കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍നിന്ന് യു.ഡി.എഫ് ‌വിട്ടുനില്‍ക്കും. കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്– യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗങ്ങളിലാണ് തീരുമാനം. കഴിഞ്ഞ 31നാണ് പ്രതിപക്ഷം ജില്ല കലക്ടര്‍ക്ക് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ഇതോടെ മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി.

മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തന്നെയുള്ള ഭിന്നതകള്‍ മറന്ന് അവിശ്വാസപ്രമേയത്തെ നേരിടണമെന്നതാണ് കോണ്‍ഗ്രസ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗങ്ങളിലെ പൊതുവികാരം. ഇതിന്റെ ഭാഗമായാണ് മേയര്‍ സൗമിനി ജെയിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍നിന്ന് ‌വിട്ടുനില്‍ക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. പന്ത്രണ്ടിനാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്. നഗരസഭയില്‍ യു.ഡി.എഫിന് 38ഉം എല്‍.ഡി.എഫിന് 34-ഉം ബി.ജെ.പിക്ക് രണ്ടും കൗണ്‍സിലര്‍മാരാണുള്ളത്. യു.ഡി.എഫിലെ മുപ്പത്തിയെട്ട് കൗണ്‍സിലര്‍മാരും വിട്ടുനില്‍ക്കുന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെടും.

യു.ഡി.എഫിലെ ഭിന്നത മുതലെടുത്തുകൊണ്ടാണ് എല്‍.ഡി.എഫ് കഴിഞ്ഞ 31ന് മേയര്‍ക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. അതുകൊണ്ടുതന്നെ ഒറ്റക്കെട്ടായി നേരിടുമെന്നതില്‍ കൂടുതല്‍ പ്രതികരണത്തിന് യു.ഡി.എഫ് നേതാക്കള്‍ തയാറായിട്ടില്ല.