കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം മണര്‍കാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി ഡി ചാര്‍ജ് എ എസ് ഐ പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തത്. ഇരുവരും കൃത്യനിര്‍വ്വഹണത്തില്‍ അപാകത വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മണര്‍ക്കാട് സ്വദേശി നവാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. കസ്റ്റഡിയിലിരിക്കെ പോലീസുകാരുടെ കണ്ണില്‍പ്പെടാതെ ടോയ്‌ലെറ്റിലേക്ക് പോയ നവാസ് അവിടെ വെച്ച് തൂങ്ങി. ഏതാണ്ട് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് ഇയാളെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ടോയ്‌ലെറ്റില്‍ തൂങ്ങിയ നിലയില്‍ നവാസിനെ കണ്ടെത്തി.
ഉടന്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവി ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിനാവും അന്വേഷണച്ചുമതല. സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയ്ക്കും ശിവ സേനയുടെ പ്രശംസ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും വളരെ കഠിനമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു മികച്ച പ്രതിപക്ഷമായിരിക്കുമെന്നും ശിവസേന പറഞ്ഞു
‘എക്സിറ്റ് പോളുകളിലൂടെ കടന്നുപോകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.എന്നാല്‍ ജനങ്ങളുടെ ആവേശം കാണുമ്പോള്‍ മഹാരാഷ്ട്രയിലെ വിധി വളരെ വ്യക്തമാണ്. 2019 ല്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കാന്‍ ഒരു പുരോഹിതന്റേയും ആവശ്യമില്ല. ‘ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ കുറിച്ചു.
‘രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ശക്തമായി തന്നെ പ്രവൃത്തിച്ചു എന്നത് വാസ്തവമാണ്. പ്രതിപക്ഷം എന്ന രീതിയില്‍ അവര്‍ വലിയ വിജയമായിരിക്കും. 2014 ലും ലോക്സഭയില്‍ പ്രതിപക്ഷമാവാന്‍ പാര്‍ട്ടിക്ക് വേണ്ടത്ര എം.പിമാര്‍ ഉണ്ടായിരുന്നില്ല. ഈ തവണ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നായിരിക്കും. ഇത് രാഹുലിന്റെ വിജയമായി വരും.’ എന്നും കുറിപ്പില്‍ പറയുന്നു.
പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്‌സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് ഏറ്റവും മുന്നേറ്റം പ്രവചിക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 42 സീറ്റുകളുള്ള ബംഗാളില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. ?എന്നാല്‍ ഇത്തവണ ബിജെപി ആഞ്ഞടിക്കുമെന്നാണ് സര്‍വ്വേ പ്രവചനം.
ഇത്തവണ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ പ്രകാരം ഇത്തവണ ബിജെപി 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. ഇന്ത്യാ ടുഡേ ആക്‌സസിസ് പോള്‍ 19 മുതല്‍ 23 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.
ഹിന്ദി ഹൃദയഭൂമിയില്‍ 2014ല്‍ നേടിയ മുന്നേറ്റം ഇക്കുറി ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ബംഗാളിലും ഒഡീഷയിലും കൂടുതല്‍ സീറ്റുകള്‍ നേടി ഈ നഷ്ടം നികത്താനാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടിയിരുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി 40 സീറ്റുകളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തിയത്.
വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. ലോകകപ്പിന്റെ ഫോര്‍മാറ്റാണ് ഏറെ വെല്ലിവിളി ഉയര്‍ത്തുകയെന്നും കോലി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു… ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാന്‍ പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതുക്കൊണ്ട് തന്നെ എല്ലാ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടത് ആവശ്യമെന്നും കോലി.
1992ന് ശേഷം ഇതാദ്യമായാണ് എല്ലാ ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മ്മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.
സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ എസ് എഫ് ഐയും കെ എസ് യുവും കൈകോര്‍ത്തു. ഇരുവൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെ എസ് യു പ്രവര്‍ത്തകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വൃക്ക വാഗ്ദാനം ചെയ്ത് മുന്‍ എസ് എഫ് ഐ നേതാവ്. ചികിത്സ ചെലവിനായി കെ എസ് യുവിനോടൊപ്പം എസ് എഫ് ഐയും സജീവമായി രംഗത്തിറങ്ങി. ആലപ്പുഴ കായംകുളത്ത്നിന്നാണ് വാര്‍ത്ത.
ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കായംകുളം കെ എസ് യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ മുഹമ്മദ് റാഫി(22)യാണ് ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി ചികിത്സ തേടുന്നത്. സംഭവം അറിഞ്ഞതോടെ ഇടുക്കി എസ്എഫ്ഐ ജില്ല കമ്മിറ്റിയും കരുനാഗപള്ളി ഏരിയ കമ്മിറ്റിയും സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഇരു കമ്മിറ്റികളും ഫേസ്ബുക്കിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു. റാഫി തലയില്‍ കെ എസ് യു ബാന്‍ഡ് അണിഞ്ഞ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
കായംകുളം എംഎസ്എം കോളജിലെ മുന്‍ എസ്എഫ്ഐ ചെയര്‍മാന്‍ ഇ. ഷാനവാസാണ് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ണൂര്‍ സ്വദേശി രഞ്ജിത്ത്, തിരുവനന്തപുരം സ്വദേശി അജു എന്നിവരും വൃക്ക ദാനത്തിന് സന്നദ്ധതയറിയിച്ചു.
ചികിത്സ സഹായത്തിന് പ്രവര്‍ത്തകരില്‍നിന്ന് പണം കണ്ടെത്തുമെന്ന് കരുനാഗപ്പള്ളി ഏരിയകമ്മിറ്റി അറിയിച്ചു. വാടക വീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്‍റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോകുന്നത്.
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ ഒരുദിനം ബാക്കിനില്‍ക്കെ നിര്‍ണായക നീക്കവുമായി വ്യവസായി അനില്‍ അംബാനി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനുമെതിരെ അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ് തീരുമാനിച്ചു.
റാഫേല്‍ യുദ്ധവിമാന ഇടപാടുമായി കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും നടത്തിയ പ്രസ്താവനകള്‍ക്കെതിരെയായിരുന്നു അനില്‍ റിലയന്‍സ് ഗ്രൂപ് നിയമനടപടി സ്വീകരിച്ചത്. കേസ് പരിഗണിക്കാനിരിക്കുന്ന വേളയിലാണ് റിലയന്‍സ് ഗ്രൂപ് അഭിഭാഷകന്‍ കേസ് പിന്‍വലിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടായിരുന്നു. തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിക്ക് മുന്നിലാണ്. അതുകൊണ്ട് തന്നെ ഈ കേസുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് റിലയന്‍സ് ഗ്രൂപ് വ്യക്തമാക്കി.
റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് 30000 കോടി രൂപയുടെ ഓഫ്സൈറ്റ് കരാര്‍ നല്‍കിയത് വന്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ മറികടന്നാണ് പ്രവര്‍ത്തന പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനില്‍ അംബാനിയുടെ പേര് പരമാര്‍ശിച്ചെങ്കിലും സ്പീക്കര്‍ തടഞ്ഞു. പിന്നീട് രാഹുല്‍ ഗാന്ധി ‘ഡബിള്‍ എ’ എന്നാണ് വിശേഷിപ്പിച്ചത്.
നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. മുന്‍പ് ഡബ്ല്യുസിസിയ്‌ക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്.
തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ (അഭിപ്രായം പറയുന്നതില്‍ നിന്നും) എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു.
വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്.
അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു’, രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.
ലൂസിഫർ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു മാസ് സീനാണ് പൃഥ്വി മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചിരിക്കുന്നത്. ബുള്ളറ്റിൽ കൂളിങ് ഗ്ലാസ് ധരിച്ചെത്തുന്ന ഇൗ സീൻ സ്ഫടികത്തിലെ ആടുതോമയെ പോലും ഒാർമിപ്പിക്കുന്നതാണെന്ന് ആരാധകർ കമന്റ് െചയ്യുന്നു. തിയറ്ററിൽ പൂരമാകേണ്ട ഇൗ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം.
കേരളത്തിന്റെ ബോക്സ്ഓഫീസിൽ ചരിത്രത്തിൽ 200 കോടിയും കടന്ന് മുന്നേറുകയാണ് മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. ആരാധകരും സിനിമാ–രാഷ്ട്രീയ–കായിക മേഖലകളിലെ പ്രമുഖരെല്ലാം മോഹൻലാലിന് പിറന്നാളാശംസകൾ നേർന്നു. അമ്പത്തിയൊന്‍പതാം പിറന്നാളാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്.
എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ സാധ്യത കൽപ്പിച്ചപ്പോൾ വേറിട്ട ചില നിരീക്ഷണങ്ങളും നിഗമനങ്ങളും പുറത്തുവരുന്നു. 300 സീറ്റിന് മുകളിൽ എൻഡിഎ സഖ്യം നേടി ഭരണത്തുടർച്ച ഉണ്ടാകുെമന്നാണ് ഒട്ടുമിക്ക സർവേകളും പ്രവചിച്ചത്. എന്നാൽ ഇക്കൂട്ടത്തിൽ വേറിട്ട കണക്കുമായി എത്തുകയാണ് സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ നിഗമനങ്ങൾ പുറത്തുവിട്ടത്.
ബിജെപിയും കോൺഗ്രസും തമ്മിൽ വാശിയേറിയ പോരാട്ടം തന്നെയാണ് രാജ്യത്ത് നടന്നതെന്നും ഇതിന്റെ ചിത്രം തന്നെയാകും 23ന് തെളിയുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു. ബിജെപി മുന്നേറ്റം 169 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ബിശാൽ പോൾ പറയുന്നത്. എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 133 സീറ്റുകളും യുപിഎ മുന്നണി 197 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. സർക്കാരുണ്ടാക്കാൻ ഇരുമുന്നണികൾക്കും പ്രാദേശിക പാർട്ടികളുടെ സഹായം വേണ്ടിവരുെമന്നും അദ്ദേഹം പറയുന്നു.
പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ തിരിച്ചുള്ള സീറ്റിന്റെ കണക്കുകളിങ്ങനെ:
∙ ഉത്തര്‍പ്രദേശ്: മഹാസഖ്യത്തിന് 42, ബിജെപി 32, കോണ്‍ഗ്രസ് അഞ്ച്, മറ്റുള്ളവർ ഒന്ന്
∙ പശ്ചിമ ബംഗാൾ: തൃണമൂല്‍ കോണ്‍ഗ്രസിന് 32, ഇടതുപക്ഷം ഒന്ന്, ബിജെപിക്ക് അഞ്ച്
∙ ഗുജറാത്ത്: ബിജെപിക്ക് 20, കോണ്‍ഗ്രസ് ആറ്
∙ ആന്ധ്രപ്രദേശ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് 14, ടിഡിപി 11
∙ തമിഴ്നാട്: യുപിഎ 33, എന്‍ഡിഎ 5, മറ്റുള്ളവര്‍ ഒന്ന്
∙ മഹാരാഷ്ട്ര: എന്‍ഡിഎ 26, യുപിഎ 22
∙ രാജസ്ഥാന്‍: ബിജെപി 15, കോണ്‍ഗ്രസ് 10
∙ കര്‍ണാടക: എന്‍ഡിഎ 15, യുപിഎ 13
∙ തെലങ്കാന: ടിആര്‍എസ് 14, എഐഎംഐഎം 1, കോണ്‍ഗ്രസ് 2
It’s time for me to release my All India stats. Given the exit poll numbers, high chances I’ll be massively trolled. But would stick my neck out & wait for 23rd May. Here are the numbers :
BJP : 169
NDA : 200
INC : 133
UPA : 197
OTH : 145#GeneralElection2019 #Prediction2019 pic.twitter.com/O3FvAQTqyl— Bishal Paul (@BuiSpeaks) May 19, 2019
22 പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.സ്ട്രോംഗ് റൂമിന്റെ സുരക്ഷയിലുള്ള ആശങ്കയും പ്രതിപക്ഷം അറിയിച്ചു. ബിഹാറില്‍ നിന്നും ഇന്ന് ഒരു ലോഡ് ഇവിഎം മെഷിനുകള്‍ പിടിച്ചെടുത്തത് പ്രതിപക്ഷ പാര്‍ട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്.. സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഒന്നും ചെയ്തിട്ടില്ലയെന്നും ആവശ്യങ്ങള്‍ കമ്മീഷന് തുടര്‍ച്ചയായി നിരാകരിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾപെടയുള്ള സംഘമാണ് ഇലക്ഷൻ കമ്മീഷനെ കണ്ടത്
കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കവേ മിമിക്ര കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് മരിച്ചത്. തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ ഇന്നലെ രാത്രി പരിപാപടി അവതരിപ്പിക്കാനെത്തിയതായിരുന്നു റഫീഖ്. കുഴഞ്ഞുവീണ റഫീഖിനെ ഉടനടി പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാലിക്കറ്റ് സൂപ്പര്‍ ജോക്സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു റഫീഖ്. പരേതനായ ചക്കുംകടവ് എൻ എസ് മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകനാണ് റഫീഖ്. മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ ഫഹ് മിത. മക്കൾ: ഇനായത്ത്, തമീം.