ടൊറന്റോ: സ്വന്തം നാട്ടിൽ ആദ്യമായി ലോകകപ്പ് മത്സരം കളിച്ച കാനഡയ്ക്ക് വിജയത്തോടെ തുടക്കം കുറിക്കാനായില്ല. ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മത്സരത്തിൽ ബോസ്നിയ–ഹെർസഗോവിനയുമായി 1–1 സമനില വഴങ്ങുകയായിരുന്നു സഹ ആതിഥേയരായ കാനഡ. പിന്നിലായ ശേഷം തിരിച്ചടിച്ചാണ് കാനഡ നിർണായകമായ ഒരു പോയിന്റ് സ്വന്തമാക്കിയത്.
21-ാം മിനിറ്റിൽ ജോവോ ലൂകിചിന്റെ ഹെഡറിലൂടെയാണ് ബോസ്നിയ ലീഡ് നേടിയത്. മത്സരത്തിന്റെ വലിയൊരു ഭാഗത്തും പന്തടക്കത്തിലും ആക്രമണങ്ങളിലും ആധിപത്യം പുലർത്തിയ കാനഡയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. ജോനാഥൻ ഡേവിഡിനും സഹതാരങ്ങൾക്കും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ സാധിക്കാതെ പോയതോടെ ആതിഥേയർ സമ്മർദത്തിലായി.
എന്നാൽ 78-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സൈൽ ലാറിൻ കാനഡയുടെ രക്ഷകനായി. ബോക്സിനുള്ളിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റിയ ലാറിൻ ടീമിന് സമനില സമ്മാനിച്ചു. അവസാന നിമിഷങ്ങളിൽ വിജയഗോളിനായി കാനഡ ശക്തമായി ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം വഴങ്ങിയില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
മുംബൈ: 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ബാങ്കോക്കിൽനിന്ന് എത്തിയ മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. വയനാട് മാനന്തവാടി സ്വദേശിനിയും 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായ ഹർഷ സണ്ണി (28)യെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 11 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ജൂൺ 10-11 തീയതികളിൽ ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയത്. ട്രോളി ബാഗിനുള്ളിൽ വാക്വം സീൽ ചെയ്ത 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ അത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത ഹർഷ സണ്ണിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത ലഹരിമരുന്ന് മുംബൈയിലേക്കാണോ അതോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കാണോ എത്തിക്കാനിരുന്നതെന്ന് കണ്ടെത്താൻ കസ്റ്റംസ്, പൊലീസ് സംഘങ്ങൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യാത്രാ വിവരങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കാസർകോട് ∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്സോ കേസ്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിനെ (25)തിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
പ്രതി വീട്ടിലെത്തിയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. ഭയം കാരണം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കൗൺസിലിങ്ങിനിടെ പെൺകുട്ടി വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മേൽപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
സ്നേഹ മെർലിനെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് രണ്ട് കേസുകൾ. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ കേസ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസും എൻസിപി-എസ്പിയും വീണ്ടും കോൺഗ്രസിന്റെ ഭാഗമാകുമോയെന്ന ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ ശക്തമാകുന്നു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മതനിരപേക്ഷ പാർട്ടികൾ ഒരുമിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോൾ പറഞ്ഞു. ശരദ് പവാറും മമത ബാനർജിയും കോൺഗ്രസുമായി ലയിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ലയനവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ഇതിനിടെ, ചെറിയ പ്രാദേശിക പാർട്ടികൾ വീണ്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒന്നിക്കണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ പ്രതികരിച്ച എൻസിപി-എസ്പി നേതാവായ സുപ്രിയ സുലെ, “ആദ്യം മഴ പെയ്യട്ടെ, പിന്നെ കുട വേണോ റെയിൻകോട്ട് വേണോ എന്ന് നോക്കാം” എന്ന നിഗൂഢ പ്രതികരണമാണ് നടത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും പ്രാദേശിക പാർട്ടികൾ കോൺഗ്രസിൽ ലയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ദേശീയതലത്തിൽ പ്രതിപക്ഷ നേതാവായി അംഗീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 1998-ൽ മമത ബാനർജിയും 1999-ൽ ശരദ് പവാറും കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടികൾ രൂപീകരിച്ചിരുന്നു. അടുത്തകാലത്തായി തൃണമൂലിലും എൻസിപിയിലും ഉണ്ടായ ആഭ്യന്തര പ്രതിസന്ധികളാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഷെഫീൽഡ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് ജൂൺ 27-ന് ശനിയാഴ്ച ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (EIS) വേദിയിൽ നടക്കും.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ചാമ്പ്യൻ പട്ടത്തിനായുള്ള ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുക. വിജയികളാകുന്ന ടീമിന് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നൽകും.
