Latest News

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗമായ കെ.പി. ശങ്കരദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്.ഐ.ടി സംഘവും മജിസ്‌ട്രേറ്റും ആശുപത്രിയിൽ എത്തിയാണ് നടപടി പൂർത്തിയാക്കിയത്. കുറച്ച് ദിവസങ്ങളായി ഐസിയുവിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ റൂമിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ കൈക്കൊണ്ടത്.

ശബരിമല സ്വർണപ്പാളിക്കേസിലെ പ്രതിയായ ശങ്കരദാസിനെതിരെ നടപടി വൈകുന്നതിൽ ഹൈക്കോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അറസ്റ്റ് ചെയ്യാത്തതിനെതിരെ കോടതി ശക്തമായ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി. ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്.

അതേസമയം, ശങ്കരദാസ് അബോധാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്. ആരോഗ്യനില മാനസികമായും ശാരീരികമായും സമ്മർദം സഹിക്കാനാകാത്തതാണെന്നും ആശുപത്രി റിപ്പോർട്ടും ഫോട്ടോയും ഹാജരാക്കിയിരുന്നു. എന്നാൽ, മകൻ പോലീസ് ഉദ്യോഗസ്ഥനാണെന്നതടക്കമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കേസിൽ നടപടി വൈകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്.

നാട്ടിലെ റോഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചതിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്യുന്ന കാരശ്ശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

റോഡ് വിഷയത്തിൽ എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ ലുക്മാന്റെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് തിരുവമ്പാടി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, ലുക്മാനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്.

സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്ന ലുക്മാന്റെ വാദം ഹൈക്കോടതി ശരിവെച്ചു. ഹർജി പരിഗണിച്ച കോടതി നടപടി താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ലുക്മാനുവേണ്ടി അഡ്വ. അമീൻ ഹസ്സൻ കോടതിയിൽ ഹാജരായി.

ഇടതുമുന്നണിയോടൊപ്പം തുടരുമെന്ന് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പരസ്യമായി ആവർത്തിച്ചിട്ടുണ്ടെങ്കിലും, കേരള കോൺഗ്രസ് എമ്മിനുള്ളിൽ മുന്നണി മാറ്റത്തെക്കുറിച്ചുള്ള അണിയറ നീക്കങ്ങൾ ശക്തമാണെന്നാണ് സൂചന. നേതൃനിരയിലും ജില്ലാ തലങ്ങളിലും നടക്കുന്ന ചർച്ചകൾ പാർട്ടിയുടെ ഭാവി രാഷ്ട്രീയ നിലപാടിനെ സ്വാധീനിക്കുമെന്നതിനാൽ, മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിർണായക വഴിത്തിരിവാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

റോഷി അഗസ്റ്റിനുമായി സിപിഎം നേത്യത്വം തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, ജോസ് കെ മാണി ഇടതുമുന്നണിയിൽ തുടരുമെന്ന കാര്യത്തിൽ പൂർണമായ ഉറപ്പ് ലഭിക്കാത്ത അവസ്ഥയിലാണ് സിപിഎം. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും ചില നേതാക്കളുടെ അസന്തോഷവും മുന്നണി മാറ്റ ചർച്ചകൾക്ക് കൂടുതൽ ശക്തി നൽകുന്നതായാണ് സൂചന, എന്നാൽ റോഷി അഗസ്റ്റിൻ ഇടതിനൊപ്പം ഉറച്ചുനിൽക്കുന്ന നിലപാടിൽ തന്നെയാണെന്ന് വ്യക്തമാക്കുന്നു.

പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്ന് ജോസ് കെ മാണി പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും, ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾ പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇടതുമുന്നണിയോടൊപ്പം തുടരുമെന്ന നിലപാട് റോഷി അഗസ്റ്റിനും ആവർത്തിച്ചതോടെ, സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തെളിവെടുപ്പിന്റെ ഭാഗമായി തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ചു . പത്തനംതിട്ട എ.ആർ. ക്യാമ്പിൽ നിന്ന് പുലർച്ചെ 5.30-ന് പുറപ്പെട്ട പ്രത്യേക അന്വേഷണസംഘം, തുടർന്ന് അടൂർ മുണ്ടപ്പള്ളിയിലെ രാഹുലിന്റെ വീട്ടിലും തെളിവെടുപ്പ് നടത്താനാണ് പദ്ധതിയിടുന്നത്.

