ലത മണ്ടോടി
ഇറങ്ങിയപ്പോൾ ആദ്യം ഭണ്ഡാരം ചാർത്താൻ ചില്ലറയെടുക്കാൻ മറന്നു..തിരിച്ചു കയറി പേഴ്സ് എടുത്തു മുറ്റത്തിറങ്ങിയപ്പോൾ അമ്മ വീണ്ടും വിളിച്ചു.
“ഇന്ന് ശനിയാഴ്ചയാണെ ശാസ്താവിന് നീരാ ഞ്ജനം…മറക്കണ്ട.”
മറന്നിരുന്നു എന്നാലും ഇല്ലെന്ന് തന്നെ ടീച്ചർ പറഞ്ഞു.
ഗേറ്റ് കടന്ന് ഇടവഴി തിരിഞ്ഞ് അമ്പലത്തിലേക്കുള്ള വഴിയിലൂടെ തിരക്കിട്ടു നടന്നു. ഉദയത്തിന്റെ സ്വർണവർണത്തിലുള്ള സൂര്യവെളിച്ചം പകലിന്റെ തിളക്കമുള്ള നീലയായി വരുന്നു..മരച്ചില്ലകളിലെ ഇടയിലൂടെ ഒളിച്ചുമാറി വരുന്ന രശ്മികൾ ഇടവഴിയിൽ നീട്ടി വിരിച്ചിട്ടുണ്ട്. അവിടെ തെരുവുപട്ടികൾ കൂട്ടം കൂട്ടമായി ചുറ്റിതിരിയുന്നുമുണ്ട്…”ഈ പണ്ടാരങ്ങളെയൊക്കെ വിഷംവെച്ചുകൊല്ലാൻ ഇവിടെ ആരുമില്ലേ..?
ഒരിച്ചിരെ പൊന്നുണ്ടായാൽ അത് പിടിച്ചു പറിക്കാൻ നടക്കും ഇരുകാലികള്..മനുഷ്യനെ കടിച്ചു പറിക്കാൻ ഇജ്ജാതി നാൽകാലികള്.”
ഇലക്ട്രിക് ഷോക്ക് അടിച്ചു മരിച്ചുപോയ ലൈൻ മാൻ അനിലിന്റെ ഭാര്യ പ്രസന്നയാണത്.ഒരു വെളിവില്ലാത്ത വർത്തമാനമാണൂ ഈയിടെ..
“ആ ടീച്ചറെ ഇന്ന് സ്കൂളില്ലല്ലേ..അമ്പലത്തിലേക്കല്ലേ വിശേഷം വല്ലതും.
അമ്മയെ ഈയിടെയായി കാണാറേ ഇല്ലല്ലോ..”
എന്തിനൊക്കെയാ ഉത്തരം പറയാ.എന്നാലും ശ്വാനന്മാരുടെ
ഇടയിൽ നിന്നു പ്രസന്നയും ഈ ശബ്ദവും ഒരു മോചനം ആയി ടീച്ചർക്ക്.
ചോദ്യങ്ങൾ കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ
അവസാനത്തെത് ആദ്യം തെരഞ്ഞെ ടുക്കാമെന്നു മനസ്സിൽ അങ്ങട്ട് കണക്ക് കൂട്ടി ഉത്തരം പറഞ്ഞു.
“അമ്മയ്ക്ക് മുട്ട് വേദനയൊക്കെ ഉണ്ടേ…അധികം നടക്കാൻ വയ്യ.”
“ശങ്കരൻ വരാറില്ലേ ടീച്ചറെ.?..എന്താ ആ കുട്ടീടെ പേര്..മറന്നു..ഒരു വികടം പിടിച്ച പേരാണല്ലോ.”
“വരാറുണ്ട്..
ഞാൻപോട്ടെ.ഗോപിയേട്ടാ.. കുറച്ച് തിരക്കുണ്ട്.”
“ഇന്നെന്താണ് വിശേഷം അത് പറഞ്ഞില്ലല്ലോ..അല്ലാതെ ടീച്ചറെ രാവിലെ അമ്പലത്തിലേക്ക് കാണാറില്ലല്ലോ?”
“അതോ..ഇന്ന് ശങ്കരന്റെ പത്താം വിവാഹവാർഷികവും മോള് സുഷമയുടെ ഒൻപതാം പിറന്നാളുമാണ്.”
“ഇപ്പോ അണിയോത്തു പഞ്ചാംഗവും നാള് നോക്കലും ഒന്നൂല്യെ ടീച്ചറെ?
എല്ലാത്തിനും തീയതിയായി അല്ലെ?
വിദേശ സഹവാസം ഗുണം കാ ണിയ്ക്കിണ്ണ്ട്.” ” ഉം.”.
.
ഗോപിയേട്ടൻ ഒന്ന് കുത്തിയത് അണിയോത്തെ ശാലിനി ടീച്ചറെ അല്ല. പണ്ട് അവർക്കൊക്കെ അയിത്തം കല്പിച്ച ആ തറവാടിനെയാണ്…അതുകൊണ്ട് തന്നെയാണ് ശങ്കരൻ അവരുടെ അച്ചൻ മരിക്കണവരെ ലിവിങ് ടുഗെതർ ആയി കൂടെയുള്ള ഷാർലെറ്റിനെയും കൂട്ടി തറവാട്ടിലേക്കു വരാഞ്ഞതും.ശാലിനി ടീച്ചർ ഒരു നെടുവീർപ്പിട്ടു.
ആരായിരുന്നു ശരി.അച്ഛനായിരുന്നോ ശങ്കരനായിരുന്നോ..ടീച്ചർക്കിപ്പോഴും അത് നല്ല നിശ്ചയമില്ല.അനിയൻ കുട്ടൻ
ശങ്കരനില്ലാതെ കൊല്ലങ്ങളോളം…
ആലിലകളുടെ താളം ചേർന്ന വിറയൽ കേട്ടപ്പോൾ കുളത്തിലേക്കു വീണ അതിന്റെ നിഴൽ കണ്ടപ്പോൾ ടീച്ചർക്ക് മനസ്സിന്റെ ഉഷ്ണം അല്പം കുറഞ്ഞു.കല്പടവുകൾ ഇറങ്ങി കാലൊന്നു നനച്ചപ്പോൾ പൊടുന്നനെ വന്ന ഉന്മേഷത്തിൽ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയണം തോന്നി..അണിയോത്ത് ജീവിച്ചോരൊക്കെ അന്നും ഇന്നും മനുഷ്യരാ..നിങ്ങളെപ്പോലെയൊക്കെത്തന്നെ…കാലത്തിന്റെ സഞ്ചാരപഥമാണ് എല്ലാം പറയിക്കുന്നത്.
വഴിപാട് ശീട്ടാക്കാൻ ഒരു നീണ്ട നിര
തന്നെയുണ്ട്.എന്നാലും കുറച്ച് മുന്നിലാണ്..വിശ്വാസികൾ ഏറി വരുന്നുണ്ടോ ഈയിടെ. ടീച്ചർ മുന്നിലേക്കും പിന്നിലേക്കും നോക്കി ഒന്നന്ധാളിച്ചു..ചുവരിൽ തൂക്കിയ ക്ലോക്കിൽ കറുപ്പിൽ തിരിയുന്ന വെള്ളിനിറമുള്ള സൂചികൾ അല്പനേരമെങ്കിലും ഒന്ന് നിശ്ചലരായിരുന്നെങ്കിൽ…ടീച്ചറൊന്നു മോഹിച്ചു.
അമ്പലത്തിലെ തൊഴലും ശീട്ടാക്കിയ
വഴിപാട് കഴിക്കലും കഴിഞ്ഞ് ആരോ അവിടെ വന്നിറങ്ങിയ ഓട്ടോയിൽ കയറി ടീച്ചർ വീട്ടിലേക്കു തിരിച്ചു…നടക്കാവുന്ന ദൂരമേ ഉള്ളു.. എന്നാലും ഓട്ടോ പിടിച്ചു. അമ്മയോടു കാറിന്റെ താക്കോല് വാങ്ങി തിരിഞ്ഞപ്പോൾ..
“നീ ചായ കുടിക്കിണി ല്യേ കുട്ടി.എന്നിട്ടൊക്കെ പോയപ്പോരെ”.
അമ്മയുടെ ചോദ്യത്തിനുത്തരം പറയാതെ കാർ എടുത്തിറങ്ങി.
ക്രിസ്ത്യൻ മിഷണറി നടത്തുന്ന കരുണാലയം ഷാർലെറ്റിന്റെ താല്പര്യമാണ്..
“ആ ടീച്ചറ് വൈകിയോ.?.കെയർ ടേക്കർ മാർഗ്ഗരെറ്റ് ഒരിത്തിരി ഗൗരവത്തോടെ..
‘”അതേ…അമ്പലത്തിൽപോയപ്പോൾ വൈകി.അമ്മയ്ക്കതു നിർബന്ധാ..”.
“എല്ലാവരും പ്രാർത്ഥന എത്തിച്ചു കഴിഞ്ഞു .ബ്രേക്ക് ഫാസ്റ്റ് കഴിച്ചേച്ചും മുറിയിൽ പോകാതെ ..പലരും ഹാളിൽ തന്നെ ഉണ്ട് ടീച്ചറെ.ഇനി ടീച്ചർ ബ്രേക്ഫാസ്റ്റ് കഴിച്ചില്ലേൽ കഴിയ്ക്കാം.വന്നേ..”
“രാവിലെ ഇഡലിയും സാമ്പാറും നേന്ത്രപഴം പുഴുങ്ങിയതും.ഉച്ചയ്ക്ക് ബിരിയാണിയും പായസവും..വെജും നോൺ വെജും ഉണ്ട്..ചോറ് വേണ്ടവർക്ക് അതും ഉണ്ടാക്കിയിട്ടുണ്ട്….”
“ഒരാൾക്ക് വിളമ്പിയത് കൂടിപ്പോയി രണ്ടാം കറി കുറഞ്ഞു..എനിക്ക് വിളമ്പിയതിന് ചൂട് കുറഞ്ഞു….പപ്പടം പൊട്ടി..”.എന്നാ പാടാ ഇവരെയൊക്കെ ഒന്ന് പൊറുപ്പിക്കാൻ.ഞാൻ രാജിക്കത്തു കൊടുത്താലോന്നാലോചിക്കാ ടീച്ചറെ”
“മേലാഞ്ഞിട്ടാ.”
പരിഭവങ്ങൾക്കും പരിദേവനങ്ങൾക്കുമിടയിൽ വടിവിൽ എഴുതി ഒപ്പുവെക്കാൻ മാത്രം ബാക്കിവെച്ച ഒരു രാജിക്കത്തുമായല്ലേ ഒരുവിധം എല്ലാവരും നടക്കുന്നത്
എന്ന് പറയാനാണ് ശാലിനിടീച്ചർക്കു തോന്നിയത് പക്ഷേ അവർ ഒന്നും മിണ്ടിയില്ല…രാവും പകലും ഈ വൃദ്ധർക്കായി നീക്കിവെച്ച ആ മനസ്സിനും പരിഭവങ്ങൾ ഇല്ലാതിരിക്കില്ലല്ലോ.
അവിടവിടെ അന്തേവാസികൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്…ചിലർ മൗനികൾ ചിലർ നൂറുകൂട്ടം വർത്താനികൾ മുറ്റത്തെ സപ്പോട്ട മരത്തിലെ മൂക്കാത്ത കായ്കൾചുമ്മാ കടിച്ചുപറച്ചു് തുപ്പുന്നുണ്ട് കമലേടത്തി…സാവിത്രിയമ്മ…ഉമ്മർക്ക.ബെൻസി ടീച്ചർ എന്നിവർ.
മതേതരത്വം വിളിച്ചോതുന്ന മൺത രികളെ പുൽകി ഒരു കാറ്റ് ടീച്ചറെയും തഴുകി എവിടേയ്ക്കോ കടന്നുപോയി..
കമലേടത്തി ഓടിവന്നു ശാലിനിടീച്ചറെ ഇറുകെ പുണർന്നു.
“മോളെ വകയാണോ ഇന്ന് ഫുഡ്.
നേന്ത്രപഴം ഉണ്ടായിരുന്നു ട്ടോ.
എനിക്ക് വീട്ടിലെ പിറന്നാളുകൾ ഓർമ്മവന്നു പോയി മോളെ..”
ആ കണ്ണുകളിൽ ഒരിത്തിരി നനവുണ്ടായിരുന്നു.
“ഉമ്മർക്ക പറയാ ഇന്നയാളുടെ പിറന്നാളാണെന്ന്.ങ്ങളൊക്കെ ഉച്ചക്ക് ഞമ്മളെ ബക പായസം കുടിച്ചോളീ ന്ന്”
“കള്ളൻ ബഡായി പറയാ മോളെ
ഇന്ന് സുഷമ എന്നൊരു കുട്ടീടെ പിറന്നാളും..ശങ്കരൻ എന്ന ആളുടെ വിവാഹ വാർഷികവുമാണ്…അവർക്കൊക്കെ വേണ്ടി പ്രാർത്ഥന എത്തിക്കാൻ രാവിലെ പള്ളിയിൽ കൂടിയപ്പോൾ മദറ് പറഞ്ഞു.”
സാവിത്രിയമ്മ പറഞ്ഞു നിർത്തി.
പെട്ടെന്ന് വായിച്ചുകൊണ്ടിരുന്ന പേപ്പർ അവിടെ ഇട്ട് ഒരാൾ ഏതോ ഒരു മുറിയിലേക്ക് നടന്നു നീങ്ങി.തന്റേത് മാത്രമായ ഒരു ഏകാന്തത ഇഷ്ടപ്പെടുന്ന അവിടുത്തെ പുതിയ അന്തേവാസി.ഒരു കാലത്തും കത്തിപ്പടരാൻ കഴിയാത്തൊ രഗ്നിപോലെ നനഞ്ഞു നനഞ്ഞൊരു കോലം..ടീച്ചറുടെ കണ്ണുകൾ
അയാൾ ശബ്ദത്തോടെയടച്ച മുറിയുടെ വാതിലിൻ പിന്നിൽ ഒരു മായാജാലം പോലെ അദൃശ്യങ്ങളാ യി.
പണ്ടൊരിക്കൽ….അണിയോത്തെ വീടിനെപ്പറ്റി ഇങ്ങിനെ ഒരു കഥ പറഞ്ഞു തുടങ്ങാം.
നാണിതള്ള കുനിഞ്ഞു മുറ്റമടിച്ചു കൊണ്ടിരിക്കുന്നു
“തള്ളേ ‘റ’ പോലെയായി എന്നാലും ഒഴിഞ്ഞു പോവില്ല.അല്ലെ.?
അലക് വെച്ചു കെട്ടിത്തരാം പുറത്ത്.ഒന്ന് നീർന്ന് നിക്ക്..”
നാണിതള്ളയെ പ്രാകി ഡ്രൈവർ കാർ എടുക്കാൻ ഗാരേജിലേക്ക് നടന്നു.നാണി തള്ള ചൂല് മുണ്ടിനുള്ളിൽ തിരുകി ഒളിച്ച് നിന്നു..വക്കീൽ ബാലഗോപാല മേനോനും ഗുമസ്തൻ കൃഷ്ണൻ കുട്ടിയും കക്ഷികളും പോയി മുറ്റം നാണിതള്ളയുടെ ചാണകം കുടയലിനായി ദാഹിച്ചു വരണ്ടു കിടന്നു.
നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ ശാലിനിയും ശങ്കരനും അവരുടെ കൊച്ചു സൈക്കിളുമായി മുറ്റത്തിറങ്ങി..
അപ്പോഴാണ് അവിടെക്ക് ഒരപരിചിതൻ കടന്ന് വന്നത്.
കയ്യിലൊരു തകരപ്പെട്ടി..
മുഷിഞ്ഞ വേഷം അലസമായ തലമുടി.എങ്ങിനെയും ആ വീടുമായി ചേരുംപടി ചേർക്കാൻ വയ്യാത്തൊരു പ്രകൃതി.
“അമ്മേ ദാ…ആരോ..”
കുട്ടികൾ ഓടി അകത്തുകയറി.
നിർമല പുറത്ത് വന്നു നോക്കി.
ഇതാരാ ഇന്നേരത്ത് എന്ന ഭാവത്തിൽ.
ചോദിയ്ക്കാത്തൊരു ചോദ്യം കേട്ടപോലെ അയാൾ പറഞ്ഞു.
“മേനോൻ പോയിക്കോട്ടെ ന്നു കരുതി..”
“ഇതാര് രവിയോ?നീ എന്തെ പോന്നെ”.
“ഒരു ബന്ധുവീടെങ്കിലും ഉണ്ടെന്നു പറയാൻ മാത്രം അതിന് വേണ്ടി മാത്രം പോന്നതാ.നിന്നിൽ ഒരിത്തിരി സ്നേഹം ബാക്കിയുണ്ടാവും എന്ന് കരുതീട്ട്. അതും നിന്റെ മേനോന്നു ബോധിക്കാണെങ്കിൽ മാത്രം. രണ്ടീസം നിന്നിട്ട്….”
അർദ്ധോക്തിയിൽ നിന്നുപോയ വാചകം.
“ഉം” “കേറി വാ….”
“അല്ല നീയ് പൊന്നാനീ പോയി തൊപ്പിട്ടുന്നോ മാപ്ലകൂടത്തിൽ കൂടിന്നൊക്കെ കേട്ടീരുന്നല്ലോ…എന്തായാലും ആ കുടുംബത്തിന് അ ത്രയും മാന ക്കേടുണ്ടാക്കി വെയ്ക്കണ്ടായിരുന്നു…പറഞ്ഞുവെച്ച ശാന്തേടെ കല്യാണം വരെ മുടങ്ങീലെ.”
“പഠിക്കാത്തവൻ… .തറവാടിന് തന്നെ അശീകരം.
കൊള്ളരുതാ ത്തവൻ…ഇത്തരം കുത്തുവാക്കുകൾ കേട്ട്..മതിയായി അച്ഛനോട് പിണങ്ങി നാടുവിട്ട ഒരാൾ.
“നിനക്കറിയാവുന്നതല്ലേ നിർമ്മലെ.എല്ലാം..”
എന്നായിരിക്കും മറുപടി എന്ന് നിർമല വെറുതെ ഊഹിച്ചു.
പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല.
“പട്ടിണി കിടന്നു ചാവാനായപ്പോൾ ഒരാൾ കൂട്ടി കൊണ്ടുപോയി എനിക്ക് ഭക്ഷണം തന്നു,
കിടക്കാൻ ചായ്പ്പും തന്നു..ഒരു ആക്രികച്ചോടക്കാരനായിരുന്നു.
വിശപ്പിനെന്ത് ജാതി നിർമ്മലെ..അയാൾ ഇപ്പോൾ എന്റെ എല്ലാമായ അബ്ദുക്കയാണ്.അല്ലാതെ ഞാൻ മതം മാറീട്ടൊന്നുമില്ല..”
“പോരുമ്പോൾ…ബന്ധം പറഞ്ഞു സ്ഥിരമായി നിൽക്കാനാണെങ്കിൽ ഒരു രണ്ടുവരി കടലാസ്സിലെഴുതി ഇടണം…ചായ്പ്പിലെ പായ മടക്കി തട്ടു മ്പുറത്തു വെയ്ക്കാലോ..”
“അതാണാ…മനുഷ്യൻ. അയാൾ നിർമലയോടായി പറഞ്ഞു.
ആ വീട്ടിൽ അയാൾക്കായി ഒരു മുറി ഒഴിഞ്ഞു…രണ്ട് ദിവസം മാത്രം നിൽക്കാൻ..പക്ഷേ രണ്ട് ദിവസം കൊണ്ടയാൾ ശാലിനിയുടെയും ശങ്കരന്റെയും കഥകളുടെ രാജാവായി…തകരപ്പെട്ടി നിധി സൂക്ഷിച്ച പേടകമായി…
പക്ഷേ മൂന്നാം ദിവസം ആ മുറി വീണ്ടും ഒഴിഞ്ഞു.നിധിയുള്ള പേടകത്തിനായി കുഞ്ഞുമക്കൾ തിരഞ്ഞു നടന്നു..കുഞ്ഞ് ശങ്കരന്റെ കഴുത്തിലെ മാലയും നിധിയുള്ള പേടകത്തിൽ അയാൾ അടച്ചുപൂട്ടി കൊണ്ടുപോയി.
ശൂന്യമായ കഴുത്തോടെ പേടകം കാണാതെ സങ്കടത്തോടെ കണ്ണു നിറഞ്ഞ ശങ്കരനെ മേനോൻ..സമാധാനിപ്പിച്ചു.
“കുട്ടിക്ക് അച്ഛൻ വേറെ മാല വാങ്ങിതരില്ലേ..മാമൻ ഓർമയില്ലാതെ കൊണ്ടുപോയതായിരിക്കും …കൊണ്ട് തരും ട്ടോ…”
ആ പറച്ചിൽപക്ഷേ വെറുതെ ആയില്ല..കാലങ്ങൾക്ക് ശേഷം.മേനോനില്ലാത്ത അണിയോത്തെ വീട്ടുമുറ്റത്തു ശങ്കരന്റെ കല്യാണത്തിന് രണ്ട് ദിവസം മുൻപ് ഒരാൾ ഒരു ബെൻസ് കാറിൽവന്നിറങ്ങി. രണ്ട് മൂന്നു വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്റുകൾ ഉള്ള കുപ്പ മുതലാളി എന്ന് വിളിപ്പേരുള്ള ഒരാൾ.
“നിർമലേ…അന്ന് ഈ വീട്ടിൽ ഒരധികപറ്റുപോലെ നിൽക്കുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു.അവിടെ ചെല്ലുമ്പോൾ നീ എന്തെങ്കിലും തന്നു എന്ന് പറയാൻ വേണ്ടിയാണു ഞാൻ ആ മാല ഊരിയെടുത്തത്.വേറെ ഒന്നും അന്ന് കയ്യിലുണ്ടായിരുന്നില്ല..എപ്പോഴെങ്കിലും അതുപോലെ ഒന്നുണ്ടാക്കി ശങ്കരന് കൊടുക്കണം എന്ന് അന്നേ കണക്കുകൂട്ടിയിരുന്നു..കണക്കുകൂട്ടലുകളൊക്കെ തെറ്റുന്ന ഒരു കാലമായിരുന്നു അത്, എന്നാലും.
അതിന്റെ ഒരു കഷ്ണം നീക്കി വെച്ചു ബാക്കി വിറ്റ് കാശാക്കി…”
“ഇവിടത്തെ വിശേഷങ്ങൾ ഞാൻ എപ്പോഴും അറിയുന്നുണ്ടായിരുന്നു.മേനോൻ മരിച്ചതറിഞ്ഞിട്ടും കൂടി വരാൻ തോന്നിയില്ല.
ശങ്കരൻ മിടുക്കനാണ് ഈ വീട്ടിൽ കയറിവരാൻ എനിക്ക് ഇന്ന് മടി തോന്നിയില്ല..ജാതിയുടെ ചങ്ങലകളെ ഭേദിച്ച് സ്നേഹത്തിനു വില കല്പിച്ച അവൻ ഒരു മനുഷ്യനാണ്..
ഞാൻ ഇന്നൊരു മുസ്ലിം മതവിശ്വാസിയാണ്…അബ്ദുക്കയുടെ മകൾ ജമീലയെയാണ് ഞാൻ വിവാഹം ചെയ്തത്..എറണാകുളത്താണ് താമസം..വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്റുകൾ മൂന്ന് എണ്ണമുണ്ട്.വേസ്റ്റ് സോർട് ചെയ്ത് സംസ്കരിക്കുന്ന സ്ഥാപനം ആണ്…അബ്ദുക്ക മരിക്കുന്നതിന് മുൻപുള്ള ഒരു സ്വപ്നമായിരുന്നു..ആക്രികച്ചവടക്കാരന്റെ നടക്കാവുന്ന ഒരു സ്വപ്നം.”
“ദുഷിച്ചത് സംസ്കരിക്കുന്നത് എന്തുകൊണ്ടും നല്ലതല്ലേ…”
“എന്റെ ഭൂതകാലം എന്റെ ഭാവിയെ നിർണയിക്കുന്നില്ല..എന്റെ പ്രവർത്തനങ്ങളുടെ വിജയമാണ് ഇന്നത്തെ ഞാൻ…”
അയാളുടെ സ്വരത്തിൽ വല്ലാത്തൊരു നിശ്ചയദാർഢ്യംതോന്നിയിരുന്നു.
നിർമല അപ്പോഴും അയാളിൽ തന്റെ അമ്മാവന്റെ നിഷേധിയായ മകൻ രവിയെ തിരഞ്ഞുകൊണ്ടേയിരുന്നു.
ശങ്കരന്റെ കല്യാണം അറിഞ്ഞുതന്നെയാണ് അയാൾ വന്നത്.അതും
അന്നവനിൽ നിന്ന് തട്ടിപ്പറിച്ച് തകരപ്പെട്ടിയിൽ സൂക്ഷിച്ച ആ നിധി കൊടുക്കാൻ.
അയാൾ കാറിൽ നിന്ന് പഴയ ആ തകരപ്പെട്ടി എടുത്ത് കൊണ്ടുവന്നു..അതിൽ ഒരു കൊച്ചു പെട്ടിയും.
കുഞ്ഞായിരിക്കുമ്പോൾ ശങ്കരൻ തന്നെ,മൂന്നു ദിവസം കഴിഞ്ഞാൽ കറുത്ത ആകാശവും തിളങ്ങുന്ന നക്ഷത്രങ്ങളും വെള്ളയുടുപ്പ് അണിഞ്ഞ മാലാഖമാരെയും കാണാൻ വേണ്ടി തകരപ്പെട്ടിയിൽ ഊരിവെച്ച ആ
മാലയും അതിൽ ഉണ്ടായിരുന്നു.
ശങ്കരനെ വളരെ നിർബന്ധിച്ച് അതേ ല്പിച്ചതിനുശേഷം അയാൾ പറഞ്ഞു..
“തകരപ്പെട്ടി എനിക്ക് തിരിച്ചു വേണം ഇതെന്റെ ജീവിതമാണ് ഒരു ആക്രികച്ചോടക്കാരന്റെ ജീവിതം..തുരുമ്പു കൂടുന്തോറും നിലനിൽപ് കൂടുന്ന എന്റെ ജീവിതം.”
പിന്നെ അയാൾ ഒരു നിമിഷം പോലും അവിടെ നിന്നില്ല.
ടീച്ചർ ഉറങ്ങുകയാണോ?.ഊണ് കൊടുക്കാൻ സമയമായി..കൂടെ ഇരിക്കണ്ടേ..വരൂ.
മാർഗ്ഗരെറ്റ് വിളിച്ചിട്ടും ഉണരാത്ത ടീച്ചർ ഒരു എ ഐ നിർമിതിയെ പോലെ തന്റെ ഉദ്ദേശ്യവും ഡിസൈനും അതിനനുസരിച്ചാക്കി അവരെ പിന്തുടർന്നു.
“പുതിയ അന്തേവാസി ഊണിനെത്തിയില്ലേ..അയാളെ ഒന്ന് പരിചയപ്പെടണല്ലോ മാർഗ്ഗരെറ്റ്…”
“ടീച്ചറെ ഫുഡ് വേണ്ടാ തലവേദനയാണെന്നു പറഞ്ഞു. കിടക്കാണ്.നമുക്ക് ഉച്ചയൂണ് കഴിഞ്ഞ് അയാളെ വിളിച്ചു പരിചയപ്പെടാം..”
“എറണാകുളത്തുകാരനാണ്. അവിടുത്തെ ഇടവകയിലെ ഫാദർ പറഞ്ഞിട്ട് ഞങ്ങൾ പോയേച്ചും കൂട്ടികൊണ്ടുവന്നതാണ്..”
ഊണിനു ശേഷം മുറിയിൽ പോയി വിളിച്ചുകൊണ്ടുവന്ന അയാൾ തന്നെ കാത്തുനിൽക്കുന്ന ശാലിനി ടീച്ചറെ കണ്ടതും തിരിഞ്ഞ് നടന്നു..എതിർദിശയിൽ നടക്കുന്ന മാർഗ്ഗറേറ്റും അയാളും..
നിർബന്ധിതമായ സൗഹൃദം അയാളിലുണ്ടാക്കാവുന്ന ഭാരം കൊണ്ടോ തണുപ്പു നിറഞ്ഞു ഘനീഭവിച്ച ശബ്ദം കൊണ്ട് സംസാരിക്കാൻ വയ്യാഞ്ഞിട്ടോ കണ്ണുകൾ കൊണ്ട് രക്ഷാമാർഗം തേടി അയാൾ തിരിഞ്ഞ് നടന്നു.അത്രയും എല്ലാവരും മനസ്സിലാക്കി.ടീച്ചർ അല്പം കൂടുതലും.
ഒരു തരം പലായനം.ടീച്ചർക്കത് മനസ്സിലായി. എല്ലാവരോടും യാത്രപറഞ്ഞു ടീച്ചറും പെട്ടെന്നിറങ്ങി.
കാർ കരുണാലയത്തിന്റെ ഗേറ്റിൽ നിന്നിറങ്ങി റോഡിലേതായപ്പോൾ റിയർ വ്യൂ
മിററിൽ ഒരു ചന്ദനം തൊട്ട നെറ്റി തെളിഞ്ഞു വന്നു.അത് മാഞ്ഞു മാഞ്ഞൊരു നിസ്കാര തഴമ്പായി..അതിൽ കുരിശു വരച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ച്ചയും ടീച്ചർ കണ്ടു.കണ്ണടയ്ക്കുള്ളിലെ തന്റെ കണ്ണ് ഇടതുകൈകൊണ്ട് ഒന്നും കൂടി തുടച്ചു നോക്കിയപ്പോൾ കരുണാലയത്തിന്റെ വാതിൽ വീണ്ടും ആരുടെയൊക്കെയോ കരുണയ്ക്കായി തുറന്നു തന്നെ കിടക്കുന്നുണ്ടായിരുന്നു.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.



ഡോക്ടർ എ. സി. രാജീവ് കുമാർ
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഓരോണക്കാലം അടുത്തനാളുകൾ. മഴ മാറാതെ ഒരരാഴ്ച്ച. കരിമ്പിന്റെ നാടായിരുന്ന നെടുമ്പ്രം ഗ്രാമത്തിലെ തടിപ്പാലങ്ങൾ. വയ്ക്കത്തില്ലത്തിനടുത്തുള്ള പാലവും വാളകത്തി പാലവും. വാളകത്തി പാലം തടി പുതുക്കി പണിയുന്നു.
തട്ടാംപറമ്പിൽ വീട്ടിൽ ഉള്ള ആശാൻ കളരിയിൽ അക്ഷരം പഠിക്കാൻ പോകുന്നത് ഈ പാലം കയറി ആയിരുന്നു.
ചെളിമണം പരത്തുന്ന കാറ്റ് കരിമ്പിൻ തോട്ടത്തിൽ നിന്ന് വീശിയടിക്കുന്നു. ഓണം വരവായി. പമ്പ കരകവിയുമോ എന്ന് മുതിർന്നവർ അടക്കം പറയുന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പോലും കരയിൽ നിന്ന് രണ്ട് മൂന്നടി താഴെ ആണ് ആറ്റിൽ വെള്ളം എന്നൊക്കെ കേട്ടിരുന്നു. വെളുപ്പിന് അമ്മയുടെ ഉച്ചത്തിൽ ഉള്ള ഒച്ച കേട്ടനുണർന്നത്. “ഉരുൾ പൊട്ടി വെള്ളം വരുന്നു ”
കന്നതുറക്കുമ്പോഴേക്കും പറമ്പിലേക്ക് വെള്ളം ഇരച്ചു കയറുന്നത് കാണാമായിരുന്നു.
രണ്ടു പാലങ്ങൾക്ക് ഇടയിൽ ഉള്ള കവല ആണ് ഒറ്റത്തെങ്ങ് ബസ് സ്റ്റോപ്പ്. അവിടേക്ക് ആളുകൾ അരയറ്റം വെള്ളത്തിൽ ഉള്ളതൊക്കെ കയ്യിലെടുത്തു നീന്തി പോകുന്നു. ചുറ്റും കടൽ പോലെ വെള്ളം, പുളുക്കീഴ് പഞ്ചാര ഫാക്റ്ററിയിൽ കരിമ്പുമായി വരുന്ന കേവ് വള്ളത്തിൽ നിന്ന് അക്കരെ നിന്ന് ആളുകൾ വരുന്നു. അന്ന് പുളിക്കീഴു പാലം ആയിട്ടില്ല. ഒലക്കൂരകൾ കോഴിക്കൂടുകൾ ഒക്കെ ഒഴുകി പോകുന്നു.
പൂച്ചകുട്ടികളോട് എനിക്ക് ഏറെ കമ്പമുണ്ടായിരുന്നു. മഴുവാങ്ങാട് ചിറയിൽ പേരകത്തുള്ള ഫിഷറി ഇൻസ്പെക്ടർ എനിക്ക് രണ്ട് പൂച്ച കുഞ്ഞുങ്ങളെ തന്നത് മുറിയുടെ മൂലയ്ക്ക്പേടിച്ചിരിക്കുന്നു. കറുമ്പൻ ലക്ഷ്മണൻ, കറുപ്പും വെളുപ്പുമുള്ള ലക്ഷ്മി. ആശാൻ കളരിയിൽ പോയ് വരുമ്പോൾ രണ്ടും എന്നെയും കാത്തിരിക്കും. വെള്ളം കൂടിയപ്പോൾ ഇരുവരെയും ഒരു കുട്ടയിൽ ആക്കി അമ്മ പത്തായത്തിന്റെ മുകളിൽ വെച്ചത് ഓർക്കുന്നു.വെള്ളം ഇറങ്ങിയപ്പോൾ ലക്ഷ്മണനെ കാണാനില്ല. ലക്ഷ്മി ഒറ്റയ്ക്ക് ഒരു മൂലയിൽ കരഞ്ഞു കരഞ്ഞിരിക്കുന്നു.
എന്റെ സങ്കടം എനിക്ക് അല്ലെ അറിയൂ.
ഓരോ ഓണവും ഓരോ വെള്ളപ്പൊക്കവും ഈ ഓർമ്മകൾ എന്നുമുണ്ടാവും.
ഡോക്ടർ എ. സി. രാജീവ് കുമാർ : – ആയുർവേദ ചികിത്സാ രംഗത്ത് അമ്പത് വർഷം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ്, ഫാക്കൽറ്റി, എക്സ്പെർട്ട് കമ്മിറ്റി അംഗം, ജെ സി ഐ സോൺ ട്രൈനർ, കനിവ് പാലിയേറ്റീവ് കെയർ ഡയറക്ടർ ബോർഡ് അംഗം, പുഷ്പഗിരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അംഗം, അശ്വതിഭവൻ ചികിത്സനിലയം ഡയറക്ടർ.



സുരേഷ് തെക്കീട്ടിൽ
കാലമേറെ കഴിഞ്ഞു പോയിട്ടും കലാലയ മുറ്റത്തെ ഈ പൂമരച്ചോട്ടിൽ ഒരു തവണ കൂടി വരാൻ മോഹിച്ചത് ആ കാലമിപ്പോഴും മനസ്സിൽ പൂത്തു തന്നെ നിൽക്കുന്നതു കൊണ്ടാണ്. എല്ലാം ഏറെ മാറിയെന്നറിയാം. പ്രണയവും ഭാവങ്ങളും സങ്കൽപ്പങ്ങളും എല്ലാം. എത്രയെത്ര പ്രണയങ്ങൾ ഇവിടെ പിന്നെയും പൂത്തിട്ടുണ്ടാകാം. നിശബ്ദമായ തേങ്ങലുകളായി ആരോരുമറിയാതെ കടന്നു പോയിട്ടുണ്ടാകാം. തന്നെ പോലെ എത്ര പേരുടെ മനസ്സിൽ ഈ പൂമരം നിത്യപ്രണയത്തിൻ്റെ സംഗീതം പൊഴിച്ചു നിൽക്കുന്നുണ്ടാകാം .കാണാൻ കൊതിച്ചു കാത്തു നിന്ന ദിവസങ്ങൾ . കൺമുന്നിലൂടെയവൾ കടന്നു പോയി. ഇഷ്ടമാണ് എന്ന് പറയാൻ ധൈര്യമില്ലാത്തവൻ്റെ മുന്നിലൂടെ .ഏത് വേഷത്തിലായാലും അവൾക്ക് എന്തൊരു ഭംഗി. ഒരു പക്ഷേ അവൾ ധരിക്കുമ്പോഴായിരിക്കണം ആ വേഷങ്ങൾക്കെല്ലാം അത്രമേൽ ഭംഗി . ജീവിതത്തിൽ പിന്നെയൊരാളോടും ആ ഒരിഷ്ടം തോന്നിയിട്ടുമില്ല. ആ സുവർണ കാലം കഴിഞ്ഞു വേദനയോടെ ഈ കലാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ നൊമ്പരമായി തീർന്നത് ആ നഷ്ടബോധം തന്നെയായിരുന്നല്ലോ. പിന്നെ കാണാൻ സംസാരിക്കാൻ അവസരമില്ലാത്ത കാലമെന്നു പഴി പറയുന്നതിലർത്ഥമെന്ത്? എല്ലാ ദിവസവും കണ്ടപ്പോൾ ഒരു തവണ പോലും സംസാരിക്കാൻ കഴിയാത്തവൻ്റെ തനിക്കിഷ്ടമാണ് എന്ന് പറയാൻ കഴിയാത്തവൻ്റെ വെറുമൊരു ന്യായം പറച്ചിലല്ലേ അത്. അതി മനോഹരമായ ആ ചിരി പലതവണ എനിക്ക് നേരെ വന്നിട്ടുണ്ട്. അപ്പോഴുണ്ടാകുന്ന സന്തോഷത്തിന് അതിരുകളുണ്ടാകാറുമില്ല.
കാത്തു നിൽക്കുന്നതവളെ കാണാനാണെന്ന് മനസ്സിലായിട്ടുണ്ടോ എന്ന് സംശയിക്കാൻ പ്രാപ്തമായിരുന്നു ആ ചിരി .അല്ലെങ്കിൽ “ഞാനറിയുന്നുണ്ട് ട്ടൊ ” എന്ന് ബോധ്യപ്പെടുത്തുന്ന ചിരി. ഏതോ വലിയ വീട്ടിലെ കുട്ടി. സ്വപ്നം കാണാൻ പോലും കഴിയാത്തയത്ര ഉയരത്തിൽ .എന്നിലെ അപകർഷതാബോധം സ്വയം വിലയിരുത്തി സമാധാനിച്ചു . ജീവിതത്തിൻ്റെ വഴികളിൽ മനസ്സിൽ നിന്നൊരിക്കലും ആ രൂപം ചിരി ഒന്നും മാഞ്ഞില്ല. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം
കണ്ണൻ്റെ സന്നിധിയിലെ തിരക്കിനിടയിൽ ഒരു കണ്ടുമുട്ടലിൽ പരസ്പരം തിരിച്ചറിയാൻ ഒരു പ്രയാസവും ഉണ്ടായില്ല .ചോദ്യമോ ഉത്തരമോ വേണ്ടി വന്നില്ല.നാട്ടിലല്ല എന്നും സന്തോഷമായിരിക്കുന്നു എന്നുമറിയിച്ചു .
അന്തസ്സാർന്ന കുടുംബ ജീവിതമെന്നുമറിഞ്ഞു. ഞാനും നല്ല രീതിയിൽ തന്നെ .എന്നാലും യാത്ര പറഞ്ഞു പിരിയാൻ നേരം കാലത്തിനു ചന്തം കുറയ്ക്കാൻ കഴിയാത്ത ആ മനോഹരമായ ചിരിയുടെ അകമ്പടിയോടെ വന്ന ഒരു ചോദ്യം.
” അന്ന് എന്നോട് ചെറിയ ഒരിഷ്ടമുണ്ടായിരുന്നോ നന്ദന്?
വിസ്മയിച്ചു പോയി.
“ചെറുതൊന്നുമല്ല.
മനസ്സിലായിരുന്നോ ഇന്ദുവിന്”
” പിന്നെന്താ .എന്നാലും അതൊന്നു നേരിട്ടു കേൾക്കാൻ വേണ്ടി ചോദിച്ചതാ”
വീണ്ടുമാ കൗതുകമുണർത്തുന്ന ചിരി.
“നല്ല സങ്കടമുണ്ട് പറയാൻ കഴിഞ്ഞില്ല ”
എന്നു ഞാൻ.
” കേൾക്കാനും ”
ഇത് പറഞ്ഞ്
“സാരമില്ല ജീവിതം അങ്ങനെയൊക്കെയല്ലേ?”
എന്ന് കൂടി അവൾ കൂട്ടി ചേർത്തു.
” ഇത് എന്നെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ ?”
എന്ന ചോദ്യത്തിന്
“ഏയ് അല്ല ഞാൻ സ്വയം ആശ്വസിക്കാൻ ഇടയ്ക്കിടെപറയുന്നതാണ് ”
എന്നായിരുന്നു മറുപടി.
“പിന്നെ നമ്മുടെ തലമുറയ്ക്ക് ഒരു ഭാഗ്യമുണ്ട് എല്ലാം ആ കാലത്തിൻ്റെ തലയിൽ വെച്ചു കൊടുത്താം .അല്ലേ?”
ചിരിച്ചു കൊണ്ടാണതും പറഞ്ഞത്. എങ്കിലും അതൊരു കുത്തുവാക്കായിരുന്നോ.
പിന്നെ കുടുംബത്തെ പറ്റി ജീവിതത്തെ പറ്റി എല്ലാം അവൾ അന്വേഷിച്ചു . ശേഷം മൂന്നുചോദ്യങ്ങളും
” വരയുണ്ടോ? എഴുത്തുണ്ടോ ?അന്ന് കാണാൻ കാത്തു നിന്നിരുന്ന നമ്മുടെ കലാലയ മുറ്റത്തെ പൂമരമിപ്പോഴുമുണ്ടോ?”
“വരയുണ്ട് കവിതയുമുണ്ട്. കൂടുതൽ ശക്തിയോടെ തന്നെ .
പിന്നെ ആ പൂമരം .അതു മുണ്ടാകണം. കൂടുതൽ ഭംഗിയോടെ . ”
” ഉവ്വോ? അന്നത്തെ ആ നിശബ്ദ പ്രണയമോ?”
ഞാൻ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കവേ ചിരിയോടെ വീണ്ടും.”
“അതുമവിടെയുണ്ടായിക്കോട്ടെ.അതിലെന്താ നഷ്ടം അതിലാർക്കാ നഷ്ടം.
ഇനി യോഗമുണ്ടെങ്കിൽ ഇതുപോലെ വീണ്ടും കാണാം. അതു മതി. എന്നുമീയിഷ്ടം അതേ നന്മയോടെ നിൽക്കട്ടെ. ഒന്നിനും വേണ്ടിയല്ല.കാണാൻ ഒരാളെന്നും കാത്തു നിന്നിരുന്നു എന്നോർക്കുവാനൊരിഷ്ടം .അക്കാലത്ത് അതൊക്കെ എന്തൊരു സന്തോഷമായിരുന്നെന്നോ .ദൂരെ നിന്നേ ഞാൻ നോക്കും.”
“ആണോ?”
“പിന്നെന്താ നിങ്ങൾക്കേ അതൊക്കെ പാടൂ .ആ നിർത്തവും നോട്ടവും വിറയലും വെപ്രാളവും .കേട്ടോളൂ തീരെ ചെറിയ ഭാവമാറ്റം പോലും ഞങ്ങൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയും ”
വീണ്ടുമാ ചിരി.
ആകൂടിക്കാഴ്ചക്കുശേഷം കലാലയ മുറ്റത്തെ പൂമരം അതുപോലുണ്ടോ എന്നറിയാൻ ഒരു മോഹം .
ഉണ്ട് ….അതു പോലെയല്ല കൂടുതൽ പടർന്ന്പന്തലിച്ച് കൂടുതൽ ചന്തത്തോടെ ആ പൂമരം … . ഇനിയുമെത്രയോ പ്രണയങ്ങൾക്ക് സാക്ഷിയാകാൻ.
നിറയെ പൂക്കളാൽ പരവതാനി വിരിച്ച് ആ പൂമരച്ചോടും… നിരവധി പ്രണയങ്ങൾക്ക് വേദിയാകാൻ …..
സുരേഷ് തെക്കീട്ടിൽ :- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.



ഡോ.ഉഷാറാണി.പി.
അവിടെ ഓണമെത്തിയോയെന്നുറ്റ സൗഹൃദത്തി –
ന്നരിയ തുമ്പപ്പൂവൊന്നു നുള്ളിയെറിഞ്ഞു ഞാൻ, തൂമയോടരിയപൂക്കളത്തിനരികിൽ നിന്നു .
ഇനിയൊരു പായസംകൂടിയുണ്ടെന്നും
ഉള്ളിലൊരോണവുമോമൽക്കനവുകളുമെപ്പോഴുമൂയലാടുമ്പോൾ
നിമിഷങ്ങൾക്കു നീളമില്ലാതാകുന്നെന്നും ചൊല്ലി നീ.
പകിട്ടാർന്ന, അത്തക്കളത്തിനുചാരെയുള്ളെൻ ചിത്രങ്ങൾ
‘ഞാൻ വരച്ചതിനെക്കാൾ മെച്ചമെന്നു ‘രച്ച്, എന്നാൽ
നഗരത്തിലെ പൂക്കൾക്കോമനത്തം തുച്ഛമെന്നുപഹസിച്ചു.
ഇതനന്തപുരി.
ഓണവില്ലുചാർത്തി മഹത്ത്വമേറിശ്ശയിക്കും
പദ്മനാഭസ്വാമിയെ വണങ്ങി മനംമങ്ങാതെ
വിധിപോൽത്തമ്പുരാനെയെതിരേറ്റു,
വിഭിന്നകലാകേളികളുമുറിയടിയും തിരുവാതിരക്കളിയുമായി
നഗരക്കൂട്ടങ്ങളുല്ലാസം കൈമാറുമ്പോൾ
മാനുഷരെല്ലാരുമൊന്നുപോലെ വിളങ്ങി.
ഓണമൊരദ്ഭുതം
ഒരുമതൻസൗന്ദര്യം
ഓർമ്മകൾക്കിതു വസന്തകാലം.
ചിങ്ങമെത്തുമ്പോൾ തുടിക്കുന്ന മനസ്സുകളിലെ –
ആയിരം കൽപ്പനച്ചന്തത്തിലിലയിട്ടസദ്യയും
വാഴപ്പഴത്തിൻനുറുക്കുമുപ്പേരിയും നിരക്കും.
അത്തംവെളുത്തിട്ടും അരമണികെട്ടിയ തിരുവോണം
വെൺമപരത്തിനിൽക്കുമ്പോൾ
എൻ കവിളിലൊരത്തക്കളമിടാനുള്ള പൂക്കളെക്കണ്ടെന്നു
തുടർന്നുചൊല്ലി, വെറുതെ മൊട്ടിട്ട പരിഭവത്തെയൊഴിച്ചു നീ.
ഒരാണ്ടു കാത്തിരുന്നൻപോടണയുമോണമേ
പ്രിയമെഴുന്നതെല്ലാം നിൻ വരദാനമെന്നോ,
ഒരു പ്രണയസല്ലാപംപോലും!
ഡോ.ഉഷാറാണി .പി.:- തിരുവനന്തപുരം മണക്കാടിനടുത്ത് സ്വദേശവും താമസവും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന കെ.ജി.പ്രഭാകരനാചാരി, കെ.പത്മം എന്നിവരുടെ മകൾ. ഭർത്താവ് – എസ്സ്.അനിൽകുമാർ മകൾ – ഗൗരി അനിൽകുമാർ. മണക്കാട് ഗവ.സ്കൂൾ, തിരുവനന്തപുരം ആൾസെയിൻ്റ്സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റു കരസ്ഥമാക്കി. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചുവരുന്നു. മുപ്പതോളം കൃതികൾ ക്ക് അവതാരിക എഴുതി. ആസ്വാദനം, പഠനം എന്നിവവേറെയും. ആത്മനിവേദനം (കവിതാസമാഹാരം), ബഷീർ ഇമ്മിണി വല്യ ഒന്ന് (ബാലസാഹിത്യം) എന്നിവ കൃതികൾ. തിരുവനന്തപുരം നഗരത്തിലെ സാഹിത്യസമ്മേളനങ്ങളിൽ പ്രഭാഷക, കവയിത്രി എന്നീനിലകളിൽ സജീവസാന്നിദ്ധ്യം. തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം, പേരക്ക ഓണക്കവിത പുരസ്കാരം, ശ്രേഷ്ഠ സാഹിത്യവേദി പുരസ്കാരം, പുലരി ടി വി ശംഖുമുദ്ര പുരസ്കാരം, വേൾഡ് ടാലൻ്റ് റെക്കോർഡ് എന്നിവ ലഭിച്ചു.



ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിയങ്കത്തിനിറങ്ങിയ അരോമ ബോട്ട് ക്ലബ് കിരീടം സ്വന്തമാക്കി. ആവേശം നിറച്ച ഫൈനലിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമയുടെ ജയം. 4.232 സെക്കൻഡിലാണ് അരോമ ഫിനിഷിങ് ലൈൻ തൊട്ടത്. രണ്ടാമതെത്തിയ വള്ളം 4.234 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ഫൈനലിൽ മൂന്ന് വള്ളങ്ങളാണ് 4.23 സെക്കൻഡിനുള്ളിൽ ഏതാണ്ട് ഒരേസമയം ഫിനിഷ് ചെയ്തത്. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ അരോമ, ഫൈനലിൽ ലഭിച്ച ലെയ്ൻ ആനുകൂല്യം മുതലെടുത്താണ് കിരീടത്തിലേക്ക് തുഴഞ്ഞെത്തിയത്. മത്സരം അവസാന നിമിഷംവരെ ആവേശകരമായി തുടരുകയായിരുന്നു.
പിബിസി പുന്നമട–എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 12 മില്ലി സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി.
എബി ജോൺ തോമസ്
ബ്ലോക്കിൽ നിന്നോ മറ്റോ
വാങ്ങിയതാണ്…
പറഞ്ഞ പോലെ
രണ്ടാം വർഷം
കായ്ച്ചു…
വലിയ വലുപ്പം ഒന്നുമില്ല….
എങ്കിലും,
ചക്കപ്പഴത്തിന്റെമണം
ഒരു പുതപ്പ് പോലെ
വീട്ടിനെയും
പറമ്പിനെയും
മൂടുന്നുണ്ട്….
അടുക്കള
വാതുക്കലിരുന്ന്,
അരുവ
ചക്കയുടെ
പള്ളക്ക്കേറ്റി
പുറകോട്ട് ആഞ്ഞ് വലിച്ചപ്പോ
ബോധം
ഏറ്റവും കുറഞ്ഞത്
ഒരു കൊല്ലമെങ്കിലും
പിന്നിലേക്ക്
പോയിട്ടുണ്ട്….
അല്ലെങ്കിൽ
പപ്പ
വരുന്നതിന് മുമ്പ്
ചക്കമടലും,
ചക്കക്കുരുവും
ചക്കയരക്കും
ചക്ക മൊണഞ്ഞീനും
മാത്രമല്ല….
ചക്കയുടെ മണവും
പറമ്പിനപ്പുറം
കടത്തണ്ടേയെന്ന്
മനസ്സ്
ഒരു കാര്യവുമില്ലാതെ
വെറുതെ
ഒരാശങ്കയിലേക്ക്
എടുത്ത് ചാടില്ല….
ഏറ്റവും പ്രിയപ്പെട്ട
ചക്കക്കുരുക്കറികൂട്ടി
ഞങ്ങളുണ്ണുമ്പോൾ
പപ്പ
മൊളകിടിച്ചതിനോട്
കൂട്ടു കൂടും….
പ്രതിഷേധമല്ല….
നിലപാടാണ്….
മൊണഞ്ഞീൻ പറ്റിയ
കത്തി, അരുവ,
നടക്കുന്ന
ഇടങ്ങളിൽ വീണുറഞ്ഞ
ചകിണി…..
ഒക്കെയും
അപ്പന്റെ
ചക്ക വിരോധത്തെ
വീണ്ടും
ആളിക്കത്തിക്കുന്ന
കാരണങ്ങളാണ്….
അമ്മ പറയാറുണ്ട്,
ചക്കയോട് മാത്രമല്ല
ചക്ക തിന്നുന്നോരോടും
ദേഷ്യമാന്ന്…
ചക്കയോട്
ഇത്ര വിരോധം
എന്തിനാണെന്ന്
ഇതുവരെയും
പപ്പ
വെളിപ്പെടുത്തിയിട്ടില്ല….
പക്ഷേ
ഒരിക്കലും
വീട്ടിൽ
ചക്കക്ക്
വിലക്കേർപ്പെടുത്തിയിരുന്നില്ല….
ചില
മനുഷ്യർ
അങ്ങനെയാണ്….
അവരുടെ
അനിഷ്ടങ്ങളെക്കുറിച്ചുള്ള
ചിന്തയിലൂടെ
ഓർമയിലേക്ക്
അരിച്ചിറങ്ങും….
അകത്ത് ,
ഭിത്തിയും
തറയും
കിടക്കവിരിയും വരെ
ചക്ക മണത്തിൽ
നിറച്ച്
തുഞ്ഞാപ്പി
അടുക്കള വാതിലിൽ
തിരിച്ചു വന്നു….
(കഴിഞ്ഞ ചക്കക്കാലത്തും
പപ്പ ഉണ്ടായിരുന്നു.)
* തുഞ്ഞാപ്പി – മകൾ
എബി ജോൺ തോമസ്: – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു. എൻടിവി യുഎഇ യിൽ ചീഫ് സബ് എഡിറ്ററായി ജോലി ചെയ്തു. നിലവിൽ അമൃത ന്യൂസ് തിരുവനന്തപുരം ബ്യൂറോയിൽ സീനിയർ റിപ്പോർട്ടർ ആണ് .



തിരുവനന്തപുരം: ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സർക്കാരിന്റെ നിലപാടെന്നും കലാകാരന്മാർക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. നാടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച ‘മിസ്സ’ എന്ന നാടകമാണ് വിവാദമായത്. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഡനത്തിന് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ ജീവിതകഥയാണ് നാടകത്തിന്റെ പ്രമേയം. നാടകത്തിൽ നഗ്നത പ്രദർശിപ്പിച്ചെന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
നാടകത്തിലെ ഒരു ഭാഗം മാത്രം എടുത്ത് സദാചാരത്തിന്റെ കണ്ണിലൂടെ വിമർശിക്കുന്നവർ അടിയന്തിരാവസ്ഥക്കാലത്തെ കൊടിയ പീഡനങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതികരിച്ചു. നാടകത്തിന്റെ ആശയവും പശ്ചാത്തലവും മനസ്സിലാക്കാതെയാണ് വിവാദം ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: 72-ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രില്ലും തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും നടക്കും. 22 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം രാവിലെ 11ന് ആരംഭിക്കും.
വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും നേരത്തെ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ പരീക്ഷകൾ നടക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ ഒൻപത് മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.
ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ കെ.എസ്.ആർ.ടി.സിബസുകൾ ആലപ്പുഴ നഗരത്തിലെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല. വള്ളംകളി കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് നഗരത്തിലും പുന്നമടയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
രാജൻ എൻ കെ
യാത്രയ്ക്കിടയിൽ ഉറക്കത്തിൽ നിന്നുംനാരായൺകുട്ടി പലതവണ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. ഇരുട്ടിലൂടെ അതിവേഗം പായുന്ന തനിക്കൊപ്പം ഒരു ബലിക്കാക്ക പറന്നു വരുന്നു.കരിപോലെ കറുത്ത ചിറകുകൾ ആഞ്ഞുവീശി കഴുത്തറ്റം കറുത്ത ഒരുകാക്ക.
ഇക്കുറി കർക്കിടവാവിന് ബലിയിടാൻ കഴിഞ്ഞില്ല. ഓഫീഷ്യൽ ടൂറിലായിരുന്നു.ഒരു പക്ഷെ ബലിച്ചോറ് കാണാതെ അച്ഛന്റെ ആത്മാവ് തന്നെ ഓർമ്മപ്പെടുത്തിയതാണോ? അയാളുടെ മനസ്സിൽ നേർത്തൊരു വിങ്ങൽ ഘനീഭവിച്ചു.പിന്നെയത് ഒരു നൊമ്പരമായി നീറിക്കൊണ്ടിരുന്നു.ഓണാഘോഷത്തിനായി
ഭിലായിൽനിന്ന് അയാൾകുടുംബസമേതം നാട്ടിലേക്ക് വരികയാണ്
തീവണ്ടിയിറങ്ങി ടാക്സിയിൽ വീട്ടിലേക്ക് മടങ്ങുബോൾ അയാൾ മൂകമായിരുന്നു. ഭർത്താവിന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ സുശീല അത്ഭുതപ്പെട്ടു.
ചേട്ടനിതെന്തുപറ്റി ഒരുമൗനം കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. എന്തോ മനസ്സിലുണ്ട്.
ഒന്നുല്ല. നിനക്ക് വെറുതെ തോന്നുന്നതാ.
അയാൾ ചിരിക്കാൻ ശ്രമിച്ചു. ഇതൊന്നുമാരോടും പങ്കു വെക്കേണ്ടതല്ലന്ന് അയാൾക്കറിയാം. വീടെത്താറായി.
ബാഗ്ലൂര് നിന്ന് നീലിമയും കുടുംബവും ചെന്നൈയിൽ നിന്ന് നിരുപമയും കുടുംബവും പതിവ് തെറ്റിക്കാതെ കൈതമറ്റം തറവാട്ടിലേക്ക് ഓണാഘോഷത്തിനായി പുറപ്പെട്ടിട്ടുണ്ട്. കാരണവരായിരുന്ന ശങ്കരൻനായർക്ക് ചില പ്രത്യേകചിട്ടയും ക്രമങ്ങളുമൊക്കെയുണ്ടായിരുന്നു. അതാണ് മൂത്ത മകൻ നാരായണൻ കുട്ടിയിലൂടെ മുറതെറ്റാതെ നടപ്പാവുന്നത്.
തറവാട്ട് മുറ്റത്ത് നാരായൺകുട്ടിയുടെ മകൾ കല്യാണി പൂവിടുന്നത് നോക്കി അമ്മ നടയിലിരുന്നു. അമ്മയുടെ മുഖത്ത് പതിവ് സന്തോഷമില്ല. അത് കണ്ട് നാരായൺകുട്ടി പെട്ടന്ന് മുഖം തിരിച്ചു.ഒരുബലിക്കാക്ക മസ്സിലൂടെ പെട്ടന്ന്പറന്നു പോയി.
ഉച്ചയ്ക്ക് മുമ്പേ ബാംഗ്ലൂര് നിന്നും ചെന്നെയിൽനിന്നുമുള്ളവർ കുട്ടികളുമായെത്തി. പൂമുഖത്ത് വച്ചിട്ടുള്ള ശങ്കരൻ നായരുടെ ചില്ലിട്ട ചിത്രത്തിൽ പെട്ടെന്നൊരു തിളക്കം മിന്നി മാഞ്ഞു. അച്ഛന് സന്തോഷമായി തന്റെ കാലശേഷവുംരക്ത ബന്ധങ്ങൾ കൂടിച്ചേർന്ന് ഒരു നദിയായി ഒഴുകുകയാണ് .
തറവാടിന് ശാഖകൾ പൊട്ടി വളർന്നപ്പോൾ ആദ്യം നാരായൺകുട്ടി ഭിലായിലേക്ക് പറച്ചു നടപ്പെട്ടു. രണ്ട് പെൺ മക്കളേയും കെട്ടിച്ചു വിട്ടപ്പോൾ ഇളയവൻ നീലാംബരനും അച്ഛനുമമ്മയും മാത്രമായി വീട്ടിൽ. അപ്പോൾ ശങ്കരൻ നായർ ഒരു കാര്യം തീർത്തു പറഞ്ഞു.
മുമ്പ് നടന്നതു പോലെ ഓണത്തിനും വിഷുവിനും മക്കളെല്ലാവരും ഈ തറവാട്ട് മുറ്റത്ത് ഒത്തു ചേരണം. ഈ വീടിന്റെ തെക്കിനിയിൽ നിലത്ത് തൂശനില വച്ച് ചമ്രം പടിഞ്ഞിരുന്ന് എല്ലാവരും ഒന്നിച്ച് സദ്യ ഉണ്ണണം.ഈ അടുക്കളയിൽ സദ്യ വേവണം.
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടല്ലോ എല്ലാവരും.
നാരാണൻകുട്ടീ. നീയല്ലേ മൂത്തത്
എന്നും ഈ കസേരയിൽ ഞാനുണ്ടാവില്ല.അതുകൊണ്ട് ഇക്കാര്യത്തിൽ നീ കണിശം വയ്ക്കണം.
അച്ഛൻ പോയശേഷം ഇത് രണ്ടാമത്തെ ഓണമാണ്.
തറവാട്ടിലെത്തുന്ന വേളകൾ അച്ഛന്റെ ഓർമ്മകളുടെ സാന്നിധ്യമറിയുന്ന ദിവസമായി മാറി. ഓണത്തിന് മാത്രമാണ് അച്ഛൻ അടുക്കളയിൽ കയറുന്നത്.കായ വറക്കുന്നതും പായസം വെയ്ക്കുന്നതും അച്ഛനായിരുന്നു. അച്ഛന്റെ ചാരു കസേര ശൂന്യമായിട്ട് രണ്ടു വർഷമായി.വാത്സല്യത്തിന്റെ കൈത്തഴമ്പ് പതിഞ്ഞ ഊന്നുവടി വെറുതെ ഒന്നു ഓമനിച്ചപ്പോൾ അച്ഛന്റെ ഗന്ധമെന്നിൽ നിറഞ്ഞു. അച്ഛനോടൊപ്പമല്ലാതെ ഉണ്ണുന്ന രണ്ടാമത്തെ ഓണം.
ഈ ചിങ്ങത്തിൽ അമ്മയ്ക്ക് എൺപത്തിരണ്ട് കഴിഞ്ഞു. മ്ലാനമായ ആ മുഖത്തെ ദുഃഖം വായിച്ചെടുക്കാൻ തനിക്കു മാത്രമേ കഴിയൂ. കഴിഞ്ഞ തവണ കാണുമ്പോൾ മുടിയിൽഇത്തിരി കറുപ്പ് ബാക്കിയുണ്ടായിരുന്നു ഇന്ന് അതും കൂടി കാലം നരതീർത്തു.
അനിയത്തിമാർ രണ്ടു പേരും ഉൽസാഹിച്ച് സദ്യ റെഡിയാക്കി. തെക്കിനിയിൽ ഇല വച്ചു.എല്ലാവർക്കും ഒപ്പം അച്ഛനും ഒരില വച്ചു. തൊട്ടടുത്ത് അമ്മയിരുന്നു.ചോറും കറികളും പായസവുംഎല്ലാം വിളമ്പി.എല്ലാവരും ഒന്നിരിച്ചിരുന്ന് ഓണ സദ്യ ഉണ്ടു. അവിയൽ കൊള്ളാം. ആരാ ഉണ്ടാക്കിയത് ? അമ്മ തിരക്കി. സൂ ശീലയേട്ടത്തിയാമ്മേ ? നീലിമ പറഞ്ഞു. ഞാനൂഹിച്ചു. കറികളെല്ലാം നന്നായിട്ടുണ്ട്. .ഇനി എന്റെ മക്കളോടൊപ്പം ഓണമുണ്ണാൻ അടുത്തയാണ്ടിൽ ഞാനുണ്ടാവുമോ ആവോ? അമ്മയുടെ കണ്ണു നിറഞ്ഞു. വെറുതെ സങ്കടപ്പെടാൻ അമ്മയെ കഴിഞ്ഞേ ആളുള്ളു. നിരുപമ അമ്മയെ കളിയാക്കി.
ചിരിച്ചു കളിച്ചു സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടന്നൊരു മൂകത.
എന്താമ്മേ ഇത്? ഒരു നല്ല ദിവസായിക്കോണ്ട് ഇത്തരം വർത്താനം ഒന്നും വേണ്ട.നാരായൺകുട്ടി അമ്മയെ ശാസിച്ചു. എല്ലാവരും എഴുന്നേറ്റുകൈ കഴുകി. അമ്മ അച്ഛന്റെ ഇലയും കൂടി എടുത്ത് എഴുന്നേറ്റു.
ഉച്ചതിരിഞ്ഞപ്പോൾ എല്ലാവരും മടക്കയാത്രയുടെ ആലോചന തുടങ്ങി. നീലാംബരൻ എല്ലാവരോടുമായി പറഞ്ഞു. പോകും മുമ്പ് എനിക്കൊരു കാര്യംപറയാനുണ്ട്.
എന്താ ? നാരായൺകുട്ടി തിരക്കി.
ഞാനീ വീടും സ്ഥലവും വിൽക്കുകയാണ്.
ങേ ! വിൽക്കുകയോ? മടക്കിയ ഷർട്ട് കയ്യിൽ പിടിച്ച് നാരായൺകുട്ടി പ്രതിമ കണക്കെ നിന്നു പോയി.
എന്തിന്?
ഒരു പാട് കടമുണ്ട്.ഇതല്ലാതെ വേറെ വഴിയില്ല.നീലാംബരൻ നിസ്സഹായത വെളിപ്പെടുത്തി. വിൽക്കാനൊന്നും പറ്റില്ല. അച്ഛനുറങ്ങുന്ന മണ്ണാണിത് അയാൾ വൈകാരികമായി തിളച്ചു.
ആരും ഒച്ച വെയ്ക്കണ്ട. നീലാംബരൻ ആദ്യമായി ചേട്ടനു നേരേ കയർത്തു.എനിക്കിത് അച്ഛൻ എഴുതിത്തന്ന മണ്ണാണ്. ചേട്ടന്റെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞത് മാത്രമല്ല നീലാംബരന്റെ ശരീര ഭാഷയിൽ നാരായണൻ കുട്ടി ഒന്നു പതറി
നീലാംബരൻ കൊച്ചുകുട്ടിയല്ലന്നും വളർന്ന് പുരുഷനായെന്നും ബോധ്യപ്പെട്ടനിമിഷം. ചേട്ടനീ വസ്തു വാങ്ങിച്ചോ. നീലാംബരൻ ആ സാധ്യതയും ആരാഞ്ഞു. വസ്തു പുറത്തുവിറ്റന്നുള്ള പേരുദോഷം ഒഴിവാക്കാല്ലോ.
ഞാനോ? എന്താ നീലാ നീയിപ്പറയുന്നത് ?
ഞാൻ ഭിലായിൽ സെറ്റിൽഡല്ലേ?മക്കളാരും ഇങ്ങോട്ട് വരില്ല.
കൃഷി കൊണ്ട് ഇക്കാലത്ത് ജീവിക്കാൻ പറ്റില്ല. കൃഷി ചെയ്ത് ചെയ്താ ഞാൻ കടക്കാരനായത്. മറ്റെന്തെങ്കിലും ബിസിനസ്സ് നോക്കണം. അതിന് മുമ്പായി ഈവസ്തു വിൽക്കണം.
ഉപദേശമൊന്നുമല്ല എന്നാലും പറയുവാ നീലിമ പറഞ്ഞു. അമ്മയുടെ കാലം കഴിഞ്ഞു വിറ്റാ പോരേ?
എന്നാ ചേച്ചിയെനിക്കൊരു ഇരുപത്തഞ്ച് ലക്ഷം രൂപ താ.
എന്റെ കയ്യിലെവിടുന്നാ കാശ് ?
എന്നാ വലിയ ഉപദേശവുമായി വരണ്ട.
നീ നിന്റെ ഇഷ്ടംപോലെ ചെയ്യ് . ദേ ഞാൻ പോയേക്കാം.
മക്കളുടെ സംസാരമെല്ലാം കേട്ടുകൊണ്ട് അകത്ത് കട്ടിലിൽ കണ്ണടച്ചു കിടന്ന അമ്മ സങ്കടത്തോടെ പുറത്തു വന്നു ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ ഇന്നൊരവകാശവുമില്ല.
നീലാംബരാ… അമ്മ വിളിച്ചു. നിന്റെ അവസ്ഥ അമ്മയ്ക്കറിയാം. എന്റെ കാലം കഴിഞ്ഞിട്ടു പോരേ വില്പനയൊക്കെ.
എനിക്ക് മനസ്സിലായമ്മേ. അമ്മയെങ്കിലും എന്റെ കൂടെ നിൽക്കുമെന്നു കരുതി.ആർക്കും എന്റെ അവസ്ഥ മനസ്സിലാകുന്നില്ല. അമ്മയ്ക്കു പോലും. നീലാംബരൻ പൊട്ടിത്തെറിച്ചു.
മോനേ!
കടുത്ത വാക്കുകളുടെ മുനയിൽ അമ്മയുടെ അകം നൊന്തുപിടഞ്ഞു.
ഇന്നലെ വരെ കാണാത്ത അകൽച്ച അവരെ തളർത്തി. ഇനി മരണം വരെ ഈ മുറിവ് നീറിക്കൊണ്ടിരിക്കും.
എനിക്ക് മക്കളോട് ഒന്നേ പറയാനുള്ളു. ഈ മണ്ണീന്ന് അമ്മയെ എറക്കി വിടരുത്. അമ്മക്കത് താങ്ങാനാവില്ല.
അന്ന് രാത്രി ഏറെവൈകുവോളം മക്കൾ നാലു പേരും തർക്കങ്ങളും വാക്ക്ഗ്വാദങ്ങളുമായി ഇരുന്നു. ഒരു ബലിക്കാക്ക വീണ്ടും മനസ്സിൽ ചിറകടിച്ചു പറന്നപ്പോൾ നാരായൺകുട്ടി അലറി. ആരും ഇനി ഒരക്ഷരം പോലും മിണ്ടണ്ട.തറവാട് നീപറയുന്ന വിലയ്ക്ക് ഞാൻ വാങ്ങും. പെട്ടന്നൊരു നിശബ്ദത അവിടെ പരന്നു.. നാരായൺകുട്ടിയും അമ്മയുമൊഴികേ ബാക്കിയെല്ലാവരും അവരവരുടെ മാളങ്ങളിലേക്ക് പിൻവലിഞ്ഞു.
പിറ്റേന്ന് വസ്തു പ്രമാണമാക്കി നീലാംബരന് പണം കൊടുത്തു. അപ്പോൾ നാരായൺകുട്ടി പറഞ്ഞു അച്ഛന്റ വാക്കിന് മാറ്റമില്ല. അത് ഇനിയും തുടരും.
കൈതമറ്റം തറവാട്ടിൽ ഒരുയുദ്ധം കഴിഞ്ഞത് പോൽ അംഗങ്ങൾ പരസ്പരം കാണാതെ മുഖം കൊടുക്കാതെ നടന്നു. നാരായൺ കുട്ടി അമ്മയുടെ അടുത്തിരുന്നു.. ആ മാതൃഹൃദയം വല്ലാതെ പൊള്ളിയിരുന്നു. വൈകാതെ എന്തോ സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിൽ കരട് വീഴ്ത്തി.
അമ്മയ്ക്ക് കാവലിരുന്ന് രാത്രിയിലെപ്പഴോ അയാളുറങ്ങി.പിറ്റേന് എല്ലാവരും ഉണർന്നു. ഒരാളൊഴികെ. നാരായൺകുട്ടി മാത്രം ഉണർന്നില്ല. കൂടെയെത്തിയ ബലിക്കാക്കക്കൊപ്പം ചിറക്കുകൾ ആഞ്ഞു വീശി ഇരുട്ടിലൂടെ അയാൾ ദൂരേക്ക് പറക്കുകയായിരുന്നു.
രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . മരുഭൂമിയിലെ പഥികൻ , മഴ നനഞ്ഞ മനസ്സുകൾ തുടങ്ങിയ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട് . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.



ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനത്താൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ ശക്തി വർധിക്കുമെന്നാണ് വിലയിരുത്തൽ. 24 മണിക്കൂറിനിടെ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.
മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.