Latest News

പുരുഷൻമാരിൽ മാത്രം മൂത്രാശയത്തിന്റെ താഴെയായി കാണുന്ന വാൽനട്ടിന്റെ വലുപ്പമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പുരുഷൻമാരിൽ കാൻസര്‍ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 65 വയസ്സു പിന്നിട്ടവരിലാണ് കൂടുതലും പ്രോസ്റ്റേറ്റ് കാൻസർ കാണപ്പെടുന്നത്. പ്രായം കൂടുന്തോറും ഈ രോഗസാധ്യതയും കൂടും.

രോഗം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്നതാണു പ്രത്യേകത. വളരെയധികം വ്യാപിച്ചതിനു ശേഷമേ ലക്ഷണങ്ങളായി പുറത്തു വരാറുള്ളു. വളരെ നേരത്തേതന്നെ രോഗം കണ്ടുപിടിക്കാൻ രക്തത്തിലെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (PSA) എന്ന പ്രോട്ടീന്റെ അളവു സഹായിക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങൾ ഉൽപാദിപ്പിക്കുന്നതാണ് ഈ പ്രോട്ടീൻ. പിഎസ്എയുടെ അളവ് കൂടിയിരുന്നാൽ ബയോപ്സി പരിശോധന നടത്തേണ്ടി വരും. ഇതുവഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

പാരമ്പര്യ ഘടകങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിനു കാരണമാകാറുണ്ട്. അച്ഛനോ സഹോദരങ്ങൾക്കോ പ്രോസ്റ്റേറ്റ് കാൻസറുണ്ടെങ്കിൽ കാൻസറിന്റെ സാധ്യത കൂടുതലാകും. അടുത്ത ബന്ധുക്കളിലെ പ്രോസ്റ്റേറ്റ് കാൻസറും സാധ്യത വർധിപ്പിക്കുന്നു.

പുകവലി ഈ രോഗത്തിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നുണ്ട്. പുകയിലയിലെ കാഡ്മിയവും പുകവലി മൂലമുള്ള ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും മറ്റു വ്യത്യാസങ്ങളുമാണ് ഇതിനു കാരണം. ലൈംഗിക അച്ചടക്കമില്ലായ്മയും ധാരാളം പങ്കാളികളുണ്ടാകുന്നതും അണുബാധയ്ക്കു കാരണമാകുകയും കാൻസറിലേക്കു വഴിതെളിക്കുകയും ചെയ്യും. പൊണ്ണത്തടി ഈ കാൻസറിന്റെ സങ്കീർണതയും വ്യാപനവും കൂട്ടും.

അമേരിക്കക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ ഈ രോഗസാധ്യത കുറവാണ്. രോഗത്തിന്റെ ഗ്രേഡനുസരിച്ച് അതിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. കുറഞ്ഞ ഗ്രേഡിലുള്ള കാൻസറുകൾ വലിയ അപകടകാരികളല്ല. ഉയർന്ന ഗ്രേഡിലുള്ളവ വലിയ അപകടമുണ്ടാക്കുന്നു.

ഹൈദരാബാദ്∙ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധുവിന് കനത്ത തിരിച്ചടിയായി ദക്ഷിണ കൊറിയയിൽനിന്നുള്ള ഇന്ത്യൻ വനിതാ ടീം പരിശീലക കിം ജി ഹ്യുൻ രാജിവച്ചു. അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സാർഥമാണ് കിമ്മിന്റെ രാജി. പലവട്ടം കൈവിട്ട ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് ഇക്കുറി സിന്ധുവിനെ കൈപിടിച്ചു നടത്തിയ പരിശീലകയാണ് രാജിവച്ച കിം. ലോക ചാംപ്യന്‍ഷിപ്പിനു തൊട്ടുപിന്നാലെ നടന്ന ചൈന ഓപ്പണിൽ സിന്ധു രണ്ടാം റൗണ്ടിൽത്തന്നെ പുറത്തായതിന്റെ നിരാശയ്‌ക്കിടെയാണ് പരിശീലകയുടെ രാജി. ഭർത്താവിനൊപ്പം ന്യൂസീലൻഡിൽ ആയിരുന്നതിനാൽ ചൈന ഓപ്പണിൽ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല.

ലോക അഞ്ചാം നമ്പർ താരമായിരുന്ന പി.വി. സിന്ധുവിനൊപ്പം പരിശീലക വേഷത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് കിം ഉണ്ടായിരുന്നത്. എന്നാൽ, ഈ ചെറിയ കാലയളവിനുള്ളിൽ താരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് കിമ്മിന്റെ പടിയിറക്കം. ഏതാനും ആഴ്ചകൾക്കു മുൻപ് ഭർത്താവിന് പക്ഷാഘാതം വന്നതോടെയാണ് കിം ഇന്ത്യ വിട്ടത്. അതീവ ഗുരുതരാവസ്ഥയിലായ ഭർത്താവിനെ ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ന്യൂസീലൻഡിലാണ് കിം.

രാജ്യാന്തര ബാഡ്മിന്റനിൽ ദക്ഷിണ കൊറിയയുടെ പരിശീലകയായിരുന്നു കിം. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ടീമിന്റെ പ്രകടനം മോശമായതിന്റെ പേരിൽ പുറത്താക്കപ്പെട്ടതോടെയാണ് സിന്ധുവിന്റെ പരിശീലകയായത്. മുഖ്യ പരിശീലകൻ പുല്ലേല ഗോപചന്ദ്, മറ്റ് സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കൊപ്പം പെട്ടെന്ന് ഇണങ്ങിയ കിം നൽകിയ നിർദ്ദേശങ്ങളാണ് ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ ഇക്കുറി കിരീടം നേടാൻ സിന്ധുവിനെ സഹായിച്ചത്.

∙ കിം കോച്ചാണ്, ഡോക്ടറും!

‘കോച്ച് ഒരു ഡോക്ടറെപ്പോലെയാണ്. പ്രകടനം മോശമായാൽ, അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക എന്നതാണ് കോച്ചിന്റെ കടമ.’ ഇത്തവണത്തെ ലോക ചാംപ്യൻഷിപ് ആരംഭിക്കുന്നതിനു മുൻപ് സിന്ധുവിന്റെ ദക്ഷിണ കൊറിയക്കാരി കോച്ച് കിം ജി ഹ്യുൻ പറഞ്ഞത് ഇങ്ങനെ. കിമ്മിന്റെ വാക്കുകൾ അച്ചട്ടായി. ‘ഫൈനൽപ്പേടിയുടെ’ പേരിൽ പഴികേട്ടിരുന്ന സിന്ധുവിനു മുന്നിൽ ഇക്കുറി ഒകുഹാര പച്ച തൊട്ടില്ല. ഫൈനലിനിടെ, ഇന്ത്യൻ പരിശീലകൻ പി.ഗോപീചന്ദിനൊപ്പമിരുന്നു സിന്ധുവിനെ ഉത്തേജിപ്പിച്ച അതേ കിമ്മാണു സ്വർണം എത്തിപ്പിടാക്കാനുള്ള ‘മരുന്ന്’ സിന്ധുവിനു കുറിച്ചു കൊടുത്തതും!

ഈ വർ‌ഷം ആദ്യം മുതൽ കിമ്മിനു കീഴിലായിരുന്നു സിന്ധുവിന്റെ പരിശീലനം. ഗോപീചന്ദിനെക്കാളേറെ ഇക്കാലയളവിൽ സിന്ധുവിനെ നിയന്ത്രിച്ചിരുന്നതും കിം തന്നെ. സിന്ധുവിനു കായികശേഷിയുണ്ടെങ്കിലും കൈമിടുക്കിലെ പോരായ്മയാണു തിരിച്ചടി എന്നായിരുന്നു കിമ്മിന്റെ കണ്ടെത്തൽ. കിമ്മിന്റെ ശിക്ഷണത്തിൽ കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാമെന്ന സിന്ധുവിന്റെ സ്വപ്നത്തിനു കൂടിയാണ് രാജിയോടെ തിരിച്ചടിയായത്.

കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ആണ് മരിച്ചത്. ഡൽഹി സ്വദേശിനിയാണ്. പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നാണ് പ്രാഥമിക വിവരം.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോളേജിലെ സി ബ്ലോക്ക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ഒന്നാം വർഷ പരീക്ഷയിൽ രണ് വിഷയങ്ങൾക്ക് തോറ്റിരുന്നു. പിന്നീട് ഇന്ന് റിവാല്യൂവേഷൻ ഫലം പുറത്തുവന്നപ്പോഴും മാർക്കിൽ വ്യത്യാസം ഉണ്ടായില്ല. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാൽ കോളേജ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം.

സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നും മറ്റു ദുരൂഹതയില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം അമൃത ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് ബന്ധുക്കൾ എത്തിയ ഉടൻ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

ബഹിരാകാശത്തേക്ക് ആദ്യ സഞ്ചാരിയെ അയയ്ക്കുകയെന്ന യു.എ.ഇ.യുടെ സ്വപ്നം ഇന്ന് പൂവണിയും. യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോൾ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടിയും ഒപ്പമുണ്ടാകും.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള അഭിമാനക്കുതിപ്പിന് യുഎഇ ഒരുങ്ങി. സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെടും. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ.

യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. യാത്രയ്ക്കുള്ള സോയുസ് എംഎസ് 15 പേടകം സജ്ജമായി. വിക്ഷേപണത്തിനുള്ള സോയുസ് എഫ്ജി റോക്കറ്റ് ബൈക്കന്നൂർ കോസ്മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ എത്തിച്ചു.

സോയുസ് എംഎസ് 15 പേടകത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുണ്ട്. 6 മണിക്കൂർകൊണ്ട് ബഹിരാകാശ നിലയത്തിൽ എത്താമെന്നു പ്രതീക്ഷിക്കുന്നു. അടുത്തമാസം നാലിനാണ് ഐഎസ്എസിൽ നിന്നുള്ള മടക്കയാത്ര. യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോൾ ഒപ്പം യു.എ.ഇ.യുടെ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടി കൂടിയുണ്ടാവും. ഇൻറർനാഷനൽ സ്‌പേസ് സെന്ററിൽ ആദ്യമായി അറബ് ലോകത്തുനിന്നൊരാൾ എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെതാരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.

തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം ഇന്ന് പ്രവേശിക്കും. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ആണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം. എന്നാൽ, ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറിയാൽ തടയുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചിട്ടുണ്ട്.

പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.

ഒന്നര വർഷം മുൻപ് തന്നെ മലങ്കര തർക്കം നിലനിൽക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാൽ ഭരിക്കപ്പെടണം എന്ന്‌ ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം പിറവം സെന്റ് മേരിസ് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നും ഓർത്തഡോക്സ് വിഭാഗം താല്‍കാലികമായി പിന്മാറിയിരുന്നു. പൊലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് പള്ളിയിൽ പ്രവേശിക്കാതിരുന്നതെന്നും ബുധനാഴ്ച പള്ളിയിൽ പ്രവേശിക്കുമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് വ്യക്തമാക്കിയിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ വാഹനാപകടമുണ്ടായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. സിബിഐ അന്വേഷിക്കമെണ ആവശ്യം സർക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് അച്ഛൻ കെ സി ഉണ്ണി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയിൽ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് മലയാളികളുടെ പ്രിയ സം​ഗീത സംവിധായകൻ ബാലഭാസ്കറും രണ്ടരവയസ്സുകാരി മകള്‍ തേസ്വനിയും വിടവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

എന്നാൽ, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയർത്തിത്. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അർജ്ജുനും, അല്ല അർജ്ജുനാണെന്ന് ലക്ഷമിയും മൊഴി നൽകിയതോട് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണ കടത്തുകേസിൽ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാൻ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂർച്ചയേറി.

ശാസ്ത്രീയ പരിശോധനക്കൊടുവിൽ അർജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അർജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രതിമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാൽ ഒരു വർഷത്തിനിപ്പുറവും ഈ നിലപാട് ബാലഭാസ്കറിന്റെ ബന്ധുക്കൾ തള്ളുകയാണ്. ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി നൽകിയ കത്തിലെ ചില സാമ്പത്തിക ആരോപണങ്ങള്‍ കൂടി ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. ഈ അന്വേഷണത്തിന് ശേഷം സിബിഐ അന്വേഷണത്തിൽ തീരുമാനമെടുക്കാമെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും.

പാകിസ്താനില്‍ അനുഭവപ്പെട്ട് വന്‍ ഭൂചലനത്തില്‍ എട്ട് മരണവും 300-ലധികം ആളുകള്‍ക്ക് പരിക്ക് ഏറ്റതായും പാക് മാധ്യമം ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇസ്ലാമാബാദ്, പാക് അധീന കാശ്മീരിലെ മിറാപൂര്‍, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍, സിയാകോട്ട്, സര്‍ഗോദ, മല്‍ഷേറാ, ഗുജറാട്ട്, ചിത്രല്‍, മാല്‍ഖണ്ഡ്, മുള്‍ട്ടാന്‍, ഷാങ്‌ല, ബാജൂര്‍, സ്വാട്ട്, സഹിവാള്‍, റഹിം യാര്‍ ഖാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

എട്ട്-പത്ത് സെക്കന്‍ഡോളം പ്രകമ്പനം സൃഷ്ടിച്ച ഭൂചലനത്തില്‍ വടക്കന്‍ പാകിസ്താനിലെ ഒട്ടേറെ റോഡുകളും വാഹനങ്ങളും കെട്ടിടങ്ങളും നശിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് നാല് മുപ്പത്തിയഞ്ചോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. കാശ്മീരിലും, ചണ്ഡിഗണ്ഡിലും ന്യൂഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ എത്തി.

സ്വകാര്യ ഭൂചലന നീരീക്ഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഇസ്ലാമാബാദ്, ലാഹോര്‍ ഉള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങളിലും പാക് അധിനിവേശ കാശ്മീരിലും, ഖൈബര്‍ പഷ്തൂണ്‍ പ്രദേശങ്ങളിലും വന്‍ ഭൂചലനമുണ്ടായി എന്നാണ്. 173 കിലോമീറ്റര്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം.

 

ചെറിയൊരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം തൃശ്ശുർ ഒഴികെയള്ള ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നിലവിലുള്ളത്. നാളെ ഇടുക്കിയിലും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പി ബി നൂഹ് നിര്‍ദ്ദേശം നല്‍കി. മണിയാര്‍ ഡാമിലെ ജലനിരപ്പ് 34.60 മീറ്റര്‍ ആയി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് സ്പില്‍വേ ഷട്ടറുകള്‍ 30 സെ.മീ എന്ന തോതില്‍ ഉയര്‍ത്തുക. അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടുമെന്നാണ് അറിയിപ്പ്.

ഇതിനിടെ, മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള വടക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ഹികാ അതിതീവ്ര ചുഴലിക്കാറ്റിന്റെ ഫലമായാണ് മഴ കനത്തത്. ഗുജറാത്ത് തീരത്തു രൂപം കൊണ്ട ഹികാ ചുഴലിക്കാറ്റ് മണിക്കൂറിൽ 26 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ ഒമാൻ തീരത്തേക്കു നീങ്ങി. ഇതോടെ അറബ് രാജ്യമായ ഒമാനിലെ മസീറ ദ്വീപിലും സമീപ മേഖലകളിലും ഇന്നലെ ഉച്ചമുതൽ കാറ്റും മഴയും ശക്തമായി.

മസീറയിലെ സർക്കാർ ഓഫിസുകൾക്കും സ്കൂളുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ദുഖം തുറമുഖത്തെ ജീവനക്കാരെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ വേഗം അടുത്ത 12 മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ ആയേക്കാമെന്നാണു കാലാവസ്ഥാ പ്രവചനം. അറബിക്കടലിന്റെ വടക്കു പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് ഭാഗങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

കേരളം ‘ഹികാ’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ അറബിക്കടലിൽ മൽസ്യബന്ധനത്തിന് പോകുന്ന മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല. ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്.

വടക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്രപ്രദേശങ്ങളിൽ അടുത്ത 48 മണിക്കൂറിൽ കടൽ അതീവ പ്രക്ഷുബ്‌ധമാവാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 25 രാവിലെ വരെ ഈ പ്രദേശങ്ങളിൽ മൽസ്യ തൊഴിലാളികൾ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മേൽപറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിക്കുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് പേസ് ബോളർ ജസ്പ്രീത് ബുമ്ര പുറത്ത്. പരുക്കുമൂലം ബുമ്ര ടെസ്റ്റ് പരമ്പരയ്ക്ക‌ില്ലെന്ന വിവരം ബിസിസിഐയാണ് പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്. ഉമേഷ് യാദവിനെ പകരം ടീമിൽ ഉൾപ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു. പുറംവേദനയെ തുടർന്നാണ് ബുമ്ര ടീമിനു പുറത്തായതെന്നാണ് വിവരം. ഇതോടെ, ഇന്ത്യൻ മണ്ണിൽ ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം ഇനിയും നീളുമെന്ന് ഉറപ്പായി. പതിവുള്ള മെഡിക്കൽ പരിശോധനയ്ക്കിടെയാണ് ബുമ്രയുടെ പരുക്ക് കണ്ടെത്തിയതെന്നാണ് അറിയിപ്പ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ബുമ്രയ്ക്ക് സിലക്ടർമാർ വിശ്രമം അനുവദിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഉജ്വല ഫോമിലുള്ള ബുമ്രയുടെ പുറത്താകൽ ഇന്ത്യയ്ക്ക് കനത്ത നഷ്ടമാണ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന ബുമ്ര, ഹാട്രിക് സഹിതം രണ്ടു ടെസ്റ്റുകളിൽനിന്ന് 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഏഴു റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇതോടെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരമായും ബുമ്ര മാറി.

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുമ്ര, ഇതുവരെ 12 ടെസ്റ്റുകൾ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ ഇനിയും അരങ്ങേറിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ മണ്ണിൽ അരങ്ങേറാനിരിക്കെയാണ് പരുക്ക് വില്ലനായത്. ഇതുവരെ ആകെ കളിച്ച 12 ടെസ്റ്റുകളിൽനിന്ന് 19.24 റൺസ് ശരാശരിയിൽ 62 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ ടെസ്റ്റിൽ ബോളർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്താനും ബുമ്രയ്ക്ക് സാധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഒക്ടോബർ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ആദ്യ മൽസരം നടക്കുന്നത്. രണ്ടും മൂന്നും ടെസ്റ്റുകൾ യഥാക്രമം പുണെ, റാഞ്ചി എന്നിവിടങ്ങളിലായി നടക്കും.

ബുമ്ര പുറത്തായതോടെ ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ഉമേഷ് യാദവ് ഇന്ത്യയുടെ പേസ് ആക്രമണം നയിക്കും. 2018ലെ ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഉമേഷ് യാദവ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഇന്ത്യയ്ക്കായി ഇതുവരെ 41 ടെസ്റ്റുകൾ കളിച്ചിട്ടുള്ള യാദവ്, 33.47 റൺസ് ശരാശരിയിൽ 119 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ള യാദവിന്, ടെസ്റ്റിൽ 3.58 എന്ന ഭേദപ്പെട്ട ഇക്കോണമി നിരക്കുമുണ്ട്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.

സുപ്രീം കോടതിയിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ, മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായ നടപടികളിലേക്കു കടക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഫ്ലാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്‌ഷനുകൾ ഉടൻ വിച്ഛേദിക്കാൻ ജലഅതോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് നിർണായക തീരുമാനമെടുത്തത്. ഇത് 3 ദിവസത്തിനകം നടപ്പാക്കാൻ മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി. പാചകവാതക കണക്‌ഷൻ വിച്ഛേദിക്കാൻ എണ്ണക്കമ്പനികൾക്കു കത്തു നൽകും.

പൊളിക്കൽ നടപടികളുടെ പൂർണചുമതലകൾ നിർവഹിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനെയാണു നിയമിച്ചത്. ഇന്നുതന്നെ ചുമതലയേൽക്കും. ഫ്ലാറ്റ് വാങ്ങിയവരെ വഞ്ചിച്ച നിർമാതാക്കൾക്കെതിരെ കേസെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു സർക്കാർ നിർദേശം നൽകി. തീരപരിപാലന നിയമം ലംഘിച്ചു മരട് നഗരസഭയിൽ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള നടപടികളും ആരംഭിച്ചു. 1991 മുതലുള്ള നിർമാണങ്ങളിൽ നിയമ ലംഘനം ഉള്ളവയുടെ പട്ടികയാണു തയാറാക്കുന്നത്.

ഈ നടപടികളെല്ലാം ഉൾപ്പെടുത്തി ഇന്നുതന്നെ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ മുഖേന സുപ്രീം കോടതിയിൽ അടിയന്തര സത്യവാങ്മൂലം നൽകും. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുന്നോടിയായാണ് നടപടികൾ.

ഫ്ലാറ്റ് പൊളിക്കുന്നതിനു മുൻപ് താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയെന്ന നിലയിലാണ് വെള്ളവും വെളിച്ചവും തടയുന്നത്. താമസക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് ഒഴിവാക്കാനാണിത്.സുപ്രീം കോടതിയിൽ സംഭവിച്ച കാര്യങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തിൽ വിശദീകരിച്ചു. നിയമപരമായി ഇനി വലിയ സാധ്യതകളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ അന്തിമവിധി വന്നശേഷം തീരുമാനമെടുക്കുമെന്നായിരുന്നു തിങ്കളാഴ്ച മന്ത്രി എ.സി. മൊയ്തീൻ ഉൾപ്പെടെ പറഞ്ഞിരുന്നത്. എന്നാൽ അടിയന്തര നടപടികളെടുത്ത് അവ പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താനാണ് സുപ്രീം കോടതിയിൽ ഹാജരായ ശേഷം ഹരീഷ് സാൽവെ ഉൾപ്പെടെയുള്ളവർ നിർദേശിച്ചത്.

സുപ്രീം കോടതി പൊളിക്കാൻ പറ‍ഞ്ഞ മരട് ഫ്ലാറ്റുകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നോട്ടിസിനെതിരെ താമസക്കാർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. നിയമം ലംഘിച്ചവർക്കെതിരെയുള്ള കാഹളധ്വനിയാണു സുപ്രീം കോടതി വിധിയെന്നു കോടതി പരാമർശിച്ചു.

നിർമാണം അനധികൃതമല്ലേയെന്നു വാദത്തിനിടെ കോടതി ചോദിച്ചു. നിർമാണം നിയമപ്രകാരമല്ലെന്ന് അറിഞ്ഞിട്ടും റഗുലറൈസ് ചെയ്യാനാകുമെന്നു കരുതിയതാണു പ്രശ്നം. സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയുന്ന ഹർജിക്കാർക്ക് അതിനെതിരെ എങ്ങനെ നിലകൊള്ളാനാകും? ബിൽഡർമാരുടെ പക്കൽ നിന്നു നഷ്ടപരിഹാരം തേടാമെന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ലേ എന്നും ചോദിച്ചു.

RECENT POSTS
Copyright © . All rights reserved