Latest News

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാവില്ല. നാരായണസ്വാമിക്കെതിരെ ഉടൻ അച്ചടക്കനടപടി എടുക്കണമെന്നാവശ്യപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. വിശദീകരണം ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമിയ്ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് നൽകാനായി തയ്യാറാക്കിയത്. മന്ത്രാലയത്തിന് സമർപ്പിക്കും മുമ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നൽകിയ റിപ്പോർട്ടാണ് ഇപ്പോള്‍ തിരിച്ചയച്ചത്.

സർക്കാർ സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചു, ഓഫീസിൽ കൃത്യമായി ഹാജരായില്ല, കേന്ദ്ര സര്‍വീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നിവയായിരുന്നു സമിതി അദ്ദേഹത്തിനെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. ഇക്കാര്യങ്ങളുടെ പേരിൽ നടപടിയെടുക്കാമോ എന്ന വിശദീകരണം ചോദിച്ചാണ് മുഖ്യമന്ത്രി റിപ്പോർട്ട് തിരിച്ചയച്ചതെന്നാണ് വിവരം.

കടുത്ത മര്‍ദനത്തെ തുടര്‍ന്ന് യുഎഇയില്‍ ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ മകനും ഭാര്യക്കുമെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 29കാരനായ മകന്റെയും 28കാരിയായ മരുമകളുടെയും നിരന്തര മര്‍ദനമേറ്റ് എല്ലുകളും വാരിയെല്ലും ഒടിയുകയും ആന്തരിക രക്തസ്രാവവും പൊള്ളലുകളുമേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്താണ് വൃദ്ധയായ മാതാവ് മരിച്ചത്. വലത്തേ കണ്ണിന്റെ കൃഷ്ണമണിയിലും ഇടത്തേ കണ്ണിലും വരെ ഇവര്‍ പരിക്കേല്‍പ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

നേരത്തെ നടന്ന സംഭവം കഴിഞ്ഞ ദിവസം കോടതിയിലെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. കോടതിയില്‍ ഇരുവരും കുറ്റം നിഷേധിച്ചു. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആശുപത്രി ജീവനക്കാരനായ ഇവരുടെ അയല്‍വാസി വിവരമറിയിച്ചതോടെയാണ് മകന്റെയും മരുമകളുടെയും ക്രൂരത അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ ഇദ്ദേഹമാണ് കേസിലെ പ്രധാന സാക്ഷിയും. തങ്ങളുടെ മകളെ അമ്മ വേണ്ടപോലെ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മര്‍ദനം.

ഒരു ദിവസം മകളെയുമെടുത്ത് പ്രതിയായ സ്ത്രീ തന്റെ ഫ്ലാറ്റിലെത്തുകയായിരുന്നുവെന്ന് സാക്ഷി പൊലീസിനോട് പറഞ്ഞു. നാട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ അമ്മ വന്നിട്ടുണ്ടെന്നും എന്നാല്‍ അവര്‍ കുഞ്ഞിനെ നേരാംവണ്ണം നോക്കുന്നില്ലെന്നും ഇവര്‍ പരാതി പറഞ്ഞു. ഇത് കാരണം കുഞ്ഞിന് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ വരുന്നതിനാല്‍ ജോലി കഴിഞ്ഞ് താന്‍ വരുന്നത് വരെ മകളെ അയല്‍വാസി നോക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ബാര്‍ക്കണിയില്‍ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. ശരീരത്തിലെ അല്‍പം വസ്ത്രം മാത്രമാണുണ്ടായിരുന്നത്. ഇതിന് പുറമെ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ഉടന്‍ അയല്‍വാസി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

ശേഷം ഇവരുടെ വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ അമ്മ നിലത്ത് കിടക്കുന്നതാണ് കണ്ടത്. വസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. അടിയന്തര വൈദ്യ സഹായം വേണ്ട സാഹചര്യമാണെന്ന് മനസിലായ അയല്‍വാസി ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിച്ചു. പാരാമെഡിക്കല്‍ ജീവനക്കാര്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ എടുത്തുയര്‍ത്തിയപ്പോള്‍ പോലും ശരീരത്തിലെ പൊള്ളലുകള്‍ കാരണം അമ്മ ഉറക്കെ നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. എന്നാല്‍ അമ്മയ്ക്കൊപ്പം ആംബുലന്‍സില്‍ കയറാന്‍ മകന്‍ തയ്യാറായില്ല. ഇയാള്‍ വീട്ടില്‍ തന്നെ ഇരുന്നു. കൂടെ പോകണമെന്ന് അയല്‍വാസികള്‍ പറഞ്ഞിട്ടും ഗൗനിച്ചില്ല. പിന്നീട് പാരാമെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞ ശേഷമാണ് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായത്.

ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കൈകളിലും കാലുകളിലും നീരുമുണ്ടായിരുന്നെന്ന് പാരാമെഡിക്കല്‍ ജീവനക്കാരന്‍ പറഞ്ഞു. പൊള്ളലിന്റെ കാരണം ചോദിച്ചപ്പോള്‍ അമ്മ തന്നെ സ്വന്തം ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നാണ് മകന്‍ പറഞ്ഞത്. അമ്മയുടെ അവസ്ഥ ശ്രദ്ധിക്കുക പോലും ചെയ്യാതെ വളരെ ദൂരേക്ക് മാറി നില്‍ക്കുകയായിരുന്നു അയാളെന്നും പാരാമെഡിക്കല്‍ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. അമ്മയെ ആംബുലന്‍സില്‍ കയറ്റാന്‍ മകന്‍ സഹായിച്ചില്ല. മറിച്ച് അയല്‍വാസികളായിരുന്നു സഹായിക്കാനെത്തിയതെന്നും ഇയാള്‍ പറഞ്ഞു.

പിന്നീട് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മരണസമയത്ത് അമ്മയ്ക്ക് 29 കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നാണ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. എല്ലുകളിലും വാരിയെല്ലിനുമുണ്ടായ പൊട്ടലുകള്‍. ആന്തരിക രക്തസ്രാവം, വിവിധ ഉപകരണങ്ങള്‍ കൊള്ളുള്ള മര്‍ദനം, പൊള്ളലുകള്‍, പട്ടിണി തുടങ്ങിയയാണ് ആരോഗ്യം ക്ഷയിക്കുന്നതിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചത്. കേസില്‍ വിചാരണ ജൂലൈ മൂന്നിന് തുടരും.

പാലക്കാട് എംപിയുടെ മുഖത്ത് ഇനി വർഷങ്ങൾക്ക് മുൻപെടുത്ത പ്രതിജ്​ഞ ഉണ്ടാവില്ല. താടി വടിച്ചെത്തിയ പ്രിയ എംപിക്കൊപ്പം നിന്ന് സെൽഫി എടുത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. ശ്രീകണ്ഠനും മുഖത്തെ താടിയും വർഷങ്ങൾ പഴക്കുള്ള ഒരു പ്രതിഞ്ജയുടെ കഥയാണ്. ആ മധുരപ്രതികാരത്തിന് കൂടിയാണ് ഇന്ന് കത്തി വച്ചതോടെ തിരശ്ശീല വീണത്.

ഇൗ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു പാലക്കാട്ടെ വി.കെ.ശ്രീകണ്ഠന്റേത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11, 637 വോട്ടിനാണ് ശ്രീകണ്ഠൻ തോൽപ്പിച്ചത്. സിപിഎമ്മിനെ തോൽപ്പിച്ചാൽ മാത്രമെ താടിയെടുക്കൂ എന്നായിരുന്നു ശ്രീകണ്ഠന്‍ വിദ്യാർഥിയായിരിക്കുമ്പോൾ നടത്തിയ പ്രതിഞ്ജ.ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠൻ, എംപി  പറഞ്ഞിരുന്നു.

‘എന്റെ കുട്ടിക്കാലത്ത് കണ്ണൂരിനൊപ്പം തന്നെ രാഷ്ട്രീയ അക്രമങ്ങൾ നടന്നിരുന്ന സ്ഥലമായിരുന്നു പാലക്കാട്. ആലത്തൂരിൽ പൊതുപ്രവർത്തനങ്ങൾക്ക് ആരും പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിരുന്നില്ല. മൃഗീയമായ അടിച്ചൊതുക്കലുകള്‍ നടന്നിരുന്ന കാലത്താണ് ഞാൻ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തിൽ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാൻ താടി വളർത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലർ സ്റ്റൈലാണെന്ന് പറഞ്ഞു. പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളർത്തുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ പറഞ്ഞത്, ഒരിക്കൽ ഞാൻ താടിയെടുക്കും, സിപിഎം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്.’ ശ്രീകണ്ഠൻ പറഞ്ഞു.

രാജ്യത്തെ നടുക്കി ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം കൂടുകയാണ്. ഇതിൽ 108 കുട്ടികൾ മരണമടഞ്ഞ മുസാഫർപുരിലെ മെഡിക്കല്‍ കോളജ് ആശുപത്രി മറ്റൊരു വിവാദത്തിലും നിറയുകയാണ്. ആശുപത്രിയുടെ പരിസരത്തു നിന്ന് തലയോട്ടികളും അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. തലയോട്ടിയും അസ്ഥികൂടങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആശുപത്രിയിൽ നിന്നും പുറന്തള്ളപ്പെട്ടവയാണ് ഇവയെന്നാണു കരുതുന്നത്. സംഭവത്തിൽ വിശദ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.

‘അസ്ഥികൂടങ്ങൾ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് കൃത്യമായി നീക്കം ചെയ്യണ്ടതായിരുന്നു. അൽപംകൂടി മാനുഷിക സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നു’ – എസ്കെഎംസിഎച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എസ്.കെ ഷാഹി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ഷാഹി വ്യക്തമാക്കി.അസ്ഥികൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയ ആശുപത്രി പരിസരത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആശുപത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മനുഷ്യത്വരഹിതമായ സമീപനവും ചർച്ചയാകുന്നത്.

ബിഹാറിൽ ഇതുവരെ 145 കുട്ടികളാണ് മസ്തിഷക ജ്വരത്തെ തുട‍ര്‍ന്ന് മരിച്ചത്. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും മുസാഫർപുർ ജില്ലയിൽ നിന്നാണ്. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ്, കേജ്‌രിവാൾ ആശുപത്രി എന്നിവിടങ്ങളിലായി ശനിയാഴ്ച 7 കുട്ടികള്‍ കൂടി മരിച്ചു. വെള്ളിയാഴ്ച ഏഴ് കുട്ടികൾ ഈ ആശുപത്രികളിൽ മരിച്ചിരുന്നു.

 

അനയാസ വിജയം തേടിയിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച അഫ്ഗാനിസ്ഥാന്. ലോകകപ്പില്‍ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. ലോകകപ്പിൽ ഇന്ത്യയുടെ 50ാം വിജയമാണിത്. ഇന്ത്യയുർത്തിയ 225 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ 213 റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമിക്ക് ഹാട്രിക് മികവാണ് ഇന്ത്യൻ വിജയം കരുത് പകർന്നത്. മല്‍സരത്തില്‍ ഷമി നാല് വിക്കറ്റ് നേടിയിരുന്നു.

ജയസാധ്യത ഇരുപക്ഷത്തേക്കും മാറിമാറിഞ്ഞ മൽസരമായിരുന്നു. ബാറ്റ്സ്മാൻമാരുടെ അപ്രതീക്ഷിത വീഴ്ചയിലും പതറാതെ ആവേശത്തോടെ പന്തെറിഞ്ഞ ബോളർമാരാണ് ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം സമ്മാനിച്ചത്. അവസാന പന്തുവരെ ഇന്ത്യയെ മുൾമുനയിൽ നിർത്തിയ അഫ്ഗാൻ, ഒടുവിൽ ഒരു പന്തു ബാക്കിനിൽക്കെ 212 റൺസിന് പുറത്താവുകയായിരുന്നു.

അവസാന ഓവറിലെ 3, 4, 5 പന്തുകളിലായി യഥാക്രമം മുഹമ്മദ് നബി, അഫ്താബ് ആലം, മുജീബുർ റഹ്മാൻ എന്നിവരെ പുറത്താക്കിയാണ് ഷാമി ഹാട്രിക് നേട്ടം കൈവരിച്ചത്. ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പതറാതെ പൊരുതി അർധസെ‍ഞ്ചുറി നേടിയ മുഹമ്മദ് നബിക്കും നൽകണം കയ്യടി. 55 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത നബി ഒരു ഘട്ടത്തിൽ ഇന്ത്യയുടെ മനസ്സിൽ തീകോരിയിട്ടതാണ്.

അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും നബി ക്രീസിലുള്ളതിനാൽ അഫ്ഗാന് പ്രതീക്ഷയുണ്ടായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറിയിലെത്തിച്ച് നബി പ്രതീക്ഷ കാക്കുകയും ചെയ്തു. എന്നാൽ, മൂന്നാം പന്തിൽ നബിയെ ലോങ് ഓണിൽ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ഷമി ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ സ്കോറിങ് ഇഴഞ്ഞാണ് നീക്കിയത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഇന്ത്യ നേടിയത്. 67 റൺസ് നേടിയ നായകന്‍ വിരാട് കോലിയാണ് ടോപ്പ് സ്കോറർ. കൂട്ടത്തകർച്ചയ്ക്കിടയിലും ആറാം ഏകദിന അർധസെഞ്ചുറി കണ്ടെത്തിയ കേദാർ ജാദവാണ് ഇന്ത്യയെ 200 കടത്തിയത്. ജാദവ് 68 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്തു.

സ്കോർ ബോർഡിൽ ഏഴു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ രോഹിത് ശർമയെ നഷ്ടമാക്കിയ ഇന്ത്യയ്ക്ക് പിന്നീടൊരിക്കലും സമ്പൂർണ മികവിലേക്ക് ഉയരാനായില്ല. അർധസെഞ്ചുറി നേടിയ വിരാട് കോലിയും കേദാർ ജാദവും പങ്കാളികളായ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ മാത്രമുണ്ട് അഭിമാനിക്കാൻ.

രണ്ടാം വിക്കറ്റിൽ കോലി–ലോകേഷ് രാഹുൽ സഖ്യവും, നാലാം വിക്കറ്റിൽ കോലി – വിജയ് ശങ്കർ സഖ്യവും (58), അഞ്ചാം വിക്കറ്റിൽ ജാദവ് – ധോണി സഖ്യവുമാണ് (57) അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ താങ്ങിനിർത്തിയത്.

അഫ്ഗാൻ നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു. കൂട്ടത്തിൽ കൂടുതൽ വിക്കറ്റുകൾ പങ്കിട്ടത് ക്യാപ്റ്റൻ ഗുൽബാദിൻ നായിബും മുഹമ്മദ് നബിയും. നായിബ് 9 ഓവറിൽ 51 റൺസ് വഴങ്ങിയും നബി 9 ഓവറിൽ 33 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുജീബുർ റഹ്മാൻ, അഫ്താബ് ആലം, റാഷിദ് ഖാൻ, റഹ്മത്ത് ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ ലോകകപ്പിൽ ആദ്യമായി 400 കടക്കുന്ന ടീമെന്ന റെക്കോർഡിലേക്കു കണ്ണുംനട്ടിറങ്ങിയ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത ബാറ്റിങ് തകർച്ച. ഒരു ടീമിനെയും കുറച്ചുകാണാനില്ലെന്ന പ്രഖ്യാപനത്തോടെ സമ്പൂർണ ടീമുമായി കളത്തിലിറങ്ങിയിട്ടും താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാനെതിരെ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്കു നേടാനായത് 224 റൺസ് മാത്രം! ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

2015 ഏപ്രിലിനു ശേഷം ആദ്യം ബാറ്റു ചെയ്ത് 50 ഓവറും ക്രീസിൽ ചെലവഴിച്ച് ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇന്നത്തേത്. 2015ൽ ഇൻഡോറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയ 247 റൺസാണ് ഇതിനു മുൻപുള്ള ചെറിയ സ്കോർ. അന്ന് ഇന്ത്യ 22 റൺസിനു ജയിച്ചു. 63 പന്തിൽ അ‍ഞ്ചു ബൗണ്ടറി സഹിതം 67 റൺസെടുത്ത കോലി തന്നെ ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിനത്തിൽ കോലിയുടെ 52–ാം അർധസെഞ്ചുറിയാണിത്. കൂട്ടത്തകർച്ചയ്ക്കിടയിലും ആറാം ഏകദിന അർധസെഞ്ചുറി കണ്ടെത്തിയ കേദാർ ജാദവാണ് ഇന്ത്യയെ 200 കടത്തിയത്. ജാദവ് 68 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്തു.

തകർച്ചയോടെ തുടക്കം, ഒടുക്കം

സ്കോർ ബോർഡിൽ ഏഴു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ രോഹിത് ശർമയെ നഷ്ടമാക്കിയ ഇന്ത്യയ്ക്ക് പിന്നീടൊരിക്കലും സമ്പൂർണ മികവിലേക്ക് ഉയരാനായില്ല. ഓരോ 10 ഓവറിലും ഇന്ത്യൻ താരങ്ങൾ നേടിയ റൺസിന്റെ കണക്കിലുണ്ട്, ഇന്ത്യൻ േനരിട്ട തകർച്ചയുടെ ആഴം.
അർധസെഞ്ചുറി നേടിയ വിരാട് കോലിയും കേദാർ ജാദവും പങ്കാളികളായ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ മാത്രമുണ്ട് ഇന്ത്യയ്ക്ക് അഭിമാനിക്കാൻ. രണ്ടാം വിക്കറ്റിൽ കോലി–ലോകേഷ് രാഹുൽ സഖ്യവും (57), നാലാം വിക്കറ്റിൽ കോലി – വിജയ് ശങ്കർ സഖ്യവും (58), അഞ്ചാം വിക്കറ്റിൽ ജാദവ് – ധോണി സഖ്യവുമാണ് (57) അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ താങ്ങിനിർത്തിയത്.

രോഹിത് ശർമ (ഒന്ന്), ലോകേഷ് രാഹുൽ (53 പന്തിൽ 30), വിജയ് ശങ്കർ (41 പന്തിൽ 29), മഹേന്ദ്രസിങ് ധോണി (52 പന്തിൽ 28), ഹാർദിക് പാണ്ഡ്യ (ഒൻപതു പന്തിൽ ഏഴ്), മുഹമ്മദ് ഷമി (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. കുൽദീപ് യാദവ് (ഒന്ന്), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. അഫ്ഗാൻ നായകൻ ഗുൽബാദിൻ നായിബ് എറിഞ്ഞ അവസാന ഓവറിലും ഇന്ത്യയ്ക്കു രണ്ടു വിക്കറ്റ് നഷ്ടമായി.

അഫ്ഗാൻ നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു. കൂട്ടത്തിൽ കൂടുതൽ വിക്കറ്റുകൾ പങ്കിട്ടത് ക്യാപ്റ്റൻ ഗുൽബാദിൻ നായിബും മുഹമ്മദ് നബിയും. നായിബ് 9 ഓവറിൽ 51 റൺസ് വഴങ്ങിയും നബി 9 ഓവറിൽ 33 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുജീബുർ റഹ്മാൻ, അഫ്താബ് ആലം, റാഷിദ് ഖാൻ, റഹ്മത്ത് ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒൻപത് ഓവറിൽ 110 റൺസ് വഴങ്ങി നാണക്കേടിന്റെ റെക്കോർഡിലേക്കു പന്തെറിഞ്ഞ റാഷിദ് ഖാൻ ഇന്ത്യയ്ക്കെതിരെ 10 ഓവറിൽ വിട്ടുകൊടുത്തത് 38 റൺസ് മാത്രം.

തിരുവനന്തപുരം: തന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ മകനെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെ സംരക്ഷിക്കില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കോ പാര്‍ട്ടിക്കോ ആവില്ല. മകനെതിരായ ആരോപണത്തില്‍ നിജസ്ഥിതി നിയമപരമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. തെറ്റുകാരെ സംരക്ഷിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ല. മാറിനില്‍ക്കണമെന്ന് പറയുന്നവര്‍ക്ക് മറ്റുചില അജണ്ടയുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ മകനെതിരായ പരാതി അവാസ്തവമാണ് എന്ന് ഉറപ്പിച്ചുപറയാനും കോടിയേരി തയ്യാറായിട്ടില്ല.

തന്റെ അടുത്ത് ആരും സംസാരിച്ചിട്ടില്ല എന്നും കോടിയേരി പറഞ്ഞു . ഭാര്യയുടെ അടുത്തു സംസാരിച്ചുവെന്ന ആരോപണം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. അതില്‍ അഭിപ്രായം പറയേണ്ടതില്ല. നിയമാനുസൃതമായ നടപടിയുടെ ഭാഗമായാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

ഈ പ്രശ്‌നം വന്നശേഷം മകന്‍ കാണാന്‍ വന്നിരുന്നു. എന്നാല്‍ വിവാദമായ ശേഷം കണ്ടിട്ടില്ല. അവന്‍ വേറെ കുടുംബമായി താമസിക്കുന്ന ആളാണ്. അവന്റെ പുറകെ നടക്കുന്നയാളല്ല താന്‍. അങ്ങനെയായിരുന്നെങ്കില്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നോ? മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏതു രക്ഷിതാവിനാണ് കഴിയുക. അവനവന്‍ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്തം അവനവന്‍ ഏറ്റെടുക്കണം. അത് പാര്‍ട്ടി അംഗങ്ങള്‍ക്കായാലും കുടുംബാംഗങ്ങള്‍ക്കായാലും ബാധകമാണ്. സംരക്ഷണം കിട്ടുമെന്ന് കരുതി തെറ്റു ചെയ്യാന്‍ മുതിരരുത്. ഇത് എല്ലാവര്‍ക്കും ഒരു അനുഭവ പാഠമായിരിക്കണം. കോടിയേരിയുടെ കുടുംബത്തിനെതിരെ അടിക്കടി ആരോപണങ്ങള്‍ ഉയരുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുന്ന മകനെ നിയമത്തിനു മുന്നില്‍ ഹാജരാക്കുമോ എന്ന ചോദ്യത്തിന് താന്‍ മുംബൈ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളല്ല എന്നായിരുന്നു മറുപടി.

ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറിയതോടെ അതെല്ലാം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും അതില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നുമായിരുന്നു പലതിനും മറുപടി. പോലീസ് ഓഫീസര്‍മാര്‍ ചോദിക്കുന്നപോലെ മാധ്യമപ്രവര്‍ത്തകര്‍ മാറുകയാണോ എന്നും കോടിയേരി ചോദിച്ചു. രാഷ്ട്രീയമായി ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയാനില്ല. മറുപടി അറിയാഞ്ഞിട്ടല്ല, ഈ ഘട്ടത്തില്‍ വേണ്ടന്നു വയ്ക്കുന്നതാണ്. കുറച്ചുനാളായി താന്‍ ആയുര്‍വേദ ചികിത്സയിലായിരുന്നുവെന്നും ഇന്ന് സി.പി.എം യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് ഇന്ന് വന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

ആന്തൂര്‍ വിഷയത്തില്‍ വീഴ്ച വരുത്തി സെക്രട്ടറിയും മറ്റ് ജീവനക്കാരും നടപടി നേരിടുന്നുണ്ട്. സര്‍ക്കാരും പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്. പഞ്ചായത്ത്, നഗരസഭകളില്‍ എത്തുന്ന അപേക്ഷകളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതില്‍ വീഴ്ച പറ്റുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പി.കെ ശ്യാമളയുടെ രാജിസ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നഗരസഭ അധ്യക്ഷ നല്‍കിയ നിര്‍ദേശം ഉദ്യോഗസ്ഥര്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ കോടിയേരി പെട്ടെന്ന് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

വവ്വാലുകളില്‍ നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്. വവ്വാലുകളില്‍ നിന്ന് 36 സാമ്പിളുകള്‍ എടുത്തിയിരുന്നു. ഇതില്‍ 12 സാമ്പിളുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഈ വര്‍ഷം ഒരേയൊരു നിപ്പാ വൈറസ് ബാധ മാത്രമാണ് കണ്ടെത്തിയത്. ഈ മാസം ആദ്യം എറണാകുളത്തുളള യുവാവിനാണ് നിപ്പ ബാധിച്ചതെന്നും ചികിത്സക്ക് ശേഷം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു.

വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ പരിശോധന നടത്തിയ 50 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ വൈറസ് ബാധയൌന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിനംപ്രതി പരിശോധനകള്‍ നടക്കുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക സംഘം വവ്വാലുകളുടെ സ്രവം ശേഖരിച്ചിരുന്നു. നിപ്പ വൈറസ് വാഹകരയ പഴംതീനി വവ്വാലുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. നിപ വൈറസിനെ പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ബംഗളൂരുവിലെ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ഹറിക്കെയ്ന്‍ എന്ന റൈഡറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന്റെ കാരണം. താഴെ നിന്നും ഉയര്‍ന്ന് 20അടി പൊക്കത്തില്‍ കറങ്ങുന്നതാണ് ഹറിക്കെയ്ന്‍ എന്ന റൈഡ്. 22പേര്‍ക്ക് കയറാവുന്നതാണ് റൈഡ്.

വെളളിയാഴ്ച്ചയോടെ അപകടദൃശ്യം പാര്‍ക്കിലെത്തിയ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉയരത്തില്‍ നിന്നും താഴൊട്ട് വന്ന് പതിച്ച റൈഡ്, മുന്‍നിരയില്‍ ഇരുന്ന നാലുപേരുടെ കാല്‍മുട്ടിലാണ് പതിച്ചത്. മുന്‍നിരയില്‍ ഇരുന്ന നാലുപേരും അലറികരയുന്ന വീഡിയോ ദ്യശ്യത്തിലുണ്ട്. നാലുപേരുടെയും കാല്‍മുട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. വണ്ടര്‍ലാ അധികൃതര്‍ പരിക്കേറ്റവരെ ഏറെപണിപ്പെട്ടാണ് ആശുപത്രിയിലെത്തിച്ചത്. വൈദ്യുതി നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.

‘പാര്‍ക്കിലെ ജീവനക്കാര്‍ തന്നെ റൈഡ് താഴേക്ക് വലിച്ച് ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സാങ്കേതിക തകരാറുണ്ടായത്. ഇതിനെ തുടര്‍ന്ന് റൈഡ് താഴേക്ക് പതിച്ചു. അപ്പോഴാണ് മുമ്പിലിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റത്,’ ബിദാദി എസ്പി ഹരീഷ് പറഞ്ഞു. സംഭവത്തില്‍ പരുക്കേറ്റ ആരപം പൊലീസിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് അധികൃതരം പൊലീസിനെ അറിയിച്ചിട്ടുണ്ടായിരുന്നില്ല.

സഹപ്രവര്‍ത്തക സൗമ്യയുടെ വിയോഗത്തില്‍ വികാരാധീനനായി സഹപ്രവര്‍ത്തകനും മാവേലിക്കര എസ്‌ഐയുമായ ഷൈജു ഇബ്രാഹിം. സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടിവന്നു ഷൈജുവിന്. പക്ഷെ, ഷൈജു തളര്‍ന്നില്ല. അതെ ഞാന്‍ പോലീസാണ്, ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍.

ഒരിക്കലെങ്കിലും സൗമ്യ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേയെന്ന് കുറിച്ച ഷൈജു ഈ ചിന്ത തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും എഴുതുന്നു. പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായി എന്നത് തന്റെ വേദനയുടെ ആഴം കൂട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. .

ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേല്‍ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവര്‍ത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ…
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്…
‘ അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍ ‘.
ഇന്‍ക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്‌മോര്‍ട്ടം സമയത്തും മരവിച്ച മനസ്സില്‍ ആവര്‍ത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു…
‘അതെ ഞാന്‍ പോലീസാണ് ‘

ശരിക്കും എന്നെ യൂണിഫോം താങ്ങി നിര്‍ത്തുകയായിരുന്നു… വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകള്‍ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം…

അതേ പോലീസിന്റെ ഭാഗമായ ഒരുവന്‍ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു…

വാര്‍ത്താ ചാനലുകളില്‍ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പൊള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേള്‍ക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു… ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…

മൂന്ന് കുരുന്നുകള്‍ക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ ,
കരുതലിന്റെ കാവലാളാവാന്‍ നമുക്ക് കൈകോര്‍ക്കാം…

 

RECENT POSTS
Copyright © . All rights reserved