തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമുക്കിലെ പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ചെക്കാലമുക്ക് ‘സിന്ധു ഭവനിൽ’ രാഹുൽ പി. അശോക് (38) നെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.
ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കിനോട് ഘടിപ്പിച്ച നിലയിൽ പ്രവർത്തനസജ്ജമായ ഒളിക്യാമറ സ്ഥാപിച്ചായിരുന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതിയുടെ ശ്രദ്ധയിൽ ക്യാമറ പെടുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മാർച്ചിൽ സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യത്തിനായി പലതവണ ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീകാര്യം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകരാറിലായി അഞ്ച് പേർക്ക് പരിക്കേറ്റു. ‘ചലഞ്ചർ’ എന്ന റൈഡിന്റെ വെൽഡിങ് ഭാഗം പൊട്ടി വീണതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു.
തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യം വെഞ്ഞാറമൂട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കുകൾ ഗുരുതരമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഒരാളുടെ കാലിന് പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് പാർക്കിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സൗദി അറേബ്യയിൽ ഇരുപത് വർഷത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. ബുധനാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര തിരിച്ച റഹീം, വ്യാഴാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. ജയിൽ അധികൃതർ തന്നെ വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി യാത്രയ്ക്ക് സഹായം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.
2006-ൽ സൗദിയിലെ ഒരു സ്വദേശിയുടെ ഭിന്നശേഷിക്കാരനായ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. സംഭവം അബദ്ധത്തിൽ ഉണ്ടായതാണെന്ന് റഹീം വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോസിക്യൂഷൻ കൊലപാതകമെന്ന നിലയിൽ കേസ് മുന്നോട്ടുവെച്ചു. തുടർന്ന് റിയാദ് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് സമാഹരിച്ച ദയാധനത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
34 കോടിയിലേറെ രൂപ ദയാധനമായി നൽകിയതിന് പിന്നാലെ, പൊതുനിയമപ്രകാരമുള്ള തടവുശിക്ഷ പൂർത്തിയാക്കണമെന്നായിരുന്നു കോടതി നിർദേശം. ഈ ശിക്ഷാകാലാവധി അവസാനിച്ചതോടെയാണ് റഹീമിന്റെ മോചനം യാഥാർഥ്യമായത്. കേസിനായി രൂപീകരിച്ച സഹായസമിതിയുടെ നേതൃത്വത്തിലായിരുന്നു നിയമനടപടികളും ധനശേഖരണവും നടന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയില്‍ ഇ.ഡി. പരിശോധന നടക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ നിസ്സഹകരണ നിലപാട് കടുത്ത വിമര്‍ശനത്തിന് വഴിവെക്കുന്നു. മുന്‍കൂട്ടി സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. ഇ.ഡി. ഉദ്യോഗസ്ഥര്ക്കെതിരേ ആക്രമണം നടന്നപ്പോഴും വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് ഏറെ നേരം കാഴ്ചക്കാരായി നിന്നത് പുതിയ സര്‍ക്കാരിനും തിരിച്ചടിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതോടെ വിഷയത്തിന് ദേശീയ ശ്രദ്ധയും ലഭിച്ചു.
സംഭവം കൈവിട്ടതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയെങ്കിലും അതുവരെ ആക്രമണത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാറിയിരുന്നു. നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് പ്രവേശനം തടയാനുള്ള ശ്രമവും ഉണ്ടായി. ഒടുവില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ശക്തമാകുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് ചിലരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഭരണകക്ഷി നേതാക്കള്‍ക്കുമിടയിലെ അടുപ്പം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ഒത്തുതീര്‍പ്പ് നാടകമെന്ന ആരോപണവും ശക്തമാകുന്നത്.
ഇതിനിടെ, ഇ.ഡി. നടപടികളെക്കുറിച്ച് യു.ഡി.എഫും പ്രതിരോധ നിലപാടിലാണ് എന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാണ്. കർത്തയുടെ ഡയറിയില്‍ ചില യു.ഡി.എഫ്. നേതാക്കളുടെ പേരുകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന സൂചന പുറത്തുവന്നതോടെയാണ് മുന്നണിക്കുള്ളിലും ആശങ്ക ഉയര്‍ന്നത്. ഇ.ഡി. അന്വേഷണം കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ രാഷ്ട്രീയമായി വലിയ പ്രത്യാഘാതമുണ്ടാകുമെന്ന ഭയം ഇരുവിഭാഗങ്ങളിലുമുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ പരസ്യ വിമര്‍ശനങ്ങള്‍ക്കപ്പുറം വിഷയത്തില്‍ സൂക്ഷ്മമായ നിലപാടാണ് പ്രതിപക്ഷവും സ്വീകരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തിരുവനന്തപുരത്തെ അക്രമം സി.പി.എം. ആസൂത്രണം ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായിയിലും കോഴിക്കോടും യാതൊരു പ്രശ്നവുമില്ലാതെ ഇ.ഡി. പരിശോധന പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് മാത്രം സംഘര്‍ഷം ഉണ്ടായത് ദുരൂഹമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമാധാനപരമായ പ്രതിഷേധമെന്ന ഉറപ്പ് നല്കിയ ശേഷമാണ് പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ അക്രമം നടന്നതെന്നും ആക്രമണത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമമുണ്ടായതായും അദ്ദേഹം ആരോപിച്ചു. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കുനേരേയുള്ള ആക്രമണവും വാഹന നശീകരണവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്കി.
യുകെയിലെ മലയാളി സമൂഹത്തിന് കായികാവേശത്തിന്റെ പുതിയ അധ്യായം സമ്മാനിച്ചുകൊണ്ട്, സമീക്ഷ യുകെ (Sameeksha UK) സംഘടിപ്പിക്കുന്ന നാലാമത് ഓൾ യു.കെ വടംവലി മത്സരം 2026 മെയ് 30 ശനിയാഴ്ച ഷ്രൂസ്ബറിയിൽ അരങ്ങേറും. ലണ്ടൻ റോഡ് സ്പോർട്സ് സെന്റർ (London Road Sports Center, SY2 6PR) വേദിയാകുന്ന ഈ കായിക മാമാങ്കത്തിൽ യുകെയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖരായ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. യുകെയിലെ പ്രവാസി മലയാളി കൂട്ടായ്മകൾക്കിടയിൽ ഇതിനകം തന്നെ വൻ ആവേശമുണർത്തിയ ഈ ടൂർണമെന്റ്, പ്രൊഫഷണൽ നിലവാരത്തിലുള്ള മത്സര ക്രമീകരണങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. മത്സരങ്ങളുടെ ക്രമീകരണവും,നിബന്ധനകളും, കൃത്യമായ മാനദണ്ഡങ്ങളോടെയും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരപരിധി 580 കിലോഗ്രാം (പരമാവധി + 5kg ഇളവ് അനുവദനീയം) ആയി നിജപ്പെടുത്തിയിരിക്കുന്നു. രജിസ്ട്രേഷൻ ഫീസ്: £125.
ആകർഷകമായ സമ്മാനത്തുകകൾ ആണ് വിജയികളെ കാത്തിരിക്കുന്നത് യുകെയിലെ വടംവലി മത്സര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സമ്മാനത്തുകകളും എവർറോളിംഗ് ട്രോഫികളുമാണ് ആണ് നൽകുന്നത്.

ഒന്നാം സ്ഥാനം£2001 + എവർറോളിംഗ് ട്രോഫി
രണ്ടാം സ്ഥാനം£1001 + ട്രോഫി
മൂന്നാം സ്ഥാനം£501 + ട്രോഫി
നാലാം സ്ഥാനം£251 + ട്രോഫി
അഞ്ചാം സ്ഥാനം£151 + ട്രോഫി
ആറാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെ£101 വീതം + ട്രോഫി
പ്രത്യേക പുരസ്കാരങ്ങൾ: മികച്ച കായിക സംസ്കാരം പുലർത്തുന്ന ടീമിന് ‘ഫെയർ പ്ലേ അവാർഡും’, ടൂർണമെന്റിലെ മികച്ച കളിക്കാരന് ‘ബെസ്റ്റ് പുള്ളർ അവാർഡും’ സമ്മാനിക്കും. £101 വീതമാണ് ഈ പ്രത്യേക പുരസ്കാര ജേതാക്കൾക്ക് നൽകുക.
മത്സരക്രമത്തെക്കുറിച്ചോ ടൂർണമെന്റിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്:
അഖിൽ ശശി : +44 7436 651206
വിപിൻ രാജ്: +44 7782 528998
ഇപ്സ്വിച്ച്: ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ച് (KCA) – കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂൾ (KCSS) 2026–27 കാലയളവിലേക്കുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇത്തവണ സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി. പ്രസിഡന്റ് സ്ഥാനത്തേക്ക് സുജ സജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭ സജിയും സെക്രട്ടറി സ്ഥാനത്തേക്ക് അജ്ഞു മാർട്ടിനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്കൂൾ പ്രതിനിധിയായി ബിജി ടോംജോ യും തെരഞ്ഞെടുക്കപ്പെട്ടതോടെ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വനിതാ നേതൃത്വത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
പുതിയ കമ്മിറ്റി സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും, കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സാമൂഹിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു. വിദ്യാഭ്യാസം, കല, കായികം, കുടുംബ കൂട്ടായ്മകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

KCA–KCSSയുടെ പുതിയ ടീം അംഗങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തനപരിചയമുള്ളവരായതിനാൽ, സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുമെന്ന് അംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
മാനേജ്മെന്റ് കമ്മിറ്റി (2026–27)
* Patron: Dr. Anup Mathew
* President: Suja Saji
* Vice-President: Sobha Saji
* Secretary: Anju Martin
* Joint Secretary: Subin Abraham
* Treasurer: Lijo Easow
* PRO: Saji Samuel
* KCSS Coordinator: Biji Tomjo
* KCSS Coordinator: Jojo Joseph
എക്സിക്യൂട്ടീവ് അംഗങ്ങൾ
* Sam John
* Suja Manoj
* Gibson Varghese
* James Jacob
* Jiju John
* Sojan Antony
* Derik Chacko
* Eldo Abraham
* Pramod Prabhakaran
* Sajan Philip
* Sijo Philip
* Rexy Varghese
* Jinu George
“പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്ന് അംഗങ്ങൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.”
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണക്കേസിൽ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറു പ്രതികളെ സിപിഎം നേതൃത്വം തന്നെ പൊലീസിന് കൈമാറുകയായിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
റെയ്ഡിനായി എത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചതോടെയാണ് സ്ഥിതി സംഘർഷഭരിതമായത്. തുടർന്ന് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമിക്കുകയും ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു. പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
അതിക്രമത്തിനിടെ ഇഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻെറ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കുശേഷം മടങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടും. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഇഡി ഡയറക്ടർ രാഹുൽ നവീനും സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടികളിലേക്ക് കടക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വാഹനങ്ങൾ തകർക്കൽ, വധശ്രമം എന്നിവ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നീക്കം. പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും അസഭ്യവിളിയും നടന്നതായും വാഹനങ്ങളുടെ ചില്ലുകൾ തകർത്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം സിറ്റി പോലീസിനെതിരെ ഗുരുതര വിമർശനമാണ് ഉയരുന്നത്. സ്ഥലത്ത് സംഘർഷസാധ്യത മുൻകൂട്ടി മനസിലാക്കുന്നതിലും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് ആരോപണം. ബുധനാഴ്ച വൈകുന്നേരം പരിശോധന കഴിഞ്ഞിറങ്ങിയ ഇഡി സംഘം പ്രകോപിതരായ പ്രവർത്തകരുടെ ഇടയിൽ പത്ത് മിനിറ്റിലധികം കുടുങ്ങിക്കിടന്നതായും വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തിന് സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതായും വിവരമുണ്ട്.
അമ്മയുടെ അസുഖം മാറാൻ പൂജ നടത്തണമെന്ന പേരിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 55-കാരൻ പിടിയിലായി. കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ ശരത്ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നങ്ങൾക്കും ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് അറിയിച്ചു.
അമ്മയുടെ അസുഖം ഭേദമാകാൻ പ്രത്യേക പൂജയുടെ ഭാഗമായി തനിക്കൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഇയാൾ തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീട്ടിലും ലോഡ്ജിലുമായി 13-ഉം 17-ഉം വയസ്സുള്ള സഹോദരിമാരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്.
പരാതിയെ തുടർന്ന് കിളിമാനൂർ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ കായിക ചരിത്രത്തിൽ അഭിമാന നിമിഷമായി മൂന്ന് താരങ്ങൾ ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ ഇടം നേടി. നേപ്പാളിൽ നടക്കുന്ന കാവ വിമൻസ് വോളിബോൾ ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലേക്കാണ് നിലവിൽ അസംപ്ഷൻ കോളജിലെ വിദ്യാർത്ഥിനിയായ പി. അനാമികയും മുൻ താരങ്ങളായ അന്ന മാത്യുവും ആര്യ കെ.യും തിരഞ്ഞെടുക്കപ്പെട്ടത്. കേരള വനിതാ വോളിബോളിൽ അസംപ്ഷൻ കോളജ് തുടരുന്ന മികവിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
മിഡിൽ ബ്ലോക്കറായ അനാമിക ദേശീയ തലത്തിൽ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഇതിനകം തന്നെ ശ്രദ്ധ നേടിയ താരമാണ്. ജർമ്മനിയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിനായി കളിച്ച അനാമിക, ഫെഡറേഷൻ കപ്പ് ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ നവാസ് വഹാബിന്റെ കീഴിലുള്ള പരിശീലനവും കോളജിന്റെ മികച്ച കായികാന്തരീക്ഷവും താരത്തിന്റെ വളർച്ചയിൽ നിർണായകമായി.
മുൻ അസംപ്ഷൻ താരങ്ങളായ അന്ന മാത്യുവും ആര്യ കെ.യും ദേശീയ സർക്യൂട്ടിൽ സ്ഥിരതയാർന്ന പ്രകടനം തുടരുന്നവരാണ്. കെഎസ്ഇബിക്കായി കളിക്കുന്ന അന്നയും ഇന്ത്യൻ റെയിൽവേസിനെ പ്രതിനിധീകരിക്കുന്ന ആര്യയും ഇതിനകം തന്നെ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യങ്ങളായി മാറിയിട്ടുണ്ട്. താരങ്ങളുടെ നേട്ടത്തിൽ കോളജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം പങ്കുവെച്ചു.