അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ് : ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ (ബി എം കെ എ) നേതൃത്വം നൽകുന്ന ‘പൊന്നോണം 2026’ നാളെ, സെപ്തംബർ 19 ന് ശനിയാഴ്ച്ച അതിവിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന ‘ പൊന്നോണം 2026’ ആഘോഷതോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ വെച്ച് കൊണ്ടാടും.
ബെഡ്ഫോർഡ് & കെംപ്സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും, കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും, പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ബിഎം കെഎ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും.

ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസിയേഷൻ അംഗങ്ങൾ ചേർന്നൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയിൽ വിളമ്പുക 28 ഇനം വിഭവങ്ങൾ ആവും. ചെണ്ടമേളം, തിരുവാതിര, കഥകളി,മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വർണ്ണാഭമാക്കും. കൂടാതെ കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിൻറെ ഭാഗമായുണ്ടാവും.
ബെഡ്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ ബി എംകെ എ ഒരുക്കുന്ന തിരുവോണ ആഘോഷവും, ഗംഭീര ഓണസദ്യയും സംഘടനയുടെ ജൈത്രയാത്രയുടെ പതിനഞ്ചാം വാർഷീകത്തിന്റെ ഭാഗമായുള്ള മികവുറ്റ പരിപാടികൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായും അസ്സോസ്സിയേഷൻ പ്രസിഡണ്ട് ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.
VENUE: BROMHAM VILLAGE HALL, VILLAGE ROAD,
BEDFORD, MK43 8JP




തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികളെ അടൂർ ഡെൽറ്റ സ്ക്വാഡ് ഇടുക്കി ചിന്നക്കനാൽ–സൂര്യനെല്ലിയിൽനിന്ന് പിടികൂടി. പ്രായപൂർത്തിയാകാത്തവരും സംഘത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 14ന് മൂന്ന് ജില്ലകളിലായി പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബിവറേജ് ഔട്ട്ലെറ്റുകൾ എന്നിവയുൾപ്പെടെ 30ഓളം സ്ഥലങ്ങളിൽ മോഷണശ്രമം നടത്തിയെന്നാണ് കണ്ടെത്തൽ. ഹെൽമെറ്റ് ധരിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം എത്തിയിരുന്നത്.
മോഷണപരമ്പരയ്ക്കുശേഷം ഓട്ടോറിക്ഷ പത്തനംതിട്ട നരിയാപുരത്ത് ഉപേക്ഷിച്ച സംഘം ഇടുക്കിയിലേക്ക് കടന്നു. തുടർന്ന് 16ന് ചിന്നക്കനാലിലെ ഒരു വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തി പണവുമായി സൂര്യനെല്ലിയിലേക്ക് മാറുകയായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയായെങ്കിലും, ഇവരുടെ കൂട്ടാളികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിത്താവളം കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് ഡെൽറ്റ സ്ക്വാഡ് സംഘം സൂര്യനെല്ലിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച നിലയിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂർ ഡിവൈഎസ്പി വിനോദിന്റെയും സിഐ രാജീവിന്റെയും നിർദേശപ്രകാരം എസ്എച്ച്ഒ ജിനു ജെ.യുവിന്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങളായ അഭിലാഷ്, വിജയ്, നിതിൻ, അമീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ആന്റോയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മദ്യം പിടികൂടിയ കാരാപ്പുഴ റിസർവോയറിന് സമീപം മൂങ്ങാനിയിലെ വീട് ആന്റോയുടെ പേരിലല്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇതുസംബന്ധിച്ച തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
അർജന്റീന ഫുട്ബോൾ ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് ബുധനാഴ്ച വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം എക്സൈസ് പിടികൂടിയത്. 43 ലിറ്റർ വിദേശമദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, 5.5 ലിറ്റർ കേരളനിർമിത വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അബ്കാരി നിയമത്തിലെ 55(ഐ), 55(എ), 58 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കൊച്ചിയിലായിരുന്ന ആന്റോയെ പുലർച്ചെയോടെ വയനാട്ടിലെത്തിച്ച ശേഷമാണ് ചോദ്യം ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എന്നിവരടങ്ങിയ സംഘം വൈകിട്ട് നാലരവരെ ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കാളികാവ്: എഐ ക്യാമറകൾ കണ്ടെത്തിയ ഗതാഗതനിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുക 1000 കോടി രൂപ കടന്നു. ഇതിൽ ഇതുവരെ 365 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തത്. 635 കോടി രൂപയാണ് കുടിശിക. പിഴ ചുമത്തുന്നതിൽ വലിയ വർധനയുണ്ടായിട്ടും തുക പിരിച്ചെടുക്കുന്നതിൽ മോട്ടോർ വാഹനവകുപ്പിന് കാര്യമായ പുരോഗതിയുണ്ടാക്കാനായിട്ടില്ല.
മൂന്നു വർഷത്തിനിടെ ഒന്നരക്കോടിയോളം ഗതാഗതനിയമലംഘനങ്ങൾക്ക് ചെലാൻ നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവയാണ് ക്യാമറകളിൽ കൂടുതലായി പതിഞ്ഞ നിയമലംഘനങ്ങൾ.
പിഴ കുടിശിക പിരിച്ചെടുക്കാൻ വിവിധ ഇളവുകളും നടപടികളും സ്വീകരിച്ചെങ്കിലും കുടിശികയിൽ കാര്യമായ കുറവുണ്ടായില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 675 എഐ ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. 220 കോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതിയുടെ നിരീക്ഷണം 2023 ജൂണിലാണ് ആരംഭിച്ചത്.
കൊച്ചി: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആന്റോയുടെ വീട്ടിൽനിന്ന് 63 ലിറ്റർ വിദേശമദ്യം കണ്ടെത്തിയത്. എസ്ഐടി വിവരം നൽകിയതിനെ തുടർന്ന് എക്സൈസ് സംഘം മദ്യം പിടിച്ചെടുത്തു.
എഫ്ഐആർ പകർപ്പ് ഇല്ലാതെ എത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ അറസ്റ്റ് ചെയ്യാൻ ആന്റോ ആദ്യം വിസമ്മതിച്ചതായാണ് വിവരം. പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയതോടെയാണ് അറസ്റ്റിന് ആന്റോ സഹകരിച്ചത്. വീട്ടിൽ 63 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചതിന്റെ കാരണം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്.
തുടർന്ന് ആന്റോ അഗസ്റ്റിനെ വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. അതേസമയം, ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് മാധ്യമങ്ങളോട് ആന്റോ പ്രതികരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ എക്സൈസ് കേസെടുത്തു. വീട്ടുടമ ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. പരിശോധനയിൽ 43 ലിറ്റർ ഇറക്കുമതി ചെയ്ത വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് പിടികൂടിയത്.
പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്. തുടർനിയമനടപടികൾക്കായി പൊലീസ് ഉദ്യോഗസ്ഥർ എക്സൈസ് വിഭാഗത്തെ വിവരമറിയിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ നിയമപ്രകാരം വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന അളവിനെക്കാൾ വളരെ കൂടുതലാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ നിർമിത വിദേശമദ്യം മൂന്ന് ലിറ്ററും വൈൻ മൂന്നര ലിറ്ററും വരെ വ്യക്തിഗതമായി കൈവശം വയ്ക്കാം. ബിയർ, കള്ള്, മറ്റ് വിദേശമദ്യങ്ങൾ ഉൾപ്പെടെ പരമാവധി 15 ലിറ്റർ വരെ കൈവശം വയ്ക്കാൻ അനുമതിയുണ്ടെങ്കിലും, ഇതിൽ കൂടുതലുള്ള മദ്യമാണ് കുടുംബവീട്ടിൽനിന്ന് പിടിച്ചെടുത്തത്.
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റത്തേക്കാൾ തെറ്റുതിരുത്തലിനും സ്വയംവിമർശനത്തിനുമാണ് പ്രാധാന്യം ലഭിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ശാസന ലഭിച്ചതും പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചതും പാർട്ടിയിലെ നിർണായക നീക്കങ്ങളായി. വി. ശിവൻകുട്ടിയും എം.ബി. രാജേഷും സെക്രട്ടേറിയറ്റിലെത്തിയപ്പോൾ ടി.പി. രാമകൃഷ്ണനും തോമസ് ഐസക്കും സ്ഥാനമൊഴിഞ്ഞു. ജോൺ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റിലേക്ക് ക്ഷണിതാവായും ഉൾപ്പെടുത്തി.
കണ്ണൂരിൽനിന്നുതന്നെ സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ഉയർന്നത് യോഗത്തിലെ ശ്രദ്ധേയമായ സംഭവമായി. ദീർഘകാലമായി സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം കണ്ണൂർ ഘടകത്തിലെ സമവാക്യങ്ങളിലും മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.വി. ഗോവിന്ദന് ശാസന ലഭിച്ചതും എൻ. സുകന്യയെ സംസ്ഥാന സമിതിയിലേക്ക് ക്ഷണിച്ചതും പാർട്ടിയുടെ തിരുത്തൽ നടപടികളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത വർഷം പുതിയ സമ്മേളന നടപടികളിലേക്ക് കടക്കാനിരിക്കെ താഴെത്തട്ടിലും തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് യോഗത്തിൽനിന്ന് ലഭിക്കുന്നത്. ഭരണത്തിനിടയിൽ സമരങ്ങളും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളും കുറഞ്ഞുവെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്നതിനൊപ്പം സംഘടനാ തലത്തിൽ സ്വയംവിമർശനവും തിരുത്തലുകളും ശക്തമാക്കാനാണ് സിപിഎം നേതൃത്വം ലക്ഷ്യമിടുന്നതെന്നാണ് യോഗത്തിന് ശേഷമുള്ള ചിത്രം.
ക്രോയ്ഡൺ: മാവേലിയുടെ ഓർമകളുമായി പൂക്കളമൊരുങ്ങി; താളമേളങ്ങളുടെ അകമ്പടിയിൽ തിരുവാതിരച്ചുവടുകൾ വിരിഞ്ഞു; വാഴയിലയിൽ കേരളത്തിന്റെ രുചിപ്പെരുമയെത്തി. ഒടുവിൽ വടംവലിയുടെ ആരവത്തിൽ ആഘോഷവേദി ആവേശക്കടലായി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ സറേ റീജൻ സംഘടിപ്പിച്ച ഓണാഘോഷം, പ്രവാസമണ്ണിൽ കേരളം പുനർജനിച്ച അപൂർവദിനമായി.
സെപ്റ്റംബർ 12 ശനിയാഴ്ച ക്രോയ്ഡണിലെ തോൺടൺ ഹീത്തിലുള്ള സെന്റ് ജൂഡ് ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികൾ പങ്കെടുത്തു. “നാടിനൊപ്പം നന്മക്കൊപ്പം” എന്ന സന്ദേശമുയർത്തിയ ആഘോഷം, ഓണം കേവലം ഗൃഹാതുരമായ ഓർമയല്ലെന്നും നാടിന്റെ നന്മയ്ക്കും സമൂഹത്തിന്റെ ഐക്യത്തിനുമായി കൈകോർക്കാനുള്ള പ്രതിജ്ഞയാണെന്നും വിളിച്ചുപറഞ്ഞു.

പ്രവർത്തനമികവിന് വാനോളം പ്രശംസ
മുഖ്യാതിഥിയായ ക്രോയ്ഡന്റെ മുൻ മേയറും കൗൺസിലറുമായ Cllr Dr Manju Shahul-Hameed നിലവിളക്ക് തെളിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തനരംഗത്തെ അനുഭവസമ്പത്തും സമൂഹത്തോടുള്ള പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയയായ അവർ, ഐഒസിയുടെ പ്രവർത്തനമികവിനെ ഉദ്ഘാടനപ്രസംഗത്തിൽ വാനോളം പുകഴ്ത്തി.
സറേ റീജനിലെ ഓരോ പ്രവർത്തകന്റെയും വർഷങ്ങളായുള്ള കഠിനാധ്വാനവും അർപ്പണബോധവും തനിക്ക് നേരിട്ടറിയാമെന്ന് അവർ അനുസ്മരിച്ചു. കൂട്ടായ്മയും സാമൂഹിക ഉത്തരവാദിത്തവും കൈകോർക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങൾ സമൂഹത്തിന് മാതൃകയാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ തുറന്ന അംഗീകാരം പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.

“നാടിനൊപ്പം നന്മക്കൊപ്പം”—വാക്കുകൾക്കപ്പുറമുള്ള പ്രതിജ്ഞ
ലോട്ടന്റെ മുൻ മേയർ ശ്രീ ഫിലിപ്പ് എബ്രഹാം ആശംസാപ്രസംഗത്തിൽ ഐഒസിയുടെ സന്ദേശമായ “നാടിനൊപ്പം നന്മക്കൊപ്പം” എന്ന വാക്കുകളുടെ പ്രസക്തി ഹൃദയസ്പർശിയായി വിശദീകരിച്ചു. ജന്മനാടിനോടുള്ള സ്നേഹം ഓർമകളിൽ മാത്രം ഒതുങ്ങാതെ, നന്മയുള്ള പ്രവർത്തനങ്ങളായി സമൂഹത്തിലേക്ക് ഒഴുകണമെന്നതാണ് ഈ സന്ദേശത്തിന്റെ സത്തയെന്ന് അദ്ദേഹം പറഞ്ഞു.
നാടിന്റെ പുരോഗതിക്കൊപ്പം നടക്കുകയും സഹായം ആവശ്യമായവർക്കു കൈത്താങ്ങാവുകയും ചെയ്യുമ്പോഴാണ് പ്രവാസജീവിതം കൂടുതൽ അർഥപൂർണമാകുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

Screenshot
സറേ റീജന് ദേശീയ നേതൃത്വത്തിന്റെ അഭിനന്ദനം
ഐഒസി യുകെ കേരള ഘടകം നാഷണൽ പ്രസിഡന്റ് ശ്രീ സുജു കെ. ദാനിയേലിന്റെ ആശംസാപ്രസംഗം സദസ്സിൽ ആവേശത്തിന്റെ തിരയുയർത്തി. മികച്ച സംഘാടനത്തിനും മാതൃകാപരമായ കൂട്ടായ പ്രവർത്തനത്തിനും സറേ റീജൻ ടീമിനെയും നാഷണൽ കമ്മിറ്റി ടീമിനെയും അദ്ദേഹം ഹൃദയപൂർവം അഭിനന്ദിച്ചു.
“Well done Surrey Region Team and National Committee Team. Congratulations!” എന്ന അദ്ദേഹത്തിന്റെ അഭിനന്ദനവാക്കുകൾ പ്രവർത്തകരുടെ അധ്വാനത്തിന് ദേശീയ നേതൃത്വം നൽകിയ അംഗീകാരമായി മാറി. പരിപാടിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ചേർത്തുപിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ഐഒസി യുകെ കേരള ഘടകം നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ ബേബിക്കുട്ടി ജോർജ് അമ്പത് വർഷം മുൻപ് ക്രോയ്ഡണിൽ പങ്കെടുത്ത ഒരു ഓണാഘോഷത്തിന്റെ ഓർമകൾ പങ്കുവച്ചത് സദസ്സിൽ കൗതുകമുണർത്തി. അരനൂറ്റാണ്ടിനിടെ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങളിൽ വന്ന മാറ്റങ്ങളും വളർച്ചയും പുതിയ തലമുറയുടെ സജീവപങ്കാളിത്തവും അദ്ദേഹം മനോഹരമായി താരതമ്യം ചെയ്തു.
നാഷണൽ ജനറൽ സെക്രട്ടറി ശ്രീ അഷ്റഫ് അബ്ദുല്ല, ആഘോഷത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച സംഘാടകരുടെയും പ്രവർത്തകരുടെയും കഠിനാധ്വാനത്തെ അഭിനന്ദിച്ചു. ഒരുമയും അച്ചടക്കവും ആത്മാർഥതയുമാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.

സറേ റീജൻ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജ് അധ്യക്ഷത വഹിച്ചു. കൂട്ടായ പ്രവർത്തനത്തിന്റെ കരുത്താണ് ഇത്രയും മനോഹരമായ ആഘോഷം യാഥാർഥ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റെന്ന നിലയിൽ തനിക്ക് നിരന്തരം പിന്തുണയും സഹകരണവും നൽകുന്ന എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഐഒസി യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എഫ്രേം, ഇത്തരം ആഘോഷങ്ങളാണ് യുകെയിൽ വളരുന്ന മലയാളി യുവതലമുറയ്ക്ക് ഓണത്തിന്റെ ചരിത്രവും സംസ്കാരവും മൂല്യങ്ങളും പരിചയപ്പെടുത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിനായി യുവാക്കൾ നൽകുന്ന സേവനവും അവരുടെ സജീവപങ്കാളിത്തവും ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ തോമസ് ഫിലിപ്പ്, “നാടിനൊപ്പം നന്മക്കൊപ്പം” എന്നത് ഒരു ആഘോഷവാചകം മാത്രമല്ലെന്നും ജന്മനാടിനോടുള്ള കടപ്പാടും മനുഷ്യനന്മയോടുള്ള പ്രതിബദ്ധതയും ഒരുമിക്കുന്ന പ്രവർത്തനദർശനമാണെന്നും ആശംസാപ്രസംഗത്തിൽ വിശദീകരിച്ചു.
സറേ റീജൻ വൈസ് പ്രസിഡന്റ് ശ്രീ ജെറിൻ ജേക്കബ് സ്വാഗതം ആശംസിച്ചു. സറേ റീജൻ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജ് അധ്യക്ഷപ്രസംഗവും ഓണസന്ദേശവും നൽകി. പരിപാടിയുടെ വിജയത്തിനായി കൈകോർത്ത എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് ശ്രീ തോമസ് ഫിലിപ്പ് നന്ദിപ്രകാശനം നിർവഹിച്ചു.

യുവപ്രതിഭകൾക്ക് ആദരം; അഭിമാനമായി പുരസ്കാരവേദി
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയ അഞ്ചു യുവപ്രതിഭകളെ ആദരിച്ച നിമിഷം ആഘോഷവേദിയുടെ അഭിമാനമുഹൂർത്തമായി. എ ലെവൽ പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച നേഹ മരിയ ജെറിൻ, ശ്യാം അശോകൻ എന്നിവരും ജിസിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ സെറാ സ്കറിയ, ശ്രദ്ധ വിവേക് ഉണ്ണിത്താൻ, ആൻ പ്രവീൺ മാത്യു എന്നിവരുമാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ കഠിനാധ്വാനത്തെ കൂട്ടുപിടിച്ച ഈ മിടുക്കർ, പ്രവാസി മലയാളി സമൂഹത്തിന്റെ അഭിമാനവും പുതിയ തലമുറയുടെ പ്രതീക്ഷയുമാണെന്ന് വേദി വിലയിരുത്തി. മാതാപിതാക്കളുടെ പിന്തുണയും വിദ്യാർഥികളുടെ നിശ്ചയദാർഢ്യവും ഒരുപോലെ ആദരിക്കപ്പെട്ട ചടങ്ങിൽ നിറഞ്ഞ കൈയടികളോടെയാണ് ഓരോ വിജയിയെയും സദസ്സ് വരവേറ്റത്.
ഇത് അഞ്ചു കുട്ടികൾക്കുള്ള പുരസ്കാരവിതരണം മാത്രമായിരുന്നില്ല; യുകെയിൽ വളരുന്ന മുഴുവൻ മലയാളി വിദ്യാർഥികൾക്കുമുള്ള പ്രചോദനസന്ദേശം കൂടിയായിരുന്നു. പരിശ്രമിച്ചാൽ ഉയരങ്ങൾ കീഴടക്കാമെന്ന് തെളിയിച്ച യുവപ്രതിഭകൾക്ക് ഐഒസി നേതൃത്വം ശോഭനമായ ഭാവി ആശംസിച്ചു.

വാഴയിലയിൽ വിളമ്പിയത് കേരളത്തിന്റെ രുചിപ്പെരുമ
ഓണാഘോഷത്തിന്റെ രുചികേന്ദ്രമായി മാറിയത് വിഭവസമൃദ്ധമായ മഹാസദ്യയായിരുന്നു. വാഴയിലയിൽ നിരന്ന പരമ്പരാഗത വിഭവങ്ങളും വിവിധയിനം പായസങ്ങളും പങ്കെടുത്തവരെ കേരളത്തിലെ തറവാട്ടുമുറ്റങ്ങളിലേക്ക് ഓർമകളിലൂടെ കൂട്ടിക്കൊണ്ടുപോയി.
ഓരോ വിഭവത്തിലും നാട്ടുരുചിയുടെ കരുതലും ഓരോ പായസത്തിലും ഓണത്തിന്റെ മധുരവും നിറഞ്ഞുനിന്നു. സദ്യ ആസ്വദിച്ചപ്പോൾ പലർക്കും കിലോമീറ്ററുകൾക്കപ്പുറമുള്ള സ്വന്തം വീടും കുടുംബവും ബാല്യകാല ഓണവുമെല്ലാം മനസ്സിൽ വീണ്ടും തെളിഞ്ഞു. രുചിയിലും വിളമ്പലിലും സംഘാടനത്തിലും മികവുപുലർത്തിയ സദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി.

തിരുവാതിരച്ചുവടുകളിൽ വിരിഞ്ഞു കേരളം
നിലവിളക്കിന്റെ പൊൻവെളിച്ചത്തെ ഓർമിപ്പിക്കുന്ന വേഷപ്പകിട്ടോടെ അരങ്ങിലെത്തിയ പ്രശസ്ത തിരുവാതിരസംഘം ചുവടുവച്ചപ്പോൾ, ക്രോയ്ഡണിലെ വേദി കേരളീയ തറവാട്ടുമുറ്റമായി മാറി. കൈകൊട്ടിക്കളിയുടെ താളവും ചുവടുകളുടെ ഐക്യവും മുഖഭാവങ്ങളുടെ സൗന്ദര്യവും ചേർന്ന അവതരണം സദസ്സിനെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തി.
തനിമ ചോർന്നുപോകാതെ പാരമ്പര്യത്തെ പുതുതലമുറയിലേക്കെത്തിച്ച തിരുവാതിര, നാട്ടിൽനിന്ന് അകലെയായിരുന്നിട്ടും മനസ്സിൽ കേരളത്തെ സൂക്ഷിക്കുന്ന ഓരോ പ്രവാസിയുടെയും ഗൃഹാതുരതയെ തൊട്ടുണർത്തി. അവതരണം അവസാനിച്ചിട്ടും നിലയ്ക്കാത്ത കൈയടികൾ അതിന്റെ മനോഹാരിതയ്ക്കുള്ള സദസ്സിന്റെ സാക്ഷ്യപത്രമായി.
തുടർന്നെത്തിയ നൃത്തങ്ങൾ, ഗാനങ്ങൾ, കുട്ടികളുടെ കലാപ്രകടനങ്ങൾ, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവ ആഘോഷവേദിയെ വർണാഭമാക്കി. പ്രായഭേദമില്ലാതെ കലാകാരന്മാരും കലാകാരികളും കഴിവുകൾ അവതരിപ്പിച്ചപ്പോൾ, ഓരോ പ്രകടനത്തെയും നിറഞ്ഞ മനസ്സോടെയും കരഘോഷത്തോടെയും സദസ്സ് സ്വീകരിച്ചു.

വടംവലിയിൽ ആവേശം കൊടുമുടിയിലെത്തി
ഓണാഘോഷത്തിന്റെ അവസാനഘട്ടത്തിൽ നടന്ന വടംവലി മത്സരം വേദിയെയും കാണികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി. കരുത്തിനൊപ്പം തന്ത്രവും ഐക്യവും പരീക്ഷിക്കപ്പെട്ട മത്സരത്തിൽ ടീമുകൾ വീറോടെ പൊരുതി. ഓരോ വലിക്കും ഒപ്പം ഉയർന്ന ആർപ്പുവിളികളും പ്രോത്സാഹനങ്ങളും സെന്റ് ജൂഡ് ചർച്ച് ഹാളിനെ ആവേശക്കടലാക്കി.
ജയപരാജയങ്ങളെക്കാൾ സൗഹൃദത്തിനും കൂട്ടായ്മയ്ക്കുമാണ് മത്സരം പ്രാധാന്യം നൽകിയതെന്നത് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കുചേർന്നപ്പോൾ വടംവലി, പഴയകാല നാട്ടിൻപുറത്തെ ഓണാഘോഷങ്ങളുടെ മനോഹരമായ പുനരാവിഷ്കാരമായി.

മടങ്ങിയത് ഓർമകളുമായി; മനസ്സിൽ നിറഞ്ഞത് കേരളം
മണിക്കൂറുകൾ നീണ്ട ആഘോഷം അവസാനിച്ചപ്പോൾ, പങ്കെടുത്തവർ മടങ്ങിയത് സദ്യയുടെ രുചിയും പാട്ടിന്റെ ഈണവും തിരുവാതിരയുടെ താളവും വടംവലിയുടെ ആവേശവും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടായിരുന്നു. പ്രവാസലോകത്ത് ഓണം ഒരു ആഘോഷദിനം മാത്രമല്ലെന്നും തലമുറകളെ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമാണെന്നും പരിപാടി വീണ്ടും തെളിയിച്ചു.
“നാടിനൊപ്പം നന്മക്കൊപ്പം” എന്ന സന്ദേശത്തെ വാക്കുകളിൽ ഒതുക്കാതെ ഐക്യത്തിന്റെയും ആദരവിന്റെയും പങ്കുവയ്ക്കലിന്റെയും അനുഭവമാക്കി മാറ്റിയ ഐഒസി സറേ റീജന്റെ ഓണാഘോഷം ക്രോയ്ഡണിന്റെ ഓർമപ്പുസ്തകത്തിൽ നിറമുള്ള ഒരധ്യായമായി.
ആ ദിവസം സെന്റ് ജൂഡ് ചർച്ച് ഹാളിൽ നടന്നത് ഒരു സാധാരണ ഓണാഘോഷമായിരുന്നില്ല—പൂക്കളത്തിന്റെ സുഗന്ധവും പായസത്തിന്റെ മധുരവും തിരുവാതിരയുടെ താളവും മലയാളികളുടെ സ്നേഹവും ചേർന്ന്, കേരളം തന്നെ ക്രോയ്ഡണിൽ ഇറങ്ങിവന്നതായിരുന്നു.
