Latest News

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പാകുന്നു. കോൺഗ്രസ് എംഎൽഎമാരായ എസ്. രാജേഷ് കുമാറും പി. വിശ്വനാഥും വ്യാഴാഴ്ച മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭയിൽ ചേരാൻ ഇരുവർക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ അറിയിച്ചു. 1960-കളിന് ശേഷമാണ് തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസ് വീണ്ടും ഇടം നേടുന്നതെന്നതിനാൽ ഇത് ചരിത്രനിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനക്ഷേമവും ജനസൗഹൃദഭരണവും മുൻനിർത്തിയുള്ള രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ പുതിയ മന്ത്രിമാർ പ്രവർത്തിക്കുമെന്ന പ്രതീക്ഷയും കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചു. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ്. രാജേഷ് കുമാർ. മേലൂരിൽ നിന്നുള്ള എംഎൽഎയാണ് പി. വിശ്വനാഥ്. ഡിഎംകെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായിരുന്നിട്ടും മുൻകാലങ്ങളിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഇടമുണ്ടായിരുന്നില്ല. 1984, 1991, 2006, 2021 തെരഞ്ഞെടുപ്പുകൾക്കുശേഷവും മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനെ ചൂണ്ടിക്കാട്ടി, വെറും അഞ്ച് എംഎൽഎമാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനം ലഭിക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമാണെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു.

അതേസമയം വിജയ് മന്ത്രിസഭയുടെ അംഗബലം ഘട്ടംഘട്ടമായി 34 വരെയാക്കി ഉയർത്താനാണ് നീക്കം. കോൺഗ്രസിന് പുറമെ വിസികെ, ഇടതുപാർട്ടികൾ, മുസ്ലിം ലീഗ് തുടങ്ങിയ സഖ്യകക്ഷികളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിനെ പിന്തുണച്ച അണ്ണാ ഡിഎംകെ വിമതർക്കും മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, അതിനെതിരെ കോൺഗ്രസും ഇടതുകക്ഷികളും വി.സി.കെ.യും രംഗത്തെത്തി. ഡി.എം.കെ.-അണ്ണാ ഡി.എം.കെ. രാഷ്ട്രീയത്തിന് പകരമായാണ് ജനങ്ങൾ ടി.വി.കെ.യെ തെരഞ്ഞെടുത്തതെന്നും വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ജനവിധിക്കെതിരായിരിക്കുമെന്നും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: മുൻ പിണറായി സർക്കാരിന്റെ വിവാദ പദ്ധതിയായ സിൽവർ ലൈൻ പൂർണമായും റദ്ദാക്കി വി.ഡി. സതീശൻ സർക്കാർ. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും വിജ്ഞാപനങ്ങളും റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും പിൻവലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം വ്യാപകമായിരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാക്കിയതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർഥികൾക്ക് ആശ്വാസമാകുന്ന മറ്റൊരു നിർണായക തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു. കാലാവധി അവസാനിക്കാനിരിക്കുന്നതും നിയമന പ്രതിസന്ധി നേരിടുന്നതുമായ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ ഔദ്യോഗികമായി തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമാകും.

തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാഗാരന്റി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ അത് ഓർഡിനറി ബസുകളിൽ മാത്രമായിരിക്കുമെന്ന് സൂചന. വരുമാനപരിധി നിശ്ചയിക്കാതെയാണ് എല്ലാ സ്ത്രീകൾക്കും യാത്രാനുകൂല്യം നൽകാൻ ആലോചിക്കുന്നത്. സിറ്റി ഫാസ്റ്റ് സർവീസുകൾ ഒഴികെയുള്ള ഓർഡിനറി ബസുകളിലാകും പദ്ധതി നടപ്പാകുക.

സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന 4700ഓളം കെ.എസ്.ആർ.ടി.സി. ബസുകളിൽ മൂവായിരത്തോളം ഓർഡിനറി സർവീസുകളാണ്. കർണാടക, തെലങ്കാന, പഞ്ചാബ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് പ്രത്യേക കാർഡുകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും കേരളത്തിൽ അതില്ലാതെയാകും പദ്ധതി നടപ്പാക്കുക. തമിഴ്നാട്ടിലെ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നത്.

സൗജന്യയാത്ര നടപ്പാക്കിയാൽ കെ.എസ്.ആർ.ടി.സി.യ്ക്ക് പ്രതിമാസം 90 കോടിയോളം രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനും സർക്കാർ വൻതുക ചെലവഴിക്കുന്ന സാഹചര്യത്തിൽ ഇന്ധനവില വർധനയും തിരിച്ചടിയാകുന്നുണ്ട്. അതേസമയം സ്ത്രീകൾക്കൊപ്പം കുടുംബാംഗങ്ങളായ പുരുഷന്മാരും കൂടുതൽ യാത്ര ചെയ്യാൻ സാധ്യതയുള്ളതിനാൽ വരുമാനവർധനയ്ക്കും പദ്ധതി വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. അധികൃതർ.

പേരാമ്പ്ര: ചെറുവണ്ണൂരിൽ കത്തിനശിച്ച കാറിനുള്ളിൽ ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവായി സി.സി.ടി.വി. ദൃശ്യങ്ങൾ. സംഭവദിവസം വൈകിട്ട് പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്ന് വെളുത്ത കാനിൽ പെട്രോൾ വാങ്ങി നടന്നു മടങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യത്തിലുള്ളത് സോനയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

കാറിന്റെ ഉൾവശം മാത്രമാണ് തീയിൽ നശിച്ചതെന്നും എൻജിൻ ഭാഗത്തേക്കോ ഡീസൽ ടാങ്കിലേക്കോ തീ പടർന്നിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. കാറിനുള്ളിൽ നിന്ന് പെട്രോൾ കൊണ്ടുവന്ന ബാഗിന്റെ അവശിഷ്ടങ്ങളും ഫൊറൻസിക് സംഘം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ സോനയുടെ ശരീരത്തിൽ പെട്രോളിന്റെ സാന്നിധ്യവും കണ്ടെത്തിയതോടെ സോന തന്നെയാണോ തീ കൊളുത്തിയതെന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സോനയും രജിൻലാലും ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വിവാഹശേഷം മാനസിക പീഡനം ഉണ്ടായിരുന്നുവെന്നും രജിൻലാലിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം സോന പങ്കുവെച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിന് പിന്നിൽ ആത്മഹത്യയോ കുടുംബപ്രശ്നങ്ങളോ ആണോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പൂർണ ടേം എം.എൽ.എയായി പ്രവർത്തിച്ച പരിചയം തനിക്കില്ലെന്ന തോന്നലാകാം നേതൃത്വത്തിന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷ സ്നേഹത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കുവേണ്ടി പിന്തുണ അറിയിച്ച മതമേലധ്യക്ഷന്മാർക്കും നേതാക്കൾക്കും നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കമാൻഡിനെതിരെ ചില മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ചില കാര്യങ്ങൾ പിന്നീട് പറയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി തനിക്കു വലിയ സ്നേഹവും കരുതലും കാണിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിനും ചില ആശങ്കകൾ ഉണ്ടായിരിക്കാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മന്ത്രിപദം അനിവാര്യമല്ലെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി അല്ലെങ്കിലും അതേ ആത്മാർഥതയോടെ പൊതുപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അറിയിച്ചു. “സ്ഥാനത്തേക്കാൾ ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ് വലുത്” എന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദന സംഭവത്തിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അഞ്ച് ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഗൺമാന്മാരും മർദിച്ചുവെന്നായിരുന്നു ആരോപണം. നിലവിൽ ആലപ്പുഴ എം.എൽ.എയായ എ.ഡി. തോമസിനും മറ്റ് പ്രവർത്തകർക്കുമാണ് അന്ന് മർദനമേറ്റത്. സംഭവത്തെ അന്ന് “രക്ഷാപ്രവർത്തനം” എന്നാണ് സർക്കാർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു കേസിലെ പുനരന്വേഷണം. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംസ്ഥാന പോലീസ് മേധാവിയും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അന്വേഷണസംഘ രൂപീകരണ നടപടികൾ പൂർത്തിയായത്.

ബിനു ജോർജ്

എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 23 ശനിയാഴ്ച നടത്തുന്ന ഒൻപതാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.

മെയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേർച്ച സ്വീകരണം, തുടർന്ന് 11.30 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും. 1.15 ന് പ്രസുദേന്തി വാഴ്ച, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും മെൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാല, ടീ, കോഫീ കൗണ്ടറുകൾ, ഭക്തസാധനങ്ങളുടെ സ്റ്റാൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽ അറിയിച്ചു.

പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/pJZLd5RoNP4pQ61X9

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343

Address of the Venue: The Friars, Aylesford, Kent, ME20 7BX

സംസ്ഥാന മന്ത്രിസഭയിലെ വകുപ്പുവിഭജനം വീണ്ടും അനിശ്ചിതത്വത്തിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റിട്ടും ഔദ്യോഗിക വിജ്ഞാപനം വൈകുന്നതിന് പിന്നിൽ ഫിഷറീസ് വകുപ്പ് സംബന്ധിച്ചുള്ള തർക്കമാണ് പ്രധാന കാരണം. ഉന്നത വിദ്യാഭ്യാസ വകുപ്പിനൊപ്പം ഫിഷറീസും വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ലത്തീൻ സഭയുടെ അതൃപ്തിയും വിഷയത്തെ കൂടുതൽ സങ്കീർണമാക്കി. ഫിഷറീസ് വകുപ്പ് കടലോര സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന നേതാവിനാകണമെന്ന ആവശ്യമാണ് സഭ ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ഫിഷറീസ് ലീഗിന് നൽകിയാൽ കോൺഗ്രസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലനിർത്താനാകുമോയെന്ന ആശങ്കയും ശക്തമായി. ഷിബു ബേബി ജോണിന് ഫിഷറീസ് നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് മാറ്റേണ്ടി വരുമെന്ന സാധ്യതയും പരിഗണനയിലാണ്.

അതേസമയം, മറ്റ് വകുപ്പുകളെയും ചൊല്ലി മുന്നണിക്കകത്ത് ചർച്ചകൾ തുടരുന്നു. ജലവിഭവ വകുപ്പിനൊപ്പം രജിസ്ട്രേഷനും വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പ് വേണ്ടെന്ന കെ. മുരളീധരന്റെ നിലപാടിനെ തുടർന്ന് അദ്ദേഹത്തിന് ആരോഗ്യ വകുപ്പ് നൽകാനാണ് ധാരണ. ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന എ.പി. അനിൽകുമാറിന് വൈദ്യുതി വകുപ്പ് ലഭിക്കാനിടയുണ്ടെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷ വിമർശനത്തിന് വിധേയരായി. പിണറായിയുടെ ‘ഡാഷ് മോൻ’ പ്രയോഗം പാർട്ടിക്ക് തിരിച്ചടിയായെന്നും ഗോവിന്ദന്റെ ശരീരഭാഷ പാർട്ടി സെക്രട്ടറിക്കു യോജിച്ചതല്ലെന്നുമാണ് യോഗത്തിൽ ഉയർന്ന വിമർശനം.

ജനങ്ങളിൽ പാർട്ടിക്കെതിരായ വികാരം ശക്തമായത് നേതൃത്വം തിരിച്ചറിഞ്ഞില്ലെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതും എ.കെ. ബാലന്റെ ചില പ്രസ്താവനകളും ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രതികൂല സ്വാധീനം ഉണ്ടാക്കിയെന്ന വിലയിരുത്തലും ഉയർന്നു. യുവ നേതാക്കളുടെ സമീപനത്തെയും ചിലർ വിമർശിച്ചു.

സ്ഥാനാർഥി നിർണയത്തിലും ജില്ലാ നേതൃത്വത്തിനും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന വിമർശനവും ശക്തമായി. ജി. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴയിലും കുട്ടനാട്ടിലും പാർട്ടിക്ക് അനുകൂല സാഹചര്യം നഷ്ടമായതിൽ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

കണ്ണൂരിൽ വിവാഹദിനത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ സ്വദേശിയും ജമ്മു കശ്മീരിൽ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനുമായ ഷിബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയായിരുന്നു ദുരന്തം.

വിവാഹവുമായി ബന്ധപ്പെട്ട വിരുന്ന് ഞായറാഴ്ച രാത്രി വീട്ടിൽ നടന്നിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും മടങ്ങിയതിനു ശേഷം ഷിബിന് ഒരു ഫോൺ കോൾ ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോയ ഷിബിൻ വാതിൽ അടച്ചിരുന്നു.

ഇന്ന് പുലർച്ചെ വിവാഹ ഫോട്ടോഷൂട്ടിനായി വിളിക്കാനെത്തിയ വീട്ടുകാർ മുറിയിലെ ശുചിമുറിയിൽ ഷിബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭരതന്റെയും ഷീബയുടെയും മകനായ ഷിബിന് അഭിഷ എന്ന സഹോദരിയുണ്ട്.

Copyright © . All rights reserved