ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റുകളിൽ ആസൂത്രിത മോഷണം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ റാക്കറ്റ് പിടിയിൽ. 50 കോടി രൂപയുടെ മോഷണം നടത്തിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേബി ഫോർമുല, മരുന്നുകൾ, സ്കിൻകെയർ, ഇലക്ടോണിക്സ് ഉൽപ്പന്നങ്ങളാണ് സംഘം മോഷ്ടിച്ചത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ മെൽബണിലുടനീളമുള്ള സൂപ്പർ മാർക്കറ്റുകളിൽ നിന്ന് 10 മില്യൺ ഡോളറിലധികം വില വരുന്ന സാധനങ്ങൾ ഇവർ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു. ഓപ്പറേഷൻ സൂപ്പർ നോവ എന്ന് പേരിട്ട് നടത്തിയ പരിശോധനയിലാണ് 19 പേരെ അറസ്റ്റ് ചെയ്തത്. താൽകാലിക വിസകളിലോ വിദ്യാർത്ഥി അല്ലെങ്കിൽ ബ്രിഡ്ജിംഗ് വിസകളിലോ എത്തിയ ഇന്ത്യൻ പൗരന്മാരാണ് ഈ സംഘത്തിൽ കൂടുതലായും ഉള്ളതെന്ന് വിക്ടോറിയ പൊലിസ് പറഞ്ഞു.
സമീപ വർഷങ്ങളിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനായാണ് പൊലിസ് ഇതിനെ വിശേഷിപ്പിക്കുന്നത്. മോഷണം നടത്തുന്നവർ റിസീവർമാർ എന്ന് വിളിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ കൈമാറി അവർ പിന്നീട് ലാഭത്തിന് വിൽക്കുകയാണ് ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായവരിൽ 20 വയസ് മാത്രമുള്ള മൂന്ന് ചെറുപ്പക്കാരും ഉൾപ്പെടുന്നു. ഇവർ മാത്രം ഒരു ലക്ഷം ഡോളർ വില വരുന്ന ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായി പോലിസ് പറഞ്ഞു.
നിരവധി മോഷണക്കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. പ്രതികളെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. വിക്ടോറിയയിലെ റിടെയിൽ മോഷണത്തിന്റെ കണക്ക് കഴിഞ്ഞ വർഷം 38 ശതമാനത്തോളം ഉയർന്നിരുന്നു. 41000 ത്തിലധികം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജോമോൻ വർഗീസ്
മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎംസിഎ) പ്രസിഡന്റ് അലൻ പോളും ഭാര്യ കെൽവിയുമാണ്, അടുത്തിടെ ബക്കിംഗ്ഹാം പാലസിൽ നടന്ന ഒരു പ്രത്യേക പരിപാടിക്ക് ക്ഷണം ലഭിച്ചത്. ഇത് അലനും കുടുംബത്തിനും മാത്രമല്ല, വെയിൽസിലെ വളർന്നുവരുന്ന മലയാളി സമൂഹത്തിനും വലിയൊരു അഭിമാന നിമിഷം കൂടി ആയി മാറി.
വെയിൽസിലെ മെർത്തർ ടെഡിഫിലിൽ ചെറുതെങ്കിലും സജീവമായ ഒരു ഇന്ത്യൻ സമൂഹം ഉള്ള ഒരു പട്ടണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എംഎംസിഎ ഈ പ്രദേശത്തെ മലയാളി കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് അവരുടെ സംസ്‌കാരം നിലനിർത്താനും മറ്റു സമൂഹങ്ങളുമായി സൗഹൃദം വളർത്താനും ശ്രമിച്ചു വരുന്ന ഒരു സംഘടനയാണ്.
ഓണം, ക്രിസ്മസ്, സ്പ്രിംഗ് ഫെസ്റ്റിവൽ തുടങ്ങിയ ആഘോഷങ്ങൾക്കപ്പുറം, എംഎംസിഎ മറ്റ് സമൂഹങ്ങളായ ഫിലിപ്പീൻ, വെൽഷ് സംഘടനകളെ ഉൾപ്പെടുത്തി സംയുക്ത പരിപാടികളും സ്പോർട്സ് മാച്ചുകളും, യുവജന പരിപാടികളും സംഘടിപ്പിച്ചു കൊണ്ട് സാംസ്‌കാരിക സൗഹാർദത്തിന്റെ നിറവിൽ പ്രവർത്തിച്ചു വരുന്ന ഒരു സംഘടന കൂടിയാണ്
അസോസിയേഷൻ മെർത്തറിലുള്ള പ്രാദേശിക സ്കൂളുകളുമായി ചേർന്ന് കേരള സംസ്കാരം പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്കും കുടുംബങ്ങൾക്കും ഭാഷ, ഭക്ഷണം, തദ്ദേശീയ കലകൾ എന്നിവയിലൂടെ മലയാളി സമുദായത്തെ കുറിച്ചുള്ള അറിവ് നൽകുന്നതിനും പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ പരസ്പര ബഹുമാനവും, സൗഹൃദങ്ങളും വളർത്തി കൊണ്ടിരിക്കുന്നു.
സാംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പം, എംഎംസിഎ പ്രാദേശിക ചാരിറ്റികൾക്കായി ഫണ്ടുകൾ സമാഹരിക്കുകയും ക്യാൻസർ എയ്ഡ് മെർത്തർ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ സാമൂഹിക പങ്കാളിത്തത്തിനും, സേവനത്തിനും സംഘടന എപ്പോഴും പ്രോത്സാഹനം നൽകുന്നു.
2024-ൽ എംഎംസിഎ- യ്ക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു, എംഎംസിഎ നടത്തുന്ന ചെറിയ ശ്രമങ്ങൾക്ക് പോലും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച ഒരു അംഗീകാരം.
ബക്കിംഗ്ഹാം പാലസ് സന്ദർശനത്തെ കുറിച്ച് അലൻ പറയുന്നത് “ഞാൻ ആ സ്ഥലത്ത് നിന്നപ്പോൾ, നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കാനാണ് ഞാൻ അവിടെ എന്ന് തോന്നി. എംഎംസിഎയുടെ ഓരോ പ്രവർത്തനത്തിനും പിന്നിൽ നിൽക്കുന്ന എല്ലാ ആളുകളുടെയും പരിശ്രമമാണ് ഈ അവസരത്തിലേക്ക് നയിച്ചത്. ചെറിയ സമൂഹങ്ങൾക്കും വലിയ സ്വാധീനം ഉണ്ടാക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു.”
അലന്റെ ഈ സന്ദർശനം ബ്രിട്ടണിലെ മലയാളികൾ അവരുടെ പൈതൃകത്തെ സംരക്ഷിക്കുന്നതിനൊപ്പം തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ നടത്തുന്ന സാമൂഹിക ഇടപെടലുകൾക്ക് ലഭിക്കുന്ന ഒരു അംഗീകാരം കൂടിയാണ്.
ബെന്നി വർക്കി പെരിയപ്പുറം , പി ആർ ഒ വോയ്സ് ഓഫ് വയനാട് ഇൻ യു കെ
കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ജോലി ആവശ്യാർത്ഥം ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യു കെ , വയനാട് മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി സമാഹരിച്ച ധനസഹായം കൈമാറി. വയനാട്ടിലെ മേപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് തുക കൈമാറിയത്. സൗജന്യ ഡയാലിസിസ് അടക്കം നിരവധി പാലിയേറ്റീവ് സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി .
ഇരുന്നൂറോളം വോളണ്ടിയർമാർ ഇവരുടെ കീഴിൽ സന്നദ്ധ സേവനം ചെയ്യുന്നു. കൂടാതെ ബധിര , മൂക വിദ്യാർത്ഥികൾക്കായി ഒരു സ്കൂളും നടത്തുന്നു. ധനസഹായം വോയ്സ് ഓഫ് വയനാട് ഇൻ യുകെ പി ആർ ഒ ബെന്നി വർക്കിയിൽ നിന്നും കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ഏറ്റുവാങ്ങി . ടി സിദ്ദിഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കെ കെ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ബെന്നി വർക്കി, ജോസ് ജോൺ, ഷേബ ജെയിംസ്, ഓസ്തീന ജെയിംസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി. നാസർ, ഗോകുൽദാസ് കോട്ടയിൽ , ബിജി ബേബി, സിസ്റ്റർ തെരേസ തുടങ്ങിയവർ സംസാരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചയിലെ ധാരണകളെ കുറിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വോളൊഡിമിര്‍ സെലന്‍സ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ധാരണകള്‍ എന്തെല്ലാമാണെന്ന കാര്യത്തില്‍ ഇരുവരും വ്യക്തത നല്‍കിയിട്ടില്ല.
ഉക്രെയ്ന്‍ സഹോദര രാജ്യമാണെന്നുമായിരുന്നു പുടിന്റെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ റഷ്യക്ക് പല ആശങ്കകള്‍ ഉണ്ടെന്നും അദേഹം പറഞ്ഞു. സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞ പുടിന്‍ ചര്‍ച്ച തുടരുമെന്നും വ്യക്തമാക്കി. ചര്‍ച്ചയിലെ പുരോഗതിയെ ഇല്ലാതാക്കും വിധത്തിലുള്ള നീക്കങ്ങള്‍ക്ക് ഉക്രെയ്‌നോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുത്. ഉക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണം. അതില്‍ ഒന്ന് സെലന്‍സ്‌കി സര്‍ക്കാരാണെന്നും പുടിന്‍ പറഞ്ഞു.
മൂന്നര വര്‍ഷമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. അടുത്ത ചര്‍ച്ച മോസ്‌കോയിലാകാമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. ആറ് വര്‍ഷത്തിന് ശേഷമാണ് പുടിനും ട്രംപും നേരിട്ട് കാണുന്നത് എന്ന പ്രത്യേകതയും ഈ ചര്‍ച്ചയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഉച്ചകോടിയിലേക്ക് സെലന്‍സ്‌കിയെ ക്ഷണിക്കാതിരുന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.
അതേസമയം ഉച്ചകോടിയ്ക്ക് ശേഷവും ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വ്‌ളാഡിമിര്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെലന്‍സ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ട്രംപിനോട് സംസാരിച്ചിരുന്നു. വെടിനിര്‍ത്തല്‍ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്‍സ്‌കി, റഷ്യയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഉക്രെയ്ന്‍ പ്രദേശത്തെ കൈക്കലാക്കുന്നതിനുള്ള സമ്മര്‍ദ്ദം റഷ്യ ചെലുത്തുമെന്നും വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്നും ട്രംപുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.
താമരശ്ശേരിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അനയയുടെ മരണത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു.
അതേസമയം, പനി-ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ മഹാത്മ ഗാന്ധിക്കും മുകളില്‍ ആര്‍.എസ്.എസ് ആചാര്യന്‍ സവര്‍ക്കര്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ പോസ്റ്ററില്‍ മഹാത്മാ ഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങിനും ഒപ്പം സവര്‍ക്കറുടെ ചിത്രമുണ്ടെന്നു മാത്രമല്ല ഗാന്ധിജിക്കും മുകളിലായിട്ടാണ് പോസ്റ്ററില്‍ സവര്‍ക്കറുടെ സ്ഥാനം.
‘സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്‍’ എന്നാണ് പോസ്റ്ററില്‍ ഇംഗ്ലീഷില്‍ ചേര്‍ത്തിട്ടുള്ള കുറിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിനെതിരേ വലിയ തോതില്‍ വിമര്‍ശനമാണ് ഉയരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവുമില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞ വ്യക്തിയാണ് സര്‍വര്‍ക്കറെന്ന വിമര്‍ശനം ബിജെപിക്കെതിരെ രാജ്യ വ്യാപകമായി ഉയരുമ്പോഴാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇത്തരമൊരു വിവാദ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുള്ളത്.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പോസ്റ്റര്‍ പെട്രോളിയം മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് സഹമന്ത്രി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓഗസ്റ്റ് 16-ാം തീയതി ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 .30 pm ന് ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ വച്ചാണ് പ്രകാശന കർമ്മവും ഉദ്ഘാടനവും നടക്കുന്നത്. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എംഎൽഎ , ചാണ്ടി ഉമ്മൻ എംഎൽഎ, ജോസഫ് ചാഴിക്കാടൻ എംപി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം.
ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ.
വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നത്.
കുവൈറ്റിലെ വിഷ മദ്യദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസ്സായിരുന്നു. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കുവൈറ്റിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 13 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. സച്ചിനെ കൂടാതെ അഞ്ച് മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സച്ചിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. ഇവിടെയും സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. ഏതാനും മാസം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധിയാളുകൾക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തിൽ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് മലയാളികൾ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈറ്റ് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. വിഷമദ്യ ദുരന്തത്തിൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. വിഷമദ്യ നിർമാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെയാണ് കുവൈറ്റ് പോലീസ് പിടികൂടിയത്.
രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ നടപടി തുടങ്ങിയിരിക്കുകയാണ് കുവൈറ്റ്. ഇതിന്‍റെ ഭാഗമായാണ് ജലീബ് അൽ ഷുയൂഖിൽ നിന്നുൾപ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യ നിർമാണ കേന്ദ്രങ്ങളാണ് ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടിയത്.
മദ്യനിരോധനമുള്ള രാജ്യമാണ് കുവൈറ്റ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ ചികിത്സ തേടി ആശുപത്രികളിൽ എത്തുകയായിരുന്നു. ലേബർ ക്യാംപുകൾ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു.
രാജ്യം 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു.
നഗരത്തില്‍ ഉടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നടത്തുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍, വോട്ടര്‍ പട്ടിക ക്രമക്കേട്, പകരം തീരുവ എന്നിവ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമോ എന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്. പുതിയ കേന്ദ്ര പദ്ധതികള്‍ അദേഹം ഇന്ന് പ്രഖ്യാപിച്ചേക്കും.
സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തും. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാക ഉയര്‍ത്തും.