Latest News

കെവിൻ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ഫോറൻസിക് വിദഗ്‌ധർ. കെവിനെ പുഴയില്‍ മുക്കി കൊല്ലുകയായിരുന്നു. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി.

കെവിന്‍റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചുകൊണ്ടാണ് ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കിയത്. രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന് ഫോറന്‍സിക് സംഘം പറയുന്നത്. കെവിന്‍റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ വെള്ളത്തിന്‍റെ അളവാണ് ഒരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാല്‍ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറൂ എന്ന് ഫോറന്‍സിക് സംഘം വിശദീകരിച്ചു.

അരക്കൊപ്പം വെള്ളം മാത്രമേ സ്ഥലത്തുള്ളൂ എന്നും ഇത്രയും വെള്ളത്തില്‍ ബോധത്തോടെ ഒരാള്‍ വീണാല്‍ ഇത്രയും വെള്ളം ശ്വാസകോശത്തില്‍ കയറില്ലെന്ന് സ്ഥലം സന്ദ‌ര്‍ശിച്ച ഫോറന്‍സിക് സംഘം മൊഴി നല്‍കി. കേസില്‍ ഈ മൊഴി ഏറെ നിര്‍ണ്ണായകമാണ്.

കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ട് പോയെന്നത് സത്യമാണെങ്കിലും ഇവര്‍ രക്ഷപ്പെട്ടുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഫോറന്‍സിക് വിദഗ്ധരുടെ മൊഴിയോട് കൂടി മുക്കി കൊന്നത് ‍ഞങ്ങളല്ല എന്ന പ്രതികളുടെ വാദം കൂടിയാണ് അസാധുവാകുന്നത്.

കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ചു വിവാഹിതരായ കൊല്ലം പനയം ചെമ്മക്കാട് മഠത്തിൽ കാവിനു സമീപം വിഷ്ണു ഭവനിൽ വിഷ്ണു (23), ഭാര്യ പുത്തൂർ സ്വദേശിനി ആര്യ (21) എന്നിവരെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ 4 മണിയോടെയാണു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

വിവാഹത്തിന് ആര്യയുടെ വീട്ടുകാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ ഇരുവരും വിവാഹിതരാവുകയും വിഷ്ണുവിന്റെ വീട്ടിൽ താമസിച്ചു വരികയുമായിരുന്നു. ഡാൻസറാണ് വിഷ്ണു. ആര്യ ഗർഭിണിയാണെന്നറിഞ്ഞ മാതാപിതാക്കൾ മകളെ കാണാനായി ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയപ്പോൾ ഇവരുടെ കിടപ്പുമുറിയുടെ വാതിൽ അടച്ച നിലയിലായിരുന്നു.

വിഷ്ണുവിന്റെ പിതാവും വീട്ടിലുണ്ടായിരുന്നു. വിളിച്ചിട്ടു വാതിൽ തുറക്കാതായതോടെ ഇവർ കതക് ചവിട്ടിത്തുറന്നപ്പോൾ ഇരുവരും ഷാളിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്. പൊലീസ് ജീപ്പിൽ ഇരുവരെയും മതിലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

സ്‍പാനിഷ് ഫുട്‍ബോള്‍ താരം ജോസ് അന്റോണിയോ റെയേസ് കാറപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലില്‍ നിന്നും കായികലോകം ഇതുവരെ മോചിതമായിട്ടില്ല. അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ വേഗത എത്രയാണെന്ന് അറിയുമ്പോവാണ് ഞെട്ടുക. മണിക്കൂറില്‍ 237 കിലോമീറ്റര്‍

ശനിയാഴ്ച്ച രാവിലെ സ്പെയിലെ സെവില്ലേയ്ക്ക് അടുത്തായിരുന്നു അപകടം. ഉത്രേരയ്ക്കും സെവില്ലേയ്ക്കും ഇടയില്‍ വച്ച് റെയേസ് സഞ്ചരിച്ചിരുന്ന മേഴ്‍സിഡസ് ബാര്‍ബസ് കാര്‍ മറിയുകയായിരുന്നു. അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ അകലെയുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് തീ പിടിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെയേസിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ബന്ധുവായ 23കാരനും മരിച്ചിരുന്നു. ആഴ്സണലിന്റേയും റയല്‍ മാഡ്രിഡിന്റേയും മുന്‍ താരമാണ് ജോസ് അന്റോണിയോ റെയേസ്.

വീട്ടില്‍ ആരോ കയറിയതായി ശബ്ദം കേട്ടാണ് മേരി വിഷൂസന്‍ എന്ന 77കാരി ഉണര്‍ന്നത്. കളളനായിരിക്കുമെന്ന് കരുതി പരിശോധന നടത്തിയപ്പോഴാണ് വീടിനകത്ത് ഒരു ഭീമന്‍ ചീങ്കണ്ണിയെ കണ്ടെത്തുന്നത്. മേരി ഉടന്‍ തന്നെ അലറി വിളിക്കുകയായിരുന്നു. അടുക്കള ഭാഗത്തെ താഴ്ന്ന് കിടക്കുന്ന ജനാല വഴിയാണ് ചീങ്കണ്ണി അകത്ത് കടന്നത്. ഫ്ലോറിഡയിലാണ് സംഭവം.

‘തന്റെ വാസസ്ഥലം പോലെയാണ് ചീങ്കണ്ണി എന്നെ കണ്ടപ്പോള്‍ തുറിച്ച് നോക്കിയത്. അത് നിലത്ത് കിടക്കുകയായിരുന്നു. അടുക്കള ഭാഗത്തു കൂടെ വളരെ വിദഗ്ധമായാണ് അത് അകത്ത് കടന്നത്,’ മേരി പറഞ്ഞു. ചീങ്കണ്ണിയെ കണ്ട ഉടന്‍ തന്നെ മേരി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വന്യജീവി വകുപ്പ് ചീങ്കണ്ണിയെ പിടിക്കാനെത്തി. അപ്പോഴേക്കും ചീങ്കണ്ണി മേരിയുടെ വീട്ടില്‍ വലിയ നഷ്ടം വരുത്തി വച്ചിരുന്നു.

വീട്ടിലെ ജനലുകള്‍ ചീങ്കണ്ണി തകര്‍ത്തു. ഫ്രിഡ്ജിനും കേടുപാട് പറ്റി. ചുമരില്‍ പലയിടത്തും തുള വീണു. ചില ഫര്‍ണിച്ചറുകളും നശിപ്പിച്ചു. കൂടാതെ മേരിയുടെ ശേഖരത്തിലുണ്ടായിരുന്ന വൈനുകളും നശിപ്പിച്ചു. ചീങ്കണ്ണിയെ പിടികൂടുന്നതിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ഫ്ളോറിഡയിലെ ഒരു സ്വകാര്യ ഫാമിലേക്കാണ് ചീങ്കണ്ണിയെ കൊണ്ടുപോയത്.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കും. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നും ഡിജിപി പറ‍ഞ്ഞു.

ബാലഭാസ്കറിന്റെയും മകളുടേയും മരണത്തിൽ, സ്വർണക്കടത്തിന് അറസ്റ്റിലായ പ്രകാശൻ തമ്പിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. പ്രകാശന്‍ തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ മൊഴി ഡി ആര്‍ ഐ യും രേഖപ്പെടുത്തും. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും പ്രകാശനെ അറിയില്ലെന്ന് പറഞ്ഞുവെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു.

കൊച്ചിയിൽ നിപ ബാധ സംശയിക്കുന്ന യുവാവുമായി സമ്പര്‍ക്കമുണ്ടായ 50 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 16 പേര്‍ തൃശൂരിലുണ്ട്, ബാക്കിയുളളവര്‍ മറ്റ് ജില്ലകളില്‍ നിരീക്ഷണത്തിലാണ്. എന്നാൽ തൃശൂരില്‍ ഒപ്പം താമസിച്ച 22 പേര്‍ക്കും പനിയില്ല. ശക്തമായ പനിയുണ്ടായാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും തൃശൂർ ഡിഎംഒ മാധ്യമങ്ങളോട് പറ‍ഞ്ഞു. എന്നാൽ യുവാവിന് വൈറസ് ബാധിച്ചത് തൃശൂരിൽ നിന്നല്ലെന്ന് ഡിഎംഒ അറിയിച്ചു.

ഇതിനിടെ, യുവാവിന്റെ ആരോഗ്യനില തൃപ്തികര‌മെന്ന വിവരം പുറത്തുവന്നു. നിപ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപതികരമെന്ന് എറണാകുളം ഡി.എംഒ അറിയിച്ചു. രാവിലെ ഭക്ഷണം കഴിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.
നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വിപുലമായ പ്രതിരോധസന്നാഹങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. കളമശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു.

കൊച്ചിയില്‍ ആരോഗ്യ സെക്രട്ടറിയും ആരോഗ്യ ഡയറക്ടറും ക്യാംപ് ചെയ്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്റെ സേവനവും സര്‍ക്കാര്‍ തേടി. എറണാകുളം കലക്ടറുടെ സാന്നിധ്യത്തില്‍ രാവിലെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. തൃശൂരില്‍ ഡി.എം.ഒയുടെ നേതൃത്വത്തില‍്‍ ഒരുക്കങ്ങള്‍ തുടരുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുള്‍പെടെ അഞ്ചംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.വരുന്നത് അഞ്ചംഗ പരിചയ സമ്പത്തുള്ള ഡോക്ടര്‍മാരുടെ സംഘമാണ്‌. നിപ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ചികിത്സയ്ക്കായാണ് സംഘം എത്തുന്നത്. കഴിഞ്ഞ വർഷം ആരോഗ്യമേഖലയ്ക്ക് വൻ വെല്ലുവിളി ഉയർത്തിയ നിപയെ ഫലപ്രദമായി പ്രതിരോധിച്ച ഡോക്ടറുമാരുടെ സംഘമാണ് എത്തുന്നത്.

യുവാവിന്റെ സ്വദേശമായ വടക്കന്‍ പറവൂരിലും യുവാവ് പഠിക്കുന്ന തൊടുപുഴയിലും പഠനാവശ്യത്തിന് എത്തിയ തൃശൂരിലും വേണ്ട മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞു. വിദ്യാര്‍ഥി താമസിച്ച തൊടുപുഴയിലെ കോളജ് നിരീക്ഷണത്തിലാണ്.

മോദിയെ പ്രശംസിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോകാതിരുന്ന അബ്ദുല്ലക്കുട്ടി പരിഹാസത്തോടെയുള്ള മറുപടിയായിരുന്നു നല്‍കിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ അബ്ദുല്ലക്കുട്ടി അവഹേളിച്ചെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തിൽ വിശദീകരണം ചോദിച്ച കെ.പി.സി.സി യെ പരിഹസിച്ച് എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ഒരു ഭാരവാഹിത്വവും വഹിക്കാത്ത തന്നോട് കെ.പി.സി.സി തന്നെയാണോ വിശദീകരണം ചോദിക്കേണ്ടത് എന്ന പരിഹാസത്തോടെയാണ് മറുപടി നൽകിയിരിക്കുന്നത്. പോസ്റ്റിൽ ഉറച്ച് നിൽക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

കണ്ണൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ.സുധാകരൻ പറഞ്ഞിട്ടും ഗുജറാത്ത് മോഡൽ ഉയർത്തിക്കാട്ടുന്നതിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ലെന്നും എന്നിട്ടും ആ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ മറുപടിയിൽ എ.പി.അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിളിച്ച് ചോദിക്കുന്നതിന് മുമ്പ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയതിനും പാർട്ടി മുഖപത്രം അക്ഷേപിച്ചതിനും എന്ത് ന്യായമാണ് ഉള്ളതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.മോദി സ്തുതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് അദ്ദേഹത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതും.

കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍റെ സ്വീകരണപരിപാടിക്കിടെ സംഘര്‍ഷം. എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടതായാണ് പരാതി. കൊല്ലം പാരിപ്പള്ളിയിലും മുക്കടയിലുമാണ് സംഘര്‍ഷമുണ്ടായത്.

പരവൂരിൽ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു എംപിയും സംഘവും പോകുന്നതിനിടെയാണ് സംഭവം. ഒരു സംഘം ആളുകള്‍ പ്രേമചന്ദ്രന്‍റെ വാഹനം തടയുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ എം.പിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. ‌അക്രമത്തിൽ പ്രതിഷേധിച്ച് എം.പിയുടെ നേതൃത്വത്തിൽ പരവൂർ–പാരിപ്പള്ളി റോഡ് ഉപരോധിച്ചു.

മേയ് 31ന് മുതല്‍ എറണാകുളത്ത് നിന്നും കാണാതായ വയനാട് സ്വദേശിനി വിഷ്ണുപ്രിയയെ കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് വച്ച് റെയില്‍വേ പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുടുംബവുമായി വിഷ്ണുപ്രിയ സംസാരിച്ചു. ഇപ്പോള്‍ കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുളളത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ വിഷ്ണുപ്രിയയുടെ അച്ഛന്‍ ശിവജി മകളെ കണ്ടുകിട്ടിയതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അതിനായി തന്നെ സഹായിച്ച എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്. മകള്‍ നഷ്ടപ്പെട്ട വിവരവും ശിവജി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് വാര്‍ത്ത പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ശിവജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,മീഡിയ, സുഹൃത്തുക്കള്‍ ചടയമംഗലം പോലീസ് സ്റ്റേഷന്‍ si പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പോലീസ് അധികാരികള്‍ സഹായം നല്‍കാന്‍ എത്തിയ എല്ല നല്ലവരായ ആളുകള്‍ക്കും നന്ദി സ്‌നേഹ പൂര്‍വ്വം sivaji

വിനായകനെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൃദുല ദേവി ശശിധരന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് നടന്‍ വിനായകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിനായകന്‍ സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രമാണ് കാണുന്നതെന്നാണ് യുവതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.

കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്ബയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു.

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ

Copyright © . All rights reserved