Latest News

സൗത്ത് വെയിൽസിലെ മലയാളി സമൂഹത്തിന് അഭിമാനമായി അമ്മയും മകളും ലോക റെക്കോർഡിന്റെ ഭാഗമായി. ഭാരതനാട്യ കലാകാരിയും നർത്തകിയും ഗുരുവുമായ ദേവിപ്രഭ സുരേന്ദ്രനും മകൾ ദേവിതീർഥ രാജും സെപ്റ്റംബർ ആറിന് ലണ്ടനിലെ ലോഫ്ടൺ ഗ്രാൻഡ് മാർക്യൂവിൽ നടന്ന ജിസിഎൽ ഉത്സവ് മേള 2026ൽ ആണ് അഭിമാന നേട്ടം കരസ്ഥമാക്കിയത് . ഗ്രിഫിൻ കോളജ് ലണ്ടൻ സംഘടിപ്പിച്ച പരിപാടിയിൽ യുകെയിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമെത്തിയ ആയിരത്തിലേറെ നർത്തകരോടൊപ്പം 17 മിനിറ്റ് ദൈർഘ്യമുള്ള ശിവപഞ്ചാക്ഷരിയെ ആസ്പദമാക്കിയ ഭാരതനാട്യ അവതരണത്തിലാണ് ഇരുവരും അണിനിരന്നത്. ‘ലോംഗസ്റ്റ് ശിവ-തീംഡ് ഭാരതനാട്യം ക്ലാസിക്കൽ റെപ്പർട്ടറി’ എന്ന പേരിൽ ഗ്ലോബൽ വേൾഡ് റെക്കോർഡ് അംഗീകരിച്ച പ്രകടനത്തിന് ഔദ്യോഗിക സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു.

കുട്ടിക്കാലം മുതൽ നൃത്തത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ദേവിപ്രഭ ദീർഘകാലം പരിശീലനം നേടിയ കലാകാരിയാണ്. മൂന്നാം വയസ്സിൽ നൃത്തപഠനം ആരംഭിച്ച അവർ ഗുരു രാധാമണിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഭാരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇന്ത്യയിൽ നാട്യവേദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് സ്ഥാപിച്ച ദേവിപ്രഭ, രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ അവതരണം, നൃത്തസംവിധാനം, അധ്യാപനം എന്നീ മേഖലകളിൽ സജീവമാണ്. ഭാരതനാട്യത്തിനു പുറമെ മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ട്. വെയിൽസിലെത്തിയശേഷവും കാർഡിഫിലെ റാധായാത്ര ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പരിപാടികളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും നൃത്തസംവിധാനം നിർവഹിക്കുകയും ചെയ്തു. 2023, 2024 വർഷങ്ങളിൽ കാർഡിഫിലെ ആഡംസ്‌ഡൗണിൽ നടന്ന ഗ്വെൽഡ് പാർക്ക് ഫീസ്റ്റ്, നോഫിറ്റ് സ്റ്റേറ്റ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ തുടങ്ങിയ കലാപരിപാടികളിലും ദേവിപ്രഭയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

അമ്മയുടെ പാത പിന്തുടർന്ന് ദേവിതീർഥയും ചെറുപ്പം മുതലേ ഭാരതനാട്യരംഗത്ത് സജീവമാണ്. ഇപ്പോൾ ജിസിഎസ്ഇ പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്ന ദേവിതീർഥ കാർഡിഫിലെ വിവിധ സമൂഹ പരിപാടികളിലും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. യുകെഎംഎ 2025 വെയിൽസ് റീജിയണൽ മത്സരത്തിൽ അമ്മയും മകളും ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ കുടുംബത്തിന്റെ കലാനേട്ടങ്ങളിൽ ശ്രദ്ധേയമായി. “ഭാരതനാട്യം ഒരു വേദികലയെന്നതിലുപരി സംസ്കാരത്തെ സംരക്ഷിക്കാനും കഥകൾ പറയാനും സമൂഹത്തെ ഒന്നിപ്പിക്കാനുമുള്ള വഴിയാണ്. മകളോടൊപ്പം ഈ ലോക റെക്കോർഡിന്റെ ഭാഗമാകാൻ കഴിഞ്ഞത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അഭിമാനിക്കാവുന്ന ഓർമയാണ് എന്ന് ദേവിപ്രഭ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

സി.പി.എം. വിശാല സംസ്ഥാന സമ്മേളനം കോഴിക്കോട് ആരംഭിക്കാനിരിക്കെ, മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ അന്വേഷണ ഏജൻസികളുടെ നീക്കം തന്നിലൂടെ സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇ.ഡി.യുടെ നീക്കം ഇതേ ലക്ഷ്യത്തോടെയാണെന്ന് പത്രസമ്മേളനത്തിനിടെ 21 തവണയാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. സാധാരണയായി വ്യക്തിപരമായ വിഷയങ്ങളിൽ പത്രസമ്മേളനം നടത്തി വിശദീകരണം നൽകുന്ന പതിവില്ലെന്നും, നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കേണ്ടതിനാലാണ് മാധ്യമങ്ങളെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മകൾ വീണ വിജയന്റെ കൈയിൽനിന്ന് റെഡ് ബുക്ക് പിടിച്ചെടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെ പിണറായി ശക്തമായി നിഷേധിച്ചു. വീണ കുറ്റം സമ്മതിച്ചെന്ന ആരോപണം പച്ചക്കള്ളവും ശുദ്ധനുണയുമാണെന്നും, ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെയും കുടുംബത്തെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി.എം.ആർ.എല്ലിന് വഴിവിട്ട യാതൊരു സഹായവും നൽകിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കം, കെ.ആർ.ഇ.എം.എല്ലിന് ഭൂപരിധി ഇളവ്, എക്സാലോജിക്കിന് പണം നൽകിയെന്ന ആരോപണം തുടങ്ങിയ വിഷയങ്ങൾ നേരത്തെ വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എഫ്.ഐ.ഒ. റിപ്പോർട്ടിന്റെ നിയമസാധുത ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പുതിയ ക്രിമിനൽ കേസ് സൃഷ്ടിച്ച് ഇ.ഡി. അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്നതിനാലാണ് തനിക്കെതിരെ നീക്കങ്ങൾ നടക്കുന്നതെന്നും, തന്നിലൂടെ പാർട്ടിയെ ദുർബലപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ ഒരേ ലക്ഷ്യത്തോടെ നീങ്ങുകയാണെന്ന ആരോപണവും പിണറായി ഉന്നയിച്ചു. പത്രസമ്മേളനത്തിന് ശേഷം പിണറായിയിലെ വീട്ടിൽ വിശ്രമിച്ച അദ്ദേഹം ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്ന സി.പി.എം. വിശാല സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും.

ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ നിർണായകമായെന്ന് റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റുമായി മോദി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതെന്നാണ് വിവരം. യുഎസ്-ഇസ്രായേൽ ആക്രമണം പ്രഖ്യാപനത്തിൽ വ്യക്തമായി പരാമർശിക്കണമെന്ന ഇറാന്റെ നിലപാട് പിന്നീട് മയപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും പ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കി. ആഗോളതലത്തിൽ പുതിയ ചേരികൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലെ ആഗോളക്രമത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് ബ്രിക്സ് കറൻസിയെക്കുറിച്ചുള്ള പരാമർശം പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് വിലയിരുത്തൽ.

ഇന്ത്യ-ചൈന ബന്ധത്തിലും മോദി നിർണായക നിലപാട് സ്വീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ചൈനയും പരസ്പരം എതിരാളികളല്ലെന്നും പങ്കാളികളാണെന്നും മോദി വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ മണ്ണ് ചൈനയ്ക്കെതിരായ നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മോദി ഉറപ്പുനൽകിയതായും ചൈനീസ് ഭാഗം അവകാശപ്പെട്ടു. അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ചൈനയുമായുള്ള ബന്ധത്തെ മറ്റേതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം ബാധിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ അറസ്റ്റിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.

പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. ലഹരി വസ്തുക്കൾ നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ബന്ധുവായ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് ദൃശ്യങ്ങൾ ഉപയോഗിച്ച് മറ്റ് പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. ലോകനേതാക്കളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവി ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ സമീപനത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കും ഉച്ചകോടിയിൽ പ്രധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ് രൂപീകരിച്ചിട്ട് 20 വർഷം പൂർത്തിയാകുന്ന വേളയിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബ്രിക്സ് ആഗോളതലത്തിൽ സവിശേഷമായ സ്വത്വം രൂപപ്പെടുത്തിയെന്ന് മോദി പറഞ്ഞു. ആരെയും എതിർക്കുകയെന്ന ലക്ഷ്യമില്ലാതെ എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന വേദിയായാണ് ബ്രിക്സ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത 20 വർഷത്തേക്കുള്ള ലക്ഷ്യങ്ങളിലേക്ക് കടക്കുമ്പോൾ തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ബ്രിക്സ് കണ്ടിന്യൂയിറ്റി ആൻഡ് ഇംപ്ലിമെന്റേഷൻ മെക്കാനിസം രൂപീകരിക്കണമെന്നും തീരുമാനങ്ങളും പുരോഗതിയും രേഖപ്പെടുത്താൻ ഡിജിറ്റൽ സംവിധാനം ഒരുക്കണമെന്നും മോദി നിർദേശിച്ചു.

നിലവിലെ ആഗോള അധികാരഘടന പിരമിഡ് പോലെയാണെന്നും തീരുമാനമെടുക്കാനുള്ള അധികാരം മുകൾത്തട്ടിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള ഭരണസംവിധാനങ്ങളിൽ അടിയന്തിര പരിഷ്കാരങ്ങൾ വേണമെന്നും എല്ലാവർക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന വേദിയായി അവ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ പശ്ചിമേഷ്യൻ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ അഭിപ്രായഭിന്നതകൾ കാരണം അനിശ്ചിതത്വത്തിലായിരുന്ന സംയുക്ത പ്രസ്താവന സംബന്ധിച്ച് അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് വിവരം. ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് തർക്കവിഷയങ്ങളിൽ സമവായത്തിലെത്തിയതെന്നാണ് സൂചന.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നൃത്തം പഠിക്കുന്നത് കൊണ്ട് കുട്ടി ഹിന്ദുവാകുമോ?
എന്നാൽ കുട്ടി ഗണിതം പഠിക്കുമ്പോൾ ഗ്രീക്ക് ആകുന്നില്ലല്ലോ. …
കുട്ടി ഇംഗ്ലീഷ് പഠിക്കുമ്പോൾ ബ്രിട്ടീഷുകാരനാകുന്നില്ലല്ലോ. …
കുട്ടി സംഗീതം പഠിക്കുമ്പോൾ യൂറോപ്യനാകുന്നില്ലല്ലോ….
പക്ഷേ കുട്ടി ശിവന്റെ ഭാവം പഠിക്കുമ്പോൾ മാത്രം അവൻ ഹിന്ദുവാകുന്നുവത്രേ എന്തൊരു യുക്തി?

പക്ഷെ ഇത് യുക്തിയല്ല…
ഇത് ഭയമാണ്. ഭയം വിദ്യാഭ്യാസത്തിന്റെ ശത്രുവാണ്. ഭയം കലയുടെ ശത്രുവാണ്.
ഭയം സ്വാതന്ത്ര്യത്തിന്റെ ശത്രുവാണ്.

ഈ പറയുന്ന നൃത്തങ്ങൾ ഏതാണ്?
ഭരതനാട്യമോ?
മോഹിനിയാട്ടമോ?
കഥകളിയോ?
കൂടിയാട്ടമോ?
ഇവയെല്ലാം ഹിന്ദു നൃത്തമാണോ? അതോ ഇവയെല്ലാം ഇന്ത്യൻ നൃത്തങ്ങളാണോ?

ഇന്ത്യൻ നൃത്തം ഹിന്ദു നൃത്തമാണെന്ന് പറയുന്നത് ഇന്ത്യൻ ഗണിതം ഹിന്ദു ഗണിതമാണെന്ന് പറയുന്നതുപോലെയാണ്. പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. അത് ഹിന്ദു ഗണിതമാണോ? അതോ മനുഷ്യഗണിതമാണോ?

അറബിക് സംഖ്യകൾ എന്ന് നമ്മൾ പറയുന്നു. എന്നാൽ അവ ഇന്ത്യയിൽ നിന്ന് വന്നതാണ്. അറബികൾ അവയെ യൂറോപ്പിലേക്ക് കൊണ്ടുപോയി, ഇന്ന് ലോകം മുഴുവൻ അവ ഉപയോഗിക്കുന്നു. ആരും അവയെ ഹിന്ദു സംഖ്യകൾ എന്ന് വിളിക്കുന്നില്ല. എല്ലാവരും അവയെ ഗണിതം എന്ന് മാത്രം വിളിക്കുന്നു.

അതുപോലമെ, ഭരതനാട്യം നൃത്തം മാത്രമാണ്. അതിന്റെ വേരുകൾ ഹിന്ദു പാരമ്പര്യത്തിലാണെന്ന് സത്യമാണ്. എന്നാൽ അതിന്റെ ഫലം മനുഷ്യാനുഭവമാണ്. ആരുടെയും കുത്തകയല്ല.

അപ്പോൾ നമ്മൾ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത്?
സഹിഷ്ണുതയോ?സ്നേഹമോ ? മനുഷ്യത്വോ?
അതോ,
ഭയമോ?
വിവേചനമോ?
വേർതിരിവോ?

ആ നൃത്തം നിനക്ക് നല്ലതല്ല എന്ന് പറയുന്നത് കുട്ടിയെ സംരക്ഷിക്കലല്ല. അത് കുട്ടിയുടെ ലോകത്തെ ചുരുക്കലാണ്. അത് കുട്ടിയുടെ മനസ്സിനെ ബന്ധിക്കലാണ്.
കാരണം ഒരു കുട്ടിയെ സംരക്ഷിക്കുക എന്നത് അവനെ ഒരു മുറിയിൽ പൂട്ടിയിടുകയല്ല. അവനെ ലോകത്തേക്ക് വിടുകയാണ്. അവനെ ലോകത്തെ കാണാൻ അനുവദിക്കുകയാണ്. അവനെ ലോകത്തെ അനുഭവിക്കാൻ അനുവദിക്കുകയാണ്.

കല ഒരിക്കലും മതമല്ല….ഒരിക്കലും അപകടമല്ല….ഒരിക്കലും ശത്രുവുമല്ല…
മറിച്ച് കല ഒരു ഭാഷയാണ്. ഒരു കുട്ടി ആ ഭാഷ പഠിക്കുമ്പോൾ, അവൻ പുതിയ വാക്കുകൾ പഠിക്കുന്നു. പുതിയ ആശയങ്ങൾ പഠിക്കുന്നു. പുതിയ വികാരങ്ങൾ പഠിക്കുന്നു.

ഒരു കുട്ടി ശിവന്റെ ഭാവം പഠിക്കുമ്പോൾ, അവൻ ശിവനെ ആരാധിക്കുന്നില്ല. അവൻ നിശ്ചലതയെ അനുഭവിക്കുകയാണ് (ശിവൻ എന്നാൽ ശൂന്യത (Emptiness / Stillness).
ഒരു കുട്ടി കൃഷ്ണന്റെ ഭാവം പഠിക്കുമ്പോൾ, അവൻ കൃഷ്ണനെ വിശ്വസിക്കുന്നില്ല, അവൻ താളം /ലീല അനുഭവിക്കുകയാണ് (കൃഷ്ണൻ എന്നാൽ താളം (Rhythm / Leela / Flow).
ഒരു കുട്ടി പാർവതിയുടെ ഭാവം പഠിക്കുമ്പോൾ, അവൻ ദേവിയെ പൂജിക്കുന്നില്ല. അവൻ ശക്തിയെ അനുഭവിക്കുകയാണ്. പാർവതി എന്നാൽ ശക്തി (Energy / Power / Dynamism).

ഇത് മതമല്ല. ഇത് അനുഭവമാണ്. കലയാണ്. ഇത് മനുഷ്യന്റെ പരമമായ സ്വാതന്ത്ര്യമാണ്.
മനുഷ്യരെ നിങ്ങൾ കുട്ടികളെ സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരെ സ്വതന്ത്രരാക്കൂ. അവരെ ലോകത്തെ കാണാൻ അനുവദിക്കൂ. അവരെ കലയെ അനുഭവിക്കാൻ അനുവദിക്കൂ. അവരെ ജീവിതത്തെ അനുഭവിക്കാൻ അനുവദിക്കൂ.

ഭയം കൊണ്ട് കുട്ടികളെ വളർതാതെ , സഹിഷ്ണുത കൊണ്ട് വളർത്തൂ. ബന്ധനം കൊണ്ട് അല്ല, സ്വാതന്ത്ര്യം കൊണ്ട് വളർത്തൂ. അതാണ് യഥാർത്ഥ വിദ്യാഭ്യാസം. അതാണ് യഥാർത്ഥ സ്വാതന്ത്ര്യം. അതാണ് യഥാർത്ഥ മനുഷ്യത്വം.

നൃത്തം ഒരു മതത്തിന്റെ സ്വത്തല്ല. അത് ശരീരത്തിന്റെയും ഭൂമിയുടെയും ജീവിതത്തിന്റെയും ഭാഷയാണ്. ആ ഭാഷ സംസാരിക്കാൻ ഒരു കുട്ടിയെ അനുവദിക്കുക. അവൻ സ്വതന്ത്രനാകട്ടെ. അവൻ മനുഷ്യനാകട്ടെ. അവൻ ജീവിതത്തെ അനുഭവിക്കട്ടെ.@highlight

റോച്ചസ്റ്റർ: കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥി 2026 മഹോത്സവം സെപ്റ്റംബർ 14 തിങ്കളാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തുന്നു. റോച്ചസ്റ്ററിലെ 1 Northgate, Rochester, Kent, ME1 1LS എന്ന വിലാസത്തിലുള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവിധ പൂജകളും ഹോമങ്ങളും നടക്കും.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് സൂര്യകാലടി മഹാ ഗണപതി ഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം എന്നിവയാണ് പ്രധാന ചടങ്ങുകൾ. വിഘ്നങ്ങൾ അകറ്റി ഐശ്വര്യവും സമാധാനവും ദൈവാനുഗ്രഹവും പ്രാപിക്കുന്നതിനായി വിശേഷാൽ പൂജകൾ നടത്തപ്പെടും. പ്രത്യേക കലശപൂജയും മുരുക പ്രതിഷ്ഠയും നടത്തുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.

സൂര്യകാലടി മനയിലെ തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തജനങ്ങൾക്ക് പുണ്യകർമങ്ങളിൽ പങ്കെടുത്ത് ഗണപതി ഭഗവാന്റെ അനുഗ്രഹം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അന്നദാനത്തിനും അഷ്ടദ്രവ്യ ഗണപതി ഹോമത്തിനും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നതാണ്.

