Latest News

കണ്ണൂർ: നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് പിരിവെടുത്ത് സൗദി അറേബ്യയിലെ ജയിലിൽനിന്ന് മോചിപ്പിച്ചയാളെ രാസലഹരി വിൽപനക്കേസിൽ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ടി. ഫസലുദ്ദീൻ (44) ആണ് പിടിയിലായത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ വിൽപന നടത്തിയെന്നാണ് കേസ്. സംസ്ഥാനാന്തര ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പൊലീസിന്റെ നിഗമനം.

2006ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് നാട്ടുകാരും പ്രവാസി മലയാളികളും സന്നദ്ധ സംഘടനകളും ചേർന്ന് മോചനദ്രവ്യം സമാഹരിക്കുകയും രാഷ്ട്രീയ ഇടപെടലുകളുടെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കുകയുമായിരുന്നു.

എംഡിഎംഎ കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീന്റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഫോൺവിളി രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച അന്വേഷണത്തിൽ ബെംഗളൂരുവിൽനിന്ന് പലതവണ മെത്താംഫെറ്റമിൻ കേരളത്തിലെത്തിച്ചതായി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. 2023ൽ കഞ്ചാവ് വിൽപനക്കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായിരുന്ന ഇയാൾ ജയിൽമോചനത്തിനുശേഷം ഇരിട്ടിയിൽ തട്ടുകട ആരംഭിച്ച് അതിന്റെ മറവിൽ ലഹരിവിൽപന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് പ്രാഥമിക നിഗമനം. വാഹനത്തിലെത്തിയ സംഘം ഇരുവരെയും ബലമായി പിടിച്ചുകൊണ്ടുപോയ ശേഷമാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിനിടെ പ്രതികളുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ അച്ഛനും മകനും നടത്തിയ ശ്രമമാണ് ജീവൻ രക്ഷിച്ചത്. അവസരം മുതലെടുത്ത് ഇരുവരും ഓടി രക്ഷപ്പെടുകയും സമീപവാസികളുടെ സഹായം തേടുകയും ചെയ്തു. തുടർന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ഇരുവരിൽനിന്നും മൊഴിയെടുത്തു. ആക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും ഫോൺവിളി വിവരങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിനും കൊലപാതകശ്രമത്തിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെതിരെ അടൂർ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ സമാന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷവും അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചെന്നാണ് പരാതി.

ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ മാസങ്ങളിലായി നിരവധി വീഡിയോകളിലൂടെ വ്യക്തിപരമായും രാഷ്ട്രീയപരമായും തന്നെ ലക്ഷ്യമിട്ട് അധിക്ഷേപവും കഥാപാത്രഹത്യയും നടത്തിയെന്നാണ് അവർ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ രാജൻ ജോസഫിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് വീണ്ടും സമാന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് പുതിയ കേസ് എടുത്തതെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

നെയ്പിഡോ: മ്യാൻമാറിന് സമീപം ബംഗാൾ ഉൾക്കടലിൽ രണ്ട് ബോട്ടുകൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 500ലേറെ റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ അറിയിച്ചു. ജൂൺ അവസാനത്തോടെ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർഥി ക്യാംപുകളിൽ നിന്നും യാത്ര ആരംഭിച്ച ബോട്ടുകളാണ് ദുരന്തത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

ഏകദേശം 250 പേരുമായി പുറപ്പെട്ട ഒരു ബോട്ടുമായി യാത്ര തുടങ്ങിയതിന് പിന്നാലെ ബന്ധം നഷ്ടമായതായി റിപ്പോർട്ടുണ്ട്. മറ്റൊരു ബോട്ട് ജൂലൈ 8ന് മ്യാൻമർ തീരത്തിന് സമീപം മുങ്ങിയെന്നാണ് വിവരം. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യു.എൻ.എച്ച്.സി.ആറും വ്യക്തമാക്കി.

മ്യാൻമറിലെ സംഘർഷവും അഭയാർഥി ക്യാംപുകളിലെ ദുരിതജീവിതവും കാരണം സുരക്ഷിതമായ ജീവിതം തേടി റോഹിങ്ക്യർ അപകടകരമായ കടൽയാത്രകൾ തുടരുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കാണാതായവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനുമായി അന്താരാഷ്ട്ര ഇടപെടൽ അടിയന്തിരമായി ആവശ്യമാണെന്നും യു.എൻ. ഏജൻസികൾ ആവശ്യപ്പെട്ടു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചരണം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണം (പാരായണം ചെയുന്നത് Tപങ്കജാക്ഷൻ ), നാമ സങ്കീർത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു – 07828137478
അനൂപ് ശശി -07743024090
രമ രാജൻ – 07576492822
ശാലിനി രവി – 07529394745

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശുപാർശ ചെയ്തു. ചികിത്സാ നടപടികളിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശുപാർശ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ചുണ്ടിലെ മുറിവിന് തുന്നലിടാനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ആരോഗ്യനില വഷളായെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആശുപത്രിക്കെതിരെയും ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാർക്കെതിരെയും കുടുംബം പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് വിവിധ രേഖകളും വിദഗ്ധരുടെ വിശദീകരണങ്ങളും പരിശോധിച്ച ശേഷമാണ് കമ്മിഷൻ ക്രിമിനൽ നടപടി ശുപാർശ ചെയ്തത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: സംഘടനയ്ക്കുള്ളിലെ വിവാദങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ താരസംഘടനയായ അമ്മയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി സ്റ്റേ അനുവദിച്ചതിനെ തുടർന്ന് ശ്വേത മേനോൻ പ്രസിഡന്റായുള്ള പഴയ ഭരണസമിതിയാണ് വീണ്ടും പ്രവർത്തനം ഏറ്റെടുത്തത്. ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടനയുടെ സാമ്പത്തിക കണക്കുകൾ അംഗങ്ങൾക്ക് സുതാര്യമായി ബോധ്യപ്പെടുത്തുന്നതിന് മുൻഗണന നൽകാൻ തീരുമാനിച്ചു.

കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വരവ്–ചെലവ് കണക്കുകൾ പൂർണമായി അവതരിപ്പിക്കാൻ സാധിക്കാതിരുന്നത് സംഘടനയ്ക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 543 അംഗങ്ങൾക്കും വിശദമായ സാമ്പത്തിക കണക്കുകൾ ഈ മാസം തന്നെ ഇ–മെയിൽ വഴി കൈമാറാനാണ് തീരുമാനം. പുതിയ ജനറൽ ബോഡി യോഗം വിളിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാക്കി അംഗങ്ങളെ നേരിട്ട് വിവരമറിയിക്കുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനാണ് നീക്കം. മാധ്യമങ്ങൾക്കു മുന്നിലും കണക്കുകൾ വിശദീകരിക്കാൻ സമിതി തയ്യാറെടുക്കുന്നുണ്ട്.

ഇതിനിടെ ഭരണസമിതി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും സംഘടന ഇപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. യോഗം ചേരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗസംഖ്യ തികച്ച് മാത്രമാണ് നിലവിൽ യോഗങ്ങൾ നടക്കുന്നത്. ട്രഷറർ ഉണ്ണി ശിവപാലിന്റെ അഭാവവും നേതൃത്വത്തിന് വെല്ലുവിളിയായിട്ടുണ്ട്. അതേസമയം അംഗങ്ങളുടെ പെൻഷൻ വിതരണം, മാസവരി പിരിവ്, ചികിത്സാസഹായ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ യോഗങ്ങൾ ചേർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ജലവൈദ്യുത നിലയങ്ങളിലെ ഉൽപാദനം കുറഞ്ഞതും പശ്ചാത്തലമായി ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. വൈകിട്ട് 6 മുതൽ രാത്രി 12 വരെ വിവിധ പ്രദേശങ്ങളിൽ പരമാവധി 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഒരു വർഷത്തിനിടെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 700 മുതൽ 1000 മെഗാവാട്ട് വരെ വർധിച്ചപ്പോൾ ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപാദനം ഗണ്യമായി കുറഞ്ഞതായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. മഴയുടെ കുറവും ഉയർന്ന താപനിലയും വൈദ്യുതി ആവശ്യകത വർധിപ്പിച്ച പ്രധാന കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മഴ ലഭ്യതയിൽ ഉടൻ പുരോഗതിയുണ്ടാകാത്ത പക്ഷം വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. അതേസമയം, ഉപഭോക്താക്കൾ അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി കോൺഗ്രസ് നേതാക്കളായ ബെന്നി ബഹനാനും മുൻ മന്ത്രി കെ.സി. ജോസഫും ബുധനാഴ്ച കോടതിയിൽ ഹാജരായി മൊഴി നൽകി. കേസിലെ വിവിധ ആരോപണങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കോടതിയെ അറിയിക്കാനാണ് ഇരുവരും സാക്ഷിപ്പട്ടിക പ്രകാരം ഹാജരായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മൊഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച കെ.സി. ജോസഫ്, “എത്രകാലം കഴിഞ്ഞാലും ഉപ്പ് തിന്നയാൾ വെള്ളം കുടിക്കും” എന്ന് പറഞ്ഞു. സത്യം ഒടുവിൽ പുറത്തുവരുമെന്നും നിയമനടപടികളോട് പൂർണ സഹകരണമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ബെന്നി ബഹനാനും കോടതിയിൽ ആവശ്യമായ വിവരങ്ങൾ നൽകിയതായി അറിയിച്ചു.

കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്ക് വഴിവച്ച സോളാർ കേസ് വിവിധ അന്വേഷണങ്ങളിലൂടെയും കോടതിവിധികളിലൂടെയും വർഷങ്ങളായി മുന്നോട്ടുപോകുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മൊഴികൾ രേഖപ്പെടുത്തുന്ന നടപടികൾ തുടരുകയാണെന്ന് നിയമവൃത്തങ്ങൾ അറിയിച്ചു.

ജിമ്മി കൂറ്റാരപ്പള്ളി

​മദർവെൽ; സ്‌കോട്‌ലാൻഡ്:
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രവഴികളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു അത്യപൂർവ നേട്ടത്തിന് സ്കോട്ടിഷ് മണ്ണ് സാക്ഷിയാകുന്നു. മദർവെൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷൻ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന “സ്വന്തം ദേവാലയം” യാഥാർഥ്യമാക്കിയിരിക്കുന്നു.
“പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി മാറി” എന്ന തിരുവചനത്തെ അന്വർത്ഥമാക്കുന്ന ഈ ചരിത്രവിജയം,
കേവലം നൂറിൽ താഴെവരുന്ന ഒരു പ്രവാസി കുടുംബസമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും മകുടോദാഹരണമാണ്. ഇനിമുതൽ “സെന്റ് മേരീസ് സീറോ മലബാർ ചർച്ച്, മദർവെൽ” (മർത്ത് മറിയം പള്ളി) എന്ന നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ദേവാലയം, സ്‌കോട്‌ലാൻഡിലെ സീറോ മലബാർ വിശ്വാസികളുടെ ജീവസ്സുറ്റ സാക്ഷ്യവും തലമുറകളുടെ സ്വപ്നസാക്ഷാത്കാരവുമാണ്. ഈയടുത്ത കാലത്ത് സ്വന്തമായി ഒരു വൈദികൻ പോലുമില്ലാതെ, പ്രതിസന്ധികളുടെ ചുഴിയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന ഒരു ചെറിയ സമൂഹം, ഇന്ന് സ്വന്തമായി ഒരു ദൈവാലയത്തിന്റെ അധിപരായിമാറിയിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ ഒരു വിസ്മയ അധ്യായമാണ്. ഈ സ്വപ്നപദ്ധതിക്ക് പ്രത്യാശയുടെ കെടാവിളക്കായി നേതൃത്വം നൽകിയത് മിഷൻ ഡയറക്ടറായ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) ആണ്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ മാർഗ്ഗദർശനത്തിൽ വിശ്വാസിസമൂഹം ഒന്നടങ്കം കൈകോർത്തപ്പോഴാണ് വർഷങ്ങളുടെ കാത്തിരിപ്പും പ്രാർത്ഥനയും സഫലമായത്.

*2002-ൽ തുടക്കം കുറിച്ച പ്രാരംഭ ചരിത്രം :*

സ്‌കോട്‌ലാൻഡിലെ മലയാളി കുടിയേറ്റത്തിന്റെ തറവാടായ കാംബസ് ലാങ് (Cambuslang) കേന്ദ്രീകരിച്ചാണ് ഈ വിശ്വാസസമൂഹത്തിന്റെ ആത്മീയയാത്ര ആരംഭിക്കുന്നത്.
2002: തലശ്ശേരി അതിരൂപതാംഗമായ റവ. ഫാ. തോമസ് ജോസഫ് തേരകത്തച്ചൻ കാംബസ് ലാങ് പള്ളിയിൽ ആദ്യമായി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. “അന്നാപ്പെസഹാ തിരുനാളി” ൻ്റെ ഈരടികൾ ആദ്യമായി സെന്റ് ബ്രൈഡ്സ് ദേവാലയത്തിൽ മുഴങ്ങിയപ്പോൾ, അത് സ്‌കോട്‌ലാൻഡിലെ സീറോ മലബാർ സഭയുടെ ചരിത്രപ്പിറവിയായിരുന്നു എന്നാരും കരുതിയതേയില്ല.

2003: ലണ്ടനിലെ ഫാ. ബിജു ജോൺ കൊച്ചുപറമ്പിലുമായി ബന്ധപ്പെടുകയും കാംബസ്ലാങ്ങിൽ മാസത്തിലൊരിക്കൽ സീറോ മലബാർ ആരാധന ക്രമീകരിക്കുകയും ചെയ്തു. ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിൽ കത്തോലിക്കാ വിശ്വാസികളുടെ മാത്രമല്ല, ഇതര ക്രൈസ്തവ സഭാംഗങ്ങളുടെയും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും ഫാ. ബിജു ജോണിന്റെ സേവനം നിസ്തുലമായിരുന്നു.

2005 – 2006: ബഹുമാനപ്പെട്ട പോൾ മോർട്ടൺ അച്ചന്റെയും ഫാ. ബിജു ജോണിന്റെയും സഹകരണത്തോടെ, സീറോ മലബാർ സിനഡ് മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ പിതാവിനൊപ്പം ഞങ്ങൾ സ്കോട്‌ലൻഡിലെ രൂപതാ മെത്രാന്മാരെ സന്ദർശിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006 നവംബർ 7-ന് ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വി.സി. (മദർവെൽ രൂപത), ഫാ. ജോയി ചേറാടി സി.എം.എഫ്. (ഗ്ലാസ്ഗോ രൂപത), ഫാ. ജോസ് വി.സി. (എഡിൻബർഗ്ഗ് രൂപത) എന്നിവരെ സീറോ മലബാർ ചാപ്ലെയിൻമാരായി നിയമിച്ചു.

*കൂട്ടായ്മയുടെയും വളർച്ചയുടെയും കാലഘട്ടം:*

തുടർന്ന് വിവിധ അപ്പോസ്തോലിക സഭകളെ ഉൾപ്പെടുത്തി ICOMS (Indian Christians of Motherwell Scotland) എന്ന ഐക്യുമെനിക്കൽ കൂട്ടായ്മ രൂപീകരിച്ചു. പള്ളി കമ്മിറ്റി, ഗായകസംഘം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, മതബോധന ക്ലാസുകൾ, ആത്മീയ ധ്യാനങ്ങൾ എന്നിവയ്ക്ക് പുറമെ ചെണ്ടയും നൃത്തവും ഉൾപ്പെടെയുള്ള സാംസ്കാരിക തനിമയും ഇവിടെ വളർന്നു പന്തലിച്ചു.

2011: ഫാ. സെബാസ്റ്റ്യൻ കല്ലത്ത് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ഫാ. ജോസഫ് വെമ്പാടംന്തറ വി.സി. പുതിയ ചാപ്ലെയിനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ ഒരു കത്തോലിക്കാ കമ്മ്യൂണിറ്റിയായി പൂർണ്ണമായി പരിവർത്തനം ചെയ്യപ്പെട്ടത്.
2016: കമ്മ്യൂണിറ്റിയുടെ ആസ്ഥാനം കാംബസ് ലാങ്ങിൽ നിന്നും ഹാമിൽട്ടണിലെ സെന്റ് കത്ത്ബർട്ടിലേക്ക് മാറ്റി. ഇതേവർഷം ജൂലൈ 28-നാണ് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ നിലവിൽ വന്നത്.
2018: നവംബർ 24-ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ സമൂഹത്തെ “സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷൻ, ഹാമിൽട്ടൺ” ആയി പ്രഖ്യാപിച്ചു.
2019-2025: 2019-ൽ ക്നാനായ വിശ്വാസികൾക്കായി ഹോളി ഫാമിലി മിഷൻ നിലവിൽ വന്നു. 2021 ഏപ്രിൽ മുതൽ 2025 ജൂലൈ വരെ ഫാ. ജോണി വെട്ടിക്കൽ വി.സി. മിഷന്റെ ആത്മീയ ചുമതല നിർവ്വഹിച്ചു.

*സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് വഴിതുറന്ന വിസ്മയക്കുതിപ്പ്* :

2025 ജനുവരിയിലാണ് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നപദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് 2025 ഓഗസ്റ്റിൽ റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ (സുനിലച്ചൻ) മിഷന്റെ അമരക്കാരനായി എത്തിയതോടെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത കൈവന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മദർവെല്ലിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം നടത്തിയ പ്രാർത്ഥനാപൂർവ്വമായ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും പരിസമാപ്തിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്ന ‘മാർട്ട് മറിയം പള്ളി’.

പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠാ-വെഞ്ചരിപ്പ് കർമ്മങ്ങൾ ജൂലൈ 26-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. യുകെയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചടങ്ങിൽ സന്നിഹിതരാകും.
സ്‌കോട്‌ലാൻഡിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്ന ഈ അഭിമാന നിമിഷത്തിലേക്ക് ജാതി-മത ഭേദമന്യേ എല്ലാ പ്രവാസി മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഈ ദേവാലയം കേവലം ഒരു കെട്ടിടമല്ല, മറിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഒരു ജനതയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രാർത്ഥനയുടെയും ജീവിക്കുന്ന സ്മാരകമാണ്.
ദേവാലയത്തിന്റെ വിലാസം:
St. Mary’s Syro-Malabar Catholic Church
Motherwell, ML2 7UY

RECENT POSTS
Copyright © . All rights reserved