ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി മാനേജര്‍ തസ്തികയില്‍ 25 ഒഴിവുകളും സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ 10 ഒഴിവുകളുമാണുള്ളത്.
യോഗ്യത
കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലൊന്നില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
പ്രായം
ഐടി മാനേജര്‍: 25-32
സീനിയര്‍ ഐടി മാനേജര്‍: 28-35
അപേക്ഷ
www.bankofbaroda.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തികകളുടെയും ഒഴിവുകളുടെയും വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി – ഓഗസ്റ്റ് രണ്ട്.
ക്രിസ് ഗെയ് ലിന്റെ കൂറ്റനടികൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. 54 പന്തിൽ നിന്ന് 122 റൺസ്! എന്നിട്ടും പുറത്താവാതെ നിന്ന ഗെയ് ലിനെ മടക്കി അയയ്ക്കാൻ ഒടുവിൽ മഴ വരേണ്ടി വന്നു. കാനഡയിലെ ഗ്ലോബൽ ട്വൻറി-20 യിലായിരുന്നു ഗെയ് ലിന്റെ ബാറ്റിങ് വെടിക്കെട്ട്. ഏഴുബൗണ്ടറിയും 12 സിക്സറുമായിരുന്നു ഗെയ് ൽ നേടിയത്.
വാൻകൂവർ നൈറ്റ്സിന് വേണ്ടിയാണ് ഗെയ്ൽ കളിക്കാനിറങ്ങിയത്. ഓപ്പണിങ് മികവിന്റെ ബലത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസാണ് വാൻകൂവർ നൈറ്റ്സ് നേടിയത്. എതിർടീമായ മോൺട്രിയൽ ടൈഗേഴ്സിന് ബാറ്റ് ചെയ്യാൻ പോലും അവസരം നൽകാതെ മഴ തകർത്ത് പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാൻ സാധിച്ചില്ലെങ്കിലും ആരാധകരുടെ നിരാശ മാറ്റുന്നതായിരുന്നു ഗെയ് ലിന്റെ പ്രകടനം.
Celebrating his century like a boss! @henrygayle #GT2019 #MTvsVK pic.twitter.com/XT757Iu8P1
— GT20 Canada (@GT20Canada) July 30, 2019
തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു നേത്രാവതിക്ക് സമീപം കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി.സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച നേത്രാവതി പാലത്തിനടുത്തുനിന്നാണ് സിദ്ധാര്‍ഥയെ കാണാതായത്.

എൻ ഡി ആർഎഫിനും തീരസംരക്ഷണ സേനയ്ക്കുമൊപ്പം നേവിയുടെ മുങ്ങൽ വിദഗ്ദ്ധരും സിദ്ധാര്‍ഥയ്ക്കായുള്ള തിരച്ചിലിൽ പങ്കെടുത്തിരുന്നു. അതേസമയം കഫേ കോഫി ഡേ ജീവനക്കാർക്കയച്ച കത്തിലെ സിദ്ധാർഥയുടെ ഒപ്പ് വ്യാജമാണെന്ന സൂചനയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.
ഏതു ബഹുരാഷ്ട്ര കോഫി വമ്പനേയും വെല്ലാൻ കഴിയും വിധം രാജ്യമാകെ 2700 കോഫി റീട്ടെയിൽ കേന്ദ്രങ്ങൾ, അവിടെ വിൽക്കുന്ന കോഫിക്കുള്ള കാപ്പിക്കുരു കൃഷി ചെയ്യാൻ 4000 ഏക്കർ കാപ്പിത്തോട്ടം, കാപ്പിത്തോട്ടം നടത്തുന്നതിൽ 140 വർഷത്തെ കുടുംബപാരമ്പര്യം, കോഫി ഗവേഷണകേന്ദ്രം, കോഫി വിൽക്കാൻ യുവാക്കൾക്കു പരിശീലനം, കോഫി മെഷീനുകൾ പോലും ചെലവുകുറച്ചു നിർമാണം…വി.ജി.സിദ്ധാർഥ എന്ന വിജിഎസ് തന്റെ ജീവിതം ഇന്ത്യൻ കോഫിയുടെ ഇതിഹാസമാക്കി മാറ്റി.
കഫെ കോഫി ഡേ ബ്രാൻഡിലുള്ള കോഫി ഷോപ്പുകളുടെ എണ്ണം ആയിരങ്ങളിലെത്തുമ്പോഴും ലാഭം എത്രയെന്ന് ആർക്കും പിടിയില്ലായിരുന്നു. നഷ്ടം കുമിയുകയായിരുന്നോ, കടം കോടികളായി പെരുകുകയായിരുന്നോ, സ്വയം സൃഷ്ടിച്ച ബിസിനസ് മോഡൽ പരാജയമായിരുന്നോ…എവിടെയാണു പിഴച്ചത്…!
സിദ്ധാർഥയുടെ കുടുംബം ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ ചിക്കമംഗലൂരുവിൽ കാപ്പിത്തോട്ടം തുടങ്ങിയവരാണ്. 1870 മുതൽ. 11000 ഏക്കർ കാപ്പിത്തോട്ടമുണ്ടായിരുന്നു. 1956ൽ തോട്ടം ഭാഗം വയ്ച്ചപ്പോൾ 500 ഏക്കർ മാത്രമാണ് സിദ്ധാർഥയുടെ പിതാവിനു കിട്ടിയത്.
മംഗളൂരുവിൽ നിന്ന് എംഎ ഇക്കണോമിക്സ് കഴിഞ്ഞ് മുംബൈയിലേക്കു പോയ സിദ്ധാർഥിന് ബിസിനസ് ചെയ്യാൻ പിതാവ് 7.5 ലക്ഷം രൂപ നൽകി. മുംബൈയിൽ ഓഹരി നിക്ഷേപം നടത്തുന്ന കമ്പനിയിൽ ട്രെയിനിയായി ചേർന്ന് രണ്ടു വർഷം ഓഹരി വിപണിയുടെ നൂലാമാലകൾ പഠിച്ചു.
തിരികെ വന്ന് ഓഹരി നിക്ഷേപം തുടർന്നു. അതിൽ നിന്നുണ്ടാക്കിയ പണം ഉപയോഗിച്ച് 1987ൽ 1500 ഏക്കർ കാപ്പിത്തോട്ടം വാങ്ങി. പിന്നീട് കൂടുതൽ വാങ്ങി 1992 ആയപ്പോഴേക്കും തോട്ടം 4000 ഏക്കറാക്കി.
സിദ്ധാർഥ കാപ്പി കയറ്റുമതി തുടങ്ങി. അമാൽഗമേറ്റഡ് ബീൻ കോഫി രാജ്യത്തെ ഏറ്റവും പ്രമുഖ കയറ്റുമതിക്കാരായി. കാപ്പിപ്പൊടി വിൽക്കാൻ ആദ്യം ബെംഗളൂരുവിലും ചെന്നൈയിലുമായി 20 കടകൾ തുടങ്ങി. അപ്പോഴാണ് കാപ്പിപ്പൊടി വിൽപ്പനയ്ക്കു പകരം കാപ്പിയുണ്ടാക്കി വിറ്റാൽ ബിസിനസ് വിപുലമാവുമെന്ന ആശയം ഉദിക്കുന്നത്.
വിദേശ മാതൃകകളുടെ ചുവടു പിടിച്ച് കാപ്പി കുടിച്ചിരുന്നുകൊണ്ട് നെറ്റ് സർഫ് ചെയ്യുന്ന ബിസിനസ് മോഡലുണ്ടാക്കി. കഫെ കോഫി ഡെ എന്നു പേരു നൽകി. സിസിഡി. ആദ്യം ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമായി 12 സിസിഡി. 2004ൽ എണ്ണം 200ൽ എത്തി. ഇന്ന് രാജ്യമാകെ 210 നഗരങ്ങളിലായി 1500 സിസിഡി. കോഫി കിയോസ്കുകളും വെൻഡിങ് മെഷീനുകളുമെല്ലാം ചേർത്ത് 2700 വിൽപന കേന്ദ്രങ്ങൾ.
വിദേശ രാജ്യങ്ങളിൽ 18 സ്റ്റോറുകൾ. ദിവസം 5 ലക്ഷം പേർ അവിടങ്ങളിൽ കാപ്പി കുടിക്കുന്നു. ഇന്ത്യൻ കോഫി കഫെ വിപണിയുടെ 70% കൈപ്പിടിയിൽ. 30,000 ജീവനക്കാർ. വലിയ ഓഹരി പങ്കാളിത്തം വഹിച്ച സോഫ്ട് വെയർ കമ്പനിയായ മൈൻജ് ട്രീ വഴി 20000 തൊഴിലവസരം വേറെ.
കോഫി മെഷീൻ ഇറക്കുമതിക്ക് 2.5 ലക്ഷം ചെലവു വരുമെന്നതിനാൽ കോഫി മെഷീനുകൾ ഉണ്ടാക്കാൻ തുടങ്ങി. ചെലവ് 70000–80000 രൂപ മാത്രം. അങ്ങനെ തോട്ടത്തിൽ കാപ്പിക്കുരു ഉത്പാദനവും അതിന്റെ സംസ്ക്കരണവും കയറ്റുമതിയും ഗവേഷണവും കാപ്പിപ്പൊടി വിൽപനയും കോഫി ഷോപ്പും കോഫി മെഷീനും എല്ലാം ചേർന്ന വലിയൊരു കോഫി ശൃംഖല തന്നെ സിദ്ധാർഥ സൃഷ്ടിച്ചു.
ചിക്കമംഗളൂരുവിൽ 30 ഏക്കറിലായി കാപ്പിപ്പൊടി സംസ്കരണ ഫാക്ടറി. പ്രതിവർഷ കയറ്റുമതി 20000 ടൺ. (മൂല്യം 150-200 കോടി രൂപ.) ഹാസനിൽ 30 ഏക്കറിലായി മറ്റൊരു ഫാക്ടറി. (മൂല്യം 150 കോടി രൂപ). രണ്ടിടങ്ങളിലുമായി നേരിട്ടും അല്ലാതെയും 18000 പേർ ജോലിയെടുക്കുന്നു.
വിവിധ കമ്പനികളിൽ മൂലധന നിക്ഷേപം നടത്തുന്ന ബിസിനസ് വൻ വിജയമായിരുന്നു. ആക്സെഞ്ച്വർ, മൈൻഡ്ട്രീ,സൊനാറ്റ, ടെക്സസ് തുടങ്ങിയ കമ്പനികളിലെ ഓഹരി നിക്ഷേപം അങ്ങനെയാണ്. അടിസ്ഥാന സൗകര്യമേഖലയിൽ ഉപകമ്പനിയായ ടാങ്ക്ളിൻ ഡവലപ്പേഴ്സ് ആസ്തികളുണ്ടാക്കി. ബെംഗളൂരുവിൽ 120 ഏക്കറിൽ ഐടി ക്യാംപസ്. മംഗളൂരുവിൽ ടെക് ബേ,മുംബൈയിൽ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്, ഹോട്ടലുകൾ,റിസോർട്ടുകൾ.
ബാങ്കുകളിലേയും ധനകാര്യ സ്ഥാപനങ്ങളിലേയും ആകെ കടം 8183 കോടിയിലെത്തി. ഐഡിബിഐ ബാങ്കിന് 4575 കോടി കടം, യെസ് ബാങ്കിന് 274 കോടി, ആക്സിസ് ബാങ്കിന് 915 കോടി, ആദിത്യബിർല ഫിനാൻസിന് 278 കോടി…മൈൻഡ്ട്രിയുടെ 20.4% ഓഹരി എൽ ആൻഡ് ടിയ്ക്ക് വിറ്റ് 3300 കോടി നേടിയതൊന്നും കടംവീട്ടാൻ പോരാതായി.
തൊണ്ണൂറുകളിൽ ഇന്ത്യയുടെ സിലിക്കൻ വാലിയായി ബെംഗളൂരു വളർന്നതിനൊപ്പമാണ് കഫെ കോഫി ഡേ മുളയിട്ടത്. മഹാനഗരത്തിൽ ഐടി വിപ്ലവത്തിനു ചുക്കാൻ പിടിച്ച കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനായതോടെ, സിസിഡിയെ വൻമരമാക്കി മാറ്റാൻ സിദ്ധാർഥയ്ക്കു മുന്നിൽ വഴി തുറന്നു. 2017 മാർച്ചിൽ കൃഷ്ണ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കു കൂറുമാറിയതിനു പിന്നാലെയാണ് സിസിഡിക്ക് എതിരെ ആദായനികുതി വകുപ്പ് റെയ്ഡുകൾ ആരംഭിച്ചതെന്നതു വൈരുധ്യം.
യഥാർഥ വില്ലൻ സിദ്ധാർഥയുടെ ഓഹരി ഇടപാടു സ്ഥാപനമായ വേ ടു വെൽത്തിന്റെ ( പഴയ പേര് ശിവൻ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ) ഇടപാടുകളാണ് അദ്ദേഹത്തെ കഴുത്തറ്റം മുക്കിയതെന്നാണു സൂചന. കഫേ കോഫി ഡേ (സിസിഡി)യിൽ നിന്നുള്ള വരുമാനം വേ ടു വെൽത്തിലേക്കു വഴി തിരിച്ചുവിട്ടതു വിനയായെന്നാണു വിലയിരുത്തൽ. ബെംഗളൂരു ആസ്ഥാനമായ ഐടി കമ്പനി മൈൻഡ് ട്രീയിൽ കമ്പനി പ്രമോട്ടർമാരെക്കാൾ കൂടുതൽ ഓഹരി പങ്കാളിത്തമാണ് സിദ്ധാർഥയ്ക്ക് ഉണ്ടായിരുന്നത് 20.32%. പ്രമോട്ടർമാരുടെ പങ്ക് – 13.3%.
സിസിഡിയുടെ ബാധ്യത നികത്താൻ മൈൻഡ് ട്രീ ഓഹരികൾ ഒറ്റയടിക്കു ലാർസൻ ആൻഡ് ടുബ്രോയ്ക്ക് (എൽ ആൻഡ് ടി) വിറ്റതു മാർച്ചിലാണ്; 3269 കോടി രൂപയ്ക്ക്. പ്രമോട്ടർമാരുടെ താൽപര്യം മറികടന്നുള്ള നീക്കം കമ്പനി മൊത്തമായി എൽ ആൻഡ് ടി ഏറ്റെടുക്കുന്നതിലേക്കു നീങ്ങിയതു വലിയ വിമർശനങ്ങൾക്കിടയാക്കി. എന്നാൽ, ആദായനികുതി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് പണം സിദ്ധാർഥയുടെ കയ്യിൽ എത്താത്തതു സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്നാണു സൂചന. അതിനിടെയാണു സിസിഡി ഏറ്റെടുക്കുന്നതു സംബന്ധിച്ചു കോക്കകോളയുമായുള്ള ചർച്ചകൾ.
സിദ്ധാർഥയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങൾ തെറ്റാണെന്നും കണ്ടുകെട്ടിയ ഓഹരികളുടെ മൂല്യം, നികുതി ബാധ്യതയുടെ 40 ശതമാനത്തിനും താഴെയാണെന്നും ആദായനികുതിവകുപ്പ് പറയുന്നു. കള്ളപ്പണമുണ്ടെന്നു സിദ്ധാർഥ സമ്മതിച്ചതായും അധികൃതർ പറയുന്നു. കത്തിലെ ഒപ്പിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും ആരോപിച്ചു. വാർഷിക റിപ്പോർട്ടിലെ ഒപ്പുകളുമായി വ്യത്യാസമുണ്ടെന്നാണു വിശദീകരണം. എന്നാൽ കത്ത് യഥാർഥമാണെന്നാണു കമ്പനി പറയുന്നത്.
സിസിഡി ബോർഡ് ഓഫ് ഡയറക്ടേഴ്സിനും ജീവനക്കാർക്കും 27നു സിദ്ധാർഥ എഴുതിയ കത്തിൽ നിന്ന്: ‘എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തമാണ്. സംരംഭകനെന്ന നിലയിൽ പരാജിതനാണ്. ഏറെ പോരാടിയെങ്കിലും പിൻമാറുന്നു. വിശ്വാസമർപ്പിച്ചവരോട് അത് പാലിക്കാനാകാത്തതിൽ ക്ഷമചോദിക്കുന്നു. ഓഹരികൾ മടക്കിവാങ്ങാൻ ആവശ്യപ്പെട്ട് ഒരു ഓഹരി പങ്കാളി ചെലുത്തുന്ന സമ്മർദം താങ്ങാനാകുന്നില്ല.കടക്കാരിൽ നിന്നുള്ള സമ്മർദം വേറെ’ ആദായനികുതി വകുപ്പ് മുൻ ഡയറക്ടർ ജനറലിൽ നിന്നു മാനസിക പീഡനം ഏൽക്കേണ്ടി വന്നു.
തന്റെ അഭാവത്തിലും സ്ഥാപനം മുന്നോട്ടു കൊണ്ടുപോകണമെന്ന ഡയറക്ടർ ബോർഡിനും കുടുംബത്തിനും നിർദേശം നൽകിയ അദ്ദേഹം നിലവിലുള്ള ബാധ്യതകൾ തീർക്കാൻ പോന്ന സ്വത്തുവിവര പട്ടികയും വിശദീകരിച്ചിട്ടുണ്ട്. ∙ ആധുനിക കോഫി ഷോപ്പ് സംസ്കാരത്തിന് ഇന്ത്യയിൽ തുടക്കമിട്ട കഫേ കോഫി ഡേ ശൃംഖലയ്ക്ക് 1500ൽപരം ഒൗട്ട്ലെറ്റുകളുണ്ട്.
കൊച്ചി: വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ശതകോടീശ്വര ക്ലബ്ബിലേക്ക്. കമ്പനിയുടെ മൂല്യം 40,000 കോടി രൂപയ്ക്ക് മുകളിൽ .കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു. 2011-ലാണ് ബൈജു രവീന്ദ്രൻ തിങ്ക് ആൻഡ് ലേൺ ആരംഭിക്കുന്നത്. പഠന സഹായിയായ പ്രധാന ആപ്പ് പുറത്തിറക്കിയതാകട്ടെ 2015-ലും.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം 1,050 കോടി രൂപയോളം വരും. കമ്പനിയിൽ 21 ശതമാനം ഒാഹരികളാണ് ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്. ഇതിനു പുറമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം.
ആന്ധ്രയിലെ മയക്കുമരുന്നു കച്ചവടക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുപ്രസിദ്ധ മയക്കുമരുന്നു കടത്തുകാരന് ‘ജികെ’ എന്ന ജോര്‍ജുകുട്ടിയെ എക്സൈസ് സംഘം പിടിച്ചത് അതി സാഹസികമായി. കാറിന്റെ അടി ഭാഗത്ത് പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 20 കിലോ ഹഷീഷ് ഓയിലുമായി തിരുവനന്തപുരത്ത് കോവളം – കഴക്കൂട്ടം ബൈപാസിൽ എക്സൈസ് പിടികൂടുകയും, പിന്നീട് തെളിവെടുപ്പിനിടെ ബെംഗളൂരില്‍വച്ച് എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെടുകയും ചെയ്ത ജോര്‍ജുകുട്ടിയെ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വലയിലാക്കിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പിസ്റ്റല്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കു നേരെ ജോര്‍ജുകുട്ടി നാല് റൗണ്ട് വെടി ഉതിർത്തു. കാലിൽ മാരകമായി പരുക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ച ചരിത്രമുള്ളയാളാണ് ജോര്‍ജുകുട്ടി.
ഒരു മാസം മുന്‍പ് ബെംഗളൂരിലെ തെളിവെടുപ്പിനിടെ ജോര്‍ജുകുട്ടി രക്ഷപ്പെട്ടതിന്റെ നാണക്കേടിലായിരുന്നു എക്സൈസ്. ജോര്‍ജുകുട്ടിയെ പിടികൂടണമെന്ന് ഉറപ്പിച്ച് ഒരു ടീം ബെംഗളൂര് കേന്ദ്രമാക്കി അന്വേഷണം തുടര്‍ന്നു. ബെംഗളൂര് നഗരത്തിലെ ചേരികള്‍ക്കുള്ളിലാണ് ജോര്‍ജ്കുട്ടിയുടെ താമസം. ആന്ധ്രയില്‍നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ഒളിപ്പിക്കുന്നതും ഈ ചേരികളിലാണ്. വലിയ കച്ചവടങ്ങള്‍ക്കല്ലാതെ ജോര്‍ജ്കുട്ടി പുറത്തേക്ക് വരില്ല. മയക്കുമരുന്ന് മാഫിയയുടെ കണ്ണുവെട്ടിച്ച് ചേരികള്‍ക്കുള്ളിലേക്ക് കയറാനും കഴിയില്ല.
മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ ജോര്‍ജ്കുട്ടിയുടെ നീക്കങ്ങള്‍ അറിയാനും പ്രയാസമായിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് ജോര്‍ജ്കുട്ടി 27ന് ആന്ധ്രയില്‍നിന്ന് ബെംഗളൂരിലെത്തിയ വിവരം എക്സൈസ് ഇന്‍സ്പെക്ടര്‍ അനികുമാറിനു ലഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ശരിയാണെന്നു ബോധ്യമായി. പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനു സഹായിച്ച, ബെംഗളൂരിൽ ഒളിത്താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് ബെംഗളൂരുവില്‍നിന്ന് മംഗലാപുരത്തേക്ക് ഇയാള്‍ പൊകുന്നതായി വിവരം ലഭിച്ചു. യാത്ര കേരളത്തിലേക്കാണെന്ന് എക്സൈസ് ഉറപ്പിച്ചു. മലപ്പുറത്ത് വണ്ടൂരില്‍ ഇയാള്‍ക്ക് വീടുണ്ടെന്ന് എക്സൈസിന് നേരത്തെ അറിയാം. രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളുമാണ് വീട്ടിലുള്ളത്. തിരുവനന്തപുത്തുനിന്നും ഒരു എക്സൈസ് ടീം മലപ്പുറത്തേക്ക് എത്തി. മലപ്പുറത്തെ എക്സൈസിലെ ഉദ്യോഗസ്ഥരും ഒപ്പം ചേര്‍ന്നു.
ജോര്‍ജുകുട്ടിയുടെ വീട് പാറയുടെ മുകളിലാണ്. ഒരു കോളനിയിലെ 25ഓളം വീടുകള്‍ കടന്നുവേണം വീട്ടിലേക്ക് പോകാന്‍. ആളനക്കം കേട്ടാല്‍ പാറയുടെ മുകളിലുള്ള ജോര്‍ജ്കുട്ടിക്ക് രക്ഷപ്പെടാന്‍ കഴിയും. അതിനാല്‍ തിരച്ചില്‍ രാത്രി 12 മണിക്കാക്കി. കോളനിയിലെ എല്ലാവരും ഉറങ്ങിയതിനുശേഷം എക്സൈസ് സംഘം വീട് വളഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളിലേക്ക് കയറിയതും ജോര്‍ജ്കുട്ടി അടുക്കളഭാഗത്തേക്ക് ഓടി. 8 അംഗ എക്സൈസ് സംഘത്തിനുനേരെ 4 തവണ നിറയൊഴിച്ചു. പിന്നീട് അടുക്കളയ്ക്ക് പിന്നിലുള്ള കുഴിയിലേക്ക് ചാടി. എക്സൈസ് ഇൻസ്പെക്ടർ മനോജിനു കാലിനു വെടിയേറ്റെങ്കിലും എക്സൈസ് സംഘവും കുഴിയിലേക്ക് ചാടി ബലപ്രയോഗത്തിലൂടെ ജോര്‍ജ്കുട്ടിയെ കസ്റ്റഡിയിലെടുത്തു. 13 വെടിയുണ്ടകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തു. തോക്ക് ഡല്‍ഹിയില്‍നിന്ന് വാങ്ങിയതാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
കോട്ടയം ജില്ലയിൽ ഓണംതുരുത്താണ് ജോർജ്കുട്ടിയുടെ സ്വദേശം. ആദ്യം ചെറിയ രീതിയില്‍ മയക്കുമരുന്നു കച്ചവടം തുടങ്ങി പിന്നീട് ആന്ധ്രയില്‍നിന്ന് മയക്കു മരുന്നെത്തിക്കുന്ന പ്രധാന കടത്തുകാരനായി. പോലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയായ ഇയാൾക്ക് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.
ഇപ്പോൾ ബെംഗളൂരിലേക്ക് താമസം മാറിയ ജോർജ്കുട്ടിക്ക് ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ട്. ബെംഗളൂരിൽ വൻതോതിൽ ഹഷീഷും കഞ്ചാവും ചരസ്സും എത്തിച്ച ശേഷം കൂട്ടാളികൾ വഴി കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ജോര്‍ജുകുട്ടിയുടെ പതിവ്. സാധാരണ കേരളത്തിലേക്ക് വരാത്ത ജോർജ്കുട്ടി വലിയ ഇടപാടുകള്‍ക്കേ കേരളത്തിലേക്ക്് വരൂ. അത്തരം ഇടപാടിനു കോവളത്തെത്തിയപ്പോഴാണ് എക്സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന തല എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയതും പിന്നീട് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടതും.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനികുമാര്‍, എക്സൈസ് ഇൻസ്പെക്ടർമാരായ പ്രദീപ് റാവു, കെ.വി.വിനോദ്, ടി.ആര്.മുകേഷ് കുമാര്‍, കൃഷ്ണകുമാര്‍, സജിമോന്‍, മനോജ് കുമാര്‍, പ്രിവൻറ്റീവ് ആഫീസർ എസ്. മധുസൂദനന് നായര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.ജാസിം, സുബിന് എസ് മുഹമ്മ.
സഹപാഠികളെയും ടീച്ചറെയും വെടിവച്ച് കൊന്ന കേസിലെ പ്രതിയായിരുന്ന ഡ്രു ഗ്രാന്റ് ദാരുണമായി കൊല്ലപ്പെട്ടെന്ന് പൊലീസ്. യുഎസിലെ അർക്കൻസാസ് സ്വദേശിയാണ് ഡ്രു ഗ്രാന്റ്. വെറും 11 വയസുള്ളപ്പോഴാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം ഗ്രാന്റ് ചെയ്തത്. സഹപാഠിയുമായി ചേർന്ന് കൂടെ പഠിക്കുന്ന നാല് കൂട്ടുകാരെയും ക്ലാസ് ടീച്ചറെയുമാണ് ഗ്രാന്റ് അന്ന് കൊന്നത്.
ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂളിലെ ഫയർ അലാം ആക്ടിവേറ്റ് ചെയ്ത ഗ്രാന്റും കൂട്ടുകാരനും ടീച്ചർമാർ കുട്ടികളെ രക്ഷപെടുത്തുന്നതിനിടയിൽ മനപൂർവം നിറയൊഴിക്കുകയായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ഗ്രാന്റ് 2007 ലാണ് പുറത്തിറങ്ങിയത്.
പിതൃസ്മരണയിൽ കർക്കടക വാവുബലി തർപ്പണത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടക്കമായി. പുലർച്ചെ മൂന്നു മണിയോടെയാണ് മിക്കയിടങ്ങളിലും ബലിയിടൻ കർമങ്ങൾ ആരംഭിച്ചത്. ആലുവ മണപ്പുറം, തെക്കൻകാശിയെന്ന് വിളിക്കപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാ് കൂടുതൽ തിരക്ക് അനുഭപ്പെടുന്നത്. പിതൃക്കൾ മരിച്ച നാളോ തീയതിയോ അറിയാത്തവർക്കും കർക്കടക അമാവാസിക്കു ബലിയിടാമെന്നാണ് വിശ്വാസം.
പുണ്യനദിയായ പെരിയാറിന്റെ തീരത്തും കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. ഇന്നലെ സന്ധ്യയ്ക്കു ശേഷമാണ് ഭക്തജനങ്ങൾ വന്നുതുടങ്ങിയത്. വൈകിട്ടു തന്നെ പുഴയോരത്തു ബലിത്തറകൾ സജ്ജമായിരുന്നു. ദേവസ്വം ബോർഡിന്റേതടക്കം എൺപതോളം ബലിത്തറകളാണുള്ളത്. ദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ് രാത്രി എത്തിയവരിൽ ഏറെയും. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ ഒരിക്കലെടുത്തു പുലർച്ചെയാണ് ബലിയിടാനെത്തിയത്.
അർധരാത്രി കഴിഞ്ഞതോടെ തോട്ടയ്ക്കാട്ടുകര, പറവൂർ കവല എന്നിവിടങ്ങളിൽ നിന്നു മണപ്പുറത്തേക്കുള്ള റോഡിലും കൊട്ടാരക്കടവിൽ നിന്നുള്ള നടപ്പാലത്തിലും ജനത്തിരക്കു വർധിച്ചു. കുളിക്കടവുകൾ ജനനിബിഡമായി. ആലുവ, അങ്കമാലി, പെരുമ്പാവൂർ, പറവൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നു കെഎസ്ആർടിസി രാത്രി തന്നെ മണപ്പുറത്തേക്കു ബസ് സർവീസ് ആരംഭിച്ചിരുന്നു. അവധി ദിവസമായതിനാൽ ഇത്തവണ വാവുബലിക്കു രണ്ടു ലക്ഷത്തിലേറെ ആളുകൾ എത്തുമെന്നു കരുതുന്നു. ഇന്നു വൈകിട്ടു മൂന്നു വരെ കറുത്ത വാവുണ്ട്. എങ്കിലും ഉച്ച വരെയാണ് ഭക്തജനങ്ങളുടെ തിരക്കു പ്രതീക്ഷിക്കുന്നത്. ഈ സമയത്തു നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.ഭാരതപ്പുഴയുടെ വിവിധ സ്നാന ഘട്ടങ്ങളിലും ബലി തര്‍പ്പണം പുരോഗമിക്കുകയാണ്.
അപൂർവ ഇനം മത്സ്യങ്ങളാൽ സമ്പന്നമാണ് കേരളത്തിലെ തെളിനീരുറവകൾ . കഴിഞ്ഞ ദിവസം പെരിങ്ങരയിൽ കണ്ടത്തിയത് അവയിൽ ഒന്നുമാത്രം . ശുദ്ധജലത്തിൻെറ ലഭ്യതയാണ് കേരളത്തിൽ അപൂർവയിനം മത്സ്യങ്ങൾ വളരാൻ സാഹചര്യമൊരുക്കുന്നത് .
നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകർ ‘വരാല്’ വിഭാഗത്തില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയിരുന്നു .
ചുവന്നനിറത്തില്‍ നീളമുള്ള ശരീരത്തോടുകൂടിയ ഈ ചെറിയമത്സ്യം തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍നിന്നാണ് ലഭിച്ചത്. കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ‘ഭൂഗര്‍ഭ വരാല്’ ഇനത്തിലെ ലോകത്തുതന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. എന്‍.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുല്‍ ജി. കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഇതിന് ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.

നേരത്തെ, മലപ്പുറം ജില്ലയില്‍നിന്ന് ഇതിന് സമാനമായ ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗര്‍ഭ ജലാശയങ്ങളില്‍നിന്ന് 250 ഇനം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്.
കഴിഞ്ഞ ദിവസം കിണറ്റിൽനിന്ന് ലഭിച്ച മത്സ്യം എങ്ങനെ അവിടെ വന്നു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി തുടർ ഗവേഷണങ്ങൾ തുടരാനാണ് തീരുമാനം .
മെക്സിക്കോ സിറ്റി: റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു. അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും അതിര്‍ത്തിയില്‍ മെക്സിക്കന്‍ സുരക്ഷാഭടന് തടയുന്ന ചിത്രമാണ് ഇത്. അഭയാര്‍ഥിത്വത്തിന്റെ നിസ്സഹായതയും വേദനയും വിളിച്ചുപറയുന്ന ഹൃദയസ്പര്‍ശിയായ ചിത്രം.
ലെറ്റി പെരെസും അവരുടെ മകന് ആന്തണി ഡയസും 2400ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്‍നിന്ന് അമേരിക്കന്‍ അതിര്‍ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേന അവരെ തടയുകയായിരുന്നു. സഞ്ചരിച്ച ദൂരത്തിന്റെ എല്ലാ പരിക്ഷീണതയും അവരിലുണ്ടായിരുന്നു. അതിര്‍ത്തി കടന്ന് അമേരിക്കയിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ സൈനികനോട് കേണപേക്ഷിക്കുന്ന ദൃശ്യമാണ് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.
തോക്കേന്തി നില്ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്‍ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില്‍ കാണാം. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന്‍ അവള് ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന്‍ അവള് തയ്യാറായിരുന്നു. എന്നാല്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും സൈനികന് നിലപാടെടുത്തു.
‘അഭയാര്‍ഥികളായ മനുഷ്യരുടെ എല്ലാ ദൈന്യതകളും അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഇവര്‍ അമേരിക്കയിലേയ്ക്ക് വരുന്നതെന്നാണ്. അവര്‍ക്ക് അവരുടെ രാജ്യത്തുതന്നെ ജീവിച്ചാല്‍ പോരേയെന്നും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നുമാണ്. പക്ഷേ, ഓരോ അഭയാര്‍ഥിക്കും ദുരിതങ്ങളുടെ നിരവധി കഥകളുണ്ട്’- ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പറയുന്നു.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതില്‍ മെക്സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്‍ത്തിയില്‍ സ്വീകരിക്കുന്നതെന്നുള്ള വിമര്‍ശനവും ഈ ചിത്രം ഉയര്‍ത്തിവിട്ടിട്ടുണ്ട്.
നേരത്തെ രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും നിയന്ത്രിക്കാന്‍ രൂപം നല്‍കിയതാണ് മെക്സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം. എന്നാല്‍ ഇപ്പോള്‍ ഈ അര്‍ധ സൈനിക വിഭാഗം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയുന്നതിനാണന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കുന്നതിനാണിതെന്നുമാണ് വിമര്‍ശനമുയരുന്നത്.
കൊച്ചി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളിൻമേൽ നൽകിയിരുന്ന പലിശ നിരക്ക് പുനർനിർണയിച്ചു. എല്ലാ കാലയളവിലേയ്ക്കുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചുകൊണ്ടാണ് പുനർനിർണയം. ഏറ്റവും കൂടുതൽ സ്ഥിര നിക്ഷേപങ്ങളുള്ള പ്രവാസികളായാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക . ഒരു വർഷത്തേക്കുള്ള NRI നിക്ഷേപങ്ങളുടെ പലിശ 7 ശതമാനത്തിൽ നിന്ന് 6 .8 ലേയ്ക്ക് കുറയും .
45 ദിവസം മുതൽ പത്തു വർഷം വരെയുള്ള ഹ്രസ്വ, മധ്യ, ദീർഘകാല നിക്ഷേപങ്ങളിൽ നൽകിയിരുന്ന പലിശ നിരക്കിലാണ് കുറവു വരുത്തിയിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന അധിക നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. ഏറ്റവും ചെറിയ കാലയളവിലേയ്ക്കു നൽകിയിരുന്ന പലിശ നിരക്കിലാണ് ഏറ്റവും അധികം പോയിന്റ് കുറവു വന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഏഴു ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന 5.75% നിരക്ക് ഇനി 5% മാത്രമായിരിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് ഇനി 5.75 ശതമാനം പലിശ മാത്രമായിരിക്കും ലഭിക്കുക. നേരത്തെ ഇത് 6.25 ആയിരുന്നു. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ 10 പോയിന്റ് കുറച്ച് 6.25 ശതമാനം പലിശ നൽകും. ഹ്രസ്വ കാല നിക്ഷേപ പരിധിയിൽ വരുന്ന 211 ദിവസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.40 ശതമാനത്തിൽ നിന്ന് 6.25 ശതമാനത്തിലേയ്ക്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. രണ്ടു വർഷത്തിൽ താഴെയുള്ള ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.20 ശതമാനം കുറച്ച് 6.8 ശതമാനമാക്കി.

ദീർഘകാല നിക്ഷേപങ്ങളിലും ബാങ്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഇതു പ്രകാരം രണ്ടു വർഷം മുതൽ മൂന്നു വർഷം വരെയുള്ള കാലയളവിലേയ്ക്കുള്ള നിക്ഷേപങ്ങൾക്ക് 0.5 ശതമാനമാണ് കുറച്ചിട്ടുള്ളത്. 6.70ശതമാനം പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കും. 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇനി 6.6 ശതമാനമായിരിക്കും പലിശ നിരക്ക്. ഇത് ഇതുവരെ 6.7ശതമാനമായിരുന്നു. അഞ്ചു വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.6 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്.