Latest News

ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ ഹെലികോപ്ടര്‍ എത്തി എയര്‍ലിഫ്റ്റിങ്ങിലൂടെ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശികളായ മൂന്നു പേരാണു ആര്‍ത്തലച്ച് ഒഴുകുന്ന പുഴയ്ക്കും പാറക്കെട്ടിനുമിടയില്‍ ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങിയത്. അതില്‍ രണ്ടു പേരെ എയര്‍ലിഫ്റ്റിലൂടെയും ഒരാളെ വാഹനത്തിലും രക്ഷപ്പെടുത്തി.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ വനമേഖലകളിലുണ്ടാകുമെന്ന നിഗമനത്തില്‍ കാടുകയറിയവരാണ് അവശരായതിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങിയത്. നിലമ്പൂര്‍ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശികളായ കെ.പി.സാലിം, റഈസ്, അരീക്കോട് സ്വദേശി മുഹ്സിന്‍ എന്നിവരാണ് മലകയറിയത്. ഒട്ടേറെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ച ഇവര്‍ കാട്ടിലാകെ അലഞ്ഞ് സൂചിപ്പാറയുടെ അടിഭാഗത്ത് എത്തി. ഒരു ഭാഗത്ത് പുഴ ശക്തമായി ഒഴുകുന്നു. ഇതിനിടെ റഈസിന് രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടാകുകയും യാത്ര തുടരാന്‍ കഴിയാതാകുകയും ചെയ്തു.

പുഴ ശക്തമായി ഒഴുകുന്നതിനാല്‍ മറുകര കടക്കാനായില്ല. ഇതോടെ വന്യമൃഗങ്ങളുള്ള കാട്ടില്‍ ഒരു രാത്രി മുഴുവന്‍ ഇരുട്ടില്‍ കഴിഞ്ഞു. രാവിലെ അതുവഴി തിരച്ചിലിനിറങ്ങിയ മറ്റൊരു സംഘമാണു മൂവരെയും കണ്ടത്, പിന്നാലെ അധികൃതരെ വിവരമറിയിച്ചു. അഗ്‌നിരക്ഷാ സേനയും പൊലീസും വനം വകുപ്പും ചേര്‍ന്നു സംഘത്തെ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റിനുള്ള ശ്രമം നടത്തിയത്.

ആദ്യഘട്ട പരിശോധനയില്‍ വനമേഖല കൃത്യമായി കണ്ടെത്താനാകാത്തതിനാല്‍ വനംവകുപ്പിന്റെ സഹായം തേടി. പരുക്കുകളുണ്ടായിരുന്ന മുഹ്‌സിനെയും സാലിമിനെയും സാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍ ഹെലികോപ്റ്ററില്‍ കയറ്റി. ചൂരല്‍മലയില്‍ എത്തിച്ച ഇവരെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകാൻ പ്രത്യേക സംവിധാനം. സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കികൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദുരുപയോഗം തടയാനായി ക്യു.ആര്‍ കോഡ് സംവിധാനം പിന്‍വലിക്കും.

സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനംവഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.

ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്യുആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം.

സി.എം.ഡി.ആര്‍.എഫിലേക്കുള്ള പണം അല്ലാതെ വിവിധ സഹായവാഗ്ദാനങ്ങൾ കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ മുന്‍ വയനാട് കളക്ടര്‍ കൂടിയായ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. ഗീതയുടെ ചുമതലയില്‍ ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad @ gmail .com എന്ന ഇ-മെയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്ററും സ്ഥാപിക്കും. 9188940013, 9188940014, 9188940015 എന്നീ നമ്പറുകളില്‍ കോള്‍ സെന്ററുകളില്‍ ബന്ധപ്പെടാം. ലാന്‍ഡ് റവന്യു കമീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോള്‍ സെന്റര്‍ കൈകാര്യംചെയ്യും.

നടന്‍ ഷൈന്‍ ചാക്കോയുമായുള്ള പ്രണയം തകര്‍ന്നുവെന്ന് വെളിപ്പെടുത്തി മോഡലായ തനൂജ. സോഷ്യല്‍ മീഡിയ ലൈവിലൂടെയായിരുന്നു തനൂജയുടെ പ്രതികരണം. പുരുഷനായാലും സ്ത്രീയായാലും ആരേയും വിശ്വസിക്കരുതെന്നും എല്ലാവരില്‍ നിന്ന് ഒരു അകലം പാലിക്കണമെന്നും തനൂജ പറയുന്നു. രണ്ട് വര്‍ഷം സ്‌നേഹിച്ചിട്ടും ഇപ്പോള്‍ താനാണ് കുറ്റക്കാരിയെന്നും കുടുംബത്തെ വിട്ടു വന്ന തന്നെ ഇട്ടിട്ട് പോകുമെന്ന് കരുതിയില്ലെന്നും ലൈവില്‍ തനൂജ പറയുന്നു.

കൂടെ എപ്പോഴും ഉണ്ടാകുമെന്ന് കരുതിയതാണെന്നും ഫ്രെയിം ചെയ്ത ഫോട്ടോയൊക്കെ എറിഞ്ഞുടച്ചെന്നും തനൂജ പറയുന്നു. ‘ഉമ്മ എന്നോട് പറഞ്ഞതാണ്. അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. ഞാന്‍ കേട്ടില്ല. അതുപോലെ സംഭവിച്ചു. ഇനി ആരും വേണ്ട. നമ്മള്‍ മാത്രം മതി. അയാള്‍ എന്നെ ചതിച്ചിട്ടില്ല. ഞാനും അയാളെ ചതിച്ചിട്ടില്ല. മുന്നോട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ മാറി കൊടുക്കണം. അയാള്‍ അയാളുടേതായ വൈബില്‍ പോകുന്നുണ്ട്. ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കി പോകുന്നുണ്ട്.’ തനൂജ വ്യക്തമാക്കുന്നു.

നേരത്തെ തനൂജയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒരു പെണ്ണെന്ന സങ്കല്‍പം തനിക്ക് സാധിക്കുന്ന കാര്യമല്ലെന്നും അത് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നുമായിരുന്നു ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷൈനിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും തനൂജ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളഞ്ഞിട്ടുണ്ട്.

ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്ക്കൊപ്പം ഷൈന്‍ എത്തിയത് മുതലാണ് പ്രണയം ചര്‍ച്ചയായത്. ‘വൈഫ് ആകാന്‍ പോകുന്ന ഒരാള്‍ കൂടിയുണ്ട്, രണ്ട് പേര്‍ക്കും വേദിയിലേക്ക് വരാം’ എന്നാണ് വേദിയിലുണ്ടായിരുന്ന സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഷൈനിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് തനൂജയ്‌ക്കൊപ്പം ഷൈന്‍ വേദിയിലെത്തി. ഇതിന് പിന്നാലെയാണ് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയെ വെടിവെച്ച കേസില്‍, യുവതിയുടെ ഭര്‍ത്താവിനെതിരേ പീഡനപരാതിയുമായി പ്രതിയായ വനിതാ ഡോക്ടര്‍. ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് നായര്‍ ബലപ്രയോഗത്തിലൂടെ നിരവധി തവണ പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായും ഡോക്ടര്‍ പരാതി നല്‍കി. തുടര്‍ന്ന് സുജിത്തിനെതിരേ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. പ്രതിയായ ഡോക്ടറെ മൂന്നു ദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2021-ല്‍ പാരിപ്പള്ളിയിലും കൊല്ലത്തും വെച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ, ചോദ്യംചെയ്യലിനിടെ വനിതാ ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജീത് മാലദ്വീപിലേക്ക് കടന്നുകളഞ്ഞെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. ഇക്കാലയളവില്‍ വനിതാ ഡോക്ടറും സുജിത്തും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ പകയും നിരാശയുമാണ് ഷിനിക്ക് നേരെയുള്ള ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വനിതാ ഡോക്ടര്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രാക്ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആര്‍ഒ ആയിരുന്ന സുജീത്തുമായി പരിചയപ്പെടുന്നത്.

സൗഹൃദം നടിച്ചെത്തിയാണ് സുജിത്ത് ബലപ്രയോഗത്തിലൂടെ പീഡനത്തിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം തുടര്‍ന്ന് പലതവണ ചൂഷണംചെയ്തതായും പരാതിയുണ്ട്. പിന്നീട് സുജിത്ത് സൗഹൃദത്തില്‍നിന്നു പിന്മാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഇയാള്‍ ജോലിനേടി മാലദ്വീപിലേക്കു പോയി. പലതവണ സുജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തന്നെ മനഃപൂര്‍വം ഒഴിവാക്കിയാണ് ഇയാള്‍ മറ്റൊരിടത്തേക്കു കടന്നതെന്നും ഡോക്ടര്‍ സംശയിച്ചു. ഇതിലുള്ള വൈരാഗ്യത്തിലാണ് സുജിത്തിന്റെ ഭാര്യ ഷിനിയെ ഡോക്ടര്‍ ആക്രമിച്ചത്.

ശാരീരികബന്ധത്തിനു താത്പര്യമില്ലാതിരുന്നയാളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സുജിത്തിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. സുജിത്തിനെ അടുത്ത ദിവസം പോലീസ് ചോദ്യംചെയ്യും.

പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. 2022 ജൂലൈ 6-ന് പുറപ്പെടുവിച്ചതും ഈ വർഷം ജൂണിൽ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനവും. ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് നീക്കം.കേരളത്തിലെ 131 വില്ലേജുകൾ ഇതിൻ്റെ പരിധിയിൽ വരും. വയനാട്ടിൽ നിന്ന് 13 വില്ലേജുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയിൽ 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലിന് പിന്നാലെയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചർച്ചകൾ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. 2023ൽ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണിൽ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

സിനിമാതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന പേരിലുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്. എറണാകുളത്തെ പി.കെ. ടൈൽസ് സെൻറർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ട പരിഹാരം നൽകേണ്ടത്.

എറണാകുളം ചെമ്പുമുക്കിൽ 2014ലാണ് ഹരിശ്രീ അശോകൻ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ എ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.

വീടിൻ്റെ പണികൾ പൂർത്തിയായി നാല് വർഷം എത്തിയപ്പോൾ തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 300 കടന്നു.ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്.ഇതോടെ മരണസംഖ്യ 314 ആയി. തെരച്ചിൽ പുരോഗമിക്കുമ്പോൾ ഇനിയും 200 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.വെള്ളാർലേ സ്‌കൂളിന് സമീപത്ത് വ്യാപക പരിശോധന നടക്കുകയാണ്. ഒറ്റപ്പെട്ടുപോയ നാലുപേരെ സൈന്യം തെരച്ചിലിൽ കണ്ടെത്തി.

ദുരന്തം 49 കുട്ടികളെ ബാധിച്ചതായി വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 28 കുട്ടികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 206 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും കിട്ടിയിട്ടില്ല. 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തും. കാണാതായവരെ മൊബൈൽ ലൊക്കേഷൻ നോക്കി കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. രണ്ടു സ്‌കൂളുകൾ തകർന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കും.

നാലാം നാൾ ഒമ്പത് മൃതദേഹങ്ങളും അഞ്ച് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. 116 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആറു സോണുകളായി തിരിഞ്ഞ് തെരച്ചിൽ നടക്കുകയാണ്. വെള്ളാർമല സ്‌കൂളിന്റെ പരിസരം കേന്ദ്രീകരിച്ചും ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലുമെല്ലാം തെരച്ചിൽ നടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിലും കനത്തമഴ തുടരുകയാണ്.

തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മേപ്പാടി പ്രകൃതി ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്ത ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. ശരീരഭാഗങ്ങളെയും മൃതദേഹമായിട്ടാണ് കണക്കെടുക്കുമ്പോൾ പരിഗണിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പൗലോസ് കുയിലാടൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ലഘുചിത്രം ‘തന്ത’ യുകെയിൽ റിലീസ് ചെയ്തു. ജൂലൈ 27 ന് ലീഡ്സിലെ സെൻ്റ്. വിൽഫ്രിഡ്സ് ചർച്ച് ഹാളിൽ സീറോ മലബാർ സഭ ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം , ഫാ. ആഡ്രൂസ് ചെതലൻ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ റിലീസ് കർമ്മം ഔദ്യോഗികമായി നിർവ്വഹിച്ചു. ഫാ. ജോസഫ് വാളുപറമ്പിൽ, നടനും സംവിധായകനുമായ ജേക്കബ് കുയിലാടൻ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകൻ ജോസ് തോമസിൻ്റെ യൂ ടൂബ് ചാനലായ ജോസ് തോമസ് എൻ്റെടൈൻമെൻ്റ്ലൂടെയാണ് ഈ ലഘുചിത്രം റിലീസ് ചെയ്തത്. പൂർണ്ണമായും സംവിധായകൻ ജോസ് തോമസ്സിൻ്റെ മേൽനോട്ടത്തിലാണ് ഈ ലഘുചിത്രം അണിഞ്ഞൊരുങ്ങിയത്.