തീയതി: 14 സെപ്റ്റംബർ 2026, തിങ്കളാഴ്ച
സമയം: രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ

വേദി: കെന്റ് അയ്യപ്പ ക്ഷേത്രം, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്: 07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795575065.

അടിമാലി: അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഴിവത്തുംവലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാനും ഇഹാനുമാണ് മരിച്ചത്. കുട്ടികളുടെ ഉള്ളിൽ പെയിന്റ് തിന്നർ ചെന്നതാകാമെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുട്ടികൾ വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചതായാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച ശേഷമാണ് മരിച്ചത്.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കുന്നതിനായി കൂടുതൽ പരിശോധനകളും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.

കൊച്ചി: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപവും സൈബർ ആക്രമണവും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജിജോ ജോണിന്റെ ഗോതുരുത്തിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച മുഖ്യമന്ത്രി, കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പും നൽകി. ജിജോയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മുൻകാല വാർത്തകളുടെ പേരിൽ വ്യക്തിഹത്യ നടത്തുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവർത്തകൻ മരിച്ച ശേഷവും അദ്ദേഹം ചെയ്ത വാർത്തകളുടെ പേരിൽ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരു മാധ്യമപ്രവർത്തകന്റെ കുടുംബത്തെ ലക്ഷ്യമിടുന്ന പ്രവണത ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ അതിശക്തമായ നടപടി സ്വീകരിക്കാൻ സൈബർ വിഭാഗം ഐജിക്ക് ആഭ്യന്തരമന്ത്രി നിർദേശം നൽകി. ജിജോ ജോണിന്റെ മരണത്തിന് പിന്നാലെ ഉയർന്ന സൈബർ ആക്രമണം മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തെയും അവരുടെ കുടുംബങ്ങളുടെ സുരക്ഷയെയും കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. വിമർശനത്തിനും അഭിപ്രായപ്രകടനത്തിനും അവകാശമുണ്ടെങ്കിലും മരണപ്പെട്ട ഒരാളെയും കുടുംബത്തെയും അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് സർക്കാർ നൽകുന്നത്.

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ സർക്കാർ തീരുമാനം വൈകും. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്റെയും ഡിജിപിയുടെയും നിയമോപദേശം അടുത്ത ആഴ്ച ലഭിച്ച ശേഷമേ തുടർനടപടികളിൽ തീരുമാനമുണ്ടാകൂ. വിശദമായ നിയമപരിശോധനയ്ക്കുശേഷമാകും സർക്കാർ നിലപാട് സ്വീകരിക്കുക.

ഇഡി ശുപാർശ അതീവ ഗൗരവമുള്ളതാണെന്നും പിണറായി വിജയനെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. കെപിസിസി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. എന്നാൽ ഉടൻ കേസെടുത്ത് മുന്നോട്ടുപോകേണ്ടതില്ലെന്നും നിയമപരമായ വശങ്ങൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടി മതിയെന്നുമായിരുന്നു യോഗത്തിലെ പൊതുവികാരം. വി.ടി. ബൽറാമും ഇതേ നിലപാട് മുന്നോട്ടുവച്ചു.

അതേസമയം, പിണറായി വിജയനെതിരെ ഉടൻ കേസെടുക്കണമെന്ന നിലപാടാണ് മാത്യു കുഴൽനാടൻ എംഎൽഎ സ്വീകരിച്ചത്. നിയമപരിശോധനയ്ക്കുശേഷം നടപടിയുണ്ടാകുമെന്നും കേസെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നുമാണ് വി.ഡി. സതീശൻ മറുപടി നൽകിയത്. വിഷയം ഗൗരവമുള്ളതാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിനുശേഷം സണ്ണി ജോസഫ് പ്രതികരിച്ചു. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് സർക്കാരിന് നിയമോപദേശം നൽകുക.

Copyright © . All rights reserved