ക്വലാലംപുർ: വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, അർധചാലകം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ഇന്ത്യയും മലേഷ്യയും മുന്നോട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ മലേഷ്യാ സന്ദർശനത്തിനിടെയാണ് ഉഭയകക്ഷി സഹകരണത്തിന് പുതുഊർജം പകരുന്ന 11 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഇന്ത്യയും മലേഷ്യയും പ്രതിജ്ഞാബദ്ധമാണെന്ന് മോദി വ്യക്തമാക്കി. ഭീകരതയെ ശക്തമായി നേരിടുന്നതിൽ ഇന്ത്യയുടെ നിലപാട് അദ്ദേഹം വീണ്ടും ഊന്നിപ്പറഞ്ഞു. അർധചാലകമേഖലയിലെ സഹകരണത്തിനായുള്ള പ്രാഥമികരൂപരേഖയും കരാറുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യൻ രൂപയും മലേഷ്യൻ റിങ്കിറ്റും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നീക്കത്തെ അൻവർ ഇബ്രാഹിം സ്വാഗതം ചെയ്തു. മലേഷ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ക്യു.ആർ. അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം നടപ്പാക്കുന്നതിന് എൻ.ഐ.പി.എമ്മും പേനെറ്റും തമ്മിൽ ധാരണയായി. മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചതും ബന്ധങ്ങളുടെ ഊഷ്മളത പ്രകടമാക്കി.
ജെഗി ജോസഫ്
ഗ്ലോസ്റ്ററിലെ സെൻ്റ് മേരീസ് സീറോ മലബാര്‍ കാതലിക് മിഷന്റെ പാരിഷ് ഡേ ചര്‍ച്ച് ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വിശുദ്ധ കുർബാന യോടെ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ ജെയിന് പുളിക്കല്‍, എഎസ്എംസിസി വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ഫാ ജെയിന് പുളിക്കല്‍ ഉത്ഘാടനം ചെയ്തു. ഫാ ജിബിന്‍ വാമറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ക്രിസ്തുവില്‍ കേന്ദ്രീകൃതമായി ഒരു മുന്തിരിചെടിയും അതിന്റെ ശാഖകളും പോലെയാണ് ഒരു സമൂഹം വളരേണ്ടതെന്നും ഒരു കുടക്കീഴില് അണിനിരക്കുന്ന സമൂഹമായി ഗ്ലോസ്റ്ററിലെ സമൂഹം മാറണമെന്നും പാരിഷ് ഡേയില്‍ ഫാദര്‍ ജിബിൻ ആശംസിച്ചു.പാരിഷ് കൗണ്‍സിലിന്റെ സെക്രട്ടറി ലൗലി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനകളുടെ പ്രതിനിധികള്‍ ആശംസ അറിയിച്ചു. ജിസിഎസ്ഇ, എലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. വിവാഹത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നവരേയും വേദ പാഠത്തിലും ബൈബിള്‍ കലോത്സവത്തിലും മികവു പുലര്‍ത്തിയവരേയും പരിപാടിയില്‍ അനുമോദിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്ന് ഒരുക്കിയിരുന്നു.

രണ്ടുമണികളോടെ വിവിധ കലാ പരിപാടികള്‍ ആരംഭിച്ചു. ഒന്നിനോടൊന്ന് മികച്ച പരിപാടികളായിരുന്നു വേദിയില്‍ അരങ്ങേറിയത്.സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡിന്റെ സ്കിറ്റ്, സെന്റ് മേരീസ് വാര്‍ഡിന്റെ കപ്പിള്‍ ഡാന്‍സ്, സെൻ്റ് പീറ്റേർസ് വാർഡിൻ്റെ ചാക്യാർകൂത്ത്,വുമണ്‍സ് ഫോറത്തിന്റെ ഫാഷന്‍ ഷോ , യുവജനങ്ങളുടെ മൈം, തുടങ്ങി നിരവധി ശ്രദ്ധേയ പരിപാടികള്‍ അരങ്ങിലെത്തി. പാട്ടും ഡാന്‍സും സ്കിറ്റും ഫാഷന്‍ ഷോയും ഒക്കെയായി ഏഴു മണിക്കൂര്‍ മികച്ച പ്രകടനങ്ങളായിരുന്നു വേദിയില്‍.

ഗ്ലോസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തില്‍ 500 ഓളം പേര് പങ്കെടുത്ത പ്രോഗ്രാമെന്നത് തന്നെ പരിപാടിയുടെ സ്വീകാര്യത വ്യക്തമാക്കുന്നതാണ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായിരുന്ന പ്രിയ ബിനോയ്, നിസി ലോറന്‍സ്, ടോബി ജോണ്‍, രേണു സെബാസ്റ്റ്യൻ , അനില്‍ തോമസ്, ജെസ്വിന് എന്നിവരുടെ മികച്ച ഒരുക്കങ്ങളാണ് പരിപാടിയുടെ വിജയത്തിന് പിന്നില്‍.

ട്രസ്റ്റിമാരായ ആന്റണി, ബിജു തോമസ്, ഷാജി, ബില്‍ജി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് മികച്ചൊരു പാരിഷ് ഡേ ആഘോഷം തന്നെയാണ് ഒരുക്കിയത്.
മൂന്നാമത് പാരിഷ് ഡേ വളരെ ഗംഭീരമായിട്ടാണ് കൊണ്ടാടിയത്.യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.
വേദപാഠത്തിന്റെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. 15 ഓളം ഫാമിലി ഗ്രൂപ്പുകളുടേയും വുമണ്‍സ് ഫോറത്തിന്റെയും ചെറുപുഷ്പം മിഷന് ലീഗ്, മെന്‍സ് ഫോറം, വേദപാഠ അധ്യാപകരുടെ പരിപാടികള്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരുടേയും പരിപാടികളുണ്ടായി. രാത്രി ഒമ്പതരയോടെയാണ് പരിപാടികള്‍ അവസാനിച്ചത്. മണിക്കൂറുകള്‍ നീണ്ട കലാസന്ധ്യ ഏവരും നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു.



ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കുംഭ മാസ പൂജ (2026 ഫെബ്രുവരി 14 ആം തീയതി ശനിയാഴ്ച) നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും,പൂജകൾക്ക് കാർമികത്വം വഹിക്കും, വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കർമികത്വം വഹിക്കും
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

നോർത്ത് ലിങ്കൺഷയറിലെ എല്ലാ കമ്യൂണിറ്റികളെയും ഒരു വേദിയിൽ എത്തിയ്ക്കുക എന്ന ചരിത്രദൗത്യം നിറവേറ്റി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL). സ്കൻതോർപ്പിലെ പ്രശസ്തമായ ദി ബാത്സ് ഹാളിൽ ജനുവരി 31 ശനിയാഴ്ച നടത്തപ്പെട്ട റിവർ ഓഫ് ടാലൻ്റ് എന്ന മൾട്ടി കൾച്ചറൽ ടാലൻ്റ് ഷോ ആൻഡ് അവാർഡ് സെറമണിയിലാണ് ഇന്ത്യാക്കാരോടൊപ്പം ബ്രിട്ടിഷ്, ബംഗ്ലാദേശി, പാക്കിസ്ഥാനി, ശ്രിലങ്കൻ, ചൈനീസ്, യൂറോപ്യൻ കമ്മ്യൂണിറ്റികൾ വേദിയിലും സദസിലും അണിനിരന്നത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ പ്രവർത്തന മികവിൻ്റെ അംഗീകാരമായി നോർത്ത് ലിങ്കൺഷയർ കൗൺസിൻ്റെ ഭാഗമായ സ്കൻതോർപ്പ് തീയേറ്റേഴ്സും സംയുക്തമായാണ് റിവർ ഓഫ് ടാലൻ്റ് ഇവൻ്റ് സംഘടിപ്പിച്ചത്.

ഇവൻറിൻ്റെ ഷെഡ്യൂൾഡ് ടൈമിന് പത്തു മിനിട്ട് മുമ്പേ തന്നെ 400 സീറ്റുകളും നിറഞ്ഞു. അസതോമ സദ്ഗമയയും ലോകാ സമസ്താ സുഖിനോ ഭവന്ദുവും ഒഴുകിയെത്തിയ പശ്ചാത്തലത്തിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിലെ എട്ട് അംഗങ്ങൾ നിറദീപവുമായി വേദിയിലെത്തി നിറഞ്ഞ സദസിനെ സാക്ഷിയാക്കി നിലവിളക്ക് തെളിയിച്ചു. ഇന്ത്യൻ – ബ്രിട്ടീഷ് ദേശീയ പതാകകൾ വന്ദേമാതരത്തിൻ്റെ അകമ്പടിയിൽ വേദിയിലുയർന്നു. നാലു മണിക്കൂർ നീണ്ടുനിന്ന കലാ സന്ധ്യയിൽ 22 പെർഫോർമൻസുകൾ സ്റ്റേജിലെത്തി. വിവിധ ഇനങ്ങളിലായി ഇംഗ്ലീഷുകാരുടെ ഡ്രമിംഗ് ടീമായ ഹംബർ തായ്ക്കോയും യുവ സിംഗറായ പേജ് അലിസണുമടക്കം 110 പേർ അരങ്ങു തകർത്തു. ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷനും ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും ഇന്ത്യൻ കൾച്ചറൽ അസോസിയേഷനൊപ്പം കൈകോർത്ത ഇവൻറിൽ ഇന്ത്യൻ ക്ളാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾക്കൊപ്പം സിംഗേഴ്സും കാണികൾക്ക് വിരുന്നൊരുക്കി.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ 2026 ലെ എക്സലൻസ് അവാർഡുകൾ നോർത്ത് ലിങ്കൺഷയർ മേയർ കൗൺസിലർ കരോൾ റോസ് സമ്മാനിച്ചു. വ്യക്തിഗത കാറ്റഗറിയിൽ അഞ്ച് അവാർഡുകളും ഓർഗനൈസേഷനുകൾക്ക് രണ്ടു അവാർഡുകളുമാണ് ഇത്തവണ നല്‍കിയത്. വർഗീസ് ഡാനിയേൽ, യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് ഷെഫീൽഡ് ( ദി കമ്യൂണിറ്റി ലീഡർഷിപ്പ് എക്സലൻസ്), സുനിൽ കപിൽ, സ്കൻതോർപ്പ് (ദി കമ്യൂണിറ്റി ഫിലാൻത്രോപ്പി എക്സലൻസ്), ഡോ. ഇർഷാദ് മുഹമ്മദ് അലി, ഹൾ ( ദി കമ്യൂണിറ്റി എംപവർമെൻ്റ് എക്സലൻസ്), സുധാ സണ്ണി, ഹൾ ( ദി കമ്യൂണിറ്റി എംപവർമെൻ്റ് എക്സലൻസ്), ഇവിറ്റ് ബട്ട്ലർ, സ്കൻതോർപ്പ് ( ദി കമ്മ്യൂണിറ്റി സർവീസ് എക്സലൻസ്), നോർത്ത് ലിങ്കൺഷയർ സ്കൗട്ട്സ് (ദി കമ്യൂണിറ്റി സർവീസ് ലോറിയേറ്റ് ) യുണൈറ്റഡ് റൂട്ട്സ് ( ദി കമ്യൂണിറ്റി ഇംപാക്ട് എക്സലൻസ്) അവാർഡുകൾ സ്വീകരിച്ചു. ഇവാ മരിയ കുര്യാക്കോസും ദിയാ എലെസാ ജോർജും ദി ആർട്ടിസ്റ്റിക് എക്സലൻസ് അവാർഡുകൾക്കും അസോസിയേഷനിലെ പ്രവർത്തന മികവിന് നൽകുന്ന കീ കോൺട്രിബ്യൂട്ടർ അവാർഡുകൾക്ക് ലിസാ ബിനോയിയും സജീഷ് ബാബു കെ.ആറും അർഹരായി.

ജിഎംപി ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ഹൾ, കപിൽ കെയർ ഹോംസ്, സ്കൻതോർപ്പും മുഖ്യ സ്പോൺസർമാരായ ഇവൻറിൽ മറ്റ് 18 സ്പോൺസർമാരും പിന്തുണ നല്കി. ശ്രീലക്ഷ്മി രമേശനും, ശാലു വിപിനും, ലിയാ ബിനോയിയും നേതൃത്വം നല്കിയ കോമ്പയറിംഗ് ടീമും പ്രോഗ്രാമുകൾ കൃത്യമായി വേദിയിലെത്തിച്ച അസോസിയേഷൻ്റെ ഓർഗനൈസിംഗ് ടീമും കാണികളുടെയും സ്കൻതോപ്പ് തിയേറ്റേഴ്സിൻ്റെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ലോക്കൽ കമ്യൂണിറ്റികളെ ഒന്നിപ്പിക്കാൻ അസോസിയേഷൻ നടത്തിയ പ്രവർത്തനങ്ങളെയും . സംഘാടക മികവിനെയും നോർത്ത് ലിങ്കൺഷയർ കമ്യൂണിറ്റി പാർട്ട്ണർഷിപ്പ് മാനേജർ ജെയ്ൻ റെയ്ത്ബി ആശംസാ പ്രസംഗത്തിൽ പ്രത്യേകം . പരാമർശിച്ചു.

ഐസിഎഎൻഎൽ റിതമിക് കിഡ്സ്, ജൊഹാനാ സിജോ, ബിൽഹാ ഏലിയാസ്, ദിയാ മരിയം ജോർജ്, ഫ്രേയാ ബോസ്, കാരിൻ ഒലിവ്, ഡോ. മിറിയം ഐസക്, ഐഡാ ഇർഷാദ്, അനന്യ ഗോപാലകൃഷ്ണൻ, അമിത് വിശ്വനാഥ്, ഇവാ മരിയ കുര്യാക്കോസ്, ഡോ. ഡൊമനിക് രാജ്കുമാർ, അനു ആൻ്റണി, അമേലിയ ആൻറണി, പേജ് അലിസൺ, ഇവൈസിഒ കിഡ്സ്, മുദ്രാ മോബ് ഗ്രിംസ്ബി, മയൂര സംഗം, ഹംബർ തായ്കോ, നക്ഷത്ര നാട്യാലയം, ഹിമാ ഫ്യൂഷൻ ടീം, ഇവൈസിഒ ജൂണിയേഴ്സ് ടീമുകൾ ഇവൻറിനെ അവിസ്മരണീയമാക്കി.
റിവർ ഓഫ് ടാലൻ്റ് ഇവൻറിലൂടെ സമാഹരിച്ച ആയിരം പൗണ്ട്, സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൻ്റെ ചാരിറ്റിയായ ദി ഹെൽത്ത് ട്രീ ഫൗണ്ടേഷന് കൈമാറും. ഹോസ്പിറ്റലിൻ്റെ മറ്റേണിറ്റി, ഡിമെൻഷ്യാ കെയർ വാർഡുകളിൽ ഇംപ്രൂവ്മെൻറിനായി ഈ ഫണ്ട് വിനിയോഗിക്കും. വരും വർഷങ്ങളിലും സമാന രീതിയിലുള്ള കമ്യൂണിറ്റി ഇവൻ്റ് നടത്താൻ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ആഗ്രഹിക്കുന്നതായും അതിനായി നോർത്ത് ലിങ്കൺ ഷയർ കൗൺസിൽ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് സഹകരണം തുടരണമെന്നും പ്രസിഡൻഷ്യൽ അഡ്രസിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് ബിനോയി ജോസഫ് അഭ്യർത്ഥിച്ചു. നോർത്ത് ലിങ്കൺ ഷയറിലെ കമ്യൂണിറ്റികളെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ തുടർന്നും നേതൃത്വം നൽകുമെന്നുള്ള പ്രഖ്യാപനത്തെ നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ് വരവേറ്റത്.
കളത്തിന്റെ മുഴുവൻ നിയന്ത്രണവും കൈവശംവെച്ചാണ് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും, ലഭിച്ച മികച്ച അവസരങ്ങൾ ഗോൾ ആക്കാൻ സാധിക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായി.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കേരളത്തിന്റെ ആക്രമണങ്ങൾ സർവീസസ് പ്രതിരോധത്തിൽ പലവട്ടം വന്നു . ഗോൾകീപ്പർ ഗഗൻദീപിന്റെ മികവാർന്ന സേവുകളും പോസ്റ്റിലിടിച്ച മടങ്ങിയ ഷോട്ടുകളും കേരളത്തിന്റെ പ്രതീക്ഷകൾക്ക് വിലങ്ങായി.