കേരളത്തിന്റെ കായിക സംസ്കാരവുമായി ഏറെ ഇഴചേർന്നിരിക്കുന്ന ഒരു കായിക ഇനമാണ് വോളിബോൾ. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മൈതാനങ്ങളിൽ ഒരുകാലത്ത് സജീവമായിരുന്ന വോളിബോൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കായിക ഇനങ്ങളിൽ ഒന്നാണ്. ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി മികച്ച വോളിബോൾ താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്കിടയിലും വോളിബോളിനോടുള്ള ആവേശം ശക്തമായി നിലനിൽക്കുന്നു.

വോളിബോൾ കായികരംഗത്തെ മികച്ച താരങ്ങൾ അണിനിരക്കുന്ന ഈ മത്സരങ്ങൾ കായികപ്രേമികൾക്ക് മികച്ച അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റ് വീക്ഷിക്കുന്നതിനായി എല്ലാ കായികാസ്വാദകരെയും പൊതുജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഷെഫീൽഡ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ലോകകപ്പ് 2026ന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ തകർപ്പൻ ജയം സ്വന്തമാക്കി. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം പരാജയപ്പെടുത്തിയത്. യൂലിയൻ ക്വിനോനസും റൗൾ ജിമെനെസും നേടിയ ഗോളുകളാണ് ആതിഥേയരുടെ വിജയത്തിന് അടിത്തറയായത്.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് നേടിയ മെക്സിക്കോ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ക്വിനോനസ് വലകുലുക്കിയപ്പോൾ, രണ്ടാം പകുതിയിൽ ജിമെനെസ് ലീഡ് ഇരട്ടിയാക്കി. മികച്ച സേവുകളിലൂടെ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസ് ചില നിർണായക ഘട്ടങ്ങളിൽ ടീമിനെ രക്ഷിച്ചെങ്കിലും മെക്സിക്കൻ മുന്നേറ്റത്തെ പൂർണമായി തടയാനായില്ല.
മൂന്ന് റെഡ് കാർഡുകൾ കണ്ട മത്സരത്തിൽ ശിസ്തലംഘനങ്ങളും നിറഞ്ഞുനിന്നു. ദക്ഷിണാഫ്രിക്കയുടെ സ്ഫെഫെലോ സിതോളും തെംബ സ്വാനെയും പുറത്തായപ്പോൾ, അവസാന നിമിഷങ്ങളിൽ മെക്സിക്കോയുടെ സെസാർ മോണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളിലെ വിജയമില്ലായ്മയുടെ ദീർഘകാല ശാപം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ടൂർണമെന്റിന് സ്വപ്നതുല്യമായ തുടക്കമാണ് കുറിച്ചത്.
മത്സരത്തിന് മുമ്പ് നടന്ന വർണാഭമായ ഉദ്ഘാടനച്ചടങ്ങ് ലോകകപ്പ് ആവേശത്തിന് കൂടുതൽ മിഴിവേകി. മെക്സിക്കോയുടെ സാംസ്കാരിക പൈതൃകവും സംഗീത പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറിയപ്പോൾ, നിറഞ്ഞ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആരാധകർ ആഘോഷങ്ങളിൽ പങ്കുചേർന്നു. ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ മാമാങ്കത്തിന് ആവേശകരമായ തുടക്കം കുറിച്ച ചടങ്ങിന് പിന്നാലെയായിരുന്നു ആതിഥേയരുടെ ശ്രദ്ധേയ വിജയം.
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് നൽകും. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ സമയം തേടിയതോടെയാണ് പുതിയ തീയതി നിശ്ചയിക്കാൻ ഇഡി നീക്കം തുടങ്ങിയത്.
ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് തന്നെ കൈമാറാമെന്ന് വീണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണ ഏജൻസി ഔദ്യോഗിക മറുപടി നൽകിയിട്ടില്ല. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളാണ് ഇഡി തുടരുന്നത്.
അതേസമയം, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. മാസപ്പടി കേസിലെ അന്വേഷണ നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് തുടർ സമൻസ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. രോഗബാധയുമായി ബന്ധപ്പെട്ട് 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ട് പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും 63 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്.
ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരെ കർശനമായ ഹോം ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ മാത്രമായിരിക്കും പരിശോധന നടത്തുകയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതൻ സഞ്ചരിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
ഫറോക്ക് സ്വദേശിയായ ശുചീകരണ തൊഴിലാളിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇദ്ദേഹം വീട്ടുവളപ്പിൽ നിന്ന് സപ്പോട്ട പഴം പറിച്ച് കഴിച്ചിരുന്നതായി കണ്ടെത്തിയതിനാൽ വവ്വാലുകൾ കടിച്ച പഴങ്ങളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രധാന നിഗമനം. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു.
പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിലെ ഭിന്നത പരസ്യപ്പോരിലേക്ക് കടന്നു. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിൽ വിശ്വാസം നഷ്ടപ്പെട്ടതായി വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെ ആറ് യുഡിഎഫ് കൗൺസിലർമാർ കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചു. കഴിഞ്ഞ ആറുമാസമായി നടന്ന സംഭവവികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും വലിയ അപമാനം ഉണ്ടാക്കിയെന്നാണ് കത്തിൽ ആരോപിക്കുന്നത്.
യുഡിഎഫ് ഭരണമാണെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും ഭരണത്തിൽ കാര്യമായ പങ്കില്ലായിരുന്നുവെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തുന്നു. സംസ്ഥാന രാഷ്ട്രീയ സാഹചര്യവും യുഡിഎഫ് ഐക്യവും പരിഗണിച്ച് ഇതുവരെ പരസ്യവിമർശനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും സമീപകാലത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും ഉണ്ടായതായി കത്തിൽ പറയുന്നു.
ഇതിനുപുറമെ ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ചെന്നും കൗൺസിലർമാർ ആരോപിച്ചു. പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴിയെടുത്ത ശേഷവും ചെയർപേഴ്സൺ മാധ്യമങ്ങളെ വിളിച്ചുകൂട്ടി വാർത്ത നൽകിയതിലൂടെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിനെയും സ്വതന്ത്ര കൂട്ടായ്മയിലും വിശ്വാസം പൂർണമായും നഷ്ടപ്പെട്ടതായി കൗൺസിലർമാർ കത്തിൽ വ്യക്തമാക്കി.
ബിനു ജോർജ്
മെയ്ഡ്സ്റ്റോൺ : കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ റ്റി20 ക്രിക്കറ്റ് ടൂർണമെന്റിനാണ് ജൂൺ 14 ഞായറാഴ്ച രാവിലെ 8 മണി മുതൽ മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്. ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുൻ വർഷങ്ങളിലെ ടൂർണമെന്റിന്റെ വിജയങ്ങളെത്തുടർന്ന് കൂടുതൽ മികച്ച രീതിയിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എംഎംഎ കമ്മറ്റി അറിയിച്ചു.
മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിലും ബ്ലൂബെൽ ഹിൽ ക്രിക്കറ്റ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. വിജയിലകൾക്ക് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 1000 പൗണ്ടിന്റെ ക്യാഷ് അവാർഡും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 500 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 250 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. ബെസ്ററ് ബാറ്റ്സ്മാൻ, ബെസ്ററ് ബൗളർ, എന്നിവർക്ക് പ്രത്യേക അവാർഡുകളും ട്രോഫിയും ലഭിക്കും.

കാണികൾക്ക് മത്സരം വീക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായി ബൗൺസി കാസിൽ, മറ്റു വിനോദങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യുവാൻ പ്രത്യക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 07404086942(അനീഷ്), 07944067570(ജോഷി), മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: VENUE 1: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH & VENUE 2: BLUEBELL HILL CRICKET CLUB GROUND , 82-96 COMMON ROAD, CHATHAM ME5 9RG