ലോകത്തിലെ ഏറ്റവും പുരോഗമനപരമായ എഐ മോഡലെന്ന വിശേഷണത്തോടെ ഓപ്പൺഎഐ ജിപിടി-6 ആസ്ട്ര (GPT-6 Astra) അവതരിപ്പിച്ചു. സങ്കീർണമായ ഗവേഷണ പ്രവർത്തനങ്ങൾ, സോഫ്റ്റ്വെയർ വികസനം, ഗണിതപ്രശ്ന പരിഹാരം, കമ്പ്യൂട്ടർ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ മുൻ മോഡലുകളെക്കാൾ കൂടുതൽ കഴിവ് ഈ മോഡലിനുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.
വെബ് ബ്രൗസറുകളും വിവിധ സോഫ്റ്റ്വെയർ ഉപകരണങ്ങളും ഉപയോഗിച്ച് മനുഷ്യരുടെ ഇടപെടൽ കുറഞ്ഞ രീതിയിൽ നിരവധി ഘട്ടങ്ങളുള്ള ജോലികൾ നിർവഹിക്കാൻ ആസ്ട്രയ്ക്ക് കഴിയും. ആദ്യം തിരഞ്ഞെടുക്കപ്പെട്ട എന്റർപ്രൈസ് ഉപയോക്താക്കൾക്കാണ് മോഡൽ ലഭ്യമാക്കുന്നത്. തുടർന്ന് ചാറ്റ്ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് ഉപയോക്താക്കൾക്കും ഇത് ഘട്ടംഘട്ടമായി ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, മോഡലിന്റെ വർധിച്ച ശേഷിക്കൊപ്പം സുരക്ഷാ ആശങ്കകളും ഉയരുന്നുണ്ടെന്ന് ഓപ്പൺഎഐ തന്നെ അംഗീകരിച്ചു. സൈബർ സുരക്ഷാ രംഗത്ത് കൂടുതൽ ശക്തമായ കഴിവുകൾ കൈവരിച്ച ആസ്ട്രയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് കൂടുതൽ വെല്ലുവിളിയാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അധിക സുരക്ഷാ നിയന്ത്രണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി കമ്പനി അറിയിച്ചു.
ലിവർപൂൾ മലയാളി ഹിന്ദു സമാജം ഓണാഘോഷം ‘തുമ്പപ്പുലരി 2026’ ഗംഭീരമായി ആഘോഷിച്ചു. ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘തുമ്പപ്പുലരി 2026’ August 29-ന് ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരളത്തിലെ പരമ്പരാഗത ആചാരപ്രകാരം തൃക്കാക്കരയപ്പനെ വെച്ച് ഓണം കൊള്ളുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. LMHS ജോ.സെക്രട്ടറി നിഷ മുണ്ടേക്കാട് സ്വാഗതവും ഓണശംസകളും നേർന്നു.

താലപ്പൊലി, സാത്വിക ആർട്ട് ആൻഡ് കൾച്ചറൽ സെന്ററിൻ്റെ ചെണ്ട ടീമിൻ്റെ ചെണ്ടമേളം, പുലിക്കളി, എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിയ മഹാബലിയെ സദസ് സാദരം വരവേറ്റു. തുടർന്ന്, തിരുവാതിരക്കളി, കുട്ടി മങ്ക കുട്ടി ശ്രീമാൻ മത്സരവും നടത്തുകയുണ്ടായി. തുമ്പപ്പുലരി 2026ൽ വിവിധ തരം ഓണക്കളികൾ, വടംവലി, എന്നിവയെക്കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം സാത്വിക ടീമിന്റെ ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി. കണ്ണകിയുടെ കഥയുടെ നൃത്താവിഷ്കാരം വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. രാജാ രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ നല്കിയ ആവിഷ്കരണം പ്രേക്ഷക മനസ്സുകളിൽ ആനന്ദവും അത്ഭുതവും നിറച്ചു. കുട്ടികളുടെയും മുതിർന്നവരുടേയും പാട്ടും ഡാൻസുമൊക്കയായി തുമ്പപുലരി 2026 അതിഗംഭീരമായിരുന്നു. എക്സലൻസ് അവാർഡിന്റെ ഭാഗമായി സമാജത്തിലെ GCSE, A-level പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. LMHS സെക്രട്ടറി ഡോ നിതിൻ നന്ദി പ്രകാശനം നടത്തിയതോടെ തുമ്പപുലരി 2026- ന് തിരശ്ശീല വീണു.

പോർട്ട്സ്മൗത്ത്: കൈരളി യുകെ സൗത്താംപ്ടൺ–പോർട്ട്സ്മൗത്ത് യൂണിറ്റും ലീഡ്സ് ടാക്സ് കൺസൾട്ടൻസിയും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ വടംവലി മത്സരം ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. ഓഗസ്റ്റ് 30-ന് പോർട്ട്സ്മൗത്തിലെ Mountbatten Leisure Centre-ൽ നടന്ന മത്സരത്തിൽ Stoke Lions Warriors ചാമ്പ്യന്മാരായി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ആദ്യ റൗണ്ട് മുതൽ തന്നെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങളാണ് അരങ്ങേറിയത്. ഓരോ ടീമും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരങ്ങൾ കാണികൾക്ക് ആവേശകരമായ അനുഭവമായി.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എട്ട് ടീമുകൾക്ക് സമ്മാനങ്ങൾ ലഭിച്ചു. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ Stoke Lions Warriors ഒന്നാം സ്ഥാനത്തെത്തി കിരീടം സ്വന്തമാക്കിയപ്പോൾ Achayans Hereford രണ്ടാം സ്ഥാനവും Evershine Brothers Canterbury മൂന്നാം സ്ഥാനവും നേടി. Kombans Red നാലാം സ്ഥാനത്തും Oxford Cardinals അഞ്ചാം സ്ഥാനത്തും Rovers Exeter ആറാം സ്ഥാനത്തും എത്തി.

സ്വന്തം തട്ടകത്തിൽ മത്സരിച്ച Pompey Boys Portsmouth ഏഴാം സ്ഥാനവും Gloucester Kings എട്ടാം സ്ഥാനവും നേടി. ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും മത്സരത്തിലുടനീളം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ച Pompey Boys Portsmouth കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സ്വന്തം ടീമിനെ പിന്തുണയ്ക്കാനെത്തിയ പോർട്ട്സ്മൗത്തിലെ കാണികളുടെ ആവേശകരമായ പിന്തുണയും ടീമിന് കരുത്തായി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കാണികളുടെ സാന്നിധ്യവും ആവേശകരമായ പിന്തുണയും മത്സരത്തിന് കൂടുതൽ മിഴിവേകി. ചരിത്രപ്രസിദ്ധമായ പോർട്ട്സ്മൗത്ത് നഗരത്തിൽ മലയാളി സമൂഹത്തിന്റെ കായിക ആവേശം പ്രകടമാക്കിയ ശ്രദ്ധേയമായ വേദിയായി മത്സരം മാറി.

കൈരളി യുകെ യൂണിറ്റിലെ വനിതാ ഭാരവാഹികളായ ബിന്ദു കുര്യൻ, ജിമോൾ ജോസഫ്, ലൗലി ജയിംസ്, കൃഷ്ണവേണി എന്നിവർ ചേർന്നാണ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മികച്ച സംഘാടന മികവാണ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. കൈരളി യുകെയും ലീഡ്സ് ടാക്സ് കൺസൾട്ടൻസിയും ചേർന്ന് ഒരുക്കിയ മികച്ച ക്രമീകരണങ്ങൾ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായകമായി. റഫറിമാരായ ബിജോ പാറശ്ശേരിലും ടോണി കുര്യനും കൃത്യതയോടെ മത്സരം നിയന്ത്രിച്ചതും ശ്രദ്ധേയമായി.

സമ്മാനദാനവും സമാപനച്ചടങ്ങും
മത്സരത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കൈരളി യുകെ സൗത്താംപ്ടൺ–പോർട്ട്സ്മൗത്ത് യൂണിറ്റ് സെക്രട്ടറി അബി കുര്യൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ കൈരളി യുകെ നാഷണൽ കമ്മിറ്റി സെക്രട്ടറി നവീൺ ഹരി, വൈസ് പ്രസിഡന്റ് ജോസഫ് ടി. ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ അനസ്, വരുൺ, ഷൈജു ടി. കെ., കൈരളി യുകെ സൗത്താംപ്ടൺ–പോർട്ട്സ്മൗത്ത് യൂണിറ്റ് കമ്മിറ്റി അംഗം പ്രസാദ് ഒഴാക്കൽ, ബിനു ആന്റണി, ലീഡ്സ് ടാക്സ് കൺസൾട്ടൻസിയുടെ ഡയറക്ടർമാരായ ജെയിസൺ ജെയിംസ്, സന്തോഷ് തോമസ്, സിജി ജോസ്, മാനേജർമാരായ റോണി തങ്കച്ചൻ, ജോവി ജോസഫ്, ട്രിനിറ്റി മോർട്ട്ഗേജ് ലിമിറ്റഡിന്റെ മാത്യു, സൗത്താംപ്ടൺ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് റോബിൻ, സിബി, Friends Malayali Association, Hampshire-ന്റെ ഭാരവാഹി സാബു ജോസ്, പോർട്ട്സ്മൗത്ത് മലയാളി അസോസിയേഷൻ ഭാരവാഹി ഡൈസി ബ്രൂണോ എന്നിവർ പങ്കെടുത്തു.

വിജയികളായ ടീമുകൾക്ക് ചടങ്ങിൽ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങളെയും വളണ്ടിയർമാരെയും ടീമുകളെയും കാണികളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

പരിപാടി വിജയകരമായി പൂർത്തിയാക്കാൻ വിവിധ രീതിയിൽ സഹകരിച്ച എല്ലാവർക്കും ലീഡ്സ് ടാക്സ് കൺസൾട്ടൻസിയുടെ നമിത ജെയിസൺ നന്ദി അറിയിച്ചു. ടീമുകളുടെ പങ്കാളിത്തവും കാണികളുടെ പിന്തുണയും സംഘാടകരുടെയും വളണ്ടിയർമാരുടെയും കൂട്ടായ പരിശ്രമവുമാണ് പ്രഥമ ഓൾ യുകെ വടംവലി മത്സരത്തിന്റെ വിജയത്തിന് പിന്നിലെന്ന് അവർ പറഞ്ഞു.
കായിക മത്സരത്തിനപ്പുറം യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തെ ഒരുമിച്ചുകൂട്ടിയ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറിയ പ്രഥമ ഓൾ യുകെ വടംവലി മത്സരം, മികച്ച സംഘാടനത്തോടെയും വലിയ ജനപങ്കാളിത്തത്തോടെയും ശ്രദ്ധേയമായ വിജയമായി.
സേലം: തമിഴ്നാട്ടിലെ സേലത്ത് ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഓമലൂർ സ്വദേശി വി. ഭൂപതി (45) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുജിത ശ്രീ (31), പ്രദേശവാസിയായ സന്തോഷ് രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂപതിയുടെ കൊലപാതകത്തിന് 13കാരനായ മകനും സഹായിച്ചെന്ന് പൊലീസ് അറിയിച്ചു. ഓമലൂർ–ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ചയാണ് കാറിനുള്ളിൽ ഭൂപതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ മൂന്നുപേർ കാർ തടഞ്ഞ് ഭർത്താവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നും തന്റെ 12 പവൻ സ്വർണാഭരണങ്ങൾ കവർന്നെന്നുമായിരുന്നു സുജിതയുടെ ആദ്യമൊഴി. എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. ഭൂപതിയും സുജിതയും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി ബന്ധുക്കൾ നൽകിയ മൊഴിയും അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുജിതയ്ക്ക് സന്തോഷ് രാജുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയത്.
സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രിയും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ സുജിത ഭൂപതിയെ തള്ളിയതിനെ തുടർന്ന് തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ ഭൂപതി ബോധരഹിതനായി. തുടർന്ന് സന്തോഷിനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കാറിൽ കയറ്റി ആറ്റുകാർന്നൂരിൽ എത്തിച്ച ശേഷം കവർച്ച നടന്നതായി വരുത്തിത്തീർക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജിൽ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് തൃക്കാക്കര പൊലീസ് നടപടി. നിലവിൽ ചോദ്യം ചെയ്തുവരുന്ന വിദ്യാർഥിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷം ഇയാൾ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും തുടർനടപടി.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോളജിലെ വിവിധ പരിപാടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും തയ്യാറാക്കി ടെലഗ്രാം, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്ഐആറിലെ വിവരം. ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ കോളജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് വിദ്യാർഥിയുടെ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് കൈമാറി. സംഭവത്തെ തുടർന്ന് കോളജ് ആഭ്യന്തര പരിഹാര സമിതി അന്വേഷണം നടത്തുകയും വിദ്യാർഥിയെ കോളജിൽനിന്ന് പുറത്താക്കുകയും ചെയ്തു.
2025 ഡിസംബർ മുതൽ വിദ്യാർഥി ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതായാണ് പൊലീസ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ, വ്യക്തിയുടെ സ്വകാര്യത ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കോളജ് അധികൃതർ കൈമാറിയ ഫോൺ പൊലീസ് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. പ്രാഥമിക പരിശോധനയിൽ പരാതിക്കാരായ വിദ്യാർഥികളുടെ ചിത്രങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അധ്യാപകരുടെയും വിദ്യാർഥികളുടെയും വിശദമായ മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിവരികയാണ്.
തൃശൂർ: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഎം–സിപിഐ തർക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും വിഷയത്തിൽ ഗൗരവമായ പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ സമവായത്തിനുള്ള സാധ്യതകൾ ഉയരുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ചർച്ചകൾക്ക് തുടക്കമായിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ രൂപപ്പെട്ട നിർദേശങ്ങളിൽ വ്യക്തത വരുത്തേണ്ടത് സിപിഎം–സിപിഐ സംസ്ഥാന നേതൃത്വങ്ങളാണ്. പ്രശ്നപരിഹാരത്തിനായി തുറന്ന ചർച്ചകൾക്ക് സിപിഐ തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണിയിൽ തുടരുന്നത് വിട്ടുവീഴ്ചകളും ത്യാഗങ്ങളും സഹിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തർക്കം മുന്നണി പ്രവർത്തനത്തെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകളെയും ബാധിക്കുന്നുവെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. വിഷയം കൂടുതൽ വഷളാക്കാൻ സിപിഎമ്മിനും സിപിഐക്കും താൽപര്യമില്ലെങ്കിലും ഇരു പാർട്ടികളും തമ്മിൽ സംസ്ഥാനതലത്തിൽ ആവശ്യമായ ധാരണ ഇതുവരെ രൂപപ്പെട്ടിട്ടില്ല.
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം സ്വദേശിനിയും ലോട്ടറി വിൽപനക്കാരിയുമായ ഫ്ലോറൻസിയെയാണ് (36) മരിച്ചനിലയിൽ കണ്ടെത്തിയത്. വാടകവീട്ടിൽ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണം.
കഴിഞ്ഞ മൂന്ന് വർഷമായി പള്ളിയങ്ങാടിയിലെ പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഫ്ലോറൻസി. അങ്കമാലി, കറുകുറ്റി മേഖലകളിൽ ലോട്ടറി വിൽപനയായിരുന്നു ഉപജീവനമാർഗം. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സമീപവാസികളാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്.
പൊലീസും ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സമീപവാസികളിൽനിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1250 ആയി ഉയർന്നു. നേപ്പാളിൽ 1229 പേരും ചൈനീസ് ഭാഗത്ത് 21 പേരുമാണ് മരിച്ചത്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവരിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11,923 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ചിത്വൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്.
തിരച്ചിൽ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽനിന്നുള്ള 11 അംഗ വിദഗ്ധ സംഘവും നേപ്പാളിലെത്തി. പ്രളയത്തെത്തുടർന്ന് സഹായമെത്തിച്ച ഇന്ത്യയ്ക്കും ചൈനയ്ക്കും നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി അറിയിച്ചു. പ്രളയത്തിന് പിന്നാലെ ഇരുരാജ്യങ്ങളും സഹായവുമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യ, ചൈന, യുഎസ് എന്നിവ നൽകുന്ന സഹായം കാലാവസ്ഥാ വ്യതിയാനത്തിനുള്ള നഷ്ടപരിഹാരമാണെന്ന നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാലിന്റെ പരാമർശം വിവാദമായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഹായത്തെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള നഷ്ടപരിഹാരമായി വിശേഷിപ്പിച്ചത്.
തണ്ണിത്തോട് ∙ സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (ഗ്രാമസേവിക) അറസ്റ്റിൽ. വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം.ആർ. റാണി ലക്ഷ്മി (37)യെയാണ് കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം മ്ലാന്തടത്തുനിന്ന് പിടികൂടിയത്.
പുതിയ വീട് നിർമിക്കുന്നതിനും വീടുകളുടെ നവീകരണത്തിനുമായി ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച തുകയിൽ തിരിമറി നടത്തിയെന്നാണ് കേസ്. ഗുണഭോക്തൃ പട്ടികയിൽ ക്രമക്കേട് നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. സീതത്തോട് പഞ്ചായത്തിൽ 51.23 ലക്ഷം രൂപയും തണ്ണിത്തോട് പഞ്ചായത്തിൽ 2 ലക്ഷം രൂപയും ഉൾപ്പെടെ 53.23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
തണ്ണിത്തോട് പൊലീസിൽ പരാതി ലഭിച്ചതിനു പിന്നാലെ തട്ടിയെടുത്ത പണം തിരികെ നൽകി കേസിൽനിന്ന് രക്ഷപ്പെടാൻ ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. അരുവാപ്പുലം പഞ്ചായത്തിലും സമാനരീതിയിൽ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിലാണ്. മുൻപ് ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് റാണി ലക്ഷ്മിക്കെതിരെ കോന്നി പൊലീസിൽ കേസുള്ളതായും അധികൃതർ അറിയിച്ചു.
കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ അനില ബേബിക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിന് തൊട്ടുമുൻപ് വരെ അഞ്ജനയുമായി സൗഹൃദപരമായി സംസാരിച്ച ശേഷമാണ് അനില വാഹനം അതിവേഗത്തിൽ ഓടിച്ചെത്തിച്ച് ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷിയുടെ മൊഴിയിൽ വ്യക്തമാകുന്നു.
കഴിഞ്ഞ മാസം 28-നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപം അഞ്ജനയെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ജനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിയും മരിച്ച യുവതിയും ഒരേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്നവരാണെന്നും ഇരുവരും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംഭവത്തിന് പിന്നാലെ അശ്രദ്ധമായി ഓടിച്ചുപോയ നീല എസ്യുവിയെക്കുറിച്ച് ലഭിച്ച വിവരമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത്. പാർക്കിങ് ഏരിയയിൽ വാഹനം നിരീക്ഷിച്ചിരുന്ന വ്യക്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നുവെന്നും ഫൊറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ അനില പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും കൈകാലുകളിൽ പരുക്കും രക്തക്കറകളും ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.