Latest News

റോമി കുര്യാക്കോസ്

ഗ്ലാസ്ഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്കിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. മിഡ്‌ലാൻഡ്സ് ഏരിയയിൽ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്കോട്ട്ലൻഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക്.

യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിൻസെന്റ് എം എൽ എ ഓൺലൈനായി നിർവഹിച്ചു. യു ഡി എഫ് സർക്കാർ അധികാരത്തിലേറാൻ യു കെയിലെ കോൺഗ്രസ് പ്രവർത്തകർ വഹിച്ച വലിയ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം ഐ ഒ സി (യു കെ) ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികൾക്കും എല്ലാവിധ ആശംസകളും നേർന്നു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
സ്കോട്ട്ലാൻഡ് യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട് യൂണിറ്റ് രൂപീകരണങ്ങൾക്ക് നേതൃത്വം നൽകി. സ്കോട്ട്ലാൻഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റ്‌ മിഥുൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.

ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിന്റെ നിയുക്ത പ്രസിഡന്റ്‌ അനീഷ് തോമസ്, വൈസ് പ്രസിഡന്റ്‌ ലിജോ വർഗീസ്, ജനറൽ സെക്രട്ടറി രോഹിത്, ജോയിന്റ് സെക്രട്ടറി ശ്യാമ, ട്രഷറർ ഫിലിപ്പ് കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ അജി ചെറിയാൻ, ജീവൻ ജോയ്, ബിജു പി കെ, ജിജോ ജോൺ, ഷെറിൻ, അരവിന്ദ് രഘുനാഥൻ, ജർലിൻ ജോസഫ്, ബിനൂപ് പൗലോസ്, ജിജോ, അനിൽ ലൂയിസ്‌, ഷെബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ഭാരവാഹികളുമായിരുന്നവരും സ്കോട്ട്ലാൻഡിലെ സാമൂഹിക – സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് യൂണിറ്റ് ഭാരവാഹി പട്ടിക.

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫിന്റെ ജനകീയ സർക്കാർ അധികാരമേറ്റെടുത്തതിന്റെ ആഘോഷവും യൂണിറ്റ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചും വലിയ ആഘോഷം പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.

ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ഭാരവാഹികൾ:

അനീഷ് തോമസ് (പ്രസിഡന്റ്‌)

രോഹിത് (ജനറൽ സെക്രട്ടറി)

ലിജോ വർഗീസ്
(വൈസ് പ്രസിഡന്റ്‌)

ശ്യാമ ശശിധരൻ (ജോയിന്റ് സെക്രട്ടറി)

ഫിലിപ്പ് കുര്യാക്കോസ്
(ട്രഷറർ)

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
അജി ചെറിയാൻ, ജീവൻ ജോയ്, ബിജു പി കെ, ജിജോ ജോൺ, ഷെറിൻ

കൊച്ചി: സിഎംആർഎൽ –എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റെയ്ഡിനിടെ ലഭിച്ച നിർണായക തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇ.ഡിയുടെ നീക്കം.

ഇതിനിടെ, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് എം.എല്ലിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

അതേസമയം, ഇ.ഡി റെയ്ഡിനെക്കുറിച്ച് പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന നിലപാട് ആഭ്യന്തര മന്ത്രി വീണ്ടും ആവർത്തിച്ചു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസിനെ മറികടന്നാണ് റെയ്ഡ് നടന്നതെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.

അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നിലനിർത്തി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് വിജയശിൽപി.

കോലിക്ക് പുറമെ വെങ്കടേഷ് അയ്യർ 15 പന്തിൽ 32 റൺസും ടിം ഡേവിഡ് 24 റൺസും നേടി നിർണായക സംഭാവന നൽകി. ദേവ്ദത്ത് പടിക്കൽ, രജത് പടീദാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും കോലിയുടെ ഉത്തരവാദിത്തമുള്ള ഇന്നിങ്സ് ആർസിബിയെ അനായാസ വിജയത്തിലേക്ക് നയിച്ചു. റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഗുജറാത്തിന് മത്സരത്തിൽ തിരിച്ചുവരാനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. 37 പന്തിൽ പുറത്താകാതെ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ റാസിഖ് സലാം ദർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതവും നേടി ഗുജറാത്തിനെ പിടിച്ചുകെട്ടി.

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിതിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടാനച്ഛൻ അഷ്‌കറിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. ഞായറാഴ്ച രാവിലെ പോലീസ് പ്രതിയെ സ്ഥലത്തെത്തിച്ചതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് വീടിന് സമീപം തടിച്ചുകൂടിയത്. പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയതോടെ ആളുകൾ പ്രതിഷേധവുമായി മുന്നോട്ടുചാടി. സുരക്ഷയ്ക്കായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അഷ്‌കറിനെ വീടിനകത്തേക്ക് മാറ്റിയത്. തുടർന്ന് മിനിറ്റുകൾക്കകം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി. ഇതിനിടെ പ്രതി ഉപയോഗിച്ചിരുന്ന കാർ ചിലർ അടിച്ചുതകർത്തതായും റിപ്പോർട്ടുണ്ട്.

കുഞ്ഞിന്റെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്‌കറിനെയും കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് നടപടി. അഖിലയുടെ ആദ്യഭർത്താവിന്റെ മകനായ അർഷിത്, പിതാവിന്റെ മരണശേഷം അമ്മയ്ക്കും അഷ്‌കറിനുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി കുടുംബം പനവൂരിലെ വീട്ടിലായിരുന്നുവെങ്കിലും അയൽവാസികളുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് ഇടയ്ക്കിടെ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറുണ്ടായിരുന്നുവെന്നും സമീപവാസികൾ വെളിപ്പെടുത്തി.

അടുത്തിടെ കുഞ്ഞിന്റെ ഇരുകൈകളിലും പ്ലാസ്റ്ററിട്ട നിലയിൽ കണ്ടിരുന്നുവെന്നും ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കുഞ്ഞിന്റെ പിതൃവീട്ടുകാരെ ചിലർ വിവരം അറിയിച്ചിരുന്നു. അതേസമയം, കുഞ്ഞിന്റെ വസ്ത്രങ്ങൾ കത്തിച്ചു നശിപ്പിക്കാൻ അഖിലയും അഷ്‌കറും ശ്രമിച്ചിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. പാതിക്കത്തിക്കരിഞ്ഞ നിലയിൽ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് പോലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കേസിൽ സമഗ്ര അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അറ്റ്ലാന്റ: വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് യാത്രതിരിച്ച നവദമ്പതികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവും പൈലറ്റും മരിച്ചു. തിരുവല്ല തലവടി സ്വദേശിനി ജെസ്‌നിക്ക് പരിക്കേറ്റു. അറ്റ്ലാന്റ സ്വദേശികളായ ഫിജി–ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസിലെ പൈലറ്റുമായ ഡേവ് ഫിജിയാണ് മരിച്ചത്. ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന പൈലറ്റും അപകടത്തിൽ മരിച്ചു. ഡേവിന്റെ കുടുംബവേരുകൾ മൂവാറ്റുപുഴയിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.

അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഡോസൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. അതേദിവസമായിരുന്നു ഡേവിന്റെയും ജെസ്‌നിയുടെയും വിവാഹം. വിവാഹച്ചടങ്ങുകൾക്ക് ശേഷം നവദമ്പതികൾ സഞ്ചരിച്ചിരുന്ന റോബിൻസൺ R66 ഹെലികോപ്റ്റർ ഡോസൺവില്ലയിലെ മൗണ്ട് വെർനൺ ഡ്രൈവിന് സമീപം തകർന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഡേവ് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഡോസൺ കൗണ്ടി ഷെരീഫ് ഓഫിസും ഫയർ ആൻഡ് ഇഎംഎസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ജെസ്‌നി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചു. ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളായ കുടുംബത്തെ തേടിയെത്തിയ ദുരന്തം അറ്റ്ലാന്റയിലെ മലയാളി സമൂഹത്തെയും ബന്ധുക്കളെയും നടുക്കിയിരിക്കുകയാണ്.

സ്വന്തം ലേഖകൻ

സോമർസെറ്റ്/കോന്നി. യുകെയിൽ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പർശം. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയാണ് സോമർസെറ്റ് ടോണ്ടനിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രവർത്തകർ കരുതലിന്റെ കരസ്പർശം തീർത്തത്. പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം പഞ്ചായത്തിൽ ഉൾപ്പെടുന്ന മല്ലശ്ശേരി കെഎം യുപി സ്കൂളിലെ 65ൽപ്പരം വിദ്യാർത്ഥികൾക്കാണ് സ്കൂൾ പ്രവേശനോത്സവം നടക്കുന്നതിന് മുന്നോടിയയായി പഠനോപകരണങ്ങൾ നൽകിയത്. നോട്ട് ബുക്കുകൾ, സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്, പേനകൾ, പെൻസിലുകൾ, പൗച്ച്, പെൻസിൽ ഷാർപ്‌നർ എന്നിവ ഉൾപ്പെടുന്നതായിരുന്നു ഓരോ കിറ്റുകളും.

പഠനോപകരണ വിതരണം ആറന്മുള എംഎൽഎയും യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഡ്വ. അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് പ്രമാടം ഡിവിഷൻ അംഗം റോബിൻ മോൻസി അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ലൂയിസ് പി സാമൂവേൽ, ജോളി അജി തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. കെ. സുജ എന്നിവർ പ്രസംഗിച്ചു. യുകെയിൽ നിന്നും ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേൽ, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ ഓൺലൈനിൽ ആശംസകൾ അറിയിച്ചു.

റീനാ രാജൻ, അനിറ്റ് ജേക്കബ്, രഞ്ജിനി നായർ, നികിത മേരി മോൻസൺ, പിടിഎ പ്രസിഡന്റ്‌ സുധാകുമാരി, എംപിറ്റിഎ പ്രസിഡന്റ് അനിത ഷിബു, ഐഒസി യുകെ കേരള ചാപ്റ്റർ ടോണ്ടൻ – സോമർസെറ്റ് യൂണിറ്റ് ഭാരവാഹികളായ ട്രഷറർ ജിനു ജോസ്, കോ-ഓർഡിനേറ്റർ ലിന്റോ ജോർജ്, ജോയിന്റ് സെക്രട്ടറി ജോമോൻ ജോസ് വാത്യേലിൽ, എക്‌സിക്യൂട്ടീവ് മെമ്പർ മോബിൻ മോൻസി എന്നിവർ പങ്കെടുത്തു. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ എന്നിവരുടെ നിർദ്ദേശ പ്രകാരം കേരളത്തിലെ സ്കൂൾ പ്രവേശനത്തോട് അനുബന്ധിച്ച് അർഹരായ കുട്ടികൾക്ക് കിറ്റുകൾ കൈമാറാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര, ടോണ്ടൻ – സോമർസെറ്റ് യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി, ജനറൽ സെക്രട്ടറി സൂരജ് പി കെ എന്നിവർ പറഞ്ഞു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി വൈശാഖ മാസ ആചരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.2026 മെയ് 30 ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത് .അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണൻ പരമേശ്വരൻ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തി. അനേകം വർഷങ്ങൾ ഇന്ത്യയിലും അമേരിക്കയിലും വിവിധ സർവകലാശാലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ കണ്ണൻ, ലണ്ടൻ “കലാ”പുരസ്കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.പ്രഭാഷണത്തിന് ശേഷം ദീപാരാധനയും,അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു.വൈശാഖ മാസ ആചാരണത്തിൽ പങ്കെടുത്ത എല്ലാവർക്കും ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റർ ക്രിസ്റ്റി മരിയ എസ്‌ എച്ച് വൃത വാഗ്ദാനം സ്വീകരിച്ചു . മെയ് 28 ന് ലണ്ടനിലെ ടൂട്ടിങ് സെന്റ് ബോണിഫസ് പള്ളിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനമദ്ധ്യേ നടന്ന ശുശ്രൂഷയിൽ ആണ് സിസ്റ്റർ ക്രിസ്റ്റി മരിയ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സഭാവസ്ത്ര സ്വീകരണവും ,വൃത വാഗ്ദാനവും നടത്തിയത് . നാട്ടിൽ എറണാകുളം സ്വദേശികളും വെസ്റ്റ് ലണ്ടനിലെ ടൂട്ടിങ് സ്വദേശികളുമായ വർഗീസ് എബ്രഹാം സലീന വർഗീസ് ദമ്പതികളുടെ ഇളയ പുത്രിയായ സിസ്റ്റർ ക്രിസ്റ്റി മരിയ കെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസിയിൽ ബിരുദാന്ത ബിരുദം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ റോയൽ മാർസ് ടെൻ ആശുപത്രിയിൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി ഫാർമസിസ്റ്റ് ആയി ജോലി ചെയ്തു വരികെയാണ് ദൈവവിളി സ്വീകരിച്ച് തിരുഹൃദയ സന്യാസിനി സമൂഹത്തിൽ ചേർന്നത് .

1911 ൽ പുണ്യ ശ്ലോകനായധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാൽ സ്ഥാപിതമായ തിരുഹൃദയ സന്യാസിനി സമൂഹത്തിനും ഇത് അഭിമാന നിമിഷമാണ് . 2019 മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളിൽ ജോലി ചെയ്യുന്ന തിരുഹൃദയ സന്യാസിനി സമൂഹത്തിന് ബ്രിട്ടനിൽ നിന്നുള്ള ആദ്യ സന്യാസിനി ആയി സിസ്റ്റർ ക്രിസ്റ്റി മരിയ മാറുമ്പോൾ ഈ കുറഞ്ഞ കാലയളവിൽ തന്നെ യോർക്കിൽ ഒരു സന്യാസിനികൾക്കായുള്ള പരിശീലന കേന്ദ്രവും , രണ്ട് കന്യാസ്ത്രീ മഠങ്ങളും ,സ്ഥാപിക്കുവാനും കഴിഞ്ഞു. നിലവിൽ മൂന്ന് പേർ ഈ പരിശീലന കേന്ദ്രത്തിൽ പരിശീലനവും നടത്തുന്നുണ്ട് .തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിൻസിൽ നിന്നുള്ള അഞ്ച് കന്യാസ്ത്രീകൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ശശ്രൂഷ രംഗങ്ങളിൽ ഇപ്പോൾ സേവനം അനുഷ്ടിക്കുന്നുമുണ്ട് .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിന്നുള്ള ആദ്യ വൈദികനായി റെവ ഫാ മൈക്കിൾ കോച്ചേരി അഭിഷിക്തനായി ഏറെ ദിവസങ്ങൾ കഴിയുന്നതിന് മുൻപേ രൂപതയിലേക്ക് ഒരു സന്യാസിനിയെയും ലഭിച്ചതിന്റെ സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസികൾ.

തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ ശ്രീ. സാബു ശങ്കറിനും (നോവല്‍) ‘ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി’ (പ്രസാധകര്‍ സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്‌സ്), കവിതക്ക് ശ്രീ. സുധാകരന്‍ ചന്തവിളയുടെ ‘ഏകാത്മകം’ (പ്രസാധകര്‍ ഒരുമ പബ്ലിഷേഴ്‌സ്) ലഭിച്ചതായി ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി അറിയിച്ചു.

ഡോ. പോള്‍ മണലില്‍, ശ്രീ. എം. കെ. ഹരികുമാര്‍, (നോവല്‍) ശ്രീ. കാരൂര്‍ സോമന്‍ ശ്രീമതി മിനി സുരേഷ് (കവിത) തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുസ്തകങ്ങള്‍ തെരെഞ്ഞടുത്തത്. ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍ സാംസ്‌കാരിക സമ്മേളനം മെയ് 23, 2026 കോട്ടയം പ്രസ്സ് ക്ലബ്ബില്‍ വച്ചു നടന്ന ചടങ്ങില്‍ നിയമ സഭ സ്പീക്കര്‍ ബഹു.ശ്രീ. തിരുവഞ്ചൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ. കാരൂര്‍ സോമന്‍ പുരസ്‌കാര ഫലകവും, ഇരുപത്തയ്യായിരം രൂപയും ശ്രീ. സുധാകരന്‍ ചന്ദവിളക്ക് സമ്മാനിച്ചു.

തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഓടിറ്റോറിയത്തില്‍ മെയ് 24,2026 ഫില്‍ക്ക പ്രസിഡന്റ് ഡോ. ബി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഫില്‍ക ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര മേളയില്‍വെച്ച് ശ്രീ. സാബു ശങ്കറിന് പുരസ്‌കാര ഫലകം ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി.പി.ജോണ്‍ പുരസ്‌കാര ഫലകവും, സാഹിത്യകാരന്‍ ശ്രീ. കാരൂര്‍ സോമന്‍ ഇരുപത്തയ്യായിരം രൂപയും കൈമാറി. ചടങ്ങില്‍ ശ്രീ. കാരൂര്‍ സോമനെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു.

കാരുരിന്റെ ‘കാലം ചുംബിച്ചമാസിഡോണിയ’ (ഗ്രീസ് യാത്ര വിവരണം, പ്രഭാത് ബുക്‌സ് ), ‘കണ്ടറിയാത്തവര്‍ കൊണ്ടറിയും’ (ലേഖനം ആമസോണ്‍), മന്ത്രി സി. പി. ജോണ്‍ ശ്രീ. പന്ന്യന്‍ രവീന്ദ്രന് (മുന്‍ എം. പി) ക്ക് നല്‍കി പ്രകാശനം ചെയ്തു. ശ്രീ. കെ. ജെ. ജോസ്‌മോന്‍ (സംസ്ഥാന പ്രസിഡന്റ്, കെ. ഡി. പി) ആശംസയും സ്വാഗതം ശ്രീ. സാബു ശങ്കര്‍ (ജനറല്‍ സെക്രട്ടറി ഫില്‍ക്ക), നന്ദി. ശ്രീ. കാരൂര്‍ സോമനും അറിയിച്ചു.

അടൂർ: പോക്‌സോ കേസിൽ പ്രതിയായ യുവാവിന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് വ്ലോഗർമാർ അറസ്റ്റിൽ. കൊല്ലം അഞ്ചൽ സ്വദേശിയായ അഗ്‌നി ജുവൽ (33), തിരുവനന്തപുരം മംഗലപുരം സ്വദേശിയായ അനീഷ് വിജയൻ (35) എന്നിവരെയാണ് അടൂർ പൊലീസ് പിടികൂടിയത്.

പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ മൊബൈൽ ഫോണിലെ സ്വകാര്യ വീഡിയോകൾ തങ്ങളുടെ കൈവശമുണ്ടെന്നും അവ യൂട്യൂബ് ചാനലുകളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് രണ്ടരലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ സമ്മതിക്കുകയായിരുന്നു. തുടർന്ന് വിവരം അടൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പണം കൈപ്പറ്റാനായി അടൂരിലെത്തിയ പ്രതികളെ പൊലീസ് ഒരുക്കിയ കുടുക്കിൽ വീഴ്ത്തി അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അടൂർ ഡിവൈഎസ്‌പി വി.എസ്. പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

Copyright © . All rights reserved