വ്യാഴാഴ്ച ഉച്ചവരെ മാത്രമാണ് രാഹുലിന്റെ പോലീസ് കസ്റ്റഡി കാലാവധി നിലനിൽക്കുന്നത്, ഈ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. എന്നാൽ, അന്വേഷണവുമായി രാഹുൽ പൂർണമായി സഹകരിക്കുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്; പാലക്കാട്ടെ ഹോട്ടൽമുറിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് ഇതുവരെ തുറന്നു നൽകിയിട്ടില്ല.

രാഹുലിന്റെ യഥാർഥ വസതിയിൽ നിന്ന് കണ്ടെത്തിയ മറ്റൊരു ഫോണിൽ വ്യക്തിപരമായ ചിത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ലാപ്‌ടോപ്പ് എവിടെയെന്നതിൽ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കാനഡയിൽ ജോലി ചെയ്യുന്ന 31-കാരിയുടെ പരാതിയിൽ ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ 16-ന് പരിഗണിക്കും

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വിൽക്കുന്ന ‘ആടിയ ശിഷ്ടം നെയ്യ്’ വിൽപ്പനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മകരവിളക്ക് സീസണിലെ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് വൻ തട്ടിപ്പിന്റെ സൂചനകൾ പുറത്തുവന്നത്. 13,679 പാക്കറ്റ് നെയ്യിന്റെ വിൽപ്പനത്തുക ദേവസ്വം ബോർഡ് അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.

100 മില്ലി ലിറ്റർ നെയ്യ് വീതമുള്ള ഓരോ പാക്കറ്റിനും 100 രൂപ നിരക്കിൽ കണക്കാക്കുമ്പോൾ ഏകദേശം 13.67 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽ അനധികൃതമായി നെയ്യ് വിൽക്കുന്നത് കോടതി വിലക്കിയിരുന്നു. തുടർന്ന് ദേവസ്വം കൗണ്ടറുകൾ വഴിയേ മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ക്രമക്കേടുകൾ നടന്നതെന്നതാണ് റിപ്പോർട്ട്.

