അജാസില്‍ നിന്നും സൗമ്യ കൊടിയ ഉപദ്രവങ്ങള്‍ നേരിട്ടിരുന്നുവെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. വീട്ടിലെത്തിപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരിക്കല്‍ സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദര്‍ഭത്തില്‍ ഷൂ കൊണ്ട് നടുവില്‍ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര പറയുന്നത്. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതിനു പിന്നാലെ താന്‍ അജാസിനെ ഫോണില്‍ വിളിക്കുകയും മകളെ ഇനി വിളിക്കരുതെന്നും ഭര്‍ത്താവും കുട്ടികളുമായി കുടുംബവുമായി കഴിയുന്ന സൗമ്യയെ ഉപദ്രവിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നതായും ഇന്ദിര പറയുന്നുണ്ട്.
അതേസമയം അൻപതു ശതമാനം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. അജാസ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും ചികിത്സയ്ക്കു നേതൃത്വം നല്കുന്ന സര്‍ജറി വിഭാഗം അസോ. പ്രഫസര്‍ ഡോ. അനില്‍കുമാര്‍ പറഞ്ഞു. അജാസിനെ സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടു സുഹൃത്തളോട് അജാസ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നതെന്നാണ് ഇന്ദിര പറയുന്നത്. ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയുന്നതനുസരിച്ച് ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കണമെന്നായിരുന്നു അജാസിന്റെ നിര്‍ദേശം. ഇത് അനുസരിക്കാത്തതിനു സൗമ്യയെ ഭീഷണിപ്പെടുത്തും. ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടിയതോടെ അജാസിന്റെ നമ്പർ സൗമ്യ ബ്ലോക് ചെയ്തു. അതോടെ മറ്റു നമ്പറുകളിൽ നിന്നും വിളിക്കാന്‍ തുടങ്ങി. ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച് എഴുന്നേല്‍പ്പിച്ചില്ലെന്നു പറഞ്ഞു വരെ സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സൗമ്യയും അജാസും തമ്മില്‍ മറ്റൊരു രീതിയിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ലെന്നാണ് അമ്മ ഇന്ദിര പറയുന്നത്. പരസ്പരം അറിയാവുന്നവരായിരുന്നു. ഒരിക്കല്‍ സൗമ്യ അജാസിന്റെ കൈയില്‍ നിന്നം ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചു കൊടുക്കാന്‍ എറണാകുളത്ത് താനും മകള്‍ക്കൊപ്പം പോയിരുന്നതാണെന്നും അന്ന് അജാസ് പണം വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഇന്ദിര പറയുന്നു. താന്‍ സൗമ്യയെ ഉപദ്രവിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ് വാങ്ങാത്തതെന്നായിരുന്നു അജാസ് പറഞ്ഞത്. അന്ന് തന്നെയും സൗമ്യയേയും എറണാകുളത്തു നിന്നും വീടുവരെ കൊണ്ടു വിട്ടതും അജാസ് ആയിരുന്നുവെന്ന് ഇന്ദിര പറയുന്നു.
ഈ പണം പിന്നീട് സൗമ്യ അജാസിന്റെ അകൗണ്ടില്‍ ഇട്ടുകൊടുത്തുവെങ്കിലും അജാസ് അത് തിരിച്ച് സൗമ്യയുടെ അകൗണ്ടിലേക്ക് തന്നെ ഇട്ടുകൊടുക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അജാസിന്റെ നിര്‍ബന്ധം. അജാസില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ട് സൗമ്യയും ഭര്‍ത്താവ് സജീവനും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും ഇന്ദിര പറയുന്നു. ഈ പ്രശ്‌നം കുടുംബങ്ങള്‍ ഇടപെട്ട് പരിഹരിക്കാനും ശ്രമം നടന്നിരുന്നു. തനിക്ക് മൂന്നു മക്കള്‍ ഉണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ അജാസിനോട് അപേക്ഷിച്ചിരുന്നുവെങ്കിലും , സജീവ് ഇല്ലാതാകുമ്പോൾ നീ ഒറ്റയ്ക്കാണെന്നു പറയുമല്ലോ എന്നായിരുന്നു അജാസിന്റെ ഭീഷണി.
ഇപ്പോള്‍ എറണാകുളം നോര്‍ത്ത് എസ് ഐ ആയി ജോലി നോക്കുന്ന രാജന്‍ ബാബു വളികുന്നം സ്‌റ്റേഷനിലെ എസ് ഐ ആയിരിക്കുന്ന സമയത്ത് അജാസില്‍ നിന്നും സൗമ്യ നേരിടുന്ന ഉപദ്രവങ്ങള്‍ അദ്ദേഹത്തോട് താന്‍ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നതാണെന്ന് ഇന്ദിര പറയുന്നു. ഒരു പരാതിയായി എഴുതിതരാന്‍ എസ് ഐ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും കൂടി ഇന്ദിര മാധ്യമങ്ങളോട് പ്രതകരിക്കുമ്ബോള്‍ പറയുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസായിരിക്കുമെന്ന സൗമ്യ പറഞ്ഞിരുന്നതായും ഇക്കാര്യം പൊലീസിനോട് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മകന്‍ വെളിപ്പെടുത്തിയിരുന്നു.
‘പണത്തിന്റെ കാര്യമാണ് അയാള്‍ പറഞ്ഞത്.’ ഫോണില്‍തന്നെ വിളിക്കരുതെന്ന് സൗമ്യ പറയുന്നത് കേട്ടിരുതെന്നുമാണ് മകന്‍ പറഞ്ഞത്. ശനിയാഴ്ച്ച വൈകിട്ടാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്ന് ലിബിയയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ കൊലപ്പെടുത്താൻ അജാസ് വള്ളികുന്നത്ത് എത്തിയത് എറണാകുളം എളമക്കര സ്വദേശി രതീഷിന്റെ കാറിൽ. ഈ കാർ ഉപയോഗിച്ചാണ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. എന്നാൽ, അജാസിനെ വ്യക്തിപരമായി അറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണു കാർ നൽകിയതെന്നും രതീഷ് പറഞ്ഞു.
രതീഷിന്റെ പേരിൽ വാങ്ങിയ കാർ ബന്ധു ശ്യാം ആണ് ഉപയോഗിക്കുന്നത്. ‘കഴിഞ്ഞ പെരുന്നാളിന് ശ്യാമിന്റെ സുഹൃത്ത് ആലുവ സ്വദേശി ജാസറിന് ഉപയോഗിക്കാൻ കാർ നൽകിയിരുന്നു. കാർ എങ്ങനെ അജാസിന്റെ കൈവശം എത്തിയെന്ന് അറിയില്ല–’ രതീഷ് പറഞ്ഞു. എളമക്കര പൊലീസ് ശ്യാമിന്റെ മൊഴിയെടുത്തു. അതിൽ പറയുന്നത് ഇപ്രകാരം: ശ്യാം കാർ ഒരു സുഹൃത്തിനു നൽകി.
ഒരു ബന്ധുവിനെ എയർപോർട്ടിൽ നിന്നു കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞ് ഈ സുഹൃത്തിൽ നിന്ന് അജാസിന്റെ ഒരു ബന്ധു കാർ വാങ്ങി. അജാസ് ഇയാളുടെ കൈയിൽ നിന്നാണു കാർ സംഘടിപ്പിച്ചത്. ഒരു ബന്ധുവിന് തിരുവനന്തപുരത്ത് പിഎസ്‍സി പരീക്ഷയ്ക്കു പോകാനാണ് കാർ എന്നാണ് അജാസ് ഇയാളോടു പറഞ്ഞത്. ഇന്നു മൊഴിയെടുപ്പിന് ഹാജരാകണമെന്ന് അന്വേഷണ സംഘം രതീഷിനെയും ശ്യാമിനെയും അറിയിച്ചിട്ടുണ്ട്.
അജാസ് മറ്റൊരാളുടെ കാറുമായി കൊലപാതകം നടത്താനെത്തിയതു സൗമ്യയുടെ ശ്രദ്ധ തിരിക്കാനെന്നു സൂചന. അജാസിന്റെ കയ്യിൽ നിന്നു വാങ്ങിയ പണം നൽകാൻ എറണാകുളത്തു പോയ സൗമ്യയെ സ്വന്തം കാറിലാണ് അയാൾ തിരികെ ഓച്ചിറയിലെത്തിച്ചത്. തന്റെ കാർ കണ്ടാൽ സൗമ്യയ്ക്കു പെട്ടെന്നു തിരിച്ചറിയാമെന്ന സാധ്യത കണക്കിലെടുത്താണു മറ്റൊരാളുടെ കാർ വാങ്ങി യതെന്നു പൊലീസ് പറഞ്ഞു.
സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി.
15 വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻ.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ സൗമ്യയുടെ മകന്റെയും അമ്മയുടെയും നിർണായക മൊഴികളും പുറത്തു വന്നിരുന്നു. ഒരു വർഷമായി അജാസിൽ നിന്നു സൗമ്യ ആക്രമണം ഭയപ്പെട്ടിരുന്നതായി അമ്മ ഇന്ദിര പറഞ്ഞു. മുൻപും മകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നു. അമ്മ കൊല്ലപ്പെട്ടാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും പൊലീസിന് മൊഴി നൽകി. സൗമ്യയുടെ പോസ്റ്റുമൊർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തിമ ഘട്ടത്തിൽ ആണ്.
വിവാഹം കഴിക്കണം എന്ന അജാസിന്റെ നിരന്തരമായ ആവശ്യം നിഷേധിച്ചതാണ് സൗമ്യയെ കൊലപ്പെടുത്താൻ കാരണമെന്നാണ് കുടുംബം നൽകുന്ന മൊഴി. ഭർത്താവും മൂന്നു കുട്ടികളും ഉള്ള സൗമ്യ മറ്റൊരു വിവാഹത്തിന് ഒരുക്കമായിരുന്നില്ല. കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകി സൗഹൃദം പൂർണമായും ഉപേക്ഷിക്കാൻ ആണ് സൗമ്യ തീരുമാനിച്ചത്. രണ്ടാഴ്ച മൂമ്പ് സൗമ്യയും അമ്മയും കൊച്ചിയിൽ പോയി അജാസിന് പണം നൽകി. പക്ഷെ വാങ്ങാൻ പ്രതി കൂട്ടാക്കിയില്ല. ഇരുവരെയും അജസാണ് കാറിൽ വള്ളികുന്നത്തെ വീട്ടിൽ തിരികെ എത്തിച്ചത്. ഈ സമയങ്ങളിൽ എല്ലാം നിരന്തരം ഭീഷണിപെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു.
അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും മൊഴി നൽകി . സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും അജാസിൽനിന്നു ഭീഷണി ഉണ്ടായിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ സൗമ്യ ഫോൺ ബ്ലോക്ക് ചെയ്തു. മറ്റു നമ്പരിൽ നിന്ന് വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി. എന്നാൽ ഭീഷണി ഉള്ള കാര്യം പോലിസിൽ അറിയിച്ചിരുന്നില്ല എന്ന് വള്ളികുന്നം എസ് ഐ പറഞ്ഞു
സിറ്റി അസി. പൊലീസ് കമ്മിഷണർ പി.എസ്. സുരേഷുമായി ബുധനാഴ്ച രാത്രിയിൽ വയർലെസിലൂടെയുണ്ടായ വാക്കുതർക്കം മാത്രമല്ല നാടുവിടാൻ പ്രേരിപ്പിച്ചതെന്നു സിറ്റി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ വി.എസ്. നവാസ്. ശനിയാഴ്ച തിരിച്ചെത്തിയ ശേഷം സിറ്റി ഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിക്കു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
വ്യാഴാഴ്ച പുലർച്ചെ കാണാതായ നവാസിനെ ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കരൂരിൽ നിന്നാണു കണ്ടെത്തിയത്. നവാസിനെ കാണാതായത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സെൻട്രൽ സ്റ്റേഷനിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായ കാര്യങ്ങൾക്കു വേണ്ടി ഇടപെടുന്നതും ഇതു പൊലീസ് ഉദ്യോഗസ്ഥരിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദവുമൊക്കെ വിശദമായി നവാസിന്റെ മൊഴിയിലുണ്ടെന്നാണു വിവരം.
കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാൽ, നാടുവിട്ടതു സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏൽക്കുന്നതായും നവാസ് പറഞ്ഞതായും സൂചനയുണ്ട്. ബുധനാഴ്ച രാത്രി എസിപിയുമായി ഉണ്ടായ തർക്കത്തെയും യാത്രയെയും പറ്റി നവാസ് വിശദമായി മൊഴി നൽകിയിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണർ വിജയ് എസ്. സാഖറെയെ ഇന്നു കാണാൻ നവാസിനു നിർദേശം നൽകിയിട്ടുണ്ട്. മട്ടാഞ്ചേരി എസ്എച്ച്ഒ ആയി നേരത്തെ സ്ഥലംമാറ്റം ലഭിച്ച നവാസിനെ എവിടെ നിയോഗിക്കണമെന്നത് ഇതിനു ശേഷമേ തീരുമാനിക്കൂ. പൊലീസ‌് ആസ്ഥാനത്തു നിന്നുള്ള ഉത്തരവു പ്രകാരമായിരിക്കും തുടർനടപടിയെന്നു സിറ്റി കമ്മിഷണർ വിജയ് എസ്. സാഖറെ പറഞ്ഞു.
നവാസിനെ കാണാതായതും അതിലേക്കു നയിച്ച കാരണങ്ങളെയും സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്നും എസിപി പി.എസ്. സുരേഷിൽ നിന്നു മൊഴിയെടുക്കുമെന്നും ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. മട്ടാഞ്ചേരി അസി. കമ്മിഷണറായി പി.എസ്. സുരേഷ് ഇന്നു ചുമതലയേൽക്കുമെന്നാണു വിവരം.സുരേഷിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
മുംബൈ-പൂന റെയില്‍പാതയിലെ ഘാട്ട് സെക്ഷനിലാണ് അപകടം ഒഴിവായത്. റെയില്‍ പാളങ്ങള്‍ നിരീക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ വ്യാഴാഴ്ച രാത്രി എട്ടേകാലോടെ ലോണാവാലയ്ക്കു സമീപം റെയില്‍ ട്രാക്കിലേക്ക് വലിയ കല്ലു വീണു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ ഇത് ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ വിവരം അധികൃതര്‍ക്കു കൈമാറി. ഈ റൂട്ടിലൂടെയുള്ള വൈദ്യുതി ബന്ധവും വിശ്ചേദിച്ചു.
ഇതിനകം സഹ്യാദ്രി എക്‌സ്പ്രസ് പുറപ്പെട്ടിരുന്നെങ്കിലും താക്കുര്‍വാഡി സ്റ്റേഷനിലേക്കു തിരിച്ചു കൊണ്ടുപോയി. പിന്നീട് രണ്ടു മണിക്കൂറിനുശേഷമാണ് പാറ നീക്കി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ട്രെയിനിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന വലിപ്പത്തിലുള്ള കല്ലാണു ട്രാക്കിലേക്കു വീണതെന്നു സെന്‍ട്രല്‍ റെയില്‍വേ വക്താവ് സുനില്‍ ഉദാസി വ്യക്തമാക്കി.
#WATCH Maharashtra: A boulder fell on the railway tracks near Lonavala, around 8 pm on 13 June. Mumbai-Kolhapur 11023 Sahyadri Express was delayed for around 2 hours due to the boulder. All lines were made operational by 11 pm. (Video source: Central Railway CPRO) pic.twitter.com/Jbq3iOSyRe
— ANI (@ANI) June 13, 2019
കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്ത ജോസ് കെ.മാണിയെ അംഗീകരിക്കില്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ജോസ് കെ.മാണി വിഭാഗം പിളര്‍ന്നു കഴിഞ്ഞു എന്ന് ജോസഫ് പറഞ്ഞു. സംസ്ഥാന ചെയര്‍മാനെ തിരഞ്ഞെടുത്തത് അംഗീകരിക്കില്ല. പത്ത് ദിവസത്തെ നോട്ടീസ് കൂടാതെയാണ് സംസ്ഥാന കമ്മിറ്റി വിളിച്ചത്. ഭരണഘടനയ്ക്ക് അനുസരിച്ചല്ല യോഗം ചേര്‍ന്നിരിക്കുന്നത്. റിട്ടേണിങ് ഓഫീസറും ഇല്ല. കേരളാ കോണ്‍ഗ്രസിന് ഒരു പാര്‍ട്ടി ഭരണഘടനയുണ്ട്. അതനുസരിച്ച് നടക്കാത്ത യോഗം വെറും ആള്‍ക്കൂട്ട യോഗം മാത്രമാണെന്നും അതിനെ അംഗീകരിക്കില്ലെന്നും പി.ജെ.ജോസഫ് തുറന്നടിച്ചു.
ആള്‍ക്കൂട്ടം ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനായ താനാണ് തീരുമാനിക്കേണ്ടത്. ആള്‍ക്കൂട്ടം ചേര്‍ന്ന് തിരഞ്ഞെടുത്ത ചെയര്‍മാനെ അംഗീകരിക്കാന്‍ സാധിക്കില്ല. യോഗത്തില്‍ പങ്കെടുത്തവര്‍ അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരും. എവിടെയെങ്കിലും കുറച്ച് ആളെ കൂട്ടി പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുത്ത ചരിത്രമുണ്ടോ എന്നും പി.ജെ.ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു. യോഗത്തില്‍ പങ്കെടുത്ത പലരും തങ്ങള്‍ക്കരികിലേക്ക് തിരിച്ചുവരുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
പോഷക സംഘടനകളിലെ ഭാരവാഹികളൊന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണ അധികാരം തന്നിലാണ്. അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കും. പിളര്‍പ്പ് യോഗം വിളിച്ചവര്‍ പിളര്‍ന്നു പോയി കഴിഞ്ഞു എന്നും മറ്റ് കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാമെന്നും പി.ജെ.ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിന്താങ്ങി. യോഗത്തിൽ സി.എഫ്.തോമസ് പങ്കെടുത്തില്ല.
325 സംസ്ഥാന സമിതി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്റുമാരും ചെയർമാനെ തിരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുത്തു. ഭരണഘടന അനുസരിച്ച് ജോസ് കെ.മാണി വിളിച്ച സംസ്ഥാന യോഗത്തെ അംഗീകരിക്കാനാവില്ലെന്നാണ് പി.ജെ.ജോസഫ് സ്വീകരിച്ച നിലപാട്. സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നവർക്കെതിരെയും പി.ജെ.ജോസഫ് വിമർശനമുന്നയിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും ജോസ് കെ.മാണിയെ ചെയർമാനായി അംഗീകരിക്കുകയായിരുന്നു.
മുന്നോട്ടുള്ള യാത്രയിൽ കെ.എം.മാണിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന് ജോസ്.കെ.മാണി. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ നേതാക്കൾക്കും ജോസ് കെ.മാണി നന്ദി പറഞ്ഞു. കെ.എം.മാണിയുടെ ആഗ്രഹത്തിനനുസരിച്ച് പാർട്ടിയെ നയിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് സി.എഫ്.തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാനായിരുന്ന ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ്.തോമസ് ചെയർമാനാകുമ്പോൾ ജോസഫ് വർക്കിങ് ചെയർമാനും കക്ഷി നേതാവും ആകും. നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ പദവി ജോസ് കെ.മാണിക്കു ലഭിക്കുന്നതാണ് ഈ ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ.മാണി വിഭാഗം തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ജോസ് കെ.മാണി വിഭാഗം ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ് കെ.മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. എന്നാൽ ജോസഫ് ഇത് അവഗണിച്ചതോടെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ ജോസ് കെ.മാണി വിഭാഗം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പണി മുടക്ക്. പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ദന്ത ആശുപത്രികളും അടച്ചിടും. ആര്‍സിസിയില്‍ സമരം ഉണ്ടാകില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ല.
തൃശൂര്‍ തളിക്കുളം ഇടശേരിയില്‍ പതിനൊന്നു വയസുകാരിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ചരട് കുടുങ്ങിയ നിലയിലാണ് മൃതദേഹം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാരണം വ്യക്തമാകൂ.
തളിക്കുളം എ.എം.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ലതികയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. സഹോദരങ്ങള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വാടക വീട്ടിലായിരുന്നു താമസം. ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടിയെ പുറത്തിറങ്ങിയ ശേഷം കാണാതായി. സഹോദരങ്ങളും അയല്‍ക്കാരും നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിലില്‍ തൂക്കിയിരുന്ന ചരട് കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം. മുട്ടുക്കുത്തി ഇരിക്കുന്ന നിലയിലായിരുന്നു. വീടിനകത്തുണ്ടായ കത്രിക ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.
പക്ഷേ, കൃത്യമായ കാരണം ഇനിയും പറയാറായിട്ടില്ല. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. തൂങ്ങിമരണത്തിന്റേതായ ലക്ഷണങ്ങളാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണ് പൊലീസ്.
ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു. 89 റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ ലോകകപ്പിൽ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തകർത്ത് റെക്കോർഡ് ഇന്ത്യ നിലനിർത്തി. രണ്ടു തവണയായി പെയ്ത മഴയിൽ ഏറെ സമയം നഷ്ടമായതിനാൽ ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിശ്ചയിച്ചു. ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ നിൽക്കെയാണ് വീണ്ടും മഴയെത്തിയത്. നേരത്തെ, ഇന്ത്യൻ ഇന്നിങ്സിനിടയിലും മഴ പെയ്തിരുന്നു.
നിലയുറപ്പിച്ചു കളിക്കുകയായിരുന്ന ബാബർ അസമിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 57 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസാണ് അസമിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ഫഖർ സമാനൊപ്പം അസം കൂട്ടിച്ചേർത്ത 104 റൺസ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണ്.
തൊട്ട് പിന്നാലെ അർധസെഞ്ചുറി നേടിയ ഫഖർ സമാനും പുറത്ത്. 75 പന്തിൽ 62 റൺസെടുത്ത സമാനെ കുൽദീപ് ചാഹലിന്റെ കൈകളിലെത്തിച്ചു. തുടർന്ന് ഏഴു പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി മുഹമ്മദ് ഹഫീസ് പുറത്തായി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിജയ് ശങ്കറിന് ക്യാച്ച് സമ്മാനിച്ചാണ് ഹഫീസിന്റെ മടക്കം. വീണ്ടും ആഞ്ഞടിച്ച് ഹാർദിക് പാണ്ഡ്യ. എക്കാലവും ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം നടത്താറുള്ള ശുഐബ് മാലിക്ക് ഗോൾഡൻ ഡക്ക്. പാണ്ഡ്യയുടെ പന്തിൽ ക്ലിൻ ബൗൾഡായാണ് മാലിക്കിന്റെ മടക്കം. വെറും 12 റൺസിനിടെ പാക്കിസ്ഥാന് നഷ്ടമാകുന്നത് നാലാം വിക്കറ്റ്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിൽ നിൽക്കെ വെറും 12 റൺസിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്.
