ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി. എന്നാല്‍ ഇപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട മകനെയോർത്ത് കണ്ണീരൊഴുക്കാനാണ് ഈ അമ്മയുടെ വിധി. മകന്റെ ഭാര്യവീട്ടുകാർ പട്ടയഭൂമി നിഷേധിച്ചതിനെത്തുടർന്നാണ് കയറിക്കിടക്കാൻ ഒരു കൂരയില്ലാത ദുരിതത്തിൽ കഴിയുകയാണ് ഇവരുടെ മകനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. പട്ടയം ലഭിക്കാനും ഭാര്യവീട്ടുകാർ പൊലീസിൽ നൽകിയ കേസുകൾ തീർക്കാനും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് മോളി കണ്ണമാലിയും കുടുംബവും. സംഭവത്തെക്കുറിച്ച് മോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ
മകൻ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നൽകിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവർ ഇത് തരാൻ കൂട്ടാക്കുന്നില്ല. മകൻ വീടുവെയ്ക്കാനായി ചെന്നപ്പോൾ അവർ എതിർക്കുകയാണ്.
ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. ഒട്ടും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് മകന്റെ വീട്. അതുകൊണ്ടാണ് എന്റെ കയ്യിൽ നുള്ളിപ്പെറുക്കിയെടുത്തിട്ടുള്ള രണ്ടോ മൂന്നോ പവൻ വിറ്റിട്ടായാലും കുഞ്ഞിന് ഒരു വീട് കെട്ടി നൽകാമെന്ന് കരുതിയത്. അവർ പക്ഷെ സമ്മതിക്കുന്നില്ല. എതിർപ്പിനൊപ്പം മോന്റെ പേരിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിൽ കള്ളപരാതിയും നൽകി. ഞാനും മോനും കഞ്ചാവാണെന്നും മദ്യപാനമാണെന്നുമൊക്കെയാണ് അവർ നൽകിയത്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി സഹികെട്ടു. ഞങ്ങൾക്ക് അർഹതയില്ലാത്ത ഒരു സ്വത്തും വേണ്ട, ഇതുപക്ഷെ അവകാശപ്പെട്ടതാണ് ചോദിക്കുന്നത്.
ഇതുവരെയും ഒരാളുടെ അടുത്തും കൈനീട്ടാതെയാണ് മക്കളെ വളർത്തിയത്. എനിക്ക് ഈ അടുത്ത് ഹൃദയാഘാതംവന്ന് ആശുപത്രിയിലായിരുന്നു. അതെല്ലാം ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടതിന് പിന്നാലെയാണ് ഈ പ്രശ്നം. ആശുപത്രിയിലും നല്ലൊരു തുക ചിലവായി. എന്നാലും കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ എന്നുകരുതിയാണ് കിട്ടുന്ന ജോലിയ്ക്കൊക്കെ പോയി പണമുണ്ടാക്കുന്നത്. ഞങ്ങൾക്ക് നീതി കിട്ടിയാൽ മതി, അതിൽക്കൂടുതൽ ഒന്നും വേണ്ട– മോളി കണ്ണമാലി പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പട്ടിക സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു. പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ സമര്‍പിക്കും. ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോ എന്നതിന് മുകുള്‍ വാസ്നിക് മറുപടി പറഞ്ഞില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടി ഇന്നത്തെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. വയനാട്ടില്‍ ടി.സിദ്ദിഖിന് സീറ്റ് നല്‍കുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ത്തതാണ് പ്രധാനമായും അദ്ദേഹത്തെ ചൊടിപ്പിച്ചത്.
പതിനാറുസീറ്റില്‍ ഏഴിലും അനിശ്ചിതത്വം തന്നെ നിലനില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര സീറ്റുകളില്‍ ആണ് ആശയക്കുഴപ്പം വന്നത്. എറണാകുളത്തെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും.
സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും എന്ന് തന്നെയാണ് സൂചന. വയനാട് സീറ്റിൽ ഷാനി മോൾ ഉസ്മാൻ മൽസരിക്കുമോ എന്നതാണ് ഡൽഹിയിൽ ഉയരുന്ന പ്രധാനചോദ്യം. ഐ ഗ്രൂപ്പ് ഷാനിമോൾക്കു വേണ്ടി ഉറച്ചു നിൽക്കുമ്പോൾ ടി.സിദിഖാണ് എ യുടെ നോമിനി. ചാലക്കുടി ബെന്നി ബഹനാന് നൽകുന്നതിനാൽ വയനാട് കിട്ടിയേ മതിയാകൂ എന്ന് ഐ ഗ്രൂപ്പ്.
ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടി.എൻ പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സീറ്റുറപ്പിച്ചു. വടകരയിൽ മുല്ലപ്പള്ളി ഇല്ലെങ്കിൽ വിദ്യാ ബാലകൃഷ്ണന്റെ പേരിനാണ് മുൻതൂക്കം.
കാസർകോടും ആലപ്പുഴയിലും പത്തനംതിട്ടയിലും ചിത്രം തെളിഞ്ഞിട്ടില്ല. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് തന്നെയാണ് പ്രഥമ പരിഗണന. എറണാകുളത്ത് ഗ്രൂപ്പിനതീതമായി ഹൈബി ഈഡന്റ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതാകും.
പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബിജെപിയിൽ പിടിവലി. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകീട്ട് നാലിന് ഡൽഹിയിൽ ചേരും.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ ബിജെപിയില്‍ നേതാക്കളുടെ പോരാട്ടം
കെ.സുരേന്ദ്രന്‍, പി.എസ്.ശ്രീധരന്‍ പിള്ള, എം.ടി.രമേശ് എന്നിവര്‍ രംഗത്ത്
*താല്‍പര്യം അറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, എം.ടി രമേശ്, പി എസ് ശ്രീധരൻപിള്ള വരും പത്തനംതിട്ടയ്ക്കായി കച്ചമുറുക്കി നിൽക്കുന്നു.
ശ്രീധരൻ പിള്ള മിക്കവാറും പുറത്തായേക്കും. തുഷാർ വെള്ളാപ്പള്ളി മൽസരിക്കില്ലെങ്കിൽ തൃശൂരിൽ ടോം വടക്കന് സാധ്യത തെളിയും. വടക്കന്റ പേര് സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിലില്ല. നിർബന്ധിച്ചാൽ മൽസരിക്കാമെന്ന നിലപാടിലാണ് സുരേഷ് ഗോപി. പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ, ആറ്റിങ്ങൽ പി കെ കൃഷ്ണദാസ്, ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനോ, ബി ഗോപാലകൃഷ്ണനോ മൽസരിച്ചേക്കും.
ഭാര്യക്ക് തന്നോടുള്ള സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ധ രാത്രിയില്‍ നടു റോഡില്‍ നിന്ന് മരണം ഏറ്റുവാങ്ങേണ്ടി വന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ലിഷൂയിയിലാണ് സംഭവം.
ട്രാഫിക് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാന്‍ എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പാനും ഭാര്യ ഷ്‌വോയും തമ്മില്‍ വഴക്കുണ്ടാക്കി അര്‍ധരാത്രി തിരക്കുള്ള റോഡിനു നടുവിലൂടെ നടക്കുന്നത് കാണാന്‍ സാധിക്കും. പാനിനെ റോഡില്‍ നിന്നും മാറ്റാന്‍ ഭാര്യ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ അതിന് വഴങ്ങുന്നുണ്ടായിരുന്നില്ല.
മിക്ക വാഹനങ്ങളും ഒഴിഞ്ഞുമാറി പോയെങ്കിലും വേഗത്തില്‍ വന്ന ഒരു വാഹനം പാനിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.
തലക്ക് ഗുരുതരമായ പരിക്കും വാരിയെല്ലിനു പൊട്ടലും ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.പാന്‍ മദ്യപിച്ചിരുന്നെന്നും , ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്ന് മരിക്കും മുമ്പ് അയാള്‍ പറഞ്ഞുവെന്നും പോലീസ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
റോഡില്‍ നിന്നും അരികിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ഭാര്യക്ക് തന്നോട് സ്‌നേഹമുണ്ടെന്ന് വിശ്വസിക്കാം എന്നു പറഞ്ഞായിരുന്നു തര്‍ക്കം
കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പ്രിയ പുത്രന്‍ തൈമൂര്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഈ കുട്ടിത്താരത്തിന് കരീനയേക്കാളും സെയ്ഫിനേക്കാളും ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ തൈമൂറിനൊപ്പം താരമാകുന്ന മറ്റൊരാളുണ്ട്. തൈമൂറിന്റെ നാനി സാവിത്രി. മാതാപിതാക്കള്‍ക്കൊപ്പം കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൈമൂറിനെ സാവിത്രിക്കൊപ്പമാണ് കാണാന്‍ കഴിയുന്നത്.
അച്ഛനേക്കാളും അമ്മയേക്കാളും സാവിത്രിയാണ് തൈമൂറിനൊപ്പം കൂടുതല്‍ സമയവും ഉണ്ടാവാറുള്ളത്. കുട്ടിയോടൊപ്പം സാവിത്രി വിദേശയാത്രയും പോകാറുണ്ട്. പ്ലേസ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം ആയയാണ്. പലപ്പോഴും സാവിത്രിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. അധിക ജോലിയുള്ള മാസങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ശമ്പളം കൂടാറുണ്ട്. എപ്പോഴും തൈമൂറിനൊപ്പം ഉള്ളതുകൊണ്ട് തന്നെ അധികം ചിത്രങ്ങളിലും സാവിത്രിയും ഉണ്ടാകും.

തൈമൂറിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് ഒരുമാസം ഒന്നരലക്ഷം രൂപയാണ് സാവിത്രിയുടെ ശമ്പളം. അധിക ജോലിയുള്ള മാസങ്ങളില്‍ അത് ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ എത്താറുണ്ട്. കരീനയുടെയും സെയ്ഫിന്റെയും കുടുംബത്തിലുള്ളവരാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാല്‍ കരീനയോ സെയ്‌ഫോ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. പക്ഷേ സംഭവം ശരിവയക്കുന്ന പ്രതികരണം കരീനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്.

ഒരു അഭിമുഖത്തില്‍ അബ്ബാസ് ഖാന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്. ‘കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് എനിക്ക് വലുത്. അതിനായി എത്ര ചെലവാക്കുന്നുവെന്നത് കണക്കാക്കില്ല. നാനിയുടെ കൈകളില്‍ തൈമൂര്‍ സന്തോഷവാനും സുരക്ഷിതനുമാണ്. അതിന് വിലയിടാനാകില്ല’ കരീന വ്യക്തമാക്കി
മലപ്പുറം: പൊന്നാനിയില്‍ പിതാവ് പൊള്ളലേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണന്‍(65) പൊള്ളലേറ്റ് മരിച്ച കേസില്‍ മകന്‍ വിനോദി (27)നെയാണ് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഒരാഴ്ച മുമ്പാണ് മരണത്തിനാസ്പദമായ സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ പിതാവ് കിടക്കുന്നതിനടുത്തുള്ള വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി കിടപ്പിലായ നാരായണന്റെ ദേഹത്തേക്കും തീ പടര്‍ന്നു. കിടപ്പിലായതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നാരായണനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാരായണന്‍ മരണത്തിന് കീഴടങ്ങിയത്.
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെ ഏപ്രില്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആസ്ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്‍റണ്‍ ടാരന്‍റ്. ഇയാളെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. 49 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ മുഖ്യപ്രതിയായ ബ്രെന്റണ്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അറാന്‍ഡ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജരുണ്ടെന്ന് സംശയമുണ്ടെന്ന്. 9 പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎഇയിൽ മൂടൽമഞ്ഞു തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. കാഴ്ചാപരിധി കുറഞ്ഞതിനാൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിർദേശം.
പുലർച്ചെ കാഴ്ചാപരിധി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അബുദബി, ദുബായ്, ഷാർജ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ പലയിടങ്ങളിലും കനത്ത മഴ പെയ്തു. അതേസമയം, കനത്ത മൂടൽ മഞ്ഞ് കാരണം ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ഫുജൈറ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.
ന്യൂഡല്‍ഹി: ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയാണ് കൈകൊള്ളുക. ഹൈക്കമാന്റ് സമ്മര്‍ദ്ദമില്ലെങ്കില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുള്ളുവെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ നിലപാട്.
വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വടകര,വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നേരത്തെ പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ പകരം ആന്റോ ആന്റണി സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന് പകരം ഷാനി മോള്‍ ഉസ്മാനെയോ അടൂര്‍ പ്രകാശിനെയോ പാര്‍ട്ടി പരിഗണിക്കാനാവും സാധ്യത. വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്ന് നേതൃത്വത്തിന്റെ ആവശ്യം. വേണുഗോപാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കില്ലെങ്കില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായേക്കും. പി. ജയരാജനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ.കെ രമയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. എറണാകുളത്ത് സിറ്റിംഗ് എം.പി കെ.വി തോമസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. പി. രാജീവിനെതിരെ ഹൈബി ഈഡനെ ഇറക്കണമെന്ന് ജില്ലാ കമ്മറ്റിയിലെ ചിലര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇടുക്കിയില്‍ പിജെ ജോസഫിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തിലും കൃത്യമായി തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാനെത്തിയതോടെ പത്തനംതിട്ട സീറ്റിന് വേണ്ടി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റിനായി പാര്‍ട്ടിക്കുള്ളില്‍ മത്സരം നടത്തുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ശോഭാ സുരേന്ദ്രനെയോ സി. കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കാനാവും കേന്ദ്ര നേതൃത്വം ശ്രമം നടത്തുക. അതേസമയം തൃശൂരില്‍ ടോം വടക്കന്‍ മത്സരിക്കാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ,പി.ജെ ജോസഫിന്റ തുടര്‍നിലപാടായിരിക്കും നിര്‍ണായകം. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് ജോസഫും കൂട്ടരും എന്തുചെയ്യുമെന്നതായിരിക്കും ഏവരും ഉറ്റുനോക്കുക. കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇനിയെന്ത് പോംവഴി കണ്ടെത്തുമെന്നതും പ്രധാനമാണ്.
കോണ്‍ഗ്രസിന്റ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കെ.പി.സിസി പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇടുക്കിയില്‍ പി.ജെ ജോസഫ് സ്ഥാനാര്‍ഥിയാകില്ലെന്നാണ് സൂചന. എങ്കിലും വൈകിട്ട് വരെ കാത്തിരിക്കാന്‍ തന്നെയാണ് ജോസഫിന്റേയും കൂട്ടരുടേയും തീരുമാനം. ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഇതിന് പുറമെ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കുന്നതിലെ സാങ്കേതികകുരുക്കും നീക്കം ഉപേക്ഷിക്കാന്‍ കാരണമായി. സീറ്റ് ഇല്ലാതെ വന്നാല്‍ ജോസഫിന്റ ഭാവി നീക്കം വ്യക്തമല്ല.
കാര്യങ്ങള്‍ ഇത്രത്തോളം ആയ സ്ഥിതിക്ക് കോട്ടയം സീറ്റില്‍ ഇനി അവകാശവാദം ഉന്നയിക്കാനുമാകില്ല. സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് മാണിയും കൂട്ടരും പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മാണിപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് മുന്നണിയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ജോസഫും കൂട്ടരും തീരുമാനിച്ചേക്കാം. പക്ഷെ തിരഞ്ഞെടുപ്പ് മുന്നണിക്കാകെ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജോസഫിനെ അനുനയിപ്പിച്ച് നിര്‍ത്താനാകും കോണ്‍ഗ്രസ് ശ്രമം. പ്രശ്നങ്ങളില്‍ ഇടപെട്ട സ്ഥിതിക്ക് കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിന്റേത് മാത്രമായി മാറിയിരിക്കുകയാണിപ്പോള്‍.