ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കമന്റ് വലിയ നിയമപ്രശ്നമായി മാറിയതോടെ യുഎഇയിലെത്തിയ മലയാളി പ്രവാസി വീട്ടമ്മയെ വിമാനത്താവളത്തിൽവച്ച് കസ്റ്റഡിയിലെടുത്തു. കുടുംബത്തോടൊപ്പം വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവതിയെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ തടഞ്ഞുവച്ച് പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു.
മറ്റൊരു യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിലെ ആഡംബര ബാഗ് വ്യാജമാണെന്നായിരുന്നു വീട്ടമ്മയുടെ കമന്റ്. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിനും അധിക്ഷേപപരമായ ചർച്ചകൾക്കും വഴിവെച്ചതോടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബാഗിന്റെ ഉടമ അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതിയെ തടഞ്ഞതോടെ കുടുംബം വലിയ ആശങ്കയിലായി. ഒരു രാത്രി കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ഇരുവിഭാഗത്തെയും പൊലീസ് ചർച്ചയ്ക്ക് വിളിക്കുകയും പരാതിക്കാരി കേസ് പിൻവലിക്കാൻ തയ്യാറായതോടെ വിഷയം ഒടുവിൽ രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്തു.
പരാതി പിൻവലിച്ചില്ലായിരുന്നെങ്കിൽ യുവതിക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ ജയിൽശിക്ഷയോ ലഭിക്കാമായിരുന്നു. തമാശയ്ക്കോ വ്യക്തിപരമായ അഭിപ്രായമായോ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന പരാമർശങ്ങൾ മറ്റൊരാളുടെ മാന്യതയെ ബാധിച്ചാൽ അത് യുഎഇ നിയമപ്രകാരം ഗുരുതര കുറ്റമായി കണക്കാക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട ബോധവൽക്കരണം അടുത്തിടെ യുഎഇയിൽ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ, സ്വകാര്യത ലംഘനം തുടങ്ങിയ വിഷയങ്ങളിൽ സൈബർ നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്.
ഇത്തരം കേസുകളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി ‘റിമോട്ട് ബെയിൽ’ സംവിധാനം അജ്മാൻ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ യുഎഇ പാസ് ഉപയോഗിച്ച് സ്മാർട്ട് ആപ്പിലൂടെ തന്നെ ജാമ്യം നേടാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
നിയമനടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിലൂടെ പൊലീസ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനുമാണ് ലക്ഷ്യമിടുന്നത്. സൈബർ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾ കൂടുതൽ വ്യാപകമാക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ നീക്കം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോക്സഭാംഗമായ കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സംസ്ഥാന രാഷ്ട്രീയം പുതിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. കെ.സി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താൽ ആറുമാസത്തിനകം നിയമസഭാംഗമാകേണ്ടതും ലോക്സഭാംഗത്വം രാജിവെക്കേണ്ടതുമായതിനാൽ ലോക്സഭയിലും നിയമസഭയിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഗണിതവും ബിജെപി വോട്ടുകളുടെ നിലപാടും വീണ്ടും ചർച്ചയാകുന്നത്. ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി നീങ്ങിയാൽ യുഡിഎഫിന് “നാണംകെട്ട തോൽവി” നേരിടേണ്ടിവരുമെന്ന ആശങ്ക കോൺഗ്രസ് വൃത്തങ്ങളിൽ തന്നെ ഉയരുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ആഭ്യന്തര പോര് ഇതിനോടകം തന്നെ പരസ്യ ഏറ്റുമുട്ടലിലേക്കാണ് നീങ്ങിയിരിക്കുന്നത്. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ ദില്ലിയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ച തീരുമാനമില്ലാതെ അവസാനിച്ചു. നേതാക്കളുടെ തമ്മിലടിയും പ്രവർത്തകരുടെ തെരുവ് പ്രതിഷേധവും ഹൈക്കമാൻഡിനെ കടുത്ത അസ്വസ്ഥരാക്കിയെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതും കോൺഗ്രസിലെ അധികാരപ്പോര് തുറന്നുകാട്ടുന്നതുമാണ് നിലവിലെ രാഷ്ട്രീയ ചിത്രം.
ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്ന് കെ.സി വേണുഗോപാൽ അവകാശപ്പെട്ടപ്പോൾ, ദേശീയ നേതൃത്വത്തിന്റെ സ്വാധീനം ഉപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കുകയാണെന്ന ഗുരുതര ആരോപണമാണ് വി.ഡി സതീശൻ ഉയർത്തിയത്. മുഖ്യമന്ത്രിയാക്കുന്നില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് സതീശനും ചെന്നിത്തലയും എടുത്തതോടെ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഘടകകക്ഷികളുടെ അഭിപ്രായവും ജനവികാരവും പരിഗണിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം സീനിയോറിറ്റിയും സംഘടനാപരമായ പരിചയവും മുൻനിർത്തിയാണ് ചെന്നിത്തലയുടെ അവകാശവാദം.
ഇതിനിടെ നേതാക്കളുടെ പരസ്യ പോരാട്ടത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രകടനങ്ങളും ഫ്ലെക്സ് യുദ്ധവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും, ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി എന്ത് നിലപാട് സ്വീകരിക്കും, ആ വോട്ടുകൾ ആരിലേക്ക് നീങ്ങും എന്നതാകും ഇനി കേരള രാഷ്ട്രീയത്തിലെ നിർണായക ചർച്ച. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ നീണ്ട അനിശ്ചിതത്വം തന്നെ യുഡിഎഫിന് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ചോദ്യവും ശക്തമാകുകയാണ്.
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടൻ വിജയ് മുഖ്യമന്ത്രിയാകാനുള്ള വഴി തെളിഞ്ഞു. വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെ സഖ്യം കേവല ഭൂരിപക്ഷമായ 118 സീറ്റിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ്.
ദ്രാവിഡ കക്ഷികളുടെ ദീർഘകാല ആധിപത്യത്തെ വെല്ലുവിളിച്ചാണ് രണ്ട് വർഷം മുൻപ് രൂപം കൊണ്ട ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത്. കോൺഗ്രസ്, ഇടതുകക്ഷികൾ, വിസികെ എന്നിവരുടെ പിന്തുണ കൂടി ലഭിച്ചതോടെ വിജയ് നയിക്കുന്ന മുന്നണി അധികാരത്തിലേക്കുള്ള അവസാന തടസവും മറികടന്നു.
ഗവർണറുടെ മുന്നിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങൾക്കിടെ അവസാന നിമിഷം വരെ കടുത്ത രാഷ്ട്രീയ നാടകീയതയാണ് അരങ്ങേറിയത്. ഒടുവിൽ വിസികെ ഔദ്യോഗിക പിന്തുണക്കത്ത് കൈമാറിയതോടെ വിജയ് തമിഴ്നാട്ടിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്നത് ഏകദേശം ഉറപ്പായി.
ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിപദ ചർച്ചകൾക്കായി ദില്ലിയിൽ നടന്ന നിർണായക കൂടിക്കാഴ്ച മൂന്ന് മണിക്കൂറിന് ശേഷം പൂർത്തിയായി. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടെ കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് മുന്നോട്ടുവെക്കാൻ സാധ്യത ശക്തമായിരിക്കുകയാണ്.
കോൺഗ്രസ് അധ്യക്ഷൻമല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തു. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിച്ചു.
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെ സി വേണുഗോപാലിനാണെന്നാണ് വിലയിരുത്തൽ. അതേസമയം ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശന് ലഭിക്കുന്ന സാഹചര്യത്തിൽ സീനിയോറിറ്റിയും രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക സമ്മേളനം ലണ്ടനിൽ നടന്നു , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനു കളിൽ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാൽപ്പതോളം വൈദികരും പങ്കെടുത്ത സമ്മേളനം പ്രാതിനിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യാഥിതി ആയിരുന്നു . വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റെവ ഡോ പോളി മണിയാട്ട് മതാധ്യാപകർക്ക് ക്ലാസ് നയിച്ചു . സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മാർ തോമസ് തറയിൽ കുടുംബങ്ങളിൽ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യം സംബന്ധിച്ചും, പ്രവാസി ജീവിതത്തിലും , ലോകത്തെവിടെ ആയിരുന്നാലും സീറോ മലബാർ സഭയുടെ വ്യക്തിത്വവും , പാരമ്പര്യവും , ആരാധനാക്രമവും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വിശ്വാസ പരിശീലകരെ ഉത്ബോധിപ്പിച്ചു .

ഉത്ഘാടന പ്രസംഗം നടത്തിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആരാധനക്രമ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും , സഭയുടെ ഏറ്റവും വലിയ ദൗത്യമായ കർത്താവായ ഈശോ മിശിഹായെക്കുറിച്ചും അവിടുന്ന് സ്ഥാപിച്ച രക്ഷാകര രഹസ്യങ്ങളെക്കുറിച്ചും മനുഷ്യ കുലത്തിന് പറഞ്ഞു കൊടു ക്കുക എന്നതും , മിശിഹായിൽ ഉള്ള വിശ്വാസം ആരാധനയിൽ ആഘോഷിച്ച് അത് ജീവിതക്രമമായി സ്വീകരിച്ച് പ്രാവർത്തികമാക്കുവാനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും പറഞ്ഞു . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് കാറ്റിക്കിസം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി , ഫാ മാത്യൂസ് വലിയപുത്തെൻപുര ,ശ്രീമതി ആൻസി ജോൺസൺ, ശ്രീ ജെയ്മോൻ തോമസ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു . രൂപത മതബോധന കമ്മീഷൻ പരിപാടികൾക്ക് നേതൃത്വം നൽകി.

റോമി കുര്യാക്കോസ്
യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ ചരിത്രവിജയം കടൽ കടന്ന് യൂറോപ്പിലും ആഘോഷമാകുന്നു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രമുഖ യുഡിഫ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 9 ശനിയാഴ്ച ഓൺലൈനായാണ് (ZOOM) വിജയാഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നും, യൂറോപ്പ് സമയം വൈകിട്ട് 5നും, യുകെ / അയർലണ്ട് സമയം വൈകിട്ട് 6നുമാണ് പരിപാടി ആരംഭിക്കുന്നത്.
കോൺഗ്രസ് വർക്കിങ് പ്രസിഡന്റും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് ക്യാമ്പിലെ സ്റ്റാർ ക്യാമ്പയിനറുമായ ഷാഫി പറമ്പിൽ എംപി, ഇന്ത്യൻ യൂണിയൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, , കേരള കോൺഗ്രസ് നേതാവ് അപു ജോസ് എം എൽ എ, എം എൽ എമാരായ റോജി എം ജോൺ , ആര്യാടൻ ഷൌക്കത്ത് , സജീവ് ജോസഫ് , ഷിബു തെക്കുമ്പുറം, അഡ്വ. വി എസ് ജോയ്, കെ എം അഭിജിത്, എ ഡി തോമസ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കിടാനും ജനാധിപത്യത്തിന്റെ പുതിയ അധ്യായത്തെ വരവേൽക്കാനും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യു ഡി എഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ഓൺലൈനായി ഒന്നിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Zoom Link:
Join Zoom Meeting
Meeting ID: 828 9179 6792
Passcode: 756011
ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ 8-ാം ദേശീയ സമ്മേളനം 2026 മെയ് 2-ന് ശനിയാഴ്ച ബെഡ്ഫോർഡിലെ ഹെയ്ൻസ് വില്ലേജ് ഹാളിലെ വി.എസ്. അച്യുതാനന്ദൻ നഗറിൽ വെച്ച് വൻ യുവജന പങ്കാളിത്തത്തോടെ തുടക്കം കുറിച്ചു.
