വി.മുരളീധരനാണ് ഏറ്റവും ഒടുവില്‍‌ സംഘടനാ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷപദവിയിലെത്തിയത്. മുരളീധരന് രണ്ടാമൂഴം കിട്ടിയത് നോമിനേഷനിലൂടെയും. മുരളീധരന് ശേഷം ആര്‍എസ്എസ്സ് പ്രചാരകനായിരുന്ന കുമ്മനം രാജശേഖരനെ ദേശീയനേതൃത്വം അധ്യക്ഷപദവിയിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. കാലാവധി പൂര്‍ത്തായിക്കും മുമ്പ് കുമ്മനം പദവിയൊഴിഞ്ഞ് ഗവര്‍ണറായപ്പോള്‍ പിഎസ് ശ്രീധരന്‍പിള്ള നോമിനേറ്റ് ചെയ്യപ്പെട്ടു. ഫലത്തില്‍ 8 വര്‍ഷമായി പാര്‍ട്ടിയില്‍ സംഘടനാതിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

ഒരിടവേളയ്ക്ക് േശഷം വീണ്ടും സംഘടനാതിരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ കരുത്ത് തെളിയിച്ചില്ലെങ്കില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് അധ്യക്ഷപദവി നഷ്ടപ്പെടും. ഗ്രൂപ്പ് നേതാക്കള്‍ക്ക് പാര്‍ട്ടി പിടിയ്ക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് സംഘടാനാതിരഞ്ഞെടുപ്പ്.

മുരളീധരന് ശേഷം അധ്യക്ഷനെ നിശ്ചയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കാതെ വന്നപ്പോഴാണ് ആര്‍എസ്എസ്സ് കുമ്മനത്തെ നിര്‍ദേശിച്ചത്. കെ.സുരേന്ദ്രനെ ആയിരുന്നു വി മുരളീധരന്‍ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചത്. പക്ഷെ എം.ടി. രമേശിനായിരുന്നു മറ്റ് നേതാക്കളുടെ പിന്തുണ. കുമ്മനം പദവിയൊഴിഞ്ഞപ്പോഴും പാര്‍ട്ടിയില്‍ കേട്ട രണ്ടുപേരുകള്‍ സുരേന്ദ്രന്റെയും എംടി രമേശിന്റെയും തന്നെ ആയിരുന്നു. അപ്പോഴും സമവായമുണ്ടായില്ല. അങ്ങിനെയാണ് നറുക്ക് ശ്രീധരന്‍പിള്ളയ്ക്ക് വീഴുന്നത്. സംഘടനാതിരഞ്ഞെടുപ്പ് വരുന്നതോടെ ബൂത്ത്തലത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. പാര്‍ട്ടിപിടിയ്ക്കാനുള്ള ഒാട്ടമായിരിക്കും ഇനി ഗ്രൂപ്പ് നേതാക്കള്‍.

ശ്രീധരന്‍പിള്ളയ്ക്ക് അധ്യക്ഷപദവിയില്‍ തുടരണമെങ്കില്‍ സംഘടനയില്‍ കരുത്ത്തെളിയിക്കണം. തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടിയ കെ സുരേന്ദ്രനും ശോഭാസുരേന്ദ്രനും തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ച എംടി രമേശിനും സാധ്യതകളേറെയാണ്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ സാധാരണ ആര്‍എസ്എസ് ഇടപെടാറില്ല പക്ഷെ ഇത്തവണ അതുണ്ടാകും. കെപി ശ്രീശനാണ് മെമ്പര്‍ഷിപ്പ്
പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ചുമതല. പാര്‍ട്ടി പിടിയ്ക്കാനുള്ള നീക്കങ്ങള്‍ വിമതവിഭാഗവും ശക്തിപ്പെടുത്തും ചുരുക്കിപറഞ്ഞാല്‍ ഉപതിരഞ്ഞെടുപ്പിനേക്കാള്‍ സംഘടനാ തിരഞ്ഞെടുപ്പായിരിക്കും നേതാക്കള്‍ക്ക് മുഖ്യം.