റോമി കുര്യാക്കോസ്
ലണ്ടൻ: ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങൾ ഏറ്റെടുക്കുകയും പ്രശ്നപരിഹാര ശ്രമങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് ഒ ഐ സി സി (യു കെ).
എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും വിമാന കമ്പനി അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തി ഇരുകൂട്ടരും അടിയന്തിരമായി പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി. ഇതു സംബന്ധിച്ച നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് എയർ ഇന്ത്യ സി ഇ ഒ & എം ഡി വിൽസൻ ക്യാമ്പെൽ, കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാൻസിസ് ജോർജ് എംപി എന്നിവർക്ക് സമർപ്പിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് യാതൊരു മുന്നറിപ്പും കൂടാതെ റദ്ദ് ചെയ്യുകയും ഏകദേശം 250 – ഓളം യാത്രക്കാർ ദുരിതത്തിലായ സംഭവത്തിന്റെ ചുവടുപിടിച്ചു, എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ നിരുത്തരവാദിത്വപരമായ സേവനസങ്ങളെയും അതുമൂലം യാത്രക്കാർക്കും പ്രായമായവർ, കുഞ്ഞുങ്ങൾ, സ്ത്രീകൾ എന്നിവർ അടങ്ങുന്ന അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടും അടിയന്തിരമായ പ്രശ്ന പരിഹാരം അഭ്യർത്ഥിച്ചുകൊണ്ടും തയ്യാറാക്കിയിരിക്കുന്ന നിവേദനത്തിൽ ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന വിമാന റദ്ദാക്കലുകൾ കൊണ്ട് ഭവിക്കുന്ന പ്രധാന ദൂഷ്യവശങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയും ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാൻസിസ് ജോർജുമായി ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഇ – മെയിൽ മുഖേന നിവേദനം നൽകിയത്. പ്രശ്നപരിഹാരത്തിനായി അടിയന്തിരമായി ഇടപെടാമെന്ന ഉറപ്പ് എം പിയിൽ നിന്നും ലഭിച്ചതായി ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഒ ഐ സി സി (യു കെ) തുടരുമെന്നും പ്രശ്ന പരിഹാരത്തിനായി ഏതറ്റം വരെയും പോകുന്നത്തിന് ഒ ഐ സി സി (യു കെ) പ്രതിജ്ഞാബദ്ധരാണെന്നും ഷൈനു കൂട്ടിച്ചേർത്തു.
വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ടിക്കറ്റ് റഫണ്ട് പ്രശ്നങ്ങൾ, പ്രീമിയം ടിക്കറ്റ് യാത്രക്കാർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ, സ്കൂൾ തുറക്കുന്ന സമയത്തെ യാത്രക്കാരുടെ ദുരിതങ്ങൾ, മെഡിക്കേഷനിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരുമായ യാത്രക്കാർ, പ്രായമായവർ / കുഞ്ഞുങ്ങൾ തുടങ്ങി പരസഹായം ആവശ്യമായ യാത്രക്കാർ തുടങ്ങിയവർക്കുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തകാലത്തായി വിമാന റദ്ധാക്കലുകൾ പതിവായതും അതു മറികടക്കാൻ കൃത്യമായ മറ്റു സംവിദാനങ്ങൾ ഒരുക്കാത്തതും വിമാന കമ്പിനികളുടെ മെല്ലെ പോക്ക് നയവും യാത്രിക്കാരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇതു സംബന്ധിച്ച നിരവധി പരാതികൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉയർന്ന സാഹചര്യത്തിലും അധികാരികളുടെ ഭാഗത്തു നിന്നും തിരുത്തൽ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ നടത്തിയത് മാതൃകാപരമായ ശ്രമങ്ങളാണെന്നാണ് പ്രവാസി സമൂഹത്തിന്റെ വിലയിരുത്തൽ.
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ 14 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. പതിനായിരക്കണക്കിന് കുടുംബങ്ങളെ യേശുവിലേക്കും യേശു നൽകുന്ന രക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും വഴി നടത്താൻ സ്വർഗ്ഗം തെരഞ്ഞെടുത്ത പരിശുദ്ധാത്മാവിന്റെ ഉപകരണം ,സുവിശേഷകരുടെ ആത്മീയ ഗുരുവും വഴികാട്ടിയുമായ ഫാ.ജോർജ് പനക്കൽ വി.സി ഇത്തവണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
യുകെയിൽ എത്തിച്ചേർന്നിട്ടുള്ള പുതിയ കുടുംബങ്ങൾക്ക് സെക്കൻഡ് സാറ്റർഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തി കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളാകുവാനും തളർന്നിരിക്കുന്നവരും തകർന്നിരിക്കുന്നവരും വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരുമായവർക്ക് യേശുനാമത്തിൽ രക്ഷ പ്രാപിക്കുന്നതിനും ഏവരെയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഈ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
“ദൈവവചനത്തിനായി സമയം കണ്ടെത്തുക.കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും.“
”കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
ഏശയ്യാ 55 : 6.“
2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ;
Sandwell &Dudley
West Bromwich
B70 7JD.
രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ അഞ്ച് ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നല്‍കാനുള്ള ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എ.ബി.പി.എം.ജെ.എ.വൈ) പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നത് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ഉണ്ടായിരിക്കും.
അഞ്ച് ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. സി.ജി.എച്ച്.എസ്, വിമുക്ത ഭടന്‍മാര്‍ക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗമായ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവയില്‍ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാം.
സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങിയവയില്‍ അംഗമായവര്‍ക്കും പുതിയ പദ്ധതിക്ക് അര്‍ഹതയുണ്ട്.
കഴിഞ്ഞ പത്തുവർഷമായുള്ള പ്രണയമാണ്. രണ്ടു മതവിഭാഗങ്ങളിൽപ്പെട്ടവരാണ് ഞങ്ങൾ. പക്ഷേ, അറിഞ്ഞപ്പോൾ രണ്ടു വീട്ടുകാരും അനുകൂലിച്ചതേയുള്ളൂ. ചൂരൽമലയിൽവെച്ച് കഴിഞ്ഞമാസമായിരുന്നു നിശ്ചയം. ഞങ്ങളൊരുപാട് സന്തോഷിച്ചിരുന്നതൊന്നും ഇപ്പോഴില്ല. അപ്പോഴേക്കും ശ്രുതി അടുത്തെത്തി. നമുക്കിനിയൊന്നും സംസാരിക്കണ്ട, അവൾക്കു താങ്ങില്ലെന്ന് ജെൻസൺ പറയാതെ പറഞ്ഞു. സ്നേഹത്തോടെ ശ്രുതിയെ ചേർത്തുപിടിച്ച് അവൻ നടന്നുനീങ്ങി…’, ഓഗസ്റ്റ് ഏഴാംതീയതി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അവസാന വാചകങ്ങൾ…
ജീവിതത്തിൽ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നപ്പോഴും പ്രതീക്ഷകൾ നൽകിയവൻ… ഇനി ജീവിതത്തിൽ എല്ലായ്പോഴും ഒപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നയാൾ.. ഇനിയവൻ ശ്രുതിക്കൊപ്പമില്ല. ജൻസൺ മടങ്ങി, അവൾ വീണ്ടും തനിച്ചായി. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ അന്ന് ശ്രുതിക്ക് നഷ്ടമായതെങ്കിൽ സ്വന്തമെന്നു പറയാൻ ബാക്കി ഉണ്ടായിരുന്നവന്റെ ജീവനും ഇന്ന് മറ്റൊരു അപകടം കവർന്നു.
ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും അടക്കമുള്ള പ്രിയപ്പെട്ടവരെ ആ പാതിരാവിൽ കുതിച്ചെത്തിയ ഉരുൾകൊണ്ടുപോയി. കുടുംബത്തിലെ ഒമ്പത് പേരെയാണ് അന്ന് ശ്രുതിക്ക് അന്ന് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.
ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ, ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്. പിന്നീട് പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് ഗുരുതരമായി പരിക്കേറ്റത്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെൻസൻ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു ജെൻസെനെ മരണത്തിലേക്ക് നയിച്ച അപകടം. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ശ്രുതിയുടെ ബന്ധു ലാവണ്യക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യക്ക് നഷ്ടമായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
ശ്രീനാഥ് സദാനന്ദൻ
കഥ തിരക്കഥ സംഭാഷണം
പഞ്ചമി ശശിധരൻ.