സ്വപ്ന ജീവികളായവരെ ഹാസ്യാത്മകമായി ചൂണ്ടിക്കാണിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗലോസ് കുയിലാടനാണ്. 46 വർഷം നാടകരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള പൗലോസ് കുയിലാടൻ കേരളത്തിലും അമേരിക്കയിലും നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പൗലോസ് കുയിലാടൻ അമേരിക്കൻ മലയാളികളുടെ ഫോമ മുതലായ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

അഞ്ചന അപ്പുക്കുട്ടൻ, പാർവ്വതി, അവിനാശ്, ജോഹാൻ ജോസ് തോമസ്സ് എന്നിവർ പ്രധാന വേഷമിടുന്നു. ഹെൽത്ത് ആൻ്റ് ആട്സ് യു എസ് എ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രം സംവിധായകൻ ജോസ് തോമസാണ് പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നത്. എബി വർഗ്ഗീസ് തിരക്കഥയും ആദർശ് ഛായാഗ്രഹണവും നിർവ്വഹിച്ചു. പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ, എഡിറ്റർ: ജിബിൻ ജെയിംസ്, കോസ്റ്റ്യൂം ഡിസൈനർ : സിന്ധു, കലാസംവിധാനം : മാത്യൂസ്, മേക്കപ്പ് : ധർമ്മൻ, സൗണ്ട് ഡിസൈൻ: ബാലു, മെട്രോ ഡി.ഐ: മഡ് ഹൗസ്, ഡിസൈൻ: മീഡിയാ വോ ഫാക്ടർ , വാർത്താ പ്രചരണം: റഹിം പറവൂർ എന്നിവരും നിർവ്വഹിച്ചു. കോട്ടയം, കുറവിലങ്ങാട്ടായിരുന്നു ചിത്രീകരണം നടന്നത്.

അത്യധികം ആവേശകരമായ പ്രതികരണമാണ് തന്ത എന്ന ലഘുചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈ 27 ന് ലീഡ്സിൽ വെച്ചു നടന്ന ചിത്രത്തിൻ്റെ റിലീസ് കർമ്മങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഹരീഷ് ദാസ്, ബെന്നി വേങ്ങച്ചേരിൽ, ജേക്കബ് കുയിലാടൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/heEjfWYVs0Y?si=835DvmolkDxw5laJ

 

ജോബി തോമസ്

ലണ്ടൻ: ‘ദിവ്യ കുടുംബം’ ആൽബത്തിലെ അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ആദിയിൽ താതൻ..നിനച്ച പോലെ..എന്ന ഏറ്റവും പുതിയ കുടുംബ ഗാനം തരംഗമാകുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഈ ഗാനത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.

വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പാതകളിലൂടെയാണ് കുടുംബജീവിതം കെട്ടിപ്പടുക്കേണ്ടതെന്നും തകരുന്ന കുടുംബ ജീവിതങ്ങളുടെ അടിസ്ഥാന കാരണം ദൈവവിശ്വാസരാഹിത്യമാണെന്നും മാർ ജോസഫ് സ്രാമ്പിക്കൽ സൂചിപ്പിച്ചു. ഡോ. അജി പീറ്ററിന്റെ വിശ്വാസത്തിന്റെയും വചനപ്രഘോഷകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾകൊണ്ടുമാണ് മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ ഇത്തരത്തിലുള്ള ഒരു സംഗീത ആൽബം ചെയ്യുവാൻ ഇടയാക്കിയതെന്നും ഏതൊരു തകർച്ചക്കും ദൈവവിശ്വാസത്താലും ദൈവിക ഇടപെടലുകൾ കൊണ്ടും മോചനം ലഭിക്കുമെന്നുമുള്ള വലിയ സന്ദേശം ഈ ആൽബത്തിലൂടെ നൽകുവാൻ കഴിഞ്ഞതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ എടുത്തു പറഞ്ഞു. ഈ ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ഡോ. അജി പീറ്ററിനെയും പിന്നണിയിൽ പ്രവർത്തിച്ച മുഴുവനാളുകളെയും അഭിനന്ദിക്കുന്നതിനോടൊപ്പം സമൂഹത്തിൽ നല്ല സന്ദേശങ്ങൾ നൽകുന്ന ഇത്തരത്തിലുള്ള നല്ല കലാസൃഷ്ടികൾ ഡോ. അജി പീറ്ററിന് വീണ്ടും ചെയ്യുവാൻ ഇടയാകട്ടെയെന്നും മാർ സ്രാമ്പിക്കൽ ആശംസിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരള സഭാംഗവും ‘ദിവകുടുംബം’ ആൽബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്ററുമായ സി എ ജോസഫ് വിശിഷ്ടാതിഥികളെ പ്രകാശന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം ഫൗണ്ടർ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറും ലോകകേരള സഭാംഗവുമായ എസ്. ശ്രീകുമാർ, കലാഭവൻ ലണ്ടൻ ഡയറക്ടറും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ ജയ്സൺ ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ബേസിംഗ്സ്റ്റോക്ക് ബറോ മുൻ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും ആത്മീയ പ്രഭാഷകനും ‘ദിവകുടുംബം’ ആൽബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ. അജി പീറ്റർ എല്ലാവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

യുക്മ കലാഭൂഷണം അവാർഡ് ജേതാവും കലാസാംസ്‌കാരിക പ്രവർത്തകയുമായ ദീപാ നായർ അവതാരകയായി എത്തി ചടങ്ങിനെ സമ്പന്നമാക്കി. മലയാളം മിഷൻ യു കെ മിഡ്‌ലാൻഡ്‌സ് കോർഡിനേറ്ററും ലോകകേരള സഭാംഗവുമായ ആഷിക്ക് മുഹമ്മദ് പ്രകാശ ചടങ്ങിന് വേണ്ട ടെക്നിക്കൽ സപ്പോർട്ട് നൽകി.

ദൈവസ്നേഹം തുളുമ്പുന്ന ‘ദിവ്യ കുടുംബം’ എന്ന സംഗീത ആൽബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങൾ അതീവ മനോഹാരിതയിൽ ദൃശ്യാവിഷ്കരണം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വർഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ചിട്ടുള്ള ഈ സംഗീത ആൽബം നിരവധി ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. മികച്ച അഭിപ്രായവുമാണ് രേഖപ്പെടുത്തുന്നത്.

കുടുംബ ജീവിതത്തിൽ ദമ്പതികൾ തമ്മിൽ പരസ്പര സ്നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആൽബത്തിലെ ഗാനങ്ങളിലൂടെയും അവയുടെ ദൃശ്യ ആവിഷ്കാരത്തിലൂടെയും ഡോ അജി പീറ്റർ തുറന്നു കാണിക്കുന്നത്. കുടുംബം എന്നത് സ്നേഹം കൊണ്ടും പങ്കുവയ്ക്കൽ കൊണ്ടും പടുത്തുയർത്തുന്ന ചെറിയ ഒരു ലോകമാണെന്നും പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ആ ലോകത്തെ സുന്ദരമാക്കാൻ ഓരോ കുടുംബാംഗങ്ങളും പ്രത്യേകിച്ച് ദമ്പതികളും പരിശ്രമിക്കേണ്ടതാണെന്നും എല്ലാവരെയും ഈ സംഗീത ആൽബം ഓർമ്മപ്പെടുത്തുന്നു.

വെർച്വൽ പ്ലാറ്റ്ഫോം ആയ സൂമിലൂടെ നടത്തിയ ‘ദിവ്യ കുടുംബം’ ആൽബം പ്രകാശന ചടങ്ങ് ലൈവ് ആയി ലണ്ടൻ കലാഭവൻ ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

കെസ്റ്റർ ആലപിച്ച ആദിയിൽ താതൻ..നിനച്ച പോലെ.. എന്ന ഏറ്റവും പുതിയ കുടുംബ ഗാനത്തിന്റെ വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എ യുമായ ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ അഫിലിയേറ്റഡ് സെന്റർ ആയ യു കെ യിലെ ശിവഗിരി ആശ്രമം സന്ദർശിച്ചു. മനുഷ്യത്വമാണ് ഏക മതം എന്ന വിശ്വസിക്കുന്ന ഏവർക്കും യു കെ യിലും സ്ഥാനം ഉണ്ട് എന്ന് കാണുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്നും ഇന്ത്യയ്ക്ക് വെളിയിലുള്ള ശിവഗിരി ആശ്രമത്തിന്റെ അഭിലേറ്റർ സെന്ററിൽ സന്ദർശിക്കാൻ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുവാൻ ഈ ആശ്രമത്തിന് കഴിയട്ടെ എന്നും ചാണ്ടി ഉമ്മൻ ആശംസിച്ചു. യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രതിഷ്ഠ ചടങ്ങു നടക്കുന്ന സമയത്തു പങ്കെടുക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു.

 

ഇന്ന് രാവിലെ 9:30ക്ക്‌ ആശ്രമത്തിൽ എത്തിയ ചാണ്ടി ഉമ്മനെ സേവനം യു കെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ, കൺവീനർ ശ്രീ സജീഷ് ദാമോദരൻ സേവനം യുകെ ഡയറക്ടർ ബോർഡ് മെമ്പേഴ്സ്, നാഷണൽ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, കുടുംബയൂണിറ്റ് , യുവധർമ്മ സേന ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

 

RECENT POSTS
Copyright © . All rights reserved