ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഉഗ്രന്‍ പ്രകടനത്തോടെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യത പട്ടികയില്‍ മുന്നിലുള്ള ഋഷഭ് പന്തിനെതിരേ ഒത്തുകളി ആരോപണവുമായി ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പന്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടയില്‍ പറഞ്ഞ വാക്കുകളെടുത്താണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്ത ഇന്നിങ്‌സിലെ നാലാം ഓവറില്‍ കീപ്പറായിരുന്ന പന്ത് ഈ ബോള്‍ ഒരു ഫോര്‍ ആയിരിക്കും എന്ന് പറഞ്ഞത് സ്റ്റമ്പ് മൈക്കില്‍ കുടുങ്ങിയതോടെയാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പയായിരുന്നു ഈ സമയത്ത് ക്രീസില്‍. പന്ത് പറഞ്ഞതിന് പിന്നാലെ അടുത്ത ബോള്‍ ബൗണ്ടറി കടന്നതോടെയാണ് ആരാധകര്‍ തെളിവുകളുമായി രംഗത്ത് വന്നത്.
സന്ദീപ് ലാമിച്ചാനെയുടെ ഓവറിലായിരുന്നു സംഭവം. മത്സരത്തില്‍ ഡല്‍ഹി ജയിച്ചെങ്കിലും പന്തിനെതിരേ ഒത്തുകളി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയാണ്.
സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നു റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടവും അതേ സ്‌കോറില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെടുത്തു.
മിന്നും ഫോമിലുണ്ടായിരുന്ന ആന്ദ്രെ റസലും ദിനേഷ് കാര്‍ത്തികും കൊല്‍ക്കത്തക്കായി ഇറങ്ങിയെങ്കിലും റബാഡക്കുമുന്നില്‍ മുട്ടുമടക്കി മടങ്ങി. ഫോറടിച്ചു തുടങ്ങിയ റസലിനെ മൂന്നാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം പുറത്താക്കി. കാര്‍ത്തികിനും പിന്നാലെ ഇറങ്ങിയ ഉത്തപ്പക്കും ബാക്കിയുള്ള പന്തുകളില്‍ എടുക്കാനായത് ഓരോ റണ്‍സ് വീതം. ഒടുവില്‍ മൂന്നു റണ്‍സിന് ഡല്‍ഹിയുടെ അര്‍ഹിച്ച വിജയം.
സ്‌കോര്‍: കൊല്‍ക്കത്ത 185/8, ഡല്‍ഹി: 185/6 സൂപ്പര്‍ ഓവര്‍: ഡല്‍ഹി: 10/1, കൊല്‍ക്കത്ത: 7/1
നേരത്തേ, ആദ്യം ബാറ്റ്‌ചെയ്ത കൊല്‍ക്കത്ത ആന്ദ്രെ റസലിന്റെയും (28 പന്തില്‍ 62) ദിനേഷ് കാര്‍ത്തികിന്റെയും (50) അര്‍ധസെഞ്ച്വറിയിലാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. 99 റണ്‍സെടുത്ത പൃഥ്വി ഷായുടെ നേതൃത്വത്തില്‍ തിരിച്ചടിച്ച ഡല്‍ഹിക്ക് അവസാനത്തില്‍ കാലിടറിയതാണ് അനായാസം ജയിക്കേണ്ട മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
What Rishabh pant just said “Yeh toh aise bhi 4ka hai”. Are IPL players involved in any kind ko fixing. Anyone certainly have doubts comming around in their minds after all. #Ipl #KKRvDC #fixing #spotfixing #rishabhpant #kkr #Dc #DelhiVsKolkata #DCvKKR #DCvsKKR #dcvskkr pic.twitter.com/bxE6f2j66i
— shubham verma (@shubhamvrm34) March 30, 2019
rishabh pant did spot fixing and also match was fixed..If pant wanted he can hit in moment delhi stop himself to hit..Even shaw were there
— UNDERDOG (@Underdogpk) March 30, 2019
താന്‍ അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ചത് നടി എമി ജാക്‌സണ്‍. തന്റെ കാമുകനായ ജോര്‍ജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബ്രിട്ടണിലെ മാതൃദിനമായ ഇന്ന് അമ്മയാകുന്നെന്ന സന്തോഷ വാര്‍ത്ത എമി ആരാധകരെ അറിയിച്ചത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെയ്ക്കുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ.’ എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ഇപ്പോള്‍ ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് എമി ജാക്‌സണും ജോര്‍ജ് പനയോറ്റുവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നതില്‍ ഉപരി വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ വാരാണാസിയില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന ബിജെപിക്ക് മറുപടി നല്‍കുവാനും ഇതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
യുപിയില്‍ തനിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. പക്ഷേ ചില സീറ്റുകളില്‍ മഹാഗഡ്ബന്ധന്‍ സഖ്യവുമായി ധാരണയുണ്ട്. അമേത്തിയിലും റായ്ബറേലിയിലും ഉള്ള പോലെ ഈ പിന്തുണ വാരാണാസിയിലും നേടുന്നതിനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിലെ നേതാക്കള്‍ അനുകൂലമായി പ്രതികരിച്ചാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന് വാരാണാസി ഇക്കുറി സാക്ഷ്യം വഹിക്കും.
ഇതിനകം തന്നെ യുപിയില്‍ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് പ്രിയങ്ക നേടിയിരിക്കുന്നത്. 5,81,122 വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരാണാസിയില്‍ നിന്നും മോദിക്ക് ലഭിച്ചില്ല. രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം. മഹാസഖ്യത്തിനായി പ്രതിപക്ഷത്തിന്റെ ഒരു എതിരാളി മാത്രമാണ് മത്സരിക്കുന്നതെങ്കില്‍ വോട്ട് ഭിന്നിക്കുന്നത് തടയാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അട്ടിമറി വിജയത്തിന് പോലും ഇത് കാരണമായി മാറുന്നതിനും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ പ്രിയങ്ക മത്സരിച്ചാല്‍ മോദി വേറെ മണ്ഡലത്തിലും ജനവിധി തേടുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ഇതിനുള്ള ചര്‍ച്ച ബിജെപിയില്‍ പുരോഗമിക്കുകയാണ്.
ബസുകൾക്കു നിരോധനമുള്ള ഇടവഴിയിലൂടെ ഒാടിച്ച കെഎസ്ആർടിസി ബസിടിച്ചു തെറിച്ചുവീണ വിദ്യാർഥി മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിരന്പുഴയിലെ വ്യാപാരി തെങ്ങുംതോട്ടത്തിൽ സാബു ലൂക്കോസിന്റെ മകൻ നവീൻ സാബു(18) ആണ് മരിച്ചത്. നവീന്റെ സുഹൃത്ത് അതിരന്പുഴ ഞൊങ്ങിണിയിൽ ആഗ്നൽ ബെന്നിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11നു ടിബി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കഴിഞ്ഞു സ്റ്റാർ ജംഗ്ഷനിലേക്കു തിരിയുന്നിടത്താണ് അപകടമുണ്ടായത്.
കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ജന്റം ബസ് സ്റ്റാർ ജംഗ്ഷനിലേക്കു പോകാനായി ഇടവഴിയിലേക്കു തിരിയുന്പോൾ ബസിന്റെ പിൻഭാഗം ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആഗ്നലാണു ബൈക്കോടിച്ചിരുന്നത്. ഈ ഇടവഴിയിലൂടെ ബസുകൾക്കു പോകാൻ അനുവാദമില്ലാത്തതാണ്. പ്ലസ് ടു ഫലം കാത്തിരിക്കുന്ന നവീൻ, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് അപകടമുണ്ടായത്. നവീന്റെ സംസ്കാരം നാളെ വൈകുന്നേരം നാലിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
രാഹുല്‍ ഗാന്ധി എത്തുന്നതോടെ സ്ഥാനാര്‍ഥിയുടെ മികവില്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ ആവേശം കൊളളുമ്പോഴും വോട്ടുകണക്കില്‍ യു.ഡി.എഫിന് മേല്‍ക്കൈ ഇല്ല. ഏഴു നിയമസഭ മണ്ഡലങ്ങളില്‍ നാലെണ്ണം ഇടതിനൊപ്പവും മൂന്നെണ്ണത്തില്‍ യു.ഡി.എഫുമാണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ എം.ഐ. ഷാനവാസിന് ലഭിച്ച ഭൂരിപക്ഷം 20870. സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരിയായിരുന്നു എതിരാളി. അന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തിയ പി.വി. അന്‍വറിന് 37123 വോട്ടു ലഭിച്ചിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പായപ്പോള്‍ ഏഴു മണ്ഡലങ്ങളിലേയും യു.ഡി.എഫിന്റെ ഭൂരിപക്ഷം 18993 വോട്ടായി കുറഞ്ഞു. നിലവില്‍ കല്‍പ്പറ്റ, മാനന്തവാടി, തിരവമ്പാടി, നിലമ്പൂര്‍ നിയസഭ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. ബത്തേരി, ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും.
