
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂർണിമ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2026 ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ ഗുരുവായൂർ വാസുദേവൻ തിരുമേനിയുടെ കാർമികത്വത്തിൽ വിഷ്ണുപൂജ,ഗുരുപാദവന്ദനം, നാമ സങ്കീർത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. പൂജകൾക്ക് ശേഷം അന്നദാനവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
അനൂപ് ശശി -07743024090
രമ രാജൻ – 07576492822
ശാലിനി രവി – 07529394745

നാദാപുരം: 2014ൽ കടയിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശേഷം ദുരൂഹമായി കാണാതായ സിജോയുടെ തിരോധാനത്തിൽ പുതിയ വഴിത്തിരിവ്. കണ്ണൂർ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സിജോയുടേതാകാമെന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തുന്നത്. വിലങ്ങാട് വാളൂക്കിന് സമീപം ഇന്ദിരാനഗർ സ്വദേശിയായ ആലപ്പാട്ട് സ്കറിയയുടെ മകനാണ് സിജോ.
സിജോയെ കാണാതായതിന് പിന്നാലെ വർഷങ്ങളോളം കുടുംബവും ഭാര്യവീട്ടുകാരും പരസ്പരം തെറ്റിദ്ധാരണയിൽ ആയിരുന്നുവെന്നാണ് വിവരം. സിജോ ഭാര്യവീട്ടിലാണെന്ന് സ്വന്തം വീട്ടുകാരും, സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും കരുതിയതോടെ പരാതി നൽകുന്നതിലും കാലതാമസം സംഭവിച്ചു. ഒടുവിൽ 2021ൽ ഭാര്യ നിഖില നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സിജോയെ കണ്ടെത്താനാകാത്ത സാഹചര്യം വ്യക്തമായതിനെ തുടർന്ന് കേസെടുത്തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൃതദേഹം സിജോയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം പൊലീസിനും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ലോകകപ്പ് ഫുട്ബോളിൽ ആദ്യമായി കളിക്കുന്ന കേപ് വെർദെ ചരിത്രനേട്ടവുമായി ശ്രദ്ധ നേടി. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെയ്ക്കെതിരായ മത്സരത്തിലാണ് കേപ് വെർദെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്. ടൂർണമെന്റിലെ അരങ്ങേറ്റത്തിൽ തന്നെ ശക്തരായ എതിരാളികൾക്കെതിരെ പൊരുതിയ ആഫ്രിക്കൻ രാജ്യം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ നേടിയ ഗോൾ കേപ് വെർദെയ്ക്ക് മാത്രമല്ല, രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിനും പുതിയ അധ്യായമായി. ലോകകപ്പ് യോഗ്യത നേടിയത് തന്നെ വലിയ നേട്ടമായിരുന്ന കേപ് വെർദെ, ഉറുഗ്വെയ്ക്കെതിരെ ഗോൾ നേടി മത്സരത്തിൽ സമനില പിടിച്ചതോടെ കൂടുതൽ പ്രശംസ നേടി. താരങ്ങളുടെ പോരാട്ടവീര്യവും ആത്മവിശ്വാസവും ആരാധകരുടെ കൈയടി നേടി.
രണ്ടുതവണ ലോകചാമ്പ്യൻമാരായ ഉറുഗ്വെയ്ക്കെതിരെ 2–2 സമനില നേടിയതോടെ കേപ് വെർദെയുടെ ലോകകപ്പ് യാത്രയ്ക്ക് കൂടുതൽ കരുത്ത് ലഭിച്ചു. ലോകകപ്പ് വേദിയിൽ ആദ്യ ഗോൾ മാത്രമല്ല, ആദ്യ പോയിന്റും സ്വന്തമാക്കിയ ടീമിന്റെ പ്രകടനം ആഫ്രിക്കൻ ഫുട്ബോളിന് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. അടുത്ത മത്സരങ്ങളിലും ഇതേ പോരാട്ടവീര്യം തുടരാനായാൽ കേപ് വെർദെ കൂടുതൽ അട്ടിമറികൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്വകാര്യ സമുദ്രോൽപ്പന്ന കയറ്റുമതി യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് അതിഥി തൊഴിലാളികൾ മരിച്ചു. പെരിയപാളയം സമീപത്തെ കണ്ണിഗൈപേർ മേഖലയിലെ ഫാക്ടറിയിലാണ് ഞായറാഴ്ച അപകടമുണ്ടായത്. വാതകം ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥരായ 40-ലേറെ തൊഴിലാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ചെന്നൈയിലെ സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിവരം ലഭിച്ച ഉടൻ പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഫാക്ടറിയിലെ വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഫാക്ടറിയിലെ സുരക്ഷാ സംവിധാനങ്ങളും അമോണിയ സംഭരണ – ഉപയോഗ നടപടിക്രമങ്ങളും വിശദമായി പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.
കൊച്ചി: മലയാള സിനിമാ താരസംഘടനയായ അമ്മയിൽ അപ്രതീക്ഷിത നീക്കമായി ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. സംഘടനയുടെ ആഭ്യന്തര വിഷയങ്ങളും നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ചർച്ചയായ പശ്ചാത്തലത്തിലാണ് കൂട്ടരാജി നടന്നത്. പ്രസിഡന്റ് ഉൾപ്പെടെയുള്ള മുഴുവൻ ഭാരവാഹികളും സ്ഥാനമൊഴിഞ്ഞതോടെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട നിലയിലായി.
ഭരണസമിതിയുടെ രാജിക്കുശേഷം സംഘടനയുടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ താൽക്കാലിക സംവിധാനമൊരുക്കും. പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. സംഘടനയുടെ ഭാവി പ്രവർത്തനരീതിയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളും സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ പൊതുയോഗത്തിൽ കൈക്കൊള്ളുമെന്നാണ് വിവരം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സംഘടനയ്ക്കുള്ളിൽ വിവിധ വിഷയങ്ങളെ ചൊല്ലി അഭിപ്രായഭിന്നതകളും പരാതികളും ഉയർന്നിരുന്നു. അംഗങ്ങൾക്കിടയിലെ അസംതൃപ്തിയും നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ശക്തമായ സാഹചര്യത്തിലാണ് കൂട്ടരാജി എന്ന നിർണായക തീരുമാനം ഉണ്ടായതെന്നാണ് വിലയിരുത്തൽ. പുതിയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പും സംഘടനയുടെ പുനഃസംഘടനയും ഇനി സിനിമാ മേഖലയിലെ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊച്ചി: യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായാണ് വിവരം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണ്.
തൊപ്പിയെയും സംഘത്തെയും ചുറ്റിപ്പറ്റി അടുത്തിടെ പുറത്തുവന്ന ആരോപണങ്ങളും പരസ്പര വെളിപ്പെടുത്തലുകളും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ശബ്ദരേഖകളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോൾ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുന്നത്.
പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച പൊലീസ്, സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങളും പ്രചരിച്ച പോസ്റ്റുകളും വിശദമായി പരിശോധിക്കുമെന്ന് അറിയിച്ചു. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ന്യൂഡൽഹി: രാജ്യവ്യാപകമായി കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ നീറ്റ് പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷാ നടത്തിപ്പിൽ യാതൊരു വീഴ്ചയും ഉണ്ടാകാതിരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ പരീക്ഷാ ഏജൻസിയും (എൻടിഎ) പ്രത്യേക മേൽനോട്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏകദേശം 23 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുനഃപരീക്ഷ നടത്തുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ ബയോമെട്രിക് പരിശോധന, സിസിടിവി നിരീക്ഷണം, ഉദ്യോഗസ്ഥരുടെ പ്രത്യേക പരിശോധന തുടങ്ങിയ കർശന നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് പുനഃപരീക്ഷയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് തടസമില്ലാതെ പരീക്ഷ എഴുതാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് മൂല്യനിർണയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും എൻടിഎ അറിയിച്ചു.
ദീപ ദീപു
ജൂൺ 21 – ലോകമെമ്പാടും പിതൃദിനം ആയി ആഘോഷിക്കുന്ന ദിവസം. ഒരു പ്രത്യേക ദിവസം മാത്രം ആഘോഷിക്കപ്പെടേണ്ടവർ ആണോ യഥാർത്ഥ ജീവിതത്തിലെ ഹീറോസ് ആയ നമ്മുടെ അച്ഛന്മാർ!! അവരുടെ അതിജീവന ചരിത്രം, അവർ കടന്നുവന്ന കനൽ വഴികൾ, അവരുടെ ത്യാഗങ്ങൾ എന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കേണ്ടതല്ലേ? മക്കളെ വലിയ നിലയിൽ എത്തിക്കാൻ അവർ പലപ്പോഴും നടത്തിയ ഒറ്റയാൾ യുദ്ധങ്ങൾ മറക്കാൻ കഴിയുമോ?
ഒരു കുഞ്ഞിന് ജന്മം നൽകാൻ അമ്മ നേരിടേണ്ടിവരുന്ന വേദനകളും സഹനങ്ങളും എല്ലാവരും നന്നായി മനസ്സിലാക്കാറുണ്ട്. അമ്മയുടെ സ്നേഹവും സഹനവും തീർച്ചയായും സമാനതകളില്ലാത്തത് തന്നെയാണ്. എന്നാൽ ഒരു അച്ഛൻറെ സ്നേഹം ആരും കാണാതെ ഒളിപ്പിച്ചു വച്ച വലിയൊരു നിധിയാണ്. തന്റെ ഭാര്യ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നു എന്നറിയുന്ന നിമിഷം മുതൽ ആ കുഞ്ഞിനെ തൻറെ ഹൃദയത്തിൽ ഗർഭം ധരിച്ച് ആ കുഞ്ഞിനുവേണ്ടി അവൻ അനുഭവിക്കുന്ന നിശബ്ദമായ സഹനങ്ങളും നൊമ്പരങ്ങളും ആരെങ്കിലും കാണാൻ ശ്രമിക്കാറുണ്ടോ? ഗർഭകാലത്ത് തന്റെ ഭാര്യ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പുരുഷൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുന്നു. ഭാര്യയുടെ ആരോഗ്യത്തെയും കുഞ്ഞിൻറെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ആകുലതകൾ ഭാവിയിലെ ഉത്തരവാദിത്വങ്ങൾ എല്ലാം പലപ്പോഴും അവൻറെ ഉറക്കം കെടുത്താറുണ്ട്. ജീവിത പ്രാരാബ്ദങ്ങളിൽ തളരുമ്പോഴും, പതറിപ്പോകുമ്പോഴും അവൻ തന്റെ വേദന ആരെയും അറിയിക്കാതെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി നമ്മുടെ മുമ്പിൽ ജീവിക്കുന്നു . കാരണം പുരുഷൻ തളരാൻ പാടില്ലല്ലോ.
ഈ പിതൃദിനത്തിൽ എൻറെ ജീവിതത്തിൽ ഞാൻ കണ്ടു മനസ്സിലാക്കിയ എൻറെ ഹീറോസിനെ കുറിച്ച് പറയട്ടെ. ആദ്യത്തെ ഹീറോ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻറെ അപ്പച്ച തന്നെയാണ്. എല്ലാ കാര്യങ്ങളിലും എന്റെ റോൾ മോഡൽ. ഒരു മകൻ, ഭർത്താവ്, അപ്പൻ എങ്ങനെ ആയിരിക്കണം എന്ന് തന്റെ ജീവിതം കൊണ്ട് ഞങ്ങൾക്ക് കാണിച്ചുതന്ന എൻറെ അപ്പച്ചയുടെ ജീവിതം എനിക്ക് എന്നും ഒരു അത്ഭുതമാണ്. കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ഏറെ സൗകര്യങ്ങളുള്ള തന്റെ വീടും സാഹചര്യങ്ങളും വിട്ട് തന്റെ 18 -ാം വയസ്സിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴയെന്ന ഗ്രാമത്തിലേക്ക് കുടിയേറി പ്രകൃതിയോടും വന്യജീവികളോടും പടവെട്ടി, അനേകം വെല്ലുവിളികളെ നേരിട്ട് തന്റെ ജീവിതം കരുപിടിപ്പിക്കുവാൻ അപ്പച്ച കാണിച്ച അസാമാന്യമായ ധൈര്യം എന്നെ ഏറെ അതിശയിപ്പിച്ചിട്ടുണ്ട്.
തൻറെ മാതാപിതാക്കളെയും സഹോദരങ്ങളേയും സുഖസൗകര്യങ്ങളും എല്ലാം വിട്ട് ഏറെ ദൂരെയുള്ള ഒരു കാട്ടുപ്രദേശത്തെത്തി, കഠിനാധ്വാനം ചെയ്ത് അവിടെ പൊന്നു വിളയിച്ച, തന്റെ കുടുംബത്തിനായി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും പലതും ഉപേക്ഷിച്ച് ചോര നീരാക്കി അധ്വാനിച്ച അപ്പച്ച ശരിക്കും അറിയപ്പെടാതെ പോയ ഒരു ഹീറോ അല്ലേ?
അടുക്കള സ്ത്രീയുടെ കുത്തവകാശമാണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ, പുരുഷൻ അടുക്കളയുടെ ഏഴയലത്തുപോലും അടുക്കുകയില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, ആ യാഥാസ്ഥിതിക ചിന്താഗതികളയേയും കാറ്റിൽ പറത്തി അടുക്കളയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിച്ചിരുന്ന അപ്പച്ച എല്ലാ ഭർത്താക്കന്മാർക്കും ഒരു മാതൃകയാണ്. ഞങ്ങൾക്കാർക്കെങ്കിലും അസുഖം വന്നാൽ രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ കൂട്ടിരുന്ന് ശുശ്രൂഷിക്കുന്ന അപ്പച്ചയുടെ സ്നേഹം എന്നും മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്നു.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിൽ എന്നും പശ്ചാത്തപിച്ചിരുന്ന അപ്പച്ച തനിക്ക് നേടാൻ കഴിയാതെ പോയത് തൻറെ മക്കളിലൂടെ നേടണമെന്ന വാശിയിൽ ഏറ്റവും മികച്ച കോളേജിൽ തന്നെ പഠിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഒരുക്കി തന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ആ സമയത്തും ഞങ്ങളുടെ മികച്ച വിദ്യാഭ്യാസത്തിനായി അപ്പച്ചയുടെ പല ആവശ്യങ്ങളും മാറ്റിവെച്ചു. ഞങ്ങളുടെ എല്ലാ വിജയങ്ങളിലും ഏറെ സന്തോഷിച്ചിരുന്ന അപ്പച്ച വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രാർത്ഥനയോടെ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. ഒരു പെൺകുട്ടിയായിരുന്നിട്ടും എന്നെ എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന് വളർത്തിയ , എൻറെ ഒരു ആഗ്രഹങ്ങൾക്കും എതിരു നിൽക്കാത്ത, ഞാനെടുത്ത എല്ലാ തീരുമാനങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത് എൻറെ കൂടെ നിന്ന അപ്പച്ച എനിക്ക് എന്നും ഒരു മാതൃകാ പുരുഷനാണ്.
അടുത്ത ഹീറോ എൻറെ പപ്പയാണ്. ഫാദർ -ഇൻ – ലോ എന്ന ലേബൽ പപ്പയ്ക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തെറ്റായ പ്രയോഗമാണെന്നാണ് എൻറെ അഭിപ്രായം. കാരണം നിയമത്തിലൂടെയല്ല പപ്പ എൻറെ പപ്പ ആയത് സ്നേഹത്തിലൂടെയാണ് . ഏകദേശം 400 – കിലോമീറ്റർ ദൂരെയുള്ള ഒരു മലയോര ഗ്രാമത്തിൽ തന്റെ മകനുമൊത്ത് എന്നെ പെണ്ണുകാണാൻ വന്ന അന്നുമുതൽ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചയാളാണ് പപ്പ. വീട്ടിലെ ആദ്യത്തെ മരുമകളായി വലതുകാൽ വെച്ച് കയറി അന്നുമുതൽ ഒരു മകളായി കരുതി എന്നെ സ്നേഹിക്കുന്ന പപ്പ സ്വന്തം മക്കളോട് കാണിക്കുന്ന അതേ സ്നേഹവും കരുതലും പരിഗണനയും എനിക്ക് തരുന്നു എന്നത് ഏറെ സ്നേഹത്തോടെ ഓർക്കുന്നു. ഒരു ഹോമിയോ ഡോക്ടർ ആയിരുന്നിട്ടും അനേകം വെല്ലുവിളികളെ നേരിട്ട് തനിയെ വഴിവെട്ടി വന്നവനാണ് പപ്പ. തന്റെ കുടുംബത്തിന് വേണ്ടി ഏറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ച പപ്പയും എല്ലാവർക്കും ഒരു മാതൃകയാണ്. മക്കളെ ഏറെ സ്നേഹിക്കുന്ന പപ്പയുടെ ജീവിതം അവരുടെ മുമ്പിൽ ഒരു തുറന്ന പുസ്തകമാണ്. മക്കൾക്കറിയാത്ത ഒരു രഹസ്യവും ആ ജീവിതത്തിൽ ഇല്ല. പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഉത്തമോദാഹരണമായ ജീവിതം.
ഇനി പറയാനുള്ളത് എൻറെ സ്വന്തം ജീവിതപങ്കാളിയെ കുറിച്ചാണ്. കഴിഞ്ഞ 26 വർഷങ്ങളായി സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നോട് ചേർന്ന് നിൽക്കുന്ന മാതൃകാ ഭർത്താവ്. യാഥാസ്ഥിതിക ഭർത്താവ് ആശയങ്ങളെ കാറ്റിൽ പറത്തി കൊണ്ട് എല്ലാ കാര്യങ്ങളിലും തോളോട് തോൾ ചേർന്ന് എൻറെ കൂടെയുള്ള എൻറെ ഹീറോ . എൻ്റെ എല്ലാ കഴിവുകളെയും കുറവുകളെയും ഒരുപോലെ അംഗീകരിച്ച് എന്നെ ഞാനായി ജീവിക്കാൻ ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്ന എൻറെ നല്ല പാതി. മക്കളുടെ ഏറ്റവും വലിയ റോൾമോഡൽ അവരുടെ അപ്പ തന്നെയാണ്. അവരുടെ ബെസ്റ്റ്. ഫ്രണ്ട് അവരുടെ കൂടെ കളിക്കാനും സിനിമ കാണാനും ,യാത്രകൾ ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന അപ്പ അവരുടെ എല്ലാ ചലഞ്ചസിലും അവരുടെ കൂടെയുണ്ട്. സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും സങ്കടപ്പെടുമ്പോൾ കൂടെ സങ്കടപ്പെടുകയും ചെയ്യുന്ന പച്ചയായ മനുഷ്യൻ. എന്റെ മകൾ എപ്പോഴും പറയും അവൾക്ക് അപ്പയെപ്പോലെയൊരു ഹസ്ബന്റിനെ കിട്ടാനാണ് അവൾ പ്രാർത്ഥിക്കുന്നതെന്ന്. അതുതന്നെയല്ലേ ഒരു അപ്പന് കിട്ടാവുന്ന ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.
പലപ്പോഴും പുറത്തു കാണിക്കാതെ ഒരു കടലോളം സ്നേഹം ഉള്ളിലൊതുക്കി നമ്മെ സ്നേഹിക്കുന്ന, സ്വന്തം വിയർപ്പ് കൊണ്ട് മക്കൾക്ക് തണലാകുന്ന, മക്കളുടെ വാശികൾ നേടി കൊടുക്കുവാൻ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്ന നമ്മുടെ അച്ഛനെ കുറെക്കൂടി മനസ്സിലാക്കാൻ സ്നേഹിക്കാൻ നമുക്ക് സാധിക്കട്ടെ. നമ്മൾ വീഴാതെ താങ്ങുന്ന വലിയ തണൽ മരമായ അപ്പൻറെ നെറ്റിയിലെ ഓരോ ചുളിവിലും നമ്മുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളുണ്ട് , ആ കൈകളിലെ തഴമ്പുകളിൽ നമുക്കായി പടുത്തുയർത്തിയ സ്വപ്നങ്ങൾ ഉണ്ട് . ആ സ്നേഹത്തിൻറെ തണലിൽ വിശ്രമിക്കാൻ നമുക്ക് കഴിയട്ടെ . ആ തണൽ നഷ്ടപ്പെടുമ്പോൾ മാത്രമേ നമുക്ക് പുറത്തെ വെയിലിന്റെ ചൂടറിയാൻ കഴിയുകയുള്ളൂ.
ഈ പിതൃദിനത്തിൽ ലോകമെമ്പാടുമുള്ള സ്നേഹനിധികളായ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ സ്നേഹവും, ആദരവും, ആശംസകളും നേരുന്നു.
ദീപ ദീപു : കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പരാമർശങ്ങളെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ഒരു വ്യക്തിയെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളോ പരാമർശങ്ങളോ ഇല്ലെന്നും, പാർട്ടി സംഘടനാപരമായ വിഷയങ്ങളാണ് റിപ്പോർട്ടിൽ ചർച്ച ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് നടന്ന ഒരു സെമിനാറിൽ സംസാരിക്കവെയാണ് എം.എ. ബേബി തളിപ്പറമ്പിലെ സ്ഥാനാർഥിത്വ വിവാദത്തെ പരോക്ഷമായി പരാമർശിച്ചത്. ഒരു നേതാവിന്റെ ബന്ധുവിനെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിക്കെതിരെ വിമർശനങ്ങൾക്ക് വഴിവെക്കുമെങ്കിൽ, അത് ഒഴിവാക്കാനുള്ള രാഷ്ട്രീയ ഔചിത്യം ബന്ധപ്പെട്ട നേതാവ് കാണിക്കണമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ പരാമർശം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണെന്ന വിലയിരുത്തലുകളാണ് ഉയർന്നത്.
എന്നാൽ ഇത്തരം വ്യക്തിപരമായ വിലയിരുത്തലുകൾ പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയേറ്റും അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന രേഖയിൽ വ്യക്തികളെക്കുറിച്ചല്ല, സംഘടനാപരമായ ദൗർബല്യങ്ങളെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും കുറിച്ചാണ് പരാമർശിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതോടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള സിപിഎമ്മിലെ ചർച്ചകൾക്ക് പുതിയ രാഷ്ട്രീയ മാനങ്ങൾ കൈവന്നിരിക്കുകയാണ്.