Latest News

റോമി കുര്യാക്കോസ്

യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ ചരിത്രവിജയം കടൽ കടന്ന് യൂറോപ്പിലും ആഘോഷമാകുന്നു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രമുഖ യുഡിഫ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ്‌ 9 ശനിയാഴ്ച ഓൺലൈനായാണ് (ZOOM) വിജയാഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നും, യൂറോപ്പ് സമയം വൈകിട്ട് 5നും, യുകെ / അയർലണ്ട് സമയം വൈകിട്ട് 6നുമാണ് പരിപാടി ആരംഭിക്കുന്നത്.

കോൺഗ്രസ് വർക്കിങ് പ്രസിഡന്റും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് ക്യാമ്പിലെ സ്റ്റാർ ക്യാമ്പയിനറുമായ ഷാഫി പറമ്പിൽ എംപി, ഇന്ത്യൻ യൂണിയൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, , കേരള കോൺഗ്രസ് നേതാവ് അപു ജോസ് എം എൽ എ, എം എൽ എമാരായ റോജി എം ജോൺ , ആര്യാടൻ ഷൌക്കത്ത് , സജീവ് ജോസഫ് , ഷിബു തെക്കുമ്പുറം, അഡ്വ. വി എസ് ജോയ്, കെ എം അഭിജിത്, എ ഡി തോമസ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം പങ്കിടാനും ജനാധിപത്യത്തിന്റെ പുതിയ അധ്യായത്തെ വരവേൽക്കാനും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യു ഡി എഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ഓൺലൈനായി ഒന്നിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Zoom Link:
Join Zoom Meeting

Meeting ID: 828 9179 6792
Passcode: 756011

ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ 8-ാം ദേശീയ സമ്മേളനം 2026 മെയ് 2-ന് ശനിയാഴ്ച ബെഡ്ഫോർഡിലെ ഹെയ്ൻസ് വില്ലേജ് ഹാളിലെ വി.എസ്. അച്യുതാനന്ദൻ നഗറിൽ വെച്ച് വൻ യുവജന പങ്കാളിത്തത്തോടെ തുടക്കം കുറിച്ചു.

രാവിലെ കൃത്യം 10 മണിക്ക് ചെണ്ടമേളത്തോടെ പ്രകടനമായി വന്ന് സമീക്ഷയുടെ പതാക ഉയർത്തി കൊണ്ട് സമ്മേളന നടപടികൾക്ക് തുടക്കമായി. സ്വാഗതസംഘം ചെയർമാൻ ശ്രീ. അജീഷ് ഗണപതിയാടനും ആക്ടിംഗ് സെക്രട്ടറി ബൈജു നാരായണനും ചേർന്ന് പതാക ഉയർത്തി. ഫാ. ഡോ. മാത്യു വാഴക്കുന്നം രചിച്ച് ഈണം നൽകിയ സ്വാഗതഗാനത്തോടെയാണ് സമ്മേളന പ്രതിനിധികളെ ഹാളിലേക്ക് വരവേറ്റത്. സ്വാഗതസംഘം ചെയർമാൻ ശ്രീ. അജീഷ് ഗണപതിയാടൻ സ്വാഗതം ആശംസിച്ചു. ബിർമിംഗ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠൻ കുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ശ്രീ.ഗ്ലീറ്റർ കോട്ട്പോൾ, ശ്രീമതി.ആതിര രാമകൃഷ്ണൻ, ശ്രീ.ബൈജു നാരായണൻ, ശ്രീ.അഡ്വ. ദിലീപ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

ശ്രീ.മണികണ്ഠൻ കുമാരൻ, ശ്രീ.എവലിൻ ചീരൻ, ശ്രീ.അഖിൽ ശശി, ശ്രീ.വിപിൻ രാജ് എന്നിവർ മിനിറ്റ്സ്-പ്രമേയ കമ്മിറ്റിയായി പ്രവർത്തിച്ചു.

പ്രതിനിധി സമ്മേളനം കേരള റവന്യൂ മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സമീക്ഷ യു.കെ. നാട്ടിലും യുകെയിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും വിവിധ കായിക-സാമൂഹിക ഇടപെടലുകളെയും പ്രത്യേകം എടുത്തു പറഞ് അദ്ദേഹം അഭിനന്ദിച്ചു. ബഹു. ശ്രീ. സ്വാമി സന്ദീപാനന്ദഗിരിയും, സമീക്ഷ യു.കെ. മുൻ നാഷണൽ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പിള്ളിയും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് ആക്ടിംഗ് സെക്രട്ടറി ശ്രീ.ബൈജു നാരായണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടിന്മേലും വളരെ വിശദമായ രീതിയിലുള്ള വിമർശനവും, സ്വയം വിമർശനാത്മകവും ആരോഗ്യകരവും മായചർച്ചകൾ നടന്നു.

സമ്മേളനത്തിൽ പങ്കെടുത്ത 110-ഓളം പ്രതിനിധികളെ അഞ്ച് ഏരിയകളായി തിരിച്ചാണ് ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുപ്പിച്ചത്. തുടർന്ന് നടന്ന പൊതുചർച്ചയും ഏറെ ഗൗരവമുള്ളതും സർവ്വ സ്പർശവും ആയിരുന്നു, പൊതുചർച്ചയ്ക്ക് ബൈജു നാരായണനും അഡ്വ. ദിലീപ് കുമാറും മറുപടി നൽകി.

സമ്മേളനത്തിൽ അവതരിപ്പിച്ച വിവിധ പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കി. തുടർന്ന് അവതരിപ്പിച്ച 23 അംഗ പാനൽ സമ്മേളനം അംഗീകരിച്ചു. അതിൽ 22 പേരെ ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു, ഒരു വനിതാ അംഗത്തെ പിന്നീട് co-opt ചെയ്യാനും തീരുമാനിച്ചു.

പുതിയ നേതൃത്വം

സമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ:

ബൈജു നാരായണൻ നാഷണൽ പ്രസിഡന്റ്.

അഡ്വ. ദിലീപ് കുമാർ നാഷണൽ സെക്രട്ടറി.

അജീഷ് ഗണപതിയാടൻ ട്രഷറർ.

ഗ്ലീറ്റർ കോട്ട്പോൾ വൈസ് പ്രസിഡന്റ്.

ആന്റണി ജോസഫ് വൈസ് പ്രസിഡന്റ്.

സ്വരൂപ് കൃഷ്ണൻ ജോയിന്റ് സെക്രട്ടറി.

ബൈജു പി.കെ. ജോയിന്റ് സെക്രട്ടറി.

സെക്രട്ടറിയേറ്റ് അംഗങ്ങളായി

ജോബി കെ., മിഥുൻ സണ്ണി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

നാഷണൽ കമ്മിറ്റി അംഗങ്ങളായി

മണികണ്ഠൻ കുമാരൻ, അഖിൽ ശശി, വിപിൻ രാജ്, എവലിൻ ചീരൻ, വൈശാഖ് മോഹൻ, ജിനീഷ് രാമകൃഷ്ണൻ, ജോബി ജോസ്,അനീഷ് ആന്റണി, സുഭാഷ് തങ്കമണി, രമേഷ് രത്നാകരൻ, രാജ്മോഹൻ, അരുൺ.വി എസ്,അഡ്വ. സ്മൃതി വേണുഗോപാൽ എന്നിവരെയും തെരഞ്ഞെടുത്തു.

പുതുതായി തെരഞ്ഞെടുത്ത നാഷണൽ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യു.കെ. സമൂഹത്തിനും കേരള ജനതയ്ക്കും ഗുണകരമാകുന്ന പുതിയ പരിപാടികൾ പ്രവർത്തകരുമായി കൂടിയാലോചിച്ചു സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് പുതുതായി തെരഞ്ഞെടുത്ത നാഷണൽ പ്രസിഡന്റ് ബൈജു നാരായണൻ അധ്യക്ഷത വഹിച്ചു. ബഹു.ഫാ. ഡോ. മാത്യു വാഴക്കുന്നം സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള കാർഷിക മന്ത്രി ശ്രീ. പ്രസാദ്, ബെഡ്ഫോർഡ് അസോസിയേഷൻ സെക്രട്ടറി ശ്രീ. രെഞ്ചു അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സമീക്ഷ യുകെയുടെ സജീവ പ്രവർത്തകനും ബർമിംഗ്ഹാം ഏരിയ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. ഷമീം, യുകെയിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.

സമീക്ഷ യുകെയ്ക്കായി ശ്രീ. ഷമീമിന് ആദരസൂചകമായി ഉപഹാരം സമർപ്പിച്ചു. ബർമിംഗ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠനും നോർത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി ശ്രീ. രമേശും ചേർന്നാണ് ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചത്.

അവസാനം പുതുതായി തെരഞ്ഞെടുത്ത നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ. ഗ്ലീറ്റർ കോട്ട്പോൾ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. വൈകിട്ട് 7 മണിയോടെ സമ്മേളന നടപടികൾ സമാപിച്ചു.

ടിവികെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കിടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടിടിവി ദിനകരൻ ഗവർണർ ആർ.എൻ. രവിക്ക് കത്ത് നൽകി. ഗവർണറെ നേരിൽ കണ്ട ദിനകരൻ, സംസ്ഥാനത്ത് ഭരണ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നീക്കങ്ങളിൽ ഗൗരവമായ അനിശ്ചിതത്വമുണ്ടെന്നും ആരോപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്ന നേതാവിനെയാണ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കേണ്ടതെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.

ടിവികെയ്ക്ക് പിന്തുണ നൽകിയെന്ന പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ചുവെന്നാരോപിച്ച് അന്വേഷണം വേണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. തന്റെ കൂടെയുള്ള മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയെ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, തന്റെ പാർട്ടിയുടെ പിന്തുണ ടിവികെയ്ക്കില്ലെന്ന കാര്യവും ഗവർണറെ അറിയിച്ചുവെന്നും ദിനകരൻ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂരിപക്ഷ അവകാശവാദം ഉന്നയിക്കുന്നതിൽ വ്യക്തത വരുത്താതെ സത്യപ്രതിജ്ഞ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

234 അംഗ നിയമസഭയിൽ ഭരണം പിടിക്കാൻ 118 അംഗങ്ങളുടെ പിന്തുണ വേണമെങ്കിലും വിജയ് യുടെ ടിവികെയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമാണുള്ളത്. കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും, ആവശ്യമായ എല്ലാ പിന്തുണക്കത്തുകളും ഗവർണർക്ക് മുന്നിൽ ഹാജരാക്കാനായിട്ടില്ലെന്നാണ് സൂചന. ഇതോടെ ശനിയാഴ്ച രാവിലെ നടക്കുമെന്നു കരുതിയിരുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളും അവസാന നിമിഷ ചർച്ചകളും തുടരുന്നതിനാൽ അടുത്ത മണിക്കൂറുകൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക് തിരിക്കും. എഐസിസി നേതൃത്വവുമായി നേരിട്ടുള്ള കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള അന്തിമ ചർച്ചകൾ നടത്താനാണ് മൂവർ സംഘത്തിന്റെ യാത്ര. എംഎൽഎമാരുടെ അഭിപ്രായങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും ഉൾപ്പെടുത്തി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് തീരുമാനം എടുക്കുക.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കെ.സി. വേണുഗോപാലിന് 45ലധികം എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. ഈ പിന്തുണ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. ക്യാമ്പ്. അതേസമയം ഘടകകക്ഷികളുടെ ശക്തമായ പിന്തുണ തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ വിഭാഗം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്സുകളും പ്രകടന ആഹ്വാനങ്ങളും ഉയരുന്നതിനിടെ കോൺഗ്രസിനകത്തെ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തങ്ങളുടെ പിന്തുണയിൽ മാറ്റമില്ലെന്ന സൂചന നൽകിയിട്ടുണ്ട്. മറുവശത്ത്, സമവായ സ്ഥാനാർഥിയായി അവസാന നിമിഷത്തിൽ തനിക്ക് അവസരം ലഭിക്കാമെന്ന പ്രതീക്ഷ കൈവിടാതെയാണ് രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

നോട്ടിഗ്ഹാമിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ബെജു മേനാച്ചേരിയുടെ ഓർമ്മയ്ക്കായി 20/06/2026 ൽ നോട്ടിഗ്ഹാമിലുള്ള ഗ്രഷാം സ്പോർട്സ് പാർക്കിൽ വച്ച് ഫുഡ്ബോൾ മത്സരം നടത്തപ്പെടുന്നു.ഒന്നാം സമ്മാനമായി 1001 പൗണ്ട്, രണ്ടാം സമ്മാനമായി 501 പൗണ്ട് മൂന്നാം സമ്മാനമായി 251 പൗണ്ട് നല്കപ്പെടുന്നു.നോട്ടിഗ്ഹാം മലയാളി അസ്സോസിയേഷൻ, മുദ്ര അസ്സോസിയേഷൻ, ബ്രട്ടീഷ് ബ്ലാസ്റ്റ് ഫുഡ്ബോൾ അക്കാഡമി, നോട്ടിഗ്ഹാമിൽ ആദ്യമായി മലയാളം കുർബാന തുടങ്ങുവാനായിട്ട് തുടക്കം കുറിച്ച എല്ലാത്തിൻ്റെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ബെജു സാമൂഹിക രംഗത്തും ആൽമീയ രംഗത്തും കായിക രംഗത്തും നോട്ടി ഗ്ഹാം മലയാളികൾക്ക് വളരെയേറെ സംഭാവന നല്കിയ വ്യക്തിയാണ്. ഫുഡ്ബോൾ പ്രമിയായിരുന്ന ബെജുവിൻ്റെ നേത്യത്ത്യത്തിൽ കൂട്ടുകാരോടൊപ്പം ബ്രട്ടീഷ് ബ്ലാസ്റ്റേസ് ഫുഡ്ബോൾ അക്കാഡമി തുടങ്ങി നിരവധി കുട്ടികൾ ഫുഡ്‌ ബോൾ കളിയ്ക്കുകയും മൽസരങ്ങൾ സഘടിപ്പിക്കുകയും ചെയ്തു.ജൂൺ മാസം 20 ന് നടക്കുന്ന ടൂർണ്ണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയുന്ന പതിനാറ് ടീമുകൾക്കാണ് അവസരം ലഭിയ്ക്കുക രജിസ്റ്റർ ചെയുവാനുള്ള തുക 175 പൗണ്ട് .നല്ലൊരു ഫുഡ്ബോൾ മൽസരം കാണുവാൻ എല്ലാവരെയും നോട്ടിഗ്ഹാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Siju: O7915615725
Raju:07588501409
Anandhu:07436946451
Aron:07450565267

ലെസ്റ്റർ: ലെസ്റ്റർഷെയറിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, സ്വകാര്യ ആരോഗ്യപരിചരണ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന 950-തിലധികം കേരള നേഴ്സുമാരെ പ്രതിനിധീകരിക്കുന്ന സജീവമായ ഒരു പ്രൊഫഷണൽ-സപ്പോർട്ട് നെറ്റ്‌വർക്കാണ് ലെസ്റ്റർ കേരള നേ ഴ്സസ് ഫോറം (LKNF).

നേഴ്സുമാരും ആരോഗ്യരംഗത്തെ മുതിർന്ന നേതൃനിരയും തമ്മിൽ ശക്തമായ സഹകരണവും പങ്കാളിത്തവും വളർത്തുക, അതോടൊപ്പം പ്രൊഫഷണൽ വളർച്ച, നേതൃപാടവം, വ്യക്തിപരമായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം.

ലെസ്റ്ററിലെ കേരള നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി വിവിധ ബാൻഡുകളിലും പദവികളിലും സ്പെഷ്യാലിറ്റികളിലും പ്രവർത്തിക്കുന്ന നേഴ്സുമാരുടെ നേതൃത്വത്തിലാണ് ഈ ഫോറം പ്രവർത്തിക്കുന്നത്.

ലെസ്റ്റർ കേരള നേഴ്സസ് ഫോറം (LKNF) 2026 മേയ് 2-ന് ലെസ്റ്ററിലെ സിഡാർസ് അക്കാദമിയിൽ ഉദ്ഘാടനവും നേഴ്സസ് ദിനാഘോഷവും വിജയകരമായി സംഘടിപ്പിച്ചു. നേഴ്സിംഗ് മേഖലയിലെ പ്രൊഫഷണൽ വികസനം, നെറ്റ്‌വർക്കിംഗ്, ആഘോഷം എന്നിവയ്ക്കായി സജീവമായ ഒരു വേദി സൃഷ്ടിച്ച ഈ പരിപാടിയിൽ ലെസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും ഏകദേശം 250 കേരള നേഴ്സുമാർ പങ്കെടുത്തു.

UHL, UHN സിഇഒ റിച്ചാർഡ് മിച്ചൽ; ആർ‌സി‌എൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ; UHL കൺസൾട്ടന്റ് ഫിസിഷ്യനും BAPIO ദേശീയ സെക്രട്ടറിയുമായ ഡോ. ബിജു സൈമൺ; LPT പേഷ്യന്റ് സേഫ്റ്റി ലീഡ് ആശാ ഡേ; കേരള നേഴ്സസ് യുകെ സ്ഥാപകൻ ജോബി ഐത്തിൽ എന്നിവർ ചേർന്ന് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കണ്ടിന്യൂയിങ് പ്രൊഫഷണൽ ഡെവലൊപ്മെൻറ് (CPD) സെഷനുകൾ, കരിയർ പുരോഗതി ചർച്ചകൾ, പാനൽ ചർച്ചകൾ, നേതൃപാടവത്തെ കേന്ദ്രീകരിച്ച പ്രഭാഷണങ്ങൾ എന്നിവ നടന്നു. സുരേഷ് പെരിയസാമി, ലോമി പൗലോസ്, ആശാ ഡേ, ഹെയ്‌ലി പ്രൈം എന്നിവർ പ്രൊഫഷണൽ വളർച്ച, വ്യക്തിക്ഷേമം, രോഗിസുരക്ഷ, ആരോഗ്യരംഗത്തെ നേതൃപാടവം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സെഷനുകൾ നയിച്ചു.

എൻഎച്ച്എസിലും വിപുലമായ ആരോഗ്യരംഗത്തും നേഴ്സുമാർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ ആഘോഷിക്കാനും, പഠിക്കാനും, അനുഭവങ്ങൾ പങ്കിടാനും, പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഈ പരിപാടി പങ്കെടുത്തവർക്ക് മികച്ച അവസരമായി.

LKNF-യുടെ ആദ്യ ഔദ്യോഗിക പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും സംഘാടകർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അന്വേഷണം കൂടുതൽ ഗൗരവത്തിലേക്ക് കടക്കുമ്പോൾ, എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനവും വീണ്ടും ചർച്ചയാകുന്നു. പ്രതിയായ സജി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പുരയിടത്തിൽ നിന്ന് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് പോലീസ് മൂന്നാമത്തെ കൊലപാതക സംശയവും ശക്തമാക്കിയത്.

അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തി വീടിനുസമീപം കുഴിച്ചിട്ടെന്ന കേസിൽ അറസ്റ്റിലായ സജിക്കെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. പട്ടിക്കൂടിനടുത്തുള്ള പഴയ ചാണകക്കുഴി ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് അസ്ഥിഭാഗങ്ങൾ ലഭിച്ചത്. ഫോറൻസിക് പരിശോധനാഫലം പുറത്തുവന്നാൽ അവ മാത്യുവിന്റേതാണോയെന്ന് വ്യക്തമാകും.

2018 മാർച്ച് അഞ്ചിനാണ് മാത്യുവിനെ കാണാതായത്. അന്ന് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചിരുന്നു. ഇപ്പോഴത്തെ കണ്ടെത്തലുകൾ കേസിന് പുതിയ വഴിത്തിരിവാകുമ്പോൾ, അസ്ഥികൾ മാത്യുവിന്റേതാണെന്ന് സ്ഥിരീകരിച്ചാൽ സജിക്കെതിരെ മറ്റൊരു കൊലപാതകക്കുറ്റവും ചുമത്തപ്പെടും.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കെ.പി.സി.സി.യുടെയും ഹൈക്കമാൻഡിന്റെയും വിലക്കുകൾ അവഗണിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലടക്കം പ്രവർത്തകരുടെ പ്രതിഷേധം.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വി.ഡി. സതീശന്റെ നേതൃത്വമാണ് കാരണമെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹത്തിനുതന്നെയാകണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ വലിയ പങ്കാളിത്തമാണ് പ്രതിഷേധങ്ങളിൽ ഉണ്ടായത്.

തിരുവനന്തപുരം പ്രതിഷേധത്തിനിടെ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡുകൾ പ്രവർത്തകർ വലിച്ചുകീറി. മറ്റൊരാളെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം പാർട്ടിക്കില്ലെന്നും വി.ഡി. സതീശൻ തന്നെ സംസ്ഥാനത്തെ നയിക്കണമെന്നുമാണ് പ്രവർത്തകർ ആവർത്തിച്ചത്.

സുമേഷൻ പിള്ള 

കാർഡിഫ്: കാർഡിഫ് മലയാളി അസോസിയേഷന്റെ (CMA) 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച അനുഭവസമ്പന്നരായ അംഗങ്ങളാണ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.

പ്രസിഡന്റായി ശ്രീ. ബിജു പോൾ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ശ്രീ. ഫിലിപ്പ് ജോസഫ് ചുമതലയേൽക്കും. ട്രഷററായി ശ്രീ. ബിനോ ആന്റണി നിയമിതനായി. വൈസ് പ്രസിഡന്റായി ശ്രീമതി സഗീത ജോബി, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ബോബി കുര്യാച്ചൻ, ജോയിന്റ് ട്രഷററായി ശ്രീ. ജോസ് കൊച്ചപ്പള്ളിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ, സ്പോർട്സ് സെക്രട്ടറിയായി ശ്രീ. ബിനു കുരിയാക്കോസ്, ആർട്സ് സെക്രട്ടറിയായി ശ്രീ. സുമേശൻ പിള്ള, എക്‌സ്-ഓഫീഷ്യോ അംഗമായി ശ്രീ. ജോസി മുടകോടിൽ എന്നിവർയും ചുമതലയേൽക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കായി ശ്രീ. ബെന്നി അഗസ്റ്റിൻ, ശ്രീ. വിനോയ് ജോസഫ്, ശ്രീ. സാംജോ ജോൺ, ശ്രീമതി ജിൻസി ജോസി, ശ്രീ. അഖിൽ കൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാർഡിഫ് മലയാളി അസോസിയേഷന്റെ യുക്മ പ്രതിനിധികൾ ആയി ശ്രീ ബെന്നി അഗസ്റ്റിൻ, ബിനോ ആന്റണി, സാജു സലിംകുട്ടി എന്നിവർ തുടരുന്നു.

പുതിയ ഭാരവാഹികൾ സംഘടനയുടെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു. വരാനിരിക്കുന്ന വർഷങ്ങളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

 

ഷൈമോൻ തോട്ടുങ്കൽ
ബെഡ്ഫോർഡ് . ശതാബ്‌ദി നിറവിൽ നിൽക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്ത കലാലയമായ ചങ്ങനാശ്ശേരി സെന്റ് ബെർക്‌മാൻസ് കോളേജിലും മധ്യ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ ആദ്യ ഔദ്യോഗിക സംഗമം ബെഡ്ഫോർഡിലെ മാർസ്റ്റൻ  മോർട്ടൻ വില്ലേജ്  ഹാളിൽ നടന്നു . കോളേജുകളുടെ പേട്രനും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത സംഗമം ഉത്‌ഘാടനം ചെയ്തു . ഷൈമോൻ  തോട്ടുങ്കൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ റെവ ഫാ ഫിലിപ്പ് പന്തമാക്കൽ , ജോമോൻ മാമ്മൂട്ടിൽ , ഫെബി കൊട്ടാരം എന്നിവർ സംസാരിച്ചു , മാതൃകലാലയത്തിലെ പഠന കാലത്തെ മധുര സ്മരണകളും , എസ്  ബി യും അസംപ്‌ഷനും നൽകിയ ജീവിത പാഠങ്ങളും  എല്ലാം സമ്മേളനത്തിൽ പങ്കെടുത്തവർ അനുസ്‌മരിക്കുകയും പങ്കു വക്കുകയും ചെയ്തു , കൂടുതൽ വിപുലമായ സമ്മേളനം  മേഖല തലങ്ങളിലും , പിന്നീട് ദേശീയ തലത്തിലും സംഘടിപ്പിക്കുന്നതിനായി പ്രത്യേക കമ്മറ്റികളും സമ്മേളനത്തിൽ തിരഞ്ഞെടുത്തു . ബ്രിട്ടനിലെമ്പാടും വ്യാപിച്ചു കിടക്കുന്ന സെന്റ് ബെർക്‌മാൻസിലേയും , അസംപ്‌ഷനിലെയും പൂർവ്വവിദ്യാർഥികളെ  കണ്ടെത്തുവാനും അവർക്കായി വിപുലമായ ഒരു കൂട്ടായ്മ താമസിയാതെ സംഘടിപ്പിക്കുവാനുമുള്ള  പദ്ധതികളും ആലോചനകളും തയാറാക്കിയാണ് സമ്മേളനം അവസാനിച്ചത് .
RECENT POSTS
Copyright © . All rights reserved