നെയ്യ് പായ്ക്ക് ചെയ്യുന്നതിനായി പാലക്കാട് സ്വദേശിയായ കോൺട്രാക്ടറെ നിയോഗിച്ചിരുന്നുവെന്നും പായ്ക്ക് ചെയ്ത പായ്ക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളിലെ വിൽപ്പന രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ശബരിമലയിൽ നേരത്തെ റിപ്പോർട്ട് ചെയ്ത സ്വർണ്ണക്കൊള്ളയ്ക്കു പിന്നാലെയാണ് നെയ്യ് തട്ടിപ്പും പുറത്തുവരുന്നത്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന വിഷയമാണിതെന്നും, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഫോൺ ലഭിച്ചത്. എന്നാൽ ലാപ്ടോപ് എവിടെയെന്ന് രാഹുൽ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ലാപ്ടോപ് കണ്ടെത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടുപോകൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ഫ്ലാറ്റുമായി ബന്ധപ്പെട്ട് ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്നു ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്; ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലും പാലക്കാടും എത്തിച്ച് തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലുമാണ് എസ്ഐടിയുടെ ലക്ഷ്യം. അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യങ്ങളോട് രാഹുൽ ഇന്നും പ്രതികരിച്ചില്ല. മാവേലിക്കര സബ് ജയിലിൽ നിന്ന് രാവിലെ തിരുവല്ലയിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതിക്കെതിരെ വിവിധ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിലും മജിസ്ട്രേറ്റ് കോടതിയിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കോടതിയിൽ എസ്ഐടി മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചപ്പോൾ, കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15-ാം തീയതി വൈകിട്ട് വരെ കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി. തുടർന്ന് രാഹുലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. തിരുവല്ലയിലെ ഹോട്ടലിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) യുടെ നേതൃത്വത്തിൽ 2026 ജനുവരി 10-ന് മാഞ്ചസ്റ്ററിലെ രാധാകൃഷ്ണ മന്ദിർ (ഗാന്ധി ഹാൾ), വിഥിങ്ടൺ എന്ന പുണ്യസ്ഥലത്ത് സംഘടിപ്പിച്ച 13-)o മത് മകരവിളക്ക് മഹോത്സവം അയ്യപ്പസ്വാമിയുടെ ദിവ്യ സാന്നിധ്യത്തിൽ അതീവ ഭക്തിസാന്ദ്രമായി നടന്നു.
“സ്വാമിയേ ശരണം അയ്യപ്പാ” എന്ന മന്ത്രധ്വനികളാൽ മുഴങ്ങിക്കൊണ്ടിരുന്ന ക്ഷേത്രാന്തരീക്ഷത്തിൽ, പൂജകൾ, കലശപൂജ, കൊടിയേറ്റ്, അർച്ചന, പടിപൂജ, ദീപാരാധന, നൈവേദ്യം, ഭജന എന്നിവ ഭക്തജനങ്ങളുടെ ഹൃദയം നിറച്ച് നടന്നു. സന്ധ്യാസമയത്ത് ഹരിവരാസനം പാടിക്കൊണ്ട് മഹോത്സവം സമാപിച്ചു, അതോടെ ദീപ്തമായ ആത്മീയാനുഭവമായി ചടങ്ങുകൾ മാറി.
മഹോത്സവത്തിലെ മുഖ്യ പൂജകൾക്ക് നേതൃത്വം നൽകിയ ബ്രഹ്മശ്രീ പ്രസാദ് ഭട്ട് എന്ന പൂജാരിയെയും, ക്ഷേത്രവും കൊടിമരവും ഭക്തിപൂർവ്വം ഒരുക്കിയ രാജൻ പന്തലൂരിനെയും GMMHC പ്രസിഡന്റ് ഗോപകുമാർ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു യുകെയിലെത്തി വസിക്കുന്ന നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ഈ മഹോത്സവം ആത്മീയ ഐക്യത്തിന്റെയും സനാതന ധർമ്മത്തിന്റെ മഹത്വത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ചു.
ഈ മഹോത്സവം വിജയകരമായി സംഘടിപ്പിക്കാൻ ആത്മാർഥമായി സേവനമനുഷ്ഠിച്ച ഭജനസംഘം, അലങ്കാര സംഘം, ക്ഷേത്ര–കൊടിമരം ഒരുക്കിയ സംഘം, ഭക്ഷണ നിയന്ത്രണ സംഘം, സ്വീകരണ കമ്മിറ്റി എന്നിവരടക്കം എല്ലാ സന്നദ്ധ പ്രവർത്തകർക്കും GMMHC ടീം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
ഈ ദിവ്യ പൂജയിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, പിന്തുണയും സഹകരണവും നൽകിയ എല്ലാവർക്കും അയ്യപ്പസ്വാമിയുടെ കരുണയും അനുഗ്രഹവും  എന്നും നിലനില്ക്കട്ടെയെന്നും പ്രസിഡന്റ് ഗോപകുമാർ ആശംസിച്ചു .

പ്രിൻസി ഫ്രാൻസിസ്

ബ്രിഡ്ജ്ണ്ട്: സൗത്ത് വെയിൽസിലെ ഒരു പ്രധാന അസോസിയേഷൻ ആയ ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ (BMA) ക്രിസ്മസ് ആഘോഷവും പുതുവർഷ ആഘോഷവും വിവിധ പരിപാടികളോടെ അതിവിപുലമായ രീതിയിൽ ജനുവരി 10ന് പെൻകോഡ് വെൽഫേർ ഹാളിൽ വച്ച് നടത്തപ്പെട്ടു. വളരെ കൃത്യതയോടും ചിട്ടയോടും കൂടിയാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് കമ്മറ്റി അംഗങ്ങൾ നേതൃത്വം കൊടുത്തത്. കഴിഞ്ഞ അഞ്ചു വർഷമായി ജനസേവനപരമായ പല കാര്യങ്ങളും ചെയ്തുവരുന്ന ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ ഇവിടുത്തെ മലയാളി സമൂഹത്തിന് ഒരു വികാരമാണ്, ഒരു വലിയ സ്നേഹബന്ധമാണ്. യുക്മയുമായി നല്ല രീതിയിൽ സഹകരിച്ചു പോകുന്നു.

കൃത്യം 2 മണിക്ക് തന്നെ ആഘോഷപരിപാടികൾ ആരംഭിച്ചു. ആദ്യം തന്നെ പൊതുയോഗം നടത്തി. ശ്രീമതി സോനാ ജോസ് ഈശ്വരപ്രാർത്ഥന നടത്തി. ശ്രീമതി സിജി ജോയ് എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് ബിഎംഎ പ്രസിഡന്റ് ശ്രീ രതീഷ് രവി അധ്യക്ഷപ്രസംഗം നടത്തി. അതിന് ശേഷം പ്രെസിഡന്റിനോടൊപ്പം മറ്റ് കമ്മറ്റിഅംഗങ്ങൾ കൂടിയായ ശ്രീമതി പ്രിൻസി ഫ്രാൻസിസ്, ഷബീർ ബഷീർ ബായ്, ശ്രീമതി സ്റ്റെഫീന സാബിത്, ശ്രീ ആന്റണി ജോസ് തുടങ്ങിയവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ക്രിസ്മസ് നവവത്സരപരിപാടി ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെട്ടു. പിന്നീട് ശ്രീ ഷബീർ ബഷീർ ബായ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷത്തിന്റെ പ്രധാന ഭാഗമായ കരോൾ ഗാനം, നേറ്റിവിറ്റി, ക്രിസ്മസ് പാപ്പായുടെ വരവ് എന്നിവ തുടർന്ന് നടത്തി.

മുഖ്യ അഥിതിയായിരുന്ന യുക്മ നാഷണൽ കമ്മറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിൻ പരിപാടിയിൽ അഭിസംബോധന ചെയ്യുകയും എല്ലാവർക്കും ഐശ്വര്യപൂണ്ണമായ ഒരു പുതുവർഷം എല്ലാവര്ക്കും ആശംസിക്കുകയും ചെയ്തു. തദവസരത്തിൽ അദ്ദേഹം യുക്മ നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ചും യുകെയിലെ എല്ലാ എംപിമാർക്കും കൊടുക്കുന്ന ILR നിവേദനത്തെപ്പറ്റി പറയുകയും ആ സിഗ്നേച്ചർ കാമ്പയിനിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതുപോലെ തന്നെ ജനുവരി 31ന് വെയിൽ ഓഫ് ഗ്‌ളാമോർഗനിലെ ലാൻഡോക്കിൽ വച്ച് യുക്മ വെയിൽസ് റീജിയൻ നടത്തുന്ന നഴ്സസ് കോൺഫെറെൻസിൽ പങ്കെടുക്കുവാൻ എല്ലാ നേഴ്സ്മാരെയും പ്രത്യേകം ക്ഷണിച്ചു. നേഴ്സ് കോൺഫെറെൻസിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ യുക്മ വെയിൽസ് റീജിയൻ വൈസ് പ്രെസിഡന്റ്റ് ശ്രീ പോൾ പുതുശ്ശേരി, യുക്മ അംഗങ്ങൾ ആയ ശ്രീ മാമ്മൻ കടവിൽ, ശ്രീ ലിജോ തോമസ് എന്നിവരെ സമീപിച്ചു പേരുകൾ രജിസ്റ്റർ ചെയ്യുവാൻ അദ്ദേഹം നിർദ്ദേശിച്ചു.

അതിന് ശേഷം അതിവിപുലമായ വലിയവരുടെയും കുട്ടികളുടെയുമായ വിവിധതരം ഡാൻസ്, വൈയോസ് ടീമിന്റെ സ്പെഷ്യൽ ഡാൻസ് ഐറ്റംസ്, ഗാനങ്ങൾ സ്കിറ്റ്, മിമിക്രി, ഡീജെ (റോക്സൺ) എന്നിവ നടത്തി. കലാപരിപാടികൾക്കിടയിൽ വിഭവ സമൃദ്ധമായതും സ്വാദിഷ്ടമായതുമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു.

പരിപാടികൾ കോർഡിനേറ്റ് ചെയ്ത സിജി ജോയ്, സ്റ്റെഫീന സാബിത്, റീനു ബേബി എന്നിവരോടൊപ്പം ശ്രീ ജോബിൻ എം ജോൺ ഫയർ & സേഫ്റ്റി കോർഡിനേറ്റ് ചെയ്തു. ഫുഡ് കോർഡിനേറ്റർസ് ഷബീർ ബഷീർ ബായ്, ജോമേറ്റ് ജോസഫ്, അൽഫിൻ ജോസഫ് ആയിരുന്നു. അന്നേ ദിവസത്തെ സ്റ്റേജ് പരിപാടികൾ നിയത്രിച്ചത്‌ ജോസ് പ്രവീൺ, അനിത മേരി ചാക്കോ, ഫെമി റേച്ചൽ കുര്യൻ എന്നിവരാണ്. അതിവിപുലമായ ആഘോഷത്തോടെ ഒരു പുതിയ വർഷം സെക്രട്ടറി പ്രിൻസി ഫ്രാൻസിസ് എല്ലാവരും ആശംസിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും ഈ പുതുവർഷാഘോഷങ്ങൾ അവസാനിച്ചു. എല്ലാ കമ്മിറ്റി അംഗങ്ങളുടെയും ഒത്തൊരുമയോടെയുള്ള ഇടപെടൽ ഈ പരിപാടിയെ ഒരു വലിയ വിജയമാക്കാൻ സഹായിച്ചു.

