ഓവല്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഓസ്ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസ്ട്രേലിയയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് മുന്‍നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്. വാലറ്റത്ത് നഥാന്‍ ലിയോണും(25), പീറ്റര്‍ സിഡിലും(18) മികച്ച പ്രകടനം നടത്തിയതും ഓസീസിന് തുണയായി.
ജോഫ്രെ ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. സാം കുറന് മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി. 62 റണ്‍സ് വഴങ്ങിയായിരുന്നു ആര്‍ച്ചറുടെ ആറ് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു.
സ്കോര്‍: ഇംഗ്ലണ്ട് 294, 9/0, ഓസ്ട്രേലിയ 225.
മധ്യപ്രദേശില്‍ കൈക്കൂലി നല്കാന് പണമില്ലാത്തതിനെ തുടര്‍ന്ന് പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ട് കര്‍ഷകന്റെ പ്രതിഷേധം. മധ്യപ്രദേശിലെ വിദിഷ ജില്ലിലെ സിരോഞ്ചിയിലാണ് സംഭവം. പതരിയ ഗ്രാമവാസിയായ ഭുപട് രഘുവംശി എന്ന കര്ഷകനാണ്കൈക്കൂലി ചോദിച്ചതിന്റെ പ്രതിഷേധ സൂചകമായി പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടത്.
കഴിഞ്ഞ ഏഴുമാസങ്ങള്‍ക്ക് മുന്‍പ് തന്റെ കുടുംബസ്വത്തായി ലഭിച്ച ഭൂമി ഭാഗം വെക്കുന്നതുായി ബന്ധപ്പെട്ട് രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ തഹസീല്‍ദാര്‍ക്ക് സമര്‍പ്പിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 25,000 രൂപയാണ് തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതെന്നും ഇത് നല്കാന് കഴിയാത്തതിനാലാണ് പ്രതിഷേധസൂചകമായി തന്റെ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടതെന്നും രഘുവംശി പറഞ്ഞു.
അതേസമയം ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തെ കാലയളവ് വേണ്ടി വരുമെന്നും വില്ലേജ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണെന്നും തഹസീല്‍ദാര്‍ സിദ്ധാന്ത് സിങ് സിങ്ല പറഞ്ഞു. താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കമല്‍നാഥ് ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് ഉത്തരവിട്ടു.
തുടര്‍ന്ന് തഹസീല്‍ദാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും വില്ലേജ് അക്കൗണ്ടന്റിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്കി.
ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് താന്‍ രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ബുധനാഴ്ച സ്കോട്ട്ലന്‍ഡിലെ പരമോന്നത സിവില്‍ കോടതി വിധിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ജോണ്സണ്. സസ്പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളെകുറിച്ച് രാജ്ഞിയോട് കള്ളം പറഞ്ഞുവോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും ഇല്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പരമ്പരാഗതമായി രാജ്ഞിക്കാണ് ഉള്ളത്. നീക്കങ്ങള്‍ തടസ്സപ്പെടുത്തി പാര്‍ലമെന്റിനെ വരുതിയില്‍ നിര്‍ത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രി ജോണ്‍സണ്‍ന്റേതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. ‘ഇംഗ്ലണ്ടിലെ ഹൈക്കോടതി തീരുമാനത്തോട് പൂര്‍ണ്ണമായും യോജിച്ചതാണ്. പക്ഷെ, അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്’- എന്നും ജോണ്സണ് കൂട്ടിച്ചേര്‍ത്തു.
അഞ്ചാഴ്ചത്തെ സസ്പെന്ഷന് ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. ഇനി ഒക്ടോബര്‍ 14-നാണ് പാര്‍ലമെന്റ് വീണ്ടും ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന് വിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഓപ്പറേഷന് യെല്ലോ-ഹാമര്‍ എന്നപേരില്‍ ഒരു കരട് രേഖ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാരലമെന്റ് പിരിച്ചുവിട്ടത് തീര്‍ത്തും അനുചിതമായ തീരുമാനമാണെന്ന് ലേബര്‍പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.
ഉടമ്പടികളില്ലാതെ ബ്രക്സിറ്റ് സംഭവിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്കുന്ന മുന്നറിയിപ്പ്. ഭക്ഷണം, ഔഷധങ്ങള്‍, ഇന്ധനമടക്കമുള്ള മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ദൗര്‍ലഭ്യമുണ്ടാകുന്നത് രാജ്യത്ത് വന്‍വിലകയറ്റത്തിന് കാരണമാകും. അയര്‍ലാന്‍ഡ് അതിര്‍ത്തിയിലുണ്ടായേക്കാവുന്ന പരിശോധനകള്‍ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അയര്‍ലാന്‍ഡ് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റ് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം.
ബ്രിട്ടനിലെ ജനങ്ങളെ ശിക്ഷിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഒരുങ്ങുന്നതെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് ജെറമി കോര്ബിന് പ്രതികരിച്ചു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം എംപിമാര്‍ തള്ളിയിരുന്നു.
ബിഹാറില്‍ യുവതിയെയും സുഹൃത്തായ യുവാവിനെയും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. വിവാഹേതര ബന്ധം ആരോപിച്ചാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു
ബീഹാറിലെ ഇഗുനി ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. വിവാഹേതര ബന്ധത്തിന്റെ പേരിലാണ് യുവതിയെയും യുവാവിനെയും ക്രൂരമായി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പരിശോധനയില്‍ ഇവരെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയതെന്ന് വ്യക്തമായി. കുന്ദന്‍ മന്‍ജി, ലാല്‍തി ദേവി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു
യുവതിയും പ്രായത്തില്‍ ഇളവുള്ള യുവാവും തമ്മിലുള്ള ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായ ചോദ്യം ചെയ്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. എന്തായാലും ഗ്രാമത്തിലെ ഇരട്ടക്കൊലപാതകത്തില്‍ മേഖലയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മികച്ച ഓപ്പണറെ കണ്ടെത്തുക എന്നത്. ഓരോ പരമ്പരകളിലും ഒപ്പണര്‍മാരെ മാറി മാറി പരീക്ഷിക്കാറുണ്ടെങ്കിലും ആരും തന്നെ സ്ഥിരതയോടെ മികവ് തെളിയിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി പരിഗണിച്ചിരുന്ന കെ.എല്‍.രാഹുലിനെ മാറ്റി ഇപ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കുകയാണ് സെലക്ടര്‍മാര്‍. ശുഭ്മാന്‍ ഗില്ലിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളില്‍ ഉള്‍പ്പെടെ ഫോം കണ്ടെത്താന്‍ കഴിയതെ വന്നതാണ് രാഹുലിന് തിരിച്ചടിയായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ നാല് ഇന്നിങ്സുകളില്‍ നിന്നായി 101 റണ്‍സാണ് കെ.എല്‍.രാഹുല്‍ സ്വന്തമാക്കിയത്. 38, 44, 6, 13 എന്നിങ്ങനെയാണ് കരീബിയന്‍ മണ്ണിലെ താരത്തിന്റെ പ്രകടനം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാഹുലിന്റെ ടെസ്റ്റ് ശരാശരി 22.23 ആണ്. ഈ കാലയളവില്‍ താരം കളിച്ചത് 15 ടെസ്റ്റ് മത്സരങ്ങളാണ്. ഈ മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയും അഫ്ഗാനിസ്ഥാനെതിരായ അര്‍ധ സെഞ്ചുറിയും ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ പ്രകടനമൊന്നും രാഹുലിന് ക്രീസില്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല.
മറുവശത്ത് 20കാരന് ശുഭ്മാന്‍ ഗില്ലാകട്ടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ വരവ് അറിയിച്ച് കഴിഞ്ഞു. ഇന്ത്യ എയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഡബിള്‍ സെഞ്ചുറി നേടി ഒരിക്കല്‍ കൂടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 248 പന്തില്‍ 204 റണ്‍സാണ് താരം അടിച്ചെടുത്തത്. 82.25 പ്രഹരശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത് എന്നത് എടുത്ത് പറയണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങിയപ്പോള്‍ മാത്രം 1072 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്. 16 ഇന്നിങ്സുകളില്‍ നിന്ന് 76.57 ശരാശരിയിലാണ് താരം 1072 റണ്‍സ് സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടുന്നു. 268 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.
മൂന്ന് മത്സരങ്ങളാണ് ഗാന്ധി-മണ്ടേല ട്രോഫിക്കു വേണ്ടിയുള്ള പേടിഎം ഫ്രീഡം പരമ്പരയിലുള്ളത്. ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് മത്സരം. ഒക്ടോബര്‍ 10 മുതല്‍ രണ്ടാം ടെസ്റ്റ് പൂനെയില്‍ നടക്കും. ഒക്ടോബര്‍ 19 മുതല്‍ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീം വിരാട് കോഹ്ലി (നായകന്), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ.
സിംബാബ്വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബം സമ്മതിച്ചു. തലസ്ഥാനമായ ഹരാരെയിലെ ‘മോനുമെന്റ് ഫോര്‍ നാഷണല്‍ ഹീറോസി’ല്‍ മുഗാബെയുടെ മൃതദേഹം സംസ്കരിക്കാനാണ് തീരുമാനം. അതേസമയം എന്നായിരിക്കും സംസ്കാരം എന്ന കാര്യം അവ്യക്തമാണ് എന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
95കാരനായ മുഗാബെ സെപ്റ്റംബര്‍ ആറിന് സിംഗപ്പൂരിലാണ് മരിച്ചത്. 30 വര്‍ഷം പ്രസിഡന്റായും അതിന് മുമ്പ് ഏഴ് വര്‍ഷം പ്രധാനമന്ത്രിയായും തുടര്‍ച്ചായി സിംബാബ്വെയുടെ ഭരണം നിയന്ത്രിച്ച റോബര്‍ട്ട് മുഗാബെയുടെ ഭരണം അവസാനിച്ചത് 2017ലാണ്. പട്ടാള അട്ടിമറിയിലാണ് മുഗാബെ പുറത്തായത്.
പ്രസിഡന്റ് എമേഴ്സണ്‍ നാന്‍ഗാഗ്വയും കുടുംബവും സംസ്കാരത്തിന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായിരുന്നു. നാന്‍ഗാഗ്വ തുടക്കത്തില്‍ മുഗാബെയുടെ അനുയായി ആയിരുന്നു. പിന്നീട് കടുത്ത എതിരാളിയായി മാറി. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് എതിരായ സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് റോബര്‍ട്ട് മുഗാബെ. എന്നാല്‍ പിന്നീട് മൂന്നര പതിറ്റാണ്ടിലധികം അധികാരത്തിലിരുന്ന മുഗാബെയുടെ ഭരണം ഏകാധിപത്യ സ്വഭാവമുള്ളതാണ് എന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
സ്വകാര്യ ചടങ്ങായിരിക്കുമോ, അതോ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മുഗാബെയുടെ ജന്മസ്ഥലമായ കുടാമയില്‍ സ്വകാര്യ ചടങ്ങില്‍ സംസ്കരിക്കുമെന്നായിരുന്നു കുടുംബം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഗവണ്മെന്റ് താല്പര്യം ഇപ്പോള്‍ കുടുംബം അംഗീകരിച്ചിരിക്കുകയാണ്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ക്യൂബന്‍ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ, ദക്ഷിണാഫ്രിക്കയിലെ സിറില്‍ റമാഫോസയടക്കം വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ന്യൂ ഡൽഹിയുടെ അധികാരകേന്ദ്രത്തിന്റെ മുഖമായ പ്രദേശങ്ങളിൽ വലിയ രൂപകൽപ്പനാ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്ന് റിപ്പോർട്ട്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യഗേറ്റ് വരെയുള്ള ഭാഗത്തിനാണ് പുതിയ മുഖം നൽകുക. വിഖ്യാത വാസ്തുശിൽപ്പിയായ എഡ്വിൻ ല്യൂട്ടിൻസ് ഡിസൈൻ ചെയ്തതാണ് ഈ പ്രദേശം. ഏതാണ്ട് നാല് സ്ക്വയർ കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്താരം.
മോദി സർക്കാരിന്റേത് വളരെ വിപുലമായ പദ്ധതിയാണ്. ഒരു പുതിയ പാർലമെന്റ് ബിൽഡിങ് പണിയണമെന്നാണ് മോദി സർക്കാരിന്റെ താൽപര്യം. ഇല്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള പാർലമെന്റ് മന്ദിരത്തെ ആധുനികവൽക്കരിക്കുന്ന തരത്തിൽ ഡിസൈൻ മാറ്റം വരുത്തണം. ഇതോടൊപ്പം രാഷ്ട്രപതി ഭവന് മുതൽ ഇന്ത്യഗേറ്റ് വരെയുളള ഭാഗം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള പദ്ധതികളും കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
![]()
എല്ലാ വകുപ്പുകളുടെയും ഔദ്യോഗിക കേന്ദ്രങ്ങൾ ഒരിടത്തേക്ക് കൊണ്ടുവരാനുള്ള ആലോചനയും ഇക്കൂട്ടത്തിലുണ്ട്. ഇതിനായി ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ് സ്ഥാപിക്കും. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പ്രദേശത്തെ പുനർരൂപകൽപ്പന ചെയ്യാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യക്ക് പുതിയ മുഖം കൈവരുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഭരണവ്യവസ്ഥയുടെ ‘കാര്യക്ഷമതയെയും സുതാര്യതയെയും’ വ്യക്തമാക്കുന്നതായിരിക്കും പുതിയ കെട്ടിടം.
