എടത്വ: ഗ്രീന്‍ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ആന്റപ്പന് അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള മൂന്നാമത് എടത്വ ജലോത്സവത്തിന്റെ മുന്നോടിയായി ദീപശിഖ തെളിയിച്ചു.
മഴ മിത്ര ‘ത്തില്‍ നടന്ന സമ്മേളനത്തില്‍ എടത്വ സെന്റ്ജോര്‍ജ്ജ് ഫെറോനാ പള്ളി വികാരി ഫാ. മാത്യൂ ചൂരവടി ദീപശിഖ തെളിയിച്ചു.സെന്റ് തോമസ് ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം ഇടവക വികാരി ഫാ. ഷിജു മാത്യു മുഖ്യസന്ദേശം നല്കി. പനയനൂര്‍കാവ് മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യു അധ്യക്ഷത വഹിച്ചു.ജലോത്സവ സമിതി ചെയര്മാന് സിനു രാധേയം ദീപശിഖ ഏറ്റ് വാങ്ങി.
തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ,വീയപുരം നന്മ പ്രവാസി കൂട്ടായ്മ പ്രസിഡൻറ് സജി ആറ്റുമാലിൽ, ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇ ടിക്കുള ,സെക്രട്ടറി എൻ.ജെ.സജീവ്, ട്രഷറർ കെ.തങ്കച്ചൻ , ജോൺസൺ എം. പോൾ, അജി കോശി,പോൾ സി വർഗീസ് മരങ്ങാട്ട്, ബാബു കണ്ണൻകുളങ്ങര , എബി പി.ആർ, അനിൽ ജോർജ് അമ്പിയായം, ഷെബിൻ പട്ടത്താനം, ശരത് ചന്ദ്രൻ ,സച്ചിൻ ഇ. ടി എന്നിവർ പ്രസംഗിച്ചു.
അംഗ പരിമിതരായവരും ദമ്പതികളും തുഴയുന്ന പ്രത്യേക മത്സരങ്ങളും കടലിന്റെ മക്കളുടെ പൊന്തു വള്ളങ്ങളുടെ പ്രദര്‍ശന തുഴച്ചിലും കനോയിങ്ങ് കയാക്കിങ്ങ് പ്രദര്‍ശന തുഴച്ചിലും ഈ വര്‍ഷം ഉണ്ടാകും. ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി ഫെബര്‍ വള്ളങ്ങളെ കൂടാതെ വെപ്പ് ബി ഗ്രേഡ്, ഓടി, ചുരുളന്‍ വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 17 ന് രജിസ്ട്രേഷന് സമാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ജോണ്സണ് വി. ഇടിക്കുള, സെക്രട്ടറി എന്‍.ജെ. സജീവ് എന്നിവര്‍ അറിയിച്ചു. രജിസ്ട്രേഷന്: 9061541967.
Dr. Johnson V Edicula. Post Box No. 7 EDATHUA. 689573. 9061805661
സ്വന്തം ലേഖകൻ
യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ റീജിയനിൽ ദേശീയ നേതൃത്വം ഏകപക്ഷീയമായി നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റി രാജി വച്ചു. ഒക്ടോബർ 26 ശനിയാഴ്ച റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന കലാമേളയ്ക്ക് ബദലായി ഒരു വ്യക്തി നടത്തുന്ന കലാമേളയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദേശീയ ഭാരവാഹികൾ പങ്കെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജി. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് റീജിയനിൽ ഒരു കലാമേള എന്ന റീജിയണൽ കമ്മറ്റിയുടെ നിർദ്ദേശത്തോട് നേതൃത്വം വഴങ്ങാതെ വന്നതോടെ രാജി വച്ചു പുറത്തു പോകുന്നതാണ് അഭികാമ്യം എന്ന് റീജിയണൽ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.

ഒരു റീജിയനിൽ രണ്ടു കലാമേളകൾ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ അസോസിയേഷനുകൾ തങ്ങളുടെ കുട്ടികളെ കലാമേളയ്ക്ക് അയക്കാൻ വൈമനസ്യം കാണിച്ചതോടെ അംഗ അസോസിയേഷനുകളുമായും യുക്മ പ്രതിനിധികളുമായും റീജിയണൽ കമ്മറ്റി ചർച്ച നടത്തുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു. തങ്ങൾ തെരഞ്ഞെടുത്ത റീജിയണൽ കമ്മറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കാത്ത യുക്മ ദേശീയ നേതൃത്വം
ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു. യുകെ മലയാളികൾ പടുത്തുയർത്തിയ യുക്മ എന്ന പ്രസ്ഥാനത്തെ കേവലം ചില വ്യക്തികളുടെ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത യുക്മയെ ശിഥിലമാക്കുമെന്നു റീജിയന്റെ ഭാരവാഹികൾ കുറ്റപ്പെടുത്തി.

യുക്മയുടെ ഏറ്റവും ശക്തവും 24 അംഗ അസോസിയേഷനുകൾ ഉള്ളതുമായ സൗത്ത് ഈസ്റ്റ് റീജിയണിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയെ അംഗീകരിക്കാൻ നാഷണൽ കമ്മറ്റി നാളിതുവരെ തയാറായിട്ടില്ല. റീജിയന്റെ സെക്രട്ടറി പലതവണ അയച്ച ഇമെയിലുകൾക്ക് മറുപടി അയക്കാനോ, ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനോ തയാറാകാത്ത ദേശീയനേതൃത്വത്തിന്റെ ധിക്കാരപരമായ സമീപനം തങ്ങളെയും തങ്ങളെ തെരഞ്ഞെടുത്തവരെയും വെല്ലുവിളിക്കുന്നതാണ്. യുക്മയുടെ ഭരണഘടനയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ലാത്ത റീജിയണൽ ഭാരവാഹികളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കിയ ഇപ്പോഴത്തെ ദേശീയ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് റീജിയന്റെ പ്രവർത്തനങ്ങളെ ഇത്രയധികം താറുമാറാക്കിയത് എന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.

റീജിയണൽ കമ്മറ്റി കൂടി പ്രസിഡന്റ് മാറിനിന്ന് വൈസ് പ്രസിഡന്റ് താത്കാലിക ചുമതലയേറ്റു ചിട്ടയായ പ്രവർത്തനങ്ങളുമായി റീജിയൻ മുന്നോട്ടു പോയപ്പോൾ വിറളി പൂണ്ട നേതൃത്വം തോറ്റ സ്ഥാനാർത്ഥിയെ മുൻ നിർത്തി ബദൽ കലാമേള നടത്തിയതാണ് റീജിയണൽ കമ്മറ്റിയെ ചൊടിപ്പിച്ചത്. രണ്ടുകലാമേളകൾ ഒഴിവാക്കി ഒരു കലാമേള സംയുക്തമായി നടത്തുവാൻ മധ്യസ്ഥർ വഴി നിരവധി ചർച്ചകൾ നടത്തിയെങ്കിലും റീജിയണൽ ഭാരവാഹികളെ അംഗീകരിക്കുവാനോ റീജിയന്റെ പ്രവർത്തനങ്ങളോട് സഹകരിക്കുവാനോ തങ്ങൾ തയ്യാറല്ലെന്ന് ദേശീയഭാരവാഹികൾ അറിയിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാത്തപക്ഷം യുക്മയുടെ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുമെന്നു പല അംഗ അസോസിയേഷനുകളും അഭിപ്രായപെട്ടിട്ടും യാതൊരുവിധ നീക്കങ്ങളും ദേശീയനേതൃത്വത്തിൽ നിന്നും ഉണ്ടാകാത്തത് വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ യുക്മയിൽ നിന്നും പുറത്തുപോരുമെന്നു കാണിച്ചു റീജിയണിലെ പ്രബലമായ അസോസിയേഷനുകൾ നേതൃത്വത്തിന് കത്തെഴുതിക്കഴിഞ്ഞു.

ഭൂരിപക്ഷം വരുന്ന അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ കായികമേളയും ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റും നടത്തി തങ്ങളുടെ പ്രവർത്തനമികവ് തെളിയിച്ച റീജിയണൽ കമ്മറ്റിയാണ് ഇപ്പോൾ പടിയിറങ്ങുന്നത്. ഇതുവരെയുള്ള റീജിയന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാ അസോസിയേഷനുകളോടും യുക്മ പ്രതിനിധികളോടും ഭാരവാഹികൾ നന്ദി അറിയിച്ചു. ഭാരവാഹിത്വത്തിൽനിന്നും പുറത്തുപോവുകയാണെങ്കിലും യുക്മയുടെ വളർച്ചക്കും ശാക്തീകരണത്തിനും എന്നും യുക്മയ്ക്കൊപ്പം ഒറ്റക്കെട്ടായി തങ്ങൾ ഉണ്ടായിരിക്കും. യുക്മയിൽ രാക്ഷ്ട്രീയവും മറ്റു നിഷിപ്തതാല്പര്യങ്ങളും കയറിക്കൂടുന്നത് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ നാശത്തിനുകാരണമാകുമെന്നും ഇത്തരം ദുഷ് പ്രവണതകളെ ഒഴിവാക്കി എല്ലാവർക്കും പ്രവർത്തിക്കാനുള്ള വേദി സൃഷ്ടിക്കാൻ യുക്മയെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാകണമെന്ന് രാജി പ്രഖ്യാപനവേളയിൽ റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
ആക്ടിങ് പ്രസിഡന്റ് – ജോമോന് ചെറിയാന്
സെക്രട്ടറി- ജിജോ അരയത്ത്
ട്രഷറര്‍- ജോഷി ആനിത്തോട്ടത്തില്‍
ജോയിന്റ് സെക്രട്ടറി – ലിറ്റോ കോരത്ത്
ജോയിന്റ് ട്രഷറര്‍- വരുണ്‍ ജോണ്‍
നാഷണല്‍ എക്സിക്യൂട്ടിവ് – ലാലു ആന്റണി
നോമിനേറ്റഡ് അംഗങ്ങള്‍
ചാരിറ്റി കോര്‍ഡിനേറ്റര്‍ – ബിബിന്‍ എബ്രഹാം
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ – ബിനു ജോസ്
ആര്‍ട്സ് കോര്‍ഡിനേറ്റര്‍ – സജി ലോഹിദാസ്
നേഴ്സസ് ഫോറം കോര്‍ഡിനേറ്റര്‍ – സോജന് ജോസഫ്
പി.ആര്.ഒ – സാം തോമസ് എന്നിവർ അടങ്ങുന്ന റീജിയണൽ കമ്മറ്റിയാണ് രാജി വച്ചത് .
‘ഒരു തെറ്റും ചെയ്യാത്ത തന്റെ മുഖത്ത് പരസ്യമായി ആ സ്ത്രീ അടിച്ചപ്പോൾ തിരിച്ചു ഒരെണ്ണം കൊടുത്തുകൂടാരുന്നോ? അല്ലാതെ കരഞ്ഞുകൊണ്ട് ഒാടിമറഞ്ഞ നീ ഒരു ആണാണോ?’ ഇൗ ചോദ്യത്തിന് അവന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ആകെയുള്ളത് അമ്മയാണ്.. ജീവിക്കുന്നത് അമ്മക്കു വേണ്ടിയാണ്.. ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം..’ ദിലീപ് പി.ജി എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റിങ്കു എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്നെഴുതിയിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു റിങ്കുവിന് മർദനമേൽക്കുന്ന വിഡിയോ. ടു വീലര്‍ മാറ്റിവെക്കാനാവശ്യപ്പെട്ട റിങ്കുവിന്റെ മുഖത്ത് യുവതി ആഞ്ഞടിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനോടാണ് യുവതി അക്രമം കാണിച്ചത്. യുവതിയുടെ സ്കൂട്ടര്‍ കാര്‍ പാര്‍ക്കിങില്‍ നിന്ന് മാറ്റി വെക്കാന്‍ ജീവനക്കാരന് ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിക്ക് അകത്ത് പോയി തിരിച്ചെത്തിയ യുവതി ജീവനക്കാരന് സ്കൂട്ടര്‍ മാറ്റി വെക്കുന്നത് കണ്ടാണ് ഇവർ റിങ്കുവിന്റെ മുഖത്തടിച്ചത്. ഇൗ സംഭവത്തിന് പിന്നാലെ റിങ്കുവിന്റെ അവസ്ഥ വിവരിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇൗ ചെറുപ്പക്കരാന് മികച്ച ഒരു ജോലി നൽകി സഹായിക്കണം എന്ന അഭ്യർഥിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെ കാണാം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജീവിക്കാൻ വേണ്ടി സെക്യൂരിറ്റി ജീവനക്കാരന്റെ വേഷം ധരിക്കേണ്ടി വന്ന റിങ്കു ….ഒരു സ്ത്രീ പരസ്യമായി മുഖത്ത് അടിച്ചപ്പോൾ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ ഇരുപത്തിയേഴുകാരനോട് എല്ലാവരും ചോദിച്ചു തിരിച്ചടിക്കാമായിരുന്നില്ലേ…. നീ ഒരു ആണാണോ എന്നൊക്കെ, അവൻ പറഞ്ഞു ആകെയുള്ളത് അമ്മയാണ് ജീവിക്കുന്നത് അമ്മക്കു വേണ്ടി, ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം….. സുഹൃത്തുക്കളെ മാവേലിക്കരയിൽ നിന്നും ആലുവയിൽ വന്ന് സെക്യൂരിറ്റി ജോലി ചെയ്യൂന്ന ഈ ചെറുപ്പക്കാരന് ആലുവയിൽ നീതി ലഭിക്കണം…. ആലുവക്കാരന്‍ അപമാനമായ സംഭവം ഒതുക്കാൻ, നിസ്സാരവൽക്കരിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നതായി അറിയുന്നു…. പ്രതിഷേധിക്കുക, പ്രതികരിക്കുക.
കൂടത്തായി ജോളിയ്ക്കെതിരെ അഞ്ചുകേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലാണ് ജോളിയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതും തെളിവെടുപ്പ് നടത്തുന്നതും.
ഇതില്‍ തെളിവ് ശക്തമാക്കുന്നതിനൊപ്പം മറ്റ് കേസുകളിലും തെളിവ് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. കല്ലറകളില്‍ നിന്ന് ശേഖരിച്ച മൃതദേഹാശിഷ്ടങ്ങളുടെ രാസപരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. ഇതിനു കാലതാമസം വരുമെന്നതിനാല്‍ റോയിയുടെ കൊലപാതകത്തില്‍ നടപടികളാകും ആദ്യം പൂര്‍ത്തിയാക്കുക.
കൊലപാതകങ്ങള്‍ക്ക് ശേഖരിച്ചതില്‍ സയനൈസ് ഇനി ബാക്കിയില്ലെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. ജോളിയുടെ കുട്ടിക്കാലം മുതലുളള വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനായി അന്വേഷണസംഘാംഗങ്ങള്‍ കട്ടപ്പനയിലുണ്ട്. അതേസമയം കൂടത്തായി കൊലപാതക അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി ജി പി ലോക്നാഥ് ബെഹ്റ ഇന്ന് കൂടത്തായി സന്ദര്‍ശിക്കും. അതേസമയം, ‘എന്തുകൊണ്ട് എന്നെ നേരത്തെ അറസ്റ്റ് ചെയ്തില്ല, അതുകൊണ്ടല്ലേ കൂടുതല്‍ പേരെ കൊല്ലേണ്ടി വന്നത്?’ ജോളിയുടെ ഈ ചോദ്യത്തിന് മറുപടിയില്ലാതെ പകച്ചുനില്‍ക്കുകയാണ് കേരള പൊലീസ്.
കേരള കോ- ‐ ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബർ ഒന്നാം തീയതി പ്രാബല്യത്തില്‍ എത്തുന്നു. മുമ്പ് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ടിരുന്ന എസ്ബിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയുമായി ലയിപ്പിച്ചതോടെ കേരളത്തിന് ആശങ്കയുണ്ടായിരുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരുന്നത് എസ്ബിടി ആയിരുന്നു. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് എസ്ബിടിയില്‍ നിന്ന് വായ്പകള്‍ യഥേഷ്ടം നല്‍കിയിരുന്നു. എന്നാല്‍ ലയനത്തിനുശേഷം കേരളത്തിന് പുതിയ ബാങ്കില്‍ നിന്ന് എത്രമാത്രം പരിഗണന ലഭിക്കുമെന്ന സശയം ഉണ്ടായിതുന്നു. ഇതോടെയാണ് കേരള ബാങ്ക് എന്ന കാഴ്ചപ്പാട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
എങ്ങനെയാണ് കേരള ബാങ്കിന്റെ രൂപീകരണം ?
ത്രിതല സംവിധാനമാണ് നമ്മുടെ സഹകരണ ബാങ്കിന്റെ പൊതുഘടന. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് സഹകരണ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് പൂതിയ ബാങ്കിന്റെ രൂപീകരണം. 804 ബ്രാഞ്ചുകളുടെ ലയനമാണ് പൂര്‍ത്തികരിക്കേണ്ടത്.
