Latest News

‘അമ്മ’ സംഘടനയിൽ പ്രവർത്തിക്കുന്ന ചില ‘പവർ ഗ്രൂപ്പുകൾ’ തന്നെയാണ് മുൻ പ്രസിഡന്റ് മോഹൻലാൽ രാജിവയ്ക്കാൻ കാരണമായതെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിൽ ശക്തമായ സ്വാധീനമുള്ള ഇത്തരം ഗ്രൂപ്പുകളെ ഒറ്റയ്ക്ക് നേരിടുക പ്രയാസമാണെന്നും, മോഹൻലാലിന് പോലും അതിനു സാധിക്കാതെ വന്ന സാഹചര്യമാണ് ഉണ്ടായതെന്നും ശ്വേതാ പറഞ്ഞു.

‘അമ്മ’യിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കവെയാണ് ശ്വേതയുടെ പരാമർശം. ചില അംഗങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ അജൻഡയുമായി എത്തിയെന്നും സംഘടനയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമങ്ങൾ നടന്നുവെന്നുമാണ് അവരുടെ ആരോപണം. പൊതുയോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന് ചട്ടപ്രകാരമുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നും, അതിനാൽ അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.

മോഹൻലാൽ രാജിവച്ചപ്പോഴും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തുടരുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്വേതാ, ഇപ്പോഴത്തെ കമ്മിറ്റിയും അതേ രീതിയിൽ തുടരേണ്ടതാണെന്ന് വ്യക്തമാക്കി. സംഘടനയെ ആരും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും, അംഗങ്ങളുടെ ക്ഷേമപദ്ധതികളും ധനസഹായ വിതരണവും തടസമില്ലാതെ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൃശൂർ∙ സ്കോട്ട്‌ ലൻഡിൽ നിര്യാതയായ ലിന്റാ മേരി ബാബുവിന്റെ ഭൗതികദേഹം ഇന്ന് (ജൂലൈ 5) എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. തുടർന്ന് ഭൗതികദേഹം തൃശൂർ ജില്ലയിലെ തുറവൂരിലെ മലേക്കുടി ഹൗസിലെ വസതിയിലെത്തിച്ച് ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടക്കും.

വിദേശത്തും വിവിധ സ്ഥലങ്ങളിലുമായി കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കുന്നതിനായി സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

ജൂൺ 30-ാം തീയതി സ്കോട്ട്‌ ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് തീരാനഷ്ടമായി. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി ഒപ്പമുണ്ട്.

ചലച്ചിത്രരംഗത്ത് നിന്ന് വർഷങ്ങളായി വിട്ടുനിന്നിരുന്ന നടി ലിസി വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തി. പ്രമുഖ ജ്വല്ലറി സ്ഥാപനത്തിന്റെ പുതിയ പരസ്യചിത്രത്തിലാണ് ലിസി അഭിനയിച്ചിരിക്കുന്നത്. മകൾ കല്യാണി പ്രിയദർശൻ്റെയും പരസ്യത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പരസ്യചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ പ്രിയദർശൻ ആണ്. ഏറെക്കാലത്തിന് ശേഷം ലിസിയും പ്രിയദർശനും ഒരു പ്രൊഫഷണൽ പദ്ധതിക്കായി ഒന്നിക്കുന്നതും ശ്രദ്ധേയമായി. അമ്മയും മകളും ഒരുമിച്ച് അഭിനയിക്കുന്നതിലൂടെ പരസ്യചിത്രത്തിന് പ്രത്യേക ആകർഷണം ലഭിച്ചിരിക്കുകയാണ്.

പരസ്യത്തിന്റെ ദൃശ്യങ്ങളും ചിത്രീകരണ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ലിസിയുടെ മടങ്ങിവരവും കല്യാണിക്കൊപ്പമുള്ള സ്ക്രീൻ സാന്നിധ്യവും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

തൃശൂർ∙ സ്കോട്ട്‌ ലൻഡിൽ നിര്യാതയായ ലിന്റാ മേരി ബാബുവിന്റെ ഭൗതികദേഹം ഇന്ന് (ജൂലൈ 4) എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് ഭൗതികദേഹം തൃശൂർ ജില്ലയിലെ തുറവൂരിലെ മലേക്കുടി ഹൗസിലെ വസതിയിലെത്തിച്ച് നാളെ ജൂൺ 5 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടക്കും.

വിദേശത്തും വിവിധ സ്ഥലങ്ങളിലുമായി കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കുന്നതിനായി സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

ജൂൺ 30-ാം തീയതി സ്കോട്ട്‌ ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് തീരാനഷ്ടമായി. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി ഒപ്പമുണ്ട്.

റോമി കുര്യാക്കോസ്

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റ് ഓൾഡ്ഹാമിലെ ‘ഉമ്മൻ ചാണ്ടി സ്മൃതി നഗറി’ൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.

പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. മറിയ ഉമ്മൻ പറഞ്ഞു. കുടുംബബന്ധങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകുന്ന വേദിയായി ‘പുതുയുഗ സംഗമം 2026’ മാറിയെന്നും അവർ അഭിപ്രായപ്പെട്ടു.

ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു. ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ്‌ പുഷ്പരാജൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അജിത് വെണ്മണി, സെക്രട്ടറി ബോബിൻ ഫിലിപ്പ്, നിർവാഹക സമിതി അംഗം ഷോബിൻ സാം, ഐ ഓ സി ( യു കെ) നേതാക്കന്മാരായ സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ഷാജി വരകുടി ഉൾപ്പെടെ വിവിധ നേതാക്കൾ ആശംസാപ്രസംഗങ്ങൾ നടത്തി. ഓൾഡ്ഹാം യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജിതിൻ ജയിംസ് നന്ദി രേഖപ്പെടുത്തി.

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷവും പൊതുസമ്മേളനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. കേരള ചാപ്റ്റർ മിഡ്ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ വനിതാ – യൂത്ത് വിങ്ങുകളുടെ രൂപീകരണവും പ്രഖ്യാപിച്ചു. വനിതാ – യൂത്ത് വിങ്ങുകളുടെ കോർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ ഡോ. മറിയ ഉമ്മൻ ചുമതലാപത്രം കൈമാറി.

ചടങ്ങുകളോടനുബന്ധിച്ച് പുതുയുഗ കേരളം 2026′ എന്ന് അലേഖനം ചെയ്ത കേക്ക് വേദിയിൽ മുറിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ സംഗമത്തിന് കൂടുതൽ നിറം പകർന്നു. വിദ്യാർത്ഥിനികളായ മേഘ സുരേഷ്, ആൻസ് മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ നൃത്തോപഹാരവും ഐ ഓ സി ഭാരവാഹികളായ ബെന്നി ജോസഫ്, നികിത മറിയം കോശി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗാനോപഹാരവും ഡി ജെയും വേദിയെ വർണ്ണാഭമാക്കി.

വിവിധ മേഖലകളിൽ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, ഐ ഓ സി യൂണിറ്റുകൾ, മുതിർന്ന നേതാക്കൾ എന്നിവർക്കുള്ള ഐ ഒ സി കർമ്മശ്രേഷ്ഠ, സംഘടനാശ്രേഷ്ഠ, സേവാശ്രേഷ്ഠ പുരസ്കാരങ്ങൾ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്തു.

അതിജീവിതത്തിന്റെയും മനക്കരുത്തിന്റെയും സേവനത്തിന്റെയും മാതൃകയായ ഓൾഡ്ഹാം എൻ എച് എസിലെ നേഴ്സ് ആശ ചെറിയാൻ, സ്കോട്ട്ലാൻഡിൽ നിന്നുമുള്ള ചാരിറ്റി – സാമൂഹിക പ്രവർത്തകൻ സുനിൽ കെ ബേബി, കുട്ടികൾക്ക് സൗജന്യ ഗണിതശാസ്ത്ര ഡൌട്ട് ക്ലിയറിങ് സെഷനുകൾ നടത്തുന്ന എഡിൻബറോയിലെ ഡയാന പോളി എന്നിവർ കർമ്മശ്രേഷ്ട്ര പുരസ്കാരത്തിനും പറവൂരിലെ ഭവനരഹിത കുടുംബത്തിന് അടച്ചുറപ്പുള്ള ഭവനം നിർമിച്ചു നൽകുകയും കുട്ടികൾക്ക് ‘മധുരം മലയാളം’ പ്രൊജക്റ്റ്‌ വിജയകരമായി പൂർത്തീകരിച്ച പീറ്റർബോറോ യൂണിറ്റ്, ബോൾട്ടൻ കൗൺസിലുമായി ചേർന്ന് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്കും ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’നും നേതൃത്വം നൽകുന്ന ബോൾട്ടൻ യൂണിറ്റ്, വിവിധ സാമൂഹിക – ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കോട്ട്ലാൻഡ് യൂണിറ്റ്, കേരള ചാപ്റ്ററിന്റെ രക്തദാന വിങ്ങിന് നേതൃത്വം നൽകുന്ന ബാൺസ്ലി യൂണിറ്റ് തുടങ്ങിയ യൂണിറ്റുകൾ സംഘടനാശ്രേഷ്ട്ര പുരസ്കാരത്തിനും അർഹമായി. ഐ ഓ സി (യു കെ) – ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ്‌ ജഗൻ പടച്ചിറയുടെ പുത്രിയും എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ നേഹാൽ ജഗൻ ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി വരച്ച ചിത്രം വേദിയിൽ അനാഛാദനം ചെയ്തു.

ഐ ഓ സി (യു കെ)യുടെ മുതിർന്ന നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായ പുഷ്പരാജൻ, ഷാജി വരകുടി, ഷാജി ഐപ്പ് കുര്യൻ, ബെന്നി ജോസഫ്, സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ജോഷി വർഗീസ്, ഐ ഓ സി (യു കെ) – ബാൺസ്‌ലി യൂണിറ്റിന്റെ രക്തദാന വോളന്റിയർമാരായ ബിബിൻരാജ് കുരീക്കൻപാറ, രാജുൽ രമണൻ, വിനീത്, സംഘാടക സമിതിയെ പ്രതിനിധീകരിച്ച് ജിതിൻ ജയിംസ്, രഞ്ജിത്, യൂണിറ്റ് പ്രസിഡന്റുമാർ, പുതിയതായി ചുമതലയേറ്റ വനിതാ – യൂത്ത് കോർഡിനേറ്റർമാർ എന്നിവരെയും ഡോ. മറിയ ഉമ്മൻ വേദിയിൽ ആദരിച്ചു.

മിഡ്‌ലാൻഡ്സ് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ, പ്രവർത്തകർ, വനിതാ-യുവജന പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ഐക്യവും സംഘടനാ കരുത്തും വിളിച്ചോതിയ ശ്രദ്ധേയമായ കുടുംബസംഗമമായാണ് ‘പുതുയുഗ സംഗമം 2026’ സമാപിച്ചത്. കുടുംബ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കുമുള്ള സ്നേഹവിരുന്നും സംഘാടകർ ഒരുക്കിയിരുന്നു.

കൊച്ചി: നടനും എം.എൽ.എയുമായ രമേഷ് പിഷാരടി ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽനിന്ന് രാജിവെച്ചു. അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവിൽ തന്റെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് പദവി ഒഴിയാൻ തീരുമാനിച്ചതെന്നും പിഷാരടി പറഞ്ഞു.

ശ്വേത മേനോനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്ന സംഭവത്തിലും പിഷാരടി പ്രതികരിച്ചു. അത് ‘ലീക്കായതല്ല, ആരോ മനഃപൂർവം റിലീസ് ചെയ്തതാണ്’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സ്വകാര്യ സംഭാഷണം പൊതുജനങ്ങൾക്കുമുന്നിൽ എത്തിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ശ്വേത മേനോൻ അധ്യക്ഷയായിരുന്ന ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് തർക്കം രൂക്ഷമായതിനിടെയാണ് കോടതി ഇടപെടലും പിഷാരടിയുടെ രാജിയും. ഇതിനിടെ താൻ ‘അമ്മ’ പ്രസിഡന്റായി തുടരുമെന്നും അഡ്ഹോക് കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്തും ശ്വേത മേനോൻ രംഗത്തെത്തിയിട്ടുണ്ട്.

ദുബായ്: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരിക്ക് ഉണ്ടായ അടിയന്തിര ആരോഗ്യപ്രശ്നത്തിൽ സമയോചിതമായി ഇടപെട്ട് മലയാളി നേഴ്സ് മാതൃകയായി. കൊല്ലം പരവൂർ സ്വദേശിനിയും റാസൽഖൈമ ആശുപത്രിയിലെ നേഴ്സുമായ പൂജ രാജകുമാരനാണ് ബോധം നഷ്ടപ്പെടാൻ തുടങ്ങിയ സഹയാത്രികയ്ക്ക് വിമാനത്തിനുള്ളിൽ പ്രഥമശുശ്രൂഷ നൽകിയത്.

ജൂലൈ ഒന്നിന് നടന്ന സംഭവത്തിൽ വിമാനം പറന്നുയർന്ന് കുറച്ചുസമയത്തിനകം മെഡിക്കൽ എമർജൻസി സംബന്ധിച്ച അനൗൺസ്മെന്റ് മുഴങ്ങുകയായിരുന്നു. ഉടൻ കാബിൻ ക്രൂവിനരികിലെത്തിയ പൂജ, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരിയെ പരിശോധിച്ച് ആവശ്യമായ പരിചരണം നൽകി. വെള്ളം നൽകുകയും മാനസികമായി ധൈര്യം പകരുകയും ചെയ്തതോടെ യാത്രക്കാരിയുടെ നില മെച്ചപ്പെട്ടതായി റിപ്പോർട്ടുണ്ട്.

