വിവാദങ്ങൾക്കിടെ പിടിച്ചുനിൽക്കാനാവാതെ എ എം എം എ യിൽ കൂട്ടരാജി. പ്രസിഡണ്ട് മോഹൻലാൽ അടക്കമുള്ളവർ രാജിവച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം.
മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷത്തെ സസ്‌പെന്‍സിനൊടുവില്‍ പുറത്തുവന്നതിന്റെ ബാക്കിപത്രമാണ് താരസംഘടനയിലെ കൂട്ടരാജി. നേരത്തെ ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. തുടർന്ന് ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേൽക്കാനിരുന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നു. ഇതോടെ താരസംഘടന കടുത്ത സമ്മർദത്തിലായി. തുടർന്ന് വിശദീകരണം നൽകാൻ പ്രസിഡന്റ് മോഹൻലാൽ നേരിട്ട് വാർത്താ സമ്മേളനം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അസൗകര്യംമൂലം എത്താൻ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം അറിയിച്ചു.
‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു. അഡ്ഹോക് കമ്മിറ്റി ഉടൻ നിലവിൽ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും.
മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നു.അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കൂട്ട രാജി.
അടിമുടി ആണധികാരവാഴ്ചയുടെ രംഗമാണ് സിനിമയെന്നാണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം. ലൈംഗികപീഡനമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഒരു പ്രമുഖനടന്‍ മുന്‍പുനടത്തിയ ‘മാഫിയ’ വിശേഷണം ശരിവെച്ച്, ഒരു പ്രബലസംഘത്തിന്റെ സ്വാധീനത്തിലാണ് മലയാളസിനിമയെന്നും കമ്മിറ്റി വെളിപ്പെടുത്തി. എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അവര്‍ വാഴിക്കില്ല. അങ്ങനെചെയ്യുന്നവരെ വിലക്കുന്നതാണ് മലയാളസിനിമയിലെ ഇന്നത്തെ പ്രവണതയെന്നും സമിതി തുറന്നടിച്ചു.
മൂത്രമൊഴിക്കാനോ വസ്ത്രം മാറാനോപോലും സ്ത്രീകള്‍ക്കു സൗകര്യമൊരുക്കാതെയുള്ള മനുഷ്യാവകാശലംഘനത്തില്‍ ‘അമ്മ’ പോലുള്ള സംഘടനകളില്‍ പരാതിവന്നിട്ടും ഫലമില്ല. സംഘടനകളും യൂണിയനുകളുമൊക്കെ നിയമവിരുദ്ധമായി ചലച്ചിത്രരംഗത്ത് വിലക്കേര്‍പ്പെടുത്തുന്നതും പതിവ്. സിനിമയില്‍ 2000 വരെ തൊഴില്‍ കരാറുണ്ടായിരുന്നില്ല. നിര്‍മാതാവും നായികാനായകന്മാരും തമ്മിലുള്ളതൊഴിച്ച് മറ്റാരും കരാറുണ്ടാക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അക്കമിട്ടുപറഞ്ഞ കമ്മിറ്റി, ശക്തമായ നിയമവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ സ്വതന്ത്ര ഫോറവും ട്രിബ്യൂണലും രൂപവത്കരിക്കാനും ശുപാര്‍ശ നല്‍കി.
ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവി’ന്റെ (ഡബ്ല്യു.സി.സി.) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 2017 നവംബര്‍ 16-ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2019 ഡിസംബര്‍ 31-ന് സമിതി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഒടുവില്‍, വിവരാവകാശ അപേക്ഷകള്‍ പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലായ് ആറിന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. ഇതിനെതിരേ, നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയിലെത്തി. വ്യക്തികളുടെ മൊഴികളും സ്വകാര്യതയും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കോടതി ശരിവെച്ചു. സര്‍ക്കാര്‍ അതിനു തയ്യാറെടുക്കവേ, ചലച്ചിത്രനടി രഞ്ജിനിയും കോടതിയിലെത്തി. ഹര്‍ജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുംമുമ്പേ തിങ്കളാഴ്ച രണ്ടരയ്ക്ക് സാംസ്‌കാരികവകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഭാഷിണി തങ്കച്ചി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.
ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോർത്ത് പോലീസ്. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ അറിയിച്ചു. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ചയ്ക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയിൽ പറയുന്നു.
സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്.
പാകിസ്ഥാനില്‍ വിവിധയിടങ്ങളില്‍ തീവ്രവാദി ആക്രമണം. ഇതുവരെ ലഭ്യമായ വിവരങ്ങളനുസരിച്ച് 39 പേര്‍ കൊല്ലപ്പെട്ടു. തോക്കുധാരികള്‍ വാഹനം തഞ്ഞു നിര്‍ത്തി 23 പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളില്‍ നിന്ന് യാത്രക്കാരെ നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കിയായിരുന്നു കൊലപാതകങ്ങള്‍. ബലൂചിസ്താനിലെ മുസാഖൈല്‍ ജില്ലയിലെ പഞ്ചാബ്-ബലൂചിസ്താന്‍ ഹൈവേയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അക്രമികള്‍ ബസുകളും ട്രക്കുകളും വാനുകളും തടഞ്ഞുനിര്‍ത്തി ആളുകളുടെ പരിശോധിച്ച ശേഷം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഘത്തില്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നതായാണ് നിഗമനം. പത്ത് വാഹനങ്ങള്‍ക്ക് തീയിട്ടു.
അധികൃതര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മുസാഖൈല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നജീബ് കാക്കര്‍ അറിയിച്ചു.
നിരോധിത തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മിയാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് അയച്ച പ്രസ്താവനയില്‍ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു.
തങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഹൈവേ ഉപയോഗിക്കരുതെന്ന് സംഘടന നേരത്തെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബലൂചിസ്താനിലെ മറ്റ് രണ്ട് ജില്ലകളിലും അക്രമണം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ബോലാന്‍ ജില്ലയില്‍ പഞ്ചാബിനേയും സിന്ധിനേയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയില്‍ റെയില്‍വേ മേല്‍പാലത്തിന് തീയിട്ടു.
ഇതിന്റെ സമീപത്തു നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കലാട് ജില്ലയില്‍ നാല് പാരാമിലിറ്ററി ഉദ്യോഗസ്ഥരും ഒരു പോലീസുകാരനുമുള്‍പ്പടെ പത്തുപേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായത്.
രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരിച്ചത്. സംഘട്ടനത്തിൽ രാഹുലിന്റെ തലയ്ക്കും പരിക്കുണ്ട്.
ചൊവ്വാഴ്ച നടത്താനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.
ഡബ്ല്യൂ സി സി അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയിൽ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം. വേട്ടക്കാരുടെ പേരുകൾ പുറത്തുവരികയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.
അതേസമയം മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിൻെറ യോഗം നാളെ ചേരാൻ സാധ്യത. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്. മുകേഷ് എം എൽ എ അടക്കമുള്ള പ്രമുഖ നടന്മാരുടെ പേരുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സർക്കാർ നീക്കത്തിൽ പൂർണ്ണമായി പിന്തുണക്കാതെ വിമൻ ഇൻ സിനിമ കളക്റ്റീവ്. പുതിയ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പക്ഷെ വീണ്ടും മൊഴി നൽകാൻ പോകേണ്ട സ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡബ്ലിയുസിസി വ്യക്തമാക്കി. പുതിയ സംഘം നടപടി നീട്ടി കൊണ്ട് പോകാനാണോ എന്ന സംശയവും ഡബ്ല്യുസിസി പങ്കുവെച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് പ്രതീക്ഷ വെക്കുന്നു എന്ന് ദീദി ദാമോദരൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.
പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഉപദേശം നൽകിയത്. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നീക്കം. സമൂഹത്തിൽ നിരവധി മേഖലകളിൽ നിന്നുയർന്ന കടുത്ത വിമർശനത്തെ തുടർന്ന് സർക്കാർ പ്രതിരോധത്തിലായിരുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കും. പരാതി ഉള്ളവർക്ക് സംഘത്തെ സമീപിക്കാം. അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും.
ഏറെ ആശങ്ക നല്‍കിയെങ്കിലും ഒടുവില്‍ സന്തോഷവതിയായി അവള്‍ മടങ്ങിയെത്തി. കഴക്കൂട്ടത്തു നിന്നു കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്നുകാരി തിരുവനന്തപുരത്ത് എത്തി. കേരള എക്‌സ്പ്രസിലാണ് കുട്ടിയെ കൂട്ടുകൊണ്ടുവരാന്‍ പോയ പൊലീസ് സംഘം എത്തിയത്. പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ കഴക്കൂട്ടം സ്റ്റേഷനില്‍ എത്തിക്കും. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരായ ശേഷം മാതാപിതാക്കള്‍ക്ക് കൈമാറും.
പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്.
ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര്‍ ആരോപിച്ചു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.
മണിയന്‍ പിള്ളരാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നുംമിനു ആരോപിച്ചു.
അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി- മിനു പറയുന്നു.
ക്വീന്‍സ് ലന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലുണ്ടായ കാര്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം പെരുകാവ് സെന്റ് ഡൈനേഷ്യസ് ഇടവക വികാരിയുമായ ഫാ. കോശി അലക്‌സാണ്ടര്‍ ആഷ്ബിയുടെ സഹോദരന്റെ മകന്‍ ബെഞ്ചമിന്‍ അലക്‌സാണ്ടര്‍ ആഗ്നുവാണ് (21) മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 12.30ന് ഗോള്‍ഡ് കോസ്റ്റിന് സമീപം ബോണോഗിന്‍ എന്ന പ്രദേശത്താണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ബെഞ്ചമിന്‍ അലക്‌സാണ്ടറാണ് വാഹനമോടിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട എല്ലാവരും 20 വയസ് പ്രായമുള്ളവരാണ്.
ബെഞ്ചമിന്റെ സംസ്‌കാരം സെപ്റ്റംബര്‍ അഞ്ചിന് ഓസ്‌ട്രേലിയയില്‍ നടക്കും.
ചലച്ചിത്രമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സർക്കാർ. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവർക്ക് പരാതിയുണ്ടെന്ന് അറിയിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോകും.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.
പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളിൽ ഇപ്പോൾ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.
നേരത്തെ, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി.
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ധിഖും രാജിവെച്ചിരുന്നു. വർഷങ്ങൾക്കുമുൻപ് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്. മുൻപ് ഇതു പറഞ്ഞപ്പോൾ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.