കേരള ബാങ്കിന്റെ സാമ്പത്തിക അടിത്തറ
സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചുകൊണ്ടാണ് കേരള ബാങ്ക് എന്ന കേരളത്തിന്റെ സ്വന്തം ബാങ്ക് രൂപീകരിക്കുന്നത്. ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനു റിസര്‍വ്വ് ബാങ്കിന്റെ പച്ചക്കൊടി കേരളത്തിന് വലിയ സന്തോഷം നേടിതരുന്നതാണ്.
സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളില് 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
എന്തൊക്കെ ഗുണങ്ങള്‍ കേരള ബാങ്കിലൂടെ?
ത്രിതല ബാങ്കിങ് മേഖലയില്‍ നിന്ന് ദ്വിതല ബാങ്കിങ് മേഖലയിലേക്കാണ് കേരളം എത്തിപ്പെടുന്നത്. സഹകരണ ബാങ്കിങ് മേഖലയെ കേരള ബാങ്കായി മാറ്റുന്നതോടെ വായ്പാ പലിശ നിരക്കില്‍ നല്ല കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. വായ്പക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. സംസ്ഥാന സഹകരണ ബാങ്കുകളിലേക്കും ജില്ലാ സഹകരണ ബാങ്കുകളിലേക്കുമുള്ള രണ്ടു ചാര്‍ജുകളുമാണ് ലയനത്തോടെ ഇല്ലാതെയാകുന്നത്.
പൂനെ: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫ്രീഡം പരമ്പരയിലെ രണ്ടാം ടെസ്റ്റ് ടെസ്റ്റ് മത്സരം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ തുടങ്ങി. ടോസ് നേടിയ നായകന് വിരാട് കോലി ഒന്നാം ദിനം ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതൊഴിച്ചാല്‍ ഇന്ത്യയ്ക്ക് ശക്തമായ തുടക്കം ലഭിച്ചിട്ടുണ്ട്. പക്ഷെ വിശാഖപട്ടണത്തു നിന്നും ടീം ഇന്ത്യ പൂനെയിലെത്തുമ്പോള്‍ ആര്‍പ്പുവിളികളും ആരവങ്ങളും തീരെയില്ലാതായി.
സംഭവമെന്തെന്നോ, പൂനെയില്‍ ഒന്നാം ദിനം കളി കാണാന്‍ നാമമാത്രമായ കാണികള്‍ മാത്രമേയുള്ളൂ. സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാന്‍ഡും ഒഴിഞ്ഞുകിടക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളില്ലാത്തത് അപൂര്‍വമാണ്. എന്തായാലും പൂനെയില്‍ കളി കാണാന്‍ ആളുകള്‍ വരാത്തതിന്റെ അന്വേഷണം ക്രിക്കറ്റ് പ്രേമികള്‍ തുടങ്ങിക്കഴിഞ്ഞു.
ഇടദിവസം മത്സരം തുടങ്ങിയതുകൊണ്ടാകാം കാണികളുടെ ഒഴുക്ക് തീരെ കുറഞ്ഞതെന്ന് ചിലര്‍ പറയുന്നു. ഇതേസമയം സംഭവത്തില്‍ ബിസിസിഐയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുമാണ് കുറ്റക്കാരെന്ന് വാദിക്കുന്നവരുമുണ്ട്.
രാജ്യത്തെ മറ്റു രാജ്യാന്തര സ്റ്റേഡിയങ്ങളെല്ലാം നഗര പ്രദേശത്താണ് നിലകൊള്ളുന്നത്. എന്നാല്‍ പൂനെ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ ചിത്രമിതല്ല. സ്റ്റേഡിയത്തിലെത്താന്‍ നഗരത്തില്‍ നിന്നും പുറത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇങ്ങോട്ടേക്ക് പൊതു ഗതാഗത സൗകര്യങ്ങള്‍ നന്നെ കുറവാണെന്ന് ആരാധകര്‍ പരാതി ഉന്നയിക്കുന്നു.
സ്റ്റേഡിയത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്താണ് ഏറ്റവും അടുത്ത ബസ്റ്റ് സ്റ്റോപ്പ്. ഐപിഎല്‍ സീസണില്‍ ടാക്സി സേവനങ്ങളെ ആശ്രയിച്ചാണ് കാണികള്‍ സ്റ്റേഡിയത്തിലെത്താറ്. നിലവില്‍ 2,500 രൂപയാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കാണാനുള്ള സീസണ് പാസ്. പക്ഷെ പൂനെ സ്റ്റേഡിയത്തിലെത്താന്‍ ഇതിലും ഉയര്‍ന്ന തുക മുടക്കേണ്ടതായുണ്ടെന്ന് പൂനെയില്‍ നിന്നൊരു ആരാധകന് പരിഭവം പറയുന്നു.
മഴ ഭീഷണിയും പൂനെയില്‍ കാണികളുടെ എണ്ണം കുറയാനുള്ള കാരണമാണ്. ഒപ്പം സ്റ്റേഡിയത്തിലെ പല സ്റ്റാന്‍ഡുകള്‍ക്കും മേല്‍ക്കൂരയില്ലെന്നത് കാണികളുടെ കടന്നുവരവിന് തടസ്സമാവുന്നു. സ്റ്റേഡിയത്തിന് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രശ്നം, പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലും വിധത്തില്‍ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന നിരക്ക് എന്നിവയും സമൂഹമാധ്യമങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
1984 ൽ പുറത്തുറങ്ങിയ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയായിരുന്നു ശോഭന മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ്.
രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്‍നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചുഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിൽ താരറാണിയായിരുന്നു ശോഭന ഏറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തിലേക്കു തിരിച്ചെത്തുകയാണ്.
വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുമ്പോൾ ഗോസിപ്പുകളും വീണ്ടും തല പൊക്കുകയാണ്. ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയ്ക്ക് കാരണം. ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാന്‍ കാരണം. പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു.
തുടർന്ന് അടുത്ത ബന്ധുവിനെ ശോഭന വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ എത്തിയിരുന്നു എത്തി എങ്കിൽ കൂടിയും ഒന്നും സംഭവിച്ചില്ല. വിവാഹം അകലെ നിന്ന് എങ്കിൽ കൂടിയും 2010 ല്‍ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു. അനന്തനാരായണി എന്ന പേരാണ് താരം മകള്‍ക്ക് നല്‍കിയത്.
കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് പുതിയ വസ്ത്രം വാങ്ങി നൽകിയത് പൊലീസ്. അഞ്ചാം തിയതി രാവിലെ കസ്റ്റഡിയിലെടുത്തപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന് പുറമെ ഒരു ജോഡി വസ്ത്രം കൂടി എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് വസ്ത്രങ്ങളാണ് ജയിലിൽ ജോളി മാറി മാറി ധരിച്ചത്.
റിമാൻഡ് പ്രതികൾക്കു ജയിൽ വസ്ത്രം നൽകാൻ ചട്ടമില്ല. വീട്ടിൽ നിന്നു വസ്ത്രമെത്തിക്കാനായി ജോളി ജയിലിലെ ഫോണിൽ നിന്നു സഹോദരനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിച്ചില്ല. ഒരു ദിവസം സഹതടവുകാരി നൽകിയ നൈറ്റി ധരിച്ചു. അറസ്റ്റ് ചെയ്ത ദിവസം ധരിച്ച അതേവസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം ജോളി കോടതിയിൽ ഹാജരായത്.
രണ്ടാമത്തെ വസ്ത്രം ജയിലിൽ നിന്ന് എടുക്കാൻ മറന്നു. ഇന്നലെ രാവിലെ തെളിവെടുപ്പിനു പോകുന്നതിനു മുൻപായി വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറാണ് ഇൻസ്പെക്ടർ പി.എം. മനോജിന്റെ നിർദേശപ്രകാരം പുതിയ വസ്ത്രം വാങ്ങിനൽകിയത്.
പ്രതികളുമായി നിര്‍ണായകമായ തെളിവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുത്തത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്പക്കത്തും തടിച്ചുകൂടി. കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയായിരുന്നു തെളിവെടുപ്പ്.
‘വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തിൽ കലർത്തുക’– കൂടത്തായി കൊലപാതകങ്ങളുടെ പൊതുരീതി മുഖ്യപ്രതി ജോളി ജോസഫ് പൊലീസിനോട് വിശദീകരിച്ചതിങ്ങനെ. ആദ്യ ഭർത്താവ് റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ കലർത്തിയാണ് സയനൈഡ് നൽകിയത്. അദ്ദേഹത്തോടൊപ്പം താൻ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു.
ഇപ്പോഴത്തെ ഭർത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേർത്ത് നൽകിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റൽ ക്ലിനിക്കിൽ വച്ച് മരുന്നിൽ ചേർത്ത് സയനൈഡ് നൽകിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്.
മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി, ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു.
സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ജോളി, എം. എസ്. മാത്യു എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളത്. രണ്ടു തവണയായി കൂടത്തായിയിലെ വീട്ടിൽ മാത്യു സയനൈഡ് എത്തിക്കുകയായിരുന്നെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്.
6 മരണങ്ങൾ നടന്ന സ്ഥലങ്ങളിലും ജോളിയുമായി അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. കൂടത്തായിയിലെ വീട്ടിൽ ജോളിക്കൊപ്പം മറ്റു പ്രതികളായ എം.എസ്. മാത്യുവിനെയും പ്രജികുമാറിനെയും എത്തിച്ചിരുന്നു.
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനായി രണ്ട് കമ്പനികള്‍ക്ക് കൈമാറി. എഡിഫൈസ് എന്‍ജിനീയറിങ്ങും വിജയ്സ്റ്റീല്സും ചേര്‍ന്ന് പൊളിക്കും. തീരുമാനം നാളെ നഗരസഭ കൗണ്‍സിലിനെ അറിയിക്കും . പൊളിക്കാൻ എത്തിയ വിദഗ്ധ എൻജിനിയർ എസ്.ബി സർവത്തെ ഫ്ലാറ്റുകൾ പരിശോധിച്ചു. സബ് കളക്റ്റർക്കും സാങ്കേതിക സമിതി അംഗങ്ങൾക്കും ഒപ്പം ആയിരുന്നു സന്ദർശനം. പൊളിക്കുന്ന കെട്ടിടത്തിന്റെ പ്രായം പ്രധാനമാണെന്നും ചരിച്ചു പൊളിക്കുന്നതാണ് ഉചിതം എന്നും സർവാതെ പറഞ്ഞു.
ഇൻഡോറിൽ നിന്ന് കൊച്ചിയിൽ എത്തിയ പൊളിക്കൽ വിദഗ്ധൻ എസ്.ബി.സർവാതെ രാവിലെയാണ് സബ് കലക്ടർക്കൊപ്പം മരട് നഗരസഭയിൽ എത്തിയത്. കാത്തുനിന്ന സാങ്കേതിക സമിതി അംഗങ്ങളെയും നഗരസഭ ജീവനക്കാരെയും പരിചയപെട്ടു. തുടർന്ന് സർവത്തെയുടെ നേതൃത്വത്തിൽ സബ് കലക്ടറും സംഘവും നാല് ഫ്ളാറ്റുകളിലും എത്തി പരിശോധിച്ചു. ആദ്യം ഗോൾഡൻ കായലോരത്തിൽ . പൊളിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും വലുതായി ജെയിൻ കോറൽ കോവ് ഫ്ലാറ്റിൽ ആണ് രണ്ടാമത് എത്തിയത്. ഫ്ലാറ്റും പരിസരവും, അടുത്തുള്ള കായലും നടന്നു കണ്ടു.
ഇരട്ട കെട്ടിടങ്ങൾ നിലകൊള്ളുന്ന ആൽഫാ സെറിൻ ഫ്ലാറ്റിൽ എത്തി പരിശോധിച്ചു. ഒടുവിൽ ആണ് ഹോളിഫെയ്ത്തിന്റെ എച്ച്ടുഒ ഫ്ലാറ്റിൽ എത്തിയത്. ഇവടെയും സംഘമായി നടന്നുകണ്ടു. ഇടക്ക് ഉദ്യോഗസ്ഥരുമായി സംശയങ്ങൾ പങ്കുവച്ചു . ഫ്ലാറ്റ് പൊളിക്കാൻ തിരഞ്ഞെടുത്ത കമ്പനിയുടെ പ്രതിനിധികളും ഫ്ളാറ്റുകൾ പരിശോധിച്ചു. പൊളിക്കുന്ന കെട്ടിടങ്ങളുടെ പ്രായം വെല്ലുവിളി ആണെന്നും. തുറസായ ഭാഗത്തേക്ക് ഫ്ലാറ്റുകൾ ചരിച്ചു പൊളിക്കുന്നതാണ് ഉചിതം എന്നും സർവാതെ പറഞ്ഞു
‘അവൾ പോയി പിന്നെ വിളിക്കാം’ ഭാര്യ പ്രമീളയുടെ മൃതദേഹം പുഴയിൽ തള്ളിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ സെൽജോ തന്റെ മൊബൈലിൽ നിന്നും മറ്റൊരു യുവതിയ്ക്ക് അയച്ച സന്ദേശമാണിത്. നാടിനെ നടുക്കിയ അരുംകൊലയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദ്യാനഗറില്‍ നിന്നു കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നു സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി പ്രമീളയാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭര്‍ത്താവ് സെൽജോ അറസ്റ്റിലായി. പ്രമീളയെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതിനു ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു. കാസർകോട് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞ മാസം 19 മുതൽ കാണാതായതെന്നാണ് ഭർത്താവിന്റെ മൊഴി.
തൊട്ടടുത്ത ദിവസം സിൽജോ തന്നെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വിദ്യനഗർ പൊലീസിനെ സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രമീളയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സിൽജോയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഭർത്താവിനെ വിദ്യാനഗർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രമീളയെ കൊലപ്പെടുത്തിയ ശേഷം തെക്കിൽ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയിൽ കല്ലുകെട്ടി താഴ്ത്തിയെന്നു വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പുഴയിൽ തിരച്ചിൽ നടത്തി .ഫയർഫോഴ്സിന്റെയും, പൊലീസിന്റെയും, മുങ്ങൽ വിദഗ്ധരുടേയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
ദേശീയപാത അറുപത്തിയാറിന്റെ ഭാഗമായ തെക്കില്‍ പാലത്തില്‍ നിന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ മൃതദേഹം എങ്ങിനെ പുഴയിലെറിഞ്ഞു എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ സെൽജോയും കൊല്ലം സ്വദേശിനിയായ പ്രമീളയും വർഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സെൽജോയ്ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചന.
ഭാര്യ പ്രമീളയുടെ മൃതദേഹം പുഴയിൽ തള്ളിയ ശേഷം വിദ്യാനഗർ പന്നിപ്പാറയിലെ വാടക വീട്ടിൽ പുലർച്ചെ 4നു തിരിച്ചെത്തിയ സെൽജോ തന്റെ മൊബൈലിൽ നിന്ന് ‘ അവൾ പോയി പിന്നെ വിളിക്കാം’ എന്നു മെസേജ് അയച്ചിരുന്നു. ഇടുക്കിയിലെ യുവതിക്കാണ് ഇത് അയച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇവർ തമ്മിലുള്ള ബന്ധത്തിനു പ്രമീള തടസ്സമായതിനാൽ കൊലപ്പെടുത്തിയതാകാമെന്നാണു പൊലീസിന്റെ നിഗമനം.
സെൽജോയുടെ വനിതാസുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവ ദിവസം രാത്രി വൈകി സെൽജോയുടെ ഓട്ടോറിക്ഷ തെക്കില്‍പാലത്തിന്റെ ഭാഗത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ എത്തിയെങ്കിലും സാധിച്ചില്ലെന്നും സെൽജോ മൊഴി നല്‍കിയിട്ടുണ്ട്. പുഴയിലെ അടിയൊഴുക്കും, ആഴവുമാണ് തിരച്ചിലിന് തടസമാകുന്നത്.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം തിരച്ചിലും ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.ജോലി തേടിയാണു പ്രമീള വർഷങ്ങൾക്കു മുൻപു കൊല്ലത്തെ വീട്ടിൽ നിന്നിറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തു. ഇതിനിടെയാണു തളിപ്പറമ്പ് ആലക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ സെൽജോയുമായി പരിചയപ്പെടുന്നത്. പിന്നീട് കാസർകോട്ടെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ താമസിച്ചു. വിദ്യാനഗറിലെ വിവിധ ഓഫിസുകളിൽ താൽക്കാലികമായി ജോലി ചെയ്തു. സെൽജോ ഭാര്യയെ കൊലപ്പെടുത്തിയത് ആസൂത്രിതമായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.