Latest News

 രാജേഷ് ജോസഫ് ലെസ്റ്റർ

ശരാശരി മനുഷ്യായുസ്സ് 80 വർഷം എന്ന് കരുതിയാൽ, എന്റെ ജീവിതത്തിന്റെ 60% പിന്നിട്ടിരിക്കുന്നു. ഈ കണക്ക് എന്നെ ഭയപ്പെടുത്തുന്നില്ല… മറിച്ച് എന്നെ ഉണർത്തുകയാണ്.

ഇതുവരെ ഞാൻ ജീവിച്ചത്…
കുടുംബത്തിനുവേണ്ടി,
സ്വപ്നങ്ങൾക്കുവേണ്ടി,
ബിസിനസിനുവേണ്ടി,
സുഹൃത്തുകൾക്കുവേണ്ടി,
സമൂഹത്തിനുവേണ്ടി.

ആ യാത്രയിൽ ഞാൻ നേടിയതും നഷ്ടപ്പെട്ടതും ഒരുപോലെ എന്നെ രൂപപ്പെടുത്തി. പരാജയങ്ങൾ എന്നെ തളർത്തിയില്ല…അവ എന്നെ കൂടുതൽ ശക്തനാക്കി. വിജയങ്ങൾ എന്നെ അഹങ്കാരിയാക്കിയില്ല. അവ ദൈവത്തോടുള്ള നന്ദി കൂടുതൽ ആഴമാക്കി.

ഇനി ശേഷിക്കുന്ന യാത്ര. ഓടിത്തീർക്കാനുള്ളതല്ല,
അർത്ഥപൂർണ്ണമായി ജീവിക്കാനുള്ളതാണ്.
സ്നേഹിക്കാൻ ഇനിയും സമയം വേണം. കുടുംബത്തോടൊപ്പം കൂടുതൽ നിമിഷങ്ങൾ പങ്കിടണം. കാണാൻ ബാക്കിയുള്ള ലോകം കാണണം.
മനസ്സിന് സമാധാനം നൽകുന്ന ജീവിതം തിരഞ്ഞെടുക്കണം.ദൈവം നൽകിയ ഓരോ ദിവസവും നന്ദിയോടെ സ്വീകരിക്കണം.

ഒടുവിൽ, ജീവിതത്തിന്റെ മൂല്യം നാം എത്ര വർഷം ജീവിച്ചു എന്നതിലല്ല…

എത്ര ഹൃദയങ്ങളെ സ്പർശിച്ചു,
എത്ര പേരുടെ കണ്ണീർ തുടച്ചു,
എത്ര സ്നേഹം പങ്കുവെച്ചു,
എത്ര നന്ദിയോടെ ജീവിച്ചു എന്നതിലാണ്.

രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.

യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.

യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.

 

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ വെച്ച് ത്രിദിന കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം യു കെ യിൽ സംഘടിപ്പിച്ച മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങൾ നിരവധിയായ അനുഗ്രഹ സാക്ഷ്യങ്ങൾക്കും, മാതൃഭക്തി പ്രഘോഷങ്ങൾക്കും അനുഭവ വേദിയായിരുന്നു.

കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.

പരിശുദ്ധ കന്യാമറിയത്തിന്റെ അഭീഷ്‌ഠ പ്രകാരം തുടങ്ങിയ ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയോട് ചേർന്ന് എടുക്കുന്ന ഉടമ്പടി പ്രകാരം, ജീവിതം നയിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.

രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

London – https://www.tickettailor.com/events/kadoshmarianministries/2076878

For More Details:
07770 730769, 07459 873176
Bryron Hall, Harrow Leisure Centre,Christchurch Avenue, Harrow, HA3 5BD

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനത്തിനു ഇനി രണ്ടാഴ്ച്ച. ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.

ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം മുൻവർഷങ്ങളിലെ പോലെ തീർത്ഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും, അലങ്കാരങ്ങളും, തിരുന്നാൾ ഒരുക്കങ്ങളും നടത്തുകയും ചെയ്യും. തീർത്ഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തിവരുന്ന കേംബ്രിഡ്‌ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.

