Latest News

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ, ഫെബ്രുവരി മാസം 13 മുതൽ 15 വരെ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും, ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ത്രിദിന ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)

ലോകരക്ഷകനു മുന്നിൽ മനസ്സ് തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ച നടക്കുന്ന ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

ആന്തരിക സൗഖ്യാധ്യാനം, 13 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 15 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മാനസിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ , ഫാ ഡെബ്രിൻ എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ തന്നെ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.

ഈസ്റ്റ് ആംഗ്ലിയയിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്കായി വർഷങ്ങളായി സജീവമായി പ്രവർത്തിച്ചു വരുന്ന പ്രമുഖ സംഘടനയായ ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ടൂർണമെന്റ് 2026 ഫെബ്രുവരി 21-ാം തീയതി (ശനിയാഴ്ച) Linton Village College Sports Hall, CB21 4JB എന്ന വേദിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ മലയാളി ബാഡ്മിന്റൺ ടീമുകളെയും ഈ കായികമേളയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.

മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും, കായിക വിനോദങ്ങളിലൂടെ സൗഹൃദവും ആരോഗ്യകരമായ മത്സരാത്മകതയും വളർത്തുകയുമാണ് ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം. അമേച്വർ മുതൽ അനുഭവസമ്പന്നരായ കളിക്കാരുവരെ പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഈ അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റിന് Care Circle, Idealistic Financial Services, Rep-Rack Fitness എന്നീ സ്ഥാപനങ്ങളുടെ ഉദാരമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. ഈ സ്പോൺസർമാരുടെ സഹകരണം ടൂർണമെന്റിനെ കൂടുതൽ വിജയകരവും ആകർഷകവുമാക്കുമെന്ന് HMA നേതൃത്വം വ്യക്തമാക്കി.

ടൂർണമെന്റിൽ വിജയിക്കുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകുന്നതാണ്:
ഒന്നാം സമ്മാനം: £300 + ട്രോഫി
രണ്ടാം സമ്മാനം: £200 + ട്രോഫി
മൂന്നാം സമ്മാനം: £100 + ട്രോഫി

ഹേവർഹിൽ മലയാളി അസോസിയേഷൻ ഈസ്റ്റ് ആംഗ്ലിയയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായി അറിയപ്പെടുന്നു. നിരവധി വർഷങ്ങളായി സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, കുടുംബ സംഗമങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ വിജയകരമായി സംഘടിപ്പിച്ച് വരുന്ന സംഘടനയാണ് HMA. മലയാളി സമൂഹത്തിനിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിൽ സംഘടന നിർണായക പങ്ക് വഹിച്ചുവരുന്നു.

ഈ അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റും യുകെയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ഒരു വലിയ കായികോത്സവമായി മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായി മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

ടൂർണമെന്റുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, ടീം എൻട്രി, മറ്റ് വിവരങ്ങൾ എന്നിവയ്ക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ജെറിൽ: 07832 696996

റിജു: 07449 735746

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും കിഫ്ബി വഴി 1900 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997–98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത ഈ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും നിർണായകമെന്നാണ് വിലയിരുത്തൽ. 110 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാസൗകര്യം ഒരുക്കും.

പദ്ധതി നടപ്പാക്കുന്നതോടെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകൾക്ക് വലിയ സാമ്പത്തിക ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി റെയിൽവേ വഴി എളുപ്പത്തിൽ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 8 കിലോമീറ്റർ ദൂരത്തെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു. എന്നാൽ ശേഷിക്കുന്ന ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കൽ നടപടികളിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി പദ്ധതി സ്തംഭനാവസ്ഥയിൽ തുടരുകയാണ്.

ദില്ലി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റ് നടത്തിയ കൂട്ടപ്പിരിച്ചുവിടലിൽ എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂരിനും ജോലി നഷ്ടമായി. വാഷിങ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഷാൻ, ജോലി നഷ്ടമായ വിവരം സമൂഹമാധ്യമമായ എക്സിലൂടെ സ്ഥിരീകരിച്ചു.

വാഷിങ്ടൺ പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരെയും മറ്റ് നിരവധി സഹപ്രവർത്തകരെയും ഉൾപ്പെടുത്തി നടന്ന പിരിച്ചുവിടലാണ് തനിക്കുണ്ടായതെന്ന് ഇഷാൻ വ്യക്തമാക്കി. ന്യൂസ്‌റൂമിനോടും പ്രത്യേകിച്ച് അന്താരാഷ്ട്ര വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച പത്രപ്രവർത്തകരോടും ഉള്ള സ്നേഹവും വേദനയും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ 12 വർഷമായി സഹപ്രവർത്തകരായ എഡിറ്റർമാരോടും റിപ്പോർട്ടർമാരോടും ചേർന്ന് ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകാര്യങ്ങളെയും അതിൽ അമേരിക്കയുടെ പങ്കിനെയും വായനക്കാർക്ക് വ്യക്തമാക്കുന്നതിനായി 2017 ജനുവരിയിലാണ് ‘വേൾഡ് വ്യൂ’ എന്ന കോളം ആരംഭിച്ചതെന്ന് ഇഷാൻ ഓർമിപ്പിച്ചു. വർഷങ്ങളായി ആഴ്ചയിൽ പലതവണ ഈ കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം വരുന്ന വിശ്വസ്തരായ വായനക്കാരോട് കടപ്പെട്ടിരിക്കുന്നതായും ഇഷാൻ തരൂർ കുറിച്ചു.

ബൽജു നാരായണൻ

യുകെയിലെ മലയാളി സമൂഹത്തിനിടയിൽ പുരോഗമന കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സമീക്ഷ യു.കെ യുടെ 8-ാം നാഷണൽ സമ്മേളനം 2026 മെയ് 2-ന് (ശനിയാഴ്ച നടത്തപ്പെടും.

യുകെയിലെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രതിനിധികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. സംഘടനയുടെ കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തുക, ഭാവി പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുക, സംഘടനയുടെ ഘടനയും പ്രവർത്തന സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

കലാസാംസ്കാരിക പരിപാടികൾ, സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ, സംഘടനാ നിർദ്ദേശങ്ങളും തീരുമാനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ഐക്യവും പുരോഗമന നിലപാടുകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയാകുമെന്നാണ് നാഷണൽ കമ്മിറ്റി അറിയിച്ചു.

യുകെയിലെ എല്ലാ ഏരിയ/ യൂണിറ്റ് കമ്മിറ്റികളും സമ്മേളനത്തിനായി ഏകോപിതമായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. അംഗങ്ങളും അഭ്യുദയകാംക്ഷികളും പരമാവധി പങ്കെടുത്ത് സമ്മേളനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

തിരുവനന്തപുരം: ഒൻപതു വയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മവെയ്പ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ. വെട്ടുകാട് സ്വദേശി ബേസിൽ എന്ന എഡിസൺ (54) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷകളിൽ ഏറ്റവും കുറഞ്ഞ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2024 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കൈകാട്ടി വിളിച്ചുവരുത്തി സമീപത്തെ പൂച്ചട്ടി എടുത്തുതരാൻ ആവശ്യപ്പെട്ടു. ചട്ടി എടുത്തുകൊടുത്തപ്പോൾ കുട്ടിയുടെ കൈയിൽ പിടിച്ച പ്രതി, ഉമ്മ നൽകിയാൽ മാത്രമേ കൈ വിടുകയുള്ളൂവെന്ന് പറഞ്ഞ് വലിച്ചിഴച്ചു. കുട്ടി കരഞ്ഞ് കൈ വിടാൻ ആവശ്യപ്പെട്ടിട്ടും പ്രതി വിട്ടില്ല. ഭയന്ന കുട്ടി ഉമ്മ നൽകുകയും തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തി അച്ഛനോട് സംഭവം പറയുകയുമായിരുന്നു.

കുട്ടിയുടെ പരാതിയെ തുടർന്ന് വലിയതുറ പോലീസ് സബ് ഇൻസ്പെക്ടർ ജയശ്രീ എസ്. കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹനും അഡ്വ. പി. സുരഭിയും ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും മൂന്ന് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

ന്യൂഡൽഹി: മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി. ഒരുവർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും.

രാഷ്ട്രപതി ഭരണത്തിന് ശേഷം സർക്കാർ രൂപവത്കരണത്തിനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിരുന്നു. ബിജെപി നേതാവായ യുംനം ഖേംചന്ദ് സിങ്ങിനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതോടെയാണ് കാര്യങ്ങൾ അന്തിമഘട്ടത്തിലെത്തിയത്. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടർന്ന് അദ്ദേഹം സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ബുധനാഴ്ച ഗവർണറെ കണ്ടു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ പുതിയ ഉപമുഖ്യമന്ത്രിയാകും.

2017-ലും 2022-ലും യുംനം ഖേംചന്ദ് സിങ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017-ൽ നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം 2022-ലെ എൻ. ബിരേൻസിങ് സർക്കാരിൽ മന്ത്രിയായിരുന്നു. വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ 2025 ഫെബ്രുവരി 9-ന് മുഖ്യമന്ത്രി എൻ. ബിരേൻസിങ് രാജിവെച്ചതിനെ തുടർന്നാണ് ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. നിയമസഭ പിരിച്ചുവിടാതെയാണ് അന്ന് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നത്.

വാഷിംഗ്ടൺ: അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയൻ ഡ്രോൺ യു.എസ് സൈന്യം വെടിവെച്ച് വീഴ്ത്തി. കപ്പലിന്റെയും അതിലെ സൈനികരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധ നടപടിയായാണ് ഡ്രോൺ തകർത്തതെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വീണ്ടും ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം. ചർച്ചകൾ പരാജയപ്പെട്ടാൽ “മോശം കാര്യങ്ങൾ” സംഭവിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിൽ പട്ടിക ചർച്ച ചെയ്തു. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരിക്കുമെന്നതാണ് പട്ടികയിലെ പ്രധാന നിർദ്ദേശം.

സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെ കഴക്കൂട്ടത്തും, പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയിലും, അനൂപ് ആൻ്റണിയെ തിരുവല്ലയിലും പരിഗണിക്കുന്നു. ഷോൺ ജോർജ് പാലായിലും, കരമന ജയൻ തിരുവനന്തപുരത്തും, സന്ദീപ് വാചസ്പതി ചെങ്ങന്നൂരിലും സ്ഥാനാർഥികളായേക്കും.

ജനറൽ സെക്രട്ടറി എം.ടി. രമേശിനെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് ആലോചന. അദ്ദേഹം മത്സരിക്കാത്ത പക്ഷം പത്മജാ വേണുഗോപാലിനാണ് സാധ്യത. ശോഭാ സുരേന്ദ്രന് മണ്ഡലം തീരുമാനിച്ചിട്ടില്ലെങ്കിലും നിരവധി ഇടങ്ങളിൽ പേര് പരിഗണനയിലുണ്ട്. ഘടകകക്ഷികളായ ബി.ഡി.ജെ.എസ്., ട്വൻ്റി20 തുടങ്ങിയവയ്ക്ക് ഏകദേശം 40 സീറ്റ് നൽകാനാണ് ബി.ജെ.പി തീരുമാനം.

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്ത് (30) ആണ് പിടിയിലായത്.

പരിചയക്കാരിയായ സ്ത്രീയുടെ സ്കൂൾ വിദ്യാർഥികളായ മക്കളെ പരിപാലിക്കാൻ ഏൽപ്പിച്ചപ്പോഴാണ് ഇയാൾ കുട്ടികളോടൊപ്പം താമസിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

കുട്ടികളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിവിധ ജില്ലകളിലും ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും ഇയാൾ പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved