Latest News

ഭോപ്പാല്‍: പ്രിസ്ബിറ്ററിയില്‍ വച്ച് തന്നെ വൈദികന്‍ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് മധ്യവയസ്‌ക്ക നല്കിയ പരാതിയില്‍ വൈദികന്‍ നിരപരാധിയെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ ബലാത്സംഗാരോപിതനായി പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത ഭോപ്പാല്‍ അതിരൂപതയിലെ ഫാ. ജോര്‍ജ് ജേക്കബ് എന്ന
അമ്പത്തിരണ്ടുകാരനെയാണ് കോടതി നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചത്

മെഡിക്കല്‍ റിപ്പോര്‍ട്ട്, സാക്ഷിമൊഴി, മറ്റ് ശാസ്ത്രീയ തെളിവുകള്‍, വാദം എന്നിവയുടെ അടിസ്ഥാനത്തിലാണ് വൈദികന്റെ നിരപരാധിത്വം തെളിഞ്ഞത്.

കോടതി വിധിയെ അതിരൂപത സ്വാഗതം ചെയ്തു. തങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും ആദ്യം മുതല്ക്ക് തന്നെ അച്ചനെ വിട്ടയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായും രൂപതയുടെ വക്താവ് ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു.

 

മാഞ്ചെസ്റ്റര്‍: കേരളത്തിന്റെ തനത് കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റി ഡേപരേഡിൽ നിറഞ്ഞുനിന്നത് മലയാളികള്‍. മലയാളികളുടെ അഭിമാനമായ കഥകളിയും മോഹിനിയാട്ടവും ഉൾപ്പടെയുള്ള കലാരൂപങ്ങൾ കാണികൾക്കു വിസ്മയ കാഴ്ച്ചയായി . മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ വര്‍ണത്തിന്റെ പൊലിമ അണിയിച്ചൊരുക്കിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി ഡേ ആഘോഷം മലയാളികള്‍ ഗംഭീരമാക്കിയത്. ഉത്സവത്തനിമയുടെ ആവിഷ്‌കാരം സമ്മാനിച്ച് മാഞ്ചസ്റ്റര്‍ പരേഡില്‍ ഏറ്റവും മുന്നില്‍ നിന്നത് മലയാളികളുടെ തനത് കലാരൂപങ്ങള്‍ നൂറുകണക്കിന് മലയാളികളാണ് വിവിധ കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ തെരുവോരം കീഴടക്കിയത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളം കീഴടക്കിയിരുന്ന 10 കലാരൂപങ്ങളാണ് നടന്ന മാഞ്ചസ്റ്റര്‍ പരേഡില്‍ മലയാളി സമൂഹം ദൃശ്യാവിഷ്‌കാരം ആയി മറുനാട്ടില്‍ അവതരിപ്പിച്ചത്. മലയാളിപ്പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ഇത്. നൂറ്റമ്പതിലധികം കലാകാരന്മാരുടെ അക്ഷീണമായ പരിശ്രമമായിരുന്നു ഈ ഉദ്യമം. മാഞ്ചെസ്റ്റര്‍ പ്രിന്‍സസ് സ്ട്രീറ്റില്‍ നിന്നും ആണ് പരേഡ് ആരംഭിച്ചത്.. മലയാളി അസോസിയേഷന്‍ അവതരിപ്പിച്ച പ്രധാന കലാരൂപങ്ങള്‍ കഥകളി, തെയ്യം, ചെണ്ടമേളം ,പുലികളി, കളരിപ്പയറ്റ്, കോല്‍ക്കളി, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിവയായിരുന്നു.

ഇവയെല്ലാം ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തെരുവോരത്െ വര്‍ണാഭമാക്കി. മലയാളികളുടെ കലാരൂപങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ഇതില്‍ 22 അടി ഉയരത്തില്‍ നിര്‍മ്മിച്ച കെട്ടുകാള യായിരുന്നു. ഇത് ഏവരെയും ആകര്‍ഷിച്ചു. തിരുവോണാഘോഷത്തിന്റെ പ്രതീതിയായിരുന്നു ഇന്നലെ ഈ മറുനാട്ടില്‍ കാണാന്‍ കഴിഞ്ഞത് .മാഞ്ചസ്റ്റര്‍ സിറ്റി പരേഡിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളികള്‍ കൈയ്യടക്കി .യക്ഷഗാനവും പുലികളിയും ആദ്യമായി കാണുന്ന സായിപ്പന്മാര്‍ക്ക് നവ്യാനുഭൂതി യായി. കലാരൂപങ്ങള്‍ക്ക് മാറ്റ് കൂട്ടിക്കൊണ്ട് 15 കലാകാരന്മാര്‍ അണിനിരന്ന ശിങ്കാരിമേളവും ഉണ്ടായിരുന്നു ശിങ്കാരിമേളം അതിനൊപ്പം മലയാളികളും തദ്ദേശീയരും താളം പിടിച്ചപ്പോള്‍ അതൊരു പുത്തന്‍ അനുഭവമായി

ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമന്റെ (55) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നാണ് ഇദ്ദേഹം പുറപ്പെട്ടത്. മഥുര വൃന്ദാവൻ ആശ്രമത്തിലേക്കുള്ള വെച്ചൂർ പശുക്കളുമായാണ് വിക്രമൻ യാത്ര പോയത്. 21 നു ഡൽഹിയിലെത്തിയ വിക്രമൻ, തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപത്രിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണിൽ വിളിച്ച് പറഞ്ഞു.

ഇദ്ദേഹം 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുണിനോട് ദില്ലിയിലെത്താൻ വിക്രമൻ നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ദില്ലിയിലെത്തി. ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോൾ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഈ ഘട്ടത്തിൽ മാത്രമാണ് അച്ഛൻ മരിച്ച കാര്യം അരുൺ അറിയുന്നത്.

തിങ്കളാഴ്ച പുലർച്ചെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിച്ചു. ചെങ്ങന്നൂർ പൊലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ അസ്വാഭാവികത ഉണ്ടോയെന്ന് പറയാനാകൂ എന്നും ഇദ്ദേഹം വ്യക്തമാക്കി. രമയാണ് വിക്രമന്റെ ഭാര്യ. വിദ്യ മകളാണ്.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു‍. യുവാവിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു. ജൂണ്‍ 18നാണ് തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്.

സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു. മരത്തില്‍കെട്ടിയിട്ട തബ്രിസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെടുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് തബ്രീസ് അബോധാവസ്ഥയില്‍ ആയപ്പോളാണ് ആള്‍ക്കൂട്ടം യുവാവിനെ പൊലീസിന് കൈമാറിയത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലെത്തിച്ച തബ്രിസ് നാല് ദിവസത്തിന് ശേഷം മരിച്ചു. കസ്റ്റഡിയില്‍വച്ച് തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് തബ്രിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തും മുമ്പേ തബ്രിസ് മരിച്ചിരുന്നതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.

ജീവനൊടുക്കിയ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ഡയറി കണ്ടെത്തി. ആത്മഹത്യയിലേക്ക് നിര്‍ണായക തെളിവായേക്കാവുന്ന ഡയറിയാണ് അന്വേഷണ സംഘം സാജന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തതെന്നാണ് അറിയുന്നത്. ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് സൂചന.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി. ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും.

അതേസമയം, കണ്‍വെന്‍ഷന്‍ സെന്‍ററിന് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി ലഭിച്ചേക്കും.ആന്തൂർ നഗരസഭാ ഓഫീസിലും പരിശോധന നടന്നു. ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയായി മട്ടന്നൂർ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനിയറായി തളിപ്പറമ്പ് മുനിസിപ്പൽ എഞ്ചിനിയറും താൽക്കാലിക ചുമതലയേറ്റു.

ബസ് നിര്‍ത്തുന്നില്ലെന്ന് ജില്ലാ കളക്ടര്‍ക്ക് കുട്ടികള്‍ പരാതി നല്‍കി. വൈകിട്ട് ബസ് സ്റ്റോപ്പിലെത്തിയ കുട്ടികളും ബസ്സ് ജീവനക്കാരും ഞെട്ടി. ബസ് സ്റ്റോപ്പില്‍ കൈ നീട്ടാനെത്തിയത ജില്ലാ കളക്ടര്‍. വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകളെ
പിടികൂടാനായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ മിന്നല്‍ പരിശോധന. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് തന്നെ രംഗത്തിറങ്ങിയത്.

തിങ്കളാഴ്ച്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കളക്ടര്‍ എത്തിയത്. ബസ് സ്റ്റോപ്പില്‍ കളക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കളക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റി. ബസുകള്‍ പരിശോധിച്ച കളക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍.ടി.ഒയ്ക്ക് കൈമാറിയ കളക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നടപടി കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. ചുമതല ഏറ്റ ദിവസം മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കാണും. ബസ് കയറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്നാണ് ബസ് മുതലാളിമാരോടും തൊഴിലാളികളോടുമുള്ള തന്റെ അഭ്യര്‍ത്ഥനയെന്ന് കളക്ടര്‍ പറഞ്ഞു.

ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് മെറിന്റെ മാതാപിതാക്കൾ കൊച്ചി സിറ്റി പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ, മെറിൻ മരണപ്പെട്ടത് ആലപ്പുഴയിൽ ആയതിനാൽ കേസ് കൊച്ചിയിൽനിന്ന് ആലപ്പുഴയിലേക്കു മാറ്റി.

കഴിഞ്ഞ വർഷം നവംബർ 9ന് ആണ് എറണാകുളം വരാപ്പുഴ സ്വദേശി മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ ആണ് മെറിനും തിരൂർ സ്വദേശി അഭിലാഷും വിവാഹിതരാവുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അഭിലാഷ്. മെറിൻ മരിച്ച ദിവസം, അഭിലാഷിന്റെ സുഹൃത്തുക്കൾ മെറിന് അപകടം പറ്റിയെന്നും വേഗം എത്തണമെന്നും മാതാപിതാക്കളെ അറിയിച്ചു. ഇവർ ആലപ്പുഴയിൽ എത്തിയപ്പോഴാണ് മെറിൻ മരിച്ച വാർത്ത അറിയുന്നത്.

മെറിന്റെ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിൻ തൂങ്ങിമരിക്കാൻ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകൾ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിൻ സന്തോഷത്തിൽ ആയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മെറിന്റേതു തൂങ്ങിമരണമായാണ് സൂചിപ്പിച്ചിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.

മെറിന്റെ മരണശേഷം ഭർത്താവും കുടുംബാംഗങ്ങളും ഇവരുമായി ബന്ധപ്പെടാത്തതും ദുരൂഹത ഉയർത്തുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിന്റെ മാതാപിതാക്കളിൽനിന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം മൊഴി എടുത്തിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വ‌േഷണം നടക്കുകയാണ്. മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അവരുടെ പരാതി പ്രകാരം പരിശോധിക്കുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ച‌ു.

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ 62 റണ്‍സിന് തോല്‍പിച്ച് ബംഗ്ലദേശ് സെമി സാധ്യതകള്‍ സജീവമാക്കി. ബംഗ്ലദേശ് ഉയര്‍ത്തിയ 263റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ ഔട്ടായി. 51 റണ്‍സ് എടുക്കുകയും 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടുകയും ചെയ്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലദേശിന്‍റെ വിജയശില്‍പി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 83 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമും, 51 റണ്‍സ് നേടിയ ഷാക്കിബുമാണ് ബംഗ്ലദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മുജീബുര്‍ റഹ്മാന്‍ അഫ്ഗാനിസ്ഥാനായി മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ കരുതലോടെ തുടങ്ങിയെങ്കിലും ഷാക്കിബിന്‍റെ സ്പിന്നിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബ്, റഹ്മത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍ എന്നിവരെയാണ് ഷാക്കിബ് പുറത്താക്കിയത്. 47 റണ്‍സെടുത്ത ഗുല്‍ബാദിനും 49 റണ്‍സെടുത്ത സമിയുള്ള സന്‍വാരിയുമാണ് അഫ്ഗാന്‍ സ്കോര്‍ 200ല്‍ എത്തിച്ചത്.

ടിക് ടോക്കില്‍ തരംഗമാകാന്‍ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ അഭ്യാസപ്രകടനം നടത്തിയ പത്തൊന്‍പതുകാരന് ദാരുണാന്ത്യം. കര്‍ണാടക തുമകൂരു സ്വദേശി കുമാറാണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കാന്‍ ബാക്ക് ഫ്ളിപ്പ് അഭ്യാസം നടത്തുന്നതിനിടെ തലയിടിച്ചുവീണ യുവാവ് കഴുത്തൊടിഞ്ഞാണ് മരിച്ചത്

ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ടിക് ടോക്കിലേയ്ക്ക് വീഡിയോ ചിത്രീകരിക്കാനൊരുങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ തരംഗമാകാന്‍ ബാക്ക് ഫ്ളിപ്പ് അഭ്യാസം നടത്താനായിരുന്നു തീരുമാനം. മുന്‍പരിചയമിലാത്ത അഭ്യാസം യാതൊരുസുരക്ഷാ സംവിധാനവുമില്ലാതെയാണ് ചെയ്തത്. ഇത് വഴിവച്ചത് വന്‍ ദുരന്തത്തിലേയ്ക്ക്.

ബാക്ക് ഫ്ളിപ്പ് ചെയ്യുന്നതിനിടെ കണക്കുകൂട്ടല്‍ പിഴച്ചു. പിന്നാക്കം തിരിയുന്നതിനിടെ തലയിടിച്ച് വീണ കുമാറിന്‍റെ കഴുത്തൊടിഞ്ഞു. നട്ടെല്ലിനും സാരമായി പരിക്കറ്റു. സുഹൃത്തുക്കള്‍ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‍എട്ടുദിവസത്തെ ചികിത്സയ്ക്കൊടുവില്‍ കുമാര്‍ മരണത്തിന് കീഴടങ്ങി.

അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റവരിൽ മലയാളിയും. മലപ്പുറം പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കാണ് പരുക്കേറ്റത്. ആക്രമണത്തിൽ ഒരു സിറിയൻ പൌരൻ കൊല്ലപ്പെട്ടു.

ഇന്നലെ രാത്രി ഒൻപതു പത്തിനാണ് യെമൻ അതിർത്തിയിൽ നിന്നും ഇരുന്നൂറു കിലോമീറ്റർ അകലെയുള്ള അബ്ഹ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയത്. ഈ മാസം രണ്ടാം തവണയാണ് വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. നാലു ഇന്ത്യക്കാരടക്കം 21 പേർക്കു പരുക്കേറ്റു. അബ്ഹയിൽ പത്തുവർഷമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കു ആക്രമണത്തിൽ പരുക്കേറ്റു. മകനെ നാട്ടിലേക്ക് യാത്രഅയക്കാൻ വിമാനത്താവളത്തിലെത്തിയതായിരുന്നു സെയ്ദാലിയും കുടുംബവും.

ഇടതുനെഞ്ചിൽ പരുക്കേറ്റ സെയ്ദാലിയെ സൌദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. റണ്‍വേയിലെ വിമാനം ലക്ഷ്യമിട്ട ഡ്രോണ്‍, ലക്ഷ്യം തെറ്റി പാര്‍ക്കിങ് ഏരിയയില്‍ പതിച്ചാണ് അപകടമുണ്ടായതെന്നു സഖ്യസേനാ വക്താവ് തുർക്കി അൽ മാൽക്കി പറഞ്ഞു. ഇറാൻ പിന്തുണയോടെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ അമേരിക്ക, യു.എ.ഇ, ബഹ്റൈൻ തുടങ്ങി വിവിധ രാജ്യങ്ങൾ അപലപിച്ചു

 

RECENT POSTS
Copyright © . All rights reserved