അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ’ ജനുവരി 3 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.
2026 ജനുവരി 3 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.
ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും, വിടുതലും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-
07848 808550
മാത്തച്ചൻ വിളങ്ങാടൻ-
07915 602258
Our lady Of La Salette
R C Church,
1 Rainham Road, Rainham, Essex,
RM13 8SR, UK.

പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ കുളനടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് പിടികൂടി. കുളനട–ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുന്നിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ദക്ഷിണ ദിനാജ്പൂർ ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ് ഘോഷ് (36) എന്നിവരാണ് പിടിയിലായത്.
KL 26 C 6593 നമ്പറിലുള്ള ടിവിഎസ് വേഗോ സ്കൂട്ടറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് 3.192 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികൾക്ക് ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നതടക്കം എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജി. അജികുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മനോജ്, പ്രിവന്റീവ് ഓഫീസർ ഗിരീഷ് ബി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത് എം., ജിതിൻ എൻ., രാഹുൽ ആർ., നിതിൻ ശ്രീകുമാർ, ഷഫീക്, സോജൻ, സുബലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ടാറ്റാനഗർ– എറണാകുളം എക്സ്പ്രസിലെ രണ്ട് എസി കോച്ചുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു. വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലായിരുന്നു അപകടം. ഞായറാഴ്ച അർധരാത്രി 12.45 ഓടെയാണ് ട്രെയിനിലെ കോച്ചുകളിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായ ബി1, ബി2 കോച്ചുകളിലായി 158 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീയണച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബി1 കോച്ചിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ചന്ദ്രശേഖർ സുബ്രഹ്മണ്യം എന്നാണ് തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ തീപിടിത്തമുണ്ടായ രണ്ട് കോച്ചുകളും ട്രെയിനിൽ നിന്ന് വേർപ്പെടുത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായും അധികൃതർ വ്യക്തമാക്കി. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല; പോലീസ്, ഫോറൻസിക് സംഘം എന്നിവർ വിശദമായ പരിശോധന തുടരുകയാണ്.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയുടെ , ലഭിച്ച 1696 പൗണ്ട് ( 2,03,749 രൂപ ) കഞ്ഞിക്കുഴിയിലെ ജോസെഫ് ജോർജിന്റെ വീട്ടിലെത്തി ഇടുക്കി ബ്ലോക്ക് പഞ്ചായത്തു മെമ്പർ എ പി ഉസ്മാൻ ജോസഫിനു കൈമാറി ,സാമൂഹിക പ്രവർത്തകരായ പാറത്തോട് ആൻ്റണി ,ബാബു ജോസഫ് ,എന്നിവർ സന്നിഹിതരായിരുന്നു .ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു നിസ്സീമമായ പിന്തുണ നൽകുന്ന യു കെ മലയാളികളെ നന്ദിയോടെ ഓർക്കുന്നു. നന്മയുടെ പെരുമഴ നിങ്ങളുടെ മേൽ പെയ്തിറങ്ങട്ടെ എന്ന് ആശംസിക്കുന്നു .
ഒരു ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിരുന്ന സമയത്താണ് ജോർജിനു കിഡ്നി രോഗം ബാധിച്ചു ചികിത്സയിൽ ആകുന്നത് ,കൈയിലുണ്ടായിരുന്ന എല്ലാം വിറ്റു ചികിൽസിച്ചു ,ഭാര്യ ജോലി ഉപേക്ഷിച്ചു ഭർത്താവിനെ ശിശ്രുഷിച്ചു വീട്ടിൽ ഇരിക്കുന്നു, ഇവരുടെ ചികിത്സ മുൻപോട്ടുകൊണ്ടുപോകുന്നതിനു വേണ്ടിയാണു ചാരിറ്റി നടത്തിയത് . . .ജോസെഫിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് പൊതുപ്രവർത്തകനും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ടു൦ ബ്ലോക്ക് പഞ്ചായത്തു മെമ്പറും ആയ എ പി ഉസ്മാനാണ് ..അദ്ദേഹത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,47,00000 (ഒരുകോടി നാൽപ്പത്തിഏഴു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് , ടോം ജോസ് തടിയംപാട് , സജി തോമസ് ,.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,”””യാതോ ധർമ്മ സ്നാതോജയ .””
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ, ഡിസംബർ 31 ന് വാൾത്തംസ്റ്റോവിൽ കൃതജ്ഞതാബലിയും, പുതുവത്സര സമർപ്പണ ശുശ്രുഷകളും സംഘടിപ്പിക്കുന്നു.
ലണ്ടൻ റീജൻറെ നേതൃത്വത്തിൽ നടത്തി വരുന്ന രാത്രി ആരാധനകളുടെ പ്രഥമ വാർഷീക നിറവിൽ ഒരുക്കുന്ന തിരുക്കർമ്മങ്ങളിൽ ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവർ സംയുക്തമായിട്ടാവും നേതൃത്വം വഹിക്കുക.
കഴിഞ്ഞ വർഷത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും, സംരക്ഷണത്തിനും , പരിപാലനത്തിനും കൃതജ്ഞത അർപ്പിക്കുവാനും, പുതുവത്സരം ദൈവസന്നിധിയിൽ സമർപ്പിച്ച് ആത്മീയമായി ഒരുക്കപ്പെടാനും, ദൈവ കരുണക്കായി പ്രാർത്ഥിക്കുവാനും, അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുവാനുമുള്ള അവസരമായിരിക്കും വിശ്വാസികൾക്ക് ഈ നിശാ ജാഗരണ പ്രാർത്ഥനയിൽ ലഭിക്കുക.
നൈറ്റ് വിജിൽ ശുശ്രുഷകളിൽ വിശുദ്ധ കുർബാന, സ്തുതിപ്പ്, ദൈവവചന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന അടക്കം ശിശ്രൂഷകൾ ഉണ്ടായിരിക്കും.
നന്ദിപ്രകാശിപ്പിക്കുവാനും, പുതുവത്സര സമർപ്പണത്തിനും ആത്മീയ-വിശ്വാസ വളർച്ചയ്ക്കുമായി ഏവരെയും ജാഗരണ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. തിരുക്കർമ്മങ്ങൾ ഡിസംബർ 31 നു ശനിയാഴ്ച്ച വൈകുന്നേരം 7:30 നു ആരംഭിയ്ക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ –
07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258
Venue:
Blessed Kunjachan & St. Mary’s Mission, 132 Sherrnhall Street,
Walthamstow, E17 9HU

മോങ്ടൺ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ന്യൂ ബ്രൺസ്വിക്കിലെ മോങ്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകനായ വർക്കി (23) ആണ് മരിച്ചത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കളോടൊപ്പം മോങ്ടണിൽ എത്തിയതായിരുന്നു യുവാവ്.
വർക്കി കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക സൂചനകളാണ് ലഭ്യമായിട്ടുള്ളത്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
മാതാവ് ബിന്ദു തൊടുപുഴ ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോര്പ്പറേഷൻ കെട്ടിടത്തിൽ വട്ടിയൂര്‍ക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തിൽ മേയര്‍ വി.വി. രാജേഷ് പ്രതികരിച്ചു. വിഷയത്തെ അനാവശ്യമായി രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും, എംഎൽഎയുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ആര്. ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നും മേയര്‍ പറഞ്ഞു. ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തില്‍ കോര്പ്പറേഷൻ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്നും, 300 സ്ക്വയർ ഫീറ്റ് മുറി 832 രൂപയ്ക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നതിലും സമഗ്ര പരിശോധന നടത്തുമെന്ന് മേയര്‍ വ്യക്തമാക്കി.
സിപിഎമ്മിനെ പുറത്താക്കി ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യത്തെ രാഷ്ട്രീയ തര്‍ക്കമായി മാറുകയാണ് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് വിവാദം. സ്ഥലം കൗണ്‍സിലറായ ആര്. ശ്രീലേഖ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ടതിനെ എംഎൽഎ വി.കെ. പ്രശാന്ത് തള്ളുകയായിരുന്നു. സഹോദരി സ്ഥാനത്ത് നിന്ന് അഭ്യര്‍ഥിച്ചതേയുള്ളുവെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. എന്നാല്‍ കൗണ്‍സില്‍ അനുവദിച്ച കാലാവധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഓഫീസ് ഒഴിയില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്.
ഇന്നലെ രാവിലെ ഫോണിലൂടെയാണ് ശ്രീലേഖ എംഎൽഎയെ ബന്ധപ്പെട്ടത്. വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസില്‍ സൗകര്യമില്ലെന്നും അതിനാല്‍ എംഎൽഎ ഓഫീസ് ഒഴിയണമെന്നുമായിരുന്നു ആവശ്യം. വിഷയത്തില്‍ തദ്ദേശ മന്ത്രി എം.ബി. രാജേഷും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടപെട്ടതോടെ വിവാദം കൂടുതല്‍ കടുപ്പമായി. ഇന്ന് ഓഫീസിലെത്തിയപ്പോള്‍ ക്യാമറകള്‍ക്കു മുന്നില്‍ ഇരുവരും സൗഹൃദം പ്രകടിപ്പിച്ചെങ്കിലും നിലപാടുകളില്‍ ഇളവ് വന്നില്ല. കാലാവധി കഴിയുന്നതുവരെ മാറില്ലെന്ന നിലപാടിലാണ് പ്രശാന്ത്; അതുവരെ താനും അവിടെ തന്നെ ഉണ്ടാകുമെന്ന നിലപാടിലാണ് ശ്രീലേഖ.
തിരുവനന്തപുരം: സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നിന്ന് പിന്മാറാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ പലരും ഇടനിലക്കാരായി സമീപിക്കുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഈ സമ്മർദ്ദം തനിക്ക് സഹിക്കാനാകുന്നില്ലെന്നും അതിജീവിത വ്യക്തമാക്കി.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്കിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവമെന്ന് ചലച്ചിത്ര പ്രവർത്തക പറഞ്ഞു. തുടക്കം മുതൽ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ പ്രതിക്കൊപ്പമാണ് നിന്നതെന്നും, പരാതി നൽകിയിട്ടും കേസെടുക്കാൻ മനഃപൂർവം വൈകിയതായും അതിജീവിത ആരോപിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും, മുൻകൂർ ജാമ്യം ലഭിക്കുന്നതിന് സമയം അനുവദിച്ചതായും അവർ കുറ്റപ്പെടുത്തി.
കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ സർക്കാർ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി വനിതാ ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും, പൊലീസ് മൊഴി രേഖപ്പെടുത്തിയതിന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ഡബ്ല്യുസിസി ആരോപിച്ചു. കേരള വനിതാ കമ്മീഷൻ പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും തുടർനടപടികളിൽ വ്യക്തതയില്ലെന്നും സംഘടന വ്യക്തമാക്കി.
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം വീടിനുസമീപത്തെ കുളത്തിൽ നിന്ന് കണ്ടെത്തി. ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ കാണാതായ കുട്ടിയെ കണ്ടെത്താൻ 21 മണിക്കൂറോളം പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ദുഃഖകരമായ കണ്ടെത്തൽ ഉണ്ടായത്.
ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനാണ് സുഹാൻ. ശനിയാഴ്ച രാത്രിവരെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വീടിനുസമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ പൊലീസും ഡോഗ് സ്ക്വാഡും സമീപത്തെ പറമ്പുകളിലും കുളങ്ങളിലുമായി വ്യാപക പരിശോധന നടത്തിയിരുന്നു.
സംഭവസമയത്ത് സുഹാന്റെ പിതാവ് ഗൾഫിലായിരുന്നു. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുന്നതിനിടെ, അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. മുത്തശ്ശി അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വഴക്കിനെത്തുടർന്ന് പുറത്തേക്കിറങ്ങിയതായി സഹോദരൻ പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താനാകാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. മലയാള സിനിമയിലെ കലാസംവിധാന രംഗത്ത് തന്റെ വേറിട്ട ശൈലിയിലൂടെ ശ്രദ്ധേയനായ ശേഖർ, തിരുവനന്തപുരത്തെ വീട്ടിൽവച്ചാണ് അന്തരിച്ചത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെ ദൃശ്യസൗന്ദര്യത്തിന് പ്രത്യേക പ്രാധാന്യമുള്ള നിരവധി സിനിമകളുടെ കലാസംവിധാനം നിർവഹിച്ച് അദ്ദേഹം സിനിമാലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ചു.
ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം പടയോട്ടം എന്ന സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായാണ് ശേഖറിന്റെ സിനിമാപ്രവേശനം. തുടർന്ന് നവോദയയുടെ ചിത്രങ്ങളുടെ അണിയറയിൽ സജീവമായി പ്രവർത്തിച്ചു. ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെയും കലാസംവിധായകനായിരുന്നു അദ്ദേഹം.
ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഹിറ്റ് ഗാനത്തിനായി ഒരുക്കിയ കറങ്ങുന്ന മുറിയുടെ ഡിസൈൻ ശേഖറിന്റെ സൃഷ്ടിപരമായ കഴിവിന്റെ ഉദാത്ത ഉദാഹരണമായി ഇന്നും ഓർമ്മിക്കപ്പെടുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.