Latest News

വൈശാഖ് സംവിധാനം ചെയ്‍ത പോക്കിരിരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയില്‍ പൃഥ്വിരാജ് ഇല്ല. എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത് എന്നതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. പോക്കരിരാജയില്‍ തന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തമാശ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

എല്ലാത്തരം സിനിമകളിലും അഭിനനയിക്കണം എന്നതാണ് ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു. നടനാകുമ്പോൾ എല്ലാ കഥാപാത്രങ്ങളും പരിശ്രമിക്കണമെന്നുണ്ട്. അതിനുള്ള ധൈര്യം 36 വർഷമായി രംഗത്തുള്ള തനിക്ക് പ്രേക്ഷകർ തന്നിട്ടുണ്ട്. സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. നന്മയുടെ ഭാഗത്തുള്ള സിനിമയാണ് മധുരരാജയെന്നും മമ്മൂട്ടി പറയുന്നു.

ന്യൂസ് ഡെസ്ക്

യുഡിഎഫ് കൺവീനറും ചാലക്കുടിയിലെ സ്ഥാനാർഥിയുമായ ബെന്നി ബെഹ്നാന്റ ഹൃദയധമനികളിലൊന്ന് 90 ശതമാനവും രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ. മരണം വരെ സംഭവിക്കാമായിരുന്ന അവസ്ഥയിലായിരുന്നു ബെന്നി ബെഹ്നാൻ എന്നും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായത് ഗുണകരമായെന്നും ഡോക്ടർമാർ പറയുന്നു.

കാക്കനാടുള്ള സൺറൈസേഴ്സ് ആശുപത്രിയിലാണ് ബെന്നി ബെഹ്നാനെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് 90 മിനിറ്റുള്ളിൽ ആൻജിയോ പ്ലാസ്റ്റി നടത്തിയതിനാൽ ആരോഗ്യനില പൂർവസ്ഥിതിയിൽ ആക്കാൻ സാധിച്ചുവെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ഡോക്ടർ ബാലകൃഷ്ണൻ, ഡോക്ടർ ബ്ലെസൻ വർഗീസിന്റെയും നേതൃത്വത്തിലാണ് ആൻജിയോ പ്ലാസ്റ്റി നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന ബെന്നി ബെഹ്നാനെ എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന ഇന്നസെന്റ് ആശുപത്രിയിലെത്തി സന്ദർശിച്ചു. കോൺഗ്രസ് നേതാവ് എം.എം ഹസനും ആശുപത്രിയിലെത്തി ബെന്നി ബെഹ്നാന്റെ കുടുംബാംഗങ്ങളെ കണ്ടു.

നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ബെന്നി ബെഹ്നാൻ. വെള്ളിയാഴ്ച പുലർച്ചെ 3.30 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബെന്നി ബെഹ്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രചാരണ തിരക്കുകൾ കഴിഞ്ഞ് രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതിന് ശേഷമാണ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

ബിടെ​ക് വി​ദ്യാ​ർ​ഥി​നി നീ​തു​വി​​നെ യുവാവ് തീകൊളുത്തി കൊന്നത് ബുള്ളറ്റില്‍ നിന്ന് ഊറ്റിയ പെട്രോള്‍ ഉപയോഗിച്ചെന്ന് പൊലീസ്. നീതുവിന്റെ ദിനചര്യകള്‍ നന്നായി അറിയാവുന്ന പ്രതി പുലര്‍ച്ചെയാണ് എത്തിയത്. നീതു എഴുന്നേല്‍ക്കുന്നതും കാത്ത് പ്രതി പിന്നാമ്പുറത്ത് കാത്തിരുന്നു. നീതു ഭക്ഷണം പാചകം ചെയ്യാന്‍ എഴുന്നേറ്റ സമയത്താണ് വീടിന്റെ പിന്‍ വാതിലിന് അടുത്തെത്തിയത്.

പിന്നാമ്പുറത്ത് എത്തിയ പ്രതി നീതു വാതില്‍ തുറന്നയുടനെ കയറിപ്പിടിച്ചതായാണ് നിഗമനം. തുടര്‍ന്ന് നീതുവിനെ വായ പൊത്തി കുളിമുറിയിലേക്ക് കൊണ്ടു പോയി. യുവാവിന്റെ കൈയില്‍ കത്തിയും ബുളളറ്റില്‍ നിന്ന് ഊറ്റിയ പെട്രോളും ഉണ്ടായിരുന്നു. വായ പൊത്തിപ്പിടിച്ച പ്രതി നീതുവിനെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. കഴുത്തില്‍ കുത്തേറ്റ നീതു നിലവിളിക്കാന്‍ കഴിയാതെ താഴെ വീണു. അപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതിനിടെ ശബ്ദം കേട്ട് അമ്മൂമ്മയും ഇവരുടെ മകനും ഓടിയെത്തി പ്രതിയെ പിടികൂടി. നാട്ടുകാര്‍ എത്തിയതോടെ പ്രതിയെ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു.

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നതിന് സാഹചര്യ തെളിവുകള്‍ ഉണ്ട്. പ്രതിക്ക് യാതൊരു വിധ പരുക്കും പറ്റിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുവാവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് തന്നെയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താ​മെന്ന്​ എറണാകുളം സി.ബി.ഐ വിചാരണ കോടതി ഉത്തരവ്​. കേസി​​​​​ന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ്​ കോടതി തീരുമാനം. ദിലീപ്​ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അതിൽ തടസമില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ ഏതൊക്കെ രേഖകളാണ്​ കൈമാറാൻ കഴിയാത്തതെന്ന്​ പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല. കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഹർജി തീർപ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നാണിത്.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യമടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ്​ ആവശ്യ​പ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നത്​ അടുത്ത മാസം ഒന്നാം തീയതിയിലേക്ക്​ മാറ്റി. നേരത്തെ ഹൈക്കോടതിയിൽ ഈ ആവശ്യമുന്നയിച്ചെങ്കിലും മെമ്മറി കാർഡ് കേസിലെ​ തൊണ്ടിയാണെന്നും നൽകാൻ സാധിക്കില്ലെന്നും കാണിച്ച്​ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.

ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കൽസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ പൊലീസ് ക്ലബിൽവെച്ച് ദിലീപിനെ വൈകിട്ട് ആറരയോടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം 90 ശതമാനം നിലച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒമ്പതാം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍ തുടരുന്നത്. സ്വന്തമായി ശ്വാസമെടുക്കുന്ന രീതിയിലേക്ക് കുട്ടിയുടെ ആരോഗ്യനില മാറിയിട്ടില്ല. കോലഞ്ചേരിയിലെ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ പ്രവേശിപ്പിക്കുന്നത്.

ശരീരത്തിലെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്.

കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാന്‍ സാധിച്ചില്ല.

കോഴിക്കോട് എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉറക്കെംകെടുത്തി മരപ്പട്ടി. ബുധനാഴ്ച രാത്രി വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽ നാടകീയ രംഗങ്ങൾ ഉണ്ടായത് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്റ്റ്ഹൗസിന്‍റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി.

ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചർച്ചകൾക്കുശേഷം പതിനൊന്നരയോടെയാണ് മുറിയിൽ ഉറങ്ങാനെത്തിയത്. പുലർച്ചെ രണ്ടരയോടെ തട്ടിൻമുകളിൽനിന്ന് ശബ്ദംകേട്ട് പ്രിയങ്ക ഉണർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരപ്പട്ടി തട്ടിന്മുകളിൽ ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അലട്ടിയെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷ ഉദ്യോഗസ്ഥര്‍ മരപ്പട്ടിയുടെ ശല്യം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മരപ്പട്ടി ശല്യം കൂടിയതോടെ റൂം നഗരത്തിലെ ഒരു ഹോട്ടലിലേക്ക് മാറുവാന്‍ പ്രിയങ്ക ആലോചിച്ചു. അവിടേക്ക് പോകാൻ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ പൊലീസിന് നിർദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തന്‍റെ ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചു. ഇതോടെ മുറിമാറുന്ന കാര്യം പ്രിയങ്ക ഉപേക്ഷിച്ചു. അപ്പോഴേക്കും സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു.

എന്റെ ആൺമക്കൾ വലിയ പ്രശ്നത്തിലൂടെയാണ് കടന്ന് പോകുന്നത്. ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികൾക്കേ അത് പരിഹരിക്കാൻ കഴിയൂവെന്ന് ഒരമ്മയെഴുതിയ കത്താണ് ക്യാംപസുകളിൽ ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. മരിയൻ വൈറ്റ് എന്ന അമ്മ എഴുതിയ കത്താണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.

ആ അമ്മ എഴുതിയ വിവാദമായ കത്ത് ഇങ്ങനെ…

ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ കത്ത് എഴുതുന്നത്. നാല് ആൺമക്കളുടെ അമ്മയാണ് ഞാൻ. അടുത്തിടെ മക്കളുമായി കോളേജിലെത്തിയപ്പോൾ വേദനാജനകമായ ചില കാഴ്ച്ചകൾ കാണേണ്ടി വന്നു. പറയുന്നതിൽ ദേഷ്യമൊന്നും തോന്നരുത്.

കോളേജിലുണ്ടായിരുന്ന മിക്ക ആൺക്കുട്ടികളുടെയും ശ്രദ്ധ ലെഗിങ്സും ഷോർട്ട്ടോപ്പും ധരിച്ച പെൺകുട്ടികളിലേക്കാണ്. അത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി. ശരീരത്തിൽ ഒട്ടിപിടിച്ച ലെഗ്ഗിങ്സുകളും ഇറക്കം കുറഞ്ഞ ടോപ്പുകളും ധരിച്ച ചില പെൺകുട്ടികളുടെ പിന്നാലെയായിരുന്നു മിക്ക ആൺകുട്ടികളുടെയും നോട്ടം. ലെഗിങ്സ് സ്ഥിരമായി ധരിക്കുന്ന പെൺകുട്ടികളോട് ഈ അമ്മ ഉപദേശം നൽകാനും മറന്നില്ല.

നിങ്ങൾ പുറത്തിറങ്ങുമ്പോൾ ആൺമക്കളുള്ള അമ്മമാരെ കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.അപ്പോൾ ലെഗ്ഗിങ്സിന് പകരം ജീൻസേ ധരിക്കൂ. ഈ അമ്മയുടെ കത്ത് ക്യാമ്പസിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അമ്മയുടെ കത്തിനോട് ചിലർ പ്രതികരിച്ചത് ഇങ്ങനെ…

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ‍ഞങ്ങൾക്കുണ്ട്. അതിന് വേണ്ടി ചല പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ലെഗ്ഗിങ്സ് പ്രൈഡ് ഡേ എന്നൊരു ഡേ തന്നെ അവർ ആചരിക്കുകയും ചെയ്തു. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ലെഗ്ഗിങ്സ് ധരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് അങ്ങനെയൊരു ദിനം ആചരിച്ചത്.

ലെഗിങ്സ് ധരിച്ച് കൊണ്ട് നിൽക്കുന്ന പലവിധത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികൾ പങ്കുവച്ചു. പെൺകുട്ടികൾ ലെഗിങ്സ് ധരിക്കുന്നതിനെതിരെ ഇപ്പോഴും ചർച്ചകൾ നടക്കുന്നു.

ഫുട്‌ബോളിലെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ഉള്ള ഇന്റര്‍ മിയാമി ക്ലബിനെതിരെ പരാതിയുമായി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍. അമേരിക്കയിലെ മേജള്‍ ലീഗില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് മിയാമി ക്ലബിനെതിരെ പരാതി ഉണ്ടായിരിക്കുന്നത്.

ബെക്കാമിന്റെ ക്ലബിന്റെ ഔദ്യോഗിക പേരും, ക്ലബ് ലോഗോയും തങ്ങളുടെ ക്ലബിന്റേതാണെന്ന് ചൂണ്ടി കാണിച്ചാണ് ഇന്റര്‍ മിലാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്റര്‍ എന്ന പേരിന് പേറ്റന്റ് ഉണ്ട് എന്നും അത് മറ്റൊരു ഫുട്‌ബോള്‍ ക്ലബ് ഉപയോഗിക്കാന്‍ പാടില്ല, ഇന്റര്‍ മിയാമിയുടെ ലോഗോയ്ക്ക് ഇന്റര്‍ മിലാന്‍ ലോഗോയുമായി സാമ്യമുണ്ട്‌, കോടതിയില്‍ നല്‍കിയ പരാതിയില്‍ എന്നിവയും ചൂണ്ടികാണിച്ചിട്ടുണ്ട്.

അമേരിക്കയില്‍ കോടതിയില്‍ എത്തിയ കേസില്‍ മെയില്‍ വിധി ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ബെക്കാം തന്റെ ക്ലബിന്റെയും പേരും ലോഗോയുംപ്രഖ്യാപിച്ചത്. 2020 സീസണ്‍ മുതലാകും ബെക്കാമിന്റെ ടീമായ ഇന്റര്‍ മിയാമി എഫ് സി എം എല്‍ എസില്‍ കളിക്കുക.

തൃശ്ശൂർ ചിയ്യാരത്ത് യുവതിയെ പെട്യോളൊഴിച്ച തീക്കൊളുത്തിയ യുവാവ് കൃത്യം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചെന്ന് റിപ്പോർട്ടുകൾ. ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതെന്ന മനോരമ റിപ്പോർട്ട് പറയുന്നു. കൃത്യമായ ആസുത്രണത്തോടെയായിരുന്നു പ്രതി നീതുവിന്റെ വീട്ടിലെത്തിയത്, യുവതിയെ തീക്കൊളുത്തുന്നത് വരെ എല്ലാം പദ്ധതി പ്രകാരം നടക്കുകയും ചെയ്തു. എന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടിച്ച് കെട്ടിയതോടെ ആത്മഹത്യ ചെയ്യാനുള്ള പദ്ധതി പാളുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇന്നലെ പുലർച്ചെ നാലരയോടെ ഇയാൾ നീതുവിന്റെ വീടിന് സമീപത്ത് എത്തിയിരുന്നതായാണ് വിവരം. വീടിന് മുന്‍വശത്ത് നിൽക്കാതെ ഇടറോഡിലൂടെ പിറക് വശത്ത് നിലയുറപ്പിക്കുകയായിരുന്നു. അടുക്കളവാതിൽ തുറക്കാനായി രണ്ട് മണിക്കൂറോളം കാത്ത് നിന്നതായും, വിലയേറിയ ഒരു കത്തിയും ഒരു ജോടി കയ്യുറയും ഇയാൾ കരുതിയിരുന്നതായും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീതുവിന്റെ അമ്മാവൻ വാസുദേവന്റെ വീട്ടുവളപ്പിലുടെ കടന്നാണ് നിധീഷ് നീതുവിന്റെ വീടിന് പിന്നിലെത്തിയത്. ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ട നിലയിലായിരുന്നു.

അതേസമയം, കഴുത്തിൽ ഉൾപ്പെടെ അഞ്ച് തവണയാണ് നിധീഷ് നീതുവിനെ കുത്തിയത്. കുത്തേറ്റു വീണ ശേഷമാണ് നീതുവ‍ിനു മേൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. കഴുത്തിലേറ്റ കുത്തിന് സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ലെന്നാണ് വിവരം. ഇതിന് ശേഷം നിധീഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തെ വീടുകളിൽ നിന്നു ബന്ധുക്കളും നാട്ടുകാരുമെത്തി പിടികൂടുകയായിരുന്നു. യുവാവിന്റെ കൈകൾകെട്ടിയ ശേഷം നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും എസിപി എസ്. ഷംസുദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.

കൊല്ലപ്പെട്ട നീതുവും(22) സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നീതീഷും (32) മൂന്നു വർഷമായി പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. വീട്ടുകാർ ഇടപെട്ട് വിവാഹം ഉറപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. ഇതിനിടെ‌ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

എന്നാൽ പഠിച്ച് മുന്നേറണമെന്ന സ്വപ്നങ്ങൾകൊണ്ട് നടന്നിരുന്ന കുട്ടിയാണ് നീതി. അമ്മയുടെ ആത്മഹത്യയും അച്ഛൻ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളർത്തിയിരുന്നു. എങ്കിലും അതിജീവിക്കാനുള്ള ശ്രമങ്ങളായിരുന്നു യുവതി നടത്തിയിരുന്നത്. ഇതാണ് നിധീഷിന്റെ ക്രുരതിയിൽ ഇല്ലാതായത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. ദേശീയ വാര്‍ത്താ ഏജന്‍സിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റോഡ് ഷോയ്ക്കിടെ പരിക്കേറ്റത്. ഇരുവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ച വാഹനത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇവരെ രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.

പരിക്കേറ്റവരുടെ അടുത്തേക്ക് എത്തിയ രാഹുല്‍ അവരെ ചേര്‍ത്ത് പിടിച്ച് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ തന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിനു ശേഷമാണ് രാഹുല്‍ മടങ്ങിയത്.

പരിക്കേറ്റ മാധ്യമപ്രവർത്തകനെ ആംബുലൻസിലേക്ക് കയറ്റുന്നതുവരെ അയാളുടെ ഷൂസ് പിടിച്ചിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു.

അതേസമയം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ രാഹുല്‍ കോഴിക്കോട്ടേക്ക് മടങ്ങി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രിയങ്കക്കൊപ്പമാണ് രാഹുല്‍ കോഴിക്കോട്ടേക്ക് പോയത്. റോഡ് ഷോയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ രാഹുലിനെ അനുഗമിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്ന് വൈകീട്ടോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ പിന്നീട് വയനാട്ടില്‍ എത്തും.

RECENT POSTS
Copyright © . All rights reserved