കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നു തവണ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാന്‍ സാധിക്കാതെവന്നതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.
കൊളംബോയില്‍ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളിലും ശ്രീലങ്കയ്ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഐസിസ് ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു.
തൃശൂര്‍ മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടിക്കൊന്നു. തൃശൂര്‍ വരടിയം സ്വദേശികളായ ശ്യാം, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ബൈക്കില്‍ ടിപ്പര്‍ ഇടിപ്പിച്ച് വീഴ്ത്തിയശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാസംഘമെന്ന് നിഗമനം. കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സീരിയല്‍ താരങ്ങള്‍ മരിച്ചത്. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്. തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവര്‍ക്കും സഹയാത്രികനും പരുക്കേറ്റിരുന്നു.
കഴിഞ്ഞ ബുധനാഴ്‍ച നടന്ന അപകടം ഇപ്പോള്‍ വീണ്ടും വാഹന ലോകത്ത് ചര്‍ച്ചയാകുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കിൽ കാര്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഡ്രൈവര്‍ വാഹനം വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ വച്ചായിരുന്നു അനുഷയുടെ മരണം.
ഇരുവരും പിൻസീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ വാഹനത്തിന്‍റെ മുൻഭാഗം മരത്തിലിടിച്ചു പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെടുകയും നടിമാർ മരിക്കുകയും ചെയ്‍തതാണ് ഇപ്പോള്‍ ചര്‍ച്ച. ഇരുവരും സീറ്റ്ബെൽറ്റ് ധരിക്കാത്തതാണ് മരണകാരണമെന്നാണ് കരുതുന്നത്.
സീറ്റുബെൽറ്റ് ധരിയ്ക്കുന്നതിലൂടെ അപകടങ്ങളിലെ മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരിക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരിക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും സീറ്റു ബെല്‍റ്റുകളിലൂടെ സാധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
എറണാകുളത്തെ പോളിംഗ് ശതമാനം ഉയർന്നത് ആർക്കനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികൾ. പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ഉയർന്നത് യുഡിഎഫിന് ആശ്വാസമാണ്. എന്നാൽ താരതമ്യേന പോളിംഗ് ശതമാനം കുറഞ്ഞ കൊച്ചി നഗരത്തിലും തീരദേശമേഖലകളിലുമാണ് ഇടതുമുന്നണി പ്രതീക്ഷ വയ്ക്കുന്നത്.
തങ്ങളുടെ കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന എറണാകുളത്ത് പോളിംഗ് ശതമാനം ഉയർന്നതാണ് മുന്നണികൾ ഉദ്യോഗത്തോടെ നോക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 73.58 ശതമാനം ആയിരുന്നു പോളിംഗ് നില. അന്ന് യുഡി എഫ് സ്ഥാനാർഥി കെ വി തോമസ് 87000 വോട്ടിന് ജയിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു നിയമസഭാ മണ്‍ലങ്ങളിലേയും മൊത്തം ശരാശരി 77.15 ശതമാനം ആയിരുന്നു.
ഏഴു നിയമസഭാ മണ്ഡലങ്ങളിലേയും മൊത്തം വോട്ടുശരാശരിയിൽ യുഡിഎഫിന് തന്നെയായിരുന്നു മേൽക്കൈ. സമാന നിലയിൽ തന്നെയാണ് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലും എറണാകുളത്തിന്‍റെ അവസ്ഥ യുഡിഎഫിന്‍റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊക്കെ പഴയ പോളിങ് നില അതേപടിയോ അതിനുമുകളിലേക്കോ എത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ മേൽക്കൈ നേടിക്കൊടുത്ത വടക്കൻ പറവൂർ, കളമശേരി, തൃക്കാക്കര മേഖലകളിൽ പോളിംഗ് ശതമാനം എൺപതിലെത്തി. ഇത് തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
എന്നാൽ പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ പി രാജീവ് ഒപ്പത്തിനൊപ്പമെത്തി എന്നാണ് എൽഡിഎഫിന്‍റെ വിലയിരുത്തൽ. സിറ്റിങ് എം എൽ എ കൂടിയായ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ സ്വന്തം തട്ടകമായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ പോളിംഗ് താരതമ്യേന ഉയരാതിരുന്നതും ഇതിന്‍റെ ലക്ഷണമാണെന്ന് ഇടതുമുന്നണി വിലയിരുത്തുന്നത്. എൽഡിഎഫിന് സ്വാധീനമുളള വൈപ്പിൻ, കൊച്ചി മേഖലകളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായ വോട്ടിങ് ആവർത്തിച്ചു.
പരമ്പരാഗത ഇടതുവോട്ടുകൾ തങ്ങൾക്കുകിട്ടെയന്നാണ് എൽ ഡി എഫ് കണക്കുകൂട്ടൽ. എന്നാൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പോളിങ് ശരാശരി ഉയരാൻ ഇടയാക്കിയത്. എന്നാൽ ബിജെ പി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം എത്രവോട്ടുകൾ നേടും എന്നതും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി നേടിയ അരലക്ഷം വോട്ടുകൾ ഇത്തവണ ആരെയൊക്കെ തുണയ്ക്കും എന്നതുമാണ് മുന്നണികളുടെ കണക്കെടുപ്പിനെ വഴിമുട്ടിക്കുന്നത്.
നിറ പുഞ്ചിരിയുമായി ആകാശത്തേക്ക് കൈകളുയർത്തി അവർ. ഈസ്റ്റർ ദിനത്തിലെ കുർബാനയ്ക്കായുള്ള തയാറെടുപ്പിലായിരുന്നു അവർ. ഈ ചിത്രം ബട്ടിക്കലോവയിലെ സയൻ ചർച്ചിലെ സൺഡേ സ്‌കൂൾ സെഷനിൽ നിന്നുള്ളതാണ്. ആ ഈസ്റ്റർ മാസിലേക്ക് കടന്നുവന്ന ഒരു അക്രമി ട്രിഗർ ചെയ്ത ബോംബ് അവരെയെല്ലാം നൂറുകഷ്ണങ്ങളായി ചിതറിത്തെറിപ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ചിത്രം പകർത്തിയത്.
സൺഡേ സ്‌കൂൾ വിട്ട്, പള്ളിമുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരിക്കെയായിരുന്നു നാടിനെ ഞെട്ടിച്ച ആ സ്ഫോടനം. സ്‌ഫോടനത്തിൽ ഈ പള്ളിയില്‍ മാത്രം 28 പേർ മരിച്ചു. നിരവധിപേർക്ക് ഗുരുതരമായ പരുക്കുകൾ പറ്റി. മരിച്ചതിൽ പാതിയും ഈ ഫോട്ടോയിൽ ചിരിച്ചു കൊണ്ട് നിന്ന കുട്ടികൾ തന്നെ. രാവിലെ ഒമ്പതുമണിയോടെ കുർബാന തുടങ്ങി. അൾത്താരയ്ക്കു നേരെ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന ഫാദർ തിരു കുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.
പള്ളിക്കുപുറത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഒരാൾ ഈസ്റ്റർ കുർബാന എപ്പോൾ തുടങ്ങുമെന്ന് ചോദിച്ചിരുന്നതായി രക്ഷപ്പെട്ടവരിൽ ചിലർ ഓർത്തെടുത്തു. സയൻ ചർച്ചിന്റെ പാസ്റ്റർ തിരു കുമരൻ തന്റെ ഉയിർപ്പുതിരുനാൾ കുർബാനയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അൾത്താരവിട്ട് പുറത്തുവന്നപ്പോൾ പള്ളിക്കു വെളിയിൽ നിൽക്കുന്ന ഒരാളെ കണ്ടിരുന്നത്രെ. അടുത്തുള്ള ഒഡ്ഡംവാടി പട്ടണത്തിലാണ് വീടെന്നും പള്ളി സന്ദർശിക്കാൻ വന്നതാണെന്നുമാണ് ആ അപരിചിതൻ ഫാദറിനോട് പറഞ്ഞത്. ഈസ്റ്റർ മാസ് എപ്പോഴാണ് തുടങ്ങുന്നത് എന്നായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. തുടർന്ന് ഫാദർ തന്നെയാണ് അയാളെ പള്ളിയ്ക്കുള്ളിലേക്ക് ക്ഷണിച്ചത്.
രാവിലെ ഒമ്പതുമണിയോടെ കുർബാന തുടങ്ങി. അൾത്താരയ്ക്കു നേരെ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന ഫാദർ തിരു കുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.
ഞങ്ങളുടെ പള്ളിയിൽ പല വിശ്വാസക്കാരും വരാറുണ്ട്. കുർബാന കൂടാറുണ്ട്. ഞങ്ങൾ അങ്ങനെ വേർതിരിച്ചു കാണാറില്ല. ആര് വന്നാലും ഞങ്ങൾ സന്തോഷത്തോടെ കൂടെക്കൂട്ടാറാണ് പതിവ്. അയാളെക്കണ്ടപ്പോഴും എനിക്ക് പന്തികേടൊന്നും തോന്നിയില്ല. അതാണ് ഞാൻ അകത്തേക്ക് വരാൻ ക്ഷണിച്ചത്. പക്ഷേ, അയാൾ അപ്പോൾ എന്റെ കൂടെ വന്നില്ല. അയാളുടെ ഒരു സ്നേഹിതൻ വരാനുണ്ടെന്നും അയാളെ കണ്ടാലുടൻ പോകുമെന്നുമായിരുന്നു അയാൾ പറഞ്ഞത്.
അയാളുടെ തോളിൽ ഒരു വലിയ ബാഗുണ്ടായിരുന്നു. കയ്യില്‍ മറ്റൊരു ബാഗുണ്ടായിരുന്നു. അയാൾ അകത്തേക്ക് വരാൻ വിസമ്മതിച്ചു.. പിന്നെ ഞാൻ നിർബന്ധിക്കാൻ നിന്നില്ല. ഡെയ്‍ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയാൾ അകത്തേക്ക് വരാൻ വിസമ്മതിച്ചു കൊണ്ട് അവിടെത്തന്നെ നിന്നപ്പോൾ ചിലർക്ക് സംശയം തോന്നി. അവർ അയാളോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുന്നത് കണ്ടുകൊണ്ടാണ് ഫാദർ കുർബാനയ്ക്കായി അകത്തേക്ക് ചെല്ലുന്നത്.
എന്തായാലും അകത്തു ചെന്ന് പത്തുമിനിറ്റിനകം സ്ഫോടനം നടന്നു കഴിഞ്ഞിരുന്നു. സ്ഫോടനത്തിലൂടെ പരമാവധി ആളുകളുടെ ജീവൻ അപഹരിക്കാൻ വേണ്ടിയാണ് അയാൾ കുർബാന തുടങ്ങാൻ കാത്തു നിന്നത്. എല്ലാ ഇടവകാംഗങ്ങളും ഹാളിനുള്ളിൽ കയറിയ ശേഷം അകത്തുവന്ന് ബോംബ് പൊട്ടിക്കാനായിരുന്നു അയാളുടെ ഉദ്ദേശ്യം. എന്നാൽ പുറത്തുവച്ചു തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ പിന്നെ ഒന്നും നോക്കാതെ അവിടെ വെച്ച് തന്നെ ബോംബ് പൊട്ടിക്കുകയായിരുന്നു. ബോംബ് അകത്തുവെച്ച് പൊട്ടുന്നതിനു പകരം പ്രെയർ ഹാളിലേക്കുള്ള പ്രവേശനകവാടത്തിന് അടുത്ത് വെച്ച് പൊട്ടിയതുകൊണ്ടാണ് മരിച്ചവരുടെ എണ്ണം ഇത്രയും കുറഞ്ഞത്. ഇല്ലെങ്കിൽ ഇതിന്റെ അഞ്ചിരട്ടിയെങ്കിലും ആളുകൾ മരണപ്പെട്ടേനെ.
അവധിക്കാലം ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഡാനിഷ് ശതകോടീശ്വരനായ ആൻഡേഴ്സ് ഹോൾഷ് പോൾസണ് നഷ്ടപ്പെട്ടത് മൂന്ന് മക്കളെ. നാല് മക്കളിൽ മൂന്ന് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരിൽ ഒരാളാണ് പോള്‍സൺ.
”എന്റെ കാലശേഷം എന്റെ നാലുമക്കൾ സ്കോട്‌ലാൻഡിനെ വീണ്ടും പച്ചപ്പു നിറഞ്ഞതാക്കും”- ശ്രീലങ്കയിലേക്ക് പുറപ്പെടുംമുൻപ് പോൾസൺ മാധ്യമങ്ങളോട് പറഞ്ഞതാണിത്. ജന്മനാട് ഡെന്മാർക്ക് ആണെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾ സ്കോട്‍ലാന്‍ഡിലാണ്.
2,20,000 ഏക്കർ ഭൂമിയാണ് പോൾസണ് സ്വന്തമായുണ്ടായിരുന്നത്. 200 വർഷം കൊണ്ട് ഈ ഭൂമിയിൽ റീ–വൈൽഡിങ് പ്രൊജക്ട് നടപ്പിലാക്കാനായിരുന്നു പദ്ധതി. അഞ്ചര ബില്യൺ പൗണ്ടിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. സ്കോട്‌ലാൻഡിൽ ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്ന, എന്നാൽ മനുഷ്യരുടെ ഇടപെടൽ കൊണ്ട് നാമാവശേഷമായ കാടുകളും അരുവികളും തണ്ണീർത്തടങ്ങളും പുനസ്ഥാപിക്കും എന്നും തന്റെ കാലശേഷം തങ്ങളുടെ മക്കൾ ഏറ്റെടുക്കും എന്നും പോൾസൺ പറഞ്ഞിരുന്നു.
തന്റെ സമ്പാദ്യം നാലുമക്കൾക്കുമായി വീതിച്ചുനൽകാനായിരുന്നു പോൾസന്റെ പദ്ധതി. എന്നാൽ വിധി മറ്റൊന്നായിരുന്നു. നാലുമക്കളിൽ മൂന്നുപേരെയും അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തു. അൽമ, ആസ്ട്രിഡ്, ആഗ്നസ്, ആൽഫ്രെഡ് എന്നിങ്ങനെ നാല് മക്കളാണ് പോൾസണ്. ഇവരിൽ ആരൊക്കെയാണ് മരിച്ചതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തൃശൂരിൽ നിന്നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പദ്ധതി വിജയിച്ചില്ല. ശാസ്തമംഗലം രാജാ കേശവദാസ് ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്.
രാവിലെ തൃശൂരിലെ പോളിങ് വിലയിരുത്തിയ ശേഷം വൈകിട്ടോടെ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനായിരുന്നു പദ്ധതി. വൈകുന്നേരത്തിനു മുൻപ് തിരുവനന്തപുരത്തെത്തും വിധം കൊച്ചിയിൽ നിന്നു ഫ്ലൈറ്റില്ലാത്തതിനാൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്ററിൽ വരാൻ പദ്ധതിയിട്ടു. എന്നാൽ, പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റർ ഇന്ന് ഉപയോഗിക്കാൻ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതോടെയാണു വോട്ട് ചെയ്യാമെന്ന ആഗ്രഹം പൊലിഞ്ഞത്. പോളിങ് സമയത്തിനു മുൻപ് റോഡ് മാർഗം തിരുവനന്തപുരത്തെത്തുന്നത് അസാധ്യമായിരുന്നു.
പിന്നീട് കല്യാൺ ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിക്കാൻ തീരുമാനിച്ചു. പക്ഷേ, കോപ്റ്റർ എത്തിയപ്പോഴേക്കും വൈകിട്ട് 5 കഴിഞ്ഞു. തിരുവനന്തപുരത്തെത്തിയാലും പോളിങ് സമയം കഴിയും എന്നതിനാൽ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചു.
വടക്കന്‍ പറവൂര്‍ കെടാമംഗലത്ത് അമ്മയെ കൊലപ്പെടുത്തിയത് മകന്‍ തന്നെയെന്ന് തെളിഞ്ഞു. കെടാംമംഗലം സ്വദേശി കാഞ്ചനവല്ലിയുടെ മൃതദേഹമാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. മദ്യലഹരിയില്‍ അമ്മയുമായുണ്ടായ തര്‍ക്കത്തിനിടെ കൊലപാതകം നടന്നെന്നാണ് മൊഴി.
കെടാമംഗലം സ്വദേശിനി കുറുപ്പശേരിയില്‍ കാഞ്ചനവല്ലിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കാഞ്ചനവല്ലിയെ മൂന്നുദിവസങ്ങളായി കാണാനില്ലായിരുന്നു. അയല്‍വാസികളും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ടതാണെന്ന് ഇന്‍ക്വിസ്റ്റ് നടപടിയില്‍ തന്നെ ബോധ്യപ്പെട്ടതോടെയാണ് മകനെ പൊലീസ് പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും തമ്മില്‍ അന്നേ ദിവസം വഴക്കുണ്ടായത് കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കി. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന സുരേഷ് പലയിടങ്ങളിലായാണ് താമസിക്കുന്നത്. തനിച്ച് താമസിക്കുന്ന കാഞ്ചനവല്ലിയുടെ വീട്ടില്‍ സുരേഷ് ഇടയ്ക്ക് എത്താറുണ്ട്. ലഹരിക്ക് അടിമയായ സുരേഷ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. സംഭവദിവസം വീട്ടിലെത്തിയ സുരേഷ് മദ്യലഹരിയില്‍ അമ്മയുമായി വഴക്കുണ്ടാക്കി.
പ്രകോപിതനായ സുരേഷ് കാഞ്ചനവല്ലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാഞ്ചനവല്ല കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ചതോടെ രാത്രി തന്നെ സുരേഷ് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് മൃതദേഹം മറവുചെയ്യുകയായിരുന്നു. അമ്മയെ കാണാതായി അന്വേഷണം നടക്കുമ്പോഴും ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കൊലപാതകം നടന്ന കാഞ്ചനവല്ലിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തില്‍ റെക്കോർഡ് പോളിങ്. രാത്രി വൈകിയും നീണ്ട നിര തുടരുകയാണ്. 1.97 കോടി ആളുകൾ വോട്ടുചെയ്തെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 76.35 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പിൽ 74.02 ശതമാനം വോട്ടാണ് ചെയ്തത്.
ശക്തമായ ത്രികോണ മൽസരം നടക്കുന്ന മണ്ഡലങ്ങളിൽ വൻപോളിങാണ് ഇക്കുറി നടന്നത്. ഇക്കൂട്ടത്തിൽ പത്തനംതിട്ട മണ്ഡലത്തിൽ പോളിങ് ഉയർന്നത് ആർക്ക് ഗുണമാകുെമന്ന് ആശങ്കയും പ്രതീക്ഷകളും മുന്നണികളിൽ സജീവമാണ്. പത്തനംതിട്ട മണ്ഡലത്തിൽ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം ഇവിടെ 10 ലക്ഷം കവിയുന്നത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു. കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ആറന്മുളയിലാണ്. 71 ശതമാനം വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്.
കണ്ണൂര്‍, വയനാട്, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. എട്ട് മണ്ഡലങ്ങളില്‍ 2014 നേക്കാള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് പോളിങ് കൂടിയത്. രാവിലെമുതല്‍ത്തന്നെ സംസ്ഥാനത്തെമ്പാടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു.
കാസർകോട് 75.24
കണ്ണൂർ – 81.06
വടകര – 77.99
വയനാട് – 79.01
കോഴിക്കോട് – 74.45
മലപ്പുറം – 74.23
പൊന്നാനി – 71.95
പാലക്കാട് – 76.01
ആലത്തൂർ – 75.30
തൃശൂർ – 75.90
ചാലക്കുടി – 78.40
എറണാകുളം – 74.55
ഇടുക്കി – 75.89
കോട്ടയം – 73.43
ആലപ്പുഴ – 77.80
മാവേലിക്കര – 72.98
പത്തനംതിട്ട – 73.01
കൊല്ലം – 73.30
ആറ്റിങ്ങൽ – 77.53
തിരുവനന്തപുരം – 72.48
പാലക്കാട് ആനക്കരയിൽ പതിനൊന്ന് വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച സംഭവത്തിന്‍റെ ചുരുളഴിയുന്നു. കളിച്ചു കൊണ്ടിരിക്കവെ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് പെണ്‍കുട്ടി മരിക്കാൻ കാരണമെന്ന് കുട്ടിയുടെ മാതൃസഹോദരി പുത്രി മൊഴി നല്‍കി. ഷോക്കേറ്റ് മരിച്ചുഎന്ന് കാണിച്ചാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ദുരൂഹത തോന്നിയതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.
എടപ്പാൾ പൊറൂക്കര സ്വദേശിനിയായ പതിനൊന്നുവയസുകാരിയാണ് അമ്മയുടെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ആനക്കരയിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു പെണ്‍കുട്ടി . തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടിയെ വീട്ടിനുള്ളിൽ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ മകളാണ് ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് തോട്ടം നനക്കുകയായിരുന്ന മുത്തശ്ശിയേയും മുത്തച്ഛനേയും വിവരം അറിയിച്ചു. ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ബന്ധുവായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടി മരണപ്പെട്ടിരുന്നു.
കുട്ടി ടി.വി കണ്ടു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് മരിച്ചതാണെന്നായിരുന്നു ആദ്യം വിശദീകരണം. എന്നാൽ ഡോക്ടർ പരിശോധിച്ചതിൽ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വീട് സീല്‍ ചെയ്തു. പാലക്കാട് പോലീസ് സർജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുകിയ പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
ഹാളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറകിലെത്തിയ മാതൃസഹോദരിയുടെ പതിനാലുവയസുള്ള മകള്‍ ഷാള്‍ കഴുത്തില്‍ ഇടുകയായിരുന്നു. നിലതെറ്റി വീണ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. സംഭവത്തിൽ ചൊവ്വാഴ്ച്ച പൊലീസും വിരലടയാള വിദഗ്ദരും പരിശോധകൾ നടത്തിയിരുന്നു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. എടപ്പാളിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം ഈശ്വരമംഗലം പൊതു സ്മാശനത്തില്‍ സംസ്‌ക്കരിച്ചു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുട്ടിക്കെതിരെ മറ്റു നടപടികൾ പിന്നീടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.