പ്രതിപക്ഷ നേതാക്കളെ ബിജെപി ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ത്രിപുരയിലെ സിപിഎം എം.പി. ബിജെപിയില്‍ ചേരാനുള്ള ക്ഷണത്തിന് അവര്‍ നല്കിയ മറുപടിയും കുറിക്കുകൊള്ളുന്നതായിരുന്നു.
ജര്‍ണാദാസ് ബൈദ്യ. സിപിഎമ്മിന്റെ ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗം. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാര്‍ലമെന്റിലെ ഒാഫീസില്‍വച്ച് കണ്ടത്. എന്നാല്‍ അമിത് ഷായുടെ പ്രതികരണം എന്തായിരുന്നുവെന്ന് ജര്‍ണാദാസ് പറയുന്നതിങ്ങിനെ.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു. താങ്കള്‍ക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടെ’യെന്ന് അമിത് ഷാ ചോദിച്ചു. കനലൊരുതരി മതി ബിജെപിയെ നേരിടാനെന്ന ലൈനില്‍ ബൈദ്യയുടെ മറുപടി. താന്‍ നിലപാട് കടുപ്പിച്ചതോടെ അമിത് ഷാ വിഷയം മാറ്റിയെന്ന് ബൈദ്യ. സംഘര്‍ഷസാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാന്‍ ത്രിപുരയില്‍ എത്തണമെന്ന് ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിച്ചാണ് ബൈദ്യ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.
അമിത് ഷാക്ക് രൂക്ഷമറുപടിയുമായി എംബി രാജേഷ്. രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എംപിയാണ് ഝര്‍ണാദാസ്. തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണെന്നും എംബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. “ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്.” ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും”. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്”.
ഗ്ലോസ്റ്റർഷെയർ മലയാളികളുടെ പ്രിയപ്പെട്ട റിഡംപ്റ്ററിസ്റ്റ് സംഭാംഗമായ റവ. ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍ (80 വയ്സ്സ്) (കറിയാച്ചന്) 2019 ജൂലൈ 18 -ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 10.30 ന് നിര്യാതനായി. സ്വന്തമായിട്ടുള്ളത് എല്ലാം മറ്റുള്ളവർക്ക് നൽകികൊണ്ട് തന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് മാതൃകയാക്കി ‘ജീവിച്ച ചിരിറ്റി അച്ചൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം എല്ലാവര്ക്കും പ്രീയങ്കരനായിരുന്നു . മൃതസംസ്കാരശുശ്രൂഷകള്‍ ശനിയാഴ്ച (20/07/2019) ഉച്ച കഴിഞ്ഞ് 2.30 -ന് ചൊവ്വര നിത്യസഹായമാതാ ഭവനില്‍ ദിവ്യബലിയോടെ ആരംഭിക്കും. പരേതന് കാഞ്ഞൂപ്പറമ്പില്‍ (മുഞ്ഞാടുപറമ്പ്) കുഞ്ഞാണ്ടിച്ചന്റേയും മറിയമ്മയുടേയും (ചേന്നോത്ത്, കോക്കമംഗലം) ആറുമക്കളില്‍ ഇളയവനാണ്. 1955 ല്‍ ദിവ്യരക്ഷകസഭയില്‍ ചേരുകയും 1964 -ല്‍ വൈദികപട്ടം സ്വീകരിക്കുകയും ചെയ്ത അദ്ദേഹം കേരളത്തിലെ വിവിധ ആശ്രമങ്ങളില്‍ സുപ്പീരിയറായൂം ഡയറക്ടറായും, വ്യത്യസ്ത ഇടവകകളില്‍ വികാരിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളത്തിനു പുറത്ത് ബാംഗ്ലൂര്‍, മധുര, ബൊലാറും, തക്കല എന്നിവിടങ്ങളിലും ഇന്‍ഡ്യക്കു പുറത്ത് ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 2008 മുതല്‍ 2011 വരെ ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ സ്പിരിച്ച്വല്‍ ഡയറക്ടറായിരുന്നു.

പരേതരായ കെ.സി. ജോസഫ്, കെ. സി. വര്‍ഗീസ്, ഫാ. തെയോഫിന്‍ കാഞ്ഞൂപ്പറമ്പില്‍, സി. എം. ഐ., കെ. സി. ചാക്കോ എന്നിവര്‍ സഹോദരങ്ങളാണ്. ഏലിക്കുട്ടി (പെണ്ണമ്മ) പാലാത്ര ഏകസഹോദരിയാണ്. ഫാ. ഗാസ്റ്റന്‍ കാഞ്ഞൂപ്പറമ്പില്‍, സി. എം. ഐ., പിതൃസഹോദരപുത്രനാണ്. സി. മരിയ മാര്ട്ടിന് സി. എം. സി. (തക്കല) സഹോദരപുത്രിയും, ഫാ. സോണി പാലാത്ര സി. എം.ഐ., സഹോദരിയുടെ പുത്രനുമാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 8 മണിമുതല്‍ നിത്യസഹായമാതാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്.
ഇടുക്കിയില്‍ കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉടുമ്പന്‍ ചോലയില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അഞ്ച് താലൂക്കുകളിലും കണ്ട്രോള് റൂം തുറന്നെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന് അറിയിച്ചു.
വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് പേരെ കടലിൽ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോർഡ് എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ ഇന്നലെ രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് വള്ളത്തിന്റെ ഉടമ തീരദേശ പൊലീസ് , മറൈൺ എൻഫോഴ്സ് മെന്റ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാർളി 441 എന്ന പട്രോൾ ബോട്ടും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താനായില്ല. കടൽ പ്രക്ഷുബ്ധമായതിനെതുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് തെരച്ചിൽ നിര്‍ത്തി മടങ്ങിയെങ്കിലും തീരസംരക്ഷണ സേന തെരച്ചൽ തുടരുകയാണ്.
ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ഇത്തവണ അഭിപ്രായം പറയാൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കാവില്ലെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുളള സ്റ്റിയറിങ് കമ്മിറ്റി ആയിരിക്കും പുതിയ കോച്ചിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേഷന് കമ്മിറ്റിയാണ് ഇതിന് അന്തിമ അംഗീകാരം നല്‍കുകയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.
”കഴിഞ്ഞ തവണ മുൻ കോച്ച് അനിൽ കുബ്ലെയുമായി ഒത്തുപോകാൻ തനിക്കും ടീമിനും ബുദ്ധിമുട്ടുണ്ടെന്ന് കോഹ്ലി അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുമ്പോൾ കോഹ്ലിക്ക് അഭിപ്രായം പറയാനാവില്ല. ഇത്തവണ കപിൽ ദേവ് ആണ് കോച്ചിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ തലവൻ. അദ്ദേഹം കോഹ്ലിയുടെ കോഹ്ലിയുടെ വാക്കുകൾ കേൾക്കില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത്തവണ മുഖ്യ പരിശീലകനെ സഹായിക്കുന്നതിനുളള സപ്പോർട്ടിങ് സ്റ്റാഫിനെയും സീനിയർ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്താൽ മതിയെന്നാണ് ബിസിസിഐ തീരുമാനം. ”സപ്പോർട്ടിങ് സ്റ്റാഫിനെയും സെലക്ഷൻ കമ്മിറ്റി ആയിരിക്കും തിരഞ്ഞെടുക്കുക. സാധാരണ പരിശീലകനെയാണ് സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാൻ അനുവദിക്കാറുളളത്. എന്നാൽ ഇത്തവണ, സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതിനു മുൻപേ പരിശീലകനെ തിരഞ്ഞെടുത്താൽ മാത്രം അദ്ദേഹത്തിനും ഈ പ്രക്രിയയിൽ പങ്കാളിയാകാം,” ഉദ്യോഗസ്ഥൻ പറഞ്ഞു.
