Latest News

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കേസുമായി ബന്ധപ്പെട്ട രേഖകളിൽ തിരുത്തൽ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ ഇടപെടലുണ്ടായെന്ന പരാതിയിലായിരുന്നു പ്രത്യേക അന്വേഷണം. കേസിലെ പ്രതികൾക്ക് അനുകൂലമായി നടപടികൾ സ്വീകരിച്ചെന്ന ആരോപണവും അന്വേഷണസംഘം പരിശോധിച്ചു. റിപ്പോർട്ട് സർക്കാരിന് കൈമാറിയതിന് പിന്നാലെയാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.

കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ മാറ്റം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത്കുമാറിനെതിരായ നടപടി വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് സംവിധാനത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്ന ഈ നടപടി സർക്കാരിന്റെ കർശന നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.

നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ യുവതി റിയ അഹിർ നടത്തിയ പ്രതിഷേധരീതി ദേശീയ ശ്രദ്ധ നേടി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്ന പൊലീസ് വാഹനത്തിന് മുന്നിൽ മഴ നനഞ്ഞ് നിന്ന റിയയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാൻ ആവശ്യമായ നിയമനടപടികൾ പാലിച്ചിട്ടുണ്ടോയെന്ന് പൊലീസിനോട് ചോദിച്ച ശേഷമാണ് വാഹനം തടയാൻ തീരുമാനിച്ചതെന്ന് റിയ പിന്നീട് പ്രതികരിച്ചു. പ്രതിഷേധക്കാരെ മോചിപ്പിക്കുന്നതുവരെ അവിടെനിന്ന് മാറാൻ തയ്യാറായില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി.

മോഡലും സംരംഭകയുമായ റിയ അഹിർ വിദ്യാർഥിനിയല്ലെങ്കിലും യുവജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമരത്തിൽ പങ്കെടുത്തതെന്ന് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങളുടെ പ്രതീകമായി റിയയുടെ നടപടി മാറിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റോമി കുര്യാക്കോസ് 
മിഡ്‌ലാൻഡ്‌സ് : ജനകീയനും ജനപ്രിയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും വികാരനിർഭരമായ ഓർമ്മകളോടെ സമാപിച്ചു.
“നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടികൾ യു കെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. വെള്ളിയാഴ്ച ബാൺസ്‌ലിയിൽ ആരംഭിച്ച അനുസ്മരണ ചടങ്ങുകൾ ബ്ലാക്‌പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ, എന്നിവിടങ്ങളിലൂടെ കടന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന ചടങ്ങോടെ സമാപിച്ചു.
ജനങ്ങളുമായി നേരിട്ട് ഇടപഴകിയ ലളിത ജീവിതത്തിന്റെയും കരുതലോടെയുള്ള പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സേവനപാതയും ജനക്ഷേമ പ്രവർത്തനങ്ങളും വിവിധ ചടങ്ങുകളിൽ അനുസ്മരിച്ചു.
ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു. റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ സമകാലികനും സുഹൃത്തുമായിരുന്ന തമ്പി ജോസും മുതിർന്ന മാധ്യമ പ്രവർത്തകൻ ടോം ജോസ് തടിയൻപാടും അനുസ്മരണ സന്ദേശങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ജിറിൽ ജോർജ് സ്വാഗതവും റോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ജോഷി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ബ്ലാക്‌പൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജിബിഷ് തങ്കച്ചൻ, ജനറൽ സെക്രട്ടറി സാജൻ തോമസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. ഡിജോ ജോൺ, നിബു മാത്യു, റോബി ജോസ്, ആൽവിൻ കുരുവിള, ജോസഫ് മാത്യു, ബിനോയ് ജോൺ എന്നിവർ നേതൃത്വം നൽകി.
ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജുവെൽ കുര്യാക്കോസ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അനുസ്മരണ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ജെസു സൈമൺ, ജനറൽ സെക്രട്ടറി സുജിത്, ട്രഷറർ ജോഷി അലക്സ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിബി കോശി, ജയിംസ്, റോബിൻ എന്നിവർ നേതൃത്വം നൽകി.
സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മിഥുൻ എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, യൂത്ത് വിംഗ് കോർഡിനേറ്റർ നികിത കോശി, എക്സിക്യൂട്ടീവ് അംഗം ഡയാന പോളി, വിമൻസ് കോർഡിനേറ്റർ അമ്പിളി പ്രദീഷ്, അഞ്ജലി, സുധീൻ, നിഖിൽ, ഡാനി, സായി എന്നിവർ നേതൃത്വം നൽകി.
കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ജോൺ പി, പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ഐ ഓ സി കുടുംബാംഗം ജേക്കബ് ചെറിയാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇരുവരും അനുസ്മരണ സന്ദേശങ്ങൾ നൽകി. ഷൈജു കുര്യാക്കോസ്, ജോസഫിൻ, ജേക്കബ് ചെറിയാൻ, ജെയ്മി, ട്രീസ, അനെക്സ് എന്നിവർ നേതൃത്വം നൽകി.
ബാൺസ്‌ലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രവർത്തകർ സ്മൃതിദീപം തെളിച്ച് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപാറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ്, വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി.
പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലയിൽ അധ്യക്ഷത വഹിച്ചു. ബിബിൻ കാലായിൽ, ജോർജി, റോമിയോ, അബിൻ ജോസഫ്, ബേസിൽ കുര്യാക്കോസ്, ജോമോൻ ജോയി, അനീഷ് എന്നിവർ നേതൃത്വം നൽകി.
ചെസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമാപന അനുസ്മരണ ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഓൺലൈനായി പങ്കെടുത്ത് അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ് ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിനീഷ് കുളത്തിനാൽ, സുബിൻ കൊറ്റത്തിൽ, വിനോയ് വർഗീസ്, ബിജു മാത്യു എന്നിവർ നേതൃത്വം നൽകി.
ജനങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹവും ലാളിത്യവും സേവന മനോഭാവവും കൊണ്ട് വേറിട്ടുനിന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ എന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുമെന്ന് വിവിധ അനുസ്മരണ യോഗങ്ങളിൽ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ഗുരുദേവന്റെ മാനവിക സന്ദേശമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വിശ്വസാഹോദര്യ ദർശനം ജീവിതത്തിൽ പകർത്തി സേവനത്തിന്റെയും സ്നേഹത്തിന്റെയും പാതയിൽ മുന്നേറുന്ന സേവനം യു.കെ. നോർവിച്ച് യൂണിറ്റിന്റെ ഒന്നാം വാർഷികം ഭക്തിനിർഭരവും ആഘോഷപൂർവവുമായി സംഘടിപ്പിച്ചു.

ശ്രീ സുനീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഗുരുപൂജയോടെയായിരുന്നു ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. തുടർന്ന് നോർവിച്ച് യൂണിറ്റ് പ്രസിഡന്റ് ശ്രീ പ്രകാശ് വാസുവിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം സേവനം യു.കെ. ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനുള്ളിൽ തന്നെ ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനവും സേവനത്തിന്റെ മൂല്യങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാൻ നോർവിച്ച് യൂണിറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കുടുംബങ്ങൾ യൂണിറ്റിന്റെ ഭാഗമാകുന്നത് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതൃനിരയുടെ ആത്മാർത്ഥ പ്രവർത്തനത്തിന്റെയും സമർപ്പണബോധത്തിന്റെയും തെളിവാണെന്നും അദ്ദേഹം അഭിനന്ദിച്ചു. യു.കെ.യിലെ ശിവഗിരി ആശ്രമത്തെ കേന്ദ്രമാക്കി ജാതി-മത-വർഗഭേദമന്യേ ഗുരുദേവന്റെ മാനവിക ദർശനവും വിശ്വസാഹോദര്യ സന്ദേശവും ഓരോ കുടുംബത്തിലേക്കും എത്തിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവനം യു.കെ. കൺവീനർ ശ്രീ ഗണേഷ് ശിവൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവ ദർശനം സമൂഹത്തെ മാറ്റിമറിക്കാൻ ശക്തിയുള്ളതാണെന്നും ആത്മീയതയും സേവനവും പരസ്പരം പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിൽ ഗുരുദേവന്റെ മൂല്യങ്ങൾ വളർത്തിയെടുക്കുകയും യുവതലമുറയെ സേവനത്തിന്റെയും ധർമ്മത്തിന്റെയും പാതയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സേവനം യു.കെ. കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീമതി കല ജയൻ, നോർവിച്ച് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീജു പുരുഷോത്തമനെ ജോയിന്റ് സെക്രട്ടറിയായും ഋഷിരാജ് പുതുപറമ്പിലിനെ യുവധർമ്മ കോർഡിനേറ്ററായും തെരഞ്ഞെടുത്തതായി അറിയിച്ചു. പുതിയ ഭാരവാഹികൾ ഗുരുദേവ ദർശനവും സേവനപ്രവർത്തനങ്ങളും കൂടുതൽ കുടുംബങ്ങളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

സേവനം യു.കെ. സെൻട്രൽ കമ്മിറ്റിയിലേക്ക് നോർവിച്ച് യൂണിറ്റിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ അശ്വിൻ പ്രകാശിനെ ചടങ്ങിൽ ആദരിച്ചു. ശ്രീ പ്രമോദ് കുമരകം കുമാരനാശാൻ രചിച്ച ‘ഗുരുസ്തവം’ ആസ്പദമാക്കി ഹൃദയസ്പർശിയായ ലഘുപ്രഭാഷണം നടത്തി. സേവനം യു.കെ. ട്രഷറർ ശ്രീ അനിൽകുമാർ രാഘവൻ, ശിവഗിരി ആശ്രമം യു.കെ. എക്സിക്യൂട്ടീവ് ബോർഡ് അംഗം ശ്രീ വിശാൽ സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സേവനം യു.കെ. വൈസ് ചെയർമാൻ ശ്രീ സജീഷ് ദാമോദരൻ എന്നിവർ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീ സി.കെ. ശ്രീജിത്ത് അവതരിപ്പിച്ചു. വാർഷിക കണക്കുകൾ ട്രഷറർ ശ്രീ സുജിത് സുരേന്ദ്രൻ അവതരിപ്പിച്ചു. ശ്രീജിത്ത് സി.കെ. സ്വാഗതവും ഗുരുമിത്ര കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

ഒക്ടോബർ 11-ന് കോവൻട്രിയിൽ നടക്കുന്ന ത്രയംബകം ഭജൻസ് പരിപാടിയുടെ നോർവിച്ച് യൂണിറ്റിലെ ആദ്യ ടിക്കറ്റ് ശിവഗിരി ആശ്രമം യു.കെ. എക്സിക്യൂട്ടീവ് ബോർഡ് അംഗം ശ്രീ വിശാൽ സുരേന്ദ്രന് ചടങ്ങിൽ കൈമാറി. ടിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ശ്രീജിത്ത് സി.കെ. (07789 194985), ശ്രീജു പുരുഷോത്തമൻ (07459 143089) എന്നിവരുമായി ബന്ധപ്പെടാം.

തുടർന്ന് യൂണിറ്റംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, നൃത്തപരിപാടികൾ, ഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ വാർഷികാഘോഷത്തിന് കൂടുതൽ ഭക്തിനിർഭരമായ അന്തരീക്ഷം പകർന്നു.

പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും ‘പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി’; സന്യാസസമൂഹത്തിന്റെ സ്ഥാപകനും, അഭിഷേകാഗ്നി കൺവെൻഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ‘ഗ്രേറ്റ് എവേക്കനിങ്’ ഇംഗ്ലീഷ് കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും 2026 ആഗസ്റ്റ് 1 ശനിയാഴ്ച
ബർമിങ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം 4.30-ന് സമാപിക്കും.

ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. സേവ്യർ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ഫാ. ഷൈജു നടുവത്താനിയിൽ (AFCM UK), ബ്രദർ ജോസ് കുര്യാക്കോസ് (AFCM UK) എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.

‘ഗ്രേറ്റ് എവേക്കനിങ്’ കൺവെൻഷനിൽ പ്രശസ്ത ആരാധനാ ബാൻഡ് ആയ ‘വൺ ഹോപ്പ് പ്രൊജക്റ്റ്’ സംഗീതാരാധന നയിക്കും. കുട്ടികൾക്കായി പ്രത്യേക സമാന്തര ക്ലാസുകൾ ഉണ്ടായിരിക്കും. കൺവെൻഷൻ നഗരിയിൽ സൗജന്യ പാർക്കിങ് സൗകര്യം ലഭ്യമാണ്.

ജപമാല പ്രദക്ഷിണം ,സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ഈ ദിവസത്തെ പ്രധാന ശുശ്രൂഷകൾ. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 സ്ഥലങ്ങളിൽ നിന്ന്
കൺവെൻഷനിലേക്ക് കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുനാഥന്റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും, വിശ്വാസത്തിൽ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് AFCM UK ടീം
ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് afcmuk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അല്ലെങ്കിൽ ജോസഫ് (07506810177), വിൽസൺ (07956381337) എന്നിവരുമായി ബന്ധപ്പെടുക.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയായ ഏബൽ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ശേഷമാണ് അറസ്റ്റ്.

സഹപാഠിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. പ്രതിയുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും പരാതിക്കാർ പൊലീസിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, പരാതിയിൽ പൊലീസ് നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ച് മെഡിക്കൽ കോളേജ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ഉപരോധ സമരം സംഘടിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചതായും റിപ്പോർട്ടുണ്ട്.

വയനാട്: കോഴിക്കോട് – വയനാട് അനക്കാംപൊയിൽ – കല്ലാടി – മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഭാവി സംബന്ധിച്ച നിർണായക തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന. തുരങ്ക നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പദ്ധതിയുടെ തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക.

മണ്ണിടിച്ചിലിൽ നിരവധി തൊഴിലാളികൾ മരിക്കുകയും കാണാതാകുകയും ചെയ്ത സംഭവത്തെ തുടർന്നാണ് പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്ന് ആശങ്കകൾ ഉയർന്നത്. നിർമാണ പ്രവർത്തനങ്ങളിൽ പരിസ്ഥിതി അനുമതികളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും പാലനം ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും. അപകടത്തിന്റെ യഥാർഥ കാരണങ്ങളും നിർമാണ കമ്പനിയുടെ ഉത്തരവാദിത്വവും അന്വേഷണ വിധേയമാകും.

അതേസമയം, സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ തുരങ്കപാത പദ്ധതിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലയിലൂടെ കടന്നുപോകുന്ന പദ്ധതിയെക്കുറിച്ച് നേരത്തെയും വിവാദങ്ങൾ ഉയർന്നിരുന്നു. വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾ പദ്ധതിയുടെ ഭാവി മാത്രമല്ല, സമാന അടിസ്ഥാനസൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളെയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

സി.ജെ.പി സമരത്തിന് പിന്തുണ അറിയിച്ച നടൻ ടൊവിനോ തോമസിനെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയിലെ ടൊവിനോയുടെ വീടിന് മുന്നിലെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

ഡൽഹിയിൽ നടന്ന സി.ജെ.പി സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ നടപടിയെ വിമർശിച്ച് ടൊവിനോ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമാണെന്നും പ്രതിഷേധിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നുമായിരുന്നു താരത്തിന്റെ നിലപാട്.

ടൊവിനോയുടെ പ്രസ്താവനക്കെതിരെയാണ് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധസാഹചര്യം കണക്കിലെടുത്ത് താരത്തിന്റെ വസതിക്ക് സമീപം പോലീസ് സുരക്ഷ ഏർപ്പെടുത്തിയതായാണ് വിവരം. സംഭവത്തിൽ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ നടപടികളിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ബന്ദിനോട് സഹകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നീറ്റ് വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും കെഎസ്‌യു നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും സംഘടന ആരോപിച്ചു.

ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. അതേസമയം, ബന്ദുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ സംഘടന പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ബെന്നി അഗസ്റ്റിൻ കാർഡിഫ്

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ച മന്ത്രിസഭയിൽ ഇന്ത്യൻ വംശജനായ കനിഷ്ക നാരായൺ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ചുമതലയുള്ള സ്റ്റേറ്റ് മന്ത്രിയായി തുടരും. എന്നിരുന്നാലും അദ്ദേഹം ക്യാബിനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പൂർണ ക്യാബിനറ്റ് മന്ത്രിമാരിൽ ഒരാളല്ല. ക്യാബിനറ്റ് ഓഫിസിനും ബിസിനസ്, ഇന്നൊവോഷൻ, സയൻസ് ആൻഡ് ട്രേഡ് വകുപ്പിനും കീഴിൽ സംയുക്ത ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.

കനിഷ്ക നാരായൺ ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ പ്രമുഖ രാഷ്ട്രീയനേതാവും വെയിൽ ഓഫ് ഗ്ലാമോർഗൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവുമാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പാർലമെന്റിലെത്തിയിരുന്നു. തുടർന്ന് 2025 മുതൽ കൃത്രിമ ബുദ്ധിയും ഓൺലൈൻ സുരക്ഷയും കൈകാര്യം ചെയ്യുന്ന പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായി സേവനം അനുഷ്ഠിക്കുന്നു.

1989-ൽ ഇന്ത്യയിലെ ബിഹാർ സംസ്ഥാനത്തിലെ മുസാഫർപൂരിൽ ജനിച്ചു. പിന്നീട് ഡൽഹിയിലേക്കും 2001ൽ 12-ആം വയസ്സിൽ കുടുംബത്തോടൊപ്പം കാർഡിഫ് (വെയിൽസ്) നഗരത്തിലേക്ക് കുടിയേറി. കാർഡിഫിൽ സ്വന്തമായി സോളിസിറ്റർസ് ആയി ജോലി ചെയ്യുന്ന അഡ്വ. സന്തോഷിന്റേയും അഡ്വ. ചേതന സിന്ഹയുടെയും രണ്ട് ആൺ മക്കളിൽ ഒരാളാണ് കനിഷ്ക.

കാർഡിഫിലെ Cathays High School-ൽ പഠിച്ച ശേഷം സ്കോളർഷിപ്പോടെ Eton College-ൽ ചേർന്നു.
തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിൽ Philosophy, Politics and Economics പഠിക്കുകയും പിന്നീട് Stanford University-യിൽ നിന്ന് MBA നേടുകയും ചെയ്തു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ബ്രിട്ടീഷ് സിവിൽ സർവീസിലും സ്വകാര്യ മേഖലയിലും, കാമറൂൺ – ക്ലെഗ്ഗ് ഭരണകാലത്ത് അവരുടെ ക്യാബിനറ്റ് ഓഫീസിലും പിന്നീട് ലിസ് ട്രസ്സിന്റെ സ്ട്രാറ്റജി അഡ്വൈസർ ആയും ജോലി ചെയ്തിരുന്നു. കൂടാതെ Citizens Advice, The Trussell Trust തുടങ്ങിയ സാമൂഹിക സംഘടനകളിലും സന്നദ്ധപ്രവർത്തകനായിരുന്നു.

2024-ൽ വെയിൽസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വംശീയ ന്യൂനപക്ഷ എം.പി. എന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കി. ഇന്ത്യയിൽ ജനിച്ച് വെയിൽസിൽ വളർന്ന് ബ്രിട്ടീഷ് പാർലമെന്റിലെത്തിയ അദ്ദേഹത്തിന്റെ ജീവിതയാത്ര, വിദ്യാഭ്യാസത്തിലൂടെയും പൊതുസേവനത്തിലൂടെയും ഉയർന്നുവന്ന ഒരു ശ്രദ്ധേയ വിജയകഥയായി വിലയിരുത്തപ്പെടുന്നു. പാർലമെന്റ് അംഗം ആയ ശേഷം എല്ലാ ശനിയാഴ്ചകളിലും തന്റെ മണ്ഡലത്തിലെ ജനങ്ങളെ കാണുവാൻ അദ്ദേഹം വന്നുകൊണ്ടിരിക്കുന്നു. വെയിൽ ഓഫ് ഗ്‌ളാമോർഗനിലെ മലയാളി പ്രോഗ്രാമുകളിൽ കനിഷ്ക തന്റെ സാന്നിത്യം എപ്പോഴും കാണിക്കാറുണ്ട്. അദ്ദേഹത്തിന്റെ പുതിയ നിയമനത്തിൽ യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോഷി തോമസ്, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, ബാരി മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത്, എന്നിവർ അദ്ദേഹത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചിരുന്നു.

Copyright © . All rights reserved