യുവത്വവും അനുഭവസമ്പത്തും കൂടിച്ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ മോബിൻ മോൻസി, ശ്രീ ഡെന്നിസ് വി ജോസ്, ശ്രീ അജി തോമസ്, ശ്രീ പ്രവീൺ ബീ എസ്, ശ്രീമതി ബെറ്റി മാത്യു, ശ്രീ ഷൈജു വലമ്പൂർ, ശ്രീമതി ജിജി ജോർജ്, ശ്രീ മെജോ ഫിലിപ്പ്, ശ്രീ ലിനു പീ വർഗീസ്, ശ്രീമതി നിമിഷ റോബിൻ, ശ്രീ ജിജോ ജോർജ്, ശ്രീ വിശാഖ് എൻ എസ് എന്നിവരും ചുമതലയേറ്റു..
ടോൺഡനിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന TMA നിരവധി കലാസാംസ്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനകളും നടത്തിവരുന്നു.. കൂടാതെ കുട്ടികൾക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും നടന്നുവരുന്നു..
മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാസംസ്കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവർത്തനരീതികൾ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.. കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകൾ ശക്തമാക്കുന്നതോടൊപ്പം യൂ കെയിൽ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേർന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിർത്തുവാനും TMA- യുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സാന്നിദ്ധ്യസേവനങ്ങൾ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്..

ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകുന്നതോടെ യൂറോപ്യൻ വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ശക്തമാകും. സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് മികച്ച വിലയും സ്ഥിരമായ ആവശ്യവും ഉണ്ടാകുമെന്നതാണ് പ്രധാന നേട്ടം.
വയനാടൻ റോബസ്റ്റ കാപ്പി പോലുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉള്ള ഉത്പന്നങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കും. ആയുർവേദ ഉത്പന്നങ്ങൾക്കും ചികിത്സാ കേന്ദ്രങ്ങൾക്കും യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം എളുപ്പമാകുന്നതോടെ കേരളത്തിന്റെ പരമ്പരാഗത ശക്തികൾക്ക് ആഗോള അംഗീകാരം ലഭിക്കും.
റബ്ബർ അധിഷ്ഠിത ഉത്പന്നങ്ങൾ, കശുവണ്ടി, മെഡിക്കൽ ഉപകരണങ്ങൾ, ടെക്സ്റ്റൈൽ മേഖലകൾക്ക് കയറ്റുമതി വർധിപ്പിക്കാൻ കരാർ സഹായിക്കും. എന്നാൽ, ഗുണനിലവാര മാനദണ്ഡങ്ങളും യൂറോപ്യൻ ഉത്പന്നങ്ങളുമായുള്ള മത്സരവും നേരിടാൻ കേരളം കൂടുതൽ സജ്ജമാകേണ്ടിവരും.
ടെക്സാസ് സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ 2027 മേയ് 31 വരെ മരവിപ്പിക്കാൻ ഗവർണർ ഗ്രെഗ് അബോട്ട് നിർദ്ദേശം നൽകി. യോഗ്യരായ അമേരിക്കൻ പൗരന്മാരെ നിയമിക്കാതെ കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന രീതിയിലേക്ക് ഈ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചില സ്ഥാപനങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസയിലുള്ളവരെ നിയമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, ടെക്സാസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ എഴുത്തുപരമായ അനുമതിയില്ലാതെ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ വിലക്ക് ഏർപ്പെടുത്തി. 2026 മാർച്ച് 27-നകം 2025-ൽ നൽകിയ അപേക്ഷകൾ, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴിൽ തരം, പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രത്യേക വൈദഗ്ധ്യമുള്ള തസ്തികകളിൽ പ്രാദേശികമായി ആളുകളില്ലാത്ത സാഹചര്യത്തിൽ മാത്രമേ എച്ച്-1ബി വിസ ഉപയോഗിക്കാവൂ എന്നാണ് ഗവർണറുടെ നിലപാട്. 2024-ൽ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നെങ്കിലും, 2025-ൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് ലഭിച്ച അംഗീകാരങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ചരിത്രം കുറിച്ചു. ഏകദേശം 200 കോടി ജനങ്ങളെ ബാധിക്കുന്ന ഈ കരാറിനെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. വ്യാപാര കരാറിനൊപ്പം പ്രതിരോധ–സുരക്ഷാ സഹകരണ കരാറിലും ഇരു കൂട്ടരും ഒപ്പുവെച്ചു. ചരിത്ര മുഹൂർത്തമെന്നായിരുന്നു യൂറോപ്യൻ യൂണിയന്റെ പ്രതികരണം. യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്പിയാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കരാർ പ്രകാരം യൂറോപ്പിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ് പ്രതീക്ഷിക്കുന്നു. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉത്പന്നങ്ങൾക്ക് താരിഫ് കുറയുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യും. പാസ്ത, ചോക്ലേറ്റ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ ഒഴിവാക്കാനും, വൈനുകളുടെ തീരുവ 150 ശതമാനത്തിൽ നിന്ന് ക്രമേണ 20 ശതമാനമായി കുറയ്ക്കാനും ധാരണയായി. കാറുകളുടെ താരിഫ് 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി താഴ്ത്തും. ബിയർ, ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയ്ക്കും വലിയ തീരുവ ഇളവുകൾ ലഭിക്കും.
2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കരാറിന്റെ ഭാഗമാണ്. ഗ്രീൻ ഹൈഡ്രജൻ ടാസ്ക് ഫോഴ്സ്, പ്രതിരോധ വ്യവസായ സഹകരണം, സമുദ്രസുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സംയുക്ത പ്രവർത്തനത്തിന് ധാരണയായി. മൊബിലിറ്റി കരാർ വഴി ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾ തുറക്കുമെന്നും വ്യക്തമാക്കി. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യൂറോപ്പ് എന്ന വലിയ വിപണി ലഭിക്കുന്നതോടെ ഇത് കേവലം വ്യാപാര കരാർ മാത്രമല്ല, ഇരു മേഖലകളിലെയും ജനങ്ങളുടെ സമൃദ്ധിക്കായുള്ള ഒരു ബ്ലൂപ്രിന്റ് കൂടിയാണെന്ന് സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.
തിരുവനന്തപുരം ശ്രീകാര്യം വെഞ്ചാവോട് പ്രവർത്തിക്കുന്ന എ–1 ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശനിയാഴ്ച വൈകുന്നേരം ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തിങ്കളാഴ്ച മുതലാണ് മിക്കവർക്കും ഛർദ്ദി, വയറിളക്കം, ജ്വരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രകടമായത്. തുടർന്ന് പലരും ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചിലരുടെ നില ഗുരുതരമാവുകയും ചെയ്തു.
സംഭവത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മനോജ് ജോസഫ് ചെത്തിപ്പുഴ
ലിവർപൂൾ: ലിവർപൂളിലെ പ്രമുഖ സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) അതിന്റെ അഭിമാനകരമായ ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ലിമയുടെ സിൽവർ ജൂബിലി ആഘോഷമായ ‘പ്രയാണം @ 25’ ജനുവരി 31 ശനിയാഴ്ച ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ മൗണ്ട്ഫോർഡ് ഹാളിൽ വെച്ച് നടക്കും.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ലിവർപൂളിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലിമ, വിപുലമായ പരിപാടികളോടെയാണ് ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച് രാത്രി 9:30 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ലിമ പ്രസിഡന്റ് സോജൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അതിഥികളായി എത്തുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖരാണ്. മെഴ്സിസൈഡ് പോലീസിലെ ഇൻസ്പെക്ടർ (Community Engagement Unit) ശ്രീ. ഇയാൻ സ്പീഡ്, യുക്മയുടെ (UUKMA) ദേശീയ പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ശ്രീ. ഷാജി തോമസ് വാരക്കുടി, അതോടൊപ്പം ലിംകയുടെ (LIMCA) പ്രസിഡന്റ് ശ്രീ. ജേക്കബ് വർഗീസും ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും. സംഘടനയുടെ മുൻകാല പ്രസിഡന്റുമാർ, അഞ്ചു വർഷത്തിലധികം കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചവർ, കൂടാതെ കാൽ നൂറ്റാണ്ടുകാലം നമ്മുടെ സമൂഹത്തിനായി ജീവിതം സമർപ്പിച്ച വിശിഷ്ട വ്യക്തികൾ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിക്കും. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകൾ ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടാകും.
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക ഡെൽസി നൈനാനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്കും നയിക്കുന്ന തത്സമയ സംഗീത വിരുന്നാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം ലിവർപൂളിലെയും യുകെയിലെയും മികച്ച നർത്തകരും വേദിയിലെത്തും. യുക്മ നാഷണൽ വിന്നേഴ്സായ ഡാൻസിങ് സ്റ്റാർസ്, ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോ, സ്റ്റെപ് സോൺ ഡാൻസ് സ്റ്റുഡിയോ, മാഞ്ചസ്റ്ററിൽ നിന്നുമുള്ള ദക്ഷിണ ഡാൻസ് ടീം എന്നിവരുടെ നൃത്തശിൽപ്പങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടും. ലിവർപൂളിലെ സാറ്റ്.വിക (Sattvika) ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ അവതരിപ്പിക്കുന്ന ചെണ്ടമേളം പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ നൈറ്റും ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമാണെങ്കിലും ഹാളിലെ പരിമിതമായ സീറ്റുകൾ പരിഗണിച്ച് എൻട്രി പാസ്സ് നിർബന്ധമാക്കിയിട്ടുണ്ട്. നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭക്ഷണശാല പരിപാടി നടക്കുന്ന മൗണ്ട്ഫോർഡ് ഹാൾ പരിസരത്ത് സജ്ജീകരിക്കും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പഴയകാല ഓർമ്മകൾ പങ്കുവെക്കാനും ഈ സിൽവർ ജൂബിലി വേദി കളമൊരുക്കും.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു. 2026 ജനുവരി 31 ആം തീയതി ശനിയാഴ്ച 6:00 pm മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം കുട്ടികൾ അവതരിപ്പിക്കുന്ന ഭജന,വിവേകാനന്ദ പ്രഭാഷണം,കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
രമ രാജൻ – 07576492822

കൊച്ചി: കാക്കനാട്ടിൽ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.
ഈ ആക്രമണശ്രമത്തിനിടെയാണ് സമീപത്തുണ്ടായിരുന്ന 13 കാരിയായ സൈബ അക്താരയ്ക്ക് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. തർക്കത്തിന്റെ കാരണം എന്താണെന്നതും പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നതും നിലവിൽ വ്യക്തമായിട്ടില്ല.
സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പൊലീസ് നിലപാട്. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല.
അതേസമയം, ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരിയായ യുവതി പൊലീസിനെ സമീപിച്ചു. വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുമെന്നതിനാലുമാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയതെന്ന് യുവതി അറിയിച്ചു. ഈ പരാതിയുടെ വിശദാംശങ്ങൾ തേടി ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ആഴ്ചയിൽ അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് ജനുവരി 27-ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ഗൗരവമായി ബാധിക്കുമെന്ന് സൂചന. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഉൾപ്പെടുന്ന ഒൻപത് സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 24-ന് നാലാം ശനി, 25-ന് ഞായർ, 26-ന് റിപ്പബ്ലിക് ദിനം എന്നീ അവധികൾക്ക് പിന്നാലെ 27-ന് സമരവും ചേരുന്നതോടെ തുടർച്ചയായ നാലുദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ജനുവരി 23-ന് ചീഫ് ലേബർ കമ്മിഷണറുമായുള്ള അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് യുഎഫ്ബിയു നേതാക്കൾ അറിയിച്ചു. ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് യൂണിയൻ വൃത്തങ്ങൾ വ്യക്തമാക്കി. വിശദമായ ചർച്ചകൾ നടന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും അതുകൊണ്ടുതന്നെ സമരം അനിവാര്യമാണെന്നും അവർ പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളിലാണ് പ്രധാനമായും സമരം നടക്കുക. ഉപഭോക്താക്കൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധി അനുവദിച്ചിട്ടുള്ളത്. എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയായി പ്രഖ്യാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനുപകരമായി ആഴ്ചയിലെ അഞ്ചുദിവസങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികമായി ജോലി ചെയ്യാൻ സന്നദ്ധമാണെന്നും യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.