രാവിലെ കൃത്യം 10 മണിക്ക് ചെണ്ടമേളത്തോടെ പ്രകടനമായി വന്ന് സമീക്ഷയുടെ പതാക ഉയർത്തി കൊണ്ട് സമ്മേളന നടപടികൾക്ക് തുടക്കമായി. സ്വാഗതസംഘം ചെയർമാൻ ശ്രീ. അജീഷ് ഗണപതിയാടനും ആക്ടിംഗ് സെക്രട്ടറി ബൈജു നാരായണനും ചേർന്ന് പതാക ഉയർത്തി. ഫാ. ഡോ. മാത്യു വാഴക്കുന്നം രചിച്ച് ഈണം നൽകിയ സ്വാഗതഗാനത്തോടെയാണ് സമ്മേളന പ്രതിനിധികളെ ഹാളിലേക്ക് വരവേറ്റത്. സ്വാഗതസംഘം ചെയർമാൻ ശ്രീ. അജീഷ് ഗണപതിയാടൻ സ്വാഗതം ആശംസിച്ചു. ബിർമിംഗ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠൻ കുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ശ്രീ.ഗ്ലീറ്റർ കോട്ട്പോൾ, ശ്രീമതി.ആതിര രാമകൃഷ്ണൻ, ശ്രീ.ബൈജു നാരായണൻ, ശ്രീ.അഡ്വ. ദിലീപ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
ശ്രീ.മണികണ്ഠൻ കുമാരൻ, ശ്രീ.എവലിൻ ചീരൻ, ശ്രീ.അഖിൽ ശശി, ശ്രീ.വിപിൻ രാജ് എന്നിവർ മിനിറ്റ്സ്-പ്രമേയ കമ്മിറ്റിയായി പ്രവർത്തിച്ചു.

പ്രതിനിധി സമ്മേളനം കേരള റവന്യൂ മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സമീക്ഷ യു.കെ. നാട്ടിലും യുകെയിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും വിവിധ കായിക-സാമൂഹിക ഇടപെടലുകളെയും പ്രത്യേകം എടുത്തു പറഞ് അദ്ദേഹം അഭിനന്ദിച്ചു. ബഹു. ശ്രീ. സ്വാമി സന്ദീപാനന്ദഗിരിയും, സമീക്ഷ യു.കെ. മുൻ നാഷണൽ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പിള്ളിയും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ആക്ടിംഗ് സെക്രട്ടറി ശ്രീ.ബൈജു നാരായണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടിന്മേലും വളരെ വിശദമായ രീതിയിലുള്ള വിമർശനവും, സ്വയം വിമർശനാത്മകവും ആരോഗ്യകരവും മായചർച്ചകൾ നടന്നു.

സമ്മേളനത്തിൽ പങ്കെടുത്ത 110-ഓളം പ്രതിനിധികളെ അഞ്ച് ഏരിയകളായി തിരിച്ചാണ് ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുപ്പിച്ചത്. തുടർന്ന് നടന്ന പൊതുചർച്ചയും ഏറെ ഗൗരവമുള്ളതും സർവ്വ സ്പർശവും ആയിരുന്നു, പൊതുചർച്ചയ്ക്ക് ബൈജു നാരായണനും അഡ്വ. ദിലീപ് കുമാറും മറുപടി നൽകി.
സമ്മേളനത്തിൽ അവതരിപ്പിച്ച വിവിധ പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കി. തുടർന്ന് അവതരിപ്പിച്ച 23 അംഗ പാനൽ സമ്മേളനം അംഗീകരിച്ചു. അതിൽ 22 പേരെ ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു, ഒരു വനിതാ അംഗത്തെ പിന്നീട് co-opt ചെയ്യാനും തീരുമാനിച്ചു.
പുതിയ നേതൃത്വം
സമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ:
ബൈജു നാരായണൻ നാഷണൽ പ്രസിഡന്റ്.
അഡ്വ. ദിലീപ് കുമാർ നാഷണൽ സെക്രട്ടറി.
അജീഷ് ഗണപതിയാടൻ ട്രഷറർ.
ഗ്ലീറ്റർ കോട്ട്പോൾ വൈസ് പ്രസിഡന്റ്.
ആന്റണി ജോസഫ് വൈസ് പ്രസിഡന്റ്.
സ്വരൂപ് കൃഷ്ണൻ ജോയിന്റ് സെക്രട്ടറി.
ബൈജു പി.കെ. ജോയിന്റ് സെക്രട്ടറി.
സെക്രട്ടറിയേറ്റ് അംഗങ്ങളായി
ജോബി കെ., മിഥുൻ സണ്ണി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
നാഷണൽ കമ്മിറ്റി അംഗങ്ങളായി
മണികണ്ഠൻ കുമാരൻ, അഖിൽ ശശി, വിപിൻ രാജ്, എവലിൻ ചീരൻ, വൈശാഖ് മോഹൻ, ജിനീഷ് രാമകൃഷ്ണൻ, ജോബി ജോസ്,അനീഷ് ആന്റണി, സുഭാഷ് തങ്കമണി, രമേഷ് രത്നാകരൻ, രാജ്മോഹൻ, അരുൺ.വി എസ്,അഡ്വ. സ്മൃതി വേണുഗോപാൽ എന്നിവരെയും തെരഞ്ഞെടുത്തു.
പുതുതായി തെരഞ്ഞെടുത്ത നാഷണൽ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യു.കെ. സമൂഹത്തിനും കേരള ജനതയ്ക്കും ഗുണകരമാകുന്ന പുതിയ പരിപാടികൾ പ്രവർത്തകരുമായി കൂടിയാലോചിച്ചു സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് പുതുതായി തെരഞ്ഞെടുത്ത നാഷണൽ പ്രസിഡന്റ് ബൈജു നാരായണൻ അധ്യക്ഷത വഹിച്ചു. ബഹു.ഫാ. ഡോ. മാത്യു വാഴക്കുന്നം സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള കാർഷിക മന്ത്രി ശ്രീ. പ്രസാദ്, ബെഡ്ഫോർഡ് അസോസിയേഷൻ സെക്രട്ടറി ശ്രീ. രെഞ്ചു അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സമീക്ഷ യുകെയുടെ സജീവ പ്രവർത്തകനും ബർമിംഗ്ഹാം ഏരിയ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. ഷമീം, യുകെയിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.
സമീക്ഷ യുകെയ്ക്കായി ശ്രീ. ഷമീമിന് ആദരസൂചകമായി ഉപഹാരം സമർപ്പിച്ചു. ബർമിംഗ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠനും നോർത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി ശ്രീ. രമേശും ചേർന്നാണ് ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചത്.
അവസാനം പുതുതായി തെരഞ്ഞെടുത്ത നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ. ഗ്ലീറ്റർ കോട്ട്പോൾ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. വൈകിട്ട് 7 മണിയോടെ സമ്മേളന നടപടികൾ സമാപിച്ചു.

ടിവികെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കിടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടിടിവി ദിനകരൻ ഗവർണർ ആർ.എൻ. രവിക്ക് കത്ത് നൽകി. ഗവർണറെ നേരിൽ കണ്ട ദിനകരൻ, സംസ്ഥാനത്ത് ഭരണ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നീക്കങ്ങളിൽ ഗൗരവമായ അനിശ്ചിതത്വമുണ്ടെന്നും ആരോപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്ന നേതാവിനെയാണ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കേണ്ടതെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
ടിവികെയ്ക്ക് പിന്തുണ നൽകിയെന്ന പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ചുവെന്നാരോപിച്ച് അന്വേഷണം വേണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. തന്റെ കൂടെയുള്ള മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയെ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, തന്റെ പാർട്ടിയുടെ പിന്തുണ ടിവികെയ്ക്കില്ലെന്ന കാര്യവും ഗവർണറെ അറിയിച്ചുവെന്നും ദിനകരൻ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂരിപക്ഷ അവകാശവാദം ഉന്നയിക്കുന്നതിൽ വ്യക്തത വരുത്താതെ സത്യപ്രതിജ്ഞ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
234 അംഗ നിയമസഭയിൽ ഭരണം പിടിക്കാൻ 118 അംഗങ്ങളുടെ പിന്തുണ വേണമെങ്കിലും വിജയ് യുടെ ടിവികെയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമാണുള്ളത്. കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും, ആവശ്യമായ എല്ലാ പിന്തുണക്കത്തുകളും ഗവർണർക്ക് മുന്നിൽ ഹാജരാക്കാനായിട്ടില്ലെന്നാണ് സൂചന. ഇതോടെ ശനിയാഴ്ച രാവിലെ നടക്കുമെന്നു കരുതിയിരുന്ന വിജയ്യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളും അവസാന നിമിഷ ചർച്ചകളും തുടരുന്നതിനാൽ അടുത്ത മണിക്കൂറുകൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക് തിരിക്കും. എഐസിസി നേതൃത്വവുമായി നേരിട്ടുള്ള കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള അന്തിമ ചർച്ചകൾ നടത്താനാണ് മൂവർ സംഘത്തിന്റെ യാത്ര. എംഎൽഎമാരുടെ അഭിപ്രായങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും ഉൾപ്പെടുത്തി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് തീരുമാനം എടുക്കുക.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കെ.സി. വേണുഗോപാലിന് 45ലധികം എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. ഈ പിന്തുണ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. ക്യാമ്പ്. അതേസമയം ഘടകകക്ഷികളുടെ ശക്തമായ പിന്തുണ തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ വിഭാഗം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്സുകളും പ്രകടന ആഹ്വാനങ്ങളും ഉയരുന്നതിനിടെ കോൺഗ്രസിനകത്തെ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തങ്ങളുടെ പിന്തുണയിൽ മാറ്റമില്ലെന്ന സൂചന നൽകിയിട്ടുണ്ട്. മറുവശത്ത്, സമവായ സ്ഥാനാർഥിയായി അവസാന നിമിഷത്തിൽ തനിക്ക് അവസരം ലഭിക്കാമെന്ന പ്രതീക്ഷ കൈവിടാതെയാണ് രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
നോട്ടിഗ്ഹാമിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ബെജു മേനാച്ചേരിയുടെ ഓർമ്മയ്ക്കായി 20/06/2026 ൽ നോട്ടിഗ്ഹാമിലുള്ള ഗ്രഷാം സ്പോർട്സ് പാർക്കിൽ വച്ച് ഫുഡ്ബോൾ മത്സരം നടത്തപ്പെടുന്നു.ഒന്നാം സമ്മാനമായി 1001 പൗണ്ട്, രണ്ടാം സമ്മാനമായി 501 പൗണ്ട് മൂന്നാം സമ്മാനമായി 251 പൗണ്ട് നല്കപ്പെടുന്നു.നോട്ടിഗ്ഹാം മലയാളി അസ്സോസിയേഷൻ, മുദ്ര അസ്സോസിയേഷൻ, ബ്രട്ടീഷ് ബ്ലാസ്റ്റ് ഫുഡ്ബോൾ അക്കാഡമി, നോട്ടിഗ്ഹാമിൽ ആദ്യമായി മലയാളം കുർബാന തുടങ്ങുവാനായിട്ട് തുടക്കം കുറിച്ച എല്ലാത്തിൻ്റെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ബെജു സാമൂഹിക രംഗത്തും ആൽമീയ രംഗത്തും കായിക രംഗത്തും നോട്ടി ഗ്ഹാം മലയാളികൾക്ക് വളരെയേറെ സംഭാവന നല്കിയ വ്യക്തിയാണ്. ഫുഡ്ബോൾ പ്രമിയായിരുന്ന ബെജുവിൻ്റെ നേത്യത്ത്യത്തിൽ കൂട്ടുകാരോടൊപ്പം ബ്രട്ടീഷ് ബ്ലാസ്റ്റേസ് ഫുഡ്ബോൾ അക്കാഡമി തുടങ്ങി നിരവധി കുട്ടികൾ ഫുഡ് ബോൾ കളിയ്ക്കുകയും മൽസരങ്ങൾ സഘടിപ്പിക്കുകയും ചെയ്തു.ജൂൺ മാസം 20 ന് നടക്കുന്ന ടൂർണ്ണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയുന്ന പതിനാറ് ടീമുകൾക്കാണ് അവസരം ലഭിയ്ക്കുക രജിസ്റ്റർ ചെയുവാനുള്ള തുക 175 പൗണ്ട് .നല്ലൊരു ഫുഡ്ബോൾ മൽസരം കാണുവാൻ എല്ലാവരെയും നോട്ടിഗ്ഹാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Siju: O7915615725
Raju:07588501409
Anandhu:07436946451
Aron:07450565267