Latest News

ഐഒസി വാറ്റ് ഫോർഡിൻെറ നേതൃത്വത്തിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. മേയ് നാലിന് വൈകിട്ട് ടോൾപിറ്റ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും അനുഭാവികളും ആണ് പങ്കെടുത്തത് . യുഡിഎഫിന്റെ ചരിത്രവിജയം കേരള ജനതയുടെ ജനാധിപത്യ വിധിയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഐഒസി നാഷണൽ പ്രസിഡന്റ് സൂജു കെ ഡാനിയേൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നാഷണൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ വിമർശനങ്ങൾക്കിടയിലും അദ്ദേഹം പാലിച്ച മൗനവും രാഷ്ട്രീയ ശൈലിയും ജനങ്ങൾ അംഗീകരിച്ചുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. പ്രവർത്തകർ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും പതാക ഉയർത്തിയും സന്തോഷം പങ്കിട്ടു.

മാത്യു വർഗീസ്, സിബി തോമസ്, ചാന്ദിനി, ജോജി, ഷിബിൻ സ്റ്റീഫൻ, സണ്ണിമോൻ മത്തായി, ഫെമിൻ, ലീബിൻ കൈതമറ്റം എന്നിവർ പ്രസംഗിച്ചു. ജോൺ പീറ്റർ സ്വാഗതവും ഡൊമിനിക്ക് മാത്യു നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ നിരവധി മലയാളികൾ ആണ് പങ്കെടുത്തത് .

റോമി കുര്യാക്കോസ് 
മിഡ്ലാന്ഡ്സ്: നൂറ്റിരണ്ട് സീറ്റുകൾ നേടി കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശം കടൽ കടന്ന് യു കെയിലുടനീളം വ്യാപിച്ചു. ഐഒസി (യു കെ) – കേരള ചാപ്റ്റർ മിദ്‌ലാന്ഡ്സ് ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിജയാഘോഷങ്ങൾ ആവേശഭരിതമായ കാഴ്ചയായി മാറി.
കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന്റെ ശുഭപര്യവസാനം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും കൂട്ടമായി എത്തിയ പ്രവർത്തകർ ചെണ്ടമേളവും പൂത്തിരി കത്തിച്ചും മുദ്രാവാക്യം മുഴക്കിയും യുഡിഎഫിന്റെ മഹാവിജയം ആഘോഷമാക്കി.
ബോൾട്ടണിൽ പ്രവർത്തകർക്ക് തത്സമയം വോട്ടെണ്ണൽ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ഓൾഡ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ് നന്ദിയും രേഖപ്പെടുത്തി. മുതിർന്ന നേതാക്കളായ സോണി ചാക്കോ, ഷാജി ഐപ്പ്, ബേബി ലൂക്കോസ്, യൂത്ത് കോൺഗ്രസ് യു കെ പ്രതിനിധി അഖിൽ ജോസ് എന്നിവർ സംസാരിച്ചു.
ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ ഐഒസി (യു കെ) – നോർത്തംപ്റ്റൺ റീജിയൻ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, റീജിയൻ പ്രസിഡന്റ് ജോർജ് ജോൺ, ജനറൽ സെക്രട്ടറി റെജിസൺ എന്നിവർ നേതൃത്വം നൽകി.
ഐഒസി (യു കെ) – സ്റ്റോക്ക്-ഓൺ-ട്രെന്റ് യൂണിറ്റ് പുലർച്ചെ മൂന്ന് മണി മുതൽ തന്നെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ്, വിജീ കെ.പി., ഷിജോ എന്നിവർ നേതൃത്വം നൽകി.
പീറ്റർബോറോയിൽ പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും നടത്തിയ ആഘോഷങ്ങൾക്ക് ഐഒസി (യു കെ) യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
ലിവർപൂളിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത്, വൈസ് പ്രസിഡന്റ് ജിറിൽ ജോർജ്, സജോയ് ജോസഫ്, അഖിൽ അജി, അനീഷ് മണ്ണൂർ, ആൽബി അനീഷ്, ജെറി ജോസ്, ജിജോ പോൾ എന്നിവർ നേതൃത്വം നൽകി.
സ്കോട്ട് ലൻഡിൽ നടന്ന ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹൻ, ബിജു വർഗീസ്, ഡയാന പോളി, നികിത കോശി, ഷിജി വർഗീസ്, അലക്സ് ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു.
പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലായിൽ നേതൃത്വം നൽകി.
വൂളർഹാംപ്റ്റണിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ടോം, ബ്രൂസ്ലി, ജസ്റ്റിൻ, സിറിൽ എന്നിവർ നേതൃത്വം നൽകി.
ലെസ്റ്ററിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഐഒസി (യുകെ) – ലെസ്റ്റർ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജെസു സൈമൺ, സുമിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
രാഷ്ട്രീയ ആവേശത്തിനൊപ്പം സാംസ്‌കാരിക നിറവും ചേർന്നപ്പോൾ യു കെയിലുടനീളം സംഘടിപ്പിച്ച വിജയാഘോഷങ്ങൾ കൂടുതൽ ഉജ്ജ്വലമായി.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഉൾപ്പോര് തെരുവിലേക്കെത്തിയതോടെ പാർട്ടി ഉന്നത നേതൃത്വത്തിൽ കടുത്ത അതൃപ്തി. വിവിധ നേതാക്കൾക്ക് അനുകൂലമായി പ്രവർത്തകർ ചേരി തിരിഞ്ഞ് സ്വീകരണങ്ങൾ സംഘടിപ്പിച്ചതും പരസ്യപ്രചാരണങ്ങൾ ശക്തമാക്കിയതുമാണ് ഹൈക്കമാൻഡിനെ അസ്വസ്ഥരാക്കുന്നത്. സംഭവവികാസങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നേരിട്ട് വിവരം തേടിയതായാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രിയാരാകണമെന്ന വിഷയത്തിലുള്ള നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ ഇപ്പോഴും വ്യക്തമായി അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെ.സി. വേണുഗോപാലിനെ ദില്ലിയിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചയക്കണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതായിരിക്കും. ഇതിനായി നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടിന് നേതൃത്വം കാത്തിരിക്കുകയാണ്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ നിർണായകമായ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷി പ്രതിനിധികളുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന് വ്യക്തമായ മുൻതൂക്കം പ്രവചിച്ച് ജോയൽ സോവിച്ചൻ നടത്തിയ രാഷ്ട്രീയ വിശകലനം ഏറെക്കുറെ കൃത്യമായി ഫലം കണ്ടതായി വിലയിരുത്തൽ. യുഡിഎഫിന് 89 മുതൽ 101 വരെ സീറ്റുകളും എൽഡിഎഫിന് 36 മുതൽ 49 വരെ സീറ്റുകളും ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകളും ലഭിക്കുമെന്നായിരുന്നു മുൻകൂർ പ്രവചനം. അന്തിമ ഫലത്തിൽ യുഡിഎഫ് 102 സീറ്റും എൽഡിഎഫ് 35 സീറ്റും ബിജെപി 3 സീറ്റും നേടിയതോടെ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വ്യക്തമായ രാഷ്ട്രീയ പ്രവണതകളും വോട്ടർമാരുടെ മനോഭാവവും അടിസ്ഥാനമാക്കിയായിരുന്നു ഈ വിലയിരുത്തലുകൾ നടത്തിയതെന്ന് ജോയൽ മലയാളം യുകെയോട് പറഞ്ഞു . ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രകടമായ വോട്ടിംഗ് പ്രവണത യുഡിഎഫിനെ നിർണായകമായി സഹായിച്ചു. അതോടൊപ്പം വനിതാ വോട്ടർമാരിൽ ഒരു വിഭാഗം ഭരണതുടർച്ചയോട് അനുകൂല മനോഭാവത്തിൽ നിന്ന് മാറിയതും എൽഡിഎഫിന് തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ ചുറ്റിപ്പറ്റിയ തുടർഭരണ പ്രചാരണം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ വിവിധ വിഭാഗം വോട്ടർമാരിൽ സ്വാധീനം ചെലുത്തി. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ അതിരുകൾ കടന്നും ഈ വാഗ്ദാനങ്ങൾ പിന്തുണ സമാഹരിക്കാൻ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. “തിരഞ്ഞെടുപ്പ് ഫലങ്ങൾ അവസാന നിമിഷങ്ങളിൽ മാറാമെങ്കിലും വലിയ രാഷ്ട്രീയ പ്രവണതകൾ നേരത്തേ തന്നെ വ്യക്തമായി കാണാനാകുമെന്ന് ഈ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു എന്ന് ജോയൽ പറഞ്ഞു. തെരഞ്ഞടുപ്പിന് മുൻപും കഴിഞ്ഞും 144 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് വിശകലനങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചിരുന്നത് ലോകമെങ്ങുമുള്ള വായനക്കാർ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു ലോക്സഭാ മണ്ഡലം ഒഴികെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച അനുഭവസമ്പത്തിൻ്റെ ഉടമയാണ് ജോയൽ സോവിച്ചൻ. വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ മനോഭാവം, പ്രാദേശിക രാഷ്ട്രീയ പ്രവണതകൾ, സ്ഥാനാർഥികളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങൾ ആഴത്തിൽ വിശകലനം ചെയ്താണ് ഈ പ്രവചനങ്ങൾ തയ്യാറാക്കിയത് എന്ന് ജോയൽ പറഞ്ഞു.

പത്തനംതിട്ട: റാന്നിയിലെ കീക്കൊഴൂർ സ്വദേശിനി രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി. കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്ന പ്രതിക്ക് വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.

2023 ജൂൺ 24ന് നടന്ന അരുംകൊലയാണ് നാടിനെ നടുക്കിയത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുല്‍ സത്യൻ, മക്കളുടെ മുന്നിൽ വെച്ച് ക്രൂരമായി രഞ്ജിതയെ വെട്ടിക്കൊന്നതായാണ് കേസ്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതുല്‍ സത്യനെതിരെ രഞ്ജിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കിയതായി കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുന്നണിയെ മുന്നോട്ട് നയിക്കാൻ പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നതാണ് സിപിഐയുടെ നിലപാട്. ഇത് സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്ന സൂചനയുണ്ട്. ഇത്ര വലിയ പരാജയം എൽഡിഎഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചാരുന്ന തരത്തിലുള്ള വിലയിരുത്തലുകളും പാർട്ടിക്കുള്ളിൽ ശക്തമാണ്.

പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങളിൽ വിമർശനത്തിന് ഇടയാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ അനിവാര്യമാണെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന സന്ദേശവും അവർ നൽകുന്നു. പ്രതിപക്ഷ നേതൃസ്ഥാനം സിപിഎമ്മിനായിരിക്കുമെങ്കിലും പുതിയ മുഖത്തെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്നതാണ് സിപിഐയുടെ ആവശ്യം.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് ലഭിക്കേണ്ടതുണ്ടെന്നും പാർട്ടി വ്യക്തമാക്കുന്നു. പരാജയത്തിന് പിന്നിലെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും ജനവികാരം മനസ്സിലാക്കുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടുവെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ പിണറായി വിജയനെ മാറ്റി നിർത്തിയുള്ള നേതൃത്വമാണ് മുന്നണിക്ക് ഗുണകരമെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്കും ഭിന്നതകൾക്കും സാധ്യതയുണ്ടെന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റിലെ ഐ ഒ സി യൂണിറ്റ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വീക്ഷിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ സജ്ജമാക്കുകയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉജ്ജ്വലമായ വിജയം ആവേശപൂർവ്വം ആഘോഷിക്കുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെൻ്റിലെ റോയൽ സ്പൈസ് റസ്റ്റോറൻറ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ബിഗ് സ്ക്രീനുകളിൽ തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു രാത്രി 11 മണിയോടെ പ്രവർത്തകർ കോൺഗ്രസിന്റെ കൊടികളുമേന്തി എത്തിചേർന്നു . ഓരോ മണ്ഡലങ്ങളിലും ലീഡ് നില ഉയരുന്നതനുസരിച്ച് ആവേശപൂർവം മുദ്രാവാക്യം വിളികളുമുയർന്നു. ഇതിനിടയിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയെന്നും ഡീൻ കുര്യാക്കോസ് എംപിയും വീഡിയോ കോളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത് ആവേശം വാനോളം ഉയർത്തി.

ഐഒസി. യു.കെ സ്റ്റോക്ക് ഓൺ ട്രെൻ്റ് യൂണിറ്റ് പ്രസിഡൻറ് ശ്രീ. ജോഷി വർഗീസ് സീറ്റുകള്‍ 100 കടന്നത്തോടെ മധുരം വിതരണം ചെയ്തു വിജയം ആഘോഷിച്ചു. വിജി.കെ.പി. സജി മുളയ്ക്കൻ, ജിജോമോൻ ജോർജ് മുളയ്ക്കൽ, ഷിൻ്റോ വർഗീസ്, അനൂജ് തോമസ് പാറക്കാട്ടേൽ,തോമസ് പോൾ, സജിമോൻ, അബിനേഷ് , സിബി സെബാസ്റ്റ്യൻ, നോബിൾ , ജിയോ റാത്തപ്പിള്ളിൽ , ജിബിൻ റോയി താന്നിക്കൽ,സോണി മാളിയേക്കൽ, സജി ജോസഫ്, ജോസ് റോയൽ സ്പൈസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി മൂന്നാം തീയതി രാത്രി 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ രാവു കഴിഞ്ഞ് നേരം പുലർന്ന് നാലാം തീയതി ഉച്ചയോടു കൂടിയാണ് അവസാനിച്ചത്.

സ്വന്തംലേഖകൻ

ലണ്ടൻ/സോമർസെറ്റ്. കേരളം ആരു ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയിൽ നാടിനൊപ്പം യുകെയിലെ മലയാളി സമൂഹവും കാത്തിരുന്നത് വിവിധ ഇടങ്ങളിൽ വേറിട്ട കാഴ്ചയായി. യുകെ സമയം പുലർച്ചെ 3 മുതൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ വിവിധ ഇടങ്ങളിൽ ഒരുമിച്ചിരുന്നു ടി വി സ്ക്രീനുകളിൽ ലൈവ് കണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സീറ്റുകൾ 100 കടന്നത്തോടെ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഐഒസി പ്രവർത്തകർ വിജയം ആഘോഷിച്ചു.

സോമർസെറ്റിലെ ടോണ്ടനിൽ നടന്ന ആഘോഷങ്ങൾ ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര ഉദ്ഘാടനം ചെയ്തു. ടോണ്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ്‌ കെ രാജൻ, ലിന്റോ ജോർജ്, ബിനു സേവ്യർ, നിൻസി ലിനു, റോയി പ്ലാവിള, മോബിൻ മോൻസി, ജിനോ മാത്യു, അനീഷ് തോമസ്, സജിൽ അഗസ്റ്റിൻ, നിസാർ മെൻസിൽ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ സഭയിൽ നിയന്ത്രണം ഏറ്റെടുക്കേണ്ടത് അദ്ദേഹമാണെന്ന നിലപാടാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പങ്കുവെക്കുന്നത്.

പ്രതിപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എമ്മിൽ നിന്നായിരിക്കും പ്രതിപക്ഷനേതാവ് വരിക. പിണറായി മാറിനിൽക്കുകയാണെങ്കിൽ കെ.എൻ. ബാലഗോപാൽ പകരക്കാരനാകാമെന്നും, ഉപനേതാവായി പരിഗണിക്കപ്പെടാനിടെയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തലിനൊപ്പം നേതൃവിഷയവും ചർച്ചയായേക്കും. പരാജയത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കിടെ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ നിലപാടുകളും നിർണായകമാകും.

തൃശൂർ വാടാനപ്പള്ളി തളിക്കുളം സ്വദേശിനിയായ സുനിത (47) ബെംഗളൂരുവിൽ ജോലിക്കിടെ ക്രൂരമായി മർദിക്കപ്പെട്ട് മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ നാട്ടിലെത്തിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷിന്റോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു; പ്രതിയായ ദീപക് കൃഷ്ണൻ ഒളിവിലാണ്.

തെരുവുനായ്ക്കൾക്ക് അഭയം നൽകുന്ന കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്താണ് സുനിതയെ ബെംഗളൂരുവിലേക്കു വിളിച്ചുകൊണ്ടുപോയത്. അവിടെ എത്തിയ ശേഷം ദീപക് മോശമായി പെരുമാറിയതിനെ തുടർന്ന് സുനിതയും കൂടെയുണ്ടായിരുന്ന രണ്ട് യുവതികളും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഈ വിവരം അറിയിച്ചതിനുശേഷമാണ് ദേഹോപദ്രവം ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു.

സുനിതയെ നിലത്തിട്ടു ചവിട്ടിയും തല ഭിത്തിയിൽ ഇടിച്ചും ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. അബോധാവസ്ഥയിലായ സുനിതയെയും മറ്റു രണ്ടുപേരെയും വീട്ടിൽ പൂട്ടിയിട്ട ശേഷം പ്രതി പുറത്തേക്കു പോയി. പൊലീസെത്തി രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലായ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.

Copyright © . All rights reserved