Latest News

യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ മാഞ്ചസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഐസക്ക് എൽസാദനം യൂത്ത് സെക്ഷനിൽ പ്രസംഗിക്കും. ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.

പാസ്‌റ്റർ സൂറിയേൽ തോമസാണ് യൂത്ത് കോർഡിനേറ്റർ. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോർഡിനേറ്റർ. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഹൻസ് തോമസ്. വൈസ്ചെയർമാൻ പാസ്റ്റർ സി റ്റി ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ ബിജു ചെറിയാൻ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ മനോജ് ഏബ്രഹാം, നാഷണൽ ട്രഷറർ ബ്രദർ വിൽ‌സൺ ചാക്കോ.കോൺഫറൻസ്ൺ കൺവീനർ ബിജു വില്യംസ്, മീഡിയ & പബ്ലിസിറ്റി ബ്രദർ റെജിൻ കുര്യാക്കോസ്.

കൂടുതൽ വിവരങ്ങൾക്ക്‌ റവ ഡോ ജോ കുര്യൻ, പാസ്‌റ്റർ സി റ്റി എബ്രഹാം, പാസ്‌റ്റർ ബിജു ചെറിയാൻ, പാസ്‌റ്റർ ഹൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.

ലീഡ്സ്: മലങ്കര മാർത്തോമ സഭ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൻ്റെ കീഴിലെ ലീഡ്സിൽ പുതുതായി സ്ഥാപിതമായ ജറുസലേം മാർത്തോമ ഇടവകയുടെ പ്രവർത്തന ഉദ്ഘാടനവും കുർബാനയും 2026 മെയ് മാസം 17 തീയതി ഞായറാഴ്ച രാവിലെ 9.30ന്, ലീഡ്സിലെ “Greenacre” ഹാളിൽ നടക്കുന്നതാണ്. ഭദ്രാസന മെത്രാപോലീത്ത RT. Rev. PD Dr. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തോടെ ആരംഭിക്കുന്ന പ്രസ്തുത യോഗത്തിൽ ഇടവക വികാരി റവ. സുബിൻ മാത്യു പാറയിൽ, മുൻ വികാരി റവ: ജോൺ പി ചാക്കോ അച്ചൻ എന്നിവർ നേതൃത്വം നൽകും. ഭദ്രാസന ഭാരവാഹികൾ, സമീപ സഹോദര ഇടവകളിലെ പുരോഹിതരും, ഭാരവാഹികളും സംബന്ധിക്കും.

ചരിത്ര പ്രാധാന്യമുള്ള ലീഡ്സ് നഗരത്തിലെ മാർത്തോമ വിശ്വാസികൾക്ക് ആത്മീയമായി വലിയ പ്രാധാന്യമുള്ള ഒരു പുതിയ തുടക്കം ആണ്, ഈ ഇടവകയുടെ സ്ഥാപനം എന്ന് കണക്കാക്കപെടുന്നു. ഈ യോഗത്തിലേക്ക് വിശ്വാസികളായ ഏവരെയും സ്വാഗതം ചെയ്യുന്നത് ആയി ഇടവക സെക്രട്ടറി ഐസക് ഉമ്മൻ അറിയിച്ചു.
Address:
Greenacre Hall
Yeadon, Leeds.
LS19 6AS.

ന്യൂഡൽഹി: ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അധികാരപ്പോരിനും വിരാമമിട്ട് വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. യുഡിഎഫ് 102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ശക്തമായ ചർച്ചകളാണ് നടന്നത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ തമ്മിലുണ്ടായ മത്സരമാണ് തീരുമാനം വൈകാൻ കാരണമായത്.

എംഎൽഎമാരിൽ വലിയ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ നിലപാടുകളും മുൻ കെ.പി.സി.സി. അധ്യക്ഷൻമാരുടെ പിന്തുണയും സതീശന് അനുകൂലമായി. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം നേടിക്കൊടുത്ത നേതാവെന്ന പ്രതിച്ഛായയും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിൽ നിർണായകമായി. ഇതോടെയാണ് പത്ത് വർഷം നീണ്ട പിണറായി വിജയൻ സർക്കാരിന് ശേഷം യുഡിഎഫ് ഭരണത്തിലേക്ക് മടങ്ങിയെത്തുന്ന ഘട്ടത്തിൽ സതീശന് മുഖ്യമന്ത്രിപദം ലഭിച്ചത്.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുനൽകിയിരുന്നു. തുടർന്ന് എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ എംഎൽഎമാരുമായും ഘടകക്ഷി നേതാക്കളുമായും ചർച്ച നടത്തി. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ നിർണായക കൂടിക്കാഴ്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഇടവമാസ പൂജ 2026 മെയ് 16 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ജനവികാരം പരിഗണിക്കണമെന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹത്തിന്റെ ആഗ്രഹമെന്ന് എ.ഐ.സി.സി. നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ലീഗ് നേതൃത്വം അറിയിച്ചതായും, ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര നേതൃയോഗം വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അതിന് ശേഷമേ തുടർനിലപാട് വ്യക്തമാക്കൂവെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനാവശ്യ വൈകിപ്പ് ഉണ്ടാകരുതെന്നും, ചില കോൺഗ്രസ് നേതാക്കൾ ഘടകക്ഷികളുടെ അഭിപ്രായത്തെ ചെറുതാക്കി കാണുന്ന രീതിയിൽ നടത്തിയ പ്രസ്താവനകളിൽ ലീഗിന് അതൃപ്തിയുണ്ടെന്നും യോഗത്തിൽ വിലയിരുത്തി. എങ്കിലും മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടും ലീഗ് പ്രാഥമിക ചർച്ച നടത്തി. മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ എന്നിവയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കൾ പങ്കുവെച്ചത്. അന്തിമ തീരുമാനം എടുക്കാനുള്ള ചുമതല സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസ് നേതൃത്വവുമായി ലീഗ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ന്യൂഡൽഹി: പത്ത് ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് ഇന്ന് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിയമസഭാകക്ഷി യോഗത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം ഔദ്യോഗികമായി അറിയിക്കാനാണ് സാധ്യത. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് അവസാനഘട്ട ചർച്ചകളിൽ പ്രധാനമായി ഉയർന്നത്. എല്ലാ കോൺഗ്രസ് എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം യു.ഡി.എഫ്. നേതാക്കൾ ഗവർണറെ കണ്ടു സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് സൂചന. വടക്കൻ ജില്ലകളിൽ നിന്നുള്ള എംഎൽഎമാരുടെ യാത്രാസൗകര്യം പരിഗണിച്ച് യോഗം ഉച്ചയ്ക്കുശേഷമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന.

അതേസമയം മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി മുസ്‌ലിം ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. കേരള കോൺഗ്രസും മറ്റ് ഘടകകക്ഷികളും തിരുവനന്തപുരത്ത് നേതൃയോഗങ്ങൾ സംഘടിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന ഹൈക്കമാൻഡ് ഫോർമുലയ്ക്കായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയറാം രമേശ് അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരിൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ രാവിലെ 10 മണിയോടെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സൂചന.

ബുധനാഴ്ച രാഹുൽ ഗാന്ധിയും ഖാർഗെയും തമ്മിൽ നിർണായക ചർച്ച നടത്തി. ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങൾ പ്രതികരണത്തിനായി കാത്തുനിന്നെങ്കിലും ഇരുവരും പ്രതികരിച്ചില്ല. പിന്നാലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ ജയ്റാം രമേശ്, മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും ഹൈക്കമാൻഡ് പൂർത്തിയാക്കിയതായി വ്യക്തമാക്കി.

ഇതിനിടെ, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാനാണ് സാധ്യത. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഇന്ദിര ഭവനിൽ യോഗം നടക്കുമെന്നാണ് വിവരം. എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

ബെന്നി അഗസ്റ്റിൻ

ടെൽഫോർഡ്: കാസർഗോഡ് ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയായ ആന്റണി തോമസിന്റെ മൃതസംസ്കാരം മെയ് 30ന് ടെലിഫോർഡിൽ വച്ച് നടത്തുന്നു. മൃതസംസ്കാര പ്രാർത്ഥനകൾ രാവിലെ 10 മണി മുതൽ ഔർ ലേഡി ഓഫ് ദി റോസറി & സൈന്റ്റ് ലുക്ക് പള്ളിയിൽ വച്ച് നടത്തും.

അഡ്രസ്: ചർച്ച് റോഡ്, ടെൽഫോർഡ്, TF2 7HG.

വ്യൂയിങ്ങിനും പ്രാർത്ഥനകൾക്കും ശേഷം 12.30ന് ടെലിഫോർഡ് ക്രീമറ്റോറിയത്തിൽ വച്ച് ശവദാഹം നടക്കും.

അഡ്രസ്: ടെൽഫോർഡ്, TF2 9NJ.

ഇതൊരു അറിയിപ്പായി ആന്റണിയുടെ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കണമെന്ന് മകൻ ആൽബിൻ അറിയിച്ചു. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻറെ അടുത്ത് മാർച്ച് 22 ന് ഭാര്യ ജോളിയുമായി വന്നതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്‌തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്‌സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്‌തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് മെയ് നാലിന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്.

ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു അപ്ലിക്കേഷൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ. ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ.

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രെഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം, യുക്മ ദേശീയസമിതി അംഗം ജോർജ് തോമസ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, സെക്രെട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, ശ്രോപ്ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി വിഷ്ണു വിമൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിൾ പണ്ഡിതനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 26മുതൽ 29 വരെ നടക്കുന്നു . യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന ശുഷ്രൂഷകളിൽ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്നി ടീമും പങ്കെടുക്കും.18 വയസ്സുമുതൽ പ്രായക്കാർക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ തുടരുന്നു.

WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

അഡ്രസ്സ്

POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG

കൂടുതൽ വിവരങ്ങൾക്ക്

സാജു വർഗീസ് 07809 827074
മിലി തോമസ് 07877 824673
ബ്രിജിൽ ജോസഫ് 07926912285.

താരസംഘടനയായ അമ്മയിലെ തൊഴിൽ പീഡന പരാതിയിൽ നിർണായക നടപടി സ്വീകരിച്ച് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു. ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ നൽകിയ പരാതിയെ തുടർന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇടപെട്ടത്. ഉണ്ണി ശിവപാലിനെ താൽക്കാലികമായി അവധിയിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചതായി സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലിടത്തിൽ മാനസിക പീഡനം നേരിട്ടുവെന്നാരോപിച്ച് യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും ലേബർ ഓഫീസിനും പരാതി നൽകിയിരുന്നു. വിഷയത്തിൽ സംഘടനയ്ക്കുള്ളിൽ വ്യാപക ചർച്ചകൾ നടന്നതിന് പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.

ഉണ്ണി ശിവപാൽ ജീവനക്കാരോട് അടിമ മനോഭാവത്തോടെയാണ് പെരുമാറിയതെന്നും നിരന്തരം മാനസികമായി തളർത്താൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. സാധാരണ ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യിപ്പിച്ചിരുന്നുവെന്നും വീട്ടിലെത്തിയ ശേഷവും വാട്‌സാപ്പ് സന്ദേശങ്ങളും ഫോൺവിളികളും തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. അർധരാത്രിയിലും സന്ദേശങ്ങൾ അയച്ചതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കി. പ്രശ്നങ്ങൾ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ അറിയിച്ചെങ്കിലും ട്രഷററുമായി സഹകരിക്കാനാണ് നിർദേശിച്ചതെന്നും പരാതി നൽകിയാൽ സംഘടനയിൽ തുടരാനാകില്ലെന്ന മുന്നറിയിപ്പ് ലഭിച്ചതായും അവർ ആരോപിച്ചു. തനിക്കെതിരായ പിരിച്ചുവിടൽ നടപടി ട്രഷറർക്കുവേണ്ടി എടുത്ത തീരുമാനമാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയിൽ നടപടി വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയായി എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിൽ ഉണ്ടായ താമസമാണ് കാരണമെന്ന് ശ്വേത മേനോൻ വിശദീകരിച്ചു. അതേസമയം യുവതി കുക്കു പരമേശ്വരനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നിലവിൽ പ്രശ്നം ഉണ്ണി ശിവപാലും പരാതിക്കാരിയും തമ്മിലുള്ള വിഷയമായിട്ടാണ് കമ്മിറ്റി പരിഗണിച്ചതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇതിനിടെ അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അൻസിബ ഹസ്സന്റെ രാജിയും സംഘടന അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബ രാജിവെച്ചതെന്നും ശ്വേത മേനോൻ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved