പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായകമായ നീക്കം . ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ബി. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ പിടികൂടിയത്. ശബരിമല ദ്വാരപാലക പ്രതിമകളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാമത്തെ പ്രതിയാണ് അദ്ദേഹം. ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചതായാണ് വിവരം.
മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ കേസിലെ ഗൂഢാലോചനയും സ്വർണപ്പാളി എവിടെ പോയെന്നതും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു. ദേവസ്വം ബോർഡിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായ ബാബുവിന്റെ പങ്ക് അന്വേഷിക്കാൻ സംഘം പ്രത്യേക താൽപര്യം കാണിക്കുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളി ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിലാണ് മുരാരി ബാബുവിന് എതിരെ കുറ്റാരോപണം. എന്നാൽ, ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. താൻ നൽകിയ റിപ്പോർട്ട് പ്രാഥമികതലത്തിലേതാണെന്നും അന്തിമ അനുമതി നൽകിയത് മേൽ അധികാരികളാണെന്നും ബാബു പറഞ്ഞു.
ജോസ്ന സാബു സെബാസ്റ്റ്യൻ
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന ചർച്ചകളും വിവാദങ്ങളിലും നിനക്കൊരു കോപ്പ്പും പറയാനില്ലേ എന്ന് ചോദിക്കുന്ന ചില സുഹൃത്തുക്കളുണ്ടെനിക്ക്…അവരോട്…
ഇതിനൊക്കെ നമ്മൾ എന്ത് പറയാനാണ്?
കാരണം ഓരോ സ്ഥാപനത്തിനും അതിന്റേതായ നിയമങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, നമ്മൾ ഒരു ബാങ്കിൽ നിന്ന് ഭവനവായ്പ എടുക്കുമ്പോൾ, തിരിച്ചടവ് മുടക്കിയാൽ എന്ത് സംഭവിക്കുമെന്നുള്ള എല്ലാ നിബന്ധനകളും വായിച്ച് മനസ്സിലാക്കിയാണ് നമ്മൾ ഒപ്പിടുന്നത്. എന്നിട്ട് നമ്മൾ വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ, വീട് ഒഴിയേണ്ടി വരുമെന്ന് മാത്രമല്ല…നാട്ടുകാർ മുഴുവനതറിയുകയും ചെയ്യും….അതിന് ബാങ്ക് കാരെ തെറിവിളിച്ചിട്ട് കാര്യമുണ്ടോ?
അതുപോലെ തന്നെയാണ് ഒരു വിദ്യാലയത്തിന്റെയും കാര്യം. ഒരു കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ, യൂണിഫോം സംബന്ധിച്ചും മറ്റ് അച്ചടക്ക കാര്യങ്ങളിലും സ്കൂളിന്റെ നിയമങ്ങൾ രക്ഷിതാക്കൾ വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അവിടെ, യൂണിഫോമിന്റെ ഭാഗമല്ലാത്ത ഒരു വസ്ത്രം ധരിക്കുന്നത്, സ്കൂളുമായി ഉണ്ടാക്കിയ കരാർ ലംഘിക്കുന്നതിന് തുല്യമാണ്. നിയമം ലംഘിക്കപ്പെടുമ്പോൾ, സ്ഥാപനത്തിന് അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകേണ്ടി വരും.
എന്നും പറഞ്ഞു തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം…അത് എല്ലാവർക്കുമുണ്ട്…ഹിജാബ് ധരിക്കാൻ താൽപ്പര്യമുള്ള ഒരു വിദ്യാർത്ഥിക്ക്, അതിന് അനുവാദം നൽകുന്ന മറ്റ് വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. കാരണം നമ്മുടെ നാട്ടിൽ തന്നെ പല കത്തോലിക്കാ സ്കൂളുകളുൾപ്പെടെ മറ്റ് ക്രൈസ്തവ സ്ഥാപനങ്ങളിലും ഹിജാബ് അനുവദിക്കുന്നുമുണ്ട്. ഓരോ സ്ഥാപനത്തിനും അവരുടേതായ സംസ്കാരവും നിയമങ്ങളുമുണ്ട്.
ഒരു പ്രത്യേക സ്ഥാപനത്തിൽ തന്നെ പഠിക്കണം എന്ന് നിർബന്ധമില്ലെങ്കിൽ, തങ്ങളുടെ വിശ്വാസപരമായ ആചാരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന സ്കൂളുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
തങ്ങൾക്ക് ഹിജാബ് ധരിക്കാൻ സൗകര്യമുള്ള സ്കൂളുകൾ ലഭ്യമായിരിക്കെ, അത് അനുവദിക്കാത്ത ഒരു സ്ഥാപനത്തിൽ ചേർന്ന് നിയമം തെറ്റിക്കുന്നത്, മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് തുല്യമാവില്ലേ?
സൗകര്യമൊരുക്കേണ്ട രാഷ്ട്രീയ മാധ്യമ ഇങ്ങനുള്ള കാര്യങ്ങൾ സമൂഹത്തിലുണ്ടാകുമ്പോൾ വിശന്നിരുന്ന സിംഹത്തിന് തീറ്റ കിട്ടിയ ആക്രാന്തമാണ് കാണിക്കുന്നത്…പൊതുജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഒരു രാഷ്ട്രീയ നേതാവിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. ജനങ്ങൾക്ക് ഗുണകരമായ പരിഹാരങ്ങൾ കണ്ടെത്താൻ അവർക്ക് സാധിക്കണം.
എന്നാൽ പലപ്പോഴും സംഭവിക്കുന്നത്, പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് പകരം, ഈ വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ആളിക്കത്തിക്കുകയും പൊതുജനങ്ങൾക്ക് കൂടുതൽ തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്നു എന്നതാണ്. ഹിജാബ് അനുവദിക്കുന്ന സ്കൂളുകൾ ധാരാളമായി ലഭ്യമാണെങ്കിൽ, ആ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനും, വിവിധ മതവിഭാഗക്കാർക്കിടയിൽ സൗഹൃദപരമായ അന്തരീക്ഷം നിലനിർത്താനും രാഷ്ട്രീയ മധ്യമ നേതൃത്വത്തിന് സാധിക്കണം….
മാത്രവുമല്ല,ഇതേ ഉച്ചപ്പാടുണ്ടാക്കുന്ന ചിലർ, 2022 മെയ് മാസത്തിൽ മലപ്പുറത്ത് നടന്ന ഒരു മദ്രസാ ഉദ്ഘാടന ചടങ്ങിൽ, സമസ്ത നേതാവായ എം.ടി. അബ്ദുല്ല മുസ്ലിയാർ ഒരു പത്താം ക്ലാസ് പെൺകുട്ടിയെ വേദിയിൽ വിളിച്ചതിനെ ചോദ്യം ചെയ്തു.അദ്ദേഹം സംഘാടകരോട് “ഇത്തരം പെൺകുട്ടികളെ വേദിയിൽ വിളിക്കരുത്” ആ പറഞ്ഞ വിവാദത്തിനൊന്നും ആരും ഇത്രേം തോരണം കൊടുക്കുന്നത് കണ്ടുമില്ല എന്നതൊരു വിരുദ്ദഭാസമാണ്…
എന്തൊക്കെ പറഞ്ഞാലും..ഏത് സ്കൂളിൽ പഠിച്ചാലും തട്ടമിട്ടാലും കൊന്തയോ ചന്ദനമോ ഇട്ടാലും..പഠനശേഷം പുറത്തിറങ്ങുന്ന കുട്ടിക്ക് ,കാൽനടക്കാർക്ക് സീബ്ര ലൈനിൽ നിർത്തികൊടുക്കേണ്ട ഉത്തരവാദിത്വം അറിയില്ലെങ്കിൽ ..മാലിന്യം ശരിയായി ഡിസ്പോസ് ചെയ്യാൻ അറിയില്ലെങ്കിൽ എന്ത് പഠിച്ചാലും എങ്ങനെ പഠിച്ചാലും എന്ത് ?
മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകില്ലെന്ന് നിർമാതാവും ആർ.എസ്.പി. നേതാവുമായ ഷിബു ബേബി ജോൺ വ്യക്തമാക്കി. സിനിമ ആദ്യം തന്നെ ഒറ്റഭാഗമായി ഇറക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, . സംവിധായകൻ പറഞ്ഞ കഥയോട് മോഹൻലാൽ പത്തുമിനിറ്റിനുള്ളിൽ സമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച ശേഷം ചില മാറ്റങ്ങൾ അറിഞ്ഞോ അറിയാതെയോ കഥയിൽ വന്നതായി ഷിബു ബേബി ജോൺ പറഞ്ഞു.
“പല പ്രതിസന്ധികളും തടസ്സങ്ങളും മൂലമായിരിക്കാം കഥയിൽ മാറ്റങ്ങൾ വന്നത്. അതിനാൽ ആരെയും കുറ്റപ്പെടുത്താനില്ല. ആ ഘട്ടത്തിലാണ് ചിത്രം രണ്ടു ഭാഗമാക്കാമെന്ന അഭിപ്രായം ഉയർന്നത്. പക്ഷേ, ഞാനും മോഹൻലാലും അതിനോട് വിയോജിച്ചു. രണ്ടുഭാഗമായി ഇറക്കാമെന്ന അഭിപ്രായം വന്നെങ്കിലും അതുപോലൊരു തീരുമാനം ശരിയല്ലെന്ന് ഞങ്ങൾ കരുതിയതാണ്. പിന്നീടുണ്ടായ ചില പ്രശ്നങ്ങൾ മൂലം കഥയുടെ ദിശ മാറി, അവസാനത്തിൽ രണ്ടാം ഭാഗത്തേക്ക് വഴിമാറിയതാണ്,” അദ്ദേഹം വിശദീകരിച്ചു.
ചിത്രം പ്രതീക്ഷിച്ചത്ര ഉയരങ്ങളിൽ എത്തിയില്ലെങ്കിലും ‘മലൈക്കോട്ടൈ വാലിബൻ’ പരാജയമായില്ലെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. “ചിത്രം നല്ലതായിരുന്നു, മോശമല്ല. പക്ഷേ പ്രതീക്ഷകൾ വാനോളം ആയിരുന്നു. അതാണ് പ്രധാനമായും പ്രതികരണത്തെ ബാധിച്ചത്. രണ്ടാം ഭാഗത്തിനായി ശ്രമം നടത്തിയിരുന്നുവെങ്കിലും അതിന് പദ്ധതിയില്ല. സിനിമയുടെ ഫൈനൽ പ്രൊഡക്റ്റിൽ ഞങ്ങൾ സന്തുഷ്ടരാണ്,” എന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി, കോട്ടത്തറ വയലില്‍ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. ഭർത്താവ് വിജിത്തിൻ്റെ കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറക്കടുത്ത് വെള്ളിത്തിറയിലെ വീടിനുള്ളിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രിയയെ വീടിനുള്ളിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരിച്ച പ്രിയയും ഭർത്താവ് വിജിനും നാല് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഭൂവിചന്ദ്ര എന്ന് പേരുള്ള മകളുണ്ട്. വിവരം അറിഞ്ഞ് കുറ്റ്യാടി പൊലീസ് ആശുപത്രിയിലെത്തി. പിന്നീട് ഇവർ വിളിച്ചറിയിച്ച പ്രകാരം വടകര തഹസില്‍ദാറും സ്ഥലത്തെത്തി. ഇദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രിയയുടെ മരണത്തില്‍ ദരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പീറ്റർബോറോ / പറവൂർ: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകിക്കൊണ്ട് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റർബൊറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച ‘സ്നേഹ വീടി’ന്റെ നിർമ്മാണം പുരോഗമിക്കുന്നു.
എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പഞ്ചായത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടീൽ കർമ്മം ഓഗസ്റ്റ് 19ന് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തിൽ ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ നിർവഹിച്ചിരുന്നു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഭവനത്തിന്റെ
നിർമ്മാണത്തിനാവശ്യമായ പണം സ്വരൂപിക്കുന്നത്. ഐ ഓ സി പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും ‘ഫുഡ് ചലഞ്ച്’ പോലുള്ള പദ്ധതികളിലൂടെയാണ് കുട്ടികൾ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിർഭയം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തുന്നത്.
ഭവന നിർമ്മാണ പദ്ധതിക്കായുള്ള ധനസമാഹരണാർത്ഥം ഐ ഓ സി (യു കെ) പീറ്റർബോറോ യൂണിറ്റിന്റെ മേൽനോട്ടത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച ‘ബിരിയാണി ചലഞ്ച്’ വലിയ വിജയമായത് സംഘാടകരുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വർധിപ്പിച്ചിരിക്കുന്നത്. വെറും രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓർഡറുകൾ ഈ വലിയ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ലഭിച്ചതായും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുക സ്വരൂപിക്കാൻ സാധിച്ചതായും സംഘാടകർ അറിയിച്ചു.

ഐ ഒ സി (യു കെ) പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ, ഡിനു എബ്രഹാം, ട്രഷറർ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവർ ‘ബിരിയാണി ചലഞ്ചി’ന്റെ നേതൃത്വവും എബ്രഹാം ജോസഫ് (ഷിജു.), രാജീവ് യോഹന്നാൻ, ഡെന്നി ജേക്കബ് എന്നിവർ പാചക മേൽനോട്ടവും ഏറ്റെടുത്തു.
പീറ്റർബോറോയിലെ നാട്ടുകാരുടെയും ഐ ഓ സി യൂണിറ്റ് ഭാരവാഹികൾ – അംഗങ്ങൾ എന്നിവരുടെയും ഉത്സാഹപൂർണ്ണമായ പങ്കാളിത്തമാണ് പരിപാടിയെ വൻവിജയമാക്കി മാറ്റിയത്. പരിപാടിയുടെ വിജയത്തിനായി ആത്മാർത്ഥമായി സഹകരിച്ച എല്ലാവർക്കും ഐ ഓ സി (യു കെ) – പീറ്റർബോറോ യൂണിറ്റ്, മിദ്ലാൻഡ്സ് ഏരിയ ഭാരവാഹികൾ നന്ദി അറിയിച്ചു.
ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ, പ്രവാസികളുടെ സ്നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് മുൻതൂക്കം നൽകുന്നതെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകർന്നുകൊണ്ട് ഇനിയും കൂടുതൽ വീടുകൾ ഈ പദ്ധതിയിലൂടെ നൽകാൻ ലക്ഷ്യമിടുന്നതായും കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജിയനുകൾ ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
വിഭജന രാഷ്ട്രീയത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും ഭരണമാണ് ഇന്ത്യയിൽ ബിജെപി നടത്തുന്നതെന്ന് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്; ഐഒസി യുകെ കേരള ചാപ്റ്റർ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു . പ്രവാസ ജീവതം അവസാനിപ്പിച്ചു കേരളത്തിൽ മടങ്ങിയെത്തുന്ന ഐഒസി ഭാരവാഹികളെ കോൺഗ്രസ് പുന:സംഘടനയിൽ പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉന്നയിക്കുമെന്ന് സജീവ് ജോസഫ് ലണ്ടൻ. രാജ്യത്തെ തിരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കിയും മതേതരത്വത്തെ കളങ്കപ്പെടുത്തിയും വിഭജന രാഷ്ട്രീയത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും ഭരണമാണ് കേന്ദ്രത്തിൽ ബിജെപി നടത്തുന്നതെന്ന് ഇരിക്കൂർ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫ് പറഞ്ഞു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ നാട്ടിൽ നടത്തുന്ന പ്രചരണ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ലണ്ടനിൽ നിർവഹിച്ച് സംസാരിക്കുക ആയിരുന്നു സജീവ് ജോസഫ്.

പ്രവാസി മലയാളികൾ എന്നും കേരളത്തിന്റെ കരുത്ത് ആണെന്നും പ്രവാസ ലോകത്തിരുന്ന് കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ ഇടപെടലുകൾ നടത്തുവാൻ പ്രവാസി സമൂഹത്തിന് കഴിയുന്നു എന്നത് അഭിമാനകരമായി കാണുന്നുവെന്നും സജീവ് ജോസഫ് പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്ന ഐഒസി ഭാരവാഹികൾക്ക് നാട്ടിലെ കോൺഗ്രസ് സംഘടനകളിൽ മതിയായ അവസരം നൽകുന്നതിന് പാർട്ടി നേതാക്കളുമായി ആലോചിച്ചു മുൻകൈ എടുക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. മുൻ കാലങ്ങളിൽ പോലെ ഈ വരുന്ന തിരഞ്ഞെടുപ്പിലും ശക്തമായ പ്രവർത്തനങ്ങൾക്കാണ് ഐഒസി രൂപം കൊടുക്കുന്നതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ പറഞ്ഞു. സമ്മേളനത്തിൽ സജീവ് ജോസഫിനെ പൊന്നാട അണിയിച്ച് സറേ റീജിയണൽ പ്രസിഡന്റ് വിത്സൺ ജോർജ്ജ് സ്വീകരിച്ചു.

ഐഒസി യുകെ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്ജ് സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡന്റ് അപ്പ ഗഫൂർ, ജനറൽ സെക്രെട്ടറി അഷ്റഫ് അബ്ദുല്ല, കേരള ചാപ്റ്റർ യൂത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഐഒസി നേതാക്കളായ സാബു ജോർജ്ജ്, ജെറിൻ ജേക്കബ്ബ്, അജി ജോർജ്ജ്, യൂത്ത് വിങ് നേതാക്കളായ നസീൽ അലി, ഷൈനോ ഉമ്മൻ, അജാസ്, സ്റ്റീഫൻ റോയ് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ് ലണ്ടൻ വെൽബിയ്ങ് ഓഫീസറായിരുന്ന ബിബിൻ ബോബച്ചനെയും സ്റ്റുഡന്റസ് ഓഫിസറായ അഭിഷേക് റോയിയേയും ചടങ്ങിൽ സജീവ് ജോസഫ് ആദരിച്ചു. സമ്മേളനത്തിന് യൂത്ത് വിങ് ജനറൽ സെക്രട്ടറി ജോൺ പീറ്റർ നന്ദി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർക്കും ഒരേ ഷിഫ്റ്റ്; കിടക്കകളുടെ എണ്ണം നോക്കാതെ 6–6–12 സമയം നിർബന്ധം. ഉത്തരവിറക്കി തൊഴിൽ വകുപ്പ് നേഴ്സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും ഒരേ ഷിഫ്റ്റ് ക്രമം നിർബന്ധമായിരിക്കും. കിടക്കകളുടെ എണ്ണം നോക്കാതെ 6–6–12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന സർക്കാർ ഉത്തരവാണ് ഇതിലൂടെ വന്നത്. ഇതുവരെ 100 കിടക്കയിലധികമുള്ള ആശുപത്രികളിലാണ് ഈ സംവിധാനം പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതോടെ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും നേഴ്സുമാർക്ക് ഒരേ ജോലിസമയം ഉറപ്പായി.
നേഴ്സുമാരുടെ സമരത്തെ തുടർന്ന് 2012ൽ മുൻ ജോയിന്റ് ലേബർ കമ്മീഷണർ വി.വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശ പ്രകാരം 100 കിടക്കയിലധികമുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ആദ്യം ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയത്. എന്നാൽ അടുത്തിടെ വ്യവസായബന്ധ സമിതിയുടെ യോഗത്തിൽ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഈ സംവിധാനം എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്ന് തീരുമാനിച്ചു. ലേബർ കമ്മീഷണറുടെ ശുപാർശ അനുസരിച്ച് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി.
ഉത്തരവനുസരിച്ച് അസമയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിശ്രമമുറി ഒരുക്കാനും അധികസമയം ജോലിചെയ്യുന്നവർക്ക് ഓവർടൈം അലവൻസ് നൽകാനും ആശുപത്രികൾ ബാധ്യസ്ഥരാണ്. മാസത്തിൽ 208 മണിക്കൂറിലധികം ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഓവർടൈം അലവൻസ് ലഭിക്കുക. നേഴ്സുമാരുടെ മിനിമം വേജസ് സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിൽ തുടരുന്നതിനാൽ അലവൻസ് തുക സംബന്ധിച്ച് വ്യക്തതയില്ല. എങ്കിലും സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ തൊഴിൽനിബന്ധനകൾ ഏകീകരിക്കുന്നതിൽ ഈ ഉത്തരവ് ചരിത്രപരമായ മാറ്റമായി കണക്കാക്കപ്പെടുന്നു.
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ബിനീഷ് തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “ഇന്ന് മുതൽ എന്നും സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യമുണ്ടായാലും ഇല്ലെങ്കിലും, പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഒരുമിച്ച് മുന്നോട്ട് പോകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം,” എന്ന് ബിനീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. “എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണിത്. എന്റെ ചാനൽ കാണുന്ന എല്ലാവരും ഇതിന് കാത്തിരിക്കുകയാണ്. ‘ഇത്രകാലമായി എന്താ കല്യാണം കഴിക്കാത്തത്’ എന്ന് പലരും ചോദിച്ചു തുടങ്ങി. അവർക്കുവേണ്ടിയാണ് ഇപ്പോൾ ഈ തീരുമാനം എടുത്തത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും, 2026 ഫെബ്രുവരിയിലായിരിക്കും ചടങ്ങ്,” എന്നാണ് ബിനീഷിന്റെ വാക്കുകൾ.
പത്തുവർഷത്തിലേറെയായി മലയാള സിനിമാലോകത്ത് സജീവമായി നിൽക്കുന്ന ബിനീഷ് ബാസ്റ്റിൻ, ‘പോക്കിരിരാജ’, ‘അണ്ണൻ തമ്പി’, ‘സൗണ്ട് തോമ’, ‘താപ്പാന’, ‘പാസഞ്ചർ’, ‘ഡബിൾ ബാരൽ’, ‘തെറി’, ‘കാട്ടുമാക്കാൻ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോയായ ‘സ്റ്റാർ മാജിക്’ മുഖേനയാണ് ബിനീഷ് കൂടുതൽ ജനപ്രീതി നേടിയത്.
താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരുന്ന ടവേര കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു. വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനം പൂർണ്ണമായും കത്തി നശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. കൽപ്പറ്റയിൽ നിന്ന് അഗ്നിശമന സേന എത്തി തീ അണച്ചു. അപകടത്തെ തുടർന്ന് താൽക്കാലികമായി തടസപ്പെട്ട ഗതാഗതം പിന്നീട് സാധാരണ നിലയിലായി.
കാസർഗോഡ് ജില്ലയിലെ കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി.പി. ഖാലിദ് (59) ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിരിവിനെന്നു പറഞ്ഞാണ് ഖാലിദ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിൽ പെൺകുട്ടി മാത്രം ഉണ്ടായിരുന്നതിനാൽ അവളെ കയറിപ്പിടിക്കാൻ ഇയാൾ ശ്രമിച്ചു. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് വീടിനടുത്തുണ്ടായിരുന്ന ഉമ്മയും അയൽവാസികളും ഓടിയെത്തി, പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.