Latest News

സുമേഷൻ പിള്ള

കാർഡിഫ്: കാർഡിഫ് മലയാളി അസോസിയേഷൻ (CMA) സംഘടിപ്പിച്ച യു.കെ. മലയാളി ക്രിക്കറ്റ് ടൂർണമെന്റ് 2026 ജൂലൈ 5-ന് കാർഡിഫിലെ പോണ്ട്കാന്നയിൽ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച കായിക മികവും സൗഹൃദ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.

ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആതിഥേയരായ കാർഡിഫ് മലയാളി അസോസിയേഷൻ (CMA) ടൂർണമെന്റ് ചാമ്പ്യൻമാരായി. ക്യാപ്റ്റൻ ആൽബിൻ സേവ്യർ അസോസിയേഷൻ പ്രസിഡന്റ് ബിജു പോളിൽ നിന്നും വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. കാർഡിഫ് ടസ്ക്കേഴ്സ് റണ്ണേഴ്‌സ്-അപ്പ് സ്ഥാനത്തെത്തി.

വ്യക്തിഗത പുരസ്കാരങ്ങളിൽ, സി.എം.എയുടെ ദീപു സത്യൻ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും, കാർഡിഫ് ടസ്ക്കേഴ്സിന്റെ അബിൻ എബ്രഹാം മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഹർഷ റെഡ്ഡി (CMA) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ടൂർണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഹർഷ റെഡ്ഡി തന്നെ മാൻ ഓഫ് ദ സീരീസ് പുരസ്കാരവും സ്വന്തമാക്കി. കാർഡിഫ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈ ക്രിക്കറ്റ് ടൂർണമെന്റ് കോർഡിനേറ്റ് ചെയ്തത് അസോസിയേഷന്റെ സ്പോർട്സ് സെക്രട്ടറി ബിനു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ്.

ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബിജു പോൾ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്രീ ഫിലിപ്പ് വിജയികൾക്കും വ്യക്തിഗത പുരസ്കാര ജേതാക്കൾക്കും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ട്രഷറർ ബിനോ ആന്റണി, യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, മറ്റ് കമ്മിറ്റി അംഗങ്ങളായ ജോസ് കൊച്ചാപ്പള്ളി, ബോബി കുര്യൻ, സജിതാ ജോബി, സംജോ, സുമേഷ് എന്നിവർ സമാപനസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ടീമുകൾക്കും, സ്പോൺസർമാർക്കും, സന്നദ്ധ പ്രവർത്തകർക്കും, പ്രേക്ഷകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ടൂർണമെന്റ് ഇൻ-ചാർജും സ്പോർട്സ് സെക്രട്ടറിയുമായ ശ്രീ ബിനു കുര്യാക്കോസ് നന്ദി പ്രകാശനം നടത്തി.

“Come, Play, Support & Celebrate Unity” എന്ന സന്ദേശം അർത്ഥവത്താക്കി മലയാളി സമൂഹത്തിന്റെ ഐക്യവും കായിക സൗഹൃദവും വിളിച്ചോതുന്ന ഒരു വേദിയായി ഈ ടൂർണമെന്റ് മാറിയതായി സംഘാടകർ അറിയിച്ചു.

തിരുവനന്തപുരം∙ സംസ്ഥാനത്ത് കനത്ത മഴ തുടരുകയും രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ തുടങ്ങിയവ പ്രഖ്യാപിച്ച സമയക്രമപ്രകാരം തന്നെ നടക്കും. അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വയനാട്ടിൽ കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലാതല കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുമ്പോൾ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളക്കെട്ടും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി അവധി പ്രഖ്യാപിച്ചത്.

മേപ്പാടി∙ വയനാട്ടിലെ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ കാരണങ്ങൾ, നിർമാണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്നത് എന്നിവ പരിശോധിക്കാനാണ് തീരുമാനം. മണ്ണിടിച്ചിലിൽ നിരവധി തൊഴിലാളികൾ കുടുങ്ങുകയും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അതേസമയം, ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിയുടെ തുടർനടപടികൾ വിശദമായ ശാസ്ത്രീയ പഠനങ്ങൾക്കും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനും ശേഷമേ തീരുമാനിക്കൂവെന്ന് സർക്കാർ അറിയിച്ചു. പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ സുരക്ഷ, മണ്ണിടിച്ചിൽ സാധ്യത, പരിസ്ഥിതി ആഘാതം തുടങ്ങിയ വിഷയങ്ങൾ വീണ്ടും വിലയിരുത്തും. കനത്ത മഴയും ഭൂപ്രകൃതിയുടെ ദുർബലതയും ദുരന്തത്തിന് കാരണമായോ എന്നതും അന്വേഷണത്തിന്റെ ഭാഗമാകും.

കോഴിക്കോട്–വയനാട് ബന്ധിപ്പിക്കുന്ന സുപ്രധാന വികസന പദ്ധതിയായ തുരങ്കപാത, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കള്ളാടിയിലെ ദുരന്തത്തെ തുടർന്ന് പദ്ധതിക്കെതിരെ പുതിയ ആശങ്കകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ അഫിലിയേറ്റഡ് സെന്ററായ യു.കെ.യിലെ ശിവഗിരി ആശ്രമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ചതയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗുരുകൃപ സത്സംഗം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ആശ്രമം പ്രസിഡന്റ് ബൈജു പാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ശിവഗിരി മഠത്തിന്റെ അഡ്വൈസറി ബോർഡ് അംഗവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിന്റെ പ്രതിനിധിയും ഗുരുധർമ്മ പ്രചാരണസഭയുടെ ജോയിന്റ് സെക്രട്ടറിയുമായ സ്വാമി വീരേശ്വരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ, ശ്രീനാരായണ ഗുരുദേവന്റെ മാനവിക ദർശനമാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും അനിവാര്യമെന്ന് പറഞ്ഞു. യുദ്ധങ്ങളും വിദ്വേഷവും സാമൂഹിക അസമത്വങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുവിന്റെ സന്ദേശം ലോകസമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയാണെന്നും, ഗുരുദേവ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. യു.കെ.യിലെ ശിവഗിരി ആശ്രമം ഈ ദൗത്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ കെ.ജി. ബാബുരാജൻ, “സംഘടന കൊണ്ട് ശക്തരാകുക” എന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനം ജീവിതത്തിൽ പകർത്തി സേവനം യു.കെ. നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ അനുഗ്രഹഫലമാണ് യു.കെ.യിലെ ശിവഗിരി ആശ്രമമെന്ന് പറഞ്ഞു. ആശ്രമത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ച എല്ലാവരുടെയും ത്യാഗവും സമർപ്പണവും അദ്ദേഹം അനുസ്മരിച്ചു.

ആശ്രമം സ്വന്തമാക്കുന്നതിനായി നിർണായകമായ സാമ്പത്തിക സഹായം നൽകിയ ശ്രീ സിബി കുമാറിന്റെ നിസ്വാർത്ഥ സേവനത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സമൂഹത്തിനും ഗുരുദേവന്റെ ദർശനത്തിനുമായി സ്വന്തം സമ്പത്തും മനസ്സും സമർപ്പിക്കുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും, ശ്രീ സിബി കുമാറിന്റെ പിന്തുണയും വിശ്വാസവുമാണ് ആശ്രമത്തിന്റെ അടിത്തറ കൂടുതൽ ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്, യു.കെ.യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവർത്തന ഫണ്ടിലേക്ക് 50 ലക്ഷം രൂപയുടെ ചെക്ക് കെ.ജി. ബാബുരാജൻ കൈമാറി. സ്വാമി വീരേശ്വരാനന്ദ, അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ, പ്രസിഡന്റ് ബൈജു പാലക്കൽ, സെക്രട്ടറി ഗണേഷ് ശിവൻ വൈസ് പ്രസിഡണ്ട് ശ്രീ സജീഷ് ദാമോദർ എന്നിവർ സന്നിഹിതരായിരുന്നു. ആശ്രമം സെക്രട്ടറി ഗണേഷ് ശിവൻ സ്വാഗതവും ഗുരുമിത്ര കോർഡിനേറ്റർ ബിജിമോൾ അജിമോൻ നന്ദിയും രേഖപ്പെടുത്തി.

 

 1201 കർക്കിടകം 27 (2026 ഓഗസ്റ്റ് 12) രാവിലെ 11:30 മുതൽ റിവർ മെഡ്‌വേ, (ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്‌വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തർപ്പണ ചടങ്ങ് നടത്തപ്പെടുന്നത്). കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ,
 ശ്രീ. അഭിജിത്ത് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ, പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.
 വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി  തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും, താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും.ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനും വഴിപാടുകൾ നടത്താനും അവസരം ലഭിക്കും.

പ്രാർത്ഥനയും ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നുംകൊണ്ട് അനുഗ്രഹീതമായിരുന്നു ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം. ഈ പുണ്യാഘോഷത്തിൽ സ്റ്റോക്ക്-ഓൺ-ട്രെന്റിലെയും സമീപപ്രദേശങ്ങളിലെയും സീറോ-മലബാർ നസ്രാണി കുടുംബങ്ങൾ വിശ്വാസത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ആത്മീയ ഐക്യത്തിന്റെയും ബന്ധത്തിൽ ഒരുമിച്ചുകൂടി, തിരുനാളിന് കൂടുതൽ പ്രൗഢിയും ഭക്തിസാന്ദ്രതയും പകർന്നു. ജൂൺ 28-ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മൂലേച്ചേരിയും ഇടവക വികാരി റവ. ഫാ. ജോർജ്ജ് എട്ടുപറയിലും ചേർന്ന് കൊടിയേറ്റ കർമ്മം നിർവഹിച്ചതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.

തിരുനാൾ ദിനമായ ജൂലൈ 5-ന്റെ പ്രഭാതം വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ആനന്ദത്തിന്റെ പുതുവെളിച്ചം വിരിയിച്ച നിമിഷങ്ങളോടെയാണ് ഉദിച്ചത്. രാവിലെ 9.30-ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി. ദൈവമാതാവിനോടുള്ള വിശ്വാസസമൂഹത്തിന്റെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ഭക്തിനിർഭരമായ പ്രകടനമായി മാതാവിന്റെ തിരുസ്വരൂപം പ്രാർത്ഥനാപൂർവം പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, ഒരേ മനസ്സോടെയും ഒരേ സ്വരത്തോടെയും ദൈവത്തെ മഹത്വപ്പെടുത്തിയ വിശ്വാസിസമൂഹം, ദേവാലയാങ്കണം മുഴുവൻ ദൈവസാന്നിധ്യത്തിന്റെ അനുഭവത്താൽ നിറഞ്ഞു.

രാവിലെ 10 മണിക്ക് ഗായകനും വാഗ്മിയും ധ്യാനഗുരുവുമായ റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. ജോർജ്ജ് എട്ടുപറയിലിന്റെ സഹകാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും ലദീഞ്ഞും അർപ്പിക്കപ്പെട്ടു. സ്നേഹിക്കുന്നവനിലാണ് ദൈവം വസിക്കുന്നത് എന്ന സുവിശേഷസത്യം, തിരുക്കുർബാനയിൽ നൽകിയ സന്ദേശത്തിൽ, ക്രിസ്തീയ ജീവിതത്തിന്റെ ഹൃദയമായ സ്നേഹത്തെക്കുറിച്ചും വിശ്വാസത്തെ പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഫാ. ജോസ് അഞ്ചാനിക്കൽ ഹൃദയസ്പർശിയായി ഉദ്ബോധിപ്പിച്ചു. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം, ക്ഷമയും കരുണയും പങ്കുവെക്കുന്നതിലൂടെയാണ് ക്രിസ്തുവിന്റെ യഥാർഥ ശിഷ്യത്വം വെളിപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് വിശ്വാസം ജീവിതത്തിലൂടെ പരസ്യമായി ഏറ്റുപറയുകയും ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷികളാകുകയും ചെയ്യുന്ന ദൈവജനത്തിന്റെ ആത്മീയയാത്രയായി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ആരംഭിച്ചു. വിശ്വാസത്തിലും സ്നേഹത്തിലും വളരുവാൻ ദൈവം തന്റെ ജനത്തെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു എന്ന ആത്മീയ സന്ദേശം ഹൃദയങ്ങളിൽ ഏറ്റുവാങ്ങിക്കൊണ്ട്, ചെണ്ടമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും മംഗളനാദം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിയപ്പോൾ, പ്രാർത്ഥനയുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ ദൈവജനത്തിന്റെ വിശ്വാസസാക്ഷ്യം ഗ്രാമവീഥികളിലൂടെ ഒഴുകി. ഓരോ ചുവടും മാതാവിന്റെ മാധ്യസ്ഥം തേടിയുള്ള സമർപ്പണത്തിന്റെ അടയാളമായിരുന്നു, ഓരോ പ്രാർത്ഥനയും ദൈവകരുണയിലുള്ള അചഞ്ചലമായ പ്രത്യാശയുടെ ഏറ്റുപറച്ചിലായിരുന്നു.

