Latest News

ആഷ്ഫോർഡ്: യുകെയിലെ മലങ്കര സുറിയാനി കത്തോലിക്ക സഭകളിലെ , വലിയ മിഷ്യനുകളിൽ ഒന്നായ ആഷ്ഫോർഡ് St. തോമസ് മലങ്കര കത്തോലിക്ക മിഷൻ്റെ ആഭിമുഖ്യത്തിൽ സൺണ്ടേ സ്കൂൾ കുട്ടികളെയും, യുവജനങ്ങളെയും ഉൾപെടുത്തി അവധിക്കാല മലങ്കര ബൈബിൾ ഓറിയെൻ്റേഷൻ ക്യാമ്പ് (MBOC) വിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.

ഈ വർഷം ആഗോ ള കത്തോലിക്ക സഭ ആരാധന വർഷമായി ആചരിക്കുമ്പോൾ ” സൊഗ്‌ദോ” ആത്മാവിൽ കർത്താവിനെ ആരാധിക്കാം എന്ന വിഷയത്തിനെ ആസ്പദമാക്കി 2026 ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ വില്ലെസ്ബെറോ WI ഹാളിൽ വച്ച് (Willesborough WI Hall) ബഹുമാനപ്പെട്ട ഇടവക വികാരി ജോൺസൻ പേഴുംകൂട്ടത്തിൽ OlC അച്ചൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

അന്നേ ദിവസം രാവിലെ ക്ലാസ്സുകൾക്ക് മുന്നോടിയായി  സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷിജു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ വികാരി അച്ചൻ ഉദ്ഘാടനം ചെയ്യുന്നതും, ഇടവക ട്രസ്റ്റി ജോൺസൻ മാത്യുസ്, ഇടവക സെക്രട്ടറി ലിജു ചാക്കോ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്യും.

ശേഷം നടക്കുന്ന ക്യാമ്പിൽ ബൈബിൾ ക്ലാസ്സുകൾ ,ഗ്രൂപ്പ് ആക്ടിവിറ്റികൾ , സൗഹൃദ കൂട്ടായ്മകൾ  എന്നിവ ഉൾപെടുന്ന   വിവിധ പരിപാടികൾ കൂടാതെ Faith, Fun ,Friendship എന്ന പ്രമേയത്തിലും അറിയുക, സ്നേഹിക്കുക, വളരുക എന്ന സന്ദേശത്തോടെയും സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് കുട്ടികളുടെയും, യുവജനങ്ങളുടെയും ആത്മീക സാമൂഹിക വ്യക്തിത്വ വളർച്ച ലക്ഷ്യമിട്ടുള്ളതാണന്നും അതോടൊപ്പം  St. തോമസ് മലങ്കര കത്തോലിക്ക മിഷൻ ആഷ്ഫോർഡിലെ കുട്ടികളും യുവജനങ്ങളും കുടുംബങ്ങളും വിശ്വാസത്തിലും, സൗഹൃദത്തിലും, സന്തോഷത്തിലും വളരാൻ ഈ ക്യാമ്പ് സഹായകമാകുമെന്ന് സംഘാടകർ സംയുക്തമായി അറിയിച്ചു. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ  സൺണ്ടേ സ്കൂൾ സെക്രട്ടറി സിനു പൗലോസ് എല്ലാവർക്കും നന്ദി അറിയിക്കും. കടന്നു വന്ന എല്ലാവർക്കും സ്‌നേഹവിരുന്നും വിപുലമായ കാർ പാർക്ക് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്

ഹാൾ അഡ്രസ്സ്

Willesborough WI Hall
100 Church Rd, Willesborough, Ashford TN24 0JG Kent

പാർലമെന്റിൽ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗാനരചയിതാവായ തന്റെ പേര് പരാമർശിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്റെ പേര് പറയാതിരുന്നത് പരിഹാസരൂപേണ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാട്ട് വയലാറിന്റേതാണെന്ന് ജനങ്ങൾ കരുതിക്കോട്ടെയെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചതെന്നും സാമൂഹികമാധ്യമ കുറിപ്പിൽ വിമർശിച്ചു.

സുരേഷ് ഗോപിയുമായുള്ള പഴയ ബന്ധവും ശ്രീകുമാരൻ തമ്പി കുറിപ്പിൽ ഓർമ്മിപ്പിച്ചു. മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് പ്രധാന വില്ലൻ വേഷം നൽകിയതും പിന്നീട് ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തെ നായകനാക്കണമെന്ന് നിർബന്ധിച്ചതും താനാണെന്ന് അദ്ദേഹം പറഞ്ഞു. ‘അക്ഷരത്തെറ്റ്’ റിലീസ് ചെയ്ത ദിവസം സുരേഷ് ഗോപിയുടെ അമ്മ സിനിമ കണ്ട ശേഷം തന്നെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചതായും ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു.

86-ാം വയസ്സിലും തന്റെ ഓർമ്മശക്തിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി, തന്നെക്കാൾ ഏറെ ചെറുപ്പമായ സുരേഷ് ഗോപി മറവിരോഗത്തിൽനിന്ന് രക്ഷപ്പെടട്ടെയെന്ന് പരിഹസിച്ചു. ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ’ എന്ന വരികളും തന്റേതാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, തന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഉദ്ധരിക്കുന്നത് നല്ലതാണെന്നും കുറിച്ചു.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമൗളി ജില്ലയിൽ മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തിയുണ്ടായ അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 14 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. മിന്നൽപ്രളയത്തെ തുടർന്ന് ശക്തമായ വെള്ളവും അവശിഷ്ടങ്ങളും തുരങ്കത്തിലേക്ക് കുത്തിയൊഴുകുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കി.

സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും മണ്ണും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറിയുമായ കെ.പി. ഉദയഭാനുവിനെതിരെ കേസെടുത്തു. കേരള പോലീസ് ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സി.പി.എം. പ്രവർത്തകരുടെ വീടുകളിൽ കയറുന്നവരെ പാർട്ടി നോക്കിവെച്ചിട്ടുണ്ടെന്നും അവരുടെ വീട്ടിലും അമ്മമാരും പെങ്ങന്മാരുമുണ്ടെന്ന് ഓർക്കണമെന്നുമായിരുന്നു ഉദയഭാനുവിന്റെ പ്രസംഗമെന്നാണ് ആരോപണം. അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ ചില വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സി.പി.എം. ഏരിയ കമ്മിറ്റി കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പ്രസംഗം.

സി.പി.എം. ഭരിച്ച പത്തുവർഷത്തിനിടെ ഒരു കോൺഗ്രസുകാരന്റെയും വീട്ടിൽ പോലീസ് കയറിയിട്ടില്ലെന്നും ആരെയും കള്ളക്കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും ഉദയഭാനു പ്രസംഗത്തിൽ പറഞ്ഞു. ഭരണം ലഭിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന് കോൺഗ്രസുകാർ കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ കൂടുതൽ ചട്ടലംഘനങ്ങൾ പുറത്തുവന്നു. സംസ്ഥാന സർക്കാരുമായി ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നാണ് കായികവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപുതന്നെ സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാറിലെത്തുകയും ‘സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതി’ എന്ന രീതിയിൽ സർക്കാർ വിവരങ്ങൾ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

2024 ഡിസംബർ 20ന് എഎഫ്എയുമായി കരാറിലെത്തിയ സ്പോൺസർ 18 ദിവസത്തിനുശേഷമാണ് ഇതിനുള്ള സർക്കാർ അനുമതി നേടിയതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. പണം നൽകുന്നതിൽ വീഴ്ച വന്നതിനെ തുടർന്ന് സ്പോൺസറുമായുള്ള കരാർ എഎഫ്എ രണ്ടുതവണ റദ്ദാക്കിയതായും രേഖകളിലുണ്ട്. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഔദ്യോഗിക ഇമെയിൽ വിലാസം കരാറിൽ ഉൾപ്പെടുത്തിയതും, അന്നത്തെ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സാക്ഷിയായി ഒപ്പിട്ടതും ചോദ്യങ്ങൾ ഉയർത്തുന്നു. അനുമതിക്ക് മുൻപേ അർജന്റീന ടീമിന് സംസ്ഥാന കായികവകുപ്പ് സുരക്ഷ ഒരുക്കുമെന്ന ഉറപ്പും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കരാർ പ്രകാരമുള്ള പണം അടയ്ക്കാൻ വൈകിയതിനെ തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് എഎഫ്എ 40 ലക്ഷം യുഎസ് ഡോളർ പിഴ ചുമത്തിയിരുന്നു. പിഴ ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് കായികവകുപ്പ് കത്തയച്ചതായും രേഖകൾ പുറത്തുവന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരം അന്നത്തെ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് കത്തയച്ചത്. അർജന്റീന ടീമിന്റെ സന്ദർശനം സംസ്ഥാന സർക്കാർ ഉൾപ്പെട്ട കരാറാണെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ആരുമായും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദവുമായി വിരുദ്ധമാണ് ഈ കത്തിടപാടുകളെന്നതും വിവാദത്തിന് ആക്കം കൂട്ടുന്നു.

കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ പത്തിന് ശേഷമാണ് കൊലപാതകം നടന്നത്.

വടക്കേക്കര മുറവൻതുരുത്തിലെ ഷിബിന്റെ വീട്ടിൽവച്ചാണ് സംഭവം. ആറു വർഷത്തിലേറെയായി ഇരുവരും സൗഹൃദത്തിലും പ്രണയബന്ധത്തിലുമായിരുന്നു. ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലി അടുത്തിടെ ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിഷയത്തിൽ സംസാരിക്കാനായി സുരമ്യ ഷിബിന്റെ വീട്ടിലെത്തിയപ്പോൾ ഇരുവരും മുറിയടച്ചിരുന്ന് സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും സുരമ്യ ഗുരുതരമായി കുത്തേറ്റ നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണ്.

കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.

കൊച്ചി: രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസിനും കടുത്ത മാനസിക, ശാരീരിക സമ്മർദങ്ങൾക്കും ഇരയായിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പങ്കാളിയുടെ പേര് വെളിപ്പെടുത്താതെ ബന്ധത്തിലുണ്ടായ അനുഭവങ്ങൾ താരം തുറന്നുപറഞ്ഞത്. തുടക്കത്തിൽ ലവ് ബോംബിങ്ങിലൂടെ അടുപ്പം സൃഷ്ടിച്ച ശേഷം പതിയെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയായിരുന്നു ബന്ധത്തിലുണ്ടായിരുന്നതെന്നും അനുപമ പറഞ്ഞു. വസ്ത്രധാരണം, സോഷ്യൽ മീഡിയ ഇടപെടലുകൾ, സൗഹൃദങ്ങൾ തുടങ്ങി വ്യക്തിജീവിതത്തിലെ പല കാര്യങ്ങളിലും നിയന്ത്രണം അനുഭവപ്പെട്ടതായും താരം വ്യക്തമാക്കി.

ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ വിവാഹനിശ്ചയത്തിന് സമ്മർദമുണ്ടായിരുന്നെങ്കിലും താനാണ് പലതവണ അത് നീട്ടിവച്ചതെന്നും അനുപമ പറഞ്ഞു. പങ്കാളിയുടെ അടുത്ത് സമാധാനത്തിന് പകരം എപ്പോഴും ഭയവും ഉത്കണ്ഠയുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആങ്സൈറ്റി മരുന്നുകൾ കഴിക്കേണ്ടി വന്നതായും ശരീരഭാരം കുറഞ്ഞതായും സിനിമകളുടെ പ്രമോഷനും ചില പ്രോജക്ടുകളെ വരെ ബാധിച്ചതായും താരം വെളിപ്പെടുത്തി. ഒരു ദിവസം അതിരുകടന്ന സ്നേഹം കാണിക്കുന്ന വ്യക്തി, അടുത്ത ദിവസം തികച്ചും അന്യനെപ്പോലെ പെരുമാറുകയും പിന്നീട് കരഞ്ഞ് മാപ്പുപറയുകയും ചെയ്യുന്ന രീതിയിലായിരുന്നു ബന്ധത്തിലെ ആവർത്തിച്ചുള്ള ചക്രം. ‘അന്യൻ, റെമോ, അമ്പി’ എന്ന സിനിമാ കഥാപാത്രങ്ങളുടെ സ്വഭാവമാറ്റങ്ങളോടാണ് അനുപമ ഇതിനെ താരതമ്യം ചെയ്തത്.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ സിനിമാരംഗത്തുനിന്ന് 12 പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തന്നെ വിളിച്ചതെന്നും അനുപമ പറഞ്ഞു. ഇത്തരം ബന്ധങ്ങളിൽ കുടുങ്ങിയവർക്ക് അത് തിരിച്ചറിയാനും തുറന്നുപറയാൻ കഴിയാത്തവർക്ക് ധൈര്യം നൽകാനുമാണ് താൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതെന്നും താരം വ്യക്തമാക്കി. ബന്ധത്തിലുണ്ടായിരുന്ന കാലത്ത് കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പോലും ഭയന്ന് അകന്നുപോയെന്നും ചിത്രീകരണത്തിനിടെ പലപ്പോഴും മാനസികമായി തകർന്നതിനെ തുടർന്ന് വാനിറ്റി വാനിലേക്ക് മാറിനിൽക്കേണ്ടി വന്നെന്നും അനുപമ പറഞ്ഞു. “90 ശതമാനം നെഗറ്റിവിറ്റി നേരിടാനും ഞാൻ 100 ശതമാനം തയാറാണ്” എന്ന നിലപാടോടെ സത്യത്തിനൊപ്പം നിൽക്കുമെന്നും താരം വ്യക്തമാക്കി.

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ–2026 പരിശോധിക്കുന്നതിനായി 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടാനുള്ള പ്രമേയം ലോക്സഭ പാസാക്കി. ബിൽ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു നടപടി. ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് സഭ വീണ്ടും സമ്മേളിക്കുന്നതിന് തൊട്ടുമുമ്പാണ് ജെപിസിക്ക് ബിൽ വിടുന്ന പ്രമേയം ലോക്സഭയുടെ കാര്യപട്ടികയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിക്കുമെന്നായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്.

ഭേദഗതി ബിൽ വിശദമായി പരിശോധിച്ച ശേഷം ജെപിസി ശീതകാല പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യവാരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സംഘടനകളും ചില രാഷ്ട്രീയ കക്ഷികളും നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എഫ്‌സിആർഎ രജിസ്ട്രേഷനുള്ള ക്രൈസ്തവ സഭകൾ, രൂപതകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്കാണ് ഭേദഗതി ബിൽ കൂടുതൽ ബാധകമാകാൻ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വിദേശ സഹായധനം ഉപയോഗിച്ച് നിർമ്മിച്ച സ്വത്തുക്കൾ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സർക്കാർ നിയോഗിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥയാണ് പ്രധാന ആശങ്ക. വിദ്യാഭ്യാസം, ആരോഗ്യ സേവനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സംഘടനകൾക്ക് ഇത് ഭരണപരവും സാമ്പത്തികവുമായ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന ആശങ്ക വിവിധ സഭാ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഭേദഗതികൾ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: റെഡ് കാർപെറ്റിൽ ഒരു ആരാധിക ചുണ്ടിൽ ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി നികിത റാവൽ. സംഭവത്തിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അത് അപ്രതീക്ഷിതമായി നടന്ന കാര്യമാണെന്നും നികിത വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ തുടർന്ന് വ്യാപകമായ ചർച്ചകളാണ് ഉയർന്നത്.

ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആരാധിക നികിതയെ സമീപിച്ച് ആദ്യം കവിളിൽ ചുംബിക്കുകയും തുടർന്ന് ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്. സംഭവത്തിൽ നിമിഷങ്ങൾക്കകം അമ്പരന്നുപോയെങ്കിലും ആരെയും അപമാനിക്കാനോ വിവാദമുണ്ടാക്കാനോ താൻ ആഗ്രഹിച്ചില്ലെന്ന് നികിത പറഞ്ഞു. ആരാധകരുടെ സ്നേഹത്തെയും പിന്തുണയെയും താൻ വിലമതിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങൾ ഉയർന്നു. വ്യക്തിപരമായ അതിരുകൾ എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും പൊതുപ്രവർത്തകരായാലും സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യമുണ്ടെന്നും ചർച്ചകൾ ശക്തമായി. അതേസമയം, സംഭവത്തെ വലിയ വിവാദമാക്കേണ്ടതില്ലെന്നാണ് നികിത റാവലിന്റെ നിലപാട്.

RECENT POSTS
Copyright © . All rights reserved