Latest News

റോമി കുര്യാക്കോസ്

മിഡ്‌ലാൻഡ്സ്: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചയായി മാറുകയാണ് ഐ ഒ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ‘മാറ്റത്തിനായി ഒരു ഫോൺ കോൾ’ ക്യാമ്പയിൻ.

“ഇത്തവണത്തെ വോട്ട് യു ഡി എഫിന്” എന്ന സന്ദേശവുമായി മുന്നേറുന്ന ഈ പ്രവർത്തനം, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വാർ റൂം സോഷ്യൽ മീഡിയ ടീം അംഗങ്ങളുടെ ഏകോപനത്തിലൂടെയാണ് ശക്തിപ്രാപിക്കുന്നത്. പ്രവാസികളിൽ നിന്നും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു ചെറിയ ഫോൺ കോൾ മുഖേന വോട്ടിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയും, കഴിഞ്ഞ വർഷങ്ങളിലെ ഭരണഫലങ്ങൾ വിലയിരുത്തി ശരിയായ തീരുമാനത്തിലേക്ക് വോട്ടർമാരെ നയിക്കുകയുമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

“വാഗ്ദാനങ്ങൾ മാത്രമോ, യഥാർത്ഥ വികസനമോ?”,
“പ്രവാസികൾക്ക് ലഭിച്ചതെന്ത്?”
എന്നിങ്ങനെ ചോദ്യങ്ങൾ ഉയർത്തി വോട്ടർമാരിൽ ചിന്തയും ചർച്ചയും സൃഷ്ടിക്കുകയാണ് പ്രവർത്തകർ.

പ്രത്യേകിച്ച്, പ്രവാസികൾ സ്വന്തം കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ബോധവൽക്കരണം നടത്തുന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഫോൺ കോളുകളും വഴി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.

“ഒരു ഫോൺ കോൾ… ഒരു വാക്ക്… ഒരു വോട്ട്…” എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ ക്യാമ്പയിൻ, തെരഞ്ഞെടുപ്പ് രംഗത്ത് നിർണായക സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

 

പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ അതിവേഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായ വയോധിക സ്ത്രീ പണം ലഭിച്ചിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. പെരുമാറ്റച്ചട്ട ലംഘനമോ ജനപ്രാതിനിധ്യ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ കേസെടുക്കുന്നതിനായി ജില്ലാ കളക്ടർ പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി തേടി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കാഞ്ഞാറിലെ ഷൈനിക്കും വയനാട്ടിലെ രൂപേഷിനും വേണ്ടി നടത്തിയ ഈസ്റ്റർ ചാരിറ്റിയിലൂടെ ലഭിച്ച 2030പൗണ്ട് (245327 രൂപ ) കാഞ്ഞാറിലെ ഷൈനിയുടെ വീട്ടിൽ എത്തി ഇടുക്കിയുടെ മുൻ എം എൽ എ പി പി സുലൈമാൻ റാവുത്തർ(122663 രൂപ ഷൈനിക്ക് കൈമാറി പൊതുപ്രവർത്തകനായ കാഞ്ഞാർ ജോസ് സന്നിഹിതനായിരുന്നു .ഷൈനിയുടെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന കാഞ്ഞാർ സ്വദേശി ഷിബു കൈതൊലിയിയാണ് ഷിബുവിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

വയനാട് പുൽപ്പള്ളി കുറിച്ചിപ്പാറ സ്വദേശിയായ പെരിഞ്ഞട്ടുമേൽ രൂപേഷിനുവേണ്ടി ഞങ്ങൾ ശേഖരിച്ച പണം സ്വികരിക്കാൻ കഴിയാതെ .രൂപേഷ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു സിസ്‌റ്റർ ലിസ്ബി രൂപേഷിനുവേണ്ടി ശേഖരിച്ച പണം(122663 രൂപ രൂപേഷിന്റെ വീട്ടിൽ എത്തി രൂപേഷിന്റ ഭാര്യ നിഷയ്ക്ക് കൈമാറി .ജോൺസൺ , സജി കെ ഡി എന്നിവർ സന്നിഹിതരായിരുന്നു .രൂപേഷിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി ) അദ്ദേഹത്തെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഈ എളിയ ഉദ്യമത്തിൽ ഞങ്ങളെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,49,50000 (ഒരുകോടി നാൽപ്പത്തി ഒൻപതു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

ഡിനു ഡൊമിനിക് പി.ആർ.ഒ

സാലിസ്ബറി: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷന്റെ (എസ്.എം.എ) ഈസ്റ്റർ,വിഷു, ഈദ് ആഘോഷം ഏപ്രിൽ 11 ശനിയാഴ്ച നടക്കും. സാലിസ്ബറിയിലെ ഡിൻറ്റൻ വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് 3.30 മുതൽ ആരംഭിക്കുന്ന പൊതുയോഗം സാലിസ്ബറിയിൽ നിന്നുമുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ജോണ്‍ ഗ്ലെൻ ഉദ്ഘാടനം ചെയ്യും, ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ അരങ്ങേറും. ആസ്വാദകരെ ആവേശത്തിലാഴ്ത്താൻ പ്രശസ്ത വാട്ടർ ഡ്രം സ്പെഷ്യലിസ്റ്റ് DJ ഹിൽക്കിൻ തോമസ് നയിക്കുന്ന ഡിജെ നൈറ്റ്, “ബ്ലൂം ബാഷ്”.

പ്രസിഡൻറ് എംപി പദ്മരാജിന്റെ അദ്ധ്യക്ഷതയിൽ മാര്‍ച്ച് 14ന് എയിംസ്ബറി ബോമാന്‍ സെന്ററിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് 2026-27 പ്രവർത്തന വർഷത്തെ പ്രധാന ഇവന്റുകൾക്ക് രൂപരേഖ ഉണ്ടാക്കിയത്.

പ്രസിഡൻറ് എംപി പദ്മരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ് തോമസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ഷാൽമോൻ പങ്കേത്ത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് 2026-27 ലെ സാലിസ്ബറി മലയാളി അസോസിയേഷന്റെ രൂപരേഖ അവതരിപ്പിച്ചു.

യോഗത്തിൽ ഏപ്രിൽ 11ന് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം, മെയ് 24ന് സീനാ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് (റോംസി) വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ജൂലൈ മാസം നാലാം തീയതി ബാർബിക്യുവും, സെപ്റ്റംബർ മാസം അഞ്ചാം തീയതി ഓണാഘോഷവും 2027 ജനുവരി മാസം ഒന്‍പതാം തീയതി ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും നടത്താൻ തീരുമാനിച്ച യോഗം, മെയ് 9ന് നടക്കുന്ന UNF നേഴ്സസ് ഡേ സെലിബ്രേഷൻ, ജൂൺ മാസം 14ന് യോവിലിൽ വച്ച് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ്, ഓഗസ്റ്റ് മാസം പതിനഞ്ച് നടക്കുന്ന വള്ളംകളി, സെപ്റ്റംബർ മാസം 27ന് നടക്കുന്ന സൗത്ത് വെസ്റ്റ് റീജ്യൻ ബാഡ്മിൻറൺ ടൂർണമെൻറ്, ഒക്ടോബർ മാസം 17ന് നടക്കുന്ന യുക്മസൗത്ത് വെസ്റ്റ് റീജണൽ കലാമേള, നവംബർ 7ന് നടക്കുന്ന നാഷണൽ കലാമേള എന്നിവയിൽ സജീവ സാന്നിധ്യം ആകുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ രക്ഷാധികാരി ഷിബു ജോൺ, വൈസ് പ്രസിഡൻറ് ലിനി നിനോ, ജോയിൻറ് സെക്രട്ടറി ആൻമേരി സന്ദീപ്, ജോയിൻറ് ട്രഷറർ ബിജു ഏലിയാസ്, പ്രോഗ്രാം കോഡിനേറ്റർമാരായ ജിൻസി അനു, റോഷ്നി വൈശാഖ്, ബിബിൻ ജോർജ്, ഇവന്റ് കോഡിനേറ്റർ അരുൺ കൃഷ്ണൻ, ഫുഡ് കോർഡിനേറ്റർ സാബു ജോസഫ്, സ്പോർട്സ് കോഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ്, യുക്മ പ്രതിനിധി ബിജു മൂന്നാനപ്പിള്ളിൽ, ഡിനു ഡൊമിനിക്, യൂത്ത് കോഡിനേറ്റർ അഖിൽ ജോസഫ്, പ്രശാന്ത് തുടങ്ങിയവർ സജീവമായി സംസാരിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ഏപ്രിൽ മാസം 10 മുതൽ 12 വരെ താമസിച്ചുള്ള ത്രിദിന ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചംകുടിയിലും, ഫാ. ബിജു കൂനനും സംയുക്തമായിട്ടാവും ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം 147:3)

ദൈവിക തിരുസാന്നിദ്ധ്യത്തിലിരുന്ന്, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിലെത്തിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക സൗഖ്യാധ്യാനം, ഏപ്രിൽ 10 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ ബിജു എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 9 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.

Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: [email protected], Website:www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

റോമി കുര്യാക്കോസ്

മിഡ്ലാൻഡ്സ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 – പ്രവാസലോകത്ത് ചർച്ചയാകുമ്പോൾ” എന്ന വിഷയത്തിൽ ശ്രദ്ധേയമായ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിൽ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഉയർന്നുവരുന്ന ആകാംക്ഷയും ആശങ്കകളും പ്രതിഫലിപ്പിച്ച പരിപാടിയായിരുന്നു ഇത്.

കവൻട്രിയിൽ വച്ച് സംഘടിപ്പിച്ച ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോഷി വർഗീസ് , റോയ് ജോസഫ് , സജീഷ് ഫ്രാൻസിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യുകെയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായ ഷൈജുമോൻ ചർച്ചയുടെ മോഡറേറ്ററായി.

ചർച്ചയിൽ കേരളത്തിലെ വോട്ടർമാരുടെ പൊതുവായ രാഷ്ട്രീയ വികാരങ്ങളും ഭരണത്തോടുള്ള സമീപനവും വിശദമായി വിലയിരുത്തപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനുള്ള ആവശ്യം, വികസന പ്രതീക്ഷകൾ, യുവജനങ്ങളും പ്രവാസികളും കൈവരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ എന്നിവയും ആഴത്തിൽ ചർച്ച ചെയ്തു.

പ്രത്യേകിച്ച് ചില നിർണായക മണ്ഡലങ്ങൾ — പുതുപ്പള്ളി, ചേർത്തല , തൃശൂർ , പീരുമേട്,
കടുത്തുരുത്തി — എന്നിവയുടെ രാഷ്ട്രീയ സാഹചര്യവും സാധ്യതകളും പ്രത്യേകം അവലോകനം ചെയ്യപ്പെട്ടു. ഈ മണ്ഡലങ്ങളിലെ വോട്ടർമാരുടെ നിലപാട്, സ്ഥാനാർഥികളുടെ സ്വാധീനം എന്നിവ ചർച്ചയുടെ പ്രധാന ഭാഗങ്ങളായി.

പ്രവാസികളിൽ നിന്നുള്ള സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയായി. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നേരിട്ട് അനുഭവിക്കുന്നവരുടെയും പ്രവാസികളുടെയും കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും ചർച്ചയിൽ തെളിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളും വിശദമായി വിലയിരുത്തപ്പെട്ടു.

കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026നെ മുന്നിൽക്കണ്ട് പ്രവാസികളിൽ രാഷ്ട്രീയ ബോധവൽക്കരണം വർധിപ്പിക്കുന്നതിലും അഭിപ്രായ രൂപീകരണത്തിന് വേദി ഒരുക്കുന്നതിലും ഈ ചർച്ച ശ്രദ്ധേയമായ ഇടപെടലായി വിലയിരുത്തപ്പെടുന്നു.

ജോയൽ സോവിച്ചൻ

തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ ചിത്രം ഏറെക്കുറെ വ്യക്തമാണ് . തീരദേശ മേഖലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുമ്പോള്‍, നഗര മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികളും തമ്മിലുള്ള കടുത്ത മത്സരം ശ്രദ്ധേയമാകുന്നു. യുഡിഎഫ് ചില കേന്ദ്രങ്ങളില്‍ മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍, എന്‍.ഡി.എയും പല മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമായി മാറുന്നുണ്ട്.

തീരദേശ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നേറ്റം

വർക്കല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി. ജോയ് (CPI(M)) 42% വോട്ട് വിഹിതവുമായി മുന്നില്‍ നില്‍ക്കുന്നു. യുഡിഎഫിന്റെ വർക്കല കഹാര്‍ (INC) 36% പിന്തുടരുമ്പോള്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്. സ്മിത (BJP) 21% വോട്ട് നേടി ഫലത്തെ സ്വാധീനിക്കാവുന്ന നിലയിലാണ്.

ആറ്റിങ്ങല്‍ (എസ്.സി.) മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ. എസ്. അംബിക (CPI(M)) 39% പിന്തുണയോടെ മുന്നിലാണ്. എന്‍.ഡി.എയുടെ പി. സുധീര്‍ (BJP) 34% വോട്ട് വിഹിതത്തോടെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. യുഡിഎഫിന്റെ സന്തോഷ് ഭദ്രന്‍ (RSP) ഇവിടെ പിന്നിലായ നിലയിലാണ്.

ചിറയിങ്കീഴ് (എസ്.സി.) മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനോജ് ഇടമന (CPI) 42% പിന്തുണയോടെ മുന്‍തൂക്കം നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ രമ്യ ഹരിദാസ് (INC) 33% പിന്തുണയോടെ പിന്നിലുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി. എസ്. അനൂപ് (BJP) 23% വോട്ട് വിഹിതത്തോടെ നിര്‍ണായക സാന്നിധ്യമാണ്.

ഗ്രാമ-അര്‍ധനഗര മേഖലകള്‍: എല്‍.ഡി.എഫ് ഉറച്ച പിടി

നെടുമങ്ങാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി.ആര്‍. അനില്‍ (CPI) 47% വോട്ട് വിഹിതത്തോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ മീനാങ്കല്‍ കുമാര്‍ (INC) 34% പിന്തുണയോടെ പിന്നിലാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി യുവരാജ് ഗോകുല്‍ (BJP) 18% വോട്ട് നേടി മൂന്നാം സ്ഥാനത്ത്.

വാമനപുരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കെ. മുരളി (CPI(M)) 43% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ സുധീര്‍ഷ പാളോട് (INC) 36% പിന്തുണയോടെ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വേണു കരനവര്‍ (BDJS) 19% വോട്ട് വിഹിതത്തോടെ ഫലത്തെ സ്വാധീനിക്കാവുന്ന ഘടകമാണ്.

അരുവിക്കര മണ്ഡലത്തില്‍ ജി. സ്റ്റീഫന്‍ (CPI(M)) 46% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ വി. എസ്. ശിവകുമാര്‍ (INC) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വിവേക് ഗോപന്‍ (BJP) 13% വോട്ട് നേടി പിന്നിലാണ്.

പാറശ്ശാലയില്‍ സി. കെ. ഹരീന്ദ്രന്‍ (CPI(M)) 47% പിന്തുണയോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ നെയ്യാറ്റിന്‍ക്കര സനാല്‍ (INC) 38% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഗിരീഷ് നെയ്യാര്‍ (BJP) 14% വോട്ട് വിഹിതത്തോടെ മൂന്നാം സ്ഥാനത്ത്.

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കെ. അന്‍സലന്‍ (CPI(M)) 46% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ എന്‍. ശക്‌തന്‍ (INC) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്. രാജശേഖരന്‍ നായര്‍ (BJP) 12% വോട്ട് നേടി പിന്നിലാണ്.

നഗരസഭ മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം

കഴക്കൂട്ടം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ (BJP) 37% പിന്തുണയോടെ നേരിയ മുന്നേറ്റം നേടിയിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ കടകംപള്ളി സുരേന്ദ്രന്‍ (CPI(M)) 36% പിന്തുടരുന്നു. യുഡിഎഫിന്റെ ശരത്‌ചന്ദ്ര പ്രസാദ് (INC) 26% പിന്തുണയോടെ പിന്നിലാണ്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫിന്റെ കെ. മുരളീധരന്‍ (INC) 34% പിന്തുണയോടെ നേരിയ മുന്‍തൂക്കം നിലനിര്‍ത്തുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ. പ്രശാന്ത് (CPI(M)) 33% പിന്തുടരുമ്പോള്‍, എന്‍.ഡി.എയുടെ ആര്‍. ശ്രീലേഖ (BJP) 31% പിന്തുണയോടെ ശക്തമായ മത്സരത്തിലാണ്.

നേമം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ (BJP) 35% പിന്തുണയോടെ മുന്നിലാണ്. എല്‍.ഡി.എഫിന്റെ വി. ശിവന്‍കുട്ടി (CPI(M)) 33% പിന്തുടരുന്നു. യുഡിഎഫിന്റെ കെ. എസ്. ശബരിനാഥന്‍ (INC) 30% പിന്തുണയോടെ അടുത്താണ്.

കാട്ടാക്കട മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ. ബി. സതീഷ് (CPI(M)) 35% പിന്തുണയോടെ നേരിയ മുന്‍തൂക്കം. യുഡിഎഫിന്റെ എം. ആര്‍. ബൈജു (INC) 34% പിന്തുടരുമ്പോള്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി. കെ. കൃഷ്ണദാസ് (BJP) 30% വോട്ട് വിഹിതത്തോടെ ശക്തമായ സാന്നിധ്യമാണ്.

യുഡിഎഫിന് ആശ്വാസം നല്‍കുന്ന മണ്ഡലങ്ങള്‍

തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ സി. പി. ജോണ്‍ (CMP) 37% പിന്തുണയോടെ മുന്നിലാണ്. എല്‍.ഡി.എഫിന്റെ സുധീര്‍ കരമന (IND/LDF) 33% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കരമന ജയന്‍ (BJP) 28% വോട്ട് വിഹിതത്തോടെ ഫലം സ്വാധീനിക്കുന്ന ഘടകമാകും.

കോവളം മണ്ഡലത്തില്‍ യുഡിഎഫിന്റെ എം. വിന്‍സന്റ് (INC) 47% പിന്തുണയോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. എല്‍.ഡി.എഫിന്റെ ഭഗത് റൂഫസ് (IND/LDF) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി. എന്‍. സുരേഷ് (BJP) 12% വോട്ട് നേടി പിന്നിലാണ്.

മൊത്തം ചിത്രം: എല്‍.ഡി.എഫ് മുന്‍പന്തിയില്‍, പക്ഷേ പോരാട്ടം തുടരുന്നു

ജില്ലയിലെ മൊത്തം പ്രവണത പ്രകാരം:

എല്‍.ഡി.എഫ്: 7 ഉറച്ച സീറ്റുകള്‍, 11 വരെ ഉയരാനുള്ള സാധ്യത
യുഡിഎഫ്: 2 ഉറച്ച സീറ്റുകള്‍, 6 വരെ സാധ്യത
എന്‍.ഡി.എ: ഉറച്ച സീറ്റ് ഇല്ലെങ്കിലും 4 വരെ നേടാനുള്ള സാധ്യത

കഴക്കൂട്ടം (വി. മുരളീധരന്‍ vs കടകംപള്ളി സുരേന്ദ്രന്‍), വട്ടിയൂര്‍ക്കാവ് (കെ. മുരളീധരന്‍ vs വി. കെ. പ്രശാന്ത്), നേമം (രാജീവ് ചന്ദ്രശേഖര്‍ vs വി. ശിവന്‍കുട്ടി), കാട്ടാക്കട (ഐ. ബി. സതീഷ് vs എം. ആര്‍. ബൈജു) എന്നീ മണ്ഡലങ്ങളിലാണ് ഫലം നിര്‍ണയിക്കുന്ന കടുത്ത മത്സരം.

സമാപനം

തിരുവനന്തപുരം ജില്ലയില്‍ 2026 തിരഞ്ഞെടുപ്പ് ചിത്രം എല്‍.ഡി.എഫിന് അനുകൂലമായിരിക്കുമ്പോഴും, നഗര മണ്ഡലങ്ങളിലെ ശക്തമായ ത്രികോണ മത്സരം അന്തിമഫലം അനിശ്ചിതമാക്കുന്നു. ചെറിയ വോട്ട് സ്വിംഗുകളും വോട്ടര്‍മാരുടെ സാന്നിധ്യവും ഫലം പൂര്‍ണമായും മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

ജോയൽ സോവിച്ചൻ

2026 നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് കൊല്ലം ജില്ലയിൽ രാഷ്ട്രീയ ചിത്രം ഇഞ്ചോടിഞ്ച് മത്സരത്തിലേക്ക് നീങ്ങുകയാണ്. കരുനാഗപ്പള്ളി മുതൽ ചാത്തന്നൂർ വരെ പ്രധാന മണ്ഡലങ്ങളിലൊക്കെയും യുഡിഎഫ്–എൽഡിഎഫ് നേരിട്ടുള്ള പോരാട്ടത്തിനൊപ്പം എൻഡിഎയുടെ വോട്ടുശക്തിയും ഫലത്തെ സ്വാധീനിക്കുന്ന ഘടകമായി മാറുന്നുണ്ട്. മൊത്തത്തിലുള്ള കണക്കുകൾ പ്രകാരം യുഡിഎഫിന് ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ടെങ്കിലും, പല മണ്ഡലങ്ങളിലും അന്തിമ ഫലം നിർണയിക്കുന്നത് പോളിങ് ശതമാനം ആയിരിക്കും.

കരുനാഗപ്പള്ളിയിൽ സി. ആർ. മഹേഷ് നയിക്കുന്ന യുഡിഎഫ് ശക്തമായ സംഘടനാ പിന്തുണയോടെ മുന്നിലാണ്. എൽഡിഎഫിന്റെ എം. എസ്. താര അടുത്ത് തന്നെ തുടരുമ്പോൾ, എൻഡിഎയുടെ വോട്ടുശതമാനം അന്തിമ മാർജിനിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. സമാനമായ സാഹചര്യമാണ് ചവറയിലും കാണുന്നത്, സുജിത് വിജയൻപിള്ളയുടെ വ്യക്തിപരമായ സ്വാധീനം എൽഡിഎഫിന് ചെറിയ മുൻതൂക്കം നൽകുന്നു, എന്നാൽ ഷിബു ബേബി ജോൺ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട് .

കുന്നത്തൂർ (എസ്.സി) മണ്ഡലത്തിൽ യുഡിഎഫിന്റെ കോവൂർ കുഞ്ഞുമോൻ മുന്നിലാണ്. എൽഡിഎഫിന്റെ ഉല്ലാസ് കോവൂർ അടുത്ത് തന്നെയുണ്ടെങ്കിലും എൻഡിഎയുടെ ഉയർന്ന വോട്ടുശതമാനം ഫലം നിർണയിക്കുന്ന ഘടകമാകാം. അതേസമയം കൊട്ടാരക്കരയിൽ എൽഡിഎഫ് ശക്തമായ നിലപാട് തുടരുന്നു. കെ. എൻ. ബാലഗോപാൽ മുന്നിലാണ്, എന്നാൽ യുഡിഎഫിന്റെ ഐഷാ പോറ്റി ശക്തമായ മത്സരമാണ് നൽകുന്നത്.

പത്തനാപുരം മണ്ഡലം ഫോട്ടോ ഫിനിഷ് സാധ്യതയുള്ള പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ്. കെ. ബി. ഗണേഷ് കുമാറിന്റെ വ്യക്തിപരമായ സ്വാധീനം എൽഡിഎഫിന് ചെറിയ മുൻതൂക്കം നൽകുമ്പോൾ, യു ഡിഎഫ് വളരെ അടുത്ത് തുടരുന്നു. സമാനമായ രീതിയിൽ ചടയമംഗലത്തും എൽഡിഎഫിന് ചെറിയ മുൻതൂക്കം മാത്രമേയുള്ളൂ; യുഡിഎഫ് ഏതുനിമിഷവും മുന്നിലെത്താവുന്ന സാഹചര്യമാണുള്ളത്.

പുനലൂർ മണ്ഡലത്തിൽ എൽഡിഎഫ് വ്യക്തമായ മുന്നേറ്റത്തിലാണ്. സി. അജയപ്രസാദ് ശക്തമായ ഗ്രാമീണ അടിത്തറയും പാർട്ടി സംവിധാനവും ഉപയോഗിച്ച് ലീഡ് ഉറപ്പിക്കുന്നു. എറണവിഴുപ്പുറം (ഇരവിപുരം) മണ്ഡലത്തിലും എൽഡിഎഫ് മുന്നിലാണ്, നഗര വോട്ടർമാരിലെ സ്ഥിരമായ പിന്തുണയാണ് ഇതിന് കാരണം.

കുണ്ടറയും കൊല്ലവും യുഡിഎഫിന് അനുകൂലമായ മണ്ഡലങ്ങളായി കണക്കാക്കപ്പെടുന്നു. പി. സി. വിഷ്ണുനാഥും ബിന്ദു കൃഷ്ണയും നഗര-അർധനഗര മേഖലകളിൽ മികച്ച പിന്തുണ നേടുന്നതായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ മണ്ഡലങ്ങളിലും എൽഡിഎഫ് അടുത്ത് തുടരുന്നുണ്ട്.

ചാത്തന്നൂരിൽ എൽഡിഎഫ് മുൻതൂക്കം നിലനിർത്തുമ്പോൾ എൻഡിഎ ശക്തമായ വെല്ലുവിളിയായി ഉയരുന്നു. യുഡിഎഫ് ഇവിടെ പിന്നിലാണ് എന്നതാണ് വിലയിരുത്തൽ.

പ്രവചനം

യുഡിഎഫ്: 5–7 സീറ്റുകൾ
എൽഡിഎഫ്: 4–6 സീറ്റുകൾ
എൻഡിഎ / മറ്റ്: 0

കൊല്ലം ജില്ലയിൽ 2026 തെരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നത് വളരെ ചെറിയ വോട്ടുശതമാന വ്യത്യാസങ്ങളായിരിക്കും. യുഡിഎഫ് മുന്നിലാണ് എന്ന പൊതുവായ ചിത്രം ഉണ്ടെങ്കിലും, എൽഡിഎഫ് ശക്തമായ വെല്ലുവിളി തുടരുന്നു. എൻഡിഎയുടെ വോട്ടുശക്തി പല മണ്ഡലങ്ങളിലും അന്തിമ ഫലം നിർണയിക്കുന്ന നിർണായക ഘടകമായി മാറാൻ സാധ്യതയുണ്ട്.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

ജോയൽ സോവിച്ചൻ

2026 കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും (തിരുവല്ല, റാന്നി , ആറന്മുള , കോന്നി, ആടൂർ) ശക്തമായ ത്രികോണ മത്സരം ആണ് നടക്കുന്നത് . മണ്ഡലതല രാഷ്ട്രീയ സമവാക്യങ്ങൾ, സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനം, കൂടാതെ പോളിങ് ശതമാനം എന്നിവയാണ് അന്തിമ ഫലത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.

തിരുവല്ല മണ്ഡലത്തിൽ എൽഡിഎഫിന് ചെറിയ മുൻതൂക്കം ലഭിക്കുന്നതായി ആണ് കാണുന്നത്. മാത്യു ടി. തോമസിന്റെ നഗര-ഗ്രാമ വോട്ടർമാരിൽ നിലനിൽക്കുന്ന സ്വാധീനവും മുന്നേറ്റത്തിന് കാരണമാകുന്നു. അതേസമയം യുഡിഎഫ് ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത് , എന്നാൽ ബിജെപി ശ്രദ്ധേയമായ വോട്ടുശതമാനത്തോടെ അന്തിമ ഫലത്തെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ് .

റാന്നി മണ്ഡലത്തിൽ എൽഡിഎഫ് – യുഡിഎഫ് മത്സരമാണ് നിർണായക ഘടകമായി മാറുന്നത്. പ്രമോദ് നാരായണന്റെ ഗ്രാമീണ അടിത്തറ എൽഡിഎഫിന് സ്ഥിരത നൽകുമ്പോൾ, യുഡിഎഫിന്റെ പാഴക്കുളം മധു വളരെ അടുത്ത വെല്ലുവിളി ഉയർത്തുന്നു. ഈ മണ്ഡലം ഫോട്ടോ ഫിനിഷ് സാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്നു.

ആറന്മുള മണ്ഡലത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം നിലനിൽക്കുന്നുവെന്നാണ് വിലയിരുത്തൽ. നഗര-ഗ്രാമ വോട്ടർമാരുടെ സമന്വയ പിന്തുണയും പ്രാദേശിക രാഷ്ട്രീയ ഘടകങ്ങളും യുഡിഎഫിന് ഗുണകരമാകുന്നു. എൽഡിഎഫ് ശക്തമായ രണ്ടാമത്തെ സ്ഥാനത്ത് തുടരുമ്പോൾ, ബിജെപിയുടെ വോട്ടുശക്തി ഫലത്തിലെ അന്തരം നിർണയിക്കാൻ സാധ്യതയുണ്ട്.

കോന്നി മണ്ഡലത്തിൽ എൽഡിഎഫ് മുൻതൂക്കം നിലനിർത്തുന്നുണ്ട്. കെ. യു. ജനീഷ് കുമാറിന്റെ പാർട്ടി അടിസ്ഥാനവും ഗ്രാമീണ പിന്തുണയും ഈ മുന്നേറ്റത്തിന് അടിസ്ഥാനം നൽകുന്നു. യുഡിഎഫ് തിരിച്ചുവരാനുള്ള ശ്രമത്തിലായിരിക്കെ മത്സരം സാന്ദ്രമായ രീതിയിൽ തുടരുന്നു.

അടൂർ (എസ്.സി) മണ്ഡലത്തിൽ യുഡിഎഫിന് ചെറിയ മുൻതൂക്കം കാണപ്പെടുന്നു. സംഘടനാ ശക്തിയും പ്രാദേശിക പിന്തുണയും യുഡിഎഫിന് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. എൽഡിഎഫ് അടുത്ത വെല്ലുവിളിയായി തുടരുമ്പോൾ, എൻഡിഎയുടെ വോട്ടുശതമാനം ഫലത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

മൊത്തത്തിലുള്ള കണക്കുകൾ പ്രകാരം, പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് 3 മുതൽ 4 സീറ്റുകൾ വരെ നേടാനുള്ള സാധ്യതയുണ്ട്. എൽഡിഎഫ് 1 മുതൽ 2 സീറ്റുകളിൽ ശക്തമായ നിലപാട് കൈവരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എൻഡിഎയ്ക്ക് സീറ്റുകൾ നേടാനുള്ള സാധ്യത കുറവാണെങ്കിലും, പല മണ്ഡലങ്ങളിലും ഫലമാർജിൻ നിർണയിക്കുന്ന സ്വാധീന ഘടകമായി തുടരുന്നു.

പ്രവചനം

യുഡിഎഫ്: 3–4 സീറ്റുകൾ
എൽഡിഎഫ്: 1–2 സീറ്റുകൾ

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

ജോയൽ സോവിച്ചൻ

ആലപ്പുഴ ജില്ലയിലെ 2026 നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയപരമായി കടുത്ത മത്സരത്തിനാണ് വേദിയാകുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനം പുലർത്തുന്ന ഈ തീരദേശ ജില്ലയിൽ ഇത്തവണയും എൽഡിഎഫ് മുൻതൂക്കം നിലനിർത്തുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ യുഡിഎഫ് പല മണ്ഡലങ്ങളിലും ശക്തമായ തിരിച്ചുവരവ് ശ്രമം നടത്തുന്നതിനാൽ ഫലം നിരവധി മണ്ഡലങ്ങളിൽ അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലായിരിക്കാനാണ് സാധ്യത.

ആരൂരിൽ എൽഡിഎഫിന്റെ ഡലീമയും യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനും തമ്മിലുള്ള പോരാട്ടം അതീവ കടുത്ത നിലയിലാണ്. ഇരുവരും സമാനമായ വോട്ടുശതമാനം പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ വോട്ടുകൾ വിജയ വ്യതിയാനത്തിൽ നിർണായകമാകും. ചേർത്തലയിൽ എൽഡിഎഫിന്റെ പി. പ്രസാദ് ശക്തമായ തീരദേശ-ഗ്രാമീണ പിന്തുണയോടെ മുന്നിൽ നിൽക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി കെ. ആർ. രാജേന്ദ്ര പ്രസാദ് ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്.

ആലപ്പുഴ മണ്ഡലം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്നുവെന്നാണ് സൂചന. പി. പി. ചിത്തരഞ്ജൻ തൊഴിലാളി-തീരദേശ വോട്ടുകളുടെ ശക്തമായ പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ എ. ഡി. തോമസ് പിന്തുടരുന്നുണ്ടെങ്കിലും ലീഡ് കുറയ്ക്കാൻ കൂടുതൽ വോട്ടർമാരെ സജീവമാക്കേണ്ടതുണ്ട്. അതേസമയം അമ്പലപ്പുഴയിൽ യുഡിഎഫിന് ചെറിയ മുൻതൂക്കം ലഭിക്കുന്നതായാണ് പ്രവചനം. ജി. സുധാകരൻ തീരദേശ മേഖലകളിൽ നേടിയ സ്വാധീനം ഈ ലീഡിന് കാരണമാകുമ്പോൾ എൽഡിഎഫിന്റെ എച്ച്. സലാം അടുത്ത് തന്നെ പിന്തുടരുന്നു.

കുട്ടനാട്ടിൽ യുഡിഎഫിന്റെ റെജി ചെറിയാൻ മുന്നിലാണ്, എൽഡിഎഫിന്റെ തോമസ് കെ. തോമസ് ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. കായംകുളത്ത് എൽഡിഎഫിന്റെ യു. പ്രതിഭയും യുഡിഎഫിന്റെ എം. ലിജുവും തമ്മിൽ നിസാരമായ വോട്ടുവ്യത്യാസത്തിലാണ് പോരാട്ടം പുരോഗമിക്കുന്നത്. ഇവിടെ എൻഡിഎയുടെ വോട്ടുശതമാനം ഫലം നിർണയിക്കുന്ന ഘടകമാകാൻ സാധ്യതയുണ്ട്.

മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ എൽഡിഎഫിന് വ്യക്തമായ ലീഡ് നിലനിൽക്കുമ്പോൾ, ഹരിപ്പാട് യുഡിഎഫിന്റെ ശക്തമായ കേന്ദ്രമായി തുടരുന്നു. രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ സ്വാധീനവും നഗര വോട്ടുകളുടെ പിന്തുണയും യുഡിഎഫിന് മുൻതൂക്കം നൽകുന്ന പ്രധാന ഘടകങ്ങളാണ്.

മൊത്തത്തിൽ ജില്ലയിൽ എൽഡിഎഫ് 4 മുതൽ 6 വരെ സീറ്റുകൾ നേടാനിടയുള്ളപ്പോൾ യുഡിഎഫ് 3 മുതൽ 5 വരെ സീറ്റുകൾ സ്വന്തമാക്കുമെന്നാണ് പ്രവചനം. ആറൂർ, കായംകുളം പോലുള്ള മണ്ഡലങ്ങളിലെ അവസാന ഘട്ട വോട്ടിംഗ് പ്രവണതകൾ തന്നെ ജില്ലയിലെ അന്തിമ ചിത്രം നിർണയിക്കാൻ നിർണായകമാകും. എൻഡിഎ നേരിട്ട് വിജയസാധ്യത കുറവാണെങ്കിലും അവരുടെ വോട്ടുകൾ പല മണ്ഡലങ്ങളിലും വിജയവ്യതിയാനം സ്വാധീനിക്കുന്ന ഘടകമായി മാറാൻ സാധ്യതയുണ്ട്.

പ്രവചനം :

• എൽഡിഎഫ്: 4–6 സീറ്റുകൾ
• യുഡിഎഫ്: 3–5 സീറ്റുകൾ
• എൻഡിഎ: 0 സീറ്റുകൾ
• കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ: കായംകുളം, ആരൂർ . ഇരു മണ്ഡലങ്ങളിലെയും ഫലം ഏതുവശത്തേക്കും വഴിമാറാം.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

Copyright © . All rights reserved