കൊല്ലം: കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. കൊല്ലം ജില്ലയില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഓഖിക്ക് സമാനമായ കാറ്റ് വീശുമെന്നും കടല്‍ കയറുമെന്നാണ് പ്രചരിപ്പിക്കുന്നത്. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയകളിലൂടെ സര്‍ക്കാര്‍ അറിയിപ്പായാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
പബ്ലിക് റിലേഷന്‍ വകുപ്പും ഫിഷറീസ് വകുപ്പും അറിയിപ്പ് നല്‍കിയെന്ന തരത്തിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ പരത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൊല്ലം കലക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകരുടെ ഷോർട് ലിസ്റ്റ് തയ്യാറാക്കി. ആറു പേരാണ് ഷോർട് ലിസ്റ്റിലുളളത്. രവി ശാസ്ത്രിയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസിലൻഡ് മുൻ കോച്ച് മൈക്ക് ഹെസൻ, ഓസ്ട്രേലിയ മുൻ ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, വെസ്റ്റ് ഇൻഡീസ് മുൻ ഓൾ റൗണ്ടറും അഫ്ഗാനിസ്ഥാൻ കോച്ചുമായ ഫിൽ സിമ്മൺസ്, ഇന്ത്യയുടെ മുൻ ടീം മാനേജർ ലാൽഛന്ദ് രാജ്പുട്, ഇന്ത്യയുടെ മുൻ ഫീൽഡിങ് പരിശീലകൻ, റോബിൻ സിങ്, രവി ശാസ്ത്രി എന്നിവരാണ് ഷോർട് ലിസ്റ്റിലുളള ആറുപേർ.
ആറുപേരടങ്ങിയ ഈ ലിസ്റ്റായിരിക്കും ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് തലവനായ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് (സിഎസി) മുൻപാകെ സമർപ്പിക്കുക. കപിൽ ദേവിനെ കൂടാതെ അൻഷുമാൻ ഗെയ്ക്വാഡ്, വനിത ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി എന്നിവരും കമ്മിറ്റിയിലുണ്ട്. ഈ ആറുപേരിൽനിന്നും ഒരാളെ കമ്മിറ്റി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കും. ഈ ആഴ്ചയുടെ അവസാനമോ അല്ലെങ്കിൽ അടുത്ത ആഴ്ചയുടെ ആദ്യമോ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ആരെന്നു അറിയാനാവും.
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകും മുൻപായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞത്. ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ഇത്തവണ അഭിപ്രായം പറയാൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കാവില്ലെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുളള സ്റ്റിയറിങ് കമ്മിറ്റി ആയിരിക്കും പുതിയ കോച്ചിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേഷന് കമ്മിറ്റിയാണ് ഇതിന് അന്തിമ അംഗീകാരം നല്‍കുകയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.
2017 ലെ ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ കുംബ്ലെയും കോഹ്ലിയും തമ്മിലുളള പോര് രൂക്ഷമായതിനെ തുടർന്നാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനത്തുനിന്നും രാജിവച്ചത്. അതിനുശേഷമാണ് രവി ശാസ്ത്രിയെ പുതിയ കോച്ചായി തിരഞ്ഞെടുത്തത്. 2019 ലോകകപ്പ് വരെയായിരുന്നു കരാർ. എന്നാൽ ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തെ തുടർന്ന് 45 ദിവസം വരെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെയും ബോളിങ് കോച്ച് ഭരത് അരുണ്‍, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബങ്കാര്‍, ഫീല്‍ഡിങ് കോച്ച് ആര്.ശ്രീധര്‍ എന്നിവരുടെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും കരാർ പുതുക്കി നൽകി. സെപ്റ്റംബർ 15 ന് ഇന്ത്യയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയുമായുളള പരമ്പരയ്ക്ക് മുൻപായി പുതിയ പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ശ്രമം.
ഇന്നു രാവിലെ അന്തരിച്ച ശ്രീലതയുടെ വിയോഗമേൽപ്പിച്ച വിഷമത്തിലാണ് ബിജു നാരായണന്റെയും ശ്രീലതയുടെയും മഹാരാജാസ് കോളേജിലെ പഴയകാല സഹപാഠികൾ. മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയുമെന്ന് ഓർക്കുകയാണ് ഇരുവരുടെയും സഹപാഠിയും കുടുംബസുഹൃത്തും നടനുമായ ടിനി ടോം. ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കിടുകയാണ് ടിനി ടോം.
പ്രീഡിഗ്രികാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും ടിനി ടോം ഓർക്കുന്നു.
കോളേജ് കാലത്തിനു ശേഷവും പരസ്പരമുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ടിനി ടോമിന്റെയും ബിജു നാരായണിന്റെയും മക്കളും സുഹൃത്തുക്കളാണ്. “ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു,” ടിനി ടോം പറഞ്ഞു.
പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. നിയമത്തിൽ ബിരുദമെടുത്ത ശ്രീലത ബിജുവിന്റെ പാട്ടുജീവിതത്തിന് പൂർണപിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ആൺമക്കളാണ് ബിജു നാരായണൻ- ശ്രീലത ദമ്പതികൾക്ക്, സിദ്ധാർത്ഥും സൂര്യനാരായണനും.
ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. “ഒരു വർഷമായി ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാൻസർ ആയിരുന്നു,”ടിനി ടോം പറഞ്ഞു . ശ്രീലതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 7:30യ്ക്ക് കളമശേരിയിൽ നടക്കും
വാഷംഗ്ൺ: ഫിലാഡൽഫിയയിൽ ചെറുയാത്രാവിമാനം തകർന്ന് ഇന്ത്യൻ വംശജരായ ഡോക്ടർ ദമ്പതികളും മകളും മരിച്ചു. ഡോക്ടർ ജസ്വീർ ഖുറാന(60), ഭാര്യ ഡോ.ദിവ്യ ഖുറാന, മകൾ കിരൺ ഖുറാന എന്നിവരാണ് മരിച്ചത്. നോർത്ത് ഈസ്റ്റ് ഫിഡാഡെൽഫിയ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പാണ് തകർന്നു വീണത്. പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്ന ഖുറാനയാണ് വിമാനം പറത്തിയിരുന്നത്. ഡൽഹി എയിംസിൽ ഗവേഷകരായിരുന്ന ജസ്വീർ ഖുറാന-ദിവ്യ ദമ്പതികൾ 20 വർഷത്തോളമായി യുഎസിലാണ്. ദമ്പതികളുടെ രണ്ടാമത്തെ മകളായ കിരൺ ഹാരിടൺ ഹൈസ്കൂൾ വിദ്യാർഥിനിയാണ്.
അതിക്രമിച്ച് വീട്ടിൽ കടന്ന മോഷ്ടാക്കളെ വൃദ്ധ ദമ്പതികൾ അടിച്ചോടിച്ചു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഷണ്മുഖവേൽ, സെന്താമര ദമ്പതികളുടെ വീട്ടിലാണ് മോഷ്ടാക്കൾ അതിക്രമിച്ചെത്തിയത്.മുഖം മറച്ച് എത്തിയ മോഷ്ടാക്കളിൽ ഒരാൾ വീടിനു മുന്നിലെ പോർച്ചിൽ ഇരിക്കുകയായിരുന്ന ഷണ്മുഖവേലിന്റെ കഴുത്തിൽ തുണിയിട്ട് വലിച്ചു. മറ്റൊരു മോഷ്ടാവും പെട്ടന്ന് സ്ഥലത്ത് എത്തി.
ശബ്ദം കേട്ട് എത്തിയ സെന്താമര നിലത്ത് കിടന്ന ചെരിപ്പുകൾ എറിഞ്ഞും കസേരയും സ്റ്റൂളും ഉപയോഗിച്ചും മോഷ്ടാക്കളെ ആക്രമിച്ചു. ഈ സമയം ഷണ്‍മുഖവേലും മോഷ്ടാക്കളെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. ദമ്പതികളുടെ ആക്രമണത്തിൽ പിടിച്ചു നിൽക്കുവാൻ സാധിക്കാതിരുന്ന മോഷ്ടാക്കൾ ഉടൻ തന്നെ സ്ഥലം വിടുകയായിരുന്നു. സെന്താമരയുടെ കൈയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. വീടിനു മുന്നിൽ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഇരുവരെയും അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരടക്കം മൂന്നുപേർ മരിച്ചു. മിനായിൽ അസിസിയ റോഡിൽ ഹജ്ജ് തീർഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. രണ്ടു മലയാളികൾക്കും പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ്, ജാർഖണ്ഡ് സ്വദേശികളും ഒരു ഈജിപ്ഷ്യൻ പൗരനുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയും തീർഥാടകയുമായ ജമീല, കെഎംസിസി ഹജ്ജ് സംഘാടകൻ ഇക്ബാൽ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.
നിലമ്പൂർ∙ കവളപ്പാറയില്‍ എത്രമാത്രം അപ്രതീക്ഷിതമായാണ് മരണം തേടിയെത്തിയതെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോള്‍ കാണാനാകുന്നത്. വീടിന് മുന്നിലെ ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന തരത്തിലായിരുന്നു പ്രിയദര്ശന് എന്ന യുവാവിന്റെ മൃതദേഹം കണ്ടത്. അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടി വന്നതെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് ഓര്‍ത്തെടുക്കുന്നു.
മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.
കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെവിന് വധക്കേസില്‍ നാളെ വിധി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന് സാനു ചാക്കോ, അച്ഛന് ചാക്കോ ജോണ്‍ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവും കെവിനും പിന്മാറില്ലെന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ട് പോയി െകവിനെ കൊലപ്പെടുത്തിയത്.
തെന്മല ഒറ്റക്കൽ സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.
താഴ്ന്ന ജാതിയിൽപെട്ടതെന്ന് നീനുവിന്റെ ബന്ധുക്കൾ കരുതുന്ന കെവിനെ നീനു വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണു കൊലപാതകമെന്നും ഇതു ദുരഭിമാനക്കൊലയാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. 2018 മേയ് 27നു കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം പിറ്റേന്നു രാവിലെ കൊല്ലം ചാലിയക്കര പുഴയിൽ കണ്ടെത്തുകയായിരുന്നു.നീനുവിന്റെ സഹോദരൻ സാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഉൾപ്പെടെ 14 പ്രതികളുണ്ട്.
വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി
തീവ്രമഴ വടക്കന്‍ജില്ലകളില്‍ നിന്ന് ഇന്ന് പകലും ഒഴിഞ്ഞു നിന്നു. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍വെരയുള്ള ജില്ലകളില്‍ 10 സെന്റി മീറ്ററില്‍താഴെ മഴയെ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. പക്ഷെ അതിനിടയിലും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്ന ന്യൂന മര്‍ദ്ദം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴകൊണ്ടുവന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യത ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടുമുണ്ട്.
മഴ അല്‍പ്പം മാറിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇപ്പോള്‍ 1243 ക്യാമ്പുകളിലായി 2,24,000 പേരാണുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍മെച്ചപ്പെടുമെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, വയനാട്, മലപ്പുറം,കണ്ണൂര്‍, കോട്ടയം,ആലപ്പുഴ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധിയില്ല.
എറണാകുളം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ല.