വാഷിങ്ടൺ: മലയാളി വംശജനായ നാസ ബഹിരാകാശയാത്രികൻ ഡോ. അനിൽ മേനോൻ ഇന്ന് തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി യാത്ര തിരിച്ചു. കസാഖ്സ്ഥാനിലെ ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ്-29 പേടകത്തിലൂടെയാണ് അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുറപ്പെട്ടത്. റഷ്യൻ ബഹിരാകാശയാത്രികരായ പ്യോത്ര് ദുബ്രോവും അന്ന കികിനയും അദ്ദേഹത്തോടൊപ്പമുണ്ട്.
കേരളീയ വേരുകളുള്ള അനിൽ മേനോൻ ഡോക്ടറായും എയ്റോസ്പേസ് മെഡിസിൻ വിദഗ്ധനായും സേവനമനുഷ്ഠിച്ച ശേഷമാണ് നാസയുടെ ബഹിരാകാശയാത്രിക സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും പ്രവർത്തിച്ച അദ്ദേഹം 2021ലാണ് നാസയുടെ ബഹിരാകാശയാത്രിക പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യരുടെ ബഹിരാകാശ ജീവിതവുമായി ബന്ധപ്പെട്ട പഠനങ്ങൾ, വൈദ്യശാസ്ത്ര ഗവേഷണങ്ങൾ, ഭാവി ദീർഘദൂര ദൗത്യങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എന്നിവയിൽ അദ്ദേഹം നിർണായക പങ്കുവഹിക്കും.
ഏകദേശം എട്ട് മാസത്തോളം നീളുന്ന ദൗത്യത്തിനൊടുവിൽ 2027 മാർച്ചോടെയാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക. ഇന്ത്യൻ വംശജനായ മറ്റൊരു ശാസ്ത്രജ്ഞൻ ബഹിരാകാശ ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തുന്ന നിമിഷമാണിത്. ശാസ്ത്രലോകത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാന നിമിഷമായി അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്ര മാറിയിരിക്കുകയാണ്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ കളി കാഴ്ച്ച വെക്കുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റാണ് സ്റ്റീവനേജിൽ നടക്കുക. ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ് 300 പൗണ്ടാണ്. ഹർട്ട്ഫോർഡ്ഷയറിലെ
മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരമാവും കാണികൾക്കായി അരങ്ങേറുക.
ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ12 ടീമുകൾ മാറ്റുരക്കും. പ്രാഥമിക റൗണ്ടിൽ നറുക്കെടുപ്പിലൂടെ മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. ഓരോ ഗ്രൂപ്പിലും ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നും വിജയികളാവുന്ന ടീമുകൾ
സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമിഫൈനൽ മത്സരങ്ങൾ വിജയിക്കുന്ന ടീമുകൾ ഫൈനലിൽ ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും.
‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1501 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 751 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ തലങ്ങളിൽ ആകർഷകമായ ഉപഹാരങ്ങൾ നേടുവാനും കളിക്കാർക്ക് അവസരം ഉണ്ട്.
ഹർട്ട്ഫോർഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നൽകുന്ന ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, സ്പോൺസർമാരെ തേടുന്നതായും, കായികപ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുന്ന ഈ ടൂർണമെന്റിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
മെൽവിൻ അഗസ്റ്റിൻ – 07456281428
ബേസിൽ ജോയി – 07721678689
Venue: Knebworth Park Cricket Club Stadium,
SG3 6HQ
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യു.എ.ഇയുടെ രണ്ട് ദേശീയ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടന്നതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാൻ സമുദ്രാതിർത്തിക്ക് സമീപം നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ആക്രമണത്തെ തുടർന്ന് ടാങ്കറുകളിൽ തീപിടിത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണ് സംഭവമെന്ന് യു.എ.ഇ പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ നടന്ന ഈ സംഭവം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ വലിയൊരു പങ്ക് ഈ പാതയിലൂടെയാണ് നടക്കുന്നത്. ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ആശങ്കകൾ വർധിച്ചിരിക്കുകയാണ്.
യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. എറണാകുളം റൂറൽ സൈബർ പൊലീസിന്റെ കേസിനെ തുടർന്ന് തൊപ്പി ഒളിവിലാണെന്നും അദ്ദേഹം എറണാകുളം ജില്ല വിട്ടിരിക്കാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളുടെ നിലവിലെ സ്ഥാനം കണ്ടെത്താൻ വിവിധ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി തൊപ്പിയുടെ സുഹൃത്തുക്കളുടെ മൊഴികൾ നേരത്തേ രേഖപ്പെടുത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
ഒരു കോടിയിലേറെ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിന്റെ ഉടമയായ തൊപ്പിക്കെതിരെ ഐടി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷമേ കേസിലെ കൂടുതൽ നടപടികളിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ആലപ്പുഴ എടത്വ സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായിരുന്ന ഹരീഷ്മ (25) ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് സനുക്കുട്ടൻ (29) ജീവനൊടുക്കിയ സംഭവം വലിയ ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുകയാണ്. യുവതിയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ നിരന്തര പീഡനമാണെന്ന് ആരോപിച്ച് ഹരീഷ്മയുടെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ശരീരത്തിൽ ഏറ്റ പരിക്കുകളുടെ ചിത്രങ്ങളും വിവരങ്ങളും ഹരീഷ്മ ബന്ധുക്കൾക്ക് അയച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
ഹരീഷ്മയുടെ മരണത്തിന് പിന്നാലെയാണ് സനുക്കുട്ടനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കുടുംബത്തിന്റെ പരാതിയും ഫോൺ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പത്തനംതിട്ട∙ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ശനിയാഴ്ച രാത്രി കൊച്ചിയിൽനിന്ന് കസ്റ്റഡിയിലെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പൊലീസ് ഇടപെട്ടാണ് രാജൻ ജോസഫിനെ പ്രവർത്തകരിൽനിന്ന് രക്ഷപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സംരക്ഷണത്തിനിടെ ഉണ്ടായ തള്ളിക്കയറ്റത്തിൽ രാജൻ ജോസഫ് നിലത്തുവീണു. ഞായറാഴ്ചയും പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം തുടർന്നു. മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്റ്റേഷനു മുന്നിൽ സംഘടിച്ചു. മറുഭാഗത്ത് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരും എത്തിയെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നിലമ്പൂർ സ്വദേശിയായ രാജൻ ജോസഫിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസിൽ ചേർന്നതിന് ശേഷം ശ്രീനാദേവിയെ ലക്ഷ്യമിട്ട് നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പങ്കുവച്ചെന്നുമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. രാജൻ ജോസഫിനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് വാത്സിങ്ഹാം തീർത്ഥാടനം കൂടുതൽ പ്രൗഢിയോടെയും ഭക്തിപുരസ്സരവുമായി ജൂലൈ 18 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ഹാം തീർത്ഥാടനത്തിലേക്ക് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്തരുടെ സംഗമത്തിലും, മരിയൻ പ്രഘോഷണ തിരുന്നാളിലൂം പങ്കു ചേരുവാനുള്ള അനുഗ്രഹാവസരമാവും ശനിയാഴ്ച്ച നടക്കുന്ന സീറോ മലബാർ സഭയുടെ തീർത്ഥാടനം.
ആഗോളതലത്തിൽ ‘അനുഗ്രഹങ്ങളുടെ പറുദീസ’യെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തതക്കും, അനുഗ്രഹ സാഫല്യത്തിനും നന്ദി നേരുന്നതിന് നിത്യേന നിരവധി ആളുകൾ സന്ദർശിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന പ്രമുഖ മരിയൻ അഭയ കേന്ദ്രമാണ് വാത്സിങ്ഹാം. ഈ വർഷത്തെ തീർത്ഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹം ആണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം, ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും, ആകർഷകവുമാക്കും. ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.office.com/e/5CmTvcW6p7 എന്ന ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യുവാനുള്ള അവസരം നീട്ടിയിട്ടുണ്ട്.
രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് എപ്പാർക്കിയുടെ വികാരി ജനറാളും, പ്രോട്ടോ സെഞ്ചുല്ലോസുമായ റവ.ഡോ.ആന്റണി ചുണ്ടെലിക്കാട്ട് നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നിന് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്. പന്ത്രണ്ട് മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, പന്ത്രണ്ടരയോടെ മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ അണിചേരേണ്ടതാണ്.
ഉച്ചക്ക് ഒന്നേമുക്കാലിന് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുന്നാൾ ദിവ്യബലി അർപ്പിക്കും.പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു, ഫാ. ജിനു മുണ്ടുനടക്കൽ കൂടാതെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലിയിൽ പങ്കുചേരും.
സാധാരണയായി തീർത്ഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഫലം കാണും. വോളണ്ടിയേഴ്സ് നൽകുന്ന നിർദ്ദേശങ്ങൾ നിർബ്ബന്ധമായും പാലിക്കണമെന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

തീർത്ഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ലഭ്യമാക്കുവാൻ ജേക്കബ്സ് കാറ്ററിംഗ്സ് നോർവിച്ച് & ‘ഇന്ത്യൻ ഫുഡ് ക്ലബ്ബ്’ ഭക്ഷണ ശാലകൾ ഒരുക്കുന്ന മലയാളി സ്റ്റാളുകൾ തീർത്ഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. തീർത്ഥാടകരായ വൻജനാവലിയുടെ തിരക്കിനിടയിൽ ഭക്ഷണം താമസം കൂടാതെ ഗ്രൂപ്പുകളായി വരുന്നവർക്കായി മുൻകൂട്ടി ഓർഡർ ചെയ്യുവാനുള്ള സൗകര്യവും കാറ്ററേഴ്സ് ഒരുക്കുന്നുണ്ട്. കാറ്ററേഴ്സുമായി ബന്ധപ്പെടുവാൻ : ജേക്കബ്സ് കാറ്ററിംഗ്സ് നോർവിച്ച് -07869212935,
ഇൻഡ്യൻ ഫുഡ് ക്ലബ്ബ് -07720614876
വാത്സിങ്ഹാം തീർത്ഥാടനത്തിരുന്നാളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം
For Prasudenthi Registration :https://forms.office.com/e/5CmTvcW6p7
Caterers Contacts:
Jacob’s Caterings, Norwich -07869212935
Indian Food Club-07720614876
Catholic National Shrine of Our Lady Walshingham, Houghton, St. Giles,
Norfolk, NR22 6AL
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസ പൂജ 2026 ജൂലൈ 18 -ാം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. മുന്നിൽ നിന്നു നയിച്ച നേതാക്കൾ ധാർഷ്ട്യത്തോടെ പെരുമാറിയതും അത് പാർട്ടിയുടെ പൊതുച്ഛായയെ ബാധിച്ചതുമാണ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉയർന്നത്. ദീർഘകാലമായി അധികാരത്തിന് പുറത്തുള്ള പശ്ചിമ ബംഗാളിലും സമാന സമീപനം തുടരുകയായിരുന്നുവെന്നും ഇത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന അഭിപ്രായവും പ്രകടമായി.
പാർട്ടിക്കൊപ്പം നിന്നിരുന്ന വിവിധ സാമൂഹിക വിഭാഗങ്ങളെയും അനുഭാവികളെയും അകറ്റുന്നതിൽ ഈ ശൈലി നിർണായക പങ്കുവഹിച്ചതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്താനും പുതിയ വിഭാഗങ്ങളെ ഒപ്പം നിർത്താനും പ്രവർത്തനരീതിയിൽ അടിസ്ഥാനപരമായ മാറ്റം വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു. പൊതുജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന സംഘടനയായി പാർട്ടി മാറരുതെന്നും അഭിപ്രായമുണ്ടായി.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെ നേതൃത്വം ഗൗരവത്തോടെ കാണാതെ പരിഹാസപൂർവം സമീപിച്ചതായും വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിളിച്ച പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിനത്തിൽ പാർട്ടിയുടെ ഭാവി പ്രവർത്തനരീതിയും ജനപിന്തുണ വീണ്ടെടുക്കാനുള്ള മാർഗങ്ങളും സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. സാധാരണ തിരുത്തലുകൾ കൊണ്ട് മാത്രം മതിയാകില്ലെന്നും സമഗ്രമായ മാറ്റം അനിവാര്യമാണെന്ന പൊതുവികാരമാണ് യോഗത്തിൽ രൂപപ്പെട്ടത്.
പാലക്കാട് ∙ വടകരപ്പതിയിലെ അട്ടയമ്പതിയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിൽ വെച്ച് കത്തിച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. കേസിൽ നേരത്തെ പ്രായപൂർത്തിയാകാത്ത 17-കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണാഭരണങ്ങൾ കവർന്നെടുക്കാനായിരുന്നു ആക്രമണമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വയോധികയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തിയ പ്രതികൾ തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വീട്ടിലെ ശുചിമുറിയിലേക്ക് മാറ്റി തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപക പരിശോധന നടത്തിയ അന്വേഷണസംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്ക് എത്തിയത്.
കേസിലെ മറ്റ് പ്രതികളെയും സംഭവത്തിന്റെ ആസൂത്രണ പശ്ചാത്തലവും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കവർച്ച, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.