അനിൽ ഹരി
ലിവർപൂൾ: മെഴ്സിസൈഡ് ക്രിക്കറ്റിലെ ഏറ്റവും പാരമ്പര്യവും അഭിമാനവുമുള്ള കിരീടങ്ങളിലൊന്നായ സാൻഡ്ഹർസ്റ്റ് ഷീൽഡ് കപ്പ് ആദ്യമായി സ്വന്തമാക്കി ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ് (Liverpool Superkings CC). നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പ്രശസ്ത നോക്ഔട്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ്ബിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ജെയ്മോൻ ജെയ്സൺ നയിച്ച ലിവർപൂൾ സൂപ്പർകിങ്സ് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ചത്.

മെഴ്സിസൈഡിലെയും വെസ്റ്റ് ലങ്കാഷയറിലെയും അമേച്വർ ക്രിക്കറ്റിലെ ഏറ്റവും പഴക്കമേറിയതും ആദരിക്കപ്പെടുന്നതുമായ നോക്ഔട്ട് ടൂർണമെന്റുകളിലൊന്നാണ് സാൻഡ്ഹർസ്റ്റ് ഷീൽഡ്. 1900-കളുടെ തുടക്കത്തിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ ടൂർണമെന്റ് ചരിത്രപരമായി Southport & District Amateur Cricket League-ന്റെ കീഴിലായിരുന്നുവെങ്കിലും, പിന്നീട് Liverpool & District Cricket Competition-ന്റെ ഭാഗമായാണ് നടത്തപ്പെടുന്നത്. ഒരു മോശം ദിനം പോലും പുറത്തേക്കുള്ള വഴിയാകുന്ന ഈ നോക്ഔട്ട് ഫോർമാറ്റിൽ ഇത്തവണ 19 ക്ലബ്ബുകളാണ് പ്രാഥമിക റൗണ്ട്, ഒന്നാം റൗണ്ട്, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ ഘട്ടങ്ങൾ പിന്നിട്ട് കിരീടത്തിനായി പോരാടിയത്.

ഈ കിരീടത്തിന്റെ മഹത്വം വ്യക്തമാക്കുന്ന നിരവധി ചരിത്രനിമിഷങ്ങൾ സാൻഡ്ഹർസ്റ്റ് ഷീൽഡിനുണ്ട്. ഒരുകാലത്ത് റഫോർഡ് CC ഈ ട്രോഫി ഉയർത്തിയപ്പോൾ അത് ക്ലബ്ബിന്റെ 97 വർഷത്തെ ചരിത്രത്തിലെ ആദ്യ സാൻഡ്ഹർസ്റ്റ് ഷീൽഡ് വിജയമായിരുന്നു, അതിലൂടെ തന്നെ ഈ ടൂർണമെന്റിന്റെ പാരമ്പര്യവും മത്സരത്തിന്റെ കാഠിന്യവും വ്യക്തമാകുന്നു. ഇപ്പോൾ 47 വർഷങ്ങൾക്കുശേഷം ഒരു ഏഷ്യൻ വേരുകളുള്ള ടീം ഈ കിരീടം സ്വന്തമാക്കുന്നു എന്ന അപൂർവ നേട്ടമാണ് ലിവർപൂൾ സൂപ്പർകിങ്സ് സ്വന്തമാക്കിയിരിക്കുന്നത്. ലഭ്യമായ ചരിത്രരേഖകൾ പ്രകാരം, സാൻഡ്ഹർസ്റ്റ് ഷീൽഡ് നേടുന്ന രണ്ടാമത്തെ ഏഷ്യൻ വേരുകളുള്ള ക്ലബ്ബ് എന്ന ബഹുമതിയും ലിവർപൂൾ സൂപ്പർകിങ്സിന് ക്രിക്കറ്റ് ക്ലബിന് സ്വന്തമായി. ഒരുകാലത്ത് “ഈ കിരീടം ഏഷ്യൻ ടീമുകൾക്ക് അകലെയുള്ള സ്വപ്നമാണ്” എന്ന ധാരണയെ ബാറ്റുകൊണ്ടും പന്തുകൊണ്ടും പൊളിച്ചെഴുതിയിരിക്കുകയാണ് ലിവർപൂളിലെ ഈ മലയാളി ടീം.

ഫൈനലിൽ ടോസ് നേടിയ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ബാറ്റിംഗിനിറങ്ങിയ ലിവർപൂൾ സൂപ്പർകിങ്സ് 40 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി. ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയത് അരുൺ ഗോപാലകൃഷ്ണൻ. ഫൈനലിന്റെ സമ്മർദ്ദത്തെ അതിജീവിച്ച് അതുല്യമായ ക്ഷമയും മികവും പുറത്തെടുത്ത അദ്ദേഹം 118 പന്തിൽ പുറത്താകാതെ 114 റൺസ് നേടി ടീമിനെ കരുത്തുറ്റ സ്കോറിലേക്ക് നയിച്ചു.
അരുണിന് മികച്ച പിന്തുണ നൽകി ധീരജ് ഫ്രാൻസിസ് 47 പന്തിൽ 40 റൺസും ജോസി ചെറിയാൻ 33 പന്തിൽ 31 റൺസും നേടി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ജെയ്മോൻ ജെയ്സണും അരുൺ തെക്കേടത്തും പുറത്താകാതെ നേടിയ വേഗമേറിയ റൺസുകൾ ലിവർപൂൾ സൂപ്പർകിങ്സിന്റെ സ്കോർ 264-ൽ എത്തിക്കുന്നതിൽ നിർണായകമായി. ഹാൾസോൾ വെസ്റ്റ് എൻഡിനായി ജെയിംസ് റൗളൻഡ്സ്, ജോസഫ് ദേവസ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹാൽസാൽ വെസ്റ്റ് എൻഡിനായി സ്റ്റീവ് കോളിൻസ് 72 റൺസും ജെയിംസ് റൗളൻഡ്സ് 53 റൺസും നേടി ശക്തമായി പൊരുതിയെങ്കിലും, ലിവർപൂൾ സൂപ്പർകിങ്സിന്റെ അച്ചടക്കമുള്ള ബൗളിംഗിന് മുന്നിൽ അവർക്ക് മുന്നേറാനായില്ല. നിർണായക ഘട്ടത്തിൽ അരുൺ തെക്കേടത്ത് പുറത്തെടുത്ത അതിഗംഭീര ബൗളിംഗ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. നാല് വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹത്തിന്റെ സ്പെൽ ഹാൽസാൽ വെസ്റ്റ് എൻഡിന്റെ പ്രതീക്ഷകൾ തകർത്തു. ഒടുവിൽ 38.2 ഓവറിൽ 233 റൺസിന് എല്ലാവരും പുറത്തായതോടെ ലിവർപൂൾ സൂപ്പർകിങ്സ് 31 റൺസിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കി.
ഫൈനലിലെ അസാധാരണമായ സെഞ്ചുറിക്കാണ് അരുൺ ഗോപാലകൃഷ്ണൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. സമ്മർദ്ദഘട്ടത്തിൽ പുറത്തെടുത്ത അദ്ദേഹത്തിന്റെ ഇന്നിങ്സ് സാൻഡ്ഹർസ്റ്റ് ഷീൽഡിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ ഇന്നിങ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
2020-ൽ സ്ഥാപിതമായ ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ്, ലിവർപൂളിലെ മലയാളികൾ മാത്രം ചേർന്ന് രൂപീകരിച്ച ആദ്യത്തെയും ഏകത്തെയും ക്രിക്കറ്റ് ക്ലബ്ബ് എന്ന പ്രത്യേകതയും സ്വന്തമാക്കിയിരിക്കുന്നു. തുടക്കം മുതൽ തന്നെ വിവിധ ലീഗുകളിലും കപ്പ് മത്സരങ്ങളിലുമായി നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ ക്ലബ്ബിന്, സാൻഡ്ഹർസ്റ്റ് ഷീൽഡ് വിജയം വിജയകിരീടത്തിലെ ഏറ്റവും തിളക്കമുള്ള പൊൻതൂവൽ തന്നെയാണ്.
പുരുഷ ടീമിൽ മാത്രം ഒതുങ്ങാതെ വനിതാ ക്രിക്കറ്റിനും ജൂനിയർ ക്രിക്കറ്റിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ക്ലബ്ബാണ് ലിവർപൂൾ സൂപ്പർകിങ്സ്. ഇന്ന് ക്ലബ്ബിന് സജീവമായ വനിതാ ടീമും കുട്ടികളുടെ ക്രിക്കറ്റ് ടീമും പ്രവർത്തിക്കുന്നുണ്ട്. മെഴ്സിസൈഡിലെ മലയാളി സമൂഹത്തിൽ ക്രിക്കറ്റിനെ ജനകീയമാക്കുന്നതിലും പുതിയ തലമുറയെ കായികരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിലും ക്ലബ് നിർണായക പങ്കുവഹിച്ചുവരുന്നു.
വർഷങ്ങളായുള്ള അധ്വാനം, അർപ്പണബോധം, കൂട്ടായ്മ, ആത്മവിശ്വാസം എന്നിവയുടെ ഫലമാണ് ഈ ചരിത്രവിജയം. ഒരു കാലത്ത് ലീഗിൽ പങ്കെടുത്ത് അനുഭവം സമ്പാദിച്ച ടീമായി മാത്രം വിശേഷിപ്പിക്കപ്പെട്ടിരുന്ന ലിവർപൂൾ സൂപ്പർകിങ്സ് ഇന്ന് സാൻഡ്ഹർസ്റ്റ് ഷീൽഡ് ജേതാക്കളായി ചരിത്രം തിരുത്തിയിരിക്കുകയാണ്. മലയാളികളുടെ ഒരു സ്വപ്നം മെഴ്സിസൈഡിന്റെ ഏറ്റവും പഴക്കമുള്ള ട്രോഫികളിലൊന്നിൽ സുവർണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത ഈ വിജയം, ബ്രിട്ടനിലെ മലയാളി കായികചരിത്രത്തിൽ എന്നും അഭിമാനത്തോടെ ഓർമ്മിക്കപ്പെടും.
ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ മാറ്റ്സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച ഉച്ചക്ക് 2.45 ന് മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം നടത്തിയതോടെ പെരുന്നാള്‍ ആഘോഷം തുടങ്ങി.സീറോ മലബാര്‍ കമ്യൂണിറ്റിയോട് എപ്പോഴും ചേര്‍ന്ന് നില്ക്കുന്ന ഫാ ജെറി കമ്യൂണിറ്റിക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ ജിന്സണ് മുട്ടത്തുകുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു.

പ്രവാസികളായ നമ്മളുടെ ജീവിതലക്ഷ്യം നമ്മൾ ആയിരിക്കുന്ന സഭാ സമൂഹത്തില്‍ ക്രിസ്തുവിനെ വിളംബരം ചെയ്യുകയാണെന്നും സ്വജീവിതത്തിലൂടെ ആ മഹത്വം കാണിച്ചു നല്‍കണമെന്നും ഫാ ജിന്സണ് മുട്ടത്തുക്കുന്നേല്‍ ആഹ്വാനം ചെയ്തു. കുഞ്ഞുങ്ങളെ കൂടെ നിര്‍ത്തി സഭയ്ക്ക് പുതിയ മുഖം നല്കാന് ഗ്ലോസ്റ്റര്‍ സമൂഹത്തിന് കഴിയട്ടയെന്ന് അദ്ദേഹം ആശംസിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശ്വാസ സമൂഹം അണിനിരന്ന പ്രദക്ഷിണം നടന്നു. മുത്തുകുടയും കൊടിയും തിരുസ്വരൂപവും വഹിച്ചു കൊണ്ട് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം പെരുന്നാളിന്റെ പ്രധാന ആകര്‍ഷണമായി.

തുടര്‍ന്ന് ലദീഞ്ഞും സ്നേഹവിരുന്നുമുണ്ടായി. സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റ് തയ്യാറാക്കിയ രുചികരമായ ഭക്ഷണമാണ് എവര്‍ക്കും ഒരുക്കിയത്. ചെറുപുഷ്പ മിഷന് ലീഗിന്റെ നേതൃത്വത്തില്‍ നാടന്‍ പലഹാരങ്ങള്‍ ഉള്‍പ്പെടുത്തിയ തട്ടുകട ഒരുക്കിയിരുന്നു. ചെറിയതും രസകരവുമായ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
എസ്എംസിസി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ തിരുന്നാളില്‍ പങ്കെടുത്തവര്‍ക്കും തിരുന്നാള്‍ വിജയകരമാക്കാന്‍ പ്രയത്നിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിൻ്റെ നേതൃത്വത്തിൽ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ ബിജു തോമസ്, ആന്റണി ജെയിംസ്, ബില്‍ജി ലോറന്‍സ് ഷാജി ജോസഫ് എന്നിവരും പാരിഷ് കമ്മറ്റി അംഗങ്ങളും തിരുന്നാള്‍ വോളന്റിയേഴ്സും ചേര്‍ന്ന് വളരെ മനോഹരമായാണ് ഈ വര്‍ഷത്തെ തിരുനാൾ സംഘടിപ്പിച്ചത്.


ഡാലസ്∙ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ അവസാന നിമിഷം വരെ ഗോൾരഹിതമായി നീണ്ട മത്സരത്തിൽ സ്പെയിൻ 1–0ന് പോർച്ചുഗലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിലെത്തി. പകരക്കാരനായി ഇറങ്ങിയ മൈക്കൽ മെറിനോ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നേടിയ ഗോളാണ് സ്പാനിഷ് ജയം ഉറപ്പാക്കിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പോർച്ചുഗൽ പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തെങ്കിലും അവസാന നിമിഷത്തിലെ പിഴവ് ടീമിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ മേൽക്കൈ സ്പെയിനിനായിരുന്നു. ലാമിൻ യമാൽ, മിക്കേൽ ഒയാർസബാൽ, അലക്സ് ബയേന എന്നിവർ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ മികച്ച രക്ഷാപ്രവർത്തനങ്ങൾ മത്സരം സമനിലയിൽ നിലനിർത്തി. എന്നാൽ ഇൻജുറി ടൈമിൽ ഫെറാൻ ടോറസിന്റെ പാസിൽ നിന്നെത്തിയ മെറിനോയുടെ കൃത്യമായ ഫിനിഷ് പോർച്ചുഗലിന്റെ പ്രതീക്ഷകൾ തകർത്തു. ക്വാർട്ടർ ഫൈനലിൽ സ്പെയിൻ അമേരിക്ക–ബെൽജിയം മത്സരത്തിലെ വിജയികളെ നേരിടും.
41കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിലെ അവസാന മത്സരമെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമായി. ആറു ലോകകപ്പുകളിൽ ഗോൾ നേടിയ ഏക താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ റൊണാൾഡോയ്ക്ക് ലോകകിരീടമെന്ന സ്വപ്നം പൂർത്തിയാക്കാനായില്ല. മത്സരശേഷം നിരാശനായി മൈതാനം വിട്ട താരം പിന്നീട് ഇതാണ് തന്റെ അവസാന ലോകകപ്പെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസും ടീമിന്റെ പുറത്താകലിന് പിന്നാലെ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു.
ന്യൂഡൽഹി∙ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി താഴ്ന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള സാധ്യത ശക്തമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ശമിച്ചതും എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിച്ചതുമാണ് വില ഇടിയാൻ പ്രധാന കാരണം. നിലവിലെ സാഹചര്യം തുടർന്നാൽ എണ്ണവിതരണ കമ്പനികൾ ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ ആനുകൂല്യം നൽകുമെന്നാണ് വിലയിരുത്തൽ.
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രതികരണപ്രകാരം, കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ലഭ്യമാകുന്ന സാഹചര്യം സ്ഥിരത കൈവരിച്ചാൽ ഇന്ധനവില കുറയ്ക്കുന്നത് പരിഗണിക്കും. എന്നാൽ നേരത്തേ ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണയുടെ ശുദ്ധീകരണവും വിതരണവും ഇപ്പോഴും തുടരുന്നതിനാൽ ഉടൻ വിലക്കുറവ് പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ സ്വകാര്യ ഇന്ധന വിതരണ കമ്പനികളിലൊന്നായ നയാര എനർജി ചില മേഖലകളിൽ പെട്രോളിനും ഡീസലിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൊതുമേഖല എണ്ണക്കമ്പനികളും ഉടൻ നിരക്കുകൾ പുനഃപരിശോധിക്കുമോയെന്ന ആകാംക്ഷയിലാണ് വാഹന ഉപയോക്താക്കൾ. ക്രൂഡ് ഓയിൽ വില നിലവിലെ നിലയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി ഇന്ധനവിലയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് യോർക്ക്ഷയറിൽ 2026 സെപ്റ്റംബർ 20 ഞായറാഴ്ച അരങ്ങേറുന്ന പ്രശസ്ത മെന്റലിസ്റ്റ് ആനന്ദുവിന്റെ “The Secret Letter – Season 2 UK Tour” എന്ന മെഗാ മെന്റലിസം ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു.
ജൂൺ 7-ന് ബ്രാഡ്ഫോർഡിൽ റിമി ടോമിയെ അണിനിരത്തി വൻവിജയമാക്കിയ ഷോയ്ക്ക് ശേഷം, WizMagic Entertainment Ltd ഇത്തവണ LADS Events-ന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മനിൽ നിന്ന്, ചാക്കോ കോട്ടേജസിന്റെ ഉടമകളായ ചാക്കോയും ലീനുമോളും ചേർന്ന് ഏറ്റുവാങ്ങി.

രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി വേദികളിൽ പ്രേക്ഷകശ്രദ്ധ നേടിയ “The Secret Letter”-ന്റെ രണ്ടാം സീസണായ ഈ യു.കെ. ടൂർ, മെന്റലിസത്തിന്റെയും മൈൻഡ് റീഡിംഗിന്റെയും വിസ്മയലോകം പ്രേക്ഷകർക്ക് നേരിട്ട് അനുഭവിക്കാനുള്ള അപൂർവ അവസരമാണ്. അസാധ്യമായി തോന്നുന്ന പ്രകടനങ്ങൾ, മനസ്സുവായന, സൈക്കോളജിക്കൽ ഇല്ല്യൂഷനുകൾ എന്നിവ കോർത്തിണക്കിയ ഈ ഷോ യോർക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിക്കും. മാഞ്ചസ്റ്റർ, പ്രെസ്റ്റൺ, ന്യൂകാസിൽ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്കും സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ടിക്കറ്റുകൾ £30 മുതൽ ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനായി wizmagic.co.uk എന്ന വെബ്സൈറ്റിലൂടെയും വാങ്ങാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
Tom Joseph: 07727 622470
Sojan Mathew: 07860 532396
Jinto Xavier: 07721 688080
Aswin Siby: 07733 593297
മെന്റലിസത്തിന്റെ അത്ഭുതലോകം നേരിട്ട് അനുഭവിക്കാനാഗ്രഹിക്കുന്ന ഏവർക്കും ഈ പരിപാടി വ്യത്യസ്തമായൊരു വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. മെന്റലിസ്റ്റ് ആനന്ദുവിന്റെ “The Secret Letter – Season 2 UK Tour” യുകെയിൽ അവതരിപ്പിക്കുന്നത് Celebr8 Events ആണ്. വെസ്റ്റ് യോർക്ക്ഷയറിൽ അരങ്ങേറുന്ന ഈ മെഗാ പരിപാടിയിലേക്ക് യോർക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹത്തെയും കലാസ്വാദകരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടത്തിയ മെഡിക്കൽ ഉപകരണ പർച്ചേസുകളെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനം. മെഡിക്കൽ കോളജുകളിലും വിവിധ ആശുപത്രികളിലും കോടികൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായുള്ള പരാതികളും പരിശോധനകളിൽ കണ്ടെത്തിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ നടത്തിയ പ്രധാന വാങ്ങലുകൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.
വയനാട് മെഡിക്കൽ കോളജിൽ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഗോഡൗണിൽ ഉപയോഗിക്കാതെ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം ഓട്ടോക്ലേവ് മെഷീൻ മഴയും വെയിലും ഏറ്റ് നശിക്കുന്ന നിലയിലാണെന്നും ജനറൽ ആശുപത്രിയിൽ കോവിഡ് കാലത്ത് ലഭിച്ച ഓക്സിജൻ കോൺസൻട്രേറ്ററുകൾ പ്രവർത്തനരഹിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്തരം വാങ്ങലുകൾ നടന്നതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലാൻ ഫണ്ടും കേന്ദ്രസർക്കാരിന്റെ പി.എം.എസ്.എസ്.വൈ പദ്ധതിയും ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾക്കൊപ്പം കോവിഡ് കാലത്ത് കേന്ദ്രം നൽകിയ മെഡിക്കൽ ഉപകരണങ്ങളും അന്വേഷണ പരിധിയിൽ വരും. ആദ്യം വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷം സാമ്പത്തിക കാര്യങ്ങൾ ധനവകുപ്പ് പരിശോധിക്കും. വാങ്ങലുകളിൽ ക്രമക്കേടുകളോ ദുരുപയോഗമോ കണ്ടെത്തിയാൽ കേസ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
‘അമ്മ’യിലെ പ്രസിഡന്റ് ശ്വേതാ മേനോനും എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ നടി ഉഷ ഹസീന രൂക്ഷ വിമർശനവുമായി രംഗത്തെത്തി. യാഥാർഥ്യം മനസ്സിലാക്കാതെയാണ് പിഷാരടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും അദ്ദേഹത്തിന് സംഘടനയിലെ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും ഉഷ ഹസീന പറഞ്ഞു. ശ്വേതാ മേനോൻ പുറത്തുവിട്ട ഓഡിയോ ആസൂത്രിതമായ നടപടിയാണെന്നും പിഷാരടിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമമാണിതെന്നും അവർ ആരോപിച്ചു.
വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതും അതിന്റെ ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചതും ഗൗരവമുള്ള വിഷയമാണെന്ന് ഉഷ ഹസീന പറഞ്ഞു. സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദപരമായ സംഭാഷണത്തെ വളച്ചൊടിച്ചാണ് വിവാദമാക്കിയതെന്നും വർഷങ്ങളായി പരിചയമുള്ള പിഷാരടി ആരോടും മോശമായി പെരുമാറുന്ന ആളല്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പിഷാരടി വലിയ മാനസിക വിഷമത്തിലാണെന്നും അദ്ദേഹത്തോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഉഷ ഹസീന കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതയുടെ വാദവും ഉഷ ഹസീന തള്ളി. ‘അമ്മ’യിലെ സാധാരണ അംഗങ്ങൾ കണക്ക് ചോദിച്ചതിനെയാണ് ചിലർ ‘പവർ ഗ്രൂപ്പ്’ എന്ന് വിശേഷിപ്പിക്കുന്നതെന്നും യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അവർ ആരോപിച്ചു. സംഘടനയിലെ അംഗങ്ങൾക്ക് ക്ഷേമപദ്ധതികളും സഹായങ്ങളും ഉറപ്പാക്കാനാണ് മുതിർന്ന താരങ്ങൾ ഒപ്പമുണ്ടായിരുന്നതെന്നും സഹപ്രവർത്തകനെ ചതിച്ച ഒരാളെ അവർ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കാനാകില്ലെന്നും ഉഷ ഹസീന പറഞ്ഞു. ശ്വേതാ മേനോൻ ഇത്തരമൊരു നടപടി സ്വീകരിക്കരുതായിരുന്നുവെന്നും പിഷാരടിയെ കുടുക്കി പൊതുജനങ്ങൾക്ക് മുന്നിൽ നാണംകെടുത്തിയതായും അവർ വിമർശിച്ചു.
നിത്യജീവിതത്തിലെ തിരക്കുകൾക്കും ജോലിക്കുമിടയിൽ നിന്ന് മാറി, കുടുംബത്തോടൊപ്പം ഒത്തുകൂടാനും മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കാനുമായി ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA)
സംഘടിപ്പിച്ച ഈ വർഷത്തെ ‘ഫാമിലി ഫൺ ഡേ’ ചെസ്റ്ററിൽ വിജയകരമായി സമാപിച്ചു. ജൂലൈ 4-ന് നടന്ന യാത്രയിൽ നിരവധി കുടുംബങ്ങളാണ് പങ്കെടുത്തത്. കുട്ടികളുടെ ആവേശവും മുതിർന്നവരുടെ സജീവ പങ്കാളിത്തവും കൊണ്ട് ഒരേസമയം വിജ്ഞാനപ്രദവും ആനന്ദകരവുമായിരുന്നു ഈ ഒത്തുചേരൽ.
പ്രധാന സന്ദർശന കേന്ദ്രങ്ങളായ ചെസ്റ്റർ കാസിൽ ആംഫി തിയേറ്റർ, ചരിത്രപ്രസിദ്ധമായ ചെസ്റ്റർ കത്തീഡ്രൽ എന്നിവയുടെ നിർമ്മാണ വൈദഗ്ധ്യവും പഴമയും കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന Grosvenor പാർക്കിലെ പുൽത്തകിടിയിൽ ഒത്തുകൂടിയ കുടുംബങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കുവെക്കാനും ഫോട്ടോകൾ എടുക്കാനും സമയം കണ്ടെത്തി.
ചരിത്രവും പ്രകൃതിഭംഗിയും ഒന്നുചേരുന്ന ചെസ്റ്റർ നഗരത്തിന്റെ സാംസ്കാരിക പൈതൃകം അടുത്തറിയാൻ സാധിച്ചതാണ് യാത്രയുടെ പ്രധാന ആകർഷണമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഉച്ചകഴിഞ്ഞു നടന്ന ഏറ്റവും ആകർഷകമായ റിവർ ക്രൂയിസ് ബോട്ട് യാത്രയും സൗഹൃദ സംഭാഷണങ്ങളും പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ആസ്വദിച്ചു.

മുതിർന്നവർക്ക് ഒത്തുചേരാനും വിശ്രമിക്കാനും സാധിച്ചപ്പോൾ, ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് മാറി പ്രകൃതിയോടും കൂട്ടുകാരോടും ഒപ്പം സമയം ചെലവഴിക്കാൻ സാധിച്ചതാണ് കുട്ടികളെ കൂടുതൽ ആവേശഭരിതരാക്കിയത്. വൈകുന്നേരം 6 മണിയോടെയാണ് സന്ദർശന പരിപാടികൾ ഔദ്യോഗികമായി അവസാനിച്ചത്.
പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കാൻ കഴിഞ്ഞ ഈ ഒത്തുചേരൽ വരും വർഷങ്ങളിലും കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും, സഹകരിച്ച എല്ലാ കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.
രാജേഷ് ജോസഫ് ലെസ്റ്റർ
ശരാശരി മനുഷ്യായുസ്സ് 80 വർഷം എന്ന് കരുതിയാൽ, എന്റെ ജീവിതത്തിന്റെ 60% പിന്നിട്ടിരിക്കുന്നു. ഈ കണക്ക് എന്നെ ഭയപ്പെടുത്തുന്നില്ല… മറിച്ച് എന്നെ ഉണർത്തുകയാണ്.
ഇതുവരെ ഞാൻ ജീവിച്ചത്…
കുടുംബത്തിനുവേണ്ടി,
സ്വപ്നങ്ങൾക്കുവേണ്ടി,
ബിസിനസിനുവേണ്ടി,
സുഹൃത്തുകൾക്കുവേണ്ടി,
സമൂഹത്തിനുവേണ്ടി.
ആ യാത്രയിൽ ഞാൻ നേടിയതും നഷ്ടപ്പെട്ടതും ഒരുപോലെ എന്നെ രൂപപ്പെടുത്തി. പരാജയങ്ങൾ എന്നെ തളർത്തിയില്ല…അവ എന്നെ കൂടുതൽ ശക്തനാക്കി. വിജയങ്ങൾ എന്നെ അഹങ്കാരിയാക്കിയില്ല. അവ ദൈവത്തോടുള്ള നന്ദി കൂടുതൽ ആഴമാക്കി.
ഇനി ശേഷിക്കുന്ന യാത്ര. ഓടിത്തീർക്കാനുള്ളതല്ല,
അർത്ഥപൂർണ്ണമായി ജീവിക്കാനുള്ളതാണ്.
സ്നേഹിക്കാൻ ഇനിയും സമയം വേണം. കുടുംബത്തോടൊപ്പം കൂടുതൽ നിമിഷങ്ങൾ പങ്കിടണം. കാണാൻ ബാക്കിയുള്ള ലോകം കാണണം.
മനസ്സിന് സമാധാനം നൽകുന്ന ജീവിതം തിരഞ്ഞെടുക്കണം.ദൈവം നൽകിയ ഓരോ ദിവസവും നന്ദിയോടെ സ്വീകരിക്കണം.
ഒടുവിൽ, ജീവിതത്തിന്റെ മൂല്യം നാം എത്ര വർഷം ജീവിച്ചു എന്നതിലല്ല…
എത്ര ഹൃദയങ്ങളെ സ്പർശിച്ചു,
എത്ര പേരുടെ കണ്ണീർ തുടച്ചു,
എത്ര സ്നേഹം പങ്കുവെച്ചു,
എത്ര നന്ദിയോടെ ജീവിച്ചു എന്നതിലാണ്.
രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.
യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.
യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ വെച്ച് ത്രിദിന കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം യു കെ യിൽ സംഘടിപ്പിച്ച മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങൾ നിരവധിയായ അനുഗ്രഹ സാക്ഷ്യങ്ങൾക്കും, മാതൃഭക്തി പ്രഘോഷങ്ങൾക്കും അനുഭവ വേദിയായിരുന്നു.
കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.
പരിശുദ്ധ കന്യാമറിയത്തിന്റെ അഭീഷ്ഠ പ്രകാരം തുടങ്ങിയ ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയോട് ചേർന്ന് എടുക്കുന്ന ഉടമ്പടി പ്രകാരം, ജീവിതം നയിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.
രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
London – https://www.tickettailor.com/events/kadoshmarianministries/2076878
For More Details:
07770 730769, 07459 873176
Bryron Hall, Harrow Leisure Centre,Christchurch Avenue, Harrow, HA3 5BD