ഗോൾരഹിതമായ മത്സരത്തിൽ വിധിയെഴുതിയത് എക്സ്ട്രാ ടൈമിലെ ഒരു നിമിഷം മാത്രമാണ്. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോൾ സർവീസസിന് എട്ടാം സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചപ്പോൾ, തുടർച്ചയായ രണ്ടാംവട്ടം ഫൈനലിൽ തോൽവി കേരളത്തെ നിരാശയിൽ ആഴ്ത്തി.
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ പ്രധാന പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റ് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ഒന്നാംപ്രതി മരണ സുബിനും കൂട്ടുപ്രതി ബർലിൻ ദാസുമാണ് നിലവിൽ പിടിയിലായത്. ക്രൂര പീഡനത്തിന് സ്പായിലെ ഒരു സഹപ്രവർത്തക ഒത്താശ ചെയ്തുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, ആ യുവതിയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീട്ടി.
കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്.പി ആർ. ആനന്ദ് അറിയിച്ചു. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, സ്പാ ഉടമ ഉന്നയിച്ച ക്വട്ടേഷൻ ആരോപണം വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ നിലവിൽ ആറുപേരാണ് പ്രതികൾ; ഒളിവിലുള്ള നാലുപേരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തിന് പിന്നിൽ പൊലീസ്–ഗുണ്ടാ കൂട്ടുകെട്ടുണ്ടെന്ന ഗുരുതര ആരോപണത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്പായിൽ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് എത്തിയ പ്രതികൾ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴി കേരളത്തെ നടുക്കിയിരിക്കുകയാണ്. ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന സ്പാ ഉടമയുടെ ആരോപണവും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.
ബിനോയ് എം. ജെ.
നിങ്ങൾ വളരെ ഗൗരവമുള്ള ഒരു മാനസിക അസ്വസ്ഥതയോ മാനസിക പ്രശ്നത്തെ ദുരന്തത്തെയോ പരാജയത്തെയോ നേരിടുന്നു എന്ന് കരുതുക. നിങ്ങൾ താടിക്ക് കയ്യും കൊടുത്തിരുന്ന് ആലോചിക്കുന്നു. നിങ്ങൾക്ക് ബാഹ്യ ജീവിതത്തിൽ താൽപര്യം നഷ്ടപ്പെട്ടു പോകുന്നു. നിങ്ങളുടെ കർമ്മശേഷി കുറയുന്നു. നിങ്ങൾ ദുഃഖിതൻ ആകുന്നു. പ്രശ്നം ഗുരുതരം ആകുന്തോറും നിങ്ങളുടെ അസ്വസ്ഥതയും കൂടുന്നു. ചിലർ നിരാശയിലേക്കും മറ്റുചിലർ ആത്മഹത്യയിലേക്ക് നീങ്ങുന്നു. നിങ്ങൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്? ഒരു കാര്യം വ്യക്തം. നിങ്ങളുടെ വിജ്ഞാനം മറക്കപ്പെട്ടു പോകുന്നു. അതുവരെ ചെയ്തിട്ടില്ലാത്ത മണ്ടത്തരങ്ങൾ ഒക്കെ നിങ്ങൾ ചെയ്തു തുടങ്ങുന്നു. നിങ്ങൾക്ക് യാതൊന്നും
അറിഞ്ഞുകൂടാത്തതുപോലെ അനുഭവപ്പെടുന്നു. നിങ്ങൾ അജ്ഞനും മഠയനുമായി മാറുന്നു. ഇതുവരെ നിങ്ങൾക്കുണ്ടായിരുന്ന വിജ്ഞാനം എല്ലാം ഇപ്പോൾ എവിടെപ്പോയി ഒളിച്ചു? ഒറ്റ നിമിഷം കൊണ്ട് നിങ്ങൾക്ക് എന്ത് സംഭവിച്ചു?
ദുഃഖിതൻ ആകുമ്പോൾ നിങ്ങളുടെ അറിവ് തിരോഭവിയ്ക്കുന്നു. സന്തോഷിക്കുമ്പോൾ അത് അത്യന്തം പ്രകാശിക്കുകയും ചെയ്യുന്നു. ദുഃഖിക്കുമ്പോൾ മനസ്സ് കട്ടിപിടിച്ച് ഉള്ളിലുള്ള ആത്മാവിന്റെ വിജ്ഞാനം ആകുന്ന പ്രകാശത്തെ പുറത്തേക്ക് കൊണ്ടുവന്നതിൽ നാം പരാജയപ്പെട്ടു പോകുന്നു. സന്തോഷിക്കുമ്പോൾ മനസ്സ് സുതാര്യമാവുകയും ഉള്ളിലുള്ള ആത്മാവിന്റെ പ്രകാശം ധാരാളമായി പുറത്തേക്ക് വരികയും ചെയ്യുന്നു.
അറിവ് വേണമെന്നുള്ളവർ അറിവിന്റെ പുറകയല്ല പോകേണ്ടത്. അറിവിന്റെ പുറകെ പോകുമ്പോൾ പരസ്പരവിരുദ്ധമായ ആശയങ്ങൾ മനസ്സിൽ പ്രവേശിക്കുകയും അവ പരസ്പരം സംഘടനത്തിലാകുകയും മനസ്സിന്റെ സുതാര്യത നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു. ഇതാണ് മനുഷ്യവംശത്തിന് പിണഞ്ഞിരിക്കുന്ന അമളി. മറിച്ച് വിജ്ഞാനത്തെ തത്ക്കാലത്തേക്ക് മാറ്റിവയ്ക്കുകയും പകരം ആവോളം സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ആസ്വദിക്കുകയും ചെയ്താൽ നിങ്ങളുടെ മനസ്സ് സുതാര്യമാവുകയും ഉള്ളിലുള്ള വിജ്ഞാനം നന്നായി പ്രകാശിക്കുകയും ചെയ്യുന്നു.
സന്തോഷിക്കുവാനും ജീവിതം ആസ്വദിക്കാനും കുട്ടികൾക്കുള്ള അപാരമായ കഴിവിനെ കുറിച്ച് എല്ലാവർക്കും തന്നെ നന്നായി അറിയാം. ആ അർത്ഥത്തിൽ കുട്ടികൾ എളുപ്പം അറിവ് സമ്പാദിക്കാൻ അർഹരുമാണ്. കുട്ടികളെ കൂടുതൽ കൂടുതൽ സന്തോഷിക്കുവാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ അവർ സർവ്വജ്ഞന്മാരായി മാറും. ഇതാകുന്നു യഥാർത്ഥമായ വിദ്യാഭ്യാസം. മറിച്ച് അവരുടെ സന്തോഷിക്കുവാനുള്ള നൈസർഗികമായ വാസനയെ കൊന്നുകളഞ്ഞ് അവരെ ബലം പ്രയോഗിച്ച് ഗണിതശാസ്ത്രവും സയൻസും പഠിപ്പിക്കുവാൻ പരിശ്രമിച്ചാൽ അവർ മഠയന്മാരായി മാറുകയേ ഉള്ളൂ. നമ്മുടെ വിദ്യാലയങ്ങൾ ആസ്വാദനത്തിന്റെ ക്ഷേത്രങ്ങളായി മാറേണ്ടിയിരിക്കുന്നു. ജീവിതം ആവോളം ആസ്വദിക്കുവാൻ അവർ പഠിച്ചാൽ അവരുടെ ഉള്ളിൽ
നിന്നും വിജ്ഞാനം പുറത്തേക്ക് വന്നു തുടങ്ങും. കുട്ടികളിൽ നിന്നും വിജ്ഞാനം പുറപ്പെടുന്നു എന്ന് യേശുദേവൻ പറഞ്ഞത് എത്രയോ ശരിയാണ്. അറിവ് പുറത്തുനിന്നും ഉള്ളിലേക്ക് വരേണ്ട ഒന്നല്ല മറിച്ച് ഉള്ളിൽ നിന്ന് പുറത്തേക്ക് വരേണ്ട ഒന്നാണ്. അത് ഇപ്പോൾ തന്നെ ഉള്ളിൽ ഉറങ്ങുന്നുണ്ട്. ആരും ആരെയും ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല. കുട്ടികൾക്കുള്ള തടസ്സങ്ങളെയും പ്രശ്നങ്ങളെയും മാറ്റിക്കളയുവാൻ അവർ താനെ പഠിച്ചു കൊള്ളും. മറിച്ച് എന്തോരു വിവരക്കേടാണ് നാം ഇപ്പോൾ വിദ്യാഭ്യാസത്തിന്റെ പേരിൽ കാട്ടുകൂട്ടിക്കൊണ്ടിരിക്കുന്നത്? വിജ്ഞാനം പുറത്തുനിന്നാണ് വരുന്നത് എന്ന പാശ്ചാത്യയുടെ വിവരംകെട്ട ആശയത്തെ നാം ഇനിയും പ്രോത്സാഹിപ്പിക്കുവാൻ പാടില്ല. നോക്കൂ അല്പം പുളിമാവു മതി ഒരു കലംമാവ്
മുഴുവൻ പുളിപ്പിക്കുവാൻ. അല്പം വിവരക്കേട് നമ്മുടെ സാമൂഹ്യ ജീവിതത്തെ താറുമാറാക്കുന്നു. ഇനിയെങ്കിലും നന്നാകണമെന്നും മെച്ചപ്പെടണമെന്നും ആഗ്രഹമുണ്ടെങ്കിൽ ബുദ്ധിപൂർവ്വം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
അതിനാൽ കുട്ടികൾ മാത്രമല്ല നാമും സന്തോഷിക്കേണ്ടിയിരിക്കുന്നു! സന്തോഷമാകുന്നു പരമമായ ജീവിത ആദർശം. നിങ്ങൾ സന്തുഷ്ടനാണെങ്കിൽ മറ്റുള്ളവ ഒന്നുമില്ലെങ്കിലും സാരമില്ല. നിങ്ങൾ അസന്തുഷ്ടൻ ആണെങ്കിൽ എന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല. ലോകത്തിനു പുറകെ ഓടുമ്പോഴും വാസ്തവത്തിൽ നാം സന്തോഷത്തിന് പിറകെ തന്നെയാണ് ഓടുന്നത്. പണവും അധികാരവും കിട്ടിയാൽ
സന്തുഷ്ടരാകും എന്ന് നാം മൂഢമായി വിചാരിച്ചു വച്ചിരിക്കുന്നു. സന്തോഷിക്കുവാൻ ഒരാൾക്ക് പണത്തിന്റെയോ അധികാരത്തിന്റെ ആവശ്യമൊന്നുമില്ല. സന്തോഷിക്കുവാൻ കാറിന്റെയോ ബംഗ്ലാവിന്റെയോ ആവശ്യമില്ല. സന്തോഷിക്കുവാൻ അതിനുള്ള സന്നദ്ധത മാത്രം മതിയാകും. ആഹ്ലാദത്തിന് മുൻപിൽ എല്ലാം വീഴും. അതിന് മുന്നിൽ പിടിച്ചു നിൽക്കുവാൻ ലൗകിക ശക്തികൾക്ക് ആവുകയില്ല.
ആയതിനാൽ സ്നേഹിതരെ വഞ്ചിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ.കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കുവിൻ. നിങ്ങളുടെ ഉള്ളിൽ ഉറങ്ങുന്ന അനന്തമായ വിജ്ഞാനത്തെക്കുറിച്ച് ബോധവാന്മാരാകുവിൻ. അതിനെ പ്രകാശിപ്പിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
തിരുവനന്തപുരത്ത് ഗ്രാമീണമേഖലകളിലെ ഗതാഗതസൗകര്യങ്ങളുടെ കുറവ് കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും നേഴ്സുമാർക്കായി ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രാത്രി ഷിഫ്റ്റ് വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയും പകൽ ഷിഫ്റ്റ് എട്ട് മണിക്കൂറായും ക്രമീകരിക്കണമെന്നും ആഴ്ചയിലെ ആകെ ജോലിസമയം 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു ദിവസത്തിൽ അധികമായി ചെയ്യാവുന്ന ജോലിസമയം പരമാവധി മൂന്ന് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അതിന് ഓവർടൈം വേതനമോ പകരം അവധിയോ നൽകണമെന്നും നിർദേശമുണ്ട്. 50 വയസ് കഴിഞ്ഞ നേഴ്സുമാരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നേഴ്സുമാർക്കായി വാഹന സൗകര്യമോ ഹോസ്റ്റൽ സൗകര്യമോ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ജീവനക്കാരോട് പ്രതികാരമനോഭാവം സ്വീകരിക്കരുതെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കരുതെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് കോടി രൂപ വാങ്ങിയ ആന്റോ ആന്റണി എംപി ഇതുവരെ തുക തിരികെ നൽകിയിട്ടില്ലെന്ന ആരോപണവുമായി തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു രംഗത്ത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് ആന്റോ ആന്റണി പലതവണ സ്ഥാപനത്തിൽ എത്തി, രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയാണ് നിക്ഷേപകരുടെ പണമായ രണ്ട് കോടി രൂപ പലിശയ്ക്ക് വാങ്ങിയതെന്നും രാജു ആരോപിച്ചു. ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും ഈടൊന്നും വാങ്ങാതെയായിരുന്നു പണം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഇഡിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചതായും രാജു പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞ രണ്ട് വർഷമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനവുമായി ബന്ധപ്പെട്ട 44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് നിക്ഷേപകരിൽ നിന്നു ശേഖരിച്ച തുക ഉപയോഗിച്ച് എൻ.എം. രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിയെന്ന കണ്ടെത്തലും ഇഡി നടത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നിരവധി പൊലീസ് കേസുകളാണ് സ്ഥാപനത്തിനെതിരെ നിലവിലുള്ളത്. 2014 മേയ് 7ന് എൻ.എം. രാജുവിനെയും ഭാര്യ ഗ്രേസിനെയും മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ, സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരർ രാജീവർക്കും സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും സ്ഥാപനം തകർന്നപ്പോൾ പരാതിയൊന്നും നൽകിയില്ലെന്നുമായിരുന്നു ആരോപണം. ഇതിൽ വ്യക്തത വരുത്തുന്നതിനായി വ്യാഴാഴ്ച ഇഡി സ്ഥാപനത്തിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. എന്നാൽ തന്ത്രി കണ്ഠരർ രാജീവർക്കു സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നു എൻ.എം. രാജു വ്യക്തമാക്കി.
ന്യൂഡൽഹി/വാഷിങ്ടൺ: യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ‘എപ്സ്റ്റീൻ ഫയലുകളിൽ’ ഇന്ത്യയിലെ വ്യവസായി അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ട്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി 2017 മുതൽ 2019 വരെ അനിൽ അംബാനി നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്നും ഇവയുടെ വിശദാംശങ്ങളാണ് പുറത്തുവിട്ട രേഖകളിലുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എപ്സ്റ്റീനെതിരേ ലൈംഗിക കുറ്റങ്ങൾ ചുമത്തുന്നതിന് മാസങ്ങൾ മുൻപുവരെ ഇരുവരും ആശയവിനിമയം നടത്തിയിരുന്നതായും ലോകകാര്യങ്ങൾ, ബിസിനസ്, സ്ത്രീ വിഷയങ്ങൾ തുടങ്ങിയവ ചർച്ചയായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സന്ദർശനം രസകരമാക്കാൻ ‘ഉയരമുള്ള ഒരു സ്വീഡിഷ് സ്ത്രീയുണ്ട്’ എന്ന എപ്സ്റ്റീന്റെ സന്ദേശത്തിന് 20 സെക്കന്റിനുള്ളിൽ ‘അത് ഏർപ്പാടാക്കൂ’ എന്ന മറുപടിയാണ് അനിൽ അംബാനി നൽകിയതെന്നും ഫയലുകൾ വ്യക്തമാക്കുന്നു.
പാരീസിലും പിന്നീട് ന്യൂയോർക്കിലും കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങൾ നടന്നതായും മാൻഹാട്ടനിലെ എപ്സ്റ്റീന്റെ വസതിയിൽ ഇരുവരും കണ്ടുമുട്ടിയതായി അദ്ദേഹത്തിന്റെ സഹായികൾ സ്ഥിരീകരിച്ചതായും രേഖകളിൽ പറയുന്നു. എന്നാൽ വിഷയത്തിൽ അനിൽ അംബാനിയോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ട ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെയാണ് രേഖകൾ ഘട്ടംഘട്ടമായി പുറത്തുവന്നത്.