Latest News

ബിനു ജോർജ്

എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ചതിലൂടെ വിഖ്യാതമായ എയിൽസ്‌ഫോർഡിലേക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപത ക്രമീകരിക്കുന്ന മരിയൻ തീർത്ഥാടനം നാളെ, ശനിയാഴ്ച മെയ് 31ന് നടക്കും. കർമല നാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്ന തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരും. ഇത് എട്ടാം തവണയാണ് രൂപതയുടെ ആഭിമുഖ്യത്തിൽ എയിൽസ്‌ഫോർഡിലേക്ക് തീർത്ഥാടനം നടത്തുന്നത്.

രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. മെയ് 31 രാവിലെ 11 ന് കൊടിയേറ്റ്, നേർച്ച സ്വീകരണം, 11.15ന് ജപമാല പ്രദക്ഷിണം, 1.15ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. 1.30 നാണ് ആഘോഷമായ വിശുദ്ധകുർബാന. തുടർന്ന് 3.30ന് ലദീഞ്, ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 4.30 ന് സമാപനാശീർവാദം, ഫ്ളോസ് കാർമലി പ്രദക്ഷിണം, 5 .00 മണിക്ക് സ്നേഹവിരുന്ന്.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

കർമലീത്താ സഭയുടെ പ്രിയോർ ജനറലായിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്കിന് 1251 ജൂലൈ 16 ണ് ആണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയത്. വെന്തിങ്ങ ധരിക്കുന്നവരെ രോഗപീഡ, ആപത്തുകൾ എന്നിവയിൽനിന്ന് പ്രത്യേകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നൽകപ്പെട്ടതും ഇവിടെ വെച്ചുതന്നെ. ഉത്തരീയ ഭക്തിയുടെ ആരംഭവും ഇവിടെ നിന്നുതന്നെയായിരുന്നു.

കർമലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും സ്‌നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ അറിയിച്ചു.

പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/wJxzScXoNs6se7Wb6

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343

Address of the Venue: The Friars, Aylesford, Kent, ME20 7BX

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിച്ചേക്കും. തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

അതേസമയം വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്ത് എന്നല്ല, യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരംവട്ടം പറഞ്ഞതാണെന്നും അതിലെന്താ കണ്‍ഫ്യൂഷന്‍ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.വി അന്‍വറിന്റെ പ്രതികരണം. അങ്ങനെ കണ്‍ഫ്യൂഷനുണ്ടെന്നുള്ള നരേഷന്‍ യുഡിഎഫ് നേതാക്കളുണ്ടാക്കുന്നുണ്ട്. ഏത് ചെകുത്താനായാലും സമ്മതിക്കുമെന്നാണ് താന്‍ അവസാനം പറഞ്ഞത്. പക്ഷേ നമ്മളെ കക്ഷിയാക്കണ്ടേ. നമ്മളെ ഘടകകക്ഷിയാക്കുമെങ്കില്‍ മാത്രമേ ഇനി സംസാരമുള്ളൂ. അങ്ങനെയാണ് ഇന്നത്തെ തീരുമാനം. മത്സരിക്കണോ വേണ്ടയോ എന്നത് നാളത്തെ ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വർധിച്ചു. വിവിധയിനം മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വർധന. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വർധിച്ചത്. 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചത്.

മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011-ലെ പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ് ) കൺട്രോളർ റൂൾസ്‌ പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികൾ 04132 262090 എന്ന നമ്പറിൽ അറിയിക്കണം.

നിലമ്പൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പി വി അന്‍വര്‍ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ യുഡിഎഫിന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച ചേരും. എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ പി വി അന്‍വര്‍ തയ്യാറാകാത്തതാണ് അടിസ്ഥാന പ്രശ്‌നം. വി ഡി സതീശന് ഗൂഢ ലക്ഷ്യമെന്ന് പി വി അന്‍വര്‍ ആരോപിച്ചതിന് പിന്നാലെ യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണത്തിലും സതീശന്‍ ആവശ്യപ്പെട്ടത് ഷൗക്കത്തിന് എതിരായ പരാമര്‍ശം അന്‍വര്‍ പിന്‍വലിക്കണമെന്നാണ്. തനിക്കെതിരായ അന്‍വറിന്റെ ആരോപണം അവിടെ നില്‍ക്കട്ടെയെന്നും അന്‍വര്‍ നയം വ്യക്തമാക്കട്ടെ എന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന കാര്യത്തില്‍ മാറ്റമില്ലെന്നും അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ‘എനിക്കെതിരെയും അന്‍വര്‍ ആരോപണമുന്നയിച്ചു. അത് അവിടെ കിടക്കട്ടെ, അത് പിന്‍വലിക്കണമെന്നുമില്ല. പക്ഷേ സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്നതില്‍ മാറ്റമില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.

‘യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നാണ് ഏറ്റവും എളിമയോടെയും വിനയത്തോടെയും പറഞ്ഞത്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ യു.ഡി.എഫിന്റെ തീരുമാനം അപ്പോള്‍ പറയാം. ആദ്യം മുതല്‍ക്കെ ഇതല്ലാതെ ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ആരെയെങ്കിലും പ്രകോപിപ്പിച്ചു കൊണ്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.

എന്നെക്കുറിച്ച് അദ്ദേഹം പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. ഈ വിഷയം മാത്രമല്ല തിരഞ്ഞെടുപ്പിലുള്ളത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യു.ഡി.എഫിലെ എല്ലാ നേതാക്കളും പരസ്പരം കൂടിയാലോചന നടത്തിയാണ് തീരുമാനിക്കുന്നത്. നാളെ വൈകിട്ടോടെ തീരുമാനം എടുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് എല്ലാവരുമായി ആലോചിച്ചാണ്.

എനിക്കെതിരെ പറഞ്ഞതൊന്നും പിന്‍വലിക്കേണ്ട. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രം അദ്ദേഹം വ്യക്തമാക്കിയാല്‍ മതി.’

സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ അന്‍വര്‍ തയ്യാറാകണം എന്നതാണ് യുഡിഎഫിന്റെ ആവശ്യം. എന്നാല്‍, ഈ ഉപാധി അന്‍വര്‍ തള്ളിയെന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അന്‍വറിനെ പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുവെന്നും സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആര്യാടന്‍ ഷൗക്കത്തിനെതിരായ പ്രസ്താവനകള്‍ പി.വി. അന്‍വര്‍ തിരുത്തിയാല്‍ തൊട്ടടുത്ത മണിക്കൂറുകളില്‍ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അന്‍വര്‍ കടുത്ത നിലപാട് തുടര്‍ന്നാല്‍ അവഗണിച്ചു മുന്നോട്ടുപോകും. തിരുത്താതെ സഹകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും അന്‍വര്‍ മര്യാദ കാണിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനം എടുക്കുമെന്ന് സണ്ണി ജോസഫ് ഏറ്റവും ഒടുവില്‍ ആവര്‍ത്തിക്കുകയും ചെയ്തു.

യഥാര്‍ഥത്തില്‍, ഷൗക്കത്തിന് പുറമേ വി ഡി സതീശന് എതിരെ കൂടി പരസ്യ നിലപാട് സ്വീകരിച്ച അന്‍വര്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുകയാണ്. പന്ത് അന്‍വറിന്റെ കോര്‍ട്ടിലേക്ക് ഇട്ടിട്ടും അത് കണ്ടില്ലെന്ന് നടിക്കാതെ വിലപേശല്‍ തുടരുകയാണ്. ലീഗ് ഇടപെട്ട് കെ സി വേണുഗോപാലുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടക്കാതെ പോയി. ആര്യാടന്‍ ഷൗക്കത്തിനും പ്രതിപക്ഷനേതാവിനും എതിരെ നടത്തിയ പ്രസ്താവനകള്‍ തിരുത്തി, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാതെ മുന്നോട്ടുപോകാന്‍ ആവില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, കോണ്‍ഗ്രസില്‍ ഭിന്നതകളില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. കുറച്ചൊക്കെ അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പിഎസി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കൂടാനാഗ്രഹിക്കുന്നവരെയെല്ലാം കൂടെക്കൂട്ടാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിലെ അനിശ്ചിതത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. എല്ലാം ശുഭമായി പര്യവസാനിക്കും. പിണറായിയെ താഴെയിറക്കുക എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എല്ലാവരുടേയും ലക്ഷ്യം. ആ ലക്ഷ്യം വരുമ്പോള്‍ വിശാല ലക്ഷ്യത്തിന്റെ മുമ്പില്‍ കൊച്ചു കൊച്ചു പരിഭവങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ എന്ത് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ എ സുകു പ്രതികരിച്ചു. അപമാനിതരായി യുഡിഎഫിന് പിന്നാലെ നടക്കാനില്ലെന്നും സുകു പ്രതികരിച്ചു. പ്രവര്‍ത്തകരുടെ വികാരമാണ് പ്രധാനമെന്നും സുകു കൂട്ടിച്ചേര്‍ത്തു. അനന്തമായി പ്രശ്നം നീട്ടികൊണ്ടുപോകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് വൈകീട്ട് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂരില്‍ അന്‍വറിന്റെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മണ്ഡലത്തില്‍ ഉയര്‍ത്തുന്നുണ്ട്.

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കനത്ത മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളൾക്ക് അതതു കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അവധി. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

എട്ട് ജില്ലകളിലാണ് വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലേർട്ടാണ്.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് : യുകെയിലെ ആദ്യകാല അസ്സോസിയേഷനായ കാർഡിഫ് മലയാളി അസോസിയേഷൻ മെയ് 25ന് വാർഷിക പൊതുയോഗം നടത്തുകയും അടുത്ത രണ്ട് വർഷത്തേക്ക് സംഘടന നയിക്കുവാനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് ബിജു പോൾ സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ ബിനോ ആന്റണി, വൈസ് പ്രസിഡന്റ് ബിന്ദു അജിമോൻ, ജോയിന്റ് സെക്രട്ടറി ജോസ്‌മോൻ ജോർജ്, ജോയിന്റ് ട്രഷറർ ജോസ് കൊച്ചാപ്പള്ളി, ആർട്സ് സെക്രട്ടറി സുമേഷൻ പിള്ള, സ്പോർട്സ് സെക്രട്ടറി ടോണി ജോർജ്എന്നിവർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ബെന്നി അഗസ്റ്റിൻ, സജി അഗസ്റ്റിൻ, ജിനോ ജോർജ്, ആൽബിൻ സേവിയർ, നിതിൻ സെബാസ്റ്റ്യൻ, എന്നിവരും വനിത പ്രതിനിധിയായി ദേവിപ്രഭ സുരേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

പൊതുയോഗത്തിൽ വച്ച് സെക്രട്ടറി ബിനോ ആന്റണി കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ട് വായിക്കുകയും, അതുപോലെ ആർട്സ് സെക്രട്ടറി ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി എന്നിവരും റിപോർട്ടുകൾ അവതരിപ്പിച്ചു. 21 വർഷം പൂർത്തിയാക്കിയ കാർഡിഫ് മലയാളി അസോസിയേഷൻ സുവനീയർ ‘വർണം’ പ്രസിഡന്റ് ജോസി മുടക്കോടിലും സെക്രട്ടറി ബിനോ ആന്റണിയും കൂടി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ആയിരുന്ന സുമേഷൻ പിള്ള ജോസി മുടക്കോടിലിന് സുവനീയറിന്റെ ആദ്യത്തെ കോപ്പി നൽകി. ഈ വർഷം കുട്ടികൾക്കായി നടത്തിയ ആർട് ഡേ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.

ബിജു പോളിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ കമ്മിറ്റി സിഎം എ എന്ന വലിയ കൂട്ടായ്‌മ്മയെ മറ്റോരു തലത്തിലേക്ക് ഉയർത്തുവാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. വരും വർഷങ്ങളിൽ അസോസിയേഷൻ അംഗങ്ങളുടെ ജനസേവനപരമായ സേവനം മുൻ നിറുത്തി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അഭിപ്രായപ്പെട്ടു.

നോട്ടിംഗ്ഹാം: ചിയേഴ്സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം സംഘടിപ്പിച്ച ആദ്യത്തെ ഓൾ UK മലയാളി T10 ക്രിക്കറ്റ് ടൂർണമെന്റ് വലിയ ആവേശത്തോടെയും, വിജയകരമായ സംഘാടനത്തോടെയും നിറവേറ്റി. ബ്രിട്ടനിലെ പല സ്ഥലങ്ങളിൽ നിന്നുമെത്തിയ എട്ട് ടീമുകൾക്കിടയിൽ തികച്ചും ഉത്സാഹപരമായ മത്സരങ്ങളാണ് അരങ്ങേറിയത്.

Gully Cricket ആണ് ടൂർണമെന്റിന്റെ ചാമ്പ്യന്മാരായ് കിരീടം ചൂടിയത്. First Call 247 നൽകുന്ന £1000 ക്യാഷ് പ്രൈസും, Sangeeth Restaurant (Leicester) നൽകുന്ന ട്രോഫിയും വിജയികൾക്കായി സമ്മാനമായി. Cheers Red ടീം റണ്ണർസ്‌അപ്പായി. Focus Finsure നൽകുന്ന £500 ക്യാഷ് പ്രൈസും ട്രോഫിയും അവർക്ക് ലഭിച്ചു.

പരിപാടിയെ മനോഹരമാക്കുന്നതിൽ പ്രത്യേക പങ്കുവഹിച്ചത് Sangeeth Restaurant നൽകിയ രുചിയേറിയ ഭക്ഷണവും, മറ്റ് ട്രോഫികളും ആയിരുന്നു. കൂടാതെ, D Star Music (അനീഷ്കുട്ടി നാരായൺ) ഒരുക്കിയ ഡിജെ സംവിധാനവും, സംഗീതവിരുന്നും എല്ലാവർക്കും പുതുമയുള്ള അനുഭവമായിത്തീരുകയും ചെയ്തു.

ടൂർണമെന്റ് ഉദ്ഘാടനം Gedling Ward ലെ കൗൺസിലർ ജെനി ഹോളിംഗ്സ്വർത്ത് നിർവഹിച്ചു. ചടങ്ങിൽ Ideal Solicitors എന്ന ടീം സ്‌പോൺസറിലെ ജോബി പുതുക്കുളങ്ങരയുടെ സാനിധ്യവും ഉണ്ടായിരുന്നു.

മഴയും, ഗ്രൗണ്ട് സജ്ജീകരണത്തിലെ വെല്ലുവിളികളും അതിജീവിച്ചാണ് പരിപാടി വിജയകരമായി പൂർത്തിയാക്കാനായത്. ഇത് ഒരു വലിയ നേട്ടമായാണ് താനും കാണുന്നതെന്ന് ടീം ചെയർമാനും ക്യാപ്റ്റനുമായ അശ്വിൻ കക്കനാട്ട് ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

മത്സരങ്ങൾ മുഴുവൻ കാണികൾക്ക് ക്രിക്കറ്റ് ഉത്സവം തന്നെയായിരുന്നു. തികച്ചും മികച്ച ബാറ്റിംഗും, ബൗളിംഗും, അതിശയിപ്പിക്കുന്ന ഫീൽഡിംഗുമാണ് ടൂർണമെന്റിനെ നിറച്ചത്.

 

 

Cheers Cricket Nottingham എന്ന ടീമിന്റെ സ്ഥാപകനും, സംഘാടകനുമായ അശ്വിൻ കക്കനാട്ട് ജോസും, സെക്രട്ടറി എബിൾ ജോസഫും, ടീം മാനേജർ നിഥിൻ സൈമണും, മറ്റ് പ്രവർത്തകരും എല്ലാ ടീമുകൾക്കും, സപ്പോർട്ടർമാർക്കും, സഹകരിച്ച എല്ലാവർക്കും അവരുടെ ഹൃദയപൂർവ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു

പൊതുവിദ്യാലയങ്ങളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറയുമ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രണ്ട് മുതല്‍ പത്താംതരം വരെയുള്ള കുട്ടികളെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ ചേര്‍ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കുട്ടികള്‍ ഒഴിഞ്ഞുപോകുന്നത് ചെറുക്കാന്‍ ടിസി നല്‍കാത്ത ചില അണ്‍ എയ്ഡഡ് വിദ്യാലയ അധികൃതരുടെ നിലപാടിന് തിരിച്ചടിയാണ് പുതിയ ഉത്തരവ്.

രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനമാക്കി പ്രവേശനം നല്‍കാമെന്നാണ് ഉത്തരവ്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ ചേര്‍ക്കാം. എല്ലാ വിഷയങ്ങള്‍ക്കും വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കണം പരീക്ഷയെന്നാണ് ഉത്തരവ്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് 3,55,967 വിദ്യാര്‍ഥികളാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ളാസുകളിലുണ്ടായിരുന്നത്. അതില്‍ നല്ലൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിലേക്കെത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

2022-23 അധ്യയന വര്‍ഷത്തേക്കാള്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 86,752 വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2024-24 അധ്യയന വര്‍ഷം എണ്ണക്കുറവ് ഒരുലക്ഷം കടന്നു-1,03,005. ഇത്തവണയും ഈ വിടവ് കൂടുമെന്ന് മുന്‍കൂട്ടി കണ്ടാണ് കുട്ടികളെ എത്തിച്ച് പൊതുവിദ്യാലയങ്ങള്‍ ശക്തമാക്കാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയത്.

ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച് കഴിഞ്ഞ അധ്യയന വര്‍ഷം 3400 ക്ലാസ് ഡിവിഷനുകള്‍ ഒഴിവാക്കേണ്ടി വരുമായിരുന്നു. അതിനൊപ്പം ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ഒരു ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ കുറയുന്നത് നാലായിരത്തോളം അധ്യാപക തസ്തികകളെ ബാധിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ഓരോ വര്‍ഷവും ഒന്നാംതരത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് ശ്രമങ്ങള്‍ തുടരും. പ്രശ്‌നപരിഹാരത്തിനായി രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് മുന്‍കൈയെടുക്കുന്നത്. കേരളത്തിലെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തട്ടെ എന്നുള്ള തീരുമാനമാണ് കെസി വേണുഗോപാല്‍ അന്‍വറിനെ കാണാന്‍ വിസമ്മതിച്ചതിന് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ കെസിയെ വിലക്കിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

അന്‍വര്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും തൃണമൂല്‍ ദേശീയ പാര്‍ട്ടി ആയതിനാല്‍ ഇവിടെ സഖ്യം ഉണ്ടാക്കാന്‍ തടസ്സമുണ്ടെന്നും സണ്ണി ജോസഫ് പറയുന്നു. എന്നാല്‍ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാന്‍ മടിയില്ല. അതിന് ധൃതി വെക്കേണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍വര്‍ തിരുത്തണം എന്നുള്ളത് തന്നെയാണ് തന്റെയും വിഡി സതീശന്റേയും നിലപാട്. അന്‍വര്‍ തിരുത്തി വരണം എന്ന് തന്നെയാണ് സുധാകരന്റയും നിലപാട് എന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വര്‍ സ്വതന്ത്രമായി മത്സരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അന്‍വറിനെ അസോസിയേറ്റ് മെമ്പറായി ഉടന്‍ പ്രഖ്യാപിക്കാന്‍ യുഡിഎഫ് ഒരുങ്ങിയേക്കും. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുന്‍കൈയെടുത്താണ് അന്‍വറിന്റെ കാര്യത്തിലുള്ള ചര്‍ച്ച. അതേസമയം, കോണ്‍ഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നലെ രാത്രി അന്‍വറിനെ കാണാന്‍ കെ സി വേണുഗോപാല്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രശ്‌ന പരിഹാരത്തിന് കെസി ഇടപെടുമെന്ന വിവരം പുറത്തുവരുന്നത്. ഇന്ന് കെസിയുമായി സംസാരിച്ചേക്കും.

പിവി അന്‍വറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെസി വേണുഗോപാലുമായി അന്‍വര്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അന്‍വര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു.

അന്‍വറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താന്‍ നിലമ്പൂരില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നിലമ്പൂരില്‍ മണ്ഡലം കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.

എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. ഉപതെരഞ്ഞെടുപ്പിന്റെ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മഴക്കാലമാണ് തെരഞ്ഞെടുപ്പ് വേണ്ടയെന്ന് വേണമെങ്കില്‍ സര്‍ക്കാരിന് ആവശ്യപ്പെടമായിരുന്നല്ലോ. പരാജയഭീതികൊണ്ടാണ് എംവി ഗോവിന്ദന്റെ ഈ ജ്വല്‍പ്പനങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, അന്‍വര്‍ വിഷയം കോണ്‍ഗ്രസ് പരിഹരിക്കണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കണം. അന്‍വറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദങ്ങളും ഉപതിരഞ്ഞെടുപ്പില്‍ ദോഷമുണ്ടാക്കും. പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് നേതൃത്വം മുന്‍കയ്യെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ലീഗ് വിലയിരുത്തി

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച രണ്ടു പേർ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശിയാണ് റെജില്‍ എന്നിവരാണ് അഗളി പൊലീസിൻ്റെ പിടിയിലായത്.

പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് അട്ടപ്പാടി ചിറ്റൂർ ഉന്നതിയിലെ ആദിവാസി യുവാവ് സിജുവിനെ (19) വിഷ്ണുവും റെജിലും ചേർന്ന് അടിവസ്ത്രത്തില്‍ കെട്ടിയിട്ട് മർദിച്ചത്. സംഭവം വാർത്തയായപ്പോള്‍ പൊലീസ് മർദനമേറ്റ സിജുവിൻ്റെ മൊഴിയെടുക്കുകയായിരുന്നു.

അട്ടപ്പാടിയില്‍ നിന്ന് തന്നെ പ്രതികളെ പിടികൂടി. വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് യുവാവിനെ കെട്ടിയിട്ടതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. സിജു ബഹളം വെച്ചപ്പോള്‍ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും ഇവർ പൊലിസിനോട് പറഞ്ഞു.ഇരുവരും സിജുവിനെ അർധ നഗ്നനാക്കി കെട്ടിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് നാട്ടുകാരാണ് യുവാവിനെ മോചിപ്പിച്ച്‌ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രാഥമിക ചികിത്സ തേടി സിജു മടങ്ങി രണ്ട് ദിവസം മുൻപ് ശരീര വേദന കൂടി വിണ്ടും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. പ്രതികള്‍ക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതേസമയം, സിജുവിനെ മർദിച്ചവരുടെ പരാതിയില്‍ വാഹനത്തിൻ്റെ ചില്ല് തകർത്തതിന് സിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved