Latest News

മലപ്പുറം∙ സദറുൽ അനാം സാവരിയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. സാവരിയയെ മതം മാറാൻ നിർബന്ധിച്ചെന്ന കുടുംബത്തിന്റെ പരാതിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.

സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ, സാവരിയ നേരിട്ടതായി പറയപ്പെടുന്ന സമ്മർദങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ചിന് നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി ബന്ധപ്പെട്ടവരുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്യും.

മരണത്തിന് പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്തുകയും ഉയർന്നുവന്ന എല്ലാ സംശയങ്ങൾക്കും വ്യക്തത വരുത്തുകയും ചെയ്യുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. കേസിലെ വിവിധ ആരോപണങ്ങളും പരാതികളും പ്രത്യേകം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

ആലപ്പുഴ ∙ ഉസ്‌ബെക്കിസ്ഥാനിൽ മരിച്ച മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയയുടെ മരണത്തിൽ ദുരൂഹത ശക്തമാകുന്നതിനിടെ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. സാവരിയയുടെ ശരീരത്തിൽ വ്യാപകമായ മർദനമേറ്റ പാടുകളും നട്ടെല്ലിന് പൊട്ടലും കണ്ടെത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾക്കും തെളിവെടുപ്പിനുമായി പൊലീസ് നടപടി തുടങ്ങി.

സഹപാഠിയായ സദറുൾ അനമിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സാവരിയയെ മുൻപും ഉപദ്രവിച്ചിരുന്നുവെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴക്കമുള്ള മുറിവുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തണമെന്ന ആവശ്യം ശക്തമായതോടെ മൃതദേഹത്തിൽ റീ-പോസ്റ്റ്‌മോർട്ടവും നടത്തി.

സംഭവത്തിൽ സദറുൾ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും കേസിന്റെ തുടർനടപടികളും വിചാരണയും ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം∙ തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ ഉണ്ടായ അഗ്നിബാധ പരിഭ്രാന്തി സൃഷ്ടിച്ചു. ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് അതിഥികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി.

അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിരുന്നു.

അപകടത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 10) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ജില്ലയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറിലധികം വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. മഴയും കാറ്റും ശക്തമാകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും മലയോര മേഖലയിലെ ജനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ശുചീകരണ തൊഴിലാളിയായ യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സ്ത്രീകളടക്കം ആറുപേരെ കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കാക്കൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), കല്ലായി സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), മുക്കം സ്വദേശി സുബിരാജ് (46) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ ഏഴിന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ക്രൂരസംഭവം അരങ്ങേറിയത്.

കുന്ദമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ജോലി കഴിഞ്ഞ് മടങ്ങാനായി മിൽമ ബൂത്തിന് സമീപം നിൽക്കുമ്പോഴാണ് പ്രതികൾ ഓട്ടോയുമായെത്തിയത്. പെരിങ്ങളത്തേക്ക് പോകുകയാണെന്നും കൂടെ വരാമെന്നും പറഞ്ഞ് പരിചയക്കാരായ പ്രതികൾ യുവതിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നു. യാത്ര തുടങ്ങിയതിനു പിന്നാലെ യുവതിയെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയും മുൻവശത്തെ നാല് പല്ലുകൾ അടിച്ചു കൊഴിക്കുകയും ചെയ്തു. തുടർന്ന് യുവതി ധരിച്ചിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാലയും, രണ്ടര പവന്റെ പാദസരവും, ഒരു പവന്റെ ബ്രേസ്‌ലെറ്റും ഉൾപ്പെടെയുള്ള ആഭരണങ്ങൾ ബലമായി പൊട്ടിച്ചെടുത്ത ശേഷം ഇവരെ ചേവായൂരിൽ ഇറക്കിവിട്ട് സംഘം കടന്നുകളഞ്ഞു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും നിരവധി സിസിടിവി (CCTV) ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച പൊലീസ് സംഘം പ്രതികളെ തിരിച്ചറിയുകയും തൊട്ടടുത്ത ദിവസം തന്നെ വലയിലാക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബെർമിംഗ്ഹാം ∙ പരിശുദ്ധ ത്രിത്വത്തിന്റെ മഹത്ത്വം ആലപിക്കുന്ന പുതിയ ക്രിസ്തീയ ഭക്തിഗാനമായ ‘സർവേശ നാമം ജയ’ സംഗീതാസ്വാദകരുടെയും വിശ്വാസികളുടെയും ശ്രദ്ധ നേടുന്നു. സീറോ മലബാർ സഭയുടെ സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഗാനത്തിന്റെ നിർമാതാവ് രാജു ജേക്കബാണ്. ഡോ. ഷെറിൻ ജോസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസിന്റെ വരികൾക്ക് ജോർജ് ചെമ്പേരി സംഗീതം പകർന്നപ്പോൾ സംഗീതസംവിധാനം നിർവഹിച്ചത് ജയപ്രകാശാണ്. ‘Joy Chencheril’ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ അപൂർവ ത്രിത്വകീർത്തനമെന്ന പ്രത്യേകതയാണ് ഗാനത്തെ വേറിട്ടുനിർത്തുന്നത്. പല്ലവി മോഹനരാഗത്തിലും അനുപല്ലവി വാസന്തി രാഗത്തിലും ചരണം മലയമാരുതം രാഗത്തിലുമാണ് ഒരുക്കിയിരിക്കുന്നത്. സെമി ക്ലാസിക്കൽ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ഗാനം സംഗീത മത്സരങ്ങൾക്കും നൃത്താവിഷ്കാരങ്ങൾക്കും അനുയോജ്യമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. രംഗപൂജയ്ക്ക് പത്തും ഇരുപതും വർഷം മുമ്പുള്ള പാട്ടുകളായിരുന്നു ഉപയോഗിച്ചിരുന്നത് . രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം രംഗപൂജയ്ക്ക് ഉതകുന്ന ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ജോയി അച്ചനും  രാജു ജേക്കബും ഷെറിൻ ജോസും.

“ജയ ജയ താതൻ, ജയ ജയ സൂനു, ജയ ജയ റൂഹാ നമാമ്യഹം” എന്ന വരികളിലൂടെ പരിശുദ്ധ ത്രിത്വത്തെ വണങ്ങുന്ന ഗാനം വിശ്വാസജീവിതത്തിന്റെ സാരവും ആത്മീയ സന്ദേശവും ഉൾക്കൊള്ളുന്നതാണ്. പരിശുദ്ധ ത്രിത്വത്തെ മഹത്ത്വപ്പെടുത്തുന്ന ഒരു പ്രത്യേക ഭക്തിഗാനം ഒരുക്കണമെന്ന രാജു ജേക്കബിന്റെ ആഗ്രഹമാണ് ഈ സൃഷ്ടിക്ക് പിന്നിലെ പ്രചോദനമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് വി. എം. ആണ്.

ഗാനത്തിന്റെ വീഡിയോ കാണാനും കേൾക്കാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://youtu.be/zRzhdvWAljk?si=AG7oAdTx1laMscqk

 

തിരുവനന്തപുരം ∙ ദേശീയപാതയിൽ പാച്ചല്ലൂർ ടോൾ പ്ലാസയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ടെക്‌നോപാർക്കിലെ ജീവനക്കാരായ യുവാവും യുവതിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം പുലർച്ചെയോടെയായിരുന്നു.

അമിതവേഗമോ നിയന്ത്രണം നഷ്ടപ്പെട്ടതോ ആയിരിക്കാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡിലേക്ക് തെറിച്ചുവീഴുകയും ഇരുവർക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും സംഭവത്തെ തുടർന്ന് ഉയരുന്നുണ്ട്.

തിരുവനന്തപുരം ∙ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന ലഹരിമരുന്ന് ശൃംഖലകൾ തകർക്കുന്നതിനായി ‘ഓപ്പറേഷൻ തൂഫാൻ’ വിപുലീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം അന്തർസംസ്ഥാന സുരക്ഷാ സഹകരണത്തിന് പുതിയ മാതൃകയാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിമരുന്ന് വിതരണത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി ഇല്ലാതാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും വിതരണ ശൃംഖല പ്രധാനമായും അയൽസംസ്ഥാനങ്ങളിലെ നഗരങ്ങളെയും അതിർത്തി പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക പൊലീസ് നടപടികൾക്കൊപ്പം സംസ്ഥാനങ്ങൾ തമ്മിലുള്ള സുരക്ഷാ ഏകോപനവും ശക്തിപ്പെടുത്താനാണ് തീരുമാനം. ലഹരി സിൻഡിക്കേറ്റുകളുടെ പ്രവർത്തനം തടയാൻ സംയുക്ത പ്രതിരോധ ശൃംഖല രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.

കർണാടക, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായി തത്സമയ വിവര കൈമാറ്റ സംവിധാനം നടപ്പാക്കുന്നതും യോഗത്തിൽ ചർച്ചയാകും. അതിർത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകൾക്ക് പുറമെ ട്രെയിനുകൾ, ദീർഘദൂര ബസുകൾ, സ്വകാര്യ കൊറിയർ ശൃംഖലകൾ എന്നിവ വഴിയുള്ള ലഹരിക്കടത്തും നിരീക്ഷണ പരിധിയിൽ കൊണ്ടുവരും. സ്മാർട്ട് പട്രോളിങ്ങും സൈബർ നിരീക്ഷണവും സംയുക്തമായി നടപ്പാക്കി ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ കണ്ടെത്താനുള്ള നടപടികൾക്കും യോഗം രൂപം നൽകും.

ജോബി തോമസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്കിൽ കലയും സംസ്കാരവും ഒരേ വേദിയിൽ സമന്വയിക്കുന്ന അപൂർവ സാംസ്കാരിക മഹോത്സവത്തിന്  തിരി തെളിയുവാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം. ബേസിംഗ്സ്റ്റോക്ക് ആസ്ഥാനമായ വെളിച്ചം തീയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെ ക്യൂ എം സി ഓഡിറ്റോറിയത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ്, കലാസ്നേഹികൾക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂർവ അനുഭവമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിസ്മയകരമായ മാജിക്കൽ മെന്റലിസം ഷോ, പൊട്ടിച്ചിരിയുടെ മാലപടക്കം തീർക്കുന്ന മിമിക്സ് പരേഡ്, വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ, നാദവിസ്മയം തീർക്കുന്ന മെഗാ ചെണ്ടമേളം, സാമൂഹിക-സംഗീത-ചരിത്ര നാടകമായ ‘ജീൻവാൽജീൻ’ എന്നിവ ഉൾപ്പെടെ കലയുടെ വിവിധ മുഖങ്ങൾ ഒരേ വേദിയിൽ അണിനിരക്കുമ്പോൾ, ബേസിംഗ്സ്റ്റോക്കിലെയും സമീപ പ്രദേശങ്ങളിലെയും കലാസ്വാദകർക്ക് ഏറെ നാളുകൾ ഓർമ്മയിൽ സൂക്ഷിക്കാവുന്ന കലാവിരുന്നായിരിക്കും.

യുകെയിലെ ചെണ്ടമേളയുടെ ആശാനായി അറിയപ്പെട്ടിരുന്ന വെളിച്ചം തീയറ്റേഴ്സിന്റെ മാർഗദർശിയും അഭിനേതാവുമായിരുന്ന, അകാലത്തിൽ വേർപിരിഞ്ഞ ഫിലിപ്പ്കുട്ടി അച്ചായന് ആദരവ് സമർപ്പിച്ചാണ് മുഴുവൻ പരിപാടികളും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന പ്രത്യേക ചടങ്ങും വേദിയിൽ നടക്കും.

ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജിഷ് ടോം, യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ശ്രി.എസ്. ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം കൃത്യം 3 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വെളിച്ചം തീയേറ്റേഴ്സ് പ്രസിഡന്റും കലാകാരനുമായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച ‘സൈന്യാധിപൻ’ എന്ന സംഗീത ആൽബത്തിന്റെ പ്രകാശനവും നടക്കും.

ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തിൽ രൂപംകൊണ്ട ബേസിംഗ്സ്റ്റോക്ക്, പോർട്സ്മൗത്ത്, സ്വിണ്ടൻ എന്നിവിടങ്ങളിലെ ശിഷ്യർ അവതരിപ്പിക്കുന്ന മെഗാ ചെണ്ടമേളം, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കൽ മെന്റലിസം ഷോ, കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവൻ ദിലീപിന്റെ മിമിക്സ് പരേഡ്, ഡി3, ഡി4 ഉൾപ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്സ് ഓൺ ഡാൻസേഴ്സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്കാരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടും.

