ടിവികെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കിടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടിടിവി ദിനകരൻ ഗവർണർ ആർ.എൻ. രവിക്ക് കത്ത് നൽകി. ഗവർണറെ നേരിൽ കണ്ട ദിനകരൻ, സംസ്ഥാനത്ത് ഭരണ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നീക്കങ്ങളിൽ ഗൗരവമായ അനിശ്ചിതത്വമുണ്ടെന്നും ആരോപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്ന നേതാവിനെയാണ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കേണ്ടതെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
ടിവികെയ്ക്ക് പിന്തുണ നൽകിയെന്ന പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ചുവെന്നാരോപിച്ച് അന്വേഷണം വേണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. തന്റെ കൂടെയുള്ള മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയെ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, തന്റെ പാർട്ടിയുടെ പിന്തുണ ടിവികെയ്ക്കില്ലെന്ന കാര്യവും ഗവർണറെ അറിയിച്ചുവെന്നും ദിനകരൻ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂരിപക്ഷ അവകാശവാദം ഉന്നയിക്കുന്നതിൽ വ്യക്തത വരുത്താതെ സത്യപ്രതിജ്ഞ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
234 അംഗ നിയമസഭയിൽ ഭരണം പിടിക്കാൻ 118 അംഗങ്ങളുടെ പിന്തുണ വേണമെങ്കിലും വിജയ് യുടെ ടിവികെയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമാണുള്ളത്. കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും, ആവശ്യമായ എല്ലാ പിന്തുണക്കത്തുകളും ഗവർണർക്ക് മുന്നിൽ ഹാജരാക്കാനായിട്ടില്ലെന്നാണ് സൂചന. ഇതോടെ ശനിയാഴ്ച രാവിലെ നടക്കുമെന്നു കരുതിയിരുന്ന വിജയ്യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളും അവസാന നിമിഷ ചർച്ചകളും തുടരുന്നതിനാൽ അടുത്ത മണിക്കൂറുകൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക് തിരിക്കും. എഐസിസി നേതൃത്വവുമായി നേരിട്ടുള്ള കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള അന്തിമ ചർച്ചകൾ നടത്താനാണ് മൂവർ സംഘത്തിന്റെ യാത്ര. എംഎൽഎമാരുടെ അഭിപ്രായങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും ഉൾപ്പെടുത്തി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് തീരുമാനം എടുക്കുക.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കെ.സി. വേണുഗോപാലിന് 45ലധികം എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. ഈ പിന്തുണ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. ക്യാമ്പ്. അതേസമയം ഘടകകക്ഷികളുടെ ശക്തമായ പിന്തുണ തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ വിഭാഗം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്സുകളും പ്രകടന ആഹ്വാനങ്ങളും ഉയരുന്നതിനിടെ കോൺഗ്രസിനകത്തെ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തങ്ങളുടെ പിന്തുണയിൽ മാറ്റമില്ലെന്ന സൂചന നൽകിയിട്ടുണ്ട്. മറുവശത്ത്, സമവായ സ്ഥാനാർഥിയായി അവസാന നിമിഷത്തിൽ തനിക്ക് അവസരം ലഭിക്കാമെന്ന പ്രതീക്ഷ കൈവിടാതെയാണ് രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
നോട്ടിഗ്ഹാമിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ബെജു മേനാച്ചേരിയുടെ ഓർമ്മയ്ക്കായി 20/06/2026 ൽ നോട്ടിഗ്ഹാമിലുള്ള ഗ്രഷാം സ്പോർട്സ് പാർക്കിൽ വച്ച് ഫുഡ്ബോൾ മത്സരം നടത്തപ്പെടുന്നു.ഒന്നാം സമ്മാനമായി 1001 പൗണ്ട്, രണ്ടാം സമ്മാനമായി 501 പൗണ്ട് മൂന്നാം സമ്മാനമായി 251 പൗണ്ട് നല്കപ്പെടുന്നു.നോട്ടിഗ്ഹാം മലയാളി അസ്സോസിയേഷൻ, മുദ്ര അസ്സോസിയേഷൻ, ബ്രട്ടീഷ് ബ്ലാസ്റ്റ് ഫുഡ്ബോൾ അക്കാഡമി, നോട്ടിഗ്ഹാമിൽ ആദ്യമായി മലയാളം കുർബാന തുടങ്ങുവാനായിട്ട് തുടക്കം കുറിച്ച എല്ലാത്തിൻ്റെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ബെജു സാമൂഹിക രംഗത്തും ആൽമീയ രംഗത്തും കായിക രംഗത്തും നോട്ടി ഗ്ഹാം മലയാളികൾക്ക് വളരെയേറെ സംഭാവന നല്കിയ വ്യക്തിയാണ്. ഫുഡ്ബോൾ പ്രമിയായിരുന്ന ബെജുവിൻ്റെ നേത്യത്ത്യത്തിൽ കൂട്ടുകാരോടൊപ്പം ബ്രട്ടീഷ് ബ്ലാസ്റ്റേസ് ഫുഡ്ബോൾ അക്കാഡമി തുടങ്ങി നിരവധി കുട്ടികൾ ഫുഡ് ബോൾ കളിയ്ക്കുകയും മൽസരങ്ങൾ സഘടിപ്പിക്കുകയും ചെയ്തു.ജൂൺ മാസം 20 ന് നടക്കുന്ന ടൂർണ്ണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയുന്ന പതിനാറ് ടീമുകൾക്കാണ് അവസരം ലഭിയ്ക്കുക രജിസ്റ്റർ ചെയുവാനുള്ള തുക 175 പൗണ്ട് .നല്ലൊരു ഫുഡ്ബോൾ മൽസരം കാണുവാൻ എല്ലാവരെയും നോട്ടിഗ്ഹാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Siju: O7915615725
Raju:07588501409
Anandhu:07436946451
Aron:07450565267
ലെസ്റ്റർ: ലെസ്റ്റർഷെയറിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, സ്വകാര്യ ആരോഗ്യപരിചരണ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന 950-തിലധികം കേരള നേഴ്സുമാരെ പ്രതിനിധീകരിക്കുന്ന സജീവമായ ഒരു പ്രൊഫഷണൽ-സപ്പോർട്ട് നെറ്റ്വർക്കാണ് ലെസ്റ്റർ കേരള നേ ഴ്സസ് ഫോറം (LKNF).
നേഴ്സുമാരും ആരോഗ്യരംഗത്തെ മുതിർന്ന നേതൃനിരയും തമ്മിൽ ശക്തമായ സഹകരണവും പങ്കാളിത്തവും വളർത്തുക, അതോടൊപ്പം പ്രൊഫഷണൽ വളർച്ച, നേതൃപാടവം, വ്യക്തിപരമായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം.

ലെസ്റ്ററിലെ കേരള നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി വിവിധ ബാൻഡുകളിലും പദവികളിലും സ്പെഷ്യാലിറ്റികളിലും പ്രവർത്തിക്കുന്ന നേഴ്സുമാരുടെ നേതൃത്വത്തിലാണ് ഈ ഫോറം പ്രവർത്തിക്കുന്നത്.
ലെസ്റ്റർ കേരള നേഴ്സസ് ഫോറം (LKNF) 2026 മേയ് 2-ന് ലെസ്റ്ററിലെ സിഡാർസ് അക്കാദമിയിൽ ഉദ്ഘാടനവും നേഴ്സസ് ദിനാഘോഷവും വിജയകരമായി സംഘടിപ്പിച്ചു. നേഴ്സിംഗ് മേഖലയിലെ പ്രൊഫഷണൽ വികസനം, നെറ്റ്വർക്കിംഗ്, ആഘോഷം എന്നിവയ്ക്കായി സജീവമായ ഒരു വേദി സൃഷ്ടിച്ച ഈ പരിപാടിയിൽ ലെസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ഏകദേശം 250 കേരള നേഴ്സുമാർ പങ്കെടുത്തു.

UHL, UHN സിഇഒ റിച്ചാർഡ് മിച്ചൽ; ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ; UHL കൺസൾട്ടന്റ് ഫിസിഷ്യനും BAPIO ദേശീയ സെക്രട്ടറിയുമായ ഡോ. ബിജു സൈമൺ; LPT പേഷ്യന്റ് സേഫ്റ്റി ലീഡ് ആശാ ഡേ; കേരള നേഴ്സസ് യുകെ സ്ഥാപകൻ ജോബി ഐത്തിൽ എന്നിവർ ചേർന്ന് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കണ്ടിന്യൂയിങ് പ്രൊഫഷണൽ ഡെവലൊപ്മെൻറ് (CPD) സെഷനുകൾ, കരിയർ പുരോഗതി ചർച്ചകൾ, പാനൽ ചർച്ചകൾ, നേതൃപാടവത്തെ കേന്ദ്രീകരിച്ച പ്രഭാഷണങ്ങൾ എന്നിവ നടന്നു. സുരേഷ് പെരിയസാമി, ലോമി പൗലോസ്, ആശാ ഡേ, ഹെയ്ലി പ്രൈം എന്നിവർ പ്രൊഫഷണൽ വളർച്ച, വ്യക്തിക്ഷേമം, രോഗിസുരക്ഷ, ആരോഗ്യരംഗത്തെ നേതൃപാടവം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സെഷനുകൾ നയിച്ചു.

എൻഎച്ച്എസിലും വിപുലമായ ആരോഗ്യരംഗത്തും നേഴ്സുമാർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ ആഘോഷിക്കാനും, പഠിക്കാനും, അനുഭവങ്ങൾ പങ്കിടാനും, പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഈ പരിപാടി പങ്കെടുത്തവർക്ക് മികച്ച അവസരമായി.
LKNF-യുടെ ആദ്യ ഔദ്യോഗിക പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും സംഘാടകർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അന്വേഷണം കൂടുതൽ ഗൗരവത്തിലേക്ക് കടക്കുമ്പോൾ, എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനവും വീണ്ടും ചർച്ചയാകുന്നു. പ്രതിയായ സജി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പുരയിടത്തിൽ നിന്ന് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് പോലീസ് മൂന്നാമത്തെ കൊലപാതക സംശയവും ശക്തമാക്കിയത്.
അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തി വീടിനുസമീപം കുഴിച്ചിട്ടെന്ന കേസിൽ അറസ്റ്റിലായ സജിക്കെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. പട്ടിക്കൂടിനടുത്തുള്ള പഴയ ചാണകക്കുഴി ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് അസ്ഥിഭാഗങ്ങൾ ലഭിച്ചത്. ഫോറൻസിക് പരിശോധനാഫലം പുറത്തുവന്നാൽ അവ മാത്യുവിന്റേതാണോയെന്ന് വ്യക്തമാകും.
2018 മാർച്ച് അഞ്ചിനാണ് മാത്യുവിനെ കാണാതായത്. അന്ന് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചിരുന്നു. ഇപ്പോഴത്തെ കണ്ടെത്തലുകൾ കേസിന് പുതിയ വഴിത്തിരിവാകുമ്പോൾ, അസ്ഥികൾ മാത്യുവിന്റേതാണെന്ന് സ്ഥിരീകരിച്ചാൽ സജിക്കെതിരെ മറ്റൊരു കൊലപാതകക്കുറ്റവും ചുമത്തപ്പെടും.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കെ.പി.സി.സി.യുടെയും ഹൈക്കമാൻഡിന്റെയും വിലക്കുകൾ അവഗണിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലടക്കം പ്രവർത്തകരുടെ പ്രതിഷേധം.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വി.ഡി. സതീശന്റെ നേതൃത്വമാണ് കാരണമെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹത്തിനുതന്നെയാകണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ വലിയ പങ്കാളിത്തമാണ് പ്രതിഷേധങ്ങളിൽ ഉണ്ടായത്.
തിരുവനന്തപുരം പ്രതിഷേധത്തിനിടെ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡുകൾ പ്രവർത്തകർ വലിച്ചുകീറി. മറ്റൊരാളെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം പാർട്ടിക്കില്ലെന്നും വി.ഡി. സതീശൻ തന്നെ സംസ്ഥാനത്തെ നയിക്കണമെന്നുമാണ് പ്രവർത്തകർ ആവർത്തിച്ചത്.
സുമേഷൻ പിള്ള
കാർഡിഫ്: കാർഡിഫ് മലയാളി അസോസിയേഷന്റെ (CMA) 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പന്നരായ അംഗങ്ങളാണ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
പ്രസിഡന്റായി ശ്രീ. ബിജു പോൾ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ശ്രീ. ഫിലിപ്പ് ജോസഫ് ചുമതലയേൽക്കും. ട്രഷററായി ശ്രീ. ബിനോ ആന്റണി നിയമിതനായി. വൈസ് പ്രസിഡന്റായി ശ്രീമതി സഗീത ജോബി, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ബോബി കുര്യാച്ചൻ, ജോയിന്റ് ട്രഷററായി ശ്രീ. ജോസ് കൊച്ചപ്പള്ളിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, സ്പോർട്സ് സെക്രട്ടറിയായി ശ്രീ. ബിനു കുരിയാക്കോസ്, ആർട്സ് സെക്രട്ടറിയായി ശ്രീ. സുമേശൻ പിള്ള, എക്സ്-ഓഫീഷ്യോ അംഗമായി ശ്രീ. ജോസി മുടകോടിൽ എന്നിവർയും ചുമതലയേൽക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കായി ശ്രീ. ബെന്നി അഗസ്റ്റിൻ, ശ്രീ. വിനോയ് ജോസഫ്, ശ്രീ. സാംജോ ജോൺ, ശ്രീമതി ജിൻസി ജോസി, ശ്രീ. അഖിൽ കൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാർഡിഫ് മലയാളി അസോസിയേഷന്റെ യുക്മ പ്രതിനിധികൾ ആയി ശ്രീ ബെന്നി അഗസ്റ്റിൻ, ബിനോ ആന്റണി, സാജു സലിംകുട്ടി എന്നിവർ തുടരുന്നു.
പുതിയ ഭാരവാഹികൾ സംഘടനയുടെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു. വരാനിരിക്കുന്ന വർഷങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.


അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ എപ്പാർക്കിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിർഭരവും, ആഘോഷപൂർവ്വവും കൊണ്ടാടും. എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാർ ഡയറക്ടർ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ്, ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
ജൂലൈ 18 നു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുക്കർമങ്ങൾ സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ എപ്പാർക്കിയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താമത് തീര്‍ത്ഥാടനമാവും നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ മാതൃഭക്തി പ്രഘോഷണത്തിന്റെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാമരിയൻ തീർത്ഥാടനം കത്തോലിക്കാ സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിലെ നസ്രേത്തിലെ തീർത്ഥാടനത്തിലും, തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേരുന്നതിനായി തങ്ങളുടെ അവധി ദിനങ്ങള്‍ മുൻകൂട്ടി ക്രമീകരിക്കുവാനും, പ്രാർത്ഥനാനിറവിൽ പങ്കുചേരുന്നതിനും പിതാവും, തിരുനാള്‍ കമ്മിറ്റിയും മുഴുവൻ സീറോമലബാർ കുടുംബാംഗങ്ങളോടും സസ്നേഹം അഭ്യർഥിക്കുന്നു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
മഹാരാഷ്ട്രയിലെ നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റിൽ ഉയർന്ന ലൈംഗികാതിക്രമ – മതപരിവർത്തന കേസിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്നാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ പുറത്തുവന്നത്. ചില വനിതാ ജീവനക്കാർ വർഷങ്ങളായി ലൈംഗിക പീഡനവും മാനസിക പീഡനവും നേരിട്ടതായും, മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതായും പരാതിപ്പെട്ടു. എട്ടോളം വനിതാ ജീവനക്കാർ മുന്നോട്ട് വന്നതോടെയാണ് സംഭവം വലിയ വിവാദമായത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ സംഘങ്ങളെ രൂപീകരിച്ച് സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഏഴ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരും ഉൾപ്പെടുന്നു. സംഭവത്തിൽ പേര് വന്ന എച്ച്ആർ മേധാവി അശ്വിനി ചൈനാനിയടക്കമുള്ള ജീവനക്കാരെ ടിസിഎസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും സൂചനയുണ്ട്.