Latest News

താനൂരില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്. താനാളൂര്‍ ഏഴാംവാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കാറ്ററിംഗ് സ്ഥാപന ഉടമയാണ്. എന്‍. അഹമ്മദ് കുട്ടി – ആമിന ദമ്പതിമാരുടെ മകനാണ്. ഭാര്യ: സുമയ്യ. മകന്‍: സിയാദ്. സഹോദരങ്ങള്‍: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്‍.

ഇംഗ്ലണ്ടിലെ, ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ അയ്യപ്പ പൂജ 2025 ഡിസംബർ 13 ശനിയാഴ്ച 3:00 PM മുതൽ 11:00 PM വരെ ഹേവാർഡ്‌സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.അന്നേ ദിവസം തത്വമസി ഭജൻസ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീർത്തനം, താഴൂർ മന ഹരിനാരായണൻ നമ്പിടിസ്വാരറുടെ കർമികത്വത്തിൽ, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07466396725, 07425168638, 07838708635

 

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.

രണ്ടാം ഘട്ടത്തിൽ 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് ജനവിധി നടക്കുന്നത്. ആകെ 1.53 കോടിയിലധികം വോട്ടർമാർ ഈ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്.

വിവിധ രാഷ്ട്രീയ മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും ഉൾപ്പെടെ 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഈ ജില്ലകളിൽ കഴിഞ്ഞ ഒരു മാസക്കാലം നീണ്ടുനിന്ന തീവ്രമായ പ്രചാരണത്തിന് ചൊവ്വാഴ്ചയാണ് കൊട്ടിക്കലാശമായത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രാദേശിക വികസനവും കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങളും കോട്ടങ്ങളുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 13-നാണ് ഇരുഘട്ടങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ ഇന്ന് (ഡിസംബർ 11) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്നു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്.

പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. കരിങ്കലത്താണിയിൽ നിന്നും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായ വാഹന പരിശോധന കഴിഞ്ഞ് മണ്ണാർക്കാടേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇലക്ഷൻ ഡ്യൂട്ടിക്ക് സ്പെഷ്യലായി എടുത്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. പകടത്തിനിടയാക്കിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട ശേഷം സമീപത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കവൻട്രി ∙ ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.

കാരൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ആറിന് കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും, ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കാരൾ ഗാന മത്സരത്തിന്റെ എട്ടാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 8 ഓൾ യുകെ കാരൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ സാൾട്ലി സെൻറ് ബെനഡിക്ട് സിറോ മലബാർ മിഷൻ ക്വയർ ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ സിനായ് മാർത്തോമ്മാ ചർച്ച് നോർത്ത് ലണ്ടൻ രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹെർമോൻ മാർത്തോമ്മാ ചർച്ച് മിഡ്ലാൻഡ്സ് നാലാം സ്ഥാനവും, സെന്റ് ചാവറ സിറോ മലബാർ മിഷൻ ചർച്ച് ക്വയർ അഞ്ചാം സ്ഥാനവും സെന്റ് ഹെലെന ക്വയർ വാറിങ്ടൻ ആറാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്റ്റ് അപ്പിയറൻസ്’ അവാർഡിന് ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും ആറും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് പ്രോത്സാഹനമായി ട്രോഫിയും സമ്മാനിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച കാരൾ സന്ധ്യയുടെ ഔപചാരികമായ ഉദ്ഘാടനം തിരി തെളിയിച്ചു കൊണ്ട് റവ. ഫാ. ടോമി എടാട്ട് നിർവഹിച്ചു. മലങ്കര കത്തോലിക്കാ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് ക്രിസ്മസ് സന്ദേശം നൽകി. നടനും സംവിധായകനുമായ ശങ്കർ മുഖ്യാതിഥിയായിരുന്നു.

മലയാള ചലച്ചിത്ര പിന്നണി ഗായകനും കമ്പോസറുമായ ഗോകുൽ ഹർഷൻ, മ്യൂസിക് കംപോസറും സംഗീതജ്ഞനുമായ ആകാശ് ബിനു എന്നിവർ അതിഥികളായി എത്തിയിരുന്നു. കാരൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി. പ്രശസ്ത സംഗീതജ്ഞരായ ഗിരീഷ് മേനോൻ, റോൺ റിച്ചിൽ, ജോയ് തോമസ് തുടങ്ങിയവർ ലൈവ് മ്യൂസിക് ബാൻഡിന് നേതൃത്വം നൽകി.

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ശങ്കർ പണിക്കർ, ആകാശ് ബിനു, ടിന ജിജി, ദീപേഷ് സ്കറിയ, അഡ്വ. ഫ്രാൻസിസ് മാത്യു, രാജേഷ് ജോസഫ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ, ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് ഡയറക്ടർ സുനീഷ് ജോർജ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 9, 2026 ഡിസംബർ 5-ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിൻഡനിലെ ആദ്യകാല മലയാളിയും വിൽഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അഗസ്റ്റിൻ ജോസഫ് (പാപ്പച്ചായൻ) ന്റെ മാതാവ് ത്യശ്ശൂർ, ഇഞ്ചക്കുണ്ട് തുരുത്തിക്കര വീട്ടിൽ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. ഇഞ്ചക്കുണ്ട് ലൂർദ് മാതാ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.

പരേതയുടെ വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്ററ്യൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ സുനിൽ ജോർജ്, ജോബി തോമസ് എന്നിവരും വിൽഷെയർ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, ഷിബിൻ വർഗീസ്, കൃതേഷ് കൃഷ്ണൻ, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ് ഭാരവാഹികളായ സോണി കാച്ചപ്പിള്ളി, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.

അഗസ്റ്റിൻ ജോസഫിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഓരോ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. വിവാഹാഭ്യർത്ഥന നടത്തി ഔട്ട് ഹൗസിൽ ക്രൂരമായി ആക്രമിച്ചതാണെന്ന് യുവതി നൽകിയ പരാതിയും, ശബ്ദരേഖകളും ചാറ്റുകളും ഉൾപ്പെടെ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും കോടതി പരിഗണിച്ചു. കേസിൽ പിന്തുടർന്ന് ശല്യപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകളും പൊലീസ് കൂട്ടിച്ചേർത്തിരിക്കുന്നതായി അറിയപ്പെട്ടു.

അതേസമയം, അതിജീവിതയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. അന്വേഷണവുമായി വേണ്ട രീതിയിൽ സഹകരിക്കാത്തതും കുറ്റത്തിന്റെ ഗൗരവവും കോടതിയുടെ നിലപാടിനെ ബാധിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിക്കാമെന്ന പ്രതിഭാഗ വാദം കോടതി സ്വീകരിച്ചില്ല.

ഷൈമോൻ തോട്ടുങ്കൽ
 ബിർമിംഗ്ഹാം.  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം ദേശീയ കൺവെൻഷൻ   ഈ ശനിയാഴ്ച( ഡിസംബർ 13 ) ബർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി  ഹാളിൽ നടക്കും ,രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള  വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും .രാവിലെ 8 .30  ന്   രജിസ്ട്രേഷൻ  നടപടികളോടെ  ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും  വിമൻസ് ഫോറം രൂപതാ  പ്രസിഡന്റ് ശ്രീമതി ട്വിങ്കിൾ റെയ്‌സൺ . അധ്യക്ഷത വഹിക്കും .തുടർന്ന് നടക്കുന്ന സിമ്പോസിയത്തിൽ രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ  റെവ ഫാ ജോസ് അഞ്ചാനിക്കൽ ,ഡയറക്ടർ റെവ സി ജീൻ മാത്യു എസ്  എച്ച് ,   ശ്രീമതി ജോളി  മാത്യു ,ഡോ  ഷിൻസി മാത്യു ,ശ്രീമതി മെർലിൻ മാത്യു എന്നിവരും സംസാരിക്കും , ശ്രീമതി ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ  ജേക്കബ് നന്ദി പ്രകാശനവും നടത്തും .
സമ്മേളനത്തിന് ശേഷം അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും , സമ്മേളനത്തോടനുബന്ധിച്ച് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം , വിവിധ മത്സരങ്ങളിൽ സമ്മാനാർഹർ ആയവർക്കുള്ള സമ്മാന ദാനം ,പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ  ചടങ്ങ് , വിവിധ റീജിയനുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടക്കും , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഡയറക്ടർ  റെവ ഡോ  സി ജീൻ മരിയ എസ്  എച്ച് , ട്വിങ്കിൾ റെയ്‌സൺ  അൽഫോൻസാ കുരിയൻ ഡിംപിൾ വർഗീസ് ,ഷീജാ ജേക്കബ് ,ഡോളി ജോസി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും .

യുകെയിലെ ധാർമ്മികസംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയിൽ നടന്നു. സിറോ മലങ്കര കത്തോലിക്ക സഭയുടെ (SMCC) യുകെയിലെ മിഷന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്. ഉയർന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തിൽ ഐക്യത്തിൻറെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം.

ഡോ അനുജ് മാത്യു നയിച്ച സംവാദത്തിൽ ഡോ. അബ്ദുള്ള ഷേഹു MBE (ചെയർമാൻ, കോവൻട്രി മുസ്ലിം ഫോറം), പാറശാലയുടെ മെത്രാൻ മോസ്റ്റ്‌ റവ. ഡോ. തോമസ് മാർ യൂസോബിയോസ് (SMCC), ശ്രീ. ഹരിപ്രസാദ് (പ്രസിഡന്റ്, ISKCON കോവൻട്രി) തുടങ്ങിയവർ സംസാരിച്ചു. സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകൾ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പീഡിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കൂടുതൽ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതൽ വ്യക്തതയാർന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.

വിശ്വാസസമൂഹങ്ങൾ സമാധാനത്തിന്റെ ദൂതരായി പ്രവർത്തിക്കുകയും, തങ്ങളുടെ ആചാരപരമ്പര്യങ്ങളെ വിനയത്തോടെ ഉയർത്തിക്കാട്ടുകയും, വൈവിധ്യത്തെ ഒരു സാമൂഹ്യഘടകമെന്നതിലുപരി, ഒരു ദർശനമായി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, സമൂഹനിർമ്മാണത്തിലും വിദ്യാഭ്യാസത്തിലും നയരൂപീകരണത്തിലും ധാർമ്മിക മൂല്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെപ്പറ്റിയും ചർച്ചയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.

സിറോ മലങ്കര കത്തോലിക്കാസഭയുടെ തലവൻ, ഹിസ് ബീറ്റിറ്റ്യൂഡ് എമിനൻസ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്, യുകെ, യൂറോപ്പുകളുടെ ചുമതലയ്ക്കായി നിയമിതനായ ഹിസ് ഗ്രേസ് മോസ്റ്റ്‌ റവ. ഡോ. കുറിയാക്കോസ് മാർ ഒസ്താത്തിയോസിനെ സ്വാഗതം ചെയ്താരംഭിച്ച തന്റെ ഉദ്ഘാടനപ്രസംഗത്തിൽ, വിവിധസമുദായങ്ങൾ തമ്മിലുള്ള മനസ്സിലാക്കലിനും അവരവരുടെ വിശ്വാസങ്ങളിലേക്കുള്ള വാതിൽതുറക്കുന്നതുമാണ് ഇത്തരം സംവാദങ്ങളുടെ പ്രസക്തിയെന്ന് സൂചിപ്പിച്ചു. ഇങ്ങനെയുള്ള ആത്മീയനവീകരണം പുതുതലമുറയെ വിവിധ മതപരമ്പര്യങ്ങളുടെയും അവരുടെ മൂല്യങ്ങളുടെയും ആഴത്തിലുള്ള ബോദ്ധ്യത്തിലേക്കും നയിക്കും.

ആഷ്ഫോർഡിലെ എംപി ശ്രീ. സോജൻ ജോസഫ്, കോവൻട്രി ഡെപ്യൂട്ടി ലോഡ് മേയർ റോജർ ബെയ്ലി എന്നിവർ ഉൾപ്പെടെയുള്ള പൗരപ്രതിനിധികൾ ഈ പുതുസംരംഭത്തെ അഭിനന്ദിച്ചു. അന്തർധാർമ്മിക സംവാദത്തെ ആസ്പദമാക്കി സ്വന്തംമിഷന്റെ ഉദ്ഘാടനം നടത്താനുള്ള സഭയുടെ തീരുമാനവും അവർ സ്വാഗതം ചെയ്തു.

യഹൂദ റീഫോം മൂവ്മെന്റ്, സാൽവേഷൻ ആർമി എന്നിവയുൾപ്പെടെയുള്ള കോവൻട്രിയിലെ നിരവധി മതസമൂഹ നേതാക്കൾ ഈ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.വൈവിധ്യമാർന്ന മതഗ്രൂപ്പുകൾ അവരുടെ സ്വന്തമായ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമ്പോഴും കരുണയോടെയും ഐക്യബോധത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ മഹത്വം ഈ യോഗം തെളിയിച്ചുവെന്ന് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് യുകെയിലെ അലക്സ് പാന്തേലി പറഞ്ഞു. സംവാദത്തിലെ വൈവിദ്ധ്യമാർന്ന പങ്കാളിത്തം പരസ്പരബന്ധങ്ങളും മനസ്സിലാക്കലുകളും ശക്തിപ്പെടുത്തിയതായി വിലയിരുത്തപ്പെട്ടു.

സാമൂഹ്യസേവനത്തിലും സാമൂഹിക ഐക്യത്തിലും സഭ പുലർത്തുന്ന ദീർഘകാല പ്രതിബദ്ധതയെ ഓർമ്മിപ്പിക്കുന്ന ഇത്തരം തുടർച്ചയായ സംവാദങ്ങൾക്കും സഹകരണത്തിനും വീണ്ടുമൊരുമിക്കാമെന്നുള്ള വാഗ്ദാനത്തോടെ മനോഹരമായ സായാഹ്നം സമാപിച്ചു.

സിനിമയിൽ അഭിനയിക്കുകയോ സിനിമാ നിർമ്മാണത്തിന്റെ ഭാഗമാകുകയോ ചെയ്യുക എന്നത് കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി ആളുകളുടെ ദീർഘകാല സ്വപ്നമാണ്. മലയാള സിനിമയ്ക്ക് അനവധി പ്രതിഭകളെ വളർത്തി നൽകിയ പ്രമുഖ സ്ഥാപനമാണ് കലാഭവൻ — ജയറാം, ദിലീപ്, കലാഭവൻ മണി തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെയും; സിദ്ദിഖ്–ലാൽ, റാഫി–മെക്കാർട്ടിൻ അടക്കമുള്ള ശ്രദ്ധേയ സംവിധായകരെയും; ബെർണി–ഇഗ്‌നേഷ്യസ് തുടങ്ങി രചനാശേഷിയുള്ള സംഗീതസംവിധായകരെയും; സുജാത ഉൾപ്പെടെയുള്ള പ്രശസ്തരായ പിന്നണി ഗായകരെയും കൂടാതെ ടെക്‌നിക്കൽ മേഖലകളിലെ നിരവധിപേർ പ്രവർത്തകരെയും മലയാള സിനിമാ വ്യവസായത്തിന് സംഭാവന ചെയ്ത സ്ഥാപനം.

ഈ സമ്പന്ന പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കൊച്ചിൻ കലാഭവന്റെ യുകെ ഔദ്യോഗിക ഫ്രാഞ്ചൈസായ കലാഭവൻ ലണ്ടൻ, സിനിമാ മേഖലയിലേക്കുള്ള പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവർക്കു പ്രൊഫഷണൽ പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതികൾ ആരംഭിക്കുന്നു.

ഈ പദ്ധതികളുടെ ആദ്യ ഘട്ടമായി, മലയാള സിനിമയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ലണ്ടനിൽ ഒരു ആക്ടിങ് ആന്റ് ഫിലിം മേക്കിങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. അനവധി ഹിറ്റ് ചിത്രങ്ങൾക്ക് രൂപം നൽകിയ പ്രശസ്ത സംവിധായകൻ ലാൽ ജോസും അദ്ദേഹത്തിന്റെ വിദഗ്ധ ടീമും ഈ വർക്ക്‌ഷോപ്പിന് നേതൃത്വം വഹിക്കുന്നു.

വർക്ക്ഷോപ്പിൽ പരിശീലനം നൽകുന്നവർ:

ഷിജു എം. ഭാസ്ക്കർ — സ്ക്രിപ്റ്റ് റൈറ്റർ & DOP

അരുൺ കുമാർ — സംവിധായകൻ

ശരൻ — നടൻ & ആക്ടിംഗ് ട്രെയ്‌നർ

📅 വർക്ക്‌ഷോപ്പ് തീയതികൾ

2026 ഫെബ്രുവരി 14 & 15
📍 ലണ്ടൻ

വർക്ക്‌ഷോപ്പിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ

Direction

Script Writing

DOP

Acting

Screen Acting Techniques

How to Face an Audition (Audition Tips)

Practical Sessions

ഇതോടൊപ്പം, Short Movie Production സംബന്ധിച്ച പ്രായോഗിക പരിശീലനവും, വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സിനിമാ മേഖലയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള തുടർ മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വർക്ക്‌ഷോപ്പിന്റെ ഭാഗമായി Connecting Actors & Filmmakers എന്ന പ്രത്യേക നെറ്റ്‌വർക്കിംഗ് പരിപാടിയും സംഘടിപ്പിക്കുന്നു . സിനിമയിൽ അഭിനയം, സംവിധാനം, സ്ക്രിപ്റ്റ് റൈറ്റിംഗ്, DOP, എഡിറ്റിംഗ്, പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പ്രധാന അവസരമായിരിക്കും.

സീറ്റുകൾ പരിമിതമാണ് — ദയവായി ഉടൻ രജിസ്റ്റർ ചെയ്യുക.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

ഡയറക്ടർ — കലാഭവൻ ലണ്ടൻ
📞 Mobile: 07841613973
📧 Email: [email protected]

 

Copyright © . All rights reserved