സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ കുടുംബജീവിതത്തെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾക്കിടെ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ സായി കൃഷ്ണയുടെ പ്രതികരണം ശ്രദ്ധ നേടുന്നു. അഖിലുമായി നേരിട്ട് സംസാരിച്ച ശേഷമാണ് താൻ വീഡിയോയിലൂടെ നിലപാട് വ്യക്തമാക്കിയതെന്ന് സായി കൃഷ്ണ പറഞ്ഞു. അഖിലും ഭാര്യ മേഘയും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
മേഘയെ കുറ്റപ്പെടുത്താനോ അവർക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം നടത്താനോ അഖിൽ ആഗ്രഹിക്കുന്നില്ലെന്നാണ് സായി കൃഷ്ണയുടെ വെളിപ്പെടുത്തൽ. സംഭവിച്ചതെല്ലാം അംഗീകരിച്ച് മുന്നോട്ടുപോകാനാണ് അഖിലിന്റെ തീരുമാനം എന്നും, വ്യക്തിപരമായ പ്രതിസന്ധിയെ പൊതുചർച്ചയ്ക്കും പരിഹാസത്തിനും വിഷയമാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇരുവരുടെയും ദീർഘകാല ബന്ധവും വിവാഹജീവിതവും കണക്കിലെടുത്ത് പരസ്പര ബഹുമാനം നിലനിർത്തണമെന്ന നിലപാടാണ് അഖിൽ സ്വീകരിച്ചതെന്നും സായി കൃഷ്ണ പറഞ്ഞു.
അതേസമയം, മേഘയെ സംബന്ധിച്ചും വേർപിരിയലിന്റെ കാരണങ്ങളെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി അവകാശവാദങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അവയിൽ പലതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മേഘയുടെ ഭാഗം കേൾക്കാതെ അന്തിമ നിഗമനങ്ങളിലെത്തരുതെന്നും, വിഷയത്തെ സോഷ്യൽ മീഡിയ വിചാരണയാക്കുന്നത് ഒഴിവാക്കണമെന്നും സായി കൃഷ്ണ വ്യക്തമാക്കി. അഖിലും മേഘയും ഇതുവരെ വിശദമായ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ബെർളി മാളിയേക്കൽ, ബാരി
കാർഡിഫ് : കാർഡിഫ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെ ലാൻഡോക് ആശുപത്രിയിലെ വെസ്റ്റ് 2 വാർഡ് അടച്ചുപൂട്ടാനുള്ള ട്രസ്റ്റിന്റെ നിർദേശവുമായി ബന്ധപ്പെട്ട്, വെയിൽസിലെ മലയാളി സമൂഹത്തിന്റെ ആശങ്കകൾ പങ്കുവെച്ച് യുക്മ (UUKMA) നാഷണൽ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിനും മലയാളി വെൽഫെയർ അസോസിയേഷൻ (MWA) ബാരി പ്രസിഡന്റ് ടോംബിൽ കണ്ണാത്തും എംപിയും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാബിനറ്റ് മിനിസ്റ്റർ കൂടിയായ ശ്രീ. കനിഷ്ക നാരായണുമായി കൂടിക്കാഴ്ച നടത്തി. പുതിയ ബ്രിട്ടീഷ് ക്യാബിനെറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മന്ത്രിയായി ശേഷം ആദ്യമായാണ് മലയാളികൾക്ക് അദ്ദേഹം ഒരു കൂടിക്കാഴ്ചക്ക് തയ്യാറാകുന്നത്. ഈ അവസരത്തിൽ പുതിയതായി നിയമിതനായ ഇന്ത്യൻ വംശജനായ ശ്രീ കനിഷ്ക നാരായണനെ പൂച്ചെണ്ടുകൾ കൊടുത്തുകൊണ്ട് യൂകെയിലെ മലയാളികളെ പ്രതിനിധീകരിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

വെസ്റ്റ് 2 വാർഡ് അടച്ചുപൂട്ടുന്നതിലൂടെ ഉണ്ടാകാനിടയുള്ള രോഗികളുടെ പരിചരണം, അത്യാഹിത വിഭാഗത്തിലുള്ള വൈറ്റിംഗ്, ജീവനക്കാരുടെ തൊഴിൽ സുരക്ഷ, സേവനങ്ങളുടെ ലഭ്യത, ഭാവിയിലെ ആരോഗ്യപരിചരണ ആവശ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിനിധികൾ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വാർഡ് അടച്ചുപൂട്ടലിനെതിരെ ജീവനക്കാരും സമൂഹവും ഉന്നയിക്കുന്ന ആശങ്കകൾ ഉൾപ്പെടുത്തിയ പെറ്റീഷനും ബന്ധപ്പെട്ട രേഖകളും എംപിക്ക് കൈമാറി. നിലവിലെ നിർദേശത്തെക്കുറിച്ച് കൂടുതൽ വിശദമായ പരിശോധനയും ബന്ധപ്പെട്ട അധികാരികളുമായി ഇടപെടലും ആവശ്യപ്പെട്ടാണ് പ്രതിനിധികൾ നിവേദനം നൽകിയത്.

രോഗികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ നിലവാരം നിലനിർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. വെസ്റ്റ് 2 വാർഡിന്റെ ഭാവി ജീവനക്കാരുടെയും രോഗികളുടെയും ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണെന്നും ആയതുകൊണ്ട് ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും ജീവനക്കാരുടെ ആശങ്കകളും പരിഗണിച്ചുകൊണ്ടുള്ള സുതാര്യമായ തീരുമാനം അനിവാര്യമാണ് എന്നും പ്രതിനിധികൾ പ്രത്യേകം മന്ത്രിയെ അറിയിച്ചു.

പ്രാദേശിക സമൂഹത്തിനും രോഗികൾക്കും ജീവനക്കാർക്കും വെസ്റ്റ് 2 നൽകുന്ന സേവനം വളരെ പ്രധാനപ്പെട്ടതാണ്. വാർഡ് അടച്ചുപൂട്ടുന്നതിന് മുമ്പ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയും സമൂഹത്തിന്റെ ആശങ്കകൾ കേൾക്കുകയും അധികാരികൾ തയ്യാർ ആകണമെന്ന് ശ്രീ ബെന്നി അഗസ്റ്റിനും ശ്രീ. റ്റോമ്പിൽ കണ്ണത്തും സംയുക്തമായി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംപി കനിഷ്ക നാരായൺ ഉറപ്പ് നൽകിയതായി പ്രതിനിധികൾ അറിയിച്ചു. രോഗികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങൾ മുൻനിർത്തി വെസ്റ്റ് 2 വാർഡിന്റെ ഭാവിയെക്കുറിച്ച് പുനഃപരിശോധന നടത്തണമെന്ന ആവശ്യം രോഗികളുടെയും, അവരുടെ ബന്ധുക്കളുടെയും സ്റ്റാഫിന്റേയും ഇടയിൽ ശക്തമാകുകയാണ്.

അതുപോലെ ഇതേ ട്രസ്റ്റിലെ ഹീത്ത് ആശുപത്രിയിലെ A&E വിഭാഗത്തിൽ രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ വളരെ ദുരിതമായി വരുകയാണ്. രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശനം നീണ്ട കാത്തിരിപ്പ് സമയമാണ്. ഡോക്ടറെ കാണുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അതുപോലെ അമിതമായ തിരക്ക്, A&E വിഭാഗത്തിൽ രോഗികളുടെ എണ്ണം കൂടുതലാകുന്നതിനാൽ ജീവനക്കാർക്ക് വലിയ ജോലിഭാരമാനുണ്ടാക്കുക. അതിനോടൊപ്പം കിടക്കകളുടെ ലഭ്യതക്കുറവ് കാരണം ചികിത്സയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റേണ്ട രോഗികൾക്ക് കിടക്ക ലഭിക്കാൻ വൈകുന്നു. ആംബുലൻസിൽ എത്തുന്ന രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും കൈമാറുന്നതിനും ഉണ്ടാകുന്ന താമസമാണ് രോഗികൾ നേരിടുന്ന മറ്റൊരു ദുരിതം. ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട് പ്രത്യേകിച്ച് വയോധികർക്കും ഗുരുതരാവസ്ഥയിലുള്ളവർക്കും ഏറെ പ്രയാസകരമാകുകയും വേണ്ട സമയത്ത് വേണ്ട പരിചരണം ലഭിക്കാതെയും വരുന്നു.
രോഗികളുടെ എണ്ണം കൂടുതലായതിനാൽ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ വലിയ സമ്മർദ്ദത്തിൽ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയാണ്. അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് നീണ്ട കാത്തിരിപ്പ് ഭയവും ആശങ്കയും വർധിപ്പിക്കുന്നു. A&E-യിലെ തിരക്ക് മറ്റ് വിഭാഗങ്ങളിലേക്കുള്ള പരിശോധനകളും ചികിത്സകളും വൈകാൻ കാരണമാകുന്നു. ഇങ്ങനെ രോഗികളും അവരുടെ ബന്ധുക്കളും വളരെയേറെ പ്രശ്നങ്ങൾ നേരിടുമ്പോഴും ട്രസ്റ്റിലെ ലാൻഡോക്കിലെ വെസ്റ്റ് 2 വാർഡ് പോലെയുള്ള പല വാർഡുകളും അടച്ചിടുവാൻ ട്രസ്റ്റിലെ അധികാരികൾ തീരുമാനങ്ങൾ എടുക്കുന്നു. ഈ ട്രസ്റ്റിലെ എല്ലാ ഹോസ്പിറ്റലുകളിലും മലയാളി നേഴ്സുമാരുടെ സാന്നിത്യം വളരെ കൂടുതലാണ്.
A&E സേവനത്തിലെ ഈ തിരക്കും കാത്തിരിപ്പും രോഗികളുടെ സുരക്ഷ, രോഗാനുഭവം, ജീവനക്കാരുടെ ക്ഷേമം എന്നിവയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി ആവശ്യമാണ് എന്നും ഇതിലേക്ക് വേണ്ട നടപടികൾ എടുക്കുവാൻ വെയിൽസ് സർക്കാരിലും ബ്രിട്ടീഷ് സർക്കാരിലും സമ്മർദ്ദം ചെലുത്തുവാൻ മന്ത്രി ശ്രീ കനിഷ്ക നാരായണ ശ്രീനോട് ബെന്നി അഗസ്റ്റിനും റ്റോമ്പിൽ കണ്ണത്തും അഭ്യർത്ഥിച്ചു. രോഗികൾക്ക് സമയബന്ധിതവും സുരക്ഷിതവും മാന്യവുമായ NHS ചികിത്സ ലഭിക്കുക എന്നത് പ്രധാനപ്പെട്ട അവകാശമാണ് എന്നും കൂട്ടിച്ചേർത്തു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അടുത്ത് വരുന്ന ഓണാഘോഷങ്ങളിലേക്ക് മന്ത്രിയെ പ്രത്യേകം ക്ഷണിക്കുകയും വെയിൽസിലെ മലയാളികളുടെ പ്രശ്നങ്ങൾ തന്നാൽ കഴിയുന്ന രീതിയിൽ പരിഹരിക്കാൻ സഹായിക്കാമെന്നും എംപിയും ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യത്തെ എ ഐ (AI) ക്യാബിനറ്റ് മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ ഉറപ്പ് നൽകി.
ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ ഒരുമിച്ചു കെന്റിൽ ആദ്യമായി ഇന്ത്യൻ കെന്റ് മേള സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 15 ന് കെന്റ് ലെ മെഡ് വേ ടൗണിൽ ചാത്തത്തിലുള്ള ലോർഡ്സ് വുഡ് ലെഷർ സെന്ററിൽ വച്ചാണ് മേള നടക്കുന്നന്നത്.ഉച്ചക്ക് 12 മണി മുതൽ രാത്രി 9 മണി വരെ ആണ് മേളയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.ഫുഡ് സ്റ്റാളുകൾ, കൾച്ചറൽ പ്രോഗ്രാംസ്, ലൈവ് മ്യൂസിക് ആൻഡ് ഡിജെ, ഷോപ്പിംഗ് ബസാർ, കിഡ്സ് സോൺ, സ്പിരിറ്റ്വൽ ആൻഡ് വെൽനെസ്സ് സോൺ എന്നിവ മേളയുടെ ആകർഷണം ആണ്.പ്രവേശനം, കാർപാർക്കിങ് എന്നിവ തികച്ചും സൗജന്യമാണ്.എൻട്രി രജിസ്ട്രഷനും, വേദിയിൽ പെർഫോമൻസ് ചെയ്യാനുള്ള രെജിസ്ട്രഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബുക്ക് ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSeL161V3ad4_ewI6Q4pKfA7oQGrRa-UTfu0Pc0ZoUG0KdB25A/viewform

പോത്തൻകോട് (തിരുവനന്തപുരം): ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് ഒരേ ക്ലാസിൽ പഠിക്കുന്ന 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജ് (23) ആണ് പോക്സോ കേസിൽ പോത്തൻകോട് പോലീസിന്റെ അറസ്റ്റിലായത്.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ, തളിപ്പറമ്പ് സ്റ്റേഷനിലെ രണ്ട് പോക്സോ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി: യുപിഐ (UPI) വഴി നടത്തുന്ന ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുമെന്ന ആശങ്കകൾക്കിടെയാണ് പാർലമെന്റിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി നിയമ ഭേദഗതി ബില്ലിൽ യുപിഐ ഇടപാടുകൾക്ക് പുതിയ നികുതിയോ ട്രാൻസാക്ഷൻ ചാർജോ നിർദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു.
യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും സാധാരണ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നയത്തിൽ മാറ്റമില്ലെന്നും സാമ്പത്തിക ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിലപാടെന്നും അവർ വ്യക്തമാക്കി.
അതേസമയം, വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) സംബന്ധിച്ച് ഭാവിയിൽ നിയമപരമായ ചട്ടക്കൂട് ഒരുക്കുന്നതിനാണ് ഭേദഗതിയെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഉപഭോക്താക്കൾ നടത്തുന്ന വ്യക്തിഗത യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്തുന്നില്ലെന്നും അത്തരം നിർദേശം ബില്ലിലില്ലെന്നും ധനമന്ത്രി ആവർത്തിച്ചു.
കൊല്ലം പരവൂരിൽ ദുരൂഹ സാഹചര്യത്തിൽ വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ച സംഭവം നാടിനെ നടുക്കി. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വീട്ടിനുള്ളിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും അപകടമോ മറ്റേതെങ്കിലും ദുരൂഹ സാഹചര്യങ്ങളോ ഉണ്ടോയെന്നത് ഉൾപ്പെടെ വിവിധ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ . പ്രദേശവാസികളിൽ വലിയ ദുഃഖവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ് ഈ ദുരന്തം.
വിദ്യാർഥികളെയും വനിതാ സമരക്കാരെയും അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി അടുത്ത ദിവസങ്ങളിൽ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് യുട്യൂബ് വീഡിയോയിലൂടെ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരമായത്. മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ അംഗീകരിച്ചില്ല. പ്രായവും ആരോഗ്യസ്ഥിതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വാഷിങ്ടൺ ∙ യുഎസിലെ അരിസോണ സംസ്ഥാനത്ത് 19 വയസ്സുകാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിലായി. അരിസോണ സർവകലാശാല വിദ്യാർഥിനിയായ ജൂലിസ റൂബി സലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് 20 വയസ്സുകാരനായ വരുൺ ബാച്ചിഗാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവശേഷം യുഎസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ജർമനിയിലെ ബെർലിനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വരുൺ ബാച്ചിഗാരിയെ പ്രതിയായി തിരിച്ചറിഞ്ഞത്.
കൊലപാതകത്തിനു പിന്നാലെ ടക്സണിൽനിന്ന് ഹൂസ്റ്റൺ വഴി ബെർലിനിലേക്ക് കടന്ന പ്രതിയെ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളുടെയും ജർമൻ അധികൃതരുടെയും ഏകോപിത നടപടിയിലൂടെയാണ് പിടികൂടിയത്. നിലവിൽ ജർമൻ കസ്റ്റഡിയിലുള്ള ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
ന്യൂഡൽഹി ∙ വിദേശത്തുനിന്ന് സ്ഥിരമായി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന എൻആർഐകൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ പദവി സമയബന്ധിതമായി മാറ്റണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിദേശവരുമാനത്തിനായി ഉപയോഗിക്കുന്ന എൻആർഇ (നോൺ–റസിഡന്റ് എക്സ്റ്റേണൽ) അക്കൗണ്ടും ഇന്ത്യയിലെ വരുമാനത്തിനുള്ള എൻആർഒ (നോൺ–റസിഡന്റ് ഓർഡിനറി) അക്കൗണ്ടും താമസപദവി മാറിയാൽ റെസിഡന്റ് അക്കൗണ്ടുകളായോ ആർഎഫ്സി (റസിഡന്റ് ഫോറിൻ കറൻസി) അക്കൗണ്ടുകളായോ പുനർനിർണയിക്കേണ്ടതുണ്ട്. ഇതു ചെയ്യാതിരിക്കുന്നത് ഫെമ (FEMA) ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടാം.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷവും എൻആർഇ അക്കൗണ്ട് തുടരുകയാണെങ്കിൽ അതിലെ പലിശയ്ക്ക് ലഭിച്ചിരുന്ന നികുതിയിളവുകൾ ബാധിക്കപ്പെടാം. അതേസമയം, ആർഎഫ്സി അക്കൗണ്ടിലേക്ക് തുക മാറ്റുന്നതിലൂടെ വിദേശ കറൻസിയിൽ നിക്ഷേപം തുടരാനും വിദേശ വരുമാനം കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. എൻആർഒ അക്കൗണ്ടുകളും റെസിഡന്റ് അക്കൗണ്ടുകളാക്കി മാറ്റേണ്ടതുണ്ടെന്നും ബാങ്കുകളെ ഉടൻ വിവരമറിയിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
വിദേശത്തുനിന്ന് സമ്പാദിച്ച തുകയും ഇന്ത്യയിലെ നിക്ഷേപങ്ങളും നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപുതന്നെ ക്രമപ്പെടുത്തുന്നതാണ് ഉചിതമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കൾ പറയുന്നു. താമസപദവി, നികുതി ബാധ്യത, വിദേശവരുമാനത്തിന്റെ റിപ്പോർട്ടിങ് എന്നിവ സംബന്ധിച്ച ചട്ടങ്ങൾ കൃത്യമായി പാലിച്ചാൽ ഭാവിയിൽ നിയമപരവും നികുതിപരവുമായ സങ്കീർണതകൾ ഒഴിവാക്കാനാകുമെന്നും അവർ ഓർമിപ്പിക്കുന്നു.
ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരാകുമെന്ന അഭ്യൂഹത്തെ തുടർന്ന് പോർച്ചുഗലിലെ മഡെയ്റ ദ്വീപിലെ ഫുൻചാൽ കത്തീഡ്രലിലേക്ക് ആയിരക്കണക്കിന് ആരാധകർ ഒഴുകിയെത്തി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാർത്തകളാണ് ആരാധകരെ പള്ളിയങ്കണത്തിലേക്ക് എത്തിച്ചത്.
റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് എത്തിയ ആരാധകർ മണിക്കൂറുകളോളം കാത്തുനിന്നു. ഇതിനിടെ ആഡംബര കാറിൽ വധു എത്തിയതോടെ ജോർജിനയാണെന്ന ധാരണയിൽ ആരാധകർ ആവേശഭരിതരായി. എന്നാൽ കാറിൽ നിന്നിറങ്ങിയത് മഡെയ്റ സ്വദേശിനിയായ ഫാത്തിമ നിക്കോൾ എന്ന യുവതിയാണെന്ന് പിന്നീട് വ്യക്തമായി.
ഫാബിയോ റാമോസും ഫാത്തിമ നിക്കോളും തമ്മിലുള്ള വിവാഹച്ചടങ്ങാണ് അന്ന് കത്തീഡ്രലിൽ നടന്നത്. റൊണാൾഡോയുടെ പേരിൽ പള്ളി ബുക്ക് ചെയ്തിട്ടില്ലെന്നും വിവാഹവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരുടെ അബദ്ധം വ്യാപക ചർച്ചയായി.