Latest News

സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ
എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്‍
എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക.

ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും. ഈ സമ്മാനങ്ങൾക്കു പുറമെ Fair play അവാർഡ് 104 പൗണ്ട്, Upcoming Team അവാർഡ് 104 പൗണ്ട്, വ്യക്തിഗത മികവിനള്ള അംഗീകാരമായി Best puller, Best Front, Best Back എന്നീ മേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും.

യുകെയിലെ മലയാളി കായികരംഗത്ത് ഒരു പുതിയ അധ്യായത്തിന് കൂടി തുടക്കമാകുകയാണ്. Sameeksha UK സംഘടിപ്പിക്കുന്ന All UK Women’s Tug of War Tournament ഉം ഈ വേദിയിൽ അരങ്ങേറ്റം കുറിക്കും .. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകളുടെ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ആവേശകരമായ
മത്സരങ്ങൾക്കും സൗഹൃദങ്ങൾക്കും മനോഹരമായ ഓർമ്മകൾക്കും സാക്ഷിയാകും.

വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാൽ രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. വിജയികൾക്കായി £501, £201, £101, £101 എന്നിങ്ങനെ ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്. കയറിൽ കരുത്ത് തെളിയിക്കാനും, വിജയത്തിന്റെ സന്തോഷം പങ്കിടാനും, ഒരു പുതിയ
പാരമ്പര്യത്തിന് തുടക്കം കുറിക്കാനും ഒക്ടോബർ 18-ന് ബർമിംഗ്ഹാമിൽ നമുക്ക്
ഒരുമിക്കാം.

കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെന്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു. വിപുലമായ സംഘാടക സമിതിയും വിവിധ കമ്മറ്റികളും രൂപികരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. സമീക്ഷ UK നാഷണൽ കമ്മറ്റി അംഗം ശ്രീ അൽ യാസിർ സാദിഖ് ആണ് സ്വാഗത സംഘം ചെയർമാൻ, സമീക്ഷ UK നാഷണൽ പ്രസിഡന്റ് ശ്രീമതി രാജി ഷാജി സ്വാഗത സംഘം കൺവീനറും നാഷണൽ സെക്രട്ടറി ശ്രീ ജിജു സൈമൺ ജോയിന്റ് കൺവീനറും ആണ്. റജിസ്ട്രേഷനും കൂടുതല്‍ വിവവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം കോർഡിനേറ്റർമാരായ ഷാജു സി ബേബി
(07856493330), ദീപ്‌തി ലൈജു (07810229426), അൽ യാസിർ സാദിഖ് (07774476565) എന്നിവരുമായി ബന്ധപെടുക. ഈ മത്സരം ഒരു വൻ വിജയമാക്കി തീർക്കുന്നതിന് ഏവരെയും ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിലേക്ക് ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

മെർളിൻ മേരി അഗസ്റ്റിൻ

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്.

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്.

നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ൻറ്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിൻറ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ്മ കൈകോർക്കുന്നതിൻറ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു.

തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.

പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിൻറ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമ്മയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിൻറ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി.

തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം ഓർമ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമ്മയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ്മ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ്മ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ൻറ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി

ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു.

വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു. ഓർമ്മയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.

തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഓർമ്മയുടെ മുൻകാല പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ വളർച്ചയെയും അഭിനന്ദിച്ച അവർ, നാലാം സീസണിൻറ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിൻറ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു .

ചടങ്ങിൽ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജിമോൻ ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോർജ്, IACA സെക്രട്ടറി ചാർളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഓർമ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സീസൺ 4ൻറ്റെ, പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഓർമ്മ പ്രാധാന്യം നൽകുന്നത്.

സീസൺ 4, ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാ ലാ യി ൽ നടക്കും . 2026 സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ൻറ്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും .

സീസൺ 4ൻറ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു.

തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു.

കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ൻറ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്.

ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.

എയ്‌മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡൽഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിൻറ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓർമ്മ സീസൺ 4ൻറ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതൽ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി.

കൂടുതൽ വിവരങ്ങൾ: www.ormaspeech.org

കെ . ആർ.മോഹൻദാസ്

ഒരിടത്ത് ഒരു കുട്ടി ജീവിച്ചിരുന്നു. കറുത്തു മെലിഞ്ഞ ഒരു പെൺകുട്ടി,

വസന്തകാലസ്വപ്നം പോലെ മയങ്ങിക്കിടക്കുന്ന കറുത്ത പാതയിലൂടെ വൈകുന്നേരം കുട്ടി സ്കൂളിൽനിന്നും വീട്ടിലേക്കു പോകുകയായിരുന്നു. പാത വിജനമായിരുന്നു. പാതയിൽ തണൽമരങ്ങളുടെ കൂറ്റൻ നിഴലുകൾ ചത്തു കിടന്നിരുന്നു. ആ തണുത്ത നിഴലുകളിൽ കൊച്ചു പാദങ്ങളമർന്ന പ്പോൾ കുട്ടി രോമാഞ്ചമണിഞ്ഞു. രാത്രിയിലെ മഞ്ഞുതുള്ളികൾ ഇലകളിൽ തെന്നിത്തുളുമ്പി നിന്നു. മരപ്പച്ചകളുടെ വിതാനത്തിനു മുകളിൽ, ആകാശമണൽപ്പുറത്ത് ചുവന്ന രത്നക്കല്ലുപോലെ സൂര്യൻ തിളങ്ങി. ആകാശ ത്തിന്‍റെ തുളകളിലൂടെ ഹിമകണങ്ങൾ ഊർന്നു വീണുകൊണ്ടിരുന്നു. സൂര്യകിരണങ്ങൾക്കു ചൂടില്ലായിരുന്നു. വെളിച്ചവും മഞ്ഞും കൂടിക്കുഴഞ്ഞ പാത അവ്യക്തമായികിടന്നു. പാടലവർണം കലർന്ന മഞ്ഞും മരക്കൂട്ടങ്ങൾക്കിട യിലൂടെ വീശിപ്പോയ കാറ്റും കുട്ടിയെ കെട്ടിപ്പുണർന്നു. ഇലപ്പടർപ്പുകൾക്കിടയിലൂടെ തന്‍റെ വീടിൻ്റെ രണ്ടാം നിലയിലെ ജാലകം കണ്ടപ്പോൾ കുട്ടിക്കു സന്തോഷം തോന്നി. വീടിൻ്റെ ഇരുമ്പുഗെയിറ്റിൽ പിടിച്ച് കുട്ടി രണ്ടാം നിലയിലെ ജാലകത്തിലേക്കു കണ്ണോടിച്ചു. നിലക്കണ്ണാടിയിൽ തലമുടി കോതിയൊതുക്കുന്ന അമ്മയെ അവൾ കണ്ടു. അമ്മ എങ്ങോ പോകാൻ തയാറെടുക്കുകയാണ്. നടപ്പടിയിൽ ചെരുപ്പൂരിയിട്ടശേഷം അവൾ അകത്തേക്കു കയറി. വരാന്തയിൽ ഉറങ്ങിക്കിടന്ന പോമറേനിയൻ നായ്ക്കുട്ടി തല ഉയർത്തി നോക്കി. വാൽ ചെറുതായൊന്നാട്ടിയശേഷം വീണ്ടും ചുരുണ്ടു. മാര്‍ബിള്‍ തറയിൽ വെളുത്തരോമങ്ങൾ ചിതറിക്കിടന്നിരുന്നു.

കുട്ടിക്ക് ഓക്കാനം വന്നു.

നായയുടെ രോമം വയറ്റിൽ പോയാൽ ഭ്രാന്തുവരുമെന്ന് മുത്തശ്ശി പറഞ്ഞത് അവളോർത്തു. ശബ്ദമുണ്ടാക്കാതെ മുറിയിലേക്കു കയറി. വെളുത്ത സ്കൂൾ ബാഗ് നിറയെ ചെളിയാണ്. ബാഗിന്‍റെ ബക്കിൾ അടർന്നു പോയിട്ടുണ്ട്. ഇന്നലെ ക്ലാസിൽ വച്ചു റോണി വലിച്ചു പൊട്ടിച്ചതാണ്. പകരം അവന്‍റെ പെൻസിൽ കുത്തിയൊടിച്ചതോർത്തപ്പോൾ കുട്ടിക്കു സന്തോഷം തോന്നി. ബാഗ് ഭിത്തിയിൽ തറച്ച ആണിയിൽ തൂക്കിയശേഷം സ്റ്റെയർകെയ്സ് കയറി കുട്ടി മുകളിലെത്തി. പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെവേണം നടക്കാൻ. നടക്കുമ്പോൾ ഒച്ച കേൾപ്പിക്കരുതെന്നാണ് അമ്മയുടെ നിയമം.
ഇ ന്നാളൊരു ദിവസം വരാന്തയിലൂടെ വെറുതെ ഒന്നോടിയതിന് അമ്മ പറഞ്ഞ ചീത്തയ്ക്കു കണക്കില്ല.

“പെര മറിച്ചിടാനാണോ ഭാവം?”

അമ്മയുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നിരുന്നു. കുട്ടി പേടിച്ചു പോയി. വരാന്തയിലൂടെ ഒന്നോടിയാൽ പുര മറിഞ്ഞു വീഴുമോ? അമ്മയ്ക്ക ഭ്രാന്തു തന്നെ. അമ്മ നിലക്കണ്ണാടിക്കു മുന്നിലാണ്. ശ്രദ്ധയോടെ ചുവന്ന പൊട്ടു നെറ്റിയിൽ പതിപ്പിച്ചുവയ്ക്കുന്ന അമ്മയെ കുട്ടി നിർന്നിമേഷയായി നോക്കിനിന്നു.

“എത്ര സുന്ദരിയാണെൻ്റെ അമ്മ” കുട്ടിക്ക് അഭിമാനം തോന്നി. വിളുമ്പിൽ പൊൻകസവു തുന്നിയ ചുവന്ന പട്ടുസാരി അമ്മയ്ക്കെന്തു ഭംഗിയായി ചേരും. ഇളംപച്ച നിറമുള്ള വാതിൽപ്പാളി നീക്കി തലമാത്രം ഉള്ളിലേക്കി ട്ട് കുട്ടി അമ്മയെ ആരാധനയോടെ നോക്കി. കുട്ടിയുടെ കണ്ണുകൾ വിടർന്നു. ഡ്രസ്സിംഗ് റൂമിലെ ഒരാൾപ്പൊക്കമുള്ള തിളങ്ങുന്ന നിലക്കണ്ണാടിയിൽ അമ്മ അണിഞ്ഞൊരുങ്ങുകയാണ്.

അമ്മയറിയാതെ അമ്മയെ നോക്കി നിൽക്കുന്നത് കുട്ടിക്കിഷ്ടമായിരുന്നു. കർട്ടൻ വകഞ്ഞു മാറ്റി, ഓടിച്ചെന്ന്, “അമ്മേ” എന്നുറക്കെ വിളിച്ച് പൊളിക്കാത്ത ഇളനീരിന്‍റെ തണുപ്പുള്ള ആ കവിളുകളിൽ അമർത്തി ചുംബിക്കാൻ കുട്ടി ആഗ്രഹിച്ചു. അമ്മയ്ക്കത് ഇഷ്ടമായില്ലെങ്കിലോ എന്നോർത്തപ്പോൾ വേണ്ടെന്നുവച്ചു. ഉരുണ്ട തടിയുടെ അറ്റത്ത് മുള്ളുകൾ എഴുന്നുനിൽക്കുന്നതുപോലെയുള്ള നീളൻ ചീപ്പുകൊണ്ട് അമ്മ മുടി ചീകുകയാ കരിവണ്ടിൻ്റെ നിറമുള്ള മിനുത്തിടതൂർന്ന മുടി, കുട്ടി ഓർത്തു, തനിക്കച്ഛൻ്റെ മുടിയാ കിട്ടിയത്. ഉള്ളില്ലാത്ത കോലൻമുടി. മുടി ചീകുമ്പോൾ അമ്മയുടെ കണ്ണുകൾ അടഞ്ഞിരുന്നു. മഞ്ചാടിക്കുരുവിൻ്റെ നിറമുള്ള ചുണ്ടുക ളിൽനിന്നും മൂളിപ്പാട്ടിൻ്റെ സംഗീതം പൊഴിഞ്ഞുകൊണ്ടിരുന്നു. ചീപ്പ് ഡ്രസ്സിംഗ് ടേബിളിലിട്ടശേഷം അമ്മ മുഖം തിരിച്ചപ്പോൾ കർട്ടൻ മാറ്റി കൂട്ടി താ ഴേക്കിറങ്ങിയോടി

അമ്മ എവിടെയാവും പോണത്?

കുട്ടി ആലോചിച്ചു. മാധവിയമ്മയോടു ചോദിച്ചാലോ? അവർക്കറിയാം. അവൾ അടുക്കളയിലേക്കു നടന്നു. മാധവിയമ്മ തേങ്ങ ചിരവുകയാണ്. തേങ്ങ ചിരവുന്ന താളത്തിനനുസരിച്ച് അവരുടെ ഉലയുന്ന മാറിടത്തിലെ കാക്കപ്പുള്ളിയിൽ കൗതുകത്തോടെ നോക്കി കുട്ടി അല്പനേരമിരുന്നു. ഒരു പിടി വാരി വായിലിട്ടു ചവച്ചു. മാധവിയമ്മ ചിരിച്ചു.

മോളു തിന്നോ…. ഇനിം വേണോ?

കുട്ടിക്കു സന്തോഷം തോന്നി. മാധവിയമ്മ എത്ര നല്ലതാണ്. അവരുടെ സമീപത്തേക്കല്പം നീങ്ങിയിരുന്ന് ശബ്ദം താഴ്ത്തി കുട്ടി ചോദിച്ചു.

“അമ്മയെവിടെപ്പോവാ. മാധവിയമ്മേ….”

മാധവിയമ്മ തേങ്ങാ ചിരകൽ നിർത്തി. ചുറ്റും നോക്കി. കുട്ടിയുടെ ചെവിയിൽ പറഞ്ഞു.

“കുട്ടിയറിഞ്ഞില്ലേ. ഇന്ന് ഇളയച്ഛൻ വരും അമ്മയ്ക്കു ഫോണുണ്ടായിരുന്നു.”

കുട്ടി എഴുന്നേറ്റു. ഒരുന്മേഷവും തോന്നുന്നില്ല. തന്നെക്കൂടെ കൊണ്ടു പോകുമോ? കൊണ്ടുപോയിരുന്നെങ്കിൽ… അച്ഛനുണ്ടായിരുന്നെങ്കിൽ കൊ ണ്ടുപോയേനെ. കുട്ടി ഉണ്ണിക്കുട്ടനെ ഓർത്തു. രണ്ടാം നിലയിലെ മുറിയിലാണ് ഉണ്ണിക്കുട്ടൻ ഉറങ്ങുന്നത്. ഒതുക്കുകൾ കയറി കുട്ടി മുകളിലെത്തി. ഒച്ച കേൾപ്പിക്കാതെ ശാന്തമായി തണുപ്പു പൊഴിക്കുന്ന സീലിംഗ് ഫാനിന്‍റെ കീഴിൽ വെള്ളയിൽ നീലപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ബെഡ്ഷീറ്റിൽ ഉണ്ണിക്കുട്ടൻ ഉറങ്ങുന്നു. കുട്ടി ഒച്ചയുണ്ടാക്കാതെ കട്ടിലിന്‍റെ ഓരത്തിരുന്നു. നോക്കിയിരിക്കെ കുട്ടിക്കവനോടു വാൽസല്യം തോന്നി. ഉണ്ണിക്കുട്ടൻ അമ്മയെപ്പോലെ വെളുത്തതാണ്. അമ്മയുടെ ചുണ്ടുകൾക്കു താഴെ പുഷ് പിച്ചു നിൽക്കുന്ന കറുത്ത മറുകുപോലും ഉണ്ണിക്കുട്ടനു കിട്ടിയിരിക്കുന്നു.

അവന്‍റെ മറുകിൽ പതുക്കെ സ്പർശിച്ചപ്പോൾ കുട്ടി സ്വന്തം വിരൽ കണ്ടു. കറുത്ത നിറമുള്ള വിരൽ. കുട്ടി കൈ വലിച്ചു. ഒപ്പം തനിക്ക് അച്ഛന്‍റെ കറു പൂനിറമാണല്ലോ കിട്ടിയതെന്ന് വിഷാദത്തോടെ ഓർത്തു. ഇളയച്ഛൻ നല്ല വെള്ളയാണ്. തന്‍റെ ക്ലാസിലെ അനു ഉണ്ണിക്കുട്ടനെപ്പോലെ വെളുത്തിട്ടാണ്. ചകിരിയിട്ടു നല്ലപോലെ ഉരച്ചു തേച്ചാൽ കറുപ്പുനിറം പോയി വെളു ക്കും എന്നവളാണു കുട്ടിക്ക് പറഞ്ഞുകൊടുത്തത്. ഇനി കുളിപ്പിക്കുമ്പോൾ ചകിരിയിട്ടു നല്ലപോലെ തേയ്ക്കണമെന്ന മാധവിയമ്മയോടു പറയണം. കു ട്ടി തീരുമാനിച്ചു.

“അയ്യോ… എന്താ ഇദ്….?”

ഓറഞ്ചിന്‍റെ അല്ലിപോലെയുള്ള ഉണ്ണിക്കുട്ടൻ്റെ അധരങ്ങളിൽ ഒരീച്ച വന്നിരുന്നു. കുട്ടി ഈച്ചയെ കൈവീശിയോടിച്ചു. ഉണ്ണിക്കുട്ടനുണർന്നു. അവൻ ഉറക്കെ കരയാൻ തുടങ്ങി. കുട്ടി പേടിച്ചു പോയി. അമ്മ ഇപ്പോൾ വരും. അടി ഉറപ്പ്. കുട്ടി ഓടി വാതിൽക്കലെത്തിയപ്പോൾ അമ്മ മുന്നിൽ! ഉണ്ണിക്കുട്ടൻ കണ്ണുകളടച്ചു വാ തുറന്ന് ഉറക്കെ നിലവിളിക്കുന്നു.

“എന്തിനാടി ഉണ്ണിയെ കരയിക്കുന്നത്?”

അമ്മ ദേഷ്യത്തിലാണ്.

“ഞാൻ”

കുട്ടിക്കു വാക്കുകൾ കിട്ടിയില്ല. തൊണ്ടയിൽ ഒരു തേങ്ങൽ തടയുന്നു.

“പഠിക്കേണ്ട നേരത്ത്. തെണ്ടി നടന്നോ…. തന്തേടെ മോളു തന്നെ…”

അമ്മയുടെ ശബ്ദത്തിൽ നിറഞ്ഞ വെറുപ്പ്. കുട്ടി സ്റ്റെപ്പുകളിറങ്ങി താഴെത്തെത്തി. മുകളിൽ അമ്മയുടെ ആശ്വാസവചനങ്ങൾക്ക് ഒരു താരാട്ടിന്‍റെ താളലയങ്ങൾ കൈവരുന്നത് കുട്ടിയറിഞ്ഞു. ഉണ്ണിയുടെ കരച്ചിൽ നിലച്ചിരുന്നു. കോളാമ്പിപ്പൂക്കൾക്കു മുകളിൽ വന്നിരുന്ന ഒരു മഞ്ഞപ്പൂമ്പാറ്റയെ നോക്കി അവൾ മുറ്റത്തിന്‍റെ ഓരത്ത് വെറുതെ നിന്നു. ഒരുൽസാഹവും തോന്നു ന്നില്ല. കുട്ടി വെട്ടിനിർത്തിയ പച്ചപ്പുൽത്തകിടിയിൽ മലർന്നു കിടന്നു നക്ഷത്രങ്ങൾ അപ്രത്യക്ഷമായ ആകാശത്തിന്‍റെ ചാരമുഖത്തു നോക്കി മലർന്നു കിടന്നു. അപ്പോൾ തോളോടു തോൾ ചേർത്തു രണ്ടു പക്ഷികൾ പറന്നു പോകുന്നതു കുട്ടി കണ്ടു.

റോഡിൽ കാറിൻ്റെ ഹോൺ മുഴങ്ങി. ഇളയച്ഛനാവും. ഗേറ്റ് തുറക്കാനാണ്. കുട്ടി എഴുന്നേറ്റില്ല. പുൽമെത്തയിൽ കണ്ണടച്ചു കിടന്നു. ഒടുവിൽ ഇളയച്ഛന്‍ തന്നെ വന്നു ഗേറ്റു തുറന്നു, കാർ ഗാരേജിൽ കയറ്റിയിട്ടശേഷം
ചൂണ്ടുവിരലിൻ്റെ തുമ്പിൽ വട്ടം ചുറ്റുന്ന സ്വിച്ച് കീയുമായി ഒരു മൂളിപ്പാട്ടും പാടി വീട്ടിനുള്ളിലേക്കു കയറിപ്പോയി. കൂട്ടി എഴുന്നേറ്റു. ഈർപ്പം കിനിയുന്ന മണൽത്തരികളിൽ ചവുട്ടി രണ്ടുചാൽ നടന്നു. ചുവന്നു തുടുക്കുന്ന പകൽ. മുകള്‍നിലയില്‍ നിന്നും പൊട്ടിച്ചിരിയുടെ ചീള് താഴെ വീണുടഞ്ഞു. കൂട്ടി പിന്നോക്കം മാറി. ഗേറ്റിനോടു ചേർന്നു നിന്നു. അവിടെനിന്നാൽ നീല വിരികളും ചില്ലുജാലകമുള്ള അമ്മയുടെ മുറി കാണാം. മുറിയിൽ വെളിച്ചമുണ്ട്.
നിറഞ്ഞു തുളുമ്പുന്ന വൈൻഗ്ലാസുപോലെ മഞ്ഞവെളിച്ചം പുരണ്ട ജാലകങ്ങൾ. കാറ്റിൽ ജാലകവിരികൾ ഉലഞ്ഞപ്പോൾ കെട്ടിപ്പുണരുന്ന അമ്മയേയും ഇളയച്ഛനേയും കുട്ടി കണ്ടു. കുട്ടി വെറുപ്പോടെ മുഖം തിരിച്ചു.

“മാധവിയമ്മേ ഞങ്ങൾ പോണൂ.”

അമ്മയുടെ ശബ്ദം. പടവുകളിറങ്ങി വരുന്ന ഇളയച്ഛനും അമ്മയും. മിനുസമുള്ള തറയിൽ മടമ്പുയർന്ന ചെരു പ്പമർന്നപ്പോൾ തറയുടെ ഹൃദയമിടിപ്പുകൾ ഉയർന്നു. പുഞ്ചിരി പൊഴിക്കു ന്ന ഉണ്ണിക്കുട്ടനെ തോളിലെടുത്ത് മുമ്പേ നടക്കുന്ന ഇളയച്ഛൻ എന്തോ തമാശ പറഞ്ഞപ്പോൾ അമ്മ പൊട്ടിച്ചിരിച്ചു. മാധവിയമ്മ ഗേറ്റു തുറന്നു കൊടുത്തു. ഒരു നിലവിളിയോടെ കാർ മുന്നോട്ടു കുതിച്ചപ്പോൾ, കുട്ടി തന്‍റെ മുറിയിലേക്കു നടന്നു. കട്ടിലിൽ മലർന്നു കിടന്ന്, മച്ചിൽ കെട്ടിഞ്ഞാന്നു
കിടക്കുന്ന ഫാനിന്‍റെ പൊടിയണിഞ്ഞ ഇതളുകളിൽ മിഴിനട്ടുകിടന്നു.

ഇവിടെ, ഈ മുറിയിൽ, പ്രകാശം മാഞ്ഞുപോയ ചുവരുകളിൽ നോക്കി തനിച്ചു കിടക്കുമ്പോൾ….

അച്ഛനുണ്ടായിരുന്നെങ്കിൽ…… കുട്ടി മോഹിച്ചു. എങ്കിൽ ഇങ്ങനെ ഒറ്റയ്ക്കു കിടക്കേണ്ടിവരുമായിരുന്നില്ല. കാറിൽ കയറിപ്പോകാമായിരുന്നു. ഐസ്ക്രീം പാർലറുകളിലിരുന്നു ഐസ്ക്രീം നുണയാമായിരുന്നു. ആകാശത്തിന്‍റെ മുഖം കറുക്കുന്നതുവരെ ഓടിക്കളിക്കാമായിരുന്നു,

അച്ഛൻ ഇനി ഒരിക്കലും വരില്ലേ…….?

അച്ഛൻ അമ്മയോടു പിണങ്ങി വീടുവിട്ടു പോയതാണെന്നും ഇനി തിരികെ ഈ വീട്ടിലേക്കില്ലെന്നും മാധവിയമ്മ പാൽക്കാരനോടു പതുക്കെ പറയുന്നതു കുട്ടി കേട്ടിരുന്നു.

അച്ഛൻ…. അച്ഛൻ…. എൻ്റെ അച്ഛൻ. മനസു കൊതിക്കുന്നു. അച്ഛന്‍റെ കൂട്ടുകാരനായിരുന്നത്രേ ഇളയച്ഛൻ. അയാൾ പതിവായി വീട്ടിൽ വരുമായിരു ന്നു. വെളുത്തനിറവും ചുരുണ്ടമുടിയും ചൂണ്ടിൽ സംഗീതവും അടുത്തുരുമ്പോൾ ഇറ്റു വീഴുന്ന പെർഫ്യൂമിൻ്റെ സുഗന്ധവും കുട്ടിയ്ക്കിഷ്ടമായിരു ന്നു. അച്ഛനിതൊന്നുമില്ലായിരുന്നു. അച്ഛന്‍റെ ദേഹത്തിനു കനച്ച എണ്ണയുടെ നാറ്റമാണെന്ന് അമ്മ പറയുന്നത് കുട്ടി കേട്ടിരുന്നു. അച്ഛൻ വീട്ടിലില്ലാത്ത നേരത്ത്, അലറുന്ന ബുള്ളറ്റിൻ്റെ പുറത്ത് അയാൾ പതിവായി വരാൻ തുടങ്ങിയതോടെ കുഴപ്പം ആരംഭിച്ചു. അമ്മ തുടുത്ത മുഖത്തോടെ സ്വീകരിക്കും.

ഒരിക്കൽ സ്കൂൾ വിട്ടുവന്നപ്പോൾ അമ്മയുടെ കരച്ചിൽ കേട്ടാണു കുട്ടി സ്റ്റെപ്പുകൾ കയറി മുകളിലെത്തിയത്. ധൃതിയിൽ പടവുകളിറങ്ങി വരുന്നു അയാൾ. കുതിക്കുന്ന ബുള്ളറ്റിൻ്റെ കിടിലം കൊള്ളിക്കുന്ന ശബ്ദം അകന്നു പോയി. കുട്ടി അമ്മയുടെ മുറിവാതിൽക്കൽ നിന്നു. എന്തോ പന്തികേട്…..

“ഭാമേ, ഇതിവിടെ അവസാനിപ്പിക്കണം…..”

മുകളിൽ മുഴങ്ങുന്ന അച്ഛൻ്റെ ഒച്ചകേട്ടപ്പോൾ കുട്ടി നടുങ്ങിപ്പോയി. അമ്മ തേങ്ങുന്നുണ്ട്.

“നമ്മുടെ മോളേ ഓർത്തെങ്കിലും…..”

തന്‍റെ കൂടെ കാര്യമാണ്. കുട്ടി ചെവി കൂർപ്പിച്ചു.

“എനിക്കു മടുത്തു… എനിക്കു മടുത്തു….”

തേങ്ങലിന്‍റെ ഇടവേളയിൽ അമ്മ പിറുപിറുത്തു. അമ്മ കരയുന്നു. കുട്ടിക്കു ദുഃഖം തോന്നി.

മുറിയിൽ മൗനത്തിൻ്റെ ശൈത്യം. പിന്നെ ഗ്ലാസുകൾ തകർന്നുടയുന്ന ശബ്ദം. കുട്ടി ചെവി പൊത്തി. കണ്ണുകളടച്ചു. ഒരു കൊടുങ്കാറ്റുപോലെ അച്ഛൻ പുറത്തേക്കു വന്നു. വിയർപ്പിന്‍റെ വരകൾ വീണ മുഖത്ത്, കണ്ണീരിന്‍റെ തിളക്കം. കുട്ടി വാതിലിൻ്റെ മറവിലൊളിച്ചു. കൈലേസ് കൊണ്ടു മുഖം തുട ച്ച് അച്ഛൻ സ്റ്റെപ്പുകളിറങ്ങി, മുറ്റം കടന്നു, ഗേറ്റു തുറന്ന്….

അമ്മ കരഞ്ഞില്ല.

ഒരു ദിവസം സ്കൂൾ വിട്ടുവന്നപ്പോൾ മുറ്റത്ത് കുട്ടി കറുത്ത ബുള്ളറ്റു കണ്ടു. ഇളയച്ഛാ എന്നു വിളിപ്പിച്ചത് അമ്മയാണ്.

മോളേ….. മോളേ…. കുട്ടിയെ കാണുന്നില്ലല്ലോ ഭഗവതീ…..”മാധവിയമ്മയുടെ വിരണ്ട ശബ്ദം.

“ങ്ഹാ ഇവിടെ ഒളിച്ചു കിടക്കുവാണോ. അത്താഴം വേണ്ടേ, ബാ

കുട്ടി കമിഴ്ന്നു കിടന്നു.”

“ബാ കുട്ടീ…..”

“എനിക്കമ്മ വിളമ്പിത്തന്നാ മതി…”കുട്ടി മുഖമുയർത്താതെ പറഞ്ഞു.

“അമ്മ വരാൻ വൈകും മോളേ. ശാഠ്യം പിടിക്കാതെ വാ….”

“അമ്മ വരട്ടെ…. അമ്മ വരട്ടെ…”

ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ തേങ്ങി. മാധവിയമ്മയുടെ കാലടികൾ അകന്നുപോയി. ഇന്ന് അമ്മ, വിളമ്പിത്തരാതെ കഴിക്കില്ല. കുട്ടി തീർച്ച പ്പെടുത്തി. തല്ലിക്കൊന്നാലും വേണ്ടില്ല…

താഴെ കാറിന്‍റെ ഹോൺ മുഴങ്ങുന്നു. അമ്മയുടെ ചിരി. ഉണ്ണിയുടെ കൊഞ്ചിയുള്ള വർത്തമാനം.

“കുട്ടി അത്താഴം കഴിച്ചില്ല…. അമ്മ വിളമ്പിക്കൊടുക്കണമെന്നൊറ്റ വാശി.”

മാധവിയമ്മയുടെ വാക്കുകൾ കുട്ടി കേട്ടു. അമ്മ മറുപടി പറഞ്ഞില്ല.

“വേണേൽ കഴിച്ചോളും… ബാ വന്നു കിടക്കാൻ നോക്ക്….”

ഇളയച്ഛന്‍റെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു.

ലൈറ്റുകളണഞ്ഞു. ഇളയച്ഛന്‍റെ കൂർക്കം വലി ഉയർന്നുകേൾക്കാം. എല്ലാ വരും ഉറങ്ങിക്കഴിഞ്ഞു. കുട്ടി പതുക്കെ, കൈ കുത്തി എഴുന്നേറ്റു. ലൈറ്റിട്ടു. വാതിലിന്‍റെ ബോൾട്ടെടുത്ത് പുറത്തിറങ്ങി. വരാന്തയിൽ നിലാവു പതഞ്ഞൊഴുകുന്നു. വാതിൽ തുറന്നു കുട്ടി മുറ്റത്തിറങ്ങി. പിന്നെ ഗേറ്റു തുറന്ന് രാത്രിയും നിലാവും കെട്ടിപ്പുണർന്നു കിടക്കുന്ന പാതയിലേക്കിറങ്ങി….. വിളറിയ ആകാശം. അകലെ, മരക്കൂട്ടങ്ങൾക്കിടയിൽ ഊളിയിടുന്ന വസന്തത്തിലെ മേഘക്കീറുകളിൽ നോക്കി കുട്ടി പതുക്കെ നടന്നു.

ഒരിടത്ത് ഒരു കുട്ടി ജീവിച്ചിരുന്നു……

കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

റജി വർക്കി

ഓണപ്പരീക്ഷയുടെ അവസാന ദിവസം എന്നത് ഞങ്ങളുടെ കുട്ടിക്കാലത്ത് വെറുമൊരു പരീക്ഷാദിവസമായിരുന്നില്ല. ഓണാഘോഷത്തിനുള്ള സ്വാതന്ത്ര്യദിനമായിരുന്നു!

പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തിയാൽപിന്നെ പുസ്തകത്തോടും പഠനത്തോടും ഒരു ഔദ്യോഗിക വിടപറച്ചിലാണ്.

“ഇനി ഓണം കഴിഞ്ഞിട്ട് കാണാം!” എന്ന ഭാവത്തിൽ പുസ്തകം ഷെൽഫിലേക്കൊരു തള്ള്. പേന എവിടെ വീണാലും പ്രശ്നമില്ല.

സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ യൂണിഫോം മാറാൻ പോലും ക്ഷമയില്ല. മനസ്സ് അതിനകം പറമ്പിലും ഊഞ്ഞാലിലുമൊക്കെ എത്തിക്കഴിഞ്ഞിരിക്കും.

ഓണക്കാലത്ത് ഞങ്ങളുടെ പ്രധാന വിഹാര കേന്ദ്രം അമ്മയുടെ ചേടത്തിയുടെ വീടായിരുന്നു. വീട്ടിൽ നിന്ന് അല്പം അകലെയാണ്. അല്ലെങ്കിലും ദുനിയാവിലെ മുസാഫിർ ആകാൻ നടക്കുന്നവർക്ക് എന്ത് ദൂരം!

എന്ത് കുന്നായ്മയും കാണിക്കാൻ അവിടെ ഇടങ്ങഴി പിള്ളേരുണ്ട്.

ഓണക്കാലം ആയതുകൊണ്ട് മുറ്റത്തെ പറങ്കിമാവിൽ ഒരു ഗംഭീര ഊഞ്ഞാലും കെട്ടിയിട്ടുണ്ട്.

പക്ഷേ ആ ഊഞ്ഞാലിന്റെ ഭൂമിശാസ്ത്രം ഐ മീൻ ജിയോയോളജി – അല്പം അപകടകരമായിരുന്നു.

ഊഞ്ഞാൽ കെട്ടിയിരിക്കുന്ന ഭാഗം വരെ പറമ്പ് നല്ല നിരപ്പാണ്. അതിനപ്പുറം ഭൂമി പെട്ടെന്ന് കുത്തനെ താഴേക്ക് ഇറക്കമാണ്. താഴെ കുഞ്ഞൂട്ടിച്ചായന്റെ വാഴത്തോട്ടം. അതിനപ്പുറം അദ്ദേഹത്തിന്റെ (കു) പ്രസിദ്ധമായ കുളിമുറി.

ഇന്നത്തെപ്പോലെ ടൈലും ഷവറും ഗ്ലാസ് ഡോറുമുള്ള ബാത്ത്റൂമൊന്നുമല്ല.

ഓലകൊണ്ട് നാലുവശവും മറച്ചിട്ടുണ്ട്. മേൽക്കൂര കുഞ്ഞൂട്ടിച്ചായന് അനാവശ്യമായ ആർഭാടമായി തോന്നിയിരുന്നിരിക്കണം.

അതുകൊണ്ട് അകത്തുനിന്ന് കുളിക്കുന്നവന് ആകാശം കാണാം. പുറത്തുനിന്ന് ശരിയായ ഉയരത്തിൽ പറക്കുന്നവന് അകവും കാണാം! പക്ഷെ ഞങ്ങൾ കുട്ടികൾക്ക് അതൊന്നും വലിയ വിഷയമല്ല. ഞങ്ങളുടെ ലോകം ഊഞ്ഞാലും ഓട്ടവും ചാട്ടവും മാത്രം.

അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളേക്കാൾ നാലഞ്ച് വയസ് പ്രായം കൂടുതലുള്ള മാത്തപ്പൻ അഥവാ മാത്തുക്കുട്ടി ഞങ്ങൾ ഊഞ്ഞാലാടുന്ന സ്ഥലത്തേക്ക് വരുന്നത്.

പേര് സാങ്കൽപ്പികം.

സ്വഭാവം അത്ര സാങ്കൽപ്പികമല്ല.

പണ്ടേ ഇവനെ ഞങ്ങൾക്ക് കണ്ടുകൂടാ, വെറും പാഴാണ്. വെറുപ്പിക്കലിന്റെ ആശാൻ ആണ്. പോരാത്തതിന് താൻ വലിയ എന്തോ ആണെന്ന് ഒരു ഭാവവും. പിന്നെ താൻ എന്തോ നാട്ടിലെ ഗുണ്ടയാണെന്നൊരു ഭാവത്തിൽ നടക്കുക – ഇതൊക്കെയാണ് പ്രധാന വിനോദങ്ങൾ. അതുകൊണ്ട് കുട്ടികൾക്കൊക്കെ കുറച്ചധികം ഭയം ഉണ്ട്.

പക്ഷേ മുതിർന്നവരുടെ മുന്നിൽ ആൾ വളരെ മാന്യനാണ്.

“അച്ചായാ… ചേടത്തീ…”

ബഹുമാനത്തിന് ഒരു കുറവുമില്ല.

പള്ളിയിലൊക്കെ കണ്ടാൽ നല്ല അടക്കവും ഒതുക്കവും.

ഞങ്ങൾ വീട്ടിൽ പരാതി പറഞ്ഞാലും ആരും കാര്യമായി വിശ്വസിക്കില്ല.

പണ്ട് സേവേറിയോസ് തിരുമേനി ഞങ്ങളുടെ പള്ളിയിൽ എഴുന്നള്ളി ഇരിക്കുന്ന കാലം. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് പള്ളിയിൽ അൾത്താര ബാലന്മാരായി നിൽക്കുന്നത്.

എന്തുകൊണ്ടോ മാത്തുക്കുട്ടിയെ തിരുമേനിക്ക് വലിയ ഇഷ്ടമായി. അതിന് കാരണവും ഉണ്ടായിരുന്നു.

ഇവൻ പള്ളിയിൽ കയറിയാൽ പിന്നെ കാണുന്നതെല്ലാം മുത്തിയാണ് മുന്നോട്ട് പോകുന്നത്. മദ്ബഹായുടെ തൂണുകൾ, ചാരുപടി, ത്രോണോസ്, ഏവൻഗേലിയോൺ മേശ, ബൈബിൾ, ആരാധനാപുസ്തകങ്ങൾ… ഒന്നിനെയും വെറുതെ വിടില്ല.

ഞങ്ങൾക്കൊക്കെ തോന്നും: ഇവൻ പള്ളിയിലേക്ക് വരുന്നത് പ്രാർത്ഥിക്കാനാണോ, അതോ പള്ളിയിലെ സാധനങ്ങളുടെ കണക്കെടുക്കാനാണോ?

ഒരു ദിവസം തിരുമേനി മാത്തുക്കുട്ടിയെ അടുത്തേക്ക് വിളിച്ചു. “എന്റെ കൂടെ അരമനയിലേക്ക് പോരുന്നോ?” എന്ന് ചോദിച്ചു. അന്ന് ആശാന്റെ കാലുകൾ നിലത്തല്ലായിരുന്നു.

ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് വലിയ കാര്യത്തിൽ:

“കണ്ടോടാ… നീയൊക്കെ ഇത്രയും കാലം ഇവിടെ നിന്നിട്ട് എന്തായി? എന്നെ മാത്രമല്ലേ തിരുമേനി അരമനയിലേക്ക് വിളിച്ചുള്ളൂ!”

ഞങ്ങൾ പരസ്പരം നോക്കി. തിരുമേനിക്ക് ഇതെന്തു പറ്റി? എന്ന ഭാവത്തിൽ.

പക്ഷേ കുറച്ചുദിവസം കഴിഞ്ഞ് തിരുമേനി വീണ്ടും മാത്തുക്കുട്ടിയെ കണ്ടു.

“എന്റെ കൂടെ അരമനയിലേക്ക് വരുന്നതൊക്കെക്കൊള്ളാം… പക്ഷേ വിവാഹം കഴിക്കാത്ത വൈദികനാകാനാണ് വരേണ്ടത്.” എന്ന് പറഞ്ഞു.

അടുത്ത നിമിഷം തിരുമേനി തിരിഞ്ഞുനോക്കിയപ്പോൾ—മിസ്റ്റർ മാത്തുക്കുട്ടിയെ കാണാനില്ല!

മാത്തുക്കുട്ടിയുടെ അരമനയിലേക്കുള്ള ദൈവവിളി അവിടെവെച്ച് അവസാനിച്ചു.

കാരണം ആ സമയത്ത് ആശാന് നാട്ടിൽ തന്നെ രണ്ടുമൂന്ന് “ലൈൻ” സജീവമായി ഓടുന്നുണ്ടായിരുന്നു.

എന്റെ അപ്പൻ ഒക്കെ പറയുന്നത്,ഇവൻ അച്ചായാ എന്ന് തികച്ചു വിളിക്കില്ല എന്നാണ്. ഞങ്ങൾക്കല്ലേ ഇവന്റെ ഊള സ്വഭാവം അറിയൂ.

അവനു ഞങ്ങളുടെ ഊഞ്ഞാലിൽ കയറണമെന്നൊരു മോഹം. ഒന്നാമതേ ഊഞ്ഞാൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയത് ആണ്. വലിയവർക്ക് അത്ര ശരിയാവില്ല.

ഞങ്ങൾ വളരെ ബഹുമാനത്തോടെ ഉണർത്തിച്ചു.

“മാത്തുച്ചായാ, ഇത് കുട്ടികൾക്കുള്ള ഊഞ്ഞാലാ.” നിങ്ങൾക്ക് ഇത് പറ്റില്ല.

മാത്തുക്കുട്ടി ഞങ്ങളെ ഒന്ന് നോക്കി.

അത് സാധാരണ നോട്ടമല്ല. ‘നിങ്ങൾ ഇന്നലെ ജനിച്ചവരാണ്; ഞാൻ ഊഞ്ഞാലാട്ടത്തിൽ ഡിഗ്രി എടുത്തവനാണ്’ എന്ന നോട്ടം.

ഇനി എന്തെലും പറഞ്ഞാൽ ഇടി ആകും അടുത്തത്, അതുകൊണ്ട് ഞങ്ങൾ മാറിനിന്നു. ഇനി ഇവന് എന്തേലും കിട്ടുന്നെങ്കിൽ കിട്ടട്ടെ, ഞങ്ങൾക്കോ പറ്റില്ല.

“ഓ… നിങ്ങളൊക്കെ മാറിക്കേ!” എന്ന് പറഞ്ഞ് അദ്ദേഹം ഊഞ്ഞാലിൽ കയറി.

ആദ്യത്തെ രണ്ട് ആട്ടം സാധാരണ. പിന്നെ എഴുന്നേറ്റു നിന്നായി കസർത്ത്.

മൂന്നാമത്തേത് കുറച്ചു സ്പീഡ് കൂടി.

നാലാമത്തേത് മുതൽ മാത്തുക്കുട്ടിയുടെ മുഖത്ത് ഒരു പൈലറ്റിന്റെ ഗൗരവം.

ഞങ്ങൾ താഴെനിന്ന് നോക്കുമ്പോൾ ഇയാൾ ഊഞ്ഞാലാടുകയാണോ, അതോ കുഞ്ഞൂട്ടിച്ചായന്റെ കുളിമുറിയിൽ ആരെങ്കിലും ഉണ്ടോ എന്ന് ഏരിയൽ സർവേ നടത്തുകയാണോ എന്നൊരു സംശയം!

ഓരോ തവണ മുന്നോട്ടു പോകുമ്പോഴും തല നീട്ടി താഴേക്ക് ഒരു നോട്ടം.

എന്നിട്ടു പിന്നിലേക്ക്. ഞങ്ങളെ ഒക്കെ പരമ പുച്ഛത്തിൽ ഒരു നോട്ടം, നോക്കടെ ഇങ്ങനെ ആണ് ഊഞ്ഞാൽ ആടേണ്ടത്.

വീണ്ടും മുന്നിലേക്ക്.

കുറച്ചു കൂടി ശക്തിയിൽ.

“മാത്തുക്കുട്ടിച്ചായാ, മതി…” അത് ഇവനോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ചു ഊഞ്ഞാലിന് എന്തേലും പറ്റിയാൽ പണി പാളും. ആരുടെയൊക്കെ കാലു പിടിച്ചിട്ടാണ് ഈ ഊഞ്ഞാലൊന്ന് കെട്ടിക്കിട്ടിയത്!

ഞങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം കേൾക്കുന്നില്ല.

ഇപ്പോൾ ഊഞ്ഞാലിന്റെ വേഗം കണ്ടിട്ട് ഞങ്ങൾക്കും പേടി തുടങ്ങി.

അടുത്ത ആട്ടത്തിൽ മാത്തുക്കുട്ടി ഏതാണ്ട് തെങ്ങിന്റെ മുകളിലേക്കെത്തി.

പിന്നെ സംഭവിച്ചത് ഇന്നും സ്ലോ മോഷനിൽ ഓർമ്മയുണ്ട്.

ഊഞ്ഞാൽ മുന്നോട്ട് പോയി

മാത്തുക്കുട്ടിയുടെ കൈ എങ്ങനെയോ വിട്ടു…

ആ നിമിഷം മാത്തുക്കുട്ടിയും ഊഞ്ഞാലും തമ്മിലുള്ള ഔദ്യോഗിക ബന്ധം അവസാനിച്ചു.

ദേ പോകുന്നു മാത്തുക്കുട്ടി!

ഞങ്ങൾ വായും പൊളിച്ച് നോക്കി നിന്നു.

അതിനിടയിലാണ് മറ്റൊരു ദുരന്തം.

ആശാൻ ഉടുത്തിരുന്ന കൈലി ഊഞ്ഞാലിന്റെ എവിടെയോ ഒന്ന് കുടുങ്ങി.

മാത്തുക്കുട്ടി മുന്നോട്ടുപോയി.

കൈലി പിന്നിൽ നിന്നു.

രണ്ടും തമ്മിൽ ഒരു നിമിഷം ആലോചിച്ചിട്ട്—

കൈലി ഊഞ്ഞാലിനോടൊപ്പം തുടരാൻ തീരുമാനിച്ചു.

മാത്തുക്കുട്ടി സ്വതന്ത്രമായി യാത്ര തുടർന്നു. അതായത് പരമ നിസ്വൻ ആയിട്ടാണ് മാത്തുക്കുട്ടിയുടെ ക്രാഷ് ലാൻഡിംഗ് ഉദ്യമം.

മാത്തുക്കുട്ടി അതാ വായുവിലൂടെ നേരെ താഴേക്ക്!

ദേ പോകുന്നു കുഞ്ഞൂട്ടിച്ചായന്റെ ഓണത്തിന് വെട്ടാൻ നിർത്തിയിരിക്കുന്ന വാഴകൾ.

നിരനിരയായി നിന്നിരുന്ന കുറെ വാഴകൾ, വീഗാലാന്റിൽ ഏതോ റൈഡിൽ പോകുന്നത് പോലെ ഓരോ മാടിയിൽ നിന്നും കുഞ്ഞൂട്ടിച്ചായന്റെ മറപ്പുര ലക്ഷ്യമാക്കി ഒരു പോക്കായിരുന്നു.

ദോഷം പറയരുത്, ചിരപുരാതനമായ ഒരു ജെട്ടി ഇട്ടിട്ടുണ്ട്. ഇതൊക്കെ എന്ന് തുടങ്ങിയോ എന്തോ.

ഒരു എയർ ഇന്ത്യ വിമാനം റൺവേ വിട്ട് എങ്ങോട്ടോ പോയതുപോലെ, നമ്മുടെ മാത്തുക്കുട്ടി കുഞ്ഞൂട്ടിച്ചായന്റെ വാഴത്തോട്ടത്തിലൂടെ ഓടിച്ചു പോവുകയാണ്.

പക്ഷേ യാത്ര അവിടെയും തീർന്നില്ല.

വാഴകളെല്ലാം മറികടന്ന് അവസാനമായി—

നേരെ കുഞ്ഞൂട്ടിച്ചായന്റെ ഓലകൊണ്ടുള്ള കുളിമുറിയുടെ മുകളിൽ!

വീണിതല്ലോ കിടക്കുന്നു കുളിമുറിയിൽ വാഴയിലയുമണിഞ്ഞയ്യോ ശിവ! ശിവ!.

ഞങ്ങൾ മുകളിൽ നിന്ന് താഴേക്ക് നോക്കി, ഇവൻ എവിടെപ്പോയി എന്നറിയാൻ നിൽക്കുകയാണ്.

മാത്തുക്കുട്ടി വാഴയിലയും ഓലയും ഒക്കെ തലയിൽ ചുറ്റി എവിടെയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നു.

അന്നേരം കുളിമുറിക്കുള്ളിൽ നിന്നിരുന്ന കുഞ്ഞൂട്ടിച്ചായന്റെ ഭാര്യ ശോശാമ്മ ചേടത്തി, ഉൽക്ക വീണതാണോ അതോ നെടുമ്പാശ്ശേരിയിൽ നിന്ന് പറത്തിവിട്ട വിമാനം വീണതാണോ എന്നറിയാതെ അൽപനേരം ഉത്കണ്ഠാകുലയായി നിന്നിട്ട് കാര്യം മനസിലായപ്പോൾ:

“ഈ നാറി… പകലും തുടങ്ങിയോ?!”

ആരെയാണ് ഉദ്ദേശിച്ചതെന്ന് ഇന്നും ഉറപ്പില്ല.

അത്രയും നേരം പേടിച്ച് നിന്ന ഞങ്ങളുടെ സംഘം അവിടെത്തന്നെ പൊട്ടിച്ചിരിച്ചു.

ഭാഗ്യത്തിന് വാഴയുടെ മുകളിലൂടെ പോയത് കൊണ്ട് രണ്ടു കയ്യിലും കുറച്ചു പെയിന്റ് പോയത് ഒഴിച്ചാൽ കാര്യമായ പരിക്കൊന്നും ആശാന് പറ്റിയില്ല. അല്ലെങ്കിലും ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്ന് വേദപാഠ ക്‌ളാസിൽ പഠിച്ചിട്ടുണ്ടല്ലോ.

ഗുരുത്വമുണ്ട്, കുളിമുറിക്കപ്പുറത്ത്, കുഞ്ഞൂട്ടിച്ചായന്റെ പശുത്തൊഴുത്തും ചാണകക്കുഴിയും ഉണ്ടായിരുന്നു. കുറച്ചുകൂടി സ്പീഡുണ്ടായിരുന്നെങ്കിൽ,…

മാത്തുക്കുട്ടിക്ക് വീണതിന്റെ വേദനയാണോ,ശോശാമ്മ ചേടത്തിയുടെ ചോദ്യം കേട്ടതിന്റെ നാണക്കേടാണോ അതോ പരമ നിസ്വനായി ക്രാഷ് ലാൻഡ് ചെയ്തതിന്റെ വേദനയാണോ കൂടുതൽ എന്ന് ഇന്നും അറിയില്ല.

പക്ഷേ അതിനുശേഷം ഒരു കാര്യം ഉറപ്പായി.

പിന്നീട് ഞങ്ങളുടെ ഊഞ്ഞാലിൽ കയറാൻ മാത്തുക്കുട്ടി വന്നിട്ടില്ല.

കുറച്ചുകാലം കഴിഞ്ഞപ്പോൾ കുഞ്ഞൂട്ടിച്ചായൻ ആ ഓലക്കുളിമുറി പൊളിച്ച് ഇഷ്ടികകൊണ്ട് കെട്ടി മുകളിൽ ഷീറ്റും ഇട്ടു.

ഇനി ക്രാഷ്ലാൻഡ് ചെയ്താൽ കളി മാറും.

ആ പഴയ പറങ്കിമാവ് ഇന്നും അവിടെയുണ്ട്. കാലത്തിന് സാക്ഷിയായി.

ഓണം വരുമ്പോൾ പൂക്കളവും സദ്യയും ഒക്കെ ഓർമ്മ വരും.

എങ്കിലും പഴയ ഓണക്കാലം ഓർക്കുമ്പോൾ എനിക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് ആ പറങ്കിമാവും, ഊഞ്ഞാലും, കുഞ്ഞൂട്ടിച്ചായന്റെ വാഴത്തോട്ടവും, മേൽക്കൂരയില്ലാത്ത കുളിമുറിയും…

പിന്നെ ഊഞ്ഞാലിൽ തൂങ്ങിക്കിടക്കുന്ന അനാഥമായ ഒരു കൈലിയും,

താഴെ വാഴയില ചൂടി പരമ നിസ്വനായി നിൽക്കുന്ന മാത്തുക്കുട്ടിയും.

അന്നായിരുന്നു ഞങ്ങളുടെ നാട്ടിൽ ആദ്യമായും അവസാനമായും സർവീസ് നടത്തിയ—

മാത്തുക്കുട്ടി എയർലൈൻസ്.

അദ്യത്തിനെ ഇന്നും ആളുകൾ ഊഞ്ഞാൽ എന്നാണ് വിളിക്കുന്നത്. യഥാർത്ഥ വിളിപ്പേര് പറയുന്നില്ല,

നോട്ട്…:
ഈ കഥയ്ക്കോ കഥാ പാത്രങ്ങൾക്കോ (ഞാൻ ഒഴിച്ച്) ജീവിച്ചിരിക്കുന്നവരോ മരിക്കാത്തവരോ ആയി ആരോടും ബന്ധമില്ല… എനിക്ക് ഇടക്കൊക്കെ നാട്ടിൽ പോകേണ്ടതാ..

റജി വർക്കി :- അനേകം വർഷങ്ങൾ ആയി ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ളണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച് എസ് ഹോസ്പിറ്റലിൽ നഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.

മെട്രിസ് ഫിലിപ്പ്

“മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ”….

മലയാളം യു കെയുടെ എല്ലാ വായനക്കാർക്കും ഓണാശംസകൾ.

ഗ്രഹാതുരത്വത്തിന്റെ, സ്മരണകൾ ഉണർത്തികൊണ്ട്, മഹാബലി തമ്പുരാനെ വരവേൽക്കാൻ, ചിങ്ങ മാസത്തിലെ ഓണം നാളുകൾകായ്, നാടും, മറു നാടും ഒരുങ്ങി കഴിഞ്ഞു. കൊല്ലവർഷം 1202, ചിങ്ങം 1, മലയാളം മാസത്തിലെ പുതു വർഷം, 2026 ഓഗസ്റ്റ് 17ന് ആയിരുന്നു. പത്തു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഓണം ആഘോഷങ്ങൾ ആരംഭിക്കുന്ന ദിനം. മലയാളികൾ എവിടെയൊക്കെ ഉണ്ടോ അവിടെ ഓണം ആഘോഷം ഉണ്ടാകും. കേരളത്തിൽ ഒരു വാരം മാത്രമേ ആഘോഷങ്ങൾ ഉണ്ടാകു, എന്നാൽ ലോകം മുഴുവൻ ഉള്ള പ്രവാസി മലയാളികൾക്ക് മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണ്.

സിങ്കപ്പൂരിൽ, ജൂലൈ 19 ന്, വള്ളംകളിയോടെ ആരംഭിച്ചു. വിവിധ കമ്മ്യൂണിറ്റി ക്ലബ്‌കൾ, വിവിധ അസോസിയേഷൻ, മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകൾ ഉൾപ്പടെയുള്ളവർ എല്ലാം ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ അവസാനം വരെ നീണ്ടു നിൽക്കുന്ന, ഗംഭീരമായ കമ്പോങ് (നാട്ടിൻ പുറം )രീതിയിൽ ഉള്ള ഓണാഘോഷമാണ് എല്ലായിടത്തും. ഓണ പൂക്കളവും, കളികളും, സദ്യയും, വടം വലിയും ഉൾപ്പടെ, ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഓണം ആഘോഷം.

ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ച പുതച്ച നെൽപാടങ്ങളും പുഴകളും തോടുകളും നദികളും വനങ്ങളും നിറഞ്ഞ കേരളം. നാട്ടു രാജാക്കന്മാർ ഭരണം നടത്തിയും, കലാ സാംസ്‌കാരിക വാണിജ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലയിലും നാടൻ കലാരൂപങ്ങളും നൃത്തങ്ങളും നാടൻ പാട്ടുകളും അരങ്ങേറിയ കേരളം. ആ പഴയകാല കേരളത്തിന്റെ ഓർമ്മകളിൽ എന്നും സന്തോഷം കണ്ടെത്തുന്ന മലയാളികൾ.

നൂറ്റാണ്ടുകൾക്കു മുമ്പ് മഹാബലിത്തമ്പുരാൻ നാടു വാണ ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടം വളരെയധികം സുന്ദരമായിരുന്നു. കള്ളവും ചതിയും ഇല്ലാത്ത കാലം. എവിടേയും സന്തോഷവും പരസ്‌പര സ്നേഹവും മാത്രം. തൻ്റെ പ്രജകളെ കാണുവാൻ ആ മഹാബലിത്തമ്പുരാൻ്റെ വരവാണ് നമ്മൾ ഓണമായി ആചരിക്കുന്നത്. ഓണക്കാലം എന്നു കേട്ടാൽ നമ്മുടെ മനസിലേക്ക് ഒരായിരം ചിന്തകളും സന്തോഷകരമായ മുഹൂർത്തങ്ങളുമാണ് കടന്നുവരുന്നത്. കേരളത്തിൽ ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവമാണ് ഓണം. സംസ്ഥാന ഗവർമ്മെൻ്റ് ടൂറിസം വാരമായി ആഘോഷിക്കുന്നത് ഓണക്കാലത്താണ്. കേരളത്തിൻ്റെ തനത് കലാ രൂപങ്ങൾ പ്രകടിപ്പിക്കുന്നതും ഈ സമയത്തുതന്നെ.

ഓണക്കാലം ആഘോഷങ്ങളുടേയും കലാ കായിക മത്സര ങ്ങളുടേയും സമയമാണ്. നാടൻ പാട്ടുകളും നാടൻ കളികളും ഒത്തു ചേരുന്നു. പഞ്ഞക്കർക്കിടകം മാറി ചിങ്ങം പിറക്കുമ്പോൾത്തന്നെ മലയാളികളുടെ മനസിൽ സന്തോഷത്തിൻ്റെ അലയടികളാണ്. ഫുട്ബോൾ, തലപ്പന്തുകളി, കുട്ടിയും കോലും, ചീട്ടുകളി, സുന്ദരിക്കൊരു പൊട്ടുതൊടൽ, വാഴയിൽ കേറ്റം, ചുണ്ടൻ വള്ളംകളി എന്നിങ്ങനെ വിവിധയിനം മത്സരക്കളികൾ അരങ്ങേറുന്ന ഓണക്കാലത്ത് വളരെ വാശിയോടെയാണ് കേരളീയർ ഈ മത്സരങ്ങളിൽ പങ്കു ചേരുന്നത്. ഓണത്തിന് ഒരാഴ്‌ച മുമ്പേ വീടും പരിസരവും ശുചിയാക്കും. ഓണസദ്യക്കുള്ള സാധനങ്ങൾ എല്ലാം മുമ്പേ ഒരുക്കിവച്ചിരിക്കും. കുടുംബാംഗങ്ങൾ എല്ലാം ഒത്തു ചേർന്ന് പൂക്കളം ഒരുക്കുകയും ഓണസദ്യ ഒരുക്കുകയും തുടർന്ന് കുളിച്ച് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് വാഴയിലയിട്ട് വിഭവസമൃദ്ധമായ ഓണ സദ്യ ഉണ്ട് ആഘോഷിക്കുന്നു. സിങ്കപ്പൂരിലെ മലയാളികൾക്ക് എല്ലാ വർഷവും ഓണം വലിയ ആഘോഷം തന്നെയാണ്.

പ്രവാസി ലോകത്തിൽ, തിരുവോണത്തിൻ്റെ അന്ന് വീടുകളിൽ കുടുംബാംഗങ്ങൾ എല്ലാരും ഒത്തുചേർന്ന് ഓണം ആഘോഷിക്കുവാൻ സാധിച്ചില്ലങ്കിൽ കൂടി, മറ്റൊരു ദിവസം ജോലി എല്ലാം ഒഴിവാക്കി ഉച്ചക്കോ അല്ലെങ്കിൽ വൈകിട്ടോ ഓണസദ്യയുണ്ട് ആഘോഷിക്കുന്നു. ഓണക്കളികളും ബോട്ട് റെയ്‌സും സാംസ്‌കാരിക സമ്മേളനങ്ങളും കലാസന്ധ്യയും ഓണസദ്യയുമൊരുക്കി പ്രവാസി ലോകം ഓണം ആഘോഷിക്കുന്നു. മധുരകരവും സുന്ദരവുമായ നല്ല ഓർമ്മകളെ താലോലിച്ചുകൊണ്ട് ഓണക്കാലം നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും സ്നേഹവും നന്മയും നിറഞ്ഞ ഒരായിരം ഓണാശംസകൾ.

മെട്രിസ് ഫിലിപ്പ് : – കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു. ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

വൃന്ദ പാലാട്ട്

മധു നിറയും പൂങ്കിനാക്കൾ
തുമ്പപ്പൂക്കളുമായി
മനം നിറയും പൊന്നണിയും
തിരുവോണം വരവായി
കൊഞ്ചും പൊന്മകൾ കഴുത്തിലണിയാൻ
കുന്നിക്കുരുമാല
ഓമൽ കൈകളിൽ തരിവളയണിയാൻ
അമ്പിളിപ്പെണ്ണ് .
പാടമെല്ലാം വയൽക്കിളികൾ
പറന്നു വന്നല്ലോ – തേൻ
മാവിൻ കൊമ്പിൽ ഊഞ്ഞാലാടാൻ
തുമ്പികൾ വന്നല്ലോ
ഇന്നലെ നമ്മൾ കണ്ടൊരു സ്വപ്നം
തളിർത്തു വന്നല്ലോ
പച്ചോല പന്തലിനുള്ളിൽ
കിളിമകൾ വന്നല്ലോ..
പൂങ്കിളിമകൾ വന്നല്ലോ..

കറ്റ കൊയ്യണ അമ്പിളി പെണ്ണിന്
നിറപറ വിളയാണേ
കാർമുകിൽ മാലകൾ കണ്ണെറിയും പൊന്നിൻ മയിലാണേ
മിന്നും കനവായി പെടപെടക്കണ
താമര മിഴിയാണേ
ഓണം കഴിഞ്ഞാൽ പതം തികഞ്ഞാൽ
വേളി പെണ്ണാണേ
നിറവേളി പെണ്ണാണേ .

 വൃന്ദ പാലാട്ട് :- വൈപ്പിനിലെ വേമ്പനാട്ടുകായൽ തീരത്ത് ജനിച്ച വൃന്ദ പാലാട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ശേഷം സാഹിത്യ-സംഗീത രംഗങ്ങളിൽ സജീവമാണ്. ചെറുകഥ, കവിത, ഓർമ്മക്കുറിപ്പ് എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അവർക്ക് കേരള എൻ.ജി.ഒ യൂണിയൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂദാസിന്റെ കാമുകി, ചക്രവർത്തിനിമാർ യാചിക്കാറില്ല എന്നീ ചെറുകഥാസമാഹാരങ്ങളും പ്രണയം പൊള്ളിച്ച പൂക്കൾ എന്ന കവിതാസമാഹാരവും ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന ആത്മകഥാംശമുള്ള കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന പുസ്തകത്തിന് യു.എ. ഖാദർ പുരസ്‌കാരവും കോവിലൻ പുരസ്‌കാരവും ലഭിച്ചപ്പോൾ നിർമ്മിത ബുദ്ധി എന്ന കഥയ്ക്ക് ഒ.വി. വിജയൻ പുരസ്‌കാരവും നേടി. ഗാനസരണിയിൽ ഒരു സഞ്ചാരി എന്ന ഗാനസ്മരണാപുസ്തകത്തിന്റെ രചയിതാവായ അവർ സ്വന്തമായി രചിച്ച 10 ലളിതഗാനങ്ങൾ യൂട്യൂബ് വീഡിയോകളായി പുറത്തിറക്കിയിട്ടുണ്ട്. വിലാസം: രാഗമാലിക, അഴിക്കൽ, വൈപ്പിൻ – 682508.

ശിവജ കെ.നായർ

ആറിനും ആകാശത്തിനുമിടയിൽ
സ്നേഹം കൊണ്ട് ഊഞ്ഞാലിട്ട നാട്ടിൻപുറത്തെ ഓർമ്മകൾ_

ഇല്ലായ്മകളുടെ വല്ലം നിറയ്ക്കാൻ
ഇത്തിരിപ്പൂക്കൾ നുള്ളിക്കൊടുത്തും,
പിഞ്ഞിപ്പോവാത്ത സ്നേഹച്ചരടുകളാൽ തമ്മിൽ വരിഞ്ഞു മുറുക്കിയും,

ഏതൊരു ഒത്തുചേരലും ഓണമാക്കുന്നവരായിരുന്നു എൻ്റെ നാട്ടിൻപുറത്തുകാർ.

ഊഞ്ഞാലും ഉപ്പേരിയും

ആറിനും ആകാശത്തിനുമിടയിൽ ഒരൂഞ്ഞാൽ!
അതിൻ്റെ ചുവട്ടിൽ ഒരുപറ്റം ആൾക്കാർ.

തീരെ ചെറിയ കുട്ടികൾ മുതൽ കൗമാരത്തിൻ്റെ വളവു തിരിഞ്ഞ് യൗവ്വനത്തിലേക്ക് നടന്നടുക്കുന്നവർ വരെ.

അവരെ ഊഴമിട്ടൂയലാട്ടാൻ ചേച്ചിപ്പെണ്ണായി ഞാനും.

ഒറ്റയും പെട്ടയും കൂനാംകുട്ടിയും ചില്ലാട്ടവുമാടി,
ഉപ്പേരിയും പപ്പടവും കടിച്ചെടുക്കാൻ കുതിച്ച എത്രയോ ആയക്കാലങ്ങൾ നമ്മെ കടന്നുപോയി.

*കാക്കാത്തിയമ്മയും തത്തമ്മയും*

എണ്ണ മിനുപ്പുള്ള കൈയ്യാൽ തലോടി കൂട്ടിലെ തത്തയെ പുറത്തിറക്കി,
ദൈവങ്ങളുടെ ചിത്രങ്ങൾ കൊത്തിയെടുപ്പിക്കുന്ന കാക്കാത്തിയമ്മ ഓണക്കാലത്ത് വരുമായിരുന്നു.

നിരയൊത്ത വെളുത്ത പല്ലാൽ ചിരിച്ച്, സമൃദ്ധമായ മുടി പിന്നോട്ടൊതുക്കി കെട്ടുന്നതിനിടെ
ചതുരവടിവുള്ള മലയാളത്തിൽ നാട്ടുവിശേഷം ചേർത്തിളക്കി ഭാവി വിളമ്പുന്ന അവരുടെ പേര് മാധവി.

അവരുടെ ഏക മകൾ അന്ന് നേഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു.

കാക്കാത്തിയമ്മയിൽ നിന്ന് നേഴ്‌സമ്മയിലേയ്ക്കുള്ള ദൂരം താണ്ടാൻ
അവർ എത്രയോ പേരുടെ ഭാവിയിലേക്ക് തത്തമ്മയെ ഇറക്കിവിട്ടിരിയ്ക്കും.

ആശുപത്രിയിലെ ഓണം

ഇതെഴുതും മുന്നേ ഞാൻ ഒരാശുപത്രിയുടെ ഇടനാഴിയിൽ കാക്കാത്തിയമ്മയെ ഓർത്തിരുന്ന നിമിഷം,
എൻ്റെ ഇടതു വശത്തിരുന്ന അമ്മയെ ഒരു നേഴ്‌സ് “മാധവി” എന്ന് പേര് ചൊല്ലി വിളിച്ചത് യാദൃച്ഛികം!

ആശുപത്രിയിൽ അന്ന് ഓണാഘോഷമായിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെ സഞ്ചരിയ്ക്കുന്ന കുറച്ച് ചെറുപ്പക്കാർ കേരളീയ വേഷത്തിൽ ഓടിനടന്ന് ജോലി ചെയ്യുന്നു.

അതിനിടെ കിട്ടിയ സ്ഥലത്ത് ഒതുങ്ങി നിന്ന് നൃത്തം പരിശീലിയ്ക്കുന്നു.
“ഒരുമയുണ്ടെങ്കിൽ ഉലക്കമേലും” എന്ന് അവരുടെ സൗഹൃദം പാടിത്തിമിർക്കുന്നു.

പിന്നീടെപ്പാഴോ ചമയങ്ങളഴിച്ച് യൂണിഫോമണിഞ്ഞ് അവർ ചിതറി മാറുന്നു.
കരുതലിൻ്റെ പായസപ്പാത്രങ്ങൾ കൈമാറുന്നു.

ആരോഗ്യകരമായ ആൺ പെൺ സൗഹൃദം ജീവിതത്തിലെ ഓണക്കാലമെന്ന് പറയാതെ പറയുന്നു.

*വെയിൽ വാടുന്നേരം*

വെയിൽ വാടുന്നേരം നഗരത്തിലെ പാതയോരത്ത്
പല നിറപ്പൂക്കളുടെ ചെറിയ കുന്നുകൾ വസന്തം തീർക്കുന്നു.

അതിനു നടുവിലിരുന്ന് ജീവിതത്തിൻ്റെ മനോഹര കാലങ്ങൾ പിന്നിട്ട പെണ്ണൊരുത്തി വിരൽ കടിയ്ക്കുന്നു.

ആ മുഖത്ത് നിന്ന് നാണത്തിൻ്റെ ഒരല വന്ന് എന്നെ തൊട്ടു വിളിയ്ക്കുന്നു.
പിന്നെ, പതിയെ ചിരിച്ച് ഓടി മറയുന്നു..

ശിവജ കെ.നായർ:- പത്തനംതിട്ട ജില്ലയിലെ, മല്ലപ്പളളി വായ്പ്പൂരിൽ ജനിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് താമസം. കുന്നന്താനം എൻ.എസ്.എസ്. സ്‌കൂൾ മുൻ അദ്ധ്യാപിക.

ശിങ്കാരി മകൻ രാമനുണ്ണി, ജിത്തൂൻ്റെ സ്‌കൂൾ എന്നീ ബാലനോവലുകൾ രചിച്ചു. 2021ലെ കേരള ബാലസാഹിത്യ അക്കാദമി അവാർഡു ലഭിച്ചിട്ടുണ്ട്. ആകാശവാണിയിൽ കഥകൾ പ്രക്ഷേപണം ചെയ്യാറുണ്ട്.

[email protected]

തിരുവനന്തപുരം വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്. വള്ളക്കടവ് വയ്യാമൂല സ്വദേശിനിയായ 64കാരി കുമാരി ഷീലയുടെ ഒരുപവൻ സ്വർണമാലയാണ് ഇവർ തട്ടിയെടുത്തത്. ഓഗസ്റ്റ് 18ന് രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ പിന്നിൽനിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

മാല പൊട്ടിച്ചെടുത്തശേഷം പ്രതികൾ നഗരത്തിലൂടെ കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തുറയിലെത്തി. സംഭവസമയത്ത് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ ശ്രദ്ധിച്ച ഷീല അത് പൊലീസിന് കൈമാറിയതാണ് അന്വേഷണത്തിൽ നിർണായകമായത്. മാല ചാലയിലെ ഒരു കടയിൽ 50,000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തി. ലഭിച്ച പണത്തിൽനിന്ന് 45,000 രൂപ ചെലവഴിച്ച് പ്രതികൾ രണ്ട് മൊബൈൽ ഫോണുകളും വാങ്ങിയിരുന്നു. പൊലീസ് മാല വീണ്ടെടുത്തു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തൃപ്പൂണിത്തുറയിൽനിന്ന് പിടികൂടിയത്.

കവർച്ചയ്ക്കിരയായതോടെ ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്വർണമാലയ്ക്ക് പകരം ഇമിറ്റേഷൻ ആഭരണം ധരിക്കാനാണ് ഷീലയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ ട്യൂഷനെടുത്ത് മിച്ചംവെച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ മാല വാങ്ങിയത്. ഏറെ ആഗ്രഹിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ വലിയ സങ്കടമുണ്ടെന്ന് ഷീല പറഞ്ഞു. കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ ഇനി സ്വർണാഭരണങ്ങൾ ധരിക്കൂ എന്നും, താൽക്കാലികമായി 250 രൂപയ്ക്ക് വാങ്ങിയ സ്വർണമെന്ന് തോന്നിക്കുന്ന മുക്കുമാലയാണ് ഇപ്പോൾ ധരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

തിരുവനന്തപുരം: എ.എൻ. ഷംസീറിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശം വർഗീയതയ്ക്ക് വളംവെക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഷംസീർ മുസ്ലിം ലീഗിന്റെ ശബ്ദമാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇതേ നിലപാടിന്റെ ഭാഗമാണെന്നും സിപിഎം വിമർശിച്ചു. വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളെ ഒരുമിപ്പിച്ച് സാമൂഹിക മാറ്റത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയിലെ നേതാക്കളെയും പ്രവർത്തകരെയും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന സമീപനം പ്രതിഷേധാർഹമാണെന്നും സിപിഎം വ്യക്തമാക്കി.

കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുത്തുന്നതിൽ എസ്എൻഡിപി യോഗം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ശ്രീനാരായണ ഗുരുവിന്റെ ദർശനം ഉയർത്തിപ്പിടിച്ചാണ് സംഘടന പ്രവർത്തിച്ചിരുന്നത്. അത്തരമൊരു സംഘടനയുടെ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് ഇപ്പോഴുണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം പരിപാടിക്കിടെയാണ് എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനം നടത്തിയത്. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ലെന്നും മുസ്ലിം ലീഗിന്റെ മനസ്സാണെന്നുമായിരുന്നു പരാമർശം. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ത്യാഗങ്ങൾ സഹിച്ചാണ് ഉയർന്നുവന്നതെങ്കിൽ ഷംസീർ എളുപ്പത്തിൽ നേതാവായെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. നേരത്തെയുള്ള വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങളെ സിപിഎം സമയത്ത് തള്ളിപ്പറയാതിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും അകന്നെന്നും പാർട്ടി സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിരുന്നു.

ലാലി രംഗനാഥ് ( ലാലിമ )

അലസമെൻ ചിന്തകൾ വഴിമാറിയൊഴുകുന്നു
അന്നത്തെ ഓണത്തിനോർമ്മതൻ ചാരത്തായ്…

അത്തം തുടങ്ങിയണഞ്ഞിടും പത്തുനാൾ
ആഹ്ലാദമോടെ ഞാൻ പാറിപ്പറന്നതും,
പൂക്കൾ പറിച്ചതും,പൂക്കളമിട്ടതും കൂട്ടരോടൊത്തു കളിച്ചുല്ലസിച്ചതും,
സദ്യവട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചിടും,
അമ്മതൻ ചാരേയലസം നടന്നതും..

ഉപ്പേരി, പപ്പടം പിന്നിലൊളിപ്പിച്ചു ,
സദ്യയെയോർത്തന്ന് സമയം കഴിച്ചതും..
പായസത്തിന്റെയാ നെയ്മണം നാവിലെ തേനൂറുമോർമ്മയിലേറെ തിളങ്ങിടൂ.

ഇന്നത്തെയോണത്തിൽ നല്ലോ ർമ്മയൊന്നുമില്ലെല്ലാം സമൃദ്ധിയിൽ
പിന്നെന്തു പൊന്നോണം??
ആശകളെല്ലാം ദ്രുതമായ് നിറവേറി-
ലാശകൾക്കപ്രാപ്യമാമൊന്ന് തേടും നാം..

നാവൂറും സദ്യതൻ മഹിമ ചൊല്ലീടുകിൽ,
കൊച്ചു ബാല്യങ്ങൾക്കതത്ര രസിപ്പീല..
പാശ്ചാത്യ ശീലങ്ങളൊന്നിൽ
ലയിച്ചോരിൽ
ബർഗറും പീസായും പുതുമ ഉണർത്തീടൂ…

ലാലി രംഗനാഥ് (ലാലിമ) :- തിരുവനന്തപുരം, മണമ്പൂർ സ്വദേശിനിയാണ്.
ആനുകാലികങ്ങളിലും പ്രമുഖ ഓൺലൈൻ പത്രങ്ങളിലും കഥ,കവിത, യാത്രാവിവരണം തുടങ്ങിയവ സ്ഥിരമായി എഴുതാറുണ്ട്. നീലിമ, മോക്ഷം പൂക്കുന്ന താഴ്വര എന്നീ രണ്ട് നോവലുകളും, മൂന്ന് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.ഇപ്പോൾ ലാലിമ എന്ന തൂലികാനാമത്തിൽ എഴുതുന്നു.

RECENT POSTS
Copyright © . All rights reserved