Latest News

ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം ശക്തമായതോടെ അന്താരാഷ്ട്ര എണ്ണവിപണിയിൽ വീണ്ടും അനിശ്ചിതത്വം വർധിച്ചു. പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കും കപ്പൽ ഗതാഗത പാതകൾക്കും നേരെയുള്ള ഭീഷണിയെ തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു. സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയാണ് എണ്ണവില കുത്തനെ ഉയരാൻ പ്രധാന കാരണം.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ ബാധിക്കുമെന്ന ഭയം വിപണിയിൽ ശക്തമാണ്. ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. വിതരണ തടസ്സം ഉണ്ടാകുമെന്ന ആശങ്കയിൽ വ്യാപാരികളും നിക്ഷേപകരും എണ്ണ വാങ്ങൽ വർധിപ്പിച്ചതും വിലക്കയറ്റത്തിന് കാരണമായി.

എണ്ണവില ഉയരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് അധിക സാമ്പത്തികഭാരമാകും. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ വിലയിൽ സമ്മർദം വർധിക്കാനും പണപ്പെരുപ്പം ഉയരാനുമുള്ള സാധ്യത സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ വഷളായാൽ എണ്ണവില 100 ഡോളറിലേക്കും നീങ്ങാമെന്ന മുന്നറിയിപ്പും വിപണിയിൽ ഉയരുന്നുണ്ട്.

ജിമ്മി കൂറ്റാരപ്പള്ളി

മദർവെൽ (സ്‌കോട്‌ലാൻഡ്): അന്യദേശത്ത് വിരിഞ്ഞ വിശ്വാസത്തിന്റെ പൂക്കാലം മദർവെല്ലിലെ ‘മർത്ത് മറിയം’ ദൈവാലയം. ചില ചരിത്രങ്ങൾ എഴുതപ്പെടുന്നത് മഷികൊണ്ടല്ല; പ്രത്യുത പ്രാർത്ഥനയും ത്യാഗവും പ്രത്യാശയുംകൊണ്ടാണ്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത് ഒരാളുടെ പരിശ്രമംകൊണ്ടല്ല; ഒരു സമൂഹത്തിന്റെ വിശ്വാസം, ഐക്യം, ആത്മസമർപ്പണം എന്നിവയുടെ കരുത്തുകൊണ്ടാണ്. സ്‌കോട്‌ലാൻഡിലെ മദർവെല്ലിൽ 2026 ജൂലൈ 26-ന് നടന്നത് അത്തരമൊരു ചരിത്ര നിമിഷമായിരുന്നു. സ്‌കോട്‌ലാൻഡിലെ പ്രവാസത്തിന്റെ തണുത്ത കാറ്റിലും ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങൾക്കിടയിലും സ്വന്തം വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച ഒരു സമൂഹം, കാൽ നൂറ്റാണ്ടോളം നീണ്ട സ്‌കോട്‌ലാൻഡിലെ പ്രവാസ ജീവിതത്തിൻ്റെ കാത്തിരിപ്പിനൊടുവിൽ സ്വന്തമായി ദൈവാലയം സമർപ്പിച്ച ദിനം. ഇത് ഒരു കത്തോലിക്കാ പള്ളി യുടെ ആശീർവ്വാദം മാത്രമായിരുന്നില്ല; ഒരു തലമുറയുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച ദൈവികമായ മറുപടിയായിരുന്നു.