നേരത്തെ, ഇന്ത്യ–പാക്ക് ലോകകപ്പ് മൽസരങ്ങളിലെ ഉയർന്ന വ്യക്തിഗത സ്കോർ നേടിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. 113 പന്തുകൾ നീണ്ട ഇന്നിങ്സിൽ രോഹിത് നേടിയത് 140 റൺസ്. രോഹിത്തിനു പുറമേ ഓപ്പണർ ലോകേഷ് രാഹുൽ (78 പന്തിൽ 57), ക്യാപ്റ്റൻ വിരാട് കോലി (65 പന്തിൽ 77) എന്നിവരുടെ അർധസെഞ്ചുറികളും ഇന്ത്യൻ കുതിപ്പിന് ഇന്ധനമായി. ഹാർദിക് പാണ്ഡ്യ (19 പന്തിൽ 26), വിജയ് ശങ്കർ (15 പന്തൽ 15), കേദാർ ജാദവ് (എട്ടു പന്തിൽ ഒൻപത്) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. പാക്കിസ്ഥാനായി മുഹമ്മദ് ആമിർ മൂന്നു വിക്കറ്റ് വീഴ്ത്തി.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരധകര്‍ക്ക് സന്തോഷവാര്‍ത്ത. പിച്ച് മൂടിയിട്ടിരിക്കുകയാണെങ്കിലും മഴ പെയ്യുന്നില്ല എന്നത് മത്സരം കൃത്യസമയത്ത് തുടങ്ങുമെന്നതിന്റെ സൂചനയാണ്.മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയാണ് ഇപ്പോഴും മാഞ്ചസ്റ്ററില്‍. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരുക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തുക. ഇതോടെ ജസ്പ്രീത് ബുമ്ര – ഭുവനേശ്വർ കുമാർ സഖ്യത്തിനൊപ്പം പേസ് ബോളിങ് ഓള്‍റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും വിജയ് ശങ്കറും പന്തെറിയാനെത്തും. രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ഓപ്പണ്‍ചെയ്യും. പാക് ടീമില്‍ ഷദാബ് ഖാന്‍, ഇമാദ് വസീമും തിരിച്ചെത്തി.
ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. മാഞ്ചസ്റ്ററിലെ മഴമേഘങ്ങളാണ് മല്‍സരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. തോറ്റുതുടങ്ങിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തനിസ്വരൂപം പുറത്തെടുത്തെങ്കിലും ഓസ്ട്രേലിയക്കെതിരെ വീണ്ടും അടിതെറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ആശങ്കകള്‍ ഒന്നും ബാക്കിനിര്‍ത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും മറികടന്നത്.
മറുവശത്ത് ഇന്ത്യയ്ക്കെതിരെ എന്നും വിശ്വരൂപം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന്റെ കരുത്ത്. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കരുതിയിരിക്കണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഏഴാം വിജയം ഇന്ത്യ സ്വപ്നം കാണുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയം ഓള്‍ഡ് ട്രാഫോഡില്‍ ആവര്‍ത്തിക്കാനാണ് പാക്കിസ്ഥാന്‍ കാത്തിരിക്കുന്നത്.
പ്രശസ്ത ബിസ്‌കറ്റ് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ റായ്പൂര്‍ ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ് പൂരിലെ അമിസ്വനി ഏരിയയിലുള്ള ഫാക്ടറിയില്‍ ബാലവേല നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
രക്ഷപ്പെടുത്തിയ 26 കുട്ടികളും 13 മുതല്‍ 17 വയസ്സുവരെ പ്രായപരിധിയില്‍ പെടുന്നവരാണ്. നിലവില്‍ കുട്ടികളെ ജുവനൈല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ബാലാവകാശ നിയമപ്രകാരം സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതല്‍ ഏഴായിരം വരെ. ഒരു പ്രമുഖ ബ്രാന്‍ഡായ പാര്‍ലെ ജി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നുന്നതെന്ന് ബി.ബി.എ സി.ഇ.ഒ സമീര്‍ മാഥുര്‍ പറഞ്ഞു.