കെവിൻ കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിക്കുള്ളിൽ സാക്ഷിക്ക് ഭീഷണി. കേസിലെ പ്രതികൾക്കെതിരെ നിർണായക മൊഴി നൽകിയ ലിജോയ്ക്കു നേരെയാണ് ഭീഷണി ഉണ്ടായത്. പ്രതിക്കൂട്ടിൽ നിന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെയാണ് ലിജോയെ ഭീഷണിപ്പെടുത്തിയത്. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ പ്രതിക്ക് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി താക്കീത് നൽകി. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.
കെവിനെ വധിച്ചുവെന്ന് കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് ഷാനുവിന്റെ സുഹൃത്ത് ലിജോ വിചാരണയ്ക്കിടെ കോടതിയിൽ മൊഴി നൽകിയത്. കേസിലെ 26-ാം സാക്ഷിയാണ് ലിജോ. നേരത്തെ ലിജോയുടെ രഹസ്യമൊഴി പോലീസ് കോടതിക്ക് മുൻപാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും 26-ാം സാക്ഷി നൽകിയിരിക്കുന്നത്. ഷാനു തന്നെ വിളിച്ചപ്പോൾ കോടതിയിൽ കീഴടങ്ങാൻ താൻ നിർദ്ദേശിച്ചുവെന്നും ലിജോ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെവിൻ കൊല്ലപ്പെടുന്നതിന്റെ തലേന്ന് നീനുവിനെ അന്വേഷിച്ച് ഷാനുവും പിതാവ് ചാക്കോയും കോട്ടയത്ത് എത്തിയിരുന്നു. ഈ സമയമത്രയും ലിജോയും ഇവർക്കൊപ്പമുണ്ടായിരുന്നു.
പിന്നീട് മടങ്ങിപ്പോയ ശേഷം ഷാനു പ്രതികൾക്കൊപ്പം കോട്ടയത്തെത്തി കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. കെവിനെ വധിച്ചുവെന്നും സുഹൃത്ത് അനീഷിനെ തട്ടിക്കൊണ്ടുവന്ന് വിട്ടയച്ചുവെന്നും ഷാനു ഫോണിൽ വിളിച്ച് അറിയിച്ചുവെന്നാണ് ലിജോയുടെ മൊഴി. പ്രോസിക്യൂഷന് സഹായമാകുന്ന നിർണായക മൊഴിയാണ് ലിജോ നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ ഏക വിമാന വാഹിനി യുദ്ധകപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീ പടര്‍ന്ന് നാവിക ഉദ്യോഗസ്ഥനായ ലഫ്. കമാൻഡർ ഡിഎസ് ചൗഹാൻ മരിച്ചു. കർണാടകയിലെ കര്‍വാര്‍ തുറമുഖത്തേക്ക് കപ്പൽ അടുക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചൗഹാന് പൊള്ളലേറ്റ്. ചൗഹാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീ നിയന്ത്രണ വിധേയമായെന്നും കപ്പലിനു ഗുരുതരമായ കേടുപാടുകള്‍ ഉണ്ടായില്ലെന്നും നാവിക ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തമുണ്ടായതിനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു. 2014ല്‍ റഷ്യയില്‍നിന്നാണ് ഇന്ത്യ ഐഎന്‍എസ് വിക്രമാദിത്യ വാങ്ങിയത്.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ അടുത്ത ഏപ്രിൽ മുതൽ ഡീസൽ വാഹനങ്ങൾ പുറത്തിറക്കില്ലെന്നു പ്രഖ്യാപിച്ചു. മാരുതിയുടെ വാർഷിക വാഹന വില്പനയിൽ 23 ശതമാനം മാത്രമാണ് ഡീസൽ വാഹനങ്ങൾക്കുള്ളത്. ഡീസൽ വാഹന ഉത്പാദനം നിർത്തുന്പോൾ ഉപയോക്താക്കൾ പെട്രോൾ, സിഎൻജി വാഹനങ്ങളിലേക്ക് മാറുമെന്ന് മാരുതി പ്രതീക്ഷിക്കുന്നതായി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. ഡീസൽ വാഹനങ്ങൾ നിർത്തുന്പോൾ കൂടുതൽ സിഎൻജി വാഹനങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രഖ്യാപിച്ചതിനൊപ്പം മാരുതി സുസുകി വാർഷിക വില്പന റിസൽട്ടും പുറത്തുവിട്ടു. മാർച്ച് 31ന് അവസാനിച്ച സാന്പത്തികവർഷത്തിൽ 6.1 ശതമാനം വളർച്ചയോടെ ആകെ 17.53 ലക്ഷം വാഹനങ്ങൾ ആഭ്യന്തര മാർക്കറ്റിൽ വിറ്റു. ഇതിൽ 17.29 ലക്ഷം കാറുകളും 23,874 എൽസിവികളും ഉൾപ്പെടും. കയറ്റുമതി ചെയ്തത് 1,08,749 വാഹനങ്ങളാണ്.
മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ കന്പനിയുടെ വില്പന കുറഞ്ഞു. അറ്റാദായം 4.6 ശതമാനം താഴ്ന്ന് 1,795 കോടി രൂപയായി. രൂപയുടെ മൂല്യം ഇടിഞ്ഞതും അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതും പരസ്യച്ചെലവ് കൂടിയതുമെല്ലാം അറ്റാദായം കുറയാൻ കാരണമായതായി മാരുതി അറിയിച്ചു. വരുമാനം 0.7 ശതമാനം ഉയർന്ന് 20,737.5 കോടി രൂപയായി. കൂടാതെ, ബലേനോ ഡീസൽ വേരിയന്റുകൾക്കും ആർഎസ് പെട്രോൾ വേരിയന്റിനും 15,000 രൂപ വരെ വില വർധിപ്പിച്ചു. 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിനുള്ള ബലേനോ ആർഎസ് വേരിയന്റ് ഇനിമുതൽ 8.88 ലക്ഷം രൂപ (എക്സ് ഷോറൂം) വില വരും. നേരത്തെ 8.76 ലക്ഷം രൂപയായിരുന്നു.
ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാര്‍ ദേവിനെതിരെ ഗാര്‍ഹികപീഡന പരാതിയുമായി ഭാര്യ കോടതിയില്‍. വിവാഹമോചനം ആവശ്യപ്പെട്ട് നീതി ദേവ് ഡല്‍ഹി തീസ്ഹസാരി കോടതിയില്‍ അപേക്ഷ നല്കി. ദമ്പതികള്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്. 25 വര്‍ഷത്തെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബിപ്ളവ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തിയത്.
വയനാട് ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ വീട്ടമ്മയും യുവാവും മരിച്ചു. നായ്ക്കട്ടി ഇളവന വീട്ടില്‍ നാസറിന്റെ ഭാര്യ അംല നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് ബെന്നി എന്നിവരാണ് മരിച്ചത്. ബെന്നി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന്പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . കൊല്ലപ്പെട്ട ബെന്നിയുടെ ഫർണീച്ചർ വർക്ക്ഷോപ്പിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററും പൊലീസ് കണ്ടെത്തി
ഇന്ന് ഉച്ചയോടെയാണ് നായ്ക്കട്ടി ഇളവന നാസറിന്റെ വീട്ടില്‍ ഉഗ്രസ്ഫോടനം നടന്നത്. വീട്ടമ്മായായ അംല (36), നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഒാടിയെത്തുമ്പോഴേക്കും ശരീരങ്ങള്‍ ചിന്നിച്ചിതറിയിരുന്നു.
അംലയും ബെന്നിയും നേരത്തെ സൗഹൃദത്തിലായിരുന്നു. ഇന്ന് രാവിലെ ബെന്നി അംലയുടെ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ വീണ്ടും എത്തിയിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ബെന്നി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി.
പ്രാഥമിക പരിശോധനയില്‍ നാടന്‍ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തി. ഇതില്‍ ആറു വയസുള്ള കുട്ടി സംഭവം നടക്കുമ്പോള്‍ വീടിന് സമീപം ഉണ്ടായിരുന്നു
ആലപ്പുഴ: കെ.എസ്.ആര്.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(30), വിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ട്രാവലറില്‍ 14 ഓളം പേരുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെ.എസ്.ആര്.ടി.സി യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
കൊല്ലപ്പെട്ട വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ നെടുകെ പിളര്‍ന്നിരുന്നു. ട്രാവലറിലുള്ളവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ടെമ്പോയ്ക്ക് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ടെമ്പോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ യാത്രക്കാരെ ബോഡി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വീനീഷ് ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്താനായില്ല. ടെമ്പോയിലുണ്ടായിരുന്നവരുടെ വ്യക്തി വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല.
ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളിൽ പല സമയങ്ങളിലായി തീ പടർന്നു പിടിച്ചത് നാട്ടിൽ പരിഭ്രാന്തി പരത്തി. റാക്കാട് നന്തോട്ട് കൈമറ്റത്തിൽ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളിൽ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണക്കുമ്പോൾ മറ്റൊരു ഭാഗത്ത് തീപിടിക്കും. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം പൊലീസിനും അഗ്നിശമന സേനയ്ക്കും തിരിച്ചറിയാനായിട്ടില്ല. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാർ വീട്ടിൽ തടിച്ചു കൂടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടിൽ ആദ്യം തീപടരുന്നതു ശ്രദ്ധയിൽപെട്ടത്. അലമാരയുടെ മുകളിലാണ് തീ ആദ്യം കണ്ടത്.
ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാർ കിടന്നുറങ്ങി. എന്നാൽ ഇന്നു രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയിൽ തീപടർന്നു. കട്ടിലിൽ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകൾക്കകം മറ്റൊരു മുറിയിൽ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടർന്നു. ഇതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുൻപും തീ പടർന്നു.
വീട്ടുകാരെ വീട്ടിൽ നിന്നൊഴിവാക്കി പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് അഗ്നിശമന സേനയും ഉറപ്പാക്കി. പിന്നീട് പൊലീസും അഗ്നിശമന സേനാംഗങ്ങളും വീട്ടിൽ ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നിൽക്കുന്നതിനിടെ വീട്ടിലെ മുറിയിൽ തുണി നിറച്ച ബക്കറ്റിൽ വീണ്ടും തീ പടർന്നു. 9 തവണ വീട്ടിൽ പലയിടങ്ങളിലായി തീപടർന്നു. ചെറിയ തോതിലാണ് തീ പടരുന്നത്. അതിനാൽ വലിയ നാശനഷ്ടം വീട്ടിൽ ഉണ്ടായിട്ടില്ല
ജോലിയുമായി ബന്ധപ്പെട്ട് കാസർകോട് താമസിച്ചിരുന്ന മകൻ മിതേഷും കുടുംബവും അമ്മിണിയെ കാണാൻ ബുധനാഴ്ച വീട്ടിലെത്തിയിരുന്നു. ഇവർ കൂടി വീട്ടിൽ ഉള്ളപ്പോഴാണ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തീപിടിച്ചത്. പൊലീസ് മിതേഷിനോടും അമ്മിണിയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും അഗ്നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകൾ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണു തീരുമാനമെന്നും പൊലീസ് പറഞ്ഞു.
സർക്കാർ ജോലികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ സൗദി രാജാവിന്റെ ഉത്തരവ്. സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണെന്ന് ഭരാണാധികാരി സൽമാൻ രാജാവാണ് ഉത്തരിട്ടത്.
ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം, സർക്കുലർ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നൽകിക്കഴിഞ്ഞു. സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലർക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷന്‍ എന്നീ ജോലികളിൽ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം.
ഈ ജോലികളിൽ വിദേശികളുമായി തൊഴിൽ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്‍കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാൽ സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രം വിദേശികളെ നിയമിക്കാൻ അനുവദിക്കും. അതേസമയം സർക്കാർ മേഖലയിലുള്ള നേഴ്സിംഗ് തസ്തികകൾ സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രാധാന ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ചങ്ങനാശേരി: ശ്രീലങ്കയിൽ കത്തോലിക്കര്ക്കെതിരേയുണ്ടായ ആക്രമണം ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് നേരേയുള്ള വെല്ലുവിളിയാണെന്നും സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരേ വിശ്വാസസാക്ഷ്യം നല്‍കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികാര വിദ്വേഷ മനോഭാവങ്ങള്‍ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു. മേയ് അഞ്ച് ശ്രീലങ്കയിലെ സഭയ്ക്കു വേണ്ടിയുളള പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നും എല്ലാ ഇടവകകളിലെയും സ്തോത്രക്കാഴ്ച ശ്രീലങ്കൻ സഭയ്ക്ക് നല്‍കുന്നതിനും തീരുമാനിച്ചു. മുന്നൂറിലധികം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് നിന്നും വരുന്ന അവഞ്ചേഴ്സിന്റെ പുതിയ ചിത്രമായ എന്‍ഡ് ഗെയിമിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമകള്‍. ചിത്രം നാളെയാണ് തിയ്യറ്ററുകളിലെത്തുക. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ചിത്രം ചില ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.
ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ചൈനയില്‍ പ്രദര്‍ശനം ആരംഭിച്ചത്. ഒന്നാംദിനം 107.2 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 750 കോടി രൂപ) ആണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചൈനയില്‍ ഓരോ 15 മിനുറ്റിലും അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ഷോ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകനന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി അവസാനക്കളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്സ് പട. സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ഭൂമിയിലേക്ക് എത്തുന്ന താനോസ് എന്ന വില്ലനെ എതിരിടാൻ അവഞ്ചേഴ്സിനു കഴിയുമോ? എങ്ങനെയായിരിക്കും അവഞ്ചേഴ്സിന്റെ പോരാട്ടം? ആ പടയോട്ടം കാണാനും അവഞ്ചേഴ്സ് സീരിസിലെ അവസാനചിത്രത്തിന് സാക്ഷിയാവാനും ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള അവഞ്ചേഴ്സ് ആരാധകർ.
ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’.