വൃന്ദ പാലാട്ട്
മധു നിറയും പൂങ്കിനാക്കൾ
തുമ്പപ്പൂക്കളുമായി
മനം നിറയും പൊന്നണിയും
തിരുവോണം വരവായി
കൊഞ്ചും പൊന്മകൾ കഴുത്തിലണിയാൻ
കുന്നിക്കുരുമാല
ഓമൽ കൈകളിൽ തരിവളയണിയാൻ
അമ്പിളിപ്പെണ്ണ് .
പാടമെല്ലാം വയൽക്കിളികൾ
പറന്നു വന്നല്ലോ – തേൻ
മാവിൻ കൊമ്പിൽ ഊഞ്ഞാലാടാൻ
തുമ്പികൾ വന്നല്ലോ
ഇന്നലെ നമ്മൾ കണ്ടൊരു സ്വപ്നം
തളിർത്തു വന്നല്ലോ
പച്ചോല പന്തലിനുള്ളിൽ
കിളിമകൾ വന്നല്ലോ..
പൂങ്കിളിമകൾ വന്നല്ലോ..
കറ്റ കൊയ്യണ അമ്പിളി പെണ്ണിന്
നിറപറ വിളയാണേ
കാർമുകിൽ മാലകൾ കണ്ണെറിയും പൊന്നിൻ മയിലാണേ
മിന്നും കനവായി പെടപെടക്കണ
താമര മിഴിയാണേ
ഓണം കഴിഞ്ഞാൽ പതം തികഞ്ഞാൽ
വേളി പെണ്ണാണേ
നിറവേളി പെണ്ണാണേ .
വൃന്ദ പാലാട്ട് :- വൈപ്പിനിലെ വേമ്പനാട്ടുകായൽ തീരത്ത് ജനിച്ച വൃന്ദ പാലാട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ശേഷം സാഹിത്യ-സംഗീത രംഗങ്ങളിൽ സജീവമാണ്. ചെറുകഥ, കവിത, ഓർമ്മക്കുറിപ്പ് എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അവർക്ക് കേരള എൻ.ജി.ഒ യൂണിയൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂദാസിന്റെ കാമുകി, ചക്രവർത്തിനിമാർ യാചിക്കാറില്ല എന്നീ ചെറുകഥാസമാഹാരങ്ങളും പ്രണയം പൊള്ളിച്ച പൂക്കൾ എന്ന കവിതാസമാഹാരവും ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന ആത്മകഥാംശമുള്ള കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന പുസ്തകത്തിന് യു.എ. ഖാദർ പുരസ്കാരവും കോവിലൻ പുരസ്കാരവും ലഭിച്ചപ്പോൾ നിർമ്മിത ബുദ്ധി എന്ന കഥയ്ക്ക് ഒ.വി. വിജയൻ പുരസ്കാരവും നേടി. ഗാനസരണിയിൽ ഒരു സഞ്ചാരി എന്ന ഗാനസ്മരണാപുസ്തകത്തിന്റെ രചയിതാവായ അവർ സ്വന്തമായി രചിച്ച 10 ലളിതഗാനങ്ങൾ യൂട്യൂബ് വീഡിയോകളായി പുറത്തിറക്കിയിട്ടുണ്ട്. വിലാസം: രാഗമാലിക, അഴിക്കൽ, വൈപ്പിൻ – 682508.



ശിവജ കെ.നായർ
ആറിനും ആകാശത്തിനുമിടയിൽ
സ്നേഹം കൊണ്ട് ഊഞ്ഞാലിട്ട നാട്ടിൻപുറത്തെ ഓർമ്മകൾ_
ഇല്ലായ്മകളുടെ വല്ലം നിറയ്ക്കാൻ
ഇത്തിരിപ്പൂക്കൾ നുള്ളിക്കൊടുത്തും,
പിഞ്ഞിപ്പോവാത്ത സ്നേഹച്ചരടുകളാൽ തമ്മിൽ വരിഞ്ഞു മുറുക്കിയും,
ഏതൊരു ഒത്തുചേരലും ഓണമാക്കുന്നവരായിരുന്നു എൻ്റെ നാട്ടിൻപുറത്തുകാർ.
ഊഞ്ഞാലും ഉപ്പേരിയും
ആറിനും ആകാശത്തിനുമിടയിൽ ഒരൂഞ്ഞാൽ!
അതിൻ്റെ ചുവട്ടിൽ ഒരുപറ്റം ആൾക്കാർ.
തീരെ ചെറിയ കുട്ടികൾ മുതൽ കൗമാരത്തിൻ്റെ വളവു തിരിഞ്ഞ് യൗവ്വനത്തിലേക്ക് നടന്നടുക്കുന്നവർ വരെ.
അവരെ ഊഴമിട്ടൂയലാട്ടാൻ ചേച്ചിപ്പെണ്ണായി ഞാനും.
ഒറ്റയും പെട്ടയും കൂനാംകുട്ടിയും ചില്ലാട്ടവുമാടി,
ഉപ്പേരിയും പപ്പടവും കടിച്ചെടുക്കാൻ കുതിച്ച എത്രയോ ആയക്കാലങ്ങൾ നമ്മെ കടന്നുപോയി.
*കാക്കാത്തിയമ്മയും തത്തമ്മയും*
എണ്ണ മിനുപ്പുള്ള കൈയ്യാൽ തലോടി കൂട്ടിലെ തത്തയെ പുറത്തിറക്കി,
ദൈവങ്ങളുടെ ചിത്രങ്ങൾ കൊത്തിയെടുപ്പിക്കുന്ന കാക്കാത്തിയമ്മ ഓണക്കാലത്ത് വരുമായിരുന്നു.
നിരയൊത്ത വെളുത്ത പല്ലാൽ ചിരിച്ച്, സമൃദ്ധമായ മുടി പിന്നോട്ടൊതുക്കി കെട്ടുന്നതിനിടെ
ചതുരവടിവുള്ള മലയാളത്തിൽ നാട്ടുവിശേഷം ചേർത്തിളക്കി ഭാവി വിളമ്പുന്ന അവരുടെ പേര് മാധവി.
അവരുടെ ഏക മകൾ അന്ന് നേഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു.
കാക്കാത്തിയമ്മയിൽ നിന്ന് നേഴ്സമ്മയിലേയ്ക്കുള്ള ദൂരം താണ്ടാൻ
അവർ എത്രയോ പേരുടെ ഭാവിയിലേക്ക് തത്തമ്മയെ ഇറക്കിവിട്ടിരിയ്ക്കും.
ആശുപത്രിയിലെ ഓണം
ഇതെഴുതും മുന്നേ ഞാൻ ഒരാശുപത്രിയുടെ ഇടനാഴിയിൽ കാക്കാത്തിയമ്മയെ ഓർത്തിരുന്ന നിമിഷം,
എൻ്റെ ഇടതു വശത്തിരുന്ന അമ്മയെ ഒരു നേഴ്സ് “മാധവി” എന്ന് പേര് ചൊല്ലി വിളിച്ചത് യാദൃച്ഛികം!
ആശുപത്രിയിൽ അന്ന് ഓണാഘോഷമായിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെ സഞ്ചരിയ്ക്കുന്ന കുറച്ച് ചെറുപ്പക്കാർ കേരളീയ വേഷത്തിൽ ഓടിനടന്ന് ജോലി ചെയ്യുന്നു.
അതിനിടെ കിട്ടിയ സ്ഥലത്ത് ഒതുങ്ങി നിന്ന് നൃത്തം പരിശീലിയ്ക്കുന്നു.
“ഒരുമയുണ്ടെങ്കിൽ ഉലക്കമേലും” എന്ന് അവരുടെ സൗഹൃദം പാടിത്തിമിർക്കുന്നു.
പിന്നീടെപ്പാഴോ ചമയങ്ങളഴിച്ച് യൂണിഫോമണിഞ്ഞ് അവർ ചിതറി മാറുന്നു.
കരുതലിൻ്റെ പായസപ്പാത്രങ്ങൾ കൈമാറുന്നു.
ആരോഗ്യകരമായ ആൺ പെൺ സൗഹൃദം ജീവിതത്തിലെ ഓണക്കാലമെന്ന് പറയാതെ പറയുന്നു.
*വെയിൽ വാടുന്നേരം*
വെയിൽ വാടുന്നേരം നഗരത്തിലെ പാതയോരത്ത്
പല നിറപ്പൂക്കളുടെ ചെറിയ കുന്നുകൾ വസന്തം തീർക്കുന്നു.
അതിനു നടുവിലിരുന്ന് ജീവിതത്തിൻ്റെ മനോഹര കാലങ്ങൾ പിന്നിട്ട പെണ്ണൊരുത്തി വിരൽ കടിയ്ക്കുന്നു.
ആ മുഖത്ത് നിന്ന് നാണത്തിൻ്റെ ഒരല വന്ന് എന്നെ തൊട്ടു വിളിയ്ക്കുന്നു.
പിന്നെ, പതിയെ ചിരിച്ച് ഓടി മറയുന്നു..
ശിവജ കെ.നായർ.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ് . കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ റിട്ട: അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.



തിരുവനന്തപുരം വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്. വള്ളക്കടവ് വയ്യാമൂല സ്വദേശിനിയായ 64കാരി കുമാരി ഷീലയുടെ ഒരുപവൻ സ്വർണമാലയാണ് ഇവർ തട്ടിയെടുത്തത്. ഓഗസ്റ്റ് 18ന് രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ പിന്നിൽനിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
മാല പൊട്ടിച്ചെടുത്തശേഷം പ്രതികൾ നഗരത്തിലൂടെ കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തുറയിലെത്തി. സംഭവസമയത്ത് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ ശ്രദ്ധിച്ച ഷീല അത് പൊലീസിന് കൈമാറിയതാണ് അന്വേഷണത്തിൽ നിർണായകമായത്. മാല ചാലയിലെ ഒരു കടയിൽ 50,000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തി. ലഭിച്ച പണത്തിൽനിന്ന് 45,000 രൂപ ചെലവഴിച്ച് പ്രതികൾ രണ്ട് മൊബൈൽ ഫോണുകളും വാങ്ങിയിരുന്നു. പൊലീസ് മാല വീണ്ടെടുത്തു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തൃപ്പൂണിത്തുറയിൽനിന്ന് പിടികൂടിയത്.
കവർച്ചയ്ക്കിരയായതോടെ ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്വർണമാലയ്ക്ക് പകരം ഇമിറ്റേഷൻ ആഭരണം ധരിക്കാനാണ് ഷീലയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ ട്യൂഷനെടുത്ത് മിച്ചംവെച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ മാല വാങ്ങിയത്. ഏറെ ആഗ്രഹിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ വലിയ സങ്കടമുണ്ടെന്ന് ഷീല പറഞ്ഞു. കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ ഇനി സ്വർണാഭരണങ്ങൾ ധരിക്കൂ എന്നും, താൽക്കാലികമായി 250 രൂപയ്ക്ക് വാങ്ങിയ സ്വർണമെന്ന് തോന്നിക്കുന്ന മുക്കുമാലയാണ് ഇപ്പോൾ ധരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം: എ.എൻ. ഷംസീറിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശം വർഗീയതയ്ക്ക് വളംവെക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഷംസീർ മുസ്ലിം ലീഗിന്റെ ശബ്ദമാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇതേ നിലപാടിന്റെ ഭാഗമാണെന്നും സിപിഎം വിമർശിച്ചു. വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളെ ഒരുമിപ്പിച്ച് സാമൂഹിക മാറ്റത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയിലെ നേതാക്കളെയും പ്രവർത്തകരെയും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന സമീപനം പ്രതിഷേധാർഹമാണെന്നും സിപിഎം വ്യക്തമാക്കി.
കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുത്തുന്നതിൽ എസ്എൻഡിപി യോഗം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ശ്രീനാരായണ ഗുരുവിന്റെ ദർശനം ഉയർത്തിപ്പിടിച്ചാണ് സംഘടന പ്രവർത്തിച്ചിരുന്നത്. അത്തരമൊരു സംഘടനയുടെ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് ഇപ്പോഴുണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം പരിപാടിക്കിടെയാണ് എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനം നടത്തിയത്. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ലെന്നും മുസ്ലിം ലീഗിന്റെ മനസ്സാണെന്നുമായിരുന്നു പരാമർശം. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ത്യാഗങ്ങൾ സഹിച്ചാണ് ഉയർന്നുവന്നതെങ്കിൽ ഷംസീർ എളുപ്പത്തിൽ നേതാവായെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. നേരത്തെയുള്ള വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങളെ സിപിഎം സമയത്ത് തള്ളിപ്പറയാതിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും അകന്നെന്നും പാർട്ടി സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിരുന്നു.
ലാലി രംഗനാഥ് ( ലാലിമ )
അലസമെൻ ചിന്തകൾ വഴിമാറിയൊഴുകുന്നു
അന്നത്തെ ഓണത്തിനോർമ്മതൻ ചാരത്തായ്…
അത്തം തുടങ്ങിയണഞ്ഞിടും പത്തുനാൾ
ആഹ്ലാദമോടെ ഞാൻ പാറിപ്പറന്നതും,
പൂക്കൾ പറിച്ചതും,പൂക്കളമിട്ടതും കൂട്ടരോടൊത്തു കളിച്ചുല്ലസിച്ചതും,
സദ്യവട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചിടും,
അമ്മതൻ ചാരേയലസം നടന്നതും..
ഉപ്പേരി, പപ്പടം പിന്നിലൊളിപ്പിച്ചു ,
സദ്യയെയോർത്തന്ന് സമയം കഴിച്ചതും..
പായസത്തിന്റെയാ നെയ്മണം നാവിലെ തേനൂറുമോർമ്മയിലേറെ തിളങ്ങിടൂ.
ഇന്നത്തെയോണത്തിൽ നല്ലോ ർമ്മയൊന്നുമില്ലെല്ലാം സമൃദ്ധിയിൽ
പിന്നെന്തു പൊന്നോണം??
ആശകളെല്ലാം ദ്രുതമായ് നിറവേറി-
ലാശകൾക്കപ്രാപ്യമാമൊന്ന് തേടും നാം..
നാവൂറും സദ്യതൻ മഹിമ ചൊല്ലീടുകിൽ,
കൊച്ചു ബാല്യങ്ങൾക്കതത്ര രസിപ്പീല..
പാശ്ചാത്യ ശീലങ്ങളൊന്നിൽ
ലയിച്ചോരിൽ
ബർഗറും പീസായും പുതുമ ഉണർത്തീടൂ…
ലാലി രംഗനാഥ് (ലാലിമ) :- തിരുവനന്തപുരം, മണമ്പൂർ സ്വദേശിനിയാണ്.
ആനുകാലികങ്ങളിലും പ്രമുഖ ഓൺലൈൻ പത്രങ്ങളിലും കഥ,കവിത, യാത്രാവിവരണം തുടങ്ങിയവ സ്ഥിരമായി എഴുതാറുണ്ട്. നീലിമ, മോക്ഷം പൂക്കുന്ന താഴ്വര എന്നീ രണ്ട് നോവലുകളും, മൂന്ന് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.ഇപ്പോൾ ലാലിമ എന്ന തൂലികാനാമത്തിൽ എഴുതുന്നു.



ലത മണ്ടോടി
ഇറങ്ങിയപ്പോൾ ആദ്യം ഭണ്ഡാരം ചാർത്താൻ ചില്ലറയെടുക്കാൻ മറന്നു..തിരിച്ചു കയറി പേഴ്സ് എടുത്തു മുറ്റത്തിറങ്ങിയപ്പോൾ അമ്മ വീണ്ടും വിളിച്ചു.
“ഇന്ന് ശനിയാഴ്ചയാണെ ശാസ്താവിന് നീരാ ഞ്ജനം…മറക്കണ്ട.”
മറന്നിരുന്നു എന്നാലും ഇല്ലെന്ന് തന്നെ ടീച്ചർ പറഞ്ഞു.
ഗേറ്റ് കടന്ന് ഇടവഴി തിരിഞ്ഞ് അമ്പലത്തിലേക്കുള്ള വഴിയിലൂടെ തിരക്കിട്ടു നടന്നു. ഉദയത്തിന്റെ സ്വർണവർണത്തിലുള്ള സൂര്യവെളിച്ചം പകലിന്റെ തിളക്കമുള്ള നീലയായി വരുന്നു..മരച്ചില്ലകളിലെ ഇടയിലൂടെ ഒളിച്ചുമാറി വരുന്ന രശ്മികൾ ഇടവഴിയിൽ നീട്ടി വിരിച്ചിട്ടുണ്ട്. അവിടെ തെരുവുപട്ടികൾ കൂട്ടം കൂട്ടമായി ചുറ്റിതിരിയുന്നുമുണ്ട്…”ഈ പണ്ടാരങ്ങളെയൊക്കെ വിഷംവെച്ചുകൊല്ലാൻ ഇവിടെ ആരുമില്ലേ..?
ഒരിച്ചിരെ പൊന്നുണ്ടായാൽ അത് പിടിച്ചു പറിക്കാൻ നടക്കും ഇരുകാലികള്..മനുഷ്യനെ കടിച്ചു പറിക്കാൻ ഇജ്ജാതി നാൽകാലികള്.”
ഇലക്ട്രിക് ഷോക്ക് അടിച്ചു മരിച്ചുപോയ ലൈൻ മാൻ അനിലിന്റെ ഭാര്യ പ്രസന്നയാണത്.ഒരു വെളിവില്ലാത്ത വർത്തമാനമാണൂ ഈയിടെ..
“ആ ടീച്ചറെ ഇന്ന് സ്കൂളില്ലല്ലേ..അമ്പലത്തിലേക്കല്ലേ വിശേഷം വല്ലതും.
അമ്മയെ ഈയിടെയായി കാണാറേ ഇല്ലല്ലോ..”
എന്തിനൊക്കെയാ ഉത്തരം പറയാ.എന്നാലും ശ്വാനന്മാരുടെ
ഇടയിൽ നിന്നു പ്രസന്നയും ഈ ശബ്ദവും ഒരു മോചനം ആയി ടീച്ചർക്ക്.
ചോദ്യങ്ങൾ കൂട്ടിക്കിഴിച്ചു നോക്കിയപ്പോൾ
അവസാനത്തെത് ആദ്യം തെരഞ്ഞെ ടുക്കാമെന്നു മനസ്സിൽ അങ്ങട്ട് കണക്ക് കൂട്ടി ഉത്തരം പറഞ്ഞു.
“അമ്മയ്ക്ക് മുട്ട് വേദനയൊക്കെ ഉണ്ടേ…അധികം നടക്കാൻ വയ്യ.”
“ശങ്കരൻ വരാറില്ലേ ടീച്ചറെ.?..എന്താ ആ കുട്ടീടെ പേര്..മറന്നു..ഒരു വികടം പിടിച്ച പേരാണല്ലോ.”
“വരാറുണ്ട്..
ഞാൻപോട്ടെ.ഗോപിയേട്ടാ.. കുറച്ച് തിരക്കുണ്ട്.”
“ഇന്നെന്താണ് വിശേഷം അത് പറഞ്ഞില്ലല്ലോ..അല്ലാതെ ടീച്ചറെ രാവിലെ അമ്പലത്തിലേക്ക് കാണാറില്ലല്ലോ?”
“അതോ..ഇന്ന് ശങ്കരന്റെ പത്താം വിവാഹവാർഷികവും മോള് സുഷമയുടെ ഒൻപതാം പിറന്നാളുമാണ്.”
“ഇപ്പോ അണിയോത്തു പഞ്ചാംഗവും നാള് നോക്കലും ഒന്നൂല്യെ ടീച്ചറെ?
എല്ലാത്തിനും തീയതിയായി അല്ലെ?
വിദേശ സഹവാസം ഗുണം കാ ണിയ്ക്കിണ്ണ്ട്.” ” ഉം.”.
.
ഗോപിയേട്ടൻ ഒന്ന് കുത്തിയത് അണിയോത്തെ ശാലിനി ടീച്ചറെ അല്ല. പണ്ട് അവർക്കൊക്കെ അയിത്തം കല്പിച്ച ആ തറവാടിനെയാണ്…അതുകൊണ്ട് തന്നെയാണ് ശങ്കരൻ അവരുടെ അച്ചൻ മരിക്കണവരെ ലിവിങ് ടുഗെതർ ആയി കൂടെയുള്ള ഷാർലെറ്റിനെയും കൂട്ടി തറവാട്ടിലേക്കു വരാഞ്ഞതും.ശാലിനി ടീച്ചർ ഒരു നെടുവീർപ്പിട്ടു.
ആരായിരുന്നു ശരി.അച്ഛനായിരുന്നോ ശങ്കരനായിരുന്നോ..ടീച്ചർക്കിപ്പോഴും അത് നല്ല നിശ്ചയമില്ല.അനിയൻ കുട്ടൻ
ശങ്കരനില്ലാതെ കൊല്ലങ്ങളോളം…
ആലിലകളുടെ താളം ചേർന്ന വിറയൽ കേട്ടപ്പോൾ കുളത്തിലേക്കു വീണ അതിന്റെ നിഴൽ കണ്ടപ്പോൾ ടീച്ചർക്ക് മനസ്സിന്റെ ഉഷ്ണം അല്പം കുറഞ്ഞു.കല്പടവുകൾ ഇറങ്ങി കാലൊന്നു നനച്ചപ്പോൾ പൊടുന്നനെ വന്ന ഉന്മേഷത്തിൽ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയണം തോന്നി..അണിയോത്ത് ജീവിച്ചോരൊക്കെ അന്നും ഇന്നും മനുഷ്യരാ..നിങ്ങളെപ്പോലെയൊക്കെത്തന്നെ…കാലത്തിന്റെ സഞ്ചാരപഥമാണ് എല്ലാം പറയിക്കുന്നത്.
വഴിപാട് ശീട്ടാക്കാൻ ഒരു നീണ്ട നിര
തന്നെയുണ്ട്.എന്നാലും കുറച്ച് മുന്നിലാണ്..വിശ്വാസികൾ ഏറി വരുന്നുണ്ടോ ഈയിടെ. ടീച്ചർ മുന്നിലേക്കും പിന്നിലേക്കും നോക്കി ഒന്നന്ധാളിച്ചു..ചുവരിൽ തൂക്കിയ ക്ലോക്കിൽ കറുപ്പിൽ തിരിയുന്ന വെള്ളിനിറമുള്ള സൂചികൾ അല്പനേരമെങ്കിലും ഒന്ന് നിശ്ചലരായിരുന്നെങ്കിൽ…ടീച്ചറൊന്നു മോഹിച്ചു.
അമ്പലത്തിലെ തൊഴലും ശീട്ടാക്കിയ
വഴിപാട് കഴിക്കലും കഴിഞ്ഞ് ആരോ അവിടെ വന്നിറങ്ങിയ ഓട്ടോയിൽ കയറി ടീച്ചർ വീട്ടിലേക്കു തിരിച്ചു…നടക്കാവുന്ന ദൂരമേ ഉള്ളു.. എന്നാലും ഓട്ടോ പിടിച്ചു. അമ്മയോടു കാറിന്റെ താക്കോല് വാങ്ങി തിരിഞ്ഞപ്പോൾ..
“നീ ചായ കുടിക്കിണി ല്യേ കുട്ടി.എന്നിട്ടൊക്കെ പോയപ്പോരെ”.
അമ്മയുടെ ചോദ്യത്തിനുത്തരം പറയാതെ കാർ എടുത്തിറങ്ങി.
ക്രിസ്ത്യൻ മിഷണറി നടത്തുന്ന കരുണാലയം ഷാർലെറ്റിന്റെ താല്പര്യമാണ്..
“ആ ടീച്ചറ് വൈകിയോ.?.കെയർ ടേക്കർ മാർഗ്ഗരെറ്റ് ഒരിത്തിരി ഗൗരവത്തോടെ..
‘”അതേ…അമ്പലത്തിൽപോയപ്പോൾ വൈകി.അമ്മയ്ക്കതു നിർബന്ധാ..”.
“എല്ലാവരും പ്രാർത്ഥന എത്തിച്ചു കഴിഞ്ഞു .ബ്രേക്ക് ഫാസ്റ്റ് കഴിച്ചേച്ചും മുറിയിൽ പോകാതെ ..പലരും ഹാളിൽ തന്നെ ഉണ്ട് ടീച്ചറെ.ഇനി ടീച്ചർ ബ്രേക്ഫാസ്റ്റ് കഴിച്ചില്ലേൽ കഴിയ്ക്കാം.വന്നേ..”
“രാവിലെ ഇഡലിയും സാമ്പാറും നേന്ത്രപഴം പുഴുങ്ങിയതും.ഉച്ചയ്ക്ക് ബിരിയാണിയും പായസവും..വെജും നോൺ വെജും ഉണ്ട്..ചോറ് വേണ്ടവർക്ക് അതും ഉണ്ടാക്കിയിട്ടുണ്ട്….”
“ഒരാൾക്ക് വിളമ്പിയത് കൂടിപ്പോയി രണ്ടാം കറി കുറഞ്ഞു..എനിക്ക് വിളമ്പിയതിന് ചൂട് കുറഞ്ഞു….പപ്പടം പൊട്ടി..”.എന്നാ പാടാ ഇവരെയൊക്കെ ഒന്ന് പൊറുപ്പിക്കാൻ.ഞാൻ രാജിക്കത്തു കൊടുത്താലോന്നാലോചിക്കാ ടീച്ചറെ”
“മേലാഞ്ഞിട്ടാ.”
പരിഭവങ്ങൾക്കും പരിദേവനങ്ങൾക്കുമിടയിൽ വടിവിൽ എഴുതി ഒപ്പുവെക്കാൻ മാത്രം ബാക്കിവെച്ച ഒരു രാജിക്കത്തുമായല്ലേ ഒരുവിധം എല്ലാവരും നടക്കുന്നത്
എന്ന് പറയാനാണ് ശാലിനിടീച്ചർക്കു തോന്നിയത് പക്ഷേ അവർ ഒന്നും മിണ്ടിയില്ല…രാവും പകലും ഈ വൃദ്ധർക്കായി നീക്കിവെച്ച ആ മനസ്സിനും പരിഭവങ്ങൾ ഇല്ലാതിരിക്കില്ലല്ലോ.
അവിടവിടെ അന്തേവാസികൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്…ചിലർ മൗനികൾ ചിലർ നൂറുകൂട്ടം വർത്താനികൾ മുറ്റത്തെ സപ്പോട്ട മരത്തിലെ മൂക്കാത്ത കായ്കൾചുമ്മാ കടിച്ചുപറച്ചു് തുപ്പുന്നുണ്ട് കമലേടത്തി…സാവിത്രിയമ്മ…ഉമ്മർക്ക.ബെൻസി ടീച്ചർ എന്നിവർ.
മതേതരത്വം വിളിച്ചോതുന്ന മൺത രികളെ പുൽകി ഒരു കാറ്റ് ടീച്ചറെയും തഴുകി എവിടേയ്ക്കോ കടന്നുപോയി..
കമലേടത്തി ഓടിവന്നു ശാലിനിടീച്ചറെ ഇറുകെ പുണർന്നു.
“മോളെ വകയാണോ ഇന്ന് ഫുഡ്.
നേന്ത്രപഴം ഉണ്ടായിരുന്നു ട്ടോ.
എനിക്ക് വീട്ടിലെ പിറന്നാളുകൾ ഓർമ്മവന്നു പോയി മോളെ..”
ആ കണ്ണുകളിൽ ഒരിത്തിരി നനവുണ്ടായിരുന്നു.
“ഉമ്മർക്ക പറയാ ഇന്നയാളുടെ പിറന്നാളാണെന്ന്.ങ്ങളൊക്കെ ഉച്ചക്ക് ഞമ്മളെ ബക പായസം കുടിച്ചോളീ ന്ന്”
“കള്ളൻ ബഡായി പറയാ മോളെ
ഇന്ന് സുഷമ എന്നൊരു കുട്ടീടെ പിറന്നാളും..ശങ്കരൻ എന്ന ആളുടെ വിവാഹ വാർഷികവുമാണ്…അവർക്കൊക്കെ വേണ്ടി പ്രാർത്ഥന എത്തിക്കാൻ രാവിലെ പള്ളിയിൽ കൂടിയപ്പോൾ മദറ് പറഞ്ഞു.”
സാവിത്രിയമ്മ പറഞ്ഞു നിർത്തി.
പെട്ടെന്ന് വായിച്ചുകൊണ്ടിരുന്ന പേപ്പർ അവിടെ ഇട്ട് ഒരാൾ ഏതോ ഒരു മുറിയിലേക്ക് നടന്നു നീങ്ങി.തന്റേത് മാത്രമായ ഒരു ഏകാന്തത ഇഷ്ടപ്പെടുന്ന അവിടുത്തെ പുതിയ അന്തേവാസി.ഒരു കാലത്തും കത്തിപ്പടരാൻ കഴിയാത്തൊ രഗ്നിപോലെ നനഞ്ഞു നനഞ്ഞൊരു കോലം..ടീച്ചറുടെ കണ്ണുകൾ
അയാൾ ശബ്ദത്തോടെയടച്ച മുറിയുടെ വാതിലിൻ പിന്നിൽ ഒരു മായാജാലം പോലെ അദൃശ്യങ്ങളാ യി.
പണ്ടൊരിക്കൽ….അണിയോത്തെ വീടിനെപ്പറ്റി ഇങ്ങിനെ ഒരു കഥ പറഞ്ഞു തുടങ്ങാം.
നാണിതള്ള കുനിഞ്ഞു മുറ്റമടിച്ചു കൊണ്ടിരിക്കുന്നു
“തള്ളേ ‘റ’ പോലെയായി എന്നാലും ഒഴിഞ്ഞു പോവില്ല.അല്ലെ.?
അലക് വെച്ചു കെട്ടിത്തരാം പുറത്ത്.ഒന്ന് നീർന്ന് നിക്ക്..”
നാണിതള്ളയെ പ്രാകി ഡ്രൈവർ കാർ എടുക്കാൻ ഗാരേജിലേക്ക് നടന്നു.നാണി തള്ള ചൂല് മുണ്ടിനുള്ളിൽ തിരുകി ഒളിച്ച് നിന്നു..വക്കീൽ ബാലഗോപാല മേനോനും ഗുമസ്തൻ കൃഷ്ണൻ കുട്ടിയും കക്ഷികളും പോയി മുറ്റം നാണിതള്ളയുടെ ചാണകം കുടയലിനായി ദാഹിച്ചു വരണ്ടു കിടന്നു.
നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ ശാലിനിയും ശങ്കരനും അവരുടെ കൊച്ചു സൈക്കിളുമായി മുറ്റത്തിറങ്ങി..
അപ്പോഴാണ് അവിടെക്ക് ഒരപരിചിതൻ കടന്ന് വന്നത്.
കയ്യിലൊരു തകരപ്പെട്ടി..
മുഷിഞ്ഞ വേഷം അലസമായ തലമുടി.എങ്ങിനെയും ആ വീടുമായി ചേരുംപടി ചേർക്കാൻ വയ്യാത്തൊരു പ്രകൃതി.
“അമ്മേ ദാ…ആരോ..”
കുട്ടികൾ ഓടി അകത്തുകയറി.
നിർമല പുറത്ത് വന്നു നോക്കി.
ഇതാരാ ഇന്നേരത്ത് എന്ന ഭാവത്തിൽ.
ചോദിയ്ക്കാത്തൊരു ചോദ്യം കേട്ടപോലെ അയാൾ പറഞ്ഞു.
“മേനോൻ പോയിക്കോട്ടെ ന്നു കരുതി..”
“ഇതാര് രവിയോ?നീ എന്തെ പോന്നെ”.
“ഒരു ബന്ധുവീടെങ്കിലും ഉണ്ടെന്നു പറയാൻ മാത്രം അതിന് വേണ്ടി മാത്രം പോന്നതാ.നിന്നിൽ ഒരിത്തിരി സ്നേഹം ബാക്കിയുണ്ടാവും എന്ന് കരുതീട്ട്. അതും നിന്റെ മേനോന്നു ബോധിക്കാണെങ്കിൽ മാത്രം. രണ്ടീസം നിന്നിട്ട്….”
അർദ്ധോക്തിയിൽ നിന്നുപോയ വാചകം.
“ഉം” “കേറി വാ….”
“അല്ല നീയ് പൊന്നാനീ പോയി തൊപ്പിട്ടുന്നോ മാപ്ലകൂടത്തിൽ കൂടിന്നൊക്കെ കേട്ടീരുന്നല്ലോ…എന്തായാലും ആ കുടുംബത്തിന് അ ത്രയും മാന ക്കേടുണ്ടാക്കി വെയ്ക്കണ്ടായിരുന്നു…പറഞ്ഞുവെച്ച ശാന്തേടെ കല്യാണം വരെ മുടങ്ങീലെ.”
“പഠിക്കാത്തവൻ… .തറവാടിന് തന്നെ അശീകരം.
കൊള്ളരുതാ ത്തവൻ…ഇത്തരം കുത്തുവാക്കുകൾ കേട്ട്..മതിയായി അച്ഛനോട് പിണങ്ങി നാടുവിട്ട ഒരാൾ.
“നിനക്കറിയാവുന്നതല്ലേ നിർമ്മലെ.എല്ലാം..”
എന്നായിരിക്കും മറുപടി എന്ന് നിർമല വെറുതെ ഊഹിച്ചു.
പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല.
“പട്ടിണി കിടന്നു ചാവാനായപ്പോൾ ഒരാൾ കൂട്ടി കൊണ്ടുപോയി എനിക്ക് ഭക്ഷണം തന്നു,
കിടക്കാൻ ചായ്പ്പും തന്നു..ഒരു ആക്രികച്ചോടക്കാരനായിരുന്നു.
വിശപ്പിനെന്ത് ജാതി നിർമ്മലെ..അയാൾ ഇപ്പോൾ എന്റെ എല്ലാമായ അബ്ദുക്കയാണ്.അല്ലാതെ ഞാൻ മതം മാറീട്ടൊന്നുമില്ല..”
“പോരുമ്പോൾ…ബന്ധം പറഞ്ഞു സ്ഥിരമായി നിൽക്കാനാണെങ്കിൽ ഒരു രണ്ടുവരി കടലാസ്സിലെഴുതി ഇടണം…ചായ്പ്പിലെ പായ മടക്കി തട്ടു മ്പുറത്തു വെയ്ക്കാലോ..”
“അതാണാ…മനുഷ്യൻ. അയാൾ നിർമലയോടായി പറഞ്ഞു.
ആ വീട്ടിൽ അയാൾക്കായി ഒരു മുറി ഒഴിഞ്ഞു…രണ്ട് ദിവസം മാത്രം നിൽക്കാൻ..പക്ഷേ രണ്ട് ദിവസം കൊണ്ടയാൾ ശാലിനിയുടെയും ശങ്കരന്റെയും കഥകളുടെ രാജാവായി…തകരപ്പെട്ടി നിധി സൂക്ഷിച്ച പേടകമായി…
പക്ഷേ മൂന്നാം ദിവസം ആ മുറി വീണ്ടും ഒഴിഞ്ഞു.നിധിയുള്ള പേടകത്തിനായി കുഞ്ഞുമക്കൾ തിരഞ്ഞു നടന്നു..കുഞ്ഞ് ശങ്കരന്റെ കഴുത്തിലെ മാലയും നിധിയുള്ള പേടകത്തിൽ അയാൾ അടച്ചുപൂട്ടി കൊണ്ടുപോയി.
ശൂന്യമായ കഴുത്തോടെ പേടകം കാണാതെ സങ്കടത്തോടെ കണ്ണു നിറഞ്ഞ ശങ്കരനെ മേനോൻ..സമാധാനിപ്പിച്ചു.
“കുട്ടിക്ക് അച്ഛൻ വേറെ മാല വാങ്ങിതരില്ലേ..മാമൻ ഓർമയില്ലാതെ കൊണ്ടുപോയതായിരിക്കും …കൊണ്ട് തരും ട്ടോ…”
ആ പറച്ചിൽപക്ഷേ വെറുതെ ആയില്ല..കാലങ്ങൾക്ക് ശേഷം.മേനോനില്ലാത്ത അണിയോത്തെ വീട്ടുമുറ്റത്തു ശങ്കരന്റെ കല്യാണത്തിന് രണ്ട് ദിവസം മുൻപ് ഒരാൾ ഒരു ബെൻസ് കാറിൽവന്നിറങ്ങി. രണ്ട് മൂന്നു വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്റുകൾ ഉള്ള കുപ്പ മുതലാളി എന്ന് വിളിപ്പേരുള്ള ഒരാൾ.
“നിർമലേ…അന്ന് ഈ വീട്ടിൽ ഒരധികപറ്റുപോലെ നിൽക്കുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു.അവിടെ ചെല്ലുമ്പോൾ നീ എന്തെങ്കിലും തന്നു എന്ന് പറയാൻ വേണ്ടിയാണു ഞാൻ ആ മാല ഊരിയെടുത്തത്.വേറെ ഒന്നും അന്ന് കയ്യിലുണ്ടായിരുന്നില്ല..എപ്പോഴെങ്കിലും അതുപോലെ ഒന്നുണ്ടാക്കി ശങ്കരന് കൊടുക്കണം എന്ന് അന്നേ കണക്കുകൂട്ടിയിരുന്നു..കണക്കുകൂട്ടലുകളൊക്കെ തെറ്റുന്ന ഒരു കാലമായിരുന്നു അത്, എന്നാലും.
അതിന്റെ ഒരു കഷ്ണം നീക്കി വെച്ചു ബാക്കി വിറ്റ് കാശാക്കി…”
“ഇവിടത്തെ വിശേഷങ്ങൾ ഞാൻ എപ്പോഴും അറിയുന്നുണ്ടായിരുന്നു.മേനോൻ മരിച്ചതറിഞ്ഞിട്ടും കൂടി വരാൻ തോന്നിയില്ല.
ശങ്കരൻ മിടുക്കനാണ് ഈ വീട്ടിൽ കയറിവരാൻ എനിക്ക് ഇന്ന് മടി തോന്നിയില്ല..ജാതിയുടെ ചങ്ങലകളെ ഭേദിച്ച് സ്നേഹത്തിനു വില കല്പിച്ച അവൻ ഒരു മനുഷ്യനാണ്..
ഞാൻ ഇന്നൊരു മുസ്ലിം മതവിശ്വാസിയാണ്…അബ്ദുക്കയുടെ മകൾ ജമീലയെയാണ് ഞാൻ വിവാഹം ചെയ്തത്..എറണാകുളത്താണ് താമസം..വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്റുകൾ മൂന്ന് എണ്ണമുണ്ട്.വേസ്റ്റ് സോർട് ചെയ്ത് സംസ്കരിക്കുന്ന സ്ഥാപനം ആണ്…അബ്ദുക്ക മരിക്കുന്നതിന് മുൻപുള്ള ഒരു സ്വപ്നമായിരുന്നു..ആക്രികച്ചവടക്കാരന്റെ നടക്കാവുന്ന ഒരു സ്വപ്നം.”
“ദുഷിച്ചത് സംസ്കരിക്കുന്നത് എന്തുകൊണ്ടും നല്ലതല്ലേ…”
“എന്റെ ഭൂതകാലം എന്റെ ഭാവിയെ നിർണയിക്കുന്നില്ല..എന്റെ പ്രവർത്തനങ്ങളുടെ വിജയമാണ് ഇന്നത്തെ ഞാൻ…”
അയാളുടെ സ്വരത്തിൽ വല്ലാത്തൊരു നിശ്ചയദാർഢ്യംതോന്നിയിരുന്നു.
നിർമല അപ്പോഴും അയാളിൽ തന്റെ അമ്മാവന്റെ നിഷേധിയായ മകൻ രവിയെ തിരഞ്ഞുകൊണ്ടേയിരുന്നു.
ശങ്കരന്റെ കല്യാണം അറിഞ്ഞുതന്നെയാണ് അയാൾ വന്നത്.അതും
അന്നവനിൽ നിന്ന് തട്ടിപ്പറിച്ച് തകരപ്പെട്ടിയിൽ സൂക്ഷിച്ച ആ നിധി കൊടുക്കാൻ.
അയാൾ കാറിൽ നിന്ന് പഴയ ആ തകരപ്പെട്ടി എടുത്ത് കൊണ്ടുവന്നു..അതിൽ ഒരു കൊച്ചു പെട്ടിയും.
കുഞ്ഞായിരിക്കുമ്പോൾ ശങ്കരൻ തന്നെ,മൂന്നു ദിവസം കഴിഞ്ഞാൽ കറുത്ത ആകാശവും തിളങ്ങുന്ന നക്ഷത്രങ്ങളും വെള്ളയുടുപ്പ് അണിഞ്ഞ മാലാഖമാരെയും കാണാൻ വേണ്ടി തകരപ്പെട്ടിയിൽ ഊരിവെച്ച ആ
മാലയും അതിൽ ഉണ്ടായിരുന്നു.
ശങ്കരനെ വളരെ നിർബന്ധിച്ച് അതേ ല്പിച്ചതിനുശേഷം അയാൾ പറഞ്ഞു..
“തകരപ്പെട്ടി എനിക്ക് തിരിച്ചു വേണം ഇതെന്റെ ജീവിതമാണ് ഒരു ആക്രികച്ചോടക്കാരന്റെ ജീവിതം..തുരുമ്പു കൂടുന്തോറും നിലനിൽപ് കൂടുന്ന എന്റെ ജീവിതം.”
പിന്നെ അയാൾ ഒരു നിമിഷം പോലും അവിടെ നിന്നില്ല.
ടീച്ചർ ഉറങ്ങുകയാണോ?.ഊണ് കൊടുക്കാൻ സമയമായി..കൂടെ ഇരിക്കണ്ടേ..വരൂ.
മാർഗ്ഗരെറ്റ് വിളിച്ചിട്ടും ഉണരാത്ത ടീച്ചർ ഒരു എ ഐ നിർമിതിയെ പോലെ തന്റെ ഉദ്ദേശ്യവും ഡിസൈനും അതിനനുസരിച്ചാക്കി അവരെ പിന്തുടർന്നു.
“പുതിയ അന്തേവാസി ഊണിനെത്തിയില്ലേ..അയാളെ ഒന്ന് പരിചയപ്പെടണല്ലോ മാർഗ്ഗരെറ്റ്…”
“ടീച്ചറെ ഫുഡ് വേണ്ടാ തലവേദനയാണെന്നു പറഞ്ഞു. കിടക്കാണ്.നമുക്ക് ഉച്ചയൂണ് കഴിഞ്ഞ് അയാളെ വിളിച്ചു പരിചയപ്പെടാം..”
“എറണാകുളത്തുകാരനാണ്. അവിടുത്തെ ഇടവകയിലെ ഫാദർ പറഞ്ഞിട്ട് ഞങ്ങൾ പോയേച്ചും കൂട്ടികൊണ്ടുവന്നതാണ്..”
ഊണിനു ശേഷം മുറിയിൽ പോയി വിളിച്ചുകൊണ്ടുവന്ന അയാൾ തന്നെ കാത്തുനിൽക്കുന്ന ശാലിനി ടീച്ചറെ കണ്ടതും തിരിഞ്ഞ് നടന്നു..എതിർദിശയിൽ നടക്കുന്ന മാർഗ്ഗറേറ്റും അയാളും..
നിർബന്ധിതമായ സൗഹൃദം അയാളിലുണ്ടാക്കാവുന്ന ഭാരം കൊണ്ടോ തണുപ്പു നിറഞ്ഞു ഘനീഭവിച്ച ശബ്ദം കൊണ്ട് സംസാരിക്കാൻ വയ്യാഞ്ഞിട്ടോ കണ്ണുകൾ കൊണ്ട് രക്ഷാമാർഗം തേടി അയാൾ തിരിഞ്ഞ് നടന്നു.അത്രയും എല്ലാവരും മനസ്സിലാക്കി.ടീച്ചർ അല്പം കൂടുതലും.
ഒരു തരം പലായനം.ടീച്ചർക്കത് മനസ്സിലായി. എല്ലാവരോടും യാത്രപറഞ്ഞു ടീച്ചറും പെട്ടെന്നിറങ്ങി.
കാർ കരുണാലയത്തിന്റെ ഗേറ്റിൽ നിന്നിറങ്ങി റോഡിലേതായപ്പോൾ റിയർ വ്യൂ
മിററിൽ ഒരു ചന്ദനം തൊട്ട നെറ്റി തെളിഞ്ഞു വന്നു.അത് മാഞ്ഞു മാഞ്ഞൊരു നിസ്കാര തഴമ്പായി..അതിൽ കുരിശു വരച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ച്ചയും ടീച്ചർ കണ്ടു.കണ്ണടയ്ക്കുള്ളിലെ തന്റെ കണ്ണ് ഇടതുകൈകൊണ്ട് ഒന്നും കൂടി തുടച്ചു നോക്കിയപ്പോൾ കരുണാലയത്തിന്റെ വാതിൽ വീണ്ടും ആരുടെയൊക്കെയോ കരുണയ്ക്കായി തുറന്നു തന്നെ കിടക്കുന്നുണ്ടായിരുന്നു.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.



ഡോക്ടർ എ. സി. രാജീവ് കുമാർ
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഓരോണക്കാലം അടുത്തനാളുകൾ. മഴ മാറാതെ ഒരരാഴ്ച്ച. കരിമ്പിന്റെ നാടായിരുന്ന നെടുമ്പ്രം ഗ്രാമത്തിലെ തടിപ്പാലങ്ങൾ. വയ്ക്കത്തില്ലത്തിനടുത്തുള്ള പാലവും വാളകത്തി പാലവും. വാളകത്തി പാലം തടി പുതുക്കി പണിയുന്നു.
തട്ടാംപറമ്പിൽ വീട്ടിൽ ഉള്ള ആശാൻ കളരിയിൽ അക്ഷരം പഠിക്കാൻ പോകുന്നത് ഈ പാലം കയറി ആയിരുന്നു.
ചെളിമണം പരത്തുന്ന കാറ്റ് കരിമ്പിൻ തോട്ടത്തിൽ നിന്ന് വീശിയടിക്കുന്നു. ഓണം വരവായി. പമ്പ കരകവിയുമോ എന്ന് മുതിർന്നവർ അടക്കം പറയുന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പോലും കരയിൽ നിന്ന് രണ്ട് മൂന്നടി താഴെ ആണ് ആറ്റിൽ വെള്ളം എന്നൊക്കെ കേട്ടിരുന്നു. വെളുപ്പിന് അമ്മയുടെ ഉച്ചത്തിൽ ഉള്ള ഒച്ച കേട്ടനുണർന്നത്. “ഉരുൾ പൊട്ടി വെള്ളം വരുന്നു ”
കന്നതുറക്കുമ്പോഴേക്കും പറമ്പിലേക്ക് വെള്ളം ഇരച്ചു കയറുന്നത് കാണാമായിരുന്നു.
രണ്ടു പാലങ്ങൾക്ക് ഇടയിൽ ഉള്ള കവല ആണ് ഒറ്റത്തെങ്ങ് ബസ് സ്റ്റോപ്പ്. അവിടേക്ക് ആളുകൾ അരയറ്റം വെള്ളത്തിൽ ഉള്ളതൊക്കെ കയ്യിലെടുത്തു നീന്തി പോകുന്നു. ചുറ്റും കടൽ പോലെ വെള്ളം, പുളുക്കീഴ് പഞ്ചാര ഫാക്റ്ററിയിൽ കരിമ്പുമായി വരുന്ന കേവ് വള്ളത്തിൽ നിന്ന് അക്കരെ നിന്ന് ആളുകൾ വരുന്നു. അന്ന് പുളിക്കീഴു പാലം ആയിട്ടില്ല. ഒലക്കൂരകൾ കോഴിക്കൂടുകൾ ഒക്കെ ഒഴുകി പോകുന്നു.
പൂച്ചകുട്ടികളോട് എനിക്ക് ഏറെ കമ്പമുണ്ടായിരുന്നു. മഴുവാങ്ങാട് ചിറയിൽ പേരകത്തുള്ള ഫിഷറി ഇൻസ്പെക്ടർ എനിക്ക് രണ്ട് പൂച്ച കുഞ്ഞുങ്ങളെ തന്നത് മുറിയുടെ മൂലയ്ക്ക്പേടിച്ചിരിക്കുന്നു. കറുമ്പൻ ലക്ഷ്മണൻ, കറുപ്പും വെളുപ്പുമുള്ള ലക്ഷ്മി. ആശാൻ കളരിയിൽ പോയ് വരുമ്പോൾ രണ്ടും എന്നെയും കാത്തിരിക്കും. വെള്ളം കൂടിയപ്പോൾ ഇരുവരെയും ഒരു കുട്ടയിൽ ആക്കി അമ്മ പത്തായത്തിന്റെ മുകളിൽ വെച്ചത് ഓർക്കുന്നു.വെള്ളം ഇറങ്ങിയപ്പോൾ ലക്ഷ്മണനെ കാണാനില്ല. ലക്ഷ്മി ഒറ്റയ്ക്ക് ഒരു മൂലയിൽ കരഞ്ഞു കരഞ്ഞിരിക്കുന്നു.
എന്റെ സങ്കടം എനിക്ക് അല്ലെ അറിയൂ.
ഓരോ ഓണവും ഓരോ വെള്ളപ്പൊക്കവും ഈ ഓർമ്മകൾ എന്നുമുണ്ടാവും.
ഡോക്ടർ എ. സി. രാജീവ് കുമാർ : – ആയുർവേദ ചികിത്സാ രംഗത്ത് അമ്പത് വർഷം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ്, ഫാക്കൽറ്റി, എക്സ്പെർട്ട് കമ്മിറ്റി അംഗം, ജെ സി ഐ സോൺ ട്രൈനർ, കനിവ് പാലിയേറ്റീവ് കെയർ ഡയറക്ടർ ബോർഡ് അംഗം, പുഷ്പഗിരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അംഗം, അശ്വതിഭവൻ ചികിത്സനിലയം ഡയറക്ടർ.



സുരേഷ് തെക്കീട്ടിൽ
കാലമേറെ കഴിഞ്ഞു പോയിട്ടും കലാലയ മുറ്റത്തെ ഈ പൂമരച്ചോട്ടിൽ ഒരു തവണ കൂടി വരാൻ മോഹിച്ചത് ആ കാലമിപ്പോഴും മനസ്സിൽ പൂത്തു തന്നെ നിൽക്കുന്നതു കൊണ്ടാണ്. എല്ലാം ഏറെ മാറിയെന്നറിയാം. പ്രണയവും ഭാവങ്ങളും സങ്കൽപ്പങ്ങളും എല്ലാം. എത്രയെത്ര പ്രണയങ്ങൾ ഇവിടെ പിന്നെയും പൂത്തിട്ടുണ്ടാകാം. നിശബ്ദമായ തേങ്ങലുകളായി ആരോരുമറിയാതെ കടന്നു പോയിട്ടുണ്ടാകാം. തന്നെ പോലെ എത്ര പേരുടെ മനസ്സിൽ ഈ പൂമരം നിത്യപ്രണയത്തിൻ്റെ സംഗീതം പൊഴിച്ചു നിൽക്കുന്നുണ്ടാകാം .കാണാൻ കൊതിച്ചു കാത്തു നിന്ന ദിവസങ്ങൾ . കൺമുന്നിലൂടെയവൾ കടന്നു പോയി. ഇഷ്ടമാണ് എന്ന് പറയാൻ ധൈര്യമില്ലാത്തവൻ്റെ മുന്നിലൂടെ .ഏത് വേഷത്തിലായാലും അവൾക്ക് എന്തൊരു ഭംഗി. ഒരു പക്ഷേ അവൾ ധരിക്കുമ്പോഴായിരിക്കണം ആ വേഷങ്ങൾക്കെല്ലാം അത്രമേൽ ഭംഗി . ജീവിതത്തിൽ പിന്നെയൊരാളോടും ആ ഒരിഷ്ടം തോന്നിയിട്ടുമില്ല. ആ സുവർണ കാലം കഴിഞ്ഞു വേദനയോടെ ഈ കലാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ നൊമ്പരമായി തീർന്നത് ആ നഷ്ടബോധം തന്നെയായിരുന്നല്ലോ. പിന്നെ കാണാൻ സംസാരിക്കാൻ അവസരമില്ലാത്ത കാലമെന്നു പഴി പറയുന്നതിലർത്ഥമെന്ത്? എല്ലാ ദിവസവും കണ്ടപ്പോൾ ഒരു തവണ പോലും സംസാരിക്കാൻ കഴിയാത്തവൻ്റെ തനിക്കിഷ്ടമാണ് എന്ന് പറയാൻ കഴിയാത്തവൻ്റെ വെറുമൊരു ന്യായം പറച്ചിലല്ലേ അത്. അതി മനോഹരമായ ആ ചിരി പലതവണ എനിക്ക് നേരെ വന്നിട്ടുണ്ട്. അപ്പോഴുണ്ടാകുന്ന സന്തോഷത്തിന് അതിരുകളുണ്ടാകാറുമില്ല.
കാത്തു നിൽക്കുന്നതവളെ കാണാനാണെന്ന് മനസ്സിലായിട്ടുണ്ടോ എന്ന് സംശയിക്കാൻ പ്രാപ്തമായിരുന്നു ആ ചിരി .അല്ലെങ്കിൽ “ഞാനറിയുന്നുണ്ട് ട്ടൊ ” എന്ന് ബോധ്യപ്പെടുത്തുന്ന ചിരി. ഏതോ വലിയ വീട്ടിലെ കുട്ടി. സ്വപ്നം കാണാൻ പോലും കഴിയാത്തയത്ര ഉയരത്തിൽ .എന്നിലെ അപകർഷതാബോധം സ്വയം വിലയിരുത്തി സമാധാനിച്ചു . ജീവിതത്തിൻ്റെ വഴികളിൽ മനസ്സിൽ നിന്നൊരിക്കലും ആ രൂപം ചിരി ഒന്നും മാഞ്ഞില്ല. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം
കണ്ണൻ്റെ സന്നിധിയിലെ തിരക്കിനിടയിൽ ഒരു കണ്ടുമുട്ടലിൽ പരസ്പരം തിരിച്ചറിയാൻ ഒരു പ്രയാസവും ഉണ്ടായില്ല .ചോദ്യമോ ഉത്തരമോ വേണ്ടി വന്നില്ല.നാട്ടിലല്ല എന്നും സന്തോഷമായിരിക്കുന്നു എന്നുമറിയിച്ചു .
അന്തസ്സാർന്ന കുടുംബ ജീവിതമെന്നുമറിഞ്ഞു. ഞാനും നല്ല രീതിയിൽ തന്നെ .എന്നാലും യാത്ര പറഞ്ഞു പിരിയാൻ നേരം കാലത്തിനു ചന്തം കുറയ്ക്കാൻ കഴിയാത്ത ആ മനോഹരമായ ചിരിയുടെ അകമ്പടിയോടെ വന്ന ഒരു ചോദ്യം.
” അന്ന് എന്നോട് ചെറിയ ഒരിഷ്ടമുണ്ടായിരുന്നോ നന്ദന്?
വിസ്മയിച്ചു പോയി.
“ചെറുതൊന്നുമല്ല.
മനസ്സിലായിരുന്നോ ഇന്ദുവിന്”
” പിന്നെന്താ .എന്നാലും അതൊന്നു നേരിട്ടു കേൾക്കാൻ വേണ്ടി ചോദിച്ചതാ”
വീണ്ടുമാ കൗതുകമുണർത്തുന്ന ചിരി.
“നല്ല സങ്കടമുണ്ട് പറയാൻ കഴിഞ്ഞില്ല ”
എന്നു ഞാൻ.
” കേൾക്കാനും ”
ഇത് പറഞ്ഞ്
“സാരമില്ല ജീവിതം അങ്ങനെയൊക്കെയല്ലേ?”
എന്ന് കൂടി അവൾ കൂട്ടി ചേർത്തു.
” ഇത് എന്നെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ ?”
എന്ന ചോദ്യത്തിന്
“ഏയ് അല്ല ഞാൻ സ്വയം ആശ്വസിക്കാൻ ഇടയ്ക്കിടെപറയുന്നതാണ് ”
എന്നായിരുന്നു മറുപടി.
“പിന്നെ നമ്മുടെ തലമുറയ്ക്ക് ഒരു ഭാഗ്യമുണ്ട് എല്ലാം ആ കാലത്തിൻ്റെ തലയിൽ വെച്ചു കൊടുത്താം .അല്ലേ?”
ചിരിച്ചു കൊണ്ടാണതും പറഞ്ഞത്. എങ്കിലും അതൊരു കുത്തുവാക്കായിരുന്നോ.
പിന്നെ കുടുംബത്തെ പറ്റി ജീവിതത്തെ പറ്റി എല്ലാം അവൾ അന്വേഷിച്ചു . ശേഷം മൂന്നുചോദ്യങ്ങളും
” വരയുണ്ടോ? എഴുത്തുണ്ടോ ?അന്ന് കാണാൻ കാത്തു നിന്നിരുന്ന നമ്മുടെ കലാലയ മുറ്റത്തെ പൂമരമിപ്പോഴുമുണ്ടോ?”
“വരയുണ്ട് കവിതയുമുണ്ട്. കൂടുതൽ ശക്തിയോടെ തന്നെ .
പിന്നെ ആ പൂമരം .അതു മുണ്ടാകണം. കൂടുതൽ ഭംഗിയോടെ . ”
” ഉവ്വോ? അന്നത്തെ ആ നിശബ്ദ പ്രണയമോ?”
ഞാൻ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കവേ ചിരിയോടെ വീണ്ടും.”
“അതുമവിടെയുണ്ടായിക്കോട്ടെ.അതിലെന്താ നഷ്ടം അതിലാർക്കാ നഷ്ടം.
ഇനി യോഗമുണ്ടെങ്കിൽ ഇതുപോലെ വീണ്ടും കാണാം. അതു മതി. എന്നുമീയിഷ്ടം അതേ നന്മയോടെ നിൽക്കട്ടെ. ഒന്നിനും വേണ്ടിയല്ല.കാണാൻ ഒരാളെന്നും കാത്തു നിന്നിരുന്നു എന്നോർക്കുവാനൊരിഷ്ടം .അക്കാലത്ത് അതൊക്കെ എന്തൊരു സന്തോഷമായിരുന്നെന്നോ .ദൂരെ നിന്നേ ഞാൻ നോക്കും.”
“ആണോ?”
“പിന്നെന്താ നിങ്ങൾക്കേ അതൊക്കെ പാടൂ .ആ നിർത്തവും നോട്ടവും വിറയലും വെപ്രാളവും .കേട്ടോളൂ തീരെ ചെറിയ ഭാവമാറ്റം പോലും ഞങ്ങൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയും ”
വീണ്ടുമാ ചിരി.
ആകൂടിക്കാഴ്ചക്കുശേഷം കലാലയ മുറ്റത്തെ പൂമരം അതുപോലുണ്ടോ എന്നറിയാൻ ഒരു മോഹം .
ഉണ്ട് ….അതു പോലെയല്ല കൂടുതൽ പടർന്ന്പന്തലിച്ച് കൂടുതൽ ചന്തത്തോടെ ആ പൂമരം … . ഇനിയുമെത്രയോ പ്രണയങ്ങൾക്ക് സാക്ഷിയാകാൻ.
നിറയെ പൂക്കളാൽ പരവതാനി വിരിച്ച് ആ പൂമരച്ചോടും… നിരവധി പ്രണയങ്ങൾക്ക് വേദിയാകാൻ …..
സുരേഷ് തെക്കീട്ടിൽ :- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.



ഡോ.ഉഷാറാണി.പി.
അവിടെ ഓണമെത്തിയോയെന്നുറ്റ സൗഹൃദത്തി –
ന്നരിയ തുമ്പപ്പൂവൊന്നു നുള്ളിയെറിഞ്ഞു ഞാൻ, തൂമയോടരിയപൂക്കളത്തിനരികിൽ നിന്നു .
ഇനിയൊരു പായസംകൂടിയുണ്ടെന്നും
ഉള്ളിലൊരോണവുമോമൽക്കനവുകളുമെപ്പോഴുമൂയലാടുമ്പോൾ
നിമിഷങ്ങൾക്കു നീളമില്ലാതാകുന്നെന്നും ചൊല്ലി നീ.
പകിട്ടാർന്ന, അത്തക്കളത്തിനുചാരെയുള്ളെൻ ചിത്രങ്ങൾ
‘ഞാൻ വരച്ചതിനെക്കാൾ മെച്ചമെന്നു ‘രച്ച്, എന്നാൽ
നഗരത്തിലെ പൂക്കൾക്കോമനത്തം തുച്ഛമെന്നുപഹസിച്ചു.
ഇതനന്തപുരി.
ഓണവില്ലുചാർത്തി മഹത്ത്വമേറിശ്ശയിക്കും
പദ്മനാഭസ്വാമിയെ വണങ്ങി മനംമങ്ങാതെ
വിധിപോൽത്തമ്പുരാനെയെതിരേറ്റു,
വിഭിന്നകലാകേളികളുമുറിയടിയും തിരുവാതിരക്കളിയുമായി
നഗരക്കൂട്ടങ്ങളുല്ലാസം കൈമാറുമ്പോൾ
മാനുഷരെല്ലാരുമൊന്നുപോലെ വിളങ്ങി.
ഓണമൊരദ്ഭുതം
ഒരുമതൻസൗന്ദര്യം
ഓർമ്മകൾക്കിതു വസന്തകാലം.
ചിങ്ങമെത്തുമ്പോൾ തുടിക്കുന്ന മനസ്സുകളിലെ –
ആയിരം കൽപ്പനച്ചന്തത്തിലിലയിട്ടസദ്യയും
വാഴപ്പഴത്തിൻനുറുക്കുമുപ്പേരിയും നിരക്കും.
അത്തംവെളുത്തിട്ടും അരമണികെട്ടിയ തിരുവോണം
വെൺമപരത്തിനിൽക്കുമ്പോൾ
എൻ കവിളിലൊരത്തക്കളമിടാനുള്ള പൂക്കളെക്കണ്ടെന്നു
തുടർന്നുചൊല്ലി, വെറുതെ മൊട്ടിട്ട പരിഭവത്തെയൊഴിച്ചു നീ.
ഒരാണ്ടു കാത്തിരുന്നൻപോടണയുമോണമേ
പ്രിയമെഴുന്നതെല്ലാം നിൻ വരദാനമെന്നോ,
ഒരു പ്രണയസല്ലാപംപോലും!
ഡോ.ഉഷാറാണി .പി.:- തിരുവനന്തപുരം മണക്കാടിനടുത്ത് സ്വദേശവും താമസവും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന കെ.ജി.പ്രഭാകരനാചാരി, കെ.പത്മം എന്നിവരുടെ മകൾ. ഭർത്താവ് – എസ്സ്.അനിൽകുമാർ മകൾ – ഗൗരി അനിൽകുമാർ. മണക്കാട് ഗവ.സ്കൂൾ, തിരുവനന്തപുരം ആൾസെയിൻ്റ്സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റു കരസ്ഥമാക്കി. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചുവരുന്നു. മുപ്പതോളം കൃതികൾ ക്ക് അവതാരിക എഴുതി. ആസ്വാദനം, പഠനം എന്നിവവേറെയും. ആത്മനിവേദനം (കവിതാസമാഹാരം), ബഷീർ ഇമ്മിണി വല്യ ഒന്ന് (ബാലസാഹിത്യം) എന്നിവ കൃതികൾ. തിരുവനന്തപുരം നഗരത്തിലെ സാഹിത്യസമ്മേളനങ്ങളിൽ പ്രഭാഷക, കവയിത്രി എന്നീനിലകളിൽ സജീവസാന്നിദ്ധ്യം. തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം, പേരക്ക ഓണക്കവിത പുരസ്കാരം, ശ്രേഷ്ഠ സാഹിത്യവേദി പുരസ്കാരം, പുലരി ടി വി ശംഖുമുദ്ര പുരസ്കാരം, വേൾഡ് ടാലൻ്റ് റെക്കോർഡ് എന്നിവ ലഭിച്ചു.



ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിയങ്കത്തിനിറങ്ങിയ അരോമ ബോട്ട് ക്ലബ് കിരീടം സ്വന്തമാക്കി. ആവേശം നിറച്ച ഫൈനലിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമയുടെ ജയം. 4.232 സെക്കൻഡിലാണ് അരോമ ഫിനിഷിങ് ലൈൻ തൊട്ടത്. രണ്ടാമതെത്തിയ വള്ളം 4.234 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ഫൈനലിൽ മൂന്ന് വള്ളങ്ങളാണ് 4.23 സെക്കൻഡിനുള്ളിൽ ഏതാണ്ട് ഒരേസമയം ഫിനിഷ് ചെയ്തത്. തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ അരോമ, ഫൈനലിൽ ലഭിച്ച ലെയ്ൻ ആനുകൂല്യം മുതലെടുത്താണ് കിരീടത്തിലേക്ക് തുഴഞ്ഞെത്തിയത്. മത്സരം അവസാന നിമിഷംവരെ ആവേശകരമായി തുടരുകയായിരുന്നു.
പിബിസി പുന്നമട–എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 12 മില്ലി സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി.