Latest News

 രാജേഷ് ജോസഫ് ലെസ്റ്റർ

ഒരിക്കൽ കേരളം പച്ചപ്പിന്റെ നാടായിരുന്നു.
വിദ്യയുടെ നാടായിരുന്നു.
സ്നേഹത്തിന്റെ നാടായിരുന്നു.
അമ്മയുടെ പ്രാർത്ഥനയും അച്ഛന്റെ വിയർപ്പും ചേർന്ന് സ്വപ്നങ്ങൾ വളർത്തിയ നാടായിരുന്നു.

എന്നാൽ ഇന്ന് ആ പച്ചപ്പിലൂടെ വീശുന്നത് കാറ്റല്ല, ലഹരി. അത് വീടുകളുടെ മേൽക്കൂരകൾ പറത്തുന്നില്ല. മരങ്ങൾ കടപുഴക്കുന്നില്ല.
പാലങ്ങൾ തകർക്കുന്നില്ല.

പക്ഷേ അത് മക്കളുടെ മനസ്സുകളെ തകർക്കുന്നു. കുടുംബങ്ങളുടെ സമാധാനം പറിച്ചെറിയുന്നു.
അമ്മമാരുടെ ഉറക്കം കവർന്നെടുക്കുന്നു.
അച്ഛന്മാരുടെ പ്രതീക്ഷകളെ ചാരമാക്കുന്നു. ഈ ലഹരി കണ്ണുകൊണ്ട് കാണാനാവില്ല. എന്നാൽ അതിന്റെ നാശം ഓരോ വീടിന്റെയും കണ്ണീരിൽ കാണാം.

ഇന്ന് കേരളത്തിലെ അനേകം വീടുകളിൽ ഭക്ഷണത്തേക്കാൾ വലിയ ചർച്ച ലഹരിയാണ്. ഒരു അമ്മയുടെ പ്രാർത്ഥനയിൽ…“ദൈവമേ… എന്റെ മകൻ സുരക്ഷിതനായി വീട്ടിലെത്തണമേ…”. എന്നൊരു വാചകം കൂടിയിരിക്കുന്നു. ഒരു അച്ഛന്റെ ചിരിക്ക് പിന്നിൽ…“എവിടെയോ എന്റെ മകൻ കൈവിട്ടുപോകുന്നുണ്ടോ?”എന്ന ഭയമുണ്ട്. ഒരു സഹോദരിയുടെ കണ്ണുകളിൽ…“ചേട്ടൻ പഴയ ചേട്ടനായി തിരികെ വരുമോ?”എന്ന പ്രതീക്ഷയുണ്ട്.

ലഹരി ഒരിക്കലും വാതിലിൽ മുട്ടി അകത്തേക്ക് വരുന്നില്ല. അത് ആദ്യം വരുന്നത് ഒരു സുഹൃത്തായിട്ടാണ്.
“ഒരുതവണ പരീക്ഷിച്ചാൽ എന്താണ്?” എന്ന് ചോദിക്കും. പിന്നീട് അത് ശീലമാകും. ശീലം അടിമത്തമാകും.
അടിമത്തം ജീവിതം വിഴുങ്ങും.
അവസാനം മനുഷ്യൻ ജീവിച്ചിരിക്കാം…
പക്ഷേ ജീവിതം മരിച്ചിരിക്കും.

നമ്മുടെ യുവത്വം ഒരു പൂന്തോട്ടമാണ്.
ഓരോ യുവാവും ഒരു പൂവാണ്.
ഓരോ വിദ്യാർത്ഥിയും ഒരു പ്രതീക്ഷയാണ്. പക്ഷേ ഇന്ന്
ആ പൂന്തോട്ടത്തിലേക്ക് വിഷം കലർന്ന മഴയാണ് പെയ്യുന്നത്. വിരിയേണ്ട പൂക്കൾ വാടുന്നു. പറക്കേണ്ട ചിറകുകൾ ഒടിയുന്നു. പാടേണ്ട കുയിലുകൾ നിശ്ശബ്ദമാകുന്നു.

ലഹരി ആദ്യം കൊല്ലുന്നത് ശരീരത്തെയല്ല…സ്വപ്നങ്ങളെയാണ്.
പിന്നീട് വിശ്വാസത്തെ. പിന്നീട് കുടുംബത്തെ. അവസാനം സമൂഹത്തെയാകെ.

ഈ യുദ്ധത്തിൽ തോക്കുകൾ കൊണ്ട് ജയിക്കാനാവില്ല. നിയമങ്ങൾ മാത്രം മതിയാകില്ല. അറസ്റ്റുകൾ മാത്രം പോര.
വിജയിക്കേണ്ടത്…ഒരു അമ്മയുടെ സ്നേഹം കൊണ്ടാണ്. ഒരു അച്ഛന്റെ കരുതൽ കൊണ്ടാണ്. ഒരു അധ്യാപകന്റെ ശ്രദ്ധ കൊണ്ടാണ്. ഒരു സുഹൃത്തിന്റെ നല്ല ഉപദേശം കൊണ്ടാണ്. ഒരു സമൂഹത്തിന്റെ ഐക്യം കൊണ്ടാണ്.

നമ്മുടെ കുട്ടികൾക്ക് നാം വീടുകൾ പണിതുകൊടുക്കുന്നു. പക്ഷേ…
അവരുടെ മനസ്സുകൾക്ക് സുരക്ഷിതമായ ഒരു ലോകം നാം പണിയുന്നുണ്ടോ? അവർക്കായി നാം ബാങ്കിൽ പണം സൂക്ഷിക്കുന്നു.
പക്ഷേ…അവരോടൊപ്പം ഇരുന്ന് ഒരു മണിക്കൂർ സംസാരിക്കാൻ നമുക്ക് സമയമുണ്ടോ? സ്നേഹമില്ലാത്ത വീടുകളിൽ ലഹരി വളരെ എളുപ്പത്തിൽ താമസം തുടങ്ങും.

ഇന്നത്തെ കേരളത്തിന് ഏറ്റവും ആവശ്യമുള്ളത് പുതിയ കെട്ടിടങ്ങളല്ല.
പുതിയ മാളുകളല്ല. പുതിയ രാഷ്ട്രീയ വാഗ്ദാനങ്ങളല്ല. മറിച്ച്…പുതിയ പ്രതീക്ഷയാണ്. പുതിയ മൂല്യങ്ങളാണ്. പുതിയ കുടുംബബന്ധങ്ങളാണ്.
പുതിയ തലമുറയെ സംരക്ഷിക്കാനുള്ള കൂട്ടായ തീരുമാനമാണ്.

ഓർക്കുക. ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ ഒരു കുടുംബം മാത്രമല്ല നശിപ്പിക്കുന്നത്.
ഒരു തലമുറയുടെ ഭാവിയാണ് അയാൾ കവർന്നെടുക്കുന്നത്.
ഒരു വിദ്യാർത്ഥി ലഹരിയിലേക്ക് വീഴുമ്പോൾ ഒരു സ്കൂൾ മാത്രമല്ല തോൽക്കുന്നത്. ഒരു സമൂഹം മുഴുവൻ പരാജയപ്പെടുകയാണ്.

നമുക്ക് വീണ്ടും കേരളത്തെ ഉണർത്താം. അമ്മമാരുടെ പ്രാർത്ഥനകൾക്ക് മറുപടി നൽകാം. അച്ഛന്മാരുടെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകാം. നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് കാവലാളാകാം.
ലഹരിയെ ഭയപ്പെടാതെ. അതിനെതിരെ ഒന്നിച്ചുനിൽക്കാം.

കാരണം കേരളത്തെ മാറ്റിമറിക്കാൻ ഒരു തൂഫാൻ മതി. ലഹരിയേ തോൽപ്പിക്കാൻ ഒന്നായ ഒരു ജനത മതി. നമ്മുടെ മക്കൾ ലഹരിയില്ലാത്ത നാളെയെ അർഹിക്കുന്നു. ആ നാളെ പണിയേണ്ടത് ഇന്നാണ്.

കേരളത്തിന്റെ ഭാവി നമ്മുടെ യുവത്വമാണ്. ആ ഭാവിയെ വിഷത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ നമുക്ക് അവകാശമില്ല.
നമുക്ക് ഒരുമിക്കാം. ലഹരിക്കെതിരെ ശബ്ദമുയർത്താം. ഓരോ വീട്ടിലും പ്രതീക്ഷയുടെ വിളക്ക് തെളിയിക്കാം.
കാരണം ഓപ്പറേഷൻ തൂഫാനിന്റെ യഥാർത്ഥ വിജയം പിടിച്ചെടുക്കുന്ന മയക്കുമരുന്നിലല്ല; രക്ഷിച്ചെടുക്കുന്ന ഓരോ ജീവിതത്തിലുമാണ്. കേരളം കരയാതിരിക്കണമെങ്കിൽ, ഇന്ന് നമ്മൾ ഉണരണം.

രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.

യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.

യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.

കൊല്ലം∙ ഭാര്യയുടെ സ്വകാര്യ കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് രജജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരിയായ മകളുടെ മുന്നിൽവച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചെന്ന പരാതിയെത്തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനെ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തിയത്.

യുകെയിൽ ഒരുമിച്ച് താമസിക്കവെയാണ് ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് കൈമാറിയതെന്നാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദിച്ചെന്നും യുവതി മൊഴി നൽകി. ഏറെ വർഷങ്ങളായി യുകെയിൽ താമസിച്ചിരുന്ന ദമ്പതികൾ ഓഗസ്റ്റ് 14നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയശേഷം ഭർത്താവിനെ കൗൺസലിങ്ങിന് വിധേയനാക്കിയെങ്കിലും പിന്നീട് വീണ്ടും മർദനമുണ്ടായെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പത്ത് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയും കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നെന്നും യുവതി ആരോപിച്ചു. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്നും മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ മർദ്ദിച്ചിരുന്നെന്നും പരാതിയിലുണ്ട്. ഒടുവിൽ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയ യുവതി, കൗൺസലിങ്ങിലൂടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭർത്താവിനൊപ്പം നാട്ടിലെത്തിയതെന്നും മൊഴിയിൽ പറയുന്നു.

ദീപ ദീപു

എൻറെ മനസ്സിൽ എന്നും ഒരായിരം വർണ്ണപ്പൂക്കൾ വിരിയിക്കുന്ന , ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു മനോഹരമായ ആഘോഷമാണ് ഓണം. കുട്ടിക്കാലത്തെ ഓണം ഒരു ഉത്സവം മാത്രമായിരുന്നില്ല. മനസ്സിന്റെ മുറ്റത്ത് വിരിയുന്ന മനോഹരങ്ങളായ പൂക്കളങ്ങളും, പൂക്കളിറുക്കാനായി എങ്ങും പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കുട്ടികളും, അവർക്ക് ഊഞ്ഞാൽ കെട്ടിക്കൊടുത്ത് അതിലിരുത്തി ആടിക്കുന്ന മുതിർന്നവരും, ഓണപ്പാട്ടുകളും തിരുവാതിരകളിയും, ഓണക്കളികളും എല്ലാം മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ ആണ്. പെട്ടെന്ന് ഒരു പാട്ട് മനസ്സിലേക്ക് കടന്നുവന്നു. ഓർമ്മകൾ…. ഓർമ്മകൾ…. ഓടക്കുഴലായി …. എത്രയെത്ര സുന്ദരമായ ഓർമ്മകൾ .

പ്രായം മുന്നോട്ട് പോകുംതോറും മാറാല മൂടി തുടങ്ങുന്ന ഓർമ്മകളെ മൃദുവായി തഴുകി ഉണർത്തുന്ന ഒരു നീഹാര ബിന്ദു പോലെ ഒരു മയിൽപീലി തുണ്ടു പോലെ ഓരോ ഓണക്കാലവും മനസ്സിനെ വീണ്ടും ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആ സ്മരണകളിൽ യാതൊരു ആശങ്കകളും, സമ്മർദ്ദങ്ങളും ജീവിത പ്രാരാബ്ദങ്ങളുമൊന്നും ഇല്ലാതെ കെട്ടുപൊട്ടിയ ഒരു പട്ടം പോലെ അനന്തവിഹായസ്സിലേക്ക് പാറി പറന്നു നടക്കുന്ന ചിത്രശലഭത്തെ പോലുള്ള ഒരു കൊച്ചു പെൺകുട്ടിയെ എനിക്ക് കാണാൻ സാധിക്കും. ചിത്ര തുന്നലുകളും ഞൊറികളുമുള്ള മനോഹരമായ ഉടുപ്പുകൾ ഇഷ്ടപ്പെട്ടിരുന്ന ഒരു കുറുമ്പി കുട്ടി !!

തുള്ളിക്കൊരു കുടം പോലെ മഴ പെയ്യുന്ന, കാർമേഘങ്ങൾ ഇരുൾ നിറയ്ക്കുന്ന , ദാരിദ്ര്യത്താൽ ഏറെ കഷ്ടപ്പെടുന്ന കർക്കിടക മാസത്തിനുശേഷം ഏറെ തെളിമയോടും പ്രസരിപ്പോടും കൂടി ചിങ്ങമാസം പിറക്കുന്നതോടെ എങ്ങും സന്തോഷം അലയടിച്ചു തുടങ്ങും. അതിരാവിലെ ഉണർന്ന് , ഉദയ സൂര്യൻറെ പൊൻകിരണങ്ങൾ തട്ടി തിളങ്ങുന്ന തുഷാര ബിന്ദുക്കൾ തഴുകി വിരിഞ്ഞ പൂക്കളിറുത്ത് , നിറഞ്ഞ പൂക്കുട്ടയുമായി കൂട്ടുകാർക്കൊപ്പം ഓടി നടന്ന വഴികൾ ഇന്നും മനസ്സിൽ തെളിമയോടെ നിറഞ്ഞുനിൽക്കുന്നു. പല വർണ്ണങ്ങൾ കൊണ്ട് മുറ്റത്ത് സൃഷ്ടിച്ച ഓരോ പൂക്കളങ്ങൾക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. ഒരുപക്ഷേ ആരോടും പറയാതെ മനസ്സിൻറെ മണിച്ചെപ്പിൽ ഒളിപ്പിച്ച അനേകം സ്വപ്നങ്ങളുടെ കഥകൾ !!

പുതു മണമുള്ള ഓണക്കോടിയും, അടുക്കളയിൽ നിന്നുയർന്നുവരുന്ന പായസത്തിന്റെ മനം മയക്കുന്ന സുഗന്ധവും, നിലത്ത് ചമ്രം പടഞ്ഞിരുന്ന് വാഴയിലയിൽ കഴിച്ച വിഭവസമൃദ്ധമായ സദ്യയുടെ രുചിയും ഒരിക്കലും മറക്കാൻ കഴിയില്ല. ബന്ധുക്കളെല്ലാം ഒരു വീട്ടിൽ ഒത്തുകൂടിയുള്ള കളിചിരികളും, ഓണ മത്സരങ്ങളും, ഊഞ്ഞാലാട്ടവും എല്ലാം …. എല്ലാം ഇന്ന് ഓർമ്മകൾ മാത്രം. എന്നെങ്കിലും ആ മനോഹരമായ ബാല്യ, കൗമാര കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. കോളേജ് കാലഘട്ടത്തിൽ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്താൻ കിട്ടുന്ന ഒരു അവധിക്കാലം മാത്രമായി ഓണക്കാലം. സ്വന്തം വീട്ടിൽ വിരുന്നുകാരിയായി എത്തുന്നതു പോലെയുള്ള തോന്നലു കൊണ്ടാകാം പൂക്കളമിടാനും, ഊഞ്ഞാലാടാനും ഒന്നും അന്ന് അത്ര ഉത്സാഹമില്ലാതിരുന്നത്. ഓണസദ്യയും ഒരു ചടങ്ങിനു മാത്രം. എന്തോ ഒരു വിരസത. ഒരുപക്ഷേ കാലം വരുത്തിയ മാറ്റമാകാം. പിന്നീട് ഡൽഹിയിലെ നേഴ്സിംഗ് പഠനകാലത്ത് ഏറെ വർണ്ണപ്പകിട്ടോടെ ഓണാഘോഷം തിരികെയെത്തി. തിരുവോണ ദിനത്തിലെ പൂക്കള മത്സരവും തിരുവാതിര കളിയും, ഓണസദ്യയും ഒക്കെ ഒരുക്കുവാൻ ഏറെ സന്തോഷമായിരുന്നു. ആദ്യമായി സെറ്റ് സാരിയുടുത്ത് തിരുവാതിര കളിച്ചതും, ഓണപ്പാട്ടുകൾ കോർത്തിണക്കിയ Medley classmates – നൊപ്പം പാടിയതും ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പൂവിളി പൂവിളി പൊന്നോണമായി…. നീ വരൂ നീ വരൂ പൊന്നോണത്തുമ്പി …..

പഠനവും, വിവാഹവുമൊക്കെ കഴിഞ്ഞ് ജീവിത പ്രാരാബ്ദങ്ങൾ വരിഞ്ഞുമുറുക്കി തുടങ്ങിയപ്പോൾ എല്ലാ ആഘോഷങ്ങൾക്കു മൊപ്പം ഓണവും ഏറെനാൾ വിസ്മൃതിയിലാണ്ടു പോയി. എന്നാൽ 2003 -ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ എത്തിയതോടെ നിറങ്ങളും ആഘോഷങ്ങളും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു തുടങ്ങി. തുമ്പപ്പൂവിൻ്റെ മനോഹാരിതയും, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വറ്റാത്ത പ്രകാശവുമായി മനസ്സുനിറക്കുന്ന മനോഹരമായ ആഘോഷദിനങ്ങൾ !! പൂവിളികളും, ഓണപ്പാട്ടുകളും, തിരുവാതിര കളിയും, പൂക്കള മത്സരവും, നാവിൽ വെള്ളമൂറുന്ന രുചിയുമായി ഓണസദ്യയും ഒക്കെയായി വർണ്ണാഭമായ ആഘോഷങ്ങളുമായി വിവിധ സംഘടനകൾ കൈകോർത്തിറങ്ങുന്നു . ഒരു വ്യത്യാസം മാത്രം ബാല്യകാലത്ത് ഇല്ലായ്മകൾക്കിടയിൽ ഉള്ളതുകൊണ്ട് ആഘോഷിച്ചിരുന്ന ഓണം ഇവിടെ സമ്പന്നതയുടെ ആഘോഷമായിരിക്കുന്നു. ഓരോ സംഘടനകളും തങ്ങളുടെ ഓണാഘോഷം ഏറ്റവും മനോഹരമാക്കാൻ മത്സരിക്കുന്നതിനാൽ ഓണക്കാലത്ത് ഒരു ഉത്സവപ്രതീതി കൊണ്ടുവരുവാൻ അവർക്ക് കഴിയാറുണ്ട്. താലപ്പൊലിയേന്തിയ സുന്ദരികളുടെ അകമ്പടിയോടെ മാവേലിയുടെ എതിരേൽപ്പും, തരുണീ മണികളുടെ കൈകൊട്ടി കളിയും, ഓണസന്ദേശവും, കൾച്ചറൽ പ്രോഗ്രാം സ് ഒക്കെ ഓണാഘോഷത്തിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. അവിയലും, സാമ്പാറും , പരിപ്പും, പപ്പടവും, ഇഞ്ചിപ്പുളിയും, അച്ചാറും, ശർക്കര വരട്ടിയും കായ വറുത്തതും, ഓലനും കാളനും പലതരം പായസങ്ങളും ഒക്കെ അടങ്ങിയ ഓണസദ്യ മനസ്സും വയറും നിറയ്ക്കുന്നു.

മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല. ജാതിമതഭേദമന്യേ തലമുറകൾ കൈമാറുന്ന സ്നേഹത്തിൻ്റേയും, സൗഹൃദത്തിൻ്റേയും, ഐശ്വര്യത്തിന്റെയും ഈണം പകരുന്ന മനോഹരമായ സംഗീതമാണ്. ഉച്ചനീചത്വങ്ങളെല്ലാം മറന്ന് മനുഷ്യമനസ്സുകളിലെ ഒളിമങ്ങാത്ത സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സമത്വത്തിന്റെയും മനോഹരമായ ആഘോഷങ്ങളാകട്ടെ ഓരോ ഓണക്കാലവും.

ദീപ ദീപു :  കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ   രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.

സതീഷ് ബാലകൃഷ്ണൻ

പുളിങ്കുന്ന് പള്ളിയിലെ അള്‍ത്താരയില്‍ അവസാനം മണിമുഴങ്ങിയത് എന്നായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ മത്തായിച്ചേട്ടന്‍ ഒന്നു ശ്രമിച്ചു. ഇല്ല, ഓര്‍മ്മകളുടെ പായല്‍പിടിച്ച ചുവരുകളില്‍ എവിടെയോ ആ ശബ്ദം മറഞ്ഞുപോയിരിക്കുന്നു. സ്വന്തം വീടിന്‍റെ ഉമ്മറത്താകട്ടെ, ആത്മബന്ധങ്ങളുടെ ആ അള്‍ത്താരമണി അതിനേക്കാള്‍ എത്രയോ മുന്‍പേ നിലച്ചുപോയിരുന്നു.

കുട്ടനാട്, ആകാശം തൊട്ടുരുമ്മി നില്‍ക്കുന്ന പച്ചപ്പാടങ്ങള്‍. സമുദ്രനിരപ്പിന് താഴെ, ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഉള്ളറയാണ് അത്. പച്ചപ്പുതപ്പ് വിരിച്ചതുപോലെയുള്ള നെല്‍വയലുകള്‍. കാറ്റടിക്കുമ്പോള്‍ ആ പച്ചനെല്‍ക്ക തിരുകള്‍ ഒന്നിച്ച് തലയാട്ടും, കടലിലെ തിരമാലകള്‍ പോലെ. കരകാണാപ്പച്ചക്കടല്‍!

മത്തായിച്ചേട്ടന്‍റെയും അന്നമ്മച്ചേട്ടത്തിയുടെയും വീട് ആ പള്ളിയുടെ തൊട്ടുപിറകിലാണ്. മുറ്റത്തിറങ്ങി നിന്നാല്‍ പള്ളിഗോപുരം കാണാം. മുന്നില്‍ അനന്തമായി പരന്നുകിടക്കുന്ന പുഞ്ചപ്പാടം. വീടിന് തൊട്ടുപിന്നിലൂടെ ഒഴുകുന്ന ഒരു ചെറിയ തോടുണ്ട്. അതില്‍ ആമ്പലുകള്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ്; വെള്ളയും പിങ്കും കലര്‍ന്ന വിസ്മയം. പുലര്‍ച്ചെകളില്‍ മഞ്ഞുതുള്ളികള്‍ ആമ്പലിതളുകളില്‍ മുത്തുകള്‍ പോലെ ഉരുണ്ടുകളിക്കും.
പണ്ട്, ഞായറാഴ്ചകളില്‍ കുര്‍ബാന കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പള്ളിപ്പറമ്പില്‍ നിന്ന് നോക്കിയാല്‍ കുട്ടനാട് മുഴുവന്‍ കണ്ണില്‍ക്കൊള്ളാമായിരുന്നു. കുഞ്ഞു തുരുത്തുകള്‍, ആ തുരുത്തുകളില്‍ ഓടുമേഞ്ഞ കുഞ്ഞു വീടുകള്‍. സായാഹ്ന ങ്ങളില്‍ പടിഞ്ഞാറന്‍ ആകാശം ചെമ്പരത്തിപ്പൂവിന്‍റെ ചോരച്ചുവപ്പണിയുമ്പോള്‍, വേമ്പനാട്ടുകായലില്‍ ആ നിറം വന്ന് പ്രതിഫലിക്കും. അപ്പോള്‍ കുട്ടനാട് മുഴുവന്‍ ഒരു കുഞ്ഞു സ്വര്‍ഗ്ഗം പോലെ തോന്നിപ്പിക്കുമായിരുന്നു.
ഇപ്പോഴും പള്ളിമണി മുഴങ്ങുന്നുണ്ട്, പക്ഷേ അതിന് പഴയ ഗാംഭീര്യമില്ല. അന്നമ്മച്ചേട്ടത്തി ചായ ഗ്ലാസുകളുമായി വരാന്തയിലേക്ക് വന്നു. മത്തായിച്ചേട്ടന്‍റെ അരികിലിരുന്നു. പക്ഷേ പുറത്തെ ആ സുന്ദര ദൃശ്യം ആസ്വദിക്കാന്‍ അവളുടെ കണ്ണുകളില്‍ പഴയ തിളക്കമില്ലായിരുന്നു. ആ കണ്ണുകളില്‍ ഇപ്പോള്‍ സങ്കടത്തിന്‍റെ ഒരു കായല്‍ ഇരമ്പുന്നുണ്ട്.
വീടിന്‍റെ ചുവരിലേക്ക് നോക്കിയാല്‍ വലിയൊരു കുടുംബചിത്രം കാണാം. പശ്ചാത്തലത്തില്‍ ഇതേ പാടം, ഇതേ തോട്, ഇതേ തെങ്ങുകള്‍. പക്ഷേ, ആ ഫോട്ടോയിലുള്ള മനുഷ്യര്‍ ഇന്ന് ഈ മണ്ണിലില്ല. മൂത്തമകന്‍ ജോസഫ് ന്യൂയോര്‍ക്കിലാണ്. രണ്ടാമത്തവള്‍ മെര്‍ലിന്‍ ലണ്ടനിലും, ഇളയവന്‍ തോമസ് ഡബ്ലിനിലും. പാടവും കായലും തോടും മാത്രം ബാക്കിയായി. ആമ്പല്‍ വീണ്ടും പൂക്കുന്നു, കായല്‍ ഇപ്പോഴും ഒഴുകുന്നു; പക്ഷേ മനുഷ്യര്‍ മാത്രം ആ ഒഴുക്കില്‍ എങ്ങോട്ടോ ഒലിച്ചുപോയിരിക്കുന്നു!

‘രാത്രികളില്‍ സിമിത്തേരിയിലെ കുരിശുകള്‍ കാറ്റിലടിയുമ്പോള്‍ എനിക്ക് പേടിയല്ല, സങ്കടമാണ് തോന്നാറ് അന്നമ്മേ…’ മത്തായിച്ചേട്ടന്‍ പതുക്കെ പറഞ്ഞു. ‘നാളെ നമ്മള്‍ മരിച്ചു കിടക്കുമ്പോഴും ഈ ഭംഗി കാണാന്‍ ഇവിടെ ആരുമില്ലാതെ പോകുമല്ലോ? എന്‍റെ കുഴിമാടത്തില്‍ നിന്ന് നോക്കിയാല്‍ പോലും ഈ പാടം കാണാം. പക്ഷേ ആസ്വദിക്കാന്‍ ഞാന്‍ ഉണ്ടാവില്ലല്ലോ…’

കുട്ടനാട്ടിലെ സന്ധ്യകള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. പടിഞ്ഞാറ് സൂര്യന്‍ താഴുമ്പോള്‍ വേമ്പനാട്ടുകായല്‍ ഉരുക്കിയ സ്വര്‍ണ്ണം പോലെ തിളങ്ങും. ആകാശത്ത് മേഘങ്ങള്‍ക്ക് തീപിടിച്ചതുപോലെ തോന്നും. ദൂരെ വള്ളങ്ങള്‍ തുഴഞ്ഞ് തുഴഞ്ഞ് കരയിലേക്ക് അടുക്കും. വെള്ളം കയറ്റിനിര്‍ത്തിയ പാടങ്ങളില്‍ വരാലുകള്‍ തുള്ളിച്ചാടുന്ന ശബ്ദം കേള്‍ക്കാം. രാത്രിയായാല്‍ വെള്ളത്തില്‍ നക്ഷത്രങ്ങള്‍ തെളിയും. ആകാശം താഴെയും ഭൂമി മുകളിലും ആണെന്ന് തോന്നിപ്പിക്കുന്ന മായാജാലം.

പണ്ട് ആലപ്പുഴയില്‍ കപ്പലണ്ടി കച്ചവടം നടത്തി വള്ളത്തില്‍ തിരിച്ചു വരുമായിരുന്ന ആ പഴയ കാലം മത്തായിച്ചേട്ടന്‍ ഓര്‍ത്തു. ഇരുവശവും പച്ചപ്പ്, കുലച്ചുനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍, കായലില്‍ പായവിരിച്ച വള്ളങ്ങള്‍… എന്തൊരു ആവേശമായിരുന്നു അന്ന്!

ജോസഫ് അമേരിക്കയിലേക്ക് വിമാനം കയറിയത് 2008-ലായിരുന്നു. പോകുന്നതിന് തൊട്ടുമുന്‍പ്, ആ പച്ചപ്പാടവരമ്പത്ത് വെച്ച് അപ്പന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ച് അവന്‍ പറഞ്ഞു: ‘അപ്പാ, ഞാന്‍ തിരിച്ചുവരും. ഈ പാടം നോക്കിനടത്താന്‍ ഞാന്‍ വരും.’

മത്തായിച്ചേട്ടന്‍ അന്ന് മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു കരഞ്ഞു. അവര്‍ക്ക് പിന്നില്‍ സൂര്യന്‍ അസ്തമിക്കുകയായിരുന്നു. അച്ഛന്‍റെയും മകന്‍റെയും നിഴലുകള്‍ ആ പാടത്തേക്ക് നീണ്ടുനീണ്ടു കിടന്നു. ഇന്ന് ആ പാടം തരിശാണ്. കാടുപിടിച്ചു കിടക്കുന്നു. പണ്ട് പൊന്നുവിളഞ്ഞിരുന്ന മണ്ണ് ഇന്ന് വെറുമൊരു പാഴ്മണ്ണായി മാറിയിരിക്കുന്നു. മകന്‍റെ നിഴല്‍ പോലും അവിടെനിന്നും മാഞ്ഞുപോയി.

ഇപ്പോള്‍ മകള്‍ മെര്‍ലിന്‍ ലണ്ടനില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യും. ലണ്ടനിലെ തേംസ് നദി കാണിച്ച് അവള്‍ പറയും: ‘അമ്മേ, ഇവിടെയും വലിയ വെള്ളമുണ്ട്. പക്ഷേ നമ്മുടെ കായലിന്‍റെ ആ ഒരു ഭംഗിയില്ല കേട്ടോ’
അപ്പോള്‍ അന്നമ്മച്ചേട്ടത്തി ഫോണിന്‍റെ ക്യാമറ പുറകിലെ തോട്ടിലേക്ക് തിരിച്ചുപിടിക്കും: ‘ഇതാ മോളേ, നമ്മുടെ തേംസ്. നോക്ക്, ആമ്പലുകള്‍ പൂത്തുനില്‍ക്കുന്നത് കണ്ടോ?’
‘നെക്സ്റ്റ് ഇയര്‍ ഞാന്‍ ഉറപ്പായും വരും അമ്മേ…’ മെര്‍ലിന്‍ പറയും.
‘അടുത്ത വര്‍ഷം’ കുട്ടനാട്ടിലെ വൃദ്ധരായ മാതാപിതാക്കളുടെ കലണ്ടറുകളില്‍ ഒരിക്കലും വന്നെത്താത്ത പതിമൂന്നാമത്തെ മാസത്തിന്‍റെ പേരാണത്!
കര്‍ക്കിടകം വന്നാല്‍ കുട്ടനാട്ടിലെ മഴയ്ക്ക് ഒരുതരം ഭ്രാന്താണ്. ഇടിമിന്നലിന്‍റെ വെളിച്ചത്തില്‍ പാടശേഖരങ്ങള്‍ ഒരു നിമിഷം വെള്ളി കൊലുസിട്ടതുപോലെ തിളങ്ങിമറിയും. വീടിന് ചുറ്റും വെള്ളം കയറി വീട് ഒരു ഒറ്റപ്പെട്ട ദ്വീപാകും. ജനാല തുറന്നാല്‍ കണ്ണെത്താ ദൂരത്തോളം വെള്ളം മാത്രം.
അങ്ങനെയൊരു മഹാമഴയത്താണ് അന്നമ്മച്ചേട്ടത്തിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശം വന്നത്: ‘പുളിങ്കുന്ന് പള്ളിയില്‍ വെള്ളം കയറി. എല്ലാവരും പ്രാര്‍ത്ഥിക്കണേ…’
തൊട്ടുതാഴെ പ്രവാസികളായ മക്കളുടെ മറുപടികള്‍ പ്രവഹിച്ചു:
“Praying from Toronto!”
“Praying from Melbourne!”
മത്തായിച്ചേട്ടന്‍ ഒരു ദീര്‍ഘശ്വാസമെടുത്തു: ‘പ്രാര്‍ത്ഥനകളൊക്കെ ഡിജിറ്റലായി അന്നമ്മേ… പക്ഷേ ഈ കയറിവരുന്ന വെള്ളം മാത്രം ഇപ്പോഴും അനലോഗ് ആണ്!’
വീട്ടുമുറ്റത്ത് മുട്ടൊപ്പം വെള്ളമെത്തിനില്‍ക്കുമ്പോഴാണ് ഇളയമകന്‍ തോമസിന്‍റെ ഫോട്ടോ വരുന്നത്: “Dad, snow in Dublin!” വെളുത്ത മഞ്ഞിന്‍റെ ചിത്രം.

മത്തായിച്ചേട്ടന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവിടെ വെളുത്ത മഞ്ഞല്ല, പച്ചപ്പാണ് പച്ചപ്പാടം, പച്ചവെള്ളം, രണ്ട് ലോകം, രണ്ട് നിറം! മത്തായിച്ചേട്ടന്‍ ഫോണ്‍പാടത്തേക്ക് തിരിച്ചുപിടിച്ച് മകന് കാണിച്ചുകൊടുത്തു. മഴ പെയ്തു തോര്‍ന്ന പാടം. വെള്ളം കെട്ടിക്കിടക്കുന്നു. അതില്‍ ആകാശം പ്രതിഫലിക്കുന്നുണ്ട്.
‘ഇങ്ങനെയാ മോനേ ഇവിടെ… സുന്ദരമാ. പക്ഷേ, ഇതൊക്കെ ഒറ്റയ്ക്ക് കണ്ടിട്ട് എന്താ കാര്യം?’ അദ്ദേഹം പതുക്കെ പിറുപിറുത്തു.

രാത്രി മഴ തോരുമ്പോള്‍ ആകാശം തെളിയും. കായലില്‍ ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ വന്ന് വീഴും. കായല്‍ പരപ്പില്‍ ലക്ഷം ദീപങ്ങള്‍ കത്തുന്നത് പോലെ. തോണിക്കാര്‍ വിളക്കുകള്‍ കത്തിച്ച് മീന്‍പിടിക്കാന്‍ പോകും. ദൂരെ നിന്ന് നോക്കിയാല്‍ കായല്‍ ഒരു ‘ആകാശഗംഗ’ പോലെ തോന്നും. അന്നമ്മച്ചേട്ടത്തി മിണ്ടാതെ അത് നോക്കിനില്‍ക്കും.
‘ഈ ഭംഗി കാണാന്‍ എന്‍റെ മക്കള്‍ കൂടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍…’ അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കും. ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ടാകാം, പക്ഷേ മക്കള്‍ കേള്‍ക്കില്ല. അവര്‍ ദൂരെ, വേറെ ആകാശത്തിലെ നക്ഷത്രങ്ങള്‍ എണ്ണുന്ന തിരക്കിലാണ്.

വേനല്‍ക്കാലമായാല്‍ കുട്ടനാട്ടിലെ പാടങ്ങള്‍ വിണ്ടുകീറും. എങ്കിലും തോടുകളില്‍ തെളിഞ്ഞ വെള്ളമുണ്ടാകും. അടിയിലെ മണല്‍ത്തരികള്‍ വരെ കാണാം. പണ്ട് വേനലില്‍ ആ മണല്‍പ്പുറത്ത് കുട്ടികള്‍ കളിക്കുമായിരുന്നു. ഇപ്പോള്‍ അവിടെ കുട്ടികളില്ല. കുട്ടികളില്ലാത്തതുകൊണ്ട് നാട്ടിലെ സ്കൂളും പൂട്ടി. ആ പള്ളിക്കൂടം ഇപ്പോള്‍ ഒരു ശ്മശാനം പോലെയാണ്. ക്ലാസ്സ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ അവസാനം എഴുതിയ കണക്ക് മായാതെ കിടപ്പുണ്ട് 2+2=4. കണ ക്കൊക്കെ ശരിയാണ്, പക്ഷേ ഈ മനുഷ്യരുടെ ജീവിതം മാത്രം എവിടെയോ തെറ്റിപ്പോയി!
പിന്നീടാണ് 2018-ലെ ആ മഹാപ്രളയം വരുന്നത്. കുട്ടനാട് ഒരു വലിയ കായലായി മാറി. വീടുകള്‍ വെള്ളത്തിനടിയിലായി. തെങ്ങിന്‍റെ മണ്ടകള്‍ മാത്രമാണ് പുറത്തു കണ്ടത്. ബോട്ടുകള്‍ വീടുകളുടെ മുകളിലൂടെ പാഞ്ഞുപോയി. നോഹയുടെ പെട്ടകത്തിന്‍റെ കാലം!

മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ദൂരെ പള്ളിഗോപുരം പകുതിയും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് അവര്‍ കണ്ടു. പക്ഷേ, മുകളിലെ കുരിശ് മാത്രം മുങ്ങാതെ പുറത്തുണ്ടായിരുന്നു. വെള്ളത്തിന് മുകളില്‍, തലയുയര്‍ത്തി… തങ്ങളുടെ വിശ്വാസം പോലെ!
വെളളം ഇറങ്ങിയപ്പോള്‍ കനത്ത ചെളി ബാക്കിയായി. ആ ചെളിയില്‍ കുട്ടനാടിന്‍റെ കണ്ണീരിന്‍റെ ചരിത്രമുണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പള്ളി കഴുകി വൃത്തിയാക്കി, അള്‍ത്താര തുടച്ചുമിന്നിച്ച് വീണ്ടും കുര്‍ബാന തുടങ്ങി. പക്ഷേ, പള്ളിയില്‍ ആളില്ലായിരുന്നു!
മുന്‍ബെഞ്ചില്‍ മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും മാത്രം. പിന്നില്‍ വിറയ്ക്കുന്ന കൈകളോടെ രണ്ട് വയസ്സായ അപ്പച്ചന്മാര്‍. ‘സമാധാനം നിങ്ങളോടുകൂടെ…’ എന്ന് വൈദികന്‍ പറയുമ്പോള്‍ മറുപടി ചൊല്ലാന്‍ അവിടെ ആകെ നാലുപേര്‍ മാത്രം!

പുറത്ത് പാടത്ത് വന്‍യന്ത്രങ്ങള്‍ കൊയ്ത്ത് നടത്തുന്നുണ്ടായിരുന്നു. മനുഷ്യരില്ല. പണ്ട് കൊയ്ത്തുകാലത്ത് പാടവരമ്പുകളില്‍ കൊയ്ത്തുപാട്ടുകള്‍ ഉയരുമായിരുന്നു ‘എല്ലോ എല്ലോ എല്ലോലോ…’ ഇന്ന് യന്ത്രങ്ങളുടെ കഠിനമായ മുരള്‍ച്ച മാത്രം. പാടത്തിന്‍റെ സംഗീതം നഷ്ടപ്പെട്ടു, കുട്ടനാടിന് അതിന്‍റെ ശബ്ദവും നഷ്ടപ്പെട്ടു.
സന്ധ്യയ്ക്ക് പടിഞ്ഞാറന്‍ ആകാശം വീണ്ടും ചെമ്പരത്തി നിറമായി. കായലില്‍ അത് പ്രതിഫലിച്ചു. പക്ഷേ, അത് കണ്ട് കണ്ണുനിറയാന്‍ അവിടെ മനുഷ്യരില്ലായിരുന്നു. ഭംഗി അനാഥമായി, പ്രകൃതി ഒരു വിധവയെപ്പോലെയായി!
മകരക്കൊയ്ത്ത് കഴിഞ്ഞ പാടം. ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രങ്ങള്‍ വൈക്കോലുകള്‍ കെട്ടുകളാക്കി പാടത്ത് ഉപേക്ഷിച്ചിരിക്കുന്നു. അതിനു മുകളില്‍ നീലാകാശമുണ്ട്, താഴെ സ്വര്‍ണ്ണ വൈക്കോല്‍ക്കൂട്ടങ്ങള്‍. അതിനിടയിലൂടെ വെളുത്ത കൊക്കുകള്‍ പറന്നുനടക്കുന്നു. പണ്ട് കറ്റകെട്ടുന്നവരും കളങ്ങളില്‍ കറ്റമെതിക്കുന്നവരുമായി ഒരു ഉത്സവമായിരുന്നു. ഇപ്പോള്‍ ആ വൈക്കോല്‍ ക്കൂനകളില്‍ വന്ന് തട്ടിവിളിക്കുന്ന കാറ്റ് മാത്രം ബാക്കി.
അതിനിടയിലാണ് തോമസിന്‍റെ ആഹ്ലാദവാര്‍ത്ത വരുന്നത്: ‘അപ്പാ, ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു!’
കേട്ടപാടെ മത്തായിച്ചേട്ടന്‍ വീട്ടുമുറ്റത്തേക്ക് ഇറങ്ങിനിന്നു. മുന്നില്‍ പാടം, പാടത്തിനപ്പുറം കായല്‍, കായലിനപ്പുറം ആകാശം. എല്ലാം ഒന്നുചേരുന്ന ചക്രവാളത്തില്‍ സൂര്യന്‍ ജ്വലിച്ചുനില്‍ക്കുന്നു.
അദ്ദേഹം ഫോണിലൂടെ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു: ‘മോനേ… കുഞ്ഞ് ജനിക്കുമ്പോള്‍, ഒരുപിടി മണ്ണ് അവന്‍റെ കാല്‍ക്കീഴില്‍ വെക്കണം. കുട്ടനാട്ടിലെ മണ്ണ് അവന്‍ അറിയട്ടെ. അവന്‍റെ വേരുകള്‍ കിടക്കുന്നത് ഈ പച്ചപ്പാടത്താണെന്ന് അവന്‍ മനസ്സിലാക്കട്ടെ…’

അരികില്‍ വന്ന് അന്നമ്മച്ചേട്ടത്തി വിളിച്ചുപറഞ്ഞു: ‘മോനേ, ഞാന്‍ ഇവിടുത്തെ തോട്ടിലെ, ആമ്പല്‍ പൂക്കുന്ന തോട്ടിലെ വെള്ളം ഒരു ഭരണിയിലാക്കി അയച്ചുതരാം. കുഞ്ഞിനെ ആദ്യം അതില്‍ കുളിപ്പിക്കണം!’
മകന്‍ അപ്പുറത്തിരുന്ന് പതുക്കെ ചിരിച്ചു: “OK Mom, OK Dad…”
ആ ചിരിയുടെ പിന്നിലെ യാഥാര്‍ത്ഥ്യം വൃദ്ധരായ ആ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു. അയക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കറിയാം. മണ്ണ് കസ്റ്റംസില്‍ പിടിക്കും, പ്രവാസത്തിന്‍റെ ഓര്‍മ്മകള്‍ക്ക് വിസ കിട്ടില്ല!
അന്ന് രാത്രി നല്ല നിലാവായിരുന്നു. പൗര്‍ണ്ണമി. കുട്ടനാട് മുഴുവന്‍ വെള്ളി വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുകയാണ്. പാടത്ത് നിലാവ് വീണുകിടക്കുന്നത് കണ്ടാല്‍ മഞ്ഞു പെയ്തതാണെന്നേ തോന്നു. തെങ്ങോലകള്‍ വെള്ളിനൂലുകള്‍ പോലെ കാറ്റിലാടുന്നു. കായല്‍ ഒരു വലിയ കണ്ണാടിപോലെ ആകാശത്തെ നെഞ്ചിലേറ്റുന്നു.
മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും വരാന്തയില്‍ ഇരുന്ന് ആ വന്യമായ സൗന്ദര്യം നോക്കിക്കണ്ടു. ഈ ഭംഗി ആര്‍ക്കുവേണ്ടിയാണ്? സ്വന്തം മക്കള്‍ക്കായി അവര്‍ കാത്തുവെച്ചതാണ് ഈ സ്വര്‍ഗ്ഗം. പക്ഷേ മക്കള്‍ വന്നില്ല, വരികയുമില്ല.

ദൂരെ കായലിലൂടെ ഒരു വള്ളം തുഴഞ്ഞുപോകുന്നത് കണ്ടു. വള്ളത്തില്‍ ഒരു കുഞ്ഞു വിളക്ക് കത്തുന്നുണ്ട്. വള്ളക്കാരന്‍ പഴയൊരു വഞ്ചിപ്പാട്ട് പാടുന്നു:
‘കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാലേ…’
ആ പാട്ട് രാത്രിയിലെ തണുത്ത കാറ്റില്‍ ഒഴുകിവന്ന് അവരുടെ ഹൃദയത്തില്‍ തറച്ചു. അന്നമ്മച്ചേട്ടത്തിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവള്‍ വേഗം മുറ്റത്തേക്കിറങ്ങി ദൂരേക്ക് നോക്കി.
ഇല്ല! അവിടെ പാട്ടില്ല… അതൊരു ഭ്രമമായിരുന്നു. എഞ്ചിന്‍ ഘടിപ്പിച്ച ഒരു വള്ളം വലിയ ശബ്ദത്തോടെ വെള്ളം കീറിമുറിച്ച് പാഞ്ഞുപോവുകയായിരുന്നു! പാട്ടിന്‍റെ ഈണം പോലും ആ യന്ത്രച്ചൂളയില്‍ കരിഞ്ഞുപോയിരിക്കുന്നു.
‘നമ്മള്‍ മരിച്ചാലും ഈ പാടം ഇവിടെയുണ്ടാകും അന്നമ്മേ…’ മത്തായിച്ചേട്ടന്‍ അവളുടെ വിറയ്ക്കുന്ന കൈകള്‍ ചേര്‍ത്തുപിടിച്ചു. ‘ഈ കായല്‍ ഒഴുകും, ഈ തെങ്ങുകള്‍ ആടും, ഈ ആമ്പലുകള്‍ വീണ്ടും പൂക്കും. പക്ഷേ… ‘നമ്മുടേത്’ എന്ന് പറയാന്‍ ഇനി നമ്മള്‍ ഉണ്ടാവില്ല.’
അദ്ദേഹം അവളെ ആശ്വസിപ്പിച്ചു: ‘സാരമില്ല അന്നമ്മേ. നമ്മള്‍ ഇല്ലെങ്കിലും കുട്ടനാട് ഉണ്ടാകും. അതുമതി. നമ്മുടെ മക്കള്‍ ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ഈ മണ്ണിന്‍റെ മക്കളാണ്, ഈ വെള്ളത്തിന്‍റെ മക്കളാണ്. ഒരുനാള്‍ അവരത് തിരിച്ചറിയും…’
കിഴക്കന്‍ ആകാശം പതുക്കെ വെളുക്കാന്‍ തുടങ്ങി. പുതിയൊരു പകല്‍. പാടത്തെ മഞ്ഞുതുള്ളികളില്‍ പുലര്‍കാല സൂര്യന്‍റെ വെളിച്ചം വീണപ്പോള്‍ ലക്ഷക്കണക്കിന് വജ്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ തോന്നി.
കുട്ടനാട് വീണ്ടും ഉണരുകയാണ്. സുന്ദരിയായി… അതേസമയം സങ്കടക്കാരിയായി! അവള്‍ കാത്തിരിക്കുകയാണ്. ആര്‍ക്കുവേണ്ടി? ആര്‍ക്കും അറിയില്ല.
ആ കാത്തിരിപ്പ് തന്നെയാണ് കുട്ടനാടിന്‍റെ ഇതിഹാസം. വെള്ളം പോലെയാണത്; ഒഴുകിക്കൊണ്ടേയിരിക്കും, കടലില്‍ ചെന്നുചേരും വരെ. ഈ ഇതിഹാസം അവസാനിക്കുന്നില്ല. കാരണം, കേള്‍ക്കാന്‍ ആളില്ലെങ്കിലും, കാണാന്‍ കണ്ണുകളില്ലെങ്കിലും… ആ പള്ളിമണി ഇനിയും മുഴങ്ങിക്കൊണ്ടേയിരിക്കും. നെല്‍പ്പാടങ്ങള്‍ കാറ്റില്‍ തലയാട്ടിക്കൊണ്ടേയിരിക്കും. കായല്‍ ഇനിയും നിലാവത്ത് തിളങ്ങും.
മനുഷ്യര്‍ ഒഴുക്കില്‍പ്പെട്ടുപോയാലും, കുട്ടനാട് എന്നും കുട്ടനാടായിത്തന്നെ അവശേഷിക്കും!

സതീഷ് ബാലകൃഷ്‌ണൻ :- ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെൻ്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ് അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനുമാണ്.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിനുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നു. ബാക്ക്‌ലോഗ് ഒഴിവാക്കി അപേക്ഷകർക്ക് സമയബന്ധിതമായി ടെസ്റ്റ് സ്ലോട്ടുകൾ അനുവദിക്കാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി) പ്രത്യേക സർക്കുലർ പുറത്തിറക്കിയിട്ടും പല ജില്ലകളിലും 15 ദിവസം മുതൽ രണ്ട് മാസത്തിലേറെ വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.

ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ചവർക്കുപോലും ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി ലഭിക്കാൻ വലിയ കാലതാമസം നേരിടുന്നതായി പരാതിയുണ്ട്. പുതിയ നിർദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിൽ ഉണ്ടായ വൈകല്യമാണ് ബാക്ക്‌ലോഗ് തുടരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നാണ് വിലയിരുത്തൽ.

ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എംവിഡി വിവിധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ കാത്തിരിപ്പ് അപേക്ഷകരെ വലയ്ക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ കൂടുതൽ ടെസ്റ്റ് സ്ലോട്ടുകളും അധിക സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി ഇടതുമുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. സി.പി.ഐ(എം) നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിഷയത്തിൽ പരസ്യമായി ഏറ്റുമുട്ടിയതോടെ വിവാദം രാഷ്ട്രീയ ചർച്ചയായി മാറി.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സ്വാഭാവികമായി സി.പി.ഐ(എം) നാണ് അവകാശപ്പെട്ടതെന്നും അതിൽ യാതൊരു സംശയവും ഇല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ ഉയർത്തുന്ന അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു.

അതേസമയം, സി.പി.ഐയുടെ ആത്മാഭിമാനത്തിന് വില നിശ്ചയിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കോ മാധ്യമ സ്ഥാപനങ്ങൾക്കോ അവകാശമില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കം ഇടതുമുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ തുറന്നുകാട്ടുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഒ . സി . രാജു 

തൊണ്ണൂറുകളിലെ പുലികളികളുടെ ഒരു ഓർമ്മയാണിത്. അക്കാലം പട്ടണത്തിൽ ഒരു പുലിയും വേട്ടക്കാരനും പരസ്പരധാരണയോടെ ഓണനാളുകളെ ഹരം കൊള്ളിച്ചിരുന്നു. നാട്ടിൽ എവിടെയും പ്രചാരത്തിലുള്ള എല്ലാ പുലികളികളിലും എന്നതുപോലെ തന്നെ ഇവിടെയും തുടക്കം മുതൽ പുലി അതിൻ്റെ വേട്ടക്കാരനു മേൽ ചാടിവീണ് അയാളെ തൻ്റെ ആഹാരമാക്കുമെന്ന ഒരു വ്യാജപ്രതീതി സൃഷ്ടിക്കുകയും എന്നാൽ കളിയുടെ ഒടുവിൽ ആ വന്യമൃഗം വേട്ടക്കാരൻ്റെ വെടിയേറ്റ് ചത്തുവീഴുകയും ചെയ്തിരുന്നു.

എന്തുകൊണ്ടായിരിക്കാം ഈ കഥയിലെ യഥാർത്ഥ ഇരയായ പുലിയ്ക്ക് ഒരിയ്ക്കൽ പോലും അതിൻ്റെ വേട്ടക്കാരന്നെ കീഴ്പ്പെടുത്തുവാൻ കഴിയാതെ പോയത്. എല്ലാ കളിയിലും വേട്ടക്കാരൻ തന്നെ ജയിക്കണം എന്ന കളിനിയമത്തെ മറികടക്കുവാൻ ആർക്കും കഴിയില്ല എന്നാണോ?

ഇരയുടെയും വേട്ടക്കാരന്റെയും പോരാട്ടത്തിന് ആവേശം പകരുവാൻ അവർക്കൊപ്പം എപ്പോഴും ഒരു മേളക്കാരനും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ആ സംഘത്തിൽ ഒരു സ്ത്രീയേയും കണ്ടിരുന്നു. അത് അവരിൽ ഒരാളുടെ ജീവിത പങ്കാളി ആയിരിക്കാനാണ് സാദ്ധ്യത. ആധുനികരെന്ന് സ്വയം കരുതുന്ന നഗരജീവികളുടെ വേഷഭൂഷാദികളൊന്നുമില്ലാത്ത പട്ടണത്തിൻ്റെ പുറംപോക്കുകളിൽ നിന്നും വരുന്ന, സൈഡ്ലൈൻ ചെയ്യപ്പെട്ട മനുഷ്യരായിരുന്നു അവർ.

ഏതൊന്നിൻ്റെയും ആവാസ വ്യവസ്ഥയിലേക്ക് അതിക്രമിച്ചു കയറി അവിടെയുള്ളതിനെയെല്ലാം കൊന്നൊടുക്കുന്ന അല്ലെങ്കിൽ കൈവശപ്പെടുത്തുന്ന സ്വാർത്ഥമനുഷ്യൻ്റെ കഥ തന്നെയാണല്ലോ ഇതും. ഒരു പക്ഷേ, അത്രയൊന്നും പുറകിലല്ലാത്ത ഒരു ഭൂതകാലത്ത്, ഈ നഗരവും കാടായിരുന്ന കാലത്ത് ഇവിടെ അധിവസിച്ചിരുന്നവരെ ഇല്ലാതാക്കിയതിൻ്റെ കഥ കൂടിയാകാം നഗരത്തിൻ്റെ മറവുകളിലും വിടവുകളിലുമൊക്കെയായി അവശേഷിച്ചവർ വിളിച്ചു പറയുവാൻ ശ്രമിച്ചിരുന്നത്.

ഓണക്കാലത്ത് മിക്കവാറും ഒരാഴ്ച്ചയോളം ഈ സംഘത്തെ നഗരത്തിൽ കാണാറുണ്ടായിരുന്നു. പുലികളിയെന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും കടുവകളി എന്നായിരുന്നു പ്രാദേശികമായി ഈ കലാരൂപം അറിയപ്പെട്ടിരുന്നത്. രൂപവും കടുവയുടേതു തന്നെ. കടുവയുടെ വേഷം കെട്ടിയിരുന്നയാൾ മേലാസകലം ഇനാമൽ പെയിൻ്റിൽ മഞ്ഞയിൽ കറുത്ത വര വരച്ച് നീളമുള്ള വാലും മുഖംമൂടിയുമായി ഒറ്റനോട്ടത്തിൽ തന്നെ ഒരു കടുവയുടെ സാദൃശ്യം ഉണ്ടാക്കി എടുത്തിരുന്നു. വേട്ടക്കാരന് മുട്ടിനു മുകളിൽ നില്ക്കുന്ന മുഷിഞ്ഞ പാൻ്റും ഷർട്ടും വേഷം. തലയിൽ ഒരു ശിക്കാരി തൊപ്പിയും കൈയ്യിൽ നാടൻ തോക്കും ഉണ്ടായിരുന്നു. അയാൾ കറുത്ത പെയിൻ്റുകൊണ്ട് ശരീരം മറച്ചിരുന്നു.

മണിക്കൂറുകൾ എടുത്ത് തയാറാക്കിയിരുന്ന പുലി വേഷത്തിൽ നിന്നു പുറത്തു വരുന്നതിനും അത്ര തന്നെ സമയം ആവശ്യമുണ്ടായിരുന്നു. കട്ടികൂടിയ പെയിൻ്റ് ഒരിക്കലും അനായസമായി കഴുകി കളയുവാനാകുമായിരുന്നില്ല. പുലികളിയുടെ അവസാന ദിനം മാത്രമായിരുന്നു അവർ വേഷം അഴിച്ചിരുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

പകൽ നേരങ്ങളിൽ കൊന്നും ചത്തും വേഷം കെട്ടിയാടിയ പുലിയും വേട്ടക്കാരനും കളിക്ക് ശേഷം രാത്രിയിൽ ഒരേ വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. യഥാർത്ഥ ജീവിതത്തിൽ വേട്ടക്കാരൻ അച്ഛനും പുലി അയാളുടെ മകനുമായിരുന്നുവത്രെ.

ഒരു ഓണക്കാലത്ത് അച്ഛനും മകനും നഗരത്തെരുവുകളിലൂടെ പുലികളി നടത്തി മുന്നേറുകയായിരുന്നു. ഓരോ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും അവർ കളിക്കുകയും അവിടെ നിന്നും കിട്ടുന്ന നാണയ തുട്ടുകൾ വാങ്ങി അടുത്ത സ്ഥലത്തേയ്ക്ക് പോവുകയും ചെയ്തു കൊണ്ടിരുന്നു. പുലികളി കാണുവാൻ അത്യാവശ്യം നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു. തെരുവിലെ ഒരു കടയുടെ മുമ്പിൽ പതിവിലും കൂടുതൽ ആളുകളുണ്ടായിരുന്നു. അവരുടെ പ്രോത്സാഹനത്തിനു മുമ്പിൽ പുലിയും വേട്ടക്കാരനും കൂടുതൽ ആവേശഭരിതരായി. അവർ യഥാർത്ഥ ഇരയും വേട്ടക്കാരനുമായി മാറി. അതിനൊത്ത് ജനങ്ങളുടെ ആർപ്പുവിളികൾ ഉച്ചത്തിലായി. വായുവിലേയ്ക്ക് ഉയർന്നു ചാടിയ പുലി വട്ടം കറങ്ങി മെയിൻ റോഡിലേയ്ക്ക് അമർന്നിരുന്നു, വേട്ടക്കാരന് മേൽ ചാടി വീഴുവാൻ. വേട്ടക്കാരനാകട്ടെ പുലിയുടെ തിരുനെറ്റിക്കു നേരെ ഉന്നം പിടിച്ച് കാഞ്ചിയിൽ വിരൽ കൊടുത്തു നിന്നു. ചെറിയ ഒരു ഇറക്കവും വളവുമുള്ള റോഡിലായിരുന്നു പുലി പതുങ്ങിയത്. പെട്ടെന്ന് ഒരു ടൂറിസ്റ്റ് ബസ്സ് പാഞ്ഞുവന്നു. അതിൻ്റെ ചക്രങ്ങൾ പുലിയുടെ മേലെ കയറി ഇറങ്ങി. ബസ്സ് കടന്നുപോയപ്പോൾ മഞ്ഞയിൽ ചുവപ്പ് പടർന്ന് പുലി വഴിയിൽ ചതഞ്ഞരഞ്ഞു കിടന്നു.

നഗരത്തിലെ അവസാന പുലിയായിരുന്നു അതെന്ന് ഇപ്പോൾ തോന്നുന്നു. എനിക്ക് ഏറെക്കുറെ സുപരിചിതമായ ഈ നഗരത്തിൽ പിന്നീടൊരിക്കലും ഒരു പുലിയെയും കാണാൻ പറ്റിയിട്ടില്ല. പുലിവേഷം കെട്ടിയ മനുഷ്യരും അവർ അന്തിയുറങ്ങിയിരുന്ന ഇടങ്ങളും ഇപ്പോൾ ഇവിടെ ഇല്ല. അത്തരം സ്ഥലങ്ങളൊക്കെ പുതിയ കാലത്തിൻ്റെ ഫ്ലൈഓവറുകളും ഫ്ലാറ്റുകളും ബൈപാസുകളുമൊക്കെയായി മാറ്റപ്പെട്ടിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഈ മനുഷ്യരെ കുറിച്ചുള്ള ഓർമ്മയുടെ പേരു കൂടിയാണ് ഓണം.

ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ – ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത.

വിലാസം:
ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007
ഇ- മെയില്‍:
[email protected]

സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ
എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്‍
എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക.

ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും. ഈ സമ്മാനങ്ങൾക്കു പുറമെ Fair play അവാർഡ് 104 പൗണ്ട്, Upcoming Team അവാർഡ് 104 പൗണ്ട്, വ്യക്തിഗത മികവിനള്ള അംഗീകാരമായി Best puller, Best Front, Best Back എന്നീ മേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും.

യുകെയിലെ മലയാളി കായികരംഗത്ത് ഒരു പുതിയ അധ്യായത്തിന് കൂടി തുടക്കമാകുകയാണ്. Sameeksha UK സംഘടിപ്പിക്കുന്ന All UK Women’s Tug of War Tournament ഉം ഈ വേദിയിൽ അരങ്ങേറ്റം കുറിക്കും .. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകളുടെ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ആവേശകരമായ
മത്സരങ്ങൾക്കും സൗഹൃദങ്ങൾക്കും മനോഹരമായ ഓർമ്മകൾക്കും സാക്ഷിയാകും.

വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാൽ രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. വിജയികൾക്കായി £501, £201, £101, £101 എന്നിങ്ങനെ ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്. കയറിൽ കരുത്ത് തെളിയിക്കാനും, വിജയത്തിന്റെ സന്തോഷം പങ്കിടാനും, ഒരു പുതിയ
പാരമ്പര്യത്തിന് തുടക്കം കുറിക്കാനും ഒക്ടോബർ 18-ന് ബർമിംഗ്ഹാമിൽ നമുക്ക്
ഒരുമിക്കാം.

കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെന്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു. വിപുലമായ സംഘാടക സമിതിയും വിവിധ കമ്മറ്റികളും രൂപികരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. സമീക്ഷ UK നാഷണൽ കമ്മറ്റി അംഗം ശ്രീ അൽ യാസിർ സാദിഖ് ആണ് സ്വാഗത സംഘം ചെയർമാൻ, സമീക്ഷ UK നാഷണൽ പ്രസിഡന്റ് ശ്രീമതി രാജി ഷാജി സ്വാഗത സംഘം കൺവീനറും നാഷണൽ സെക്രട്ടറി ശ്രീ ജിജു സൈമൺ ജോയിന്റ് കൺവീനറും ആണ്. റജിസ്ട്രേഷനും കൂടുതല്‍ വിവവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം കോർഡിനേറ്റർമാരായ ഷാജു സി ബേബി
(07856493330), ദീപ്‌തി ലൈജു (07810229426), അൽ യാസിർ സാദിഖ് (07774476565) എന്നിവരുമായി ബന്ധപെടുക. ഈ മത്സരം ഒരു വൻ വിജയമാക്കി തീർക്കുന്നതിന് ഏവരെയും ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിലേക്ക് ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

മെർളിൻ മേരി അഗസ്റ്റിൻ

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്.

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്.

നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ൻറ്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിൻറ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ്മ കൈകോർക്കുന്നതിൻറ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു.

തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.

പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിൻറ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമ്മയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിൻറ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി.

തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം ഓർമ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമ്മയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ്മ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ്മ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ൻറ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി

ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു.

വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു. ഓർമ്മയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.

തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഓർമ്മയുടെ മുൻകാല പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ വളർച്ചയെയും അഭിനന്ദിച്ച അവർ, നാലാം സീസണിൻറ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിൻറ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു .

ചടങ്ങിൽ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജിമോൻ ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോർജ്, IACA സെക്രട്ടറി ചാർളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഓർമ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സീസൺ 4ൻറ്റെ, പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഓർമ്മ പ്രാധാന്യം നൽകുന്നത്.

സീസൺ 4, ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാ ലാ യി ൽ നടക്കും . 2026 സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ൻറ്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും .

സീസൺ 4ൻറ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു.

തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു.

കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ൻറ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്.

ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.

എയ്‌മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡൽഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിൻറ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓർമ്മ സീസൺ 4ൻറ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതൽ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി.

കൂടുതൽ വിവരങ്ങൾ: www.ormaspeech.org

കെ . ആർ.മോഹൻദാസ്

ഒരിടത്ത് ഒരു കുട്ടി ജീവിച്ചിരുന്നു. കറുത്തു മെലിഞ്ഞ ഒരു പെൺകുട്ടി,

വസന്തകാലസ്വപ്നം പോലെ മയങ്ങിക്കിടക്കുന്ന കറുത്ത പാതയിലൂടെ വൈകുന്നേരം കുട്ടി സ്കൂളിൽനിന്നും വീട്ടിലേക്കു പോകുകയായിരുന്നു. പാത വിജനമായിരുന്നു. പാതയിൽ തണൽമരങ്ങളുടെ കൂറ്റൻ നിഴലുകൾ ചത്തു കിടന്നിരുന്നു. ആ തണുത്ത നിഴലുകളിൽ കൊച്ചു പാദങ്ങളമർന്ന പ്പോൾ കുട്ടി രോമാഞ്ചമണിഞ്ഞു. രാത്രിയിലെ മഞ്ഞുതുള്ളികൾ ഇലകളിൽ തെന്നിത്തുളുമ്പി നിന്നു. മരപ്പച്ചകളുടെ വിതാനത്തിനു മുകളിൽ, ആകാശമണൽപ്പുറത്ത് ചുവന്ന രത്നക്കല്ലുപോലെ സൂര്യൻ തിളങ്ങി. ആകാശ ത്തിന്‍റെ തുളകളിലൂടെ ഹിമകണങ്ങൾ ഊർന്നു വീണുകൊണ്ടിരുന്നു. സൂര്യകിരണങ്ങൾക്കു ചൂടില്ലായിരുന്നു. വെളിച്ചവും മഞ്ഞും കൂടിക്കുഴഞ്ഞ പാത അവ്യക്തമായികിടന്നു. പാടലവർണം കലർന്ന മഞ്ഞും മരക്കൂട്ടങ്ങൾക്കിട യിലൂടെ വീശിപ്പോയ കാറ്റും കുട്ടിയെ കെട്ടിപ്പുണർന്നു. ഇലപ്പടർപ്പുകൾക്കിടയിലൂടെ തന്‍റെ വീടിൻ്റെ രണ്ടാം നിലയിലെ ജാലകം കണ്ടപ്പോൾ കുട്ടിക്കു സന്തോഷം തോന്നി. വീടിൻ്റെ ഇരുമ്പുഗെയിറ്റിൽ പിടിച്ച് കുട്ടി രണ്ടാം നിലയിലെ ജാലകത്തിലേക്കു കണ്ണോടിച്ചു. നിലക്കണ്ണാടിയിൽ തലമുടി കോതിയൊതുക്കുന്ന അമ്മയെ അവൾ കണ്ടു. അമ്മ എങ്ങോ പോകാൻ തയാറെടുക്കുകയാണ്. നടപ്പടിയിൽ ചെരുപ്പൂരിയിട്ടശേഷം അവൾ അകത്തേക്കു കയറി. വരാന്തയിൽ ഉറങ്ങിക്കിടന്ന പോമറേനിയൻ നായ്ക്കുട്ടി തല ഉയർത്തി നോക്കി. വാൽ ചെറുതായൊന്നാട്ടിയശേഷം വീണ്ടും ചുരുണ്ടു. മാര്‍ബിള്‍ തറയിൽ വെളുത്തരോമങ്ങൾ ചിതറിക്കിടന്നിരുന്നു.

കുട്ടിക്ക് ഓക്കാനം വന്നു.

നായയുടെ രോമം വയറ്റിൽ പോയാൽ ഭ്രാന്തുവരുമെന്ന് മുത്തശ്ശി പറഞ്ഞത് അവളോർത്തു. ശബ്ദമുണ്ടാക്കാതെ മുറിയിലേക്കു കയറി. വെളുത്ത സ്കൂൾ ബാഗ് നിറയെ ചെളിയാണ്. ബാഗിന്‍റെ ബക്കിൾ അടർന്നു പോയിട്ടുണ്ട്. ഇന്നലെ ക്ലാസിൽ വച്ചു റോണി വലിച്ചു പൊട്ടിച്ചതാണ്. പകരം അവന്‍റെ പെൻസിൽ കുത്തിയൊടിച്ചതോർത്തപ്പോൾ കുട്ടിക്കു സന്തോഷം തോന്നി. ബാഗ് ഭിത്തിയിൽ തറച്ച ആണിയിൽ തൂക്കിയശേഷം സ്റ്റെയർകെയ്സ് കയറി കുട്ടി മുകളിലെത്തി. പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെവേണം നടക്കാൻ. നടക്കുമ്പോൾ ഒച്ച കേൾപ്പിക്കരുതെന്നാണ് അമ്മയുടെ നിയമം.
ഇ ന്നാളൊരു ദിവസം വരാന്തയിലൂടെ വെറുതെ ഒന്നോടിയതിന് അമ്മ പറഞ്ഞ ചീത്തയ്ക്കു കണക്കില്ല.

“പെര മറിച്ചിടാനാണോ ഭാവം?”

അമ്മയുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നിരുന്നു. കുട്ടി പേടിച്ചു പോയി. വരാന്തയിലൂടെ ഒന്നോടിയാൽ പുര മറിഞ്ഞു വീഴുമോ? അമ്മയ്ക്ക ഭ്രാന്തു തന്നെ. അമ്മ നിലക്കണ്ണാടിക്കു മുന്നിലാണ്. ശ്രദ്ധയോടെ ചുവന്ന പൊട്ടു നെറ്റിയിൽ പതിപ്പിച്ചുവയ്ക്കുന്ന അമ്മയെ കുട്ടി നിർന്നിമേഷയായി നോക്കിനിന്നു.

“എത്ര സുന്ദരിയാണെൻ്റെ അമ്മ” കുട്ടിക്ക് അഭിമാനം തോന്നി. വിളുമ്പിൽ പൊൻകസവു തുന്നിയ ചുവന്ന പട്ടുസാരി അമ്മയ്ക്കെന്തു ഭംഗിയായി ചേരും. ഇളംപച്ച നിറമുള്ള വാതിൽപ്പാളി നീക്കി തലമാത്രം ഉള്ളിലേക്കി ട്ട് കുട്ടി അമ്മയെ ആരാധനയോടെ നോക്കി. കുട്ടിയുടെ കണ്ണുകൾ വിടർന്നു. ഡ്രസ്സിംഗ് റൂമിലെ ഒരാൾപ്പൊക്കമുള്ള തിളങ്ങുന്ന നിലക്കണ്ണാടിയിൽ അമ്മ അണിഞ്ഞൊരുങ്ങുകയാണ്.

അമ്മയറിയാതെ അമ്മയെ നോക്കി നിൽക്കുന്നത് കുട്ടിക്കിഷ്ടമായിരുന്നു. കർട്ടൻ വകഞ്ഞു മാറ്റി, ഓടിച്ചെന്ന്, “അമ്മേ” എന്നുറക്കെ വിളിച്ച് പൊളിക്കാത്ത ഇളനീരിന്‍റെ തണുപ്പുള്ള ആ കവിളുകളിൽ അമർത്തി ചുംബിക്കാൻ കുട്ടി ആഗ്രഹിച്ചു. അമ്മയ്ക്കത് ഇഷ്ടമായില്ലെങ്കിലോ എന്നോർത്തപ്പോൾ വേണ്ടെന്നുവച്ചു. ഉരുണ്ട തടിയുടെ അറ്റത്ത് മുള്ളുകൾ എഴുന്നുനിൽക്കുന്നതുപോലെയുള്ള നീളൻ ചീപ്പുകൊണ്ട് അമ്മ മുടി ചീകുകയാ കരിവണ്ടിൻ്റെ നിറമുള്ള മിനുത്തിടതൂർന്ന മുടി, കുട്ടി ഓർത്തു, തനിക്കച്ഛൻ്റെ മുടിയാ കിട്ടിയത്. ഉള്ളില്ലാത്ത കോലൻമുടി. മുടി ചീകുമ്പോൾ അമ്മയുടെ കണ്ണുകൾ അടഞ്ഞിരുന്നു. മഞ്ചാടിക്കുരുവിൻ്റെ നിറമുള്ള ചുണ്ടുക ളിൽനിന്നും മൂളിപ്പാട്ടിൻ്റെ സംഗീതം പൊഴിഞ്ഞുകൊണ്ടിരുന്നു. ചീപ്പ് ഡ്രസ്സിംഗ് ടേബിളിലിട്ടശേഷം അമ്മ മുഖം തിരിച്ചപ്പോൾ കർട്ടൻ മാറ്റി കൂട്ടി താ ഴേക്കിറങ്ങിയോടി

അമ്മ എവിടെയാവും പോണത്?

കുട്ടി ആലോചിച്ചു. മാധവിയമ്മയോടു ചോദിച്ചാലോ? അവർക്കറിയാം. അവൾ അടുക്കളയിലേക്കു നടന്നു. മാധവിയമ്മ തേങ്ങ ചിരവുകയാണ്. തേങ്ങ ചിരവുന്ന താളത്തിനനുസരിച്ച് അവരുടെ ഉലയുന്ന മാറിടത്തിലെ കാക്കപ്പുള്ളിയിൽ കൗതുകത്തോടെ നോക്കി കുട്ടി അല്പനേരമിരുന്നു. ഒരു പിടി വാരി വായിലിട്ടു ചവച്ചു. മാധവിയമ്മ ചിരിച്ചു.

മോളു തിന്നോ…. ഇനിം വേണോ?

കുട്ടിക്കു സന്തോഷം തോന്നി. മാധവിയമ്മ എത്ര നല്ലതാണ്. അവരുടെ സമീപത്തേക്കല്പം നീങ്ങിയിരുന്ന് ശബ്ദം താഴ്ത്തി കുട്ടി ചോദിച്ചു.

“അമ്മയെവിടെപ്പോവാ. മാധവിയമ്മേ….”

മാധവിയമ്മ തേങ്ങാ ചിരകൽ നിർത്തി. ചുറ്റും നോക്കി. കുട്ടിയുടെ ചെവിയിൽ പറഞ്ഞു.

“കുട്ടിയറിഞ്ഞില്ലേ. ഇന്ന് ഇളയച്ഛൻ വരും അമ്മയ്ക്കു ഫോണുണ്ടായിരുന്നു.”

കുട്ടി എഴുന്നേറ്റു. ഒരുന്മേഷവും തോന്നുന്നില്ല. തന്നെക്കൂടെ കൊണ്ടു പോകുമോ? കൊണ്ടുപോയിരുന്നെങ്കിൽ… അച്ഛനുണ്ടായിരുന്നെങ്കിൽ കൊ ണ്ടുപോയേനെ. കുട്ടി ഉണ്ണിക്കുട്ടനെ ഓർത്തു. രണ്ടാം നിലയിലെ മുറിയിലാണ് ഉണ്ണിക്കുട്ടൻ ഉറങ്ങുന്നത്. ഒതുക്കുകൾ കയറി കുട്ടി മുകളിലെത്തി. ഒച്ച കേൾപ്പിക്കാതെ ശാന്തമായി തണുപ്പു പൊഴിക്കുന്ന സീലിംഗ് ഫാനിന്‍റെ കീഴിൽ വെള്ളയിൽ നീലപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ബെഡ്ഷീറ്റിൽ ഉണ്ണിക്കുട്ടൻ ഉറങ്ങുന്നു. കുട്ടി ഒച്ചയുണ്ടാക്കാതെ കട്ടിലിന്‍റെ ഓരത്തിരുന്നു. നോക്കിയിരിക്കെ കുട്ടിക്കവനോടു വാൽസല്യം തോന്നി. ഉണ്ണിക്കുട്ടൻ അമ്മയെപ്പോലെ വെളുത്തതാണ്. അമ്മയുടെ ചുണ്ടുകൾക്കു താഴെ പുഷ് പിച്ചു നിൽക്കുന്ന കറുത്ത മറുകുപോലും ഉണ്ണിക്കുട്ടനു കിട്ടിയിരിക്കുന്നു.

അവന്‍റെ മറുകിൽ പതുക്കെ സ്പർശിച്ചപ്പോൾ കുട്ടി സ്വന്തം വിരൽ കണ്ടു. കറുത്ത നിറമുള്ള വിരൽ. കുട്ടി കൈ വലിച്ചു. ഒപ്പം തനിക്ക് അച്ഛന്‍റെ കറു പൂനിറമാണല്ലോ കിട്ടിയതെന്ന് വിഷാദത്തോടെ ഓർത്തു. ഇളയച്ഛൻ നല്ല വെള്ളയാണ്. തന്‍റെ ക്ലാസിലെ അനു ഉണ്ണിക്കുട്ടനെപ്പോലെ വെളുത്തിട്ടാണ്. ചകിരിയിട്ടു നല്ലപോലെ ഉരച്ചു തേച്ചാൽ കറുപ്പുനിറം പോയി വെളു ക്കും എന്നവളാണു കുട്ടിക്ക് പറഞ്ഞുകൊടുത്തത്. ഇനി കുളിപ്പിക്കുമ്പോൾ ചകിരിയിട്ടു നല്ലപോലെ തേയ്ക്കണമെന്ന മാധവിയമ്മയോടു പറയണം. കു ട്ടി തീരുമാനിച്ചു.

“അയ്യോ… എന്താ ഇദ്….?”

ഓറഞ്ചിന്‍റെ അല്ലിപോലെയുള്ള ഉണ്ണിക്കുട്ടൻ്റെ അധരങ്ങളിൽ ഒരീച്ച വന്നിരുന്നു. കുട്ടി ഈച്ചയെ കൈവീശിയോടിച്ചു. ഉണ്ണിക്കുട്ടനുണർന്നു. അവൻ ഉറക്കെ കരയാൻ തുടങ്ങി. കുട്ടി പേടിച്ചു പോയി. അമ്മ ഇപ്പോൾ വരും. അടി ഉറപ്പ്. കുട്ടി ഓടി വാതിൽക്കലെത്തിയപ്പോൾ അമ്മ മുന്നിൽ! ഉണ്ണിക്കുട്ടൻ കണ്ണുകളടച്ചു വാ തുറന്ന് ഉറക്കെ നിലവിളിക്കുന്നു.

“എന്തിനാടി ഉണ്ണിയെ കരയിക്കുന്നത്?”

അമ്മ ദേഷ്യത്തിലാണ്.

“ഞാൻ”

കുട്ടിക്കു വാക്കുകൾ കിട്ടിയില്ല. തൊണ്ടയിൽ ഒരു തേങ്ങൽ തടയുന്നു.

“പഠിക്കേണ്ട നേരത്ത്. തെണ്ടി നടന്നോ…. തന്തേടെ മോളു തന്നെ…”

അമ്മയുടെ ശബ്ദത്തിൽ നിറഞ്ഞ വെറുപ്പ്. കുട്ടി സ്റ്റെപ്പുകളിറങ്ങി താഴെത്തെത്തി. മുകളിൽ അമ്മയുടെ ആശ്വാസവചനങ്ങൾക്ക് ഒരു താരാട്ടിന്‍റെ താളലയങ്ങൾ കൈവരുന്നത് കുട്ടിയറിഞ്ഞു. ഉണ്ണിയുടെ കരച്ചിൽ നിലച്ചിരുന്നു. കോളാമ്പിപ്പൂക്കൾക്കു മുകളിൽ വന്നിരുന്ന ഒരു മഞ്ഞപ്പൂമ്പാറ്റയെ നോക്കി അവൾ മുറ്റത്തിന്‍റെ ഓരത്ത് വെറുതെ നിന്നു. ഒരുൽസാഹവും തോന്നു ന്നില്ല. കുട്ടി വെട്ടിനിർത്തിയ പച്ചപ്പുൽത്തകിടിയിൽ മലർന്നു കിടന്നു നക്ഷത്രങ്ങൾ അപ്രത്യക്ഷമായ ആകാശത്തിന്‍റെ ചാരമുഖത്തു നോക്കി മലർന്നു കിടന്നു. അപ്പോൾ തോളോടു തോൾ ചേർത്തു രണ്ടു പക്ഷികൾ പറന്നു പോകുന്നതു കുട്ടി കണ്ടു.

റോഡിൽ കാറിൻ്റെ ഹോൺ മുഴങ്ങി. ഇളയച്ഛനാവും. ഗേറ്റ് തുറക്കാനാണ്. കുട്ടി എഴുന്നേറ്റില്ല. പുൽമെത്തയിൽ കണ്ണടച്ചു കിടന്നു. ഒടുവിൽ ഇളയച്ഛന്‍ തന്നെ വന്നു ഗേറ്റു തുറന്നു, കാർ ഗാരേജിൽ കയറ്റിയിട്ടശേഷം
ചൂണ്ടുവിരലിൻ്റെ തുമ്പിൽ വട്ടം ചുറ്റുന്ന സ്വിച്ച് കീയുമായി ഒരു മൂളിപ്പാട്ടും പാടി വീട്ടിനുള്ളിലേക്കു കയറിപ്പോയി. കൂട്ടി എഴുന്നേറ്റു. ഈർപ്പം കിനിയുന്ന മണൽത്തരികളിൽ ചവുട്ടി രണ്ടുചാൽ നടന്നു. ചുവന്നു തുടുക്കുന്ന പകൽ. മുകള്‍നിലയില്‍ നിന്നും പൊട്ടിച്ചിരിയുടെ ചീള് താഴെ വീണുടഞ്ഞു. കൂട്ടി പിന്നോക്കം മാറി. ഗേറ്റിനോടു ചേർന്നു നിന്നു. അവിടെനിന്നാൽ നീല വിരികളും ചില്ലുജാലകമുള്ള അമ്മയുടെ മുറി കാണാം. മുറിയിൽ വെളിച്ചമുണ്ട്.
നിറഞ്ഞു തുളുമ്പുന്ന വൈൻഗ്ലാസുപോലെ മഞ്ഞവെളിച്ചം പുരണ്ട ജാലകങ്ങൾ. കാറ്റിൽ ജാലകവിരികൾ ഉലഞ്ഞപ്പോൾ കെട്ടിപ്പുണരുന്ന അമ്മയേയും ഇളയച്ഛനേയും കുട്ടി കണ്ടു. കുട്ടി വെറുപ്പോടെ മുഖം തിരിച്ചു.

“മാധവിയമ്മേ ഞങ്ങൾ പോണൂ.”

അമ്മയുടെ ശബ്ദം. പടവുകളിറങ്ങി വരുന്ന ഇളയച്ഛനും അമ്മയും. മിനുസമുള്ള തറയിൽ മടമ്പുയർന്ന ചെരു പ്പമർന്നപ്പോൾ തറയുടെ ഹൃദയമിടിപ്പുകൾ ഉയർന്നു. പുഞ്ചിരി പൊഴിക്കു ന്ന ഉണ്ണിക്കുട്ടനെ തോളിലെടുത്ത് മുമ്പേ നടക്കുന്ന ഇളയച്ഛൻ എന്തോ തമാശ പറഞ്ഞപ്പോൾ അമ്മ പൊട്ടിച്ചിരിച്ചു. മാധവിയമ്മ ഗേറ്റു തുറന്നു കൊടുത്തു. ഒരു നിലവിളിയോടെ കാർ മുന്നോട്ടു കുതിച്ചപ്പോൾ, കുട്ടി തന്‍റെ മുറിയിലേക്കു നടന്നു. കട്ടിലിൽ മലർന്നു കിടന്ന്, മച്ചിൽ കെട്ടിഞ്ഞാന്നു
കിടക്കുന്ന ഫാനിന്‍റെ പൊടിയണിഞ്ഞ ഇതളുകളിൽ മിഴിനട്ടുകിടന്നു.

ഇവിടെ, ഈ മുറിയിൽ, പ്രകാശം മാഞ്ഞുപോയ ചുവരുകളിൽ നോക്കി തനിച്ചു കിടക്കുമ്പോൾ….

അച്ഛനുണ്ടായിരുന്നെങ്കിൽ…… കുട്ടി മോഹിച്ചു. എങ്കിൽ ഇങ്ങനെ ഒറ്റയ്ക്കു കിടക്കേണ്ടിവരുമായിരുന്നില്ല. കാറിൽ കയറിപ്പോകാമായിരുന്നു. ഐസ്ക്രീം പാർലറുകളിലിരുന്നു ഐസ്ക്രീം നുണയാമായിരുന്നു. ആകാശത്തിന്‍റെ മുഖം കറുക്കുന്നതുവരെ ഓടിക്കളിക്കാമായിരുന്നു,

അച്ഛൻ ഇനി ഒരിക്കലും വരില്ലേ…….?

അച്ഛൻ അമ്മയോടു പിണങ്ങി വീടുവിട്ടു പോയതാണെന്നും ഇനി തിരികെ ഈ വീട്ടിലേക്കില്ലെന്നും മാധവിയമ്മ പാൽക്കാരനോടു പതുക്കെ പറയുന്നതു കുട്ടി കേട്ടിരുന്നു.

അച്ഛൻ…. അച്ഛൻ…. എൻ്റെ അച്ഛൻ. മനസു കൊതിക്കുന്നു. അച്ഛന്‍റെ കൂട്ടുകാരനായിരുന്നത്രേ ഇളയച്ഛൻ. അയാൾ പതിവായി വീട്ടിൽ വരുമായിരു ന്നു. വെളുത്തനിറവും ചുരുണ്ടമുടിയും ചൂണ്ടിൽ സംഗീതവും അടുത്തുരുമ്പോൾ ഇറ്റു വീഴുന്ന പെർഫ്യൂമിൻ്റെ സുഗന്ധവും കുട്ടിയ്ക്കിഷ്ടമായിരു ന്നു. അച്ഛനിതൊന്നുമില്ലായിരുന്നു. അച്ഛന്‍റെ ദേഹത്തിനു കനച്ച എണ്ണയുടെ നാറ്റമാണെന്ന് അമ്മ പറയുന്നത് കുട്ടി കേട്ടിരുന്നു. അച്ഛൻ വീട്ടിലില്ലാത്ത നേരത്ത്, അലറുന്ന ബുള്ളറ്റിൻ്റെ പുറത്ത് അയാൾ പതിവായി വരാൻ തുടങ്ങിയതോടെ കുഴപ്പം ആരംഭിച്ചു. അമ്മ തുടുത്ത മുഖത്തോടെ സ്വീകരിക്കും.

ഒരിക്കൽ സ്കൂൾ വിട്ടുവന്നപ്പോൾ അമ്മയുടെ കരച്ചിൽ കേട്ടാണു കുട്ടി സ്റ്റെപ്പുകൾ കയറി മുകളിലെത്തിയത്. ധൃതിയിൽ പടവുകളിറങ്ങി വരുന്നു അയാൾ. കുതിക്കുന്ന ബുള്ളറ്റിൻ്റെ കിടിലം കൊള്ളിക്കുന്ന ശബ്ദം അകന്നു പോയി. കുട്ടി അമ്മയുടെ മുറിവാതിൽക്കൽ നിന്നു. എന്തോ പന്തികേട്…..

“ഭാമേ, ഇതിവിടെ അവസാനിപ്പിക്കണം…..”

മുകളിൽ മുഴങ്ങുന്ന അച്ഛൻ്റെ ഒച്ചകേട്ടപ്പോൾ കുട്ടി നടുങ്ങിപ്പോയി. അമ്മ തേങ്ങുന്നുണ്ട്.

“നമ്മുടെ മോളേ ഓർത്തെങ്കിലും…..”

തന്‍റെ കൂടെ കാര്യമാണ്. കുട്ടി ചെവി കൂർപ്പിച്ചു.

“എനിക്കു മടുത്തു… എനിക്കു മടുത്തു….”

തേങ്ങലിന്‍റെ ഇടവേളയിൽ അമ്മ പിറുപിറുത്തു. അമ്മ കരയുന്നു. കുട്ടിക്കു ദുഃഖം തോന്നി.

മുറിയിൽ മൗനത്തിൻ്റെ ശൈത്യം. പിന്നെ ഗ്ലാസുകൾ തകർന്നുടയുന്ന ശബ്ദം. കുട്ടി ചെവി പൊത്തി. കണ്ണുകളടച്ചു. ഒരു കൊടുങ്കാറ്റുപോലെ അച്ഛൻ പുറത്തേക്കു വന്നു. വിയർപ്പിന്‍റെ വരകൾ വീണ മുഖത്ത്, കണ്ണീരിന്‍റെ തിളക്കം. കുട്ടി വാതിലിൻ്റെ മറവിലൊളിച്ചു. കൈലേസ് കൊണ്ടു മുഖം തുട ച്ച് അച്ഛൻ സ്റ്റെപ്പുകളിറങ്ങി, മുറ്റം കടന്നു, ഗേറ്റു തുറന്ന്….

അമ്മ കരഞ്ഞില്ല.

ഒരു ദിവസം സ്കൂൾ വിട്ടുവന്നപ്പോൾ മുറ്റത്ത് കുട്ടി കറുത്ത ബുള്ളറ്റു കണ്ടു. ഇളയച്ഛാ എന്നു വിളിപ്പിച്ചത് അമ്മയാണ്.

മോളേ….. മോളേ…. കുട്ടിയെ കാണുന്നില്ലല്ലോ ഭഗവതീ…..”മാധവിയമ്മയുടെ വിരണ്ട ശബ്ദം.

“ങ്ഹാ ഇവിടെ ഒളിച്ചു കിടക്കുവാണോ. അത്താഴം വേണ്ടേ, ബാ

കുട്ടി കമിഴ്ന്നു കിടന്നു.”

“ബാ കുട്ടീ…..”

“എനിക്കമ്മ വിളമ്പിത്തന്നാ മതി…”കുട്ടി മുഖമുയർത്താതെ പറഞ്ഞു.

“അമ്മ വരാൻ വൈകും മോളേ. ശാഠ്യം പിടിക്കാതെ വാ….”

“അമ്മ വരട്ടെ…. അമ്മ വരട്ടെ…”

ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ തേങ്ങി. മാധവിയമ്മയുടെ കാലടികൾ അകന്നുപോയി. ഇന്ന് അമ്മ, വിളമ്പിത്തരാതെ കഴിക്കില്ല. കുട്ടി തീർച്ച പ്പെടുത്തി. തല്ലിക്കൊന്നാലും വേണ്ടില്ല…

താഴെ കാറിന്‍റെ ഹോൺ മുഴങ്ങുന്നു. അമ്മയുടെ ചിരി. ഉണ്ണിയുടെ കൊഞ്ചിയുള്ള വർത്തമാനം.

“കുട്ടി അത്താഴം കഴിച്ചില്ല…. അമ്മ വിളമ്പിക്കൊടുക്കണമെന്നൊറ്റ വാശി.”

മാധവിയമ്മയുടെ വാക്കുകൾ കുട്ടി കേട്ടു. അമ്മ മറുപടി പറഞ്ഞില്ല.

“വേണേൽ കഴിച്ചോളും… ബാ വന്നു കിടക്കാൻ നോക്ക്….”

ഇളയച്ഛന്‍റെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു.

ലൈറ്റുകളണഞ്ഞു. ഇളയച്ഛന്‍റെ കൂർക്കം വലി ഉയർന്നുകേൾക്കാം. എല്ലാ വരും ഉറങ്ങിക്കഴിഞ്ഞു. കുട്ടി പതുക്കെ, കൈ കുത്തി എഴുന്നേറ്റു. ലൈറ്റിട്ടു. വാതിലിന്‍റെ ബോൾട്ടെടുത്ത് പുറത്തിറങ്ങി. വരാന്തയിൽ നിലാവു പതഞ്ഞൊഴുകുന്നു. വാതിൽ തുറന്നു കുട്ടി മുറ്റത്തിറങ്ങി. പിന്നെ ഗേറ്റു തുറന്ന് രാത്രിയും നിലാവും കെട്ടിപ്പുണർന്നു കിടക്കുന്ന പാതയിലേക്കിറങ്ങി….. വിളറിയ ആകാശം. അകലെ, മരക്കൂട്ടങ്ങൾക്കിടയിൽ ഊളിയിടുന്ന വസന്തത്തിലെ മേഘക്കീറുകളിൽ നോക്കി കുട്ടി പതുക്കെ നടന്നു.

ഒരിടത്ത് ഒരു കുട്ടി ജീവിച്ചിരുന്നു……

കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

RECENT POSTS
Copyright © . All rights reserved