കൊച്ചി: ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ചേരാനല്ലൂർ പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 14.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേരാനല്ലൂർ സ്വദേശിയായ അമൽ ഷെൻസണും വടക്കേക്കര സ്വദേശിയായ അഭിജിത്തുമാണ് പിടിയിലായത്.
ഐടി മേഖലയിലെ ജീവനക്കാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ രംഗത്തെ പ്രവർത്തകർ, സിനിമാ മേഖലയിലെ ചിലർ എന്നിവർക്കാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വാടകവീട് കേന്ദ്രീകരിച്ച് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.
പ്രതികളിൽ ഒരാളായ അമൽ നേരത്തെയും എംഡിഎംഎ കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി വാങ്ങിയവരെയും വിതരണ ശൃംഖലയിലെ മറ്റ് അംഗങ്ങളെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈപ്രൊഫൈൽ ലഹരി ശൃംഖലയെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹന കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുൽഖറിന്റെ പേരിൽ കൂടുതൽ കള്ളക്കടത്ത് വാഹനങ്ങൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വാഹനങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
‘ഓപ്പറേഷൻ നുംകൂർ’ എന്ന പേരിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ദുൽഖറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവുമായി ദുൽഖറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത നാല് ആഡംബര എസ്യുവികൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ, ഇന്ത്യയിലെത്തിയ വഴി, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെക്കുറിച്ചാണ് ചോദ്യം ചെയ്തത്.
വാഹനങ്ങൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും അവ ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നും ദുൽഖർ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. എല്ലാ പണമിടപാടുകളും ബാങ്ക് വഴിയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം പൂർണമായി വിശ്വസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിട്ടുള്ള കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അറിയിച്ചു.
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന സർവീസുകൾ പൂർണമായും പുനരാരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകളാണ് വീണ്ടും ആരംഭിച്ചത്. ഇതോടെ പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ സാധാരണ നിലയിലായി.
കോഴിക്കോട്–സലാല സർവീസ് ജൂലൈ 2 മുതൽ പുനരാരംഭിച്ചു. കോഴിക്കോട് – കുവൈത്ത് സർവീസ് ജൂലൈ 3 മുതൽ വീണ്ടും തുടങ്ങും. ബെംഗളൂരു – കുവൈത്ത് സർവീസ് ജൂലൈ 4 മുതൽ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണവും വർധിപ്പിക്കാനാണ് തീരുമാനം.
അതേസമയം, മഹാരാഷ്ട്രയിലെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മുതൽ അബുദാബിയിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഇതോടെ നവി മുംബൈയിലെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് മാറും. ടിക്കറ്റുകൾ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു.



വാറ്റ്ഫോർഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ എക്ക്വിപ്പ് & എംബവർ എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വർഷത്തെ സ്പെഷ്യൽ കോൺഫെറെൻസ് നടക്കുന്നു പാസ്റ്റർ സാജു മാവേലിക്കര മുഖ്യ അതിഥിയായി കേരളത്തിൽ നിന്നും കടന്നുവരുന്നു. ലണ്ടൻ വംബളിയിൽ വെള്ളി ജൂലൈ 3 വൈകിട്ട് 6:30 മണിമുതൽ 9 മണിവരെയും, വാറ്റ്ഫോര്ഡിൽ ജൂലൈ 4 ശനിയാഴ്ച രാവിലെ 10:30 മുതൽ 1മണിവരെയും & വൈകിട്ട് 6:30 മണിമുതൽ 9 മണിവരെയും
FRIDAY VENUE WEMBLEY: ST JOHN’S COMMUNITY CENTER, 1 CRAWFORD AVENUE, WEMBLEY, HA0 2HX, MIDDLESEX.
SATURDAY VENUE WATFORD: CROXLEY GREEN BAPTIST CHURCH, 225 BALDWIN LANE, CROXLEY GREEN, WATFORD, WD3 3LH, HERTFORDSHIRE.
SUNDAY’S WORSHIP: CROXLEY DANCE SCHOOL, BALDWIN LANE, CROXY LANE, WATFORD, WD3 3LR, HERTFORDSHIRE
ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങൾക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സൻമാർഗീക ചിന്തകളും വളർത്തുവാൻ ഉതകുന്ന ആവേശകരമായ ദിനങ്ങൾ ആയിരിക്കും ഈ മീറ്റിംഗ്ങ്ങുകൾ
REE PARKING & Refreshments. കുടുതൽ വിവരങ്ങൾക്കു Pastor Johnson George 07852304150 / Pastor SAM JOHN 07435372899 www.wbpfwatford.co.uk & Email:[email protected]
കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ദമ്പതികളിൽ നിന്ന് ഏകദേശം ഒരു കോടി രൂപ തട്ടിയെടുത്ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ അബ്ദുൽ റംഷീദിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പിന്റെ മുഴുവൻ വ്യാപ്തിയും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കണ്ടെത്തുന്നതിനായാണ് വിശദമായ ചോദ്യംചെയ്യൽ നടക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതി തട്ടിപ്പിലൂടെ സമാഹരിച്ച പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പണം കൈമാറ്റം ചെയ്ത ശൃംഖല, കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് വ്യക്തികളുടെ പങ്കാളിത്തം, വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം, ഡിജിറ്റൽ ഇടപാടുകളുടെ വഴികൾ എന്നിവയെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും പ്രതിയുമായി ബന്ധമുള്ള മറ്റ് ആളുകളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചോദ്യംചെയ്യൽ ശക്തമാക്കിയിരിക്കുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും തട്ടിപ്പിലൂടെ ലഭിച്ച പണം എവിടേക്കെല്ലാം ഒഴുകിയെന്നുമുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സൈബർ ക്രൈം വിഭാഗം ശ്രമം തുടരുകയാണ്.
എറണാകുളം കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ കന്യാസ്ത്രീ മരിച്ചു. മുരിക്കാശേരി പുത്തേട്ട് കുടുംബാംഗമായ സിസ്റ്റർ ഹെയ്സ്ലെറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിപ്പിള്ളി ഗവ. എൽ.പി. സ്കൂളിന് സമീപം വാഴക്കുളം – കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന റെജിമോൻ ബസിലാണ് അപകടമുണ്ടായത്. ബസ് വളവ് തിരിയുന്നതിനിടെ മുൻവാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
ബസിൽ യാത്രക്കാരുടെ തിരക്ക് കൂടുതലായിരുന്നതിനാൽ സിസ്റ്റർ ഹെയ്സ്ലെറ്റ് വാതിലിനരികെ നിന്നാണ് യാത്ര ചെയ്തിരുന്നത്. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതിൽ അടച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കും മറ്റ് ജീവനക്കാർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകാനുമാണ് ജോയിന്റ് ആർടിഒയുടെ തീരുമാനം.
അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ഹെയ്സ്ലെറ്റ് അധ്യാപികയായും വിവിധ മഠങ്ങളിലെ മദർ സുപ്പീരിയറായും പ്രൊവിൻഷ്യൽ കൗൺസിലറായും സേവനമനുഷ്ഠിച്ചിരുന്നു. കോതമംഗലം സെന്റ് ജോർജ്, വെളിയേൽചാൽ സെന്റ് ജോസഫ്സ്, ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത് ദുഃഖാന്തരീക്ഷം നിലനിൽക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോഴിപ്പിള്ളി എസ്.ഡി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.
ആൾഡർഷോട്ട്: ഇംഗ്ലണ്ടിലെ ആൾഡർഷോട്ടിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന എൻഎസ്എ സൂപ്പർ കിംഗ്സ് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ എൻഎസ്എ സൂപ്പർ കിംഗ്സ് തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻമാരായി ചരിത്ര നേട്ടം സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീം കിരീടം നിലനിർത്തി, തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി തെളിയിച്ചു.
ചാമ്പ്യൻ ട്രോഫിയും £601 ക്യാഷ് പ്രൈസും എൻഎസ്എ സൂപ്പർ കിംഗ്സ് നായകൻ നിജിൽ ജോസ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസറായ ഇന്ത്യൻ ടേസ്റ്റ് കമ്പനിയുടെ പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങി.

ഫൈനലിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച വോക്കിംഗ് കിംഗ്സ് റണ്ണറപ്പ് കിരീടം സ്വന്തമാക്കി. റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും ടീമിന്റെ നായകൻ ശക്തിക്ക്, സ്പോൺസറായ ലൈഫ് ലൈൻ കമ്പനിയുടെ പ്രതിനിധി ബിബിൻ സമ്മാനിച്ചു.
ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള “മാൻ ഓഫ് ദി ടൂർണമെന്റ്” പുരസ്കാരം എൻഎസ്എ സൂപ്പർ കിംഗ്സ് ടീമിലെ അശോക് കരസ്ഥമാക്കി. ടൂർണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്. ഏറ്റവും മികച്ച ബൗളർക്കും മികച്ച ഫീൽഡർക്കുമുള്ള വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിച്ചു.

ആകെ 9 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ഓരോ മത്സരവും ആവേശം നിറഞ്ഞതായിരുന്നു. നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ഒരുക്കിയിരുന്ന ലൈവ് ഫുഡ് സ്റ്റാളുകൾ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു.
മികച്ച സംഘാടനവും ഉയർന്ന മത്സര നിലവാരവും കാണികളുടെ ആവേശകരമായ പിന്തുണയും കൊണ്ട് എൻഎസ്എ സൂപ്പർ കിംഗ്സ് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റ് ആൾഡർഷോട്ടിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ കായികമേളയായി മാറിയിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റിന്റെ വിജയത്തിന് പിന്തുണ നൽകിയ സ്പോൺസർമാരിൽ ഇന്ത്യൻ ടേസ്റ്റ്, ലൈഫ് ലൈൻ, ഹവാന്റ് കെയർ, യൂറോ മെഡിസിറ്റി, സിനി അരുൺ, ബെഡ് & ഫർണിച്ചർ, അൺനോൺ, അലിയാൻസ് ക്രിയേഷൻ, തനിമ എന്നിവരും ഉൾപ്പെടുന്നു. വിവിധ സ്പോൺസർമാരുടെ പിന്തുണയും സന്നദ്ധ പ്രവർത്തകരുടെ ആത്മാർഥമായ സേവനവും ടൂർണമെന്റിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ലണ്ടൻ: യുകെയിലെ ഹൈന്ദവ സമൂഹത്തെ ജാതി-വിഭാഗ-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ‘ഹൈന്ദവം’ കേന്ദ്ര സംഘടനയുടെ പ്രഥമ സംഗമം ‘ഹൈന്ദവം 2026’ പ്രൗഢഗംഭീരമായി നടന്നു. 2026 ജൂൺ 27 ശനിയാഴ്ചയാണ് സംഘടനയുടെ ചരിത്രപരമായ ഈ പ്രഥമ സംഗമം അരങ്ങേറിയത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാൻഡ്സ്, വെയ്ൽസ് തുടങ്ങിയ മേഖലകളിലെ പതിനാലോളം സജീവ ഹൈന്ദവ അസോസിയേഷനുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ മാതൃ സംഘടനക്കു രൂപം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ബ്രിസ്റ്റോളിൽ ഒത്തുകൂടിയ പ്രതിനിധികളുടെ ആലോചനാ യോഗമാണ് യുകെയിലെ ഹൈന്ദവർക്കായി വിപുലമായ ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഈ കൂട്ടായ്മയ്ക്ക് അടിത്തറയിട്ടത്. നമ്മുടെ സനാതന സംസ്കാരത്തെ തനിമയോടെ വരുംതലമുറയ്ക്ക് പകർന്നുനൽകാനും, വിഘടിച്ചു നിൽക്കുന്ന ഘടകങ്ങളെ ഏകോപിപ്പിക്കാനും ‘ഹൈന്ദവം’ സംഘടനയിലൂടെ സാധിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. മറ്റു സംഘടനകൾക്കും സ്നേഹാദരങ്ങളോടെ സ്വാഗതം.

യുകെയിൽ നിലവിൽ ഈ കൂട്ടായ്മയുടെ ഭാഗമാകാതെ, മാറിനിൽക്കുന്ന മറ്റെല്ലാ ഹൈന്ദവ സംഘടനകളെയും സമാന ചിന്താഗതിയുള്ള കൂട്ടായ്മകളെയും ‘ഹൈന്ദവം’ എന്ന ഈ വലിയ കുടുംബത്തിലേക്ക് ഭാരവാഹികൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. നമ്മുടെ ഐക്യവും സാംസ്കാരിക തനിമയും കൂടുതൽ കരുത്തുറ്റതാക്കാൻ എല്ലാ സംഘടനകളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും, ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരക്കാൻ താല്പര്യമുള്ള എല്ലാ കൂട്ടായ്മകൾക്കുമായി ഹൈന്ദവത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.

സംഗമത്തിൽ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേര്ന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ചടങ്ങിൽ സംഘടനയുടെ ലോഗോ പ്രകാശനം കൂടി നടന്നു. നമ്മുടെ സംസ്കാരത്തെ നെഞ്ചിലേറ്റിക്കൊണ്ട് ശക്തമായ ഒരു പ്ലാറ്റ്ഫോം ഒരുക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് പ്രസിഡന്റ് ബിനു ദാമോദരൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. തുടർന്ന് ജോയിന്റ് സെക്രട്ടറി റിജേഷ് രാജ് അധ്യക്ഷ പ്രസംഗം നടത്തി. കേരളത്തിലെ ഹൈന്ദവ സംസ്കാരത്തെക്കുറിച്ചുള്ള ദീർഘകാല പഠനങ്ങളിലൂടെ പ്രശസ്തനായ ഓക്സ്ഫോർഡിലെ പ്രൊഫസർ ഡോ. അലക്സ് ഗെത്ത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി; ഏറെ അറിവുപകരുന്നതും ഹൃദ്യവുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

നിലവിലെ ഭാരവാഹികൾ:
പ്രസിഡന്റ്: ബിനു ദാമോദരൻ (Newport)
സെക്രട്ടറി: വർണ്ണ വിജയൻ (ബ്രിസ്റ്റോൾ)
ട്രഷറർ: കൃഷ്ണ ചന്ദ്രൻ ഉണ്ണിത്താൻ (Gloucester)
വൈസ് പ്രസിഡന്റ്: മനോജ് കൃഷ്ണൻ (Cardiff)
ജോയിന്റ് സെക്രട്ടറി: റിജേഷ് രാജ് (Yeovil)
ജോയിന്റ് ട്രഷറർ: മനോജ്കുമാർ ശിവരാമൻ നായർ
പി.ആർ.ഓ: അഭിജിത്ത് മുരളി (Hereford)
കൾച്ചറൽ കോർഡിനേറ്റർ: സിനു പയ്യന (Bristol)

സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പ്രശാന്ത്, സനോജ്, ലക്ഷ്മി, വിനീത്, ഹരിദാസ്, രാജേഷ്, രേഖ, ഉണ്ണി, ബിബിൻ എന്നിവരടങ്ങുന്ന ശക്തമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികളും കളികളും അരങ്ങേറി. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ ജനക്ഷേമ-സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സംഘടന ലക്ഷ്യമിടുന്നത്. യുകെയിലെ ജീവിതരീതികളെയും സംസ്കാരത്തെയും ആദരിച്ചുകൊണ്ട് തന്നെ, നമ്മുടെ സനാതന വിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപ്പിടിച്ച് ഒരുമിച്ച് മുന്നേറുക എന്നതും ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സംഘടനയുടെ സെക്രട്ടറി വർണ്ണ വിജയൻ നിർവ്വഹിച്ച നന്ദിപ്രകാശനത്തോടെയാണ് (Vote of Thanks) പ്രൗഢഗംഭീരമായ പരിപാടികൾക്ക് സമാപനമായത്.
അജ്മാൻ: വിസാ ഏജന്റുമാരുടെ തട്ടിപ്പിൽ പെട്ട് ദുരിതത്തിലായ കൊച്ചി പള്ളുരുത്തി സ്വദേശിനി വാഹിദയ്ക്ക് (40) ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. അജ്മാനിലെ ചെറിയ മുറിയിൽ രോഗബാധിതയായി കഴിയുകയായിരുന്ന വാഹിദയുടെ അവസ്ഥ വാർത്തയായതിനെ തുടർന്ന് പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് സഹായഹസ്തം നീട്ടിയത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച ശേഷം ആലുവയിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് മൂന്ന് മക്കളെ വളർത്താനായി കഠിനാധ്വാനം ചെയ്തിരുന്ന വാഹിദ, കടബാധ്യതകൾ മൂലം വർഷങ്ങൾക്കുമുൻപ് യുഎഇയിലെത്തി. ഒരു വ്ലോഗറുടെ പരസ്യത്തിൽ വിശ്വസിച്ച് 7,500 ദിർഹം നൽകി പാർട്ണർ വിസ എടുത്തെങ്കിലും പിന്നീട് സ്ഥാപനം തന്നെ ഇല്ലാതായതായി കണ്ടെത്തി. വിസ പുതുക്കാമെന്ന് പറഞ്ഞ് മറ്റൊരു മലയാളി 4,000 ദിർഹവും തട്ടിയെടുത്തതോടെ മാനസികമായി തകർന്ന വാഹിദ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും വഴുതിവീണു.
വിസാ കാലാവധി കഴിഞ്ഞതിനാൽ വലിയ പിഴ ബാധകമായിരുന്നെങ്കിലും ഔട്ട്പാസ് അനുവദിച്ചതോടെ അത് ഒഴിവാക്കപ്പെട്ടു. വാഹിദയെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സാമൂഹിക പ്രവർത്തകരും അഭിഭാഷകരും സുമനസ്സുകളും നിർണായക പങ്കുവഹിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ പരസ്യങ്ങളിലൂടെയും നടക്കുന്ന വിസാ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.