Latest News

ഉടമ്പടി രഹിത ബ്രെക്‌സിറ്റ് തടയാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ്. അതിന് ചില കണ്‍സര്‍വേറ്റീവ് എം.പിമാരും പിന്തുണ നല്‍കാന്‍ തുടങ്ങിയതോടെ ഭരണകക്ഷി എം.പിമാര്‍ സര്‍ക്കാരിനെതിരെ നീങ്ങരുതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് അദ്ദേഹം.

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ഏതുവിധേനയും തടയാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. കരാറോടു കൂടിയോ അല്ലാതെയോ ഒക്ടോബര്‍ 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. അന്തിമകാലാവധി നഷ്ടപ്പെടുന്നതിനുപകരം കരാറില്ലാതെതന്നെ പുറത്തുപോകാമെന്ന നിലപാടിലാണ് ബോറിസ് ജോണ്‍സണ്‍. അതാണ് അദ്ദേഹത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍തന്നെ നീങ്ങാന്‍ കാരണം.

ഉടമ്പടി രഹിത ബ്രെക്‌സിറ്റിനെതിരെ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മ്മാണം നടത്താന്‍ എംപിമാര്‍ ഈ ആഴ്ചതന്നെ ശ്രമിച്ചേക്കും. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആരെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കരുതെന്ന വിപ്പ് ലംഘിച്ചാല്‍ അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഭീഷണികള്‍ വകവയ്ക്കാതെ ടോറി എം.പിമാര്‍ ജോണ്‍സന്റെ നീക്കത്തിനെതിരെ ഉറച്ചുനിന്നാല്‍ സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വരുകയും പാര്‍ലമെന്റിന്റെ നിയന്ത്രണം ജെറമി കോര്‍ബിന് കൈമാറുകയും ചെയ്യേണ്ടിവരും. സര്‍ക്കാരിനെതിരെ വോട്ടുചെയ്യുകയോ അല്ലെങ്കില്‍ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അതിനെ വിമത നീക്കമായാണ് വ്യാഖ്യാനിക്കുക.

അതേസമയം, പാര്‍ലമെന്റ് മരവിപ്പിക്കുന്ന ബോറിസ് ജോണ്‍സണ് എതിരെ ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലി തുടരുകയാണ്. കഴിഞ്ഞ ദിവസവും പതിനായിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റിലെത്തി പ്രതിഷേധിച്ചത്. പാര്‍ലമെന്റിലെ ഭൂരിഭാഗം എം.പി.മാര്‍ക്കും താത്പര്യമില്ലാത്ത സാഹചര്യത്തില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബോറിസ് ജോണ്‍സണ് എളുപ്പമാകില്ല.

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ നിർണായകമായ ഘട്ടവും പിന്നിട്ട് ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും പേടകത്തില്‍ നിന്ന് വേര്‍പെടുന്ന പ്രക്രിയ പൂര്‍ത്തിയായത് ഇന്ന ഉച്ചയോടെ പൂർത്തിയായത്. ഇന്ന് ഉച്ചയ്ക്ക് 1.15 നായിരുന്നു മുൻ നിശ്ചയിച്ച പ്രകാരം സുപ്രധാന ഘട്ടം പിന്നിട്ടിത്. ഉപഗ്രഹത്തിന്റെ അവസാനത്തെ ഭ്രമണപഥമാറ്റം ഇന്നലെ പൂര്‍ത്തിയായിരുന്നു.

സെപ്തംബർ ഏഴിന് ചന്ദ്രോപരിലത്തിൽ ഇറങ്ങുന്ന വിക്രം ലാന്‍ഡർ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ചന്ദ്രനോട് അടുക്കും. എന്നാൽ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തില്‍ ഓര്‍ബിറ്റര്‍ തുടരും.

ഓര്‍ബിറ്ററിൽ നിന്നും വേർപ്പെട്ട വിക്രം ലാന്‍ഡർ ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയിൽ അടുത്ത ഭ്രമണ പഥമായ 109 കിലോമീറ്റര്‍ അടുത്തേക്ക് മാറ്റും. പിന്നാലെ ചന്ദ്രനില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ബുധനാഴ്ചയും ലാന്‍ഡർ മാറും.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30 നും 2.30 നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. ഇതിന് മുന്നോടിയായി വിക്രം ലാന്‍ഡറിന്റെ വേഗത സ്വയം കുറയ്ക്കണം. ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിംപെലിയസ് എന്‍ എന്നീ ക്രേറ്ററുകള്‍ക്കിടയിലാണ് ലാന്‍ഡര്‍ ഇറങ്ങുന്നത്.

അമ്പോ… ട്രോളർ മാരുടെ തലയിൽ പോലും ഉദിക്കാത്ത ഐഡിയ, നിങ്ങൾ പുലിയാണ് സോഷ്യൽ മീഡിയ ഒന്നടക്കം പറയുന്നു. വിഡിയോ കണ്ടാൽ അന്യഗ്രഹത്തിലൂടെ നടന്നുനീങ്ങുന്ന മനുഷ്യനാണെന്ന് തോന്നും. എന്നാൽ സംഭവം അതല്ല. ഇതൊരു പ്രതിഷേധമാണ്.

ബെംഗളൂരുവിലെ തകർന്ന റോഡ് ശരിയാക്കാത്ത അധികൃതരെ പരിഹസിച്ചാണ് ഇൗ കലാകാരൻ രംഗത്തെത്തിയത്. ബഹിരാകാശ യാത്രികന്റെ വേഷത്തിലെത്തിയ ഇയാൾ തകർന്ന റോഡിലൂടെ നടക്കുന്ന വിഡിയോ പകർത്തി. രാത്രി പകർത്തിയ ഇൗ ദൃശ്യങ്ങൾ ഒറ്റനോട്ടത്തിൽ അന്യഗ്രഹത്തിന്റെ ഉപരിതലത്തിലൂടെ മനുഷ്യൻ നടക്കുന്ന പോലെ തോന്നും.
നിമിഷനേരം കൊണ്ടാണ് ഇൗ വിഡിയോ വൈറലായത്. കേരളത്തിലായിരുന്നെങ്കിൽ പാതാളം ആയിരുന്നു മികച്ചതെന്ന കമന്റുമായി മലയാളികളും രംഗത്തെത്തിയിട്ടുണ്ട്.

 

വിശക്കുന്നവര്‍ക്ക് കൊല്ലം നഗരത്തില്‍ ഇനിയൊരു ഇല്ലമുണ്ട്. ആഹാരം പാഴാക്കരുതെന്നും ആരും പട്ടിണികിടക്കരുതെന്നും ഒരേസമയം ഓര്‍മിപ്പിക്കുന്ന ഒരിടം. ഈ ഭക്ഷണ കലവറയ്ക്ക് ഹാപ്പി ഫ്രിഡ്ജ് എന്നാണ് പേര്. ഹാപ്പി ഫ്രിഡ്ജ് നിറയണമെങ്കില്‍ നന്മനിറഞ്ഞ മനസുള്ളവര്‍ ഈ ആശയത്തെ ഏറ്റെടുക്കണം. വിവാഹം, പിറന്നാള്‍ തുടങ്ങി ആഘോഷങ്ങളുടെ ബാക്കിയിരിപ്പ് കേടുവരാതെ ഇവിടെ എത്തിക്കാം. കുഴിച്ചുമൂടാത്ത കരുണ, മറ്റൊരാളുടെ വിശപ്പടക്കും.

ഒരുനേരമെങ്കിലും ഒരു വയറുനിറയട്ടെ എന്ന് ചിന്തിക്കുന്നവര്‍ക്കും, ഭക്ഷണം വാങ്ങി ഈ കാരുണ്യകേന്ദ്രത്തില്‍ എത്തിക്കാം. ഹാപ്പി ഫ്രിഡ്ജില്‍ വന്നുചേരുന്ന ആഹാരം എന്നും രാത്രി സന്നദ്ധ പ്രവർത്തകർ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിളമ്പും

പളളിമുക്ക് കേക്ക്സ് ആൻഡ് കേക്ക്സിനു മുന്നിലാണ് തെക്കൻ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ്. സന്നദ്ധ സംഘടനകളായ ദ് ഗുൽമോഹർ ഫൗണ്ടേഷനും ഫീഡിങ് ഇന്ത്യയുമാണ് പദ്ധതിക്കു പിന്നില്‍. വിതരണത്തിന് കാത്തുനില്‍ക്കാതെ വിശക്കുന്നവര്‍ക്ക് ഇവിടെ എത്തി ഭക്ഷണപ്പൊതി എടുക്കാനും സാധിക്കും

വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക്, ഹാപ്പി ഫ്രിഡ്ജിനടുത്തേക്ക് ഒരു ഭക്ഷണപൊതിയുമായി വരാം. മടക്കയാത്രയില്‍. ലഭിക്കുന്നത് മനസുകൊണ്ട് ലഭിക്കുന്ന സന്തോഷമായിരിക്കും. വിശപ്പറിഞ്ഞു വിളമ്പുന്നതിനുള്ള മനസുഖം

ജർമനിയിൽ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയിലാണ് ബീഫ് കറിയും ബ്രഡ്ഡും വിളമ്പിയതിനെ തുടർന്ന് സംഘർഷം.  ബീഫ് വിളമ്പിയതിനെ  എതിർത്ത് ഉത്തരേന്ത്യക്കാരായ ചിലർ വരികയായിരുന്നു. ‘ഹിന്ദു സംസ്കാര’ത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് ഇവർ വാദിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു.

ഉത്തരേന്ത്യക്കാരെ പിന്തുണയ്ക്കുകയാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ചെയ്തതെന്നാണ് ആരോപണം. ബീഫ് സ്റ്റാൾ ഉടൻ അടയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതോടെ കേരള സമാജം പൊലീസിനെ സമീപിച്ചു.

പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർ ഉടനെ സഹായവുമായി എത്തി. എതിർപ്പുന്നയിച്ച് സ്ഥലത്തുണ്ടായിരുന്ന ഉത്തരേന്ത്യക്കാരോട് ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് അവർ അറിയിച്ചതായും പ്രവാസി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു
ഏത് ഭക്ഷണം വിളമ്പുന്നതിനും ജർമനിയിൽ വിലക്കില്ലെന്ന് പൊലീസ് പറഞ്ഞു  . ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ തന്നെയും മറ്റുള്ളവർ എന്ത് കഴിക്കണമെന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും പൊലീസ് അവരെ അറിയിച്ചു.

ഡോറിയന്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചു. ഡോറിയന്‍, കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ വീശിയടിച്ചത്. അടുത്ത കാലത്ത് ഉണ്ടായതില്‍വെച്ച് ‘അതി വിനാശകാരിയായ’ കൊടുങ്കാറ്റ് എന്നാണ് യുഎസ് നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രം (എന്‍എച്ച്സി) ഡോറിയനെ വിശേഷിപ്പിച്ചത്. കാറ്റു വീശാന്‍ സാധ്യതയുള്ള ഗ്രാന്‍ഡ് ബഹാമ അടക്കമുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. 23 അടി (7 മീറ്റര്‍) വരെ ഉയരത്തില്‍ ആയിരിക്കും കാറ്റു വീശുകയെന്നും അത് ജീവനും സ്വത്തിനും കടുത്ത നാശം വിതച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഡോറിയന്‍ വീശിയതിനെ തുടര്‍ന്ന് എല്‍ബോ കേയില്‍ മണ്ണിടിച്ചിലുണ്ടാവുകയും അബാക്കോ ദ്വീപുകളിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിലാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ബഹാമസിലെ നിരവധി വീടുകളില്‍ വെള്ളം കയറിയതായും മേല്‍ക്കൂരകള്‍ പാറിപ്പോയതായും അവിടെന്നുള്ള ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

തെക്ക്-കിഴക്കന്‍ യുഎസ് സംസ്ഥാനങ്ങള്‍ പരിഭ്രാന്തരായിരിക്കുന്ന സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണില്‍ നിന്നും ആഹ്വാനം ചെയ്തത്, അമേരിക്കക്കാര്‍ ‘ബഹമാസിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം’ എന്നാണ്.ഡോറിയന്‍ യുഎസില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കുമെന്ന് പ്രവചിച്ചിരുന്നില്ല, എന്നാല്‍ ഫ്‌ലോറിഡ, ജോര്‍ജിയ, കരോലിനാസ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഇത് അപകടമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കൂറ്റന്‍ തിരമാലകള്‍ അടിച്ച് അബാക്കോ ദ്വീപിനെ മണിക്കൂറുകളോളം ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ ഡോറിയന്‍ 1935-ലെ ലേബര്‍ ഡേ ചുഴലിക്കാറ്റിനൊപ്പം ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റാണെന്ന് എന്‍എച്ച്സി വിലയിരുത്തുന്നത്. സ്‌കൂളുകളും പള്ളികളും അടക്കമുള്ള തുറസ്സായ കേന്ദ്രങ്ങളിലെക്കാണ് ബഹാമസിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. അവിടുത്തെ ഗ്രാന്‍ഡ് കേ, സ്വീറ്റിംഗ് കേ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് നിവാസികള്‍ നിര്‍ബന്ധിത ഉത്തരവുകള്‍ അവഗണിച്ചുകൊണ്ട് അവിടെത്തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

485 കോടിയുടെ ബിറ്റ്കോയിൻ സാമ്പത്തിക തർക്കത്തിൽ മലപ്പുറം സ്വദേശി ഡെറാഡൂണിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കൈവിരൽ മുറിച്ചെടുത്ത് ഹീനമായ രീതിയിൽ നടത്തിയ കൊലപാതകത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ബിറ്റ്കോയിൻ സാമ്പത്തിക ഇടപാട് നടത്തിയിരുന്ന മലപ്പുറം പുലാമന്തോൾ സ്വദേശി ഷുക്കൂർ, ഡെറാഡൂണിൽ വച്ചാണ് കഴിഞ്ഞദിവസം കൊല്ലപ്പെടുന്നത്. രണ്ടുമാസം മുന്‍പ് ഷുക്കൂറിനെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയതായും നിരന്തരം പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു

സംഭവത്തിൽ അഞ്ചു പേർ പിടിയിലായിട്ടുണ്ട് എങ്കിലും ആസൂത്രണം ഉൾപ്പടെ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലിന് രൂപം നൽകി. പഴുതടച്ച അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും.

ഡെറാഡൂണിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളുടെ സൂചന ലഭിച്ചത്. എന്നാൽ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയവരെ ഉൾപ്പടെ സംഭവത്തിൽ പിടികൂടാനുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

ഏറെ നാടകീയതകൾക്കൊടുവിൽ ആണ് ജോസ് ടോം പുലിക്കുന്നേലിനെ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ജോസ് കെ മാണി ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നതായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപുള്ള ഓരോ ദിവസവും. യു.ഡി.എഫ് നേതൃത്വത്തിന്റെ ഇടപെടലിൽ ആണ് സ്ഥാനാർഥി നിർണ്ണയത്തിൽ നിർണ്ണയമായതു

പാലാ ഉപതിരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതിനു പിന്നാലെ തുടങ്ങിയതാണ് യു.ഡി.എഫ് സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കംവും ആശയകുഴപ്പവും. കേരള കോൺഗ്രസിലെ ഭിന്നിപ്പ് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. സ്ഥാനാർഥിയെ താൻ പ്രഖ്യാപിക്കുമെന്ന് പി.ജെ.ജോസഫ് ആദ്യം പറഞ്ഞു. പി.ജെയുടെ വാക്കുകൾ വകവയ്ക്കാതെ ജോസ് കെ.മാണി വിഭാഗം തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ 7 അംഗ സമിതിയെ സ്ഥാനാർഥി നിർണയതിനായി നിയോഗിച്ചു.

ഒടുവിൽ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർഥിയാക്കിയ യു.ഡി.എഫ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പി.ജെ. ജോസഫ്. സ്ഥാനാര്‍ഥി രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ പ്രശ്നം ഉദിക്കുന്നില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.ജോസ് കെ.മാണി നിര്‍ദേശിച്ച പേര് യു.ഡി.എഫ് അംഗീകരിക്കുകയായിരുന്നു.പിന്നീട് സ്ഥാനാര്‍ഥി പ്രഖ്യാപനം പിജെ. ജോസഫിന്റെയും ജോസ് കെ.മാണിയുടെയും സാന്നിധ്യത്തിലായിരുന്നു.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ തീരുമാനം പിന്നീട്. നിയമപ്രശ്നങ്ങള്‍ പരിശോധിച്ചശേഷം ചിഹ്നം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടിയും വ്യാക്തമാക്കി.

പാലായിലെ വലിയ ചിഹ്നം കെ.എം മാണിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം. കെ.എം മാണിയുടെ പടം മാത്രം മതി ജയിക്കാനെന്നും ടോംജോസ് വ്യക്തമാക്കി.

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ജസ്റ്റിസ് പി.സദാശിവത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് നിയമനം. ഷാബാനു കേസിലെ വിധിമറികടക്കാന്‍ നിയമംകൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചയാളാണ് ആരിഫ് ഖാന്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. കേരളത്തിന് പുറമേ നാല് സംസ്ഥാനങ്ങള്‍ക്കും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.

മുത്തലാഖ് വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറാക്കി കേന്ദ്രസര്‍ക്കാര്‍. ഷാബാനു കേസിലെ വിധിമറികടക്കാന്‍ നിയമംകൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആരിഫ് മുഹമ്മദ് ഖാന്റെ പേര് ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു.

മുത്തലാഖ് ഇസ്ലാമികമല്ലെന്നും പരിശുദ്ധ ഖുറാന് വിരുദ്ധമാണെന്നുമായിരുന്നു ആരിഫ് ഖാന്റെ നിലപാട്. ഇക്കാര്യം സുപ്രീംകോടതിയിലെ കേസിലും കക്ഷിച്ചേര്‍ന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1986ല്‍ കോണ്‍ഗ്രസ് വിട്ട ആരിഫ് ഖാന്‍ ജനതാദളില്‍ ചേര്‍ന്ന് വി.പി.സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് പാര്‍ട്ടി വിട്ടു. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആരിഫ് ഖാന്‍ പറഞ്ഞു.

തൃശ്ശൂര്‍: കേരളം ദുരിതക്കയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി കേരളക്കരയുടെ സ്‌നേഹം പിടിച്ചു പറ്റിയ ആളാണ് നാഷാദ്. കരുണ വറ്റാത്ത ആ മനുഷ്യന്റെ നന്മതൊട്ടറിഞ്ഞ മറ്റൊരു സംഭവം വിവരിക്കുകയാണ് ബേബി ജോസഫ് എന്ന സ്ത്രീ.

‘ബ്രോഡ്വെയില്‍ കൂടി പോകുമ്പോള്‍ നമ്മുടെ നൗഷാദിന്റെ കട കണ്ടു. ഏതായാലും ജീവകാരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി. ആ സമയം നൗഷാദ് ഒരു ഹോള്‍സെയില്‍ കച്ചവടക്കാരനോട് സംസാരിക്കുകയായിരുന്നു.

താന്‍ കട നിര്‍ത്തുന്നതിനെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്. കട നിര്‍ത്തുന്നതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്. ‘നാല്‍പതിനായിരം രൂപ വാടകക്കാണ് ഞാന്‍ ഈ റൂം എടുത്തത് അടുത്തടുത്തു കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു ,എനിക്ക് മാത്രം തിരക്കു ഉള്ളപ്പോള്‍ അവര്‍ വെറുതെ ഇരിക്കുന്നു..അതു കാണുമ്പോള്‍ എനിക്ക് അവരെ ഓര്‍ത്തു മനസ്സിന് സമാധാനം കിട്ടുന്നില്ല എനിക്ക് വാടകയും അതിനപ്പുറവും ലാഭം വരുമ്പോള്‍ അവരുടെ സ്ഥിതി ദയനീയം തന്നെ. അതുകൊണ്ടാണ് ഞാന്‍ മാറുന്നതിനെ പറ്റി ആലോചിക്കുന്നത് എന്നായിരുന്നു. ഈ വാക്കു കേട്ടതും ഞാന്‍ ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞു’- ബേബി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ദൈവം കൂട്ടി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ബേബി ജോസഫ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

‘ഞാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ബ്രോഡ്വെയില്‍ കൂടി പോകുമ്പോള്‍ നമ്മുടെ നൗഷാദിന്റെ കട കണ്ടു.ഏതായാലും ജീവകരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി.നല്ല തിരക്കുണ്ട് ,പുതിയ ബില്‍ഡിങ്ങില്‍ ഷോപ്പുകള്‍ തുടങ്ങി വരുന്നതേയുള്ളൂ ,നൗഷാദിന്റെ കട എന്നു എഴുതിയ കടയുടെ അടുത്തു തന്നെ രണ്ടു മൂന്നു കട ഇതുപോലെ ഉണ്ടെങ്കിലും ആരും അവിടേക്ക് പോകുന്നില്ല.ഞാന്‍ തിരക്കില്‍ നൗഷാദിന്റെ തൊട്ടടുത്തു എത്തി.നൗഷാദ് ഒരു ഹോള്‍സെയില്‍ കച്ചവടക്കാരന്‍ ഓര്‍ഡര്‍ കിട്ടാന്‍ വേണ്ടി നൗഷാദിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.ആ സംസാരം കേട്ടപ്പോഴാണ് ഞാന്‍ അമ്പരന്നു പോയത്..

ഹൊള്‍സെല്‍ക്കാരനോട് നൗഷാദ് പറയുന്നു. ഞാന്‍ പുതിയ സ്റ്റോക്ക് വാങ്ങിക്കുന്നില്ല.ഉള്ളത് വിറ്റു തീര്‍ത്തു ഇവിടെ നിന്നും ഞാന്‍ ഫുട്ട് പാത്തു കച്ചവടത്തിലേക്കു മാറിയാലോ എന്നു ആലോചിക്കുന്നു.ഹോള്‍സെയില്‍ കാരന്‍ കാരണം ചോദിച്ചപ്പോള്‍ നൗഷാദ് പറയുന്നു ,നാല്‍പതിനായിരം രൂപ വാടകക്കാണ് ഞാന്‍ ഈ റൂം എടുത്തത് അടുത്തടുത്തു കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു ,എനിക്ക് മാത്രം തിരക്കു ഉള്ളപ്പോള്‍ അവര്‍ വെറുതെ ഇരിക്കുന്നു..അതു കാണുമ്പോള്‍ എനിക്ക് അവരെ ഓര്‍ത്തു മനസ്സിന് സമാധാനം കിട്ടുന്നില്ല എനിക്ക് വാടകയും അതിനപ്പുറവും ലാഭം വരുമ്പോള്‍ അവരുടെ സ്ഥിതി ദയനീയം തന്നെ.

അതുകൊണ്ടാണ് ഞാന്‍ മാറുന്നതിനെ പറ്റി ആലോചിക്കുന്നത് ഈ വാക്കു കേട്ടതും ഞാന്‍ ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞു.ഞാന്‍ ഇത് ഫൈസുബുക്കില്‍ എഴുതണം എന്നു മനസ്സില്‍ കരുതി നൗഷാദിനോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചു.ഒന്നല്ല രണ്ടോ മൂന്നോ എടുത്തോളൂ എന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ ഫോട്ടോ എടുത്തു വരുമ്പോള്‍ എന്റെ മനസ്സ് ആ നല്ല മനുഷ്യനെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ദൈവം കൂട്ടി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’

RECENT POSTS
Copyright © . All rights reserved