2017 ലെ ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ കുംബ്ലെയും കോഹ്ലിയും തമ്മിലുളള പോര് രൂക്ഷമായതിനെ തുടർന്നാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനത്തുനിന്നും രാജിവച്ചത്. അതിനുശേഷമാണ് രവി ശാസ്ത്രിയെ പുതിയ കോച്ചായി തിരഞ്ഞെടുത്തത്. 2019 ലോകകപ്പ് വരെയായിരുന്നു കരാർ. എന്നാൽ ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തെ തുടർന്ന് 45 ദിവസം വരെ മുഖ്യ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും കരാർ പുതുക്കി നൽകി.
സെപ്റ്റംബർ 15 ന് ഇന്ത്യയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയുമായുളള പരമ്പരയ്ക്ക് മുൻപായി പുതിയ പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ശ്രമം. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബോളിങ് കോച്ച് ഭരത് അരുണ്‍, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബങ്കാര്‍, ഫീല്‍ഡിങ് കോച്ച് ആര്.ശ്രീധര്‍ എന്നിവക്ക് പുതിയ അപേക്ഷകൾ നൽകാവുന്നതാണ്.
ടോക്കിയോ: ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ അനിമേഷൻ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു. സംഭവത്തിൽ 23 പേർ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 35ലധികം പേർക്ക് പരുക്കേറ്റു. പെട്രോൾ ക്യാനുമായി എത്തിയ ഒരാളാണ് സ്റ്റുഡിയോയ്ക്ക് തീയിട്ടതെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
41 കാരനായ അക്രമി പെട്രോള്‍ സ്പ്രേ ചെയ്ത് തീയിട്ടതാണെന്നും വിവരമുണ്ട്. പ്രശസ്തമായ ക്യോട്ടോ അനിമേഷന്‍ സ്റ്റുഡിയോയിലേക്ക് വ്യാഴാഴ്ച രാവിലെയോടെ അതിക്രമിച്ച് കയറിയാണ് അക്രമം നടത്തിയത്. അക്രമിയെ ഉടന്‍ തന്നെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 10.30ഓടെ മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥലത്ത് നിന്നും പൊലീസ് കത്തിയും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രോശിച്ച് കൊണ്ടാണ് അക്രമി തീയിട്ടതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്. സ്റ്റുഡിയോയുമായി അക്രമിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
കെട്ടിടം തീവിഴുങ്ങിയതിന് പിന്നാലെ പൊട്ടിത്തെറിയും ഉണ്ടായതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. പലരും കെട്ടിടത്തില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയിലുളള പലരും ഗുരുതരാവസ്ഥയിലാണെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. അക്രമം നടക്കുന്ന സമയം 70 ഓളം പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. സ്റ്റുഡിയോയിലെ മുന്‍ ജീവനക്കാരനായിരുന്നു അക്രമിയെന്നാണ് പുതിയ വിവരങ്ങള്‍.
ന്യൂയോർക്ക്: ഇറാഖിലെ യസീദി പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമാധാനത്തിനുളള നൊബേല്‍ പുരസ്കാര ജേതാവ് നദിയ മുറാദ് കാണാനെത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട മറ്റ് ഇരകള്‍ക്കൊപ്പമാണ് മുറാദ് ട്രംപിനെ കാണാനെത്തിയത്. ഓവല്‍ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ നദിയ മുറാദിന് എന്തിനാണ് നൊബേല്‍ കിട്ടിയത് എന്നായിരുന്നു ട്രംപിന്റെ ചോദ്യം.
‘നിങ്ങള്‍ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചിരുന്നു അല്ലേ? വളരെ നന്നായിരിക്കുന്നു. എന്ത് കാരണത്തിനാണ് നിങ്ങള്‍ക്ക് പുരസ്കാരം ലഭിച്ചത്?,’ ട്രംപ് ചോദിച്ചു. ഒരു നിമിഷം സ്തബ്ധയായി നിന്ന മുറാദ് തന്റെ ജീവിത കഥ വിവരിച്ചു.
‘ഇതൊക്കെ സംഭവിച്ചിട്ടും ഞാന്‍ പരിശ്രമം ഉപേക്ഷിച്ചില്ല. ഐഎസ്ഐഎസ് ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഞാന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. എന്തെങ്കിലും ചെയ്യണം. ഇത് ഒരു കുടുംബത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല,’ മുറാദ് ട്രംപിനോട് പറഞ്ഞു.
യസീദികള്‍ക്ക് തിരികെ വരാനുളള സുരക്ഷ നല്‍കണമെന്ന് ഇറാഖിനോടും കുര്‍ദിഷ് സര്‍ക്കാരിനോടും ആവശ്യപ്പെടണമെന്ന് മുറാദ് പറഞ്ഞു. എന്നാല്‍ ഐഎസ്ഐഎസ് നശിച്ചില്ലേയെന്നും ഇപ്പോള്‍ കുര്‍ദിഷ് ആരുമായാണ് പോരാട്ടമെന്നും ട്രംപ് ചോദിച്ചു.
ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയ യസീദി പെണ്‍കുട്ടിയാണ് നദിയ മുറാദ്. 2014 ഓഗസ്റ്റില്‍ ഇറാഖിലെ കൊച്ചോ ഗ്രാമത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളില്‍ ഒരാളായിരുന്നു മുറാദ്. 2016ല്‍ യൂറോപ്യന്‍ യൂണിയന്റെ വിശിഷ്ട പുരസ്കാരമായ സഖറോവ് മനുഷ്യാവകാശ പുരസ്കാരവും മുറാദ് നേടിയിട്ടുണ്ട്. ഐഎസ് എന്നത് എത്രത്തോളം പ്രാകൃതമാണെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഈ പെണ്‍കുട്ടി. മുറാദിന്റെ മാതാപിതാക്കളേയും ആറ് സഹോദരങ്ങളേയും ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി. അതിന് ശേഷമാണ് അന്ന് 21 വയസുണ്ടായിരുന്ന മുറാദിനെ തീവ്രവാദികള്‍ ലൈംഗിക അടിമയാക്കിയത്.
മലാല യൂസഫ് സായ് കഴിഞ്ഞാല്‍ പ്രായം കുറഞ്ഞ രണ്ടാമത്തെ നൊബേല്‍ ജേതാവാണ് 25കാരിയായ മുറാദ്. ഭീകരരുടെ കൈയ്യില്‍നിന്ന് രക്ഷപ്പെട്ടശേഷം യസീദി ജനതയ്ക്കുവേണ്ടി മുറാദിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. യസീദികളുടെ ദുരിതം ലോകത്തിന് മുമ്പില്‍ അറിയിക്കുന്നതിനായി മാധ്യമങ്ങള്‍ക്ക് മുൻപില് വന്ന് തന്റെ പീഡനത്തെ കുറിച്ച് എണ്ണിപ്പറഞ്ഞ യുവതിയായിരുന്നു അവര്‍. 2014-ലാണ് ഇരുവരെയും ഐഎസ് ഭീകരര്‍ തടവിലാക്കിയത്. തടവിലാക്കുമ്പോള്‍ മുറാദിന് 21 വയസും ബാഷറിനു 16 വയസുമായിരുന്നു. തടവില്‍ പാര്‍പ്പിക്കപ്പെട്ട് നിരന്തരം പീഡനങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയായ ഇവര്‍ 20 മാസത്തിനുശേഷമാണ് രക്ഷപ്പെട്ടത്. എന്നാല്‍, രക്ഷപ്പെട്ട് പുറത്തെത്തിയ ബാഷറടക്കമുള്ള ഐഎസ് ഇരകളെ ഒരു ഇറാഖി ആശുപത്രി മേധാവിയും തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു.
ഇവിടെനിന്ന് രക്ഷപ്പെടുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് ലാമിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മുഖത്തു പൊള്ളലേല്‍ക്കുകയും ചെയ്തു. യസീദികള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ ലോകസമൂഹം കാണിക്കുന്ന നിസംഗതയില്‍ നദിയ പൊതുവേദികളില്‍ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധമാണ് ലോകത്തിന് മുമ്ബില്‍ യസീദി പെണ്‍കുട്ടികള്‍ എത്രത്തോളം പീഡനത്തിന് ഇരയാകുന്നുണ്ട് എന്ന വിവരം വെളിച്ചത്തു കൊണ്ടുവന്നത്.
യസീദി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളായി ഉപയോഗിക്കുന്ന വിവരം ലോകത്തെ ഞെട്ടിച്ചത് നദിയയുടെ വാക്കുകളിലൂടെയായിരുന്നു. ഏറെ നാളത്തെ ചികിത്സക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നദിയയുടെ വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.
2014ല്‍ ഭീകരര്‍ തട്ടിക്കൊണ്ടു വന്ന 7000ത്തോളം യസീദി വനിതകളില്‍ ഒരാള്‍ മാത്രമായിരുന്നു നദിയ. 2014ല്‍ യസീദി നഗരമായ സിഞ്ചറില്‍ നിന്നും നിരവധി സ്ത്രീകളെ ലൈംഗിക അടിമകളായി ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു വന്നിരുന്നു. യസീദികളെ സാത്താനെ ആരാധിക്കുന്നവരായിട്ടാണ് ഐഎസ് ഭീകരര്‍ കണക്കാക്കിയിരുന്നത്. മൊസൂളില്‍ നിന്നും 120 കിലോമീറ്റര്‍ മാത്രം അകലെയുള്ള സിഞ്ചര്‍ ഐഎസിന്റെ ശക്തികേന്ദ്രമായിരുന്നു. ഇവിടെ എട്ടു വയസുകാരി പെണ്‍കുട്ടിയെ പോലും ഐഎസ് ഭീകരര്‍ ലൈംഗിക അടിമയാക്കി.
കൊച്ചി: ഉള്പ്പോരില് ആടിയുലഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. വിമത വൈദികര്‍ അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനാ ഉപവാസ സമരം ആരംഭിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തുന്ന വൈദികരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വൈദികര്‍ പറയുന്നു. പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധം നടത്തുന്ന വൈദികര്‍ പറഞ്ഞിട്ടുണ്ട്.
ഇന്ന് ഫൊറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വിമത വൈദികര്‍ കര്‍ദിനാളിനെതിരായ പ്രതിഷേധം കടുപ്പിച്ചത്. തങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കര്‍ദിനാള്‍ നല്കിയ ഉത്തരങ്ങളില്‍ വ്യക്തതയില്ലെന്നാണ് വൈദികര്‍ പറയുന്നത്. കര്‍ദിനാള്‍ 14 കേസുകളില്‍ പ്രതിയാണെന്നും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പായി അദ്ദേഹം തുടരേണ്ടതില്ലെന്നും വൈദികര്‍ പറയുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ആലഞ്ചേരിയെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഫാ.ജോസ് വയലിക്കോടത്താണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെയും കര്‍ദിനാളിനെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തെത്തിയിരുന്നു. സഹായ മെത്രാന്മാരെ അറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് മാറ്റിയ നടപടിയെ വൈദികര്‍ ചോദ്യം ചെയ്യുകയായിരുന്നു. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് വിമത വൈദികര്‍ നടത്തിയത്.
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന് സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ച് ബിഷപ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കാവുന്നതാണെന്നും വത്തിക്കാൻ പറയുന്നു.
കുതിരകളേയും കഴുതകളേയുമൊക്കെ അണിനിരത്തി വിവാഹം ആഘോഷമാക്കുന്നത് സര്‍വ സാധാരണമാണ്. തങ്ങളുടെ വിവാഹം വ്യത്യസ്തമാകണമെന്ന് തീരുമാനിച്ച് പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ വിവാഹത്തിന് വ്യത്യസ്തത കൊണ്ടു വരാനുളള ശ്രമത്തിനിടയില്‍ അവതാളത്തില്‍ ആയിരിക്കുകയാണ് ദമ്പതികള്‍.
വിവാഹം നടന്നത് അങ്ങ് സ്പെയിനിലാണ്. എല്‍പാമര്‍ എന്ന സ്പാനിഷ് ബീച്ച് നഗരത്തിലാണ് സംഭവം. വിവാഹം കളറാക്കാനായി ദമ്പതികള്‍ ഒരു തീം ഉണ്ടാക്കുകയായിരുന്നു. തങ്ങളുടെ വിവാഹത്തിന് സഫാരി തീം ആണ് ഇവര്‍ നിശ്ചയിച്ചത്. ഇതിനായി പല മൃഗങ്ങളേയും വിവാഹ വേദിക്ക് ചുറ്റും അണിനിരത്തി.
വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഒരു കാട്ടില്‍ എത്തിയത് പോലെയുളള പ്രതീതി ഉണ്ടാക്കാനായിരുന്നു ഇത്. എന്നാല്‍ സഫാരിയില്‍ കഴുതകളെ പിടിച്ച് സീബ്രയാക്കിയതാണ് വിവാദമയാത്. കഴുതകളുടെ ദേഹത്ത് കറുപ്പും വെളുപ്പും പെയിന്റ് അടിച്ചാണ് സീബ്രകളെ പോലെയാക്കി വിവാഹ വേദിക്ക് സമീപം മേയാന്‍ വിട്ടത്.
വിവാഹത്തിന് എത്തിയ ഒരാള്‍ കഴുതകളുടെ ചിത്രം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വിവാദത്തിന് തിരികൊളുത്തി. മൃഗങ്ങളോട് ക്രൂരത കാട്ടുകയാണ് ദമ്പതികള്‍ ചെയ്തതെന്ന് ആക്ഷേപം ഉയര്‍ന്നു. സംഭവം മൃഗസംരക്ഷണ വകുപ്പിന്റേയും സന്നദ്ധ സംഘടനകളുടേയും ശ്രദ്ധയിലും പെട്ടു. അഗ്രികള്‍ച്ചറല്‍ ആന്റ് കൊമേഴ്സ്യല്‍ ഓഫീസും സ്പെയിനിലെ ദേശീയ പ്രകൃതി സംരക്ഷണ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു. ദമ്പതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷയിൽ നിന്നു ചാടിയിറങ്ങി പാലത്തിൽനിന്ന് ആറ്റിൽ ചാടിയ യുവാവ് ഭാര്യയുടെ കൺമുൻപിൽ മരിച്ചു. ഇരവിപേരൂർ പൂവപ്പുഴ ഇളവുംകണ്ടത്തിൽ സുനിൽകുമാർ (46) ആണ് ടികെ റോഡിൽ വള്ളംകുളം പാലത്തിൽനിന്നു മണിമലയാറ്റിലേക്ക് ചാടിയത്. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ഗൾഫിലായിരുന്ന സുനിൽകുമാർ ഒന്നരയാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
അസുഖം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 ദിവസം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് ഭാര്യ ജ്യോതിയോടൊപ്പം പോകുന്ന വഴിയാണ് സംഭവം. വള്ളംകുളം പാലത്തിൽ എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. ഡ്രൈവർ വേഗം കുറച്ചപ്പോൾ ചാടിയിറങ്ങി ആറ്റിലേക്കു ചാടുകയായിരുന്നു. തിരുവല്ല അഗ്നിരക്ഷാസേനന നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം ലഭിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: പ്രണവ്, ഗോകുൽ.
കനത്ത മഴയെത്തുടര്‍ന്ന് അസമിലെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍ ആയിരിക്കുകയാണ്. ജനവാസകേന്ദ്രങ്ങള്‍ മാത്രമല്ല, കാസിരംഗ നാഷണല്‍ പാര്‍ക്കും വെള്ളത്തിനടിയില്‍ ആയിരിക്കുകയാണ്. മൃഗങ്ങളും ഇവിടെ ദുരിതമനുഭവിക്കുകയാണ്.
കാസിരംഗ ദേശീയപാര്‍ക്കില്‍ നിന്നും രക്ഷപെട്ട ഒരു കടുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളപ്പൊക്കത്തില്‍ രക്ഷപെട്ട കടുവ അഭയം തേടിയെത്തിയത് ഒരു വീട്ടിലെ കിടപ്പുമുറിയിലാണ്. വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ചിത്രം ആദ്യം പുറത്തുവിട്ടത്.
വീട്ടുകാര്‍ക്ക് ഇപ്പോള്‍ പരിചിതമാണ് ഈ കടുവയുടെ മുഖം. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടുവയെ തിരിച്ച്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
പ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 51 മൃഗങ്ങൾ വെള്ളപ്പൊക്കത്തെ തുടർന്ന് മരിച്ചു. അസമിലെയും ബീഹാറിലെയും വെള്ളപ്പൊക്ക സാഹചര്യത്തിൽ രണ്ട് സംസ്ഥാനങ്ങളിലും 44 പേർ കൂടി മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബിലാസ്പൂർ ഗ്രാമത്തിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എ.എസ്.ഡി.എം.എ) കണക്കനുസരിച്ച് സംസ്ഥാനത്ത് മരണസംഖ്യ 27 ആയി ഉയർന്നു.
മോറിഗാവിൽ നിന്ന് നാല് മരണങ്ങളും സോണിത്പൂർ, ഉഡൽഗുരി ജില്ലകളിൽ നിന്ന് രണ്ട് വീതവും കമ്രൂപ് (മെട്രോ), നാഗാവോൺ ജില്ലകളിൽ നിന്ന് ഓരോന്നും വീതം മരണമടഞ്ഞതായി എ.എസ്.ഡി.എം.എ ബുള്ളറ്റിൻ പറയുന്നു. കാസിരംഗ ദേശീയോദ്യാനത്തിൽ ഒരു കാണ്ടാമൃഗം മരിച്ചു, ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളും ഗുവാഹത്തി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അപകടകരമായ അടയാളത്തിന് മുകളിലൂടെ ഒഴുകുന്നു. ഹൈലകണ്ഡി ജില്ലയിൽ നിന്ന് വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും 57.51 ലക്ഷം പേർ ഇപ്പോഴും ദുരിതബാധിതരായി തുടരുന്നു.
ജോഹട്ട്, തേജ്പൂർ, ഗുവാഹത്തി, ഗോൾപാറ, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി ഒഴുകുന്നു കമ്പൂരിലെ കോപിലി നദി, നാഗോൺ ജില്ലയിലെ ധരംതുൾ എന്നിവിടങ്ങളിൽ ബുള്ളറ്റിൻ പറഞ്ഞു. കാസിരംഗ, മനസ് ദേശീയ ഉദ്യാനങ്ങൾ, പോബിറ്റോറ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി, മാനുകളും എരുമകളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാർബി ആംഗ്ലോംഗ് ഹിൽസിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് നീക്കുന്ന നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .
#JustIn our vet @samshulwildvet is making plans with #AssamForestDepartment @kaziranga_ to tranquilise a #tiger that has entered a house and is relaxing on a bed! #AssamFloods bring in unusual guests! #Kaziranga Zoom in to see #OMG wish them luck! @action4ifaw @deespeak pic.twitter.com/SX2FoYOB6K
— Wildlife Trust India (@wti_org_india) July 18, 2019