ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും. അപകടത്തിന് മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതിലടക്കം നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവരുടെ പ്രധാന പരാതി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സംശയകരമായ ഇടപെടലുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടിയത്. അനുമതി ലഭിച്ചതോടെ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം ഇന്ന് രാവിലെ ജയിലിലെത്തി ചോദ്യം ചെയ്യും.
പ്രകാശന്‍ തമ്പിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതിന് പിന്നാലെ സംശയമുണര്‍ത്തുന്ന ഇടപെടലുകളുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. അപകടത്തിന് മുന്‍പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതെന്തിനെന്നതാണ് പ്രധാന സംശയം.
അപകടസ്ഥലത്തെ ദുരൂഹതകളേക്കുറിച്ച് കലാഭവന്‍ സോബി അറിയിച്ചപ്പോള്‍ മോശമായി പെരുമാറിയതും സംശയകരമാണ്. അപകടവിവരം ഏറ്റവും ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയ സാഹചര്യവും വ്യക്തമാക്കണം. മരണം നടന്ന് എട്ട് മാസമായിട്ടും ബാലഭാസ്കറിന്റെ മൊബൈല്‍ കുടുംബത്തിന് നല്‍കാത്തത് എന്തുകൊണ്ട്? കൂടാതെ കുടുംബം സംശയമുനയില്‍ നിര്‍ത്തുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി തമ്പിക്ക് സാമ്പത്തിക ഇടപാടുകളുളളതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം ബാലഭാസ്കറിനെ മറയാക്കി സ്വര്‍ണകടത്തിയോയെന്നതിലടക്കം നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ച സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഫാദര്‍ ഡൊമിങ്ക് വളാമലിനെ കത്തോലിക്കാ രാജ്യമായ അയര്‍ലന്റിലെ ആര്‍ച്ച് ബിഷപ്പ് വിലക്കിയത്.
ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്.മുൻപ് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കെതിരേ അപവാദ പരാമർശം നടത്തിയ മലയാളി വൈദീകനും ഇടുക്കിയിൽ ധ്യാന കേന്ദ്രം നടത്തുന്ന ഫാ. ഡൊമിനിക് വളമനാൽ ഓസ്ട്രേലിയയിൽ നടത്തിവരുന്ന ധ്യാന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവാസി മലയളികളിൽ നിന്നും വിമർശനംഉയർന്നിരുന്നു . വൈദീകന്റെ വരവുമായി ബന്ധപ്പെട്ട് ഭിന്ന അഭിപ്രായങ്ങൾ പ്രവാസി മലയാളികളിൽ ഉയർന്നു കഴിഞ്ഞു.ഹെയിറ്റ് സ്പീക്കർ എന്ന് ചൂണ്ടിക്കാട്ടി ഇതിനകം മലയാളികൾ ഈ വൈദീകനെതിരേ ഓസ്ട്രേലിയൻ സർക്കാരിൽ അന്ന് പരാതികൾ നല്കിയിട്ടുണ്ട്.ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളേയും ഭിന്ന ലിംഗക്കാരേയും ഈ വൈദീകൻ മുമ്പ് പ്രസംഗത്തിൽ ആക്ഷേപിച്ചിരുന്നു. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.
പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആയി ജനിക്കുന്നത്.ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും എന്നും വൈദീകൻ പറഞ്ഞിരുന്നു.
ഇതോടെ 4000ത്തോളം സീറോ മലബാര്‍ വിശ്വാസികള്‍ ഉള്ള അയർലണ്ടിൽ ഈ വൈദീകനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. വൈദീകന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയ അയർലണ്ടിലെ ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിൻ വാളമനാലിനെതിരെ രംഗത്തെത്തി.
വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്. ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നത്.
ദുബായിൽ വാഹനാപകടത്തിൽ അച്ഛനും മകനും അടക്കം ആറു മലയാളികള്‍ ഉള്‍പെടെ പതിനേഴു പേർ മരിച്ചു. തലശ്ശേരി സ്വദേശിയായ അച്ഛൻ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂർ സ്വദേശി ജമാലുദീൻ, വാസുദേവൻ, തിലകൻ എന്നിവരെ തിരിച്ചറിഞ്ഞു. മസ്ക്കറ്റിൽ നിന്നും ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്.
ഇന്നലെ വൈകിട്ട് യുഎഇ സമയം 5.40 നാണ് ഷെയ്ഖ് സായിദ് റോഡിൽ റാഷിദിയ എക്സിറ്റിനു സമീപം അപകടമുണ്ടായത്. ബസിനു പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിലിടിച്ചായിരുന്നു അപകടം. മരിച്ച പതിനേഴു പേരിൽ പത്തുപേർ ഇന്ത്യക്കാരാണ്. 31 പേരായിരുന്നു ബസിലുണ്ടായിരുന്നത്. രണ്ടു പാക് സ്വദേശികൾ, അയർലൻഡ്, ഒമാൻ സ്വദേശികളും മരിച്ചു. മൂന്നുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തൃശൂർ തളിപ്പറമ്പ് സ്വദേശി ജമാലുദീൻ അറക്കവീട്ടിൽ ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
തിരുവനന്തപുരം മാധവപുരം സ്വദേശി ദീപ കുമാർ, ദുബായിൽ അക്കൗണ്ടന്റ് ജനറലായിരുന്നു. ദീപ കുമാറിന്‍റെ ഭാര്യയും മകളും ഉൾപ്പെടെ അഞ്ചുപേർ പരുക്കേറ്റു ചികിൽസയിലാണ്. ദുബായ് ഇന്ത്യൻ കോണസുൽ ജനറൽ വിപുലിന്‍റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇന്നു അവധിയായതിനാൽ നാളെയായിരിക്കും നിയമപരമായ നടപടികൾ. മലയാളി സാമൂഹ്യപ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, നന്തി നാസർ, നാസർ വാടാനപ്പള്ളി തുടങ്ങിയവരും ആശുപത്രിയിലെത്തി നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ അസമില്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. മരണത്തിനിടയാക്കിയ യാത്രയില്‍ അര്‍ജുന്‍ വാഹനം ഓടിച്ചത് അമിതവേഗത്തിലെന്നതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആരോപണ വിധേയരായ പാലക്കാട് പൂന്തോട്ടം കുടുംബത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തല്‍. ഇവരുടെ മകനും നാട്ടിലില്ലെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്.
ബാലഭാസ്കറിന്റെ മരണത്തില്‍ തുടക്കം മുതലുള്ള സംശയത്തിന്റെ പ്രധാനകാരണം വാഹനം ഓടിച്ചത് ആരാണെന്നതാണ്. തൃശൂര്‍ സ്വദേശി അര്‍ജുനെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഏതാനും സാക്ഷികളും മൊഴി നല്‍കിയെങ്കിലും ബാലഭാസ്കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇത് കളവെന്ന നിഗമനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം തൃശൂരിലെത്തിയതോടെയാണ് അര്‍ജുന്‍ കേരളം വിട്ട് അസമിലാണെന്ന സൂചന ലഭിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ ദൂരയാത്രക്ക് പോയതില്‍ ദുരൂഹതയെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം മരണത്തിനിടയാക്കിയത് അമിതവേഗത്തില്‍ അശ്രദ്ധമായുള്ള ഡ്രൈവിങാണെന്ന തെളിവും ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം കണ്ടെടുത്തു. രാത്രി 1.8ന് ചാലക്കുടി പിന്നിട്ട സംഘം 230 കിലോമീറ്റര്‍ കടന്ന് പള്ളിപ്പുറത്തെത്തി അപകടത്തില്‍പെടാനെടുത്തത് വെറും രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ്. അമിതവേഗത്തിന് ചാലക്കുടിയിലെ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.
തൃശൂരില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ അര്‍ജുനായിരുന്നു ഡ്രൈവറെന്ന് സാക്ഷിമൊഴികളും ലഭിച്ചു. ഇതോടെ അത്യാവശ്യങ്ങളൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് അമിതവേഗമെന്ന ചോദ്യവും അര്‍ജുനന്റെ തിരോധാനത്തോടെ ദുരൂഹത കൂട്ടുന്നു. കൂടാതെ ബാലഭാസ്കര്‍ അമിത അടുപ്പം പുലര്‍ത്തിയിരുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിന് ബാലഭാസ്കറിനെക്കൂടാതെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശന്‍ തമ്പിയടക്കമുള്ളവരുമായും ലക്ഷങ്ങളുടെ ഇടപാടുണ്ടായിരുന്നു. ഇവരുടെ മകന്‍ ജിഷ്ണുവും നാട്ടിലില്ല. ഹിമാലയത്തില്‍ പോയെന്നാണ് മൊഴിയെങ്കിലും അര്‍ജുനനും ജിഷ്ണവും ഒരുമിച്ചാണോയെന്നും അന്വേഷിക്കുന്നുണ്ട്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തല്‍. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വെച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അര്ജുന്‍ മൊഴി നല്‍കിയിരുന്നത്.
അതേസമയം അര്‍ജുന്‍ അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ ഇദ്ദേഹം അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഡ്രൈവിംങ് സീറ്റില്‍ ഇരുന്ന് അപകടം നടന്നാല്‍ പറ്റുന്ന സമാനമായ പരുക്കാണ് അര്‍ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്‍കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ച് നില്‍ക്കുകയാണ്.
ദുരൂഹതകള്‍ അകറ്റാന്‍ ബാലഭാസ്കറിന്റെ അപകടം ഉണ്ടായ കാര്‍യാത്ര പുനരാവിഷ്‌കരിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക് ക്രൈംബ്രാഞ്ച് തയാറാകുന്നത്. ഇതിനു മുമ്പായി ബാലഭാസ്‌ക്കറും കുടുംബവും യാത്രചെയ്തു തുടങ്ങിയ വടക്കുംനാഥ ക്ഷേത്രത്തില്‍ കൈംബ്രാഞ്ച് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പാലക്കാട് ആയൂര്‍വേദ ആശുപത്രിയിലും ബാലഭാസ്‌ക്കര്‍ സാമ്പത്തിക ഇടപാട് നടത്തി എന്ന് പറയപ്പെടുന്ന ലതയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങളെല്ലാം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.
ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദര്‍ശിക്കും. കാര്‍ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും. ഇവിടങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭ്യമായില്ലെങ്കില്‍ ബാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളും അന്വേഷിക്കും. ബാലുവിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, പിന്നീട് വിദഗ്ധ ചികിത്സക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരെ കണ്ട് പരിക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാധ്യതകളും പുനഃപരിശോധിക്കും.
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രിയപ്പെട്ട നടി ആരാണെന്ന് അറിയുമോ? പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചുരുളന്‍ മുടിക്കാരി അനുപമ പരമേശ്വരന്‍. 1.1 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനാണ്.
25 പേരെയാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതില്‍ ഒരാളാണ് തൃശ്ശൂര്‍ സ്വദേശിയായ അനുപമ. എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ് ധോനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.
ട്വിറ്ററില്‍ അനുപമ പരമേശ്വരന്റെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്യാറുണ്ട്. ഇതുപോലെ ബുംറയുടെ ട്വീറ്റുകള്‍ അനുപമയും ലൈക്ക് ചെയ്യുന്നുണ്ട്. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹ സംവിധായികയാണ് അനുപമ. പ്രേമം സൂപ്പര്‍ ഹിറ്റായ ശേഷം ടോളിവുഡ് സിനിമകളുടെ തിരക്കിലാണ് മലയാളി താരം. എന്നാൽ ആരാധകർ ഇതിനെ ഒരു പ്രണയകഥയായി ചികഞ്ഞെടുത്തിരിക്കുകയാണ്.അപ്പോള്‍ തന്നെ ചോദ്യവും ഉയരുന്നു. നിങ്ങള്‍ തമ്മിലെന്താണ്.?.
ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്.
റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയുളള വിജയത്തിന് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനെത്തും. മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്്ഷോയില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷനെത്തുന്നത്.
ഉച്ചക്ക് ഒന്നരക്ക് കരിപ്പൂരിലെത്തുന്ന രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്ഷോക്ക് ആദ്യമെത്തുക. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര. തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ്്ഷോ നടത്തും. പിന്നാലെ ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും.
ഏറനാട്ടിലെ തന്നെ അരീക്കോടും രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയുണ്ട്. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും പരിപാടി തീരുമാനിച്ചിരുന്നെങ്കിലും എസ്.പി.ജിയുടെ നിര്‍ദേശപ്രകാരം ഞായറാഴ്ചത്തേക്ക് റോഡ്ഷോ മാറ്റാനാണ് നിര്‍ദേശം. കാലവര്‍ഷം ശക്തമാവുന്നത് പരിപാടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം.
ദുബായിൽ വാഹനാപകടത്തിൽ അച്ഛനും മകനുമുൾപ്പെടെ ആറു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകന്‍ , തലശേരി ചോനോക്കടവ് ഉമ്മര്‍ (65), മകന്‍ നബില്‍ (25) എന്നവരാണ് മരിച്ച മലയാളികൾ . അപകടത്തില്‍ പത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു.
ഒമാനിൽ നിന്നും ദുബായിലേക്കു വരികയായിരുന്ന യാത്രാ ബസാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷിദിയ മെട്രോ സ്റ്റേഷനു സമീപം വൈകിട്ട് അപകടത്തിൽപെട്ടത്.
31 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. പോലീസും സിവിൽ ഡിഫൻസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈദ് ആഘോഷം കഴിഞ്ഞു മടങ്ങിയവരാണ് ബസിൽ ഉണ്ടായിരുന്ന പൂരിഭാഗം പേരുമെന്നു പോലീസ് പറഞ്ഞു
രണ്ടരവയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബത്തോടുള്ള വൈരാഗ്യമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 31–നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയത്. ഇന്നലെ സമീപത്തുള്ള സ്ഥലത്ത്‍ വച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും കൈകള്‍ ഒടിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയെ ബലാൽസംഗത്തിനിരയാക്കിയിട്ടില്ല. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണസംഘം വിശദീകരിക്കുന്നു.
കുട്ടിയുടെ കുടുംബത്തിന്റെ അയൽവാസിയായ സാഹിദ് എന്നയാളാണ് പ്രതികളിലൊരാൾ. ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്.
അമേരിക്കയുമായുള്ള ആണവായുധ കരാറില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. 2021 ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കുന്നതില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി.
ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2010ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് ആംസ് റിഡക്ഷന്‍ ട്രീറ്റി എന്ന സ്റ്റാര്‍ട്ട് കരാറിന്റെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോളാണ് ഇതില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തുവരുന്നത്. കരാര്‍ തുടരാമെന്ന് റഷ്യ പലതവണ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അമേരിക്ക ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന് സെന്റ്. പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.
ആണവായുധ നിയന്ത്രണ വിഷയത്തിലെ അമേരിക്കയുടെ ഈ നടപടിയ്ക്ക് ലോകം വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി. റഷ്യ 30 ശതമാനവും അമേരിക്ക 25 ശതമാനവും ആണവായുധങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ബാലിസ്റ്റിക് മിസൈല്‍വേധ സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഇരുരാജ്യങ്ങളെയും സ്റ്റാര്‍ട്ട് കരാര്‍ വിലക്കിയിരുന്നു.
റഷ്യയുമായി 32 വര്‍ഷം പഴക്കമുള്ള മധ്യദൂര ആണവശക്തി കരാറില്‍ നിന്ന് നേരത്തെ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. അതിനിടെ 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണങ്ങള്‍ വീണ്ടും തള്ളിക്കളഞ്ഞ വ്ലാഡിമിര്‍ പുടിന്‍, മറ്റുരാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നത് തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി.