Latest News

റജി നന്തികാട്ട്

ലണ്ടൻ : ലണ്ടനിൽ യുഡിഎഫ് (യുകെ ) ഘടകം ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ് റോഡിൽ ശ്രീ നാരായണ ഗുരുമിഷൻ ഹാളിൽ സംഘടിപ്പിച്ച ഇലക്ഷൻ ക്യാമ്പയിൻ ” പുതുയുഗ കേരളം ” ജന പങ്കാളിത്തം കൊണ്ട് ഗംഭീര വിജയമായി. 2026 മാർച്ച് 29 ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച യോഗത്തിൽ ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ അധ്യക്ഷത വഹിച്ചു. യോഗം ഉദ്‌ഘാടനം കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് ഓൺലൈൻ വഴി നിർവഹിച്ചു. ശ്രീ പാണക്കാട് മുനവ്വർ അലി തങ്ങൾ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡണ്ട് വിജയ് ഇന്ദുചൂഡൻ എന്നിവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു. ഈസ്റ്റ് ഹാം കൗൺസിലർ ഇമാം ഉൽ ഹഖ് , കെ എം സി സി നേതാവായ കരീം മാഷ്, ഐഒസി നേതാക്കളായ ഡോ. ജോഷി ജോസ്, അപ്പാ ഗഫൂർ, അഷറഫ് അബ്ദുള്ള, ഷൈനു മാത്യു, റോണി എം ജേക്കബ്, ഗിരി മാധവൻ , ഹിഷാം ഇർഷാദ് ,നജീബ്, യൂത്ത് വിങ് നേതാക്കളായ എഫ്രേം സാം, അഡ്വ. ബിബിൻ ബോബച്ചൻ, റസ്തർ, അഡ്വ. സാബിത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഉദ്‌ഘാടന പ്രസംഗത്തിൽ കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് യുഡിഎഫ് വിജയത്തിനായി യുഡിഎഫ് (യുകെ ) ഘടകം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സൂചിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകരും സമൂഹത്തിലെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ നടക്കുന്ന ദുർഭരണം അവസാനിപ്പിക്കേണ്ടത് എത്ര പ്രാധാന്യം നിറഞ്ഞതാണെന്ന് പ്രാസംഗികർ തെളിവ് സഹിതം വിവരിച്ചത് കേൾവിക്കാർ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഓരോ പ്രവാസിയായ യുഡിഎഫ് പ്രവർത്തകനും തങ്ങളാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാമെന്ന് തീരുമാനമെടുത്തത് യോഗത്തിന് ആവേശം പകർന്നു. ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് റോയിയെ പുരസ്‍കാരം നൽകി ആദരിച്ചു. റജി നന്തികാട്ട് നന്ദി അർപ്പിച്ചതോടെ യോഗം അവസാനിച്ചു.

യോഗത്തിന്റെ വിജയത്തിനായി പ്രസാദ് കൊച്ചുവിള, സന്തോഷ് ബെഞ്ചമിൻ, ജോർജ് തോമസ് ഐ ഒ സി (യുകെ ) കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രവർത്തകരായ ഷൈനു മാത്യു , ഇജാസ് ബിൻ മുഹമ്മദ് , ജിബു സാബു, പ്രദീപ് നായർ, എബ്രഹാം വാഴൂർ, ഹിഷാം ഇർഷാദ്, ഹിജിനാസ് ,ഷിജൻ ജോസ് , നിതിൻ തോമസ്, സുജ ആർതർ തുടങ്ങിയവർ നേതൃത്വം നൽകി

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏഴ് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചാരണം ശക്തമാകുന്നു. എല്ലാ മുന്നണികളും ശക്തമായ തന്ത്രങ്ങൾ ആസൂത്രണം ചെയ്ത് വോട്ടർമാരെ ആകർഷിക്കാൻ രംഗത്തിറങ്ങുകയാണ്. ജില്ലകളിൽ പൊതുയോഗങ്ങൾ, റോഡ് ഷോകൾ, വീടുകളിലെത്തുന്ന പ്രചാരണങ്ങൾ എന്നിവ ശക്തമായി പുരോഗമിക്കുന്നു. അവസാന ഘട്ടത്തിൽ പരമാവധി വോട്ടുകൾ നേടുക എന്ന ലക്ഷ്യത്തോടെ നേതാക്കൾ നിരന്തരം ജനങ്ങളുമായി ഇടപഴകുകയാണ്.

ഇന്ന് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ അവരുടെ പ്രകടനപത്രിക പുറത്തിറക്കും. ക്ഷേമപദ്ധതികൾ, വികസന പദ്ധതികൾ, തൊഴിൽ അവസരങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള വാഗ്ദാനങ്ങൾ ഉൾപ്പെടുമെന്നാണ് സൂചന. മുൻപ് പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയും പുതിയ പദ്ധതികളുടെ രൂപരേഖയും അവതരിപ്പിച്ച് വോട്ടർമാരുടെ പിന്തുണ നേടാൻ ഇരുവിഭാഗങ്ങളും ശ്രമിക്കുന്നു. പരിപാടികളിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുകയും മുന്നണികളുടെ ഭാവി കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യും.

അതേസമയം, കോൺഗ്രസ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അവർ പങ്കെടുക്കും. സിപിഎം-ബിജെപി ബന്ധം, ശബരിമല വിഷയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രാഷ്ട്രീയ ആരോപണങ്ങൾ അവർ ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ എത്തുന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ചൂടുപിടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

കൊച്ചിയിൽ യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി. ശനിയാഴ്ച അദ്ദേഹത്തെ നേരിട്ട് കോടതിയിൽ ഹാജരാക്കും; പൊലീസിന്റെ കസ്റ്റഡി അപേക്ഷയും തുടർന്ന് ജാമ്യാപേക്ഷയും അന്നേ ദിവസം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. സബ് ജയിലിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പ് “സത്യം പുറത്തുവരും” എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

ഒളിവിൽ കഴിയുന്നതിനിടെ തൊടുപുഴ മുട്ടത്ത് നിന്നാണ് രഞ്ജിത്തിനെ പൊലീസ് പിടികൂടിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാത്രി എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് രാവിലെ കൊച്ചി മരടിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് സബ് ജയിലിലേക്ക് മാറ്റി.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ കഴിഞ്ഞ ജനുവരിയിൽ കാരവനിൽ വെച്ച് യുവനടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ ആഴ്ചയാണ് നടി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ച് പരാതി നൽകിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന മറ്റ് പ്രവർത്തകരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷം കടുത്ത സാഹചര്യത്തിൽ ഇറാനിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി രൂപംകൊള്ളുന്നതായി റിപ്പോർട്ടുകൾ. പ്രസിഡൻറ് മസൂദ് പെഷസ്കിയാന്റെ അധികാരം ക്ഷയിപ്പിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ഭരണനിയന്ത്രണം കൈക്കലാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ പ്രസിഡൻറ് നടത്തിയ ശ്രമം ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായും വിവരമുണ്ട്.

പ്രസിഡന്റിന്റെ നിയമനങ്ങളും പ്രധാന തീരുമാനങ്ങളും ഐആർജിസി തടയുകയാണെന്നും, നിർണായക സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ സൈനിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലേക്ക് മാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ള നിർദ്ദേശിക്കപ്പെട്ട സ്ഥാനാർത്ഥികളെ പോലും ഐആർജിസി നിരസിച്ചതോടെ ഭരണകൂടം പിന്നോട്ടാക്കപ്പെട്ട നിലയിലാണ്. യുദ്ധസാഹചര്യം കണക്കിലെടുത്ത് സെൻസിറ്റീവ് സ്ഥാനങ്ങളിലെ നിയമനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ് സൈനിക നേതൃത്വം.

അതേസമയം, പരമോന്നത നേതാവിന്റെ സ്ഥിതിവിവരങ്ങൾ വ്യക്തമല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തിനുള്ളിലെ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ പ്രസിഡന്റിന്റെ പ്രവർത്തനങ്ങളും നിയന്ത്രണത്തിലാണെന്ന സൂചനയുണ്ട്. യുഎസുമായുള്ള സംഘർഷം തുടരുന്നതിനിടെ ശക്തമായ തിരിച്ചടിക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമുണ്ടെന്ന് പ്രസിഡൻറ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ അധികാര സംഘർഷം കൂടുതൽ സങ്കീർണമാകുകയാണ്.

ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം.  വലിയ നോമ്പിൽ വചനം പഠിക്കാം – “Let Us Learn the Word During Sauma Ramba” എന്ന സന്ദേശവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പൊസ്തലേറ്റിന്റെ (Bible Apostolate, CSMEGB) നേതൃത്വത്തിൽ നടക്കുന്ന  സുവാറ 2026 ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 11-ന് ലിവർപൂളിൽ  നടക്കും. നാല് വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയ മത്സരാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.രൂപതയുടെ വിവിധ ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നിന്നായി 2400-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ വർഷത്തെ മത്സരങ്ങൾ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഈ നോമ്പുകാലത്ത് തിരുവചനം ആഴത്തിൽ വായിക്കാനും മനനം ചെയ്യുവാനും മത്സരാർത്ഥികളെ പ്രാപ്തരാക്കി. വിവിധ പ്രായപരിധിക്കാർക്കായി നടത്തപ്പെട്ട മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർഥികൾ വീതമാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ഫൈനൽ മത്സരങ്ങൾ ലിവർപൂളിലെ ലിതർലാൻഡിലുള്ള ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ കാത്തലിക് പള്ളിയിൽ (Our Lady Queen of Peace Syro-Malabar Catholic Church, Kirkstone Rd W, Litherland, Liverpool L21 0EQ) വെച്ചാണ് നടക്കുന്നത്. രാവിലെ 9 മണിമുതൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കും.
തിരുവചനത്തിന്റെ ‘സദ്‌വാർത്ത’ എന്നാണ് സുവാറ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും ദൈവവചനത്തിന്റെ സദ്‌വാർത്ത എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ബൈബിൾ അപ്പൊസ്തലേറ്റ് ഓരോ വർഷവും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുക.
 ഈ വർഷം  ഫെബ്രുവരി മാസത്തിൽ ആരംഭിച്ച ഗ്രാൻഡ് മിഷൻ തുടർന്ന് എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ ആയി ആണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.ഫൈനൽ മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു
ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയവർ :
08 മുതൽ 10 വരെ പ്രായമുള്ളവരുടെ വിഭാഗം
* എയ്ബൽ ജോസ് ജോജിൻ (ബ്രിസ്റ്റോൾ-കാർഡിഫ്) – സെന്റ് മേരീസ് മിഷൻ, ഗ്ലോസ്റ്റർ, ചെൽറ്റൻഹാം, ഹിയർഫോർഡ്
* ലിയോണ ജോസഫ് (സ്കോട്ട്‌ലൻഡ്) – സെന്റ് മേരീസ് മിഷൻ, അബർഡീൻ, ഇൻവെർനെസ്
* അലൻ ജോർജ് (കാന്റർബറി) – മാർ തോമ ശ്ലീഹ മിഷൻ, കാന്റർബറി
* ഏഞ്ചൽ റോസ് സോജോ (ലീഡ്‌സ്) – സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ്സ് ചർച്ച്, ലീഡ്‌സ്
* സ്റ്റീവ് ടിൻസി തോമസ് (ലെസ്റ്റർ) – സെന്റ് ജോൺ മിഷൻ, നോട്ടിംഗ്ഹാം
* സാവിയോ സോജൻ (മാഞ്ചസ്റ്റർ) – മാർ സെബസ്ത്യാനോസ് മിഷൻ, സ്റ്റോക്ക്‌പോർട്ട്
11 മുതൽ 13 വരെ പ്രായമുള്ളവരുടെ വിഭാഗം
* ബെനഡിക്ട് വർഗീസ് (കാന്റർബറി) – സെന്റ് തോമസ് മോർ മിഷൻ, ലിറ്റിൽ കോമൺസ്, ബെക്സ്ഹിൽ-ഓൺ-സീ, ബ്രൈറ്റൺ, ഈസ്റ്റ്ബോൺ, ഹെയിൽഷാം, ഹേസ്റ്റിംഗ്സ്
* ജോനാഥൻ മാത്യു പോൾ (ഓക്സ്ഫോർഡ്) – ഔർ ലേഡി ഓഫ് ഡോളോർസ് പ്രൊപ്പോസ്ഡ് മിഷൻ, ഐൽസ്ബറി
* ജോഷ്വാ ജോസഫ് ആന്റണി (സ്കോട്ട്‌ലൻഡ്) – സെന്റ്സ് അൽഫോൻസാ ആൻഡ് ആന്റണി മിഷൻ, എഡിൻബർഗ്
* ആഷർ ജോണി മാത്യു (ബ്രിസ്റ്റോൾ-കാർഡിഫ്) – സെന്റ് ആന്റണീസ് ക്നാനായ പ്രൊപ്പോസ്ഡ് മിഷൻ, കാർഡിഫ് & സ്വാൻസീ
* അഥീന ജോസഫ് (സ്കോട്ട്‌ലൻഡ്) – സെന്റ് മേരീസ് മിഷൻ, അബർഡീൻ, ഇൻവെർനെസ്
* ആൻമരിയ ബിനേഷ് (മാഞ്ചസ്റ്റർ) – സെന്റ് യൂപ്രാസ്യ മിഷൻ, എക്ലെസ്‌-സാൽഫോർഡ്, ട്രാഫോർഡ്
14 മുതൽ 17 വരെ പ്രായമുള്ളവരുടെ വിഭാഗം
* ആൽബർട്ട് ബാബു (പ്രെസ്റ്റൺ) – ഔർ ലേഡി ക്വീൻ ഓഫ് പീസ് ചർച്ച്, ലിതർലാൻഡ്
* സിയോന മേരി സിനോയ് (സ്കോട്ട്‌ലൻഡ്) – സെന്റ് മേരീസ് മിഷൻ, ഹാമിൽട്ടൺ
* ആന്റോ ജോളി (പ്രെസ്റ്റൺ) – സെന്റ് തോമസ് മിഷൻ, ബ്ലാക്ക്ബേൺ
* എയ്ഡൻ തോട്ടുകൽ (ബർമിംഗ്ഹാം) – ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ, വോൾവർഹാംപ്ടൺ
* ബെഞ്ചമിൻ ജോൺ ബിജു (സ്കോട്ട്‌ലൻഡ്) – സെന്റ്സ് അൽഫോൻസാ ആൻഡ് ആന്റണി മിഷൻ, എഡിൻബർഗ്
* നോയൽ റിക്സൺ കാവലക്കാട്ട് (ഓക്സ്ഫോർഡ്) – ഔർ ലേഡി ഓഫ് ഡോളോർസ് പ്രൊപ്പോസ്ഡ് മിഷൻ, സ്ലോ
18 വയസ്സിന് മുകളിൽ (18 Plus) പ്രായമുള്ളവരുടെ വിഭാഗം
* അഞ്ജലി തോമസ് ഒഴുക്കൽ (സ്കോട്ട്‌ലൻഡ്) – സെന്റ് മേരീസ് മിഷൻ, അബർഡീൻ, ഇൻവെർനെസ്
* ജോമിയ ജോർജ് (പ്രെസ്റ്റൺ) – സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ, പ്രെസ്റ്റൺ
* മീനു തോട്ടുംഗൽ (ബർമിംഗ്ഹാം) – ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ, വോൾവർഹാംപ്ടൺ
* സ്മിത ജോസഫ് (പ്രെസ്റ്റൺ) – ഔർ ലേഡി ക്വീൻ ഓഫ് പീസ് ചർച്ച്, ലിതർലാൻഡ്
* ഡിനി തോമസ് (പ്രെസ്റ്റൺ) – സെന്റ് ജോസഫ് മിഷൻ, വിറൽ, ചെസ്റ്റർ – എൽസ്മിയർ പോർട്ട്
* ഷെറിൻ ഷോണി (പ്രെസ്റ്റൺ) – സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് മിഷൻ, ബ്ലാക്ക്പൂൾ.

 

കൊച്ചി: നടിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതും തുടർന്ന് കോടതിയിൽ ഹാജരാക്കിയത്.

വൈദ്യപരിശോധനയ്ക്ക് വിധേയനായ രഞ്ജിത്ത് ആശുപത്രിയിൽ നിന്ന് വിട്ടയക്കപ്പെട്ടതിന് പിന്നാലെ മരടിലെ സിവിൽ ജഡ്ജിയുടെ വസതിയിലെത്തിച്ചാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. നിയമാനുസൃതമായ എല്ലാ നടപടികളും പാലിച്ചാണ് പൊലീസ് നടപടി മുന്നോട്ട് കൊണ്ടുപോയത്.

സംവിധായകനെ തുടർന്ന് എറണാകുളം സബ് ജയിലിലേക്ക് മാറ്റും. കോടതിയുടെ ഉത്തരവുപ്രകാരം രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് അനുവദിച്ചിരിക്കുന്നത്. കേസിലെ തുടർനടപടികൾ അടുത്ത ദിവസങ്ങളിൽ പുരോഗമിക്കും.

ജോയൽ സോവിച്ചൻ

പാലക്കാട് ജില്ലയിൽ 2026 നിയമസഭ തിരഞ്ഞെടുപ്പ് കടുത്ത രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാകുമെന്ന് വിലയിരുത്തൽ. മണ്ഡലങ്ങളിലെ പ്രവചനങ്ങൾ പരിശോധിക്കുമ്പോൾ എൽഡിഎഫിന് ആകെ മുൻതൂക്കം നിലനിൽക്കുമ്പോഴും യുഡിഎഫ് ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. ചില മണ്ഡലങ്ങളിൽ ബിജെപിയുടെ ഉയർന്ന വോട്ട് വിഹിതം മത്സരത്തെ കൂടുതൽ പ്രവചനാതീതമാക്കുന്ന ഘടകമായി മാറുന്നു.

തൃത്താല, ചിറ്റൂർ, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ യുഡിഎഫിന് നേരിയ മുൻതൂക്കം കാണപ്പെടുന്നുണ്ട് . തൃത്താലയിൽ വി.ടി. ബാലറാമും ചിറ്റൂരിൽ സുമേഷ് അച്യുതനും ലീഡിൽ നിൽക്കുമ്പോൾ പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി ബിജെപിയുടെ ശക്തമായ വെല്ലുവിളിക്കിടെ മുന്നിലാണ്. മണ്ണാർക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ എൻ. സംസുദീൻ വ്യക്തമായ ലീഡ് നിലനിർത്തുന്നുവെന്നതാണ് പ്രത്യേകത.

അതേസമയം പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കൊങ്ങാട്, നെന്മാറ, അലത്തൂർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫ് മുൻതൂക്കം പുലർത്തുന്നു. ഷൊർണൂരിൽ ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയരുന്ന പ്രവണതയും ഒറ്റപ്പാലത്തിൽ ത്രികോണ പോരാട്ടവും ശ്രദ്ധേയമാണ്. കൊങ്ങാട്, അലത്തൂർ പോലുള്ള മണ്ഡലങ്ങളിൽ എൽഡിഎഫിന് നേരിയ ലീഡ് മാത്രമായതിനാൽ മത്സരം കടുപ്പമാണ്.

മലമ്പുഴയും പാലക്കാട് മണ്ഡലവും പ്രത്യേക ശ്രദ്ധ നേടുന്ന പോരാട്ടങ്ങളാണ് നടക്കുന്നത് . മലമ്പുഴയിൽ എൽഡിഎഫും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപി ഇവിടെ ശക്തമായ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നിട്ടുണ്ട്. പല മണ്ഡലങ്ങളിലും 15–25% വരെ വോട്ട് വിഹിതം നേടുന്ന ബിജെപി, വിജയ സാധ്യത കുറവായാലും ഫലത്തെ നിർണായകമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്.

ജില്ലാതലത്തിൽ നോക്കുമ്പോൾ എൽഡിഎഫ് ഏകദേശം 8 സീറ്റുകളിൽ മുൻതൂക്കം പുലർത്തുമ്പോൾ യുഡിഎഫ് 4 സീറ്റുകളിൽ മുന്നിലാണ്. ബിജെപിക്ക് സീറ്റുകൾ നേടാനുള്ള സാധ്യത കുറവാണെങ്കിലും ചില നിർണായക മണ്ഡലങ്ങളിൽ അവരുടെ സ്വാധീനം ഫലം മാറ്റാൻ ഇടയാക്കും. മൊത്തത്തിൽ, പാലക്കാട് 2026 തിരഞ്ഞെടുപ്പ് അവസാന നിമിഷം വരെ ആവേശകരമായും പ്രവചനാതീതമായും തുടരാനാണ് സാധ്യത.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

നരേന്ദ്ര മോദി 2026 ഏപ്രിൽ 4-ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തും. തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയും തിരുവല്ലയിൽ പൊതുപരിപാടിയും അദ്ദേഹത്തിന്റെ പരിപാടിയിൽ ഉൾപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്.

തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഈ റൂട്ടിൽ നിരവധി പ്രവർത്തകർ അണിനിരക്കും.

തിരുവല്ലയിലെ പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ഒരുമിപ്പിക്കുന്ന പ്രധാന പ്രചാരണ പരിപാടിയായിരിക്കും ഇത്.

റോമി കുര്യാക്കോസ്

യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച ‘മീറ്റ് ദ കാൻഡിഡേറ്റ്’ പരിപാടി പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സമാപിച്ചു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് ഓൺലൈനായി ആരംഭിച്ച പരിപാടി യൂറോപ്പിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും യുഡിഫ് നേതാക്കന്മാരുടെയും ജനാതിപത്യ വിശ്വാസികളുടെയും വലിയ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യു ഡി എഫ് യൂറോപ്പ് വൈസ് ചെയർമാൻ മുഹമ്മദ് അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി, റോമി കുര്യാക്കോസ് എന്നിവർ ഏകോപനമൊരുക്കി. അശ്വതി നായർ നന്ദി അർപ്പിച്ചു.

പരിപാടിയിൽ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള യു ഡി എഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തു. എ പി അനിൽകുമാർ എം എൽ എ (വണ്ടൂർ), ആര്യാടൻ ഷൗക്കത്ത് എം എൽ എ (നിലമ്പൂർ), മാത്യു കുഴൽനാടൻ എം എൽ എ (മൂവാറ്റുപുഴ), ചാണ്ടി ഉമ്മൻ എം എൽ എ (പുതുപ്പള്ളി), അപ്പു ജോൺ ജോസഫ് (തൊടുപുഴ), പഴകുളം മധു (റാന്നി), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), ഷിബു തെക്കുംപുറം (കോതമംഗലം), വി എസ് ജോയ് (തവനൂർ), എ ഡി തോമസ് (ആലപ്പുഴ) എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിലെ വികസന കാഴ്ചപ്പാടുകളും പ്രധാന വിഷയങ്ങളും വിശദീകരിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ സ്ഥാനാർഥികൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും പ്രവാസികളുടെ പിന്തുണ നിർണായകമാണെന്നും വ്യക്തമാക്കി.

പ്രവാസി മലയാളികൾ ഉയർത്തിയ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്ഥാനാർത്ഥികൾ നേരിട്ട് മറുപടി നൽകിയതും പരിപാടിയുടെ പ്രധാന ആകർഷണമായി. സാമൂഹ്യമാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ശക്തി നൽകുന്നതിൽ ഇത്തരം പരിപാടികൾ നിർണായകമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വലിയ വിജയമായി മാറിയതായി യു ഡി എഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ്, കൺവീനർ സണ്ണി ജോസഫ് എന്നിവർ അറിയിച്ചു.

കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രവാസികളുടെ സാന്നിധ്യവും പിന്തുണയും കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായി ഈ പരിപാടി മാറിയതായും സംഘാടകർ കൂട്ടിച്ചേർത്തു.

പ്രവാസ ലോകത്തെ യുഡിഫ് നേതാക്കന്മാരായ അനുരാ മത്തായി, ജോയ് കൊച്ചാട്ട്, യു എ നസീർ, ഷൈനു ക്ലെയർ മാത്യൂസ്, സണ്ണി വെളിയത്ത്, മുഹമ്മദ്‌ കോട്ടക്കൽ, അബ്ദുൽ അസീസ്, ടോം, ബോസ്സ്, യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ജോസ് കുമ്പിളുവേലിൽ, അപ്പച്ചൻ കണ്ണഞ്ചിറ എന്നിവരും പരിപാടിയുടെ ഭാഗമായി പങ്കെടുത്തു സംസാരിച്ചു.

റോമി കുര്യാക്കോസ്

സ്കോട്ട് ലൻഡ്: യു കെയിലെ കുടിയേറ്റക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഐ എൽ ആർ നിയമമാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ആശങ്കകൾ ഐ ഒ സി (യുകെ) – സ്കോട്ട്ലൻഡ് പ്രതിനിധികൾ സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രതിനിധി മാർട്ടിൻ ഡേയെ അറിയിച്ചു. പി ആറിന് അപേക്ഷിക്കാൻ നിലവിലെ 5 വർഷത്തെ കാലാവധി 10 വർഷമായി ഉയർത്തുന്നതടക്കമുള്ള ഗവൺമെന്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിലുള്ളതെന്നും ഇതുസംബന്ധിച്ച് ഐ ഒ സി സ്കോട്ട്ലൻഡ് യൂണിറ്റ് തയ്യാറാക്കിയ ഔദ്യോഗിക നിവേദനം ഭാരവാഹികൾ ചേർന്ന് മാർട്ടിൻ ഡേയ്ക്ക് കൈമാറി പിന്തുണ അഭ്യർത്ഥിച്ചു. നിലവിൽ യു കെയിൽ ഉള്ളവർക്ക് മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറുന്നത് നീതിനിഷേധമാണെന്നും, പാർലമെന്റിൽ തങ്ങളുടെ ശബ്ദമായി മാറണമെന്നും സംഘടന അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

മെയ്‌ 7ന് നടക്കുന്ന സ്കോട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലിൻലിത്‌ഗോ & ഫാൽകിൾർക് പാർലിമെന്റ് മണ്ഡലത്തിലെ സ്കോട്ടിഷ് നാഷണൽ പാർട്ടി സ്ഥാനാർഥിയായ മാർട്ടിൻ ഡേയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നയത്തിനിടയിലാണ് ഐ ഒ സി (യുകെ) – സ്കോട്ട്‌ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹനൻ, ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ്, കേരള ചാപ്റ്റർ കമ്മിറ്റി അംഗം അഡ്വ. ഷോബിൻ സാം, ട്രൂപേഷ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ അറിയിക്കുകയും നിവേദനം സമർപ്പിച്ചു പിന്തുണ തേടിയതും.

സ്കോട്ട്ലൻഡിലെ പ്രവാസി മലയാളി സമൂഹവുമായി ദീർഘകാല അടുപ്പം പുലർത്തുന്ന മാർട്ടിൻ ഡേ പ്രവാസി കുടിയേറ്റക്കാരുടെ ആശങ്കകൾ അനുഭവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പും അറിയിച്ചിട്ടുണ്ട്. മാർട്ടിൻ ഡേ ഉൾപ്പടെ 5 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സാരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് യു കെയിലേക്ക് കുടിയേറിയ മൂവാറ്റുപുഴ സ്വദേശി നിതിൻ ചന്ദ് ആണ് മാർട്ടിൻ ഡേയുടെ സഹദർമ്മിണി.

രണ്ട് ദിവസങ്ങളിലായി നടന്ന പ്രചരണത്തിലൂടെ ഇതിനോടകം 900 ഓളം വീടുകളിൽ നേരിട്ടെത്തി ലീഫ്‌ലെറ്റുകൾ വിതരണം ചെയ്യുന്നതിനും വോട്ടർമാരുമായി സംവദിക്കാനും സംഘത്തിന് സാധിച്ചു. വരും ദിവസങ്ങളിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് അഞ്ജു സാബിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡയാന പോളി, അമ്പിളി പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ പ്രതിനിധികളും പ്രവർത്തനങ്ങളിൽ സജീവമാകും.

RECENT POSTS
Copyright © . All rights reserved