Latest News

ബലാത്സംഗ കേസിൽ കുടുങ്ങിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടിയിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നീങ്ങുന്നു. കെപിസിസിയുടെ ശുപാർശ ലഭിക്കുന്നതോടെ എഐസിസി തീരുമാനമെടുക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള ചുമതലയുള്ള ദീപ ദാസ് മുൻഷിയിൽ നിന്ന് ഹൈക്കമാൻഡ് തേടിയിട്ടുണ്ട്. ലഭിച്ച റിപ്പോർട്ടുകളിൽ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും ഇത് പാർട്ടിക്ക് തെരഞ്ഞെടുപ്പ് തലത്തിൽ ദോഷകരമാകുമെന്നും ഹൈക്കമാൻഡിനെ അവരറിയിച്ചിട്ടുണ്ട്.

രാഹുലിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. കെ മുരളീധരൻ, ജെബി മേത്തർ എംപി, ഷാനിമോൾ ഉസ്മാൻ, കെകെ രമ എംഎൽഎ എന്നിവർ അടിയന്തര നടപടി വേണമെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ‘പുകഞ്ഞ കൊള്ളി പുറത്താണ്; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയം’ എന്ന ശക്തമായ വാചകപ്രയോഗത്തിലൂടെ മുരളീധരൻ രാഹുലിനെതിരായ നടപടിയുടെ അനിവാര്യത ഉന്നയിച്ചു. പാർട്ടിക്ക് രാഹുലുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്

ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) ആവശ്യപ്പെട്ടതിനെ തുടർന്ന് ദേവസ്വം ബെഞ്ചാണ് സമയം നീട്ടിയത്. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ എസ്‌ഐടി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.

സന്നിധാനത്തിൽ നിന്ന് ശേഖരിച്ച സ്വർണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ അതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു. പരിശോധനാഫലങ്ങൾ ലഭിക്കുന്നതോടെ അന്വേഷണത്തിന് കൂടുതൽ ഗതി ലഭിക്കുമെന്ന് എസ് ഐ റ്റി വിലയിരുത്തുന്നു. കേസ് സംബന്ധിച്ച സാങ്കേതിക വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കാൻ അന്വേഷണം വിവിധ ഏജൻസികളുടെ സഹകരണത്തോടെ മുന്നോട്ടുപോകുകയാണ്.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടുകൾ പരിശോധിക്കാൻ കേസ് രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർക്കാരിന്റെ നിലപാട് കൂടി കേട്ടശേഷം അന്തിമ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ നടപടികളോടെ കേസ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.

അട്ടപ്പാടി–മൂലകൊമ്പ് പുത്തൂർ കാട്ടിൽ ആൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ 2025–26 സർവേയിൽ പങ്കെടുത്തിരുന്ന അഞ്ചംഗ വനംവകുപ്പ് സംഘം ചൊവ്വാഴ്ച രാവിലെ വഴിതെറ്റി കുടുങ്ങുകയായിരുന്നു. രണ്ട് സ്ത്രീകളുള്‍പ്പെടുന്ന സംഘത്തിന് കാട്ടിനുള്ളിൽ ദിശ തിരിച്ചറിയാനാകാതെപോയതോടെ അവർ ഫോൺ വഴി സഹപ്രവർത്തകരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ അടിയന്തിരമായി തെരച്ചില്‍ ആരംഭിച്ചു.

റാപിഡ് റെസ്‌പോണ്‍സ് ടീം (RRT) ഇതിനകം കാട്ടിനുള്ളിലേക്ക് പ്രവേശിച്ച് സംഘത്തെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള പ്രവർത്തനം ശക്തമാക്കിയിരിക്കുന്നു. സംഘാംഗങ്ങളുമായി ഇടയ്ക്കിടെ ബന്ധപ്പെടാൻ സാധിച്ചത് രക്ഷാപ്രവർത്തകർക്ക് സ്ഥലനിർണ്ണയത്തിന് സഹായകമായി.

സംസ്ഥാനത്ത് ഡിസംബർ 1 മുതൽ 8 വരെ നടക്കുന്ന ആദ്യഘട്ട കടുവാ സെൻസസ് 37 ഫോറസ്റ്റ് ഡിവിഷൻസിലായി പുരോഗമിക്കുകയാണ്. ഡിസംബർ 8-ന് 2 കിലോമീറ്റർ നീളമുള്ള ലൈൻ ട്രാൻസെക്റ്റുകളിലൂടെയുള്ള പ്രധാന ഡേറ്റാ ശേഖരണം നടക്കും. ഡിസംബർ 9-നുള്ള ലോക്കൽ ബോഡി തിരഞ്ഞെടുപ്പിനായി സെൻസസ് ടീമിലെ സ്റ്റാഫ് വീട്ടിലെത്താൻ പ്രത്യേക ക്രമീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

ബലാത്സംഗക്കേസിൽ ഒളിവിലുള്ള എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ വാദിക്കണമെന്ന ആവശ്യത്തിലാണ് പ്രോസിക്യൂഷനും പ്രതിഭാഗവും. പരാതിയിലെ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും ഡിജിറ്റൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും രാഹുലിന്റെ വാദമുണ്ട്. എന്നാൽ പൊലീസ് ഇതിനകം തന്നെ ശക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്.

ഇതിനിടെ രാഹുലിനെതിരെ കെപിസിസിക്ക് ലഭിച്ച മറ്റൊരു ലൈംഗിക പീഡനപരാതിയും പൊലീസ് ഡിജിപിക്ക് കൈമാറി. പൊതുപരാതിയിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറെടുക്കുകയാണ്. തമിഴ്നാട്–കർണാടക അതിർത്തിയിലുള്ള ബാഗല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയും രാത്രിയിലും പരിശോധന ശക്തമാക്കിയെങ്കിലും രാഹുൽ സ്ഥലത്ത് നിന്ന് മാറിയിരുന്നു. അന്വേഷണം ഇപ്പോൾ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

തുടർപരാതികൾ ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഗൗരവമായ നടപടിയിലേക്ക് കോൺഗ്രസും നീങ്ങുന്നുണ്ട്. നിലവിൽ സസ്‌പെൻഷനിലായിരിക്കുന്ന രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. നേതാക്കൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സാമൂഹ്യ മാധ്യമങ്ങളിൽ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും; പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാൾ നിരാഹാര സമരം തുടരുകയാണ്.

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇത്തവണത്തെയും ബർമിഹാം മണ്ഡലകാല തീർത്ഥാടനം 29 ശനിയാഴ്ച നടന്നു. കഴിഞ്ഞ 13 വർഷങ്ങളായി നടന്നു വരുന്ന മണ്ഡലകാല തീർത്ഥാടനം ആദ്യം മുതൽ അവസാനം വരെ ഭംഗിയായിനടന്നു. വിത്തിങ്ടൺ രാധാകൃഷ്ണ ക്ഷേത്രത്തിൽ നിന്നും പരമ്പരാഗത വിശ്വാസ ആചാരങ്ങൾക്ക് അനുസരിച്ച് കെട്ടുനിറച്ചു കർപ്പൂരാരാധനയോടെ തുടങ്ങിയ യാത്രയിൽ പ്രത്യേകിച്ചു അമ്മമാരുടെയും കുട്ടികളുടെയും പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു.

ബർമിങ്ങാം ശ്രീ ബാലാജി ക്ഷേത്രത്തിൽ ജിഎംഎംഎച്ച്സി അംഗങ്ങൾ നടത്തിയ ഭക്തി സാന്ദ്രമായ ഭജൻ കൊണ്ട് ബർമിഗം ക്ഷേത്ര അങ്കണം അക്ഷരാർത്ഥത്തിൽ ശബരിമല സന്നിധിയിത്തിൽ എത്തിയ പ്രതീതി ഉണർത്തി. അയ്യപ്പ വിഗ്രഹത്തിൽ ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ കലാശാഭിഷേകം , നവകാഭിഷേകം, നെയ്യഭിഷേകം, പടിപൂജ, എന്നിവ നടത്തി ഹരിവരാസനം പാടി ഈ വർഷത്തെ തീർത്ഥാടനം സമാപിച്ചു. തീർത്ഥാടനത്തിൽ പങ്കെടുത്തവർക്കും മനസ്സുകൊണ്ട് പങ്കെടുക്കണം എന്ന് ആഗ്രഹിച്ചവർക്കും, ലോകത്തിലെ മുഴുവൻ ചരാചരങ്ങൾക്കും സ്വാമി അയ്യപ്പൻ നിറഞ്ഞു അനുഗ്രഹം നൽകട്ടെ എന്ന് സ്വാമി നാമത്തിൽ പ്രാർത്ഥിക്കുന്നു എന്ന് ജിഎംഎംഎച്ച്സി പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

മാഞ്ചസ്റ്റർ: യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ വൻ ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അടിയന്തര ഓൺലൈൻ ‘സൂം’ സെമിനാർ സ്വീകാര്യവും, വിജയകരവും, പ്രതീക്ഷാനിർഭരവുമായി.

കേംബ്രിഡ്ജ് എംപിയും,മുൻ മന്ത്രിയുമായ ഡാനിയേൽ സെയ്‌ക്‌നർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിയമ ഉപദേഷ്ടാവും, കേംബ്രിഡ്ജ് മുൻ മേയറുമായ സോളിസിറ്റർ അഡ്വക്കേറ്റ് കൗൺസിലർ ബൈജു തിട്ടാല, ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ (അസൈലം & മൈഗ്രേഷൻ) സീനിയർ പോളിസി അസോസിയേറ്റ് കമ്മീഷണർ ബെത്ത് ഗാർഡിനർ-സ്മിത്ത് എന്നിവർ സെമിനാറിൽ പങ്കെടുത്ത് വ്യക്തവും, വിദ്ഗദവുമായി സെഷൻ നയിച്ചു. നൂറ്റമ്പതോളം പേർ പങ്കുചേർന്ന സെമിനാറിൽ പുതിയ കുടിയേറ്റ നിയമ നിർദ്ദേശവുമായി ബന്ധപ്പെട്ട വിവിധ നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ഏറെ വ്യക്തവും, പ്രത്യാശപകരുന്നതുമായ ചോദ്യോത്തര സെഷനാണു നടന്നത്.

വിഷയത്തിന്റെ ഗൗരവവും, ആശങ്കകളും മനസ്സിലാക്കുന്നുവെന്നും, പുതിയ ഐഎൽആർ നയ നിർദ്ദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ അതീവ ഗൗരവമായിത്തന്നെ, പാർലിമെന്റിൽ അവതരിപ്പിക്കുവാനും, എംപി മാർക്കിടയിൽ സ്വാധീനം ചെലുത്തുവാനും, കേംബ്രിഡ്ജ് എംപിയും മുൻ ക്യാബിനറ്റ് മന്തിയുമായിരുന്ന ഡാനിയേൽ സെയ്‌ക്‌നർ തന്റെ പൂർണ്ണവും ആത്മാർത്ഥവുമായ പിന്തുണ വാഗ്ദാനം നൽകുകയുണ്ടായി.

വിദഗ്ധ തൊഴിലാളി വിസയിലും, പങ്കാളിയുടെ വിസയിലും യു കെ യിൽ എത്തിയിട്ടുള്ള വ്യക്തികൾ, പത്ത് വർഷ പാതയിലേക്ക് നിർബന്ധിതരാകുമോ എന്ന ചോദ്യത്തിന് ഡാനിയൽ സെയ്‌ക്‌നർ എംപി, “നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായിരിക്കും” എന്ന് പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ അന്തിമമാക്കിയിട്ടില്ലെന്ന് ഊന്നിപ്പറയുന്നതിനിടയിൽ ഇത് പ്രധാനമായും ബാധകമാകുക പുതിയതായി വരുന്നവർക്കാണെന്നും, ആളുകളെ ഇങ്ങോട്ട് ക്ഷണിക്കുകയും, അവരുടെ അവകാശ നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായി ആർക്കും തോന്നുമെന്നും പറഞ്ഞു.

കുടിയേറ്റക്കാർ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സെയ്‌ക്‌നർ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് ആരോഗ്യ, സാമൂഹിക പരിചരണം, ഭക്ഷ്യ ഉൽപ്പാദനം തുടങ്ങിയ സുപ്രധാന മേഖലകൾ. അമിതമായ കർക്കശമായ നിയമങ്ങൾ ജനങ്ങൾക്കും തൊഴിലാളികൾക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എംപിമാരും, ആഭ്യന്തര സെക്രട്ടറിയുമായും നേരിട്ട് ഈ വിഷയങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി, ഏത് നയ മാറ്റത്തിനും നിയമം നീതി കേന്ദ്രമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ സീനിയർ പോളിസി അസോസിയേറ്റ് ബെത്ത് ഗാർഡിനർ സ്മിത്ത്, നിർദ്ദിഷ്ട ഐഎൽആർ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദവും ആധികാരികവുമായ വിശദീകരണം നൽകി. പുതിയ ILR ബേസ്‌ലൈൻ 5 വർഷത്തിൽ നിന്ന് 10 വർഷമായി വർദ്ധിപ്പിക്കാൻ തന്നെ ഉദ്ദേശിച്ചുള്ളതാണ് എങ്കിലും കുറച്ച് വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടത്രേ. ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്ക് ഈ നിർദ്ദേശത്തിന് കീഴിൽ യോഗ്യത നേടുന്നതിന് ദൈർഘ്യം എടുക്കും . ഉയർന്ന വരുമാനമുള്ളവർക്ക് നികുതി സംഭാവനകളിലൂടെ ആവശ്യമായ വർഷങ്ങൾ കുറച്ചേക്കാം, അതേസമയം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ അല്ലെങ്കിൽ ചില ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് അവരുടെ ടൈംലൈൻ 5-10 വർഷം വരെ നീട്ടിയേക്കാം. ILR നേടുന്നവർ പോലും ആനുകൂല്യങ്ങൾക്ക് അർഹരല്ല, ബ്രിട്ടീഷ് പൗരന്മാർക്ക് അർഹത പരിമിതപ്പെടുത്തികൊണ്ടുള്ള അഭൂതപൂർവമായ മാറ്റം അടക്കം കൂടുതൽ ഗൗരവമായ നിയമ ഭേദഗതികൾക്കും സർക്കാർ ആലോചിക്കുന്നുണ്ടെന്നും ട്രാൻസിഷണൽ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്ത് ബെത്ത് വ്യക്തമാക്കി:

സെഷൻ്റെ അവസാനത്തിൽ,മുൻ നിയമ പരിഷ്കരണ കാമ്പെയ്‌നുകളിൽ ഉണ്ടായിരുന്നതുപോലെ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന വാഗ്ദാനം അദ്ദേഹം എം പി നൽകി. പുതിയ പ്രൊപോസൽ വളരെ ഗൗരവമാണെന്നും, സമ്പദ്‌വ്യവസ്ഥയിലും ആരോഗ്യ സേവനത്തിലും ഉണ്ടാകുന്ന ആഘാതം ഗണ്യമായിരിക്കും എന്നും ആളുകൾ അവരുടെ ശബ്ദം കേൾക്കേണ്ടത് പ്രധാനമാണ് എന്നും ചൂണ്ടിക്കാട്ടിയ എംപി, സമൂഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ സന്തുഷ്ടനാണ് എന്നും ഉറപ്പു നൽകി. കൺസൾട്ടേഷൻ ഘട്ടത്തിൽ തുടർച്ചയായ സംവാദത്തിൻ്റെയും കൂട്ടായ ഇടപെടലിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സംഘാടകർക്കും പങ്കെടുത്തവർക്കും സെയ്‌ക്‌നർ നന്ദിയും അറിയിച്ചു.

ഐഒസി യു കെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി, റോമി കുര്യാക്കോസ് മോഡറേറ്ററായി. ഐ ഒ സി (യുകെ) ലീഗൽ അഡ്വൈസർ അഡ്വ.ബൈജു തിട്ടാല ‘സെമിനാർ ലീഡ്’ ആയിരുന്നു. സെമിനാറിൻ്റെ വിജയകരമായ ഏകോപനത്തിന്‌ ഐഒസി കേരള ചാപ്റ്റർ ജോയിൻ്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം, മിഥുൻ, സൈമൺ ചെറിയാൻ, ജിബ്സൺ ജോർജ്ജ് , അരുൺ ഫിലിപ്പോസ്, ഐബി കെ ജോസഫ്, ജോബിൻ സെബാസ്റ്റ്യൻ, ജിബീഷ് തങ്കച്ചൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, ജോർജ്ജ് ജോൺ തുടങ്ങിയവർ കോർഡിനേറ്റ് ചെയ്തു.

പുതിയ ഐഎൽആർ നിർദ്ദേശങ്ങളുടെ കൺസൾട്ടേഷനിലും, ഇതര ആശങ്കകളിലും ഐഒസി യു കെ കേരള ചാപ്റ്റർ ഒപ്പം ഉണ്ടാവുമെന്നും, പരമാവധി ആളുകളിലൂടെ നിങ്ങളുടെ ശബ്ദം പ്രതിഷേധമായി എത്തിക്കുമെന്നും, സാമൂഹ്യ പ്രതിബദ്ധത പുലർത്തുവാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.

 ഷൈമോൻ തോട്ടുങ്കൽ
ബർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ  ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആധ്യാത്മികത വർഷ ആചരണത്തിന്റെ ഭാഗമായി  രൂപതാ അംഗങ്ങൾക്കായി നടത്തിയ ആധ്യാത്മികത  വർഷ കുടുംബ ക്വിസ് മത്സരത്തിൽ ( ഉർഹ 2025 )  കാന്റർബറി  റീജിയനിൽ പെട്ട  ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ നിന്നുള്ള  ബിബിത കെ ബേബി ,ജോമോൻ ജോൺ ,ജോഹാൻ ജെ മാത്യു ,ഇവാൻ ജെ മാത്യു , ഡാനിയേൽ മാത്യു ,ജേക്കബ് ജെ മാത്യു  എന്നിവരടങ്ങുന്ന  നൂറൊക്കരിയിൽ കുടുംബം ഒന്നാം സമ്മാനമായ  മൂവായിരം പൗണ്ടും ട്രോഫിയും  കരസ്ഥമാക്കി ,  രൂപതാ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി  കഴിഞ്ഞ രണ്ടു വര്ഷങ്ങളിൽ നടത്തിയ  നടന്ന ക്വിസ് മത്സരങ്ങളിലും വിജയികളായിരുന്ന ഇവർ ഈ വർഷത്തെ വിജയത്തോടെ ഹാട്രിക് വിജയമാണ് കരസ്ഥമാക്കിയത് .  രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും  ലണ്ടൻ റീജിയനിൽ നിന്നുള്ള ഹാർലോ ഹോളി ഫാമിലി പ്രൊപ്പോസഡ്‌ മിഷൻ അംഗങ്ങളായ കളത്തിൽ ലിജിൻ ചാക്കോ ജെയിംസ് , ശ്യാമ ജോർജ് എന്നിവരും , മൂന്നാം സമ്മാനമായ  ആയിരം പൗണ്ടും ട്രോഫിയും  ബിർമിംഗ് ഹാം റീജിയണിലെ  സ്റ്റോക്ക് ഓൺ ട്രെൻറ്  ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ്  മിഷൻ അംഗങ്ങൾ ആയ പണ്ടാരക്കളത്തിൽ ജേക്കബ് കുര്യൻ , സോണിയ കുര്യൻ ,ജെറിൻ ജേക്കബ് ,ജോഷ്വാ ജേക്കബ് , എന്നിവരും നാലാം സമ്മാനമായ ഇരുന്നൂറ്റി അൻപത് പൗണ്ടും ട്രോഫിയും  ലണ്ടൻ റീജിയനിൽ പെട്ട സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ അംഗങ്ങൾ ആയ കൊന്നക്കൽ മനീഷ മാത്യു , ബോസ്കോ കൊന്നക്കൽ ഇന്നസെന്റ് എന്നിവരും , അഞ്ചാം സമ്മാനമായ നൂറ്റി അൻപത് പൗണ്ടും ട്രോഫിയും ബിർമിംഗ് ഹാം റീജിയണിലെ വോൾവർ ഹാംപ്ടൺ  ഔർ ലേഡി ഓഫ് പെർ പെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ മീനു തോട്ടുങ്കൽ , ജിഫി പോൾ തോട്ടുങ്കൽ , എയിഡൻ തോട്ടുങ്കൽ , ആഗ്നസ് തോട്ടുങ്കൽ എന്നിവരും , ആറാം സമ്മാനമായ നൂറ്  പൗണ്ടും ട്രോഫിയും പ്രെസ്റ്റൻ റീജിയനിൽ പെട്ട ബ്ലാക്‌ബേൺ  സെൻറ്  തോമസ് മിഷൻ  അംഗങ്ങൾ ആയ സ്രാമ്പിക്കൽ കണിച്ചേരിൽ ആന്റോ ജോളി , ജോളി  ആന്റണി , അനിമോൾ ആന്റണി ,ക്രിസ്റ്റിമോൾ ജോളി ,ആൻഡ്രിയ ജോളി എന്നിവരും കരസ്ഥമാക്കി . വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു  രൂപതയുടെഇടവക /  മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ  തലങ്ങളിൽ കഴിഞ്ഞ ഒരു വര്ഷമായി നടന്നു വന്നിരുന്ന വിവിധ തലങ്ങളിൽ ഉള്ള മത്സരങ്ങളിൽ വിജയികളായി  ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട  47 ടീമുകളെ ഉള്‍പ്പെടുത്തി നടന്ന പ്രാഥമിക  എഴുത്തു മത്സരത്തില്‍ വിജയികളായ ആറ്  ടീമുകളാണ്  ലൈവ്  ആയി നടന്ന  ഫൈനല്‍  മത്സരത്തില്‍ പങ്കെടുത്തത്.   ,രൂപത ചാൻസിലർ റെവ ഡോ , മാത്യു പിണക്കാട്ട് ,ക്വിസ് മാസ്റ്റർ റെവ ഫാ നിധിൻ ഇലഞ്ഞിമറ്റം , ലിവർപൂൾ  സമാധാന രാജ്ഞി ഇടവക വികാരി റെവ. ഫാ ജെയിംസ് കോഴിമല , റെവ ഫാ മാത്യു മുണ്ടുനടക്കൽ ,റെവ ഫാ സ്റ്റാന്റോ വഴിപറമ്പിൽ റെവ ഡീക്കൻ ജോയിസ് പള്ളിക്യമാലിയിൽ ,റെവ ഡോ ജീൻ മാത്യു എസ് എച്ച് ,ഡോ . മാർട്ടിൻ ആന്റണി , ശ്രീമതി ജെയ്‌സമ്മ ബിജോ , പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ആധ്യാത്മികത വർഷാചരണ കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു .
റീജിയണൽ തലത്തിൽ  എൺപത് ശതമാനത്തിലധികം മാർക്കുകൾ കരസ്ഥമാക്കിയ ടീമുകൾക്കുള്ള സർട്ടിഫിക്കറ്റുകളും , ഏറ്റവും കൂടുതൽ ടീമുകളെ റീജിയണൽ തല മത്സരത്തിൽ പങ്കെടുപ്പിച്ച ഇടവക/ മിഷനുകൾക്കുള്ള  ട്രോഫികളും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുള്ള  ട്രോഫിയും സർട്ടിഫിക്കറ്റുകളും , തദവസരത്തിൽ വിതരണം ചെയ്തു.
  ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ  സീറോ മലബാർ  സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ   കുടുംബ ക്വിസ് ലക്ഷ്യമിട്ടതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും  ,  പ്രാർത്ഥനാശംസകൾ  നേരുകയും ചെയ്യുന്നതായി  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. രൂപതയുടെ  ആധ്യാത്മികത വർഷാചരണ കമ്മറ്റിയും , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള ഉർഹ ക്വിസ് കമ്മറ്റിയും ആണ്  നേതൃത്വം നൽകിയത് .

കേരളത്തിലെ എച്ച്‌.ഐ.വി രോഗബാധയിലെ പ്രവണതയിൽ ആശങ്കാജനകമായ ഉയർച്ചയുണ്ടെന്ന് കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ (KSACS) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2022 മുതൽ 2025 വരെ സംസ്ഥാനത്ത് 4,477 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുരുഷന്മാരാണ് ഭൂരിപക്ഷം രോഗബാധിതർ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. 90 ഗർഭിണികളിൽ രോഗം സ്ഥിരീകരിച്ചതോടെ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള രോഗവ്യാപനം തടയുന്നതിലെ വെല്ലുവിളിയും കൂടുതൽ രൂക്ഷമായി. ആരോഗ്യരംഗത്ത് മുന്നേറ്റം കൈവരിച്ച സംസ്ഥാനത്തും പ്രതിമാസം ശരാശരി 100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിദഗ്ധരെ ആശങ്കയിലാക്കുന്നു.

പൊതുസമൂഹത്തിൽ എച്ച്‌.ഐ.വി വ്യാപനം കുറവായിട്ടുണ്ടെങ്കിലും, ഉയർന്ന റിസ്ക് വിഭാഗങ്ങളിൽ രോഗം കേന്ദ്രീകരിക്കുകയാണ്. പ്രത്യേകിച്ച് 15–24 വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിൽ രോഗബാധ ഉയരുന്നുവെന്നതാണ് കെ എസ് എ സി എസ് കണ്ടെത്തിയ ഏറ്റവും ഗൗരവകരമായ മുന്നറിയിപ്പ്. മയക്കുമരുന്ന് കുത്തിവെക്കുന്ന ശീലം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ, അണുവിമുക്തമല്ലാത്ത ടാറ്റൂ സൂചികളുടെ ഉപയോഗം, അതിഥി തൊഴിലാളികൾക്കിടയിലെ ശൃംഖലകൾ എന്നിവയാണ് രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. യുവാക്കളിലെ ഈ വർദ്ധനവ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി തുടർച്ചയായി ഉയർന്നു തന്നെയാണ്.

ജില്ലാതല കണക്കുകളിൽ എറണാകുളം 850 കേസുകളുമായി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ലയായി തുടരുന്നു. വാണിജ്യ നഗരമായ കൊച്ചിയിലെ അതിഥി തൊഴിലാളികളുടെ വലിയ സാന്നിധ്യവും, മയക്കുമരുന്ന് ഉപയോഗവും, ജീവിതശൈലീ മാറ്റങ്ങളും രോഗവ്യാപനത്തെ ശക്തമായി ബാധിക്കുന്നുവെന്ന് കെ എസ് എ സി എസ് ഉദ്യോഗസ്ഥർ പറയുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കേസുകൾ വർദ്ധിക്കുകയാണ്. രോഗവ്യാപനം കൂടുതൽ വ്യാപകമാകുന്നതിന് മുൻപ് ബോധവൽക്കരണ പ്രവർത്തനങ്ങളും പരിശോധനകളും ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ മേഖല മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരത്തെ നെയ്യാറിന്റെ വൃഷ്ടിപ്രദേശത്ത് വിളയുന്നത് ടണ്‍കണക്കിന് കരിമീനും വരാലുമാണ്. അമ്പൂരിയിലെ പുരവിമല കടവിലെ കൂടുകളില്‍ വളരുന്ന മത്സ്യത്തിന് ബ്രിട്ടനില്‍ നിന്നുവരെ ആവശ്യക്കാരുണ്ട്. പ്രാദേശിക വില്പനയ്ക്ക് ശേഷം ബാക്കി വരുന്നവ കയറ്റി അയക്കാമെന്ന ആശയമാണ് വിദേശ വിപണിയിലേക്കുള്ള വഴി തുറന്നത്. അമ്പൂരി പഞ്ചായത്തിലെ തൊടരുമല വാര്‍ഡിലെ ഗോത്രവിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ജീവനക്കാർ.

റിസര്‍വോയറിലെ വെള്ളത്തില്‍ കൂടുകളൊരുക്കിയാണ് കൃഷി. ഒരുകൂട്ടില്‍ നാലായിരം മുതല്‍ ആറായിരം വരെ കരിമീനാണ് വളരുന്നത്. ആറുമാസത്തിനിടെ അഞ്ചുടണ്ണിലേറെയാണ് വിളവെടുത്തത്. ഒരു കിലോ കരിമീനിന് 450 രൂപയും വരാലിന് 350 രൂപയുമാണ് വില. മത്സ്യം വില്‍ക്കുന്നതിനായി പ്രത്യേക വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. നെയ്യാറില്‍ പരീക്ഷണ വിധേയമായി നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെ ഇടുക്കി, പീച്ചി റിസര്‍വ്വോയറുകളിലും മീനുകളെ നിക്ഷേപിച്ചിരിക്കുകയാണ്.

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.

ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്.

വിദേശത്തുള്ള മകന്‍ എത്തേണ്ടതിനാലാണ് ഖബറടക്കം ഇന്നത്തേക്ക് മാറ്റിയത്.

RECENT POSTS
Copyright © . All rights reserved