ആകാശത്ത് ആശങ്ക വിതച്ച് തീപ്പന്തുകള്‍. ഈ അപൂര്‍വ്വ പ്രതിഭാസമെന്താണ്? ഗ്രന്ഥങ്ങളിലാണ് ഇത്തരം പ്രതിഭാസങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. രണ്ട് ബഹിരാകാശ വസ്തുക്കളാണ് ഓസ്‌ട്രേലിയയുടെ ആകാശത്ത് കഴിഞ്ഞയാഴ്ച ദൃശ്യമായത്. രണ്ട് ദിവസത്തിന്റെ ഇടവേളയിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്.
മെയ് 20 നാണ് ആദ്യ തീപ്പന്ത് ദൃശ്യമായത്. പുലര്‍ച്ചെ നാല് മണിയോടെ വടക്കന്‍ ഓസ്‌ട്രേലിയയില്‍ ദൃശ്യമായ ഒരു ഉല്‍ക്കയ്ക്ക് കത്തിജ്വലിയ്ക്കുന്ന വലിയൊരു പന്തിന്റെ രൂപമായിരുന്നു. വടക്കന്‍ ഓസ്‌ട്രേലിയയിലെ ടെനന്റ് ക്രീക്ക്, ആലിസ് സ്പ്രിങ് എന്നീ സ്ഥലങ്ങളിലാണ് ഈ ഉല്‍ക്ക ദൃശ്യമായത്. ഏതാണ്ട് 500 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ രണ്ട് സ്ഥലങ്ങളില്‍ ഉല്‍ക്ക ദൃശ്യമായത് ആ ഉല്‍ക്കയുടെ വലുപ്പം വ്യക്തമാക്കുന്ന തെളിവാണെന്നു ഗവേഷകര്‍ പറയുന്നു.
രണ്ട് ദിവസത്തിനു ശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ടാമത്തെ ഉല്‍ക്ക ഓസ്‌ട്രേലിയയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഇത്തവണ തെക്കന്‍ ഓസ്‌ട്രേലിയയിലാണ് ഉല്‍ക്ക ദൃശ്യമായത്. തെക്കന്‍ ഓസ്‌ട്രേലിയയിലും വിക്ടോറിയയിലുമായി പ്രത്യക്ഷപ്പെട്ട ഉല്‍ക്ക ഏതാണ്ട് ഒരു മണിക്കൂറോളം ആകാശത്ത് ദൃശ്യമായിരുന്നു. ഭൂമിയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ദിവസേനയെന്നവണ്ണം നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ തക്കവിധം ഉല്‍ക്കകള്‍ വീണെരിഞ്ഞു പോകുന്നുണ്ടെന്നാണ് കരുതുന്നത്.
അതുകൊണ്ട് തന്നെ ഉല്‍ക്കവീഴ്ച അത്ര അപൂര്‍വ പ്രതിഭാസമല്ല. മറിച്ച് ഉല്‍ക്കകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന പാതയിലാണ് ഭൂമി സ്ഥിതി ചെയ്യുന്നതെന്നാണ് ഇത്തരം ഉല്‍ക്കാവീഴ്ചകള്‍ ഓര്‍മപ്പെടുത്തുന്നത്.
2013 ല്‍ ഉണ്ടായ ചെലിയാബിസിങ്ക് തീപ്പന്താണ് സമീപകാലത്ത് ഭൂമിയിലുണ്ടായ ഏറ്റവും വലിയ ഉല്‍ക്കാ വീഴ്ച. ഒരു പക്ഷേ 100 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഉല്‍ക്കാ വീഴ്ചകളില്‍ ഏറ്റവും വലുത്. 20 മീറ്റര്‍ ചുറ്റളവുണ്ടായിരുന്ന ആ ഉല്‍ക്കയ്ക്ക് ഏകദശം 10000 ടണ്‍ ആണ് ഭാരം കണക്കാക്കിയിരുന്നത്. അന്നുണ്ടായ ഉല്‍ക്കാപതനത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മെക്‌സിക്കോയില്‍ പതിച്ച 200 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗര്‍ത്തം സൃഷ്ടിക്കുന്നതിനു കാരണമായ ഉല്‍ക്കയാണ് ഭൂമിയില്‍ ഇതുവരെ പതിച്ചവയില്‍ ഏറ്റവും വലുത്.
ഹൈടെക് മാതൃകയില്‍ പൊന്നാനി പാലമെത്തും. കൊല്‍ക്കത്ത ഹൗറ പാലത്തിന്റെ മോഡലിലാണ് പൊന്നാനി പോലം വരാന്‍ പോകുന്നത്. 236 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. പാലത്തിന്റെ കരാറില്‍ ഉടന്‍ ഒപ്പുവെക്കും. ആറ് കമ്പനികളില്‍ നിന്ന് ഒന്നിനെയായിരിക്കും കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുക്കുക.
പെരുമാറ്റച്ചട്ടങ്ങള്‍ പിന്‍വലിച്ചതോടെയാണ് ഈ ആഴ്ചതന്നെ കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനമായിട്ടുള്ളത്. ഇതോടെ നിര്‍മ്മാണത്തിനായുള്ള ആഗോള ടെണ്ടര്‍ വിളിക്കാനാവും.പൊന്നാനി അഴിമുഖത്ത് നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കടല്‍ തൂക്കുപാലത്തിന് കണ്‍സള്‍ട്ടന്റാകാന്‍ ആറ് അന്താരാഷ്ട്ര കമ്പനികളാണ് രംഗത്തുള്ളത്.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബെഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയായ എസ് ടി യു പി കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനിയറിംഗ് ലിമിറ്റഡ്, ടി പി എഫ് എഞ്ചിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌പെക്ട്രം ടെക്‌നോ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, സോഇല്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് ടെണ്ടറിന് അപേക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ആറ് കമ്പനികളാണ് അര്‍ഹത നേടിയത്.
അന്താരാഷ്ട്ര തലത്തില്‍ മുപ്പത് മുതല്‍ അമ്പത് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണിത്. റോഡ്, ജല ഗതാഗതത്തിനും ടൂറിസത്തിനും ഒരു പോലെ സഹായകമാകുന്ന തരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. കണ്‍സല്‍ട്ടന്റായി തെരഞ്ഞെടുക്കുന്ന കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി പി ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കുക.
തീരദേശ ഹൈവേയുടെ ഭാഗമായി തിരൂര്‍ പടിഞ്ഞാറേക്കരയില്‍ നിന്നും പൊന്നാനി വരെ നീളുന്ന 236 കോടി രൂപ അടങ്കല്‍ ചെലവു വരുന്ന ഹൗറ മോഡല്‍ തൂക്കുപാലത്തിന് കിഫ്ബിയാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.
ബിജോ തോമസ്
ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസം ലഭിക്കാതെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശേരി മോസ്കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാൾ സ്വദേശി ബിജയ്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു അപകടം.
പഴയ ബസ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലെ കിണർ വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ജോബിക്ക് അസ്വാസ്ഥ്യമുണ്ടായതോടെ ഇയാളെ സഹായിക്കാനാണ് ബിജയ് കൂടി ഇറങ്ങിയത്.
ഇരുവരും ബോധരഹിതരായതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിലരം അറിയിക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് ഫയർഫോഴ്‌സ് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസാഹചര്യങ്ങളിലെത്തുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ജീവനക്കാർ സഹായത്തിനെത്തുന്ന നിരവധി വാർത്തകള്‍ സമീപകാലത്തായുണ്ട്. ഇതിപ്പോൾ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ആർഎസ്എം 924, KL 15 A 461 നമ്പർ ബസിലെ ഡ്രൈവർ. അടിവാരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്ത നൂറാംതോട് സ്വദേശികളായ ബാബു–അബിദ ദമ്പതികളുടെ കുഞ്ഞിനാണ് യാത്രയ്ക്കിടെ ശ്വാസതടസ്സമുണ്ടായത്.
ജീവവായു കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ മാറോട് ചേർത്ത് കരഞ്ഞ അമ്മയും അച്ഛനും എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നിന്നപ്പോഴാണ് ആലോചിക്കാൻ പോലും സമയമെടുക്കാതെ ഡ്രൈവർ ബസ് റൂട്ട് മാറ്റി ആശുപത്രി കാഷ്വാലിറ്റി ഗേറ്റിലേക്ക് ഓടിച്ച് കയറ്റിയത്. മറ്റ് യാത്രക്കാരും കുഞ്ഞുജീവനൊപ്പം നിന്നതോടെ കാര്യങ്ങൾ വളരെ എളുപ്പമായി.
താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി മദർ മേരി ആശുപത്രിയിലേക്കാണ് കുഞ്ഞിനെയും കൊണ്ട് ബസ് പറന്നത്. കുഞ്ഞിന് നേരത്തെ പനിയുടെ ലക്ഷണം കണ്ടതോടെയാണ് രക്ഷിതാക്കൾ യാത്ര പുറപ്പെട്ടത്. ഷിഗല്ല പനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഏതായാലും ഒട്ടും താമസിക്കാതെ കുഞ്ഞു ജീവൻ രക്ഷിക്കാൻ ആ ഡ്രൈവർ കാണിച്ച മനസ്സിനെ സ്തുതിക്കുകയാണ് രക്ഷിതാക്കളും യാത്രക്കാരും വാർത്ത അറിഞ്ഞവരും.
പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ യുവാവിന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനം സഹിക്കവയ്യാതെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ദ്ധ നഗ്നനാക്കി, പൊതുജനമദ്ധ്യത്തില്‍ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് ചവിട്ടി പൊലീസ് മര്‍ദ്ദനം. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. എസ്സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോക്സോ കേസ് കൊടുത്ത കുട്ടിക്കൊപ്പമാണ് അയാൾ ഇപ്പോൾ താമസിക്കുന്നതും ആ കുട്ടിയാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും പൊലീസ് പറയുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പൊലീസ് കീഴടക്കുകയായിരുന്നു. ഇതാണ് വീഡിയോയില്‍ കാണുന്നത്. പ്രതിയുടെ ഭാര്യ ഇയാളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെ പൊലീസ് തള്ളിമാറ്റുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് കേസ് എടുത്തു.
ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ളപ്രശ്‌നം നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളത്തിലെ ഒരു സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു. വെള്ളം കിട്ടിയിട്ട് 12 ദിവസമായി. നാട്ടിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ലെന്നതിനാല്‍ മരണം അടുത്തു തന്നെ സംഭവിക്കുമെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ്.
പ്രളയാനന്തരം ആലപ്പുഴയില്‍ കടുത്ത ശുദ്ധജല ദൗര്‍ലഭ്യതയാണ് നേരിടുന്നത്. എന്നാല്‍ പ്രശ്നപരിഹാരം കാണുന്നതില്‍ പ്രദേശീക ഭരണകൂടം പരാജയപ്പെട്ടു. ശുദ്ധജല ദൗര്‍ലഭ്യതോടൊപ്പം വൈദ്യുതി വിതരണവും താളം തെറ്റി. കറണ്ട് വല്ലപ്പോഴും വന്നാലായി എന്ന അവസ്ഥയിലാണ്. വെള്ളവും വെളിച്ചവുമില്ലാതെ ഗര്‍ഭിണിയായ ഭാര്യയും താനും നാട്ടുകാരും മരിക്കുമെന്നാണ് ഗഫൂര്‍ കുറിക്കുന്നത്. ബാക്കിയാകുന്ന ഗ്രാമവാസികളെ ആരെങ്കിലും ദത്തെടുക്കണമെന്നും ഗഫൂര്‍ എഴുതുന്നു.
പരീത് പണ്ടാരി, മാര്‍ളിയും മക്കളും തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ഗഫൂര്‍ വൈ ഇല്ല്യാസാണ്. ഗഫൂരിന്‍റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.
ഗഫൂര്‍ വൈ ഇല്ല്യാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
പ്രിയമുള്ളവരെ , ഇത് ഒരു പക്ഷേ ഞാൻ അവസാനമായ് എഴുതുന്ന കത്താവാം !!! മരണം അടുത്തെന്ന് ഒരു തോന്നൽ അതുകൊണ്ട് മാത്രം എഴുതുന്നു
ഒരുപാട് പ്രതീക്ഷകളും അതിലുപരി വലിയ വലിയ സ്വപ്നങ്ങളും ഉള്ള ഒരു യുവാവാണ് ഞാൻ !!! സിനിമ എന്ന മായ ലോകത്ത് സംവിധായകനായും എഴുത്തുകാരനായും വലത് കാൽ വെച്ച് കയറിയിട്ട് അധികം ആയിട്ടില്ല , തലനാരിഴക്ക് ആദ്യ സിനിമക്ക് സ്റ്റേറ്റ് അവാർഡ് നഷ്ടമായതിന്‍റെ നിരാശ ഇനിയും മാറിയട്ടില്ല എന്നത് ഈ അവസരത്തിൽ ഞാൻ തുറന്ന് പറയട്ടെ !!! അടുത്ത സിനിമയുടെ പണിപ്പുരയിൽ ആണ് നിലവിൽ , മമ്മുക്കയേ വെച്ച് ഒരു മരണമാസ്സ് പടവും ലാലേട്ടനെ വെച്ച് ഒരു ക്ളാസ്സ് പടവും ചെയ്യണമെന്നുണ്ട് , പക്ഷേ ലക്ഷ്യത്തിൽ എത്തില്ലന്നൊര് തോന്നൽ , വിവാഹം കഴിഞ്ഞിട്ട് 9 മാസമേ ആകുന്നുള്ളു……പ്രിയതമയുമായ് കിനാവുകൾ കണ്ട് തുടങ്ങിയതേയുള്ളൂ……ഒരു കുഞ്ഞ് വരാനിക്കുന്നു…..അവളെ/അവനെ വലിയ നേട്ടങ്ങളിലേക്ക് ഞങ്ങൾക്ക് കെെ പിടിച്ച് കൊണ്ട് പോകേണ്ടിരിക്കുന്നു !!! എന്നെ പ്രാണന് തുല്ല്യം സ്നേഹിക്കുന്ന ഒരുമ്മയുണ്ട് ഒരു വാപ്പിയുണ്ട് ഒരു ഭാര്യയുണ്ട് മൂന്ന് കൂടെപ്പിറപ്പുകൾ ഉണ്ട്….കൊറേ കുട്ടി മരുമക്കളുണ്ട്……അവരൊക്കെ എൻ്റെ വളർച്ചയിൽ കണ്ണും നട്ടിരിക്കുകയാണ്………പക്ഷേ ഒന്നും നടക്കില്ല…..കാരണം എൻ്റെ നാടായ ആലപ്പുഴയിൽ ദാഹജലം കിട്ടിയിട്ട് 12 ദിവസം കഴിഞ്ഞു….പോരാഞ്ഞിട്ട് കരണ്ടും കളഞ്ഞ് ഇരുട്ടത്താക്കി വിയർപ്പുമുട്ടിച്ചും തുടങ്ങിയിരിക്കുന്നു !!! പതിയെ പതിയെ അധിക്യതർ ഞങ്ങളെ നരകിച്ച് കൊന്നുകൊണ്ടിരിക്കുകയാണ്….കൂട്ടത്തിൽ ഞാനും ഇല്ലാതാവും……അവശേഷിക്കുന്നവരോട് ഒന്ന് രണ്ട് അപേക്ഷ മാത്രം….
1.എൻ്റെ പത്ര മാധ്യമ സുഹ്യത്തുകൾ ഞാൻ മരിച്ചാൽ ഫ്രണ്ട് പേജിൽ തന്നെ വാർത്ത കൊടുക്കണം……ക്യാപ്ഷൻ ;- ഗഫൂർ വെെ ഇല്ല്യാസ് എന്ന കലയുടെ വൻമരം ഇരുട്ടത്ത് തട്ടിവീണ് ദാഹിച്ച് മരിച്ച് വീണു ”ശേഷം ആര് ” ?
2. വാട്ടർ അതോറിറ്റിയിലും KSEB യിലും മ്യത്ദേഹം പൊതുദർശനത്തിന് വെക്കണം
3. പോലീസ് ബഹുമതികളോടെയെ എനിക്ക് അന്ത്യയാത്ര അയപ്പ് നൽകാവൂ….വെടിവെച്ച് ഉണ്ട കളയണ്ട…..ആക്ഷൻ മാത്രം കാണിച്ചിട്ട് വാ കൊണ്ട് ഒച്ചയിട്ടാലും മതി…എൻ്റെ വട്ടപ്പള്ളിക്കാർ അത്രക്ക് നിഷ്കളങ്കരാണ് പാവങ്ങൾ വിശ്വസിച്ചോളും…
4.ആലപ്പുഴയിൽ ബാക്കി അവശേഷിക്കുന്നവരെ മറ്റേതങ്കിൽ ജില്ലക്കാർ ദത്തെടുത്ത് അവരുടെയെങ്കിലും ജീവൻ നിലനിർത്തണം
എന്ന് ഒത്തിരി സങ്കടത്തോടെ ഗഫൂർ വെെ ഇല്ല്യാസ്
ആലപ്പുഴയില്‍ ബിജെപി സംസ്ഥാന നേതൃയോഗം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ കയ്യേറ്റശ്രമം. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ വിവി വിനോദ്, ക്യാമറാമാന്‍ പി കെ പ്രശാന്ത് എന്നിവര്‍ക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്.
സംസ്ഥാന നേതൃയോഗം കഴിഞ്ഞയുടനെ ഉടനെ കഴിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശത്തോടെ ചീറിയടുത്ത കെ സുരേന്ദ്രന്‍ യാതൊരുവിധ പ്രകോപനവും ഇല്ലാതെ കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷിനിര്‍ത്തിയായിരുന്നു കയ്യേറ്റശ്രമം. തങ്ങള്‍ വിചാരിച്ചാല്‍ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും മര്യാദക്ക് അല്ലെങ്കില്‍ തെരുവില്‍ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ പുറത്ത് ഉണ്ടെന്നും ഭീഷണിപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകരെ പൊതുവേദിയില്‍ അവഹേളിച്ച് നടപടി തിരുത്താന്‍ സുരേന്ദ്രന്‍ തയ്യാറാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
എന്നാൽ തന്റെ ഭാഗത്ത് തെറ്റുപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ സംഭവത്തെ കുറിച്ച് വിശദമായ കുറിപ്പ് ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചു. “മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം,” എന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്.
നാലു കുട്ടികളേയും ചേര്‍ത്ത് സ്‌കൂട്ടര്‍ സവാരി നടത്തുന്ന മധ്യവയസ്‌കനെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തൊഴുന്ന ചിത്രം സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു. ഹെല്‍മറ്റ് പോലുമില്ലാതെ നാലു കുട്ടികളുമായി സ്‌കൂട്ടറില്‍ വരുന്ന മധ്യവയസ്‌കനെ എംവിഐ എന്‍. വിനോദ് കുമാര്‍ തൊഴുത് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. കൊച്ചിയിലാണ് സംഭവം.
സ്‌കൂട്ടറിന്റെ വരവ് കണ്ട് അന്തംവിട്ട എംവിഐ തൊഴുതതിനു ശേഷം പിഴ ഉള്‍പ്പെടെയുള്ള നടപടിക്രമത്തിലേക്ക് കടന്നപ്പോഴാണ് വാഹനത്തിനു ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ല എന്ന കാര്യം വ്യക്തമായത്.ഒടുവിൽ ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിന് 1000, കുട്ടികളെ കുത്തിനിറച്ച് വാഹനം ഓടിച്ചതിന് 1000, ഹെല്‍മറ്റ് വയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെ ഫൈന്‍ ഈടാക്കിയ ശേഷമാണ് വിട്ടയച്ചത്.
പാടി ആളുകളെ പാട്ടിലാക്കിയ പുരോഹിതന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫേസ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
അജിത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് സിനിമയിലെ ‘കണ്ണാന കണ്ണേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുരോഹിതന്‍ അതിമനേഹരമായി അവതരിപ്പിച്ചത്. മീഡിയ വിങ് പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പാട്ടുകേട്ട സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു, അച്ഛന്‍ പൊളിയാണ്
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തൽ. സർക്കാരിനെ താഴെയിറക്കാൻ 50 കോടി മുതൽ 60 കോടി രൂപ വരെയും ഒപ്പം മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നാണ് ബിഎസ്പി എംഎൽഎ രമാഭായ് സിങ്ങിന്റെ വെളിപ്പെടുത്തൽ.
എല്ലാവർക്കും അവർ ഓഫർ നൽകുന്നുണ്ട്. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവർ എന്നെയും വിളിച്ചിരുന്നു. താൻ വാഗ്ദാനം നിരസിച്ചെന്നും രമാഭായ് സിങ് പറയുന്നു.
രണ്ട് ബിഎസ്പി എംഎൽഎമാരുടെയാണ് 2018ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലാണ് ബിഎസ്പി വിജയിച്ചത്. 230ൽ 114 സീറ്റാണ് കോൺഗ്രസ് നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാലത്തലത്തിൽ സർക്കാരിനെ താഴെയിറക്കാൻ ആസൂത്രണം നടക്കുന്നുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. 29 സീറ്റുകളിൽ ഇരുപത്തിയെട്ടും തൂത്തുവാരിയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ ജയം.
സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വാർത്തകളെ സാധൂകരിക്കുന്നതാണ് വെളിപ്പെടുത്തൽ. മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ നിലനിൽക്കുകയാണ് അത്യാവശ്യമെന്നാണ് രമാഭായ് സിങ്ങിന്റെ നിലപാട്.