Latest News

ദുബായ് ∙ നേഴ്സിങ് മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാൻ പുതിയ നടപടികളുമായി യുഎഇ. കൂടുതൽ ആനുകൂല്യങ്ങളും തൊഴിൽ അവസരങ്ങളും ഒരുക്കി സ്വദേശികളെ നേഴ്സിങ് രംഗത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,897 സ്വദേശികൾ നേഴ്സിങ് തൊഴിൽ തിരഞ്ഞെടുത്തതായി അധികൃതർ അറിയിച്ചു.

രാജ്യത്തെ ആകെ നേഴ്സുമാരിൽ സ്വദേശികളുടെ പങ്ക് നിലവിൽ 2.8 ശതമാനം മാത്രമാണ്. ഈ സാഹചര്യം മാറ്റാൻ വിപുലമായ പ്രചാരണ പരിപാടികളും പരിശീലന പദ്ധതികളും നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2,500 സ്വദേശി നേഴ്സിങ് വിദ്യാർഥികൾ പഠനം തുടരുന്നുണ്ട്. നേഴ്സിങ് രംഗത്തേക്ക് കൂടുതൽ പുരുഷ വിദ്യാർഥികൾ കടന്നുവരുന്നതും പ്രതീക്ഷ നൽകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തൊഴിൽ പരിശീലന-നിയമന പദ്ധതിയായ നാഫിസുമായി സഹകരിച്ചാണ് പുതിയ പദ്ധതികൾ നടപ്പാക്കുക. നേഴ്സിങ്, മിഡ്‌വൈഫറി മേഖലകളിലെ വിദേശ പ്രഫഷനലുകളുടെ എണ്ണം നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം, ആശുപത്രികളിലെ കിടക്കകളുടെയും രോഗികളുടെയും എണ്ണത്തിന് അനുസരിച്ച് നേഴ്സിങ് സ്റ്റാഫിനെ നിശ്ചയിക്കുന്ന ദേശീയ മാനദണ്ഡങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള ഏകീകൃത ലൈസൻസിങ് സംവിധാനവും കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ് : ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക – വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻററിൽ നടത്തപ്പെടും.

വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ്ജ് പനക്കലച്ചൻ വീ സി നയിക്കുന്ന ഏകദിന കൺവെൻഷൻ ജൂൺ 7 നു ഞായറാഴ്ചയാണ് കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുക.

രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലു മണിവരെയാണ് മലയാളത്തിലുള്ള ഏകദിന
കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും, പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ്ജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും, രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.

“അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു.” (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവെൻഷൻ നയിക്കപ്പെടുക.രാവിലെ 8:30 നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം 5 മണിയോടെ സമാപിക്കും.

റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും, പ്രാർത്ഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും, രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോർഡിനേറ്റർ അറിയിച്ചു.

For more information:
+44 7474787870
Email: [email protected] Website : www.divineuk.org

Devine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA

പ്രവാസി കേരള കോൺഗ്രസ് യു.കെ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികൾക്ക് സ്വീകരണവും 2026 ജൂൺ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കോവെൻട്രിയിലെ സെന്റ് ജോൺ ഫിഷർ കത്തോലിക്കാ ചർച്ച് ഹാളിൽ (St John Fisher Catholic Church Hall, Coventry, CV2 3DL) നടക്കും.

കേരള കോൺഗ്രസ് ചെയർമാൻ ശ്രീ പി.ജെ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ്, ശ്രീ കെ. ഫ്രാൻസിസ് ജോർജ് MP, ഗവൺമെന്റ് ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫ് എം.എൽ.എ, ശ്രീ തോമസ് ഉണ്ണിയാടൻ എം.എൽ.എ, ശ്രീ വർഗീസ് മാമ്മൻ എം.എൽ.എ, ശ്രീ റെജി ചെറിയാൻ എം.എൽ.എ, ശ്രീ ഷിബു തെക്കുംപുറം എം.എൽ.എ, ശ്രീ വിനു ജോബ് എം.എൽ.എ എന്നിവരുള്‍പ്പെടെ കേരള കോൺഗ്രസ് നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രവാസി കേരള കോൺഗ്രസ് യു.കെ പ്രസിഡന്റ് ബിജു ഇളംതുരുത്തിയിൽ, ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ എന്നിവർ സമ്മേളന വിവരം അറിയിച്ചു.

സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായും രജിസ്ട്രേഷൻ നടത്തുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

Registration Link – https://forms.gle/PK8VBqUaFHjSG6Q76

കൂടുതൽ വിവരങ്ങൾക്ക്:

ശ്രീ ബിജു മാത്യു ഇളംതുരുത്തിയിൽ (President)
📞 +44 7846 194373

ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ (General Secretary)
📞 +44 7453 288745

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സി.പി.എം. പ്രവർത്തകരെ കണ്ടെത്താൻ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇരുന്നൂറിലേറെ പേരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. വാഹനങ്ങൾ ആക്രമിച്ച 25-ഓളം പേരെ ഉൾപ്പെടെ ഭൂരിഭാഗം പ്രതികളെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പ്രധാന പ്രതികളായി കണ്ടെത്തിയ എട്ട് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ വൈകിയെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രതികളെ വേഗത്തിൽ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. മ്യൂസിയം പോലീസിനൊപ്പം ഷാഡോ, ഡാൻസാഫ് സംഘങ്ങളും വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ വീടുകൾ, ബന്ധുവീടുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്.

മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെ 18 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും സാമൂഹികമാധ്യമങ്ങളിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൂർണമായി തിരിച്ചറിയാനുള്ള ശ്രമം തുടരുന്നതിനിടെ, ചില രാഷ്ട്രീയ പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലൂടെ വിവരശേഖരണത്തിൽ സജീവമായിട്ടുണ്ട്.

കിഴക്കമ്പലം: വിവാഹത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ. കുന്നത്തുനാട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.

പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിൻ പ്രണയബന്ധത്തിലായിരുന്നു. ഇതിനിടെ നിതിന്റെ വിവാഹം മറ്റൊരിടത്ത് ഉറപ്പിച്ചിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞതോടെ ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് യുവതിയെ മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

മർദ്ദനത്തെ തുടർന്ന് യുവതി മരിച്ചെന്നു കരുതിയ നിതിൻ, കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് കേസ്. പുലർച്ചെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞുനീങ്ങി സമീപ ജംക്‌ഷനിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുകയും, തിങ്കളാഴ്ച നടത്താനിരുന്ന വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

തിരുവനന്തപുരം∙ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇന്ന് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനു ഉൾപ്പെടെ 11 പേരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

പ്രതികൾ കല്ലും ആയുധങ്ങളും ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനും വധിക്കാൻ ശ്രമിക്കാനുമാണ് ശ്രമിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ചില പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പ്രതികളെ എത്തിച്ചപ്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

അതേസമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചതിൽ നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. വട്ടിയൂർക്കാവ് സ്വദേശിയായ ദിനകർ പ്രദേശത്തെ റൗഡി പട്ടികയിലുണ്ടായിരുന്നയാളാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഇനി ചില പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നുവെന്ന സിപിഎം പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെന്നും, താൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മോദിയെ കണ്ട ഉടനെ പിണറായിയുടെ വീട്ടിൽ റെയ്ഡ് വേണമെന്ന് പറഞ്ഞു. മോദി ഉടൻ ഫോൺ എടുത്ത് “നാളെ രാവിലെ തന്നെ 12 സ്ഥലത്ത് റെയ്ഡ് നടത്തണം” എന്ന് നിർദേശം നൽകിയെന്ന തരത്തിലാണ് ചിലരുടെ പ്രചാരണം. ഇത് കേൾക്കുമ്പോൾ ചിരിക്കണോ കരയണോയെന്ന് അറിയില്ല’–സതീശൻ പരിഹസിച്ചു. മുൻ മന്ത്രിമാർ വരെ ഇത്തരത്തിൽ പ്രതികരിക്കുന്നതിൽ അതിശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് ആരു പറഞ്ഞാലും പിണറായി വിജയൻ തന്നെക്കുറിച്ച് ഇങ്ങനെ പറയില്ലെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റുകാർക്ക് ബലംപിടിത്തം കൂടുതലാണെന്ന പഴയ വിമർശനം ഇപ്പോൾ തമാശയിലേക്ക് മാറിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പരസ്യ ചിത്രീകരണത്തിനായി പെരുമ്പാവൂരിലെത്തിയ ഡൽഹി സ്വദേശിയായ യുവ മോഡൽ ദിയാൻഷൂ ജോഷി (26) പാറമടയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. മുടക്കുഴ പെട്ടമല ഭാഗത്തെ ഉപേക്ഷിക്കപ്പെട്ട പാറമടയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഷൂട്ടിംഗിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്തുന്നതിനായി എത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന ദിയാൻഷൂ വെള്ളത്തിലിറങ്ങി നീന്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് സംഘം കേരളത്തിലെത്തിയത്. ദിയാൻഷൂ ജോഷിക്കൊപ്പം ഡൽഹിയിൽ നിന്നുള്ള മറ്റ് അംഗങ്ങളും ചില മലയാളികളും സംഘത്തിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ റീൽസുകളിലും ആകാശദൃശ്യങ്ങളിലും പാറമടയുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവർ സ്ഥലം തിരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി പ്രവർത്തനം നിർത്തിയ ഈ പാറമട അപകടഭീഷണിയുള്ള മേഖലയായി അറിയപ്പെടുന്നതാണ്.

പ്രദേശത്ത് പ്രവേശനം നിരോധിച്ചിരുന്നിട്ടും പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിംഗിനായി എത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകട വിവരം ലഭിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം കരയ്ക്കെടുത്തു. തുടർന്ന് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സമാന അപകടങ്ങൾ മുമ്പും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താൻ ഒളിവിലായിരുന്നില്ലെന്നും സ്വമേധയാ പോലീസിൽ ഹാജരായതാണെന്നും ബിനു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ മുട്ട എറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പോലീസ് സാന്നിധ്യത്തിലായിരുന്നു പ്രതിഷേധമുണ്ടായതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ ബിനുവും മറ്റ് ചിലരും ഒളിവിൽ പോയതോടെ തിരുവനന്തപുരം നഗരത്തിൽ പോലീസ് വ്യാപക പരിശോധന നടത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനു തമ്പാനൂരിലെ ഹോട്ടലിലുണ്ടെന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 12 പേരെയാണ് ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ  മലബാർ രൂപതയുടെ  വിവിധ ഇടവകകളിലും . മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ) കൂദാശ കർമ്മം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ  രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട് , കത്തീഡ്രൽ വികാരി റെവ ഡോ  വർഗീസ് താനമാവുങ്കൽ , വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും  സേവനം ചെയ്യുന്ന  വൈദികർ എന്നിവർ   സഹകാർമ്മികർ ആയിരുന്നു .
വിശുദ്ധ കുർബാനയ്ക്ക് ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും യോഗം ചേർന്നു , യോഗത്തെ  അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  ,  പ്രോട്ടോസിഞ്ചെല്ലൂസ്  റെവ  ഡോ  ആന്റണി  ചുണ്ടെലിക്കാട്ട് ,വിവിധ കമ്മീഷനുകളുടെ  നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികർ , പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന   ശിക്ഷണ ക്രമ വർഷാചരണത്തെ   സംബന്ധിച്ചുള്ള  പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു   എന്നിവർ യോഗത്തിൽ വിശദീകരിച്ചു ,  വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ   രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള   നിർദേശങ്ങളും  അവലോകനവും , വിവിധ വിഷയങ്ങൾ സംബന്ധിച്ച ചർച്ചയും യോഗത്തിൽ  നടന്നു .

 

RECENT POSTS
Copyright © . All rights reserved