Latest News

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് ലണ്ടൻ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5.30 PM മുതൽ ലണ്ടനിലെ ക്രോയ്ഡൺ തോണ്ടൺ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.അന്നേ ദിവസം ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന നൃത്തശില്പം ,അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ , ശേഷം ദീപാരാധന,പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.

നോർത്ത് വെയിൽസിലെ റെക്സാമിൽ ക്യാൻസർ രോഗത്തോട് പേരാടി മരണമടഞ്ഞ റ്റിന്റു മാത്യു വേങ്ങരയിൽ (35) വയസ് സംസ്കാര ചടങ്ങുകൾ ഏപ്രിൽ 23 -ാം തീയതി വ്യാഴാഴ്ച റെക്സം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തപ്പെടുന്നു. റ്റിന്റു മാത്യു പാലക്കാട് സ്വദേശിയാണ്. അഞ്ചു വയസുള്ള കുട്ടി ഉണ്ട്. റെക്സം മെയിലർ ഹോസ്പിറ്റലിലെ സ്റ്റാഫ്നേഴ്സ് ആയിരുന്നു. റ്റിന്റു യു.കെയിൽ എത്തിയിട്ട് നാലു വർഷത്തോളമായിരുന്നു.
ഒന്നര വർഷം മുൻപ് ബ്രസ്റ്റ് ക്യാൻസർ തിരിച്ചറിഞ്ഞ് ട്രീറ്റ്മെന്റ് പൂർത്തിയാക്കി വളരെ സന്തോഷത്തോടും ആരോഗ്യത്തോടും തിരിച്ച് ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷമാണ് വീണ്ടും കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് ബ്രെയിൻ ട്യൂമർ സ്റ്റേജ് ഫോർ തിരിച്ചറിഞ്ഞത്. മറ്റ് ചികിൽസകൾ ഒന്നും നടത്താൻ കഴിയാത്ത അവസ്ഥയിൽ പാലിയേറ്റീവ് കെയറിൽ കഴിയവേയാണ് ഏപ്രിൽ 6 -ാം തീയതി വൈകിട്ട് 7- മണിക്ക് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് റ്റിന്റു യാത്രയായത്.

26 -ാം തീയതി രാവിലെ 10 മണിക്ക് റെക്സം കത്തീഡ്രലിൽ എത്തിക്കുന്ന ഭൗതികശരീരം 10 മുതൽ 11.30 വരെ സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ആദരം അർപ്പിക്കുന്നതിനുള്ള സമയമാണ്. തുടർന്ന് 11.45 – മണിക്ക് നോർത്ത് വെയിൽസ് സീറോ മലബാർ രൂപതാ ഇൻ ചാർജ് റെവ.ഫാദർ സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പിസും അനുസ്മരണവും നടത്തുന്നു. 2 – മണിയോടെ മൃതദേഹം റ്റിൻറുവിന്റെ ആഗ്രഹപ്രകാരം സംസ്കരിക്കുന്നതിനായി റെക്സം പ്ലാസ് ആക്റ്റൺ സെമിത്തേരിയിലേക്ക് കൊണ്ടു പോയി പ്രത്യേക പ്രാർത്ഥനയും സംസ്കാര ശുശ്രൂഷകളും നടത്തപ്പെടുന്നു.

എപ്പോഴും സന്തോഷത്തിലും ചെറു പുഞ്ചിരിയോടെ സംസാരിച്ച്ജീവിച്ച ടിന്റു ഏതു വേദനയും പോസിറ്റീവ് ആയി മാത്രമാണ് കണ്ടിരുന്നത്. ആയതിനാൽ ടിന്റു വിന്റെ ആഗ്രഹം സംസ്കാരത്തിൽ പങ്കെടുക്കുന്നവർ കളർഫുൾ ആയ ഡ്രസ്സുകൾ ധരിച്ചു പോസിറ്റീവ് ആയി സന്തോഷത്തോടെ അവളെ യാത്രയാക്കണമെന്നതാണ്..

സംസ്കാര ചടങ്ങുകൾ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ വിലാസം

St. Mary’s Cathedral
Regent Street
Wrexham. LL11 1RB.

Cemetery address.

Plas Acton Cemetery
Plas Acton Road
Wrexham.
LL114 RG.

FUNERAL SERVICE LIVE STREAMING | MRS TINTU MATHEW | 23TH APRIL | 10 AM ONWARDS

 

മലപ്പുറം: ഒറ്റദിവസംകൊണ്ട് ഒൻപത് കുടുംബങ്ങൾ മാത്രമല്ല, ഒരു സ്കൂളിന്റെ ഹൃദയവും ശൂന്യമായി. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി ശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. പ്യൂൺ ഗോപാലകൃഷ്ണൻ, അധ്യാപികമാരായ ഹസ്‌നത്ത്, റസീന, യശോദ എന്നിവർ മാത്രമാണ് ഇനി സ്കൂളിന്റെ താങ്ങായി നിലകൊള്ളുന്നത്. വിനോദയാത്രയ്ക്കായി പോയ അധ്യാപകസംഘത്തിന്റെ വിവരം പലർക്കും അറിയുന്നത് അവരുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകൾ വഴിയായിരുന്നു. യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പങ്കുവെച്ചിരുന്നെങ്കിലും, വൈകിട്ട് അപകടവിവരം എത്തിയതോടെ ആ സന്തോഷം ദുഃഖമായി മാറി.

പാങ്ങ് സ്കൂളിലെ അധ്യാപകർക്ക് പുറമെ സുഹൃത്തുക്കളായ മറ്റ് ചിലരും സംഘത്തിലുണ്ടായിരുന്നു. സ്കൂളിലെ ആയയും ബസ് ഡ്രൈവറും കൂടെയുണ്ടായിരുന്നുവെന്നും ചിലർ കുട്ടികളെയും കൂട്ടിക്കൊണ്ടുപോയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അതിരപ്പിള്ളിയിൽ നിന്നെടുത്ത ചിത്രങ്ങൾ പിന്നീട് ഓർമ്മകളായി മാത്രം അവശേഷിച്ചു. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപ്പിൻ വളവിൽ വാഹനം നിയന്ത്രണം നഷ്ടപ്പെടുത്തി ഒൻപതാം വളവിലേക്ക് പതിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ചിലരുടെ നില അതീവ ഗുരുതരമായി തുടരുമ്പോൾ, പലരെയും കോയമ്പത്തൂരിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിൽ ആകെ 13 പേരുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തമിഴ്‌നാട് പോലീസിന്റെയും മറ്റ് രക്ഷാസേനകളുടെയും നേതൃത്വത്തിൽ അതിവേഗ രക്ഷാപ്രവർത്തനമാണ് നടന്നത്. ദുരന്തനിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് വിഭാഗം എന്നിവർ സംയുക്തമായി പ്രവർത്തനം ഏകോപിപ്പിച്ചു. അപകടവിവരം കുടുംബാംഗങ്ങളെ അറിയിച്ചതോടെ നാട്ടിലും ദുഃഖം പടർന്നു. കേരള സർക്കാരും ഇടപെട്ട് ചികിത്സയും മറ്റ് സഹായങ്ങളും ഉറപ്പാക്കാൻ നീക്കം തുടങ്ങി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ ഭരണകാലത്തിനിടെ നരേന്ദ്ര മോദി സർക്കാരിന്റെ ഒരു ബിൽ ലോക്‌സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ആദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ ഏകോപിത നീക്കങ്ങൾക്കിടയിൽ ഉണ്ടായ ഈ പരാജയം കേന്ദ്രസർക്കാരിന് രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കാർഷികനിയമങ്ങൾ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നെങ്കിലും, സഭയിലെ വോട്ടെടുപ്പിൽ തന്നെ ഒരു ബിൽ തള്ളപ്പെടുന്നത് മോദി ഭരണത്തിൽ ഇതാദ്യമാണ്.

മുത്തലാഖ് നിയമം, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിവാദ ബില്ലുകൾ പോലും വിജയകരമായി പാസാക്കിയ അനുഭവമുള്ള സർക്കാരിന് ഇത്തവണ കണക്കുകൂട്ടൽ തെറ്റി. പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതും, മണ്ഡല പുനർനിർണയം പോലുള്ള വിഷയങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്ക പ്രാദേശിക കക്ഷികളിൽ ശക്തമായതുമാണ് സാഹചര്യത്തെ മാറ്റിയത്. ഇതുവരെ പ്രതിപക്ഷത്തിലെ വിള്ളലുകളും ചില കക്ഷികളുടെ നിഷ്പക്ഷ നിലപാടുകളും ആശ്രയിച്ചിരുന്ന സർക്കാരിന് ഇത്തവണ ആ പിന്തുണ ലഭിച്ചില്ല.

നിർണായക തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ബിൽ അവതരിപ്പിച്ച അമിത് ഷാക്കും പ്രധാനമന്ത്രിക്കും ഇത് തിരിച്ചടിയായപ്പോൾ, പ്രതിപക്ഷത്തിനിത് കൂട്ടായ്മയുടെ വിജയം ആയി. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി നിർണായക പങ്കുവഹിച്ചു. എന്നാൽ ഈ പരാജയം സർക്കാരിന്റെ നീക്കങ്ങൾക്ക് വിരാമമാകില്ലെന്നാണ് സൂചന. ബിൽ പരാജയപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ട്, വനിതാ സംവരണ നിയമം അടിയന്തിരമായി പ്രാബല്യത്തിൽ കൊണ്ടുവന്നത് അതിന് തെളിവായി വിലയിരുത്തപ്പെടുന്നു.

കുംഭമേളയിൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കർശന നടപടികൾ തുടരുന്നു. പെൺകുട്ടിയെയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തണമെന്ന നിലപാടിലാണ് പൊലീസ്, ഇതിന് വേണ്ടിയാണ് പ്രത്യേക സംഘം കൊച്ചിയിലെത്തിയത്.

മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സംഘമാണ് കൊച്ചിയിൽ അന്വേഷണം ശക്തമാക്കിയത്. വിവാഹത്തിന് സഹായം ചെയ്ത മലയാളി സുഹൃത്തിനെയും ചോദ്യം ചെയ്യാൻ ശ്രമം നടന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല, കൂടാതെ പെൺകുട്ടിയും ഫർമാനും ആലുവ മേഖലയിൽ ഉണ്ടെന്നാണ് വിവരം എങ്കിലും ഇവരുടെ കൃത്യമായ സ്ഥലം ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം, പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി തുടരുന്നത്. കേസ് റദ്ദാക്കാൻ ഹൈക്കോടതികളെ സമീപിക്കാനും, മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാനും സാധ്യതയുണ്ടെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തെ തുടർന്ന് കേസ് കൂടുതൽ ഗൗരവമായി മുന്നോട്ട് പോകുന്നതായും റിപ്പോർട്ടുണ്ട്.

പൊള്ളാച്ചി/മലപ്പുറം: വാൽപ്പാറയിൽ നടന്ന ദാരുണ വാഹനാപകടം മലപ്പുറം ജില്ലയിലെ പാങ്ങ് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും പങ്കെടുത്ത വിനോദയാത്ര സംഘം അപകടത്തിൽപ്പെട്ടെന്ന വാർത്ത നാട്ടുകാർ ഞെട്ടലോടെയാണ് അറിഞ്ഞത്. അപകടത്തിൽ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചതോടെ ഗ്രാമമൊട്ടാകെ കണ്ണീർ കയത്തിലായി.

സ്‌കൂൾ അവധിക്കാലം പ്രയോജനപ്പെടുത്തി 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസ് വാഹനം ഓടിച്ചു. അതിരപ്പിള്ളി സന്ദർശിച്ചതിന് ശേഷം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി, തുടർന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. വൈകിട്ട് അഞ്ചരയോടെ ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചെന്നാണ് പോലീസിന്റെ വിശദീകരണം.

അപകടത്തിൽ ഒരു പുരുഷനും ഏഴ് സ്ത്രീകളും ഉൾപ്പെടെ എട്ടുപേർ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഡ്രൈവർ അടക്കം പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിൽ അധ്യാപകരോടൊപ്പം അവരുടെ സുഹൃത്തുക്കളായ മറ്റു അധ്യാപകരും, സ്കൂൾ ആയയും ബസ് ഡ്രൈവറും ചിലരുടെ കുട്ടികളും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതിരപ്പിള്ളിയിൽ എടുത്ത വിനോദയാത്ര ചിത്രങ്ങൾ നാട്ടുകാർ പിന്നീട് മാധ്യമങ്ങളുമായി പങ്കുവെച്ചത് ദുരന്തത്തിന്റെ വേദന കൂടുതൽ കടുപ്പമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന കരാർ ഉടൻ ഉണ്ടാകാമെന്ന സൂചന നൽകി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ആറാഴ്ചയായി നീണ്ടുനിന്ന സംഘർഷത്തിന് പിന്നാലെ ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത് ശ്രദ്ധേയമാണ്. “ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ അവർ സമ്മതിച്ചിട്ടുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ ഈ വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നു.

കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറന്ന് നൽകുകയും ആഗോള എണ്ണവിതരണത്തിൽ തടസ്സങ്ങൾ ഒഴിവാക്കുകയും ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ചില സാഹചര്യങ്ങളിൽ സൗജന്യമായി എണ്ണ വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന. ആണവ പദ്ധതികളെ നിയന്ത്രിക്കുന്നതിനൊപ്പം മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം കുറയ്ക്കുക എന്നതും കരാറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ വ്യവസ്ഥകൾ യാഥാർഥ്യമാകുമോയെന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ സംശയങ്ങൾ തുടരുകയാണ്.

കരാർ യാഥാർഥ്യമാകുന്ന പക്ഷം ഇസ്ലാമാബാദ് നഗരത്തിൽ ഒപ്പിടാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൽപര്യമില്ലെന്നും അതിനുള്ളിൽ തന്നെ ഒരു ധാരണയിലെത്താമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാൻ കരാർ അംഗീകരിക്കാത്ത പക്ഷം വീണ്ടും സൈനിക നടപടി ആരംഭിക്കാമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. ഇതോടൊപ്പം, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനായി ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായും ട്രംപ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങൾക്കിടെ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദേശം. കെപിസിസി അധ്യക്ഷനും സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ ദീപാദാസ് മുൻഷിയാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിൽ ഹൈക്കമാൻഡ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കാണും. ഔദ്യോഗികമായി മഹാരാഷ്ട്ര സംഘടനാ കാര്യങ്ങളാണ് ചർച്ചയെന്നുവെങ്കിലും കേരളത്തിലെ നേതൃവിഷയവും ഉയർന്നേക്കാമെന്ന സൂചനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി പാർട്ടിക്കുള്ളിൽ ശക്തമായ നിലപാടുകൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ കെ സി വേണുഗോപാലിനെ മുന്നോട്ട് വെച്ച പരസ്യ പ്രസ്താവനകൾ ഉയർത്തിയപ്പോൾ, അതിനെ തള്ളിക്കളയാതെ കെസി വേണുഗോപാൽ നിലപാട് തുടരുന്നു. മറുവശത്ത് യാതെ കെസി വേണുഗോപാൽ നിലപാട് തുടരുന്നു. മറുവശത്ത് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാക്കി മറ്റൊരു വിഭാഗവും രംഗത്തെത്തി.

കെസി-വിഡി ഗ്രൂപ്പുകൾ തമ്മിലുള്ള ഈ പോരാട്ടത്തിനിടയിൽ വിവാദങ്ങളിൽ നിന്ന് മാറിനിൽക്കുന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. കെ സുധാകരനെ ഒപ്പം ചേർത്ത് കെസി വിഭാഗം നടത്തിയ നീക്കങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ വിഡി അനുകൂലികളുടെ തിരിച്ചടിക്കും ഇടയിൽ നേതൃമത്സരം കടുത്തതായി മാറിയിരിക്കുകയാണ്. മത്സരത്തിൽ നേരിട്ട് ഇല്ലെങ്കിലും മുഖ്യമന്ത്രി പദത്തിനായുള്ള മത്സരരംഗത്ത് താനുമുണ്ടെന്ന സൂചന കെസി വേണുഗോപാൽ ശക്തമാക്കുന്നുവെന്നാണ് വിലയിരുത്തൽ.

കോഴിക്കോട് : അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടത്തിൽ കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി മനു (24) ആണ് പിടിയിലായത്. ഏപ്രിൽ 5 രാത്രി നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് മനുവിനെയും മറ്റൊരു പരിക്കേറ്റയാളെയും പുതിയാപ്പ സ്വദേശിയായ പ്രണവ് ആശുപത്രിയിലെത്തിച്ചിരുന്നു.

അപകടവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ മനുവിന്റെ സുഹൃത്തുക്കൾ, സഹായം ചെയ്ത പ്രണവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിച്ചതായി പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. നെഞ്ചിൽ ചവിട്ടേറ്റും നെറ്റിയിൽ ചാവി കൊണ്ട് കുത്തേറ്റും പ്രണവിന് ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്ന് ബോധരഹിതനായതോടെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

തുടർന്ന് സംഭവസ്ഥലം പരിശോധിച്ച പോലീസ് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് എംഡിഎംഎയും ലഹരി ഉപയോഗ ഉപകരണങ്ങളും പിടികൂടി. വിവരം അറിഞ്ഞ മനു ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് എലത്തൂരിൽ നിന്ന് പോലീസ് പിടികൂടി. ലഹരി ഉപയോഗവും പൊതുസ്ഥലത്ത് മദ്യപിച്ചതും ഉൾപ്പെടെ മുൻ കേസുകൾ ഉള്ള മനുവിന്റെ കൂട്ടുപ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബിപിഒ സെന്‍ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തനവും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. അടുത്ത അറിയിപ്പ് വരുന്നതുവരെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്ന് കമ്പനി നിർദ്ദേശിച്ചു. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പുറത്തുനിന്നുള്ളവരുടെ സഹായം ഉണ്ടായിരിക്കാമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. അന്വേഷണ വിവരങ്ങൾ എൻഐഎയും എടിഎസും പോലുള്ള ഏജൻസികൾക്ക് കൈമാറിയതായി നാസിക് എസ്.പി വ്യക്തമാക്കി. ഒളിവിലുള്ള നിദ ഖാനുമായി മറ്റു കേസുകളിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

ഇതിനിടെ കേസിലെ പ്രധാന പ്രതിയായ ഷാഫി ഷെയ്ക്കിന് ജയിലിൽ മർദനമേറ്റതായി പരാതി ഉയർന്നു. സഹതടവുകാർ ആക്രമിച്ചെന്നാണ് കോടതിയിൽ അറിയിച്ചത്. പ്രതിയെ ഈ മാസം 18 വരെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

RECENT POSTS
Copyright © . All rights reserved