ബൽജു നാരായണൻ
യുകെയിലെ മലയാളി സമൂഹത്തിനിടയിൽ പുരോഗമന കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സമീക്ഷ യു.കെ യുടെ 8-ാം നാഷണൽ സമ്മേളനം 2026 മെയ് 2-ന് (ശനിയാഴ്ച നടത്തപ്പെടും.
യുകെയിലെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രതിനിധികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. സംഘടനയുടെ കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തുക, ഭാവി പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുക, സംഘടനയുടെ ഘടനയും പ്രവർത്തന സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
കലാസാംസ്കാരിക പരിപാടികൾ, സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ, സംഘടനാ നിർദ്ദേശങ്ങളും തീരുമാനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ഐക്യവും പുരോഗമന നിലപാടുകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയാകുമെന്നാണ് നാഷണൽ കമ്മിറ്റി അറിയിച്ചു.
യുകെയിലെ എല്ലാ ഏരിയ/ യൂണിറ്റ് കമ്മിറ്റികളും സമ്മേളനത്തിനായി ഏകോപിതമായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. അംഗങ്ങളും അഭ്യുദയകാംക്ഷികളും പരമാവധി പങ്കെടുത്ത് സമ്മേളനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരം: ഒൻപതു വയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മവെയ്പ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ. വെട്ടുകാട് സ്വദേശി ബേസിൽ എന്ന എഡിസൺ (54) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷകളിൽ ഏറ്റവും കുറഞ്ഞ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2024 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കൈകാട്ടി വിളിച്ചുവരുത്തി സമീപത്തെ പൂച്ചട്ടി എടുത്തുതരാൻ ആവശ്യപ്പെട്ടു. ചട്ടി എടുത്തുകൊടുത്തപ്പോൾ കുട്ടിയുടെ കൈയിൽ പിടിച്ച പ്രതി, ഉമ്മ നൽകിയാൽ മാത്രമേ കൈ വിടുകയുള്ളൂവെന്ന് പറഞ്ഞ് വലിച്ചിഴച്ചു. കുട്ടി കരഞ്ഞ് കൈ വിടാൻ ആവശ്യപ്പെട്ടിട്ടും പ്രതി വിട്ടില്ല. ഭയന്ന കുട്ടി ഉമ്മ നൽകുകയും തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തി അച്ഛനോട് സംഭവം പറയുകയുമായിരുന്നു.
കുട്ടിയുടെ പരാതിയെ തുടർന്ന് വലിയതുറ പോലീസ് സബ് ഇൻസ്പെക്ടർ ജയശ്രീ എസ്. കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹനും അഡ്വ. പി. സുരഭിയും ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും മൂന്ന് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ന്യൂഡൽഹി: മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി. ഒരുവർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പുതിയ സർക്കാർ ഉടൻ അധികാരമേൽക്കും.
രാഷ്ട്രപതി ഭരണത്തിന് ശേഷം സർക്കാർ രൂപവത്കരണത്തിനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിരുന്നു. ബിജെപി നേതാവായ യുംനം ഖേംചന്ദ് സിങ്ങിനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതോടെയാണ് കാര്യങ്ങൾ അന്തിമഘട്ടത്തിലെത്തിയത്. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടർന്ന് അദ്ദേഹം സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ബുധനാഴ്ച ഗവർണറെ കണ്ടു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ പുതിയ ഉപമുഖ്യമന്ത്രിയാകും.
2017-ലും 2022-ലും യുംനം ഖേംചന്ദ് സിങ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017-ൽ നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം 2022-ലെ എൻ. ബിരേൻസിങ് സർക്കാരിൽ മന്ത്രിയായിരുന്നു. വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ 2025 ഫെബ്രുവരി 9-ന് മുഖ്യമന്ത്രി എൻ. ബിരേൻസിങ് രാജിവെച്ചതിനെ തുടർന്നാണ് ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. നിയമസഭ പിരിച്ചുവിടാതെയാണ് അന്ന് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നത്.
വാഷിംഗ്ടൺ: അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയൻ ഡ്രോൺ യു.എസ് സൈന്യം വെടിവെച്ച് വീഴ്ത്തി. കപ്പലിന്റെയും അതിലെ സൈനികരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധ നടപടിയായാണ് ഡ്രോൺ തകർത്തതെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വീണ്ടും ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം. ചർച്ചകൾ പരാജയപ്പെട്ടാൽ “മോശം കാര്യങ്ങൾ” സംഭവിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിൽ പട്ടിക ചർച്ച ചെയ്തു. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരിക്കുമെന്നതാണ് പട്ടികയിലെ പ്രധാന നിർദ്ദേശം.
സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെ കഴക്കൂട്ടത്തും, പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയിലും, അനൂപ് ആൻ്റണിയെ തിരുവല്ലയിലും പരിഗണിക്കുന്നു. ഷോൺ ജോർജ് പാലായിലും, കരമന ജയൻ തിരുവനന്തപുരത്തും, സന്ദീപ് വാചസ്പതി ചെങ്ങന്നൂരിലും സ്ഥാനാർഥികളായേക്കും.
ജനറൽ സെക്രട്ടറി എം.ടി. രമേശിനെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് ആലോചന. അദ്ദേഹം മത്സരിക്കാത്ത പക്ഷം പത്മജാ വേണുഗോപാലിനാണ് സാധ്യത. ശോഭാ സുരേന്ദ്രന് മണ്ഡലം തീരുമാനിച്ചിട്ടില്ലെങ്കിലും നിരവധി ഇടങ്ങളിൽ പേര് പരിഗണനയിലുണ്ട്. ഘടകകക്ഷികളായ ബി.ഡി.ജെ.എസ്., ട്വൻ്റി20 തുടങ്ങിയവയ്ക്ക് ഏകദേശം 40 സീറ്റ് നൽകാനാണ് ബി.ജെ.പി തീരുമാനം.
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്ത് (30) ആണ് പിടിയിലായത്.
പരിചയക്കാരിയായ സ്ത്രീയുടെ സ്കൂൾ വിദ്യാർഥികളായ മക്കളെ പരിപാലിക്കാൻ ഏൽപ്പിച്ചപ്പോഴാണ് ഇയാൾ കുട്ടികളോടൊപ്പം താമസിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികളുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിവിധ ജില്ലകളിലും ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും ഇയാൾ പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പോലീസ് അറിയിച്ചു.
തമിഴ് സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ വിജയിയുടെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെ ഒരുക്കിയ ‘ജനനായകൻ’ ഗുരുതര പ്രതിസന്ധിയിലായി. ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കേഷൻ ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണം. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമടക്കം നിയമനടപടികൾ നടന്നെങ്കിലും പ്രദർശനാനുമതി ലഭിച്ചിട്ടില്ല.
പൊങ്കൽ റിലീസായി ചിത്രം എത്തുമെന്നായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ മാത്രം 150 മുതൽ 200 കോടി രൂപ വരെ കളക്ഷൻ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ റിലീസ് വൈകിയതോടെ നിർമാതാവിനൊപ്പം തമിഴ്നാട്ടിലെ തീയേറ്ററുകൾക്കും 100 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.
പൊങ്കൽ സമയത്ത് ശിവകാർത്തികേയന്റെ ‘പരാശക്തി’ 55 കോടി രൂപയും ജീവയുടെ ചിത്രം 30 കോടി രൂപയും നേടി. ആകെ ബോക്സ് ഓഫീസ് വരുമാനം 85 കോടി രൂപയിൽ ഒതുങ്ങി. ‘ജനനായകൻ’ കൂടി റിലീസ് ചെയ്തിരുന്നുവെങ്കിൽ കുറഞ്ഞത് 100 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ. റിലീസ് വൈകുന്നത് 2026-ലെ ആദ്യ മാസങ്ങളിലെ തമിഴ് സിനിമാ ഷെഡ്യൂളുകളെയും ബാധിക്കുന്നുവെന്ന് തീയേറ്റർ ഉടമകൾ പറയുന്നു.
മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 ന് ആരംഭിച്ച പരിപാടിയിൽ കഴിഞ്ഞ 35 വർഷത്തിലേറയി കോയ്ഡോണിൽ അശോക് കുമാർ നടത്തിവരുന്ന പൗർണ്ണമി സ്ക്കൂൾ ഓഫ് ഡാൻസിലെ കുട്ടികളും കൂടാതെ, നിരവധി കലാപ്രതിഭകളും ചേർന്നവതരിപ്പിച്ച നൃത്തവിരുന്നും, ക്രോയ്ഡോണിലെ പ്രമുഖ ഗായിക, ഗായകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനങ്ങളും പരിപാടിയുടെ മാറ്റ് കൂടി. പരിപാടിയിൽ ക്രോയ്ഡോൺ സിവിക് മേയറും, എക്സിക്യൂട്ടീവ് മേയറും, മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. മലയാളി സമൂഹത്തിൽ നിന്നുള്ള രണ്ടു പ്രമുഖ വ്യക്തികൾ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും സിവിക് മേയർ നിർവഹിച്ചു.

ചാരിറ്റി. ഇവന്റിലൂടെ കഴിഞ്ഞ വർഷം വരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് 10 വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ 5103 പൗണ്ട് (ആറ് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി ഇരു പത്തിനാല് രൂപ അറുപത്തി എട്ട് പൈസ) ലഭിക്കുകയും പ്രസ്തുത തുക അടുത്ത ദിവസം തന്നെ പ്രശസ്ത മജീഷ്യൻ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിനു കൈമാറുകയും ചെയ്യുമെന്ന് അശോക് കുമാർ അറിയിച്ചു.

തന്റെ 53-ാമത്തെ വയസിൽ വിവിധ ചാരിറ്റികളെ സഹായിക്കുന്നതിനു വേണ്ടി 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ട് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കി. തന്റെ ഇതുവരെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹകരിച്ച മുഴുവൻ സുഹൃത്തുക്കൾക്കും, പ്രസ്ഥാനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ വിവിധ സംഘടനകൾ നൽകിയ അംഗീകാരങ്ങൾക്കും, അനുമോദനങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക വ്യാപാര കരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തിയതിന് പിന്നാലെ തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്കുള്ള അമേരിക്കൻ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതായി അദ്ദേഹം പറഞ്ഞു. തീരുവ കുറച്ചതിൽ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചെങ്കിലും വ്യാപാരകരാർ അന്തിമമായതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തീരുവ ഇളവിന് പകരമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായകരമാകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഊർജം, സാങ്കേതികവിദ്യ, കാർഷിക മേഖലകളിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും അവകാശപ്പെട്ടു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിലും വെനസ്വേലയിലും നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ ഉൽപന്നങ്ങൾക്കുള്ള തീരുവ പൂർണമായി ഒഴിവാക്കാനും തീരുവയിതര നിയന്ത്രണങ്ങൾ പിൻവലിക്കാനും ഇന്ത്യ സന്നദ്ധമാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരമാണ് ഈ വ്യാപാര ക്രമീകരണമെന്നുമാണ് ട്രംപിന്റെ വാദം. മോദിയെ മഹാനായ സുഹൃത്തും ശക്തനായ നേതാവുമെന്നു വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും പറഞ്ഞു.
തിരുവനന്തപുരം: പ്രവാസികളുടെ പരാതികളിൽ കേസെടുത്ത് അന്വേഷിക്കാനും വേഗത്തിൽ പരിഹാരം കാണാനും സംസ്ഥാനത്ത് ‘നോർക്ക പോലീസ് സ്റ്റേഷൻ’ തുടങ്ങുന്നു. പോലീസ് ആസ്ഥാനത്ത് 50 അംഗ സേനയോടെയാകും സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുക. ആഭ്യന്തര വകുപ്പിന്റെ ശുപാർശയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഉത്തരവിൽ ഒപ്പിടുമെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള പരാതികളായാലും ഈ പ്രത്യേക സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. പ്രവാസികളും വിദേശത്ത് ജോലി തേടി പോകുന്നവരും നേരിടുന്ന തട്ടിപ്പുകൾക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. പഞ്ചാബിൽ നിലവിലുള്ള സംവിധാനമാണ് കേരളവും മാതൃകയാക്കുന്നത്.
വിസ തട്ടിപ്പ്, വ്യാജ റിക്രൂട്ട്മെന്റ്, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന കേസുകൾ എന്നിവയെല്ലാം പുതിയ സ്റ്റേഷന്റെ പരിഗണനയിൽ വരും. നിലവിൽ എൻആർഐ സെൽ വഴിയാണ് പ്രവാസികളുടെ പരാതികൾ കൈകാര്യം ചെയ്യുന്നത്. ഇതുവഴി വർഷംതോറും ഏകദേശം 8000 പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.