Latest News

നിലമ്പൂർ: കോളേജ് അധ്യാപകൻ ഉൾപ്പെടെ പ്രതികളായ എംഡിഎംഎ കേസിൽ നാലുപേർക്ക് ഉപാധികളോടെ ജാമ്യം. മമ്പാട് എം.ഇ.എസ്. കോളേജിലെ താൽക്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, ബ്യൂട്ടി പാർലർ ഉടമ ടി.എൻ. റീന, മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവർക്കാണ് നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

ബ്യൂട്ടി പാർലറിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെയാണ് റീന, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യനിൽനിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ സുഹൈൽ റീനയ്ക്കും സുബ്രഹ്മണ്യത്തിനും എംഡിഎംഎ എത്തിച്ചുന ൽകിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സുഹൃത്തുക്കൾക്കിടയിൽ ലഹരി വിൽപ്പന നടത്തിയിരുന്നതായും വിവരം ലഭിച്ചു.

അതിനിടെ, റീനയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ സമീപത്ത് കണ്ടെത്തിയ കാറിൽനിന്ന് 20.30 ഗ്രാം കഞ്ചാവും 2.06 ലക്ഷം രൂപയും പിടികൂടി. കാറിലുണ്ടായിരുന്നയാൾ രക്ഷപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും ലഹരിമരുന്നും കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന പണത്തിനൊപ്പം പാസ്‌ബുക്ക്, ചെറിയ കവറുകൾ, ഇലക്ട്രോണിക് ത്രാസ് എന്നിവയും കണ്ടെടുത്തു. കാറിന്റെ ഉടമയെയും നിലവിലെ പ്രതികളുമായുള്ള ബന്ധവും ഉൾപ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്.

ജോസ്ന സാബു സെബാസ്റ്റ്യൻ

സാരിയുടുത്ത നമ്മളെ കണ്ടപ്പോൾ So pretty എന്ന് പറഞ്ഞതാണോ അവർ ചെയ്ത തെറ്റ്?
പൊട്ടുകുത്തിയ നമ്മളെ കണ്ടപ്പോൾ You looking amazing എന്ന് പുകഴ്ത്തിയതാണോ അവർ ചെയ്ത തെറ്റ്? അതോ പർദ്ദയിട്ട നമ്മളെ കണ്ടപ്പോൾ Welcome എന്ന് പറഞ്ഞതാണോ നമുക്ക് മനസ്സിലാവാതെ പോയത്?

എന്നാൽ അറിഞ്ഞോ അവർ പറഞ്ഞത് അവരുടെ ഡിസെൻസി ആയിരുന്നു. മുഖത്തുനോക്കി ആരെയും വേദനിപ്പിക്കാനോ മുറിപ്പെടുത്താനോ അവർ പഠിച്ചിരുന്നില്ല. അതുകൊണ്ടാണ് എല്ലാത്തിനും Well done,very good എന്നൊക്കെ പറഞ്ഞിരുന്നത്. എന്തിനേറെ ക്ലാസിൽ തോറ്റ കുട്ടിയോടും അവർ പറയും you did well…

എന്നാൽ നാം അതിനെ വായിച്ചതോ?
അവർക്കിതൊന്നും ആവില്ല അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. അങ്ങനെ നമ്മുടെ ഉള്ളിൽ അഹങ്കാരം വളർന്നു. അവരെ നാം നമ്മെ കൂടുതൽ കൂടുതൽ കാണിക്കാൻ തുടങ്ങി. അവരുടെ നന്മയെ നാം നമ്മുടെ വലിപ്പത്തിന്റെ കണ്ണാടിയാക്കി.

ഓർമ്മയുണ്ടോ, ബ്രിട്ടീഷുകാരിൽ നാം കണ്ട ആ പഴയ ദിവസങ്ങൾ?
പിന്നാമ്പുറത്തെ ചെറിയ പൂന്തോട്ടം. ഒരു മൂലയിൽ, ചെറിയ കുടുംബസംഗമങ്ങളായി ഒത്തുകൂടിയ സായാഹ്നങ്ങൾ. സർക്കസിനും കാർണിവലിനും ചെറിയ കൂട്ടങ്ങളായി പോയ നാളുകൾ. സ്കൂളിലെ കായികമേളയിൽ ഒരാൾ ജയിച്ചാൽ അത് അവന്റെ മാത്രം വിജയമായി കാണാതെ, ഒരു ഹൗസിന്റെ മൊത്തം വിജയമായി, എല്ലാവരുടെയും വിജയമായി ആഘോഷിച്ച ആ മനസ്സ്.

സ്കൂളിൽനിന്ന് വീട്ടിലേക്ക് പറഞ്ഞുവിടുമായിരുന്നു, നാളെ വരുമ്പോൾ 25 പി കൊണ്ടുവരണം. വെറുതെയല്ല. ആ ചെറിയ തുകയ്ക്ക് നമ്മുടെ കൊച്ചിന് ഒരു ചെറിയ കപ്പ് കേക്ക് കിട്ടും. കൊച്ചിന് സന്തോഷമാകും. എന്നാൽ നമ്മളിൽ പലരും അത് കൊടുത്തുവിടാൻ തയ്യാറായില്ല…അങ്ങനെ അവരിപ്പോൾ സമ്പന്നൻ ആകേണ്ട എന്ന് നമ്മൾ വിചാരിച്ചു. പക്ഷേ ആ പൈസ മേടിച്ചത് അവർക്ക് കേക്ക് വിറ്റുതീർക്കാനായിരുന്നില്ല. സ്കൂളിനെ താങ്ങാനായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാനായിരുന്നു. അതിലൂടെ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് നമ്മുടെ കൂടെ കുട്ടികളെ പഠിപ്പിക്കാനായിരുന്നു.

ഓർമ്മയുണ്ടോ സ്ലീപ്പോവർ ദിനം?
ഒരു ഷീറ്റിൽ നിലത്തുറങ്ങണം. കിടക്കയില്ല. തലയിണയില്ല. വീടിന്റെ സുഖമില്ല.
എന്തിന്? വീടില്ലാത്ത കുട്ടികളുടെ വേദന നമ്മുടെ കുട്ടിയും ഒന്ന് അനുഭവിച്ചറിയാൻ. നിലത്ത് കിടന്നുറങ്ങുമ്പോൾ, തണുക്കുമ്പോൾ ഇതൊന്നും ഇല്ലാത്തവർ എത്രമാത്രം സഹിക്കുന്നുണ്ടാകും എന്ന് ഹൃദയത്തിൽ തൊട്ടറിയാൻ. അത് പുസ്തകത്തിലെ പാഠമായിരുന്നില്ല. ജീവിതത്തിലെ പാഠമായിരുന്നു.

ഓർമ്മയുണ്ടോ പാറ്റ്സി ദിനം?
ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഒരു ദിവസം. അന്ന് നമ്മുടെ കുട്ടികൾ പൈജാമ ഇട്ട് സാധാരണ പോലെ പോകും..അങ്ങനെ കുട്ടികൾ അവരോടൊപ്പം കളിക്കും. അവരെ മനസ്സിലാക്കാൻ ശ്രമിക്കും. അവർക്ക് എന്ത് ബുദ്ധിമുട്ടുണ്ട്, എന്ത് സഹായം വേണം, അവരും നമ്മളെപ്പോലുള്ള കുട്ടികളാണ് എന്ന് തിരിച്ചറിയും. അത് സഹതാപമായിരുന്നില്ല. സഹജീവനമായിരുന്നു. ഒരു കുട്ടിയും ഒറ്റപ്പെടരുത് എന്ന ബോധമായിരുന്നു.

സ്പോർട്ട്സ് ദിനത്തിൽ സ്കൂളിലെ കുട്ടികളെ പല ഹൗസുകളായി തിരിക്കും. ഓരോ ഹൗസിനും വിശുദ്ധരുടെ പേരുകൾ. കായികമേളയിൽ ഓരോ ഹൗസും മത്സരിക്കും. പക്ഷേ, ഒരാൾ ഓടി ജയിച്ചാൽ ആ വിജയം ആ ഹൗസിന്റെ മുഴുവൻ വിജയമാണ്. ഒരാൾ ജയിച്ചാൽ എല്ലാവരും ആഘോഷിക്കും. ഒരാൾ തോറ്റാൽ എല്ലാവരും തോറ്റതുപോലെ.
അതാണ് പങ്കുവയ്ക്കൽ. അതാണ് ഒരുമ.
വ്യക്തിപരമായ ജയം മാത്രമല്ല, കൂട്ടായ ജയം എന്നത് വലുതാണ് എന്ന പാഠം.

അതെ, അതായിരുന്നു ബ്രിട്ടീഷ് സംസ്കാരം. അതായിരുന്നു ഇംഗ്ലീഷ് സംസ്കാരം.
വലിയ സമ്പത്തിന്റെ പ്രദർശനമല്ല. ചെറിയ കുടുംബസംഗമങ്ങളും ഒരു ചെറിയ പങ്ക് ഫിഷ് ആൻഡ് ചിപ്സും കൊണ്ട് ബന്ധങ്ങൾ കെട്ടിപ്പടുത്ത സംസ്കാരം.

റേസിംഗ് കാർ ഷോകളും സിനിമാതാരങ്ങളുടെ പരിപാടികളും അവർ നടത്തിയത് ടിക്കറ്റിന് നല്ല വിലയിട്ടുകൊണ്ടായിരുന്നു. അതെ, ചിലത് വളരെ വിലകൂടിയതും, ചിലത് സൗജന്യവും ചെലവുകുറഞ്ഞതുമായി എല്ലാവർക്കും ലഭിക്കണം എന്ന് പഠിപ്പിക്കാനായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അവർ പഠിച്ചതാണിതൊക്കെ.
കുടുംബത്തിന്റെ വില. ക്ഷമയുടെ വില. കരുണയുടെ വില. അച്ചടക്കത്തിന്റെ വില. ബഹുമാനത്തിന്റെ വില.
അതുകൊണ്ടാണ് ലോകത്തിന്റെ എല്ലാ മൂലയിൽനിന്നും വന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമുൾപ്പെടെ അവർ പാർട്ണർ വിസ കൊടുത്തത്. കുടുംബമായി ജീവിക്കുന്നതിന് അത്രയേറെ വില അവർ കൊടുത്തിരുന്നു.
നമ്മുടെ കുട്ടികൾക്ക് സ്കൂൾ ഭക്ഷണം, ആശുപത്രി, ഇങ്ങനെ പലതും അവർ സൗജന്യമായി നൽകി. അവരുടെ ലാഭം അവർ നമ്മുടെ കുട്ടികളുമായി പങ്കിട്ടു.

അതെ, ലോകത്തിന്റെ നാനാമൂലയിൽനിന്നും വന്ന നമ്മളിൽ പലർക്കും അവർ നൽകിയത് വെറും വിസയായിരുന്നില്ല, ഒരു ജീവിതം തന്നെയായിരുന്നു. NHS ന്റെ സൗജന്യ ചികിത്സ, sick leave, maternity leave, benefits, സ്കൂൾ, ആശുപത്രി എല്ലാം അവർ നമുക്കുമുന്നിൽ തുറന്നുവച്ച സ്നേഹത്തിന്റെ വാതിലുകളായിരുന്നു. പക്ഷേ നമ്മളിൽ പലരും ആ വാതിലിലൂടെ അവകാശത്തോടെ കയറി, അതിനെ ചൂഷണത്തിന്റെ വഴിയാക്കി. ഇന്ത്യയിലും UAEയിലും ഗർഭധാരണം പോലും ഒരു ഉത്തരവാദിത്വത്തോടെ നിയന്ത്രിച്ചിരുന്ന നമ്മൾ, ഇവിടെയെത്തിയപ്പോൾ അതിനെ നിയന്ത്രണമില്ലാത്ത അവകാശമാക്കി. അവർ നൽകിയത് സമ്മാനം…

എന്നാൽ നാം എന്താണ് ചെയ്തത്?

നാം ആ സംസ്കാരത്തെ തകർത്തു. കഷണം കഷണമായി.
അതിഥികളായി വന്ന നാം, പിന്നീട് അവകാശികളെപ്പോലെ പെരുമാറി.
നന്ദി മറന്നു. അച്ചടക്കം മറന്നു. ബഹുമാനം മറന്നു. നാം വീണ്ടും മത്സരം തുടങ്ങി.

നമ്പർ മാത്രമുണ്ടായിരുന്ന വീടുകൾക്ക് നമ്മൾ നമ്മുടെ വീട്ടുപേര് വച്ചുപിടിപ്പിച്ചു.
മേടിച്ച കാറിന് നമ്മുടെ പേരും നമ്പർ പ്ലേറ്റും നൽകി, അതിനെ അഹങ്കാരത്തിന്റെ മുദ്രയാക്കി. കുട്ടികളെ ഗ്രാമർ സ്കൂളിൽ വിടാനുള്ള മത്സരം.സ്കൂളിൽ പറ്റാത്തതൊക്കെ സ്വയം ട്യൂഷനും സൊസൈറ്റിയും ഉണ്ടാക്കി, നമ്മുടെ മക്കളെ കോമ്പറ്റീഷൻ പഠിപ്പിച്ചുകൊടുത്തു.

നമ്മുടെ കുട്ടികൾ സ്കൂളിൽ കാണുന്നത് ഷെയറിങ് സംസ്കാരം. വീട്ടിലും കമ്മ്യൂണിറ്റിയിലും കാണുന്നത് ഞാൻ, എന്റെ, എന്റെ മാത്രം എന്ന സംസ്കാരം.
കുട്ടികൾക്ക് തന്നെ ആകെ കൺഫ്യൂഷൻ.
അതാണ് നാം പഠിപ്പിച്ചുകൊടുത്തത്.

സ്നേഹം പങ്കിടേണ്ടിടത്ത് അഹങ്കാരം പങ്കിട്ടു. ഒരുമിച്ച് നിൽക്കേണ്ടിടത്ത് ഒറ്റയ്ക്ക് ജയിക്കാൻ തുടങ്ങി.
പക്ഷേ മനുഷ്യരാകാൻ പഠിപ്പിച്ചില്ല.
പങ്കിടാൻ പഠിപ്പിച്ചില്ല.
നന്ദി പറയാൻ പഠിപ്പിച്ചില്ല.
ബഹുമാനിക്കാൻ പഠിപ്പിച്ചില്ല.

ഇത് ഈ സംസ്കാരത്തോട് നമ്മൾ ചെയ്ത വഞ്ചനയാണ്. ബ്രിട്ടീഷ് സംസ്കാരത്തെയും ഇംഗ്ലീഷ് സംസ്കാരത്തെയും നാം വെറുതെ ഉപയോഗിച്ചു, ആഘോഷിച്ചു, എന്നിട്ട് തകർത്തു കളഞ്ഞു..
സൗജന്യ സ്കൂളും ആശുപത്രിയും കിട്ടിയപ്പോൾ അത് അവകാശമായി കണ്ടു.
അതിന് പിന്നിൽ ഉള്ള കരുണയും അച്ചടക്കവും നാം മറന്നു.
സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കൊടുത്തതിനെ പലതും നാം സ്വന്തം പ്രദർശനത്തിനുള്ള വേദിയാക്കി.

ഇത് നാം സ്വന്തം കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്.
നാം അവർക്ക് നൽകേണ്ടത് സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പാഠമായിരുന്നു. പകരം നൽകിയത് മത്സരത്തിന്റെ വിഷവും അഹങ്കാരത്തിന്റെ ഭാരവും. അവർ ഇന്ന് സമ്മർദത്തിലാണ്. ഏകാന്തതയിലാണ്. എന്തും എനിക്ക് മാത്രം എന്ന ചിന്തയിലാണ് അവർ വളരുന്നത്. അതിന്റെ ഉത്തരവാദി നാമാണ്.

സമയം കുറവാണ്. ഇനിയും വൈകിയാൽ, നമ്മുടെ കുട്ടികൾക്ക് നൽകാൻ നമ്മുടെ കൈയിൽ ഒന്നുമുണ്ടാകില്ല…
ആ ചെറിയ ഒരു കപ്പ് കേക്കിന്റെ നന്മപോലും….

അതുകൊണ്ട് ഉണരുക.
ഇത് വെറും വിമർശനമല്ല, ഇത് മുന്നറിയിപ്പാണ്. മത്സരിക്കുന്നതിനുമുമ്പ് മനുഷ്യരാകുക. ജയിക്കുന്നതിനുമുമ്പ് പങ്കിടുക. സ്വന്തം പേര് ഉയർത്തുന്നതിനുമുമ്പ് മറ്റുള്ളവരുടെ കൈ പിടിക്കുക.

ബ്രിട്ടീഷ് ഇംഗ്ലീഷ് സംസ്കാരം നമ്മെ സ്നേഹിച്ചു. അതിനെ നാം നശിപ്പിക്കരുത്.
നമ്മുടെ കുട്ടികൾക്കുവേണ്ടിയെങ്കിലും, ഈ സംസ്കാരത്തെ രക്ഷിക്കുക.
ഇനിയും വൈകിയിട്ടില്ല..

കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. തുടർന്ന് ജാമ്യം തേടി ആന്റോ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് തന്നെ പരിഗണിച്ചേക്കും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന്റോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എക്സൈസ് നീക്കം തുടങ്ങി.

വീട്ടിൽ അനുവദനീയമായതിലും കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിലാണ് അബ്കാരി നിയമപ്രകാരം ആന്റോയെ അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം കണ്ടെത്തിയത്. ഇതിൽ 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും ഉൾപ്പെടുന്നു. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

മദ്യം വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നെങ്കിൽ ഗുരുതര കുറ്റമായി കണക്കാക്കും. സ്വന്തം ആവശ്യത്തിനായാണ് സൂക്ഷിച്ചതെങ്കിൽ, നിശ്ചിത പരിധിയിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നതിന് വീട്ടിൽ സ്ഥിരതാമസക്കാരായ മുതിർന്നവരുടെ എണ്ണം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്ക് കഴിഞ്ഞില്ലെന്നാണ് എക്സൈസ് പറയുന്നത്. കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യം എത്തിച്ചതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പും അന്വേഷണ പരിധിയിലുണ്ട്.

തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻമേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21ന് രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. രാവിലെ എട്ടോടെയാണ് മൃതദേഹങ്ങൾ എത്തിക്കുക. അഞ്ജനയുടെ സംസ്കാരം അന്നു വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.

അഞ്ജനയും ആൻമേരിയും കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഉറ്റസുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. സാന്റാക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിലാണ് അനിലയെ പാർപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28നായിരുന്നു കൊലപാതകം. പോസ്റ്റ്‌മോർട്ടം, എംബാമിങ്, ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.

ആൻമേരിയുടെ സംസ്കാരം ഭർത്താവിന്റെ ഇടവകയായ ചിങ്ങവനം സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ചൊവ്വാഴ്ച നടക്കും. സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിലെ അസോഷ്യേറ്റ് വികാരി ഫാ. തോമസ് കോര പുൽപ്പാറയിലിന്റെ നേതൃത്വത്തിലാണ് കാലിഫോർണിയയിലെ നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നോർക്ക അധികൃതർ ഒരുക്കും.

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കേരള ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവുശിക്ഷ. കോട്ടയം വിജിലൻസ് പ്രത്യേക കോടതി ശിക്ഷ വിധിച്ചതോടൊപ്പം ₹30.84 ലക്ഷം പിഴയും ചുമത്തി. ശിക്ഷാവിധിക്കു പിന്നാലെ അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. വിധിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന് ടോമിൻ തച്ചങ്കരി അറിയിച്ചിട്ടുണ്ട്.

2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെ അറിയാവുന്ന വരുമാന സ്രോതസുകളെക്കാൾ അനുപാതാതീതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (വിഎസിബി) കുറ്റപത്രപ്രകാരം ₹64 ലക്ഷം മൂല്യമുള്ള അധിക സ്വത്താണ് സമ്പാദിച്ചത്. അദ്ദേഹത്തിന്റെ സ്വത്തുക്കൾ അറിയാവുന്ന വരുമാനത്തേക്കാൾ 135 ശതമാനം കൂടുതലാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2007-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളാണെന്ന് ചൂണ്ടിക്കാട്ടി കേസിൽനിന്ന് ഒഴിവാക്കണമെന്ന് ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. വിചാരണക്കിടെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും ഫലപ്രദമായിരുന്നില്ല. 2023-ൽ ഡിജിപിയായി വിരമിച്ച ടോമിൻ തച്ചങ്കരിക്കെതിരായ കേസ് ദീർഘകാല വിചാരണയ്ക്കൊടുവിലാണ് ശിക്ഷാവിധിയിലെത്തിയത്.

കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം ഭക്ഷണം നൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ കാറ്ററിങ് സ്ഥാപന ഉടമ പോലീസ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വിളിച്ചുവരുത്തിയ ശേഷമായിരുന്നു നടപടി.

വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും നിശ്ചയിച്ച സമയത്ത് ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ ഇയാൾക്കെതിരെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, എറണാകുളം ജില്ലയിലെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ.

സെപ്റ്റംബർ 13ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ സമയത്ത് ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. ബി.എൻ.എസ് 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വിഷ്ണു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ആലുവ: ചൂർണിക്കരയിൽ 45കാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐശ്വര്യ ഫ്ലാറ്റ് സമുച്ചയത്തിലെ കോംപൗണ്ടിൽ ഏറെ നാളായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൂന്ന് മാസമായി അനില ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ക്യാൻസർ ചികിത്സയിലായിരുന്ന ഇവർ ഇടയ്ക്കിടെ വളർത്തുനായയ്ക്കൊപ്പം നടക്കാനിറങ്ങാറുണ്ടായിരുന്നു. എന്നാൽ അനിലയെക്കുറിച്ച് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് കാര്യമായ വിവരങ്ങളൊന്നും അറിയില്ലായിരുന്നു. ഏറെക്കാലം തിരുവനന്തപുരത്തെ ഐ.ടി. മേഖലയിൽ ജോലി ചെയ്തിരുന്നതായി ചിലരോട് പറഞ്ഞിരുന്നതായാണ് വിവരം.

ഫ്ലാറ്റിൽ താമസിക്കുന്ന സനലിന്റേതാണ് കാർ. നികുതി കാലാവധി കഴിഞ്ഞതിനാൽ കാർ റോഡിൽ ഇറക്കാറില്ലായിരുന്നു. അതിനാൽ ഏറെനാളായി ആരുടെയും ശ്രദ്ധയിൽപ്പെടാതെയാണ് കാർ കിടന്നിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ലണ്ടൻ: യു കെ. കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിക്കുന്ന വിനായക ചതുർത്ഥി മഹോത്സവം 2026 സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷിക്കും.
വിഘ്‌നങ്ങൾ അകറ്റി വിജയവും ഐശ്വര്യവും നൽകുന്ന ഗണപതി ഭഗവാന് സമർപ്പിച്ചാണ് ഈ വർഷത്തെ മഹോത്സവം. പ്രസിദ്ധമായ സൂര്യകാലടി മഹാ ഗണപതി ഹോമവും അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഇതിന്റെ ഭാഗമായി നടത്തപ്പെടും.
പ്രസിദ്ധ തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഹോമത്തിന് മുഖ്യ കാർമികത്വം വഹിക്കും. തേങ്ങ ഉൾപ്പെടെയുള്ള മംഗളകരമായ എട്ട് ദ്രവ്യങ്ങൾ ഉപയോഗിച്ച് ഐശ്വര്യം, സമാധാനം, ദൈവാനുഗ്രഹം എന്നിവയ്ക്കായി നടത്തുന്ന പുണ്യ കർമമാണ് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം.
തീയതി: ഞായർ, 20 സെപ്റ്റംബർ 2026
സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ
വേദി: Dabbs Place Farm, Gravesend, Kent, DA13 9BL
(രജിസ്ട്രേഷന് ശേഷം കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നതാണ്)
പരിമിതമായ രജിസ്ട്രേഷനാണ് ഉള്ളത്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: വെള്ളി, 18 സെപ്റ്റംബർ 2026
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
07838 170203 | 07985 245890 | 07973 151975 | 07906 130390 | 07507 766652 | 07795 575065

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ് : ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ (ബി എം കെ എ) നേതൃത്വം നൽകുന്ന ‘പൊന്നോണം 2026’ നാളെ, സെപ്തംബർ 19 ന് ശനിയാഴ്ച്ച അതിവിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന ‘ പൊന്നോണം 2026’ ആഘോഷതോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ വെച്ച് കൊണ്ടാടും.

ബെഡ്ഫോർഡ് & കെംപ്‌സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും, കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും, പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ബിഎം കെഎ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും.

ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസിയേഷൻ അംഗങ്ങൾ ചേർന്നൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയിൽ വിളമ്പുക 28 ഇനം വിഭവങ്ങൾ ആവും. ചെണ്ടമേളം, തിരുവാതിര, കഥകളി,മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വർണ്ണാഭമാക്കും. കൂടാതെ കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിൻറെ ഭാഗമായുണ്ടാവും.

ബെഡ്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ ബി എംകെ എ ഒരുക്കുന്ന തിരുവോണ ആഘോഷവും, ഗംഭീര ഓണസദ്യയും സംഘടനയുടെ ജൈത്രയാത്രയുടെ പതിനഞ്ചാം വാർഷീകത്തിന്റെ ഭാഗമായുള്ള മികവുറ്റ പരിപാടികൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായും അസ്സോസ്സിയേഷൻ പ്രസിഡണ്ട് ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.

VENUE: BROMHAM VILLAGE HALL, VILLAGE ROAD,
BEDFORD, MK43 8JP

യു കെ : കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ ഈ മാസത്തെ പ്രതിമാസ അയ്യപ്പ പൂജ സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും.
രാവിലെ 8.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകിട്ട് 6.30 മുതൽ 9.30 വരെ വിവിധ പൂജകളോടെ നടക്കും.
സൂര്യകാലടി തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടക്കുക.
അഭിഷേകം, വിളക്ക് പൂജ, ലളിതാ സഹസ്രനാമ അർച്ചന, ഭജൻസ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം , പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിളക്ക് പൂജയ്ക്കായി രണ്ട് കെട്ട് പൂക്കൾ, ഒരു നാളികേരം, സ്വന്തം നിലവിളക്ക് എന്നിവയും നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
സ്ഥലം: 1 Northgate, Rochester ME1 1LS (Friends Meeting House, Quaker Meeting House – First Floor)
വിവരങ്ങൾക്ക്: 07838 170203, 07985 245890, 07507 766652, 07906 130390, 07973 151975
Copyright © . All rights reserved