സാംസ്കാരിക സായാഹ്നത്തിന്റെ പ്രധാന ആകർഷണമായി വെളിച്ചം തീയറ്റേഴ്സ് അവതരിപ്പിക്കുന്ന സാമൂഹ്യ-സംഗീത-ചരിത്ര നാടകമായ ‘ജീൻവാൽജീൻ’ അരങ്ങേറും. വിശ്വപ്രശസ്ത സാഹിത്യകാരൻ വിക്ടർ ഹ്യൂഗോയുടെ ‘ലെസ് മിസറബിൾസ് ‘എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ നാടകത്തിൽ നിരവധി നാടകങ്ങളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചും സംവിധാനം ചെയ്തും കഴിവ് തെളിയിച്ച ഡോ.അജി പീറ്റർ,  യുകെയിൽ റിലീസ് ചെയ്ത ഷോർട്ട് ഫിലിമുകളിലും,  നാടകങ്ങളിലും മികവാർന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള സി. എ ജോസഫ്, അഭിനേതാക്കൾ എന്ന നിലയിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോണി ജോസഫ്,  സാജു സ്റ്റീഫൻ, ജോബി തോമസ്, സജി കുന്നത്ത്, ദീപ്തി തരംഗ്, ടൈറ്റസ് പുതുശ്ശേരി, ബിനോ  ഫിലിപ്പ്,  ബിനീഷ് അഗസ്റ്റിൻ, ജെസ്‌വിൻ ജോയ്, ജിതിൻ ജോസ്,  നിദിയാ ആൽബർട്ട്,  ബിന്ദു ബിജു, രാജു തോമസ്,  മാസ്റ്റർ ആന്റൻ ബിനോ, ബേബി ഹരിയറ്റ് സജി, എന്നിവരാണ് വേഷമിടുന്നത്.

നാടകത്തിന്റെ അസോസിയേറ്റ് ഡയറക്ടർ- വിൻസെന്റ് പോൾ, ക്രിയേറ്റീവ് കോർഡിനേറ്റർ- സി. എ. ജോസഫ്, ചമയം & മീഡിയ പ്രമോഷൻ- ജോജി തോട്ടത്തിൽ, രംഗസജ്ജീകരണം- സജി കുന്നത്ത്, റെക്കോർഡിംഗ്-ജെസ്‌വിൻ ജോയ്, പശ്ചാത്തല സംഗീതം- ആൽബി മഠത്തിൽ എന്നിവരാണ്

യുകെയിലെ വിവിധ വേദികളിൽ ശ്രദ്ധേയമായ അവതരണശൈലിയിലൂടെ പ്രേക്ഷകപ്രീതി നേടിയ അശ്വതി ഹരീഷും ജോംസി അരുണും പരിപാടിയുടെ അവതാരകരായിരിക്കും.

ഈ അപൂർവ കലാവിരുന്നിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

https://forms.gle/BGe2uZDDfoxUwcJv9

പരിപാടികൾ കൃത്യം 3 പി എം ന് ആരംഭിക്കുന്നതിനാൽ ഉച്ചയ്ക്ക് 2 മണി മുതൽ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ഒരു പരിപാടിയും നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും 3 പി എം ന് മുമ്പായി എത്തിച്ചേരണമെന്നും, സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം:
QMC Auditorium, Cliddesden Road, Basingstoke, RG21 3HF
തീയതി: 2026 ജൂലൈ 12 (ഞായർ)
സമയം: 3.00 pm – 8.00pm.

ചെസ്റ്റർഫീൽഡ് സീറോ മലബാർ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും, മാർത്തോമാശ്ലീഹായുടെയും, അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച ജൂലൈ 5ന് അഘോഷിച്ചു. വൈകുന്നേരം മൂന്നു മണിക്ക് മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യു കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി. തുടർന്ന് ഫാദർ ലിക്സൺ സിറിയക്ക് നേതൃത്വത്തിൽ അഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, ലദിഞ്ഞ്, പ്രദക്ഷീണം, കഴുന്നു നേർച്ച ഉണ്ടായിരുന്നു. തുടർന്ന് മിഷൻ ഡേയുടെ ഭാഗമായി കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികളുണ്ടായിരുന്നു. മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യുവിന്റെ ആ ത്മിയ നേതൃത്വത്തിൽ കൈക്കാരൻന്മാർ,അൽത്താരാ ശുശ്രുഷകർ, ഗായക സംഘം, സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ, വിമൻസ് ഫോറം, വിവിധ ഫാമിലി യൂണിറ്റ്കൾ, സന്നദ്ധ സേവകർ എന്നിവരുടെ നിസ്വാർത്ഥ സേവനവും അക്ഷിണ പരിശ്രമവും തിരുനാൾ വലിയ അനുഗ്രഹമാക്കി മാറ്റാൻ സാധിച്ചു.

Copyright © . All rights reserved