Latest News

തിരുവനന്തപുരം കൈതമുക്കിൽ അതിർത്തി തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നതോടെ പൊലീസ് സുരക്ഷ ശക്തമാക്കി.

വീടിനോട് ചേർന്നുള്ള സ്ഥലത്തിന്റെ അതിർത്തിയെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് പ്രതികൾ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത പൊലീസ് ആക്രമണത്തിന്റെ കൃത്യമായ കാരണം ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണ്.

കാനഡയിലും അമേരിക്കയിലും സംയുക്തമായി നടത്തിയ വൻ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 19 പേരെ അറസ്റ്റ് ചെയ്തു. ‘പ്രോജക്ട് ബേ’ എന്ന പേരിൽ നടന്ന അന്വേഷണത്തിനൊടുവിൽ ഏകദേശം 1.7 ടൺ മയക്കുമരുന്നാണ് അധികൃതർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ വിപണിവില ഏകദേശം 139 ദശലക്ഷം കാനഡിയൻ ഡോളറാണെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയത്.

അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് ശൃംഖലയെ ലക്ഷ്യമിട്ട് കാനഡ ബോർഡർ സർവീസസ് ഏജൻസിയും ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസും അമേരിക്കൻ നിയമസംരക്ഷണ ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തിയത്. കൊക്കെയ്ൻ, മെത്താംഫെറ്റമിൻ, ഒപിയം തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും നിരവധി വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു.

അറസ്റ്റിലായവർക്കെതിരെ മയക്കുമരുന്ന് കടത്ത്, ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാനഡയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നായാണ് ഈ കേസിനെ വിലയിരുത്തുന്നത്. രാജ്യാന്തര കുറ്റകൃത്യ ശൃംഖലകളെ തകർക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചാരണം സംഘടിപ്പിച്ചു . 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത് .അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണത്തോടെ ചടങ്ങുകൾ ആരംഭിച്ചു (രാമായണ പാരായണം ചെയ്തത് Tപങ്കജാക്ഷൻ ) തുടർന്ന് നാമ സങ്കീർത്തനവും ശേഷം ദീപാരാധനയും തുടർന്ന് അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു.രാമായണ മാസ ആചാരണത്തിൽ പങ്കെടുത്ത എല്ലാവർക്കും ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ സംഭവത്തിൽ പിടിയിലായ യുവതി പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശിനിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്തുവരുന്ന യുവതി വീട്ടുകാരുടെ അറിവില്ലാതെയാണ് പ്രസവത്തിനായി കോഴിക്കോട്ടെത്തിയത്. ഗർഭിണിയായ വിവരം കുടുംബാംഗങ്ങൾ അറിഞ്ഞാൽ പ്രശ്നങ്ങളുണ്ടാകുമെന്ന ഭയമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായതെന്നാണ് യുവതി പൊലീസിനോട് സൂചിപ്പിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഈ മാസം എട്ടിനാണ് യുവതി മെഡിക്കൽ കോളജിൽ എത്തിയത്. ആശുപത്രി രേഖകളിൽ വയനാട് സ്വദേശിനിയെന്ന വിലാസമാണ് നൽകിയിരുന്നത്. പിന്നീട് പ്രസവശേഷം ആശുപത്രി വിട്ട യുവതി കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് വീണ്ടും മെഡിക്കൽ കോളജിലെത്തി. വാർഡിലുണ്ടായിരുന്ന ഒരു സ്ത്രീയെ കുഞ്ഞിനെ അൽപസമയം നോക്കാൻ ഏൽപ്പിച്ച ശേഷം മടങ്ങിവരാമെന്ന് പറഞ്ഞ് പോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷമാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളും ആശുപത്രി രേഖകളും പരിശോധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണെന്ന വിവരവും പുറത്തുവന്നു. പ്രസവസമയത്ത് യുവതിക്ക് സഹായിയായി നിന്നിരുന്നവരിൽ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി. കുഞ്ഞിന്റെ സംരക്ഷണവും തുടർ നിയമനടപടികളും ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക തെളിവുകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് ഡിജിറ്റൽ രേഖകൾ, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ, അക്കൗണ്ടിങ് രേഖകൾ എന്നിവ പിടിച്ചെടുത്തതായാണ് ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേസിലെ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച അന്വേഷണത്തിന് ഈ തെളിവുകൾ നിർണായകമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസ് ഉടമയുമായ ടി. വീണയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. സിഎംആർഎൽ എക്സാലോജിക്കിനും വീണയ്ക്കും നൽകിയതായി പറയുന്ന തുകയും അതിന് പ്രതിഫലമായി സേവനങ്ങൾ ലഭിച്ചോയെന്ന കാര്യവുമാണ് പ്രധാനമായും പരിശോധിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പണം നൽകിയതെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നത്. അതേസമയം, ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായ ഇടപാടുകളാണെന്നും ബന്ധപ്പെട്ടവർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ ഇഡി അന്വേഷണം കൂടുതൽ ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും അധിക രേഖകൾ ശേഖരിക്കാനും സാധ്യതയുണ്ട്. സിഎംആർഎൽ, എക്സാലോജിക്, ടി. വീണ എന്നിവരുമായി ബന്ധപ്പെട്ട രേഖകൾ നേരത്തേ എസ്എഫ്ഐഒയും പരിശോധിച്ചിരുന്നു. ഹൈക്കോടതിയിലും വിവിധ ഹർജികൾ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ കേസിന്റെ തുടർനടപടികൾ കേരള രാഷ്ട്രീയത്തിലും വലിയ ചർച്ചയായിരിക്കുകയാണ്. എന്നാൽ കേസിലെ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ശ്രദ്ധേയമാണ്.

പെർത്ത്: ഓസ്‌ട്രേലിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി സ്വദേശിനി ആൻമേരി ജോയി (30) ആണ് പെർത്തിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

കൂടെയുണ്ടായിരുന്ന ഭർത്താവ് ശരത് ജോസ് (33) ഗുരുതര പരിക്കുകളോടെ റോയൽ പെർത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. മാർട്ടിനിലെ ടോക്കിൻ ഹൈവേയും മിൽസ് റോഡ് വെസ്റ്റും സംഗമിക്കുന്ന കവലയിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ആൻമേരിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെക്കുറിച്ച് വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി സ്വദേശിയായ ആൻമേരിയുടെ വേർപാടിൽ പെർത്തെയടക്കം ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം ഒന്നടങ്കം ആഘാതത്തിലാണ്. ഹോളി ആൻ ശരത് ആണ് ഇവരുടെ ഏക മകൾ. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും ചോർച്ചയിലും പ്രതിഷേധിച്ച് രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. നീറ്റ്-യുജി (NEET-UG) പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളും ജന്തർ മന്തറിലടക്കം തുടരുന്ന പ്രതിഷേധങ്ങളും രാജ്യവ്യാപകമായി ആളിപ്പടർന്ന സാഹചര്യത്തിലാണ് രാജി തീരുമാനം.

വിദ്യാർഥികളുടെ ഭാവി നിയമക്കുരുക്കുകളിൽപ്പെടാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കി രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കുന്നത് തടയാനുമാണ് താൻ രാജി സമർപ്പിക്കുന്നതെന്ന് ധർമേന്ദ്ര പ്രധാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. നീറ്റ് പരീക്ഷയിലുണ്ടായ വീഴ്ചകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും പരീക്ഷ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന തനിക്ക് വിദ്യാർഥികളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പരീക്ഷാ ചോർച്ചകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകൾക്കെതിരെയും വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് നടന്നു വന്നിരുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവർ നടത്തിയ നിരാഹാര സമരവും ഡൽഹിയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിരുന്നു. സമരം ശക്തിപ്പെട്ടതോടെയാണ് പ്രതിപക്ഷത്തിന്റെയും വിദ്യാർഥികളുടെയും ശക്തമായ ആവശ്യത്തിന് വഴങ്ങി മന്ത്രി സ്ഥാനമൊഴിഞ്ഞത്.

ബിനു ജോർജ്

മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ജൂലൈ 26 ഞായറാഴ്ച്ച ഇംഗ്ലണ്ടിലെ മനോഹര ഉദ്യാനമായ കെന്റിലെ മെയ്ഡ്സ്റ്റോണിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇരുപതോളം ടീമുകൾ മാറ്റുരക്കുന്ന വടംവലി മാമാങ്കത്തിന് മെയ്ഡ്സ്റ്റോൺ ലിഷർ സെന്റർ സാക്ഷിയാകും. രാവിലെ 9 മണിക്ക് ടീമുകളുടെ രെജിസ്ട്രേഷൻ ആരംഭിച്ച് 10 മണിക്ക് ആവേശകരമായ മത്സരങ്ങൾക്ക് തുടക്കമാകും.

ആഷ്‌ഫോർഡ് എംപി ശ്രീ സോജൻ ജോസഫ് മുഖ്യാഥിതിയായിരിക്കും. സിനി ആർട്ടിസ്ററ് ശ്രീ നന്ദു മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാർക്ക് 1251 പൗണ്ട് ക്യാഷ് അവാർഡും എംഎംഎ നൽകുന്ന അത്യാകർഷകമായ ട്രോഫിയും ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 701 പൗണ്ട് ക്യാഷ് അവാർഡും എംഎംഎ നൽകുന്ന ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 350 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും, നാലാമതെത്തുന്നവർക്ക് 201 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും. പങ്കെടുത്ത ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കുന്നതാണ്. കൂടാതെ ബെസ്ററ് പുള്ളർ അവാർഡ്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് എമേർജിങ് ടീം, സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡ് എന്നീ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കാണികൾക്കായി മറ്റു നിരവധി പ്രോഗ്രാമുകളാണ് വടംവലിയോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുള്ളത്. ലൈവ് ഇന്ത്യൻ ഫുഡ് കോർട്ട്, ലഘുഭക്ഷണശാലകൾ എന്നിവ രാവിലെ 10 മണിമുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. ലൈവ് ഡിജെ, ഡാൻസ് & മ്യൂസിക് എന്നിവ സ്റ്റേജിൽ അരങ്ങേറും. മത്സരങ്ങൾ ഗർഷോം ടിവി തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ കാണികൾക്കായി മത്സരങ്ങൾ ലൈവായി എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ലൈവ് ഡിജെ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

വടംവലിക്കൊപ്പം ഒരു ദിനം മുഴുവൻ ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് ജൂലൈ 26 ഞായറാഴ്ച മെയ്ഡ്സ്റ്റോൺ ലിഷർ സെന്ററിൽ എംഎംഎ ഒരുക്കിയിരിക്കുന്നത്. വടംവലിയെ പ്രോത്സാഹിപ്പിക്കുന്നതിനും നല്ലൊരു ദിനം ആസ്വദിക്കുന്നതിനുമായി എല്ലാ കലാകായിക പ്രേമികളെയും മെയ്ഡ്സ്‌റ്റോണിലേക്കു സ്വാഗതം ചെയ്യുന്നതായി എംഎംഎ പ്രസിഡന്റ് ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ സന്തോഷ് വി., സ്പോർട്സ് കോർഡിനേറ്റേഴ്‌സ് അനീഷ് പള്ളിയാലിൽ, ജോഷി ആനിത്തോട്ടത്തിൽ എന്നിവർ അറിയിച്ചു.

venue: Maidstone Leisure Centre, Mote Park, Maidstone ME15 7റൺ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നതായി പരാതി. പത്തനംതിട്ട സ്വദേശിനിയായ ഷാഹിന എന്ന യുവതി കുഞ്ഞിനെ ആശുപത്രി വാർഡിലുണ്ടായിരുന്ന വയനാട് മേപ്പാടി സ്വദേശിനിയുടെ കൈയിൽ ഏൽപിച്ചശേഷം മടങ്ങിയെന്നാണ് വിവരം.

സമയം ഏറെ കഴിഞ്ഞിട്ടും കുഞ്ഞിനെ ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനെ തുടർന്ന് യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വനിതാ പൊലീസിന്റെ സംരക്ഷണത്തിലാക്കി.

ഷാഹിന ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. മാതാവിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കണ്ടെത്താനായില്ലെങ്കിൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കാനാണ് നീക്കം.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ കക്ഷികളും വിദ്യാർഥി പ്രക്ഷോഭ സംഘടനകളും രംഗത്ത്. ചോദ്യപേപ്പർ ചോർച്ച വിവാദത്തെയും അതിനെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങളെയും ചൊല്ലിയുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ പാർലമെന്റിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. പ്രധാൻ രാജിവയ്ക്കാതെ വിഷയത്തിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

പ്രക്ഷോഭ നേതാക്കളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയതായും രാജി ആവശ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ സമയം തേടിയതായും റിപ്പോർട്ടുകളുണ്ട്. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നടപടികളും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രക്ഷോഭകർ പിൻവലിച്ചിട്ടില്ല.

ഇതിനിടെ, ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അന്തിമ നിലപാട് ഇന്ന് വ്യക്തമാകുമെന്നാണ് സൂചന. അതേസമയം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിച്ചു.

Copyright © . All rights reserved