Latest News

ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനും അതിൽ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം നൽകാനും നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് കേന്ദ്ര സർക്കാർ എംപിമാർക്ക് കൈമാറി. പാർലമെന്റ് സമ്മേളനം ആരംഭിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ബില്ലിന്റെ വിശദാംശങ്ങൾ വിതരണം ചെയ്തത്. നിർദ്ദേശപ്രകാരം 850 സീറ്റുകളിൽ 815 എണ്ണം സംസ്ഥാനങ്ങൾക്കും 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാകും. വനിതകൾക്ക് 283 സീറ്റുകൾ സംവരണം ചെയ്യുകയും ഓരോ തിരഞ്ഞെടുപ്പിലും ഈ സീറ്റുകൾ മാറിമാറി നിശ്ചയിക്കുകയും ചെയ്യും.

മണ്ഡല പുനർനിർണ്ണയം 2026ലെ സെൻസസിന് ശേഷം മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി, 2011ലെ സെൻസസ് അടിസ്ഥാനമാക്കി സീറ്റുകൾ നിശ്ചയിക്കാനാണ് നിർദ്ദേശം. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇതിന് രൂപീകരിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോ മറ്റ് കമ്മീഷണർമാരിൽ ഒരാളോ അംഗമായിരിക്കും. നിയമസഭ സീറ്റുകളും പാർലമെന്റ് മണ്ഡലങ്ങൾക്ക് അനുസൃതമായി പുനർനിശ്ചയിക്കും. പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം തുടരുമെങ്കിലും ഒബിസി ഉപസംവരണത്തെക്കുറിച്ച് ബില്ലിൽ പരാമർശമില്ല.

അതേസമയം, മണ്ഡല പുനർനിർണ്ണയം ചർച്ചയില്ലാതെ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനങ്ങൾ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പ് നൽകിയപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം നിലപാട് തീരുമാനിക്കാൻ ഒരുങ്ങുകയാണ്. ഉത്തരേന്ത്യയും തെക്കേ ഇന്ത്യയും തമ്മിലുള്ള സീറ്റുകളുടെ വ്യത്യാസം വർധിക്കുമെന്ന ആശങ്കയും ഉയരുന്നു. ഇതിനിടെ വനിത സംവരണത്തെ മുൻനിർത്തി ബില്ലിന് പിന്തുണ നേടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

ഉത്തർപ്രദേശിലെ കാൻപൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൃക്ക കടത്ത് സംഘത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിലായി. രോഹിത് തിവാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഇയാൾ സ്വയം വിദഗ്ധ ഡോക്ടറെന്ന വ്യാജേന മുപ്പതിലധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടെ നിർണായക തെളിവുകളും പൊലീസ് ശേഖരിച്ചു.

കാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റാക്കറ്റിനെക്കുറിച്ചുള്ള നിർണായക സൂചനകൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഖ്നൗ, ഡൽഹി, മുംബൈ, കൊൽക്കത്ത, നേപ്പാൾ എന്നിവിടങ്ങളിലേക്കും ഈ സംഘത്തിന്റെ ബന്ധങ്ങൾ വ്യാപിച്ചതായി വ്യക്തമായി. കേസിൽ ഇതിനകം ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. ചില ഡോക്ടർമാരും സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് വിവരം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചത്. അവയവദാനം ചെയ്യുന്നവർക്ക് വളരെ കുറച്ച് തുക മാത്രം നൽകുകയും, വൃക്ക ആവശ്യമായ രോഗികളിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കുകയും ചെയ്തിരുന്നു. കൂടുതൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

എം.ജി.ബിജുകുമാർ

മറഞ്ഞുപോകുന്ന മനുഷ്യത്വത്തിൽ നിന്ന്
മറഞ്ഞു തീരുന്ന ഗ്രാമീണതയിൽ നിന്ന്
ശേഷിക്കുന്ന നൻമകളിലൊന്നായ് മേടപ്പുലരിയുടെ ശുഭസംഗീതം….
കൈതപ്പൂവ് നിറഞ്ഞ കൈത്തോടിന്റെ ഓരങ്ങളിൽ നിന്നും,
കാറ്റു കടം നൽകിയ സുഗന്ധമായി ഗൃഹാതുരത്വമുണരുമ്പോൾ..
സ്‌മൃതികളിൽ വിഷുപക്ഷികൾ പാടുമ്പോൾ..
നിന്ദിച്ചു മറന്നുവച്ച പൈതൃകങ്ങൾ
ഒരു ദീർഘനിശ്വാസത്തിന്റെ ഉള്ളുരുക്കത്താൽ മനസ്സിലെത്തീടുമോ..? കൊഴിഞ്ഞുവീഴുന്ന കണിക്കൊന്നയും മൂളിനിർത്തിയ വിഷുക്കിളിപ്പാട്ടും
പാറിയകന്ന ദേശാടനക്കിളിത്തൂവലും
നിറനിലാവിൻ്റെ ശാലീന ശബളിമയിൽ ഓർമ്മകളിൽ പുതിയ അടരുകൾ തീർക്കുമ്പോൾ…

തെളിയുന്നു ചിത്തത്തിൽ ഈരടികളായി-
‘കൊന്നകൾ പൊഴിഞ്ഞുപോയി ഓർമ്മകൾ മാത്രമായി സുഖമുള്ള നോവുകൾ ബാക്കിയായി’

എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.

സതീഷ് ബാലകൃഷ്ണൻ

രാഹുലിന്റെ ഓർമ്മയിൽ എല്ലാ വിഷുവിനും ഒരേ നിറമാണ്—കണിക്കൊന്നയുടെ ആ മഞ്ഞ നിറം. പത്തു വർഷങ്ങൾക്ക് മുൻപുള്ള ഒരു വിഷുക്കാലത്താണ് അവൻ അവസാനമായി മീരയെ കണ്ടത്. തറവാട് വീടിന്റെ ഉമ്മറത്ത്‌ കണിയൊരുക്കുന്ന തിരക്കിലായിരുന്നു അവൾ.

അന്ന് ആ ഗ്രാമത്തിൽ നിറയെ പൂത്തുനിൽക്കുന്ന കണിക്കൊന്നകളുണ്ടായിരുന്നു. രാഹുൽ തന്റെ പഴയ സൈക്കിളിൽ അവളുടെ വീടിന് മുന്നിലൂടെ പോകുമ്പോൾ, മതിൽക്കെട്ടിന് മുകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കിടയിലൂടെ മീര അവനെ നോക്കി ചിരിച്ചു. ആ ചിരിയിലുണ്ടായിരുന്നു ആയിരം പൂത്തിരിയുടെ വെട്ടം.

ആദ്യത്തെ കൈനീട്ടം
വിഷു തലേന്ന് വൈകുന്നേരം, അമ്പലത്തിലെ ഉത്സവത്തിനിടയിലാണ് അവർ നേർക്കുനേർ കണ്ടത്.

“എനിക്ക് വിഷുക്കൈനീട്ടം തരില്ലേ?” മീര കുസൃതിയോടെ ചോദിച്ചു.

രാഹുൽ തന്റെ പോക്കറ്റിൽ സൂക്ഷിച്ചു വെച്ചിരുന്ന ഒരു ചെറിയ വെള്ളി മോതിരം അവൾക്ക് നേരെ നീട്ടി. അത് വെറുമൊരു കൈനീട്ടമായിരുന്നില്ല, അവന്റെ പ്രണയത്തിന്റെ അടയാളമായിരുന്നു.

“ഇത്…” അവൾ ഒന്ന് മടിച്ചു.

“ഇതൊരു വലിയ നിധിയൊന്നുമല്ല, പക്ഷേ ഇത് എപ്പോഴും നിന്റെ കൂടെ ഉണ്ടാവണം,” രാഹുൽ പറഞ്ഞു.

ആ രാത്രി ആകാശത്ത് പടക്കങ്ങൾ വർണ്ണവിസ്മയം തീർക്കുമ്പോൾ, അവരുടെ ഉള്ളിലും പ്രണയത്തിന്റെ ഒരായിരം മത്താപ്പൂക്കൾ വിരിയുകയായിരുന്നു.

കാലം മായ്ക്കാത്ത ഓർമ്മകൾ വർഷങ്ങൾ കടന്നുപോയി. രാഹുൽ നഗരത്തിലെ തിരക്കുകളിലേക്ക് ചേക്കേറി. മീരയുടെ കുടുംബം മറ്റൊരു നാട്ടിലേക്ക് താമസം മാറി. ഫോൺ നമ്പറുകളും കത്തുകളും കാലക്രമേണ നിലച്ചുപോയി. എങ്കിലും ഓരോ വിഷു വരുമ്പോഴും രാഹുലിന്റെ മനസ്സിൽ ആ പഴയ കണിക്കൊന്നയുടെ മണവും അവളുടെ ചിരിയും തിരികെയെത്തും.

ഈ വർഷം, മനസ്സ് മാറ്റാൻ വേണ്ടി അവൻ തന്റെ പഴയ ഗ്രാമത്തിലേക്ക് ഒരു യാത്ര പോയി. നാട് ഒരുപാട് മാറിയിരിക്കുന്നു. റോഡുകൾ വീതി കൂട്ടി, പഴയ പറമ്പുകളിൽ വലിയ വീടുകൾ ഉയർന്നു. എങ്കിലും അവന്റെ തറവാടിന് അടുത്തുള്ള ആ പഴയ കൊന്നമരം മാത്രം ഇപ്പോഴും അവിടെയുണ്ട്.

അവൻ ആ മരച്ചുവട്ടിൽ വണ്ടി നിർത്തി. കൊന്നപ്പൂക്കൾ കാറ്റിൽ ആടി ഉലയുന്നുണ്ടായിരുന്നു. പെട്ടെന്ന്, ഒരാൾ വന്ന് അവന് അരികിൽ നിന്നു. കയ്യിൽ കുറച്ച് കൊന്നപ്പൂക്കളുമായി ഒരു യുവതി.

അവളുടെ വിരലുകളിൽ സൂര്യപ്രകാശമേറ്റ് ഒരു ചെറിയ വെള്ളി മോതിരം തിളങ്ങുന്നുണ്ടായിരുന്നു.

രാഹുലിന്റെ നെഞ്ചിടിപ്പ് കൂടി. “മീര?” അവൻ മന്ത്രിച്ചു.

അവൾ പതുക്കെ തലയുയർത്തി നോക്കി. അതേ കണ്ണുകൾ, അതേ ചിരി.

“നീ വരുമെന്ന് എനിക്കറിയാമായിരുന്നു,” അവൾ പതുക്കെ പറഞ്ഞു. “ഓരോ വിഷുവിനും ഞാൻ ഈ കൊന്നച്ചുവട്ടിൽ വന്ന് നിൽക്കാറുണ്ട്. നീ തന്ന കൈനീട്ടം ഇന്നും എന്റെ കയ്യിലുണ്ട്.”

അന്ന് ആ ഗ്രാമത്തിൽ വീണ്ടും ഒരു വിഷുക്കാലം കൂടി പിറന്നു. കൊന്നപ്പൂക്കളുടെ മഞ്ഞവെളിച്ചത്തിൽ, നഷ്ടപ്പെട്ടുവെന്ന് കരുതിയ പ്രണയം അവർക്ക് മുന്നിൽ ഒരു വലിയ കണിയായി തെളിഞ്ഞു നിന്നു. ഇത്തവണ പടക്കങ്ങളുടെ ബഹളത്തേക്കാൾ മനോഹരമായിരുന്നു അവരുടെ ഹൃദയമിടിപ്പിന്റെ താളം.

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

റോമി കുര്യാക്കോസ് 
പീറ്റർബറോ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന പരമ്പരാഗത ശക്തിസമവാക്യങ്ങൾക്കെതിരെ പുതിയ രാഷ്ട്രീയ തരംഗം ഉയർന്നുവരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ആ മാറ്റത്തിന്റെ മുഖമായി ശക്തിപ്രാപിച്ച് മുന്നേറുകയാണ് റീഫോം യു കെ.  പ്രധാന പാർട്ടികളായ കൺസർവേറ്റീവ്-ലേബർ ആധിപത്യത്തിന് ഇടയിൽ ഒരു ബദൽ രാഷ്ട്രീയ ശബ്ദമായി ഉയർന്ന് വരുന്ന ഈ പാർട്ടിയുടെ വളർച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെയും കൂടുതൽ ശ്രദ്ധേയമാക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മെയ്‌ 7ന് നടക്കുന്ന പീറ്റർബറോ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ റാവൻസ്‌തോർപ്പ് വാർഡിൽ നിന്ന് മത്സരിക്കുന്ന മലയാളി സ്ഥാനാർത്ഥിയായ ആഷ്‌ലി ഫിലിപ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്. യു കെയിലെ മലയാളി പ്രവാസി സമൂഹത്തിനുള്ളിൽ മാത്രമല്ല, പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിലും ആഷ്‌ലിയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാകുകയാണ്.
പീറ്റർബറോ എൻ എച് എസ് ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് നഴ്സായി പ്രവർത്തിക്കുന്ന ആഷ്‌ലി, ആരോഗ്യരംഗത്ത് സമ്പാദിച്ച അനുഭവവും മനുഷ്യസ്നേഹപരമായ സമീപനവും പൊതുജന സേവനത്തിലേക്ക് വിപുലീകരിക്കണമെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞ് പ്രവർത്തിച്ച അനുഭവമാണ് തനിക്ക് ഏറ്റവും വലിയ ശക്തിയെന്ന് ആഷ്ലി വിശ്വസിക്കുന്നു.
കഴിഞ്ഞ എട്ട് വർഷമായി യു കെയിൽ സ്ഥിരതാമസമാക്കിയ ആഷ്‌ലി, കേരളത്തിലെ അടൂർ പെരിങ്ങനാട് സ്വദേശിനിയാണ്. ഭർത്താവ് മുറിപ്പാലയിൽ ബഥേൽ ബിജോ ഭവനിൽ സൈമൺ ചെറിയാൻ; മക്കൾ എസ്തർ എസ് ചെറിയാൻ, ഇമ്മാനുവേൽ എസ് ചെറിയാൻ. ആലപ്പുഴ മുതുകുളം നടുക്കേപ്പുരയിൽ കെ. ഫിലിപ്പോസിന്റെയും ശാന്തി ഫിലിപ്പോസിന്റെയും മകളാണ് ആഷ്‌ലി. കുടുംബ പിന്തുണയും പ്രവാസി സമൂഹത്തിന്റെ ഉത്സാഹകരമായ പിന്തുണയും ചേർന്നാണ് അവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നേറുന്നത്.
‘ഗുണകരമായ മാറ്റത്തിനായി – നിങ്ങളുടെ പ്രാദേശിക ശബ്ദം’ എന്ന മുദ്രാവാക്യവുമായി ജനങ്ങളിലേക്ക് എത്തുന്ന ആഷ്‌ലി, വാഗ്ദാനങ്ങൾ മാത്രം നൽകുന്ന രാഷ്ട്രീയത്തേക്കാൾ പ്രവർത്തനക്ഷമതയും ഉത്തരവാദിത്വവും മുൻനിർത്തുന്ന സമീപനമാണ് അവതരിപ്പിക്കുന്നത്.
പൊതുജനങ്ങളുടെ ദൈന്യംദിന ജീവിത സാഹചര്യങ്ങളെ പൂർണ്ണമായി ഉൾകൊള്ളുന്ന വ്യക്തവും ശക്തവുമായ ആശയങ്ങളും വാഗ്ദാനങ്ങളുമാണ് ആഷ്ലിയെ മറ്റു സ്ഥാനാർഥികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ‘ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന, കാണാവുന്നതും ഉത്തരവാദിത്വമുള്ളതുമായ പ്രാദേശിക ഭരണമാണ് എന്റെ ലക്ഷ്യം’ എന്നതാണ് ആഷ്‌ലിയുടെ നിലപാട്.
കൂടുതൽ ദൃശ്യവും ഉത്തരവാദിത്വപരവുമായ പോലീസ് സംവിധാനത്തിന് മുൻഗണന നൽകൽ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി, പരിസ്ഥിതി സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, കമ്മ്യൂണിറ്റി പങ്കാളിത്തവും ശാക്തീകരണവും, അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി തുടങ്ങി ആഷ്ലി വിജയിച്ചാൽ നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ തന്നെ വാർഡിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തിട്ടുണ്ട്.
പീറ്റർബറോയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ഒരു സാധാരണ പ്രാദേശിക മത്സരമെന്നതിലുപരി, ബ്രിട്ടനിൽ വളർന്നു വരുന്ന പുതിയ രാഷ്ട്രീയ പ്രവണതകളുടെ പരീക്ഷണവേദിയായി മാറുകയാണ്. ‘റീഫോം യുകെ’യുടെ വളർച്ചയും പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യവും ചേർന്നപ്പോൾ, ഈ തിരഞ്ഞെടുപ്പ് ഫലം ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് വഴികാട്ടിയാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം കൂടുതൽ ദൃഢമാകുന്ന പുതിയ ഘട്ടത്തിലേക്കാണ് ഈ സ്ഥാനാർത്ഥിത്വം വിരൽചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

‘വാഴ’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളുടെ രചയിതാവും സഹനിർമ്മാതാവുമായ വിപിൻ ദാസ് നൽകിയ സൂചനയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. മുൻഭാഗങ്ങൾ പോലെ അല്ലാതെ, ‘വാഴ 3’ൽ പ്രധാന കഥാപാത്രങ്ങളായി പെൺകുട്ടികളായിരിക്കും എത്തുക എന്നതാണ് വലിയ പ്രത്യേകത; “ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്” എന്നതാണ് ടാഗ് ലൈൻ.

ആദ്യ രണ്ട് ഭാഗങ്ങളും വ്യത്യസ്ത സംവിധായകരാണ് കൈകാര്യം ചെയ്തതെന്ന പതിവ് തുടർന്നുകൊണ്ട്, ഇത്തവണ വിഷ്ണു ശ്രീജിത്ത് സംവിധാനം നിർവഹിക്കും. തിരക്കഥ വിപിൻ ദാസിന്റേതായിരിക്കും. ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവരാണ് നിർമ്മാണത്തിൽ പങ്കാളികൾ. അങ്കിത് മേനോൻ സംഗീത വിഭാഗം കൈകാര്യം ചെയ്യുമ്പോൾ, വിവിധ ബാനറുകൾ ചേർന്നാണ് നിർമ്മാണം നടക്കുന്നത്.

പ്രതീക്ഷിക്കാത്ത രീതിയിൽ ഫ്രാഞ്ചൈസി വളർന്നതിൽ സന്തോഷമുണ്ടെന്നും, പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം തുടരുമെന്നും വിപിൻ ദാസ് വ്യക്തമാക്കി. എഴുത്ത്, അഭിനയം, സംവിധാനം, സംഗീതം തുടങ്ങി എല്ലാ മേഖലകളിലേക്കും പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന പ്ലാറ്റ്ഫോമായി ‘വാഴ’ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കാനാണ് പദ്ധതി; തിരക്കഥ പൂർത്തിയായതിന് ശേഷം ഓഡിഷൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു, അതേസമയം പ്രതിയായ യുവാവിനെ വീട്ടിലെ മറ്റൊരു മുറിയിൽ മരിച്ച നിലയിലും കണ്ടെത്തി.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കള്ളൻ കയറിയെന്ന സംശയത്തിൽ പരിശോധന നടത്തിയപ്പോഴാണ് മുകളിലെ കിടപ്പുമുറിയിൽ നസ്രിനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്; സംഭവം നടക്കുമ്പോൾ അമ്മയും മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു, കൂടാതെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

കുളത്തൂർ സ്വദേശിയായ അദ്നാനെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കുടുംബം പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി യുവാവിനെ മരിച്ച നിലയിൽ കണ്ടതായി മൊഴിയുണ്ട്; സ്വഭാവദൂഷ്യം ചോദ്യം ചെയ്തതും മോഷണവുമായി ബന്ധപ്പെട്ട തർക്കങ്ങളും കൊലപാതകത്തിന് കാരണമായിരിക്കാമെന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.

യുകെയിലെ സാംസ്കാരിക സംഘടനയായ “സംഗീത ഓഫ് ദ യു.കെ” പുതിയ നൃത്ത ക്ലാസുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഭാരതനാട്യം, ബോളിവുഡ് ഡാൻസ്, സൂംബ എന്നിവ ഉൾപ്പെടുന്ന പരിശീലന പരിപാടികളിൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണ് . നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ തൊട്ട് അറുപതിനു മുകളിലുള്ളവരെയും വരെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ വ്യക്തമാക്കി.

ഓരോ ഞായറാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്ക് *ഹാരിസ് അക്കാദമി, കെൻഡ്ര ഹാൾ റോഡ്, പർലി, സൗത്ത് ക്രോയ്ഡൺ, സർറി സി ആർ രണ്ട് ആറ് ഡി ടി* എന്ന വിലാസത്തിലാണ് ക്ലാസുകൾ നടക്കുന്നത് ആദ്യമായി നൃത്തം പഠിക്കുന്നവർക്കും മുൻ പരിചയമുള്ളവർക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് അംഗീകൃത നൃത്ത പരീക്ഷകളിൽ പങ്കെടുക്കാനും സർട്ടിഫിക്കറ്റ് നേടാനും അവസരമുണ്ടാകും. എന്നാൽ വിനോദം, ആരോഗ്യം, സംസ്കാരബന്ധം എന്നിവ ലക്ഷ്യമാക്കി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രവേശനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

നൃത്ത ക്ലാസുകൾക്ക് പുറമെ നാടകപ്രവർത്തനങ്ങൾ, യുവജന പരിപാടികൾ, സംഗീത പരിപാടികൾ , വനിതാ ഫോറം എന്നിവയും ആരംഭിക്കാൻ പദ്ധതിയുണ്ട്. ഈ പദ്ധതികളുടെ വിശദാംശങ്ങൾ അടുത്ത ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ജയപ്രകാശ് – 07917361127
സുന്ദരേശൻ – 07760338659
നാരായൺ – 07903069598

ന്യൂസ് ഡെസ്‌ക് മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കീത്തിലി സെൻ്റ്. അൽഫോൻസാ മിഷനിൽ മിഷൻ ഡയറക്ടറായി ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30തിന് കീത്തിലി സെൻ്റ്. ജോസഫ് കാത്തലിക്ക് ചർച്ചിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി നടന്ന ചടങ്ങിലാണ് മിഷൻ ഡയറക്ടറായി ഫാ. ജോയൽ പണ്ടാരപറമ്പിൽ ചുമതലയേറ്റത്. മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളം, ഫാ. മാത്യു പിണക്കാട്ട്, ഫാ. ജോർജ്ജ് തെക്കേക്കര, ഫാ. ജോയൽ പണ്ടാരപറമ്പിൽ എന്നിവർ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സഹകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളത്തിന് യാത്രയായ്പ് നൽകി. വിശുദ്ധ കുർബാനയർപ്പിച്ച ബഹുമാനപ്പെട്ട വൈദീകരും മിഷനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളത്തിന് ആശംസകൾ നേർന്നു.

സെൻ്റ്. അൽഫോൻസാ മിഷൻ്റെ പുതിയ ഡയറക്ടർ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ പാലാ രൂപതയിലെ പൂവരണി ഇടവകാംഗമാണ്. 2024 സെപ്റ്റംബറിലാണ് കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ രൂപീകൃതമായത്. റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ ശുശ്രൂഷയിൽ ആരംഭിച്ച സെൻ്റ് അൽഫോൻസാ മിഷനിൽ നൂറ്റിമുപ്പതോളം രെജിസ്ട്രേഡ് കുടുംബങ്ങളുണ്ട്. കൂടാതെ,സൺഡേ സ്കൂൾ, SMYM , മിഷൻ ലീഗ്, സാവിയോ ഫ്രൺസ്, ഇവാഞ്ചലൈസേഷൻ ടീം, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ സംഘടനകളും സെൻ്റ് അൽഫോൻസാ മിഷൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു.

റോമി കുര്യാക്കോസ്

ബോൾട്ടൺ: ബോൾട്ടൺ മലയാളീ അസോസിയേഷൻ (ബി എം എ)യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഈസ്റ്റർ – വിഷു – ഈദ് ആഘോഷ പരിപാടികൾ ഏപ്രിൽ 18 ശനിയാഴ്ച വൈകിട്ട് 5 മുതൽ രാത്രി 11 വരെ ഫാൻവർത്തിലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കും.

പ്രശസ്ത സിനിമാ-കോമഡി താരം കലാഭവൻ ജോബി നേതൃത്വം നൽകുന്ന സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ബി എം എയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കുട്ടികളുടെ തീം ഡാൻസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം, ബി എം എയുടെ ചരിത്രത്തിൽ ആദ്യമായി 29 വനിതകൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഭംഗിയാർന്ന നൃത്താവിഷ്കാരം “റിതം ഓഫ് യൂണിറ്റി” എന്ന പേരിൽ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാർന്ന ഭംഗി പകരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി ഫീസ് വ്യക്തിക്ക് 15 പൗണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഹാളിൽ സ്പോട്ട് എൻട്രി ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 14ന് മുൻപായി ഗൂഗിൾ ഫോമിലൂടെ അംഗങ്ങളുടെ കൃത്യമായ വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും പ്രവേശന ഫീസ് മുൻകൂട്ടി അസോസിയേഷൻ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ബി എം എ കുടുംബാംഗങ്ങൾ ഒഴിവുകൾ ക്രമപ്പെടുത്തി പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

എക്സലന്റ് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (മോർട്ട്ഗേജ് & ഇൻഷുറൻസ് സർവീസസ്), എൽഡർലിനെസ്സ് കെയർ (ഹോം കെയർ & കെയർ ഹോം സർവീസസ്), പ്രവാസി കളക്ഷൻസ് (ഗാർമെന്റ്സ്) എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ.

കൂടുതൽ വിവരങ്ങൾക്ക്:

റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776646163

 

RECENT POSTS
Copyright © . All rights reserved