ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും ചോർച്ചയിലും പ്രതിഷേധിച്ച് രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. നീറ്റ്-യുജി (NEET-UG) പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളും ജന്തർ മന്തറിലടക്കം തുടരുന്ന പ്രതിഷേധങ്ങളും രാജ്യവ്യാപകമായി ആളിപ്പടർന്ന സാഹചര്യത്തിലാണ് രാജി തീരുമാനം.
വിദ്യാർഥികളുടെ ഭാവി നിയമക്കുരുക്കുകളിൽപ്പെടാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കി രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കുന്നത് തടയാനുമാണ് താൻ രാജി സമർപ്പിക്കുന്നതെന്ന് ധർമേന്ദ്ര പ്രധാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. നീറ്റ് പരീക്ഷയിലുണ്ടായ വീഴ്ചകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും പരീക്ഷ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന തനിക്ക് വിദ്യാർഥികളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പരീക്ഷാ ചോർച്ചകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകൾക്കെതിരെയും വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് നടന്നു വന്നിരുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവർ നടത്തിയ നിരാഹാര സമരവും ഡൽഹിയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിരുന്നു. സമരം ശക്തിപ്പെട്ടതോടെയാണ് പ്രതിപക്ഷത്തിന്റെയും വിദ്യാർഥികളുടെയും ശക്തമായ ആവശ്യത്തിന് വഴങ്ങി മന്ത്രി സ്ഥാനമൊഴിഞ്ഞത്.
ബിനു ജോർജ്
മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ജൂലൈ 26 ഞായറാഴ്ച്ച ഇംഗ്ലണ്ടിലെ മനോഹര ഉദ്യാനമായ കെന്റിലെ മെയ്ഡ്സ്റ്റോണിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇരുപതോളം ടീമുകൾ മാറ്റുരക്കുന്ന വടംവലി മാമാങ്കത്തിന് മെയ്ഡ്സ്റ്റോൺ ലിഷർ സെന്റർ സാക്ഷിയാകും. രാവിലെ 9 മണിക്ക് ടീമുകളുടെ രെജിസ്ട്രേഷൻ ആരംഭിച്ച് 10 മണിക്ക് ആവേശകരമായ മത്സരങ്ങൾക്ക് തുടക്കമാകും.
ആഷ്ഫോർഡ് എംപി ശ്രീ സോജൻ ജോസഫ് മുഖ്യാഥിതിയായിരിക്കും. സിനി ആർട്ടിസ്ററ് ശ്രീ നന്ദു മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാർക്ക് 1251 പൗണ്ട് ക്യാഷ് അവാർഡും എംഎംഎ നൽകുന്ന അത്യാകർഷകമായ ട്രോഫിയും ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 701 പൗണ്ട് ക്യാഷ് അവാർഡും എംഎംഎ നൽകുന്ന ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 350 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും, നാലാമതെത്തുന്നവർക്ക് 201 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. പങ്കെടുത്ത ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കുന്നതാണ്. കൂടാതെ ബെസ്ററ് പുള്ളർ അവാർഡ്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് എമേർജിങ് ടീം, സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡ് എന്നീ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കാണികൾക്കായി മറ്റു നിരവധി പ്രോഗ്രാമുകളാണ് വടംവലിയോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുള്ളത്. ലൈവ് ഇന്ത്യൻ ഫുഡ് കോർട്ട്, ലഘുഭക്ഷണശാലകൾ എന്നിവ രാവിലെ 10 മണിമുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. ലൈവ് ഡിജെ, ഡാൻസ് & മ്യൂസിക് എന്നിവ സ്റ്റേജിൽ അരങ്ങേറും. മത്സരങ്ങൾ ഗർഷോം ടിവി തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ കാണികൾക്കായി മത്സരങ്ങൾ ലൈവായി എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ലൈവ് ഡിജെ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
വടംവലിക്കൊപ്പം ഒരു ദിനം മുഴുവൻ ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് ജൂലൈ 26 ഞായറാഴ്ച മെയ്ഡ്സ്റ്റോൺ ലിഷർ സെന്ററിൽ എംഎംഎ ഒരുക്കിയിരിക്കുന്നത്. വടംവലിയെ പ്രോത്സാഹിപ്പിക്കുന്നതിനും നല്ലൊരു ദിനം ആസ്വദിക്കുന്നതിനുമായി എല്ലാ കലാകായിക പ്രേമികളെയും മെയ്ഡ്സ്റ്റോണിലേക്കു സ്വാഗതം ചെയ്യുന്നതായി എംഎംഎ പ്രസിഡന്റ് ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ സന്തോഷ് വി., സ്പോർട്സ് കോർഡിനേറ്റേഴ്സ് അനീഷ് പള്ളിയാലിൽ, ജോഷി ആനിത്തോട്ടത്തിൽ എന്നിവർ അറിയിച്ചു.
venue: Maidstone Leisure Centre, Mote Park, Maidstone ME15 7റൺ
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നതായി പരാതി. പത്തനംതിട്ട സ്വദേശിനിയായ ഷാഹിന എന്ന യുവതി കുഞ്ഞിനെ ആശുപത്രി വാർഡിലുണ്ടായിരുന്ന വയനാട് മേപ്പാടി സ്വദേശിനിയുടെ കൈയിൽ ഏൽപിച്ചശേഷം മടങ്ങിയെന്നാണ് വിവരം.
സമയം ഏറെ കഴിഞ്ഞിട്ടും കുഞ്ഞിനെ ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനെ തുടർന്ന് യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വനിതാ പൊലീസിന്റെ സംരക്ഷണത്തിലാക്കി.
ഷാഹിന ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. മാതാവിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കണ്ടെത്താനായില്ലെങ്കിൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കാനാണ് നീക്കം.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ കക്ഷികളും വിദ്യാർഥി പ്രക്ഷോഭ സംഘടനകളും രംഗത്ത്. ചോദ്യപേപ്പർ ചോർച്ച വിവാദത്തെയും അതിനെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങളെയും ചൊല്ലിയുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ പാർലമെന്റിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. പ്രധാൻ രാജിവയ്ക്കാതെ വിഷയത്തിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
പ്രക്ഷോഭ നേതാക്കളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയതായും രാജി ആവശ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ സമയം തേടിയതായും റിപ്പോർട്ടുകളുണ്ട്. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നടപടികളും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രക്ഷോഭകർ പിൻവലിച്ചിട്ടില്ല.
ഇതിനിടെ, ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അന്തിമ നിലപാട് ഇന്ന് വ്യക്തമാകുമെന്നാണ് സൂചന. അതേസമയം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിച്ചു.
ആലപ്പുഴ: ആര്യാട് സ്വദേശിയായ 24കാരൻ അഖിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആക്രമണത്തിലാണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിലെ കാരണങ്ങളും പ്രതികളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
പ്രാഥമിക വിവരങ്ങൾ പ്രകാരം ഗുണ്ടാ കുടിപ്പക ഉൾപ്പെടെയുള്ള വിവിധ സാധ്യതകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്.
അക്രമത്തിന് മുൻപുണ്ടായ തർക്കങ്ങളും പ്രദേശത്തെ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഖിലിന്റെ മരണത്തിൽ നാട്ടുകാർക്കിടയിൽ ദുഃഖവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. കേസിലെ പ്രതികളെ ഉടൻ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പുതുക്കി നൽകേണ്ട കാർഡുകളുടെ വിതരണത്തിൽ താൽക്കാലിക കാലതാമസം നേരിട്ടതെന്നും അധികൃതർ അറിയിച്ചു.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്ന് കാർഡ് വിതരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. നിലവിൽ സാധുതയുള്ള കാർഡുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് യാത്രാ ആനുകൂല്യം യാതൊരു തടസ്സവുമില്ലാതെ ലഭിച്ചുവരികയാണെന്നും കെഎസ്ആർടിസി വിശദീകരിച്ചു.
സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിലുള്ള പ്രചാരണം പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി, ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അധികൃതർ അഭ്യർഥിച്ചു.
ലണ്ടൻ. ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായ ഐഒസി യുകെയും ഐഒവൈസി യുകെയും സംയുക്തമായി ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലെ മഹാത്മജിയുടെ പ്രതിമയ്ക്ക് സമീപം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഐഒസി നേതാക്കളും ഐഒവൈസി പ്രവർത്തകരും ഇന്ത്യൻ വംശജരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരള ചാപ്റ്ററിന്റെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളുടെയും വനിതകളായ പ്രവർത്തകരുടെയും സാന്നിധ്യം പ്രതിഷേധത്തിൽ ശ്രദ്ധേയമായി.

ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പാർലമെന്റ് നടപടികളും തുടർച്ചയായി തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാർ അത് തള്ളിക്കളഞ്ഞ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. പ്രതിഷേധ സംഗമത്തിൽ ഐഒസി യുകെ ജനറൽ സെക്രട്ടറി വിക്രംജി ദുഹാൻ വിദ്യാർഥികളുടെ മൂന്ന് പ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് പരസ്യമായി മാപ്പ് പറയുക എന്നിവയാണ് ആവശ്യങ്ങളെന്നും വിക്രം ദുഹാൻ പറഞ്ഞു.

വിദ്യാർഥികളാണ് രാജ്യത്തിന്റെ ഭാവിയെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവരുടെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രഡിഡന്റ് സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി കേട്ട് നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഐഒവൈസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് എഫ്രേം സാം മാറ്റാപ്പള്ളി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെയും പിന്തുണ തുടരുമെന്നും ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായ പ്രതിഷേധ അവകാശത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും യോഗത്തിൽ സംസാരിച്ച വിവിധ നേതാക്കൾ പറഞ്ഞു.

പ്രതിഷേധത്തിൽ ഐഒസി യുകെ സീനിയർ വൈസ് പ്രസിഡന്റ് ഗുർമിന്ദർ റന്ധാവ, വൈസ് പ്രസിഡന്റ് സുധാകർ ഗൗഡ്, ജനറൽ സെക്രട്ടറി വിക്രം ദുഹാൻ (കേരള ചാപ്റ്റർ ഇൻ-ചാർജ്), ട്രഷറർ സന്ദീപ് സോണി, ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ, കേരള യൂത്ത് പ്രസിഡന്റ് എഫ്രേം സാം മാറ്റാപ്പള്ളി, ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളായ ജനറൽ സെക്രട്ടറി അഷ്റഫ് അബ്ദുള്ള, സെക്രട്ടറി മെബിൻ ബേബി, പിആർഒ അജി ജോർജ്, നേതാക്കളായ ബിബിൻ ബോബച്ചൻ, അലീന, അജാസ് മുഹമ്മദ്, സ്റ്റീഫൻ റോയി, അൽത്താഫ് ഷംസുദ്ധീൻ, ഡാർലിൻ ജോർജ് കടവൻ എന്നിവർ ഉൾപ്പടെ നിരവധി നേതാക്കൾ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ കമ്മിറ്റി നേതാക്കളായ ഖലീലുള്ള, യാഷ് സോളങ്കി, ശ്രീനിവാസ്, വിശാൽ, സീനത്ത്, ബസു പട്ടീൽ, ജയന്ത് പട്ടേൽ, സയ്യിദ്, ജോസഫ് കൊച്ചുപറമ്പിൽ, ഷൈനു മാത്യു, ഷിജൻ ജോസ് ജോസഫ്, സെനിൽ, നസീൽ അലി എന്നിവർ ഉൾപ്പടെ ഉള്ളവർ നേതൃത്വം നൽകി.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ നൂറുകണക്കിന് പാക്കിസ്ഥാൻ ആസ്ഥാനമായ അക്കൗണ്ടുകൾക്കെതിരെ ഡൽഹി പൊലീസ് നടപടി തുടങ്ങി. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ, പൊലീസ് നടപടികൾ, വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാജ ദൃശ്യങ്ങളും തെറ്റായ അവകാശവാദങ്ങളും പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് മുമ്പ് നിരീക്ഷണത്തിലുണ്ടായിരുന്ന ചില അക്കൗണ്ടുകൾ വീണ്ടും സജീവമായി നീറ്റ് പ്രതിഷേധത്തെ ചൂഷണം ചെയ്ത് പ്രചാരണം നടത്തിയതായും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ 400-ലധികം അക്കൗണ്ടുകളെ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും പൊലീസ് അഭ്യർഥിച്ചു.
ഡൽഹിയിലെ പ്രതിഷേധങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില സന്ദേശങ്ങൾ പൂർണമായും വ്യാജമാണെന്ന് ഡൽഹി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും തെറ്റായ വാർത്തകളാണെന്ന് അധികൃതർ വിശദീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ തുടർന്നും കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: മെഡിക്കൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തി. പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ച് പുതിയ എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിലെ ഇരകളുടെ എണ്ണം ആദ്യം കരുതിയതിലേറെ ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ആദ്യ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കൂടുതൽ വിദ്യാർഥിനികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സഹപാഠിനികളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് അശ്ലീലരൂപത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ഏബലിനെതിരായ ആരോപണം.
പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കേസിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാക്കുന്നതിനായി ഡിജിറ്റൽ തെളിവുകളും പ്രതിയുമായി ബന്ധപ്പെട്ടവരുടെ പങ്കും പരിശോധിച്ചുവരികയാണ്. ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ ഏബൽ അഗസ്റ്റിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കേസുമായി ബന്ധപ്പെട്ട രേഖകളിൽ തിരുത്തൽ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ ഇടപെടലുണ്ടായെന്ന പരാതിയിലായിരുന്നു പ്രത്യേക അന്വേഷണം. കേസിലെ പ്രതികൾക്ക് അനുകൂലമായി നടപടികൾ സ്വീകരിച്ചെന്ന ആരോപണവും അന്വേഷണസംഘം പരിശോധിച്ചു. റിപ്പോർട്ട് സർക്കാരിന് കൈമാറിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.
കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ മാറ്റം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത്കുമാറിനെതിരായ നടപടി വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് സംവിധാനത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്ന ഈ നടപടി സർക്കാരിന്റെ കർശന നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.