Latest News

റോച്ചസ്റ്റർ: കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥി 2026 മഹോത്സവം സെപ്റ്റംബർ 14 തിങ്കളാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തുന്നു. റോച്ചസ്റ്ററിലെ 1 Northgate, Rochester, Kent, ME1 1LS എന്ന വിലാസത്തിലുള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവിധ പൂജകളും ഹോമങ്ങളും നടക്കും.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് സൂര്യകാലടി മഹാ ഗണപതി ഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം എന്നിവയാണ് പ്രധാന ചടങ്ങുകൾ. വിഘ്നങ്ങൾ അകറ്റി ഐശ്വര്യവും സമാധാനവും ദൈവാനുഗ്രഹവും പ്രാപിക്കുന്നതിനായി വിശേഷാൽ പൂജകൾ നടത്തപ്പെടും. പ്രത്യേക കലശപൂജയും മുരുക പ്രതിഷ്ഠയും നടത്തുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.

സൂര്യകാലടി മനയിലെ തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തജനങ്ങൾക്ക് പുണ്യകർമങ്ങളിൽ പങ്കെടുത്ത് ഗണപതി ഭഗവാന്റെ അനുഗ്രഹം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അന്നദാനത്തിനും അഷ്ടദ്രവ്യ ഗണപതി ഹോമത്തിനും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നതാണ്.

തീയതി: 14 സെപ്റ്റംബർ 2026, തിങ്കളാഴ്ച
സമയം: രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ

വേദി: കെന്റ് അയ്യപ്പ ക്ഷേത്രം, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്: 07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795575065.

അടിമാലി: അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഴിവത്തുംവലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാനും ഇഹാനുമാണ് മരിച്ചത്. കുട്ടികളുടെ ഉള്ളിൽ പെയിന്റ് തിന്നർ ചെന്നതാകാമെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുട്ടികൾ വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചതായാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച ശേഷമാണ് മരിച്ചത്.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കുന്നതിനായി കൂടുതൽ പരിശോധനകളും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.

കൊച്ചി: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപവും സൈബർ ആക്രമണവും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജിജോ ജോണിന്റെ ഗോതുരുത്തിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച മുഖ്യമന്ത്രി, കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പും നൽകി. ജിജോയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മുൻകാല വാർത്തകളുടെ പേരിൽ വ്യക്തിഹത്യ നടത്തുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവർത്തകൻ മരിച്ച ശേഷവും അദ്ദേഹം ചെയ്ത വാർത്തകളുടെ പേരിൽ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരു മാധ്യമപ്രവർത്തകന്റെ കുടുംബത്തെ ലക്ഷ്യമിടുന്ന പ്രവണത ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ അതിശക്തമായ നടപടി സ്വീകരിക്കാൻ സൈബർ വിഭാഗം ഐജിക്ക് ആഭ്യന്തരമന്ത്രി നിർദേശം നൽകി. ജിജോ ജോണിന്റെ മരണത്തിന് പിന്നാലെ ഉയർന്ന സൈബർ ആക്രമണം മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തെയും അവരുടെ കുടുംബങ്ങളുടെ സുരക്ഷയെയും കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. വിമർശനത്തിനും അഭിപ്രായപ്രകടനത്തിനും അവകാശമുണ്ടെങ്കിലും മരണപ്പെട്ട ഒരാളെയും കുടുംബത്തെയും അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് സർക്കാർ നൽകുന്നത്.

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ സർക്കാർ തീരുമാനം വൈകും. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്റെയും ഡിജിപിയുടെയും നിയമോപദേശം അടുത്ത ആഴ്ച ലഭിച്ച ശേഷമേ തുടർനടപടികളിൽ തീരുമാനമുണ്ടാകൂ. വിശദമായ നിയമപരിശോധനയ്ക്കുശേഷമാകും സർക്കാർ നിലപാട് സ്വീകരിക്കുക.

ഇഡി ശുപാർശ അതീവ ഗൗരവമുള്ളതാണെന്നും പിണറായി വിജയനെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. കെപിസിസി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. എന്നാൽ ഉടൻ കേസെടുത്ത് മുന്നോട്ടുപോകേണ്ടതില്ലെന്നും നിയമപരമായ വശങ്ങൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടി മതിയെന്നുമായിരുന്നു യോഗത്തിലെ പൊതുവികാരം. വി.ടി. ബൽറാമും ഇതേ നിലപാട് മുന്നോട്ടുവച്ചു.

അതേസമയം, പിണറായി വിജയനെതിരെ ഉടൻ കേസെടുക്കണമെന്ന നിലപാടാണ് മാത്യു കുഴൽനാടൻ എംഎൽഎ സ്വീകരിച്ചത്. നിയമപരിശോധനയ്ക്കുശേഷം നടപടിയുണ്ടാകുമെന്നും കേസെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നുമാണ് വി.ഡി. സതീശൻ മറുപടി നൽകിയത്. വിഷയം ഗൗരവമുള്ളതാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിനുശേഷം സണ്ണി ജോസഫ് പ്രതികരിച്ചു. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് സർക്കാരിന് നിയമോപദേശം നൽകുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം 13,000 കിലോമീറ്ററിലധികം യാത്ര പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന മൂന്നംഗ സംഘം ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയുടെ അവസാനഘട്ടത്തിലാണ്. സെപ്റ്റംബർ 12 ശനിയാഴ്ചയോടെ കേരളത്തിൽ തിരിച്ചെത്തുമെന്ന് യാത്രയ്ക്ക് നേതൃത്വം നൽകുന്ന സി.പി. മോഹനൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.


കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം അമൃത്സറിലെ ജാലിയൻവാലാബാഗ്, ഗോൾഡൻ ടെംപിൾ, അട്ടാരി–വാഗാ അതിർത്തി, പഹൽഗാം, ശ്രീനഗറിലെ ദാൽ തടാകം, മുഗൾ ഗാർഡൻ, ശങ്കരാചാര്യ മന്ദിർ, ഖാർദുങ് ലാ, പാങ്ങോങ് തടാകം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചരിത്രവും ജനജീവിതവും സംസ്കാരവും അടുത്തറിയുന്നതിനൊപ്പം യാത്രയിലുടനീളം വ്യത്യസ്ത ഭൂപ്രകൃതികളും ജീവിതരീതികളും സംഘം അനുഭവിച്ചറിഞ്ഞു.

ഉത്തരാഖണ്ഡിലെ യാത്രയും സംഘത്തിന്റെ ഭാരതപര്യടനത്തിലെ പ്രധാന അനുഭവങ്ങളിലൊന്നായിരുന്നു. കേദാർനാഥ് മന്ദിർ, ബദ്രിനാഥ് മന്ദിർ, ഗംഗോത്രി, യമുനോത്രി തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം ഹരിദ്വാറിലെയും ഋഷികേശിലെയും ആത്മീയ–സാംസ്കാരിക പൈതൃകവും അടുത്തറിഞ്ഞു. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിലെ പ്രകൃതിഭംഗിയും തീർഥാടന സംസ്കാരവും നേരിൽ അനുഭവിച്ചറിഞ്ഞത് യാത്രയ്ക്ക് വേറിട്ട അനുഭവമായി.

യാത്രയുടെ ഭാഗമായി ഡൽഹിയിലെ റെഡ് ഫോർട്ട്, കുത്തുബ്മിനാർ, ജുമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ്, കർത്തവ്യപഥ്, രാഷ്ട്രപതി ഭവൻ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. മുഗൾകാല പൈതൃകവും സ്വാതന്ത്ര്യസമര ചരിത്രവും ആധുനിക ഇന്ത്യയുടെ ഭരണകേന്ദ്രവും ഒരേ നഗരത്തിൽ അടുത്തറിയാൻ കഴിഞ്ഞത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. രാത്രിയിൽ ദേശീയപതാകയുടെ നിറങ്ങളിൽ പ്രകാശിച്ച ഇന്ത്യാ ഗേറ്റും കർത്തവ്യപഥും സംഘത്തിന്റെ യാത്രയിലെ വേറിട്ട കാഴ്ചയായി. ആഗ്രയിലെ ലോകപ്രശസ്ത താജ്മഹലും സംഘം സന്ദർശിച്ചു. മുഗൾ വാസ്തുവിദ്യയുടെ വിസ്മയമായി അറിയപ്പെടുന്ന താജ്മഹൽ നേരിൽ കാണാനായത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി.

ആദ്യം യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന നേപ്പാൾ സന്ദർശനം വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കാരണം റദ്ദാക്കുകയായിരുന്നു. ഇതിന് പുറമെ ഇറാൻ സന്ദർശിക്കാനും സംഘം പദ്ധതിയിട്ടിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ യാത്ര സാധ്യമായില്ല. യാത്രയിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഇന്ത്യയിലെ പരമാവധി പ്രദേശങ്ങൾ സന്ദർശിച്ച് യാത്ര പൂർത്തിയാക്കുകയെന്ന ലക്ഷ്യവുമായി സംഘം മുന്നോട്ട് പോവുകയായിരുന്നു.

ഓഗസ്റ്റ് 9-ന് പായിപ്പാട്ടിൽ നിന്ന് ആരംഭിച്ച യാത്രയാണ് 13,000 കിലോമീറ്ററിലധികം പിന്നിട്ട് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിയും ജനജീവിതവും നേരിട്ടറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ഭാരതപര്യടനം. ശനിയാഴ്ച കേരളത്തിലെത്തുന്നതോടെ ആഴ്ചകളോളം നീണ്ട ഈ ദീർഘയാത്രയ്ക്ക് സമാപനമാകും.

കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് (എജി) കൈമാറി. കത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും നിയമവശങ്ങളും പരിശോധിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക.

കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമോ, എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം എജി സർക്കാരിന് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

ഇ.ഡി. നൽകിയ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ സർക്കാരിന് നിയമപരമായ ബാധ്യതയില്ലെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഇ.ഡി. കത്തിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങളിൽ കേസെടുക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ പിണറായി വിജയനടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും സർക്കാർ വിലയിരുത്തുന്നു.

തിരുവനന്തപുരം: മലയിൻകീഴിന് സമീപം പൊറ്റയിൽ ഒന്നരവയസ്സുകാരിയായ മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ മലയിൻകീഴ് പൊലീസ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

മെഡിക്കൽ റെപ്രസന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധുക്കളായ രണ്ട് മുത്തശ്ശിമാരുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് കുഞ്ഞുമായി കിടപ്പുമുറിയിൽ കയറിയ ക്രിസ്റ്റി വാതിൽ അടച്ചശേഷമാണ് കൃത്യം നടത്തിയതെന്നാണ് വിവരം. ഏറെനേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് മുത്തശ്ശി ജസിന്ത വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്രിസ്റ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണോ കൊലയ്ക്ക് പിന്നിലെന്നും ക്രിസ്റ്റിക്ക് പ്രസവാനന്തര വിഷാദമോ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം തുടരുകയാണ്.

സൗത്താംപ്ടൺ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷവും ഇരുപതാം വാർഷികവും സംയുക്തമായി വിക്കാം വില്ലേജ് ഹാളില്‍ സെപ്റ്റംബർ അഞ്ചാം തീയതി നടത്തപ്പെട്ടു. ആഘോഷങ്ങൾക്ക് ബേസിംഗ് സ്റ്റോക്കിന്റെയും ഡീൻ ബോറോ കൗൺസിലിന്റെയും ഡെപ്യൂട്ടി മേയറും മലയാളിയുമായ സജീഷ് റ്റോം മുഖ്യാതിഥി ആയിരുന്നു. സ്വാഗതമരുളിയ മാസ് പ്രസിഡന്റ് ഷെല്ലി കുര്യൻ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാള ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ഊന്നി പറയുകയുണ്ടായി.

വർണ്ണാഭമായ ഓണപ്പൂക്കളവും മാവേലിയും ചെണ്ട മേളവും തിരുവാതിരക്കളിയും നൃത്തനൃത്യങ്ങളും ഗാനാലാപനങ്ങളും സ്കിറ്റുകൾ കൊണ്ടും ഇരുപതു വർഷത്തെ സൗത്താംപ്ടൺ മലയാളി സമൂഹത്തിന്റെ പ്രതാപവും പ്രതിഭയും ഒത്തൊരുമയും പരസ്പരമുള്ള സ്നേഹവും പ്രകടമാക്കുന്നതായിരുന്നു ഓണാഘോഷ പരിപാടികൾ.

2025-2026 അസ്സോസിയേഷന്റെ കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് ഷെല്ലി കുര്യൻ വൈസ് പ്രസിഡന്റ് സുരേഷ് പി. കമൽ സെക്രട്ടറി ലീജി വർഗീസ് ജോയിന്റ് സെക്രട്ടറി ലിയാ തോമസ് ട്രഷറർ ഫെബിൻ ജോർജ്ജ് ആർട്സ് കോർടിനേറ്റർ സ്റ്റോയി തൃശ്ശൂക്കാരൻ സ്പോർട്സ് കോർടിനേറ്ററുമാരായ ജോയി ജോർജ്ജ് സോബർട് മാത്യു ഫുഡ് കോർടിനേറ്റർ സന്തോഷ് വാസു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2003 മുതൽ സൗത്താംപ്ടണിലേക്ക് കുടിയേറിപ്പാർത്ത മലയാളികൾ ഒന്നുപോലെ ഓണസദ്യയും കലാപരിപാടികളും ആസ്വദിക്കുകയും കുടുംബാംഗങ്ങൾ പരസ്പരം പരിചയം പുതുക്കുകയും ചെയ്യുന്ന ഒരു സംഗമ വേദിയാണ് സൗത്താംപ്ടൺ മലയാളിയെ സംബന്ധിച്ച് ഓണാഘോഷം.

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ കാര്യങ്ങളും പരിശോധിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂടുതൽ രേഖകൾ ശേഖരിക്കാനും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാനും നിയമപരമായ നടപടികൾക്ക് തുടക്കം കുറിക്കാനുമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതെന്ന് എസ്ഐടി അറിയിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനും രേഖകൾ പരിശോധിക്കാനും എസ്ഐടി നടപടികൾ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് തുടരുന്നതിനിടെ കേരളത്തിന് ആശ്വാസമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്. ഇതിന്റെ സ്വാധീനത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.

സെപ്റ്റംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ ചൂടും വരൾച്ചാസമാന സാഹചര്യങ്ങളും തുടരുന്നതിനിടെയാണ് മഴ സജീവമാകുമെന്ന പ്രവചനം എത്തുന്നത്. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിൽ ലഭിക്കുന്ന മഴ നിലവിലെ മഴക്കുറവിന് എത്രത്തോളം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

Copyright © . All rights reserved