യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്. ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം, വിദ്യാര്‍ഥിക്ക് കുത്തേല്‍ക്കുന്നതിലേക്ക് നയിച്ച കാര്യങ്ങള്‍ , തുടര്‍ സംഭവങ്ങള്‍ എന്നിവ അന്വേഷിച്ച ശേഷമാകണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ് നിര്‍ദ്ദേശിച്ചു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിതാ വി.കുമാര്‍ അവധിയിലാണ്. അഡിഷണല്‍ ഡയറക്ടര്‍ കെ.കെ.സുമയാവും അന്വേഷണം നടത്തുക.
എസ്.എഫ്.ഐയ്ക്കെതിരെ എ.ഐ.എസ്.എഫ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജ് കൊടുംക്രിമിനലുകളുടെ താവളമായെന്ന് എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തി. സാമൂഹ്യവിരുദ്ധര്‍ കോളജില്‍ അഴിഞ്ഞാടുന്നു. വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ഏകസംഘടനാവാദത്തിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ സംഭവമെന്നും അവര്‍ കുറ്റപ്പെടുത്തി.
യൂണിേവഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാനെത്തിയ കെ.എസ്.യുക്കാരെ പൊലീസ് തടഞ്ഞു. കോളജ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന ഇവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം നേരിയസംഘര്‍ഷത്തില്‍ കലാശിച്ചു. തൊട്ടുപിന്നാലെ എം.എസ്.എഫ്,എ.ബി.വി.പി പ്രവര്‍ത്തകരും എത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് എല്ലാവരേയും നീക്കി.
ഇന്ന് കാമ്പസില്‍ നടന്നത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളും അനുഭാവികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് നെഞ്ചില്‍ കുത്തേറ്റു. ഡിഗ്രി വിദ്യാര്‍ഥിയെ കുത്തിയ യൂണിറ്റ് പ്രസിഡന്റിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. പൊലീസുകാരെ മര്‍ദിച്ച കേസില്‍ പ്രതിയാണ് നസീം.
യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുറമെ നിന്ന് ഗുണ്ടകളെ വിളിപ്പിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. നേതാക്കളുടെ അതിക്രമത്തിനെതിരെ പൊട്ടിത്തെറിച്ച് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ക്യാംപസിലെ മരച്ചുവട്ടില്‍ ഇരുന്ന് മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികളില്‍ ചിലര്‍ പാട്ടുപാടി. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ പ്രതികാരത്തിന്റെ കാരണം ഇതാണ്.
മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനാണ് കുത്തേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. പാട്ടുപാടിയതിന്റെ പേരില്‍ അറബിക് വിദ്യാര്‍ഥി ഉമയറിനെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കത്തിക്കുത്തിലെത്തിയത്.
കുത്തേറ്റ അഖിലും മര്‍ദനമേറ്റ വിദ്യാര്‍ഥികളുമെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇതോടെ നേതാക്കളുടെ അതിക്രമത്തില്‍ മനംമടുത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്കും കോളജിലേക്കും മാര്‍ച്ച് നടത്തി.
ഒരുമണിക്കൂറിലേറെ നീണ്ട പരസ്യപ്രതിഷേധത്തിനൊടുവില്‍ എസ്.എഫ്.ഐ ജില്ലാ നേതാക്കളെത്തി അനുനയിപ്പിച്ച് വിദ്യാര്‍ഥികളെ ക്യാംപിസില്‍ കയറ്റിയെങ്കിലും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാതെ വഴങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ നിലാപെടെടുത്തി. യൂണിയന് കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനും ശ്രമിച്ചതോടെ ക്യാംപസിനുള്ളില്‍ വീണ്ടും നേതാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമായി.
ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായിമാധ്യമങ്ങളെ ക്യാംപസില്‍ നിന്നൊഴിവാക്കാനായി എസ്.എഫ്.ഐയുടെ ശ്രമം. അതുവരെ വിഷയത്തിലിടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇതിനായി നേരിട്ടെത്തി. എന്നാല്‍ സ്വന്തം വിദ്യാര്‍ഥിക്ക് കുത്തേറ്റ സാഹചര്യം അപ്പോഴും അദേഹം അറിഞ്ഞിരുന്നില്ല.
എന്നാല്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളുടെ പേര് സഹിതം മുന്നൂറ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട പരാതി നല്‍കിയതോടെ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും വീണ്ടും പ്രതിരോധത്തിലായി.
കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തി യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ
അടിമകളായില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവരെപ്പോലും കുത്തിവീഴ്ത്തും യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ നേതാക്കള്‍. പ്രസ്ഥാനത്തിന് വേണ്ടി ദിവസങ്ങളോളം നിരാഹാരം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ഉമൈറിനെ കഴിഞ്ഞവര്‍ഷം നേതാക്കള്‍ അതിക്രൂരമായി തല്ലിച്ചതച്ചു. ഇതേ നേതാക്കള്‍ തന്നെയാണ് ഇന്ന് പാട്ടുപാടിയതിന്റ പേരില്‍ ഉമൈറിനെ വീണ്ടും മര്‍ദിച്ചത്.
എസ്.എഫ്.െഎയ്ക്കുവേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച ഉമൈറിന് യൂണിവേഴ്സിറ്റി കോളജിലെ നേതാക്കള്‍ കഴിഞ്ഞവര്‍ഷം സമ്മാനിച്ചതാണിത്. ക്രൂരമായ മര്‍ദനമേറ്റ് ദേഹമാസകലം മുറിഞ്ഞു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഉമൈര്‍ പതിനഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടന്നു.
സി.പി.എം ജില്ലാ കമ്മിറ്റിയില്‍പോയി മാതാപിതാക്കള്‍ പരാതി പറഞ്ഞു. യൂണിയന് പ്രവര്‍ത്തനത്തിന് ഇനി മകനെ വിളിക്കരുതെന്ന് അപേക്ഷിച്ചു. പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ചികില്‍സയ്ക്കായി കുറച്ച് പണം കൊടുത്ത് പാര്‍ട്ടി പ്രശ്നം ഒതുക്കി. അതേ എസ്.എഫ്.െഎ നേതാക്കള്‍ തന്നെയാണ് ഇത്തവണയും ഉമൈറിനെ മര്‍ദിച്ചത്.
ഇത്തവണ ഉമൈറും കൂട്ടുകാരും വെറുതെയിരുന്നില്ല.നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങി.
ഭാര്യയുടെയും മക്കളുടെയും തിരസ്ക്കാരത്തിലും ജയിലിലെ സൗഹൃദം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലും വീണ്ടും മോഷണം നടത്തി ജയിലില്‍ തിരിച്ചുകയറി മധ്യവയസ്കന്. 52 കാരനായ ജ്ഞാനപ്രകാശമെന്നയാളാണ് മോഷണക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടുമൊരു മോഷണം നടത്തി ചെന്നൈയിലെ പൂഴാല്‍ സെന്‍ട്രല്‍ ജയിലില്‍ തിരികെത്തിയത്. മോഷണക്കേസില്‍ അറസ്റ്റിലായ ഇയാളെ മാര്‍ച്ച് മാസത്തിലായിരുന്നു ജയിലില്‍ എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ 29 ന് ജ്ഞാനപ്രകാശം പുറത്തിറങ്ങി.
വീട്ടിലെത്തിയ തന്നെ ഭാര്യയും മക്കളും അവഗണിക്കുകയും അപമാനിക്കുകയും ചെയ്തെന്നും തനിക്ക് ജയിലിലെ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച സ്നേഹവും കരുതലും സ്വന്തം വീട്ടില്‍ ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ജയിലില്‍ തിരികെയെത്താനായി വഴിയരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്ക് മോഷ്ടിക്കുകയായിരുന്നു ഇയാള്‍. സി.സി ടിവിയില്‍ സ്വന്തം മുഖം കാണിച്ച ശേഷമായിരുന്നു ‘ മോഷണം’.
എങ്ങനെയെങ്കിലും ജയിലില്‍ തിരികെ കയറുക എന്ന ലക്ഷ്യത്തോടെയാണ് മോഷണം നടത്തിയതെന്നും സ്വന്തം വീട്ടില്‍ അദ്ദേഹം സന്തോഷവാനായിരുന്നില്ലെന്നും തമ്പാരം അസിസ്റ്റന്റ് കമ്മീഷണര്‍ പി. അശോകന് പറഞ്ഞു. ജയിലില്‍ നിന്നും പുറത്തുവന്ന ശേഷം ജീവിതം ഒട്ടും സുഖകരമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലായ്പ്പോഴും ഭാര്യയും മക്കളും കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നെന്നും അതുകൊണ്ടാണ് തിരിച്ച് ജയിലിലേക്ക് തന്നെ വരാന്‍ തീരുമാനിച്ചതെന്നുമായിരുന്നു പറഞ്ഞത്.
വെസ്റ്റ് താംബരത്തുനിന്നാണ് ഇയാള്‍ ബൈക്ക് മോഷ്ടിച്ചത്. സിസി ടിവി ക്യാമറയില്‍ തന്നെ വ്യക്തമായി കാണുമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു മോഷണം. ബൈക്കെടുത്ത് യാത്ര തുടര്‍ന്നു. പെട്രോള്‍ തീര്‍ന്ന ഉടന്‍ തന്നെ മറ്റിരൊടത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും പെട്രോള്‍ കൂടി മോഷ്ടിച്ചു. എന്നാല്‍ പെട്രോള്‍ മോഷണത്തിനിടെയായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ പെട്രോള്‍ മാത്രമല്ല ബൈക്ക് തന്നെ താന്‍ മോഷ്ടിച്ചതാണെന്ന് ജ്ഞാനപ്രകാശം പൊലീസിനോടു പറഞ്ഞു. എങ്ങനെയെങ്കിലും താൻ അറസ്റ്റ് ചെയ്യപ്പെടണം എന്ന നിലപാടിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം ഇദ്ദേഹത്തെ പൂഴാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെയാണ് പൊലീസ് എത്തിച്ചത്.
ആലുവ കീഴ്മാട് കീരൻകുന്ന് ഭാഗത്ത് വീടുകളുടെ വരാന്തയിലും പരിസരങ്ങളിലും രക്തം കണ്ടത് പരിഭ്രാന്തി പരത്തി . എട്ടോളം വീടുകളിലാണ് രക്തതുള്ളികൾ കണ്ടത്. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചില ഭാഗത്ത് കണ്ടു.
പുലർച്ചെ വീട് തുറന്ന് പുറത്തിറങ്ങിയ നാട്ടുകാരെ ഞെട്ടിക്കുന്നതായിരുന്നു ഈ ചോര പാടുകൾ. വീടുകളുടെ വരാന്തയിലും മുറ്റത്തുമെല്ലാം രക്തം നിൽക്കുന്നു. റോഡിലും രക്തം വാർന്നുപോയ പാടുകൾ കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ വിളിച്ചു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ സമീപത്തെ ചെറിയ ചവറുകൂനയിൽ നിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തിയതോടെ ദുരൂഹത വർധിച്ചു. സിം കാർഡ് ഇടുന്ന ഭാഗത്ത് നിന്ന് കാർഡ് എടുത്ത് ബാറ്ററിക്കൊപ്പം ഫോണിനകത്ത് തന്നെ വച്ച നിലയിലായിരുന്നു ഫോണിൽ ഇട്ടുനോക്കിയപ്പോൾ ബുധനാഴ്ച രാത്രി ഒരു നമ്പറിൽ നിന്ന് മാത്രം 28 ഓളം മിസ്ഡ് കോളുകൾ വന്നതായും കണ്ടു.
പൊലീസ് അന്വേഷണം ഊർജിതം ആക്കി. രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു. വലിയ മൃഗത്തിന്റേതെന്ന് തോന്നിക്കുന്ന കാൽപാടുകളും ചില ഭാഗത്ത് കണ്ടു. മുറിവേറ്റ നായയുടേതാകാം രക്തം എന്ന പ്രാഥമിക നിഗമനത്തിൽ ആണ് പൊലീസ്
ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് പ്രത്യേക ടീം. മുസ്ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബവും ബിെജപിയിലേക്കെന്ന് സൂചന. ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബി.ജെ.പി നേതാവ് എം.ടി രമേശുമായി കോഴിക്കോട് ചര്‍ച്ച നടത്തി.
അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ പ്രമുഖന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം. ലീഗിന്റെ സമുന്നതനേതാവായിരുന്ന ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാര്‍ട്ടിയിെലത്തിക്കുന്നതോടെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുെമന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബാഫഖി തങ്ങളുടെ പേരമകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ എംടി രമേശുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദേഹം വെളിപ്പെടുത്തി.
മെമ്പര്‍ഷിപ്പ് ക്യംപെയിന് അവസാനിക്കും മുമ്പ് കൂടുതല്‍ ന്യൂനപക്ഷ സമുദായ നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശും പറയുന്നു. അനുകൂലസാഹചര്യത്തില്‍ പോലും ലോകസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലും ജയിക്കാന്‍ സാധിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള വിരോധമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ബിജെപിയുെട ന്യൂനപക്ഷവേട്ട.
യുദ്ധഭീഷണികളുടേയും ഭീകരവാദത്തിന്റേയും കാലത്ത് സംഘര്‍ഷകലുഷിതമായ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് മനുഷ്യത്വത്തിന്റേയും സമാധാനത്തിന്റേതുമായ വേറിട്ടൊരു സംഭവം. പാക്കിസ്ഥാനിലെ ഗ്രാമത്തില്‍ നിന്നുള്ള ഏഴു വയസുകാരന് ബാലന്റെ നദിയിലൂടെ ഒഴുകി വന്ന മൃതദേഹം മൈന്‍ ഭീഷണികള്‍ പോലും വകവയ്ക്കാതെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് കൈമാറിക്കൊണ്ടാണ് ഇരുഭാഗത്തേയും ജനങ്ങളുടെ പ്രശംസയ്ക്ക് പാത്രമായത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി നിരവധി സംഭവപരമ്പരകള്‍ക്കാണ് വടക്കന്‍ കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗുര്‍സ് താഴ്വരയിലെ അച്ചൂര ഗ്രാമം സാക്ഷ്യം വഹിച്ചത്. ഒടുവില്‍ ഇന്നലെ ആബിദ് ഷെയ്ക്ക് എന്ന ഏഴുവയസുകാരന്റെ മൃതദേഹം ഇന്ത്യ പാക്കിസ്ഥാന് സൈന്യത്തിന് കൈമാറി.
“ഇത്തരമൊരു സംഭവം ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്,” ഗുര്‍സിലെ മുന്‍ എംഎല്‍എ നസീര്‍ അഹമ്മദ് ഗുരേസിയെ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനില്‍ നിന്നൊഴുകുന്ന കൃഷ്ണഗംഗ നദിയിലുടെ ഒരു മൃതദേഹം ഒഴുകി വരുന്നത് അച്ചൂര ഗ്രാമത്തിലുള്ളവര്‍ കാണുന്നത്. ഇതിനു തൊട്ടു പിന്നാലെ, പാക്ക് അധീന കാശ്മീരിലെ ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ മിനിമാര്‍ഗ് അസ്തൂര്‍ ഗ്രാമത്തില്‍ നിന്ന് കാണാതായ ഒരു കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ അച്ചൂര ഗ്രാമത്തിലുള്ളവരും അറിഞ്ഞു. തുടര്‍ന്ന് തങ്ങളുടെ മകനെ വിട്ടുതരണമെന്ന കുടുംബം അപേക്ഷിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു.
“ഞങ്ങള്‍ ഈ സംഭവം അറിഞ്ഞയുടന്‍ തന്നെ സൈന്യത്തെ ബന്ധപ്പെട്ട് ഇക്കാര്യം പാക് സൈന്യവുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു”, ബന്ദിപ്പോര ഡപ്യൂട്ടി കമ്മീഷണര്‍ ഷബാസ് മിര്‍സ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അച്ചൂര ഗ്രാമത്തില്‍ അപ്പോള്‍ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത ഒരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വന്നു. “ആ പ്രദേശത്തൊന്നും മോര്‍ച്ചറിയില്ല. ഒടുവില്‍ മഞ്ഞുമലകളില്‍ നിന്ന് വെട്ടിയെടുത്ത ഐസ്പാളികള്‍ ഉപയോഗിച്ചാണ് മൃതദേഹം കേടുവരുന്നത് ഞങ്ങള്‍ തടഞ്ഞത്”, ഗുര്‍സ് എസ്എച്ച്ഒ താരിഖ് അഹമ്മദ് പറയുന്നു.
പിന്നെയും പ്രശ്നങ്ങള്‍ നേരിട്ടു. കൂടുതല്‍ വൈകിയാല്‍ മൃതദേഹം കേടുവരും എന്നതിനാല്‍ അത് ഗുര്‍സ് വഴി തന്നെ പാക്കിസ്ഥാന് കൈമാറാം എന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി ഇന്ത്യയുമായി കൈമാറ്റം നടത്തുന്ന, അവിടെ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കുപ്വാര ജില്ലയിലെ തീത്വാള്‍ ക്രോസിംഗില്‍ നിന്നേ മൃതദേഹം സ്വീകരിക്കൂ എന്ന് പാക്കിസ്ഥാന് അറിയിച്ചു. നിയന്ത്രണരേഖാ പ്രദേശമായതിനാല്‍ ഗുര്‍സിനു ചുറ്റുമുള്ള മൈന്‍ നിറഞ്ഞ സ്ഥലങ്ങളായിരുന്നു പാക്കിസ്ഥാന്റെ ആശങ്ക.
പക്ഷേ, അന്നു വൈകിട്ട് ആയപ്പോഴേക്കും പാക്കിസ്ഥാന് അയഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൈനിക പ്രതിനിധികളും ആ മേഖലയിലെ അവസാന പോസ്റ്റില്‍ എത്തി. എന്നാല്‍ പാക് ഭാഗത്തു നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് മൃതദേഹം ഗൂര്‍സിലെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടു പോയി.
“വ്യാഴാഴ്ച രാവിലെ ആയപ്പോഴേക്കും പാക്കിസ്ഥാന് സൈന്യത്തിന്റെ ഭാഗത്തു നിന്ന് പോസിറ്റീവായ പ്രതികരണങ്ങള്‍ കണ്ടു തുടങ്ങി. മൃതദേഹം കൈമാറണമെങ്കില്‍ മൈനുകള്‍ പാകിയ സ്ഥലങ്ങള്‍ കടന്നു വേണമായിരുന്നു മീറ്റിംഗ് പോയിന്റിലെത്താന്‍. ഒടുവില്‍ ഉച്ചയ്ക്ക് 12.39-ന് മൃതദേഹ പരിശോധന കഴിഞ്ഞ് പാക്കിസ്ഥാന് ഏഴു വയസുകാരന്റെ മൃതദേഹം സ്വീകരിച്ചു”, ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
“അതൊരു മനുഷ്യത്വപരമായ നടപടിയായിരുന്നു. അല്ലെങ്കില്‍ മൃതദേഹം നശിച്ചു പോവുമായിരുന്നു. അതുകൊണ്ടാണ് ഔദ്യോഗിക കൈമാറ്റ സ്ഥലത്തിനു പകരം ഇവിടെ വച്ച് തന്നെ നല്‍കിയത്,” ശ്രീനഗര്‍ കേന്ദ്രമായ 15 കോര്‍പ്സിലെ ലഫ്. ജനറല്‍ കെജെഎസ് ധില്ലന് എക്സ്പ്രസിനോട് പറഞ്ഞു.
