Latest News

ന്യൂഡൽഹി∙ ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കടുത്തതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്കും മധ്യപൂർവദേശത്തേക്കും ഉള്ള എല്ലാ സര്‍വീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രധാന പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും അതനുസരിച്ച് സര്‍വീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇൻഡിഗോയും അർധരാത്രിവരെ മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു. തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ പുനഃക്രമീകരണ നടപടികൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഷെല്‍ട്ടറുകളില്‍ തുടരണമെന്നും എംബസി ഓഫ് ഇന്ത്യ ടെല്‍ അവീവ് നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ (+972-54-7520711) വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും സമാന നിര്‍ദേശം നല്‍കിയ എംബസി ഓഫ് ഇന്ത്യ ടെഹ്റാൻ, വീടിനുള്ളില്‍ തുടരുകയും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യാന്തര മിസ്ഡ് കോള്‍ (+91-8802012345) വഴിയോ ടോള്‍ഫ്രീ നമ്പര്‍ (18004253939) വഴിയോ കേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ഗള്‍ഫ് മേഖലയിലെ ആകാശപാത അടച്ചതിനെ തുടര്‍ന്ന് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹറൈന്‍, ഖത്തര്‍ എന്നിവയുടെ വ്യോമപാതകളാണ് അടച്ചിട്ടിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ഷാര്‍ജ, ദോഹ, അബുദാബി, ബഹറൈന്‍, ദുബായ്, റാസല്‍ ഖൈമ, ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ, ഒമാൻ എയർ, എത്തിഹാദ് സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍നിന്ന് ദോഹ, ഫുജൈറ, ഷാര്‍ജ സര്‍വീസുകളും നിലച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസിന്റെ പിന്തുണയോടെ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കുകയാണ്. പ്രദേശത്തെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിക്കിടെ പല വിമാനക്കമ്പനികളും വ്യോമപാതകള്‍ ഒഴിവാക്കി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കുമെതിരെ ആക്രമണമുണ്ടായാല്‍ ആഗോള എണ്ണവിതരണത്തില്‍ വലിയ കുറവ് സംഭവിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപരോധങ്ങള്‍ നിലനിന്നിട്ടും ഇറാന്‍ ഇന്നും മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ്. ഒപെക്കിന്റെ കണക്കു പ്രകാരം പ്രതിദിനം ഏകദേശം 3.1 ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യം, 1.3 മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ കയറ്റുമതി ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നത്.

ഇറാനിലെ എണ്ണ ഉത്പാദനച്ചെലവ് ഒരു ബാരലിന് 10 ഡോളര്‍ വരെ മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്രയും കുറഞ്ഞ ചെലവില്‍ ഉത്പാദനം നടക്കുന്നത്. എന്നാല്‍ അമേരിക്കയിലും കാനഡയിലും ബാരലിന് 40 മുതല്‍ 60 ഡോളര്‍ വരെ ചെലവാകുന്നു. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്കുയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുവഴി ഗതാഗതച്ചെലവും ഭക്ഷ്യവിലയും ഉത്പാദനച്ചെലവും വര്‍ധിച്ച് ആഗോള പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതിനിടെ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആശങ്കയും ശക്തമാണ്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. ഏറ്റവും കുറഞ്ഞ വീതി വെറും 33 കിലോമീറ്റര്‍ മാത്രമുള്ള ഈ ജലപാത ഇറാനും ഒമാനും ഇടയിലാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രധാന കയറ്റുമതി മാര്‍ഗമാണിത്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി എന്നിവയുടെ ഏകദേശം 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഈ പാതയില്‍ ചെറിയൊരു തടസ്സം പോലും ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ചെലവ് ഉയര്‍ന്നും കപ്പല്‍ ഗതാഗതം മന്ദഗതിയിലായും എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശാസ്താംകോട്ടയിൽ വിളിപ്പുറത്ത് മദ്യം വീട്ടിലെത്തിച്ച് വിൽപ്പന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പോരുവഴി ശാസ്താംനടയ്ക്ക് സമീപം താമസിക്കുന്ന കൃഷ്ണതീർഥംവീട്ടിൽ കൃഷ്ണകുമാർ (39) ആണ് പിടിയിലായത്. ഫോൺ വഴി ആവശ്യപ്പെട്ടവർക്ക് ഏത് ബ്രാൻഡ് വിദേശമദ്യവും വാതിൽപ്പടിയിലെത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതി. ഏറെ നാളായി നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയെ മുതുപിലാക്കാട് ഭാഗത്ത് സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് ശാസ്താംകോട്ട എക്സൈസ് സർക്കിൾ സംഘം കൈയോടെ പിടികൂടിയത്.

ഇയാളിൽ നിന്ന് എട്ട് ലിറ്റർ വിദേശമദ്യം, സ്കൂട്ടർ, പാൻമസാല, കൂടാതെ നാല്പത്തിരണ്ടായിരത്തോളം രൂപയും പിടിച്ചെടുത്തു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈശാഖ് വി. പിള്ളയുടെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സൂര്യയും സംഘവുമാണ് നടപടി സ്വീകരിച്ചത്. ആവശ്യക്കാർക്ക് ഏത് സ്ഥലത്തേക്കും കുറഞ്ഞ തുകയ്ക്ക് മദ്യം എത്തിച്ചു നൽകിയതിനാൽ ഇടപാടുകാർ ഏറെയുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മുൻപും അനധികൃത മദ്യവിൽപ്പന കേസുകളിൽ കൃഷ്ണകുമാർ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. വീട്ടിലെ പൂജാമുറിയിൽ നിന്ന് 20 ലിറ്ററോളം മദ്യവും പണവും സ്കൂട്ടറും പിടിച്ചെടുത്ത സംഭവവും, സിനിമാപറമ്പ്–നെടിയവിള റൂട്ടിലെ പെട്രോൾ പമ്പിന് പിന്നിലെ കാടുപിടിച്ച പ്രദേശത്ത് മദ്യക്കച്ചവടം നടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടതുമുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു ഇയാളുടെ പതിവെന്നും ഇതുവഴി പിടികൂടുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും ഇൻസ്പെക്ടർ സൂര്യ വ്യക്തമാക്കി.

കോട്ടയം ∙ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് അനുമതി നിഷേധിച്ചു. സന്ദർശനത്തിന് മുന്നോടിയായി കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നതോടെ വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ് രംഗത്തെത്തി. ഇന്ന് രാവിലെ മാത്രമാണ് പുഷ്പാർച്ചനയ്ക്കായി ഉപരാഷ്ട്രപതി അനുമതി തേടിയതെന്നാണ് സംഘടനയുടെ വിശദീകരണം.

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടി പട്ടിക പ്രകാരം ഉച്ചയ്ക്ക് 2.50ന് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയതിന് പിന്നാലെ 3 മണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുകയും തുടർന്ന് തൊട്ടടുത്തുള്ള എസ് ബി കോളേജിൽ 3.30ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഷെഡ്യൂൾ പുറത്തുവന്നതിന് ശേഷമാണ് പ്രോട്ടോക്കോൾ ഓഫീസറെ ബന്ധപ്പെട്ട് അനുമതി നൽകാനാവില്ലെന്ന് എൻഎസ്എസ് അറിയിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും സമാധിയിൽ സന്ദർശനം അനുവദിക്കാനാകില്ലെന്നാണ് എൻഎസ്എസിന്റെ നിലപാട്. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും, അതിനായി സമാധി പ്രദേശത്ത് പ്രത്യേക അനുമതി നൽകാൻ സാധിക്കില്ലെന്നും സംഘടന അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ചതെന്ന് എൻഎസ്എസ് വ്യക്തമാക്കി.

തൃപ്പൂണിത്തുറ ∙ നടൻ ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെ മൂന്നുപേർക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസ്. ആദം, അമിത്, കാർത്തിക് എന്നിവർക്കെതിരെയാണ് ഹിൽപാലസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിലാണ് നാലു ഗ്രാം കഞ്ചാവ് ഇവരുടെ പക്കൽനിന്ന് പിടികൂടിയത്.

രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറ അമ്പലമുകളിനടുത്ത് ഇരുമ്പനം പ്രദേശത്ത് പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം. സംശയാസ്പദമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂവരെയും പൊലീസ് ചോദ്യം ചെയ്തു. പെരുമാറ്റത്തിൽ അസാധാരണത കണ്ടതോടെ ദേഹപരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ ഒരാളുടെ പോക്കറ്റിൽ ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തിരുവനന്തപുരം ∙ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് മുട്ടത്തറ സ്വദേശി ജയകുമാർ ജയൻ (65) കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

2025 ഏപ്രിൽ എട്ടിന് രാത്രി ഏഴുമണിയോടെ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി വിളിച്ചുവരുത്തിയെന്നാണ് കേസ്. വീട്ടിൽ ജോലിക്കെത്തിയിരുന്ന പരിചയത്തെ തുടർന്ന് കുട്ടി സമീപിച്ചതോടെ ഷേക്ക് ഹാൻഡ് നൽകാമെന്ന വ്യാജേന കൈയിൽപിടിച്ച് അടുത്തേക്ക് വലിച്ചിഴച്ചു. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകാൻ നിർബന്ധിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. സംഭവം ആരോടും പറയരുതെന്നും ഇഷ്ടം കൊണ്ടാണിതെന്നുമാണ് പ്രതി ഭീഷണിപ്പെടുത്തിയതെന്ന് കണ്ടെത്തി.

കുറച്ചകലെയുണ്ടായിരുന്ന അച്ഛന്റെ സുഹൃത്തുക്കളെ കണ്ട കുട്ടി ഓടി രക്ഷപ്പെട്ടു വിവരം അറിയിച്ചു. പിന്നാലെ അമ്മൂമ്മയുടെ ഫോണിൽ നിന്ന് അച്ഛനെയും ബന്ധപ്പെട്ടതോടെ പൊലീസ് കേസെടുത്തു. വഞ്ചിയൂർ പൊലീസ് എസ്.ഐ അലക്‌സ് സി. അന്വേഷണം നടത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. 2012-ൽ കല്യാണമണ്ഡപത്തിലെ വാച്ചറായിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷം തടവുശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതി വീണ്ടും കുറ്റകൃത്യം നടത്തിയതെന്ന് കോടതി രേഖപ്പെടുത്തി.

2026 മെയ് 2-ന് ബെഡ്ഫോർഡിൽ വെച്ച് നടക്കുന്ന സമീക്ഷ യുകെയുടെ 8-ാം ദേശീയ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിപുലമായ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങൾക്കു സമാന്തരമായി സമീക്ഷയുടെ നാട്ടിലുള്ള ബന്ധു മിത്രാദികൾക്ക് ഇടയിൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യമായ ഇടപെടൽ
നടത്താനും യോഗത്തിൽ തീരുമാനിച്ചു.

സമീക്ഷ യുകെ നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ ന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ യുകെയിലെ നിരവധി യൂണിറ്റുകളിൽ നിന്നുമായി എഴുപതോളം അംഗങ്ങൾ പങ്കെടുത്തു. ദേശീയ സമിതി അംഗങ്ങൾക്ക് പുറമെ ഏരിയാ സെക്രട്ടറിമാരായ മണികണ്ഠൻ,ആതിരാ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മെയ് 2ന് ബെഡ്ഫോർഡിൽ നടക്കുന്ന സമീക്ഷ യുകെയുടെ എട്ടാമത് ദേശീയ സമ്മേളനത്തിന്റെസ്വാഗത സംഘത്തിന്റെ ജനറൽ കൺവീനറായി ദേശീയ ആക്റ്റിങ്ങ് സെക്രട്ടറി ബൈജു നാരായണനെയും, സ: അജീഷ് ഗണപതിയെ ചെയർമാനായും തിരഞ്ഞെടുത്തു.

ഗ്ലീറ്റർ കോട്‌പോൾ സ്വാഗതം ആശംസിച്ച യോഗത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം ശ്രീ. ബാലചന്ദ്രൻ ചോയിമഠത്തിൽ നന്ദി പറഞ്ഞു. വിവിധ യൂണിറ്റുകളിൽ നിന്നായി ഏകദേശം 70-ഓളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

സമ്മേളനത്തിന് മുന്നോടിയായി ആദ്യ യൂണിറ്റ് സമ്മേളനം ബെഡ്ഫോർഡിലും തുടർന്ന് ചെംസ്ഫോർഡിലും വിജയകരമായി പൂർത്തിയാക്കി. വരും ദിവസങ്ങളിൽ യുകെയിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങൾ നടത്തുകയും, ഏപ്രിൽ ആദ്യത്തോടെ ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


കൂടാതെ 101 സ്വാഗതസംഘത്തിന്റെ ഭാഗമായി നിരവധി സബ്കമ്മിറ്റികളും രൂപികരിച്ചു.

വിശദാംശങ്ങൾ ചുവടെ:

വൈസ് ചെയർമാൻമാർ: ശ്രീ. മണികണ്ഠൻ, ശ്രീ. സ്വരൂപ് കൃഷ്ണൻ
ജോയിന്റ് കൺവീനർമാർ: ശ്രീ. ബാലചന്ദ്രൻ ചോയിമഠത്തിൽ, ശ്രീ. ജോബി പെരിയാടൻ
ഇതോടെ 101 അംഗ സ്വാഗത സംഘം നിലവിൽ വന്നു.

സബ് കമ്മിറ്റി ഭാരവാഹികൾ
1) ഫിനാൻസ് കമ്മിറ്റി
ചെയർമാൻ: അഡ്വ. ദിലീപ് കുമാർ
കൺവീനർ: ശ്രീ. ആന്റണി ജോസഫ്
2) മീഡിയ & പബ്ലിസിറ്റി കമ്മിറ്റി
ചെയർമാൻ: ശ്രീ. ഗ്ലീറ്റർ കോട്‌പോൾ
വൈസ് ചെയർമാൻ: വൈശാഖ്
സോഷ്യൽ മീഡിയ:
ശ്രീ. രമേശ് (Northampton)
ശ്രീ. റെഞ്ചു (Northern Ireland)
കൺവീനർ: ശ്രീ. അഖിൽ
ജോയിന്റ് കൺവീനർ: ശ്രീ. സിറാജ് മൊയ്‌തീൻ
3) ഫുഡ് & വേദി കമ്മിറ്റി
ചെയർമാൻ: ശ്രീ. ജിനേഷ് (Bedford)
കൺവീനർ: ശ്രീ. ബൈജു പി.കെ.
4) റിസപ്ഷൻ, ട്രാവൽ & അക്കോമൊഡേഷൻ കമ്മിറ്റി
ചെയർമാൻ: ശ്രീ. മിഥുൻ സണ്ണി
കൺവീനർ: ശ്രീമതി ആതിര
5) ആർട്സ്, ലിറ്ററേച്ചർ & കൾച്ചറൽ കമ്മിറ്റി
ചെയർമാൻ: ശ്രീ. ജയ്പ്രകാശ് സുകുമാരൻ
കൺവീനർ: ശ്രീ. അജ്മൽ
വൈസ് ചെയർമാൻ: ശ്രീ. ശ്രീഹരി
ജോയിന്റ് കൺവീനർ: ശ്രീ. ബെന്നി (Cardiff)
6) വോളന്റിയർ കമ്മിറ്റി
ചെയർമാൻ: ശ്രീ. അനീഷ് (Edinburgh)
വൈസ് ചെയർമാൻ: ശ്രീ. വിപിൻ (Chelmsford)
കൺവീനർ: രാജേഷ് (Bedford)
ജോയിന്റ് കൺവീനർമാർ:
ജോർജ് മത്തായി (Lisburn)
വൈശാഖ് (Ballymena)

സമീക്ഷ യുകെയുടെ എട്ടാമത് സമ്മളനത്തിന്റെ വിജയത്തിനായി എല്ലാ പുരോഗമന കലാസാംസ്‌കാരിക സാമൂഹിക സ്നേഹികളും സഹകരിക്കണം എന്ന് യോഗം യുകെ മലയാളി സമൂഹത്തോട് അഭ്യർത്ഥിച്ചു.

കണ്ണൂർ ∙ കെ.എസ്.യു. പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു. പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് മന്ത്രിയെ വിട്ടയച്ചത്.

സംഭവത്തെ തുടർന്ന് വൈദ്യസംഘം മന്ത്രിയുടെ ആരോഗ്യനില വിലയിരുത്തി. തുടർചികിത്സയും കൂടുതൽ പരിശോധനകളും ആവശ്യമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് മാറ്റം നടത്തുന്നത്.

പ്രതിഷേധത്തിനിടെ ഉണ്ടായ തള്ളിക്കയറ്റത്തിലാണ് മന്ത്രിക്ക് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രിയുടെ ആരോഗ്യനില സ്ഥിരതയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുൻ നേതാവുമായ ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേരുമെന്ന് സൂചന. ചെന്നൈയിലെ ഹോട്ടലിലേക്ക് താമസം മാറിയ അദ്ദേഹം രാവിലെ ഡിഎംകെ ആസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. തേനിയിൽ ഒന്നോ രണ്ടോ സീറ്റുകൾ ഒപിഎസിനും നൽകാനായുള്ള ചർച്ചകളും പുരോഗമിക്കുന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ രാഷ്ട്രീയമായി നേരിടുന്നതിനാണ് ഈ നീക്കമെന്നാണ് അനുയായികളുടെ വാദം.

മുൻ മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി ഒപിഎസ് നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് രാഷ്ട്രീയ രംഗം ചൂടുപിടിച്ചത്. ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നും സ്റ്റാലിൻ മുഖ്യമന്ത്രിയായി തുടരുമെന്നും ഒപിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ ഒപിഎസ് പക്ഷ പാർട്ടി പി. അയ്യപ്പൻ സ്റ്റാലിനെ പ്രശംസിച്ചതും ശ്രദ്ധേയമായി.

മരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തനായ ഒപിഎസ്, ജയലളിതയുടെ മരണത്തിന് പിന്നാലെ മൂന്നു തവണ തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം എഐഎഡിഎംകെയിലേക്ക് മടങ്ങാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്ക് നീങ്ങുന്നതെന്ന് വിലയിരുത്തൽ. സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള നീക്കവും ഫലിച്ചില്ല. ഇതോടെയാണ് ഡിഎംകെയിലേക്കുള്ള പ്രവേശനം ‘സുരക്ഷിത ഇടം’ എന്ന നിലയിൽ പരിഗണിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കൊച്ചി ∙ വിവാദമായ ദ കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. പ്രഥമ ദൃഷ്ട്യാ സിനിമ മതസൗഹാർദത്തിന് ഭീഷണിയാകാമെന്ന് കോടതി നിരീക്ഷിച്ചു. സെൻസർ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഇതോടെ നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രം താൽക്കാലികമായി നിർത്തി വെക്കേണ്ടി വന്നു.

കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്തുന്നതും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നതുമാണെന്നതാണ് ഹർജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെ തെറ്റായി ചിത്രീകരിക്കുകയാണെന്നും കേരളം വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമായി കേരളത്തെ മുദ്രകുത്താനുള്ള ശ്രമമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് നൽകിയിരുന്നു.

ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെയാണ് വിവാദം ശക്തമായത്. ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നുമുള്ള രംഗങ്ങളും സമ്മതമില്ലാതെ ബീഫ് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള ദൃശ്യങ്ങളുമാണ് ട്രെയിലറിൽ ഉള്ളത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിന് സിനിമ കാരണമാകാമെന്ന ആശങ്ക പ്രകടിപ്പിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളെയാണ് സിനിമയിൽ അവതരിപ്പിച്ചതെന്ന നിലപാടിലാണ് സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്.

Copyright © . All rights reserved