Latest News

ബിനോയ് എം. ജെ.

ജീവിതവും മരണവും, പ്രശ്നവും പരിഹാരവും, സുഖവും ദുഃഖവും ഇപ്രകാരം മനുഷ്യജീവിതം സദാ ദ്വൈതമായി കാണപ്പെടുന്നു. എന്നുമാത്രമല്ല ഒന്ന് മറ്റൊന്നിന് കാരണമായി ഭവിക്കുകയും ചെയ്യുന്നു. ജീവിതം മരണത്തിനു മരണം ജീവിതത്തിനും കാരണമാകുന്നു. പ്രശ്നം പരിഹാരത്തിനും പരിഹാരം വീണ്ടും പ്രശ്നത്തിനും കാരണമാകുന്നു. സുഖം ദുഃഖത്തിനും ദുഃഖം സുഖത്തിനും കാരണമാകുന്നു. ഇപ്രകാരം മനുഷ്യജീവിതം സദാ സംഘർഷഭരിതമാണ്. ഇതിൽ നിന്ന് കരകയറുവാൻ മനുഷ്യന് ആകുന്നില്ല. അവൻ സദാ ആശയക്കുഴപ്പത്തിലാണ്. മനുഷ്യവംശം ഉത്ഭവിച്ചിട്ട് സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ അവന് കഴിയാതെ പോയി. ജീവിത ദുഃഖങ്ങളും മരണവും

അവനെ സദാ വേട്ടയാടി കൊണ്ടിരിക്കുന്നു. ഇതിനുള്ള ഉത്തരം ഏറെക്കുറെ അസാധ്യം എന്ന് വിധിഎഴുതി കഴിഞ്ഞിരിക്കുന്നു. സഹനം മാത്രമാണ് അവന്റെ കയ്യിലുള്ള ഏക പരിഹാരം. മനുഷ്യജീവിതം പക്ഷാഘാതം പിടിപെട്ടതുപോലെ ആയിരിക്കുന്നു. അവന് സുഖം മാത്രം മതി ദുഃഖം വേണ്ട ജീവിതം മാത്രം മതി മരണം വേണ്ട. എന്നാൽ ജീവിതവും മരണവും, സുഖവും ദുഃഖവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ കൂടിച്ചേർന്നിരിക്കുന്നു. ഒന്നുള്ളിടത്ത് മറ്റതും ഉണ്ട്. അതിനാൽ തന്നെ അതിന്റെ പരിഹാരവും അവിടെത്തന്നെ കിടക്കുന്നു. സുഖത്തെയും ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചു കൊള്ളുക. ജീവിതത്തെയും മരണത്തെയും ഒരുപോലെ സ്വീകരിച്ചു കൊള്ളുക. അവയെ എല്ലാം വേണ്ടവണ്ണം ആസ്വദിച്ചു കൊള്ളുക.

അനന്തമായ ആസ്വാദനം- ഇതാകുന്നു പ്രശ്നത്തിനുള്ള പരിഹാരം. അങ്ങനെ ചെയ്യുമ്പോൾ ദ്വൈതത്തിന് പുറകിലുള്ള അദ്വൈതം പ്രകാശിക്കുന്നു. നിങ്ങൾക്ക് ജീവിതവും മരണവും ഒരുപോലെ ആസ്വാദ്യകരമാണെങ്കിൽ അവ തമ്മിൽ പിന്നെ എന്ത് വ്യത്യാസമാണുള്ളത്? സുഖവും ദുഃഖവും ഒരുപോലെ ആസ്വാദ്യകരമാണെങ്കിൽ പിന്നെ അവയ്ക്ക് തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? മരണത്തിൽ ജീവിതത്തിനുള്ള അനന്തമായ സാധ്യത ഉറങ്ങിക്കിടക്കുന്നു. നിങ്ങൾക്ക് മരണത്തെ അനന്തമായി ആസ്വദിക്കുവാനുള്ള കഴിവുണ്ടെങ്കിൽ നിങ്ങടെ ജീവിതവും അനന്തതയിലേക്കുയരുന്നു. അവിടെ നിങ്ങൾ സമാധിയിൽ ലയിക്കുന്നു. ജീവിതത്തിന് പിറകെ ഓടുവാൻ ആരും

ആരെയും പഠിപ്പിക്കേണ്ടതില്ല. എന്നാൽ മരണത്തിന് പിറകെ ഓടുവാനുള്ള കഴിവ് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മരണം ചീത്തയാണെന്നും അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും നാം ചെറുപ്പം മുതലേ പഠിച്ചു വരുന്നു. മരണം പരിഹാരമില്ലാത്ത ഒരു പ്രശ്നമാണെന്നും നാം പഠിച്ചു വച്ചിരിക്കുന്നു. മരണത്തിനോടും ജീവിതയാഥാർത്ഥ്യങ്ങളോടുമുള്ള തെറ്റായ ഈ സമീപനമാണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. മനോ സംഘർഷങ്ങൾ ഇപ്രകാരം രൂപം കൊള്ളുന്നു.

മരണം അത്യന്തം മനോഹരമാണെന്ന് പറഞ്ഞുകൊണ്ട് അതിനെ കുറേശ്ശെ കുറേശ്ശെ ആസ്വദിക്കുവാൻ പരിശ്രമിക്കുവിൻ. ഇതിൽ നിങ്ങൾ വിജയം കണ്ടു തുടങ്ങുമ്പോൾ നിങ്ങൾ സമാധിയോട് അടുക്കുന്നു. ഇപ്രകാരം ജീവിതത്തോടുള്ള ആസക്തി കുറയുകയും മരണത്തോടുള്ള ആസക്തി കൂടുകയും ചെയ്യുമ്പോൾ ഈ കാണുന്ന ജീവിതവും ഈ പ്രപഞ്ചവും ഒരു മിഥ്യാ ഭ്രമം ആണെന്ന് നിങ്ങൾക്ക് മനസ്സിലായി തുടങ്ങും. നമ്മുടെ മുന്നിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ നമുക്ക് സ്വീകാര്യമല്ലാത്തത് എന്തുകൊണ്ടാണ്? പ്രശ്നങ്ങൾ മനുഷ്യന്റെ കൂടപ്പിറപ്പ് ആയിരിക്കുമ്പോഴും അവൻ അവയോട് പൊരുത്തപ്പെടുന്നതിൽപരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? ജീവിത പ്രശ്നങ്ങളുടെ തീഷ്ണതയിൽ അവൻ വെന്തുരുകുന്നത് എന്തുകൊണ്ടാണ്? ഉത്തരം വളരെ വ്യക്തമാണ്, ഈ പ്രശ്നങ്ങൾ എല്ലാം തന്നെ വിരൽ ചൂണ്ടുന്ന മരണം നമുക്ക് സ്വീകാര്യമല്ലാത്തത് കൊണ്ടാണ്. വാസ്തവത്തിൽ നിഷേധാത്മക ചിന്ത എന്നൊന്നില്ല! ചില ചിന്തകളൊക്കെ

നമുക്ക് നിഷേധാത്മകമായി തോന്നുന്നു എന്ന് മാത്രം! കാരണം അത്തരം ചിന്തകൾ പ്രതിനിധാനം ചെയ്യുന്ന മരണം നമുക്ക് സ്വീകാര്യമല്ലാത്തതുകൊണ്ട് ആണ്. മരണത്തോട് പൊരുത്തപ്പെടുവാനും അതിനെ ആസ്വദിക്കുവാനും കഴിവുള്ള ഒരാൾക്ക് എല്ലാ ചിന്തകളും ഭാവാതാമകം തന്നെ. ഭാവത്മക ചിന്തകളെ കുറിച്ച് എല്ലാവരും തന്നെ വാ തോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ ആരും അതിൽ എത്തിച്ചേരുന്നതായി കാണുന്നുമില്ല. എവിടെയാണ് നമുക്ക് പിഴവ് പറ്റിയിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുവിൻ. ജീവിതത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗമെടുത്ത് അതിനെ ദൂരെയെറിയുവാൻ ശ്രമിച്ചാൽ അവ പോകുകയില്ല. മരണത്തെയും നിഷേധാത്മകമായ കാര്യങ്ങളെയും ദൂരെയേറിയുവാൻ ശ്രമിച്ചാൽ അവ ഒരു