2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാടു മണ്ഡലത്തിലെ കന്നിപ്പോരാട്ടത്തില്‍ എം.ഐ. ഷാനവാസിന് 153000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സി.പി.ഐ വിട്ട് മുസ്്ലിംലീഗില്‍ ചേര്‍ന്ന എം. റഹ്മത്തുല്ലയായിരുന്നു അന്ന് എതിരാളി. കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ. മുരളീധരന്‍ സ്വന്തമാക്കിയ 97000 വോട്ടും കോണ്‍ഗ്രസ് പെട്ടിയില്‍ വീഴേണ്ടതാണന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. മുരളീധരന് ലഭിച്ച വോട്ടു കൂടി ചേര്‍ത്താല്‍ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിക്കുമായിരുന്നു. രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ഈ 2009 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
തൊടുപുഴയില്‍ ക്രൂരമായ മർദനത്തിനരിയായ 7 വയസ്സുകാരന്റെ അച്ഛൻ ബിജുവിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബിജുവിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അന്വേഷണം . പ്രതി അരുണ്‍ ആനന്ദിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നൽകും.
യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ് . പോസ്റ്റ്മോർട്ടം രേഖകൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി. ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.
കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന്റെ പേരിൽ ബിജുവും, അരുണും തമ്മിൽ തിരുവനന്തപുരത്തെ ബിജുവിന്റെ വീട്ടിൽ വച്ചു രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്നു വീട്ടിൽ കയറരുതെന്നു ബിജു, അരുണിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറയുന്നു. കോലഞ്ചേരിയിലെ ആശുപത്രിയിലുള്ള യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അക്രമം നടന്ന കിടപ്പുമുറയിൽ താനും ഇളയ കുട്ടിയും ഉണ്ടായിരുന്നതായാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. തടയാൻ ശ്രമിച്ച തന്നെയും അരുൺ മർദിച്ചെന്നും, പിടിവലിക്കിടെ ഇളയ കുട്ടിക്ക് പരുക്കേറ്റിരിക്കാമെന്നുമാണ് മൊഴി. കുട്ടികളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം യുവതിയെ ഭീഷണിപ്പെടുത്തി പ്രതി പിൻവലിപ്പിച്ചിരുന്നു.
സ്വന്തം അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്, അമ്മയുടെ പേരിലുള്ള ഫ്ലാറ്റ് അരുൺ ആനന്ദ് സ്വന്തം പേരിൽ എഴുതി വാങ്ങിയത്. ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് സുഹൃത്തിനെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും 35 ദിവസം സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 118 റണ്‍സിന്റെ വമ്പന്‍ വിജയം. ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്റ്റോയുടെയും സെഞ്ചുറി മികവില്‍ സണ്‍റൈസേഴ്സ് 232 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ 113 റണ്‍സിന് പുറത്തായി .
54 പന്തില്‍ നിന്നാണ് വാര്‍ണര്‍ നാലാം ഐപിഎല്‍ സെഞ്ചുറി നേടിയത്. ടോപ് ഗിയറില്‍ തുടങ്ങിയ ജോണി ബെയര്‍സ്റ്റോ 52 പന്തില്‍ ആദ്യ ഐപിഎല്‍ സെഞ്ചുറി നേടി. 187 റണ്‍സ് കൂട്ടിച്ചേര്‍ത്ത വാര്‍ണര്‍ ബെയര്‍സ്റ്റോ ഐപിഎല്ലിലെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിനുള്ള റെക്കോര്‍ഡും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ ആദ്യസ്പെല്ലില്‍ തന്നെ 11 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി മുഹമ്മദ് നബി ബാംഗ്ലൂരിന്റെ അന്തകനായി . ബാംഗ്ലൂര്‍ നിരയില്‍ കോഹ്ലിയും ഡിവില്ലിയേഴ്സും അടക്കം ഏഴുപേര്‍ രണ്ടക്കം കടക്കാതെ പുറത്തായി .മൂന്നുറണ്ണൗട്ടുകള്‍ കൂടിചേര്‍ന്നതോടെ ബാംഗ്ലൂരിന്റെ ചരിത്രത്തിലെ വമ്പന്‍ തോല്‍വികളില്‍ ഒന്ന് ഹൈദരാബാദില്‍ കുറിക്കപ്പെട്ടു
മറ്റൊരു മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിന് മൂന്നാംജയം. അവസാനപന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 റണ്‍സിന് തോല്‍പ്പിച്ചു. ചെന്നൈയുടെ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
3 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന സൂപ്പര്‍ കിങ്സിനെ കൈപ്പിടിച്ചുയര്‍ത്തിയത് തലയുടേയും ചിന്നത്തലയുടേയും 61 റണ്‍സിന്റെ നാലാംവിക്കറ്റ് കൂട്ടുെകട്ട്. 32 പന്തില്‍ 36 റണ്‍സെടുത്താണ് റെയ്ന പുറത്തായത്. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ക്ഷമയോടെ പിടിച്ചു നിന്ന ധോണി ബ്രാവോയെ കൂട്ടുപിടിച്ച് ഇന്നിങ്സ് പടുത്തുയര്‍ത്തി. 16 പന്തില്‍ 27 റണ്‍സാണ് ബ്രാവോ അടിച്ചെടുത്തത്.
അവസാനഓവറിലെ അവസാന മൂന്ന് പന്തുകള്‍ ഗാലറിയിലെ മഞ്ഞക്കടലിലേക്ക് പറത്തി വിട്ട എം.എസ്.ഡി ഫിനിഷറുടെ റോള്‍ ഭദ്രമെന്ന് ഓര്‍മിപ്പിച്ചു.
മറുപടി ബാറ്റിങ്ങില്‍ അക്കൗണ്ട് തുറക്കും മുന്‍പേ ക്യാപ്റ്റന്‍ രഹാനെയെ റോയല്‍സിന് നഷ്ടമായി. 14 റണ്‍സെടുക്കുന്നതിനിടെ റോയല്‍സിന്റെ മൂന്ന് വിക്കറ്റ് വീണു. 39 റണ്‍സെടുത്ത ത്രിപാദിയുടേയും 28 റണ്‍സെടുത്ത സ്മിത്തിന്റേയും നാലാംവിക്കറ്റ് കൂട്ടുകെട്ട് റോയല്‍സിനെ കൈപിടിച്ചുയര്‍ത്തി.
അടിച്ചുകളിച്ച സ്റ്റോക്സും ആര്‍ച്ചറും കളിപിടിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അവാസന ഓവറില്‍ സ്റ്റോക്സിനേയും ഗോപാലിനേയും പറഞ്ഞയച്ച് റോയല്‍സിനെ സമ്മര്‍ദത്തിലാക്കിയ ബ്രാവോ ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. സ്റ്റോക്സ് 26 പന്തില്‍ 46 റണ്‍സും ആർച്ചർ പുറത്താകാതെ 11 പന്തില്‍ 24 റണ്‍സുമെടുത്തു.
തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ചു മൃതപ്രായനാക്കിയ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ്. കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായ ഇയാൾ തലസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗൂണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. നഗരത്തിലെ വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ഗൂണ്ടാ സംഘങ്ങൾക്കിടയിൽ ‘കോബ്ര’യെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇയാൾ മറ്റു ജില്ലകളിൽ കേസുകളിൽ പ്രതിയാണോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
അരുണിന്റെ മാതാപിതാക്കൾ ബാങ്ക് ജീവനക്കാരായിരുന്നു. ഇയാളുടെ സഹോദരൻ സൈനികനും. സർവീസിൽ ഇരിക്കവേ അച്ഛൻ മരണപ്പെട്ടു. തുടർന്ന് ആശ്രിതനിയമനത്തിൽ ഒരു വർഷം ജോലി ചെയ്തു. ഇത് ഉപേക്ഷിച്ചു തിരികെ നാട്ടിൽ എത്തി. ഇവിടെയുള്ള കുപ്രസിദ്ധ ഗൂണ്ടയുമായി ചേർന്നു മണൽ കടത്ത് ആരംഭിച്ചു.
സുഖലോലുപതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇയാൾ തിരുവനന്തപുരത്തെ ഗൂണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതായി പൊലീസ് പറയുന്നു. ഇതിനു പിന്നാലെ പണത്തിനായി ലഹരി കടത്തിലും ഇയാൾ പങ്കാളിയായി. നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
മദ്യത്തിന്റെയും ലഹരിയുടെയും ബലത്തിൽ എന്തും കാണിക്കുന്ന ആളായിരുന്നു അരുണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറുന്ന, വാഹനങ്ങളിൽ മദ്യവും കഞ്ചാവുമായി നടക്കുന്ന ആളായിരുന്നു അരുൺ. മ്യൂസിയം സ്റ്റേഷനിൽ മൂന്നു ക്രിമിനൽ കേസുകളും ഫോർട്ടിൽ രണ്ടും വലിയതുറയിൽ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകൾ ഉണ്ട്.
വധശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണി തുടങ്ങിയവ ‘ഹോബി’ ആക്കി മാറ്റിയ അരുൺ ശത്രുത തോന്നിയാൽ ക്രൂരമായി ആക്രമിക്കുന്നതും പതിവാക്കിയിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ഏഴുവയസ്സുകാരനെ മർദിച്ച കേസിൽ ബാലാവകാശകമ്മിഷനും ഇയാൾക്കെതിരെ കേസെടുത്തു. ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അരുണിനെ യുവതി പരിചയപ്പെടുന്നത്. യുവതിയുടെ ഭർത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അരുൺ.
കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. ഭർത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാൾ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നു. കുട്ടികളെ കാണാതെ ഇരിക്കാൻ വയ്യെന്ന പേരിൽ അടുത്തു കൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇയാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.
ഭർത്താവ് മരിച്ച് ആറു മാസം കഴിയുന്നതിന് മുൻപായി ഒളിച്ചോടിയ യുവതിയും അരുണും പേരൂർക്കടയിൽ വാടകയ്ക്കു താമസിച്ചിരുന്നു. പേരൂർക്കട സ്കൂളിൽ പഠിച്ചിരുന്ന ഇപ്പോൾ ആക്രമണത്തിന് വിധേയനായ കുട്ടി ഒറ്റയ്ക്കാണു സ്കൂളിൽ എത്തിയിരുന്നത്. ബന്ധം സ്കൂളിൽ ചർച്ചയായതോടെ കുട്ടിയുടെ അമ്മ നേരിട്ട് എത്തി സ്കൂളില്‍ നിന്ന് ടിസി വാങ്ങിക്കുകയും ചെയ്തു.
അന്നേ ദിവസം രാത്രി യുവതിയുടെയും അരുണിന്റെയും കാർ തൊടുപുഴയ്ക്കു സമീപം പൊലീസ് പട്രോൾ സംഘം കണ്ടിരുന്നു. മദ്യപിച്ചു ലക്കുകെട്ടുള്ള അരുണിന്റെ രാത്രി യാത്രകളിൽ മിക്കവാറും കാർ ഡ്രൈവ് ചെയ്തിരുന്നത് യുവതിയാണ്. അന്നു വൈകിട്ട് ഏഴു മുതൽ തൊടുപുഴയിലെ ഹോട്ടലിൽ അരുൺ രണ്ടു സുഹൃത്തുക്കളുമൊത്തു മദ്യപാനത്തിലായിരുന്നു. യുവതിയും കുട്ടികളും ഒപ്പമുണ്ടായിരുന്നു.
യുവതിയാണു കൗണ്ടറിൽനിന്ന് മദ്യം എടുത്തുകൊടുത്തത്. പത്തുമണിയോടെ അരുൺ യുവതിയോടു മടങ്ങാൻ പറഞ്ഞു. ഇത് ഓർമയില്ലാതെ അൽപസമയം കഴിഞ്ഞു തിരിച്ചുവന്ന് കൗണ്ടറിൽ അന്വേഷിച്ചു. പുറത്തിറങ്ങിയപ്പോൾ യുവതി കാറിലുണ്ടായിരുന്നു. ഗ്ലാസ് താഴ്ത്തി അവിടെവച്ചുതന്നെ യുവതിയുടെ മുഖത്തടിച്ചു. തുടർന്നു വീട്ടിലെത്തി. കുട്ടികളെ പൂട്ടിയിട്ട ശേഷം രാത്രി ഒന്നരയോടെ തിരികെ വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു മൂന്നുമണിയോടെ മടങ്ങിവന്നു. അതിനുശേഷമായിരുന്നു കുട്ടിയെ അർധപ്രാണനാക്കിയ മർദനം.
ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ചില്ല എന്ന പേരിലാണ് ഏഴുവയസ്സുകാരനെ ഉറക്കത്തിൽനിന്നുണർത്തി മർദനം തുടങ്ങിയത്. എന്നാൽ, പിന്നീട് സ്കൂൾ ടീച്ചറുടെ അടുത്ത് തന്നെക്കുറിച്ച് എന്തോ മോശമായി പറഞ്ഞു എന്നതിന്റെ പേരിലായി ചോദ്യം ചെയ്യൽ. ഇതു ചോദിച്ചപ്പോൾ കുട്ടി പരുങ്ങി. സ്കൂളിലെ കാര്യങ്ങളെല്ലാം അറിഞ്ഞെന്നും കള്ളം പറഞ്ഞാൽ കൊന്നുകളയുമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു അരുണിന്റെ മർദനം.
‘ഒന്നും പറഞ്ഞില്ല’ എന്നു കുട്ടി കരഞ്ഞുപറഞ്ഞു. ചുവരിന്റെയും അലമാരിയുടെയും ഇടയ്ക്ക് വീണ കുട്ടിയെ അവിടെയിട്ടു പലതവണ ആഞ്ഞു തൊഴിച്ചു. കാലിൽ വലിച്ചെറിഞ്ഞു. കട്ടിലിന്റെ കാലിന്റെ താഴെ തലയിടിച്ചാണ് തലയോട്ടിക്കു നീളത്തിൽ പൊട്ടലുണ്ടായത്. മാർച്ച് ഒന്നിനാണ് കുട്ടിയെ കുമാരമംഗലത്തെ സ്കൂളിൽ രണ്ടാം ക്ലാസിൽ ചേർത്തത്. അരുണിന്റെ മർദനമേറ്റും പറയുന്നതു പോലെ അനുസരിച്ചുമാണു യുവതി കഴിഞ്ഞിരുന്നതെന്നാണു സൂചന
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ. ഖഷോഗിയെ വധിച്ചവർക്ക് പരിശീലനം ലഭിച്ചത് അമേരിക്കയിൽ നിന്നാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സൗദി ഭരണകൂടത്തിന്റെ നിരന്തര വിമർശകനായിരുന്ന ഖഷോഗി കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. റിയാദിൽ നിന്നെത്തിയ പതിനഞ്ചംഗ സംഘമാണ് കൊലക്ക് പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്ന ആരോപണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ആരോപണങ്ങളെ സൗദി നിഷേധിച്ചു. കേസിൽ 11 പേർ വിചാരണ നേരിടുകയാണെന്നും നിയമനടപടികൾ തുടരുകയാണെന്നും സൗദി ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.
ഖഷോഗി വധം ചർച്ചയായതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയും ആരോപണങ്ങളുയർന്നിരുന്നു.
മമ്മൂട്ടി ചിത്രം മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റിലീസിംഗ് അടുത്തതോടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും പൊടിപൊടിക്കുകയാണ്. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നാണ് നടന്‍ സലിം കുമാര്‍ പറയുന്നത്. മധുരരാജയുടെ പ്രമോഷന്റെ ഭാഗമായി ഉള്ള റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമ ഇത് വരെ കാണാത്ത വമ്പന്‍ ഗ്രാഫിക്സ് വിസ്മയം ആണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. പോക്കിരിരാജയില്‍ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റാവും.’ സലിം കുമാര്‍ പറഞ്ഞു. ചിത്രത്തില്‍ മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രമായി സലിം കുമാറുമുണ്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു.
ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, രേഷ്മ അന്ന രാജന്‍, തെസ്നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.