Latest News

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു, അതേസമയം പ്രതിയായ യുവാവിനെ വീട്ടിലെ മറ്റൊരു മുറിയിൽ മരിച്ച നിലയിലും കണ്ടെത്തി.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കള്ളൻ കയറിയെന്ന സംശയത്തിൽ പരിശോധന നടത്തിയപ്പോഴാണ് മുകളിലെ കിടപ്പുമുറിയിൽ നസ്രിനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്; സംഭവം നടക്കുമ്പോൾ അമ്മയും മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു, കൂടാതെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

കുളത്തൂർ സ്വദേശിയായ അദ്നാനെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കുടുംബം പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി യുവാവിനെ മരിച്ച നിലയിൽ കണ്ടതായി മൊഴിയുണ്ട്; സ്വഭാവദൂഷ്യം ചോദ്യം ചെയ്തതും മോഷണവുമായി ബന്ധപ്പെട്ട തർക്കങ്ങളും കൊലപാതകത്തിന് കാരണമായിരിക്കാമെന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.

യുകെയിലെ സാംസ്കാരിക സംഘടനയായ “സംഗീത ഓഫ് ദ യു.കെ” പുതിയ നൃത്ത ക്ലാസുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഭാരതനാട്യം, ബോളിവുഡ് ഡാൻസ്, സൂംബ എന്നിവ ഉൾപ്പെടുന്ന പരിശീലന പരിപാടികളിൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണ് . നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ തൊട്ട് അറുപതിനു മുകളിലുള്ളവരെയും വരെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ വ്യക്തമാക്കി.

ഓരോ ഞായറാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്ക് *ഹാരിസ് അക്കാദമി, കെൻഡ്ര ഹാൾ റോഡ്, പർലി, സൗത്ത് ക്രോയ്ഡൺ, സർറി സി ആർ രണ്ട് ആറ് ഡി ടി* എന്ന വിലാസത്തിലാണ് ക്ലാസുകൾ നടക്കുന്നത് ആദ്യമായി നൃത്തം പഠിക്കുന്നവർക്കും മുൻ പരിചയമുള്ളവർക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് അംഗീകൃത നൃത്ത പരീക്ഷകളിൽ പങ്കെടുക്കാനും സർട്ടിഫിക്കറ്റ് നേടാനും അവസരമുണ്ടാകും. എന്നാൽ വിനോദം, ആരോഗ്യം, സംസ്കാരബന്ധം എന്നിവ ലക്ഷ്യമാക്കി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രവേശനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

നൃത്ത ക്ലാസുകൾക്ക് പുറമെ നാടകപ്രവർത്തനങ്ങൾ, യുവജന പരിപാടികൾ, സംഗീത പരിപാടികൾ , വനിതാ ഫോറം എന്നിവയും ആരംഭിക്കാൻ പദ്ധതിയുണ്ട്. ഈ പദ്ധതികളുടെ വിശദാംശങ്ങൾ അടുത്ത ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ജയപ്രകാശ് – 07917361127
സുന്ദരേശൻ – 07760338659
നാരായൺ – 07903069598

ന്യൂസ് ഡെസ്‌ക് മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കീത്തിലി സെൻ്റ്. അൽഫോൻസാ മിഷനിൽ മിഷൻ ഡയറക്ടറായി ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30തിന് കീത്തിലി സെൻ്റ്. ജോസഫ് കാത്തലിക്ക് ചർച്ചിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി നടന്ന ചടങ്ങിലാണ് മിഷൻ ഡയറക്ടറായി ഫാ. ജോയൽ പണ്ടാരപറമ്പിൽ ചുമതലയേറ്റത്. മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളം, ഫാ. മാത്യു പിണക്കാട്ട്, ഫാ. ജോർജ്ജ് തെക്കേക്കര, ഫാ. ജോയൽ പണ്ടാരപറമ്പിൽ എന്നിവർ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സഹകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളത്തിന് യാത്രയായ്പ് നൽകി. വിശുദ്ധ കുർബാനയർപ്പിച്ച ബഹുമാനപ്പെട്ട വൈദീകരും മിഷനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും മുൻ മിഷൻ ഡയറക്ടർ ഫാ. ജോസ് അന്തിയാംകുളത്തിന് ആശംസകൾ നേർന്നു.

സെൻ്റ്. അൽഫോൻസാ മിഷൻ്റെ പുതിയ ഡയറക്ടർ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ പാലാ രൂപതയിലെ പൂവരണി ഇടവകാംഗമാണ്. 2024 സെപ്റ്റംബറിലാണ് കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ രൂപീകൃതമായത്. റവ. ഫാ. ജോസ് അന്തിയാംകുളത്തിൻ്റെ ശുശ്രൂഷയിൽ ആരംഭിച്ച സെൻ്റ് അൽഫോൻസാ മിഷനിൽ നൂറ്റിമുപ്പതോളം രെജിസ്ട്രേഡ് കുടുംബങ്ങളുണ്ട്. കൂടാതെ,സൺഡേ സ്കൂൾ, SMYM , മിഷൻ ലീഗ്, സാവിയോ ഫ്രൺസ്, ഇവാഞ്ചലൈസേഷൻ ടീം, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ സംഘടനകളും സെൻ്റ് അൽഫോൻസാ മിഷൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു.

റോമി കുര്യാക്കോസ്

ബോൾട്ടൺ: ബോൾട്ടൺ മലയാളീ അസോസിയേഷൻ (ബി എം എ)യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഈസ്റ്റർ – വിഷു – ഈദ് ആഘോഷ പരിപാടികൾ ഏപ്രിൽ 18 ശനിയാഴ്ച വൈകിട്ട് 5 മുതൽ രാത്രി 11 വരെ ഫാൻവർത്തിലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കും.

പ്രശസ്ത സിനിമാ-കോമഡി താരം കലാഭവൻ ജോബി നേതൃത്വം നൽകുന്ന സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ബി എം എയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കുട്ടികളുടെ തീം ഡാൻസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം, ബി എം എയുടെ ചരിത്രത്തിൽ ആദ്യമായി 29 വനിതകൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഭംഗിയാർന്ന നൃത്താവിഷ്കാരം “റിതം ഓഫ് യൂണിറ്റി” എന്ന പേരിൽ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാർന്ന ഭംഗി പകരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി ഫീസ് വ്യക്തിക്ക് 15 പൗണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഹാളിൽ സ്പോട്ട് എൻട്രി ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 14ന് മുൻപായി ഗൂഗിൾ ഫോമിലൂടെ അംഗങ്ങളുടെ കൃത്യമായ വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും പ്രവേശന ഫീസ് മുൻകൂട്ടി അസോസിയേഷൻ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ബി എം എ കുടുംബാംഗങ്ങൾ ഒഴിവുകൾ ക്രമപ്പെടുത്തി പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

എക്സലന്റ് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (മോർട്ട്ഗേജ് & ഇൻഷുറൻസ് സർവീസസ്), എൽഡർലിനെസ്സ് കെയർ (ഹോം കെയർ & കെയർ ഹോം സർവീസസ്), പ്രവാസി കളക്ഷൻസ് (ഗാർമെന്റ്സ്) എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ.

കൂടുതൽ വിവരങ്ങൾക്ക്:

റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776646163

 

മുണ്ടക്കയത്ത് മതത്തിനുമപ്പുറം മനുഷ്യത്വം തെളിയിച്ച ഒരു അപൂർവ വിവാഹച്ചടങ്ങ് ശ്രദ്ധേയമായി. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ കൈപിടിച്ച് വരന് കൈമാറിയത് ഒരു കത്തോലിക്കാ വൈദികനായിരുന്നു. വണ്ടൻപതാൽ ബെത്‍ലഹേം ആശ്രമത്തിൽ വളർന്ന ശ്രീക്കുട്ടി (പാർവതി)യുടെ ജീവിതത്തിലെ ഈ നിർണായക നിമിഷത്തിൽ പിതാവിന്റെ സ്ഥാനത്ത് നിന്നാണ് ഫാ. റോയ് മാത്യു ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഒരു വയസ്സിൽ ആശ്രമത്തിലെത്തിയ പാർവതിയെ ബാല്യകാലം മുതൽ സംരക്ഷിച്ചും വളർത്തിയും കൊണ്ടുവന്നത് റോയ് അച്ചനായിരുന്നു. വിവാഹപ്രായമായപ്പോൾ അവളുടെ ജീവിതം സുസ്ഥിരമാക്കാൻ മുൻകൈ എടുത്തതും അദ്ദേഹം തന്നെയാണ്. വണ്ടൻപതാൽ സെന്റ് പോൾസ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ കട്ടപ്പന സ്വദേശിയായ അനന്തുവാണ് പാർവതിക്ക് താലി ചാർത്തിയത്.

വധുവിന്റെ കൈപിടിച്ച് വരന് ഏല്പിക്കേണ്ടത് പിതാവിന്റെ കടമയായിരുന്നെങ്കിലും, ഈ ഉത്തരവാദിത്വം സ്നേഹത്തോടെ ഏറ്റെടുത്തത് ഫാ. റോയ് മാത്യുവാണ്. തന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. മതഭേദങ്ങളെ മറികടന്ന് മനുഷ്യബന്ധങ്ങളുടെ മഹത്ത്വം തെളിയിച്ച ഈ സംഭവം സമൂഹത്തിന് പ്രചോദനമായി മാറുന്നു.

മാലദ്വീപിലെ ഒരു സ്കൂളിൽ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചത് വിദ്യാഭ്യാസ മേഖലയെ ആശങ്കയിൽ ആഴ്ത്തി. ചെങ്ങന്നൂർ സ്വദേശിനിയായ സ്മിത എൻ. പിള്ള (35) ഗഫ് ധാൽ അടോൾയിലെ ഗധൂ ദ്വീപിലുള്ള സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഏകദേശം ഒരു വർഷം മുൻപാണ് സ്മിത ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ക്ലാസിനിടെ ലബോറട്ടറിയിലെ കമ്പ്യൂട്ടറിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പലതവണ താക്കീത് ചെയ്തതോടെയാണ് പ്രശ്നം രൂക്ഷമായത്. അധ്യാപികയുടെ നിർദ്ദേശങ്ങൾ അവഗണിച്ച വിദ്യാർത്ഥിയുടെ പ്രവൃത്തിയാണ് പിന്നീട് ആക്രമണത്തിലേക്ക് മാറിയത്.

വിദ്യാർത്ഥിയുടെ അനുസരണക്കേട് തുടർന്നതോടെ, സംഭവം വീഡിയോയായി പകർത്തി പ്രിൻസിപ്പലിനെ അറിയിക്കുമെന്ന് സ്മിത പറഞ്ഞതോടെ സ്ഥിതി നിയന്ത്രണാതീതമായി. അതിനിടെ വിദ്യാർത്ഥി അധ്യാപികയുടെ ഫോൺ പിടിച്ചെറിഞ്ഞ് അതിക്രമമായി ആക്രമണം നടത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മൂക്കിൽ തുടർച്ചയായി ഇടിക്കപ്പെട്ട സ്മിതയ്ക്ക് രക്തസ്രാവം ഉണ്ടായി, തുടർന്ന് അവൾ ബോധരഹിതയായി വീണു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന മറ്റ് അധ്യാപകർ ഉടൻ തന്നെ ഇടപെട്ട് സ്മിതയെ രക്ഷപ്പെടുത്തി. തുടർന്ന് ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി, പിന്നീട് കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ആശുപത്രിയിലെ പരിശോധനയിൽ സ്മിതയുടെ മൂക്കിലെ എല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. നിലവിൽ ചികിത്സ തുടരുകയാണെന്നും ആരോഗ്യനില നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്. മാലദ്വീപിലെ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് സ്മിതയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കുടുംബം ആരംഭിച്ചിട്ടുണ്ടെന്നും അറിയുന്നു. മാലദ്വീപിൽ ജോലി ചെയ്യുന്ന മലയാളി അധ്യാപകരുടെ സുരക്ഷയെക്കുറിച്ചും ഈ സംഭവത്തോടെ ആശങ്ക ഉയർന്നിരിക്കുകയാണ്.

വോർസസ്സ്റ്റർ: OHM UK (Organisation of Hindu Malayalees UK)യുടെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 11-ന് വോർസസ്സ്റ്ററിലെ Tudor Grange Academy യിൽ സംഘടിപ്പിക്കുന്ന “രാമായണോത്സവം 2026” ൻറെ പോസ്റ്റർ പ്രകാശനം ചിദാനന്ദപുരി സ്വാമികൾ നിർവഹിച്ചു. പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച് നൽകിയ അനുഗ്രഹ സന്ദേശത്തിൽ പരിപാടിയ്ക്ക് എല്ലാവിധ മംഗളാശംസകളും സ്വാമിജി അറിയിച്ചു. യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഒരുമിപ്പിക്കുന്നതിനും, കുട്ടികളിലും യുവജനങ്ങളിലും ആത്മീയ മൂല്യങ്ങളും സാംസ്കാരിക പൈതൃകവും വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഉത്സവം സംഘടിപ്പിക്കുന്നത്.

2016 മുതൽ യുകെയിലെ ഹിന്ദു സമൂഹത്തിനിടയിൽ ആത്മീയ, സാംസ്ക്കാരിക, സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ ഓം യുകെ കുട്ടികൾക്കായുള്ള ബാലഭാരതി, അദ്ധ്യാത്മിക സമിതി, വ്യക്തികൾക്കും കുടുംബങ്ങൾക്കും മാനസിക , ആശയ പിന്തുണ നൽകുന്നതിനായുള്ള ചിദഗ്നി എന്നീ വിവിധ വിഭാഗങ്ങളിലായി അതിൻറെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഏകോപിച്ചുകൊണ്ട് നടത്തുന്ന രാമായണോത്സവം ഓം യുകെയുടെ മറ്റൊരു പുതിയ ചുവടുവെയ്കാണ്. കുടുംബ സൌഹൃദമായ ഒരു ഏകദിന ഉത്സവമായാണ് ‘രാമായണോത്സവം’ ആഘോഷിക്കുക. ആഘോഷത്തിൻറെ ഭാഗമായി കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണെന്ന് ഓം യുകെ സംഘാടകർ അറിയിക്കുന്നു. ഗ്രൂപടിസ്ഥാനത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും.

കവിതാരചന, കഥാരചന, ലേഖനം എന്നിവയോടൊപ്പം, രാമായണ പ്രശ്നോത്തരി, രാമായണ പരായണം , ഭഗവദ്ഗീത ശ്ലോകമത്സരം, നൃത്തം , ചെണ്ടമേളം , തിരുവാതിരക്കളി , ഭജൻ, നാടകാവിഷ്കാരം, എന്നിവയാണ് പ്രധാന മത്സര ഇനങ്ങൾ. മത്സരാർത്ഥികൾക്ക് അവരുടെ ഹിന്ദു സമാജങ്ങൾ മുഖേന നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സരങ്ങളിൽ കൂടുതൽ പോയിൻറ് നേടുന്ന സമാജങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി PH: 07774864598, [email protected]

യുകെയിലെ യുഡിഎഫ് പ്രവർത്തകരുടെ ഐക്യത്തെ തകർക്കുക എന്ന ദുഷ്പ്രേരണയോടെ ചില സോഷ്യൽ മീഡിയ വേദികളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) – കേരള ചാപ്റ്റർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പ്രവണതകൾ ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്നും അത്യന്തം നിർഭാഗ്യകരവും അപലപനീയവുമാണെന്നും പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നതയുണ്ടെന്ന തരത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും യുഡിഎഫ് പ്രവർത്തകരെ നേതൃവ്യത്യാസങ്ങളുടെ പേരിൽ വിഭജിക്കാനുള്ള കുപ്രയത്‌നങ്ങളും നടക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യത്തിൽ, യുഡിഎഫ് പ്രവർത്തകർ ഒരുമിച്ചും ദൃഢമായും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവർ വ്യക്തമാക്കി.
ചില ഇടതുപക്ഷ അനുകൂലികൾ രാഷ്ട്രീയ ലാഭത്തിനായി നിഗൂഢ അജണ്ടകളോടെ ബോധപൂർവ്വം ഇത്തരം തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുന്നതായി അവർ ആരോപിച്ചു. സമൂഹത്തിൽ ഭിന്നത വിതയ്ക്കാനും യുഡിഎഫിന്റെ ഐക്യം ദുർബലപ്പെടുത്താനുമുള്ള ഈ നീക്കങ്ങൾ ശക്തമായി ചെറുക്കപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കപ്പെടേണ്ട സമയത്ത്, അവയെ ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അതീവ ആശങ്കാജനകമാണെന്നും എല്ലാ പ്രവർത്തകരോടും പൊതുജനങ്ങളോടും അവർ അഭ്യർത്ഥിച്ചു—സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കാതെയും പങ്കുവെക്കാതെയും ജാഗ്രത പാലിക്കണമെന്നും, ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് ശേഷം പോലും പരാജയഭീതിയിൽ നടത്തുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയണം. യുഡിഎഫ് പ്രവർത്തകരുടെ ഐക്യവും പ്രതിബദ്ധതയും ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.
ഭരണരൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കോൺഗ്രസ് പാർട്ടിയുടെ പരമോന്നത നേതൃത്വത്തിന്റെ മാർഗ്ഗനിർദേശപ്രകാരം ജനാധിപത്യ രീതിയിൽ മുന്നോട്ട് പോകുന്നതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. സംഭവത്തിൽ സാമൂഹിക നീതി ലംഘനം ഉണ്ടായിരിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സംസ്ഥാന ഡിജിപിയോട് അഞ്ച് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയതോടെ കേസ് ദേശീയ തലത്തിലും ശ്രദ്ധ നേടുകയാണ്.

സംഭവത്തെ തുടർന്ന് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കെഎസ്‍യു, എംഎസ്എഫ് പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ക്യാമ്പസിനകത്ത് കുത്തിയിരുന്ന് സമരം ചെയ്തു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ തർക്കാവസ്ഥ ഉണ്ടാകുകയും തുടർന്ന് പൊലീസ് ബലംപ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെ അനീതിയുണ്ടായതായി ആരോപിച്ച് കൂടുതൽ ശക്തമായ സമരങ്ങൾക്ക് സംഘടനകൾ ഒരുങ്ങുന്ന സാഹചര്യമാണ്. കോളേജ് പരിസരത്ത് പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒന്നാമത്തെത് അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടതും രണ്ടാമത്തെത് നിതിൻ രാജ് വായ്പ എടുത്തതായി പറയുന്ന ലോൺ ആപ്പിനെതിരെയുമാണ്. ലോൺ ആപ്പുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സസ്പെൻഷനിലായ ചില അധ്യാപകർ ഒളിവിലാണെന്നാണ് സൂചന, ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനാൽ അറസ്റ്റ് സാധ്യത ഉയർന്നിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്, കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026ലെ അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പുറത്തുവിട്ടു. സംസ്ഥാനത്ത് ആകെ 78.27 ശതമാനം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 1982ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും ഇത് ജനങ്ങളുടെ ശക്തമായ രാഷ്ട്രീയ പങ്കാളിത്തം വ്യക്തമാക്കുന്നതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വോട്ടർമാരുടെ സാന്നിധ്യം ഗണ്യമായി വർധിച്ചതും ശ്രദ്ധേയമാണ്.

മണ്ഡല അടിസ്ഥാനത്തിൽ കുന്ദമംഗലം 84.83 ശതമാനത്തോടെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി. ചിറ്റൂർ (84.63%), കുന്നത്തുനാട് (84.09%) എന്നിവയും ഉയർന്ന പോളിങ് നേടിയ മണ്ഡലങ്ങളാണ്. അതേസമയം, റാന്നിയിൽ 68.99 ശതമാനമായി ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെട്ടു. നഗര-ഗ്രാമ മേഖലകളിലെ വോട്ടിംഗ് പ്രവണതകളിലെ വ്യത്യാസവും, പ്രാദേശിക വിഷയങ്ങളും പോളിങ് ശതമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന വിലയിരുത്തലും ഉയരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പോളിങ് കണക്ക് ഉടൻ പുറത്തു വിട്ടിരുന്നില്ലെന്നത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ച് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കിയതായി വിലയിരുത്തുന്നു. ഭാവിയിലും ഇത്തരം വിവരങ്ങൾ സമയബന്ധിതമായി പുറത്തുവിടണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

Copyright © . All rights reserved