പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് പാർട്ടികളുടെ സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടി അദ്ദേഹം വിജയിക്കുകയായിരുന്നു. എൽഡിഎഫിന്റെ എ.സി. മൊയ്തീനും എൻഡിഎയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എതിര്‍ സ്ഥാനാർഥികൾ. ദീർഘകാല രാഷ്ട്രീയപരിചയവും സഭാപരിചയവും ഉള്ള നേതാവിനെ സ്പീക്കർ പദവിയിലേക്ക് കൊണ്ടുവരണമെന്ന യുഡിഎഫ് നിലപാടാണ് തിരുവഞ്ചൂരിന്റെ തിരഞ്ഞെടുപ്പിന് പിന്നിൽ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ തിരുവഞ്ചൂർ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കെപിസിസി തുടങ്ങിയ സംഘടനകളിൽ നിർണായക ചുമതലകൾ വഹിച്ചു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായും സജീവമായി പ്രവർത്തിച്ചു. 2004-ലും 2011-ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യം, ആഭ്യന്തരം, റവന്യൂ, വനം, സിനിമ തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
1991-ൽ അടൂർ മണ്ഡലത്തിൽ നിന്നാണ് തിരുവഞ്ചൂർ ആദ്യമായി നിയമസഭയിലെത്തിയത്. 2006 വരെ അടൂരിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് കോട്ടയത്തേക്ക് മാറി തുടർച്ചയായി വിജയിക്കുകയും ജനപിന്തുണ നിലനിർത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായിരിക്കെ നിരവധി വിവാദ കേസുകളിൽ കർശന നിലപാട് സ്വീകരിച്ച നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണപരിചയവും രാഷ്ട്രീയ പക്വതയും പരിഗണിച്ചാണ് അദ്ദേഹത്തെ നിയമസഭയുടെ പുതിയ സഭാനാഥനായി തിരഞ്ഞെടുത്തത്.



വാറ്റ്ഫോർഡ്: 10 വർഷത്തെ ദുർഭരണത്തിന് വിരാമമിട്ട് അധികാരത്തിലെത്തിയ യുഡിഎഫ് ഭരണത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി യുകെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള ചാപ്റ്റർ) വാറ്റ്ഫോർഡ് യൂണിറ്റ് പ്രവർത്തകർ.
ഐഒസി വാറ്റ്ഫോർഡിന്റെ നേതൃത്വത്തിൽ മേയ് 18ന് വൈകിട്ട് 8 മുതൽ 10 വരെ ടോൾപിറ്റ്‌സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഐഒസി നാഷണൽ പ്രസിഡന്റ് സൂജു കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. നാഷണൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മാത്യു വർഗീസ്, സിബി തോമസ്, ചാന്ദിനി, ജോജി, ഷിബിൻ സ്റ്റീഫൻ, സണ്ണിമോൻ മത്തായി, ഫെമിൻ, ലിബിൻ കൈതമറ്റം, എൽദോ ജേക്കബ്, മായ ബെന്നി, മാത്യു കുറ്റിക്കണ്ടത്തിൽ, പ്രവീൺ, റിനോ, സണ്ണി ജോസഫ്, ജോമോൻ കെ. മാത്യു, ഡേവിസ്, സിനി, ബെന്നി എന്നിവർ പ്രസംഗിച്ചു.

പിണറായി വിജയൻ സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിന് അറുതി വന്നുവെന്ന ആമുഖത്തോടെ ആരംഭിച്ച യോഗത്തിൽ പ്രവർത്തകർ തങ്ങളുടെ ആവേശവും പ്രതീക്ഷകളും പങ്കുവച്ചു.
ജോൺ പീറ്റർ സ്വാഗതവും ഡൊമിനിക്ക് മാത്യു നന്ദിയും രേഖപ്പെടുത്തി. യോഗാനന്തരം പ്രശസ്ത സാഹിത്യകാരൻ കെ.പി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ സദ്യയും പായസവും ആസ്വദിച്ച് പങ്കെടുത്തവർ സന്തോഷത്തോടെ പിരിഞ്ഞു.


ബെന്നി അഗസ്റ്റിൻ
കാർഡിഫ്: യുക്മ ദേശീയ സ്പോർട്സിനോടനുബന്ധിച്ചു നടത്തുന്ന യുക്മ വെയിൽസ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ സ്പോർട്സ് ജൂൺ 6 ശനിയാഴ്ച മെർത്താറിൽ വച്ച് നടത്തപ്പെടുന്നു. ജൂൺ 20ന് നടക്കുന്ന യുക്മ ദേശീയ സ്പോർട്സിന് മുൻപായി എല്ലാ റീജിയനുകളിലും റീജിയണൽ സ്പോർട്സ് നടത്തപ്പെടും. ജൂൺ 6ന് മെർത്തറിലെ അഫോൺ റ്റാഫ് ഹൈ സ്കൂളിൽ (Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA) വച്ചായിരിക്കും വെയിൽസ് റീജിയണൽ സ്പോർട്സ് നടക്കുക. സ്പോർട്സ് ഡേയുടെ തയ്യാറെടുപ്പിന്റെ തുടക്കമായി രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. റീജിയണൽ സ്പോർട്സിലേക്ക് റീജിയണിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളെയും അംഗങ്ങളെയും കായികപ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജിയണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോഷി തോമസ് അറിയിച്ചു.
വെയിൽസ് റീജിയണൽ സ്പോർട്സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ ഒരു സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. യുക്മ ദേശീയ ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, യുക്മ ദേശീയ കമ്മറ്റി അംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ് എന്നിവരോടൊപ്പം റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, സാംസ്‌കാരിക വേദി കൺവീനർ ബിനോ ആന്റണി , വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, ആർട്സ് സെക്രട്ടറി ജോബി മാത്യു, ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, ജോമോൻ വർഗീസ്, റെനിൽ, അലൻ പോൾ , ബിജു പോൾ, രതീഷ്, അഡ്വ. ഷിന്ടോ തുടങ്ങിയവർ അടങ്ങിയ സംഘാടക സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

വെയിൽസ് റീജിയണിലെ അംഗ അസോസിയേഷനുകളായ ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി, കാർഡിഫ് മലയാളി അസോസിയേഷൻ, മലയാളി വെൽഫെയർ അസോസിയേഷൻ ബാരി, ബ്രിഡ്‌ജിന്ദ് മലയാളി അസോസിയേഷൻ, മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ, ലാൻഡഡ്നോ മലയാളി അസോസിയേഷൻ, അബർഗവാനി മലയാളി അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ തുടങ്ങി എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ധാരാളം മത്സരാർത്ഥികൾ ഈ റീജിയണൽ കായിക മാമാങ്കത്തിലേക്ക് വരുവാൻ തയ്യാറെടുത്തുകഴിഞ്ഞു. ഈ കായിക മാമാങ്കം വലിയ വിജയമാക്കുവാൻ വെയിൽസിലെ മുഴുവൻ മലയാളി കായികപ്രേമികളെയും മെർത്തറിലേക്ക് ക്ഷണിക്കുന്നുവെന്ന് സംഘാടക സമിതി അംഗങ്ങൾ ഒന്നടങ്കം അറിയിച്ചു.
Venue: Afon Taf High School Yew Street, Troedyrhiw, Merthyr Tydfil, CF48 4EA
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ ഇനി കുറഞ്ഞത് നാല് വർഷം സർവീസ് നിർബന്ധമാക്കി പുതിയ സർക്കാർ. നിലവിലെ രണ്ട് വർഷ സേവനമെന്ന മാനദണ്ഡം മാറ്റിയാണ് പുതിയ തീരുമാനം. ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സേവനം ചെയ്തവർക്ക് മാത്രമേ ഇനി പെൻഷൻ ലഭിക്കൂ.
രണ്ടുവർഷം പൂർത്തിയാകുമ്പോൾ ജീവനക്കാരെ മാറ്റി പുതിയവരെ നിയമിച്ച് കൂടുതൽ പേർക്ക് പെൻഷൻ ഉറപ്പാക്കുന്ന പതിവിനും ഇതോടെ വിരാമമാകും. പുതിയ മാനദണ്ഡത്തിന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്നും നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയും സി.എ.ജിയും മുമ്പ് വിമർശിച്ചിരുന്ന വിഷയത്തിൽ ചരിത്രപരമായ തിരുത്തലാണിതെന്നാണ് വിലയിരുത്തൽ.
കേരളത്തിലാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്ന സംവിധാനം നിലവിലുള്ളത്. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇത്തരം നിയമനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും കേരളത്തിൽ 25 പേരെ വരെ നിയമിക്കാം. 1994-ൽ കെ. കരുണാകരൻ സർക്കാർ കൊണ്ടുവന്ന ഈ സംവിധാനത്തിൽ ഖജനാവിന് വലിയ ബാധ്യതയുണ്ടാകുന്നുവെന്ന വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നിർണായക മാറ്റം കൊണ്ടുവന്നത്.
ന്യൂഡൽഹി ∙ മലയാളികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമർശം ചർച്ചയാകുന്നു. കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചനക്കേസിലെ തുടർനടപടികൾ ലുധിയാനയിലേക്ക് മാറ്റണമെന്ന പഞ്ചാബ് സ്വദേശിനിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമർശം. കേരളം ഭാഷാസൗഹൃദ സംസ്ഥാനമാണെന്നും മിക്കവർക്കും ഇംഗ്ലീഷ് അറിയാമെന്നും ഭർത്താവിനായി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് കോടതിയിൽ വാദിച്ചു.
എന്നാൽ, കേരളത്തെ ഭാഷാസൗഹൃദ സ്ഥലമെന്നു പറയാനാകില്ലെന്നും ഇംഗ്ലീഷ് അവിടെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ഭാഷാബുദ്ധിമുട്ട് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേരളത്തിലെ നടപടിക്രമങ്ങളിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യുവതിക്കായി കേസ് നോക്കുന്ന അമ്മയ്ക്കും ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നതായും വാദത്തിൽ ചൂണ്ടിക്കാട്ടി.
2017ൽ വിവാഹിതരായ ദമ്പതികൾ 2023ൽ യുവതി യുകെയിലേക്കു താമസം മാറിയശേഷമാണ് അകന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡിയും വിവാഹമോചനവും ആവശ്യപ്പെട്ട് ഭർത്താവാണ് ഹർജി നൽകിയത്. കുട്ടി കഴിഞ്ഞ 3 വർഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തിൽ തുടരണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ ഇതുവരെ യുവതിക്ക് ഫലപ്രദമായി പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു നിരീക്ഷിച്ച കോടതി, കേസ് ലുധിയാനയിലേക്ക് മാറ്റാൻ ഉത്തരവിട്ടു.
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. പ്രോ ടേം സ്പീക്കറായ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈകൊടുത്ത് അഭിവാദ്യം ചെയ്ത പിണറായിയുടെ ദൃശ്യങ്ങൾ സഭയിൽ ശ്രദ്ധേയമായി. ഡയസിലേക്ക് പിണറായി വിജയൻ എത്തുന്നതിനുമുമ്പ് തന്നെ ജി സുധാകരൻ സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വരികയും ഇരുവരും ഹസ്തദാനം ചെയ്ത് പരസ്പരം തോളിൽ തട്ടി ആശംസകൾ കൈമാറുകയും ചെയ്തു.
ധർമടത്ത് നിന്ന് 19,240 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയത്. മുൻപ് ജി സുധാകരന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ പിണറായി വിജയനും എം വി ഗോവിന്ദനും ഉൾപ്പെടെ സിപിഎം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെയായിരുന്നു സത്യപ്രതിജ്ഞ വേദിയിൽ ഇരുവരും സൗഹൃദപൂർവം അഭിവാദ്യം ചെയ്തത്.
രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. അക്ഷരമാലാക്രമത്തിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യവാചകം ചൊല്ലിയത്. “ബഹുമാന്യനായ മുഖ്യമന്ത്രി”, “ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്” എന്നിങ്ങനെ ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തതും ശ്രദ്ധ നേടി.
പാലക്കാട്: ടിവി റിമോട്ട് നൽകാത്തതിനെ തുടർന്ന് സഹോദരങ്ങളുമായി ഉണ്ടായ തർക്കത്തിനൊടുവിൽ 12 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് തച്ചമ്പാറ സ്വദേശിയായ പ്രദോഷിനെയാണ് വീട്ടിലെ തട്ടിൻപുറത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
സഹോദരനുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടാം ക്ലാസിലേക്ക് പാസായ വിദ്യാർഥിയായിരുന്നു പ്രദോഷ്.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിനകത്ത് നടക്കുന്ന സംഘടനാ പരിശോധനയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങളിലടക്കം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിട്ട് വിമർശന വിധേയരായി. സംസ്ഥാന സെക്രട്ടേറിയറ്റിൽ പുനഃസംഘടന വേണമെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമുള്ള ആവശ്യങ്ങളും വിവിധ തലങ്ങളിൽ ഉയർന്നതായി സൂചന.
തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം പിണറായി വിജയൻ പൊതുജനങ്ങളോടും മാധ്യമങ്ങളോടും കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായില്ലെന്ന വിമർശനവും പാർട്ടി യോഗങ്ങളിൽ ശക്തമായി ഉയർന്നു. സർക്കാരിനെയും പാർട്ടിയെയും കേന്ദ്രീകൃത നിയന്ത്രണത്തിലാക്കിയതും ജനങ്ങളുമായി നേതാക്കൾ അകന്നതുമാണ് തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലും ഉണ്ടായി. എം.വി. ഗോവിന്ദന്റെ നിലപാടുകളും ചില പ്രസ്താവനകളും പാർട്ടിക്ക് ദോഷമായി ബാധിച്ചുവെന്ന വിമർശനവും അംഗങ്ങൾ ഉന്നയിച്ചു.
ജില്ലാതല ചർച്ചകൾക്ക് പിന്നാലെ ഏരിയ, ബ്രാഞ്ച് തലങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. വിവിധ തലങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ജൂൺ ആറിനും ഏഴിനും ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം സംബന്ധിച്ച അന്തിമ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക.
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ ചെറുചിരിയും മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. പത്രസമ്മേളനത്തിനിടെ യൂട്യൂബർ ഫിജിൻ ചോദ്യം ചോദിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചുണ്ടുകടിച്ചും തലയാട്ടിയും നൽകിയ പ്രതികരണമാണ് വ്യാപകമായി ശ്രദ്ധനേടിയത്. “പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മൾ വന്നിരിക്കുന്നത്” എന്ന മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു.
മലപ്പുറം നിലമ്പൂർ എടക്കര സ്വദേശിയായ ഫിജിനാണ് ചോദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പ്രതികരണം ഉൾപ്പെടുത്തിയ റീൽ ലക്ഷക്കണക്കിന് ആളുകളിലെത്തിയതോടെയാണ് സംഭവം വൈറലായത്. തമിഴ് സംഗീതസംവിധായകൻ അനിരുദ്ധിന്റെ സംഗീതം ചേർത്ത് പുറത്തിറക്കിയ വീഡിയോയ്ക്ക് കോടിക്കണക്കിന് കാഴ്ചക്കാരും ലക്ഷക്കണക്കിന് ലൈക്കുകളും ലഭിച്ചു. പിന്നാലെ മുഖ്യമന്ത്രിക്ക് ‘പൂക്കി മുഖ്യമന്ത്രി’ എന്ന പേരും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മുഖ്യമന്ത്രിയുടെ ഭാവവും ചിരിയും അനുകരിച്ച് നിരവധി റീലുകളും ട്രോളുകളും പുറത്തിറങ്ങി. കുട്ടികൾ ഉൾപ്പെടെ പലരും വ്യത്യസ്ത സാഹചര്യങ്ങൾ ചേർത്ത് വീഡിയോ നിർമിച്ചു. “ആ പയ്യന്റെ ചോദ്യം കേട്ടപ്പോൾ വാത്സല്യമാണ് തോന്നിയത്” എന്നാണ് പിന്നീട് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിയെത്തിയതായും ഉടൻ നേരിൽ കാണാനിരിക്കുകയാണെന്നും ഫിജിൻ അറിയിച്ചു.