സെന്റ് തോമസ് കുരിശേന്തിയുടെ ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലാണ് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം മുന്നേറിയത്. അദ്ദേഹത്തെ അനുഗമിച്ച് കൊടികളേന്തിയ കൊയർ കുട്ടികൾ അണിനിരന്നപ്പോൾ, ആഘോഷത്തിന് വർണശോഭയും ആത്മീയചൈതന്യവും പകർന്നു. തുടർന്ന് മരക്കുരിശും പൊൻകുരിശും വെള്ളിക്കുരിശും ഭക്തിപൂർവം വഹിച്ച ഇടവകാംഗങ്ങളും, നിത്യസഹായ മാതാവിന്റെ തിരുസ്വരൂപം ചുമന്ന യുവജനങ്ങളും, വിശുദ്ധ യൗസേപ്പ് പിതാവ്, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു പ്രായഭേദമന്യേ വിശ്വാസികൾ ഒരേ മനസ്സോടെയും ഒരേ പ്രാർത്ഥനയോടെയും പ്രദക്ഷിണത്തെ കൂടുതൽ പ്രൗഢമാക്കി. മാർ തോമാശ്ലീഹായുടെ വിശ്വാസപാരമ്പര്യത്തിന്റെ പിൻഗാമികളാണെന്ന ആത്മബോധവും സഭൈക്യത്തിന്റെ സാക്ഷ്യവും ആ പ്രദക്ഷിണത്തിൽ വ്യക്തമായി ദൃശ്യമായി.

സമാപന പ്രാർത്ഥനയുടെയും ആശീർവാദത്തിന്റെയും ശേഷം കഴുന്ന്, നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം എന്നിവയും നടന്നു. പരസ്പരം പങ്കുവെച്ച സ്നേഹവും സൗഹൃദവും തിരുനാളിന് കൂടുതൽ അർഥവത്തായ മാനുഷിക മാനം നൽകി. “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” എന്ന യേശുവിന്റെ കല്പന തിരുനാളിന്റെ ഓരോ നിമിഷത്തിലും ജീവിതസാക്ഷ്യമായി പ്രതിഫലിച്ചു. തുടർന്ന് ഇടവക ഗായകസംഘം അവതരിപ്പിച്ച സംഗീതശുശ്രൂഷ തിരുനാളാഘോഷങ്ങൾക്ക് ആത്മീയ മാധുര്യവും ഭക്തിനിർഭരമായ അന്തരീക്ഷവും സമ്മാനിച്ചു. പ്രാർത്ഥനയും സംഗീതവും സമന്വയിച്ച ഈ അനുഭവം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദൈവസാന്നിധ്യത്തിന്റെ ആഴമേറിയ അനുഭൂതി ഉണർത്തുകയും തിരുനാളിന് കൂടുതൽ ആത്മീയ പ്രഭ പകരുകയും ചെയ്തു.

ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ ദീർഘദർശനപരമായ നേതൃത്വത്തിലും ആത്മീയ മാർഗനിർദേശത്തിലും ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെയും ജോയിന്റ് കൺവീനർമാരായ ജിയോ ടോം റാത്തപ്പള്ളി, ജോൺസ് ജോസഫ്, ജോസ് ജോൺ എന്നിവരുടെയും സമർപ്പിതമായ ഏകോപനവും കൈക്കാരന്മാരായ സോണി ജോൺ, സജി ജോസഫ്, ഫെനിഷ് വിൽസൺ എന്നിവരുടെ ആത്മാർത്ഥ സഹകരണവും തിരുനാളാഘോഷങ്ങൾക്ക് ശക്തമായ അടിത്തറയായി. അൾത്താര ശുശ്രൂഷകർ, ഇടവക ഗായകസംഘങ്ങൾ, മെൻസ് ഫോറം, വിമൺസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധസേവകർ എന്നിവരുടെ നിസ്വാർഥമായ സേവനവും അക്ഷീണമായ പരിശ്രമവും കൂട്ടായ്മയുടെ മനോഹരമായ മാതൃകയായി മാറി. ഓരോ വിഭാഗവും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഭക്തിയോടെയും അർപ്പണബോധത്തോടെയും നിർവഹിച്ചതിലൂടെ തിരുനാളിന്റെ എല്ലാ ചടങ്ങുകളും ക്രമബദ്ധമായും ചിട്ടയോടെയും ആത്മീയ പ്രൗഢിയോടെയും നടത്താൻ സാധിച്ചു.

ഐക്യത്തിന്റെയും സേവനസന്നദ്ധതയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും ഉജ്ജ്വല പ്രതീകമായി മാറിയ ഈ തിരുനാളാഘോഷം, ഇടവകയുടെ കൂട്ടായ പ്രവർത്തനശേഷിയും സഭൈക്യത്തിന്റെ കരുത്തും ഒരിക്കൽക്കൂടി വിളിച്ചോതുന്നതായിരുന്നു. വൈകുന്നേരം 6.00മണിക്ക് കൊടി മരത്തിൽ നിന്ന് തിരുനാൾകൊടി ആദരപൂർവം ഇറക്കിയതോടെ ദിവസങ്ങളോളം നീണ്ടുനിന്ന ഭക്തിനിർഭരമായ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഔപചാരിക സമാപനമായി.

“സ്നേഹിക്കുന്നവനിൽ ദൈവം വസിക്കുന്നു; അവൻ ദൈവത്തിൽ വസിക്കുന്നു” (1 യോഹ. 4:16). എന്ന ദൈവവചനത്തിന്റെ അനശ്വരസത്യം, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഓരോ വിശ്വാസഹൃദയത്തിലും പുതുജീവൻ പകർന്നു. തിരുനാൾ നിമിഷങ്ങൾ വിശ്വാസയാത്രയിലെ അനുഗ്രഹീതമായ ആത്മീയ അനുഭവമായി എന്നും ഓർമിക്കപ്പെടുന്നതായി.

യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി സാൽഫോഡിൽ ഫയർ അനോയിന്റിംഗ് ശുഷ്രൂഷ നയിക്കുന്നു .സാൽഫോഡ് സെന്റ് എവുപ്രാസ്യ സീറോ മലബാർ കാത്തലിക് മിഷൻ പള്ളിയിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഈമാസം13ന് തിങ്കൾ വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് നടക്കുക .

അഡ്രസ്സ് ;

സെന്റ് എവുപ്രാസ്യ സീറോ മലബാർ കാത്തലിക് ചർച്ച്
ഓക്സ്ഫോഡ് സ്ട്രീറ്റ്
സാൽഫോഡ്
M30 0FW.

കൂടുതൽ വിവരങ്ങൾക്ക് ; ഫാ.സാന്റോ. 07918266158
സാജു വർഗീസ്
07809 827074.

ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ച് അമേരിക്ക. അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിച്ച കപ്പലുകളെ ലക്ഷ്യമിട്ട ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെൻറ്കോം) അറിയിച്ചു.

ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾ വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട നടപടിക്ക് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നുമാണ് അമേരിക്കയുടെ നിലപാട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെയാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ഉയർന്നിരിക്കുകയാണ്. ഹോർമൂസ് കടലിടുക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായതിനാൽ സംഭവവികാസങ്ങൾ ആഗോള എണ്ണവിലകളിലും പ്രതിഫലിച്ചു. കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർന്നതായി മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്കകളും വർധിക്കുകയാണ്.

അറ്റ്‌ലാന്റ: പ്രീ ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ കണ്ണീരോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ലോകകപ്പ് വേദികളില്‍ നിന്നും കരിയറില്‍ നിന്നും വിടപറഞ്ഞപ്പോള്‍, അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് മറ്റൊരു ഇതിഹാസവും കണ്ണീരണിഞ്ഞു. എന്നാല്‍ അത് തോല്‍വിയുടെ ആയിരുന്നില്ല, മറിച്ച് അസാധ്യമായതിനെ സാധ്യമാക്കിയ ജയത്തിന്റെ ആനന്ദക്കണ്ണീരായിരുന്നു! പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും പോരാട്ടവീര്യം കൈവിടാതെ, ഈജിപ്തിനെതിരെ അര്‍ജന്റീനയെ 3-2 ന്റെ അത്ഭുത വിജയത്തിലേക്ക് നയിച്ച ലയണല്‍ മെസിയുടെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം കണ്ടത് ജയത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യമാണ്. മുന്‍ഗാമികളായ രണ്ട് യുഗപുരുഷന്മാര്‍ മടങ്ങിയപ്പോള്‍, ആ മൂവര്‍ സംഘത്തില്‍ ലയണല്‍ മെസി മാത്രം ഇനി 2026 ലോകകപ്പിന്റെ വരും പോരാട്ടങ്ങളില്‍ വിസ്മയമായി തുടരും.

പെനാല്‍റ്റി പിഴവ് മറന്ന് മെസി; ടൂര്‍ണമെന്റില്‍ എട്ടാം ഗോള്‍. മത്സരത്തിന്റെ തുടക്കത്തില്‍ മെസിക്ക് ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യം കാണാതെ പോയത് അര്‍ജന്റീനയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഈ പിഴവിന്റെ ആനുകൂല്യത്തില്‍ 67-ാം മിനിറ്റില്‍ സികോയിലൂടെ ഈജിപ്ത് രണ്ടാം ഗോളും നേടി 2-0 ന് മുന്നിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ പുറത്തേക്കെന്ന് ഉറപ്പിച്ചതാണ്.

എന്നാല്‍ ഏത് വന്‍ പ്രതിരോധ കോട്ടയെയും തകര്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് മെസി ഒരിക്കല്‍ക്കൂടി തെളിയിച്ചു. 71-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് ഗോള്‍ നേടാന്‍ വഴിയൊരുക്കിയ മെസി, 75-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീനയെ സമനിലയിലെത്തിച്ചു (22). ഈ നിര്‍ണ്ണായക ഗോളോടെ ടൂര്‍ണമെന്റില്‍ തന്റെ ഗോള്‍വേട്ട എട്ടായി ഉയര്‍ത്താനും മെസിക്ക് കഴിഞ്ഞു. ഇന്‍ജുറി ടൈമിന്റെ 95-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ വിജയഗോളോടെയാണ് (32) അര്‍ജന്റീന നാടകീയമായി ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്.

‘ഹാപ്പി ടിയേഴ്‌സ്’; കളി വിലയിരുത്തി റോയ് കീന്‍ മത്സരത്തിന് പിന്നാലെ മെസിയുടെ പ്രകടനത്തെയും വൈകാരിക നിമിഷങ്ങളെയും മുന്‍ ഐറിഷ് താരം റോയ് കീന്‍ പ്രശംസിച്ചു.

‘കഴിഞ്ഞ ദിവസം നമ്മള്‍ റൊണാള്‍ഡോയുടെ സങ്കടക്കണ്ണീര്‍ കണ്ടു. എന്നാല്‍ ഇന്ന് മെസിയുടെ ആനന്ദക്കണ്ണീരിനാണ് സാക്ഷ്യം വഹിച്ചത്. അവര്‍ ഒരിക്കലും വിട്ടുകൊടുക്കില്ല. ഗോളുകളുടെ നിലവാരം അതിശയിപ്പിക്കുന്നതായിരുന്നു. നമ്മള്‍ ഈ കളിയെ പ്രണയിക്കുന്നത് ഇതുകൊണ്ടാണ്.’ റോയ് കീന്‍ (മുന്‍ ഐറിഷ് ക്യാപ്റ്റന്‍)

മത്സരശേഷം ആരാധകര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ലയണല്‍ മെസി പൂര്‍ണ്ണമായും വികാരാധീനനായി കണ്ണ് നനയുന്നുണ്ടായിരുന്നു. തനിക്കും റൊണാള്‍ഡോയുടെ അതേ വിധി വരുമെന്ന് കരുതിയ ഇടത്തുനിന്നാണ് മെസി തന്റെ മാന്ത്രികത കൊണ്ട് ടീമിനെ രക്ഷപ്പെടുത്തിയത്. ലോകകപ്പിലെ കഴിഞ്ഞ 9 മത്സരങ്ങളിലും തുടര്‍ച്ചയായി ഗോള്‍ പങ്കാളിത്തം (13 ഗോളുകള്‍, 3 അസിസ്റ്റുകള്‍) വഹിച്ച മെസി തന്നെയാണ് കളിയിലെ താരം.

ദൈവത്തിന്റെ കയ്യൊപ്പില്‍ അര്‍ജന്റീന കിരീടം നിലനിര്‍ത്തുമോ? പ്രതിരോധത്തില്‍ അതീവ കരുത്തരായ ഈജിപ്തിനെ തകര്‍ത്തെറിഞ്ഞ മെസിപ്പടയ്ക്ക് ഇനി മുന്നോട്ട് കുതിക്കാം. എങ്കിലും ഇനിയുള്ള പാത അത്ര എളുപ്പമല്ല. കിരീടത്തിലേക്ക് ഇനി വെറും മൂന്ന് മത്സരങ്ങളുടെ ദൂരം മാത്രമാണുള്ളത്.

വരാനിരിക്കുന്ന പോരാട്ടങ്ങള്‍ കടുപ്പമേറിയതാണെങ്കിലും, മെസി എന്ന അത്ഭുതം നയിക്കുന്ന അര്‍ജന്റീന ഈ മൂന്ന് കളികളും ജയിച്ച് ദൈവത്തിന്റെ കൈയ്യൊപ്പില്‍ വീണ്ടും ലോകകിരീടം ചൂടുമോ എന്നാണ് ഇപ്പോള്‍ കായികലോകം ഉറ്റുനോക്കുന്നത്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡ് അല്ലെങ്കില്‍ കൊളംബിയ എന്നിവരില്‍ ആരായിരിക്കും അര്‍ജന്റീനയുടെ എതിരാളികളെന്ന് അടുത്ത മത്സരത്തോടെ വ്യക്തമാകും.

കൽപറ്റ∙ വയനാട് മേപ്പാടിക്കു സമീപം കല്ലാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാലു പേർ മരിച്ചതായി റിപ്പോർട്ട്. ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിയുടെ ഭാഗമായിരുന്ന തൊഴിലാളികൾ താമസിച്ചിരുന്ന മേഖലയിലാണ് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ദുരന്തമായി മാറിയത്. നിരവധി പേർക്ക് പരിക്കേറ്റതായും ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

മണ്ണും പാറക്കല്ലുകളും വലിയ തോതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. ദുരന്തസമയത്ത് സ്ഥലത്തുണ്ടായിരുന്ന ചിലരെ കാണാതായതായി റിപ്പോർട്ടുള്ളതിനാൽ അഗ്നിരക്ഷാസേന, പൊലീസ്, എൻഡിആർഎഫ് സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും തുടർച്ചയായ മഴയും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്.

കഴിഞ്ഞ വർഷം വയനാട് നേരിട്ട മഹാദുരന്തത്തിന്റെ ഓർമകൾ മായുംമുമ്പേയാണ് പുതിയ ഉരുൾപൊട്ടൽ പ്രദേശത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയത്. ദുരന്തബാധിതർക്കാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു.

Copyright © . All rights reserved