അനിൽ ഹരി
LMHS സംഘടിപ്പിച്ച വർണ്ണശബളമായ വിഷു ആഘോഷം വിഷുപുലരി 2026 11 ആം തിയ്യതി ലിവർപൂൾ കാർദിനാൾ ഹീനൻ സ്കൂളിൽ വച്ച് അതിഗംഭീരമായി നടത്തപ്പെട്ടു. രാവിലെ എട്ടു മണിക്ക് ഒരുക്കിയ അതിമനോഹരമായി വിഷുക്കണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് വിഷുപൂജ, വിഷു കൈനീട്ടം തുടങ്ങിയവ ഗൃഹാതുരത്വത്തിൻ്റെ നിറം പകർന്നു. പത്തുമണിയോടെ LMHS എക്സിക്യൂട്ടിവ് കമിറ്റി പ്രസിഡൻ്റ് ശ്രീ സായികുമാർ ഉണ്ണികൃഷ്ണൻ ഔപചാരികമായി സദസ്സിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. തുടർന്ന് ഈയടുത്ത് നടന്ന നൃത്ത പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സാത്വിക ആർട്ട് & കൾചറൽ സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

തുടർന്ന് നിഷ മുണ്ടേക്കാട് വിഷുവിൻ്റെ ഐതിഹ്യവും പ്രാധാന്യവും വിഷു ആഘോഷം എങ്ങനെ നമ്മുടെ ജീവിതവുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്നും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പിന്നെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ കാണികളിലെ ത്രസിപ്പിച്ചു കൊണ്ട് ഉറിയടി നൃത്തം അരങ്ങേറി രാധാകൃഷ്ണന്മാരും കുചേലനും ഗോപികമാരും ഒക്കെയായി ഉറിയടി നൃത്തം ഏവരുടേയും മനം കവർന്നു. തുടർന്ന് LMHS ൻ്റെ ഭജന സംഘം നാദതരംഗിണി ഭജൻസ് അവതരിപ്പിച്ച കൃഷ്ണാർച്ചന ഭജനകളും ആസ്വാദക മനസ്സിൽ ഭക്തിയും സന്തോഷവും നിറച്ചു. തുടർന്ന് എല്ലാവരും വിഭവസമൃദ്ധമായൊരുക്കിയ രുചികരമായ വിഷു സദ്യ ആസ്വദിച്ചു.

സദ്യക്കിടയിലും ചില കലാപരിപാടികളും കളികളുമായി അവതാരകർ സദസ്സിനെ ആസ്വാദനത്തിൻ്റെ വിവിധ തലങ്ങളിലേയ്ക്ക് കൊണ്ടുപോയിരുന്നു.
ഉച്ചതിരിഞ്ഞ് 2:30-ന് LMHS ബാലഗോകുലത്തിലെ കൊച്ചു മിടുക്കന്മാരും മിടുക്കികളം ആലപിച്ച പ്രാർത്ഥനഗാനത്തോടെ വിഷു ദിന സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. തുടർന്ന് സാത്വിക യിലെ കുട്ടികൾ അവതരിപ്പിച്ച ഭരതനാട്യം, കുട്ടികളുടെ ഗാനാലാപനം എന്നിവയുണ്ടായി. സാത്വികയിലെ തന്നെ ചെറിയ കുട്ടികളുടെ ബോളിവുഡ് ഡാൻസിനു ശേഷം നിഷാ മാധവൻ അവതരിപ്പിച്ച കഥക് ഒരു വ്യത്യസ്ത ആസ്വാദനം പ്രദാനം ചെയ്തു. മുതിർന്നവരുടെ സെമി ക്ലാസിക്കൽ ഡാൻസ്, കുട്ടികളുടെ സംഘനൃത്തങ്ങൾ എന്നിവയെക്കൂടാതെ സദസ്സിനെ രോമാഞ്ചം കൊള്ളിച്ച പ്രകടനവുമായി സാത്വികയിലെ നൃത്താദ്ധ്യാപിക കൃഷ്ണപ്രിയയും സംഘവുമവതരിപ്പിച്ച സീതാകല്യാണം എന്ന നൃത്തശില്പം ആസ്വാദകമനസ്സിൽ ആഹ്ലാദമുണർത്തി. തുടർന്ന് കേരളത്തിൻ്റെ തനതു കലാരൂപമായ ലാസ്യതരംഗിണി മോഹിനിയാട്ടം ഫ്യൂഷനുമായി അദ്ധ്യാപിക ശ്രുതി ബിനോജിൻ്റെ ശിഷ്യർ അരങ്ങു നിറഞ്ഞാടി. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ച നൃത്തഗാനങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട് ലേഖ രാംകുമാർ ആവിഷ്കരിച്ച “കൃഷ്ണാർപ്പണം” എന്ന സ്കിറ്റുമായി LMHS കുടുംബാംഗങ്ങൾ രംഗത്തത്തി. പ്രധാനമായും കൃഷ്ണഭക്തയായ കുറൂരമ്മയുടെ കഥ പറഞ്ഞ ഈ കലാസൃഷ്ടി ആദ്യന്തം കാണികളെ പിടിച്ചിരുത്തി. പൂന്താനം മേൽപ്പത്തൂർ വില്വമംഗലം തുടങ്ങിയവരുടെ കഥയും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദകമായി. സ്കിറ്റ് കണ്ടതോടെ ഗുരുവയൂരിലെത്തുവാൻ ധൃതിയായി എന്നാണ് ഒരാസ്വാദകൻ ഭക്തിപൂർവ്വം പ്രതികരിച്ചത്. അത്രയും മനസ്സിനെ തൊടുന്ന അവതരമായിരുന്നു അരങ്ങേറിയത്. തുടർന്നും നൃത്തങ്ങളും ഗാനങ്ങളും മറ്റുമായി LMHS ലെ കലാകാർ ആസ്വാദമനസ്സിനെ കവർന്നു. ഒടുവിൽ സാത്വിക നൃത്താദ്ധ്യാപിക ഡോ സുപ്രിത ഐതലിൻ്റെ അതിമനോഹരമായ ഭരതനാട്യത്തോടെ കലാപരിപാടികൾക്ക് തിരശ്ശീല വീണു. പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.


വിഷുദിനാഘോഷത്തിൻ്റെ ടൈറ്റിൽ സ്പോൺസറായ സയാൻ മോർഡ്ഗേജസ് നടത്തിയ റാഫിൾ മത്സരത്തിൽ വിജയിച്ചവർക്ക് സയാനിനു വേണ്ടി ശ്രീ അനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. LMHS നടത്തിയ ലക്കി ഡ്രോയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടക്കുകയുണ്ടായി. അതു പോലെ തന്നെ മറ്റൊരു സ്പോൺസറായ റിഷാ കളക്ഷനും വിവിധ മത്സരവിജയികൾക്ക് സമ്മാനം നൽകുകയുണ്ടായി. LMHS സെക്രട്ടറി ഡോ. നിതിൻ ഉണ്ണിക്കൃഷ്ണൻ നന്ദിപ്രകടനത്തോടെ വിഷുപ്പുലരി 2026 ആഘോഷം ഔദ്യോദികമായി സമാപിച്ചു. ആഘോഷം ഗംഭീര വിജയമാക്കുന്നതിന് സഹായിച്ച എല്ലാവരോടും എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദി അറിയിച്ചു.

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ ശക്തമാകുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം തടഞ്ഞ് കസ്റ്റഡിയിലെടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി. വെടിനിർത്തൽ കരാർ ലംഘിച്ചതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, യുദ്ധത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ മേഖലയിൽ ഭീതിയുയർന്നു. സംഭവത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് Donald Trump കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചു.
ഇതിനിടെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കാൻ ഇറാൻ പുതിയ നിയമനിർമ്മാണത്തിന് നീങ്ങുകയാണ്. പുതിയ നിയമം നടപ്പിലായാൽ ഇസ്രായേൽ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് വഴി സഞ്ചരിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദേശീയ സുരക്ഷാ കൗൺസിലിന്റെ അനുമതി ഇല്ലാതെ കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇറാൻ സൂചിപ്പിച്ചു. ഇറാനെതിരായ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഇത്തരം രാജ്യങ്ങളുടെ കപ്പലുകൾ തടയാനാണ് നീക്കം.
സംഘർഷം കുറയ്ക്കാൻ അന്താരാഷ്ട്ര ഇടപെടലുകളും ശക്തമാകുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി Shehbaz Sharif ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് സമാധാന ശ്രമങ്ങൾ മുന്നോട്ടുവച്ചു. ലോകത്തിലെ പ്രധാന ഇന്ധന ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും ആഗോള വിപണികളെയും എണ്ണവിലയെയും ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനിയായ സാറാമ്മയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചവരായി സ്ഥിരീകരിച്ചത്. കുടുംബസമേതം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ. അപ്രതീക്ഷിതമായ അപകടം പ്രദേശവാസികളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചടങ്ങുകൾക്ക് ശേഷം സമീപത്തെ വ്യൂ പോയിന്റിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള മലനിരകളും വളവുകളും നിറഞ്ഞ പ്രദേശമായതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏകദേശം 200 അടി താഴ്ചയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. റോഡിന്റെ സുരക്ഷാ സംവിധാനങ്ങളില്ലായ്മയും അപകടത്തിന് കാരണമായിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.
ജീപ്പിൽ ഏകദേശം 12 പേർ ഉണ്ടായിരുന്നുവെന്നും അപകടത്തിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മറ്റു യാത്രക്കാരും വിവിധ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തി പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിലും പാലായിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കൂടുതൽ ചികിത്സയ്ക്കായി ചിലരെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതയും അധികൃതർ പരിശോധിച്ചുവരികയാണ്.
ബിനോയ് എം. ജെ.
ജീവിതം ഉള്ളവർക്കെല്ലാം ജീവിത പ്രശ്നങ്ങളും ഉണ്ട്. ജീവിതം ഒരു പ്രശ്നമാണോ? ആണെങ്കിൽ അതിനുള്ള പരിഹാരം എന്താണ്? എന്നാൽ ജീവിതം ഒരു പ്രശ്നമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ പിന്നെ എന്താണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന മരണം എന്ന സത്തയാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. നാം ആരും തന്നെ ജീവിതത്തെ വെറുക്കുന്നില്ല. കാരണം അത് മനോഹരമാണ്. അല്ല അത് അത്യന്തം മനോഹരമാണ്. മരണമാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നാം എല്ലാവരും മരണത്തെ ഭയപ്പെടുന്നവരാണ്. കാരണം അതിനെ ജയിക്കുവാൻ നാം ഇനിയും പഠിച്ചിട്ടില്ല. മരണം നമ്മുടെ ജീവിതത്തിൽ സദാ കരിനിഴൽ വീഴ്ത്തി കൊണ്ടേയിരിക്കുന്നു. അത് നമ്മെ
ഭയചകിതരാക്കുന്നു. ഇത് ജീവിതത്തിന്റെ മനോഹാരിതയെ തകർക്കുന്നു. എല്ലാം മരണത്തോടെ അവസാനിക്കുന്നുവെങ്കിൽ പിന്നെ എന്ത് അർത്ഥമാണ് ജീവിതത്തിനുള്ളത്? എല്ലാം വ്യർത്ഥമല്ലേ?
എന്നാൽ മരണം എന്ന സത്ത അവിടെ ഉണ്ടെന്നുള്ളതിന് എന്താണ് തെളിവ്? എല്ലാവരും തന്നെ മരിക്കുന്നു ആരും മരിക്കാതെ ഇരിക്കുന്നുമില്ല. ഈ മരണം ശരീരത്തെ മാത്രമല്ലാ ബാധിക്കുന്നുള്ളോ? മരണം ബാഹ്യമാണെങ്കിൽ ആന്തരികമായ മനസ്സ് ബുദ്ധി ആത്മാവ് ഇവ ഒന്നും മരിക്കുന്നില്ല. നാം കണ്ടമാനം ബാഹ്യോൻമുഖമായി പോകുന്നു അതാണ് നമ്മുടെ പ്രശ്നം. എല്ലായിടത്തും എല്ലാവരും മരിക്കുന്നു അതുകൊണ്ട് മരണം ഒരു സത്യമാണെന്ന് നാം ധരിച്ചു
പോയിരിക്കുന്നു. എന്നാൽ നമുക്ക് തെറ്റ് പറ്റിയിരിക്കുന്നു. മരണം ഒരു അഭാവസത്തെയാണ്. അത് യാഥാർത്ഥ്യത്തിൽ നിലനിൽക്കുന്നില്ല. അതിന് നമ്മുടെ മനസ്സിലേ നിലനിൽപ്പുള്ളൂ. നാം മരണത്തെ ഭയപ്പെടുന്നു അതുകൊണ്ട് നമുക്ക് മരണം ഉള്ളതായി തോന്നുന്നു. ആ തോന്നൽ അത്യന്തം ശക്തമായത് മൂലം ശരീരം മരിക്കുന്നതോടൊപ്പം നാം അബോധാവസ്ഥയിലേക്ക് വഴുതിവീഴുന്നു. അത് വീണ്ടും പുനർജന്മത്തിലേക്ക് നയിക്കുന്നു. കാരണം നാം ഇനിയും മരിച്ചിട്ടില്ല. നിത്യജീവിതം- അതാണ് നമ്മുടെ ലക്ഷണം. പല ജന്മാന്തരങ്ങളിലൂടെ അനന്തമായി നീളുന്ന ജീവിതം. ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയാൽ നാം പ്രശ്നത്തെ പരിഹരിക്കുന്നതിൽ പാതി വിജയിച്ചു കഴിഞ്ഞു. ജീവിതത്തിന് ആദിയോ
അവസാനമോ ഇല്ല. അത് ഒരു അനന്ത സത്തയാണ്. അതിൽ ഇടയ്ക്കിടെ മരണം സംഭവിക്കുന്നു. ഈ മരണമാകട്ടെ സാങ്കല്പികമാകുവാനെ വഴിയുള്ളൂ. മരണമില്ലെങ്കിൽ അവിടെ നിത്യജീവിതമാണ്. നമ്മുടെ ജീവിതത്തിൽ ഇതിനുമുമ്പ് നാം പലതവണ മരിച്ചിട്ടുണ്ട്. ഈ ദുഷിത വലയത്തിൽ നിന്ന് കരകയറി ഇല്ലെങ്കിൽ നാം വീണ്ടും വീണ്ടും മരിക്കുകയും ചെയ്യും. മാത്രമല്ല മരണം സൃഷ്ടിക്കുന്ന കരിനിഴൽ ജീവിതത്തിലാകെ പ്രശ്നങ്ങളുടെ നൂലാമാലകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ജീവിത പ്രശ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ വഴിയില്ല. അവയെല്ലാം മരണത്തിന്റെ നിഴലുകൾ മാത്രം. മരണം മാറിയാൽ എല്ലാം മാറി. ജീവിതം അത്യന്തം പ്രശാന്ത സുന്ദരമായി മാറുന്നു.
മരണത്തെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച്
നാം നമ്മുടെ ജീവിതത്തെ ശോകാവൃതവും പാഴ്വേലയുമക്കി മാറ്റുന്നു. മരണത്തിൽ നിന്നും എത്ര മാത്രം അകലുന്നുവോ അത്രമാത്രം നമുക്ക് സന്തോഷവും ഊർജ്ജസ്വലതയും ലഭിക്കുന്നു. നിങ്ങളെ അത്യന്തം സന്തോഷിപ്പിച്ച ചില നിമിഷങ്ങൾ ഓർത്തു നോക്കൂ. അവിടെ നിങ്ങൾ മരണത്തിൽ നിന്നും അകലെയായിരുന്നു. അങ്ങനെ ഒരു ചിന്ത പോലും അവിടെ ഉണ്ടായിരുന്നില്ല. അതാണ് അവിടത്തെ സന്തോഷത്തിന്റെ രഹസ്യം. എന്നാൽ നാം ബാഹ്യമായ ഉപായങ്ങൾ ഉപയോഗിച്ചാണ് മരണത്തെ മറക്കാൻ ശ്രമിക്കുന്നതെങ്കിൽ അതിൽ നാം വിജയിക്കുകയില്ല. സമ്പൽസമൃദ്ധിയും, ആഘോഷങ്ങളും, ആസ്വാദനങ്ങളും, ഐശ്വര്യങ്ങളും എല്ലാം തന്നെ മരണത്തെ മറക്കുവാൻ വേണ്ടി ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഇവ മരണത്തെ
താൽക്കാലികമായി ഒന്ന് മറക്കാമെന്നല്ലാതെ വേറെ ഗുണം ഒന്നും ചെയ്യുന്നില്ല. ജീവിതവിജയവും ആഹ്ലാദങ്ങളും മരണത്തെ താൽക്കാലികമായി ഒന്നു മറച്ചു പിടിക്കുന്നു. ആ മറവി അത്യന്തം ആഹ്ലാദകരമായതിനാലാണ് നാം അവയുടെയൊക്കെ പിറകെ ഓടുന്നത്. അത്രമാത്രം ജീവിതത്തെ സ്നേഹിക്കുകയും മരണത്തെ വെറുക്കുകയും ചെയ്യുന്നു. ആധ്യാത്മിക വ്യക്തിത്വങ്ങൾ ആകട്ടെ മരണത്തെ മറക്കുന്നതിന് ബാഹ്യമായ ഉപായങ്ങളുടെ സഹായം തേടാതെ തന്നെ അവയെ നേരിട്ട് മറക്കുവാൻ ശ്രമിക്കുന്നു. മരണത്തെ മറക്കുന്നതിന് എന്തിനാണ് വളഞ്ഞ വഴികൾ സ്വീകരിക്കുന്നത്, അതിനെ നേരിട്ടങ്ങ് മറന്നാൽ പോരെ? ധാരാളം മതിയാകും! എവിടെയാണ് തത്വചിന്തയുടെ പ്രസക്തി. മരണത്തെ മറക്കുവാൻ
ശ്രമിക്കുവിൻ! ബോധപൂർവ്വം അതിനെ മറക്കുവാൻ ശ്രമിക്കുവിൻ!! ഇപ്പോഴേക്കും പലർക്കും ആധി തോന്നി തുടങ്ങിയിരിക്കും. ആധി തോന്നേണ്ട ആവശ്യകത ഇല്ല. അതിനെ മറന്നേക്കുവിൻ. അതൊരു അഭാവസത്തെയാണ്. അതിനെ തുടർന്ന് എല്ലാ ജീവിത പ്രശ്നങ്ങളും തിരോഭവിച്ച് കഴിഞ്ഞിരിക്കും. അവിടെ ജീവിതം ഒരു അനന്തമായ ആസ്വാദനമായി മാറുന്നു. ഇങ്ങനെ നമുക്ക് നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുവാൻ സാധിക്കും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കണ്ണൂർ: കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പണം വാങ്ങി വഞ്ചിച്ചെന്നും യുവതി നൽകിയ പരാതിയിലാണ് നടപടി. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന 28 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനിയാണ് വനിതാ പോലീസിൽ ഇ-മെയിൽ വഴി പരാതി നൽകിയത്. തുടർന്ന് പോലീസ് ഫോണിലൂടെ മൊഴി രേഖപ്പെടുത്തി.
2018 മുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി മൊഴിയിൽ പറഞ്ഞു. 2020 ജനുവരി 6ന് കൂർഗിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കാറിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് മുമ്പും സമാന കേസുകളിൽ പ്രതിയായിരുന്ന എം.സി. അതുല്‍, ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയുമാണ്.
ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. രാഗിന്ദർ സിങ് (48)യും ഗുര്‍മീത് സിങും ആണ് മരിച്ചത്. വൈശാഖി ആഘോഷവുമായി ബന്ധപ്പെട്ട് ഒരു വെയർഹൗസിൽ നടന്ന ഒത്തുചേരലിൽ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം.
അക്രമി ഇവരുടെ അടുത്തെത്തി വെടിയുതിർക്കുകയും തുടർന്ന് കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് പത്തോളം ഷെൽ കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് പോലീസ് കരുതുന്നു. പെട്ടെന്നുണ്ടായ വാക്കേറ്റത്തിന്റെ ഫലമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ഒരു ദൃക്സാക്ഷിയുടെ അഭിപ്രായപ്രകാരം അക്രമിയും ഇന്ത്യക്കാരനാകാം. ഇയാൾ അതേ ഗുരുദ്വാരയിൽ എത്തുന്ന ഒരാളാണെന്നും ദൃക്സാക്ഷി പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് അന്വേഷണം തുടരുന്നു.
മനോജ് ജോസഫ്
ലോകമെങ്ങും ജാതി-മത-വർഗ്ഗീയ ചിന്തകൾ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോൾ, ജാതിക്കും മതത്തിനും വർണ്ണത്തിനും മുകളിൽ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയർത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിച്ച ഈസ്റ്റർ-വിഷു ഈദ് ആഘോഷത്തിൽ മേഴ്സിസൈഡിലെ മലയാളികൾ ജാതി-മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേർന്നപ്പോൾ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേർക്കാഴ്ചയായി മാറി.

ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടിയിൽ ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു. ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസിഡന്റ് ശ്രീ. ബിജു ജോർജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മനുഷ്യർ എന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും മാനവികതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലിമയുടെ സെക്രട്ടറി ബ്ലെസ്സൺ രാജൻ സ്വാഗതം ആശംസിച്ചു. ഐക്യത്തിന്റെ പ്രതീകമായി വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഏഴു തിരിയിട്ട ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി ആതിര ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.

അതിമനോഹരമായി കൃഷ്ണവേഷം ധരിച്ചെത്തിയ കുട്ടികളെ വിഷുക്കണി കാണിച്ചുകൊണ്ടുള്ള ചടങ്ങ് ആഘോഷങ്ങൾക്ക് ഐശ്വര്യം പകർന്നു. തുടർന്ന് നടന്ന രാധാ-കൃഷ്ണ വേഷപ്പകർച്ച മത്സരം കാണികൾക്ക് നയനാന്ദകരമായ കാഴ്ചയായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാളിലെത്തിയ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ലിവർപൂളിലെ പ്രമുഖ ദമ്പതിമാരായ ഡോക്ടർ ജോർജ് കുരുവിളയും ഡോക്ടർ സൂസൻ കുരുവിളയും ചേർന്ന് വിഷുക്കൈനീട്ടവും ഈസ്റ്റർ എഗ്ഗും വിതരണം ചെയ്തു.

കൃഷ്ണ പ്രിയയും ടീമും (ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോ) അവതരിപ്പിച്ച ആകർഷകമായ നൃത്തപ്രകടനങ്ങൾ വേദിയെ വർണ്ണാഭമാക്കി. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്ന ‘കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ്’ അവതരിപ്പിച്ച മെഗാ സ്റ്റേജ് ഷോ കാണികളെ ആവേശത്തിലാഴ്ത്തി. ആഘോഷത്തിന്റെ ഭാഗമായി ‘കറി ചട്ടി’ ഒരുക്കിയ രണ്ട് കൂട്ടം പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഡിന്നറാണ് പങ്കെടുത്തവർക്കായി വിളമ്പിയത്. ഈ വിസ്മയ നിമിഷങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ ഒപ്പിയെടുത്തത് പിജെ ഫോട്ടോഗ്രഫിയാണ്.

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിമയുടെ ഈ ഐക്യസംഗമം മേഴ്സിസൈഡ് മലയാളികളുടെ ചരിത്രത്തിലെ അഭിമാന നിമിഷമായി മാറി.
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കണക്കിലെടുത്ത് ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഭാരത് മാരിടൈം ഇൻഷുറൻസ് പൂളിന് (BMI Pool) അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.
ഹോർമുസ് കടലിടുക്കുൾപ്പെടെയുള്ള മേഖലകളിലെ സംഘർഷങ്ങൾ മൂലം കപ്പൽഗതാഗതം നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിനും, അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയിലും ഇന്ത്യൻ വ്യാപാരം തടസ്സപ്പെടാതിരിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വിദേശ ഇൻഷുറൻസ് കമ്പനികളിൽ അമിത ആശ്രയം കുറച്ച് കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാനുമിത് സഹായകരമാകും.
ഏകദേശം 12,980 കോടി രൂപയുടെ പരമാധികാര ഗ്യാരന്റിയോടെ ആരംഭിക്കുന്ന ഈ പദ്ധതി ഹൾ ആന്റ് മെഷിനറി, കാർഗോ, വാർ റിസ്ക് ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിരക്ഷ നൽകും. പ്രാരംഭ ഘട്ടത്തിൽ 10 വർഷത്തേക്ക് നടപ്പിലാക്കുന്ന പദ്ധതിയെ പിന്നീട് അഞ്ച് വർഷം കൂടി നീട്ടാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളിൽ പെട്ട് മരിച്ചിട്ടുള്ളത്. 40ലധികം ഹെയർ പിൻ വളവുകളുള്ള വാൾപ്പാറ മലയോര പാതയിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പുലർത്തമെന്ന നിർദേശം നൽകാറുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ല. അപകടമൊഴിവാക്കാൻ വാഹനങ്ങൾ ശ്രദ്ധാപൂർവം ഓടിക്കണമെന്ന് പൊലീസ് നിരന്തരം ഉണർത്തുന്നതായി അധികൃതർ പറഞ്ഞു.
എന്നാല്‍ മനോഹരമായ കാഴ്ചകള്‍ക്കപ്പുറം വിനോദസഞ്ചാരികളെ കാത്ത് മരണക്കെണികള്‍ ഒളിഞ്ഞിരിക്കുന്ന പാതയായി ഇപ്പോള്‍ വാല്‍പ്പാറ-പൊള്ളാച്ചി റോഡ് മാറുകയാണ്. മലപ്പുറം കൊളത്തൂർ പാങ്ങില്‍ നിന്നുള്ള അധ്യാപകരുടെ സംഘം അവിടെ അപകടത്തില്‍പ്പെട്ടപ്പോള്‍ വീണ്ടും ചർച്ചയാകുകയാണ് ഈ പാതയും ഇവിടുത്തെ അപകട കഥകളും
പശ്ചിമഘട്ടത്തില്‍ 3,500 അടി ഉയരത്തിലാണ് വാല്‍പ്പാറ എന്ന നഗരം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരാണ് പ്രകൃതിസുന്ദരമായ മലനിരകളില്‍ തേയില കൃഷി ആരംഭിച്ചത്. പിന്നീടാണ് ഇത് തിരക്കേറിയ വിനോദസഞ്ചാര മേഖലയായി മാറിയത്. ചെങ്കുത്തായി ഇറങ്ങിവരുന്ന 40 ഹെയർ പിൻവളവുകളുള്ള റോഡാണ് ഇവിടുത്തെ പ്രത്യേകത.
ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. കൂടാതെ ഓരോ വളവിനും നമ്പർ രേഖപ്പെടുത്തി വഴിയില്‍ ഉടനീളം ബോർഡുകള്‍ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ മലമ്പാതയില്‍ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇവിടെ വാഹനങ്ങള്‍ നിയന്ത്രണം തെറ്റി താഴോട്ട് പതിക്കാറുണ്ട്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളില്‍ പെട്ട് മരിച്ചിട്ടുള്ളത്. ഇതുവഴി സഞ്ചരിക്കുന്നവരോട് ജാഗ്രത പുലർത്തമെന്ന നിർദേശം നല്‍കാറുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. വിനോദ യാത്രകള്‍ക്കും തീർഥാടനങ്ങള്ക്കുമായി പ്രതിദിനം ആയിരങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
തമിഴ്നാട്ടിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, പ്രത്യേകിച്ച് പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ചുരം പാതകള്‍, ഹെയർപിൻ വളവുകള്‍, കുത്തനെയുള്ള പാതകള്‍, ഡ്രൈവർമാരുടെ പരിചയക്കുറവ് തുടങ്ങി നിരവധി കാരണങ്ങള്‍ ആണ് ഇവിടെ നടക്കുന്ന അപകടങ്ങള്‍ക്ക് കാരണം.
ഇവിടെ നടക്കുന്ന അപകടങ്ങളുടെ കണക്കെടുത്താല്‍ കണ്ണ് നിറയും. അതില്‍ ഏറ്റവും ദാരുണമായത് 2018 മേയ് ഒമ്പതിന് പളനിക്ക് സമീപം കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള കോരുത്തോട് സ്വദേശികളായ ഏഴുപേർ മരിച്ചതാണ്.
മാത്രമല്ല മറ്റൊന്ന് 2016 ജൂലൈ 25ന് ഇടുക്കി കട്ടപ്പനയില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് പോയ സംഘത്തിന്റെ വാൻ ബസുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചതാണ്. 2024 ഡിസംബർ 28ന് തേനി-പെരിയകുളം പാതയില്‍ കോട്ടയം കുറവിലങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച വാൻ ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ച് മൂന്നുപേരും മരിച്ചിരുന്നു.
രാത്രികാലങ്ങളിലെ മൂടല്‍മഞ്ഞും ഇടുങ്ങിയ റോഡുകളും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. പലപ്പോഴും വാഹനങ്ങളുടെ ബ്രേക്ക് തകരാറിലാകുന്നതാണ് കൊക്കയിലേക്ക് മറിയാൻ പ്രധാന കാരണമാകുന്നത്.
കുത്തനെയുള്ള പാതകളില്‍ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് സിസ്റ്റം ചൂടാകാനും അത് പ്രവർത്തനരഹിതമാകാനും തുടർന്ന് നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകുന്നു.
പരിചയമില്ലാത്ത ഡ്രൈവർമാർ താഴ്ന്ന ഗിയറില്‍ വാഹനം ഇറക്കുന്നതിന് പകരം ബ്രേക്കിനെ മാത്രം ആശ്രയിക്കുന്നത് ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തില്‍ നിന്നുള്ള സംഘങ്ങള്‍ ദീർഘദൂര യാത്രകളില്‍ ആവശ്യമായ വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും അപകടസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിലേക്ക് ഇനിയുള്ള യാത്രകള്‍ ഏറെ ശ്രദ്ധിക്കണം.
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് കുര്യാക്കോസ് ജാക്കോബൈറ്റ് പള്ളിയുടെ നേതൃത്വത്തിൽ സമാഹരിച്ച 1,68,000 രൂപയുടെ സഹായം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ, എറണാകുളം മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബെത്ലെഹേം വയോജന പരിപാലന കേന്ദ്രമായ ബെത്ലെഹേം ജെരിയാട്രിക് കെയർ ഹോമിലെ അനിൽ അച്ചന് കൈമാറി. കാർഡിയാക് ടേബിൾ വാങ്ങുന്നതിനായാണ് ഈ തുക വിനിയോഗിക്കുന്നത്.
കഷ്ടാനുഭവ ആഴ്ച്ചയോടനുബന്ധിച്ച് നടത്തിയ ചാരിറ്റി പിരിവിലൂടെയാണ് തുക സമാഹരിച്ചത്. പള്ളി വികാരി ഫാദർ ഗീവർഗീസ് പള്ളിക്കൂടത്ത്, ഇടവക അംഗവും മുൻ വികാരിയും ആയ ഫാദർ സിബി വാലായിൽ, പള്ളി സെക്രട്ടറി സാജു ജോസഫ്, ട്രസ്റ്റി ബേസിൽ ജോയി, ഭദ്രാസന കൗൺസിൽ അംഗം വിജി കെ പി എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.
ജെറിൻ ടി ഏലിയാസ്, ജോളി പി തോമസ്, ഷാജി മാധവൻ, രതീഷ് കെ ദിവാകരൻ, മഞ്ചു കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്.