കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ അനില ബേബിക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിന് തൊട്ടുമുൻപ് വരെ അഞ്ജനയുമായി സൗഹൃദപരമായി സംസാരിച്ച ശേഷമാണ് അനില വാഹനം അതിവേഗത്തിൽ ഓടിച്ചെത്തിച്ച് ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷിയുടെ മൊഴിയിൽ വ്യക്തമാകുന്നു.
കഴിഞ്ഞ മാസം 28-നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപം അഞ്ജനയെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ജനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിയും മരിച്ച യുവതിയും ഒരേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്നവരാണെന്നും ഇരുവരും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംഭവത്തിന് പിന്നാലെ അശ്രദ്ധമായി ഓടിച്ചുപോയ നീല എസ്യുവിയെക്കുറിച്ച് ലഭിച്ച വിവരമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത്. പാർക്കിങ് ഏരിയയിൽ വാഹനം നിരീക്ഷിച്ചിരുന്ന വ്യക്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നുവെന്നും ഫൊറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ അനില പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും കൈകാലുകളിൽ പരുക്കും രക്തക്കറകളും ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള സമുദ്രനിരപ്പുയർച്ച ഇന്ത്യയിലെ തീരദേശ നഗരങ്ങൾക്ക് ഗുരുതര ഭീഷണിയാകുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് സ്ഥിരമായ വെള്ളപ്പൊക്കവും കുടിയൊഴിപ്പിക്കപ്പെടലും നേരിടേണ്ടി വരാമെന്നാണ് മുന്നറിയിപ്പ്.
സമുദ്രജലത്തിന്റെ വ്യാപനവും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകുന്നതുമാണ് സമുദ്രനിരപ്പ് ഉയരാൻ പ്രധാന കാരണങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തീരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും കൃഷിയിടങ്ങൾക്കും ആവാസവ്യവസ്ഥകൾക്കും ഇത് വലിയ തിരിച്ചടിയാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളാണ് സമുദ്രനിരപ്പുയർച്ചയുടെ ഏറ്റവും വലിയ ആഘാതം നേരിടാൻ സാധ്യതയുള്ള മേഖലകളെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ കടൽക്ഷോഭം, തീരശോഷണം, വെള്ളപ്പൊക്ക ഭീഷണി എന്നിവ ഭാവിയിൽ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടി ചെയർമാനും മുൻ മന്ത്രിയുമായ പി. ജെ. ജോസഫിനെയും, കേരള ഗവൺമെന്റ് ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫിനെയും പ്രവാസി കേരള കോൺഗ്രസ് (UK) പ്രതിനിധികൾ ആദരിച്ചു. “പി. ജെ. ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ നടന്ന സൗഹൃദ സന്ദർശനത്തിനിടെയാണ് നേതാക്കളെ പൊന്നാട അണിയിച്ചും ഉപഹാരം സമർപ്പിച്ചും ആദരിച്ചത്.
കേരളത്തിന്റെ വികസനം, പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ, പ്രവാസി സമൂഹവും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

യുകെയിലെ പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങളും അഭിപ്രായങ്ങളും നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസി കേരള കോൺഗ്രസ് (UK)-ന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധം നിലനിർത്തുന്നതിനുമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, പ്രവാസി കേരള കോൺഗ്രസ് (UK) പ്രസിഡന്റ് ബിജു ഇളംതുരുത്തിൽ, പ്രവാസി കേരള കോൺഗ്രസ് (UK) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയിംസ് അറക്കത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
തൃശൂർ: പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം വിറ്റ സംഭവത്തിൽ മണ്ണുത്തിയിലെ ബാറുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച ബാറുകൾക്ക് അവധിയായതിനാൽ തിങ്കളാഴ്ച രാത്രി വൻ തിരക്കിനിടെയായിരുന്നു വിൽപന. അർധരാത്രിയോടെ മർദനപരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ 17 വയസുകാരന്റെ തിരിച്ചറിയൽ രേഖ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സുഹൃത്തിനൊപ്പമെത്തി മദ്യം കഴിക്കുന്നതിനിടെ തർക്കമുണ്ടായെന്നും ബാർ ജീവനക്കാർ മർദിച്ചെന്നും യുവാവ് പൊലീസിനോട് പരാതിപ്പെട്ടു. തിരിച്ചറിയൽ രേഖയിൽ പ്രായം 17 ആണെന്ന് കണ്ടെത്തിയ പൊലീസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് മദ്യം വിൽക്കുന്നത് നിയമവിരുദ്ധമാണെന്നും സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആണെന്നും പൊലീസ് വ്യക്തമാക്കി.
യുവാവിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മദ്യം വിറ്റ ബാറുടമയ്ക്കെതിരെയും മർദനവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ബാറുടമയ്ക്ക് 50,000 രൂപ വരെ പിഴ ചുമത്താനിടയുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മണ്ണുത്തി കൊഴുക്കുള്ളി സ്വദേശികളായ ഗണുവിനെയും ജിത്തുവിനെയും അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
അമേരിക്ക ഇറാനെതിരെ വീണ്ടും വ്യാപക വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ്, സിരിക്, ഖഷം ദ്വീപ് എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളെയാണ് ആക്രമിച്ചതെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ സൈനിക അടിസ്ഥാനസൗകര്യങ്ങളും റഡാർ സംവിധാനങ്ങളുമാണ് ലക്ഷ്യമിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം.
സിരിക് മേഖലയിലെ ഒരു വിവാഹച്ചടങ്ങ് നടന്ന സ്ഥലത്ത് ആക്രമണം ഉണ്ടായതായി ഇറാൻ ആരോപിച്ചു. ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാന്റെ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി അമേരിക്ക പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. അമേരിക്കൻ താൽപര്യങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം തുടരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ മേഖലയിൽ സുരക്ഷാ ആശങ്ക ശക്തമായിരിക്കുകയാണ്. പുതിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു.
ദില്ലി: ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ തുടച്ചുനീക്കുക മാനവരാശിയുടെ അനിവാര്യ ദൗത്യമാണെന്നും ഭീകരർക്ക് സുരക്ഷിത താവളവും സാമ്പത്തിക സഹായവും ലഭിക്കുന്നത് തടയണമെന്നും മോദി ആവശ്യപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദിയുടെ ശക്തമായ പരാമർശം.
ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരരെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. മതമൗലികവാദത്തിനെതിരെ ശക്തമായ നടപടി വേണം. ഭീകരവാദത്തെ ഒരു രാജ്യവും തന്ത്രപ്രധാന നയത്തിന്റെ ഭാഗമായി ഉപയോഗിക്കരുതെന്നും മോദി വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ രാജ്യങ്ങൾ കൂട്ടായ നീക്കം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും മാനിച്ചായിരിക്കണം വികസന പദ്ധതികൾ നടപ്പാക്കേണ്ടതെന്നും മോദി പറഞ്ഞു. പാക് അധീന കശ്മീരിലൂടെ ചൈന നടത്തുന്ന റോഡ് നിർമാണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിന്റെ സൂചനയായാണ് ഈ പരാമർശം വിലയിരുത്തുന്നത്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തുകയും കൈകൊടുക്കുകയും ചെയ്തു. ദില്ലിയിൽ ഈ മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷീ ജിൻപിങ്ങും പുടിനും പങ്കെടുക്കുമെന്ന സൂചനയും ഷാങ്ഹായ് ഉച്ചകോടിയിലെ കൂടിക്കാഴ്ചകൾ നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം ഇതിനകം “70,00 കിലോമീറ്ററിലധികം” പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘം രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ചരിത്ര, സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് സംഘത്തിന്റെ മുന്നേറ്റം.

പഞ്ചാബിലെ “അമൃത്സറിലെ ജാലിയൻവാലാബാഗ്” സന്ദർശനം യാത്രയിലെ പ്രധാന അനുഭവങ്ങളിലൊന്നായി. 1919 ഏപ്രിൽ 13-ന് നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഓർമകൾ ഇന്നും സൂക്ഷിക്കുന്ന ഈ സ്ഥലം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വേദനാജനകമായ അധ്യായത്തിന്റെ സാക്ഷ്യമാണ്. തുടർന്ന് അമൃത്സറിലെ “ഗോൾഡൻ ടെമ്പിളിലും” സംഘം സന്ദർശിച്ചു . സിഖ് മതവിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ ശ്രീ ഹർമന്ദിർ സാഹിബിന്റെ സ്വർണനിറത്തിലുള്ള വാസ്തുവിദ്യയും ചുറ്റുമുള്ള അമൃതസരോവറും സംഘത്തിന് വേറിട്ട അനുഭവമായി.

തുടർന്ന് അട്ടാരി–വാഗാ അതിർത്തിയിലെത്തിയ സംഘം ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിലെ പ്രത്യേക അന്തരീക്ഷവും ബീറ്റിങ് റിട്രീറ്റ് ചടങ്ങും നേരിൽ കണ്ടു. ഇരു രാജ്യങ്ങളുടെയും സൈനികർ പങ്കെടുക്കുന്ന ആവേശകരമായ പരേഡ് അതിർത്തിയിലെ പ്രധാന ആകർഷണമാണ്. തുടർന്ന് ജമ്മു–കശ്മീരിലേക്ക് കടന്ന സംഘം “പഹൽഗാം” സന്ദർശിച്ചു. ലിദ്ദർ നദിയും പച്ചപ്പാർന്ന താഴ്വരകളും മലനിരകളും ചേർന്ന പ്രകൃതിഭംഗിയാണ് പഹൽഗാമിന്റെ പ്രത്യേകത. ശ്രീനഗറിലെ “ദാൽ തടാകവും” സംഘം സന്ദർശിച്ചു. ശിക്കാരകളും ഹൗസ്ബോട്ടുകളും മഞ്ഞുമലകളുടെ പശ്ചാത്തലവും ദാൽ തടാകത്തെ കശ്മീരിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാക്കുന്നു.

കശ്മീരിലെ മുഗൾ ഗാർഡനും ശ്രീ ശങ്കരാചാര്യാ മന്ദിറും സംഘത്തിന്റെ യാത്രാപട്ടികയിലെ മറ്റൊരു പ്രധാന ഘട്ടമായി. ചിട്ടയായ ടെറസ് ഉദ്യാനങ്ങളും ജലധാരകളും പൂന്തോട്ടങ്ങളും മുഗൾകാല ഉദ്യാനനിർമാണത്തിന്റെ പ്രത്യേകതകൾ ഓർമിപ്പിക്കുന്നതാണ്. ശ്രീനഗർ നഗരത്തിന് മുകളിലെ ശങ്കരാചാര്യ മലനിരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പുരാതന ശൈവപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. ഇവിടെനിന്നുള്ള ശ്രീനഗർ നഗരത്തിന്റെയും ദാൽ തടാകത്തിന്റെയും വിശാലമായ കാഴ്ചയും യാത്രികർ ആസ്വദിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള മോട്ടോറബിൾ പാസുകളിൽ ഒന്നായ, സമുദ്രനിരപ്പിൽ നിന്ന് 17,982 അടി ഉയരത്തിലുള്ള ഖാർദുങ് ലായിലെത്തിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായതായി സംഘാംഗങ്ങൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. സിയാച്ചിന്റെ കവാടമായി ആണ് ഇവിടെ അറിയപ്പെടുന്നത്.

പാങ്ങോങ് തടാകത്തിന്റെ നീലിമ നേരിൽ കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് സന്ദർശകർക്ക് സമ്മാനിച്ചത്. ഏകദേശം 14,270 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ 1/3 ഭാഗം ഇന്ത്യയുടെയും 2/3 ഭാഗം ചൈനയുടെയും നിയന്ത്രണത്തിലാണ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ പ്രദേശം ചരിത്രപരമായും തന്ത്രപ്രധാനമായും ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്നാണ് സി.പി. മോഹനന്റെ നേതൃത്വത്തിലുള്ള ഭാരതപര്യടനത്തിന് തുടക്കമായത്. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഒപ്പമുണ്ട്. കേരളത്തിൽനിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം ഇതിനകം 70,00 കിലോമീറ്ററിലധികം പിന്നിട്ടു. ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്.

ന്യൂഡൽഹി ∙ ഒരുകാലത്ത് ഡൽഹിയിലെ ആശുപത്രികളിലെ നേഴ്സിങ് റൂമുകളിൽ നിറഞ്ഞുകേട്ടിരുന്ന മലയാളം ഇന്ന് അപൂർവമാകുന്നു. സർക്കാർ–സ്വകാര്യ ആശുപത്രികളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ശക്തമായിരുന്ന മലയാളി നേഴ്സുമാരുടെ സാന്നിധ്യത്തിനാണ് ഇടിവുണ്ടായത്. നേഴ്സിങ് സംഘടനകളുടെ കണക്കനുസരിച്ച് 2008–12 കാലത്ത് ഡൽഹി–എൻസിആറിലെ പല സ്വകാര്യ ആശുപത്രികളിലും 50 മുതൽ 65 ശതമാനം വരെ മലയാളി നേഴ്സുമാരായിരുന്നു. 2013–16 കാലത്ത് ഇത് 40 ശതമാനത്തിൽ താഴെയായി. 2021നുശേഷം പല ആശുപത്രികളിലും മലയാളി നേഴ്സുമാരുടെ എണ്ണം 10–25 ശതമാനമായി ചുരുങ്ങി. കോവിഡ് കാലത്തിനു പിന്നാലെ ചിലയിടങ്ങളിൽ ഇത് 10 ശതമാനത്തിൽ താഴെയുമെത്തി.
മികച്ച ശമ്പളവും ജീവിതസാഹചര്യങ്ങളും തേടി മലയാളി നേഴ്സുമാർ ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഡൽഹിയിലെ എയിംസ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലേക്കും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ഡൽഹിയിലെ കടുത്ത വായുമലിനീകരണവും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എയിംസിലെ നേഴ്സിങ് ഓഫിസർ ജോലി ഉപേക്ഷിച്ച് വിദേശത്തേക്കു പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. താമസച്ചെലവുൾപ്പെടെയുള്ള ഉയർന്ന ജീവിതച്ചെലവും ഡൽഹിയിൽ തുടരുന്നതിന് തടസ്സമാകുന്നതായി നേഴ്സുമാർ പറയുന്നു.
സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ ശമ്പളവും മലയാളി നേഴ്സുമാരുടെ ഡൽഹിയിലേക്കുള്ള വരവ് കുറയാൻ കാരണമാണ്. വിദേശജോലിക്കുള്ള പ്രവൃത്തിപരിചയം നേടാൻ ഒരു പതിറ്റാണ്ട് മുൻപ് ഡൽഹിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ കേരളത്തിൽനിന്നു തന്നെ പരിചയം നേടുകയാണ്. അതേസമയം എയിംസിലെ നേഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റ് പരീക്ഷയായ നോർസെറ്റിനായി ഉത്തരേന്ത്യയിൽ പരിശീലനകേന്ദ്രങ്ങളും സജീവമായിട്ടുണ്ട്. രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഇത്തരം സ്ഥാപനങ്ങൾക്കു പുറമെ ഹരിയാനയിലും ഡൽഹിയിലും കോച്ചിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും സർക്കാർ ആശുപത്രികളിലെ അവസരങ്ങളിലേക്ക് കൂടുതൽ മത്സരിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
തൃശൂർ / കോട്ടയം ∙ യുഎസിലെ കാലിഫോർണിയയിൽ ഉറ്റസുഹൃത്തുക്കളായ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളിൽ ഫൊറൻസിക് പരിശോധന പുരോഗമിക്കുകയാണ്. പരിശോധനകൾ പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്നാണ് മിൽപീറ്റസ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി പിടിയിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബി (32)യെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിലേക്കു നയിച്ച കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
സോഫ്റ്റ്വെയർ എൻജിനീയറായ അനില ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പമാണ് നാലു വർഷം മുൻപ് യുഎസിലെത്തിയത്. ഇവർക്ക് നാലു വയസ്സുള്ള കുട്ടിയുണ്ട്. അനിലയുടെ മാതാപിതാക്കളും നിലവിൽ യുഎസിലുണ്ട്. അതേസമയം, അഞ്ജനയെ അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയശേഷം അനില കാർ ഇടിപ്പിച്ചതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനു തൊട്ടുമുൻപ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കുത്തേറ്റു മരിച്ചതായാണ് വിവരം. രണ്ടു സംഭവങ്ങളിലും അനിലയ്ക്ക് പങ്കുണ്ടെന്ന സൂചനകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മരിച്ചവരുടെ ബന്ധുക്കൾക്ക് പൊലീസ് കൗൺസലിങ് ഉൾപ്പെടെയുള്ള നിയമസഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് സഹായം ഉറപ്പുനൽകി. നോർക്കയുടെ നിർദേശപ്രകാരം വീസ, പാസ്പോർട്ട് വിവരങ്ങൾ ബന്ധുക്കൾ കൈമാറിയിട്ടുണ്ട്. യുഎസിലെ നിയമനടപടികളും ഫൊറൻസിക് പരിശോധനകളും പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടി വന്നേക്കുമെന്നാണ് സൂചന.
തിരുവനന്തപുരം ∙ സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണത്തിന് ഇരയായ ദാമോദര മേനോനെ ബ്രൂണെയിൽ നിന്ന് കേരളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. അസുഖബാധിതനായി കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അഭ്യർഥിച്ചതിനെ തുടർന്നാണ് നടപടി. ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു.
ദാമോദര മേനോനെ കുടുംബം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. കുടുംബം ഏറ്റെടുക്കാൻ തയാറാകാത്ത പക്ഷം മറ്റ് പുനരധിവാസ മാർഗങ്ങൾ പരിഗണിക്കാനാണ് തീരുമാനം. ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും തൃശൂർ സ്വദേശിയായ ദാമോദര മേനോൻ തന്നെയാണെന്നും നേരത്തെ പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അതേസമയം, ബ്രൂണെയിൽ സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. മുൻ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സുകുമാരക്കുറുപ്പ് കേസിലെ തുടരന്വേഷണവും വ്യാജ പ്രചാരണത്തിന്റെ പശ്ചാത്തലവും ഉൾപ്പെടുത്തി ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.