മദർവെല്ലിലെ ‘മർത്ത് മറിയം’ (സെന്റ് മേരീസ്) സീറോ മലബാർ കത്തോലിക്കാ ദൈവാലയത്തിന്റെ കൂദാശാ കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അതീവ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഇതോടെ യുകെയിലെ സീറോ മലബാർ സഭയുടെ ഏഴാമത്തെ സ്വന്ത ദൈവാലയവും, സ്‌കോട്‌ലാൻഡിന്റെ മണ്ണിൽ ഉദിച്ച ആദ്യത്തെ സീറോ മലബാർ പള്ളിയും ചരിത്രത്തിന്റെ ഭാഗമായി. എന്നാൽ ഈ നേട്ടത്തിന്റെ യഥാർഥ മഹത്വം അക്കങ്ങളിൽ അളക്കാനാവില്ല. 2002-ൽ കാംബസ്‌ലാങ്ങിലെ സെന്റ് ബ്രൈഡ്സ് ദൈവാലയത്തിൽ ഏതാനും കുടുംബങ്ങൾ ചേർന്ന് ആരംഭിച്ച എളിയ പ്രാർത്ഥനാസംഗമം, ഇന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന ആത്മീയ ഭവനമായി വളർന്നിരിക്കുന്നു. പള്ളികളിൽ നിന്ന് പള്ളികളിലേക്ക് മാറിമാറി വിശുദ്ധ കുർബാന അർപ്പിച്ച കാൽ നൂറ്റാണ്ട്, ഓരോ ഞായറാഴ്ചയും ദൂരങ്ങൾ താണ്ടി വിശ്വാസം കാത്തുസൂക്ഷിച്ച കുടുംബങ്ങൾ, മലയാളവും സുറിയാനി പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറാൻ മാതാപിതാക്കൾ നടത്തിയ നിശ്ശബ്ദ പോരാട്ടം ഇതെല്ലാം ചേർന്നാണ് ‘മർത്ത് മറിയം’ ദൈവാലയത്തിന്റെ അടിത്തറ പാകപ്പെട്ടത്.

ഈ ചരിത്രദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുറപ്പെടുവിച്ച ഡിക്രി (P 02/2026) പ്രകാരം ‘മർത്ത് മറിയം’ ദൈവാലയത്തെ സ്‌കോട്‌ലാൻഡിലെ ആദ്യത്തെ ഔദ്യോഗിക സീറോ മലബാർ ഇടവകയായി ഉയർത്തി. രൂപതാ ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേൾപ്പിച്ചതോടെ വിശ്വാസികളുടെ ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പുതിയ അധ്യായം തുറന്നു. തുടർന്ന് റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനെ (സുനിലച്ചൻ) ഈ പ്രഥമ ഇടവകയുടെ ആദ്യ വികാരിയായി പ്രഖ്യാപിച്ചു. G32 മുതൽ ML12 (G32,33,34,67,68,69,71,72,73,74,75, ML1,2,3,4,5,6,7,8,9,10,11,12) വരെയുള്ള പോസ്റ്റ് കോഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സീറോ മലബാർ വിശ്വാസികൾ ഇനി ഈ ഇടവകയുടെ ആത്മീയ കുടുംബത്തിന്റെ ഭാഗമാണ്. ഒരു ദേവാലയം ലഭിച്ചതിനേക്കാൾ വലിയ നേട്ടമാണ് ഒരു സ്ഥിരമായ ഇടവക രൂപംകൊണ്ടത് എന്നത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഈ സമൂഹത്തിന്റെ ഭാവി വലിയ അനിശ്ചിതത്വത്തിലായിരുന്നു. ദൈവാലയം സ്വന്തമാക്കുക എന്നതിനേക്കാൾ മിഷൻ നിലനിർത്താനുള്ള ശ്രമങ്ങൾ വിജയിക്കുമോ എന്ന ചോദ്യമായിരുന്നു എല്ലാവരുടെയും മനസ്സിൽ. എന്നാൽ വെറും പതിനൊന്ന് മാസത്തിനുള്ളിൽ നിയമപരവും സാമ്പത്തികവുമായ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അസാധ്യമെന്ന് തോന്നിയ സ്വപ്നം യാഥാർഥ്യമായത് ദൈവപരിപാലനയുടെ വ്യക്തമായ അടയാളമാണെന്നാണ് വിശ്വാസികൾ കരുതുന്നത്. ഈ ദൈവാലയം വിശ്വാസികളുടെ പ്രാർത്ഥനകളും, സംഭാവനകളും സന്നദ്ധപ്രവർത്തകരുടെ വിയർപ്പും കുടുംബങ്ങളുടെ ത്യാഗങ്ങളും ചേർന്നതാണ്. റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വവും മുൻ വൈദികരായ റവ. ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വി.സി, ഫാ. ജോസഫ് വെമ്പാടംന്തറ വി.സി, ഫാ. ജോണി വെട്ടിക്കൽ വി.സി എന്നിവരുടെ ആത്മസമർപ്പിത ശുശ്രൂഷയും ഇടവക സമൂഹത്തിന്റെ അക്ഷീണ അധ്വാനവും, നിശ്ശബ്ദ സേവനവും ഒരുമിച്ചപ്പോഴാണ് ഈ മഹത്തായ നേട്ടം യാഥാർഥ്യമായത്. ഈ ദൈവാലയത്തിൻ്റെ കൂദാശ പ്രാദേശിക കത്തോലിക്കാ സമൂഹവും ഹൃദയപൂർവം ഏറ്റെടുത്തു. മദർവെൽ രൂപതയിലെ വിവിധ ഇടവകകൾ ഈ നേട്ടത്തെ തങ്ങളുടെ സന്തോഷമായാണ് ആഘോഷിച്ചത്. വരുംകാലങ്ങളിലും എല്ലാ സഹകരണവും ഉറപ്പുനൽകിയ അവരുടെ സമീപനം സഭൈക്യത്തിന്റെ മനോഹരമായ മാതൃകയായി.

ബിഷപ്പ് ജോസഫ് ടോൾ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെയും മദർവെൽ രൂപതയിലെയും നിരവധി വൈദികർ, നോർത്ത് ലാനാർക്ക്ഷെയർ പ്രൊവോസ്റ്റ് കെന്നത്ത് ഡഫി, എം.എസ്.പി ക്ലെയർ ആഡംസൺ, എം.പി പമേലാ നാഷ്, എം.പി ഡേവിഡ് ഡേ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ, ക്രൈസ്തവ സഭാ പ്രതിനിധികൾ, സ്‌കോട്‌ലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ എന്നിവർ ചടങ്ങിന് സാക്ഷികളായി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഡോ. ക്രിസ് കുര്യൻ, ഡോ. ഷെറിൻ ജെയ്സൺ എന്നിവർ അവതാരകരായി ചടങ്ങുകൾ ഭംഗിയായി ഏകോപിപ്പിച്ചു. വിശിഷ്ടാതിഥികളുടെ ആശംസാപ്രസംഗങ്ങളും ഈ ചരിത്രനേട്ടത്തിന്റെ പ്രാധാന്യം കൂടുതൽ എടുത്തുകാട്ടി.

ഇന്ന് മദർവെല്ലിൻ്റെ തിലകക്കുറിയായി ഉയർന്നുനിൽക്കുന്ന ‘മർത്ത് മറിയം’ ദൈവാലയം ഒരു ആരാധനാലയം മാത്രമല്ല. അത് ഒരു സമൂഹത്തിന്റെ ആത്മാവാണ്. പ്രവാസത്തിന്റെ മണ്ണിൽ വേരുറപ്പിച്ച വിശ്വാസത്തിന്റെ തണലാണ്. തലമുറകളെ കൂട്ടിയിണക്കുന്ന ആത്മീയ ഭവനമാണ്. മാതാപിതാക്കളുടെ പ്രാർത്ഥനകൾക്കും മക്കളുടെ ഭാവിക്കും ഇടയിലുള്ള പാലമാണ്.

ചരിത്രം ചിലപ്പോൾ വലിയ യുദ്ധങ്ങളെയും സാമ്രാജ്യങ്ങളെയും മാത്രമല്ല ഓർക്കുന്നത്; നിശ്ശബ്ദമായി വിശ്വാസം കാത്തുസൂക്ഷിച്ച മനുഷ്യരെയും ഓർക്കും. മദർവെല്ലിലെ ‘മർത്ത് മറിയം’ ദൈവാലയത്തിന്റെ ആശീർവ്വാദം അത്തരമൊരു ചരിത്രമാണ്. വരും തലമുറകൾക്ക് ഇത് ഒരു ദൈവാലയത്തിന്റെ കഥ മാത്രമല്ല, അന്യദേശത്ത് വിശ്വാസം കൈവിടാതിരുന്ന ഒരു സമൂഹത്തിന്റെ വിജയഗാഥയായി അറിയപ്പെടും.

തിരുവനന്തപുരം: വിലകുറഞ്ഞ മദ്യം വാങ്ങി വിദേശ പ്രീമിയം ബ്രാൻഡുകളുടെ പേരിൽ പുനർപാക്ക് ചെയ്ത് വിൽപന നടത്തിയിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം എക്സൈസ് സംഘം തിരുവനന്തപുരത്ത് കണ്ടെത്തി. കേസിലെ മുഖ്യസൂത്രധാരനായ ഈഞ്ചയ്ക്കൽ സ്വദേശിയായ ഹാഷിം സുൽഫിക്കറിനെ അറസ്റ്റ് ചെയ്തു. ജവാൻ റം ഉൾപ്പെടെയുള്ള കുറഞ്ഞ വിലയുള്ള മദ്യം ഉപയോഗിച്ച് ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ വിലകൂടിയ സ്കോച്ച് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ നിർമിച്ചാണ് സംഘം വൻതോതിൽ തട്ടിപ്പ് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജ ലേബലുകളും കുപ്പികളും ഉപയോഗിച്ച് യഥാർഥ വിദേശ മദ്യമെന്ന തോന്നൽ സൃഷ്ടിച്ചായിരുന്നു വിൽപന. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിർമാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് വ്യാജ മദ്യ നിർമാണത്തിനും പാക്കിങ്ങിനും ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. ഈ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കേരളത്തിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ജവാൻ റം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന കണ്ടെത്തൽ അന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. വ്യാജ മദ്യം സംസ്ഥാനത്തിന് പുറത്തേക്കും എത്തിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി.

കൊച്ചി: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ കേരള ഹൈക്കോടതിയെ സമീപിച്ചു. വിജയിച്ച വി. കുഞ്ഞിക്കൃഷ്ണൻ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് വിജയം നേടിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും തന്നെ “കള്ളൻ” എന്ന രീതിയിൽ ചിത്രീകരിക്കുകയും ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിച്ചെന്നും അതിനാൽ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഈ വിഷയങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി യു‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച വി. കുഞ്ഞിക്കൃഷ്ണൻ, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഹർജി പരിഗണിക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിലും പയ്യന്നൂർ മണ്ഡലത്തിലും വിഷയം വീണ്ടും ചർച്ചയാവുകയാണ്.

കാൺപൂർ: സൈബർ സെക്യൂരിറ്റി കോഴ്സിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഐ.ഐ.ടി. കാൺപൂറിന്റെയും ഐ.ഐ.ടി. മദ്രാസിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി ആരോപിക്കപ്പെടുന്ന വിദ്യാർഥിക്ക് രണ്ടാം അവസരം നൽകാൻ ഐ.ഐ.ടി. കാൺപൂർ ആലോചിക്കുന്നു. വിദ്യാർഥിയുടെ സാങ്കേതിക മികവ് വിലയിരുത്തി പ്രവേശന സാധ്യത പരിശോധിക്കാനാണ് സ്ഥാപനത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

പുതുതായി ആരംഭിച്ച ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി (B.Cyber) കോഴ്സിലേക്കുള്ള പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്നാണ് വിദ്യാർഥി വെബ്സൈറ്റുകളിൽ അതിക്രമിച്ച് കയറിയതെന്ന് പറയപ്പെടുന്നു. തന്റെ കഴിവ് തെളിയിക്കാനും ന്യായമായ അവസരം ലഭിക്കാനുമാണ് നടപടി സ്വീകരിച്ചതെന്നാണ് വിദ്യാർഥിയുടെ വാദം. സംഭവത്തെ തുടർന്ന് നിയമനടപടികൾക്ക് പകരം വിദ്യാർഥിയുടെ കഴിവുകൾ പരിശോധിക്കുന്ന സമീപനമാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ ഈ തീരുമാനത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. നിയമവിരുദ്ധമായി വെബ്സൈറ്റ് ഹാക്ക് ചെയ്ത നടപടിക്ക് ശേഷം പ്രവേശനാവസരം നൽകുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. പ്രവേശനം നേടാനോ പരാതികൾ പരിഹരിക്കാനോ അനൈതിക മാർഗങ്ങൾ സ്വീകരിച്ചാലും അംഗീകാരം ലഭിക്കാമെന്ന ധാരണ ഇത്തരം തീരുമാനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം സൈബർ സുരക്ഷാ മേഖലയിലെ അസാധാരണ കഴിവുകളെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള ശ്രമമായാണ് മറ്റൊരു വിഭാഗം ഇതിനെ വിലയിരുത്തുന്നത്.

ആലപ്പുഴ: ആലപ്പുഴയിലെ ഒരു ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയ യുവാവിന് നേരെ ക്രൂരമർദനം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യശാലയ്ക്കുള്ളിലും പുറത്തുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയം ശ്രദ്ധേയമായി. നിരവധി പേർ ചേർന്നാണ് യുവാവിനെ മർദിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മർദനത്തിനിടെ തടയാൻ ശ്രമിച്ചവരെയും ആക്രമികൾ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയും പരിശോധിച്ചുവരികയാണ്.

പൊതുസ്ഥലത്ത് നടന്ന ആക്രമണം വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. മദ്യശാലകളിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൽപറ്റ: ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 30 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി അവധി നൽകിയത്. ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പി.എസ്.സി. പരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ പ്രഖ്യാപിച്ച സമയക്രമപ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കൊച്ചി: മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസിൽ നടി അൻസിബ ഹസനെ കക്ഷി ചേർക്കാനുള്ള ഹർജിക്കെതിരെ പ്രസിഡന്റ് ശ്വേത മേനോൻ രംഗത്ത്. അൻസിബയ്ക്ക് കേസിൽ കക്ഷിയാകാൻ നിയമപരമായ അടിസ്ഥാനമില്ലെന്നും ഹർജി കേസിന്റെ സ്വഭാവം മാറ്റാൻ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ശ്വേത കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുത സംഘടനയുടെ ബൈലോകളും നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനിക്കേണ്ടതെന്നും, ഒരു സാധാരണ അംഗത്തെ കേസിൽ ഉൾപ്പെടുത്തുന്നത് നടപടികൾ അനാവശ്യമായി നീട്ടാനിടയാക്കുമെന്നും ശ്വേതയുടെ വാദം. സംഘടനയ്‌ക്കെതിരെയും ഭാരവാഹികൾക്കെതിരെയും അൻസിബ ഉയർത്തുന്ന ആരോപണങ്ങൾ വ്യക്തിപരമായ താൽപര്യങ്ങളോടെയാണെന്നും എതിർപ്പിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ കോടതിവഴക്കങ്ങളിലേക്കും പരസ്യവിവാദങ്ങളിലേക്കും നീണ്ടതോടെ സംഘടനയിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും നേതൃത്വത്തെയും ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘടനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എബി ജെ. ജോസ്

പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ നാലാം സീസണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പ്രചാരണ പരിപാടി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയങ്ങൾ രൂപപ്പെടുന്നതും അവ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും സംവാദങ്ങളിലൂടെയാണെന്നും അതുകൊണ്ടുതന്നെ പബ്ലിക് സ്പീക്കിംഗ് ഒരു മത്സര ഇനം മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനശക്തികളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും വളർത്തിയെടുക്കാൻ ഓർമ്മയുടെ അന്തർദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭം മികച്ച അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിൽ വിജയിക്കുന്നതിലും പ്രധാനമാണ് സ്വന്തം ആശയങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വം വളർത്തിയെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാൻ, സോയി തോമസ് പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. 2027 ഓഗസ്റ്റ് -ന് പാലായിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് നാലാം സീസൺ സമാപിക്കുക.

മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും ഉടൻ തന്നെ www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.

പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറെ പ്രയോജനകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ പ്രവർത്തനങ്ങളും വിവിധ തലങ്ങളിലെ ഇടപെടലുകളും സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നതിനായി ഫിലഡൽഫിയയിൽ വിപുലമായ പ്രസ് മീറ്റ് സംഘടിപ്പിച്ചു.

ഫിലഡൽഫിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മലയാളം ടെലിവിഷൻ, പത്ര, ഓൺലൈൻ മാധ്യമ പ്രതിനിധികൾ, വിവിധ മലയാളി സംഘടനകളുടെ നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത സമ്മേളനം ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ജോസ് തോമസ് (ചെയർ, ഓർമ്മാ ടാലന്റ് പ്രൊമോഷൻ ഫോറം) പരിപാടി പരിചയപ്പെടുത്തി. തുടർന്ന് ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറവും, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേലും സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെയും വിവിധ സംഘടനാ പ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും പരിചയപ്പെടുത്തി. തുടർന്ന് വിൻസെന്റ് ഇമ്മാനുവേൽ 2015 മുതൽ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള മികച്ച വിമാനസൗകര്യം യാഥാർഥ്യമാക്കുന്നതിനായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ വിവിധ ഇടപെടലുകളെക്കുറിച്ചും വിമാനത്താവള അധികൃതരുമായും ജനപ്രതിനിധികളുമായും വിമാനക്കമ്പനികളുമായും നടത്തിയ തുടർച്ചയായ ആശയവിനിമയങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ അവതരിപ്പിച്ച പ്രത്യേക റിപ്പോർട്ടിൽ, ഫിലഡൽഫിയ–കേരള വിമാനസൗകര്യത്തിനായി സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്ര ചരിത്രം അവതരിപ്പിച്ചു.

2015 മുതൽ വിൻസെന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവള അധികൃതരുമായി നിരവധി കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചതായും, ഫിലഡൽഫിയ സിറ്റി മേയറുടെയും മറ്റ് ഭരണനേതൃത്വത്തിന്റെയും സഹകരണത്തോടെ ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാർക്കും വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിവേദനങ്ങൾ സമർപ്പിച്ചതായും, സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ സംബന്ധിച്ച വിവരശേഖരണം നടത്തി വിമാനത്താവള അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിയതായും റിപ്പോർട്ടിൽ വിശദീകരിച്ചു.

ഫിലഡൽഫിയ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ, സമൂഹത്തിന്റെ ആവശ്യകതകൾ സംബന്ധിച്ച വിശദമായ അവതരണങ്ങൾ, വിമാനസർവീസ് വികസനവുമായി ബന്ധപ്പെട്ട പ്രത്യേക ഉപദേശക സമിതിയിൽ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി, വിവിധ ജനപ്രതിനിധികളുടെയും ഭരണനേതൃത്വത്തിന്റെയും പിന്തുണ ഉറപ്പാക്കിയത് തുടങ്ങിയ സുപ്രധാന ഇടപെടലുകളും റിപ്പോർട്ടിൽ വിശദമായി അവതരിപ്പിച്ചു.

ഈ പ്രഖ്യാപനത്തിന്റെ പൂർണ്ണമായ അംഗീകാരം ഒരു വ്യക്തിക്കോ സംഘടനയ്ക്കോ മാത്രം അവകാശപ്പെടാനാവില്ലെന്നും, ഫിലഡൽഫിയയിൽ നിന്നുള്ള കേരള വിമാനസർവീസിന്റെ ആവശ്യകത വിവിധ അധികാരകേന്ദ്രങ്ങളിൽ തുടർച്ചയായി ഉന്നയിക്കുകയും, സമൂഹത്തിന്റെ ശബ്ദം വിമാനത്താവള അധികൃതരിലേക്കും വിമാനക്കമ്പനികളിലേക്കും നയരൂപീകരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിൽ ഓർമ്മാ ഇന്റർനാഷണൽ സജീവവും ശ്രദ്ധേയവുമായ പങ്കുവഹിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

സമ്മേളനത്തിൽ സംസാരിച്ച വിവിധ സംഘടനാ നേതാക്കൾ ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ സർവീസ് പുനരാരംഭിക്കുന്നത് പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമാണെന്നും, ഭാവിയിൽ കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരുമെന്നും അഭിപ്രായപ്പെട്ടു.

പ്രസ് മീറ്റിൽ ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഫിലഡൽഫിയ പോലീസ് സർജന്റും ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റുമായ ബ്ലെസൺ മാത്യു, ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഡബ്ല്യു.എം.സി ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായി, ഡബ്ല്യു.എം.സി ഫിലഡൽഫിയ സെക്രട്ടറി ലൂക്കോസ് മാത്യു, ഡബ്ല്യു.എം.സി വൈസ് ചെയർ ജെയിംസ് പീറ്റർ, ഓർമ്മാ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ, ഡബ്ല്യു.എം.സി ഫിലഡൽഫിയ ചെയർപേഴ്സൺ അജി പണിക്കർ, ഫിലഡൽഫിയ സിറ്റി കമ്മീഷണർ മാത്യു തരകൻ, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, തോമസ് പോൾ, ജോയ് തട്ടാർകുന്നേൽ, സാറ ഐപ്പ്, ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജീമോൻ ജോർജ്, ഏഷ്യാനെറ്റ് പ്രതിനിധിയും ഓർമ്മാ വിഷ്വൽ മീഡിയ കോർഡിനേറ്ററുമായ അരുണ്‍ കോവാട്ട്, ഓർമ്മാ ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, ജോ തോമസ്, ഫ്രാൻസിസ് പടയാട്ടി, രാജു പടയാട്ടിൽ, സണ്ണി പടയാട്ടി, ഏറോപാക്‌സ് ട്രാവൽസിന്റെ ജോർജ് പനയ്ക്കൽ, ജോർജുകുട്ടി അമ്പാട്ട്‌, ജേക്കബ് കോര, ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റ് സെബിൻ സെബാസ്റ്റ്യൻ, ജോൺ പണിക്കർ, പോൾ തെക്കുംതല, ഷാജി (മയൂര), ഫിലിപ്പോസ് ചെറിയാൻ, മാനുവൽ തോമസ് എന്നിവർ ഉൾപ്പെടെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.

പ്രമുഖ മലയാളം ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും പത്രമാധ്യമങ്ങളുടെയും പ്രതിനിധികൾ സമ്മേളനം വിശദമായി റിപ്പോർട്ട് ചെയ്തു.

ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി.

ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ പൊതുതാൽപര്യ വിഷയങ്ങളിൽ ഭാവിയിലും സജീവമായി ഇടപെടുമെന്നും, കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ, വിമാനക്കമ്പനികൾ, വിമാനത്താവള അധികൃതർ, വിവിധ മലയാളി സംഘടനകൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തനം തുടരുമെന്നും ഓർമ്മാ ഇന്റർനാഷണൽ നേതൃത്വം അറിയിച്ചു.

Copyright © . All rights reserved