Latest News

കാത്തിരിപ്പിന്‌ വിരാമമിട്ട് കലാസ്വാദകര്‍ക്കു കുളിര്‍മഴയാകാന്‍ നീലാംബരിയെത്തുന്നു. കഴിഞ്ഞ അഞ്ചു സീസണുകളില്‍ ലഭിച്ച ജനപങ്കാളിത്തം പരിഗണിച്ച്‌ ഏറെ മികവോടെ സീസണ്‍ 6, 2026 സെപ്‌റ്റംബര്‍ 26ന്‌ നടക്കും. പുത്തന്‍ നീലാംബരിയില്‍ മിന്നും പ്രകടനംകാഴ്‌ചവയ്‌ക്കേണ്ട കലാപ്രതിഭകളെ തെരെഞ്ഞെടുക്കുന്ന ഓഡിഷന്‍ പൂര്‍ത്തിയായി. പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്ത്‌ ഗായകരും മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും ഒന്നിക്കുന്ന നീലാംബരിയില്‍ അലിയാന്‍ പ്രിയരേ നിങ്ങളുണ്ടാവണം.

അദ്വൈത ആർട്സ് ആഭിമുഖ്യത്തിൽ ഇന്ത്യൻ കലാ സംഗീതോത്സവം ആയ “ശ്രീരാഗം “സീസൺ 3 ബ്രിസ്റ്റളിൽ മാർച്ച്‌ ഒന്ന് ഞായറാഴ്ച  മൂന്നു മണി മുതൽ ഏഴു മണി വരെ നടക്കും.

2025 ൽ വായനക്കാരുടെ മനം കവർന്ന മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബാബു എബ്രഹാം രചിച്ച ” കമ്പിളി കണ്ടത്തെ കൽഭരണികൾ ” എന്ന ആത്മകഥാപരമായ രചനക്ക് ആണ് അദ്വൈതയുടെ  പ്രഥമ ” അദ്വയ” പുരസ്കാരം. മാർച്ച്‌ ഒന്നിന് ബ്രിസ്റ്റളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. അതോടൊപ്പം ബ്രിസ്റ്റളിലെ തെരഞ്ഞെടുക്കപെടുന്ന ഗായകന് ജി ദേവരാജൻ പുരസ്കാരവും നൽകും.

നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന  ക്ലാസിക്കൽ നൃത്തത്തോടെ ആണ് പരിപാടികൾ ആരംഭിക്കുക.

മറ്റു പരിപാടികൾ

വിന്റർ മെലഡീസ് – പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി  അവതരിപ്പിക്കുന്ന,ഹൃദ്യമായ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കൊണ്ട് വയലിനിൽ  തീർക്കുന്ന മനോഹര രാഗ സന്ധ്യ.

ഗസൽ പോലെ… – മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസൽ പോലെ ഹൃദ്യമായ ഗാനങ്ങളുമായി പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ആത്മസ്പർശിയായ സംഗീത സായാഹ്നം.

നിമിഷം സുവർണ്ണ നിമിഷം… – ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്രകാരൻ ശ്രീ ബാലചന്ദ്ര മേനോന്റെ സിനിമയിലെ 50 വർഷത്തെ സുവർണ്ണ സംഭാവനകൾക്ക് ആദരവോടെ സമർപ്പിക്കുന്നു,ബാലചന്ദ്രമേനോൻ സിനിമയിലെ തിരഞ്ഞെടുത്ത ഗാനങ്ങൾ കോർ ത്തിണക്കി ഒരു ഗാനമാലിക.

ഗായകർ: രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ.

കരൊക്കെ ഉപയോഗിക്കാതെ നിരവധി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എല്ലാ സംഗീത പരിപാടികളിലും നിരവധി കലാകാരൻമാർ പങ്കെടുക്കും. കലാഭവൻ ആനന്ദ് നായിക് തബലയും ബേയ്ബി കുര്യൻ റിതവും, സന്തോഷ് ജേക്കബ് പുത്തേറ്റ് ഹാർമോണി യത്തിലും, ഗോപു നായർ കീ ബോർഡിലും വിസ്മയം തീർക്കും.

ദേവരാഗപദങ്ങൾ – ജി. ദേവരാജന്റെ അനശ്വര ഗാനങ്ങൾക്ക് കഥകളി അർപ്പണം, കഥകളി ചരിത്രത്തിൽ ഒരു നാഴികക്കല്ലായി, മലയാള ചലച്ചിത്രഗാനങ്ങൾ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്നു. വയലാറിന്റെയും പി. ഭാസ്കരന്റെയും കവിതകളും ജി. ദേവരാജന്റെ കാലാതീത സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാർ ആശയവും സംവിധാനവും നിർവഹിച്ച ഈ നൂതനമായ കഥ അവതരണം, കലാമണ്ഡലം ബാർബറയുടെ ചുട്ടിയോടുകൂടി, പഹൽഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ” ഒന്ന് ചിരിക്കൂ, ഒരിക്കൽ കൂടി ” കഥപറച്ചിലിന്റെ പുതിയ ശക്തമായ അനുഭവം സൃഷ്ടിക്കുന്നു.

ആർട്സ്  കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരത്തോടെ നടത്തുന്ന മേളയോടനുബന്ധിച്ച് Bookshelf  UK
( പുസ്തകപെട്ടി ) ഒരുക്കുന്ന മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും, താമര ഒരുക്കുന്ന ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

കേരളത്തിന്റെ തനതായ രുചി കൂട്ടുകളുമായി ഇംഗ്ലണ്ടിലെ പ്രമുഖ ഇന്ത്യൻ ഭക്ഷണശാല ഒരുക്കുന്ന കേരള ഫുഡ്‌ കോർട്ടും മേളയുടെ ഭാഗമാണ്.

2023 ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിയാണ് ശ്രീരാഗം ഉൽഘാടനം ചെയ്തത്.നവരാത്രിയോട് അനുബന്ധിച്ച് സ്വാതി തിരുനാളിന്റെ ഓർമ്മകൾ ഉണർത്തി സംഗീത വിദ്വാൻ ശ്രീ ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരി യും പിന്നീട് 2024 ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ ” “ദക്ഷയാഗം” കഥകളിയും ആണ് ശ്രീരാഗം സീസൺ ഒന്നിലും , സീസൺ രണ്ടിലും അരങ്ങേറിയത്.

Venue

The Theatre
St. Brendan’s Sixth form College
Broom hill road
Brislington.Bristol BS4 5RQ.
England.

Date : 1 March, Sunday. 3 PM to 7 PM.
Contact What’s App : 074 04 67 69 81.
To Book Ticket :https://www.tickettailor.com/events/adwaitaarts/1999008

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ പരിഗണിക്കുന്നതുവരെ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 61 ഗ്രാം ഹാഷിഷ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ‘അഭിഭാഷകനായിരുന്ന ആന്റണി രാജു സെക്ഷൻ ക്ലർക്ക് ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ മാറ്റിയതോടെ ഹൈക്കോടതിയിൽ പ്രതിക്ക് അനുകൂലമായ വിധി ലഭിച്ചതായി കോടതി കണ്ടെത്തി.

ഹൈക്കോടതി വെറുതെവിട്ടതിന് പിന്നാലെ രാജ്യം വിട്ട ആൻഡ്രൂ പിന്നീട് ഓസ്‌ട്രേലിയയിൽ കൊലക്കേസിൽ അറസ്റ്റിലാകുകയും കേരളത്തിലെ കേസിനെക്കുറിച്ച് സഹതടവുകാരനോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോളിലൂടെ വിവരം ലഭിച്ച സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആന്റണി രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇപ്പോഴത്തെ ശിക്ഷാവിധി ഉണ്ടായത്.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണ് തന്റെ കുടുംബ ജീവിതം തകർത്തതെന്ന് എംഎൽഎയ്‌ക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവ് ഗുരുതര ആരോപണം ഉന്നയിച്ചു. യുവതിയെ ഗർഭിണിയാക്കിയതും പിന്നീട് ഗർഭഛിദ്രം നടത്തിയതും തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചുവെന്നും ഇതുമൂലം വലിയ മാനനഷ്ടവും കടുത്ത മാനസിക സംഘർഷവും അനുഭവിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ചും എസ്‌ഐടിയും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ രാഹുലിനെതിരെ പരാതി നൽകിയത് വ്യക്തിപരമായ വൈരാഗ്യം കൊണ്ടല്ല, കുടുംബജീവിതം പൂർണമായി തകർന്നതിനെ തുടർന്നാണെന്നും പരാതിക്കാരന്റെ ഭർത്താവ് പറഞ്ഞു. കുടുംബ പ്രശ്നത്തിൽ ഇടപെടുകയായിരുന്നെങ്കിൽ ഇരു കക്ഷികളെയും വിളിക്കേണ്ടതായിരുന്നുവെങ്കിലും രാഹുൽ തന്നെ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും ആരോപിച്ചു. ഒരു ജനപ്രതിനിധി ഇത്തരത്തിൽ ക്രിമിനൽ സ്വഭാവമുള്ള പ്രവൃത്തികൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ആവശ്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാഹുലിനെതിരെ പരാതി നൽകിയതായും ബിഎൻഎസ് 84 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യമെന്നും പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകൾ സജീവമായിരിക്കെ ഉയർന്നിരിക്കുന്ന ഈ ആരോപണങ്ങൾ രാഷ്ട്രീയ തലത്തിലും വലിയ ചർച്ചയായിട്ടുണ്ട്. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നേരത്തെ ഭർത്താവിന്റെ മൊഴിയെടുത്തിരുന്നു; എംഎൽഎയ്‌ക്കെതിരെ നിലവിൽ രണ്ട് കേസുകൾ നിലനിൽക്കെയാണ് പുതിയ നീക്കം.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ ലഭിക്കേണ്ടതുണ്ടെന്നും ഈ വിഷയം മുന്നണി യോഗത്തിൽ ഉന്നയിക്കുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ മത്സരിക്കാനുള്ള ആഗ്രഹം പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, അവരുടെ മനസ്സ് ഇപ്പോഴും യുഡിഎഫിനൊപ്പമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള തീരുമാനം കോൺഗ്രസിന് തന്നെ എടുക്കാമെന്നും ലീഗിന് പ്രത്യേക നിർദ്ദേശങ്ങളില്ലെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. ചില സീറ്റുകൾ വിട്ടുനൽകണമെന്ന ആവശ്യം അണികൾക്കിടയിൽ ഉണ്ടെന്നും ഇത് ചർച്ചയിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി. എല്ലാ സിറ്റിംഗ് എംഎൽഎമാരും മത്സരിക്കുമോയെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ലെന്നും, ഇത്തവണ വനിതാ സ്ഥാനാർത്ഥി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കുഞ്ഞാലിക്കുട്ടി തന്നെ തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കുമെന്നും വെൽഫെയർ പാർട്ടിയുമായി മുന്നണിക്ക് ബന്ധമില്ലെങ്കിലും അവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും തങ്ങൾ പറഞ്ഞു. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്ന ആത്മവിശ്വാസവും സാദിഖ് അലി തങ്ങൾ പറഞ്ഞു.

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് പി ജെ കുര്യൻ. രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിൻവലിച്ചാൽ പാലക്കാട് മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയുണ്ടെന്നും പി ജെ കുര്യൻ പറഞ്ഞു. നടപടി പിൻവലിക്കണമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിൽ ധാർമികതയുടെ പ്രശ്നമില്ലെന്ന് പറഞ്ഞ പി ജെ കുര്യൻ, സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണെന്നും ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ എന്നും, കോൺഗ്രസ് നേതാക്കളോടു മാത്രമാണ് ധാർമികത ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാഹുലിനെ തിരിച്ചെടുക്കണമെന്ന് ആവർത്തിച്ചും ആവശ്യപ്പെട്ടു.

ഇന്നലെ രാഹുൽ തന്നെ വന്ന് പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും പ്രതിഷേധിക്കാനല്ല കണ്ടതെന്നും പി ജെ കുര്യൻ പറഞ്ഞു. താൻ പ്രതികരണം നടത്തിയ സാഹചര്യങ്ങൾ രാഹുലിന് ബോധ്യപ്പെട്ടുവെന്നും, കൂടിക്കാഴ്ചയിൽ കൂടുതലും മറ്റ് വിഷയങ്ങളാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷനിൽ ബിജെപി നേടിയ വിജയത്തെക്കുറിച്ച് കോൺഗ്രസിനുള്ളിൽ തുറന്ന ചർച്ച വേണമെന്ന ആവശ്യം ശശി തരൂർ എംപി ഉന്നയിച്ചു. 2024ൽ മത്സരിക്കുമ്പോൾ തന്നെ പാർട്ടിയുടെ പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, സർക്കാരിനെതിരെ ജനങ്ങളിൽ രൂപപ്പെട്ട ശക്തമായ അസന്തോഷമാണ് മാറ്റത്തിനുള്ള വോട്ടായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് മടുത്ത ജനങ്ങൾ മാറ്റം ആഗ്രഹിച്ചു; ആ വോട്ട് ബിജെപിക്കാണ് ലഭിച്ചതെന്നും തരൂർ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘ബിജെപിക്കാരൻ’ എന്ന പരാമർശത്തോടും തരൂർ പ്രതികരിച്ചു. ഇത് പലതവണ കേട്ട ആരോപണമാണെന്നും, താൻ എഴുതുന്നത് പൂർണമായി വായിച്ചശേഷം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങളിൽ വസ്തുതാപരമായ ചർച്ചയാണ് വേണ്ടതെന്നും വ്യക്തിപരമായ ആരോപണങ്ങൾ പ്രയോജനപ്പെടില്ലെന്നും തരൂർ സൂചിപ്പിച്ചു.

ഇതിനിടെ ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്’ എന്ന തലക്കെട്ടിൽ തരൂർ എഴുതിയ ലേഖനം വിവാദമായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ച ലേഖനത്തെ ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പ്രശംസിച്ചെങ്കിലും, തരൂർ ‘തീക്കളി’ കളിക്കുകയാണെന്നും മുന്നറിയിപ്പ് നൽകി. കുടുംബ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനം കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളെ ഉദ്ധരിച്ചാണ് ലേഖനം ചർച്ച ചെയ്യുന്നത്; വംശപരമ്പരയെ മുൻതൂക്കം നൽകുന്നത് ഭരണത്തിന്റെ ഗുണനിലവാരം തകർക്കുമെന്ന് തരൂർ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.

വാഷിങ്ടൺ: രൂക്ഷമായ വിലക്കയറ്റത്തിനും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നടപടികൾക്കുമെതിരെ ഇറാനിൽ തെരുവിലിറങ്ങിയ ജനങ്ങൾക്കുനേരെ അക്രമമോ വെടിവെപ്പോ ഉണ്ടായാൽ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരേ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്നു ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ‘ഞങ്ങൾ തയ്യാറാണ്, പോകാൻ സജ്ജരാണ്’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

ഞായറാഴ്ച മുതൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ടെഹ്‌റാനിൽ വ്യാപാരികൾ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. പിന്നീട് സർവകലാശാലാ ക്യാമ്പസുകളിലേക്കും വിവിധ പ്രവിശ്യകളിലേക്കും സമരം വ്യാപിച്ചു. കറൻസിയുടെ കുത്തനെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം, ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങൾ എന്നിവയാണ് പ്രതിഷേധത്തിന് പിന്നിൽ.

പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യപ്രവിശ്യയിലെ ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിൽ സുരക്ഷാസേനയുമായുള്ള സംഘർഷങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധത്തിനിടെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും കല്ലേറ് നടത്തുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം വർഷങ്ങളായി പ്രതിസന്ധിയിലായ ഇറാൻ സമ്പദ് വ്യവസ്ഥ, ആണവപദ്ധതിയെച്ചൊല്ലിയ അന്താരാഷ്ട്ര ആശങ്കകളും ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘർഷം മൂലം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്.

കോട്ടയം ∙ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു ഓടിച്ച കാർ ഇടിച്ച കാൽനടയാത്രക്കാരൻ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ഡിസംബർ 24ന് വൈകിട്ട് എംസി റോഡിലെ നാട്ടകം കോളജ് കവലയ്ക്ക് സമീപം, കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡരികിൽ ലോട്ടറി വിൽക്കുകയായിരുന്ന തങ്കരാജിനെ ഇടിക്കുകയായിരുന്നു.

അപകടസമയത്ത് സിദ്ധാർഥ് പ്രഭു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതോടെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പരിക്കേറ്റ് ചികിത്സയിലിരിക്കെ തങ്കരാജ് മരിച്ചതോടെയാണ് കേസിൽ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മേപ്പാടി (വയനാട്): ആത്മീയചികിത്സയുടെ പേരിൽ യുവതിയെ വഞ്ചിച്ച് ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) ആണ് പിടിയിലായത്. അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ഇയാൾ കുടുക്കിയതെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബർ എട്ടിന് കോട്ടപ്പടിയിലെ ഒരു ഹോംസ്റ്റേയിലേക്ക് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അനധികൃതമായി ആയുധം കൈവശം വെച്ചത്, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ കേസുകളിൽ തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ആയുധനിയമവും സ്‌ഫോടകവസ്തു നിയമവും പ്രകാരമുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്. കർണാടകയിലും സാമ്പത്തികത്തട്ടിപ്പ് കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മേപ്പാടി ഇൻസ്‌പെക്ടർ കെ.ആർ. റെമിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ജില്ലയിലെ ആലക്കോട് നിന്നാണ് അബ്ദുറഹിമാനെ അറസ്റ്റ് ചെയ്തത്.

RECENT POSTS
Copyright © . All rights reserved