Latest News

റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജനുവരി ഒന്നുമുതൽ ബാങ്ക് വഴി നൽകണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴി ശമ്പളം വിതരണം ചെയ്യണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചു. തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്താനുമാണ് നടപടി.

‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളിലൂടെയോ അംഗീകൃത ബാങ്കുകളിലൂടെയോ മാത്രമേ ഇനി മുതൽ ശമ്പളം കൈമാറാൻ അനുവാദമുള്ളൂ. ഇതുവഴി തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും കരാർ അവസാനിക്കുമ്പോൾ ഉണ്ടാകാനിടെയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനുമാകും എന്ന് മന്ത്രാലയം വ്യക്തമാക്കി.

വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും. ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനോ സ്വന്തം നാട്ടിലേക്ക് നേരിട്ട് അയക്കാനോ കഴിയും. നിയമം ലംഘിച്ച് പണമായി ശമ്പളം നൽകുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ വയ്യാർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. സംഭവത്തിൽ കേരള സർക്കാരിൽ നിന്നു ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു.

തന്റെ സഹോദരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചതാണെന്നും അതിനാൽ ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും മരിച്ചയാളുടെ സഹോദരൻ ആവശ്യപ്പെട്ടു. തെഹ്സീൻ പൂനവാല കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചയാളുടെ രണ്ട് മക്കൾക്കായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നതും കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.

കഴിഞ്ഞ ബുധനാഴ്ച കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാംനാരായണിനെ ആൾക്കൂട്ടം മർദിക്കുകയായിരുന്നു. മർദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ അവശനായി വീണ്ടും കുഴഞ്ഞുവീണ രാംനാരായണിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ അഞ്ചുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചി ∙ ചിതയിൽ എരിയും മുൻപ് ശ്രീനിവാസന് ഒരു പേപ്പറും പേനയും സമർപ്പിച്ച് സത്യൻ അന്തിക്കാട് അവസാന വിട നൽകി. “എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്ന സന്ദേശം കുറിച്ച കടലാസും പേനയും ചിതയിലേക്ക് വയ്ക്കുമ്പോൾ സത്യൻ അന്തിക്കാട് വിതുമ്പുകയായിരുന്നു. പ്രിയ സുഹൃത്ത് ശ്രീനിവാസനൊപ്പം അവസാന നിമിഷം വരെയും അദ്ദേഹം ഉണ്ടായിരുന്നു.

ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ധ്യാൻ ശ്രീനിവാസൻ മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്തു. കലാ–സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധിപേരും അന്ത്യാഞ്ജലി അർപ്പിക്കാൻ ചടങ്ങിൽ പങ്കെടുത്തു.

48 വർഷം നീണ്ട സിനിമാ ജീവിതത്തിലൂടെ മലയാളികളുടെ മനസ്സിൽ ശ്രീനിവാസൻ അനശ്വരനായി. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാനുള്ള അപൂർവ കഴിവായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, ടി.പി. ഗോപാലഗോപാലൻ എം.എ, സന്ദേശം, വടക്കുനോക്കിയന്ത്രം, തലയണമന്ത്രം എന്നിവ ഉൾപ്പെടെ അനവധി ക്ലാസിക് ചിത്രങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല. അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ‘ചിന്താവിഷ്ടയായ ശ്യാമള’, ‘വടക്കുനോക്കിയന്ത്രം’ എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും നേടിയ ശ്രീനിവാസൻ മലയാള സിനിമയുടെ ഹൃദയത്തിൽ മരണമില്ലാത്ത സാന്നിധ്യമായിരിക്കും.

മുംബൈ ∙ ഹോട്ടലിൽ മുറി തെറ്റി കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പണം കടം വാങ്ങുന്നതിനായി സുഹൃത്തിനെ കാണാൻ എത്തിയ നേഴ്സായ യുവതിയാണ് പീഡനത്തിനിരയായത്. സംഭവം മുംബൈയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ഛത്രപതി സംഭാജി നഗരിലാണുണ്ടായത്.

സുഹൃത്ത് താമസിച്ചിരുന്ന 205-ാം നമ്പർ മുറിക്ക് പകരം 105-ാം നമ്പർ മുറിയിലേക്കാണ് യുവതി അബദ്ധത്തിൽ കയറിയത്. പിഴവ് മനസ്സിലാക്കിയ ഉടൻ ക്ഷമാപണം നടത്തി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.

മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ തടഞ്ഞുവച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസ് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് എന്നത് നമ്മെ സംബന്ധിച്ച് ഉത്സവമോ ആഘോഷമോ വ്യാപാരോത്സവമോ അല്ല. അതിലുപരിയായി കർത്താവായ ക്രിസ്തുവിൻറെ മനുഷ്യാവതാരത്തിന്റെ ആഴമുള്ള ദൈവസ്നേഹ പ്രതീകമാണ് . പാരമ്പര്യത്തിലും, പൈതൃകത്തിലും വേരൂന്നി ദൈവശാസ്ത്രപരമായി ആഴമുള്ളതും വി. വേദപുസ്തകത്തിൽ, പിതാക്കന്മാരുടെ ഉപദേശങ്ങളിൽ ആരാധനയാൽ പോഷിക്കപ്പെട്ടിട്ടുള്ളതും അർത്ഥപൂർണ്ണവും ആണ്. അത്തരത്തിൽ നാം ചിന്തകളെ ക്രോഡീകരിക്കുമ്പോൾ ഓരോ അലങ്കാര വസ്തുവും ആഴത്തിലുള്ള യാഥാർത്ഥ്യങ്ങളിലേക്കുള്ള ചൂണ്ട് പലകകൾ ആണ്. എന്നാൽ അർത്ഥം മറന്ന് അലങ്കാരം മാത്രമായി മാറുമ്പോൾ രക്ഷണ്യമായ അനുഭവം ആഘോഷമായി പരിമിതപ്പെടുന്നു. സാധാരണയായി നാം ഉപയോഗിക്കുന്ന അടയാളങ്ങളും അലങ്കാരങ്ങളും ചൂണ്ട് പലകകൾ ആണ് എന്നും അതിൽ ചിലതിൻറെ യാഥാർത്ഥ്യങ്ങളും ചുവടെ കുറിക്കട്ടെ.

1 . പുൽക്കൂട് (crib)

ക്രിസ്തുമസ് ആചാരങ്ങളിൽ പുൽക്കൂടിന് ഒരു വലിയ സ്ഥാനം ഉണ്ട്. പ്രത്യക്ഷത്തിൽ ഒരു ചെറു കുടുംബത്തിൻറെ പ്രതീകം ഇവിടെ കാണുവാൻ കഴിയും. വി. മത്തായി l : 18 – 25 ലൂക്കോസ് 2 :1 – 20 വരെ ഭാഗങ്ങളിൽ ക്രിസ്തുവിൻറെ സാന്നിധ്യം കുടുംബത്തെ തിരുകുടുംബം ആയി രൂപാന്തരപ്പെടുത്തുന്നു. പൂർണതയുടെ അനുഭവം ക്രിസ്തുവിലൂടെ സാധ്യമാക്കുന്നു. നമ്മുടെ വിശ്വാസ പാരമ്യതയിൽ പുൽക്കൂടിൽ കിടത്തപ്പെട്ട ക്രിസ്തു ദൈവാവതാരത്തിന്റെ വിനയവും, രക്ഷണ്യവതാരത്തിൻ്റെ മർമ്മവുമായി സൂചിപ്പിക്കപ്പെടുന്നു. തെരുവുകളുടെ മദ്ധ്യേ അഗ്നി രഥത്തിൽ ആവേശിക്കപ്പെടേണ്ട വ്യക്തിത്വം ദാരിദ്ര്യവും അസഹായതയും സ്വയം ഏൽക്കുന്നു. ആരാധന ഗീതങ്ങളിൽ ഈ അവസ്ഥ പലവട്ടം ആവർത്തിക്കപ്പെടുന്നു. അതിരുകൾ ഇല്ലാത്ത ദൈവസ്വരൂപൻ അതിരുകളിലേക്ക് കടക്കുന്നു, മറ്റൊരർത്ഥത്തിൽ സൃഷ്ടാവ് സൃഷ്ടിയിലേക്ക് പ്രവേശിക്കുന്നു. സൃഷ്ടിയെ ദൈവികരാക്കുവാൻ. തന്നെ വഹിച്ച മാതാവ് ദൈവം മാതാവ് എന്ന മഹത്വത്തോടെ ആദരിക്കപ്പെടുന്നു. വിനയത്തിന്റെ പിതാവായി യൗസേപ്പ് മാറുന്നു. മൃഗങ്ങൾ യെശയ്യാവിന്റെ പ്രവചനത്തെ ഓർമിപ്പിക്കുന്നു. യെശയ്യാവ് 1: 3 കാള തൻറെ ഉടമയേയും കഴുത തൻറെ യജമാനന്റെ തൊഴുത്തിനേയും തിരിച്ചറിയുന്നു.

2 . ബേത് ലഹേമിലെ നക്ഷത്രം

പുൽക്കൂടിന്റെ മുകളിലായി നിൽക്കുന്ന നക്ഷത്രം ഒരു പ്രധാന ചിഹ്നമാണ്. വിദ്വാന്മാരും ജ്ഞാനികളും ബൗധികതയെ മറന്ന് തങ്ങൾക്ക് ലഭിച്ച അടയാളത്തെ പിൻപറ്റുന്നതായി നാം മനസ്സിലാക്കുന്നു. വി. മത്തായി 2: 1 -12 വരെ നമുക്ക് ഈ അനുഭവം വായിക്കാം. ജ്യോതിശാസ്ത്രമായ ഒരു പ്രതിഭാസം ആയി കരുതുന്നവർ ഉണ്ടാകാം. സംഖ്യാപുസ്തകം 24: 17 ൽ പറയുന്ന യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും എന്നതിന്റെ പൂർത്തീകരണം ആണിത്. ജ്ഞാനികൾ ജ്ഞാനത്തിന്റെ അജ്ഞാനാന്തകാരത്തെ ദൂരീകരിക്കുവാൻ ആകുന്നുവെങ്കിൽ, ക്രിസ്തു സർവജനത്തിന്റെയും അന്ധകാരത്തെ ദൂരീകരിക്കുന്നവൻ ആകുന്നു. അതിനാൽ യഥാർത്ഥമായ വെളിച്ചം ക്രിസ്തു ആകുന്നു എന്നും നക്ഷത്രം അവിടെ എത്തിയപ്പോൾ നിശ്ചലമായി . നമ്മുടെ ഭവനങ്ങളിൽ തൂക്കുന്ന ഓരോ നക്ഷത്രവും ഇത് പ്രതിനിധാനം ചെയ്യപ്പെടുന്നതായിരിക്കണം. ആ പ്രകാശം കണ്ട് അവിടേക്ക് വരുന്ന ഓരോരുത്തർക്കും ജാതം ചെയ്ത ക്രിസ്തുവിനേയും, ആ ജ്ഞാനം പ്രാപിച്ച നാം ഓരോരുത്തരേയും പ്രാപ്യമാക്കണം.

3 . ക്രിസ്തുമസ് മരം.

എപ്പോഴും ജീവനുള്ള പ്രതീകമായി പച്ച ഇലകളുള്ള മരം നാം ഒരുക്കാറുണ്ട്. പൗരസ്ത്യ ഭാഗങ്ങളിൽ ഇത് ആദിമ കാലങ്ങളിൽ ഇല്ലായിരുന്നെങ്കിലും പാശ്ചാത്യ സ്വാധീനത്താൽ നമ്മുടെ ഇടങ്ങളിലും ഇത് ഒഴിച്ച് കൂടാനാവാത്ത പ്രതീകമായി ചേർന്നിരിക്കുന്നു. ഇല വാടാത്ത വൃക്ഷം നിത്യജീവന്റെ പ്രതീകമാണ്. ആറ്റരികത്ത് നട്ടിരിക്കുന്നതും ഇലവാടാത്തതുമായ വൃക്ഷം ഒരു വലിയ പ്രതീകമാണ്. ഇത് സ്വർഗത്തിലെ ജീവ വൃക്ഷത്തിന്റെയും പ്രതീകമാണ് – ദൈവ അവതാരത്തിലൂടെ തുറക്കപ്പെട്ട ദിനങ്ങളിലൂടെ കാൽവരിയും കുരിശും ഉയിർപ്പും മുഖാന്തിരം പൂർണ്ണതയിൽ എത്തിയ ജീവൻറെ യാത്രയിൽ ഈ വൃക്ഷത്തിന്റെ പ്രതീകം എത്ര വലുതാണെന്ന് നമ്മെ പഠിപ്പിക്കുന്നു.

4 . വിളക്കും വെളിച്ചവും.

അലങ്കാരങ്ങളിൽ പ്രാധാന്യം ഏറെയുണ്ട്. ആകർഷകമായ വിളക്കുകൾക്ക് അത് പല നിറങ്ങളിലും ശോഭകളിലും രീതികളിലും ഭവനങ്ങളിലും വഴിയോരങ്ങളിലും അലങ്കാരത്തിന് ഉപയോഗിക്കുന്നു. വി. യോഹന്നാൻ 1:9 എല്ലാ മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർത്ഥ വെളിച്ചം ആയി ക്രിസ്തുവിനെ പ്രഖ്യാപിക്കപ്പെടുന്നു. അന്ധകാരമയമുള്ള പാപമുള്ള ജീവിതം. ആ അവസ്ഥയിൽ നിന്ന് പ്രകാശത്തിലേക്ക് വരുന്ന അനുഭവം ആണ് ക്രിസ്തുമസ് . വെളിച്ചം ദൈവമഹിമയും ദൈവ സാന്നിധ്യവും ആയി മനസ്സിലാക്കുക. ഏതൊരു കാര്യവും നാം ആരംഭിക്കുമ്പോൾ വിളക്ക് കൊളുത്തി ആരംഭിക്കുന്നതിന്റെ അർത്ഥവും ഇത് തന്നെയാണ് .

5 . ദൂതന്മാർ.

കുഞ്ഞുങ്ങളുടെ ക്രിസ്തുമസ് പരിപാടികൾ നാം ശ്രദ്ധിക്കുമ്പോൾ ചിറക് ധരിച്ച മാലാഖമാരുടെ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമാണ്. കാരൾ ഗാനങ്ങളിൽ പ്രത്യേകിച്ചും ആട്ടിടയന്മാരോടുള്ള പ്രഖ്യാപനം ശ്രദ്ധേയമാണ്. ലൂക്കോസ് 2 :8 -14. ദൈവസന്നിധിയിൽ മഹത്വം അർപ്പിക്കുകയും ദൈവ സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ദൂതന്മാർക്കുണ്ട്. അത്തരത്തിൽ നാമും ഈ സദൃശ്യം ധരിച്ചവരല്ലേ. ദൈവത്തെ മഹത്വപ്പെടുത്തുവാനും സദ് വാർത്ത പങ്ക് വയ്ക്കുവാനും ഉള്ള സാധ്യത നമ്മളിലും ഇല്ലേ?

6 . മണികൾ, മാലകൾ, റീത്തുകൾ

മണികൾ പ്രഖ്യാപനത്തിന്റെ സൂചനകൾ ആണ്. വാടാത്ത ഇലകളും പൂക്കളും ചേർത്ത് ദൈവത്തിൻറെ അനാദ്യന്ത സ്നേഹവും പുനക്രമീകരിക്കപ്പെടുന്ന ജീവിതവും, സന്തോഷവും ഒക്കെ സൂചനയായി മാലകളും റീത്തുകളും അലങ്കാരത്തിനായി കരുതുന്നു. അതിലും ഉപരിയായി ചുവന്ന പുഷ്പങ്ങളും കായ്കളും കാൽവരിയിലെ ബലി ആയും ദൈവ അവതാരം ക്രൂശിൽ നിന്ന് മാറി ചിന്തിക്കുവാൻ പറ്റില്ല എന്നും നമ്മെ ശീലിപ്പിക്കുന്നു.

7 . സമ്മാനങ്ങളും ആശംസകളും.

ക്രിസ്തുമസ് മരത്തിന്റെ ചുവട്ടിൽ സമാനങ്ങൾ പൊതിഞ്ഞ് വയ്ക്കുന്ന ഒരു പതിവ് നമുക്കുണ്ട്. സമ്മാനങ്ങൾ അർപ്പണത്തിന്റെ പ്രതീകം ആണ്. അതിലും ഉപരിയായി ക്രൂശ് നമുക്ക് നൽകിയ സമ്മാനം ആണ് നിത്യജീവൻ . തിരു അവതാരത്തിന്റെ സമ്മാനം ദൈവം മനുഷ്യനായി നമ്മുടെ ഇടയിൽ വന്നു പാർത്തു എന്നതാണ്. ഇങ്ങനെ ജീവനെ നേടുന്ന സമ്മാനങ്ങൾ നമുക്ക് ലഭിച്ചത് കൊണ്ട് സമ്മാനങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും നമ്മളും പങ്ക് വയ്ക്കുന്നു.

മുൻ പറഞ്ഞതെല്ലാം അലങ്കാരങ്ങളായി കാണാതെ “ദൈവം നമ്മോട് കൂടെ ” എന്ന പൂർണ്ണതയിലേക്ക് നമ്മെ എത്തിക്കുന്ന ചിന്തകളാകട്ടെ. സ്വർഗ്ഗവും ഭൂമിയും ഒന്നാകുന്ന ഈ ദിനത്തിൽ നാം ഓരോരുത്തരും പുനഃസ്ഥാപിക്കപ്പെടുവാൻ ഈ ചിന്തകൾ സഹായകമാകട്ടെ.

ഏവർക്കും പുതുക്കപ്പെട്ട വിശ്വാസത്തിന്റെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും സദ് വാർത്തകളുടെയും അടിസ്ഥാനത്തിൽ ആശംസിക്കുന്നു ; “ദൈവം നമ്മോടുകൂടെ, ഇമാനുവേൽ”.

ഹാപ്പി അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ജോസ്‌ന സാബു സെബാസ്റ്റ്യൻ

മലയാള സിനിമയിലെ നായക സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച വ്യക്തിയാണ് ശ്രീനിവാസൻ. വെളുത്ത നിറമോ, തടിച്ച പേശികളോ ഇല്ലാത്ത ഒരു സാധാരണക്കാരൻ്റെ രൂപത്തിൽ വന്ന് അദ്ദേഹം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം വെറുമൊരു കൊമേഡിയൻ മാത്രമായിരുന്നില്ല. ഓരോ മനുഷ്യൻ്റെയും ഉള്ളിലെ അരക്ഷിതാവസ്ഥകളെയും, ഈഗോയെയും, ഭയത്തെയും ഇത്രത്തോളം സൂക്ഷ്മമായി നർമ്മമയി വരച്ചുകാട്ടിയ മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല.

ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമ മലയാള സിനിമയിലെ തന്നെ മികച്ച ഒരു സൈക്കോളജിക്കൽ സ്റ്റഡി (Psychological Study) ആണ്. തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തിലൂടെ ഒരു മനുഷ്യൻ്റെ അപകർഷതാബോധവും സ്വന്തം രൂപത്തെക്കുറിച്ചുള്ള ഭയവും സംശയരോഗവുമെല്ലാം ഒരു മനുഷ്യനെ എങ്ങനെയൊക്കെ തകർക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതുപോലെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ദൈവത്തെയും ആത്മീയതയെയും മറയാക്കുന്ന എസ്കാപ്പിസം (Escapism) എന്ന മാനസികാവസ്ഥയെ അദ്ദേഹം തുറന്നുകാട്ടുന്നു.

സന്ദേശമെന്ന ചിത്രത്തിലൂടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ അന്ധമായി പിന്തുടരുന്നവർ കുടുംബബന്ധങ്ങളെയും യാഥാർത്ഥ്യങ്ങളെയും എങ്ങനെ മറക്കുന്നു എന്ന് വിളിച്ചു കൂവി ഈ ചിത്രം പരിഹസിക്കുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് ഇന്നും പ്രസക്തമാകുന്നത് അത് നമ്മുടെ ഈഗോയെ തുറന്നുകാട്ടുന്നതുകൊണ്ടാണ്.

വരവേൽപ്പ് എന്ന മൂവിയിലൂടെ ഒരു സാധാരണക്കാരൻ്റെ സംരംഭകത്വ മോഹങ്ങളെ വ്യവസ്ഥിതി എങ്ങനെയൊക്കെ തല്ലിക്കെടുത്തുന്നുവെന്നും വിദേശത്തുനിന്ന് അധ്വാനിച്ചുണ്ടാക്കിയ പണവുമായി വരുന്ന മലയാളി നേരിടുന്ന മാനസിക സംഘർഷങ്ങളും ഒരു തിരുത്തലും വേണ്ടതെപ്പോലെ ഇതിൽ പ്രകടമാണ്. നാടോടിക്കാറ്റും പട്ടണപ്രവേശനവും ദാസനും വിജയനുമെല്ലാം ഒരു സാധ മലയാളിയുടെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകങ്ങളാണ്. എത്ര വലിയ പ്രതിസന്ധിയിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാനുള്ള മനസ്സിൻ്റെ കരുത്താണ് ഈ സിനിമകൾ നൽകുന്നത്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന വരികൾ ഇന്നും പലർക്കും ഒരു സ്ട്രെസ് റിലീഫ് തന്നെയാണ് …
ഉദയനാണ് താരത്തിലൂടെ സിനിമയിലെ താരപ്രഭയും (Superstar Ego) യഥാർത്ഥ പ്രതിഭയും തമ്മിലുള്ള പോരാട്ടത്തിലൂടെയും രാജപ്പൻ എന്ന സരോജ് കുമാറിലൂടെയും പ്രശസ്തി ഒരു മനുഷ്യൻ്റെ സ്വഭാവത്തിൽ വരുത്തുന്ന വൈകൃതങ്ങളെ അദ്ദേഹം നന്നായി തന്നെ നമ്മുടെയൊക്കെ മനസിലേക്ക് കീറി ഒട്ടിച്ചു …
കഥ പറയുമ്പോൾ (2007) എന്ന മൂവിയിലൂടെ തന്റെ സുഹൃത്ത് എത്ര വലിയ നിലയിൽ എത്തിയാലും താൻ താഴ്ന്ന നിലയിലാണെന്ന തോന്നൽ സൃഷ്ടിക്കുന്ന സാമൂഹിക അകലം (Social Insecurity) ഈ സിനിമ മനോഹരമായി കൈകാര്യം ചെയ്യുന്നു.

അതെ പലവിധ കറുത്ത ഹാസ്യങ്ങൾ കൊണ്ടുള്ള ചികിത്സയിലൂടെ മനുഷ്യ മനസ്സിനെ വേട്ടയാടുന്ന വിഷാദത്തിൻ്റെയും വേവലാതികളുടെയും കാർമേഘങ്ങളെ മാറ്റാൻ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു. ദാസനും വിജയനും നമുക്ക് വെറും രണ്ട് സിനിമാ കഥാപാത്രങ്ങളായിരുന്നില്ല മറിച്ചു തൊഴിലില്ലായ്മയുടെ കയ്പ്പിലും തമാശ കണ്ടെത്തിയ രണ്ട് സുഹൃത്തുക്കളാണ്. നമ്മുടെ അയൽപക്കത്തുള്ള തുന്നൽക്കാരൻ്റെയോ, ഗൾഫിൽ പോയി കഷ്ടപ്പെടുന്ന മധ്യവർഗ്ഗക്കാരൻ്റെയോ, രാഷ്ട്രീയത്തിൻ്റെ പേരിൽ തമ്മിലടിക്കുന്ന സഹോദരങ്ങളുടെയോ ഒക്കെ കഥകൾ അദ്ദേഹം നമ്മളോട് പറഞ്ഞു കാണിച്ചു തന്നു . ആ കഥകളിലെല്ലാം ഒരു മനഃശാസ്ത്രപരമായ ഉൾക്കാഴ്ച ഉണ്ടായിരുന്നു.

“His lost is not lost”. അദ്ദേഹത്തിൻ്റെ ഭൗതികമായ അഭാവം നമുക്ക് നഷ്ടമാണെങ്കിലും, അദ്ദേഹം തുന്നിച്ചേർത്ത വാക്കുകളും കഥാപാത്രങ്ങളും ഓരോ മലയാളി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാകും. ആ മനഃശാസ്ത്രപരമായ നിരീക്ഷണങ്ങൾ വരുംതലമുറകൾക്കും പാഠപുസ്തകങ്ങളായിരിക്കും….

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മർദിച്ചെന്ന ആരോപണം ഉയർന്നു. സെക്യൂരിറ്റി പരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. അങ്കിത് ദിവാൻ എന്ന യാത്രക്കാരനാണ് ദുരനുഭവം നേരിട്ടതെന്ന് ആരോപിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട വീരേന്ദ്രർ സേജ്‍വാൾ എന്ന പൈലറ്റിനെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

താനും കുടുംബവും അനുഭവിച്ച സംഭവവിവരം അങ്കിത് ദിവാൻ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു. നാല് മാസം പ്രായമുള്ള കുഞ്ഞ് ഒപ്പമുണ്ടായതിനാൽ ജീവനക്കാർക്കുള്ള പി.ആർ.എം. സെക്യൂരിറ്റി ചെക്ക് ഉപയോഗിക്കാനായിരുന്നു നിർദേശം. എന്നാൽ അവിടെ ജീവനക്കാർ വരിതെറ്റിച്ച് മുന്നിൽ കയറുന്നത് ചോദ്യം ചെയ്തതോടെ പൈലറ്റ് പ്രകോപിതനായി വാക്കുതർക്കമുണ്ടായെന്നും തുടർന്ന് ശാരീരികമായി ആക്രമിച്ചെന്നും ദിവാൻ ആരോപിച്ചു. രക്തം പുരണ്ട മുഖത്തിന്റെ ചിത്രങ്ങളും പൈലറ്റിന്റെ ഷർട്ടിലെ രക്തക്കറയുള്ള ചിത്രവും പങ്കുവച്ചാണ് ആരോപണം.

സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റിനെ ഉടൻ ജോലിയിൽനിന്ന് മാറ്റിനിർത്താനും ഔദ്യോഗിക അന്വേഷണം നടത്താനും നിർദേശം നൽകി. യാത്രക്കാരന്റെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നിയമനടപടികൾ ആരംഭിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിന് മാനസികാഘാതമുണ്ടാക്കിയ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് യാത്രക്കാരൻ.

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം ഒന്നടങ്കം ദുഃഖത്തിലായി. ടൗൺഹാളിൽ പൊതുദർശനത്തിനായി വെച്ച മൃതദേഹത്തിന് മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങിയവരും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയോടെ കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ച മൃതദേഹം പിന്നീട് വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

ഇന്ന് രാവിലെ ഡയാലിസിസിന് പോകുന്നതിനിടെ ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തി. വീട്ടിൽ പൊതുദർശനത്തിനു ശേഷം ടൗൺഹാളിലെത്തിച്ചായിരുന്നു അവസാന യാത്ര. അപ്രതീക്ഷിത വേർപാട് സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു ശ്രീനിവാസൻ. 48 വർഷം നീണ്ട കരിയറിൽ 200ലേറെ സിനിമകളിൽ അഭിനയിക്കുകയും തിരക്കഥയും സംവിധാനവും നിർവഹിക്കുകയും ചെയ്തു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ എംഎ, സന്ദേശം, വടക്കുനോക്കിയന്ത്രം തുടങ്ങി കാലം മറക്കാത്ത ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ദേശീയ പുരസ്കാരങ്ങളും നേടി. 1956 ഏപ്രിൽ 4ന് തലശേരിക്കടുത്ത പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ, മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കി 1977ൽ അഭിനയരംഗത്തെത്തി. ഇടംവലം നോക്കാത്ത സാമൂഹ്യ വിമർശനവും സാധാരണക്കാരുടെ ജീവിതത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ച കലയും അദ്ദേഹത്തെ മലയാളികളുടെ മനസ്സിൽ അമരനാക്കി. ഭാര്യ: വിമല; മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക ശക്തമായ സൈനികാക്രമണം നടത്തി. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് കടുത്ത മറുപടിയായാണ് ആക്രമണമെന്നാണ് വാഷിങ്ടൺ വിശദീകരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആയുധ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഹോക്കി’ എന്ന പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.

സിറിയയുടെ മധ്യഭാഗത്തുള്ള നിരവധി ലക്ഷ്യസ്ഥാനങ്ങളിലാണ് യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടന്നത്. ജോർദ്ദാനിൽ നിന്നുയർന്ന അമേരിക്കൻ വിമാനങ്ങളും ഓപ്പറേഷനിൽ പങ്കെടുത്തതായി ബിബിസി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബർ 13 ന് പാൽമിറയിൽ നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

“അമേരിക്കക്കാരെ ലക്ഷ്യമിടുന്നവർ ശേഷിക്കുന്ന ജീവിതം വേട്ടയാടപ്പെട്ടുകൊണ്ട് കഴിയേണ്ടിവരും” എന്നാണ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയത്. സിറിയയിൽ ഭീകരവാദത്തിനെതിരായ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ സിറിയ അമേരിക്കയുമായി സഹകരണം ശക്തമാക്കിയിരുന്നു. യുഎൻ കണക്കുകൾ പ്രകാരം സിറിയയിലും ഇറാഖിലുമായി ഏകദേശം 7000 ഐഎസ് ഭീകരർ ഇപ്പോഴും സജീവമാണ്. 2015 മുതൽ അമേരിക്കൻ സേന സിറിയയിൽ നിരീക്ഷണവും സൈനിക സാന്നിധ്യവും തുടരുകയാണ്.

കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതുഭാഷ്യം സമ്മാനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലിരുന്ന അദ്ദേഹം, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. 1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്തിലാണ് ജനനം.

1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച ശ്രീനിവാസൻ, പിന്നീട് നടനായി, തിരക്കഥാകൃത്തായി, സംവിധായകനായി മലയാള സിനിമയിൽ അനിവാര്യ സാന്നിധ്യമായി. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, മിഥുനം, സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം തുടങ്ങി അനവധി ക്ലാസിക് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചു. മോഹൻലാലുമായുള്ള കൂട്ടുകെട്ടും സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരോടൊപ്പമുള്ള സൃഷ്ടിപരമായ യാത്രകളും മലയാളികൾ ഹൃദയപൂർവം ഏറ്റെടുത്തു.

സംവിധായകനായി വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം, നിർമാതാവായും തന്റെ മികവ് തെളിയിച്ചു. മികച്ച കഥ, തിരക്കഥ, ചിത്രം, ജനപ്രിയ ചിത്രം, പ്രത്യേക ജൂറി പുരസ്‌കാരം എന്നിവ ഉൾപ്പെടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ വിമല ശ്രീനിവാസനാണ്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയുടെ വിവിധ മേഖലകളിൽ സജീവമാണ്. ചിരിയിലൂടെയും ചിന്തയിലൂടെയും മലയാളിയുടെ മനസ്സിൽ ശാശ്വതമായി പതിഞ്ഞ കലാകാരനോടുള്ള വിടപറയലിലാണ് മലയാള സിനിമ.

RECENT POSTS
Copyright © . All rights reserved