Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനത്തിനെതിരെ കേരള പൊലീസ് ആരംഭിച്ച പ്രത്യേക ദൗത്യമായ ‘ഓപ്പറേഷന്‍ തൂഫാന്‍’ ശക്തമായി തുടരുന്നു. വിവിധ ജില്ലകളിലായി നടത്തിയ വ്യാപക പരിശോധനകളിലും റെയ്ഡുകളിലും അറസ്റ്റിലായവരുടെ എണ്ണം 10,000 കടന്നതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വില്‍പന, കൈവശം വെയ്ക്കല്‍, ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കൂടുതലായും നടപടിയെടുത്തത്.

സംസ്ഥാനത്തുടനീളം രാത്രി-പകല്‍ വ്യത്യാസമില്ലാതെ പരിശോധനകള്‍ നടത്തുകയും സംശയാസ്പദ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ വന്‍തോതില്‍ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.

ലഹരിമാഫിയകളുടെ ശൃംഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ തുടരുമെന്നും, പൊതുജനങ്ങളുടെ സഹകരണവും വിവരങ്ങളും അന്വേഷണത്തിന് നിര്‍ണായകമാണെന്നും പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിക്കില്ലെന്ന് തമിഴ്നാട് ഊർജമന്ത്രി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ അറ്റകുറ്റപ്പണികളും ബലപ്പെടുത്തൽ നടപടികളും തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അണക്കെട്ട് എന്ന ആശയം തമിഴ്നാട് ശക്തമായി എതിർക്കുന്ന നിലപാടാണ് വീണ്ടും ആവർത്തിച്ചത്.

മുല്ലപ്പെരിയാറിൽ നിന്ന് ലഭിക്കുന്ന വെള്ളം തമിഴ്നാട്ടിലെ നിരവധി ജില്ലകളുടെ കുടിവെള്ള, ജലസേചന ആവശ്യങ്ങൾക്ക് നിർണായകമാണെന്നും, തമിഴ്നാടിന് കൂടുതൽ വെള്ളം ലഭിക്കുന്ന സാഹചര്യം കേരളത്തിനും വിവിധ മേഖലകളിൽ ഗുണകരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇരു സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് വിഷയത്തെ സമീപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാന വിഷയമെന്ന നിലപാടിൽ കേരളം ഉറച്ചുനിൽക്കുകയാണ്. “കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും” എന്ന സമീപനത്തിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവയ്ക്കുമ്പോൾ, നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തിലാണ് തമിഴ്നാട് തുടരുന്നത്.

ഐശ്വര്യ ലക്ഷ്മി.എസ്സ്.

വേഗത്തിലോടുന്ന കാലം
തിരക്കിട്ട് കടന്നു
പോകുന്ന മനുഷ്യർ
നടുവിൽ പതിയെ മാത്രം
വളർച്ചയെത്തുന്ന
കുറേ ചെടികളും മണ്ണും
ഇടക്ക് ശ്വസിച്ച് മൺമറയുന്ന
കുറച്ച് അതിഥികൾ
ഇടയിൽ ദേശത്തിൻ്റെ
ജീവരാശി ഒഴുകുന്ന സായാഹ്നങ്ങൾ
നിശ്ചലതയുടെ അജ്ഞതയെ
മറച്ച് പരക്കം പായുന്ന
പക്ഷികൂട്ടങ്ങൾ
മണ്ണിൽ അദൃശ്യമായൊരു
ചിത്രം വരച്ച് തിര
മനോനില തെറ്റിയവയാകട്ടെ
കടൽപ്പാറകളിൽ അലതല്ലുന്നു
അട്ടിമറിക്കാനാവാത്ത
ഒരു വ്യൂഹവുമായി
ആകാശം അവിടെ സന്ധി
സംഭാഷണത്തിലും
സമാധാനത്തിൻ്റെ
സുവിശേഷങ്ങൾക്ക്
കിടപ്പാടം നഷ്ടപ്പെട്ടപ്പോൾ
എല്ലാം പെറുക്കി
മാറാപ്പിലാക്കി
അയാളൊരു യാത്രക്കിറങ്ങി
ഒരോണക്കാലത്തിലേക്ക്

ഐശ്വര്യ ലക്ഷ്മി.എസ്സ്.:- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ സിസ്റ്റം എൻജിനീയർ ആയി ജോലി ചെയ്യുന്നു. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതനായ ശശികൈമളുടെ ടെയും ഇന്ദുകുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. ഇമെയിൽ: [email protected]

സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ

ചെരട്ടക്കുഴിയിൽ ഈനാശുവിനെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, സന്ദർശകരെ റൂമിലേക്ക് കടത്തിവിട്ടു. അത്യാവശ്യക്കാർ മാത്രം.

ബാത്ത് റൂമിൽ തെന്നിവീണാണ് അബോധ അവസ്ഥയിലായ നിലയിൽ സ്ഥലത്തെ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ഈനാശുവിനെ പ്രവേശിപ്പിച്ചത് . ഇപ്പോൾ അത്യാവശം സംസാരിക്കാം എന്നായിട്ടുണ്ട്.

മക്കൾ കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ വിഹരിക്കുന്നു. ജോലിയുടെ തിരക്കിലായത് കൊണ്ട് നാട്ടിലേക്ക് ഫോണുകൾ മാത്രം.

ഏറ്റവും ഇളയപുത്രൻ ഐ വി ജോസ് നാട്ടിൽ തന്നെ ബാങ്കിൽ വർക്ക് ചെയ്യുന്നു. ഇപ്പോൾ കൂടെയുള്ളതും ജോസ് മാത്രം. 85 കഴിഞ്ഞ ഈനാശുവിൻറെ ആഗ്രഹപ്രകാരം വികാരിയച്ചൻ മുമ്പിലത്തെ ഒപ്പ്രുശുമാ കൊടുക്കുവാൻ എത്തിച്ചേർന്നു.

“ ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെങ്കിലും ഒരു മുൻകരുതൽ എന്ന നിലയ്ക്ക് അച്ഛനെ വരുത്തിയുള്ളൂ”….. ഐ വി ജോസ് കൂപ്പുകരങ്ങളോടെ. വിനയപൂർവ്വം അച്ഛനെ തെര്യപ്പെടുത്തി

ഫ്ലാസ്‌കുമായി  അച്ഛന് ചായ വാങ്ങുവാൻ ജോസ് പുറത്തേക്കിറങ്ങിയപ്പോൾ ഈനാശു അച്ഛന് മുൻപിൽ മനസ്സ് തുറന്നു.

“ ഈനാശുവേട്ടന് എന്തെങ്കിലും അഭിലാഷങ്ങൾ അറിയിക്കുവാൻ ഉണ്ടോ” ? അച്ഛൻ … ഉദ്വേഗപൂർവ്വം… ഈനാശുവിനെ നോക്കി

ഉണ്ട് …..ഉണ്ടച്ചോ , റോഡിനോട് ചേർന്നുള്ള വസ്തുവിൽ നിന്നും
അനാഥാലയത്തിലേക്ക് ഒരു 10 സെൻറ്.

ഫ്ലാസ്കിൽ ചായയുമായി കയറിവന്ന ഐ വി ജോസിന് അപ്പൻറെ ഡയലോഗിലെ വശപ്പിശക് മനസ്സിലായി.

ഇടയ്ക്കു കയറി അച്ഛനോട് ആയി അതീവ ഗൗരവത്തിൽ പറഞ്ഞു “പേഷ്യൻസിനോട് അധികം സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.

വികാരിയച്ചൻ കുന്തമുനയിൽ അറിയാതെ ഇരുന്നതുപോലെ ചാടി എഴുന്നേറ്റു

സെബാസ്റ്റ്യൻ കിളിരൂർ പറമ്പിൽ:- കോട്ടയം ജില്ലയിൽ പൊൻകുന്നം കിളിരൂർ പറമ്പിൽ അപ്പച്ചൻറെയും ത്രേസ്യാമ്മയുടെയും മകൻ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കറുകച്ചാൽ ഐ പി ആർട്സ് കോളേജിൽ ചിത്രകല പഠനം. 27 വർഷത്തെ അധ്യാപക സേവനത്തിനുശേഷം വിരമിച്ചു. അതിനുശേഷം വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു ഹാസ്യകഥക്കുള്ള ഉത്തരമേഖല കമ്മറ്റി അവാർഡ് അധ്യാപക കലാവേദി പുരസ്കാരം സ്കൂൾ മേളകൾക്ക് ലോഗോകൾ രൂപകല്പന ചെയ്തതിനുള്ള നിരവധി അവാർഡുകൾ ഇവ കരസ്ഥമാക്കി കഥകൾ വിവിധ എഫ് എം റേഡിയോകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട് വരയും എഴുത്തും സജീവമായി നടക്കുന്നു . പരസ്പരം ഓൺലൈൻ കഥ അവതരണത്തിൽ എല്ലാ മാസവും പങ്കെടുക്കുന്നു .
വയ്യാവേലി, പലവക, അന്തോണിചരിതം, ന്യൂജൻ കഥകൾ, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഭാര്യ ലിസമ്മ (റിട്ടയർ അധ്യാപിക) മക്കൾ ലിസ്ന (അധ്യാപിക) അജയ് (അധ്യാപകൻ)
ഫോൺ നമ്പർ 8075413963

ശ്രീനാഥ് സദാനന്ദൻ

കാണാതായ ഒരു പുസ്തകം സ്റ്റാഫ് റൂമിൽ അന്വേഷിക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷത്തെ കുട്ടികൾ തിരിച്ചു വാങ്ങാത്ത അസൈൻമെന്റ് പേപ്പറുകൾ ശ്രദ്ധയിൽപ്പെട്ടത്, അതിൽ ഏറ്റവും മുകളിൽ ഇരുന്ന അസൈന്മെന്റിലെ പേര് സുറുമി നസീം. ആ പേര് കണ്ടപ്പോൾ ഉള്ളിൽ ഒരു ഞെട്ടൽ.. കാരണം സുറുമി ഇന്നില്ല. അവൾ ഇന്ന് ഓർമ്മ മാത്രമാണ്.

വെറുമൊരു താളിൽ കുറിക്കുന്ന ഓർമ്മക്കുറിപ്പിന് അപ്പുറം , പലരുടെയും പിടിവാശിക്ക് മുൻപിൽ നിസഹായനായി നിൽക്കേണ്ടി അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. ഇന്നോ നാളെയോ അടച്ചു പൂട്ടിയേക്കാവുന്ന ഒരു പാരലൽ കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. എന്റെ കോളേജിൽ, പ്ലസ് ടു രണ്ടാം വർഷമാണ് സുറുമി വന്നുചേർന്നത്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി. ഒന്നാം വർഷം പഠിച്ചത് ആലപ്പുഴയിലാണ്. അസാമാന്യ ബുദ്ധിസാമർത്ഥ്യം ഉള്ള കുട്ടി, പുസ്തകങ്ങൾ പലതും വാങ്ങിച്ചിട്ടില്ലെങ്കിലും, അധ്യാപകർ പറയുന്ന കാര്യങ്ങൾ ഒരു തവണ കേട്ടാൽ ഓർത്തുവയ്ക്കാൻ കഴിയും വിധം അവൾ സമർത്ഥയായിരുന്നു. മിടുക്കി എന്ന വിശേഷണം ഏതാനും ദിവസങ്ങൾ കൊണ്ട് അവൾ നേടിയെടുത്തു. എല്ലാ അധ്യാപകർക്കും അവളെ കുറിച്ച് നല്ല അഭിപ്രായം.

പെട്ടെന്നൊരു ദിവസം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു, സുറുമിയുടെ ഉമ്മ കോളേജിൽ വന്ന് ടീച്ചേഴ്സിനെ കണ്ടു. അവൾക്ക് അവരുടെ നാട്ടിൽ ഉള്ള ഒരു പയ്യനുമായി പ്രേമം ഉണ്ട് എന്നും അവനെ ഒഴിവാക്കാൻ വേണ്ടിയാണ് ആലപ്പുഴയിൽ നിന്നും അവർ കോട്ടയത്തേക്ക് മാറി താമസിച്ചത് എന്നും അവർ പറഞ്ഞു. പക്ഷേ അവൻ ഇവിടെയും എത്തി. അവളെന്തെങ്കിലും എടുത്തുചാട്ടം കാട്ടിയേക്കും എന്ന ഭയമായിരുന്നു ആ സ്ത്രീയ്ക്ക്. ആ പയ്യന് പതിനേഴു വയസ്സ്..സുറുമിക്ക് പതിനെട്ടും. മാത്രമല്ല, അവൻ മറ്റൊരു സമുദായത്തിൽ നിന്നുള്ള പയ്യനുമാണ് . പലവിധത്തിലും ഈ ബന്ധം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു, അനുനയം, ഭീഷണി എല്ലാം പ്രയോഗിച്ചു. പക്ഷേ ആ ബന്ധം ഇപ്പോഴും തുടരുന്നു എന്ന് ഉമ്മ പറഞ്ഞു. കോളേജിൽ നിന്ന് തിരിച്ചു പോകുമ്പോൾ അവൾ അവനെ കാണുന്നുണ്ട്, കഴിഞ്ഞ ദിവസം രണ്ടു മണിക്ക് ക്ലാസ് കഴിഞ്ഞശേഷം അഞ്ചുമണിക്കാണ് അവൾ വീട്ടിലെത്തിയത് എന്നും ഉമ്മ കൂട്ടിച്ചേർത്തു. കോളേജിന് പുറത്ത് കുട്ടികൾ എന്താണ് ചെയ്യുന്നത് എന്ന് തിരക്കാൻ ഞങ്ങൾക്ക് സാധിക്കില്ല എന്ന് പറഞ്ഞ് പ്രിൻസിപ്പൽ കൈയ്യൊഴിഞ്ഞു.

വിദ്യാർത്ഥികൾ കുറവായതു കൊണ്ടും അവരെയൊക്കെ വ്യക്തിപരമായി കൂടുതൽ അടുത്തറിയുന്നതു കൊണ്ടും ടീച്ചേഴ്സ് അവരുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്തദിവസം മുതൽ ടീച്ചേഴ്സിന്റെ മനോഭാവം പൂർണമായി മാറി. എന്തോ വലിയ പാപം ചെയ്തവൾ എന്ന രീതിയിൽ അവളെക്കുറിച്ച് സ്റ്റാഫ് റൂമിൽ സംസാരിക്കാൻ തുടങ്ങി. എല്ലാവർക്കും പ്രിയങ്കരനായ പ്യൂൺ അവളെ കുറിച്ച് അശ്ലീല തമാശകൾ പറഞ്ഞു ടീച്ചേഴ്സിനെ ചിരിപ്പിക്കാൻ തുടങ്ങി. എനിക്ക് മാത്രം ഇതിൽ ഒന്നും രസം കണ്ടെത്താനോ അവളെ വെറുക്കാനോ തോന്നിയില്ല. ഞാൻ സോഷ്യോളജി ആണ് പഠിപ്പിക്കുന്നത്. ഒരു നല്ല വിദ്യാർത്ഥി എന്ന നിലയിൽ അവൾ ഞാൻ പഠിപ്പിക്കുന്നത് പഠിക്കുന്നുണ്ട്, ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു കൊണ്ടു വരുന്നുണ്ട്. ഞാൻ അത് മാത്രം ശ്രദ്ധിച്ചു. അതുകൊണ്ട് അവൾ പിന്നീട് എന്നോട് മാത്രം അല്പം കൂടുതൽ അടുപ്പം കാണിച്ചു. പെൻ കളക്ഷൻ അവളുടെ ഹോബിയാണെന്നും, സാർ എഴുതിത്തീർത്ത പേനകൾ തരണമെന്നും അവൾ എന്നോട് പറഞ്ഞു. അവൾ എന്നോട് കൂടുതൽ താല്പര്യം കാണിക്കുന്നു എന്ന പേരിൽ വഷളൻ തമാശകൾ സ്റ്റാഫ് റൂമിൽ ഉയർന്നപ്പോൾ ടീച്ചേഴ്സിനോട് ഞാൻ കലഹിച്ചു.

ഇടയ്ക്ക് വീണ്ടും അവളുടെ ഉമ്മ വന്നു, അവൾ വീട്ടിൽ വഴക്ക് ആണത്രേ, ഉമ്മ വളരെ രഹസ്യമായി അവളെ പിന്തുടരുന്നുണ്ട്. അവൾക്ക് അത് മനസ്സിലായി, അതിന്റെ പേരിൽ ഉമ്മയോടും ബാപ്പയോടും അവൾ മിണ്ടാതിരിക്കുകയാണ്. ഞാൻ പറയുന്നത് പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന രേവതി ടീച്ചറോട് ഞാൻ സംസാരിച്ചു, ടീച്ചർ അവളോട് സംസാരിച്ചു കൊള്ളാം എന്ന് എനിക്ക് ഉറപ്പുനൽകി.

അടുത്ത ദിവസം രാവിലെ സുറുമി വന്നത് ക്ലാസ് തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞപ്പോഴാണ്, ഇക്കാര്യം അറിഞ്ഞ പ്രിൻസിപ്പാൾ ക്ലാസിൽ വന്ന് അവളോട് ദേഷ്യപ്പെട്ടു. ഒരു മണിക്കൂർ മുമ്പ് അവൾ ക്ലാസ്സിൽ വന്നിട്ട് പോയതാണ് എന്ന് കോളേജിലെ ഒരു സ്റ്റാഫ് അവിടെ ആരോടോ പറഞ്ഞതാണ് ഇതിനു കാരണം. ഞാൻ മറ്റു കുട്ടികളോട് കാര്യം ചോദിച്ചു, ആ സമയത്ത് അവൾ വന്നിട്ടില്ലായിരുന്നു എന്ന് ആ കുട്ടികൾ പറഞ്ഞു. വഴിപ്പണി നടക്കുന്നത് കാരണം ബസ്സ്‌ ലേറ്റ് ആകും എന്ന് അവളും അതേ റൂട്ടിൽ വരുന്ന മറ്റു കുട്ടികളും പറഞ്ഞിരുന്ന കാര്യം ടീച്ചേഴ്സ് സൗകര്യപൂർവം മറന്നു കളഞ്ഞു. പ്രിൻസിപ്പാൾ അവളെ ചോദ്യം ചെയ്തപ്പോൾ, ഞാൻ അവൾക്കു വേണ്ടി ശബ്ദിച്ചു, അവളെ പറഞ്ഞു വീട്ടിൽ വിടാൻ തുടങ്ങിയപ്പോൾ, താമസിച്ചു വരുന്ന എല്ലാ കുട്ടികൾക്കും ഈ നിയമം ബാധകമല്ലേ എന്ന് ഞാൻ ചോദിച്ചു, പക്ഷേ പ്രിൻസിപ്പാളിന്റെ ശബ്ദം ജയിച്ചു. അവളെ അന്ന് വീട്ടിൽ പറഞ്ഞുവിട്ടു.

അടുത്ത ദിവസം അവളുടെ ഉമ്മ കോളേജിൽ എത്തി, അവരുടെ മകൾ കോളേജിന് ചീത്തപ്പേര് വരുത്തും ഇനിയും ഇവിടെ തുടരാൻ അനുവദിക്കില്ല എന്ന് പ്രിൻസിപ്പാൾ ഉമ്മയോട് പറഞ്ഞു. ഉമ്മാ കൂടുതലൊന്നും പറഞ്ഞില്ല. അവർ സ്റ്റാഫ് റൂമിൽ വന്നു. സോഷ്യോളജി സാറിന്റെ പുസ്തകം വാങ്ങിക്കണം എന്ന് സുറുമി ഓർമിപ്പിച്ച കാര്യം എന്നോട് പറഞ്ഞു. പുസ്തകം വാങ്ങിച്ചില്ലെങ്കിലും അവൾ പരീക്ഷയിൽ ജയിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. നിസ്സഹായയായ ഉമ്മ നിറകണ്ണുകളോടെ ഇറങ്ങിപ്പോയി. അവളെ തിരുത്താം എന്ന് രേവതി ടീച്ചറിന് ഉറപ്പുണ്ടായിരുന്നു. ഇനി അതിന് സാധിക്കില്ലല്ലോ.

കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം നാലുമണി ആയപ്പോൾ, ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു ടീച്ചർ മെസ്സേജ് അയച്ചു. നമ്മുടെ കോളേജിൽ പഠിക്കുന്ന സുറുമി എന്ന കുട്ടി മരിച്ചു എന്ന് ഒരു വാർത്ത കേട്ടു, അത് ശരിയാണോ എന്ന്. ഞാനൊന്ന് ഞെട്ടി. അധികം വൈകാതെ തന്നെ മറ്റ് കുട്ടികളിൽ നിന്ന് ആ വാർത്ത സത്യമാണെന്ന് അറിഞ്ഞു. കുറച്ചുദിവസം മുമ്പ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണ്. ഏതാനും ദിവസം ആശുപത്രിയിൽ കിടന്നു. അന്നാണ് മരണം സംഭവിച്ചത്. എനിക്ക് വല്ലാത്ത ഒരു കുറ്റബോധം തോന്നി. അവളെ തിരുത്താമായിരുന്നു. പക്ഷേ പലരുടെയും തിടുക്കം..
തെറ്റായ തീരുമാനം..
സുറുമി യാത്രയായി.

പരസ്യങ്ങളെ കുറിച്ചുള്ള ആ അസൈൻമെന്റ് ഞാൻ കൈയിലെടുത്തു. ഡിഗ്രിക്കാലത്തെ ചങ്ങാതിമാരുടെ കുറിപ്പ് ഉള്ള ഡയറിയിൽ ദേവിക എന്ന കുട്ടി ആശംസ എഴുതിയ പേജിൽ അത് ഞാൻ വെച്ചു. ദേവികയും ഇന്നില്ല. എന്റെ അനിയത്തി കുട്ടിയെ പോലെയായിരുന്നു അവൾ. എന്റെ ജൂനിയർ. അപ്രതീക്ഷിതമായിരുന്നു അവളുടെയും വേർപാട്. ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുമ്പോൾ അപകടം സംഭവിച്ച് മരിക്കുകയായിരുന്നു.

ഡയറി മടക്കി വച്ച ശേഷം ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു. പലതും ബാക്കിവെച്ച് മടങ്ങിയ രണ്ടുപേരുടെ ഓർമ്മകൾ..ഞാനാ ഡയറി ഷെൽഫിലേക്ക് തിരികെവെച്ചു. കാണാതായ പുസ്തകം വീണ്ടും തിരയാൻ ആരംഭിച്ചു.

ശ്രീനാഥ് സദാനന്ദൻ:- എം ജി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ഹരിപ്പാട്: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയുടെ പങ്ക് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിലും മറ്റ് കൗമാരക്കാരായ പ്രതികൾ പിടിയിലാകുന്നതുവരെ പോലീസ് കാത്തിരുന്നു. പെൺകുട്ടിയെ രഹസ്യമായി നിരീക്ഷിച്ച അന്വേഷണ സംഘം പലതവണ വിവരങ്ങൾ ചോദിച്ചെങ്കിലും കുറ്റകൃത്യത്തിലെ പങ്കാളിത്തം മനസ്സിലാക്കിയെന്ന സൂചന നൽകിയില്ല. പെൺകുട്ടിയുടെ ഫോൺ വിളികളും സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരങ്ങളും പരിശോധിച്ചാണ് കൊല്ലത്തുള്ള കൂട്ടുപ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

കൊലപാതകം പുറത്തറിഞ്ഞ തിങ്കളാഴ്ച പെൺകുട്ടി ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് പോയെന്നും പിന്നീട് രണ്ടുതവണ തിരിച്ചെത്തി ശിവൻകുട്ടി ചെട്ടിയാരെ അന്വേഷിച്ചെന്നുമാണ് മൊഴി നൽകിയത്. വീട്ടുകാരുമായി പിണങ്ങി സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും പറഞ്ഞു. ഇതിനിടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പോലീസ് രഹസ്യമായി നിരീക്ഷിച്ചു. പരവൂരിലെത്തിയ അന്വേഷണ സംഘം കൊലപാതകത്തിനുശേഷം സാധാരണ നിലയിൽ സുഹൃത്തുക്കളുടെ വീടുകളിൽ കഴിഞ്ഞിരുന്ന കൗമാരക്കാരെ കണ്ടെത്തി. ആദ്യം പിടിയിലായ പ്ലസ് ടു വിദ്യാർഥിയെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് പെൺകുട്ടിയെ മാറ്റിനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യത്തിലെ പങ്കാളിത്തം സമ്മതിച്ചത്. കൊലപാതകം നടന്ന വീട്ടിൽനിന്ന് പ്രതികൾ മോഷ്ടിച്ച ബോഡി സ്‌പ്രേയും പോലീസ് കണ്ടെടുത്തു. പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഫോൺവിളി രേഖകൾ ശേഖരിച്ചിട്ടുണ്ടെന്നും എൻ.ഡി.പി.എസ് കേസുകളുമായി ബന്ധമുള്ളവരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

രാജു കാഞ്ഞിരങ്ങാട്

ചിങ്ങക്കാറ്റിൻ ചിറകേറി
ഓണവന്നു ചിരിതൂകി
തുമ്പപ്പൂവും കാക്കപ്പൂവും
പൂത്തു വിടർന്നു പുലർകാലെ.

​പാടത്തല്ലാം പൊന്നു വിളഞ്ഞു
പച്ച പുതച്ചു കാടുകളും
മഞ്ഞിൽ ഓണക്കോടിയുടുത്ത്
ഒരുങ്ങി നിൽപ്പൂ മേടുകളും

​മാബലിമന്നൻ വരുംനാളിൽ
വാനം ചാർത്തി തോരണങ്ങൾ,
തുമ്പികൾ തമ്പുരു മീട്ടുമ്പോൾ
ഉയർന്നു ഹ്ലാദവും പാട്ടുകളും.

​പൂക്കളമെങ്ങും കുരവകളും
മാബലി മന്നൻ വരവായി
സത്യം,സ്നേഹം, സാഹോദര്യം
ഓണം സർവ്വവുമൊന്നാക്കുന്നു

രാജു.കാഞ്ഞിരങ്ങാട് : സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
ടി.എസ്.തിരുമുമ്പ് അവാർഡ് 2019,
ജോമോൻ സ്മാരക സാഹിത്യ പുരസ്കാരം 2020
കർഷക തൊഴിലാളി ദേശീയ സമ്മേളന സംസ്ഥാന തല രചനാ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം (03. 01.2020)
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU
കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് ) ,കണ്ണൂർ ടാലൻ്റ് പുരസ്കാരം (ഒക്ടോബർ 2021), കേരള വാർത്താപത്രം (നീർമാതളം ) കവിത പ്രത്യേക ജൂറി പുരസ്കാരം (2022),പായൽബുക്സ് പുരസ്കാരം,
കേരള വാട്ടർ അതോറിറ്റി തെളിനീർ ട്രസ്റ്റ് സംസ്ഥാന തല കവിതാ പുരസ്കാരം (2023), മലയാള കാവ്യസാഹിതി ജില്ലാതല പുരസ്കാരം, കേരളം ഗ്രൂപ്പ് (2024) മികച്ച എഴുത്തുകാരനുള്ള കവിത
പുരസ്കാരം കൂടാതെ നിരവധി പുരസ് കാരങ്ങളും ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടുള്ളവിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവി
താ സമാഹാരങ്ങളും
5, ഉമ്പാച്ചി (കഥകൾ)
‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള
രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു

വിലാസം

രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് പി.ഒ
കരിമ്പം. വഴി
തളിപ്പറമ്പ് – 670 142
കണ്ണൂർ – ജില്ല
കേരള
ഫോൺ :- 9495458138
Email – [email protected]

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയുടെ മകൾ വീണ ടി.ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പണം അയച്ചതിൽ ഫെമ (FEMA) ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിക്കും. വീണയുടെ ഡയറിയിൽ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ തുക എങ്ങനെയാണ് കൈമാറിയത്, ആർക്കാണ് നൽകിയതെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്.

വ്യാജ സിം കാർഡ് ഉപയോഗിച്ചതിന് പിന്നിൽ ഹവാല ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. വിദേശത്തേക്കുള്ള പണമിടപാടുമായി ഇതിന് ബന്ധമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. പണം കൈമാറ്റം ചെയ്ത രീതിയും ഇടപാടുമായി ബന്ധപ്പെട്ട വ്യക്തികളെയും കേന്ദ്രീകരിച്ചായിരിക്കും കൂടുതൽ അന്വേഷണം.

ദുബായിലേക്ക് അയച്ചതായി ഡയറിയിൽ രേഖപ്പെടുത്തിയ 85 ലക്ഷം രൂപയുടെ ഉറവിടവും ഇഡി പരിശോധിക്കുന്നുണ്ട്. ഫെമ ചട്ടങ്ങൾ പാലിച്ചാണോ വിദേശത്തേക്ക് പണം കൈമാറിയത്, ഇടപാടുകൾക്ക് ആവശ്യമായ രേഖകൾ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൽ പരിശോധിക്കും. വ്യാജ സിം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംശയങ്ങളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

റിയാദിൽ ജോലി വാഗ്ദാനം ചെയ്ത് നാട്ടിലെ റിക്രൂട്ടിങ് ഏജൻറുമാർ വഴി എത്തിച്ച മലയാളികളുൾപ്പെടെ 24 നേഴ്സുമാർ മാസങ്ങളോളം ദുരിതജീവിതം നയിച്ച സംഭവത്തിൽ ആശ്വാസമായി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നേഴ്സുമാരാണ് വിസാ ഫീസായി ലക്ഷങ്ങൾ ചെലവഴിച്ച് റിയാദിലെത്തിയ ശേഷം ജോലി, ശമ്പളം എന്നിവ ലഭിക്കാതെ പ്രതിസന്ധിയിലായത്. ഡബ്ല്യു.എം.എഫ് മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയുടെ നേതൃത്വത്തിലുള്ള ഇടപെടലാണ് ഇവർക്ക് പുതിയ ജീവിതം സമ്മാനിച്ചത്.

രണ്ടര ലക്ഷം രൂപയോളം വീതം ഈടാക്കി റിയാദിലെ ഒരു മാൻപവർ കമ്പനിയിലേക്കാണ് ഇവരെ അയച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്നും ആറുമാസത്തിലേറെയായി ശമ്പളം ലഭിക്കാതെ ക്യാമ്പിൽ കഴിയേണ്ടി വന്നതായും നേഴ്സുമാർ പരാതിപ്പെട്ടു. ക്യാമ്പിന് പുറത്തേക്ക് പോകാൻ പോലും അനുവാദമില്ലാത്ത സാഹചര്യത്തിൽ ഒരാൾക്ക് ചികിത്സ ആവശ്യമായപ്പോൾ പോലും സഹായം ലഭിക്കാത്തതോടെയാണ് ഇവർ സാമൂഹിക പ്രവർത്തകരെ സമീപിച്ചത്.

തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതിനെ തുടർന്ന് കമ്പനി ഫൈനൽ എക്സിറ്റ് അനുവദിച്ചു. എന്നാൽ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഡബ്ല്യു.എം.എഫ് നടത്തിയ ശ്രമഫലമായി റിയാദിലെ സ്വകാര്യ ആശുപത്രിയിൽ എല്ലാവർക്കും പുതിയ ജോലി കണ്ടെത്തി. നിയമനടപടികൾ പൂർത്തിയാക്കി 24 പേരുടെയും സ്പോൺസർഷിപ്പ് മാറ്റിയതോടെ മാസങ്ങളായുള്ള ദുരിതത്തിന് വിരാമമായി.

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെയാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട്– കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസിൽവച്ചായിരുന്നു സംഭവം. യുവതിയുടെ സമീപ സീറ്റിലിരുന്ന പ്രതി ദേഹത്ത് സ്പർശിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പരാതിയെ തുടർന്ന് പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയനാട് സ്വദേശിയായ പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

Copyright © . All rights reserved