വാത്സിങ്ഹാം തീർത്ഥാടനത്തിൽ പ്രസുദേന്തിമാരായി പങ്കുചേരുവാൻ ഉള്ള അനുഗ്രഹീത അവസരം ഉപയോഗിക്കുവാൻ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫ്ലയറിലെ QR-CODE സ്കാൻ ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താം തവണയാണ് തീര്‍ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ വിശാസ സംഗമവേദികൂടിയായ വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം, അനുഗ്രഹ സാഫല്യങ്ങളുടെ കലവറയും, പുണ്യഭുമിയുമാണ്.

വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

വാത്സിങ്ഹാം തീർത്ഥാടന തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേര്‍ന്ന് മാതൃമാദ്ധ്യസ്ഥതയിൽ ദൈവീക കൃപാകൾക്കും, അനുഗ്രഹങ്ങൾക്കും, ഉദ്ദിഷ്‌ഠ കാര്യ സാഫല്യത്തിനും, പ്രാർത്ഥനാ നിറവിൽ ആയിരിക്കുവാൻ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ പരിശുദ്ധ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL

ബ്രസീലിയൻ ഫുട്ബോളിലെ ഒരു യുഗത്തിന് വിരാമമിട്ട് നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ നോർവേയോട് 2-1ന് പരാജയപ്പെട്ട് ബ്രസീൽ പുറത്തായതിന് പിന്നാലെയാണ് 34കാരനായ താരം ദേശീയ ടീമിനോട് വിടപറഞ്ഞത്. മത്സരശേഷം വികാരാധീനനായ നെയ്മർ, “ഞാൻ പരമാവധി ശ്രമിച്ചു, ഇനി ഇതോടെ അവസാനിക്കുന്നു” എന്ന് പ്രതികരിച്ചു.

ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവേക്കായി ഇരട്ടഗോൾ നേടി എർലിങ് ഹാലൻഡ് ചരിത്രവിജയം സമ്മാനിച്ചു. മത്സരത്തിന്റെ അധികസമയത്ത് ലഭിച്ച പെനാൽറ്റി ഗോളിലൂടെ നെയ്മർ ബ്രസീലിന്റെ ആശ്വാസഗോൾ നേടി. എന്നാൽ തിരിച്ചുവരവിന് അത് മതിയായില്ല. ഇതോടെ 1990ന് ശേഷമുള്ള ഏറ്റവും നേരത്തെയുള്ള ലോകകപ്പ് പുറത്താകലാണ് ബ്രസീൽ നേരിട്ടത്.

2010ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച നെയ്മർ നാല് ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ചു. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളും നേടിയ അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡുമായാണ് പടിയിറങ്ങുന്നത്. 2013 കോൺഫെഡറേഷൻസ് കപ്പും 2016 ഒളിമ്പിക് സ്വർണവും നേടിയെങ്കിലും ലോകകപ്പ് കിരീടം മാത്രം അദ്ദേഹത്തിന് അകന്നുനിന്നു.

ഈ ലോകകപ്പിൽ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ നെയ്മർ പ്രധാനമായും പകരക്കാരനായാണ് കളിച്ചത്. നോർവേയ്‌ക്കെതിരായ മത്സരത്തിലെ പെനാൽറ്റി ഗോൾ അദ്ദേഹത്തിന്റെ ലോകകപ്പ് ചരിത്രത്തിലെ ഒൻപതാമത്തെ ഗോളായിരുന്നു. നാല് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ബ്രസീലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന നേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി. നെയ്മറുടെ പടിയിറക്കം ബ്രസീലിയൻ ഫുട്ബോളിൽ ഒരു തലമുറയുടെ അവസാനമായി വിലയിരുത്തപ്പെടുകയാണ്.

സിപിഎമ്മിലെ വിമതശബ്ദങ്ങളെ പാർട്ടി തള്ളിക്കളയുന്നില്ലെന്നും, ഉയരുന്ന വിമർശനങ്ങളെ സംഘടന ഗൗരവത്തോടെ പരിശോധിക്കുമെന്നുമുള്ള നിലപാട് ആവർത്തിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും, വിമർശനവും സ്വയംവിമർശനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം പാർട്ടിക്കുള്ളിൽ ഉയർന്ന അതൃപ്തിയും നേതൃത്വത്തിനെതിരായ വിമർശനങ്ങളും ചർച്ചയാകുന്നതിനിടെയാണ് ജയരാജന്റെ പ്രതികരണം. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പോരായ്മകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അവ തിരുത്താൻ തയ്യാറാണെന്നും, തിരുത്തലുമായി മുന്നോട്ടുവന്നാൽ അത് സ്വീകരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജയരാജന്റെ നിലപാടിനെ ചൊല്ലി പാർട്ടിക്കുള്ളിൽ പുതിയ ചർച്ചകൾക്കും വഴിയൊരുങ്ങിയിട്ടുണ്ട്. ആദ്യം കടുത്ത നിലപാട് സ്വീകരിച്ച ശേഷം പിന്നീട് മൃദുസമീപനത്തിലേക്ക് മാറിയെന്ന വിമർശനവും ഉയരുന്നുണ്ട്. വിമതർക്കും അസംതൃപ്തർക്കും അവസരം നൽകുന്ന തരത്തിലുള്ള ഈ സമീപനം പാർട്ടിക്കുള്ളിലെ ഭിന്നതകൾ കൂടുതൽ വ്യക്തമാക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ജനപ്രിയ ഭക്തിസംഗീത സംഘമായ നന്ദഗോവിന്ദം ഭജന്സിനൊപ്പം വേദി പങ്കിട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റൂട്ട്‌സ് പരിപാടിക്കിടെ സംഘത്തോടൊപ്പം വിനീത് ഭജന ആലപിച്ചതും സംഗീതാസ്വാദകരുമായി ഇടപഴകിയതുമാണ് ശ്രദ്ധ നേടുന്നത്. പരിപാടിയുടെ വീഡിയോ ആരാധകർ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.

വിനീതും നന്ദഗോവിന്ദം ഭജന്സും തമ്മിലുള്ള ആത്മബന്ധം നേരത്തെയും ശ്രദ്ധ നേടിയിരുന്നു. സംഗീതം ആളുകളെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്ന് ഇരുകൂട്ടരും പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് നടന്ന കൂടിക്കാഴ്ചകളുടെയും സംഗീതസംവാദങ്ങളുടെയും ദൃശ്യങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു.

കേരളത്തിനകത്തും പുറത്തുമായി വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ നന്ദഗോവിന്ദം ഭജന്സിന്റെ പരിപാടികൾ അടുത്തകാലത്ത് വൻ ജനപങ്കാളിത്തമാണ് നേടുന്നത്. റൂട്ട്‌സ് വേദിയിൽ വിനീത് ശ്രീനിവാസന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ആവേശം പകർന്നതായും ഭക്തിസംഗീതവും ചലച്ചിത്രസംഗീതവും ഒരുമിച്ച മനോഹര മുഹൂർത്തമായാണ് ആരാധകർ ഈ ദൃശ്യങ്ങളെ വിശേഷിപ്പിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

കോന്നിയിൽ യുവാവിനെതിരെ നൽകിയ പോക്‌സോ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രണയബന്ധം അവസാനിച്ചതിലുള്ള നിരാശയെ തുടർന്നാണ് വിദ്യാർഥിനി തെറ്റായ പരാതി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പുതിയ കണ്ടെത്തൽ.

യുവാവിനെതിരെ ലൈംഗികാതിക്രമം നടന്നതായി പെൺകുട്ടി ആദ്യം മൊഴി നൽകിയിരുന്നെങ്കിലും, പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലും തെളിവുകളുടെ പരിശോധനയിലും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തി. ഇരുവരും മുൻപ് പ്രണയബന്ധത്തിലായിരുന്നുവെന്നും ബന്ധം തകർന്നതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും അന്വേഷണസംഘം വിലയിരുത്തി.

സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നൽകിയതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം പൊലീസ് പരിശോധിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. വ്യാജപരാതികൾ ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തെ ബാധിക്കുമെന്നും ഇത്തരത്തിലുള്ള നടപടികൾ നിയമത്തിന്റെ ദുരുപയോഗത്തിന് ഇടയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

‘അമ്മ’ സംഘടനയിൽ പ്രവർത്തിക്കുന്ന ചില ‘പവർ ഗ്രൂപ്പുകൾ’ തന്നെയാണ് മുൻ പ്രസിഡന്റ് മോഹൻലാൽ രാജിവയ്ക്കാൻ കാരണമായതെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിൽ ശക്തമായ സ്വാധീനമുള്ള ഇത്തരം ഗ്രൂപ്പുകളെ ഒറ്റയ്ക്ക് നേരിടുക പ്രയാസമാണെന്നും, മോഹൻലാലിന് പോലും അതിനു സാധിക്കാതെ വന്ന സാഹചര്യമാണ് ഉണ്ടായതെന്നും ശ്വേതാ പറഞ്ഞു.

‘അമ്മ’യിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കവെയാണ് ശ്വേതയുടെ പരാമർശം. ചില അംഗങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ അജൻഡയുമായി എത്തിയെന്നും സംഘടനയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമങ്ങൾ നടന്നുവെന്നുമാണ് അവരുടെ ആരോപണം. പൊതുയോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന് ചട്ടപ്രകാരമുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നും, അതിനാൽ അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.

മോഹൻലാൽ രാജിവച്ചപ്പോഴും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തുടരുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്വേതാ, ഇപ്പോഴത്തെ കമ്മിറ്റിയും അതേ രീതിയിൽ തുടരേണ്ടതാണെന്ന് വ്യക്തമാക്കി. സംഘടനയെ ആരും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും, അംഗങ്ങളുടെ ക്ഷേമപദ്ധതികളും ധനസഹായ വിതരണവും തടസമില്ലാതെ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൃശൂർ∙ സ്കോട്ട്‌ ലൻഡിൽ നിര്യാതയായ ലിന്റാ മേരി ബാബുവിന്റെ ഭൗതികദേഹം ഇന്ന് (ജൂലൈ 5) എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. തുടർന്ന് ഭൗതികദേഹം തൃശൂർ ജില്ലയിലെ തുറവൂരിലെ മലേക്കുടി ഹൗസിലെ വസതിയിലെത്തിച്ച് ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടക്കും.

വിദേശത്തും വിവിധ സ്ഥലങ്ങളിലുമായി കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കുന്നതിനായി സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

ജൂൺ 30-ാം തീയതി സ്കോട്ട്‌ ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് തീരാനഷ്ടമായി. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി ഒപ്പമുണ്ട്.

ചലച്ചിത്രരംഗത്ത് നിന്ന് വർഷങ്ങളായി വിട്ടുനിന്നിരുന്ന നടി ലിസി വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തി. പ്രമുഖ ജ്വല്ലറി സ്ഥാപനത്തിന്റെ പുതിയ പരസ്യചിത്രത്തിലാണ് ലിസി അഭിനയിച്ചിരിക്കുന്നത്. മകൾ കല്യാണി പ്രിയദർശൻ്റെയും പരസ്യത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പരസ്യചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ പ്രിയദർശൻ ആണ്. ഏറെക്കാലത്തിന് ശേഷം ലിസിയും പ്രിയദർശനും ഒരു പ്രൊഫഷണൽ പദ്ധതിക്കായി ഒന്നിക്കുന്നതും ശ്രദ്ധേയമായി. അമ്മയും മകളും ഒരുമിച്ച് അഭിനയിക്കുന്നതിലൂടെ പരസ്യചിത്രത്തിന് പ്രത്യേക ആകർഷണം ലഭിച്ചിരിക്കുകയാണ്.

പരസ്യത്തിന്റെ ദൃശ്യങ്ങളും ചിത്രീകരണ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ലിസിയുടെ മടങ്ങിവരവും കല്യാണിക്കൊപ്പമുള്ള സ്ക്രീൻ സാന്നിധ്യവും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

Copyright © . All rights reserved