 

സ്വിൻഡൻ: യുകെയിലെ വിപുലമായ അസ്സോസിയേഷനുകളിൽ ഒന്നായ വിൽഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ ഇക്കഴിഞ്ഞ ജനുവരി 4ന് സ്വിൻഡനിലെ മെക്ക ഓഡിറ്റോറിയത്തിൽ വിവിധപരിപാടികളോടെ അതി ഗംഭീരമായി ആഘോഷിച്ചു.

മലയാളികളുടെ ഹൃദയവികാരങ്ങളെ തൊട്ടുണർത്തിയ ആഘോഷത്തിന്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഉത്സവമായി മാറി വിൽഷെയറിന്റെ ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം. ആഘോഷത്തോടനുബന്ധിച്ചു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ സാംസ്‌കാരിക കലാപരിപാടികളും വേദിയിൽ അരങ്ങേറി.

കൃത്യം 4:30 മണിക്ക് തന്നെ ആരംഭിച്ച പരിപാടി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഗ്രൂപ്പ് ഡാൻസുകൾ, വിൽഷെയറിലെ വിവിധ കലാകാരന്മാരുടെ സംഗീതം എന്നിവക്കു ശേഷം റാണി പ്രദീഷിന്റേയും ഡോണി പീറ്ററിന്റെയും നേതൃത്വത്തിൽ ഇരുപതിൽപരം കലാകാരൻമാർ ദൃശ്യ വിസ്മയം തീർത്തുകൊണ്ട് വേദിയിൽ ആവിഷ്കരിച്ച ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഏറെ പ്രശംസ പിടിച്ചുപറ്റി. തുടർന്ന് സോണി ആൻഡ് ടീം അവതരിപ്പിച്ച ഏറ്റവും ഹൃദ്യമാർന്ന കരോൾ സംഗീതം ഏവരുടെയും ഹൃദയത്തിൽ ഉത്സവത്തിന്റെ പൊൻകിരണങ്ങൾ തെളിയിച്ചു. ക്രിസ്റ്റീന, ടീന, എൽമി,റെയ്‌മി, മേനുഹ, ചിഞ്ചു എന്നിവർ ചേർന്ന് അവതരിപ്പിച്ച മാർഗംകളി ഏറെ നയനമനോഹരമായിരുന്നു.

തുടർന്ന് പൊതുസമ്മേളനം. അസോസിയേഷൻ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് ഏവർക്കും സ്വാഗതം നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. സ്വിൻഡനിലെ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ ഫാദർ സജി നീണ്ടൂർ പരിപാടികളുടെ ഔപചാരിക ഉത്ഘാടനവും സന്ദേശവും നൽകി സംസാരിക്കുകയുണ്ടായി.

കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുദേവന്റെ എളിമയും സ്നേഹവും, സാഹോദര്യവും ഏവരുടെയും ഹൃദയങ്ങളിൽ കാത്തുസൂക്ഷിക്കണമെന്നും ഐക്യം മുറുകെപ്പിടിക്കണമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സംസാരിച്ചു.

ജാതിമത വർണവർഗ ചിന്തകൾക്കപ്പുറം മലയാളിയുടെ ആഘോഷത്തിന്റെ പ്രതീകമാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷമെന്നും ആ ഒത്തുരുമയും കൂട്ടായ പ്രവർത്തനരീതിയുമാണ് വിൽഷെയർ മലയാളീ അസോസിയേഷന്റെ മുഖമുദ്രയെന്നും, എല്ലാവരുടെയും കൂട്ടായ പങ്കാളിത്തമാണ് അസോസിയേഷന്റെ ശക്തിയെന്നും, ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേർന്നുകൊണ്ട് പ്രസിഡന്റ് ജിജി സജി സംസാരിച്ചു.

ക്രിസ്മസ് സ്നേഹത്തിന്റെയും നന്മയുടെയും തിരുനാൾ ആണെന്നും മറ്റുള്ളവരിലേക്ക് നന്മയുടെ പ്രകാശമാകാനുള്ള ഓർമപ്പെടുത്തലാണ് ക്രിസ്മസ് എന്നും എല്ലാ ആഘോഷങ്ങളും സ്നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ മലയാളികൾ കാണുന്നതെന്നും വിൽഷെയർ മലയാളികൾ അതിന്റെ ഉത്തമ ഉദാഹരണമാണെന്നും മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ ദുഖവും സന്തോഷവും തന്റേതും കൂടെയാണെന്നും കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണെന്നും സ്നേഹവും കരുതലും നമുക്കോരോരുത്തർക്കും കാത്തുസൂക്ഷിക്കാമെന്നും ഇത്തരം കൂട്ടായ്മകളാണ് പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും നമ്മെ പഠിക്കുന്നതെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ഫാദർ സജി നീണ്ടൂർ ക്രിസ്തുമസ് സന്ദേശം നൽകുകയുണ്ടായി.

ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തപ്പെട്ട പുൽക്കൂട് മത്സരത്തിൽ വിജയികളായവർക്ക് വേദിയിൽ സമ്മാനം നൽകുകയുണ്ടായി. അസോസിയേഷന്റെ 2026 പ്രവർത്തന വർഷത്തിലേക്കുള്ള മെമ്പർഷിപ്പ് ഉത്ഘാടനം പ്രസിഡന്റ് ജിജി സജി നിർവഹിച്ചു.

പൊതുസമ്മേളനത്തിനുശേഷം വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും അതിനുശേഷം കൊച്ചിൻ ഗോൾഡൻ ഹീറ്റ്സും ബിനു അടിമാലിയും ചേർന്നവതരിപ്പിച്ച മെഗാഷോയും ഉണ്ടായിരുന്നു. ട്രെഷറർ കൃതേഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.

ആഘോഷം മികവുറ്റതാക്കാൻ പ്രവർത്തിച്ച മറ്റു കമ്മറ്റി അംഗങ്ങൾ ആയ ബൈജു വാസുദേവൻ, ഡോണി പീറ്റർ, ഡെന്നിസ് വാഴപ്പിള്ളി, വർക്കി കുരുവിള, റെജബുൽ ഹഖ്, എബി തോമസ്, മാത്യു കുര്യാക്കോസ്, രാജേഷ് നടേപ്പിള്ളി, മഞ്ജു ടോം, ജെയ്‌സ് കെ ജോയ് എന്നിവരാണ്.
പരിപാടിയുടെ നയന മനോഹരമായ രംഗങ്ങൾ ഒപ്പിയെടുത്തത് യുകെയിലെ പ്രശസ്തരായ ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി ആൻഡ് വിഡിയോഗ്രഫി ആണ്.

അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡി പോൾ സൊസൈറ്റി സെന്റ് മാത്യൂസ് കോൺഫറെൻസ് ഭവനരഹിതർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും ചങ്ങനാശ്ശേരി അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നാളെ (ജനുവരി 14) നിർവഹിക്കും. തിരുപ്പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയും സൊസൈറ്റിയുടെ 85-ാം വാര്‍ഷികവും പ്രമാണിച്ചാണ് ഭവനം നിര്‍മിച്ചത്.

പരേതരായ വരകുകാലായില്‍ വീ. ഡീ കുര്യനും റോസമ്മ കുര്യനും സൊസൈറ്റിക്ക് ദാനമായി നല്‍കിയ 4 സെന്റ് സ്ഥലത്താണ് 12 ലക്ഷം ചിലവില്‍ 514 ചതുരശ്ര അടി വീട് നിര്‍മ്മിച്ചിട്ടുള്ളത്. ഇടവകയിൽ സൊസൈറ്റി നിര്‍മ്മിക്കുന്ന 11-ാമത്തെ ഭവനമാണിത്. ചടങ്ങിൽ വികാരി ഫാ. സോണി തെക്കുംമുറിയിൽ അധ്യക്ഷത വഹിക്കും. സഹ വികാരി ഫാ. ജെറിന്‍ കാവനാട്ട്, സൊസൈറ്റി പ്രസിഡണ്ട് ബെന്നി തടത്തിൽ, സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റിയൻ എന്നിവര്‍ പ്രസംഗിക്കും.

Copyright © . All rights reserved