Latest News

തമിഴ് സിനിമാ നടി തൃഷ കൃഷ്ണനെതിരെ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശം വലിയ വിവാദമായി. നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രൻ “വിജയ് രാഷ്ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിൽ ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം” എന്നു പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി തൃഷ രംഗത്തെത്തി. അനാദരവിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും എതിരെ എപ്പോഴും ശബ്ദമുയർത്തുമെന്ന് അവർ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. പിന്നാലെ തൃഷയുടെ നിയമോപദേശകൻ നിത്യേഷ് നടരാജ് ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ഉന്നത പദവിയിലുള്ള രാഷ്ട്രീയ നേതാവിൽ നിന്ന് ഇത്തരമൊരു അനുചിത പരാമർശം പ്രതീക്ഷിച്ചില്ലെന്നായിരുന്നു പ്രതികരണം.

സേലം റാലിയിൽ വിജയ് നടത്തിയ പ്രസംഗമാണ് വിവാദത്തിന് വഴിവച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയുടെ പ്രസ്താവനയെ തുടർന്ന് നാഗേന്ദ്രൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തിറങ്ങണമെന്നും, രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ മുതിർന്നവരുടെ വാക്ക് കേൾക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയ്‌ക്ക് രാഷ്ട്രീയ പരിചയം ഇല്ലെന്നും, നല്ല നേതാക്കളെ കുറിച്ച് ആദരവോടെ സംസാരിക്കണമെന്നും നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.

വിവാദത്തിനിടെ താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ലെന്ന് തൃഷ വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകളിൽ നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, തന്റെ തൊഴിൽ വഴിയാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. വ്യക്തിജീവിതം പൊതുചർച്ചയ്ക്കോ അധിക്ഷേപത്തിനോ വിഷയമാക്കരുതെന്നും, യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും തൃഷ കർശനമായി ആവശ്യപ്പെട്ടു.

ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം 2026 മാർച്ച് 3-ാം തീയതി ചൊവ്വാഴ്ച്ച കെന്റിലെ മെയ്ഡ്സ്റ്റോൺ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതീ ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും തുടർന്ന് ദേവീപൂജയും,സഹ്രനാമ അർച്ചനയും ഉണ്ടാകും.9.45ന് പൊങ്കാല അടുപ്പിലേക്ക് അഗ്നിപകരും ഉച്ചക്ക് 2.45ന് പൊങ്കാല നിവേദ്യത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്ത്തിയാകും .

വിശേഷാൽ പൂജകൾക്ക് ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരരും നേതൃത്വം നൾകും . വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും. പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന ഭക്തർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി 2026 ഫെബ്രുവരി 20 മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://booking.kentayyappatemple.org/link.aspx?Diety=OTHER+SERVICES&&Pooja=ATTUKAL+PONGALA&&Did=5&&Vid=5

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

ബ്ലാക്ക്‌ബേൺ: ബ്ലാക്ക്‌ബേൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ (UMA) ഫെബ്രുവരി 14, 2026-ന് നടന്ന 22-ാമത് വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടന 23-ാം പ്രവർത്തന വർഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്.

യോഗത്തിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ് – അജിൽ ജോസഫ്

വൈസ് പ്രസിഡന്റ് – ഷാരിക മനോജ് നായർ

സെക്രട്ടറി – ജിൻസി ഷിബു വെളുത്തെപ്പിള്ളി

ജോയിന്റ് സെക്രട്ടറി – ജോൺ മാത്യു

ട്രഷറർ – റെജി ചാക്കോ

ജോയിന്റ് ട്രഷറർ – ഏലിക്കുട്ടി വർഗീസ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിജോയ് കോര, സുനിൽ തോമസ്, അനിൽകുമാർ സദാനന്ദൻ, എജി ജോർജ്, രമ്യ ചന്ദ്രശേഖരൻ, ബിൻസി രാജേഷ്, ലൈജി പൗലോസ്.

യോഗത്തിൽ മുൻ പ്രസിഡന്റ് രാജേഷ് കുടിലിൽ ഉൾപ്പെടെയുള്ള മുൻ കമ്മിറ്റിയംഗങ്ങളുടെ സേവനങ്ങളെ അനുസ്മരിച്ചു നന്ദി രേഖപ്പെടുത്തി. സംഘടനയുടെ വളർച്ചക്കും ഐക്യത്തിനും നൽകിയ സംഭാവനകൾ അംഗങ്ങൾ പ്രത്യേകം പ്രശംസിച്ചു.

 

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത്‌ സമർപ്പണം 2026 മാർച്ച് മൂന്നിന് ചൊവ്വാഴ്ച്ച, ഭക്തിനിർഭരമായി ആചരിക്കും. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നേർച്ച സമർപ്പിച്ച് , ദേവീ കൃപയും, പുണ്യവും, പൊങ്കാലക്കുള്ള അവസരവും യു കെ യിലെ ദേവീ ഭക്തർക്കായി ഒരുക്കണമെന്ന ആഗ്രഹത്തിൽ ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ, ലണ്ടനിലെ ‘ആറ്റുകാൽ സിസ്റ്റേഴ്സ്’ തുടക്കം കുറിച്ച പൊങ്കാലയുടെ പത്തൊമ്പതാമത്‌ വാർഷികമാവും മാർച്ച് മൂന്നിന് ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ നടത്തപ്പെടുക.

ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’ കൂട്ടായ്മ്മയുടെ ചെയറും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്. മുൻ സിവിക് മേയറും, യു കെ യിലെ ആദ്യ മലയാളി കൗൺസിലറുമാണ്‌ ഡോ. ഓമന.

മാർച്ച് 3 നു ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുകയും, ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്. നവാഗതരായ ധാരാളം ദേവീ ഭക്തരുടെ സാന്നിദ്ധ്യവും, സാമീപ്യവും യു കെ യിൽ വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തവണ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

നിരവധിയായ അത്ഭുത-അനുഭവ സാക്ഷ്യങ്ങൾക്ക്‌ ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടെയും ഭക്തജനങ്ങളുടെയും സാക്ഷ്യങ്ങൾ. പ്രാരംഭ കാലങ്ങളിൽ വിപരീത കാലാവസ്ഥയിൽ മുട്ടൊപ്പം മഞ്ഞിലൂടെയും, കൊടും തണുപ്പ് അവഗണിച്ചും, യാത്രാതടസ്സങ്ങളെ മറികടന്നും ആറ്റുകാൽ പൊങ്കാല അർപ്പിക്കാറുള്ള തീക്ഷ്ണമതികളായ ദേവീഭക്തരുടെ ഓർമ്മകൾ പങ്കുവെച്ച ഡോ. ഓമന, വെയിൽസിൽ നിന്നും, സ്‌കോട് ലാൻഡിൽ നിന്നും, മിഡ്‌ലാൻഡ്‌സിൽ നിന്നുമൊക്കെ ആളുകൾ എത്തിയിരുന്ന വിവരവും അനുസ്മരിച്ചു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ‘ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്’, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്സ് ഹോസ്പേസ്, ഹാഗ്നിയിലെ ക്യാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നൽകുക. ബഹുമാനപ്പെട്ട മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിദ്ധ്യത്തിൽ ധനസാഹയ നിധി പിന്നീട് കൈമാറും.

ഏറെ പേർക്ക് പ്രചോദനവും ബോദ്ധ്യവും അവസരവും പകർന്ന പൊങ്കാല, സാഹചര്യങ്ങളുടെ സൗകര്യാർത്ഥം യു കെ യുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങുവാൻ സാഹചര്യമൊരുക്കിഎന്നതിൽ ലണ്ടനിലെ ആറ്റുകാൽ സിസ്റ്റേഴ്സിനും, യു കെ യിലെ പൊങ്കാലയുടെ മാതൃ ഗേഹം എന്ന നിലയിൽ ശ്രീ മുരുകൻ മഹാക്ഷേത്രത്തിനും ആറ്റുകാൽ പൊങ്കാലയിൽ വലിയ പ്രാധാന്യമുണ്ട്.

ഏവരെയും സ്നേഹപൂർവ്വം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്ര ആറ്റുകാൽ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433

Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF

Please catch bus 147 from Eastham towards Illford at the 5th stop. Please catch bus 147 From Ilford towards Eastham via Canningdown at the stop just in front of the temple.

ബെർലി മാളിയേക്കൽ

ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മ ദേശീയതലത്തിൽ ആരംഭിച്ച ക്യാമ്പയിന് പിന്തുണ നൽകി യുകെയിലെ വിവിധ അസോസിയേഷനുകളും വ്യക്തികളും മുന്നോട്ട് വന്നിരുന്നു. ഫെബ്രുവരി 12 ന് കൺസൾട്ടേഷൻ തീർന്നതോടെ നമ്മുടെ അഭിപ്രായം പറയുവാനുള്ള അവസരം തീർന്നിരുന്നു. ഇനിയാണ് സർക്കാർ പാർലമെന്റിൽ ചർച്ച ചെയ്ത ശേഷം നിയമം പാസാക്കുന്നത്. യുക്മ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

പുതിയ തലമുറകുടിയേറ്റക്കാരെ സാരമായി ബാധിക്കാവുന്ന ഐ എൽ ആർ പരിഷ്‌കാരങ്ങൾ, നിയമപരമായി കുടിയേറിയ സ്‌കിൽഡ് വർക്കേഴ്സിന്റെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം എന്നിവ ഉന്നയിച്ചുകൊണ്ടാണ് യുകെയിലെ എല്ലാ എം പി മാർക്കും നിവേദനം കൊടുക്കുവാൻ യുക്മ ക്യാമ്പയിൻ ആരംഭിച്ചിരുന്നത്.

ഈ ക്യാമ്പയിന്റെ ഭാഗമായി കാർഡിഫ് – പേനാർത്ത് നിയോജകമണ്ഡലത്തിലെ എം പി ആയ ശ്രീ. സ്റ്റീഫൻ ഡോട്ടിക്ക് തന്റെ പരിധിക്കുള്ളിലെ ലാൻഡോക് കമ്മ്യൂണിറ്റി കോൺസിലർ ശ്രീ ബെന്നി അഗസ്റ്റിനും യുക്മ വെയിൽസ് റീജിയണൽ ട്രഷറർ ശ്രീ റ്റോമ്പിൽ കണ്ണത്തും ഒരുമിച്ച് ഐ എൽ ആർ നിവേദനം സമർപ്പിച്ചു.

ലാൻഡോക്ക് ഹോസ്പിറ്റലിൽ മലയാളികൾ നൽകിവരുന്ന സേവനത്തെകുറിച് എം പി വളരെ സ്നേഹത്തോടെ സ്മരിച്ചു. കാർഡിഫ് – പേനാർത്ത് ഭാഗങ്ങളിൽ വസിക്കുന്ന മലയാളികൾക്ക് വേണ്ടി പാർലമെന്റിൽ ശക്തമായി സംസാരിക്കുമെന്ന് ശ്രീ സ്റ്റീഫൻ ഡോട്ടി ഉറപ്പ് നൽകി.

കഴിഞ്ഞ രണ്ട് മാസമായി യുക്മ നടത്തി വന്നിരുന്ന ഈ ഐ എൽ ആർ ക്യാമ്പയിൻ ഡിസംബർ 20ന് വെയിൽസിലെ ബാരിയിൽ വച്ച് യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ ഉത്‌ഘാടനം ചെയ്യുകയും എം പി ശ്രീ കനിഷ്ക നാരായണന് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് ഐ എൽ ആർ നിവേദനം സമർപ്പിക്കുകയും ചെയ്തു. അതിനു ശേഷം വെയിൽസിലെ 24 നിയോജകമണ്ഡലങ്ങളിൽ എം പി മാർക്ക് നിവേദനം സമർപ്പിക്കുകയുണ്ടായി.

യുകെയിലെ പുതിയ കുടിയേറ്റക്കാർ വളരെ ആകാംഷയോടെയാണ് ലേബർ സർക്കാരിന്റെ ഇന്ന് നീക്കത്തെ നോക്കി കാണുന്നത്. പുതിയ ഐ എൽ ആർ, വിസ നിബന്ധനകൾ, സ്പൗസ് വിസ എന്നിവയുമായി ബന്ധപ്പെട്ട് നിർദ്ദേശിച്ച മാറ്റങ്ങൾ ഈ സമൂഹത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി ഉയർന്നിട്ടുണ്ട്. യുക്മ നടത്തുന്ന ഈ ക്യാമ്പയിൻ അതിന്റെ ഫലം കാണട്ടെയെന്ന് പ്രത്യാശിക്കാം.

കൊളംബോയിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ പതറിയ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്താകുകയായിരുന്നു. ഈ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശനം ഉറപ്പിച്ചു.

ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ആദ്യ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യ സാഹിബ്‌സാദ ഫർഹാനെ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പിന്നാലെ ജസ്പ്രീത് ബുംറ തന്റെ ഇൻസ്വിങ്ങറിലൂടെ സയിം അയൂബിനെയും ക്യാപ്റ്റൻ സൽമാൻ ആഗയെയും പുറത്താക്കി പാക് നിരയുടെ നട്ടെല്ലൊടിച്ചു. അക്ഷർ പട്ടേൽ ബാബർ അസമിനെ മടക്കിയതോടെ പാകിസ്താൻ വലിയ സമ്മർദത്തിലായി. ബുംറ, അക്ഷർ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ആധിപത്യം ഉറപ്പിച്ചു.

ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്തായത് ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ്. വെറും 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ 10 ഫോറും മൂന്ന് സിക്സും നേടി പാകിസ്താൻ ബൗളർമാരെ സമ്മർദത്തിലാക്കി. സൂര്യകുമാർ യാദവ്, ശിവം ദുബെ, തിലക് വർമ എന്നിവർ നിർണായക സംഭാവന നൽകി സ്കോർ ഉയർത്തി. പവർപ്ലേയിൽ തന്നെ ആക്രമണ ശൈലി സ്വീകരിച്ച ഇഷാൻ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി, ഒടുവിൽ വലിയ ജയത്തിന് വഴിയൊരുക്കി.

പത്തനംതിട്ട ജില്ലയിൽ യുവതലമുറ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ സാധ്യതകൾക്കും വേണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും മാറിയതോടെ ജില്ലയിലെ നിരവധി കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോളജുകളിലെ ബിരുദ കോഴ്സുകൾക്കു പോലും ആവശ്യമായ പ്രവേശനം ലഭിക്കുന്നില്ല. സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളും എൻജിനിയറിംഗ് സ്ഥാപനങ്ങളും വിദ്യാർത്ഥി ക്ഷാമം മൂലം പ്രതിസന്ധിയിലാണ്; രണ്ട് എൻജിനിയറിംഗ് കോളജുകൾ ഇതിനകം അടച്ചു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായി ബാധിക്കുന്നു. ജനസംഖ്യാ കുറവും വിദേശത്തേക്കുള്ള കുടിയേറ്റ പ്രവണതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ജില്ലയിൽ ആളില്ലാ വീടുകളുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുകയാണ്. കണക്കുകൾ പ്രകാരം ഏകദേശം 61,000 വീടുകൾ അടഞ്ഞു കിടക്കുന്നു. വിദേശത്തേക്ക് കുടിയേറിയ കുടുംബങ്ങൾ അവിടെ സ്ഥിരതാമസമാക്കിയതോടെയാണ് ഈ സാഹചര്യം. അടൂർ, തിരുവല്ല, പന്തളം, റാന്നി തുടങ്ങിയ പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകൾ ഒഴിഞ്ഞു കിടക്കുന്നു. കൂടാതെ, അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകളിലായി നൂറുകോടികൾ കെട്ടിക്കിടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കാർഷിക മേഖലയിലെ തകർച്ചയും ജില്ലയുടെ സാമൂഹ്യ-സാമ്പത്തിക നിലയെ ബാധിച്ചു. റബർ ഉൾപ്പെടെയുള്ള കൃഷികൾ വിലസ്ഥിരതയില്ലാതെ തളർന്നതോടെ പല കർഷകരും കൃഷി ഉപേക്ഷിച്ചു. വന്യമൃഗ ശല്യവും കൃഷിയിടങ്ങൾ തരിശാകാൻ കാരണമായി. വയോധികർ മാത്രം കഴിയുന്ന വീടുകളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്; മക്കൾ വിദേശത്തായതിനാൽ ക്യാമറ നിരീക്ഷണത്തിലൂടെ മാതാപിതാക്കളെ പരിപാലിക്കുന്ന പുതിയ ജീവിതരീതിയിലേയ്ക്ക് പലരും മാറിയിട്ടുണ്ട്.

പത്തനംതിട്ട: അവയവദാനത്തിലൂടെ നാലു കുട്ടികൾക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ സംസ്‌കാരം നടന്നു.

ആശുപത്രിയിലും വീട്ടിലും പള്ളിയിലുമായി നടന്ന പൊതുദർശനത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ് എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികൾ ആദരാഞ്ജലി അർപ്പിച്ചു.

മസ്തിഷ്‌ക മരണത്തിന് പിന്നാലെ മാതാപിതാക്കളുടെ തീരുമാനം മൂലം ആലിന്റെ വൃക്കകളും കരളും ഹൃദയവാൽവും നാല് കുട്ടികൾക്ക് പുതുജീവനായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ പുതിയ മാതൃകയായി മാറി.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസുമായി സഹകരിക്കാനൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിൽ എത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പുനൽകിയതായാണ് വിവരം.

അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയല്ലെന്നും സർക്കാരിനെതിരെ അദ്ദേഹം വിമർശനം ആവർത്തിച്ചു. ആശാവർക്കർ സമരവുമായി ബന്ധപ്പെട്ട നിലപാടുകൾ തെറ്റായി വ്യാഖ്യാനിച്ചതാണ് തനിക്കെതിരായ നടപടിക്ക് കാരണമായതെന്നും പ്രേംകുമാർ പറഞ്ഞു.

മനുഷ്യപക്ഷത്ത് നിൽക്കുന്ന കലാപ്രവർത്തകനെന്ന നിലപാട് തുടരുമെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൽ സമരങ്ങൾ ഉണ്ടായാൽ സർക്കാർ ഇടപെട്ട് പരിഹാരം കാണേണ്ടതാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

ബിനോയ് എം. ജെ.

മനുഷ്യരെല്ലാവരും കൊതിക്കുന്നത് മരണമില്ലാത്ത ഒരു ജീവിതത്തെയാണ്. അവന്റെ സർവ്വപ്രയത്നങ്ങളും മരണത്തെ ജയിക്കാൻ വേണ്ടിയുള്ളതാണ്. എന്നാൽ അവനതിൽ പരാജയപ്പെടുന്നു. സഹസ്രാബ്ദങ്ങളിലൂടെ നാം പരിശ്രമിച്ചിട്ടും അതിൽ നാം പരാജയപ്പെട്ടു പോകുന്നു. ഈ പരാജയം മനുഷ്യവംശത്തിന് ലജ്ജാകരമാണ്. എന്താണ് ഈ പരാജയത്തിന്റെ കാരണം? അതിൽ നിന്നും എങ്ങനെ കരകയറാം? നാം ഭൗതികവാദികളായി പോയതാണ് ഈ പരാജയത്തിന്റെ അടിസ്ഥാനപരമായ കാരണം. വാസ്തവത്തിൽ മനുഷ്യന് മരണമില്ല. സദ്ഗുരു ചോദിക്കുന്നു “നിങ്ങൾ മരിച്ച ഒരു മനുഷ്യനെ കണ്ടിട്ടുണ്ടോ?” മരിച്ച ശരീരങ്ങൾ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ മനുഷ്യൻ ശരീരമല്ല. ഭൗതികവാദമാണ് നമ്മെ കുഴിയിൽ

ചാടിച്ചിരിക്കുന്നത്. ഞാൻ ഈ കാണുന്ന ശരീരമാണെന്നും ഈ ശരീരത്തോടൊപ്പം ഞാൻ മരിക്കുമെന്നുമുള്ള മൂഢമായ ചിന്തയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം. ഞാൻ ശരീരമാണെങ്കിൽ പിന്നെ പ്രതീക്ഷയ്ക്ക് വക ഒന്നുമില്ല. എന്നാൽ ഞാൻ ശരീരമാണെന്ന് ആരു പറഞ്ഞു? ഒരുപക്ഷേ കാലക്രമേണ ശരീരത്തിന്റെ പുറകിൽ മറഞ്ഞിരിക്കുന്ന മനസ്സിനെയും അതിന്റെ പുറകിൽ ഉള്ള ബുദ്ധിയെയും അതിന്റെ പിറകിലുള്ള ആത്മാവിനെയും കണ്ടെത്തുന്നതിൽ ശാസ്ത്രം വിജയം കൈവരിച്ചേക്കാം. അതുവരെ നാം കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്നെന്നും ജീവിച്ചിരിക്കുവാനുള്ള അദമ്യമായ ആശ – ഇത് എവിടെ നിന്നും വരുന്നു? ഇത് ആത്മാവിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ശരീരത്തെ

മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയുകയില്ല. എന്നാൽ ഞാൻ എന്ന സത്തയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയും. അത് ചെയ്യുക ഓരോരുത്തരുടെയും കടമയും ആകുന്നു.

അനന്തമായ ജീവിതം -ഇതാകുന്നു ഓരോരുത്തരുടെയും പ്രകൃതം. മനുഷ്യന് മരണമില്ല. വാസ്തവത്തിൽ ശരീരവും ആത്മാവും തമ്മിൽ കൂടിക്കുഴയുന്നതാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനപരമായ കാരണം. നാം ശരീരത്തെയും ആത്മാവിനെയും വേർതിരിച്ചു കാണുവാൻ കഴിവുള്ളവരായി മാറണം. ഈ വിവേചനം നാം നടത്തുമ്പോൾ നാം അടിസ്ഥാനപരമായ ആശയക്കുഴപ്പത്തിൽ നിന്നും കരകയറുന്നു. ആത്മാവ് ശരീരമല്ല

ശരീരം ആത്മാവും അല്ല. ആത്മാവ് നാശം ഇല്ലാത്തതാണ്. മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മനസ്സിൽ ആശയക്കുഴപ്പങ്ങൾ നിറയ്ക്കുന്നു. ഇതിൽ നിന്നും കരകയറുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ പടി. മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം മരണഭയം ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. വാസ്തവത്തിൽ നാം ഒരു ദൂഷിത വലയത്തിൽ പെട്ടു പോയിരിക്കുകയാണ്. താൻ മരിച്ചുപോകും എന്ന ഭയത്താൽ ദുഃഖവും ദുഃഖത്തിന്റെ കാരണത്താൽ താൻ മരിച്ചുപോകും എന്ന ഭയവും മാറിമാറി വന്നുകൊണ്ടേയിരിക്കും. ഇതിന് പ്രതിവിധിയായി താൻ ഒരിക്കലും മരിക്കുകയില്ല എന്ന ദൃഢമായ വിശ്വാസമാണ് വേണ്ടത്. ആ വിശ്വാസത്തിനു മുന്നിൽ എല്ലാം വീഴും.

തനിക്ക് മരണമില്ല എന്ന് പറഞ്ഞുകൊണ്ട് ആവോളം സന്തോഷിക്കുവിൻ. സന്തോഷമാണ് ഇവിടെ നമ്മുടെ ഏക ഉപായം. സന്തോഷം അതിന്റെ അതിർവരമ്പുകൾ ലംഘിച്ചു തുടങ്ങുമ്പോൾ തനിക്ക് മരണം ഇല്ല എന്ന സത്യം നാം മനസ്സിലാക്കുന്നു. മരണമില്ല എന്ന ചിന്ത വന്നു തുടങ്ങുമ്പോൾ നാം കൂടുതൽ കൂടുതൽ ശക്തമായി ആഹ്ലാദിക്കുവാൻ കഴിവുള്ളവരായി മാറുന്നു. ആഹ്ലാദം കൂടുംതോറും മരണമില്ലെന്ന സത്യവും നാം അറിയുന്നു. ഇപ്രകാരം പതിയെ നമുക്കാ ദൂഷിതവരയത്തിൽ നിന്നും കരകയറുവാൻ സാധിക്കും.

ജീവിതത്തിൽ ആവോളം ആഹ്ലാദിക്കുവിൻ. മുമ്പ് സൂചിപ്പിച്ചതുപോലെ മരണമില്ല എന്ന് പറയുമ്പോൾ ആഹ്ലാദിക്കാനുള്ള കഴിവും കൂടിവരുന്നു. മരണമില്ല എന്ന്

എത്ര ശക്തമായി പറയുന്നുവോ അത്ര ശക്തമായി നമുക്ക് ആഹ്ലാദിക്കുവാനും കഴിയും. ഇവിടെ ആകുലചിത്തൻ ആകേണ്ടതില്ല. ധീരമായി മുന്നോട്ടുപോകുവിൻ. ഓരോ ദിവസം കഴിയുംതോറും ആഹ്ലാദം കൂടിക്കൂടി വരട്ടെ. അതോടൊപ്പം മരണവും തിരോഭവിചിച്ചുകൊള്ളും. ഒടുവിൽ നിങ്ങൾ സമാധിയിലേക്ക് വഴുതിവീഴുന്നു. അവിടെ മരണം തിരോഭവിച്ചു കഴിഞ്ഞു.

ഇപ്രകാരം ആഹ്ലാദത്തിലൂടെ നമുക്ക് മരണത്തെ ജയിക്കാൻ കഴിയും. നമ്മുടെ ഓരോ വേവലാതിയുടെയും പുറകിൽ കിടക്കുന്നത് മരണത്തെ കുറിച്ചുള്ള ഭയം മാത്രമാണ്. അത് അനാവശ്യവും ആണ്. പടിപടിയായ പരിശ്രമത്തിലൂടെ നമുക്കതിനെ ജയിക്കുവാനും കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved