തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരാതിക്കാരിയുടെ വിവരങ്ങള്‍ പരോക്ഷമായി വെളിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിക്കാതെ റിമാന്‍ഡ് ഉത്തരവിടുന്നത്.
അറസ്റ്റിനിടെ തന്നെ കേസ് കൃത്രിമമാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍ മുന്നോട്ട് വന്നു. ജയില്‍വാസ കാലത്ത് നിരാഹാരം ഇരുന്ന് പ്രതിഷേധിക്കുമെന്ന് അദ്ദേഹം പോലീസിന്റെ വാഹനത്തിലിരുന്ന് പ്രഖ്യാപിച്ചു. അഭിഭാഷകര്‍ നല്കിയ വാദങ്ങളില്‍, വീഡിയോയില്‍ യുവതിയുടെ പേരോ വ്യക്തിഗത വിവരങ്ങളോ പറഞ്ഞിട്ടില്ലെന്നതും, എന്നാല്‍ പേരില്ലെങ്കിലും പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്ന പൊലീസ് വാദം കോടതിയംഗീകരിച്ചതുമാണ് ശ്രദ്ധേയം.
ഞായറാഴ്ച വൈകിട്ട് സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിനു ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസ് ശക്തിപ്പെടുത്തിയതോടെയാണ് നടപടി കടുത്തത്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ അഞ്ചുപേർക്കെതിരെ കേസ് തുടര്‍ന്നു വരുന്നെന്നുമാണ് വിവരം.
പ്രിയ സ്നേഹിതരേ, യുകെയിലെ ഇടുക്കി ജില്ലാ ക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം കോവിഡിന് ശേഷം വീണ്ടും ചാരിറ്റി പ്രവർത്തനങ്ങളുമായി നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് നല്ലൊരു നാളേയ്ക്കായി പിറന്ന നാടിനെ ഉപേക്ഷിച്ച് പോകുമ്പോഴും ആ പച്ചപ്പിനേയും അവിടുത്തെ പ്രിയപ്പെട്ടവരേയും എന്നും ചേർത്തു പിടക്കുന്നവരാണ് മലയാളിയെന്നത് നമ്മുടെ ഏറ്റവും അഭിമാനകരമായ കാര്യമാണ്.
ഇടുക്കിയെന്ന സുന്ദരിയേയും, മിടുക്കിയേയും ഉപേക്ഷിച്ച് ഇംഗ്ലണ്ടിൽ എത്തിചേർന്ന വലിയൊരു സമൂഹത്തിൻ്റെ കുട്ടായ്മയാണ് ഇടുക്കി ജില്ലാ സംഗമം. കൂട്ടായ്മയുടെ ഇവിടുത്തെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ നാട്ടിലുള്ളവർക്കും കൈത്താങ്ങായി അവർക്കൊപ്പം കഴിഞ്ഞ 13 വർഷങ്ങളായി ഇടുക്കി ജില്ലാ സംഗമം പ്രവർത്തിച്ച് വരുന്നു. കഴിഞ്ഞ 13 വർഷങ്ങൾ കൊണ്ട് 1 കോടി 20 ലക്ഷം രൂപ നാട്ടിലും,യുകെയിലുമായി നൽകി കഴിഞ്ഞു. പിന്നിട്ട വർഷങ്ങളിൽ വളരെയേറെ സാമ്പത്തികമായ കഷ്ടപ്പെടുന്ന രോഗികൾക്കും, ഭവനരഹിതർക്കും ഒപ്പം ചേർന്നു പോകുവാൻ സാധിച്ചുവെന്നത് യുകെയിലുള്ള ഓരോ ഇടുക്കിക്കാർക്കും അവരോടൊപ്പം എന്നും സഹായമായ ഇതര സംഘടനകൾക്കും, കൂട്ടായ്മകൾക്കും അഭിമാനകരമായ കാര്യം തന്നെയാണ്.
ഈ വർഷവും ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ചാരിറ്റിക്കായി കണ്ടെത്തിയ വ്യക്തി ഇടുക്കി നാരകകാന സ്വദേശിയാണ് രണ്ടു വ്യക്കകളും പ്രവർത്തനരഹിതമായി കൊണ്ടിരിക്കുന്ന ഷിനോയ്ക്ക് കിഡ്നിമാറ്റ ശസ്ത്രക്രിയക്ക് സഹായം നൽകാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 38 വയസുള്ള ഷിനോയിക്ക് കിഡ്നി നൽകുന്നത് ഭാര്യയാണ്. ഈ കുടുംബത്തിന് മൂന്ന് കുട്ടികൾ ഉണ്ട്. കൂലിപണി എടുത്ത് ജീവിതം മുന്നോട്ട് പോകുന്ന സമയത്താണ് ഷിനോയിക്ക് കിഡ്നിക്ക് രോഗം ബാധിക്കുന്നത്, ശാശീരിക അസുഖത്താൽ കഷ്ടപെടുന്നതിനാൽ ഷിനോയിക്ക് ഇപ്പോൾ ജോലിക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ കുടുംബത്തെ സഹായിക്കുവാൻ നിങ്ങൾ ഏവരുടെയും, സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ഷിനോയെയും,കുടുംബത്തെയും സഹായിക്കാൻ താല്പര്യം ഉള്ളവർ നിങ്ങൾക്ക് ഇഷ്ടമുള്ള തുക ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടിൽ കൈമാറി ഈ കുടുംബത്തിൻ്റെ സ്വപ്നങ്ങൾ നിറവേറ്റാൻ പങ്കാളികളാകൂ.
IDUKKIJILLA SANGAMAM
BARCLAYS
AC – 93633802.
SC- 20 76 92.
ഇടുക്കി ജില്ലാ സംഗമം യുകെക്ക് വേണ്ടി പ്രസിഡൻ്റ്, ബാബു തോമസ് .
07730883823
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിൽ പഠിക്കുന്ന കണ്ണൂർ ചക്കരക്കൽ സ്വദേശിനി പൂജയെ (23) ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ശ്രീഗംഗാനഗർ ഗവൺമെന്റ് വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . നവംബർ 28നാണ് സംഭവം നടന്നത് എന്നാണ് ലഭിച്ച വിവരം.
പൂജയുടെ മരണവാർത്ത നാട്ടിൽ അറിയിച്ചതിനെ തുടർന്ന് മൃതദേഹം നാട്ടിലേക്കെത്തിച്ചു. തുടർന്ന് പയ്യാമ്പലത്ത് തിങ്കളാഴ്ച രാവിലെ സംസ്കാര കർമ്മങ്ങൾ നടത്തി. അമ്മ സിന്ധു അഞ്ചരക്കണ്ടിയിലെ എഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയും അച്ഛൻ വസന്തൻ കൊല്ലൻചിറയിലെ ഓട്ടോ ഡ്രൈവറുമാണ്. ഇവരുടെ ഏക മകളായിരുന്നു പൂജ.
മുതുകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ കുടുംബ വഴക്കിനിടയിൽ അഭിഭാഷകനായ മകൻ മാരകമായ ആക്രമണം നടത്തിയ സംഭവത്തിൽ അച്ഛൻ നടരാജൻ (62) മരിച്ചു. അമ്മ സിന്ധു (49) തീവ്ര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മാവേലിക്കര ബാറിലെ അഭിഭാഷകനായ മകൻ നവജിത്ത് നടരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായതെന്നതാണ് പ്രാഥമിക വിവരം. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. നടരാജന്റെ തലയിൽ ഒന്നിലധികം വെട്ടേറ്റതായും പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും നടരാജൻ മരണപ്പെട്ടു.
വീടിന്റെ രണ്ടാം നിലയിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പൊലീസ് പിടികൂടി. ഗുരുതരാവസ്ഥയിൽ ആയിരുന്ന സിന്ധുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബക്ഷോഭമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണം സൂചിപ്പിക്കുന്നത്. മകൻ നടത്തിയ ക്രൂരാക്രമണത്തിൻ്റെ ഞെട്ടലിലാണ് പ്രാദേശികവാസികൾ.
തിരുവനന്തപുരത്ത് അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ ഇന്നലെ രാത്രി വൈകിയാണ് സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനുശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് രാഹുലിനെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ ഈശ്വർ സമൂഹമാധ്യമങ്ങളിൽ നടത്തിയ ഇടപെടലുകളാണ് വിവാദമായത്. യുവതിയുടെ പരാതിയെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ, അഭിഭാഷക ദീപാ ജോസഫ് എന്നിവർക്കെതിരെയും കേസെടുത്തു. ഇവർക്ക് ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് സൈബർ പൊലീസ് അറിയിച്ചു.
ഇതിനിടെ, പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം തിരുവനന്തപുരത്ത് എത്തി അഭിഭാഷകനെ കണ്ട ശേഷം മടങ്ങിയെന്നാണ് പൊലീസ് സൂചന. രാഹുലിന്റെ ഫ്ലാറ്റിൽ പരിശോധന നടന്നപ്പോഴുമുണ്ടായില്ല. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുന്നതോടെ കേസിൽ അടുത്ത ഘട്ട നടപടികൾക്ക് വഴിയൊരുങ്ങും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ നിര്യാതനായ അറക്കുളം സ്വദേശി ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്കാരശുശ്രൂഷ ഡിസംബർ 2-ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കത്തോലിക്കാ ചർച്ചിൽ നടക്കും. പിതാവ് പരേതനായ മാത്യു ജോസഫ് ഇളതുരുത്തിൽ, അമ്മ ഏലിക്കുട്ടി മാത്യു (ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടിൽ) എന്നിവരാണ്.
ഭാര്യ ഷീബ ജോസ് (പുറപ്പുഴ പാലക്കൽ), മക്കൾ കെവിൻ ജോസ്, കാരോൾ ജോസ് (കീൽ യൂണിവേഴ്സിറ്റി, ന്യൂകാസിൽ), മരിയ ജോസ് (7-ാം ക്ലാസ്) എന്നിവരാണ് കുടുംബാംഗങ്ങൾ. സഹോദരങ്ങൾ സിസ്റ്റർ ജിജി മാത്യു (പ്രിൻസിപ്പൽ, സെന്റ് ജെയിംസ് കോളേജ് ഓഫ് നേഴ്സിംഗ്, ചാലക്കുടി), റെജി ചെറിയാൻ (കല്ലുകുളങ്ങര, കണമല), ലിജി ജെയ്സൺ (മരങ്ങാട്ട്, അറക്കുളം), ബിജു ഇളതുരുത്തിൽ (പ്രസിഡന്റ്, പ്രവാസി കേരള കോൺഗ്രസ് യുകെ) എന്നിവരാണ്.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (എസ്ഐആർ) സമയപരിധി തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. എന്യൂമറേഷൻ ഫോമുകൾ തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 11 ആയി മാറ്റിയതായി അറിയിച്ചു. കേരളം, തമിഴ്നാട് ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്.
ഡിസംബർ 16-ന് കരട് വോട്ടർ പട്ടികയും 2026 ഫെബ്രുവരി 14-ന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. ഇതുവരെ 85% ഫോമുകൾ മാത്രമാണ് തിരികെ ലഭിച്ചതെന്നും ബാക്കി 15% ദിവസങ്ങള്‍ക്കുള്ളിൽ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് പാർട്ടികൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
99.5% ഫോമുകളും വിതരണം ചെയ്ത് കഴിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി. ശേഖരണം, ഡിജിറ്റൈസേഷൻ എന്നിവ വേഗത്തിലാക്കുമെന്നും ബാക്കിയുള്ളവയുടെയും തിരികെ ലഭ്യമാക്കൽ ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തി പോലീസ് സംഘം. പരാതിക്കാരിയായ യുവതി ഫ്ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് സെക്യൂരിറ്റി റൂമിലെത്തി പോലീസ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, പോലീസിന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.
പാലക്കാട്ടെ ഫ്ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തിയത്. എന്നാല്‍, യുവതി പരാതിയില്‍ പറയുന്ന കാലയളവിലെ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുന്‍പത്തെ ദൃശ്യം ഡിവിആറില്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്. ഒരുപക്ഷേ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം അവ ബാക്കപ്പ് ചെയ്തെടുക്കാനുള്ള ശ്രമം പോലീസ് നടത്തിയേക്കാം. ഫ്ളാറ്റിന് സമീപത്തെ സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചേക്കും.
ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. രാഹുലിന്റെ രണ്ട് കാറുകളും ഫ്ളാറ്റില്‍ തന്നെയുണ്ട്. അതേസമയം, രാഹുല്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. ഇദ്ദേഹത്തിന് വേണ്ടി പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ് എക്കാലവും ഒരു ആവേശവും പ്രത്യാശയും തരുന്ന കാലമാണ്. മാനവ രക്ഷയ്ക്കായി ദൈവത്വം മുറുകെ പിടിച്ച് മാനുഷ വേഷം ധരിച്ച് പാപം ഒഴികെ സർവൃത്തിലും മനുഷ്യനായി നമ്മുടെ ഇടയിൽ ജാതം ചെയ്ത സുദിനം. രക്ഷയുടെ അനുഭവത്തിനായാണ് ജാതം ചെയ്തത് എന്ന് ബോധ്യപ്പെട്ടവർക്ക് പ്രത്യാശയുടെ സുഗന്ധം നൽകപ്പെട്ട ദിനം. നാം ആഗ്രഹിക്കുന്ന ശബ്ദ കോലാഹലങ്ങളോ, ആർഭാടമോ ഇല്ലാതെ ഒരു പിഞ്ചുകുഞ്ഞിൻ്റെ കരച്ചിലോടെ മൃദുവായി ലോകത്തിലേക്ക് വന്ന അത്ഭുത വാർത്തയാണ് വിശുദ്ധ വചനം നമ്മെ ഓർമിപ്പിക്കുന്ന ക്രിസ്തുമസ് . ചിലരെങ്കിലും ഡിസംബർ ഒന്ന് മുതൽ ഇരുപത്തി അഞ്ച് ദിനങ്ങൾ നോമ്പോടുകൂടിയാണ് രക്ഷകനെ വരവേൽക്കാൻ ഒരുങ്ങുന്നത്. അതിനാൽ ആരംഭത്തിന് മുൻപ് തന്നെ നമ്മോട് ചോദിക്കുക ; ക്രിസ്തുമസ്സിന്റെ ഏത് മുഖമാണ് നാം കാണാൻ പോകുന്നത്. ആത്മ ഒരുക്കത്തോടെ തിരു അവതാരത്തെ കാണുവാനാണോ അതോ ഇക്കാലത്തെ അർത്ഥത്തിൽ “അടിപൊളി ” ആയി ക്രിസ്തുമസ് ആഘോഷമാണോ ആഗ്രഹിക്കുന്നതെന്ന്.
പല രീതികളിൽ ക്രിസ്തുമസിന്റെ മുഖം മാറിയിരിക്കുന്നു. ഒരു കാലം വരേയും ദൈവ മാനുഷിക ഐക്യം ആയിരുന്നു . എന്നാൽ ഇന്ന് ഉപഭോഗ സംസ്കാരവും, ആർഭാടവും, ശബ്ദ കോലാഹലങ്ങളും, പ്രകടനങ്ങളുടെയും ഇടയിൽ അർത്ഥം ചോർന്ന് പോയിരിക്കുന്നു. ഇടയന്മാരേയും വിദ്വാന്മാരേയും നയിച്ച നക്ഷത്രം പോലും മറ്റ് പ്രകാശ സംവിധാനങ്ങളോട് മത്സരിച്ച് തോറ്റ് പോയിരിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് ആകർഷണം ലഭിക്കുമെങ്കിലും ആത്മാവിനെ പ്രകാശിപ്പിക്കാൻ മതിയാവുന്നില്ല.
ക്രിസ്തുമസ്സിന്റെ വൈകാരികപരമായ ഒരു ഉത്സവമായോ, തണുപ്പുള്ള കാലാവസ്ഥയിൽ ഒരു പതിവ് കൂട്ടമായ സഞ്ചാരമോ ആയി കണക്കാക്കരുതേ. ശാന്തമായാണ് കടന്ന് വന്നതെങ്കിലും ധീരമായ ഒരു അവതാരത്തിന്റെ യാഥാർത്ഥ്യം അതിന്റെ പിന്നിലുണ്ട് . ശക്തിയല്ല നിർമ്മലതയാണ് ആവശ്യം എന്നും കയ്യടിയും കതിനയും അല്ല മൗനവും ശാന്തതയും, അതുപോലെ ശക്തി പ്രകടനമല്ല കുമ്പിട്ടുള്ള നമസ്കാരം ആണ് ദൈവം തന്ന വഴികളിലൂടെ നാം പോകുമ്പോൾ കാണേണ്ടത്. ഇത് മറന്നുപോയ വഴിയിലൂടെയുള്ള ഒരു തിരികെ വരവായും ഉൾക്കൊള്ളുക. ‘മാറുന്ന മുഖം ‘ എന്നത് ഒരു സാംസ്കാരിക പ്രശ്നം മാത്രമല്ല, ഒരു ആദ്ധ്യാത്മിക ചോദ്യം കൂടിയാണ് . നാം എന്താണ് ആഘോഷിക്കുന്നത്. സ്വർഗ്ഗവും ഭൂമിയും ഒന്നാക്കിയ പൈതലാം യേശുവിനെ കുറിച്ചാണോ? സമ്മർദ്ദങ്ങളും ഭയവും ഏകാന്തതയും ആകുലതയുടെയും നടുവിൽ ജീവിക്കുന്ന കാലത്ത് അണിയിച്ചൊരുക്കിയ സ്വന്തം പ്രതിബിംബങ്ങൾ പ്രദർശിപ്പിക്കുന്ന ചടങ്ങാണോ? എന്തെല്ലാം ഉണ്ടെങ്കിലും വിനയവും ത്യാഗ പ്രണയവും സമർപ്പണ ധ്യാനവും ഇല്ലാതെ ഈ ദിനങ്ങൾ നമുക്ക് വേണ്ടാ എന്ന് നാം തീരുമാനിക്കുക.
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവകൃപ ദൈവപ്രീതിയുള്ളവർക്ക് സമാധാനം ഇതായിരിക്കട്ടെ നമ്മുടെ മന്ത്രധ്വനി. ആ ചെറിയ കുടുംബത്തിലേക്ക് നമ്മുടെ ശ്രദ്ധ കടന്ന് ചെല്ലണം. ഇല്ലായ്മയും വല്ലായ്മയും അല്ല ദൈവ വീണ്ടെടുപ്പിന്റെ സമാനമായ പുഞ്ചിരിയും ദൈവദൂതന്മാരുടെ സ്തുതിപ്പും അമ്മയപ്പന്മാരുടെ സമാധാന മുഖങ്ങളും നമുക്ക് ഒന്ന് പകർത്താം. ലാളിത്യവും ദൈവാശയവും അല്ലേ ആ കുടുംബത്തിൻറെ അലങ്കാരം.
ക്രിസ്തുമസ് പൂർണ്ണം ആകുന്നത് നമ്മുടെ മുഖം, മനോഭാവം, ചിന്തകൾ, മുൻഗണനകൾ, ബന്ധങ്ങൾ മാറുമ്പോഴാണ്. ഓരോ ക്രിസ്തുമസ് നമുക്ക് ലഭിക്കുന്ന പരിഗണനയോ , സമ്മാനങ്ങളോ, സമ്പത്തിന്റെയോ അളവിലല്ല മറിച്ച് മറ്റുള്ളവർക്ക് നൽകുന്ന മുഖത്തിലാണ്. കരുണ, ക്ഷമ , ദാനം, ശാന്തത വിശ്വാസം ഇതെല്ലാം ഉണ്ണിയേശുവിനെ നമ്മളിലൂടെ പ്രതിഫലിപ്പിക്കുന്ന മുഖങ്ങളാകണം. ക്രിസ്തുമസിലേക്ക് പ്രവേശിക്കുന്ന ഈ ദിനങ്ങൾ ആ യഥാർത്ഥ ക്രിസ്തുമസ് മുഖം തിരിച്ച് ലഭിക്കുവാൻ നമുക്ക് ഇടയാകണം. ദൈനംദിനം നാം കാഴ്ചവയ്ക്കുന്ന മുഖങ്ങൾ അല്ല, ശിശുവിനെ കാണുവാൻ നാം ശ്രമിക്കുമ്പോൾ അവൻറെ സ്നേഹത്തിൻറെ പ്രതിഫലം ആയി നമ്മുടെ ജീവിതം മാറട്ടെ , ക്രിസ്തുമസ് മാറട്ടെ.
സ്നേഹത്തോടെ
ഫാദർ ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
കനത്ത നാശം വിതച്ച ദിത്വ ചുഴലിക്കാറ്റിൽ മരണസംഖ്യ 200 ആയി. 150 ഓളം പേരെ കാണാതായി. ഇരുപത് ജില്ലകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും സേനകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല. ഇന്ത്യൻ നാവിക സേനയുടെ മൂന്നു കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
മഴ കുറയുന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ. കൊളംബോയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഇന്ത്യൻ ഹൈക്കമ്മിഷൻ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 16 വരെ രാജ്യത്ത് സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താൽക്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. 774,000 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 100,000 പേരെ 798 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
ദിത്വയുടെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത മഴയാണ് പെയ്യുന്നത്. ഏക്കറുകണക്കിനു കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാനസർവീസുകൾ റദ്ദാക്കി.