിറക്കര , ഭൂതക്കുളം എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ശ്രീ നാരായണ വനിതാ കോളേജ്(Pre Degree, Degree). NIT കോഴിക്കാട്(MCA), ഇഗ്നൗ(MBA), CUSAT ( PhD Computer Science) എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. LBS, IHRD എന്നിവിടങ്ങളിലായി 32 വർഷത്തെ അധ്യാപന പരിചയം. അതിൽ കഴിഞ്ഞ 17 വർഷങ്ങൾ IHRD യുടെ വിവിധ കോളേജ് ഓഫ് അപ്ലൈഡ് സയൻസുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ചു. ഇപ്പോൾ തിരുവനന്തപുരം മുട്ടട ഐ എച്ച് ആർ ഡിയുടെ സെൻ്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻ്റ് സ്കിൽസിൻ്റെ മേധാവിയാണ്. റിട്ടയർഡ് പ്രിൻസിപ്പാൾ ബി ശ്യാംലാൽ ആണ് ഭർത്താവ്. അക്ഷയ് ലാൽ എസ് , (സീനിയർ സോഫ്‌റ്റ് വേർ എഞ്ചിനീയർ, ഇന്നാപ്പ് , ടെക്നോപാർക്ക്, തിരുവനന്തപുരം), പൗർണ്ണമി എസ് ലാൽ ( വിദ്യാർത്ഥിനി) എന്നിവർ മക്കൾ. Generative AI and the Future of Education in a Nut Shell, ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നാഷണൽ കോൺഫറൻസ് പ്രൊസീഡിംഗ്സ് എഡിറ്റ് ചെയ്തിട്ടുണ്ട്. ISTE , IAENG എന്നിവയിൽ ലൈഫ് മെമ്പറാണ്. ഹരിപ്പാട് റോട്ടറി ക്ലബിലെ മെമ്പറാണ്. 2017-18 ലെ ചിറക്കര പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള അവാർഡ്, സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ ജൈവകൃഷിയ്ക്കുള്ള പ്രോത്സാഹന സമ്മാനം എന്നിവ നേടിയിട്ടുണ്ട്. മലയാളം യുകെ ഡോട്ട് കോമിൽ 136 ഓളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രെയിനർ, പ്രസംഗക, പ്രഭാഷക എന്നീ നിലയിലും ശോഭിച്ചിട്ടുണ്ട്.

 രാജേഷ് ജോസഫ് ലെസ്റ്റർ

ഒരിക്കൽ കേരളം പച്ചപ്പിന്റെ നാടായിരുന്നു.
വിദ്യയുടെ നാടായിരുന്നു.
സ്നേഹത്തിന്റെ നാടായിരുന്നു.
അമ്മയുടെ പ്രാർത്ഥനയും അച്ഛന്റെ വിയർപ്പും ചേർന്ന് സ്വപ്നങ്ങൾ വളർത്തിയ നാടായിരുന്നു.

എന്നാൽ ഇന്ന് ആ പച്ചപ്പിലൂടെ വീശുന്നത് കാറ്റല്ല, ലഹരി. അത് വീടുകളുടെ മേൽക്കൂരകൾ പറത്തുന്നില്ല. മരങ്ങൾ കടപുഴക്കുന്നില്ല.
പാലങ്ങൾ തകർക്കുന്നില്ല.

പക്ഷേ അത് മക്കളുടെ മനസ്സുകളെ തകർക്കുന്നു. കുടുംബങ്ങളുടെ സമാധാനം പറിച്ചെറിയുന്നു.
അമ്മമാരുടെ ഉറക്കം കവർന്നെടുക്കുന്നു.
അച്ഛന്മാരുടെ പ്രതീക്ഷകളെ ചാരമാക്കുന്നു. ഈ ലഹരി കണ്ണുകൊണ്ട് കാണാനാവില്ല. എന്നാൽ അതിന്റെ നാശം ഓരോ വീടിന്റെയും കണ്ണീരിൽ കാണാം.

ഇന്ന് കേരളത്തിലെ അനേകം വീടുകളിൽ ഭക്ഷണത്തേക്കാൾ വലിയ ചർച്ച ലഹരിയാണ്. ഒരു അമ്മയുടെ പ്രാർത്ഥനയിൽ…“ദൈവമേ… എന്റെ മകൻ സുരക്ഷിതനായി വീട്ടിലെത്തണമേ…”. എന്നൊരു വാചകം കൂടിയിരിക്കുന്നു. ഒരു അച്ഛന്റെ ചിരിക്ക് പിന്നിൽ…“എവിടെയോ എന്റെ മകൻ കൈവിട്ടുപോകുന്നുണ്ടോ?”എന്ന ഭയമുണ്ട്. ഒരു സഹോദരിയുടെ കണ്ണുകളിൽ…“ചേട്ടൻ പഴയ ചേട്ടനായി തിരികെ വരുമോ?”എന്ന പ്രതീക്ഷയുണ്ട്.

ലഹരി ഒരിക്കലും വാതിലിൽ മുട്ടി അകത്തേക്ക് വരുന്നില്ല. അത് ആദ്യം വരുന്നത് ഒരു സുഹൃത്തായിട്ടാണ്.
“ഒരുതവണ പരീക്ഷിച്ചാൽ എന്താണ്?” എന്ന് ചോദിക്കും. പിന്നീട് അത് ശീലമാകും. ശീലം അടിമത്തമാകും.
അടിമത്തം ജീവിതം വിഴുങ്ങും.
അവസാനം മനുഷ്യൻ ജീവിച്ചിരിക്കാം…
പക്ഷേ ജീവിതം മരിച്ചിരിക്കും.

നമ്മുടെ യുവത്വം ഒരു പൂന്തോട്ടമാണ്.
ഓരോ യുവാവും ഒരു പൂവാണ്.
ഓരോ വിദ്യാർത്ഥിയും ഒരു പ്രതീക്ഷയാണ്. പക്ഷേ ഇന്ന്
ആ പൂന്തോട്ടത്തിലേക്ക് വിഷം കലർന്ന മഴയാണ് പെയ്യുന്നത്. വിരിയേണ്ട പൂക്കൾ വാടുന്നു. പറക്കേണ്ട ചിറകുകൾ ഒടിയുന്നു. പാടേണ്ട കുയിലുകൾ നിശ്ശബ്ദമാകുന്നു.

ലഹരി ആദ്യം കൊല്ലുന്നത് ശരീരത്തെയല്ല…സ്വപ്നങ്ങളെയാണ്.
പിന്നീട് വിശ്വാസത്തെ. പിന്നീട് കുടുംബത്തെ. അവസാനം സമൂഹത്തെയാകെ.

ഈ യുദ്ധത്തിൽ തോക്കുകൾ കൊണ്ട് ജയിക്കാനാവില്ല. നിയമങ്ങൾ മാത്രം മതിയാകില്ല. അറസ്റ്റുകൾ മാത്രം പോര.
വിജയിക്കേണ്ടത്…ഒരു അമ്മയുടെ സ്നേഹം കൊണ്ടാണ്. ഒരു അച്ഛന്റെ കരുതൽ കൊണ്ടാണ്. ഒരു അധ്യാപകന്റെ ശ്രദ്ധ കൊണ്ടാണ്. ഒരു സുഹൃത്തിന്റെ നല്ല ഉപദേശം കൊണ്ടാണ്. ഒരു സമൂഹത്തിന്റെ ഐക്യം കൊണ്ടാണ്.

നമ്മുടെ കുട്ടികൾക്ക് നാം വീടുകൾ പണിതുകൊടുക്കുന്നു. പക്ഷേ…
അവരുടെ മനസ്സുകൾക്ക് സുരക്ഷിതമായ ഒരു ലോകം നാം പണിയുന്നുണ്ടോ? അവർക്കായി നാം ബാങ്കിൽ പണം സൂക്ഷിക്കുന്നു.
പക്ഷേ…അവരോടൊപ്പം ഇരുന്ന് ഒരു മണിക്കൂർ സംസാരിക്കാൻ നമുക്ക് സമയമുണ്ടോ? സ്നേഹമില്ലാത്ത വീടുകളിൽ ലഹരി വളരെ എളുപ്പത്തിൽ താമസം തുടങ്ങും.

ഇന്നത്തെ കേരളത്തിന് ഏറ്റവും ആവശ്യമുള്ളത് പുതിയ കെട്ടിടങ്ങളല്ല.
പുതിയ മാളുകളല്ല. പുതിയ രാഷ്ട്രീയ വാഗ്ദാനങ്ങളല്ല. മറിച്ച്…പുതിയ പ്രതീക്ഷയാണ്. പുതിയ മൂല്യങ്ങളാണ്. പുതിയ കുടുംബബന്ധങ്ങളാണ്.
പുതിയ തലമുറയെ സംരക്ഷിക്കാനുള്ള കൂട്ടായ തീരുമാനമാണ്.

ഓർക്കുക. ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ ഒരു കുടുംബം മാത്രമല്ല നശിപ്പിക്കുന്നത്.
ഒരു തലമുറയുടെ ഭാവിയാണ് അയാൾ കവർന്നെടുക്കുന്നത്.
ഒരു വിദ്യാർത്ഥി ലഹരിയിലേക്ക് വീഴുമ്പോൾ ഒരു സ്കൂൾ മാത്രമല്ല തോൽക്കുന്നത്. ഒരു സമൂഹം മുഴുവൻ പരാജയപ്പെടുകയാണ്.

നമുക്ക് വീണ്ടും കേരളത്തെ ഉണർത്താം. അമ്മമാരുടെ പ്രാർത്ഥനകൾക്ക് മറുപടി നൽകാം. അച്ഛന്മാരുടെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകാം. നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് കാവലാളാകാം.
ലഹരിയെ ഭയപ്പെടാതെ. അതിനെതിരെ ഒന്നിച്ചുനിൽക്കാം.

കാരണം കേരളത്തെ മാറ്റിമറിക്കാൻ ഒരു തൂഫാൻ മതി. ലഹരിയേ തോൽപ്പിക്കാൻ ഒന്നായ ഒരു ജനത മതി. നമ്മുടെ മക്കൾ ലഹരിയില്ലാത്ത നാളെയെ അർഹിക്കുന്നു. ആ നാളെ പണിയേണ്ടത് ഇന്നാണ്.

കേരളത്തിന്റെ ഭാവി നമ്മുടെ യുവത്വമാണ്. ആ ഭാവിയെ വിഷത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ നമുക്ക് അവകാശമില്ല.
നമുക്ക് ഒരുമിക്കാം. ലഹരിക്കെതിരെ ശബ്ദമുയർത്താം. ഓരോ വീട്ടിലും പ്രതീക്ഷയുടെ വിളക്ക് തെളിയിക്കാം.
കാരണം ഓപ്പറേഷൻ തൂഫാനിന്റെ യഥാർത്ഥ വിജയം പിടിച്ചെടുക്കുന്ന മയക്കുമരുന്നിലല്ല; രക്ഷിച്ചെടുക്കുന്ന ഓരോ ജീവിതത്തിലുമാണ്. കേരളം കരയാതിരിക്കണമെങ്കിൽ, ഇന്ന് നമ്മൾ ഉണരണം.

രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.

യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.

യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.

കൊല്ലം∙ ഭാര്യയുടെ സ്വകാര്യ കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് രജജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരിയായ മകളുടെ മുന്നിൽവച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചെന്ന പരാതിയെത്തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനെ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തിയത്.

യുകെയിൽ ഒരുമിച്ച് താമസിക്കവെയാണ് ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് കൈമാറിയതെന്നാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദിച്ചെന്നും യുവതി മൊഴി നൽകി. ഏറെ വർഷങ്ങളായി യുകെയിൽ താമസിച്ചിരുന്ന ദമ്പതികൾ ഓഗസ്റ്റ് 14നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയശേഷം ഭർത്താവിനെ കൗൺസലിങ്ങിന് വിധേയനാക്കിയെങ്കിലും പിന്നീട് വീണ്ടും മർദനമുണ്ടായെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പത്ത് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയും കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നെന്നും യുവതി ആരോപിച്ചു. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്നും മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ മർദ്ദിച്ചിരുന്നെന്നും പരാതിയിലുണ്ട്. ഒടുവിൽ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയ യുവതി, കൗൺസലിങ്ങിലൂടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭർത്താവിനൊപ്പം നാട്ടിലെത്തിയതെന്നും മൊഴിയിൽ പറയുന്നു.

ദീപ ദീപു

എൻറെ മനസ്സിൽ എന്നും ഒരായിരം വർണ്ണപ്പൂക്കൾ വിരിയിക്കുന്ന , ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു മനോഹരമായ ആഘോഷമാണ് ഓണം. കുട്ടിക്കാലത്തെ ഓണം ഒരു ഉത്സവം മാത്രമായിരുന്നില്ല. മനസ്സിന്റെ മുറ്റത്ത് വിരിയുന്ന മനോഹരങ്ങളായ പൂക്കളങ്ങളും, പൂക്കളിറുക്കാനായി എങ്ങും പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കുട്ടികളും, അവർക്ക് ഊഞ്ഞാൽ കെട്ടിക്കൊടുത്ത് അതിലിരുത്തി ആടിക്കുന്ന മുതിർന്നവരും, ഓണപ്പാട്ടുകളും തിരുവാതിരകളിയും, ഓണക്കളികളും എല്ലാം മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ ആണ്. പെട്ടെന്ന് ഒരു പാട്ട് മനസ്സിലേക്ക് കടന്നുവന്നു. ഓർമ്മകൾ…. ഓർമ്മകൾ…. ഓടക്കുഴലായി …. എത്രയെത്ര സുന്ദരമായ ഓർമ്മകൾ .

പ്രായം മുന്നോട്ട് പോകുംതോറും മാറാല മൂടി തുടങ്ങുന്ന ഓർമ്മകളെ മൃദുവായി തഴുകി ഉണർത്തുന്ന ഒരു നീഹാര ബിന്ദു പോലെ ഒരു മയിൽപീലി തുണ്ടു പോലെ ഓരോ ഓണക്കാലവും മനസ്സിനെ വീണ്ടും ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആ സ്മരണകളിൽ യാതൊരു ആശങ്കകളും, സമ്മർദ്ദങ്ങളും ജീവിത പ്രാരാബ്ദങ്ങളുമൊന്നും ഇല്ലാതെ കെട്ടുപൊട്ടിയ ഒരു പട്ടം പോലെ അനന്തവിഹായസ്സിലേക്ക് പാറി പറന്നു നടക്കുന്ന ചിത്രശലഭത്തെ പോലുള്ള ഒരു കൊച്ചു പെൺകുട്ടിയെ എനിക്ക് കാണാൻ സാധിക്കും. ചിത്ര തുന്നലുകളും ഞൊറികളുമുള്ള മനോഹരമായ ഉടുപ്പുകൾ ഇഷ്ടപ്പെട്ടിരുന്ന ഒരു കുറുമ്പി കുട്ടി !!

തുള്ളിക്കൊരു കുടം പോലെ മഴ പെയ്യുന്ന, കാർമേഘങ്ങൾ ഇരുൾ നിറയ്ക്കുന്ന , ദാരിദ്ര്യത്താൽ ഏറെ കഷ്ടപ്പെടുന്ന കർക്കിടക മാസത്തിനുശേഷം ഏറെ തെളിമയോടും പ്രസരിപ്പോടും കൂടി ചിങ്ങമാസം പിറക്കുന്നതോടെ എങ്ങും സന്തോഷം അലയടിച്ചു തുടങ്ങും. അതിരാവിലെ ഉണർന്ന് , ഉദയ സൂര്യൻറെ പൊൻകിരണങ്ങൾ തട്ടി തിളങ്ങുന്ന തുഷാര ബിന്ദുക്കൾ തഴുകി വിരിഞ്ഞ പൂക്കളിറുത്ത് , നിറഞ്ഞ പൂക്കുട്ടയുമായി കൂട്ടുകാർക്കൊപ്പം ഓടി നടന്ന വഴികൾ ഇന്നും മനസ്സിൽ തെളിമയോടെ നിറഞ്ഞുനിൽക്കുന്നു. പല വർണ്ണങ്ങൾ കൊണ്ട് മുറ്റത്ത് സൃഷ്ടിച്ച ഓരോ പൂക്കളങ്ങൾക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. ഒരുപക്ഷേ ആരോടും പറയാതെ മനസ്സിൻറെ മണിച്ചെപ്പിൽ ഒളിപ്പിച്ച അനേകം സ്വപ്നങ്ങളുടെ കഥകൾ !!

പുതു മണമുള്ള ഓണക്കോടിയും, അടുക്കളയിൽ നിന്നുയർന്നുവരുന്ന പായസത്തിന്റെ മനം മയക്കുന്ന സുഗന്ധവും, നിലത്ത് ചമ്രം പടഞ്ഞിരുന്ന് വാഴയിലയിൽ കഴിച്ച വിഭവസമൃദ്ധമായ സദ്യയുടെ രുചിയും ഒരിക്കലും മറക്കാൻ കഴിയില്ല. ബന്ധുക്കളെല്ലാം ഒരു വീട്ടിൽ ഒത്തുകൂടിയുള്ള കളിചിരികളും, ഓണ മത്സരങ്ങളും, ഊഞ്ഞാലാട്ടവും എല്ലാം …. എല്ലാം ഇന്ന് ഓർമ്മകൾ മാത്രം. എന്നെങ്കിലും ആ മനോഹരമായ ബാല്യ, കൗമാര കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. കോളേജ് കാലഘട്ടത്തിൽ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്താൻ കിട്ടുന്ന ഒരു അവധിക്കാലം മാത്രമായി ഓണക്കാലം. സ്വന്തം വീട്ടിൽ വിരുന്നുകാരിയായി എത്തുന്നതു പോലെയുള്ള തോന്നലു കൊണ്ടാകാം പൂക്കളമിടാനും, ഊഞ്ഞാലാടാനും ഒന്നും അന്ന് അത്ര ഉത്സാഹമില്ലാതിരുന്നത്. ഓണസദ്യയും ഒരു ചടങ്ങിനു മാത്രം. എന്തോ ഒരു വിരസത. ഒരുപക്ഷേ കാലം വരുത്തിയ മാറ്റമാകാം. പിന്നീട് ഡൽഹിയിലെ നേഴ്സിംഗ് പഠനകാലത്ത് ഏറെ വർണ്ണപ്പകിട്ടോടെ ഓണാഘോഷം തിരികെയെത്തി. തിരുവോണ ദിനത്തിലെ പൂക്കള മത്സരവും തിരുവാതിര കളിയും, ഓണസദ്യയും ഒക്കെ ഒരുക്കുവാൻ ഏറെ സന്തോഷമായിരുന്നു. ആദ്യമായി സെറ്റ് സാരിയുടുത്ത് തിരുവാതിര കളിച്ചതും, ഓണപ്പാട്ടുകൾ കോർത്തിണക്കിയ Medley classmates – നൊപ്പം പാടിയതും ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പൂവിളി പൂവിളി പൊന്നോണമായി…. നീ വരൂ നീ വരൂ പൊന്നോണത്തുമ്പി …..

പഠനവും, വിവാഹവുമൊക്കെ കഴിഞ്ഞ് ജീവിത പ്രാരാബ്ദങ്ങൾ വരിഞ്ഞുമുറുക്കി തുടങ്ങിയപ്പോൾ എല്ലാ ആഘോഷങ്ങൾക്കു മൊപ്പം ഓണവും ഏറെനാൾ വിസ്മൃതിയിലാണ്ടു പോയി. എന്നാൽ 2003 -ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ എത്തിയതോടെ നിറങ്ങളും ആഘോഷങ്ങളും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു തുടങ്ങി. തുമ്പപ്പൂവിൻ്റെ മനോഹാരിതയും, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വറ്റാത്ത പ്രകാശവുമായി മനസ്സുനിറക്കുന്ന മനോഹരമായ ആഘോഷദിനങ്ങൾ !! പൂവിളികളും, ഓണപ്പാട്ടുകളും, തിരുവാതിര കളിയും, പൂക്കള മത്സരവും, നാവിൽ വെള്ളമൂറുന്ന രുചിയുമായി ഓണസദ്യയും ഒക്കെയായി വർണ്ണാഭമായ ആഘോഷങ്ങളുമായി വിവിധ സംഘടനകൾ കൈകോർത്തിറങ്ങുന്നു . ഒരു വ്യത്യാസം മാത്രം ബാല്യകാലത്ത് ഇല്ലായ്മകൾക്കിടയിൽ ഉള്ളതുകൊണ്ട് ആഘോഷിച്ചിരുന്ന ഓണം ഇവിടെ സമ്പന്നതയുടെ ആഘോഷമായിരിക്കുന്നു. ഓരോ സംഘടനകളും തങ്ങളുടെ ഓണാഘോഷം ഏറ്റവും മനോഹരമാക്കാൻ മത്സരിക്കുന്നതിനാൽ ഓണക്കാലത്ത് ഒരു ഉത്സവപ്രതീതി കൊണ്ടുവരുവാൻ അവർക്ക് കഴിയാറുണ്ട്. താലപ്പൊലിയേന്തിയ സുന്ദരികളുടെ അകമ്പടിയോടെ മാവേലിയുടെ എതിരേൽപ്പും, തരുണീ മണികളുടെ കൈകൊട്ടി കളിയും, ഓണസന്ദേശവും, കൾച്ചറൽ പ്രോഗ്രാം സ് ഒക്കെ ഓണാഘോഷത്തിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. അവിയലും, സാമ്പാറും , പരിപ്പും, പപ്പടവും, ഇഞ്ചിപ്പുളിയും, അച്ചാറും, ശർക്കര വരട്ടിയും കായ വറുത്തതും, ഓലനും കാളനും പലതരം പായസങ്ങളും ഒക്കെ അടങ്ങിയ ഓണസദ്യ മനസ്സും വയറും നിറയ്ക്കുന്നു.

മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല. ജാതിമതഭേദമന്യേ തലമുറകൾ കൈമാറുന്ന സ്നേഹത്തിൻ്റേയും, സൗഹൃദത്തിൻ്റേയും, ഐശ്വര്യത്തിന്റെയും ഈണം പകരുന്ന മനോഹരമായ സംഗീതമാണ്. ഉച്ചനീചത്വങ്ങളെല്ലാം മറന്ന് മനുഷ്യമനസ്സുകളിലെ ഒളിമങ്ങാത്ത സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സമത്വത്തിന്റെയും മനോഹരമായ ആഘോഷങ്ങളാകട്ടെ ഓരോ ഓണക്കാലവും.

ദീപ ദീപു :  കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ   രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.

RECENT POSTS
Copyright © . All rights reserved