ഇറ്റാലിയൻ നിയമം ലംഘിച്ച് 42 അഭയാര്‍ഥികളെ തുറമുഖത്തേക്ക് കൊണ്ടുവന്ന കപ്പലിന്റെ ക്യാപ്റ്റനെ ജയിലിലടച്ചു. അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ജര്‍മന്‍ എന്‍ജിഒയുടെ രക്ഷാകപ്പലായ സീ-വാച്ച് 3യുടെ ക്യാപ്റ്റനായ കരോള റാക്കെറ്റിനെയാണ് അറസ്റ്റ് ചെയ്തതും ഇപ്പോള്‍ വിചാരണ നേരിടാന്‍ പോകുന്നതും.
“അതൊരു തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കു”മെന്ന് തിരിച്ചു പറഞ്ഞ 31-കാരിയായ കരോള റാക്കെറ്റിനു വേണ്ടി ഇപ്പോള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടക്കുകയാണ്. “രാഷ്ട്രീയമായ എല്ലാ കളികള്‍ക്കുമപ്പുറം മനുഷ്യ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെ”ന്ന് ഈ ജര്‍മ്മന്‍കാരി പറയുന്നു. ഇറ്റലിയിലെ തീവ്ര വലതുപക്ഷക്കാരനായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനീ തന്നെയാണ് റാക്കെറ്റയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
കഴിഞ്ഞയാഴ്ച റാക്കെറ്റിനെ ഇറ്റാലിയൻ നാവിക ഉപരോധം ലംഘിച്ചതിന് താത്ക്കാലികമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന ലിബിയയിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കടലില്‍ മുങ്ങിയ അഭയാര്‍ഥികളെ റാക്കെറ്റിന്റെ കപ്പല്‍ രക്ഷപെടുത്തി. സംഘത്തെ മെഡിറ്ററേനിയൻ ദ്വീപായ ലാംപെഡൂസയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ അധികൃതര്‍ ശ്രമിച്ചു. ദിവസങ്ങളോളം കടലില്‍തന്നെ കെട്ടിക്കിടക്കേണ്ട അവസ്ഥവന്നതോടെ കപ്പലിലുണ്ടായ 42 വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇറ്റാലിയന്‍ തീരത്തേക്ക് പോയത്. എന്നാല്‍ സീ വാച്ചിന് ഇറ്റലിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്ന് റാക്കെറ്റ് വിശദീകരിച്ചു.
എന്നാൽ ഉത്തരധ്രുവത്തിലെ ഐസ്ബ്രേക്കറുകളിൽപോലും ജോലി ചെയ്തിട്ടുള്ള റാക്കെറ്റ് അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. ‘രണ്ടു മണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെയെത്തും’ എന്നാണ് അവര്‍ മറുപടി നല്‍കി. എന്നാല്‍ ഒരു സൈനികകപ്പല്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ അപകടം മണത്ത റാക്കെറ്റ് ലാംപെഡൂസയിലേക്കുതന്നെ പോകാന്‍ നിര്‍ബന്ധിതയായി.
“രണ്ടാഴ്ചയായി, കപ്പലിലെ ആളുകളുടെ സ്ഥിതി കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും കുടിയേറ്റക്കാരുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമാവുകയാണെന്നും ഞങ്ങൾ അധികാരികളെ അറിയിക്കുന്നുണ്ടായിരുന്നു. പക്ഷെ, ഒരു മതിലിനോട് സംസാരിക്കുംപോലെ ആയിരുന്നു അത്. ഏകദേശം 20 ദിവസം മുമ്പ് ആരംഭിച്ച നിരാശാജനകമായ സംഭവങ്ങളുടെ ഫലമാണ് തുറമുഖത്തെ സംഭവം”– റാക്കറ്റ് ‘ദ ഗാര്‍ഡിയനോട്’ പറഞ്ഞു.
ജൂൺ 12-നാണ് ലിബിയയുടെ തീരത്ത് നിന്ന് ചങ്ങാടങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന സംഘത്തെ ‘സീ-വാച്ച് 3’ സംഘം കണ്ടെത്തുന്നത്. അവരെ അവരെ ട്രിപ്പോളിയിലേക്ക് കൊണ്ടുപോകാൻ റാക്കെറ്റ് വിസമ്മതിച്ചു. അവിടെയെത്തിയാല്‍ അവര്‍ തടവിലാക്കപ്പെടുകയും കൊടുംപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുമായിരുന്നു. അതോടെയാണ് ലാംപെഡൂസയിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കടുത്ത നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് അറിഞ്ഞുകൊണ്ട്തന്നെയാണ് ഇറ്റാലിയിലേക്ക് പ്രവേശിക്കാൻ അവര്‍ തീരുമാനിച്ചത്. ഇറ്റാലിയന്‍ തീരത്തേക്ക് പ്രവേശിച്ച ഉടന്‍തന്നെ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി സഹായിച്ചു എന്ന കുറ്റത്തിന് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂൺ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് അടുപ്പിച്ചു. തടയാന്‍ ശ്രമിച്ച സൈനിക കപ്പലിനെ ഇടിച്ചു തെറുപ്പിച്ച് കൊണ്ടായിരുന്നു ഇത്. തീരത്ത് എത്തിയ ഉടനെ അഭയാര്‍ഥികളെ അവിടെ ഇറക്കി. തുടര്‍ന്ന് റാക്കെറ്റിനെ അറസ്റ്റ് ചെയ്തു.
“കപ്പലില്‍ ഉണ്ടായിരുന്ന അഭയാര്‍ഥികളുടെ അവസ്ഥ അത്രയും മോശമായിരുന്നു. യുദ്ധത്തില്‍ അത്രത്തോളം പേടിച്ച മനുഷ്യരായിരുന്നു അവര്‍. ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയവര്‍. അവര്‍ എത്ര ദിവസം അതിജീവിക്കും എന്ന് പോലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. കടലില്‍ തന്നെ കുടുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍ ആരും കടലില്‍ ചാടുന്നില്ലെന്നു ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും കപ്പലിന്റെ ഡോക്കിലായിരുന്നു കഴിഞ്ഞത്”, റാക്കെറ്റ് പറയുന്നു.
അഭയാര്‍ഥികളെ രക്ഷപെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇറ്റാലിയന്‍ അധികൃതര്‍ അഭയാര്‍ഥികളെ ഒരു വിധത്തിലും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിയമം രാജ്യം പാസാക്കിയിട്ടുണ്ടെന്നു റാക്കെറ്റയെ അറിയിച്ചിരുന്നു. കടുത്ത പിഴശിക്ഷയ്ക്ക് പുറമെ ബോട്ടുകള്‍ പിടിച്ചെടുക്കുക തുടങ്ങിയവയും നിയമത്തിലുണ്ട്.
വിവിധ രീതികളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇറ്റാലിയന്‍ അധികൃതര്‍ വഴങ്ങുന്നില്ല എന്ന് വന്നതോടെ നിയമം ലംഘിച്ച് ഇറ്റാലിയന്‍ കടലില്‍ പ്രവേശിക്കാന്‍ റാക്കെറ്റ് തീരുമാനിച്ചു. അഭയാര്‍ഥികളുടെ അവസ്ഥ അത്രത്തോളം മോശമായിക്കഴിഞ്ഞു എന്നും അവര്‍ക്ക് കരയില്‍ എത്തി ചികിത്സ വേണമെന്നും അധികൃതരെ അറിയിച്ചതായി റാക്കെറ്റ് പറയുന്നു.
ജൂണ്‍ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് ബലമായി അവര്‍ അടുപ്പിച്ചു. അഭയാര്‍ത്ഥികളെ ഉടന്‍ തന്നെ ചികിത്സക്കായി മാറ്റി. ഇതിനിടെ അവര്‍ക്ക് പിന്തുണ അറിയിച്ചും ഒപ്പം ബലാത്സംഗ ഭീഷണി അടക്കമുള്ളവ മുഴക്കി ഒരു കൂട്ടരും അവിടെ തടിച്ചു കൂടിയിരുന്നു. “അതൊക്കെ ഞാന്‍ കേട്ടിരുന്നു. പക്ഷേ, ഞാനത് കാര്യമാക്കിയില്ല. കാരണം, അവിടുത്തെ പ്രാദേശിക ലാംപെഡുസ സമുദായക്കാര്‍ എല്ലായ്‌പ്പോഴും അഭയാര്‍ത്ഥികളെ സഹായിക്കുന്നവരും എന്നെ പിന്തുണയ്ക്കുന്നവരുമായിരുന്നു”, റാക്കെറ്റെ പറയുന്നു.
ഒരാഴ്ച വീട്ടുതടങ്കലിലായിരുന്നു അവര്‍. നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചു എന്ന കുറ്റം ചാര്‍ത്തിയിട്ടുള്ള അവരെ കാത്ത് ഇനി വിചാരണയുണ്ട്. അതിനു പുറമെ അവരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഉപപ്രധാനമന്ത്രി സാല്‍വിനി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. “ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് അവര്‍“, അയാള്‍ പറഞ്ഞു.
“ആ കൊള്ളക്കപ്പലിന്റെ ക്യാപ്റ്റന്റെ പെരുമാറ്റം ഒരു ക്രിമിനലിന്റേതാണ്. അവള്‍ ഒരു സൈനിക പെട്രോള്‍ ബോട്ടിനെ തകര്‍ക്കാന്‍ ശ്രമിച്ചു. ഓഫീസര്‍മാരുടെ ജീവന്‍ അപകടത്തിലാകേണ്ടതായിരുന്നു. ഇത് സംഭവിക്കുനന്ത് ജര്‍മനിയില്‍ ആയിരുന്നെങ്കിലോ? ഒരു ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ജര്‍മന്‍ പോലീസുകാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ നോക്കിയിട്ട് ജര്‍മനിയിലേക്ക് ചെന്നാല്‍ അത് സഹിക്കാന്‍ മാത്രം സഹിഷ്ണുത അവര്‍ക്ക് ഉണ്ടാകണമെന്നില്ല”, സാല്‍വിനി പറഞ്ഞു.
റാക്കെറ്റയുടെ സീവാച്ച് 3 കപ്പല്‍ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞിട്ടിരിക്കുന്നു. ഇതിനോട് റാക്കെറ്റെ പ്രതികരിച്ചത് ഇങ്ങനെയാണ്
“സാല്‍വിനി പ്രതിനിധീകരിക്കുന്ന ഒരു കാര്യമാണത്. അതായത്, വലതുപക്ഷ ശക്തികളുടെ വളര്‍ച്ച. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിപ്പോള്‍ യൂറോപ്പ് മുഴുവന്‍, ജര്‍മനിയിലും യുകെയിലുമെല്ലാം വ്യാപിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിന്റെ പിന്തുണയില്ലാതെയാണ് അവര്‍ സംസാരിക്കുന്നത്. എന്റെ ഈ നടപടി കൊണ്ട് യൂറോപ്പും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകും എന്നാണ് കരുതുന്നത്. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ നിരവധി നഗരങ്ങള്‍ തയാറാണ്. സര്‍ക്കാരുകള്‍ തടസമായി നില്‍ക്കാതിരുന്നാല്‍ മതി. എനിക്ക് എത്രയും വേഗം കടലിലേക്ക് തിരിച്ചു പോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. കാരണം അവിടെയാണ് എന്നെക്കൊണ്ടുള്ള ആവശ്യക്കാരുള്ളത്”.
ജര്‍മനിയിലെ പ്രീറ്റ്‌സില്‍ ജനിച്ച റാക്കെറ്റ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷനില്‍ മാസ്‌റ്റേഴ്‌സ് നേടിയിട്ടുണ്ട്. അഞ്ചു ഭാഷകള്‍ സംസാരിക്കും. 2016-ലാണ് ജര്‍മന്‍ എന്‍ജിഓയായ സീ വാച്ചില്‍ അവര്‍ ചേരുന്നത്. കപ്പല്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു എന്നതും അഭയാര്‍ത്ഥികളെ കടലില്‍ നിന്ന് രക്ഷിക്കുന്നതു പോലുള്ള ജോലികള്‍ക്ക് നിരവധി പേര്‍ തയാറാകാതിരുന്നതുമാണ് തനിക്ക് ഇവിടെ ജോലി ലഭിക്കാന്‍ കാരണമെന്ന് അവര്‍ പറയുന്നു.
“എനിക്ക് വീടുമില്ല, കാറുമില്ല, ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നതില്‍ ഞാനൊട്ട് ശ്രദ്ധിക്കാറുമില്ല. എനിക്കൊട്ട് കുടുംബവുമില്ല. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല”– റാക്കെറ്റെ ദി ഗാര്‍ഡിയനോട് പ്രതികരിച്ചു.
റായ്പുർ: 200 നഴ്സിങ് ഒാഫിസർ
റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ നഴ്സിങ് ഒാഫിസറുടെ(സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ഗ്രൂപ്പ് ബി) 200 ഒഴിവുണ്ട്. ജൂലൈ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
i) ബിഎസ്‌സി(Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ്
അല്ലെങ്കിൽ
i) ബിഎസ്‌സി(പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്
ii) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.
അല്ലെങ്കിൽ
II
i) ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ.
II) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.
iii) രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 18–30 വയസ്.
യോഗ്യത, പ്രായം എന്നിവ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
ശമ്പളം: 44900–142400 രൂപ.
അപേക്ഷാഫീസ്: 1000രൂപ.. പട്ടികവിഭാഗക്കാർക്ക്: 800 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in
50 റസിഡന്റ്
റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 50 ജൂനിയർ റസിഡന്റിന്റെ ഒഴിവുണ്ട്. 11 മാസത്തേക്കാണ് നിയമനം. ജൂലൈ 11ന് എയിംസ് റായ്പുരിൽ ഇന്റർവ്യൂ നടത്തും.
വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in
പട്നയിൽ 69 ഒഴിവ്
പട്നയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ വിവിധ ഗ്രൂപ്പ് എ, ബി, സി തസ്തികയിയിൽ 69 ഒഴിവുകളുണ്ട്.. ഒാഗസ്റ്റ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
സീനിയർ മെഡിക്കൽ ഒാഫിസർ ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ ആയുർവേദ, മെഡിക്കൽ ഒാഫിസർ ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ യുനാനി, ലോ ഒാഫിസർ, അസിസ്റ്റന്റ് സ്റ്റോഴ്സ് ഒാഫിസർ, ഇലക്ട്രോകാർഡിയോഗ്രഫ് ടെക്നിക്കൽ അസിസ്റ്റന്റ്, ബയോമെഡിക്കൽ എൻജിനീയർ, ലീഗൽ അസിസ്റ്റന്റ്, ടിബി ആൻഡ് ചെസ്റ്റ് ഡിസീസ് ഹെൽത്ത് അസിസ്റ്റന്റ്, മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ(ഫിസിയോതെറപ്പിസ്റ്റ്), സിഎസ്എസ്ഡി ടെക്നീഷ്യൻ, ചീഫ് കാഷ്യർ, പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ, സ്റ്റെനോഗ്രഫർ, കാഷ്യർ, ഡിസെക്‌ഷൻ ഹാൾ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്: www.aiimspatna.org
ജോധ്പുർ: 127 അധ്യാപകർ
ജോധ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസറുടെ 127ഒഴിവുകളുണ്ട്. ഔദ്യോഗിക വിജ്ഞാപനമായി കരാർ നിയമനമാണ്. ജൂലൈ 27 വരെ ഒാൺലൈനായി അപേക്ഷിക്കണം.
അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ,ഡെർമറ്റോളജി, വെനിറോളജി ആൻഡ് ലെപ്രോളജി, ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ഇഎൻടി.ഒാട്ടോലാറിങോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാങ്കോളജി/ഹിമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, പീഡിയോട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോതെറപ്പി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി, ട്രോമ ആൻഡ് എമർജൻസി എന്നീ വകുപ്പുകളിലാണ് ഒഴിവ്.
വിശദവിവരങ്ങൾക്ക്: www.aiimsjodhpur.edu.in
ഇത്തവണത്തെ ബജറ്റ് പൗരസൗഹൃദപരവും ഭാവിയേക്കുറിച്ച് കരുതലുള്ളതുമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധന മന്ത്രി നിര്‍മ്മല സീതാരാമനെ അദ്ദേഹം അഭിനന്ദിച്ചു. 21 നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസന വളര്‍ച്ച കുറിക്കുന്ന ബജറ്റാണിത് എന്ന് മോദി അഭിപ്രായപ്പെട്ടു. ഈ ബജറ്റ് രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേയ്ക്ക് നയിക്കും. ഇത് പാവപ്പെട്ടവര്‍ക്ക് കരുത്ത് പകരും. യുവാക്കള്‍ക്ക് നല്ല ഭാവിയുണ്ടാക്കും – മോദി ലോക്‌സഭയില്‍ അവകാശപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ ആദ്യ വനിത ധന മന്ത്രി നിര്‍മ്മല സീതാരാമനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് മോദി പറഞ്ഞത്. മുഴുവന്‍ സമയത്തേയ്ക്ക് ആയിരുന്നില്ലെങ്കിലും ഇന്ത്യയുടെ ആദ്യ വനിത ധന മന്ത്രി ഇന്ദിര ഗാന്ധിയാണ്. അതേസമയം ഈ ബജറ്റ് രാജ്യത്തെ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മോദി അവകാശപ്പെട്ടു. നികുതി ഘടനയെ ലഘൂകരിക്കുന്നതും അടിസ്ഥാന സൗകര്യവികസങ്ങള്‍ ആധുനീകരിക്കുന്നതുമാണ് ബജറ്റ് എന്ന് മോദി അഭിപ്രായപ്പെട്ടു.
ഗതാഗത മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് പദ്ധതികള്‍. ഗ്രാമീണ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും. 2022ഓടെ മുഴുവന്‍ ആളുകള്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.95 കോടി പുതിയ വീടുകള്‍
എഫ്ഡിഐ പരിധി ഉയര്‍ത്തും.
എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ള എല്ല വീടുകളിലും കുടിവെള്ളം ഉറപ്പാക്കും
വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും
ബഹിരാകാശ മേഖലയില്‍ കമ്പനി
2025നകം 1.25 ലക്ഷം ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും
മത്സ്യമേഖലയില്‍ ആധുനീകരണം
ഗവേഷണത്തിന് ഊന്നിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണം
വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പദ്ധതി, സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി
വൈദ്യുത ഉന്നമനത്തിന് പുതിയ പദ്ധതി, എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം
ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍
ഉജ്വല്‍ പദ്ധതി കൂടുതല്‍ ആളുകളിലേക്കെത്തിക്കും
ഏഴ് കോടി എല്‍പിജി കണക്ഷന്‍ കൂടി നല്‍കും
ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കും
ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജല്‍ജീവന്‍ മിഷന്‍ പദ്ധതി
സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
സ്വച്ഛ് ഭാരത് പദ്ധതി വിപുലീകരിക്കും
സാഗര്‍മാല, ഉഡാന്‍, ഭാരത് മാല എന്നീ പദ്ധതികള്‍ വിപലീകരിക്കും
ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഗാന്ധിപിഡീയ പദ്ധതി
സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ പദ്ധതികള്‍, സ്ത്രീ പങ്കാളിത്തം കൂട്ടും. സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം
സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് പ്രത്യേക പരിഗണന
എന്നാൽ ബജറ്റ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് മാത്രമാണ് എന്ന് കോണ്‍ഗ്രസ്. ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ ഇന്ത്യയെക്കുറിച്ച് പറയുന്ന ബിജെപിയുടെ ബജറ്റില്‍ പഴയ വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അധീര്‍ രഞ്ജന്‍ പരിഹസിച്ചു.
ഇന്ത്യയെ ഒരു സമ്പന്ന രാജ്യമായി ചിത്രീകരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം തകര്‍ന്ന സമ്പദ് വ്യവസ്ഥയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യാതൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. കാര്‍ഷിക, തൊഴില്‍ മേഖലകളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാലയും ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. സാമ്പത്തിക വളര്‍ച്ചയ്‌ക്കോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ യാതൊരു പദ്ധതിയുമില്ല. ഗ്രാമീണ വികസനത്തിനായി പദ്ധതികളില്ല. വെറും വാക്കുകള്‍ കൊണ്ടുള്ള കളി മാത്രം – സൂര്‍ജേവാല പറഞ്ഞു.
മനുഷ്യരിലെ എച്ച്.ഐ.വി അണുബാധയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നത്തിനുള്ള ശ്രമങ്ങളിലെ പ്രധാന മുന്നേറ്റമായി എലികളില്‍ നിന്നും എച്ച്.ഐ.വി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞതായി ഗവേഷകര്‍. ഇതാദ്യമായാണ് എയ്ഡ്‌സ് ഉണ്ടാക്കുന്ന വൈറസിനെ ജീവനുള്ള മൃഗങ്ങളുടെ ജീനോമുകളില്‍ നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഈ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘രോഗബാധയുള്ള മൃഗങ്ങളില്‍ എച്ച്.ഐ.വി റെപ്ലിക്കേഷന്‍, ജീന്‍ എഡിറ്റിംഗ് തെറാപ്പി എന്നിവ തുടര്‍ച്ചയായി നല്‍കുമ്പോള്‍, കോശങ്ങളില്‍ നിന്നും രോഗബാധയുള്ള മൃഗങ്ങളുടെ അവയവങ്ങളില്‍ നിന്നും എച്ച്.ഐ.വി ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നു’- ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ന്യൂറോ സയന്‍സ് ചെയര്‍യുമായ കമല്‍ ഖലീലി പറഞ്ഞു. നെബ്രാസ്‌ക യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരുമായി സഹകരിച്ചാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ എച്ച്.ഐ.വി ചികിത്സയായി ‘ആന്റി റിട്രോവൈറല്‍ തെറാപ്പി’ (എ.ആര്‍.ടി) യാണ് ഉപയോഗിക്കുന്നത്. ഇത് എച്ച്.ഐ.വി കൂടുതല്‍ പടര്‍ന്നുപിടിക്കുന്നതിനെയാണ് തടയുന്നത്. ശരീരത്തില്‍ നിന്ന് വൈറസിനെ ഇല്ലാതാക്കുന്നില്ല. എ.ആര്‍.ടി എച്ച്.ഐ.വി-ക്കൊരു പരിപൂര്‍ണ്ണ പരിഹാരമല്ല. മറിച്ച്, ഒരു ആജീവനാന്ത ചികിത്സയാണ്.
ഈ പഠനത്തില്‍, എച്ച്.ഐ.വി ഡി.എന്‍.എ-യുടെ വലിയ ശകലങ്ങള്‍ രോഗബാധയുള്ള കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗവേഷകര്‍ CRISPR-Cas9 എന്ന ജീന്‍ എഡിറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചത്. ‘ലോംഗ്-ആക്ടിംഗ് സ്ലോ-എഫക്റ്റീവ് റിലീസ്’ എന്ന പുതിയ മരുന്നും നല്‍കി. ഈ തെറാപ്പിയില്‍, എച്ച് ഐ വി പ്രവര്‍ത്തനരഹിതമായി കിടക്കാന്‍ ടിഷ്യൂകളിലേക്ക് സഞ്ചരിക്കുന്ന നാനോക്രിസ്റ്റലുകളില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ പ്രവേശിക്കും. അത് എച്ച്.ഐ.വി-യെ പ്രവര്‍ത്തന രഹിതമാക്കും. എച്ച്.ഐ.വി ബാധിതരായ എലികളെ ആദ്യം ലേസര്‍ ആര്‍ട്ട് ഉപയോഗിച്ചും പിന്നീട് ജീന്‍ എഡിറ്റിംഗ് ഉപയോഗിച്ചും ചികിത്സിച്ചു. ഈ സമീപനമാണ് മൂന്നിലൊന്ന് എലികളില്‍നിന്നും എച്ച്.ഐ.വി ഡിഎന്‍എയെ ഒഴിവാക്കിയത്പ്ര
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ച് ഇന്ത്യ. 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി 1500 കോടി ഡോളറിന്‍റെ(1.1 ലക്ഷം കോടി രൂപ) ഇടപാടിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നടപടി ക്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് ഇത്രയും തുകയുടെ യുദ്ധവിമാന കരാര്‍ നടക്കുന്നത്. കരാര്‍ ലഭിക്കുന്നതിനായി ബോയിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍, സാബ് എ ബി തുടങ്ങിയ വമ്പന്‍ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ രംഗത്തുണ്ട്.
കമ്പനികളെ വിലയിരുത്തല്‍ തുടരുകയാണെന്നും ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ പഠിച്ച് കൃത്യമായ തീരുമാനമെടുക്കുമെന്നും വ്യോമയാന സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്‍റില്‍ അറിയിച്ചു. നേരത്തെ നാവിക സേനയെ ശക്തിപ്പെടുത്താനായി യുദ്ധക്കപ്പലുകളും മറ്റ് ഉപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ കരാറിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, ഇന്തോ-പസിഫിക് മേഖലകളില്‍ ചൈനീസ് സാന്നിധ്യം പിടിമുറുക്കുന്നതിന്‍റെ ഭാഗമായാണ് നാവിക സേനയും ആയുധങ്ങള്‍ വാങ്ങുന്നത്.
നടി വനിത വിജയകുമാർ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്ന് വനിതയുടെ അഭിഭാഷകൻ. വനിതയുടെ മുൻ ഭര്‍ത്താവ് ആനന്ദരാജ് ആണ് തെലങ്കാന പൊലീസില്‍ പരാതി നൽകിയത്. പിതാവിനൊപ്പം ജീവിക്കേണ്ടെന്ന് കുട്ടി പറഞ്ഞതിനാലാണ് ചെന്നൈയിൽ താമസിപ്പിച്ചിരിക്കുന്നതെന്ന് വനിതയുടെ അഭിഭാഷകൻ പറയുന്നു.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരുന്ന വനിതയെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.
തമിഴ്നടൻ ആനന്ദ്കുമാർ ആണ് വനിതയുടെ ഭർത്താവ്. ‘ആനന്ദരാജിന്റെ സുഹൃത്തുക്കൾ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറുകയും ചെയ്തു. വീട്ടിൽ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയിൽ വെച്ച് ഉപദ്രവിച്ചു. പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്”- വനിതയുടെ മകൾ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ.
കുട്ടിക്ക് ചെന്നൈയിൽ അമ്മയോടൊപ്പം താമസിക്കാനാണ് താത്പര്യം. വനിത മകളെ തട്ടിക്കൊണ്ടുവന്നതല്ലെന്നും പൊലീസിന് കാര്യങ്ങൾ വ്യക്തമായെന്നും അഭിഭാഷകൻ പറഞ്ഞു.
2007ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010ൽ ഇവർ വേര്‍പിരിയുകയും ചെയ്തു. തെലങ്കാന പൊലീസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആനന്ദരാജ് പരാതി നല്‍കിയത്. തന്റെ പക്കൽ നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിച്ചു.
ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. സെമി സാധ്യത ഉറപ്പിച്ച ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് പരമാവധി പോയിന്‍റ് നേടാനാകും ശ്രമിക്കുക. സെമിക്ക് മുന്നോടിയായി റിസര്‍വ് ബെഞ്ചിനെ മല്‍സരിപ്പിക്കാനും ടീം മാനേജ്മെന്‍റ് ആലോചനയിലുണ്ട്. ലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയുടെ അവസാനമല്‍സരമാകും ഇത്. അവസാന ലീഗ് മല്‍സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
സെമിയില്‍ ഏത് ടീം ആരെ നേരിടുമെന്നതിന്‍റെ ഉത്തരം ഇനിയുള്ള രണ്ട് ലീഗ് മല്‍സരങ്ങളിലാണ്. നിലവില്‍ പതിമൂന്ന് പോയിന്‍റുമായി ഓസ്ട്രേലിയക്ക് പിന്നിലാണ് ഇന്ത്യ. ലങ്കയ്ക്കെതിരെ ജയിച്ച് 15 പോയിന്‍റ് നേടുകയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും. അങ്ങനെയെങ്കില്‍ ന്യൂസീലന്‍റാകും ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസ് ജയിക്കുകയാണെങ്കില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനേയാകും സെമില്‍ നേരിടേണ്ടി വരിക.
ബാറ്റിങിലെ മധ്യനിരയാണ് ഇന്ത്യന്‍ടീമിന് തലവേദനയാകുന്നത്. മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും 350 എന്ന സ്കോറിലേക്ക് എത്താന്‍ ഇന്ത്യന്‍ ടീമിനാകുന്നില്ല. ധോണി, കാര്‍ത്തിക്, ജാദവ് എന്നിവര്‍ക്ക് സ്ലോ പിച്ചുകളില്‍ റണ്‍സ് കണ്ടെത്താനാകുന്നില്ലെന്നത് ടീമിന് നല്ല വാര്‍ത്തയല്ല. ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയയും മാത്രമാണ് മിഡില്‍ ഓര്‍ഡറില്‍ സ്ഥിരമായ പ്രകടനം കാഴ്ചവയ്ക്കുന്നത്.
ബോളിങിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിന് ആശങ്കകള്‍ ഒന്നുമുണ്ടാകില്ല. ബാറ്റ്സ്മാന്‍മാര്‍ തിളങ്ങാ്ത്ത മല്‍സരങ്ങളില്‍ ഇന്ത്യയെ രക്ഷിച്ചത് ബോളര്‍മാരാണ്. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ കുറച്ച് കൂടി പിശുക്ക് കാണിക്കണം. ശ്രീലങ്കയ്ക്കെതിരെ രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നകാര്യം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.
മധ്യനിര ബാറ്റിങ് തന്നെയാണ് ശ്രീലങ്കയുടെയും പ്രശ്നം. ഓപ്പണര്‍മാരും മൂന്നാമനായി അവിഷ്ക ഫെര്‍ണാണ്ടോയും മികച്ച ഫോമിലാണ് എന്നാല്‍ അതിന് ശേഷം മറ്റാരും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. ബോളര്‍മാരില്‍ മലിംഗയെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ ശരാശരിയിലും താഴെയാണ്. 2017 ചാംപ്യന്‍സ് ട്രോഫി ആവര്‍ത്തിക്കാനാകും ശ്രീലങ്കയുെട ശ്രമം. അവസാന ലോകകപ്പ് മല്‍സരവും ഒരു പക്ഷെ അവസാന രാജ്യാന്തര മല്‍സരവും ആകാന്‍ സാധ്യതയുള്ളതിനാല്‍ ലസിത് മലിംഗയും മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള സാധ്യതയേറെയാണ്.
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. വിധിയില്‍ ഇളവ് തേടി ഫ്ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
ഇതനുസരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുമ്പാകെ ഇന്ന് ഹര്‍ജികളെത്തിയത്. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്‍റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്തു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങുന്നതെങ്ങനെയെന്ന ചോദിച്ച ജസ്റ്റിസ് മിശ്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് പൊട്ടിത്തെറിച്ചു.
ഒന്നിലധികം തവണ പരിഗണിക്കാന്‍ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് കോടതിയെ കബളിപ്പിക്കാനാണ്. പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി.
തമിഴ്നാടു തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ച വ്യത്യസ്ത ജാതിയിൽപെട്ട ദമ്പതികളെ ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു. കേസുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലായി.
തൂത്തുകുടി വിലാത്തിക്കുളം പെരിയനഗര്‍ സ്വദേശി സോലൈരാജ് ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപെട്ടത്.ഉപ്പുപാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കാണുന്നതും പ്രണയിക്കുന്നതും. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതിയില്‍ പെട്ടവരായിതിനാല്‍ ജ്യോതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു .മൂന്നുമാസം മുമ്പു വിവാഹിതരായി സോലൈരാജിന്റെ വീടിനു സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ജ്യോതി ഗര്‍ഭിണിയായി. കഴിഞ്ഞ ദിവസം വൈദ്യുതിയില്ലാത്തിനാല്‍ ഇരുവരും വീടിനു പുറത്താണ് ഉറങ്ങാന്‍ കിടന്നത്.
രാവിലെ സോലൈരാജിന്റെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. സംഭവുമായി ബന്ധപെട്ട് ജ്യോതിയുടെ പിതാവ് അളഗര്‍ അറസ്റ്റിലായി.ദിവസങ്ങൾക്കു മുൻപു കോയമ്പത്തൂരിൽ ജാതി മാറി വിവാഹം കഴിക്കുന്നതു തടയാൻ സഹോദരനെയും കാമുകിയെയും യുവാവു കുത്തി കൊലപ്പെടുത്തിയിരുന്നു. ജാതി മാറി വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ 24 മണിക്കൂർ ഹെൽപ്‌ലൈൻ തുടങ്ങിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു സാമൂഹിക പ്രവര്ത്തകര്‍ പറയുന്നത്.
തമിഴ്നാട്ടിലെ തീപ്പൊരി രാഷ്ട്രീയ നേതാവും മുന്‍ എം.പിയുമായ വൈക്കോയ്ക്ക് രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷത്തെ തടവ്. തമിഴ് പുലികള്‍ക്ക് അനുകൂലമായി സംസാരിച്ചുവെന്ന പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് ശിക്ഷ. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വൈക്കോ നിരോധിത സംഘടനയായ എല്‍.ടി.ടിയെ ഇനിയും അനുകൂലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
തീപ്പൊരി പ്രസംഗങ്ങള്‍ക്കൊണ്ടും നിലപാടുകൊണ്ടും വിവാദങ്ങളുടെ തോഴനാണ് വൈക്കോ. 2008 സെപ്റ്റംബറില്‍ ചെന്നൈയില്‍ വച്ചു നടന്ന പുസ്തക പ്രകാശനത്തിനിടെയാണ് കേസിനാധാരമായ പരാമര്‍ശം. നിരോധിത സംഘടനയായ എല്‍.ടി.ടിയെ പരസ്യമായി പിന്തുണച്ചെന്ന് കാണിച്ച് കരുണാനിധി സര്‍ക്കാര്‍ കേസെടുത്തു.
അടുത്ത കൊല്ലം തന്നെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വൈക്കോ ഹാജരാകത്തിനെ തുടര്‍ന്ന് നീണ്ടു.2017 പാസ്പോര്‍ട്ട് പുതുക്കുന്നതിനു തടസമുണ്ടായതോടെയാണു കീഴടങ്ങി ജാമ്യം നേടിയത്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എഗ്മോറിലെ പ്രത്യേക കോടതി വൈക്കോ കുറ്റം ചെയ്തതായി കണ്ടെത്തി. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിക്കുകയും ചെയ്തു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഉടന്‍ തന്നെ വൈക്കോയ്ക്ക് ജാമ്യവും നല്‍കി. കോടതിക്കു പുറത്തിറങ്ങിയ വൈക്കോ കേസിനാധാരമായ നിലപാട് ആവര്‍ത്തിച്ചു
കേസ് എടുത്തത് കണുണാനിധിയുടെ കാലത്തായിരുന്നെങ്കില്‍ വിധിവരുമ്പോള്‍ മകന്‍ എം.കെ സ്റ്റാലിന് പ്രിയപെട്ടവനാണ് വൈക്കോ. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് വൈക്കോ. തടവ് ഒരു വര്‍ഷമായതിനാല്‍ സ്ഥാനാര്‍ഥിത്വത്തെ ഇന്നത്തെ കോടതി വിധി ബാധിക്കില്ല