സാമൂഹിക മാധ്യമങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി ഏറെ സന്തോഷം നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോ കോളജിലെ പരിപാടിക്കിടെ അഞ്ച് വയസ്സുകാരൻ നേരിട്ടെത്തി നൃത്തം ഗംഭീരമായിരുന്നെന്ന് പറഞ്ഞ അനുഭവവും അദ്ദേഹം പങ്കുവച്ചു. അതേസമയം, എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന സതീശന്റെ കഴിഞ്ഞ ദിവസത്തെ പരാമർശവും ശ്രദ്ധ നേടിയിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പവർകട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലുള്ള എഐ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ ഇന്ത്യയിൽ കാണാനാകാത്തവിധം മെറ്റ നീക്കം ചെയ്തിരുന്നു. നിലവിലുള്ള ഐടി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്ഫോം നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
വിനോദം മാത്രം ലക്ഷ്യമിട്ടാണ് വീഡിയോ തയാറാക്കിയതെന്നും പോസിറ്റീവായാണ് മുഖ്യമന്ത്രി അതിനെ സ്വീകരിച്ചതെന്നും വീഡിയോ നിർമിച്ച അഭിജിത്ത് പ്രതികരിച്ചു. എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വീണ്ടും വീഡിയോ ലഭ്യമാക്കുന്നതിനായി അപ്പീൽ നൽകിയിട്ടുണ്ടെന്നും നിലവിൽ വിദേശത്തുള്ളവർക്ക് വീഡിയോ കാണാൻ കഴിയുന്നുണ്ടെന്നും അഭിജിത്ത് പറഞ്ഞു.
ബെന്നി അഗസ്റ്റിൻ, യുക്മ ദേശീയ കമ്മിറ്റി അംഗം
പെനാർത്ത് (കാർഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ നിറവും ആവേശവും പകരാൻ യുക്മ വെയിൽസ് റീജിയണൽ കലാമേള 2026, ഒക്ടോബർ 10ന് പെനാർത്തിൽ നടക്കും. പെനാർത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്. കലാമേളയുടെ നടത്തിപ്പിനായി റീജിയണൽ പ്രസിഡന്റ് ശ്രീ. ജോഷി തോമസിന്റെ അധ്യക്ഷതയിൽ വിപുലമായ കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഈ വർഷത്തെ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ശ്രീ. ബിജു പോൾ പ്രസിഡന്റ് ആയുള്ള കാർഡിഫ് മലയാളി അസോസിയേഷൻ (സി എം എ) ആണ്. മത്സരാർത്ഥികൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചതായി കലാമേള കോഓർഡിനേറ്റർ ജോബി മാത്യു അറിയിച്ചു.
കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.
വെയിൽസിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും കലാമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കും. നൃത്തം, സംഗീതം, ലളിതഗാനം, നാടൻപാട്ടുകൾ, പ്രസംഗം, സംഘനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മറ്റ് കേരളീയ കലാരൂപങ്ങൾ തുടങ്ങി വിവിധ കലാ ഇനങ്ങളിൽ മത്സരങ്ങളും അവതരണങ്ങളും അരങ്ങേറും.

വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങളുടെയും കലാസ്നേഹികളുടെയും സാന്നിധ്യം കലാമേളയെ കൂടുതൽ ശ്രദ്ധേയമാക്കും. നോർത്ത് വെയ്ൽസും സൗത്ത് വെയ്ൽസും ഒരുമിക്കുന്ന ഒരു സുവർണ്ണ അവസരം. കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ മലയാളി സംഘടനകളെ ഒരേ വേദിയിൽ അണിനിരത്തി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമാകും.
യുക്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരികവും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്നത്.
വേദി: St Cyres School, Sully Road, Penarth, CF64 2XP
തീയതി: 10 ഒക്ടോബർ 2026
സമയം : 9am to 5 pm
സംഘടിപ്പിക്കുന്നത്: യുക്മ വെയിൽസ് റീജിയണൽ കമ്മിറ്റി & കാർഡിഫ് മലയാളി അസോസിയേഷൻ.
വെയിൽസിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറുന്ന റീജിയണൽ കലാമേള 2026-നെ വിജയിപ്പിക്കാൻ എല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകരായ യുക്മ വെയിൽസ് റീജിയനും കാർഡിഫ് മലയാളി അസോസിയേഷനും അഭ്യർത്ഥിച്ചു.
മനോജ് ജോസഫ്
ലിവർപൂൾ: ജന്മ നാടിന്റെ ഓർമ്മ പുതുക്കി സെപ്റ്റംബർ 12 ശനിയാഴ്ച വെസ്റ്റ് ഡെർബിയിലെ കാർഡിനൽ ഹീനൻ ഓഡിറ്റോറിയത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിച്ച ‘ദേ മാവേലി 2026’ ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. രാവിലെ 9 മണിക്ക് ലിമ പ്രവർത്തകർ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പരമ്പരാഗത കേരളീയ വസ്ത്രങ്ങളണിഞ്ഞ് എത്തിയ നൂറുകണക്കിന് മലയാളികൾ യഥാർത്ഥ ഉത്സവ അന്തരീക്ഷം സമ്മാനിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഓണസദ്യ ഗണപതിക്ക് സമർപ്പിച്ച ശേഷമാണ് വിളമ്പിത്തുടങ്ങിയത്. ലിവർപൂളിലെ അക്ഷയ റെസ്റ്റോറന്റ് തയ്യാറാക്കിയ 28-ഓളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ പങ്കെടുത്ത ഏവർക്കും വേറിട്ട അനുഭവമായി. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ നടന്നു. ആവേശകരമായ വടംവലി മത്സരങ്ങൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

സദ്യയ്ക്ക് ശേഷം ലിമയിലെ വനിതകൾ അവതരിപ്പിച്ച പരമ്പരാഗത തിരുവാതിര അരങ്ങേറി. ഓണത്തിന്റെ യഥാർത്ഥ മൂല്യങ്ങളും സാംസ്കാരിക തനിമയും വെളിപ്പെടുത്തുന്ന മനോഹരമായ ഒരു സ്കിറ്റ് ശ്രീ. ജോയ് അഗസ്റ്റിയുടെ നേതൃത്വത്തിൽ വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് മേളത്തോടും താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെ അകമ്പടിയോടും കൂടി മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. വൈകിട്ട് 4 മണിക്ക് നടന്ന പൊതുസമ്മേളനം ലിമ പ്രസിഡന്റ് ബിജു ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ബ്ലെസ്സൺ രാജൻ സ്വാഗതം ആശംസിച്ചു. ക്രിസ് ജോർജ് ടോംസ് നന്ദിയും പറഞ്ഞു. മുഖ്യാതിഥി എം.പി. കിം ജോൺസൺ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തും ഇത്രയധികം ആളുകളെ ഒരുമിച്ച് അണിനിരത്തി സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി ലിവർപൂളിലെ മലയാളി സമൂഹത്തിന് ലിമ നൽകിവരുന്ന മികച്ച സേവനങ്ങളെയും പ്രവർത്തനങ്ങളെയും ലിവർപൂൾ എം.പി കിം ജോൺസൺ (Kim Johnson MP) പ്രശംസിച്ചു. സംഘടനയുടെ ഭാവി കാഴ്ചപ്പാടുകളും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മനോഹരമായ പുതിയ ലോഗോ ശ്രീ. ജോയ് അഗസ്റ്റി വേദിയിൽ പ്രകാശനം ചെയ്തു.

ചടങ്ങിൽ യുക്മ വള്ളംകളിയിൽ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, ഒരുമ ബ്ലാക്ബേൺ പുൾ ലീഗ് വനിതാ വടംവലിയിൽ വിജയികളായ ലിമയുടെ വനിതാ ടീമിനെയും, യുക്മ നോർത്ത് വെസ്റ്റ് കായിക മേളകളിൽ മികച്ച വിജയം നേടിയ കായികതാരങ്ങളെയും ആദരിച്ചു. കൂടാതെ ജി.സി.എസ്.ഇ (GCSE), എ-ലെവൽ (A-Level) പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ ലിമ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി അനുമോദിച്ചു.

ആർട്സ് കോഓർഡിനേറ്റർ ക്രിസ് ടോംസിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന പരിപാടികൾ പ്രേക്ഷകരുടെ കൈയടി നേടി. ‘ടീം മുദ്രിക’യുടെ ഡാൻസ് പെർഫോമൻസും, ശ്രീ സൂര്യ ഡാൻസ് അക്കാദമി അവതരിപ്പിച്ച നൃത്താവിഷ്കാരവും ശ്രദ്ധേയമായി. സമകാലിക വിഷയങ്ങൾ ചർച്ച ചെയ്ത മൈം (Mime) പ്രകടനവും വേദിയിൽ ശ്രദ്ധ നേടി. കാസിൽ യുകെ (CASTLE UK) അവതരിപ്പിച്ച ‘കാൾസ്മാൻ ചരിതം’ ചവിട്ടുനാടകം കാണികൾക്ക് പുതിയൊരു അനുഭവമായി. കാൽ നൂറ്റാണ്ട് പിന്നിടുന്ന സാമൂഹിക സേവന പാരമ്പര്യത്തോടൊപ്പം, യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യം പകർന്നുനൽകാൻ കൂടിയാണ് തനത് കലകളെയും സംസ്കാരത്തെയും ലിമ പ്രോത്സാഹിപ്പിക്കുന്നത്.

രാത്രിയോടെ ആഘോഷങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന് ഡിജെ അദേവ് (DJ ADEV) നയിച്ച ലൈവ് ഡിജെ പ്രോഗ്രാം ആരംഭിച്ചു. നാടൻ താളങ്ങളും പാശ്ചാത്യ സംഗീത ബീറ്റുകളും കോർത്തിണക്കിയ മ്യൂസിക്കൽ നൈറ്റിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ചുവടുവെച്ചു.
രാത്രി 10 മണിയോടെയാണ് ഔദ്യോഗിക പരിപാടികൾ അവസാനിച്ചത്. ലിമ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ആഴ്ചകൾ നീണ്ട കഠിനാധ്വാനമാണ് ‘ദേ മാവേലി 2026’ വിജയകരമാക്കാൻ സഹായിച്ചത്. യുകെ മലയാളി കൂട്ടായ്മയുടെ ഒരു ഉത്തമ ഉദാഹരണമായി ഈ ആഘോഷരാവ് മാറി.

കോഴിക്കോട് ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യതയിലെ കുറവ് എല്ലാ സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നും കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിന്റെ അധിക ഉപയോഗമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് അനുസരിച്ച് ഉൽപ്പാദനം നടക്കാത്ത സാഹചര്യത്തിൽ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നയം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി ഉപയോഗത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രിയിലെ അനാവശ്യ ആഡംബര ലൈറ്റുകളുടെ ഉപയോഗം കുറയ്ക്കണമെന്നും സണ്ണി ജോസഫ് അഭ്യർഥിച്ചു. പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ യഥാർഥ സാഹചര്യം മനസ്സിലാക്കുന്ന ആരും സർക്കാരിനെ കുറ്റപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ആര്യാടൻ കൊണ്ടുവന്ന വൈദ്യുതി കരാർ റദ്ദാക്കിയതിന്റെ പ്രത്യാഘാതം ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ യാത്രതിരിക്കും. മധ്യപ്രദേശിൽനിന്ന് വായ്പ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇതുവരെ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഇതിനിടെ, സ്വന്തം പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിലും മന്ത്രി സംശയം പ്രകടിപ്പിച്ചു.
അടിമാലി ∙ കളിച്ചുചിരിച്ചിരുന്ന ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ ജീവനെടുത്തത് മാരക കീടനാശിനി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടത്ത് താമസിച്ചിരുന്ന അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് കീടനാശിനി ഉള്ളിൽച്ചെന്ന് മരിച്ചത്. മൂത്ത സഹോദരൻ അഹിലിനൊപ്പം വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ നിലത്തുവീണുകിടന്ന കീടനാശിനി അറിയാതെ നാവിൽ തൊട്ടതായാണ് പ്രാഥമിക വിവരം. ഇഹാന്റെ ശരീരത്തിൽ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളയിലെ ബർത്തിൽനിന്ന് തറയിലേക്ക് വീണുകിടന്ന കീടനാശിനി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.
മാരക കീടനാശിനിയായ സെൽക്രോൺ ആണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. രണ്ടു മാസം മുൻപാണ് കുടുംബം വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. മുൻപ് വീട്ടിൽ താമസിച്ചിരുന്നവർ വാങ്ങി സൂക്ഷിച്ച കീടനാശിനിയാകാം ഇതെന്നാണ് നിഗമനം. കാലപ്പഴക്കത്തിൽ ടിന്നിന്റെ തകിട് ദ്രവിച്ച് കീടനാശിനി പുറത്തേക്ക് ഒഴുകിയ നിലയിലായിരുന്നു. ഇത് കുട്ടികളുടെ ശ്രദ്ധയിൽപ്പെടുകയും അബദ്ധത്തിൽ വായിലെത്തുകയുമായിരുന്നു എന്നാണ് കരുതുന്നത്.
സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക പൊലീസ് അന്വേഷണത്തിലെ നിഗമനം. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശപ്രകാരം അടിമാലി സിഐ സിദ്ദിഖ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രി തന്നെ വീട്ടിലെത്തി പരിശോധന നടത്തി. ഇന്നലെ ഇടുക്കി ഡിവൈഎസ്പി മോഹൻദാസിന്റെ നേതൃത്വത്തിലും പരിശോധന നടന്നു. ഇടുക്കിയിൽനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൽ മാതാപിതാക്കളായ അഫ്സലിന്റെയും സാന്ദ്രയുടെയും കണ്ണീരിലാഴ്ന്ന ദൃശ്യങ്ങൾ നാടിനും നൊമ്പരമായി.
കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളിൽനിന്ന് രൂക്ഷ വിമർശനം. പാർട്ടിയുടെ തെറ്റുതിരുത്തൽ നിർദേശങ്ങൾ സമഗ്രമല്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനുണ്ടായ വീഴ്ചകൾ റിപ്പോർട്ടിൽ വേണ്ടവിധം ചൂണ്ടിക്കാട്ടുന്നില്ലെന്നും അംഗങ്ങൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വന്തം ഭാഗത്തെ വീഴ്ചകളിൽ ആവശ്യമായ സ്വയംവിമർശനം നടത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും തലയിൽ മാത്രം ചുമത്തുന്ന രീതിയിലാണ് റിപ്പോർട്ടെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകൾ സംബന്ധിച്ചും റിപ്പോർട്ടിൽ വ്യക്തമായ വിലയിരുത്തലില്ലെന്നാണ് വിമർശനം. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ പരാജയങ്ങളെ പ്രത്യേകം പരാമർശിക്കാതെ സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയെക്കുറിച്ച് പൊതുവായ പരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളതെന്നും അംഗങ്ങൾ പറഞ്ഞു.
സിപിഎം വിശാല സംസ്ഥാന സമിതിയുടെ ഇന്നത്തെ ചർച്ചയിലാണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ നിലപാട് വ്യക്തമാക്കിയത്. അഞ്ച് ജില്ലകളിൽനിന്നുള്ള അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തുമ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്തവും കൃത്യമായി പരിശോധിക്കണമെന്നും തിരുത്തൽ നടപടികൾ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും കണ്ണൂർ വിഭാഗം ആവശ്യപ്പെട്ടു. വിശാല സംസ്ഥാന സമിതിയിലെ ഇന്നത്തെ ചർച്ച ഇതോടെ പൂർത്തിയായി.
കോഴിക്കോട് ∙ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ ഡൽഹിയിൽനിന്ന് രണ്ടു പേർ കൂടി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയും നേഴ്സിങ് വിദ്യാർഥിനിയുമായ പി. സൂര്യ (23) എന്നിവരെയാണ് പൊലീസ് നോയിഡയിൽനിന്ന് പിടികൂടിയത്. പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവർ അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലിൽ ലഹരിമരുന്ന് ഡൽഹിയിൽനിന്നാണ് കേരളത്തിലെത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പാക്ക് ചെയ്യുന്നതിനുള്ള ഡിജിറ്റൽ സ്കെയിൽ, പാക്കിങ് സാമഗ്രികൾ, 5,000ത്തിലേറെ സിപ്ലോക്ക് കവറുകൾ, കറൻസി എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവയും പിടിച്ചെടുത്തു.
സൂര്യയുടെ പേരിലുള്ള ഫ്ലാറ്റിൽനിന്ന് ഓരോ ആഴ്ചയും ഏകദേശം 10 കിലോയിലേറെ എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഡൽഹിയിൽനിന്ന് പഴയ കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാറുകളിൽ രഹസ്യമായി ലഹരിമരുന്ന് കടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മലപ്പുറം ജില്ലയിൽ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎയും ഇവരാണ് നൽകിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
സൗത്ത് വെയിൽസിലെ മലയാളി സമൂഹത്തിന് അഭിമാനമായി അമ്മയും മകളും ലോക റെക്കോർഡിന്റെ ഭാഗമായി. ഭാരതനാട്യ കലാകാരിയും നർത്തകിയും ഗുരുവുമായ ദേവിപ്രഭ സുരേന്ദ്രനും മകൾ ദേവിതീർഥ രാജും സെപ്റ്റംബർ ആറിന് ലണ്ടനിലെ ലോഫ്ടൺ ഗ്രാൻഡ് മാർക്യൂവിൽ നടന്ന ജിസിഎൽ ഉത്സവ് മേള 2026ൽ ആണ് അഭിമാന നേട്ടം കരസ്ഥമാക്കിയത് . ഗ്രിഫിൻ കോളജ് ലണ്ടൻ സംഘടിപ്പിച്ച പരിപാടിയിൽ യുകെയിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമെത്തിയ ആയിരത്തിലേറെ നർത്തകരോടൊപ്പം 17 മിനിറ്റ് ദൈർഘ്യമുള്ള ശിവപഞ്ചാക്ഷരിയെ ആസ്പദമാക്കിയ ഭാരതനാട്യ അവതരണത്തിലാണ് ഇരുവരും അണിനിരന്നത്. ‘ലോംഗസ്റ്റ് ശിവ-തീംഡ് ഭാരതനാട്യം ക്ലാസിക്കൽ റെപ്പർട്ടറി’ എന്ന പേരിൽ ഗ്ലോബൽ വേൾഡ് റെക്കോർഡ് അംഗീകരിച്ച പ്രകടനത്തിന് ഔദ്യോഗിക സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു.

കുട്ടിക്കാലം മുതൽ നൃത്തത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ദേവിപ്രഭ ദീർഘകാലം പരിശീലനം നേടിയ കലാകാരിയാണ്. മൂന്നാം വയസ്സിൽ നൃത്തപഠനം ആരംഭിച്ച അവർ ഗുരു രാധാമണിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഭാരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇന്ത്യയിൽ നാട്യവേദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് സ്ഥാപിച്ച ദേവിപ്രഭ, രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ അവതരണം, നൃത്തസംവിധാനം, അധ്യാപനം എന്നീ മേഖലകളിൽ സജീവമാണ്. ഭാരതനാട്യത്തിനു പുറമെ മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ട്. വെയിൽസിലെത്തിയശേഷവും കാർഡിഫിലെ റാധായാത്ര ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പരിപാടികളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും നൃത്തസംവിധാനം നിർവഹിക്കുകയും ചെയ്തു. 2023, 2024 വർഷങ്ങളിൽ കാർഡിഫിലെ ആഡംസ്ഡൗണിൽ നടന്ന ഗ്വെൽഡ് പാർക്ക് ഫീസ്റ്റ്, നോഫിറ്റ് സ്റ്റേറ്റ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ തുടങ്ങിയ കലാപരിപാടികളിലും ദേവിപ്രഭയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
അമ്മയുടെ പാത പിന്തുടർന്ന് ദേവിതീർഥയും ചെറുപ്പം മുതലേ ഭാരതനാട്യരംഗത്ത് സജീവമാണ്. ഇപ്പോൾ ജിസിഎസ്ഇ പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്ന ദേവിതീർഥ കാർഡിഫിലെ വിവിധ സമൂഹ പരിപാടികളിലും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. യുകെഎംഎ 2025 വെയിൽസ് റീജിയണൽ മത്സരത്തിൽ അമ്മയും മകളും ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ കുടുംബത്തിന്റെ കലാനേട്ടങ്ങളിൽ ശ്രദ്ധേയമായി. “ഭാരതനാട്യം ഒരു വേദികലയെന്നതിലുപരി സംസ്കാരത്തെ സംരക്ഷിക്കാനും കഥകൾ പറയാനും സമൂഹത്തെ ഒന്നിപ്പിക്കാനുമുള്ള വഴിയാണ്. മകളോടൊപ്പം ഈ ലോക റെക്കോർഡിന്റെ ഭാഗമാകാൻ കഴിഞ്ഞത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അഭിമാനിക്കാവുന്ന ഓർമയാണ് എന്ന് ദേവിപ്രഭ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സി.പി.എം. വിശാല സംസ്ഥാന സമ്മേളനം കോഴിക്കോട് ആരംഭിക്കാനിരിക്കെ, മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ അന്വേഷണ ഏജൻസികളുടെ നീക്കം തന്നിലൂടെ സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇ.ഡി.യുടെ നീക്കം ഇതേ ലക്ഷ്യത്തോടെയാണെന്ന് പത്രസമ്മേളനത്തിനിടെ 21 തവണയാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. സാധാരണയായി വ്യക്തിപരമായ വിഷയങ്ങളിൽ പത്രസമ്മേളനം നടത്തി വിശദീകരണം നൽകുന്ന പതിവില്ലെന്നും, നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കേണ്ടതിനാലാണ് മാധ്യമങ്ങളെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മകൾ വീണ വിജയന്റെ കൈയിൽനിന്ന് റെഡ് ബുക്ക് പിടിച്ചെടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെ പിണറായി ശക്തമായി നിഷേധിച്ചു. വീണ കുറ്റം സമ്മതിച്ചെന്ന ആരോപണം പച്ചക്കള്ളവും ശുദ്ധനുണയുമാണെന്നും, ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെയും കുടുംബത്തെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി.എം.ആർ.എല്ലിന് വഴിവിട്ട യാതൊരു സഹായവും നൽകിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കം, കെ.ആർ.ഇ.എം.എല്ലിന് ഭൂപരിധി ഇളവ്, എക്സാലോജിക്കിന് പണം നൽകിയെന്ന ആരോപണം തുടങ്ങിയ വിഷയങ്ങൾ നേരത്തെ വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എഫ്.ഐ.ഒ. റിപ്പോർട്ടിന്റെ നിയമസാധുത ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പുതിയ ക്രിമിനൽ കേസ് സൃഷ്ടിച്ച് ഇ.ഡി. അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്നതിനാലാണ് തനിക്കെതിരെ നീക്കങ്ങൾ നടക്കുന്നതെന്നും, തന്നിലൂടെ പാർട്ടിയെ ദുർബലപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ ഒരേ ലക്ഷ്യത്തോടെ നീങ്ങുകയാണെന്ന ആരോപണവും പിണറായി ഉന്നയിച്ചു. പത്രസമ്മേളനത്തിന് ശേഷം പിണറായിയിലെ വീട്ടിൽ വിശ്രമിച്ച അദ്ദേഹം ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്ന സി.പി.എം. വിശാല സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും.
ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ നിർണായകമായെന്ന് റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റുമായി മോദി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതെന്നാണ് വിവരം. യുഎസ്-ഇസ്രായേൽ ആക്രമണം പ്രഖ്യാപനത്തിൽ വ്യക്തമായി പരാമർശിക്കണമെന്ന ഇറാന്റെ നിലപാട് പിന്നീട് മയപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും പ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കി. ആഗോളതലത്തിൽ പുതിയ ചേരികൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലെ ആഗോളക്രമത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് ബ്രിക്സ് കറൻസിയെക്കുറിച്ചുള്ള പരാമർശം പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് വിലയിരുത്തൽ.
ഇന്ത്യ-ചൈന ബന്ധത്തിലും മോദി നിർണായക നിലപാട് സ്വീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ചൈനയും പരസ്പരം എതിരാളികളല്ലെന്നും പങ്കാളികളാണെന്നും മോദി വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ മണ്ണ് ചൈനയ്ക്കെതിരായ നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മോദി ഉറപ്പുനൽകിയതായും ചൈനീസ് ഭാഗം അവകാശപ്പെട്ടു. അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ചൈനയുമായുള്ള ബന്ധത്തെ മറ്റേതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം ബാധിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.