സഹപ്രവര്‍ത്തകരെ വധിക്കാനായി ആയുധ ശേഖരണം നടത്തുന്നതിനിടെ പിടിയിലായ മുന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷം തടവ്. ഗ്ലാസ്ഗോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡോക്ടര്‍ മാര്ട്ടിന് വാറ്റ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 3 സബ് മെഷീന് ഗണ്ണുകളും, രണ്ട് പിസ്റ്റളും 15,00 കാര്ട്രിഡ്ജുകളും പോലീസ് കണ്ടെടുത്തിരുന്നു. പെരുമാറ്റച്ചട്ടലംഘനത്തെ തുടര്‍ന്ന് ഇയാളെ 2012ല്‍ നോര്‍ത്ത് ലാനാര്‍ക്ക്ഷയറിലെ മോങ്ക്ലാന്‍ഡ്സ് ആശുപത്രിയില്‍ നിന്ന് പുറത്തായിരിക്കുന്നു. ഏതാണ്ട് ഇതേ കാലയളവില്‍ വാറ്റിന് വിവാഹ മോചനവും തേടേണ്ടി വരികയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്താക്കാന്‍ കാരണക്കാരായ സഹപ്രവര്‍ത്തകരെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ആയുധ ശേഖരം നടത്തിയത്.
കൊല്ലാനുള്ള സഹപ്രവര്‍ത്തകരുടെ ലിസ്റ്റും വിലാസവും വാറ്റ് തയ്യാറാക്കി വെച്ചിരുന്നു. ആക്രമണം നടത്തുന്നതിന് മുന്നോടിയായ തയ്യാറെടുപ്പുകളും ഈ മുന്‍ കണ്‍സള്‍ട്ടന്റ് നടത്തിയിരുന്നു. ഇതിനായി ഷൂട്ടിംഗ് പരിശീലനവും ആയുധ ശേഖരണവുമെല്ലാം നടത്തി വരുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്നും കുട്ടക്കൊലയ്ക്ക് തയ്യാറെടുക്കുകയായിരുന്നു ഇയാളെന്നും പോലീസ് കണ്ടെത്തിയിരുന്നു. മുന്‍ സഹപ്രവര്‍ത്തകരെ വധിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വാറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് വാറ്റ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്.
വാറ്റിന്റെ 30 വര്‍ഷത്തെ എന്‍എച്ച്എസ് സേവനം മുഖവിലയ്ക്കെടുക്കണമെന്ന് പ്രതിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു. അതേ സമയം വാറ്റിനെതിരെ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ വിലകുറച്ച് കാണരുതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. വിദ്യാസമ്പന്നനും സമൂഹത്തില്‍ ഉയര്‍ന്ന പദവി അലങ്കരിക്കുകയും ചെയ്യുന്ന വാറ്റിനെ പോലെയുള്ള ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ കാണപ്പെടുന്ന ദുഖകരമാണ്. പക്ഷേ ആയുധങ്ങള്‍ ശേഖരിച്ച നടപടിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആളുകളുടെ ജീവന് അപകടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ തടയപ്പെടേണ്ടതുണ്ട്. ശിക്ഷ വിധിച്ചുകോണ്ട് ജഡ്ജ് ലേഡി സ്റ്റാന്‍സി പറഞ്ഞു.
ബാറ്റണ്‍ രോഗത്തിനായുള്ള മരുന്നിന് യുകെയില്‍ അംഗീകാരം ലഭിക്കാത്തത് മൂലം നാല് വയസ്സുകാരിയുടെ ചികിത്സ അനിശ്ചിതത്വത്തില്‍. അപൂര്‍വ്വ രോഗത്തില്‍ നിന്ന് മകളെ രക്ഷിക്കുന്നതിനായി അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് നാല് വയസ്സുകാരിയായ സഫ ഷെഹ്സാന്റെ മാതാപിതാക്കള്‍. ഒരു വര്‍ഷം മുന്‍പാണ് സഫ ഷെഹ്സാന് ബാറ്റണ്‍ രോഗം സ്ഥിരീകരിക്കുന്നത്. ചെറിയ പ്രായത്തിലുള്ള കുട്ടികളില്‍ കാണപ്പെടുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നാഡീവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ബാറ്റണ്‍ രോഗത്തിന്റെ മറ്റൊരു രൂപമായ എന്‍എസിഎല്‍2 ആണ് ഷെഹ്സാനെ പിടികൂടിയിരിക്കുന്നത്. ഈ രോഗം ബാധിച്ചാല്‍ പരമാവധി 10 വര്‍ഷം മാത്രമെ ആയുസ് ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്കയില്‍ കണ്ടെത്തിയ ബിന്യൂറ എന്ന മരുന്ന് ബാറ്റണ്‍ രോഗികള്‍ക്ക് പ്രയോജനപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലിനിക്കല്‍ ട്രയലിന് വിധേയരായ 23 പേരില്‍ 20 പേരുടെ രോഗത്തിന്റെ വളര്‍ച്ചയെ ചെറുക്കാന്‍ ഈ മരുന്നിന് കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഈ മരുന്നിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എന്‍എച്ച്എസിന് ഏതൊക്കെ മരുന്നുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നാഷണല്‍ ഇന്‍സിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്സലന്‍സാണ് (എന്‍ഐസിഇ). ഈ ഏജന്‍സി ബിന്യൂറയ്ക്ക് അംഗീകാരം നല്കിട്ടില്ല. ദീര്‍ഘകാല പരീക്ഷണങ്ങളിലൂടെ കഴിവ് തെളിയിച്ചാല്‍ മാത്രമേ മരുന്നിന് അംഗീകാരം നല്കാന് കഴിയൂ എന്നാണ് എന്‍ഐസിഇയുടെ നിലപാട്.
സഫ ഷെഹ്സാന് ഇപ്പോള്‍ സ്വന്തമായി നടക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു കഴിഞ്ഞു. ബിന്യൂറ പരീക്ഷിക്കുകയെന്നത് മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന ഏക മാര്‍ഗം. പക്ഷേ അതിന് എന്‍ഐസിഇ അധികൃതരുടെ അംഗീകാരം വേണം. ഏപ്രില്‍ 25ന് ഇക്കാര്യം എഐസിഇ ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ ചികിത്സയ്ക്കായി ഒരു വര്‍ഷം ഏകദേശം 500,000 പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മരുന്നിനുള്ള അംഗീകാരം എത്രയും പെട്ടന്ന് നല്‍കണമെന്നും ദിവസം ചെല്ലുന്തോറും മരിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ കുട്ടിക്ക് അത് ആശ്വാസം നല്‍കുമെന്നും സഫയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഒരു വര്‍ഷം 6 കുട്ടികള്‍ യുകെയില്‍ മാത്രം ഈ രോഗത്തിന് അടിമകളാകുന്നുണ്ട്.
കുട്ടിക്രിക്കറ്റിന്റെ വസന്തകാലം വിരിയിച്ച ഐപിഎൽ വീണ്ടുമെത്തുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാം സീസണ് ഏപ്രിൽ ഏഴിനു മുംബൈയിൽ തുടക്കം കുറിക്കും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
കുട്ടിക്രിക്കറ്റിന്റെ ആവേശം സിരകളിലേറ്റുവാങ്ങി ആരാധകർ ആഘോഷത്തിമർപ്പിലേറുന്ന നാളുകളാണ് പിന്നീട്. എട്ട് ടീമുകൾ തങ്ങളുടെ ശക്തിപരീക്ഷണങ്ങൾക്ക് മൈതാനത്തിറങ്ങും. ആകെ 60 മത്സരങ്ങൾ. മേയ് 27നു മുംബൈയിലാണ് ഫൈനൽ.
ഐപിഎലിൽ മലയാളികളുടെ ആവേശവും ചെറുതല്ല. സ്വന്തമായി ടീമില്ലെങ്കിലും മലയാളക്കരയ്ക്ക് അഹങ്കരിക്കാൻ അരഡസൻ താരങ്ങൾ ഐപിഎൽ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്നു. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. 11-ാം എഡിഷൻ ഐപിഎലിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ആറു മലയാളി താരങ്ങളെക്കുറിച്ച്…
സഞ്ജു സാംസണ്
2013 സീസണിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ് ഇതുവരെ നേടിയത് 1,426 റണ്‍സ്. ശരാശരി – 25.46. സ്ട്രൈക്ക് റേറ്റ് – 124.43. ഇതിൽ കഴിഞ്ഞ സീസണിൽ റൈസിംഗ് പൂണെ സൂപ്പർ ജയന്റ്സിനെതിരെ വെറും 63 പന്തിൽ നേടിയ ഉജ്വല സെഞ്ചുറിയും ഏഴു അർധ സെഞ്ചുറിയും ക്രെഡിറ്റിലുണ്ട്. ഇത്തവണ എട്ട് കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ സ്വന്തം പാളയത്തിൽ എത്തിച്ചിരിക്കുന്നത്.
ബേസിൽ തന്പി
2017 സീസണിൽ അരങ്ങേറ്റത്തിൽ തന്നെ എമേർജിംഗ് പ്ലെയർ അവാർഡ് നേടിയാണ് ബേസിൽ തന്പി വരവറിയിച്ചത്. 12 മൽസരങ്ങളിൽ നിന്നും 11 വിക്കറ്റാണ് കഴിഞ്ഞ വർഷം തന്പി നേടിയത്. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
സച്ചിൻ ബേബി
2013-ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ബേബിക്ക് ഇതുവരെയും തന്റെ മികവിനൊത്ത പ്രകടനം നടത്താനായിട്ടില്ല. ആദ്യ സീസണിൽ നാലു മൽസരങ്ങളിൽ മാത്രമാണ് സച്ചിൻ ബേബിക്ക് അവസരം കിട്ടിയത്. 2016 സീസണിൽ ബംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ ക്യാംപിലെത്തിയ സച്ചിൻ ബേബി 11 മൽസരങ്ങളിൽ കളിച്ചു.
കോഹ്ലി -ഡിവില്ലിയേഴ്സ്-ഗെയ്ൽ തുടങ്ങിയ വന്പനടിക്കാരുടെ ടീമിൽ 150-നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തിയ താരത്തിന്റെ മികച്ച സ്കോർ 33 ആണ്. ഇക്കുറി 20 ലക്ഷം രൂപയ്ക്കാണ് സച്ചിൻ ബേബിയെ സണ്‍റൈസേഴ്സ് തങ്ങളുടെ താവളത്തിലെത്തിച്ചിരിക്കുന്നത്. പുതിയ സീസണിൽ മികച്ച പ്രകടനമാണ് കേരള ടീം ക്യാപ്റ്റൻ ലക്ഷ്യമിടുന്നത്.
കെ.എം. ആസിഫ്
രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഇതുവരെ കളിക്കാത്ത താരമാണ് പേസ് ബൗളറായ കെ.എം. ആസിഫ് ഐപിഎൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. 2018 ഐപിഎലിൽ എം.എസ്. ധോണി നായകനായ ചെന്നൈ സൂപ്പർ കിംഗ്സ് 40 ലക്ഷം രൂപയ്ക്കാണ് ആസിഫിനെ സ്വന്തമാക്കിയത്.
കായികലോകത്തേക്ക് ആസിഫ് എത്തിയത് ഫുട്ബോൾ തട്ടിക്കൊണ്ടാണ്. സ്കൂൾ തലത്തിൽ കാൽപ്പന്തുകളിയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ജിവി രാജ സ്പോർട്സ് സ്കൂളിലെത്തിയതോടെ ഈ മലപ്പുറം സ്വദേശിക്ക് പിന്നീടെല്ലാം ക്രിക്കറ്റ് മാത്രമായി. അങ്ങനെ ഇത്തവണ ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായി.
ഓസീസ് പേസർ ഗ്ലെൻ മഗ്രാത്തിന്റെ ശിക്ഷണത്തിൽ ഉജ്വല പേസറായി തീർന്നിരിക്കുകയാണ് ആസിഫ്. 140 കിലോമീറ്റർ ശരാശരി വേഗത്തിലാണ് ഈ 24-കാരന്റെ ബൗളിംഗ്. കേരളത്തിനായി വിജയ് ഹസാരെ മത്സരത്തിൽ കഴിഞ്ഞ വർഷം അരങ്ങേറി.
ഒരു ലിസ്റ്റ് എ മത്സരവും രണ്ട് ട്വന്റി-20യും മാത്രമാണ് കേരളത്തിനായി കളിച്ചത്. ലിസ്റ്റ് എ മത്സത്തിൽ 65 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്. രണ്ട് ട്വന്റി-20യിൽ നിന്നായി അഞ്ച് വിക്കറ്റുകൾ പിഴുതു. 25 റണ്‍സിന് മൂന്ന് വിക്കറ്റാണ് ട്വന്റി-20യിലെ മികച്ച പ്രകടനം.
എസ്. മിഥുൻ
രഞ്ജിയിൽ അരങ്ങേറ്റം കുറിക്കാത്ത കളിക്കാരനാണ് ആലപ്പുഴ സ്വദേശിയായ എസ്. മിഥുൻ. 23 വയസുകാരനായ ഈ ലെഗ്സ്പിന്നറെ രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് മിഥുനായി റോയൽസ് മുടക്കിയത്.
സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി പുറത്തെടുത്ത മികവാണ് സെലക്ടർമാരുടെ കണ്ണിലുടക്കിയത്. സഞ്ജു വി. സാംസണിനൊപ്പമാണ് മിഥുൻ രാജസ്ഥാനിൽ കളിക്കാൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ലിസ്റ്റ് എ മത്സരത്തിൽ പത്ത് ഓവറിൽ 41 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. വിക്കറ്റ് നേടാൻ സാധിച്ചില്ല. മൂന്ന് ട്വന്റി-20യിൽ കേരളത്തിനായി കളിച്ചു. പത്ത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. ഐപിഎൽ അരങ്ങേറ്റം ഉജ്വലമാക്കാനുള്ള ശ്രമത്തിലാണ് മിഥുൻ.
എം.ഡി. നിധീഷ്
കോട്ടയം സ്വദേശിയായ എം.ഡി. നിധീഷിനെ മുംബൈ ഇന്ത്യൻസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് ഈ ഇരുപത്തിയാറുകാരനായി മുംബൈ മുടക്കിയത്. പരമാവധി വേഗതയിൽ പന്തെറിയുകയാണ് നിധീഷിന്റെ ഹരം. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് മുംബൈയിലേക്കുള്ള വാതിൽ നിധീഷിനു മുന്നിൽ തുറക്കാൻ കാരണം.
ഐപിഎൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ യുവതാരം. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 21 വിക്കറ്റ് വീഴ്ത്തി. 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ്. നാല് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചു. ഒന്‍പത് വിക്കറ്റ് വീഴ്ത്തി. 41 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
പെൻഷൻ തുക ലഭിക്കുവാൻ അമ്മയുടെ മൃതദേഹം മകൻ മൂന്നു വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു. കോൽക്കത്തയിലാണ് സംഭവം. റിട്ട. എഫ്.സ്.ഐ ഓഫീസറായിരുന്ന ബീന മസൂംദറിന്റെ മൃതദേഹമാണ് മകൻ സുവബ്രത മസൂംദർ ഫ്രീസറിൽ സൂക്ഷിച്ചത്. ലെതർ ടെക്നോളജിസ്റ്റാണ് ഇദ്ദേഹം.
ബീന മസൂംദറിന് പെൻഷൻ തുകയായി 50,000 രൂപ ലഭിച്ചിരുന്നു. ഈ തുക നഷ്ടപ്പെടാതിരിക്കുവാനായാണ് അദ്ദേഹം അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. രാസവസ്തുക്കൾ ഉപയോഗിച്ച് അഴുകാതെയാണ് മൃതദേഹം സൂക്ഷിച്ചത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് അദ്ദേഹം പെൻഷൻ തുക കൈപ്പറ്റിയിരുന്നത്.
മൂന്നു വർഷങ്ങൾക്കു മുന്‍പ് എണ്‍പത് വയസുള്ളപ്പോഴാണ് ബീന അന്തരിച്ചത്. ബീന മസൂംദറിന്റെ തൊണ്ണൂറു വയസുള്ള ഭർത്താവും ഈ വീട്ടിലുണ്ട്. അമ്മ ജീവിക്കും എന്നുപറഞ്ഞാണ് ഈ മൃതദേഹം മകൻ സൂക്ഷിച്ചതെന്നാണ് പിതാവ് ഗോപാൽ ചന്ദ്ര മസൂംദർ പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ സിസര്‍ കട്ട് ഗോള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ യുവന്റസ് ആരാധകര്‍ പോലും ആ ഗോള്‍ കണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടി്ച്ചു പോയി. റയില്‍ പിശീലകന്‍ അമ്പരന്ന് തലയില്‍ കൈവെച്ച് പോയ കാഴ്ച്ചയും ഫുട്ബോള്‍ ലോകം കണ്ടു.
എന്നാല്‍ ഗോള്‍ പിറന്നതോടെ റിസര്‍ബെഞ്ചിലിരിക്കുകയായിരുന്ന റൊണാള്‍ഡോയുടെ സഹതാരം ഗ്യാരത് ബെയ്ലിന്റെ മുഖത്ത് നിഴലിച്ച നിരാശയായിരുന്നു. സഹതാരങ്ങളെല്ലാം ഗോളില്‍ മതിമറന്ന് ആഹ്ലാദിച്ചപ്പോള്‍ മൗനിയായിട്ടായിരുന്നു ബെയ്ല് റിസര്‍വ്വ് ബെഞ്ചിലിരുന്നത്.
നിര്‍ണായക പോരാട്ടത്തില്‍ തനിക്ക് ആദ്യ ഇലവനില്‍ കോച്ച് സൈനുദ്ദീന്‍ സിദാന് അവസരം നല്‍കാത്തതിലുള്ള അനിഷ്ടം ബെയിലിന്റെ മുഖത്ത് പ്രകടമായിരുന്നു. ബെയിലിന് പകരം ഇസ്ക്കോക്കാണ് ആദ്യ ഇലവനില്‍ സിദാന് അവസരം നല്‍കിയത്. യുവന്റസിനെതിരെ റിസര്‍വ് ബഞ്ചില്‍ മറ്റാവോ കോവാസിച്ച്, മാര്‍ക്കോ അസുന്‍സിയോ, ലുക്കാസ് വാക്കസ് എന്നിവര്‍ക്ക് സിദാന് അവസരം നല്കിയപ്പോള് ബെയിലിന് അവസരമുണ്ടായിരുന്നില്ല.
മത്സരത്തിന്റെ 64ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ബൈസൈക്കിള്‍ കിക്ക് ഗോള്‍ പിറന്നത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയലിന്റെ വിജയം.
അഞ്ച് ദിവസമായി തുടരുന്ന നാവിക സേനയുടെ തിരച്ചില്‍ ഇന്ന് വൈകുന്നേരം അവസാനിക്കും.ചികിത്സയ്ക്കായി എത്തി കാണാതായ ലിത്വേ നിയ സ്വദേശി ലിഗക്കായി കടലില്‍ നടത്തിയ തിരച്ചിലും വിഫലമായി . കാണാതായ ലിഗയെത്തേടിയെത്തി അക്രമം അഴിച്ച് വിട്ട് കേരളപ്പോലിസിന് തലവേദനയായ ഭര്‍ത്താവിനെ ഇന്ന് പുലര്‍ച്ചെ അധികൃതര്‍ നാട്ടിലേക്ക് വിമാനം കയറ്റി വിട്ടു. ചൊവ്വരയിലെ റിസോര്‍ട്ടില്‍ അക്രമം നടത്തിനയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആന്‍ഡ്രൂസിനെ ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ദുബൈ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് വിഴിഞ്ഞം സി.ഐ ഷിബുവിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് പറഞ്ഞയച്ചു.
മടങ്ങാനായി ഇയാളുടെ മാതാവ് എംബസി മുഖാന്തിരം വിമാന ടിക്കറ്റ് എടുത്ത യച്ചിരുന്നു.ഇതിനിടയില്‍ ലിഗയെ കണ്ടെത്തുന്നതിനുള്ള അവസാനവട്ട തെരച്ചില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ദര്‍ രാവിലെ തന്നെ ആരംഭിച്ചു. കോവളത്തെ എല്ലാ ബീച്ചുകളും വിഴിഞ്ഞം മേഖലയും പാറയിടുക്കുകളും അരിച്ച് പെറുക്കുന്ന സംഘം വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കും.
കഴിഞ്ഞ മാസം 14 ന് പോത്തന്‍കോട്ടുള്ള ആയൂര്‍വേദ ആശുപത്രിയില്‍ നിന്ന് കാണാതായ ലിഗയെ കര മുഴുവനും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍പ്പരിശോധനക്കായി സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതല്‍ കൊച്ചിയില്‍ നിന്നുള്ള നാവിക സേനയുടെ ആറംഗ മുങ്ങല്‍ വിദഗ്ധര്‍ ആധുനിക സംവിധാനങ്ങളുമായി കോവളത്തെത്തി പരിശോധന ആരംഭിച്ചു.ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ലിഗ ഓട്ടോയില്‍ കോവളം ബീച്ചില്‍ എത്തിയിരുന്നു. അവിടെ നിന്ന് എങ്ങോട്ട് പോയെന്ന വിവരം ഇതുവരെയും അധികൃതര്‍ക്ക് കിട്ടിയിട്ടില്ല . വിഷാദ രോഗത്തിനടിമയായ ലിഗ ഏതെങ്കിലും വിധം കടലില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാവിക സേനയെ രംഗത്തിറക്കിയത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് 5 വര്‍ഷം തടവ്. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്മാന് ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സംഭവത്തില്‍ സല്മാന് ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന് സെയ്ഫ് അലി ഖാന് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.
കേസില്‍ നടന് അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്മാന് ഖാന് ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്മാന് ഖാന് കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്.
സല്മാന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.
രാജേഷിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ. രാജേഷിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശദീകരിച്ച് രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവും ഖത്തറിലെ മലയാളി വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. രാജേഷിനെ കൊല്ലാന്‍ മടവൂരിലെത്തിയ സാലിഹ് ഇപ്പോള്‍ ഖത്തറിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. തന്റെ ജിമ്മിലെ ജീവനക്കാരനാണ് സാലിഹ്. ഞാന്‍ ഇന്നും സാലിഹിനെ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
തന്റെ മുന്‍ഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്നും സാത്താര്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നു. നമ്മള്‍ക്ക് അറിയാത്ത കാര്യം. ബന്ധം വേര്‍പ്പെടുത്തി. ഡൈവേഴ്സ് നോട്ടീസ് വരെ കൊടുത്തു. സാലിഹ് എന്ന ആള് എന്റെ ജിമ്മിലെ ജോലിക്കാരനാണ്. അവന് ഇവിടെയുണ്ട്. സാറെ ഒരു കാര്യം പറയാം. വായില്‍ നാക്കുണ്ടെങ്കില്‍ ആരേയും കുറ്റക്കാരനാക്കാം. ഞാന്‍ ഇതില്‍ കുറ്റക്കാരനല്ല. ഇതിന് പിറകേ പോയിട്ടുമില്ല. കൊലയില്‍ ഒരു ബന്ധവുമില്ല. തന്റെ മുന്‍ ഭാര്യയാണ് ക്വട്ടേഷന്‍ കൊടുത്തത് എന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാനും സത്താര്‍ തയ്യാറയില്ല. തനിക്ക് ഖത്തറില്‍ ട്രാവല്‍ ബാനുണ്ടെന്നും സത്താര്‍ സമ്മതിക്കുന്നു. നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല.
ഡൈവേഴ്സ് ആയിട്ട് മൂന്ന് മാസമായി. ഇപ്പോൾ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളിലാണ്. താനും ഒരു യുവാവ് ആണെല്ലോ. തനിക്കും കിട്ടും പെണ്ണ്. കമ്മലിട്ടവള് പോയാല്‍ കടക്കനിട്ടവര്‍ വരും. അത്രയേ ഉള്ളൂ. ഞാന്‍ കൊലപാതകം ചെയ്താല്‍ മക്കള്‍ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാര്‍ നോക്കും. ജനിച്ചാല്‍ ഒരുവട്ടമേ മരണമുള്ളൂ… ആരേയും പേടിയില്ല. നൃത്താധ്യാപികയെ ഖത്തറില്‍ വച്ചാണ് കല്യാണം കഴിച്ചത്. മൂന്ന് മാസത്തോളമായി ബന്ധം വേര്‍പ്പെടുത്തിയത്. കഴിഞ്ഞ റമദാന് ഞാന്‍ നാട്ടിലായിരുന്നു. അതുകൊണ്ട് പലതും അറിയില്ല. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ കടമായി. ലോണ്‍ എടുത്താണ് പാര്‍ലര്‍ തുടങ്ങിയത്. അതേ വരെ കുഴപ്പമില്ലായിരുന്നു. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ പാളിച്ച പറ്റി.
അറിയാന്‍ വയ്യാത്തതില്‍ കൈവച്ചപ്പോള്‍ നാട്ടിലെ ഒരു കോടി രൂപയോളം പോയി. നാല് ലക്ഷം റിയാല്‍ കടമുണ്ട്. ട്രാവല്‍ ബാനുണ്ട്. മുന്‍ ഭാര്യയ്ക്കും ട്രവാല്‍ ബാനുണ്ട. ലോണില്‍ അവരും ഉണ്ട്. കമ്പനിയുടെ പാര്‍ട്ണറായിരുന്നു അവര്‍. സിഗ്നേച്ചര്‍ അഥോറിട്ടിയും ആയിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ട്രാവല്‍ബാനുണ്ട്. 2010ലായിരുന്നു കമ്പനി തുടങ്ങിയതെന്നും അഭിമുഖത്തില്‍ വിശദീകരിക്കുന്നു. സാലിഹ് ജിമ്മിലുണ്ട്. അവര്‍ക്കും ഇപ്പോള്‍ ജോലിയില്ല. എല്ലാം അടച്ചിട്ടിരിക്കുകയാണ്. കേരളാ പൊലീസ് തന്നെ വിളിച്ചിട്ടില്ല. സാലിഹിനേയും വിളിച്ചിട്ടില്ല. എല്ലാ ന്യൂസും ഞാന്‍ കാണുന്നുണ്ട്. പത്രത്തില്‍ കാണുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണുന്നുണ്ട്. എല്ലാം കാണുന്നുണ്ട്.
ഇതിന്റെ പിന്നില്‍ ഞാനൊന്നും ചെയ്യുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോണമെങ്കില്‍ നാല് ലക്ഷം റിയാല്‍ വേണം. എനിക്ക് തന്തേയും തള്ളയേയും ഉണ്ട്. ഈ പണം കൊടുത്ത് കേസ് ഒഴിവാക്കിയാലേ ഇവിടെ നിന്ന് പോകാന്‍ പറ്റൂ. ഇത്തരത്തിലുള്ള ഞാന്‍ എങ്ങനെ ക്വട്ടേഷന്‍ കൊടുക്കും. അതു ചെയ്താല്‍ മക്കള്‍ക്കാണ് പേരുദോഷം. ഞാന്‍ അത് ചെയ്താല്‍ ജീവിതകാലം മുഴുവന്‍ മക്കളാണ് അനുഭവിക്കുന്നത്. ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ് സംശയിക്കുന്ന ഓച്ചിറ സ്വദേശി ഖത്തറിലെ സ്വകാര്യ എഫ്എം റേഡിയോയിലാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്.
എന്നാൽ തന്റെ മുന്‍ ഭര്‍ത്താവിന് രാജേഷിന്റെ കൊലയില്‍ പങ്കുണ്ടെന്ന തരത്തില്‍ നൃത്താധ്യാപിക മൊഴി നല്‍കിയിട്ടുണ്ട്.കൊലയ്ക്ക് പിന്നില്‍ ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഖത്തർ പോലീസ് നിരീക്ഷണത്തിലാണ് പ്രതികളായ സാലിഹും, സത്താറും. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘം ഖത്തറിലെത്തി കേസിന്റെ കൂടുതൽ വിവരങ്ങൾ പോലീസിന് കൈമാറും. ഇതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.
ഓച്ചിറ നിവാസികളാണ് സത്താറും സാലിഹും. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറി സഫിയയെന്ന പേരും സ്വീകരിച്ചു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും, നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും സഫിയയുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.
നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ സഫിയ വിവാഹം കഴിഞ്ഞ തൊട്ടടുത്ത വർഷങ്ങളിൽ തന്നെ സത്താറുമായി മാനസികമായി അകന്നിരുന്നു. സത്താറിന് മറ്റുപല വിവാഹേതര ബന്ധങ്ങളും ഉണ്ടായിരുന്നതായി സഫിയ സംശയിച്ചിരുന്നു. ഇതിനിടയിലായിരുന്നു റേഡിയോ ജോക്കിയായ രാജേഷുമായി സഫിയ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന രാജേഷിന് ജീവിതത്തിൽ ഏറെ പ്രതീക്ഷ നൽകിയ ബന്ധമായിരുന്നു ഇത്. സത്താറിന്റെ പണമുപയോഗിച്ച് സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയില്‍ ബിസിനസ് ആരംഭിക്കാനും യുവതി രാജേഷിനെ സഹായിച്ചിരുന്നു. രാജേഷ് ചെന്നൈയിലേക്ക് മാറിയ ഉടൻ ഖത്തറില്‍ ഡാന്‍സ് സ്കൂളുകള്‍ നടത്തിയിരുന്ന സഫിയയും ചെന്നൈയിലേക്ക് പോകാന്‍ പ്ലാനിട്ടിരുന്നു. ചെന്നൈയിൽ സെറ്റിലാകുന്നതിന് മുമ്പായി എല്ലാം ജോലികളും തീർക്കാനായിരുന്നു വൈകിയും സ്റ്റുഡിയോയിൽ രാജേഷ് നിന്നിരുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സഫിയ രാജേഷുമായി സംസാരിച്ചിരുന്നു. സ്റ്റുഡിയോയിൽ രാജേഷ് ഉണ്ടെന്ന വിവരം സഫിയയ്ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. കൊലയാളികൾ ഇതെങ്ങനെ അറിഞ്ഞുവെന്നുള്ളത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ഇതിന് പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ നൃത്താധ്യാപികയുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിന് ശേഷം ഫെയ്സ് ബുക്കില്‍ അവര്‍ രാജേഷ് സുഖംപ്രാപിക്കുമെന്ന തരത്തില്‍ പോസ്റ്റും ഇട്ടു. കൂട്ടുകാരെ ആക്രമണ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. ഇതിലെല്ലാം ദുരൂഹത കാണുകയാണ് രാജേഷിന്റെ സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഖത്തറിലുള്ള യുവതിയെ പൊലീസ് ചോദ്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. വലിയ ബുദ്ധി രാജേഷിന്റെ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാകുന്നത്.
മനാമ: ബഹ്റൈനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി. പടിഞ്ഞാറന്‍ തീരമായ ഖലീജ് അല്‍ ബഹ്റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയത്. രാജ്യത്തിന് വലിയ സാമ്പത്തിക മുന്നേറ്റം നടത്താന്‍ പുതിയ എണ്ണ ശേഖരം സഹായിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ബഹ്റൈന്‍ എണ്ണ ഉത്പാദന പട്ടികയില്‍ താഴെത്തട്ടില്‍ നില്ക്കുന്ന രാജ്യമാണ്. എന്നാല്‍ പുതിയ നിക്ഷേപം കണ്ടെത്തിയതോടെ ഇതില്‍ മാറ്റം വരും.
ഏകദേശം 80 ബില്യണ്‍ ബാരല്‍ എണ്ണ പുതിയ സ്ഥലത്ത് നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണ ഉത്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ കൂടാതെ വന്‍ തോതിലുള്ള പ്രകൃതി വാതക നിക്ഷേപവും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതകനിക്ഷേപമുണ്ടെന്നാണ് കരുതുന്നത്.
നിലവില്‍ രണ്ട് എണ്ണപ്പാടങ്ങളാണ് ബഹ്റൈന്‍ സ്വന്തമായുള്ളത്. അവിടെ നിന്ന് പ്രതിദിനം 50,000 ബാരല്‍ ക്രൂഡ് ഓയില്‍ രാജ്യം ഉദ്പാദിപ്പിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്കൊപ്പം വിദേശീയര്‍ക്കും പ്രതീക്ഷയുണ്ടാക്കുന്നതാണ് പുതിയ എണ്ണ നിക്ഷേപം. ബഹ്റൈനിലെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ഗുണം ചെയ്യും.
സൽമാൻ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജോധ്പൂരിൽ എത്തിയപ്പോഴാണ് കൻകാനി ഗ്രാമത്തിനു സമീപം ഗോധ ഫാമിൽ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. സൽമാനായിരുന്നു ജിപ്സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോൾ വാഹനം നിർത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകൾ ചാകുകയും ചെയ്തു.
വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റർ ചെയ്ത കേസിൽ ജോധ്പുർ കോടതിയിൽ മാർച്ച് 28നു വാദം പൂർത്തിയായിരുന്നു. ആറു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിധി കേൾക്കാൻ രാവിലെത്തന്നെ സൽമാൻ ഖാൻ കോടതിയിലെത്തിയിരുന്നു.മറ്റുള്ള നടീനടന്മാരും തങ്ങളുടെ കുടുംബാഗങ്ങൾക്കൊപ്പം കോടതിയിലെത്തി. വിധിപ്രസ്താവത്തിനു മുന്നോടിയായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മാനുകളെ വേട്ടയാടിയതിനു റജിസ്റ്റർ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസിൽ നേരത്തേ സൽമാനെതിരെ കുറ്റവിമുക്തനാക്കിയിരുന്നു.
കൃഷ്ണമൃഗം അഥവാ കരിമാന്‍. കാണാന്‍ അതിസുന്ദരന്‍. പാവത്താന്‍. പക്ഷെ തൊട്ടാല്‍ വിവരമറിയും
നിയമത്തിന്റെ പരിരക്ഷ അത്രയ്ക്കുണ്ട് ഈ മനോഹര മൃഗത്തിന്. ക്യാമറയ്ക്കു മുന്നില്‍ വിജയിച്ച ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് പക്ഷെ പരാജയപ്പെട്ടത് കൃഷ്ണമൃഗത്തിനു മുന്നിലാണ്.
വന്‍തോതില്‍ വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് ഇവ. ആന്ധ്രാപ്രദേശിന്റെ സംസ്ഥാനമൃഗം. രാജസ്ഥാനിലും ഗുജറാത്തിലും കാണപ്പെടുന്നു. പാക്കിസ്ഥാനിലും ബംഗ്ളാദേശിലും നിരവധിയുണ്ടായിരുന്നെങ്കിലും ഇന്ന് ഇന്ത്യയില്‍ മാത്രമായി അവശേഷിക്കുന്നു. ശരീരത്തിന്റെ മുകൾഭാഗത്തിനു കറുപ്പും കീഴ്ഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആൺമൃഗങ്ങളിൽ കണ്ടുവരുന്നു. നീളന്‍ കൊമ്പുകള്‍ ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പെൺമൃഗങ്ങൾക്ക് മുകൾഭാഗത്ത് മഞ്ഞനിറമാണുണ്ടാവുക. ആൺമൃഗങ്ങളേക്കാൾ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകളുണ്ടാവില്ല. പൂർണ്ണവളർച്ചയെത്തിയ മൃഗത്തിനു ഏതാണ്ട് 120സെ.മീ.നീളവും 31-45 കി.ഗ്രാം ഭാരവും കൊമ്പുകൾക്ക് 60സെ.മീ നീളവും കാണാം. 12-16 വർഷം വരെയാണ് ആയുസ്സ്.
തുറന്ന പുൽമേടുകളിലാണ് കാടുകളിൽ കാണുന്നതിലധികം കൃഷ്ണമൃഗങ്ങളെ കാണുക. പുല്ലുതന്നെയാണ് പ്രധാന ഭക്ഷണമെങ്കിലും താഴെവീണുകിടക്കുന്ന കായ്കനികളും, ചെടിനാമ്പുകളും, പൂവുകളും ഭക്ഷിക്കാറുണ്ട്. ഒരു മുതിർന്ന ആണിന്റെ കീഴിലുള്ള 10 മുതൽ 30 വരെയുള്ള കൂട്ടങ്ങളായി ഇവയെ കണ്ടുവരുന്നു. നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഓടാനുള്ള കഴിവുമാണ് ഇരപിടിയരിൽ നിന്നു രക്ഷപെടാൻ പ്രകൃതി ഇവയ്ക്കു നൽകിയിട്ടുള്ള സഹായം. പുല്ല്, ചെറിയ ചെടികൾ എന്നിവ ഭക്ഷിയ്ക്കുന്ന ഇവയുടെ ആവാസസ്ഥാനം സമതലങ്ങളിലാണ് . നാലു മീറ്റർ ഉയരത്തിൽ ചാടാനും ഏകദേശം മണിക്കൂറിൽ 90 കി.മീ വരെ ഓടാനും ഇവയ്ക്ക് കഴിവുണ്ട്.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 40 ലക്ഷം കൃഷ്ണമൃഗങ്ങൾ ഇവിടുണ്ടായിരുന്നെന്നാണ് ഏകദേശ കണക്ക്. വംശനാശം വന്ന ഇന്ത്യൻ ചീറ്റയുടെ പ്രധാന ഇരയായിരുന്നു കൃഷ്ണമൃഗങ്ങൾ. ഇന്ന് വന്യജീവീസങ്കേതങ്ങളിലായി 40,000 -ൽ താഴെ കൃഷ്ണമൃഗങ്ങളേ അവശേഷിച്ചിട്ടുള്ളു. മനുഷ്യൻ നടത്തുന്ന വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് വംശനാശത്തിന്റെ കാരണം. ഇന്ന് രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും മധ്യേന്ത്യയിൽ അവിടവിടെയായി ചില ചെറുസംഘങ്ങളായും, തെക്കേ ഇന്ത്യയിൽ – കർണാടകയിലെ തുംകൂർ ജില്ലയിലെ ജയമങ്കലി ബ്ലാക്ബക് റിസേർവിലും മാത്രമാണ് കൃഷ്ണമൃഗങ്ങൾ അവശേഷിക്കുന്നത്.
നേപ്പാളിലും വളരെ കുറച്ച് കൃഷ്ണമൃഗങ്ങളുണ്ട്. മാംസത്തിനും തോലിനും കൊമ്പിനും വിനോദത്തിനുമായുള്ള വേട്ടയാടലും, ആവാസവ്യവസ്ഥയിൽ കാർഷിക-വ്യവസായ പുരോഗതി ലക്ഷ്യം വച്ചുള്ള വികസന പദ്ധതികളുമാണ് കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. 1900 -നു മുമ്പൊക്കെ രാജാക്കന്മാർ അവർ ഇണക്കിവളർത്തിയ ചീറ്റകളെ ഉപയോഗിച്ചു ഇവയെ വേട്ടയാടിയിരുന്നു. രാജസ്ഥാനിലെ ബിഷ്ണോയി ഗോത്രക്കാർ കൃഷ്ണമൃഗങ്ങളെ ആരാധനാ ഭാവത്തിൽ കണ്ട് സംരക്ഷിക്കുന്നുണ്ട്. മറ്റെല്ലായിടത്തും വേട്ടയാടപ്പെടുന്നു. ഇന്ത്യയിൽ 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം. വനങ്ങളിലേയ്ക്കു മേയാൻ വിടുന്ന കന്നുകാലികളിൽ നിന്നും ലഭിക്കുന്ന സാംക്രമിക രോഗങ്ങൾ കൊണ്ടും, വിനോദസഞ്ചാരികളും മറ്റും ഉപേക്ഷിച്ചു പോകുന്ന ദഹിക്കാത്ത വസ്തുക്കൾ ഭക്ഷിക്കുന്നതുകൊണ്ടും ഇവ കൂടുതലായി ചത്തൊടുങ്ങുന്നു