ഭൂതത്തെ പോലെ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. എല്ലാം ഭാവാത്മകമാണ്. ജീവിതവും ഭാവാത്മകമാണ് മരണവും ഭാവാത്മകമാണ്. പ്രശ്നങ്ങൾ മരണത്തിലേക്കുള്ള ഒരു ചൂണ്ടുവിരൽ മാത്രം. മരണത്തെ തള്ളിക്കളഞ്ഞുകൊണ്ട് നിഷേധാത്മക ചിന്തകളെ കൈകാര്യം ചെയ്യുക ഏറെക്കുറെ അസാധ്യവുമാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ മനോസംഘർഷം ഉടലെടുക്കുന്നു. ഈ പ്രതിഭാസം മാനസിക രോഗത്തെ അനുസ്മരിപ്പിക്കുന്നതാണ്. എല്ലാവരും മാനസിക രോഗികൾ! നമുക്ക് ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാൻ ആകുന്നില്ല. ചെവിയുള്ളവർ കേൾക്കട്ടെ! ചിട്ടയായുള്ള പരിശീലനത്തിലൂടെ നമുക്ക് ഇതിൽ നിന്നും കരകയറാൻ സാധിക്കും. അപ്പോൾ നമ്മുടെ മനുഷ്യപ്രകൃതം പോലും തിരോഭവിക്കും. അവിടെ ഈശ്വര സാക്ഷാത്കാരം സംഭവിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഡിജോ ജോൺ

​സട്ടൺ കോൾഡ്ഫീൽഡ്: ഏർഡിങ്‌ട്ടൻ മലയാളി അസോസിയേഷന്റെ (EMA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സട്ടൺ കോൾഡ്ഫീൽഡ് സെന്റ് ചാർഡ്‌സ് ഹാളിൽ വച്ച് അതിഗംഭീരമായി നടന്നു. ജനുവരി 17 ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രവാസി മലയാളി സമൂഹത്തിന്റെ വൻ പങ്കാളിത്തമാണ് ദൃശ്യമായത്. ​പരമ്പരാഗത ശൈലിയിൽ നിലവിളക്ക് കൊളുത്തിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കമായി. അസോസിയേഷൻ പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏവർക്കും ക്രിസ്മസ് പുതുവത്സര സന്ദേശങ്ങൾ കൈമാറി. സെക്രട്ടറി ഡിജോ ജോൺ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും ട്രഷറർ റോണി ഈസി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

​കലാവിരുന്നും പുരസ്കാര വിതരണവും കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഏർഡിങ്‌ട്ടൻ ബാന്റിന്റെ സംഗീത വിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. യുക്മ (UUKMA) കലാമേളയിൽ പങ്കെടുത്ത പ്രതിഭകൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.



ആഘോഷങ്ങളുടെ പ്രധാന ആകർഷണം പ്രശസ്ത ഗായകൻ അഭിജിത്ത് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ് ഒരുക്കിയ സംഗീത വിരുന്നായിരുന്നു. കാണികളെ ആവേശത്തിലാഴ്ത്തിയ ഈ കലാവിരുന്ന് പങ്കെടുത്തവർക്ക് തികച്ചും വേറിട്ടൊരു അനുഭവമായി മാറി. ​ഓണാഘോഷ പ്രഖ്യാപനം ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ തന്നെ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ തീയതിയും പ്രഖ്യാപിച്ചു. ഈ പ്രോഗ്രാമിന് ആനി കുര്യൻ, ജിനേഷ് സി മനയിൽ, ജോർജ് ഉണ്ണുണ്ണി, ഷൈനി ജോർജ്, ബിജു എബ്രഹാം, തോമസ് എബ്രഹാം, അജേഷ് തോമസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാമിന്റെ ടൈറ്റിൽ സ്പോൺസർ ആയ ഫോക്കസ് ഫിൻഷോർ കോ സ്പോൺസേസ് ആയ മലബാർ ഗോൾഡ്, മെടിലാൻഡ് ഫാർമസി എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.

 

 

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ട്രെയിൻ ഗതാഗതത്തെ ലക്ഷ്യമിട്ട് അട്ടിമറി ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകൾ കർശനമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകി. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടരുതെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. പാളങ്ങളിൽ അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോടും ജീവനക്കാരോടും ആവശ്യപ്പെട്ടു.

പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ സുരക്ഷാ വിഭാഗം അറിയിച്ചു. അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി പ്രത്യേക സർക്കുലർ പുറത്തിറക്കി ജീവനക്കാർക്ക് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ–മനക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കട തുറക്കാൻ എത്തിയ ഉടമ ജയരാജൻ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കടയുടെ വാതിൽക്കൽ തണുപ്പേറ്റ് വിറങ്ങലിച്ച നിലയിലായിരുന്നു കുഞ്ഞെന്ന് ജയരാജനും ഭാര്യ ഇന്ദുവും പറഞ്ഞു. തുണികൊണ്ട് പുതപ്പിച്ച ശേഷമാണ് പൊലീസിനെ അറിയിച്ചത്.

അതേസമയം, ജനുവരി 17ന് പൂണെ–എറണാകുളം എക്സ്പ്രസ് ട്രെയിനിൽ രണ്ടുവയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂരിനും ആലുവയ്ക്കുമിടയിൽ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുകയാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റിവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ക്രിസ്തുമസ്സ്-നവവത്സര ആഘോഷം പ്രൗഢഗംഭീരമായി. ക്രിസ്തുമസ്സ്- ന്യു ഇയർ പരിപാടികളുടെ ഭാഗമായി ഒരുമാസത്തോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനം വെൽവിനിലെ സിവിക് സെന്ററിൽ പ്രൗഢവും, വർണ്ണാഭവുമായി. ഗൃഹാതുരുത്വം ഉണർത്തിയ പുൽക്കൂട്, ഭവനാലങ്കാര മത്സരങ്ങളും, ക്രിസ്തുമസ്സ് കരോൾ രാവും തിരുപ്പിറവിയുടെ ആത്മീയോത്സവമായി. തുടർന്ന് നടന്ന സമാപന ആഘോഷത്തിൽ എൽ ഈ ഡി സ്‌ക്രീനിന്റെ പശ്ചാത്തലത്തിൽ, ബെത്ലെഹ നഗരിയും, കാലിത്തൊഴുത്തും, തിരുപ്പിറവിയും, സംഗീത നടന നൃത്തങ്ങളിലൂടെ ആവിഷ്‌ക്കരിച്ച ദൃശ്യ വിരുന്ന് ഏറെ ആകർഷകമായി.

‘കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ്’ ട്രൂപ്പിലെ പ്രഗത്ഭരും പ്രശസ്തരുമായ അനുഗ്രഹീത താരങ്ങളായ പിന്നണി ഗായകൻ അഭിജിത് കൊല്ലം, സിനിമാതാരം ബൈജു ജോസ് അടക്കം കലാകാർ അവതരിപ്പിച്ച ‘മെഗാ ഷോ’ വേദി കീഴടക്കി. സർഗ്ഗം കലാകാർ അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികവുറ്റ കലാപരിപാടികളും സർഗ്ഗം ക്രിസ്തുമസ് ന്യു ഇയർ ആഘോഷത്തെ കൂടുതൽ ആകർഷകമാക്കി.

സർഗ്ഗത്തിലെ മുതിർന്ന അംഗങ്ങളായ അപ്പച്ചൻ കണ്ണച്ചിറ, ജോണി നെല്ലാംകുഴി എന്നിവർ സർഗ്ഗം ഭാരവാഹികളോടൊപ്പം ചേർന്ന്, ക്രിസ്തുമസ്സ് കേക്ക് മുറിച്ച്, ക്രിസ്തുമസ്സ് പാപ്പക്ക് നൽകികൊണ്ട് ക്രിസ്‌തുമസ്സ്‌- ന്യു ഇയർ ആഘോഷത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു പ്രസിഡണ്ട് മനോജ് ജോൺ സ്വാഗതവും, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ നന്ദിയും ആശംസിച്ചു. ടെസ്സി ജെയിംസ്, പ്രിൻസൺ പാലാട്ടി എന്നിവർ അവതാരകരായി തിളങ്ങി.

സർഗ്ഗം സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിൽ അപ്പച്ചൻ – അനു കണ്ണഞ്ചിറ ഒന്നാം സ്ഥാനവും, റോമി ആൻഡ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഭവനാലങ്കാരത്തിൽ ജോണി-ആനി നെല്ലാംകുഴിയും, പ്രിൻസൺ-വിത്സി-പ്രാർത്ഥന പാലാട്ടി കുടുംബം രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽത്തന്നെ വിതരണം ചെയ്തു.

സർഗ്ഗം ഭാരവാഹികളായ മനോജ് ജോൺ, അനൂപ്‌ എം പി, ജോർജ്ജ് റപ്പായി, ടെസ്സി ജെയിംസ്, ജിനേഷ് ജോർജ്ജ്, ആതിരാ മോഹൻ, ഡാനിയേൽ മാത്യു, പ്രീതി മണി, പ്രിൻസൺ പാലാട്ടി, ടിന്റു മെൽവിൻ, അബ്രാഹം വർഗ്ഗീസ് എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

അദ്‌വിക് ഹരിദാസ്, ഡേവിഡ് ജോർജ്ജ്, റേച്ചൽ ജോർജ്ജ്, മീരാ കേലോത്, ഷോൺ അലക്സ്, ഇവാ, ആൻറണി, ആദ്യാ ആദർശ്, മെറീസ്സാ ജോസഫ്, സൈറാ ക്ലാക്കി എന്നിവരോടൊപ്പം ‘ടീം നൃത്യ’യും നൃത്ത ചുവടുകളിലൂടെയും, ഭാവ-ലാസ-ചടുല ചലനങ്ങളിലൂടെയും സദസ്സിനെ കോരിത്തരിപ്പിച്ചു.

ആൻ മേരി ജോൺസൺ, അജേഷ് വാസു, ടാനിയ അനൂപ്‌, അഞ്ജു ടോം, ഹെൻഡ്രിൻ തുടങ്ങിയവരുടെ ഗാനങ്ങളിലൂടെ സംഗീതസാന്ദ്രമാക്കിയ വേദിയിൽ, കൊച്ചു കലാകാരി ഇവാ ടോം വയലിൻ വായിച്ച്‌ സദസ്സിനെ അത്ഭുതപ്പെടുത്തി.

ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച തിരുപ്പിറവി – നവവത്സര ആഘോഷം ഏവരും ഏറെ ആസ്വദിക്കുകയും, ആവേശത്തോടെ പങ്കു ചേരുകയും ചെയ്ത ‘ഡീ ജെ’ക്ക് ശേഷം, രാത്രി ഒമ്പതുമണിയോടെ സമാപിച്ചു.

മാരത്തോൺ റണ്ണർ ശ്രീ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത് മാരത്തോൺ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് ഈ വരുന്ന ഞായറാഴ്ച (25/ 01/26) സെൽസ് ഡൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്നു. മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 മുതൽ വിവിധ കലാപരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ഡോൺ മേയറും, സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കുo.

ചാരിറ്റി ഇവന്റിലൂടെ ഇതുവരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ ലഭിക്കുന്ന തുക പ്രശസ്ത മജീഷ്യൻ
ശീ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിന്റെ പുരോഗതിക്കായാണ് നൽകുന്നത്. തന്റെ 53-ാമത്തെ വയസ്സിൽ 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്.

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലേക്ക് യുഎസ് സൈനിക നീക്കം നടത്തുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകി. തങ്ങൾക്കെതിരായ ഏതൊരു ആക്രമണവും സമ്പൂർണ യുദ്ധമായി തന്നെ കണക്കാക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണം ഉണ്ടായാൽ കൈവശമുള്ള എല്ലാ ശക്തിയും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ അറിയിച്ചു.

യുഎസിന്റെ സൈനിക സന്നാഹങ്ങളെ നേരിട്ടുള്ള ഭീഷണിയായാണ് ടെഹ്റാൻ കാണുന്നത്. ചെറുതായാലും, സർജിക്കൽ ആക്രമണമെന്ന പേരിലായാലും, ഏതൊരു ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നാണ് ഇറാന്റെ നിലപാട്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സൈനിക നടപടി ഉണ്ടാകില്ലെന്ന സൂചനകൾ ട്രംപ് നൽകിയിരുന്നെങ്കിലും, പിന്നീട് നിലപാട് മാറ്റി സൈനിക നീക്കം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായത്.

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയെ സമീപിച്ചിരുന്നു.

മൂന്നാമതായി രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലാണ് ഈ മാസം 11ന് രാഹുലിനെ കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കായിരുന്നു റിമാൻഡ്. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണം തുടരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐടി വീണ്ടും അപേക്ഷ നൽകിയത്.

അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച കോടതി റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു. നിലവിൽ രാഹുൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്. ജാമ്യഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ടെന്നും അടുത്ത ബുധനാഴ്ച കോടതി വിധി പറയുമെന്നും അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചയിൽ ധാരണയായി. പ്രചാരണ സമിതി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്നോട്ടു വയ്ക്കാനുള്ള നീക്കം ശക്തമാണ്. രാഷ്ട്രീയ അനുഭവവും സംഘടനാ നിയന്ത്രണ ശേഷിയും കൂടാതെ, സമുദായ സമവാക്യങ്ങൾ കണക്കിലെടുത്തുള്ള തീരുമാനമായാണ് ചെന്നിത്തലയ്ക്ക് മുൻഗണന നൽകുന്നതെന്ന വിലയിരുത്തലും ഉയരുന്നു.

മധ്യകേരളം കേന്ദ്രീകരിച്ചുള്ള സീറ്റുകളിൽ എൻഎസ്എസിന്റെ സ്വാധീനം നിർണായകമാണെന്ന വിലയിരുത്തലാണ് ഡൽഹി ചർച്ചയിൽ ഉയർന്നത്. എൻഎസ്എസുമായി സൗഹൃദ ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിൽ ചെന്നിത്തലയെ മുന്നിൽ നിർത്തുന്നത് തെരഞ്ഞെടുപ്പിൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ്. അതിനാലാണ് പ്രചാരണത്തിന്റെ മുഖമായി ചെന്നിത്തലയെ പരിഗണിക്കുന്നതെന്നും സൂചനയുണ്ട്.

ഇതിനിടെ ഡൽഹി യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നത് രാഷ്ട്രീയ ചർച്ചകളിൽ ഇടം നേടി. എറണാകുളത്തെ പരിപാടിയുമായി ബന്ധപ്പെട്ട അസന്തോഷമാണ് കാരണം. ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും കൂടുതൽ നിർണായക തീരുമാനങ്ങൾ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കം. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

ഏകദേശം 10,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ഈ ഘട്ടത്തിൽ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. 2028ഓടെ നിർമാണം പൂർത്തിയാക്കി തുറമുഖം പൂർണ സജ്ജമാക്കാനാണ് പദ്ധതി. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തന ശേഷി നിലവിലുള്ളതിന്റെ അഞ്ചിരട്ടിയായി ഉയരും.

ഇതിനകം വിഴിഞ്ഞം തുറമുഖത്ത് 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 2015ൽ ആരംഭിച്ച നിർമാണം 2024ൽ വാണിജ്യ പ്രവർത്തനത്തിലേക്ക് കടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെടെ നിരവധി വൻകപ്പലുകൾ വിഴിഞ്ഞത്ത് എത്തിയതോടെ തുറമുഖം രാജ്യത്തിന്റെ പ്രധാന കടൽ വാണിജ്യ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved