Latest News

ഷിക്കാഗോ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൈദിക മഹാസമ്മേളനം ‘കൊയ്നോനിയ 2025’ ശ്രദ്ധേയമായി. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയിലുടനീളം വിവിധ റീത്തുകളിലും സന്യാസ സഭകളിലും സേവനം ചെയ്യുന്ന മലയാളി വൈദികരെ ഒരുമിപ്പിച്ച് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.

നവംബർ 18 -ന് വർണാഭമായ ആഘോഷങ്ങളോടെ ആരംഭിച്ച സമ്മേളനത്തിന് വേദിയായത് മയാമി ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോനാ ദേവാലയമായിരുന്നു. രൂപതയുടെ വികാരി ജനറൽ റവ. ഫാ. ജോൺ മേലേപുരത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. ജോർജ് ഇളമ്പാശ്ശേരിയും ജനറൽ കൺവീനർ ജോഷി ജോസഫും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്നൊരുക്കിയ ചടങ്ങുകൾ രൂപതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിൽ ഒന്നായി.

വൈകിട്ട് 4 മണിയോടെ ആരംഭിച്ച വർണശബളമായ ഘോഷയാത്രയിൽ താലപ്പൊലി, ചെണ്ടമേളം, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ മയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി, പെൻസക്കോള ബിഷപ്പ് വില്യം വാക്ക്, ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരേറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ഏകദേശം 150 വൈദികരെ സമ്മേളന വേദിയായ സെന്റ് എലിസബത്ത് ആൻ ദേവാലയത്തിലേക്ക് ആനയിച്ചു.

തുടർന്ന് നാല് പിതാക്കന്മാരും 150 വൈദികരും ഒരുമിച്ച് അർപ്പിച്ച ദിവ്യബലി ഏറെ ഭക്തിസാന്ദ്രമായിരുന്നു. തുടർന്ന് നടന്ന അത്താഴവിരുന്നിന് ശേഷം മാർ ജോയി ആലപ്പാട്ട് പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിന്റെ എപ്പിസ്കോപ്പൽ ഓർഡിനേഷന്റെ രജത ജൂബിലി മനോഹരമായി ആഘോഷിച്ചു. ജോജോ വാത്യേലിയ്ത്ത് സംവിധാനം നിർവഹിച്ച 125 ഇടവകാംഗങ്ങൾ പങ്കെടുത്ത ‘പാവനം’ എന്ന പേരിലുള്ള സ്റ്റേജ് പ്രോഗ്രാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പൊതുസമ്മേളനത്തിന്റെ തുടക്കത്തിൽ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. 2001-ൽ വെറും രണ്ട് ഇടവകകളും ചില മിഷനുകളുമായി ആരംഭിച്ച രൂപത ഇന്ന് 14 ഫൊറോനകളുടെ കീഴിൽ 54 ഇടവകകളും 31 മിഷനുകളുമായി വളർന്നതായി ഡോക്യുമെൻററി വ്യക്തമാക്കുന്നു.

ഔർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിലെ സി.സി.ഡി. പ്രിൻസിപ്പലും കൊയ്നോനിയ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരിൽ ഒരാളുമായ ദീപ ദീപുവാണ് ഡോക്യുമെൻറിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ഡോക്യുമെൻററിയുടെ സ്പിരിച്വൽ ഡയറക്ഷൻ & ഗൈഡൻസ് നൽകിയത് റവ. ഫാ. ജോൺ മേലേപുരവും റവ. ഫാ. ജോർജ് ഇളമ്പാശ്ശേരിയുമാണ്. റെജിമോൻ സെബാസ്റ്റ്യൻ, ജോസ് ചാഴൂർ, അഞ്ജന ദീപു എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. സൗണ്ട് എഞ്ചിനീയറിംഗ് ബിനു ജോസും വീഡിയോ ക്രിസ്റ്റോ ജിജിയും കൈകാര്യം ചെയ്തു. കെവിൻ അങ്ങാടിയത്തും ജോസ്ലിൻ അനിലും ചേർന്നാണ് ഡോക്യുമെൻററിക്ക് ശബ്ദവിവരണം നൽകിയിരിക്കുന്നത്.

സാമൂഹ്യ ഐക്യത്തിന്റെയും അപ്പസ്തോലിക പാരമ്പര്യത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കുന്ന ഡോക്യുമെന്ററി, എപ്പാർക്കിയുടെ ദൗത്യവും ചരിത്ര പൈതൃകവും പുതുതലമുറയ്ക്ക് കൈമാറുന്ന ഒരു വിലപ്പെട്ട ദൃശ്യരേഖയായാണ് വിലയിരുത്തപ്പെടുന്നത്. ജൂബിലി വർഷത്തിന്റെ മുന്നോടിയായിയാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. താൻ തിരക്കഥയും സംവിധാനവും ആദ്യമായി നിർവഹിച്ച ഈ സംരംഭം ടീമിന്റെ ശക്തമായ പിന്തുണയും സഹകരണവും കൊണ്ടാണ് സാധ്യമായതെന്ന് ദീപ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. എപ്പാർക്കിയുടെ ആത്മീയ പാരമ്പര്യവും സ്ഥാപന രൂപീകരണത്തിലേക്കുള്ള വഴിയും ലളിതവും ആഴത്തിലുള്ളതുമായ അവതരണത്തിലൂടെയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.

 

 

മലപ്പുറം: കരുവാരക്കുണ്ടിൽ നിന്ന് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാണ്ടിക്കാട് റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തിൽ സ്കൂൾ യൂണിഫോം ധരിച്ചിരുന്നതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കരുവാരക്കുണ്ടിൽ നിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിരച്ചിലിനിടെയാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് പതിനാറ് വയസുള്ള ഒരു ബാലനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.

കൊല്ലം: ശാസ്താംകോട്ടയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷ് മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു എന്നും സ്ഥിരമായി മരുന്ന് കഴിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

സംഭവസമയത്ത് വീട്ടിൽ രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ ആക്രമണം സഹിക്കാൻ കഴിയാതെയാണ് രാത്രി കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചതെന്നാണ് പിതാവായ രാമകൃഷ്ണന്റെ മൊഴി.

പലതവണ തടയാൻ ശ്രമിച്ചെങ്കിലും സന്തോഷ് കൂടുതൽ അക്രമാസക്തനായതോടെ അച്ഛനും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടുവെന്നും, ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും വീണ്ടും തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. മൂന്നാമത്തെ അടിയിലാണ് തലക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് പറയുന്നു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് രാമകൃഷ്ണനെയും സനലിനെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട വിശദമായ വാദങ്ങൾ കോടതിയിൽ ഉണ്ടാകും. അന്വേഷണം നടത്തുന്ന എസ്‌ഐടി സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യഹർജിയിൽ കോടതി തീരുമാനം എടുക്കുക. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ, പീഡനം നടന്നതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കുമെന്നാണ് സൂചന. അതേസമയം, നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന വാദം ഉന്നയിച്ച് ജാമ്യം നേടാനാണ് പ്രതിഭാഗത്തിന്റെ ശ്രമം. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ സംഭവത്തിൽ കേസും രജിസ്റ്റർ ചെയ്തു. രാഹുലിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തത്.

കസ്റ്റഡി കാലാവധി കഴിഞ്ഞ് രാഹുലിനെ വീണ്ടും ജയിലിലേക്ക് മാറ്റുമ്പോൾ ഇന്നലെയും പ്രതിഷേധം ഉണ്ടായി. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും ആശുപത്രിയിൽ പ്രതിഷേധം ഉണ്ടായില്ല. വൈദ്യ പരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലീസ് വാഹനത്തിന് നേരെ ചീമുട്ട എറിയുകയും ചെയ്തു.

പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അക്രമ കാരണത്തിൽ ഒരു കുടുംബനാഥൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ 47 വയസ്സുള്ള രാജാമണിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ രാഹുൽ സംഭവത്തിന് പ്രധാന പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. രാജാമണിയുടെ മകളുമായുള്ള രാഹുലിന്റെ ബന്ധം ചോദ്യം ചെയ്തതാണെന്നും പോലീസ് കുറ്റകൃത്യത്തിന് കാരണമാകുന്നതായി വ്യക്തമാക്കുന്നു.

കൊടുവാൾ കൊണ്ട് വെട്ടിക്കൊല്ലപ്പെട്ട രാജാമണിയെ ഗുരുതര പരിക്കുകളോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന പ്രദേശത്ത് ഉടൻ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ മേഖലയിൽ തിരച്ചിൽ തുടരുകയാണ്. രാഹുൽ സംഭവം കഴിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപെട്ടുവെന്ന് പൊലീസ് അറിയിച്ചു.

സിബി ജോസ്

സ്റ്റോക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA) യുടെ കുടുംബ കൂട്ടായ്മയിൽ സ്നേഹവും സൗഹൃദവും ഒരുമയും ചേർന്ന് ആഘോഷമായ ക്രിസ്തുമസ് പുതുവത്സര രാത്രി, സ്റ്റോക് ഓൺ ട്രന്റിലെ ഫെന്റൺ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 10-ന് വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പഴയ വർഷത്തോട് നന്ദി പറഞ്ഞു, പുതുവർഷത്തെ തുറന്നഹൃദയത്തോടെ വരവേറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ, സെക്രട്ടറി ശ്രീ. സജി ജോർജ് മുളയ്ക്കൽ സ്വാഗതപ്രസംഗം നടത്തി.

കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങളിൽ അനുഭവിച്ച വേദനാജനകമായ മരണങ്ങളുടെ കനത്ത യാഥാർത്ഥ്യം SMA കുടുംബം ഒത്തുചേർന്ന് കൈപിടിച്ചെടുത്ത് സ്റ്റോക് ഓണ്‍ ട്രെന്റിൽ നിന്ന് വിടപറഞ്ഞ എല്ലാവർക്കും ഹൃദയഭാരത്തോടെ അനുശോചനം അർപ്പിച്ചുകൊണ്ട്, ഈശ്വരപ്രാർഥനയോടെ ക്രിസ്തുമസ് പുതുവത്സര ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചു.

ബാൻഡ് മേളങ്ങളുടെ സന്തോഷധ്വനികളോടൊപ്പം ചുവടുവെച്ച് ആടിപ്പാടി ക്രിസ്തുമസ് പാപ്പ ഹാളിലേക്ക് എത്തിയപ്പോൾ, കുട്ടികളുടെ കണ്ണുകളിൽ അതിരില്ലാത്ത സന്തോഷം, സ്നേഹത്തിന്റെ ദൂതനായി എത്തിയ പാപ്പ, ഓരോ കുഞ്ഞിനെയും സ്നേഹത്തോടെ സമീപിച്ച് മധുരം വിതരണം ചെയ്തു.
പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം ഓർമിപ്പിച്ചുകൊണ്ട്, എസ്എംഎയുടെ ക്രിസ്തുമസ് ആഘോഷത്തിലേക്ക് കടന്നുവന്ന എല്ലാ കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം സ്വീകരിച്ച് കേക്കും വൈനും പങ്കുവെച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചത്.

കരോൾ ഗാനങ്ങളുടെ മധുരസ്വരങ്ങളിൽ ഉണർന്ന ആഘോഷവേദി, എസ്എംഎയുടെ സ്വന്തം കലാപ്രതിഭകൾ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളിലൂടെ നിറഞ്ഞുനിന്നു. ഹൃദയവികാരങ്ങളെ തൊട്ടുണർത്തിയ മാർഗംകളി, ക്രിസ്തുമസിന്റെ ആത്മീയതയും നാടൻകലയുടെ സൗന്ദര്യവും ഒരുമിച്ചു ചേർത്ത്, ഏറെ നയനമനോഹരമായ അനുഭവമായി മാറി.

തുടര്‍ന്ന് പാട്ടിൻ്റെയും താളമേളങ്ങളുടെയും ആവേശത്തോടെ ആടിത്തിമിര്‍ത്ത് വിസ്മയമായി ആഘോഷം ഉയർന്നപ്പോൾ, മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സുപരിചിത സാന്നിധ്യമായ ബിനു അടിമാലി വേദിയിലെത്തിയത് ഉല്ലാസത്തിന് പുതിയ ഉയരങ്ങൾ നൽകി. കോമഡിയുടെയും ഹൃദയം തൊടുന്ന മെലഡികളുടെയും ദ്രുതതാളത്തിലുള്ള അടിപൊളി ഗാനങ്ങളുടെയും സമന്വയത്തിലൂടെ ആഘോഷരാത്രിയെ എല്ലാവർക്കും മറക്കാനാവാത്തൊരു ഓർമയാക്കി മാറ്റി.

കടുത്ത മഞ്ഞുവീഴ്ചയെയും മറികടന്ന്, നിലക്കാത്ത പുഞ്ചിരികളാൽ നിറഞ്ഞ മുഖങ്ങളും കുഞ്ഞുങ്ങളുടെ ചിരിവെളിച്ചവും ചേർന്നപ്പോൾ, ആ രാത്രി മുഴുവൻ നിലാമഞ്ഞ് നിമിഷങ്ങളായി മാറി

വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ,സംഗീതവും ഗാനവും സ്നേഹസംവാദങ്ങളും ഒരുമിച്ച് ഒഴുകിയ ആ രാത്രി, എസ്എംഎ കുടുംബത്തിന്റെ ഒരുമയും ഐക്യവും വീണ്ടും ഉറപ്പിക്കുന്നതായിരുന്നു.

ക്രിസ്തുമസ് ആഘോഷ പരിപാടിക്ക് “നിലാ മഞ്ഞ് 2K26” എന്ന മനോഹരമായ പേര് നിർദ്ദേശിച്ച മിസിസ്. സിൽസി ജോണിക്ക് വേദിയിൽ പ്രത്യേക സമ്മാനം നൽകി.

പ്രോഗ്രാം കോഓർഡിനേറ്റർമാരായ സിറിൽ മാഞ്ഞൂരാൻ, ജോസ്നി ജിനോ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വവും ക്രമീകരണവും നൽകി. സിന്റോ വർഗീസും ക്ലിന്റയും സ്റ്റേജിലെ എല്ലാ ഇവന്റുകളും അതിമനോഹരമായി കോഡിനേറ്റ് ചെയ്തു. ക്രിസ്തുമസ് ആഘോഷം വിജയകരവും മികവുറ്റതുമായ അനുഭവമാക്കാൻ അക്ഷീണം പ്രവർത്തിച്ച എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും ട്രഷറർ ആൻറണി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.

വണ്ണപ്പുറം ചേലച്ചുവട് റോഡിലെ നാൽപ്പതേക്കർ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി . ഹാൻഡ് ബ്രേക്ക് ഇട്ടിട്ടും ബസ് നിർത്താനായില്ല. ബുധനാഴ്ച രാവിലെ 10.40 ഓടെയായിരുന്നു സംഭവം. കട്ടപ്പന ഡിപ്പോയിലെ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് കോട്ടയത്തേക്ക് പോകുകയായിരുന്നു. ബസിൽ 80 ലധികം യാത്രക്കാരുണ്ടായിരുന്നു.

ബ്രേക്ക് പോയെന്ന് മനസ്സിലായതോടെ ഡ്രൈവർ പി.വി. ജോണി യാത്രക്കാരോട് കമ്പികളിൽ ശക്തമായി പിടിക്കാൻ പറഞ്ഞു. മനസ്സാന്നിധ്യം കൈവിടാതെ കുറച്ചുദൂരം ഓടിച്ച ശേഷം സുരക്ഷിതമായ സ്ഥലത്തെ മൺതിട്ടയിൽ ബസ് ഇടിച്ച് നിർത്തി. എതിർവശത്ത് മറ്റ് വാഹനങ്ങളില്ലാതിരുന്നതും അപകടം ഒഴിവാക്കാൻ സഹായിച്ചു.

ഡ്രൈവറുടെ സമയബന്ധിതമായ ഇടപെടലിൽ ആർക്കും പരിക്കില്ല. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ബ്രേക്ക് പാളിയ ബസ് പിന്നീട് നന്നാക്കി ഡിപ്പോയിലേക്ക് കൊണ്ടുപോയി. വലിയ അപകടമാണ് ഒഴിവായത് എന്നാണ് അധികൃതർ പറയുന്നത്.

റോച്ചസ്റ്റർ, കെന്റ്: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജനുവരി 14-ാം തീയതി (ബുധനാഴ്ച) മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിച്ചു. അയ്യപ്പ ഭക്തർക്കായി സമ്പൂർണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.ഇംഗ്ലണ്ടിലെ നൂറു കണക്കിന് അയ്യപ്പ ഭക്തർ എല്ലാ ചടങ്ങുകളിലും പങ്കെടുത്തു.

രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് 7.10 ന് നിർമാല്യ ദർശനം, 7.30 ന് ഉഷപൂജ,8:00 ന് ഗണപതി ഹോമം, 9.00 ന് ഉച്ചപൂജ എന്നിവ നടത്തപ്പെട്ടു.

വൈകുന്നേരം 5.30 മുതൽ വിശേഷൽ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാർച്ചന.രാത്രി ചടങ്ങുകളിൽ 9.00 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം നടത്തപ്പെട്ടു.പൂജകൾക്ക് ശ്രീ അഭിജിത്തും താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരറും കർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലാം ശ്രീ അദ്രിത് വാസുദേവ് സഹകർമികത്വവും വഹിച്ചു. മകരവിളിക്കിനോടാനുബന്ധിച്ചു ശ്രീ വിശ്വജിത്ത് തൃക്കാക്കര അവതരിപ്പിച്ച സോപാന സംഗീതം, തത്വമസി ഭജൻസ് ഗ്രൂപ്പ്‌ യുകെ യുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഭജന, ശ്രീമതി രമ്യ അരുൺ കൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം എന്നിവ മകരവിളക്ക് പൂജകൾ ഭക്തി സാന്ദ്രമാക്കി.

ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (BCMC) ഒരുമയുടെയും കൂട്ടായ്മയുടെയും ശക്തിയോടെ 22-ാം വർഷത്തിലേക്ക് കടക്കുന്നു. യുകെയിലെ മുൻനിര മലയാളി അസോസിയേഷനുകളിൽ ഒന്നായ BCMC വള്ളംകളി, കലാ–കായിക മത്സരങ്ങൾ, വടംവലി, യുക്മ കലാകായിക മേളകൾ എന്നിവ നടത്തി പോയ വർഷങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു . എല്ലാ വർഷവും ഓണം, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ, സ്പോർട്സ് ഡേ എന്നിവയും എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് BCMC ഭംഗിയായി സംഘടിപ്പിക്കുന്നുണ്ട് .

മുതിർന്നവർക്കും യുവജനങ്ങൾക്കും വേണ്ടി യൂത്ത് ഫോറം, നേഴ്സിംഗ് ഫോറം തുടങ്ങിയ വിഭാഗങ്ങലും സജീവമായി പ്രവർത്തിക്കുന്നുണ്ട് . ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നാട്ടിലും യുകെയിലും നിരവധി സഹായ പ്രവർത്തനങ്ങൾ നടത്താനും BCMCയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

2026ലെ പുതിയ കമ്മിറ്റി ചുമതലയേറ്റെടുത്തു. റെജി വർഗീസ് (പ്രസിഡന്റ്), ജെമി പുന്നൂസ് (സെക്രട്ടറി), ജോളി സിറോഷ് (വൈസ് പ്രസിഡന്റ്), ശോഭ മോഹൻദാസ് (ട്രഷറർ), ജോൺസൺ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷാനു നിർമൽ, സ്മിത സജീഷ് (പ്രോഗ്രാം കോഓർഡിനേറ്റർമാർ), മാർട്ടിൻ തിരുത്തനത്തിൽ (സ്പോർട്സ് കോഓർഡിനേറ്റർ), പൊൻസി ജിബി, ടീന സോണി (ലേഡി പ്രതിനിധികൾ), മീര ലാൽ ഉൾപ്പെടെയുള്ള യൂത്ത് പ്രതിനിധികളും കമ്മിറ്റിയിലുണ്ട്. സ്നേഹവും വിശ്വാസവും കൈമുതലാക്കി BCMCയുടെ യാത്ര ഇനിയും ശക്തമായി മുന്നോട്ട് പോകുമെന്ന് കമ്മിറ്റി അറിയിച്ചു.

കണ്ണൂർ ജില്ലയിൽ ജയിച്ച രണ്ട് നഗരസഭാ വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യത. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾ ജയിലിലായതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തതാണ് പ്രശ്നം. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. നിഷാദും തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥി യു. പ്രശാന്തുമാണ് ജയിലിൽ കഴിയുന്നത്.

നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട തീയതിയിൽ നിന്ന് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടും. ഇക്കാര്യം നഗരസഭ സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കമ്മീഷനാണ് തുടർ നടപടി എടുക്കേണ്ടത്. സത്യപ്രതിജ്ഞ നടക്കാത്തതിനാൽ ഇരുവരുടെയും കൗൺസിലർ പദവി തുലാസിലായി.

പയ്യന്നൂരിൽ വി.കെ. നിഷാദ് 341 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. തലശ്ശേരിയിൽ യു. പ്രശാന്ത് 121 വോട്ടിന്റെ ഭൂരിപക്ഷവും നേടി. തിരഞ്ഞെടുപ്പ് റദ്ദാക്കിയാൽ രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.

RECENT POSTS
Copyright © . All rights reserved