പൊതുജനങ്ങള്‍ക്കായുളള പ്രദേശത്തെ വിശ്രമ കേന്ദ്രങ്ങൾ, പാർക്കിങ് സ്ഥലങ്ങള്‍ എന്നിവയുടെയെല്ലാം വികസനം ഇക്കൂട്ടത്തിൽ നടക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. 2024 ല്‍ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ എംപിമാരെ ഉൾക്കൊള്ളാൻ നിലവിലെ പാർലമെന്റ് കെട്ടിടത്തിന് കഴിഞ്ഞെന്നു വരില്ല. ഇക്കാരണത്താലാണ് ഒരു പുതുക്കൽ ആലോചിക്കുന്നതെന്ന ന്യായവും വരുന്നുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമ മുകേഷ് അംബാനിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ആദായനികുതി വകുപ്പിന്റെ മുംബൈ വിഭാഗം നിരവധി രാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍, 2015-ലെ കള്ളപ്പണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് മുകേഷ് അംബാനി കുടുംബത്തിലെ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കരുതലയോടെയുള്ള നീക്കത്തില്‍, 2019 മാര്‍ച്ച് 28 ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെയും അവരുടെ മൂന്ന് മക്കള്‍ക്കും ‘വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും’ ഉണ്ടെന്ന കാരണത്തിനാണ് ആദായ വകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2011ല്‍ എച്ച്എസ്ബിസി ജനീവയില്‍ 700 ഇന്ത്യന്‍ വ്യക്തികളുടെയും അക്കൗണ്ടുകളുള്ള സ്ഥാപനങ്ങളുടെയും കണക്കില്‍ കാണിക്കാത്ത വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തെ വന്‍ ബിസിനസ് ഉടമസ്ഥരിലേക്കുമുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചത്.
ഫെബ്രുവരി 2015ന് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ നടത്തിയ അന്വേഷണത്തില്‍് എച്ച്എസ്ബിസി ജനീവയില്‍ ഇന്ത്യന്‍ അക്കൗണ്ട് ഉടമകളുടെ എണ്ണം 1,195 ആയി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ‘സ്വിസ് ലീക്സ്’ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്.
മൂന്നാറിൽ എട്ടുവയസ്സുകാരിയെ വീടിനുള്ളിൽ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടി പീഡനത്തിനിരയായെന്ന് സൂചന നൽകി പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട് . മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
മൂന്നാർ മേഖലയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ആണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉൗഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആണ് അപകടം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി ആണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ എത്തി വിദഗ്ധ പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധു എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെ ആണ് ആദ്യം വിവരം അറിയിച്ചത്. ഇയാൾ എത്തിയാണ് കഴുത്തിൽ കുരുങ്ങിയ കയർ മുറിച്ച് മാറ്റിയത്.
പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു.
സംഭവം നടന്ന തേയില എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്തു. പലരുടേയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ പീഡനം സംബന്ധിച്ച് ആണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാൽ മരണത്തെ കുറിച്ചുള്ള ദുരൂഹതയും നീങ്ങും എന്ന പ്രതീക്ഷയിൽ ആണ് അന്വേഷണ സംഘം. പെൺകുട്ടിയെ പീഡിപ്പിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നും എസ്റ്റേറ്റിൽ തന്നെ ഉള്ളവർ ആകാം എന്നും ആണ് പൊലീസിന്റെ കണക്ക് കൂട്ടൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.
നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ അവസരത്തിൽ ഫ്ലാറ്റ് ഉടമകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.
ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾക്കെതിരെ ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അമുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ എന്നാണ് ഷമ്മി തിലകൻ ഉയർത്തുന്ന ചോദ്യം. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും താരം പറഞ്ഞു.
ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്ന് മരട് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. ഒഴിയുന്നതിന് അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കേ നഗരസഭയുടെ നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ആണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിന് നഗരസഭാ നോട്ടീസ് നൽകിയത്. നോട്ടീസിന്റെ കാലാവധി നാളെ തീരുന്ന സാഹചര്യത്തിൽ ആണ് സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുവെന്ന് നഗരസഭാ വ്യക്തമാക്കിയത്. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിന് 12 ഫ്ലാറ്റ് ഉടമകൾ മറുപടി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയില്ലെന്നാണ് മറുപടിയിൽ ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്.
ചട്ടങ്ങൾ പാലിക്കാതെ ആണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് എന്ന് ഫ്ലാറ്റുടമകൾ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. ഒരു കാരണവശാലും ഫ്ലാറ്റുകൾ ഒഴിയില്ലെന്നും ഉടമകൾ വ്യക്തമാക്കി.
ഒഴിപ്പിക്കൽ നടപടിക്ക് എതിരെ നഗരസഭയ്ക്ക് മുന്നിൽ നാളെ മുതൽ ഫ്ലാറ്റുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതിന് എതിരെ സിപിഎം ജില്ലാ കമ്മിറ്റി നാളെ മരടിൽ മാർച്ച് നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി മരടിലെത്തും.
ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?
ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.