തൃശൂർ ∙ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫെയ്സ്ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ അപ്ലോഡ് ചെയ്ത് പ്രചരിപ്പിച്ചവരെയാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ സ്വദേശികളായ പ്രതികൾ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
ബി.എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി. ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അന്വേഷണത്തിൽ ഇരുന്നൂറിലേറെ സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിച്ചതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട ലിങ്കുകളും സൈറ്റുകളും പൊലീസ് കണ്ടെത്തി നശിപ്പിച്ചതായി അറിയിച്ചു.
കേസിലെ വിധിക്ക് പിന്നാലെ വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും ഗുരുതരമായ നിയമലംഘനവുമാണെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷക്ക് അർഹമാണെന്ന മുന്നറിയിപ്പും പൊലീസ് നൽകി.
കൊച്ചി ∙ പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിന്റെ ഭാഗമാകുമെന്ന് ഉറപ്പായി. ഇരുവരെയും യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കുന്നതിൽ മുന്നണി യോഗത്തിൽ ധാരണയായി. കേരള കോൺഗ്രസ് (എം) നിലപാട് വ്യക്തമാക്കട്ടെയെന്നും അങ്ങോട്ട് ചെന്നു ചർച്ച നടത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേരത്തെ തയ്യാറെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂവരെയും അസോസിയേറ്റ് അംഗങ്ങളാക്കാനാണ് തീരുമാനമെന്നും, സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും നേരത്തെ എൻഡിഎ ഘടകകക്ഷികളായിരുന്നുവെന്നും സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ജനുവരിയിൽ തന്നെ പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. മൂന്ന് പാർട്ടികളും സ്വമേധയാ യുഡിഎഫിനെ സമീപിച്ചതാണെന്നും യാതൊരു ഉപാധിയും അവർ മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. മറ്റ് പാർട്ടികളുമായി യുഡിഎഫ് ചർച്ച നടത്തുന്നില്ലെന്നും, തദ്ദേശ തലത്തിൽ സിപിഎമ്മിനോടോ ബിജെപിയോടോ ധാരണയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ കൂടുതൽ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2025 ഡിസംബർ 27 (ശനി) 41-ാം ദിവസ സമാപന വിളക്ക് ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തിൽ വിശേഷ പൂജകളും പ്രത്യേക ഭജനയും നടത്തപ്പെടുന്നതാണ്.
ചടങ്ങുകളുടെ സമയക്രമം:
രാവിലെ 7.00 – നിർമാല്യദർശനം
രാവിലെ 7.30 – ഉഷപൂജ
രാവിലെ 8.00 – ഗണപതി ഹോമം
രാവിലെ 10.00 – അഖണ്ഡ നാമാർച്ചന
ഉച്ചക്ക് 12.00 – ഉച്ചപൂജ
വൈകുന്നേരം 3.00 – താലപ്പൊലിയോടുകൂടിയ ആറാട്ട്
വൈകുന്നേരം 5.00 – പ്രത്യേക അഭിഷേകം
വൈകുന്നേരം 5.30 മുതൽ – ശ്രീ വീരമണി കണ്ണൻ നയിക്കുന്ന ഭജന
വൈകുന്നേരം 6.30 – ദീപാരാധന
രാത്രി 7.00 – സഹസ്രനാമാർച്ചന
രാത്രി 7.30 – നീരാഞ്ജനം
രാത്രി 9.30 – പടിപൂജ
രാത്രി 10.00 – അത്താഴപൂജ
രാത്രി 10.30 – ഹരിവരാസനം
ക്ഷേത്ര വിലാസം:
KENT AYYAPPA TEMPLE, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്:
07838170203, 07985245890, 07507766652, 07906130390, 07973 151975


നിതിൻ ജോർജ് പെനാർത്ത്
ബാരി: ബാരിയിലെ മലയാളി വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്നിരുന്ന ആർട്സ് & ഡാൻസ് സെന്റർ വെയിൽ ഓഫ് ഗ്ളാമോർഗൻ എം പിയും യുകെ സയൻസ് & ടെക്നോളജി മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ ഇന്നലെ ഡിസംബർ 20 ന് ഉത്ഘാടനം ചെയ്തു. ബാരിയിലെ മലയാളികൾ നാളുകളോളം കാത്തിരുന്ന ഒരു ആർട്സ് സെന്റർ ഇവിടെ തുറക്കുകയായി.

കുട്ടികളുടെ വ്യക്തി വികസന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക, വിവിധ തരം ഇന്ത്യൻ ഡാൻസുകൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുക, മൊബൈൽ അടിമത്ത്വത്തിൽ നിന്നും കുറച്ചു മണിക്കൂറുകൾ എങ്കിലും മാറി നിൽക്കുവാൻ സഹായിക്കുന്ന വിവിധ തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, സംഗീത ക്ലാസുകൾ, മലയാളം ക്ലാസുകൾ, തുടങ്ങി പലതരം പരിപാടികളാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ബാരിയിലെ മലയാളികളുടെ പ്രിയങ്കരനായ കനിഷ്ക എല്ലാവരോടും ക്ഷേമാന്വേഷണങ്ങൾ നടത്തി.

യുകെ മന്ത്രി ആയിരിക്കെ തിരക്കേറിയ ജോലിത്തിരക്കിനിടയിലും ബാരിയിൽ ഓടിയെത്തിയ മന്ത്രിയെ മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി പ്രവീൺ കുമാർ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിച്ചു. തുടർന്ന് ശ്രീ കനിഷ്ക നാരായൺ ആർട്ട് & ഡാൻസ് സെന്റർ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു, എല്ലാവിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്തു. തുടർന്ന് യുക്മ ദേശീയ കമ്മറ്റി അംഗം കൗൺസിലർ ബെന്നി അഗസ്റ്റിൻ, യുക്മ വെയിൽസ് റീജിയൻ വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, റീജിയണൽ ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, റീജിയണൽ കമ്മറ്റി അംഗങ്ങളായ മാമ്മൻ ഫിലിപ്പ്, ബെർലി മാളിയേക്കൽ, അസോസിയേഷൻ എക്സിക്യൂട്ടീവ് നിതിൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന കുട്ടികൾ നൃത്തചുവടുകൾ കളിച്ചുകൊണ്ട് മന്ത്രിയുടെ സാന്നിത്യം കൂടുതൽ ശോഭനമാക്കി.

ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ ഗാന സന്ധ്യ ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി .മിഷനിലെ 14 കുടുംബ കൂട്ടായ്മകളിലെയും കുടുംബാംഗങ്ങൾ പങ്കെടുത്ത കരോൾ ഗാന സന്ധ്യ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി , മിഷൻ ഡയറക്ടർ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ കരോൾ ഗാന സന്ധ്യ ഉത്ഘാടനം ചെയ്തു .
മിഷനിലെ മുഴുവൻ കൂട്ടായ്മകളും പൂർണ്ണമായും പങ്കെടുത്ത പരിപാടിയിൽ ഓരോ കൂട്ടായ്മയും ക്രിസ്മസിന്റെ വ്യത്യസ്തമായ വേഷവിധാനങ്ങളും , തിരഞ്ഞെടുത്ത ഗാനങ്ങളും വ്യത്യസ്തത പുലർത്തി , കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ വീടുകൾ തോറുമുള്ള കരോൾ സർവീസും നടക്കുന്നുണ്ട് , കൈക്കാരന്മാരായ ഷിന്റോ ജെയിംസ് , റെജി പൂമറ്റം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് , ദീപ്തി ജെയിംസ് കരോൾ ഗാന സന്ധ്യയുടെ പരിപാടികൾ ഏകോപിപ്പിച്ചു .


തിരുവനന്തപുരം: 35 മുതൽ 60 വരെ പ്രായമുള്ള ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി നടപ്പിലാക്കാൻ നടപടി ആരംഭിച്ചു. ‘സ്ത്രീസുരക്ഷാ പദ്ധതി’ എന്ന പേരിലാണ് പെൻഷൻ പദ്ധതി നടപ്പാക്കുന്നത്. തിങ്കളാഴ്ച മുതൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് തുടർ നടപടികൾ വൈകുകയായിരുന്നു.
തെറ്റായ വിവരങ്ങൾ നൽകി പെൻഷൻ കൈപ്പറ്റുന്നവരിൽ നിന്ന് ലഭിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. അർഹരായ സ്ത്രീകൾ നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിൽ പുകമഞ്ഞും മലിനീകരണവും കനത്തതോടെ കാഴ്ചാ പരിധി ഗണ്യമായി കുറഞ്ഞു. ഇതിനെ തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഞായറാഴ്ച 110 വിമാനങ്ങൾ റദ്ദാക്കിയതായും 370-ലധികം സർവീസുകൾ വൈകിയതായും വിമാനത്താവള അധികൃതർ അറിയിച്ചു.
ഫ്ലൈറ്റ് റഡാർ 24 പുറത്തുവിട്ട കണക്കുകൾ പ്രകാരം മിക്ക വിമാനങ്ങളും ശരാശരി 26 മിനിറ്റ് വൈകിയാണ് സർവീസ് നടത്തിയത്. പ്രതിദിനം ഏകദേശം 1,300 വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഐജിഐയിലെ തടസ്സങ്ങൾ രാജ്യത്തുടനീളമുള്ള യാത്രക്കാരെ ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാരവും ഗുരുതര നിലയിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച രാവിലെ എയർ ക്വാളിറ്റി ഇൻഡെക്സ് 386 ആയി, ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ്. കനത്ത ശൈത്യവും ഉയർന്ന ഈർപ്പനിരക്കും തുടരുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇതേ കാലാവസ്ഥാ സാഹചര്യങ്ങൾ കശ്മീരിലും വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമായതായും അധികൃതർ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജനുവരി ഒന്നുമുതൽ ബാങ്ക് വഴി നൽകണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴി ശമ്പളം വിതരണം ചെയ്യണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചു. തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്താനുമാണ് നടപടി.
‘മുസാനിദ്’ പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളിലൂടെയോ അംഗീകൃത ബാങ്കുകളിലൂടെയോ മാത്രമേ ഇനി മുതൽ ശമ്പളം കൈമാറാൻ അനുവാദമുള്ളൂ. ഇതുവഴി തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും കരാർ അവസാനിക്കുമ്പോൾ ഉണ്ടാകാനിടെയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനുമാകും എന്ന് മന്ത്രാലയം വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും. ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനോ സ്വന്തം നാട്ടിലേക്ക് നേരിട്ട് അയക്കാനോ കഴിയും. നിയമം ലംഘിച്ച് പണമായി ശമ്പളം നൽകുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ വയ്യാർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. സംഭവത്തിൽ കേരള സർക്കാരിൽ നിന്നു ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
തന്റെ സഹോദരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചതാണെന്നും അതിനാൽ ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും മരിച്ചയാളുടെ സഹോദരൻ ആവശ്യപ്പെട്ടു. തെഹ്സീൻ പൂനവാല കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചയാളുടെ രണ്ട് മക്കൾക്കായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നതും കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
കഴിഞ്ഞ ബുധനാഴ്ച കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാംനാരായണിനെ ആൾക്കൂട്ടം മർദിക്കുകയായിരുന്നു. മർദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ അവശനായി വീണ്ടും കുഴഞ്ഞുവീണ രാംനാരായണിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ അഞ്ചുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊച്ചി ∙ ചിതയിൽ എരിയും മുൻപ് ശ്രീനിവാസന് ഒരു പേപ്പറും പേനയും സമർപ്പിച്ച് സത്യൻ അന്തിക്കാട് അവസാന വിട നൽകി. “എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്ന സന്ദേശം കുറിച്ച കടലാസും പേനയും ചിതയിലേക്ക് വയ്ക്കുമ്പോൾ സത്യൻ അന്തിക്കാട് വിതുമ്പുകയായിരുന്നു. പ്രിയ സുഹൃത്ത് ശ്രീനിവാസനൊപ്പം അവസാന നിമിഷം വരെയും അദ്ദേഹം ഉണ്ടായിരുന്നു.
ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ധ്യാൻ ശ്രീനിവാസൻ മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്തു. കലാ–സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധിപേരും അന്ത്യാഞ്ജലി അർപ്പിക്കാൻ ചടങ്ങിൽ പങ്കെടുത്തു.
48 വർഷം നീണ്ട സിനിമാ ജീവിതത്തിലൂടെ മലയാളികളുടെ മനസ്സിൽ ശ്രീനിവാസൻ അനശ്വരനായി. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാനുള്ള അപൂർവ കഴിവായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, ടി.പി. ഗോപാലഗോപാലൻ എം.എ, സന്ദേശം, വടക്കുനോക്കിയന്ത്രം, തലയണമന്ത്രം എന്നിവ ഉൾപ്പെടെ അനവധി ക്ലാസിക് ചിത്രങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല. അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ‘ചിന്താവിഷ്ടയായ ശ്യാമള’, ‘വടക്കുനോക്കിയന്ത്രം’ എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും നേടിയ ശ്രീനിവാസൻ മലയാള സിനിമയുടെ ഹൃദയത്തിൽ മരണമില്ലാത്ത സാന്നിധ്യമായിരിക്കും.