ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയളികൾ ഹൃദയത്തിലേറ്റിയ റിമി ടോമി മെഗാ ലൈവ് ഷോ, യുകെയിലെ ആയിരക്കണക്കിന് മലയാളികളുടെ മനം കവർന്ന് മുന്നേറുകയാണ് . കഴിഞ്ഞ ഞായറാഴ്ച്ച പ്രസ്റ്റണിൽ നടന്ന മെഗാ ഷോയുടെ ചരിത്ര വിജയം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് . നിറഞ്ഞ് കവിഞ്ഞ ഹാളിൽ മൂന്ന് നാല് മണിക്കൂറുകൾ കടന്നുപോയത് മലയാളികളുടെ മനസ്സിൽ ഒരു കാലത്തും മറക്കാൻ പറ്റാത്ത സംഗീത വിസ്മയങ്ങളിലൂടെയാണ്. മലയാളസംഗീതത്തിൻ്റെ പ്രിയ ഗാന രചയിതാക്കളും സംഗീത സംവിധായകരും ഒരുമിച്ച് ചിട്ടപ്പെടുത്തിയ ഗാനശേഖരങ്ങളുടെ കലവറയാണ് റിമി ടോമി പ്രസ്റ്റണിൽ തുറന്നത്.
മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
https://tickets.wizmagic.co.uk/
യോർക്ഷയർ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമി മെഗാ ലൈവ് സംഗീത പരിപാടി ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും.യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്പന ഓൺലൈനിൽ പുരോഗമിക്കുകയാണ്.
യോർഷയറിലെ മിക്ക സൗത്ത് ഇന്ത്യൻ ഷോപ്പുകളിലും ടിക്കറ്റ് ലഭ്യമാണ്. കൂടാതെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പരിലും ടിക്കറ്റുകൾക്കായി ബന്ധപ്പെടാവുന്നതാണ്.
ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനം പല സ്റ്റേജുകൾ പിന്നിട്ടു. പ്രൗഡഗംഭീരമായ വരവേല്പ്പാണ് ഓരോ ഷോയ്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുകെയിലുടനീളം
പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. ആദ്യ ഭാര്യ ആമിനയുടെ സഹോദരന്റെ മുങ്ങിമരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവതിയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവങ്ങളിൽ അഷ്കറിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ആമിനയെ ക്രൂരമായി ഉപദ്രവിച്ച് കോമയിലാക്കിയെന്ന പരാതിക്കു പിന്നാലെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നത്. വിവാഹബന്ധത്തിൽ നിന്ന് അഷ്കർ പിന്മാറിയതിനെ തുടർന്ന് ചിറയിൻകീഴ് സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് ആമിനയെ വിവാഹം കഴിച്ച അഷ്കറിനെതിരെ ആമിനയുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ടും കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖിലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അഷ്കറിന്റെ ബന്ധുക്കൾക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിലെ ഒരു കെട്ടിടഭാഗം തിങ്കളാഴ്ച വൈകിട്ട് തകർന്നുവീണു. പഴക്കമേറിയ ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂര താങ്ങിനിർത്തിയിരുന്ന തടി ദ്രവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓടുകളും സീലിങ്ങും ഉൾപ്പെടെ കെട്ടിടത്തിന്റെ വലിയൊരു ഭാഗം നിലംപൊത്തി.
അപകടസമയത്ത് വിദ്യാർഥികളും അധ്യാപകരും സ്കൂൾ വിട്ടുപോയിരുന്നതിനാൽ ദുരന്തം ഒഴിവായി. എസ്.എസ്.കെ. ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ ചില മുറികളാണ് തകർന്നത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലായതിനാൽ പ്രദേശത്തേക്ക് പ്രവേശിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പുറമേ പെയിന്റ് ചെയ്ത് നവീകരിച്ച നിലയിലായിരുന്നെങ്കിലും കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ജൂൺ മാസം 12 മുതൽ 14 വരെ താമസിച്ചുള്ള ത്രിദിന ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടറും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ ജോർജ്ജ് പനക്കൽ,റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത വചന പ്രഘോഷകനായ ഫാ. പോൾ പള്ളിച്ചംകുടിയിലും സംയുക്തമായിട്ടാവും ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.
‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം 147:3)
ദൈവീക തിരുസാന്നിദ്ധ്യത്തിൽ, ഉള്ളം തുറന്നു പ്രാർത്ഥിച്ച്, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിൽ ഉണർത്തി, വിടുതലിന്റെ നാഥനിലൂടെ സൗഖ്യം നേടുവാൻ അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക സൗഖ്യാധ്യാനം, ജൂൺ 12 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ 14 ന് ഞായറാഴ്ച്ച വൈകുന്നേരം 4:30 മണിയോടെ സമാപിക്കും.

ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 11 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: [email protected], Website:www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA
റോമി കുര്യാക്കോസ്
ഗ്ലാസ്ഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്കിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. മിഡ്ലാൻഡ്സ് ഏരിയയിൽ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്കോട്ട്ലൻഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക്.
യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിൻസെന്റ് എം എൽ എ ഓൺലൈനായി നിർവഹിച്ചു. യു ഡി എഫ് സർക്കാർ അധികാരത്തിലേറാൻ യു കെയിലെ കോൺഗ്രസ് പ്രവർത്തകർ വഹിച്ച വലിയ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം ഐ ഒ സി (യു കെ) ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികൾക്കും എല്ലാവിധ ആശംസകളും നേർന്നു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
സ്കോട്ട്ലാൻഡ് യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട് യൂണിറ്റ് രൂപീകരണങ്ങൾക്ക് നേതൃത്വം നൽകി. സ്കോട്ട്ലാൻഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.
ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിന്റെ നിയുക്ത പ്രസിഡന്റ് അനീഷ് തോമസ്, വൈസ് പ്രസിഡന്റ് ലിജോ വർഗീസ്, ജനറൽ സെക്രട്ടറി രോഹിത്, ജോയിന്റ് സെക്രട്ടറി ശ്യാമ, ട്രഷറർ ഫിലിപ്പ് കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ അജി ചെറിയാൻ, ജീവൻ ജോയ്, ബിജു പി കെ, ജിജോ ജോൺ, ഷെറിൻ, അരവിന്ദ് രഘുനാഥൻ, ജർലിൻ ജോസഫ്, ബിനൂപ് പൗലോസ്, ജിജോ, അനിൽ ലൂയിസ്, ഷെബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ഭാരവാഹികളുമായിരുന്നവരും സ്കോട്ട്ലാൻഡിലെ സാമൂഹിക – സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് യൂണിറ്റ് ഭാരവാഹി പട്ടിക.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫിന്റെ ജനകീയ സർക്കാർ അധികാരമേറ്റെടുത്തതിന്റെ ആഘോഷവും യൂണിറ്റ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചും വലിയ ആഘോഷം പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.
ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ഭാരവാഹികൾ:
അനീഷ് തോമസ് (പ്രസിഡന്റ്)
രോഹിത് (ജനറൽ സെക്രട്ടറി)
ലിജോ വർഗീസ്
(വൈസ് പ്രസിഡന്റ്)
ശ്യാമ ശശിധരൻ (ജോയിന്റ് സെക്രട്ടറി)
ഫിലിപ്പ് കുര്യാക്കോസ്
(ട്രഷറർ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
അജി ചെറിയാൻ, ജീവൻ ജോയ്, ബിജു പി കെ, ജിജോ ജോൺ, ഷെറിൻ
കൊച്ചി: സിഎംആർഎൽ –എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റെയ്ഡിനിടെ ലഭിച്ച നിർണായക തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇ.ഡിയുടെ നീക്കം.
ഇതിനിടെ, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് എം.എല്ലിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
അതേസമയം, ഇ.ഡി റെയ്ഡിനെക്കുറിച്ച് പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന നിലപാട് ആഭ്യന്തര മന്ത്രി വീണ്ടും ആവർത്തിച്ചു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസിനെ മറികടന്നാണ് റെയ്ഡ് നടന്നതെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.
അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നിലനിർത്തി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് വിജയശിൽപി.
കോലിക്ക് പുറമെ വെങ്കടേഷ് അയ്യർ 15 പന്തിൽ 32 റൺസും ടിം ഡേവിഡ് 24 റൺസും നേടി നിർണായക സംഭാവന നൽകി. ദേവ്ദത്ത് പടിക്കൽ, രജത് പടീദാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും കോലിയുടെ ഉത്തരവാദിത്തമുള്ള ഇന്നിങ്സ് ആർസിബിയെ അനായാസ വിജയത്തിലേക്ക് നയിച്ചു. റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഗുജറാത്തിന് മത്സരത്തിൽ തിരിച്ചുവരാനായില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. 37 പന്തിൽ പുറത്താകാതെ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ റാസിഖ് സലാം ദർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതവും നേടി ഗുജറാത്തിനെ പിടിച്ചുകെട്ടി.
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിതിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടാനച്ഛൻ അഷ്കറിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. ഞായറാഴ്ച രാവിലെ പോലീസ് പ്രതിയെ സ്ഥലത്തെത്തിച്ചതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് വീടിന് സമീപം തടിച്ചുകൂടിയത്. പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയതോടെ ആളുകൾ പ്രതിഷേധവുമായി മുന്നോട്ടുചാടി. സുരക്ഷയ്ക്കായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അഷ്കറിനെ വീടിനകത്തേക്ക് മാറ്റിയത്. തുടർന്ന് മിനിറ്റുകൾക്കകം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി. ഇതിനിടെ പ്രതി ഉപയോഗിച്ചിരുന്ന കാർ ചിലർ അടിച്ചുതകർത്തതായും റിപ്പോർട്ടുണ്ട്.
കുഞ്ഞിന്റെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് നടപടി. അഖിലയുടെ ആദ്യഭർത്താവിന്റെ മകനായ അർഷിത്, പിതാവിന്റെ മരണശേഷം അമ്മയ്ക്കും അഷ്കറിനുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി കുടുംബം പനവൂരിലെ വീട്ടിലായിരുന്നുവെങ്കിലും അയൽവാസികളുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് ഇടയ്ക്കിടെ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറുണ്ടായിരുന്നുവെന്നും സമീപവാസികൾ വെളിപ്പെടുത്തി.
അടുത്തിടെ കുഞ്ഞിന്റെ ഇരുകൈകളിലും പ്ലാസ്റ്ററിട്ട നിലയിൽ കണ്ടിരുന്നുവെന്നും ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കുഞ്ഞിന്റെ പിതൃവീട്ടുകാരെ ചിലർ വിവരം അറിയിച്ചിരുന്നു. അതേസമയം, കുഞ്ഞിന്റെ വസ്ത്രങ്ങൾ കത്തിച്ചു നശിപ്പിക്കാൻ അഖിലയും അഷ്കറും ശ്രമിച്ചിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. പാതിക്കത്തിക്കരിഞ്ഞ നിലയിൽ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് പോലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കേസിൽ സമഗ്ര അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അറ്റ്ലാന്റ: വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് യാത്രതിരിച്ച നവദമ്പതികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവും പൈലറ്റും മരിച്ചു. തിരുവല്ല തലവടി സ്വദേശിനി ജെസ്നിക്ക് പരിക്കേറ്റു. അറ്റ്ലാന്റ സ്വദേശികളായ ഫിജി–ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസിലെ പൈലറ്റുമായ ഡേവ് ഫിജിയാണ് മരിച്ചത്. ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന പൈലറ്റും അപകടത്തിൽ മരിച്ചു. ഡേവിന്റെ കുടുംബവേരുകൾ മൂവാറ്റുപുഴയിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.
അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഡോസൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. അതേദിവസമായിരുന്നു ഡേവിന്റെയും ജെസ്നിയുടെയും വിവാഹം. വിവാഹച്ചടങ്ങുകൾക്ക് ശേഷം നവദമ്പതികൾ സഞ്ചരിച്ചിരുന്ന റോബിൻസൺ R66 ഹെലികോപ്റ്റർ ഡോസൺവില്ലയിലെ മൗണ്ട് വെർനൺ ഡ്രൈവിന് സമീപം തകർന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഡേവ് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഡോസൺ കൗണ്ടി ഷെരീഫ് ഓഫിസും ഫയർ ആൻഡ് ഇഎംഎസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ജെസ്നി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചു. ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളായ കുടുംബത്തെ തേടിയെത്തിയ ദുരന്തം അറ്റ്ലാന്റയിലെ മലയാളി സമൂഹത്തെയും ബന്ധുക്കളെയും നടുക്കിയിരിക്കുകയാണ്.
സ്വന്തം ലേഖകൻ
സോമർസെറ്റ്/കോന്നി. യുകെയിൽ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പർശം. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയാണ് സോമർസെറ്റ് ടോണ്ടനിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രവർത്തകർ കരുതലിന്റെ കരസ്പർശം തീർത്തത്. പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം പഞ്ചായത്തിൽ ഉൾപ്പെടുന്ന മല്ലശ്ശേരി കെഎം യുപി സ്കൂളിലെ 65ൽപ്പരം വിദ്യാർത്ഥികൾക്കാണ് സ്കൂൾ പ്രവേശനോത്സവം നടക്കുന്നതിന് മുന്നോടിയയായി പഠനോപകരണങ്ങൾ നൽകിയത്. നോട്ട് ബുക്കുകൾ, സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്, പേനകൾ, പെൻസിലുകൾ, പൗച്ച്, പെൻസിൽ ഷാർപ്നർ എന്നിവ ഉൾപ്പെടുന്നതായിരുന്നു ഓരോ കിറ്റുകളും.

പഠനോപകരണ വിതരണം ആറന്മുള എംഎൽഎയും യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഡ്വ. അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രമാടം ഡിവിഷൻ അംഗം റോബിൻ മോൻസി അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൂയിസ് പി സാമൂവേൽ, ജോളി അജി തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. കെ. സുജ എന്നിവർ പ്രസംഗിച്ചു. യുകെയിൽ നിന്നും ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേൽ, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ ഓൺലൈനിൽ ആശംസകൾ അറിയിച്ചു.

റീനാ രാജൻ, അനിറ്റ് ജേക്കബ്, രഞ്ജിനി നായർ, നികിത മേരി മോൻസൺ, പിടിഎ പ്രസിഡന്റ് സുധാകുമാരി, എംപിറ്റിഎ പ്രസിഡന്റ് അനിത ഷിബു, ഐഒസി യുകെ കേരള ചാപ്റ്റർ ടോണ്ടൻ – സോമർസെറ്റ് യൂണിറ്റ് ഭാരവാഹികളായ ട്രഷറർ ജിനു ജോസ്, കോ-ഓർഡിനേറ്റർ ലിന്റോ ജോർജ്, ജോയിന്റ് സെക്രട്ടറി ജോമോൻ ജോസ് വാത്യേലിൽ, എക്സിക്യൂട്ടീവ് മെമ്പർ മോബിൻ മോൻസി എന്നിവർ പങ്കെടുത്തു. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ എന്നിവരുടെ നിർദ്ദേശ പ്രകാരം കേരളത്തിലെ സ്കൂൾ പ്രവേശനത്തോട് അനുബന്ധിച്ച് അർഹരായ കുട്ടികൾക്ക് കിറ്റുകൾ കൈമാറാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര, ടോണ്ടൻ – സോമർസെറ്റ് യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി, ജനറൽ സെക്രട്ടറി സൂരജ് പി കെ എന്നിവർ പറഞ്ഞു.
