തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും മൃഗീയമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ യുവതിയുടെ കുടുംബചരിത്രം സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ളത്. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇപ്പോള്‍ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് അരുണിന്റെ കാമുകിയായ യുവതിയുടെ പിതാവ്. സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ഇയാള്‍ നിലവില്‍ ബെംഗളൂരുവിലാണ് താമസം. ഇപ്പോള്‍ സ്വന്തം പേരക്കുട്ടികള്‍ ആക്രമണത്തിന് ഇരയായെങ്കിലും ഇയാള്‍ കേരളത്തിലെത്തിയിട്ടില്ല.
ഭര്‍ത്താവായ ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ സംശയനിഴലിലുള്ള യുവതിയുടെ ജീവിതവും അച്ഛനായ സംവിധായകന്‍ കുഞ്ചാക്കോ ബോബനെയും വിനീതിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത സിനിമയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നയാളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോള്‍ യുവതിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതും ഇതേ സംഭവം തന്നെ.
ചെറുപ്പത്തില്‍ സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട് ഈ യുവതി. ബിജുവിനെ വിവാഹം കഴിച്ചശേഷം അഭിനയത്തില്‍ കാര്യമായ ശ്രദ്ധ കാണിച്ചിട്ടില്ല. അതേസമയം ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള സാധ്യതകള്‍ പോലീസ് നോക്കുന്നുണ്ട്.
ഒരു അസുഖവും ഇല്ലാതിരുന്ന ബിജു മരിച്ചതില്‍ തങ്ങള്‍ക്ക് സംശയം തോന്നിച്ചിരുന്നതായി തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്‍. അത്രയുംകാലം വീട്ടില്‍ പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് യുവതി കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു പറയുന്നു.
മേയ് 23ന് രാവിലെ 10.30ഓടെയാണ് ഇളയകുട്ടി വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്. അച്ഛന്‍ ഛര്‍ദിച്ചെന്നും അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് പറഞ്ഞത്. ഞങ്ങള്‍ മരുമകളെ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് ബിജു മരിച്ചെന്ന് അവള്‍ വിളിച്ചുപറയുന്നത്. സമീപത്തുള്ള പൊന്നപ്പന്‍ എന്നൊരാളുടെ വാഹനത്തിലാണ് ബിജുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവളുടെ മടിയില്‍ തലവച്ചാണ് ബിജു കിടന്നിരുന്നത്.
അന്ന് രാത്രി ഒന്‍പതുവരെ ബിജുവിന്റെ മൃതദേഹം ഉടുമ്പന്നൂരിലെ ഭാര്യവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീടാണ് തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുമ്പു മാധ്യമങ്ങളില്‍ നിന്ന് വന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു വെളിപ്പെടുത്തലും ബാബു നടത്തുന്നു. ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല. നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടില്‍ അടക്കം ചെയ്യുകയാണ് ചെയ്തത്. ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നതിനടക്കം സാധിക്കും.
സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേദിവസം അരുണ്‍ വീട്ടിലെത്തിയിരുന്നു. അവിടെവച്ച് ബന്ധുക്കളില്‍ ചിലരോട് അവളെ സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നു. അവള്‍ക്കും അതിനു താല്പര്യമായിരുന്നു.
പത്തുവര്‍ഷം ഒന്നിച്ചു താമസിച്ച ഭര്‍ത്താവ് മരിച്ച് ചിതയുടെ ചൂടാറുമുമ്പേ അവള്‍ അങ്ങനെ പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു. ഗുണ്ടയായ അരുണിനെ വിവാഹം കഴിക്കരുതെന്ന് ഞങ്ങള്‍ പലകുറി മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ അവള്‍ അടുത്തദിവസം തന്നെ മക്കളോടോപ്പം ഉടുമ്പന്നൂരിലേക്ക് തിരിച്ചുപോയി.
ബിജുവും കുടുംബവും ഇടയ്ക്ക് ആലുവയില്‍ കുടുംബസമേതം താമസിച്ചിരുന്നു. അവിടത്തെ ജോലി പോയതോടെയാണ് ഉടുമ്പന്നൂരിലെ ഭാര്യവീട്ടിലേക്ക് പോയത്. ടീച്ചറായിരുന്ന അമ്മായിയമ്മ തനിച്ചായതു കൊണ്ടാണ് അവിടെ പോയി നില്ക്കാന്‍ തീരുമാനിച്ചത്. തൊടുപുഴയില്‍ ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങുകയും ചെയ്തു.
അതു നല്ലരീതിയില്‍ പോകുന്നുണ്ടായിരുന്നു. സാമ്പത്തികമായി നല്ലനിലയിലായിരുന്നു ബിജു. എന്റെ മകന്‍ മരിച്ചശേഷം അവള്‍ ഞങ്ങളുമായി വലിയ അടുപ്പമില്ലായിരുന്നു. ഫോണ്‍വിളി പോലും മുറിഞ്ഞു. ഇടയ്ക്ക് അരുണിനൊപ്പം ഒളിച്ചോടിയകാര്യം ഞങ്ങളറിഞ്ഞിരുന്നു.
ഇപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. എല്ലാം അവനും അവളുംകൂടി മുന്‍കൂട്ടി നിശ്ചയിച്ചപോലെ നടപ്പിലാക്കിയ പദ്ധതിപോലെ തോന്നുന്നു. എന്റെ മകന്റേതായ എല്ലാം നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മക്കളെ രണ്ടുപേരെയും കൊല്ലാനുള്ള നീക്കമാണ് നടന്നത്. എല്ലാറ്റിനും അവളുടെ ഒത്താശയുണ്ടെന്ന കാര്യം ഉറപ്പാണ്.
കോലഞ്ചേരിയിലെ ആശുപത്രിയില്‍ വച്ച് അവളെ കണ്ടിരുന്നു. ഒന്നും സംസാരിച്ചില്ല. എന്റെ കൊച്ചുമക്കളെ ഇത്തരത്തിലാക്കിയവളോടു സംസാരിക്കാന്‍ താല്പര്യവുമില്ല. അവളുടെ അമ്മയോട് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. എന്റെ കൊച്ചുമക്കള്‍ക്ക് ആപത്തൊന്നും വരാതെ ഇനി നോക്കണം. മകന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരികയും വേണം- ഫോണിലൂടെ നല്കിയ അഭിമുഖത്തില്‍ ബാബു പറയുന്നു.
തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി. സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതോടെയാണ് തൃശൂരിൽ സുരേഷ് ഗോപിയ്ക്കു നറുക്കു വീണത്. തുഷാർ മണ്ഡലം മാറിയതോടെ സീറ്റ് ബിജെപിയിലേക്കു തിരികെയെത്തുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്, കോൺഗ്രസിൽ നിന്നു കൂറുമാറിയ ടോം വടക്കൻ തുടങ്ങിയവർ ആദ്യഘട്ട ചർച്ചകളിൽ തൃശൂരിൽ പരിഗണിക്കപ്പെട്ടിരുന്നു
ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പ്രസ്താവനയില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ക്ക് അതൃപ്തി. വിജയരാഘവന്റെ വാക്കുകള്‍ അനവസരത്തിലുള്ളതാണെന്നാണ് നേതാക്കളുടെ പൊതു വിലയിരുത്തല്‍. അതേസമയം, വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനാര്‍ഥി പി.കെ.ബിജു ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ രംഗത്തെത്തി.
പ്രചാരണരംഗത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന മേല്‍ക്കൈക്ക് എ.വിജയരാഘവന്റെ പ്രസ്താവന തിരിച്ചടിയായെന്നാണ് ഇടതുനേതാക്കളുടെ വികാരം. വിവാദം ഫലത്തില്‍ ഗുണം ചെയ്തത് യു.ഡി.എഫിനാണ്. എതിരാളികള്‍ക്ക് ആയുധം നല്‍കുകയായിരുന്നു വിജയരാഘവന്‍. ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനകള്‍ക്കില്ലെന്നും ഘടകകക്ഷി നേതാക്കള്‍ വ്യക്തമാക്കി. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചായാല്‍ സി.പി.എം നേതൃത്വത്തെ അതൃപ്തി അറിയിക്കാനും നീക്കമുണ്ട്.
എന്നാല്‍ രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് വൈകാരികവിഷയം ഉയര്‍ത്തുന്നതെന്നായിരുന്നു ആലത്തൂര്‍ സ്ഥാനാര്‍ഥി പി.കെ.ബിജുവിന്റെ പ്രതികരണം. വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. പുറമെ ന്യായീകരിക്കുന്നുണ്ടെങ്കിലും, എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ സി.പി.എം നേതൃനിരയിലും അമര്‍ഷമുണ്ടെന്നാണ് സൂചന.
രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവൻ. രമ്യക്ക് വേദനിച്ചെങ്കില്‍ അതിൽ വിഷമമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം തോല്‍ക്കും എന്നുമാത്രമാണ് ഉദ്ദേശിച്ചത്. രാഷ്ട്രീയമായ വിമര്‍ശനം തെറ്റിദ്ധാരണയുണ്ടാക്കുംവിധം വ്യാഖ്യാനിക്കപ്പെട്ടു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ഥം നൽകി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. ആരേയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം. രാഷ്ട്രീയനിലപാടിലെ വ്യത്യസ്ഥതയെ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കുന്നത് തുടരും. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത സുഹൃത്താണ്.
തന്റെ പ്രസംഗം ചില മാധ്യമങ്ങൾ ‘മറ്റൊരു റൂട്ടിലേക്ക്’ തിരിച്ചു വിട്ടു. ഏതെങ്കിലും ആളുകളെ വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. കൂടുതൽ സ്ത്രീകൾ പൊതുരംഗത്തേക്ക് വരണമെന്നാണു നിലപാട്. തന്റെ ഭാര്യയും പൊതുപ്രവർത്തകയാണ്. വ്യക്തിപരമായ വിമർശനം എൽഡിഎഫിന്റെ നയമല്ല. എന്നാൽ ലീഗിന്റെ കൊള്ളരുതായ്മയെയും നിലപാടുകളെയും കാർക്കശ്യത്തോടെ എതിർക്കുക തന്നെ ചെയ്യും.
രമ്യയ്ക്കെതിരായ അശ്ലീലപരാമർശം വിവാദമായ സാഹചര്യത്തിലായിരുന്നു വിജയരാഘവന്റെ വിശദീകരണം. പരാമർശം അനവസരത്തിലെന്ന് ഇടതുനേതാക്കൾ പോലും വിലയിരുത്തി. എന്നാല്‍ പരസ്യപ്രസ്താവനക്ക് ആരും തയാറല്ല. വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു പൊതുവികാരം
ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ ഇന്നലെയാണ് എ. വിജയരാഘവൻ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചത്. രമ്യ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവൻ മോശം രീതീയിൽ പരാമർശിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് കൺവൻഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമർശം
മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് കൺവൻഷൻ വേദിയിൽ എത്തുന്നതിന് തൊട്ടു മുൻപായിരുന്നു എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പ്രസംഗം. മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയിൽ പി.വി.അൻവറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ നേതാക്കൾ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവൻ ആലത്തൂർ സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ മോശം ഭാഷയിൽ ആണ് പരാമർശിച്ചത്
ബിരിയാണിയെന്നു കേട്ടാൽ പാർലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവൻ വിമർശിച്ചു. രമ്യ ഹരിദാസിനെതിരായ പരാമർശം പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.
തമിഴ് ചലച്ചിത്രകാരന്‍ ജെ.മഹേന്ദ്രന്‍ ചെന്നൈയില്‍ അന്തരിച്ചു. 79 വയസായിരുന്നു. അദ്ദേഹത്തിന്റെ ഉതിരിപ്പൂക്കള്‍, നെഞ്ചത്തെ കിള്ളാതെ, മുള്ളും മലരും, ആടുപുലിയാട്ടം തുടങ്ങിയ സിനിമകള്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയുടെ തന്നെ ചരിത്രം തിരുത്തിക്കുറിക്കുന്നവയായിരുന്നു. മണിരത്നവും ശങ്കറും മുതല്‍ മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ പ്രിയദര്‍ശന്‍ വരെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച പ്രതിഭയായിരുന്നു മഹേന്ദ്രന്‍.
പ്രതാപം, പിന്നെ സ്വന്തം സിനിമയുടെ വിഡിയോ കസെറ്റുകള്‍ കൊടുത്ത് പണം കടം വാങ്ങേണ്ടത്ര ഗതികേട് വന്ന കലാകാരന്‍–മഹേന്ദ്രന്റെ ജീവിതം സ്വന്തം സിനിമകളെപ്പോലെ തന്നെ മുള്ളും മലരും നിറഞ്ഞതായിരുന്നു. കഥയും തിരക്കഥയും എഴുതി സംവിധായകനായി ഒടുവില്‍ നടനായി സിനിമയോടും ലോകത്തോടും വിടപറഞ്ഞ ജീവിതം.

1939ല്‍ ഇളയെങ്കുടിയില്‍ ജനിച്ച ജെ.അലക്സാണ്ടറെ സിനിമാലോകത്തെ മഹേന്ദ്രനാക്കിയത് മധുരയിലെ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ എംജിആറിനു മുന്നില്‍ നടത്തിയ കച്ചവട സിനിമാ വിമര്‍ശനമാണ്. മികച്ച ചലച്ചിത്ര നിരൂപകനാവട്ടെ എന്നായിരുന്നു നടികര്‍ തിലകത്തിന്റെ ആശംസ. പക്ഷേ, മഹേന്ദ്രന്റെ ജീവിതം കച്ചവടത്തിനപ്പുറത്ത് സിനിമയില്‍ കലയുടെ ഇന്ദ്രജാലം തീര്‍ക്കാനായിരുന്നു. എംജിആറിന്റെ നാടകസംഘത്തിന് കഥകളെഴുതിയ മഹേന്ദ്രനെ അദ്ദേഹം തന്നെ വാഴ്‌വേ വാ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിച്ചു. ആദ്യസിനിമ മുള്ളും മലരും ഏറെ ശ്രദ്ധിക്കപ്പെട്ടു. നെഞ്ചത്തെ കിള്ളാതെ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ നേടി.
ഉതിരിപ്പൂക്കള്‍, പൂട്ടാത്ത പൂട്ടുകള്‍, ജോണി തുടങ്ങിയ സിനിമകളുടെ സംവിധാനം ചെയ്തു. ഇതിലും എത്രയെ ഏറെ തിരക്കഥയും സംഭാഷണവും എഴുതി. ജോണി, ആടുപുലിയാട്ടം എന്നീ സിനിമകളിലൂടെ രജനി സ്റ്റൈല്‍ രൂപപ്പെടുത്തിയതിലും മഹേന്ദ്ര സ്പര്‍ശമുണ്ട്.
പേട്ട, തെറി, മിസ്റ്റര്‍ ചന്ദ്രമൗലി, സീതാകാതി തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. തെറിയിലെ വില്ലന്‍വേഷത്തിന് പുരസ്കാരവും ലഭിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വിമർശനവുമായി എൻഎസ്എസ് മുഖപത്രം. ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല. ശബരിമല വിഷയം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കണ്ടു.
ബിജെപി നിയമ നടപടി സ്വീകരിക്കാത്തതിനെതിരെയും എൻ എസ് എസ് മുഖപത്രമായ സർവീസസിൽ വിമർശനമുണ്ട്. എൻ എസ് എസ് സമദൂര നിലപാട് തുടരുമെന്നും വിശ്വാസത്തിന്റെ പേരിൽ വോട്ടു ചോദിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് വിശ്വാസ സമൂഹം തീരുമാനിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് വെല്ലുവിളിയല്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി. മണ്ഡലത്തില്‍ നാളെ മുതല്‍ സജീവ പ്രചാരണം ആരംഭിക്കാനിരിക്കുകയാണ് ബി.ജെ.പി. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് ബി.ജെ.പിയും ഘടകകക്ഷികളുമെങ്കിലും വോട്ട് ശതമാനത്തില്‍ ഏറെ പിന്നിലാണ്. 2009ല്‍ വെറും 3.89 ശതമാനം വോട്ടാണ് ഇവിടെ ബി.ജെ.പിക്ക് ലഭിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും വയനാട്ടില്‍ ദയനീയ പരാജയമേറ്റുവാങ്ങുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. വയനാട്ടില്‍ ഇത്തവണ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. നേരത്തെ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന തുഷാര്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമെന്ന് വ്യക്തമായതോടെ മണ്ഡലം മാറ്റുകയായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. തുഷാര്‍ വെള്ളിപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ബി.ജെ.പിക്ക് പരാജയം ഭയം മൂലമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ നേതാവിനെ ബി.ജെ.പി ഇറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം തൃശൂര്‍ സീറ്റില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി മാറുന്നത് ശുഭകരമല്ലെന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. തുഷാറിന്റെ അഭാവത്തില്‍ തൃശൂരില്‍ ബിഡിജെഎസ് വനിതാ നേതാവ് സംഗീത മത്സരിക്കുമെന്നാണ് സൂചന. അതേസമയം സീറ്റ് ബി.ജെ.പി ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങളെ കളിയാക്കി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്.
കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കുവേണ്ടി നിവിൻ പോളി തടി കുറയ്ക്കുന്നില്ലെന്ന വിമർശനം കുറച്ചുകാലമായിട്ടുണ്ട്. അവസാനം ഇറങ്ങിയ മിഖായേൽ ഈ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ വിമർശനങ്ങളുടെ വായ് അടപ്പിക്കുന്ന വിധം തടി കുറിച്ച് എത്തിയിരിക്കുകയാണ് താരം. പ്രേമം ചിത്രത്തിലെ ജോർജിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നിവിൻ എത്തുന്നത്. ചെന്നൈയിൽ നിന്നുള്ള ചില ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ ഷൂട്ടിങിനെത്തിയ നിവിനെ തമിഴ് പ്രേക്ഷകർ ആവേശത്തോടെ വരവേൽക്കുന്ന വിഡിയോയും തരംഗമായിരുന്നു.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ റൊമാന്റിക് ആക്‌ഷൻ എന്റർടെയ്നറാണ്. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചിത്രത്തിന് കഥ ഒരുക്കുന്നതും
നടനും നിവിന്റെ ഉറ്റസുഹൃത്തുമായ അജുവർഗീസ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചത്. ധ്യാൻ സംവിധാനം ചെയ്യുന്ന ലവ് ആക്‌ഷന്‍ ഡ്രാമയിലാണ് പുത്തൻ െഗറ്റപ്പിൽ നിവിൻ എത്തുക. 2016–ൽ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ നിവിന്റെ ലുക്കുമായി സാദൃശ്യമുള്ള ചിത്രമാണ് അജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ‘നിവിൻ ദ് സ്വാഗ് ഈ ബാക്ക്’ എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം കുറിച്ചു.
#NivinPauly shooting for #LoveActionDrama at #Chennai. pic.twitter.com/tmamSSYWoC
— Film77square (@film77square) March 30, 2019
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു വ്യക്തമായി. ചിലമ്പികുന്നേൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകൾ സിനി (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻപ്ലാപ്പള്ളി സ്വദേശി സജിയെ (35) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസിൽ വഴിത്തിരിവായത്. പൊലീസ് സംശയിക്കുന്നതറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യാശ്രമവും നടത്തി. അന്വേഷണം സജിയിലേക്കെത്താൻ ഇതും കാരണമായി. സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടിയിൽ സിനിയുടെയും തങ്കമ്മയുടെയും തലയിൽ അടിയേറ്റ തരത്തിലുള്ള മുറിവുകൾ കണ്ടെത്തിയതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇരുവരുടെയും തലയോട്ടിയിൽ ആഴത്തിൽ മുറിവുകളുണ്ടെന്ന കാര്യം പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു.
പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
ആറു വർഷം മുൻപ് തങ്കമ്മയുടെ ഭർത്താവ് കുട്ടപ്പൻ മരിച്ചിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയിൽ പ്രധാന റോഡിൽ നിന്നും 400 മീറ്റർ മുകളിലാണു ഇവർ താമസിക്കുന്ന വീട്. അയൽപക്കത്ത് മറ്റു വീടുകൾ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്പിലെ ജോലികൾ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ
പ്ലാപ്പള്ളി ചിലമ്പിക്കുന്നേൽ വീടിന്റെ പരിസരത്തു നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു വ്യാഴാഴ്ച നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്തെന്നായിരുന്നു നാട്ടിൽ പ്രചരിച്ചത്. എന്നാൽ, മൃതദേഹങ്ങളുടെ കിടപ്പും ഇൻക്വസ്റ്റ് നടപടികളുടെ റിപ്പോർട്ടും കിട്ടിയതോടെ പൊലീസ് ഉറപ്പിച്ചു; ഇതു കൊലപാതകമാണ്. എന്നാൽ, നാട്ടിൽ പരന്ന ആത്മഹത്യയെന്ന കഥ പൊലീസ് തിരുത്തിയില്ല.
മോഷണത്തിനായുള്ള കൊലപാതകമാണോ എന്നായിരുന്നു പിന്നീട് അന്വേഷണം പക്ഷേ, ആറു പവനോളം സ്വർണം വീടിനുള്ളിൽ നിന്നു കണ്ടെത്തിയതോടെ ഇൗ നിഗമനം ഉപേക്ഷിച്ചു. തുടർന്നാണ് ഇവരുമായി അടുപ്പമുള്ള ചുരുക്കം ചില ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അപ്പോഴും സജി സംശയത്തിന്റെ പട്ടികയിൽപ്പെട്ടിരുന്നില്ല.
സുഹൃത്തുക്കളുമായി ചേർന്നു സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സജിക്കു സിനിയുടെ മേൽ കണ്ണുണ്ടായിരുന്നെന്നു വെളിപ്പെടുത്തി. ഈ വിവരം പൊലീസിന്റെ ചെവിയിലെത്തിയതോടെ സജിയെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. ഇതറിഞ്ഞതോടെയാണു സജി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേ തുടർന്നു പൊലീസ് സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സജി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ലിസ്ബൺ: പോർച്ചുഗലിൽ മസ്തിഷ്ക മരണം സംഭവിച്ച അമ്മ കുഞ്ഞിനു ജന്മം നല്കി. മുൻ അന്താരാഷ്ട്ര തോണിതുഴച്ചിൽ താരമായിരുന്നു കാതറീനാ സെക്വീറനാണ് ആണ്‍കുഞ്ഞിനു ജ·ം നല്‍കിയത്. പോർട്ടോയിൽ സെന്റ് ജോർജ് ആശുപത്രിയിലാണു സംഭവം. വെന്റിലേറ്ററുടെ സഹായത്തോടെ കുഞ്ഞിന്റെ പൂർണ സംരക്ഷണം ഉറപ്പാക്കിയതിനുശേഷമായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. കടുത്ത ആസ്ത്മ രോഗത്തെത്തുടർന്ന് വളരെ നേരത്തെ തന്നെ സ്പോർട്സിൽ നിന്നു വിരമിക്കേണ്ടി വന്ന കാതറീനയ്ക്ക് ഇരുപത്തിയാറാം വയസിൽ, കുഞ്ഞിന് അഞ്ചുമാസം വളർച്ചയുള്ളപ്പോൾ ആസ്ത്മ അറ്റാക്കുണ്ടായി.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏറെ നേരം തടസപ്പെട്ടതിനാൽ ശരീരത്തിനു തളർച്ച ബാധിച്ചു. കഴിഞ്ഞവർഷം ഡിസംബർ 26 നു കാതറീനയുടെ മസ്തിഷ്ക്കമരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിപ്പോന്നത്. സാൽവദോർ എന്ന് കുട്ടിക്കു പേരു നല്കി. നിയോ നേറ്റൽ ഐസിയുവിൽ സാൽവദോർ സുഖമായിരിക്കുന്നു
മോസ്കോ: റഷ്യയിലെ എസ്7 എയർലൈൻസ് സഹ ഉടമയും റഷ്യയിലെ അതിസന്പന്നയുമായ നതാലിയ വലേറിയെവ്ന ഫിലേവ(55) വിമാനാപകടത്തിൽ മരിച്ചു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഈഗിൾബാഷ് വിമാനത്താവളത്തിനു സമീപത്തെ പാടത്ത് ഇന്നലെ ഉച്ചയോടെ തകർന്നുവീണ വിമാനം തീഗോളമായി മാറി. നതാലിയയുടെ പിതാവും അപകടത്തിൽ മരിച്ചു.
പിതാവിന്റെ വൈദ്യപരിശോധനയ്ക്കായാണ് ഫ്രാൻസിലെ കാൻസിൽനിന്ന് എപിക്-എൽടി എന്ന സ്വകാര്യ വിമാനത്തിൽ ഇവർ ജർമനിയിലേക്കു തിരിച്ചത്. പൈലറ്റ് ഉൾപ്പെടെ ആറു സീറ്റുള്ള വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും റഷ്യൻ പൗരന്മാരാണ്. അപകടകാരണം വ്യക്തമല്ലെന്നു കന്പനി അധികൃതർ അറിയിച്ചു. റഷ്യൻ സേഫ്റ്റി അഥോറിറ്റി ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നു ജർമൻ ഫെഡറൽ ബ്യൂറോ ഓഫ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷന്റെ(ബിഎഫ്യു) പ്രതിനിധി പറഞ്ഞു.
റഡാർ പരിധിയിൽനിന്നു വിമാനം അകന്നുപോയതിനെക്കുറിച്ച് പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നു ജർമനി എയർ ട്രാഫിക് കൺട്രോൾ എജൻസി ഡിഎഫ്എസ് പത്രക്കുറിപ്പിറക്കി. സാങ്കേതിക തകരാർമൂലം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാമെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് 4166 കോടി രൂപയുടെ ആസ്തിക്ക് ഉടമയായിരുന്നു നതാലിയ. റഷ്യയിലെ രണ്ടാമത്തെ വിമാനക്കന്പനിയായ എസ്7 എയർലൈൻസിന്റെ(സൈബീരിയൻ എയർലൈൻസ്) പ്രധാന ഓഹരിയുടമകൂടിയായിരുന്നു നതാലിയ.