Latest News

യുകെയിലെ ബർമിംഗ്ഹാമിൽ താമസിക്കുന്ന റെജി സേവ്യറിന്റെയും ലണ്ടനിൽ താമസിക്കുന്ന മനോജ് സേവ്യറിന്റെയും മാതാവായ അന്നമ്മ സേവ്യർ (81) നിര്യാതയായി. പുതുക്കരി വല്ലിശേരിൽ പരേതനായ മാത്യു സേവ്യർ (ശൗരിക്കുട്ടി)യുടെ ഭാര്യയാണ്. പരേത ചമ്പക്കുളം കടുക്കാത്ര കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുതുക്കരി സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.

മക്കൾ: ഡോളി, ജോസ്മോൻ, റെജി, റിൻസി, മനോജ്. മരുമക്കൾ: മോൻസി ദേവസ്യ (ചീരംവേലിൽ, മുട്ടാർ), ജിജി (കപ്രായിൽ, വില്ലുന്നി, കോട്ടയം), ടൈനി റെജി (മലയിൽ, ആലപ്പുഴ), കുഞ്ഞ് (കളപ്പുര, വില്ലുന്നി, കോട്ടയം), മിനിമോൾ (പുളിമുട്ടിൽ, ചങ്ങനാശേരി). കൊച്ചുമക്കൾ: മനു, മിലു, കൃപ, ക്രിസ്റ്റിൻ, ക്രിസ്റ്റി, ആൽബിൻ, അനു, ജെറിൻ, ജെസ്‌ന, കാരുണ്യ സ്നേഹ, സാം, എയ്ഞ്ചൽ, ജുവാൻ, ഫൗസ്റ്റീന, നില.

റെജി സേവ്യറിന്റെയും മനോജ് സേവ്യറിന്റെയും മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംസ്‌കാര ശുശ്രൂഷയുടെ തത്സമയ ദൃശ്യങ്ങൾ യൂട്യൂബിലൂടെ ലഭ്യമാകും.

 https://www.youtube.com/live/ULKkVzqzn-s?si-C-e

തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റ് പ്രതികളുടെ മൊഴികളും ഇതിനെ പിന്തുണയ്ക്കുന്നതായാണ് വിവരം.

ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എസ്ഐടി ഓഫിസിലേക്ക് വിളിപ്പിച്ച രാജീവിനെ, ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എസ്ഐടിയുടെ നീക്കം. നേരത്തെ ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പിഎംഎൽഎ വകുപ്പുകൾ പ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുക. കേന്ദ്ര ഏജൻസിയുടെ അന്വേഷണം കൂടി ആരംഭിച്ചതോടെ കേസ് കൂടുതൽ ഗൗരവമേറിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ജോർജ് മാത്യു

ബിർമിങ്ഹം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ഫാ:സോണി സണ്ണി പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ: ബിനോയ്‌ ജോഷുവ സഹകാർമ്മികനാകും.

ജനുവരി 10 ന് വൈകിട്ട് 6.30 കൊടിയേറ്റ്, 7 മണിക്ക് സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടക്കും. 11 ന് രാവിലെ പ്രഭാതനമസ്കാരം, വി.കുർബാന, മധ്യസ്ഥപ്രാർത്ഥന,പ്രദിക്ഷണം,ആശിർവാദവും തുടർന്ന് സ്നേഹവിരുന്നും, ലേലവും ക്രമീകരിച്ചിട്ടുണ്ട്.കൊടിയിറക്കൊടെ പെരുന്നാൾ സമാപിക്കും.

സ്തേഫനോസ് സഹദായുടെ പെരുന്നാളിൽ സംമ്പന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ: ബിനോയ്‌ ജോഷുവ,ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ തോമസ് എന്നിവർ അറിയിച്ചു.

 

മോസ്‌കോ: വെനസ്വേലയിൽ നിന്നുള്ള എണ്ണ കടത്തിയെന്നാരോപിച്ച് യുഎസ് സൈന്യം പിടികൂടിയ റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 28 ജീവനക്കാരുണ്ടെന്ന് റിപ്പോർട്ട്. ജീവനക്കാരിൽ 17 പേർ യുക്രൈൻ പൗരന്മാരും ആറ് പേർ ജോർജിയക്കാരും രണ്ട് പേർ റഷ്യൻ പൗരന്മാരുമാണെന്ന് റഷ്യ ടുഡേ അറിയിച്ചു.

ഉപരോധം ലംഘിച്ചതായുള്ള ആരോപണത്തെ തുടർന്ന് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മാരിനേര’ എന്ന കപ്പലാണ് ബുധനാഴ്ച യുഎസ് തീരരക്ഷാസേന പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി. ഇതിന് പിന്നാലെ, കരീബിയൻ കടലിൽ വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും യുഎസ് പിടിച്ചെടുത്തു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും സമുദ്രഗതാഗതത്തിന്റെ സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും ആവശ്യപ്പെട്ട് യുഎസ് നടപടിക്കെതിരെ റഷ്യ ശക്തമായി പ്രതികരിച്ചു. ഇത്തരമൊരു നടപടി രാഷ്ട്രീയ–സൈനിക സംഘർഷം സൃഷ്ടിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, വെനസ്വേലയിൽ നിന്നുള്ള എണ്ണയുമായി യുഎസ് എണ്ണക്കമ്പനിയായ ഷെവ്‌റോണിന്റെ മൂന്ന് കപ്പലുകൾ യുഎസിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരം: എകെ ബാലന്റെ വിവാദ പ്രസ്താവനയെ തുടർന്ന് സിപിഎമ്മിനകത്ത് ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയൻ ബാലന്റെ നിലപാട് പൂർണ്ണമായി ന്യായീകരിച്ചപ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ബാലന്റെ പരാമർശം അസംബന്ധമാണെന്ന് തുറന്നടിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് എംവി ഗോവിന്ദൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും എകെ ബാലനെതിരെ കടുത്ത വിമർശനം ഉയർന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബാലൻ സംസാരിക്കുമ്പോൾ പാർട്ടിക്ക് വോട്ട് നഷ്ടപ്പെടുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചുമതലയില്ലാത്ത നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നത് ഒഴിവാക്കണമെന്നും, തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം അബദ്ധ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ഇതോടൊപ്പം കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയർന്നു.

അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എകെ ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പിന്തുണച്ചു. വർഗീയത പ്രചരിപ്പിക്കുന്നവരെ എതിർക്കേണ്ടതിന്റെ ആവശ്യകതയാണ് ബാലൻ ചൂണ്ടിക്കാട്ടിയതെന്നും, കേരളത്തിന്റെ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവനയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കണ്ണൂർ: പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ഹൈക്കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത മാലമോഷണ കേസിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശം.

തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018-ൽ നടന്ന മാലമോഷണ കേസിൽ പ്രതിയായി ചുമത്തപ്പെട്ട താജുദ്ദീൻ 54 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി വത്സരാജാണ് യഥാർത്ഥ മോഷ്ടാവെന്ന് വ്യക്തമായത്.

കേസിൽ കുറ്റവിമുക്തനായി പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ താജുദ്ദീൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അന്യായമായ അറസ്റ്റും തടങ്കലും വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും മാനത്തെയും ബാധിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി, നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.

പുണെ: ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ദിശനൽകിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പുണെയിലാണ് വിടവാങ്ങിയത്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ (WGEEP) അധ്യക്ഷനായി 2011-ൽ സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ടിലൂടെ പരിസ്ഥിതി സംരക്ഷണ ചരിത്രത്തിൽ അദ്ദേഹം ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ശുപാർശയും അശാസ്ത്രീയ വികസനം ദുരന്തങ്ങൾക്ക് വഴിവെക്കും എന്ന മുന്നറിയിപ്പും ഇന്നും പ്രസക്തമാണ്; വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.

ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്രജീവിതത്തിൽ സ്വയം ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ എന്നായിരുന്നു ഗാഡ്ഗിലിന്റെ വിശേഷണം. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിച്ച്, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലെ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം നിരന്തരം വാദിച്ചു. ഈ നിലപാടുകൾക്ക് അംഗീകാരം നൽകിക്കൊണ്ട് 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തു.

1942-ൽ പുണെയിൽ ജനിച്ച ഗാഡ്ഗിൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. വിദേശത്ത് മികച്ച അവസരങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ മടങ്ങിയെത്തിയ അദ്ദേഹം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) 31 വർഷം സേവനം ചെയ്തു, സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിച്ചു, ഇന്ത്യയുടെ ജൈവവൈവിധ്യ നിയമത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. ഏഴ് പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും രചിച്ച അദ്ദേഹം പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ നേടി. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെയും ജനജീവിതത്തെയും ഒരുപോലെ സ്‌നേഹിച്ച ഗാഡ്ഗിലിന്റെ വിയോഗം ഇന്ത്യയുടെ പരിസ്ഥിതി പോരാട്ടങ്ങൾക്ക് തീരാനഷ്ടമാണ്.

കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെ സസ്‌പെൻഡ് ചെയ്തു. വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വെരിഫിക്കേഷനെന്ന പേരിൽ യുവതിയെ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറുകയും കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് കൊച്ചി ഹാർബർ പൊലീസ് വിജേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി എതിർത്തിട്ടും കാറിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചെന്നും, സ്ഥലത്ത് വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഇന്നലെയാണ് യുവതി ഹാർബർ പൊലീസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

പരാതി ഗൗരവമായി പരിഗണിച്ച ഡിസിപിയാണ് വിജേഷിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് സസ്‌പെൻഷൻ ഉത്തരവിട്ടത്. ഇയാളുടെ പേരിൽ മുമ്പും പരാതികൾ ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു. കേസിൽ തുടർ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.

സല്ലാപം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് നടി മഞ്ജു വാര്യർക്കൊപ്പം ഫോട്ടോ എടുത്തതിന്റെ രസകരവും അല്പം നൊമ്പരമുള്ളതുമായ അനുഭവം പങ്കുവെച്ച് സംവിധായകനും നടനുമായ എംബി പത്മകുമാർ. ഒരു സുഹൃത്തിന്റെ അപ്രതീക്ഷിത ‘എത്തിനോട്ടം’ കാരണം മഞ്ജുവിനൊപ്പമുള്ള തന്റെ ‘കപ്പിൾ ഫോട്ടോ’ സ്വപ്നം പൊലിഞ്ഞുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. 1996-ൽ എടുത്ത ആ ചിത്രത്തിനൊപ്പം തന്നെ കുറിപ്പും പത്മകുമാർ പങ്കുവെച്ചിട്ടുണ്ട്.

സല്ലാപം പുറത്തിറങ്ങിയതിനു പിന്നാലെ മഞ്ജു വാര്യർ ശ്രദ്ധേയയായ കാലഘട്ടത്തിലാണ് സംഭവം. കേബിൾ ടിവിക്കായി ഒരു വീക്ക്ലി പരിപാടി ഒരുക്കുന്നതിനിടെയാണ് ഷൂട്ടിങ് ലൊക്കേഷനിലെത്തിയതെന്നും, അവിടെ മഞ്ജുവിനൊപ്പം ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഫോട്ടോ എടുക്കുന്നതിനിടെ ഇരുവർക്കിടയിലെ ചെറിയ ഇടവേളയിലൂടെ സുഹൃത്ത് മഹേഷ് കയറി നോക്കിയതോടെ ചിത്രം ‘ട്രാജഡി’യായി മാറിയെന്നാണ് ഓർമപ്പെടുത്തൽ.

മുപ്പത് വർഷങ്ങൾക്കിപ്പുറം ടെക്‌നോളജിയുടെ സഹായത്തോടെ ഫോട്ടോ പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതോടെയാണ് പുതിയ തിരിച്ചറിവിലെത്തിയതെന്ന് പത്മകുമാർ പറയുന്നു. പഴയൊരു ചിത്രം തിരുത്തുന്നതിൽ സമയം കളയുന്നതിനു പകരം പുതിയ കാലത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കുറിപ്പിലൂടെ സൂചിപ്പിക്കുന്നു. പിന്നിൽ നിന്നുള്ള ‘എത്തിനോക്കുന്നവർ’ ചരിത്രത്തിൽ ശേഷിക്കാമെങ്കിലും, മുന്നിൽ നിന്ന് നയിക്കുന്നവർ സ്വയം അടയാളപ്പെടുത്തണം എന്ന സന്ദേശത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

പൂഞ്ഞാർ: പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ 31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച സ്‌കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ നിന്നാകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചഭക്ഷണം കഴിച്ച ശേഷം വൈകുന്നേരത്തോടെയാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

സ്കൂൾവിട്ട സമയത്ത് ചില കുട്ടികൾക്ക് ഛർദ്ദിയും തളർച്ചയും ഉണ്ടായി. തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടികളെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ നിന്ന് കൂടുതൽ പരിശോധനയ്ക്കായി കുട്ടികളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലെത്തിയശേഷം ഛർദ്ദി അനുഭവപ്പെട്ട മറ്റ് കുട്ടികളും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.

ബുധനാഴ്ച ഉച്ചയ്ക്ക് ചോറിനൊപ്പം പയറും മോരുമാണ് കുട്ടികൾക്ക് നൽകിയിരുന്നത്. സ്‌കൂളിൽ ആകെ 53 കുട്ടികളാണുള്ളത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന് പാലാ ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് അറിയിച്ചു.

Copyright © . All rights reserved