അപ്പച്ചൻ കണ്ണഞ്ചിറ
പീറ്റർബറോ: യുകെയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശികളുടെ കുടുംബസംഗമം പീറ്റർബറോയിൽ സ്നേഹോഷ്മളവും വർണ്ണാഭവുമായി സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ നടന്ന അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സംഗമം പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടേയും സൗഹൃദത്തിന്റെയും പ്രതീകമായി.

ചങ്ങനാശ്ശേരിയുടെ മുൻ എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ, യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റിയൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സന്ദേശം നൽകി. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ഐ.ഒ.സി. നാഷണൽ പ്രസിഡന്റ് സുജു കെ. ഡാനിയേൽ, രാജേഷ് ജോസഫ് (കൺവേയൻസി ആൻഡ് ഹോമെക്സ് ഗ്രൂപ്പ്), മാത്യു ( പീറ്റർബറോ പ്രതിനിധി) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ചങ്ങനാശ്ശേരി സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക് തെളിച്ചുകൊണ്ട് മുഖ്യാതിഥികൾ നിർവഹിച്ചു. മനോജ് തോമസ്, സജു നെടുമണ്ണി, ഫെബി ഫിലിപ്പ്, ജോമോൻ മാമ്മൂട്ടിൽ എന്നിവർ പരിപാടികളുടെ ഏകോപനം ശ്രദ്ധേയമായി നിർവഹിച്ചു. പോൺസി, ഫെബി, ടീന എന്നിവർ ചടങ്ങിൽ അവതാരകരുടെ റോളിൽ തിളങ്ങി.

ചങ്ങനാശ്ശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമ്മകളും പുതുക്കിയ സംഗമത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, സംഗീതവിരുന്ന്, വിവിധ വിനോദപരിപാടികൾ എന്നിവ അരങ്ങേറി. രാത്രി എട്ട് മണിവരെ നീണ്ടുനിന്ന പരിപാടികൾ അവിസ്മരണീയമായി.

പ്രവാസി സമൂഹത്തിന്റെ ഐക്യം, സഹകരണം, സൗഹൃദം, വികസനോന്മുഖ ചിന്തകൾ എന്നിവ സംഗമത്തിലുടനീളം പ്രതിഫലിക്കുകയുണ്ടായി. കോക്കനട്ട് & കറി ഫുഡ് സ്റ്റാൾ ഒരുക്കിയ കേരളീയ വിഭവങ്ങൾ ഏറെ ആസ്വാദ്യമായി. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും, പുതുതലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അനുഭവവേദ്യമാകുവാനും അവസരമായി.
https://drive.google.com/drive/folders/14nPmUs2V40NVJyU2uSDF83RrVbVsiPwR

സംസ്ഥാനത്ത് കഞ്ചാവ് കടത്തിനായി പെൺകുട്ടികളെയും സ്ത്രീകളെയും ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നതായി എക്സൈസും പൊലീസും കണ്ടെത്തി. കുടുംബാംഗങ്ങളെന്ന തോന്നൽ സൃഷ്ടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘങ്ങളായി യാത്ര ചെയ്ത് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് കടത്തുകാർ ശ്രമിക്കുന്നത്. ലഹരി സംഘങ്ങൾ സംശയം കുറയ്ക്കാൻ സ്ത്രീകളെ മുന്നിൽ നിർത്തുന്നതും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ബസ്, ട്രെയിൻ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലൂടെയും സ്വകാര്യ വാഹനങ്ങളിലൂടെയും കഞ്ചാവ് കടത്തുന്നതാണ് രീതി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളെയും യുവതികളെയും പണം വാഗ്ദാനം ചെയ്ത് സംഘങ്ങൾ വലയിലാക്കുന്നതായും അധികൃതർ പറയുന്നു. പരിശോധന കർശനമായ സാഹചര്യത്തിൽ നിയമപാലകരുടെ ശ്രദ്ധ ഒഴിവാക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്ന തന്ത്രമാണ് കൂടുതൽ സ്വീകരിക്കപ്പെടുന്നത്.
ഇത്തരം കേസുകൾ വർധിച്ചതോടെ സ്ത്രീകളെ മറയാക്കിയുള്ള കടത്തിനെതിരെ പ്രത്യേക നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. കുടുംബയാത്രയുടെ മറവിൽ ലഹരി കടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ രഹസ്യാന്വേഷണവും പരിശോധനകളും വ്യാപിപ്പിച്ചിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് ലഹരി വ്യാപാരം നടത്തുന്നത് ഗുരുതര കുറ്റമാണെന്നും ഇത്തരത്തിലുള്ള ശൃംഖലകളെ പൂർണമായി തകർക്കാനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ അപകടത്തിൽ മരിച്ചതായി ആദ്യം കരുതിയ 26-കാരനായ കേതൻ അഗർവാളിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സിയ ഗോയലും അവളുടെ കാമുകനായ ചേതൻ ചൗധരിയും ചേർന്നാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ നിഗമനം. കോട്ടയുടെ കൊക്കയിൽ നിന്ന് തള്ളിയിട്ട ശേഷം അപകടമരണം പോലെ ചിത്രീകരിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.
സംഭവദിവസം കടുത്ത ചൂടിനിടയിലും ഹൂഡി ധരിച്ച ഒരാൾ കോട്ടയിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. പിന്നീട് ഇയാൾ ചേതൻ ചൗധരിയാണെന്ന് കണ്ടെത്തി. സിയയും ചേതനും തമ്മിൽ ആയിരക്കണക്കിന് ഫോൺവിളികളും ദീർഘനേരം നീണ്ട ആശയവിനിമയങ്ങളും നടന്നതായി പൊലീസ് കണ്ടെത്തി. കേതനെ കൊല്ലാൻ മുമ്പും പലതവണ ശ്രമം നടത്തിയിരുന്നുവെന്നും ഒടുവിൽ പദ്ധതിപൂർവം ലോഹഗഡ് കോട്ടയിലേക്ക് എത്തിച്ച ശേഷമാണ് കുറ്റകൃത്യം നടപ്പാക്കിയതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വിവാഹത്തിൽ നിന്ന് പിന്മാറുന്നത് കുടുംബത്തിന് അപമാനമാകുമെന്ന ഭയമാണ് സിയയെ ഈ ബന്ധത്തിൽ നിന്ന് നേരിട്ട് പിന്മാറാൻ അനുവദിക്കാതിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിനിടെ കൊലപാതക ഗൂഢാലോചന ആസൂത്രണം ചെയ്തത് മറ്റേയാളാണെന്ന് പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് മനുവിന് 35 വർഷം കഠിന തടവും പിഴയും വിധിച്ചു. തിരുവനന്തപുരം പോക്സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിശീലനത്തിന്റെ മറവിൽ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇതിനുമുമ്പ് സമാന സ്വഭാവമുള്ള രണ്ട് കേസുകളിലും മനു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതോടെ മൂന്നാം കേസിലും ശിക്ഷിക്കപ്പെട്ടതോടെ പ്രതിക്കെതിരായ കുറ്റങ്ങൾ കൂടുതൽ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. നിരവധി വിദ്യാർഥിനികളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന സന്ദേശം നൽകുന്നതാണ് വിധിയെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലെ നിയമനടപടികളും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 18 കോടി രൂപ വിലമതിക്കുന്ന 17 കിലോയിൽ അധികം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ സ്വദേശിയായ ആയുഷിനെയും ഭാര്യ അനഘയെയും പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ ജില്ലാ ലഹരിവിരുദ്ധ പ്രത്യേക വിഭാഗമായ ഡാൻസാഫിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
രഹസ്യ വിവരത്തെ തുടർന്ന് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് 1.25 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിലെ വാടക ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16.50 കിലോ കൂടി പിടിച്ചെടുത്തു. കോടികളുടെ ലഹരി ഇടപാടിനായി രണ്ടാഴ്ച മുൻപാണ് ദമ്പതികൾ ഫ്ലാറ്റ് വാടകയ്ക്കെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്ന് കടത്തിയതാണെന്നും ദമ്പതികൾ ഒരു വലിയ ലഹരി ശൃംഖലയിലെ മൊത്തവിതരണക്കാരാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ലഹരിയുടെ ഉറവിടം, കടത്തുവഴി, ഇതിന് പിന്നിലെ മുഖ്യസംഘാടകർ എന്നിവരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ഡിനു ഡൊമിനിക് പി.ആർ.ഒ
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻറെ ഈ വർഷത്തെ ബാർബിക്യൂ ആഘോഷം ജൂലൈ നാലിന് ഡിന്റൻ വില്ലേജ് ഹാളിൽ വച്ച് നടക്കും. ഫുഡ് കോർഡിനേറ്റർ സാബു ജോസഫിന്റെ നേതൃത്വത്തിൽ ലഘു ഭക്ഷണത്തോടെ രാവിലെ 11 മണിയോടെ തുടങ്ങുന്ന ആഘോഷ പരിപാടിയിൽ കുട്ടികൾക്കായി ബൗൺസി കാസിലും കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദ കായിക മത്സരങ്ങളും ഒരുക്കിയിട്ടുള്ളതായി പ്രോഗ്രാം കോഡിനേറ്റർമാരായ ജിൻസി അനു, റോഷ്നി വൈശാഖ്, ബിബിൻ ജോർജ് എന്നിവർ അറിയിച്ചു.

തുടർന്ന് യുക്മ റീജണൽ, നാഷണൽ കായികമേളയിൽ ജേതാക്കൾ ആയവരെ അനുമോദിക്കുകയും ട്രോഫികളും മറ്റുമെഡലുകളും നൽകുകയും ചെയ്യുന്നതാണെന്ന് സാലിസ്ബറി മലയാളി അസോസിയേഷന്റെ പ്രസിഡൻറ് എംപി പത്മരാജ് സെക്രട്ടറി ജിനോയിസ് തോമസ് ട്രഷറർ ഷാൽമോൻ പങ്കേത്ത് എന്നിവർ അറിയിച്ചു. ജൂൺ 14ന് യോവിലിൽ വെച്ച് നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജണൽ കായികമേളയിൽ മികച്ച പ്രകടനമാണ് സാലിസ്ബറി മലയാളി അസോസിയേഷൻ പുറത്തെടുത്തത്. മുൻ നാഷണൽ ചാമ്പ്യൻ കൂടിയായ പ്രസിഡൻറ് എംപി പത്മരാജിന്റെയും സ്പോർട്സ് കോഡിനേറ്റർ റിയ ജോസഫിൻറെയും നേതൃത്വത്തിൽ നടത്തിയ മികച്ച പരിശീലനം ആണ് ഈ വിജയത്തിലേക്ക് എസ്.എം.എ യെ നയിച്ചത്. കിഡ്സ് വിഭാഗത്തിൽ എസ്വാ ബെൻ സ്റ്റാൻഡിങ് ബ്രോഡ് ജംബിൽ ഒന്നാം സ്ഥാനവും 50m, 100m റേസ് ഇവന്റുകളിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ, അലിയാനാ എലിസബത്ത് സ്റ്റാൻഡിങ് ബ്രോഡ്ജംബിൽ രണ്ടാം സ്ഥാനവും, തൻവി പ്രശാന്ത് മൂന്നാം സ്ഥാനവും നേടി.

സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അനന്യ സാബു 200m, 100m റേസ് ഇവന്റെ കളിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ റെയ്മൻ ജിനോയിസ് 50m റേസിൽ രണ്ടാമത് എത്തി. ജൂനിയർ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ 400m റേസ്, ലോങ്ങ് ജമ്പ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, അലൻസാ ഷാൽമോൻ 200m റേസിൽ രണ്ടാം സ്ഥാനവും 100m റേസിൽ മൂന്നാം സ്ഥാനവും നേടി. ഈ വിഭാഗത്തിൽ തന്നെ റയാൻ ഷർജു 200m ൽ രണ്ടാമതും മാധവ് ശരത്ത് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മത്സരിച്ച ജോഷ് ലെജു ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനവും 100m റേസിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ ലോങ്ങ് ജംപിൽ മൂന്നാമതെത്തി. ഇതേ വിഭാഗത്തിൽ ബേസിൽ ജേക്കബ് 400m ൽ ഒന്നാം സ്ഥാനവും, 200m രണ്ടാം സ്ഥാനവും നേടി.

അടൽറ്റ്സ് വിഭാഗത്തിൽ മത്സരിക്കാൻ ഇറങ്ങിയ എസ്എംഎ സ്പോർട്സ് കോഡിനേറ്റർ റിയാ ജോസഫ് 100m, 200m റേസ്, ഷോട്ട്പുട്ട് എന്നീ ഇവൻറുകളിൽ ഒന്നാം സ്ഥാനം നേടി. ഇതേ വിഭാഗത്തിൽ അനീഷ് തോമസ് 400m റേസിൽ ഒന്നാമതെത്തി. സീനിയർ അഡൽസ് വിഭാഗത്തിൽ രജിത ലിജേഷ് ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ എം പി പത്മരാജ് ഷോട്ട്പുട്ട്, 400m എന്നീ ഇവന്റുകളിൽ രണ്ടാമതെത്തി. ഇതേ വിഭാഗത്തിൽ സന്ധ്യാരാജ് ലോങ്ങ് ജംപിൽ രണ്ടാം സ്ഥാനവും ലിനി നിനോ 400m ൽ മൂന്നാമതായും ഫിനിഷ് ചെയ്തു. സൂപ്പർ സീനിയർ വിഭാഗത്തിൽ രാജി ബിജു 100m, 200m എന്നീ ഇവന്റുകളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഷിബി ഷിബു 400m ഒന്നാമതും ഷോട്ട്പുട്ടിൽ രണ്ടാമതും എത്തി. ഇതേ വിഭാഗത്തിൽ മേഴ്സി സജീഷ് ഷോട്ട്പുട്ടിൽ ഒന്നാം സമ്മാനം നേടിയപ്പോൾ ഷിബു ജോൺ 400m ൽ രണ്ടാം സ്ഥാനവും സാബു ജോസഫ് 200m ൽ രണ്ടാം സ്ഥാനവും ലോങ്ങ് മൂന്നാം സ്ഥാനവും നേടി. 400m റേസിൽ നിനോ പുലിക്കോട്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

അവസാനമായി നടന്ന റിലേ മത്സരത്തിൽ ഷിബു ജോൺ, സാബു ജോസഫ്, നിനൊ പുലിക്കോട്ടിൽ, ജോസ് K ആന്റണി എന്നിവർ സൂപ്പർ സീനിയർ വിഭാഗത്തിൽ ഒന്നാമത് എത്തിയപ്പോൾ ഫീമെയിൽ വിഭാഗത്തിൽ രാജീ ബിജു, മേഴ്സി സജീഷ്, രാഹി സാബു, ഷിബി ഷിബു എന്നിവർ സ്വർണം നേടി. റിലേ കോമൺ കാറ്റഗറിയിൽ മെയിൽ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ, റയാൻ ഷർജു, ജിനോയ്സ് തോമസ്, എംപി പത്മരാജ് എന്നിവർ രണ്ടാം സ്ഥാനം നേടിയപ്പോൾ ഫീമെയിൽ വിഭാഗത്തിൽ നമിഷ കൃഷ്ണകുമാർ, അലൻസാ ഷാൽമോൻ, അത്വികാ സെൻതിൽ, റിയാ ജോസഫ് എന്നിവരും രണ്ടാമത് എത്തി.

134 പോയിന്റുമായി റണ്ണറപ്പായ സാലിസ്ബറി മലയാളി അസോസിയേഷന് വേണ്ടി കിഡ്സ് വിഭാഗത്തിൽ എസ്വാ ബെൻ, ജൂനിയർ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ, അഡൽസ് വിഭാഗത്തിൽ റിയാ ജോസഫ്, സൂപ്പർ സീനിയർ വിഭാഗത്തിൽ രാജി ബിജു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടത് ഇരുട്ടിമധുരമായി.
ജൂൺ 20 ന് ബെർമിംഹാമിൽ വെച്ച് നടന്ന നാഷണൽ സ്പോർട്സ് മീറ്റിലും സാലിസ്ബറി മലയാളി അസോസിയേഷൻ മികച്ച നേട്ടം ഉണ്ടാക്കി. അഡൽസ് വിഭാഗത്തിൽ 100m സ്പ്രിന്റില് റിയാ ജോസഫ് സ്വർണ്ണം നേടി കായികമേളയുടെ ഫാസ്റ്റസ്റ്റ് ആയപ്പോൾ മകൾ എസ്വാ ബെൻ 100m, സ്റ്റാൻഡിങ് ബ്രോഡ്ജമ്പ് എന്ന ഇവന്റുകളിൽ രണ്ടാം സ്ഥാനവും നേടി. ഇവ കൂടാതെ റിയാ ജോസഫ് 200m ൽ വെള്ളിയും രജിത ലിജേഷ് ഷോട്ട്പുട്ടിൽ വെങ്കലവും നേടി.




റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജൂൺ 27, ശനിയാഴ്ച, വൈകിട്ട് 6.30 മുതൽ 8 മണി വരെ ഭക്തർക്കായി ശുക്ല പക്ഷ പ്രദോഷ പൂജ (വെളുത്ത പക്ഷത്തിലേത്) നടത്തപ്പെടും. പ്രദോഷവ്രതം കൊണ്ട് ദോഷങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്. ഓരോ ചന്ദ്രന്റെയും പതിമൂന്നാം ചന്ദ്രദിനത്തിൽ, അതായത് ത്രയോദശി തിഥിയിൽ, ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദ്വൈമാസ ആരാധനയാണ് പ്രദോഷ പൂജ. ഒരു മാസത്തിൽ പ്രധാനമായും രണ്ട് പ്രദോഷ വ്രതമാണ് ഉണ്ടാകുന്നത്. ഇതിനെ കറുത്ത പക്ഷത്തിലേത് എന്നും വെളുത്ത പക്ഷത്തിലേത് എന്നും പറയപ്പെടുന്നു.പ്രദോഷ കാലയളവിൽ (സൂര്യാസ്തമയത്തിന് മുമ്പും ശേഷവും ഏകദേശം 90 മിനിറ്റ്) ചെയ്യുന്നപൂജകളും പ്രാർഥനകളും തടസ്സങ്ങൾ നീക്കുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ആരോഗ്യം, സമൃദ്ധി, ആത്മീയ പുരോഗതി എന്നിവയ്ക്കായി അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവനും പാർവതിയും ഒരുമിച്ച് ഭക്തരെ അനുഗ്രഹിക്കുന്ന ഒരു ശുഭകരമായ സമയമായി പ്രദോഷം കണക്കാക്കപ്പെടുന്നു. ഇത് ആചരിക്കുന്നത് കർമ്മഭാരങ്ങൾ കുറയ്ക്കുകയും ആന്തരിക ശാന്തതയും സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദശാ ദോഷവും ജാതകദോഷവും മൂലം ഉണ്ടാകുന്ന ദോഷകാഠിന്യം കുറയുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിൽ എത്തുന്നവർക്ക് ചെയ്യാവുന്ന പൂജകൾ: ശിവലിംഗത്തിന് അഭിഷേകം, രുദ്രജപം
അർച്ചന, നൈവേദ്യം. പ്രത്യേക പാക്കേജുകളിൽ ഹോമ/ഹവനം അല്ലെങ്കിൽ അന്നദാനം എന്നിവ ഉൾപ്പെടുത്താം. സമയക്രമത്തിനും ബുക്കിംഗിനും www.kentayyappatemple.org എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യുകയോ, ക്ഷേത്രഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 2,040 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില 1,02,760 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയായതായും കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന ഇടിവാണിത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ശ്രദ്ധേയമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മെയ് 25-ന് 1,16,880 രൂപയായിരുന്ന പവൻ വിലയിൽ നിന്ന് ഇന്ന് വരെ 14,120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ വില 1.14 ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായ ഇടിവാണ് ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ഇടിവും ഡോളറിന്റെ ശക്തിയും പലിശനിരക്കുകളുമായി ബന്ധപ്പെട്ട ആശങ്കകളും വിലക്കുറവിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വില.
അമ്മ സംഘടനയ്ക്കുള്ളിലെ ചേരിതിരിവുകളും ഗ്രൂപ്പിസവും തുറന്നുപറഞ്ഞ് നടി ബീന ആന്റണി രംഗത്തെത്തി. ശ്വേത മേനോൻ അധ്യക്ഷയായ സമിതിയുടെ രാജിക്കു പിന്നാലെ സംഘടനയിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബീന ആരോപിച്ചു. നേതൃത്വനിരയിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും പരസ്പര വിമർശനങ്ങളും സംഘടനയുടെ ഐക്യത്തെ ബാധിച്ചുവെന്ന വിലയിരുത്തലും അവർ പങ്കുവച്ചു.
ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കങ്ങളും വാക്കുതർക്കങ്ങളും അംഗങ്ങളെ നിരാശരാക്കിയെന്ന് ബീന ആന്റണി പറഞ്ഞു. യോഗത്തിൽ പങ്കെടുത്തിരുന്ന മോഹൻലാലിന്റെ മാനസികാവസ്ഥ പോലും വേദനാജനകമായിരുന്നുവെന്നും, സംഘടനയെ സംരക്ഷിക്കുമെന്ന അദ്ദേഹത്തിന്റെ ഉറപ്പ് അംഗങ്ങൾക്ക് ആശ്വാസമായെന്നും അവർ വ്യക്തമാക്കി.
ശ്വേത മേനോന്റെ രാജിയോടെ ‘അമ്മ’യിൽ പുതിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. സംഘടനയുടെ പ്രവർത്തനരീതിയിലും സാമ്പത്തിക കാര്യങ്ങളിലുമുള്ള സംശയങ്ങളും ചേരിതിരിവുകളും പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് സംഘടനയുടെ ഐക്യം വീണ്ടെടുക്കണമെന്ന ആവശ്യം സിനിമാരംഗത്തുനിന്നും ഉയരുന്നുണ്ട്.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയ്ക്കെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ ശേഖരിച്ച 54 വാല്യങ്ങളിലായി ഉൾപ്പെട്ട 134 നിർണായക രേഖകൾ ഇഡിക്ക് കൈമാറിയതോടെയാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവായത്. കോടതി അനുമതിയോടെയാണ് രേഖകൾ ഇഡിക്ക് ലഭ്യമായത്.
സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറുകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, അക്കൗണ്ട് രേഖകൾ, കത്തിടപാടുകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴികൾ എന്നിവ ഉൾപ്പെടുന്ന രേഖകളാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്നാണ് സൂചന.
രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ടി. വീണയ്ക്ക് ഈ മാസം 29-ന്, തിങ്കളാഴ്ച, ഹാജരാകാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. ലഭിച്ച രേഖകളുടെ വിശദമായ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. കേസിൽ അന്വേഷണം വേഗത്തിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കമെന്നാണ് വിലയിരുത്തൽ.