പാലക്കാട്: പാലക്കാട ചിറ്റൂരില്‍ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യന്‍ ആണ് ഭാര്യ കുമാരിയെയും മക്കളായ മനോജ്, ലേഖ എന്നിവരെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മാണിക്യന്‍ പോലീസില്‍ കീഴടങ്ങി.
രാവിലെ ഏഴരയോടെ മാണിക്യന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് ഇവര്‍ താമസിക്കുന്ന കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലേക്ക് പോയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിയെടുക്കുന്ന മൊയ്തീൻ ഇന്നലെ നാട്ടിലെത്തിയത് സ്വന്തം മക്കളുടെ മരണവിവരം അറിയാതെ. തൃക്കണാപുരം കച്ചേരിപറമ്പ് സ്വദേശി ചെറുവത്തൂർ മൊയ്തീന്റെയും ഖദീജയുടെയും മക്കളായ ഷാക്കിർ (20), ജുമാന (14) ജാസിം (12) എന്നിവരാണ് ഭാരതപ്പുഴയിലെ ഉമ്മത്തൂർ കടവിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.മൊയ്തീനും ഖദീജയ്ക്കും നഷ്ടമായത് 10 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുട്ടികൾ. ഖദീജയ്‌ക്ക് അസുഖമാണെന്ന് വിവരം നൽകിയാണ് മൊയ്തീനെ നാട്ടിലെത്തിച്ചത്.
ഇന്നലെ രാവിലെ വീട്ടിലെത്തിയ മൊയ്തീൻ കുട്ടികളെ അന്വേഷിക്കുമ്പോഴാണ് ബന്ധുക്കൾ അപകടവിവരം അറിയിക്കുന്നത്. സ്കൂൾ അവധിയെ തുടർന്ന് തൃക്കണാപുരം കച്ചേരിപറമ്പിലെ വീട്ടിൽനിന്നു ബുധനാഴ്ച വൈകിട്ടാണ് ഷാക്കിറും ജുമാനയും ജാസിമും മാതാവ് ഖദീജയ്ക്കൊപ്പം ഉമ്മത്തൂരിലെ ബന്ധുവീട്ടിലേക്ക് പോയത്. ബെംഗളൂരുവിൽ പഠിക്കുന്ന ഷാക്കിർ നവരാത്രി ആഘോഷത്തിന്റെ അവധിയെ തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഷാക്കിറിന്റെയും ജുമാനയുടെയും മൃതദേഹങ്ങൾ വൈകിട്ടോടെയും ജാസിമിന്റെ മൃതദേഹം രാത്രിയും കബറടക്കി
ന്യൂഡൽഹി: എമർജൻസി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകൾക്കു മേൽ ട്രെയിൻ പാഞ്ഞുകയറിയെന്ന് അമൃത്സർ ദുരന്തത്തിനു കാരണമായ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രാക്കിൽ ജനങ്ങൾ കൂടിനിൽക്കുന്നതുകണ്ട് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. എന്നാൽ ട്രെയിൻ പാളത്തിലുണ്ടായിരുന്ന ആളുകൾക്കു മുകളിലൂടെ കയറിയിറങ്ങി. ട്രെയിൻ നിന്നതോടെ അക്രമാസക്തരായ ജനക്കൂട്ടം കല്ലേറ് ആരംഭിച്ചു. ഇതോടെ തന്റെ യാത്രക്കാരുടെ സുരക്ഷയെ കരുതി ട്രെയിൻ മുന്നോട്ടെടുത്തെന്നും ലോക്കോ പൈലറ്റ് അരവന്ദ് കുമാർ പറഞ്ഞു.
ദസറ ആഘോഷങ്ങൾക്കിടെ ട്രെയിനിടിച്ച് 61 പേർ മരിക്കാനിടയായ സംഭവം ഡ്രൈവറുടെ അനാസ്ഥമൂലമല്ലെന്നു കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹ പറഞ്ഞിരുന്നു. ദസറ ആഘോഷം നടക്കുന്നതായി റെയിൽവേ അധികാരികൾക്കു വിവരം ലഭിച്ചിരുന്നില്ലെന്നും അതിനാൽ, ഡ്രൈവർക്കെതിരേ നിയമനടപടി എ ടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ട്രെയിനിടിച്ചു മരിച്ച 61 പേരിൽ 39 പേരെ മാത്രമാണു തിരിച്ചറിയാനായത്. 72 പേർ ചികിത്സയിലാണ്. ട്രാക്കിനു സമീപം ആഘോഷങ്ങൾ നടത്തുന്നതിൽനിന്നു ജനങ്ങൾ മാറി നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനം പണ്ടാരാണ്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രഞ്ജിതിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പുനല്‍കുന്നത്.
ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും എന്നാല്‍ അതോടൊപ്പം വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.
നവംബര്‍ ഒന്നിനാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.
സർക്കാരിനെ കളിയാക്കുന്ന പോസ്റ്റുമായി അഡ്വ. ജയശങ്കർ. സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്. ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ. ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.
അഡ്വ. ജയശങ്കറുടെ ഫേസ്ബുക് പോസ്റ്റിലൂടെ….
സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.
സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.
ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.
മീടൂവിൽ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് ഹൈക്കമാൻഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മൻചാണ്ടിയെയും വേണുഗോപാലിനെയും വർക്കിങ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.
നമ്മൾ അതിജീവിക്കും, സഖാവ് സരിതയ്ക്കൊപ്പം.
ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ മലയാളി കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചതോടെ വിവരം പുറംലോകം അറിഞ്ഞത്. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍. സാമ്പത്തിക ബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഫരീദാബാദ് ദയാല്‍ബാഗിലെ സി 31ലെ വാടക വീട്ടിലാണ് മലയാളി കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദീപ് മാത്യു, സഹോദരിമാരായ മീന, ബീന, ജയ എന്നിവരാണ് മരിച്ചത്. 37 നും 45നുമിടയിലാണ് ഇവരുടെ പ്രായം.
സാമ്പത്തികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയിലെ തിയതിയാണ് രേഖപ്പെടുത്തിയിരുന്നത്. ഇരുപത് വര്‍ഷമായി ഫരീദാബാദില്‍ താമസിച്ചു വരികയായിരുന്നു കുടുംബം. മലയാളിയായ അച്ഛന്‍ ജെ.ജെ.മാത്യു ആറു മാസം മുന്‍പ് മരിച്ചു. ഉത്തരേന്ത്യന്‍ സ്വദേശിയായ അമ്മ രണ്ടുമാസം മുന്‍പ് മരിക്കുകയും ചെയ്തതോടെ അവിവാഹിതരായ സഹോദരങ്ങള്‍ ദയാല്‍ബാദിലേക്ക് മാറുകയായിരുന്നു.
ഹരിയാന സര്‍ക്കാരില്‍ ജീവനക്കാരായിരുന്നു മാത്യുവും ഭാര്യയും. സഹോദരങ്ങളില്‍ ചിലര്‍ രോഗബാധിതരായിരുന്നെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മൃതദേഹങ്ങള്‍ ബുറാഡി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹവും എഴുതിവച്ചിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാണ് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. ബി.കെ.എസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രാദേശിക പള്ളി വികാരിക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ശബരിമല കയറാൻ ആന്ധ്രയിൽ നിന്നെത്തിയ രണ്ട് യുവതികളെയും മടക്കിയയച്ചു. ആചാരങ്ങളും ഇവിടുത്തെ പ്രശ്നങ്ങളും അറിയാതെ എത്തിയവരാണ് ഇവരെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.
മല കയറണമെന്നുണ്ടെങ്കില്‍ സംരക്ഷണം നല്‍കാമെന്ന് ഇവരെ പൊലീസ് അറിയിച്ചെങ്കിലും ആചാരങ്ങൾ ലംഘിച്ച് മലചവിട്ടാൻ താൽപര്യമില്ലെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. യുവതികളെ നിലയ്ക്കലിലേക്ക് മാറ്റി. മടങ്ങിപ്പോകാൻ തയാറാണെന്ന് പൊലീസിനെ ഇവർ അറിയിച്ചു. കുടുംബത്തോടൊപ്പം പല തീർഥാടന കേന്ദ്രങ്ങളും സന്ദർശിച്ച ശേഷമാണ് 40 അംഗ സംഘത്തില്‍പ്പെട്ട ഇവർ ശബരിമലയിൽ എത്തുന്നത്. വാസന്തി(41) ആദിശേഷി(42) എന്നിവരാണ് മലകയറിയത്. ഇരുവരും ഗുണ്ടൂര്‍ സ്വദേശികളാണ്.
നീലിമലയില്‍ വച്ച് ഭക്തര്‍ ശരണംവിളികളോടെ ഇവരെ തടയുകയായിരുന്നു. പമ്പയില്‍ നിന്ന് ഇവര്‍ മലകയറുന്നത് ആദ്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടില്ല. അതിനാല്‍ ഇവര്‍ക്ക് സുരക്ഷയുമില്ലായിരുന്നു. പ്രതിഷേധം കണ്ടതോടെയാണ് പൊലീസ് ഇടപെട്ട് തിരിച്ചെത്തിച്ചത്. ഇനിയും സ്ത്രീകൾ ദർശനത്തിന് എത്തിയാൽ സുരക്ഷയൊരുക്കൽ പൊലീസിന് വെല്ലുവിളിയാണ്. എന്നിരുന്നാലും കഴിയുന്ന രീതിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമെന്ന് ഐ.ജി ശ്രീജിത്ത് അറിയിച്ചു. എന്നാൽ അത് വിശ്വാസികളെ അവഗണിച്ചുകൊണ്ടായിരിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
തുലാമാസ പൂജയ്്ക്കു ശേഷം നാളെ നട അടയ്ക്കാനിരിക്കെ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ യുവതികൾ എത്തിയേക്കാമെന്ന പ്രചാരണം ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. . യുവതികളെത്തിയാൽ അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച ശേഷം സുരക്ഷ ഒരുക്കിയാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.
അതേസമയം പ്രവേശനം തടയുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും ശരണപാതകളിലും പ്രതിഷേധക്കാരും കൂടുതലായി തമ്പടിച്ചിട്ടുണ്ട്. വനത്തിലും ഇവർ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. ഇതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വനത്തിൽ പരിശോധന നടത്തും.
ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളും നടപടികളും സംബന്ധിച്ച് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് നടയടച്ചശേഷം പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്‌റ. പൊലീസിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ സമയമാണ്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
മുപ്പതോളം മാലമോഷണക്കേസുകളിലെ പ്രതിയെയും രണ്ടു കൂട്ടാളികളെയും നവിമുംബൈ പൊലീസ് ഇന്നലെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കി. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ കുപ്രസിദ്ധ മോഷ്ടാവ് ഫയസ് ഖാലിദ് ഷെയ്ഖ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാലമോഷണവും പൊലീസിനെ ആക്രമിച്ച കേസുകളും ഉൾപ്പെടെ ഏതാണ്ടു 87 കേസുകൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ടെന്നു നവിമുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ തുഷാർ ജോഷി പറഞ്ഞു. ഇന്നലെ പുലർച്ചെ നവിമുംബൈയ്ക്കു സമീപം ഖലാപുർ താലൂക്കിലെ നാഥൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
പൊലീസിനെ കണ്ടയുടൻ നിറയൊഴിച്ച സംഘത്തെ പൊലീസും തോക്കുകളുമായി നേരിട്ടു. വെടിയുണ്ടയേറ്റ പരുക്കുമായി ഒന്നര കിലോമീറ്ററോളം ഓടിയ ഇയാളെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. സലിം, സഖാറാം പവാർ എന്നീ രണ്ടു സഹായികളും പിടിയിലായി.കഴിഞ്ഞ കുറെ മാസങ്ങളായി ഷെയ്ഖിനെ പൊലീസ് തിരയുന്നുണ്ടെങ്കിലും ഇയാൾ സമർഥമായി പൊലീസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പാൽഘർ ജില്ലയിലെ വിരാറിലെ കഹൻവാഡെ ടോൾബൂത്തിൽ ഇയാളെ പൊലീസ് തടഞ്ഞെങ്കിലും പൊലീസിന് എതിരെ നിറയൊഴിച്ചു രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച നവിമുംബൈയിലെ ഖാർഘറിൽ നിന്നു മോഷ്ടിച്ച കാറുമായി മുങ്ങിയ സംഘത്തിന്റെ ഒളിയിടത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് സംഘം വലവിരിച്ചത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും വെടി കൊണ്ടെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചതു രക്ഷയായി. മുംബൈ, നവിമുംബൈ, താനെ, രത്‌നഗിരി ജില്ലകൾക്കു പുറമെ ഗുജറാത്തിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ മാലമോഷണക്കേസുകളിൽ താനെ ജില്ലയിൽ നിന്നു പിടിയിലായ 20 പ്രതികൾക്കെതിരെയും മകോക്ക ചുമത്തി. മകോക്ക ചുമത്തിയാൽ പ്രതിക്ക് ജാമ്യം ലഭിക്കില്ല. ശിക്ഷിക്കപ്പെട്ടാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ കഠിനതടവും 25,000 രൂപ വരെ പിഴയും ലഭിക്കാം. മുൻപ് ഒരു കേസിൽ പിടിക്കപ്പെട്ടാൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന രീതി അവലംബിച്ചിരുന്നവരാണ് ഇതുവഴി പൂട്ടിലായത്
തിരുവനന്തപുരം: സരിത എസ്. നായര്‍ പരാതിയില്‍ ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതിയ സംഘം. സരിതയുടെ ആരോപണങ്ങളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എം പി എന്നിര്‍ക്കെതിരെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിമാരും സംഘത്തിലുണ്ടാകും.
ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാല്‍സംഗത്തിനുമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് കീഴില്‍ തന്നെയാണ് പുതിയ അന്വേഷണസംഘം പ്രവര്‍ത്തിക്കുക.
ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും തിരുവനന്തപുരത്തു വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012ലാണ് സംഭവമെന്നാണ് ആരോപണം.
കുഞ്ഞ് പിറന്നതിനു ദിലീപിനും കാവ്യാ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കൊന്നു കൊലവിളിച്ച് നടിമാര്‍. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെയാണ് ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരുടെ പ്രതികരണം.
‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്‌ലക്ഷ്മി മാന്‍ചു കുറിച്ചു.
കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണംതപ്‌സി കുറിച്ചു.’മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്ത്തരുത്. നിങ്ങള്‍ ഒരു നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആരാണ് എടുക്കുക? രാകുല്‍ പ്രീത് പ്രതികരിച്ചു.
ലക്ഷ്മിയെയും തപ്‌സിയെയും പിന്തുണച്ച് റായി ലക്ഷ്മിയും രംഗത്തെത്തി. ‘ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ലക്ഷ്മി പറഞ്ഞതിനെ ഞാനും പൂര്‍ണമായും പിന്തുണയ്ക്കുന്നു.’ ‘ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ്. എന്നിട്ടും ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല’ ശ്രീയ ശരണ്‍ കുറിച്ചു.