സ്ക്രീനിൽ ഇങ്ങനെ ഒരു ടൈറ്റിൽ കാർഡ് കാണാനാണ്, നാലഞ്ച് വർഷമായി പഞ്ചമി പരിശ്രമിക്കുന്നത്. സിനിമ അവൾക്ക് അത്ര മോഹമാണ്. കുട്ടിക്കാലത്ത് എപ്പോഴോ ശ്രീദേവിയുടെ നഗീന കണ്ടപ്പോഴാണ് ആദ്യമായി സിനിമ അവളുടെ മനസ്സിനെ കീഴടക്കിയത്. പിന്നീട് സിനിമ ഒരു സ്വപ്നമായി. വെറുതെ കണ്ടു മറക്കാതെ സിനിമയെ കുറിച്ച് ആഴത്തിൽ ചിന്തിച്ച്, നന്നായി പഠിച്ച് തന്റെ ലക്ഷ്യം സിനിമ ആണെന്ന് അവൾ ഉറപ്പിച്ചു. എന്നാൽ അതിലേക്ക് എത്തിപ്പെടാനുള്ള കടമ്പ വളരെ വലുതാണ്. പ്രത്യേകിച്ചും അവളെപ്പോലെ നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയെ സംബന്ധിച്ച്. ഒരു നടി ആവാൻ അവൾ ആഗ്രഹിച്ചില്ല. തന്റെ ഉള്ളിലെ കഥ ചലച്ചിത്ര ഭാഷ്യം നേടുന്നത് കാണാൻ ആഗ്രഹിച്ചു. എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങി. എങ്കിലും എപ്പോഴൊക്കെയോ വീട്ടുകാരും അവളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. അവൾ തിരക്കഥ എഴുതുന്ന സിനിമ കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോൾ.
പഠനകാലത്ത് സിനിമയിലേക്കുള്ള വഴി തിരയുകയായിരുന്നു അവൾ. കലാലയത്തിലെ പ്രതിഭകളിൽ പലരും സിനിമയിലെ പല മേഖലകളിലും സാന്നിധ്യം അറിയിച്ചു തുടങ്ങിയത് അവൾ പിന്നീട് മനസ്സിലാക്കി. തന്റേതായ ചെറിയ ചില ശ്രമങ്ങളിലൂടെ അവൾ ചില ഷോർട്ട് ഫിലിമുകളുടെയും മറ്റും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വലിയ ചില സിനിമകളുടെ എഴുത്തിലും പങ്കുവയ്ക്കാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും ടൈറ്റിൽ കാർഡിൽ പേര് വരാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. സിനിമയ്ക്ക് മുമ്പ് തന്നെ കരാറിൽ അതും നിർദ്ദേശിക്കപ്പെട്ടിരിക്കും. എങ്കിലും നിലനിൽപ്പിന്റെ പേരിൽ അവൾ പേരില്ലാത്ത എഴുത്തുകാരി ആവാനും തയ്യാറായി. ഒരു വലിയ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സൂപ്പർതാരവും മറ്റും ഇരിക്കുന്ന വേദിയിൽ പ്രൊഡക്ഷൻ കമ്പനി നിർദേശിച്ച മുതിർന്ന എഴുത്തുകാരൻ തിരക്കഥാകൃത്ത് എന്ന പേരിൽ ഇരുന്നപ്പോൾ ആ എഴുത്തിന്റെ നല്ലൊരു ശതമാനവും നിർവഹിച്ച പഞ്ചമി സദസ്സിൽ ഏതോ ഒരു കോണിൽ ഇരുന്നു. അന്ന് അവൾ വലിയ നിരാശയിൽ ആയിരുന്നു. എങ്കിലും പ്രതീക്ഷ കൈവെടിയാൻ തയ്യാറായില്ല.
സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ മുഖേന ഒരു സന്തോഷവാർത്ത കേട്ട ദിവസമാണ് അത്. ഡയറക്ടർ കെ ആർ പി യോട് കഥ പറയാനുള്ള അവസരം അവൻ റെഡിയാക്കി തന്നു. ആദ്യം അദ്ദേഹത്തിന് കഥ ചുരുക്കി വോയിസ് നോട്ട് ആയി വാട്സാപ്പിൽ അയയ്ക്കണം. ഇഷ്ടപെട്ടാൽ അദ്ദേഹം നേരിട്ട് വിളിപ്പിക്കും. പഞ്ചമി സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു. കെ ആർ പ്രസാദചന്ദ്രൻ നവ തരംഗ സിനിമയുടെ നാട്ടെല്ലാണ്, ടെക്നിക്കലായ് ഏറ്റവും മികച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിക്കുന്ന ഡയറക്ടർ. അതിന്റെ ബജറ്റ് ചെറുതാണെങ്കിലും ജനശ്രദ്ധ നേടിയ സിനിമകളായിരുന്നു അതൊക്കെ.
സംവിധായകന് അയക്കാനുള്ള വോയിസ് നോട്ട് അവൾ പലതവണ റെക്കോർഡ് ചെയ്തു. ഒന്നും തൃപ്തി വന്നില്ല. ഒടുവിൽ തന്നെ കൊണ്ടാവുന്ന രീതിയിൽ ആ കഥ വോയിസ് നോട്ട് ആയി അദ്ദേഹത്തിന് അയച്ചുകൊടുത്തു.മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കെ ആർ പി യുടെ മറുപടി വന്നു. ‘ ഞാൻ കഥ കേട്ടു, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നമുക്ക് നേരിട്ട് കാണണം വിശദമായിട്ട് ചർച്ച ചെയ്യാം, കൊച്ചിയിലേക്ക് വാ ‘.
വൈകിയില്ല , അവൾ കെ ആർ പിയുടെ ഓഫീസിൽ എത്തി.അവൾ ഏറെനേരം കാത്തിരുന്നു. കഥ പറയാൻ തയ്യാറായി. കയ്യിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥയും, അതുപോലെതന്നെ വൺലൈൻ കോപ്പിയും കരുതിയിരുന്നു.ഇടയ്ക്ക് പ്രവീൺ വിളിച്ച് ഓൾ ദി ബെസ്റ്റ് പറഞ്ഞു. എല്ലാം ശരിയായി കഴിയുമ്പോൾ ഒരു ഭാരിച്ച ചെലവ് അവൾ അവന് ഉറപ്പുനൽകി. അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെആർപിയുടെ കോൾ കയറി വന്നത്. അവൾ പ്രവീണിന്റെ കോൾ കട്ട് ചെയ്ത്, കെ ആർ പിയുടെ ഫോൺ എടുത്തു.’ പഞ്ചമി, ഞാൻ ഇത്തിരി വൈകിപ്പോയി ഇനി ഓഫീസിൽ വരാൻ പറ്റുമെന്ന് തോന്നുന്നില്ല, ഓഫീസിൽ എന്റെ വണ്ടിയുണ്ട് ഞാൻ വിളിച്ചു പറയാം. താനിങ്ങു കേറിപ്പോര്. എന്റെ ഫ്ലാറ്റിൽ വെച്ച് സംസാരിക്കാം.’.
പക്ഷേ അവിടെ ശരിയല്ലാത്ത എന്തോ ചിന്ത അവളുടെ ഉള്ളിൽ ഉദിച്ചു.അപ്പോൾ മുതൽ പഞ്ചമിയുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ആരംഭിച്ചു. അങ്ങനെ പരിചയമില്ലാത്ത ഒരാളുടെ ഫ്ലാറ്റിലേക്ക് പോകുന്നത് ശരിയാണോ. പറ്റില്ലെന്ന് പറഞ്ഞാൽ അദ്ദേഹം എന്ത് കരുതും. ധിക്കാരി എന്ന പേര് വരില്ലേ. തന്റെ സ്വപ്നങ്ങളെല്ലാം അതോടുകൂടി അവസാനിക്കില്ലേ. അവൾക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ പ്രവീണിനെ വിളിച്ചു. അവൻ തിരക്കിലായിരുന്നു, ആർക്കും കിട്ടാത്ത ഒരു ചാൻസ് നീയായിട്ട് കളയരുത് എന്ന് അവൻ പറഞ്ഞു. ഫോൺ കട്ട് ചെയ്തു. അവൾ സ്വയം ആശ്വസിച്ചു കഥ പറയാനല്ലേ. അഭിനയ മോഹവുമായി പോകുന്നതല്ലോ , ഒരു കുഴപ്പവുമില്ല. ഒടുവിൽ അവൾ തീരുമാനിച്ചു. ആ വണ്ടിയിൽ അവൾ കെ ആർ പിയുടെ ഫ്ലാറ്റിലേക്ക് പോയി.
റൂമിൽ അദ്ദേഹം കാത്തിരിക്കുന്നുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധവും അതിനെ മറയ്ക്കാനുള്ള റൂം ഫ്രഷ്നറിന്‍റെ പരിശ്രമവും അവൾ തിരിച്ചറിഞ്ഞു. അദ്ദേഹം മാന്യമായി തന്നെ പെരുമാറി, കോഫി ഓഫർ ചെയ്തു . അവൾ നിരസിച്ചു . ഇന്റർവലിന് ശേഷം ഉള്ള സ്ക്രിപ്റ്റ് വായിക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. അവൾ വായിച്ചു തുടങ്ങി, ഒരു ഘട്ടം കഴിഞ്ഞപ്പോൾ, അദ്ദേഹം കഥയെക്കാൾ ഏറെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നലുണ്ടായപ്പോൾ മുതൽ അവൾ പതറിത്തുടങ്ങി. പെട്ടെന്ന് എപ്പോഴോ അയാൾ പറഞ്ഞു ‘ നീ സുന്ദരിയാണ്, ചായം പൂശിയ നടിമാരേക്കാളും സുന്ദരി,,നീ കഥ പറയേണ്ടവളല്ല അഭിനയിക്കണം. ഇപ്പോൾ വായിച്ച ഒരു ഇന്റിമേറ്റ് സീൻ ഉണ്ടല്ലോ.. അതൊന്നു നോക്കാം അപ്പോൾ നിന്റെ പേടിയൊക്കെ മാറും.’
താൻ ഇതുവരെ ആരാധിച്ചിരുന്ന കെ ആർ പി പെട്ടെന്ന് ഒരു രാക്ഷസനായി ആ മുറിയുടെ ഭൂരിപക്ഷവും കൈയടക്കുന്നത് അവൾ മനസ്സിലാക്കി.
‘വേണ്ട എനിക്ക് അഭിനയിക്കേണ്ട’ അവൾ കൈകൂപ്പി പറഞ്ഞു..
‘അഭിനയിക്കേണ്ടങ്കിൽ അഭിനയിക്കേണ്ട, പക്ഷേ നീ ഇവിടെ വന്നത് കഥ പറയാൻ വേണ്ടി മാത്രമല്ല.. പിന്നെന്തിനാണെന്ന് പ്രവീണിന് അറിയാം. അവൻ എന്നെ പറഞ്ഞിളക്കിയിട്ട്…. ‘അയാൾ പിറുപിറുത്തു
അടുത്ത നിമിഷം അവളെ അയാൾ കട്ടിലിലേക്ക് തള്ളിയിട്ടു. ഏതോ ഹോമാഗ്നിയിലേക്ക് വീഴുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. എന്നാൽ ഒരു നിമിഷം കൊണ്ട് അവൾ സംയമനം വീണ്ടെടുത്തു. അയാളെ തള്ളി മാറ്റി. തന്റെ ബാഗും എടുത്ത് കുതറിയോടി.. ഏതോ പ്രൈവറ്റ് ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി..
സംഭവിച്ചത് എന്തായിരുന്നു എന്നൊന്നും വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൾ.. പ്രവീണിന്റെ കോൾ വന്നു. അവൾ എടുത്തു. ‘ നിനക്ക് വേണ്ടിയിട്ടല്ലേ ഞാനീ പാടുപെട്ടത്, സിനിമയല്ലേ, ബഡ്ജറ്റിൽ തുടങ്ങി എല്ലാക്കാര്യത്തിലും അഡ്ജസ്റ്റ്മെന്റു വേണ്ടിവരും. ഭാവിയിൽ നേട്ടം ഉണ്ടാകുന്നത് നിനക്കാണ്. അത് മറക്കണ്ട. ഇതൊക്കെ ഇത്ര വലിയ പ്രശ്നമാണോ . അങ്ങേരെയൊന്നും പിണക്കിയിട്ട് ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന് വിചാരിക്കണ്ട.. നീ തീരുമാനിച്ചിട്ട് പറ..’. മരവിച്ചിരുന്ന അവൾക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.
റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ ഏതോ പത്രസമ്മേളനം നടക്കുന്നു. സിനിമയിലെ ചൂഷണങ്ങൾക്കെതിരെയും അവസരങ്ങൾ മുടക്കുന്നതിനെതിരെയും രൂപംകൊണ്ട പുതിയ കമ്മീഷനാണ് വിഷയം. യുവനടൻ തന്റെ അഭിപ്രായം വിവരിക്കുകയാണ്. ഒരിക്കലും തനിക്ക് ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും തന്റെ അവസരങ്ങൾ ആരും മുടക്കാൻ ശ്രമിച്ചിട്ടില്ലെന്നും അയാൾ പറയുന്നുണ്ടായിരുന്നു. അയാൾ പറയുന്ന വാക്കുകൾ അവൾ ശ്രദ്ധിച്ചു. ആരൊക്കെയോ തന്റെ അവസരങ്ങൾ മുടക്കാൻ ശ്രമിക്കുന്നു എന്ന് മാധ്യമങ്ങളിൽ പരാതി പറഞ്ഞിരുന്ന ആ നടന്റെ ആദ്യകാലം അവൾ ഒരു നിമിഷം വെറുതെ ഓർത്തുപോയി.ചൂഷണത്തിന് ഇരയായ സ്ത്രീകൾ മുന്നിട്ട് വന്ന് രൂപം കൊണ്ട പ്രക്ഷോഭത്തിൽ നഷ്ടമായത് പല പ്രമുഖ നടന്മാരുടേയും മുഖംമൂടിയാണ് . സ്ത്രീകളുടെ ആ നേട്ടത്തിന്റെ ക്രെഡിറ്റാണ് വാക്ചാതുരി കൊണ്ട് ആ യുവനടൻ നേടിയെടുത്തത് . ഒരിക്കൽ നേരിട്ട പ്രതിസന്ധികൾ അയാൾ മറന്നു കഴിഞ്ഞു . കാരണം പലതാണ് . സിനിമയിൽ ഇങ്ങനെയാണ് എന്നു പ്രവീൺ പറയുന്നതിന്റെ അർഥം അവൾ മനസിലാക്കി .
വാട്സാപ്പിൽ ഒരു വോയിസ് നോട്ട് കൂടി വന്നത് അവൾ കണ്ടു. കെ ആർ പി ആണ്.
‘ കൊച്ചേ നിനക്ക് ബുദ്ധിമുട്ടായെങ്കിൽ, പോട്ടെ. നീ പറഞ്ഞ കഥ കൊള്ളാം അതിന്റെ ഐഡിയ മുഴുവൻ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാനിപ്പോ അത് വെച്ച് സിനിമ എടുത്താലും നിനക്കൊന്നും ചെയ്യാൻ പറ്റില്ല. നീ ഒന്നൂടെ ചിന്തിച്ചുനോക്കൂ.. ടൈറ്റിൽ കാർഡിൽ നിന്റെ പേര് കാണണ്ടേ.. ഒന്നൂടെ ഒന്ന് മനസ്സിരുത്തി ആലോചിച്ചിട്ട് തീരുമാനം പറ, വിട്ടുവീഴ്ചകൾ ഉണ്ടെങ്കിൽ മാത്രമേ , അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായെങ്കിൽ മാത്രമേ നിനക്ക് മുന്നോട്ടു പോകാൻ പറ്റു.’
എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ല. അവൾ ഒരിക്കൽ കൂടി എഴുതി തയ്യാറാക്കിയ തിരക്കഥ എടുത്തുനോക്കി.
-അതിജീവിത-
കഥ തിരക്കഥ സംഭാഷണം
പഞ്ചമി ശശിധരൻ.
ശ്രീനാഥ് സദാനന്ദൻ
എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.
ആതിര മഹേഷ്
അത്തമിങ്ങെത്തിയതറിഞ്ഞില്ല!
പുത്തനുടുപ്പോ പുതുപൂവോ കണ്ടില്ല
മുറ്റത്തൊക്കെയും ചപ്പുചവറുകളുടെ പൂക്കളം
ഒരുപോലൊരുങ്ങിയിരിക്കുന്നുണ്ണിക്കിടാങ്ങൾ തൻ
ഷൂസുകൾ മണ്ണുപറ്റിക്കാതെയമ്മമാരവരുമായ് റോഡിലും..
പൂക്കാലമറിയാത്തോർ
പൂമണമറിയാത്തോർ
പുതുയുഗ ശൈശവകഥയിൽ ജീവിക്കുന്നോർ
അത്തമിങ്ങെത്തിയതറിയാതെ പള്ളിക്കൂടത്തിലേക്ക്….
കണ്ടില്ല വഴിയിലൊരേടത്തും
ചാരുശൈശവകേളികൾ
കേട്ടില്ല വഴിയിലൊരേടത്തും
ഓണപ്പാട്ടിന്റെയീണവും
തൊട്ടില്ല ഓണമാരുതനതു
തന്നില്ല നറുമലരിൻ സുഗന്ധവും
ഓണരുചികളും….
അത്തമെത്തിയതറിഞ്ഞീല ഞാനും
ഉരുളുപൊട്ടിയോ മനസ്സിലും?
ആതിര എം. കുമാർ : 1999 മെയ് 18 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനനം. അച്ഛൻ പി. മഹേഷ് കുമാർ,അമ്മ ബിന്ദു. ജി.
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബിരുദ – ബിരുദാനന്തര ബിരുദ -ബി.എഡ് പഠനം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും റാങ്കുകളോടെ പൂർത്തിയാക്കി. കലോത്സവവേദികളിലൂടെയും വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെയും ബാല്യകാലം മുതലേ കവിതാരചനയിൽ പങ്കെടുത്ത് സമ്മാനാർഹയായിട്ടുണ്ട്. NSS ഹിന്ദു കോളേജ് ചങ്ങനാശ്ശേരിയിലെ മലയാളവിഭാഗം അധ്യാപികയായിരുന്നു. നിലവിൽ NSS HSS രാമങ്കരി ഹയർസെക്കൻഡറി വിഭാഗത്തിലും,തിരുവല്ല മാക്ഫാസ്റ്റ് കോളേജിലും മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു. തിരുവനന്തപുരം അനന്തപുരി സാംസ്കാരിക കൂട്ടായ്മ ശ്രേഷ്ഠയുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കവിതകൾ- സഹജീവിതം, പൊതുദർശനം, വിവാഹമാർക്കറ്റ്
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . മേജർ ആർച്ച് ബിഷപ്പായ ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനത്തിനെത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിൽ പിതാവിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം നൽകി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വിസി , റെവ ഫാ ജോസ് അഞ്ചാനിക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഈ മാസം 28 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും , മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും . പതിനേഴ് മിഷനുകളുടെയും , ബ്രിസ്റ്റോളിലെ പുതിയ ഇടവകയുടെയും പ്രഖ്യാപനം നടത്തുന്ന അദ്ദേഹം രൂപത വൈദിക സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കും. സെപ്റ്റബർ 15 ന് വൂൾവർ ഹാംപ്ടണിൽ നടക്കുന്ന ആയിരത്തി അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുക്കുന്ന “ഹന്തൂസാ ” എസ് എം വൈ എം കൺവെൻഷൻ ഉത്‌ഘാടനവും, 16 ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ മാർ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും ആശിർവാദ കർമ്മവും . 21 ന് ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന തൈബൂസ വിമൻസ് ഫോറം വാർഷിക കൺവെൻഷന്റെ ഉത്‌ഘാടനവും അദ്ദേഹം നിർവഹിക്കും.
22 ന് പ്രെസ്റ്റൻ മർത്ത് അൽഫോൻസാ കത്തീഡ്രൽദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും പുതിയ മത ബോധന അധ്യായന വർഷം ഉത്‌ഘാടനം ചെയ്യുകയും ചെയ്യും . വെസ്റ്റ് മിനിസ്റ്റർ കാർഡിനൽ ഹിസ് എമിനൻസ് വിൽസൻ്റ് നിക്കോൾസ്, ഇംഗ്ലണ്ടിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മിഗ്വൽ മൗറി എന്നിവരുമായും മാർ റാഫേൽ തട്ടിൽ കുടിക്കാഴ്ച്കൾ നടത്തും.
ലണ്ടൻ : 2016 തോമസ് ജി ഡാനിയേൽ എന്ന വ്യക്തിയുടെ ആശയത്തിൽ തുടങ്ങിയ പന്തളം പ്രവാസി അസോസിയേഷൻ യുകെയുടെ പ്രഥമ കുടുംബ സംഗമവും ഓണാഘോഷവും സെപ്റ്റംബർ ഏഴിന് മാഞ്ചെസ്റ്റർ ഗ്രീൻ ബ്രൗൺ ഹാളിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിച്ചു. പുതിയതായി പ്രവാസി അസോസിയേഷന്റെ പ്രസിഡന്റ് ആയ ജയൻ എൻജിയുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ വേളയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
തദവസരത്തിൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയി ജോർജ് പാപ്പനെയും , സെക്രട്ടറി ആയി ഡെന്നിസ് ഡാനിയേയേലിനെയും, ട്രഷറർ ബിബിൻ വർഗീസ്, ഓഡിറ്റർ കമ്മിറ്റി അംഗങ്ങൾ എന്നവരെയും തിരഞ്ഞെടുത്തു . പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഈ ഓണാഘോഷം തുടർ വർഷങ്ങളിലും മുന്നോട്ടുകൊണ്ടുപോകുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
പന്തളം പ്രദേശത്ത് നിന്നും യുകെ യുടെ പല ഭാഗത്ത് കുടിയേറിയ മുപ്പതോളം ഫാമിലിയിൽ, എഴുപത്തഞ്ചോളം പേർ പങ്കെടുത്തു. അത്തപൂക്കളം, മാവേലിയുടെ വരവേല്പും ഓണാശംസയുമായി തുടങ്ങി മെമ്പേഴ്സിന്റെ കലാപ്രേകടനകളും, കുട്ടികളുടെ ഡാൻസ് വനിതകളുടെ കസേര കളി, ഇലയിൽ വിഭവ സമൃദ്ധമായിട്ടുള്ള സദ്യയും രണ്ട് കുട്ടം പായസവും ആയി ഒരു ഓർമയിൽ എന്നും തിളങ്ങി നിൽക്കുന്ന ഓണാഘോഷം തന്നെ ആയിരുന്നു.
അടുത്ത വർഷത്തെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു .
പ്രസിഡൻ്റ്: ജയൻ എൻ ജെ
വൈസ് പ്രസിഡൻ്റ്: ജോർജ് പാപ്പൻ
സെക്രട്ടറി: ഡെന്നീസ് ഡാനിയൽ
ജോയിൻ്റ് സെക്രട്ടറി: ഷിജു ഡാനിയേൽ
ട്രഷറർ: ബിബിൻ വർഗീസ്
കമ്മിറ്റി: സാജൻ പി ജോർജ്
റോമിൽ
ബിനോയ് തങ്കച്ചൻ
അനൂപ്
ബിനു ദാമോദരൻ
തോമസ് ഡാനിയേൽ
റേച്ചൽ ഐപ്പ്
ജിഷ റോബി
സിനി ബിനു
പീഡനപരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു.
ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
നിലവില്‍ സംഗറെഡ്‌ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവില്‍ ആയിരുന്നു.
ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റായി എത്തിയപ്പോള്‍ കോളയില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള വിവാദം മുറുകുമ്പോഴും എഡിജിപി എം.ആര്‍ അജിത് കുമാറിന് സംരക്ഷണ കവചമൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതോടെ അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായി. അജണ്ടയില്‍ വെച്ച് ചര്‍ച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.
ആര്‍എസ്എസ് നേതാക്കളെ കണ്ടത് കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി.സി ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍ സാങ്കേതിക വാദം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്.
എഡിജിപി മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭാ യോഗത്തിലും ഇന്ന് ചര്‍ച്ചയായിരുന്നില്ല.
അതിനിടെ നാല് ദിവസത്തെ അവധി അപേക്ഷ എഡിജിപി പിന്‍വലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതല്‍ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാര്‍ മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.
അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി.വി അന്‍വര്‍ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങള്‍ക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു അവധി ചോദിച്ചിരുന്നത്.
അന്‍വറിന് ഒപ്പം അജിത് കുമാറിന്റെയും പരാതി ഉള്ളതിനാല്‍ അദേഹത്തിന്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും. അപ്പോഴും അന്‍വറിന്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.