കോതമംഗലം നഗരത്തിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിനിടെ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. പ്രതികളിൽ നിന്ന് 37.229 ഗ്രാം എം.ഡി.എം.എ.യും മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശിയായ അനന്തുപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച അർധരാത്രിയോടെ നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോതമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും കോളേജ് വിദ്യാർഥികൾക്കിടയിൽ രാസലഹരി വിതരണം നടത്തി വന്നിരുന്ന പ്രതികൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ.യുമായി പെരുമ്പാവൂരിലെത്തി, തുടർന്ന് ബൈക്കിൽ കോതമംഗലത്തേക്ക് പോകുന്നതിനിടയിൽ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറി. പിന്നീട് കോഴിപ്പിള്ളിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ ഒരു സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠിക്കാൻ എത്തിയതായിരുന്നു. എന്നാൽ ഏതാനും മാസം മുമ്പ് പഠനം നിർത്തി മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിഞ്ഞതായാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: ഹിന്ദുസ്ഥാൻ പെട്രോളിയം പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ സാധാരണ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു.
വില വർധനയുടെ കാരണം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇറാൻ ഇസ്രയേൽ കോൺഫ്ലിക്റ്റ് പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടവും ഗതാഗത ചെലവിലെ വർധനയും പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.
കൂടാതെ ഹോർമുസ് കടലിടുക്ക് വഴി ക്രൂഡ് ഓയിൽ നീക്കത്തിൽ ഉണ്ടായ അനിശ്ചിതത്വം വിപണിയെ ബാധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മറ്റ് കമ്പനികളും സമാനമായ വില വർധന പ്രഖ്യാപിക്കാനും, വരും ദിവസങ്ങളിൽ സാധാരണ ഇന്ധനങ്ങളുടെ വിലയും ഉയരാനിടയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂഡൽഹി: കണ്ണൂർ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ ഒടുവിൽ കെ.സുധാകരൻ പാർട്ടി നിലപാടിന് വഴങ്ങി. മൂന്ന് ദിവസമായി ഡൽഹിയിലെ വസതിയിൽനിന്ന് പുറത്തിറങ്ങാതെ സമ്മർദം ചെലുത്തിയിരുന്ന അദ്ദേഹം, എം.പി.മാർക്ക് സീറ്റ് നൽകേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചതോടെ കേരളത്തിലേക്ക് മടങ്ങി. നിലപാട് മാറ്റമില്ലെങ്കിലും പാർട്ടിക്ക് വിധേയനായിരിക്കുമെന്നു മാധ്യമങ്ങളോട് വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് എ.കെ.ആൻ്റണി എന്നിവരുടെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്. എം.പി.മാരെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ ഉപതിരഞ്ഞെടുപ്പ് സാഹചര്യം ഉണ്ടാകുമെന്നും, അത് പാർട്ടിക്ക് തിരിച്ചടിയാകാമെന്നും നേതൃത്വത്തിന്റെ വിലയിരുത്തലായിരുന്നു. ദേശീയ തലത്തിൽ ബി.ജെ.പി.യെ നേരിടാൻ ലോക്സഭയിൽ എം.പി.മാരുടെ സാന്നിധ്യം നിർണായകമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
മൂന്നുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് 37 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരിൽ സുധാകരനു പകരം ടി.ഒ. മോഹനനെയാണ് സ്ഥാനാർഥിയാക്കിയത്. ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് പിന്തുണ നൽകാനാണ് തീരുമാനം. കൂട്ടത്തോടെ എം.പി.മാരെ മത്സരിപ്പിച്ചാൽ ജനങ്ങളിൽ തെറ്റായ സന്ദേശം പോകുമെന്ന ആശങ്കയും നേതൃത്വത്തിന്റെ നിലപാട് കർശനമാക്കാൻ കാരണമായി.
ന്യൂഡൽഹി: കോൺഗ്രസ് വിട്ടുപോകില്ലെന്നും പാർട്ടിക്കുള്ളിൽ തന്നെ തുടർന്ന് പ്രവർത്തിക്കുമെന്നും മുതിർന്ന നേതാവ് കെ. സുധാകരൻ വ്യക്തമാക്കി. കണ്ണൂർ സ്ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടായ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയാണ് വലുതെന്നും താൻ അതിന്റെ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടാലും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നതാണ് പ്രധാനമെന്ന് സുധാകരൻ പറഞ്ഞു. പാർട്ടിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ മത്സരിക്കൂ, ഇല്ലെങ്കിൽ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
കണ്ണൂർ സീറ്റിനെ ചൊല്ലി ഹൈക്കമാൻഡുമായി ഉണ്ടായ ഭിന്നത കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായിരുന്നെങ്കിലും, ഒടുവിൽ പാർട്ടിയുടെ തീരുമാനത്തിന് വിധേയനാകാനാണ് സുധാകരൻ തയ്യാറായത്. പാർട്ടിയെ വെല്ലുവിളിക്കാനില്ലെന്നും സംഘടനയുടെ താൽപര്യങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നോടിയായി കണ്ണൂർ സീറ്റിനെ ചൊല്ലിയുള്ള കോൺഗ്രസ് ആഭ്യന്തര തർക്കത്തിൽ ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി. ശക്തമായ നിലപാടുമായി മുന്നോട്ട് വന്ന കെ. സുധാകരന് അനുകൂലമായി തീരുമാനം മാറിയതോടെ അദ്ദേഹം കണ്ണൂരിൽ മത്സരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന നാടകീയ നീക്കങ്ങളാണ് പാർട്ടി നേതൃത്വത്തെ മുൻ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
ഡൽഹിയിലെ ചർച്ചകളിൽ തഴയപ്പെട്ടതിൽ അസന്തുഷ്ടനായ സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന സൂചന നൽകിയതോടെ പാർട്ടിയിൽ ആശങ്ക ഉയർന്നു. കെ.സി. വേണുഗോപാലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രതികൂല സൂചന ലഭിച്ചതിനെ തുടർന്ന് “നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി” എന്ന പ്രതികരണത്തോടെ അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചതും നിർണായകമായി.
തുടർന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയുമായി അടിയന്തിര ചർച്ച നടത്തി. സുധാകരൻ മത്സരിക്കാതിരുന്നാൽ എം.പി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി രംഗത്തെത്താമെന്ന സാധ്യത പാർട്ടി ഗൗരവത്തോടെ കണ്ടു. മുതിർന്ന നേതാവ് എ.കെ. ആന്റണിയും ഇടപെട്ടതോടെ, സുധാകരന്റെ ജനപിന്തുണയും സ്വാധീനവും കണക്കിലെടുത്ത് ഹൈക്കമാൻഡ് തീരുമാനം പുനഃപരിശോധിച്ചു.
ഇതിനിടെ, സുധാകരൻ വിളിച്ചുചേർക്കാനിരുന്ന വാർത്താസമ്മേളനം പിൻവലിച്ചതായി വിവരം. കണ്ണൂർ സീറ്റ് അദ്ദേഹത്തിന് ലഭിക്കാനിരിക്കെ, സീറ്റ് ആവശ്യപ്പെട്ടിരുന്ന അടൂർ പ്രകാശിന് അവസരം ലഭിക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നു.
ഡിനു ഡൊമിനിക്
സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള ആറാമത് T10 ക്രിക്കറ്റ് ടൂർണ്ണമെന്റ് മെയ് 24ന് നടക്കും. എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി 1200 പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. എട്ടു ടീമുകൾക്കായുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു.
തുടർച്ചയായി ആറാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് റോംസിയിലെ വിശാലമായ ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡ് ഗ്രൗണ്ടിലാകും നടക്കുക. പത്ത് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ എട്ട് മണിയോടെ തന്നെ ആരംഭിക്കും. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ (മട്ടാഞ്ചേരി കിച്ചൻ) സംഘാടകർ ഒരുക്കുന്നുണ്ട്.
പ്രസിഡന്റ് എം പി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ നിഷാന്ത് സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കുവാൻ 07383924042 (നിഷാന്ത്) എന്ന നമ്പറിൽ ബന്ധപ്പെടുക. ടൂർണമെന്റിന്റെ മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുക്കുവാൻ BTM ഫോട്ടോഗ്രാഫി ഇത്തവണയും രംഗത്തുണ്ട്.
അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ടൂർണമെൻറ് നടക്കുന്ന സ്ഥലത്തിൻറെ അഡ്രസ്സ്:
HUNT’S FARM PLAYING FIELD,
TIMSBURY,
SO51 0NG

ബിനു ജോർജ്
ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം ഈ വർഷം മെയ് 23 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒൻപതാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മരിയഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷവും പ്രതീക്ഷിക്കുന്നത്. തീർത്ഥാടനത്തിന്റെ വിജയത്തിനായി എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷന്റെ നേതൃത്വത്തിൽ ലണ്ടൻ, കാന്റർബറി റീജിയനുകളുടെ സഹകരണത്തോടെ വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടന്നുവരുന്നത്.
ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്ൽസ്ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ൽസ്ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
രാവിലെ 11.15 ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയും തുടർന്ന് കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടക്കും. തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തിൽ പ്രശോഭിതവും കർമ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്ൽസ്ഫോർഡിലേക്ക് വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർത്ഥാടനത്തോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കാനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുന്നാൾ പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ (പിൽഗ്രിമേജ് ചീഫ് കോർഡിനേറ്റർ) – 07920690343
അഡ്രസ്: The Friars, Aylesford Carmelite Priory, Kent ME20 7BX

ന്യൂഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾക്ക് തടസമായി കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരന്റെ നിലപാട് മാറിയിരിക്കുകയാണ്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം എം.പി.മാരുടെ ഭവന സമുച്ചയത്തിലെ ഫ്ളാറ്റിൽ തന്നെ തുടരുകയും മാധ്യമങ്ങളെയും നേതാക്കളെയും കാണാതിരിക്കുകയും ചെയ്യുന്നു.
രമേശ് ചെന്നിത്തല, എം.കെ. രാഘവൻ തുടങ്ങിയ നേതാക്കൾ സന്ദർശിച്ച് മാധ്യമങ്ങളെ കാണാതിരിക്കാൻ അഭ്യർഥിച്ചെങ്കിലും, സീറ്റ് ലഭിക്കാത്ത പക്ഷം ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. കെ.സി. വേണുഗോപാൽ ഉൾപ്പെടെ ദേശീയ നേതാക്കളുമായുള്ള ബന്ധപ്പെടലുകൾക്ക് പിന്നാലെ, അദ്ദേഹത്തിന്റെ നിലപാട് മാറ്റമില്ലാതെ തുടരുകയാണ്.
ഇതിനിടെ, രണ്ടുസീറ്റുകൾ പുനഃപരിശോധിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായി. അടൂർ പ്രകാശ് ശിവഗിരി മഠത്തിന്റെ പിന്തുണ തേടിയെന്ന സൂചനകളും ഉയരുമ്പോൾ, സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വൈകാനിടയുണ്ടെന്ന ആശങ്ക ശക്തമാകുന്നു.
വിഴിഞ്ഞത്ത് സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതായി നടിച്ച് പോലീസിൽ പരാതി നൽകിയ യുവാവിനെ അറസ്റ്റ് ചെയ്തു. വെങ്ങാനൂരിലെ മനോജ് (33) ആണ് ഏഴുപവൻ സ്വർണവും 15,000 രൂപയും കവർന്ന ശേഷം കള്ളക്കളി നടത്തിയതായി കണ്ടെത്തിയത്.
മോഷണം നടത്തിയ ശേഷം പിൻവാതിൽ തുറന്നിടുകയും, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ജനൽക്കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് പുറത്തുപോയി തിരിച്ചെത്തിയ ഇയാൾ ഭാര്യയോടൊപ്പം സംഭവം കണ്ടെന്ന പോലെ നടിച്ച് ബഹളം വെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സംശയം ശക്തമായതോടെ ചോദ്യം ചെയ്യലിൽ ഇയാൾ കുടുങ്ങി. ജനൽ മുറിച്ചപ്പോൾ ഉണ്ടായ പൊടിയും കൈയിലെ പൊള്ളലുകളും തെളിവായി, ഒളിപ്പിച്ചിരുന്ന സ്വർണവും പണവും വീണ്ടെടുത്ത ശേഷം മനോജിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പ്രവാസി മലയാളി സമൂഹത്തിന് കലയുടെയും സംസ്കാരത്തിന്റെയും പുത്തൻ അനുഭവം പകർന്നുനൽകാൻ കൈരളി യുകെ വീണ്ടും അരങ്ങൊരുക്കുന്നു. കൈരളി യുകെ സതാംപ്റ്റൺ – പോർട്സ്മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹൃദ്യമായ സംഗീത നൃത്ത സന്ധ്യ മാർച്ച് 21 ശനിയാഴ്ച വിക്ഹാം കമ്മ്യൂണിറ്റി സെന്ററിൽ (Wickham Community Center) നടക്കും.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റമ്പതിലധികം പ്രതിഭകൾ അണിനിരക്കുന്ന ഈ കലാവിരുന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് ആരംഭിക്കും. കൈരളി യുകെയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിൽ നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ഈ മനോഹരമായ കലാസന്ധ്യക്കു രൂപം നൽകിയിരിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് മായ അനീഷിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സെക്രട്ടറി അബി കുര്യൻ സ്വാഗതം ആശംസിക്കും. കൈരളി യുകെ നാഷണൽ സെക്രട്ടറി നവീൻ ഹരി കലാസന്ധ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ, സതാംപ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷെല്ലി കുര്യൻ, പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ പ്രതിനിധി ഡാഫിനി, ഫ്രണ്ട്സ് മലയാളി അസോസിയേഷൻ ഓഫ് സതാംപ്റ്റൺ പ്രതിനിധി സാനു ജോർജ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. യൂണിറ്റ് ഭാരവാഹിയായ സംയുക്ത സമീർ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തും.
തീയതി: 2026 മാർച്ച് 21, ശനിയാഴ്ച
സമയം: ഉച്ചയ്ക്ക് 3:00 മണി മുതൽ
സ്ഥലം: Wickham Community Center, Mill Lane, Wickham, PO17 5AL
യുകെയുടെ സാംസ്കാരിക മണ്ഡലത്തിൽ സജീവ സാന്നിധ്യമായ കൈരളി യുകെ ഒരുക്കുന്ന ഈ മനോഹരമായ കലാസന്ധ്യയിലേക്ക് എല്ലാ കലാസ്നേഹികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.