Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് തുടരുന്നതിനിടെ കേരളത്തിന് ആശ്വാസമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്. ഇതിന്റെ സ്വാധീനത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.

സെപ്റ്റംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ ചൂടും വരൾച്ചാസമാന സാഹചര്യങ്ങളും തുടരുന്നതിനിടെയാണ് മഴ സജീവമാകുമെന്ന പ്രവചനം എത്തുന്നത്. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ അടുത്ത ദിവസങ്ങളിൽ ലഭിക്കുന്ന മഴ നിലവിലെ മഴക്കുറവിന് എത്രത്തോളം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

ഹേവർഹിൽ: ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച ഓണാഘോഷം 2026 സെപ്റ്റംബർ 5-ന് രാവിലെ 10 മണി മുതൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷപൂർവം നടന്നു. HMA അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ മുന്നൂറിലധികം പേർ ആഘോഷത്തിൽ പങ്കുചേർന്നു.

കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, UUKMA ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഹേവർഹിൽ ടൗൺ കൗൺസിൽ മേയർ ലോറ മില്ലർ-ജോൺസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മെഗാ തിരുവാതിരയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചത് ആഘോഷത്തിന് കേരളീയ പാരമ്പര്യത്തിന്റെ മനോഹാരിത പകർന്നു. തുടർന്ന് വിവിധ പ്രായത്തിലുള്ള കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്ത-കലാപരിപാടികൾ അരങ്ങേറി.

ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ആവേശകരമായ വടംവലി മത്സരം. Loyalty Insurance & Mortgage-നെ പ്രതിനിധീകരിച്ച് അബ്രഹാം ലൂക്കോസ് സ്പോൺസർ ചെയ്ത പുതിയ വടം HMAയ്ക്ക് ഔദ്യോഗികമായി കൈമാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ആവേശത്തോടെ വടംവലിയിൽ പങ്കെടുത്തു. ജയപരാജയങ്ങൾക്കപ്പുറം സൗഹൃദവും സഹകരണവും കൂട്ടായ്മയും നിറഞ്ഞ മത്സരമായി വടംവലി മാറി.

ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു വിഭവസമൃദ്ധമായ ഓണസദ്യ. പപ്പടം, പഴം, പായസം ഉൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങളോടുകൂടിയ രുചികരമായ സദ്യ പങ്കെടുത്തവർക്ക് നാട്ടിലെ ഓണത്തിന്റെ ഓർമകൾ സമ്മാനിച്ചു.

വൈകുന്നേരം പ്രശസ്ത ഹാസ്യതാരങ്ങളായ ബിനു അടിമാലി, പോൾസൺ കൂത്താട്ടുകുളം, തങ്കച്ചൻ വിതുര എന്നിവരും പ്രമുഖ ഗായകരും ചേർന്നൊരുക്കിയ മെഗാ കോമഡി–മ്യൂസിക്കൽ സ്റ്റേജ് ഷോ ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. ചിരിയും സംഗീതവും നിറഞ്ഞ കലാപ്രകടനങ്ങൾ സദസ്സിനെ ഏറെ ആസ്വദിപ്പിച്ചു.

HMA പ്രസിഡന്റ് നോബി ജേക്കബ്, സെക്രട്ടറി ഗോവിന്ദ് ബാലഗോപാൽ, ട്രഷറർ ഷിബു ജോൺ, ഷാലി വിവിയൻ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വോളന്റിയർമാരും ചേർന്നാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

കേരളത്തിന്റെ സമ്പന്നമായ ഓണപ്പാരമ്പര്യവും പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷമായി HMA ഓണാഘോഷം 2026 മാറി. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അവിസ്മരണീയമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെസ്റ്റർ: കോതമംഗലം രൂപതാ വൈദികൻ ബഹുമാനപ്പെട്ട ജെയിംസ് ഏഴാനിക്കാട്ടച്ചന്റെ ഇളയ സഹോദരി ജെമ്മയുടെ ഭർത്താവ് ജോഷി ജെയിംസ് ചിറക്കൽ ഇംഗ്ലണ്ടിൽ അന്തരിച്ചു. ഏറെക്കാലം അബുദാബിയിലെ അലൈൻ മേഖലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മൂന്ന് വർഷം മുൻപാണ് കുടുംബത്തോടൊപ്പം യുകെയിലെ ചെസ്റ്ററിൽ എത്തിയത്. അലൈൻ മലയാളികൾക്കിടയിൽ ഏറെ പരിചിതരായിരുന്ന ജോഷിയും ജെമ്മയും ചെസ്റ്ററിലെത്തിയ ശേഷവും മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അപ്രതീക്ഷിതമായി കണ്ടെത്തിയ ബ്രെയിൻ ട്യൂമറാണ് മരണകാരണം. ജോഷിയുടെ ആകസ്മിക വേർപാട് ചെസ്റ്ററിലെ മലയാളി സമൂഹത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ് .

ജോഷിയുടെ ഭൗതികശരീരം സെപ്റ്റംബർ 12 ശനിയാഴ്ച ചെസ്റ്ററിലെ സെന്റ് കൊളംബാസ് ചർച്ചിൽ (Plas Newton Lane, Chester, CH2 1SA) പൊതുദർശനത്തിന് എത്തിക്കും. രാവിലെ 11.30ന് മൃതദേഹം പള്ളിയിൽ എത്തിച്ചേരും. 12.15ന് വിശുദ്ധ കുർബാനയും പ്രാർഥനാ ചടങ്ങുകളും നടക്കും. സംസ്കാര ചടങ്ങുകൾ പിന്നീട് നാട്ടിൽ നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത് .

ജോഷി ജെയിംസ് ചിറക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം കോടതി നിർദേശപ്രകാരം പൊലീസ് സാന്നിധ്യത്തിൽ സംസ്‌കരിച്ചു. ചെങ്ങന്നൂർ സ്വദേശി ശരത്ചന്ദ്രൻ ഉണ്ണിത്താൻ (73) ആണ് കലാപത്തിൽ കൊല്ലപ്പെട്ടത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു.

ഏഴുപതിറ്റാണ്ടിലേറെ പ്രായമുള്ള ശരത്ചന്ദ്രൻ നാലു പതിറ്റാണ്ടായി ചെന്നൈയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കഞ്ചാവ് കൈവശം വച്ചെന്ന കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് നെഗോമ്പോ ജയിലിൽ കഴിയുന്നതിനിടെയാണ് കലാപമുണ്ടായത്.

ജയിലിലുണ്ടായ സംഘർഷത്തിൽ 22 തടവുകാരും 10 ഉദ്യോഗസ്ഥരുമടക്കം 32 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കോടതി നിർദേശത്തെ തുടർന്നാണ് ശരത്ചന്ദ്രന്റെ മൃതദേഹം പൊലീസ് സുരക്ഷയിൽ സംസ്‌കരിച്ചതെന്നും ചടങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധികൾ പങ്കെടുത്തതായും ശ്രീലങ്കൻ അധികൃതർ അറിയിച്ചു.

മലപ്പുറം: ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പ് പുറത്തായതോടെ തിരുനാവായയിലെ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. കൊടയ്ക്കലിലെ ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അടച്ചുപൂട്ടിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും അവകാശപ്പെട്ടായിരുന്നു ഇവിടെ ചികിത്സയെന്ന പേരിലുള്ള പ്രവർത്തനം.

ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. നാലുമാസം മുമ്പ് ആരംഭിച്ച കേന്ദ്രത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരുന്നു തുടക്കത്തിൽ പ്രവർത്തനം; പിന്നീട് വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. സ്പീക്കർ ബോക്‌സിലൂടെ അറബിയും ഉറുദുവും സംസാരിക്കുകയും മുഖംമൂടി ധരിച്ചയാളെ ജിന്നായി അവതരിപ്പിക്കുകയും ചെയ്താണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഏത്തപ്പഴം 1000 രൂപ മുതൽ 2500 രൂപ വരെ ലേലം വിളിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.

പഴത്തിന്റെ തൊലി കളയാതെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് ‘അത്ഭുതം’ എന്ന പേരിൽ അവതരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും തട്ടിപ്പിന്റെ രീതി പുറത്താകുകയും ചെയ്തതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി കേന്ദ്രം പൂട്ടിച്ചത്. സംഭവത്തിൽ തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

കൊച്ചി∙ നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. ചിത്രീകരണത്തിനായി വൈദ്യുതി, ലൈറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ആലുവയ്ക്കടുത്ത് ഇടയാറിൽ ഇന്ന് ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ആദ്യദിന ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഉയർന്ന സ്ഥലത്ത് ലൈറ്റ് ക്രമീകരിക്കുന്നതിനിടെയാണ് വിഷ്ണുവിന് വൈദ്യുതാഘാതമേറ്റത്. മെയിൻ സ്വിച്ച് ഓഫ് ചെയ്തതോടെ താഴേക്ക് വീണ വിഷ്ണുവിന് ഗുരുതരമായി ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. വീഴ്ചയല്ല മരണത്തിന് കാരണമെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ വിഷ്ണുവിനെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് നിവിൻ പോളി ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ആശുപത്രിയിലെത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോയിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റായ മാധ (Madha – North & South Indian Kitchen) ഉടമകളും സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷൻ അംഗങ്ങളുമായ സജോ (ജോർജ് മാത്യു), റെജി മാത്യു, ജയ്മോൻ ജോസഫിന്റെ ഭാര്യ ജെസ്സി എന്നിവരുടെ മാതാവ് മേരി മാത്യു നെടിയകാലായിൽ (81) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നിന് ഇളയമകൻ സജോയുടെ ഗ്ലാസ്‌ഗോയിലെ വസതിയിലായിരുന്നു അന്ത്യം.

മേരി മാത്യുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനും പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്കുമായി ഇന്ന് (സെപ്റ്റംബർ 9) വൈകുന്നേരം 4 മുതൽ ഗ്ലാസ്‌ഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ പൊതുദർശനം നടക്കും. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കലാകേരളം ഗ്ലാസ്‌ഗോയുടെ സ്ഥാപക നേതാക്കളും സജീവ പ്രവർത്തകരുമാണ് മേരി മാത്യുവിന്റെ മക്കളായ സജോയും റെജിയും. മേരി മാത്യുവിന്റെ നിര്യാണത്തിൽ കലാകേരളം ഗ്ലാസ്‌ഗോയും സെന്റ് തോമസ് സീറോ മലബാർ കാത്തലിക് മിഷനും അനുശോചനം രേഖപ്പെടുത്തി.

മേരി മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ സനീഷ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊലീസ്. ഒന്നാം പ്രതിയായ ശ്രീഹരി ഗ്രൂപ്പിൽ പങ്കുവച്ച ചിത്രങ്ങൾ സനീഷ് മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. 250 രൂപ ഈടാക്കിയാണ് മോർഫ് ചിത്രങ്ങളടങ്ങിയ ‘മല്ലു പ്രീമിയം ഗ്രൂപ്പിൽ’ ആളുകളെ അംഗങ്ങളാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സനീഷും ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ലെന്നും പൊലീസ് പറയുന്നു.

18നും 21നും ഇടയിൽ പ്രായമുള്ളവരാണ് ഗ്രൂപ്പിലെ അംഗങ്ങളിൽ ഭൂരിഭാഗവുമെന്നാണ് പൊലീസ് കണ്ടെത്തൽ. 1500ലേറെ അംഗങ്ങൾ ഗ്രൂപ്പിലുണ്ടായിരുന്നു. ചിത്രങ്ങൾ ആവശ്യപ്പെട്ടവരെ സനീഷ് ഗ്രൂപ്പിൽ ചേർക്കുകയും ഓരോരുത്തരിൽനിന്നും 250 രൂപ വീതം ഈടാക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ടെലിഗ്രാം വഴി പ്രവർത്തിച്ചതിനാൽ പൊലീസ് പിടികൂടില്ലെന്ന വിശ്വാസത്തിലായിരുന്നു ചിത്രങ്ങൾ കൈമാറിയതെന്നും പൊലീസ് പറയുന്നു.

അഞ്ചുപേരടങ്ങുന്ന രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. തൃക്കാക്കര ഭാരത് മാത കോളജിലെ പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ടെലിഗ്രാം വഴി ചിത്രങ്ങൾ കൈമാറിയതിന്റെ വിവരങ്ങൾ ലഭിച്ചത്. കേസെടുത്തതിന് പിന്നാലെ ശ്രീഹരിയെ കോളജിൽനിന്ന് പുറത്താക്കിയിരുന്നു.

തിരുവനന്തപുരം: 1980കളുടെ വസ്ത്രധാരണവും ഹെയർസ്റ്റൈലും ഫോട്ടോഗ്രഫി ശൈലിയും വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നു. പഴയ ആൽബങ്ങളിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആനലോഗ് ക്യാമറയുടെ ഫിലിം ഗ്രെയിൻ, വാം കളർ ടോൺ, സോഫ്റ്റ് ഫോക്കസ്, പഴയകാല സ്റ്റുഡിയോ പശ്ചാത്തലം എന്നിവയോടെയാണ് പുതിയ ചിത്രങ്ങൾ ആളുകൾ പങ്കുവയ്ക്കുന്നത്. ‘80കളിൽ ഞാൻ എങ്ങനെയിരിക്കും?’ എന്ന കൗതുകമാണ് 1980s ChatGPT Photo Trend എന്ന പേരിൽ പ്രചരിക്കുന്ന ഈ എഐ ട്രെൻഡിന് പിന്നിൽ.

ട്രെൻഡിന്റെ പ്രധാന ആകർഷണം കൃത്യമായ പ്രോംപ്റ്റ് നൽകി സ്വന്തം ഫോട്ടോ 80കളുടെ ലുക്കിലേക്ക് മാറ്റാമെന്നതാണ്. മുഖത്തിന്റെ രൂപവും തിരിച്ചറിയാവുന്ന സവിശേഷതകളും നിലനിർത്തിക്കൊണ്ട് അക്കാലത്തെ വസ്ത്രവും മേക്കപ്പും ഹെയർസ്റ്റൈലും പശ്ചാത്തലവും നൽകാനാണ് പ്രോംപ്റ്റിലൂടെ നിർദേശിക്കുന്നത്. ഇന്ത്യൻ ലുക്കിനായി ക്ലാസിക് സാരി, പ്രിന്റഡ് ഷർട്ട്, സൽവാർ കമീസ്, ബെൽബോട്ടം, ഹൈവെയ്സ്റ്റ് ട്രൗസർ തുടങ്ങിയ 80കളിലെ ഫാഷൻ ഉൾപ്പെടുത്താം. ‘Create my uploaded photograph into a realistic photograph of me as I might have looked in India during the 1980s. Keep my face, facial features, skin tone, face shape and overall identity recognisable. Do not alter my facial structure. Style me in authentic 1980s Indian clothing, authentic 1980s hairstyle with natural volume. Set the photograph in a believable 1980s Indian photo studio or vintage background with realistic film grain, soft focus, and period photography lighting.’ എന്നതാണ് ഇന്ത്യൻ റെട്രോ ലുക്കിനായി ഉപയോഗിക്കാവുന്ന പ്രധാന പ്രോംപ്റ്റ്.

വെസ്റ്റേൺ റെട്രോ ലുക്ക് വേണമെങ്കിൽ പ്രോംപ്റ്റിൽ voluminous 1980s hair, era-appropriate glam makeup, statement earrings, high-waisted trousers, structured blazer with shoulder pads, leather jacket തുടങ്ങിയ നിർദേശങ്ങൾ നൽകാം. ചിത്രത്തിന് യഥാർഥ 80കളിലെ ഫോട്ടോയുടെ പ്രതീതി ലഭിക്കാൻ realistic vintage film grain, slightly soft focus, natural skin texture, period-appropriate colours, authentic 1980s studio background, avoid anything modern തുടങ്ങിയ വാക്കുകളും ചേർക്കാം. ഇതുവഴി വെറുമൊരു കാർട്ടൂൺ ഫിൽട്ടറിന് പകരം വ്യക്തിയുടെ മുഖസാദൃശ്യം നിലനിർത്തിയുള്ള വിന്റേജ് ഫോട്ടോയാണ് ലഭിക്കുക.

ഫോട്ടോ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. മുഖം വ്യക്തമായി കാണുന്ന, അധികം നിഴലുകളോ സൺഗ്ലാസോ ഇല്ലാത്ത പോർട്രെയ്റ്റ് ChatGPTയിൽ അപ്‌ലോഡ് ചെയ്ത ശേഷം ഇഷ്ടമുള്ള പ്രോംപ്റ്റ് നൽകുകയാണ് ചെയ്യേണ്ടത്. പഴയകാല ഫോട്ടോ സ്റ്റുഡിയോയുടെ ലൈറ്റിങ്, ഫിലിം ഗ്രെയിൻ, സ്വാഭാവികമായ ചർമ്മത്തിന്റെ ടെക്സ്ചർ എന്നിവ പ്രത്യേകം ആവശ്യപ്പെട്ടാൽ ചിത്രത്തിന് കൂടുതൽ യഥാർഥ 80കളുടെ ഭാവം ലഭിക്കും. ഒരു ഫോട്ടോ, കൃത്യമായൊരു പ്രോംപ്റ്റ്—അങ്ങനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്വന്തം ‘80s version’ പങ്കുവയ്ക്കുകയാണ് ട്രെൻഡ്.

തിരുവനന്തപുരം ∙ സിഎംആർഎൽ മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. വിശദ റിപ്പോർട്ട് നൽകി. സിഎംആർഎല്ലിൽനിന്ന് പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചതിന് തെളിവുകളുണ്ടെന്നാണ് ഇ.ഡിയുടെ റിപ്പോർട്ടിലെ പ്രധാന ആരോപണം.

25 പേജുള്ള റിപ്പോർട്ടിൽ ഓരോ പ്രതിയുടെയും പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം. സിഎംആർഎൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് വീണ വഴി പണം കൈമാറിയെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. മുഹമ്മദ് റിയാസും കൈക്കൂലി വാങ്ങിയെന്നും പണം വീണയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ദുബായിലേക്ക് അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പണം കൈമാറ്റത്തിനായി എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപയോഗിച്ചെന്നും ഇ.ഡി. കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീടുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചതായും കോടികളുടെ ഹവാല ഇടപാടുകളുടെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പുകളിൽനിന്ന് ലഭിച്ചതായും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved