ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 61,449 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഇത്തവണ അത് 30,514 ആയി കുറഞ്ഞു. പുതിയ കരിക്കുലത്തിന്റെ സ്വാധീനമാണോ ഈ കുറവിന് കാരണമെന്നത് വിശദമായി പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അറിയിച്ചു.
എ ഗ്രേഡും ബി ഗ്രേഡും നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കേരളത്തിലും ഗൾഫ് മേഖലയിലുമായി 3059 സ്കൂളുകളിലാണ് ഇത്തവണ പരീക്ഷ നടന്നത്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ റവന്യൂ ജില്ലയായി കൊല്ലവും വിദ്യാഭ്യാസ ജില്ലയായി കൊട്ടാരക്കരയും മുന്നിലെത്തി. അതേസമയം പാലക്കാടും തിരൂരും ഏറ്റവും പിന്നിലുള്ള ജില്ലകളായി മാറി.
ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഇത്തവണ മികച്ച വിജയം നേടിയത്. 20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും ഫുൾ എ പ്ലസ് കരസ്ഥമാക്കി. സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കുമെന്നും പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമായി ഓൺലൈനായി അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനായി നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശനെ ഗവർണർ രാജേന്ദ്ര അർലേക്കർ ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗവർണറെ കണ്ട സതീശൻ പിന്തുണക്കത്ത് കൈമാറി. മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. 21ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയും നടക്കും.
വൈകിട്ട് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണ് വി ഡി സതീശനെ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മന്ത്രിസഭാംഗങ്ങളുടെ പട്ടിക തിങ്കളാഴ്ചയ്ക്ക് മുമ്പ് അന്തിമമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. യോഗത്തിൽ എഐസിസി തീരുമാനം ദീപദാസ് മുൻഷി അറിയിച്ചു. തുടർന്ന് സതീശൻ, സണ്ണി ജോസഫ്, മുകുൾ വാസ്നിക് എന്നിവർ സംസാരിച്ചു. കെ സി വേണുഗോപാലിന്റെ പ്രവർത്തനങ്ങളെ സതീശൻ പ്രത്യേകം അഭിനന്ദിക്കുകയും മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തിൽ എത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തല പാർട്ടിയുടെ പ്രധാന നേതാവാണെന്ന് പറഞ്ഞ സതീശൻ നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദി രേഖപ്പെടുത്തി. നല്ല ഭരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ സംഭാവനകളെ മുകുൾ വാസ്നിക് പ്രശംസിച്ചു. കേരളമൊട്ടാകെ സഞ്ചരിച്ച് പ്രവർത്തിച്ച കെ സി വേണുഗോപാലിന് വിജയത്തിൽ വലിയ പങ്കുണ്ടെന്നും രമേശ് ചെന്നിത്തലയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. 4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ ഫലം പ്രഖ്യാപിക്കണമെന്ന നിർദേശം കെപിസിസി നേതൃത്വത്തിൽ നിന്ന് നൽകിയിരുന്നു. പുതുക്കിയ പാഠപുസ്തകവും ചോദ്യപേപ്പറിന്റെ ഘടനയിലെ മാറ്റങ്ങളും കാരണം ഇത്തവണ എ പ്ലസ് നേടുന്നവരുടെ എണ്ണം കുറയാനിടയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം 99.05 ശതമാനമായിരുന്നു വിജയശതമാനം.
ഉച്ചകഴിഞ്ഞ് മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാഫലം അറിയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ് മെയ് 29, 30 തീയതികളിൽ മാഞ്ചസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ ഐസക്ക് എൽസാദനം യൂത്ത് സെക്ഷനിൽ പ്രസംഗിക്കും. ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
പാസ്റ്റർ സൂറിയേൽ തോമസാണ് യൂത്ത് കോർഡിനേറ്റർ. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോർഡിനേറ്റർ. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഹൻസ് തോമസ്. വൈസ്ചെയർമാൻ പാസ്റ്റർ സി റ്റി ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ ബിജു ചെറിയാൻ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ മനോജ് ഏബ്രഹാം, നാഷണൽ ട്രഷറർ ബ്രദർ വിൽസൺ ചാക്കോ.കോൺഫറൻസ്ൺ കൺവീനർ ബിജു വില്യംസ്, മീഡിയ & പബ്ലിസിറ്റി ബ്രദർ റെജിൻ കുര്യാക്കോസ്.
കൂടുതൽ വിവരങ്ങൾക്ക് റവ ഡോ ജോ കുര്യൻ, പാസ്റ്റർ സി റ്റി എബ്രഹാം, പാസ്റ്റർ ബിജു ചെറിയാൻ, പാസ്റ്റർ ഹൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.

ലീഡ്സ്: മലങ്കര മാർത്തോമ സഭ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൻ്റെ കീഴിലെ ലീഡ്സിൽ പുതുതായി സ്ഥാപിതമായ ജറുസലേം മാർത്തോമ ഇടവകയുടെ പ്രവർത്തന ഉദ്ഘാടനവും കുർബാനയും 2026 മെയ് മാസം 17 തീയതി ഞായറാഴ്ച രാവിലെ 9.30ന്, ലീഡ്സിലെ “Greenacre” ഹാളിൽ നടക്കുന്നതാണ്. ഭദ്രാസന മെത്രാപോലീത്ത RT. Rev. PD Dr. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തോടെ ആരംഭിക്കുന്ന പ്രസ്തുത യോഗത്തിൽ ഇടവക വികാരി റവ. സുബിൻ മാത്യു പാറയിൽ, മുൻ വികാരി റവ: ജോൺ പി ചാക്കോ അച്ചൻ എന്നിവർ നേതൃത്വം നൽകും. ഭദ്രാസന ഭാരവാഹികൾ, സമീപ സഹോദര ഇടവകളിലെ പുരോഹിതരും, ഭാരവാഹികളും സംബന്ധിക്കും.
ചരിത്ര പ്രാധാന്യമുള്ള ലീഡ്സ് നഗരത്തിലെ മാർത്തോമ വിശ്വാസികൾക്ക് ആത്മീയമായി വലിയ പ്രാധാന്യമുള്ള ഒരു പുതിയ തുടക്കം ആണ്, ഈ ഇടവകയുടെ സ്ഥാപനം എന്ന് കണക്കാക്കപെടുന്നു. ഈ യോഗത്തിലേക്ക് വിശ്വാസികളായ ഏവരെയും സ്വാഗതം ചെയ്യുന്നത് ആയി ഇടവക സെക്രട്ടറി ഐസക് ഉമ്മൻ അറിയിച്ചു.
Address:
Greenacre Hall
Yeadon, Leeds.
LS19 6AS.

ന്യൂഡൽഹി: ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും അധികാരപ്പോരിനും വിരാമമിട്ട് വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. യുഡിഎഫ് 102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ശക്തമായ ചർച്ചകളാണ് നടന്നത്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ തമ്മിലുണ്ടായ മത്സരമാണ് തീരുമാനം വൈകാൻ കാരണമായത്.
എംഎൽഎമാരിൽ വലിയ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ നിലപാടുകളും മുൻ കെ.പി.സി.സി. അധ്യക്ഷൻമാരുടെ പിന്തുണയും സതീശന് അനുകൂലമായി. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം നേടിക്കൊടുത്ത നേതാവെന്ന പ്രതിച്ഛായയും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിൽ നിർണായകമായി. ഇതോടെയാണ് പത്ത് വർഷം നീണ്ട പിണറായി വിജയൻ സർക്കാരിന് ശേഷം യുഡിഎഫ് ഭരണത്തിലേക്ക് മടങ്ങിയെത്തുന്ന ഘട്ടത്തിൽ സതീശന് മുഖ്യമന്ത്രിപദം ലഭിച്ചത്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുനൽകിയിരുന്നു. തുടർന്ന് എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ എംഎൽഎമാരുമായും ഘടകക്ഷി നേതാക്കളുമായും ചർച്ച നടത്തി. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ നിർണായക കൂടിക്കാഴ്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഇടവമാസ പൂജ 2026 മെയ് 16 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ജനവികാരം പരിഗണിക്കണമെന്ന നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹത്തിന്റെ ആഗ്രഹമെന്ന് എ.ഐ.സി.സി. നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ലീഗ് നേതൃത്വം അറിയിച്ചതായും, ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര നേതൃയോഗം വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അതിന് ശേഷമേ തുടർനിലപാട് വ്യക്തമാക്കൂവെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനാവശ്യ വൈകിപ്പ് ഉണ്ടാകരുതെന്നും, ചില കോൺഗ്രസ് നേതാക്കൾ ഘടകക്ഷികളുടെ അഭിപ്രായത്തെ ചെറുതാക്കി കാണുന്ന രീതിയിൽ നടത്തിയ പ്രസ്താവനകളിൽ ലീഗിന് അതൃപ്തിയുണ്ടെന്നും യോഗത്തിൽ വിലയിരുത്തി. എങ്കിലും മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടും ലീഗ് പ്രാഥമിക ചർച്ച നടത്തി. മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ എന്നിവയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കൾ പങ്കുവെച്ചത്. അന്തിമ തീരുമാനം എടുക്കാനുള്ള ചുമതല സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം കോൺഗ്രസ് നേതൃത്വവുമായി ലീഗ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ന്യൂഡൽഹി: പത്ത് ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് ഇന്ന് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിയമസഭാകക്ഷി യോഗത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം ഔദ്യോഗികമായി അറിയിക്കാനാണ് സാധ്യത. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് അവസാനഘട്ട ചർച്ചകളിൽ പ്രധാനമായി ഉയർന്നത്. എല്ലാ കോൺഗ്രസ് എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം യു.ഡി.എഫ്. നേതാക്കൾ ഗവർണറെ കണ്ടു സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് സൂചന. വടക്കൻ ജില്ലകളിൽ നിന്നുള്ള എംഎൽഎമാരുടെ യാത്രാസൗകര്യം പരിഗണിച്ച് യോഗം ഉച്ചയ്ക്കുശേഷമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന.
അതേസമയം മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി മുസ്ലിം ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. കേരള കോൺഗ്രസും മറ്റ് ഘടകകക്ഷികളും തിരുവനന്തപുരത്ത് നേതൃയോഗങ്ങൾ സംഘടിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന ഹൈക്കമാൻഡ് ഫോർമുലയ്ക്കായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയറാം രമേശ് അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരിൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ രാവിലെ 10 മണിയോടെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സൂചന.
ബുധനാഴ്ച രാഹുൽ ഗാന്ധിയും ഖാർഗെയും തമ്മിൽ നിർണായക ചർച്ച നടത്തി. ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങൾ പ്രതികരണത്തിനായി കാത്തുനിന്നെങ്കിലും ഇരുവരും പ്രതികരിച്ചില്ല. പിന്നാലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ ജയ്റാം രമേശ്, മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും ഹൈക്കമാൻഡ് പൂർത്തിയാക്കിയതായി വ്യക്തമാക്കി.
ഇതിനിടെ, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാനാണ് സാധ്യത. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഇന്ദിര ഭവനിൽ യോഗം നടക്കുമെന്നാണ് വിവരം. എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.