ഗുര്‍സ് ഗ്രാമത്തില്‍ ഇപ്പോഴും സംസാരം ഏഴുവയസുകാരന് ആബിദിനെക്കുറിച്ചാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. “ആദ്യ ദിവസം മുതല്‍ എല്ലാവരും ഇതിന്റെ പുറകെയാണ്. അതിര്‍ത്തി രണ്ടായി വിഭജിച്ച രണ്ടു ഗ്രാമങ്ങളെയും ഈ സംഭവം ഇന്ന് ഒന്നാക്കി. മനുഷ്യത്വത്തിന്റെ പേരില്‍ രണ്ടു രാജ്യങ്ങളും അവര്‍ തമ്മിലുള്ള വിദ്വേഷവും മറന്നു”, പ്രദേശവാസിയായ ഘുലാം മുഹമ്മദ് പറയുന്നു.
വാൻകൂവർ: ആകാശഗർത്തത്തിൽപ്പെട്ട് ആടിയിളകിയ വിമാനത്തിലെ 35 യാത്രക്കാർക്കു പരിക്ക്. വ്യാഴാഴ്ച കാനഡയിലെ വാൻകൂവറിൽനിന്നു സിഡ്നിയിലേക്കു പോയ എയർ കാനഡ വിമാനമാണ് അപകടത്തിലായത്. ഹവായി പിന്നിട്ട ഉടനെയാണ് വിമാനം ഇളകിയത്. 284 യാത്രക്കാരാണു ബോയിംഗ് 777-200 വിമാനത്തിലുണ്ടായിരുന്നത്. ഇതേതുടർന്ന് വിമാനം ഹവായിയിലേക്കു തന്നെ തിരിച്ചുവിട്ടു. ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തിൽ യാത്രക്കാർക്കു ചികിത്സ നൽകി. വിമാനം ഇളകവെ യാത്രക്കാരിൽ മിക്കവരും വിമാനത്തിന്റെ മേൽക്കൂരയിൽ ഇടിച്ചെന്നും പിന്നീട് നിലത്തുവീണെന്നും യാത്രക്കാർ പറഞ്ഞു. വിമാനത്തിനുള്ളിൽ യാത്രക്കാർ പറക്കുന്ന അവസ്ഥയാണ് ഉണ്ടായതെന്നു യാത്രക്കാരി ജെസ് സ്മിത്ത് പറയുന്നു.
ഒൗറംഗബാദ്: 22 വർഷം മുന്‍പ് വാങ്ങിയ പണം തിരികെ നൽകുന്നതിനായി കെനിയൻ എംപി ഇന്ത്യയിൽ തിരിച്ചെത്തി. മഹാരാഷ്ട്രയിലെ ഒൗറംഗബാദിൽ കർഷകനായ കാശിനാഥ് ഗൗളിയിക്കു നൽകാനുണ്ടായിരുന്ന 200 രൂപയുടെ കടംവീട്ടാനാണ് കെനിയർ പാർലമെന്റ് അംഗമായ റിച്ചാർഡ് ന്യാഗക തോംഗി ഇന്ത്യയിൽ എത്തിയത്. 1985-89 കാലത്ത് തോംഗി മൗലാന ആസാദ് കോളജിൽ മാനേജ്മെന്റ് കോഴ്സിനു പഠിച്ചിരുന്നു. എല്ലാ ദിവസവും ഗൗളിയാണ് തോംഗിക്കു ഭക്ഷണം നൽകിയിരുന്നത്. കെനിയയിലേക്കു തിരിച്ചുപോകുന്പോൾ തോംഗി ഗൗളിക്ക് 200 രൂപ നൽകാനുണ്ടായിരുന്നു. അന്ന് വാങ്കഡെനഗറിൽ പലചരക്കുകട നടത്തുകയായിരുന്നു ഗൗളി.
ഈ കടം വീട്ടുന്നതിനായാണ് താൻ തിരികെ എത്തിയതെന്ന് തോംഗിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. താൻ മോശം അവസ്ഥയിലായിരുന്ന സമയത്താണ് ഗൗളി തന്നെ സഹായിച്ചതെന്നും ആ കടം എന്നെങ്കിലും വീട്ടണമെന്ന് താൻ തീരുമാനിച്ചിരുന്നെന്നും തോംഗി പറയുന്നു. താൻ ഗൗളിയുടെ വീട് സന്ദർശിച്ചപ്പോൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാമെന്നു കുടുംബം പറഞ്ഞെങ്കിലും വീട്ടിൽനിന്നു തന്നെ ഭക്ഷണം കഴിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗളിയുടെ വീടിനൊപ്പം താൻ പഠിച്ച കോളജും സന്ദർശിച്ച തോംഗി വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. ഗൗളിയെ കെനിയയിലേക്കു ക്ഷണിച്ചശേഷമാണ് തോംഗി മടങ്ങിയത്. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് തോംഗി.
വളാഞ്ചേരിയിലെ വാടക വീട്ടിൽ ഹോംനഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മന്‍സിലിൽ നഫീസത്തിന്റെ മൃതദേഹം ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അറസ്റ്റ് നാളെ രേഖപ്പെടുത്തും.
മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു നഫീസത്തിന്റെ മൃതദേഹം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാടക വീടിന്റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷന്‍ ശബ്ദം കൂട്ടി വെച്ചിരുന്നു. 30 വര്‍ഷത്തിലധികമായി ഹോം നഴ്സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു. നാലു മാസത്തോളമായി വൈക്കത്തൂരിലായിരുന്നു താമസം.
വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ത്രീ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു. മോഷണശ്രമത്തിനിടെയാകാം കൊലപാതകം സംഭവിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറത്തുനിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
തിരുവനന്തപുരം സ്വദേശിയായ സ്ത്രീ വര്‍ഷങ്ങളായി വളാഞ്ചേരിയിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വിവിധയിടങ്ങളില്‍ ഹോം നഴ്സായി ഇവര്‍ ജോലിചെയ്തിരുന്നു.
മാഞ്ചസ്റ്റര്‍: കളിക്കളത്തിലെ അങ്കത്തോളം തന്നെ വാര്‍ത്തകളില്‍ ഇടം നിറഞ്ഞതായിരുന്നു ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള ട്വിറ്റര്‍ പോരും. തന്നെ തട്ടിക്കൂട്ട് താരമെന്ന് വിളിച്ച മഞ്ജരേക്കര്‍ക്ക് ജഡേജ അതേനാണയത്തില്‍ മറുപടി നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയും ആരാധകരും മാത്രമല്ല മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍ അടക്കമുള്ളവര്‍ മഞ്ജരേക്കര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്നലെത്തെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച് തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ജഡേജ. ഇതോടെ തനിക്കെതിരായ മഞ്ജരേക്കറുടെ പരാമര്‍ശത്തിന് വാക്കുകൊണ്ടും ബാറ്റുകൊണ്ടും ജഡേജ മറുപടി നല്കി കഴിഞ്ഞു.
ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ സഞ്ജയ് മഞ്ജരേക്കര്‍ക്കും ജഡേജയുടെ പ്രകടനത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ മത്സര ശേഷം മഞ്ജരേക്കര്‍ തന്റെ വാക്കുകള്‍ തിരുത്തി രംഗത്തെത്തി.
”അവനെന്നെ ഇന്ന് തകര്‍ത്തുകളഞ്ഞു. എല്ലാ അർഥത്തിലും ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു. പക്ഷെ ഈ ജഡേജയെ നമ്മള് സ്ഥിരം കാണുന്നതല്ല. കഴിഞ്ഞ 40 ഇന്നിങ്സുകളില്‍ അവന്റെ ഉയര്‍ന്ന സ്കോര്‍ 33 ആയിരുന്നു” മഞ്ജരേക്കര്‍ പറഞ്ഞു.
”പക്ഷെ ഇന്ന് അവന് മികച്ച കളിയാണ് പുറത്തെടുത്തത്. എക്കണോമിക്കലായി പന്തെറിഞ്ഞു. ഫിഫ്റ്റി നേടിയ ശേഷമുള്ള ആ പരിചിതമായ ആഘോഷം. എനിക്കവനോട് മാപ്പ് ചോദിക്കണം. അവന് എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ ലഞ്ച് കഴിക്കുകയായിരുന്നു, സോറി” മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
“By bits ‘n’ pieces of sheer brilliance, he’s ripped me apart on all fronts.”@sanjaymanjrekar has something to say to @imjadeja after the all-rounder’s fantastic performance against New Zealand.#INDvNZ | #CWC19 pic.twitter.com/i96h5bJWpE
— ICC (@ICC) July 10, 2019
ദുബായ്: ദുബായില്‍ ബസപകടത്തില്‍ മരിച്ച 17 പേരുടെ കുടുംബംത്തിന് 2 ലക്ഷം ദിര്‍ഹം (37.25 ലക്ഷം രൂപ) വീതം സഹായധനം നല്കാന് യുഎഇ പരമോന്നത കോടതി ഉത്തരവിട്ടു. ബസിന്റെ ഡ്രൈവറായിരുന്ന ഒമാനി പൗരന് കോടതി 7 വര്‍ഷം തടവ് വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടു കടത്താനും കോടതി ഉത്തരവിട്ടു.
ഒമാനില്‍ നിന്നും ദുബായിലേക്ക് 30 യാത്രക്കാരെ കൊണ്ട് പോയ ബസ് ജൂണ്‍ 6നാണ് അപകടത്തില്‍ പെട്ടത്. കേസില്‍ ആദ്യം ഡ്രൈവര്‍ കുറ്റം സമ്മതിച്ചിരുന്നു. വെയിൽ കൊളളാതിരിക്കാനായി ബസിനകത്തെ ബോര്‍ഡ് താഴ്ത്തിയിരുന്നതായും ഇത് കാരണം സ്റ്റീല്‍ തൂൺ കണ്ടില്ലെന്നുമാണ് ഡ്രൈവര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സ്റ്റീല്‍ തൂൺ സ്ഥാപിച്ചതിലെ പിഴവാണ് കാരണമെന്ന് ഇദ്ദേഹം കോടതിയില്‍ നിലപാട് മാറ്റി. റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന് പറഞ്ഞു. എന്നാല്‍ ദുബായില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് പുറമെ ഇത്തരം തൂണുകള്‍ കോണ്‍ക്രീറ്റ് കൊണ്ടോ സമാന സ്വഭാവത്തിലുള്ള വസ്തുക്കള്‍ കൊണ്ടോ ആയിരിക്കണമെന്നും സ്റ്റീല്‍ കൊണ്ടാവാന്‍ പാടില്ലെന്നുമാണ് ചട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ നിന്നുള്ള വിദഗ്ധരുടെ സംഘത്തെ നിയോഗിച്ച് അപകട സ്ഥലവും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടു.
അതേസമയം, റോഡില്‍ രണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തൂണ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര്‍ അകലെതന്നെ ആദ്യ ബോർഡ് സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്‍ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
അപകടത്തിൽ മരിച്ച 17 പേരിൽ 12 പേര് ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ (47), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍ (40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്ത്തികേയന് (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ.ടി. ഉമ്മര്‍ (65), മകന് നബീല്‍ ഉമ്മര്‍ (21), വാസുദേവന്‍ വിഷ്ണുദാസ്, തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കിരണ്‍ ജോണി (25), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന് (49) എന്നിവരാണു മരിച്ച മലയാളികള്‍.
ഒമാനിലെ മസ്കറ്റില്‍ നിന്നും ജൂണ്‍ 6ന് ദുബായിലേക്ക് വന്ന ബസാണ് യുഎഇ സമയം വൈകുന്നേരം 5.40-ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ആകെ 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.