Latest News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ എസ്എൻഡിപി യോഗത്തെ പൊതുവേദികളിൽ അവഹേളിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സവർണ ഫ്യൂഡൽ മാടമ്പി മനോഭാവമാണ് സതീശന്റേതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മത–സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന സമീപനമാണ് സതീശൻ സ്വീകരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് കൊണ്ടുപോകുകയാണ് സതീശൻ ചെയ്യുന്നതെന്നും, ഇതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിയുടെ നിലപാടുകളെ തന്നെ സതീശൻ ചോദ്യം ചെയ്യുകയാണോ ഇതിലൂടെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. സമുദായ നേതാക്കളുടെ പിന്നാലെ പോകില്ലെന്ന് പറയുന്ന സതീശൻ എൻ.എസ്.എസ് ആസ്ഥാനത്ത് സമയം ചെലവിട്ട സംഭവവും, സീറോ മലബാർ സഭാ സിനഡ് നടന്നപ്പോൾ രഹസ്യമായി എത്തിയതും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദ്വൈത ആർട്സും, ഹെൻഗ്രോവ് മലയാളീ കമ്മ്യൂണിറ്റിയും സംയുക്തമായി ഒരുക്കുന്ന ഇന്ത്യൻ കലാ സംഗീതോത്സവം ആയ “ശ്രീരാഗം “സീസൺ 3 ബ്രിസ്റ്റളിൽ മാർച്ച്‌ ഒന്ന് ഞായറാഴ്ച മൂന്നു മണി മുതൽ ഏഴു മണി വരെ നടക്കും.

2025 ൽ വായനക്കാരുടെ മനം കവർന്ന മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ബാബു എബ്രഹാം രചിച്ച ” കമ്പിളി കണ്ടത്തെ കൽഭരണികൾ ” എന്ന ആത്മകഥാപരമായ രചനക്ക് ആണ് അദ്വൈതയുടെ പ്രഥമ ” അദ്വയ” പുരസ്കാരം. മാർച്ച്‌ ഒന്നിന് ബ്രിസ്റ്റളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. അതോടൊപ്പം ബ്രിസ്റ്റളിലെ തെരഞ്ഞെടുക്കപെടുന്ന ഗായകന് ജി ദേവരാജൻ പുരസ്കാരവും നൽകും.

നർത്തകി ഡാൻസ് അക്കാദമിയുടെ അപർണ്ണ പവിത്രൻ അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തത്തോടെ ആണ് പരിപാടികൾ ആരംഭിക്കുക.

മറ്റു പരിപാടികൾ

• വിന്റർ മെലഡീസ് – പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി അവതരിപ്പിക്കുന്ന,ഹൃദ്യമായ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കൊണ്ട് വയലിനിൽ തീർക്കുന്ന മനോഹര രാഗ സന്ധ്യ.

• ഗസൽ പോലെ… – മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസൽ പോലെ ഹൃദ്യമായ ഗാനങ്ങളുമായി പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ആത്മസ്പർശിയായ സംഗീത സായാഹ്നം.

• നിമിഷം സുവർണ്ണ നിമിഷം… – ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്രകാരൻ ശ്രീ ബാലചന്ദ്ര മേനോന്റെ സിനിമയിലെ 50 വർഷത്തെ സുവർണ്ണ സംഭാവനകൾക്ക് ആദരവോടെ സമർപ്പിക്കുന്നു,ബാലചന്ദ്രമേനോൻ സിനിമയിലെ തിരഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കി ഒരു ഗാനമാലിക.

ഗായകർ: രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ.

കരൊക്കെ ഉപയോഗിക്കാതെ നിരവധി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എല്ലാ സംഗീത പരിപാടികളിലും നിരവധി കലാകാരൻമാർ പങ്കെടുക്കും. കലാഭവൻ ആനന്ദ് നായിക് തബലയും ബേയ്ബി കുര്യൻ റിതവും, സന്തോഷ് ജേക്കബ് പുത്തേറ്റ് ഹാർമോണി യത്തിലും, ഗോപു നായർ കീ ബോർഡിലും വിസ്മയം തീർക്കും.

• ദേവരാഗപദങ്ങൾ – ജി. ദേവരാജന്റെ അനശ്വര ഗാനങ്ങൾക്ക് കഥകളി അർപ്പണം, കഥകളി ചരിത്രത്തിൽ ഒരു നാഴികക്കല്ലായി, മലയാള ചലച്ചിത്രഗാനങ്ങൾ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്നു. വയലാറിന്റെയും പി. ഭാസ്കരന്റെയും കവിതകളും ജി. ദേവരാജന്റെ കാലാതീത സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാർ ആശയവും സംവിധാനവും നിർവഹിച്ച ഈ നൂതനമായ കഥ അവതരണം, കലാമണ്ഡലം ബാർബറയുടെ ചുട്ടിയോടുകൂടി, പഹൽഗം ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ” ഒന്ന് ചിരിക്കൂ, ഒരിക്കൽ കൂടി ” കഥപറച്ചിലിന്റെ പുതിയ ശക്തമായ അനുഭവം സൃഷ്ടിക്കുന്നു.

ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണ ത്തോടെ നടത്തുന്ന മേളയോടനുബന്ധിച്ച് Bookshelf UK( പുസ്തകപെട്ടി ) ഒരുക്കുന്ന മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും, താമര ഒരുക്കുന്ന ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

കേരളത്തിന്റെ തനതായ രുചി കൂട്ടുകളുമായി ഇംഗ്ലണ്ടിലെ പ്രമുഖ ഇന്ത്യൻ ഭക്ഷണശാല ഒരുക്കുന്ന കേരള ഫുഡ്‌ കോർട്ടും മേളയുടെ ഭാഗമാണ്.

2023 ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിയാണ് ശ്രീരാഗം ഉൽഘാടനം ചെയ്തത്.നവരാത്രിയോട് അനുബന്ധിച്ച് സ്വാതി തിരുനാളിന്റെ ഓർമ്മകൾ ഉണർത്തി സംഗീത വിദ്വാൻ ശ്രീ ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീത കച്ചേരി യും പിന്നീട് 2024 ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ ” “ദക്ഷയാഗം” കഥകളിയും ആണ് ശ്രീരാഗം സീസൺ ഒന്നിലും , സീസൺ രണ്ടിലും അരങ്ങേറിയത്.

Venue

The Theatre
St. Brendan’s Sixth form College
Broom hill road
Brislington.Bristol BS4 5RQ.
England.

Date : 1 March, Sunday. 3 PM to 7 PM.
Contact What’s App : 074 04 67 69 81.
To Book Ticket :https://www.tickettailor.com/events/adwaitaarts/1999008

പറവൂർ: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെരുവാരം കാടാശ്ശേരി ഉഷ (64)യുടെ എട്ടുപവൻ തൂക്കം വരുന്ന സ്വർണമാല സ്കൂട്ടറിലെത്തിയ രണ്ടുപേർ പൊട്ടിച്ചെടുത്തു കടന്നു. നഗരസഭ 21-ാം വാർഡിലെ പെരുവാരം ഞാറക്കാട്ട് റോഡിന്റെ കിഴക്കുവശത്തുള്ള അങ്കണവാടി റോഡിൽ തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.

ദേശീയപാതയിലെ പെരുവാരം പൂശാരിപ്പടി റോഡിലൂടെ നടന്ന് അങ്കണവാടിക്ക് സമീപത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ സ്കൂട്ടറിൽ പിന്തുടർന്നെത്തി. സ്കൂട്ടറിൽ നിന്ന് ഒരാൾ ഇറങ്ങി ഉഷയുടെ സമീപത്തേക്ക് ചെന്നപ്പോൾ മറ്റേയാൾ സ്കൂട്ടർ കുറച്ച് മുന്നോട്ടു മാറ്റി നിർത്തി. പിന്നാലെ പിന്നിൽ നിന്നിറങ്ങിയ യുവാവ് ബലമായി മാല പൊട്ടിച്ചെടുത്തു.

മാല പിടിക്കാനുള്ള ശ്രമത്തിനിടെ ഉഷ റോഡിലേക്ക് വീണു. ഇതിനിടെ സ്കൂട്ടർ ഓടിച്ചിരുന്നയാൾ അടുത്തേക്ക് വാഹനം എത്തിക്കുകയും മാല പൊട്ടിച്ചയാൾ പിന്നിൽ കയറി ഇരുവരും രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ ഉഷയെ താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലാണെന്ന സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് തിരച്ചിൽ ശക്തമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവത്തെ കുറിച്ച് വടകര പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന യുവതിയുടെ വാദം പൊലീസ് തള്ളിയിട്ടുണ്ട്. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തു.

കേസിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതാണ് ദീപകിനെ ആത്മഹത്യയിലേക്ക് തള്ളിയതെന്ന് കുടുംബം ആരോപിച്ചു. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 8 വർഷത്തോളമായി ബെർമിങ്ങഹാമിലെ അക്കോക്സ്ഗ്രീനിൽ താമസിക്കുന്ന സുഹൃത്തുക്കൾ ഒന്നിച്ചു തുടക്കം കുറിച്ച വളരെ സജീവമായിട്ടുള്ള കലാ സാംസകാരിക സംഘടന ആണ് (നുരയും പതയും ക്ലബ്, ) തങ്ങളുടെ ക്ലബിന്റെ സ്ഥാപക നേതാവ് ആയ ( റെജി വർഗീസ്) യുകെയിലെ വളരെ പ്രശസ്തമായ മലയാളി അസോസിയേഷൻ (BCMC ) പ്രസിഡന്റ് ആയതിന്റെ സന്തോഷത്തിലാണ് ക്ലബ് മെംബേഴ്സ്. യുകെയിലെ തന്നെ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസോസിസേഷൻ ആണ് ബർമിംഗ്‌ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (BCMC). റെജി വർഗീസിന്റെ നേതൃ പാടവത്തിനും സംഘടനാ ശേഷിക്കുമുള്ള അംഗീകരമായിട്ടാണ് അദ്ദേഹത്തിന്റെ ഈ പദവിയെ പ്രിയ സുഹൃത്തുക്കൾ നോക്കി കാണുന്നത്. തങ്ങളുടെ പ്രിയ സുഹൃത്തിന്റ സ്ഥാനലബ്ധിയിൽ വളരെ വിപുലമായ ആഘോഷമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 25-ാം തീയതി ക്ലബ്‌ ഹാളിൽ വൈകിട്ട് 7 മണിക്ക് നടത്തുന്ന ആഘോഷപരിപാടിയിൽ
ക്ലബ് പ്രസിഡന്റ് റെജി വർഗീസിനെ പൊന്നാട അണിയിച്ചു സ്വീകരിക്കും. തുടർന്ന് നടക്കുന്ന പരിപാടികളിൽ എല്ലാ മെംബേഴ്സിന്റെയും കലാപരിപാടികളും സ്നേഹവിരുന്നുമായി ഈ അവസരം ഒരു ആഘോഷമാക്കുവാനുള്ള തയാറെടുപ്പിലാണ് നുരയും പതയും ക്ലബ് അംഗങ്ങൾ എല്ലാവരും .

പ്രശസ്ത വചനപ്രഘോഷകനും, “ബൈബിൾ ഇൻ എ ഇയർ” വചന പഠന പരമ്പരയിലൂടെ ലോകമെങ്ങുമുള്ള മലയാളികളെ വി.ഗ്രന്ഥത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 7 ദിവസത്തെ ബൈബിൾ പഠന ധ്യാനം 2026 നവംബർ 23 തിങ്കൾ മുതൽ 29 ഞായർ വരെ നോർത്ത് വെയിൽസിലെ കഫെൻ ലീ പാർക്കിൽ നടത്തുന്നു.
ഡാനിയേലച്ചനോടൊപ്പം ഒരാഴ്ച താമസിച്ചുള്ള ഈ ശുശ്രൂഷക്ക് താമസത്തിനും ഭക്ഷണത്തിനുമായുള്ള രജിസ്ട്രേഷൻ ഫീസ് 325 പൗണ്ടാണ്.

വചന പഠനത്തിന്റെ ദിവസങ്ങളിൽ വിശുദ്ധ കുർബാനയും, കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഡിവൈൻ യു.കെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട് ശുശ്രൂഷകളിൽ സഹായിക്കാൻ ഉണ്ടാവും.

ദൈവവചനത്തെ ഗൗരവമായി കാണുന്നവർക്കും ദൈവവചനത്തിന്റെ ഉൾക്കാഴ്ചകൾ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ വചന പഠന ശുശ്രൂഷയിലേക്ക് സ്വാഗതം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: സിജു സൈമൺ – 07983 556834

വിലാസം: Cefn Lea Christian Conference & Retreat Centre, Dolfor, Newtown, Wales SY16 4AJ

“കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും”. (യാക്കോബ് 4/10)

കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യ ചെയ്ത ദീപകിന്റെ കുടുംബം സംഭവത്തിൽ നീതി തേടി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു. ബസിൽ യാത്രയ്ക്കിടെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. വിഷയം ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ കുടുംബത്തിന് ഉറപ്പു നൽകി. കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ജോലിയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച തിരക്കേറിയ ബസിൽ യാത്ര ചെയ്യുമ്പോഴാണ് യുവതി വീഡിയോ എടുത്തതും പിന്നീട് അത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ വലിയ തോതിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.

സംഭവത്തിന് ശേഷം യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. ആദ്യ വീഡിയോയ്ക്ക് പിന്നാലെ പങ്കുവെച്ച രണ്ടാം വീഡിയോ യുവതി പിന്നീട് നീക്കം ചെയ്തതായാണ് വിവരം. എന്നാൽ ബസിൽ നിന്നുള്ള മറ്റൊരു വീഡിയോ ഇപ്പോഴും അക്കൗണ്ടിൽ ഉണ്ടെന്ന് പറയുന്നു. അതേസമയം, യുവതിക്കെതിരെ വലിയ സൈബർ ആക്രമണവും നടക്കുകയാണ്. സംഭവത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നാണ് സംഘടനയുടെ അറിയിപ്പ്.

ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് പ്രതിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. ഇതിന് മുന്നോടിയായി വിജയിയെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.

വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ ഒരു എഡിജിപി ഉൾപ്പെടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ജനുവരി 12 ന് നടന്ന ആദ്യ ചോദ്യം ചെയ്യലിൽ വിജയ്‌ക്ക് മുന്നിൽ 90 ചോദ്യങ്ങൾ സിബിഐ ഉന്നയിച്ചിരുന്നു. അന്ന് നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യൽ. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, വേദിയിലേക്കുള്ള വൈകിയെത്തൽ, തിരക്കിനിടയിലും പ്രസംഗം തുടർന്നത്, ജനങ്ങളെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ, സംഭവത്തിന് ശേഷം ഉടൻ ചെന്നൈയിലേക്ക് മടങ്ങിയതെന്ത് തുടങ്ങിയ കാര്യങ്ങളിലാണ് സിബിഐ വിശദീകരണം തേടുന്നത്.

സംഭവസമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴികൾ സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളും വിജയ് നൽകുന്ന വിശദീകരണങ്ങളും തമ്മിൽ ഒത്തുനോക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിജയിയെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയ രംഗത്ത് വിമർശനങ്ങളും ഇത് സമ്മർദ്ദ തന്ത്രമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. നിലവിൽ സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചിരിക്കുന്നതെങ്കിലും, കുറ്റപത്രത്തിൽ വിജയ് പ്രതിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പറവൂരിൽ തന്നെ തോൽപ്പിക്കണമെന്നത് സിപിഎം നിശ്ചയിച്ച രാഷ്ട്രീയ ലക്ഷ്യമാണെന്ന് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ന്യൂനപക്ഷ സമുദായങ്ങൾ ഇടതുപക്ഷത്തോട് അകലം പാലിക്കുന്നുവെന്ന സൂചന നൽകിയ സാഹചര്യത്തിലാണ് എൻഎസ്എസ്–എസ്എൻഡിപി കൂട്ടായ്മയ്ക്ക് പ്രാധാന്യം വർധിക്കുന്നത്. രണ്ട് ഹൈന്ദവ സമുദായ സംഘടനകൾ ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ തയ്യാറായതായാണ് സൂചന, ഇത് പറവൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിയേക്കും.

യുഡിഎഫ് അധികാരത്തിലെത്തിയാൽ വി.ഡി. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം ചോദ്യം ചെയ്യപ്പെടണമെന്ന നിലപാടും ഈ സമവായത്തിന് പിന്നിലുണ്ടെന്ന വിലയിരുത്തലുണ്ട്. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും കോൺഗ്രസിലെ ചില നേതാക്കളെ പ്രശംസിച്ചതും പാർട്ടിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. സതീശനെ പരസ്യമായി വിമർശിക്കാത്തതെങ്കിലും പിന്തുണയ്ക്കാൻ നേതാക്കൾ മടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന പറവൂരിനെ യുഡിഎഫിലേക്ക് കൊണ്ടുവന്നത് സതീശനായിരുന്നു. 2001 മുതൽ തുടർച്ചയായി മണ്ഡലം അദ്ദേഹത്തിനൊപ്പം നിന്നു. ഇത്തവണ സിപിഐയാണ് ഇടതുമുന്നണിയുടെ സ്ഥാനാർഥി, എന്നാൽ അത് സിപിഎം ഏറ്റെടുക്കുകയോ പൊതുസ്വതന്ത്രനെ നിർത്തുകയോ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു. സമുദായ വോട്ടുകളുടെ സ്വാധീനവും കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നതകളും പറവൂരിലെ വിധിയെഴുത്തിൽ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

പയ്യന്നൂരിൽ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തിൽ യുവതി വിശദീകരണവുമായി രംഗത്തെത്തി. സംഭവത്തിൽ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങളാണ് യുവതി വിശദമായി പറഞ്ഞത്. യുവാവിന്റെ മരണം ഏറെ സങ്കടകരമാണെന്നും, അങ്ങനെ ഒരു അവസ്ഥ ഉണ്ടായതിൽ ദുഃഖമുണ്ടെന്നും യുവതി പ്രതികരിച്ചു.

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ബസിൽ മുന്നിൽ നിന്നിരുന്ന യുവാവിന്റെ സമീപത്ത് മറ്റൊരു പെൺകുട്ടി ഏറെ അസ്വസ്ഥയായി നിൽക്കുന്നത് ശ്രദ്ധിച്ചതായി യുവതി പറഞ്ഞു. പിന്നീട് യുവാവ് തന്നെ ശരീരത്തിൽ തൊടാൻ ശ്രമിച്ചുവെന്നും, മാറിനിന്നിട്ടും വീണ്ടും ആവർത്തിച്ചുവെന്നും യുവതി ആരോപിച്ചു. ഇതോടെയാണ് ഫോൺ ക്യാമറ ഓൺ ചെയ്ത് ദൃശ്യങ്ങൾ എടുത്തതെന്നും, ബസിൽ നിന്ന് ഇറങ്ങുമ്പോഴും ഇയാൾ തൊട്ടുരുമ്മാൻ ശ്രമിച്ചുവെന്നും യുവതി വ്യക്തമാക്കി. ചോദ്യം ചെയ്തപ്പോൾ ഇയാൾ സ്ഥലം വിട്ടുവെന്നും യുവതി പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ദീപക് മാനസികമായി തളർന്നിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതി നടത്തിയ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും, ദീപക് ശാന്ത സ്വഭാവക്കാരനാണെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപക് ഏഴ് വർഷമായി ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

Copyright © . All rights reserved