യാത്രക്കാരിയുടെ അവസ്ഥ നിയന്ത്രണത്തിലായതിനാൽ വിമാനം അടിയന്തരമായി ഇറക്കേണ്ട സാഹചര്യമില്ലെന്ന് പൂജ കാബിൻ ക്രൂവിനെയും പൈലറ്റിനെയും അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നതുവരെ അവർ യാത്രക്കാരിയുടെ ആരോഗ്യനില നിരീക്ഷിച്ചു. സേവനത്തെ മാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പൂജയ്ക്ക് നന്ദിപത്രം സമ്മാനിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തക ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിലൊന്നാണ് ഇതെന്നും പൂജ പ്രതികരിച്ചു.

ഫ്ലോറിഡ: ലോകകപ്പ് ഫുട്ബോളിൽ കേപ് വെർദെയെ 3-2ന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) പ്രവേശനം നേടി. കടുത്ത പോരാട്ടം കാഴ്ച വെച്ച കേപ് വെർദെ അധികസമയത്തേക്ക് മത്സരം നീട്ടിയെങ്കിലും ഒടുവിൽ മെസ്സിയുടെയും സംഘത്തിന്റെയും മുന്നിൽ കീഴടങ്ങുകയായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയിൽ ലയണൽ മെസ്സി നേടിയ ഗോളിൽ അർജന്റീന മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ഡെറോയ് ഡുവാർട്ടെ നേടിയ സമനിലഗോളിലൂടെ കേപ് വെർദെ തിരിച്ചടിച്ചു. നിശ്ചിത സമയത്ത് 1-1 സമനിലയായതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്ത് അർജന്റീന വീണ്ടും ലീഡ് നേടിയെങ്കിലും സിഡ്നി ലോപ്പസ് കബ്രാൾ കേപ് വെർദെയ്ക്കായി വീണ്ടും സമനില പിടിച്ചു. തുടർന്ന് ക്രിസ്റ്റ്യൻ റൊമേറോ നേടിയ നിർണായക ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ അർജന്റീന റൗണ്ട് ഓഫ് 16ൽ ഈജിപ്തിനെ നേരിടും. മത്സരത്തിൽ ഗോൾ നേടിയ മെസ്സി ലോകകപ്പിൽ തുടർച്ചയായി എട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ലോകകപ്പിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയ കേപ് വെർദെ പുറത്തായെങ്കിലും ശക്തരായ അർജന്റീനയെ വിറപ്പിച്ച പ്രകടനത്തിലൂടെ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി.

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിക്ക് മുന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി കേരള ഹൈക്കോടതി തള്ളി. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് കോടതിയുടെ നിലപാട്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം നിഷ്പക്ഷമായി നടക്കില്ലെന്ന് തെളിയിക്കുന്ന സാഹചര്യം ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി. സിബിഐ അന്വേഷണം അസാധാരണ സാഹചര്യങ്ങളിലേ ഉത്തരവിടാനാകൂവെന്നും നിലവിലെ സാഹചര്യത്തിൽ അതിന് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും അന്വേഷണ പുരോഗതിയും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളിയത്.

കൊച്ചി: മലയാള സിനിമാ താരസംഘടനയായ അമ്മയുടെ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശ്വേത മേനോൻ രാജിവച്ചിട്ടില്ലെന്ന് നടനും മന്ത്രിയുമായ കെ. ബി. ഗണേഷ് കുമാർ. ശ്വേത ഇപ്പോഴും അമ്മയുടെ പ്രസിഡന്റാണെന്നും അവർ സ്ഥാനമൊഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോനും എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ രാജിവച്ചിട്ടില്ലെന്നും സംഘടനയുടെ ഭരണഘടനയിൽ ഇല്ലാത്ത അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം അംഗീകരിക്കാനാവില്ലെന്നും ശ്വേത പിന്നീട് വ്യക്തമാക്കിയിരുന്നു.

അതേസമയം, അഡ്ഹോക് കമ്മിറ്റി രൂപീകരണത്തെ ചൊല്ലിയുള്ള ഭിന്നത സംഘടനയ്ക്കുള്ളിൽ തുടരുകയാണ്. നടന്മാരായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് രാജിവച്ചതോടെ അമ്മയിലെ നേതൃത്വ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved